ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ ∙ യുകെയിലെ പ്രാദേശിക രാഷ്ട്രീയരംഗത്ത് ശ്രദ്ധേയമായ മുന്നേറ്റവുമായി മലയാളി സ്ഥാനാർഥി ബിബിൻ ബേബി . മെയ് 7-ന് നടക്കുന്ന കൗണ്ടി കൗൺസിൽ തിരഞ്ഞെടുപ്പിൽ സ്പ്രൗസ്റ്റണിൽ ലേബർ പാർട്ടിയുടെ സ്ഥാനാർഥിയായാണ് അദ്ദേഹം മത്സരിക്കുന്നത്. നിലവിൽ സ്പ്രൗസ്റ്റൺ ടൗൺ കൗൺസിലറും ജില്ലാ കൗൺസിലറുമാണ് ബിബിൻ .
സ്പ്രൗസ്റ്റണിലെ രണ്ട് വാർഡുകളും നിലവിൽ ലേബർ പാർട്ടിയുടെ നിയന്ത്രണത്തിലാണ്. ടൗൺ കൗൺസിലിലും പാർട്ടിക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ട്. പ്രാദേശിക തലത്തിൽ സ്ഥിരമായി പ്രവർത്തിക്കുകയും ജനങ്ങളുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്തതാണ് ബിബിനെ ശ്രദ്ധേയനക്കുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത് . ഗ്രൗണ്ട് ലെവലിൽ പ്രവർത്തിക്കുന്ന നേതാവെന്ന ഇമേജ് അദ്ദേഹത്തിന്റെ പ്രധാന ശക്തിയായി തുടരുന്നു.
ഇത്തവണ വിജയിച്ചാൽ ടൗൺ, ജില്ലാ, കൗണ്ടി എന്നീ മൂന്ന് തലങ്ങളിലുമായി ഒരേസമയം ജനപ്രതിനിധിയായി സേവനം അനുഷ്ഠിക്കുന്ന സ്പ്രൗസ്റ്റണിലെ ആദ്യ ഇന്ത്യൻ വംശജനായ വ്യക്തിയാകും ബിബിൻ ബേബി. ബ്രിട്ടീഷ് പ്രാദേശിക രാഷ്ട്രീയത്തിൽ ഇത് ശ്രദ്ധേയമായ ഒരു ചരിത്ര നേട്ടമായി മാറും. നിലവിൽ രണ്ട് ക്വാസി-ജുഡീഷ്യൽ കമ്മിറ്റികളിൽ അംഗമായും, അവയിൽ ഒന്നിന്റെ വൈസ് ചെയർമാനായും പ്രവർത്തിക്കുന്ന അദ്ദേഹം, നയപരവും നിയമപരവുമായ വിഷയങ്ങളിൽ സജീവ ഇടപെടലുകൾ നടത്തുന്ന നേതാവാണ്. കൂടാതെ ജില്ലാ ആശുപത്രിയിൽ സ്റ്റാഫ് ഗവർണറായി സേവനം അനുഷ്ഠിച്ച അനുഭവവും അദ്ദേഹത്തിനുണ്ട്.
കോട്ടയം ജില്ലയിലെ കടുത്തുരുത്തിയാണ് ബിബിൻ ബേബിയുടെ സ്വദേശം. ഭാര്യ ടിൻസി ബിബിൻ. ബെൽവിൻ ബിബിൻ, ബെൽമിയ ബിബിൻ എന്നീ രണ്ട് മക്കളുണ്ട്. ബിബിൻ ബേബിയുടെ രാഷ്ട്രീയ യാത്ര പ്രവാസി മലയാളികൾക്കിടയിൽ വലിയ പ്രതീക്ഷകളും ആവേശവും സൃഷ്ടിച്ചിരിക്കുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലീഷ് ചാനൽ കടന്ന് ചെറുബോട്ടുകളിൽ യുകെയിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ നാല് പേർ മരിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . 2025-ൽ മാത്രം 41,472 പേരാണ് ഇത്തരം ചെറുകപ്പൽ യാത്രകളിലൂടെ യുകെയിലെത്തിയത്. മാർച്ച് മുതൽ ഒക്ടോബർ വരെയുള്ള കാലയളവിലാണ് ഈ വർഷം ഏറ്റവും കൂടുതൽ ആളുകൾ അനധികൃതമായി യുകെയിൽ എത്തി എന്നാണ് കണക്കുകൾ കാണിക്കുന്നത് . 2022-ലെ 45,755 പേരുടെ റെക്കോർഡിന് ശേഷം രണ്ടാമത്തെ ഉയർന്ന വാർഷിക സംഖ്യയാണ് ഇത്.

എറിത്രിയ, അഫ്ഗാനിസ്ഥാൻ, ഇറാൻ, സുഡാൻ, സോമാലിയ എന്നീ രാജ്യങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ ആളുകൾ ചെറുകപ്പലുകളിൽ എത്തുന്നത്. 2025 ജനുവരി മുതൽ ഡിസംബർ വരെയുള്ള കണക്കുകൾ പ്രകാരം എറിത്രിയയിൽ നിന്നുള്ളവർ 7,602 പേരുമായി മുന്നിലാണ്. തുടർന്ന് അഫ്ഗാനിസ്ഥാൻ (4,755), ഇറാൻ (4,489), സുഡാൻ (4,432), സോമാലിയ (3,783) എന്നിവയാണ് പ്രധാനമായും അനധികൃത കുടിയേറ്റക്കാർ എത്തുന്ന മറ്റ് രാജ്യങ്ങൾ.

അതേസമയം ചെറുകപ്പൽ യാത്രകൾക്കുപുറമേ മറ്റ് മാർഗങ്ങളിലൂടെ അനധികൃതമായി യുകെയിൽ എത്തുന്നവരും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിസ കാലാവധി കഴിഞ്ഞിട്ടും മടങ്ങിപ്പോകാതിരിക്കുക, വ്യാജ രേഖകൾ ഉപയോഗിച്ച് പ്രവേശനം നേടുക തുടങ്ങിയ രീതികളാണ് കൂടുതലായി കാണപ്പെടുന്നത്. സംഭവത്തെ തുടർന്ന് അതിർത്തി നിയന്ത്രണങ്ങൾ ശക്തമാക്കേണ്ടതിന്റെ ആവശ്യകത വീണ്ടും ഉയരുന്നുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ വാരാന്ത്യ കോഴ്സുകളിൽ പഠിക്കുന്ന 20,000ത്തിലധികം വിദ്യാർത്ഥികൾക്ക് നൽകിയ മെയിന്റനൻസ് ലോൺ, ചൈൽഡ്കെയർ ഗ്രാന്റ് എന്നിവ തെറ്റായി അനുവദിച്ചതാണെന്ന് ചൂണ്ടിക്കാട്ടി അവ ഉടൻ തിരിച്ചടയ്ക്കണമെന്ന് അറിയിപ്പ് ലഭിച്ചതോടെ വലിയ ആശങ്കയാണ് ഉണ്ടായിരിക്കുന്നത്. സ്റ്റുഡന്റ് ലോൺസ് കമ്പനി (SLC)യോ സർവകലാശാലകളോ അയച്ച കത്തുകളിൽ, ഈ കോഴ്സുകൾ ഇത്തരം ധനസഹായങ്ങൾക്ക് അർഹത ഇല്ലായിരുന്നുവെന്നും, വാരാന്ത്യ ക്ലാസുകൾ മാത്രമാണെന്ന വിവരം സർവകലാശാലകൾ നൽകിയില്ലെന്നും പറയുന്നു. ഇതോടെ “ഓവർ പേയ്മെന്റ്” മുഴുവൻ തിരികെ നൽകേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.

ലണ്ടൻ മെട്രോപൊളിറ്റൻ, ബാത്ത് സ്പാ, ലീഡ്സ് ട്രിനിറ്റി, സൗത്താംപ്ടൺ സോളന്റ്, ഓക്സ്ഫോർഡ് ബ്രൂക്സ് എന്നിവ ഉൾപ്പെടെ 15 സർവകലാശാലകളിലെയും കോളേജുകളിലെയും കോഴ്സുകൾക്ക് ഇത് ബാധകമാണ്. വാരാന്ത്യങ്ങളിൽ നേരിട്ടുള്ള ക്ലാസുകളും, ചിലത് ഓൺലൈൻ പഠനവുമുള്ള കോഴ്സുകളായിരുന്നു. വിദ്യാർത്ഥികൾ താമസം, ഭക്ഷണം എന്നിവയ്ക്കുള്ള ചെലവുകൾക്കായി മെയിന്റനൻസ് ലോൺ എടുത്തതും, ചിലർക്ക് തിരികെ നൽകേണ്ടതില്ലാത്ത ചൈൽഡ്കെയർ ഗ്രാന്റും ലഭിച്ചിരുന്നു.

വാർത്ത പുറത്ത് വന്നതിന് പിന്നാലെ പല വിദ്യാർത്ഥികളും തങ്ങൾ “വഞ്ചിക്കപ്പെട്ടുവെന്ന്” പ്രതികരിച്ചു. മൂന്ന് മക്കളുള്ള ഖ്വാജാ അഹ്സാൻ എന്ന വിദ്യാർത്ഥി £14,335 രൂപയുടെ സഹായം ലഭിച്ചതായും, ഇപ്പോൾ അത് മുഴുവൻ തിരിച്ചടയ്ക്കേണ്ടി വരുമെന്ന ആശങ്കയിലാണെന്നും പറഞ്ഞു. “ഇത്രയും പണം ഉടൻ കണ്ടെത്താൻ കഴിയില്ല” എന്ന ആശങ്കയിലാണ് പലരും എന്ന് നാഷണൽ യൂണിയൻ ഓഫ് സ്റ്റുഡന്റ്സ് അധ്യക്ഷ അമിറ ക്യാംപ്ബെൽ വ്യക്തമാക്കി. സർക്കാർ ഭാഗത്ത് നിന്ന് “അശ്രദ്ധയോ സംവിധാന ദുരുപയോഗമോ” മൂലമാണിത് സംഭവിച്ചതെന്ന നിലപാടും ഉയർന്നിട്ടുണ്ട്.
ഇതിനിടെ ചില വിദ്യാർത്ഥികൾക്ക് ആശ്വാസമായി, അക്ക്യുപങ്ക്ചർ ബിഎസ്സി പഠിക്കുന്ന ചിലർക്കായി SLC തീരുമാനം പിന്വലിക്കുകയും അവരുടെ ധനസഹായം പുനഃസ്ഥാപിക്കുകയും ചെയ്തു. മുമ്പ് £37,000 വരെ തിരികെ അടയ്ക്കണമെന്ന നോട്ടീസ് ലഭിച്ചിരുന്ന ചിലർ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. പ്രശ്നത്തിന് കാരണം സർക്കാരിന്റെ “അപ്രതീക്ഷിത തീരുമാനം” ആണെന്നും, നിയമനടപടികൾ പരിഗണിക്കുന്നുവെന്നും സർവകലാശാലകൾ അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള മൂന്ന് ദശാബ്ദങ്ങളിൽ നടന്ന ബലപ്രയോഗ ദത്തെടുക്കലിൽ പങ്കുണ്ടായതിനാൽ ചർച്ച് ഓഫ് ഇംഗ്ലണ്ട് ഔദ്യോഗികമായി ക്ഷമ ചോദിക്കാൻ ഒരുങ്ങുന്നു. വിവാഹിതരല്ലാത്ത സ്ത്രീകൾക്ക് ജനിച്ച കുട്ടികളെ സമൂഹത്തിൽ നിന്ന് മറച്ചുവെച്ച് ദത്തെടുക്കലിന് നിർബന്ധിതരാക്കിയ സംഭവങ്ങളായിരുന്നു ഇവ. ഇംഗ്ലണ്ടിലുടനീളം ഏകദേശം 100 ‘മദർ ആൻഡ് ബേബി ഹോംസ്’ നടത്തിയാണ് ഈ സംവിധാനം പ്രവർത്തിച്ചിരുന്നത്.

1950 മുതൽ 1970 വരെയുള്ള കാലഘട്ടത്തിൽ ഏകദേശം 1.85 ലക്ഷം കുഞ്ഞുങ്ങൾ ഇത്തരം ബലപ്രയോഗ ദത്തെടുക്കലിന് ഇരയായതായി പാർലമെന്ററി അന്വേഷണത്തിൽ കണ്ടെത്തി. ഈ വീടുകളിൽ കഴിയേണ്ടി വന്ന സ്ത്രീകൾ കടുത്ത മാനസികവും ശാരീരികവുമായ പീഡനങ്ങൾ അനുഭവിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. 16 -ാമത്തെ വയസ്സിൽ ഗർഭിണിയായ ജാൻ ഡോയൽ എന്ന സ്ത്രീ, ഗർഭിണിയായിരിക്കെ പോലും കഠിന ജോലികൾ ചെയ്യേണ്ടി വന്നതായി ഓർമ്മിക്കുന്നു. പ്രസവത്തിന് പിന്നാലെ അവളുടെ കുഞ്ഞിനെ വേർതിരിച്ചെങ്കിലും, 63 വർഷങ്ങൾക്ക് ശേഷം അവർ വീണ്ടും ഒന്നിച്ചു.

സ്ത്രീകളും കുട്ടികളും അനുഭവിച്ച വേദനയും ദീർഘകാല ആഘാതവും അംഗീകരിക്കുന്നതായും, അന്നത്തെ സാമൂഹിക സമീപനങ്ങൾ വലിയ ദോഷം വരുത്തിയതായും ചർച്ച് സമ്മതിക്കുന്നു. ചരിത്ര പഠന വിദഗ്ധർ പറയുന്നതനുസരിച്ച്, ഈ ക്ഷമാപണം പഴയ ‘ലജ്ജയും പാപവും’ എന്ന കാഴ്ചപ്പാടിൽ നിന്ന് മാറി, സംഭവിച്ച അനീതികളെ തുറന്നു അംഗീകരിക്കാൻ സഹായകരമാകും. ഇതിനകം തന്നെ കത്തോലിക്കാ സഭയും സ്കോട്ട് ലൻഡും വെയിൽസും ക്ഷമാപണം നടത്തിയ സാഹചര്യത്തിൽ, ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ നടപടി ബ്രിട്ടീഷ് സർക്കാരിനും സമ്മർദ്ദമാകും. സർക്കാർ ഇപ്പോഴും ഔദ്യോഗികമായി ക്ഷമ ചോദിച്ചിട്ടില്ലെങ്കിലും, വിഷയത്തിൽ “സജീവ പരിഗണന” നടക്കുന്നതായി മന്ത്രി ജോഷ് മക്അലിസ്റ്റർ അറിയിച്ചു. എന്നാൽ, ജാൻ ഡോയൽ പോലുള്ള ഇരകൾക്ക്, “ഹൃദയത്തിൽ നിന്നുള്ള യഥാർത്ഥ ക്ഷമാപണമായിരിക്കണം” എന്ന നിലപാടാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ ഏറ്റവും വലിയ വൈദ്യുതി ഉത്പാദക സോളാർ ഫാം പദ്ധതിയായ സ്പ്രിങ് വെൽ സോളാർ ഫാമിന് അനുമതി സർക്കാർ നൽകി. ലിങ്കൺ–സ്ലീഫോർഡ് മേഖലക്കിടയിൽ സ്ഥാപിക്കപ്പെടുന്ന ഈ പദ്ധതി ഏകദേശം 1.8 ലക്ഷം വീടുകൾക്ക് വൈദ്യുതി നൽകുമെന്നാണ് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഇ ഡി എഫ് പവർ സൊല്യൂഷൻസ് യുകെ വ്യക്തമാക്കിയത്. പദ്ധതിക്ക് പ്രാദേശികരുടെ ശക്തമായ എതിർപ്പുണ്ടായിരുന്നുവെങ്കിലും ഡിപ്പാർട്ട്മെന്റ് ഫോർ എനർജി സെക്യൂരിറ്റി ആൻഡ് നെറ്റ് സീറോ അനുമതി നൽകി.

നേവൻബി പ്രദേശത്തിന് സമീപം നിർമ്മിക്കുന്ന ഈ സോളാർ ഫാം ഏകദേശം 1,700 ഫുട്ബോൾ മൈതാനങ്ങളുടെ വിസ്തൃതിയിലായിരിക്കും വ്യാപിക്കുക. കൂടാതെ, ലിഥിയം- ഐയൺ ബാറ്ററി സംഭരണ സൗകര്യവും ഇതിന്റെ ഭാഗമായിരിക്കും. വൈദ്യുതി ഉത്പാദനം വർധിപ്പിച്ച് വൈദ്യുതി നിരക്കുകൾ കുറയ്ക്കാനും, ഇന്ധന ഇറക്കുമതികളിൽ ആശ്രയത്വം കുറയ്ക്കാനും ഇതുവഴി സാധിക്കുമെന്ന് മന്ത്രി മൈക്കൽ ഷാങ്ക്സ് പറഞ്ഞു.

അതേസമയം, പദ്ധതി നടപ്പാക്കുന്നതിനെതിരെ നാട്ടുകാർ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. സ്പ്രിങ് വെൽ സോളാർ ആക്ഷൻ ഗ്രൂപ്പ് പ്രതിനിധി മാർക്ക് വില്ല്യംസ് സർക്കാരിൻെറ തീരുമാനത്തെ വിമർശിച്ച് കൊണ്ട് രംഗത്ത് വന്നു. പ്രകൃതി ഭംഗിക്ക് ഭീഷണി, ബാറ്ററി സുരക്ഷ സംബന്ധമായ ആശങ്കകൾ എന്നിവയാണ് പ്രധാന എതിർപ്പുകൾ. സോളാർ വൈദ്യുതി ഏറ്റവും ചെലവു കുറഞ്ഞ ഊർജ സ്രോതസുകളിലൊന്നാണെന്നും, അന്താരാഷ്ട്ര ഫോസിൽ ഇന്ധന വിപണിയിലെ അനിശ്ചിതത്വങ്ങളിൽ നിന്ന് രാജ്യം സ്വതന്ത്രമാകാൻ ഇത് സഹായിക്കുമെന്നും സർക്കാർ നിലപാട് വ്യക്തമാക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ വീടുകളുടെ വിലയിൽ ഇടിവ് രേഖപ്പെടുത്തിയതായുള്ള പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നു . ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം വിപണിയിൽ ഭയം സൃഷ്ടിച്ചതോടെ വീടുകൾക്ക് ആവശ്യകത കുറഞ്ഞതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് .സമാധാനാവസ്ഥ തുടരുകയും വിപണികൾ സ്ഥിരത കൈവരിക്കുകയും ചെയ്താൽ ഭവന വായ്പാ വിപണി സ്ഥിരത കൈവരിക്കുമെന്നും പലിശ നിരക്കുകൾ കുറയാൻ സാധ്യതയുണ്ടെന്നും വിലയിരുത്തുന്നതായി മണി ഫാക്സിലെ ഉപഭോക്തൃ ധനകാര്യ വിഭാഗം മേധാവി ആദം ഫ്രഞ്ച് പറഞ്ഞു , എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ വലിയ ഇടിവിന് പകരം വളർച്ച മന്ദഗതിയിലാകുകയോ താൽക്കാലികമായി നിൽക്കുകയോ ചെയ്യാനാണ് സാധ്യത.

ഇതിനിടെ, വീടുകളുടെ വിലയിൽ അടുത്ത മാസങ്ങളിൽ മാറ്റങ്ങൾ സ്ഥിരത ഇല്ലാത്തതായിരിക്കും എന്നാണ് ഫൈൻ ആൻഡ് കൺട്രി സ്ഥാപനത്തിലെ മാനേജിംഗ് ഡയറക്ടർ നിക്കി സ്റ്റീവൻസൺ വ്യക്തമാക്കുന്നത്. എന്നാൽ ദീർഘകാലത്തിൽ വിപണി “മിതമായ സ്ഥിരത” പുലർത്തുമെന്നാണ് വിലയിരുത്തൽ. വില ഉയർച്ചയും ഇടിവും മാറിമാറി വരാമെങ്കിലും വലിയ തകർച്ചയ്ക്ക് സാധ്യത കുറവാണെന്ന് വിദഗ്ധർ പറയുന്നു.

ഫെബ്രുവരി വരെ ഒരു വർഷത്തിനിടെ ബ്രിട്ടനിലെ പണപ്പെരുപ്പ നിരക്ക് 3% ആയിരുന്നു രേഖപ്പെടുത്തിയിരുന്നത് . പക്ഷെ പുതിയ സാഹചര്യത്തിൽ പണപ്പെരുപ്പം കൂടാനുള്ള സാധ്യത ഉണ്ടന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഇതോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഈ വർഷം പലിശനിരക്കുകൾ കുറയ്ക്കാനുള്ള സാധ്യതയും മങ്ങിയിരിക്കുകയാണ് . മാർച്ചിന് ശേഷം പെട്രോൾ, ഡീസൽ വിലകൾ വീണ്ടും ഉയർന്നത് പുതിയ ആശങ്കകൾക്ക് വഴിവെക്കുകയാണ്. ഈ ഘടകങ്ങൾ മൂലം വിപണിയിലെ അനിശ്ചിതത്വം വീണ്ടും ശക്തമാകുന്ന സാഹചര്യം രൂപപ്പെട്ടിരിക്കുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കോട്ടയം: ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജ് മുൻ പ്രിൻസിപ്പലും പ്രമുഖ എഴുത്തുകാരനും സാമൂഹ്യ– സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യവുമായിരുന്ന പ്രൊഫ. ബാബു തോമസ് പൂഴിക്കുന്നേൽ (68) അന്തരിച്ചു. ഹൃദയസ്തംഭനമാണ് മരണകാരണം. വിദ്യാഭ്യാസ രംഗത്തും സാഹിത്യ ലോകത്തും ഒരുപോലെ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. പ്രൊഫ. ബാബു തോമസ് പൂഴിക്കുന്നേലിന്റെ ആത്മകഥയായ ‘സഫലം, സൗഹൃദം, സഞ്ചാരം’ മികച്ച ആത്മകഥയ്ക്കുള്ള മലയാളം യുകെ അവാർഡ് നേടിയിരുന്നു.
ബി.സി.എം. കോളേജ് റിട്ട. അധ്യാപിക പ്രൊഫ. വത്സ പൂഴിക്കുന്നേൽ ആണ് ഭാര്യ. മക്കൾ: ഡോ. ആതിര (ദുബായ്), അനഘ (അമേരിക്ക). മരുമക്കൾ: അജയ് വാലേൽ, ജെയ്സ് കിഴക്കടശ്ശേരിൽ. സഹപ്രവർത്തകരും വിദ്യാർത്ഥികളും അദ്ദേഹത്തിന്റെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി.
1958 ഡിസംബർ 9-ന് കോട്ടയം ജില്ലയിലെ തെള്ളകത്ത് പൂഴിക്കുന്നേൽ തോമസിന്റെയും ഏലിയാമ്മയുടെയും മകനായി ജനിച്ചു. 1981 മുതൽ ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ മലയാളം അധ്യാപകനായും, പിന്നീട് മലയാളവിഭാഗം മേധാവിയായും, തുടർന്ന് പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചു. തുടർന്ന് കോട്ടയം ബി.സി.എം. കോളജിൽ മലയാള വിഭാഗം മേധാവിയായും പ്രവർത്തിച്ചു. 34 വർഷത്തെ സമൃദ്ധമായ അധ്യാപന ജീവിതത്തിനുശേഷം 2016 മുതൽ കോട്ടയം പൗരസ്ത്യ വിദ്യാപീഠത്തിൽ (വടവാതൂർ മേജർ സെമിനാരി) വിസിറ്റിംഗ് പ്രൊഫസറായിരുന്നു.
കോട്ടയം അതിരൂപത പി.ആർ.ഒ., ക്നാനായ കത്തോലിക്കാ കോൺഗ്രസ് സെക്രട്ടറി, കെ.സി.വൈ.എൽ. ഡയറക്ടർ, എം.ജി. യൂണിവേഴ്സിറ്റി മലയാളം ബോർഡ് ഓഫ് സ്റ്റഡീസ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 35 വർഷം അപ്നാദേശ് പത്രാധിപസമിതി അംഗമായും 18 വർഷം കോട്ടയം അതിരൂപത പ്രീ-മാര്യേജ് കോഴ്സ് ഫാക്കൽറ്റി അംഗമായും സേവനമനുഷ്ഠിച്ചു. കഴിഞ്ഞ 25 വർഷമായി കേരളാ എക്സ്പ്രസ് പത്രത്തിന്റെ കൺസൾട്ടന്റ് എഡിറ്ററായും പ്രവർത്തിച്ചു.
2017-ൽ ഫാദർ ജോസഫ് നെടുഞ്ചിറ സ്മാരക പുരസ്കാരം ലഭിച്ചു. മറ്റ് ശ്രദ്ധേയ കൃതികളിൽ ‘നവോത്ഥാനം: പാഠവും പാഠാന്തരങ്ങളും’ ഉൾപ്പെടുന്നു. ഇതുകൂടാതെ ‘പൂഴിക്കുന്നേൽ കുടുംബചരിത്രം’, ‘ക്നാനായക്കാരുടെ കല്യാണപ്പാട്ടുകൾ: വഴക്കവും പൊരുളും’, ‘സ്വർണ്ണച്ചാമരം’ തുടങ്ങി അഞ്ച് പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.
സാഹിത്യ–വിദ്യാഭ്യാസ–സാമൂഹിക രംഗങ്ങളിലെ സമഗ്ര സംഭാവനകൾക്ക് അംഗീകാരമായി ‘അക്ഷരശ്രേഷ്ഠ’ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
ബഹുമാനപ്പെട്ട ബാബു സാറിന്റെ നിര്യാണത്തിൽ കുടുംബാംഗങ്ങൾക്കും ബന്ധുമിത്രാദികൾക്കും ശിഷ്യഗണങ്ങൾക്കും മലയാളം യുകെ ന്യൂസിന്റെ അനുശോചനം രേഖപ്പെടുത്തുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ പുതിയ സാമ്പത്തിക വർഷത്തിൽ ചൈൽഡ് ബെനഫിറ്റ് ക്യാപ് നീക്കം ചെയ്യാനുള്ള തീരുമാനം നിലവിൽ വന്നു . ഇതോടെ രണ്ടിലധികം കുട്ടികളുള്ള കുടുംബങ്ങൾക്കും ഇനി യൂണിവേഴ്സൽ ക്രെഡിറ്റിന്റെയും ടാക്സ് ക്രെഡിറ്റിന്റെയും ആനുകൂല്യം ലഭിക്കും. ഒമ്പത് വർഷമായി രണ്ട് കുട്ടികൾക്ക് മാത്രമായി മുമ്പ് ഇത് പരിമിതപ്പെടുത്തിയിരുന്നു. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഏകദേശം 480,000 കുടുംബങ്ങൾക്ക് വർഷം ശരാശരി £4,100 അധികമായി ലഭിക്കുമെന്നാണ് വിലയിരുത്തൽ.

വിലക്കയറ്റവും പണപ്പെരുപ്പവും ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ ഈ തീരുമാനം നിരവധി കുടുംബങ്ങൾക്ക് ആശ്വാസമാകുമെന്ന് കരുതുന്നു. എന്നാൽ ഈ നീക്കത്തെ ചില പ്രതിപക്ഷ കക്ഷികൾ, പ്രത്യേകിച്ച് റിഫോം യുകെ, വിമർശിച്ചിട്ടുണ്ട്. സർക്കാരിന് ഈ തുക മറ്റ് പ്രധാന മേഖലകളിലേക്ക് വിനിയോഗിക്കാമായിരുന്നുവെന്നാണ് അവരുടെ നിലപാട്.

ഇതോടൊപ്പം സ്റ്റേറ്റ് പെൻഷനിലും വർധന പ്രഖ്യാപിച്ചിട്ടുണ്ട്. 2016ന് ശേഷം പെൻഷൻ പ്രായത്തിലെത്തിയവർക്ക് ആഴ്ചയിൽ £241.30 ലഭിക്കുമ്പോൾ, അതിന് മുമ്പ് പെൻഷനായവർക്കുള്ള തുക £181.90 ആയി ഉയരും. 35 വർഷം നാഷണൽ ഇൻഷുറൻസ് അടച്ചവർക്കാണ് പൂർണ്ണ പെൻഷൻ ലഭിക്കുക; അതിൽ കുറവായ വർഷങ്ങൾ അടച്ചവർക്ക് അനുപാതികമായ തുകയാകും ലഭിക്കുക.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ പ്ലാൻ 2 വിദ്യാർത്ഥി വായ്പകളുടെ പലിശ നിരക്ക് പരമാവധി 6% ആയി നിശ്ചയിച്ചതായി സർക്കാർ പ്രഖ്യാപിച്ചു. 2012 മുതൽ 2022 വരെ ഇംഗ്ലണ്ടിൽ സർവകലാശാലയിൽ ചേർന്ന വിദ്യാർത്ഥികൾക്ക് ബാധകമായ വായ്പാ സംവിധാനമാണ് ‘പ്ലാൻ 2’. വരുമാനം നിശ്ചിത പരിധി കവിയുമ്പോഴാണ് തിരിച്ചടവ് ആരംഭിക്കുക, കൂടാതെ 30 വർഷത്തിന് ശേഷം ബാക്കി കടം എഴുതിത്തള്ളുന്ന രീതിയുമാണ് ഇതിന്റെ പ്രത്യേകത. ആഗോള സാമ്പത്തിക അനിശ്ചിതത്വം മൂലം ഉയരാൻ സാധ്യതയുള്ള പലിശഭാരം നിയന്ത്രിക്കാനാണ് പുതിയ നടപടി എടുത്തതെന്ന് അധികൃതർ വ്യക്തമാക്കി.

നാഷണൽ യൂണിയൻ ഓഫ് സ്റ്റുഡന്റ്സ് പ്രസിഡന്റ് അമിറ കാമ്പ്ബെൽ ഈ നീക്കത്തെ “വലിയ വിജയം” എന്ന് വിശേഷിപ്പിച്ചെങ്കിലും, കൂടുതൽ പരിഷ്കാരങ്ങൾ അനിവാര്യമാണെന്ന് വ്യക്തമാക്കി. നവംബർ ബജറ്റിൽ പ്രഖ്യാപിച്ച തിരിച്ചടവ് പരിധി മരവിപ്പിച്ചതിൽ അവർ നിരാശ പ്രകടിപ്പിച്ചു. വിദ്യാർത്ഥികൾ 17-ാം വയസ്സിൽ സമ്മതിച്ച നിബന്ധനകൾ പാലിച്ച്, വരുമാന വർധനയ്ക്ക് അനുസരിച്ച് തിരിച്ചടവ് പരിധി ഉയർത്തണമെന്ന് അവർ ആവശ്യപ്പെട്ടു.

മറ്റ് ക്യാമ്പെയ്ൻ പ്രവർത്തകരും തീരുമാനം സ്വാഗതം ചെയ്തെങ്കിലും സമഗ്രമായ മാറ്റങ്ങൾ വേണമെന്ന് ആവർത്തിച്ചു. ‘സേവ് ദ സ്റ്റുഡന്റ്’ പ്രതിനിധി ടോം അല്ലിംഗം, RPI ഉയരാനുള്ള സാധ്യത മുൻകൂട്ടി കണക്കിലെടുത്ത നടപടിയാണ് ഇതെന്നാണ് അഭിപ്രായപ്പെട്ടത് . എന്നാൽ ‘റീഥിങ്ക് റീപേയ്മെന്റ്’ സ്ഥാപകൻ ഒലിവർ ഗാർഡ്നർ, ഇത് താൽക്കാലിക പരിഹാരം മാത്രമാണെന്നും വിദ്യാർത്ഥി വായ്പാ സംവിധാനത്തിൽ നീതിപൂർണമായ ദീർഘകാല പരിഷ്കാരങ്ങൾ അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടി.
ജോയൽ സോവിച്ചൻ
കേരളത്തിൽ നാളെ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. നിരവധി മണ്ഡലങ്ങളിൽ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സ്വാധീനം നിർണായകമാകുന്ന സാഹചര്യമുണ്ട്. ചില ജില്ലകളിൽ മുന്നണികൾക്ക് വ്യക്തമായ മുൻതൂക്കം കാണുമ്പോഴും, പല സ്ഥലങ്ങളിലും അനിശ്ചിതത്വം നിറഞ്ഞ കടുത്ത മത്സരമാണ് നിലനിൽക്കുന്നത്.
കാസർഗോഡ് ജില്ലയിൽ ത്രികോണ മത്സരമാണ് ശക്തമാകുന്നത്. മഞ്ചേശ്വരം, ഉദുമ തുടങ്ങിയ മണ്ഡലങ്ങളിൽ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സാന്നിധ്യം ഫലത്തെ സ്വാധീനിക്കാനിടയുണ്ട്. ഇടതുമുന്നണിക്ക് 2 മുതൽ 3 സീറ്റുകളും ഐക്യ ജനാധിപത്യ മുന്നണിക്ക് 1 മുതൽ 3 സീറ്റുകളും ലഭിക്കാമെന്നാണ് സൂചന.
കണ്ണൂർ ജില്ലയിൽ ഇടതുമുന്നണിയുടെ പരമ്പരാഗത ശക്തി തുടരുന്നതായി പ്രവചനങ്ങൾ വ്യക്തമാക്കുന്നു. ധർമ്മടം, തളിപ്പറമ്പ് തുടങ്ങിയ മണ്ഡലങ്ങളിൽ വ്യക്തമായ മുൻതൂക്കം കാണുമ്പോൾ, ചില ഇടങ്ങളിൽ ഐക്യ ജനാധിപത്യ മുന്നണി ശക്തമായി മത്സരം നടത്തുന്നുണ്ട്. ഇടതുമുന്നണി 6 മുതൽ 9 സീറ്റുകൾ വരെ നേടാൻ സാധ്യതയുള്ളപ്പോൾ, ഐക്യ ജനാധിപത്യ മുന്നണി 2 മുതൽ 5 സീറ്റുകളിൽ ഒതുങ്ങാൻ സാധ്യതയുണ്ട്.
വയനാട് ജില്ലയിൽ ഐക്യ ജനാധിപത്യ മുന്നണിക്ക് വ്യക്തമായ മുൻതൂക്കം തുടരുന്നു. മാനന്തവാടി, കൽപ്പറ്റ മണ്ഡലങ്ങളിൽ അനുകൂല പ്രവണതയാണ് കാണുന്നത്. ഇടതുമുന്നണിക്ക് ഇവിടെ ശക്തമായി പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടുണ്ടാകാം.
കോഴിക്കോട് ജില്ലയിൽ ഇടതുമുന്നണിയും ഐക്യ ജനാധിപത്യ മുന്നണിയും തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. നിരവധി മണ്ഡലങ്ങളിൽ ഫലം പ്രവചിക്കാൻ പ്രയാസമുള്ള അവസ്ഥയാണ്. ഇരു മുന്നണികളും 4 മുതൽ 9 സീറ്റുകൾ വരെ നേടാൻ സാധ്യതയുണ്ട്.
മലപ്പുറം ജില്ലയിൽ ഐക്യ ജനാധിപത്യ മുന്നണിയുടെ ശക്തി വ്യക്തമാണ്. മുസ്ലിം ലീഗിന്റെ സ്വാധീനം ശക്തമായ മണ്ഡലങ്ങളിൽ വലിയ ലീഡാണ് കാണുന്നത്. ഐക്യ ജനാധിപത്യ മുന്നണി 14 മുതൽ 16 സീറ്റുകൾ വരെ നേടുമ്പോൾ ഇടതുമുന്നണിക്ക് 0 മുതൽ 2 സീറ്റുകൾ മാത്രം ലഭിക്കാനാണ് സാധ്യത.
പാലക്കാട് ജില്ലയിൽ ഇടതുമുന്നണിക്ക് മുൻതൂക്കം തുടരുന്നു. ഷൊർണൂർ, മലമ്പുഴ തുടങ്ങിയ മണ്ഡലങ്ങളിൽ ശക്തമായ ലീഡ് കാണപ്പെടുന്നു. ഐക്യ ജനാധിപത്യ മുന്നണിക്ക് പരിമിത നേട്ടമാണ് പ്രതീക്ഷിക്കുന്നത്. ദേശീയ ജനാധിപത്യ സഖ്യം ചില മണ്ഡലങ്ങളിൽ വോട്ടുകൾ സ്വാധീനിക്കാനിടയുണ്ട്.
തൃശ്ശൂർ ജില്ലയിൽ ഇടതുമുന്നണിക്ക് മേൽക്കൈയുണ്ടെങ്കിലും ഐക്യ ജനാധിപത്യ മുന്നണി ശക്തമായി വെല്ലുവിളിക്കുന്നു. ഗുരുവായൂർ, ചേലക്കര തുടങ്ങിയ മണ്ഡലങ്ങളിൽ മത്സരം ശക്തമാണ്. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ വോട്ടുകൾ ചില സ്ഥലങ്ങളിൽ നിർണായകമാകാം.
എറണാകുളം ജില്ലയിൽ ഐക്യ ജനാധിപത്യ മുന്നണിയുടെ ശക്തമായ മുന്നേറ്റമാണ് പ്രവചനത്തിൽ കാണുന്നത്. കൊച്ചി, തൃപ്പൂണിത്തുറ, പറവൂർ തുടങ്ങിയ മണ്ഡലങ്ങളിൽ മികച്ച സാധ്യതയുണ്ട്. ഇടതുമുന്നണിക്ക് ചില പ്രദേശങ്ങളിൽ മാത്രമേ പിടിച്ചുനിൽക്കാൻ കഴിയുന്നുള്ളൂ.
കോട്ടയം ജില്ലയിൽ ഇരു മുന്നണികൾക്കും സമാന സാധ്യതകളാണ്. പാലാ, പൂഞ്ഞാർ തുടങ്ങിയ മണ്ഡലങ്ങളിൽ ആരാണ് മുന്നിലെന്ന് വ്യക്തമാക്കാൻ കഴിയാത്ത അവസ്ഥ തുടരുന്നു.
ഇടുക്കി ജില്ലയിൽ ഐക്യ ജനാധിപത്യ മുന്നണിക്ക് മുൻതൂക്കം കാണുന്നുണ്ടെങ്കിലും ഇടതുമുന്നണി ചില മണ്ഡലങ്ങളിൽ ശക്തമായി മത്സരിക്കുന്നു.
ആലപ്പുഴ ജില്ലയിൽ തീരമേഖലയിൽ ഇടതുമുന്നണി ശക്തമായി നിലനിൽക്കുമ്പോൾ, മറ്റു മണ്ഡലങ്ങളിൽ ഐക്യ ജനാധിപത്യ മുന്നണി മുന്നേറുന്നുവെന്നതാണ് സൂചന. പല ഇടങ്ങളിലും വളരെ കുറഞ്ഞ വോട്ടുവ്യത്യാസമാണ് പ്രവചിക്കുന്നത്.
സംസ്ഥാനതല കണക്കുകൾ പ്രകാരം, ഐക്യ ജനാധിപത്യ മുന്നണി 55 മുതൽ 75 സീറ്റുകൾ വരെ നേടാനിടയുള്ളപ്പോൾ, ഇടതുമുന്നണി 50 മുതൽ 70 സീറ്റുകൾ വരെ നേടാൻ സാധ്യതയുണ്ട്. ദേശീയ ജനാധിപത്യ സഖ്യത്തിന് 0 മുതൽ 3 സീറ്റുകൾ വരെ ലഭിക്കാമെന്നാണ് വിലയിരുത്തൽ. ഇതനുസരിച്ച് വ്യക്തമായ ഭൂരിപക്ഷം ഒരുമുന്നണിക്കും ഉറപ്പില്ല. 30 മുതൽ 40 വരെ മണ്ഡലങ്ങളിൽ കടുത്ത മത്സരം നിലനിൽക്കുന്നത് ഫലം പ്രവചിക്കാൻ പ്രയാസമാക്കുന്നു.
സംസ്ഥാനത്ത് വലിയ തരംഗമൊന്നും ഇല്ലാത്ത സാഹചര്യത്തിൽ ചെറിയ മാറ്റങ്ങളാണ് നിർണായകമാകുക. സ്ഥാനാർത്ഥികളുടെ വ്യക്തിപരമായ സ്വാധീനം, പ്രാദേശിക വിഷയങ്ങൾ, വോട്ടർമാരുടെ അവസാന നിമിഷ തീരുമാനം എന്നിവ ഫലം മാറ്റാൻ ഇടയാക്കും. മലപ്പുറം, എറണാകുളം മേഖലകളിൽ ഐക്യ ജനാധിപത്യ മുന്നണി ആശ്രയിക്കുമ്പോൾ കണ്ണൂർ, പാലക്കാട്, തൃശൂർ മേഖലകളിൽ ഇടതുമുന്നണി ശക്തമായി നിലകൊള്ളുന്നു. ദേശീയ ജനാധിപത്യ സഖ്യത്തിന് സീറ്റുകൾ കുറവായാലും പല മണ്ഡലങ്ങളിലും ഫലത്തെ സ്വാധീനിക്കാൻ സാധ്യതയുണ്ട്.
മൊത്തത്തിൽ, കേരളത്തിൽ ഇത്തവണത്തെ തിരഞ്ഞെടുപ്പ് അവസാന നിമിഷം വരെ ആവേശകരമായ പോരാട്ടമായി മാറുമെന്നാണ് വിലയിരുത്തൽ. ഓരോ മണ്ഡലവും നിർണായകമാകുന്ന സാഹചര്യത്തിലാണ് മത്സരം മുന്നേറുന്നത്.
ജോയൽ സോവിച്ചൻ : കഴിഞ്ഞ പാർലമെൻറ് ഇലക്ഷനിൽ ഒരു ലോകസഭാ മണ്ഡലത്തിലൊഴിച്ച് എല്ലാ സ്ഥലങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ച ജോയൽ സോവിച്ചൻ വിവിധ നിയമസഭാ മണ്ഡലത്തിലെ വിവിധ മുന്നണികളുടെ ജയസാധ്യതകൾ മലയാളം യുകെയുടെ വായനക്കാർക്കായി വിലയിരുത്തുന്നു. ബഹ്റൈനിലെ കൂഹെജി ഗ്രൂപ്പിൽ ഫിനാൻഷ്യൽ കൺട്രോളറായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം രാഷ്ട്രീയ വിശകലന രംഗത്തും സജീവ സാന്നിധ്യമാണ്. തെരഞ്ഞെടുപ്പ് പ്രവണതകളും വോട്ടർമാരുടെ മനോഭാവവും ആഴത്തിൽ വിശകലനം ചെയ്യുന്ന അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്.