Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലൈവ് ഫയർ പരിശീലനത്തിനിടെ സംഭവിച്ച അപകടത്തിൽ 25 വയസ്സുകാരനായ ബ്രിട്ടീഷ് സൈനിക ഓഫീസർ ക്യാപ്റ്റൻ ഫിലിപ്പ് ഗിൽബർട്ട് മൾഡോണി കൊല്ലപ്പെട്ടു . നോർത്ത്‌മ്പർലൻഡിലെ സൈനിക പരിശീലന കേന്ദ്രത്തിൽ ഞായറാഴ്ച ഉണ്ടായ സംഭവത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ അദ്ദേഹം പിന്നീട് മരിക്കുകയായിരുന്നു എന്ന് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. 4-ാം റെജിമെന്റ് റോയൽ ആർട്ടില്ലറിയിലെ ഫയർ സപ്പോർട്ട് ടീം കമാൻഡറായിരുന്നു മൾഡോണി. സംഭവത്തിലേയ്ക്ക് നയിച്ച സാഹചര്യങ്ങൾ അന്വേഷിച്ചു വരികയാണെന്നും അന്വേഷണം പുരോഗമിക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ നൽകാനാകില്ലെന്നും സൈന്യം അറിയിച്ചു.

റോയൽ മിലിറ്ററി അക്കാദമി സാൻഡ്‌ഹർസ്റ്റിൽ പരിശീലനം നേടിയ മൾഡോണി 2020 ജനുവരിയിലാണ് സൈന്യത്തിൽ ചേർന്നത്. അതേ വർഷം ഡിസംബറിൽ റോയൽ ആർട്ടില്ലറിയിൽ കമ്മീഷൻ ലഭിച്ചു. 2021 നവംബറിൽ ആറുമാസത്തേക്ക് എസ്റ്റോണിയയിൽ വിന്യസിക്കപ്പെട്ട അദ്ദേഹം വിവിധ ചുമതലകൾ നിർവഹിച്ചു വരുകയായിരുന്നു . 2025 ജനുവരിയിൽ ഒരു കമാൻഡോ കോഴ്‌സിനിടെ ഗുരുതര പരിക്കേറ്റതിനെ തുടർന്ന് സേവനം താൽക്കാലികമായി നിർത്തി പുനരധിവാസത്തിലായിരുന്നു. ഇതിനു ശേഷമാണ് വീണ്ടും ഡ്യൂട്ടിയിൽ തിരിച്ചെത്തിയത്.

മൾഡോണിയുടെ അപ്രതീക്ഷിത വിയോഗത്തിൽ സഹസൈനികരും മേലുദ്യോഗസ്ഥരും ആദരാഞ്ജലികൾ അർപ്പിച്ചു. പ്രഗൽഭനും ആത്മാർത്ഥതയുള്ള ഓഫീസറായിരുന്നു ഗിൽബർട്ട്” എന്ന് 4-ാം റെജിമെന്റ് കമാൻഡിംഗ് ഓഫീസർ ലഫ്. കേണൽ ഹെൻറി വോളർ പറഞ്ഞു. എളുപ്പം സൗഹൃദം സ്ഥാപിക്കുന്ന സ്വഭാവവും അതിരുകളില്ലാത്ത ഊർജവും പുഞ്ചിരിയും അദ്ദേഹത്തെ എല്ലാവർക്കും പ്രിയങ്കരനാക്കിയതായും സഹപ്രവർത്തകർ ഓർമ്മിച്ചു. യൂണിറ്റിനും സുഹൃത്തുക്കൾക്കും കുടുംബത്തിനുമുള്ള നഷ്ടം അതീവ വേദനാജനകമാണെന്ന് സൈന്യം അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്റ്റോം ‘ചന്ദ്ര’ ബ്രിട്ടനിൽ ആഞ്ഞടിച്ചതിനെ തുടർന്നുള്ള ശക്തമായ മഴയും കാറ്റും തുടരുകയാണ് . രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും വെള്ളപ്പൊക്കവും യാത്രാതടസ്സവും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട് . ദക്ഷിണ പശ്ചിമ ഇംഗ്ലണ്ടിൽ നിരവധി റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. റെയിൽ സർവീസുകളും തടസ്സപ്പെട്ടു. ദക്ഷിണ ഡെവൺ, ഡോർസറ്റ്, തെക്കൻ സമർസെറ്റ്, തെക്കുകിഴക്കൻ കോർണ്വാൾ മേഖലകളിൽ ശക്തമായ മഴയ്ക്കായി ആംബർ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട് . മണിക്കൂറുകളോളം തുടർന്നേക്കാവുന്ന മഴയോടെ 30 മുതൽ 50 മില്ലീമീറ്റർ വരെ മഴ വ്യാപകമായി ലഭിക്കാനും, ദാർട്മൂർ പോലുള്ള ഉയർന്ന പ്രദേശങ്ങളിൽ 60–80 മില്ലീമീറ്റർ വരെ മഴ പെയ്യാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

സ്കോട്ട് ലൻഡിലും വടക്കൻ ഇംഗ്ലണ്ടിലും മഞ്ഞു വീഴ്ചയ്ക്കുള്ള യെല്ലോ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പെനൈൻസ്, തെക്കുപടിഞ്ഞാറൻ സ്കോട്ട് ലൻഡ് മേഖലകളിൽ 5 സെ.മീ. വരെ മഞ്ഞുവീഴ്ചയും, ഉയർന്ന പ്രദേശങ്ങളിൽ 20 സെ.മീ. വരെ മഞ്ഞുകൂട്ടം രൂപപ്പെടാനും സാധ്യതയുണ്ട്. ഇതോടെ A57 സ്നേക്ക് പാസ്, A66, A68, M62 പോലുള്ള പ്രധാന പാതകൾ അപകടസാധ്യതയിൽപ്പെടും. വെയിൽസിൽ ശക്തമായ കാറ്റിനുള്ള മുന്നറിയിപ്പും നിലവിലുണ്ട്. നോർത്തേൺ അയർലൻഡിൽ ചില സ്കൂളുകൾ അടച്ചിടേണ്ടി വന്നതായും റിപ്പോർട്ടുകളുണ്ട്.

ഇൻഗ്രിഡ്, ഗൊറെട്ടി എന്നീ ചുഴലിക്കാറ്റുകൾക്ക് പിന്നാലെ ഈ മാസം യുകെയെ ബാധിക്കുന്ന മൂന്നാമത്തെ വലിയ കാറ്റാണ് ‘ചന്ദ്ര’. കോർണ്വാൾ, ഐൽസ് ഓഫ് സ്കില്ലി മേഖലകളിൽ മണിക്കൂറിൽ 70–80 മൈൽ വരെ വേഗതയുള്ള കാറ്റിന് സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നൽകി. ഇതിനകം വെള്ളം നിറഞ്ഞ നിലത്തേക്ക് കൂടുതൽ മഴ പെയ്യുന്നതാണ് പ്രധാന ഭീഷണിയെന്ന് അധികൃതർ വ്യക്തമാക്കി. യോർക്ക് ഷയർ, വെയിൽസ്, സ്കോട്ട് ലൻഡ് എന്നിവിടങ്ങളിലെ നദികളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. യാത്ര ഒഴിവാക്കാനും പ്രാദേശിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കാനുമാണ് ജനങ്ങൾക്ക് നൽകിയ നിർദേശം.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: യുകെയിലെ നോർത്ത് ഷീൽഡ്സിൽ സ്ഥിതിചെയ്യുന്ന ജോൺ സ്പെൻസ് കമ്മ്യൂണിറ്റി ഹൈസ്കൂൾ സമീപത്ത് സംശയാസ്പദ ആയുധവുമായി ഒരാളെ കണ്ടതിനെ തുടർന്ന് ഇന്നലെ അവധി കൊടുത്തു . പ്രസ്റ്റൺ റോഡ് നോർത്തിലെ ബസ് സ്റ്റോപ്പിൽ ആയുധമെന്ന് സംശയിക്കാവുന്ന വസ്തു കൈവശമുള്ള ഒരാളെ കണ്ടതായി തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് 2.15ഓടെ നോർതംബർലിയ പോലീസിന് റിപ്പോർട്ട് ലഭിച്ചതോടെയാണ് സ്കൂൾ അടച്ചിടാൻ തീരുമാനിച്ചതെന്ന് അധികൃതർ അറിയിച്ചു.

വിവരം ലഭിച്ച ഉടൻ പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചെങ്കിലും, റിപ്പോർട്ടിലുണ്ടായിരുന്ന വ്യക്തി ഇതിനോടകം പ്രദേശം വിട്ടതായി കണ്ടെത്തി. സംഭവത്തെ തുടർന്ന് നാട്ടുകാരിൽ ആശങ്ക ഉയർന്നതോടെ പോലീസ് സ്ഥലത്ത് തുടരുകയും ജനങ്ങൾക്ക് ആശ്വാസം നൽകുന്ന നടപടികൾ സ്വീകരിക്കുകയും ചെയ്തു. സമീപ പ്രദേശത്തെ ചില സ്കൂളുകൾ മുൻകരുതൽ നടപടിയായി സ്വമേധയാ ലോക്ക്ഡൗൺ പ്രഖ്യാപിച്ചുവെങ്കിലും, കുറച്ച് സമയം കഴിഞ്ഞ് നിയന്ത്രണങ്ങൾ പിൻവലിച്ചതായും അധികൃതർ വ്യക്തമാക്കി.

ജോൺ സ്പെൻസ് കമ്മ്യൂണിറ്റി ഹൈസ്കൂൾ ഉൾപ്പെടെയുള്ള സ്കൂളുകളിൽ നിന്ന് രക്ഷിതാക്കൾക്ക് ലോക്ക്ഡൗൺ സംബന്ധിച്ച സന്ദേശങ്ങൾ ലഭിച്ചതായി റിപ്പോർട്ടുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണ് എന്ന് നോർതംബർലിയ പോലീസ് വക്താവ് പറഞ്ഞു. ആശങ്കയുള്ളവർ ഡ്യൂട്ടിയിലുള്ള പോലീസുകാരെ സമീപിക്കണമെന്ന് നിർദേശിക്കുകയും ചെയ്തു. പ്രദേശത്തെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: യുകെയിൽ 7 ലക്ഷത്തിലധികം സർവകലാശാല ബിരുദധാരികൾ ജോലി ഇല്ലാതെ ക്ഷേമബനിഫിറ്റുകൾ ആശ്രയിക്കുന്നതായി പുതിയ പഠനം കണ്ടെത്തി . കൺസർവേറ്റീവ് എംപി സർ ഐയിൻ ഡങ്കൻ സ്മിത്ത് സ്ഥാപിച്ച സെന്റർ ഫോർ സോഷ്യൽ ജസ്റ്റിസ് (CSJ) നടത്തിയ വിശകലനത്തിൽ 2024-ൽ 16 മുതൽ 64 വയസ്സ് വരെയുള്ള 7.07 ലക്ഷത്തിലധികം ബിരുദധാരികൾ സർക്കാർ ബനിഫിറ്റുകൾ സ്വീകരിക്കുന്നതായി ആണ് കണ്ടെത്തിയിരിക്കുന്നത് . ഇത് 2019-നേക്കാൾ 46 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 4 ലക്ഷം പേർ യൂണിവേഴ്സൽ ക്രെഡിറ്റ് സ്വീകരിക്കുന്നവരാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ജോലി ചെയ്യാൻ കഴിയില്ലെന്ന് അറിയിച്ച ബിരുദധാരികളുടെ എണ്ണം 2.4 ലക്ഷമാണ്. 2019-ൽ ഇത് 1.17 ലക്ഷം മാത്രമായിരുന്നുവെന്നും കോവിഡ് മഹാമാരിക്ക് ശേഷം ഈ സംഖ്യ ഇരട്ടിയിലധികമായി വർധിച്ചതായും സി എസ് ജെ വ്യക്തമാക്കി. 30 വയസിന് താഴെയുള്ള 1.1 ലക്ഷം ബിരുദധാരികൾ ജോലി ഇല്ലാതെ കുറഞ്ഞത് ഒരു ബനിഫിറ്റ് എങ്കിലും സ്വീകരിക്കുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്. അതേസമയം, 2024-ലെ കണക്കുകൾ പ്രകാരം ജോലി ചെയ്യാവുന്ന പ്രായത്തിലുള്ള ബിരുദധാരികളുടെ 88 ശതമാനം പേർ തൊഴിൽ രംഗത്തുണ്ടായിരുന്നുവെന്നും, ബിരുദമില്ലാത്തവരിൽ ഇത് 68 ശതമാനം മാത്രമാണെന്നും ഔദ്യോഗിക കണക്കുകൾ പറയുന്നു.

വിദ്യാഭ്യാസ സംവിധാനം സർവകലാശാല പഠനത്തിലേക്ക് മാത്രം അമിതമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ദോഷഫലമാണ് ഈ സാഹചര്യമെന്ന് സർ ഐയിൻ ഡങ്കൻ സ്മിത്ത് അഭിപ്രായപ്പെട്ടു. തൊഴിൽപരമായ പരിശീലനവും അപ്രന്റിസ്‌ഷിപ്പുകളും അവഗണിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ലെവൽ–4 അപ്രന്റിസ്‌ഷിപ്പ് പൂർത്തിയാക്കിയവർക്ക് അഞ്ച് വർഷത്തിന് ശേഷം ബിരുദധാരികളെക്കാൾ ശരാശരി £5,000 അധികവരുമാനം ലഭിക്കുന്നതായും സി എസ് ജെ ചൂണ്ടിക്കാട്ടി. യുവാക്കളെ തൊഴിൽ രംഗത്തേക്ക് എത്തിക്കാൻ £1.5 ബില്ല്യൺ നിക്ഷേപിക്കുന്നതായും ‘ജോബ്‌സ് ഗ്യാരണ്ടി’ പദ്ധതിയിലൂടെ നിയമന അവസരങ്ങൾ വർധിപ്പിക്കുന്നതായുമാണ് പുറത്തുവരുന്ന വിവരങ്ങളോടെ സർക്കാർ വക്താവ് പ്രതികരിച്ചത്, . യുവതലമുറയെ പിന്നോട്ട് നയിക്കുന്ന കാരണങ്ങൾ കണ്ടെത്താൻ മുൻ ആരോഗ്യമന്ത്രി അലൻ മിൽബൺ നേതൃത്വം നൽകുന്ന പ്രത്യേക അവലോകനവും സർക്കാർ ആരംഭിച്ചതായി അറിയിച്ചിട്ടുണ്ട് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: അഞ്ചാംപനി (മീസിൽസ്) രോഗം പൂര്‍ണമായി ഇല്ലാതാക്കിയ രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് യുകെ പുറത്തായി. അഞ്ചാംപനി മൂലമുള്ള മരണങ്ങൾ വർധിക്കുകയും എംഎംആർ (MMR) വാക്സിൻ സ്വീകരിക്കുന്ന കുട്ടികളുടെ ശതമാനം കുറയുകയും ചെയ്തതിനെ തുടർന്നാണ് ലോകാരോഗ്യ സംഘടന (WHO) ഈ തീരുമാനം കൈക്കൊണ്ടത്. 2021 മുതൽ 2023 വരെ യുകെയെ അഞ്ചാംപനി-രഹിത രാജ്യമെന്ന നിലയിൽ അംഗീകരിച്ചിരുന്നെങ്കിലും, 2024-ൽ മാത്രം 3,681 കേസുകൾ റിപ്പോർട്ട് ചെയ്തതും മരണങ്ങളുടെ എണ്ണം വർധിച്ചതുമാണ് നിലപാട് മാറ്റാൻ കാരണം. യൂറോപ്പും മധ്യേഷ്യയും ഉൾപ്പെടുന്ന മേഖലയിലെ അഞ്ചാംപനി-രഹിത പദവി നഷ്ടപ്പെട്ട ആറു രാജ്യങ്ങളിൽ ഒന്നാണ് ഇപ്പോൾ യുകെ; സ്പെയിൻ, ഓസ്ട്രിയ, അർമേനിയ, അസർബൈജാൻ, ഉസ്‌ബെക്കിസ്ഥാൻ എന്നിവയും പട്ടികയിലുണ്ട്.

2019 മുതൽ 2025 വരെയുള്ള ആറു വർഷത്തിനിടെ അഞ്ചാംപനി മൂലം യുകെയിൽ 20 പേർ മരിച്ചതായി കണക്കുകൾ പറയുന്നു. 1999 മുതൽ 2018 വരെയുള്ള 19 വർഷത്തിനിടെയുണ്ടായ മരണസംഖ്യയ്ക്കു തുല്യമാണ് ഇത്. വാക്സിൻ സ്വീകരിക്കാത്തവരിലാണ് രോഗബാധ കൂടുതലായും റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്ന് ഡബ്ലിയു എച്ച് ഒ യുടെ യൂറോപ്യൻ മേഖലാ സമിതി വ്യക്തമാക്കി. സോഷ്യൽ മീഡിയയിലൂടെ വ്യാപിക്കുന്ന വാക്സിൻ വിരുദ്ധ പ്രചാരണങ്ങളും കുട്ടികൾക്ക് കുത്തിവെപ്പ് എടുക്കാൻ സമയബന്ധിതമായി അപ്പോയിന്റ്മെന്റ് ലഭിക്കാത്തതും വാക്സിൻ സ്വീകരണത്തിൽ കുറവുണ്ടാക്കുന്നുവെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അഞ്ചാംപനി, മംപ്‌സ്, റൂബെല്ല രോഗങ്ങൾ പൂര്‍ണമായി ഇല്ലാതാക്കാൻ 95 ശതമാനം വാക്സിൻ കവറേജ് അനിവാര്യമാണെന്നും ഡബ്ലിയു എച്ച് ഒ വ്യക്തമാക്കി.

യുകെയിൽ കുട്ടികൾക്ക് 12-ാം മാസത്തിലും 18-ാം മാസത്തിലും രണ്ട് ഡോസ് എംഎംആർ വാക്സിൻ നൽകുന്നുണ്ടെങ്കിലും, കഴിഞ്ഞ ദശകത്തിൽ സ്വീകരണനിരക്ക് ഇടിഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇംഗ്ലണ്ടിൽ ആദ്യ ഡോസ് സ്വീകരിക്കുന്ന കുട്ടികളുടെ ശതമാനം 2015–16ൽ 91.9 ആയിരുന്നത് 2024–25ൽ 88.9 ആയി കുറഞ്ഞു. രണ്ടാം ഡോസ് സ്വീകരിച്ച അഞ്ച് വയസ്സുകാരുടെ ശതമാനം 88.2ൽ നിന്ന് 83.7ലേക്കും ഇടിഞ്ഞു. ഇത് നയപരമായ പരാജയമാണെന്നും രക്ഷിതാക്കളെ മാത്രം കുറ്റപ്പെടുത്താനാകില്ലെന്നും ആരോഗ്യ സംഘടനകൾ പ്രതികരിച്ചു. വാക്സിനേഷൻ സൗകര്യങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുകയും പിന്നോക്കം കൈവരാൻ പ്രയാസമുള്ള വിഭാഗങ്ങളിലേക്കും പ്രത്യേക ശ്രദ്ധ നൽകുകയും ചെയ്യണമെന്ന് ഡബ്ലിയു എച്ച് ഒ യുകെ സർക്കാരിനോട് ആവശ്യപ്പെട്ടു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കൊടുങ്കാറ്റിനെ തുടർന്ന് ബ്രിട്ടനിൽ ശക്തമായ കാറ്റും കനത്ത മഴയും ഉണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് പുറത്തു നൽകി. ‘സ്റ്റോം ചന്ദ്ര’ എന്ന ഔദ്യോഗികമായി പേര് ആണ് കൊടുങ്കാറ്റിന് നൽകിയിരിക്കുന്നത്. യു.കെ. മെറ്റ് ഓഫിസ് ചൊവ്വാഴ്ച സ്റ്റോം ചന്ദ്ര രാജ്യത്തെത്തുമെന്ന് അറിയിച്ചു. ഈ മാസം നേരത്തെ എത്തിയ ഗൊറെട്ടി, ഇൻഗ്രിഡ് എന്നീ ശക്തമായ കൊടുങ്കാറ്റുകൾ വലിയ നാശനഷ്ടങ്ങളും യാത്രാതടസ്സങ്ങളും സൃഷ്ടിച്ചതിന് പിന്നാലെയാണ് ചന്ദ്ര എത്തുന്നത്.

സ്റ്റോം ചന്ദ്രയെത്തുന്നതിന് മുന്നോടിയായി ശക്തമായ കാലാവസ്ഥ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. വ്യാപകമായി കനത്തതും തുടർച്ചയായതുമായ മഴയും ശക്തമായ കാറ്റും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. തുറന്ന പ്രദേശങ്ങളിലും തീരദേശ മേഖലകളിലും അത്യന്തം ശക്തമായ ഗെയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.

നോർത്ത് അയർലൻഡിന്റെ കിഴക്കൻ ഭാഗങ്ങളിൽ മെറ്റ് ഓഫിസ് ആംബർ കാറ്റ് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച പുലർച്ചെ 5 മുതൽ രാത്രി 9 വരെയാണ് മുന്നറിയിപ്പ് പ്രാബല്യത്തിൽ ഉള്ളത്. തീരദേശങ്ങളിൽ മണിക്കൂറിൽ 75 മൈൽ വരെ കാറ്റുവേഗം ഉണ്ടാകാമെന്നും സാധാരണയായി 60–70 മൈൽ വേഗതയിൽ കാറ്റടിക്കാമെന്നും അധികൃതർ അറിയിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ഇംഗ്ലണ്ടിൽ ആയിരക്കണക്കിന് കുട്ടികൾക്ക് കേൾവി പരിശോധന, സംസാര–ഭാഷ ചികിത്സ, വൈകല്യ പിന്തുണ തുടങ്ങിയ എൻഎച്ച്എസ് സമൂഹാരോഗ്യ സേവനങ്ങൾ ലഭിക്കാൻ ഒരു വർഷത്തിലേറെ കാത്തിരിക്കേണ്ടിവരുന്നതായി ബിബിസി റിപ്പോർട്ട് ചെയ്തു . നിലവിൽ ഏകദേശം 3 ലക്ഷം കുട്ടികൾ കാത്തിരിപ്പിലുണ്ടെന്നും ഇതിൽ നാലിലൊന്ന് പേർക്ക് 12 മാസത്തിലധികം കാത്തിരിക്കേണ്ടി വന്നതായും ആണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കുട്ടികളുടെ ദീർഘകാല കാത്തിരിപ്പുകൾ ആറ് മടങ്ങായി ആണ് വർധിച്ചത് . ഈ വൈകല്യങ്ങൾ കുട്ടികളുടെ ആരോഗ്യത്തെയും വളർച്ചയെയും ഗുരുതരമായി ബാധിക്കുന്നുവെന്ന് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി.

ലണ്ടൻ സ്വദേശിനിയായ ടിയ കറിയുടെ ആറുവയസ്സുള്ള മകൻ അരുണിന് സംസാരവൈകല്യമുണ്ടായിരുന്നുവെങ്കിലും വെയിറ്റിംഗ് ലിസ്റ്റുകൾക്കുമീതെ വെയിറ്റിംഗ് ലിസ്റ്റുകൾ ആണ് ലഭിച്ചതെന്ന് അവർ വേദനയോടെ വെളിപ്പെടുത്തി. രണ്ട് വർഷത്തെ കാത്തിരിപ്പിന് ശേഷം 4,000 പൗണ്ട് ചെലവിട്ട് സ്വകാര്യമായി ചികിത്സ തേടേണ്ടിവന്നു. അതിനു ശേഷമാണ് കുട്ടിക്ക് ഡെവലപ്പ്മെന്റൽ ലാംഗ്വേജ് ഡിസോർഡർ (DLD) സ്ഥിരീകരിച്ചത് . നേരത്തെ ചികിത്സ ലഭിച്ചിരുന്നെങ്കിൽ കുട്ടിക്ക് വലിയ പുരോഗതി ഉണ്ടാകുമായിരുന്നുവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സാമ്പത്തികശേഷിയില്ലാത്ത കുടുംബങ്ങൾ കടുത്ത പ്രതിസന്ധിയിലാണെന്നും നിരവധി കുട്ടികൾ നിർണായക വളർച്ചാകാലം നഷ്ടപ്പെടുത്തുകയാണെന്നും റിപ്പോർട്ട് പറയുന്നു.

എൻഎച്ച്എസ് നേതാക്കളും ശിശുരോഗ വിദഗ്ധരും സമൂഹാരോഗ്യ മേഖലയിലെ സാമ്പത്തിക പരിമിതികളാണ് പ്രതിസന്ധിക്ക് കാരണമെന്ന് വിമർശനം ഉന്നയിച്ചു . ആശുപത്രി ബാക്ക്‌ലോഗിന് നൽകിയതുപോലെ തന്നെ മുൻഗണന കുട്ടികളുടെ സേവനങ്ങൾക്കും നൽകണമെന്ന് ആണ് അവർ ആവശ്യപ്പെടുന്നത് . ആശുപത്രികളിലേതുപോലെ 18 ആഴ്ച ലക്ഷ്യം സമൂഹാരോഗ്യ സേവനങ്ങൾക്കും നടപ്പാക്കുമെന്നും 10 വർഷത്തെ എൻഎച്ച്എസ് പദ്ധതിയിലൂടെ കൂടുതൽ നിക്ഷേപം ഉറപ്പാക്കുമെന്നും ആണ് വിമർശനങ്ങളോട് സർക്കാർ പ്രതികരിച്ചത് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വെസ്റ്റ് ലണ്ടനിലുള്ള എച്ച് എം പി വോംവുഡ് സ്‌ക്രബ്‌സ് ജയിലിൽ നടന്ന പ്രതിഷേധത്തിനിടെ 86 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലസ്തീൻ ആക്ഷൻ പ്രവർത്തകനായ ഒരു തടവുകാരൻ നടത്തുന്ന ഉപവാസ സമരത്തിന് പിന്തുണയായി എത്തിയവരാണ് ജയിലിന്റെ പരിസരത്ത് അനുമതിയില്ലാതെ പ്രവേശിച്ചതെന്ന് മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു. സ്ഥലത്തു നിന്ന് മാറാൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധക്കാർ അതിന് തയ്യാറായില്ലെന്നും, ജയിൽ ജീവനക്കാർ അകത്തേക്കും പുറത്തേക്കും പോകുന്നത് തടഞ്ഞുവെന്നും പോലീസ് പറഞ്ഞു.

ചിലർ ജയിൽ ജീവനക്കാരുടെ പ്രവേശന കവാടത്തിലൂടെ കെട്ടിടത്തിനകത്തേക്ക് കടന്നതായും, പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങളിൽ, ജയിലിന്റെ പുറത്തു മുദ്രാവാക്യം വിളിച്ചും ബോർഡുകൾ പിടിച്ചും പ്രതിഷേധിക്കുന്നവരെ കാണാം. ചില ദൃശ്യങ്ങളിൽ പ്രതിഷേധക്കാർ കെട്ടിടത്തിനകത്തുള്ളതായി വ്യക്തമാക്കുന്ന ദൃശങ്ങളും പുറത്തു വന്നിട്ടുണ്ട്.

സംഭവം “ഗൗരവകരം” ആണെന്ന് നീതിന്യായ മന്ത്രാലയം പ്രതികരിച്ചു. സമാധാനപരമായ പ്രതിഷേധത്തിന് അവകാശമുണ്ടെങ്കിലും, അനധികൃത പ്രവേശനവും ഭീഷണിയും അംഗീകരിക്കാൻ കഴിയില്ലെന്ന് മന്ത്രാലയം പറഞ്ഞു. ജയിൽ സുരക്ഷയ്ക്ക് ഒരു ഭീഷണിയും ഉണ്ടായില്ലെന്നും, ഉപവാസത്തിലിരിക്കുന്ന തടവുകാരെ ഡോക്ടർമാരുടെ നിരന്തര പരിശോധനയിലും ചികിത്സയിലും ഉൾപ്പെടുത്തി കൈകാര്യം ചെയ്യുന്നതായും വ്യക്തമാക്കി. ‘പ്രിസണേഴ്സ് ഫോർ പാലസ്തീൻ’ ക്യാമ്പയിനിന്റെ ഭാഗമായി ഉപവാസ സമരത്തിൽ തുടരുന്ന ഉമർ ഖാലിദിന് പിന്തുണയുമായാണ് പ്രതിഷേധം നടത്തപ്പെട്ടത് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലേക്ക് താരിഫ് ഇല്ലാതെ ഇറക്കുമതി ചെയ്യാവുന്ന വിദേശ സ്റ്റീലിന്റെ അളവ് കുറയ്ക്കാൻ സർക്കാർ ആലോചിക്കുന്നു. ചൈന അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് ലോക വിപണിയിലേക്കുള്ള അമിത സ്റ്റീൽ ഇറക്കുമതിയും യുഎസിന്റെ താരിഫ് ഭീക്ഷണിയും വർധിച്ച പശ്ചാത്തലത്തിലാണ് നീക്കം. നിലവിലെ ഇറക്കുമതി പരിധി കടന്നാൽ 25% നികുതി ഈടാക്കുന്ന സംവിധാനം പുനഃസംഘടിപ്പിക്കാനാണ് ചർച്ച. ഏപ്രിലിൽ പ്രഖ്യാപനം ഉണ്ടാകാനും, ജൂലൈ 1 മുതൽ പുതിയ സംവിധാനം നടപ്പാക്കാനുമാണ് സാധ്യത.

2018 ൽ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് സ്റ്റീലിന് ഉയർന്ന നികുതി ഏർപ്പെടുത്തിയതോടെ, യുഎസ് വിപണി അടയുകയും വിലക്കുറവുള്ള സ്റ്റീൽ യൂറോപ്പ് ഉൾപ്പെടെയുള്ള വിപണികളിലേക്ക് ഒഴുകുകയായിരുന്നു. ഇതിനെ തുടർന്ന് യൂറോപ്യൻ യൂണിയനും കാനഡയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ബ്രെക്സിറ്റിന് ശേഷം യുകെയും ഈ രീതി സ്വീകരിച്ചെങ്കിലും, അവ ജൂണിൽ കാലാവധി തീരും. ഡബ്ല്യുടിഒ നിയമങ്ങൾ കാരണം ഇത് വീണ്ടും നീട്ടാൻ കഴിയില്ല. അതേസമയം, യൂറോപ്യൻ യൂണിയൻ 50% നികുതി കുറവും താരിഫ് കുറവും പ്രഖ്യാപിച്ചതോടെ, യുകെ സ്റ്റീൽ വ്യവസായത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്ക ഉയർന്നിട്ടുണ്ട്.

ഈ രീതി തുടർന്നാൽ വിലക്കുറവുള്ള സ്റ്റീൽ രാജ്യത്തെത്തുമെന്നും, അത് ആഭ്യന്തര വ്യവസായത്തെ ഗുരുതരമായി ബാധിക്കുമെന്നും സ്റ്റീൽ മേഖല മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . ടാറ്റ സ്റ്റീൽ യുകെ അടക്കമുള്ള കമ്പനികൾ നിലവിലെ ക്വോട്ടുകൾ വളരെ ഉദാരമാണെന്നും യഥാർത്ഥ ആവശ്യത്തിന് അനുസരിച്ചുള്ള കർശന പരിധികൾ വേണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ചില സ്റ്റീൽ ഉപയോക്തൃ കമ്പനികൾ ഇറക്കുമതി പരിധി കുറച്ചാൽ വില ഉയരുമെന്നും, ചില മേഖലകളിൽ ആഭ്യന്തര ഉത്പാദനം മതിയാകില്ലെന്നും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട് . അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും, സ്റ്റീൽ വ്യവസായത്തിനായി ഈ വർഷം ദീർഘകാല നയം പ്രഖ്യാപിക്കുമെന്നും സർക്കാർ അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ന്യൂഡൽഹി: യൂറോപ്യൻ യൂണിയനുമായി (EU) ഉടൻ ഒപ്പിടാനിരിക്കുന്ന സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാഗമായി ഇന്ത്യ ഇറക്കുമതിചെയ്യുന്ന കാറുകളിലെ തീരുവ വലിയ തോതിൽ കുറയ്ക്കാൻ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . നിലവിൽ 70 മുതൽ 110 ശതമാനം വരെ ഈടാക്കുന്ന കാറുകളുടെ ഇറക്കുമതി തീരുവ 40 ശതമാനമായി കുറയ്ക്കാനാണ് ഇന്ത്യൻ സർക്കാർ സമ്മതിച്ചിരിക്കുന്നതെന്ന് ചർച്ചകളുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. 15,000 യൂറോയ്ക്കു മുകളിലുള്ള വിലയുള്ള ചില ഇ.യു നിർമിത കാറുകൾക്കാണ് ആദ്യഘട്ടത്തിൽ ഇളവ് ബാധകമാകുക. ഈ തീരുവ പിന്നീട് ഘട്ടംഘട്ടമായി 10 ശതമാനമായി കുറയ്ക്കാനും ധാരണയായിട്ടുണ്ട്.

ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ദീർഘകാല ചർച്ചകൾക്ക് ചൊവ്വാഴ്ച ഔദ്യോഗിക തുടക്കം കുറിയ്ക്കുമെന്നാണ് സൂചന. ‘മദർ ഓഫ് ഓൾ ഡീല്സ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ കരാർ ഇരു വിഭാഗങ്ങൾക്കിടെയിലെ വ്യാപാരം വൻതോതിൽ വർധിപ്പിക്കുമെന്നാണ് പ്രതീക്ഷ. അമേരിക്ക ഉയർത്തിയ ഉയർന്ന തീരുവകൾ മൂലം തിരിച്ചടി നേരിട്ട വസ്ത്രം, ആഭരണം തുടങ്ങിയ ഇന്ത്യൻ കയറ്റുമതി മേഖലകൾക്ക് ഇതിലൂടെ ആശ്വാസം ലഭിക്കും. വർഷം ഏകദേശം രണ്ട് ലക്ഷം പെട്രോൾ–ഡീസൽ കാറുകൾക്ക് ഈ ഇളവ് അനുവദിക്കാനാണ് ഇന്ത്യയുടെ നിർദ്ദേശം.

ഇലക്ട്രിക് വാഹനങ്ങൾക്ക് (EV) ആദ്യ അഞ്ച് വർഷത്തേക്ക് തീരുവ ഇളവ് നൽകില്ലെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ആഭ്യന്തര കമ്പനികളുടെ നിക്ഷേപങ്ങൾ സംരക്ഷിക്കുന്നതിനാണ് ഈ തീരുമാനം. പിന്നീട് ഇ.വികൾക്കും സമാന ഇളവുകൾ ലഭിക്കും. തീരുവ കുറവ് വോൾക്സ്വാഗൺ, റെനോ, മെഴ്‌സിഡസ്-ബെൻസ്, ബിഎംഡബ്ലിയു തുടങ്ങിയ യൂറോപ്യൻ വാഹന നിർമാതാക്കൾക്ക് വലിയ നേട്ടമാകും. നിലവിൽ സുസുക്കിയും മഹീന്ദ്ര–ടാറ്റ കൂട്ടുകെട്ടും ആധിപത്യം പുലർത്തുന്ന ഇന്ത്യൻ കാർ വിപണിയിൽ യൂറോപ്യൻ കമ്പനികളുടെ വിഹിതം നാല് ശതമാനത്തിൽ താഴെയാണ്. 2030ഓടെ വിപണി 60 ലക്ഷം വാഹനങ്ങളായി ഉയരുമെന്ന കണക്കുകൂട്ടലിനിടെ, യൂറോപ്യൻ കമ്പനികൾ ഇന്ത്യയിൽ പുതിയ നിക്ഷേപങ്ങൾക്ക് തയ്യാറെടുക്കുന്നതായും റിപ്പോർട്ട് പറയുന്നു.

RECENT POSTS
Copyright © . All rights reserved