ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: മരിച്ച ദാതാവിൽ നിന്ന് ഗർഭപാത്രം മാറ്റിവെച്ചതിന് പിന്നാലെ യുകെയിൽ ആദ്യമായി ശിശു ജനിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. വൈദ്യശാത്രമേഖലയിൽ അതുല്യമായ നേട്ടമായാണ് ഇത് വിലയിരുത്തപ്പെടുന്നത് . കെന്റിൽ നിന്നുള്ള ഗ്രേസ് ബെൽ MRKH സിന്ഡ്രോം മൂലം ഗർഭപാത്രമില്ലാതെ ആണ് ജനിച്ചത് . 16-ാം വയസ്സിൽ തന്നെ തനിക്ക് സ്വാഭാവികമായി ഗർഭം ധരിക്കാൻ സാധിക്കില്ലെന്ന് ഡോക്ടർമാർ അറിയിച്ചതായി ഗ്രേസ് പറഞ്ഞു. ദാതാവിന്റെ കുടുംബം അവയവദാനത്തിന് സമ്മതം നൽകിയതിനെ തുടർന്ന് 2024 ജൂണിൽ ഓക്സ്ഫോർഡിലെ ദി ചർച്ചിൽ ഹോസ്പിറ്റലിൽ 10 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ ഗർഭപാത്രം മാറ്റിവെയ്ക്കുകയായിരുന്നു . യുകെയിൽ നടക്കുന്ന ക്ലിനിക്കൽ പരീക്ഷണത്തിന്റെ ഭാഗമായാണ് ശസ്ത്രക്രിയ നടത്തിയത്.

ശസ്ത്രക്രിയയ്ക്കുശേഷം ലണ്ടനിലെ ദി ലിസ്റ്റർ ഫെർട്ടിലിറ്റി ക്ലിനിക്കിൽ ഐവിഎഫ് ചികിത്സയും എംബ്രിയോ ട്രാൻസ്ഫറും നടത്തി. തുടർന്ന് ഗർഭം ധരിച്ച ഗ്രേസ്, 2025 ക്രിസ്മസിന് മുൻപ് പടിഞ്ഞാറൻ ലണ്ടനിലെ ക്വീൻ ഷാർലറ്റ്സ് ആൻഡ് ചെൽസി ഹോസ്പിറ്റലിൽ ഹ്യൂഗോ എന്ന കുഞ്ഞിനെ പ്രസവിച്ചു. ജനനസമയത്ത് കുഞ്ഞിന് ഏകദേശം ഏഴ് പൗണ്ട് തൂക്കമുണ്ടായിരുന്നു. “ഇത് ഒരു അത്ഭുതമാണെന്നും അവനെ ആദ്യമായി കണ്ടപ്പോൾ സ്വപ്നത്തിലാണെന്ന് തോന്നിയതായും ഗ്രേസ് പ്രതികരിച്ചു. ദാതാവിന്റെയും കുടുംബത്തിന്റെയും ‘അമൂല്യമായ സമ്മാനം’ ജീവിതം മുഴുവൻ നന്ദിയോടെ ഓർക്കുമെന്നും അവർ കൂട്ടിച്ചേർത്തു. മാറ്റിവെച്ച ഗർഭപാത്രത്തിലൂടെ ജനിച്ച ശിശുവിന് ദാതാവുമായി ജനിതകബന്ധമില്ലെന്നും വിദഗ്ധർ വ്യക്തമാക്കി.

25 വർഷത്തിലേറെയായി ഗർഭപാത്ര മാറ്റിവെപ്പിൽ ഗവേഷണം നടത്തുന്ന പ്രൊഫ. റിച്ചാർഡ് സ്മിത്തിന്റെ നേതൃത്വത്തിലുള്ള വോമ്പ് ട്രാൻസ്പ്ലാന്റ് യുകെ സംഘമാണ് ശസ്ത്രക്രിയയ്ക്കും തുടർചികിത്സകൾക്കും നേതൃത്വം നൽകിയത്. യുകെയിൽ ആകെ 10 ഗർഭപാത്ര മാറ്റിവെപ്പുകൾ ക്ലിനിക്കൽ ട്രയലിന്റെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുണ്ടെന്നും, ഇതുവരെ നടന്ന ശസ്ത്രക്രിയകളിൽ നിന്നുള്ള ആദ്യ വിജയകരമായ പ്രസവമാണിതെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. ലോകത്ത് നൂറിലധികം ഗർഭപാത്ര മാറ്റിവെപ്പുകൾ നടന്നിട്ടുണ്ടെന്നും 70 -തിലധികം ആരോഗ്യകരമായ ശിശുക്കൾ ജനിച്ചതായും റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ സ്ത്രീകൾക്ക് സ്വന്തം ഗർഭത്തിൽ കുഞ്ഞിനെ ധരിക്കാനുള്ള പ്രത്യാശ നൽകുന്ന ചരിത്രനാഴികക്കല്ലായി ഈ നേട്ടം വിലയിരുത്തപ്പെടുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ആൻഡ്രൂ മൗണ്ട്ബാറ്റൻ-വിൻഡ്സറെ രാജകീയ പദവിക്രമത്തിൽ നിന്ന് നീക്കാനുള്ള ഏത് നിർദേശത്തിനും പിന്തുണ നൽകുമെന്ന് ഓസ്ട്രേലിയ അറിയിച്ചു. ഈ വിഷയത്തിൽ പ്രധാനമന്ത്രി ആൻ്റണി അൽബാനീസ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർക്ക് കത്ത് അയച്ചു. ഒക്ടോബർ 2025-ൽ ആൻഡ്രൂവിന്റെ “പ്രിൻസ്” അടക്കമുള്ള രാജകീയ പദവികൾ നീക്കപ്പെട്ടിരുന്നു. എന്നിരുന്നാലും അദ്ദേഹം ഇപ്പോഴും സിംഹാസനാവകാശ നിരയിൽ എട്ടാമനായി തുടരുകുയാണ് . കോമൺവെൽത്ത് രാജ്യമായ ഓസ്ട്രേലിയയിൽ ഇത്തരത്തിലുള്ള നിയമഭേദഗതികൾക്ക് അംഗരാജ്യങ്ങളുടെ സമ്മതം ആവശ്യമാണ്. അതുകൊണ്ട് തന്നെ അൽബനീസിന്റെ നിലപാട് നിർണായകമായി കണക്കാക്കപ്പെടുന്നു.

ജെഫ്രി എപ്സ്റ്റീനിയുമായുള്ള ബന്ധത്തെ ചുറ്റിപ്പറ്റിയ വിവാദങ്ങളാണ് ആൻഡ്രുവിനെതിരെ നേരത്തെ ഉയർന്നത്. അതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പദവികൾ നീക്കം ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച പൊതുജന സേവനത്തിലെ അച്ചടക്കലംഘനവുമായി ബന്ധപ്പെട്ട സംശയത്തിൽ ആൻഡ്രുവിനെ അറസ്റ്റ് ചെയ്തിരുന്നു . ഇതോടെയാണ് ഈ വിഷയത്തിൽ പുതിയ വഴിത്തിരിവ് ഉണ്ടായത്. തനിക്കെതിരായ എല്ലാ ആരോപണങ്ങളും അദ്ദേഹം ശക്തമായി നിഷേധിച്ചിട്ടുണ്ട്. എന്നാൽ രാജകീയ പദവിക്രമത്തിൽ നിന്ന് നീക്കാൻ പ്രത്യേക നിയമനിർമ്മാണം കൊണ്ടുവരുന്നത് യുകെ സർക്കാർ പരിഗണിക്കുകയാണെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു . ഇതിനായി പാർലമെന്ററി നടപടികൾ ആവശ്യമാകും. കോമൺവെൽത്ത് രാജ്യങ്ങളുമായി ആലോചനകളും നടക്കേണ്ടിവരും.
നിയമം പൂർണമായും, നീതിപൂർവ്വവും ശരിയായ രീതിയിലും മുന്നോട്ടുപോകണം,” എന്നാണ് തന്റെ അഭിപ്രായമെന്നാണ് സഹോദരന്റെ അറസ്റ്റിനെ തുടർന്ന് രാജാവ് ചാൾസ് മൂന്നാമൻ പ്രതികരിച്ചുത്. ആരോപണങ്ങൾ ഗുരുതരമാണെന്നും ഓസ്ട്രേലിയക്കാർ അതിനെ ഗൗരവത്തോടെ കാണുന്നുവെന്നും അൽബനീസ് കത്തിൽ വ്യക്തമാക്കി. സമഗ്രവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു. ഈ വിഷയത്തിൽ ബ്രിട്ടനിലും കോമൺവെൽത്ത് രാജ്യങ്ങളിലുമുള്ള രാഷ്ട്രീയ ചർച്ചകൾ ശക്തമാകാനാണ് സാധ്യത.

കോമൺവെൽത്തിലെ 15 രാജ്യങ്ങൾ ബ്രിട്ടീഷ് രാജാവിനെ തന്നെയാണ് രാജ്യത്തലവനായി അംഗീകരിക്കുന്നത്. ഇവയെ “കോമൺവെൽത്ത് റിയൽമ്സ്” എന്ന് വിളിക്കുന്നു. ഓസ്ട്രേലിയ, കാനഡ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങൾ ഇതിൽപ്പെടും. ഈ രാജ്യങ്ങളിൽ രാജാവിന്റെ സ്ഥാനവും സിംഹാസനാവകാശ ക്രമവും അവരുടെ ആഭ്യന്തര നിയമങ്ങളാൽ നിയന്ത്രിക്കപ്പെടുന്നു. 2011-ലെ പെർത്ത് ഉടമ്പടി പ്രകാരം, രാജകീയ പദവിക്രമവുമായി ബന്ധപ്പെട്ട നിയമങ്ങളിൽ മാറ്റം വരുത്തുമ്പോൾ എല്ലാ കോമൺവെൽത്ത് റിയൽമുകളും ഒരുമിച്ച് തീരുമാനിക്കണം. അതായത്, ഒരാളെ സിംഹാസനാവകാശ നിരയിൽ നിന്ന് നീക്കാൻ യുകെ പാർലമെൻ്റ് മാത്രം മതിയാകില്ല. മറ്റ് ബന്ധപ്പെട്ട രാജ്യങ്ങളും അതിന് സമ്മതം അറിയിക്കണം. ഓസ്ട്രേലിയൻ പ്രധാനമന്ത്രി പിന്തുണ അറിയിച്ചത് പ്രധാനപ്പെട്ടതാകുന്നത്ചുരുക്കി പറഞ്ഞാൽ, ഇത് വെറും ബ്രിട്ടന്റെ ആഭ്യന്തര വിഷയം മാത്രമല്ല. രാജാവിനെ രാജ്യത്തലവനായി അംഗീകരിക്കുന്ന എല്ലാ കോമൺവെൽത്ത് രാജ്യങ്ങളുടെയും ഭരണഘടനാ ക്രമവുമായി ബന്ധപ്പെട്ട വിഷയമാണിത്.
ഇന്ത്യ കോമൺവെൽത്ത് ഓഫ് നേഷൻസിലെ അംഗരാജ്യമാണ്. എന്നാൽ 1950-ൽ ഇന്ത്യ റിപ്പബ്ലിക്കായി മാറിയതോടെ ബ്രിട്ടീഷ് രാജാവിനെ രാജ്യത്തലവനായി അംഗീകരിക്കുന്നില്ല . ഇന്ത്യയുടെ രാഷ്ട്രത്തലവൻ ഇന്ത്യയുടെ രാഷ്ട്രപതിയാണ്. അതിനാൽ ബ്രിട്ടീഷ് രാജകുടുംബത്തിൻ്റെ സിംഹാസനാവകാശ നിരയുമായി ബന്ധപ്പെട്ട നിയമഭേദഗതികളിൽ ഇന്ത്യക്ക് ഭരണഘടനാപരമായ പങ്കില്ല. അതായത് ഇന്ത്യ കോമൺവെൽത്ത് സംഘടനയുടെ അംഗമാണ്, പക്ഷേ രാഷ്ട്രീയ പദവിക്രമവുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ പങ്കെടുക്കേണ്ട രാജ്യങ്ങളിൽ ഇന്ത്യ ഉൾപ്പെടുന്നില്ല.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ ജോലി ഒഴിവുകൾ അഞ്ചുവർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതായുള്ള റിപ്പോർട്ട് പുറത്തുവന്നു . ഇത് രാജ്യത്തെ തൊഴിൽ വിപണിയിൽ കടുത്ത മത്സരവും യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ വർദ്ധനവും സാമ്പത്തിക അനിശ്ചിതത്വവും കൂടുതൽ രൂക്ഷമാക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. ജനുവരിയിൽ പരസ്യപ്പെടുത്തിയ ഒഴിവുകൾ 3% കുറഞ്ഞ് 6,95,000 ആയി; 2021 ജനുവരിക്ക് ശേഷം ആദ്യമായാണ് ഇത് 7 ലക്ഷത്തിന് താഴെയെത്തുന്നത്. 2016 നു ശേഷം ആദ്യമായാണ് ഗ്രാജുവേറ്റ് ജോലികളുടെ എണ്ണം 10,000ൽ താഴെയായത് . ഇതിനിടെ ഔദ്യോഗിക കണക്ക് പ്രകാരം തൊഴിലില്ലായ്മ 5.2% ആയി ഉയർന്നതും യുവാക്കൾക്കിടയിൽ (18–24) നിരക്ക് 14% ഉയരത്തിലെത്തിയതും ആശങ്ക വർദ്ധിപ്പിക്കുന്നു.

2025 അവസാനത്തോടെ തുടങ്ങിയ ഇടിവ് കഴിഞ്ഞ ജനുവരിയുമായി താരതമ്യപ്പെടുത്തുമ്പോൾ 16% കുറഞ്ഞതായാണ് കണക്കുകൾ കാണിക്കുന്നത്. ആറുമാസത്തിനിടെ ഏകദേശം 20% ഇടിവാണ് രേഖപ്പെടുത്തിയത്. ദേശീയ ഇൻഷുറൻസ് സംഭാവനകളും കുറഞ്ഞ വേതനം ഉയർത്തിയ ബജറ്റ് പ്രഖ്യാപനങ്ങൾ മൂലം തൊഴിലുടമകളുടെ ചെലവ് കൂടിയതോടെ നിയമനങ്ങൾ ചുരുക്കിയതാണ് പ്രധാന കാരണം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ചില കമ്പനികൾ നിയമനത്തിന് പകരം ഓട്ടോമേഷൻ, എഐ സംവിധാനങ്ങളിൽ നിക്ഷേപം മുൻഗണന നൽകുന്നതും അവസരങ്ങൾ കുറയാൻ ഇടയാക്കി. രാജ്യത്തുടനീളം ഇടിവുണ്ടായപ്പോൾ ലണ്ടനിലാണ് ഏറ്റവും വലിയ കുറവ് രേഖപ്പെടുത്തിയത് (ഏകദേശം 6%).

ഓരോ ഒഴിവിനും ശരാശരി 2.4 പേർ മത്സരിക്കുന്നതായി ആണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത് . വെയർഹൗസ് ജീവനക്കാർ, ഹെൽത്ത്കെയർ സപ്പോർട്ട് വർക്കർമാർ, ലോറി ഡ്രൈവർമാർ, ലേബറർമാർ, കിച്ചൻ അസിസ്റ്റന്റുമാർ എന്നിവരാണ് ഏറ്റവും കൂടുതൽ ഒഴിവുവന്ന പോസ്റ്റുകൾ . വേതനം ശരാശരി £43,289 ആയി ഉയർന്നത് ഏകദേശം 6% വർധിച്ചത് ശുഭസൂചനയായാണ് വിലയിരുത്തപ്പെടുന്നത് 3% ആയി താഴ്ന്ന പണപ്പെരുപ്പത്തെ മറികടക്കുന്ന വളർച്ചയാണിത് എന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കൗണ്ടി ടൈറോണിലെ മൊയ് പ്രദേശത്തെ അർമാഗ് റോഡിൽ ശനിയാഴ്ച രാത്രി 10.20 ഓടെ നടന്ന മൂന്ന് വാഹനങ്ങളുടെ കൂട്ടിയിടിയിൽ മൂന്ന് പേർ മരിച്ചതായി പൊലീസ് സർവീസ് ഓഫ് നോർത്തേൺ അയർലൻഡ് അറിയിച്ചു. നാല് പേർക്ക് പരിക്കേറ്റു. 23 കാരിയായ യുവതിയും 31, 48 വയസ്സുള്ള രണ്ട് പുരുഷന്മാരുമാണ് സംഭവസ്ഥലത്തുവെച്ച് മരിച്ചത്. പരിക്കേറ്റ നാലുപേരിൽ മൂന്നുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. ചുവപ്പ് ബിഎംഡബ്ല്യു, ചാരനിറ വോക്സ്വാഗൺ, വെളുത്ത ഓഡി എന്നീ വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്.

സംഭവത്തെ തുടർന്ന് പ്രദേശത്ത് യാത്രാതടസം ഉണ്ടായി. “കുടുംബങ്ങളെ ഞെട്ടലിലും ദുഃഖത്തിലും ആഴ്ത്തിയ അതീവ ദാരുണ സംഭവം എന്നാണ് ഫെർമാനാഗ്–സൗത്ത് ടൈറോൺ എംഎൽഎ ഡയാന ആംസ്ട്രോങ് പ്രതികരിച്ചത് . അൾസ്റ്റർ യൂണിയനിസ്റ്റ് പാർട്ടി ഉപനേതാവായ അവർ ബാധിതർക്കുള്ള അനുശോചനവും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത പൊലീസിനും അടിയന്തര സേവന വിഭാഗങ്ങൾക്കും നന്ദിയും അറിയിച്ചു.

സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും, അപകടസമയത്ത് പ്രദേശത്ത് ഉണ്ടായിരുന്നവരോട് വിവരങ്ങൾ കൈമാറണമെന്നും പൊലീസ് അഭ്യർത്ഥിച്ചു. അപകടത്തെ തുടർന്ന് മൊയ് മേഖലയിലെ അർമാഗ് റോഡ് അടച്ചിരിക്കുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അയർലൻഡിലെ സെൻറ് ജെയിംസ് ഹോസ്പിറ്റലിൽ നേഴ്സായി ജോലി ചെയ്തിരുന്ന മലയാളി യുവതി നിമ്മി ജോയ് (34) കേരളത്തിൽ ചികിത്സയിലിരിക്കെ അന്തരിച്ചു. കോഴിക്കോട് ജില്ലയിലെ തോട്ടത്തിമല സ്വദേശിനിയായ നിമ്മി, ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി ചികിത്സയിലായിരുന്നു. ശ്വാസകോശ സംബന്ധമായ ഗുരുതര അസുഖം സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യനില ക്രമേണ വഷളാകുകയും അയർലൻഡിൽ ശ്വാസകോശം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുകയുമായിരുന്നു.
ചികിത്സയുടെ ഭാഗമായി കഴിഞ്ഞ ഒക്ടോബറിൽ ഇന്ത്യയിലേക്ക് എത്തിയ നിമ്മിക്ക് ജനുവരി 25ന് ശ്വാസകോശം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ഐസിയുവിൽ ഉൾപ്പെടെ വിദഗ്ധപരിചരണത്തിൽ തുടരുന്നതിനിടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി രേഖപ്പെടുത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ഹൃദയാഘാതം സംഭവിച്ചതോടെ നില അതീവ ഗുരുതരമാകുകയും ഒടുവിൽ മരണം സംഭവിക്കുകയും ചെയ്തു.
അയർലൻഡിലെ ഇന്ത്യൻ സമൂഹത്തിൽ സുപരിചിതയും സജീവ സാന്നിധ്യവുമായിരുന്ന നിമ്മി വിവിധ സാംസ്കാരിക, സാമൂഹിക, ആത്മീയ പ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നു. ഭർത്താവ് വിപിൻ മെക്കാനിക്കൽ എൻജിനീയറായി ജോലി ചെയ്യുന്നു.
നിമ്മി ജോയിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടീഷ് രാജകുടുംബാംഗമായ ആൻഡ്രൂവിനെ സിംഹാസനാവകാശ നിരയിൽ നിന്ന് നീക്കുന്നതിനുള്ള നിയമനടപടികൾക്ക് ബക്കിംഗ്ഹാം കൊട്ടാരത്തിന് എതിർപ്പില്ലെന്ന് രാജകീയ വൃത്തങ്ങൾ അറിയിച്ചു. പൊതുപദവിയിലെ ദുരുപയോഗം സംബന്ധിച്ച സംശയത്തെ തുടർന്നാണ് ആൻഡ്രൂവിനെ അറസ്റ്റ് ചെയ്തത്. നിലവിൽ അദ്ദേഹം രാജാവിന് പിന്നാലെ എട്ടാമനായി അവകാശ നിരയിൽ തുടരുകയാണ്. ഈ വിഷയത്തിൽ നിയമം കൊണ്ടുവരാൻ ജനപ്രതിനിധി സഭയുടെയും പ്രഭുസഭയുടെയും അംഗീകാരവും തുടർന്ന് രാഷ്ട്രീയ സമ്മതവും ആവശ്യമാണ്. നിയമനടപടികൾക്ക് ചാൾസ് രാജാവ് തടസ്സമാകില്ലെന്ന നിലപാടിലാണ് എന്നാണ് വിവരം. കൂടാതെ രാജാവിനെ രാഷ്ട്രത്തലവനായി അംഗീകരിക്കുന്ന പതിനാലു രാജ്യങ്ങളുടെ പിന്തുണയും അനിവാര്യമാണ്.

അമേരിക്കൻ അന്വേഷണ ഏജൻസികൾ പുറത്തുവിട്ട രേഖകളിൽ ബാലലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട വിവാദങ്ങൾ വീണ്ടും ശക്തമായി ഉയർന്നതോടെ ആണ് വിവാദങ്ങൾക്ക് ചൂടുപിടിക്കുകയും അന്വേഷണം വേഗത്തിലാകുകയും ചെയ്തത് . 2019 ൽ ബിബിസി ന്യൂസ് നൈറ്റ് പരിപാടിയിലെ ആൻഡ്രൂവിന്റെ അഭിമുഖത്തിന് ശേഷം അദ്ദേഹം ചുമതലകളിൽ നിന്ന് പിൻമാറിയിരുന്നു. 2022 – ൽ എപ്സ്റ്റീൻ്റെ ഇരയായിരുന്ന വിർജീനിയ ഗ്യൂഫ്രെയുമായി ഏകദേശം പന്ത്രണ്ട് ദശലക്ഷം പൗണ്ടിൻ്റെ ഒത്ത് തീർപ്പിൽ എത്തിയെങ്കിലും ആരോപണങ്ങൾ അദ്ദേഹം നിഷേധിച്ചിരുന്നു. പിന്നീട് രാജകീയ ബഹുമതികളും പദവികളും നീക്കപ്പെട്ടെങ്കിലും അവകാശനിരയിലെ സ്ഥാനം തുടർന്നു.

വിൻഡ്സിലെ രാജവസതികളിൽ അദ്ദേഹത്തിൻ്റെ താമസസ്ഥലങ്ങളിൽ തേംസ് വാലി പോലീസ് നടത്തിയ പരിശോധന തുടരുകയാണ്. പതിനൊന്നു മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ച അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തണമോയെന്ന കാര്യത്തിൽ നിയമോപദേശം ഇനിയും തേടാനുള്ളതായി അന്വേഷണസംഘം വെളിപ്പെടുത്തി . 1647 – ലെ ആഭ്യന്തര യുദ്ധകാലത്ത് പിടിക്കപ്പെട്ട ഇംഗ്ലണ്ടിലെ ചാൾസ് ഒന്നാമനുശേഷം അറസ്റ്റ് ചെയ്യപ്പെട്ട ആദ്യ ബ്രിട്ടീഷ് രാജകുടുംബമാണ് ആൻഡ്രൂ എന്നത് സംഭവത്തിന് ചരിത്ര പ്രാധാന്യവും നൽകുന്നു. അന്വേഷണത്തിലെ കണ്ടെത്തലുകൾ ആശ്രയിച്ചായിരിക്കും തുടർനടപടികൾ എന്ന നിലപാടിലാണ് ഭരണകൂടം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
രാജ്യമൊട്ടാകെ ഉയരുന്ന അഞ്ചാം പനി ഭീക്ഷണിക്കെതിരെ ശക്തമായ നടപടികളാണ് ബർമിംഗ്ഹാമിലെ പ്രാദേശിക എൻഎച്ച്എസ് നടപ്പിലാക്കുന്നത് . 2023-ലെ വ്യാപന സമയത്ത് മാതാപിതാക്കളെ ബോധവൽക്കരിച്ചതോടെ 1,000ഓളം പ്രധിരോധ വാക്സിൻ സ്വീകരിക്കാത്ത കുടുംബങ്ങൾ എം.എം.ആർ (ചുമപ്പനി, മംപ്സ്, റുബെല്ല) വാക്സിൻ സ്വീകരിച്ചിരുന്നു. 500-ൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്ത ആ വർഷത്തെ അനുഭവം അടിസ്ഥാനമാക്കി ഈ വർഷവും “കോൾ ആൻഡ് റീകോൾ” സംവിധാനം വീണ്ടും സജീവമാക്കിയിരിക്കുകയാണ്. വാക്സിനേഷൻ നിരക്ക് 95% എന്ന കൂട്ടപ്രതിരോധ ലക്ഷ്യത്തിന് താഴെയായതിനാൽ കുട്ടികൾക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന രോഗവ്യാപനം തടയാനാണ് ശ്രമം.

ഫോൺകോളുകൾക്കൊപ്പം പരസ്യപ്രചാരണവും വിവിധ ഭാഷകളിലുള്ള ബോധവൽക്കരണവും ശക്തമാക്കിയിട്ടുണ്ട് . റോമ്മ, കിഴക്കൻ യൂറോപ്യൻ, ദക്ഷിണേഷ്യൻ, കറുത്തവർഗ സമൂഹങ്ങളിൽ കുറഞ്ഞ വാക്സിനേഷൻ നിരക്ക് കണ്ടെത്തിയതിനെ തുടർന്ന് ഫ്രഞ്ച്, ഇറ്റാലിയൻ, അറബിക്, ഉർദു തുടങ്ങിയ ഭാഷകളിൽ വിവരങ്ങൾ ലഭ്യമാക്കി. ചില ജിപി ക്ലിനിക്കുകൾ മാതാപിതാക്കളുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി സംശയങ്ങൾ തീർക്കുന്ന സംവിധാനം ആരംഭിച്ചു കഴിഞ്ഞു . പന്നി ജെലറ്റിൻ അടങ്ങിയ എം.എം.ആർ വാക്സിനെ കുറിച്ചുള്ള മതപരമായ ആശങ്കകൾക്ക് ജെലറ്റിൻ രഹിത പതിപ്പ് നൽകിയും, 1990-കളിൽ ഉയർന്ന ഓട്ടിസം ആരോപണങ്ങൾ ശാസ്ത്രീയമായി തള്ളിക്കളഞ്ഞുമാണ് ബോധവൽക്കരണം നടത്തുന്നത്.

2024-ൽ അധികമായി 7,000 വാക്സിനുകൾ നൽകാൻ കഴിഞ്ഞെങ്കിലും 2025-ൽ നിരക്ക് വീണ്ടും താഴ്ന്നതായി എൻഎച്ച്എസ് അറിയിച്ചു. രാജ്യവ്യാപകമായി അഞ്ചു വയസിനു മുമ്പ് രണ്ടു ഡോസ് എം.എം.ആർ സ്വീകരിച്ച കുട്ടികൾ 85 ശതമാനത്തിൽ താഴെയാണെന്നാണ് കണക്കുകൾ കാണിക്കുന്നത് . സാമ്പത്തിക പ്രതിസന്ധി, തെറ്റായ പ്രചാരണം, കോവിഡ് കാലത്തെ ആശയക്കുഴപ്പം എന്നിവ വാക്സിൻ സ്വീകരണത്തെ ബാധിച്ചതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ സംശയങ്ങൾ പരിഹരിക്കുകയും സൗകര്യപ്രദമായ സേവനങ്ങൾ ഉറപ്പാക്കുകയും ചെയ്താൽ വാക്സിനേഷൻ നിരക്ക് ഉയർത്താൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ആരോഗ്യപ്രവർത്തകർ.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പുതിയ സംഭവവികാസങ്ങൾ ബ്രിട്ടീഷ് രാജകുടുംബത്തെ വീണ്ടും വിവാദത്തിൽ ആക്കിയിരിക്കുകയാണ് . 2019-ൽ തന്നെ, അന്നത്തെ പ്രിൻസ് ഓഫ് വെയിൽസായിരുന്ന ചാൾസ് മൂന്നാമന് യോർക്ക് ഡ്യൂക്കായ ആൻഡ്രുവിന്റെ ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങൾ അറിയാമായിരുന്നുവെന്ന റിപ്പോർട്ടുകൾ ആണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. ആൻഡ്രുവിന്റെ സംശയാസ്പദമായ വ്യാപാരബന്ധങ്ങളെക്കുറിച്ച് ഒരു രഹസ്യ വിവരദാതാവ് ഇമെയിൽ മുഖേന മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു . രാജകീയ നിയമോപദേശകരിലൂടെ കൈമാറിയ സന്ദേശത്തിൽ വിവാദ ധനകാര്യപ്രവർത്തകനായ ഡേവിഡ് റോളൻഡുമായുള്ള ബന്ധം രാജകുടുംബത്തിന്റെ പേരിന്റെ ദുരുപയോഗത്തിനിടയാക്കുന്നുവെന്ന ഗുരുതര ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. “കുടുംബത്തെക്കാൾ റോളൻഡുമായുള്ള ബന്ധത്തെയാണ് ആൻഡ്രു മുൻഗണന നൽകുന്നത്” എന്നതടക്കമുള്ള പരാമർശങ്ങളും റിപ്പോർട്ടിൽ ഉണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

ഇതുകൂടാതെ ലക്സംബർഗിലെ റോളൻഡിന്റെ സ്വകാര്യ ബാങ്കിന് ബാങ്കിംഗ് അനുമതി നേടാൻ സഹായിച്ചതിന് പ്രതിഫലം നൽകിയെന്ന ആരോപണവും ഉയർന്നു. 2001 മുതൽ 2011 വരെ സർക്കാർ നിധിയിൽ നിന്നുള്ള വ്യാപാര ദൂതനായിരുന്ന കാലത്ത് ചൈനയിലും മുൻ സോവിയറ്റ് രാഷ്ട്രങ്ങളിലുമുള്ള ഔദ്യോഗിക സന്ദർശനങ്ങളിൽ റോളൻഡും മകൻ ജോനാഥനും പങ്കെടുത്തതായും റിപ്പോർട്ടിൽ പറയുന്നുണ്ട് . മുൻഭാര്യ സാറാ ഫെർഗ്യൂസനുമായി ബന്ധപ്പെട്ട സാമ്പത്തിക സഹായവും 1.5 മില്യൺ പൗണ്ട് വായ്പ തീർപ്പാക്കലും റോളൻഡ് നടത്തിയെന്ന വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്. എന്നാൽ എല്ലാ ആരോപണങ്ങളും റോളൻഡ് തള്ളിക്കളഞ്ഞു.

ഇതിനിടെ, ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായുള്ള ആൻഡ്രുവിന്റെ ബന്ധത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ വീണ്ടും ശക്തമാകുകയാണ് . ഔദ്യോഗിക സ്ഥാനത്തിലെ ക്രമക്കേടുകൾ സംബന്ധിച്ച് സംശയത്തിന്റെ അടിസ്ഥാനത്തിൽ ആൻഡ്രുവിനെ പൊലീസ് അറസ്റ്റ് ചെയ്ത് പിന്നീട് വിട്ടയച്ചതായി റിപ്പോർട്ടുകളുണ്ട്. അന്വേഷണം തുടരുന്നതിനാൽ പ്രതികരിക്കാൻ കഴിയില്ലെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. രാജകുടുംബാംഗങ്ങൾ അന്വേഷണവുമായി സഹകരിക്കണമെന്ന് അഭിഭാഷക ഗ്ലോറിയ ആൽറഡ് ആവശ്യപ്പെട്ടു. സിംഹാസനാവകാശ നിരയിൽ എട്ടാം സ്ഥാനത്തുള്ള ആൻഡ്രുവിനെ ആ സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. ആരോപണങ്ങൾ എല്ലാം ആൻഡ്രു നിഷേധിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ ഉൾപ്പെടെയുള്ള പാശ്ചാത്യ നഗരങ്ങളെ മോശമായി ചിത്രീകരിക്കുന്ന വ്യാജ എഐ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. വെള്ളക്കെട്ടും മാലിന്യവും നിറഞ്ഞതായി കാണിക്കുന്ന “നികുതിദായകരുടെ പണത്തിൽ നിർമ്മിച്ച വാട്ടർ പാർക്ക്” എന്ന ക്യാപ്ഷനോടുകൂടിയ ദൃശ്യങ്ങൾ ടിക്ടോക്, ഇൻസ്റ്റഗ്രാം റീലുകൾ തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ ലക്ഷക്കണക്കിന് ആളുകൾ ആണ് കണ്ടത് . ഈ തരംഗത്തിന് തുടക്കമിട്ടത് ‘റേഡിയൽബി’ എന്ന ഓൺലൈൻ പേരിൽ ഉള്ളടക്കം പങ്കുവെക്കുന്ന വ്യക്തിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വിനോദത്തിനായാണ് വീഡിയോ നിർമ്മിച്ചതെന്നും, യാഥാർത്ഥ്യമെന്ന തോന്നൽ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നുമാണ് ഇയാൾ നൽകിയ വിശദീകരണം. ചില പോസ്റ്റുകളിൽ “എഐ-ജനറേറ്റഡ്” എന്ന മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും, നിരവധി പേർ അവയെ യഥാർത്ഥ ദൃശ്യങ്ങളായി തെറ്റിദ്ധരിച്ചതായും റിപ്പോർട്ട് പറയുന്നു.

ലണ്ടൻ, മാഞ്ചസ്റ്റർ, ന്യൂയോർക്ക് തുടങ്ങിയ നഗരങ്ങൾ കുടിയേറ്റവും കുറ്റകൃത്യങ്ങളും മൂലം തകർച്ചയിലാണെന്ന ധാരണ ശക്തിപ്പെടുത്തുന്നതിൽ ഇത്തരം എഐ വീഡിയോകൾ പങ്കു വഹിക്കുന്നുവെന്നാണ് വിലയിരുത്തൽ. ക്രോയ്ഡണിനെ “ഗെറ്റോ”യായി ചിത്രീകരിച്ചതിനെതിരെ
പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. അതേസമയം, ബ്രിട്ടീഷ് വാർത്താ അക്കൗണ്ടുകളെന്ന രൂപത്തിൽ പ്രവർത്തിക്കുന്ന ചില പ്രൊഫൈലുകൾ ഇത്തരം നെഗറ്റീവ് എഐ ദൃശ്യങ്ങൾ മാത്രം പ്രചരിപ്പിക്കുന്നതായും കണ്ടെത്തി. ലണ്ടൻ “ഒഴിവാക്കേണ്ട സ്ഥലം” എന്ന തലക്കെട്ടോടെ വീഡിയോ പങ്കുവെച്ച ദക്ഷിണാഫ്രിക്കൻ യൂട്യൂബർ കർട്ട് കാസിന്റെ തമ്പ്നെയിലിൽ അറബി ഭാഷയിലെ ബോർഡുകളും പ്രത്യേക വേഷം ധരിച്ച സൈക്കിൾ യാത്രക്കാരനെയും എഐ ഉപയോഗിച്ച് ചേർത്തുവെന്ന ആരോപണവും ഉയർന്നു. വിമർശനങ്ങളെ അദ്ദേഹം “ക്ലിക്ക്ബൈറ്റ്” എന്ന് വിശേഷിപ്പിച്ചു.

ബ്രിട്ടൻ ‘ക്ഷയിക്കുന്നു’ എന്ന ആശയം ചില പ്രമുഖർ ആവർത്തിക്കുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എക്സ് പ്ലാറ്റ്ഫോം ഉടമ ഇലോൺ മസ്ക് നിയന്ത്രണമില്ലാത്ത കുടിയേറ്റം ബ്രിട്ടന്റെ സാമൂഹിക ഘടനയെ ബാധിക്കുകയാണെന്ന അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ലഭ്യമായ ഔദ്യോഗിക കണക്കുകൾ ഇത്തരം വ്യാപക നിഗമനങ്ങളെ പൂർണമായി പിന്തുണയ്ക്കുന്നില്ലെന്നാണ് വിലയിരുത്തൽ. എഐ ഉപകരണങ്ങളുടെ ഗുണമേന്മയും ലഭ്യതയും വർധിച്ചതോടെ വ്യാജ ദൃശ്യങ്ങൾ സൃഷ്ടിക്കൽ എളുപ്പമായിരിക്കുകയാണ്. സമൂഹത്തിൽ വിഭജനവും തെറ്റിദ്ധാരണയും വളർത്താൻ ഇത്തരം ഉള്ളടക്കങ്ങൾ ഉപയോഗിക്കപ്പെടുന്ന സാഹചര്യത്തിൽ, ഡിജിറ്റൽ ഉത്തരവാദിത്വത്തെക്കുറിച്ചുള്ള ചർച്ചകൾ ശക്തമാകുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ നാഷണൽ ഹെൽത്ത് സർവീസിൽ (National Health Service) കൺസൾട്ടന്റായി ജോലി ചെയ്യുന്ന ബ്രിട്ടീഷ് പൗരനും ഇന്ത്യൻ വംശജനുമായ ഡോ. സംഗരം പാട്ടിൽ ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്നുള്ള പൊലീസ് കേസിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ഒരു മാസത്തിലേറെയായി കുടുങ്ങിയിരിക്കുകയാണ്. ഭരണകക്ഷിയായ ബിജെപിയിലെ പ്രമുഖ നേതാവിനെ കുറിച്ച് “ആക്ഷേപകരമായ ഉള്ളടക്കം” പോസ്റ്റ് ചെയ്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ജനുവരി 19ന് മുംബൈയിൽ നിന്ന് ലണ്ടനിലേക്കുള്ള വിമാനത്തിൽ കയറാൻ ശ്രമിക്കുന്നതിനിടെ ലുക്ക് ഔട്ട് സർകുലർ പുറപ്പെടുവിച്ചിരുന്നതിനെ തുടർന്ന് വിമാനത്താവളത്തിൽ നിന്ന് തിരിച്ചയക്കുകയായിരുന്നു. അന്വേഷണം തുടരുന്നതിനാൽ രാജ്യത്തിന് പുറത്തേക്ക് പോകുന്നത് തടയുന്നതാണ് ഈ നോട്ടീസ്.
മഹാരാഷ്ട്രയിലെ ബിജെപി സോഷ്യൽ മീഡിയ വിഭാഗം കൈകാര്യം ചെയ്യുന്ന നിഖിൽ ഭാംറെയുടെ പരാതിയെ തുടർന്ന് ഡിസംബർ 18നാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരാമർശിച്ചുള്ള പോസ്റ്റിനെ തുടർന്നാണ് പരാതി നൽകിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. “വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ വൈരാഗ്യം സൃഷ്ടിക്കാവുന്ന തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു” എന്ന കുറ്റം ചുമത്തിയാണ് ഇന്ത്യൻ ക്രിമിനൽ കോഡിലെ വകുപ്പുകൾ പ്രകാരം കേസ് എടുത്തത്. പരമാവധി മൂന്ന് വർഷം തടവ് ലഭിക്കാവുന്ന, ജാമ്യമുള്ള കുറ്റമാണിത്. ആരോപണം തള്ളിയ പാട്ടിൽ, തന്റെ പോസ്റ്റ് “സർക്കാർ അനുകൂലികളോട് ചോദിച്ച ഒരു ലളിതമായ ചോദ്യം മാത്രമാണെന്നും യാതൊരു സമൂഹത്തെയും ലക്ഷ്യമിട്ടതല്ലെന്നും വ്യക്തമാക്കി.
ജനുവരി 10നും 16നും മുംബൈയിൽ എത്തിയ ശേഷം 20 മണിക്കൂറിലധികം ചോദ്യം ചെയ്യലിന് വിധേയനാക്കിയതായി പാട്ടിൽ പറയുന്നു. ലുക്ക് ഔട്ട് സർകുലർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ്. കേസ് ഫെബ്രുവരി 27ന് വീണ്ടും പരിഗണിക്കും. അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും ഭരണഘടനാ പദവിയിലുള്ള വ്യക്തിയെ അപകീർത്തിപ്പെടുത്താനുള്ള സംഘടിത സാധ്യത തള്ളിക്കളയാനാവില്ലെന്നും പൊലീസ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. അതേസമയം, ഒരു ബ്രിട്ടീഷ് പൗരന് ഇന്ത്യയിൽ സഹായം നൽകുന്നുണ്ടെന്നും പ്രാദേശിക അധികാരികളുമായി ബന്ധത്തിലാണെന്നും യുകെയിലെ വിദേശകാര്യ ഓഫീസ് അറിയിച്ചു.