Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ ഭവന വിലകൾ കുതിച്ചുയരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. നിലവിൽ ശരാശരി പ്രോപ്പർട്ടി വില 299,138 പൗണ്ട് ആയി ആണ് ഉയർന്നത് . ഇത് ഭവന വില നിലവാരത്തിലെ റെക്കോർഡ് ആണെന്ന് ഹാലി ഫാക്സ് പറഞ്ഞു. ഡിസംബറിൽ ഭവന വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു.


ബഡ്ജറ്റിലെ നിർദ്ദേശം അനുസരിച്ച് ഏപ്രിൽ മാസത്തിൽ സ്റ്റാമ്പ് ഡ്യൂട്ടി കൂടും. ഇതിനെ മുന്നിൽ കണ്ട് കൂടുതൽ ആളുകൾ ഭവന വിപണിയിൽ പ്രവേശിച്ചതാണ് വില കുതിച്ചുയരുന്നതിന് കാരണമായതായി ചൂണ്ടികാണിക്കപ്പെടുന്നത്. ഇംഗ്ലണ്ടിലെയും വടക്കൻ അയർലൻഡിലെയും കുറഞ്ഞ സ്റ്റാമ്പ് ഡ്യൂട്ടി നിരക്ക് ഈ വർഷം ഏപ്രിലിൽ അവസാനിക്കുമെന്ന് കഴിഞ്ഞ വർഷം ഒക്ടോബറിലെ ബജറ്റിൽ ചാൻസലർ റേച്ചൽ റീവ്സ് പ്രഖ്യാപിച്ചിരുന്നു. വീട് വാങ്ങുന്നവർ ഇപ്പോൾ 250,000 പൗണ്ടിന് പകരം 125,000 പൗണ്ടിന് മുകളിലുള്ള പ്രോപ്പർട്ടികൾക്ക് സ്റ്റാമ്പ് ഡ്യൂട്ടി നൽകേണ്ടതായി വരും .


നിലവിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് 425,000 പൗണ്ട് വരെയുള്ള ഭവനങ്ങൾക്ക് സ്റ്റാമ്പ് ഡ്യൂട്ടി നൽകേണ്ടതില്ല. എന്നാൽ ഈ വില പരുധി ഏപ്രിൽ മാസം മുതൽ 300,000 പൗണ്ട് ആയി കുറയും. നിലവിൽ വീട് വാങ്ങുന്നതിന് ഏറ്റവും കൂടുതൽ പണം ചിലവഴിക്കേണ്ടി വരുന്ന സ്ഥലം ലണ്ടനാണ്. ലണ്ടനിൽ ശരാശരി നിലവിൽ 548288 പൗണ്ട് ആണ്. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 2.8 ശതമാനം വർദ്ധനവ് ആണ്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് കഴിഞ്ഞ ദിവസം പലിശ നിരക്ക് 4.75 ശതമാനത്തിൽ നിന്ന് 4.50 ശതമാനമായി കുറച്ചിരുന്നു. പലിശ നിരക്ക് കുറച്ചത് കൂടുതൽ പേർ ഭവന വിപണിയിൽ പ്രവേശിക്കുന്നതിന് കാരണമാകുമെന്നാണ് വിലയിരുത്തുന്നത്. ഇത് വീണ്ടും ഭവന വില കുതിച്ചുയരുന്നതിന് കാരണമാകുമെന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലോകമെങ്ങുമുള്ള ആംഗ്ലിക്കൻ സഭയുടെ നേതൃസ്ഥാനത്തേയ്ക്ക് വേണ്ടി പേര് നിർദ്ദേശിക്കാൻ പൊതുജനങ്ങളോട് സഭാ നേതൃത്വം അഭ്യർത്ഥിച്ചു. അടുത്ത കാന്റർബറി ആർച്ച് ബിഷപ്പ് ആരെന്നുള്ള ചർച്ചകൾ ശക്തമാകുന്നതിനിടയാണ് ഈ നിർദ്ദേശം വന്നിരിക്കുന്നത്. ജസ്റ്റിൻ വെൽബി രാജിവച്ചതിനെ തുടർന്ന് ആണ് കാന്റർബറി ആർച്ച് ബിഷപ്പ് പദവിയിൽ ഒഴിവ് വന്നത്.

കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ഒരാളുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു എന്ന ആരോപണത്തെ തുടർന്നാണ് ജനുവരിയിൽ വെൽബി ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ഏറ്റവും മുതിർന്ന പദവി ഉപേക്ഷിക്കേണ്ടതായി വന്നത് . സഭയിലോ ആംഗ്ലിക്കൻ കൂട്ടായ്മയിലെ മറ്റെവിടെയെങ്കിലുമോ ശുശ്രൂഷയിൽ മുതിർന്ന നേതൃസ്ഥാനങ്ങൾ വഹിക്കുന്നവരായിരിക്കും സ്ഥാനാർത്ഥികൾ ആകുന്നത്. 30 വയസ്സിന് മുകളിലും 70 വയസ്സിന് താഴെയുമാണ് പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്. പുതിയ ആർച്ച് ബിഷപ്പിനെ നാമനിർദ്ദേശം ചെയ്യുന്ന സ്ഥാപനമായ ക്രൗൺ നോമിനേഷൻസ് കമ്മീഷന് (CNC) പേരുകൾ സമർപ്പിക്കാം.

ആളുകൾക്ക് ചർച്ച് ഓഫ് ഇംഗ്ലണ്ട് വെബ്‌സൈറ്റിൽ അവരുടെ അഭിപ്രായങ്ങൾ സമർപ്പിക്കാം. കാന്റർബറിയിലെ അടുത്ത ആർച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കുന്ന 20 അംഗ സിഎൻസി പാനൽ ഇതുവരെ ഔപചാരികമായി രൂപീകരിച്ചിട്ടില്ല. ആദ്യമായി വിദേശത്തുള്ള ആംഗ്ലിക്കൻ സഭയിൽ താമസിക്കുന്ന അഞ്ച് അംഗങ്ങളെ ഇതിൽ ഉൾപ്പെടുത്തും. തിരഞ്ഞെടുക്കപ്പെട്ട വ്യക്തിക്ക് 17 വോട്ടിംഗ് അംഗങ്ങളിൽ മൂന്നിൽ രണ്ട് പേരുടെ വോട്ടുകൾ ആവശ്യമാണ്. തുടർന്ന് പേര് പ്രധാനമന്ത്രിക്ക് നൽകും.അദ്ദേഹം അത് രാജാവിന്റെ അംഗീകാരത്തിനായി സമർപ്പിക്കും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- എൻ എച്ച് എസിൽ ദന്ത വിഭാഗത്തിൽ ഉണ്ടായ പ്രതിസന്ധി മൂലം ചികിത്സയ്ക്കായി രോഗികൾ കൊടും തണുപ്പിൽ തെരുവിൽ ക്യൂ നിൽക്കേണ്ട സാഹചര്യത്തിൽ എത്തിയിരിക്കുകയാണ്. ബ്രിസ്റ്റോളിലെ ഒരു ഡെന്റൽ ക്ലിനിക്കിന്റെ മുൻപിലാണ് രോഗികൾ ചികിത്സയ്ക്കായി തെരുവിൽ കാത്തുനിൽക്കേണ്ട സാഹചര്യം ഉണ്ടായിരിക്കുന്നത്. നിരവധി മൈലുകൾ സഞ്ചരിച്ചാണ് വീട്ടിൽ നിന്നും ഇവർ ഇവിടേയ്ക്കായി എത്തുന്നതെന്നും, ചിലർക്ക് ജീവന് ഭീഷണിയുള്ള ഇൻഫെക്ഷനുകൾ വരെയുള്ള സാഹചര്യമുണ്ടെന്നും രോഗികൾ പറയുന്നു. ജനിച്ചതിനു ശേഷം ഇതുവരെ ദന്ത് ഡോക്ടറെ കാണാൻ സാധിക്കാത്ത കുട്ടികൾ പോലും ഇവിടെയുണ്ടെന്ന് മിറർ പത്രം റിപ്പോർട്ട് ചെയ്തു. ദന്തൽ വിഭാഗത്തിനുള്ള ടോറി ഫണ്ടിംഗ് വെട്ടിക്കുറച്ചതിന്റെ ഫലമായി ദശലക്ഷക്കണക്കിന് ആളുകൾക്ക് എൻ എച്ച് എസ് പരിചരണം ലഭിക്കാതെ വന്ന സാഹചര്യവും ഉണ്ടായിരുന്നു. 96% ദന്തഡോക്ടർമാരും പുതിയ എൻ എച്ച് എസ് രോഗികളെ ചികിത്സിക്കുന്നില്ലെന്നും മിറർ റിപ്പോർട്ട് ചെയ്തിരുന്നു. ഡോക്ടർമാർ ഇല്ലാതെ ആളുകൾക്ക് സ്വന്തം പല്ലുകൾ തനിയെ പറിച്ചെടുക്കേണ്ട സാഹചര്യം പോലും നിലവിലുണ്ട്. സ്വകാര്യ ചികിത്സയ്ക്കായി വിദേശത്തേക്ക് പോകാൻ കടം വാങ്ങുകയും ചെയ്യുന്നതിന്റെ ഭയാനകമായ കഥകളും വേദനാജനകമാണ്. ഒരു വർഷം മുമ്പ്, ബ്രിസ്റ്റലിലെ സെന്റ് പോൾസ് പ്രാക്ടീസ് പുതിയ എൻ‌എച്ച്‌എസ് രോഗികൾക്കായി അനുവദിക്കപ്പെട്ടപ്പോൾ, വൻ ജനക്കൂട്ടത്തെ നിയന്ത്രിക്കാനായി പോലീസിനെ വിളിക്കേണ്ട സാഹചര്യം പോലും ഉണ്ടായിരുന്നു.


ബ്രിസ്റ്റോളിന് പുറത്തുള്ള സ്ഥലങ്ങളിൽ നിന്നു പോലും രോഗികൾ ഇവിടെ എത്തുന്നുണ്ട്. ചികിത്സയ്ക്കായി ഒരു വർഷത്തിനു മുകളിൽ കാത്തിരിക്കേണ്ടി വന്ന പലരും തങ്ങളുടെ അനുഭവങ്ങൾ മിറർ പത്രത്തോട് വ്യക്തമാക്കി. ഇംഗ്ലണ്ടിൽ 12 മില്യണിൽ അധികം ആളുകൾക്കാണ് കഴിഞ്ഞവർഷം ദന്തചികിത്സ ലഭിക്കാതെ പോയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആരോഗ്യ ബഡ്ജറ്റിൽ ഏറ്റവും കുറവ് വിഹിതവും ലഭിക്കുന്നത് ഈ വിഭാഗത്തിനാണ്. അതിനാൽ തന്നെ ശക്തമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് ആവശ്യമാണ് ഇപ്പോൾ ഉന്നയിക്കപ്പെട്ടിരിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലാകെ വൻ കോളിളക്കം സൃഷ്ടിച്ച വാർത്തയായിരുന്നു രാജ്യസുരക്ഷയ്ക്ക് എതിരായി ഹണി ട്രാപ്പ് അരങ്ങേറിയ സംഭവം. എന്നാൽ പത്രപ്രവർത്തകരെ ലക്ഷ്യംവെച്ച് ഹണി ട്രാപ്പ് നടത്തിയെന്ന് ആരോപിക്കപ്പെടുന്ന റഷ്യൻ യുവതി തനിക്ക് അതിനെ കുറിച്ച് ഒന്നും അറിയില്ലെന്ന് വെളിപ്പെടുത്തിയതായുള്ള വാർത്തകൾ പുറത്തുവന്നു. ലണ്ടനിൽ താമസിക്കുന്ന 30 കാരിയായ വന്യ ഗബെറോവ ആണ് ഇത്തരത്തിൽ ചാര വനിതയായി ആരോപിക്കപ്പെടുന്ന സ്ത്രീ. മൂന്ന് വർഷമായി ഇവർ ചാരവൃത്തി നടത്തുകയായിരുന്നു എന്നാണ് കണ്ടെത്തിയത്. റഷ്യ ഭരണകൂടത്തിന് താൽപര്യമുള്ള വിവരങ്ങൾ ആണ് ഇവർ സമൂഹത്തിൻറെ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്ന വ്യക്തികളിൽ നിന്ന് ചോർത്തിയത്.

2018 ലെ സാലിസ്ബറി നോവിചോക്ക് വിഷബാധയിൽ റഷ്യൻ പങ്കാളിത്തം വെളിപ്പെടുത്തിയ പത്രപ്രവർത്തകനായ ക്രിസ്റ്റോ ഗ്രോസെവുമായി അടുപ്പം സ്ഥാപിക്കാൻ ഇവർ സമൂഹമാധ്യമമായ ഫെയ്സ്ബുക്കിലൂടെ ശ്രമിച്ചതായി കുറ്റപത്രത്തിൽ പറയുന്നുണ്ട്. രഹസ്യങ്ങൾ ചോർത്തുക എന്ന ലക്ഷ്യം വെച്ച് ഇവർ പത്രപ്രവർത്തകനെ പിന്തുടരുന്നതിന്റെ തെളിവുകളും കുറ്റപത്രത്തിൽ നിരത്തിയിട്ടുണ്ട്. സ്പെയിനിലെ വലൻസിയയിലേക്ക് അവർ അദ്ദേഹത്തെ പിന്തുടർന്നതായി ആരോപിക്കപ്പെടുന്നു.
അവിടെ അന്വേഷണാത്മക പത്രപ്രവർത്തന ഗ്രൂപ്പായ ബെല്ലിംഗ്കാറ്റ് സംഘടിപ്പിച്ച ഒരു സമ്മേളനത്തിൽ ഗ്രോസെവ് പങ്കെടുത്തിരുന്നു. ഷാംബാസോവിന്റെ പങ്കാളിയായ കാട്രിൻ ഇവാനോവയും അതേ വിമാനത്തിൽ യാത്ര ചെയ്തിരുന്നു.


എന്നാൽ കുറ്റപത്രത്തിൽ പറയുന്ന കാര്യങ്ങൾ യുവതി നിഷേധിച്ചു. ഇത്തരം സൂക്ഷ്മമായി ആസൂത്രണം ചെയ്തുവെന്ന് പറയുന്ന കാര്യങ്ങൾ കെട്ടിച്ചമച്ചതാണെന്നാണ് അവർ കോടതിയിൽ വാദിച്ചത്. 2021 സെപ്റ്റംബറിൽ റഷ്യൻ യുവതിയും പത്രപ്രവർത്തകനുമായി പ്രണയബന്ധത്തിന് ശ്രമിച്ചതിന്റെ വിവരങ്ങളും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹണിട്രാപ്പിന്റെ ഭാഗമായി, പോൺഹബ് വെബ്‌സൈറ്റിനായി ഒരു റെക്കോർഡിംഗ് നടത്താൻ റൂസെവ് ആണ് ഹണി ട്രാപ്പ് നടത്താനുള്ള നീക്കത്തിനെ പിന്തുണയ്ക്കുന്നതിനുള്ള തെളിവായി ഉന്നയിച്ചിരിക്കുന്നത്. റഷ്യൻ യുവതി ലണ്ടനിൽ ഒരു ബ്യൂട്ടി സലൂൺ നടത്തുകയായിരുന്നു. ഇതുകൂടാതെ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ഒട്ടേറെ ആളുകളുമായി സൗഹൃദവും ഉണ്ടായിരുന്നു. അവൾ ഫേസ്ബുക്കിൽ ഗ്രോസെവിന് ക്ഷണം അയച്ചതായും അവൻ വളരെ വേഗത്തിൽ സൗഹൃദം സ്വീകരിച്ചതായും കുറ്റപത്രത്തിൽ പറയുന്നുണ്ട്. മറ്റൊരു പേരിൽ യുവതിയുടെ ഫോണിൽ പത്രപ്രവർത്തകന്റെ ഫോൺ നമ്പർ ഉണ്ടായിട്ടും റൂസെവിനെ അറിയില്ലെന്ന് ഗബെറോവ ആവർത്തിച്ച് നിഷേധിച്ചു. എന്നാൽ റഷ്യൻ യുവതി ഹണി ട്രാപ്പ് നടത്തി രഹസ്യ വിവരങ്ങൾ ചോർത്താൻ ശ്രമിച്ചതിന് ശക്തമായ തെളിവുകൾ ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് 4.5 ശതമാനമാക്കി കുറച്ചു. ബാങ്കിൻറെ മോണിറ്ററി പോളിസി കമ്മിറ്റിയുടെ അവലോകന യോഗത്തിലാണ് അടിസ്ഥാന പലിശ നിരക്കുകൾ 4.75 ശതമാനത്തിൽ നിന്ന് 0.25 ശതമാനം കുറച്ച് 4.5 ശതമാനമാക്കിയത്. അവലോകന യോഗത്തിൽ പലിശ നിരക്കുകൾ കുറയ്ക്കുന്നതിനെ 7 പേർ അനുകൂലിച്ചപ്പോൾ രണ്ട് പേർ എതിർത്തു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പലിശ നിരക്ക് കുറയ്ക്കാൻ പ്രധാനമായും രണ്ട് കാരണങ്ങളാണ് അവലോകന യോഗം ചർച്ച ചെയ്‌തതെന്നാണ്‌ അറിയാൻ സാധിച്ചത്. ലേബർ പാർട്ടി അവതരിപ്പിച്ച ബഡ്ജറ്റും ട്രംപിന്റെ വ്യാപാര നയങ്ങളും കൂടുതൽ ഭാരം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നത് അവലോകനയോഗം പരിഗണിച്ചു. ഇതിനെ തുടർന്നാണ് പലിശ നിരക്ക് കുറയ്ക്കാനുള്ള സുപ്രധാന തീരുമാനം ബാങ്ക് കൈകൊണ്ടത്. ഇന്ന് പലിശ നിരക്ക് കുറയ്ക്കാൻ സാധിച്ചത് മിക്കവർക്കും സ്വാഗതാർഹമായ വാർത്തയായിരിക്കുമെന്ന് സുപ്രധാന തീരുമാനം അറിയിച്ചുകൊണ്ട് ബാങ്ക് ഗവർണർ ആൻഡ്രൂ ബെയ്‌ലി പറഞ്ഞു.


നിലവിൽ 2023 ജൂണിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് വായ്പാ ചിലവുകൾ. 2022 ലെ രണ്ടാം പകുതിയിൽ 11 ശതമാനമായി ഉയർന്ന പണപെരുപ്പം പടിപടിയായി കുറഞ്ഞു വന്നതിനെ തുടർന്നാണ് പലിശ നിരക്കുകൾ കുറയ്ക്കാൻ സാധിച്ചതെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടു. വിലക്കയറ്റവും മന്ദഗതിയിലുള്ള സമ്പദ് വ്യവസ്ഥയും ജനങ്ങൾക്ക് കൂടുതൽ ഭാരം നൽകുമെന്ന് പലിശ നിരക്ക് കുറച്ചുകൊണ്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2025 ലെ വളർച്ചാ നിരക്ക് നേരത്തെ പ്രവചിച്ച 1.5 ശതമാനത്തിൽ നിന്ന് 0.75 ശതമാനമായി കുറച്ചിരുന്നു. ഇതുകൂടാതെ പണപെരുപ്പം 3.7 ശതമാനമാകുമെന്ന ആശങ്കകളും നിലവിലുണ്ട്. ഇത് സർക്കാർ നിശ്ചയിച്ച 2 ശതമാനത്തിന്റെ ഇരട്ടിയാണ് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

എഡിൻബറയിൽ യുവ മലയാളി എൻജിനീയർക്ക് ദാരുണാന്ത്യം. ഇന്നലെ വൈകിട്ടാണ് ടെന്നീസ് കളിച്ചുകൊണ്ടിരിക്കുമ്പോൾ നാറ്റ്വെസ്‌റ് ബാങ്കിലെ ടെക്നോളജി ഓഫീസറായി ജോലി ചെയ്തിരുന്ന മനീഷ് നമ്പൂതിരി (36) കുഴഞ്ഞുവീണ് മരിച്ചത്. കളിക്കിടെ കുഴഞ്ഞു വീണതിന് പിന്നാലെ മനീഷിന്റെ സുഹൃത്തുക്കളും പാരാമെഡിക്കകളും ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും മരിക്കുകയായിരുന്നു. സംഭവസ്ഥലത്ത് ഉടൻ തന്നെ എത്തിയ പോലീസ് മൃതദേഹം ലിവിങ്സ്റ്റൺ ഹോസ്പിറ്റലിലേക്ക് മാറ്റി.

പാലക്കാട് ഷൊർണൂറിനടുത്തുള്ള ആറ്റൂരിലെ പ്രശസ്ത നമ്പൂതിരി കുടുംബത്തിലെ അംഗമാണ് മനീഷ്. ഏക സഹോദരന്‍ അഭിലാഷ് ഹൈദരാബാദില്‍ ജോലി ചെയ്യുകയാണ്. അച്ഛന്‍ എം ആര്‍ മുരളീധരന്‍ , ‘അമ്മ നളിനി മുരളീധരന്‍ . മനീഷും ഭാര്യ ദിവ്യയും പുതിയൊരു വീട് വാങ്ങിയിട്ട് ഒരു മാസം തികയും മുൻപേ ആണ് ഏവരെയും ഞെട്ടിച്ചുകൊണ്ടുള്ള മനീഷിന്റെ വേർപാട്.

മനീഷ് നമ്പൂതിരിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്കൂൾ കുട്ടികൾ മൊബൈൽ ഫോൺ കൂടുതൽ ഉപയോഗിക്കുന്നത് അവരുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നതായുള്ള പരാതികൾ അധ്യാപകരും മാതാപിതാക്കളും പതിവായി ഉന്നയിക്കാറുള്ളതാണ്. എന്നാൽ സ്കൂളുകളിൽ ഫോൺ നിരോധിക്കുന്നത് വിദ്യാർഥികൾക്ക് അധികം പ്രയോജനം ചെയ്യുന്നില്ലെന്ന പഠന റിപ്പോർട്ടും പുറത്തുവന്നു. സ്കൂളുകളിൽ ഫോൺ നിരോധനം വിദ്യാർത്ഥികൾ ഉയർന്ന ഗ്രേഡുകൾ നേടുന്നതിനോ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായോ ബന്ധപ്പെടുന്നില്ലെന്നാണ് പഠനത്തിൽ പറയുന്നത്.


വിദ്യാർത്ഥികളുടെ ഉറക്കം, ക്ലാസ് റൂം പെരുമാറ്റം, വ്യായാമം അല്ലെങ്കിൽ അവർ എത്ര സമയം ഫോണിൽ ചെലവഴിക്കുന്നു എന്നതും ഫോൺ നിരോധനമുള്ള സ്കൂളുകൾക്കും ഇല്ലാത്ത സ്കൂളുകൾക്കും വ്യത്യസ്തമല്ലെന്ന് അക്കാദമിക് വിദഗ്ധർ കണ്ടെത്തി. എന്നാൽ സ്മാർട്ട് ഫോണുകളിൽ കൂടി സോഷ്യൽ മീഡിയകളിൽ കൂടുതൽ സമയം ചിലവഴിക്കുന്നത് കുട്ടികളെ മോശമായ രീതിയിൽ ബാധിക്കുന്നതായും പഠനത്തിൽ തെളിയിക്കപ്പെട്ടു. വിദ്യാർത്ഥികളുടെ പഠനവും ആരോഗ്യവുമായി വിദ്യാഭ്യാസത്തിൻറെ നിലവാരവും സ്കൂൾ ഫോൺ നിയമങ്ങളുമായി ബന്ധപ്പെടുത്തി പരിശോധിക്കുന്ന ലോകത്തിലെ ആദ്യത്തെ പഠനമാണ് ഇത്. അതുകൊണ്ട് തന്നെ പുറത്തു വന്നിരിക്കുന്ന പഠന റിപ്പോർട്ട് വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾക്ക് വഴിവെക്കുമെന്നാണ് കരുതപ്പെടുന്നത്.


പുതിയ കണ്ടെത്തലുകൾ സ്കൂളുകളിൽ സ്മാർട്ട്ഫോൺ നിരോധനത്തിന് എതിരല്ലെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഡോ. വിക്ടോറിയ ഗുഡ്ഇയർ പറഞ്ഞു. എന്നാൽ ഒറ്റപ്പെട്ട നിരോധനത്തിൽ ഫോൺ ഉപയോഗത്തിന്റെ പ്രത്യാഘാതങ്ങളെ നേരിടാൻ പര്യാപ്തമല്ലെന്നാണ് ഈ കണ്ടെത്തലുകളെ കുറിച്ച് ഡോ. വിക്ടോറിയ വിലയിരുത്തിയത്. നിരോധനങ്ങൾ വിദ്യാർത്ഥികൾ അവരുടെ ഫോണുകളിൽ ചിലവഴിക്കുന്ന സമയം കുറയ്ക്കുന്നതിനാണ് പരിഗണന നൽകേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു. ബർമിങ് ഹാം സർവകലാശാലയിലെ ഗവേഷകരുടെ കണ്ടെത്തലുകൾ ലാൻസെറ്റിന്റെ ജേണലിലാണ് പ്രസിദ്ധീകരിച്ചത്. 1,227 വിദ്യാർത്ഥികൾ അവരുടെ 30 വ്യത്യസ്ത സെക്കൻഡറി സ്കൂളുകളിലെ ബ്രേക്ക് ടൈമുകളിലും ഉച്ചഭക്ഷണ സമയങ്ങളിലും സ്മാർട്ട്‌ഫോൺ ഉപയോഗത്തിനുള്ള നിയമങ്ങളെയും താരതമ്യം ചെയ്താണ് സുപ്രധാന കണ്ടത്തലുകൾ നടത്തിയിരിക്കുന്നത്. എന്നാൽ സ്കൂളുകളിൽ സ്മാർട്ട്ഫോണുകൾ നിരോധിച്ചതിൻ്റെ പ്രയോജനങ്ങൾ അധ്യാപകർ റിപ്പോർട്ട് ചെയ്തതായി സ്മാർട്ട്‌ഫോൺ ഫ്രീ ചൈൽഡ്ഹുഡ് എന്ന കാമ്പെയ്‌ൻ ഗ്രൂപ്പിന്റെ ഡയറക്ടർ ജോ റൈറി വെളിപ്പെടുത്തി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനിടെ തീപിടിച്ച് രണ്ട് വീടുകൾ കത്തി നശിച്ചതായുള്ള വിവരങ്ങൾ പുറത്തുവന്നു. തിങ്കളാഴ്ച രാവിലെ 10.30 ന് വെസ്റ്റ് ഹാംപ്സ്റ്റെഡിലെ ഒരു വീട്ടിൽ ചാർജ് ചെയ്യുന്നതിനിടെ ഇ-സ്കൂട്ടർ പൊട്ടിത്തെറിച്ചു. പെട്ടെന്ന് ആളിപ്പടർന്ന തീ 60 അഗ്നിശമന സേനാംഗങ്ങൾ പണിപ്പെട്ടാണ് അണയ്ക്കാൻ സാധിച്ചത്. സംഭവത്തിൽ ആർക്കും ആളപായമില്ല. എന്നാൽ ഒരു നായ വീടിന് തീപിടിച്ച അവസരത്തിൽ കൊല്ലപ്പെട്ടതായി ലണ്ടൻ ഫയർ ബ്രിഗേഡ് പറഞ്ഞു.


സമാനമായ ഒരു സംഭവം ഫെൽത്താമിലും സംഭവിച്ചു. ഇവിടെ ഒരു വീടിനുള്ളിൽ ഇ – ബൈക്കിന്റെ ബാറ്ററി ചാർജ് ചെയ്യുന്നതിനിടെ തീപിടിച്ച് അപകടം സംഭവിച്ചു. പരിവർത്തനം ചെയ്ത ഇ – ബൈക്കിനാണ് തീ പിടിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. വീട്ടിൽ ഉണ്ടായിരുന്ന നാല് പേരിൽ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവിടെയും ഒരു നായ അപകടത്തിൽ കൊല്ലപ്പെട്ടു.


2023 മുതൽ ഇതുവരെ ഇ – ബൈക്കുകളുടെയും സ്കൂട്ടറുകളുടെയും ബാറ്ററിക്ക് തീ പിടിച്ച് ലണ്ടനിൽ മാത്രം മൂന്ന് പേർ മരിക്കുകയും 100 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം തീപിടുത്തത്തിൻ്റെ പ്രധാന കാരണം പരിവർത്തനം ചെയ്ത ഇലക്ട്രിക് വാഹനങ്ങൾ ആണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഓരോ തീപിടുത്തവും ഉണ്ടാക്കുന്ന നാശത്തിന്റെ തോത് കുറച്ച് കാണിക്കാൻ സാധിക്കില്ലെന്ന് ലണ്ടൻ ഫയർ ബ്രിഗേഡിലെ ഡെപ്യൂട്ടി അസിസ്റ്റന്റ് കമ്മീഷണർ റിച്ചാർഡ് ഫീൽഡ് പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ ഒരാളായ ഗില്‍ബെര്‍ട്ട് റോമൻ അന്തരിച്ചു. ബിസിനസ് സംബന്ധമായ ആവശ്യങ്ങൾക്കായി മലേഷ്യയിലെ ക്വാലാലംപൂരിൽ ആയിരുന്ന അവസരത്തിലാണ് അപ്രതീക്ഷിതമായി അദ്ദേഹത്തെ മരണം തേടിയെത്തിയത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിച്ച് ചടങ്ങുകൾ നിർവഹിക്കാനാണ് കുടുംബം താത്പര്യപ്പെടുന്നത്. പൊതുദർശനത്തിന്റെയും മൃത സംസ്കാരത്തിന്റെയും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും. ഫ്രീഡ ഗോമസ് ആണ് ഭാര്യ. മക്കള്‍ രേഷ്മ, ഗ്രീഷ്മ, റോയ്.

2000 ആണ്ടിന്റെ തുടക്കത്തിൽ ആണ് ഗില്‍ബെര്‍ട്ട് റോമൻ യുകെയിൽ എത്തിയത്. അതുകൊണ്ട് തന്നെ ഈസ്റ്റ് ഹാമിലെ മലയാളി സമൂഹത്തിന്റെ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു ഗില്‍ബെര്‍ട്ട് റോമൻ. കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്ന അദ്ദേഹത്തിൻറെ ആകസ്മികമായ വേർപാടിന്റെ ഞെട്ടലിലാണ് ഈസ്റ്റ് ഹാമിലെ മലയാളി സമൂഹം.

ഗില്‍ബെര്‍ട്ട് റോമൻ്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കൊച്ചിയിൽ നിന്ന് ലണ്ടനിലേയ്ക്ക് നേരിട്ടുള്ള വിമാന സർവീസുകൾ നിർത്തലാക്കാനുള്ള തീരുമാനത്തിൽ നിന്ന് എയർ ഇന്ത്യ പിന്മാറുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. വിമാന സർവീസ് നിർത്തലാക്കാനുള്ള തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധമാണ് യുകെ മലയാളികൾ ഉയർത്തിയത്. ലാഭത്തിൽ ആയിരുന്ന കൊച്ചി – ലണ്ടൻ വിമാന സർവീസ് നിർത്തലാക്കുന്നതിന് വ്യക്തമായ കാരണം മുന്നോട്ട് വയ്ക്കാൻ എയർ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നില്ല.

മാർച്ച് 28 മുതൽ സർവീസ് നിർത്തിവയ്ക്കാനുള്ള എയർ ഇന്ത്യയുടെ തീരുമാനത്തെ തുടർന്ന് കൊച്ചി എയർപോർട്ട് അധികൃതർ എയർ ഇന്ത്യയുമായി ചർച്ച നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് എയർ ഇന്ത്യ തീരുമാനം പുനഃപരിശോധിക്കുവാനുള്ള തീരുമാനത്തിലേയ്ക്ക് എത്തിയത്. യു കെ മലയാളികളുടെ ശക്തമായ പ്രതിഷേധവും തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. രാഷ്ട്രീയ നേതൃത്വവുമായി ബന്ധപ്പെട്ടും ശക്തമായ സമ്മർദ്ദ നീക്കങ്ങൾ യുകെ മലയാളികൾ നടത്തിയിരുന്നു.

ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരുന്നു കൊച്ചിയിൽ നിന്നുള്ള സർവീസ്. എക്കണോമി ക്ലാസിൽ 238 സീറ്റുകളും ബിസിനസ് ക്ലാസിൽ 18 സീറ്റുകളുമാണ് ഉണ്ടായിരുന്നത്. കോവിഡ് കാലത്താണ് കൊച്ചിയിൽ നിന്ന് യുകെയിലേക്ക് നേരിട്ടുള്ള സർവീസ് ആരംഭിച്ചത്. കൊച്ചി-ലണ്ടൻ സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് പാക്കേജ് നിർദേശങ്ങൾ സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ്, എയർ ഇന്ത്യ ഗ്രൂപ്പ് ഹെഡ് പി.ബാലാജിക്ക്‌ നൽകി. സിയാൽ എയർപോർട്ട് ഡയറക്ടർ ജി. മനുവും ചർച്ചയിൽ പങ്കെടുത്തു.

RECENT POSTS
Copyright © . All rights reserved