Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻഎച്ച്എസ് ചികിത്സയ്ക്കുള്ള നീണ്ട കാത്തിരുപ്പ് സമയം മൂലം കൂടുതൽ പേർ സ്വകാര്യ ആരോഗ്യ സേവനങ്ങൾ തിരഞ്ഞെടുക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഹെൽത്ത് വാച്ച് ഇംഗ്ലണ്ടിൻെറ റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ ഒരു വർഷത്തിൽ 16% പേരാണ് സ്വകാര്യ സെക്ടർ സേവനം ഉപയോഗിച്ചുവെന്ന് കണ്ടെത്തിയത് . രണ്ട് വർഷം മുൻപ് ഇത് 9% ആയിരുന്നു. സമ്പന്ന വിഭാഗത്തിൽ പെട്ടവരാണ് സ്വകാര്യ ചികിത്സയെ ആശ്രയിക്കുന്നത് . £80,000-ലധികം വരുമാനമുള്ളവരിൽ 35% കഴിഞ്ഞ വർഷം സ്വകാര്യ സേവനം ഉപയോഗിച്ചതായി പഠനം പറയുന്നു.


എൻഎച്ച്എസിൽ മിക്കപ്പോഴും വൈദ്യ പരിശോധനകളും സ്കാനിങ്ങുകളും വൈകുന്നത് മൂലമാണ് പലരും ആദ്യം സ്വകാര്യ രംഗത്ത് പോകുന്നതും പരിശോധനാഫലങ്ങൾ എൻഎച്ച്എസിലേക്ക് നൽകി ഉടൻ ചികിത്സ ലഭിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന പ്രവണതയും ഉണ്ട് . സ്വകാര്യ മേഖലയിൽ ചില പരിശോധനകൾ 48 മണിക്കൂറിനകം നടത്താൻ സാധിക്കുന്ന സ്ഥാനത്ത് എൻഎച്ച്എസ് കാത്തിരിക്കേണ്ടത് 18 ആഴ്ചയോളമാണ് . ഇതാണ് പലരുടെയും മനസ് മടിപ്പിക്കുന്നത് . മനസികാരോഗ്യം, വെയ്റ്റ്-ലോസ് മരുന്നുകൾ എന്നിവയ്ക്കും കൂടുതൽ പേർ സ്വകാര്യ സേവനം തേടുന്നു.

ഡോക്ടർമാർ സ്വകാര്യ ചികിത്സാ ഉപയോഗം വർധിച്ചതോടെ എൻഎച്ച്എസ് ജിപികളുടെ ജോലിബാധ്യത കൂടിയതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. . സ്വകാര്യ സേവനങ്ങൾ കൂടുതൽ പേർ ഉപയോഗിക്കുന്നത് രണ്ട് തരത്തിലുള്ള ആരോഗ്യ സംവിധാനത്തെ വർദ്ധിപ്പിക്കുന്നു എന്നും ഉടനടി നടപടികൾ സ്വീകരിക്കേണ്ടതായും ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ ജിപി കമ്മറ്റി ചെയർ ഡോക്ടർ കാറ്റി ബ്രമാൽ പറഞ്ഞു. എൻഎച്ച്എസ് സേവനങ്ങൾ നവീകരിക്കുന്നതിലും പെട്ടെന്ന് ലഭ്യമാക്കുന്നതിലും മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് ആരോഗ്യ വകുപ്പിന്റെ വക്താവ് വാർത്തകളോട് പ്രതികരിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇറാൻ വിഷയവുമായി ബന്ധപ്പെട്ട് അമേരിക്കയും ഇസ്രായേലും നടത്തിയ സൈനിക നടപടികൾ യുകെയിലെ ഹൗസിംഗ് വിപണിയിൽ വലിയ പ്രത്യാഘാതം സൃഷ്ടിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . പുതിയതായി എടുത്ത ഒരു സാധാരണ മോർട്ട്ഗേജിന്റെ വാർഷിക ചെലവ് വെറും രണ്ട് ആഴ്ചയ്ക്കിടെ തന്നെ ഏകദേശം £788 വരെ വർധിച്ചതായി മണിഫാക്സ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 25 വർഷ കാലാവധിയുള്ള £250,000 മോർട്ട്ഗേജിന് ശരാശരി രണ്ട് വർഷ ഫിക്സഡ് പലിശനിരക്ക് 4.83 ശതമാനത്തിൽ നിന്ന് 5.28 ശതമാനമായി ഉയർന്നതും ഈ വർധനവിന് കാരണമായി.

അതേസമയം അഞ്ച് വർഷ ഫിക്സഡ് മോർട്ട്ഗേജ് നിരക്കും 4.95 ശതമാനത്തിൽ നിന്ന് 5.32 ശതമാനമായി ഉയർന്നു. ഇതോടെ ഇത്തരത്തിലുള്ള വായ്പകൾക്ക് രണ്ടാഴ്ചയ്ക്കിടെ തന്നെ ഏകദേശം £651 അധിക ചെലവ് വരുന്നതായും റിപ്പോർട്ടിൽ പറയുന്നു. പ്രധാന ബാങ്കുകൾ മികച്ച ഓഫറുകൾ പിൻവലിച്ചതോടെ വിപണിയിൽ ലഭ്യമായ മോർട്ട്ഗേജ് ഉൽപ്പന്നങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ആദ്യമായി വീട് സ്വന്തമാക്കാൻ ശ്രമിക്കുന്നവർക്കാണ് ഇതിന്റെ ഏറ്റവും വലിയ ബുദ്ധിമുട്ട് ഉണ്ടാകുന്നതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ആഗോള സാമ്പത്തിക അനിശ്ചിതത്വവും ഉയർന്ന എണ്ണവിലയും മൂലം പണപ്പെരുപ്പം കൂടാനുള്ള സാധ്യത ഉയർന്നതോടെ പലിശനിരക്കുകൾ കുറയും എന്ന പ്രതീക്ഷയും അസ്തമിച്ചിരിക്കുകയാണ് . ഇതോടെ വായ്പയെടുക്കുന്നവർക്ക് കൂടുതൽ സാമ്പത്തിക ഭാരം ഉണ്ടാകുകയും ഭവനവിപണിയിലെ പ്രവർത്തനങ്ങൾ മന്ദഗതിയിലാകാനും സാധ്യതയുണ്ടെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി .

രാഷ്ട്രീയ പ്രബുദ്ധരാണ് പ്രവാസി മലയാളികൾ. കേരളത്തിലുള്ളതിനൊപ്പമോ ഒരുപക്ഷേ അതിലേറെയോ കേരള രാഷ്ട്രീയം ചർച്ച ചെയ്യപ്പെടുന്നത് പ്രവാസി ലോകത്താണ്.

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ചൂടിനൊപ്പം മലയാളം യുകെയും നിങ്ങളോടൊപ്പം ചേരുന്നു.

കഴിഞ്ഞ പാർലമെൻറ് ഇലക്ഷനിൽ ഒരു ലോകസഭാ മണ്ഡലത്തിലൊഴിച്ച് എല്ലാ സ്ഥലങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ച ജോയൽ സോവിച്ചൻ വിവിധ നിയമസഭാ മണ്ഡലത്തിലെ വിവിധ മുന്നണികളുടെ ജയസാധ്യതകൾ വിലയിരുത്തുന്നു. ബഹ്റൈനിലെ കൂഹെജി ഗ്രൂപ്പിൽ ഫിനാൻഷ്യൽ കൺട്രോളറായി സേവനമനുഷ്ഠിക്കുന്ന ജോയൽ സോവിച്ചൻ രാഷ്ട്രീയ വിശകലന രംഗത്തും സജീവ സാന്നിധ്യമാണ്. തെരഞ്ഞെടുപ്പ് പ്രവണതകളും വോട്ടർമാരുടെ മനോഭാവവും ആഴത്തിൽ വിശകലനം ചെയ്യുന്ന അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്.

കേരള 2026 : ഓരോ സീറ്റിന്റെയും പോരാട്ട കഥ : എല്ലാദിവസവും മലയാളം യുകെയിൽ വായിക്കുക.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ ഹീറ്റിംഗ് ഓയിൽ വില കുത്തനെ ഉയർന്നതിനെ തുടർന്ന് അടിയന്തിര നടപടിയുമായി സർക്കാർ രംഗത്ത് വന്നു. ഇതിന്റെ ഭാഗമായി ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് £53 മില്യൺ സഹായപദ്ധതി പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രഖ്യാപിച്ചു . ഗ്രാമപ്രദേശങ്ങളിലെ കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്കാണ് പ്രധാനമായും ഈ സഹായം ലഭിക്കുന്നത്. പ്രാദേശിക കൗൺസിലുകൾ ആയിരിക്കും സഹായം വിതരണം ചെയ്യുന്നത്. ആരെല്ലാം അർഹരാണെന്ന് പ്രാദേശിക കൗൺസിലുകൾ തന്നെ നിശ്ചയിക്കും. ഇംഗ്ലണ്ടിൽ ഏപ്രിൽ 1 മുതൽ ആരംഭിക്കുന്ന ക്രൈസിസ് ആൻഡ് റെസിലിയൻസ് ഫണ്ടിലൂടെ പണം വിതരണം ചെയ്യുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.

യൂറോപ്പിലെ ജെറ്റ് ഇന്ധനവില വർധിച്ചതാണ് ഹീറ്റിംഗ് ഓയിൽ വില ഉയരാൻ പ്രധാന കാരണം എന്ന് വ്യവസായ സംഘടനകൾ പറയുന്നു. മിഡിൽ ഈസ്റ്റ് സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്കുവഴി വരുന്ന ഇന്ധനവിതരണം നിലച്ചതോടെയാണ് ജെറ്റ് ഇന്ധനവില ഇരട്ടിയായത്. ഹീറ്റിംഗ് ഓയിൽ ജെറ്റ് ഫ്യൂവലുമായി ബന്ധപ്പെട്ടതിനാൽ അതിന്റെ വിലയും കുത്തനെ ഉയർന്നു. ബ്രിട്ടനിൽ ഏകദേശം 15 ലക്ഷം വീടുകൾ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നുണ്ടെന്നും അതിൽ നല്ല ഒരു പങ്ക് ഗ്രാമപ്രദേശങ്ങളിലാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഇന്ധനവില ഉയർന്നതോടെ ചില കുടുംബങ്ങൾ ചൂടുവെള്ളവും ഹീറ്റിംഗും ഉപയോഗിക്കുന്നത് വളരെ കുറച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു . പലരും 500 ലിറ്റർ ഓയിലിന്റെ വില £275ൽ നിന്ന് £800 ആയി ഉയർന്നതായി വിമർശനം ഉന്നയിച്ചിട്ടുണ്ട് . സർക്കാർ പ്രഖ്യാപിച്ച സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും . എന്നാൽ പ്രഖ്യാപിച്ച തുക മതിയാകില്ലെന്നും കൂടുതൽ ശക്തമായ നടപടികൾ വേണമെന്നും പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വടക്കൻ അയർലണ്ടിൽ നിന്നുള്ള 18 വയസ്സുകാരി സ്കൂൾ വിദ്യാർത്ഥിനിയെ ഗർഭച്ഛിദ്രത്തിനായി ഇംഗ്ലണ്ടിലേക്ക് അയച്ച സംഭവത്തെ തുടർന്ന് ആരോഗ്യ സംവിധാനത്തിനെതിരെ ശക്തമായ വിമർശനം ഉയർന്നു. 18 ആഴ്ച ഗർഭിണിയായിരുന്ന പെൺകുട്ടിയെ വടക്കൻ അയർലണ്ടിൽ തന്നെ ചികിത്സ ലഭ്യമാക്കാമായിരുന്നുവെങ്കിലും സേവനങ്ങളെ കുറിച്ചുള്ള ആശയക്കുഴപ്പത്തെ തുടർന്ന് ലണ്ടനിലേക്ക് അയക്കപ്പെട്ടുവെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തെ തുടർന്ന് പെൺകുട്ടി കടുത്ത മാനസിക വിഷമം അനുഭവിച്ചുവെന്ന് അമ്മ പറഞ്ഞു. വടക്കൻ അയർലണ്ടിൽ ഗർഭച്ഛിദ്രം 24 ആഴ്ച വരെ നിയമപരമായി അനുവദിച്ചിട്ടുണ്ടെങ്കിലും ശരിയായ വിവരം ലഭിക്കാത്തതും സംവിധാനത്തിലെ പിഴവുകളും ഇത്തരം സംഭവങ്ങൾക്ക് കാരണമാകുന്നുവെന്നാണ് അറിയാൻ സാധിച്ചത്.

വിദ്യാർത്ഥിനി 2025ൽ എ-ലെവൽ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടയിലാണ് ഗർഭച്ഛിദ്രത്തിന് വിധേയയായത്. ബ്രിട്ടീഷ് പ്രെഗ്നൻസി അഡ്വൈസറി സർവീസ് (BPAS) മുഖേന സേവനം തേടിയപ്പോൾ അവരെ പ്രാദേശിക ആശുപത്രിയിലേക്ക് റഫർ ചെയ്യുന്നതിനുപകരം ലണ്ടനിലെ ക്ലിനിക്കിലേക്ക് അയച്ചതായി റിപ്പോർട്ട് പറയുന്നു. രണ്ടു ദിവസത്തെ പ്രക്രിയയ്ക്കായി ലണ്ടനിലെത്തിയ വിദ്യാർത്ഥിനിക്ക് താമസ സ്ഥലത്തുതന്നെ അസ്വസ്ഥതയും കഠിനമായ വേദനയും അനുഭവപ്പെട്ടതായി അമ്മ പറഞ്ഞു. പിന്നീട് ശസ്ത്രക്രിയയ്ക്ക് വിധേയയായ അവൾ വിമാനത്താവളത്തിൽ മണിക്കൂറുകൾ കാത്തിരുന്ന ശേഷമാണ് നാട്ടിലേക്ക് മടങ്ങിയത്. യാത്രയും താമസച്ചെലവും കുടുംബം ആദ്യം തന്നെ നൽകേണ്ടി വന്നതായും പിന്നീട് മാസങ്ങൾക്കുശേഷമാണ് തിരിച്ചുകിട്ടിയതെന്നും കുടുംബം പറഞ്ഞു.

വടക്കൻ അയർലണ്ടിൽ സേവനങ്ങൾ നിലവിലുണ്ടെങ്കിലും പലർക്കും അവയെ കുറിച്ച് വ്യക്തമായ വിവരം ലഭിക്കുന്നില്ലെന്നാണ് പ്രധാന ആരോപണം. ഈ രംഗത്ത് പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകർ ഇത് ആരോഗ്യ സംവിധാനത്തിലെ വലിയ പിഴവാണെന്ന് പറഞ്ഞു. ഔദ്യോഗിക കണക്കുകൾ പ്രകാരം 2023ൽ വടക്കൻ അയർലണ്ടിൽ നിന്നുള്ള 145 സ്ത്രീകൾ ഇപ്പോഴും ഇംഗ്ലണ്ടിലേക്കോ വെയിൽസിലേക്കോ ഗർഭച്ഛിദ്രത്തിനായി യാത്ര ചെയ്യേണ്ടിവരുന്നുണ്ട് . വിവരങ്ങൾ ലഭ്യമാക്കുന്നതും പ്രാദേശിക ബുക്കിംഗ് സംവിധാനം ഒരുക്കുന്നതും അത്യാവശ്യമാണെന്നാണ് രാഷ്ട്രീയ നേതാക്കളും ആരോഗ്യ പ്രവർത്തകരും ആവശ്യപ്പെടുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ ∙ പശ്ചിമേഷ്യയിൽ ഇറാൻ–ഇസ്രായേൽ സംഘർഷം ശക്തമാകുന്നതിനിടെ ലോകത്തിന്റെ പ്രധാന എണ്ണ ഗതാഗത പാതയായ ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള ശ്രമങ്ങൾ അന്താരാഷ്ട്ര തലത്തിൽ സജീവമാകുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള ഫോൺ സംഭാഷണത്തിന് പിന്നാലെ ലണ്ടനിലെ ഡൗണിങ് സ്ട്രീറ്റിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ നിർണായക നിലപാട് വ്യക്തമാക്കിയത് . ബ്രിട്ടൻ സഖ്യകക്ഷികളുമായി ചേർന്ന് കടലിടുക്ക് തുറക്കാനുള്ള പ്രായോഗിക പദ്ധതി തയ്യാറാക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ബ്രിട്ടന്റെ താൽപ്പര്യങ്ങൾ മുൻനിർത്തിയാണ് തീരുമാനങ്ങൾ ഉണ്ടാകുക എന്നും രാജ്യം യുദ്ധത്തിലേക്ക് എടുത്തു ചാടില്ല എന്നും സ്റ്റാർമർ കൂട്ടിച്ചേർത്തു.

ലോകത്ത് ഉപയോഗിക്കുന്ന എണ്ണയുടെ ഏകദേശം അഞ്ചിലൊന്നും കടന്നുപോകുന്ന ഈ ഇടുങ്ങിയ കടൽപാത ഇറാൻ തടസ്സപ്പെടുത്തിയതോടെ ആഗോള വിപണിയിൽ വലിയ ആശങ്ക ഉയർന്നിരിക്കുകയാണ്. ഇറാന്റെ കൈവശം ആയിരക്കണക്കിന് കടൽമൈനുകളും ഡ്രോണുകളും മിസൈലുകളും ഉണ്ടെന്ന വിവരങ്ങൾ പുറത്തു വന്നതോടെ കപ്പൽ ഗതാഗതത്തിന് വലിയ ഭീഷണിയാണ് ഉയർന്നിരിക്കുന്നത്. യുദ്ധത്തെ തുടർന്ന് എണ്ണവിലയും കുത്തനെ ഉയർന്നിട്ടുണ്ട്.

അതേസമയം ഹോർമുസ് കടലിടുക്ക് സുരക്ഷിതമാക്കാൻ സഖ്യകക്ഷികൾ കൂടുതൽ സജീവമായി ഇടപെടണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ബ്രിട്ടൻ കൂടുതൽ ഉത്സാഹത്തോടെ പങ്കാളിയാകണമെന്നും അദ്ദേഹം വിമർശനത്തോടെ പറഞ്ഞു. എന്നാൽ യൂറോപ്യൻ രാജ്യങ്ങളിൽ പലതും യുദ്ധത്തിൽ നേരിട്ട് സൈനികമായി ഇടപെടുന്നതിൽ മടിച്ചിരിക്കുകയാണ്. ജർമ്മനി ഈ വിഷയത്തിൽ നാറ്റോയുടെ സൈനിക പങ്കാളിത്തം ആവശ്യമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കടലിടുക്കിലെ സുരക്ഷയെ കുറിച്ച് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും നയതന്ത്ര തലത്തിൽ ചർച്ചകൾ തുടരുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബോൾട്ടനിൽ താമസിക്കുന്ന വയോധിക ദമ്പതികളായ ഡേവിഡ് ഹോപ്വുഡും ഡെനിസ് ഹോപ്വുഡും സ്ഥാപിച്ച വേലി പൊളിക്കണമെന്ന ഉത്തരവ് പ്രാദേശിക അധികാരികൾ നൽകി. ഏകദേശം £4,500 ചെലവിൽ നിർമ്മിച്ച 25 മീറ്റർ നീളവും ഏഴ് അടി ഉയരവുമുള്ള വേലിയാണ് ഇപ്പോൾ വിവാദമായി മാറിയത്. വീട്ടിന്റെ ചുറ്റും സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കാൻ വേണ്ടിയാണ് ഈ വേലി സ്ഥാപിച്ചതെന്ന് ദമ്പതികൾ പറയുന്നു. മുമ്പ് അവരുടെ വീടിനു മുന്നിലുണ്ടായിരുന്ന ഒമ്പത് അടി ഉയരമുള്ള ഹെഡ്ജ് പരിപാലിക്കുന്നത് പ്രായം കൂടുകയും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്തതോടെ വളരെ ബുദ്ധിമുട്ടായതായും അവർ വിശദീകരിച്ചു. ഹെഡ്ജ് കൃത്യമായി വെട്ടി പരിപാലിക്കാൻ ഓരോ വർഷവും ഏകദേശം £800 ചെലവാകുന്നതായും അതിനാൽ ലളിതമായ പരിപാലനത്തിനായി ആണ് വേലി സ്ഥാപിച്ചതെന്നും അവർ പറഞ്ഞു.

എന്നാൽ അയൽവാസിയുടെ പരാതിയെ തുടർന്ന് ദമ്പതികൾ പിന്നീട് അനുമതി നേടുന്നതിനായി അപേക്ഷിക്കേണ്ടി വന്നു. ഈ അപേക്ഷ പരിശോധിച്ച കൗൺസിൽ അധികൃതർ അത് നിരസിക്കുകയായിരുന്നു. പ്രദേശത്തിന്റെ ദൃശ്യഭാവത്തോടും സ്വഭാവത്തോടും ഈ വേലി പൊരുത്തപ്പെടുന്നില്ലെന്നാണ് അധികൃതരുടെ വിലയിരുത്തൽ. പ്രത്യേകിച്ച് 2.1 മീറ്റർ ഉയരമുള്ള ഈ വേലി റോഡിന്റെ അരികിൽ വളരെ വ്യക്തമായി കാണപ്പെടുന്നതായും റിപ്പോർട്ടിൽ പറയുന്നു. റോഡിനോട് ചേർന്ന വീടുകൾ സാധാരണയായി താഴ്ന്ന മതിലുകളും തുറന്ന മുൻഭാഗവും ഹെഡ്ജുകളും ഉപയോഗിച്ചാണ് നിർമ്മിച്ചിട്ടുള്ളത്. എന്നാൽ ഈ കോംപോസിറ്റ് വേലി അതിനോട് താരതമ്യം ചെയ്യുമ്പോൾ വളരെ ശക്തമായ ദൃശ്യപ്രഭാവം ഉണ്ടാക്കുന്നതായും ഇത് പ്രദേശത്തിന്റെ ‘semi-rural’ സ്വഭാവത്തെ ബാധിക്കുന്നുവെന്നും ഇൻസ്‌പെക്ടർ നിരീക്ഷിച്ചു. നിറവും മെറ്റീരിയലും സമീപമുള്ള മതിലുകളോട് പൊരുത്തപ്പെടുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ഈ തീരുമാനത്തിനെതിരെ ദമ്പതികൾ നൽകിയ അപ്പീൽ അടുത്തിടെ വീണ്ടും പരിശോധിച്ചെങ്കിലും അത് തള്ളിക്കളഞ്ഞു. ആരോഗ്യപ്രശ്നങ്ങൾ, സ്വകാര്യതാ ആവശ്യകത, സുരക്ഷ എന്നിവ അവർ ചൂണ്ടിക്കാട്ടിയിരുന്നുവെങ്കിലും അതിനുള്ള തെളിവുകൾ മതിയായതല്ലെന്നാണ് അധികൃതരുടെ നിലപാട്. സമീപത്തെ ചില വീടുകളിൽ കറുത്ത നിറത്തിലുള്ള വേലികളും മതിലുകളും ഇതിനകം ഉള്ളതായി ചൂണ്ടിക്കാട്ടിയ അവർ തങ്ങളെ മാത്രം ലക്ഷ്യമിട്ടതുപോലെ തോന്നുന്നുവെന്നും ആരോപിച്ചു. ഇപ്പോഴും ഔദ്യോഗികമായി വേലി നീക്കം ചെയ്യാൻ നിർദേശം ലഭിച്ചിട്ടില്ലെങ്കിലും അടുത്ത ഘട്ടമായി അതിനുള്ള നോട്ടീസ് ലഭിക്കാമെന്നാണ് സൂചന. വേലി പൊളിക്കേണ്ടിവന്നാൽ അത് തങ്ങൾക്ക് വലിയ സാമ്പത്തികവും മാനസികവുമായ ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് ദമ്പതികൾ പറഞ്ഞത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്ലൈഗോ (അയർലൻഡ്)∙ സ്ലൈഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഡയാലിസിസ് യൂണിറ്റിൽ നേഴ്സിങ് സ്റ്റാഫായിരുന്ന നെസിൻ തോമസ് (നെല്ലിക്കുന്ന്) അയർലൻഡിൽ അന്തരിച്ചു. ബാലിസോഡെയറിൽ ആയിരുന്നു നെസിൻ കുടുംബസമേതം താമസിച്ചിരുന്നത്. ഈ മാസം 12ന് നോർത്ത് വെസ്റ്റ് ഹോസ്പിറ്റലിൽ വെച്ച് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു അന്ത്യം സംഭവിച്ചത്.

ചാലക്കുടി മാളിയേക്കൽ ചെറ്റക്കൽ തോമസ് – ശോഭ ദമ്പതികളുടെ രണ്ടാമത്തെ മകളാണ് അന്തരിച്ച നെസിൻ. ഇവിടുത്തെ മലയാളികളുടെ ഇടയിലെ സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന നെസിൻ സെന്റ് സ്റ്റീഫൻസ് യൂണിറ്റ് പ്രസിഡന്റായിരുന്നു.

ഭർത്താവ്: ആൽബിൻ സ്രാറ്റൽ.
മക്കൾ: നഥാൻ സ്രാറ്റൽ, തോമസ് (ടോമി) സ്രാറ്റൽ.
സഹോദരങ്ങൾ: സെറിൻ (ബെബിൽ), ഏഞ്ചൽ.

മാർച്ച് 15 ഞായറാഴ്ച ഉച്ചയ്ക്ക് 12.30 മുതൽ 3.30 വരെ സീൻ ഫീഹിലിസ് ഫ്യൂണറൽ ഹോമിൽ നെസിന് അന്തിമോപചാരം അർപ്പിക്കാൻ നിരവധി പേരാണ് എത്തിയത് . സംസ്കാര ശുശ്രൂഷകൾ ഇന്ന് മാർച്ച് 16 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് (ഇന്ത്യൻ സമയം വൈകിട്ട് 7.30)സെന്റ് ബ്രിജിഡ്‌സ് ചർച്ച്, കോർഹോനാഗിൽ ആരംഭിച്ച് തുടർന്ന് സെന്റ് ബ്രിജിഡ്‌സ് സെമിത്തേരിയിൽ സംസ്കാരം നടത്തും.

നെസിൻ തോമസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ കെന്റ് സർവകലാശാലയുടെ ക്യാമ്പസിൽ മെനിംജൈറ്റിസ് പടർന്ന് പിടിച്ചതിനെ തുടർന്ന് രണ്ടുപേർ മരിച്ചു. മരിച്ചവരിൽ ഒരാൾ സർവകലാശാലയിലെ വിദ്യാർത്ഥിയാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. ഇരുവരും 18 മുതൽ 21 വയസ്സ് വരെയുള്ള യുവാക്കളാണെന്നാണ് റിപ്പോർട്ട്. കാന്റർബറി പ്രദേശത്തെ നിരവധി വിദ്യാർത്ഥികൾക്ക് അസുഖലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 11 പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ട് . സർവകലാശാലയും ആരോഗ്യവകുപ്പും സംഭവത്തെ ഗൗരവമായി കാണുകയും വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് പ്രത്യേക നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

മെനിംജൈറ്റിസ് തലച്ചോറിനെയും നാഡികളെയും ബാധിക്കുന്ന ഗുരുതര അണുബാധയാണ്. രോഗം പെട്ടെന്ന് ഗുരുതരാവസ്ഥയിലേക്ക് മാറാൻ സാധ്യതയുള്ളതിനാൽ ആരോഗ്യവിദഗ്ധർ അതീവ ജാഗ്രത നിർദേശിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി സർവകലാശാലയിലെ 30,000-ത്തിലധികം വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ക്യാമ്പസിലെ ചില ഹോസ്റ്റൽ ബ്ലോക്കുകളിൽ താമസിക്കുന്നവർക്കും രോഗബാധിതരുമായി അടുത്ത ബന്ധം പുലർത്തിയവർക്കും മുൻകരുതലായി ആന്റിബയോട്ടിക് മരുന്നുകൾ നൽകുന്ന നടപടികളും ആരംഭിച്ചു.

കാന്റർബറിയിൽ നടന്ന ഒരു സാമൂഹിക പരിപാടിയിൽ പങ്കെടുത്തവരുമായി ഈ രോഗവ്യാപനം ബന്ധപ്പെട്ടിരിക്കാമെന്ന സംശയത്തിലാണ് ആരോഗ്യവിദഗ്ധർ അന്വേഷണം നടത്തുന്നത്. രോഗബാധിതരുമായി അടുത്ത സമ്പർക്കത്തിൽ ഉണ്ടായിരുന്നവരെ കണ്ടെത്താനും നിരീക്ഷിക്കാനും ആരോഗ്യവകുപ്പ് ശ്രമം തുടരുകയാണ് . ഉയർന്ന പനി, ഛർദ്ദി, കടുത്ത തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചിലപ്പോൾ രോഗലക്ഷണങ്ങൾ സാധാരണ പനി പോലെയുള്ള അവസ്ഥകളുമായി തെറ്റായി കരുതാൻ സാധ്യതയുള്ളതിനാൽ വിദ്യാർത്ഥികൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിലെ ഒരു വീട്ടിൽ 18 ദിവസം പ്രായമായ കുഞ്ഞ് വീണു മരിച്ച സംഭവത്തിൽ അമ്മയെ കൊലക്കേസിൽ പ്രതി ആക്കി അറസ്റ്റ് ചെയ്തു. വെസ്റ്റ്മിൻസ്റ്റർ സ്വദേശിനിയായ 43-വയസുള്ള സാഹിറ ബൈജൗനെ ആണ് അറസ്റ്റ് ചെയ്ത് റിമാൻഡിൽ വിട്ടത് . സംഭവം ശനിയാഴ്ച രാവിലെ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ് മെട്രോപൊളിറ്റൻ പോലീസ് ഓഫിസർമാർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചത് . വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ അവരെ ഹാജരാക്കും .

സംഭവ സ്ഥലത്ത് ഫോറൻസിക് ടീം പരിശോധന നടത്തുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തിന് പിന്നാലെ ഹോർസ്ഫെറി റോഡിന് സമീപമുള്ള ഗ്രേറ്റ് പീറ്റർ സ്ട്രീറ്റിൽ പോലീസ് സുരക്ഷാ വലയം ഏർപ്പെടുത്തി ഗതാഗതം നിയന്ത്രിച്ചു. ഫോറൻസിക് സംഘം സ്ഥലത്ത് പരിശോധന നടത്തുകയും ചെയ്തു. കുഞ്ഞിന്റെ മരണത്തിൽ കുടുംബത്തോടുള്ള അനുശോചനം രേഖപ്പെടുത്തിയ പോലീസ്, സംഭവത്തിന്റെ എല്ലാ സാഹചര്യങ്ങളും കണ്ടെത്താൻ അടിയന്തിര അന്വേഷണം തുടരുകയാണെന്നും വ്യക്തമാക്കി.

Copyright © . All rights reserved