Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മാഞ്ചസ്റ്ററിലെ യഹൂദ സമൂഹത്തെ ലക്ഷ്യമാക്കി വൻതോതിലുള്ള ആക്രമണം നടത്താനുള്ള ഗൂഢാലോചനയിൽ പങ്കെടുത്ത രണ്ട് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു . വാലിദ് സാദാവി (38)നും അമർ ഹുസൈൻ (52)നും എതിരായ കേസിൽ പ്രസ്റ്റൺ ക്രൗൺ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. യുകെയിലെ ഏറ്റവും വലിയ ഭീകരാക്രമണമായി മാറാനിടയുണ്ടായിരുന്ന പദ്ധതിയാണിതെന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് വ്യക്തമാക്കി. സാദൗയിക്ക് കുറഞ്ഞത് 37 വർഷവും ഹുസൈനിന് 26 വർഷവും ജയിൽവാസം അനുഭവിക്കേണ്ടതായി കോടതി നിർദേശിച്ചു.

ഐഎസിസിന്റെ പദ്ധതിയുടെ ഭാഗമായി എകെ-47 തോക്കുകൾ ഉൾപ്പെടെ ആയുധങ്ങൾ യുകെയിലേക്ക് കടത്താനായിരുന്നു ഇരുവരുടെയും നീക്കം. യഹൂദവിരുദ്ധ മാർച്ചിനെ ലക്ഷ്യമിട്ട് വെടിവെപ്പ് നടത്തി തുടർന്ന് വടക്കൻ മാഞ്ചസ്റ്ററിലെ യഹൂദ സ്ഥാപനങ്ങളിലേക്കും ആക്രമണം വ്യാപിപ്പിക്കാനായിരുന്നു പദ്ധതിയെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്റെ സഹായത്തോടെയാണ് ഗൂഢാലോചന തകർത്തത്. 2024 മെയ് 8 ന് ബോൾട്ടണിലെ ഹോട്ടൽ പാർക്കിംഗിൽ ആയുധങ്ങൾ കൈപ്പറ്റാനെത്തിയ സാദൗയിയെ അറസ്റ്റ് ചെയ്യുകയും പിന്നാലെ ഹുസൈനെയും സഹോദരൻ ബിലെൽ സാദൗയിയെയും പിടികൂടുകയും ചെയ്തു. വാഹനത്തിൽ നിന്ന് രണ്ട് റൈഫിളുകളും ഒരു സെമി-ഓട്ടോമാറ്റിക് പിസ്റ്റളും ഏകദേശം 200 വെടിയുണ്ടകളും കണ്ടെത്തി.

സാദൗയിയുടെ സഹോദരൻ ബിലാൽ സാദൗയി(36) ആക്രമണത്തിൽ നേരിട്ട് പങ്കെടുക്കാൻ തയ്യാറായിരുന്നില്ലെങ്കിലും പദ്ധതിയെ കുറിച്ച് അറിഞ്ഞും വിവരം മറച്ചുവച്ചതുമായി ബന്ധപ്പെട്ട കുറ്റത്തിൽ ആറുവർഷം തടവിന് ശിക്ഷിക്കപ്പെട്ടു. യഹൂദ നേഴ്‌സറികൾ, സ്കൂളുകൾ, സിനഗോഗുകൾ എന്നിവ നിരീക്ഷിച്ചതായും പ്രതികൾ ഡോവറിലെ തുറമുഖത്ത് ആയുധങ്ങൾ കടത്താനുള്ള സാധ്യതകൾ പരിശോധിച്ചതായും വിചാരണയിൽ തെളിഞ്ഞു. രഹസ്യ ഏജന്റിന്റെ ധൈര്യവും ഇടപെടലും അനവധി ജീവനുകൾ രക്ഷപ്പെടുത്തിയതായി ജഡ്ജി വിലയിരുത്തി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലും വെയിൽസിലുമായി 14 ലക്ഷത്തിലധികം എൻഎച്ച്എസ് ജീവനക്കാർക്ക് 2026 ഏപ്രിൽ 1 മുതൽ 3.3 ശതമാനം ശമ്പളവർധന ലഭിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. സ്വതന്ത്രമായ എൻ എച്ച് എസ് പേ റിവ്യൂ ബോഡി നൽകിയ ശുപാർശ സർക്കാർ പൂർണമായും അംഗീകരിച്ചതോടെയാണ് തീരുമാനം നടപ്പിലാകുന്നത്. ‘അജണ്ട ഫോർ ചെയ്ഞ്ച്’ വിഭാഗത്തിൽപ്പെടുന്ന നേഴ്സുമാർ, പാരാമെഡിക്കുകൾ, മിഡ്വൈഫുമാർ, ഫിസിയോ തെറാപ്പിസ്റ്റുകൾ, പോർട്ടർമാർ, ഹെൽത്ത്‌കെയർ സപ്പോർട്ട് വർക്കർമാർ എന്നിവർക്ക് വർധന ലഭിക്കും. എന്നാൽ ഡോക്ടർമാർ, ഡെന്റിസ്റ്റുകൾ, മുതിർന്ന മാനേജർമാർ എന്നിവർക്ക് ഇത് ബാധകമല്ല. ആറു വർഷത്തിനിടയിൽ ആദ്യമായി ശമ്പളവർധന ഏപ്രിൽ മാസത്തെ ശമ്പളത്തോടൊപ്പം തന്നെ ലഭ്യമാകുമെന്നതും ശ്രദ്ധേയമാണ്.

ഇംഗ്ലണ്ടിനായി യുകെ സർക്കാരും വെയിൽസിനായി വെൽഷ് സർക്കാരും 3.3 ശതമാനം വർധന സ്ഥിരീകരിച്ചു. വെയിൽസിൽ ഏറ്റവും കുറഞ്ഞ ശമ്പളം ലഭിക്കുന്നവർക്ക് 3.8 മുതൽ 5.9 ശതമാനം വരെ വർധന ലഭിക്കും. റിയൽ ലിവിംഗ് വേജ് നിലവാരത്തിലേക്ക് ശമ്പളം ഉയർത്തുന്നതിനായുള്ള നീക്കത്തിന്റെ ഭാഗമായാണ് അധിക വർധന. ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിങ് ഇത് ‘യാഥാർത്ഥ്യത്തിൽ ശമ്പളവർധന’ ആണെന്ന് വ്യക്തമാക്കി. 2026–27 കാലയളവിൽ 2.2 ശതമാനം മാത്രമാണ് പണപ്പെരുപ്പം ഉണ്ടാകുമെന്നത് ഓഫീസ് ഫോർ ബഡ്ജറ്റ് റെസ്പോൺസിബിലിറ്റി പ്രവചനം ഈ വാദത്തിന് ആധാരമാക്കുന്നു.

അതേസമയം, തൊഴിലാളി യൂണിയനുകൾ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. നിലവിലെ സി.പി.ഐ 3.4 ശതമാനവും ആർ.പി.ഐ 4.2 ശതമാനവുമുള്ള സാഹചര്യത്തിൽ 3.3 ശതമാനം വർധന മതിയാകില്ലെന്നതാണ് അവരുടെ വാദം. യൂനിസൺ , റോയൽ കോളേജ് ഓഫ് നേഴ്സിംഗ് തുടങ്ങിയ സംഘടനകൾ ഇത് ‘അപമാനകരമായ ഓഫർ’ ആണെന്ന് വിമർശിച്ചു. യുണൈറ്റ് ദി യൂണിയൻ വ്യവസായിക സമരത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി. ദീർഘകാല നിയമന-തടസ്സങ്ങളും ജീവനക്കാരുടെ നിലനിൽപ്പും പരിഹരിക്കാതെ ഇത്തരം വർധന പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാക്കുമെന്നാണ് യൂണിയനുകൾ ചൂണ്ടിക്കാണിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ വിനോദസഞ്ചാരികൾക്ക് ‘ഹോളിഡേ ടാക്സ്’ ഏർപ്പെടുത്താനുള്ള സർക്കാരിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 200 -ലധികം ഹോസ്പിറ്റാലിറ്റി, വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖർ രംഗത്ത് വന്നു . ബട്ട്ലിൻസ്, ഹിൽട്ടൺ, ട്രാവലോഡ്ജ്, ആൽട്ടൺ ടവേഴ്‌സ് എന്നിവ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ ഉടമസ്ഥർ ആണ് ചാൻസലർ റേച്ചൽ റീവ്സിന് കത്ത് നൽകി ആശങ്ക രേഖപ്പെടുത്തിയത് . ഒരാൾക്ക് ഒരു രാത്രിക്ക് £2 എന്ന നിരക്കിൽ നികുതി ഈടാക്കിയാൽ രണ്ട് ആഴ്ചത്തെ അവധിക്ക് £100 വരെ അധികഭാരം വരുമെന്നും, ഇത് കുടുംബങ്ങളെ യാത്ര ചുരുക്കുകയോ വിദേശത്തേക്ക് മാറുകയോ ചെയ്യാൻ ഇടയാക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. “അവധി ആഘോഷത്തിനുള്ളതാണ് നികുതി അടയ്ക്കാനുള്ളതിനല്ല എന്നായിരുന്നു ഇതിനെക്കുറിച്ചു ഇവർ പ്രതികരിച്ചത്.

നികുതി ഫ്ലാറ്റ് നിരക്കായി അല്ലാതെ താമസച്ചെലവിന്റെ ഒരു ശതമാനമായി ഈടാക്കണമെന്നതാണ് സർക്കാരിന്റെ മുൻഗണന. പ്രാദേശിക മേയർമാർക്കും നേതാക്കൾക്കും തങ്ങളുടെ പ്രദേശത്തിന് അനുയോജ്യമായ നിരക്ക് നിശ്ചയിക്കാമെന്ന് സർക്കാർ നേരെത്തെ നിലപാട് വ്യകത്മാക്കിയിരുന്നു . വിഷയത്തിൽ ഉള്ള പൊതുചർച്ച ഫെബ്രുവരി 18-ന് അവസാനിക്കും. സ്കോട്ട് ലൻഡിലും വെയിൽസിലും ഇതിനകം പ്രാദേശിക കൗൺസിലുകൾക്ക് വിസിറ്റർ ലെവി ഏർപ്പെടുത്താനുള്ള നിയമപരമായ അധികാരമുണ്ട്. മാഞ്ചസ്റ്ററിൽ 2023 മുതൽ ഓരോ മുറിക്കും £1 വീതം ഈടാക്കുന്ന നികുതി ആദ്യ വർഷം £2.8 മില്യൺ സമാഹരിച്ചിരുന്നു.

എഡിൻബറോയിൽ ഈ വേനൽക്കാലം മുതൽ ഹോട്ടൽ, ബി&ബി ബുക്കിംഗുകൾക്ക് 5% ലെവി ഏർപ്പെടുത്തും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . അബർഡീൻ, ഗ്ലാസ്‌ഗോ നഗരങ്ങളും സമാന നീക്കത്തിലേക്ക് കടക്കുന്നതായാണ് അറിയാൻ സാധിച്ചത് എന്നാൽ ഓർക്ക്നി, ഷെറ്റ്‌ലാൻഡ് ഉൾപ്പെടെയുള്ള ചില കൗൺസിലുകൾ പദ്ധതി തള്ളിയിട്ടുണ്ട്. അതേസമയം, യുകെയിൽ ഇതിനകം ഉയർന്ന നികുതിഭാരം നിലനിൽക്കുന്ന സാഹചര്യത്തിൽ പുതിയ ഹോളിഡേ ടാക്സ് ആഭ്യന്തര വിനോദസഞ്ചാരത്തെ ബാധിക്കുമെന്ന് യുകെ ഹോസ്പിറ്റാലിറ്റി സി.ഇ.ഒ അലൻ സിംപ്സൺ മുന്നറിയിപ്പ് നൽകി. പാരിസ്, റോം, ബ്രസ്സൽസ് തുടങ്ങിയ യൂറോപ്യൻ നഗരങ്ങളിൽ ഇതിനകം ടൂറിസ്റ്റ് നികുതി നിലവിലുണ്ടെന്നതാണ് സർക്കാർ വിമർശനങ്ങൾക്കെതിരെ ചൂണ്ടിക്കാണിക്കുന്നത് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ കുട്ടികളുള്ള വാഹനങ്ങളിൽ വെയ്പിംഗ് നിരോധിക്കാൻ സർക്കാർ നീക്കം ആരംഭിച്ചു . കൂടാതെ കളിസ്ഥലങ്ങളിലും സ്കൂളുകളുടെ സമീപ പ്രദേശങ്ങളിലും ആശുപത്രികളുടെ പരിസരത്തുമാണ് പുകവലി, വെയ്പിംഗ്, ഹീറ്റഡ് ടുബാക്കോ ഉപയോഗം എന്നിവ വിലക്കാൻ സർക്കാർ പദ്ധതിയിടുന്നത്. ഇതിനായി 12 ആഴ്ച നീളുന്ന പൊതുചർച്ച വെള്ളിയാഴ്ച ആരംഭിച്ചു കഴിഞ്ഞു . ഇൻഡോർ ഇടങ്ങളിൽ ഇതിനകം പുകവലി നിരോധിച്ചിട്ടുണ്ടെങ്കിലും, പുതിയ നിർദേശപ്രകാരം അവിടങ്ങളും വെയ്പ്-ഹീറ്റഡ് ടുബാക്കോ ഫ്രീ മേഖലകളാക്കും. എന്നാൽ പബ് ഗാർഡനുകൾ, ബീച്ചുകൾ, സ്വകാര്യ ഔട്ട്‌ഡോർ ഇടങ്ങൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. വീടുകളിൽ പുകവലിക്കും വെയ്പിംഗിനും വിലക്ക് ബാധകമല്ല.

മറ്റുള്ളവർ പുകവലിക്കുന്നതിനാൽ കുട്ടികളും രോഗികളും ദുരിതമനുഭവിക്കേണ്ട സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു, മറ്റുള്ളവരുടെ പുകവലി മൂലം അത് ഉപയോഗിക്കാത്തവർക്കും ഹൃദ്രോഗം, ശ്വാസകോശാർബുദം ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങളുടെ സാധ്യത വർധിപ്പിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ആസ്ത്മ, ഹൃദ്രോഗം, സ്ട്രോക്ക്, വിവിധ തരത്തിലുള്ള ക്യാൻസർ, പ്രസവ സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവ പുകവലിയുമായി ബന്ധപ്പെട്ട ഗൗരവമായ ആരോഗ്യപ്രശ്നങ്ങളാണെന്ന് ഇംഗ്ലണ്ടിന്റെ ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫ. സർ ക്രിസ് വിറ്റി പറഞ്ഞു .

പത്ത് വർഷത്തെ ആരോഗ്യപദ്ധതിയുടെ ഭാഗമായാണ് രോഗചികിത്സയ്ക്ക് പകരം പ്രതിരോധത്തിന് മുൻഗണന നൽകുന്ന ഈ നീക്കം. എൻഎച്ച്എസിന് മേൽ വരുന്ന സമ്മർദ്ദം കുറയ്ക്കാനും പുകവലി രഹിത തലമുറ സൃഷ്ടിക്കാനുമാണ് ലക്ഷ്യമെന്ന് സർക്കാർ അറിയിച്ചു. നിലവിൽ പാർലമെന്റിൽ പരിഗണനയിലുള്ള ടുബാക്കോ ആൻഡ് വെയ്പ്സ് ബില്ലിന് കീഴിൽ ഭാവിയിലുള്ള ചട്ടങ്ങൾ രൂപപ്പെടുത്താൻ പൊതുചർച്ചയിലെ അഭിപ്രായങ്ങൾ സഹായകരമാകും. നിയമം പ്രാബല്യത്തിൽ വരുന്നതിന് കുറഞ്ഞത് ആറുമാസത്തെ ഇടവേള നൽകുമെന്നും, നടപ്പാക്കൽ നിലവിലെ പുകവലി നിരോധന നിയമങ്ങളെ മാതൃകയാക്കുമെന്നും സർക്കാർ വ്യക്തമാക്കി. 2026 മേയ് 8ന് പൊതുചർച്ച അവസാനിക്കും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സെയിം സെക്സ് വിഭാഗത്തിൽ പെട്ട ദമ്പതികൾക്കായി ദേവാലയങ്ങളിൽ പ്രത്യേക അനുഗ്രഹച്ചടങ്ങുകൾ നടത്താനുള്ള നിർദേശങ്ങൾ ജനറൽ സിനഡ് യോഗത്തിൽ ചർച്ച് ഓഫ് ഇംഗ്ലണ്ട് ഔദ്യോഗികമായി ഉപേക്ഷിച്ചു. തത്വശാസ്ത്രപരവും നിയമപരവുമായി തടസ്സങ്ങളുണ്ടെന്ന ബിഷപ്പുമാരുടെ വിലയിരുത്തലിനെ തുടർന്നാണ് നടപടി. 2023 ൽ സെയിം സെക്സ് വിവാഹത്തെ പിന്തുണക്കില്ലെന്ന് തീരുമാനിച്ചിരുന്ന സഭ, പകരമായി അനുഗ്രഹച്ചടങ്ങുകൾക്ക് രൂപരേഖ തയ്യാറാക്കാൻ ശ്രമിച്ചെങ്കിലും ഏകദേശം £1.6 മില്യൺ ചെലവഴിച്ച പ്രക്രിയ ഇതോടെ അവസാനിച്ചു. എന്നാൽ സാധാരണ ഞായറാഴ്ച ആരാധനയിൽ ഉൾപ്പെടുന്ന അനുഗ്രഹ പ്രാർത്ഥനകൾ തുടരാൻ അനുവദിച്ചിട്ടുണ്ട്.

സിനഡ് ചര്‍ച്ചയിൽ എൽജിബിടിക്യു വിശ്വാസികളിൽ നിന്നുള്ള ശക്തമായി എതിർപ്പ് തീരുമാനത്തിനെതിരെ ഉയർന്നു. “ഇത് ഞങ്ങൾ പ്രതീക്ഷിച്ചതല്ലെ “ന്ന് വ്യക്തമാക്കി ആർച്ച്‌ബിഷപ്പ് ഓഫ് യോർക്ക് സ്റ്റീഫൻ കൊട്രെൽ ഖേദം രേഖപ്പെടുത്തി. സെയിം സെക്സ് പുരോഹിതനായ റവ. ചാർലി ബാഞ്ചിക്-ബെൽ സഭയുടെ നടപടിയെ “വേദനാജനകമായ പ്രഹസനം” എന്ന് വിശേഷിപ്പിച്ച് സമൂഹത്തോട് മാപ്പുപറഞ്ഞു. അതേസമയം പരമ്പരാഗത വിവാഹത്തെ പിന്തുണക്കുന്ന വിഭാഗങ്ങൾ തങ്ങളുടെ നിലപാട് അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ശക്തമായി രംഗത്ത് വന്നിരുന്നു. ഗ്ലോബൽ സൗത്ത് ആംഗ്ലിക്കൻ സഭകളെ ‘ഹോമോഫോബിക്’ എന്ന് വിളിക്കുന്നത് അന്യായമാണെന്ന വിമർശനവും ഉയർന്നു.

സിനഡിന്റെ തീരുമാനം ആഗോള ആംഗ്ലിക്കൻ സഭകളെ നേരിട്ട് ബാധിക്കില്ലെങ്കിലും വിഷയം ആംഗ്ലിക്കൻ കമ്മ്യൂണിയനിൽ ഭിന്നത വർധിപ്പിച്ചു. സ്കോട്ടിഷ് എപ്പിസ്കോപൽ ചർച്ച് 2017ൽ സെയിം സെക്സ് വിവാഹത്തിന് അനുമതി നൽകിയപ്പോൾ, വെയിൽസ് സഭ സെയിം സെക്സ് ദമ്പതികൾക്കായുള്ള അനുഗ്രഹ ശുശ്രൂഷകൾക്ക് അധികാരം നൽകി. പുതിയ ആർച്ച്‌ബിഷപ്പ് ഓഫ് കാന്റർബറിയായ സാറാ മുള്ളാലി വിഷയത്തിന്റെ തീവ്രത അംഗീകരിച്ച് “ഇത് നമ്മുടെ വിശ്വാസത്തിന്റെ ആഴങ്ങളെയും വ്യക്തിത്വത്തെയും സ്പർശിച്ച വിഷയമാണെ”ന്ന് വ്യക്തമാക്കി. ചര്‍ച്ച തുടരാൻ പ്രത്യേക വർ‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കാനും സിനഡ് അനുമതി നൽകിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: യുകെ സമ്പദ്‌വ്യവസ്ഥ 2025ന്റെ അവസാന മൂന്ന് മാസങ്ങളിൽ വെറും 0.1% മാത്രമാണ് വളർന്നതെന്ന് വ്യക്തമാക്കുന്ന ഔദ്യോഗിക കണക്കുകൾ പുറത്തുവന്നു . കഴിഞ്ഞ മൂന്നു മാസങ്ങളിലെ അതേ നിരക്കിലാണ് വളർച്ച രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ 0.2% വളർച്ച പ്രതീക്ഷിച്ചിരുന്ന സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തലിനെക്കാൾ ഇത് കുറവാണെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ONS) അറിയിച്ചു. 2025 മുഴുവൻ വളർച്ച 1.3% ആയിരുന്നു. ഇത് 2024ലെ 1.1%നെക്കാൾ മെച്ചപ്പെട്ടതെങ്കിലും ഔദ്യോഗിക പ്രവചനമായ 1.5%നെക്കാൾ താഴെയാണ് .

സേവനമേഖലയിൽ വളർച്ച ഇല്ലാതിരുന്നതാണ് സാമ്പത്തിക വളർച്ച മന്ദഗതിയിൽ ആകാൻ കാരണമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . സമ്പദ്‌വ്യവസ്ഥയുടെ ഏകദേശം 80% പങ്ക് വഹിക്കുന്ന സേവനമേഖല മന്ദഗതിയിലായപ്പോൾ, 1.2% ഉയർന്ന ഉൽപ്പാദനമേഖലയാണ് ചെറിയ പിന്തുണ നൽകിയത്. അതേസമയം നിർമാണമേഖല 2.1% ആയി കുറയുകയും ചെയ്തു. നാല് വർഷത്തിനിടയിലെ ഏറ്റവും മോശം പ്രകടനമാണിത്. അവസാന മൂന്നു മാസത്തിൽ ബിസിനസ് നിക്ഷേപം 2.7% ഇടിഞ്ഞപ്പോൾ ഉപഭോക്തൃ ചെലവ് വെറും 0.2% മാത്രമാണ് ഉയർന്നത്. നവംബർ ബജറ്റിന് മുമ്പുള്ള നികുതി വർധന സംബന്ധിച്ച അനിശ്ചിതത്വം കുടുംബങ്ങളെയും സ്ഥാപനങ്ങളെയും ചെലവും നിക്ഷേപവും കുറയ്ക്കാൻ പ്രേരിപ്പിച്ചതായുള്ള വിലയിരുത്തലുകളും ശക്തമാണ്. സ്വകാര്യ മേഖലയുടെ പ്രവർത്തനം ഇപ്പോഴും ദുർബലമാണെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടു.

2025ന്റെ ആദ്യ പകുതിയിൽ 0.7 ശതമാനവും 0.3 ശതമാനവും വളർച്ചയോടെ യുകെ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നെങ്കിലും, ജാഗ്വാർ ലാൻഡ് റോവറിനെ ബാധിച്ച സൈബർ ആക്രമണവും തുടർന്ന് ഉണ്ടായ ഉത്പാദന ഇടിവും വളർച്ചയെ ബാധിച്ചിരുന്നു . പുതിയ സർവേകൾ പ്രകാരം ജനുവരിയിൽ ബിസിനസും ഉപഭോക്താക്കളും കൂടുതൽ ആത്മവിശ്വാസം പ്രകടിപ്പിച്ചതായി സൂചനയുണ്ട്. 2026 ന്റെ ആദ്യ മൂന്ന് മാസത്തിൽ 0.4% വളർച്ച ആണ് പ്രതീക്ഷിക്കുന്നത് . 2026ൽ 1.4 ശതമാനവും 2030 വരെ ശരാശരി 1.5% വളർച്ചയുമാണ് ഔദ്യോഗിക പ്രവചനം. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് 3.75% ആയി നിലനിർത്തിയിട്ടുണ്ടെങ്കിലും, വിലക്കയറ്റം കുറയുന്നതിനാൽ അടുത്ത മാസങ്ങളിൽ കുറവ് വരുത്താൻ സാധ്യതയുണ്ട്. ഇത് സാമ്പത്തിക വളർച്ചയ്ക്കും നിക്ഷേപത്തിനും അനുകൂല സാഹചര്യങ്ങൾ സൃഷ്ടിക്കുമെന്ന നിലപാടിലാണ് സർക്കാർ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻഎച്ച്എസ് നേഴ്സിങ് മേഖലയിലെ കരിയർ പുരോഗതിക്ക് വഴിയൊരുക്കുന്ന നിർണായക നടപടികളുമായി ലേബർ സർക്കാർ രംഗത്ത്. റോയൽ കോളജ് ഓഫ് നേഴ്സിങ് (ആർസിഎൻ) മാസങ്ങളായി ഉയർത്തിയ ആവശ്യങ്ങൾക്കും സമ്മർദ്ദത്തിനും പിന്നാലെ ആരോഗ്യ-സാമൂഹ്യ പരിചരണ സെക്രട്ടറി വെസ് സ്ട്രീറ്റിങ് നേഴ്സുമാർക്കായി പുതിയ പാക്കേജ് പ്രഖ്യാപിച്ചു. നേഴ്സുമാർക്ക് ചുമതലകൾക്ക് അനുസൃതമായ ശമ്പളം ഉറപ്പാക്കുക, വ്യക്തമായ കരിയർ പാത രൂപപ്പെടുത്തുക, കൂടുതൽ പ്രൊഫഷണൽ പിന്തുണ നൽകുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. എല്ലാ രജിസ്റ്റേഡ് നേഴ്സുമാരുടെയും ശമ്പള ഘടന പുനഃപരിശോധിക്കാൻ എൻഎച്ച്എസ് സ്റ്റാഫ് കൗൺസിലിനോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

ബാൻഡ് 5 നേഴ്സുമാരുടെ ജോലി-ശമ്പള അവലോകനവും പദ്ധതിയിലെ പ്രധാന ഘടകമാണ്. ഉയർന്ന ഉത്തരവാദിത്തങ്ങൾ നിർവഹിച്ചിട്ടും യോജിച്ച ശമ്പളം ലഭിക്കാത്ത സാഹചര്യം അവസാനിപ്പിക്കുകയാണ് ലക്ഷ്യം. ആവശ്യമായ അധിക ധനസഹായം എൻഎച്ച്എസ് ട്രസ്റ്റുകൾക്ക് സർക്കാർ അനുവദിച്ചതായും 2026-27 സാമ്പത്തിക വർഷത്തിലെ സാധാരണ ജീവിതച്ചെലവ് വർധനയിൽ നിന്ന് വേറിട്ടാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്നും സർക്കാർ വ്യക്തമാക്കി. ബാൻഡ് 5 ൽ തുടരുന്നവർക്കും ബാൻഡ് 6 നിലവാരത്തിലുള്ള ജോലി ചെയ്യുന്നവർക്കും അവലോകനത്തിന് ശേഷം സ്ഥാനക്കയറ്റം ലഭിക്കാൻ ഇത് സഹായകരമാകുമെന്നാണ് വിലയിരുത്തൽ. ദേശീയതലത്തിൽ ഏകീകൃത നേഴ്സിങ് പ്രിസെപ്റ്റർഷിപ്പ് പദ്ധതി നടപ്പാക്കി പുതുതായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് ഗുണമേൻമയുള്ള പരിശീലനവും പിന്തുണയും ഉറപ്പാക്കാനും തീരുമാനം എടുത്തിട്ടുണ്ട്.

സർക്കാരിന്റെ 3.6% ശമ്പള വർധനവ് ആർസിഎൻ അംഗങ്ങളിൽ 91% പേർ നിരസിച്ചതിന് പിന്നാലെയാണ് പുതിയ നീക്കമെന്നതാണ് സംഘടനയുടെ വിലയിരുത്തൽ. ജീവിതച്ചെലവിനനുസൃതമായ യഥാർത്ഥ ശമ്പള വർധനവ് ഉടൻ പ്രഖ്യാപിക്കണമെന്ന ആവശ്യം ആർസിഎൻ വീണ്ടും ഉന്നയിച്ചിട്ടുണ്ട്. ആർസിഎൻ ജനറൽ സെക്രട്ടറി പ്രൊഫ. നിക്കോള റേഞ്ചർ ഈ പ്രഖ്യാപനം നേഴ്സുമാരുടെ ദീർഘകാല പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് പ്രതികരിച്ചു. ആർസിഎൻ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട മലയാളി ബിജോയ് സെബാസ്റ്റ്യൻ മുന്നോട്ടുവെച്ച ബാൻഡ് 5 ൽ നിന്ന് 6 ലേക്കുള്ള പുരോഗതി ഉൾപ്പെടെയുള്ള ആവശ്യങ്ങൾ സർക്കാരിന് മുന്നിൽ അവതരിപ്പിച്ചതിന്റെ ഫലമാണിതെന്നും സംഘടന വിലയിരുത്തുന്നു. നേഴ്സുമാർക്ക് കൂടുതൽ അംഗീകാരം നൽകേണ്ടതിന്റെ ആവശ്യകത അംഗീകരിച്ചാണ് നിർമാണാത്മക ചർച്ചകൾ നടത്തിയതെന്ന് വെസ് സ്ട്രീറ്റിങ് വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ന്യൂഡൽഹി ∙ അഹമ്മദാബാദിൽ കഴിഞ്ഞ ജൂൺ 12 – ന് തകർന്നുവീണ എയർ ഇന്ത്യ വിമാനാപകടവുമായി ബന്ധപ്പെട്ട അന്തിമ റിപ്പോർട്ടിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ ഉണ്ടെന്ന സൂചനകൾ പുറത്തുവന്നു . വിമാനം തകർന്നത് പൈലറ്റ് മനഃപൂർവം ഇന്ധന സ്വിച്ചുകൾ ഓഫ് ചെയ്തതിനെ തുടർന്നാണെന്ന നിഗമനത്തിലേക്ക് ഇന്ത്യൻ അന്വേഷണ ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ടെന്നാണ് അനൗദ്യോഗികമായി പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സാങ്കേതിക തകരാറുകൾ ഒന്നും കണ്ടെത്താനായില്ലെന്നും, കോക്പിറ്റ് വോയിസ് റെക്കോർഡർ പരിശോധിച്ചതിൽ നിന്ന് രണ്ട് എൻജിനുകളും നിശ്ചലമാക്കുന്ന വിധത്തിൽ ഇന്ധന സ്വിച്ചുകൾ ഓഫ് ചെയ്തതായും വ്യക്തമാകുന്നതായി റിപ്പോർട്ട് പറയുന്നു. വിമാനത്തിന്റെ കമാൻഡറായിരുന്ന സുമീത് സബർവാളിനെതിരെ അന്വേഷണ സംഘം വിരൽചൂണ്ടുന്നതായാണ് സൂചന.

അപകടത്തിൽ 260 ലധികം പേർ കൊല്ലപ്പെട്ടിരുന്നു. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്കു പുറപ്പെട്ട വിമാനം പറന്നുയർന്ന ഉടനെ ഒരു താമസ മേഖലയിൽ കെട്ടിടത്തിനു മുകളിലേക്ക് തകർന്നു വീണതായിരുന്നു ദുരന്തം. ഇന്ത്യയുടെ വ്യോമയാന സുരക്ഷാ നിലവാരം പുനഃപരിശോധിക്കുമെന്ന യുഎസ് ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്നാണ് മനുഷ്യസഹജമായ പിഴവ് അംഗീകരിക്കാൻ ഇന്ത്യ തയ്യാറായതെന്നുമാണ് ചില വിദേശ മാധ്യമങ്ങളുടെ അവകാശവാദം.

യുഎസ് വിദഗ്ധരുമായി ചേർന്ന് നടത്തിയ സിമുലേറ്റർ പരിശോധനകളിൽ സാങ്കേതിക തകരാറിലൂടെ ഇരു എൻജിനുകളും ഒരേസമയം നിലയ്ക്കുന്ന സാഹചര്യം കണ്ടെത്താനായില്ലെന്നും മനുഷ്യ ഇടപെടലാണ് ഏക സാധ്യതയെന്നും റിപ്പോർട്ടിൽ പറയുന്നു. അന്തിമ നിഗമനങ്ങൾ രാഷ്ട്രീയമായ വിലയിരുത്തലുകൾക്കുശേഷം കൂടുതൽ ജാഗ്രതയോടെ അവതരിപ്പിക്കപ്പെടാനിടയുണ്ടെന്നും സൂചനയുണ്ട്. അതേസമയം, പൈലറ്റ് അസോസിയേഷനുകളും സുമീത് സബർവാളിന്റെ കുടുംബവും ആരോപണങ്ങൾ ശക്തമായി നിഷേധിച്ചു. വിമാന നിർമാതാക്കളെയും എയർലൈനിനെയും സംരക്ഷിക്കാൻ ശ്രമിക്കുന്നതാണിതെന്ന് അവർ ആരോപിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മാഞ്ചസ്റ്റർ റോയൽ ഓൾഡ്‌ഹാം ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ മലയാളി നഴ്‌സ് അച്ചാമ്മ ചെറിയാനെ (57) ക്രൂരമായി ആക്രമിച്ച കേസിൽ പ്രതിക്ക് 28 വർഷത്തെ തടവുശിക്ഷ വിധിച്ചു . റൗമോൺ ഹക്ക് (38) എന്ന പ്രതിക്കാണ് മാഞ്ചസ്റ്ററിലെ മിൻഷുൾ സ്ട്രീറ്റ് ക്രൗൺ കോടതി ശിക്ഷ വിധിച്ചത്. ശിക്ഷയിൽ 22 വർഷം കർശന ജയിൽവാസവും തുടർന്ന് ആറു വർഷത്തെ നിരീക്ഷണവും ഉൾപ്പെടുന്നു. ഇത് ആസൂത്രിതമായ കൊലപാതകശ്രമമാണെന്ന് കോടതി വിലയിരുത്തി. ആരോഗ്യപ്രവർത്തകരുടെ സുരക്ഷയിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന കർശന മുന്നറിയിപ്പും കോടതി നൽകി.

കഴിഞ്ഞ വർഷം ജനുവരിയിൽ നടന്ന സംഭവത്തിൽ, മാനസികാരോഗ്യ നിയമപ്രകാരം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ഹക്ക്, മദ്യ-ലഹരിക്ക് അടിമയായിരുന്നു . രാത്രി ഷിഫ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന അച്ചാമ്മ ഇയാളുടെ ആരോഗ്യനില പരിശോധിച്ച സമയത്തായിരുന്നു ആക്രമിക്കപ്പെട്ടത് . പോക്കറ്റിൽ ഒളിപ്പിച്ചിരുന്ന കത്രികയുമായി പിന്നിലൂടെ പാഞ്ഞെത്തിയ ഇയാൾ, അച്ചാമ്മയുടെ കഴുത്തിലും തലയിലും മുഖത്തും മൂന്നു തവണ കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അച്ചാമ്മയെ സഹപ്രവർത്തകർ രക്ഷപ്പെടുത്തി ഐസിയുവിലേക്ക് മാറ്റി അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.

ഇരുപത് വർഷത്തിലേറെ സേവനപരിചയമുള്ള അച്ചാമ്മയുടെ കൈയ്ക്ക് ഗുരുതരമായ പരുക്ക് സംഭവിച്ചതോടെ നേഴ്‌സിങ് തുടരുക തന്നെ പ്രയാസമായിരിക്കുകയാണ്. ശാരീരിക മുറിവുകളേക്കാൾ ഈ ആക്രമണം മാനസികമായി തകർത്തുവെന്നാണ് അവർ കോടതിയിൽ അറിയിച്ചത്. സംഭവത്തിന് പിന്നാലെ ആശുപത്രികളിലെ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്ന് ബ്രിട്ടനിലെ മലയാളി നേഴ്‌സിങ് സംഘടനകൾ ആവശ്യപ്പെട്ടു. ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് വിധിയെ സ്വാഗതം ചെയ്ത് അച്ചാമ്മയുടെ ധൈര്യത്തെ അഭിനന്ദിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടനിലെ കുടിയേറ്റ നിയമങ്ങളിൽ കടുത്ത മാറ്റങ്ങൾ കൊണ്ടുവരാനുള്ള ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദിന്റെ നിർദേശങ്ങൾ മലയാളികൾ ഉൾപ്പെടെയുള്ള നേഴ്സുമാരുടെയും കെയർ തൊഴിലാളികളുടെയും കുടുംബങ്ങളിൽ കടുത്ത ആശങ്ക ആണ് ഉളവാക്കിയിരിക്കുന്നത് . പ്രാക്സിസ് (Praxis) നടത്തിയ സർവേയിൽ പങ്കെടുത്ത ആയിരത്തിലധികം പേരിൽ മൂന്നിൽ രണ്ട് പേർക്ക് പുതിയ നിർദേശങ്ങൾ കാരണം യുകെ തങ്ങളെ സ്വാഗതം ചെയ്യുന്നതായി തോന്നുന്നില്ലെന്ന് വ്യക്തമാക്കി. അഞ്ചുവർഷം കഴിഞ്ഞാൽ ലഭിച്ചിരുന്ന സ്ഥിരതാമസാവകാശം പത്ത് വർഷമാക്കി ഇരട്ടിയാക്കാനും ബിരുദനിലവാരത്തിനു താഴെയുള്ള ജോലികളിലുള്ളവർക്ക് പ്രത്യേകിച്ച് കെയർ തൊഴിലാളികൾക്ക് 15 വർഷം വരെ കാത്തിരിക്കേണ്ടി വരുന്നതുമാണ് സർക്കാർ അടുത്തിടെ നടപ്പാക്കിയ നിർദേശം. യുകെയിലെ എൻഎച്ച്എസ് ആശുപത്രികളിലും സാമൂഹിക പരിചരണ മേഖലകളിലും ജോലി ചെയ്യുന്ന നേഴ്സുമാരുടെയും കെയർ വർക്കർമാരുടെയും വലിയൊരു വിഭാഗം മലയാളികളാണെന്നതിനാൽ യുകെ മലയാളികളുടെ ഇടയിൽ ആശങ്ക വ്യാപകമാണ്.

സർവേയിൽ പങ്കെടുത്തവരിൽ പകുതിയോളം പേർ തൊഴിൽ വിസയിലുള്ളവരും, മൂന്നിലൊന്ന് പേർ ആരോഗ്യ-സാമൂഹിക പരിചരണ മേഖലയിലുള്ളവരുമാണ് . 10 ശതമാനം വിദ്യാഭ്യാസരംഗത്തും 15 ശതമാനം ഐടി മേഖലയിലുമാണ് ജോലി ചെയ്യുന്നത്. ഫാമിലി വിസയിലുള്ളവരിൽ 12 ശതമാനം 2020 ലെ ദേശീയ സുരക്ഷാ നിയമത്തിനു പിന്നാലെ ഹോങ്കോംഗിൽ നിന്നു കുടിയേറിയവരാണ് . പുതിയ ഈ മാറ്റങ്ങൾ മൂലം കുടുംബങ്ങൾ രാജ്യം വിടുമെന്ന ഭയം ശക്തമാണെന്നും മൂവായിരത്തിലധികം കുട്ടികൾക്ക് സ്ഥിരതാമസ പദവി ലഭിക്കാൻ ഇനി പത്ത് വർഷം വരെ കാത്തിരിക്കേണ്ടിവരുമെന്നും ഐപിപിആർ (IPPR) റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വർഷാവസാനത്തോടെ സ്ഥിരതാമസത്തിലേക്കുള്ള അപേക്ഷ സമർപ്പിച്ചവരിൽ 17 ലക്ഷം പേർ ഉണ്ടായിരുന്നുവെന്നും ഇവർക്ക് ഇനി അഞ്ചുവർഷം കൂടി കാത്തിരിക്കേണ്ടി വരുമെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . നിലവിലെ പത്ത് വർഷത്തെ സ്ഥിരതാമസ വിസയ്ക്ക് ഓരോ പ്രായപൂർത്തിയായ വ്യക്തിക്കും ഏകദേശം 20,000 പൗണ്ട് ആണ് ചിലവഴിക്കേണ്ടത് .

പുതിയ നടപടിക്രമങ്ങൾ കാരണം 50,000 വരെ നേഴ്സുമാർ യുകെ വിടാൻ സാധ്യതയുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത് . സർവേയിൽ പങ്കെടുത്ത പലരും നിയമങ്ങൾ അപ്രതീക്ഷിതമായി മാറിയതോടെ കുടുംബത്തിന്റെ ഭാവി അനിശ്ചിതമായതായി പറഞ്ഞു. 2009ൽ യുകെയിലെത്തിയ ആരോഗ്യപ്രവർത്തക ഫിസായോ ഉയർന്ന നികുതി അടച്ചിട്ടും, വിസ പുതുക്കലിനായി 30 മാസത്തിലൊരിക്കൽ വലിയ തുക ചെലവഴിക്കേണ്ടി വരുന്നതായി പ്രതികരിച്ചു. ഇതിനിടെ, ഏകദേശം 40 ലേബർ എംപിമാർ നിലവിൽ യുകെയിൽ കഴിയുന്ന കുടിയേറ്റക്കാരെ ബാധിക്കുന്ന മാറ്റങ്ങൾ നല്ലതല്ലെന്ന വിമർശനം ഉന്നയിച്ചിട്ടുണ്ട് . എന്നാൽ നിലവിൽ നടപ്പിലാക്കിയത് കഴിഞ്ഞ 50 വർഷത്തിനിടയിലെ ഏറ്റവും വലിയ നിയമപരമായ കുടിയേറ്റ പരിഷ്കാരമാണെന്നും സ്ഥിരതാമസം ഒരു അവകാശമല്ലെന്നും പ്രസ്തുത വിഷയത്തിൽ ഹോം ഓഫിസ് പ്രതികരിച്ചു.

RECENT POSTS
Copyright © . All rights reserved