Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ജങ്ക് ഫുഡ് പരസ്യങ്ങൾക്ക് എതിരെ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ അഡ്വർടൈസിംഗ് സ്റ്റാൻഡേഡ്സ് അതോറിറ്റി ആദ്യമായി രണ്ട് പ്രമുഖ സൂപ്പർമാർക്കറ്റുകളുടെ പരസ്യങ്ങൾ നിരോധിച്ചു. ലിഡലും ഐസ്‌ലാൻഡ് ഫുഡ്‌സും ഇൻസ്റ്റാഗ്രാം, ഡെയിലി മെയിൽ വെബ്സൈറ്റ് എന്നിവയിൽ പ്രചരിപ്പിച്ച പരസ്യങ്ങളാണ് നിയമലംഘനമായി കണ്ടെത്തിയത്. 2026 ജനുവരി അഞ്ചുമുതൽ പ്രാബല്യത്തിൽ വന്ന നിയമപ്രകാരം, കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ കൂടുതലുള്ള ഭക്ഷണങ്ങളുടെ പരസ്യം ടെലിവിഷനിൽ രാത്രി ഒമ്പതിന് മുമ്പും ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ എല്ലാസമയത്തും നിരോധിച്ചിരിക്കുകയാണ്.

ലിഡിൽ നോർതേൺ അയർലണ്ടിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ എമ്മ കിയേർണി വഴി ബേക്കറി ഉൽപ്പന്നങ്ങൾ പ്രമോട്ട് ചെയ്ത ഇൻസ്റ്റാഗ്രാം പോസ്റ്റാണ് വിവാദമായത്. ‘പെയ്ൻ സ്വിസ്’ എന്ന ഫ്രഞ്ച് പാസ്റ്റ്രി ഉൾപ്പെട്ട വീഡിയോ ആരോഗ്യകരമല്ലാത്ത ഭക്ഷണവിഭാഗത്തിൽപ്പെടുന്നതാണെന്ന് പരാതി ഉയർന്നു. എന്നാൽ പരസ്യം ബ്രാൻഡ് പ്രമോഷൻ മാത്രമാണെന്നായിരുന്നു ലിഡലിന്റെ വിശദീകരണം എങ്കിലും, വ്യക്തമായ ഉൽപ്പന്നങ്ങളുടെ പ്രചാരണമുണ്ടായതായി അവർ പിന്നീട് സമ്മതിച്ചു.

അതേസമയം,ഐസ്‌ലാൻഡ് ഫുഡ്‌സ് ഡെയിലി മെയിൽ വെബ്സൈറ്റിൽ നൽകിയ ഡിജിറ്റൽ പരസ്യങ്ങളിൽ മിഠായികളും ചോക്ലേറ്റ് ഉൽപ്പന്നങ്ങളും ഉൾപ്പെടുത്തിയിരുന്നു. ഇവ എച്ച്എഫ്എസ്എസ് വിഭാഗത്തിൽപ്പെടുന്നതിനാൽ നിയമലംഘനമായി അഡ്വർടൈസിംഗ് സ്റ്റാൻഡേഡ്സ് അതോറിറ്റി വിലയിരുത്തി. പരാതികൾ ശരിവെച്ച അതോറിറ്റി, ഇരു കമ്പനികളുടെയും പരസ്യങ്ങൾ നിരോധിക്കുകയും ഭാവിയിൽ ഇത്തരത്തിലുള്ള “കുറഞ്ഞ ആരോഗ്യകരമായ” ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ നിർദേശം നൽകുകയും ചെയ്തു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ഡ്രൈവിംഗ് സ്കൂളുകളായ എഎ (AA)യും ബിഎസ്എം (BSM)യും ഓൺലൈൻ ബുക്കിംഗിൽ മറച്ചുവെച്ച ഫീസുകൾ ഈടാക്കിയ കേസിൽ ഉപഭോക്താക്കൾക്ക് പണം തിരികെ നൽകാൻ നിർദേശം. ഏകദേശം 80,000 ലേണർ ഡ്രൈവർമാർക്ക് ആകെ £760,000 ഇവർ തിരിച്ചടയ്ക്കേണ്ടിവരും. പരിശീലനത്തിന്റെ ആകെ ഫീസ് മുൻകൂട്ടി വ്യക്തമാക്കാതിരിക്കുകയും ബുക്കിംഗ് ഘട്ടങ്ങളിൽ അധിക ഫീസ് ചേർക്കുകയും ചെയ്തതിനെ തുടർന്നാണ് കോമ്പറ്റിഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി (CMA) അന്വേഷണം ആരംഭിച്ചത്. ഇതോടൊപ്പം ഓട്ടോമൊബൈൽ അസോസിയേഷൻ ഡെവലപ്മെന്റ്സിന് ഉപഭോക്തൃനിയമം ലംഘിച്ചതിന് £4.2 മില്യൺ പിഴയും ചുമത്തി.

2019 ഏപ്രിൽ മുതൽ ഡിസംബർ വരെ നടത്തിയ ഓൺലൈൻ ബുക്കിംഗുകളിൽ, പാഠങ്ങളുടെ പ്രാരംഭ വിലയിൽ നിർബന്ധമായ ബുക്കിംഗ് ഫീസ് ഉൾപ്പെടുത്തിയിരുന്നില്ലെന്ന് കണ്ടെത്തി. ഉപഭോക്താക്കൾ ക്ലാസുകൾ തെരഞ്ഞെടുത്ത് വ്യക്തിഗത വിവരങ്ങൾ നൽകുന്ന അവസാന ഘട്ടത്തിൽ മാത്രമാണ് £3 ഫീസ് ചേർത്തിരുന്നത്. ‘ഡ്രിപ്പ് പ്രൈസിംഗ്’ എന്നറിയപ്പെടുന്ന ഈ രീതി നിയമവിരുദ്ധമാണെന്നും കുറഞ്ഞ വില കാണിച്ച് ഉപഭോക്താക്കളെ ആകർഷിച്ച് പിന്നീട് ചെലവ് കൂട്ടുന്നതിലൂടെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും CMA വ്യക്തമാക്കി.


ബാധിതരായ ഉപഭോക്താക്കൾക്ക് അവർ നൽകിയ ബുക്കിംഗ് ഫീസ് പൂർണ്ണമായി തിരികെ ലഭിക്കും; ഇതിനായി പ്രത്യേകം അപേക്ഷിക്കേണ്ടതില്ല, എഎയും ബിഎസ്എയും നേരിട്ട് ബന്ധപ്പെട്ട് തുക നൽകും. അന്വേഷണ ഫലത്തിൽ നിരാശയുണ്ടെങ്കിലും അധികൃതരോട് പൂർണ സഹകരണം നൽകിയതായും സ്ഥാപനങ്ങൾ അറിയിച്ചു. ഓൺലൈൻ ബുക്കിംഗിന്റെ തുടക്കത്തിൽ തന്നെ ഫീസ് വ്യക്തമാക്കുന്ന വിധത്തിൽ വെബ്സൈറ്റ് പുതുക്കിയതായും അവർ വ്യക്തമാക്കി. ഇതേസമയം, ഓൺലൈൻ പ്രൈസിംഗുമായി ബന്ധപ്പെട്ട് മറ്റു എട്ട് സ്ഥാപനങ്ങളും സിഎംഎയുടെ നിരീക്ഷണത്തിലാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആഗോള സമ്പദ്‌വ്യവസ്ഥയിൽ ആശങ്ക വർധിക്കുന്നതായി എച്ച്എസ്ബിസി മുന്നറിയിപ്പ് നൽകി. മിഡിൽ ഈസ്റ്റിലെ സംഘർഷം നീണ്ടുനിന്നാൽ അതിന്റെ ആഘാതം ലോകമൊട്ടാകെ വ്യാപിക്കുമെന്ന ആശങ്കയാണ് ബാങ്ക് ഉന്നയിക്കുന്നത്. എണ്ണ, ലോഹങ്ങൾ, വളങ്ങൾ തുടങ്ങിയ അടിസ്ഥാന വസ്തുക്കളുടെ വില ഉയരുന്നത് നിർമ്മാണ ചെലവ് വർധിപ്പിക്കുകയും വ്യാപാര ബന്ധങ്ങൾ തകർക്കുകയും ചെയ്യുന്നതായി അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഇതോടെ നിക്ഷേപകരും വ്യവസായികളും പണം നിക്ഷേപിക്കുന്ന കാര്യത്തിൽ കാത്തിരിപ്പ് നിലപാട് സ്വീകരിക്കുന്നതായി ആണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത് . ചില സമ്പന്ന നിക്ഷേപകർ ഏഷ്യൻ നഗരങ്ങളിലേക്കുള്ള മാറ്റം പോലും പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

ബ്രെന്റ് ക്രൂഡ് വില $100 കടന്നതോടെ വിപണിയിൽ വലിയ ചാഞ്ചാട്ടം അനുഭവപ്പെടുകയാണ് . പിന്നീട് ചെറിയ തോതിൽ ഇടിവ് രേഖപ്പെടുത്തിയെങ്കിലും അനിശ്ചിതത്വം തുടർന്നുകൊണ്ടിരിക്കുകയാണ്. FTSE 100 സൂചികയിൽ നേരിയ ഉയർച്ച ഉണ്ടായെങ്കിലും പല പ്രമുഖ കമ്പനികളും ഭാവി സാമ്പത്തിക സാഹചര്യത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ഏഷ്യ എന്നിവിടങ്ങളിലെ തൊഴിൽ വിപണി മന്ദഗതിയിലാണെന്നും 2022-23 കാലത്തെ അപേക്ഷിച്ച് ശമ്പള വർധന കുറഞ്ഞതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വ്യവസായ സ്ഥാപനങ്ങൾ പുതിയ നിയമനങ്ങളിൽ സൂക്ഷ്മത പാലിക്കുകയാണെന്നും സൂചനകൾ ഉണ്ട്.

യുദ്ധത്തിന്റെ ആഘാതം ഗതാഗതത്തിലും വ്യവസായ മേഖലയിലും വ്യക്തമായി പ്രകടമാകുന്നുണ്ട് . വിമാന ഇന്ധന വില ഇരട്ടിയിലധികം ഉയർന്നതോടെ എയർലൈൻ കമ്പനികൾക്ക് ചെലവുഭാരം കൂടിയിരിക്കുകയാണ്. ഹോർമുസ് കടലിടുക്കിൽ കപ്പലുകൾ കുടുങ്ങിയതും ചരക്കു ഗതാഗതം വൈകുന്നതും ആഗോള വിതരണ ശൃംഖലയെ ബാധിക്കുന്നുണ്ട് . പെട്രോളിയം ഉൽപ്പന്നങ്ങളിൽ ആശ്രയിക്കുന്ന വസ്ത്രനിർമ്മാണ മേഖലയിൽ ചെലവ് 10 മുതൽ 15 ശതമാനം വരെ ഉയർന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഈ പ്രവണത തുടർന്നാൽ ഉപഭോക്താക്കൾക്ക് വിലവർധന നേരിടേണ്ടി വരുമെന്നും, ഊർജ്ജവില ഉയർച്ച മൂലം വിലക്കയറ്റം കൂടുകയും ആഗോള വളർച്ച മന്ദഗതിയിലാകാനും സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ സ്ത്രീകളുടെ ആരോഗ്യസംരക്ഷണം മെച്ചപ്പെടുത്താൻ പുതിയ നടപടിയുമായി സർക്കാർ രംഗത്ത്. ആരോഗ്യമന്ത്രി വെസ് സ്ട്രീറ്റിംഗ് സ്ത്രീകൾക്ക് നേരിടേണ്ടി വരുന്ന “അവഗണനയും അനീതിയും അവസാനിപ്പിക്കുമെന്ന് വ്യക്തമാക്കി. എൻഎച്ച്എസ് സ്ത്രീകളെ വിവേചനത്തോടെ കാണുന്നതായും അവരുടെ വേദനയും ലക്ഷണങ്ങളും പലപ്പോഴും ഗൗരവത്തിൽ കാണുന്നില്ലെന്നുമുള്ള വിമർശനങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം . ഇതിന്റെ ഭാഗമായി ഗർഭനിരോധന ഉപകരണങ്ങൾ സ്ഥാപിക്കൽ പോലുള്ള ചികിത്സകൾക്കിടെ നിർബന്ധമായും പുതിയ മാനദണ്ഡങ്ങൾ കൊണ്ടുവരും.

എൻഡോമെട്രിയോസിസ് പോലുള്ള രോഗങ്ങൾക്ക് രോഗനിർണയം നേടാൻ വർഷങ്ങൾ വൈകുന്ന പ്രശ്നം പരിഹരിക്കാനും നടപടി ഉണ്ടാകും. സ്ത്രീകളുടെ അഭിപ്രായങ്ങൾ ആരോഗ്യസേവനങ്ങളുടെ ഫണ്ടിംഗുമായി ബന്ധിപ്പിക്കുന്ന പരീക്ഷണ പദ്ധതി നടപ്പാക്കും. സേവനം തൃപ്തികരമല്ലെങ്കിൽ പണമടയ്ക്കുന്നത് നിഷേധിക്കാൻ പോലും സ്ത്രീകൾക്ക് അധികാരം നൽകും. കൂടാതെ, ഗൈനക്കോളജി ചികിത്സയ്ക്ക് കാത്തിരിക്കുന്ന ഏകദേശം അഞ്ച് ലക്ഷം സ്ത്രീകളുടെ പ്രശ്നം പരിഹരിക്കാൻ പുതിയ റഫറൽ സംവിധാനം ഉൾപ്പെടെ നടപടികൾ കൈക്കൊള്ളും.

സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ചുള്ള ബോധവത്കരണത്തിനായി പ്രത്യേക വിദ്യാഭ്യാസ പദ്ധതിയും, ചികിത്സയും രോഗനിർണയവും വേഗത്തിലാക്കാൻ ക്ലിനിക്കൽ മാർഗ്ഗരേഖകളുടെ പുനഃസംഘടനയും പ്രഖ്യാപിച്ചിട്ടുണ്ട് ഗർഭനഷ്ടം ആവർത്തിക്കുന്ന കുടുംബങ്ങൾക്ക് കൂടുതൽ പിന്തുണ നൽകുന്നതും പരിഗണനയിലാണ്. സ്ത്രീകളുടെ ശബ്ദം കേൾക്കപ്പെടുകയും മാന്യമായ ചികിത്സ ഉറപ്പാക്കുകയും ചെയ്യുന്നതാണ് ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി. ഇതിനിടെ പുതിയ പദ്ധതികളെ സ്വാഗതം ചെയ്യുമ്പോൾ തന്നെ മുൻപ് ആരംഭിച്ച പദ്ധതികൾ കുറയ്ക്കപ്പെടുമെന്ന ആശങ്ക വിവിധ ആരോഗ്യ സംഘടനകൾ പങ്കുവെച്ചു .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പുതിയ നിയമങ്ങൾ കാരണം വിദേശത്ത് കുടുങ്ങേണ്ടി വരുമോ എന്ന ആശങ്കയിൽ ബ്രിട്ടീഷ് യുവതി. സ്പെയിനിൽ കഴിയുന്ന 26 കാരിയായ നതാഷ കൊക്രെയ്ൻ ഡി ലാ റോസയാണ് പുതിയ നിയമത്തെ കുറിച്ച് അറിയാതെ ലണ്ടനിലേക്ക് മടങ്ങാൻ ശ്രമിക്കുമ്പോൾ വിമാനത്തിൽ കയറാൻ അനുവദിക്കാത്ത അനുഭവം പങ്കുവെച്ചത്. ബ്രിട്ടനിൽ ജനിച്ചെങ്കിലും മാതാപിതാക്കൾ വിവാഹിതരല്ലാത്തതിനാൽ അവർക്ക് ബ്രിട്ടീഷ് പൗരത്വം ലഭിച്ചിരുന്നില്ല. ബ്രെക്സിറ്റിന് മുൻപ് സ്പാനിഷ് പാസ്‌പോർട്ടുമായി സ്വതന്ത്രമായി യാത്ര ചെയ്തിരുന്ന അവർക്ക് പുതിയ നിയമം വലിയ തിരിച്ചടിയായി.

ഫെബ്രുവരി 26 മുതൽ പ്രാബല്യത്തിൽ വന്ന നിയമപ്രകാരം, ഇരട്ട പൗരത്വമുള്ളവർക്ക് ബ്രിട്ടനിലേക്ക് യാത്ര ചെയ്യുമ്പോൾ നിർബന്ധമായും ബ്രിട്ടീഷ് പാസ്‌പോർട്ട് അല്ലെങ്കിൽ “റൈറ്റ് ഓഫ് അബോഡ്” സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഈ നിയമത്തെ കുറിച്ച് അറിയാതെയായിരുന്നു നതാഷ യാത്ര ചെയ്തതെന്നും, ലൂട്ടൺ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടപ്പോൾ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും അവർ പറയുന്നു. എന്നാൽ മടങ്ങിയെത്തുമ്പോൾ ഈസി ജെറ്റ് ജീവനക്കാർ രേഖകൾ ആവശ്യപ്പെട്ടപ്പോൾ മാത്രമാണ് പുതിയ ചട്ടത്തെക്കുറിച്ച് അറിയുന്നത്. ബ്രിട്ടീഷ് ജനന സർട്ടിഫിക്കറ്റും ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരുന്നിട്ടും യാത്ര അനുവദിക്കാത്തത് വലിയ ഞെട്ടലായിരുന്നുവെന്ന് അവർ പറഞ്ഞു.

അതേസമയം, ബ്രിട്ടീഷ് എംബസിയും അടിയന്തിര യാത്രാ രേഖ നൽകാൻ തയ്യാറായില്ല. നിരവധി ഇരട്ട പൗരത്വക്കാരാണ് ഇതേ പ്രശ്നത്തിൽ പെട്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ചിലർക്ക് കുടുംബ ചടങ്ങുകൾ പോലും നഷ്ടപ്പെട്ടതായി പരാതിയുണ്ട്. എന്നാൽ നിയമം മുൻകൂട്ടി അറിയിച്ചിരുന്നുവെന്നും പ്രത്യേക ഇളവ് അനുവദിക്കില്ലെന്നുമാണ് ഹോം ഓഫീസ് നിലപാട്. എന്നാൽ പുതിയ നിയമത്തിലെ ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കാൻ സർക്കാർ പരാജയപ്പെട്ടുവെന്ന വിമർശനവും ശക്തമാകുന്നുണ്ട് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടന്റെ ദേശീയ സുരക്ഷ അപകടത്തിൽ ആണെന്നും പ്രതിരോധ കാര്യങ്ങളിൽ സർക്കാർ അലംഭാവം കാണിച്ചുവെന്നും മുൻ നാറ്റോ സെക്രട്ടറി ജനറലും മുൻ പ്രതിരോധ മന്ത്രിയുമായ ജോർജ് റോബർട്സൺ ആരോപിച്ചു. സ്ട്രാറ്റജിക് ഡിഫൻസ് റിവ്യൂ (എസ്ഡിആർ) തയ്യാറാക്കിയ അദ്ദേഹം, ട്രഷറിയിലെ സൈനികമല്ലാത്ത വിദഗ്ധരുടെ ഇടപെടലനിയെയും വിമർശിച്ചു. പ്രധാനമന്ത്രി കിയർ സ്റ്റാർമർ ആവശ്യമായ നിക്ഷേപത്തിൽ മടി കാണിച്ചെന്നുമാണ് അദ്ദേഹത്തിന്റെ പ്രധാന കുറ്റപ്പെടുത്തൽ.

കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച എസ്ഡിആർയിലെ 62 ശുപാർശകളും നടപ്പാക്കുമെന്ന് സർക്കാർ സമ്മതിച്ചെങ്കിലും, അതിന് ആവശ്യമായ 10 വർഷത്തെ നിക്ഷേപ പദ്ധതികൾ വൈകിയിരിക്കുകയാണ്. നിലവിൽ പ്രതിരോധ ചെലവ് ജിഡിപിയുടെ 2.3% (ഏകദേശം £66 ബില്യൺ) മാത്രമാണെന്നും, ഭാവിയിൽ 3% വരെ ഉയർത്താനുമാണ് സർക്കാർ ലക്ഷ്യം വെയ്ക്കുന്നത് . നാറ്റോ കേന്ദ്രീകൃത പ്രതിരോധ നയം, യുദ്ധസജ്ജത , നാവികസേനയെ ഡ്രോണുകളും സബ്മറൈനുകളും ഉൾപ്പെടുത്തി നവീകരിക്കൽ തുടങ്ങിയവയാണ് എസ്ഡിആർയിലെ പ്രധാന ലക്ഷ്യങ്ങൾ.

അതേസമയം, ഡൊണാൾഡ് ട്രംപ് വീണ്ടും അധികാരത്തിലെത്തിയതും റഷ്യ–ഉക്രൈൻ യുദ്ധവും പശ്ചാത്തലമാക്കി നാറ്റോ രാജ്യങ്ങൾ പ്രതിരോധ ചെലവ് വർധിപ്പിക്കേണ്ട സാഹചര്യം ശക്തമായി ഉയരുന്നുണ്ട്. 2035ഓടെ ജിഡിപിയുടെ 5% വരെ പ്രതിരോധ-സുരക്ഷ ചെലവായി മാറ്റണമെന്ന് നാറ്റോ നേതാക്കൾ തമ്മിൽ ധാരണയായിരിക്കുമ്പോഴും, യുഎസിന്റെ പിന്തുണ കുറയാനിടയുണ്ടെന്ന മുന്നറിയിപ്പും ഉയരുന്നു. ഈ സാഹചര്യത്തിൽ ബ്രിട്ടൻ സുരക്ഷിതമല്ലാത്ത അവസ്ഥയിലേക്ക് നീങ്ങുകയാണെന്ന ആശങ്കയാണ് പ്രതിരോധ വിദഗ്ധർ ഉയർത്തുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ ഈ വേനലിൽ ഊർജ്ജ ഉത്പാദനം റെക്കോർഡ് നിലവാരത്തിലെത്തുമെന്ന കണക്കുകൾ പുറത്തുവന്നു. ഈ സാഹചര്യത്തിൽ പകൽ സമയത്ത് വീടുകളോട് വൈദ്യുതി ഉപയോഗം വർധിപ്പിക്കാൻ സർക്കാർ ആഹ്വാനം ചെയ്തു . കാറ്റും സൂര്യശക്തിയും അധികമായി ലഭിക്കുന്ന സമയങ്ങളിൽ വാഷിങ് മെഷീൻ, ഡിഷ്‌വാഷർ തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിക്കാനും ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനും ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കും. ഇത്തരം സമയങ്ങളിൽ വൈദ്യുതി കമ്പനികൾ കുറഞ്ഞ നിരക്കിലോ സൗജന്യമായോ വൈദ്യുതി നൽകാൻ സാധ്യതയുണ്ട്. ഇതിലൂടെ ഗ്രിഡിൽ ഉണ്ടാകുന്ന അധിക വൈദ്യുതി ബാലൻസ് ചെയ്യുകയും ഉപഭോക്താക്കളുടെ ബില്ലുകൾ കുറയ്ക്കുകയും ചെയ്യുകയാണ് ലക്ഷ്യം.

നാഷണൽ എനർജി സിസ്റ്റം ഓപ്പറേറ്റർ (നെസോ) അധിക വൈദ്യുതി ഉള്ള സമയങ്ങളിൽ ഉപഭോഗം വർധിപ്പിക്കാൻ മാർക്കറ്റ് നോട്ടീസ് നൽകും. ഇതിലൂടെ ആവശ്യക്കാർ കുറവായപ്പോൾ കാറ്റാടി, സോളാർ പ്ലാന്റുകൾ ഓഫ് ചെയ്യാൻ നൽകേണ്ട വലിയ നഷ്ടപരിഹാര ചെലവുകൾ ഒഴിവാക്കാനാകും. ബ്രിട്ടനിൽ അടുത്തിടെ സോളാർ, വിൻഡ് വൈദ്യുതി ഉത്പാദനം റെക്കോർഡുകൾ തകർത്തെന്നതാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന കാരണം. ഒരേസമയം, ഈ വേനലിൽ വൈദ്യുതി ഗ്രിഡ് മുഴുവൻ സീറോ കാർബൺ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ആദ്യ കാലഘട്ടമാകാനിടയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ അധിക വൈദ്യുതി ഉത്പാദനം ചില സമയങ്ങളിൽ ഗ്രിഡിന് മേൽ അധിക ഭാരം സൃഷ്ടിച്ച് തകരാറിലാകാനുള്ള സാധ്യതയും വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഇതിനിടെ ഗ്യാസ് വിതരണത്തിൽ വലിയ പ്രശ്നങ്ങളില്ലെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത് .  മിഡിൽ ഈസ്റ്റ് സംഘർഷത്തെ തുടർന്ന് ആഗോള വിപണിയിൽ വില ഉയർന്നിട്ടുണ്ടെങ്കിലും, ബ്രിട്ടൻ പ്രധാനമായും നോർവേയും നോർത്ത് സീയും വഴിയുള്ള ഗ്യാസ് ഉപയോഗിച്ച് ആവശ്യങ്ങൾ നിറവേറ്റുമെന്നാണ് പ്രതീക്ഷ. ആഭ്യന്തര ഗ്യാസ് ഉത്പാദനം കുറയുന്നുണ്ടെങ്കിലും ഇറക്കുമതി വർധിപ്പിച്ച് അതു നികത്താനുള്ള തയ്യാറെടുപ്പുകളാണ് നടത്തുന്നത് . 2030ഓടെ ഇലക്ട്രിക് വാഹനങ്ങൾ, ഹീറ്റ് പമ്പുകൾ തുടങ്ങിയവയുടെ ഉപയോഗം കൂടുന്നതോടെ നവീകരണ ഊർജ്ജ ഉപഭോഗവും വർധിച്ച് ഈ മേഖലയിൽ സ്ഥിരത കൈവരുമെന്നുമാണ് വിലയിരുത്തൽ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സൗത്ത്‌പോർട്ടിൽ 2024 ജൂലൈ 29ന് നൃത്തക്ലാസിനിടെ നടന്ന ആക്രമണത്തിൽ മൂന്ന് പെൺകുട്ടികൾ കൊല്ലപ്പെട്ട കേസിൽ, പ്രതിയായ ആക്സൽ റുഡാകുബാനയെ മുൻകൂട്ടി തടയാനാകുമായിരുന്നു എന്ന പൊതു അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു . ജഡ്ജി സാർ അഡ്രിയൻ ഫുൾഫോർഡ് അധ്യക്ഷനായ അന്വേഷണത്തിൽ, മാതാപിതാക്കളും വിവിധ ഏജൻസികളും കൃത്യമായ നടപടി കൈക്കൊള്ളാത്തതാണ് കൊടും ക്രൂരത നടക്കാൻ കാരണമായത് എന്നാണ് കണ്ടെത്തിയത് . പ്രതിയുടെ സംശയാസ്പദമായ പെരുമാറ്റം മാതാപിതാക്കൾ സമയത്ത് റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിൽ, പ്രതിയെ കസ്റ്റഡിയിലെടുക്കാൻ സാധിക്കുമായിരുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ ആറു വയസ്സുകാരി ബീബി കിംഗ്, ഏഴ് വയസ്സുകാരി എൽസി ഡോട്ട് സ്റ്റാൻകോംബ്, ഒൻപത് വയസ്സുകാരി ആലിസ് ഡ സിൽവ അഗിയാർ എന്നിവർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

വിവിധ ഏജൻസികൾ തമ്മിലുള്ള വിവര പങ്കിടലിലെ വീഴ്ചയും ഉത്തരവാദിത്വം കൈമാറുന്ന രീതിയും ഗുരുതരമായ വീഴ്ചയായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ലാങ്കാഷയർ പൊലീസ്, പ്രിവെന്റ് പ്രോഗ്രാം, എൻഎച്ച്എസ് മാനസികാരോഗ്യ സേവനങ്ങൾ, സാമൂഹ്യപരിചരണ വിഭാഗങ്ങൾ എന്നിവയുടെ ഇടപെടലുകൾ ഫലപ്രദമല്ലാതിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട് . പ്രതിയുടെ ഓട്ടിസം അവസ്ഥയെ പലപ്പോഴും “ഒഴിവാക്കൽ കാരണം” ആയി കണക്കാക്കിയതും, ഇന്റർനെറ്റിലെ ഹിംസാത്മക ഉള്ളടക്കത്തെ അവഗണിച്ചതും അപകടസാധ്യത വർധിപ്പിച്ചുവെന്ന് കണ്ടെത്തി.ഇയാൾ നടത്തിയ 2019ലെ സ്കൂൾ ആക്രമണവും 2022ൽ കത്തി കൈവശം വച്ച സംഭവം പോലുള്ള മുന്നറിയിപ്പുകൾ അവഗണിച്ചതും ഗുരുതര പിഴവായി വിലയിരുത്തി.

67 ശുപാർശകളുമായി സമഗ്രമായ പരിഷ്കാരങ്ങൾ ആണ് റിപ്പോർട്ട് ആവശ്യപ്പെടുന്നത് . ഏജൻസികൾ തമ്മിൽ കൂടുതൽ ഫലപ്രദമായ സഹകരണവും വിവരങ്ങൾ കൈമാറ്റം ചെയ്യുന്നതും ഉറപ്പാക്കണമെന്നും അക്രമ സ്വഭാവമുള്ള യുവാക്കളെ തിരിച്ചറിയാനും നിയന്ത്രിക്കാനും പുതിയ നിയമപരവും സംവിധാനപരവുമായ നടപടികൾ ആവശ്യമാണ് എന്നും ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദ് അറിയിച്ചു. രണ്ടാംഘട്ട അന്വേഷണത്തിൽ ഇത്തരം ഭീഷണികളെ എങ്ങനെ നേരിടാമെന്ന് വിശദമായി പരിശോധിക്കുമെന്നും, 2027 വസന്തകാലത്ത് റിപ്പോർട്ട് സമർപ്പിക്കുമെന്നും സർക്കാർ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിൽ മുൻ ലേബർ നേതാവായ പീറ്റർ മാൻഡെൽസൺ വീണ്ടും വിവാദത്തിൽപ്പെട്ടു. വെസ്റ്റ് ലണ്ടനിലെ നോട്ടിങ് ഹില്ലിൽ പൊതുവേദിയിൽ റോഡരികിൽ മൂത്രമൊഴിച്ചതിന് കെൻസിങ്ടൺ ആൻഡ് ചെൽസി കൗൺസിൽ അദ്ദേഹത്തിന് 300 പൗണ്ടിന്റെ പിഴ ചുമത്തി. രണ്ട് ആഴ്ചയ്ക്കകം പിഴ അടച്ചാൽ ഇത് 150 പൗണ്ടായി കുറയുമെന്ന് അധികൃതർ അറിയിച്ചു. പൊതുസ്ഥലങ്ങളിൽ ശുചിത്വനിയമങ്ങൾ ലംഘിച്ചതിനുള്ള നടപടിയുടെ ഭാഗമായാണ് പിഴ നോട്ടീസ് നൽകിയത്. ഇതിനോടകം തന്നെ നിരവധി വിവാദങ്ങളിൽ ആണ് മാൻഡെൽസൻ കുടുങ്ങിയത് .

മുൻ ചാൻസലർ ജോർജ് ഓസ്ബോൺയുടെ വസതിയിൽ സന്ദർശനം കഴിഞ്ഞ് രാത്രി വൈകിയാണ് സംഭവം നടന്നത്. മടങ്ങുന്നതിനിടെ വഴിയരികിൽ നിൽക്കെ മൂത്രമൊഴിക്കുന്ന ദൃശ്യങ്ങൾ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞതോടെ അധികാരികൾ നടപടി സ്വീകരിച്ചു. എന്നാൽ മാൻഡെൽസന്റെ നിലവിലെ ഔദ്യോഗിക വിലാസം വ്യക്തമല്ലാത്തതിനാൽ നോട്ടീസ് എവിടെ എത്തിക്കണമെന്ന ആശങ്കയിലാണ് കൗൺസിൽ അധികൃതർ. ഇതോടെ നിയമനടപടികൾ മുന്നോട്ട് പോകുന്നതിൽ അനിശ്ചിതത്വവും നിലനിൽക്കുന്നു.

ഇതിനിടെ എപ്സ്റ്റീൻ ഫയൽ വിവാദവും മാൻഡെൽസനെ വിട്ടുമാറുന്നില്ല. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് രഹസ്യ രേഖകൾ ചോർത്തിയെന്നാരോപണങ്ങൾ നേരത്തെ തന്നെ വലിയ വിവാദമുണ്ടാക്കിയിരുന്നു. മുഖം വ്യക്തമാക്കാത്ത ഒരു സ്ത്രീയോടൊപ്പം മാൻഡെൽസൻ അടിവസ്ത്രം മാത്രമണിഞ്ഞ് നിൽക്കുന്ന ചിത്രവും എപ്സ്റ്റീൻ ഫയലുകളിലൂടെ പുറത്തുവന്നിരുന്നു.. പുതിയ സംഭവവും കൂടി ചേർന്നതോടെ മാൻഡെൽസനെ ചുറ്റിപ്പറ്റിയ വിവാദങ്ങൾ കൂടുതൽ ശക്തമാകുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ സ്കൂൾ ഭക്ഷണക്രമത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനുള്ള പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചു. പുതിയ നിർദേശങ്ങൾ പ്രകാരം ഡീപ്പ്-ഫ്രൈഡ് ഭക്ഷണങ്ങൾ നിരോധിക്കുകയും, പഞ്ചസാര കൂടുതലുള്ള വിഭവങ്ങൾ കർശനമായി നിയന്ത്രിക്കുകയും ചെയ്യും. ആഴ്ചയിൽ ഭൂരിഭാഗം ദിവസങ്ങളിലും മധുര പലഹാരങ്ങൾക്ക് പകരം പഴങ്ങൾ നൽകും. സോസേജ് റോൾ, പിസ തുടങ്ങിയ ഭക്ഷണങ്ങൾ ദിവസേന നൽകുന്നതും അവസാനിപ്പിക്കും. കുട്ടികളുടെ ആരോഗ്യവും പോഷകാഹാരവും മെച്ചപ്പെടുത്തുകയാണ് ഈ മാറ്റങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

ഈ മാറ്റങ്ങൾ പ്രകാരം ഡെസേർട്ടുകൾ ആഴ്ചയിൽ ഒരിക്കൽ മാത്രമെ അനുവദിക്കുകയുള്ളു . കൂടാതെ കൂടുതൽ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തും. പ്രൈമറി സ്കൂൾ കുട്ടികളിൽ മൂന്നിൽ ഒരാളെങ്കിലും അമിത ഭാരമുള്ളവരാണെന്നും, പഞ്ചസാരയേറിയ ഭക്ഷണങ്ങൾ മൂലം പല്ല് നശിക്കുന്നതുൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ കുട്ടികളിൽ ഉണ്ടാകുന്നതായി സർക്കാർ ചൂണ്ടിക്കാട്ടി. സ്കൂളുകൾ അവരുടെ മെനുകൾ ഓൺലൈനിൽ പ്രസിദ്ധീകരിക്കണമെന്നും നിർദേശം ഉണ്ട്. 2027 സെപ്റ്റംബർ മുതൽ ഈ നിയമങ്ങൾ പ്രാബല്യത്തിൽ വരും.

അതേസമയം ഈ പദ്ധതികൾക്ക് പിന്തുണയോടൊപ്പം ആശങ്കകളും ഉയരുന്നുണ്ട് . സ്കൂൾ ഭക്ഷണ നിലവാരം മെച്ചപ്പെടുത്തുന്നത് സ്വാഗതം ചെയ്യുന്നുവെങ്കിലും, അധിക ചെലവുകൾ നിറവേറ്റാൻ കൂടുതൽ ഫണ്ടിംഗ് അനിവാര്യമാണെന്ന് വിദ്യാഭ്യാസ സംഘടനകൾ പറഞ്ഞു . നിലവിലെ ധനസഹായം മതിയാകാത്തതിനാൽ സ്കൂളുകൾക്ക് ഭക്ഷണത്തിന്റെ ഗുണനിലവാരം കുറയ്ക്കേണ്ടി വരുന്നതായ വിമർശനവും ഉയരുന്നുണ്ട് . സർക്കാർ അതിരുകടന്ന് നിയന്ത്രണം ഏർപ്പെടുത്തുകയാണെന്ന ആരോപണവും ചില കോണുകളിൽ നിന്ന് ഉയർന്നു വരുന്നുണ്ട് . എന്നാൽ ഇത് ഏറെ വൈകിയെങ്കിലും സ്വാഗതാർഹമായ നടപടിയാണെന്ന അഭിപ്രായവും ശക്തമാണ്.

Copyright © . All rights reserved