Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ദയാ വധം അനുവദിക്കുന്ന നിയമ നിർമ്മാണം പാസാക്കാൻ അധികസമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബില്ലിനെ അനുകൂലിക്കുന്നവർ രംഗത്ത് എത്തി . നിശ്ചയിച്ച ദിവസങ്ങൾക്കുള്ളിൽ ബിൽ എല്ലാ പാർലമെന്ററി ഘട്ടങ്ങളും പൂർത്തിയാക്കില്ലെന്ന ആശങ്ക ശക്തമാകുന്നതിനിടെയാണ് പുതിയ നീക്കം. ബിൽ വിശദമായി പരിശോധിക്കാൻ കൂടുതൽ സമയം അനുവദിക്കണം എന്ന പ്രമേയം ലോർഡ്സിൽ സമർപ്പിച്ചു. വെള്ളിയാഴ്ചകളിലെ ചർച്ചാ സമയം നീട്ടുക എന്നതടക്കമുള്ള വഴികളാണ് പരിഗണനയിൽ. എന്നാൽ ശബ്ബത്ത് ആചരണ സമയവുമായതിനാൽ ചില ജൂത അംഗങ്ങൾ എതിർപ്പുയർത്തിയിട്ടുണ്ട്. വൈകിയ സമയങ്ങളിൽ സഭ ചേർന്നാൽ യാത്രാ ബുദ്ധിമുട്ടുകൾ മൂലം തനിക്ക് വിവേചനം നേരിടേണ്ടി വരുമെന്നും ഭിന്നശേഷിയുള്ള ലോർഡ് ഷിങ്ക്വിൻ ആശങ്ക അറിയിച്ചു.

പ്രമേയം അംഗീകരിച്ചാൽ, അധികസമയം എപ്പോൾ, എത്ര നൽകണം എന്നതിൽ ലോർഡ്സിലെ വിവിധ പക്ഷങ്ങൾ തമ്മിൽ സ്വകാര്യ ചർച്ചകൾ ആരംഭിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . എന്നാൽ ബില്ലിനെ എതിർക്കുന്നവരിൽ ചിലർ അധികസമയം അനുവദിക്കാൻ തയ്യാറല്ലെന്ന സൂചനകളും പുറത്തുവന്നു. ബില്ലിനായി ലോർഡ്സിൽ ആയിരത്തിലധികം ഭേദഗതികൾ സമർപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ബില്ലിനെ പിന്തുണക്കുന്നവർ ഇത് മനഃപൂർവ്വമുള്ള വൈകിപ്പിക്കൽ തന്ത്രം’ എന്നാണ് വിമർശിക്കുന്നത്. കോമൺസ് സഭ കഴിഞ്ഞ വർഷം ബിൽ പാസാക്കിയ സാഹചര്യത്തിൽ, തിരഞ്ഞെടുക്കപ്പെടാത്ത ലോർഡ്സ് സഭ ജനവിധിയെ മാനിക്കണമെന്നും അവർ ആവശ്യപ്പെടുന്നു. എന്നാൽ എതിരാളികൾ, ദുര്‍ബല വിഭാഗങ്ങൾക്ക് മതിയായ സംരക്ഷണം ഉറപ്പാക്കുന്നില്ലെന്നും ഗൗരവമായ ഭേദഗതികൾ അനിവാര്യമാണെന്നും വാദിക്കുന്നു.

അടുത്ത കിംഗ്സ് സ്പീച്ചിന് മുൻപ് ബിൽ എല്ലാ ഘട്ടങ്ങളും പൂർത്തിയാക്കണം. എന്നാൽ അപൂർവമായി ഉപയോഗിക്കുന്ന പാർലമെന്റ് ആക്ട് അധികാരങ്ങൾ പ്രയോഗിച്ച് ലോർഡ്സിന്റെ തടസ്സം മറികടന്ന് ബിൽ വീണ്ടും കൊണ്ടുവരാനാവുമെന്ന പ്രതീക്ഷയും പിന്തുണക്കാർക്കുണ്ട്. അങ്ങനെ സംഭവിച്ചാൽ നിയമമായി മാറുന്നത് 2027ലേക്കു നീളും. ബില്ലിന്റെ മുഖ്യ പിന്തുണക്കാരനായ ലോർഡ് ചാർലി ഫാൽക്കണർ സമർപ്പിച്ച പ്രമേയം, നിലവിലെ പാർലമെന്ററി സെഷൻ അവസാനിക്കുന്നതിന് മുമ്പ് ബിൽ കോമൺസിലേക്ക് തിരികെയെത്തിക്കാൻ അധികസമയം അനിവാര്യമാണെന്ന് വ്യക്തമാക്കുന്നു. എന്നാൽ പുതിയ കാൻറർബറി ആർച്ച്‌ബിഷപ്പ് അടക്കമുള്ളവർക്ക് ബില്ലിനോടുള്ള ശക്തമായ എതിർപ്പ് തുടരുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടും വെയിൽസും ഉൾപ്പെടുന്ന യുകെയിൽ ലേണർ ഡ്രൈവർമാർക്ക് തിയറി പരീക്ഷയും പ്രായോഗിക ഡ്രൈവിംഗ് ടെസ്റ്റും തമ്മിൽ കുറഞ്ഞത് മൂന്ന് മുതൽ ആറുമാസം വരെ പരിശീലന കാലാവധി നിർബന്ധമാക്കാൻ സർക്കാർ ആലോചിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . ബുധനാഴ്ച പുറത്തിറക്കുന്ന പുതിയ ദേശീയ റോഡ് സുരക്ഷാ തന്ത്രത്തിന്റെ ഭാഗമായാണ് നിർദ്ദേശം. പൊതുചർച്ചയ്ക്ക് (കൺസൾട്ടേഷൻ) ശേഷം അന്തിമ തീരുമാനം കൈക്കൊള്ളും. വിവിധ കാലാവസ്ഥയിലും റോഡ് സാഹചര്യങ്ങളിലും കൂടുതൽ അനുഭവം നേടാൻ ഈ ഇടവേള സഹായിക്കുമെന്നാണ് ഗതാഗത വകുപ്പിന്റെ വിലയിരുത്തൽ. പുതിയ വ്യവസ്ഥ നടപ്പായാൽ ഏറ്റവും ചെറുപ്പത്തിൽ ലൈസൻസ് നേടുന്നവരുടെ പ്രായം 17½ വയസാകും.

അടുത്ത പത്ത് വർഷത്തിനുള്ളിൽ യുകെയിലെ റോഡ് മരണങ്ങളും ഗുരുതര പരുക്കുകളും 65% വരെ കുറയ്ക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. 16 വയസ്സിന് താഴെയുള്ള കുട്ടികളിൽ ഇത് 70% ആക്കാനുമാണ് പദ്ധതി. 2024ലെ അപകടങ്ങളിൽ ഏകദേശം അഞ്ചിലൊന്ന് യുവ ഡ്രൈവർമാരുമായി ബന്ധപ്പെട്ടതാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. മറ്റ് രാജ്യങ്ങളിലെ അനുഭവങ്ങൾ പ്രകാരം, നിർബന്ധിത പഠനകാലാവധി അപകടങ്ങൾ 32% വരെ കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. നിലവിൽ കോവിഡ് കാലത്തെ ബാക്ക്‌ലോഗ് മൂലം പ്രായോഗിക ടെസ്റ്റിന് ശരാശരി ആറുമാസത്തോളം കാത്തിരിക്കേണ്ട അവസ്ഥ 2027 വരെ തുടരുമെന്നും അധികൃതർ പറയുന്നു.

പുതിയ റോഡ് സുരക്ഷാ തന്ത്രത്തിൽ ‘ഗ്രാജുവേറ്റഡ് ഡ്രൈവിംഗ് ലൈസൻസ്’ (GDL) സംവിധാനം ഉൾപ്പെടുത്തിയിട്ടില്ലെന്നത് വിമർശനങ്ങൾക്ക് ഇടയാക്കിട്ടുണ്ട് . പുതിയ ഡ്രൈവർമാർക്ക് രാത്രി യാത്രയും സ്വന്തം പ്രായത്തിലുള്ള സഹ യാത്രക്കാരെ കൂട്ടിക്കൊണ്ടുപോകന്നതും നിയന്ത്രിക്കുന്നതാണ് GDL. മകളെ അപകടത്തിൽ നഷ്ടപ്പെട്ട ഷാരൺ ഹഡിൽസ്റ്റൺ ഉൾപ്പെടെയുള്ള പ്രവർത്തകർ ഇത്തരം നിയന്ത്രണങ്ങൾ അനിവാര്യമാണെന്ന് ആവശ്യപ്പെട്ടിരുന്നു . AA സംഘടന പരിശീലന കാലാവധി നീട്ടാനുള്ള നീക്കത്തെ സ്വാഗതം ചെയ്തെങ്കിലും GDL ഒഴിവാക്കിയതിനെ വിമർശിച്ചു. യുവ ഡ്രൈവർമാരുടെ പരിചയക്കുറവ് അപകടസാധ്യത വർധിപ്പിക്കുന്നുവെന്ന് പ്രാദേശിക ഗതാഗത മന്ത്രി ലിലിയൻ ഗ്രീൻവുഡ് വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ അശ്ലീല ഉള്ളടക്കങ്ങൾ അടങ്ങിയ സൈറ്റുകളുടെ ഉപയോഗം ഗുരുതര സാമൂഹിക-ആരോഗ്യ പ്രശ്നമായി മാറുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇത്തരം ഉപയോഗം ഗണ്യമായി വർധിച്ചതായി യുകെയിലെ തെറാപ്പിസ്റ്റുകളുടെ സംഘടന പറഞ്ഞു. ബ്രിട്ടീഷ് അസോസിയേഷൻ ഫോർ കൗൺസലിംഗ് ആൻഡ് സൈക്കോതെറാപ്പി (BACP) നടത്തിയ സർവേയിൽ പങ്കെടുത്ത ഏകദേശം 3,000 കൗൺസിലർമാരിൽ 53 ശതമാനം പേരും, അശ്ലീല ഉപഭോഗം ജീവിതത്തെ നിയന്ത്രണാതീതമായി ബാധിച്ചതിനെ തുടർന്ന് സഹായം തേടുന്നവരുടെ എണ്ണം വർധിച്ചതായി വ്യക്തമാക്കി.

അമിതമായി അശ്ലീല ഉള്ളടക്കം അടങ്ങിയ കാര്യങ്ങളുടെ ഉപയോഗം മൂലം പഠനം, ജോലി, കുടുംബബന്ധങ്ങൾ എന്നിവ അവഗണിക്കപ്പെടുന്നതായും ഗുരുതരമായ പ്രശ്നങ്ങൾ രൂപപ്പെടുന്നതായും വിദഗ്ധർ പറയുന്നു. ചിലർ ശാരീരിക ലൈംഗിക പ്രശ്നങ്ങളുമായി പോലും ചികിത്സ തേടുന്നുണ്ട്. ഇതിൽ ചിലരെ എൻഎച്ച്എസ് ലൈംഗികാരോഗ്യ ക്ലിനിക്കുകൾ വഴിയാണ് തെറാപ്പിയിലേക്ക് റഫർ ചെയ്യുന്നത്. അശ്ലീല ലഹരി ഘട്ടംഘട്ടമായി വളരുന്ന ഒരു പ്രശ്നമാണെന്നും, മാനസിക സമ്മർദങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗമായി ഇത് ഉപയോഗിക്കപ്പെടുമ്പോൾ പിന്നീട് അതിന് അടിമയായി മാറുന്നതായും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

അശ്ലീല ലഹരിയെക്കുറിച്ച് ദേശീയതലത്തിലുള്ള സമഗ്ര നയം അനിവാര്യമാണെന്ന് വിദഗ്ധർ ആവശ്യപ്പെട്ടു. എല്ലാ പ്രായവിഭാഗങ്ങളെയും ബാധിക്കുന്ന ഈ പ്രശ്നത്തിന്റെ സാമ്പത്തിക – സാമൂഹിക പ്രത്യാഘാതങ്ങൾ സർക്കാർ ഗൗരവമായി വിലയിരുത്തണമെന്നും, യുവാക്കളെ ലക്ഷ്യമിട്ട് ബോധവത്കരണവും ഇടപെടലും ശക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. ലജ്ജയും അപമാനബോധവും കാരണം പലരും സഹായം തേടാതെ ഒറ്റപ്പെടുകയാണെന്നും, തുറന്ന ചർച്ചകളും പിന്തുണാ സംവിധാനങ്ങളും വർധിപ്പിച്ചാൽ കൂടുതൽ പേർ ചികിത്സ തേടാൻ മുന്നോട്ട് വരുമെന്നും തെറാപ്പിസ്റ്റുകൾ മുന്നറിയിപ്പ് നൽകുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കേണ്ട ബാധ്യത അമേരിക്കയ്ക്ക് ഉള്ളതായി യു.എസ്. വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയെ അറിയിച്ചതായി വിദേശകാര്യ സെക്രട്ടറി യവെറ്റ് കൂപ്പർ ബ്രിട്ടിഷ് ‘ പാർലമെന്റിൽ പ്രസ്താവിച്ചു. വെനിസ്വേലയിൽ നടന്ന അമേരിക്കൻ സൈനിക നടപടികളുടെ പശ്ചാത്തലത്തിലാണ് കൂപ്പറിന്റെ പരാമർശം. അന്താരാഷ്ട്ര നിയമങ്ങൾ മാനിക്കേണ്ടതിന്റെ ആവശ്യകതയാണ് അമേരിക്കയോട് ബ്രിട്ടൻ ചൂണ്ടിക്കാട്ടിയതെന്ന് അവര്‍ വ്യക്തമാക്കി.

ഈ ആഴ്ച യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദേശപ്രകാരം നടത്തിയ സൈനിക ഓപ്പറേഷനിൽ വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദൂറോ പിടിയിലായതിൻ്റെ ഞെട്ടലിലാണ് ലോകം . ഇതിനെ തുടർന്ന് അന്താരാഷ്ട്ര നിയമങ്ങൾ അമേരിക്ക ലംഘിച്ചുവെന്ന ആരോപണങ്ങൾ ശക്തമായി ഉയർന്നു. സംഭവത്തിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രതികരണം ശ്രദ്ധേയമാണെന്നും നിയമപരമായ ചോദ്യങ്ങൾ ഉയരുന്നതായും വിലയിരുത്തലുണ്ട്.

ഹൗസ് ഓഫ് കോമൺസിൽ നടത്തിയ കൂപ്പറിന്റെ പ്രസ്താവന, പ്രധാനമന്ത്രി സർ കിയർ സ്റ്റാർമറിന്റെ നിലപാടിനെക്കാൾ ശക്തമായതാണെന്നാണ് വിലയിരുത്തൽ. ട്രംപിന്റെ തീരുമാനത്തെ നേരിട്ട് അപലപിക്കുന്നത് സ്റ്റാർമർ ഇതുവരെ ഒഴിവാക്കിയിട്ടുണ്ട്. പകരം മദൂറോയുടെ ഭരണകൂടത്തിലെ ക്രൂരതകളിലേക്കാണ് പ്രധാനമന്ത്രി ശ്രദ്ധ തിരിച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ 2025-ൽ 300-ലധികം ഭൂചലനങ്ങൾ രേഖപ്പെടുത്തിയതായി ബ്രിട്ടീഷ് ജിയോളജിക്കൽ സർവേ (BGS) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കി. ഡിസംബർ 18 വരെ രാജ്യത്താകമാനം 309 ഭൂചലനങ്ങളാണ് രേഖപ്പെടുത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ശരാശരി കണക്കിലെടുക്കുമ്പോൾ, 2025-ൽ യുകെയിൽ ഏകദേശം ദിവസേന ഒരിക്കൽ എന്ന നിലയിലാണ് ഭൂചലനങ്ങൾ അനുഭവപ്പെട്ടതെന്ന് ഭൂകമ്പ വിദഗ്ധർ വിലയിരുത്തുന്നു.

ഈ വർഷം രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ രണ്ട് ഭൂചലനങ്ങൾ സ്കോട്ട് ലൻഡിലെ പെർത്ത് ആൻഡ് കിൻറോസ് മേഖലയിലെ ലോക്ക് ലയണിന് സമീപമാണ് ഉണ്ടായത്. ഒക്ടോബർ 20 -ന് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഉണ്ടായ ഭൂചലനങ്ങളിൽ ഒന്നിന് 3.7 തീവ്രതയും തുടർന്ന് ഉണ്ടായ മറ്റൊന്നിന് 3.6 തീവ്രതയും രേഖപ്പെടുത്തി. ഈ ഭൂചലനത്തെ തുടർന്ന് പെർത്ത്‌ഷയറിലെ നിരവധി പ്രദേശങ്ങളിൽ ജനങ്ങൾക്ക് ഭൂകമ്പത്തിന്റെ നടുക്കം വ്യക്തമായി അനുഭവപ്പെട്ടതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു.

ആകെ കണക്കുകൾ പരിശോധിക്കുമ്പോൾ, സ്കോട്ട് ലൻഡിലെ പെർത്ത്‌ഷയറും വെസ്റ്റേൺ ഹൈലാൻഡ്സും, വെയിൽസിന്റെ തെക്കൻ ഭാഗങ്ങളും, ഇംഗ്ലണ്ടിലെ യോർക്‌ഷയർ, ലങ്കാഷെയർ മേഖലകളും ആണ് ഏറ്റവും കൂടുതൽ ഭൂചലനങ്ങൾ രേഖപ്പെടുത്തിയ പ്രദേശങ്ങൾ. യുകെയിൽ സാധാരണയായി ചെറുതായ ഭൂചലനങ്ങളാണ് ഉണ്ടാകുന്നതെങ്കിലും, ഇത്തരം സംഭവങ്ങൾ ജനങ്ങളിൽ ആശങ്ക ഉയർത്തുന്നുണ്ടെന്നും ഭൂകമ്പ നിരീക്ഷണം തുടർന്നും ശക്തമായി തുടരുമെന്നും അധികൃതർ അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ കഴിഞ്ഞവർഷം പുതിയ കാറുകളുടെ വിൽപ്പന 20 ലക്ഷത്തിന് മുകളിലെത്തിയതായി സൊസൈറ്റി ഓഫ് മോട്ടോർ മാനുഫാക്ചറേഴ്സ് ആൻഡ് ട്രേഡേഴ്സ് (SMMT) പുറത്തുവിട്ട പ്രാഥമിക കണക്കുകൾ വ്യക്തമാക്കി. 2019ന് ശേഷം ആദ്യമായാണ് യുകെയിലെ വാർഷിക കാർ വിൽപ്പന ഈ നേട്ടം കൈവരിക്കുന്നത്. ചൈനീസ് വാഹന ബ്രാൻഡുകളുടെ ശക്തമായ മുന്നേറ്റമാണ് വിപണിയിൽ നിർണായകമായ മാറ്റം സൃഷ്ടിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. മൊത്തം രജിസ്ട്രേഷനുകളിൽ 9.7 ശതമാനവും (1.96 ലക്ഷം വാഹനങ്ങൾ) ചൈനീസ് കമ്പനികളുടെ വിഹിതമായിരുന്നു; 2024ലെ 4.9 ശതമാനത്തിൽ നിന്ന് ഇത് ഇരട്ടിയിലേറെയാണ്.

ഇലക്ട്രിക് കാർ വിപണിയിലും റെക്കോർഡ് വളർച്ചയാണ് രേഖപ്പെടുത്തിയത്. 2025ൽ 4.73 ലക്ഷം ഇലക്ട്രിക് കാറുകളാണ് വിറ്റഴിഞ്ഞത്—മുന്‍വർഷത്തേക്കാൾ ഏകദേശം 24 ശതമാനം വർധന. ഇതോടെ മൊത്തം കാർ വിപണിയിലെ 23.4 ശതമാനവും ഇലക്ട്രിക് വാഹനങ്ങളായി. ഇതിന്റെ ഫലമായി യുകെയിൽ പുതിയതായി വിൽക്കുന്ന കാറുകളുടെ ശരാശരി കാർബൺ ബഹിർഗമനം 10 ശതമാനം കുറഞ്ഞുവെന്നും മോട്ടോർ മാനുഫാക്ചറേഴ്സ് ആൻഡ് ട്രേഡേഴ്സ് അറിയിച്ചു. എംജി, ബിവൈഡി, ചെറി (ജെയ്‌കൂ, ഒമോഡ ബ്രാൻഡുകൾ) എന്നിവയാണ് ചൈനീസ് വിപണി മുന്നേറ്റത്തിന് നേതൃത്വം നൽകുന്നത്. ബിവൈഡിയുടെ വിൽപ്പന ആറിരട്ടിയായി 51,000ലും ചെറിയുടെ വിൽപ്പന 13 ഇരട്ടിയായി 54,000ലും എത്തി. എംജി മാത്രം 85,000 വാഹനങ്ങൾ വിറ്റഴിച്ചു.

എന്നാൽ ഈ വളർച്ചയ്ക്കൊപ്പം വെല്ലുവിളികളും നിലനിൽക്കുന്നതായി മോട്ടോർ മാനുഫാക്ചറേഴ്സ് ആൻഡ് ട്രേഡേഴ്സ് ചീഫ് എക്സിക്യൂട്ടീവ് മൈക് ഹോവ്സ് പറഞ്ഞു. കോവിഡിന് ശേഷമുള്ള സാമ്പത്തിക അനിശ്ചിതത്വവും രാഷ്ട്രീയ സമ്മർദ്ദങ്ങളും വിപണിയെ ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം വിലയിരുത്തി. 2025ൽ 28 ശതമാനം ഇലക്ട്രിക് കാർ വിൽപ്പന ലക്ഷ്യമിടുന്ന ‘സീറോ എമിഷൻ വാഹന’ (ZEV) മാനദണ്ഡം പാലിക്കാൻ യൂറോപ്യൻ, ജാപ്പനീസ് നിർമാതാക്കൾക്ക് ചൈനീസ് മത്സരം വെല്ലുവിളിയാകുന്നുണ്ട്. ലക്ഷ്യം കൈവരിക്കാൻ ഓരോ ഇലക്ട്രിക് കാറിലും ശരാശരി £11,000 വരെ വിലക്കിഴിവ് നൽകേണ്ടി വരുന്നതായും ഇതിലൂടെ വ്യവസായത്തിന് £5.5 ബില്യൺ അധിക ചെലവ് നേരിടുന്നതായും മോട്ടോർ മാനുഫാക്ചറേഴ്സ് ആൻഡ് ട്രേഡേഴ്സ് മുന്നറിയിപ്പ് നൽകി. സർക്കാർ ഇലക്ട്രിക് വാഹന നയം പുനഃപരിശോധിക്കേണ്ടതിന്റെ ആവശ്യകതയും ശക്തമാകുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ വിവിധ ഭാഗങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് സ്കൂളുകൾ അടച്ചിടുകയും ഗതാഗതം വ്യാപകമായി തടസ്സപ്പെടുകയും ചെയ്തു. ശക്തമായ ഹിമപാതവും താപനില കുത്തനെ താഴ്ന്നതുമാണ് പ്രതിസന്ധിക്ക് കാരണം. ജനുവരി 4 മുതലാണ് പല പ്രദേശങ്ങളിലും സാഹചര്യം രൂക്ഷമായത്.

നൂറുകണക്കിന് സ്കൂളുകൾ താൽക്കാലികമായി അടച്ചതായി അധികൃതർ അറിയിച്ചു. ട്രെയിൻ സർവീസുകളും വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് വടക്കൻ സ്കോട്ട് ലൻഡിലെ ചില പ്രദേശങ്ങളിൽ റോഡ് ഗതാഗതം പൂർണമായും നിലച്ച അവസ്ഥയാണ്. മഞ്ഞുകെട്ടിയ റോഡുകളും ദൃശ്യമാനം കുറഞ്ഞതും യാത്രക്കാരെ ഗുരുതരമായി ബാധിച്ചു.

വടക്കൻ ഇംഗ്ലണ്ടിലെ നോർത്ത്‌ അംബർലൻഡ് ഉൾപ്പെടെയുള്ള മേഖലകളിൽ കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും കാലാവസ്ഥാ മുന്നറിയിപ്പുകൾ കർശനമായി പാലിക്കണമെന്നും അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു. അടുത്ത ദിവസങ്ങളിലും തണുപ്പും ഹിമപാതവും തുടരുമെന്നതിനാൽ ജാഗ്രത തുടരണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ക്രിസ്മസ് അവധിക്ക് ശേഷം സ്കൂളുകളും ഓഫിസുകളും ഇന്ന് തുറക്കാനിരിക്കെ കനത്ത മഞ്ഞു വീഴ്ചയെ തുടർന്ന് ഗതാഗതത്തിൽ വലിയ തടസ്സങ്ങൾ ഉണ്ടാകുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നൽകി. വടക്കൻ സ്‌കോട്ട് ലൻഡിൽ കനത്ത മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന ആംബർ മുന്നറിയിപ്പ് ഞായറാഴ്ച വൈകിട്ട് പ്രാബല്യത്തിൽ വന്നിരുന്നു . ഇംഗ്ലണ്ട്, വെയിൽസ്, നോർത്ത് അയർലൻഡ് ഉൾപ്പെടെയുള്ള മേഖലകളിൽ യെല്ലോ മുന്നറിയിപ്പുകളും നിലവിലുണ്ട്. താപനില അല്പം ഉയർന്നേക്കുമെങ്കിലും, ഈ ആഴ്ച മുഴുവൻ ഇംഗ്ലണ്ടും വെയിൽസും ഉൾപ്പെടെ പല ഭാഗങ്ങളിലും വീണ്ടും മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

സ്‌കോട്ട് ലൻഡിലെ ഷെറ്റ്‌ലാൻഡ്, ഓർക്ക്നി, വടക്കൻ മെയിൻലാൻഡ് മേഖലകളിൽ ശക്തമായ കാറ്റോടു കൂടിയ മഞ്ഞുവീഴ്ച തുടരുകയാണ്. മൊറേ പോലുള്ള ചില പ്രദേശങ്ങളിൽ ഇതിനകം 40 സെന്റീമീറ്ററിലധികം മഞ്ഞ് രേഖപ്പെടുത്തി. റെയിൽപാതയിൽ 1.2 മീറ്റർ വരെ മഞ്ഞു കുമിഞ്ഞു കൂടിയതായി നെറ്റ്‌വർക്ക് റെയിൽ അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ അബർഡീനും ഇൻവർനെസും ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിൽ നിന്നുള്ള ലോഗനെയർ വിമാനങ്ങൾ റദ്ദാക്കി. വൈദ്യുതി വിതരണത്തിലും മൊബൈൽ നെറ്റ്‌വർക്ക് സേവനങ്ങളിലും തടസ്സം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് വടക്കൻ സ്‌കോട്ട് ലൻഡിലെ നൂറുകണക്കിന് സ്കൂളുകൾ തിങ്കളാഴ്ച തുറക്കില്ല എന്ന് അറിയിച്ചിട്ടുണ്ട് . അബർഡീൻഷയർ, ഷെറ്റ്‌ലാൻഡ്, ഓർക്ക്നി മേഖലകളിൽ സ്കൂൾ തുറക്കൽ മാറ്റിവെച്ചപ്പോൾ, അബർഡീനിൽ വൈകിയാണ് ക്ലാസുകൾ തുടങ്ങുക. നോർത്ത് അയർലൻഡിലും ചില സ്കൂളുകൾ അടച്ചിടും. അതേസമയം ശനിയാഴ്ച രാത്രി ഇംഗ്ലണ്ടിലും വെയിൽസിലും ഈ ശീതകാലത്തിലെ ഏറ്റവും തണുത്ത രാത്രിയാണ് അനുഭവപ്പെട്ടത് . ഓക്സ്ഫോർഡ്ഷയറിലെ ബെൻസണിൽ −9.3 ഡിഗ്രിയും വെയിൽസിലെ സെനിബ്രിഡ്ജിൽ −7.3 ഡിഗ്രിയും രേഖപ്പെടുത്തി. ചില ഗ്രാമപ്രദേശങ്ങളിൽ −10 മുതൽ −11 ഡിഗ്രി വരെ താപനില പ്രതീക്ഷിക്കുന്നതിനാൽ മുതിർന്നവരും ആരോഗ്യപ്രശ്നങ്ങളുള്ളവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി മുന്നറിയിപ്പ് നൽകി. ആഴ്ചാവസാനം ശക്തമായ കാറ്റും കനത്ത മഴയും കൂടി എത്താനിടയുള്ളതിനാൽ രാജ്യവ്യാപകമായി വീണ്ടും തടസ്സങ്ങൾ ഉണ്ടാകാമെന്നാണ് മുന്നറിയിപ്പ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ഇംഗ്ലണ്ടിലെ എൻഎച്ച്എസ് ആശുപത്രികളിൽ അടിയന്തിര വിഭാഗങ്ങളിലെ (A&E) നീണ്ട കാത്തിരിപ്പ് കുറയ്ക്കാൻ ഈ ശീതകാലത്ത് കൃത്രിമബുദ്ധി (AI) അധിഷ്ഠിതമായ പ്രവചന സംവിധാനം ഉപയോഗിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. രോഗികളുടെ എണ്ണം മുൻകൂട്ടി കണക്കാക്കാൻ സഹായിക്കുന്ന ഈ സംവിധാനം, ജീവനക്കാരുടെ വിന്യാസവും കിടക്കകളുടെ ലഭ്യതയും കാര്യക്ഷമമായി ആസൂത്രണം ചെയ്യാൻ ആശുപത്രി ട്രസ്റ്റുകൾക്ക് സഹായകരമാകുമെന്ന് അധികൃതർ വ്യക്തമാക്കി.

AI അടിസ്ഥാനമാക്കിയുള്ള ഈ ഫോർകാസ്റ്റിംഗ് ടൂൾ, കാലാവസ്ഥ വ്യതിയാനങ്ങൾ, സ്കൂൾ അവധികൾ, ഫ്ലൂ, കോവിഡ് പോലുള്ള രോഗങ്ങളുടെ വ്യാപനനിരക്ക് തുടങ്ങിയ ഡേറ്റകൾ വിശകലനം ചെയ്യുന്നതിലൂടെയാണ് പ്രവർത്തിക്കുന്നത്. ഏത് ദിവസങ്ങളിലും സമയങ്ങളിലും അടിയന്തിര വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുമെന്നത് മുൻകൂട്ടി പ്രവചിക്കാൻ കഴിയുന്നതിലൂടെ, അധിക സ്റ്റാഫിനെ വിന്യസിക്കാനും ആവശ്യമായ കിടക്കകൾ സജ്ജമാക്കാനും എൻഎച്ച്എസിന് സാധിക്കും. പ്രത്യേകിച്ച് ശീതകാലത്ത് വർധിക്കുന്ന രോഗിസമ്മർദം കൈകാര്യം ചെയ്യാൻ ഇത് നിർണായകമാകുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ശീതകാലത്ത് ഫ്ലൂ, ശ്വാസകോശ രോഗങ്ങൾ, കോവിഡ് എന്നിവ ഒരേസമയം വ്യാപിക്കുന്ന സാഹചര്യത്തിൽ A&E വിഭാഗങ്ങൾ നേരിടുന്ന പ്രതിസന്ധി കുറയ്ക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. AI സാങ്കേതികവിദ്യ ആരോഗ്യരംഗത്ത് കൂടുതൽ ഫലപ്രദമായി ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം എന്നാണ് വിലയിരുത്തൽ. പുതിയ സംവിധാനം പ്രതീക്ഷിച്ച ഫലം നൽകുകയാണെങ്കിൽ, വരും വർഷങ്ങളിൽ എൻഎച്ച്എസിന്റെ അടിയന്തിര സേവനങ്ങളിൽ വലിയ മാറ്റങ്ങൾക്ക് ഇത് വഴിയൊരുക്കുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

2026 ൽ മോർട്ട്ഗേജ് നിരക്ക് കുറയ്ക്കുന്ന ആദ്യത്തെ യുകെ വായ്പാ സ്ഥാപനമായി എച്ച്എസ്ബിസി മാറി. റെസിഡൻഷ്യൽ മോർട്ട്ഗേജുകളും ‘ബൈ-ടു-ലെറ്റ്’ ലോൺ ഉൽപ്പന്നങ്ങളും ഉൾപ്പെടെയുള്ള പല പദ്ധതികളിലെ നിരക്കാണ് എച്ച്എസ്ബിസി കുറച്ചത്. ഇന്ന് തിങ്കളാഴ്ച മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. കഴിഞ്ഞ ഡിസംബറിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശനിരക്ക് 3.75 ശതമാനമായി കുറച്ചതിനെ തുടർന്നാണ് ഈ നീക്കം. ഇതോടെ മറ്റ് ബാങ്കുകളും നിരക്ക് കുറയ്ക്കാൻ മുന്നോട്ടുവരാൻ സാധ്യതയുണ്ടെന്നും, വരും മാസങ്ങളിൽ മോർട്ട്ഗേജ് നിരക്കുകളിൽ മത്സരം കടുക്കുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.

ഈ വർഷം ഏകദേശം 18 ലക്ഷം വീടുടമകൾ മോർട്ട്ഗേജ് പുതുക്കുമെന്നാണ് കണക്കാക്കുന്നത്. നിലവിൽ രണ്ട് വർഷത്തെ ഫിക്സ്ഡ് റെസിഡൻഷ്യൽ മോർട്ട്ഗേജിന്റെ ശരാശരി നിരക്ക് 4.83 ശതമാനവും, ‘ബൈ-ടു-ലെറ്റ്’ മോർട്ട്ഗേജിന്റെ ശരാശരി 4.7 ശതമാനവുമാണെന്ന് ധനകാര്യ ഡേറ്റാ സ്ഥാപനം മണിഫാക്ട്സ് വ്യക്തമാക്കി. വസന്തകാലത്തിന് മുൻപ് 3.5 ശതമാനത്തിനും താഴെയുള്ള ഡീലുകൾ പോലും പ്രതീക്ഷിക്കാമെന്ന് സാമ്പത്തിക ഉപദേശകർ അഭിപ്രായപ്പെട്ടു.

ഈ വർഷം രണ്ട് തവണ കൂടി അടിസ്ഥാന പലിശ കുറയ്ക്കാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. എങ്കിലും തീരുമാനങ്ങൾ പണപ്പെരുപ്പ നിരക്കും സാമ്പത്തിക മാന്ദ്യവും പരിഗണിച്ചായിരിക്കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടിസ്ഥാന നിരക്കുമായി ബന്ധിപ്പിച്ച വേരിയബിൾ റേറ്റ് ലോൺ എടുത്തവർക്ക് മാസതുക കുറയുന്നതായിരിക്കും പ്രധാന ആശ്വാസം. അതേസമയം ഫിക്സ്ഡ് റേറ്റ് മോർട്ട്ഗേജുകളിൽ കുറവ് പരിമിതമായിരിക്കാമെന്നും, വർഷാവസാനം വീണ്ടും ബാങ്ക് നിരക്കിനെക്കാൾ ഉയർന്ന നിലയിലേക്കെത്താനിടയുണ്ടെന്നും വിദഗ്ധർ പറയുന്നു. ഇതിനിടെ, ഡിസംബറിൽ വീടുകളുടെ വില പ്രതീക്ഷിക്കാത്ത വിധം കുറഞ്ഞതായി നേഷൻവൈഡ് റിപ്പോർട്ട് ചെയ്തതും ഹൗസിംഗ് വിപണിയിലെ അനിശ്ചിതത്വം വർധിപ്പിച്ചിട്ടുണ്ട്.

Copyright © . All rights reserved