ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രാഡ് ഫോർഡിൽ 27 വയസ്സുകാരിയെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ ഇതുവരെ പിടികൂടാനായില്ല. കൊല്ലപ്പെട്ട സ്ത്രീയുടെ കൈയ്യിൽ ഒരു കൈ കുഞ്ഞും ഉണ്ടായിരുന്നു. കുഞ്ഞിനെ തള്ളി മാറ്റിയാണ് പ്രതി അമ്മയെ ആക്രമിച്ചത്. ആക്രമണത്തിൽ കുഞ്ഞിന് പരുക്ക് ഏറ്റിട്ടില്ലെന്ന് വെസ്റ്റ് യോർക് ഷെയർ പോലീസ് സ്ഥിരീകരിച്ചു .
ശനിയാഴ്ച ബ്രാഡ്ഫോർഡിലെ വെസ്റ്റ് ഗേറ്റ് ഏരിയയിൽ 27 കാരിയായ യുവതിയെ ആക്രമിച്ചതിനുശേഷമാണ് 25 വയസ്സുകാരനായ ഹബീബുർ മാസ് ഒളിവിൽ പോയത് .പോലീസ് തിരയുന്ന പ്രതി ഇരയ്ക്ക് പരിചയമുള്ള ആളാണെന്നും ഇയാൾ അപകടകാരിയാണെന്നും വെസ്റ്റ് യോർക് ഷെയറിലെ ഡെപ്യൂട്ടി മേയർ അലിസർ ലോ പറഞ്ഞു.
രാജ്യത്തെ എല്ലാ സേനകളും പ്രതിയെ കണ്ടെത്താനുള്ള ഊർജിതമായ അന്വേഷണത്തിലാണെന്ന് പോലീസ് അറിയിച്ചു . ഇതൊരു യാദൃശ്ചിക കൊലപാതകമല്ലെന്നും രണ്ടുപേരും പരസ്പരം അറിയാവുന്നവരാണെന്നു മാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. പ്രതി മാസുമിനെ കാണുന്നവരോട് അദ്ദേഹത്തെ സമീപിക്കരുതെന്നും 999 എന്ന നമ്പറിൽ വിളിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഹെപ്പറ്റൈറ്റി സി നിർമാർജനം ചെയ്യുന്നതിന് എൻ എച്ച് എസ് കൈകൊണ്ട നടപടികൾ വിജയിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. വിപുലമായ രീതിയിൽ പരിശോധനകൾ നടത്തി ഹെപ്പറ്റൈറ്റിസ് സി ബാധിച്ചിരുന്നത് അറിയാതെ ജീവിക്കുന്ന ആയിരക്കണക്കിന് ആളുകളെ തിരിച്ചറിയുകയും ചികിത്സിക്കുകയും ചെയ്തതിലൂടെ 2025 ഓടെ രോഗം പൂർണമായും നിർമ്മാജനം ചെയ്യാൻ സാധിക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
പരിശോധനകളുടെ ഭാഗമായി ആളുകൾക്ക് അണുബാധ പിടിപെടാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ കൂടുതൽ പരിശോധനകളുമായി മുന്നോട്ടു പോകാനാണ് ഉന്നതതലത്തിൽ തീരുമാനം എടുത്തിരിക്കുന്നത്. ഇംഗ്ലണ്ടിൽ ഉടനീളം 60,000 – ത്തിലധികം ആളുകൾ വിട്ടുമാറാത്ത ഹെപ്പറ്റൈറ്റിസ് സി ബാധിതരായി ജീവിക്കുന്നതായാണ് ഏകദേശ കണക്കുകൾ. കരളിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നത് പ്രത്യക്ഷത്തിൽ കാര്യമായ ലക്ഷണങ്ങൾ ഒന്നും ഉണ്ടാകാത്തത് മൂലം പലരും രോഗം ബാധിച്ചത് അറിയാറില്ല .
കരളിനെ കാര്യമായി ബാധിക്കുന്ന ഹെപ്പറ്റൈറ്റി സി എന്ന വൈറസുമായി ജീവിക്കുന്നവർക്ക് എൻഎച്ച് എസിൽ നിന്ന് ആന്റിവൈറസ് ചികിത്സ ലഭ്യമാണ്. പക്ഷേ വൈറസ് ഉള്ള ആൾക്കാരെ തിരിച്ചറിയുക എന്നതാണ് ഏറ്റവും പ്രധാനം. ഇതിനുള്ള നടപടികളാണ് എൻഎച്ച്എസിൻ്റെ നേതൃത്വത്തിൽ വിജയത്തിലേക്ക് എത്തി കൊണ്ടിരിക്കുന്നത്. 2030 ഓടെ ലോകമെങ്ങുമുള്ള വൈറസിനെ ഉന്മൂലനം ചെയ്യാൻ സാധിക്കുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത് ത്. എന്നാൽ അതിനും 5 വർഷം മുമ്പ് യു കെയിൽ നിന്ന് വൈറസിനെ ഉന്മൂലനം ചെയ്യാനാണ് എൻ എച്ച് എസ് ലക്ഷ്യം വയ്ക്കുന്നത്. 2014-ൽ ഹെപ്പറ്റൈറ്റിസ് നിർമ്മാർജ്ജനത്തിനുള്ള നടപടികൾ ആരംഭിച്ചതിനു ശേഷം ഏകദേശം 84,000 പേർ ചികിത്സ തേടിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇന്നത്തെ സമ്പൂർണ്ണ സൂര്യഗ്രഹണം ഇന്ത്യയടക്കമുള്ള മിക്ക ഏഷ്യൻ രാജ്യങ്ങളിലും ദൃശ്യമാകില്ല. എന്നാൽ അമേരിക്കയിൽ ടെക്സസ് തുടങ്ങിയ സ്ഥലങ്ങളിൽ സൂര്യഗ്രഹണം ദൃശ്യമാകും. യുകെയിലും ഭാഗികമായി മാത്രമേ സൂര്യഗ്രഹണം കാണാൻ സാധിക്കുകയുള്ളൂ . ചില കരീബിയൻ രാജ്യങ്ങൾ, കൊളംബിയ, സ്പെയിൻ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിലും സമ്പൂർണ്ണ സൂര്യഗ്രഹണം ദർശിക്കാൻ സാധിക്കും.
യുകെയിൽ ഏറ്റവും നന്നായി ഗ്രഹണം ദൃശ്യമാകുന്നത് ഔട്ടർ ഹെബ്രിഡ് സിൽ ആണ്. ഇവിടെ 34 ശതമാനം ഗ്രഹണം കാണാൻ സാധിക്കും. ബെൻ ഫാസ്റ്റിൽ 25 ശതമാനവും ഗ്ലാസ് കോയിൽ 12 ശതമാനവും ഗ്രഹണം ദൃശ്യമാകുമെന്നാണ് ശാസ്ത്രജ്ഞർ അറിയിച്ചിരിക്കുന്നത്. ലിവർപൂളിൽ നേരിയ തോതിൽ ഗ്രഹണം കാണാനാകും. എന്നാൽ ഗ്രഹണം ദൃശ്യമാകുന്ന പല സ്ഥലങ്ങളിലും മേഘാവൃതമായതുകൊണ്ട് സൂര്യഗ്രഹണം കാണാൻ സാധിക്കില്ലെന്നാണ് കാലാവസ്ഥ നിരീക്ഷകർ നൽകുന്ന സൂചന.
എന്നാൽ സൂര്യഗ്രഹണത്തിന്റെ ദൃശ്യങ്ങൾ ജനങ്ങളിൽ എത്തിക്കാൻ വിപുലമായ ക്രമീകരണങ്ങൾ നാസയുടെ ഭാഗത്തുനിന്ന് ചെയ്തിട്ടുണ്ട്. ഏപ്രിൽ 8-ാം തീയതി യുകെ സമയം ഉച്ചകഴിഞ്ഞ് 4. 43 മുതൽ വൈകിട്ട് 9 .52 വരെ നാസയുടെ ഓൺലൈൻ സ്ട്രീമിങ്ങിലൂടെ സൂര്യഗ്രഹണം കാണാൻ സാധിക്കും. മൂന്ന് മണിക്കൂർ നേരത്തേയ്ക്ക് വടക്കനമേരിക്കൻ പ്രദേശങ്ങളിൽ നിന്നുള്ള സമ്പൂർണ്ണ സൂര്യഗ്രഹണ ദൃശ്യങ്ങളാണ് നാസ തത്സമയം സംപ്രേഷണം ചെയ്യുന്നത്.
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് സൂര്യഗ്രഹണം കാണാം
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രാഡ്‌ഫോർഡിൽ ഒരു സ്ത്രീയെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്കായി തിരച്ചിൽ തുടരുന്നു. ഒപ്പമുണ്ടായിരുന്ന കൈക്കുഞ്ഞിനെ തള്ളിയിട്ട ശേഷമാണ് പ്രതി മാരകമായി സ്ത്രീയെ കുത്തി കൊലപ്പെടുത്തിയത് . പ്രതിയെന്ന് സംശയിക്കുന്ന 25 വയസ്സുകാരനായ ഹബീബുർ മാസുമിന്റെ ചിത്രം പോലീസ് പുറത്തുവിട്ടു. കൊല്ലപ്പെട്ട സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും 27 വയസ്സ് മതിക്കുന്നതായാണ് റിപ്പോർട്ടുകൾ.
വെസ്റ്റ് യോർക്ക് ഷെയർ പോലീസാണ് ബ്രാഡ്ഫോർഡിൽ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് തിരയുന്ന പ്രതിയുടെ ചിത്രം പുറത്തുവിട്ടത്. ഓൾഡ് ഹാം ഏരിയയിൽ നിന്നുള്ള പ്രതി ഏഷ്യൻ വംശജനാണെന്നാണ് പ്രാഥമിക നിഗമനം. ഇയാൾ അപകടകാരിയാണെന്നും കൈയ്യിൽ ആയുധം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ പോലീസിൽ അറിയിക്കണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
രോഗം യഥാസമയം ജിപിമാർ കണ്ടുപിടിക്കാത്തതു മൂലം ആയിരക്കണക്കിന് വൃക്ക രോഗികളുടെ നില വഷളായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. യുകെയിൽ 66 ശതമാനം വൃക്ക രോഗികളും രോഗം കണ്ടുപിടിക്കാൻ താമസിച്ചതു മൂലമുള്ള പ്രശ്നങ്ങളിലൂടെ കടന്നു പോകുന്നവരാണെന്ന ഞെട്ടിക്കുന്ന കണക്കുകൾ ആണ് പുറത്തു വന്നിരിക്കുന്നത്. ഈ പ്രശ്നങ്ങൾ 7.2 ദശലക്ഷം പേരെ ബാധിക്കുന്നതായാണ് കണക്കുകൾ.
ചികിത്സാ കാലതാമസം മൂലം പല രോഗികളും ഡയാലിസിസിലേക്ക് എത്തി ചേരേണ്ടതായി വരുന്നതായാണ് കണ്ടെത്തിയത്. ചെറുപ്പത്തിലെ വൃക്ക പൂർണമായും തകരാറിലായ ചിലർ കിഡ്നി മാറ്റിവയ്ക്കുകയല്ലാതെ വേറെ മാർഗമില്ലാത്ത അവസ്ഥയിലാണ്. രക്തത്തിലെ ക്രിയാറ്റിന്റെ അളവാണ് കിഡ്നിയുടെ പ്രവർത്തനത്തിന്റെ അളവ്കോൽ. ക്രിയാറ്റിൻ ഉയർന്ന തോതിൽ ആണെങ്കിൽ നേരത്തെ കണ്ടെത്തി മരുന്നുകളിലൂടെയും ആഹാരക്രമീകരണങ്ങളിലൂടെയും കിഡ്നിയുടെ ആരോഗ്യത്തെ സംരക്ഷിക്കാനാകും. എൻഎച്ച്എസിൻ്റെ ചികിത്സാ പിഴവുമൂലം പല രോഗികളും ആഴ്ചയിൽ ഒന്നിൽ കൂടുതൽ തവണ ഡയാലിസിസ് നടത്തേണ്ട അവസ്ഥയിലാണ് . ഡയാലിസിസ് ആയിരക്കണക്കിന് രോഗികൾക്ക് നടത്തേണ്ടി വരുന്നത് ആരോഗ്യ മേഖലയെ കടുത്ത സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്നു.
ചാരിറ്റി കിഡ്നി റിസർച്ച് യുകെയാണ് എൻഎച്ച്എസ്സിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയെ ചൂണ്ടി കാണിച്ച് മുന്നോട്ട് വന്നിരിക്കുന്നത്. വിവിധ മത്സരങ്ങളിൽ സമ്മാനാർഹനായ പ്രശസ്ത സൈക്കിളിസ്റ്റ് സ്റ്റീഫൻ സ്ലോം കിഡ്നി രോഗം താമസിച്ച് കണ്ടെത്തിയ ചികിത്സാ പിഴവിന്റെ ഇരയാണ്. ആഴ്ചയിൽ മൂന്ന് ദിവസം ഡയാലിസിസിന് വിധേയനാകുന്ന അദ്ദേഹം ഇപ്പോൾ തന്റെ രണ്ടാമത്തെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുകയാണ്. കിഡ്നി തകരാറിലായതിനെ തുടർന്ന് നൂറുകണക്കിന് ആളുകളാണ് രാജ്യത്ത് വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നത്. അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി പലപ്പോഴും വർഷങ്ങളോളമാണ് കാത്തിരിക്കേണ്ടതായി വരുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വർക്കല പാപനാശം ബീച്ചിൽ സർഫിങ്ങിനിടെ ബ്രിട്ടീഷ് പൗരനായ വിനോദസഞ്ചാരി മരണമടഞ്ഞു. ലണ്ടൻ സ്വദേശിയായ റോയി ജോൺ ടെയ് ലർ (55) ശക്തമായ തിരമാലകളിൽപ്പെട്ടാണ് കൊല്ലപ്പെട്ടത്. മണൽ തിട്ടയിൽ തട്ടി കഴുത്ത് ഒടിഞ്ഞ നിലയിലാണ് ഇയാളെ കണ്ടെത്തിയത്. ലൈഫ് ഗാർഡും പോലീസും ചേർന്ന് ഉടൻ തന്നെ വർക്കല താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
റോയി ജോൺ ടെയ് ലർ ഭാര്യയ്ക്കൊപ്പം വ്യാഴാഴ്ചയാണ് വർക്കല ബീച്ചിനടുത്തുള്ള ഹോട്ടലിൽ മുറിയെടുത്തിരുന്നതായാണ് റിപ്പോർട്ടുകൾ. വെള്ളിയാഴ്ച ഇന്ത്യൻ സമയം 11 . 30 ഓടുകൂടി ബീച്ചിൽ ആളുകൾ തിങ്ങിനിറഞ്ഞ സമയത്താണ് അപകടം നടന്നത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേയ്ക്ക് അയച്ചിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തിന് രണ്ടുദിവസം മുമ്പ് കടൽ ശാന്തമായിരുന്നു എന്നാണ് ഒരു ലൈഫ് ഗാർഡ് പറഞ്ഞത്.
ബ്രിട്ടീഷ് പൗരൻ ശക്തമായ തിരമാലകളിൽപ്പെട്ട് വർക്കല പാപനാശം ബീച്ചിൽ മരിക്കാനിടയായ സംഭവം ഡെയിലി മെയിൽ, ദി മിറർ, ദി സൺ ഉൾപ്പെടെയുള്ള പത്രങ്ങൾ വൻ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തുടർച്ചയായ അപകടങ്ങളെ തുടർന്ന് ഇന്ത്യൻ വിനോദസഞ്ചാരകേന്ദ്രങ്ങളിലെ സുരക്ഷയും മുന്നറിയിപ്പുകളും കൂടുതൽ ശക്തമാക്കണമെന്ന ആവശ്യമാണ് ഉയർന്നു വരുന്നത് .
ഈ വർഷം മാർച്ച് 9 ന് വർക്കലയിൽ, ശക്തമായ തിരമാലകളെത്തുടർന്ന് ഫ്ലോട്ടിംഗ് പാലത്തിൻ്റെ റെയിലിംഗ് തകർന്ന് ആളുകൾ കടലിൽ വീണ് 15 പേർക്ക് പരിക്കേറ്റിരുന്നു . കടൽക്ഷോഭം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ബീച്ച് പ്രവർത്തനങ്ങൾ താത്കാലികമായി നിരോധിക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് നിർദേശം നൽകിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കരീബിയൻ കടലിൽ വൻ മയക്കുമരുന്ന് വേട്ട. സ്പീഡ് ബോട്ടിൽ കടത്തുകയായിരുന്ന മയക്കുമരുന്ന് ബ്രിട്ടീഷ് നാവികരും യുഎസ് കോസ്റ്റ് ഗാർഡും ഉൾപ്പെട്ട സംഘമാണ് പിടിച്ചെടുത്തത്. 17 മില്യൺ പൗണ്ടിന്റെ മയക്കുമരുന്ന് പിടിച്ചെടുത്തതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . മയക്കു മരുന്ന് പിടിച്ചെടുത്തതിന് നേതൃത്വം നൽകിയ നാവികസേനയുടെ പ്രവർത്തനങ്ങളെ പ്രതിരോധ സെക്രട്ടറി ഗ്രാൻ്റ് ഷാപ്‌സ് അഭിനന്ദിച്ചു.
എച്ച്എംഎസ് ട്രെൻ്റ് യുദ്ധക്കപ്പലിലെ നാവികരാണ് മയക്കുമരുന്ന് വേട്ടയ്ക്ക് നേതൃത്വം നൽകിയത്. രണ്ട് ഓപ്പറേഷനുകളിലായി 200 കിലോഗ്രാം കൊക്കെയ്‌നും മറ്റ് മയക്കുമരുന്നുകളും ആണ് എച്ച്എംഎസ് ട്രെന്റിലെ നാവികർ പിടിച്ചെടുത്തത് . 2023 അവസാനം മുതൽ കരീബിയൻ കടലിൽ പ്രവർത്തിക്കാൻ തുടങ്ങിയത് മുതൽ ഇതുവരെ 307 മില്യൺ പൗണ്ട് വിലമതിക്കുന്ന മയക്കു മരുന്ന് ബ്രിട്ടീഷ് റോയൽ ആർമി പിടിച്ചെടുത്തതായാണ് റിപ്പോർട്ടുകൾ
റ്റിജി തോമസ്
മലയാളം യുകെയുടെ അവാർഡ് നൈറ്റും ബോളിവുഡ് ഡാൻസ് മത്സരങ്ങളും അരങ്ങേറുന്നത് വെസ്റ്റ് യോർക്ക് ഷെയറിലെ കീത്തിലിയിലുള്ള വിക്ടോറിയ ഹാളിലാണ്. ഒക്ടോബർ 8-ാം തീയതി രാവിലെ തന്നെ ജോജിയോടൊപ്പം അവിടേയ്ക്ക് യാത്ര തിരിച്ചു . ജോജിയുടെ താമസ സ്ഥലമായ വെയിക്ക് ഫീൽഡിൽ നിന്ന് 28 മൈൽ ദൂരമാണ് കീത്തിലിയിലേയ്ക്ക് ഉള്ളത് . ഏകദേശം ഒരു മണിക്കൂർ യാത്രയുണ്ട്.
മലയാളം യുകെ സംഘടിപ്പിക്കുന്ന 2022 -ലെ അവാർഡ് നൈറ്റിൽ പങ്കെടുക്കുകയും ചെറുകഥയ്ക്കുള്ള അവാർഡ് സ്വീകരിക്കുകയും ചെയ്യുക എന്നതാണ് രണ്ടാഴ്ച കാലത്തോളം നീണ്ടു നിന്ന എന്റെ യുകെ സന്ദർശനത്തിന് നിമിത്തമായത്. അതോടൊപ്പം തന്നെ മറ്റ് ചില കാരണങ്ങൾ കൊണ്ടും ഈ അവാർഡ് നൈറ്റ് എനിക്ക് മറക്കാൻ പറ്റുന്നതായിരുന്നില്ല. അതിന് പ്രധാന കാരണം രണ്ടു പുസ്തകങ്ങൾ ആയിരുന്നു . എൻറെ സഹോദരൻ ജോജി തോമസ് മലയാളം യുകെയിലെഴുതിയ മാസാന്ത്യവലോകനം എന്ന പംക്തി വേറിട്ട ചിന്തകൾ എന്ന പേരിൽ പുസ്തകമാക്കിയതിന്റെ പ്രകാശന കർമ്മം ഈ ചടങ്ങിൽ വച്ച് നിർവഹിക്കപ്പെടുകയാണ്. പ്രിയ സുഹൃത്തും പാലക്കാട് കോളേജിലെ പ്രിൻസിപ്പലുമായ ഡോ. ഐഷാ വിയുടെ ഓർമ്മച്ചെപ്പ് തുറന്നപ്പോൾ എന്ന പുസ്തകത്തിന്റെ യുകെയിലെ പ്രകാശന കർമ്മവും അവാർഡ് നൈറ്റിന്റെ വേദിയിൽ വച്ച് നടക്കുന്നുണ്ട്. ദീർഘകാലമായി മലയാളം യുകെയിൽ പ്രസിദ്ധീകരിച്ച അനുഭവക്കുറിപ്പുകളുടെ സമാഹാരമാണ് ഓർമ്മച്ചെപ്പ് തുറന്നപ്പോൾ . പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെയും അനുഭവക്കുറിപ്പുകളുടെയും സമാഹാരമായ രണ്ടു പുസ്തകങ്ങൾ അവാർഡ് നൈറ്റിന്റെ വേദിയിൽ പ്രകാശന കർമ്മം നിർവഹിക്കപ്പെട്ടത് ഒരു ഓൺലൈൻ മാധ്യമം എന്ന നിലയിൽ മലയാളം യുകെയുടെ ശക്തി വിളിച്ചോതുന്നതായിരുന്നു.
യുകെയിലെ ഒട്ടുമിക്ക സ്ഥലങ്ങളിൽ നിന്നുമുള്ള ആളുകളുടെ പ്രാതിനിധ്യം കൊണ്ട് സമ്പന്നമായിരുന്നു ബോളിവുഡ് ഡാൻസ് മത്സരങ്ങൾ . അതോടൊപ്പം പത്രത്തിലൂടെ വായിച്ചറിഞ്ഞ യുകെയിലെ സാമൂഹിക സാംസ്കാരിക സാഹിത്യ മേഖലകളിലെ പലരെയും അവാർഡ് നൈറ്റിന്റെ വേദിയിൽ വച്ച് കണ്ടുമുട്ടാനായതും പരിചയപ്പെടാൻ സാധിച്ചതും മനസ്സിന് സന്തോഷം നൽകുന്നതായി.
അവാർഡ് നൈറ്റ് എനിക്ക് പലതുകൊണ്ടും വേറിട്ട അനുഭവമായിരുന്നു. അത് പരിചയപ്പെട്ട പലരുമായി വീണ്ടും സൗഹൃദവും സംവാദങ്ങളും നടത്താൻ സാധിച്ചതും 2022 ഒക്ടോബർ 8 -നെ വീണ്ടും വീണ്ടും ഓർമ്മിക്കുന്നതിന് കാരണമായിട്ടുണ്ട്.
മലയാളം യുകെ ന്യൂസിന്റെ ചീഫ് എഡിറ്റർ ബിൻസു ജോണിനെയും മറ്റ് ഡയറക്ടർ ബോർഡ് മെമ്പേഴ്സ് ആയ ഷിബു മാത്യു, ജോജി തോമസ്, റോയി ഫ്രാൻസിസ് , ജിമ്മി മൂലംകുന്നം, ബിജു മൂന്നാനംപള്ളി , ബിനു മാത്യു, തോമസ് ചാക്കോ എന്നിവരടങ്ങുന്ന നേതൃത്വ നിരയാണ് ബോളിവുഡ് ഡാൻസ് ഫെസ്റ്റിന്റെയും അവാർഡ് നൈറ്റിന്റെയും ചുക്കാൻ പിടിക്കുന്നത്. ഡയറക്ടർ ബോർഡ് മെമ്പറും അസോസിയേറ്റീവ് എഡിറ്ററുമായ ഷിബു മാത്യുവിന്റെ സ്ഥലം വെസ്റ്റ് യോർക്ക്ഷെയറിൽ ആയതു കൊണ്ട് തന്നെ അവാർഡ് നൈറ്റിന്റെ മുഖ്യ സംഘാടകൻ അദ്ദേഹമായിരുന്നു .മാസങ്ങൾ നീണ്ട മുന്നൊരുക്കത്തിന്റെയും കഠിനാധ്വാനത്തിന്റെയും നേർചിത്രങ്ങളായിരുന്നു അവാർഡ് നൈറ്റിൽ കാണാൻ സാധിച്ചത് . യുകെയിലെ വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ കലാകാരന്മാരും കലാകാരികളും ആയിരുന്നു ബോളിവുഡ് ഡാൻസ് ഫെസ്റ്റിൽ മാറ്റുരച്ചത്.
കേരളത്തിൽ ഒട്ടേറെ പരിപാടികളിൽ പങ്കെടുത്തിരുന്ന എനിക്ക് അവാർഡ് നൈറ്റിൻറെ പല കാര്യങ്ങളും പുതുമ നിറഞ്ഞതായിരുന്നു. തുടക്കത്തിലെ സുരക്ഷാ മുന്നറിയിപ്പിൻറെ ഭാഗമായുള്ള അനൗൺസ്മെന്റുകൾ ഒരിക്കലും കേരളത്തിലെ ഒരു പരിപാടിയിലും കേട്ടിട്ടുണ്ടായിരുന്നില്ല. ഏതെങ്കിലും രീതിയിലുള്ള അഗ്നിബാധ ഉണ്ടായാലുള്ള ഫയർ എക്സിറ്റിനെ കുറിച്ചും ആർക്കെങ്കിലും വൈദ്യസഹായം വേണമെങ്കിൽ ആരെ സമീപിക്കണമെന്നും ടോയ്‌ലറ്റ് എവിടെയാണെന്നുമാണ് പ്രധാനമായും അറിയിപ്പുകളായി നൽകപ്പെട്ടത്. കേരളത്തിൽ ആകസ്മികമായി വിവിധ പരിപാടികൾക്കിടയിൽ ഉണ്ടാകുന്ന അപകടങ്ങളുടെ വെളിച്ചത്തിൽ ഇത്തരം സുരക്ഷാ മുന്നറിയിപ്പുകൾ നൽകേണ്ടതിന്റെ ആവശ്യകത വളരെയേറെയാണ്. പൊതുസ്ഥലങ്ങളിലും ആളുകൾ കൂടുന്ന സ്ഥലങ്ങളിലും അപകടങ്ങൾ ഉണ്ടായാൽ ഇത്തരം സുരക്ഷാ മുന്നറിയിപ്പുകളെ എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന കാര്യവും നമ്മുടെ സ്കൂൾ തലത്തിലുള്ള വിദ്യാഭ്യാസത്തിൻറെ ഭാഗമാക്കുന്നത് ഉചിതമായിരിക്കും.
പരിപാടിയുടെ മാസ്റ്റർ ഓഫ് സെറിമണി ഡോ. അഞ്ജു ഡാനിയേൽ ആയിരുന്നു. കർമ്മം കൊണ്ട് ഡോക്ടർ ആയ അഞ്ജു ഒരു മികച്ച കലാകാരി കൂടിയാണ്. നല്ല രീതിയിൽ ഗൃഹപാഠം ചെയ്ത് സ്റ്റേജിലെത്തിയ ഡോ . അഞ്ജുവിന്റെ അവതരണം മനോഹരമായിരുന്നു.
നമ്മുടെ സംസ്കാരത്തിൻറെ പ്രതിഫലനമായി തനത് രീതിയിൽ നിലവിളക്ക് കൊളുത്തി കൊണ്ടാണ് അവാർഡ് നൈറ്റ് ഉദ്ഘാടനം ചെയ്തത്. സ്ഥലം എംപിയായ റോബി മൂർ ലൂക്ക് മോൺസൽ കൗൺസിലർ പോൾ കുക്ക് ചീഫ് എഡിറ്റർ ബിൻസു ജോൺ എന്നിവർ തിരി തെളിച്ചാണ് അവാർഡ് നൈറ്റ് ഉദ്ഘാടനം ചെയ്തത് .
യുകെയിലെ പ്രമുഖ ഓൺലൈൻ പത്രമായ മലയാളം യുകെയുടെ അവാർഡ് നൈറ്റിൽ ഇത്രയും ജന പങ്കാളിത്തം ഉണ്ടാകാനുള്ള കാരണം എന്തായിരിക്കും?
അതിനെക്കുറിച്ച് അടുത്ത ആഴ്ച്ച എഴുതാം ….
റ്റിജി തോമസ്
റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.
യുകെ സ്‌മൃതികളുടെ മുൻ അധ്യായങ്ങൾ വായിക്കാം ….
എവിടെ ഓഫർ കിട്ടുമോ അവിടെ മലയാളി ഉണ്ട് … യുകെ സ്‌മൃതികൾ : അധ്യായം 5 . സൂപ്പർ മാർക്കറ്റിൽ.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- കാത്‌ലീൻ കൊടുങ്കാറ്റ് മൂലം ഉണ്ടായിരിക്കുന്ന ശക്തമായ കാറ്റും മറ്റ് കാലാവസ്ഥ മാറ്റങ്ങളെയും തുടർന്ന് ബ്രിട്ടൻ നിരവധി ഫ്ലൈറ്റുകൾ റദ്ദാക്കിയിരിക്കുകയാണ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചതോടെ യുകെ വിമാനത്താവളങ്ങളിൽ നിന്ന് പുറപ്പെടുകയും അവിടേക്ക് എത്തിച്ചേരുകയും ചെയ്യേണ്ടുന്ന ഏകദേശം 140 ഓളം വിമാനങ്ങളാണ് റദ്ദാക്കിയത്. സ്കോട്ട് ലൻഡിൽ ഇത് റെയിൽ, ഫെറി സർവീസുകളെയും ബാധിച്ചിട്ടുണ്ട് എന്ന വാർത്തകളാണ് പുറത്തുവരുന്നത്. മണിക്കൂറിൽ 70 മൈൽ വേഗതയിൽ ആഞ്ഞടിക്കുന്ന കാറ്റ് ബ്രിട്ടന്റെ പല ഭാഗങ്ങളെയും ബാധിച്ചിട്ടുണ്ട്. കാറ്റിനോടൊപ്പം താപനില ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്. കിഴക്കൻ ഇംഗ്ലണ്ടിൽ താപനില 21.4 ഡിഗ്രി സെൽഷ്യസ് ആയി ഉയർന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സ്‌കോട്ടിഷ് ഹൈലാൻഡ്‌സിലെ ഒരു പർവതനിരയായ കെയ്ർൻഗോമിൻ്റെ കൊടുമുടിയിലാണ് മണിക്കൂറിൽ 101 മൈൽ വേഗതയിൽ ഏറ്റവും ശക്തമായ കാറ്റ് രേഖപ്പെടുത്തിയത്. ശനിയാഴ്ച സഫോക്കിലെ ലേക്കൻഹീത്തിൽ ആണ് ഈ വർഷത്തെ ഏറ്റവും ചൂടേറിയ താപനില രേഖപ്പെടുത്തിയതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ജനുവരിയിൽ വടക്കുപടിഞ്ഞാറൻ സ്കോ ട്ട്‌ലൻഡിലെ 19.9 ഡിഗ്രി സെൽഷ്യസ് എന്ന ഉയർന്ന താപനിലയെ ഇത് മറികടന്നതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇംഗ്ലണ്ടിന്റെ വടക്ക്- പടിഞ്ഞാറൻ പ്രദേശങ്ങളിലും, തെക്കു പടിഞ്ഞാറൻ പ്രദേശങ്ങളിലും, നോർത്തേൺ അയർലൻഡിന്റെ പ്രദേശങ്ങളിലും, സ്കോട്ട് ലൻഡ്, വെയിൽസ് എന്നിവയുടെ ചില ഭാഗങ്ങളിലുമാണ് കാറ്റിന്റെ ആഘാതം ഏറ്റവം കൂടുതൽ അനുഭവപ്പെട്ടത്. ഹീത്രൂ, മാഞ്ചസ്റ്റർ, ബർമിംഗ്ഹാം, എഡിൻബർഗ്, ബെൽഫാസ്റ്റ് സിറ്റി എന്നിവയുൾപ്പെടെയുള്ള വിമാനത്താവളങ്ങളിൽ വിമാനങ്ങൾ റദ്ദാക്കിയപ്പോൾ ആയിരക്കണക്കിന് യാത്രക്കാരാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഞായറാഴ്ച വൈകുന്നേരത്തോടെ കാത്‌ലീൻ കൊടുങ്കാറ്റിന് ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇന്ന് മുതൽ യുകെയിലെ തൊഴിൽ ഇടങ്ങളിൽ ഫ്ലെക്സിബിൾ വർക്കിംഗ് ടൈം നടപ്പിലാക്കി തുടങ്ങി. ഇതിൻറെ ഫലമായി ജോലിയിൽ ചേരുന്ന ആദ്യദിനം തന്നെ ജീവനക്കാർക്ക് തങ്ങളുടെ ഇഷ്ടപ്പെട്ട ജോലിസമയം തിരഞ്ഞെടുക്കാൻ സാധിക്കും. നേരത്തെ ജോലിയിൽ ചേർന്ന് 26 ആഴ്ചകൾക്ക് ശേഷം മാത്രമേ ഇതിന് സാധിക്കുകയുമായിരുന്നുള്ളൂ. ഈ പുതിയ മാറ്റം ദശലക്ഷക്കണക്കിന് തൊഴിലാളികൾക്ക് പ്രയോജനപ്രദമാണെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫ്ലെക്സിബിൾ വർക്കിംഗ് ടൈം നിലവിൽ വരുന്നത് ജീവനക്കാർക്കും തൊഴിൽ ഉടമകൾക്കും പ്രയോജനം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും കൂടുതൽ ജീവനക്കാർക്ക് ജോലി ചെയ്യാനും കമ്പനികൾക്ക് തങ്ങൾക്ക് അനുയോജ്യരായ തൊഴിലാളികളെ ലഭിക്കുന്നതിനും ഫ്ലെക്സിബിൾ വർക്കിംഗ് ടൈം കൊണ്ട് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പാർട്ട് ടൈം വർക്ക്, ഫ്ലെക്സിടൈം, ജോബ് ഷെയറിംഗ്, റിമോട്ട് വർക്ക് എന്നിങ്ങനെ പല തരത്തിലുള്ള ഫ്ലെക്സിബിൾ വർക്കിംഗ് ക്രമീകരണങ്ങളാണ് ഉള്ളത് . ഫ്ലെക്സിബിൾ വർക്കിംഗ് ടൈം ഏർപ്പെടുത്തുന്നതിനോട് അനുബന്ധിച്ച് വളരെ വിശദമായ നടപടിക്രമങ്ങൾ അടങ്ങുന്ന നിയമാവലി നിലവിൽ വന്നു. ജീവനക്കാരുടെ സമയക്രമീകരണങ്ങളോട് അനുബന്ധിച്ച് തൊഴിലുടമകളും തൊഴിലാളികളും പിന്തുടരേണ്ട ചടങ്ങുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ നയം നടപ്പിലാക്കി തുടങ്ങിയതോടെ തൊഴിലിടങ്ങളിൽ ലിംഗസമത്വം ഉറപ്പാക്കുവാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശിശു സംരക്ഷണ ചുമതലയുള്ള അമ്മമാർക്കും മറ്റും തങ്ങൾക്ക് ഉചിതമായ സമയം തിരഞ്ഞെടുക്കാൻ സാധിക്കുമെന്നത് ഒട്ടേറെ യു കെ മലയാളികൾക്കും അനുഗ്രഹപ്രദമാകും.