ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ കെയർസ് അലവൻസ് കുംഭകോണം സംബന്ധിച്ച് ഉയർന്നു വന്ന കടുത്ത വിമർശനങ്ങളെ തുടർന്ന് സർക്കാർ ലക്ഷക്കണക്കിന് കേസുകൾ വീണ്ടും പരിശോധിക്കാൻ തീരുമാനിച്ചു. നിരവധി കെയർ ജീവനക്കാർ അവരുടെ പിഴവുകൾ കൊണ്ടല്ല പിഴ നടപടികൾ നേരിട്ടതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ചിലർക്കു £20,000 വരെ തിരിച്ചടക്കേണ്ടി വന്നതായാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.

സ്വതന്ത്ര റിവ്യൂ റിപ്പോർട്ടിൽ, ഈ ശിക്ഷകളും കടബാധ്യതകളും ഭൂരിഭാഗവും നിയമലംഘനം കാരണം അല്ലെന്നും, മറിച്ച് ഡിപ്പാർട്ട്മെൻറ് ഫോർ വർക്ക് ആൻഡ് പെൻഷൻ്റെ നയപരമായും അഡ്മിനിസ്ട്രേറ്റീവ് പിഴവുകളുമായും ബന്ധപ്പെട്ടവയാണെന്നും വ്യക്തമാക്കുന്നു. വരുമാനം ശരാശരി കണക്കാക്കാതെ നിയമം കർശനമായി പ്രയോഗിച്ചതാണ് കെയർ ജീവനക്കാരെ വർഷങ്ങളോളം അറിയാതെ വലിയ തിരിച്ചടവിന് വിധേയരാക്കിയത്. സർക്കാർ തെറ്റായി നൽകിയ പിഴകളും ഓവർ പേയ്മെന്റുകളും റദ്ദാക്കുകയോ കുറയ്ക്കുകയോ ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, നഷ്ടപരിഹാരം നൽകാനുള്ള നിർദേശം അംഗീകരിച്ചിട്ടില്ല.

നിലവിൽ കുറഞ്ഞത് 1.44 ലക്ഷം കെയർ മേഖല £251 കോടിയിലധികം തുക അധികമായി സർക്കാരിന് തിരിച്ചടയ്ക്കുന്ന നിലയിലാണ്. 2019 മുതൽ തെറ്റായി നൽകിയ കെയർസ് അലവൻസ് മൊത്തം തുക £357 കോടി കവിഞ്ഞിട്ടുണ്ട്. കെയർസ് സംഘടനകളും പ്രവർത്തകരും ഇത് ഒരു പ്രധാന മുന്നേറ്റമായി വിലയിരുത്തുന്നുണ്ടെങ്കിലും, അനേകം കെയർ മേഖലകൾ അനുഭവിച്ച സമ്മർദം, സാമ്പത്തിക തകർച്ച എന്നിവ പരിഗണിച്ച് സർക്കാർ നഷ്ടപരിഹാരം നൽകേണ്ടതുണ്ടെന്ന് അവർ ആവശ്യപ്പെടുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഈസ്റ്റ് ലണ്ടനിൽ കഴിഞ്ഞവർഷം നവംബറിൽ കാറിൻറെ ബൂട്ടിൽ നിന്നും ഡൽഹി സ്വദേശിനിയായ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ നാല് പൊലീസ് ഓഫീസർമാർക്കെതിരെ ശാസന നടപടികൾ ആരംഭിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഹർഷിതയുടെ പരാതിയെ തുടർന്ന് നടത്തിയ സ്വതന്ത്ര അന്വേഷണത്തിൽ ഇൻഡിപെൻഡന്റ് ഓഫീസ് ഫോർ പോലീസ് കണ്ടക്റ്റ് (ഐഒപിസി) നിരവധി വീഴ്ചകൾ ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിൽ നാലുപേരുടെ പെരുമാറ്റത്തെ കുറിച്ച് പൊലീസ് മേധാവികൾ ഔദ്യോഗികമായി നടപടികൾ ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം ഇപ്പോഴും തുടരുകയാണെന്ന് നോർത്ത്ഹാംപ്ടൺഷയർ പൊലീസ് അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ എമ്മ ജെയിംസ് അറിയിച്ചു.

2024 ഓഗസ്റ്റ് അവസാനം ഗാർഹിക പീഡനം റിപ്പോർട്ട് ചെയ്തതിന് ശേഷം അന്വേഷണങ്ങൾ പുരോഗമിക്കുന്നതിലും മിസ് ബ്രെല്ലയുമായി ആശയ വിനിമയം നടത്തുന്നതിലും പരാജയപ്പെട്ടതായി ആരോപിക്കപ്പെടുന്ന രണ്ട് ഡിറ്റക്ടീവ് കോൺസ്റ്റബിൾമാർക്കെതിരായ ഗുരുതരമായ പെരുമാറ്റദൂഷ്യ നോട്ടീസുകൾ ആണ് നൽകിയിരിക്കുന്നത് . ഗാർഹിക പീഡനത്തിന് ഹർഷിത നൽകിയ പരാതിയിൽ ഉചിതമായ നടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ അവളെ മരണത്തിൽ നിന്ന് രക്ഷിക്കാൻ സാധിക്കുമായിരുന്നു എന്ന അഭിപ്രായമാണ് ബന്ധുക്കളും സുഹൃത്തുക്കളും പങ്കു വയ്ക്കുന്നത്. സെപ്റ്റംബർ 3 ന് പങ്കജ് ലാംബയെ അറസ്റ്റ് ചെയ്തതായി ഐഒപിസി മുമ്പ് പറഞ്ഞിരുന്നു, എന്നാൽ പിന്നീട് സോപാധിക ജാമ്യത്തിൽ വിട്ടയച്ചു. തുടർന്നാണ് അയാൾ കൊലപാതകം നടത്തിയത്.

ഇതിനിടെ 24 വയസ്സുകാരിയായ ഹർഷിത ബ്രെല്ലയുടെ കൊലപാതകത്തിൽ പോലീസ് ഭർത്താവും പ്രതിയുമായ പങ്കജ് ലാംബയ്ക്ക് എതിരെ കുറ്റപത്രം സമർപ്പിച്ചു. കൊലപാതകത്തോടൊപ്പം ബലാത്സംഗം, ലൈംഗികാതിക്രമം എന്നീ കുറ്റങ്ങളും ഇയാളുടെ മേൽ ചുമത്തിയിട്ടുണ്ട്. നവംബർ 15-ന് ലെസ്റ്റർ റോയൽ ആശുപത്രിയിലെ പോസ്റ്റ്മോർട്ടം പരിശോധനയിൽ കഴുത്ത് ഞെരിച്ചതാണ് മരണത്തിൻ്റെ പ്രാഥമിക കാരണം എന്ന് സ്ഥിരീകരിച്ചിരുന്നു. തുടർന്നാണ് നോർത്താംപ്ടൺഷെയർ പോലീസ് ഭർത്താവിനെ മുഖ്യപ്രതിയായി പ്രഖ്യാപിച്ചത് . പ്രതി ഡൽഹിയിൽ എത്തിയതായുള്ള സംശയത്തെ തുടർന്ന് ലുക്ക് ഔട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. കൊലപാതകത്തിന് മുമ്പ് യുവതി ബലാത്സംഗത്തിന് ഇരയായതായി യുകെയിൽ നിന്നുള്ള അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞതായി ഹർഷിത ബ്രെല്ലയുടെ സഹോദരി വെളിപ്പെടുത്തി.
ഈസ്റ്റ് ലണ്ടനിൽ കാറിന്റെ ഡിക്കിയിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം ബ്രിട്ടനിലാകെ കടുത്ത ഞെട്ടലുളവാക്കിയിരുന്നു. പോസ്റ്റ്മോർട്ടം പരിശോധനയിൽ ഹർഷിത ബ്രെല്ലയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു . മൃതദേഹം കണ്ടെത്തുന്നതിന് നാല് ദിവസം മുമ്പ് നവംബർ 10 ന് വൈകുന്നേരം അവൾ കൊല്ലപ്പെട്ടുവെന്നാണ് പോലീസ് കരുതുന്നത് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അതിഥികളുടെ കിടപ്പറ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ സംഭവത്തിൽ യുകെ മലയാളിയെ 14 മാസത്തെ ജയിൽ ശിക്ഷക്ക് വിധിച്ചു . നോർത്തേൺ അയർലൻഡിലെ കൊളറെയ്നിലെ ഒരു ഹോട്ടലിൽ ക്ലീനറായി ജോലി ചെയ്യുന്നതിനിടെയാണ് നിർമൽ വർഗീസ് (37) അതിഥികളുടെ സ്വകാര്യ നിമിഷങ്ങൾ രഹസ്യമായി ചിത്രീകരിച്ചത്. സംഭവം പുറത്തറിഞ്ഞതോടെ കഴിഞ്ഞ വർഷം ജൂലൈയിൽ തന്നെ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. . തുടർന്ന് നടന്ന വിചാരണയ്ക്ക് ശേഷം നവംബർ 17 നാണ് കോടതി ശിക്ഷ വിധിച്ചത്.
ഹോട്ടലിലെ വിനോദസൗകര്യങ്ങൾ ഉപയോഗിച്ചതിന് ശേഷം മുറിയിലേക്ക് തിരിച്ചെത്തിയ ഒരു സ്ത്രീ വസ്ത്രം മാറുന്നതിനിടെ നിർമൽ മറയ്ക്ക് കീഴിലൂടെ ഫോണെടുത്ത് ചിത്രീകരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതാണ് ഇയാൾ പിടിക്കപെടാൻ കാരണമായത് . സ്ത്രീ നിലവിളിച്ചതോടെ ഭർത്താവ് എത്തി നിർമലിനെ പിടികൂടുകയും തുടർന്ന് പരാതി നൽകുകയും ചെയ്യുകയായിരുന്നു. കൊളറെയ്നിലെ ബുഷ്ടൗണ്‍ ക്രൗണ്‍ ഹോട്ടലിൽ ക്ലീനറായി പ്രവർത്തിക്കുമ്പോൾ ദമ്പതികളും സ്ത്രീകളും താമസിച്ചിരുന്ന മുറികളിൽ നിന്ന് വസ്ത്രം മാറുന്ന സ്വകാര്യ നിമിഷങ്ങളാണ് ഇയാൾ രഹസ്യമായി പകർത്തിയത്.
നിർമലിന്റെ ഫോണിൽ നിന്ന് 16ൽ കൂടുതൽ പേരുടെ സമാന രീതിയിലുള്ള ദൃശ്യങ്ങൾ പോലീസ് കണ്ടെത്തിയിരുന്നു. ശിക്ഷാവിധിയോടൊപ്പം നിർമലിന്റെ പേര് 10 വർഷത്തേക്ക് ലൈംഗിക കുറ്റവാളികളുടെ ലിസ്റ്റിൽ ഉൾപ്പെടുത്താനും ഫോണുകൾ നശിപ്പിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഹോം ഓഫീസ് ഇയാളുടെ വർക്ക് വിസ റദ്ദാക്കുമെന്നും ജയിൽശിക്ഷ പൂർത്തിയാക്കിയ ശേഷം ഇന്ത്യയിലേക്ക് നാടുകടത്തുകയും ചെയ്യും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലീഷ് ചാനലിൽ റഷ്യൻ യുദ്ധക്കപ്പലുകളുടെ സാന്നിധ്യത്തെ തുടർന്ന് റോയൽ നേവി നിരീക്ഷണം ശക്തമാക്കി. ഇംഗ്ലീഷ് ചാനലിലൂടെ പടിഞ്ഞാറോട്ടു സഞ്ചരിച്ച റഷ്യൻ യുദ്ധക്കപ്പലുകൾ ആയ സ്റ്റോയ്കി കൊർവെറ്റിനെയും യെൽന്യ ഇന്ധന ടാങ്കറിനെയും ബ്രിട്ടീഷ് റോയൽ നേവി തടഞ്ഞുവെന്ന് യുകെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ രണ്ട് ആഴ്ചയായി ഡോവർ കടലിടുക്കിലൂടെ ഇവ സഞ്ചരിക്കുന്നതിനിടെ എച്ച്എംഎസ് സെവേൺ നിരീക്ഷണം ശക്തമാക്കി കപ്പലുകളെ പിന്തുടർന്നു. ഈ മേഖലയിലൂടെ റഷ്യൻ സാന്നിധ്യം വർധിച്ചിരിക്കുകയാണെന്ന് നേവി ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.

അതേസമയം, സ്കോട്ട് ലൻഡ് തീരത്ത് കണ്ടെത്തിയ റഷ്യൻ ചാരക്കപ്പൽ യാന്തർ ആർഎഎഫ് പൈലറ്റുകളുടെ നിരീക്ഷണം ലേസർ ഉപയോഗിച്ച് തടസപ്പെടുത്തിയത് നേരത്തെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. . ഇത് “തീർത്തും അപകടകരം” ആണെന്ന് പ്രതിരോധ മന്ത്രി ജോൺ ഹീലി പറഞ്ഞു . കഴിഞ്ഞ രണ്ട് വർഷത്തിനിടെ യുകെയുടെ സമീപ സമുദ്ര ഭാഗങ്ങളിൽ റഷ്യൻ കപ്പലുകളുടെ ഇടപെടൽ 30% വർധിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

റഷ്യൻ കപ്പലുകളുടെ നീക്കങ്ങളെ നീരിക്ഷിക്കാൻ ഒരു നാറ്റോ സഖ്യരാജ്യത്തിന്റെ കപ്പലിന്റെ സഹായവും ലഭിച്ചതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നു. ബ്രിട്ടീഷ് കരസേനയുടെയും നാവികസേനയുടെയും സജ്ജീകരണം വർധിപ്പിച്ചിരിക്കുകയാണെന്നും യൂറോപ്പിലെ സമഗ്ര സുരക്ഷയ്ക്ക് റഷ്യയുടെ കടന്നുകയറ്റ മനോഭാവം വെല്ലുവിളിയാണെന്നും ഹീലി വ്യക്തമാക്കി. യുകെയുടെ പട്രോൾ കപ്പലുകൾ അതിർത്തി സുരക്ഷ, വിദേശ കപ്പലുകളുടെ എസ്കോർട്ട്, സമുദ്ര നിരീക്ഷണം എന്നിവയിൽ ഇപ്പോഴും നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട അധികൃതർ വ്യകത്മാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടന്റെ മുൻ പ്രധാനമന്ത്രി ലോർഡ് ഡേവിഡ് ക്യാമറൺ പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സ നേടിയതായി വെളിപ്പെടുത്തി. ഭാര്യ ആവശ്യപ്പെട്ടതിനെ തുടർന്ന് നടത്തിയ പി എസ് എ ടെസ്റ്റിലാണ് ക്യാൻസർ കണ്ടെത്തിയത്. തുടർന്ന് നടത്തിയ എം ആർ ഐ സ്കാനും ബയോപ്സിയും ക്യാൻസർ സ്ഥിരീകരിച്ചു. ക്യാമറണിന് ഫോക്കൽ തെറാപ്പി നൽകി ട്യൂമർ സ്ഥിതി ചെയ്യുന്ന ഭാഗം ലക്ഷ്യമിട്ടാണ് ചികിത്സ നടത്തിയത്.

യുകെയിൽ പുരുഷന്മാരിൽ ഏറ്റവും പൊതുവായ ക്യാൻസറാണ് പ്രോസ്റ്റേറ്റ് ക്യാൻസർ. വർഷം തോറും 55,000-ത്തിലധികം കേസുകൾ ആണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നത് . 75 വയസിന് മുകളിലുള്ളവരിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. കറുത്ത വംശജരായ പുരുഷന്മാർക്ക് ഈ രോഗം കൂടുതൽ സാധാരണമാണ്. പലപ്പോഴും പുരുഷന്മാർ ആരോഗ്യ പ്രശ്നങ്ങൾ സംസാരിക്കാൻ മടിക്കുന്നുവെന്ന് തന്റെ രോഗാവസ്ഥ വെളിപ്പെടുത്തി കൊണ്ട് ക്യാമറൺ ചൂണ്ടിക്കാട്ടി. ശരീരാരോഗ്യത്തോടുള്ള ഈ അവഗണന മാറ്റണം എന്ന സന്ദേശമാണ് അദ്ദേഹം പങ്കുവച്ചത്.

പ്രോസ്റ്റേറ്റ് ക്യാൻസറിനുള്ള ടെസ്റ്റിംഗ് വ്യാപിപ്പിക്കണമെന്ന് പ്രോസ്റ്റേറ്റ് ക്യാൻസർ റിസർച്ചിന്റെ അഭ്യർത്ഥനയെ അദ്ദേഹം പിന്തുണച്ചു . പി എസ് എ പരിശോധന പൂർണ്ണമായും കൃത്യമല്ല എന്ന ആശങ്കകൾ കാരണം യുകെയിൽ ഇതിന് ഔദ്യോഗിക സ്ക്രീനിംഗ് പ്രോഗ്രാം നിലവിലില്ല. എന്നാൽ പുതിയ ദേശീയ പഠനം തുടങ്ങിക്കഴിഞ്ഞ സാഹചര്യത്തിൽ പരിശോധനയുടെ ഏറ്റവും നല്ല മാർഗം കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. പുരുഷന്മാരിൽ എട്ട് പേരിൽ ഒരാൾക്ക് പ്രോസ്റ്റേറ്റ് ക്യാൻസർ വരാനുള്ള സാധ്യതയുണ്ടെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ടൈറ്റാനിക്ക് ദുരന്തത്തിൽ മരിച്ച സമ്പന്നനായ യാത്രക്കാരൻ ഐസിഡോർ സ്ട്രോസ് ഉപയോഗിച്ചിരുന്ന 18 കാരറ്റ് സ്വർണ്ണ പോക്കറ്റ് വാച്ച് ലേലത്തിൽ £1.78 മില്യൺ(ഏകദേശം ₹19 കോടി) എന്ന റെക്കോർഡ് വിലയ്ക്ക് വിറ്റു. ടൈറ്റാനിക്ക് കപ്പൽ 1912 ഏപ്രിൽ 14-ന് മഞ്ഞുപാളിയിൽ തട്ടിയാണ് മുങ്ങിയത്. അപ്പോൾ തന്നെ ഈ വാച്ചും 2:20 – ന് രാവിലെ നിലച്ചിരുന്നു . സ്ട്രോസിന്റെ മൃതശരീരത്തിൽ നിന്നാണ് അത് ദിവസങ്ങൾക്കുശേഷം കണ്ടെത്തിയത്.

സ്ട്രോസ് മാസീസ് ഡിപ്പാർട്ട്മെന്റ് സ്റ്റോറിന്റെ സഹ ഉടമയായിരുന്നു. കപ്പൽ മുങ്ങുന്ന രാത്രിയിൽ ഭാര്യയായ ഐഡ സ്ട്രോസ് ഭർത്താവിനെ കൂടാതെ ലൈഫ് ബോട്ടിൽ കയറാൻ വിസമ്മതിക്കുകയായിരുന്നു. ഐഡയുടെ ശരീരം കണ്ടെത്താനായില്ലെങ്കിലും, ഐസിഡോറിന്റെ വാച്ച് കുടുംബം തലമുറകളായി സൂക്ഷിച്ചു. പിന്നീട് അദ്ദേഹത്തിൻറെ വംശജനായ കെനനത്ത് ഹോളിസ്റ്റർ സ്ട്രോസ് അത് പുനരുദ്ധരിക്കുകയും ചെയ്തു.

ടൈറ്റാനിക്കുമായി ബന്ധപ്പെട്ട ലേലത്തിൽ മൊത്തം £3 മില്യൺ വിലവരുന്ന വസ്തുവകകൾ ആണ് വിറ്റു പോയത് . ഇതിൽ ഐഡ എഴുതിയ കത്ത് £100,000-ക്കും, യാത്രക്കാരുടെ പട്ടിക £104,000-ക്കും ലേലത്തിൽ പോയി . സ്ട്രോസ് ദമ്പതികളുടെ അതുല്യമായ സ്നേഹകഥയും ടൈറ്റാനിക്ക് സംബന്ധിച്ച ലോകത്തിന്റെ തുടർച്ചായ ആകർഷണവും തന്നെയാണ് ഈ റെക്കോർഡ് വിലയ്ക്കു കാരണം എന്നാണ് ലേലം നടത്തിയവർ പറയുന്നത്.

ടൈറ്റാനിക്കിലെ ഈ യഥാർത്ഥ സ്നേഹകഥ സിനിമയിലും ഇടം നേടിയിരുന്നു . വെള്ളം കയറി നിറയുന്ന ക്യാബിനിൽ കിടക്കയിൽ ചേർന്ന് കിടക്കുന്ന വയോധിക ദമ്പതികളുടെ ദൃശ്യങ്ങൾ ഐസിഡോർ–ഐഡ സ്ട്രോസ് ദമ്പതികളെ ആസ്പദമാക്കിയതാണെന്നു സംവിധായകൻ പറഞ്ഞിരുന്നു . ചിത്രത്തിലെ ഏറ്റവും ഹൃദയഹാരിയായ ദൃശ്യങ്ങളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. ജെയിംസ് കാമറൂൺ തന്നെ പിന്നീട് നൽകിയ അഭിമുഖങ്ങളിൽ, ഈ ദമ്പതികളുടെ അവസാന നിമിഷങ്ങളെ ബഹുമാനത്തോടെ അവതരിപ്പിക്കാൻ പ്രത്യേക ശ്രദ്ധ ചെലുത്തിയതായും വ്യക്തമാക്കിയിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടീഷ് കുടിയേറ്റ നയത്തിൽ വലിയ മാറ്റങ്ങൾ പ്രഖ്യാപിച്ചെങ്കിലും എൻഎച്ച്എസിൽ ജോലി ചെയ്യുന്ന മലയാളികൾക്ക് ആശ്വാസകരമായി മാറുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . പുതിയ മാറ്റങ്ങളിൽ നേഴ്സുമാർക്കും ഡോക്ടർമാർക്കും 5 വർഷത്തിനുള്ളിൽ ILR ലഭിക്കുന്ന ഇളവ് തുടരുന്നതാണ് ഇതിന് പ്രധാന കാരണം. അതിനാൽ യുകെയിലെ മലയാളി ആരോഗ്യപ്രവർത്തകരിൽ ഭൂരിപക്ഷത്തിനും ഈ പരിഷ്കരണം വലിയ ആഘാതമൊന്നും സൃഷ്ടിക്കില്ല. യുകെയിലെ ആരോഗ്യരംഗത്ത് മലയാളികളുടെ ശക്തമായ സാന്നിധ്യം കണക്കിലെടുത്താൽ ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
എന്നാൽ, പുതിയ നിയമങ്ങളിൽ കെയർ മേഖലയിലെ നേഴ്സുമാരെ സംബന്ധിച്ച പ്രത്യേക വ്യവസ്ഥകൾ വ്യക്തമാക്കിയിട്ടില്ല. പക്ഷെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ കെയർ ജോലി ചെയ്ത് പിന്നീട് എൻഎച്ച്എസിൽ നിയമനത്തിനായി ശ്രമിക്കുന്നവരാണ് കെയർ മേഖലയിലെ മലയാളികളിൽ ഭൂരിപക്ഷവും. അതുകൊണ്ട് തന്നെ നല്ലൊരു ശതമാനം കെയർ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന മലയാളികൾക്ക് ഈ നിയമങ്ങൾ അനുകൂലമാകുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
യുകെ ആഭ്യന്തരമന്ത്രി ശബാന മഹ്മൂദ് പ്രഖ്യാപിച്ച പുതുക്കിയ കുടിയേറ്റ നയപ്രകാരം ഇതിനകം സെറ്റിൽഡ് സ്റ്റാറ്റസ് നേടിയവർക്ക് പുതിയ നിയമങ്ങൾ ബാധകമല്ല. ഉയർന്ന വരുമാനക്കാരായ പ്രൊഫഷണലുകൾക്കും സംരംഭകർക്കും 3 വർഷത്തിനുള്ളിൽ ഫാസ്റ്റ്-ട്രാക്ക് സെറ്റിൽമെന്റ് ലഭ്യമാകുമെന്നതും മറ്റൊരു ഗുണകരമായ മാറ്റമായി വിലയിരുത്തപ്പെടുന്നു.
അനധികൃതമായി എത്തുന്നവർക്ക് സ്ഥിരതാമസത്തിന് 30 വര്‍ഷം വരെ കാത്തിരിക്കേണ്ടി വരും . ഹൈ സ്കില്‍ഡ് ജോലികളിലുള്ളവര്‍ക്ക് 10 വര്‍ഷത്തിന് ശേഷം പിആറിന് അപേക്ഷിക്കാം. പക്ഷേ, അവരുടെ പേരില്‍ ക്രിമിനല്‍ കേസുകള്‍ ഉണ്ടാകരുത്, മൂന്ന് വര്‍ഷം നാഷണല്‍ ഇന്‍ഷുറന്‍സ് അടച്ചിരിക്കണം, നികുതി കുടിശ്ശികയോ വിസ സംബന്ധമായ പണം കുടിശ്ശികയോ ഉണ്ടാകരുത് തുടങ്ങിയ നിബന്ധനകൾ കൂട്ടിച്ചേർത്തിട്ടുണ്ട് . ഇംഗ്ലീഷ് ഭാഷാ പരീക്ഷയും ലൈഫ് ഇന്‍ ദി യു.കെ പരീക്ഷയും പാസാകണം. ഉയര്‍ന്ന ശമ്പളം ലഭിക്കുന്നവര്‍ക്കും പൊതുസേവന രംഗത്ത് ജോലി ചെയ്യുന്നവര്‍ക്കും കാത്തിരിപ്പ് സമയം കുറയും.
മൊത്തത്തില്‍ രാജ്യത്തിന് സംഭാവന ചെയ്യുന്നവര്‍ക്കും ഭാഷാ പ്രാവീണ്യമുള്ളവര്‍ക്കും ഇളവ് ലഭിക്കും. എന്നാല്‍ നിയമം ലംഘിക്കുന്നവര്‍, കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്ത് ആശ്രിതരെ കൊണ്ടുവരുന്നവര്‍ എന്നിവരുടെ കാത്തിരിപ്പ് സമയം കൂടും. പുതിയ നിയമം യുകെയിലെ ഇമിഗ്രേഷന്‍ സിസ്റ്റം കൃത്യമായി പുനഃസംഘടിപ്പിക്കാനാണെന്ന് സര്‍ക്കാര്‍ പറയുന്നു, പക്ഷേ വിവിധ സംഘടനകള്‍ ഇത് കുടിയേറ്റക്കാർക്കെതിരെയുള്ള കടുത്ത തീരുമാനമാണെന്ന് വിമര്‍ശിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അടുത്ത ആഴ്ച സമർപ്പിക്കാനിരിക്കുന്ന ബജറ്റിൽ ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഇലക്ട്രിക് കാർ ഗ്രാൻ്റ് പദ്ധതിക്ക് സർക്കാർ £1.3 ബില്യൺ അധികമായി അനുവദിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ജൂലൈയിൽ ആരംഭിച്ച ഈ പദ്ധതിയിലൂടെ ഇതിനകം 35,000 പേർ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറിയതായി സർക്കാർ പറയുന്നു. എന്നാൽ ഈ ഇളവ് പൂർണ്ണമായും പുതിയതായി ഇലക്ട്രിക്ക് വാഹനങ്ങൾ വാങ്ങുന്നവരെ ആകർഷിക്കുമെന്ന് ഉറപ്പില്ലെന്ന അഭിപ്രായവും ശക്തമാണ് .

£3,750 വരെ വിലക്കുറവ് നൽകുന്ന ഈ പദ്ധതിയോടൊപ്പം, രാജ്യത്ത് കൂടുതൽ ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കാൻ £200 മില്യൺ കൂടി പ്രഖ്യാപിക്കാനാണ് സാധ്യത. ഇപ്പോള്‍ 44,000-ഓളം സ്ഥലങ്ങളിൽ 87,000-ലധികം ചാർജിംഗ് പോയിന്റുകൾ ആണ് ഉള്ളത് . വീട്ടുവളപ്പില്ലാത്തവർക്ക് വഴിയോര ചാർജിംഗ് സൗകര്യം ലഭ്യമാക്കാൻ നിയമാനുമതികളിൽ ഇളവ് നൽകുന്നതിനെ കുറിച്ചുള്ള സമാലോചനയും ബജറ്റ് പ്രഖ്യാപനത്തിൽ പ്രതീക്ഷിക്കുന്നു.

അതേസമയം, ഇലക്ട്രിക് വാഹനങ്ങൾക്ക് 2028 മുതൽ മൈലിന് നികുതി ഈടാക്കുന്ന പുതിയ സംവിധാനവും പഠനത്തിലുണ്ടെന്നാണ് സൂചന. പെട്രോൾ–ഡീസൽ വാഹനങ്ങൾക്ക് ഇന്ധനനികുതി ഉള്ളപ്പോള്‍ ഇ.വി. വാഹനങ്ങൾക്കും ഒരു നികുതി രീതി വേണമെന്നതാണ് സർക്കാർ നിലപാടെന്ന വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്വിൻഡൺ മോർഡൺ മേഖലയിൽ വെള്ളിയാഴ്ച രാത്രി 50 വയസ്സ് പ്രായമുള്ള ഒരു സ്ത്രീയെ കൊല്ലപ്പെട്ട നിലയിൽ പൊലീസ് കണ്ടെത്തി. ബൈഡൻ ക്ലോസിലെ വീട്ടിൽ ഉണ്ടായ കലഹത്തെ കുറിച്ചുള്ള വിവരം ലഭിച്ചതിനെ തുടർന്ന് രാത്രി 7 മണിയോടെ എത്തിയ പൊലീസ് ശ്വാസം കിട്ടാതെ കിടന്ന സ്ത്രീയെ പരിശോധിച്ചെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല.

സംഭവവുമായി ബന്ധപ്പെട്ട് 13 വയസ്സുള്ള ഒരു പെൺകുട്ടിയെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ എടുത്തതായി വിൽഷയർ പൊലീസ് അറിയിച്ചു. വീടും പരിസരവും പൊലീസ് നിരീക്ഷണത്തിലാണ്. സ്ത്രീയുടെ മരണം ഗൗരവമായ വിഷയമാണെന്നും പ്രദേശവാസികൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ ഡാരൻ അംബ്രോസ് അറിയിച്ചു. പ്രദേശത്ത് പൊലീസ് സാന്നിധ്യം വർധിക്കുമെന്നും ആളുകൾ അനാവശ്യ അനുമാനങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
സർപ്രൈസ് പിറന്നാൾ സമ്മാനമായി മാതാപിതാക്കൾ വാങ്ങിയ കാർ കുറച്ച് ദിവസങ്ങൾ ടാക്സ് അടയ്ക്കാതെ പോയത് കാരണം 18 -കാരിക്കെതിരെ ക്രിമിനൽ കേസ് ചുമത്തി പിഴ ഈടാക്കി . ദക്ഷിണ വെയിൽസിലെ പോർത്തിൽ ആണ് കുറച്ച് ദിവസങ്ങൾ വെറും £1.67 ടാക്സ് അടയ്ക്കാതിരുന്നത് മൂലം പെൺകുട്ടി കേസിൽ കുടുങ്ങിയത്. കാർ സ്വന്തം പേരിൽ എത്തിയെന്ന കാര്യം പോലും അറിയാതെ ഇരിക്കുമ്പോഴാണ് തെറ്റ് നടന്നതെന്ന് യുവതി കോടതിയിൽ വിശദീകരിച്ചെങ്കിലും, സിംഗിൾ ജസ്റ്റിസ് പ്രോസീജർ വഴി കേസ് പരിഗണിച്ച മജിസ്ട്രേറ്റ് ശിക്ഷ വിധിക്കുകയായിരുന്നു.

മാതാപിതാക്കൾ മകൾ ഡ്രൈവിങ് ടെസ്റ്റ് പാസാകുമോ എന്നറിയാത്തതിനാൽ 20 പൗണ്ടിന്റെ വാർഷിക ടാക്സ് അടയ്ക്കുന്നത് താമസിപ്പിച്ചതായിരുന്നു കുരുക്കായത് . ഏപ്രിൽ–മേയ് മാസങ്ങളിൽ കാർ ടാക്സേഷൻ വ്യവസ്ഥ പാലിക്കാത്തത് കൊണ്ടാണ് കേസ് ചുമത്തിയത്. സംഭവം നടന്ന സമയത്ത് കാർ സ്വന്തമാണെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്ന് യുവതി കത്തിൽ പറഞ്ഞു. പക്ഷേ £1.67 അടയ്ക്കാനും ആറുമാസത്തെ കണ്ടീഷണൽ ഡിസ്ചാർജും കോടതി വിധിച്ചു.

കുറഞ്ഞ തുകയിലുള്ള ഇത്തരം കേസുകളിൽ മാനുഷിക പരിഗണന നൽകാത്തത് അനീതിയാണെന്നാണ് കേസിനെ കുറിച്ച് നിരവധിപേർ അഭിപ്രായപ്പെട്ടത്. പ്രതികളുടെ വിശദീകരണ കത്തുകൾ പലപ്പോഴും പ്രോസിക്യൂഷൻ കാണാതിരിക്കുകയും, പൊതു താൽപര്യം പരിശോധിക്കാതെ മജിസ്ട്രേറ്റുമാർ കേസുകൾ തീർപ്പാക്കുകയും ചെയ്യുന്ന രീതിയാണ് ഇപ്പോഴും തുടരുന്നത്. സമാനമായ മറ്റൊരു കേസും ഈ വർഷം പുറത്തുവന്നതോടെ സർക്കാർ പരിഷ്കരണങ്ങൾക്കായി നിർദ്ദേശം തേടിയെങ്കിലും ആറു മാസം കഴിഞ്ഞിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ല.