Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ശമ്പള തർക്കത്തെ തുടർന്നുള്ള അഞ്ചുദിവസത്തെ പണിമുടക്ക് അവസാനിപ്പിച്ച് ഇംഗ്ലണ്ടിലെ ഡോക്ടർമാർ ഇന്ന് തിങ്കളാഴ്ച മുതൽ വീണ്ടും ജോലിയിൽ പ്രവേശിക്കും. ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷനും (BMA) സർക്കാരും തമ്മിൽ അവസാന നിമിഷം നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് പണിമുടക്ക് നടന്നത്. ഫ്ലൂ കേസുകൾ വർധിക്കുന്ന സാഹചര്യത്തിലായിരുന്നു സമരം നടന്നത് എന്നത് ആരോഗ്യ സംവിധാനത്തിന് കൂടുതൽ സമ്മർദ്ദം സൃഷ്ടിച്ചിരുന്നു.

പരിശീലനവും ജോലി സുരക്ഷയും ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിഹരിക്കാനായി സർക്കാർ മുന്നോട്ടുവച്ച പുതിയ ഓഫർ ബി എം എ അംഗങ്ങൾ തള്ളിയിരുന്നു. ബ്രിട്ടീഷ് മെഡിക്കൽ ജേർണലിനോട് സംസാരിച്ച ബി എം എ യുടെ നേത്യ സ്ഥാനം വഹിക്കുന്ന
ഡോ. ജാക്ക് ഫ്ലെച്ചർ കുറഞ്ഞ ശമ്പളവും തൊഴിൽ സാഹചര്യങ്ങളും കാരണം ഡോക്ടർമാർ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്ന പ്രവണത ശക്തമാണെന്ന് പറഞ്ഞു. മറ്റു രാജ്യങ്ങൾ കൂടുതൽ ശമ്പളവും മെച്ചപ്പെട്ട പരിഗണനയും നൽകുന്നു എന്നതാണ് ഡോക്ടർമാരെ രാജ്യത്തിന് പുറത്തേക്ക് പോകാൻ പ്രേരിപ്പിക്കുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, പുതുവർഷത്തിനുള്ളിൽ ഈ തർക്കം അവസാനിപ്പിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഹെൽത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് വ്യക്തമാക്കി. ജൂനിയർ ഡോക്ടർമാർ എന്ന പേര് മാറ്റി ഇപ്പോൾ റെസിഡന്റ് ഡോക്ടർമാർ എന്നറിയപ്പെടുന്ന ഡോക്ടർമാർ ശമ്പള പുനഃസ്ഥാപനം ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ സർക്കാർ ഗൗരവമുള്ള സമീപനം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. സമരം അവസാനിച്ചെങ്കിലും, ആവശ്യങ്ങൾ പരിഹരിക്കപ്പെടാത്ത പക്ഷം പ്രതിഷേധങ്ങൾ വീണ്ടും ശക്തമാകുമെന്ന മുന്നറിയിപ്പും ഡോക്ടർമാരുടെ സംഘടനകൾ നൽകിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടീഷ് ജയിലുകളിൽ ഗുരുതരമായ ജീവനക്കാരുടെ ക്ഷാമം ഒഴിവാക്കുന്നതിനായി വിദേശ ജയിൽ ഉദ്യോഗസ്ഥർക്കുള്ള വിസ നിയമങ്ങളിൽ യുകെ സർക്കാർ താൽക്കാലിക ഇളവ് പ്രഖ്യാപിച്ചു. സ്കിൽഡ് വർക്കർ വിസയ്ക്ക് ജൂലൈയിൽ ശമ്പള പരിധി 41,700 പൗണ്ടായി ഉയർത്തിയതിനെ തുടർന്ന്, നിലവിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് വിദേശ ഉദ്യോഗസ്ഥർക്ക് വിസ പുതുക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്ന മുന്നറിയിപ്പുകളാണ് സർക്കാർ തീരുമാനത്തിലേക്ക് നയിച്ചത്. നൈജീരിയ, ഘാന തുടങ്ങിയ പാശ്ചാത്യ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ജീവനക്കാരെ ആശ്രയിക്കുന്ന ജയിലുകൾക്ക് ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ചീഫ് ഇൻസ്‌പെക്ടർ ഓഫ് പ്രിസൺസ് ചാർലി ടെയ്‌ലർ മുന്നറിയിപ്പ് നൽകിയിരുന്നു.

ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ലാമിയുടെ ഇടപെടലിനെ തുടർന്നാണ് സർക്കാർ നടപടി. പുതിയ നിയമം നടപ്പാക്കിയാൽ ജയിലുകളുടെ പ്രവർത്തനവും സുരക്ഷയും തകർന്നു പോകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിൽ, നിലവിൽ യുകെയിൽ ജോലി ചെയ്യുന്ന വിദേശ ജയിൽ ഉദ്യോഗസ്ഥർക്ക് 2026 അവസാനം വരെ ഉയർന്ന ശമ്പള പരിധിയിൽ നിന്ന് ഒഴിവ് അനുവദിക്കും. തുടർന്ന് 2027 ഡിസംബർ 31 വരെ 33,400 പൗണ്ട് എന്ന കുറഞ്ഞ ശമ്പള പരിധിയിൽ വിസ പുതുക്കാനും അനുമതി നൽകും.

കുടിയേറ്റം നിയന്ത്രിക്കുക എന്ന ലക്ഷ്യം തുടരുന്നുണ്ടെങ്കിലും, പൊതുസുരക്ഷയാണ് സർക്കാരിന്റെ ആദ്യ കടമ എന്ന് സർക്കാർ വക്താവ് വ്യക്തമാക്കി. ജയിലുകളുടെ ശേഷിക്കുറവും സുരക്ഷാ വെല്ലുവിളികളും നിലനിൽക്കുന്ന സാഹചര്യത്തിൽ പരിചയസമ്പന്നരായ ജീവനക്കാരെ നിലനിർത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സ്കിൽഡ് വർക്കർ വിസയുടെ ശമ്പള പരിധി 41,700 പൗണ്ടായി തുടരണമെന്ന് മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റി ശുപാർശ ചെയ്തു. പരിധി ഉയർത്തുന്നത് മൂലം ആയിരക്കണക്കിന് ആളുകൾ തൊഴിൽവിപണിയിൽ നിന്ന് പുറത്താകുകയും രാജ്യത്തെ സമ്പദ്‌വ്യവസ്ഥയ്ക്ക് നൂറുകണക്കിന് മില്യൺ പൗണ്ടുകളുടെ നഷ്ടമുണ്ടാകുമെന്നും കമ്മിറ്റി മുന്നറിയിപ്പ് നൽകി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിൽ അറസ്റ്റിലായവരിൽ പകുതിയോളം പേർക്ക് തിരിച്ചറിയാത്ത എഡിഎച്ച്ഡി ഉണ്ടാകാമെന്ന് കാണിക്കുന്ന കെംബ്രിജ് സർവകലാശാലയും മെട്രോപ്പോളിറ്റൻ പോലീസും ചേർന്ന് നടത്തിയ പഠനം പുറത്തുവന്നു. എഡി എച്ച്ഡി എന്നത് ശ്രദ്ധക്കുറവും അതിവേഗ പ്രതികരണവും ഉള്ള ഒരു ന്യൂറോഡെവലപ്മെന്റൽ അവസ്ഥയാണ്. ചിലർക്കത് ബാല്യത്തിൽ ആരംഭിച്ചാലും വളർന്നിട്ട് മാത്രമേ തിരിച്ചറിയാൻ കഴിയാറുള്ളൂ. എഡി എച്ച്ഡി-യ്ക്കൊപ്പം ഏകദേശം 5% പേർക്ക് തിരിച്ചറിയാത്ത ഓട്ടിസം സാധ്യതയും കണ്ടെത്തി.

പോലീസ് കസ്റ്റഡി കേന്ദ്രങ്ങളിൽ സ്വമേധയാ പങ്കുവെച്ച സ്ക്രീനിംഗ് വഴിയാണ് പരിശോധന നടത്തിയത്. എഡി എച്ച്ഡി , ഓട്ടിസം എന്നിവയുടെ പ്രാരംഭ ലക്ഷണങ്ങൾ കാണിച്ചവരെ കൂടുതൽ പരിശോധനയ്ക്കും സഹായത്തിനും വേണ്ട നിർദേശങ്ങൾ നൽകി. ഇത്തരം സ്ക്രീനിംഗ് തെറ്റിദ്ധരിക്കപ്പെടുന്ന പെരുമാറ്റങ്ങളെ ശരിയായി മനസിലാക്കാനും ആവശ്യമായ പിന്തുണ ലഭിക്കാനുള്ള വഴി തുറക്കാനും സഹായിക്കുന്നു എന്ന് പഠനത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥരും ഗവേഷകരും അഭിപ്രായപ്പെട്ടു.

മയക്കുമരുന്ന് കേസുകളിൽ അറസ്റ്റിലായവരിൽ 60% പേർക്ക് എഡിഎച്ച്ഡി ലക്ഷണങ്ങളോ പഴയ രോഗനിർണ്ണയമോ ഉണ്ടെന്ന കണ്ടെത്തലും പഠനം ചൂണ്ടിക്കാണിക്കുന്നു. ചിലർ പ്രയാസങ്ങൾ നിയന്ത്രിക്കാൻ സ്വയം മരുന്ന് പോലുള്ള വഴികൾ തേടാറുണ്ടെന്നാണ് മുൻപത്തെ പഠനങ്ങളും സൂചിപ്പിക്കുന്നത്. സമയോചിതമായ തിരിച്ചറിവ് ലഭിക്കുമെങ്കിൽ, നിയമനടപടികളിലും പിന്തുണയിലും ഇത്തരം വ്യക്തികൾക്ക് ന്യായമായ സമീപനം ലഭിക്കാനാകും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി വീടുകളിൽ വൈദ്യുതോപകരണങ്ങളുടെ ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ, രാത്രി സമയങ്ങളിൽ എല്ലാ ഉപകരണങ്ങളും പ്ലഗ് ഊരി ഇണമെന്ന് സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകി. ക്രിസ്മസ് ട്രീ ലൈറ്റുകൾ, പുതിയ ഗാഡ്ജറ്റുകൾ എന്നിവയുടെ അധിക ഉപയോഗം വീടുകളിൽ തീപിടിത്ത സാധ്യത വർധിപ്പിക്കുന്നതായി ഉത്തര അയർലൻഡ് ഫയർ ആൻഡ് റെസ്ക്യൂ സർവീസ് വ്യക്തമാക്കി.

ഉത്തര അയർലൻഡിലെ നോർത്ത് ബെൽഫാസ്റ്റ്, ബാംഗർ, വെസ്റ്റ് ബെൽഫാസ്റ്റ്, ലിസ്ബേൺ എന്നീ പ്രദേശങ്ങളിൽ കഴിഞ്ഞ വാരാന്ത്യത്തിൽ വീടുകളിൽ ഉണ്ടായ തീ പിടുത്തങ്ങളിൽ നാല് പേർ മരിച്ചിരുന്നു. ഇതിൽ മൂന്ന് സംഭവങ്ങളും വൈദ്യുതോപകരണങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് ഫയർ ആൻഡ് റെസ്ക്യൂ സർവീസ് സ്ഥിരീകരിച്ചു. ഈ സംഭവങ്ങളാണ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പുകൾ നൽകാൻ അധികാരികളെ പ്രേരിപ്പിച്ചത്.

വൈദ്യുത തീപിടിത്തങ്ങളിൽ നിന്ന് വീടിനെയും കുടുംബത്തെയും സംരക്ഷിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് സുരക്ഷാ വിദഗ്ധർ അഭ്യർഥിച്ചു. ഉപയോഗത്തിലില്ലാത്ത ഉപകരണങ്ങളുടെ പ്ലഗ് അഴിച്ച് വയ്ക്കുക, രാത്രി സമയങ്ങളിൽ ചാർജിങ് ഒഴിവാക്കുക, കേടായ വയറുകളും പ്ലഗുകളും ഉപയോഗിക്കാതിരിക്കുക തുടങ്ങിയ നിർദേശങ്ങളും നൽകിയിട്ടുണ്ട്. ചെറിയ ജാഗ്രത വലിയ ദുരന്തങ്ങൾ ഒഴിവാക്കുമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മൃഗക്ഷേമ നിയമത്തിൽ വ്യാപകമായ പരിഷ്കാരങ്ങളുടെ ഭാഗമായി, ഇംഗ്ലണ്ടിൽ മുയലുകളെ (hares) വെടിവെച്ച് കൊല്ലുന്നത് വർഷത്തിലെ ഭൂരിഭാഗം സമയത്തും നിരോധിക്കാൻ സർക്കാർ തീരുമാനം കൈക്കൊള്ളുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. നിലവിലെ നിയമങ്ങളിൽ ഉള്ള പോരായ്മകൾ കാരണം കാട്ടുമൃഗങ്ങൾക്ക് കനത്ത തോതിൽ വേട്ടയാടൽ നേരിടേണ്ടി വരുന്നതായുള്ള ആരോപണങ്ങൾ ശക്തമായതോടെയാണ് ഈ നടപടി. പുതിയ മൃഗക്ഷേമ നയം തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പരിസ്ഥിതി സംരക്ഷണവും മൃഗങ്ങളുടെ അവകാശങ്ങളും മുൻനിർത്തിയുള്ള നടപടിയെന്ന നിലയിലാണ് സർക്കാരിന്റെ ഈ നീക്കത്തെ വിലയിരുത്തുന്നത്.

ഇപ്പോൾ നിലവിലുള്ള നിയമപ്രകാരം മുയലുകളുടെ പ്രജനകാലത്തു പോലും വേട്ട നിയമപരമാണ്. ഇതുമൂലം ഗർഭിണിയായ മുയലുകൾ വെടിയേറ്റ് രക്തം വാർന്ന് മരിക്കുന്നതും, അമ്മമാരെ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾ അനാഥരായി വിശപ്പും തണുപ്പും മൂലം മരിക്കുന്നതും പതിവാണെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ക്രൂരതകൾ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് മൃഗക്ഷേമ സംഘടനകൾ വർഷങ്ങളായി ശക്തമായ പ്രചാരണം നടത്തി വരികയായിരുന്നു. പൊതുജനാഭിപ്രായവും ശാസ്ത്രീയ പഠനങ്ങളും സർക്കാരിന്റെ നിലപാട് മാറ്റാൻ കാരണമായി.

ഇതോടൊപ്പം ‘ട്രെയിൽ ഹണ്ടിംഗ്’ എന്ന വേട്ടരീതിയും നിരോധിക്കാൻ സർക്കാർ തയ്യാറെടുക്കുന്നു. ജീവനുള്ള മൃഗത്തെ നേരിട്ട് പിന്തുടരാതെ നായകളെ ഉപയോഗിക്കുന്നതാണ് ഈ രീതി. തെരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ ഭാഗമായിരുന്ന ഈ നിരോധനത്തിന് നിയമപരമായ വഴിയൊരുക്കുന്ന നടപടികളാണ് പുതിയ മൃഗക്ഷേമ നയത്തിൽ ഉൾപ്പെടുത്തുന്നത്. മൃഗക്ഷേമ നിയമങ്ങൾ കൂടുതൽ ശക്തമാക്കുന്നതിലൂടെ വന്യജീവികളുടെ സംരക്ഷണം ഉറപ്പാക്കാനാകുമെന്ന പ്രതീക്ഷയിലാണ് പരിസ്ഥിതി പ്രവർത്തകർ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലീസ്റ്റർഷെയറിൽ 13 കാരിയായ ടീഗൻ ജാർമന്റെ മരണം കുട്ടികളുടെ സമൂഹ മധ്യമ ഉപയോഗത്തെ കുറിച്ച് പുതിയ ചർച്ചകൾക്ക് തുടക്കം ആയിരിക്കുകയാണ് . മാർച്ച് 6-ന് വീട്ടിലെ മുറിയിൽ മരിച്ച നിലയിലാണ് അവളെ കണ്ടെത്തിയത്. ടിക്‌ടോക്കിൽ കണ്ട ‘ക്രോമിംഗ്’ എന്ന ട്രെൻഡ് അവൾ പരീക്ഷിച്ചതായി കുടുംബം വ്യക്തമാക്കി. അപകടകരമായ ഈ രീതിയിൽ രാസവാതകം ശ്വസിക്കുന്നതോടെ കുട്ടികൾക്ക് വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാമെന്ന്
വിദഗ്ധരും മുന്നറിയിപ്പ് നൽകിയിരുന്നു.

ടീഗന്റെ മരണത്തിൽ തകർന്ന് നിൽക്കുന്ന അവളുടെ അമ്മ സോണിയ ഹോപ്കിൻ സോഷ്യൽ മീഡിയ ട്രെൻഡുകളുടെ അപകടങ്ങളെ കുറിച്ച് കുട്ടികൾക്ക് വ്യക്തമായ നിർദ്ദശങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ടു. ഇത്തരം “ചലഞ്ചുകൾ” കുട്ടികളെ എത്ര എളുപ്പത്തിൽ അപകടത്തിലേക്കു നയിക്കാമെന്ന് ഈ സംഭവം തെളിയിക്കുന്നു എന്നായിരുന്നു അവരുടെ വാക്കുകൾ. കുട്ടികൾ ഉപയോഗിക്കുന്ന ആപ്പുകളും അവർ കാണുന്ന ഉള്ളടക്കവും മാതാപിതാക്കൾ കൂടുതൽ ശ്രദ്ധിക്കണമെന്ന് അവർ അഭ്യർഥിച്ചു.

സംഭവത്തിന് പിന്നാലെ സ്കൂളുകളിൽ സോള്വന്റ് ദുരുപയോഗത്തെ കുറിച്ചുള്ള ബോധവൽക്കരണം നിർബന്ധമാക്കണമെന്ന ആവശ്യത്തോടെ ഒരു ഹർജിയും സമർപ്പിക്കപ്പെട്ടിട്ടുണ്ട്. സമൂഹത്തിന്റെ ഇടപെടലും ശക്തമായ നിയമനടപടികളും മാത്രമേ ഇത്തരം ട്രെൻഡുകൾ നിയന്ത്രിക്കാൻ സഹായിക്കൂ എന്ന അഭിപ്രായമാണ് ഉയരുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും അപകടകരമായ വീഡിയോകൾ തടയാൻ കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് രക്ഷിതാക്കളും അധ്യാപകരും ആവശ്യപ്പെടുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

എനർജി ഡ്രിങ്കുകളുടെ അമിത ഉപയോഗം ഹൃദ് രോഗത്തെയും സ്‌ട്രോക്കിനെയും വളർത്തിപ്പോറ്റുമെന്ന മുന്നറിയിപ്പാണ് മെഡിക്കൽ വിദഗ്ധർ നൽകുന്നത്. കഫെയ്ൻ, അമിത പഞ്ചസാര, രാസഘടകങ്ങൾ എന്നിവ ചേർന്ന ഈ പാനീയങ്ങൾ ലോകമെമ്പാടും കോടിക്കണക്കിന് ആളുകൾ ആണ് പതിവായി ഉപയോഗിക്കുന്നത് അതിന്റെ ആരോഗ്യഭീഷണി സംബന്ധിച്ച ബോധവൽക്കരണം വളരെ കുറവാണെന്നാണ് ഡോക്ടർമാരുടെ നിരീക്ഷണം. നോട്ടിംഗ്ഹാമിൽ 50 വയസ്സുള്ള, ആരോഗ്യവാനായ ഒരു പുരുഷന് സ്‌ട്രോക്ക് സംഭവിച്ചതാണ് ആശങ്ക കൂടുതൽ ശക്തമാക്കിയത്.

ദിവസവും എട്ട് എനർജി ഡ്രിങ്കുകൾ കുടിച്ചിരുന്ന ആളുടെ രക്തസമ്മർദ്ദം ആശുപത്രിയിൽ എത്തിയപ്പോൾ അത്യന്തം അപകടനിലയിലെത്തിയിരുന്നു. ചികിത്സയിലൂടെ സമ്മർദ്ദം കുറച്ചെങ്കിലും, വീട്ടിലെത്തിയപ്പോൾ അത് വീണ്ടും ഉയർന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. കൂടുതൽ പരിശോധനയിൽ, ശുപാർശ ചെയ്‌തിരിക്കുന്ന പരമാവധിയായ 400 മില്ലി ഗ്രാമിന്റെ മൂന്നിരട്ടിയിലധികം കഫെയ്ൻ അദ്ദേഹം ദിനംപ്രതി സ്വീകരിച്ചിരുന്നതായി തിരിച്ചറിഞ്ഞു. എനർജി ഡ്രിങ്കുകൾ പൂർണ്ണമായി നിർത്തിയതിനെ തുടർന്ന് അദ്ദേഹത്തിന്റെ രക്തസമ്മർദ്ദം സാധാരണ നിലയിലാവുകയും മരുന്നുകളുടെ ആവശ്യം പോലും ഇല്ലാതാകുകയും ചെയ്തു.

എന്നാൽ രോഗിക്ക് പൂർണ്ണമായ സുഖം ലഭിച്ചില്ല. സ്‌ട്രോക്കിനൊടുവിൽ ശരീരത്തിന്റെ ഇടത് ഭാഗത്ത് കൈയിലും കാലിലും അനുഭവപ്പെട്ട മങ്ങൽ എട്ടുവർ‍ഷങ്ങൾക്കിപ്പിറവും തുടരുകയാണ് . എനർജി ഡ്രിങ്ക് ഉപഭോഗം നിയന്ത്രിക്കാൻ കർശന നടപടികളെടുക്കേണ്ടതുണ്ടെന്നും പരസ്യങ്ങൾ നിയന്ത്രിക്കണമെന്നും ഡോക്ടർമാർ നിർദ്ദേശിക്കുന്നു. യുവാക്കളിൽ സ്‌ട്രോക്ക്, അസാധാരണമായ രക്തസമ്മർദ്ദം മുതലായ പ്രശ്നങ്ങളുമായി എത്തുന്ന സാഹചര്യത്തിൽ ഡോക്ടർമാർ പ്രത്യേകമായി എനർജി ഡ്രിങ്ക് ഉപയോഗത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആരോഗ്യവിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ പീഡനത്തിനും ലൈംഗിക അതിക്രമത്തിനും ഇരയായ ശേഷം 18 വർഷങ്ങൾക്ക് മുൻപ് ബ്രിട്ടനിലെത്തിയ സ്ത്രീക്ക് ബ്രിട്ടീഷ് പൗരത്വം അനുവദിച്ചു. അനധികൃതമായി രാജ്യത്ത് പ്രവേശിച്ചുവെന്ന കാരണത്താൽ പൗരത്വം നിഷേധിച്ചിരുന്ന ഹോം ഓഫീസ് തീരുമാനമാണ് ഹൈക്കോടതി നടപടികൾക്കൊടുവിൽ പിന്‍വലിച്ചത്. അഭയാർഥികളുടെ പൗരത്വ അപേക്ഷകൾ സാധാരണയായി തള്ളുന്ന പുതിയ നയത്തിന് കീഴിലെ ആദ്യ വിജയം കൂടിയാണിത്.

രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ തടവിലാക്കപ്പെടുകയും ക്രൂരമായി പീഡിപ്പിക്കപ്പെടുകയും ചെയ്ത അതിജീവിത ജീവൻ രക്ഷിക്കാൻ വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ചാണ് രാജ്യം വിട്ടത്. കെനിയ വഴി ബ്രിട്ടനിലെത്തിയ അവർ അഭയം തേടുകയും, അവരുടെ അവകാശവാദങ്ങൾ വിശ്വാസയോഗ്യമാണെന്ന് കണ്ടെത്തിയതോടെ അഭയം ലഭിക്കുകയും ചെയ്തിരുന്നു. പിന്നീട് അവർക്ക് സ്ഥിര താമസാനുമതിയും ലഭിച്ചു. മൂന്നു ബ്രിട്ടീഷ് പൗരന്മാരായ കുട്ടികളുള്ള ഇവർ സമൂഹത്തിൽ സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയുമായിരുന്നു.

ഈ വർഷം പൗരത്വത്തിന് അപേക്ഷ നൽകിയെങ്കിലും ‘ഗുഡ് ക്യാരക്ടർ’ വ്യവസ്ഥ ചൂണ്ടിക്കാട്ടി ഹോം ഓഫീസ് അപേക്ഷ തള്ളുകയായിരുന്നു. ഇതിനെതിരെ നൽകിയ നിയമപോരാട്ടത്തിൽ അനധികൃത പ്രവേശനം അഭയാർഥികൾക്ക് അന്താരാഷ്ട്ര നിയമം അനുവദിക്കുന്ന സാഹചര്യമാണെന്ന് കോടതി വിലയിരുത്തി. തുടർന്ന് ഹോം ഓഫീസ് നിലപാട് മാറ്റുകയും പൗരത്വ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിക്കുകയും ചെയ്തു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ഇന്ന് രാവിലെ നിര്യാതനായ വിവരം വ്യസന സമേതം അറിയിക്കുന്നു. കണ്ണൂർ ജില്ലയിൽ ആലക്കോടിന് സമീപം തർത്തള്ളി സ്വദേശിയും കടിയൻകുന്നേൽ കുടുംബാംഗവുമായ അദ്ദേഹം ന്യൂകാസിലിൽ ആയിരുന്നു കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. കുറേ വർഷങ്ങളായി അസുഖബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം ആരോഗ്യനില ക്രമേണ വഷളായതിനെ തുടർന്നാണ് ഇന്ന് വിടവാങ്ങിയത്.

ഭാര്യ എൽസമ്മ ബിജു കോട്ടയം മുട്ടുചിറ സ്വദേശിനിയാണ് കെവിൻ ബിജുവുമാണ് ഏകമകൻ. ഔർ ലേഡി ക്വീൻ ഓഫ് റോസറി മിഷൻ, ന്യൂകാസിൽ ഇടവകാംഗമായിരുന്ന ബിജു മാത്യു ദേവാലയ പ്രവർത്തനങ്ങളിലും ആത്മീയ കാര്യങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.

യുകെയിലെത്തിയ ആദ്യകാലം മുതൽ തന്നെ സാമൂഹിക സേവന രംഗങ്ങളിൽ സജീവമായിരുന്ന ബിജു മാത്യു, ഏത് ആവശ്യത്തിനും മടിയില്ലാതെ സഹായിക്കാൻ സന്നദ്ധനായ വ്യക്തിയായിരുന്നു. ന്യൂകാസിലിലെ മലയാളി അസോസിയേഷനുകളുമായി അടുത്ത ബന്ധം പുലർത്തിയ അദ്ദേഹം സൗമ്യതയും സഹാനുഭൂതിയും നിറഞ്ഞ സമീപനത്തിലൂടെ എല്ലാവർക്കും വേണ്ടപ്പെട്ടവനായിരുന്നു.

ബിജു മാത്യുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളികളെ നടുക്കി മലയാളിയും നാല് മക്കളുടെ പിതാവുമായ റിജോ പോളിന്റെ ആകസ്മിക വേർപാട്. ഇന്നലെ രാത്രി ഒന്പതരയോടെയാണ് റിജോ കുഴഞ്ഞു  വീണതും മരണം സംഭവിക്കുന്നതും. പരേതന് 45 വയസ്സാണ് പ്രായം. ഭാര്യ റാണി, മക്കൾ റോസ്മിൻ, റോസ്മോൾ, റോസ് മേരി, റോവൻ. പരേതൻ  ചാലക്കുടി കറുകുറ്റി സ്വദേശി ആണ്.

റിജോ വർക്ക് ചെയ്യുന്ന നഴ്സിംഗ് ഹോമിൽ ജോലി ചെയ്യുന്നവർക്കായി ഒരുക്കിയിരുന്ന ക്രിസ്മസ് പാർട്ടിയിൽ പങ്കെടുക്കവെ ആണ് റിജോ കുഴഞ്ഞുവീണത്. അരമണിക്കൂറോളം CPR കൊടുത്തു ജീവൻ നിലനിർത്താൻ ശ്രമിച്ചെങ്കിലും പരാജയം സംഭവിക്കുകയായിരുന്നു. പാരാമെഡിക്കൽ ടീമും സ്ഥലത്തെത്തിയിരുന്നു.

ജീവിതത്തിലെ ദുർഘടനിമിഷങ്ങളെ മനഃസാന്നിധ്യം കൊണ്ടും ഭാര്യയുടെ ആത്മാർത്ഥമായ സഹനം കൊണ്ടും നേരിട്ട് വിജയം നേടിയെടുത്തപ്പോൾ ആണ് ഇത്തരത്തിൽ ഒരു വേർപാട് സംഭവിച്ചിരിക്കുന്നത്.

കോവിഡ് കാലത്തു നാട്ടിലെ എല്ലാ ബിസിനസ്സും നഷ്ടപ്പെട്ടപ്പോൾ ആണ് റിജോയും കുടുംബവും യുകെ ലക്ഷ്യമാക്കിയത്. നാട്ടിലെ ഒരു വിസ ഏജന്റിന് 20 ലക്ഷം കൊടുത്തിട്ടാണ് ലണ്ടന് സമീപത്തായി രണ്ട് വർഷം മുൻപ് റിജോയും കുടുംബവും എത്തുന്നത്. എന്നാൽ പിന്നീട് അവിടെയല്ല മിഡ്‌ലാൻസിലെ ബർട്ടൻ ഓൺ ട്രെന്റിലാണ് ഹോം എന്ന് ഏജന്റ് അറിയിക്കുന്നത്. കോവിഡിൽ എല്ലാം നഷ്ടപ്പെട്ട് ബാക്കി ഉണ്ടായിരുന്ന എല്ലാം വിറ്റു കിട്ടിയ പണമായിരുന്നു ഏജന്റിന് നൽകിയത്. അങ്ങനെ ബർട്ടൻ ഓൺ ട്രെന്റിൽ എത്തിയപ്പോൾ ആണ് റിജോ ഒരു സത്യം മനസ്സിലാക്കിയത്. പറഞ്ഞ ഒരു നഴ്സിംഗ് ഹോം അവിടെ ഇല്ല എന്ന വസ്തുത തിരിച്ചറിയുന്നതും  താൻ വഞ്ചിക്കപ്പെട്ടു എന്ന സത്യം മനസ്സിലാക്കിയതും.

ചെറിയ നാല് കുട്ടികൾ. ആരെയും പരിചയമില്ല. അങ്ങനെ എന്ത് ചെയ്യണം എന്ന് അറിയാതെ ഇരിക്കുമ്പോൾ റിജോ നാട്ടിലെ ഒരു ധ്യാന സെന്ററിൽ ഉള്ള അറിയുന്ന ഒരു സിസ്റ്ററിനു  ഹൃദയഭേദകമായ ഒരു വോയിസ് മെസ്സേജ് അയക്കുന്നത്. ഈ മെസ്സേജ് സ്റ്റോക്ക് ഓൺ ട്രെന്റിൽ നിന്നും നാട്ടിൽ തിരിച്ചുപോയ ഒരാൾ കേൾക്കാൻ ഇടവരുകയും ആ വ്യക്തി തന്നെ സ്റ്റോക്ക് ഓൺ ട്രെന്റിലെ സുഹുത്തുക്കൾ വഴി സ്റ്റോക്ക്  ഓൺ ട്രെന്റിൽ വിസ ഒരുക്കുകയും ചെയ്തത്. അങ്ങനെ ഒരു വിധത്തിൽ ജീവിതം മുൻപോട്ട് നീങ്ങവേ ആണ് മരണം നടന്നിരിക്കുന്നത്.

ഒരു മാസത്തിനുള്ളിൽ സ്റ്റോക്ക് ഓൺ ട്രെന്റിൽ നടക്കുന്ന മൂന്നാമത്തെ മരണമാണ്. റിജോയുടെ ആകസ്മിക വേർപാടിൽ പരേതന് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനൊപ്പം  ദുഖാർത്തരായ  ബന്ധുക്കളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും മലയാളം യുകെയുടെ അനുശോചനം അറിയിക്കുകയും ചെയ്യുന്നു.

 

RECENT POSTS
Copyright © . All rights reserved