ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ദുബായിൽ ബ്രിട്ടീഷ് യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട കൊലക്കേസിൽ അറസ്റ്റിലായി തടവിൽ കഴിയുന്ന 23-കാരിയായ ബ്രിട്ടീഷ് ഇൻഫ്ലുവൻസർ ബ്രൂക്ക് ജോർജിന്റെ കേസിൽ പുതിയ വഴിത്തിരിവ്. സംഭവത്തെക്കുറിച്ചുള്ള നിർണായക തെളിവുകൾ ചില സാക്ഷികളുടെ മൊബൈൽ ഫോണുകളിൽ ഉണ്ടായിരിക്കാമെന്ന് ‘ഡിറ്റെയ്ന്ഡ് ഇൻ ദുബായ്’ എന്ന സംഘടന ആരോപിച്ചു. കൊലപാതകക്കുറ്റം തെളിഞ്ഞാൽ വധശിക്ഷ വരെ ലഭിക്കാവുന്ന കേസായതിനാൽ യുകെ പൊലീസും സ്വതന്ത്ര അന്വേഷണം ആരംഭിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. ബ്രൂക്ക്, താൻ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനാണ് സ്വയം പ്രതിരോധത്തിനായാണ് പ്രവർത്തിച്ചതെന്ന് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

ദുബായിലെ ആഡംബര അപ്പാർട്ട്മെന്റിൽ നടന്ന സംഭവത്തിലാണ് 26-കാരനായ വില്യം ട്രിബി മരിച്ചത്. സംഭവസമയത്ത് ബ്രൂക്ക്, ട്രിബി, അദ്ദേഹത്തിന്റെ രണ്ട് സുഹൃത്തുക്കൾ, ഒരു വീട്ടുജോലിക്കാരി എന്നിവരടക്കം അഞ്ച് പേർ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ട്രിബിയുടെ മരണത്തിന് പിന്നാലെ അവിടെ ഉണ്ടായിരുന്ന ഒരാൾ ബ്രിട്ടനിലെ ചിലരുമായി ബന്ധപ്പെടുകയും ഫോൺവിളികൾ നടത്തുകയും ചെയ്തതായി വിവരം ലഭിച്ചിട്ടുണ്ട്. ഈ ഫോൺ രേഖകളും മൊബൈൽ ഫോണുകളിലെ ഡിജിറ്റൽ വിവരങ്ങളും പരിശോധിച്ചാൽ സംഭവക്രമം വ്യക്തമാകാനും കൂടുതൽ സാക്ഷികളെ കണ്ടെത്താനുമാകുമെന്ന് സംഘടനാ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന ഒരാളെ കെന്റ് പൊലീസ് മറ്റൊരു കേസുമായി ബന്ധപ്പെട്ട് തിരയുന്നതായും റിപ്പോർട്ടുകളുണ്ട്.

അതേസമയം, മരിച്ച വില്യം ട്രിബി ബ്രിട്ടനിൽ മയക്കുമരുന്ന് വിതരണ ഗൂഢാലോചന കേസിൽ വിചാരണ നേരിടാനിരിക്കെയായിരുന്നു ദുബായിൽ എത്തിയത്. മുമ്പ് ആക്രമണക്കേസുകളിലും ഇയാൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു. കേസുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളും രഹസ്യാന്വേഷണ വിവരങ്ങളും യുകെ, യുഎഇ അധികൃതർക്ക് കൈമാറിയതായി ‘ഡിറ്റെയ്ന്ഡ് ഇൻ ദുബായ്’ അറിയിച്ചു. എല്ലാ ഡിജിറ്റൽ തെളിവുകളും സുരക്ഷിതമാക്കി നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം നടത്തേണ്ടത് അനിവാര്യമാണെന്നും, ബ്രൂക്കിന് ന്യായമായ നിയമസഹായവും വിചാരണയും ഉറപ്പാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
മൂന്നാർ: മദ്യലഹരിയിലായിരുന്ന യുവാക്കളുടെ സംഘം വാഹനം മാറ്റിനിർത്താൻ ആവശ്യപ്പെട്ട വാഹനമുടമയെ ആക്രമിച്ച സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാറിലെ വിനോദസഞ്ചാര മേഖലയിലാണ് സംഭവം. റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് പിന്നീട് കൈയാങ്കളിയിലേക്ക് വഴിമാറിയത്. സംഭവത്തിൽ പരിക്കേറ്റ വാഹനമുടമ ചികിത്സ തേടിയതായും പൊലീസ് അറിയിച്ചു.
സംഭവദിവസം മദ്യപിച്ച നിലയിലായിരുന്ന യുവാക്കൾ പ്രദേശത്ത് പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. ഇവരുടെ വാഹനം മറ്റുള്ളവർക്കു യാത്രാ തടസ്സമുണ്ടാക്കുന്ന രീതിയിൽ നിർത്തിയിരുന്നതിനെ തുടർന്ന് വാഹനമുടമ എതിർപ്പ് അറിയിക്കുകയായിരുന്നു. ഇതോടെ വാക്കുതർക്കം രൂക്ഷമാവുകയും സംഘം ചേർന്ന് ആക്രമിക്കുകയുമായിരുന്നുവെന്നാണ് പരാതി. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമീപത്തുണ്ടായിരുന്ന ചിലരുടെ മൊബൈൽ ഫോണുകളിലും പതിഞ്ഞിട്ടുണ്ട്.
പരാതിയെ തുടർന്ന് പൊലീസ് ഉടൻ അന്വേഷണം ആരംഭിക്കുകയും പ്രതികളിൽ ഒരാളെ പിടികൂടുകയും ചെയ്തു. ആക്രമണത്തിൽ പങ്കെടുത്ത മറ്റ് പ്രതികളെ തിരിച്ചറിയാനും പിടികൂടാനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്. വിനോദസഞ്ചാര മേഖലകളിൽ മദ്യലഹരിയിൽ അക്രമം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ ഏറ്റവും തിരക്കേറിയ ഇന്റർസിറ്റി റെയിൽപാതയായ വെസ്റ്റ് കോസ്റ്റ് മെയിൻ ലൈനിൽ ട്രാക്കിലേക്ക് പശുക്കൂട്ടം കയറിയതിനെ തുടർന്ന് ആയിരക്കണക്കിന് യാത്രക്കാർക്ക് വൻ യാത്രാതടസ്സം ഉണ്ടായി. സ്റ്റാഫോർഡ്ഷെയറിലെ ആർമിറ്റേജ് മേഖലയിലാണ് ചൊവ്വാഴ്ച രാവിലെ ഒൻപതോടെ സംഭവം നടന്നത്. ലണ്ടൻ–മാഞ്ചസ്റ്റർ സർവീസുകൾ ഉൾപ്പെടെ നിരവധി ട്രെയിനുകൾ റദ്ദാക്കുകയും വൈകുകയും ചെയ്തു.

ലണ്ടൻ യൂസ്റ്റണും സ്കോട് ലൻഡും തമ്മിൽ സർവീസ് നടത്തുന്ന അവാന്റി വെസ്റ്റ് കോസ്റ്റ്, ലൂമോ ട്രെയിനുകൾക്കും ലണ്ടൻ നോർത്ത് വെസ്റ്റേൺ, വെസ്റ്റ് മിഡ്ലാൻഡ്സ് സർവീസുകൾക്കും തടസ്സം നേരിട്ടു. ലിച്ച്ഫീൽഡ് ട്രെന്റ് വാലിയും റൂഗ്ലി ട്രെന്റ് വാലിയും തമ്മിലുള്ള പാത മണിക്കൂറുകളോളം തടസപ്പെട്ടതോടെ ചില ട്രെയിനുകൾ ബർമിങ്ഹാം വഴിയുള്ള ബദൽ റൂട്ടുകളിലേക്ക് തിരിച്ചുവിട്ടു. യാത്രക്കാർക്ക് മറ്റ് സർവീസുകളിൽ ടിക്കറ്റുകൾ ഉപയോഗിക്കാനുള്ള സൗകര്യവും ഒരുക്കി.

പശുക്കളെ ട്രാക്കിൽനിന്ന് മാറ്റാൻ റെയിൽവേ അധികൃതർക്ക് കന്നുകാലികളുടെ ഉടമയെ ബന്ധപ്പെടുന്നതിൽ ആദ്യം ബുദ്ധിമുട്ട് നേരിട്ടതായാണ് റിപ്പോർട്ട്. ഒടുവിൽ കർഷകരുടെ സഹായത്തോടെ ഉച്ചയോടെ പശുക്കളെ സുരക്ഷിതമായി മാറ്റിയതോടെ പാത തുറന്നു. എന്നാൽ നേരത്തേ ഉണ്ടായ റദ്ദാക്കലുകളുടെയും വൈകലുകളുടെയും പ്രത്യാഘാതം വൈകുന്നേരം നാലുമണിവരെ തുടരാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതിശക്തമായ ചൂടിന് താൽക്കാലിക ശമനം ലഭിച്ചെങ്കിലും വരാനിരിക്കുന്ന വാരാന്ത്യത്തിൽ വീണ്ടും ഉഷ്ണതരംഗ സാഹചര്യം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകി. നിലവിൽ താപനില സാധാരണ നിലയിലേക്ക് താഴുന്നുണ്ടെങ്കിലും അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്നുള്ള ന്യൂനമർദ്ദം ബ്രിട്ടനിലേക്ക് വ്യാപിക്കുമെന്നാണ് പ്രവചനം. ഇതോടെ അടുത്ത ആഴ്ചയുടെ തുടക്കത്തിൽ വീണ്ടും ശക്തമായ ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

ഇംഗ്ലണ്ടിന്റെ തെക്കൻ പ്രദേശങ്ങളിൽ ജൂലൈ ആദ്യവാരത്തിൽ താപനില 30 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തുമെന്നും ചില ഭാഗങ്ങളിൽ 36 ഡിഗ്രി വരെ ഉയരാമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2022-ൽ രേഖപ്പെടുത്തിയ 40.3 ഡിഗ്രി സെൽഷ്യസ് എന്ന രാജ്യത്തെ എക്കാലത്തെയും ഉയർന്ന താപനിലയെ മറികടക്കില്ലെങ്കിലും ഈ വർഷത്തെ ഏറ്റവും ചൂടേറിയ ദിവസങ്ങളിലൊന്നായി മാറാൻ സാധ്യതയുണ്ട്. കഴിഞ്ഞ ആഴ്ച ഇംഗ്ലണ്ടിൽ 36.9 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി ജൂൺ മാസത്തിലെ റെക്കോർഡ് താപനിലയും ഭേദിച്ചിരുന്നു.

ജൂലൈ മാസത്തുടനീളം സാധാരണയേക്കാൾ ഉയർന്ന താപനിലയും വരണ്ട കാലാവസ്ഥയും അനുഭവപ്പെടുമെന്നാണ് ദീർഘകാല പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. ഇടയ്ക്കിടെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും മൊത്തത്തിൽ ചൂടും തെളിഞ്ഞ കാലാവസ്ഥയും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ വിലയിരുത്തൽ. യൂറോപ്പിലെ പല രാജ്യങ്ങളും ഇപ്പോൾ അതിശക്തമായ ഉഷ്ണതരംഗത്തെ നേരിടുന്നതിനിടെ ബ്രിട്ടനിലും വീണ്ടും ചൂട് ശക്തമാകുമെന്ന സൂചന അധികൃതരെ ജാഗ്രതയിലാക്കിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിൽ പ്രസവവുമായി ബന്ധപ്പെട്ട ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന സ്ത്രീകളുടെ എണ്ണം വർധിക്കുന്നതായുള്ള പുതിയ എൻഎച്ച്എസ് കണക്കുകൾ പുറത്തുവന്നു. പ്രസവാനന്തര അമിത രക്തസ്രാവം പോലുള്ള സങ്കീർണതകൾ നേരിടുന്നവരുടെ നിരക്ക് ഇപ്പോൾ ആയിരം പ്രസവങ്ങളിൽ 31 എന്ന നിലയിലെത്തിയിട്ടുണ്ട്. ആരോഗ്യവിദഗ്ധർ ഇതിനെ ദേശീയ പ്രതിസന്ധിയായി വിശേഷിപ്പിക്കുമ്പോൾ മാതൃപരിചരണ സംവിധാനത്തിന്റെ നിലവാരത്തെക്കുറിച്ചും ഗുരുതര ചോദ്യങ്ങൾ ഉയരുകയാണ്.

2020 മുതൽ ഗുരുതര പ്രസവ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങളുടെ നിരക്ക് സ്ഥിരമായി ഉയരുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. പ്രസവ ശസ്ത്രക്രിയയിലെ പ്രശ്നങ്ങളുടെ എണ്ണം കഴിഞ്ഞ വർഷങ്ങളിൽ ഗണ്യമായി വർധിച്ചിട്ടുണ്ടെന്നും പ്രസവാനന്തര അമിത രക്തസ്രാവം അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇത്തരം പരിക്കുകൾ സ്ത്രീകളുടെ ശാരീരിക ആരോഗ്യത്തെയും മാനസിക നിലയെയും ദീർഘകാലം ബാധിക്കാമെന്നും ചിലരിൽ പ്രസവാനന്തര മാനസികാഘാതത്തിനും കാരണമാകാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

അതേസമയം, ഇംഗ്ലണ്ടിലെ മാതൃ-നവജാത ശിശു പരിചരണ സേവനങ്ങളെക്കുറിച്ചുള്ള ദേശീയ അവലോകന സംവിധാനത്തിൽ വ്യാപകമായ വീഴ്ചകളും ജീവനക്കാരുടെ കുറവും സ്ത്രീകളുടെ പരാതികൾ അവഗണിക്കുന്ന പ്രവണതയും നിലനിൽക്കുന്നുവെന്ന് കണ്ടെത്തി. പരിചരണ നിലവാരം മെച്ചപ്പെടുത്താൻ സ്വതന്ത്ര മാതൃ-നവജാത കമ്മീഷണറെ നിയമിക്കുന്നതടക്കമുള്ള പരിഷ്കാരങ്ങൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കൂടുതൽ അടിയന്തിര നടപടികൾ ആവശ്യമാണെന്ന് ആരോഗ്യ സംഘടനകളും രോഗികളുടെ കൂട്ടായ്മകളും ചൂണ്ടിക്കാട്ടുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു.കെ. മലയാളികൾ ഇന്ന് ജൂൺ 30 -ാം തീയതി കഴിഞ്ഞ ദിവസം അന്തരിച്ച ലിൻഡ മേരി ബാബുവിന് അന്ത്യയാത്രാമൊഴിയേകും. സ്കോട്ട് ലൻഡിലെ വിറ്റ്ബേണിൽ നടക്കുന്ന പൊതുദർശനത്തിലും കുർബാനയിലും നൂറുകണക്കിന് മലയാളികൾ അന്ത്യാഞ്ജലി ആർപ്പിക്കാൻ എത്തിച്ചേരും . മൂന്നുവർഷത്തിലേറെ ക്യാൻസറിനെതിരെ ധീരമായി പോരാടിയ ലിൻഡയുടെ വിയോഗം സ്കോട്ട് ലൻഡിലെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തിയിരുന്നു.
ഉച്ചയ്ക്ക് 1 മുതൽ 2 വരെ സെന്റ് ജോസഫ് ആർ.സി. ദേവാലയത്തിൽ പൊതുദർശനം നടക്കും. തുടർന്ന് 2 മുതൽ 3.30 വരെ ഗ്രേറ്റ് ബ്രിട്ടനിലെ സീറോ-മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാർമികത്വത്തിൽ റെക്വിയം കുർബാന അർപ്പിക്കും. എഡിൻബറോയിലെ സെന്റ് അൽഫോൻസ – സെന്റ് ആന്റണി മിഷൻ അംഗങ്ങൾ, അടുത്ത സുഹൃത്തുക്കൾ എന്നിവർ ഫാ. സെബാസ്റ്റ്യൻ തുരുത്തിപ്പിള്ളിലിന്റെ നേതൃത്വത്തിൽ ചടങ്ങുകളുടെ ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.
എഡിൻബറോയിലെ സെന്റ് അൽഫോൻസ–സെന്റ് ആന്റണി സീറോ-മലബാർ മിഷനിലെ സജീവ അംഗവും ലിവിങ്സ്റ്റൺ മലയാളി കമ്മ്യൂണിറ്റി (LMC), യുണൈറ്റഡ് സ്കോട്ട്ലൻഡ് മലയാളി അസോസിയേഷൻ (USMA) എന്നീ മലയാളി സംഘടനകളിലെ സജീവ പ്രവർത്തകയുമായിരുന്ന ലിൻഡ മേരി ബാബുവിനെ അവസാനമായി യാത്രയയക്കാൻ സ്കോട്ട് ലൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളികൾ എത്തുമെന്നാണ് പ്രതീക്ഷ. ഭർത്താവ് പോൾ മാത്യു (ബാലു), മകൻ ആർച്ചർ എന്നിവർക്കൊപ്പം എല്ലാ സഹായവും പിന്തുണയുമായി സമീപത്തുള്ള മലയാളികളും വിവിധ സംഘടനകളുടെ പ്രതിനിധികളും ഈ ദുഃഖവേളയിൽ കുടുംബത്തോടൊപ്പമുണ്ട്. ചടങ്ങുകൾക്ക് ശേഷം ലിൻഡയുടെ ഭൗതികശരീരം തൃശൂർ തുരവൂരിലെ സെന്റ് അഗസ്റ്റിൻസ് സീറോ – മലബാർ ദേവാലയത്തിലേക്ക് കൊണ്ടുപോയി സംസ്കാരച്ചടങ്ങുകൾ നടത്തും. ഇതിന്റെ തീയതിയും മറ്റുള്ള വിവരങ്ങളും പിന്നീട് അറിയിക്കുന്നതായിരിക്കും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ലോകത്തിലെ പ്രമുഖ പുകയില കമ്പനികളിലൊന്നായ ബ്രിട്ടീഷ് അമേരിക്കൻ ടുബാക്കോ 9,000 തൊഴിലുകൾ വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചു. ആഗോളതലത്തിൽ 47,000 ജീവനക്കാരുള്ള കമ്പനിയുടെ ജീവനക്കാരുടെ ഏകദേശം അഞ്ചിലൊന്നിനെ ബാധിക്കുന്ന നടപടിയാണിത്. 5,500 തസ്തികകൾ നേരിട്ട് ഒഴിവാക്കുകയും 3,500 ജോലികൾ പുറം ഏജൻസികൾക്ക് കൈമാറുകയും ചെയ്യും. കൃത്രിമ ബുദ്ധി സാങ്കേതികവിദ്യയുടെ വ്യാപക ഉപയോഗത്തിലേക്കുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ പുനഃസംഘടന.

2028 ഓടെ പ്രതിവർഷം 60 കോടി പൗണ്ട് ലാഭം കൈവരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആഗോള കൺസൾട്ടിങ് സ്ഥാപനമായ അക്സെഞ്ചർ ഉൾപ്പെടെയുള്ള പങ്കാളികളുമായി ചേർന്ന് കൃത്രിമ ബുദ്ധി അധിഷ്ഠിത സംവിധാനങ്ങൾ നടപ്പാക്കാനാണ് കമ്പനി ഒരുങ്ങുന്നത്. കൂടുതൽ ചടുലവും ചെലവുകുറഞ്ഞതും സാങ്കേതികവിദ്യ കേന്ദ്രീകൃതവുമായ സ്ഥാപനമാക്കി കമ്പനിയെ മാറ്റുകയാണ് ലക്ഷ്യമെന്ന് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് തദേയു മരോക്കോ അറിയിച്ചു. ബാധിക്കപ്പെടുന്ന ജീവനക്കാർക്ക് ആവശ്യമായ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

പരമ്പരാഗത സിഗരറ്റുകളുടെ ആവശ്യകത ലോകമെമ്പാടും കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് കമ്പനിയുടെ പുതിയ നീക്കം. ഇതോടൊപ്പം ‘വ്യൂസ്’ എന്ന വേപ്പ് ഉൽപ്പന്നവും ‘വെലോ’ എന്ന നിക്കോട്ടിൻ പൗച്ചും ഉൾപ്പെടെയുള്ള പുകരഹിത ഉൽപ്പന്നങ്ങളിലേക്കാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വിപണിയിലെ കടുത്ത മത്സരം, നിയന്ത്രണ വെല്ലുവിളികൾ, ചില രാജ്യങ്ങളിലെ അനധികൃത പുകയില വ്യാപനം എന്നിവ കമ്പനിക്ക് സമ്മർദമുണ്ടാക്കുന്നുണ്ടെങ്കിലും പുകരഹിത ഉൽപ്പന്ന വിഭാഗത്തിൽ ശക്തമായ വളർച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ നിന്ന് നാടുകടത്തപ്പെട്ട ആയിരക്കണക്കിന് കുടിയേറ്റക്കാർ വീണ്ടും രാജ്യത്തേക്ക് മടങ്ങിയെത്തിയതായുള്ള കണക്കുകൾ പുറത്തുവന്നു . 2021 മുതൽ 2025 വരെ നാടുകടത്തപ്പെട്ടവരിൽ ഏകദേശം 4,300 പേരെ പിന്നീട് വീണ്ടും ബ്രിട്ടനിൽ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. ഈ കാലയളവിൽ 4,614 തവണ അനധികൃത തിരിച്ചുവരവ് രേഖപ്പെടുത്തിയതായും 723 പേരെങ്കിലും ഒന്നിലധികം തവണ നാടുകടത്തപ്പെട്ട ശേഷം വീണ്ടും രാജ്യത്ത് പ്രവേശിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു.

വീണ്ടും എത്തിയവരിൽ ഏറ്റവും കൂടുതൽ പേർ അൽബേനിയൻ പൗരന്മാരാണ്. റൊമാനിയ, അഫ്ഗാനിസ്ഥാൻ, ലിത്വാനിയ, ഇറാഖ് എന്നിവിടങ്ങളിൽ നിന്നുള്ളവരും പട്ടികയിലുണ്ട്. തിരിച്ചറിയൽ സംവിധാനങ്ങളിലെ പരിമിതികൾ കാരണം യഥാർഥ എണ്ണം ഇതിലും കൂടുതലാകാമെന്നാണ് വിലയിരുത്തൽ. നിർബന്ധിത നാടുകടത്തലിന് ഒരാൾക്ക് ശരാശരി 48,800 പൗണ്ട് വരെ ചെലവാകുമ്പോൾ സ്വമേധയാ മടങ്ങുന്നവർക്ക് 4,300 പൗണ്ടാണ് ചെലവെന്നും റിപ്പോർട്ടിൽ പറയുന്നു.

പ്രധാനമന്ത്രി കെയർ സ്റ്റാർമർ അധികാരത്തിലെത്തിയതിന് ശേഷം 76,000 ലേറെ അനധികൃത കുടിയേറ്റക്കാർ ചെറുബോട്ടുകളിൽ ഇംഗ്ലീഷ് ചാനൽ കടന്ന് ബ്രിട്ടനിലെത്തിയതായും റിപ്പോർട്ടിൽ പറയുന്നു. ഫ്രാൻസുമായി നടപ്പാക്കിയ ‘വൺ ഇൻ, വൺ ഔട്ട്’ പദ്ധതി ഫലപ്രദമാണോയെന്ന ചോദ്യവും ഇതോടെ ശക്തമായിട്ടുണ്ട്. അതേസമയം, 2024 ജൂലൈ മുതൽ അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്ന നടപടികൾ 41 ശതമാനം വർധിപ്പിച്ചിട്ടുണ്ടെന്നും അനധികൃത പുനഃപ്രവേശനം തടയാൻ കർശന നടപടികൾ തുടരുകയാണെന്നും ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലങ്കാഷെയറിലെ എം65 മോട്ടോർവേയിൽ അമിതവേഗത്തിൽ പാഞ്ഞ കാർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 17കാരിയായ ഡെമി-ലീ ഡേവീസ് കൊല്ലപ്പെട്ട സംഭവത്തിൽ കാർ ഓടിച്ച യുവാവിന് കോടതി അഞ്ച് വർഷവും മൂന്ന് മാസവും തടവുശിക്ഷ വിധിച്ചു. 2024 ഒക്ടോബറിലുണ്ടായ അപകടസമയത്ത് 19കാരനായ ലിയോൺ കാലഹാൻ മണിക്കൂറിൽ 113 മൈൽ (ഏകദേശം 182 കിലോമീറ്റർ) വേഗത്തിലാണ് വാഹനം ഓടിച്ചിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

അപകടകരമായ രീതിയിൽ വാഹനം തിരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കാർ നിയന്ത്രണം വിട്ടത്. റോഡരികിലെ ബാരിയറിൽ ഇടിച്ച വാഹനം പലതവണ മറിയുകയും പിൻസീറ്റിലുണ്ടായിരുന്ന മൂന്ന് യാത്രക്കാർ പുറത്തേക്ക് തെറിച്ചുവീഴുകയും ചെയ്തു. സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്നതും അപകടത്തിന്റെ ആഘാതം വർധിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഡെമി-ലീയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറ്റ് രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്കേറ്റെങ്കിലും രക്ഷപ്പെട്ടു.

അപകടത്തിൻ്റെ ഉത്തരവാദിത്തം സമ്മതിച്ച കാലഹാനെ കോടതി ശിക്ഷിക്കുമ്പോൾ, യുവതിയുടെ ഭാവി ഒരു നിമിഷത്തെ അശ്രദ്ധ മൂലം ഇല്ലാതായെന്ന് ജഡ്ജി നിരീക്ഷിച്ചു. ഇയാൾക്ക് ഒൻപത് വർഷത്തിലധികം കാലത്തേക്ക് വാഹനമോടിക്കുന്നതിനും വിലക്കേർപ്പെടുത്തി. മകളുടെ മരണം കുടുംബത്തിന് ജീവിതകാലം മുഴുവൻ നീളുന്ന ദുഃഖശിക്ഷയാണെന്ന് ഡെമി-ലിയുടെ മാതാവ് കോടതിയിൽ പറഞ്ഞു.
ലണ്ടൻ്റെ പടിഞ്ഞാറൻ മേഖലയായ ഈലിങ് ബ്രോഡ്വേയിൽ ശനിയാഴ്ച ഉച്ചയ്ക്ക് നടന്ന വാഹനാപകടത്തിൽ നിരവധി കാൽനടയാത്രക്കാർക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് 2.30ഓടെ ഒരു കാർ ആളുകൾക്കിടയിലേക്ക് ഇടിച്ചു കയറിയതിനെ തുടർന്ന് അഞ്ച് പേർക്കാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കൊലപാതകശ്രമം, അപകടകരമായ ഡ്രൈവിംഗ് എന്നീ കുറ്റങ്ങൾ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.

പരിക്കേറ്റവരിൽ രണ്ടുപേർക്ക് സംഭവസ്ഥലത്തുവച്ചുതന്നെ ചികിത്സ നൽകിയപ്പോൾ മൂന്ന് പേരെ ആശുപത്രിയിലേക്ക് മാറ്റി. എല്ലാവരുടെയും പരിക്കുകൾ ഗുരുതരമോ ജീവന് ഭീഷണിയുണ്ടാക്കുന്നതോ അല്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. അപകടത്തിന് പിന്നാലെ കാർ ഓടിച്ചയാൾ സ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സമീപ പ്രദേശമായ ഗ്രേഞ്ച് പാർക്കിൽ നിന്ന് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.

സംഭവത്തെ തുടർന്ന് ആംബുലൻസ്, എയർ ആംബുലൻസ് ഉൾപ്പെടെയുള്ള അടിയന്തിരസേവന വിഭാഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ഭീകരവാദ വിരുദ്ധ വിഭാഗവും തുടക്കത്തിൽ അന്വേഷണത്തിൽ പങ്കെടുത്തെങ്കിലും നിലവിൽ സംഭവം ഭീകരാക്രമണമായി കണക്കാക്കുന്നില്ലെന്ന് മെട്രോപൊളിറ്റൻ പൊലീസ് വ്യക്തമാക്കി. സംഭവത്തിന്റെ കാരണം എന്താണെന്ന് കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നും ദൃശ്യങ്ങൾ അല്ലെങ്കിൽ വിവരങ്ങൾ കൈവശമുള്ളവർ മുന്നോട്ടു വരണമെന്നും പൊലീസ് അഭ്യർഥിച്ചു.