ലണ്ടന്‍: മൂവായിരം വര്‍ഷം മുമ്പുളള ബ്രിട്ടനിലെ ജീവിതത്തെക്കുറിച്ച് വെളിച്ചം വീശുന്ന രേഖകള്‍ ഈസ്റ്റ് ആംഗ്ലിക്കയിലെ ഉദ്ഖനനത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കേംബ്രിഡ്ജ്‌ഷെയറിലെ വിറ്റില്‍സിയ്ക്കടുത്ത് നടത്തിയ ഉദ്ഖനനത്തിലാണ് ചരിത്രാതീത കാലത്തെ ബ്രിട്ടനെക്കുറിച്ചുളള പല വിലപ്പെട്ട വിവരങ്ങളും ലഭിച്ചിരിക്കുന്നത്. വെങ്കലയുഗത്തിലെ പല കരകൗശല വസ്തുക്കളും യാതൊരു കേടുപാടുകളുമില്ലാതെ ഈ പ്രദേശത്ത് നിന്ന് ലഭിച്ചിട്ടുണ്ട്. വടക്കന്‍ യൂറോപ്പില്‍ നിന്ന് ലഭിച്ചിട്ടുളളതില്‍ വച്ചേറ്റവും മികച്ചതാണിവയെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.
വളരെ മനോഹരമായി നെയ്‌തെടുത്ത വസ്ത്രങ്ങളടക്കമുളളവയും ഇക്കൂട്ടത്തിലുണ്ട്. തടിയില്‍ നിര്‍മിച്ച പാത്രങ്ങളും മണ്‍പാത്രങ്ങളും വെങ്കല ഉപകരണങ്ങളും ഇവിടെ നിന്ന് ലഭിച്ചവയുടെ കൂട്ടത്തിലുണ്ട്. ദൈനം ദിന ആവശ്യങ്ങള്‍ക്കുപയോഗിച്ചിരുന്ന നൂറോളം വസ്തുക്കളാണ് ലഭിച്ചത്. ചില വീടുകളുടെ അവശിഷ്ടങ്ങളും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അക്കാലത്തെ നിര്‍മാണ രീതികളെക്കുറിച്ചും മനസിലാക്കാന്‍ ഇത് സഹായകമാകുമെന്നാണ് ഗവേഷകരുടെ പക്ഷം. പൂര്‍ണമായും തടികൊണ്ടുണ്ടാക്കിയ വീടാണിത്. ഒമ്പത് മീറ്റര്‍ ചുറ്റളവിലുളള വീടിന്റെ ഏകദേശം പകുതിയോളം നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ മേല്‍ക്കൂരയും ഭിത്തികളും തറയും എല്ലാം അതേ പടി നിലനില്‍ക്കുന്നു. നദിയില്‍ മുങ്ങിപ്പോയതിനാലാണ് അധികം കേടുപാടുകളില്ലാതെ ഈ വീട് ഇത്രയും കാലം നിലനിന്നത്. മുപ്പത് നൂറ്റാണ്ടോളം വെളളക്കെട്ടിനുളളിലായിരുന്നു ഈ വീടിന്റെ അവശിഷ്ടങ്ങള്‍.
വെങ്കലയുഗത്തിലെ ജനവാസകേന്ദ്രമായിരുന്നു ഇതെന്നാണ് നിഗമനം. നെന്‍ നദിയുടെ ഒരു ഭാഗം ഒഴുകിയിരുന്ന പ്രദേശമായിരുന്നു ഇതെന്നും ഗവേഷകര്‍ കരുതുന്നു. ആറ് വലിയ വൃത്താകൃതിയിലുളള വീടുകള്‍ ഇവിടെ ഉണ്ടായിരുന്നിരിക്കാം. മുപ്പത് മുതല്‍ അമ്പത് വരെയാളുകള്‍ ഇവിടെ താമസിച്ചിട്ടുണ്ടാകുമെന്നും ഗവേഷകര്‍ പറയുന്നു. കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ചരിത്രഗവേഷകരാണ് ഈ കണ്ടെത്തല്‍ നടത്തിയത്. ഒരു ഡസനോളം വസ്ത്രങ്ങളുടെ തുണ്ടുകള്‍ ലഭിച്ചതായും ഗവേഷകര്‍ പറയുന്നു. ചെടികളുടെ നൂലുപയോഗിച്ചാണ് ഇവയിലേറെയും നിര്‍മിച്ചിട്ടുളളത്. മരത്തൊലിയില്‍ നിന്നുത്പാദിപ്പിച്ച നൂലുകളാണ് ഇതിന് ഉപയോഗിച്ചിരിക്കുന്നതിലേറെയും. ബ്രിട്ടനില്‍ വെങ്കല ശിലായുഗത്തിലെ ഇതുവരെ കണ്ടെടുത്തിട്ടുളളതില്‍ വച്ചേറ്റവും വലിയ വസ്ത്രശേഖരമാണ് ഇവിടെ നിന്ന് ലഭിച്ചിട്ടുളളത്.
മസ്റ്റ് ഫാം എന്നാണ് ഗവേഷകര്‍ ഈ പ്രദേശത്തിന് നല്‍കിയിരിക്കുന്ന പേര്.
കോടാലിയടക്കം 20 വെങ്കല, തടി ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇവിടെ താമസിച്ചിരുന്ന കുടുംബം വളരെ ധനികരായിരുന്നതായും സൂചനയുണ്ട്. അറുപത് സെന്റിമീറ്റര്‍ വരെ ഉയരമുളള ജാറുകളും അഞ്ച് സെന്റിമീറ്റര്‍ ഉയരമുളള കുടിവെളള സംഭരണികളും മറ്റും ഇവിടെ നിന്ന് കണ്ടെടുത്ത മണ്‍പാത്ര ശേഖരത്തിലുണ്ട്. വടക്കന്‍ ഫ്രഞ്ച് ശൈലിയിലാണിവ നിര്‍മിച്ചിരിക്കുന്നത്. പത്തോളം കിടക്കകളും ലഭിച്ചിട്ടുണ്ട്. പച്ചയും നീലയും നിറമുളള ഗ്ലാസ് ബെഡുകളാണിവ. രാസപരമായി ബാല്‍ക്കന്‍ കിടക്കകളോട് വളരെയേറെ സാമ്യമുളളവയാണിവ.
ഇവര്‍ വളരെ നന്നായി ഭക്ഷണം കഴിച്ചിരുന്നുവരാണ് എന്നതിനും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഗവേഷകര്‍ കണ്ടെത്തിയ ഭക്ഷ്യാവശിഷ്ടങ്ങള്‍ ഇതിന് തെളിവായി ഇവര്‍ എടുത്ത് കാട്ടുന്നു. പശു, ആട്, പന്നി തുടങ്ങിയവയുടെ എല്ലുകള്‍ ഇവിടെ നിന്ന് ലഭിച്ചു. മത്സ്യങ്ങളുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇവിടെ നിന്ന് കണ്ടെത്തിയ ചില പാത്രങ്ങളില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നു.
നാല് വര്‍ഷം നീണ്ട ഗവേഷണത്തിന് പതിനൊന്ന് ലക്ഷം പൗണ്ട് ചെലവായി. ഹിസ്റ്റോറിക് ഇംഗ്ലണ്ടാണ് ഈ ചെലവ് വഹിച്ചത്. യുകെയിലെ ബ്രിക് ഉത്പാദകരായ ഫോര്‍ട്ടെറയുടെ കൂടി സഹകരണത്തോടെ ആയിരുന്നു പഠനം.
ഇഡാഹോ: അമേരിക്കയില്‍ കൊല്ലപ്പെട്ട ഒരു മൗണ്ടന്‍ ലയണിന്റെ തലയ്ക്ക് മുകളിലേക്കും തേറ്റപ്പല്ലുകള്‍ വളര്‍ന്നതായി കണ്ടെത്തി. വന്യജീവി വകുപ്പ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഇതിന്റെ ഒരു സയാമീസ് ഇരട്ടയുടേതാകാം ഈ പല്ലുകള്‍ എന്നാണ് അധികൃതരുടെ നിഗമനം. ഇരട്ട ഗര്‍ഭത്തില്‍ വച്ച് തന്നെ ചത്ത് പോയിരിക്കാമെന്നും അധികൃതര്‍ അനുമാനിക്കുന്നു. പ്രത്യേകതരം ട്യൂമര്‍ ആയിരിക്കാം ഇതെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ മാസം മുപ്പതിനാണ് ഇതിനെ ഒരു വേട്ടക്കാരന്‍ നിയമപരമായി വെടിവച്ച് കൊന്നത്. ഇഡാഹോയിലെ വെസ്റ്റണിലുളള ഒരു നായയെ ആക്രമിച്ചതോടെയാണ് ഇതിനെ വെടിവച്ചത്.
ആക്രമണത്തില്‍ നിന്ന് നായ രക്ഷപ്പെട്ടു. വനപാലകര്‍ മൗണ്ടന്‍ ലയണിനെ പരിശോധിച്ചപ്പോഴാണ് ഇതിന്റെ പ്രത്യേകതകള്‍ ശ്രദ്ധയില്‍ പെട്ടത്. തലയില്‍ കൊമ്പുമായി കാണപ്പെട്ട സിംഹത്തെ അപൂര്‍വ ജീവിയാണെന്ന മട്ടിലാണ് ആദ്യം ആളുകള്‍ കരുതിയത്. അമേരിക്കയില്‍ കണ്ടു വരുന്ന സിംഹവര്‍ഗത്തിലുള്ള ജീവിയാണ് മൗണ്ടന്‍ ലയണ്‍. ഇഡാഹോയില്‍ ഇതിനെ സര്‍വസാധാരണമായി കാണാം. മാന്‍, ചെമ്മരിയാട് തുടങ്ങിയ മൃഗങ്ങളാണ് ഇവയുടെ പ്രധാന ഭക്ഷണം. റക്കൂണ്‍, എലി തുടങ്ങിയ ചെറു സസ്തനികളെയും ഇത് ആഹാരമാക്കാറുണ്ട്.
ഇഡാഹോ ഫിഷ് ആന്‍ഡ് ഗെയിം ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കുന്ന വിവരങ്ങളനുസരിച്ച് 50 മുതല്‍ 150 ചതുരശ്ര മൈല്‍ ചുറ്റളവിലാണ് ഇവ തങ്ങളുടെ സാമ്രാജ്യം സ്ഥാപിക്കുന്നത്. കാട്ടാടുകള്‍, എല്‍ക്ക്, മൂസ് തുടങ്ങിയ ജന്തുക്കളും ഇവയുടെ ഇഷ്ട ഭക്ഷണങ്ങളില്‍പ്പെടുന്നു. വളരെ അപൂര്‍വമായി മാത്രമാണ് ഇവ വളര്‍ത്തുമൃഗങ്ങളെ ശല്യം ചെയ്യാറുള്ളതെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
ലണ്ടന്‍: ഇംഗ്ലണ്ടിലെ പാവപ്പെട്ടവരെ സഹായിക്കാന്‍ വേണ്ടി അനുവദിച്ചിട്ടുളള ലക്ഷക്കണക്കിന് പൗണ്ട് ചെലവഴിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. കൊടും ദാരിദ്ര്യത്തില്‍ കഴിയുന്നവരെ സഹായിക്കാന്‍ വേണ്ടി അനുവദിക്കുന്ന പണമാണ് പ്രാദേശിക ഭരണകൂടങ്ങള്‍ തടഞ്ഞ് വയ്ക്കുന്നത്. നാഷണല്‍ ഓഡിറ്റ് ഓഫീസിന്റെ റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍. പാവങ്ങള്‍ക്ക് ഭക്ഷണത്തിനും വസ്ത്രത്തിനും മറ്റുമായി അനുവദിക്കുന്ന പണത്തിന്റെ പകുതി പോലും പ്രാദേശിക ഭരണകൂടങ്ങള്‍ ചെലവഴിക്കുന്നില്ല.
ഇത് കാരണം പലരും സന്നദ്ധ സംഘടനകളുടെ സഹായം തേടുകയാണ്. ഭക്ഷണത്തിനായി ഇവര്‍ക്ക് ഭക്ഷ്യ ബാങ്കുകളെ ആശ്രയിക്കേണ്ടി വരുന്നു. ഇംഗ്ലണ്ടിലെ ധനിക മേഖലയിലുളള പ്രാദേശിക കൗണ്‍സിലുകള്‍ ഇവരുടെ പദ്ധതി വിഹിതത്തിന്റെ 62 ശതമാനവും ചെലവിടുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ പാവപ്പെട്ടവര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ അവര്‍ക്ക് നല്‍കുന്ന 45 ശതമാനം പണത്തിലെ 25 ശതമാനം മാത്രമാണ് ചെലവിടുന്നത്.
ഓരോ പ്രദേശത്തെയും ജനങ്ങള്‍ക്ക് ലഭിക്കുന്ന പിന്തുണയും ആവശ്യമുളളതും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന് ലോക്കല്‍ ഗവണ്‍മെന്റ് അസോസിയേഷന്‍ സമ്മതിക്കുന്നു. എന്നാല്‍ ഫണ്ടിംഗിലുളള വീഴ്ചയാണ് ഇതിന് കാരണമെന്നാണ് ഇവരുടെ വാദം.
തൃശ്ശൂര്‍: പാരാസൈക്കോളജിസ്റ്റ് എന്ന നിലയില്‍ ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച് സ്ത്രീകളെ പീഡിപ്പിച്ച സംഭവത്തില്‍ കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടിയ തൃശൂര്‍ നന്ദിപുരം കൊടകര കാരൂക്കാരന്‍ വീട്ടില്‍ പ്രിജോ ആന്റണിയുടെ വേലത്തരങ്ങള്‍ കേട്ടാല്‍ ആരും മൂക്കത്ത് വിരല്‍ വച്ച് പോകും. ചില ഓണ്‍ലൈന്‍ പുലികളെപ്പോലെ ബുദ്ധിജീവി പരാമര്‍ശങ്ങള്‍ നടത്തി ഫേസ്ബുക്കില്‍ വിഹരിക്കുകയായിരുന്നു പ്രിജോ ആന്റണി. ഇപ്പോള്‍ ഇയാളുടെ വേലത്തരങ്ങള്‍ ഓരോന്നായി മറനീക്കി പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. പ്രിജോയുടെ വലയില്‍ വീണ് മാനം പോയ സ്ത്രീകള്‍ എത്ര പേരുണ്ടെന്നേ ഇനി അറിയേണ്ടതുള്ളു. എന്നാല്‍ പ്രിജോയുടെ വശീകരണത്തില്‍ മയങ്ങി സകലതും സമര്‍പ്പിച്ച സത്രീ രത്‌നങ്ങള്‍ ചതിയുടെ കഥകള്‍ പുറത്തു പറയാന്‍ തയ്യാറാകുമോ എന്നാണ് പൊലീസ് സംശയിക്കുന്നത്.
‘പ്രായപൂര്‍ത്തി ആകാത്ത ആണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന സ്ത്രീകളുടെ എണ്ണം കേരളത്തില്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. സ്ത്രീകള്‍ക്ക് സ്‌കൂള്‍ കുട്ടികളെ എത്തിച്ചു കൊടുക്കുന്ന ഒരു സംഘം തന്നെ ഇന്ത്യയിലും കേരളത്തിലും ഉണ്ട്. കൊച്ച് ആണ്‍കുട്ടികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാലോ അവരുടെ ബീജം കുടിച്ചാലോ സൗന്ദര്യം നിലനില്‍ക്കുമെന്ന വിശ്വാസവും, കുട്ടികളുമായുള്ള ബന്ധം സുരക്ഷിതമാണെന്ന തോന്നലും കൂടുതല്‍ സ്ത്രീകളെ ഇതിലേക്ക് പ്രേരിപ്പിക്കുന്നു. നമ്മള്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച കഥകള്‍ മാത്രമേ കേള്‍ക്കുന്നുള്ളൂ. പ്രായപൂര്‍ത്തി ആകുന്നതിന് മുന്‍പ് സ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന്റെ കഥകള്‍ പല പുരുഷന്‍മാര്‍ക്കും പറയാനുണ്ടാകും. അതും പീഡനത്തിന്റെ പരിധിയില്‍ വരുന്നതാണ്. ഇന്നലെ ഉണ്ടായ ഒരു അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഞാന്‍ ഇത് എഴുതുന്നത്’ ഇക്കഴിഞ്ഞ ഡിസംബര്‍ 30ന് പ്രിജോ ജന ശ്രദ്ധയാകര്‍ഷിക്കാന്‍ പോസ്റ്റിയതാണിങ്ങനെ. ഡോ. നോഹനമ്പത്ത് എന്നപേരിലാണ് പ്രിജോയുടെ ഫേസ്ബുക്ക് പേജ്. ആളൊരു തികഞ്ഞ സല്‍സ്വഭാവിയും സാമൂഹിക പ്രശ്‌നങ്ങളില്‍ വളരെയധികം ചിന്തിക്കുകയും വ്യാകുലപ്പെടുകയും ചെയ്യുന്നയാളാണ് എന്ന് ആരും വിശ്വസിച്ചു പോകും ഫേസ്ബുക്കിലെ പോസ്റ്റിംഗുകള്‍ കണ്ടാല്‍. ഈ പോസ്റ്റിന് കമന്റിട്ടവര്‍ക്കൊക്കെ തത്സമയം മറുപടിയും കൊടുത്തിട്ടുണ്ട്. സെമിനാരിയില്‍ പോയി പാതിവഴിയില്‍ വൈദികപഠനം അവസാനിപ്പിച്ച കഥയും തന്നോടൊപ്പം കല്ല്യാണമുറപ്പിച്ച പെണ്‍കുട്ടി മനസമ്മതത്തിന്റെ തലേന്ന് മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിയ കഥയുമൊക്കെ ഇയാള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ഈ മാസം 5ന് ഫേസ്ബുക്ക് എഴുത്തുകാരെക്കുറിച്ചുടുള്ള ഒരു നീണ്ട ലേഖനമായിരുന്നു പോസ്റ്റിയിരുന്നത്. പ്രിജോ അറസ്റ്റിലായതിന്റെ പത്ര കട്ടിംഗ്‌സാണ് ഇപ്പോള്‍ കമന്റുകളുടെ രൂപത്തില്‍ പ്രിജോയുടെ അക്കൗണ്ടിനെ നിറയ്ക്കുന്നത്.
പ്രിജോ ടാര്‍ജറ്റ് ചെയ്യുന്നത് മുപ്പത്തഞ്ചിന് മുകളില്‍ പ്രായമുള്ള വീട്ടമ്മമാരെയാണ്. ഫേസ്ബുക്കിലൂടെ വിവരങ്ങള്‍ മനസ്സിലാക്കി 35 കഴിഞ്ഞ വീട്ടമ്മമാരുമായാണ് ചങ്ങാത്തം കൂടുന്നത്. വിദേശത്തുനിന്ന് പാരാസൈക്കോളജിയില്‍ ബിരുദമെടുത്തയാളെന്നാണ് പ്രിജോ സ്വയം പരിചയപ്പെടുത്തുന്നത്. ഫേസ്ബുക്കിലൂടെ തിരഞ്ഞുപിടിക്കുന്ന സ്ത്രീകളെ നിരന്തര ചാറ്റിംഗിലൂടെ അടുപ്പക്കാരാക്കും. അവരുടെ ഫോണ്‍നമ്പര്‍ കരസ്ഥമാക്കും. പിന്നെ വാട്‌സ് ആപ്പിലൂടെയാവും ചാറ്റിംഗ്. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിച്ചാണ് അവരെ വലയിലാക്കുന്നത്. മറ്റു തൊഴിലിനൊന്നും പോവാതെ മുഴുവന്‍ സമയവും ഫേസ്ബുക്കില്‍ തന്നെ വലവീശിയിരിപ്പായിരുന്നു പ്രിജോയുടെ പ്രധാന പണിയെന്ന് പൊലീസ് പറയുന്നു. മന: ശാസ്ത്രപരമായ കാര്യങ്ങളും തത്വചിന്തകളും സ്ത്രീകള്‍ക്ക് ഉപദേശിച്ച് അവരുടെ മാനസിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിച്ച് ഉറ്റ സുഹൃത്തായി മാറും.
മരിച്ച ആത്മാക്കളുമായി ഓജോ ബോര്‍ഡിന്റെ സഹായത്തോടെ സംസാരിക്കാന്‍ അവസരമൊരുക്കുമെന്ന് പറഞ്ഞ് പ്രലോഭിപ്പിക്കും. ഇത് വിശ്വസിക്കുന്ന സ്ത്രീകളെ ഏതെങ്കിലും ഹോട്ടലിലോ മറ്റു സുരക്ഷിത കേന്ദ്രത്തിലോ ക്ഷണിച്ചു വരുത്തും. അവിടെ എത്തിയാല്‍ ആദ്യം പല പൂജകളും നടത്തും. ചികിത്സയുടെ ഭാഗമെന്ന നിലയില്‍ നഗ്നപൂജയ്ക്ക് നിര്‍ബന്ധിക്കും. തുടര്‍ന്ന് സ്ത്രീകളെ ലൈംഗിക ചൂഷണത്തിനിരയാക്കും. കെണിയില്‍ വീണ സ്ത്രീകളില്‍ നിന്ന് പണവും ഈടാക്കിയിരുന്നതായി സംശയിക്കുന്നുണ്ട്. പ്രശ്‌നപരിഹാരത്തിന് ബന്ധപ്പെടുന്ന സ്ത്രീകളോട് ആദ്യം അവരുടെ കൈകാലുകളുടെയും മുഖത്തിന്റെയും ചിത്രങ്ങളാണ് ചികിത്സയുടെ ഭാഗമായി അയച്ചുതരാന്‍ ആവശ്യപ്പെടുന്നത്. തുടര്‍ന്ന് ഓരോ ശരീരഭാഗത്തിന്റെയും ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി വാട്‌സാപ്പിലൂടെ നല്‍കാന്‍ നിര്‍ബ്ബന്ധിക്കും. അതില്‍ ലൈംഗിക ചോദന ഉണര്‍ത്തുന്ന അവരുടെ ശരീര ഭാഗങ്ങളും ഉള്‍പ്പെടും. ഇങ്ങനെ അയച്ചുകൊടുത്ത ധാരാളം സ്ത്രീകളുടെ നഗ്‌നചിത്രങ്ങള്‍ പ്രിജോയുടെ മൊബൈലില്‍ പൊലീസ് കണ്ടെത്തി. ഒന്നിലധികം സിംകാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഒരു പെന്‍െ്രെഡവ് ഡിലീറ്റ് ചെയ്തതായും കണ്ടെത്തി. ഇതിലെ ചിത്രങ്ങള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ വീണ്ടെടുക്കാന്‍ പൊലീസ് ശ്രമിക്കുന്നുണ്ട്.
കൊല്ലം സ്വദേശിനിയായ യുവതിയെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രിജോയെ പൊലീസ് സമര്‍ത്ഥമായി കുടുക്കിയത്. യുവതിയുടെ ഭര്‍ത്താവാണ് പ്രിജോയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. പൊലീസിന്റെ നിര്‍ദ്ദേശപ്രകാരം പ്രിജോയോട് കൊല്ലത്ത് വരാന്‍ പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ തിരുവനന്തപുരത്ത് വരാമെന്നായിരുന്നു പ്രിജോയുടെ മറുപടി. കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ വന്നാല്‍ അവിടെ നിന്ന് ഒരുമിച്ച് തിരുവനന്തപുരത്തേക്ക് പോകാമെന്ന് യുവതി അറിയിച്ചു ഇതനുസരിച്ച് വെള്ളിയാഴ്ച രാവിലെ കൊല്ലം സ്‌റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങിയ പ്രിജോയെ പൊലീസ് തന്ത്രപൂര്‍വം കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊല്ലത്ത് ഈയൊരു കേസല്ലാതെ മറ്റൊന്നും ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് പൊലീസ് പറയുമ്പോള്‍ ഇയാളുടെ വലയില്‍ വീണവര്‍ മാനഹാനി ഭയന്ന് പുറത്ത് പറയാത്തതാണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. എന്നാല്‍ തൃശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ കൂടുതല്‍ പേര്‍ ഇയാളുടെ വലയില്‍ പെട്ടതിന്റെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ തട്ടിപ്പിന്റെയും പീഡനങ്ങളുടെയും വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പൊലീസിന്റെ കണക്ക്കൂട്ടല്‍.
തിരുവനന്തപുരം: കൊച്ചി കേന്ദ്രമാക്കി മനുഷ്യകടത്ത് നടത്തിയ കേസിലെ മുഖ്യപ്രതി മുജീബിനും സംഘത്തിനും വിദേശത്ത് മനുഷ്യകടത്തിനും പെണ്‍വാണിഭത്തിനും ഒത്താശ ചെയ്തത് എംബസി ഉദ്യോഗസ്ഥന്‍. ബഹ്‌റിന്‍, ദുബായ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് കേരളത്തില്‍ നിന്നും നിരവധി യുവതികളെ ജോലി വാഗ്ദാനം ചെയ്ത് പെണ്‍വാണിഭ കെണിയില്‍പ്പെടുത്തിയിരുന്നതെന്ന് ക്രൈംബ്രാഞ്ച് സംഘം സ്ഥിരീകരിച്ചു.
യുഎഇ എംബസിയിലെ മലയാളിയായ ഒരു ഉന്നത ഉദ്യോഗസ്ഥനാണ് മനുഷ്യകടത്തിന് ഒത്താശ ചെയ്തിരുന്നതെന്ന് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. പെണ്‍വാണിഭ കേന്ദ്രങ്ങളില്‍ റെയ്ഡിന് സിഐഡി പോലീസ് എത്തുന്ന വിവരം ഈ ഉദ്യോഗസ്ഥന്‍ ചോര്‍ത്തി നല്‍കി സഹായിച്ചിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു. ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസിലെ പ്രതി അച്ചായന്‍ എന്ന് വിളിയ്ക്കുന്ന ജോഷിയുടെ മകന്‍ ജോയിസും ആലുവ സ്വദേശി മുജീബുമാണ് കേരളത്തില്‍ നിന്നും യുവതികളെ വിദേശത്തേക്ക് കടത്തി പെണ്‍വാണിഭത്തിനിരയാക്കിയിരുന്നത്.
ഇവരുടെ സംഘത്തില്‍ നിന്നും രക്ഷപ്പെട്ട യുവതി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് സംഘം നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. ബഹ്‌റിന്‍, ദുബായ് കേന്ദ്രീകരിച്ച് നടത്തുന്ന മനുഷ്യകടത്തിനും പെണ്‍വാണിഭത്തിനും മുജീബിനോടൊപ്പം ചുക്കാന്‍ പിടിച്ചിരുന്നത് മലയാളികളായ ദമ്പതികളായിരുന്നുവെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം സ്ഥിരീകരിച്ചു. ബാലുശേരി സ്വദേശി അബ്ദുള്‍ നാസര്‍ എന്ന് വിളിയ്ക്കുന്ന നാസര്‍, കൊല്ലം ചന്ദനതോപ്പ് സ്വദേശി സുമി എന്ന് വിളിയ്ക്കുന്ന ഷാജിദ എന്നിവരാണ് യുവതികളെ ചതിയില്‍പ്പെടുത്തി പെണ്‍വാണിഭത്തിനിരയാക്കിയിരുന്നതെന്ന് ഇരകളാക്കപ്പെട്ട യുവതികള്‍ അന്വേഷണ സംഘത്തിന് രഹസ്യമൊഴി നല്‍കി.
ഇരുവര്‍ക്കും നാട്ടില്‍ കുടുംബമുണ്ടെങ്കിലും വിദേശത്ത് ഇരുവരും ദമ്പതികളെപ്പോലെയാണ് കഴിയുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തി. രാജ്യാന്തര അന്വേഷണ സംഘത്തിന്റെ സഹായത്തോടെ ഇവരെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ കേരള പോലീസ് ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. ഇവര്‍ക്ക് ഒത്താശ ചെയ്ത എംബസി ഉദ്യോഗസ്ഥനെയും വലയിലാക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
ക്രൈംബ്രാഞ്ചിന്റെ ഒരു സംഘത്തെ ഉടന്‍ തന്നെ ബഹ്‌റിന്‍, ദുബായ് എന്നിവിടങ്ങളിലേക്ക് അയക്കാനും ആലോചനയുണ്ട്. ബഹ്‌റിനിലെ റാസയില്‍ നാസറും ഷാജിദയും നടത്തുന്ന റസ്റ്റോറന്റില്‍ ജോലി വാഗ്ദാനം ചെയ്താണ് പെണ്‍വാണിഭത്തിനായി യുവതികളെ എത്തിച്ചിരുന്നത്. 63 -ഓളം യുവതികളെ കെണിയില്‍പ്പെടുത്തി ലൈംഗിക വ്യാപാരത്തിന് ഉപയോഗിച്ചിരുന്നതായി ഇവരുടെ സംഘത്തിലുണ്ടായിരുന്നവര്‍ തന്നെ മൊഴി നല്‍കിയിട്ടുണ്ട്. ക്രൈംബ്രാഞ്ചിന്റെ ഓര്‍ഗനൈസ്ഡ് ക്രൈം വിംഗ് 226-ാം നമ്പരായി രജിസ്റ്റര്‍ ചെയ്ത കേസിന്റെ റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ബഹ്‌റിനിലെ അദില്യ എന്ന സ്ഥലത്തെ ഒരു കേന്ദ്രത്തിലാണ് കേരളത്തില്‍ നിന്നും ജോലി വാഗ്ദാനം ചെയ്ത് വിദേശത്ത് എത്തിച്ച യുവതികളെ പാര്‍പ്പിച്ചിരിക്കുന്നതെന്ന് അന്വേഷണ സംഘം ബഹ്‌റിനിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ അന്വേഷണത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ കൈക്കലാക്കിയ ശേഷമാണ് നിര്‍ബന്ധിച്ച് പലരെയും പെണ്‍വാണിഭത്തിനിരയാക്കിയിരുന്നതെന്ന് ഇരകളാക്കപ്പെട്ടവര്‍ രഹസ്യമൊഴി നല്‍കിയിരുന്നു. ഇടപാടുകള്‍ക്ക് വഴങ്ങാത്ത യുവതികളെ കള്ളക്കേസില്‍ കുടുക്കുകയും മൃഗീയമായി ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്തുവെന്ന് പല യുവതികളും അന്വേഷണ സംഘത്തോട് കണ്ണീരോടെ വെളിപ്പെടുത്തിയിരുന്നു.
ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ രാഹുല്‍ പശുപാലനോടൊപ്പം പിടിയിലായ അക്ബര്‍, ജോയിസ് എന്നിവരെ അറസ്റ്റ് ചെയ്തതിലൂടെയാണ് കേരളത്തെ ഞെട്ടിച്ച മനുഷ്യകടത്ത് കേസും വിദേശത്തെ ലൈംഗിക വ്യാപാര ഇടപാടുകളും പുറത്തായത്. ക്രൈംബ്രാഞ്ച് സംഘം നടത്തിയ ചോദ്യം ചെയ്യലിലാണ് ജോയിസും അക്ബറും കഴിഞ്ഞ രണ്ട് വര്‍ഷക്കാലത്തിനിടെ കൊച്ചി കേന്ദ്രീകരിച്ച് നടത്തിയ മനുഷ്യകടത്തിനെക്കുറിച്ചും യുവതികളെ വിദേശത്ത് ലൈംഗിക വ്യാപാരത്തിന് ഉപയോഗിക്കുന്ന വിവരങ്ങളും പുറം ലോകം അറിഞ്ഞത്.
അന്താരാഷ്ട ബന്ധമുള്ള ഈ കേസിന്റെ അന്വേഷണം ഡിജിപി ടി.പി.സെന്‍കുമാറിന്റെ മേല്‍നോട്ടത്തിലുള്ള പ്രത്യേക ക്രൈംബ്രാഞ്ച് സംഘമാണ് നടത്തുന്നത്. ഓപ്പറേഷന്‍ ബിഗ് ഡാഡി എന്ന പേരില്‍ സൈബര്‍ പോലീസും ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണമാണ് രാജ്യാന്തര തലത്തിലേക്ക് വളര്‍ന്ന് പന്തലിച്ച പെണ്‍വാണിഭ സംഘത്തിലേക്കും മനുഷ്യകടത്ത് സംഘത്തിലേക്കും ചെന്നെത്താന്‍ വഴിവച്ചത്.
സ്വന്തം ലേഖകന്‍
ബര്‍മിംഗ്ഹാം: യുകെയിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യൂണിയന്‍ ഓഫ് യുകെ മലയാളി അസോസിയേഷന്‍ (യുക്മ) അര്‍ദ്ധ വാര്‍ഷിക ജനറല്‍ ബോഡി യോഗം ജനുവരി പതിനാറ് ശനിയാഴ്ച ബര്‍മിംഗ്ഹാമില്‍ വച്ച് നടക്കും. നിലവിലെ ഭരണ സമിതി നേതൃത്വം ഏറ്റെടുത്തതിന് ശേഷം നടക്കുന്ന ആദ്യ പൊതുയോഗം എന്ന പ്രത്യേകത കൂടി ബര്‍മിംഗ്ഹാമില്‍ നടക്കാന്‍ പോകുന്ന മീറ്റിംഗിന് ഉണ്ട്. കഴിഞ്ഞ ആറു മാസക്കാലത്തെ യുക്മ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലും, മുന്‍പോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും ഒക്കെ ഈ ജനറല്‍ ബോഡി യോഗത്തിലാണ്.
യുക്മ അംഗ അസോസിയേഷനുകള്‍ക്ക് നേതൃത്വവുമായി നേരിട്ട് സംവദിക്കാനുള്ള അവസരം കൂടിയാണ് യുക്മ ജനറല്‍ ബോഡി യോഗം. അംഗ അസോസിയേഷനുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന മൂന്ന്‍ വീതം യുക്മ പ്രതിനിധികള്‍ക്കും അംഗ അസോസിയേഷനുകളുടെ പ്രസിഡണ്ട്, സെക്രട്ടറി എന്നിവര്‍ക്കുമാണ് യുക്മ ജനറല്‍ ബോഡി യോഗങ്ങളില്‍ സംബന്ധിക്കാനുള്ള അവകാശം. യുക്മ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച നിര്‍ണ്ണായക തീരുമാനങ്ങള്‍ക്ക് അംഗീകാരം നേടുന്നതും, പ്രവര്‍ത്തന ശൈലി ചര്‍ച്ച ചെയ്യപ്പെടുന്നതും ഒക്കെ ജനറല്‍ ബോഡി യോഗങ്ങലിലാണ്.
പ്രധാനപ്പെട്ട ചില ഭരണഘടനാ ഭേദഗതികള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യപ്പെടുമെന്നതിനാല്‍ ഈ ശനിയാഴ്ച ബര്‍മിംഗ്ഹാമില്‍ നടക്കുന്ന അര്‍ദ്ധ വാര്‍ഷിക പൊതുയോഗം വളരെ പ്രധാനപ്പെട്ടതാണ് എന്നും എല്ലാ അംഗ അസോസിയെഷനുകളും തങ്ങളുടെ പ്രതിനിധികളെ അയച്ച് ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കണമെന്നും യുക്മ ഭാരവാഹികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ദേശീയ ജനറല്‍ ബോഡി യോഗം നടക്കുന്ന വേദിയുടെ വിലാസം ഉടന്‍ തന്നെ എല്ലാവരെയും അറിയിക്കുന്നതാണ് എന്നും യുക്മ സെക്രട്ടറി സജീഷ് ടോം പറഞ്ഞു.
ഇന്ത്യാന: ഇരുപത്തി മൂന്ന്‍ വയസ്സ് മാത്രം പ്രായമുള്ള മലയാളി ഡോക്ടര്‍ അമേരിക്കയില്‍ നിര്യാതയായി. കളപ്പുരയ്ക്കല്‍ ഡോ. റെജി ജോസഫ്, ഡോ. ബീന ജോസഫ് ദമ്പതികളുടെ മകളായ ഡോ. ആശ സാറ ജോസഫ് ആണ് നിര്യാതയായത്. ഇന്ത്യാനയിലെ മന്‍സിയിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഹൃദയാഘാതം ആണ് മരണകാരണം. കേരളത്തില്‍ കുമളി സ്വദേശികളായ ഇവര്‍ കഴിഞ്ഞ ഇരുപത് വര്‍ഷക്കാലമായി അമേരിക്കയില്‍ ആണ് താമസം. മാര്‍ത്തോമാ സഭാംഗം ആണ്.
കരീബിയന്‍ അയലന്റില്‍ റോസ് മെഡിക്കല്‍ സ്കൂളില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനി ആയിരുന്നു ആശ. ക്രിസ്തുമസ് അവധിക്ക് വീട്ടില്‍ വന്ന ആശ നാളെ തിരികെ പോകാനിരിക്കെയായിരുന്നു മരണം സംഭവിച്ചത്. സഹോദരന്‍ നെവിന്‍ ജോസഫ്.
സംസ്കാര ചടങ്ങുകള്‍ നാളെ (12/01/2016) ന് എട്ടു മുതല്‍ ആരംഭിക്കും. ഇന്ന്‍ വൈകുന്നേരം ആറു മണി മുതല്‍ ഒന്‍പത് മണി വരെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുന്നതായിരിക്കും.
സംസ്കാരം നടക്കുന്ന സ്ഥലത്തിന്‍റെ അഡ്രസ്സ്:
Gardens of Memory Cemetery,
10703, North State Road 3 Muncie,
IN 47303
തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസ ഒഴിവാക്കി സമാന്തര പാതയിലൂടെ യാത്ര ചെയ്ത എം.വി. ഹരിറാമിനെയും കുടുംബത്തെയും വഴിയില്‍ തടഞ്ഞു നിര്‍ത്തി അപമാനിക്കുകയും വാഹനത്തിന്റെ രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്ത ചാലക്കുടി ഡിവൈഎസ്പി കെ.കെ. രവീന്ദ്രന്റെ നടപടികള്‍ തെറ്റായിരുന്നുവെന്ന് റൂറല്‍ എസ്പിയുടെ റിപ്പോര്‍ട്ട്. ഹരിറാം ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കും സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് റൂറല്‍ എസ്പിയോട് അന്വേഷിക്കാന്‍ ഡിജിപി ആവശ്യപ്പെട്ടത്. അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.
സമാന്തരപാതയിലൂടെ യാത്ര ചെയ്ത കാര്‍ തടഞ്ഞു നിര്‍ത്തി രേഖകള്‍ പിടിച്ചെടുക്കുകയും ഭാര്യയെയും മകനെയും പരിഗണിക്കാതെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയത് തെറ്റാണെന്നും റൂറല്‍ എസ്പിയുടെ റിപ്പോര്‍ട്ടിലുണ്ട്. ഹരിറാമും കുടുംബവും യാത്ര ചെയ്യുകയായിരുന്ന പഞ്ചായത്ത് റോഡ് ആ പരിസരപ്രദേശത്തുള്ളവര്‍ക്ക് വേണ്ടി മാത്രമുള്ളതാണെന്ന തെറ്റായ നിയമവാദമാണ് ഡിവൈഎസ്പി ഉന്നയിച്ചതെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് പരിശോധിച്ചശേഷം ഡിജിപിയായിരിക്കും കുറ്റക്കാരനായ പൊലീസ് ഉദ്യോഗസ്ഥന് എതിരെ എന്ത് നടപടി എടുക്കണമെന്ന് തീരുമാനിക്കുക.
ഇന്നലെ തൃശൂര്‍ എസ്പിയുടെ നിര്‍ദ്ദേശ പ്രകാരം സ്‌പെഷ്യല്‍ ബ്രാഞ്ച് ഹരിറാമിനെ നേരിട്ട് കണ്ട് മൊഴി എടുക്കുകയും ചെയ്തിരുന്നു. ജനുവരി ഏഴിന് എറണാകുളത്ത് നിന്നും പാലക്കാട്ടേക്ക് പോകുകയായിരുന്ന ഹരിറാമിനും കുടുംബത്തിനും ചാലക്കുടി ഡിവൈഎസ്പിയില്‍നിന്ന് ദുരനുഭവം നേരിടേണ്ടി വന്നത്. ഡിവൈഎസ്പി അറിയാതെ ഹരിറാം മൊബൈലില്‍ ചിത്രീകരിച്ച രംഗങ്ങള്‍ ഫെയ്‌സ്ബുക്കില്‍ തരംഗമായതോടെയാണ് സംഭവം വിവാദമായത്. പാലിയേക്കര ടോള്‍ പ്ലാസയില്‍ അമിത ടോള്‍ ഈടാക്കുന്ന കമ്പനിയെ സഹായിക്കാനാണ് ഡിവൈഎസ്പി മഫ്തിയിലെത്തി ഹരിറാമിനെയും കുടുംബത്തെയും ഉപദ്രവിച്ചതെന്നാണ് സോഷ്യല്‍മീഡിയ ആക്ഷേപം.
ലണ്ടന്‍: ദി റെവനന്റ് ഇക്കൊല്ലത്തെ ഗോള്‍ഡന്‍ ഗ്ലോബ്‌സ് പുരസ്‌കാരം സ്വന്തമാക്കി. സംവിധായകന്‍, അഭിനേതാവ് തുടങ്ങി ഒരു പറ്റം പുരസ്‌കാരങ്ങളാണ് ദി റെവനന്റ് സ്വന്തം പേരില്‍ എഴുതി ചേര്‍ത്തിരിക്കുന്നത്. റെവനന്റിന്റെ സംവിധായകന്‍ അലെജാന്ദ്രോ ഗോണ്‍സാലസ് ഇനാരിറ്റിു മികച്ച സംവിധായകനുളള പുരസ്‌കാരം സ്വന്തമാക്കിയപ്പോള്‍ ഈ ചിത്രത്തിലെ അഭിനയത്തിന് ലിയണാര്‍ഡോ ഡികാപ്രിയോ മികച്ച നടനുളള പുരസ്‌കാരം നേടി. ഡേവിഡ് ഒ റസലിന്റെ ജോയ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ജെന്നിഫര്‍ ലോറന്‍സ് മികച്ച നടിയായി. ഗോള്‍ഡന്‍ ഗ്ലോബ് ലഭിക്കുമെന്ന് പ്രതാക്ഷിക്കപ്പെട്ടിരുന്ന സ്‌പോട്ട്‌ലൈറ്റിന് പക്ഷേ പുരസ്‌കാരങ്ങളൊന്നും ലഭിച്ചില്ലെന്നതും ശ്രദ്ധേയമായി.
ബേര്‍ഡ്മാന്‍ എന്ന ചിത്രത്തിന് കഴിഞ്ഞ വര്‍ഷവും ഇനാരിറ്റു മികച്ച സംവിധായകനുള്ള ഗോള്‍ഡന്‍ ഗ്ലോബ് നേടിയിരുന്നു. മികച്ച ചിത്രങ്ങളും കഥാപാത്രങ്ങളും ലഭിച്ചിട്ടും, താനഭിനയിച്ച ചിത്രങ്ങള്‍ക്കു പോലും ഓസ്‌കാര്‍ ലഭിച്ചിട്ടും ലഭിക്കാതെ പോയ ഓസ്‌കാറിലേക്കുള്ള ചവിട്ടുപടിയാണ് ലിയൊനാര്‍ഡോ ഡികാപ്രിയോക്ക് ഈ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരമെന്നാണ് വിലയിരുത്തല്‍. വളരെയേറെ വെല്ലുവിളികള്‍ നിറഞ്ഞ വേഷമായിരുന്നു റെവനന്റില്‍ ഡികാപ്രിയോയ്ക്ക് ഇനാരിറ്റു നല്‍കിയത്. വനത്തിനുള്ളില്‍ കടുത്ത തണുപ്പില്‍ ചത്ത മൃഗങ്ങള്‍ക്കൊപ്പം കഴിയേണ്ടി വന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഡികാരപ്രിയോ പങ്കു വച്ചിരുന്നു.
റിഡ്‌ലി സ്‌കോട്ടിന്റെ ദി മാര്‍ഷ്യന്‍ കോമഡി വിഭാഗത്തിലുള്ള മികച്ച ചിത്രത്തിനും മാറ്റ് ഡാമന് കോമഡി വിഭാഗത്തിലെ മികച്ച നടനുള്ള പുരസ്‌കാരവും നേടി. ദി ബിഗ് ഷോര്‍ട്ടിനോട് പോരാടിയാണ് മാര്‍ഷ്യന്‍ പുരസ്‌കാരം നേടിയത്. റൂം എന്ന ചിത്രത്തിലെ അഭിനയത്തിന് ഡ്രാമാ വിഭാഗത്തില്‍ മികച്ച നടിയായി ബ്രൈ ലാര്‍സനും തെരഞ്ഞെടുക്കപ്പെട്ടു. ഡാനി ബോയ്‌ലിന്റെ സ്റ്റീവ് ജോബ്‌സിനും രണ്ട് അവാര്‍ഡുകള്‍ ലഭിച്ചു. രണ്ടാമത്തെ മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് ആരോണ്‍ സോര്‍ക്കിനും മികച്ച സഹനടിക്കുള്ള അവാര്‍ഡ് കേറ്റ് വിന്‍സ്‌ലെറ്റുമാണ് ഈ ചിത്രത്തിലൂടെ നേടിയത്.
ലണ്ടന്‍: ആണവ വൈദ്യതി നിലയങ്ങളിലേക്ക് ഭീകരര്‍ ഡ്രോണ്‍ ബോംബാക്രമണം നടത്തിയേക്കുമെന്ന് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. ജി 7 ഉച്ചകോടി പോലുളള പ്രധാന പരിപാടികളും ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ കാറും എല്ലാം ഇത്തരത്തില്‍ ആക്രമിക്കപ്പെട്ടേക്കാമെന്നും മുന്നറിയിപ്പുണ്ട്. ഇരുനൂറോളം ഡ്രോണുകളെ നിരീക്ഷിച്ച ശേഷമാണ് ഓക്‌സ്‌ഫോര്‍ഡ് ഗവേഷക സംഘം ഈ മുന്നറിയിപ്പ് നല്‍കിയിട്ടുളളത്. വളരെ ലളിതവും ചെലവ് കുറഞ്ഞതുമായ ഒരു ആക്രമണ മാര്‍ഗമാണ് ഡ്രോണുകളെന്നും ഇവര്‍ പറയുന്നു.
ഡ്രോണുകളുപയോഗിച്ചുള്ള ആക്രമണങ്ങള്‍ നേരിടാനുളള സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരും പൊലീസും സൈന്യവും ശ്രദ്ധിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. സാധാരണക്കാര്‍ക്കും കടകളില്‍ നിന്ന് വാങ്ങാന്‍ കഴിയുന്ന ഡ്രോണുകള്‍ തീവ്രവാദികള്‍ ആക്രമണങ്ങള്‍ക്കായി ഉപയോഗിക്കാനുളള സാധ്യത വളരെക്കൂടുതലാണ്. സെപ്റ്റംബര്‍ പതിനൊന്ന് ആക്രമണത്തിന്റെ ഓര്‍മകള്‍ പുതുക്കാനായി ഐസിസ് ഇത്തരമൊരു ആക്രമണപദ്ധതിയ്ക്ക് തയാറെടുക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
ഐസിസ് ഇത്തരം ഡ്രോണുകള്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടുന്നതായാണ് സൂചന. ഭീഷമി നിലനില്‍ക്കുന്നതുകൊമ്ടുതന്നെ ഡ്രോണുകള്‍ക്കും ലൈസന്‍സിംഗ് ഏര്‍പ്പെടുത്തണമെന്നാണ് വിദഗ്ദ്ധര്‍ നിര്‍ദേശിക്കുന്നത്. ലേസറുകളും റേഡിയോ ജാമറുകളുമുപയോഗിച്ച് ഇവയ്ക്ക് പ്രതിരോധമൊരുക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്. ഡ്രോണുകളെ വെടിവച്ച് വീഴ്്ത്തുന്നതിനുള ചില മാര്‍ഗനിര്‍ദേശങ്ങളും ഇവര്‍ നല്‍കി.
ഡ്രോണുകള്‍ ഉപയോഗിച്ച് നടത്തിയ പല പ്രതിഷേധങ്ങളെയും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. അല്‍ബേനിയയും സെര്‍ബിയയും തമ്മിലുള്ള ഫുട്‌ബോള്‍ മത്സരം തടസപ്പെട്ടപ്പോള്‍ അല്‍ബനേയിന്‍ പതാകയുമായി പറന്ന ഒരു ഡ്രോണിന്റെ കാര്യവും ഇവര്‍ എടുത്ത് പറയുന്നു.