ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിന്റെ എൻഎച്ച്എസ് ആശുപത്രികൾക്കുള്ള ധനസഹായം പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന ഫീഡ്ബാക്കുമായി ബന്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. അതായത് മോശം അഭിപ്രായം നേരിടുന്ന ഹോസ്പിറ്റലുകൾക്ക് ഫണ്ട് അനുവദിക്കുന്ന കാര്യത്തിൽ സർക്കാർ കർശന നിലപാട് സ്വീകരിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. എൻഎച്ച്എസിനായുള്ള സർക്കാർ അടുത്ത പത്ത് വർഷത്തെ പദ്ധതികൾ അവതരിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ നിർദ്ദേശം ഉടലെടുത്തിരിക്കുന്നത്.
രോഗികൾ അസന്തുഷ്ടരായാൽ ഹോസ്പിറ്റലുകൾക്ക് ലഭിക്കുന്ന ധനസഹായത്തിന്റെ ഒരു ഭാഗം നഷ്ടപ്പെടും. ഈ നടപടി ഹോസ്പിറ്റലുകൾക്കിടയിൽ കൂടുതൽ ഗുണകരമായ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. വളരെ മോശം സേവനങ്ങൾ നൽകുന്ന ഹോസ്പിറ്റലുകളെ ഇത് നല്ല രീതിയിൽ ബാധിക്കും. എന്നാൽ പരിചരണം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു മാർഗമായി ഈ ആശയം ആരും ഉന്നയിച്ചിട്ടില്ലന്നും നിലവിൽ അന്താരാഷ്ട്രതലത്തിൽ മറ്റൊരു ആരോഗ്യ സംരക്ഷണ സംവിധാനവും ഈ മാതൃക സ്വീകരിക്കുന്നില്ലന്നും ആണ് നിർദ്ദേശങ്ങളോട് എൻഎച്ച്എസ് കോൺഫെഡറേഷന്റെ ചീഫ് എക്സിക്യൂട്ടീവ് മാത്യു ടെയ്ലർ പ്രീതികരിച്ചത് .
പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി എൻഎച്ച്എസിന്റെ പ്രവർത്തന മേൽനോട്ടം വഹിക്കുന്ന നൂറുകണക്കിന് സ്ഥാപനങ്ങൾ നിർത്തലാക്കാൻ പോവുകയാണെന്ന് വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. രോഗികൾക്ക് വേണ്ടി വാദിക്കുന്ന ഹെൽത്ത് വാച്ച് ഇംഗ്ലണ്ടും വിസിൽ ബ്ലോവർമാരെ പിന്തുണയ്ക്കുന്ന നാഷണൽ ഗാർഡിയൻസ് ഓഫീസും നിർത്തലാക്കുന്ന സ്ഥാപനങ്ങളിൽ ഉൾപ്പെടുന്നു. നിലവിലെ എൻഎച്ച്എസ്സിന്റെ ഭരണ സംവിധാനം വളരെ സങ്കീർണ്ണമാണെന്നും എൻ എച്ച് എസിന് താഴെത്തട്ടിൽ പ്രവർത്തിക്കുന്നവരെ ആണ് ആവശ്യമുള്ളതെന്നും സർക്കാർ തീരുമാനത്തെ കുറിച്ച് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു. ആരോഗ്യ സംവിധാനത്തിന്റെ താഴെത്തട്ടിലുള്ള പ്രവർത്തനമേഖലയിൽ ജീവനക്കാരുടെ ക്ഷാമം നിലനിൽക്കുമ്പോഴും ക്വാംഗോകൾക്ക് വേണ്ടി വളരെ അധികം തുക ചിലവഴിക്കേണ്ടി വരുന്നതാണ് സർക്കാരിൻറെ ഈ തീരുമാനത്തിന് പിന്നിൽ എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എസെക്സ് പാർക്കിൽ മരം വീണ് ഒരു പെൺകുട്ടി ദാരുണമായി കൊല്ലപ്പെട്ടു. ഏഴു വയസ്സുള്ള കുട്ടിയാണ് കൊല്ലപ്പെട്ടത്. 6 വയസ്സുകാരിയായ മറ്റൊരു പെൺകുട്ടിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.
സൗത്ത് എൻഡ്-ഓൺ-സീയിൽ നടന്ന സംഭവത്തെ തുടർന്ന് മറ്റ് മൂന്ന് കുട്ടികൾക്ക് നിസാര പരിക്കുകൾ സംഭവിച്ചു. അപകടത്തെ തുടർന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് തൊട്ടുമുമ്പ് ചാക്ക്വെൽ പാർക്കിലേക്ക് തങ്ങളെ വിളിച്ചതായി എസെക്സ് പോലീസ് പറഞ്ഞു. അപകടത്തെ തുടർന്ന് പൊതുജനങ്ങൾ പ്രദേശം ഒഴിവാക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. സംഭവം നടന്ന ഉടനെ അടിയന്തിര രക്ഷാപ്രവർത്തനത്തിന് സമീപത്ത് ഉണ്ടായിരുന്നവർ ഓടിയെത്തിയതായി ഒരു ദൃക്സാക്ഷി പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻഎച്ച്എസ് അതിൻ്റെ സേവനങ്ങൾ നടപ്പിലാക്കാൻ ഉപയോഗിക്കുന്ന സ്വതന്ത്ര സ്ഥാപനങ്ങളാണ് ക്വാംഗോകൾ. എൻ എച്ച് എസ് ക്വാംഗോകൾക്ക് ആരോഗ്യ സേവനങ്ങൾ ആസൂത്രണം ചെയ്യാനും കൈകാര്യം ചെയ്യാനും പരിശോധിക്കാനുമുള്ള അധികാരമുണ്ട്. ആശുപത്രികളും ക്ലിനിക്കുകളും നിയമങ്ങളും നടപടിക്രമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നത് ക്വാംഗോകളുടെ കടമയാണ്.
എന്നാൽ എൻഎച്ച്എസിന്റെ പ്രവർത്തന മേൽനോട്ടം വഹിക്കുന്ന നൂറുകണക്കിന് ഇത്തരം സ്ഥാപനങ്ങൾ നിർത്തലാക്കാൻ പോവുകയാണെന്ന് സർക്കാർ അറിയിച്ചു. രോഗികൾക്ക് വേണ്ടി വാദിക്കുന്ന ഹെൽത്ത് വാച്ച് ഇംഗ്ലണ്ടും വിസിൽ ബ്ലോവർമാരെ പിന്തുണയ്ക്കുന്ന നാഷണൽ ഗാർഡിയൻസ് ഓഫീസും നിർത്തലാക്കുന്ന സ്ഥാപനങ്ങളിൽ ഉൾപ്പെടുന്നു. നിലവിലെ എൻഎച്ച്എസ്സിന്റെ ഭരണ സംവിധാനം വളരെ സങ്കീർണ്ണമാണെന്നും എൻ എച്ച് എസിന് താഴെത്തട്ടിൽ പ്രവർത്തിക്കുന്നവരെ ആണ് ആവശ്യമുള്ളതെന്നും സർക്കാർ തീരുമാനത്തെ കുറിച്ച് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു. ആരോഗ്യ സംവിധാനത്തിന്റെ താഴെത്തട്ടിലുള്ള പ്രവർത്തനമേഖലയിൽ ജീവനക്കാരുടെ ക്ഷാമം നിലനിൽക്കുമ്പോഴും ക്വാംഗോകൾക്ക് വേണ്ടി വളരെ അധികം തുക ചിലവഴിക്കേണ്ടി വരുന്നതാണ് സർക്കാരിൻറെ ഈ തീരുമാനത്തിന് പിന്നിൽ എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ആരോഗ്യപരിപാലന മേഖലയുടെ അടുത്ത പത്ത് വർഷത്തെ നയങ്ങളുടെ ഭാഗമായാണ് ഈ കാര്യങ്ങൾ സർക്കാർ എടുത്തിരിക്കുന്നത്. ലേബർ പാർട്ടിയുടെ ആരോഗ്യമേഖലയുടെ നയരൂപീകരണത്തിൻ്റെ പൂർണ്ണരൂപം അടുത്ത ആഴ്ച പ്രസിദ്ധീകരിക്കും. മൊത്തം 201 സംഘടനകളെ പിരിച്ചുവിടും എന്നാണ് അറിയാൻ സാധിച്ചത്. അവയിൽ കഴിഞ്ഞ കൺസർവേറ്റീവ് സർക്കാർ ആരോഗ്യ പദ്ധതികൾ വികസിപ്പിക്കുന്നതിനായി രൂപീകരിച്ച സ്ഥാപനങ്ങളും ഉൾപ്പെടുന്നുണ്ട്. എൻഎച്ച്എസിനും സാമൂഹിക പരിചരണ രോഗികൾക്കും വേണ്ടി സംസാരിക്കുന്നതിനും സേവനങ്ങൾ കാര്യക്ഷമമല്ലാത്തപ്പോൾ മന്ത്രിമാരെ ഉപദേശിക്കുന്നതിനുമായി 2012 ൽ രൂപീകരിച്ച ഹെൽത്ത് വാച്ച് ഇംഗ്ലണ്ട് നിർത്തലാക്കുന്നതിനെതിരെ കടുത്ത വിമർശനവും ഉയർന്നു വരുന്നുണ്ട്. ആരോഗ്യ സേവനത്തിന്റെ ദൈനംദിന മാനേജ്മെന്റിന് ഉത്തരവാദിയായ ഭരണ സ്ഥാപനമായ എൻഎച്ച്എസ് ഇംഗ്ലണ്ട് നിർത്തലാക്കുമെന്നും സിസ്റ്റം കൂടുതൽ സർക്കാർ നിയന്ത്രണത്തിലാക്കുമെന്നും മാർച്ചിൽ പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ പ്രഖ്യാപിച്ചിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിൽ രണ്ടാം വേനൽക്കാല ഉഷ്ണതരംഗം ആരംഭിക്കുന്നതിനാൽ, രാജ്യത്ത് വിവിധ സ്ഥലങ്ങളിൽ ഹീറ്റ് ഹെൽത്ത് വാണിങ്ങുകൾ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഈസ്റ്റ് മിഡ്ലാൻഡ്സ്, സൗത്ത്-ഈസ്റ്റ്, സൗത്ത്-വെസ്റ്റ്, ഈസ്റ്റ്, ലണ്ടൻ എന്നിവിടങ്ങളിൽ ആംബർ അലേർട്ട് പുറപ്പെടുവിച്ചു. അതായത് ഈ സ്ഥലങ്ങളിലെ വിവിധ ആരോഗ്യ സേവനങ്ങളെയും മുഴുവൻ ജനങ്ങളെയും ചൂട് ബാധിച്ചേക്കാം എന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (യുകെഎച്ച്എസ്എ) പറയുന്നു.
യോർക്ക്ഷെയറിലും ഹംബറിലും വെസ്റ്റ് മിഡ്ലാൻഡ്സിലും, ഗൗരവം കുറഞ്ഞ യെല്ലോ അലേർട്ടുകളാണ് പുറപ്പെടുവിച്ചിരിക്കുന്നത്. അതായത് പ്രായമായവരെയും ദുർബലരെയും ചൂട് ബാധിച്ചേക്കാം. ഗ്ലാസ്റ്റൺബറി ഫെസ്റ്റിവൽ നടക്കുന്ന വാരാന്ത്യത്തിൽ താപനില 30 ഡിഗ്രിയിലേക്ക് ഉയരുമെന്ന് പ്രവചിക്കപ്പെടുന്നു. ബിബിസി വെതർ പ്രകാരം, തിങ്കളാഴ്ച ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ചൂടേറിയ ദിവസമായിരിക്കാം. ഈ ദിവസം ലണ്ടനിലെ താപനില 34Cഉം, കേംബ്രിഡ്ജ്ഷെയർ പ്രദേശത്തേക്ക് 35C ആയിരിക്കാമെന്നും കാലാവസ്ഥ പ്രവചനങ്ങൾ പറയുന്നു.
ഈ വാരാന്ത്യത്തിൽ സോമർസെറ്റിലെ ഗ്ലാസ്റ്റൺബറിയിൽ താപനില 20 ഡിഗ്രി സെൽഷ്യസ് മുതൽ പരമാവധി 28 ഡിഗ്രി സെൽഷ്യസ് വരെ തുടരും. ഞായറാഴ്ച 28 ഡിഗ്രി സെൽഷ്യസ് വരെ താപനില എത്താനും സാധ്യതയുണ്ട്. നിലവിൽ ബ്രിട്ടൻെറ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടുന്ന ഉഷ്ണതരംഗം നാല് മുതൽ ആറ് ദിവസം വരെ നീണ്ട് നിൽക്കാനാണ് സാധ്യത. ചില പ്രദേശങ്ങളിൽ രാത്രി മുഴുവൻ താപനില 20°C ന് മുകളിൽ തുടരും. മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ ഇതിലും ചൂടുള്ള കാലാവസ്ഥയാണ് നേരിടുന്നത്. സ്പെയിനിലെ കോർഡോബ പോലെയുള്ള സ്ഥലങ്ങളിൽ താപനില 44°C വരെ എത്തിയേക്കാം എന്നാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വെയിൽസ് ആർച്ച് ബിഷപ്പ് ആൻഡി ജോൺ സ്ഥാനമൊഴിഞ്ഞു. ബാംഗോർ കത്തീഡ്രലുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്നാണ് രാജി. ബാംഗോർ കത്തീഡ്രലിൽ അമിതമായ മദ്യപാനം, ലൈംഗിക അതിക്രമം, ഭീഷണിപ്പെടുത്തൽ, മോശം ഭാഷ തുടങ്ങിയവ പുറത്തുവന്നതിനെ തുടർന്നാണ് വെയിൽസ് ആർച്ച് ബിഷപ്പ് സ്ഥാനമൊഴിഞ്ഞു.
രാജിവയ്ക്കണമെന്ന ആവശ്യം ഉയർന്നതിനെ തുടർന്ന് വെള്ളിയാഴ്ച വൈകുന്നേരം ബാംഗോർ ബിഷപ്പ് കൂടിയായ ആൻഡി ജോൺ ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു. വെയിൽസ് ആർച്ച് ബിഷപ്പ് സ്ഥാനത്ത് തുടരുമെന്നും ആഗസ്റ്റ് 31- ന് ബാംഗോർ ബിഷപ്പ് എന്ന സ്ഥാനത്തു നിന്ന് വിരമിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിഷപ്പ് രാജിവയ്ക്കണമെന്നും കത്തീഡ്രലിന്റെ പ്രവർത്തനങ്ങൾ, പുരോഹിതന്മാർ, ജീവനക്കാർ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ പെരുമാറ്റം, സാമ്പത്തിക ദുരുപയോഗം എന്നിവയെ കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നുള്ള മുറവിളി വർദ്ധിച്ചു വരികയായിരുന്നു.
വേണ്ടത്ര കൂടിയാലോചന കൂടാതെ കത്തീഡ്രലിലെ പുതിയ ഫർണിച്ചറുകൾക്കായി 400,000 പൗണ്ടിലധികം ചെലവഴിച്ചതും മുതിർന്ന ജീവനക്കാർക്കായി റോമിലേക്കും ഡബ്ലിനിലേക്കും ഉള്ള യാത്രകൾക്കായി 20,000 പൗണ്ട് ചെലവഴിച്ചതും ഉൾപ്പെടെയുള്ള സാമ്പത്തിക ക്രമക്കേടുകളിൽ വൻ ജന രോക്ഷം ഉയർന്നിരുന്നു. കഴിഞ്ഞ മാസം, കത്തീഡ്രലിലെ പുരോഹിത കോളേജിലെ രണ്ട് അംഗങ്ങളായ റവ. ഡോ. ജോൺ പ്രൈസർ-ജോൺസും വെരി റവ. പ്രൊഫ. ഗോർഡൻ മക്ഫേറ്റും ബാംഗോറിലെ സംഭവങ്ങളെ കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടതും വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ശാസ്ത്രം മനുഷ്യനെ തന്നെ പുന:സൃഷ്ടിക്കുമോ എന്ന ചോദ്യത്തിന് ഉത്തരം കാണാൻ അധിക കാലം എടുത്തില്ല. മനുഷ്യ ഡി എൻ എ തന്നെ പുന:സൃഷ്ടിക്കാനുള്ള ഗവേഷണങ്ങൾ ആരംഭിച്ചു . വിവാദങ്ങളെ തുടർന്ന് സിന്തറ്റിക് ഹ്യൂമൻ ജീനോം പദ്ധതിക്ക് തുടക്കം കുറിക്കുന്നത് മെല്ലപോക്കിലായിരുന്നു. എന്നാൽ ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ മെഡിക്കൽ ചാരിറ്റിയായ വെൽക്കം ട്രസ്റ്റ് പദ്ധതി ആരംഭിക്കുന്നതിന് പ്രാരംഭമായി £10 മില്യൺ പൗണ്ട് നൽകിയതോടെയാണ് പദ്ധതിക്ക് ജീവൻ വച്ചത്. വിവാദങ്ങൾ ഉയർന്നു വന്നെങ്കിലും ആരോഗ്യമേഖലയ്ക്ക് ഒട്ടേറെ ഗുണകരമായ മാറ്റങ്ങൾ സംഭാവന ചെയ്യാൻ സിന്തറ്റിക് ഹ്യൂമൻ ജീനോം പദ്ധതിക്ക് തുടക്കം കുറിക്കുന്നതിന് കഴിയുമെന്നാണ് പരക്കെ പ്രതീക്ഷിക്കപ്പെടുന്നത്. നിരവധി രോഗങ്ങൾക്കുള്ള ചികിത്സകൾ ത്വരിതപ്പെടുത്തുന്നതിലൂടെ ദോഷത്തേക്കാൾ കൂടുതൽ ഗുണം ചെയ്യാൻ ഇതിന് കഴിവുണ്ടെന്ന് പറയുന്നു.
കേംബ്രിഡ്ജിലെ എംആർസി ലബോറട്ടറി ഓഫ് മോളിക്യുലാർ ബയോളജിയിലെ ഡോ. ജൂലിയൻ സെയിൽ ഈ ഗവേഷണം ജീവശാസ്ത്രത്തിലെ അടുത്ത വലിയ കുതിച്ചുചാട്ടമായിരിക്കുമെന്നാണ് അഭിപ്രായപ്പെട്ടത്. ആകാശമാണ് പരിധി പ്രായമാകുന്തോറും ആളുകളുടെ ജീവിതം മെച്ചപ്പെടുത്തുന്ന പ്രായമാകുന്തോറും രോഗമില്ലാത്തതും ആരോഗ്യകരമായ വാർദ്ധക്യത്തിലേക്ക് നയിക്കുന്നതുമായ ചികിത്സകൾ ഞങ്ങൾ നോക്കുകയാണ് എന്ന് അദ്ദേഹം അറിയിച്ചു. കരളിലും ഹൃദയത്തിലും, രോഗപ്രതിരോധ സംവിധാനത്തിൽ പോലും കേടുപാടുകൾ സംഭവിച്ച അവയവങ്ങളെ പുനരുജ്ജീവിപ്പിക്കാൻ ഉപയോഗിക്കാവുന്ന രോഗ പ്രതിരോധശേഷിയുള്ള കോശങ്ങൾ സൃഷ്ടിക്കുന്നതിന് സാധിക്കുമെന്നാണ് ശാസ്ത്രലോകം അഭിപ്രായപ്പെടുന്നത്. എന്നാൽ മെച്ചപ്പെട്ടതോ പരിഷ്കരിച്ചതോ ആയ മനുഷ്യരെ സൃഷ്ടിക്കാൻ ശ്രമിക്കുന്ന വിവാദപരമായ ഗവേഷണങ്ങൾക്ക് ഇതുവഴി തുറക്കുമെന്നുള്ള വിമർശനങ്ങൾ ശക്തമാണ്. ഗവേഷണങ്ങളുടെ മുൻനിരയിൽ യുകെയിലെ പ്രശസ്തമായ സർവകലാശാലകളിലെ ശാസ്ത്രജ്ഞരുടെ പങ്കാളിത്തം ഉണ്ട്.
മാരകമായ രോഗങ്ങൾ ഒഴിവാക്കുന്നതിനായി ഇംഗ്ലണ്ടിലെ എല്ലാ കുഞ്ഞുങ്ങൾക്കും ഡിഎൻഎ പരിശോധന നടത്തുമെന്ന വാർത്ത പുറത്തുവന്നിരുന്നു. ഇതിലൂടെ വരും തലമുറയ്ക്ക് വ്യക്തിഗത ആരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ സാധിക്കും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇതിൻറെ ഭാഗമായി ഡിഎൻഎ സാങ്കേതികവിദ്യ നടപ്പാക്കാനായി 650 മില്യൺ പൗണ്ട് നിക്ഷേപിക്കാനാണ് സർക്കാർ പദ്ധതി തയ്യാറാക്കുന്നത്. അടുത്ത പത്ത് വർഷത്തിനുള്ളിൽ ഓരോ നവജാതശിശുക്കളെയും ജീനോം സീക്വൻസിംഗിന് വിധേയമാക്കും. ഇത് നൂറുകണക്കിന് രോഗങ്ങളിലെ അപകടസാധ്യത വിലയിരുത്തുന്നതിന് സഹായകരമാകും. ഇത് അടുത്ത ദശാബ്ദത്തിനുള്ളിൽ ആരോഗ്യവകുപ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ജീനോമിക്സിലെ പുരോഗതി ആളുകളെ മാരകമായ രോഗങ്ങളെ അതിജീവിച്ച് വ്യക്തിഗത ആരോഗ്യ പരിരക്ഷ സ്വീകരിക്കാൻ അനുവദിക്കുമെന്ന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു. ശാസ്ത്രത്തിൻറെ വിപ്ലവകരമായ ഈ മുന്നേറ്റത്തിലൂടെ എൻഎച്ച്എസ്സിന്റെ രോഗനിർണ്ണയം നടത്തി ചികിത്സിക്കുന്ന സേവനത്തിൽ നിന്ന് അത് പ്രവചിക്കുകയും തടയുകയും ചെയ്യുന്നതാക്കി മാറ്റാൻ കഴിയും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ആർഎഎഫ് ബ്രൈസ് നോർട്ടണിലെ സൈനിക വിമാനം അതിക്രമിച്ചു കയറി പെയിന്റ് ഉപയോഗിച്ച് നശിപ്പിച്ച സംഭവത്തിൽ തീവ്രവാദ വിരുദ്ധ പോലീസ് നാല് പേരെ അറസ്റ്റ് ചെയ്തു. സംഭവത്തിൻെറ ഉത്തരവാദിത്തം ഒരു പലസ്തീൻ അനുകൂല സംഘടന പിന്നീട് ഏറ്റെടുത്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പലസ്തീൻ ആക്ഷൻ ഓൺലൈനിൽ പോസ്റ്റ് ചെയ്ത ഫൂട്ടേജിൽ, ഓക്സ്ഫോർഡ്ഷെയർ എയർബേസിനുള്ളിൽ രണ്ടു പേരെ കാണാം. ഇതിൽ ഒരാൾ സ്കൂട്ടറിൽ ഒരു എയർബസ് വോയേജറിൽ കയറി അതിന്റെ ജെറ്റ് എഞ്ചിനിൽ പെയിന്റ് തളിക്കുന്നതായും ദൃശ്യങ്ങളിൽ വ്യക്തമാണ്.
29 കാരിയായ ഒരു സ്ത്രീയെയും ലണ്ടനിൽ നിന്നുള്ള 36 ഉം 24 ഉം വയസ്സുള്ള രണ്ട് പുരുഷന്മാരെയും തീവ്രവാദ കുറ്റം ചുമത്തി സൗത്ത് ഈസ്റ്റ് കൗണ്ടർ ടെററിസം പോലീസ് ഇപ്പോൾ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറ്റവാളികളെ സഹായിച്ചുവെന്ന സംശയത്തിൽ 41 വയസ്സുള്ള ഒരു സ്ത്രീയേയും പോലീസ് അറസ്റ്റ് ചെയ്തു. 24, 29, 36 വയസ്സ് പ്രായമുള്ള പ്രതികളെ ഭീകരവാദ നിയമം 2000 ത്തിലെ സെക്ഷൻ 41 പ്രകാരം, തീവ്രവാദ പ്രവർത്തനങ്ങൾ ആരോപിച്ചാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ബെർക്ക്ഷെയറിലെ ന്യൂബറിയിൽ വെച്ചാണ് അറസ്റ്റ് നടന്നത്. പ്രതികൾ എല്ലാവരും ഇപ്പോഴും പോലീസ് കസ്റ്റഡിയിൽ ആണ്.
സംഭവത്തിൽ അറസ്റ്റിലായവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല. സംഭവത്തിന് പിന്നാലെ പാലസ്തീൻ ആക്ഷൻ നിരോധിക്കുമെന്ന് സർക്കാർ അറിയിച്ചു. ഈ ഗ്രൂപ്പിൽ അംഗമാകുകയോ പിന്തുണ ക്ഷണിക്കുകയോ ചെയ്യുന്നത് നിയമവിരുദ്ധമായിരിക്കും. ജൂൺ 30 ന് പാർലമെന്റിന് മുന്നിൽ ഒരു കരട് നിരോധന ഉത്തരവ് അവതരിപ്പിക്കുമെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ പറഞ്ഞു. ഈ ഒരു സംഭവം വിമാനങ്ങളുടെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചില്ലെന്ന് ഡൗണിങ് സ്ട്രീറ്റ് പത്ര സമ്മേളത്തിൽ അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കഞ്ചാവ് കൈവശം വച്ചതായുള്ള സംശയത്തെ തുടർന്ന് 15 വയസ്സുകാരിയെ വസ്ത്രമഴിച്ച് പരിശോധിച്ച രണ്ട് പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. ഇവരുടെ ഭാഗത്തു നിന്ന് ഗുരുതരമായ മോശം പെരുമാറ്റം ഉണ്ടായതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 2020 -ൽ കിഴക്കൻ ലണ്ടനിലെ ഹാക്ക്നിയിലെ ഒരു സ്കൂളിൽ ആണ് സംഭവം നടന്നത്. കറുത്ത വർഗക്കാരിയായ പെൺകുട്ടിയെ പിസിമാരായ ക്രിസ്റ്റീന ലിംഗെ, വിക്ടോറിയ വ്രേ, റാഫാൽ ഷ്മിഡിൻസ്കി എന്നിവർ ആയിരുന്നു പ്രതിപട്ടികയിൽ.
2022-ൽ സംഭവത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നതിനെത്തുടർന്ന്, സ്കോട്ട്ലൻഡ് യാർഡ് ക്ഷമാപണം നടത്തിയിരുന്നു. ഇംഗ്ലണ്ടിലെ കുട്ടികളുടെ കമ്മീഷണർ ഡാം റേച്ചൽ ഡി സൂസ ഈ കേസിനെ ഞെട്ടിപ്പിക്കുന്നത് എന്നാണ് വിശേഷിപ്പിച്ചത്. പെൺകുട്ടി കഞ്ചാവ് കൈവശം വച്ചിട്ടുണ്ടെന്ന് പിസിമാരായ ലിംഗെ, വ്രേ, ഷ്മിഡിൻസ്കി എന്നിവർക്ക് വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് നടപടിയെടുത്തത്. പക്ഷേ അവരുടെ ബാഗുകളിലോ പുറം വസ്ത്രങ്ങളിലോ മയക്കുമരുന്ന് കണ്ടെത്തിയില്ലെന്ന് പോലീസ് വാച്ച്ഡോഗ് പിന്നീട് കണ്ടെത്തി. ഗുരുതരമായ കുറ്റം ചെയ്തതായി കണ്ടെത്തിയ രണ്ടുപേരെ പിരിച്ചുവിടുകയും ഒരാളെ താക്കീത് നൽകുകയും ആണ് ചെയ്തത്. 2022ൽ ഈ സംഭവം പുറത്തറിഞ്ഞപ്പോൾ കടുത്ത പ്രതിഷേധങ്ങൾ ആണ് ഉയർന്നത് . കുട്ടിയോട് വംശീയമായി പെരുമാറിയതായുള്ള ആരോപണം ഉദ്യോഗസ്ഥർക്ക് എതിരെ ഉയർന്നു വന്നിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ ജനങ്ങളുടെ മാനസികാരോഗ്യത്തെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസിക വൈകല്യങ്ങൾ ബാധിക്കുന്നവരുടെ എണ്ണത്തിൽ കുത്തനെയുള്ള വർദ്ധനവ് ഉണ്ടെന്നാണ് എൻഎച്ച്എസ് നടത്തിയ സർവേയിൽ വെളിപ്പെട്ടത്. ഇംഗ്ലണ്ടിലെ നാലിൽ ഒരാൾക്ക് അതായത് 25 ശതമാനം പേർക്ക് ഏതെങ്കിലും രീതിയിലുള്ള മാനസിക വൈകല്യങ്ങൾ ഉണ്ടെന്നാണ് പുറത്തു വരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.
യുവാക്കളെക്കാൾ യുവതികളിലാണ് മാനസിക പ്രശ്നങ്ങൾ കൂടുതൽ ഉള്ളത്. 16 മുതൽ 24 വയസ്സ് വരെ പ്രായമുള്ളവരിൽ ഇത്തരം അവസ്ഥകളുടെ നിരക്ക് ഒരു ദശാബ്ദത്തിനുള്ളിൽ കനത്ത തോതിൽ വർധിച്ചതായി ആണ് സർവേ ഫലം കാണിക്കുന്നത്. 2014 -ൽ ഇത്തരം പ്രശ്നങ്ങൾ ഉള്ളവരുടെ എണ്ണം 18.9 ശതമാനമായിരുന്നത് 2024 ആയപ്പോൾ 25.8 ശതമാനമായി ഉയർന്നു. എന്നാൽ മുതിർന്ന സ്ത്രീകളിൽ പാനിക് ഡിസോർഡർ, ഫോബിയകൾ, ഒബ്സസീവ് കംപൾസീവ് ഡിസോർഡർ എന്നിവയും ഉൾപ്പെടുന്ന പ്രശ്നബാധിതരുടെ എണ്ണവും വളരെ കൂടിയിട്ടുണ്ട്. 36. 1 ശതമാനം സ്ത്രീകൾ ആണ് ഈ മാനസിക പ്രശ്നങ്ങൾ ഉള്ളതെന്ന് സർവേയിലെ പ്രധാന ഗവേഷകരിലൊരാളായ സാലി മക്മാനസ് പറഞ്ഞു.
ഇംഗ്ലണ്ടിലെ വർദ്ധിച്ചുവരുന്ന മാനസികാരോഗ്യ പ്രശ്നങ്ങൾ ആഗോള പ്രവണതകളെ പ്രതിഫലിക്കുന്നതാണെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. സുരക്ഷിതമല്ലാത്ത തൊഴിൽ, പാർപ്പിടം, കോവിഡ്, കാലാവസ്ഥാ വ്യതിയാനം എന്നിവ മുതൽ ജീവിതത്തിന്റെ പല വശങ്ങളെ കുറിച്ചും യുവാക്കളിൽ ആശങ്ക വളർന്നുവരികയാണ്. കോവിഡ് മാനസികാരോഗ്യത്തെ ഏറ്റവും കൂടുതൽ ബാധിച്ച ഒരു വിഭാഗത്തിൽ യുവാക്കളും ഉൾപ്പെടുന്നുണ്ടെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. മാനസികാരോഗ്യം, ആത്മഹത്യാ ചിന്തകൾ, സ്വയം ഉപദ്രവിക്കൽ എന്നിവയുടെ മൊത്തത്തിലുള്ള വ്യാപനത്തിൽ പ്രായഭേദമന്യേ കുത്തനെ വർദ്ധനവ് ഉണ്ടായതായി പഠനം കണ്ടെത്തിയിട്ടുണ്ട് . മാനസികാരോഗ്യ രോഗികൾക്ക് എൻഎച്ച്എസ് ആപ്പ് ഉപയോഗിച്ച് സഹായം നൽകാനുള്ള പദ്ധതി ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പ്രഖ്യാപിക്കാൻ പോകുമ്പോഴാണ് സുപ്രധാന വിവരങ്ങൾ പുറത്തുവന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഹാംഷെയറിൽ വിദ്യാർത്ഥികളുമായി പോയ ഡബിൾ ഡെക്കർ ബസ് നദിയിലേക്ക് ഇടിച്ചുകയറി ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . സിക്സ്ത് ഫോം കോളേജ് സ്റ്റുഡന്റൻസുമായി പോയ ബസ് ആണ് അപകടത്തിൽ പെട്ടത്. ബസ് നദിയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. പരുക്കു തിൽ പറ്റിയവരെ സതാംപ്ടൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആശുപത്രിയിലുള്ളവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് പുറത്തുവരുന്നു വിവരങ്ങൾ സൂചിപ്പിക്കുന്നത്. അപകടം നടന്ന ഉടനെ ആരോ ചിത്രീകരിച്ചതിൽ കുട്ടികൾ പേടിച്ച് നിലവിളിക്കുന്ന വിഡിയോ പുറത്തുവന്നിരുന്നു. സംഭവം നടന്ന ഉടനെ തന്നെ അടിയന്തിര സേവനങ്ങൾ എത്തി രക്ഷാപ്രവർത്തനം നടത്തി. വിദ്യാർത്ഥികളെ രക്ഷിക്കാൻ പൊതുജനങ്ങളും രക്ഷാപ്രവർത്തകരെ സഹായിച്ചു. ബസിന്റെ മുൻവശത്തെ ഗ്ലാസ്സുകൾ പൂർണ്ണമായും തകർന്നിട്ടുണ്ട്. ഡ്രൈവറുടെ ക്യാബിൻ പൂർണ്ണമായും ചെളി നിറഞ്ഞ അവസ്ഥയിലാണ്. ഒരു ബോംബ് സ്ഫോടനം പോലെ ഭയാനകമായ ശബ്ദം കേട്ടെന്നാണ് അപകടം നടന്ന സ്ഥലത്തിന് സമീപം താമസിക്കുന്ന വ്യക്തി വെളിപ്പെടുത്തിയത്. ബസ് റോഡിൽ നിന്ന് തെന്നി മാറി നദിയിൽ വീണതിന്റെ കാരണങ്ങളെ കുറിച്ച് അന്വേഷണം നടത്തുമെന്ന് ഹാംഷെയർ പോലീസിലെ ഇൻസ്പെക്ടർ ആൻഡി ടെസ്റ്റർ പറഞ്ഞു.