ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഹോം ഓഫീസ് പുറത്തിറക്കിയ പുതിയ പാസ്പോർട്ട് ഈ മാസം മുതൽ വിതരണം ചെയ്യുവാൻ തുടങ്ങി. കിംഗ് ചാൾസ് മൂന്നാമന്റെ ഭരണകാലം ആരംഭിച്ചതിന്റെ ഭാഗമായി, എലിസബത്ത് രാജ്ഞിയുടെ രാജകീയ ചിഹ്നത്തിന് പകരം പുതിയ രാജകീയ ചിഹ്നം പാസ്പോർട്ടിൽ ഇടംപിടിച്ചതാണ് പ്രധാന മാറ്റം . ഇതോടെ ബ്രിട്ടീഷ് പാസ്പോർട്ട് ഒരു “പുതിയ യുഗത്തിലേക്ക്” കടക്കുന്നതായി സർക്കാർ പറയുന്നു.

വ്യാജരേഖ ചമയ്ക്കൽ തടയാൻ ഏറ്റവും പുരോഗമിച്ച ആന്റി-ഫോർജറി സാങ്കേതികവിദ്യകൾ പാസ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോട്ടോ പതിപ്പിച്ച പേജിൽ പുതിയ ഹോളോഗ്രാഫിക് സുരക്ഷാ സംവിധാനവും ചേർത്തു. അതിർത്തി പരിശോധന വേഗവും എളുപ്പവുമാക്കാനും പാസ്പോർട്ടിന്റെ വിശ്വാസ്യത ഉറപ്പാക്കാനും ഈ മാറ്റങ്ങൾ സഹായിക്കും. പാസ്പോർട്ടിന്റെ അകത്തെ വിസ പേജുകളിൽ ബ്രിട്ടനിലെ നാല് രാജ്യങ്ങളിലെ യുനെസ്കോ സംരക്ഷിത പ്രകൃതി ദൃശ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട് .

ഈ വർഷം ഏപ്രിൽ മുതൽ പാസ്പോർട്ടിനുള്ള അപേക്ഷ ഫീസ് വർധിപ്പിച്ചിരുന്നു. ഓൺലൈൻ വഴി അപേക്ഷിക്കുന്ന മുതിർന്നവർക്ക് £94.50, കുട്ടികൾക്ക് £61.50, പേപ്പർ ഫോം വഴി അപേക്ഷിക്കുന്ന മുതിർന്നവർക്ക് £107, കുട്ടികൾക്ക് £74 എന്നിങ്ങനെയാണ് പുതിയ നിരക്ക്. നിലവിൽ ഉള്ള പാസ്പോർട്ടുകൾ അവരുടെ കാലാവധി തീരുന്നതുവരെ പൂർണ്ണമായും സാധുവായിരിക്കും, എന്നാൽ ഡിസംബർ മുതൽ അപേക്ഷിക്കുന്നവർക്ക് പുതിയ രൂപകൽപ്പനയിലുള്ള പാസ്പോർട്ടുകൾ ലഭിക്കും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ യുവ തൊഴിൽ രഹിതരുടെ എണ്ണത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഉയർച്ചയാണ് ഇപ്പോൾ രേഖപ്പെടുത്തുന്നത്. 16 മുതൽ 24 വയസ്സ് വരെ പ്രായമുള്ള, അഭ്യസ്തവിദ്യരായുള്ള ഏകദേശം 10 ലക്ഷം യുവാക്കൾ ജോലി തേടി നിരാശരായി തുടരുകയാണെന്ന് പുതിയ സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. വികസിത രാജ്യങ്ങളുടെ പട്ടികയിൽ മുൻപന്തിയിലുള്ള ബ്രിട്ടനിൽ ഇത്തരം പ്രതിസന്ധി ഉണ്ടാകുന്നത് കഴിഞ്ഞ 11 വർഷത്തിനിടെ ആദ്യമായാണ്.

പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തിര ഇടപെടലുകൾ ആരംഭിച്ചിരിക്കുകയാണ്. അപ്രന്റീസ്ഷിപ്പ് പദ്ധതികൾ വീണ്ടും ശക്തിപ്പെടുത്തുന്നതിനുള്ള നീക്കമാണ് പ്രധാനമായും നടക്കുന്നത്. ഇതിലൂടെ ഉടൻ 50,000 പുതിയ അവസരങ്ങൾ സൃഷ്ടിക്കാമെന്നാണ് ഭരണകൂടത്തിന്റെ കണക്കുകൂട്ടൽ. അപ്രന്റീസ്ഷിപ്പ് സ്കീമുകളിൽ കഴിഞ്ഞ ഒരു ദശാബ്ദത്തിൽ 40 ശതമാനത്തോളം കുറവുണ്ടായതായി മന്ത്രി ബാർനോസ് ജാക്വി സ്മിത്ത് സമ്മതിച്ചു.

അപ്രന്റീസ്ഷിപ്പ് മേഖലയിൽ പുതുജീവനം നൽകാൻ ലെവിയുടെ അഞ്ചുശതമാനം നീക്കം ചെയ്യാൻ സർക്കാർ പദ്ധതിയിടുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഹോസ്പിറ്റാലിറ്റി, എൻജിനീയറിങ്, ഡിഫൻസ് എന്നീ മേഖലകളിലാണ് കൂടുതൽ അവസരങ്ങൾ ലക്ഷ്യമിടുന്നത്. കണക്കുകൾ പ്രകാരം 946,000 യുവാക്കൾ ഇപ്പോൾ തൊഴിലില്ലായ്മയിലാണ് കഴിയുന്നത് . അതായത് രാജ്യത്തുള്ള ചെറുപ്പക്കാരിൽ എട്ടിലൊന്ന് പേർക്ക് ജോലി ഇല്ലാത്ത സാഹചര്യം വളരെ ഗൗരവമുള്ളതാണെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നത്. 5.12 ലക്ഷം യുവാക്കളും 4.34 ലക്ഷം യുവതികളും ഈ പട്ടികയിൽ ഉൾപ്പെടുന്നുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്കോട്ട് ലൻഡിലെ വിക്ടോറിയ ആശുപത്രിയിലെ വനിതകൾക്കായി മാത്രമുള്ള മുറി സംബന്ധിച്ച തർക്കത്തിൽ നേഴ്സ് സാൻഡി പെഗിക്ക് ഭാഗിക വിജയം ലഭിച്ചു. ക്രിസ്മസ് ഈവിൽ ട്രാൻസ് ഡോക്ടർ ബെത്ത് അപ്റ്റണിനൊപ്പം മുറി പങ്കിടേണ്ടി വന്നതിനെതിരെ പെഗി നൽകിയ പരാതിയാണ് വിവാദങ്ങൾക്ക് വഴിവച്ചത്. പിന്നീട് അപ്റ്റൺ ബുള്ളിയിംഗും പീഡനവും ആരോപിച്ചതിനെ തുടർന്ന് എൻഎച്ച്എസ് ഹെൽത്ത് ബോർഡ് പെഗിയെ സസ്പെൻഡ് ചെയ്തിരുന്നു.

സംഭവത്തിന് പിന്നാലെ പെഗി ഡോക്ടറെയും എൻഎച്ച്എസ് ഹെൽത്ത് ബോർഡിനേയും എതിർത്ത് ഇക്വാലിറ്റി ആക്ട് 2010 പ്രകാരം ലൈംഗിക പീഡനം, വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള പീഡനം, വിവേചനം, പ്രതികാര നടപടി എന്നിവ ഉൾപ്പെടുത്തി കേസ് ഫയൽ ചെയ്തു. ഡണ്ടിയിൽ ജഡ്ജി സാൻഡി കെമ്പിന്റെ അധ്യക്ഷതയിൽ നടന്ന ട്രൈബ്യൂണൽ വാദങ്ങളിൽ ഇരുവിഭാഗവും ആശുപത്രിയിലെ സ്വകാര്യത, സ്റ്റാഫിന്റെ സുരക്ഷ, നടപടിക്രമങ്ങൾ എന്നിവയെ കുറിച്ച് വിശദമായി സാക്ഷ്യം നൽകിയിരുന്നു.

തിങ്കളാഴ്ച പുറത്ത് വന്ന വിധിയിൽ പെഗിയുടെ പീഡനാരോപണം ട്രൈബ്യൂണൽ ശരിവെച്ചു. എന്നാൽ വിവേചനം, പരോക്ഷ വിവേചനം, പ്രതികാര നടപടി എന്നിവയ്ക്ക് ശക്തമായ തെളിവുകളില്ലെന്ന് കോടതി വ്യക്തമാക്കി. ഈ നടപടി സ്റ്റാഫ് മാറിമാറി ഉപയോഗിക്കുന്ന സ്ഥലങ്ങളുടെ ക്രമീകരണങ്ങളെ കുറിച്ച് എൻഎച്ച്എസ് സ്ഥാപനങ്ങൾ വീണ്ടും പരിശോധിക്കേണ്ട സാഹചര്യമുണ്ടാകുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഈസ്റ്റ് സസ്സെക്സിൽ പ്രവർത്തിച്ചിരുന്ന ഒരു കെയർ ഹോം റിക്രൂട്ട്മെന്റ് ഏജൻസിയുടെ ഡയറക്ടറും യുകെ മലയാളിയുമായ ബിനോയ് തോമസിന് അനധികൃത കുടിയേറ്റത്തെ സഹായിച്ച കേസിൽ രണ്ടര വർഷത്തെ തടവിന് കോടതി ശിക്ഷ വിധിച്ചു. 2017 മുതൽ 2018 വരെയുള്ള കാലയളവിൽ കേരളം ഉൾപ്പെടെ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെയും നേഴ്സുമാരെയും യുകെയിലെ കെയർ ഹോമുകളിൽ ജോലിക്കായി നിയമിച്ചെങ്കിലും, ഇവർക്ക് യുകെയിൽ ജോലി ചെയ്യാനുള്ള നിയമാനുസൃത അവകാശം ഇല്ലെന്ന കാര്യം പ്രതിക്ക് അറിയാമായിരുന്നുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ബെക്സ്ഹിൽ-ഓൺ-സീ ആസ്ഥാനമായ ‘എ ക്ലാസ് കെയർ റിക്രൂട്ട്മെന്റ് ലിമിറ്റഡ്’ വഴി നടത്തിയ നിയമനമാണ് കേസിന്റെ ആധാരം.
ഇമിഗ്രേഷൻ എൻഫോഴ്സ്മെന്റിന്റെ അന്വേഷണത്തെ തുടർന്ന് ലൂയിസ് ക്രൗൺ കോടതിയിൽ വിചാരണ നേരിട്ട ബിനോയ് തോമസിനെ 13 പേരുടെ അനധികൃത കുടിയേറ്റത്തെ സഹായിച്ചതിന് കുറ്റക്കാരനായി കോടതി കണ്ടെത്തി. കേരളത്തിലെ വിദ്യാർത്ഥികളെ കുറഞ്ഞ വേതനത്തിൽ അനുവദിച്ചതിനേക്കാൾ അധികസമയം ജോലിയിൽ ഏർപ്പെടുത്തിയതും, പരിശീലനമോ യോഗ്യതകളോ ഇല്ലാതെ തന്നെ ദുർബലരായ രോഗികളുടെ പരിചരണ ചുമതല നൽകിയതുമാണ് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയത്. പ്രതിക്ക് എട്ട് വർഷത്തേക്ക് കമ്പനി ഡയറക്ടറായി പ്രവർത്തിക്കാൻ വിലക്കും കോടതി വിധിച്ചു.
തമിഴിൽ നിന്നുള്ള രേഖകൾ ഉൾപ്പെടെ ടൈംഷീറ്റ്, ഇൻവോയ്സ്, ബാങ്ക് സ്റ്റേറ്റ്മെന്റ്, കൈയെഴുത്ത് കുറിപ്പുകൾ, മെസ്സേജുകൾ തുടങ്ങിയ ശക്തമായ തെളിവുകളാണ് കോടതിയിൽ സമർപ്പിച്ചത്. പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരിൽ നിന്ന് തൊഴിൽ രേഖകൾ ഒളിപ്പിക്കാൻ ശ്രമിച്ചുവെന്നതും തെളിവായി ഉൾപ്പെടുത്തിയിട്ടുണ്ട് . കുടിയേറ്റ നിയമം പരാജയപ്പെടുത്തുകയും ഏറ്റവും ദുർബലരായവർക്ക് അപകടം സൃഷ്ടിക്കുകയും ചെയ്തവർക്ക് ഇനിയും വിട്ടുവീഴ്ചയില്ല എന്ന് സി പി എസ് സൗത്ത് ഈസ്റ്റിലെ സ്പെഷ്യലിസ്റ്റ് പ്രോസിക്യൂട്ടർ കെറ്റി സാംവെയ്സ് വ്യക്തമാക്കി. യുകെയിലെ കെയർ ജോലിക്ക് വരുന്ന വിദേശ വിദ്യാർത്ഥികൾ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നൽകപ്പെട്ടിട്ടുണ്ട് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അബൂദാബി ഗ്രാന്ഡ്പ്രിക്സിൽ മൂന്നാം സ്ഥാനത്തെത്തി, ബ്രിട്ടീഷുകാരനായ ലാന്ഡോ നൊറിസ് കരിയറിലെ ആദ്യ ഫോർമുല–1 ഡ്രൈവേഴ്സ് കിരീടം സ്വന്തമാക്കി. തന്റെ എട്ടാം സീസണിൽ ജയം നേടിയ മാക്സ് വെർസ്റ്റാപ്പനെ രണ്ട് പോയിന്റിന് പിന്തള്ളി നേടിയ നേട്ടം ബ്രിട്ടീഷ് മോട്ടോർ സ്പോർട്സിന് അഭിമാനകരമായ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത് . 26 കാരനായ നൊറിസ് ഏഴാം സീസണിലാണ് ലോകചാമ്പ്യൻ പദവിയിലേക്ക് ഉയരുന്നത്. 1998 ന് ശേഷം ഡ്രൈവേഴ്സ്, കൺസ്ട്രക്ടേഴ്സ് ഇരട്ട കിരീടവും മക്ലാരൻ വീണ്ടും സ്വന്തമാക്കുകയും ചെയ്തു.

മത്സരത്തിന്റെ മുഴുവൻ ഘട്ടങ്ങളിലും മക്ലാരൻ തന്ത്രപരമായ നിയന്ത്രണം പുലർത്തിയപ്പോള്, ഓസ്കർ പിയാസ്ത്രിയുടെ രണ്ടാം സ്ഥാന നേട്ടം നൊറിസിന് ശക്തമായ പിന്തുണയായി. നൊറിസിന്റെ റേസ് താളം തെറ്റിക്കാൻ ഒട്ടേറെ ശ്രമം നടന്നെങ്കിലും അത് വലിയ സ്വാധീനം ചെലുത്തിയില്ല. സുനോദയുമായുണ്ടായ കടുത്ത ഓവർടേക്കിംഗ് നീക്കത്തിൽ അന്വേഷണം നടന്നെങ്കിലും നൊറിസിന് ശിക്ഷ ഒഴിവായി. പ്രതിരോധത്തിൽ അനാവശ്യ നീക്കങ്ങൾ നടത്തിയതിന് സുനോദയ്ക്കാണ് പിഴ ലഭിച്ചത്.

അവസാന രണ്ട് റേസുകളിലുണ്ടായ നിരാശകൾക്കുശേഷം അബുദാബിയിൽ കാറിൻ്റെ കരുത്തും ടീമിൻ്റെ കൃത്യമായ തന്ത്രങ്ങളും ആശ്രയിച്ചാണ് ബ്രിട്ടീഷ് താരം തന്റെ കാലങ്ങളായുള്ള സ്വപ്നം സാക്ഷാത്കരിച്ചത്. പതിനാറ് വർഷത്തെ പരിശ്രമത്തിന്റെ നേട്ടമാണ് ഇത് എന്ന് വികാരഭരിതനായ നൊറിസ് പ്രതികരിച്ചു. വെർസ്റ്റാപ്പൻ വിജയിച്ചെങ്കിലും നൊറിസ് മൂന്നാം സ്ഥാനത്തെത്തിയതോടെ കിരീടം ഉറപ്പായി. 2008ൽ ലൂയിസ് ഹാമിൽട്ടൺ നേടിയതിനുശേഷം ഒരു ബ്രിട്ടീഷ് ഡ്രൈവർ ഫോർമുല–1 കിരീടം നേടുന്നത് ഇതാദ്യമായാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ജിപി റഫറലുകൾ ആശുപത്രിയിലെത്തുന്നതിനുമുമ്പ് നഷ്ടപ്പെടുകയോ നിരസിക്കപ്പെടുകയോ ചെയ്യുന്ന അവസ്ഥയ്ക്കാണ് ‘റഫറൽ ബ്ലാക്ക് ഹോൾ’ എന്ന പേര് നൽകിയിരിക്കുന്നത്. പല രോഗികളുടെ റഫറലുകളും എൻഎച്ച്എസ് സിസ്റ്റത്തിൽ എവിടെയോ അപ്രത്യക്ഷമാകുന്നതാണ് ഇതുകൊണ്ട് വിവക്ഷിക്കുന്നത് . ഇതിന്റെ ഫലമായി രോഗികൾ മാസങ്ങളോളം കാത്തിരിക്കേണ്ടി വരുകയും, പരിശോധനയും ചികിത്സയും വൈകിയതോടെ ആരോഗ്യപ്രശ്നങ്ങൾ കൂടുതൽ ഗുരുതരമാകുകയും ചെയ്യുന്നു. ഇംഗ്ലണ്ടിലെ ആശുപത്രികളിൽ ചികിത്സ ആവശ്യമുള്ള ഏഴിൽ ഒരാൾ ഇങ്ങനെ ആവശ്യമായ പരിശോധനകളോ ചികിത്സയോ ലഭിക്കാതെ പോകുന്നതായി ഹെൽത്ത്വാച്ച് ഇംഗ്ലണ്ട് പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കി. റഫറൽ ഇനിയും കാത്തിരിക്കുന്ന 75 ശതമാനം പേർക്ക് ശാരീരികമോ മാനസികമോ ആയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്നും, എൻഎച്ച്എസിൽ നിന്നുള്ള കാര്യമായ വിവരങ്ങളുടെ അഭാവം കാരണം 70 ശതമാനം പേരും പിന്നീട് സ്വയം അന്വേഷണം നടത്തിയപ്പോഴാണ് തങ്ങൾ കാത്തിരിക്കുന്ന ലിസ്റ്റിൽ പോലും ഇല്ലായിരുന്നുവെന്നു മനസ്സിലാക്കുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

2,600 പേരിലധികം രോഗികളെ ഉൾപ്പെടുത്തി യുവ്ഗോവ് നടത്തിയ സർവേയിൽ 14 ശതമാനം റഫറലുകൾ ജിപിമാരുടെയും ആശുപത്രികളുടെയും ഇടയിൽ പ്രശ്നങ്ങളിൽ പെടുന്നതായാണ് കണ്ടെത്തിയിരിക്കുന്നത് . പലപ്പോഴും ജിപിമാർ സമ്മതിച്ച റഫറൽ ആശുപത്രിയിലെത്താതെ തന്നെ ക്ലിനിക്കുകളിൽ ‘നഷ്ടപ്പെടുന്ന’ സംഭവങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റഫറൽ വൈകുന്നതിന്റെ ഫലമായി രോഗികൾ മറ്റ് ജി പി മാരെ സമീപിക്കുകയോ, എമർജൻസി സർവീസുകളെ ആശ്രയിക്കുകയോ, 7 ശതമാനം പേർ സ്വകാര്യ ചികിത്സ തേടുകയോ ചെയ്യുന്നതായി പഠനം കണ്ടെത്തുന്നു. ഇതിലൂടെ മറ്റ് എൻ എച്ച് എസ് സേവനങ്ങളിലേക്കുള്ള സമ്മർദം കൂടുന്നതായും ഹെൽത്ത്വാച്ച് വിലയിരുത്തുന്നു.

റിപ്പോർട്ട് പുറത്ത് വന്നതോടെ രോഗികളുടെ അവകാശസംഘടനകളും എൻ എച്ച് എസ് നിരീക്ഷണ സംഘങ്ങളും ശക്തമായ ആശങ്കയാണ് പ്രകടിപ്പിച്ചത്. റഫറൽ വൈകുന്നതിന്റെ പശ്ചാത്തലത്തിൽ, രോഗികൾ ഗുരുതരമായ അവസ്ഥയിൽ എത്തുന്നുവെന്ന് ഹെൽത്ത്വാച്ച് പറഞ്ഞു . സർക്കാരിന്റെ ഭാഗത്ത് നിന്ന് ജിപിമാർക്ക് രണ്ടാം അഭിപ്രായം തേടുന്നതിനുള്ള “ജെസ്സ് റൂൾ”, ജിപി സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള £1.1 ബില്യൺ പാക്കേജ് തുടങ്ങി പരിഷ്കരണങ്ങൾ നടപ്പിലാക്കിയതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. എന്നിരുന്നാലും ചികിത്സാ കാത്തിരിപ്പ് സമയം രോഗികൾക്ക് അനിശ്ചിതത്വവും ആരോഗ്യ നഷ്ടവും സൃഷ്ടിക്കുന്ന ഗുരുതര പ്രശ്നമായി തുടരുകയാണെന്ന് റിപ്പോർട്ട് മുന്നറിയിപ്പു നൽകുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
റോമിൽ പകർത്തിയ ഒരു മനോഹരമായ ദൃശ്യമാണ് ചാൾസ് രാജാവും റാണി കമീലയും ഈ വർഷത്തെ ഔദ്യോഗിക ക്രിസ്മസ് കാർഡിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഏപ്രിൽ മാസത്തിൽ ഇറ്റലിയിലേക്കുള്ള സന്ദർശനത്തിനിടെ വില്ല വോൾകോൺസ്കിയിലെ പച്ചപ്പിനിടയിൽ പകർത്തിയ ചിത്രത്തിൽ, സന്തോഷഭരിതമായ പുഞ്ചിരിയോടെ കൈകോർത്ത് നിൽക്കുന്ന ഇരുവരെയും കാണാം. ഇരുവരുടെയും 20-ാം വിവാഹ വാർഷികം ആചരിക്കുന്നതിന്റെ ഭാഗമായാണ് ക്രിസ് ജാക്സൺ ഈ ചിത്രം പകര്ത്തിയത്.

നീല സ്യൂട്ട് ധരിച്ച രാജാവിനോടൊപ്പം വെള്ളയും ബീജും കലർന്ന കോട്ട് ഡ്രസ്സിൽ സുന്ദരിയായി പ്രത്യക്ഷപ്പെടുന്ന റാണി കമീലയാണ് കാർഡിന്റെ മുഖചിത്രം. സ്ഥിരമായ സ്നേഹത്തിന്റെ പ്രതീകമായ ‘ലിലി ഓഫ് ദി വാലി’ ബ്രൂച് റാണി ധരിച്ചിരിക്കുന്നത് ചിത്രത്തിന് കൂടുതൽ തനിമ നൽകുന്നു. “Wishing you a very happy Christmas and New Year” എന്ന ആശംസകളോടെയാണ് കാർഡ് പുറത്തിറക്കിയിരിക്കുന്നത്. രാജാവായതിന് ശേഷം ചാൾസ് പുറത്തിറക്കുന്ന നാലാമത്തെ ക്രിസ്മസ് കാർഡാണിത്.

മുമ്പത്തെ വർഷങ്ങളിൽ നിന്നു വ്യത്യസ്തമായി, ഈ വർഷവും അനൗപചാരികവും സ്വാഭാവികവുമായ ചിത്രമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ വർഷം ക്യാൻസർ ചികിത്സയ്ക്ക് ശേഷം പൊതുപ്രവർത്തനങ്ങളിലേക്ക് മടങ്ങിയെത്തിയ രാജാവിന്റെ ചിത്രമാണ് കാർഡിൽ ഉൾക്കൊള്ളിച്ചത്. ലോകത്തെ വിവിധ ഭരണാധികാരികൾക്കും സംഘടനകൾക്കും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമായി അയയ്ക്കാനുള്ള കാർഡുകളിൽ രാജാവും റാണിയും വ്യക്തിപരമായി ഒപ്പുവെക്കും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ ആരോഗ്യ രംഗത്ത് മലയാളികൾക്ക് അഭിമാനമായി, ആലപ്പുഴ തിരുവമ്പാടി സ്വദേശിയായ നവീൻ ഹരികുമാർ റോയൽ കോളജ് ഓഫ് നേഴ്സിങിന്റെ (RCN) ‘റൈസിങ് സ്റ്റാർ’ അവാർഡ് നേടി. നോർത്ത്വിക്ക് പാർക്ക് ഹോസ്പിറ്റലിൽ ക്ലിനിക്കൽ പ്രാക്ടീസ് എജ്യൂക്കേറ്ററായി പ്രവർത്തിക്കുന്ന നവീന്റെ രോഗീപരിചരണവും സഹപ്രവർത്തകരെ പരിശീലിപ്പിക്കുന്നതിലുള്ള സംഭാവനയും പരിഗണിച്ചാണ് പുരസ്കാരം.
യുകെയിലെത്തുന്ന രാജ്യാന്തര നേഴ്സുമാരുടെ പ്രശ്നങ്ങൾ കുറയ്ക്കാൻ നവീൻ തയ്യാറാക്കിയ ‘ഐ.ഇ.എൻ ഓറിയന്റേഷൻ ഫ്രെയിംവർക്ക്’ വലിയ വിജയവും അംഗീകാരവും നേടിയിരുന്നു . ഈ പദ്ധതിയിലൂടെ ജോലിയിൽ എത്തിയ എല്ലാ രാജ്യാന്തര നേഴ്സുമാരും ഇപ്പോഴും സേവനം തുടരുന്നു. കൂടാതെ, നവീനും ടീമും എച്ച്എസ്ജെ അവാർഡ്സ് 2025-ൽ ‘പേഷ്യന്റ് സേഫ്റ്റി’ വിഭാഗത്തിൽ പ്രശംസനീയമായ പ്രകടനം കാഴ്ചവെച്ചു.

ക്ലിനിക്കൽ എജ്യൂക്കേറ്റർ എന്ന നിലയ്ക്കും ക്വാളിറ്റി ഇംപ്രൂവ്മെന്റ് കോച്ച്, നേഴ്സ് അഡ്വക്കേറ്റ് എന്ന നിലയ്ക്കും നവീൻ പ്രവർത്തിക്കുന്നു. കൈരളി യുഎകെയുടെ ദേശീയ സെക്രട്ടറിയായും അദ്ദേഹം സജീവമാണ്. ആലപ്പുഴ ഗവൺമെന്റ് കോളജ് ഓഫ് നേഴ്സിംഗിൽ നിന്ന് ബിരുദം നേടിയ നവീൻ, ഇപ്പോൾ ക്വീൻ മേരി യൂണിവേഴ്സിറ്റിയിൽ പി.ജി. ഡിപ്ലോമ പഠിക്കുന്നു. ഭാര്യ അഥീന ബി. ചന്ദ്രൻ, മകൾ ഇതൾ മേ നവീൻ എന്നിവർ അടങ്ങിയതാണ് അദ്ദേഹത്തിന്റെ കുടുംബം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലേബർ പാർട്ടിയുടെ വനിതാ സമ്മേളനത്തിന്റെ പ്രധാന പരിപാടികളിൽ ട്രാൻസ് സ്ത്രീകൾക്ക് പങ്കെടുക്കാൻ കഴിയില്ലെന്ന് പാർട്ടി അറിയിച്ചു. 2025-ൽ യുകെ സുപ്രീം കോടതി സ്ത്രീയെ “ജീവശാസ്ത്രപരമായ ലിംഗം” അടിസ്ഥാനത്തിൽ നിർവചിക്കുന്നുവെന്ന വിധി പ്രസ്താവിച്ചതിനെ തുടർന്ന് നടത്തിയ നിയമപരമായ അവലോകനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. പ്രധാന ഹാളിലെ പ്രസംഗങ്ങളും നയ ചർച്ചകളും അടങ്ങിയ ഔപചാരിക സമ്മേളനങ്ങളിൽ പങ്കെടുക്കാനാവില്ലെങ്കിലും, എല്ലാ ലിംഗങ്ങളുടെയും പങ്കാളിത്തം അനുവദിച്ചിട്ടുള്ള ഫ്രിഞ്ച് ഇവന്റുകളിലേക്ക് പ്രവേശനം തുടരും.

സുപ്രീം കോടതി വിധിക്ക് ശേഷം 2025-ലെ വനിതാ സമ്മേളനം റദ്ദാക്കിയ ലേബർ പാർട്ടി, 2026-ലെ സമ്മേളനം പുതുക്കിയ നിബന്ധനകളോടെ നടത്തുമെന്ന് വ്യക്തമാക്കി. സ്ത്രീകളുടെ പ്രധിനിധ്യ കുറവ് പരിഹരിക്കാനും നിയമപരമായ നിർദ്ദേശങ്ങളെ പാലിക്കാനും വേണ്ടിയാണ് ഈ തീരുമാനം എന്നും പാർട്ടി അറിയിച്ചു. മുൻപ്, ട്രാൻസ് സ്ത്രീകൾക്ക് വനിതകൾക്ക് പ്രത്യേകമായുള്ള സമ്മേളനങ്ങളിൽ പങ്കെടുക്കാനും ‘ഓൾ-വുമൺ ഷോർട്ട്ലിസ്റ്റ്’ പോലുള്ള പ്രത്യേക നടപടികളിൽ ഉൾപ്പെടാനും അവസരം ഉണ്ടായിരുന്നു .

സുപ്രീം കോടതി വിധിക്ക് പിന്നാലെ ഇക്വാലിറ്റി ആക്ട് എങ്ങനെ പ്രയോഗിക്കണമെന്ന് വ്യക്തമാക്കുന്ന പുതിയ മാർഗനിർദ്ദേശം തയ്യാറാക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. തുല്യതാ കമ്മീഷൻ (EHRC) പുതുക്കിയ കോഡ് ഓഫ് പ്രാക്ടീസ് സർക്കാരിന് സമർപ്പിച്ചെങ്കിലും, അതിന് അനുമതി നൽകുന്നതിൽ വൈകുന്നതായി ആരോപണമുണ്ട്. ഇ എച്ച് ആർ സി മുൻ ചെയർപേഴ്സൺ ബാരോനെസ് ഫാൽക്നർ ഈ വൈകിപ്പിക്കൽ വിവിധ സ്ഥാപനങ്ങൾക്ക് ആശയക്കുഴപ്പമുണ്ടാക്കുന്ന “ഗ്രേ ഏരിയ” സൃഷ്ടിച്ചുവെന്ന് വിമർശിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ ടവറിൽ പ്രദർശനത്തിനായി വെച്ചിരുന്ന ബ്രിട്ടന്റെ അമൂല്യമായ കിരീടാഭരണങ്ങൾക്കെതിരെ നാല് പേർ ഭക്ഷ്യവസ്തുക്കൾ എറിഞ്ഞ് നടത്തിയ പ്രതിഷേധം വലിയ വിവാദമായി. ‘ടേക്ക് ബാക്ക് പവർ’ എന്നു വിളിക്കുന്ന സ്വയം പ്രഖ്യാപിത സിവിൽ റെസിസ്റ്റൻസ് ഗ്രൂപ്പിലെ അംഗങ്ങളാണ് കസ്റ്റാർഡും ആപ്പിളും കിരീടം സൂക്ഷിച്ചിരുന്ന ചില്ലുകൂട്ടിലേയ്ക്ക് എറിഞ്ഞത്. സംഭവത്തിന് പിന്നാലെ പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. അന്വേഷണം തുടരുന്നതിനാൽ ലോകപ്രശസ്തമായ ജൂവൽ ഹൗസ് താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്.

23,000-ത്തിലധികം രത്നക്കല്ലുകൾ പതിച്ചിരിക്കുന്ന ഈ കിരീടം ബ്രിട്ടീഷ് രാജകീയ ചടങ്ങുകളുടെ ഏറ്റവും വിലമതിക്കാനാവാത്ത നിധികളിലൊന്നാണ്. 1937-ൽ ജോർജ് ആറാമൻ രാജാവിന്റെ കിരീടധാരണത്തിനായി നിർമ്മിച്ച ഈ കിരീടം അവസാനമായി രാജാവ് ചാൾസ് മൂന്നാമൻ 2023-ലെ ചടങ്ങുകളിൽ ധരിച്ചിരുന്നു. ചില്ലിനുള്ളിൽ കർശനമായ സുരക്ഷയോടെ പ്രദർശിപ്പിച്ചിരുന്ന ഈ കിരീടത്തിന്മേൽ ഭക്ഷണം എറിയുന്ന ദൃശ്യങ്ങൾ പ്രതികൾ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

‘ജനാധിപത്യം തകർന്നു’ എന്നും ‘ബ്രിട്ടൻ തകർന്നു’ എന്നും വിളിച്ചുപറഞ്ഞു കൊണ്ടാണ് പ്രതിഷേധക്കാർ ആക്രമണം നടത്തിയതെന്ന് വിഡിയോയിൽ കാണുന്നു. രാജ്യത്തിന്റെ “വിലമതിക്കാനാവാത്ത നിധികളിലേക്കാണ് ഞങ്ങൾ വന്നിരിക്കുന്നത്” എന്ന് ഒരാൾ ആക്രോശിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ പ്രവർത്തനം വ്യാപക പ്രതിഷേധത്തിനിടയാക്കി.