ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിൽ കുട്ടികൾക്ക് നിർബന്ധമായ എം.എം.ആർ വാക്സിൻ നൽകുന്നതിൽ എൻ.എച്ച്.എസ് സംവിധാനം വ്യക്തമായ പരാജയത്തിലാണെന്ന കടുത്ത മുന്നറിയിപ്പുമായി എം.പിമാരും ആരോഗ്യ വിദഗ്ധരും രംഗത്ത് വന്നു. അഞ്ച് വയസുള്ള കുട്ടികളിൽ ഇരട്ട ഡോസ് വാക്സിൻ സ്വീകരിച്ചവരുടെ ശതമാനം ചില പ്രദേശങ്ങളിൽ 60 ശതമാനത്തിന് താഴെയായതോടെ വടക്കൻ ലണ്ടനിലെ എൻഫീൽഡിൽ പടർന്നുപിടിച്ച അഞ്ചാം പനി കടുത്ത ആശങ്ക ആണ് ആരോഗ്യ മേഖലയിൽ സൃഷ്ടിച്ചിരിക്കുന്നത് . 60 കുട്ടികൾക്ക് രോഗബാധ സ്ഥിരീകരിക്കുകയും 15 പേർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. എൻഫീൽഡിലെ വാക്സിനേഷൻ നിരക്ക് 64.3 ശതമാനം മാത്രമാണ്. ലോകാരോഗ്യ സംഘടന നിർദേശിക്കുന്ന 95 ശതമാനത്തെ അപേക്ഷിച്ച് ഇത് വളരെ കുറവാണ്.

കഴിഞ്ഞ പത്ത് വർഷത്തിനിടെ പൂർണമായി വാക്സിൻ എടുത്ത അഞ്ച് വയസുകാരുടെ നിരക്ക് 88.2 ശതമാനത്തിൽ നിന്ന് 83.7 ശതമാനമായി ഇടിഞ്ഞത് ഗുരുതരമാണെന്നാണ് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നത്. നിലവിൽ ജി.പി. സർജറികളും സ്കൂളുകളും ചേർന്നാണ് വാക്സിൻ നൽകുന്നത്. എന്നാൽ ഇത് മതിയായ ഫലം നൽകുന്നില്ലെന്ന വിമർശനം ഉയരുന്നുണ്ട്. ഫാർമസികൾക്കും എം.എം.ആർ വാക്സിൻ നൽകാൻ അനുമതി നൽകണമെന്ന് എം.പിമാരും റോയൽ കോളേജ് ഓഫ് പീഡിയാട്രിക്സ് അടക്കമുള്ള സംഘടനകളും ആവശ്യപ്പെട്ടു. മാതാപിതാക്കൾക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന ഇടങ്ങളായ ഫാർമസികളെ ഉപയോഗപ്പെടുത്താതെ പോകുന്നത് വലിയ പിഴവാണെന്ന അഭിപ്രായവും ശക്തമാണ്.

കുറഞ്ഞ വാക്സിനേഷൻ നിരക്ക് തുടർന്നാൽ കൂടുതൽ വ്യാപനം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ഓക്സ്ഫോർഡ് വാക്സിൻ ഗ്രൂപ്പിലെ വിദഗ്ധർ മുന്നറിയിപ്പ് നൽകി. മതിയായ പ്രതിരോധം ലഭിക്കാത്ത സമൂഹങ്ങളിൽ വൈറസ് വേഗത്തിൽ പടരാൻ ഇടയുണ്ടെന്നും നല്ലൊരു ശതമാനം ആളുകൾക്ക് രോഗബാധ സംഭവിച്ച ശേഷം മാത്രമേ പ്രഭവം കുറയുകയുള്ളുവെന്നും അവർ ചൂണ്ടിക്കാട്ടി. വാക്സിൻ സ്വീകരിക്കാത്ത കുട്ടികളുടെ എണ്ണം വർധിക്കുമ്പോൾ മറ്റൊരു കടുത്ത രോഗവ്യാപനം ഉണ്ടാകാമെന്ന ആശങ്കയും ഉയരുന്നുണ്ട്. വാക്സിനേഷൻ പുതുക്കാൻ സർക്കാർ പ്രത്യേക ക്യാംപെയ്ൻ ആരംഭിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലുടനീളം വീണ്ടും ആർട്ടിക് തണുപ്പ് വ്യാപിക്കുമെന്ന് മുന്നറിയിപ്പ് പുറത്തുവന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും മഞ്ഞും ഐസും രൂപപ്പെടാനിടയുള്ളതിനാൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. സ്കോട്ട് ലൻഡിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും വടക്കൻ-കിഴക്കൻ ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളിലും തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മുതൽ ചൊവ്വാഴ്ച രാവിലെ വരെ ശക്തമായ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ട്. വടക്കൻ അയർലണ്ടിലും വടക്കൻ സ്കോട്ട് ലൻഡിലും മുന്നറിയിപ്പ് നിലവിലുണ്ട്. റോഡുകളിൽ ‘ബ്ലാക്ക് ഐസ്’ രൂപപ്പെടാനുള്ള സാധ്യതയുള്ളതിനാൽ യാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വാരാന്ത്യത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പെയ്ത മഞ്ഞുവീഴ്ചയും തണുപ്പും തുടരാനിടയുണ്ട്. തിങ്കളാഴ്ച മിക്ക പ്രദേശങ്ങളിലും കനത്ത മഴച്ചാറ്റലുകൾക്കും ചില ഇടങ്ങളിൽ മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്. ചൊവ്വാഴ്ച കൂടുതലായും വരണ്ട കാലാവസ്ഥയാണെങ്കിലും കിഴക്കൻ മേഖലകളിൽ കാറ്റ് ശക്തമാകുന്നതിനാൽ താപനില ഗണ്യമായി താഴും. ബുധനാഴ്ച രാവിലെ പല ഭാഗങ്ങളിലും താപനില മൈനസ് ഡിഗ്രിയിൽ എത്തുമെന്നാണ് പ്രവചനം. വടക്കുകിഴക്കൻ സ്കോട്ട് ലൻഡിൽ -8 മുതൽ -10 ഡിഗ്രി സെൽഷ്യസ് വരെ താപനില ഇടിയാം.

ഇതിനിടെ ശക്തമായ മഴ തുടരുന്നതിനാൽ ഇംഗ്ലണ്ടിൽ വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ ശക്തമാക്കി. 75 വെള്ളപ്പൊക്ക മുന്നറിയിപ്പുകളും 189 അലർട്ടുകളും നിലവിലുണ്ട്. തെക്കൻ-മിഡ്ലാൻഡ്സ് മേഖലകളിലാണ് കൂടുതൽ ഭീഷണി. നദീതടങ്ങൾ നിറഞ്ഞൊഴുകുന്നതിനാൽ വീടുകൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും അപകടസാധ്യത ഉയർന്നതായി പരിസ്ഥിതി ഏജൻസി വ്യക്തമാക്കി. സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ആവശ്യമെങ്കിൽ കൂടുതൽ മുന്നറിയിപ്പുകൾ പുറപ്പെടുവിക്കുമെന്നും അധികൃതർ അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മെറ്റ് ഓഫീസ് യുകെയുടെ വടക്കൻ ഭാഗങ്ങളിൽ മഞ്ഞും വെള്ളപ്പൊക്ക ഭീഷണിയും നിലനിൽക്കുന്നതിനാൽ യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. മഴയ്ക്ക് പിന്നാലെ താപനില കുത്തനെ താഴാൻ സാധ്യതയുള്ളതിനാൽ റോഡുകളിൽ ഐസ് രൂപപ്പെടാമെന്ന മുന്നറിയിപ്പാണ് അധികൃതർ നൽകിയത്. റോഡ് ഉപരിതലങ്ങളിൽ മഞ്ഞ് രൂപപ്പെടുന്നത് യാത്രകൾക്ക് തടസ്സം സൃഷ്ടിക്കാമെന്നും യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകപ്പെട്ടിട്ടുണ്ട് . യുകെ മുഴുവൻ ഭാഗങ്ങളിലും തണുപ്പ് തുടരുമെന്നാണ് പ്രവചനം.

ഞായറാഴ്ച വൈകുന്നേരത്തോടെ മഴയും മലനിരകളിൽ മഞ്ഞുവീഴ്ചയും അനുഭവപ്പെട്ടതിനു പിന്നാലെ ആകാശം തെളിഞ്ഞാൽ താപനില ഹിമാങ്കത്തിനു താഴേയ്ക്ക് ഇടിയുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കൻ മേഖലകളിൽ ശക്തമായ തണുപ്പും മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ബിബിസി കാലാവസ്ഥാ റിപ്പോർട്ട് പ്രകാരം തിങ്കളാഴ്ച മേഘാവൃതാവസ്ഥ മാറിമാറി അനുഭവപ്പെടുകയും ഇടയ്ക്കിടെ മഴ പെയ്യുകയും ചെയ്യും. തെക്കൻ ഇംഗ്ലണ്ട് ഭാഗങ്ങളിൽ ഇടവിട്ട് ശക്തമായ മഴയ്ക്കും വടക്കൻ സ്കോട്ട് ലൻഡ് മേഖലയിൽ മലമുകളിൽ മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്.

യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്ന മേഖലകളിൽ സെൻട്രൽ, ടെയ്സൈഡ് ആൻഡ് ഫൈഫ്, ഗ്രാംപിയൻ, ഹൈലാൻഡ്സ്, സൗത്ത് വെസ്റ്റ് സ്കോട്ട് ലൻഡ്, സ്ട്രാത്ക്ലൈഡ് എന്നിവയ്ക്കൊപ്പം വടക്കുകിഴക്കൻ ഇംഗ്ലണ്ടിലെ നോർതംബർലാൻഡ് ഉൾപ്പെടുന്നു. ഇതിനുപുറമെ ഇംഗ്ലണ്ടിലെ പല ഭാഗങ്ങളിലും വെള്ളപ്പൊക്ക മുന്നറിയിപ്പുകളും അലർട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്. തണുപ്പ് ശക്തമാകുന്ന സാഹചര്യത്തിൽ രാത്രി സമയ യാത്രകൾ പരമാവധി ഒഴിവാക്കാനും വാഹനങ്ങൾ സൂക്ഷ്മതയോടെ ഓടിക്കാനും അധികൃതർ നിർദേശം നൽകി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എഗ്ഗിന്റൺ (ഡർബിഷയർ): മോഷണം പോയതായി സംശയിക്കുന്ന വാഹനത്തെ പൊലീസ് പിന്തുടരുന്നതിനിടെ പ്രതി വെള്ളപ്പൊക്കത്തിലകപ്പെട്ട് മരണമടഞ്ഞു . ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഓക്കർത്തോർപ്പിൽ നിന്ന് കാരവാൻ മോഷണം പോയെന്ന വിവരത്തെ തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിൽ ഇടയ്ക്കായിരുന്നു സംഭവം. പൊലീസ് വാഹനങ്ങളിൽ ഇടിച്ചുകയറിയ ശേഷം സമീപത്ത് വാഹനം നിർത്തി രണ്ട് പേർ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഒരാളെ പൊലീസ് പിടികൂടി. മറ്റെയാൾ വെള്ളക്കെട്ടിലിൽ ഇറങ്ങി രക്ഷപ്പെടാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത് .

വിപുലമായ തിരച്ചിലിനൊടുവിൽ മണിക്കൂറുകൾക്ക് ശേഷം ഇയാളെ വെള്ളത്തിൽ നിന്ന് പുറത്തെടുത്തു ആംബുലൻസ് സംഘം പ്രാഥമിക ശുശ്രൂഷ നൽകി റോയൽ ഡെർബി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സ്ഥിരീകരിച്ചു. മരിച്ചയാളുടെ ഔദ്യോഗിക തിരിച്ചറിയൽ നടപടികൾ പൂർത്തിയായിട്ടില്ലെന്നും അടുത്ത ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തെ കുറിച്ച് പൊലീസ് സ്വമേധയാ ഇൻഡിപെൻഡന്റ് ഓഫീസ് ഫോർ പോലീസ് കണ്ടക്റ്റിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. തിരച്ചിലിൽ ഫയർ ആൻഡ് റെസ്ക്യൂ സംഘവും പങ്കെടുത്തു.

സംഭവവുമായി ബന്ധപ്പെട്ട് കോവൻട്രിയിലെ ഹാർനാൾ ലെയിൻ വെസ്റ്റിൽ താമസിക്കുന്ന 34-കാരൻ അഡ്രിയൻ ഒസിയേക്കിക്കെതിരെ അപകടകരമായ ഡ്രൈവിംഗ്, പൊലീസ് നിർത്താൻ നൽകിയ നിർദ്ദേശം അവഗണിക്കൽ, പൊലീസ് വാഹനങ്ങൾക്ക് നാശനഷ്ടം വരുത്തൽ, ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിക്കൽ, കാരവാൻ മോഷണം എന്നീ കുറ്റങ്ങൾ ചുമത്തി. ഇയാൾ തിങ്കളാഴ്ച സൗതേൺ ഡർബിഷയർ മജിസ്ട്രേറ്റ്സ് കോടതിയിൽ ഹാജരാകും. സംഭവസ്ഥലത്തെ പാലത്തിന്റെ മതിലിനും കേടുപാടുകൾ സംഭവിച്ചതായി പ്രദേശവാസികൾ അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ ∙ വടക്കൻ ലണ്ടനിലെ നിരവധി സ്കൂളുകളിൽ അഞ്ചാംപനി പടർന്ന് പിടിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. പത്തിലധികം കുട്ടികൾക്ക് രോഗബാധ സ്ഥിരീകരിച്ചതായി യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി അറിയിച്ചു. ജനുവരിയിൽ മാത്രം എൻഫീൽഡ് മേഖലയിൽ 34 കേസുകൾ ആണ് റിപ്പോർട്ട് ചെയ്തത് . എൻഫീൽഡിലും സമീപ മേഖലയിലുമുള്ള കുറഞ്ഞത് ഏഴ് സ്കൂളുകളിലും രോഗബാധ കണ്ടെത്തിയതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. രോഗബാധിതരിൽ അഞ്ചിൽ ഒരാൾക്ക് വരെ ആശുപത്രി പ്രവേശനം ആവശ്യമായി വന്നതായും ഇവരിൽ എല്ലാവരും പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കാത്ത കുട്ടികളാണെന്നും പ്രാദേശിക ജി.പി. കേന്ദ്രം അറിയിച്ചു.

എൻഫീൽഡ് കൗൺസിൽ, യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി, എൻ.എച്ച്.എസ് എന്നിവയുമായി ചേർന്ന് വ്യാപനം നിയന്ത്രിക്കാൻ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. കുത്തിവയ്പ്പ് തന്നെയാണ് ഏറ്റവും ഫലപ്രദമായ പ്രതിരോധമെന്നും വാക്സിൻ എടുത്തിട്ടില്ലാത്തവർ ഉടൻ നടപടിയെടുക്കണം എന്നും ആരോഗ്യവിദഗ്ധർ അഭ്യർഥിച്ചു. 10 വയസ്സിന് താഴെയുള്ള, പ്രത്യേകിച്ച് വാക്സിനേഷൻ പൂർത്തിയാക്കാത്ത കുട്ടികളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഈസ്റ്റർ അവധിക്കാലത്ത് വിദേശയാത്രയ്ക്ക് പോകുന്നവർ തങ്ങളുടെ വാക്സിനേഷൻ നില പരിശോധിക്കണമെന്നും മുന്നറിയിപ്പുണ്ട്.

ചുമ, തുമ്മൽ , രോഗബാധിതർ സ്പർശിച്ച വസ്തുക്കൾ എന്നിവ വഴി വേഗത്തിൽ പടരുന്ന വൈറസ് രോഗമാണ് അഞ്ചാംപനി. കടുത്ത പനി , ചുവന്നും വെള്ളം വാർന്നും കാണുന്ന കണ്ണുകൾ, ചുമ, തുമ്മൽ, വായ്ക്കുള്ളിൽ ചെറിയ വെള്ളപ്പുള്ളികൾ എന്നിവ പ്രാരംഭ ലക്ഷണങ്ങളാണ്. പിന്നീട് ചെവിക്കുപിന്നിലും മുഖത്തും ആരംഭിച്ച് ശരീരമൊട്ടാകെ പടരുന്ന ചുവപ്പോ തവിട്ടുനിറത്തിലുള്ള പാടുകൾ കാണാം. 2024-25ൽ യുകെയിൽ അഞ്ചാംപനി പ്രതിരോധത്തിനായുള്ള രണ്ട് എം.എം.ആർ ഡോസ് സ്വീകരിച്ച കുട്ടികളുടെ അനുപാതം 84.4% മാത്രമാണെന്നും ശുപാർശ ചെയ്തിരിക്കുന്നത് 95% ആണെന്നും യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. 2024ലെ വ്യാപനത്തെ തുടർന്ന് ലോകാരോഗ്യ സംഘടന യുകെയ്ക്ക് മുന്നറിയിപ്പ് നൽകിയതും ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ പ്രമുഖ മലയാളി ഡോക്ടറായ ഡോ. അലക്സാണ്ടർ നിക്കോളസ് അന്തരിച്ചു. മെഴ്സി അലക്സാണ്ടർ ആണ് ഭാര്യ. മക്കൾ: ജോർജ് അലക്സാണ്ടർ, ബിന്ദു കാർഡോസ, ജോഫി അലക്സാണ്ടർ, നിക്ക് അലക്സാണ്ടർ. യുകെ മലയാളി സമൂഹത്തിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം വൈദ്യരംഗത്തും സാമൂഹിക പ്രവർത്തനങ്ങളിലും ശ്രദ്ധേയനായ വ്യക്തിത്വമായിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് മെഡിസിൻ പഠനം പൂർത്തിയാക്കിയ ശേഷം കേരളത്തിൽ മെഡിക്കൽ സർവീസിൽ ആണ് അദ്ദേഹം സേവനം ആരംഭിച്ചത് . കോട്ടയം മെഡിക്കൽ കോളേജിൽ അധ്യാപകനായും പ്രവർത്തിച്ചിരുന്നു . തുടർന്ന് 1960-കളിൽ ഉപരിപഠനത്തിനായി യുകെയിലെത്തി. പിന്നീട് എൻ.എച്ച്.എസിൽ ദീർഘകാലം സേവനം അനുഷ്ഠിച്ച് വൈദ്യരംഗത്ത് ശ്രദ്ധേയ സംഭാവനകൾ നൽകി.
യുകെ മലയാളി ഡോക്ടർമാരുടെ കൂട്ടായ്മയായ യുകെ മലയാളി മെഡിക്കൽ അസോസിയേഷൻ സ്ഥാപിക്കുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം . ജനന വൈകല്യമായ മുറിച്ചുണ്ട് ബാധിച്ച കുട്ടികൾക്ക് സൗജന്യ ചികിത്സയും ശസ്ത്രക്രിയയും ലഭ്യമാക്കുന്ന ചാരിറ്റി പ്രവർത്തനങ്ങൾ കേരളത്തിൽ ഏകോപിപ്പിക്കുന്നതിലും അദ്ദേഹം മുൻനിരയിൽ ഉണ്ടായിരുന്നു.
ഡോക്ടർ അലക്സാണ്ടർ നിക്കോളസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ ∙ യുകെയിലെ കുടിയേറ്റ നിയമങ്ങൾ കൂടുതൽ കടുപ്പിക്കണമെന്ന നിലപാടിൽ നിന്ന് റീഫോം യുകെ നേതാവും ക്ലാക്ടൺ എംപിയുമായ നിഗൽ ഫാരേജ് പിന്നോട്ടു പോകുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. സ്ഥിരതാമസാനുമതി (ILR) ലഭിക്കുന്നതിനുള്ള കാലാവധി അഞ്ച് വർഷത്തിൽ നിന്ന് പത്ത് വർഷമാക്കണമെന്ന മുൻ നിലപാടിൽ ഇളവ് വരുത്താൻ അദ്ദേഹം തയ്യാറായെന്നാണ് വിലയിരുത്തൽ. യുകെയിലെ വിവിധ സ്ഥലങ്ങളിലെ മലയാളി സംഘടനകൾ സമർപ്പിച്ച നിവേദനങ്ങൾ നിലപാട് മയപ്പെടുത്തുന്നതിൽ നിർണായകമായതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . എൻ.എച്ച്.എസ്, കെയർ മേഖലകളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളി കുടുംബങ്ങളെ ബാധിക്കുന്ന വിഷയമാണിതെന്ന് ഈ വിഷയത്തിൽ നടന്ന ചർച്ചകളിൽ അഭിപ്രായം ഉയർന്നു വന്നിരുന്നു.
അഞ്ച് വർഷം കൊണ്ടു ലഭിച്ചിരുന്ന ഐ എൽ ആർ പത്ത് വർഷമാക്കുന്നത് സാമ്പത്തിക അനിശ്ചിതത്വവും തൊഴിൽ സുരക്ഷയില്ലായ്മയും സൃഷ്ടിക്കുമെന്നായിരുന്നു ഉയർന്ന് വന്ന പ്രധാന വിമർശനം . കെയർ മേഖലയിലെ തൊഴിലാളികളുടെ കൊഴിഞ്ഞുപോക്കും സേവന മേഖലയിലെ പ്രതിസന്ധിയും ഇതുവഴി രൂക്ഷമാകാമെന്ന് വിവിധ സംഘടനകളും തൊഴിലാളി യൂണിയനുകളും ചൂണ്ടിക്കാട്ടിയിരുന്നു. മലയാളികൾ ഉൾപ്പെടെയുള്ള സ്കിൽഡ് കുടിയേറ്റക്കാർ ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥയ്ക്ക് ബാധ്യതയല്ല, മറിച്ച് നികുതിയിലും നാഷനൽ ഇൻഷുറൻസിലും വലിയ സംഭാവന ചെയ്യുന്ന വിഭാഗമാണെന്നും ഉള്ള അഭിപ്രായം ശക്തമായതായാണ് കടുത്ത കുടിയേറ്റ വിരുദ്ധ നിലപാടിൽ നിന്ന് പിന്നോക്കം പോകാൻ റീഫോം യുകെയെ പ്രേരിപ്പിച്ചത്. സ്വന്തം മണ്ഡലത്തിലെ ആരോഗ്യപ്രവർത്തകരുടെ പിന്തുണ ഫാരേജിന് നിർണായകമാണെന്ന രാഷ്ട്രീയ വിലയിരുത്തലും നിലനിൽക്കുന്നു.
ഇതിനിടെ, സർക്കാർ മുന്നോട്ടുവെച്ച സെറ്റിൽമെന്റ് പദ്ധതിയെ കുറിച്ച് പ്രവാസികളിൽ ആശങ്ക തുടരുന്നതായാണ് സൂചന. പത്ത് വർഷത്തെ കാലാവധി നിർബന്ധമാക്കിയാൽ ഏകദേശം 1.6 ദശലക്ഷം പേരുടെ സ്ഥിരതാമസത്തെ ബാധിക്കാമെന്നാണ് കണക്കുകൾ ചൂണ്ടി കാണിക്കുന്നത് . എന്നാൽ, ഹൈ-സ്കിൽഡ് തൊഴിലാളികൾക്കും കെയർ മേഖലയിലെ പ്രധാന ജീവനക്കാർക്കും ഇളവ് നൽകണമെന്ന ആവശ്യം ശക്തമാണ്. അത്യാവശ്യ സേവനങ്ങൾ ചെയ്യുന്നവർക്ക് പ്രത്യേക പരിഗണന വേണമെന്ന ഫാരേജിന്റെ പുതിയ നിലപാട് നിലവിലെ അഞ്ച് വർഷ നിയമം തുടരുമെന്ന പ്രതീക്ഷയ്ക്ക് കരുത്ത് പകരുന്നതായി വിലയിരുത്തപ്പെടുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എച്ച്എം റവന്യൂ ആൻഡ് കസ്റ്റംസ് (എച്ച്എംആർസി)യുടെ രേഖകൾ പ്രകാരം കഴിഞ്ഞ വർഷം 30 വയസ്സിന് താഴെയുള്ള 1,000 നികുതിദായകർ £1 മില്യണിൽ കവിഞ്ഞ വരുമാനം നേടിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. മുൻവർഷത്തേക്കാൾ 11% വർധനവായ ഇത് ഒരു പുതിയ റെക്കോർഡാണ്. ആകെ ഇവർ £3 ബില്യണിനു മേൽ വരുമാനം ആണ് നേടിയത്. ശരാശരി ഒരാൾക്ക് ഏകദേശം £3 മില്യൺ വീതം ലഭിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. അക്കൗണ്ടൻസി സ്ഥാപനമായ ലബ്ബോക്ക് ഫൈൻ ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ഇൻസ്റ്റഗ്രാം, ടിക്ടോക്ക്, യൂട്യൂബ് എന്നിവയിൽ ഇൻഫ്ലുവൻസർമാർക്ക് ലഭിക്കുന്ന വൻ പരസ്യ വരുമാനമാണ് ഈ ഉയർച്ചയ്ക്ക് പ്രധാന കാരണം എന്ന് സ്ഥാപനം വിലയിരുത്തുന്നു. കായികം, സംഗീതം, മീഡിയ മേഖലകളിലെ വലിയ കരാറുകളും ടെക്നോളജി, ഫിനാൻഷ്യൽ സർവീസസ് മേഖലകളിലെ ഉയർന്ന ശമ്പളവും കാരണങ്ങളായി ചൂണ്ടിക്കാണിക്കപെടുന്നുണ്ട്.

£1 മില്യണിന് മുകളിൽ വരുമാനമുള്ളവരിൽ ഇപ്പോൾ ഏകദേശം 3% പേർ 30 വയസ്സിനു താഴെയുള്ളവരാണ്. ആകെ £1 മില്യൺ വരുമാനക്കാർ 31,000 പേരാണ് ഉള്ളത്. എന്നാൽ ഈ വിഭാഗത്തിൽ 1% മാത്രം വർധനയുണ്ടായപ്പോൾ യുവജന വിഭാഗത്തിൽ വർധന വേഗത്തിൽ ഉയർന്നുവെന്നതാണ് ശ്രദ്ധേയം. മാഞ്ചസ്റ്റർ സിറ്റി താരം എർലിംഗ് ഹാലാൻഡ് പോലുള്ള താരങ്ങളും മുൻ ലവ് ഐലൻഡ് മത്സരാർത്ഥിയും ഇൻഫ്ലുവൻസറുമായ മോളി-മേ ഹേഗ് പോലുള്ള യുവപ്രതിഭകളും ഈ വിഭാഗത്തിൽപ്പെടുന്നവരാണെന്നാണ് റിപ്പോർട്ട്. ഹാലാൻഡിന് ആഴ്ചയിൽ ഏകദേശം £5.25 ലക്ഷം (വർഷം ഏകദേശം £27.3 മില്യൺ) വരുമാനമുണ്ടെന്നാണ് കണക്ക്. മോളി-മേയ്ക്ക് ഒരു പോസ്റ്റിന് £60,000 വരെ ലഭിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു.

പാൻഡെമിക്കിന് ശേഷം £1 മില്യൺ വരുമാനം നേടുന്ന 30 വയസ്സിനു താഴെയുള്ളവരുടെ എണ്ണം 54% വർധിച്ചതായും റിപ്പോർട്ടിൽ പറയുന്നു. അതേകാലയളവിൽ ബ്രിട്ടനിലെ ഇൻഫ്ലുവൻസർ മാർക്കറ്റിംഗ് ചെലവ് £917 മില്യൺ ആയി ഉയർന്ന് മൂന്നിരട്ടിയായി. ഈ വർഷം ഇത് £1 ബില്യൺ കടക്കും എന്നാണ് പ്രവചനങ്ങൾ സൂചിപ്പിക്കുന്നത് . അതേസമയം ചെറുപ്രായത്തിൽ വലിയ വരുമാനം നേടുന്നതു ജീവിതകാലം മുഴുവൻ സമ്പന്നത ലഭിക്കുമെന്നതിനുള്ള ഉറപ്പല്ലെന്ന് ലബ്ബോക്ക് ഫൈൻ സ്പോർട്സ്-എന്റർടെയിൻമെന്റ് വിഭാഗം തലവൻ മുന്നറിയിപ്പ് നൽകി. വിരമിച്ച ശേഷം പല കായികതാരങ്ങളും കലാരംഗത്തുള്ളവരും നിക്ഷേപത്തിൽ പിന്നോക്കം നിൽക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനിടെ 55–64 പ്രായക്കാർക്കിടയിൽ യൂട്യൂബ്, ടിക്ടോക്ക് ഉപഭോഗവും കൂടിയതായി പഠനങ്ങൾ വ്യക്തമാക്കുന്നു. അതിലൂടെ മുതിർന്നവരും ഇൻഫ്ലുവൻസർ രംഗത്ത് ശ്രദ്ധേയരായി ഉയർന്നുവരുന്നതായും ഉള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സെയ് നവൽനിയെ രണ്ട് വർഷം മുൻപ് ഭരണകൂടം വിഷം നൽകി കൊലപ്പെടുത്തിയതാണെന്ന് യുകെ ഉൾപ്പെടെ അഞ്ച് യൂറോപ്യൻ രാജ്യങ്ങളുടെ ഇന്റലിജൻസ് അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു . യുണൈറ്റഡ് കിംഗ്ഡം, ഫ്രാൻസ്, ജർമനി, സ്വീഡൻ, നെതർലാൻഡ്സ് എന്നീ രാജ്യങ്ങൾ സംയുക്തമായി പുറത്തുവിട്ട പ്രസ്താവനയിലാണ് ഈ ആരോപണം. എന്നാൽ യുഎസ് ഈ അന്വേഷണത്തിൽ പങ്കെടുത്തിട്ടില്ല. സൈബീരിയയിൽ 19 വർഷം തടവുശിക്ഷ അനുഭവിക്കുന്നതിനിടെയാണ് നവൽനി മരിച്ചത്. സംസ്കാരത്തിന് മുൻപ് ശേഖരിച്ച ശരീര സാമ്പിളുകൾ രണ്ട് രാജ്യങ്ങളിലെ ലബോറട്ടറികളിൽ പരിശോധിച്ചപ്പോൾ തവളകളുടെ ചർമത്തിൽ നിന്നുള്ള മാരക വിഷാംശം കണ്ടെത്തിയതായാണ് റിപ്പോർട്ട്.

ഈ വിഷം വിനിയോഗിക്കാൻ ശേഷിയും ഉദ്ദേശ്യവും അവസരവും റഷ്യൻ രാഷ്ട്രത്തിനുമാത്രം ഉണ്ടായിരുന്നു” വെന്നും നവൽനിയുടെ മരണത്തിന് റഷ്യ ഉത്തരവാദിയാണെന്നും സംയുക്ത പ്രസ്താവനയിൽ പറയുന്നു. തെക്കേ അമേരിക്കയിലെ വന്യജീവികളായ ഡാർട്ട് ഫ്രോഗുകളിൽ സ്വാഭാവികമായി കാണപ്പെടുന്ന ഈ വിഷം റഷ്യയിൽ സ്വാഭാവികമായി ലഭ്യമല്ലെന്നും, തടവറയിൽ കഴിയുന്ന നവൽനിയുടെ ശരീരത്തിൽ ഇത് കണ്ടെത്താനുള്ള വിശദീകരണം ഒന്നുമില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. വിഷപ്രയോഗം കടത്തമാണെന്നു വിശേഷിപ്പിച്ച യുകെ, രാസായുധ നിരോധന കൺവെൻഷൻ ലംഘിച്ചുവെന്നാരോപിച്ച് റഷ്യയെ ഓർഗനൈസേഷൻ ഫോർ ദ പ്രൊഹിബിഷൻ ഓഫ് കെമിക്കൽ വെപ്പൺസിന് മുന്നിൽ വിചാരണ ചെയ്യണമെന്നും ആവശ്യപ്പെട്ടു . 2006-ൽ ലണ്ടനിൽ അലക്സാണ്ടർ ലിറ്റ്വിനെങ്കോയുടെ പോളോണിയം വിഷബാധ മരണം, 2018-ൽ സാലിസ്ബറിയിൽ മുൻ ചാരനായ സെർഗെയ് സ്ക്രിപാലിനെതിരായ നർവ് ഏജന്റ് ആക്രമണം, നവൽനിക്കെതിരായ മുൻ വിഷപ്രയോഗശ്രമം എന്നിവ റഷ്യയുടെ രാസ ആയുധ പ്രയോഗത്തിന് ഉദാഹരങ്ങളായാണ് വിലയിരുത്തപ്പെടുന്നത് .

നവൽനിയുടെ ഭാര്യ യൂലിയ നവൽനയ 2024-ലെ മ്യൂണിക് സുരക്ഷാ സമ്മേളനത്തിൽ സംസാരിക്കുമ്പോൾ എന്റെ ഭർത്താവിനെ പുടിൻ രാസായുധം ഉപയോഗിച്ച് കൊന്നു എന്ന് പ്രതികരിച്ചത് കോളിളക്കം സൃഷ്ടിച്ചിരുന്നു. ശ്വാസതടസം, പക്ഷാഘാതം, വേദനാജനകമായ മരണം എന്നിവയ്ക്ക് കാരണമാകുന്ന വിഷമാണ് ഉപയോഗിച്ചതെന്നും അവർ ചൂണ്ടിക്കാട്ടി. യുകെ വിദേശകാര്യ സെക്രട്ടറി ഇവറ്റ് കൂപ്പർ, നവൽനിയെ നിശ്ശബ്ദനാക്കാൻ ക്രെംലിൻ സ്വീകരിച്ച ക്രൂര നീക്കമാണ് ഇത് എന്നു പറഞ്ഞു. 2017-ൽ രാസായുധങ്ങൾ നശിപ്പിച്ചതായി റഷ്യ പറഞ്ഞിരുന്നുവെങ്കിലും അതെല്ലാം പൂർണ്ണമായിരുന്നില്ലെന്നും, ജൈവ-വിഷായുധ കൺവെൻഷൻ നിർദേശങ്ങൾ പാലിച്ചിട്ടില്ലെന്നുമാണ് യുകെയുടെ ആരോപണം. യുക്രെയ്നിൽ യുദ്ധഭൂമിയിലും റഷ്യ രാസായുധങ്ങൾ ഉപയോഗിക്കുന്നുവെന്ന ആരോപണവും യുകെ ആവർത്തിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എച്ച്എംആർസി ജനുവരി 31, 2026-ലെ സെൽഫ് അസസ്മെന്റിന്റെ അവസാന തീയതി നഷ്ടപ്പെടുത്തിയ ഏകദേശം പത്ത് ലക്ഷം നികുതിദായകർക്ക് സ്വമേധയാ 100 പൗണ്ട് പിഴ ചുമത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . നികുതി അടയ്ക്കാനുള്ള തുക ഇല്ലാത്തവർക്കും ഈ പ്രാഥമിക പിഴ ബാധകമാണെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്തെ നിയമങ്ങൾ പ്രകാരം നിശ്ചിത സമയപരിധിക്കുള്ളിൽ റിട്ടേൺ സമർപ്പിക്കാത്തവർക്കാണ് ഈ നടപടി.

റിട്ടേൺ സമർപ്പിക്കൽ കൂടുതൽ വൈകുന്നുവെങ്കിൽ പിഴ കുത്തനെ ഉയരും. ഒരു ദിവസം വൈകിയാൽ 100 പൗണ്ട് പിഴ ഈടാക്കും. മൂന്ന് മാസം കഴിഞ്ഞാൽ പരമാവധി 90 ദിവസം വരെ ദിവസേന 10 പൗണ്ട് വീതം പിഴ ചുമത്തി ആകെ 900 പൗണ്ടായി പിഴ ഉയരും. ആറു മാസം കഴിഞ്ഞാൽ 300 പൗണ്ട് അല്ലെങ്കിൽ അടയ്ക്കാനുള്ള നികുതിയുടെ 5 ശതമാനം (ഏത് കൂടുതലോ) അധികമായി ഈടാക്കും. 12 മാസം കഴിഞ്ഞാലും വീണ്ടും 300 പൗണ്ട് അല്ലെങ്കിൽ 5 ശതമാനം അധിക പിഴ ബാധകമാകും.

നികുതി അടയ്ക്കുന്നതിലും വൈകിയാൽ 30 ദിവസം കഴിഞ്ഞാൽ കുടിശ്ശിക തുകയിലെ 5 ശതമാനം പിഴ ഈടാക്കും. ആറു മാസം, 12 മാസം ഘട്ടങ്ങളിലും അധികമായി 5 ശതമാനം വീതം പിഴ ചുമത്തും. കൂടാതെ വർഷത്തിൽ 7.75 ശതമാനം നിരക്കിൽ പലിശ ദിവസേന കണക്കാക്കി ഈടാക്കും. ഗുരുതര രോഗം, അടുത്ത ബന്ധുവിന്റെ മരണം, സാങ്കേതിക തകരാർ തുടങ്ങിയ ന്യായമായ കാരണങ്ങൾ ഉണ്ടെങ്കിൽ 30 ദിവസത്തിനകം അപ്പീൽ നൽകാം. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവർക്ക് തവണകളായി അടയ്ക്കാനുള്ള സൗകര്യവും ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.