ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിൽ താമസിക്കുന്ന യുകെ മലയാളി ജോനാസ് ജോസഫ് (52) നിര്യാതനായി. ഇന്നലെ പുലർച്ചെ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായതിന് പിന്നാലെ മരണം സംഭവിക്കുകയായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഭാര്യ എമർജൻസി സർവീസിന് ഉടൻ വിളിച്ചെങ്കിലും ആംബുലൻസ് എത്തി അരമണിക്കൂറിനുള്ളിൽ മരിക്കുകയായിരുന്നു. ഹൃദയാഘാതം ആണ് ജോനാസിന്റെ മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇരിങ്ങാലക്കുട കോണിക്കര പരേതനായ ജോസഫ് – റോസ് മേരി ദമ്പതികളുടെ മകനാണ് ജോനാസ്. ജോനാസ് ജോസഫ് ലണ്ടനിൽ എത്തിയിട്ട് രണ്ടുവർഷം മാത്രം ആയിട്ടുണ്ടായിരുന്നുള്ളൂ. ലണ്ടനിൽ കുടുംബവുമായായിരുന്നു താമസം. ഭാര്യ സൗമിനി എബ്രഹാം ഫിഞ്ച് ലിയിലെ റിവെൻഡൽ കെയർ ആൻ്റ് സപ്പോർട്ടിൽ ജോലി ചെയ്യുകയാണ്. ജോനാസ് ജോസഫിന്റെ മൂത്തമകൻ ജോഷ്വാ ജോനാസ് ഇയർ 8 വിദ്യാർത്ഥിയും ഇളയ മകൻ അബ്രാം ഇയർ 3 വിദ്യാർത്ഥിയുമാണ്. ഏതാനും ദിവസങ്ങൾക്കുള്ളിൽ കുടുംബം നാട്ടിൽ പോകാൻ ഇരിക്കുകയാണ് ജോനാസിന്റെ മരണം. സംസ്കാരം നാട്ടിലായിരിക്കും.
ജോനാസ് ജോസഫിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
1990 കളുടെ അവസാനം ഇന്ത്യയിൽ വ്യാപകമായ രീതിയിൽ മാധ്യമ ശ്രദ്ധ സൃഷ്ടിച്ച സംഭവമായിരുന്നു പച്ചിലകളിൽ നിന്ന് പെട്രോൾ നിർമ്മിച്ചു എന്ന അവകാശവാദം. ലളിതമായ പ്രക്രിയയിലൂടെ പ്രത്യേകതരം പച്ചിലകൾ ഉപയോഗിച്ച് പെട്രോൾ നിർമ്മിക്കാമെന്നാണ് രാമർ പിള്ള എന്നയാൾ അവകാശവാദം ഉന്നയിച്ചത്. ശാസ്ത്രജ്ഞരും ഗവേഷകരും ഈ രീതിയെ ചോദ്യം ചെയ്തു. നിരവധി പഠനങ്ങൾ നടത്തി ഈ പ്രക്രിയ ശാസ്ത്രീയമായി ശരിയല്ലെന്ന് അന്ന് കണ്ടെത്തിയിരുന്നു . ഈ രീതിയിൽ പെട്രോൾ നിർമ്മിക്കാൻ കഴിയില്ലെന്നും അത് ഒരു തട്ടിപ്പായിരിക്കാമെന്നും ചിലർ പറഞ്ഞു. ചില അന്വേഷണങ്ങൾക്ക് ശേഷം, തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ചതിന് രാമർ പിള്ളയെ അറസ്റ്റ് ചെയ്തു.
സമാനമായ രീതിയിൽ യുകെയിൽ വിപണനം ചെയ്തുവരുന്ന ഹരിത ഇന്ധനത്തിനെ കുറിച്ച് ഒട്ടേറെ ചോദ്യങ്ങൾ ഉയർന്ന് വന്നിരിക്കുകയാണ്. എച്ച് വിഒ ഡീസൽ എന്നപേരിൽ അറിയപ്പെടുന്ന ഈ ഇന്ധനത്തിന്റെ പേരിൽ വ്യാപകമായ രീതിയിൽ തട്ടിപ്പു നടന്നതായുള്ള സംശയങ്ങൾ ആണ് ഉയർന്ന് വന്നിരിക്കുന്നത്. ഹരിത ഇന്ധനത്തിൽ വെർജിൻ പാം ഓയിൽ അടങ്ങിയിട്ടുണ്ടെന്ന് ആരോപണത്തെ കുറിച്ച് യുകെ അന്വേഷണം ആരംഭിച്ചത് ആയിട്ടാണ് അറിയാൻ സാധിച്ചത്.
ഉപയോഗിച്ച പാചക എണ്ണ പോലുള്ള മാലിന്യ വസ്തുക്കളിൽ നിന്ന് ആണ് ഹരിത ഇന്ധനം ഉത്പാദിപ്പിക്കുന്നത് എന്നാണ് ഇതിന്റെ നിർമാതാക്കൾ പറഞ്ഞിരുന്നത്. അതുകൊണ്ട് 90% വരെ കാർബൺ ഉദ്‌വമനം തടയാൻ ഇതിന് കഴിയുമെന്ന് അതിന്റെ പിന്തുണക്കാർ പറയുന്നു. എന്നാൽ ഈ ഇന്ധനത്തിൽ വലിയ ഒരു ഭാഗം മാലിന്യമല്ലെന്നും പകരം വെർജിൻ പാം ഓയിൽ ആണെന്നുമുള്ള വിമർശനങ്ങൾ ആണ് ഉയർന്നു വന്നിരിക്കുന്നത്. നിലവിൽ പുറത്തുവരുന്ന കണക്കുകൾ പ്രകാരം ഈ ഇന്ധനത്തിൻ്റെ യുകെയിലെ ഉപയോഗം വളരെ അധികം വർദ്ധിച്ചു. 2019 -ൽ 8 ദശലക്ഷം ലിറ്ററിൽ നിന്ന് 2024 ൽ ഏകദേശം 699 ദശലക്ഷം ലിറ്ററായാണ് ഹരിത ഇന്ധനത്തിന്റെ ഉപയോഗം കൂടിയത്. വിർജിൻ പാമോയിൽ ഉഷ്ണമേഖല വനനശീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ പരിസ്ഥിതിവാദികൾ കടുത്ത വിമർശനങ്ങൾ ആണ് എച്ച് വിഒ ഡീസലിന് എതിരെ ഉയർത്തിയിരിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ ആശുപത്രികളിൽ ഒരു ലക്ഷത്തിലധികം തൊഴിൽ അവസരങ്ങൾ വെട്ടി കുറയ്ക്കാനുള്ള നടപടികൾ ആരംഭിച്ചതായുള്ള വാർത്തകൾ പുറത്തുവന്നു. ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗും എൻഎച്ച്എസിന്റെ പുതിയ മേധാവിയും നടപ്പിലാക്കാൻ നിർദ്ദേശിച്ച ചെലവു ചുരുക്കൽ മാർഗ്ഗനിർദ്ദേശങ്ങളുടെ ഭാഗമായാണ് ഈ നടപടി. എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് സർ ജിം മാക്കി ഇംഗ്ലണ്ടിലുടനീളമുള്ള ആരോഗ്യ സംരക്ഷണം നൽകുന്ന 215 ട്രസ്റ്റുകളോട് വർഷാവസാനത്തോടെ അവരുടെ കോർപ്പറേറ്റ് പ്രവർത്തനങ്ങളായ എച്ച്ആർ, ധനകാര്യം, ആശയവിനിമയം എന്നിവയുടെ ചെലവ് 50% കുറയ്ക്കാൻ ആണ് ആവശ്യപ്പെട്ടിരിക്കുന്നത് .
എന്നാൽ പുതിയ എൻഎച്ച്എസ് മേധാവിയുടെ നിർദ്ദേശം നടപ്പിലാക്കിയാൽ 3 മുതൽ 11 ശതമാനം വരെ തൊഴിലാളികളെ പിരിച്ചുവിടേണ്ടി വരുമെന്നാണ് ട്രസ്റ്റുകളെ പ്രതിനിധീകരിക്കുന്ന എൻഎച്ച്എസ് കോൺഫെഡറേഷൻ പറഞ്ഞത്. 215 ട്രസ്റ്റുകളിലും ഇത് ആവർത്തിക്കുകയാണെങ്കിൽ അത് 150,700 വരെ തൊഴിൽ നഷ്ടത്തിലേക്ക് നയിച്ചേക്കാം. എൻഎച്ച്എസ് ഇംഗ്ലണ്ട് നിർത്തലാക്കാനും വലിയൊരു വിഭാഗം മാനേജർമാരെ പിരിച്ചുവിടാനും നേരത്തെ ആരോഗ്യ സെക്രട്ടറി എടുത്ത തീരുമാനത്തിന്റെ തുടർച്ചയായാണ് പുതിയ നീക്കത്തെ കാണുന്നത്.
പുറത്തുവരുന്ന വാർത്ത യുകെ മലയാളികൾക്കും യുകെയിലേയ്ക്ക് വരാൻ ആഗ്രഹിക്കുന്ന മലയാളികൾക്കും അത്ര ശുഭകരമല്ല. കാരണം ഭൂരിപക്ഷം യു കെ മലയാളികളും എൻഎച്ച്എസ്സിന്റെ കീഴിൽ ആരോഗ്യ മേഖലയിലാണ് ജോലി ചെയ്യുന്നത്. നിലവിൽ കേരളത്തിൽനിന്ന് യുകെയിൽ എത്താൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം സാധ്യമായ മാർഗ്ഗം എൻഎച്ച്എസ്സിന്റെ കീഴിൽ ജോലി സമ്പാദിക്കുകയാണ്. അതുകൊണ്ട് തന്നെ യുകെയിലുള്ളവരിലും യുകെയെ സ്വപ്നം കാണുന്നവർക്കും ഒരുപോലെ പ്രയാസകരമായ വാർത്തയാണ് യുകെയിലെ ആരോഗ്യമേഖലയിൽ വ്യാപകമായ തൊഴിൽ നഷ്ടം ഉണ്ടാകുമെന്ന വാർത്തകൾ. ഇതിനുപുറമെ പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച് എൻഎച്ച്എസ് ഇംഗ്ലണ്ടിലെ 15,300 പേരടങ്ങുന്ന ജീവനക്കാരിൽ പകുതിയോളം പേർക്ക് ആരോഗ്യ, സാമൂഹിക പരിപാലന വകുപ്പുമായി ലയിക്കുമ്പോൾ ജോലി നഷ്ടപ്പെടും. ഡി എച്ച് എസ് സി അതിന്റെ 3,300 ജീവനക്കാരിൽ ചിലർ പിരിഞ്ഞുപോകുമെന്നും പ്രതീക്ഷിക്കുന്നു. എൻഎച്ച്എസ്സിന്റെ 42 ഇന്റഗ്രേറ്റഡ് കെയർ ബോർഡുകളിൽ – 25,000 പേർക്ക് ജോലി നൽകുന്ന പ്രാദേശിക മേൽനോട്ട സ്ഥാപനങ്ങളിൽ 12,500 ജോലികൾ കൂടി നഷ്ടപ്പെട്ടേക്കാം എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കുറെ നാളുകളായി സാമ്പത്തിക പ്രശ്നങ്ങളിൽ നട്ടംതിരിയുന്ന ബ്രിട്ടീഷ് സ്റ്റീൽ കമ്പനി കൂടുതൽ പ്രതിസന്ധികളിൽ അകപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. യു എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് അമേരിക്കയിലേയ്ക്ക് ഇറക്കുമതി ചെയ്യുന്ന സ്റ്റീലിന് 25 ശതമാനം നികുതി ഏർപ്പെടുത്തിയത് പ്രതിസന്ധിയുടെ ആഴം കൂട്ടിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനിടെ ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ സ്‌കൻതോർപ്പിൽ പ്രവർത്തിക്കുന്ന കമ്പനിക്ക് വേണ്ട അസംസ്കൃത സാധനങ്ങൾ തീർന്നു പോകുമെന്ന വാർത്തകൾ പുറത്തുവന്നു.
കടുത്ത പ്രതിസന്ധി പരിഹരിക്കാൻ ബ്രിട്ടീഷ് സ്റ്റീൽ ദേശസാത്കരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ചാൻസലർ റേച്ചൽ റീവ്സ് പറഞ്ഞു. ബ്രിട്ടനിലെ സ്റ്റീൽ ഉത്പാദനത്തിന്റെ ഭാവിയെ കുറിച്ച് വിശദീകരിക്കാൻ ചാൻസിലർ വാരാന്ത്യത്തിൽ ട്രേഡ് യൂണിയൻ നേതാക്കളുമായി സംസാരിച്ചിരുന്നു. യുകെയിലേക്കുള്ള സ്റ്റീൽ വ്യവസായത്തിൻ്റെ തന്ത്രപരമായ പ്രാധാന്യത്തെ കുറിച്ച് ചർച്ചകളിൽ അവർ പറഞ്ഞതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധി മൂലം സ്‌കൻതോർപ്പിലെ രണ്ട് ചൂളകൾ അടച്ചുപൂട്ടാൻ കമ്പനിയെടുക്കുന്ന തീരുമാനം മൂലം 2700 പേർക്ക് തൊഴിൽ നഷ്ടമുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ സർക്കാരിൻറെ സാമ്പത്തിക പിൻതുണ വേണമെന്നാണ് കമ്പനിയുടെ നിലപാട്. 2020 മുതൽ ചൈനീസ് കമ്പനിയായ ജിൻഗേയുടെ ഉടമസ്ഥതയിലാണ് സ്ഥാപനം. പ്രവർത്തനങ്ങൾ നിലനിർത്തുന്നതിനായി ബ്രിട്ടീഷ് സ്റ്റീലിൽ 1.2 ബില്യൺ പൗണ്ടിൽ കൂടുതൽ നിക്ഷേപിച്ചിട്ടുണ്ടെന്നും പ്രതിദിനം 700,000 പൗണ്ടിൻ്റെ സാമ്പത്തിക നഷ്ടം നേരിടേണ്ടി വന്നിട്ടുണ്ടെന്നും ആണ് കമ്പനി പറയുന്നത് . നിലവിൽ സ്ഫോടന ചൂളകളിൽ നിന്ന് ഇലക്ട്രിക് ആർക്ക് ചൂളകളിലേയ്ക്ക് മാറുന്നതിന് ഭാഗികമായി ധനസഹായം നൽകാൻ 500 മില്യൺ പൗണ്ട് സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ നിന്ന് ഉയർന്ന പഠനം നടത്തിയെന്ന വ്യാജേന ചികിത്സ നടത്തിയ ഡോക്ടർ 7 പേരുടെയെങ്കിലും മരണത്തിന് കാരണമായതായുള്ള ഞെട്ടിപ്പിക്കുന്ന വാർത്ത പുറത്തുവന്നു. യുകെയിൽ പഠനം പൂർത്തിയാക്കിയ ഹൃദ് രോഗ വിദഗ്ധൻ എന്ന നിലയിലാണ് ഇയാൾ ചികിത്സ നടത്തിയിരുന്നത്. മധ്യപ്രദേശിലെ റാമോ ജില്ലയിലെ ഒരു മിഷനറി ഹോസ്പിറ്റലിൽ ആണ് വ്യാജ ഡോക്ടർ ചികിത്സ നടത്തിവന്നത്.
ഇയാൾ ഒട്ടേറെ ഹൃദയ ശസ്ത്രക്രിയകൾ നടത്തിയെന്നാണ് അറിയാൻ സാധിച്ചത്. ഇതിൻറെ ഫലമായി ഏഴ് മുതൽ ഒരു ഡസൻ ആളുകളെങ്കിലും മരണമടഞ്ഞതായുള്ള പരാതികളെ കുറിച്ച് മധ്യപ്രദേശിലെ ഉന്നതാധികാരികൾ അന്വേഷണം നടത്തി വരുകയാണ്. നരേന്ദ്ര വിക്രമാദിത്യ യാദവ് എന്ന യഥാർത്ഥ പേര് മറച്ചുവെച്ച് യുകെയിൽ നിന്ന് ബിരുദം നേടിയ ഡോക്ടർ എൻ ജോൺ കാം എന്ന പേരിലാണ് ഇയാൾ ചികിത്സ നടത്തിയത് . സാധുവായ മെഡിക്കൽ യോഗ്യതകളോ പ്രൊഫഷണൽ യോഗ്യതകളോ ഇല്ലെങ്കിലും ആശുപത്രി അദ്ദേഹത്തെ നിയമിച്ചു എന്നാണ് ആരോപണം. യഥാർത്ഥ പേര് വിവരങ്ങൾ മറച്ചുവെച്ച് മറ്റാരുടെയോ സർട്ടിഫിക്കറ്റ് ഇയാൾ ദുരുപയോഗം ചെയ്തതാകാമെന്ന സംശയവും ബലപ്പെടുന്നുണ്ട്. യഥാർത്ഥ ഇരകളുടെ എണ്ണം ഇതിലും കൂടുതലാകുമെന്ന് പ്രാദേശിക അധികാരികൾ ഭയപ്പെടുന്നു.
സ്ഥലത്തെ കളക്ടർ സുധീർ കൊച്ചറെയോ ദാമോ ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ ഡോ. മുകേഷ് ജെയിനിനെയോ എത്തിപ്പിക്കുന്ന സംഭവത്തെ കുറിച്ച് ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. സംഭവം പുറത്തുവന്നതിനെ തുടർന്ന് പ്രതി ഒളിവിൽ പോയിരിക്കുകയാണ്. നേരത്തെ ഹൈദരാബാദിൽ യാദവിനെതിരെ ക്രിമിനൽ കേസ് ഉണ്ടെന്നും ചോദ്യം ചെയ്തപ്പോൾ നിയമാനുസൃതമായ തിരിച്ചറിയൽ രേഖകളോ മെഡിക്കൽ സർട്ടിഫിക്കറ്റുകളോ നൽകിയിട്ടില്ലെന്നും ആരോപണമുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗാസയിൽ പോരാടുന്നതിനിടെ വാർ ക്രൈം ചെയ്തെന്ന പരാതിയിൽ ബ്രിട്ടീഷുകാർക്കെതിരെ കുറ്റം ചുമത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഗാസയിൽ ഇസ്രായേലി സൈന്യത്തിൽ സേവനമനുഷ്ഠിച്ച 10 ബ്രിട്ടീഷുകാർക്കെതിരായ യുദ്ധക്കുറ്റ പരാതി യുകെയിലെ പ്രമുഖ മനുഷ്യാവകാശ അഭിഭാഷകരിൽ ഒരാൾ മെറ്റ് പോലീസിന് സമർപ്പിക്കും. കുറ്റാരോപിതരായ വ്യക്തികൾ ഇരട്ട പൗരത്വമുള്ളവർ ആണെന്നാണ് പുറത്തുവരുന്ന പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ഇവർ സിവിലിയന്മാരെയും രക്ഷാപ്രവർത്തകരെയും കൊലപ്പെടുത്തിയതായും കുറ്റപത്രത്തിലുണ്ട് . ഇതുകൂടാതെ ആശുപത്രികൾ ഉൾപ്പെടെയുള്ള സിവിലിയൻ പ്രദേശങ്ങളിൽ വിവേചന രഹിതമായ ആക്രമണങ്ങൾ നടത്തിയതായും കുറ്റപത്രത്തിൽ പറയുന്നുണ്ട്. 240 പേജുള്ള കുറ്റപത്രം സ്കോട്ട്‌ലൻഡ് യാർഡിൻറെ വാർ യൂണിറ്റിന് ഉടനെ സമർപ്പിക്കുമെന്നാണ് അറിയാൻ സാധിച്ചത്. ഹേഗിലെ യുകെ അഭിഭാഷകരും ഗവേഷകരും അടങ്ങുന്ന ഒരു സംഘം തയ്യാറാക്കിയ റിപ്പോർട്ടിൽ, ചരിത്ര സ്മാരകങ്ങളും മതപരമായ സ്ഥലങ്ങളും ഉൾപ്പെടെയുള്ള സംരക്ഷിത സ്ഥലങ്ങളിൽ ഏകോപിത ആക്രമണങ്ങൾ, സിവിലിയന്മാരെ നിർബന്ധിതമായി സ്ഥലംമാറ്റുകയും ചെയ്തതായും പറയുന്നു .
നിയമപരമായ കാരണങ്ങളാൽ, ഓഫീസർ തലത്തിലുള്ള വ്യക്തികൾ ഉൾപ്പെടെയുള്ള സംശയിക്കപ്പെടുന്നവരുടെ പേരുകളോ പൂർണ്ണ റിപ്പോർട്ടോ പരസ്യമാക്കുന്നില്ല. ബ്രിട്ടീഷുകാർക്ക് എതിരെ കുറ്റപത്രം സമർപ്പിച്ചത് രാജ്യാന്തര തലത്തിൽ ഇസ്രയേലിന് വൻ തിരിച്ചടിയാണെന്നാണ് നയതന്ത്ര വിദഗ്ധർ കരുതുന്നത്. കാരണം ഗാസയിൽ നടത്തിയ ആക്രമണത്തിൽ തങ്ങളുടെ സൈന്യം ഒരു വാർ ക്രൈം ചെയ്തെന്ന ആരോപണങ്ങൾ ഇസ്രയേൽ നിരന്തരം നിഷേധിച്ചിരുന്നു. ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 50000 ത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. അവരിൽ ഭൂരിഭാഗവും സാധാരണക്കാരായിരുന്നു. 2023 ഒക്ടോബർ 7-ന് തെക്കൻ ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിന് മറുപടിയായായിരുന്നു സൈനിക നടപടി. ആ ആക്രമണത്തിൽ 1,200-ലധികം പേർ കൊല്ലപ്പെടുകയും 250 പേരെ ബന്ദികളാക്കുകയും ചെയ്തു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുഎസിന്റെ പുതിയ വ്യാപാര നയത്തിൽ ശക്തമായ വിയോജിപ്പുമായി യുകെ രംഗത്ത് വന്നു. യുകെയുടെ ദേശീയ താത്പര്യത്തിന് ഉചിതമാണെങ്കിൽ മാത്രമേ യുഎസുമായി വ്യാപാര കരാറിൽ ഏർപ്പെടുകയുള്ളൂവെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രഖ്യാപിച്ചു. ഫലത്തിൽ കാനഡയുടെയും ചൈനയുടെയും പാത പിൻതുടർന്ന് യുഎസുമായി ഒരു ഏറ്റുമുട്ടലിന് യുകെ മുതിരുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ പുതിയ താരിഫ് നയത്തെ തുടർന്ന് പ്രതിസന്ധി നേരിടുന്ന ബ്രിട്ടീഷ് വ്യവസായത്തെ പിന്തുണയ്ക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഏതൊക്കെ രീതിയിലുള്ള സഹായ പദ്ധതികളാണ് സർക്കാർ നടപ്പിലാക്കാൻ പദ്ധതിയിടുന്നത് എന്നതിനെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ അതാത് വകുപ്പുകളിലെ മന്ത്രിമാർ ഉടനെ പ്രഖ്യാപിക്കും. ഇതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതിന് വ്യവസായത്തിന് കൂടുതൽ സമയം നൽകുന്നതിനായി ഹൈബ്രിഡ് കാറുകളുടെ വിൽപ്പന 2035 വരെ തുടരും. യുഎസിന്റെ പുതിയ വ്യാപാര നയം ലോകമൊട്ടാകെ സാമ്പത്തിക മാന്ദ്യത്തിന് വഴിവെക്കുമെന്ന ആശങ്ക ശക്തമാണ്. നിലവിൽ യുഎസുമായി ഒരു ഏറ്റുമുട്ടൽ ഒഴിവാക്കാനാണ് യുകെ ശ്രമിക്കുന്നത്. കയറ്റുമതിയിലെ 10% താരിഫ് നീക്കം ചെയ്യുന്നതിനായി യുകെ സർക്കാർ യുഎസുമായി ചർച്ച തുടരുമെന്ന് ചാൻസലർ റേച്ചൽ റീവ്സ് പറഞ്ഞു. ചർച്ചകളുടെ ഭാഗമായി, പ്രധാന ടെക് കമ്പനികൾ പ്രതിവർഷം അടയ്‌ക്കേണ്ടതായി വരുന്ന £1 ബില്യൺ ഡിജിറ്റൽ സേവന നികുതി കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള ഇളവുകൾ യുകെ വാഗ്ദാനം ചെയ്യുന്നുണ്ട്.
ആഗോള സമ്പദ്‌വ്യവസ്ഥയിൽ യുഎസ് അഴിച്ചുവിടുന്ന ആഘാതങ്ങൾ യുകെ സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . യുഎസിന്റെ പുതിയ താരിഫ് നയം രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളെ കാര്യമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. ശീത യുദ്ധത്തിന് സമാനമായ ഒരു വ്യാപാര യുദ്ധത്തിന്റെ നിഴലിലാണ് ലോകം. ലോകമെങ്ങുമുള്ള ഓഹരി വിപണികൾ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയെ ആണ് നിലവിൽ നേരിടുന്നത്. ഏപ്രിൽ 2 ബുധനാഴ്ചയ്ക്ക് ശേഷം ആഗോള ഓഹരി വിപണികളുടെ മൂല്യത്തിൽ വൻ നഷ്ടമാണ് സംഭവിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അവളുടെ ജനനം ഒരു രാജ്യത്തിന് തന്നെ അഭിമാനമായി മാറുകയാണ്. ആമിയുടെ പേര് ചരിത്രത്തിൽ കുറിക്കപ്പെട്ടു കഴിഞ്ഞു. കാരണം അവൾ യുകെയിൽ മാറ്റിവയ്ക്കപ്പെട്ട ഗർഭപാത്രത്തിൽ കൂടി ആദ്യമായി രാജ്യത്ത് ഉണ്ടായ ശിശുവാണ്. അത്ഭുത ശിശുവെന്നാണ് അവളെ വൈദ്യ രംഗത്തെ വിദഗ്ധർ വിശേഷിപ്പിച്ചത്. 36 വയസ്സുകാരിയായ കുഞ്ഞിൻറെ അമ്മ ഗ്രേസ് ഡേവിഡ്സൺ ജനിച്ചത് തന്നെ പ്രവർത്തനരഹിതമായ ഗർഭപാത്രവുമായായിരുന്നു.
2023 – ലാണ് ഗ്രേസ് ഡേവിഡ്സണിന് അവളുടെ സഹോദരിയുടെ ഗർഭപാത്രം വിജയകരമായി മാറ്റി വെയ്ക്കപ്പെട്ടത്. ആ പ്രധാനപ്പെട്ട ഓപ്പറേഷന് രണ്ട് വർഷത്തിനുശേഷം ഗ്രേസ് ഡേവിഡ്സൺ ഒരു കുഞ്ഞിന് ജന്മം നൽകിയിരിക്കുകയാണ്. വിപ്ലവകരമായ പുരോഗതി എന്നാണ് ലോകമെങ്ങുമുള്ള വൈദ്യശാസ്ത്ര ലോകം ഇതിനെ വിശേഷിപ്പിച്ചത്. ഇത് യുകെയിലെ തന്നെ ഗർഭപാത്രം മാറ്റി വെയ്ക്കൽ നടത്തി വിജയകരമായി കുഞ്ഞു ജനിച്ച സംഭവമാണ്.
ഗർഭപാത്രം ദാനം ചെയ്ത ഗ്രേസിൻ്റെ സഹോദരിയുടെ പേരിൽ അവരും ഭർത്താവ് ആംഗസും (37) മകൾക്ക് ആമി എന്ന് പേരിട്ടു. കുഞ്ഞിന് രണ്ട് കിലോയിൽ കൂടുതൽ (നാലര പൗണ്ട്) ഭാരമുണ്ട്. ഇപ്പോഴും കുഞ്ഞിൻറെ ജനനം തനിക്ക് അവിശ്വസനീയമാണെന്നാണ് ഗ്രേസ് ഡേവിഡ്സൺ പ്രതികരിച്ചത്. വടക്കൻ ലണ്ടനിൽ താമസിക്കുന്ന ഗ്രേസും ആംഗസും സ്കോട്ട്ലൻഡിൽ നിന്നുള്ളവരാണ്. മാറ്റിവച്ച ഗർഭപാത്രം ഉപയോഗിച്ച് രണ്ടാമത്തെ കുട്ടി ജനിക്കുമെന്ന പ്രതീക്ഷയിലാണ് ദമ്പതികൾ . ഗ്രേസ് ഡേവിഡ്സണിൻ്റെ ശരീരത്തിൽ ഗർഭപാത്രം മാറ്റിവെച്ചത് വിജയിച്ചതിനെ തുടർന്ന് മറ്റ് മൂന്നുപേരിൽ കൂടി ഇത് വിജയകരമായി നടപ്പിലാക്കി എന്നാണ് ശാസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർമാർ അറിയിച്ചത്. 2014-ൽ സ്വീഡനിലാണ് ഗർഭപാത്രം മാറ്റിവെക്കൽ ശസ്ത്രക്രിയയുടെ ഫലമായി ആദ്യത്തെ കുഞ്ഞ് ജനിച്ചത്. അതിനുശേഷം അമേരിക്ക, ചൈന, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, തുർക്കി എന്നിവയുൾപ്പെടെ ഒരു ഡസനിലധികം രാജ്യങ്ങളിലായി 135-ഓളം ട്രാൻസ്പ്ലാൻറുകൾ നടത്തിയിട്ടുണ്ട്. 65 ഓളം കുഞ്ഞുങ്ങൾ ആണ് ഈ രീതിയിൽ പിറവിയെടുത്തത് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യോർക്ക് മലയാളികളുടെ പ്രിയഗായകൻ അന്തരിച്ചു. മരണമടഞ്ഞത് മലയാളി അസോസിയേഷൻ ഓഫ് യോർക്കിന്റെ സജീവ സാന്നിധ്യമായിരുന്ന മോഡി തോമസ് ചങ്കൻ (55). ക്യാൻസർ ബാധയെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മലയാളി അസോസിയേഷൻ ഓഫ് യോർക്കിന്റെ എല്ലാ പരിപാടികളിലും നിറ സാന്നിധ്യമായിരുന്നു അദ്ദേഹം. തൻെറ അവസാന നിമിഷങ്ങളിൽ പോലും സംഗീതത്തെ സ്നേഹിച്ച മോഡി, ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇഷ്ടഗാനങ്ങൾ കേട്ടും പാടിയും ആശ്വാസം കണ്ടെത്തിയെന്ന് അടുത്ത സുഹൃത്തുക്കൾ പറയുന്നു.
തൃശൂർ സ്വദേശിയായ മോഡി, പരേതരായ സി.എ. തോമസ് ചങ്കന്റെയും അന്നം തോമസിന്റെയും മകനാണ്. ഭാര്യ: സ്റ്റീജ (പൂവത്തുശേരി തെക്കിനേടത്ത് കുടുംബാംഗം). ലീഡ്സ് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥി റോയ്സ് മോഡി, എ- ലെവൽ വിദ്യാർഥി അന്ന മോഡി എന്നിവരാണ് മക്കൾ. സംസ്‌കാരം പിന്നീട്.
സഹോദരങ്ങൾ: പരേതനായ ആൻഡ്രൂസ് തോമസ്, ജെയ്സൺ തോമസ്, പ്രിൻസി ടോമി, പരേതയായ റോസിലി ദേവസി, ജെസ്സി തോമസ്, ഷീല ജോൺസൺ.
മോഡി തോമസ് ചങ്കൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ പുതിയ താരിഫ് നയത്തെ തുടർന്ന് പ്രതിസന്ധി നേരിടുന്ന ബ്രിട്ടീഷ് വ്യവസായത്തെ പിന്തുണയ്ക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു. ഏതൊക്കെ രീതിയിലുള്ള സഹായ പദ്ധതികളാണ് സർക്കാർ നടപ്പിലാക്കാൻ പദ്ധതിയിടുന്നത് എന്നതിനെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ അതാത് വകുപ്പുകളിലെ മന്ത്രിമാർ ഉടനെ പ്രഖ്യാപിക്കും.
ഇതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതിന് വ്യവസായത്തിന് കൂടുതൽ സമയം നൽകുന്നതിനായി ഹൈബ്രിഡ് കാറുകളുടെ വിൽപ്പന 2035 വരെ തുടരും. യുഎസിന്റെ പുതിയ വ്യാപാര നയം ലോകമൊട്ടാകെ സാമ്പത്തിക മാന്ദ്യത്തിന് വഴിവെക്കുമെന്ന ആശങ്ക ശക്തമാണ്. നിലവിൽ യുഎസുമായി ഒരു ഏറ്റുമുട്ടൽ ഒഴിവാക്കാനാണ് യുകെ ശ്രമിക്കുന്നത്. യുകെ കയറ്റുമതിയിലെ 10% താരിഫ് നീക്കം ചെയ്യുന്നതിനായി യുകെ സർക്കാർ യുഎസുമായി ചർച്ച തുടരുമെന്ന് യുകെ ചാൻസലർ റേച്ചൽ റീവ്സ് പറഞ്ഞു. ചർച്ചകളുടെ ഭാഗമായി, പ്രധാന ടെക് കമ്പനികൾ പ്രതിവർഷം അടയ്‌ക്കേണ്ടതായി വരുന്ന £1 ബില്യൺ ഡിജിറ്റൽ സേവന നികുതി കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള ഇളവുകൾ യുകെ വാഗ്ദാനം ചെയ്യുന്നുണ്ട്.
ആഗോള സമ്പദ്‌വ്യവസ്ഥയിൽ യുഎസ് അഴിച്ചുവിടുന്ന ആഘാതങ്ങൾ യുകെ സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിക്കുമെന്നും സർക്കാരിന് ഇക്കാര്യത്തിൽ വളരെക്കുറച്ചേ ചെയ്യാനാകൂവെന്നും ട്രഷറി ചീഫ് സെക്രട്ടറി ഡാരൻ ജോൺസ് പറഞ്ഞു. യുഎസിന്റെ പുതിയ താരിഫ് നയം രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളെ കാര്യമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. ശീത യുദ്ധത്തിന് സമാനമായ ഒരു വ്യാപാര യുദ്ധത്തിന്റെ നിഴലിലാണ് ലോകം. ലോകമെങ്ങുമുള്ള ഓഹരി വിപണികൾ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയെ ആണ് നിലവിൽ നേരിടുന്നത്. ഏപ്രിൽ 2 ബുധനാഴ്ചയ്ക്ക് ശേഷം ആഗോള ഓഹരി വിപണികളുടെ മൂല്യത്തിൽ ഏകദേശം $5tn (£3.9tn) നഷ്ടമാണ് സംഭവിച്ചത്.