Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: യുകെയിൽ ആദ്യമായി ഡ്രോൺ ഉപയോഗിച്ച് പാർസൽ വിതരണം ആരംഭിച്ച് ആമസോൺ. ഇംഗ്ലണ്ടിലെ കൗണ്ടി ഡർഹാമിലെ ഡാർലിങ്ടണിലാണ് പരീക്ഷണാടിസ്ഥാനത്തിൽ സേവനം തുടങ്ങിയത്. 2.2 കിലോയിൽ താഴെ ഭാരം വരുന്ന ബ്യൂട്ടി ഉൽപ്പന്നങ്ങൾ, ബാറ്ററികൾ, കേബിളുകൾ തുടങ്ങിയ സാധനങ്ങൾ ആമസോണിന്റെ ഫുൽഫിൽമെന്റ് സെന്ററിൽ നിന്ന് 12 കിലോമീറ്റർ പരിധിക്കുള്ളിൽ ഡ്രോണുകൾ വഴി എത്തിക്കും. നിലവിൽ രണ്ട് മണിക്കൂറിനുള്ളിലാണ് ഡെലിവറി നടക്കുന്നത്. അമേരിക്കയിൽ ശരാശരി 36 മിനിറ്റിനുള്ളിൽ സേവനം ലഭ്യമാകുന്നുവെന്നാണ് ആമസോൺ വ്യക്തമാക്കുന്നത്. ദിവസത്തിൽ 100 വരെ പാർസലുകൾ എത്തിക്കാൻ കഴിയുന്ന രീതിയിലാണ് പദ്ധതി.

ഡാർലിങ്ടണിലെ കർഷകനായ റോബ് ഷീൽഡ് തന്റെ ഫാമിലെ എയർബിഎൻബി വീടാണ് ആദ്യ പരീക്ഷണങ്ങൾക്ക് നൽകിയത്. ചോക്ലേറ്റ് മുതൽ ടേപ്പ് മെഷർ വരെ നിരവധി സാധനങ്ങൾ ഡ്രോൺ വഴി വാങ്ങിയ അനുഭവം അദ്ദേഹം പങ്കുവച്ചു. വീടിന്റെ മുൻവശത്തെ തോട്ടത്തിലേക്ക് ഏകദേശം 12 അടി ഉയരത്തിൽ നിന്ന് ചെരുപ്പുപെട്ടിയുടെ വലിപ്പമുള്ള പാർസലുകളാണ് ഡ്രോൺ ഇറക്കിവിടുന്നത്. ജിപിഎസ് സാങ്കേതിക വിദ്യയും സെൻസറുകളും ഉപയോഗിക്കുന്ന ഡ്രോണുകൾ വാഷിംഗ് ലൈൻ, ട്രാംപോളിൻ, ആളുകൾ, മറ്റ് വിമാനങ്ങൾ തുടങ്ങിയ തടസ്സങ്ങൾ ഒഴിവാക്കി സ്വയം പറക്കാൻ കഴിവുള്ളവയാണെന്ന് ആമസോൺ അറിയിച്ചു. എന്നാൽ നഗരങ്ങളിലെ ഉയരം കൂടിയ ഫ്ലാറ്റുകളിലും തിരക്കേറിയ മേഖലകളിലും ഇത്തരം സേവനങ്ങൾ നടപ്പാക്കുന്നത് ഇപ്പോഴും വെല്ലുവിളിയാണെന്ന് റീഡിങ് സർവകലാശാലയിലെ ഗവേഷക ഡോ. അന്ന ജാക്ക്മാൻ വിലയിരുത്തി.

ഡ്രോൺ ഡെലിവറി വ്യാപകമാകുന്നത് ഭാവിയിൽ പരമ്പരാഗത ഡെലിവറി ജോലികളെയും തൊഴിൽ മേഖലകളെയും ബാധിക്കാമെന്ന ആശങ്കയും ഉയരുന്നുണ്ട്. ഡ്രൈവർമാരുടെയും കൊറിയർ ജീവനക്കാരുടെയും ആവശ്യകത കുറയാൻ സാധ്യതയുണ്ടെങ്കിലും ഡ്രോൺ ഓപ്പറേഷൻ, എയർ ട്രാഫിക് നിരീക്ഷണം, സോഫ്റ്റ്‌വെയർ നിയന്ത്രണം, സാങ്കേതിക പരിപാലനം തുടങ്ങിയ പുതിയ തൊഴിൽ മേഖലകൾ ഉയർന്നുവരുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. നിലവിൽ അമേരിക്കയിലെ അഞ്ച് സംസ്ഥാനങ്ങളിൽ ആമസോൺ ഡ്രോൺ സേവനം നടത്തുന്നുണ്ട്. ഈ വർഷാവസാനം വരെ പരീക്ഷണത്തിന് യുകെ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ അനുമതിയാണ് ലഭിച്ചിരിക്കുന്നത്. പുതിയ സാങ്കേതിക വിദ്യ വ്യാപകമാകുന്നത് ജനങ്ങളുടെ പ്രതികരണത്തെയും സുരക്ഷാ വിലയിരുത്തലുകളെയും ആശ്രയിച്ചായിരിക്കും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ഇറാൻ യുദ്ധത്തെ തുടർന്നുണ്ടായ രാസവള ക്ഷാമം അടുത്ത വർഷം ആഗോള ഭക്ഷ്യവിലയിൽ വലിയ വർദ്ധനവിന് ഇടയാക്കുമെന്ന് ബ്രിട്ടനിലെ പ്രമുഖ സ്ഥാപനമായ ഗ്രോസ്വെനർ ഗ്രൂപ്പ് മുന്നറിയിപ്പ് നൽകി . ഹോർമുസ് കടലിടുക്ക് പ്രായോഗികമായി അടഞ്ഞതോടെ ലോകത്തെ രാസവള വിതരണ ശൃംഖല തകരാറിലായെന്നും യുദ്ധം ആരംഭിച്ച ഫെബ്രുവരിക്ക് ശേഷം രാസവള വില 50 മുതൽ 70 ശതമാനം വരെ ഉയർന്നുവെന്നും ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ട്രസ്റ്റി മാർക്ക് പ്രെസ്റ്റൺ വ്യക്തമാക്കി. ലോക ഭക്ഷ്യോത്പാദനത്തിന് നിർണായകമായ നൈട്രജൻ അധിഷ്ഠിത വളങ്ങളുടെ ലഭ്യത ഗുരുതരമായി ബാധിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

ഇപ്പോഴത്തെ സീസണിൽ യുകെയിലെ വിളകൾക്ക് വലിയ തിരിച്ചടി ഉണ്ടാകാൻ സാധ്യത കുറവാണെങ്കിലും അടുത്ത വർഷം പ്രത്യാഘാതം ശക്തമാകുമെന്നാണ് മുന്നറിയിപ്പ് . വില വർധനയെ തുടർന്ന് പല കർഷകരും രാസവളം വാങ്ങുന്നത് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണെന്ന് പ്രെസ്റ്റൺ പറഞ്ഞു. അതിനാൽ അടുത്ത വർഷം ശൈത്യകാല കൃഷിക്കു പകരം വസന്തകാല കൃഷിയിലേക്ക് കൂടുതൽ കർഷകർ മാറാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹോർമുസ് കടലിടുക്കിലൂടെ വലിയ തോതിൽ രാസവളങ്ങളും ദ്രവീകൃത പ്രകൃതി വാതകവും കടന്നുപോകുന്നതിനാൽ അവിടെയുള്ള പ്രതിസന്ധി ഭക്ഷ്യോത്പാദനത്തെ നേരിട്ട് ബാധിക്കുമെന്നാണ് വിലയിരുത്തൽ. ലോകത്തിലെ ഏറ്റവും വലിയ രാസവള കമ്പനികളിലൊന്നായ യാര ഇന്റർനാഷണലും മിഡിൽ ഈസ്റ്റ് യുദ്ധം ദരിദ്ര രാജ്യങ്ങളിൽ ഭക്ഷ്യക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണമാകാമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഭക്ഷ്യവില ഉയരുന്നത് സാധാരണ ജനങ്ങളുടെ ജീവിതച്ചെലവിനെയും തൊഴിൽ മേഖലയെയും ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. കർഷകരുടെ ഉൽപാദന ചെലവ് കുതിച്ചുയരുന്നതോടെ ഭക്ഷ്യസംസ്‌കരണ മേഖല, റീട്ടെയിൽ വ്യാപാരം, ഹോസ്പിറ്റാലിറ്റി മേഖല എന്നിവയ്ക്കും സമ്മർദം കൂടാനിടയുണ്ട്. വിലക്കയറ്റം ശക്തമായാൽ ഉപഭോക്തൃ ചെലവ് കുറയുകയും അതോടെ ചെറുകിട വ്യാപാര-തൊഴിൽ മേഖലകളിൽ നിയമനങ്ങൾ മന്ദഗതിയിലാകുകയും ചെയ്യാമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത് . അതേസമയം, ജൈവവള നിർമ്മാണം, സുസ്ഥിര കാർഷിക സാങ്കേതിക വിദ്യ, പ്രാദേശിക ഭക്ഷ്യ ഉൽപാദനം തുടങ്ങിയ മേഖലകളിൽ പുതിയ തൊഴിൽ അവസരങ്ങൾ ഉയർന്നുവരാനുള്ള സാധ്യതകളുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഹാൻറാവൈറസ് ബാധിച്ചതായുള്ള സംശയത്തെ തുടർന്ന് ഡച്ച് പതാകയുള്ള ‘എംവി ഹോണ്ടിയസ്’ ക്രൂയിസ് കപ്പലിൽ നിന്ന് മൂന്ന് പേരെ കൂടി മെഡിക്കൽ സഹായത്തിനായി ഒഴിപ്പിച്ചു. ബ്രിട്ടീഷ് ജീവനക്കാരനായ ഒരാളും, നെതർലൻഡ്സുകാരനായ സഹപ്രവർത്തകനും, മറ്റൊരു യാത്രക്കാരനെയുമാണ് നെതർലൻഡ്സിലേക്ക് മാറ്റിയത്. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) മേൽനോട്ടത്തിൽ കാബോ വേർഡെ, ബ്രിട്ടൻ, സ്പെയിൻ, നെതർലൻഡ്സ് എന്നിവിടങ്ങളിലെ അധികൃതരുമായി സഹകരിച്ചാണ് നടപടി. ഏകദേശം 150 പേർ സഞ്ചരിക്കുന്ന കപ്പലിന് സ്പാനിഷ് അധികൃതർ തുറമുഖത്ത് എത്താൻ അനുമതി നൽകിയതോടെ കാനറി ദ്വീപുകളിലേക്കുള്ള യാത്ര തുടരാനാകും.

കപ്പലിൽ ഉണ്ടായിരുന്ന ഡച്ച് ദമ്പതികളും ഒരു ജർമ്മൻ പൗരനും മരണപ്പെട്ടത് ആശങ്ക വർധിപ്പിച്ചിരുന്നു . ബ്രിട്ടീഷ് പൗരനായ ഒരാൾ ദക്ഷിണാഫ്രിക്കയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഓസ്ട്രേലിയൻ പൗരന്മാരും കപ്പലിലുണ്ടെന്നാണ് റിപ്പോർട്ട്. രോഗബാധിത എലികളുമായോ അവയുടെ മൂത്രം, വിസർജ്യം, എന്നിവയുമായ സമ്പർക്കം മൂലമാണ് സാധാരണയായി ഹാൻറാവൈറസ് പകരുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കുള്ള വ്യാപനം അപൂർവമാണെങ്കിലും ദക്ഷിണ അമേരിക്കയിൽ കണ്ടെത്തിയ വകഭേദത്തിൽ പരിമിതമായ വ്യാപനം മുമ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഇതിനിടെ, ദക്ഷിണാഫ്രിക്കയിൽ 62 പേരെ സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തി നിരീക്ഷണം ശക്തമാക്കി. ഇതുവരെ ആരിലും രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കാബോ വേർഡെ യാത്രക്കാരെ ഇറക്കാൻ അനുമതി നിഷേധിച്ചതിനാൽ കപ്പൽ അവസാന ലക്ഷ്യസ്ഥാനത്ത് എത്താനായില്ല. പിന്നീട് ഡബ്ല്യുഎച്ച്ഒയും യൂറോപ്യൻ യൂണിയനും അഭ്യർത്ഥിച്ചതിനെ തുടർന്ന് സ്പെയിൻ കപ്പലിനെ സ്വീകരിക്കാൻ സമ്മതിക്കുകയും ടെനെറിഫ് ദ്വീപിൽ കപ്പൽ നങ്കൂരമിടാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ ഈ തീരുമാനത്തിനെതിരെ പ്രാദേശിക ഭരണകൂടം എതിർപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: യഹൂദർക്കെതിരായ ആക്രമണങ്ങൾ വർധിച്ച പശ്ചാത്തലത്തിൽ ഹേറ്റ് ക്രൈം കേസുകൾ വേഗത്തിൽ പരിഗണിക്കാൻ നടപടി ശക്തമാക്കി. പ്രോസിക്യൂട്ടർമാർക്ക് കേസുകൾക്ക് ഉടൻ ചാർജ് ചുമത്താൻ നിർദേശം നൽകിയതായി പബ്ലിക് പ്രോസിക്യൂഷൻ ഡയറക്ടർ സ്റ്റീഫൻ പാർക്കിൻസൺ അറിയിച്ചു. ഭീഷണികളും അധിക്ഷേപങ്ങളും വഴി യഹൂദ സമൂഹത്തിൽ ഭയം വിതയ്ക്കുന്ന സംഭവങ്ങൾ ദിനംപ്രതി ഉയരുന്ന സാഹചര്യത്തിൽ, നിയമനടപടികൾ വേഗത്തിലാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഗോൾഡേഴ്സ് ഗ്രീനിൽ രണ്ട് യഹൂദർക്ക് നേരെ കത്തി ആക്രമണം ഉണ്ടായതും , യഹൂദർ കൂടുതലായി താമസിക്കുന്ന മേഖലകളിലെ തീകൊളുത്തൽ ആക്രമണങ്ങളും ആണ് ഈ തീരുമാനത്തിന്റെ പിന്നിൽ. ഹേറ്റ് ക്രൈമുകൾ എല്ലാത്തരം കേസുകൾക്കും ഈ നിർദേശം ബാധകമാണെങ്കിലും, യഹൂദർക്കെതിരായ സംഭവങ്ങളിൽ ഉണ്ടായ വലിയ വർധനവാണ് ഇത് പ്രഖ്യാപിക്കാൻ കാരണമായതെന്ന് അധികൃതർ പറഞ്ഞു. 2024-ലെ സൗത്ത്‌പോർട്ട് ആക്രമണത്തിന് പിന്നാലെ രാജ്യത്ത് ഉണ്ടായ കലാപങ്ങൾ വേഗത്തിലുള്ള അറസ്റ്റ് – പ്രോസിക്യൂഷൻ നടപടികളിലൂടെ നിയന്ത്രിക്കാനായതും ഉദാഹരണമായി നിയമ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.

കേസുകളുടെ അടിസ്ഥാന തെളിവുകൾ ലഭിക്കുന്നതോടെ തന്നെ ചാർജ് ചുമത്താൻ പ്രോസിക്യൂട്ടർമാരോട് നിർദേശിച്ചതായി പാർക്കിൻസൺ പറഞ്ഞു. പിന്നീട് ആവശ്യമായാൽ കേസ് ശക്തിപ്പെടുത്താമെങ്കിലും വൈകിക്കുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ വർഷം ഇംഗ്ലണ്ടും വെയിൽസിലും 1.37 ലക്ഷം ഹേറ്റ് ക്രൈം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടും പത്തിലൊന്നിലും താഴെ മാത്രമാണ് കോടതിയിൽ എത്തിയത്. വൈകിപ്പുകളും നീതിന്യായ വ്യവസ്ഥയിലുളള വിശ്വാസക്കുറവും കാരണം പല ഇരകളും കേസിൽ നിന്ന് പിന്മാറുന്നത് പ്രധാന വെല്ലുവിളിയാണെന്നും പൊലീസ് കൂടുതൽ വേഗത്തിൽ തെളിവുകൾ ശേഖരിക്കേണ്ടതുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിസ്റ്റളിലെ വീട്ടിൽ ബലമായി സ്ഫോടക വസ്തുവുമായി എത്തിയ മുൻ പങ്കാളിയുടെ ആക്രമണത്തിൽ സ്ത്രീയും പ്രതിയും മരിച്ചതായി പൊലീസ് അറിയിച്ചു. ഞായറാഴ്ച നടന്ന സ്ഫോടനത്തിൽ 35കാരിയായ ജോ ഷാ, 41കാരനായ റയാൻ കെല്ലി എന്നിവർ ആണ് കൊല്ലപ്പെട്ടത് . ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഷായുടെ മരണം കൊലപാതകമായി രേഖപ്പെടുത്തിയതായി എവൺ ആൻഡ് സോമർസെറ്റ് പൊലീസ് വ്യക്തമാക്കി.

സ്ഫോടനത്തിൽ ഒരു കുട്ടിയുൾപ്പെടെ മൂന്നു പേർക്ക് ചെറിയ പരിക്കേറ്റെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യം ഉണ്ടായില്ല. സംഭവത്തിന് മുൻപ് ഷായുമായി ബന്ധപ്പെട്ട് പൊലീസിന് നേരെത്തെ പരാതികൾ ലഭിച്ചിരുന്നു എന്നും ഗാർഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങളായിരുന്നു അതെന്നും അധികൃതർ അറിയിച്ചു. ഇതിനെ തുടർന്നാണ് പൊലീസ് സ്വമേധയാ കേസ് പൊലീസ് വാച്ച്‌ഡോഗായ ഇൻഡിപെൻഡന്റ് ഓഫീസ് ഫോർ പൊലീസ് കണ്ടക്ടിന് കൈമാറിയത്.

സംഭവത്തെ തുടർന്ന് പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ ഷായുടെ കുടുംബത്തിന് പിന്തുണ നൽകുന്നുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും സംഭവത്തിന്റെ മുഴുവൻ സാഹചര്യങ്ങളും പരിശോധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും പൊലീസ് അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ഇലക്ട്രിക് കാർ വിൽപ്പനയിൽ വലിയ ഉയർച്ച രേഖപ്പെടുത്തിയെങ്കിലും ഇറാൻ യുദ്ധത്തെ തുടർന്ന് ഉയരുന്ന പണപ്പെരുപ്പവും ഊർജവില വർധനവും ഭാവിയിലെ വളർച്ചയെ ബാധിക്കാമെന്ന റിപ്പോർട്ട് പുറത്തുവന്നു. ഏപ്രിലിൽ പുതിയ കാർ രജിസ്ട്രേഷനുകൾ 24% ഉയർന്ന് 1,49,247 ആയി. ഇതിൽ ബാറ്ററി ഇലക്ട്രിക് വാഹനങ്ങളുടെ (BEV) വിൽപ്പന 59.1% ഉയർന്നതോടെ ആകെ വിൽപ്പനയിലെ 26.2% പങ്ക് ഇവ നേടി എന്നതും ശ്രദ്ധേയമാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. കൂടുതൽ ഇലക്ട്രിക് കാർ രജിസ്റ്റർ ചെയ്തതും ഗുണകരമാണ് എന്ന് റിപ്പോർട്ട് ചൂട്ടിക്കാട്ടി. ഇറാൻ യുദ്ധത്തിന് പിന്നാലെ പെട്രോൾ വില ഉയർന്നതോടെ യൂറോപ്പിലുടനീളം ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള താൽപര്യം വർധിച്ചതായി ആണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

എന്നാൽ പണപ്പെരുപ്പവും ഉയർന്ന വൈദ്യുതി ചെലവും ജീവിതച്ചെലവിലെ സമ്മർദവും ഉപഭോക്തൃ ആവശ്യത്തെ കുറയ്ക്കാനിടയുണ്ടെന്ന് സൊസൈറ്റി ഓഫ് മോട്ടോർ മാനുഫാക്ചറേഴ്സ് ആൻഡ് ട്രേഡേഴ്സ് (SMMT) അറിയിച്ചു. കഴിഞ്ഞ വർഷം ഏപ്രിലിലെ കുറഞ്ഞ വിൽപ്പനയ്ക്ക് പിന്നാലെ ഉണ്ടായ തിരിച്ചുവരവാണ് ഇത്തവണയുള്ള വളർച്ചയെന്നും, വാഹന നികുതി മാറ്റങ്ങൾ വിപണിയെ സ്വാധീനിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2024 ഏപ്രിൽ മുതൽ കുറഞ്ഞ മലിനീകരണമുള്ള വാഹനങ്ങൾക്ക് നൽകിയ നികുതി ഇളവ് നീക്കുകയും £40,000-ത്തിന് മുകളിലുള്ള ഇലക്ട്രിക് കാറുകൾക്ക് അധിക നികുതി ചുമത്തുകയും ചെയ്തിരുന്നു; പിന്നീട് ഈ പരിധി £50,000 ആയി തിരുത്തി.

ഇതുവരെ ഈ വർഷം ബി.ഇ.വികളുടെ വിപണി വിഹിതം 23.1% മാത്രമാണ്, നിർദേശിച്ച 33% ലക്ഷ്യത്തിൽ നിന്ന് താഴെ ആണ് ഇത് . പെട്രോൾ കാറുകളുടെ ആവശ്യകത 8.2% ഉയർന്നപ്പോൾ ഡീസൽ 1% കുറഞ്ഞു. ഇലക്ട്രിഫൈഡ് വാഹനങ്ങൾ വിപണിയിലെ 53.2% പങ്ക് നേടി. ഉയർന്ന ഊർജ – ഉത്പാദന – ചാർജിംഗ് ചെലവുകൾ വളർച്ചയെ ബാധിക്കുന്നതായി എസ്‌എംഎംടി ചൂണ്ടിക്കാട്ടി. അതേസമയം, കഴിഞ്ഞ മാസം പുതിയ ഇലക്ട്രിക് കാറുകളുടെ വില പെട്രോൾ കാറുകളേക്കാൾ താഴെയായതായി ഓട്ടോ ട്രേഡർ റിപ്പോർട്ട് വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വോഡാഫോൺ കമ്പനി, ഹോങ്കോങ്ങ് ആസ്ഥാനമായ സി.കെ ഹച്ചിസൺ കമ്പനിയിൽ നിന്നുള്ള 49% ഓഹരി £4.3 ബില്യൺ വിലയ്ക്ക് സ്വന്തമാക്കി. ഇത് യുകെയിലെ ടെലികോം രംഗത്ത് വലിയ മാറ്റത്തിന് വഴിയൊരുക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ഇതോടെ 27 മില്യണിലധികം ഉപഭോക്താക്കളുള്ള വോഡാഫോൺത്രീ നെറ്റ്‌വർക്കിന്റെ പൂർണ്ണ നിയന്ത്രണം വോഡാഫോണിന് ലഭിക്കും. ഉപയോഗിക്കുന്നവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഇത് യുകെയിലെ ഏറ്റവും വലിയ മൊബൈൽ ഓപ്പറേറ്ററാണ്.

2023-ൽ ആരംഭിച്ച വോഡാഫോൺ-ത്രീ ലയനത്തിന്റെ തുടർച്ചയായാണ് ഈ ഇടപാട്. ഈ ലയനത്തോടെ യുകെയിലെ പ്രധാന ടെലികോം കമ്പനികളുടെ എണ്ണം മൂന്ന് ആയി ചുരുങ്ങിയിരുന്നു. തുടക്കത്തിൽ ഉപഭോക്താക്കൾക്ക് കൂടുതൽ ചെലവ് വരുമെന്ന ആശങ്ക ഉയർന്നിരുന്നെങ്കിലും, 2024-ൽ നിയന്ത്രണ ഏജൻസികൾ ചില നിബന്ധനകളോടെ ലയനത്തിന് അനുമതി നൽകിയിരുന്നു. വോഡാഫോൺ കഴിഞ്ഞ വർഷം £1 ബില്യൺ കൂടുതൽ നിക്ഷേപം വാഗ്ദാനം ചെയ്തതും ശ്രദ്ധേയമാണ്.

പൂർണ്ണ നിയന്ത്രണം ലഭിക്കുന്നതോടെ തന്ത്രപരമായ തീരുമാനങ്ങൾ വേഗത്തിൽ എടുക്കാനും, 5ജി സേവനങ്ങൾ വ്യാപിപ്പിക്കാനും, സേവന നിലവാരം മെച്ചപ്പെടുത്താനും വോഡാഫോണിന് കഴിയും എന്ന് വിദഗ്ധർ വിലയിരുത്തുന്നു. കൂടാതെ ബ്രോഡ്ബാൻഡ് ഉൾപ്പെടെയുള്ള ഡിജിറ്റൽ സേവനങ്ങൾ കൂട്ടിച്ചേർത്ത് വരുമാനം വർധിപ്പിക്കാനും ഇത് സഹായിക്കും. ഇടപാട് ഈ വർഷം രണ്ടാം പകുതിയിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അറ്റ്ലാന്റിക് മഹാസമുദ്രത്തിൽ ‘എംവി ഹോണ്ടിയസ്’ എന്ന ക്രൂയിസ് കപ്പലിൽ വൈറസ് ബാധയെ തുടർന്ന് ഉണ്ടായ ഗുരുതര ആരോഗ്യ പ്രതിസന്ധി കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. സംഭവത്തിൽ മൂന്ന് പേർ മരിക്കുകയും ഒരു ബ്രിട്ടീഷ് പൗരൻ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയും ചെയ്യുന്നതായുള്ള റിപ്പോർട്ടുകൾ ആണ് ഏറ്റവും പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് . ഡച്ച് ടൂർ കമ്പനി ഓഷ്യൻവൈഡ് എക്സ്പെഡിഷൻസ് ആണ് കപ്പൽ നടത്തുന്നത്. മരിച്ചവരിൽ ഡച്ച് ദമ്പതികളും ഒരു ജർമ്മൻ പൗരനും ഉൾപ്പെടുന്നു. എന്നാൽ ഇവരുടെ മരണകാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 69 കാരനായ ബ്രിട്ടീഷ് യാത്രക്കാരനിൽ ഹാന്റാവൈറസ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും, ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്‌ബർഗിൽ ഐസിയുവിൽ ചികിത്സയിലാണ് എന്നും കമ്പനി അറിയിച്ചു.

ഹാന്റാവൈറസ് സാധാരണയായി എലികളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസാണ്. ശ്വാസകോശത്തെ ബാധിക്കുന്ന ഗുരുതര രോഗാവസ്ഥയ്ക്ക് കാരണമാകുന്ന ഈ വൈറസ് അപൂർവമായി മനുഷ്യർക്കിടയിലും പകരാം. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം മേയ് 4 വരെ ഏഴ് കേസുകളാണ് കണ്ടെത്തിയത്. ഇതിൽ രണ്ട് കേസുകൾ ലബോറട്ടറി പരിശോധനയിൽ സ്ഥിരീകരിച്ചവയും അഞ്ച് കേസുകൾ സംശയിക്കുന്നവയുമാണ്. കപ്പലിൽ രണ്ട് ജീവനക്കാരിലും ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇവരിൽ വൈറസ് സ്ഥിരീകരിച്ചിട്ടില്ല.

അർജന്റീനയിലെ ഉഷുവായയിൽ നിന്ന് പുറപ്പെട്ട കപ്പൽ ഇപ്പോൾ കേപ് വെർദെയ്ക്ക് സമീപം നങ്കൂരമിട്ടിരിക്കുകയാണ്. യാത്രക്കാരെ ഇറക്കുന്നതിനും രോഗികളെ മാറ്റുന്നതിനുമായി പ്രാദേശിക ആരോഗ്യ അധികൃതരുമായി ചർച്ചകൾ പുരോഗമിക്കുകയാണ്. യാത്രക്കാരെ ടെനെറിഫെയിലേക്കോ ലാസ് പാൽമാസിലേക്കോ മാറ്റാനുള്ള സാധ്യതയും പരിഗണനയിലാണ്. ആരോഗ്യ അധികൃതർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടൊപ്പം കപ്പലിൽ ഐസലേഷൻ, ശുചിത്വ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. ലോകാരോഗ്യ സംഘടന അധികൃതർ പൊതുജനങ്ങൾക്ക് അപകടസാധ്യത കുറഞ്ഞതാണെന്നും ഭയക്കേണ്ട സാഹചര്യമില്ലെന്നും വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിലെ ഗോൾഡേഴ്സ് ഗ്രീൻ സ്മാരക കേന്ദ്രത്തിൽ നടന്ന തീകൊളുത്തൽ ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാർച്ചിൽ ഹത്സോള ആംബുലൻസുകൾക്കെതിരായ ആക്രമണത്തിന് പിന്നാലെ വടക്കുപടിഞ്ഞാറൻ ലണ്ടനിൽ ഉണ്ടായ നിരവധി സംഭവങ്ങളിൽ കൗണ്ടർ ടെററിസം പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. ഇതുവരെ 30 പേരെ അറസ്റ്റ് ചെയ്തതും ഒമ്പത് പേർക്ക് എതിരെ കുറ്റം ചുമത്തിയതുമാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.


ലണ്ടൻ ഉൾപ്പെടെ വിവിധ നഗരങ്ങളിൽ സമീപകാലത്ത് നടന്ന സംഭവങ്ങളും സുരക്ഷാ ഏജൻസികൾക്ക് ലഭിച്ച ഇന്റലിജൻസ് വിവരങ്ങളും പരിഗണിച്ചാണ് ഈ തീരുമാനം. പോലീസ് സാന്നിധ്യവും നിരീക്ഷണവും രാജ്യത്തുടനീളം ശക്തമാക്കിയതായി കൗണ്ടർ ടെററിസം പോലീസ് അറിയിച്ചു. പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്നും സംശയാസ്പദമായ കാര്യങ്ങൾ ഉടൻ അധികൃതരെ അറിയിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗോൾഡേഴ്സ് ഗ്രീനിൽ രണ്ട് യഹൂദ പുരുഷന്മാർക്ക് കുത്തേറ്റ സംഭവത്തിന് പിന്നാലെയാണ് ഈ നടപടി. 45 കാരനായ ഒരാൾക്കെതിരെ മൂന്ന് കൊലപാതകശ്രമങ്ങൾ ചുമത്തിയതോടൊപ്പം, സൗത്ത്‌വർക്കിൽ പരിചയമുള്ള മറ്റൊരാളെ ആക്രമിച്ചതായും ആരോപണമുണ്ട്.


സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മെട്രോപൊളിറ്റൻ പൊലീസുമായി ചേർന്ന് കൗണ്ടർ ടെററിസം വിഭാഗം പ്രവർത്തനം തുടരുകയാണ്. സമൂഹ സംഘടനകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും സുരക്ഷാ നിർദേശങ്ങളും പിന്തുണയും നൽകുന്ന നടപടികളും ശക്തമാക്കിയിട്ടുണ്ട്. യഹൂദ സമൂഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തിപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്. ഇതിനിടെ ബ്രിട്ടനിലെ തീവ്രവാദ ഭീഷണി നില നാല് വർഷത്തിനുശേഷം ആദ്യമായി “സബ്സ്റ്റാൻഷ്യൽ” നിലയിൽ നിന്ന് “സിവിയർ” നിലയിലേക്ക് ഉയർത്തിയതായി അധികൃതർ അറിയിച്ചു. “സിവിയർ” എന്നത് ആക്രമണം നടക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നതിനെയാണ് സൂചിപ്പിക്കുന്നത്. രാജ്യത്തെ സുരക്ഷാ സാഹചര്യം വിലയിരുത്തുന്ന ജോയിന്റ് ടെററിസം അനാലിസിസ് സെൻറർ ആണ് ഭീഷണി നില ഉയർത്താനുള്ള ശുപാർശ നൽകിയിരിക്കുന്നത്

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഈസ്റ്റ് സറെ  ആശുപത്രിയിൽ പ്രസവത്തിനിടെ അടിയന്തര സിസേറിയൻ ശസ്ത്രക്രിയ 30 മിനിറ്റ് വൈകിയതിനെ തുടർന്ന് കുഞ്ഞിന് ഗുരുതര മസ്തിഷ്ക കേടുപാട് സംഭവിച്ചതായി റിപ്പോർട്ട്. 38 ആഴ്ച ഗർഭിണിയായ 26കാരി ഷാനിൻ സ്കിൽട്ടൺ-കോൾ പ്രസവവേദനയോടെ ആശുപത്രിയിലെത്തിയപ്പോൾ ഭ്രൂണത്തിന്റെ ഹൃദയമിടിപ്പ് കുറഞ്ഞതായി കണ്ടെത്തിയിരുന്നു. അടിയന്തര പരിശോധന ആവശ്യമായിരുന്നിട്ടും വിദഗ്‌ധ ഒബ്സ്ടെട്രിക്‌സ് റിവ്യൂ ആവശ്യപ്പെടുന്നതിൽ താമസമുണ്ടായി. ഉച്ചയ്ക്ക് 1.05ന് റിവ്യൂ ആവശ്യപ്പെടേണ്ടതായിരുന്നെങ്കിലും 1.35ന് മാത്രമാണ് നടപടി ഉണ്ടായത്. തുടർന്ന് അടിയന്തിര ശസ്ത്രക്രിയക്ക് തീരുമാനിച്ചെങ്കിലും ഇതിനകം വിലപ്പെട്ട സമയം നഷ്ടമായിരുന്നു.

2022 ജൂലൈ 18 ന് ജനിച്ച കുഞ്ഞിന് ജനനസമയത്ത് ഓക്സിജൻ ലഭിക്കാതെ ഗുരുതരാവസ്ഥയിലായിരുന്നു. പുനരുജ്ജീവന ചികിത്സ നൽകിയ ശേഷമാണ് ജീവൻ രക്ഷിച്ചത്. പ്ലാസെന്റൽ അബ്രപ്ഷൻ ഉണ്ടായിരുന്നുവെന്ന സംശയവും ഉയർന്നിട്ടുണ്ട്. പിന്നീട് സെറിബ്രൽ പാൾസി സ്ഥിരീകരിച്ചതോടെ കുഞ്ഞിന് നടക്കാനും സംസാരിക്കാനും കഴിയാത്ത അവസ്ഥയായി. തല ഉയർത്താനും ഭക്ഷണം വിഴുങ്ങാനും കഴിയുന്നില്ല. ട്യൂബ് വഴി ഭക്ഷണം നൽകണം. ആദ്യ 84 ദിവസം ആശുപത്രിയിൽ കഴിഞ്ഞ കുഞ്ഞ് പിന്നീട് വീണ്ടും അഡ്മിറ്റ് ചെയ്യപ്പെടുകയും 10 മാസം പ്രായം വരെ ചികിത്സയിൽ കഴിയുകയും ചെയ്തു. ഇപ്പോൾ 24 മണിക്കൂറും പരിചരണം ആവശ്യമാണ്.

സംഭവത്തിൽ ചികിത്സാ വീഴ്ച ഉണ്ടായതായി സറെ ആൻഡ് സസെക്സ് ഹെൽത്ത്കെയർ എൻഎച്ച്എസ് ട്രസ്റ്റ് സമ്മതിച്ചു. ശസ്ത്രക്രിയ കുറഞ്ഞത് 17 മിനിറ്റ് നേരത്തേ നടത്തിയിരിക്കേണ്ടതായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി. കുടുംബം നിയമനടപടികൾ ആരംഭിച്ചിരിക്കുകയാണ്. കുഞ്ഞിന്റെ ആയുഷ്കാല പരിചരണത്തിനുള്ള നഷ്ടപരിഹാരം ഉറപ്പാക്കാൻ ശ്രമങ്ങൾ പുരോഗമിക്കുന്നു.

Copyright © . All rights reserved