ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ ഹോസ്പിറ്റാലിറ്റി മേഖല ഗുരുതര പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന ആശങ്കാജനകമായ റിപ്പോർട്ടുകൾ പുറത്തുവന്നു. രാജ്യത്തെ പബ്ബുകൾ, റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ ഉൾപ്പെടെ ഏകദേശം 20,000 സ്ഥാപനങ്ങൾ പങ്കെടുത്ത പഠനത്തിൽ അഞ്ചിൽ ഒരു സ്ഥാപനത്തിന് അടുത്ത 12 മാസത്തിനുള്ളിൽ അടച്ചുപൂട്ടൽ ഭീഷണിയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത് . ഏപ്രിൽ 1 മുതൽ ബിസിനസ് റേറ്റുകളും കുറഞ്ഞ വേതനവും വർധിച്ചതോടെ ചെലവുകൾ കുത്തനെ ഉയർന്നതും, ഭക്ഷ്യവിലയും ഊർജചെലവ് വർധിച്ചതും മേഖലയെ ആശങ്കയിലാഴ്ത്തുന്നു.

സർവേ പ്രകാരം 44% സ്ഥാപനങ്ങൾ ഭാവിയെക്കുറിച്ച് കടുത്ത ആശങ്ക ആണ് രേഖപ്പെടുത്തിയത്. 17% സ്ഥാപനങ്ങൾ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നതെന്നും 2% ഇതിനകം തന്നെ നിലനിൽപ്പില്ലാത്ത അവസ്ഥയിലാണെന്നും റിപ്പോർട്ട് പറയുന്നു. ഊർജ്ജവില വർധനയും അന്താരാഷ്ട്ര സംഘർഷങ്ങളെ തുടർന്നുള്ള വിപണി അസ്ഥിരതയും ചെലവുകൾ കൂടുതൽ ഉയർത്താൻ ഇടയാക്കുമെന്നാണ് വിലയിരുത്തൽ. പ്രത്യേകിച്ച് സ്ഥിര കരാറുകളില്ലാത്ത സ്ഥാപനങ്ങൾക്ക് വൈദ്യുതി, ഗ്യാസ് ചെലവുകൾ കുത്തനെ ഉയരാനാണ് സാധ്യത.

തൊഴിൽച്ചെലവ് വർധനയാണ് മറ്റൊരു പ്രധാന ആശങ്കയായി ഉയർന്നിരിക്കുന്നത്. അടിസ്ഥാന വേതന വർധനവ് മേഖലക്ക് £1.4 ബില്യൺ അധിക ചെലവുണ്ടാക്കുമെന്നാണ് കണക്കാക്കുന്നത് . ബിസിനസ് റേറ്റുകൾ കൂടി ഉയർന്നതോടെ ഒരു ഹോട്ടലിന് ശരാശരി £28,900 അധികഭാരം വരും. റെസ്റ്റോറന്റുകൾക്ക് ഏകദേശം £1,800 വരെ വർധന ഉണ്ടാകും എന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ചില ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ചെലവ് കുറഞ്ഞില്ലെങ്കിൽ വ്യാപകമായ അടച്ചുപൂട്ടലുകളും തൊഴിൽനഷ്ടവും ഉണ്ടാകുമെന്ന് മേഖലയിലെ സംഘടനകൾ മുന്നറിയിപ്പ് നൽകി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
12 വയസുവരെ പ്രായമുള്ള കുട്ടികൾ പോലും ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി കത്തികൾ വാങ്ങി വിൽക്കുന്ന പ്രവണത വർധിക്കുന്നതായി ബ്രിട്ടൻ പൊലീസ്-ക്രൈം മന്ത്രി സാറ ജോൺസ് വ്യക്തമാക്കി. ലണ്ടനിലെ ബ്ലൂംസ്ബെറിയിൽ ആരംഭിച്ച നാഷണൽ നൈഫ് ക്രൈം സെന്ററിന്റെ ഉദ്ഘാടന വേളയിലാണ് ആശങ്കാജനകമായ വിവരങ്ങൾ മന്ത്രി പറഞ്ഞത് . വസ്ത്രങ്ങൾ പോലുള്ള സാധനങ്ങൾ ഓൺലൈനിൽ വാങ്ങി ലാഭത്തോടെ വിറ്റഴിക്കുന്ന രീതിയിൽ തന്നെ ചിലർ കത്തികളും വ്യാപാരവസ്തുവാക്കുന്നതായി അവർ ചൂണ്ടിക്കാട്ടി. ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി സർക്കാർ സ്വീകരിക്കുമെന്ന് അവർ വ്യകത്മാക്കി .

രാജ്യത്ത് കത്തി വാങ്ങാനും വിൽക്കാനും ഉള്ള നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ലൈസൻസ് സംവിധാനം കൊണ്ടുവരാനുള്ള സാധ്യത സർക്കാർ പരിശോധിക്കുന്നുണ്ട് . ആർക്കെല്ലാം കത്തികൾ വിൽക്കാം, എന്ത് ആവശ്യങ്ങൾക്കാണ് ഉപയോഗിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തമായ നിയന്ത്രണങ്ങൾ വേണമെന്നതാണ് സർക്കാർ ലക്ഷ്യം വെയ്ക്കുന്നത് . അടുത്ത 10 വർഷത്തിനുള്ളിൽ കത്തി ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ പകുതിയായി കുറയ്ക്കാനാണ് സർക്കാരിന്റെ പദ്ധതിയെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ കായികപരമായോ മറ്റു നിയമാനുസൃത ആവശ്യങ്ങൾക്കായോ കത്തി ഉപയോഗിക്കുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്നും അവർ ഉറപ്പ് നൽകി.

ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം സെപ്റ്റംബർ വരെ കത്തി ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങളിൽ 9% കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. എങ്കിലും ഓൺലൈൻ വഴി ആയുധങ്ങൾ ലഭ്യമാകുന്നത് വലിയ ഭീഷണിയായി തുടരുകയാണ് . 2022ൽ ഓൺലൈനിൽ വാങ്ങിയ ആയുധം ഉപയോഗിച്ച് കൊല്ലപ്പെട്ട 16കാരന്റെ സഹോദരി നികിത കന്ദ, ഇത്തരം വിൽപനകൾ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത ശക്തമായി ഉന്നയിച്ചു. പാർലമെന്റിൽ അന്തിമഘട്ടത്തിലിരിക്കുന്ന പുതിയ ക്രൈം ബിൽ, നൈഫ് ക്രൈം ഉൾപ്പെടെയുള്ള വിവിധ കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടികൾക്ക് വഴിയൊരുക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ സബ്സ്ക്രിപ്ഷൻ റദ്ദാക്കൽ എളുപ്പമാക്കുകയും അനാവശ്യ ഓട്ടോ-റിന്യൂവലുകളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുകയും ചെയ്യുന്നതിനായി പുതിയ നിയമങ്ങൾ കൊണ്ടുവരുമെന്ന് സർക്കാർ അറിയിച്ചു. “സബ്സ്ക്രിപ്ഷൻ ട്രാപ്പുകൾ”ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുന്നതിലൂടെ ശരാശരി വ്യക്തിക്ക് വർഷത്തിൽ ഏകദേശം £170 വരെ ലാഭിക്കാനാകുമെന്നാണ് ബിസിനസ് ആൻഡ് ട്രേഡ് വകുപ്പിന്റെ (DBT) വിലയിരുത്തൽ. ഉപഭോക്താക്കൾക്ക് ഇനി സബ്സ്ക്രിപ്ഷൻ റദ്ദാക്കാൻ നിരന്തര ഫോൺ കോളുകൾ ചെയ്യേണ്ട സാഹചര്യം ഒഴിവാക്കും.

പുതിയ നിയമപ്രകാരം, ഒരു ഫ്രീ ട്രയൽ കാലാവധി അവസാനിച്ചതിന് ശേഷമോ, വാർഷിക സബ്സ്ക്രിപ്ഷൻ സ്വയമേവ പുതുക്കുമ്പോഴോ ഉപഭോക്താക്കൾക്ക് 14 ദിവസത്തെ “കൂളിംഗ് ഓഫ്” കാലയളവ് അനുവദിക്കും. ഈ സമയത്തിനുള്ളിൽ സബ്സ്ക്രിപ്ഷൻ റദ്ദാക്കിയാൽ പൂർണ്ണമായോ അനുപാതികമായോ റീഫണ്ട് ലഭിക്കും. കൂടാതെ, സബ്സ്ക്രിപ്ഷൻ റദ്ദാക്കൽ “ഒരു ക്ലിക്കിൽ” നടത്താനാകുന്ന രീതിയിലേക്ക് സംവിധാനങ്ങൾ മാറ്റണമെന്നും സർക്കാർ നിർദേശിച്ചു.

കമ്പനികൾ ഉപഭോക്താക്കളെ അറിയിക്കാതെ ചെലവേറിയ കരാറുകളിലേക്ക് ചേർക്കുന്ന പ്രവണത അവസാനിപ്പിക്കുന്നതിനായി, മുൻകൂട്ടി വ്യക്തമായ വിവരങ്ങൾ നൽകുന്നത് നിർബന്ധമാക്കും. ഫ്രീ ട്രയൽ അവസാനിക്കാനിരിക്കുമ്പോഴും, ഒരു വർഷമോ അതിലധികമോ ദൈർഘ്യമുള്ള കരാറുകൾ പുതുക്കാനിരിക്കുമ്പോഴും ഉപഭോക്താക്കൾക്ക് നിർബന്ധമായും ഓർമ്മപ്പെടുത്തലുകൾ നൽകണം. പുതിയ നിയമങ്ങൾ 2027-ൽ പ്രാബല്യത്തിൽ വരുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിൽ ഡോക്ടർമാർ സമരം ആരംഭിക്കാനിരിക്കെ പ്രതികാര നടപടികൾ അധികൃതരുടെ ഭാഗത്തുനിന്ന് തുടങ്ങി. ഇതിന്റെ ഭാഗമായി 1,000 പുതിയ പരിശീലന നിയമനങ്ങൾ നടത്താനുള്ള സർക്കാർ പദ്ധതി പിൻവലിച്ചു. ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ സമരം പിൻവലിക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ഈ നടപടി സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു. സമരം പിൻവലിക്കാൻ 48 മണിക്കൂർ സമയപരിധി പ്രധാനമന്ത്രി കെയർ സ്റ്റാർമർ നൽകിയിരുന്നെങ്കിലും ഫലപ്രദമായില്ല. വേതനവർധനയും സ്റ്റാഫ് ക്ഷാമവും സംബന്ധിച്ച ചർച്ചകൾ പരാജയപ്പെട്ടതോടെ അടുത്ത ആഴ്ച ആറുദിവസത്തെ സമരം നടത്തുമെന്ന് യൂണിയൻ വ്യക്തമാക്കി .

യുവ ഡോക്ടർമാർക്ക് കൂടുതൽ പരിശീലന അവസരങ്ങൾ നൽകുകയും എൻഎച്ച്എസിലെ സ്റ്റാഫ് ക്ഷാമം പരിഹരിക്കുകയുമായിരുന്നു പദ്ധതിയുടെ ലക്ഷ്യം ആരോഗ്യ-സാമൂഹ്യ പരിചരണ വകുപ്പ് അറിയിച്ചു. ഈ മാസം തന്നെ നിയമനങ്ങൾ ആരംഭിക്കാനായിരുന്നു തീരുമാനം. എന്നാൽ സമരത്തെ തുടർന്ന് ആരോഗ്യസംവിധാനങ്ങൾ സമ്മർദ്ദത്തിലായതിനാൽ, പുതിയ നിയമനങ്ങൾ ആരംഭിക്കുന്നത് പ്രായോഗികമായും സാമ്പത്തികമായും അസാധ്യമാണെന്ന് സർക്കാർ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ ആശുപത്രികൾ സമരത്തെ നേരിടുന്നതിലിലേക്ക് തിരിഞ്ഞിരിക്കുകയാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

പുതിയ നിയമനങ്ങൾ പിൻവലിച്ചാലും എൻഎച്ച്എസിലെ ഡോക്ടർമാരുടെ മൊത്തം എണ്ണം കുറയില്ലെന്നാണ് സർക്കാർ വിശദീകരണം. ഈ പരിശീലന പോസ്റ്റുകൾ നിലവിലുള്ള താൽക്കാലിക നിയമനങ്ങളിൽ നിന്നാണ് സൃഷ്ടിക്കാനിരുന്നത്. അതേസമയം, തീരുമാനം ഡോക്ടർമാരിൽ വ്യാപക നിരാശയ്ക്ക് ഇടയാക്കി. അതേസമയം, തീരുമാനം ഡോക്ടർമാരിൽ വ്യാപക നിരാശയ്ക്ക് ഇടയാക്കി. ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന്റെ റെസിഡന്റ് ഡോക്ടർമാരുടെ കമ്മിറ്റി ചെയർമാനായ ജാക്ക് ഫ്ലെച്ചർ, സർക്കാർ നടപടി “വളരെ നിരാശാജനകം” ആണെന്ന് പ്രതികരിച്ചു; പ്രശ്നപരിഹാരത്തിന് സർക്കാർ കൂടുതൽ ഗൗരവമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ഭക്ഷ്യവിലയിൽ കുത്തനെ വർധനവുണ്ടാകാമെന്ന മുന്നറിയിപ്പുമായി ഫുഡ് ആൻഡ് ഡ്രിങ്ക് ഫെഡറേഷൻ രംഗത്തെത്തി. മധ്യപൂർവ സംഘർഷവും എണ്ണവില ഉയർച്ചയും തുടരുന്ന സാഹചര്യത്തിൽ, 2026 അവസാനം വരെ ഭക്ഷ്യവില 9% വരെ ഉയരാനിടയുണ്ടെന്നാണ് പ്രവചനം. മുമ്പ് 3.2% മാത്രമെന്നായിരുന്നു കണക്ക്. പ്രധാന കപ്പൽപ്പാതയായ ഹോർമൂസ് കടലിടുക്ക് വീണ്ടും തുറന്നാലും വിലവർധന ഒഴിവാക്കാനാകില്ലെന്നാണ് വിലയിരുത്തൽ.

ഈ സാഹചര്യത്തിൽ വിലക്കയറ്റം നിയന്ത്രിക്കാൻ നടപടികൾ തേടി ചാൻസലർ റേച്ചൽ റീവ്സ് പ്രമുഖ സൂപ്പർമാർക്കറ്റ് തലവന്മാരുമായി ചർച്ച നടത്തി. ടെസ്കോ, സെയിൻസ്ബറീസ്, ആൽഡി, ലിഡിൽ തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. ഊർജ്ജ ചെലവ് കുറയ്ക്കാനും പുതിയ നികുതികൾ വൈകിക്കാനും സർക്കാർ ഇടപെടണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു. ഉപഭോക്താക്കളുടെ ജീവിതച്ചെലവ് കുറയ്ക്കാൻ സംയുക്തമായി പ്രവർത്തിക്കാമെന്ന് സർക്കാർ അറിയിച്ചു.

ഇതിനിടെ, ഉയർന്ന വൈദ്യുതി- ഇന്ധനച്ചെലവ് കാരണം കർഷകരും ഭക്ഷ്യ ഉത്പാദകരും പ്രതിസന്ധിയിലാണെന്ന മുന്നറിയിപ്പ് പുറത്തുവന്നത് ഇരുട്ടടിയായി . സർക്കാർ സഹായമില്ലെങ്കിൽ തക്കാളി, വെള്ളരിക്ക, ക്യാപ്സിക്കം തുടങ്ങിയ പച്ചക്കറികളുടെ ക്ഷാമം ഉണ്ടാകാമെന്നാണ് അവർ പറയുന്നത്. ചെലവുകൾ കൂടിയതോടെ ചെറിയ ലാഭത്തിൽ പ്രവർത്തിക്കുന്ന കർഷകർക്ക് വലിയ ആഘാതമുണ്ടാകുമെന്ന് ബ്രിട്ടീഷ് ടൊമാറ്റോ ഗ്രോവേഴ്സ് അസോസിയേഷൻ അറിയിച്ചു. ഈ സാഹചര്യത്തിൽ അടുത്ത മാസങ്ങളിൽ തന്നെ ഭക്ഷ്യവില കൂടുതൽ ഉയരാനിടയുണ്ടെന്നാണ് പൊതുവായ വിലയിരുത്തൽ.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ആഗോള രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ ഉയരുന്നതിനിടെ യൂറോപ്യൻ യൂണിയനുമായി കൂടുതൽ അടുത്ത ബന്ധം സ്ഥാപിക്കാനുള്ള നീക്കവുമായി ബ്രിട്ടൻ മുന്നോട്ട് പോകുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാറ്റോയിൽ നിന്ന് പിന്മാറുമെന്ന ഭീക്ഷണി മുഴക്കിയ സാഹചര്യത്തിൽ, യൂറോപ്പുമായി ശക്തമായ സാമ്പത്തിക-സുരക്ഷാ കൂട്ടുകെട്ട് അനിവാര്യമാണെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ വ്യക്തമാക്കി. ബ്രെക്സിറ്റ് ബ്രിട്ടന്റെ സാമ്പത്തിക രംഗത്തിന് “ഗുരുതരമായ ബാധ” ഉണ്ടാക്കിയതായും, അത് പരിഹരിക്കാൻ പുതിയ കരാറുകൾ ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു.

യൂറോപ്യൻ യൂണിയനുമായി വ്യാപാരം, പ്രതിരോധം, ഊർജ്ജം തുടങ്ങിയ മേഖലകളിൽ കൂടുതൽ സഹകരണം വർധിപ്പിക്കാനാണ് ബ്രിട്ടന്റെ നീക്കം. ഈ വർഷം വേനൽക്കാലത്ത് ബ്രസ്സൽസിൽ നടക്കുന്ന ഉച്ചകോടിയിൽ കൂടുതൽ ആഴത്തിലുള്ള കരാറുകൾ ലക്ഷ്യമിടുന്നതായും കെയർ സ്റ്റാർമർ അറിയിച്ചു. സിംഗിൾ മാർക്കറ്റുമായി കൂടുതൽ സഹകരണം ഉണ്ടാകുന്നത് ജീവിതച്ചെലവ് കുറയ്ക്കാനും സാമ്പത്തിക വളർച്ചയ്ക്ക് സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ വിദ്യാർത്ഥികളുടെ ഫീസ്, വിസ നിയന്ത്രണം തുടങ്ങിയ വിഷയങ്ങളിൽ ഇരു പക്ഷത്തിനും തമ്മിൽ ഇപ്പോഴും അഭിപ്രായഭിന്നത തുടരുകയാണ്.

അതേസമയം, യൂറോപ്പിലെ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിൽ ബ്രിട്ടൻ കൂടുതൽ സജീവമായി ഇടപെടുമെന്നാണ് സൂചന. അമേരിക്കയുടെ നിലപാടുകളിൽ അനിശ്ചിതത്വം തുടരുന്നതിനാൽ, യൂറോപ്പിൽ സംയുക്ത പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഉയർന്നിരിക്കുകയാണ്. ഡൊണാൾഡ് ട്രംപ് നടത്തിയ പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ , ബ്രിട്ടനെ യൂറോപ്പിലേക്ക് കൂടുതൽ അടുപ്പിക്കുന്ന പുതിയ നയപരമായ മാറ്റത്തിന്റെ തുടക്കമെന്ന നിലയിലാണ് ഈ നീക്കങ്ങൾ വിലയിരുത്തപ്പെടുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ കുറഞ്ഞ വേതനം മണിക്കൂറിന് £12.71 ആയി ഉയർത്തിയ സർക്കാർ തീരുമാനത്തിനെതിരെ ചെറുകിട സ്ഥാപനങ്ങൾ നടത്തുന്നവരുടെ ഇടയിൽ അസംതൃപ്തി വളരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. തൊഴിലാളികൾക്ക് കൂടുതൽ വരുമാനം ഉറപ്പാക്കുന്ന നടപടിയാണെങ്കിലും, വ്യാപാര സ്ഥാപനങ്ങൾക്ക് ഇത് വലിയ സാമ്പത്തിക ബാധ്യതയായി മാറുന്നതായി വ്യവസായികൾ മുന്നറിയിപ്പ് നൽകി . പ്രത്യേകിച്ച് ഹോസ്പിറ്റാലിറ്റി മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ചെലവുകൾ നിയന്ത്രിക്കാൻ പ്രയാസപ്പെടുന്ന സാഹചര്യമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ജീവനക്കാർക്ക് ഉയർന്ന ശമ്പളം നൽകുന്നത് തനിക്ക് എപ്പോഴും സന്തോഷമാണെങ്കിലും നിലവിലെ ചെലവുകൂടിയ സാഹചര്യത്തിൽ അത് തുടരാൻ കഴിയുമോ എന്ന ആശങ്കയുണ്ട് എന്ന് സൗത്താംപ്ടണിൽ പ്രവർത്തിക്കുന്ന നാല് കോഫി ഷോപ്പുകളുടെ ശൃംഖലയായ മെറ്റ്രിക്സിന്റെ മാനേജിംഗ് ഡയറക്ടർ സ്പെൻസർ ബൗമാൻ പറഞ്ഞു. കുറഞ്ഞ വേതന വർധനയ്ക്കൊപ്പം ബിസിനസ് റേറ്റുകൾ, നാഷണൽ ഇൻഷുറൻസ് സംഭാവന, സ്റ്റാറ്റ്യൂട്ടറി സിക്ക് പേ എന്നിവയിലുണ്ടായ വർധനയും സ്ഥാപനങ്ങളെ കടുത്ത സമ്മർദ്ദത്തിലാക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. മിഡിൽ ഈസ്റ്റ് സംഘർഷത്തെ തുടർന്ന് എനർജി ചെലവുകളും വർധിക്കുമെന്നതിനാൽ, ഭാവി കൂടുതൽ അനിശ്ചിതമാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇപ്പോഴത്തെ സാഹചര്യത്തിൽ കുറഞ്ഞ ജീവനക്കാരോടെയാണ് ഷിഫ്റ്റുകൾ നടത്തുന്നതെന്നും, അതിലും കുറയ്ക്കാൻ കഴിയില്ലെന്നും പലരും അഭിപ്രായപ്പെട്ടു. വരുമാനവും ഉപഭോക്താക്കളുടെ എണ്ണവും ഉയർന്നിട്ടും, മൊത്തത്തിലുള്ള ചെലവുകൾ നിയന്ത്രിക്കാനാകാത്ത അവസ്ഥയിലാണ് ബിസിനസ് മുന്നേറുന്നത്. ഈ പ്രവണത തുടർന്നാൽ ചില ശാഖകൾ അടയ്ക്കേണ്ടിവരുമെന്നതാണ് മിക്കവരും അഭിപ്രായപ്പെടുന്നത്.

കഴിഞ്ഞ വർഷം 21 വയസ്സിന് മുകളിലുള്ളവർക്ക് 6.7%യും 18 മുതൽ 20 വയസ്സ് വരെയുള്ളവർക്ക് 16.3%യും കുറഞ്ഞ വേതന വർധന നടപ്പാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ പുതിയ വർധന. തൊഴിലുടമകളുടെ നാഷണൽ ഇൻഷുറൻസ് സംഭാവനയും ഉയർന്നതോടെ ചെലവുകൾ ഇരട്ടിയായി വർധിച്ചിരിക്കുകയാണ്. ഇതോടെ ചെറുകിട ബിസിനസുകൾക്ക് നിലനിൽപ്പു തന്നെ വെല്ലുവിളിയാകുന്നതായി വിദഗ്ധർ വിലയിരുത്തുന്നു.
അതേസമയം, തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നടപടിയായാണ് സർക്കാർ ഈ വർധനയെ കാണുന്നത്. എന്നാൽ, വരുമാനം വർധിച്ചിട്ടും ചെലവുകൾ അതിവേഗം ഉയരുന്നത് മൂലം പല സ്ഥാപനങ്ങളും സാമ്പത്തികമായി സമ്മർദ്ദത്തിലാകുന്നുവെന്നത് വ്യവസായ രംഗത്തെ പ്രധാന ആശങ്കയായി മാറിയിരിക്കുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഡെർബി നഗരമധ്യത്തിൽ കാൽനട യാത്രികരുടെ ഇടയിലേക്ക് കാർ ഇടിച്ചുകയറി ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ പ്രതിയുടെ പേര് പോലീസ് വെളിപ്പെടുത്തി. 36 വയസുകാരനായ സന്ധു പൊന്നച്ചനാണ് സംഭവത്തിൽ പ്രതി ചേർക്കപ്പെട്ടിരിക്കുന്നത് . ഇന്ത്യയിൽ നിന്നുള്ളയാളായ പ്രതി മലയാളിയാണെന്ന അനൗദ്യോഗിക വിവരങ്ങൾ പുറത്തുവന്നിരുന്നെങ്കിലും ഇതുസംബന്ധിച്ച് പൊലീസ് ഔദ്യോഗിക സ്ഥിരീകരണം നൽകിയിരുന്നില്ല .

ആശ്രിത വിസയിൽ യുകെയിലെത്തിയ ഇയാൾ പങ്കാളിയുമായി വേർപിരിഞ്ഞ ശേഷം ഒറ്റയ്ക്കാണ് താമസിച്ചിരുന്നത് . ഐടി മേഖലയിലായിരുന്നു ജോലി ചെയ്തിരുന്നതെന്നും ഇടയ്ക്കിടെ മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. സംഭവത്തിൽ ഭീകരവാദ സാധ്യത പരിശോധിച്ചെങ്കിലും, നിലവിൽ അത് ഭീകരാക്രമണമെന്ന നിലയിൽ കാണുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി.

ശനിയാഴ്ച രാത്രി ഫ്രയർ ഗേറ്റ് പ്രദേശത്താണ് സംഭവം നടന്നത്. കറുത്ത സുസുക്കി സ്വിഫ്റ്റ് കാർ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു . ഗുരുതരമായി പരിക്ക് ഉണ്ടാക്കാനുള്ള ഉദ്ദേശത്തോടെ ആറു കേസുകളും , അപകടകരമായ ഡ്രൈവിംഗ്, ആയുധം കൈവശം വച്ചത് തുടങ്ങിയ കുറ്റങ്ങളുമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
സംഭവം ഡെർബിയിലും പരിസര പ്രദേശങ്ങളിലും ആശങ്കയും ഞെട്ടലും ഉണ്ടാക്കിയിരുന്നു . പരിക്കേറ്റവരുടെ നില ഗുരുതരമായിരുന്നാലും ജീവൻ അപകടത്തിലല്ലെന്ന് അധികൃതർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ, മൊബൈൽ ഫോണിലെ വിഡിയോകൾ, ഡാഷ്കാം രേഖകൾ എന്നിവ കൈവശമുള്ളവർ സമീപിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു. അന്വേഷണം തുടരുന്നതിനാൽ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മിഡിൽ ഈസ്റ്റിലെ സംഘർഷ സാഹചര്യത്തിൽ പ്രതിരോധ നടപടികളുടെ ഭാഗമായി കൂടുതൽ ബ്രിട്ടീഷ് സൈനികരെയും പ്രതിരോധ സംവിധാനങ്ങളെയും വിന്യസിക്കുമെന്ന് യുകെ പ്രതിരോധ സെക്രട്ടറി ജോൺ ഹീലിഅറിയിച്ചു. സൗദി അറേബ്യ, ബഹ്റൈൻ, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് അധിക യുദ്ധ സംവിധാനങ്ങൾ അയയ്ക്കും. ഖത്തറിലെ ടൈഫൂൺ യുദ്ധവിമാനങ്ങളുടെ വിന്യാസവും കൂട്ടാൻ തീരുമാനിച്ചിട്ടുണ്ട് . ഇതോടെ ഗൾഫ് മേഖലയിലും സൈപ്രസിലും പ്രവർത്തിക്കുന്ന യുകെ സൈനികരുടെ എണ്ണം ഏകദേശം 1000 ആയി ഉയരും. ഇറാന്റെ ആക്രമണ ഭീഷണി വർധിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കമെന്ന് ഹീലി വ്യക്തമാക്കി.

എന്നാൽ യുദ്ധത്തിൽ നേരിട്ട് പങ്കെടുക്കില്ലെന്ന നിലപാട് യുകെ സർക്കാർ ആവർത്തിച്ചു. പ്രധാനമന്ത്രി കെയർ സ്റ്റാർമർ, “ഇത് നമ്മുടെ യുദ്ധമല്ല” എന്ന് വ്യക്തമാക്കി. അതേസമയം, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുകെയുടെ നിലപാടിനെ വിമർശിച്ച് വീണ്ടും രംഗത്തെത്തി. ഇറാനെതിരായ ആക്രമണങ്ങളിൽ പങ്കെടുത്തില്ലെങ്കിൽ സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കാൻ കൂടുതൽ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹോർമുസ് കടലിടുക്കിലൂടെ ഇന്ധനം ലഭ്യമാക്കുന്നതിൽ പ്രശ്നമുണ്ടെങ്കിൽ മറ്റു രാജ്യങ്ങൾ സ്വയം നടപടി സ്വീകരിക്കണമെന്നും ട്രംപ് പറഞ്ഞു.

ഇതിനിടെ, യുകെ മിനിസ്ട്രി ഓഫ് ഡിഫെൻസ് വിവിധ രാജ്യങ്ങളിലേക്ക് മിസൈൽ പ്രതിരോധ സംവിധാനങ്ങൾ വിന്യസിച്ചിട്ടുണ്ട്. സൗദിയിൽ ‘സ്കൈ സേബർ’, ബഹ്റൈനിൽ ലഘു മിസൈൽ ലോഞ്ചർ, കുവൈറ്റിൽ ‘റാപിഡ് സെൻട്രി’ എന്നിവ ഇതിനകം എത്തിച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കാൻ അന്താരാഷ്ട്ര സഹകരണം ആവശ്യമാണെന്നും ഹീലി പറഞ്ഞു. ഇതിനിടെ ബ്രിട്ടനിലെ പ്രതിപക്ഷ കക്ഷികൾ സർക്കാർ നിലപാട് വിമർശിച്ച് രംഗത്തെത്തി. ചിലർ കൂടുതൽ സുതാര്യത ആവശ്യപ്പെട്ടു. മറ്റുചിലർ അമേരിക്കൻ സൈനിക പ്രവർത്തനങ്ങൾക്ക് യുകെ പിന്തുണ നൽകുന്നത് നിർത്തണമെന്നാണ് ആവശ്യപ്പെട്ടത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ ഹോട്ടല്‍, പബ്, റെസ്റ്റോറന്റ് മേഖലകള്‍ വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായുള്ള പുതിയ സര്‍വേ റിപ്പോർട്ട് പുറത്തുവന്നു . സര്‍ക്കാരിന്റെ നികുതി വര്‍ധനയും കുറഞ്ഞ വേതന വര്‍ധനയും കാരണം ചെലവുകള്‍ കുത്തനെ ഉയര്‍ന്നതോടെ, 64% സ്ഥാപനങ്ങള്‍ ജീവനക്കാരെ കുറയ്ക്കാന്‍ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത് . നിരവധി യുകെ മലയാളികളാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നത് . കൂടാതെ 42% സ്ഥാപനങ്ങള്‍ പ്രവര്‍ത്തന സമയം കുറയ്ക്കാനും, ഏഴില്‍ ഒരു സ്ഥാപനം പൂര്‍ണമായും അടയ്ക്കേണ്ടി വരുമെന്നുമാണ് കണ്ടെത്തിയിരിക്കുന്നത് . ഏപ്രില്‍ ഒന്നുമുതല്‍ പുതിയ ബിസിനസ് റേറ്റുകളും ഉയര്‍ന്ന വേതന ചെലവുകളും പ്രാബല്യത്തില്‍ വന്നതോടെ മേഖലയ്ക്ക് വലിയ സാമ്പത്തിക സമ്മര്‍ദ്ദമാണ് നേരിടേണ്ടി വരുന്നത്.

ഹോസ്പിറ്റാലിറ്റി മേഖലയിലെ സംഘടനകള്‍ ചേര്‍ന്ന് നല്കിയ പ്രതികരണത്തില്‍, ഈ മേഖലയിലെ നികുതി ഭാരം ഏറ്റവും കൂടുതലാണെന്നും അത് സ്ഥാപനങ്ങളെ “ശ്വാസംമുട്ടിക്കുന്ന” നിലയിലാണെന്നും ആരോപിച്ചു. ദേശീയ വേതനവും മിനിമം വേതനവും ഉയര്‍ന്നതോടെ മാത്രം ഏകദേശം £1.4 ബില്യണ്‍ അധിക ചെലവ് ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത് . ബിസിനസ് റേറ്റുകളിലെ മാറ്റം മൂലം ഇംഗ്ലണ്ടിലെ ശരാശരി ഹോട്ടലിന് 30% വരെ (ഏകദേശം £28,900) അധിക ചെലവും, റെസ്റ്റോറന്റുകള്‍ക്ക് 15% (ഏകദേശം £1,800) വര്‍ധനയും പ്രതീക്ഷിക്കുന്നുണ്ട് . സര്‍ക്കാര്‍ പബുകള്‍ക്കും ലൈവ് മ്യൂസിക് വേദികള്‍ക്കുമായി £80 മില്യണ്‍ സഹായം പ്രഖ്യാപിച്ചെങ്കിലും, അതിന് മേഖലയിലെ ആശങ്കകള്‍ പൂര്‍ണമായി കുറയ്ക്കാന്‍ കഴിഞ്ഞിട്ടില്ല.

ഇതിനു പുറമെ, മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം മൂലം ഊര്‍ജ ചെലവ് കൂടാനുള്ള സാധ്യതയും ബിസിനസുകളെ ആശങ്കപ്പെടുത്തുന്നു. തൊഴില്‍ ചെലവ്, സപ്ലൈ ചെയിന്‍ പ്രശ്നങ്ങള്‍, ഊര്‍ജ ചെലവ് എന്നിവയാണ് അടുത്ത വര്‍ഷങ്ങളില്‍ പ്രധാന വെല്ലുവിളികളായി കണക്കാക്കുന്നത്. അതേസമയം, ജി7 രാജ്യങ്ങളില്‍ സ്വകാര്യ നിക്ഷേപ നിരക്കില്‍ യുകെയുടെ സ്ഥാനം പരിതാപകരമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു . ബിസിനസ് മേധാവികളുടെ ആത്മവിശ്വാസം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്കും (-76) ഇടിഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തില്‍, കൂടുതല്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാമെന്ന ആശങ്കയാണ് ഈ രംഗത്തെ വിദഗ്ധര്‍ പങ്കുവെയ്ക്കുന്നത് .