Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ ∙ കെയർ സ്റ്റാർമർ അമേരിക്ക – ഇസ്രായേൽ സംയുക്തമായി ഇറാനിൽ നടത്തിയ ആക്രമണത്തെ തുടർന്ന് ബ്രിട്ടൻ സ്വീകരിച്ച നിലപാട് പാർലമെന്റിൽ വിശദീകരിച്ചു. ആദ്യഘട്ട ആക്രമണങ്ങൾക്ക് ബ്രിട്ടീഷ് സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അനുമതി നിഷേധിച്ചതായി അദ്ദേഹം പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ തീരുമാനത്തിൽ അസന്തുഷ്ടി പ്രകടിപ്പിച്ചെങ്കിലും ബ്രിട്ടന്റെ ദേശീയ താൽപര്യമാണ് താൻ മുൻനിർത്തിയതെന്ന് സ്റ്റാർമർ വ്യക്തമാക്കി. ഇറാഖ് യുദ്ധത്തിലെ പാഠങ്ങൾ പരിഗണിച്ചാണ് തീരുമാനമെടുത്തതെന്നും വ്യക്തമായ ലക്ഷ്യവും , നിയമപരമായ സാധുതയും ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശനിയാഴ്ച യുഎസും ഇസ്രായേലും ഇറാനിൽ നടത്തിയ ആക്രമണത്തിൽ പരമോന്നത നേതാവ് അലി ഖമേനി കൊല്ലപ്പെട്ടതിനെ തുടർന്ന് മേഖലയിൽ സംഘർഷം രൂക്ഷമായി കൊണ്ടിരിക്കുകയാണ് . മറുപടിയായി ഇറാൻ ഇസ്രായേൽ, ബഹ്റൈൻ, ഖത്തർ, കുവൈത്ത്, യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കും ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച കപ്പലുകളിലേക്കും മിസൈൽ–ഡ്രോൺ ആക്രമണം നടത്തി. തുടർന്നു ബ്രിട്ടീഷ് പൗരന്മാർക്കും താൽപര്യങ്ങൾക്കും ഭീഷണി ഉയർന്ന സാഹചര്യത്തിൽ പ്രതിരോധ ലക്ഷ്യത്തോടെ ഇറാന്റെ മിസൈൽ സൗകര്യങ്ങളെ ലക്ഷ്യമിട്ട ആക്രമണങ്ങൾക്ക് ബ്രിട്ടീഷ് താവളങ്ങൾ പരിമിതമായി ഉപയോഗിക്കാൻ അനുമതി നൽകിയതായി സ്റ്റാർമർ വ്യക്തമാക്കി. എന്നാൽ ബ്രിട്ടൻ യുദ്ധത്തിൽ പങ്കുചേരുന്നില്ലെന്നും അദ്ദേഹം ആവർത്തിച്ചു.

ഇതിനിടെ പ്രതിപക്ഷ നേതാവ് കെമി ബാഡെനോക്ക് സർക്കാർ നിലപാട് “ ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണ് എന്ന് ” വിമർശിച്ചു . റീഫോം യുകെയുടെ ഉപനേതാവ് റിച്ചാർഡ് ടൈസ് അമേരിക്കയെ പിന്തുണയ്ക്കാത്തത് അന്താരാഷ്ട്ര വേദിയിൽ ബ്രിട്ടനെ ദുർബലമാക്കുന്നതാണെന്ന് ആരോപിച്ചു. മറുവശത്ത് ലിബറൽ ഡെമോക്രാറ്റ് നേതാവ് എഡ് ഡേവിയും ഗ്രീൻ പാർട്ടി വിദേശകാര്യ വക്താവ് എല്ലി ചൗൺസും യുഎസ്–ഇസ്രായേൽ നടപടി നിയമവിരുദ്ധമാണെന്ന് വിമർശിക്കുകയും യുകെയുടെ പങ്കാളിത്തത്തിന് പാർലമെന്ററി വോട്ടെടുപ്പ് വേണമെന്നും ആവശ്യപ്പെട്ടു. സ്‌കോട്ട്ലൻഡ് പ്രഥമ മന്ത്രി ജോൺ സ്വിന്നിയും നിലവിലെ സ്ഥിതിയിൽ ആശങ്ക പ്രകടിപ്പിച്ചു. മിഡിൽ ഈസ്റ്റിൽ കഴിയുന്ന ബ്രിട്ടീഷ് പൗരന്മാർ സർക്കാർ രജിസ്ട്രേഷനിൽ പേര് ചേർക്കണമെന്ന് വിദേശകാര്യ വകുപ്പ് നിർദ്ദേശിച്ചിരിക്കുകയാണ്. ഇതിനകം ഒരു ലക്ഷത്തിലധികം പേർ രജിസ്റ്റർ ചെയ്തതായി അധികൃതർ അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ സ്ത്രീകളിൽ 75 ശതമാനം സ്ത്രീകൾക്കും മെനോപ്പോസ് പുതിയ മാനസിക അസുഖങ്ങൾക്ക് കാരണമാകാമെന്ന വിവരം അറിയില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . റോയൽ കോളേജ് ഓഫ് സൈക്യാട്രിസ്റ്റ്സ് നടത്തിയ സർവേയിലാണ് പ്രസ്തുത വിവരങ്ങൾ പുറത്തുവന്നത്. യൂഗോവ് നടത്തിയ പഠനത്തിൽ വെറും 28 ശതമാനം സ്ത്രീകൾക്കാണ് മെനോപ്പോസുമായി ബന്ധപ്പെട്ട് പുതിയ മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാമെന്ന് അറിയുന്നത്. എന്നാൽ 93 ശതമാനം പേർ ചില ശാരീരിക അസ്വാസ്ഥ്യങ്ങളെയും 76 ശതമാനം പേർ ലൈംഗികാഗ്രഹക്കുറവിനെയും മാത്രമാണ് മെനോപ്പോസുമായി ബന്ധിപ്പിക്കുന്നത്. മെനോപ്പോസിന്റെ മാനസിക സ്വാധീനം സമൂഹം ഗൗരവമായി കാണേണ്ട വിഷയമാണെന്ന് കോളേജ് പ്രസിഡന്റ് ഡോ. ലാഡെ സ്മിത്ത് വ്യക്തമാക്കി.

റിപ്പോർട്ട് പ്രകാരം പെരിമെനോപ്പോസ് ഘട്ടത്തിലുള്ള സ്ത്രീകൾക്ക് ബൈപോളാർ രോഗം വരാനുള്ള സാധ്യത ഇരട്ടിയിലധികമാണ്. ക്ലിനിക്കൽ ഡിപ്രഷൻ ഉണ്ടാകാനുള്ള സാധ്യത 30 ശതമാനം കൂടുതലാണെന്നും കണ്ടെത്തി. ഹോർമോൺ മാറ്റങ്ങൾ മൂലം ചിലർക്കു ഭക്ഷണാസക്തിയുമായി ബന്ധപ്പെട്ട അസുഖങ്ങൾ വീണ്ടും ഉണ്ടാകാനും സാധ്യതയുണ്ട്. മെനോപ്പോസ് പ്രായത്തിലുള്ള സ്ത്രീകളിൽ ആത്മഹത്യ നിരക്ക് കൂടുതലാണെന്നും റിപ്പോർട്ട് പറയുന്നു. മെഡിക്കൽ പരിശീലനത്തിൽ മെനോപ്പോസും മാനസികാരോഗ്യവും നിർബന്ധമായും ഉൾപ്പെടുത്തണമെന്നും തൊഴിൽസ്ഥലങ്ങളിൽ പ്രത്യേക നയങ്ങൾ വേണമെന്നും കോളേജ് ആവശ്യപ്പെട്ടു.

അതേസമയം യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ നടത്തിയ മറ്റൊരു പഠനത്തിൽ യുകെയിലെ കറുത്ത വർഗക്കാരായ സ്ത്രീകളിൽ 58 ശതമാനം പേർക്ക് മെനോപ്പോസിനെക്കുറിച്ച് മതിയായ അറിവില്ലെന്ന് കണ്ടെത്തി. പലർക്കും ആകാംക്ഷയോ ഡിപ്രഷനോ ഉണ്ടെന്നുള്ള രോഗനിർണയം ആണ് അനുബന്ധമായി ലഭിച്ചതെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ടെലിവിഷൻ അവതാരക ഡാവിന മക്കോൾ സ്ത്രീകൾക്ക് വേണ്ട പിന്തുണ ലഭിക്കാത്തത് ആശങ്കാജനകമാണെന്ന് പ്രതികരിച്ചു. മെനോപ്പോസ് സംബന്ധിച്ച അവബോധവും സമയബന്ധിതമായ ചികിത്സയും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഡബ്ലിൻ: അയർലൻഡിൽ കാണാതായ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഡബ്ലിനിലെ ചെറിവുഡിൽ താമസിച്ചിരുന്ന ഐ.ടി. പ്രഫഷനലായ അശ്വതി രാജശേഖരനെയാണ് ബ്രേ കടൽത്തീരത്ത് നിന്ന് കണ്ടെത്തിയത്. ഗ്രാഫ്റ്റൺ സ്ട്രീറ്റിലെ ഹെയ്‌സ് റിക്രൂട്ട്മെന്റ് ഏജൻസിയിൽ ജോലി ചെയ്തിരുന്ന അശ്വതിയെ രണ്ട് ദിവസം മുൻപാണ് കാണാതായത്. ആശുപത്രിയിലെത്തിയ സുഹൃത്തുക്കളാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

കർണാടകയിലെബെംഗളൂരുവിൽ നിന്നാണ് അശ്വതി അയർലൻഡിൽ എത്തിയത്. ജോലി ആവശ്യാർത്ഥം അയർലൻഡിലെ തന്നെ ലെറ്റർകെന്നിയിലേക്ക് സ്ഥലംമാറ്റം ലഭിച്ചതിനെ തുടർന്ന് മാറിപ്പോകാനിരിക്കെയാണ് ദുരന്തം സംഭവിച്ചത്. ലുവാസിൽ യാത്ര ചെയ്തതിന് പിന്നാലെയാണ് അശ്വതിയെ കാണാനില്ലെന്നു സുഹൃത്തുക്കൾ പരാതി നൽകിയത്.

തുടർന്ന് ഡാൽക്കി, കില്ലിനി തീരപ്രദേശങ്ങളിൽ കോസ്റ്റ് ഗാർഡും ഹെലികോപ്റ്ററുകളും ഉൾപ്പെടുത്തി തിരച്ചിൽ നടത്തി. ഡാൽക്കി ബീച്ചിന് സമീപം അശ്വതിയുടെ ലാപ്‌ടോപ്പും ബാഗും കണ്ടെത്തിയിരുന്നു. ഞായറാഴ്ച രാവിലെ ബ്രേ മേഖലയിൽ നിന്ന് മൃതദേഹം കണ്ടെത്തിയതായി വിവരം പുറത്തുവന്നു. പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹം ലോക്ലിൻസ്റ്റൗൺ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇറാനും ഇസ്രയേലും യുഎസും തമ്മിലുള്ള സംഘർഷം ശക്തമായ സാഹചര്യത്തിൽ ഗൾഫ് മേഖലയിലെ തങ്ങളുടെ പൗരന്മാർക്ക് പിന്തുണ നൽകുന്നതിനായി ബ്രിട്ടൻ അടിയന്തിര നടപടി ആരംഭിച്ചു. കുറഞ്ഞത് രണ്ട് ലക്ഷം ബ്രിട്ടീഷ് പൗരന്മാർ ഇവിടെ ഉണ്ടെന്നാണ് ഏകദേശ കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രദേശത്ത് താമസിക്കുന്നവരും അവധിയാഘോഷത്തിനായി എത്തിയവരും ട്രാൻസിറ്റിലുള്ളവരും ഉൾപ്പെടെ വലിയ സംഖ്യയിലുള്ള ബ്രിട്ടീഷുകാർ ഇപ്പോഴും അവിടെയുണ്ടെന്ന് പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ പറഞ്ഞു . ഇതിനകം 94,000ത്തിലധികം പേർ തങ്ങളുടെ വിവരങ്ങൾ ഫോറിൻ ഓഫിസിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വ്യോമമേഖല അടച്ചിടൽ തുടരുകയാണെങ്കിൽ ഒഴിപ്പിക്കൽ പദ്ധതികൾ തയ്യാറാക്കുന്നുണ്ടെന്നും സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു.

ടെൽ അവീവ്, ദുബായ്, ദോഹ തുടങ്ങിയ പ്രധാന ഹബ്ബുകളിലേക്കും അവിടെനിന്നും ഉള്ള വിമാനങ്ങൾ റദ്ദാക്കുകയോ വഴിതിരിച്ചു വിടുകയോ ചെയ്തിട്ടുണ്ട്. ബഹ്റൈൻ, ഇസ്രയേൽ, കുവൈത്ത്, ഖത്തർ, യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിലുള്ള ബ്രിട്ടീഷ് പൗരന്മാർ തങ്ങളുടെ സാന്നിധ്യം രജിസ്റ്റർ ചെയ്ത് പ്രാദേശിക അധികാരികളുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. ദുബായിലും ദോഹയിലും ട്രാൻസിറ്റിലുള്ളവർ സുരക്ഷിത സ്ഥലങ്ങളിൽ തുടരാനും പുറത്തിറങ്ങുന്നത് ഒഴിവാക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഒരേസമയം ഒന്നിലധികം രാജ്യങ്ങളെ ഉൾപ്പെടുത്തി . ഇത്രയും വലിയ തോതിൽ ബ്രിട്ടൻ ഒഴിപ്പിക്കൽ നടപടി നടപ്പിലാക്കുന്നത് ഇതാദ്യമായാണ്.

ഇതിനിടെ, ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമേനി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് പ്രദേശത്ത് മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ശക്തമായതായി റിപ്പോർട്ടുണ്ട്. ദുബായിലെ ആഡംബര ഹോട്ടലുകളും പ്രധാന വിമാനത്താവളവും കേടുപാടുകൾക്ക് വിധേയമായതായി വിവരമുണ്ട്. ബ്രിട്ടീഷ് സൈനികർ ബഹ്റൈനിലെ താവളത്തിൽ ഇറാനിയൻ ആക്രമണത്തിനടുത്തുണ്ടായിരുന്നുവെന്ന് പ്രതിരോധമന്ത്രി ജോൺ ഹീലിയും അറിയിച്ചു. ഖത്തറിൽ നിന്ന് പ്രവർത്തിച്ച ആർ.എ.എഫ് ടൈഫൂൺ യുദ്ധവിമാനം ഒരു ഇറാനിയൻ ഡ്രോൺ വെടിവെച്ചുതകർത്തതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇതുവരെ ബ്രിട്ടീഷ് പൗരന്മാർക്ക് പരിക്കോ മരണമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സർക്കാർ അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ ∙ ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമറിന്റെ നിർദേശപ്രകാരം എത്തിക്സ് അന്വേഷണം ആരംഭിച്ചതിനെ തുടർന്ന് ലേബർ എംപിയും കാബിനറ്റ് ഓഫിസ് മന്ത്രിയുമായ ജോഷ് സൈമൺസ് രാജിവച്ചു. വെറും 32 വയസ്സിൽ മന്ത്രിസ്ഥാനത്തെത്തിയ സൈമൺസ് പാർട്ടിയിലെ ഉയർന്നുവരുന്ന യുവമുഖങ്ങളിലൊരാളായാണ് വിലയിരുത്തപ്പെട്ടിരുന്നത്. എംപിയാകുന്നതിന് മുൻപ് അദ്ദേഹം നേതൃത്വം നൽകിയ ‘ലേബർ ടുഗെതർ’ എന്ന പാർട്ടിയുടെ കമ്മിറ്റി ചില പ്രമുഖ മാധ്യമപ്രവർത്തകരുടെ പശ്ചാത്തല വിവരങ്ങൾ ശേഖരിക്കാൻ റിപ്പോർട്ട് തയ്യാറാക്കാൻ നിർദേശിച്ചതായുള്ള വെളിപ്പെടുത്തലാണ് വിവാദത്തിന് തുടക്കമായത്. സർക്കാർ തലത്തിൽ അന്വേഷണം ആരംഭിച്ചതോടെ മന്ത്രിസ്ഥാനത്ത് തുടരുന്നത് ഉചിതമല്ലെന്ന് വിലയിരുത്തിയാണ് രാജിയെന്ന് രാഷ്ട്രീയ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

2015 – ൽ ലേബർ പാർട്ടിയിലെ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ലേബർ ടുഗെതർ, പിന്നീട് മുൻ നേതാവ് ജെറമി കോർബിനെതിരായ നിലപാടുകളിലൂടെ ദേശീയ തലത്തിൽ ശ്രദ്ധ നേടി. 2020ലെ നേതൃത്വ തിരഞ്ഞെടുപ്പിൽ കിയർ സ്റ്റാർമറിനെ തുറന്നുപിന്തുണച്ച സംഘടന, 2024ലെ പൊതുതെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയെ അധികാരത്തിലേക്ക് നയിക്കുന്ന പ്രചാരണങ്ങളിലും സജീവ പങ്കാളിത്തം വഹിച്ചു. അതേസമയം 2017 മുതൽ 2020 വരെ ലഭിച്ച ഏകദേശം 7.3 ലക്ഷം പൗണ്ടിന്റെ സംഭാവനകൾ കൃത്യമായി വെളിപ്പെടുത്താത്തതിനെ തുടർന്ന് തിരഞ്ഞെടുപ്പ് ചട്ടലംഘനങ്ങൾ കണ്ടെത്തി പിഴ ചുമത്തപ്പെട്ടിരുന്നു. ഇരുപതിലധികം നിയമലംഘനങ്ങൾ സംഘടനക്കെതിരെ രേഖപ്പെടുത്തിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ സൈമൺസ് രാജി പ്രഖ്യാപിച്ചത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചര്‍ച്ചയ്ക്കിടയാക്കി. ‘സർക്കാരിന്റെ പ്രധാനപ്പെട്ട പ്രവർത്തനങ്ങൾക്ക് ഞാൻ തടസ്സമാകാൻ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. രാജി ‘വേദനയോടെ സ്വീകരിക്കുന്നുവെന്ന് കിയർ സ്റ്റാർമർ പ്രതികരിച്ചപ്പോൾ, എത്തിക്സ് ഉപദേഷ്ടാവിന്റെ പ്രാഥമിക അന്വേഷണത്തിൽ മന്ത്രിസഭാ ചട്ടലംഘനം കണ്ടെത്തിയിട്ടില്ലെന്നും വ്യക്തമാക്കി. മാധ്യമപ്രവർത്തകരെ അപകീർത്തിപ്പെടുത്താൻ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്ന് സൈമൺസ് രാജിക്കത്തിൽ ആവർത്തിച്ചു. വിഷയത്തിൽ അന്തിമ റിപ്പോർട്ട് പുറത്തു വരുന്നതുവരെ കൂടുതൽ പ്രതികരണം ഉണ്ടാകില്ലെന്ന നിലപാടിലാണ് സർക്കാർ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബഹ്റൈനിലെ യു.എസ് നാവിക താവളത്തെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ നിന്ന് വെറും 200 മീറ്റർ അകലെയായിരുന്നു 300ഓളം ബ്രിട്ടീഷ് സൈനികർ ഉണ്ടായിരുന്നത് എന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഇവർക്ക് ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. യു.എസും ഇസ്രയേലും സംയുക്തമായി ഇറാനെതിരെ നടത്തിയ വൻ വ്യോമാക്രമണത്തിന് പിന്നാലെ ഇറാൻ 25ലധികം തിരിച്ചടികൾ നടത്തിയതായി റിപ്പോർട്ടുണ്ട്. ഇറാഖിലെ ഒരു പാശ്ചാത്യ സൈനിക താവളത്തെ ലക്ഷ്യമിട്ട് എത്തിയ ഡ്രോൺ ബ്രിട്ടീഷ് സേന വെടിവെച്ച് തകർത്തു. ഇറാഖിൽ തന്നെ ബ്രിട്ടീഷ് സൈനികർ പ്രവർത്തിച്ചിരുന്ന കേന്ദ്രത്തിൽ നിന്ന് 400 മീറ്റർ അകലെയായിരുന്നു മറ്റൊരു മിസൈൽ പതിച്ചത്.

ഖത്തറിലേക്ക് നീങ്ങിയ മറ്റൊരു ഡ്രോൺ ആർ.എ.എഫ് ടൈഫൂൺ യുദ്ധവിമാനം തകർത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ബ്രിട്ടൻ യു.എസ്-ഇസ്രയേൽ ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തിട്ടില്ലെങ്കിലും മേഖലയിലെ പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമാണെന്ന് പ്രതിരോധ സെക്രട്ടറി ജോൺ ഹീലീ പറഞ്ഞു. സൈപ്രസിലെ ആർ.എ.എഫ് അക്രോട്ടിരി താവളത്തിലും ഖത്തറിലെ അൽ ഉദൈദ് താവളത്തിലും നിന്ന് യുദ്ധവിമാനങ്ങൾ വിന്യസിച്ചിട്ടുണ്ട്. ഡ്രോണുകളും ക്രൂയിസ് മിസൈലുകളും തടയാൻ കഴിയുന്നുണ്ടെങ്കിലും അതിവേഗ ബാലിസ്റ്റിക് മിസൈലുകൾ തടയുന്നത് വെല്ലുവിളിയാണെന്നും അധികൃതർ വ്യക്തമാക്കി. പ്രദേശത്തെ ബ്രിട്ടീഷ് സൈനികർ അതീവ ജാഗ്രതയിലാണ്.

ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ സംഘർഷം കൂടുതൽ രൂക്ഷമായി. ഇസ്രയേൽ, കുവൈത്ത്, ബഹ്റൈൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ, ജോർദാൻ എന്നിവിടങ്ങളിലേക്കായി ഇറാൻ മിസൈൽ ആക്രമണം ശക്തമാക്കി. കുവൈത്ത് വിമാനത്താവളം, ദുബായിലെ ഫെയർമോണ്ട് ഹോട്ടൽ, ബഹ്റൈനിലെ ഉയരം കൂടിയ കെട്ടിടം തുടങ്ങിയ സിവിലിയൻ കേന്ദ്രങ്ങളും ലക്ഷ്യമാക്കിയതായി റിപ്പോർട്ടുണ്ട്. സൈപ്രസിന്റെ ദിശയിൽ കിഴക്കൻ മെഡിറ്ററേനിയൻ കടലിലേക്ക് രണ്ട് മിസൈലുകൾ വിക്ഷേപിച്ചെങ്കിലും അവ ലക്ഷ്യം തെറ്റിയതാകാമെന്ന് വിലയിരുത്തുന്നു. മേഖലയിലെ എല്ലാ ബ്രിട്ടീഷ് സൈനികരും സുരക്ഷിതരാണെന്നും സ്ഥിതിഗതികൾ നിരന്തരം വിലയിരുത്തുകയാണെന്നും ബ്രിട്ടൻ അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അമേരിക്കയും ഇസ്രയേലും ഇറാനെതിരെ സംയുക്ത വ്യോമാക്രമണം ആരംഭിച്ചതിനെ തുടർന്ന് പശ്ചിമേഷ്യൻ വ്യോമമേഖല യുദ്ധഭീഷണിയിൽ. ഇറാന്റെ തിരിച്ചടിയായി ഗൾഫ് രാജ്യങ്ങളിലേക്കുള്ള മിസൈൽ–ഡ്രോൺ ആക്രമണങ്ങൾ നടന്നതോടെ ദുബായ്, അബുദാബി വിമാനത്താവളങ്ങളിൽ ഒരാൾ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബ്രിട്ടീഷ് എയർവെയ്സ്, വിർജിൻ അറ്റ്ലാന്റിക് ഉൾപ്പെടെ നിരവധി വിമാനക്കമ്പനികൾ സർവീസുകൾ നിർത്തിവെച്ചപ്പോൾ എമിറേറ്റ്സ് ദുബായിലേക്കും പുറത്തേക്കുമുള്ള സർവീസുകൾ തിങ്കളാഴ്ച ഉച്ചവരെ സസ്‌പെൻഡ് ചെയ്തു. എത്തിഹാദ് എയർവേസ്‌ അബുദാബി സർവീസുകൾ താൽക്കാലികമായി നിർത്തി.

ഇറാൻ, ഇസ്രയേൽ, ഇറാഖ്, ഖത്തർ, ബഹ്റൈൻ, കുവൈത്ത്, സിറിയ, യുഎഇ എന്നിവിടങ്ങളിലെ വ്യോമമേഖല അടച്ചിട്ടിരിക്കെ സൗദി അറേബ്യയിൽ ഭാഗിക നിയന്ത്രണമാണ്. ഖത്തറിലെ ദോഹയിൽ സ്‌ഫോടനശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ട്; ഇറാനിയൻ മിസൈലുകൾ തടഞ്ഞതായി ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഖത്തർ എയർവേസ് ഉൾപ്പെടെ നിരവധി വിമാനക്കമ്പനികൾ സർവീസുകൾ താൽക്കാലികമായി നിർത്തി. എയർ ഇന്ത്യ ഡൽഹി, മുംബൈ, അമൃത്സർ എന്നിവിടങ്ങളിൽ നിന്ന് ലണ്ടൻ, ന്യൂയോർക്ക്, പാരിസ് ഉൾപ്പെടെയുള്ള ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി. ലുഫ്താൻസ, കെഎൽഎം, ടർക്കിഷ് എയർലൈൻസ്, വിസ് എയർ തുടങ്ങിയവയും സർവീസുകൾ നിർത്തുകയോ പാതമാറ്റുകയോ ചെയ്തു. യൂറോപ്പിൽ നിന്ന് ഏഷ്യയിലേക്കുള്ള പല സർവീസുകളും സൗദി അറേബ്യയിലൂടെയോ കോക്കേസസ് മേഖലയിലൂടെയോ വഴിതിരിച്ചുവിടപ്പെടുന്നു.

ഇതിനിടെ ബ്രിട്ടീഷ് വിദേശകാര്യ വകുപ്പ് ഇസ്രയേലിലേക്കും പാലസ്തീനിലേക്കും എല്ലാ യാത്രകളും ഒഴിവാക്കാൻ മുന്നറിയിപ്പ് നൽകി; ബഹ്റൈൻ, ഖത്തർ, കുവൈത്ത്, യുഎഇ എന്നിവിടങ്ങളിലേക്കുള്ള അനാവശ്യ യാത്ര ഒഴിവാക്കണമെന്നും നിർദേശം. അവിടെ ഉള്ളവർ സുരക്ഷിത സ്ഥലങ്ങളിൽ തുടരണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഡൊണാൾഡ് ട്രംപ് ഇറാന്റെ ആണവപരിപാടി നിയന്ത്രിക്കാൻ കരാർ പരാജയപ്പെട്ടതും ഭരണകൂട മാറ്റവും ആക്രമണത്തിന് കാരണമായതായി പറഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമർ പ്രതിരോധ നടപടിയുടെ ഭാഗമായി ബ്രിട്ടീഷ് വിമാനങ്ങൾ പ്രദേശത്ത് സജ്ജമാണെന്ന് വ്യക്തമാക്കി; ഫ്രാൻസും ജർമനിയും ചേർന്ന് ഇറാനോട് വിവേചനരഹിത ആക്രമണം ഒഴിവാക്കാൻ ആഹ്വാനം ചെയ്തു. പ്രതിഷേധങ്ങളും സുരക്ഷാ മുന്നറിയിപ്പുകളും ശക്തമായ സാഹചര്യത്തിൽ യാത്രക്കാർ വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അബർഡീലിന് സമീപമുള്ള ബ്രീമറിൽ ഷെഫായി ജോലി ചെയ്തിരുന്ന അരുൺ ശ്രീധർ അന്തരിച്ചു. ആലപ്പുഴയാണ് സ്വദേശം . ഇന്ന് പുലർച്ചെ 2.10ന് ആണ് മരണം സംഭവിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിൽ തുടരുന്നതിനിടെ നില വഷളാകുകയായിരുന്നു. മരണാനന്തര നടപടികൾക്കായി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

മിഡിൽ ഈസ്റ്റിൽ ഹോട്ടൽ മേഖലയിൽ ജോലി ചെയ്തിരുന്ന അരുൺ ഏകദേശം ഒമ്പത് മാസം മുമ്പാണ് യുകെയിൽ എത്തിയത്. ദുബായിൽ നിന്ന് എത്തിയ അദ്ദേഹം അബർഡീൻ പ്രദേശത്തെ ബ്രീമറിൽ പുതിയ ജോലി ആരംഭിച്ചിരുന്നു. ഭാര്യ ഒന്നര വർഷം മുമ്പ് യുകെയിലെത്തിയിരുന്നു. 18, 19 വയസ്സുള്ള രണ്ട് ആൺമക്കളുണ്ട്.

ഇവിടെ പുതിയ ആളായതിനാൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തെ തുടർന്ന് അബർഡീൻ മലയാളി അസോസിയേഷൻ കുടുംബവുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായങ്ങൾ നൽകുന്നതിനായി മുന്നോട്ടു വന്നിട്ടുണ്ട്. സംസ്കാരം നാട്ടിൽ നടത്താനാണ് കുടുംബം ആലോചിക്കുന്നതെന്നാണ് ലഭ്യമായ വിവരം.

അരുൺ ശ്രീധറിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: അമേരിക്കയും ഇസ്രായേലും ഇറാനെതിരെ നടത്തിയ ആക്രമണത്തെ കുറിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി സർ കിയർ സ്റ്റാർമർ സൂക്ഷ്മമായ നയതന്ത്ര നിലപാടിലാണ്. ഇടതുപക്ഷം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടി “നിയമവിരുദ്ധം” എന്ന് തുറന്നുപറഞ്ഞ് അപലപിക്കണമെന്ന് ആവശ്യപ്പെടുമ്പോൾ, വലതുപക്ഷം ട്രംപിന് പൂർണ പിന്തുണ പ്രഖ്യാപിക്കണമെന്ന് സമ്മർദ്ദം ചെലുത്തുന്നു. ഇറാഖ് യുദ്ധത്തിന്റെ അനുഭവങ്ങൾ മറക്കാത്ത ലേബർ പാർട്ടിക്ക് മധ്യപൂർവേഷ്യയിലെ സൈനിക ഇടപെടൽ ഇപ്പോഴും രാഷ്ട്രീയമായി അതീവസൂക്ഷ്മ വിഷയമാണ്. മേഖലയിൽ ബ്രിട്ടീഷ് താൽപര്യങ്ങൾ സംരക്ഷിക്കാൻ യുകെ സൈനിക വിമാനങ്ങൾ വിന്യസിച്ചിട്ടുണ്ടെങ്കിലും, അത് “അന്താരാഷ്ട്ര നിയമപരിധിക്കുള്ളിലെ പ്രതിരോധ നടപടി” മാത്രമാണെന്നും അമേരിക്ക – ഇസ്രായേൽ ആക്രമണങ്ങളിൽ ബ്രിട്ടൻ പങ്കെടുത്തിട്ടില്ലെന്നും സ്റ്റാർമർ വ്യക്തമാക്കി.

അമേരിക്കയ്ക്ക് ബ്രിട്ടീഷ് സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകുന്നതിൽ സ്റ്റാർമർ മുൻപ് തടസ്സം സൃഷ്ടിച്ചതായി റിപ്പോർട്ടുകളുണ്ട്; അന്താരാഷ്ട്ര നിയമലംഘന ആശങ്കയാണ് കാരണം എന്നാണ് സൂചന. ടെലിവിഷൻ പ്രസ്താവനയിൽ ഇറാനിലെ ഭരണകൂടത്തെ “മൂല്യബോധമില്ലാത്തതും അമാനുഷികവുമായ” ഭരണകൂടമെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ആയിരക്കണക്കിന് സ്വന്തം പൗരന്മാരെ കൊന്നതും പ്രതിഷേധങ്ങളെ ക്രൂരമായി അടിച്ചമർത്തിയതും പ്രദേശത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിച്ചതും ചൂണ്ടിക്കാട്ടി. ബ്രിട്ടനിലേക്കും നേരിട്ട് ഭീഷണിയുണ്ടെന്നും ആരോപിച്ചു. എന്നാൽ ട്രംപിന്റെ ആക്രമണ തീരുമാനം തുറന്നുപിന്തുണച്ചില്ല; ആയുധപരിപാടികൾ ഉപേക്ഷിച്ച് അക്രമവും അടിച്ചമർത്തലും അവസാനിപ്പിക്കണമെന്ന് ഇറാനോട് സ്റ്റാർമർ ആവശ്യപ്പെട്ടു. ഭരണകൂടമാറ്റത്തെക്കുറിച്ചുള്ള ട്രംപിന്റെ നിലപാട് ആവർത്തിക്കാൻ അദ്ദേഹം തയ്യാറായില്ല.

വൈറ്റ്ഹൗസുമായുള്ള ബന്ധം സംരക്ഷിക്കാനായി സ്റ്റാർമർ വീണ്ടും നയതന്ത്ര ചരടുനീക്കത്തിലാണ്. ചാഗോസ് കരാറും ബ്രിട്ടീഷ് താവളങ്ങളുടെ ഉപയോഗനിരസനവും പശ്ചാത്തലമായിരിക്കെ ട്രംപിൽ നിന്ന് ലഭിച്ച ഫോൺവിളി ഡൗണിങ് സ്ട്രീറ്റിന് ആശ്വാസമായി. മിഡിൽ ഈസ്റ്റ് സാഹചര്യം, മേഖലയിൽ യുകെ സൈന്യം നടത്തുന്ന പ്രതിരോധ നടപടികൾ എന്നിവ ചർച്ചയായതായി മാത്രമാണ് ഔദ്യോഗിക വിശദീകരണം. “വേലിക്കുമീതെ ഇരിക്കുന്നു” എന്ന കൺസർവേറ്റീവ് വിമർശനത്തിനിടെ, മനുഷ്യാവകാശ അഭിഭാഷകനായിരുന്ന സ്റ്റാർമർ നിയമ-നൈതിക ചോദ്യങ്ങളും സൈനിക ഇടപെടലുകളുടെ അനിശ്ചിത പ്രത്യാഘാതങ്ങളും കണക്കിലെടുത്ത് ഇപ്പോൾ ഏറ്റവും സുരക്ഷിതമായ വഴി തന്നെയാണ് തെരഞ്ഞെടുത്തതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ ഹാംപ്ഷെയറിൽ ശനിയാഴ്ച വൈകിട്ട് കടൽത്തീരത്ത് ചെറുവിമാനം തകർന്നു വീണു. ലീ-ഓൺ-ദി-സോളന്റ്, ഗോസ്പോർട്ട് മേഖലയിൽ വൈകിട്ട് 4.15ഓടെയാണ് വിമാനം കടലിലേക്ക് പതിച്ചതെന്ന് അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തും മുമ്പ് തന്നെ പൈലറ്റ് വിമാനത്തിൽ നിന്ന് പുറത്തിറങ്ങി തീരത്തേക്ക് എത്തുകയായിരുന്നു. തുടർന്ന് ആംബുലൻസ് സംഘം ആരോഗ്യപരിശോധന നടത്തി. ഹാംപ്ഷെയർ ആൻഡ് ഐൽ ഓഫ് വൈറ്റ് ഫയർ ആൻഡ് റെസ്ക്യൂ സർവീസ് പ്രസ്താവനയിൽ അറിയിച്ചു.

വിമാനത്തിൽ പൈലറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് എച്ച്.എം. കോസ്റ്റ്‌ഗാർഡ് വ്യക്തമാക്കി. അപകടത്തിന് പിന്നാലെ പൈലറ്റിനെ ആംബുലൻസ് സംഘം പരിശോധിച്ചതായും അധികൃതർ അറിയിച്ചു. കടലിൽ പതിച്ച വിമാനം തീരത്തേക്ക് വലിച്ചെടുക്കാൻ അഗ്നിശമന സേന പ്രവർത്തിച്ചു. വീണ്ടെടുപ്പ് പൂർത്തിയാകുന്നതുവരെ വിമാനം പൊലീസ് കാവലിൽ വെച്ചിരിക്കുകയാണ്. ഹാംബിൾ ലൈഫ്ബോട്ട്, കോസ്റ്റ്‌ഗാർഡ് ഹെലികോപ്റ്റർ, എയർ ആംബുലൻസ് എന്നിവയും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

അപകടം നേരിൽ കണ്ട എലി ചാപ്മാൻ സൗതേൺ ഡെയിലി എക്കോയോട് പറഞ്ഞു: “കടൽത്തീരത്ത് നിൽക്കുമ്പോൾ പാറകളിലേക്കൊരു വലിയ ഇടിച്ചശബ്ദം കേട്ടു. തിരിഞ്ഞു നോക്കുമ്പോൾ വിമാനം വെള്ളത്തിൽ ആയിരുന്നു. വാലുഭാഗം നിമിഷ നേരം ഉയർന്ന് പിന്നെ താഴ്ന്നത് മുക്കാൽഭാഗം മുമ്പേ പതിച്ചതാണെന്ന് തോന്നിച്ചു. അപകടത്തിന് മുമ്പ് യാതൊരു ശബ്ദവും കേട്ടില്ല.” പൈലറ്റ് വെള്ളത്തിലൂടെ നീന്തി പുറത്തുവരുന്നത് കണ്ടെന്നും സമീപത്തുണ്ടായിരുന്നവർ സഹായിച്ചതായും അവർ പറഞ്ഞു. സംഭവം കണ്ടവർ ഞെട്ടലിലായിരുന്നുവെന്നും ചിലർ ഉടൻ രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നുവെന്നും ഒരു സാക്ഷി കൂട്ടിച്ചേർത്തു.

Copyright © . All rights reserved