ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗ്രേറ്റ് ബ്രിട്ടനിലെ ഡ്രൈവിംഗ് നിയമങ്ങളിൽ സമൂലമായ മാറ്റങ്ങൾ വരുന്നു. നിർബന്ധിത നേത്ര പരിശോധന പരാജയപ്പെട്ടാൽ 70 വയസ്സ് കഴിഞ്ഞവരെ വാഹനം ഓടിക്കുന്നതിൽ നിന്ന് വിലക്കാനുള്ള സാധ്യത ഉണ്ടെന്നാണ് ഏറ്റവും പുതിയതായി പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ ഗതാഗത നിയമങ്ങൾ നടപ്പിൽ വരുത്താൻ സർക്കാർ ആലോചിക്കുന്നത്.
കാഴ്ചശക്തി കുറവുള്ള ഡ്രൈവർമാർ മൂലമുണ്ടായ നാല് മരണങ്ങളെ കുറിച്ചുള്ള അന്വേഷണത്തിൽ യുകെയുടെ ലൈസൻസിംഗ് സംവിധാനത്തെ യൂറോപ്പിലെ ഏറ്റവും അയഞ്ഞത് എന്ന് കൊറോണർ വിശേഷിപ്പിച്ചതിന് ശേഷമാണ് ഈ നീക്കം. സ്കോട്ട്ലൻഡിലെ നിയമങ്ങൾക്ക് അനുസൃതമായി ഇംഗ്ലണ്ടിലും വെയിൽസിലും മദ്യപിച്ച് വാഹനമോടിക്കുന്ന പരിധി കുറയ്ക്കുക, സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് ആളുകൾക്ക് ലൈസൻസിൽ പോയിന്റുകൾ നൽകുക എന്നിവയും പരിഗണനയിൽ ഉണ്ട് . ഉടൻ സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന റോഡ് സുരക്ഷാ നിയമങ്ങളിൽ ഈ മാറ്റങ്ങൾ ഉൾപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ പല റോഡ് സുരക്ഷാ മാനദണ്ഡങ്ങളും ഫലപ്രദമല്ലെന്ന അഭിപ്രായം സർക്കാർ തലത്തിലുണ്ട്.
ഓരോ വർഷവും റോഡ് അപകടങ്ങളിൽ 1600 ലധികം ആളുകൾ മരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഒരു സർക്കാർ വക്താവ് പറഞ്ഞു. ആയിരക്കണക്കിനാളുകൾക്കാണ് റോഡ് അപകടത്തിൽ പരിക്കേൽക്കുന്നത്. ഇതുമൂലം പ്രതിവർഷം 2 ബില്യണിലധികം പൗണ്ട് ആണ് എൻ എച്ച് എസ് ചിലവഴിക്കുന്നത്. അതുകൊണ്ടുതന്നെ നിയമം ലംഘിക്കുന്നവർക്കെതിരെ കർശനമായ നടപടികളും പിഴകളും ചുമത്തി റോഡ് സുരക്ഷ ഉറപ്പുവരുത്താനാണ് സർക്കാർ ശ്രമിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വിദേശ കുറ്റവാളികളെ നാടുകടത്താനുള്ള പദ്ധതി പ്രശ്നങ്ങളിൽ പെടുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യു കെ മലയാളികൾക്ക് വൻ തിരിച്ചടിയാകും. ഇംഗ്ലണ്ടിലും വെയിൽസിലും 2023 മുതലാണ് ഈ പദ്ധതി പുനരാരംഭിച്ചത്. ആദ്യഘട്ടത്തിൽ 15 രാജ്യങ്ങളിൽ നിന്നുള്ള വിദേശ കുറ്റവാളികളെ ആയിരുന്നു നാടുകടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഇന്ത്യ, ബൾഗേറിയ, ഓസ്‌ട്രേലിയ, കാനഡ എന്നിവയുൾപ്പെടെ 23 രാജ്യങ്ങളിലേയ്ക്ക് പദ്ധതി വ്യാപിപ്പിക്കാനാണ് സർക്കാർതലത്തിൽ തീരുമാനം കൈകൊണ്ടിരിക്കുന്നത്.
ഇത് ഏറ്റവും കൂടുതലായി വിദ്യാർത്ഥി വിസയിൽ എത്തിയ യുകെ മലയാളികളെ പ്രതികൂലമായി ബാധിക്കും എന്നാണ് കരുതപ്പെടുന്നത്. ലക്ഷങ്ങൾ ബാങ്ക് ലോൺ എടുത്ത് യുകെയിൽ എത്തി ഏതെങ്കിലും കുറ്റകൃത്യങ്ങളിൽ ചെന്നു പെട്ടാൽ പുതിയ നിയമമനുസരിച്ച് തിരിച്ച് കേരളത്തിലേയ്ക്ക് പോരേണ്ടിവരും. കഴിഞ്ഞദിവസം പാർട്ട് ടൈം ജോലി സ്ഥലത്ത് ഒന്നിച്ച് പ്രവർത്തിച്ചിരുന്ന സഹപ്രവർത്തകയെ നിരന്തരം ശല്യം ചെയ്ത എറണാകുളം സ്വദേശിയായ യുവാവിനെ ശിക്ഷിച്ച വിവരം മലയാളം യുകെ റിപ്പോർട്ട് ചെയ്തിരുന്നു . ഇയാൾ ഉൾപ്പെടെ ജയിലിൽ കഴിയുന്ന നിരവധി വിദ്യാർത്ഥികളും അല്ലാത്തവരുമായ യു കെ മലയാളികൾ നാടുകടത്തൽ പട്ടികയിൽ ഉണ്ടെന്നാണ് ഏറ്റവും പുതിയതായി പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ജയിലുകളിൽ തിരക്കേറിയതും വിദേശത്തുനിന്ന് വന്ന് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ കുറിച്ചുള്ള പൊതുജനങ്ങളുടെ ആശങ്കകളുമാണ് കുറ്റവാളികളെ നാടുകടത്തുന്നത് വേഗത്തിലാക്കാനുള്ള തീരുമാനം ലേബർ സർക്കാർ എടുത്തിന് പിന്നിൽ . നിശ്ചിതകാല തടവിന് ശിക്ഷിക്കപ്പെട്ട വിദേശ കുറ്റവാളികളെ ശിക്ഷയ്ക്ക് ശേഷം ഉടൻ നാടു കടത്താനും യുകെയിൽ വീണ്ടും പ്രവേശിക്കുന്നത് വിലക്കാനുമുള്ള നിർദ്ദേശങ്ങൾ ജസ്റ്റിസ് സെക്രട്ടറി ഷബാന മഹ്മൂദ് ഞായറാഴ്ച പ്രഖ്യാപിച്ചു. തീവ്രവാദികൾ, കൊലപാതകികൾ തുടങ്ങിയ ജീവപര്യന്തം തടവ് അനുഭവിക്കുന്നവരെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇക്കൂട്ടർ നാടുകടത്തലിന് പരിഗണിക്കുന്നതിന് മുമ്പ് യുകെയിൽ അവരുടെ മുഴുവൻ ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വരും .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഉയർന്ന ചെലവുകളും സമ്പദ്‌വ്യവസ്ഥയെ കുറിച്ചുള്ള അനിശ്ചിതത്വവും ബ്രിട്ടനിലെ പുതിയ നിയമനങ്ങളുടെ എണ്ണത്തെ ക്രമാതീതമായി കുറച്ചെന്ന റിപ്പോർട്ടുകൾ പുറത്ത്. നിയമനത്തിലെ ഈ ഇടിവ് ഏറ്റവും കൂടുതൽ ബാധിക്കുന്നത് യുവാക്കളെയാണ്. പുതിയ നിയമനങ്ങളിലെ എണ്ണത്തിലുള്ള കുറവും, മന്ദഗതിയിലുള്ള ശമ്പള വർദ്ധനവും മറ്റും തിങ്കളാഴ്ച പുറത്തിറക്കിയ മൂന്ന് വ്യത്യസ്ത സർവേകൾ ചൂണ്ടി കാണിക്കുന്നു.
ചാർട്ടേഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്‌സണൽ ആൻഡ് ഡെവലപ്‌മെന്റ് (സിഐപിഡി) നടത്തിയ ഒരു സർവേയിൽ, സ്വകാര്യ മേഖലയിലെ തൊഴിലുടമകളിൽ 57% പേർ മാത്രമേ അടുത്ത മൂന്ന് മാസത്തിനുള്ളിൽ നിയമനം നടത്താൻ പദ്ധതിയിടുന്നുള്ളൂ എന്ന് കണ്ടെത്തി. മറ്റ് വർദ്ധിച്ച് വന്ന ചിലവുകളോടൊപ്പം ഏപ്രിലിൽ അവതരിപ്പിച്ച ദേശീയ ഇൻഷുറൻസ് സംഭാവനകളിൽ (NIC-കൾ) 25 ബില്യൺ പൗണ്ടിന്റെ വർദ്ധനവ് തൊഴിലുടമകൾ നേരിടുന്നുണ്ട്. ഹോസ്പിറ്റാലിറ്റി, കെയർ മേഖലകളെയും ആണ് പുതിയ മാറ്റങ്ങൾ ഏറ്റവും കൂടുതൽ ബാധിച്ചതെന്ന് സിഐപിഡി പറയുന്നു.
കെപിഎംജിയും റിക്രൂട്ട്‌മെന്റ് ആൻഡ് എംപ്ലോയ്‌മെന്റ് കോൺഫെഡറേഷനും (ആർഇസി) നടത്തിയ ഒരു പ്രത്യേക റിപ്പോർട്ടിൽ ജൂലൈയിൽ സ്ഥിരവും താൽക്കാലികവുമായ ജോലികളിലേയ്ക്കുള്ള യുകെ റിക്രൂട്ട്‌മെന്റിൽ കുത്തനെ ഇടിവ് കാണിച്ചു. ഏപ്രിലിനു ശേഷമുള്ള ജോലി ഒഴിവുകളിൽ ഏറ്റവും വലിയ ഇടിവ് സർവേയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം ജീവനക്കാരുടെ എണ്ണത്തിൽ കുത്തനെ വർദ്ധനവ് ഉണ്ടായതായും സർവ്വേയിൽ കാണാം. പത്ത് തൊഴിൽ മേഖലകളിൽ ഒമ്പതിലും സ്ഥിരം ജീവനക്കാരുടെ ആവശ്യം കുറഞ്ഞു. എഞ്ചിനീയറിംഗ് മേഖലയിൽ മാത്രമാണ് വളർച്ച കാണിക്കുന്നത്. ഒഴിവുകളിൽ ഏറ്റവും വലിയ ഇടിവ് കണ്ടത് ചില്ലറ വ്യാപാര മേഖലയിലാണ്, അതേസമയം നിർമ്മാണ മേഖലയിലാണ് ഏറ്റവും കുറഞ്ഞ ഇടിവ് കണ്ടിരിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഫ്രാൻസുമായുള്ള പുതിയ കരാർ ബുധനാഴ്ച പ്രാബല്യത്തിൽ എത്തിയതിനു ശേഷമുള്ള ഏറ്റവും വലിയ മനുഷ്യ കടത്തിനാണ് ശനിയാഴ്ച യുകെ സാക്ഷ്യം വഹിച്ചത്. 7 ബോട്ടുകളിലായി 435 കുടിയേറ്റക്കാരാണ് ഒറ്റയടിക്ക് യുകെയിൽ എത്തിയത്. പിടിയിലായ കുടിയേറ്റക്കാരെ ഡോവറിൽ എത്തിച്ചതായി ഹോം ഓഫീസ് അറിയിച്ചു. ഫ്രാൻസുമായുള്ള പുതിയ “വൺ ഇൻ, വൺ ഔട്ട്” കരാർ ബുധനാഴ്ച പ്രാബല്യത്തിൽ വന്നതിനുശേഷം ഇത് ഏറ്റവും ഉയർന്ന ദൈനംദിന സംഖ്യയാണ്.
യുകെയിൽ ഉടനീളം കുടിയേറ്റത്തിനെതിരെ വൻ പ്രതിഷേധങ്ങൾ അരങ്ങേറിയ അതേ ദിവസം തന്നെയാണ് ഈ വാർത്ത പുറത്തുവന്നത്. കുട്ടികൾ ഉൾപ്പെടെയുള്ള അനധികൃത കുടിയേറ്റക്കാരെ ബോർഡർ ഫോഴ്‌സും ആർഎൻഎൽഐയും ചേർന്ന് കരയിലെത്തിച്ചു. ഈ വർഷം തുടക്കം മുതൽ ഇതുവരെ ഏകദേശം 25000 അനധികൃത കുടിയേറ്റക്കാർ രാജ്യത്ത് എത്തിയതായാണ് കണക്കുകൾ കാണിക്കുന്നത്. സർക്കാർ വൺ ഇന്‍ വൺ ഔട്ട് പദ്ധതിയിലൂടെ ഡോവറിൽ എത്തുന്ന ചില കുടിയേറ്റക്കാരെ ഫ്രാൻസിലേയ്ക്ക് തിരികെ കൊണ്ടുവരാൻ സാധിക്കും. ഇതിനു പകരമായി യുകെയിലേയ്ക്ക് വരാൻ നിയമാനുസൃതമായി അവകാശമുള്ള ഫ്രാൻസിൽ നിന്നുള്ള അഭയാർത്ഥികൾ യുകെയിലേയ്ക്ക് വരുകയും ചെയ്യും.
അനധികൃത കുടിയേറ്റ വിഷയത്തിൽ കടുത്ത രാഷ്ട്രീയ സമ്മർദമാണ് സർക്കാർ നേരിടുന്നത്. കുടിയേറ്റം കുറയ്ക്കുന്നതിനുള്ള നിരവധി പ്രഖ്യാപനങ്ങൾ കഴിഞ്ഞ കുറേ ദിവസങ്ങളായി സർക്കാർ നടത്തിയിരുന്നു. അനധികൃത കുടിയേറ്റത്തിനായി ഓൺലൈനിൽ പരസ്യം ചെയ്യുന്നവർക്ക് 5 വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന രീതിയിലുള്ള നിയമ ഭേദഗതി ഇതിൻറെ ഭാഗമായാണ് നടപ്പിലാക്കിയത്. അഭയാർത്ഥികളെ പാർപ്പിക്കാൻ ഉപയോഗിക്കുന്ന യുകെ ഹോട്ടലുകൾക്ക് പുറത്ത് നിരവധി പ്രതിഷേധങ്ങളുടെയും പ്രതിഷേധ പ്രകടനങ്ങളുടെയും പശ്ചാത്തലത്തിലാണ് ഇത്. അതേസമയം, ഫ്രഞ്ച് പോലീസുമായി സംയുക്ത ഓപ്പറേഷൻ ആരംഭിച്ചതിനുശേഷം അഞ്ച് വർഷത്തിനുള്ളിൽ 300 ലധികം മനുഷ്യ കടത്തുകാരെ അറസ്റ്റ് ചെയ്തതായി എൻസിഎ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജൂലൈയിൽ മാത്രം ഒരു അഫ്ഗാൻ മനുഷ്യക്കടത്ത് ശൃംഖലയിലെ ആറ് അംഗങ്ങൾക്ക് ഫ്രാൻസിൽ ആകെ 26 വർഷവും 10 മാസവും തടവ് ശിക്ഷയും, ആകെ 150,000 പൗണ്ട് പിഴയും ആണ് ലഭിച്ചത് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അഞ്ച് പതിറ്റാണ്ടിലേറെ ബ്രിട്ടീഷ് ടെലിവിഷൻ, ചലച്ചിത്ര മേഖലയിൽ സജീവ സാന്നിധ്യമായിരുന്ന നടൻ റേ ബ്രൂക്സ് (86) അന്തരിച്ചു. ചെറിയ രോഗത്തെ തുടർന്നാണ് റേ ബ്രൂക്സ് ലോകത്തോട് വിടപറഞ്ഞത്. ബ്രൈറ്റണിൽ ജനിച്ച ബ്രൂക്സ്, യുകെയിലെ ഏറ്റവും പ്രശസ്തമായ ടെലിവിഷൻ പരിപാടികളിലെ അഭിനയത്തിനും വ്യത്യസ്തമായ ശബ്ദത്തിനും പ്രശസ്‌തനായിരുന്നു. 1970-കളിലെ കുട്ടികളുടെ പ്രിയപ്പെട്ട ഷോയായ ‘മിസ്റ്റർ ബെന്നിന്റെ’ കഥ പറഞ്ഞതിലൂടെയാണ് അദ്ദേഹത്തെ ലോകം അറിഞ്ഞ് തുടങ്ങിയത് എന്ന് അദ്ദേഹത്തിൻെറ മക്കൾ പറയുന്നു.
1960-കളിൽ ബ്രിട്ടന്റെ ഭവന പ്രതിസന്ധിയെ ഉയർത്തി കാട്ടുന്ന ഒരു ബിബിസി നാടകമായ കെൻ ലോച്ചിന്റെ ‘കാത്തി കം ഹോം’ എന്ന വിപ്ലവകരമായ നാടകത്തിലെ റെഗ് എന്ന കഥാപാത്രത്തിലൂടെ ബ്രൂക്സ് പ്രശസ്തിയിലേക്ക് ഉയർന്നു. ഡേഞ്ചർ മാൻ, ഡിക്സൺ ഓഫ് ഡോക്ക് ഗ്രീൻ, ദി അവഞ്ചേഴ്‌സ്,’റാൻഡാൽ ആൻഡ് ഹോപ്കിർക്ക് (ഡീസഡ്), ഇസഡ് കാർസ് എന്നിവയുൾപ്പെടെ അക്കാലത്തെ ഹിറ്റ് ടിവി ഷോകളിൽ എല്ലാം അദ്ദേഹം പ്രത്യക്ഷപ്പെട്ടു.
1980-കളിൽ, ബ്രൂക്സ് രണ്ട് പ്രധാന പ്രൈംടൈം വേഷങ്ങളിലൂടെ ഏവർക്കും സുപരിചിതനായി. ബിബിസിയുടെ ‘ബിഗ് ഡീൽ’ എന്ന പരമ്പരയിൽ, ഷാരോൺ ഡ്യൂസിനൊപ്പം റോബി ബോക്സ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് അദ്ദേഹം ടിവിയിലെ ഏറ്റവും പ്രിയപ്പെട്ട തൊഴിലാളിവർഗ കഥാപാത്രങ്ങളിലൊന്നായി മാറി. പിന്നീട് ഐടിവിയിലെ സിറ്റ്കോം ‘റണ്ണിംഗ് വൈൽഡ്’ എന്ന പരമ്പരയിൽ മാക്സ് വൈൽഡ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. അവസാന നാളുകളിൽ ഡിമെൻഷ്യ ബാധിച്ചിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ കോടതികൾ ശിക്ഷിച്ച ഒട്ടു മിക്ക വിദേശ കുറ്റവാളികളെയും ഉടൻ നാടുകടത്തും. സർക്കാർ പ്രഖ്യാപിച്ച പദ്ധതി പ്രകാരം അവരുടെ ജയിൽ ശിക്ഷയുടെ 30% ന് പകരം അവരെ യുകെയിൽ നിന്ന് ഉടൻ നാടുകടത്തും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. മിക്ക വിദേശ തടവുകാരെയും ശിക്ഷിക്കപ്പെട്ട് ജയിലിലടച്ച ഉടൻ തന്നെ നാടുകടത്താൻ സർക്കാരിന് അധികാരം നൽകുന്ന നിയമനിർമ്മാണത്തിന് ജസ്റ്റിസ് സെക്രട്ടറി ഷബാന മഹ്മൂദ് നിർദ്ദേശിച്ചിരുന്നു.
എന്നിരുന്നാലും അനിശ്ചിതകാല ശിക്ഷ ലഭിച്ച വിദേശ തീവ്രവാദികൾ, കൊലപാതകികൾ, മറ്റ് ഗുരുതരമായ കുറ്റവാളികൾ എന്നിവർ നാടുകടത്തലിന് പരിഗണിക്കപ്പെടുന്നതിന് മുമ്പ് യുകെയിൽ തന്നെ അവരുടെ ശിക്ഷ തുടരും എന്നാണ് അറിയാൻ സാധിച്ചത്. ഒരു വിദേശ കുറ്റവാളിയെ നാടുകടത്തുന്നതിനുള്ള തീരുമാനം എടുക്കാനുള്ള അധികാരം ഇനി മുതൽ ജയിൽ ഗവർണർമാർക്ക് ഉണ്ടായിരിക്കും. അതായത് കുറ്റവാളി യുകെയുടെ താൽപ്പര്യങ്ങൾക്കോ ദേശീയ സുരക്ഷയ്‌ക്കോ ഗുരുതരമായ ഭീഷണി ഉയർത്തുന്ന ആളാണെങ്കിൽ അവർ ബ്രിട്ടീഷ് ജയിലിൽ തന്നെ തുടരേണ്ടിവരും. നാടുകടത്തപ്പെടുന്ന കുറ്റവാളികൾക്ക് യുകെയിൽ വീണ്ടും പ്രവേശിക്കുന്നതിൽ നിന്ന് വിലക്കും ഉണ്ടായിരിക്കും.
ജയിലിൽ കഴിയുന്ന വിദേശ കുറ്റവാളികൾക്ക് വേണ്ടി രാജ്യം ചിലവഴിക്കുന്ന പണം കുറയ്ക്കാൻ ഈ നടപടികൾ ഉതകുമെന്നാണ് സർക്കാർ കരുതുന്നത്. മൊത്തം ജയിലിലുള്ളവരുടെ 12 ശതമാനം വിദേശ കുറ്റവാളികളാണ്. ക്രിമിനൽ കുറ്റങ്ങളിൽ ജയിലിൽ കഴിയുന്ന യുകെ മലയാളികളെയും പുതിയ നടപടികൾ ബാധിക്കും. നിയമ നിർമ്മാണം സെപ്റ്റംബറിൽ നടന്നാൽ ഇത്തരക്കാരെ ഉടനെ തന്നെ മടക്കി അയക്കാനാണ് സാധ്യത. ജയിലിൽ കുറ്റവാളികളുടെ എണ്ണം കൂടിയതും ഈ നടപടിക്ക് സർക്കാരിനെ പ്രേരിപ്പിക്കുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. 2024 കെയർ സ്റ്റാർമാർ അധികാരമേറ്റതിനുശേഷം ചില കുറ്റവാളികളെ അവരുടെ ശിക്ഷയുടെ 40 ശതമാനം അനുഭവിച്ചതിനുശേഷം ജയിലിൽ നിന്ന് മോചിപ്പിച്ചിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗ്ലാസ്‌ഗോയ്ക്കടുത്തുള്ള കൂൾപോർട്ടിലുള്ള യുകെയുടെ ആണവായുധ താവളത്തിൽ നിന്നുള്ള റേഡിയോ ആക്ടീവ് വെള്ളം കടലിലേക്ക് ചോർന്നതായുള്ള വിവരങ്ങൾ പുറത്ത്. ആണവായുധ താവളത്തിൽ റേഡിയോ ആക്ടീവ് വെള്ളം മോശം അറ്റകുറ്റപ്പണികൾ കാരണം പഴയ പൈപ്പുകൾ ആവർത്തിച്ച് പൊട്ടിയതിനെ തുടർന്നാണ് കടലിലേക്ക് ചോർന്നത്. ബേസിലെ പകുതിയോളം ഘടകങ്ങൾ അവയുടെ രൂപകൽപന കാലാവധി കഴിഞ്ഞതാണെന്ന് സ്കോട്ടിഷ് പരിസ്ഥിതി സംരക്ഷണ ഏജൻസി (സെപ) കണ്ടെത്തി.
സമീപത്തുള്ള ഫാസ്‌ലെയ്‌നിൽ ആസ്ഥാനമായുള്ള റോയൽ നേവിയുടെ ട്രൈഡന്റ് അന്തർവാഹിനി കപ്പലിനായി ആണവ വാർഹെഡുകൾ സൂക്ഷിക്കുന്ന കൂൾപോർട്ട് ആയുധ ഡിപ്പോ, സിവിലിയൻ മലിനീകരണ നിയമങ്ങളിൽ നിന്ന് സൈനിക ഇളവ് നൽകിയാണ് പ്രവർത്തിക്കുന്നത്. ഇവിടെ 2010 ലും 2019 ൽ രണ്ടുതവണയും പൈപ്പ് പൊട്ടിത്തെറിച്ചതായി സെപയുടെ ഫയലുകൾ കാണിക്കുന്നു. റേഡിയേഷൻ വളരെ കുറവായ ഘടകങ്ങളാണ് ചോർന്നതെന്ന് സെപ പറയുന്നു. അതോടൊപ്പം പ്രതിരോധ മന്ത്രാലയത്തിൻെറ സൂക്ഷ്‌മത കുറവും പരിഹാര നടപടികൾക്കായുള്ള താമസത്തേയും സെപ വിമർശിച്ചു.
2020 മാർച്ചിൽ, കൂടുതൽ ചോർച്ചകൾ തടയുന്നതിന് 23 നടപടികൾ പ്രതിരോധ മന്ത്രാലയം വാഗ്ദാനം ചെയ്‌തിരുന്നു. ഈ സമയം മോശം ആശയവിനിമയം, അപകട നിയന്ത്രണത്തിലെ വീഴ്ചകൾ എന്നിവ മന്ത്രാലയം സമ്മതിച്ചിരുന്നു. എന്നാൽ വാഗ്ദാനങ്ങൾക്ക് വിപരീതമായി 2021 ൽ കൂടുതൽ പൈപ്പ് പൊട്ടിത്തെറികൾ ഉണ്ടായി. 2022 ഓടെ വാഗ്ദാനം ചെയ്ത പരിഹാരങ്ങൾ പൂർത്തിയാക്കുന്നതിലെ കാലതാമസവും ഇവ നോക്കി പരിപാലിക്കുന്നതിലുള്ള പിഴവുകളും സെപയുടെ ശ്രദ്ധയിൽ പെട്ടു. ഇതിന് പിന്നാലെയാണ് റിപ്പോർട്ടുകൾ പുറത്ത് വന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
നിരോധിത ഗ്രൂപ്പായ പാലസ്തീൻ ആക്ഷനെ പിന്തുണച്ച് ലണ്ടനിൽ നടന്ന പ്രകടനത്തിൽ 474 പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഘത്തെ പിന്തുണച്ചതിന് 466 പ്രതിഷേധക്കാരെയും, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് അഞ്ച് പേരെയും, പൊതു ക്രമസമാധാന ലംഘനങ്ങൾക്ക് രണ്ട് പേരെയും, വംശീയമായ കുറ്റകൃത്യത്തിന് ഒരാളെയും അറസ്റ്റ് ചെയ്തതായി മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു. വെസ്റ്റ്മിൻസ്റ്ററിലെ പാർലമെന്റ് സ്‌ക്വയറിൽ ഡിഫൻഡ് ഔർ ജൂറിസ് സംഘടിപ്പിച്ച പ്രതിഷേധത്തിൽ ഞാൻ വംശഹത്യയെ എതിർക്കുന്നു. ഞാൻ പാലസ്തീൻ ആക്ഷനെ പിന്തുണയ്ക്കുന്നു എന്ന സന്ദേശമുള്ള പോസ്റ്ററുകളുമായാണ് ആളുകൾ പ്രകടനത്തിൽ പങ്കെടുത്തത് .
2000-ലെ ഭീകരവാദ നിയമപ്രകാരം ജൂലൈയിൽ സർക്കാർ ഈ സംഘടനയെ നിരോധിച്ചിരുന്നു. ഇതേ തുടർന്ന് ഇതിൽ അംഗത്വമോ പിന്തുണയോ നൽകുന്നത് 14 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണ് . നിലവിലെ പ്രതിഷേധ പ്രകടനത്തിൽ ഉദ്യോഗസ്ഥർക്ക് ആർക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ല എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ കഴിഞ്ഞ 10 വർഷത്തിനിടെ ഒരു ദിവസം സേന നടത്തിയ ഏറ്റവും വലിയ അറസ്റ്റാണിതെന്ന് മെറ്റ് പോലീസ് പറഞ്ഞു. പോലീസിന്റെ പ്രവർത്തങ്ങൾക്ക് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ നന്ദി പറഞ്ഞു. അതേ സമയം ആംനസ്റ്റി ഇന്റർനാഷണൽ എന്ന ചാരിറ്റി കൂട്ട അറസ്റ്റുകളെ ആശങ്കാജനകമാണ് എന്നാണ് വിശേഷിപ്പിച്ചത് . പ്രതിഷേധം ആരംഭിച്ചപ്പോൾ ഏകദേശം 500 മുതൽ 600 വരെ ആളുകൾ പാർലമെന്റ് സ്‌ക്വയറിൽ ഉണ്ടായിരുന്നുവെന്ന് മെറ്റ് പോലീസ് പറഞ്ഞിരുന്നു. എന്നാൽ പലരും കാഴ്ചക്കാരോ മാധ്യമങ്ങളോ പലസ്തീൻ ആക്ഷനെ പിന്തുണച്ച് പ്ലക്കാർഡുകൾ കൈവശം വയ്ക്കാത്ത ആളുകളോ ആയിരുന്നു.
ഭീകരവാദ നിയമപ്രകാരം നിരോധിക്കപ്പെടുന്ന യുകെയിലെ ആദ്യത്തെ പ്രതിഷേധ ഗ്രൂപ്പാണ് പാലസ്തീൻ ആക്ഷൻ . ഇസ്ലാമിക് സ്റ്റേറ്റ്, അൽ-ഖ്വയ്ദ, തീവ്ര വലതുപക്ഷ ഗ്രൂപ്പായ നാഷണൽ ആക്ഷൻ എന്നിവയുടെ കൂട്ടത്തിൽ ആണ് പാലസ്തീൻ ആക്ഷനെയും ഉൾപ്പെടുത്തിയത് . പാലസ്തീൻ അനുകൂല സംഘടനകൾ നടത്തുന്ന പ്രതിഷേധങ്ങളും പ്രവർത്തനങ്ങളും ദേശവിരുദ്ധ സ്വഭാവം കൈക്കൊള്ളുന്നതിനെ ശക്തമായി എതിർക്കുമെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ നേരത്തെ വ്യകതമാക്കിയിരുന്നു . ഓക്സ്ഫോർഡ് ഷെയറിലെ ആർഎഎഫ് ബ്രൈസ് നോർട്ടണിലേക്ക് പാലസ്തീൻ അനുകൂല സംഘടനാ പ്രവർത്തകർ അതിക്രമിച്ചു കയറി രണ്ട് സൈനിക വിമാനങ്ങളിൽ ചുവപ്പ് പെയിന്റ് സ്പ്രേ ചെയ്തതിന് ദിവസങ്ങൾക്ക് ശേഷമാണ് കർശന നടപടി സ്വീകരിക്കാൻ സർക്കാർ തീരുമാനിക്കുന്നത്. ഈ സംഭവത്തെ അപമാനകരം എന്നാണ് കൂപ്പർ വിളിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഭാര്യ അവധിക്ക് പോയ സമയത്ത് മലയാളി യുവാവിനെ യുകെയിൽ മരിച്ച നിലയിൽ കണ്ടെത്തി. സൗത്ത് യോർക്ക് ഷെയറിന് സമീപമുള്ള റോഥർ ദാമിലാണ് തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിയായ വൈഷ്ണവ് വേണുഗോപാലിനെ (26) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കെയർ ഹോമിൽ ഹെൽത്ത് അസിസ്റ്റൻറ് ആയി ജോലി ചെയ്തു വരുകയായിരുന്നു.
വൈഷ്ണവ് ജോലിക്ക് എത്താതിരുന്നതിനെ തുടർന്ന് കെയർ ഹോം ജീവനക്കാർ അന്വേഷിച്ചെത്തിയപ്പോൾ ആണ് വിവരം പുറത്തറിഞ്ഞത്. 2021- ൽ ഭാര്യ അഷ്ടമി സതീഷ് വിദ്യാർത്ഥി വിസയിൽ എത്തിയതിനെ തുടർന്നാണ് വൈഷ്ണവ് യുകെയിൽ എത്തിയത്. രണ്ടുവർഷം മുൻപാണ് വൈഷ്ണവ് കെയർ ഹോമിൽ ജോലിക്ക് പോയി തുടങ്ങിയത്. ചിറയിൻകീഴ് ഞാറയിൽകോണം കുടവൂർ വടക്കേവീട്ടിൽ വേണുഗോപാൽ, ബേബി ദമ്പതികളുടെ മകനാണ്. വിഷ്ണുവാണ് ഏക സഹോദരൻ .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അടുത്ത ആഴ്ച താപനില 30°C ന് മുകളിൽ ഉയരും എന്ന് അറിയിച്ചതിന് പിന്നാലെ ഇംഗ്ലണ്ടിന്റെ മിക്ക ഭാഗങ്ങളിലും യെല്ലോ ഹീറ്റ് അലേർട്ട് പുറപ്പെടുവിച്ചു. വടക്കുകിഴക്കും വടക്കുപടിഞ്ഞാറും ഒഴികെയുള്ള എല്ലാ പ്രദേശങ്ങളിലും ഈ അലേർട്ടുകൾ ബാധകമാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12:00 മുതൽ ബുധനാഴ്ച വൈകിട്ട് ആറുമണി വരെയായിരിക്കും അലേർട്ടുകൾ ബാധകമെന്ന് യുകെ ആരോഗ്യ സുരക്ഷാ ഏജൻസി അറിയിച്ചു.
സതേൺ യുകെയിലെ ഉയർന്ന മർദ്ദവും അറ്റ്ലാന്റിക് സമുദ്രത്തിലെ താഴ്ന്ന മർദ്ദവും കാരണം തെക്ക് നിന്ന് മുകളിലേക്ക് ചൂടുള്ള വായു നീങ്ങുന്നതാണ് താപനില വർദ്ധിക്കാൻ കാരണമെന്ന് വിദഗ്ദ്ധർ പറയുന്നു. ഇംഗ്ലണ്ടിലും വെയിൽസിലും ആയിരിക്കും ഏറ്റവും കൂടുതൽ സൂര്യപ്രകാശം ലഭിക്കുക, എന്നാൽ ചിലയിടങ്ങളിൽ ഇടിമിന്നലോടുകൂടി മഴ പെയ്യാൻ സാധ്യതയുണ്ട്. സ്കോട്ട് ലൻഡിലും വടക്കൻ അയർലൻഡിലും കൂടുതലും മഴ ആയിരിക്കും ലഭിക്കുക.
ഞായറാഴ്ച മധ്യ, തെക്കുകിഴക്കൻ ഇംഗ്ലണ്ടിലെ താപനില 26-28°C വരെ എത്തുമെന്നാണ് പ്രവചനം. അതേസമയം പടിഞ്ഞാറ് നിന്നുള്ള ന്യൂനമർദ്ദം പടിഞ്ഞാറൻ സ്കോട്ട് ലൻഡിലേയ്ക്കും വടക്കൻ അയർലൻഡിലേയ്ക്കും മഴയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഇംഗ്ലണ്ടിലെയും വെയിൽസിലെയും പല ഭാഗങ്ങളിലും താപനില 27-31°C വരെ എത്താം.