ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ ഗ്രാമപ്രദേശങ്ങളിലും തീരദേശങ്ങളിലും ക്യാൻസർ ചികിത്സയിലെ വലിയ അസമത്വം കുറയ്ക്കാൻ കൂടുതൽ ക്യാൻസർ ഡോക്ടർമാരെ നിയോഗിക്കാൻ സർക്കാർ തീരുമാനം എടുത്തു . താമസിക്കുന്ന സ്ഥലത്തിന്റെ പേരിൽ രോഗനിർണയവും ചികിത്സയും വൈകുന്ന സാഹചര്യം അവസാനിപ്പിക്കുകയാണ് ലക്ഷ്യം എന്ന് സർക്കാർ വ്യക്തമാക്കി . എവിടെയാണ് നിങ്ങൾ താമസിക്കുന്നത് എന്നതിനെ ആശ്രയിച്ചാവരുത് ക്യാൻസർ ചികിത്സ എന്ന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു. പുതിയ നടപടികൾ വേഗത്തിൽ പരിശോധന നടത്താനും രോഗം ആദ്യം കണ്ടെത്താനും ജീവൻ രക്ഷാ നിരക്ക് ഉയർത്താനും സഹായിക്കുമെന്നാണ് പ്രതീക്ഷീക്കപ്പെടുന്നത് .

നഗരങ്ങളിലെ വലിയ ആശുപത്രികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഗ്രാമ–തീരദേശങ്ങളിലെ ആശുപത്രികളിൽ പ്രത്യേകിച്ച് മുതിർന്ന ക്യാൻസർ വിദഗ്ധരുടെ കുറവുണ്ട്. ഇതു രോഗികൾക്ക് കാത്തിരിപ്പ് നീളാനും ചികിത്സ വൈകാനും കാരണമാകുന്നു. പുതിയ പദ്ധതിയിൽ, ഈ പ്രദേശങ്ങളിലെ ആശുപത്രികളിൽ കൂടുതൽ യുവ ഡോക്ടർമാർക്ക് ക്യാൻസർ സ്പെഷ്യലിസ്റ്റ് പരിശീലന അവസരങ്ങൾ നൽകും. എത്ര അധിക പരിശീലന സീറ്റുകൾ ഉണ്ടാകുമെന്നത് ആരോഗ്യവകുപ്പും എൻഎച്ച്എസും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം തീരുമാനിക്കും എന്നാണ് അറിയാൻ സാധിച്ചത് . ഈ നീക്കം ഫെബ്രുവരി 4-ന് ലോക ക്യാൻസർ ദിനത്തിൽ പ്രഖ്യാപിക്കുന്ന ദേശീയ ക്യാൻസർ പദ്ധതിയുടെ ഭാഗമാണ്.

മാക്മില്ലൻ ക്യാൻസർ സപ്പോർട്ടും ക്യാൻസർ റിസർച്ച് യു.കെയും പദ്ധതിയെ സ്വാഗതം ചെയ്തു. ദാരിദ്ര്യബാധിത മേഖലകളിൽ ക്യാൻസർ മരണനിരക്ക് കൂടുതലാണെന്നും, എല്ലാവർക്കും ഒരുപോലെ മികച്ച പരിശോധനയും ചികിത്സയും ലഭിക്കണമെന്നും സംഘടനകൾ പറഞ്ഞു. പുതിയ പദ്ധതിയിൽ ചികിത്സയ്ക്കുള്ള സമയപരിധികൾ കർശനമാക്കും; എഐ ഉൾപ്പെടെയുള്ള പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് രോഗം വേഗത്തിൽ കണ്ടെത്താനും കൂടുതൽ നിക്ഷേപം നടത്തും. എന്നാൽ ദീർഘകാല ഗുണഫലത്തിനായി പരിശീലനം പൂർത്തിയാക്കിയ ശേഷം തുടരാൻ കഴിയുന്ന സ്ഥിരം കൺസൾട്ടന്റ് തസ്തികകളും ആവശ്യമാണെന്ന് റേഡിയോളജിസ്റ്റുകളുടെ സംഘടന മുന്നറിയിപ്പ് നൽകി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ ബക്കിംഗ്ഹാംഷയറിൽ നിർമിക്കാൻ അനുമതി നൽകിയ എഐ ഡേറ്റാസെന്ററിന് നൽകിയ സർക്കാർ അംഗീകാരം റദ്ദാക്കേണ്ടതാണെന്ന് സർക്കാർ തന്നെ കോടതിയിൽ സമ്മതിച്ചു. പരിസ്ഥിതിക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ പൂർണമായി വിലയിരുത്താതെയാണ് അനുമതി നൽകിയതെന്ന് സർക്കാർ അംഗീകരിച്ചു. എം25 പാതയ്ക്കരികിലെ ഗ്രീൻബെൽറ്റ് ഭൂമിയിൽ നിർദേശിച്ച പദ്ധതിക്ക് പരിസ്ഥിതി പ്രഭാവ പഠനം നിർബന്ധമാക്കിയില്ലെന്നത് “അപര്യാപ്തമായ കാരണം” ആണെന്ന് സർക്കാർ വ്യക്തമാക്കി. ഇതോടെ, പ്രചാരണ സംഘങ്ങൾ “ലജ്ജാകരമായ പിന്മാറ്റം” എന്നാണ് ഈ നീക്കത്തെ വിശേഷിപ്പിച്ചത്.

ലേബർ സർക്കാരിന്റെ എഐ നിക്ഷേപം വേഗത്തിലാക്കാനുള്ള നയത്തിന്റെ ഭാഗമായി, പ്രാദേശിക കൗൺസിലിന്റെ എതിർപ്പ് മറികടന്ന് മുൻ ഉപപ്രധാനമന്ത്രി ആഞ്ചല റെയ്നർ പദ്ധതിക്ക് അനുമതി നൽകിയിരുന്നു. എന്നാൽ പിന്ഗാമിയായ സ്റ്റീവ് റീഡ്, സർക്കാർ “ ഗൗരവമായ തെറ്റ് നടത്തിയതായി കോടതിയിൽ സമ്മതിച്ചു. വെസ്റ്റ് ലണ്ടൻ ടെക്നോളജി പാർക്ക് എന്നറിയപ്പെടുന്ന ഈ പദ്ധതി ഏകദേശം 1 ബില്യൺ പൗണ്ടിന്റെ വിദേശ നിക്ഷേപം ആകർഷിക്കുമെന്ന് പ്രമോട്ടർമാർ അവകാശപ്പെട്ടിരുന്നു. എന്നാൽ, ഡേറ്റാസെന്ററുകളുടെ ഉയർന്ന വൈദ്യുതി ഉപയോഗവും ജല ഉപയോഗവും കാർബൺ പുറന്തള്ളലും പരിഗണിച്ചില്ലെന്നാണ് പരിസ്ഥിതി സംഘടനകളുടെ ആരോപണം.

ഡേറ്റാസെന്ററുകളുടെ നിർമാണം വേഗത്തിലാക്കി സാങ്കേതിക നിക്ഷേപം ആകർഷിക്കാനുള്ള സർക്കാരിന്റെ തന്ത്രത്തിന് ഈ കേസ് തിരിച്ചടിയായി. 2024ൽ എഐ ഡേറ്റാസെന്ററുകളെ സർക്കാർ ദേശീയ അടിസ്ഥാന സൗകര്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ വലിയ ടെക് കമ്പനികളുടെ ലാഭത്തിന് മുൻഗണന നൽകി പൊതുജന താൽപര്യവും പരിസ്ഥിതിയും അവഗണിക്കുകയാണ് സർക്കാർ എന്ന വിമർശനവും ശക്തമാണ്. 2024ൽ 1.6 ജിഗാവാട്ടായിരുന്ന ബ്രിട്ടനിലെ ഡേറ്റാസെന്റർ ശേഷി 2030ഓടെ നാലിരട്ടി ഉയരുമെന്നാണ് കണക്കുകൾ കാണിക്കുന്നത് . എങ്കിലും അത് പോലും ആവശ്യങ്ങൾക്ക് മതിയാകില്ലെന്നാണ് പഠനങ്ങൾ പറയുന്നത് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ടൈപ്പ്–1 പ്രമേഹം നേരത്തേ കണ്ടെത്തുന്നതിനായി എല്ലാ കുട്ടികൾക്കും സ്ക്രീനിംഗ് നടത്തുന്നത് ഫലപ്രദമാണെന്ന പുതിയ പഠന റിപ്പോർട്ട് പുറത്തുവന്നു. ലളിതമായ രക്തപരിശോധന യുകെയിലെ എല്ലാ കുട്ടികൾക്കും നൽകാനാകുമെന്ന് ഗവേഷകർ പറയുന്നു. ബിബിസി റിപ്പോർട്ട് ചെയ്ത പഠനം ഡയബറ്റീസ് ചാരിറ്റികളുടെ പിന്തുണയോടെ നടപ്പാക്കിയ വലിയ ഗവേഷണ പദ്ധതിയുടെ ഭാഗമാണ്.

ഇപ്പോൾ നിരവധി കുട്ടികൾക്കും യുവാക്കൾക്കും രോഗം കണ്ടെത്താതെ പോകുന്ന സാഹചര്യമുണ്ടെന്നും ഇതുമൂലം അടിയന്തിര ആശുപത്രി ചികിത്സ ആവശ്യമായ ‘ഡയബറ്റിക് കീറ്റോആസിഡോസിസ്’ പോലുള്ള ഗുരുതര അവസ്ഥകൾക്ക് സാധ്യത ഉയരുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു. പ്രമേഹം നേരത്തേ കണ്ടെത്തിയാൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്ന ചികിത്സകൾ വേഗത്തിൽ ആരംഭിക്കാനും സാധിക്കും.

‘എൽസാ’ (Early Surveillance for Autoimmune diabetes) എന്ന പഠനത്തിന്റെ ഭാഗമായി മൂന്ന് മുതൽ 13 വയസ് വരെയുള്ള ഏകദേശം 17,000 കുട്ടികളെ ഇതിനകം പരിശോധിച്ചു കഴിഞ്ഞു. പഠനത്തിന്റെ ഭാഗമായി 12 വയസ്സുകാരിയായ ഇമോജൻ ഇപ്പോൾ പ്രമേഹത്തിന്റെ പുരോഗതി വൈകിപ്പിക്കാൻ സഹായിക്കുന്ന മരുന്ന് സ്വീകരിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിൽ ഇത് നിർണായക മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഫേസ്ബുക്ക് മാർക്കറ്റ്പ്ലേസിൽ കാർ വിൽപ്പനയ്ക്കെന്ന പരസ്യം വിശ്വസിച്ച് ഇടപാട് നടത്തിയ മലയാളിക്ക് യുകെയിൽ £1420 നഷ്ടമായി. ഏകദേശം £2000 വിലയുള്ള കാർ എന്ന പേരിൽ റോതർഹാംമിലെ ഒരു ഗാരേജിൽ നിന്നാണെന്ന് പറഞ്ഞ് പരിചയപ്പെട്ട വ്യക്തി മുൻകൂറായി പണം ആവശ്യപ്പെടുകയായിരുന്നു. പണം അടച്ചതോടെ ഇൻവോയ്സ് ലഭിച്ചെങ്കിലും, പറഞ്ഞ ദിവസം കാർ കൈമാറിയില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഗാരേജിന്റെ പേരിൽ മറ്റൊരാൾ നടത്തിയ തട്ടിപ്പാണെന്ന് വ്യക്തമായത്.
സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ റോതർഹാംലെ ഇത്തരത്തിൽ ഒരു കാർ ഗാരേജ് തന്നെ ഇല്ലെന്ന വിവരമാണ് ലഭിച്ചത്. സോഷ്യൽ മീഡിയ വഴി നടത്തുന്ന കാർ വിൽപ്പന ഇടപാടുകളിൽ തട്ടിപ്പ് വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കേണ്ടത് ആവശ്യകതയിലേയ്ക്കാണ് സംഭവം വിരൽ ചൂണ്ടുന്നത്. വ്യാജ ഇൻവോയ്സ് നൽകി, മുൻകൂർ പണം ആവശ്യപ്പെടുന്നതാണ് ഇത്തരം തട്ടിപ്പുകളുടെ പ്രധാന ലക്ഷണങ്ങൾ.

ഇത്തരം തട്ടിപ്പുകൾ ഒഴിവാക്കാൻ കാർ വാങ്ങുന്നതിന് മുൻപ് നേരിട്ട് വാഹനം കാണുക, ഗാരേജ് യഥാർത്ഥമാണോ എന്ന് ഗൂഗിൾ മാപ്സ്, കമ്പനീസ് ഹൗസ് രജിസ്ട്രേഷൻ എന്നിവ വഴി പരിശോധിക്കുക തുടങ്ങിയ നിർദേശങ്ങളാണ് ഈ രംഗത്തെ വിദഗ്ദ്ധർ മുന്നോട്ടുവെക്കുന്നത് . മുൻകൂർ പണം ആവശ്യപ്പെടുന്ന സന്ദർഭങ്ങൾ തട്ടിപ്പിന്റെ സാധ്യതകളിലേയ്ക്കാണ് വിരൽചൂണ്ടുന്നത്. ഇത്തരം ഇടപാടുകളിൽ നിന്ന് വിട്ടുനിൽക്കുകയും, ബാങ്ക് ട്രാൻസ്ഫർ ചെയ്യുന്നതിന് മുൻപ് വിശ്വസനീയമായ രേഖകൾ പരിശോധിക്കുകയും വേണം. സംശയകരമായ ഇടപാടുകൾ കണ്ടാൽ ഉടൻ പരാതി നൽകണമെന്നും അധികൃതർ അറിയിച്ചു.

ഫേസ്ബുക്ക് മാർക്കറ്റ്പ്ലേസിലൂടെ നടക്കുന്ന ഓൺലൈൻ വാങ്ങലുകളിൽ വ്യാപകമായ തട്ടിപ്പുകൾ നടക്കുന്നതായി യുകെയിലെ ടി.എസ്.ബി ബാങ്ക് നേരെത്തെ മുന്നറിയിപ്പ് നൽകിയിരുന്നു . 2023 നവംബറിൽ നടത്തിയ അന്വേഷണത്തിൽ പരിശോധിച്ച പരസ്യങ്ങളിൽ 34 ശതമാനവും വ്യാജമാണെന്ന് ടി.എസ്.ബി കണ്ടെത്തി. കാറുകൾ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളുടെ വിൽപ്പനയിലാണ് കൂടുതൽ തട്ടിപ്പുകൾ നടക്കുന്നത്. മുൻകൂർ പണം ആവശ്യപ്പെടൽ, നേരിട്ട് സാധനം കാണാൻ അനുവദിക്കാതിരിക്കൽ, വ്യാജ വെബ്സൈറ്റുകളിലേക്ക് പേയ്മെന്റിന് വഴിതിരിപ്പിക്കൽ തുടങ്ങിയതാണ് പ്രധാന തന്ത്രങ്ങൾ. 2023-ൽ മാത്രം ഫേസ്ബുക്ക് മാർക്കറ്റ്പ്ലേസിലൂടെ യുകെയിൽ ഏകദേശം 60 മില്യൺ പൗണ്ട് ആണ് പലർക്കായി നഷ്ടമായത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ തട്ടിപ്പ് പരസ്യങ്ങൾ ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവിശ്യം ശക്തമാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: യുകെയിൽ പണപ്പെരുപ്പം അഞ്ച് മാസത്തിനുശേഷം ആദ്യമായി ഉയർന്ന് ഡിസംബറിൽ 3.4 ശതമാനത്തിലെത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ONS) പുറത്തുവിട്ട കണക്കുകൾ പ്രകാരം നവംബറിലെ 3.2 ശതമാനത്തിൽ നിന്നാണ് പണപ്പെരുപ്പം വർധിച്ചത് . എന്നാൽ സാമ്പത്തിക വിദഗ്ധർ 3.3 ശതമാനം വർദ്ധനവ് മാത്രമേ പ്രതീക്ഷിച്ചിരുന്നുള്ളൂ. ക്രിസ്മസ് കാലയളവിൽ എയർഫെയറുകൾ ഉയർന്നതും സിഗരറ്റിന് ചുമത്തിയ ഉയർന്ന നികുതികളും പണപ്പെരുപ്പ വർധനയ്ക്ക് കാരണമായി. ഭക്ഷ്യവിലകളിൽ, പ്രത്യേകിച്ച് ബ്രെഡ്, ധാന്യങ്ങൾ തുടങ്ങിയവയുടെ വില ഉയർന്നതും സ്വാധീനിച്ചു.

ഈ വർധനവിനെ തുടർന്ന് ഫെബ്രുവരിയിൽ നടക്കുന്ന യോഗത്തിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മോണിറ്ററി പോളിസി കമ്മറ്റി പലിശനിരക്ക് 3.75 ശതമാനത്തിൽ തന്നെ തുടരാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. എന്നിരുന്നാലും, വിലക്കയറ്റം വരും മാസങ്ങളിൽ കുറയുകയാണെങ്കിൽ ഏപ്രിലിൽ പലിശനിരക്ക് കുറയ്ക്കുമെന്നാണ് ഭൂരിഭാഗം സാമ്പത്തിക വിദഗ്ധരും പ്രതീക്ഷിക്കുന്നത്. ഡിസംബറിൽ സർവീസ് മേഖലയിൽ പണപ്പെരുപ്പം ഉയർന്നെങ്കിലും അത് ആഭ്യന്തര വിലസമ്മർദങ്ങളെ പ്രതിഫലിപ്പിക്കുന്നതല്ലെന്നും, വേതനവർധന വേഗം കുറയുന്നതിനാൽ വരും മാസങ്ങളിൽ അവസ്ഥ മെച്ചപ്പെടുമെന്നും കെയ്പിഎംജി യുകെയുടെ ചീഫ് ഇക്കണോമിസ്റ്റ് യയേൽ സെൽഫിൻ പറഞ്ഞു.

അതേസമയം, ജീവിത ചിലവ് കുറയ്ക്കുന്നത് സർക്കാരിന്റെ മുഖ്യലക്ഷ്യമാണെന്ന് ചാൻസലർ റേച്ചൽ റീവ്സ് വ്യക്തമാക്കി. 2026 ബ്രിട്ടന് വഴിത്തിരിവാകുന്ന വർഷമാകും എന്നായിരുന്നു അവരുടെ പ്രതികരണം. എനർജി ബില്ലുകളിൽ £150 ഇളവ്, 30 വർഷത്തിനുശേഷം ആദ്യമായി റെയിൽവേ നിരക്കുകൾ മരവിപ്പിക്കൽ, പ്രിസ്ക്രിപ്ഷൻ ചാർജുകൾ രണ്ടാമത്തെ വർഷവും കൂട്ടാതിരിക്കുക, മിനിമം വേതനം ഉയർത്തൽ തുടങ്ങിയ നടപടികൾ അവർ ചൂണ്ടിക്കാട്ടി. ഡിസംബറിലെ വർധനയുണ്ടായിട്ടും 2026ൽ മൊത്തത്തിൽ പണപ്പെരുപ്പം താഴേക്കു പോകുമെന്നും, ഈ വർഷം മധ്യത്തോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്ന 2 ശതമാനത്തിന് സമീപം എത്തുമെന്നും ആണ് സാമ്പത്തിക വിദഗ്ദ്ധർ പ്രതീക്ഷിക്കുന്നത് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: യുകെയിൽ ഡ്രൈവിംഗ് തിയറി, പ്രാക്ടിക്കൽ ടെസ്റ്റുകൾ വളഞ്ഞ വഴിയിലൂടെ പാസാകാനുള്ള ശ്രമങ്ങൾ കുത്തനെ വർധിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . ഡ്രൈവിംഗ് ആൻഡ് വെഹിക്കിൾ സ്റ്റാൻഡേർഡ്സ് ഏജൻസി (DVSA) പുറത്തുവിട്ട കണക്കുകൾ പ്രകാരം 2025 സെപ്റ്റംബറിൽ അവസാനിച്ച ഒരു വർഷത്തിനിടെ ഇത്തരം 2,844 കേസുകൾ ആണ് പിടിക്കപ്പെട്ടത് . മുൻവർഷത്തേക്കാൾ 47 ശതമാനം വർധനവാണ് ഇത്തരം സംഭവങ്ങളിൽ ഉണ്ടായിരിക്കുന്നത് . ബ്ലൂടൂത്ത് ഹെഡ്സെറ്റ് ഉപയോഗിച്ചുള്ള തിയറി ടെസ്റ്റ് എഴുതിയ 1,113 കേസുകളും , മറ്റൊരാളെ പകരം വെച്ച് പരീക്ഷ എഴുതുന്ന 1,084 സംഭവങ്ങളും ആണ് തിരിച്ചറിഞ്ഞത് .

ഇത്തരം കേസുകളുമായി ബന്ധപ്പെട്ട് 96 പേരെ നിയമനടപടികൾക്ക് വിധേയരാക്കിയതായാണ് പുറത്തുവരുന്ന കണക്കുകൾ കാണിക്കുന്നത് . ചിലർക്ക് തടവ് ശിക്ഷ വരെ ലഭിച്ചു. പരീക്ഷ പാസാക്കാൻ വ്യാജ സ്ഥാനാർത്ഥികൾക്ക് £2,000 വരെ നൽകുന്നുണ്ടെന്ന വിവരങ്ങളും പുറത്തുവന്നു. ഡ്രൈവിംഗ് പരീക്ഷ വളഞ്ഞ വഴിയിലൂടെ പാസാകുന്നവർ റോഡ് സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന് ആസ്റ്റൺ സർവകലാശാലയിലെ ഗവേഷക വിഭാഗം മേധാവി ഡോ. റാഷ കസ്സം മുന്നറിയിപ്പ് നൽകി. ഇത്തരക്കാർ അപകടങ്ങൾക്കും മരണങ്ങൾക്കും കാരണമാകാമെന്നും അവർ പറഞ്ഞു.

ഡ്രൈവിംഗ് പരീക്ഷയ്ക്കുള്ള ദീർഘമായ കാത്തിരിപ്പ് കാലമാണ് തട്ടിപ്പുകൾ വർധിക്കാൻ പ്രധാന കാരണമെന്ന് പരിശീലക സംഘടനകളും വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. പരീക്ഷാ ബാക്ക്ലോഗ് 2027 നവംബർ വരെ നീളുമെന്നാണ് നാഷണൽ ഓഡിറ്റ് ഓഫീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത് . ഇതിനെ തുടർന്ന് സൈനിക ഡ്രൈവിംഗ് എക്സാമിനർമാരെ നിയോഗിക്കുക, ബോട്ടുകൾ വഴി സ്ലോട്ടുകൾ പിടിക്കുന്ന വെബ്സൈറ്റുകൾ നിയന്ത്രിക്കുക തുടങ്ങിയ നടപടികൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഡ്രൈവിംഗ് പരീക്ഷയിലെ തട്ടിപ്പ് കർശനമായി തടയുമെന്നും റോഡ് സുരക്ഷ ഉറപ്പാക്കുമെന്നും DVSA വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
റൂഫ്ടോപ്പ് സോളാർ പാനലുകളുള്ള 54,000-ത്തിലധികം വീടുകൾക്ക് ഈ ജനുവരിയിൽ എച്ച് എം ആർ സിയുടെ £100 പിഴ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്. ഉപയോഗിക്കാത്ത വൈദ്യുതി നാഷണൽ ഗ്രിഡിലേക്ക് വിറ്റ് ലഭിക്കുന്ന വരുമാനം പലരും നികുതി യോഗ്യമാണെന്ന് അറിയാതെ പോകുന്നതാണ് ഇതിന് പ്രധാന കാരണം. ജനുവരി 31 നകം സെൽഫ് അസസ്മെന്റ് ടാക്സ് റിട്ടേൺ സമർപ്പിക്കാത്തവർക്ക്, നികുതി കുടിശ്ശിക ഇല്ലെങ്കിലും, പിഴ ബാധകമാകും.

സ്മാർട്ട് എക്സ്പോർട്ട് ഗ്യാരന്റി (എസ്ഇജി) പദ്ധതിയിലൂടെ സോളാർ പാനൽ ഉടമകൾക്ക് വർഷം ശരാശരി £300 വരെ വരുമാനം ലഭിക്കുന്നുണ്ട്. 2025-ൽ റെക്കോർഡ് ഇൻസ്റ്റലേഷനുകൾ നടന്നതോടെ യുകെയിൽ ഇപ്പോൾ ഏകദേശം 16 ലക്ഷം വീടുകളിൽ സോളാർ പാനലുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ വരുമാനം ഫ്രീലാൻസ് ജോലി, ചെറിയ ബിസിനസ് മുതലായ മറ്റ് വരുമാനങ്ങളുമായി ചേർന്നാൽ എച്ച് എം ആർ സിയുടെ £1,000 ടാക്സ്-ഫ്രീ ട്രേഡിംഗ് അലവൻസ് കടക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു. ഏകദേശം 6 ലക്ഷം സോളാർ ഉടമകൾക്ക് ഇത് ബാധകമാകുമെന്നാണ് അറിയാൻ സാധിച്ചത്.

£1,000 പരിധി കടന്നാൽ സെൽഫ് അസസ്മെന്റിന് രജിസ്റ്റർ ചെയ്ത് വരുമാനം പ്രഖ്യാപിക്കുക നിയമപരമായ ബാധ്യതയാണ്. ഓരോ വർഷവും ഏകദേശം 9 ശതമാനം പേർ റിട്ടേൺ വൈകിപ്പിക്കുന്നതിനാൽ പിഴയുടെ പരിധിയിൽ വരുന്നുണ്ട് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . ഊർജ്ജ ചെലവുകളും കുടുംബ ബജറ്റുകളും സമ്മർദ്ദത്തിലായിരിക്കുന്ന സാഹചര്യത്തിൽ, എസ് ഇ ജി വരുമാനത്തിന്റെ മൂന്നിലൊന്ന് വരെ £100 പിഴയായി പോകാൻ ഇടയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു . അതിനാൽ, ഏപ്രിൽ 2024 മുതൽ ഏപ്രിൽ 2025 വരെ ലഭിച്ച അധിക വരുമാനം പരിശോധിച്ച്, എനർജി സപ്ലയർ സ്റ്റേറ്റ്മെന്റുകൾ പരിശോധിച്ച്, സമയത്തിനകം റിട്ടേൺ സമർപ്പിക്കണമെന്ന് എച്ച് എം ആർ സിയും നികുതി വിദഗ്ധരും നിർദേശിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടന്റെ ഹൃദയഭാഗമായ റോയൽ മിന്റ് കോർട്ടിൽ ചൈനയുടെ വലിയ എംബസി നിർമാണത്തിന് യുകെ സർക്കാർ അനുമതി നൽകി. ചാരപ്രവർത്തന സാധ്യതയും ദേശീയ സുരക്ഷാ ഭീഷണിയും ചൂണ്ടിക്കാട്ടി ശക്തമായ എതിർപ്പ് ഉയർന്നിരുന്നെങ്കിലും, രഹസ്യാന്വേഷണ ഏജൻസികളുടെ അഭിപ്രായം തേടിയ ശേഷമാണ് തീരുമാനം. ഒരേ സ്ഥലത്ത് ചൈനയുടെ എല്ലാ നയതന്ത്ര പ്രവർത്തനങ്ങളും കേന്ദ്രീകരിക്കുന്നത് സുരക്ഷയ്ക്ക് ഗുണകരമാകുമെന്നാണ് സർക്കാരിന്റെ വാദം. പ്രധാനമന്ത്രി കിയർ സ്റ്റാർമർ ഈ വർഷം ആദ്യം ചൈന സന്ദർശിക്കാനിരിക്കെയാണ് തീരുമാനം.

എംബസി നിർമാണം ലണ്ടൻ നഗരകേന്ദ്രത്തിനും നിർണായക ഫൈബർ ഓപ്റ്റിക് കേബിളുകൾക്കും സമീപമാണെന്നത് ആശങ്ക ഉയർത്തിയിരുന്നു. ഇതു വഴി യുകെയുടെ ധനകാര്യ സംവിധാനത്തിലേക്ക് ചൈന കടന്നു കയറാമെന്നായിരുന്നു വിമർശകരുടെ ആരോപണം. എന്നാൽ കേബിളുകൾക്ക് ഭീഷണി ഉണ്ടാകുമെന്നതിന് തെളിവില്ലെന്ന് ഹോം ഓഫീസ്, ഫോറിൻ ഓഫീസ് അടക്കമുള്ള സുരക്ഷാ ഏജൻസികൾ വ്യക്തമാക്കി. എല്ലാ അപകടങ്ങളും പൂർണമായി ഒഴിവാക്കാനാകില്ലെങ്കിലും, ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് എംഐ5വും ജിസിഎച്ച്ക്യുവും അറിയിച്ചു.

എതിര് കക്ഷികളും ചില ലേബര് എംപിമാരും തീരുമാനത്തെ കടുത്ത ഭാഷയില് വിമര്ശിച്ചു. ചൈനയോട് അടുപ്പം കാണിക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ ഇളവ് നൽകിയതെന്ന ആരോപണമാണ് ഉയരുന്നത്. 20,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഈ എംബസി യൂറോപ്പിലെ ഏറ്റവും വലിയ ചൈനീസ് എംബസിയായിരിക്കും. 2018 – ൽ £255 മില്യണിന് വാങ്ങിയ സ്ഥലത്തെ പദ്ധതി മുമ്പ് തദ്ദേശ ഭരണകൂടം തള്ളിയിരുന്നെങ്കിലും, പിന്നീട് സർക്കാർ നേരിട്ട് ഇടപെട്ടാണ് അനുമതി നൽകിയത്. ചൈനയിൽ യുകെയുടെ എംബസി പുനർനിർമാണത്തിന് ഇപ്പോഴും അനുമതി കാത്തിരിക്കുന്ന സാഹചര്യവും തീരുമാനത്തിന് പിന്നിലുണ്ടെന്ന വിലയിരുത്തലുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ സർക്കാർ ആശുപത്രികളിൽ ചികിത്സയ്ക്കുള്ള കാത്തിരിപ്പ് സമയം കുറയ്ക്കാൻ സർക്കാർ പദ്ധതി പ്രഖ്യാപിച്ചിട്ട് ഒരു വർഷമായി. എന്നിട്ടും പല സ്ഥലങ്ങളിലും സ്ഥിതി മോശമാകുന്നതായുള്ള റിപ്പോർട്ടുകൾ ആണ് പുറത്തുവരുന്നത് . രാജ്യത്തെ 129 ആശുപത്രി ട്രസ്റ്റുകളിൽ 31 എണ്ണത്തിൽ കാത്തിരിപ്പ് സമയം മുൻവർഷത്തേക്കാൾ വർധിച്ചതായാണ് കണക്കുകൾ കാണിക്കുന്നത് . ബ്ലാക്ക്പൂൾ ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റ് (Blackpool), ഈസ്റ്റ് ചെഷയർ എൻഎച്ച്എസ് ട്രസ്റ്റ് (East Cheshire), ബാർൻസ്ലി ഹോസ്പിറ്റൽ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ് (Barnsley), വിറ്റിംഗ്ടൺ ഹെൽത്ത് (ലണ്ടൻ), എപ്സം ആൻഡ് സെന്റ് ഹെലിയർ എൻഎച്ച്എസ് ട്രസ്റ്റ് (സറി–ലണ്ടൻ മേഖല) എന്നിവിടങ്ങളിലാണ് പ്രധാനമായി കാത്തിരുപ്പ് സമയം കൂടിയതായി രേഖപ്പെടുത്തിയിരിക്കുന്നത്. ഡോക്ടർമാരുടെ കുറവ്, റെസിഡന്റ് ഡോക്ടർമാരുടെ സമരം, ഐടി സംവിധാനങ്ങളിലെ തകരാറുകൾ എന്നിവയാണ് ഇതിന് പ്രധാന കാരണങ്ങളെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

ലാങ്കാഷയറിലെ ബ്ലാക്ക്പൂളിൽ താമസിക്കുന്ന 72 വയസ്സുള്ള മേരി വാട്ടർഹൗസിന്റെ അനുഭവം ഈ പ്രതിസന്ധിയുടെ വേദനാജനകമായ ചിത്രം നൽകുന്നു. ആർത്രൈറ്റിസ് രോഗബാധിതയായ മേരി ബ്ലാക്ക്പൂൾ ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റിൽ ചികിത്സ തേടിയെങ്കിലും അവരുടെ അവസ്ഥ ഗുരുതരമായതിനു ശേഷം പരിശോധനയ്ക്കായി എട്ട് മാസം ആണ് കാത്തിരിക്കേണ്ടിവന്നത് . പിന്നീട് ഇരുകാലുകളിലും കാൽമുട്ടിലും ശസ്ത്രക്രിയ ആവശ്യമാണെന്ന് അറിയിച്ചതോടെ അവൾ ചികിത്സ ഉപേക്ഷിച്ചു. ഓരോ ഘട്ടത്തിലും നീണ്ട കാത്തിരിപ്പായിരുന്നെന്നും ഒരിക്കലും അവസാനിക്കാത്ത ക്യൂവിലാണെന്ന് തോന്നിയതായും അവർ പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു . സമയബന്ധിത ചികിത്സ ലഭിച്ചിരുന്നെങ്കിൽ ജീവിതം ഏറെ മെച്ചപ്പെട്ടേനെയെന്ന് ആർത്രൈറ്റിസ് യുകെ സംഘടന ചൂണ്ടിക്കാട്ടി.

ദേശീയതലത്തിൽ 18 ആഴ്ചയ്ക്കുള്ളിൽ ചികിത്സ ലഭിക്കുന്നവരുടെ ശതമാനം ചെറിയ തോതിൽ ഉയർന്നിട്ടുണ്ടെങ്കിലും പല പ്രദേശങ്ങളുടെയും സ്ഥിതി വളരെ ഗുരുതരമാണ് . ഈസ്റ്റ് ചെഷയർ ആശുപത്രിയിൽ 18 ആഴ്ചയ്ക്കുള്ളിൽ ചികിത്സ ലഭിക്കുന്നവരുടെ ശതമാനം 61ൽ നിന്ന് 51 ആയി കുറഞ്ഞു. ബാർൻസ്ലിയിലും എപ്സം ആൻഡ് സെന്റ് ഹെലിയറിലും സമാന അവസ്ഥയാണ്. ഇതിന് വിപരീതമായി ശ്രൂസ്ബറി ആൻഡ് ടെൽഫോർഡ് എൻഎച്ച്എസ് ട്രസ്റ്റ് (Shrewsbury & Telford) കാത്തിരിപ്പ് സമയത്തിന്റെ കാര്യത്തിൽ വലിയ പുരോഗതി കൈവരിച്ചു. 2029ഓടെ ലക്ഷ്യം കൈവരിക്കുമെന്ന് സർക്കാർ ആവർത്തിച്ചെങ്കിലും രോഗികൾക്ക് തുല്യവും സമയബന്ധിതവുമായ ചികിത്സ ഉറപ്പാക്കാൻ പിന്നോക്കം പോകുന്ന ആശുപത്രികളിൽ അടിയന്തിര ഇടപെടൽ വേണമെന്ന ആവശ്യം ശക്തമാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഡൊണൾഡ് ട്രംപ് ഗ്രീൻലാൻഡിനെ കുറിച്ച് വീണ്ടും കടുത്ത നിലപാട് സ്വീകരിച്ചതോടെ, അമേരിക്കയിലും യൂറോപ്പിലും ഓഹരി വിപണികൾ കനത്ത ഇടിവ് രേഖപ്പെടുത്തി. വാൾസ്ട്രീറ്റിൽ എസ് & പി 500 സൂചിക 1.5 ശതമാനവും ഡൗ ജോൺസ് 1.3 ശതമാനവും താഴ്ന്നു. ടെക് ഓഹരികൾ നിറഞ്ഞ നാസ്ഡാക് സൂചിക 1.8 ശതമാനം ഇടിഞ്ഞു. ആമസോൺ, ടെസ്ല, എൻവിഡിയ തുടങ്ങിയ കമ്പനികൾക്ക് വലിയ നഷ്ടമാണ് ഉണ്ടായത്. ബ്രിട്ടനിലെ എഫ്ടിഎസ്ഇ 100 സൂചിക 0.7 ശതമാനം കുറഞ്ഞു. ഫ്രാൻസ്, ജർമ്മനി, ഇറ്റലി എന്നിവിടങ്ങളിലെ പ്രധാന ഓഹരി സൂചികകളും ഒരു ശതമാനത്തോളം താഴ്ന്നു. ഡോളറിന്റെ മൂല്യവും ഇടിഞ്ഞു.

ജർമ്മനി, ഫ്രാൻസ്, ഡെൻമാർക്ക്, ബ്രിട്ടൻ അടക്കമുള്ള എട്ട് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് കൂടുതൽ തീരുവ ചുമത്തുമെന്ന ട്രംപിന്റെ ഭീഷണിയാണ് വിപണിയിൽ ആശങ്ക പരത്തിയത്. എന്നാൽ ലോക സാമ്പത്തിക ഫോറത്തിൽ സംസാരിച്ച അമേരിക്കൻ വാണിജ്യ സെക്രട്ടറി ഹോവാർഡ് ലട്ട്നിക് പുതിയ വ്യാപാരയുദ്ധം ഉണ്ടാകില്ലെന്ന് വ്യക്തമാക്കി. തീരുവകൾ ട്രംപ് നയതന്ത്ര ചർച്ചകൾ ആരംഭിക്കാൻ ഉപയോഗിക്കുന്ന ഒരു മാർഗമാണെന്ന് അദ്ദേഹം പറഞ്ഞു. ഗ്ലോബലൈസേഷൻ അമേരിക്കൻ തൊഴിലാളികളെ പിന്നിലാക്കിയതായും അദ്ദേഹം ആരോപിച്ചു. ബ്രിട്ടീഷ് ധനമന്ത്രി റേച്ചൽ റീവ്സും ചർച്ചകൾ വഴി പ്രശ്നം പരിഹരിക്കണമെന്ന നിലപാട് വ്യക്തമാക്കി. ഗ്രീൻലാൻഡിന്റെ ഭാവി അവിടുത്തെ ജനങ്ങൾ തീരുമാനിക്കേണ്ടതാണെന്നും അവർ പറഞ്ഞു.

അതേസമയം അമേരിക്കൻ ധനകാര്യ സെക്രട്ടറി സ്കോട്ട് ബെസന്റ് യൂറോപ്യൻ രാജ്യങ്ങൾ തീരുവകൾക്ക് തിരിച്ചടി നൽകരുതെന്ന് മുന്നറിയിപ്പ് നൽകി. എന്നാൽ, നിക്ഷേപകരുടെ ആശങ്ക അകലുന്നില്ലെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. ഇതിന്റെ ഭാഗമായി സ്വർണ്ണവും വെള്ളിയും റെക്കോർഡ് വിലയിലെത്തി. ഔൺസിന് 4,700 ഡോളർ കടന്ന സ്വർണ്ണവിലയും 95 ഡോളറിന് മുകളിലെത്തിയ വെള്ളിവിലയും സുരക്ഷിത നിക്ഷേപത്തിലേക്കുള്ള നീക്കം വ്യക്തമാക്കുന്നു. ഗ്രീൻലാൻഡിനെ പൂർണമായി സ്വന്തമാക്കുന്നതുവരെ തീരുവ തുടരുമെന്ന ട്രംപിന്റെ പ്രഖ്യാപനവും ഫ്രഞ്ച് വൈനും ഷാംപെയ്നും മേൽ 200 ശതമാനം തീരുവ ചുമത്തുമെന്ന ഭീഷണിയും ആഗോള വ്യാപാര രംഗത്ത് കൂടുതൽ അനിശ്ചിതത്വം സൃഷ്ടിക്കുകയാണ്.