ന്യൂസ് ഡെസ്ക്, മലയാളം യുകെ
2026 മുതൽ ഇംഗ്ലണ്ടിലെ സർവകലാശാലകളിലെ ട്യൂഷൻ ഫീസ് ഓരോ വർഷവും വർധിപ്പിക്കുമെന്ന് ബ്രിട്ടീഷ് സർക്കാർ അറിയിച്ചു. ഇതോടെ ബ്രിട്ടനിലെ പഠന ചെലവ് കുതിച്ചുയരും . അടുത്ത രണ്ട് വർഷത്തേക്കുള്ള വർധനയും ഭാവിയിൽ സ്വയമേവ നടപ്പാക്കാനുള്ള നിയമ നിർമ്മാണവും നടപ്പാക്കുമെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്‌സൺ പാർലമെന്റിൽ പറഞ്ഞു.
ഇപ്പോൾ വർഷം £9,535 ആയിരിക്കുന്ന ഫീസ്, നിലവിലെ വിലക്കയറ്റ നിരക്കിൽ 2026-ൽ ഏകദേശം £400 കൂടി ഉയരാൻ സാധ്യതയുണ്ട്. നിലവിൽ ഉയർന്ന നിലവാരമുള്ള പഠനം നൽകുന്ന സർവകലാശാലകൾക്കാണ് പരമാവധി ഫീസ് ഈടാക്കാൻ അനുമതി ലഭിക്കുക. നിലവാരമില്ലാത്ത സ്ഥാപനങ്ങൾക്ക് ഫീസ് പരിമിതപ്പെടുത്താനും വിദ്യാർത്ഥി പ്രവേശനം നിയന്ത്രിക്കാനും സാധ്യതയുണ്ടെന്ന സുപ്രധാന നീക്കവും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട് .
സർവകലാശാലകളുടെ പ്രതിനിധി സംഘടനയായ യൂണിവേഴ്സിറ്റീസ് യുകെ ഈ തീരുമാനം “വിദ്യാഭ്യാസ മേഖലയ്ക്ക് ആവശ്യമാണെന്നാണ് വിശേഷിപ്പിച്ചത് . എന്നാൽ അധ്യാപക സംഘടനയായ യൂണിവേഴ്സിറ്റി ആൻറ് കോളേജ് യൂണിയൻ ഇതിനെ ശക്തമായി വിമർശിച്ചു. “ഫീസ് വർധനവ് വിദ്യാർത്ഥികളുടെ വായ്പാ ഭാരം വർധിക്കുകയും വിദ്യാഭ്യാസം സമ്പന്നരുടെ അവകാശമായി മാറുകയും ചെയ്യും” എന്ന ആശങ്കയാണ് അവർ പ്രകടിപ്പിച്ചത് . കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 12,000-ത്തിലധികം ജോലികൾ സർവകലാശാലകളിൽ നഷ്ടപ്പെട്ടതായി അവർ ചൂണ്ടിക്കാട്ടി. വിദ്യാർത്ഥികളെയും ഈ തീരുമാനം പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലാണ്. വായ്പ തിരിച്ചടയ്ക്കാൻ കഴിയുമോയെന്ന ഭയവും, ഭാവിയിലെ സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള ആശയക്കുഴപ്പവും വിദ്യാർത്ഥികളിൽ വ്യക്തമായി പ്രകടമാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ ഡ്രൈവർ ഇല്ലാത്ത കാറുകൾ നിരത്തിൽ ഇറങ്ങുന്ന കാലം അടുത്തു വന്നിരിക്കുകയാണ്. അമേരിക്കയിലെ സാൻഫ്രാൻസിസ്‌കോ ഉൾപ്പെടെ നാല് പ്രധാന നഗരങ്ങളിൽ വിജയകരമായി പ്രവർത്തിക്കുന്ന വേമോ (Waymo) എന്ന കമ്പനി, 2026 ൽ ലണ്ടനിൽ പൂർണ്ണമായും സ്വയം നിയന്ത്രിതമായ ടാക്സി സേവനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു . ഡ്രൈവർ ഇല്ലാതെ യാത്ര ചെയ്യാം എന്ന വാഗ്ദാനവുമായി കമ്പനി മുന്നോട്ട് വരുമ്പോൾ, ഇത് ബ്രിട്ടനിലെ ഗതാഗത രംഗത്ത് വലിയ മാറ്റത്തിന് വഴിവെക്കും എന്നാണ് വിലയിരുത്തൽ. ബ്രിട്ടൻ സർക്കാർ തന്നെ ഇത്തരം വാഹനങ്ങളുടെ നിയമാനുസൃത പ്രവർത്തനം വേഗത്തിലാക്കാൻ പദ്ധതികൾ തയ്യാറാക്കുകയാണ്. എന്നാൽ നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും സംബന്ധിച്ച അന്തിമ തീരുമാനം ഇനിയും പുറത്തു വന്നിട്ടില്ല.
സാൻഫ്രാൻസിസ്‌കോ പോലെയുള്ള നഗരങ്ങളെ അപേക്ഷിച്ച് ലണ്ടൻ കൂടുതൽ തിരക്കേറിയതും സങ്കീർണ്ണമായ ഗതാഗത സംവിധാനമുള്ളതുമായ നഗരമാണ്. അതുകൊണ്ട് തന്നെ ഡ്രൈവർ ഇല്ലാത്ത കാറുകൾ ഈ സാഹചര്യങ്ങളിൽ എത്രത്തോളം ഫലപ്രദമായി പ്രവർത്തിക്കും എന്നതിൽ വിദഗ്ധർക്ക് സംശയമുണ്ട്. ലണ്ടനിലെ റോഡുകളിൽ ആളുകൾ നിരന്തരം റോഡ് മുറിച്ചു കടക്കാറുണ്ട്. വേമോയുടെ സെൻസർ കാണുമ്പോൾ ആളുകൾ ഉറപ്പായും വാഹനം നിർത്തുമെന്ന് കരുതി വഴിയിലൂടെ നടക്കും എന്ന് ടാക്സി ഡ്രൈവർ സംഘടനാ നേതാവ് സ്റ്റീവ് മക്‌നമാര അഭിപ്രായപ്പെട്ടു. യുകെയിൽ ആളുകൾക്ക് എവിടെ വേണമെങ്കിലും റോഡ് മുറിച്ചു കടക്കാം എന്നത് ഇത്തരം വാഹനങ്ങളുടെ പ്രവർത്തനത്തെ ബാധിക്കാനിടയുണ്ട്.
വേമോയുടെ വരവിലൂടെ തൊഴിൽ രംഗത്തും വലിയ മാറ്റങ്ങൾ ആണ് പ്രതീക്ഷിക്കപ്പെടുന്നത് . ഗതാഗത വകുപ്പിന്റെ കണക്കുകൾ പ്രകാരം, ഡ്രൈവർ ഇല്ലാത്ത കാറുകളുടെ വ്യവസായം 38,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു. എന്നാൽ മറ്റൊരുവശത്ത്, സ്വകാര്യ ടാക്സി ഡ്രൈവർമാർ, ബസ് ഡ്രൈവർമാർ, ഡെലിവറി ജോലിക്കാർ എന്നിവരുടെ തൊഴിൽ ഭാവിയിൽ അപകടത്തിലാകാമെന്ന ആശങ്കയും നിലനിൽക്കുന്നു. ബ്രിട്ടനിലെ ഏകദേശം 3 ലക്ഷം സ്വകാര്യ ടാക്സി ഡ്രൈവർമാരെയും 1 ലക്ഷം ചരക്ക് വാഹനം ഓടിക്കുന്നവരെയുമാണ് നേരിട്ട് ബാധിക്കപ്പെടാൻ സാധ്യതയുള്ളത്. പൊതുജന അഭിപ്രായ സർവേകൾ പ്രകാരം, ഡ്രൈവർ ഇല്ലാത്ത കാറുകളെ പറ്റിയുള്ള വിശ്വാസം ഇപ്പോഴും യുകെയിൽ കുറവാണ് . അതേസമയം, കാഴ്ചപ്രശ്നമുള്ളവർ ഉൾപ്പെടെയുള്ള ചില വിഭാഗങ്ങൾ ഈ സാങ്കേതികവിദ്യയെ യാത്രാ സ്വാതന്ത്ര്യത്തിനുള്ള പുതു വഴിയാകും എന്ന് അഭിപ്രായപെടുന്നവരും ഉണ്ട് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്, ലീഡ്സ് ടീച്ചിംഗ് ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റിലെ പ്രസവശുശ്രൂഷാ വിഭാഗങ്ങളിൽ ഉണ്ടായ “ആവർത്തിച്ച പിഴവുകളെ” കുറിച്ച് സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിട്ടു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 56 കുഞ്ഞുങ്ങളുടെയും രണ്ട് മാതാക്കളുടെയും മരണങ്ങൾ ഒഴിവാക്കാമായിരുന്നു എന്ന ബിബിസി അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നതിനെ തുടർന്നാണ് നടപടി.
ലീഡ്സ് ജനറൽ ഇൻഫർമറിയിലെയും സെന്റ് ജെയിംസ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെയും പ്രസവശുശ്രൂഷാ യൂണിറ്റുകളിൽ എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താൻ സമഗ്രമായ അന്വേഷണം ആവശ്യമാണെന്ന് ആരോഗ്യ സെക്രട്ടറി പറയുന്നു. ബിബിസി റിപ്പോർട്ടിൽ ഉൾപ്പെട്ട 70-തിലധികം കുടുംബങ്ങൾ അവരുടെ ദുരനുഭവങ്ങൾ പങ്കുവെച്ചു. ഫിയോണ വിൻസർ-റാം, ഡാൻ റാം എന്നിവർക്ക് 2020-ൽ ജനിച്ച മകൾ അല്യോണയുടെ മരണം ഗൗരവമായ ശുശ്രൂഷ പിഴവുകൾ മൂലമായിരുന്നു. 2024 ജനുവരിയിൽ അമർജിത് കൗർ, മൻദീപ് സിംഗ് മഥാരൂ ദമ്പതികളുടെ മകൾ അസീസ്, അതേ ആശുപത്രിയിൽ മരിച്ചു. ഇവർ ഉൾപ്പെടെ നിരവധി കുടുംബങ്ങൾ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യ സെക്രട്ടറിക്ക് കത്ത് അയച്ചിരുന്നു.
ലീഡ്സ് അന്വേഷണത്തിന്റെ ചുമതലയ്ക്ക് ഷ്രൂസ്ബറി, ടൽഫോർഡ് അന്വേഷണങ്ങൾ നയിച്ച മിഡ്‌വൈഫ് ഡോണ ഒക്കൻഡനെ നിയോഗിക്കണമെന്ന ആവശ്യം മുന്നോട്ട് വരുന്നുണ്ട്. അതേസമയം, കെയർ ക്വാളിറ്റി കമ്മീഷൻ (CQC) കഴിഞ്ഞ ജൂണിൽ ലീഡ്സ് ട്രസ്റ്റിന്റെ പ്രസവശുശ്രൂഷാ യൂണിറ്റുകളെ “ഗുഡ്” എന്ന വിലയിരുത്തലിൽ നിന്ന് “ഇൻഅഡിക്വേറ്റ്” ആയി താഴ്ത്തിയിരുന്നു. ട്രസ്റ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ബ്രെൻഡൻ ബ്രൗൺ, ദു:ഖിതരായ കുടുംബങ്ങളോട് ക്ഷമാപണം നടത്തി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടീഷ് ഇന്ത്യൻ വോട്ടർമാരിൽ നൈജൽ ഫാരേജ് നയിക്കുന്ന റീഫോം യുകെയ്ക്കുള്ള പിന്തുണ മൂന്ന് ഇരട്ടിയായി വർധിച്ചിട്ടുണ്ടെന്ന് ഓക്‌സ്‌ഫോർഡ് അധ്യാപകരുടെ സംഘമായ 1928 ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനത്തിൽ കണ്ടെത്തി. ദീപാവലി ദിനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. റിപ്പോർട്ട് അനുസരിച്ച് ഇന്ത്യക്കാരുടെയിടയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 4 ശതമാനമായിരുന്ന റീഫോം പാർട്ടിയ്ക്കുള്ള പിന്തുണ ഇപ്പോൾ 13 ശതമാനമായി ഉയർന്നിട്ടുണ്ട്.
റീഫോം യുകെയോടുള്ള പിന്തുണ ബ്രിട്ടീഷ് ഇന്ത്യൻ സമൂഹത്തിൽ ഇനിയും ദേശീയ ശരാശരിയേക്കാൾ കുറവാണെങ്കിലും, വളർച്ചാ നിരക്ക് ദേശീയ തലത്തിലെ ശരാശരിയെക്കാൾ വേഗത്തിൽ വർധിച്ചിരിക്കുന്നതായി പഠനം വ്യക്തമാക്കുന്നു. യുകെയിലെ ഏറ്റവും വലിയ ന്യൂനപക്ഷ സമുദായമായ ഇന്ത്യൻ വംശജർ രാജ്യത്തിന്റെ ഏകദേശം 3 ശതമാനം ജനസംഖ്യയാണ്. ഇതിനുമുമ്പ് ദശകങ്ങളോളം ലേബർ പാർട്ടിയോടുള്ള അടുപ്പം നിലനിർത്തിയിരുന്ന ഇന്ത്യൻ വോട്ടർമാർ, ഇപ്പോൾ സമൂഹത്തിന്റെ സാമൂഹ്യ-ആർഥിക പുരോഗതിയോടൊപ്പം മറ്റു ബ്രിട്ടീഷ് ജനങ്ങളുമായി സാമ്യമുള്ള നയപ്രാധാന്യങ്ങൾ സ്വീകരിക്കുകയാണ്. ഹിന്ദു വോട്ടർമാരിലെ സാമൂഹിക പരമ്പരാഗതതയും ദേശീയതയും ഇവരെ വലതുപക്ഷത്തിലേക്ക് നീങ്ങാൻ കാരണമായി ഗവേഷകർ പറയുന്നു.
2021-ൽ കാർനെജി എൻഡൗമെന്റ് ഫോർ ഇന്റർനാഷണൽ പീസ് നടത്തിയ പഠനത്തിൽ, ജെറമി കോർബിൻെറ കാലത്ത് കശ്മീർ സ്വാതന്ത്ര്യത്തിന് ലേബർ പാർട്ടി നൽകിയ പിന്തുണയാണ് ബ്രിട്ടീഷ് ഇന്ത്യൻ വോട്ടർമാരെ അകറ്റിയതെന്ന് കണ്ടെത്തിയിരുന്നു. പുതിയ സർവേ പ്രകാരം, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ വോട്ടർമാരിൽ 48 ശതമാനം പേർ ലേബർ പാർട്ടിക്കും 21 ശതമാനം പേർ കൺസർവേറ്റീവിനും 4 ശതമാനം പേർ റീഫോമിനും വോട്ട് ചെയ്തിരുന്നു. ഇപ്പോൾ ലേബറിന് 35 ശതമാനം, കൺസർവേറ്റീവിന് 18 ശതമാനം മാത്രമാണ് പിന്തുണ. നയപ്രാധാന്യങ്ങളിൽ ഉണ്ടായ മാറ്റമാണ് ഈ മാറ്റത്തിന് പിന്നിൽ എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ റോഡ് സുരക്ഷാ നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ അധികാരികൾ നീക്കം തുടങ്ങി. പുതുതായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന നിയമ പ്രകാരം നിശ്ചിത പരിധിയെക്കാൾ 1 mph മാത്രം അധികമായാലും വാഹനമോടിക്കുന്നവർക്ക് പിഴ ചുമത്താൻ കഴിയുമെന്ന് നിയമത്തിൽ പറയുന്നുണ്ട് . ഇതോടെ ചെറിയ നിയമലംഘനങ്ങൾക്ക് പോലും വിട്ടുവീഴ്ചയില്ലാത്തതായിരിക്കും സ്പീഡ് ക്യാമറ നിരീക്ഷണം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ട്രാഫിക് സുരക്ഷ ഉറപ്പാക്കാനാണ് ഈ നീക്കം, എന്നാൽ നിരവധി ഡ്രൈവർ അനുകൂല സംഘടനകൾ ഇത് അനീതിയാണെന്ന പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്.
നിലവിൽ ബ്രിട്ടനിലെ ചില പോലീസ് ഫോഴ്സുകൾ വേഗപരിധിയിൽ 10% വരെ ‘ലീ വേ’ (അൽപം ഇളവ്) അനുവദിക്കാറുണ്ട്. ഉദാഹരണത്തിന്, 30 mph പരിധിയുള്ള പ്രദേശങ്ങളിൽ 33 mph വരെ ഓടിച്ചാൽ സാധാരണയായി പിഴ ലഭിക്കാറില്ല. എന്നാൽ ഈ ഇളവ് ഒഴിവാക്കി സീറോ ടോളറൻസ് നയം ആവിഷ്കരിച്ചിരിക്കുകയാണ്. സ്കോട്ട് ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലെ ചില മേഖലകളിൽ ഇതിനകം തന്നെ ഈ രീതിയിലുള്ള കർശന നിയന്ത്രണം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കി വരുന്നു.
മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, ബ്രിട്ടന്റെ ഈ നീക്കം ഏറ്റവും കർശനമായവയിൽ പെടുന്നു. ജർമ്മനിയിൽ ചില ഭാഗങ്ങളിൽ വേഗപരിധി തന്നെ ഇല്ലാത്തപ്പോൾ, ഫ്രാൻസിലും ഇറ്റലിയിലും 5 km/h വരെ ഇളവുണ്ട്. അമേരിക്കയിലെ മിക്ക സംസ്ഥാനങ്ങളിലും സ്പീഡ് പരിധി ലംഘനത്തിന് 3–5 mph വരെ സഹിഷ്ണുത ലഭിക്കും. എന്നാൽ ബ്രിട്ടീഷ് ട്രാഫിക് അതോറിറ്റികൾ പറയുന്നത്, വേഗതയിൽ “അൽപം മാത്രം” എന്നത് പോലും അപകടസാധ്യത വർധിപ്പിക്കുന്നുവെന്നതാണ്. അതിനാൽ സുരക്ഷയ്ക്ക് വേഗം കുറയ്ക്കുക, ജീവിതം രക്ഷിക്കുക എന്ന സന്ദേശം തന്നെയാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യൂറോപ്പിലെ മൂന്ന് പ്രമുഖ ബ്രാൻഡുകൾ നിർമ്മിച്ച കുഞ്ഞുങ്ങളുടെ പാവകളിൽ മനുഷ്യാരോഗ്യത്തിന് ഹാനികരമായ ‘ബിസ്‌ഫിനോൾ എ’ (ബിപിഎ) എന്ന രാസപദാർത്ഥം കണ്ടെത്തിയതായി ചെക്ക് റിപ്പബ്ലിക്കിലെ ഉപഭോക്തൃസംഘടനയായ ഡി ടെസ്റ്റ് റിപ്പോർട്ട് ചെയ്തു. ഡച്ച് കമ്പനി ഫിലിപ്സ്, സ്വിറ്റ്സർലൻഡിലെ കുരാപ്രോക്സ് , ഫ്രഞ്ച് കളിപ്പാട്ട നിർമ്മാതാക്കളായ സോഫി ലാ ജിറാഫ് എന്നിവയുടെ ഡമ്മികളിലാണ് പരിശോധനയിൽ ബിപിഎ കണ്ടെത്തിയത്. ബിപിഎ, പ്ലാസ്റ്റിക് നിർമ്മാണത്തിൽ ഉപയോഗിക്കുന്ന സിന്തറ്റിക് രാസപദാർത്ഥമാണ്.
ബിപിഎ, ഇത് സ്ത്രീഹോർമോണായ ഈസ്റ്റ്രജന്റെ സ്വഭാവം അനുകരിക്കുന്നതിനാൽ ശരീരത്തിൽ ഹോർമോൺ വ്യതിയാനങ്ങൾ, പ്രജനനപ്രശ്‌നങ്ങൾ, കുട്ടികളിലെ പൂർവ്വവയോപ്രാപ്തി, ക്യാൻസർ, അമിതവണ്ണം തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. ഡി ടെസ്റ്റ് നടത്തിയ പരിശോധനയിൽ ചെക്ക് റിപ്പബ്ലിക്, സ്ലോവേനിയ, ഹംഗറി എന്നിവിടങ്ങളിൽ നിന്നായി 21 ഡമ്മികൾ വാങ്ങിയാണ് പരിശോധന നടത്തിയത്. ഇതിൽ ഏറ്റവും കൂടുതലായ 19 മൈക്രോഗ്രാം/കിലോ അളവാണ് കുരാപ്രോക്സ് ബേബി ഗ്രോ വിത്ത് ലൗ സുതാര്യത്തിൽ കണ്ടെത്തിയത്. യൂറോപ്യൻ യൂണിയൻെറ 10µg എന്ന പരിധി മറികടന്നാണ് ഈ അളവ്.
കുറാഡൻ (കുറാപ്രോക്സ് നിർമ്മാതാക്കൾ) പരിശോധനാഫലം സ്ഥിരീകരിച്ച ശേഷം ബാധിച്ച ബാച്ചുകൾ വിപണിയിൽ നിന്ന് പിൻവലിക്കുകയും ഉപഭോക്താക്കൾക്ക് പണം തിരികെ നൽകാനുള്ള നടപടിയും ആരംഭിച്ചു. അതേസമയം ഡെക്ര നടത്തിയ പരിശോധനകളിൽ അവരുടെ ഉൽപ്പന്നങ്ങളിൽ ബിപിഎ കണ്ടെത്തിയില്ലെന്നും എല്ലാ ഡമ്മികളും ബിപിഎ – രഹിതമാണെന്നും വ്യക്തമാക്കി ഫിലിപ്‌സ് രംഗത്ത് വന്നിരുന്നു. ഇയു നിയമപ്രകാരം കുഞ്ഞുങ്ങളുടെ കുപ്പികളിൽ ബിപിഎ പൂർണ്ണമായും നിരോധിച്ചിട്ടുണ്ടെങ്കിലും ഡമ്മികളിൽ സംബന്ധിച്ച നിയമങ്ങൾക്ക് വ്യക്തതയില്ല. അതേസമയം കുഞ്ഞുങ്ങൾ ഉപയോഗിക്കുന്ന പാവകളിൽ ബിപിഎ അനുവദിക്കുന്നത് യുക്തിപരമല്ലെന്നും കർശനമായ നിയന്ത്രണങ്ങൾ വേണമെന്നും ചെക്ക് പരിസ്ഥിതി സംഘടനയുടെ വക്താവ് വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ ആഡംബര വസതികളിൽ നികുതി വർധിപ്പിക്കുന്നതിനായി പുതിയ കൗൺസിൽ ടാക്‌സ് ബാൻഡുകൾ അവതരിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നു. പുതിയ ബാൻഡുകൾ കൊണ്ടുവരുന്നത് വഴി പ്രാദേശിക ഭരണകൂടങ്ങൾക്ക് അധിക ധനസഹായം ലഭിക്കുകയും, ട്രഷറിയിൽ നിന്ന് ഗ്രാന്റുകൾ ആവശ്യപ്പെടേണ്ട സാഹചര്യം കുറയുകയും ചെയ്യും.
ഉയർന്ന മൂല്യമുള്ള വീടുകൾക്കായി പുതിയ കൗൺസിൽ ടാക്‌സ് ബാൻഡ് അവതരിപ്പിക്കുന്നത് ഇതുവരെ മുന്നോട്ടുവന്നിട്ടുള്ള നികുതി പരിഷ്കാര ആശയങ്ങളിൽ ഏറ്റവും നീതിപൂർണ്ണമായ നടപടി ആയിരിക്കുമെന്ന് എസ്റ്റേറ്റ് ഏജൻസി ഹാംപ്ടൺസിലെ ലീഡ് അനലിസ്റ്റ് ഡേവിഡ് ഫെൽ അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ടിലെ ഏറ്റവും ഉയർന്ന കൗൺസിൽ ടാക്‌സ് തലമായ ബാൻഡ് എച്ച് ഇപ്പോൾ 1991-ൽ £3,20,001-ൽ കൂടുതൽ മൂല്യമുണ്ടായിരുന്ന വീടുകൾക്കാണ് ബാധകമാകുന്നത്. ഇതിൽ നാല് ബെഡ്റൂം ഉള്ള പുതിയ വീടുകൾ മുതൽ ലക്ഷങ്ങൾ വിലവരുന്ന മേഗാ മാൻഷനുകൾ വരെ ഉൾപ്പെടുന്നുണ്ട്.
നേഷൻ വൈഡിൻെറ കണക്കുകൾ പ്രകാരം 1991-ൽ £4,24,000 മൂല്യമുണ്ടായിരുന്ന സ്വത്ത് വകകൾക്ക് ഇന്ന് ശരാശരിയായി £2.1 മില്യൺ (ഏകദേശം ₹22 കോടി) വിലവരും. ലണ്ടനിൽ ഇതിന്റെ മൂല്യം 2025-ൽ £3 മില്യൺ കടക്കുമെന്നാണ് കണക്കാക്കുന്നത്. ലണ്ടനിലെ സമ്പന്ന പ്രദേശങ്ങളായ കെൻസിങ്ടണും ചെൽസിയും പോലുള്ള സ്ഥലങ്ങളിൽ വീടുകളുടെ ശരാശരി വില ഇപ്പോൾ £1.8 മില്യൺ ആണ്. ബ്രിട്ടനിലെ സാമ്പത്തികമായി ശക്തരായ വിഭാഗം ബജറ്റിൽ കൂടുതൽ സംഭാവന ചെയ്യേണ്ടിവരുമെന്ന് നേരത്തെ ധനമന്ത്രി റേച്ചൽ റീവ്സ് പറഞ്ഞിരുന്നു. എന്നാൽ കൗൺസിൽ ടാക്‌സ് വർധനവുകൾ പ്രോപ്പർട്ടി വിപണിയിലെ നിലവിലുള്ള മന്ദഗതിയെ കൂടി വഷളാക്കുമെന്ന് വിദഗ്ദർ പറയുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടൻ: ഗ്രീൻ എനർജി പദ്ധതിയിലൂടെ 4 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ബ്രിട്ടീഷ് സർക്കാർ പ്രഖ്യാപിച്ചു. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 400,000 പുതിയ ജോലികൾ ഉണ്ടാക്കാനാണ് പദ്ധതിയെന്ന് എനർജി സെക്രട്ടറി എഡ് മിലിബാൻഡ് അറിയിച്ചു. ഫോസിൽ ഇന്ധന മേഖലയിൽ നിന്ന് മാറി വരുന്ന തൊഴിലാളികൾക്കും, തൊഴിൽരഹിതർക്കും, മുൻസൈനികർക്കും, തടവുകാർക്കും ഈ പദ്ധതിയിൽ പ്രത്യേക പരിശീലനവും അവസരങ്ങളും നൽകും.
പ്ലംബർമാർ, ഇലക്ട്രീഷ്യൻമാർ, വെൽഡർമാർ തുടങ്ങിയവർക്കാണ് ഏറ്റവും കൂടുതൽ ആവശ്യകതയുണ്ടാകുക. 2030ഓടെ മാത്രം 8,000 മുതൽ 10,000 വരെ അധിക പ്ലംബർമാരെ ആവശ്യമുണ്ടാകും എന്ന് റിപ്പോർട്ടുകൾ പറയുന്നു. കാർപെന്റർമാർക്കും വെൽഡർമാർക്കും ആയിരക്കണക്കിന് പുതിയ അവസരങ്ങൾ ലഭിക്കും. ഗ്രീൻ എനർജി മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ശരാശരി £50,000 വരെ ശമ്പളമാണ് ലഭിക്കുക എന്നതും മിലിബാൻഡ് പറഞ്ഞു.
വിവിധ തൊഴിലാളി യൂണിയനുകൾ ഈ നീക്കത്തെ സ്വാഗതം ചെയ്തു കഴിഞ്ഞു. തൊഴിലാളികൾക്ക് നല്ല ശമ്പളവും സ്ഥിരതയുള്ള ജോലികളും ഉറപ്പാക്കണം എന്ന് യൂണൈറ്റ് ജനറൽ സെക്രട്ടറി ഷാരൺ ഗ്രഹാം പറഞ്ഞു. സർക്കാർ പുതിയ സാങ്കേതിക വിദ്യാ കോളജുകളും, പരിശീലന കേന്ദ്രങ്ങളും ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചത് കൂടുതൽ പേർക്ക് തൊഴിലും അവസരങ്ങളും സൃഷ്ടിക്കുന്നതിന് ഉപകാരപ്പെടും എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ബ്രിട്ടനിലെ എല്ലാ പൗരന്മാരുടെയും വ്യക്തിഗത വിവരങ്ങളും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലെ ഡേറ്റകളും ചൈനീസ് ഹാക്കർമാർ മോഷ്ടിച്ചെന്ന ഞെട്ടിക്കുന്ന വാർത്ത പുറത്തുവന്നു . പ്രമുഖ ബ്രിട്ടീഷ് പത്രങ്ങളായ ‘ദി ടൈംസും’ ‘ദി സൺഡേ ടൈംസും’ ചേർന്നാണ് ഈ വെളിപ്പെടുത്തൽ നടത്തിയത് . വർഷങ്ങളായി നടപ്പിലാക്കിയ പദ്ധതിപ്രകാരം ആണ് ലക്ഷക്കണക്കിന് പൗരന്മാരുടെ ബാങ്ക് വിവരങ്ങൾ, ആരോഗ്യ രേഖകൾ, ജോലി വിവരങ്ങൾ, തെരഞ്ഞെടുപ്പ് ഡേറ്റാ തുടങ്ങി അനവധി രഹസ്യ വിവരങ്ങൾ സൈബർ ആക്രമണത്തിലൂടെ ചോർത്തിയതായി ആണ് കണ്ടെത്തിയിരിക്കുന്നത്.
ദേശീയ സുരക്ഷാ ഏജൻസികൾ ഈ സംഭവത്തിന്റെ വ്യാപ്തി പരിശോധിച്ചുവരുകയാണ് . ‘സ്നോ ഫ്ലെക്ക്’ എന്ന ഡേറ്റാ പ്ലാറ്റ്ഫോം വഴി ഹാക്കർമാർക്ക് വിപുലമായ സർക്കാർ സംവിധാനങ്ങളിലേക്ക് കയറി ചെല്ലാനായതായാണ് സൂചന. പ്രധാനമന്ത്രി കിയർ സ്റ്റാർമറിന്റെ ഓഫീസ് അടക്കമുള്ള ഉന്നത തലങ്ങളിൽ നടത്തിയ അടിയന്തിര യോഗങ്ങൾ ഈ വിഷയത്തെ ദേശീയ സുരക്ഷാ ഭീഷണിയായി വിലയിരുത്തിയതായി റിപ്പോർട്ട് പറയുന്നു. ഇപ്പോൾ ഡേറ്റാ ചോർച്ചയുമായി ബന്ധപ്പെട്ട സാങ്കേതിക തെളിവുകൾ ശേഖരിക്കുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണ്.
ചൈന ഈ വിവരങ്ങൾ ഉടൻ തന്നെ ഉപയോഗിക്കാൻ ലക്ഷ്യമിടുന്നില്ലെന്നും, ഭാവിയിൽ രാഷ്ട്രീയ സ്വാധീനം ഉറപ്പിക്കാൻ അല്ലെങ്കിൽ സൈബർ യുദ്ധ തന്ത്രങ്ങൾക്ക് ആധാരമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് എന്നാണ് സൈബർ സുരക്ഷാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത് . ഇത് സാധാരണമായ ഡേറ്റാ മോഷണമല്ല, മറിച്ച് ഭാവിയിലേക്കുള്ള രഹസ്യായുധം സമാഹരിക്കുന്ന നീക്കമാണെന്നാണ് വിലയിരുത്തപെടുന്നത് . ബ്രിട്ടൻ സർക്കാർ ഇതിനെതിരെ ശക്തമായ നടപടികൾ ആലോചിക്കുകയാണെന്ന സൂചനകളാണ് പുറത്തുവരുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വില്യം ഷേക്‌സ്പിയറിന്റെ മകൾ താമസിച്ചിരുന്ന ചരിത്രപ്രാധാന്യമുള്ള വീടായ “ഹാൾസ് ക്രോഫ്റ്റിന് ഒരു കാറിടിച്ച് നാശനഷ്ടം സംഭവിച്ചു. സ്റ്റ്രാറ്റ്ഫോർഡ്-അപ്പൺ-ആവോണിലെ ഈ 17-ാം നൂറ്റാണ്ടിലെ കെട്ടിടം, ഷേക്‌സ്പിയറിന്റെ മകൾ സുശാനയും ഭർത്താവായ ജോൺ ഹാളും താമസിച്ചിരുന്നതാണ്. വെള്ളിയാഴ്ച രാവിലെ ഒരു കാർ പിറകോട്ട് പോകുന്നതിനിടെ കെട്ടിടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഭാഗ്യവശാൽ, ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ഷേക്‌സ്പിയർ ബർത്ത്‌പ്ലേസ് ട്രസ്റ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
സംരക്ഷണപദ്ധതി നടപ്പിലാക്കിക്കൊണ്ടിരുന്ന ഈ പൈതൃക കെട്ടിടം ഇനി വിദഗ്ധരുടെ സഹായത്തോടെ കൂടുതൽ പരിശോധനയ്ക്കും പുതുക്കി പണിയലിനും വിധേയമാക്കുമെന്ന് ട്രസ്റ്റ് വ്യക്തമാക്കി. 1613-ൽ നിർമ്മിതമായ ഈ കെട്ടിടം ഏറെക്കാലം സമ്പന്നരും പ്രൊഫഷണലുമായ വ്യക്തികളുടെ വസതിയായി പ്രവർത്തിച്ചിരുന്നു. പിന്നീട് 19-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഇത് ഒരു ചെറിയ സ്കൂളായും ഉപയോഗിച്ചിരുന്നു.
1949-ൽ ആണ് ഷേക്‌സ്പിയർ ബർത്ത്‌പ്ലേസ് ട്രസ്റ്റ് ഈ കെട്ടിടം സ്വന്തമാക്കിയത്. പ്രധാനപ്പെട്ട പുനർനിർമ്മാണങ്ങൾ നടത്തി 1951-ൽ പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തിരുന്നു. ഇത്തരമൊരു സംഭവമൊരിക്കലും ആവർത്തിക്കരുതെന്ന് ഉറപ്പാക്കണമെന്നും . നമ്മുടെ പൈതൃക സമ്പത്ത് എത്രത്തോളം അമൂല്യമാണെന്നും ഇത്തരം അപകടങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നതായും ട്രസ്റ്റ് പ്രസ്താവനയിൽ അറിയിച്ചു. സംരക്ഷണച്ചെലവുകൾ ഉയരുകയും വിദഗ്‌ദ്ധ തൊഴിലാളികളുടെ അഭാവം വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇത്തരം പൈതൃക സ്മാരകങ്ങളുടെ സംരക്ഷണം കൂടുതൽ വെല്ലുവിളിയായിക്കൊണ്ടിരിക്കുകയാണ്.