Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിൽ ഗ്യാങുകൾ വഴി പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കുന്ന സംഭവങ്ങൾ
ആശങ്കജനകമാണെന്ന റിപ്പോർട്ട് പുറത്തുവന്നു . ബിബിസി നടത്തിയ അന്വേഷണത്തിൽ ആണ് സമൂഹ മന:സാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങൾ പുറം ലോകം അറിഞ്ഞത് . 14–15 വയസ്സുകാരികളെയാണ് മയക്കുമരുന്ന്, മദ്യം, സമ്മാനങ്ങൾ എന്നിവ നൽകി കെണിയിൽ വീഴിക്കുന്നത് . തങ്ങളെ വശീകരിച്ച് ലൈംഗികമായി ഉപയോഗിച്ചുവെന്നു നിരവധി ഇരകൾ വ്യക്തമാക്കി. മയക്കുമരുന്ന് നൽകിയാണ് ചിലരെ ബലാത്സംഗത്തിനിരയാക്കിയത് . എന്നാൽ ചിലരെ ഡ്രഗ് വ്യാപാരം, ആയുധ ഇടപാട്, മൊബൈൽ ഫോൺ മോഷണം എന്നി അസാന്മാർഗിക പ്രവർത്തനങ്ങൾക്കായി കെണിയിൽ വീഴിച്ചതായും അന്വേഷണത്തിൽ പറയുന്നു. “ഗ്യാങ് ലോകത്ത് എത്തിപ്പെട്ടാൽ പെൺകുട്ടികൾ ഏറ്റവും താഴത്തെ നിലയിലാണെന്നും ; അവർക്ക് നോ എന്ന് പറയാൻ കഴിയില്ല എന്നും മെട്രോപൊളിറ്റൻ പൊലീസ് ഉദ്യോഗസ്ഥൻ ജോൺ നോക്സ് വ്യക്തമാക്കി.

ഗ്യാങ് ചൂഷണത്തെ കുറിച്ചുള്ള ദേശീയ ശ്രദ്ധ വടക്കൻ ഇംഗ്ലണ്ടിലെ റോതർഹാം, റോച്ച്ഡെയ്ൽ, ഓൾഡ്ഹാം എന്നിവിടങ്ങളിലേക്കാണ് മുൻപ് കേന്ദ്രീകരിച്ചിരുന്നത്. എന്നാൽ ലണ്ടനിലും സമാന രീതിയിലുള്ള ചൂഷണം വ്യാപകമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വിവിധ ജാതി-വർഗ്ഗ പശ്ചാത്തലങ്ങളിലുള്ള ഗ്യാങുകളാണ് പ്രവർത്തിക്കുന്നതെന്നും പൊലീസ് പറയുന്നു. ലണ്ടൻ മേയർ സാദിഖ് ഖാൻ എല്ലാ തരത്തിലുള്ള ബാല ലൈംഗിക ചൂഷണത്തെയും ശക്തമായി നേരിടാൻ പൊലീസ് സംവിധാനത്തെ പിന്തുണയ്ക്കുമെന്ന് അറിയിച്ചു.

മെട്രോപൊളിറ്റൻ പൊലീസ് ഓരോ വർഷവും ഏകദേശം 2,000 ബാല ചൂഷണ കേസുകൾ രജിസ്റ്റർ ചെയ്യുന്നതായി വ്യക്തമാക്കി. ഇതിൽ ലൈംഗിക ചൂഷണവും ക്രിമിനൽ ചൂഷണവും ഉൾപ്പെടുന്നു. ദേശീയ അവലോകനത്തിന് പിന്നാലെ 1,200 കേസുകൾ പുനഃപരിശോധിക്കുമെന്നും അറിയിച്ചു. ഇതോടൊപ്പം, ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള ലൈംഗിക ചൂഷണത്തെ കുറിച്ച് സ്വതന്ത്ര അന്വേഷണം ആരംഭിക്കാനിരിക്കുകയാണ്. ഇരകളുടെ മൊഴികൾ പ്രകാരം, പലരും തകർന്ന കുടുംബ പശ്ചാത്തലവും ദാരിദ്ര്യവും മാനസിക ഒറ്റപ്പെടലും മൂലം ഗ്യാങുകളുടെ വലയത്തിൽപ്പെടുന്നതായും സാമൂഹ്യപ്രവർത്തകർ ചൂണ്ടിക്കാട്ടി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മെഡിക്കൽ അശ്രദ്ധ മൂലം പരിക്കേറ്റ കുട്ടികൾക്ക് ജീവിതകാലത്തെ മുഴുവൻ വരുമാന നഷ്ടത്തിനും നഷ്ടപരിഹാരം ആവശ്യപ്പെടാമെന്ന് സുപ്രീം കോർട്ട് ഓഫ് ദി യുണൈറ്റഡ് കിങ്ഡം വിധിച്ചു. ഇതുവരെ കുട്ടികൾക്ക് പ്രതീക്ഷിക്കപ്പെട്ട ആയുസ്‌ പരിധിവരെ മാത്രം ആണ് നഷ്ടപരിഹാരം അനുവദിച്ചിരുന്നത്. എന്നാൽ 2015-ൽ ഷെഫീൽഡ് ടീച്ചിംഗ് ഹോസ്പിറ്റൽസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിൽ ജനനസമയത്ത് ഓക്സിജൻ കുറവിനെ തുടർന്ന് ഗുരുതര മസ്തിഷ്‌ക ക്ഷതം സംഭവിച്ച പെൺകുട്ടിയുടെ കേസിൽ, പരിക്ക് ഉണ്ടായിരുന്നില്ലെങ്കിൽ അവൾക്ക് ലഭിക്കുമായിരുന്ന പൂർണ്ണ ജോലി ജീവിതവും പെൻഷനും ഉൾപ്പെടുത്തി നഷ്ടപരിഹാരം കണക്കാക്കണമെന്നും കോടതി വ്യക്തമാക്കി. കുട്ടിയുടെ ചികിത്സയിൽ വീഴ്ച സംഭവിച്ചതായി ട്രസ്റ്റ് സമ്മതിച്ചിരുന്നു.

ഗുരുതര സെറിബ്രൽ പാൾസി, കാഴ്ചക്കുറവ്, എപ്പിലപ്സി എന്നിവയുള്ള കുട്ടിക്ക് 24 മണിക്കൂറും പരിചരണം ആവശ്യമാണ്. 2023-ൽ ഹൈക്കോടതി £68.6 ലക്ഷം ലംപ്സം തുകയും വർഷംതോറും £3.94 ലക്ഷം അനുവദിച്ചിരുന്നു. എന്നാൽ പുതിയ വിധിയോടെ 68-ാം വയസ്സുവരെയുള്ള പൂർണ്ണ ജോലി ജീവിതത്തിലെ വരുമാനനഷ്ടവും പെൻഷനും പരിഗണിക്കേണ്ടതാണെന്ന് സുപ്രീം കോടതി വിധിയിൽ വ്യക്തമാക്കി. കുടുംബത്തിന്റെ അഭിഭാഷകർ അധിക നഷ്ടപരിഹാരം £8 ലക്ഷം കവിഞ്ഞേക്കാമെന്ന് അറിയിച്ചു. “എന്റെ കുഞ്ഞ് നിയമം മാറ്റി എന്നാണ് കുട്ടിയുടെ അമ്മ വിധിയോട് പ്രതികരിച്ചത് .

ഇത് എൻഎച്ച്എസിന് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കാനിടയുണ്ട്. നിലവിൽ എൻഎച്ച്എസിന്റെ ക്ലിനിക്കൽ നെഗ്ലിജൻസ് ബാധ്യത £60 ബില്ല്യൺ ആയി ആണ് കണക്കാക്കപ്പെടുന്നത് . അതിൽ രണ്ടിൽ മൂന്നും പ്രസവവുമായി ബന്ധപ്പെട്ട ചികിത്സ പിഴവുകളുടെ നഷ്ടപരിഹാരത്തിനാണ് . ഇംഗ്ലണ്ടിൽ പ്രതിവർഷം ഏകദേശം 250 പ്രസവമസ്തിഷ്‌ക ക്ഷത കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട് . പരാതികൾ കോടതി വഴിയല്ലാതെ മധ്യസ്ഥതയിലൂടെ വേഗത്തിൽ തീർക്കാനും, പിഴവുകളിൽ നിന്ന് ഗൗരവമായി പാഠം പഠിക്കാനും എൻഎച്ച്എസ് ശ്രമിക്കണമെന്ന് പബ്ലിക് അക്കൗണ്ട് കമ്മറ്റി അധ്യക്ഷൻ സർ ജെഫ്രി ക്ലിഫ്റ്റൺ-ബ്രൗൺ അഭിപ്രായപ്പെട്ടു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

നോർത്ത്‌ഹാംപ്ടൺ: ബ്രിയാർ ഹിൽ മേഖലയിലെ റിംഗ്‌വേ സ്കേറ്റ് പാർക്കിൽ ഉണ്ടായ കത്തിക്കുത്ത് സംഭവത്തിൽ ഇരുപതു വയസ് പ്രായമുള്ള യുവാവ് കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഒരു കൗമാരക്കാരൻ ജീവൻ പണയം വെച്ച് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ബുധനാഴ്ച വൈകുന്നേരം സംഘർഷത്തിനിടെ രണ്ടുപേർക്ക് കുത്തേറ്റതായി ലഭിച്ച വിവരത്തെ തുടർന്ന് അടിയന്തിര സേവനങ്ങൾ സ്ഥലത്തെത്തിയെങ്കിലും യുവാവിനെ രക്ഷിക്കാനായില്ലെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തെ തുടർന്ന് നോർത്ത്‌ഹാംപ്ടൺഷയർ പൊലീസ് കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. നോർത്ത്‌ഹാംപ്ടണിൽ നിന്നുള്ള രണ്ട് കൗമാരക്കാരും ഒരു പുരുഷനും ഒരു സ്ത്രീയും ഉൾപ്പെടെ നാലുപേരെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഈസ്റ്റ് മിഡ്‌ലാൻഡ്സ് സ്പെഷ്യൽ ഓപ്പറേഷൻസ് യൂണിറ്റിലെ ഡിറ്റക്ടീവ് ചീഫ് ഇൻസ്‌പെക്ടർ ടോറി ഹാരിസൺ സംഭവത്തെ “ദാരുണം” എന്ന് വിശേഷിപ്പിച്ചു.

പ്രദേശത്ത് പൊലീസ് കർശന സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സ്കേറ്റ് പാർക്കിൽ കോർഡൺ തുടരുന്നതിനോടൊപ്പം ഹൈ-വിജിബിലിറ്റി പട്രോളുകളും ശക്തമാക്കി. വീടുതോറും അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരമുള്ളവർ മുന്നോട്ടുവരണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ വാർഷിക പണപ്പെരുപ്പ നിരക്ക് ജനുവരിയിൽ മൂന്ന് ശതമാനമായി താഴ്ന്നതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. ഡിസംബറിൽ ഇത് 3.4 ആയിരുന്നു. പെട്രോൾ വില കുറവ്, മാംസം, ബ്രെഡ്, ധാന്യവർഗങ്ങൾ എന്നിവയുടെ വിലയിടിവ്, വിമാനയാത്രാ നിരക്കിലെ കുറവ് എന്നിവയാണ് നിരക്ക് താഴാൻ പ്രധാന കാരണം. എന്നാൽ ഹോട്ടൽ താമസച്ചെലവും ഭക്ഷണവിലയും വർധിച്ചത് പണപ്പെരുപ്പം കുറയുന്നതിനെ ഭാഗികമായി ബാധിച്ചു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . പണപ്പെരുപ്പം കുറയുന്നു എന്നത് വില കുറയുന്നു എന്നർത്ഥമല്ല എന്നും വിലകൾ ഇപ്പോഴും ഉയരുകയാണ് എന്നും സാമ്പത്തിക വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. പക്ഷേ വില ഉയരുന്നതിന്റെ വേഗം കുറയുകയാണ് എന്നതാണ് യാഥാർത്ഥ്യം എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

പണപ്പെരുപ്പം 2 ശതമാനത്തിൽ നിലനിർത്തുകയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിൻ്റെ ലക്ഷ്യം. നിലവിൽ ഇത് ലക്ഷ്യത്തിന് മുകളിലാണെങ്കിലും അടുത്ത മാസങ്ങളിൽ രണ്ട് ശതമാനത്തോട് അടുത്തുവരുമെന്ന് ബാങ്ക് പ്രവചിക്കുന്നു. മാർച്ചിൽ പലിശനിരക്കിൽ കുറവ് വരുത്താനുള്ള സാധ്യത വർധിച്ചതായും സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. അതേസമയം തൊഴിലില്ലായ്മ നിരക്ക് 5.2 ശതമാനമായി ഉയർന്ന സാഹചര്യത്തിൽ സമ്പദ് വ്യവസ്ഥ ഇപ്പോഴും സമ്മർദത്തിലാണെന്ന ആശങ്കയുണ്ട്.

പണപ്പെരുപ്പം കുറയുന്നത് സർക്കാരിൻ്റെ ബജറ്റ് തീരുമാനങ്ങളുടെ ഫലമാണെന്ന് ചാൻസലർ റേച്ചൽ റീവ്സ് വ്യക്തമാക്കി; ലഭ്യമായ ബില്ലിൽ 150 പൗണ്ട് ഇളവും റെയിൽകൂലി, മരുന്ന് എന്നിവ നിലനിർത്തിയതാണ് ഇതിന് കാരണമെന്ന് അവകാശപ്പെട്ടു. “ജീവിതച്ചെലവ് കുറയ്ക്കുക എന്നതാണ് എൻ്റെ പ്രധാന പരിഗണന” എന്ന് കെയർ സ്റ്റാർമർ പ്രതികരിച്ചു. എന്നാൽ ലേബർ സർക്കാരിൻ്റെ സാമ്പത്തിക നയങ്ങളാണ് കുടുംബങ്ങളെ ബാധിച്ചതെന്ന് പ്രതിപക്ഷത്തിൻ്റെ ധനകാര്യ വക്താവ് Mel Stride വിമർശിച്ചു. പണപ്പെരുപ്പ കുറവിൻ്റെ വാർത്ത പ്രതീക്ഷിക്കുന്നുണ്ടെങ്കിലും സാധാരണ ജനങ്ങൾക്ക് അതിൻ്റെ ഗുണഫലം ഉടൻ അനുഭവപ്പെടുന്നില്ലെന്നാണ് വ്യാപാരികളും സംരംഭകരും പറയുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ഇരട്ട പൗരത്വമുള്ള ബ്രിട്ടീഷ് പൗരന്മാർക്ക് ഫെബ്രുവരി 25 മുതൽ പുതിയ പ്രവേശനനിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ ആശങ്കയും ആശയക്കുഴപ്പവും ഉയരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. . ഇതുവരെ വിസ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ പാസ്‌പോർട്ട് ഉപയോഗിച്ച് യുകെയിലേക്ക് യാത്ര ചെയ്യാമാരുന്നു. ഇരട്ട പൗരത്വമുള്ളവർക്ക്‌ ഇനി ബ്രിട്ടീഷ് പാസ്‌പോർട്ട് അല്ലെങ്കിൽ ‘സർട്ടിഫിക്കറ്റ് ഓഫ് എൻറ്റൈറ്റിൽമെന്റ്’ എന്ന ഡിജിറ്റൽ രേഖ നിർബന്ധമാകും. പുതിയ ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ETA) സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം. ETAയ്ക്ക് അപേക്ഷിക്കാൻ ഇരട്ട പൗരന്മാർക്ക് സാധിക്കില്ലെന്നും, ആവശ്യമായ രേഖകളില്ലെങ്കിൽ വിമാനക്കമ്പനികൾ തന്നെ യാത്ര അനുവദിക്കാതിരിക്കാൻ സാധ്യതയുണ്ടെന്നും സർക്കാർ വ്യക്തമാക്കി.

ബ്രിട്ടീഷ് പാസ്‌പോർട്ടിന് ഏകദേശം £100യും സർട്ടിഫിക്കറ്റ് ഓഫ് എൻറ്റൈറ്റിൽമെന്റിന് £589യും ചെലവാകുന്നതും രേഖകൾ ലഭിക്കാൻ ആഴ്ചകൾ കാലതാമസം ഉണ്ടാകുന്നതുമാണ് ആശങ്ക വർധിപ്പിക്കുന്നത്. പുതിയ നിയമം കാരണം സൗത്ത് അമേരിക്കയിലെ സന്ദർശനത്തിനു ശേഷം ഗ്ലാസ്ഗോയിലുള്ള സ്വന്തം വീട്ടിലേക്ക് മടങ്ങാൻ കഴിയില്ലെന്ന ഭീതിയിലാണെന്ന് ലാത്വിയയിൽ ജനിച്ച് 16 വർഷമായി യുകെയിൽ താമസിക്കുന്ന ബ്രിട്ടീഷ്-ലാത്വിയൻ പൗരയായ ജെലീന പറഞ്ഞു. സ്പെയിനിൽ കഴിയുന്ന ബ്രിട്ടീഷ്-ജർമ്മൻ ഇരട്ട പൗരയായ പെട്ര ഗാർട്‌സൻ അടിയന്തിരമായി പാസ്‌പോർട്ട് അപേക്ഷിക്കേണ്ടി വന്നതായും ഈ കാര്യത്തിൽ സർക്കാരിന്റെ ഇടപെടൽ പര്യാപ്തമല്ലായിരുന്നുവെന്നും വിമർശിച്ചു.

2021 ലെ സെൻസസ് കണക്കുകൾ പ്രകാരം ലക്ഷക്കണക്കിന് ഇരട്ട പൗരന്മാർ യുകെയിൽ താമസിക്കുന്നുണ്ട് . ഐറിഷ് പാസ്‌പോർട്ട് ഉടമകൾക്ക് ഈ നിയമം ബാധകമല്ലെങ്കിലും മറ്റു യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് ബാധകമാണ്. യുഎസ്, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളുടെ മാതൃകയിലാണ് ഈ സംവിധാനം കൊണ്ടുവരുന്നതെന്ന് ഹോം ഓഫീസ് വ്യക്തമാക്കിയെങ്കിലും, ‘the3million’ എന്ന ക്യാംപെയിൻ സംഘടന ഉൾപ്പെടെ പലരും സമയപരിധി നീട്ടണമെന്നും കുറഞ്ഞ ചെലവിൽ താത്കാലിക യാത്രാനുമതി നൽകണമെന്നും ആവശ്യപ്പെട്ടു. പുതിയ നിയമങ്ങൾ കാരണം അവധി യാത്രയിലോ കുടുംബ സന്ദർശനത്തിനായോ വിദേശത്തുള്ള നിരവധി ഇരട്ട പൗരന്മാർ ‘സ്വദേശത്തേക്ക് മടങ്ങാനാകില്ല’ എന്ന ഭീതിയിലാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അമേരിക്കയിൽ പുറത്തുവിട്ട എപ്‌സ്റ്റീൻ ഫയലുകൾക്ക് പിന്നാലെ ബ്രിട്ടനിൽ പുതിയ അന്വേഷണം ശക്തമായി. ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്‌സ്റ്റീൻ യുകെ വിമാനത്താവളങ്ങൾ വഴി സ്വകാര്യ വിമാനങ്ങളിൽ സ്ത്രീകളെ കടത്തിയെന്നാരോപണങ്ങൾ അന്വേഷിക്കുന്നതായി പൊലീസ് ആദ്യമായി സ്ഥിരീകരിച്ചു. യുകെ വിമാനത്താവളങ്ങൾ വഴി ലാത്വിയ, ലിത്വാനിയ, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള പെൺകുട്ടികളെ കൊണ്ടുവന്നതായി രേഖകൾ വ്യക്തമാക്കുന്നുവെന്ന് മുൻ പ്രധാനമന്ത്രി ഗോർഡൻ ബ്രൗൺ ആരോപിച്ചിരുന്നു. ഇതോടെ എസെക്സ് പൊലീസ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പരിശോധിക്കുന്നതായി അറിയിച്ചു. സ്വകാര്യ ജെറ്റുകൾ സ്വതന്ത്ര ഓപ്പറേറ്റർമാർ വഴിയാണ് പ്രവർത്തിക്കുന്നതെന്നും ഇമിഗ്രേഷൻ പരിശോധനകൾ ബോർഡർ ഫോഴ്‌സിന്റെ ചുമതലയാണെന്നും വിമാനത്താവള അധികൃതർ വ്യക്തമാക്കി.

ഇതോടെ രാജാവിന്റെ സഹോദരനായ ആൻഡ്രൂ രാജകുമാരനെതിരെയുള്ള പരാതികൾ വീണ്ടും ചർച്ചയാകുകയാണ് . തേംസ് വാലി പൊലീസ് അദ്ദേഹത്തിനെതിരായ രണ്ട് പരാതികൾ പരിശോധിക്കുമ്പോൾ, സറി പൊലീസ് മറ്റൊരു പരാതിയും വിലയിരുത്തുകയാണ്. തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ആൻഡ്രൂ രാജകുമാരൻ നിഷേധിച്ചിട്ടുണ്ട്. അതേസമയം മെട്രോപൊളിറ്റൻ പൊലീസ് മുൻ ലേബർ മന്ത്രി പീറ്റർ മാൻഡൽസൺ എപ്‌സ്റ്റീനിന് വിവരങ്ങൾ കൈമാറിയെന്നുള്ള ആരോപണത്തിൽ ക്രിമിനൽ അന്വേഷണം ആരംഭിച്ചു. രാജ്യത്തെ വിവിധ പൊലീസ് സേനകൾക്ക് പിന്തുണ നൽകാൻ നാഷണൽ പൊലീസ് ചീഫ്സ് കൗൺസിൽ ദേശീയ ഏകോപന സംഘം രൂപീകരിച്ചിട്ടുണ്ട്.

അമേരിക്ക 35 ലക്ഷം പേജുകൾ വരുന്ന അന്വേഷണ റിപ്പോർട്ട് പുറത്തിറക്കിയതിനെ തുടർന്ന് കൂടുതൽ ആരോപണങ്ങൾ പുറത്തു വരാനിടയുണ്ടെന്നാണ് വിലയിരുത്തൽ. ചില ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ വിദഗ്ധർ ഈ രേഖകൾ “ആഗോള കുറ്റകൃത്യ ശൃംഖലയുടെ” സൂചനകളാണെന്ന് ചൂണ്ടിക്കാട്ടി. 1990-കളിൽ നിന്ന് 2018 വരെ എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട 80-ലധികം വിമാനയാത്രകൾ യുകെയിൽ നടന്നതായി ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ കണ്ടെത്തിയിരുന്നു. ഇരകളുടെ അഭിഭാഷകൻ ഡേവിഡ് ബോയീസ്, ആൻഡ്രൂ യുഎസിൽ സാക്ഷ്യം നൽകേണ്ട ബാധ്യതയുണ്ടെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം കൂടുതൽ വ്യാപിക്കാനിടയുണ്ടെന്നാണ് പൊലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്റ്റോക്ക് ഓൺ ട്രെൻ്റ് മലയാളിയായ ജെയിൻസ് തോമസ് മരണമടഞ്ഞ വിവരം വേദനയോടെ അറിയിക്കുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ബ്രെയിൻ ഇൻജുറിയോടെ കാരിത്താസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്. ആരോഗ്യനില അതീവ ഗുരുതരമായിരുന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചിരുന്നു .

ഭാര്യ വിജിയും മക്കളും നാട്ടിലേക്കു തിരിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് ഈ ദാരുണവാർത്ത കുടുംബത്തെ തേടിയെത്തിയത്. ബന്ധുക്കൾക്കും സുഹൃത്തുകൾക്കും ജെയിൻസ് തോമസിന്റെ മരണം കടുത്ത ആഘാതമാണ്‌ സൃഷ്ടിച്ചത് . ലോംഗ്ടൺ ഫാമിലി യൂണിറ്റംഗമായിരുന്നു ജെയിൻസ് തോമസ് .

ജെയിൻസ് തോമസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻ എച്ച് എസിലെ ശമ്പള കണക്കിലെ പിഴവുകൾ മൂലം ആയിരക്കണക്കിന് ജീവനക്കാരുടെ കൈയ്യിൽ നിന്ന് ശമ്പളം തിരിച്ചു പിടിക്കാൻ സ്വീകരിക്കുന്ന നടപടികൾ ജീവനക്കാരെ കടുത്ത കടക്കെണിയിലാക്കുന്നതായുള്ള വിവരങ്ങൾ പുറത്തുവന്നു. കടപ്പിരിവ് ഏജൻസികളുടെ നടപടികൾ ഒട്ടെറെ കുടുബങ്ങളെ കടുത്ത ദുരിതത്തിലാക്കിയതായുള്ള വിവരങ്ങൾ ബിബിസി നടത്തിയ അന്വേഷണത്തിൽ ആണ് കണ്ടെത്തിയത്. ഫ്രീഡം ഓഫ് ഇൻഫർമേഷൻ അപേക്ഷകളിലൂടെ ലഭിച്ച കണക്കുകൾ പ്രകാരം 2020-21ൽ 1,807 പേരെ കടപ്പിരിവിന് വിധേയമാക്കിയപ്പോൾ 2024-25 ൽ ഇത് 2,683 ആയി ഉയർന്നു. ഓരോ വർഷവും പതിനായിരക്കണക്കിന് ജീവനക്കാർക്ക് അധിക ശമ്പളം നൽകിയതായി കണ്ടെത്തുന്നുണ്ടെങ്കിലും, അത് തിരികെ പിടിക്കുന്ന രീതിയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.

ബെയ്ലിഫ് എന്നത് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കടം പിരിക്കാൻ നിയമപരമായി നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥനാണ്. ഒരാൾക്ക് കടം അടയ്ക്കാത്ത പക്ഷം കോടതി ഉത്തരവ് ലഭിക്കാം. തുടർന്ന് ബെയ്ലിഫ് നോട്ടീസ് നൽകുകയും, ആവശ്യമായാൽ സ്വത്ത് ജപ്തി ചെയ്യുകയും ചെയ്യാം. ഇത്തരത്തിലുള്ള നടപടികൾ ജീവനക്കാരിൽ ഭയം, മാനസിക സമ്മർദ്ദം എന്നിവ സൃഷ്ടിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

നോട്ടിംഗ്ഹാമിലെ ഡോ. ടോം ഹോൺ മുൻപ് ജോലി ചെയ്തിരുന്ന ഷെർവുഡ് ഫോറസ്റ്റ് എൻഎച്ച്എസ് ട്രസ്റ്റിൽ നിന്ന് പിരിഞ്ഞതിന് ശേഷം £1,900 അധികമായി നൽകിയതായും പിന്നീട് ബെയ്ലിഫ് കത്ത് ലഭിച്ചതായും വ്യക്തമാക്കി. പഴയ വിലാസത്തിലേക്ക് കത്തയച്ചതിനെ തുടർന്ന് കോടതി സമൻസ് വരെ ലഭിക്കുന്ന സാഹചര്യം ഉണ്ടായതായി അദ്ദേഹം പറഞ്ഞു. കോടതി ഫീസ്, പലിശ, നികുതി എന്നിവ ചേർന്ന് തുക ഏകദേശം £3,000 ആയി ഉയർന്നു. സമാനമായി സോമർസെറ്റ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിൽ ജോലി ചെയ്തിരുന്ന ഡോ. ഹംസ ഉസ്മാനും അധിക ശമ്പളം ലഭിക്കുന്നതായി അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്നും പിന്നീട് കോടതി ഭീഷണി നേരിട്ടതായും പറഞ്ഞു.

സംഭവങ്ങളിൽ പ്രതികരിച്ച് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകൾ ഉദാര പൂർവമായ തിരിച്ചടവ് സംവിധാനം വേണമെന്നും ആവശ്യപ്പെട്ടു. ആരോഗ്യ മന്ത്രാലയവും ശമ്പള സംവിധാനം മെച്ചപ്പെടുത്താൻ പ്രത്യേക പരിഷ്‌കരണ പദ്ധതി ആരംഭിച്ചതായി അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് ‘ഫ്രീ പാസ്’ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ മുന്നറിയിപ്പ് നൽകി. കുട്ടികളെ അനധികൃതവും ദോഷകരവുമായ ഉള്ളടക്കങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സർക്കാർ കർശന നടപടി ആരംഭിച്ചതായി അദ്ദേഹം വ്യക്തമാക്കി. നിയമങ്ങൾ മറികടന്ന് പ്രവർത്തിക്കുന്ന പ്ലാറ്റ്‌ഫോമുകൾക്കെതിരെ കടുത്ത നിയന്ത്രണങ്ങളും പിഴകളും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഓൺലൈൻ ലോകത്ത് പ്രചരിക്കുന്ന ദോഷകരമായ ഉള്ളടക്കങ്ങൾ കുട്ടികളുടെ മാനസികാരോഗ്യത്തെയും സുരക്ഷയെയും ബാധിക്കുന്നതായി ആണ് സർക്കാർ വിലയിരുത്തുന്നത്. ഈ സാഹചര്യത്തിലാണ് ടെക് കമ്പനികളുമായി ചർച്ചകൾ ശക്തമാക്കുകയും നിയമപരമായ നിയന്ത്രണങ്ങൾ നടപ്പാക്കുകയും ചെയ്യുന്നത്. ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിനായി നിലവിലുള്ള നിയമങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് സർക്കാർ അറിയിച്ചു.

ഓൺലൈൻ സേഫ്റ്റി ആക്ട് പ്രകാരം സോഷ്യൽ മീഡിയ കമ്പനികൾക്ക് കൂടുതൽ ഉത്തരവാദിത്വങ്ങൾ ബാധകമാകും. നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. കുട്ടികളുടെ സുരക്ഷ പ്രധാന മുൻഗണനയായി കണക്കാക്കി സർക്കാർ മുന്നോട്ടുപോകുന്നുവെന്നതാണ് പുതിയ പ്രഖ്യാപനത്തിന്റെ മുഖ്യ സന്ദേശം.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ 30 ലോക്കൽ കൗൺസിലുകളിൽ തിരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള തീരുമാനം അവസാന നിമിഷത്തിൽ പ്രധാനമന്ത്രി കിയർ സ്റ്റാർമർ പിൻവലിച്ചു. മേയ് 2026-ൽ നിശ്ചയിച്ചിരുന്ന എല്ലാ ലോക്കൽ തിരഞ്ഞെടുപ്പുകളും ഇപ്പോൾ സമയബന്ധിതമായി നടക്കുമെന്ന് ലോക്കൽ ഗവൺമെന്റ് സെക്രട്ടറി സ്റ്റീവ് റീഡ് പ്രഖ്യാപിച്ചു. റീഫോം യു.കെ. നേതാവ് നൈജൽ ഫാരേജ് നൽകിയ നിയമപോരാട്ടത്തിൽ സർക്കാർ പരാജയപ്പെടാൻ സാധ്യതയുണ്ടെന്ന നിയമോപദേശത്തെ തുടർന്നാണ് തീരുമാനം മാറ്റിയത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടെ സർക്കാരിന് ഏകദേശം 1,00,000 പൗണ്ട് നിയമചെലവും കോടികൾ വിലവരുന്ന ഭരണച്ചെലവിൻറെ ബാധ്യതയും ഉണ്ടാകും.

തിരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള മുൻ തീരുമാനം തന്നെ വിവാദമായിരുന്നു. ലോക്കൽ ഭരണസംവിധാന പുനഃസംഘടനയുടെ ഭാഗമായി ജില്ലാ, കൗണ്ടി കൗൺസിലുകൾ ലയിപ്പിക്കുന്ന പദ്ധതികൾ നടപ്പാക്കുന്നതിനുള്ള സമയക്കുറവാണ് കാരണമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ ലേബർ പാർട്ടിയിലെ ചില എം.പിമാർ തന്നെ ഇതിനെ എതിർത്തിരുന്നു. ഇപ്പോൾ 12 ആഴ്ചയ്ക്കുള്ളിൽ തിരഞ്ഞെടുപ്പ് നടത്താനുള്ള ഒരുക്കങ്ങൾ തുടങ്ങേണ്ടി വന്നതോടെ കൗൺസിലുകൾ കടുത്ത സമ്മർദത്തിലാണ്. അധിക ഭരണച്ചെലവുകൾ നിറവേറ്റാൻ 63 മില്യൺ പൗണ്ട് സഹായം അനുവദിക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.

ഈ വിഷയത്തിൽ പ്രതിപക്ഷം സർക്കാരിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. കൺസർവേറ്റീവ് നേതാവ് കെമി ബാഡിനോക് ഇത് കാര്യപ്രാപ്തി ഇല്ലാത്ത സർക്കാർ വരുത്തിവെച്ച അനിശ്ചിതത്വം ആണന്നാണ് വിശേഷിപ്പിച്ചത്. അതേസമയം ഷാഡോ ഹൗസിംഗ് സെക്രട്ടറി ജെയിംസ് ക്ലെവർലി റീഡിന്റെ രാജി ആവശ്യപ്പെട്ടു. ഫാരേജ് ഇതിനെ ജനാധിപത്യാവകാശ ലംഘനശ്രമമെന്നു ആരോപിച്ചു. അടുത്തിടെ പ്രധാനമന്ത്രിക്കെതിരെ പാർട്ടിക്കുള്ളിൽ തന്നെ സമ്മർദം ഉയരുന്ന സാഹചര്യത്തിൽ ഈ പുതിയ സംഭവവികാസങ്ങൾ രാഷ്ട്രീയമായി സർക്കാരിനെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

RECENT POSTS
Copyright © . All rights reserved