ടിക്ടോക്കും മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും യഥാർത്ഥ ഡോക്ടർമാരുടെ രൂപവും ശബ്ദവും ഉപയോഗിച്ച് എ ഐ ഡീപ്പ് ഫെയ്ക്ക് വീഡിയോകൾ സൃഷ്ടിച്ച് ആരോഗ്യവുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതായുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു . ആരോഗ്യവിദഗ്ധരുടെ യഥാർത്ഥ ദൃശ്യങ്ങളും ശബ്ദവും മാറ്റം വരുത്തി മേനോപ്പോസ് അനുഭവിക്കുന്ന സ്ത്രീകളെ ചില ഉൽപ്പന്നങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കുന്ന നൂറുകണക്കിന് വീഡിയോകളാണ് തിരിച്ചറിഞ്ഞത്. വെൽനസ് നെസ്റ്റ് എന്ന അമേരിക്കൻ സപ്ലിമെന്റ്സ് കമ്പനിയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് ഈ വീഡിയോകളിൽ ഭൂരിഭാഗവും പ്രചരിക്കുന്നത് . എന്നാൽ കമ്പനി ഇത് നിഷേധിച്ചു.

ലിവർപൂൾ സർവകലാശാലയിലെ ആരോഗ്യവിദഗ്ധനായ പ്രൊഫ. ഡേവിഡ് ടെയ്ലർ-റോബിൻസൺ അടക്കമുള്ള നിരവധി പ്രമുഖരുടെ ചിത്രവും ശബ്ദവും ഡീപ് ഫെയ്ക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് മാറ്റം വരുത്തിയതായി കണ്ടെത്തി. കുട്ടികളുടെ ആരോഗ്യത്തിൽ പ്രത്യേക പഠനം നടത്തുന്ന ടെയ്ലർ-റോബിൻസണിനെ, മേനോപ്പോസ് സംബന്ധിച്ച “തെർമോമീറ്റർ ലെഗ്” പോലുള്ള യാഥാർഥ്യമില്ലാത്ത ലക്ഷണങ്ങളെ കുറിച്ച് സംസാരിക്കുന്നതുപോലെയാണ് ചില വീഡിയോകൾ ചിത്രീകരിച്ചത്. 2017-ലെ പി എച്ച് ഇ കോൺഫറൻസിലെയും അടുത്തിടെ അദ്ദേഹം പങ്കെടുത്ത പാർലമെന്ററി ഹിയറിംഗിലെയും ദൃശ്യങ്ങൾ ഡീപ്പ് ഫെയ്ക്ക് നിർമ്മാതാക്കൾ ദുരുപയോഗം ചെയ്തതാണെന്ന് കണ്ടെത്തൽ സൂചിപ്പിക്കുന്നു. ടെയ്ലർ-റോബിൻസന്റെ പരാതിക്ക് ശേഷം ടിക്ടോക്ക് ആ വീഡിയോകൾ നീക്കം ചെയ്തെങ്കിലും ഇത് നിരവധി പേരെ തെറ്റിദ്ധരിപ്പിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് .

ടിക്ടോക്കിനൊപ്പം എക്സ്, ഫെയ്സ്ബുക്ക്, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലും ഇത്തരം ഡീപ്പ് ഫെയ്ക്ക് വീഡിയോകൾ കണ്ടെത്തിയതായി പഠനം നടത്തിയ ഫുൾ ഫാക്റ്റ് വ്യക്തമാക്കി. മുൻ പി എച്ച് ഇ ചീഫ് എക്സിക്യൂട്ടീവ് ഡങ്കൻ സെൽബി, പോഷകാഹാര വിദഗ്ധൻ ടിം സ്പെക്റ്റർ, അന്തരിച്ച ഡോ. മൈക്കിൾ മോസ്ലി എന്നിവരുടെയെല്ലാം വ്യാജ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത് . വ്യാജ ഡോക്ടർമാർ വഴി തെറ്റായ വിവരങ്ങൾ വ്യാപകമായി പ്രചരിക്കുന്നതിനെതിരെ കടുത്ത നടപടി ലിബറൽ ഡെമോക്രാറ്റ് ആരോഗ്യ വക്താവ് ഹെലൻ മോർഗൻ ആവശ്യപ്പെട്ടു. ഹാനികരമായ എ ഐ ജനറേറ്റഡ് ഉള്ളടക്കം കണ്ടെത്തി നീക്കം ചെയ്യുന്നത് വലിയ വെല്ലു വിളിയായിരുന്നിട്ടും ഇതിനെതിരായ നടപടികൾ ശക്തിപ്പെടുത്തുകയാണെന്നാണ് ടിക്ടോക്ക് ഇതിനോട് പ്രതികരിച്ചത്.
റൈറ്റ്മൂവിന്റെ 2025 ലെ ‘ഹാപ്പി ആറ്റ് ഹോം’ സർവേയിൽ നോർത്ത് യോർക്ക്ഷയറിലെ സ്കിപ്ടൺ ബ്രിട്ടനിലെ ഏറ്റവും സന്തോഷകരമായ വാസസ്ഥലമായി ഒന്നാം സ്ഥാനത്ത് എത്തി. മനോഹരമായ പച്ചപ്പും, സമാധാനപരമായ ഗ്രാമീണ ജീവിതരീതിയും, സൗഹൃദപരമായ സമൂഹവും ഈ പട്ടണത്തെ മുന്നിലെത്തിച്ചതിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത് . റിച്ച്മണ്ട് അപോൺ തേംസും, കാംഡനും ആണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഈ മൂന്നും പ്രദേശങ്ങളും ജീവിത ഗുണനിലവാരത്തിലും സൗകര്യങ്ങളിലും പൊതുജനങ്ങളുടെ സംതൃപ്തിയിലും മികച്ച സ്കോർ നേടിയവയായിരുന്നു.
വെസ്റ്റ് മിഡ്ലാൻഡ്സിലെ റാങ്കിംഗിൽ ലീമിംഗ്ടൺ സ്പയാണ് 2025ലെ ഏറ്റവും സന്തോഷകരമായ സ്ഥലം. രണ്ടാം സ്ഥാനത്ത് എത്തിയ സ്റ്റാഫോർഡ്ഷയറിലെ ലിച്ച്ഫീൽഡ് പൗരന്മാരുടെ ജീവിതസന്തോഷം, സാംസ്കാരിക പൈതൃകം, ലിച്ച്ഫീൽഡ് കത്തീഡ്രൽ പോലുള്ള ആകർഷക കേന്ദ്രങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉയർന്ന വിലയിരുത്തൽ നേടിയത്. ഇതിനെ തുടർന്നു സ്ട്രാറ്റ്ഫോർഡ്-ഓൺ-എവൺ, ശ്രൂസ്ബറി, ടാംവർത്ത് എന്നിവയും മികച്ച റാങ്കുകൾ നേടി.

ദേശീയ തലത്തിൽ ലിച്ച്ഫീൽഡ് ശ്രദ്ധേയമായ മുന്നേറ്റമാണ് നടത്തിയത്; വെസ്റ്റ് മിഡ്ലാൻഡ്സിൽ രണ്ടാം സ്ഥാനത്തോടൊപ്പം ബ്രിട്ടനിലെ മൊത്തം പട്ടികയിൽ 13-ാം സ്ഥാനവും നേടി. 19,500 -ലധികം പേർ പങ്കെടുത്ത ഈ സർവേയിൽ, ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവർ നഗര-ഉപനഗര പ്രദേശങ്ങളിലെ ആളുകളേക്കാൾ കൂടുതൽ സന്തോഷവാന്മാരാണെന്ന് ആണ് കണ്ടെത്തിയിരിക്കുന്നത് . പ്രായം കൂടുന്തോറും ആളുകൾക്ക് താമസസ്ഥലത്തോടുള്ള തൃപ്തിയും വർധിക്കുന്നുവെന്നതും പഠനം സൂചിപ്പിക്കുന്നു. 18 മുതൽ 24 വയസ്സ് വരെയുള്ളവർ ഏറ്റവും കുറവ് തൃപ്തി പ്രകടിപ്പിച്ചപ്പോൾ, 65 വയസ്സിന് മുകളിലുള്ളവർ ഏറ്റവും സന്തോഷകരമായി ജീവിക്കുന്നവരായിരുന്നു എന്നാണ് സർവേയിലെ കണ്ടെത്തൽ .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബർമിംഗ്ഹാമിലെ ക്വിന്റണിൽ നിന്നുള്ള ഡോ. നാഥനിയൽ സ്പെൻസർ (38) രോഗികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ കുറ്റം ചുമത്തി . 2017 മുതൽ 2021 വരെ സ്റ്റോക്ക്-ഓൺ-ട്രെന്റിലും ഡഡ്ലിയിലും ചികിത്സയിൽ ഉണ്ടായിരുന്ന 38 പേരെ ഇയാൾ പീഡിപ്പിച്ചെന്നാണ് സ്റ്റാഫർഡ്ഷയർ പൊലീസ് കണ്ടെത്തിയത് . ഇതിൽ 13 വയസ്സിന് താഴെയുള്ള കുട്ടികളോട് നടന്ന ഒമ്പത് അതിക്രമങ്ങളും ഉൾപ്പെടുന്നുണ്ട് .

റോയൽ സ്റ്റോക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലും ഡഡ്ലിയുടെ റസൽസ് ഹാൾ ആശുപത്രിയിലുമാണ് ഇത്തരം സംഭവങ്ങൾ നടന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . മൂന്ന് കുട്ടികൾക്കെതിരായ ശാരീരിക അതിക്രമവും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. പ്രതി 2026 ജനുവരി 20-ന് നോർത്ത് സ്റ്റാഫർഡ്ഷയർ ജസ്റ്റിസ് സെന്ററിൽ ഹാജരാകണം. അന്വേഷണം തുടരുന്നതിനാൽ സ്പെൻസറെ മെഡിക്കൽ സേവനത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.

അതിക്രമത്തിനിരയായ റസൽസ് ഹാൾ ആശുപത്രിയിലെ രോഗികൾക്കായി പ്രത്യേക ഹെൽപ്ലൈൻ തയ്യാറാക്കിയതായി ഡഡ്ലി ഗ്രൂപ്പ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ് അറിയിച്ചു. ഈ വാർത്ത രോഗികൾക്കും ജീവനക്കാർക്കും സമൂഹത്തിനും ആശങ്കയുണ്ടാക്കുന്നതാണെന്ന് മെഡിക്കൽ ഡയറക്ടർ ഡോ. പോൾ ഹഡ്സൺ പറഞ്ഞു. അന്വേഷണത്തിൽ ട്രസ്റ്റ് പൊലീസുമായി സഹകരിച്ചു വരുന്നതായും അദ്ദേഹം വിശദീകരിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിൽ ഈ വർഷത്തെ ഫ്ളൂ സീസൺ കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഗുരുതരമാണെന്ന് എൻഎച്ച്എസ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ആഴ്ച ശരാശരി 1,700 പേർ ഫ്ളൂ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടുവെന്ന കണക്കുകൾ ആണ് ഏറ്റവും പുതുതായി പുറത്തുവന്നിരിക്കുന്നത് . സാധാരണ സീസണിനെക്കാൾ ഒരു മാസം മുമ്പേ പ്രഭവം ആരംഭിച്ചതും കൂടുതൽ രൂക്ഷമായ വൈറസ് വകഭേദമാണ് വ്യാപിക്കുന്നതെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.

ചെറിയ ആരോഗ്യപ്രശ്നങ്ങൾക്കുപോലും എ & ഇ വകുപ്പുകളിൽ രോഗികൾ കൂടിയായതോടെ ആശുപത്രികളുടെ സമ്മർദ്ദം ഇരട്ടി. കഴിഞ്ഞ ശീതകാലത്ത് രണ്ടു ലക്ഷംത്തിലധികം കേസുകൾ എ & ഇ യൂണിറ്റുകളിൽ രേഖപ്പെടുത്തിയിരുന്നു . സാധാരണ പ്രശ്നങ്ങൾക്ക് ഫാർമസികളെയും ജിപിമാരെയും എൻഎച്ച്എസ് 111 സേവനത്തെയും ആശ്രയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

ഫ്ളൂ കേസുകൾ അതിവേഗം ഉയരുന്നതോടൊപ്പം ഡോക്ടർമാരുടെ ഡിസംബർ നടുവിലെ അഞ്ചുദിവസത്തെ സമരവും ആരോഗ്യസംവിധാനത്തിന് പുതിയ വെല്ലുവിളി സൃഷ്ടിക്കുകയാണ്. ഉടൻ തന്നെ ഫ്ളൂ ബാധിതർക്ക് വേണ്ട കിടക്കകൾ 5,000 മുതൽ 8,000 വരെ ഉയരുമെന്ന കണക്കാണ് എൻഎച്ച്എസിന് ഉള്ളത് . ഇതിനകം തന്നെ 12 മണിക്കൂറിൽപ്പരം നീളുന്ന എ & ഇ കാത്തിരിപ്പുകളും ജീവനക്കാരുടെ ക്ഷാമവും ഗൗരവമായ പ്രതിസന്ധിയായി മാറിയതായി മുന്നണി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഉത്തര ലണ്ടനിലെ ഒരു നേഴ്സറിയിൽ പരിചരണത്തിൽ ഉണ്ടായിരുന്ന കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതായി നേഴ്സറി ജോലിക്കാരൻ വിൻസെന്റ് ചാൻ (45) വുഡ് ഗ്രീൻ ക്രൗൺ കോടതിയിൽ കുറ്റസമ്മതം നടത്തി. ലൈംഗിക അതിക്രമം, സ്പർശനത്തിലൂടെ പീഡനം, ഗുരുതരമായ ബാലപീഡന ദൃശ്യങ്ങൾ സൃഷ്ടിക്കൽ എന്നിവ ഉൾപ്പെടെ 26 കുറ്റങ്ങളാണ് ഇയാൾ സമ്മതിച്ചത്. സഹപ്രവർത്തകനിലൂടെ ലഭിച്ച സൂചനയെ തുടർന്ന് ആരംഭിച്ച അന്വേഷണം, മെട്രോപ്പൊളിറ്റൻ പൊലീസിന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരവും സങ്കീർണ്ണവും ആയ കേസുകളിലൊന്നായി മാറിയെന്ന് അധികൃതർ പറഞ്ഞു.

ഫിഞ്ച്ലെയിലെ സ്റ്റാൻഹോപ്പ് അവന്യൂവിൽ താമസിക്കുന്ന ഇയാളുടെ ഐപാഡുകളിൽ നിന്നാണ് ദൃശ്യങ്ങൾ കണ്ടെത്തിയത്. ബ്രൈറ്റ് ഹൊറൈസൺസ് നേഴ്സറിയിൽ ആർട്ട് സ്പെഷലിസ്റ്റും റൂം ലീഡറും നേഴ്സറി നേഴ്സുമായിരുന്നു ഇയാൾ. രണ്ട് മുതൽ നാല് വയസ് വരെയുള്ള കുട്ടികളുടെ പരിചരണ ചുമതലയായിരുന്നു ഇയാൾക്ക് ഉണ്ടായിരുന്നത് . വെളിപ്പെടുത്തലുകൾ പുറത്തു വന്നതോടെ നേഴ്സറി ശാഖ അടച്ചിട്ടു. ഒട്ടേറെ കുട്ടികളുടെ മാതാപിതാക്കളുടെ സാന്നിധ്യത്തിലാണ് കുറ്റങ്ങൾ വായിച്ചത്.

ചാന്റെ കുറ്റസമ്മതത്തിനുശേഷം മാതാപിതാക്കൾ സംയുക്ത പ്രസ്താവനയിൽ നേഴ്സറിയുടെ സുരക്ഷാ വീഴ്ചകളാണ് ഇത്തരമൊരു ഭീകര കുറ്റകൃത്യം ദീർഘകാലം പുറത്തുവരാതിരുന്നത് എന്ന് ആരോപിച്ചു. ബ്രൈറ്റ് ഹൊറൈസൺസ് നേഴ്സറി സംഭവത്തിൽ ‘അമ്പരപ്പും ദുഖവും’ രേഖപ്പെടുത്തി. സുരക്ഷാ സംവിധാനങ്ങളുടെ പൂർണ്ണ പരിശോധനയ്ക്ക് വിദഗ്ദ്ധ സംഘത്തെ നിയമിക്കുമെന്ന് അധികൃതർ അറിയിച്ചു. കുട്ടികൾ സുരക്ഷിതരായിരിക്കാൻ ആവശ്യമായ കൂടുതൽ നടപടികൾ ഏർപ്പെടുത്താൻ മുൻകൈ എടുക്കുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ബ്രിജറ്റ് ഫിലിപ്പ്സൺ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലേക്ക് വരുന്ന വിദേശ നേഴ്സുമാരുടെയും മിഡ് വൈഫുമാരുടെയും എണ്ണം കുത്തനെ ഇടിഞ്ഞതായി നേഴ്സിംഗ് ആൻഡ് മിഡ് വൈഫറി കൗൺസിൽ (NMC) പുറത്തുവിട്ട പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നു. 2024-ലെ സമയത്തേക്കാൾ ഇത്തവണ ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ 6,321 മാത്രമാണ് രജിസ്റ്ററിൽ ചേർന്നത്. വർധിച്ചുവരുന്ന കുടിയേറ്റ നയങ്ങളിലെ കടുത്ത മാറ്റങ്ങളും വംശീയതയും ആണ് ഇതിന് പ്രധാന കാരണം എന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദ്ധർ പറയുന്നത്.

അതേസമയം, കൂടുതൽ വിദേശ ആരോഗ്യപ്രവർത്തകർ ബ്രിട്ടൻ വിടുകയും ചെയ്യുന്നു. ഇതോടെ സ്റ്റാഫ് ക്ഷാമത്തെ നേരിടുന്ന എൻഎച്ച്എസിന്റെ സേവനങ്ങൾ കൂടുതൽ സമ്മർദത്തിലാകുമെന്നും രോഗികൾക്ക് ചികിത്സയ്ക്കായി കൂടുതൽ ദൈർഘ്യമേറിയ കാത്തിരിപ്പുകൾ അഭിമുഖീകരിക്കേണ്ടി വരുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി. രാജ്യാന്തര റിക്രൂട്ട്മെന്റിന്റെ ഈ ഇടിവ് ഡോക്ടർമാരിലും പ്രതിഫലിക്കുകയാണെന്ന് ജനറൽ മെഡിക്കൽ കൗൺസിലിന്റെ അടുത്തകാല റിപ്പോർട്ടുകളും വ്യക്തമാക്കുന്നു.

കുടിയേറ്റക്കാർക്കെതിരായ പ്രതികൂല അന്തരീക്ഷവും സർക്കാരിന്റെ കടുത്ത കുടിയേറ്റനയവും യുകെ ആകർഷകമല്ലാതാക്കി എന്ന വിമർശനമുണ്ട്. ഇന്ത്യയിൽ നിന്നുള്ള നേഴ്സുമാരുടെ വരവ് 58% കുറഞ്ഞതും ഫിലിപ്പൈൻസ്, നൈജീരിയ, ഘാന എന്നിവിടങ്ങളിലെ വരവ് ഗണ്യമായി ഇടിഞ്ഞതുമാണ് പുതിയ പ്രവണതയുടെ കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിൽ ബുധനാഴ്ച രാത്രി റിക്ടർ സ്കെയിലിൽ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ലങ്കാഷെയറിലെ സിൽവർഡെയിൽ തീരത്ത് നിന്ന് ഏകദേശം 3 കിലോമീറ്റർ (1.86 മൈൽ) ആഴത്തിലാണ് പ്രഭവകേന്ദ്രമെന്ന് ബ്രിട്ടീഷ് ജിയോളജിക്കൽ സർവേ (BGS) സ്ഥിരീകരിച്ചു. രാത്രി 11.23ഓടെയാണ് കുലുക്കം ഉണ്ടായത്. പ്രകമ്പനം 19 കിലോമീറ്ററോളം വ്യാപ്തിയിൽ അനുഭവപ്പെട്ടതായാണ് പ്രാഥമിക വിലയിരുത്തൽ.

ലങ്കാഷെയറിനോടൊപ്പം അയൽപ്രദേശമായ കുംബ്രിയയിലും, പ്രത്യേകിച്ച് ലേക് ഡിസ്ട്രിക്റ്റിന്റെ തെക്കൻ ഭാഗങ്ങളിലും ഭൂചലനത്തിന്റെ പ്രഭാവം അനുഭവപ്പെട്ടു. കെൻഡൽ, അൾവർസ്റ്റൺ, കാൺഫോർത്ത് തുടങ്ങിയ പ്രദേശങ്ങളിൽ വീടുകൾ കുലുങ്ങുകയും വലിയൊരു സ്ഫോടനം നടന്നതു പോലുള്ള ശബ്ദം കേൾക്കുകയും ചെയ്തതായി നാട്ടുകാർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഷോപ്പുകളുടെ അലാറങ്ങൾ പ്രവർത്തിക്കുകയും, ആദ്യം ഒരു വാഹനാപകടമോ ക്വാറി സ്ഫോടനമോ സംഭവിച്ചതെന്ന തെറ്റിദ്ധാരണയും ഉണ്ടായി. എങ്കിലും, എവിടെയും നാശനഷ്ടമോ പരുക്കുകളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

ബ്രിട്ടനിൽ വർഷം 200–300 ചെറിയ ഭൂചലനങ്ങൾ രേഖപ്പെടുത്തുന്നുണ്ടെങ്കിലും , അവയിൽ 20–30 എണ്ണം മാത്രമാണ് സാധാരണയായി ആളുകൾക്ക് അനുഭവപ്പെടാറുള്ളത്. 2025 ഒക്ടോബർ 20-ന് പെർത്ത്–കിൻറോസ് മേഖലയിൽ രേഖപ്പെടുത്തിയ 3.3 തീവ്രതയുള്ള ഭൂചലനത്തിന് ശേഷം പൊതുജനങ്ങൾക്ക് വ്യക്തമായി അനുഭവപ്പെട്ട ഏറ്റവും പ്രബലമായ ഭൂചലനമാണ് ഇന്ന് ഉണ്ടായത് . ബ്ലാക്ക്പൂൾ വരെയും ചിലർക്ക് പ്രകമ്പനം അനുഭവവേദ്യമായതായി അന്താരാഷ്ട്ര സീസ്മിക് സൈറ്റുകൾ റിപ്പോർട്ട് ചെയ്തു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ പ്രമുഖ മൊബൈൽ നെറ്റ്വർക്ക് കമ്പനികളായ O2, വോഡാഫോൺ, EE, ത്രീ എന്നീ സേവനദാതാക്കൾ £1.1 ബില്യൺ തുകയ്ക്കുള്ള കേസ് നേരിടുകയാണ് എന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ലോയൽറ്റി പെനൽറ്റി ക്ലെയിം എന്നറിയപ്പെടുന്ന ഈ കേസിൽ, ലക്ഷക്കണക്കിന് പഴയ ഉപഭോക്താക്കളിൽ നിന്ന് കരാർ കാലാവധി കഴിഞ്ഞിട്ടും ഹാൻഡ്സെറ്റ് തുക ഈടാക്കിയതായാണ് ആരോപിക്കപ്പെടുന്നത് . 2015 ഒക്ടോബർ 1 മുതൽ ഈ വർഷം മാർച്ച് 31 വരെ എടുത്ത 10.9 ദശലക്ഷം ഫോൺ കരാറുകൾ ഇതിൽ ഉൾപ്പെടുന്നു.

കേസിൽ വിജയിച്ചാൽ ഓരോ കരാറിനും £104 വരെ നഷ്ടപരിഹാരം ലഭിക്കാമെന്നാണ് അറിയാൻ സാധിച്ചത്. ഉപഭോക്തൃ അവകാശ പ്രവർത്തകനായ ജസ്റ്റിൻ ഗട്ട്മാൻ സമർപ്പിച്ച ഈ നിയമനടപടിക്ക് കോംപറ്റിഷൻ അപ്പീൽ ട്രൈബ്യൂണൽ വിചാരണാനുമതി നൽകിയിട്ടുണ്ട്. കാലാവധി കഴിഞ്ഞിട്ടും സേവനദാതാക്കൾ നിരക്ക് കുറയ്ക്കാതെ അന്യായമായി അധിക പണം ഈടാക്കിയെന്ന ആരോപണം ഗുരുതരമാണെന്നാണ് നിയമ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത് .

അതേസമയം, ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന നിലപാടിലാണ് നെറ്റ്വർക്ക് കമ്പനികൾ. O2യും EEയും കേസ് അടിസ്ഥനമില്ലാത്തതാണ് എന്ന് അഭിപ്രായപ്പെട്ടു. വോഡാഫോൺ–ത്രീ കമ്പനി കേസിനെ തുടർന്ന് മുന്നോട്ടുള്ള നടപടികൾ പരിഗണിക്കുമെന്ന് അറിയിച്ചു. എല്ലാ യോഗ്യരായ ഉപഭോക്താക്കളും പ്രത്യേകമായി പുറത്തു പോകാനുള്ള നടപടികൾ സ്വീകരിക്കാത്ത പക്ഷം സ്വമേധയാ ഈ കേസിന്റെ പരിധിയിൽ ഉൾപ്പെടും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഓസ്ട്രേലിയയിൽ 16 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കുന്ന നിയമം പ്രാബല്യത്തിൽ വരാനിരിക്കെ 13–15 വയസുകാരുടെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, ത്രെഡ്സ് അക്കൗണ്ടുകൾ നീക്കം ചെയ്യാനുള്ള നടപടി മെറ്റ ആരംഭിച്ചു. . ഡിസംബർ 4 മുതൽ അക്കൗണ്ട് നിർത്തിവെക്കും എന്ന മുന്നറിയിപ്പിന്റെ പിന്നാലെയാണ് നടപടി. പുതിയ നടപടി ഏകദേശം 3.5 ലക്ഷം ഇൻസ്റ്റഗ്രാം അക്കൗണ്ടുകളെയും 1.5 ലക്ഷം ഫേസ്ബുക്ക് അക്കൗണ്ടുകളെയും ബാധിക്കാനിടെയുണ്ടെന്നാണ് കണക്കാക്കുന്നത്.

പ്രാബല്യത്തിൽ വരുന്ന പുതിയ നിയമം പാലിക്കാത്ത കമ്പനികൾക്ക് 49.5 മില്ല്യൺ ഓസ്ട്രേലിയൻ ഡോളർ വരെ പിഴ ചുമത്താനാകും. നിയമം പാലിക്കുമെന്നും, എന്നാൽ കൂടുതൽ കാര്യക്ഷമവും സ്വകാര്യത കാത്തുസൂക്ഷിക്കുന്ന പ്രായപരിശോധന സംവിധാനം സർക്കാരിന്റെ തലത്തിൽ തന്നെ നടപ്പാക്കണമെന്നുമാണ് മെറ്റയുടെ നിലപാട്. തെറ്റായി പ്രായം വിലയിരുത്തപ്പെട്ടതായി കരുതുന്നവർ വീഡിയോ സെൽഫിയോ സർക്കാർ നൽകുന്ന തിരിച്ചറിയൽ രേഖകളോ ഉപയോഗിച്ച് പുതുക്കി പരിശോധനയ്ക്കായി അപേക്ഷിക്കാം.

യൂട്യൂബ്, ടിക്ടോക്, സ്നാപ്ചാറ്റ്, റെഡിറ്റ്, ട്വിച്ച് തുടങ്ങിയ പ്ലാറ്റ്ഫോമുകളും നിരോധനത്തിന്റെ പരിധിയിലാകും. 10–15 വയസ്സുകാരിൽ 96 ശതമാനവും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുവെന്നും ഇവരിൽ വലിയൊരു വിഭാഗം ഹാനികരമായ ഉള്ളടക്കവും സൈബർ ബുള്ളിയിങ്ങും ഗ്രൂമിംഗ് ശ്രമങ്ങളും നേരിട്ടിട്ടുണ്ടെന്നും സർക്കാർ പഠനത്തിൽ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഭാവി തലമുറയെ സോഷ്യൽ മീഡിയയുടെ ദോഷഫലങ്ങളിൽ നിന്ന് സംരക്ഷിക്കാനെന്ന ലക്ഷ്യത്തോടെ ഓസ്ട്രേലിയ പൂർണ്ണ നിരോധനത്തിന്റെ വഴിയിലേക്ക് കടക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അഹമ്മദാബാദ് എയർ ഇന്ത്യ അപകടത്തിൽ മരിച്ച ബ്രിട്ടീഷ് പൗരന്മാരുടെ മൃതദേഹങ്ങൾ ലണ്ടനിൽ പരിശോധിച്ചപ്പോൾ മോർച്ചറി ജീവനക്കാർക്ക് ഉപയോഗിച്ചിരുന്ന രാസവസ്തുവിൽ നിന്ന് വിഷബാധ സംഭവിച്ചു. സംഭവം വെസ്റ്റ്മിൻസ്റ്റർ പബ്ലിക് മോർച്ചറിയിലാണ് റിപ്പോർട്ട് ചെയ്തത്. ഇൻക്വസ്റ്റിന് നേതൃത്വം നൽകിയ പ്രൊഫസർ ഫിയോന വിൽകോക്സ് നൽകിയ റിപ്പോർട്ടിൽ മൃതദേഹങ്ങളിൽ അമിതമായി ഫോർമലിൻ ചേർത്തതായി പറയുന്നു.

ഉയർന്ന അളവിലുള്ള ഫോർമലിൻ വിഷലിപ്തമാകുകയും ജീവനക്കാർക്ക് ഗുരുതരമായ ശ്വാസകോശ പ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. കാർബൺ മോണോക്സൈഡ്, സയനൈഡ് എന്നിവയുടെ സാന്നിധ്യവും കണ്ടെത്തി. ഇതിനെ തുടർന്ന് വിദഗ്ധരുടെ സഹായം തേടി സുരക്ഷാ നിരീക്ഷണവും ശ്വസനോപകരണങ്ങളും ഉൾപ്പെടെയുള്ള പ്രത്യേക മുൻകരുതലുകൾ ഏർപ്പെടുത്തി.

വിദേശത്ത് നിന്ന് മൃതദേഹങ്ങൾ കൊണ്ടുവരുമ്പോൾ കേടുപാടുകൾ ഒഴിവാക്കാൻ ഫോർമലിൻ സാധാരണയായി ഉപയോഗിക്കാറുണ്ടെങ്കിലും ആവശ്യമായ മുൻകരുതലുകൾ പലപ്പോഴും അവഗണിക്കപ്പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു. ജൂൺ 12-ന് ലണ്ടനിലേക്കു പറന്ന ബോയിങ് 787 വിമാനം തകർന്നുവീണ് 53 ബ്രിട്ടീഷുകാരുൾപ്പെടെ 242 പേരാണ് മരിച്ചത്.