Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വിദ്യാർത്ഥി വിസയിൽ യുകെയിലെത്തി ഇപ്പോൾ ലണ്ടനിലെ പ്രാദേശിക കൗൺസിൽ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി മലയാളികൾക്ക് അഭിമാനമായി മാറിയിരിക്കുകയാണ് ജ്യോതി എൽസ ജെയിംസ്. ബ്രിട്ടനിലെ പ്രധാന രാഷ്ട്രീയ പാർട്ടിയായ റിഫോം യുകെയുടെ പ്രതിനിധിയായി അവർ മത്സരിക്കുകയാണ്. കർശനമായ ‘വെറ്റിങ്’ പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയാണ് ജ്യോതി ജനവിധി തേടുന്നത് .

നൈജൽ ഫറാഷ് നേതൃത്വം നൽകുന്ന റിഫോം യുകെയുടെ കോർ കമ്മിറ്റിയാണ് ജ്യോതിയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. മേയ് 7ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ കോമൺവെൽത്ത് രാജ്യങ്ങളിലെ പൗരന്മാർക്ക് മത്സരിക്കാനുള്ള അവകാശം പ്രയോജനപ്പെടുത്തിയാണ് അവർ രംഗത്തെത്തുന്നത്. മുൻ രാഷ്ട്രീയ പരിചയമില്ലെങ്കിലും, വിദ്യാർത്ഥി ജീവിതം നേരിട്ട് അനുഭവിച്ച വ്യക്തിയായതിനാൽ അവരുടെ പ്രശ്നങ്ങൾ ശക്തമായി അവതരിപ്പിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ജ്യോതി.

അക്കാദമിക് മികവും സാമൂഹിക സേവന പരിചയവുമാണ് ജ്യോതിക്ക് മത്സര രംഗത്ത് തുണയാകുന്നത് . യുകെയിലെ പ്രമുഖ സർവകലാശാലയിൽ നിന്ന് ഇന്റർനാഷണൽ ബിസിനസിൽ എംഎസ്‌സി നേടിയ അവർ ‘സ്റ്റുഡന്റ് ഓഫ് ദ ഇയർ’ അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ടിരുന്നു. ഹാരോയിൽ ഒരു നോൺ-പ്രോഫിറ്റ് സംഘടനയുമായി ‘ലോൺലിനസ് കോഓർഡിനേറ്റർ’ ആയി പ്രവർത്തിച്ച് ഒറ്റപ്പെട്ടവർക്കൊപ്പം സമയം ചെലവഴിക്കുകയും സാമൂഹിക ഇടപെടലുകളിൽ സജീവമാകുകയും ചെയ്ത അനുഭവ പരിചയവും ജ്യോതിക്കുണ്ട്.

ചുനക്കര ജെയിംസ് തോമസ്, എൽസി ജെയിംസ് ദമ്പതികളുടെ മകൾ ആണ് ജ്യോതി എൽസ ജെയിംസ്. ഭർത്താവ് ചിന്റു വർഗീസ്. ഹേസൽ അച്ചാമ്മ വർഗീസ് മകളാണ്. മറ്റേതൊരു സാധാരണ മലയാളി വിദ്യാർഥിയെയും പോലെ വിദ്യാഭ്യാസ വായ്പയെടുത്താണ് ജ്യോതിയും ലണ്ടനിലെത്തിയത്. ആഴ്ചയിൽ അനുവദനീയമായ 20 മണിക്കൂർ ജോലി ചെയ്ത് ജീവിതച്ചെലവുകൾ കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. ഈ കഷ്ടപ്പാടുകൾ നേരിട്ടറിഞ്ഞതുകൊണ്ട് തന്നെ വിദ്യാർഥി സമൂഹത്തിന് വേണ്ടി ശബ്ദമുയർത്താൻ തനിക്ക് പ്രാപ്തിയുണ്ടെന്ന് ജ്യോതി പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻഎച്ച്എസ് ഡോക്ടർമാർ സമരത്തിനൊരുങ്ങുന്ന സാഹചര്യത്തിൽ രോഗികൾ ചികിത്സ വൈകിക്കരുതെന്ന് അധികൃതർ നിർദ്ദേശിച്ചു. ചൊവ്വാഴ്ച മുതൽ ആറു ദിവസത്തെ സമരത്തിന് ആയിരക്കണക്കിന് റെസിഡന്റ് ഡോക്ടർമാർ തയ്യാറെടുക്കുകയാണ്. ഈ സമരം ആരോഗ്യ സേവനങ്ങളെ ബാധിക്കാമെങ്കിലും, ആശുപത്രികൾ പ്രവർത്തനം തുടരാൻ ശ്രമിക്കുമെന്ന് എൻഎച്ച്എസ് അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന അപ്പോയിന്റ്മെന്റുകൾ റദ്ദാക്കിയതായി അറിയിച്ചില്ലെങ്കിൽ രോഗികൾ ഹാജരാകണമെന്നും, അടിയന്തര ഘട്ടങ്ങളിൽ 999-ലേക്ക് വിളിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

ഡോക്ടർമാരുടെ സംഘടനയായ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) സർക്കാർ നൽകിയ 3.5% വേതന വർധന നിരസിച്ച് കൂടുതൽ ശമ്പള വർധന ആവശ്യപ്പെട്ടാണ് സമരത്തിലേക്ക് നീങ്ങുന്നത്. നാല് വർഷത്തിനിടെ ഡോക്ടർമാരുടെ വരുമാനം ഗണ്യമായി കുറഞ്ഞുവെന്നാണ് സംഘടനയുടെ വാദം. ഇതിന് പരിഹാരമായി ഉയർന്ന ശതമാനത്തിൽ ശമ്പള വർധന വേണമെന്നും അവർ ആവശ്യപ്പെടുന്നു. ഇതിനിടെ 1,000 അധിക പരിശീലന സീറ്റുകൾ നൽകുമെന്ന പ്രധാന വാഗ്ദാനം സർക്കാർ പിൻവലിച്ചതും ചർച്ചകൾ വഴിമുട്ടാൻ കാരണമായി. ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് സമരം “നിരാശാജനകമാണെന്നാണ് പ്രതികരിച്ചത്.

അതേസമയം, സർക്കാർ ആദ്യം നൽകിയ വാഗ്ദാനങ്ങളിൽ നിന്ന് പിന്നോക്കം പോയതായി ബിഎംഎ നേതാക്കൾ ആരോപിച്ചു . അവസാന ഘട്ടത്തിൽ സാമ്പത്തികമായി പ്രാധാന്യമില്ലാത്ത രീതിയിൽ ഓഫർ മാറ്റിയതോടെ കരാർ സാധ്യതകൾ നഷ്ടപ്പെട്ടുവെന്നാണ് അവർ പറയുന്നത്. ഇതിനിടയിൽ, ഈസ്റ്റർ അവധി കഴിഞ്ഞ ഉടൻ സമരം ആരംഭിക്കുന്നതിനാൽ ആരോഗ്യ മേഖലയ്ക്ക് കൂടുതൽ വെല്ലുവിളികളുണ്ടാകുമെന്ന് എൻഎച്ച്എസ് മുന്നറിയിപ്പ് നൽകി. എന്നാൽ രോഗികളുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കി. ഡിസംബർ മാസത്തിലെ സമരകാലത്തും ഏകദേശം 95% സേവനങ്ങൾ നിലനിർത്താനായിരുന്നുവെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. അതുപോലെ തന്നെ ഇത്തവണയും സേവനങ്ങൾ പരമാവധി നിലനിർത്താൻ ശ്രമിക്കുന്നതായും അധികൃതർ അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ ഭിന്നശേഷിക്കാർക്ക് പാർക്കിംഗ് സൗകര്യം നൽകുന്ന ബ്ലൂ ബാഡ്ജ് പെർമിറ്റുകളുടെ ഉപയോഗത്തിൽ കൃത്രിമതയും ദുരുപയോഗവും വർധിക്കുന്നതായുള്ള റിപ്പോർട്ട് പുറത്തുവന്നു . 2024 മാർച്ച് 31നുള്ള കണക്കുപ്രകാരം 3.07 ദശലക്ഷം പേർക്ക് ബ്ലൂ ബാഡ്ജ് ഉണ്ടായിരുന്നുവെന്നും ഇത് പ്രായപൂർത്തിയായ ജനസംഖ്യയിലെ ഏകദേശം 6% (15ൽ ഒരാൾ) ആണെന്നും ഗതാഗത വകുപ്പ് അറിയിച്ചു. ചില സാഹചര്യങ്ങളിൽ പാർക്കിംഗ് ഫീസ് ഒഴിവാക്കാനും, ലണ്ടനിൽ കോൺജഷൻ ചാർജ് അടക്കാതെയും യാത്ര ചെയ്യാനുമുള്ള സൗകര്യം ഇവ നൽകുന്നു.

ബ്ലൂ ബാഡ്ജ് യഥാർത്ഥ ഉപയോക്താക്കൾക്ക് വലിയ സഹായമായിരിക്കുമ്പോഴും ഏകദേശം 20% വരെ ബാഡ്ജുകൾ അനധികൃതമായി ഉപയോഗിക്കപ്പെടുന്നുവെന്ന ആശങ്കയാണ് പങ്കുവെയ്ക്കപ്പെടുന്നത് . മരിച്ചവരുടെ പേരിലുള്ള ബാഡ്ജുകൾ ഉപയോഗിക്കൽ, കൃത്രിമ ബാഡ്ജുകൾ, മോഷണം എന്നിവ ഉൾപ്പെടെയുള്ള തട്ടിപ്പുകൾ വ്യാപകമാണെന്നാണ് ഇതിനോട് അനുബന്ധിച്ച് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . 2011ൽ ബ്ലൂ ബാഡ്ജ് തട്ടിപ്പിന്റെ വാർഷിക നഷ്ടം £46 മില്യൺ ആയിരുന്നുവെന്ന പഴയ കണക്കും അധികൃതർ ചൂണ്ടിക്കാട്ടുന്നു.

2019ൽ മാനദണ്ഡങ്ങൾ വിപുലീകരിച്ചതോടെ പാർകിൻസൺസ്, ഡിമെൻഷ്യ, എപ്പിലപ്സി പോലുള്ള പുറമെ ദൃശ്യമല്ലാത്ത രോഗങ്ങളും ബ്ലൂ ബാഡ്ജ് നൽകാൻ പരിഗണിക്കപ്പെട്ടതാണ് പലരും ദുരുപയോഗം ചെയ്‌തതെന്ന വിവരവും പുറത്തു വരുന്നുണ്ട് . 2024-25 ൽ നൽകിയ ബാഡ്ജുകളിൽ രണ്ടിലധികം പരിശോധനയില്ലാതെ അനുവദിച്ചതായും റിപ്പോർട്ടുണ്ട്. ഈ കാരണങ്ങൾ കൊണ്ടൊക്കെ ദുരുപയോഗ സാധ്യത കൂടിയതായാണ് കണക്കാക്കപ്പെടുന്നത് . വിവിധ കൗൺസിലുകൾ അടുത്തിടെ കർശന നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും, കുറ്റക്കാരിൽ നിന്ന് പിഴയും കോടതി ചെലവും ഈടാക്കിയ സംഭവങ്ങളും റിപ്പോർട്ടിലുണ്ട്.

പ്രാദേശിക ഭരണകൂടങ്ങളും പോലീസ് വിഭാഗവും ചേർന്ന് തട്ടിപ്പ് തടയാൻ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. സംശയാസ്പദമായ ഉപയോഗം കണ്ടാൽ പൊതുജനങ്ങൾ വിവരം നൽകണമെന്നും ലോക്കൽ ഗവൺമെന്റ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഭൂരിഭാഗം ആളുകളും നിയമാനുസൃതമായി ബാഡ്ജ് ഉപയോഗിക്കുന്നുവെങ്കിലും ചെറിയ വിഭാഗത്തിന്റെ ദുരുപയോഗം യഥാർത്ഥ അവകാശികളെ ബാധിക്കുന്നതായും ആണ് റിപ്പോർട്ടിൽ പറയുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള സിക്ക് പേ സംബന്ധിച്ച നിയമങ്ങളിൽ വൻ മാറ്റങ്ങൾ നടപ്പിലാക്കി. ഏകദേശം 9.6 മില്യൺ തൊഴിലാളികൾക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്ന് ട്രേഡ്സ് യൂണിയൻ കോൺഗ്രസ് (TUC) വ്യക്തമാക്കി . ഇതുവരെ നിയമാനുസൃതമായ സിക്ക് പേ ലഭിച്ചിരുന്ന 8.4 മില്യൺ പേർക്ക്, രോഗബാധിതരായ ആദ്യ ദിവസം മുതൽ തന്നെ വേതനം ലഭ്യമാകും എന്നതാണ് പ്രധാന മാറ്റം. മുമ്പ് മൂന്നു ദിവസം കാത്തിരിക്കേണ്ട അവസ്ഥ തൊഴിലാളികൾക്ക് സാമ്പത്തികമായി വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നുവെന്ന് യൂണിയനുകൾ ചൂണ്ടിക്കാട്ടിയിരുന്നു . ഈ പുതിയ സിക്ക് പേ റൂൾ തൊഴിലാളികൾക്ക് അസുഖം വന്നാലും വരുമാനം നഷ്ടപ്പെടാതെ ചികിത്സയ്ക്ക് സമയം കണ്ടെത്താൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

ഇതിനുപുറമെ ആഴ്ചയിൽ £125-ൽ താഴെ വരുമാനം ലഭിക്കുന്നതിനാൽ ഇതുവരെ sick pay rule പ്രകാരം അർഹതയില്ലാതിരുന്ന ഏകദേശം 1.2 മില്യൺ തൊഴിലാളികൾക്കും ഇനി ആനുകൂല്യം ലഭിക്കും. കുറഞ്ഞ വേതനമുള്ള പാർട്ട്-ടൈം ജോലികൾ ചെയ്യുന്ന തൊഴിലാളികൾക്ക് ഈ മാറ്റം കൂടുതൽ പ്രയോജനം നൽകുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത് . അസുഖം വന്നാലും ജോലി തുടരേണ്ടി വന്നിരുന്ന സാഹചര്യം ഒഴിവാക്കാനും, രോഗം മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യത കുറയ്ക്കാനും ഈ sick pay rule സഹായിക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. കൂടാതെ, താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങൾക്ക് സാമ്പത്തിക സമ്മർദ്ദം കുറയ്ക്കുന്നതിലും ഇത് നിർണായകമാകും.

ഈ മാറ്റങ്ങൾ എംപ്ലോയ്മെൻറ് റൈറ്റ്സ് ആക്ട് 2025ന്റെ ഭാഗമായാണ് നടപ്പിലാക്കുന്നത്. ലൈംഗിക പീഡനത്തിനെതിരായ ശക്തമായ സംരക്ഷണം, മാതൃത്വ-പിതൃത്വ അവധി, ട്രേഡ് യൂണിയൻ അംഗീകാരം എന്നിവയിലും നിയമത്തിൽ കാര്യമായ മാറ്റങ്ങൾ നടപ്പിലാക്കിയിട്ടുണ്ട് . അതേസമയം, സിക്ക് പേ റൂൾ ഉൾപ്പെടെയുള്ള പുതിയ വ്യവസ്ഥകൾ ബിസിനസുകൾക്ക് അധിക സാമ്പത്തികഭാരം സൃഷ്ടിക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്. വേതന വർധന, നികുതി വർധന, ഊർജ്ജവില ഉയർച്ച തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്ന സ്ഥാപനങ്ങൾ ഇതിനാൽ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുകയോ വില വർധിപ്പിക്കുകയോ ചെയ്യേണ്ട സാഹചര്യം ഉണ്ടാകാമെന്നാണ് വ്യവസായ സംഘടനകൾ മുന്നോട്ട് വെയ്ക്കുന്ന വാദം.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ സ്കൂളുകളിലെ വിദ്യാർത്ഥികളിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ ഗൗരവമായി ഉയരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. പ്രൈമറി സ്കൂൾ അധ്യാപകരിൽ 45% പേരും, സെക്കൻഡറി സ്കൂളുകളിൽ 78% പേരും കഴിഞ്ഞ ഒരു വർഷത്തിനിടെ കുട്ടികളിൽ ഭക്ഷണവുമായി ബന്ധപ്പെട്ട അസുഖങ്ങളുടെ ലക്ഷണങ്ങൾ കണ്ടതായി അറിയിച്ചു. പ്രത്യേകിച്ച് സെക്കൻഡറി തലത്തിൽ ഇത് കൂടുതൽ ഗുരുതരമാണെന്നും, ചിലർ സ്ഥിരമായി ഇത്തരം പ്രശ്നങ്ങൾ കാണുന്നുണ്ടെന്നും സർവേ വ്യക്തമാക്കുന്നു. ഭക്ഷണം ഒഴിവാക്കൽ, കുറഞ്ഞ അളവിൽ മാത്രം ഭക്ഷണം കഴിക്കൽ തുടങ്ങിയ വിവിധ തരത്തിലുള്ള ഈറ്റിംഗ് ഡിസോർഡറുകൾ കുട്ടികളിൽ വർധിച്ചുവരുന്നതായി വിദഗ്ധർ പറയുന്നു.

മാനസികാരോഗ്യ പ്രശ്നങ്ങൾ ഭക്ഷണത്തോട് അനുബന്ധിച്ച് മാത്രം ഒതുങ്ങുന്നില്ല. സെക്കൻഡറി സ്കൂളുകളിലെ അധ്യാപകരിൽ 68% പേർ വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദത്തെ തുടർന്ന് സ്ഥിരമായ ഹാജർ കുറവ് കാണുന്നുണ്ടെന്ന് വ്യക്തമാക്കി. 76% പേരിൽ സാമൂഹിക ഇടപെടലുകളിൽ ബുദ്ധിമുട്ടുകൾ കാണുന്നുവെന്നും, 48% കുട്ടികളിൽ സ്ഥിരമായ ഉത്കണ്ഠ അനുഭവപ്പെടുന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട് . അതേസമയം, സ്കൂളുകളിൽ കൗൺസിലർമാരുടെ കുറവ് ഗുരുതരമായി ഉയർന്നിട്ടുണ്ട്. മൂന്ന് വർഷത്തിനിടെ കൗൺസിലർ ഇല്ലാത്ത സ്കൂളുകളുടെ എണ്ണം 29%ൽ നിന്ന് 40% ആയി വർധിച്ചു.

വിദ്യാർത്ഥികളുടെ പെരുമാറ്റ പ്രശ്നങ്ങളും പഠനത്തെ ബാധിക്കുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 66% അധ്യാപകർ ക്ലാസുകളിൽ കുട്ടികളുടെ മോശം പെരുമാറ്റം പഠനം തടസ്സപ്പെടുത്തുന്നതായി പറഞ്ഞു. പ്രൈമറി സ്കൂളുകളിലും പ്രത്യേക വിദ്യാർത്ഥികൾക്കായുള്ള സ്കൂളുകളിലും ഈ പ്രശ്നം കൂടുതൽ രൂക്ഷമാണ്. ആവശ്യമായ വിഭവങ്ങളും പ്രത്യേക പരിശീലനവും ഇല്ലാത്തതിനാൽ അധ്യാപകർക്ക് ഈ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്നും, സോഷ്യൽ മീഡിയയിലെ നെഗറ്റീവ് സ്വാധീനങ്ങളും കുട്ടികളുടെ പെരുമാറ്റത്തെ ബാധിക്കുന്നതായി ചിലർ അഭിപ്രായപ്പെട്ടു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വെയിൽസ്, സ്കോട്ട് ലൻഡ്, നോർത്ത് അയർലൻഡ് മേഖലകളിൽ ശക്തമായി വീശിയടിച്ച സ്റ്റോം ഡേവ് വ്യാപക നാശനഷ്ടങ്ങൾ വിതച്ചു. മണിക്കൂറിൽ 93 മൈൽ വരെ വേഗതയിൽ കാറ്റ് വീശിയതോടെ വൈദ്യുതി ലൈനുകൾ തകരുകയും ആയിരക്കണക്കിന് വീടുകൾ ഇരുട്ടിലാകുകയും ചെയ്തു . വെയിൽസിലെ ഗ്ലിനീത്, അബെർഗവെന്നി എന്നിവിടങ്ങളാണ് ഏറ്റവും കൂടുതൽ ദുരിതം ബാധിച്ച പ്രദേശങ്ങൾ.

സ്കോട്ട് ലൻഡിലും നോർത്ത് അയർലൻഡിലും ട്രെയിൻ, ഫെറി സർവീസുകൾ വ്യാപകമായി റദ്ദാക്കിയിട്ടുണ്ട് . അയർലൻഡിലെ ഡബ്ലിൻ വിമാനത്താവളത്തിൽ 17 വിമാനങ്ങൾ റദ്ദാക്കേണ്ടിവന്നത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. ചില പ്രധാന പാലങ്ങളിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും യാത്രാ സംവിധാനത്തെ ബാധിച്ചു. വലിയ വൃക്ഷം വീടിന് മുകളിലേക്ക് വീണതോടെ സ്റ്റാഫോർഡ്ഷെയറിലെ ക്നിവറിൽ രണ്ട് കുടുംബങ്ങൾ ഭവനരഹിതരായി.

മിക്ക സ്ഥലങ്ങളിലും വൈദ്യുതി പുനഃസ്ഥാപിച്ചെങ്കിലും സ്കൈ, കെയ്ത്നസ്, അബർഡീൻഷെയർ തീരപ്രദേശങ്ങൾ തുടങ്ങിയ പ്രദേശങ്ങൾ ഇപ്പോഴും ദുരിതത്തിലാണ് . വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പുകളും നിലനിൽക്കുന്നുണ്ട്. ഞായറാഴ്ച രാവിലെ മുന്നറിയിപ്പുകൾ പിൻവലിച്ചെങ്കിലും ചില മേഖലകളിൽ ശക്തമായ കാറ്റും തണുപ്പും തുടരുന്നു. ഈസ്റ്റർ കഴിഞ്ഞ് കാലാവസ്ഥയിൽ മാറ്റം ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. യൂറോപ്പിൽ നിന്ന് ചൂടൻ കാറ്റ് എത്തുന്നതിനാൽ അടുത്ത ദിവസങ്ങളിൽ താപനില 20 മുതൽ 24 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം നിലവിലുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനില്‍ നദിയില്‍ വീണ് കാഞ്ഞങ്ങാട് സ്വദേശിനി മരണമടഞ്ഞു. പഠനത്തിനായി യുകെയിലെത്തിയ സ്റ്റുഡൻറ് വിസയില്‍ ജോലി ചെയ്തിരുന്ന കീര്‍ത്തി രാജഗോപാലാണ് (25) കയാക്കിംഗ് നടത്തുന്നതിനിടെ അപകടത്തില്‍പ്പെട്ടത്. മുന്‍ സൈനിക ഉദ്യോഗസ്ഥനായ കേണല്‍ രാജഗോപാലിന്റെയും റീനയുടെയും മകളാണ് കീര്‍ത്തി.

തേംസ് നദി തീരത്തോട് ചേര്‍ന്ന വൂള്‍വിച്ച് മേഖലയില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. നിലവിൽ മൃതദേഹം ഗ്രീന്‍വിച്ച് പബ്ലിക് മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കീര്‍ത്തി സൗത്ത് ഈസ്റ്റ് ലണ്ടനിലെ ലാംബത്ത് പ്രദേശത്തെ ഒരു ജിപി സര്‍ജറിയില്‍ ജോലി ചെയ്തു വരികയായിരുന്നു . ഈസ്റ്റര്‍ അവധിയും ബാങ്ക് ഹോളിഡേയും കാരണം നടപടികള്‍ മന്ദഗതിയിലായതിനാല്‍ കുടുംബം കൂടുതല്‍ സഹായം അഭ്യര്‍ത്ഥിച്ചു. യുകെയിലെ മലയാളി സംഘടനകളും പൊതുപ്രവര്‍ത്തകരും ചേര്‍ന്ന് തുടര്‍ നടപടികള്‍ വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ്.

ഡോ. ജോസഫ് മാർ തോമസ്

ക്രിസ്തീയ വിശ്വാസത്തിൻറെ കേന്ദ്രബിന്ദു യേശുക്രിസ്തുവിൻ്റെ ഉയർപ്പാണ്. ഈ ഉയിർപ്പ് മനുഷ്യവംശത്തിൻ്റെ ഭാവി മഹത്വത്തിന്റെയും ഉയിർപ്പിന്റെയും പ്രഖ്യാപനമാണ്. മനുഷ്യപുത്രൻ തന്റെ മഹത്വത്തിൻറെ സിംഹാസനത്തിൽ ഉപവിഷ്ടനാകും എന്ന് യേശു പഠിപ്പിച്ചു (മത്താ 19/28). ആ പ്രത്യാശയിൽ ജീവിച്ച യേശു ജീവിച്ചിരുന്നപ്പോൾ പറഞ്ഞു ” ഞാൻ പുനരുദ്ധാനവും ജീവനുമാണ് എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും”. ഇത് യേശുവിൻറെ ജീവിതത്തിൽ സംഭവിച്ചു. ഈസ്റ്റർ ചരിത്രത്തിൻറെ കേന്ദ്രം എന്നാണ് പണ്ഡിതന്മാർ പറയുന്നത്. അതിനു കാരണം അതി മഹത്തായ ഒരു സംഭവം ആയതുകൊണ്ട് മാത്രമല്ല മറിച്ച് അത് മനുഷ്യജീവിതത്തിന് പുതിയ ഒരു അർത്ഥവും നല്ല പ്രതീക്ഷയും നൽകുന്നതുകൊണ്ടാണ്. ഈസ്റ്റർ മനുഷ്യരുടെ പൊതു ഉത്ഥാനത്തിന്റെ ഉറപ്പു കൂടിയാണ്.

ഉത്ഥിതൻ നൽകുന്ന വാഗ്ദാനം അവൻ യുഗാന്ത്യം വരെ കൂടെ (മത്താ 28/20) ഉണ്ടാകും എന്നാണ്. എപ്പോഴും ദൈവത്തിൻറെ സാന്നിധ്യം നമ്മോടുകൂടി ഉണ്ടാകുന്നതാണ് അനുഗ്രഹം. ഈ ലോകത്ത് ജീവിക്കുന്ന ഒരു വിശ്വാസി ദൈവരാജ്യത്തെ നോക്കിയുള്ള യാത്രയിലാണ്. ഈ ലോകയാത്ര അവസാനിക്കുന്നത് മരണത്തിലൂടെ ദൈവരാജ്യത്തിൽ ചെന്ന് ചേരുമ്പോഴാണ്. ജീവിതമാകുന്ന ഈ വലിയ യാത്ര അനേകം ചെറിയ യാത്രകളുടെ ആകെ തുകയാണ്. എൻറെ ഓരോ ദിവസത്തെയും യാത്ര-ഭക്ഷണത്തിനായുള്ള യാത്ര, പള്ളിയിലേക്കുള്ള യാത്ര, അങ്ങാടിയിലേക്കുള്ള യാത്ര, രോഗിയെ കാണുവാനുള്ള യാത്ര, പാവപ്പെട്ടവരെ സഹായിക്കാനുള്ള യാത്ര, പഠനത്തിനായുള്ള യാത്ര, ജോലിക്കായുള്ള യാത്ര, ഈ യാത്രയിൽ എല്ലാം സ്നേഹിതനായ യേശു കൂടെ വരുന്നതാണ് ഈസ്റ്റർ. തിന്മയെ (മരണം) തകർത്ത് നന്മയുടെ (ജീവൻ) വഴിയേയുള്ള യാത്രയാണ് ഈസ്റ്റർ. അഥവാ മരണസംസ്‌കാരത്തിൽ നിന്ന് ജീവസംസ്കാരത്തിലേക്കുള്ള വളർച്ചയാണ് ഈസ്റ്റർ.

ഭാഗ്യ സ്മരണാർഹനായ ഫ്രാൻസിസ് മാർപാപ്പ തന്റെ അടുത്ത് വന്ന കുട്ടികളോട് ചോദിച്ചു, നിങ്ങളുടെ കയ്യിൽ രണ്ടു മിഠായി ഉണ്ടെങ്കിൽ നിങ്ങൾ എന്ത് ചെയ്യും? അവർ പറഞ്ഞു, ഒന്ന് ഞങ്ങൾ ഇല്ലാത്തവന് കൊടുക്കും. പാപ്പാ ചോദിച്ചു, ഒരു മിഠായി ഉണ്ടെങ്കിലോ? അവർ പറഞ്ഞു, അത് മുറിച്ച് പകുതി ഞങ്ങൾ ഇല്ലാത്തവന് കൊടുക്കും. അതാണ് ഈസ്റ്റർ. നമുക്ക് ഉള്ളത് ഇല്ലാത്തവനുകൂടി കൊടുക്കുന്നതാണ് ഈസ്റ്റർ.

യേശു കാനായിൽ വെള്ളം വീഞ്ഞാക്കി, വീഞ്ഞ് തീർന്നു പോയപ്പോൾ കുടുംബത്തിന് നൽകി. ഇതാണ് ഈസ്റ്റർ. അവൻ കാഴ്ച ഇല്ലാത്തവന് കാഴ്‌ച നൽകി. അഞ്ചപ്പം കൊണ്ട് അയ്യായിരം പേർക്ക് അപ്പം കൊടുത്തു. അതാണ് ഈസ്റ്റർ. യേശു തൻറെ ശരീരവും രക്തവും മനുഷ്യന് വിഭജിച്ചു നൽകി. അതാണ് ഈസ്റ്റർ.

യേശുവിന് രണ്ടു മുഖമുണ്ട്. ഒന്ന്, കുരിശിലെ പീഡാനുഭവത്തിൻ്റെ മുഖം: പലതരം പീഡനങ്ങൾക്ക് വിധേയനായ മനുഷ്യൻറെ മുഖമാണ്. പീഡ, നിന്ദ, അവഹേളനം, പട്ടിണി, രോഗം, ഭയപ്പാട്, അടിമത്തം, ഭീകരത ഇവയുടെ മുഖം. ഇത് യേശുവിൻറെ മുറിവേറ്റ മുഖമാണ്. അത് തിന്മയുടെയും പാപത്തിന്റെയും ഫലമായി യേശുവിൻറെ മുഖത്ത് ഏൽക്കപ്പെട്ട ആഘാതമാണ്. ഈസ്റ്റർ ഒരു മോചനമാണ്. രൂപാന്തരീകരണമാണ്. പാപത്തിന്റെയും തിന്മയുടെയും ഫലമായി മുറിവേൽക്കപ്പെട്ട മുഖം, മഹത്വമേറിയ മുഖമായി രൂപാന്തരപ്പെട്ടതാണ് ഈസ്റ്റർ.

ഈസ്റ്ററിൽ സന്തോഷിക്കുന്ന മുഖം, ശാന്തി അനുഭവിക്കുന്ന മുഖം, പ്രത്യാശയുടെ മുഖം, കരുണയുടെ മുഖം വീണ്ടെടുക്കുന്നു. ഈ തിരുനാൾ പുനർജീവൻ പ്രാപിക്കുന്ന തിരുന്നാളാണ്. രാത്രി മുഴുവൻ അന്ധകാരത്തിൽ ഒളിച്ചിരുന്നു കിഴക്ക് പ്രകാശമായി ഉദിക്കുന്ന സൂര്യനാണ് ഈസ്റ്റർ. ഉത്ഥാനം സംഭവിച്ചത് ഞായറാഴ്‌ച ( Sunday) ആണ്. സൂര്യൻറെ ദിനമാണ് ഈസ്റ്റർ പുതുജീവൻറെ സൂര്യോദയം ആണ്.

യേശു പറഞ്ഞു “ഭയപ്പെടേണ്ട ഞാൻ മരണത്തെ കീഴടക്കിയിരിക്കുന്നു” ( യോഹ : 16/33) . ഈസ്റ്റർ ഈ ലോകത്തിനപ്പുറത്തുള്ള ജീവനും പ്രത്യാശയും നൽകുന്നു. ലോകം മുഴുവൻ സന്തോഷത്തോടെയും, ആഹ്ളാദത്തോടെയും ആഘോഷിക്കുന്ന പെരുന്നാളാണ് ഈസ്റ്റർ. അത് നമുക്ക് സ്നേഹവും, സന്തോഷവും, സമാധാനവും, പ്രത്യാശയും പകരുന്ന ദിനമാണ്.

ഏവർക്കും ഈസ്റ്റർ ആശംസകൾ

ഡോ. ജോസഫ് മാർ തോമസ്

ബിൻസു ജോൺ , ചീഫ് എഡിറ്റർ

കുരിശിന്റെ വേദനകൾക്കപ്പുറം പുനരുത്ഥാനത്തിന്റെ പ്രകാശത്തിലേക്ക് മനുഷ്യഹൃദയങ്ങളെ നയിക്കുന്ന ഈ വിശുദ്ധ ഈസ്റ്റർ ദിനത്തിൽ മലയാളം യുകെ ന്യൂസിന്റെ എല്ലാ പ്രിയ വായനക്കാർക്കും ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ നേരുന്നു.

ഈസ്റ്റർ ക്രിസ്തുവിന്റെ ഉയിർപ്പിന്റെ ഓർമ്മപ്പെടുത്തൽ മാത്രമല്ല; വേദനകളെയും നിരാശകളെയും അതിജീവിച്ച് പ്രതീക്ഷയുടെ പുതിയ വെളിച്ചത്തിലേക്ക് ഉയർന്നുയരാനുള്ള മനുഷ്യജീവിതത്തിന്റെ ആത്മീയ യാത്രയുമാണ്. അനിശ്ചിതത്വങ്ങളും വെല്ലുവിളികളും നിറഞ്ഞ ലോകത്തിൽ, സ്നേഹവും സമാധാനവും സേവനവുമാണ് യഥാർത്ഥ ജീവിതത്തിന്റെ അടിസ്ഥാനം എന്ന് ഈ വിശുദ്ധ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു. കുരിശ് സഹിച്ച ശേഷം പുനരുത്ഥാനം വന്നതുപോലെ, ഓരോ ഇരുണ്ട ദിനത്തിന്റെയും പിന്നിൽ ഒരു പ്രകാശമുള്ള നാളെയുണ്ടെന്ന ആത്മവിശ്വാസമാണ് ഈസ്റ്റർ നമ്മളിൽ വളർത്തുന്നത്.

ഈസ്റ്റർ ഒരു ആഘോഷ ദിനമെന്നതിലുപരി, സഹജീവികളോടുള്ള കരുണയിലും വേദന അനുഭവിക്കുന്നവർക്കൊപ്പം നിൽക്കാനുള്ള മനസ്സിലും സാക്ഷാത്കരിക്കപ്പെടേണ്ട ഒരു ജീവിത മൂല്യമാണ്. മത–ജാതി–ദേശ അതിരുകൾക്കപ്പുറം മനുഷ്യരെ ബന്ധിപ്പിക്കുന്ന സർവ്വമാനവികതയുടെ സന്ദേശമാണ് ഈസ്റ്റർ പങ്കുവെയ്ക്കുന്നത്. ഏകാന്തത അനുഭവിക്കുന്നവർക്ക് സാന്ത്വനവും പ്രതീക്ഷ നഷ്ടപ്പെട്ടവർക്ക് പുതുശക്തിയും നൽകുന്ന ദിനമാകട്ടെ ഈസ്റ്റർ. സ്നേഹവും സേവനവും ജീവിതത്തിലൂടെ സാക്ഷ്യപ്പെടുത്തുന്ന ഒരു പുനരുത്ഥാനാനുഭവമാകട്ടെ നമ്മുടേത്.

ലോകമെങ്ങുമുള്ള മലയാളികൾക്ക്, പ്രത്യേകിച്ച് യുകെയിലെ പ്രവാസി സമൂഹത്തിന്, കഴിഞ്ഞ വർഷങ്ങൾ ഏറെ നിർണായകമായിരുന്നു. ആരോഗ്യ മേഖലയിലും വിദ്യാർത്ഥി സമൂഹത്തിലും പ്രവർത്തിക്കുന്ന മലയാളികൾ നേരിട്ട വെല്ലുവിളികളും സർക്കാർ കുടിയേറ്റ നയങ്ങളിൽ വന്ന മാറ്റങ്ങളും സമൂഹത്തെ ശക്തമായി ബാധിച്ച സാഹചര്യത്തിൽ, അവയുടെ വിശകലനങ്ങൾ വായനക്കാരിലേക്ക് ഏറ്റവും വേഗത്തിൽ എത്തിക്കാൻ മലയാളം യുകെ ന്യൂസ് തുടർച്ചയായി പരിശ്രമിച്ചു. ആരോഗ്യ പ്രവർത്തകരുടെ ശബ്ദമാകാനും അവരുടെ സന്തോഷങ്ങളിലും സങ്കടങ്ങളിലും ഒപ്പം നിൽക്കാനും ഞങ്ങൾ ആത്മാർത്ഥമായി ശ്രമിച്ചു.

വാർത്തകൾ നൽകുന്നതിൽ മാത്രമല്ല, വായനക്കാരുടെ ജീവിതാനുഭവങ്ങളോട് ചേർന്ന് നിൽക്കുന്ന ഒരു മാധ്യമമാകുക എന്ന ദൗത്യമാണ് മലയാളം യുകെ കഴിഞ്ഞ 12 വർഷമായി നിർവഹിക്കുന്നത്. സത്യങ്ങളെ വളച്ചൊടിക്കാതെ എത്തിക്കുന്ന വാർത്തകൾക്കൊപ്പം, നമ്മുടെ സാഹിത്യവും സാംസ്കാരിക പാരമ്പര്യവും സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിൽ മലയാളം യുകെ എന്നും പ്രതിബദ്ധമാണ്. ഓണം, ക്രിസ്തുമസ്, ഈസ്റ്റർ പോലുള്ള വിശേഷ ദിനങ്ങളിൽ സാഹിത്യ–മത– സാംസ്കാരിക മേഖലകളിലെ പ്രമുഖരുടെ രചനകളും സന്ദേശങ്ങളും ആവേശത്തോടെ ഏറ്റെടുത്ത പ്രിയ വായനക്കാരെ നന്ദിയോടെ അനുസ്മരിക്കുന്നു.

ഈ വർഷം മലയാളം യുകെ ന്യൂസിൽ പ്രൗഢഗംഭീരമായ ഈസ്റ്റർ സന്ദേശം നൽകുന്നത് ബത്തേരി ബിഷപ്പായ അഭിവന്ദ്യ ജോസഫ് മാർ തോമസ് തിരുമേനിയാണെന്നത് സന്തോഷത്തോടെ അറിയിക്കുന്നു. കഴിഞ്ഞ വർഷങ്ങളിൽ വിശേഷ ദിന സന്ദേശങ്ങളിലൂടെ അഭിവന്ദ്യ ഗീവർഗീസ് മാർ അപ്രേം, അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്ത, അഭിവന്ദ്യ ഡോ. കുറിയാക്കോസ് മോർ ഓസ്ഥാത്തിയോസ്, അഡ്വ. പി. എസ്. ശ്രീധരൻ പിള്ള, ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ, ആർസിഎൻ പ്രസിഡന്റ് ബിജോയ് സെബാസ്റ്റ്യൻ എന്നിവർ മലയാളം യുകെയിലൂടെ വനക്കാരിലേയ്ക്ക് എത്തിയിരുന്നു. ഈ നോമ്പുകാലത്ത് ആത്മീയ ചിന്തകൾ പങ്കുവെച്ച് എഴുതിയ ഫാ. ഹാപ്പി ജേക്കബ് അച്ചന്റെയും ഫ്ലോറിഡയിൽ നെഫ്രോളജി നഴ്‌സ് പ്രാക്ടീഷണറായി സേവനം അനുഷ്ഠിക്കുന്ന കണ്ണൂർ സ്വദേശിനിയായ ദീപ ദീപുവിന്റേയും ലേഖനങ്ങൾ ഏറ്റെടുത്ത ലോകമെമ്പാടുമുള്ള വായനക്കാർക്ക് നന്ദി പറയുന്നു.

യുകെ മലയാളി സമൂഹത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരുടെ ജീവിതവും നേട്ടങ്ങളും ലോകമെങ്ങുമുള്ള വായനക്കാരിലേക്ക് എത്തിക്കുന്നതിൽ മലയാളം യുകെ തുടർന്നും ശ്രദ്ധ പുലർത്തും. കാലത്തിനൊത്ത് മുന്നേറുകയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന ഒരു വ്യത്യസ്ത മാധ്യമ ശബ്ദമായി നിലകൊള്ളാനുള്ള പ്രതിജ്ഞയോടെയാണ് ഞങ്ങളുടെ യാത്ര തുടരുന്നത്.

ഈ പുണ്യ ഈസ്റ്റർ ദിനം എല്ലാ വായനക്കാരുടെയും ജീവിതത്തിൽ സമാധാനവും സന്തോഷവും പ്രതീക്ഷയും നിറയ്ക്കട്ടെ. വേദനകളെ അതിജീവിച്ച് പുതിയ പ്രതീക്ഷകളിലേക്ക് ഉയരാനുള്ള ആത്മവിശ്വാസം ഓരോ ഹൃദയത്തിലും തളിരിടട്ടെ.

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ.

ചീഫ് എഡിറ്റർ ബിൻസു ജോൺ

 

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ വീടുകളിലെ ഭക്ഷ്യ മാലിന്യങ്ങൾ ആഴ്ചതോറും പ്രത്യേകം ശേഖരിക്കണമെന്ന പുതിയ നിയമം പ്രാബല്യത്തിൽ വന്നിട്ടുണ്ടെങ്കിലും, നിരവധി കൗൺസിലുകൾ ഇതിന് ഇപ്പോഴും തയ്യാറായിട്ടില്ലെന്ന റിപ്പോർട്ട് പുറത്തുവന്നു. സമയപരിധി പാലിക്കാൻ കഴിയില്ലെന്ന് ഏകദേശം 79 കൗൺസിലുകൾ നേരത്തെ വ്യക്തമാക്കിയിരുന്നു. പുതിയ വാഹനങ്ങളുടെ ക്ഷാമവും സാമ്പത്തിക പ്രശ്നങ്ങളും ആണ് പ്രധാന പരിമിതിയായി കൗൺസിലുകൾ ചൂണ്ടിക്കാണിക്കുന്നത് . ഇതിനോടകം £340 മില്യൺ ഗ്രാന്റ് നൽകിയിട്ടുണ്ടെങ്കിലും ചില സ്ഥലങ്ങളിൽ സേവനം തുടങ്ങാൻ വൈകും.

പുതിയ നിയമപ്രകാരം ഭക്ഷ്യവും തോട്ടത്തിൽ നിന്നുള്ള മാലിന്യവും, പേപ്പർ-കാർഡ്, ഗ്ലാസ്-മെറ്റൽ-പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ഡ്രൈ റീസൈക്ലബിൾ സാധനങ്ങൾ എന്നിവ ഉൾപ്പെടെയുള്ളവ പ്രത്യേകം ശേഖരിക്കണം. ഇതിലൂടെ ലാൻഡ്‌ഫില്ലിൽ പോകുന്ന മാലിന്യം കുറയ്ക്കുകയും വൈദ്യുതി ഉൽപാദനത്തിന് ഉപയോഗിക്കാനും സാധിക്കും. എന്നാൽ നിലവിൽ മൂന്നിലൊന്നിലധികം കൗൺസിലുകൾക്കും എല്ലാ വീടുകളിലും ഈ സംവിധാനം നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല. ചില കൗൺസിലുകൾ 2026ഓടെ സേവനം ആരംഭിക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഈ മാറ്റം റീസൈക്ലിംഗ് മേഖലയിലെ വലിയ മുന്നേറ്റമാണെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ഭക്ഷ്യ മാലിന്യങ്ങൾ ശരിയായി ശേഖരിച്ചാൽ ഗ്രീൻഹൗസ് വാതക വിസർജനം കുറയ്ക്കാനും സഹായിക്കും. നിയമം പാലിക്കാത്ത കൗൺസിലുകൾക്കെതിരെ നിയമനടപടി സാധ്യതയുണ്ടെന്നും സർക്കാർ മുന്നറിയിപ്പ് നൽകി. ചില കൗൺസിലുകൾ ഇതിനകം തന്നെ പുതിയ നടപടിക്രമം അനുസരിച്ച് മാലിന്യം ശേഖരിക്കാൻ തയ്യാറായതായി അധികൃതർ അറിയിച്ചു.

Copyright © . All rights reserved