Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ ഉൾപ്പെടെയുള്ള പാശ്ചാത്യ നഗരങ്ങളെ മോശമായി ചിത്രീകരിക്കുന്ന വ്യാജ എഐ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. വെള്ളക്കെട്ടും മാലിന്യവും നിറഞ്ഞതായി കാണിക്കുന്ന “നികുതിദായകരുടെ പണത്തിൽ നിർമ്മിച്ച വാട്ടർ പാർക്ക്” എന്ന ക്യാപ്ഷനോടുകൂടിയ ദൃശ്യങ്ങൾ ടിക്‌ടോക്, ഇൻസ്റ്റഗ്രാം റീലുകൾ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ലക്ഷക്കണക്കിന് ആളുകൾ ആണ് കണ്ടത് . ഈ തരംഗത്തിന് തുടക്കമിട്ടത് ‘റേഡിയൽബി’ എന്ന ഓൺലൈൻ പേരിൽ ഉള്ളടക്കം പങ്കുവെക്കുന്ന വ്യക്തിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വിനോദത്തിനായാണ് വീഡിയോ നിർമ്മിച്ചതെന്നും, യാഥാർത്ഥ്യമെന്ന തോന്നൽ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നുമാണ് ഇയാൾ നൽകിയ വിശദീകരണം. ചില പോസ്റ്റുകളിൽ “എഐ-ജനറേറ്റഡ്” എന്ന മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും, നിരവധി പേർ അവയെ യഥാർത്ഥ ദൃശ്യങ്ങളായി തെറ്റിദ്ധരിച്ചതായും റിപ്പോർട്ട് പറയുന്നു.

ലണ്ടൻ, മാഞ്ചസ്റ്റർ, ന്യൂയോർക്ക് തുടങ്ങിയ നഗരങ്ങൾ കുടിയേറ്റവും കുറ്റകൃത്യങ്ങളും മൂലം തകർച്ചയിലാണെന്ന ധാരണ ശക്തിപ്പെടുത്തുന്നതിൽ ഇത്തരം എഐ വീഡിയോകൾ പങ്കു വഹിക്കുന്നുവെന്നാണ് വിലയിരുത്തൽ. ക്രോയ്ഡണിനെ “ഗെറ്റോ”യായി ചിത്രീകരിച്ചതിനെതിരെ
പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. അതേസമയം, ബ്രിട്ടീഷ് വാർത്താ അക്കൗണ്ടുകളെന്ന രൂപത്തിൽ പ്രവർത്തിക്കുന്ന ചില പ്രൊഫൈലുകൾ ഇത്തരം നെഗറ്റീവ് എഐ ദൃശ്യങ്ങൾ മാത്രം പ്രചരിപ്പിക്കുന്നതായും കണ്ടെത്തി. ലണ്ടൻ “ഒഴിവാക്കേണ്ട സ്ഥലം” എന്ന തലക്കെട്ടോടെ വീഡിയോ പങ്കുവെച്ച ദക്ഷിണാഫ്രിക്കൻ യൂട്യൂബർ കർട്ട് കാസിന്റെ തമ്പ്‌നെയിലിൽ അറബി ഭാഷയിലെ ബോർഡുകളും പ്രത്യേക വേഷം ധരിച്ച സൈക്കിൾ യാത്രക്കാരനെയും എഐ ഉപയോഗിച്ച് ചേർത്തുവെന്ന ആരോപണവും ഉയർന്നു. വിമർശനങ്ങളെ അദ്ദേഹം “ക്ലിക്ക്‌ബൈറ്റ്” എന്ന് വിശേഷിപ്പിച്ചു.

ബ്രിട്ടൻ ‘ക്ഷയിക്കുന്നു’ എന്ന ആശയം ചില പ്രമുഖർ ആവർത്തിക്കുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എക്സ് പ്ലാറ്റ്‌ഫോം ഉടമ ഇലോൺ മസ്ക് നിയന്ത്രണമില്ലാത്ത കുടിയേറ്റം ബ്രിട്ടന്റെ സാമൂഹിക ഘടനയെ ബാധിക്കുകയാണെന്ന അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ലഭ്യമായ ഔദ്യോഗിക കണക്കുകൾ ഇത്തരം വ്യാപക നിഗമനങ്ങളെ പൂർണമായി പിന്തുണയ്ക്കുന്നില്ലെന്നാണ് വിലയിരുത്തൽ. എഐ ഉപകരണങ്ങളുടെ ഗുണമേന്മയും ലഭ്യതയും വർധിച്ചതോടെ വ്യാജ ദൃശ്യങ്ങൾ സൃഷ്ടിക്കൽ എളുപ്പമായിരിക്കുകയാണ്. സമൂഹത്തിൽ വിഭജനവും തെറ്റിദ്ധാരണയും വളർത്താൻ ഇത്തരം ഉള്ളടക്കങ്ങൾ ഉപയോഗിക്കപ്പെടുന്ന സാഹചര്യത്തിൽ, ഡിജിറ്റൽ ഉത്തരവാദിത്വത്തെക്കുറിച്ചുള്ള ചർച്ചകൾ ശക്തമാകുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ നാഷണൽ ഹെൽത്ത് സർവീസിൽ (National Health Service) കൺസൾട്ടന്റായി ജോലി ചെയ്യുന്ന ബ്രിട്ടീഷ് പൗരനും ഇന്ത്യൻ വംശജനുമായ ഡോ. സംഗരം പാട്ടിൽ ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്നുള്ള പൊലീസ് കേസിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ഒരു മാസത്തിലേറെയായി കുടുങ്ങിയിരിക്കുകയാണ്. ഭരണകക്ഷിയായ ബിജെപിയിലെ പ്രമുഖ നേതാവിനെ കുറിച്ച് “ആക്ഷേപകരമായ ഉള്ളടക്കം” പോസ്റ്റ് ചെയ്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ജനുവരി 19ന് മുംബൈയിൽ നിന്ന് ലണ്ടനിലേക്കുള്ള വിമാനത്തിൽ കയറാൻ ശ്രമിക്കുന്നതിനിടെ ലുക്ക് ഔട്ട് സർകുലർ പുറപ്പെടുവിച്ചിരുന്നതിനെ തുടർന്ന് വിമാനത്താവളത്തിൽ നിന്ന് തിരിച്ചയക്കുകയായിരുന്നു. അന്വേഷണം തുടരുന്നതിനാൽ രാജ്യത്തിന് പുറത്തേക്ക് പോകുന്നത് തടയുന്നതാണ് ഈ നോട്ടീസ്.

മഹാരാഷ്ട്രയിലെ ബിജെപി സോഷ്യൽ മീഡിയ വിഭാഗം കൈകാര്യം ചെയ്യുന്ന നിഖിൽ ഭാംറെയുടെ പരാതിയെ തുടർന്ന് ഡിസംബർ 18നാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരാമർശിച്ചുള്ള പോസ്റ്റിനെ തുടർന്നാണ് പരാതി നൽകിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. “വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ വൈരാഗ്യം സൃഷ്ടിക്കാവുന്ന തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു” എന്ന കുറ്റം ചുമത്തിയാണ് ഇന്ത്യൻ ക്രിമിനൽ കോഡിലെ വകുപ്പുകൾ പ്രകാരം കേസ് എടുത്തത്. പരമാവധി മൂന്ന് വർഷം തടവ് ലഭിക്കാവുന്ന, ജാമ്യമുള്ള കുറ്റമാണിത്. ആരോപണം തള്ളിയ പാട്ടിൽ, തന്റെ പോസ്റ്റ് “സർക്കാർ അനുകൂലികളോട് ചോദിച്ച ഒരു ലളിതമായ ചോദ്യം മാത്രമാണെന്നും യാതൊരു സമൂഹത്തെയും ലക്ഷ്യമിട്ടതല്ലെന്നും വ്യക്തമാക്കി.

ജനുവരി 10നും 16നും മുംബൈയിൽ എത്തിയ ശേഷം 20 മണിക്കൂറിലധികം ചോദ്യം ചെയ്യലിന് വിധേയനാക്കിയതായി പാട്ടിൽ പറയുന്നു. ലുക്ക് ഔട്ട് സർകുലർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ്. കേസ് ഫെബ്രുവരി 27ന് വീണ്ടും പരിഗണിക്കും. അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും ഭരണഘടനാ പദവിയിലുള്ള വ്യക്തിയെ അപകീർത്തിപ്പെടുത്താനുള്ള സംഘടിത സാധ്യത തള്ളിക്കളയാനാവില്ലെന്നും പൊലീസ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. അതേസമയം, ഒരു ബ്രിട്ടീഷ് പൗരന് ഇന്ത്യയിൽ സഹായം നൽകുന്നുണ്ടെന്നും പ്രാദേശിക അധികാരികളുമായി ബന്ധത്തിലാണെന്നും യുകെയിലെ വിദേശകാര്യ ഓഫീസ് അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇന്ത്യൻ മാനേജ്‌മെന്റ് വിദ്യാഭ്യാസ രംഗത്തെ മുൻഗാമിയും Xavier Institute of Management and Entrepreneurship (XIME) സ്ഥാപകനുമായ പ്രൊഫ. ജെ. ഫിലിപ്പ് (89) അന്തരിച്ചു. 1936-ൽ ചങ്ങനാശേരി അതിരൂപതയിലെ പുളിങ്കുന്ന് ഫൊറോനാ ഇടവകയിൽ ജനിച്ച അദ്ദേഹം ആറു ദശാബ്ദത്തിലേറെക്കാലം വിദ്യാഭ്യാസരംഗത്ത് തനതായ മുദ്ര പതിപ്പിച്ചു. XLRI Jamshedpur-ൽ അധ്യാപകനായും പിന്നീട് ആദ്യ ഡീനായും സേവനമനുഷ്ഠിച്ച അദ്ദേഹം, തുടർന്ന് Indian Institute of Management Bangalore-യുടെ ഡയറക്ടറായി ചുമതലയേറ്റു. ഐഐഎം- ബാംഗളൂരിന്റെ ആദ്യ കത്തോലിക്ക ഡയറക്ടറായിരുന്ന അദ്ദേഹം മൂല്യാധിഷ്ഠിത നേതൃത്വത്തിന് പേരുകേട്ട വ്യക്തിയായിരുന്നു. മാനേജ്മെൻ്റ് വിദ്യാഭ്യാസരംഗത്തെ ശ്രേഷ്ഠ വ്യക്തിത്വമായ പ്രൊഫ.ജെ. ഫിലിപ്പിനെ ലിയോ പതിനാലാമൻ മാർപാപ്പ ഷെവലിയർ പദവി നൽകി ആദരിച്ചിരുന്നു .

1986-ൽ മകൾ മരിയയുടെ അകാല വിയോഗത്തിന് ശേഷം, അവളുടെ സ്വപ്നമായ ഒരു ബിസിനസ് സ്കൂൾ സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ 1991-ൽ ബാംഗ്ലൂരിൽ XIME ആരംഭിച്ചു. പിന്നീട് കൊച്ചി, ചെന്നൈ എന്നിവിടങ്ങളിലേക്കും സ്ഥാപനം വ്യാപിച്ചു. ഇന്ത്യൻ മാനേജ്‌മെന്റ് സ്ഥാപനങ്ങളെ ഏകോപിപ്പിക്കുന്ന അസോസിയേഷൻ ഓഫ് ഇന്ത്യൻ മാനേജ്‌മെന്റ് സ്കൂൾസ് (AIMS) രൂപീകരിച്ചതും, ബ്രിക്സ് രാജ്യങ്ങളിലെ ബിസിനസ് സ്കൂളുകളെ ബന്ധിപ്പിക്കുന്ന അസോസിയേഷൻ ഓഫ് BRICS ബിസിനസ് സ്കൂൾസ് (ABBS) സ്ഥാപിച്ചതും അദ്ദേഹത്തിന്റെ ദൂരദർശിത്വത്തിന്റെ തെളിവുകളാണ്.

സീറോ-മലബാർ കത്തോലിക്ക സഭയുടെ മൂല്യങ്ങളിൽ ആഴമായി പതിഞ്ഞിരുന്ന പ്രൊഫ. ഫിലിപ്പ് വിദ്യാഭ്യാസത്തെ ഒരു ദൈവിക ദൗത്യമായി കണ്ടു. നിരവധി ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സാമൂഹിക സംരംഭങ്ങൾക്കും പിന്തുണ നൽകിയ അദ്ദേഹം ജീവിതത്തിന്റെ അവസാനംവരെ സേവനപഥത്തിൽ സജീവനായിരുന്നു. വിശ്വാസം, സത്യനിഷ്ഠ, മനുഷ്യസ്നേഹം എന്നിവയുടെ സമന്വയമായ അദ്ദേഹത്തിന്റെ ജീവിതം വിദ്യാഭ്യാസ ലോകത്തിന് അനശ്വരമായ പൈതൃകമായി തുടരുന്നു.

ക്രൈസ്തവ വിശ്വാസത്തിലും മൂല്യങ്ങളിലും അടിയുറച്ച സമഗ്രമായ വിദ്യാഭ്യാസദർശനം രൂപപ്പെടുത്തുന്നതിന് സ്ഥാപനങ്ങളെ സഹായിക്കുകയും തലമുറകൾക്കു മാർഗനിദർശനം നൽകുകയും ചെയ്ത വ്യക്തിയാണ് ഷെവലിയർ ജെ. ഫിലിപ്പ് . മാനേജുമെൻ്റ് വിദ്യാഭ്യാസരംഗത്തു നൽകിയ നിസ്തുല സംഭാവനകൾ പരിഗണിച്ച് നിരവധി അവാർഡുകൾ അദ്ദേഹം നേടിയിട്ടുണ്ട്. ചങ്ങനാശേരി അതിരൂപതയുടെ പരമോന്നത ബഹുമതിയായ അതിരൂപതാ എക്സലൻസ് അവാർഡിന് 2019 ൽ അദ്ദേഹം അർഹനായി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യോർക്ക്ഷെയറിലെ ഈസ്റ്റ് റൈഡിംഗ് മേഖലയിലുള്ള ലിറ്റിൽ ഈഡൻ ഹോളിഡേ ലോഡ്ജ് പാർക്കിലെ വാടക താമസ സ്ഥലത്ത് 15 കാരിയായ ചെറിഷ് ബീനുവിനെയും 17 കാരനായ ഈത്തൻ സ്ലേറ്ററിനെയും മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെ സുരക്ഷാ ആശങ്കയെ തുടർന്ന് ലഭിച്ച വിവരത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. കാർബൺ മോണോക്സൈഡ് വിഷബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

സംഭവവുമായി ബന്ധപ്പെട്ട് ഗുരുതര അശ്രദ്ധ മൂലമുള്ള മനുഷ്യഹത്യ സംശയത്തിൽ 42 കാരനായ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിനുമുമ്പ് പിടിയിലായിരുന്ന 33 കാരനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ 12 മണിക്കൂർ കൂടി നീട്ടിയതായും അധികൃതർ അറിയിച്ചു. ഹംബർസൈഡ് പൊലീസ്, ഫയർ ആൻഡ് റെസ്ക്യൂ വിഭാഗം, ഹെൽത്ത് ആൻഡ് സേഫ്റ്റി എക്സിക്യൂട്ടീവ്, ഈസ്റ്റ് റൈഡിംഗ് കൗൺസിൽ എന്നിവ സംയുക്തമായി അന്വേഷണം തുടരുകയാണ്. ഹാഫ്-ടേം അവധിക്കായി എത്തിയിരുന്ന ചില സന്ദർശകരെ പാർക്കിൽ നിന്ന് മാറ്റിപ്പാർപ്പിച്ചതായും റിപ്പോർട്ടുണ്ട്.

സംഭവം മൂലം ഇരുവരുടെയും കുടുംബങ്ങൾ കടുത്ത ദുഖത്തിൽ മുങ്ങിയിരിക്കുകയാണ്. ഷെഫീൽഡിൽ താമസിക്കുന്ന ഈത്തന്റെ കുടുംബത്തിനായി ആരംഭിച്ച ഓൺലൈൻ ഫണ്ട്രെയ്സിംഗ് പേജിൽ രണ്ട് ദിവസത്തിനകം 16,000 പൗണ്ടിലധികം സമാഹരിച്ചു കഴിഞ്ഞു. സ്വപ്നങ്ങളും പ്രതീക്ഷകളും നിറഞ്ഞ ജീവിതം മുന്നിൽ കാത്തിരിക്കെ അത് കവർന്നെടുത്തു എന്നാണു കുടുംബത്തിന്റെ വേദനാഭരിതമായ പ്രതികരണം. ഇരുവരുടെയും മരണത്തിൽ സമൂഹം മുഴുവൻ അനുശോചനം രേഖപ്പെടുത്തി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ ലിങ്കൺ രൂപതയുടെ ബിഷപ്പായ റൈറ്റ് റവ. ക്രിസ്റ്റഫർ ലോ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ അറസ്റ്റിലായി. പ്രായപൂർത്തിയാകാത്ത ഒരു ആൺകുട്ടിയെ ലക്ഷ്യമിട്ട് ലൈംഗികമായി അതിക്രമിച്ചെന്നാരോപിച്ചാണ് പൊലീസ് നടപടി സ്വീകരിച്ചത്. 2005 മുതൽ 2015 വരെ നടന്നതായി പറയുന്ന സംഭവവുമായി ബന്ധപ്പെട്ട പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.

അറസ്റ്റിന് പിന്നാലെ ബിഷപ്പിനെ ജാമ്യത്തിൽ വിട്ടതായി റിപ്പോർട്ടുണ്ട്. അന്വേഷണത്തിൽ പൂർണ്ണ സഹകരണം നൽകുമെന്ന് അദ്ദേഹം അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സഭയുടെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിൽ നിന്ന് അദ്ദേഹം താത്കാലികമായി പിന്മാറിയതായി അറിയിച്ചിട്ടുണ്ട്. വിഷയത്തെ അതീവ ഗൗരവത്തോടെ കാണുന്നതായും ബന്ധപ്പെട്ട എല്ലാ നടപടികളും നിയമാനുസൃതമായി തുടരുമെന്നും രൂപത അധികൃതർ അറിയിച്ചു.

സംഭവം ഇംഗ്ലണ്ട് സഭയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ആരോപണത്തെ തുടർന്ന് ബിഷപ്പ് രാജിവെക്കണമെന്ന ആവശ്യം ഉയർന്നു വരുന്നുണ്ട്. വിശ്വാസികളുടെ വിശ്വാസം കാത്തുസൂക്ഷിക്കാനും പരാതിക്കാരന് നീതി ഉറപ്പാക്കാനും അന്വേഷണം നിർണായകമാണെന്ന് സഭാ വൃത്തങ്ങൾ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലൈംഗികാരോപണങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെ പ്രിൻസ് ആൻഡ്രൂവിനെ രാജകീയ അവകാശ പരമ്പരയിൽ നിന്ന് നീക്കുന്നതിനെ കുറിച്ച് ബ്രിട്ടീഷ് സർക്കാർ പരിഗണിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതിനായി പ്രത്യേക നിയമ ഭേദഗതി ആവശ്യമാകാമെന്ന് സൂചനയുണ്ട്. ഇപ്പോൾ അവകാശ പരമ്പരയിൽ എട്ടാം സ്ഥാനത്താണ് ആൻഡ്രൂ.

അമേരിക്കയിൽ നടന്ന സിവിൽ കേസിൽ സാമ്പത്തിക ഒത്തുതീർപ്പ് നടത്തിയതിനു പിന്നാലെ അദ്ദേഹം പൊതുചുമതലകളിൽ നിന്ന് പിന്മാറിയിരുന്നു. അടുത്തിടെ ചൈനീസ് വ്യവസായിയുമായി ബന്ധപ്പെട്ട ദേശീയ സുരക്ഷാ ആശങ്കകളെ തുടർന്ന് ആൻഡ്രുവിന്റെ പേരിൽ വീണ്ടും വിവാദം ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അവകാശ പരമ്പരയിൽ നിന്നുള്ള സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾ ശക്തമായത്.

രാജകുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അന്തിമ തീരുമാനം രാജാവിന്റെയും പാർലമെന്റിന്റെയും സംയുക്ത നടപടിയിലൂടെയായിരിക്കും ഉണ്ടാകുക. നിയമപരമായ മാറ്റങ്ങൾ വരുത്തിയാൽ മാത്രമേ അവകാശപരമ്പരയിൽ ഔദ്യോഗിക ഭേദഗതി സാധ്യമാകൂ വെന്നാണ് ഭരണഘടനാ വിദഗ്ധരുടെ വിലയിരുത്തൽ. വിഷയത്തിൽ സർക്കാർ ഇതുവരെ ഔദ്യോഗിക പ്രസ്താവന നടത്തിയിട്ടില്ല.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ രാജകുടുംബാംഗമായിരുന്ന ആൻഡ്രൂ മൗണ്ട്ബാറ്റൺ – വിൻഡ്സർയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ മനുഷ്യക്കടത്ത് ഇരകൾക്ക് യഥാർത്ഥ നീതി ലഭിക്കുമെന്ന കാര്യത്തിൽ സംശയമുണ്ടെന്ന് പ്രമുഖ അമേരിക്കൻ വനിതാവകാശ അഭിഭാഷക ഗ്ലോറിയ അല്രെഡ് അഭിപ്രായപ്പെട്ടു. ലൈംഗിക കുറ്റാരോപണങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ നീണ്ട താമസവും നടപടിയില്ലായ്മയും തുടരുമ്പോൾ, മുൻ വ്യാപാര ദൂതനായിരിക്കെ ട്രേഡ് എൻവോയിയായിരിക്കെ രേഖകൾ പങ്കുവച്ചെന്നാരോപിച്ച കേസിൽ വേഗത്തിൽ നടപടി എടുത്തത് ഇരട്ടത്താപ്പാണെന്നു അവർ വിമർശിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട കേസുകൾക്ക് ആവശ്യമായ പ്രാധാന്യം ലഭിക്കുന്നില്ലെന്നും അവർ പറഞ്ഞു.

അമേരിക്കൻ ധനകാര്യപ്രഭുവും കുറ്റവാളിയുമായിരുന്ന ജെഫ്രി എപ്‌സ്റ്റീൻയുമായി ബന്ധപ്പെട്ട കേസുകളിൽ ആൻഡ്രൂവിനെതിരെ യാതൊരു ഗൗരവമായ നടപടിയും ഉണ്ടായിട്ടില്ലെന്ന് അല്രെഡ് ആരോപിച്ചു. അമേരിക്കൻ നീതിവ്യവസ്ഥ മുൻപ് പ്രസിഡന്റിൽ നിന്ന് സ്വതന്ത്രമായി പ്രവർത്തിച്ചിരുന്നുവെങ്കിലും ഇപ്പോൾ അതിൽ രാഷ്ട്രീയ സ്വാധീനം വർധിച്ചിരിക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടി. ആരോപണങ്ങൾ ഉന്നയിച്ചിരുന്ന വിർജീനിയ ജിയുഫ്രെയുടെ മരണവും കേസിന്റെ ഗൗരവം വർധിപ്പിച്ചതായും, കുറ്റാരോപണങ്ങൾ നിഷേധിച്ച ആൻഡ്രു മുമ്പ് കോടതിക്ക് പുറത്തുള്ള ധാരണയിൽ എത്തിയിരുന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അറസ്റ്റിലൂടെ അമേരിക്കയിൽ പുതിയ കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുമെന്നുറപ്പില്ലെന്നും അല്രെഡ് പറഞ്ഞു. അന്വേഷണ രേഖകളുടെ മുഴുവൻ വിവരങ്ങളും ഇതുവരെ പുറത്തു വിട്ടിട്ടില്ലെന്നും, ചില ഇരകളുടെ പേരുകൾ വെളിപ്പെടുത്തുമ്പോൾ ശക്തനായ പ്രതികളുടെ പേരുകൾ മറച്ചുവെക്കപ്പെടുന്ന സാഹചര്യമുണ്ടെന്നും അവർ ആരോപിച്ചു. ചില കാര്യങ്ങളിൽ ബ്രിട്ടൻ മുന്നിലായിരുന്നാലും, ഇരകൾക്ക് യഥാർത്ഥ ഉത്തരവാദിത്വവും നീതിയും ഉറപ്പാക്കുന്ന ശക്തമായ നടപടികളാണ് ഇപ്പോൾ ആവശ്യമെന്ന് അവർ കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കോവിഡ് മഹാമാരിക്കാലത്ത് പ്രതീക്ഷിച്ച പഠനസൗകര്യങ്ങൾ ലഭിച്ചില്ലെന്നാരോപിച്ച് ഇംഗ്ലണ്ടിലെയും വെയിൽസിലെയും ഉൾപ്പെടെ ഏകദേശം രണ്ട് ലക്ഷം വിദ്യാർത്ഥികൾ കൂട്ടായ നിയമനടപടിയുമായി മുന്നോട്ട് പോകുകയാണന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. “സ്റ്റുഡന്റ് ഗ്രൂപ്പ് ക്ലെയിം” എന്ന പേരിൽ നടക്കുന്ന ഈ കേസിൽ ഈ ആഴ്ച മാത്രം 30,000 പേർ കൂടി രജിസ്റ്റർ ചെയ്തതായി അഭിഭാഷകർ അറിയിച്ചു. കഴിഞ്ഞാഴ്ച യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലണ്ടൻ (യു.സി.എൽ) 6,500 മുൻ വിദ്യാർത്ഥികളുമായി ധാരണയിലെത്തിയതോടെയാണ് കൂടുതൽ വിദ്യാർഥികൾ വിഷയത്തിൽ കക്ഷി ചേർന്നത് . ധാരണാ വ്യവസ്ഥകൾ രഹസ്യമാണെങ്കിലും 21 മില്യൺ പൗണ്ട് നഷ്ടപരിഹാരം നൽകാൻ യു.സി.എൽ സമ്മതിച്ചുവെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു. എന്നാൽ സർവകലാശാല ഉത്തരവാദിത്വം സമ്മതിച്ചിട്ടില്ല.

ഉപഭോക്തൃ നിയമപ്രകാരം, വിദ്യാർത്ഥികൾ പൂർണ്ണകാല ക്ലാസ് മുറി പഠനത്തിനും ക്യാമ്പസ് സൗകര്യങ്ങൾക്കും ഫീസ് നൽകിയിട്ടും കോവിഡ് നിയന്ത്രണങ്ങൾ കാരണം പഠനം ഓൺലൈൻ രീതിയിലേക്കും ക്യാമ്പസുകൾ അടച്ചിടലിലേക്കും മാറിയതുകൊണ്ട് സേവനം കുറഞ്ഞുവെന്നാണ് വാദം. സാധാരണയായി ഓൺലൈൻ കോഴ്സുകളുടെ ഫീസ് നേരിട്ടുള്ള പഠനത്തേക്കാൾ 25-50% വരെ കുറവാണെന്നും അതിനാൽ “ന്യായമായ സാമ്പത്തിക നഷ്ടപരിഹാരം” ആവശ്യപ്പെടുന്നതാണെന്നും അഭിഭാഷകർ പറയുന്നു. അസേഴ്സൺ, ഹാർകസ് പാർക്കർ എന്നീ നിയമസ്ഥാപനങ്ങളിലെ അഭിഭാഷകർ ആണ് വിദ്യാർത്ഥികളെ പ്രതിനിധീകരിക്കുന്നത്.

ഇതിനകം ഇംഗ്ലണ്ടും വെയിൽസും ഉൾപ്പെടെ 36 സർവകലാശാലകൾക്ക് മുൻകൂർ നോട്ടീസ് അയച്ചിട്ടുണ്ട്. ബാത്ത്, ബ്രിസ്റ്റൽ, കാർഡിഫ്, എക്സിറ്റർ, ഇംപീരിയൽ കോളേജ് ലണ്ടൻ, ലീഡ്സ്, ലിവർപൂൾ, വാർവിക്ക് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളും പട്ടികയിൽ ഉൾപ്പെടുന്നു. ഇതിനകം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബ്രിട്ടീഷ് സർവകലാശാലാ മേഖലയ്ക്ക് ഈ നീക്കം വലിയ ആഘാതമാകുമെന്നാണ് വിലയിരുത്തൽ. അങ്ങനെ കോവിഡ് കാലത്തെ പഠന നഷ്ടം രാജ്യത്തെ ഉന്നതവിദ്യാഭ്യാസ രംഗത്ത് പുതിയ നിയമപ്രതിസന്ധിക്ക് വഴിവെച്ചിരിക്കുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇറാനിൽ ചാരവൃത്തി ആരോപണത്തിൽ പിടിയിലായ ബ്രിട്ടീഷ് വനിത ലിൻഡ്സി ഫോർമാനെ ഇറാനിയൻ കോടതി 10 വർഷം തടവിന് ശിക്ഷിച്ചു. ഭർത്താവ് ക്രെയ്ഗ് ഫോർമാനും ഇതേ കേസിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. തെഹ്‌റാനിലെ എവിൻ പ്രിസണിൽ നിന്ന് നൽകിയ അഭിമുഖത്തിൽ ലിൻഡ്സി, താൻ അനുഭവിച്ചതെല്ലാം മനസ്സിന്റെ സഹനപരീക്ഷയാണെന്ന് പറഞ്ഞു. തങ്ങൾ നിരപരാധികളാണെന്നും ഇറാനിയൻ ഭരണഘടന പ്രകാരം നീതിയും ന്യായവും മാത്രമാണ് ആവശ്യപ്പെട്ടതെന്നും അവൾ വ്യക്തമാക്കി. കഴിഞ്ഞ വർഷം ജനുവരിയിൽ ഓസ്‌ട്രേലിയയിലേക്കുള്ള യാത്രയിൽ അഞ്ച് ദിവസത്തെ ഇറാൻ സന്ദർശനത്തിനിടെയാണ് ദമ്പതികൾ അറസ്റ്റിലായത്.

ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി യെവെറ്റ് കൂപ്പർ ഈ ശിക്ഷയെ അന്യായവും അംഗീകരിക്കാനാകാത്തതും ആണെന്ന് വിശേഷിപ്പിച്ചു. ലിൻഡ്സിയുടെ മകൻ ജോ ബെനെറ്റ്, ചാരവൃത്തി ആരോപണത്തിന് തെളിവൊന്നും ഇറാൻ പുറത്തുവിട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി. മാതാപിതാക്കളെ തിരികെ കൊണ്ടുവരാൻ ബ്രിട്ടീഷ് സർക്കാർ ശക്തമായ ഇടപെടൽ നടത്തണമെന്ന് ജോ ആവശ്യപ്പെട്ടു. ബ്രിട്ടീഷ്-ഇറാനിയൻ പൗരയായ നസാനിൻ സാഗാരി-റാറ്റ്ക്ലിഫും മുമ്പ് ഇതേ ജയിലിൽ തടവിലായിരുന്നുവെന്നത് ശ്രദ്ധേയമാണ്. ലിൻഡ്സിയും ക്രെയ്ഗും ഇപ്പോൾ ജയിലിന്റെ വേർതിരിച്ച വിഭാഗങ്ങളിലാണ് കഴിയുന്നത്.

ഇറാനുമായി ബന്ധപ്പെട്ട വിദേശ പൗരന്മാരുടെ കേസുകൾ സാധാരണയായി വർഷങ്ങളോളം നീളുന്ന സങ്കീർണ്ണമായ ചർച്ചകളിലൂടെ മാത്രമേ പരിഹരിക്കാറുള്ളു. ഇപ്പോഴത്തെ സാഹചര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെ നടപടിക്ക് തയ്യാറാണെന്ന് പ്രസ്താവിച്ചത് വിഷയത്തെ കൂടുതൽ സങ്കീർണ്ണമാക്കും എന്നാണ് രാഷ്ട്രിയ നിരീക്ഷകർ വിലയിരുത്തുന്നത്.

ചാഗോസ് ദ്വീപുകളുടെ അവകാശം മൗറീഷ്യസിന് കൈമാറാനുള്ള യു.കെ.യുടെ പദ്ധതിക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും നിലപാട് മാറ്റി. ഡിയഗോ ഗാർഷ്യയിലെ വ്യോമത്താവളം ഇറാനെതിരായ മുൻകരുതൽ സൈനികാക്രമണങ്ങൾക്ക് ഉപയോഗിക്കാൻ അനുമതി നൽകില്ലെന്ന യുകെയുടെ നിലപാടാണ് ട്രംപിന്റെ എതിർപ്പിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടി കാണിക്കുന്നത്. പ്രധാനമന്ത്രി കെയർ സ്റ്റാർമർ മൗറീഷ്യസുമായി കൈവരിച്ച കരാറിനെ ‘വലിയ പിഴവ്’ എന്നാണ് ട്രംപ് സോഷ്യൽ മീഡിയയിൽ വിമർശിച്ചത്. ഇറാന്റെ ആണവ പദ്ധതിയെ ചൂണ്ടിക്കാട്ടി, ആവശ്യമെങ്കിൽ സൈനിക നടപടിക്ക് ഡിയഗോ ഗാർഷ്യയും യു.കെ.യിലെ ഫെയർഫോർഡ് എയർബേസും ഉപയോഗിക്കേണ്ടി വരുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.

അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമായ ആക്രമണങ്ങൾക്ക് ബ്രിട്ടീഷ് സൈനിക താവളങ്ങൾ ഉപയോഗിക്കാൻ സർക്കാർ അനുമതി നൽകില്ലെന്ന് യുകെ നേരത്തെ വ്യക്തമാക്കിയിരുന്നു. അമേരിക്കൻ സൈനിക താവളങ്ങൾ യു.കെ.യിൽ പ്രവർത്തിക്കുന്നത് ലണ്ടന്റെ സമ്മതത്തോടെയും നിയമപരമായ മാനദണ്ഡങ്ങളോടെയുമാണ്. സ്റ്റാർമറും ട്രംപും ഇറാനിലെ സാഹചര്യം ചർച്ച ചെയ്തെങ്കിലും ചാഗോസ് വിഷയത്തിൽ ഔദ്യോഗിക പ്രസ്താവനയുണ്ടായില്ല. പാർലമെന്റിൽ കരാർ ബിൽ ഹൗസ് ഓഫ് ലോർഡ്സിൽ വീണ്ടും എത്തേണ്ടതുണ്ടെങ്കിലും അമേരിക്കൻ പിന്തുണ ഇല്ലാതെ മുന്നോട്ട് പോകാനാവില്ലെന്ന ആശങ്ക ഡൗണിംഗ് സ്ട്രീറ്റിൽ ശക്തമാണ്.

ഇതിനിടെ പ്രതിപക്ഷ കൺസർവേറ്റീവുകൾ അമേരിക്കൻ ഭരണകൂടത്തോട് ഇടപെടൽ ആവശ്യപ്പെട്ടിരിക്കുകയാണ്. ഷാഡോ വിദേശകാര്യ സെക്രട്ടറി പ്രീതി പട്ടേൽ വാഷിങ്ടണിൽ ചർച്ചകൾ നടത്തുമെന്ന് അറിയിച്ചു. കരാർ ‘ഇപ്പോൾ നിലച്ച അവസ്ഥയിലാണ്’ എന്നും അവർ പറഞ്ഞു. ഇറാൻ ആണവായുധം വികസിപ്പിക്കരുതെന്ന നിലപാട് യു.കെ. ആവർത്തിച്ചെങ്കിലും, ചാഗോസ് കരാറിന്റെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

RECENT POSTS
Copyright © . All rights reserved