Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ പ്രസവാനന്തര പരിചരണ സംവിധാനം ഗുരുതരമായി പിന്നോക്കം പോകുന്നുവെന്ന് നാഷണൽ ചൈൽഡ്ബർത്ത് ട്രസ്റ്റ് (NCT) റിപ്പോർട്ട് ചെയ്തു . ആവശ്യമായ ധനസഹായവും ജീവനക്കാരും ഇല്ലാത്തതിനാൽ ആയിരക്കണക്കിന് പുതിയ അമ്മമാർ പ്രസവത്തിനു ശേഷം മതിയായ സുരക്ഷയും , പിന്തുണയുമില്ലാതെ, മാനസിക സമ്മർദത്തിലാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2,000 പുതിയതും ഗർഭിണികളുമായ മാതാപിതാക്കളെ ഉൾപ്പെടുത്തി നടത്തിയ സർവേയിൽ 24 ശതമാനം സ്ത്രീകൾക്ക് പ്രസവശേഷം സ്ഥിരമായി എൻ എച്ച് എസ് ജീവനക്കാരുടെ സഹായം ലഭിച്ചില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

സർവേയിൽ പങ്കെടുത്തവരിൽ 87 ശതമാനം സ്ത്രീകൾക്ക് ഇടയ്ക്കെങ്കിലും അമിത സമ്മർദം അനുഭവപ്പെടുന്നുവെന്ന വിവരം റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 22 ശതമാനം പേർ എല്ലായ്പ്പോഴും തന്നെ മാനസികമായി തളർന്ന അവസ്ഥയിൽ ആണെന്ന ഗുരുതരമായ വിലയിരുത്തലും റിപ്പോർട്ടിൽ ഉണ്ട് . 62 ശതമാനം സ്ത്രീകൾക്ക് ഏകാന്തത അനുഭവപ്പെടുന്നതായും 12 ശതമാനം പേർക്ക് അത് ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട് . ഗർഭിണികളായ സ്ത്രീകളിൽ 59 ശതമാനം പേർ സ്വന്തം മാനസികാരോഗ്യത്ത കുറിച്ച് ആശങ്കപ്പെടുന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട് . “ഇത്തരമൊരു അവസ്ഥ ഉണ്ടാകാൻ പാടില്ല എന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.

എൻസിടി ചീഫ് എക്സിക്യൂട്ടീവ് ആഞ്ചല മക്കോൺവിൽ, യു.കെയിലെ മാതൃത്വ പരിചരണ സംവിധാനം സുരക്ഷിതവും കരുണയുള്ളതുമായ സേവനം നൽകുന്നതിൽ പരാജയപ്പെടുകയാണെന്ന് പറഞ്ഞു. ലേബർ എംപി മിഷേൽ വെൽഷ് റിപ്പോർട്ടിനെ “വളരെ ആശങ്കാജനകം” എന്ന് വിശേഷിപ്പിച്ചു. ഇതിനിടെ ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് മാതൃത്വ–നവജാത പരിചരണത്തെ കുറിച്ച് സമഗ്ര പരിശോധനയ്ക്ക് ഉത്തരവിട്ടു കഴിഞ്ഞു . സ്ത്രീകൾക്ക് പ്രസവശേഷം ശാരീരികവും മാനസികവുമായ പിന്തുണ ഉറപ്പാക്കുമെന്ന് സർക്കാർ, അറിയിച്ചു . അസമത്വങ്ങളും പ്രശ്നങ്ങളും ഉടൻ പരിഹരിക്കണമെന്ന് റിപ്പോർട്ട് ശക്തമായി ആവശ്യപ്പെട്ടു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കെന്റിലെ മെയ്ഡ്‌സ്റ്റോൺ നഗരത്തെയും പരിസര ഗ്രാമങ്ങളെയും കടുത്ത കുടിവെള്ള ക്ഷാമം ബാധിച്ചു. ഏകദേശം 4,500 വീടുകളിൽ വെള്ളവിതരണം തടസ്സപ്പെട്ടതായി സൗത്ത് ഈസ്റ്റ് വാട്ടർ (SEW) അറിയിച്ചു. ഇന്ന് രാവിലെ മുതലാണ് നിരവധി ഉപഭോക്താക്കൾക്ക് വെള്ളം ലഭിക്കാതായത്. പ്രശ്നം രൂക്ഷമായതോടെ അധികൃതർ അടിയന്തിര നടപടികൾ സ്വീകരിച്ചു.

മെയ്ഡ്‌സ്റ്റോണിന് സമീപമുള്ള ജലശുദ്ധീകരണ കേന്ദ്രത്തിൽ ഉണ്ടായ വൈദ്യുതി തകരാറാണ് വെള്ള വിതരണം നിലച്ചതിനു കാരണമായി ചൂണ്ടി കാണിക്കുന്നത്. സംഭവം വിവിധ സ്ഥലങ്ങളിലെ ആയിരക്കണക്കിന് വീടുകളെയാണ് ബാധിച്ചതെന്ന് എസ് ഇ ഡബ്ല്യൂ വ്യക്തമാക്കി. ഉപഭോക്താക്കൾ നേരിടുന്ന ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ച ഇൻസിഡന്റ് മാനേജർ മാത്യു ഡീൻ, ശൃംഖലയിലുടനീളം ഉണ്ടായ തടസ്സങ്ങൾ പരിഹരിക്കുന്നതിനായി അടിയന്തരമായി പ്രവർത്തിച്ചു വരുകയാണെന്ന് അറിയിച്ചു.

വൈദ്യുതി തകരാർ പരിഹരിച്ചതായും പൈപ്പുകളിലേക്ക് വെള്ളം പതുക്കെയും സുരക്ഷിതമായും തിരിച്ചൊഴുക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണെന്നും അധികൃതർ പറഞ്ഞു. ഉടനെ തന്നെ വെള്ളവിതരണം സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി സൗത്ത് ഈസ്റ്റ് വാട്ടർ അറിയിച്ചു. അതുവരെ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കമ്പനി അഭ്യർത്ഥിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിലെ ഒരു നേഴ്‌സറിയിൽ ജോലി ചെയ്തിരുന്ന ജീവനക്കാരൻ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ നേരത്തെ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ, ഇയാൾക്കെതിരെ 15 പുതിയ കുറ്റങ്ങൾ കൂടി ചുമത്തിയതായി ബ്രിട്ടീഷ് പൊലീസ് അറിയിച്ചു. വെസ്റ്റ് ഹാംപ്സ്റ്റെഡിലെ ബ്രൈറ്റ് ഹൊറൈസൺസ് നേഴ്‌സറിയിൽ ജോലി ചെയ്തിരുന്ന വിൻസെന്റ് ചാൻ (45) ആണ് പ്രതി . ഈ നേഴ്സറി പിന്നീട് അടച്ചു പൂട്ടിയിരുന്നു. 2022 മുതൽ 2024 വരെയുള്ള കാലയളവിൽ രണ്ടുമുതൽ നാലുവയസുവരെയുള്ള നാല് പെൺകുട്ടികളെ ലൈംഗികമായി ആക്രമിച്ചതടക്കം 26 കുറ്റങ്ങൾ ഇയാൾ നേരത്തെ സമ്മതിച്ചിരുന്നു.

പുതുതായി ചുമത്തിയിരിക്കുന്ന 15 കുറ്റങ്ങൾ, മുൻ കേസുകളേക്കാൾ മുമ്പ് നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ടതാണ്. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കൈവശം വെച്ചതും പൊതു മര്യാദ ലംഘിച്ചതുമായി ബന്ധപ്പെട്ടതാണ് പുതിയ കുറ്റങ്ങൾ. ഇതിൽ ഒമ്പത് കേസുകൾ കുട്ടികളുടെ അശ്ലീല ചിത്രം അല്ലെങ്കിൽ വ്യാജ ചിത്രം എടുത്തതുമായി ബന്ധപ്പെട്ടതും, ആറ് കേസുകൾ പൊതു സ്ഥലങ്ങളിൽ അശ്ലീല പ്രവർത്തനം നടത്തിയതുമായി ബന്ധപ്പെട്ടതുമാണ്. ഈ കുറ്റങ്ങൾ ഒമ്പത് പെൺകുട്ടികളുമായി ബന്ധപ്പെട്ടതാണെന്ന് പൊലീസ് വ്യക്തമാക്കി.

ഫിൻച്ലിയിൽ താമസിക്കുന്ന വിൻസെന്റ് ചാൻ മുൻ കേസുകളിൽ ശിക്ഷ വിധി കാത്ത് കസ്റ്റഡിയിൽ തുടരുകയാണ്. മുൻ കുറ്റങ്ങളിൽ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ഗുരുതര കേസുകളും, ആയിരക്കണക്കിന് അശ്ലീല ചിത്രങ്ങൾ നിർമ്മിക്കുകയും സൂക്ഷിക്കുകയും ചെയ്തതും ഉൾപ്പെടുന്നു. കേസിൽ അന്വേഷണം തുടരുകയാണെന്നും, കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തു വിടുമെന്നും പൊലീസ് അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗാസയിലെ യുദ്ധം അവസാനിപ്പിക്കുകയും പുനർനിർമ്മാണം നിയന്ത്രിക്കുകയും ചെയ്യുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് രൂപീകരിച്ച ‘ബോർഡ് ഓഫ് പീസ്’ എന്ന സമിതിയുടെ സ്ഥാപക അംഗങ്ങളെ വൈറ്റ് ഹൗസ് പ്രഖ്യാപിച്ചു. യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി സർ ടോണി ബ്ലെയർ എന്നിവരാണ് പ്രധാന അംഗങ്ങൾ. ട്രംപിന്റെ മിഡിൽ ഈസ്റ്റ് ദൂതൻ സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്‌നർ എന്നിവരും സ്ഥാപക എക്സിക്യൂട്ടീവ് ബോർഡിലുണ്ട്. ബോർഡിന്റെ അധ്യക്ഷൻ ട്രംപ് തന്നെയാകും.

ഗാസയുടെ താൽക്കാലിക ഭരണവും പുനർനിർമ്മാണവും ഈ ബോർഡ് മേൽനോട്ടം വഹിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. സ്വകാര്യ ഇക്വിറ്റി സ്ഥാപന തലവൻ മാർക് റൊവാൻ, ലോകബാങ്ക് പ്രസിഡന്റ് അജയ് ബംഗ, യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഗബ്രിയേൽ എന്നിവരും ബോർഡിലുണ്ട്. ഗാസയുടെ സ്ഥിരതയ്ക്കും ദീർഘകാല വിജയത്തിനും നിർണായകമായ ചുമതലകൾ ഓരോ അംഗത്തിനുമുണ്ടാകുമെന്ന് പ്രസ്താവനയിൽ പറയുന്നു. വരും ആഴ്ചകളിൽ കൂടുതൽ അംഗങ്ങളെ പ്രഖ്യാപിക്കുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.

1997 മുതൽ 2007 വരെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയർ, 2003ലെ ഇറാഖ് യുദ്ധത്തിൽ ബ്രിട്ടനെ പങ്കെടുപ്പിച്ചതിന് പിന്നാലെ വിവാദത്തിലായ വ്യക്തിയാണ്. എന്നാൽ പിന്നീട് യുഎസ്, യൂറോപ്യൻ യൂണിയൻ, റഷ്യ, യുഎൻ എന്നിവ ഉൾപ്പെട്ട ക്വാർട്ടറ്റിന്റെ മിഡിൽ ഈസ്റ്റ് ദൂതനായി പ്രവർത്തിച്ച അദ്ദേഹം, പലസ്തീനിൽ സാമ്പത്തിക വികസനത്തിനും രണ്ട്- രാജ്യങ്ങൾ തമ്മിൽ പരിഹാരത്തിനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കാനും ശ്രമിച്ചിരുന്നു. ഗാസയുടെ ഭാവിയെക്കുറിച്ചുള്ള ഉയർന്നതല ചർച്ചകളിൽ ബ്ലെയർ ഇതിനകം പങ്കെടുത്തിരുന്നു. അദ്ദേഹത്തിന്റെ പങ്കാളിത്തം “ചിലർക്ക് സംശയം ഉയർത്താം” എന്ന വിമർശനവും ഉയർന്നിട്ടുണ്ട്.

ഒക്ടോബറിൽ പ്രാബല്യത്തിൽ വന്ന യുഎസ് സമാധാന പദ്ധതി രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കെ, ഗാസയുടെ ഭാവിയെക്കുറിച്ച് ഇപ്പോഴും വ്യക്തത കുറവാണ്. ആദ്യഘട്ടത്തിൽ വെടിനിർത്തൽ, തടവുകാരുടെ കൈമാറ്റം, ഭാഗിക ഇസ്രായേൽ പിന്മാറ്റം, സഹായ വർധനവ് എന്നിവ നടപ്പാക്കിയെങ്കിലും വെടിനിർത്തൽ ദുർബലമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഒക്ടോബർ 2023ലെ ഹമാസ് ആക്രമണത്തോടെ ആരംഭിച്ച യുദ്ധത്തിൽ ഇതുവരെ 71,000ത്തിലധികം പേർ ഗാസയിൽ കൊല്ലപ്പെട്ടതായാണ് കണക്ക്. ഗുരുതരമായ മാനവിക പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ, സഹായ സാമഗ്രികളുടെ തടസ്സമില്ലാത്ത ഒഴുക്ക് അനിവാര്യമാണെന്ന് യുഎൻ വീണ്ടും മുന്നറിയിപ്പ് നൽകി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗ്രീൻലാൻഡുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച താരിഫ് ഭീഷണിയെ ശക്തമായി വിമർശിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമർ രംഗത്ത് വന്നു. ഗ്രീൻലാൻഡ് വിഷയത്തെ ആസ്പദമാക്കി യുകെയ്ക്കും മറ്റ് യൂറോപ്യൻ രാജ്യങ്ങൾക്കും മേൽ 10 ശതമാനം താരിഫ് ചുമത്താനുള്ള ട്രംപിന്റെ തീരുമാനം “പൂർണമായും തെറ്റായ നടപടി”യാണെന്ന് സ്റ്റാർമർ പറഞ്ഞു. വിഷയത്തിൽ ബ്രിട്ടൻ സർക്കാരും പ്രതിപക്ഷ നേതാക്കളും ഒരുമിച്ച് പ്രതിഷേധം രേഖപ്പെടുത്തി.

ഗ്രീൻലാൻഡിന്റെ ഭാവിയെ കുറിച്ചുള്ള അനിശ്ചിതത്വം ചൂണ്ടിക്കാട്ടിയാണ് നാറ്റോ അംഗങ്ങളായ യുകെ, ഫ്രാൻസ്, ജർമനി ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഫെബ്രുവരി 1 മുതൽ 10 ശതമാനം താരിഫ് ഈടാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. ഗ്രീൻലാൻഡിൽ സൈനിക സാന്നിധ്യം നിലനിർത്തുന്ന രാജ്യങ്ങളെയാണ് ഈ നടപടികൾ ലക്ഷ്യമിടുന്നതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. ജൂൺ 1നകം ഗ്രീൻലാൻഡ് സ്വന്തമാക്കുന്നതിനുള്ള കരാർ ഉണ്ടാകാത്ത പക്ഷം താരിഫ് 25 ശതമാനമായി ഉയർത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച കുറിപ്പിൽ ഡെൻമാർക്ക്, നോർവേ, സ്വീഡൻ, ഫ്രാൻസ്, ജർമനി, യുണൈറ്റഡ് കിംഗ്ഡം, നെതർലാൻഡ്സ്, ഫിൻലാൻഡ് തുടങ്ങിയ രാജ്യങ്ങൾ “അവ്യക്തമായ ലക്ഷ്യങ്ങളോടെ” ഗ്രീൻലാൻഡിൽ ഇടപെടുന്നുവെന്ന് ട്രംപ് ആരോപിച്ചു. ഇത് ആഗോള സുരക്ഷയ്ക്കും ലോകത്തിന്റെ നിലനിൽപ്പിനും ഭീഷണിയാണെന്നായിരുന്നു ട്രംപിന്റെ വാദം. എന്നാൽ, അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്നതും യൂറോപ്പ്–അമേരിക്ക ബന്ധങ്ങളെ ഗുരുതരമായി ബാധിക്കുന്നതുമായ നടപടിയാണിതെന്ന് യൂറോപ്യൻ നേതാക്കൾ പ്രതികരിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ എൻഎച്ച്എസിൻ്റെ ചെലവ് കുറയ്ക്കുന്നതിനായി എഡിഎച്ച്ഡി (ADHD) പരിശോധനകളുടെ എണ്ണം നിയന്ത്രിക്കുന്നതായി വെളിപ്പെടുത്തൽ. ശ്രദ്ധക്കുറവ്, പ്രവർത്തനം, നിയന്ത്രണം നഷ്ടപ്പെടുന്ന പെരുമാറ്റം തുടങ്ങിയ ലക്ഷണങ്ങളാൽ തിരിച്ചറിയുന്ന ഒരു മാനസിക-നാഡീവ്യാധിയാണ് എഡിഎച്ച്ഡി (ADHD – Attention Deficit Hyperactivity Disorder). കുട്ടികളുടെയും മുതിർന്നവരുടെയും പഠനം, ജോലി, ദൈനംദിന ജീവിതം തുടങ്ങിയ കാര്യങ്ങളെ ഇത് ഗുരുതരമായി ബാധിക്കാം.

വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകൾ അനുസരിച്ച്, 42 ഇൻറഗ്രേറ്റഡ് കെയർ ബോർഡുകളിൽ (ICB) പകുതിയിലധികവും 2025–26 കാലയളവിൽ എഡിഎച്ച്ഡി പരിശോധനകൾക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ ഇത്തരമൊരു തീരുമാനം പല സ്ഥലങ്ങളിലും ജനറൽ പ്രാക്ടീഷണർമാരെയോ (GP) രോഗികളെയോ മുൻകൂട്ടി അറിയിക്കാതെയാണ് നടപ്പാക്കിയതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

പരിധി ഏർപ്പെടുത്തിയ 22 ഐസിബികളിൽ 13 എണ്ണം ഡോക്ടർമാരെയും 12 എണ്ണം കാത്തിരിപ്പിലുള്ള രോഗികളെയും പുതിയ മാറ്റങ്ങളെ കുറിച്ചുള്ള വിവരങ്ങൾ അറിയിച്ചിട്ടില്ല. ഇതോടെ ഇതിനകം തന്നെ വർഷങ്ങളോളം നീളുന്ന കാത്തിരിപ്പ് ഇനിയും ദീർഘമാകുമെന്ന ആശങ്ക ശക്തമാകുകയാണ്. ശരാശരി എട്ട് വർഷമാണ് എഡിഎച്ച്ഡി പരിശോധനയ്ക്ക് കാത്തിരിക്കേണ്ട അവസ്ഥ. ബജറ്റ് സമ്മർദ്ദം മറച്ചുവെക്കാനാണ് എൻഎച്ച്എസ് ഇത്തരമൊരു സമീപനം സ്വീകരിക്കുന്നതെന്ന് എഡിഎച്ച്ഡി യുകെ എന്ന സംഘടന ആരോപിച്ചു.

പരിശോധന ലഭിക്കാത്ത എഡിഎച്ച്ഡി രോഗികൾക്ക് ജോലി, പഠനം, സാമൂഹികജീവിതം എന്നിവയിൽ ഗുരുതര പ്രതിസന്ധികൾ നേരിടേണ്ടിവരുമെന്ന് സർക്കാർ നിയോഗിച്ച ടാസ്‌ക് ഫോഴ്‌സും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതുമൂലം കുറ്റകൃത്യങ്ങൾ, പഠന പരാജയം, ലഹരി ഉപയോഗം, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവ വർധിച്ച് വർഷംതോറും £17 ബില്യൺ നഷ്ടമുണ്ടാകുന്നതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ എൻഎച്ച്എസ് ഇംഗ്ലണ്ട്, രോഗികൾക്ക് ഇപ്പോഴും കാത്തിരിപ്പ് പട്ടികയിൽ ചേരാനാകുമെന്നും, രോഗികളുടെ തിരഞ്ഞെടുപ്പും ചികിത്സയും സംരക്ഷിക്കുകയെന്നതാണ് ലക്ഷ്യമെന്നുമാണ് വിശദീകരണം നൽകിയിരിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മധ്യപൂർവ മേഖലയിലെ ഉയർന്നുവരുന്ന സുരക്ഷാ ആശങ്കകളെ തുടർന്ന് 16 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനെ കുറിച്ച് യുകെ വിദേശകാര്യ ഓഫീസ് (FCDO) അടിയന്തിര ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ബഹ്റൈൻ, സൈപ്രസ്, ഈജിപ്ത്, ഇറാൻ, ഇറാഖ്, ജോർദാൻ, കുവൈത്ത്, ലെബനൻ, ലിബിയ, ഒമാൻ, ഖത്തർ, സൗദി അറേബ്യ, സിറിയ, തുർക്കി, യുഎഇ, യെമൻ എന്നിവയാണ് മുന്നറിയിപ്പിൽ ഉൾപ്പെട്ട രാജ്യങ്ങൾ. ബ്രിട്ടീഷ് പൗരന്മാർ യാത്രക്കിടെ കൂടുതൽ ജാഗ്രത പാലിക്കണമെന്നും, അപ്രതീക്ഷിത യാത്രാ തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നതിനാൽ തയ്യാറായി ഇരിക്കണമെന്നും എഫ് സി ഡി ഒ നിർദേശിച്ചു.

ഇത് ഔദ്യോഗികമായ ‘യാത്ര ചെയ്യരുത്’ എന്ന മുന്നറിയിപ്പല്ലെന്നും, നിലവിൽ സാധാരണ മുൻകരുതലുകൾ സ്വീകരിക്കണമെന്നുള്ള ഉപദേശം മാത്രമാണെന്നും എഫ് സി ഡി ഒ വ്യക്തമാക്കി. എന്നാൽ, ഭാവിയിൽ ഏതെങ്കിലും രാജ്യത്തേക്ക് ‘യാത്ര ഒഴിവാക്കുക’ എന്ന തരത്തിലുള്ള ഔദ്യോഗിക മുന്നറിയിപ്പ് പുറപ്പെടുവിച്ചാൽ അത് അവഗണിക്കുന്നത് യാത്രാ ഇൻഷുറൻസ് പരിരക്ഷ നഷ്ടപ്പെടാൻ ഇടയാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ജനുവരി 15 ന് ഇറാന്റെ വ്യോമപാത അപ്രതീക്ഷിതമായി വാണിജ്യ വിമാനങ്ങൾക്ക് അടച്ചത് നിരവധി വിമാനങ്ങൾ വഴിതിരിച്ചു വിടാനും യാത്ര തടസ്സപ്പെടാനും കാരണമായിരുന്നു. മേഖലയിലെ സൈനിക സംഘർഷം ശക്തമാകുന്ന സാഹചര്യത്തിൽ കൂടുതൽ വിമാനത്താവള അടച്ചിടലുകളും വ്യോമ പ്രതിരോധ പ്രവർത്തനങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന ആശങ്കയാണ് പുതിയ മുന്നറിയിപ്പിന് പിന്നിൽ. ഈ രാജ്യങ്ങളിലേക്ക് യാത്ര ആസൂത്രണം ചെയ്തിട്ടുള്ളവർ എഫ് സി ഡി ഒയുടെ പുതിയ നിർദേശങ്ങൾ നിരന്തരം പരിശോധിക്കണമെന്നും, വിമാന സർവീസുകളെ കുറിച്ച് എയർലൈൻസുകളെയോ ടൂർ ഓപ്പറേറ്റർമാരെയോ നേരിട്ട് ബന്ധപ്പെടണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ വീടുവാങ്ങുന്നവർക്ക് തങ്ങൾക്ക് ഇഷ്ടമുള്ള മോർട്ട്ഗേജ് അഡ്വൈസേഴ്സിനെ തിരഞ്ഞെടുക്കാനുള്ള പൂർണ അവകാശമുണ്ടെന്ന് പ്രോപ്പർട്ടി ഒംബുഡ്സ്മാൻ വീണ്ടും വ്യക്തമാക്കി. എസ്റ്റേറ്റ് ഏജന്റുമാരുടെ ചില അനധികൃത പ്രവർത്തനങ്ങൾ പുറത്തുകൊണ്ടുവന്ന പനോരമ ഡോക്യുമെന്ററിയുടെ പശ്ചാത്തലത്തിലാണ് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. എസ്റ്റേറ്റ് ഏജൻ്റ് നിർദേശിച്ച സേവനങ്ങൾ സ്വീകരിക്കണമെന്ന് നിർബന്ധിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഒംബുഡ്സ്മാൻ ചൂണ്ടിക്കാട്ടി.

വീട് വിൽപ്പന അംഗീകരിക്കുന്നതിന് മുൻപ്, ഏജന്റിന്റെ സ്വന്തം മോർട്ട്ഗേജ് ബ്രോക്കറെയോ സോളിസിറ്ററെയോ ഉപയോഗിക്കണമെന്ന് വാങ്ങുന്നവരെ നിർബന്ധിക്കുന്നത് ‘കണ്ടീഷണൽ സെല്ലിങ്’ ആയി കണക്കാക്കപ്പെടുന്നുവെന്നും ഇത് അനുവദനീയമല്ലെന്നും പുതിയ മാർഗനിർദേശത്തിൽ പറയുന്നു. വാങ്ങുന്നവർക്ക് തങ്ങളുടെ ബ്രോക്കർ, ഇൻഷുറൻസ് സേവനദാതാവ്, സോളിസിറ്റർ എന്നിവരെ സ്വതന്ത്രമായി തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്നും ഒംബുഡ്സ്മാൻ വ്യക്തമാക്കി.

അതേസമയം, വാങ്ങുന്നവരുടെ ഫണ്ടിന്റെ ഉറവിടം സ്ഥിരീകരിക്കാൻ എസ്റ്റേറ്റ് ഏജന്റിന് അവകാശമുണ്ടെന്ന് മാർഗനിർദേശം വ്യക്തമാക്കുന്നു. എന്നാൽ 1979 ലെ എസ്റ്റേറ്റ് ഏജന്റ്സ് ആക്ട് പ്രകാരം എല്ലാ ഓഫറുകളും വിൽപ്പനക്കാരനിലേക്ക് കൈമാറണം. ഏജന്റിന്റെ അധിക സേവനങ്ങൾ ഉപയോഗിക്കാത്തതിന്റെ പേരിൽ വാങ്ങുന്നവരോട് വിവേചനം കാണിക്കാനോ, വീടുകൾ കാണുന്നതിൽ നിയന്ത്രണം ഏർപ്പെടുത്താനോ എസ്റ്റേറ്റ് ഏജന്റുമാർക്ക് അവകാശമില്ലെന്നും ഒംബുഡ്സ്മാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വിദേശത്ത് നിന്ന് എത്തിയ കെയർ തൊഴിലാളികളെ ചൂഷണത്തിൽ നിന്ന് സംരക്ഷിക്കാൻ വെയിൽസിൽ ആദ്യമായി കാർഡിഫ് സിറ്റി കൗൺസിൽ ‘മൈഗ്രന്റ് കെയർ വർക്കേഴ്സ് ചാർട്ടർ’ ഔദ്യോഗികമായി അംഗീകരിച്ചു. യുണിസണുമായി സഹകരിച്ച് രൂപപ്പെടുത്തിയ ഈ ചാർട്ടർ, കെയർ മേഖലയിൽ നിലനിൽക്കുന്ന അനീതികൾ അവസാനിപ്പിക്കാനും തൊഴിൽ നിലവാരം ഉയർത്താനും ലക്ഷ്യമിടുന്നതാണ്. ഹോം നേഴ്സിങ്ങും റസിഡൻഷ്യൽ കെയറിലും ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ നൂറുകണക്കിന് വിദേശ തൊഴിലാളികളെയാണ് കൗൺസിൽ ആശ്രയിക്കുന്നത്.

വിസാ സ്‌പോൺസർഷിപ്പുമായി ബന്ധപ്പെട്ട ചൂഷണം, ഭീഷണി, അന്യായ തൊഴിൽ നിബന്ധനകൾ എന്നിവയ്‌ക്ക് എതിരായ ശക്തമായ നടപടിയായാണ് ചാർട്ടറിനെ കൗൺസിൽ കാണുന്നത്. കൗൺസിൽ കരാർ നൽകുന്ന കെയർ സ്ഥാപനങ്ങൾ സുതാര്യവും നൈതികവുമായ നിയമന നടപടികൾ പാലിക്കണം. കുറഞ്ഞത് ‘റിയൽ ലിവിംഗ് വേജ്’ ശമ്പളം നൽകണം, യാത്രാസമയം, കാത്തിരിപ്പ് സമയം, നിർബന്ധ പരിശീലനം എന്നിവയ്ക്ക് പൂർണമായും ശമ്പളം ഉറപ്പാക്കണം. അനധികൃത റിക്രൂട്ട്‌മെന്റ് ഫീസ് തുടങ്ങിയ ചൂഷണങ്ങളും കർശനമായി നിരോധിച്ചിട്ടുണ്ട്.

ചാർട്ടർ പാലിക്കപ്പെടുന്നുണ്ടോയെന്ന് കൗൺസിൽ നിരീക്ഷിക്കുകയും, വിസ റദ്ദാക്കൽ ഭീഷണിയിലൂടെയോ നാടുകടത്തൽ ഭീഷണിയിലൂടെയോ തൊഴിലാളികളെ പീഡിപ്പിക്കുന്ന സംഭവങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. സ്ഥിരതയുള്ള ജോലി സമയവും സുരക്ഷിതമായ തൊഴിൽ അന്തരീക്ഷവും ഉറപ്പാക്കുക, പരാതികൾ രഹസ്യമായി അറിയിക്കാനുള്ള സംവിധാനം ഒരുക്കുക, ട്രേഡ് യൂണിയനുകളുമായി സഹകരിക്കുക തുടങ്ങിയതും ചാർട്ടറിന്റെ ഭാഗമാണ്. ഇത് വെയിൽസിലെ കെയർ മേഖലയ്ക്ക് പുതിയ മാനദണ്ഡമാകുമെന്ന് കാർഡിഫ് കൗൺസിൽ നേതൃത്വം വ്യക്തമാക്കി.


അനേകം മലയാളികൾ ആണ് യുകെയിലെ കെയർ മേഖലയിലെ ജോലി ചെയ്യുന്നത്. അവരുടെ സേവനം ആരോഗ്യ-സാമൂഹ്യ പരിപാലന രംഗത്ത് നിർണായക പങ്കാണ് വഹിക്കുന്നത്. ഇത്തരത്തിലുള്ള സംരക്ഷണ നടപടികളും ചാർട്ടറുകളും കാർഡിഫിൽ മാത്രം ഒതുക്കാതെ, യുകെയിലുടനീളം നടപ്പാക്കേണ്ടതുണ്ടെന്ന ആവശ്യം ശക്തമാകുകയാണ്. ഇത് നടപ്പായാൽ വിദേശ കെയർ തൊഴിലാളികൾക്ക്, പ്രത്യേകിച്ച് മലയാളികൾക്ക്, കൂടുതൽ സുരക്ഷയും മാന്യതയും ഉറപ്പാക്കാനാകും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: 2026ലെ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടിക ഹെൻലി പാസ്‌പോർട്ട് ഇൻഡെക്‌സ് പുറത്തുവിട്ടു. ബ്രെക്സിറ്റിന് ശേഷം പാസ്‌പോർട്ടിന്റെ കരുത്ത് കുറയുന്നുവെന്ന സൂചനകളുമായി യുകെ ഈ വർഷം 182 രാജ്യങ്ങളിലേക്കുള്ള വിസരഹിത പ്രവേശനത്തോടെ ഏഴാം സ്ഥാനത്താണ്. ഇന്ത്യ ടോപ് 10 പട്ടികയിൽ ഇടംനേടിയില്ല. അന്താരാഷ്ട്ര എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (ഐഎടിഎ)യുടെ വിവരങ്ങളെ അടിസ്ഥാനമാക്കി 199 രാജ്യങ്ങളിലെ പാസ്‌പോർട്ടുകളും 227 യാത്രാ ലക്ഷ്യസ്ഥാനങ്ങളും വിലയിരുത്തിയാണ് റാങ്കിങ് തയ്യാറാക്കിയിരിക്കുന്നത്.

തുടർച്ചയായ മൂന്നാം വർഷവും സിംഗപ്പൂർ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടായി ഒന്നാം സ്ഥാനം നിലനിർത്തി. 192 രാജ്യങ്ങളിലേക്കാണ് സിംഗപ്പൂർ പാസ്‌പോർട്ടിന് വിസയില്ലാതെ പ്രവേശനം സാധ്യമാകുന്നത്. ജപ്പാനും ദക്ഷിണ കൊറിയയും 188 രാജ്യങ്ങളിലേക്കുള്ള പ്രവേശനത്തോടെ രണ്ടാം സ്ഥാനം പങ്കിട്ടു. ഡെൻമാർക്ക്, ലക്സംബർഗ്, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലാൻഡ് എന്നിവ 186 രാജ്യങ്ങളുമായി മൂന്നാം സ്ഥാനത്താണ്.

ഓസ്ട്രിയ, ബെൽജിയം, ഫിൻലൻഡ്, ഫ്രാൻസ്, ജർമനി, ഗ്രീസ്, അയർലൻഡ്, ഇറ്റലി, നെതർലൻഡ്സ്, നോർവേ എന്നിവ നാലാം സ്ഥാനവും ഹംഗറി, പോർച്ചുഗൽ, സ്ലോവാക്യ, സ്ലോവീനിയ, യുഎഇ എന്നിവ അഞ്ചാം സ്ഥാനവും നേടി. അമേരിക്കൻ പാസ്‌പോർട്ട് പട്ടികയിൽ വീണ്ടും പിന്നോട്ട് പോയി പത്താം സ്ഥാനത്തേക്ക് വീണു . അമേരിക്കൻ പാസ്‌പോർട്ടിന് 179 രാജ്യങ്ങളിലേക്കാണ് വിസരഹിത യാത്ര സാധ്യമാകുന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ച് യുഎസിനും യുകെയ്ക്കും ഇത് ശ്രദ്ധേയമായ ഇടിവാണെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു.

Copyright © . All rights reserved