Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ ∙ കുടിയേറ്റ വിരുദ്ധ രാഷ്ട്രീയ പ്രസ്താവനകളും ഉയരുന്ന വംശീയതയും എൻഎച്ച്എസിലെ തൊഴിൽ അന്തരീക്ഷം മാറ്റുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഈ കാരണത്താൽ വിദേശ ഡോക്ടർമാരും നേഴ്സുമാരും എൻഎച്ച്എസിൽ നിന്ന് മാറിനിൽക്കുകയാണെന്ന അഭിപ്രായം ശക്തമാണ് . സർക്കാർ സ്വീകരിക്കുന്ന കടുത്ത കുടിയേറ്റ നയങ്ങളും പൊതുചർച്ചകളിലെ വംശീയ പരാമർശങ്ങളും യുകെയെ പുറമെനിന്നുള്ളവർക്ക് “സ്വാഗതം നൽകാത്ത വംശീയ രാജ്യമാക്കി കാണുന്ന സാഹചര്യം സൃഷ്ടിക്കുന്നതായി അക്കാദമി ഓഫ് മെഡിക്കൽ റോയൽ കോളേജസിന്റെ ചെയർ ജീനറ്റ് ഡിക്‌സൺ വ്യക്തമാക്കി.

ബ്രെക്സിറ്റിന് ശേഷം എൻഎച്ച്എസിലേക്കുള്ള വിദേശ മെഡിക്കൽ ജീവനക്കാരുടെ ഒഴുക്ക് നിലച്ചതായും, വിദേശ ഡോക്ടർമാർ സേവനം ഉപേക്ഷിക്കുന്നത് കൂടിയതായും കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷം നേഴ്സുമാരും മിഡ്‌വൈഫുമാരും പുതിയതായി ജോലിയിൽ ചേരുന്നത് ഗണ്യമായി കുറഞ്ഞു. നിലവിൽ യുകെയിലെ ഡോക്ടർമാരിൽ 42 ശതമാനവും വിദേശത്ത് യോഗ്യത നേടിയവരാണെന്നും, ഇവരുടെ സംഭാവനയില്ലാതെ എൻഎച്ച്എസിന് മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും ഡിക്‌സൻ മുന്നറിയിപ്പ് നൽകി . രാഷ്ട്രീയ നേതാക്കളുടെ കുടിയേറ്റ വിരുദ്ധ പ്രസ്താവനകൾ, മാധ്യമങ്ങളിലെ പ്രതികൂല റിപ്പോർട്ടുകൾ, സഹപ്രവർത്തകരിൽ നിന്നും രോഗികളിൽ നിന്നും നേരിടേണ്ടി വരുന്ന വംശീയ അധിക്ഷേപങ്ങൾ എന്നിവയാണ് വിദേശ മെഡിക്കൽ ജീവനക്കാരെ അകറ്റുന്നതെന്ന് അവർ പറഞ്ഞു.

വിദേശ എൻഎച്ച്എസ് ജീവനക്കാർക്ക് ദിനചര്യയിൽ പോലും സുരക്ഷിതത്വ കുറവ് അനുഭവപ്പെടുന്നുണ്ടെന്ന് ആരോഗ്യ ട്രസ്റ്റുകളിലെ ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടി. ആശുപത്രികളിലും പൊതുസമൂഹത്തിലും വംശീയ അധിക്ഷേപം വർധിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. അതേസമയം, ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് എൻഎച്ച്എസിൽ വംശീയതയ്ക്ക് “സീറോ ടോളറൻസ്” നയമാണെന്ന് ആവർത്തിച്ചു. സർക്കാർ വക്താവ്, വിദേശ മെഡിക്കൽ ജീവനക്കാരുടെ സേവനം അമൂല്യമാണെന്നും, എന്നാൽ ആഭ്യന്തരമായി പരിശീലനം നേടിയ ഡോക്ടർമാർക്ക് മുൻഗണന നൽകേണ്ടതുണ്ടെന്നും പ്രതികരിച്ചു. കുടിയേറ്റ വിരുദ്ധ ഭാഷയും നയങ്ങളും തുടരുകയാണെങ്കിൽ എൻഎച്ച്എസിന്റെ പ്രവർത്തനസുരക്ഷ തന്നെ അപകടത്തിലാകുമെന്ന് മെഡിക്കൽ രംഗത്തെ നേതാക്കൾ നൽകുന്ന മുന്നറിയിപ്പ് വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾക്ക് വഴിവെക്കും എന്നാണ് കരുതപ്പെടുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ ∙ യുകെയിലെ ഷെഫീൽഡിൽ ക്രിസ്തുമസ് ദിനത്തിൽ നടന്ന വെടിവെപ്പിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നാടിനെ ഞെട്ടിച്ച സംഭവത്തിൽ രാത്രി 11.30ഓടെ നെഞ്ചിൽ വെടിയേറ്റ 20 വയസ്സുകാരനെ അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു . ബോക്സിംഗ് ഡേയിലും യുവാവിന്റെ നില ഗുരുതരമായി തുടരുകയാണെന്ന് സൗത്ത് യോർക്‌ഷയർ പോലീസ് അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് 20, 22, 28, 29 വയസ്സുള്ള നാല് പുരുഷന്മാരെയാണ് കൊലപാതകശ്രമം ചുമത്തി അറസ്റ്റ് ചെയ്തത്. പ്രതികൾ പോലീസ് കസ്റ്റഡിയിലാണ്. സംഭവസ്ഥലത്ത് പോലീസ് പെട്രോളിംഗ് തുടരുകയാണ്. അന്വേഷണം പുരോഗമിക്കുകയാണെന്നും, സിസിടിവി ദൃശ്യങ്ങളടക്കം സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിവുള്ളവർ മുന്നോട്ട് വരണമെന്നും പോലീസ് അഭ്യർത്ഥിച്ചു.

അത്യന്തം അപലപനീയമായ കുറ്റകൃത്യം എന്നാണ് ചീഫ് ഇൻസ്‌പെക്ടർ ആൻഡി നോൾസ് സംഭവത്തെ വിശേഷിപ്പിച്ചത് . തോക്ക് ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ സമൂഹത്തിന്റെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്നും നിരപരാധികൾക്ക് അപകടം സൃഷ്ടിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ യാതൊരു സാഹചര്യത്തിലും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിൽ സഹകരിച്ച എല്ലാവർക്കും നന്ദി അറിയിച്ച അദ്ദേഹം, കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നവർ ഉടൻ പോലീസുമായി ബന്ധപ്പെടണമെന്നും ആവശ്യപ്പെട്ടു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: യുകെയിലെ ആദ്യ വനിതാ ഏഷ്യൻ മേയറായ മഞ്ജുല സൂദ് (80) അന്തരിച്ചു. അവരുടെ വിയോഗത്തിൽ രാഷ്ട്രീയ–സാമൂഹിക രംഗങ്ങളിൽനിന്ന് അനുസ്മരണങ്ങൾ ഒഴുകിയെത്തി. ‘പ്രചോദനമേകുന്ന വ്യക്തിത്വം’, ‘സമൂഹത്തിന്റെ സമർപ്പിത നേതാവ്’ എന്നിങ്ങനെയാണ് സഹപ്രവർത്തകരും പൊതുജനങ്ങളും മഞ്ജുല സൂദിനെ അനുസ്മരിക്കുന്നത്. ലെസ്റ്റർ നഗരസഭയിലെ കൗൺസിലറായും അസിസ്റ്റന്റ് മേയറായും അവർ ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്നു.

ലെസ്റ്ററിലെ സ്റ്റോണിഗേറ്റ് വാർഡിനെ പ്രതിനിധീകരിച്ച ലേബർ പാർട്ടി കൗൺസിലറായിരുന്ന മഞ്ജുല സൂദ്, നഗരത്തിന്റെ ആദ്യ വനിതാ ഹിന്ദു കൗൺസിലറെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ഒരുമിപ്പിച്ചുകൊണ്ട് പ്രവർത്തിച്ച അവർ, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, സമുദായ ഐക്യം തുടങ്ങിയ മേഖലകളിൽ നിർണായക പങ്കുവഹിച്ചു. ലെസ്റ്റർ സമൂഹത്തിനായി സമർപ്പിത സേവനം നടത്തിയ വ്യക്തിയെന്ന നിലയിലാണ് സഹപ്രവർത്തകർ അവരെ വിലയിരുത്തുന്നത്.

ഇന്ത്യയിൽ നിന്ന് 1970-ൽ ലെസ്റ്ററിലെത്തിയ മഞ്ജുല സൂദ് പി.എച്ച്.ഡി പഠനത്തിനായാണ് യുകെയിലേക്ക് കുടിയേറിയത്. പഠനം പൂർത്തിയാക്കിയ ശേഷം ഏകദേശം ഇരുപത് വർഷത്തോളം പ്രൈമറി സ്കൂൾ അധ്യാപികയായി സേവനമനുഷ്ഠിച്ചു. അധ്യാപികയായും രാഷ്ട്രീയ പ്രവർത്തകയായും സമൂഹസേവകയായും നയിച്ച ജീവിതമാണ് അവർക്ക് ബ്രിട്ടീഷ് സമൂഹത്തിൽ പൊതു സമ്മതി നേടി കൊടുത്തത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടന്‍: യുകെയില്‍ ഇലക്ട്രിക് കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ 2025ല്‍ ഗണ്യമായി മന്ദഗതിയിലായതായുള്ള റിപ്പോര്‍ട്ടുകൾ പുറത്തു വന്നു. ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം പ്രതീക്ഷിച്ചതിനെക്കാള്‍ വേഗം കുറവായതും നിക്ഷേപകരിലെ ആശങ്കകളും ചാര്‍ജര്‍ സ്ഥാപിക്കല്ലിൻ്റെ വേഗം കുറയാന്‍ കാരണമായതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സാപ്മാപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, നവംബര്‍ അവസാനം യുകെയില്‍ മൊത്തം 87,200 ചാര്‍ജിങ് പോയിന്റുകളാണുള്ളത്. 2024 അവസാനം അപേക്ഷിച്ച് 13,500 പുതിയ ചാര്‍ജറുകള്‍ മാത്രമാണ് കൂട്ടിച്ചേര്‍ത്തത് ‘ ഇത് 2022ന് ശേഷം ഏറ്റവും കുറഞ്ഞ വര്‍ധനവായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

ഇത് ചാര്‍ജര്‍ ഇന്‍സ്റ്റലേഷനിലെ വാര്‍ഷിക വളര്‍ച്ച 20 ശതമാനത്തില്‍ താഴെയാക്കുമെന്നും, കഴിഞ്ഞ വര്‍ഷത്തെ 37 ശതമാന വളര്‍ച്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വന്‍ ഇടിവാണിതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഇലക്ട്രിക് കാറുകളുടെ വില്‍പന വളര്‍ച്ച തുടരുകയാണ്. 2025ലെ ആദ്യ 11 മാസങ്ങളില്‍ ബ്രിട്ടനിലെ കാര്‍ വില്‍പനയുടെ 23 ശതമാനവും ഇലക്ട്രിക് വാഹനങ്ങളാണ്. കഴിഞ്ഞ വര്‍ഷത്തെ 19 ശതമാനത്തില്‍നിന്ന് ഇത് വളരെ കൂടുതലാണ് . എന്നാല്‍ ചില വാഹന നിര്‍മാതാക്കള്‍ പെട്രോളില്‍നിന്ന് ഇലക്ട്രിക്കിലേക്കുള്ള മാറ്റം മന്ദഗതിയിലാക്കിയതും സര്‍ക്കാര്‍ ഇ.വി. വില്‍പന ലക്ഷ്യങ്ങള്‍ ദുർബലപ്പെടുത്തിയതും ഈ രംഗത്തെ വളർച്ചയെ ബാധിച്ചതായി വിദഗ്ധര്‍ വിലയിരുത്തുന്നു.

സര്‍ക്കാരിന്റെ ചില നയങ്ങൾ ചാര്‍ജര്‍ ഇന്‍സ്റ്റലേഷനിലെ ഇടിവിന് കാരണമായെന്ന് എനര്‍ജി ആന്‍ഡ് ക്ലൈമറ്റ് ഇന്റലിജന്‍സ് യൂണിറ്റ് വ്യക്തമാക്കി. 2028 മുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മൈലിന് 3 പെന്‍സ് നികുതി ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനവും ഉപഭോക്തൃ വിശ്വാസത്തെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ചാര്‍ജിങ് മേഖലയിലെ ചെലവ് വര്‍ധനയും ഗ്രിഡ് കണക്ഷനിലെ വൈകിപ്പും ഇന്‍സ്റ്റലേഷന്‍ മന്ദഗതിയിലാക്കിയതായി ചാർജ് യുകെ വ്യക്തമാക്കി. അതേസമയം, മോട്ടോര്‍വേകളിലെ അള്‍ട്രാ-റാപിഡ് ചാര്‍ജറുകളുടെ എണ്ണം 39 ശതമാനം ഉയര്‍ന്നതായും, ലണ്ടന്‍ ഉള്‍പ്പെടെയുള്ള മേഖലകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നോര്‍ത്ത് അയര്‍ലന്‍ഡ് പോലുള്ള പ്രദേശങ്ങള്‍ ഇപ്പോഴും പിന്നിലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സാന്‍ഡ്രിംഗ്ഹാം (നോര്‍ഫോക്): ബ്രിട്ടീഷ് രാജകുടുംബം ക്രിസ്മസ് ദിനത്തില്‍ സാന്‍ഡ്രിംഗ്ഹാമിലെ സെന്റ് മേരി മഗ്ദലേന്‍ ദേവാലയത്തില്‍ നടന്ന പ്രത്യേക ആരാധനയില്‍ ഭക്തിപൂർവ്വം പങ്കെടുത്തു. ചാള്‍സ് രാജാവും കാമില്ലയും, പ്രിന്‍സ് വില്യവും ഭാര്യ കാതറീനും (പ്രിന്‍സസ് ഓഫ് വെയില്‍സ്) മറ്റ് കുടുംബാംഗങ്ങളോടൊപ്പം ആരാധനയ്ക്ക് എത്തി.

ആരാധനയ്ക്ക് ശേഷം രാജാവും റാണിയും, പ്രിന്‍സ് വില്യം–കാതറീന്‍ ദമ്പതികളും അവരുടെ മൂന്ന് മക്കളും ദേവാലയത്തിന് പുറത്തു കാത്തുനിന്നിരുന്ന ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്തു. ക്രിസ്മസ് പ്രഭാതത്തിലെ തണുപ്പിനെ അവഗണിച്ച് ഒത്തുകൂടിയ ആരാധകരുമായി കൈവീശിയും ആശംസകള്‍ കൈമാറിയും രാജകുടുംബം ഇടപഴകി.

അതേസമയം, ആന്‍ഡ്രൂ മൗണ്ട്ബാറ്റന്‍–വിന്‍ഡ്സര്‍ (മുന്‍ പ്രിന്‍സ് ആന്‍ഡ്രൂ) ചടങ്ങില്‍ പങ്കെടുത്തില്ല. എന്നാല്‍ അദ്ദേഹത്തിന്റെ പുത്രിമാരായ പ്രിന്‍സസ് ബിയാട്രിസും പ്രിന്‍സസ് യൂജീനിയും ഭര്‍ത്താക്കന്മാരോടൊപ്പം ചടങ്ങില്‍ സന്നിഹിതരായിരുന്നു. ക്രിസ്മസ് ദിനത്തില്‍ രാജകുടുംബം ജനങ്ങളോടൊപ്പം ആഘോഷത്തില്‍ പങ്കുചേര്‍ന്നതിന്റെ ദൃശ്യങ്ങള്‍ വലിയ മധ്യമ ശ്രദ്ധ നേടി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വത്തിക്കാന്‍ സിറ്റി: യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കുന്നതിന് യുക്രെയിനും റഷ്യയും നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് തയ്യാറാകാനുള്ള ധൈര്യം കാണിക്കണമെന്ന് ലിയോ മാർപാപ്പ ആഹ്വാനം ചെയ്തു. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടന്ന ക്രിസ്മസ് ദിനത്തിലെ ഉര്‍ബി എറ്റ് ഓര്‍ബി (നഗരത്തിനും ലോകത്തിനും) സന്ദേശത്തിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. മേയില്‍ പാപ്പായായി സ്ഥാനമേറ്റതിന് ശേഷമുള്ള അദ്ദേഹത്തിൻറെ ആദ്യ ക്രിസ്മസ് പ്രസംഗമാണിത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി തുടരുന്ന സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണമെന്നും പോപ്പ് അഭ്യര്‍ഥിച്ചു. യുക്രെയിന്‍ വിഷയത്തില്‍ സംസാരിക്കുമ്പോള്‍ ആയുധങ്ങളുടെ ആഡംബരം അവസാനിക്കട്ടെയെന്നും, അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയോടെയും പ്രതിബദ്ധതയോടെയും ബന്ധപ്പെട്ട എല്ലാ കക്ഷികളും സത്യസന്ധവും നേരിട്ടും പരസ്പര ബഹുമാനത്തോടെയുള്ള സംവാദത്തിലേക്ക് കടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള അമേരിക്കന്‍ നേതൃത്വത്തിലുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് പോപ്പിന്റെ ഈ സമാധാന ആഹ്വാനം. ക്രിസ്തുമസിന്റെ സമാധാന സന്ദേശം മുന്നോട്ടുവെച്ചുകൊണ്ട്, ആയുധങ്ങള്‍ക്ക് പകരം സംഭാഷണമാണ് ലോകത്തിന് ആവശ്യമെന്ന ശക്തമായ സന്ദേശമാണ് പോപ്പ് ലിയോ നല്‍കിയത്.

ഡോ. കുറിയാക്കോസ് മോർ ഒസ്താത്തിയോസ്
( അപ്പസ്തോലിക് വിസിറ്റേറ്റർ ഫോർ യൂറോപ്പ് , സീറോ മലങ്കര കാത്തോലിക് ചർച്ച് )

“മനുഷ്യരെ ദൈവമക്കളാക്കി തീർക്കുന്നതിനായി ദൈവപുത്രൻ മനുഷ്യപുത്രനായി അവതരിച്ചു.”
— അലക്സാണ്ട്രിയായിലെ വിശുദ്ധ അത്തനാസിയോസ്

ലോകം മുഴുവൻ അനിശ്ചിതത്വങ്ങളുടെയും വെല്ലുവിളികളുടെയും കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോഴാണ് നാം വീണ്ടും ക്രിസ്തുമസിനെ വരവേൽക്കുകയും പുതുവത്സരത്തിലേക്ക് കടക്കുകയും ചെയ്യുന്നത്. ആശങ്കകളും സംഘർഷങ്ങളും മനുഷ്യബന്ധങ്ങളിലെ അകലം കൂട്ടുന്ന ഈ ലോകത്തിൽ, ദൈവസ്നേഹത്തിന്റെ ഏറ്റവും വലിയ വെളിപ്പെടുത്തലായ ക്രിസ്തുവിന്റെ ജനനം നമ്മെ പ്രത്യാശയിലേക്കും സമാധാനത്തിലേക്കും ക്ഷണിക്കുന്നു.

ക്രിസ്തുമസ് ഒരു ആചാരമോ ആഘോഷപരിധികളിലൊതുങ്ങുന്ന അനുഭവമോ മാത്രമല്ല. മനുഷ്യനെ മനുഷ്യനായി ചേർത്തുപിടിക്കുന്ന ദൈവിക ഇടപെടലിന്റെ സാക്ഷാത്കാരമാണ് അത്. ഇരുളിൽ കഴിയുന്നവർക്കായി വെളിച്ചമായി പെയ്തിറങ്ങിയ ദൈവസ്നേഹമാണ് ക്രിസ്തുവിന്റെ ജനനം. “ഭയപ്പെടേണ്ട” എന്ന ദൈവവചനമാണ് ക്രിസ്തുമസ് ലോകത്തോട് വീണ്ടും പ്രഖ്യാപിക്കുന്നത്. ഏതു പ്രതിസന്ധികളിലും ദൈവത്തിന്റെ കരുണയും കൃപയും മനുഷ്യനെ കൈവിടുന്നില്ല എന്നതാണ് ഈ തിരുനാളിന്റെ ആന്തരസന്ദേശം.

പ്രവാസ ജീവിതത്തിന്റെ ഒറ്റപ്പെടലുകളും നൊമ്പരങ്ങളും അനുഭവിക്കുന്ന അനേകരാണ് യൂറോപ്പിലുടനീളം ജീവിക്കുന്നത്. കുടുംബങ്ങളിൽ നിന്നുള്ള അകലം, സാമൂഹിക മാറ്റങ്ങൾ, സാമ്പത്തികവും മാനസികവുമായ സമ്മർദ്ദങ്ങൾ ഇവയ്ക്കൊക്കെയിടയിൽ ക്രിസ്തുമസ് നമ്മെ ഓർമിപ്പിക്കുന്നത് കരുതലിന്റെയും പങ്കിടലിന്റെയും മൂല്യങ്ങളാണ്. ക്രിസ്തുമസ് ‘നേടലിന്റെ’ ആഘോഷമല്ല, മറിച്ച് ‘നൽകലിന്റെ’ ആഘോഷമാണ്. ദുർബലരോടും പുറം തള്ളപ്പെട്ടവരോടും സഹാനുഭൂതി കാണിക്കുകയും, പരസ്പരം കൈത്താങ്ങാകുകയും ചെയ്യുന്നതിലൂടെയാണ് ക്രിസ്തുമസ് യഥാർത്ഥ്യമാകുന്നത്.

പുതുവത്സരം ഒരു പുതുക്കലിന്റെ വിളിയാണ്. വൈരങ്ങളും വേർപാടുകളും മറികടന്ന്, മനുഷ്യസ്നേഹത്തിന്റെയും സമാധാനത്തിന്റെയും വഴികൾ തുറക്കുവാൻ നമുക്ക് സാധിക്കട്ടെ. ആന്തരികസത്യത്തിലും നീതിയിലും കരുണയിലും ഉറച്ച മനുഷ്യരായി വളരുവാൻ ഈ പുതുവത്സരം നമ്മെ പ്രചോദിപ്പിക്കട്ടെ.

ദൈവം മനുഷ്യനായി നമ്മോടൊപ്പം വസിച്ചുവെന്ന സത്യം നമ്മുടെ ജീവിതങ്ങളിലൂടെ സാക്ഷ്യപ്പെടുത്താൻ നമുക്ക് സാധിക്കട്ടെ. നമ്മുടെ കുടുംബങ്ങളിലും സമൂഹങ്ങളിലും ഈ ലോകത്തോടുമുള്ള ബന്ധങ്ങളിലും ക്രിസ്തുവിനെ യാഥാർത്ഥ്യമാക്കുമ്പോഴാണ് ക്രിസ്തുമസിന്റെ പ്രഭ ഒരിക്കലും മങ്ങാത്തതാകുന്നത്.

യുകെയിലെ മലയാളി സമൂഹത്തെ പ്രത്യേകമായി ഓർക്കുമ്പോൾ, ആരോഗ്യരംഗത്ത് സേവനം ചെയ്യുന്ന ആയിരക്കണക്കിന് മലയാളി നേഴ്‌സുമാരുടെയും ഡോക്ടർമാരുടെയും ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന മറ്റുള്ളവരുടെയും സമർപ്പിത സേവനം നന്ദിയോടെ സ്മരിക്കുന്നു. രോഗവേദനയിൽ കഴിയുന്ന അനേകരുടെ ജീവന്‍ കാക്കുവാൻ, സ്വന്തം കുടുംബങ്ങളിൽ നിന്ന് അകലെയിരുന്നും, ക്ഷീണവും മാനസിക സമ്മർദ്ദവും അതിജീവിച്ചും അവർ നടത്തുന്ന സേവനം മനുഷ്യസ്നേഹത്തിന്റെ ഏറ്റവും ഉന്നതമായ സാക്ഷ്യമാണ്. രോഗശുശ്രൂഷ എന്നത് ഒരു ജോലി മാത്രമല്ല, അത് ദൈവിക ദൗത്യവുമാണെന്ന ബോധ്യത്തോടെ അവർ പ്രവർത്തിക്കുന്നത് ക്രിസ്തുമസ് സന്ദേശത്തിന്റെ ജീവിക്കുന്ന രൂപമാണ്. വേദന അനുഭവിക്കുന്നവരോട് കരുണ കാണിക്കുകയും, പ്രത്യാശ നഷ്ടപ്പെട്ടവരിൽ വിശ്വാസത്തിന്റെ വെളിച്ചം തെളിയിക്കുകയും ചെയ്യുന്ന ഈ മാലാഖമാർ ക്രിസ്തുവിന്റെ കരുണയുടെ കൈവഴികളായി മാറുകയാണ്. അവരുടെ അർപ്പണബോധവും ത്യാഗവും ഈ ക്രിസ്തുമസ് കാലത്ത് നമ്മെല്ലാവരെയും കൂടുതൽ മനുഷ്യസ്നേഹത്തിലേക്കും ഉത്തരവാദിത്വത്തിലേക്കും എത്തിക്കാൻ ഉതകട്ടെ എന്ന് പ്രാർത്ഥിക്കുന്നു .

എല്ലാവർക്കും സന്തോഷകരമായ ക്രിസ്തുമസും സമാധാനവും പ്രത്യാശയും നിറഞ്ഞ അനുഗ്രഹപൂർണ്ണമായ പുതുവത്സരവും ഹൃദയപൂർവ്വം ആശംസിക്കുന്നു.

ബിൻസു ജോൺ , ചീഫ് എഡിറ്റർ

സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി ദൈവപുത്രൻ മനുഷ്യരൂപത്തിൽ ഭൂമിയിൽ അവതരിച്ച ക്രിസ്തുമസ്, മനുഷ്യഹൃദയങ്ങളിൽ പ്രതീക്ഷയുടെ പുതുവെളിച്ചം തെളിയിക്കുന്ന വിശുദ്ധ ദിനമാണ്. അനിശ്ചിതത്വങ്ങളും വെല്ലുവിളികളും നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. സ്നേഹത്തിലൂടെയും സേവനത്തിലൂടെയും മാത്രമേ യഥാർത്ഥ ക്രിസ്തുമസ് അർത്ഥവത്താകൂ എന്ന സത്യം ഈ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു.

ക്രിസ്തുമസ് ആഘോഷങ്ങളുടെ മാത്രം ദിനമല്ല. അതിലുപരി സഹജീവികളോടുള്ള കരുണയിലും വേദന അനുഭവിക്കുന്നവർക്കൊപ്പം നിൽക്കാനുള്ള മനസ്സിലും സാക്ഷാത്കരിക്കപ്പെടേണ്ട ഒരു ജീവിതമൂല്യമാണ്. സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ എന്ന ക്രിസ്തുവിന്റെ സന്ദേശം ഇന്നത്തെ ലോകത്തിന് അത്യന്തം പ്രസക്തമാണ്. മത–ജാതി–ദേശ അതിരുകൾക്കപ്പുറം മനുഷ്യരെ ബന്ധിപ്പിക്കുന്ന സർവ്വമാനവികതയുടെ സന്ദേശമാണ് ക്രിസ്തുമസ് പങ്കുവെയ്ക്കുന്നത്. ഓരോ ഭവനത്തിലും സമാധാനവും സന്തോഷവും നിറയട്ടെ. ഏകാന്തത അനുഭവിക്കുന്നവർക്ക് സാന്ത്വനവും, പ്രതീക്ഷ നഷ്ടപ്പെട്ടവർക്ക് പുതുശക്തിയും ഈ ക്രിസ്തുമസ് സമ്മാനിക്കട്ടെ. സ്നേഹവും സേവനവും ജീവിതത്തിലൂടെ സാക്ഷ്യപ്പെടുത്തുന്ന ഒരു ക്രിസ്തുമസാകട്ടെ നമ്മുടേത്.

യുകെയിലെയും ലോകമെങ്ങുമുള്ള മലയാളികൾക്ക് വാർത്തകൾ എത്തിക്കുന്നതിലുപരി, അവരുടെ ജീവിത സാഹചര്യങ്ങൾക്കൊപ്പം നിൽക്കുന്ന ഒരു മാധ്യമമാകുക എന്ന ദൗത്യമാണ് മലയാളം യുകെ ന്യൂസ് കഴിഞ്ഞ 12 വർഷമായി നിർവഹിച്ചു വരുന്നത്. സത്യങ്ങളെ വളച്ചൊടിക്കാതെ വായനക്കാരിലേക്കെത്തിക്കുന്ന വാർത്തകൾക്കൊപ്പം, നമ്മുടെ സാഹിത്യത്തിന്റെയും സാംസ്കാരിക തനിമയുടെയും സംരക്ഷണത്തിനും പ്രചാരണത്തിനും മലയാളം യുകെ സ്ഥിരമായി പ്രാധാന്യം നൽകിവരുന്നു. ഓണം, ക്രിസ്തുമസ്, ഈസ്റ്റർ തുടങ്ങിയ വിശേഷ ദിനങ്ങളിൽ നമ്മുടെ സാഹിത്യ–മത–സാംസ്കാരിക മേഖലകളിലെ പ്രമുഖരുടെ രചനകളും സന്ദേശങ്ങളും മലയാളം യുകെയിൽ ഇടംപിടിച്ചതിനെ വായനക്കാർ ആവേശത്തോടെ ഏറ്റെടുത്തത് ഞങ്ങൾ നന്ദിയോടെയും സന്തോഷത്തോടെയും അനുസ്മരിക്കുന്നു.

ഈ വർഷം പ്രിയ വായനക്കാർക്കായി ക്രിസ്തുമസ് സന്ദേശം നൽകുന്നത് യൂറോപ്പിലെ സീറോ മലങ്കര കാത്തോലിക് ചർച്ച് അപ്പസ്തോലിക് വിസിറ്റർ ആയ അഭിവന്ദ്യ ഡോ. കുറിയാക്കോസ് മോർ ഓസ്ഥാത്തിയോസ് തിരുമേനിയാണെന്നത് പ്രത്യേക സന്തോഷത്തോടെ അറിയിക്കുന്നു.

കഴിഞ്ഞ വർഷങ്ങളിലെ ക്രിസ്തുമസ് സന്ദേശങ്ങൾ നൽകിയ അഭിവന്ദ്യ ഗീവർഗീസ് മാർ അപ്രേം ,അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്ത, അഡ്വ. പി. എസ്. ശ്രീധരൻ പിള്ള, ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ, ആർസിഎൻ പ്രസിഡന്റ് ബിജോയ് സെബാസ്റ്റ്യൻ എന്നിവരായിരുന്നു . അതോടെപ്പം വർഷങ്ങളായി ക്രിസ്മസിനോടും ഈസ്റ്ററിനോടും അനുബന്ധിച്ചുള്ള നോയമ്പിൻ്റെ ഞായറാഴ്ചകളിൽ മുടങ്ങാതെ മലയാളം യുകെയിൽ എഴുതുന്ന ഫാ. ഹാപ്പി ജേക്കബ് അച്ചൻ്റെ ആത്മീയ രചനകളെയും നന്ദിയോടെ സ്മരിക്കുന്നു

പോയ വർഷം യുകെയിലെ മലയാളികൾക്ക് വളരെ പ്രധാനപ്പെട്ടതായിരുന്നു. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരും അവരുടെ കുടുംബാംഗങ്ങളും സ്റ്റുഡൻറ് വിസയിൽ എത്തിയവരുമടങ്ങുന്നവരാണ് യുകെ മലയാളികളിൽ ഭൂരിപക്ഷവും . കുടിയേറ്റ നയങ്ങളിൽ സർക്കാർ കൊണ്ടുവന്ന മാറ്റങ്ങൾ എങ്ങനെയൊക്കെയാണ് മലയാളി സമൂഹത്തെ ബാധിക്കുന്നതെന്ന വാർത്താ വിശകലനങ്ങൾ ആദ്യം വായനക്കാരിൽ എത്തിക്കുന്നതിൽ മലയാളം യുകെ ഏറ്റവും മുൻപന്തിയിലായിരുന്നു. യുകെയിലെ മലയാളി സമൂഹത്തിൽ ഭൂരിഭാഗമായ ആരോഗ്യ പ്രവർത്തകരുടെ ശബ്ദമാകാനും അവരുടെ സന്തോഷങ്ങളിലും സങ്കടങ്ങളിലും ഒപ്പം നിൽക്കാനും വാർത്തകളിലൂടെ മലയാളംയുകെ പരമാവധി പരിശ്രമിച്ചിട്ടുണ്ട്. യു കെ മലയാളി സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരുടെ വിവരങ്ങൾ യുകെയിലെ മാത്രമല്ല ലോകമെങ്ങുമുള്ള വായനക്കാരിലേയ്ക്ക് എത്തിക്കുന്നതിൽ വളരെ പ്രാധാന്യമാണ് മലയാളം യുകെ നാളിതുവരെ നൽകിയതെന്നും അത് തുടർന്നും ഉണ്ടാകുമെന്നും സന്തോഷത്തോടെ പറയട്ടെ .

മലയാളം യുകെ ന്യൂസിന്റെ എല്ലാ വായനക്കാർക്കും, ലോകമെങ്ങുമുള്ള മലയാളികൾക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് പുതുവത്സരാശംസകൾ നേരുന്നു

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: രാജ്യത്തെ പലരും ഇപ്പോഴും കടുത്ത ജീവിത ചിലവിന്റെ സമ്മർദ്ദം അനുഭവിക്കുന്നുവെന്ന് പ്രധാനമന്ത്രി സർ കിയർ സ്റ്റാർമർ തന്റെ ക്രിസ്തുമസ് സന്ദേശത്തിൽ തുറന്നുപറഞ്ഞു. ഈ പ്രശ്നം പരിഹരിക്കുക എന്നത് തന്റെ പ്രധാന മുൻഗണനയാണെന്ന് ഡൗണിങ്ങ് സ്ട്രീറ്റിൽ നിന്ന് റെക്കോർഡ് ചെയ്ത സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക വളർച്ച മന്ദഗതിയിലായതും ബജറ്റിലെ നികുതി വർധനവിനെച്ചൊല്ലി ചാൻസലർ റേച്ചൽ റീവ്സിനെതിരെ വിമർശനം ഉയരുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ സന്ദേശം.

ക്രിസ്തുമസ് സ്‌നേഹത്തിന്റെയും സമൃദ്ധിയുടെയും കാലമാണെങ്കിലും, നഷ്ടങ്ങളും ബുദ്ധിമുട്ടുകളും പലർക്കും ഈ സമയത്ത് കൂടുതൽ വേദനാജനകമാകാമെന്ന് സ്റ്റാർമർ പറഞ്ഞു. അതുകൊണ്ട് തന്നെ അയൽവാസികളുടെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സുഖവിവരം അന്വേഷിക്കാനും, ഒറ്റപ്പെട്ടവരെ കരുതാനും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. ഒരു ഫോൺവിളി പോലും വലിയ മാറ്റം സൃഷ്ടിക്കാമെന്നും അതാണ് ക്രിസ്തുമസിന്റെ യഥാർത്ഥ സന്ദേശമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ക്രിസ്തുമസ് ദിനത്തിൽ പോലും ജോലി ചെയ്യുന്ന എൻഎച്ച്എസ് ജീവനക്കാർക്കും, അടിയന്തര സേവന വിഭാഗങ്ങൾക്കും, സായുധസേനയിലെ അംഗങ്ങൾക്കും സ്റ്റാർമർ പ്രത്യേകമായി നന്ദിപറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയ്ക്കും ആരോഗ്യത്തിനുമായി സേവനമനുഷ്ഠിക്കുന്ന ഇവരോടൊപ്പം, ഭക്ഷണം വിതരണം ചെയ്യുകയും ഒറ്റപ്പെട്ടവരെ സഹായിക്കുകയും ചെയ്യുന്ന സന്നദ്ധ പ്രവർത്തകരെയും അദ്ദേഹം അഭിനന്ദിച്ചു. രാജ്യം മുഴുവൻ നിങ്ങളുടെ സേവനത്തിന് നന്ദി പറയുന്നു എന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: നികുതി സംബന്ധമായ കാര്യങ്ങൾ വേഗത്തിലും ലളിതമായും പരിശോധിക്കാൻ എച്ച് എം ആർ സി ആപ്പ് ഏറ്റവും എളുപ്പമാർഗങ്ങളിലൊന്നാണെന്ന് ബ്രിട്ടീഷ് റവന്യൂ വകുപ്പ് (HMRC) അറിയിച്ചു. 2025-ഓടെ ഏഴുകോടിയിലധികം പേർ ഈ ആപ്പ് ഉപയോഗിക്കുന്നതായി സർക്കാർ കണക്കുകൾ പുറത്തു വന്നിരുന്നു. മുൻവർഷം ഇത് അഞ്ചുകോടിയായിരുന്നു. സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച അറിയിപ്പിൽ, എച്ച് എം ആർ സിയുടെ ചീഫ് കസ്റ്റമർ ഓഫീസർ മിർട്ടിൽ ലോയ്ഡ്, മൊബൈൽ ഫോണിലൂടെ തന്നെ നികുതി വിവരങ്ങൾ നേരിട്ട് ലഭ്യമാകുന്നതാണ് ആപ്പിന്റെ പ്രധാന ആകർഷണമെന്ന് വ്യക്തമാക്കി. 2025-ൽ മാത്രം നാല് മില്യണിലധികം ഡൗൺലോഡുകളും 136 മില്യൺ ലോഗിനുകളും രേഖപ്പെടുത്തിയതായും എച്ച് എം ആർ സി അറിയിച്ചു.

നിത്യേനയുള്ള നികുതി കാര്യങ്ങൾ നിയന്ത്രിക്കാൻ പൊതുജനം ആപ്പിനെ വ്യാപകമായി ആശ്രയിക്കുന്നതായി എച്ച് എം ആർ സി അറിയിച്ചു. പ്രത്യേകിച്ച് മുതിർന്നവരും വിരമിച്ചവരുമായ വലിയൊരു വിഭാഗം സ്റ്റേറ്റ് പെൻഷൻ്റെ വിവരങ്ങൾ പരിശോധിക്കാൻ ആപ്പ് ഉപയോഗിക്കുന്നതായാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ചൈൽഡ് ബെനിഫിറ്റ് അപേക്ഷകൾ, നാഷണൽ ഇൻഷുറൻസ് നമ്പർ ഡിജിറ്റൽ വാലറ്റിൽ സൂക്ഷിക്കൽ എന്നിവയും ഈ ആപ്പിൻ്റെ പ്രധാന ഉപയോഗങ്ങളിലൊന്നാണ്. ഇതുകൂടാതെ, ടാക്‌സ് കോഡ്, വരുമാന–ബെനിഫിറ്റ് വിവരങ്ങൾ, കഴിഞ്ഞ അഞ്ച് വർഷത്തെ തൊഴിൽ–വരുമാന ചരിത്രം, സെൽഫ് അസെസ്മെന്റ് നികുതി, അടയ്ക്കാനുള്ള തുക, സ്റ്റേറ്റ് പെൻഷൻ പ്രവചനം, നാഷണൽ ഇൻഷുറൻസ് സംഭാവനകളിലെ കുറവുകൾ എന്നിവയും ആപ്പിലൂടെ പരിശോധിക്കാനാകും.

അതോടൊപ്പം അധികമായി അടച്ച നികുതി തിരികെ ആവശ്യപ്പെടൽ, എച്ച് എം ആർ സിയ്ക്ക് അയച്ച ഫോമുകളും കത്തുകളും ട്രാക്ക് ചെയ്യൽ, ഡിജിറ്റൽ അസിസ്റ്റന്റിലൂടെ സഹായം തേടൽ, വിലാസവും പേരും പുതുക്കൽ, സെൽഫ് അസെസ്മെന്റ് അല്ലെങ്കിൽ സിംപിൾ അസെസ്മെന്റ് പേയ്‌മെന്റുകൾ നടത്തൽ, നികുതി കണക്കാക്കാനുള്ള ടാക്‌സ് കാൽക്കുലേറ്റർ ഉപയോഗിക്കൽ തുടങ്ങിയ സേവനങ്ങളും ആപ്പ് നൽകുന്നു. ആപ്പിൾ ആപ്പ് സ്റ്റോറിലും ഗൂഗിൾ പ്ലേയിലും സൗജന്യമായി ലഭിക്കുന്ന എച്ച് എം ആർ സി ആപ്പ്, പിൻ നമ്പർ, വിരലടയാളം അല്ലെങ്കിൽ ഫേസ് ഐഡി ഉപയോഗിച്ച് സുരക്ഷിതമായി ലോഗിൻ ചെയ്യാനാകുമെന്നും എച്ച് എം ആർ സി അറിയിച്ചു. നികുതി കാര്യങ്ങളെ കുറിച്ച് ജനങ്ങളുടെ ഇടയിൽ സംവാദം പ്രോത്സാഹിപ്പിക്കാനും സാമ്പത്തിക ബോധവൽക്കരണം വർധിപ്പിക്കാനുമാണ് ഈ ഡിജിറ്റൽ സംവിധാനത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

RECENT POSTS
Copyright © . All rights reserved