ന്യൂസ് ഡെസ്ക്, മലയാളം യുകെ
എക്സ് പ്ലാറ്റ്ഫോമിൽ വ്യാജ അക്കൗണ്ടുകളും പ്രചാരണ മാനിപ്പുലേഷൻ ശ്രമങ്ങളും വർധിച്ചതിനെ തുടർന്ന് കഴിഞ്ഞ ഒരു വർഷത്തിനിടെ ഏകദേശം 80 കോടി അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്തതായി കമ്പനി അറിയിച്ചു. 2024ൽ പ്ലാറ്റ്ഫോം മാനിപ്പുലേഷൻസും സ്പാം പ്രവർത്തനങ്ങളും ലംഘിച്ചതിനാലാണ് ഈ അക്കൗണ്ടുകൾക്കെതിരെ നടപടി എടുത്തത്. ലോകത്ത് ഏകദേശം 30 കോടി മാസാന്ത്യ ഉപയോക്താക്കളാണ് എക്സിന് ഉള്ളത്. ദിവസേന വ്യാജ അക്കൗണ്ട് നെറ്റ്വർക്കുകൾ സൃഷ്ടിച്ച് പ്ലാറ്റ്ഫോമിനെ സ്വാധീനിക്കാൻ ശ്രമങ്ങൾ നടക്കുന്നുവെന്ന് കമ്പനിയും വ്യക്തമാക്കി.

കമ്പനിയുടെ പ്രതിനിധിയായ വിൽഫ്രെഡോ ഫെർണാണ്ടസ് യുകെ പാർലമെന്റിലെ വിദേശകാര്യ കമ്മിറ്റിയോട് സംസാരിക്കുമ്പോഴാണ് ഈ വിവരങ്ങൾ പങ്കുവച്ചത്. മറ്റ് രാജ്യങ്ങൾ പിന്തുണക്കുന്ന വ്യാജ പ്രചാരണ ശ്രമങ്ങളെ നേരിടേണ്ടി വരുന്നതായും അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് റഷ്യ ആണ് ഏറ്റവും കൂടുതൽ ഇത്തരം ശ്രമങ്ങൾ നടത്തുന്നതെന്നും അതിനു പിന്നാലെ ഇറാൻ, ചൈന എന്നിവയാണെന്നും വ്യക്തമാക്കി. 2024ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ ബാധിക്കാൻ റഷ്യ ശ്രമിച്ചുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

2022ൽ ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം ഉള്ളടക്ക നിയന്ത്രണ നയങ്ങളെ കുറിച്ച് കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. ബ്രിട്ടനിലും ഈ പ്ലാറ്റ്ഫോം കടുത്ത വിവാദങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. സൗത്ത്പോർട്ട് നഗരത്തിൽ മൂന്ന് കുട്ടികൾ കൊല്ലപ്പെട്ട ആക്രമണത്തിന് പിന്നാലെ വ്യാജ വിവരങ്ങളും പ്രകോപനപരമായ അഭ്യൂഹങ്ങളും എക്സിലൂടെ വ്യാപകമായി പ്രചരിച്ചത് രാജ്യമാകെ കടുത്ത സംഘർഷം ഉടലെടുക്കാൻ കാരണമായിരുന്നു . വ്യാജ അക്കൗണ്ടുകളും സ്പാം ഉള്ളടക്കവും തടയാൻ നടപടി തുടരുമെന്ന് കമ്പനി അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ക്യാൻസർ മൂലമുള്ള മരണനിരക്ക് 1980കളുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം മൂന്നിലൊന്നു വരെ കുറഞ്ഞതായുള്ള പുതിയ പഠനറിപ്പോർട്ട് പുറത്തുവന്നു . ക്യാൻസർ റിസർച്ച് യുകെ നടത്തിയ വിശകലനപ്രകാരം 1989ൽ ഒരു ലക്ഷം ആളുകളിൽ ഏകദേശം 355 പേർ ക്യാൻസർ മൂലം മരിച്ചിരുന്നുവെങ്കിൽ ഇപ്പോൾ അത് 247 ആയി കുറഞ്ഞു. പ്രതിരോധം, നേരത്തെ രോഗനിർണയം, പുതിയ ചികിത്സാ രീതികൾ എന്നിവയിൽ ഉണ്ടായ വലിയ പുരോഗതിയാണ് ഇതിന് കാരണമെന്ന് വിദഗ്ധർ പറയുന്നു. എന്നിരുന്നാലും രാജ്യത്ത് ഓരോ നാലിൽ ഒരു മരണത്തിനും ഇപ്പോഴും ക്യാൻസറാണ് കാരണം.

കഴിഞ്ഞ പത്ത് വർഷത്തിനിടെ മാത്രം ക്യാൻസർ മരണനിരക്ക് 11% കുറഞ്ഞിട്ടുണ്ട്. ഒവേറിയൻ ക്യാൻസർ മരണങ്ങൾ 19 ശതമാനമായും വയറിൽ ഉണ്ടാകുന്ന ക്യാൻസർ 34 ശതമാനമായും ശ്വാസകോശ ക്യാൻസർ 22 ശതമാനമായും കുറഞ്ഞു. ബൗവൽ ക്യാൻസർ 6%, ബ്രസ്റ്റ് ക്യാൻസർ 14%, സർവിക്കൽ ക്യാൻസർ 11%, ല്യൂക്കീമിയ 9% എന്നിങ്ങനെയും കുറവുണ്ടായി. ഈസോഫഗൽ ക്യാൻസർ മരണനിരക്ക് 12% കുറഞ്ഞതായും റിപ്പോർട്ട് പറയുന്നു. എന്നാൽ കിഡ്നി ക്യാൻസർ 5%, കരൾ ക്യാൻസർ 14%, കണ്ണ് ക്യാൻസർ 26%, ഗാൾബ്ലാഡർ ക്യാൻസർ 29% എന്നിങ്ങനെ ചില രോഗങ്ങളിൽ വർധനവുണ്ടായിട്ടുണ്ട്.

പുകവലി നിയന്ത്രണ നിയമങ്ങളും nhs നടപ്പാക്കിയ ബ്രസ്റ്റ്, ബൗവൽ, സർവിക്കൽ സ്ക്രീനിംഗ് പദ്ധതികളും മരണനിരക്ക് കുറയാൻ പ്രധാന കാരണങ്ങളായിട്ടുണ്ട് . സ്കൂൾ കുട്ടികൾക്ക് നൽകുന്ന ഹ്യൂമൻ പാപ്പിലോമ വൈറസ് വാക്സിൻ സർവിക്കൽ ക്യാൻസർ കുറയുന്നതിലും വലിയ പങ്കുവഹിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേസമയം ജനസംഖ്യയും വയോധികരുടെ എണ്ണവും കൂടുന്നതിനാൽ രാജ്യത്ത് ഓരോ 75 സെക്കൻഡിലും ഒരാൾക്ക് ക്യാൻസർ കണ്ടെത്തപ്പെടുന്നുണ്ടെന്നും ചികിത്സാ സേവനങ്ങൾ മെച്ചപ്പെടുത്താൻ സർക്കാർ 2 ബില്യൺ പൗണ്ട് നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അമേരിക്കയും ഇസ്രയേലും ഇറാനുമായി നടത്തുന്ന യുദ്ധത്തെ തുടർന്ന് എണ്ണവില 100 ഡോളർ കടന്നു . ഇതോടെ ലോക വിപണിയിൽ ആശങ്ക ഉയർന്നിട്ടുണ്ടെങ്കിലും യുകെയിലേക്ക് എണ്ണയോ ഗ്യാസോ ലഭിക്കുന്നതിൽ ഉടൻ ഭീഷണി ഇല്ലെന്ന് ബ്രിട്ടീഷ് മന്ത്രി സ്റ്റീവ് റീഡ് വ്യക്തമാക്കി. സ്ഥിതിഗതികൾ ആശങ്കാജനകമാണെങ്കിലും “ഇപ്പോൾ അനാവശ്യ ഭയം വേണ്ടെന്നും സർക്കാർ സ്ഥിതി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സംഘർഷം എത്രകാലം നീളുമെന്ന് വ്യക്തമല്ലെന്ന് മന്ത്രി പറഞ്ഞു. ചിലപ്പോൾ ദിവസങ്ങൾക്കുള്ളിൽ അവസാനിക്കാനും ദീർഘകാലം തുടരാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഇതിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ജനങ്ങളുടെ ആശങ്ക കുറയ്ക്കാൻ ലണ്ടനിൽ പ്രസംഗിക്കാൻ തയ്യാറെടുക്കുകയാണ്. മധ്യപൂർവേഷ്യയിലെ സംഭവങ്ങൾ കാരണം ജീവിതച്ചെലവ്, ജോലി, വൈദ്യുതി-ഗ്യാസ് ബില്ലുകൾ എന്നിവയെ കുറിച്ച് ജനങ്ങൾ ആശങ്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇറാനെതിരെ നടന്ന ആക്രമണങ്ങൾക്കു പിന്നാലെ പ്രധാന എണ്ണ ഗതാഗതപാതയായ ഹോർമുസ് കടലിടുക്ക് ഭാഗത്ത് സംഘർഷം ശക്തമായതോടെ എണ്ണവില കുത്തനെ ഉയർന്നതാണ് വിപണിയെ ആശങ്കയിലാഴ്ത്തിയത്. എന്നാൽ യുകെയിൽ ഇപ്പോൾ മതിയായ എണ്ണയും ഗ്യാസും സംഭരിച്ചിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇത്തരം അന്താരാഷ്ട്ര പ്രതിസന്ധികളിൽ നിന്ന് രക്ഷപ്പെടാൻ സോളാർ തുടങ്ങിയ ഊർജ മേഖലയിലേയ്ക്ക് കൂടുതൽ മാറേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇറാനുമായി ബന്ധപ്പെട്ട സംഘർഷം ശക്തമാകുന്നതിനിടെ Great Britain-ൽ സൂക്ഷിച്ചിരിക്കുന്ന പ്രകൃതിവാതക ശേഖരം വെറും രണ്ട് ദിവസത്തിലേയ്ക്ക് മാത്രമുള്ളതാണെന്ന കണക്കുകൾ പുറത്തുവന്നു . രാജ്യത്തിന്റെ ഗ്യാസ് ട്രാൻസ്മിഷൻ സംവിധാനം നടത്തുന്ന National Gas പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ശനിയാഴ്ച ബ്രിട്ടനിൽ 6,999 ഗിഗാവാട്ട് മണിക്കൂർ ഫോസിൽ ഗ്യാസ് മാത്രമാണ് സംഭരണത്തിലുണ്ടായിരുന്നത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് ഇത് 9,105 ഗിഗാവാട്ട് മണിക്കൂർ ആയിരുന്നു. രാജ്യത്തിന്റെ പരമാവധി സംഭരണ ശേഷി ഏകദേശം 12 ദിവസത്തേക്കുള്ളതാണെങ്കിലും നിലവിലെ ശേഖരം രണ്ട് ദിവസത്തിനും താഴെയാണെന്നത് ആശങ്ക ഉയർത്തിയിട്ടുണ്ട്.

അതേസമയം, മധ്യപൂർവേഷ്യയിലെ സംഘർഷത്തെ തുടർന്ന് യൂറോപ്പിലേക്ക് പോകുന്ന ചില പ്രകൃതിവാതക കപ്പലുകൾ വഴി മാറി ഏഷ്യയിലേക്ക് തിരിഞ്ഞതും സാഹചര്യം സങ്കീർണമാക്കുന്നു. യുദ്ധ സാഹചര്യത്തിൽ ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്ന ഗ്യാസ് ഗതാഗതം തടസ്സപ്പെട്ടതാണ് ഇതിന് കാരണം. ലോകത്തിലെ ഏറ്റവും വലിയ എൽ.എൻ.ജി. ഉൽപാദന കേന്ദ്രമുള്ള Qatar-യിൽ ഡ്രോൺ ആക്രമണത്തിന് പിന്നാലെ ഉൽപാദനം താൽക്കാലികമായി നിർത്തിയതും വിപണിയിൽ വില കുതിക്കാൻ കാരണമായി. യുകെയിൽ ഗ്യാസ് വില ഒരു തെർമിന് 78.5 പെൻസിൽ നിന്ന് 137 പെൻസായി ആണ് ഉയർന്നത് .
എന്നാൽ രാജ്യത്ത് രണ്ട് ദിവസത്തെ ഗ്യാസ് മാത്രം ലഭ്യമാണെന്ന ആശങ്ക തെറ്റാണെന്ന് ബ്രിട്ടീഷ് സർക്കാർ വ്യക്തമാക്കി. United Kingdom-ന്റെ ഗ്യാസ് വിതരണത്തിൽ വിവിധ ഉറവിടങ്ങൾ ഉണ്ടെന്നും, ആഭ്യന്തര ഉൽപാദനത്തോടൊപ്പം Norway ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയും യൂറോപ്പുമായുള്ള ഇന്റർകണക്റ്ററുകളും എൽ.എൻ.ജി. ഇറക്കുമതിയും സംഭരണവും ചേർന്നതാണ് വിതരണ സംവിധാനം എന്നും അധികൃതർ അറിയിച്ചു. അതേസമയം, ഉത്തര സമുദ്രത്തിലെ ഉൽപാദനം കുറയുകയും ഇറക്കുമതിയിലേക്കുള്ള ആശ്രയം വർധിക്കുകയും ചെയ്യുന്നത് ഭാവിയിലെ ഊർജസുരക്ഷയ്ക്ക് വെല്ലുവിളിയാകുന്നുവെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻഎച്ച്എസ് 16–17 വയസുള്ള കുട്ടികൾക്ക് നൽകുന്ന മസ്കുലൈനിസിംഗ്,ഫെമിനൈസിംഗ് ഹോർമോൺ ചികിത്സയ്ക്കുള്ള പുതിയ റഫറലുകൾ താത്കാലികമായി നിർത്തിവച്ചു. കുട്ടികളുടെ ജെൻഡർ കെയറിനെ കുറിച്ചുള്ള കാസ് റിവ്യൂ റിപ്പോർട്ടിന് പിന്നാലെ നടത്തിയ വിശദമായ മെഡിക്കൽ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.മസ്കുലൈനിസിംഗ് ഹോർമോൺ ചികിത്സയിൽ സാധാരണയായി ടെസ്റ്റോസ്റ്റിറോൺ നൽകുകയും, ഇതിലൂടെ ശബ്ദം കട്ടിയാകുക, ശരീരത്തിൽ രോമം വർധിക്കുക, മസിൽ വളർച്ച എന്നിവ പോലുള്ള പുരുഷ സ്വഭാവഗുണങ്ങൾ വികസിക്കാനാണ് സഹായിക്കുന്നത്. ഫെമിനൈസിംഗ്ചികിത്സയിൽ ഈസ്ട്രജൻ പോലുള്ള ഹോർമോണുകൾ നൽകുകയും, സ്തനവളർച്ച, ശരീരഘടനയിൽ സ്ത്രീസവിശേഷതകൾ രൂപപ്പെടൽ തുടങ്ങിയ മാറ്റങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു.

എൻഎച്ച്എസ് നടത്തിയ പുതിയ വിലയിരുത്തലിൽ ഇത്തരം ചികിത്സകൾ കുട്ടികൾക്ക് ഗുണകരമാണോ, ദീർഘകാലത്തിൽ ദോഷങ്ങളുണ്ടാകുമോ എന്നതിനെക്കുറിച്ച് മതിയായ ശാസ്ത്രീയ തെളിവുകൾ ലഭ്യമല്ലെന്ന് കണ്ടെത്തി. അതിനാൽ 16–17 വയസ്സുകാരുടെ പുതിയ റഫറലുകൾ താൽക്കാലികമായി നിർത്തുകയും, ചികിത്സ സാധാരണ നടപടിയായി തുടരണമോയെന്ന് പരിശോധിക്കാൻ 90 ദിവസത്തെ പൊതുചർച്ച ആരംഭിക്കുകയും ചെയ്തു. അതേസമയം, 2024 മുതൽ പുബെർട്ടി ബ്ലോക്കേർസ് എന്നറിയപ്പെടുന്ന പ്യൂബർട്ടി വൈകിപ്പിക്കുന്ന മരുന്നുകളുടെ ഉപയോഗം കുട്ടികൾക്ക് ഇതിനകം തന്നെ നിരോധിച്ചിരിക്കുകയാണ്.

ഇതിനകം ഹോർമോൺ ചികിത്സ സ്വീകരിച്ച് കൊണ്ടിരിക്കുന്ന 18 വയസിന് താഴെയുള്ളവർക്ക് ചികിത്സ തുടരുമെങ്കിലും, ഓരോ കേസും ഡോക്ടർമാർ വ്യക്തിഗതമായി വിലയിരുത്തും എന്ന് എൻഎച്ച്എസ് വ്യക്തമാക്കി. തീരുമാനം ട്രാൻസ് അവകാശ സംഘടനയായ ട്രാൻസ്ആക്ച്വൽ ശക്തമായി വിമർശിച്ചു. യുവാക്കളുടെ സ്വയം തീരുമാനിക്കാനുള്ള അവകാശത്തെ ബാധിക്കുന്ന നടപടിയാണിതെന്ന് സംഘടന പറഞ്ഞു. മറുവശത്ത്, കുട്ടികൾക്ക് സ്ഥിരമായ ശരീരമാറ്റങ്ങൾ വരുത്തുന്ന ഇത്തരം ചികിത്സയ്ക്ക് സമ്മതം നൽകാൻ പ്രായം മതിയാകില്ലെന്ന് പറഞ്ഞ് സെക്സ് മാറ്റേഴ്സ് എന്ന സംഘടന തീരുമാനം സ്വാഗതം ചെയ്തു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ക്യാൻസർ ഭീതിയെ തുടർന്ന് നൈട്രൈറ്റ് ചേർത്ത് പരമ്പരാഗത രീതിയിൽ തയ്യാറാക്കുന്ന ബേക്കണിനുള്ള ആവശ്യം ബ്രിട്ടനിലെ സൂപ്പർമാർക്കറ്റുകളിൽ കുറഞ്ഞതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. കഴിഞ്ഞ ജനുവരി 25 വരെ ഉള്ള മൂന്ന് മാസത്തിനിടെ ഇത്തരത്തിലുള്ള ബേക്കൺ വിൽപ്പന 7.3% കുറഞ്ഞപ്പോൾ, നൈട്രൈറ്റ് ഇല്ലാത്ത ബേക്കൺ വിൽപ്പന 21.7% വർധിച്ചു. ഈ കാലയളവിൽ നൈട്രൈറ്റ് ചേർത്ത ബേക്കൺ വിൽപ്പന £257 മില്യണിൽ നിന്ന് £238.4 മില്യണായി കുറഞ്ഞതായി ഉപഭോക്തൃ വിശകലന സ്ഥാപനമായ വേൾഡ്പാനൽ ബൈ ന്യൂമറേറ്റർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

മാംസത്തിൽ നൈട്രൈറ്റ് ഉപയോഗിക്കുന്നത് ക്യാൻസറിന് കാരണമാകാമെന്ന ഭീതിയാണ് ഉപഭോക്താക്കളുടെ സമീപനത്തിൽ മാറ്റം വരുത്തിയതെന്ന് വിദഗ്ധർ പറയുന്നു. ലോകാരോഗ്യ സംഘടന 2016ൽ പ്രോസസ്ഡ് മീറ്റ് ബേക്കൺ ഉൾപ്പെടെ ക്യാൻസറിന് കാരണമാകാൻ സാധ്യതയുള്ളതായി പ്രഖ്യാപിച്ചിരുന്നു. ഇതോടെ പലരും കൂടുതൽ സുരക്ഷിതമെന്നു കരുതുന്ന നൈട്രൈറ്റ് രഹിത ബേക്കൺ തിരഞ്ഞെടുക്കാൻ തുടങ്ങുകയാണെന്ന് ക്യാമ്പയിൻ പ്രവർത്തകർ പറയുന്നു.

അതേസമയം, നൈട്രൈറ്റുകൾ ആരോഗ്യത്തിന് എത്രത്തോളം അപകടകരമാണെന്ന കാര്യത്തിൽ തെളിവുകൾ ഇപ്പോഴും പൂര്ണമായി വ്യക്തമായിട്ടില്ലെന്ന് ഫുഡ് സ്റ്റാൻഡേർഡ്സ് ഏജൻസി വ്യക്തമാക്കി. ഭക്ഷ്യസുരക്ഷയ്ക്കായി നൈട്രൈറ്റുകൾക്ക് ചിലപ്പോൾ പ്രാധാന്യമുണ്ടെന്നും, എന്നാൽ ഉപഭോക്താക്കളുടെ ആശങ്കകൾ പരിഗണിച്ച് ഇവയുടെ ഉപയോഗം കുറയ്ക്കാൻ നിർമ്മാതാക്കൾ പുതിയ മാർഗങ്ങൾ പരീക്ഷിക്കുകയാണെന്നും വ്യവസായ സംഘടനകൾ അറിയിച്ചു.
കൊച്ചി: വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ മുൻ യുകെ മലയാളിയും നിർമ്മാതാവുമായ ജോബി ജോർജിന് നാല് വർഷം തടവും 66.5 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. രണ്ട് കേസുകളിലായി കൊച്ചിയിലെ പ്രത്യേക പിഎംഎൽഎ കോടതിയാണ് ശിക്ഷ വിധിച്ചത്. മൂവാറ്റുപുഴ സ്വദേശിയായ രാജേഷ് മാത്യുവും മുളന്തുരുത്തി സ്വദേശികളായ ദമ്പതികളും നൽകിയ പരാതികളിലാണ് നടപടി.
2011ൽ യുകെ വിസ നൽകാമെന്ന് പറഞ്ഞ് രാജേഷ് മാത്യുവിൽ നിന്ന് രണ്ട് തവണയായി 50 ലക്ഷം രൂപ ജോബി ജോർജ് കൈപ്പറ്റി. വാഗ്ദാനം പാലിക്കാതിരുന്നതിനെ തുടർന്ന് 2012ൽ പണം തിരികെ നൽകുന്നതിന്റെ ഭാഗമായി 25 ലക്ഷം രൂപയുടെ ചെക്ക് നൽകിയെങ്കിലും അത് മടങ്ങി. തുടർന്ന് രാജേഷ് മാത്യു പരാതി നൽകുകയായിരുന്നു. രാജേഷിനെ വഞ്ചിക്കാനുള്ള ഉദ്ദേശത്തോടെയാണ് ജോബി പ്രവർത്തിച്ചതെന്ന് കോടതി നിരീക്ഷിച്ചു. ഈ കേസിൽ രണ്ട് വർഷം തടവും 50 ലക്ഷം രൂപ പിഴയും വിധിച്ചു. ജോബിയുടെ ഭാര്യ സുനി മോളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു.
മറ്റൊരു കേസിൽ മുളന്തുരുത്തി സ്വദേശികളായ ബിജു വർഗീസ്, ഭാര്യ ഡാർലി ബിജു എന്നിവരെ യുകെയിൽ ബിസിനസ് പങ്കാളിത്തവും സ്റ്റുഡന്റ് വിസയും വാഗ്ദാനം ചെയ്ത് ജോബി പണം തട്ടിയെന്നാണ് പരാതി. ലണ്ടനിലെ ന്യൂകാസിലിൽ ഒരു ‘ഓഫ് ലൈസൻസ്’ കടയിൽ പങ്കാളിത്തം നൽകാമെന്നും ഡാർലിക്ക് ലണ്ടനിലെ എൽബിഎ കോളേജിൽ ബിസിനസ് ഇൻഫർമേഷൻ ഡിപ്ലോമയ്ക്ക് അഡ്മിഷൻ ഒരുക്കാമെന്നും പറഞ്ഞാണ് പണം വാങ്ങിയത്. യുകെയിൽ എത്തിയശേഷമാണ് തട്ടിപ്പ് മനസിലായത്. പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നും ദമ്പതികൾ മൊഴി നൽകി. ഈ കേസിലാണ് ജോബിയെ രണ്ട് വർഷം തടവിനും 16.52 ലക്ഷം രൂപ പിഴയ്ക്കും കോടതി ശിക്ഷിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
തിരുവനന്തപുരം ∙ നാട്ടിൽ പൂട്ടിക്കിടക്കുന്ന വീടുകളുടെ പരിപാലനത്തിന്റെ കാര്യത്തിൽ ഇനി ആശങ്ക വേണ്ട . പ്രവാസികൾക്കും വിദേശത്ത് താമസിക്കുന്ന മലയാളികൾക്കും സമഗ്രമായ പ്രോപ്പർട്ടി മാനേജ്മെന്റ് സേവനങ്ങൾ നൽകുന്ന ഹോമെക്സ് എസ്റ്റേറ്റ്സ് പ്രവാസികളുടെ ഇടയിൽ സേവനത്തിന്റെ കാര്യത്തിൽ പുതിയ വിശ്വാസമായി മാറുകയാണ് . “നിങ്ങളുടെ വീട് – ഞങ്ങളുടെ ഉത്തരവാദിത്തം” എന്ന സന്ദേശവുമായി ഹോമെക്സ് എസ്റ്റേറ്റ്സ് കേരളത്തിലെ എൻആർഐ കുടുംബങ്ങൾക്കായി പ്രത്യേകമായി രൂപകൽപ്പന ചെയ്ത സേവനങ്ങളാണ് അവതരിപ്പിക്കുന്നത്. സെയിൽസ് മുതൽ എസ്റ്റേറ്റ് മാനേജ്മെന്റ്, കൺസൾട്ടൻസി വരെ ഒറ്റ കുടക്കീഴിൽ ലഭ്യമാക്കുന്ന സംവിധാനമാണ് ഇവരുടെ പ്രത്യേകത.
ഉടമകൾ വിദേശത്തായാലും അവരുടെ വീട് സുരക്ഷിതവും വൃത്തിയോടെയും വാസയോഗ്യമായും സൂക്ഷിക്കുക എന്നതാണ് ഹോമെക്സിന്റെ പ്രധാന ലക്ഷ്യം. വീടിന്റെ അകത്തും പുറത്തും സ്ഥിരപരിപാലനം, മാസാന്ത്യ ഫോട്ടോ/വീഡിയോ ഇൻസ്പെക്ഷൻ റിപ്പോർട്ടുകൾ, ബിൽ പേയ്മെന്റുകൾ, കീ കസ്റ്റഡി തുടങ്ങിയ സേവനങ്ങൾ കരാർ അടിസ്ഥാനത്തിൽ ഉറപ്പുനൽകുന്നുണ്ട് ഹോമെക്സ് . കൂടാതെ, ഉടമകൾ നാട്ടിലെത്തുന്നതിന് മുൻപ് പ്രീ-അറൈവൽ പ്രിപറേഷനുകൾ ഒരുക്കി വീട് പൂർണമായും റെഡിയാക്കി വയ്ക്കുകയും ചെയ്യുന്നു.

മഴക്കാലത്തിനു മുൻപും ശേഷവും പ്രത്യേക പരിചരണ സേവനങ്ങൾ (പ്രി ആൻഡ് പോസ്റ്റ് മൺസൂൺ കെയർ), ഡീപ് ക്ലീനിംഗ്, പ്ലംബിംഗ് -ഇലക്ട്രിക്കൽ പരിശോധനകൾ എന്നിവയും ഹോമെക്സ് ഏറ്റെടുത്ത് നടത്തുന്നുണ്ട് . ദീർഘകാലം ഉപയോഗിക്കാത്ത ഗൃഹോപകരണങ്ങൾ പ്രവർത്തനക്ഷമമാണോ എന്ന് പരിശോധിക്കുകയും ആവശ്യമായാൽ അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്യുന്നു. ഇതിലൂടെ വീട്ടിൽ ഉണ്ടാകാവുന്ന ചോർച്ച, ചുറ്റുപാടും കാടുപിടിക്കുന്നത് , വാട്ടർ ടാങ്ക് വൃത്തികേടാകാനുള്ള സാഹചര്യം , ഇഴജന്തു ശല്യം തുടങ്ങിയ പ്രശ്നങ്ങൾ പൂർണമായും ഒഴിവാക്കാം.
പ്രോപ്പർട്ടി സെയിൽസ്, എസ്റ്റേറ്റ് മാനേജ്മെന്റ്, കൺസൾട്ടൻസി സേവനങ്ങൾ എന്നിവയിലൂടെ സ്വത്ത് കൈമാറ്റ നടപടികൾക്കും ഹോമെക്സ് സഹായം നൽകുന്നു. ടിഡിഎസ് സ്കീം വഴി വിദേശത്തേക്ക് പ്രോപ്പർട്ടി വിൽപ്പന തുക കൈമാറുന്നതിനുള്ള മാർഗനിർദ്ദേശവും പ്രൊഫഷണൽ പിന്തുണയും ലഭ്യമാണ്. വിശ്വാസ്യതയും കാര്യക്ഷമതയും മുൻനിർത്തി പ്രവർത്തിക്കുന്ന ഹോമെക്സ്, പ്രവാസികൾക്ക് സമ്പൂർണ പിന്തുണ ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്.
പ്രത്യേക ഉദ്ഘാടനം ഓഫറിന്റെ ഭാഗമായി സൗജന്യ എയർപോർട്ട് പിക്-അപ്പ് ആൻഡ് ഡ്രോപ്പ് സേവനവും ലഭ്യമാണ്. നാട്ടിൽ ഒരു വീട് ഉണ്ടെങ്കിലും പരിപാലനത്തിന്റെ കാര്യത്തിൽ വിഷമിക്കുന്നവർക്ക് ഇനി ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാം. നാട്ടിലെ വീടിനെ സ്വന്തം വീടു പോലെ സംരക്ഷിക്കുന്ന വിശ്വസ്ത പങ്കാളിയായി ഹോമെക്സ് എസ്റ്റേറ്റ്സ് കൂടെയുണ്ടാകുമ്പോൾ, “നിങ്ങളുടെ വീട് – ഞങ്ങളുടെ ഉത്തരവാദിത്തം” എന്ന വാഗ്ദാനം യാഥാർത്ഥ്യമാകുകയാണ് .
യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹോമെക്സ് ഗ്രൂപ്പിന്റെ ബ്രാഞ്ചാണ് ഹോംക്സ് എസ്റ്റേറ്റ്സ്.
കേരളത്തിൽ പ്രോപ്പർട്ടി റിയൽ എസ്റ്റേറ്റ് മേഖലയിൽ തങ്ങളുടെ BAYTA Homes എന്ന പ്രൊജക്റ്റ് 2026 ഡിസംബർ മാസം പൂർത്തീകരിക്കാനായി ഒരുങ്ങുകയാണ് ഹോംക്സ് എസ്റ്റേറ്റ്സ്.
ഇതുമായി ബന്ധപ്പെട്ട് ഹോംക്സ് എസ്റ്റേറ്റ്സ്. അടുത്തിടെ പുറത്തിറക്കിയ വീഡിയോ ഇതിനകം തന്നെ ഒരു മില്യണിലധികം ആളുകൾ കണ്ടുകഴിഞ്ഞു.
View this post on Instagram
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തിയ സൈനികാക്രമണങ്ങളിൽ ബ്രിട്ടന്റെ വൈകിയ പിന്തുണയെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കടുത്ത ഭാഷയിൽ വിമർശിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറിൻ്റെ നടപടിയെ പരിഹസിച്ച്, യുദ്ധം ജയിച്ച ശേഷം സഹായം നൽകുന്നത് ആവശ്യമില്ലെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ സന്ദേശത്തിൽ പറഞ്ഞു. ഇനി രാജ്യങ്ങൾ തമ്മിലുള്ള തുടർനയതന്ത്ര ബന്ധങ്ങളിൽ ട്രംപിൻ്റെ പരാമർശങ്ങൾ കടുത്ത വിള്ളൽ ഉണ്ടാക്കും എന്നാണ് നയതന്ത്ര വിദഗ്ധർ വിലയിരുത്തുന്നത്.

ആദ്യഘട്ടത്തിൽ അമേരിക്കയ്ക്ക് ബ്രിട്ടീഷ് സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അനുമതി നിഷേധിച്ചിരുന്നെങ്കിലും പിന്നീട് പരിമിതമായ പ്രതിരോധ ആവശ്യങ്ങൾക്കായി ബ്രിട്ടൻ അനുമതി നൽകിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതിന്റെ ഭാഗമായി നാല് അമേരിക്കൻ ബോംബറുകൾ ബ്രിട്ടനിലെ റോയൽ എയർഫോഴ്സ് താവളത്തിൽ എത്തി പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഇറാൻ മിസൈൽ ആക്രമണങ്ങൾ നടത്തുന്നത് തടയുന്നതിനായുള്ള നടപടികളാണിത്.

അതേസമയം, മിഡിൽ ഈസ്റ്റ് മേഖലയിലേക്ക് യുദ്ധക്കപ്പൽ അയയ്ക്കാനുള്ള സാധ്യതയും ബ്രിട്ടൻ പരിഗണിക്കുന്നതായി റിപ്പോർട്ടുണ്ട്. എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസ് യുദ്ധക്കപ്പൽ ഇതിനായി തുടരുകയാണെന്നും ആവശ്യമായാൽ ഉടൻ പുറപ്പെടാൻ ഒരുക്കം ശക്തമാക്കിയിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ആവശ്യമായ സമയത്ത് ചില കൂട്ടാളികൾ പിന്തുണ നൽകാത്തതായി പരോക്ഷമായി വിമർശിക്കുകയും ചെയ്തു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ഇംഗ്ലണ്ടിലെ സ്കൂളുകളുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ നയങ്ങളിൽ മാറ്റം വരുത്താൻ സർക്കാർ തയ്യാറെടുക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. മുൻ സർക്കാരിന്റെ കാലത്ത് നടപ്പാക്കിയ ചില നിർബന്ധിത വിദ്യാഭ്യാസ നയങ്ങൾ പുനഃപരിശോധിച്ച് അവയിൽ കാതലായ മാറ്റം വരുത്താനുള്ള നടപടികൾ ആരംഭിച്ചതായി വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. പ്രത്യേകിച്ച് സ്കൂളുകളിൽ നിർബന്ധിതമായി നടപ്പാക്കിയ ചില പാഠ്യവിഷയങ്ങളും മാർഗനിർദേശങ്ങളും വീണ്ടും വിലയിരുത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പുതിയ നിർദേശങ്ങൾ പ്രകാരം വിദ്യാർത്ഥികളുടെ പ്രായത്തിന് അനുയോജ്യമായ രീതിയിൽ പാഠ്യവിഷയങ്ങൾ അവതരിപ്പിക്കണമെന്നതാണ് പ്രധാന ലക്ഷ്യം. ചില സ്കൂളുകളിലും മാതാപിതാക്കളിലും ഉയർന്ന ആശങ്കകളെ തുടർന്ന് വിദ്യാഭ്യാസ മാർഗനിർദേശങ്ങളിൽ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് നിരവധി സംഘടനകളും അധ്യാപകരും രംഗത്തെത്തിയിരുന്നു. കുട്ടികളുടെ മാനസിക വളർച്ചയും സാമൂഹിക സാഹചര്യങ്ങളും പരിഗണിച്ചുള്ള പഠനരീതി വേണമെന്ന ആവശ്യവും ശക്തമാണ്.

ഇംഗ്ലണ്ടിലെ സ്കൂളുകളിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അലർജി അവബോധ പരിശീലനം (Allergy training) അധ്യാപകരടക്കമുള്ള എല്ലാ സ്കൂൾ ജീവനക്കാർക്കും നിർബന്ധമാക്കാൻ പദ്ധതിയിടുന്നത് വൻ വാർത്താ പ്രധാന്യം ആണ് നേടിയിരിക്കുന്നത്. ഭക്ഷണ അലർജി പോലുള്ള അടിയന്തിര ആരോഗ്യപ്രശ്നങ്ങൾ സംഭവിക്കുമ്പോൾ അതിവേഗം തിരിച്ചറിയാനും ആവശ്യമായ പ്രഥമശുശ്രൂഷ നൽകാനും സ്റ്റാഫിനെ പരിശീലിപ്പിക്കുകയാണ് ലക്ഷ്യം. പരിശീലനത്തിലൂടെ അലർജിയുടെ ലക്ഷണങ്ങൾ തിരിച്ചറിയൽ, അടിയന്തിര സാഹചര്യങ്ങളിൽ അഡ്രിനലിൻ ഓട്ടോ ഇൻജക്ടർ (EpiPen) ഉപയോഗിക്കുന്ന വിധം, കുട്ടികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ എന്നിവയെ കുറിച്ചുള്ള വ്യക്തമായ മാർഗനിർദേശങ്ങൾ നൽകും. സ്കൂളുകളിൽ അലർജി മൂലമുള്ള അപകടങ്ങൾ കുറയ്ക്കാനും വിദ്യാർത്ഥികൾക്ക് കൂടുതൽ സുരക്ഷിതമായ പഠനപരിസരം സൃഷ്ടിക്കാനുമാണ് ഈ നടപടിയെന്ന് അധികൃതർ അറിയിച്ചു.
ഇതിനിടെ വിദ്യാഭ്യാസ രംഗത്തെ വിദഗ്ധർ സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്തു . എന്നാൽ ചില വിദ്യാഭ്യാസ പ്രവർത്തകർ ഇത് സ്കൂളുകളുടെ സ്വാതന്ത്ര്യത്തെ ബാധിക്കുമോയെന്ന ആശങ്കയും ഉയർത്തുന്നു. വിശദമായ മാർഗനിർദേശങ്ങൾ അടുത്ത മാസങ്ങളിൽ പുറത്തിറങ്ങുമെന്നാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.