Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മാഞ്ചസ്റ്ററിലെ വിക്ടോറിയ പാർക്ക് പ്രദേശത്തെ മാഞ്ചസ്റ്റർ സെൻട്രൽ മോസ്കിൽ റമദാൻ പ്രാർത്ഥനയ്ക്കിടെ ആയുധങ്ങളുമായി കയറിയെന്നാരോപിച്ച് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രി 8.40 ഓടെ രണ്ട് പേർ സംശയാസ്പദമായി പെരുമാറുന്നുവെന്ന വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു . ഇയാളുടെ കൈയിൽ കത്തി, ചുറ്റിക എന്നിവ ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉണ്ടായിരുന്നുവെന്നാണ് സാക്ഷികൾ പറയുന്നത് . ഇത് കൂടാതെ മയക്കുമരുന്ന് കൈവശം വെച്ചതടക്കമുള്ള കുറ്റങ്ങൾ ചുമത്തി നാല്പതു വയസ്സുള്ള ആളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. രണ്ടാമത്തെ പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

5,000പേർ ഉണ്ടായിരുന്ന മസ്ജിദിൽ നിന്നു എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി പോലീസ് അറിയിച്ചു . സന്നദ്ധ പ്രവർത്തകർ സംശയാസ്പദമായ ബാഗ് ശ്രദ്ധയിൽപ്പെട്ടതോടെ ഒരാളെ വശത്തുള്ള മുറിയിലേക്ക് മാറ്റുകയും പ്രതിയെ നിയന്ത്രണത്തിലാക്കുകയും ചെയ്തതായി സാക്ഷികൾ പറഞ്ഞു. സംഭവത്തെ തുടർന്ന് ഏകദേശം 15 പൊലീസ് വാഹനങ്ങൾ സ്ഥലത്തെത്തി. പരിശോധന ദൃശ്യങ്ങൾ ഉൾപ്പെടെ ബന്ധപ്പെട്ട വിവരങ്ങൾ പൊലീസിന് കൈമാറിയതായി മസ്ജിദ് അധികൃതർ വ്യക്തമാക്കി.

മുസ്ലിം സമൂഹത്തിനെതിരെ ഭീഷണിയും വൈരവുമുയരുന്ന സാഹചര്യത്തിൽ ഈ സംഭവം ഗൗരവകരമാണെന്ന് മസ്ജിദ് പ്രസ്താവനയിൽ പറഞ്ഞു. കൂടുതൽ സുരക്ഷാ സാന്നിധ്യം പ്രദേശത്ത് തുടരുന്നതായി പൊലീസ് അറിയിച്ചു. മാഞ്ചസ്റ്റർ റഷോം എംപി അഫ്സൽ ഖാൻ സംഭവം ആശങ്കാജനകമാണെന്നും ഇത് ഇസ്ലാമോഫോബിയയുടെ പ്രതിഫലനമാണെന്നും ആരോപിച്ചു. റമദാൻ മാസത്തിൽ ആരാധനയ്ക്കെത്തുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബക്കിങ്ഹാം കൊട്ടാരവുമായി ബന്ധപ്പെട്ട് പ്രിൻസ് ആൻഡ്രൂവിനെതിരെ വീണ്ടും പുതിയ വിവാദം ഉയർന്നിരിക്കുകയാണ്. പ്രഫഷണൽ മസാജ് തെറാപ്പിസ്റ്റായ മോണിക്ക് ജിയാനെല്ലോണിയാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. കൊട്ടാരത്തിലെ കിടപ്പുമുറിയിൽ താൻ ആൻഡ്രൂ മൗണ്ട്ബാറ്റൻ- വിൻഡ്‌സറിന് നഗ്ന മസാജ് നൽകിയതായി അവൾ പറഞ്ഞു. ഇതിനായി തന്നെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ചതായി മോണിക്ക് വ്യക്തമാക്കി. സംഭവം നടന്ന സമയത്ത് താൻ പ്രൊഫഷണൽ സേവനത്തിനായാണ് എത്തിയതെന്നും അവൾ കൂട്ടിച്ചേർത്തു.

കൊട്ടാരത്തിൽ പ്രവേശിക്കുന്നതിന് പ്രത്യേക സുരക്ഷാ പരിശോധനകളൊന്നും നേരിടേണ്ടി വന്നില്ലെന്നതും മോണിക്ക് വെളിപ്പെടുത്തി. ആൻഡ്രൂവിന്റെ മുറിയിലെത്തിയപ്പോൾ ബാത്ത് ടവൽ ധരിച്ചായിരുന്നു അദ്ദേഹം എത്തിയതെന്ന് അവൾ പറഞ്ഞു. തുടർന്ന് തന്റെ മുന്നിൽ ടവൽ മാറ്റിയതായും അവൾ ആരോപിച്ചു. ആദ്യം ഇത് തനിക്ക് അപ്രതീക്ഷിതവും നാണക്കേടായും തോന്നിയെങ്കിലും പിന്നീട് സ്ഥിതി സാധാരണയായി കൈകാര്യം ചെയ്തുവെന്നാണ് അവർ വെളിപ്പെടുത്തിയത് . നഗ്നനായിരുന്നു എന്നത് ഒഴിച്ചാൽ പെരുമാറ്റത്തിൽ ആൻഡ്രൂ മാന്യനായിരുന്നു എന്നും അവൾ പറഞ്ഞു.

മസാജ് സേവനത്തിന് 75 പൗണ്ട് ബക്കിങ്ഹാം കൊട്ടാരത്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നാണ് നൽകിയതെന്ന വെളിപ്പെടുത്തൽ വൻ വിവാദങ്ങൾക്ക് വഴിവെക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . അന്നത്തെ പേഴ്സണൽ അസിസ്റ്റന്റായ ഷാർലറ്റ് മാൻലി ഒപ്പിട്ട ചെക്കാണ് ഉപയോഗിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു. രാജകുടുംബത്തിന്റെ ഔദ്യോഗിക അക്കൗണ്ടിൽ നിന്നാണ് പണം നൽകിയതെന്ന ആരോപണം പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. വിഷയത്തിൽ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിൽ നടന്ന വ്യോമയാന മേഖലയിലെ വൻ തട്ടിപ്പിൽ ബ്രിട്ടീഷ് കോടതി കർശന ശിക്ഷ വിധിച്ചു. ബ്രിട്ടനിലെ എ.ഒ.ജി ടെക്നിക്സ് കമ്പനിയുടെ ഡയറക്ടറായ ഹോസെ അലക്സാണ്ടറോ സമോറ ഇറാലയ്ക്കാണ് നാല് വർഷവും എട്ട് മാസവും തടവ് ശിക്ഷ ലഭിച്ചത്. 2019 മുതൽ 2023 വരെ വ്യാജ വിമാന ഭാഗങ്ങൾ വിൽപ്പന നടത്തി കോടികൾ സമ്പാദിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയതാണ് നടപടിക്ക് കാരണമായത് . വീടിനോട് ചേർന്ന ഗാരേജിൽ ഇരുന്ന് ലോകത്തിലെ പ്രമുഖ വിമാനക്കമ്പനികളെ ഇയാൾ കബളിപ്പിക്കുകയായിരുന്നു.

വിമാന എഞ്ചിനുകളിൽ ഉപയോഗിക്കുന്ന നിർണായക ഭാഗങ്ങളായ ബ്ലേഡുകൾ, ബോൾട്ടുകൾ, വാഷറുകൾ എന്നിവ ശേഖരിച്ച് കൃത്രിമ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കി യഥാർത്ഥ ഭാഗങ്ങളെന്നു പറഞ്ഞ് വിൽക്കുകയായിരുന്നു തട്ടിപ്പിന്റെ രീതി. ലോകത്ത് വ്യാപകമായി ഉപയോഗിക്കുന്ന സി.എഫ്.എം 56 എഞ്ചിനുകളിൽ അറുപതിനായിരത്തിലധികം വ്യാജ ഭാഗങ്ങൾ ഘടിപ്പിച്ചതായി കണ്ടെത്തി. ബോയിംഗ് 737, എയർബസ് എ 320 എന്നീ ജനപ്രിയ യാത്രാവിമാനങ്ങളിലാണ് ഈ എഞ്ചിനുകൾ ഉപയോഗിക്കുന്നത്. ഇതിലൂടെ യാത്രക്കാരുടെ സുരക്ഷ തന്നെ ഗുരുതരമായി അപകടത്തിലായെന്ന വിലയിരുത്തലാണ് പുറത്തുവരുന്നത്.

പോർച്ചുഗലിലെ പ്രമുഖ വിമാനക്കമ്പനിയായ ടി.എ.പി എയർ പോർച്ചുഗൽ ഒരു എഞ്ചിനിൽ ബോൾട്ട് ശരിയായി ഘടിപ്പിക്കാനാകാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. തുടർന്ന് ബ്രിട്ടനിലെ സിവിൽ ഏവിയേഷൻ അതോറിറ്റി, അമേരിക്കയിലെ ഫെഡറൽ ഏവിയേഷൻ അതോറിറ്റി, യൂറോപ്പിലെ യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി എന്നിവ അടിയന്തിര മുന്നറിയിപ്പ് നൽകി . ഇതിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള നൂറുകണക്കിന് വിമാനങ്ങൾ പരിശോധനയ്ക്കായി സർവീസ് നിർത്തി വെക്കേണ്ടിവന്നു. പ്രതിയെ എട്ട് വർഷത്തേക്ക് കമ്പനി ഡയറക്ടർ സ്ഥാനത്തു നിന്ന് അയോഗ്യനാക്കുകയും സമ്പാദിച്ച പണം കണ്ടുകെട്ടുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബോൺ സിമന്റ് ക്ഷാമത്തിന് പരിഹാരം കണ്ടെത്തിയതായി എൻ.എച്ച്.എസ് ഇംഗ്ലണ്ട് അറിയിച്ചു.
അസ്ഥി ശസ്ത്രക്രിയകളിൽ ഉപയോഗിക്കുന്ന പ്രത്യേക മെഡിക്കൽ പദാർത്ഥമാണ് ബോൺ സിമന്റ് . പ്രധാനമായും മുട്ട്, ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയകളിൽ കൃത്രിമ സംയോജക ഭാഗങ്ങളെ അസ്ഥിയോട് ഉറപ്പിച്ച് ഘടിപ്പിക്കാൻ ഇത് ഉപയോഗിക്കുന്നു. ഇത് സാധാരണയായി പോളിമെഥൈൽ മെതാക്രിലേറ്റ് എന്ന രാസസംയുക്തത്തിൽ നിന്നാണ് നിർമ്മിക്കുന്നത്. ശസ്ത്രക്രിയ സമയത്ത് ദ്രാവകവും പൊടിയും ചേർത്ത് തയ്യാറാക്കുന്ന ഇത് വേഗത്തിൽ കട്ടപിടിച്ച് കൃത്രിമ സംയോജകത്തെ ഉറച്ച നിലയിൽ സ്ഥാപിക്കാൻ സഹായിക്കുന്നു. പ്രധാന വിതരണക്കാരന് ഉൽപ്പാദന തടസം നേരിട്ടതിനെ തുടർന്ന് മുട്ട്, ഇടുപ്പ് മാറ്റിവെക്കൽ ഉൾപ്പെടെയുള്ള നിരവധി ശസ്ത്രക്രിയകൾ മാറ്റിവയ്ക്കാൻ കഴിഞ്ഞ ആഴ്ച ആശുപത്രികൾക്ക് നിർദേശം നൽകിയിരുന്നു. അടിയന്തര ശസ്ത്രക്രിയകൾക്കും ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കും മുൻഗണന നൽകാനായിരുന്നു തീരുമാനം. എന്നാൽ പുതിയ വിതരണക്കാരനെ കണ്ടെത്തുകയും മറ്റൊരു കമ്പനി വിതരണം വർധിപ്പിക്കാനും സമ്മതിച്ചതോടെ പ്രതിസന്ധി നിയന്ത്രണത്തിലായതായി അധികൃതർ വ്യക്തമാക്കി.

ബോൺ സിമന്റിന്റെ 75 ശതമാനവും വിതരണം ചെയ്തിരുന്ന ജർമ്മനിയിലെ ഹെറേയസ് മെഡിക്കൽ കമ്പനിയുടെ പ്രധാന നിർമാണ കേന്ദ്രത്തിൽ ഉണ്ടായ യന്ത്രതകരാറാണ് ക്ഷാമത്തിന് കാരണമായത്. ഉൽപ്പാദന നവീകരണത്തിനിടെ സംഭവിച്ച തകരാറിനെ തുടർന്ന് രണ്ട് മാസം വരെ വിതരണം തടസ്സപ്പെടാമെന്ന് കമ്പനി അറിയിച്ചു. പ്രതിവാരം ആയിരത്തിലധികം ശസ്ത്രക്രിയകളിൽ ഉപയോഗിക്കുന്ന ബോൺ സിമന്റ്, വീണ് പരിക്കേറ്റ വയോധികരുടെയും ഇടുപ്പ് പൊട്ടലേറ്റ രോഗികളുടെയും ചികിത്സയിൽ നിർണായക ഘടകമാണെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടി. ഇംഗ്ലണ്ടിൽ സംയോജക ശസ്ത്രക്രിയകൾക്കായി കാത്തിരിക്കുന്നവരുടെ എണ്ണം എട്ടരലക്ഷത്തോളം ആണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

ഇപ്പോൾ നെതർലൻഡ്സിലെ സിമ്മർ ബയോമെറ്റ് കമ്പനിയിൽ നിന്ന് ബോൺ സിമന്റ് ലഭ്യമാക്കിയതായി എൻ.എച്ച്.എസ് അറിയിച്ചു. ആദ്യ ഘട്ടത്തിൽ കയറ്റി അയച്ചത് ഇതിനകം രാജ്യത്ത് എത്തിച്ചേർന്നിട്ടുണ്ട്. കൂടാതെ ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയും വിതരണം വർധിപ്പിക്കാൻ തയ്യാറായിട്ടുണ്ട്. പുതിയ ബോൺ സിമന്റിന് സമാന രാസഘടനയും ഗുണമേന്മയും ഉള്ളതിനാൽ രോഗികൾ ആശങ്കപ്പെടേണ്ടതില്ലെന്ന് ബ്രിട്ടീഷ് ഓർത്തോപീഡിക് അസോസിയേഷൻ അറിയിച്ചു. മാറ്റിവെച്ച ശസ്ത്രക്രിയകൾ വേഗത്തിൽ പുനഃക്രമീകരിക്കുമെന്ന് ആരോഗ്യമന്ത്രി സുബിർ അഹമ്മദ് വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: പീറ്റർ മാൻഡൽസൺ (72) പദവി ദുരുപയോഗം ചെയ്‌തെന്ന സംശയത്തിൽ ദുഷ്പ്രവർത്തന സംശയത്തിൽ അറസ്റ്റിലായതിന് മണിക്കൂറുകൾക്കകം ജാമ്യത്തിൽ വിട്ടയച്ചതായി മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു. തിങ്കളാഴ്ച കാംഡനിലെ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്ത് വാൻഡ്‌സ്വർത്ത് പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തശേഷമാണ് ജാമ്യം അനുവദിച്ചത്. സർക്കാർ മന്ത്രിയായിരുന്ന കാലത്ത് വിപണിയെ ബാധിക്കുന്ന അത്യന്തം രഹസ്യ വിവരങ്ങൾ മരിച്ച കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീന് കൈമാറിയെന്നാരോപിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. വിൽറ്റ്‍ഷയർ, കാംഡൻ എന്നിവിടങ്ങളിൽ പരിശോധന നടത്തിയതായി പോലീസ് വ്യക്തമാക്കി.

അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ട ഇലക്ട്രോണിക് സന്ദേശ രേഖകളിൽ, മുൻ പ്രധാനമന്ത്രി ഗോർഡൻ ബ്രൗണിന്റെ ഉപദേഷ്ടാവിന്റെ നയപരമായ വിലയിരുത്തലുകളും 2010ലെ യൂറോ സാമ്പത്തിക രക്ഷാപദ്ധതി പ്രഖ്യാപനത്തിനുമുമ്പുള്ള വിവരങ്ങളും എപ്സ്റ്റീനുമായി പങ്കുവെച്ചതായി സൂചനയുണ്ട്. ഫെബ്രുവരി 2025ൽ അമേരിക്കയിലെ ബ്രിട്ടീഷ് അംബാസഡറായി നിയമിതനായിരുന്ന മാൻഡൽസൺ, എപ്സ്റ്റീനുമായുള്ള അടുപ്പം സംബന്ധിച്ച പുതിയ വിവരങ്ങൾ പുറത്തു വന്നതിനെ തുടർന്ന് സെപ്റ്റംബറിൽ പദവിയിൽ നിന്ന് നീക്കപ്പെട്ടിരുന്നു. അന്വേഷണം തുടരുന്നതിനാൽ രേഖകൾ പുറത്തു വിടുന്നതിൽ ജാഗ്രത വേണമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ബ്രിജിറ്റ് ഫിലിപ്സൺ പറഞ്ഞു. എന്നാൽ പ്രധാനമന്ത്രി കിയർ സ്റ്റാർമർ സുതാര്യതയ്ക്കുള്ള തന്റെ പ്രതിബദ്ധത ആവർത്തിച്ചു.

ഇതിനിടെ, കൺസർവേറ്റീവ് നേതാവ് കെമി ബാഡനോക്ക് മാൻഡൽസന്റെ അറസ്റ്റ് “സ്റ്റാർമറുടെ ഭരണകാലത്തെ നിർണായക നിമിഷം” എന്നാണ് വിശേഷിപ്പിച്ചത്. എപ്സ്റ്റീൻ കേസിൽ ആരോപണം ഉന്നയിച്ചിരുന്ന വർജീനിയ ഗിഫ്രെയുടെ കുടുംബം ബ്രിട്ടീഷ് അധികൃതരുടെ നടപടിയെ സ്വാഗതം ചെയ്തു. അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ്– പ്രോസിക്യൂഷൻ ചർച്ചകൾ തുടരുന്നതിനിടെ, സർക്കാർ രേഖകൾ ഘട്ടംഘട്ടമായി പുറത്തുവിടാനുള്ള നടപടികളും പരിഗണനയിലാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ 15 ശതമാനം ആഗോള തീരുവ യൂറോപ്യൻ രാജ്യങ്ങളുടെ ഇടയിൽ വലിയ ആശങ്കയ്ക്ക് ആണ് വഴിവെച്ചിരിക്കുന്നത്. ഇതോടെ യുഎസുമായി നേരത്തെ കൈവരിച്ച വ്യാപാര കരാറിൽ നിന്ന് പിന്മാറാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് യൂറോപ്യൻ യൂണിയനും യുകെയും നൽകുന്നത് . എല്ലാ രാജ്യങ്ങൾക്കും ഒരേ നിരക്കിൽ തീരുവ ചുമത്തുകയാണെങ്കിൽ യൂറോപ്പിന് ലഭിച്ചിരുന്ന പ്രത്യേക വ്യാപാര മുൻഗണന നഷ്ടമാകുമെന്ന ആശങ്ക അവർ ഉയർത്തുന്നു. നിലവിലുള്ള കരാറുകൾക്ക് പുതിയ തീരുവ എങ്ങനെ ബാധകമാകുമെന്നതിൽ വ്യക്തത വേണമെന്ന ആവശ്യവുമായി യൂറോപ്യൻ പാർലമെന്റിന്റെ ട്രേഡ് കമ്മിറ്റി അടിയന്തര യോഗം വിളിച്ചിരിക്കുകയാണ്.

യുകെയും പുതിയ പ്രഖ്യാപനത്തെ തുടർന്ന് ആശങ്ക പ്രകടിപ്പിച്ചു. നേരത്തെ 10 ശതമാനം ആയിരുന്ന യുഎസ് കയറ്റുമതിക്ക് തീരുവ 15 ശതമാനമായി ഉയരുന്നതോടെ യൂറോപ്യൻ രാജ്യങ്ങൾക്ക് ലഭിച്ചിരുന്ന മുൻതൂക്കം നഷ്ടമാകുമെന്നാണ് വിലയിരുത്തൽ. എന്നാൽ പുതിയ തീരുവ ഇരുരാജ്യങ്ങളുടെയും വ്യാപാരബന്ധത്തെ ഗുരുതരമായി ബാധിക്കില്ലെന്ന നിലപാടാണ് യുകെ സർക്കാരിനുള്ളത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ സുപ്രീം കോടതി വിധിയുടെ വിശദാംശങ്ങൾ പഠിച്ചശേഷം മാത്രമേ തുടർനടപടികൾ സ്വീകരിക്കൂ എന്ന നിലപാടിലാണ്.

അതേസമയം, ഉയർന്ന തീരുവ നേരിട്ടിരുന്ന ഇന്ത്യ, ചൈന, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾക്ക് പുതിയ പ്രഖ്യാപനം ചില ആശ്വാസം നൽകുമെന്നാണ് വിലയിരുത്തൽ. ഇന്ത്യയുടെ തീരുവ 18 ശതമാനത്തിൽ നിന്ന് 15 ശതമാനമായി കുറഞ്ഞപ്പോൾ, ചൈനയുടേത് 32 ശതമാനത്തിൽ നിന്ന് ശരാശരി 24 ശതമാനമായി കുറഞ്ഞു. ഏഷ്യൻ രാജ്യങ്ങളുടെ ശരാശരി തീരുവയും 20ൽ നിന്ന് 17 ശതമാനമായി കുറഞ്ഞതായി കണക്കുകൾ സൂചിപ്പിക്കുന്നു. തീരുവ നയത്തിൽ അടിസ്ഥാനപരമായ മാറ്റമില്ലെന്നും നടപ്പാക്കുന്ന രീതിയിലാണ് വ്യത്യാസമെന്നും യുഎസ് ട്രേഡ് പ്രതിനിധി വ്യക്തമാക്കിയെങ്കിലും, ഭാവിയിൽ എന്തു തരത്തിലുള്ള നീക്കങ്ങളുണ്ടാകുമെന്നതിൽ അനിശ്ചിതത്വം തുടരുന്നു.

ട്രംപ് പ്രഖ്യാപിച്ച പകരം തീരുവകൾക്കെതിരെ വിവിധ വ്യാപാര സംഘടനകളും സംസ്ഥാനങ്ങളും നൽകിയ ഹർജികളിലാണ് യുഎസ് സുപ്രീം കോടതി ഇടപെട്ടത്. പ്രസിഡന്റിന് അടിയന്തിര സാമ്പത്തിക അധികാരങ്ങൾ നൽകുന്ന നിയമം ഉപയോഗിച്ച് വ്യാപകമായി തീരുവ ചുമത്തിയത് നിയമപരിധി ലംഘിക്കുന്നതാണോയെന്നതാണ് കേസിലെ മുഖ്യ ചർച്ച. മറ്റ് രാജ്യങ്ങളോട് ഉയർന്ന നിരക്കിൽ തീരുവ ചുമത്തിയത് കോൺഗ്രസിന്റെ അധികാര പരിധിയിലേക്കുള്ള ഇടപെടലാകാമെന്ന വാദം ആണ് [പ്രധാനമായും ഹർജിക്കാർ ഉന്നയിച്ചത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ∙ യുകെയിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് വിദ്യാർത്ഥി വായ്പാ നിബന്ധനകളിൽ വരുന്ന മാറ്റങ്ങൾ കടുത്ത ആശങ്കയാണ് രക്ഷിതാക്കളിലും വിദ്യാർത്ഥികളിലും ഉളവാക്കിയിരിക്കുന്നത് . നിലവിലെ തിരിച്ചടവ് സംവിധാനം നീതിയുക്തവും യുക്തിസഹചവുമാണെന്ന് ചാൻസലർ റേറ്റൽ റീവ്സ് ആവർത്തിക്കുമ്പോൾ, സാമ്പത്തിക വിദഗ്ധർ അതിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി. 2026 മുതൽ ട്യൂഷൻ ഫീസിലും തിരിച്ചടവ് വ്യവസ്ഥകളിലും പണപ്പെരുപ്പം അടിസ്ഥാനമാക്കിയുള്ള വർധനവ് നടപ്പാക്കുമെന്ന സൂചനയാണ് വിദ്യാർഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തുന്നത്.

യുകെയിൽ ട്യൂഷൻ ഫീ ലോൺ സർവകലാശാലകൾക്ക് നേരിട്ട് നൽകുന്നതും, താമസം–ഭക്ഷണം അടക്കമുള്ള ചെലവുകൾക്കായി മെയിന്റനൻസ് ലോൺ വിദ്യാർഥികളുടെ അക്കൗണ്ടിലേയ്ക്ക് നൽകുന്നതുമാണ് രീതി. ഇംഗ്ലണ്ടിൽ നിലവിൽ £9,535 ആയിരിക്കുന്ന ട്യൂഷൻ ഫീസ് 2026 മുതൽ ഏകദേശം £9,900 കടക്കുമെന്നാണ് റിപ്പോർട്ടുകൾ. മെയിന്റനൻസ് ലോൺ കുടുംബവരുമാനത്തെ ആശ്രയിച്ചുള്ള ‘മീൻസ് ടെസ്റ്റഡ്’ സംവിധാനത്തിലൂടെയാണ് അനുവദിക്കുന്നത്. 2028 മുതൽ കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് £1,000 വരെ ഗ്രാന്റ് പുനഃസ്ഥാപിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

പഠനം പൂർത്തിയാക്കി നിശ്ചിത വരുമാനപരിധിക്ക് മുകളിൽ ശമ്പളം ലഭിക്കുമ്പോഴാണ് തിരിച്ചടവ് ആരംഭിക്കുക. അധിക വരുമാനത്തിന്റെ 9 ശതമാനമാണ് ശമ്പളത്തിൽ നിന്ന് സ്വമേധയാ ഈടാക്കുന്നത്. പലിശ വായ്പ എടുത്ത ദിവസം മുതൽ ബാധകമാകും. നിശ്ചിത കാലാവധി കഴിഞ്ഞാൽ ബാക്കി തുക സർക്കാർ എഴുതിത്തള്ളുന്നതാണ് മറ്റൊരു പ്രത്യേകത. ഈ കാലാവധി ഇംഗ്ലണ്ടിൽ 40 വർഷവും, വെയിൽസ്, സ്കോട്ട് ലൻഡ് എന്നിവിടങ്ങളിൽ 30 വർഷവും, നോർത്തേൺ അയർലൻഡിൽ 25 വർഷവുമാണ് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: മരിച്ച ദാതാവിൽ നിന്ന് ഗർഭപാത്രം മാറ്റിവെച്ചതിന് പിന്നാലെ യുകെയിൽ ആദ്യമായി ശിശു ജനിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. വൈദ്യശാത്രമേഖലയിൽ അതുല്യമായ നേട്ടമായാണ് ഇത് വിലയിരുത്തപ്പെടുന്നത് . കെന്റിൽ നിന്നുള്ള ഗ്രേസ് ബെൽ MRKH സിന്‍ഡ്രോം മൂലം ഗർഭപാത്രമില്ലാതെ ആണ് ജനിച്ചത് . 16-ാം വയസ്സിൽ തന്നെ തനിക്ക് സ്വാഭാവികമായി ഗർഭം ധരിക്കാൻ സാധിക്കില്ലെന്ന് ഡോക്ടർമാർ അറിയിച്ചതായി ഗ്രേസ് പറഞ്ഞു. ദാതാവിന്റെ കുടുംബം അവയവദാനത്തിന് സമ്മതം നൽകിയതിനെ തുടർന്ന് 2024 ജൂണിൽ ഓക്സ്ഫോർഡിലെ ദി ചർച്ചിൽ ഹോസ്പിറ്റലിൽ 10 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ ഗർഭപാത്രം മാറ്റിവെയ്ക്കുകയായിരുന്നു . യുകെയിൽ നടക്കുന്ന ക്ലിനിക്കൽ പരീക്ഷണത്തിന്റെ ഭാഗമായാണ് ശസ്ത്രക്രിയ നടത്തിയത്.

ശസ്ത്രക്രിയയ്ക്കുശേഷം ലണ്ടനിലെ ദി ലിസ്റ്റർ ഫെർട്ടിലിറ്റി ക്ലിനിക്കിൽ ഐവിഎഫ് ചികിത്സയും എംബ്രിയോ ട്രാൻസ്ഫറും നടത്തി. തുടർന്ന് ഗർഭം ധരിച്ച ഗ്രേസ്, 2025 ക്രിസ്മസിന് മുൻപ് പടിഞ്ഞാറൻ ലണ്ടനിലെ ക്വീൻ ഷാർലറ്റ്‌സ് ആൻഡ് ചെൽസി ഹോസ്പിറ്റലിൽ ഹ്യൂഗോ എന്ന കുഞ്ഞിനെ പ്രസവിച്ചു. ജനനസമയത്ത് കുഞ്ഞിന് ഏകദേശം ഏഴ് പൗണ്ട് തൂക്കമുണ്ടായിരുന്നു. “ഇത് ഒരു അത്ഭുതമാണെന്നും അവനെ ആദ്യമായി കണ്ടപ്പോൾ സ്വപ്നത്തിലാണെന്ന് തോന്നിയതായും ഗ്രേസ് പ്രതികരിച്ചു. ദാതാവിന്റെയും കുടുംബത്തിന്റെയും ‘അമൂല്യമായ സമ്മാനം’ ജീവിതം മുഴുവൻ നന്ദിയോടെ ഓർക്കുമെന്നും അവർ കൂട്ടിച്ചേർത്തു. മാറ്റിവെച്ച ഗർഭപാത്രത്തിലൂടെ ജനിച്ച ശിശുവിന് ദാതാവുമായി ജനിതകബന്ധമില്ലെന്നും വിദഗ്ധർ വ്യക്തമാക്കി.

25 വർഷത്തിലേറെയായി ഗർഭപാത്ര മാറ്റിവെപ്പിൽ ഗവേഷണം നടത്തുന്ന പ്രൊഫ. റിച്ചാർഡ് സ്മിത്തിന്റെ നേതൃത്വത്തിലുള്ള വോമ്പ് ട്രാൻസ്‌പ്ലാന്റ് യുകെ സംഘമാണ് ശസ്ത്രക്രിയയ്ക്കും തുടർചികിത്സകൾക്കും നേതൃത്വം നൽകിയത്. യുകെയിൽ ആകെ 10 ഗർഭപാത്ര മാറ്റിവെപ്പുകൾ ക്ലിനിക്കൽ ട്രയലിന്റെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുണ്ടെന്നും, ഇതുവരെ നടന്ന ശസ്ത്രക്രിയകളിൽ നിന്നുള്ള ആദ്യ വിജയകരമായ പ്രസവമാണിതെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. ലോകത്ത് നൂറിലധികം ഗർഭപാത്ര മാറ്റിവെപ്പുകൾ നടന്നിട്ടുണ്ടെന്നും 70 -തിലധികം ആരോഗ്യകരമായ ശിശുക്കൾ ജനിച്ചതായും റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ സ്ത്രീകൾക്ക് സ്വന്തം ഗർഭത്തിൽ കുഞ്ഞിനെ ധരിക്കാനുള്ള പ്രത്യാശ നൽകുന്ന ചരിത്രനാഴികക്കല്ലായി ഈ നേട്ടം വിലയിരുത്തപ്പെടുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ആൻഡ്രൂ മൗണ്ട്ബാറ്റൻ-വിൻഡ്സറെ രാജകീയ പദവിക്രമത്തിൽ നിന്ന് നീക്കാനുള്ള ഏത് നിർദേശത്തിനും പിന്തുണ നൽകുമെന്ന് ഓസ്‌ട്രേലിയ അറിയിച്ചു. ഈ വിഷയത്തിൽ പ്രധാനമന്ത്രി ആൻ്റണി അൽബാനീസ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർക്ക് കത്ത് അയച്ചു. ഒക്ടോബർ 2025-ൽ ആൻഡ്രൂവിന്റെ “പ്രിൻസ്” അടക്കമുള്ള രാജകീയ പദവികൾ നീക്കപ്പെട്ടിരുന്നു. എന്നിരുന്നാലും അദ്ദേഹം ഇപ്പോഴും സിംഹാസനാവകാശ നിരയിൽ എട്ടാമനായി തുടരുകുയാണ് . കോമൺവെൽത്ത് രാജ്യമായ ഓസ്‌ട്രേലിയയിൽ ഇത്തരത്തിലുള്ള നിയമഭേദഗതികൾക്ക് അംഗരാജ്യങ്ങളുടെ സമ്മതം ആവശ്യമാണ്. അതുകൊണ്ട് തന്നെ അൽബനീസിന്റെ നിലപാട് നിർണായകമായി കണക്കാക്കപ്പെടുന്നു.

ജെഫ്രി എപ്സ്റ്റീനിയുമായുള്ള ബന്ധത്തെ ചുറ്റിപ്പറ്റിയ വിവാദങ്ങളാണ് ആൻഡ്രുവിനെതിരെ നേരത്തെ ഉയർന്നത്. അതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പദവികൾ നീക്കം ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച പൊതുജന സേവനത്തിലെ അച്ചടക്കലംഘനവുമായി ബന്ധപ്പെട്ട സംശയത്തിൽ ആൻഡ്രുവിനെ അറസ്റ്റ് ചെയ്തിരുന്നു . ഇതോടെയാണ് ഈ വിഷയത്തിൽ പുതിയ വഴിത്തിരിവ് ഉണ്ടായത്. തനിക്കെതിരായ എല്ലാ ആരോപണങ്ങളും അദ്ദേഹം ശക്തമായി നിഷേധിച്ചിട്ടുണ്ട്. എന്നാൽ രാജകീയ പദവിക്രമത്തിൽ നിന്ന് നീക്കാൻ പ്രത്യേക നിയമനിർമ്മാണം കൊണ്ടുവരുന്നത് യുകെ സർക്കാർ പരിഗണിക്കുകയാണെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു . ഇതിനായി പാർലമെന്ററി നടപടികൾ ആവശ്യമാകും. കോമൺവെൽത്ത് രാജ്യങ്ങളുമായി ആലോചനകളും നടക്കേണ്ടിവരും.

നിയമം പൂർണമായും, നീതിപൂർവ്വവും ശരിയായ രീതിയിലും മുന്നോട്ടുപോകണം,” എന്നാണ് തന്റെ അഭിപ്രായമെന്നാണ് സഹോദരന്റെ അറസ്റ്റിനെ തുടർന്ന് രാജാവ് ചാൾസ് മൂന്നാമൻ പ്രതികരിച്ചുത്. ആരോപണങ്ങൾ ഗുരുതരമാണെന്നും ഓസ്‌ട്രേലിയക്കാർ അതിനെ ഗൗരവത്തോടെ കാണുന്നുവെന്നും അൽബനീസ് കത്തിൽ വ്യക്തമാക്കി. സമഗ്രവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു. ഈ വിഷയത്തിൽ ബ്രിട്ടനിലും കോമൺവെൽത്ത് രാജ്യങ്ങളിലുമുള്ള രാഷ്ട്രീയ ചർച്ചകൾ ശക്തമാകാനാണ് സാധ്യത.

കോമൺവെൽത്തിലെ 15 രാജ്യങ്ങൾ ബ്രിട്ടീഷ് രാജാവിനെ തന്നെയാണ് രാജ്യത്തലവനായി അംഗീകരിക്കുന്നത്. ഇവയെ “കോമൺവെൽത്ത് റിയൽമ്സ്” എന്ന് വിളിക്കുന്നു. ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങൾ ഇതിൽപ്പെടും. ഈ രാജ്യങ്ങളിൽ രാജാവിന്റെ സ്ഥാനവും സിംഹാസനാവകാശ ക്രമവും അവരുടെ ആഭ്യന്തര നിയമങ്ങളാൽ നിയന്ത്രിക്കപ്പെടുന്നു. 2011-ലെ പെർത്ത് ഉടമ്പടി പ്രകാരം, രാജകീയ പദവിക്രമവുമായി ബന്ധപ്പെട്ട നിയമങ്ങളിൽ മാറ്റം വരുത്തുമ്പോൾ എല്ലാ കോമൺവെൽത്ത് റിയൽമുകളും ഒരുമിച്ച് തീരുമാനിക്കണം. അതായത്, ഒരാളെ സിംഹാസനാവകാശ നിരയിൽ നിന്ന് നീക്കാൻ യുകെ പാർലമെൻ്റ് മാത്രം മതിയാകില്ല. മറ്റ് ബന്ധപ്പെട്ട രാജ്യങ്ങളും അതിന് സമ്മതം അറിയിക്കണം. ഓസ്ട്രേലിയൻ പ്രധാനമന്ത്രി പിന്തുണ അറിയിച്ചത് പ്രധാനപ്പെട്ടതാകുന്നത്ചുരുക്കി പറഞ്ഞാൽ, ഇത് വെറും ബ്രിട്ടന്റെ ആഭ്യന്തര വിഷയം മാത്രമല്ല. രാജാവിനെ രാജ്യത്തലവനായി അംഗീകരിക്കുന്ന എല്ലാ കോമൺവെൽത്ത് രാജ്യങ്ങളുടെയും ഭരണഘടനാ ക്രമവുമായി ബന്ധപ്പെട്ട വിഷയമാണിത്.

ഇന്ത്യ കോമൺവെൽത്ത് ഓഫ് നേഷൻസിലെ അംഗരാജ്യമാണ്. എന്നാൽ 1950-ൽ ഇന്ത്യ റിപ്പബ്ലിക്കായി മാറിയതോടെ ബ്രിട്ടീഷ് രാജാവിനെ രാജ്യത്തലവനായി അംഗീകരിക്കുന്നില്ല . ഇന്ത്യയുടെ രാഷ്ട്രത്തലവൻ ഇന്ത്യയുടെ രാഷ്ട്രപതിയാണ്. അതിനാൽ ബ്രിട്ടീഷ് രാജകുടുംബത്തിൻ്റെ സിംഹാസനാവകാശ നിരയുമായി ബന്ധപ്പെട്ട നിയമഭേദഗതികളിൽ ഇന്ത്യക്ക് ഭരണഘടനാപരമായ പങ്കില്ല. അതായത് ഇന്ത്യ കോമൺവെൽത്ത് സംഘടനയുടെ അംഗമാണ്, പക്ഷേ രാഷ്ട്രീയ പദവിക്രമവുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ പങ്കെടുക്കേണ്ട രാജ്യങ്ങളിൽ ഇന്ത്യ ഉൾപ്പെടുന്നില്ല.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ ജോലി ഒഴിവുകൾ അഞ്ചുവർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതായുള്ള റിപ്പോർട്ട് പുറത്തുവന്നു . ഇത് രാജ്യത്തെ തൊഴിൽ വിപണിയിൽ കടുത്ത മത്സരവും യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ വർദ്ധനവും സാമ്പത്തിക അനിശ്ചിതത്വവും കൂടുതൽ രൂക്ഷമാക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. ജനുവരിയിൽ പരസ്യപ്പെടുത്തിയ ഒഴിവുകൾ 3% കുറഞ്ഞ് 6,95,000 ആയി; 2021 ജനുവരിക്ക് ശേഷം ആദ്യമായാണ് ഇത് 7 ലക്ഷത്തിന് താഴെയെത്തുന്നത്. 2016 നു ശേഷം ആദ്യമായാണ് ഗ്രാജുവേറ്റ് ജോലികളുടെ എണ്ണം 10,000ൽ താഴെയായത് . ഇതിനിടെ ഔദ്യോഗിക കണക്ക് പ്രകാരം തൊഴിലില്ലായ്മ 5.2% ആയി ഉയർന്നതും യുവാക്കൾക്കിടയിൽ (18–24) നിരക്ക് 14% ഉയരത്തിലെത്തിയതും ആശങ്ക വർദ്ധിപ്പിക്കുന്നു.

2025 അവസാനത്തോടെ തുടങ്ങിയ ഇടിവ് കഴിഞ്ഞ ജനുവരിയുമായി താരതമ്യപ്പെടുത്തുമ്പോൾ 16% കുറഞ്ഞതായാണ് കണക്കുകൾ കാണിക്കുന്നത്. ആറുമാസത്തിനിടെ ഏകദേശം 20% ഇടിവാണ് രേഖപ്പെടുത്തിയത്. ദേശീയ ഇൻഷുറൻസ് സംഭാവനകളും കുറഞ്ഞ വേതനം ഉയർത്തിയ ബജറ്റ് പ്രഖ്യാപനങ്ങൾ മൂലം തൊഴിലുടമകളുടെ ചെലവ് കൂടിയതോടെ നിയമനങ്ങൾ ചുരുക്കിയതാണ് പ്രധാന കാരണം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ചില കമ്പനികൾ നിയമനത്തിന് പകരം ഓട്ടോമേഷൻ, എഐ സംവിധാനങ്ങളിൽ നിക്ഷേപം മുൻഗണന നൽകുന്നതും അവസരങ്ങൾ കുറയാൻ ഇടയാക്കി. രാജ്യത്തുടനീളം ഇടിവുണ്ടായപ്പോൾ ലണ്ടനിലാണ് ഏറ്റവും വലിയ കുറവ് രേഖപ്പെടുത്തിയത് (ഏകദേശം 6%).

ഓരോ ഒഴിവിനും ശരാശരി 2.4 പേർ മത്സരിക്കുന്നതായി ആണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത് . വെയർഹൗസ് ജീവനക്കാർ, ഹെൽത്ത്‌കെയർ സപ്പോർട്ട് വർക്കർമാർ, ലോറി ഡ്രൈവർമാർ, ലേബറർമാർ, കിച്ചൻ അസിസ്റ്റന്റുമാർ എന്നിവരാണ് ഏറ്റവും കൂടുതൽ ഒഴിവുവന്ന പോസ്റ്റുകൾ . വേതനം ശരാശരി £43,289 ആയി ഉയർന്നത് ഏകദേശം 6% വർധിച്ചത് ശുഭസൂചനയായാണ് വിലയിരുത്തപ്പെടുന്നത് 3% ആയി താഴ്ന്ന പണപ്പെരുപ്പത്തെ മറികടക്കുന്ന വളർച്ചയാണിത് എന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത് .

RECENT POSTS
Copyright © . All rights reserved