ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ സർവകലാശാലകൾ സ്വതന്ത്ര അഭിപ്രായപ്രകടനം സംരക്ഷിക്കുന്ന കാര്യത്തിൽ പരാജയപ്പെട്ടാൽ കർശന നടപടി നേരിടേണ്ടിവരുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി. പുതിയ പരാതിനിർവഹണ സംവിധാനത്തിന്റെ ഭാഗമായി, നിയമലംഘനങ്ങൾ കണ്ടെത്തിയാൽ 500,000 പൗണ്ട് വരെ പിഴയോ, അല്ലെങ്കിൽ സ്ഥാപനത്തിന്റെ മൊത്തം വരുമാനത്തിന്റെ 2 ശതമാനം വരെയോ പിഴ ചുമത്താം. ഗുരുതരമായ സാഹചര്യങ്ങളിൽ സർക്കാർ ധനസഹായം പോലും പിൻവലിക്കപ്പെടാം. പുതിയ അക്കാദമിക് വർഷം മുതൽ ഓഫീസ് ഫോർ സ്റ്റുഡന്റ്സ് (ഒ.എഫ്.എസ്) ഈ സംവിധാനം നടപ്പിലാക്കും.

സർവകലാശാല ജീവനക്കാർക്കും വിദ്യാർത്ഥികളല്ലാത്തവർക്കും പോലും നേരിട്ട് പരാതിപ്പെടാൻ സാധിക്കുന്നതാണ് ഈ പദ്ധതി. പരാതികൾ പരിശോധിക്കുന്ന ഒ.എഫ്.എസ്, ആവശ്യമായാൽ സർവകലാശാലകൾക്ക് തീരുമാനങ്ങൾ പുനഃപരിശോധിക്കാനും നഷ്ടപരിഹാരം നൽകാനും നടപടിക്രമങ്ങൾ മെച്ചപ്പെടുത്താനും നിർദ്ദേശം നൽകും. ചില കേസുകളിൽ ലിംഗപരമായോ മതപരമായോ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് അധ്യാപകരെയും പ്രഭാഷകരെയും തടയുന്നതും പീഡിപ്പിക്കുന്നതുമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

ഹയർ എജ്യുക്കേഷൻ (ഫ്രീഡം ഓഫ് സ്പീച്ച്) ആക്ട് പ്രകാരം സർവകലാശാലകൾ അക്കാദമിക് സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടത് നിർബന്ധമാണ്. ക്യാമ്പസുകളിൽ ഭയമില്ലാതെ ആശയങ്ങൾ പങ്കിടാൻ അവസരം ഒരുക്കുക എന്നതാണ് നിയമത്തിന്റെ ലക്ഷ്യം. ബുള്ളിയിംഗും ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട കേസുകളിൽ രഹസ്യകരാറുകൾ ഉപയോഗിക്കുന്നത് നിയമം വിലക്കുന്നു. സർവകലാശാലകളിൽ ഭീതിയുടെ സംസ്കാരം ഇല്ലാതാക്കാനും ആരോഗ്യകരമായ ചർച്ചകൾ പ്രോത്സാഹിപ്പിക്കാനുമാണ് ഈ നീക്കമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ബ്രിജറ്റ് ഫിലിപ്സൺ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ പുകവലി നിയന്ത്രണത്തിൽ ചരിത്രപരമായ മാറ്റത്തിന് വഴിയൊരുക്കി “ടൊബാക്കോ ആൻഡ് വെയ്പ്സ് ബിൽ” പാർലമെന്റിന്റെ ഇരുസഭകളും അംഗീകരിച്ചു. 2009 ജനുവരി 1ന് ശേഷം ജനിച്ചവർക്ക് ജീവിതകാലം മുഴുവൻ സിഗരറ്റ് വാങ്ങുന്നതിന് വിലക്ക് ഏർപ്പെടുത്തുക എന്നതാണ് നിയമത്തിന്റെ മുഖ്യവിശേഷത. ഇതിലൂടെ ഭാവിയിൽ പുതിയ തലമുറയിൽ പുകവലി പതിവ് തന്നെ ഇല്ലാതാക്കുക എന്നതാണ് സർക്കാരിന്റെ ദീർഘകാല ലക്ഷ്യം. നിയമം പ്രാബല്യത്തിൽ വരാൻ രാജകീയ അംഗീകാരം ലഭിക്കേണ്ടതുണ്ട്.

പുകവലി ബ്രിട്ടനിൽ തടയാനാകുന്ന മരണങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നായി തുടരുന്നതിനാൽ ആരോഗ്യരംഗത്ത് വലിയ മാറ്റം ഉണ്ടാക്കാനാണ് ഈ നടപടി ലക്ഷ്യമിടുന്നത്. പുതിയ നിയമ പ്രകാരം വെയ്പിംഗ് ഉപയോഗത്തിലും കർശന നിയന്ത്രണങ്ങൾ വരും. കുട്ടികളുള്ള വാഹനങ്ങൾ, കളിസ്ഥലങ്ങൾ, സ്കൂളുകൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ വെയ്പിംഗ് നിരോധിക്കപ്പെടും. അതേസമയം പുകവലി ഉപേക്ഷിക്കാൻ ശ്രമിക്കുന്നവരെ സഹായിക്കുന്നതിനായി ആശുപത്രികളുടെ പുറത്ത് ചില സാഹചര്യങ്ങളിൽ വെയ്പിംഗ് അനുവദിക്കുന്നതിനും സർക്കാർ പദ്ധതിയിടുന്നു.

പബ്ബുകളുടെ പുറംമേഖലകൾ, കടൽത്തീരങ്ങൾ, മറ്റു തുറന്ന ഇടങ്ങൾ, സ്വകാര്യ സ്ഥലങ്ങൾ എന്നിവയിൽ ഈ നിയന്ത്രണങ്ങൾ ബാധകമല്ലെന്നതും നിയമത്തിന്റെ ഭാഗമാണ്. വീടുകളിൽ പുകവലിക്കാനും വെയ്പിംഗിനും വിലക്കില്ല. ആരോഗ്യസംരക്ഷണ സംവിധാനത്തിനുള്ള സമ്മർദ്ദം കുറയ്ക്കാനും ജനങ്ങളുടെ ആരോഗ്യനില മെച്ചപ്പെടുത്താനും ഈ നിയമം സഹായിക്കുമെന്ന് ബ്രിട്ടീഷ് സർക്കാർ വ്യക്തമാക്കുന്നു. വ്യാപാര മേഖലയിൽ ചില ആശങ്കകൾ ഉയർന്നിട്ടുണ്ടെങ്കിലും, ജനാരോഗ്യം മുൻനിർത്തിയുള്ള നിർണായക ഇടപെടലാണ് ഈ നീക്കം എന്നാണ് വിലയിരുത്തപ്പെടുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇറാൻ – അമേരിക്ക – ഇസ്രായേൽ സംഘർഷത്തെ തുടർന്ന് ഇന്ധനവില കുത്തനെ ഉയർന്നതോടെ യുകെയിൽ പെട്രോൾ മോഷണങ്ങൾ വൻ തോതിൽ വർധിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . കഴിഞ്ഞ വർഷത്തേക്കാൾ 62% അധികമായി പണം അടയ്ക്കാതെ ഇന്ധനം നിറച്ച് പോകുന്ന സംഭവങ്ങൾ വർദ്ധിച്ചതായി ആണ് കണക്കുകൾ കാണിക്കുന്നത് . ഒരു സാധാരണ കുടുംബം കാറിൽ പെട്രോൾ നിറയ്ക്കുന്നതിനുള്ള ചെലവ് £14 വരെ കൂടിയപ്പോൾ ഡീസലിന് £27 വരെ ആണ് വർധിച്ചത് . ഇതോടെ പലരും മോഷണത്തിലേക്ക് വഴിമാറുന്നുവെന്നാണ് വിലയിരുത്തൽ.

ദക്ഷിണ ഇംഗ്ലണ്ടിലെ അഞ്ച് പമ്പുകൾ നടത്തുന്ന ഒരു വ്യാപാരി ആഴ്ചയിൽ ഓരോ പമ്പിലും അഞ്ചോളം മോഷണങ്ങൾ നടക്കുന്നതായി വ്യക്തമാക്കി. മുൻപ് ഇത് ഒന്നോ രണ്ടോ മാത്രമായിരുന്നു. ഓരോ സംഭവത്തിലും £15 മുതൽ £150 വരെ നഷ്ടമുണ്ടാകുന്നുവെന്നും, ആകെ ആഴ്ചയിൽ ഏകദേശം £2,000 നഷ്ടമുണ്ടാകുന്നതായും അദ്ദേഹം പറഞ്ഞു. Pay My Fuel എന്ന സ്ഥാപനത്തിന്റെ കണക്കുകൾ പ്രകാരം ശരാശരി ഒരു പമ്പിൽ മോഷണസംഖ്യ 2.1ൽ നിന്ന് 3.4 ആയി ഉയർന്നിട്ടുണ്ട്. മോഷണത്തിന്റെ ശരാശരി മൂല്യം £56ൽ നിന്ന് £67 ആയി വർധിച്ചു.

ഇന്ധനമോഷണങ്ങളുടെ വർധനവ് പമ്പ് ഉടമകൾക്കും ജീവനക്കാർക്കും വലിയ സാമ്പത്തിക-മാനസിക സമ്മർദ്ദമുണ്ടാക്കുന്നുവെന്ന് സംഘടനകൾ പറയുന്നു. വിലക്കയറ്റം മൂലം ചിലർ നിർബന്ധിതരായി ഇത്തരത്തിലേക്ക് നീങ്ങുമ്പോൾ, പല സംഭവങ്ങളും ആസൂത്രിതമായ കുറ്റകൃത്യങ്ങളാണെന്നും വിലയിരുത്തുന്നു. നഷ്ടം പരിഹരിക്കാൻ പമ്പുകൾ ഇന്ധനവില കൂടി ഉയർത്തേണ്ട സാഹചര്യം ആണ് നിലവിലുള്ളത്. മോഷണവും ജീവനക്കാർ ക്കെതിരായ അതിക്രമവും കർശനമായി നേരിടുമെന്ന് സർക്കാർ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ സാമ്പത്തിക മാന്ദ്യഭീഷണി ശക്തമാകുന്നതായുള്ള വാർത്തകൾ പുറത്തുവന്നു. ഇതിന്റെ ഭാഗമായി 2027 മധ്യത്തോടെ ഏകദേശം 2.5 ലക്ഷം പേർക്ക് ജോലി നഷ്ടപ്പെടാനിടയുണ്ടെന്ന റിപ്പോർട്ടുകൾ കടുത്ത ആശങ്ക ആണ് ഉളവാക്കിയിരിക്കുത് . അമേരിക്ക–ഇസ്രയേൽ–ഇറാൻ സംഘർഷത്തെ തുടർന്നുണ്ടായ അനിശ്ചിതത്വം ബിസിനസ് വിശ്വാസത്തെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ധനകാര്യമന്ത്രി റേച്ചൽ റീവ്സ് ബാങ്ക് മേധാവികളുമായി അടിയന്തിര ചർച്ച നടത്തി സാഹചര്യം നിയന്ത്രിക്കാൻ ശ്രമം തുടങ്ങി.

ഇറാന്റെ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടലും പ്രദേശത്തെ ആക്രമണങ്ങളും എണ്ണ–വാതകവില കുത്തനെ ഉയരാൻ കാരണമായതോടെ, കോവിഡ് കാലത്തിന് ശേഷം ഏറ്റവും വലിയ സാമ്പത്തിക തിരിച്ചടിയാണുണ്ടാകുകയെന്ന് EY ഐറ്റം ക്ലബ് വ്യക്തമാക്കി. ഇതിന്റെ ഫലമായി ഈ വർഷത്തെ രണ്ടാം പാദ സമ്പദ്വ്യവസ്ഥയുടെ വളർച്ച കുറയാനും മാന്ദ്യത്തിലേക്ക് നീങ്ങാനും സാധ്യതയുണ്ട്. 2025-ലെ 1.4% വളർച്ച 0.7% ആയി ചുരുങ്ങുകയും തൊഴിലില്ലായ്മ നിരക്ക് 5.8 ശതമാനമായി ഉയരുകയും ചെയ്യും.

അതേസമയം, ഡെലോയിറ്റ് റിപ്പോർട്ട് പ്രകാരം ബ്രിട്ടീഷ് കമ്പനികളിലെ ധനകാര്യ മേധാവികൾ ചെലവുകൾ കുറയ്ക്കാനും നിയമനങ്ങൾ നിയന്ത്രിക്കാനും തുടങ്ങിക്കഴിഞ്ഞു. ഉയർന്ന ഊർജ്ജവില, വിലക്കയറ്റം, പലിശനിരക്ക് വർധന, സൈബർ ആക്രമണ സാധ്യത എന്നിവയാണ് പ്രധാന ആശങ്കകൾ. ചെലവ് നിയന്ത്രണവും പണശേഖരണം വർധിപ്പിക്കലും മുൻഗണനയായി മാറിയതോടെ സമ്പദ്വ്യവസ്ഥയുടെ വളർച്ചയും തൊഴിൽ അവസരങ്ങളും കൂടുതൽ സമ്മർദത്തിലാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ സ്കൂളുകളിൽ സ്മാർട്ട്ഫോൺ ഉപയോഗം നിയന്ത്രിക്കാൻ കൂടുതൽ കർശനമായ നിയമനടപടികൾക്ക് സർക്കാർ നീക്കം തുടങ്ങി. കുട്ടികളുടെ ക്ഷേമവും പഠനവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി. വിദ്യാഭ്യാസ മന്ത്രി ജാക്കി സ്മിത്ത് അറിയിച്ചതനുസരിച്ച്, കുട്ടികളുടെ മെച്ചപ്പെട്ട പെരുമാറ്റവും സ്കൂൾ വിദ്യാഭ്യാസ സംവിധാനവും ശക്തിപ്പെടുത്തുന്നതിനാണ് ഈ തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി ഹൗസ് ഓഫ് ലോഡ്സിൽ വ്യക്തമാക്കി. ബില്ലിൽ ഭേദഗതി കൊണ്ടുവന്ന് സ്കൂളുകൾക്ക് മൊബൈൽ ഫോൺ നിയന്ത്രണത്തിൽ വ്യക്തമായ നിയമബാധ്യത സൃഷ്ടിക്കാനാണ് സർക്കാർ ലക്ഷ്യം വെയ്ക്കുന്നത് . ഇതിനോടകം തന്നെ പല സ്കൂളുകളും ഫോൺ നിയന്ത്രണ നയം നടപ്പിലാക്കിയിട്ടുണ്ടെങ്കിലും, നിയമത്തിന്റെ അഭാവം കാരണം ഏകീകൃതമായ നടപടിക്രമം ഇല്ലെന്ന വിമർശനം ഉയർന്നിരുന്നു. പുതിയ നീക്കത്തോടെ എല്ലാ സ്കൂളുകളും ഒരേ രീതിയിൽ കർശനമായ സമീപനം സ്വീകരിക്കേണ്ട സാഹചര്യം രൂപപ്പെടും.

വിദ്യാർത്ഥികൾക്ക് പഠന സമയത്ത് ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കാനും, സോഷ്യൽ മീഡിയ ഉപയോഗം മൂലമുള്ള മാനസിക സമ്മർദ്ദം കുറയ്ക്കാനും, സൈബർ ബുള്ളിയിംഗ് പോലുള്ള പ്രശ്നങ്ങൾ നിയന്ത്രിക്കാനുമാണ് ഈ മാർഗ്ഗനിർദേശങ്ങൾ ലക്ഷ്യമിടുന്നത്. മുഴുവൻ സ്കൂൾ സമയവും ‘ഫോൺ-ഫ്രീ’ അന്തരീക്ഷം ഉറപ്പാക്കണമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സൺ നേരത്തെ സ്കൂളുകൾക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നു. പുതിയ നിയമം വന്നാൽ ഈ നിർദ്ദേശങ്ങൾ നിർബന്ധമായും സ്കൂളുകൾ പാലിക്കേണ്ടതായി വരും. കൂടാതെ സ്കൂളുകൾക്ക് സ്വന്തം രീതിയിൽ കർശനമായ നിയന്ത്രണ മാർഗങ്ങൾ രൂപീകരിക്കാനും സ്വാതന്ത്ര്യമുണ്ടാകും.

അതേസമയം ഈ തീരുമാനത്തെ തുടർന്ന് രാഷ്ട്രീയരംഗത്ത് വ്യാപകമായ പ്രതികരണങ്ങളും ഉണ്ടാകുന്നുണ്ട് . കൺസർവേറ്റീവ് പാർട്ടിയുടെ ഷാഡോ വിദ്യാഭ്യാസ സെക്രട്ടറി ലോറ ട്രോട്ട് സർക്കാരിന്റെ നീക്കത്തെ സ്വാഗതം ചെയ്തെങ്കിലും വൈകിയതിനെ വിമർശിക്കുകയും ചെയ്തു. മുൻപ് തന്നെ ഇത്തരമൊരു നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും, ഇപ്പോൾ സർക്കാർ അതേ നിലപാട് സ്വീകരിച്ചതായും അവർ പറഞ്ഞു. അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർക്കെല്ലാം ഗുണകരമായ ഒരു നടപടിയാണിതെന്നും ആണ് വിദ്യാഭ്യാസ വിദഗ്ദ്ധർ വിലയിരുത്തുന്നത് . അടുത്ത ദിവസങ്ങളിൽ പാർലമെന്റിൽ ഭേദഗതി അവതരിപ്പിക്കപ്പെടും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . അതിനു ശേഷം നിയമം നടപ്പാക്കൽ നടപടികൾക്ക് തുടക്കമാകുമെന്നാണ് സൂചന.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിൽ സ്കൂൾ കുട്ടികളിൽ നടക്കുന്ന കത്തിക്കുത്ത് മരണങ്ങളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന പുതിയ പഠനം റിപ്പോർട്ട് പുറത്തുവന്നു . അതനുസരിച്ച് ഓരോ മാസവും കുറഞ്ഞത് രണ്ട് സ്കൂൾ കുട്ടികളെങ്കിലും കത്തി ആക്രമണത്തിൽ മരിക്കുന്നതായി ആണ് കണ്ടെത്തിയിരിക്കുന്നത് . 2019-20 ൽ 21 മരണങ്ങളുണ്ടായിരുന്നപ്പോൾ 2023-24ൽ ഇത് 36 ആയി വർധിച്ചു. മരിച്ചവരിൽ 90 ശതമാനവും ആൺകുട്ടികളാണ്, ഇവരുടെ ശരാശരി പ്രായം 14.4 ആണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിലാണ് കൂടുതൽ മരണങ്ങളും ഉണ്ടായത്.
സാമൂഹികവും കുടുംബപരവുമായ പ്രശ്നങ്ങൾ ഇത്തരം സ്വഭാവ വൈകല്യത്തിലേയ്ക്ക് നയിക്കുന്നതിനുള്ള പ്രധാന കാരണങ്ങളായി ആണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത് . വീട്ടിലെ പീഡനം, മാനസിക അസ്വാസ്ഥ്യം, മയക്കുമരുന്ന് ഉപയോഗം, മാതാപിതാക്കളെ നഷ്ടപ്പെടൽ എന്നിവ പല കുട്ടികളും നേരിട്ടിരുന്നു. ഏകദേശം പകുതി കുട്ടികൾ സ്കൂളിൽ നിന്ന് പുറത്താക്കിയവരാണെന്നും കണ്ടെത്തിയിട്ടുണ്ട് . ഇത്തരം കുട്ടികളെ വഴിതെറ്റിക്കുന്നതിൽ ഗൂണ്ടാസംഘങ്ങളുടെ ബന്ധം, മയക്കുമരുന്ന് , അനധികൃത പ്രവർത്തനങ്ങളിലെ പങ്കാളിത്തം എന്നിവയും ഉള്ളതായാണ് റിപ്പോർട്ട് രേഖപ്പെടുത്തിയിരിക്കുന്നത് . പലരും മുമ്പ് തന്നെ വിവിധ സർക്കാർ സേവനങ്ങളുമായി ബന്ധപ്പെട്ടിരുന്നിട്ടും വേണ്ട സഹായം ലഭിക്കാത്തത് വലിയ പോരായ്മയായി ചൂണ്ടിക്കാട്ടുന്നു.
ലണ്ടനിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. പ്രത്യേകിച്ച് കറുത്ത വർഗ്ഗത്തിൽപ്പെട്ട കുട്ടികൾക്ക് അപകടസാധ്യത കൂടുതലാണെന്നും പഠനം വ്യക്തമാക്കുന്നു. വീട്ടിലും സ്കൂളിലും സമൂഹത്തിലും ഒരേസമയം പല തരത്തിലുള്ള പീഡനങ്ങൾ അനുഭവിച്ച കുട്ടികളാണ് കൂടുതലായി ഇരയായത്. കുട്ടികളുടെ പ്രശ്നങ്ങളെ സമഗ്രമായി കാണാതെ ഒറ്റപ്പെട്ട സംഭവങ്ങളായി മാത്രം സമീപിച്ചതാണ് പലപ്പോഴും ഇടപെടൽ വൈകാൻ കാരണമായത്. ഇത്തരം മരണങ്ങൾ ഒഴിവാക്കാൻ കുടുംബകേന്ദ്രിതവും ഏകോപിതവുമായ ഇടപെടലുകൾ അനിവാര്യമാണെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു.എസ് അംബാസഡറായി നിയമിച്ച പീറ്റർ മാൻഡൽസൺ സംബന്ധിച്ച സുരക്ഷാ പരിശോധന വിവാദത്തിൽ കടുത്ത ആരോപണവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമർ രംഗത്ത് വന്നു. ഫോറിന് ഓഫീസ് ഉദ്യോഗസ്ഥർ സുരക്ഷാ പരിശോധനയിൽ ആദ്യ ഘട്ടത്തിൽ തന്നെ മാൻഡൽസൺ പരാജയപ്പെട്ട വിവരം തന്നിൽ നിന്ന് മനപ്പൂർവ്വം മറച്ചുവെച്ചുവെന്നാണ് സ്റ്റാർമറുടെ ആരോപണം. ഈ വിവരം അറിയാമായിരുന്നുവെങ്കിൽ നിയമനം മുന്നോട്ടു കൊണ്ടു പോയിരിക്കില്ലായിരുന്നുവെന്നും അദ്ദേഹം എംപിമാർക്ക് മുന്നിൽ വ്യക്തമാക്കി. യുകെ സെക്യൂരിറ്റി വെറ്റിംഗ് ഏജൻസിയുടെ ശുപാർശയ്ക്കെതിരെ ഫോറിന് ഓഫീസ് ക്ലിയറൻസ് നൽകിയതും താൻ പിന്നീട് മാത്രമാണ് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

2024 ഡിസംബറിൽ അംബാസഡറായി പ്രഖ്യാപിക്കപ്പെട്ട മാൻഡൽസൺ, സമഗ്ര സുരക്ഷാ പരിശോധന പൂർത്തിയാകുന്നതിനുമുമ്പാണ് നിയമിതനായത്. 2025 ഫെബ്രുവരി 10ന് ചുമതലയേറ്റെങ്കിലും, ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെ തുടർന്ന് ഏഴു മാസത്തിനകം പുറത്താക്കപ്പെടുകയായിരുന്നു. ഇതിനിടയിൽ 2025 ജനുവരി 28ന് സെക്യൂരിറ്റി വെറ്റിംഗ് ഏജൻസി ‘ഡെവലപ്ഡ് വെറ്റിംഗ്’ അനുവദിക്കരുതെന്ന് ശുപാർശ ചെയ്തിരുന്നുവെങ്കിലും, ഫോറിന് ഓഫീസ് അത് അവഗണിച്ച് അനുമതി നൽകിയതാണ് വിവാദത്തിന്റെ കേന്ദ്രം. ഈ വിവരം നിയമനം നടന്നപ്പോഴും, പുറത്താക്കലിനിടെയും, തുടർന്ന് പരിശോധന നടപടികൾ ആരംഭിച്ചപ്പോഴും തന്നെ അറിയിക്കേണ്ടതായിരുന്നുവെന്ന് സ്റ്റാർമർ പറഞ്ഞു.

അതേസമയം, പ്രതിപക്ഷവും ഭരണകക്ഷിയിലുളള ചില എംപിമാരും സ്റ്റാർമറിനെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തി. കൺസർവേറ്റീവ് നേതാവ് കെമി ബാഡനോക്ക് പ്രധാനമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു. മന്ത്രിസഭാ ചട്ടപ്രകാരം പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചാൽ രാജി വേണമെന്ന വ്യവസ്ഥയും അവർ ചൂണ്ടിക്കാട്ടി. ലിബറൽ ഡെമോക്രാറ്റ് നേതാവ് എഡ് ഡേവി ഉൾപ്പെടെ മറ്റ് പാർട്ടികളും രാജിയാവശ്യപ്പെട്ടു. ഫോറിന് ഓഫീസ് ഉന്നത ഉദ്യോഗസ്ഥനായ സർ ഒലി റോബിൻസ് രാജി വെച്ചതും വിവാദം കടുപ്പിച്ചു. ഭാവിയിൽ നിയമനത്തിന് മുൻപ് തന്നെ സുരക്ഷാ പരിശോധന പൂർത്തിയാക്കണമെന്ന് സ്റ്റാർമർ പ്രഖ്യാപിച്ചതോടെ നടപടിക്രമങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എപ്സാനിൽ റിപ്പോർട്ട് ചെയ്ത ബലാത്സംഗ സംഭവത്തെ തുടർന്ന് നടന്ന പ്രതിഷേധത്തിനിടെ നാലുപേരെ അറസ്റ്റ് ചെയ്തതായി സറേ പൊലീസ് അറിയിച്ചു. പ്രതിഷേധത്തിനിടെ പൊതു സ്വത്ത് നശിപ്പിക്കൽ, അടിയന്തിര സേവന പ്രവർത്തകരെ ആക്രമിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കിയതായും, കൂടുതൽ ആളുകൾ പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തുന്നതിനാൽ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരുന്നതായും അധികൃതർ വ്യക്തമാക്കി. ചിലർ സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതും സംഘർഷാവസ്ഥയ്ക്ക് ഇടയാക്കുന്നതായി പൊലീസ് മുന്നറിയിപ്പ് നൽകി.

സംഭവത്തെ തുടർന്ന് വ്യാപകമായ അഭ്യൂഹങ്ങളും ആശങ്കകളും ഉയർന്ന സാഹചര്യത്തിൽ, കേസ് സംബന്ധിച്ച അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി. നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടൊപ്പം, ഫോറൻസിക് പരിശോധനകളും വീടുതോറും അന്വേഷണവും നടത്തിയിട്ടുണ്ട്. ഇതുവരെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ, റിപ്പോർട്ട് ചെയ്ത രീതിയിൽ സംഭവം നടന്നതായി സ്ഥിരീകരിക്കുന്ന തെളിവുകൾ കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു. അന്വേഷണത്തിന്റെ ഭാഗമായി സംഭവവുമായി ബന്ധപ്പെട്ട എല്ലാ കോണുകളും പരിശോധിക്കുന്നതായും, കൂടുതൽ വ്യക്തതയ്ക്ക് വേണ്ടി ബന്ധപ്പെട്ടവരോട് വിശദമായ ചോദ്യം ചെയ്യലുകൾ തുടരുകയാണെന്നും അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കുമ്പോൾ പൊതുജനങ്ങളെ അറിയിക്കുമെന്നും പൊലീസ് അറിയിച്ചു.

അതേസമയം, കൂടുതൽ കുറ്റകൃത്യങ്ങളിൽ പങ്കെടുത്തവരെ തിരിച്ചറിയാൻ ദൃശ്യങ്ങൾ തുടർന്നും പരിശോധിക്കുമെന്നും ബന്ധപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. പ്രതിഷേധക്കാരുമായും പ്രാദേശിക സമൂഹവുമായി സഹകരിച്ച് എല്ലാവരുടെയും അഭിപ്രായങ്ങൾ കേൾക്കുന്നതിനും, പ്രദേശത്ത് സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിനും നടപടികൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി. സമാധാനപരമായ പ്രതിഷേധങ്ങൾക്ക് പൊലീസ് പിന്തുണ നൽകുന്നുവെങ്കിലും നിയമലംഘനങ്ങൾക്ക് യാതൊരു തരത്തിലുള്ള ഇളവും നൽകില്ലെന്നും അവർ മുന്നറിയിപ്പ് നൽകി. പ്രദേശത്ത് സാധാരണ ജീവിതം പുനഃസ്ഥാപിക്കുന്നതിനായി അധിക സുരക്ഷാ ക്രമീകരണങ്ങളും ശക്തിപ്പെടുത്തിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിലെ കേന്ദ്രഭാഗത്ത് ഞായറാഴ്ച പുലർച്ചെ കാർ കാൽനടക്കാരെ ഇടിച്ച സംഭവത്തിൽ ഒരു യുവതിക്കെതിരെ കൊലപാതകശ്രമക്കുറ്റം ചുമത്തി കേസ് എടുത്തതായി മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു. വെസ്റ്റ്മിൻസ്റ്ററിലെ ആർഗൈൽ സ്ട്രീറ്റിൽ രാവിലെ 4.30ഓടെ നടന്ന അപകടത്തിൽ 30 വയസ്സുള്ള ഒരു സ്ത്രീ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ആണ് . 50 വയസ്സുള്ള ഒരാൾക്ക് ഗുരുതര പരിക്കുകളും, മറ്റൊരു സ്ത്രീക്ക് നിസാര പരിക്കുകളും സംഭവിച്ചതായി പൊലീസ് അറിയിച്ചു.

മാഞ്ചസ്റ്ററിലെ ബ്രോഡ്ഫീൽഡ് റോഡിൽ താമസിക്കുന്ന 29-കാരിയായ ഗബ്രിയേൽ കാരിങ്ടണിനെതിരെ കൊലപാതകശ്രമം, ഗുരുതര പരിക്കേൽപ്പിക്കൽ, ശരീരപീഡനം, മദ്യപിച്ച് വാഹനം ഓടിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. കൂടാതെ അപകടകരമായ ഡ്രൈവിംഗിനും കേസെടുത്തതായി ക്രൗൺ പ്രോസിക്യൂഷൻ സർവീസ് വ്യക്തമാക്കി. പ്രതിയെ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്; ചൊവ്വാഴ്ച വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

മെട്രോപൊളിറ്റൻ പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ സംഭവം ഭീകരാക്രമണവുമായി ബന്ധപ്പെട്ടതല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ലണ്ടൻ പാലേഡിയം തിയേറ്റർ സ്ഥിതി ചെയ്യുന്ന സോഹോ മേഖലയിലാണ് സംഭവം നടന്നത്. കേസിൽ നടപടികൾ പുരോഗമിക്കുന്നതിനാൽ കേസിനെ ബാധിക്കുന്ന തരത്തിലുള്ള വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാതിരിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടന്റെ വടക്കുപടിഞ്ഞാറൻ ഭാഗമായ കെന്റൺ പ്രദേശത്തെ കെന്റൺ യുണൈറ്റഡ് സിനഗോഗ് ലക്ഷ്യമാക്കി നടന്ന തീവെപ്പ് അക്രമവുമായി ബന്ധപ്പെട്ട് 17 വയസ്സുകാരനെയും 19 വയസ്സുകാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച അർദ്ധരാത്രിയോടെ ഷാഫ്റ്റ്സ്ബറി അവന്യൂവിലുള്ള സിനഗോഗിന്റെ ജനാലയിലൂടെ പെട്രോൾ നിറച്ച കുപ്പി എറിഞ്ഞതായി മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു. തീപിടിത്തം പെട്ടെന്ന് നിയന്ത്രണ വിധേയമാക്കിയതിനാൽ വലിയ ദുരന്തം ഒഴിവായെങ്കിലും കെട്ടിടത്തിന് ചെറിയ നാശനഷ്ടങ്ങൾ സംഭവിച്ചു. സംഭവം നടക്കുമ്പോൾ സിനഗോഗിൽ ആരും ഇല്ലാത്തതിനാൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ഥലത്ത് സുരക്ഷാ പരിശോധന ശക്തമാക്കിയതായും സമീപ പ്രദേശങ്ങളിൽ പൊലീസ് നിരീക്ഷണം വർധിപ്പിച്ചതായും അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ലണ്ടനിൽ യഹൂദ ബന്ധമുള്ള സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് നടന്ന ആറു സംഭവങ്ങളുമായി ബന്ധപ്പെട്ട് ആകെ 15 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി കമ്മീഷണർ മാറ്റ് ജൂക്സ് പറഞ്ഞു. ഗോൾഡേഴ്സ് ഗ്രീൻ മേഖലയിലെ നാല് യഹൂദ ആംബുലൻസുകൾ കത്തിക്കാൻ ശ്രമിച്ചതും ഫിഞ്ച്ലി പ്രദേശത്തെ ഒരു സിനഗോഗിനുനേരെയുള്ള ആക്രമണവും ഇതിൽ ഉൾപ്പെടുന്നു. ഈ സംഭവങ്ങൾ എല്ലാം തമ്മിൽ ബന്ധമുണ്ടോയെന്ന് പൊലീസ് വിശദമായി പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. യഹൂദ സമൂഹത്തിൽ ആശങ്ക ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കുകയും സമൂഹ നേതാക്കളുമായി പൊലീസ് ഇടയ്ക്കിടെ കൂടിക്കാഴ്ച നടത്തുകയും ചെയ്യുന്നതായും റിപ്പോർട്ടുണ്ട്.

ഇത്തരം ആക്രമണങ്ങൾക്ക് പിന്നിൽ ഇറാൻ പിന്തുണയുള്ള സംഘങ്ങളുമായി ബന്ധമുണ്ടാകാമെന്ന സംശയത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഹരകത് അഷാബ് അൽ യമീൻ അൽ ഇസ്ലാമിയ എന്ന സംഘം പല ആക്രമണങ്ങളും ഏറ്റെടുത്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കുറഞ്ഞ പണം വാഗ്ദാനം ചെയ്ത് ആളുകളെ ഇത്തരം ആക്രമണങ്ങൾക്ക് പ്രേരിപ്പിക്കുന്ന രീതിയാണെന്ന സൂചനയും അന്വേഷണത്തിൽ ലഭിച്ചിട്ടുണ്ടെന്ന് അധികൃതർ പറയുന്നു. യൂറോപ്പിലുടനീളം സമാന രീതിയിലുള്ള ആക്രമണങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഇത് ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്നും സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകി.