Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ ട്രഫാൽഗർ സ്ക്വയറിലെ 2023 നവംബർ ഗാസാ പ്രതിഷേധത്തിനിടെ ഒരു പ്ലക്കാർഡ് പിടിച്ചതിന് അറസ്റ്റിലായ ഐഷ ജംഗിന് മെട്രോ പൊലീസ് £7,500 നൽകാൻ സമ്മതിച്ചു. “നിരപരാധികളെ ബോംബാക്രമണം ചെയ്യൽ, കുട്ടികളെ കൊല്ലൽ, ഉപരോധം, അടിസ്ഥാന സൗകര്യങ്ങൾ വിച്ഛേദിക്കൽ” എന്നീ ആരോപണങ്ങളുള്ള സന്ദേശമാണ് അവൾ പിടിച്ചിരുന്നത്. പോലീസുകാർ അത് അപമാനകരമാണെന്ന് പറഞ്ഞ് അവരെ തടഞ്ഞു നിർത്തുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു.

അറസ്റ്റിനുശേഷം ബ്രോമ്ലിയെ സ്റ്റേഷനിൽ വിരലടയാളം, ഫോട്ടോ, ഡി.എൻ.എ എന്നിവ എടുത്തു പുലർച്ചെ 4 വരെ തടവിൽ വച്ചു. ഈ സംഭവത്തിൽ തന്റെ കുട്ടികൾ ഭയന്നുവെന്ന് ഐഷ പറഞ്ഞു. നിയമപരമായി തെറ്റില്ലാത്ത ഒരു സന്ദേശത്തിനെതിരെ ഇത്തരത്തിലുള്ള നടപടി വലിയ ഞെട്ടലുണ്ടാക്കിയെന്ന് അവൾ അഭിപ്രായപ്പെട്ടു. പിന്നീടാണ് കേസ് എടുത്തില്ലെന്ന് പൊലീസ് അറിയിച്ചത്.

തടങ്കൽ, ആക്രമണം, അധികാരദുരുപയോഗം തുടങ്ങി നിരവധി വിഷയങ്ങളിൽ പൊലിസിന് തെറ്റുപറ്റിയതാണെന്ന് കോടതി മുൻപാകെ ഐഷ വാദിച്ചു. ഈ കേസ് തീർപ്പാക്കാനാണ് പൊലീസ് ഇപ്പോൾ സമ്മതിച്ചത്. പ്രതിഷേധങ്ങളെ കൈകാര്യം ചെയ്യുന്നതിൽ ചിലപ്പോൾ തെറ്റുകൾ സംഭവിക്കാമെന്ന് മെട്രോ പൊലീസ് വ്യക്തമാക്കി. ഭാവിയിൽ ഇതിന് വ്യക്തമായ മാർഗ്ഗനിർദേശങ്ങൾ നൽകുമെന്നും പോലിസ് വക്താവ് അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ക്യാൻസർ ചികിത്സയിലെ നിർണായകമായ ഘട്ടം പിന്നിട്ടതായി അറിയിച്ച് ചാൾസ് മൂന്നാമൻ രാജാവ്. പുതിയ വർഷത്തിൽ ചികിത്സയുടെ തീവ്രത കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ചികിത്സാ മുൻകരുതൽ എന്ന നിലയിൽ ഡോക്ടർമാർ തുടർപരിശോധനകൾ നടത്തുമെന്നും ബക്കിങ്ഹാം പാലസ് വ്യക്തമാക്കി. ചാനൽ 4 സംഘടിപ്പിച്ച ‘സ്റ്റാൻഡ് അപ്പ് ടു ക്യാൻസർ’ പരിപാടിക്കായി മുൻകൂട്ടി റെക്കോർഡ് ചെയ്ത സന്ദേശത്തിലാണ് രാജാവ് ഈ വിവരം പങ്കുവച്ചത്. ക്യാൻസർ എത്രയും നേരത്തെ കണ്ടെത്തിയത് തന്റെ രോഗയാത്രയിൽ വലിയ മാറ്റം ഉണ്ടാക്കിയെന്നും, നേരത്തെയുള്ള രോഗനിർണയം രോഗികൾക്ക് പ്രത്യാശ നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം ക്യാൻസറിന്റെ തരം വെളിപ്പെടുത്താതെയാണ് രാജാവ് സംസാരിച്ചത്. ഡോക്ടർമാരുടെ നിർദേശങ്ങൾ കൃത്യമായി പാലിച്ചതും ആധുനിക ചികിത്സാ മുന്നേറ്റങ്ങളും കാരണം ചികിത്സ കുറയ്ക്കാനാകുന്ന ഘട്ടത്തിലേക്ക് എത്തിയതായും, ഇത് ക്യാൻസർ പരിചരണ രംഗത്തെ വലിയ പുരോഗതിയുടെ തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, യുകെയിൽ 90 ലക്ഷത്തോളം പേർക്ക് ലഭ്യമായ ക്യാൻസർ സ്ക്രീനിങ് പരിശോധനകൾ ഇതുവരെ പുതുക്കിയിട്ടില്ലെന്ന ആശങ്കയും രാജാവ് പങ്കുവച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ ബ്രെസ്റ്റ്, ബൗവൽ, സർവൈക്കൽ ക്യാൻസർ സ്ക്രീനിങ്ങിനുള്ള അർഹത അറിയാൻ സഹായിക്കുന്ന പുതിയ ദേശീയ ഓൺലൈൻ ‘സ്ക്രീനിങ് ചെക്കർ’ ആരംഭിച്ചതിനെ അദ്ദേഹം സ്വാഗതം ചെയ്തു.

രാജാവിന്റെ ചികിത്സ മികച്ച രീതിയിൽ പ്രതികരിക്കുന്നുവെന്നും മുൻകരുതൽ ചികിത്സ തുടരുമെന്നും പാലസ് അറിയിച്ചു. ക്യാൻസർ രോഗികളെയും അവരുടെ കുടുംബങ്ങളെയും രാജാവ് തന്റെ പ്രാർത്ഥനകളിൽ ഉൾക്കൊള്ളുന്നുണ്ടെന്നും സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി. രാജാവിന്റെ ചികിത്സയിൽ വരുന്ന മാറ്റത്തിലുള്ള സന്തോഷം പ്രധാനമന്ത്രി കിയർ സ്റ്റാർമറും പങ്കുവച്ചു. നേരത്തെ നടത്തിയ ക്യാൻസർ സ്ക്രീനിങ് ജീവൻ രക്ഷിക്കുന്നതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയുടെ സമ്പദ്‌വ്യവസ്ഥ ഒക്ടോബറിൽ പ്രതീക്ഷിച്ച വളർച്ച കൈവരിക്കാതെ 0.1% ചുരുങ്ങിയതായുള്ള ഔദ്യോഗിക കണക്ക് പുറത്ത് വന്നിരിക്കുകയാണ്. ഈ വർഷം, സാമ്പത്തിക വിദഗ്ധർ 0.1% വളർച്ച പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതിന്റെ വിപരീതമായുള്ള കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്. തുടർച്ചയായി മൂന്ന് മാസവും സമ്പദ്‌വ്യവസ്ഥ 0.1% ഇടിഞ്ഞതും ആശങ്ക ഉയർത്തുന്ന ഒന്നാണ്. ജാഗ്വാർ ലാൻഡ് റോവർ അനുഭവിച്ച സൈബർ ആക്രമണത്തെ തുടർന്ന് വാഹന നിർമ്മാണം വൻതോതിൽ ബാധിക്കപ്പെട്ടതും ഇടിവിന് പ്രധാന കാരണമായി കാണപ്പെടുന്നു. സെപ്റ്റംബർ മുഴുവൻ നിലച്ചിരുന്ന നിർമ്മാണശാലകൾ ഒക്ടോബറിൽ ഭാഗികമായി മാത്രമാണ് പ്രവർത്തനം തുടങ്ങിയത്. എന്നിരുന്നാലും ഉത്പാദനത്തിൽ ലഭിച്ച തിരിച്ചുവരവ് വളരെ കുറവായിരുന്നു.

വാഹന നിർമ്മാണം മാത്രം 17.7% ഇടിഞ്ഞതോടെ വ്യവസായരംഗത്തെ ആഘാതം കൂടുതൽ രൂക്ഷമായി. ഒക്ടോബറിൽ 1.1% വളർച്ച രേഖപ്പെടുത്തിയെങ്കിലും ഓഗസ്റ്റ് മാസത്തെ നിലയിലേക്ക് വാഹന നിർമാണം തിരിച്ചെത്താനായില്ലെന്ന് ഒ എൻ എസ് സൂചിപ്പിച്ചു. സേവനമേഖലയിലും പുരോഗതി കാണാനായില്ല. രാജ്യം മൊത്തം സമ്പദ്ഘടനയിലെ മൂന്ന്­ നാലിലൊന്ന് വിഹിതമുള്ള ഈ മേഖല ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെ ഒന്നും വളർച്ച കാണിച്ചില്ല. ഉപഭോക്താക്കളും സ്ഥാപനങ്ങളും ബജറ്റ് പ്രഖ്യാപനത്തെ ചൊല്ലി അനിശ്ചിതത്വത്തിൽ ചെലവുകൾ മാറ്റിവച്ചതും സാമ്പത്തിക പ്രവർത്തനം മുട്ടുകുത്താൻ കാരണമായി. ഓരോ മാസവും വ്യത്യാസം കാണുന്ന ജി ഡി പി കണക്കുകൾ ക്ക് പകരം മൂന്നുമാസം തോറുള്ള കണക്ക് കൂടുതൽ യാഥാർത്ഥ്യചിത്രം നൽകുന്നുവെങ്കിലും ഒക്ടോബർ മാസത്തിലേറ്റ ഇടിവ് രാജ്യത്തിന്റെ വളർച്ചാപരമായ പരിശ്രമങ്ങൾക്ക് ഒരു തിരിച്ചടിയായി. ഈ വർഷം തുടക്കത്തിൽ ഉണ്ടായ ശക്തമായ വളർച്ച താളംതെറ്റി തുടർച്ചയായ ദുർബലതയിലേക്കാണ് നീങ്ങുന്നതെന്ന് ബാർക്ലേസ് ബാങ്ക് മുൻ ബിഒഇ ഉപദേശകനായ ജാക്ക് മീനിംഗ് വ്യക്തമാക്കി.

ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യതകൾ ഈ കണക്കുകൾ ശക്തിപ്പെടുത്തുന്നുവെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ ഊർജ്ജബിൽ കുറയ്ക്കലും വലിയ അടിസ്ഥാന സൗകര്യനിക്ഷേപങ്ങളും ഉൾപ്പെടുന്ന നടപടികൾ മുന്നോട്ടുവെക്കുന്നതായി ട്രഷറി വ്യക്തമാക്കി. എന്നാൽ ഷാഡോ ചാൻസലർ മെൽ സ്‌ട്രൈഡ് ഈ ഇടിവിന് ലേബർ സർക്കാരിന്റെ സാമ്പത്തിക തെറ്റായ തീരുമാനം കാരണമാണെന്ന് ആരോപിച്ചു. ജാഗ്വാർ ലാൻഡ് റോവറിന്റെ ഉത്പാദനം പ്രതീക്ഷിച്ചതുപോലെ പൂർണ്ണമായി പുനരാരംഭിക്കാത്തതും സമ്പദ്‌വ്യവസ്ഥയിൽ തിരിച്ചടികൾ തുടരുമെന്ന് സൂചിപ്പിക്കുന്നു. ബജറ്റിനെ ചൊല്ലിയുള്ള അനിശ്ചിതത്വം ചെലവിന്റെ പുനരുജ്ജീവനത്തെ കൂടുതൽ വൈകിപ്പിച്ചുവെന്നും വിശകലനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ക്രിസ്തുമസ് ആഘോഷ പരിപാടിയോട് അനുബന്ധിച്ച് വിവിധ മത അധ്യക്ഷൻമാരെ ക്ഷണിച്ച അവസരത്തിൽ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിന് കിയർ സ്റ്റാർമറുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചു. സീറോ മലബാർ സഭയുടെ യുകെയിലുള്ള പ്രവർത്തനങ്ങളുടെ അംഗീകാരമായാണ് ക്ഷണം. ഡിസംബർ 10-ന് ഡൗൺിംഗ് സ്‌ട്രീറ്റിൽ ആയിരുന്നു പരിപാടി ഒരുക്കിയിരുന്നത് . രാജ്യത്തിന് ആത്മീയവും സാമൂഹികവുമായി സേവനം ചെയ്യുന്ന വിവിധ ക്രൈസ്തവ നേതാക്കളെ ആദരിക്കാനായിരുന്നു പ്രധാനമന്ത്രി ഈ കൂട്ടായ്മ സംഘടിപ്പിച്ചത്.

സീറോ–മലബാർ സമൂഹം യുകെയിൽ നടത്തുന്ന സേവനങ്ങൾ, പ്രത്യേകിച്ച് എൻ.എച്ച്.എസ് ഉൾപ്പെടെയുള്ള ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് മലയാളി പ്രൊഫഷണലുകൾ, രാജ്യത്തിന്റെ പുരോഗതിയിൽ വലിയ പങ്കുവഹിക്കുന്നു എന്നത് ശ്രദ്ധേയമാണ്. നമ്മുടെ സമൂഹത്തിന്റെ നിശബ്ദമായെങ്കിലും ശക്തമായ ഈ സംഭാവനകൾ ഈ ചടങ്ങിലൂടെ വീണ്ടും ദേശീയ സമൂഹത്തിൽ ചർച്ചയാകുന്നതിന് ഈ ചടങ്ങ് കാരണമായി. സീറോ മലബാർ സമൂഹം ഉൾപ്പെടുന്ന മലയാളി സമൂഹം സ്നേഹവും ഉത്തരവാദിത്തവും നിറഞ്ഞ സേവനത്തിലൂടെ ബ്രിട്ടൻ്റെ ഹൃദയത്തിൽ മാറ്റാനാവാത്ത സ്ഥാനം നേടിയിട്ടുണ്ടെന്നും ചടങ്ങിൽ പങ്കെടുത്തവർ വിലയിരുത്തി.

കേരള–ബ്രിട്ടൻ ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ സാംസ്കാരിക ഇടപെടലുകൾ, സമൂഹ മൈത്രി പ്രവർത്തനങ്ങൾ, സാമ്പത്തിക–സാമൂഹിക ബന്ധങ്ങളുടെ വളർച്ച എന്നിവയും നിർണായകമാണ്. പരിപാടിയിൽ ആഷ്ഫോർഡ് എം.പി സോജൻ ജോസഫും ഭാര്യ ബ്രിട്ട ജോസഫും പങ്കെടുത്തു. യുകെ മലയാളികളിൽ ഭൂരിപക്ഷം പേരും ആരോഗ്യ മേഖലയിൽ ആണ് ജോലി ചെയ്യുന്നത്. അതുകൊണ്ടുതന്നെ നേഴ്സുമാർ മലയാളി സമൂഹത്തിന്റെ സേവനങ്ങൾക്കുള്ള അംഗീകാരമായി മാറിയതിൻ്റെ സത്തോഷത്തിലാണ് യുകെ മലയാളികൾ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

രക്താർബുദ ചികിത്സയിൽ ബ്രിട്ടീഷ് ശാസ്ത്രജ്ഞർ വലിയ മുന്നേറ്റം നേടി. ലണ്ടനിലെ ഗ്രേറ്റ് ഓർമണ്ട് സ്റ്റ്രീറ്റ് ആശുപത്രിയും യൂണിവേഴ്സിറ്റി കോളേജ് ലണ്ടനും ചേർന്നു നടത്തിയ ഗവേഷണത്തിലാണ് ഈ നേട്ടം കൈവരിച്ചത് . രക്താണുക്കളുടെ ഡിഎൻഎ കൃത്യമായി മാറ്റി ക്യാൻസറിനെ ചെറുക്കുന്ന രീതിയിലാണ് പുതിയ ‘ബേസ് എഡിറ്റിംഗ്’ ചികിത്സ. ലെസ്റ്ററിലെ 16കാരിയായ അലിസ്സ ടാപ്ലിക്കിനാണ് ഈ ചികിത്സ ആദ്യം ലഭിച്ചത് . ജീവിക്കാനുള്ള പ്രതീക്ഷ തന്നെ കുറഞ്ഞിരുന്ന അവൾ ഇന്ന് പൂർണമായും രോഗമുക്തയാണ്.

വളരെ സൂക്ഷ്മമായ ജീൻ മാറ്റങ്ങളാണ് ചികിത്സയുടെ അടിസ്ഥാനം . ദാതാവിൽ നിന്ന് ലഭിച്ച ആരോഗ്യമുള്ള ടി-സെല്ലുകൾ നാല് ഘട്ടങ്ങളിൽ മാറ്റത്തിന് വിധേയമാക്കും . തിരുത്തിയ സെല്ലുകൾ ക്യാൻസർ സെല്ലുകളെ മാത്രം ലക്ഷ്യമിട്ടാണ് പ്രവർത്തിക്കുന്നത്. ചികിത്സക്കിടെ രോഗിയുടെ മുഴുവൻ ഇമ്മ്യൂൺ സംവിധാനം താൽക്കാലികമായി ഇല്ലാതാകുമെങ്കിലും ഫലം കിട്ടുമ്പോൾ അതിശയകരമാണെന്ന് ബ്രിട്ടീഷ് ഡോക്ടർമാർ പറയുന്നു.

പരീക്ഷണത്തിൽ പങ്കെടുത്ത 11പേരിൽ 9പേർക്കും നല്ല പുരോഗതി ഉണ്ടായി. ഇവരിൽ 7പേർ മൂന്ന് മാസം മുതൽ മൂന്ന് വർഷം വരെ രോഗലക്ഷണങ്ങളില്ലാതെ ജീവിക്കുന്നു. ഗവേഷകർ നേടിയ ഈ മുന്നേറ്റം രക്താർബുദ ചികിത്സയിൽ ഒരു പുതിയ വഴിതുറക്കുകയാണ്. ഈ ഫലം ഭാവിയിൽ കൂടുതൽ രോഗികൾക്ക് പ്രതീക്ഷ നൽകുമെന്ന് വിദഗ്ധർ പറയുന്നു. ചികിത്സ കൂടുതൽ വ്യാപകമായി ലഭ്യമാക്കാൻ പുതിയ പരീക്ഷണങ്ങൾ ആസൂത്രണം ചെയ്യുന്നതായി ഗവേഷണത്തെ നയിച്ച യൂസിഎൽ ഗ്രേറ്റ് ഓർമണ്ട് സ്റ്റ്രീറ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ സെൽ ആൻഡ് ജീൻ തെറാപ്പി പ്രൊഫസറും ഗ്രേറ്റ് ഓർമണ്ട് സ്റ്റ്രീറ്റ് ആശുപത്രിയിലെ കൺസൾട്ടന്റ് ഇമ്മ്യൂണോളജിസ്റ്റുമായ പ്രൊഫ. വസീം കാസിം അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ട് ടീസ്, എസ്ക ആൻഡ് വെയർ വാലീസ് എൻ എച്ച് എസ് ഫൗണ്ടേഷൻെറ നടത്തിപ്പിൽ വന്ന പിഴവുകൾ അന്വേഷിക്കുമെന്ന് യുകെ ആരോഗ്യ സെക്രട്ടറി വെസ് സ്‌ട്രീറ്റിംഗ് അറിയിച്ചു. ഡാർലിംഗ്ടണിൽ നടന്ന യോഗത്തിൽ ട്രസ്റ്റിന്റെ പരിചരണത്തിൽ മരിച്ച രോഗികളുടെ കുടുംബങ്ങളോടാണ് അദ്ദേഹം ഈ തീരുമാനം അറിയിച്ചത്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ട്രസ്റ്റിന്റെ പരിചരണത്തിൽ ആത്മഹത്യ ചെയ്ത രോഗികളുടെ അസ്വാഭാവികമായ ഉയർന്ന നിരക്ക് അന്വേഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

ട്രസ്റ്റിന്റെ പരിചരണത്തിൽ ജീവൻ നഷ്ടപ്പെട്ടവരിൽ 2019-ൽ മിഡിൽസ്‌ബ്രോയിലെ വെസ്റ്റ് ലെയിൻ ആശുപത്രിയിൽ ആത്മഹത്യ ചെയ്ത 17 വയസുകാരിയായ നദിയ ഷരീഫും ക്രിസ്റ്റി ഹാർനെറ്റും, 2020 ഫെബ്രുവരിയിൽ കൗണ്ടി ഡർഹാമിലെ ലാങ്കസ്റ്റർ റോഡ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയതിന് ഒരു ആഴ്ചയ്ക്കകം മരണമടഞ്ഞ 18 കാരിയായ എമിലി മൂറും ഉൾപ്പെടുന്നു. “മാനസികാരോഗ്യപരിചരണം ലഭിക്കുന്ന എല്ലാവരും സുരക്ഷിതവും ഗൗരവമുള്ളതുമായ, മാന്യതയോടെയും ബഹുമാനത്തോടെയും കാണപ്പെടണം,” എന്ന് ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി. അതുകൊണ്ട് തന്നെ നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ട് എൻഎച്ച്എസിൻെറ ചികിത്സാ പിഴവുകൾ ഗൗരവപൂർവം തന്നെ അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനു മുമ്പ് ട്രസ്റ്റിനെതിരെ അന്വേഷണങ്ങൾ നടന്നിരുന്നുവെങ്കിലും, ആവശ്യമായ ഗൗരവത്തോടെയല്ല അവ നടന്നതെന്നും ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി. 2024 ഏപ്രിലിൽ ട്രസ്റ്റിനെതിരെ രണ്ട് രോഗികളുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട പരിചരണ പിഴവുകൾക്കായി £215,000 പിഴയിട്ടിരുന്നു. സ്വന്തമായി പരിക്കേൽപ്പിക്കുന്ന രോഗികളെ സുരക്ഷിതമായി നിരീക്ഷിക്കാനുള്ള ഉത്തരവാദിത്വത്തിൽ ട്രസ്റ്റ് പരാജയപ്പെട്ടുവെന്ന് പരിചരണ ഗുണനിലവാര കമ്മീഷൻ കണ്ടെത്തിയതിന് പിന്നാലെയായിരുന്നു ഈ പിഴ ചുമത്തിയത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ആർച്ച്‌ബിഷപ്പ് ഓഫ് കാന്തർബറിയായി ചുമതലയേൽക്കാനിരിക്കുന്ന ഡെയിം സാറ മുള്ളാലിക്കെതിരെ വന്ന പരാതിക്ക് പിന്നാലെ അന്വേഷണം ആരംഭിച്ച് ചർച്ച് ഓഫ് ഇംഗ്ലണ്ട്. ലണ്ടൻ ബിഷപ്പായിരിക്കെ ഒരു പുരോഹിതനെതിരായ പീഡനപരാതി കൈകാര്യം ചെയ്ത രീതി തെറ്റായിരുന്നുവെന്നാണ് ആരോപണം. 2020-ൽ ലാംബത്ത് പാലസിൽ സമർപ്പിച്ച പരാതിയാണ് ഇപ്പോൾ വീണ്ടും പരിഗണനയ്‌ക്ക് വന്നിരിക്കുന്നത്. അന്ന് “അഡ്മിനിസ്ട്രേറ്റീവ് പിഴവുകൾ” കാരണം നടപടി തുടരാനായിട്ടില്ലെന്നും പരാതിക്കാരന്റെ നിലപാട് തെറ്റിദ്ധരിച്ചതായിരുന്നെന്നും ചർച്ച് അധികൃതർ വ്യക്തമാക്കി.

 

ബിഷപ്പ് കേസ് കൈകാര്യം ചെയ്ത രീതി തന്റെ മാനസികാരോഗ്യത്തെ ഗൗരവമായി ബാധിച്ചതായി പരാതിക്കാരി പറഞ്ഞു. പ്രീമിയർ ക്രിസ്ത്യൻ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ആദ്യ പരാതി നൽകിയപ്പോൾ ബിഷപ്പ് സാറ പുരോഹിതനുമായി നേരിട്ട് ബന്ധപ്പെടുകയുണ്ടായി. ജസ്റ്റിൻ വെൽബി രാജിവെച്ചതിനെ തുടർന്ന്, ഈ വർഷം ഒക്ടോബറിൽ ഡെയിം സാറയെ ആദ്യ വനിതാ കാന്തർബറി ആർച്ച്‌ബിഷപ്പായി തെരഞ്ഞെടുത്തിരുന്നു. കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയിരുന്ന ജോൺ സ്മൈത്തിൽ ബന്ധപ്പെട്ട കേസിൽ ഇതിനെ കുറിച്ചുള്ള വിവരം ലഭിച്ചിട്ടും റിപ്പോർട്ട് ചെയ്യാഞ്ഞതിനെ തുടർന്ന് വെൽബിക്കെതിരെ കനത്ത വിമർശനമുയർന്നിരുന്നു. ഒരു വർഷത്തിലേറെയായി സ്ഥാനത്തില്ലാത്ത ആർച്ച്‌ബിഷപ്പിന്റെ ചുമതല ഇടക്കാലമായി യോർക്ക് ആർച്ച്‌ബിഷപ്പ് സ്റ്റീഫൻ കോട്ട്രെല്ലാണ് വഹിച്ചുവരുന്നത്.

എന്തിരുന്നാലും സംഭവത്തിൻെറ ഗൗരവം തിരിച്ചറിഞ്ഞ ചർച്ച് ഓഫ് ഇംഗ്ലണ്ട് ഇപ്പോൾ ഔദ്യോഗിക പരിശോധന ആരംഭിച്ചിരിക്കുകയാണ്. പീഡന പരാതികൾ കൈകാര്യം ചെയ്യുന്നതിനെ സംബന്ധിച്ച് ചർച്ച് നേരത്തെയും വിമർശനങ്ങൾ നേരിട്ട സാഹചര്യത്തിൽ ഡെയിം സാറ മുള്ളാലിക്കെതിരെ പൊങ്ങി വന്നിരിക്കുന്ന പുതിയ പരാതി വെല്ലുവിളിയായി മാറുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: , ട്രാൻസ് വനിതകൾക്ക് സ്ത്രീകളുടെ സ്വകാര്യ മുറികൾ ഉപയോഗിക്കാൻ അനുവാദം നൽകുന്നത് നിയമവിരുദ്ധമല്ലെന്ന് ബ്രിട്ടനിലെ തൊഴിൽ ട്രിബ്യൂണൽ പുതിയ വിധി പ്രകാരം വ്യക്തമാക്കി. എന്നാൽ, പരാതി ഉണ്ടായാൽ മറ്റൊരു പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്ന് ട്രിബ്യൂണൽ കൂട്ടിച്ചേർത്തു. ബ്രിട്ടൻ സുപ്രീം കോടതി നേരത്തെ ജൈവിക വനിതകളെ മാത്രമേ വനിതയായി കണക്കാക്കാൻ കഴിയുകയുള്ളു എന്ന് വ്യക്തമാക്കിയിരുന്നു. ട്രിബ്യൂണൽ വിധി അത് ട്രാൻസ് വനിതകൾക്ക് ആശ്വാസം പകരുന്നതാണ്.

സ്കോട്ട് ലൻഡിലെ ഒരു നേഴ്സ് സാൻഡി പെഗ്ഗി, തൻറെ ജോലി സ്ഥലത്ത് ട്രാൻസ് വനിത ഡോക്ടറുമായി സ്വകാര്യ മുറി പങ്കിടുന്നതിന് എതിർപ്പു പ്രകടിപ്പിച്ചത് തൊഴിൽ തർക്കത്തിന് വഴിവെച്ചിരുന്നു. ക്രിസ്മസ് ഈവിൽ ട്രാൻസ് ഡോക്ടർ ബെത്ത് അപ്റ്റണിനൊപ്പം മുറി പങ്കിടേണ്ടി വന്നതിനെതിരെ പെഗി നൽകിയ പരാതിയാണ് വിവാദങ്ങൾക്ക് വഴിവച്ചത്. പിന്നീട് അപ്റ്റൺ ബുള്ളിയിംഗും പീഡനവും ആരോപിച്ചതിനെ തുടർന്ന് എൻ‌എച്ച്‌എസ് ഹെൽത്ത് ബോർഡ് പെഗിയെ സസ്പെൻഡ് ചെയ്തിരുന്നു.

തിങ്കളാഴ്ച പുറത്ത് വന്ന വിധിയിൽ പെഗിയുടെ പീഡനാരോപണം ട്രൈബ്യൂണൽ ശരിവെച്ചു. എന്നാൽ വിവേചനം, പരോക്ഷ വിവേചനം, പ്രതികാര നടപടി എന്നിവയ്ക്ക് ശക്തമായ തെളിവുകളില്ലെന്ന് കോടതി വ്യക്തമാക്കി. ഈ നടപടി സ്റ്റാഫ് മാറിമാറി ഉപയോഗിക്കുന്ന സ്ഥലങ്ങളുടെ ക്രമീകരണങ്ങളെ കുറിച്ച് എൻ‌എച്ച്‌എസ് സ്ഥാപനങ്ങൾ വീണ്ടും പരിശോധിക്കേണ്ട സാഹചര്യമുണ്ടാകുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാരുടെ അഞ്ചുദിവസത്തെ സമരം അവസാന നിമിഷം ഒഴിവാക്കാൻ സർക്കാർ പുതുക്കിയ ശമ്പള പാക്കേജ് മുന്നോട്ട് വെച്ചു. സർക്കാർ ചർച്ചയ്‌ക്കൊരുക്കമായതോടെ ആരോഗ്യ മേഖലയിലെ വലിയ ആശങ്കകൾക്ക് താത്കാലികമായി വിരാമമിട്ടതായാണ് കരുതപ്പെടുന്നത്. ഡിസംബർ 19–23 വരെ പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് രോഗിസേവനത്തെ താറുമാറാക്കുമെന്ന മുന്നറിയിപ്പുകൾക്കിടെ, സർക്കാർ മെച്ചപ്പെട്ട ഓഫർ നൽകിയതോടെയാണ് പ്രതീക്ഷ ഉയർന്നത്.

ദീർഘകാലമായി യഥാർത്ഥ വരുമാനത്തിൽ ഉണ്ടായ ഇടിവാണ് സമരത്തിന്റെ അടിസ്ഥാനം എന്നു ജൂനിയർ ഡോക്ടർമാർ പറയുന്നു. തിരക്കേറിയ ഡ്യൂട്ടിയും അടിയന്തിര വിഭാഗത്തിലെ കഠിന ജോലിഭാരവും മതിയായ രീതിയിൽ ശമ്പള പരിഷ്കാരമില്ലാത്തതും ആണ് ജീവനക്കാരെ ശക്തമായ പ്രതിഷേധത്തിലേക്കു നയിച്ചത്. സമരം നടന്നാൽ ക്രിസ്മസ് ആഴ്ചയിലെ നിർണായക ചികിത്സാ സേവനങ്ങൾ പോലും തകരുമെന്നത് എൻഎച്ച്സിന് വലിയ വെല്ലുവിളി സൃഷ്ടിച്ചിരുന്നു.

സർക്കാരിന്റെ പുതിയ നിർദേശം പരിശോധിക്കാനാണ് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (BMA) തീരുമാനിച്ചിരിക്കുന്നത്. ചർച്ചകൾ പുരോഗമിക്കുമ്പോൾ സമരം നിർത്തിവയ്ക്കുമോ എന്നത് ഉടനെ അറിയാൻ സാധിക്കും എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . പുതിയ ശമ്പള വഗ്ദാനത്തോട് നല്ല പ്രതികരണം ആണ് ലഭിച്ചിരിക്കുന്നതെന്ന് സർക്കാർ വിലയിരുത്തലോടു കൂടി, വലിയ പ്രതിസന്ധി ഒഴിവാകുമെന്ന പ്രതീക്ഷ ആരോഗ്യ രംഗത്ത് ഉയർന്നിരിക്കുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മുൻകാമുകിയുടെ സഹോദരിയെയും മൂന്ന് മക്കളെയും വീടിന് തീ ഇട്ട് കൊലപ്പെടുത്തിയ കേസിൽ ശരാസ് അലി (40)കുറ്റക്കാരനാണെന്ന് ഡോങ്കാസ്റ്റർ ക്രൗൺ കോടതി കണ്ടെത്തി. 2024 ആഗസ്റ്റ് 21-നാണ് ബ്രയോണി ഗാവിത് (29)യും കുട്ടികളായ ഡെനിസ്റ്റി (9), ഓസ്‌കർ (5), 22 മാസം പ്രായമുള്ള ഔബ്രി ബർട്ടിൽ എന്നിവരും തീപിടിത്തത്തിൽ മരിച്ചത്. മുൻ കാമുകിയായ ആന്റോണിയ ബന്ധം അവസാനിപ്പിച്ചതിൽ നിന്നുണ്ടായ വൈരാഗ്യമാണ് ഇതിന് കാരണമെന്ന് കോടതിയിൽ തെളിഞ്ഞു.

ഫയർബോംബ് ആക്രമണം ആസൂത്രണം ചെയ്ത അലി തന്റെ കൂട്ടാളിയായ ക്യാലം സണ്ടർലാൻഡിനെ (26) വീട്ടിലെത്തി വാതിൽ തകർക്കാൻ നിർദ്ദേശിച്ചുവെന്ന് റിങ് ഡോർബെൽ ദൃശ്യങ്ങളിൽ തെളിഞ്ഞു. വീടിനുള്ളിൽ പെട്രോൾ ഒഴിച്ചു തീപിടിപ്പിക്കുന്നതിനിടയിൽ അലിയുടെ ശരീരത്തിലും 80 ശതമാനം ഗുരുതരമായ പൊള്ളലേറ്റിരുന്നു. ഇതിന് പിന്നാലെ ഇയാൾ മാസങ്ങളോളം ചികിത്സയിൽ ആയിരുന്നു. സംഭവസമയത്ത് വീട്ടിൽ ആളുകൾ ഉണ്ടെന്ന് അറിയാമായിരുന്നുവെന്നും “മറ്റുള്ളവർക്ക് ദാരുണ വേദന നൽകുക” എന്ന ലക്ഷ്യത്തോടെയായിരുന്നു നടപടിയെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.

ആന്റോണിയയെ കൊല്ലാൻ ശ്രമിച്ചതിന് അലിയെ കുറ്റക്കാരനായി കണ്ടെത്തി. തീപിടിത്തത്തിൻെറ സമയം ആന്റോണിയ അലിയുടെ കൈയിൽ നിന്ന് പെട്രോൾ കുപ്പിയും ലൈറ്ററും പിടിച്ചുമാറ്റാൻ ശ്രമിച്ചുവെന്നും, എന്നാൽ സഹോദരിയെയും കുട്ടികളെയും രക്ഷിക്കാൻ സാധിച്ചില്ലെന്നും അവൾ കോടതിയിൽ പറഞ്ഞു.

Copyright © . All rights reserved