ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻ.എച്ച്.എസ് ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാനുള്ള നടപടികൾക്ക് ധനമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. ഏകദേശം 18,000 അഡ്മിനിസ്ട്രേറ്റീവ്, മാനേജീരിയൽ സ്ഥാനങ്ങളാണ് ഒഴിവാക്കുന്നത്. ഇതിലൂടെ ഏകദേശം ഒരു ബില്ല്യൺ പൗണ്ട് ലഭിക്കാമെന്നാണ് കണക്കാക്കുന്നത് . എൻ എച്ച് എസ് ഇംഗ്ലണ്ട് എന്ന സ്ഥാപനം അടുത്ത രണ്ട് വർഷത്തിനകം നേരിട്ട് ആരോഗ്യമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാക്കാനാണ് സർക്കാരിന്റെ പദ്ധതി. ഈ മാറ്റം സർക്കാരിന്റെ ചെലവ് കുറയ്ക്കാനുള്ള ദീർഘകാല പദ്ധതി ആയാണ് കണക്കാക്കപ്പെടുന്നത് . എന്നാൽ അതോടൊപ്പം സംഘടനയുടെ സ്വതന്ത്രതയും പ്രവർത്തന ഫലപ്രാപ്തിയും കുറയുമെന്ന ഭയം ഉയരുന്നു.

വിസ്തൃതമായ പുനഃസംഘടനയിലൂടെ ബ്യൂറോക്രസിയിൽ ചെലവാകുന്ന തുക കുറച്ച് മുന്നണി സേവനങ്ങൾക്ക് കൂടുതൽ തുക മാറ്റിവെക്കാമെന്നതാണ് സർക്കാരിന്റെ വാദം. എൻ.എച്ച്.എസിൽ അനാവശ്യമായ ഭരണ സ്ഥാനങ്ങൾ ഒഴിവാക്കി ആരോഗ്യ സേവനങ്ങളെ ശക്തിപ്പെടുത്തുക ആണ് സർക്കാരിന്റെ ലക്ഷ്യം എന്ന് ആരോഗ്യ മന്ത്രി വെസ് സ്ട്രീറ്റിങ് പ്രസ്താവിച്ചു . ഓരോ ബില്ല്യൺ പൗണ്ട് ചെലവ് കുറയ്ക്കുന്നത് 1,16,000 അധിക ഹിപ്പ്, കാൽമുട്ട് ശസ്ത്രക്രിയകൾക്ക് വേണ്ട ചെലവിനോട് തുല്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, നേഴ്സുമാരുടെയും ആരോഗ്യ സംഘടനകളുടെയും പ്രതിനിധികൾ ഈ നീക്കത്തെ “തെറ്റായ സാമ്പത്തികതന്ത്രം” എന്ന് വിശേഷിപ്പിക്കുന്നു. പരിചയസമ്പന്നരായ ആരോഗ്യപ്രവർത്തകരെ നഷ്ടപ്പെടുന്നത് ഭാവിയിൽ രോഗി പരിചരണ നിലവാരം തകർക്കുമെന്നാണ് അവരുടെ മുന്നറിയിപ്പ്.

, “ആയിരക്കണക്കിന് വിദഗ്ധരായ ആരോഗ്യപ്രവർത്തകരെ പിരിച്ചുവിടുന്നത് തെറ്റായ സാമ്പത്തിക തന്ത്രമാണെന്ന് റോയൽ കോളേജ് ഓഫ് നേഴ്സിംഗിന്റെ പ്രതിനിധിയായ പാട്രീഷ്യ മാർക്വിസ് അഭിപ്രായപ്പെട്ടു. എൻഎച്ച്എസ് ഇംഗ്ലണ്ട് പുനഃസംഘടനയിലൂടെ തൊഴിലാളികൾക്കിടയിൽ ആശങ്കയും അനിശ്ചിതത്വവും ഉയരുമ്പോൾ, മലയാളി നേഴ്സുമാർ ഉൾപ്പെടെ ആയിരക്കണക്കിന് വിദേശ ജീവനക്കാർക്ക് ജോലി സുരക്ഷയെ കുറിച്ചുള്ള ഭയം വർധിച്ചിരിക്കുകയാണ്. ആരോഗ്യ സേവനങ്ങൾ നേരത്തെ തന്നെ ജീവനക്കാരുടെ ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ, ഇത്തരമൊരു വൻ പുനഃസംഘടന എൻ എച്ച് എസിൽ പ്രതിസന്ധി സൃഷ്ടിക്കുമെന്നതാണ് വിദഗ്ധരുടെ അഭിപ്രായം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടൻ: കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപകരണങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നത് തടയാനുമുള്ള കർശന നിയമം യുകെയിൽ നടപ്പിലാക്കും. പുതിയ നിയമപ്രകാരം, ടെക് കമ്പനികൾക്കും ചൈൽഡ് പ്രൊട്ടക്ഷൻ ഏജൻസികൾക്കും AI സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ബാലപീഡന ചിത്രങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ടോ എന്ന് പരിശോധിക്കാൻ സർക്കാർ അനുമതി നൽകും. ഇതിലൂടെ ദുരുപയോഗ സാധ്യതകൾ മുൻകൂട്ടി കണ്ടെത്തി തടയാനുള്ള സംവിധാനമാണ് ലക്ഷ്യം വെയ്ക്കുന്നത് .

Al അടിസ്ഥാനമാക്കിയുള്ള ബാലപീഡന ചിത്രങ്ങൾ (CSAM) സംബന്ധിച്ച റിപ്പോർട്ടുകൾ കഴിഞ്ഞ ഒരുവർഷത്തിനിടെ ഇരട്ടിയായി വർധിച്ചതായി ഇന്റർനെറ്റ് വാച്ച് ഫൗണ്ടേഷൻ വ്യക്തമാക്കി. 2024-ൽ 199 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 2025-ൽ അത് 426 ആയി ഉയർന്നു. ഏറ്റവും ഗുരുതരമായ വിഭാഗത്തിൽപ്പെടുന്ന ചിത്രങ്ങളുടെയും വീഡിയോകളുടെയും എണ്ണം 3,000 കടന്നതായി റിപ്പോർട്ടിൽ പറയുന്നു. 94 ശതമാനം ഇരകളും പെൺകുട്ടികളാണ്. നവജാത ശിശുക്കളുടെ ചിത്രങ്ങളും ആശങ്കാജനകമായി വർധിച്ചു.

“ദുരുപയോഗം തുടങ്ങുന്നതിന് മുമ്പേ അത് തടയുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.” എന്ന് എ ഐയും ഓൺലൈൻ സുരക്ഷയും സംബന്ധിച്ച മന്ത്രിയായ കനിഷ്ക നാരായൺ പറഞ്ഞു. പുതിയ നിയമം പ്രകാരം എ ഐ മാതൃകകളെ തന്നെ നിയന്ത്രണ വിധേയമാക്കുകയും, ബാലപീഡന ചിത്രങ്ങൾ സൃഷ്ടിക്കാൻ രൂപകൽപ്പന ചെയ്ത മോഡലുകൾ കൈവശം വയ്ക്കുന്നതിനും വിതരണം ചെയ്യുന്നതിനും നിരോധനം ഏർപ്പെടുത്തുകയും ചെയ്യും . കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഈ മാറ്റം നിർണായകമാകുമെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഏജൻസികൾ അഭിപ്രായപ്പെട്ടു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ട്: മൂന്നുപ്രധാനപ്പെട്ട സ്ഥലങ്ങളിലെ സ്വകാര്യ കെയർ സർവീസ് ദാതാക്കൾ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 250 ദശലക്ഷം പൗണ്ട് ലാഭം നേടിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . “റിക്ലെയിമിങ് അവർ റീജണൽ എക്കണോമീസ്” എന്ന സംഘടന നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങൾ വെളിപ്പെടുത്തിയത് . 2021 മുതൽ 2024 വരെ നോർത്ത് ഈസ്റ്റ്, സൗത്ത് യോർക്ഷയർ, വെസ്റ്റ് മിഡ്ലാൻഡ്സ് മേഖലകളിലെ സ്വകാര്യ കെയർ സർവീസ് സ്ഥാപനങ്ങളാണ് ഇത്രയും വൻതുകയ്ക്ക് ലാഭം നേടിയതെന്ന് റിപ്പോർട്ട് പറയുന്നു.

ആകെ ലാഭത്തിൽ മൂന്നിലൊന്നിലധികം ഭാഗം പ്രൈവറ്റ് സ്ഥാപനങ്ങളുടെ കൈകളിലേയ്ക്കാണ് ഒഴുകിയതെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ കമ്പനികളിലെ ഡയറക്ടർമാർ സാധാരണ കെയർ സർവീസ് തൊഴിലാളികളെ അപേക്ഷിച്ച് 60 മടങ്ങ് കൂടുതൽ ശമ്പളം വാങ്ങുമ്പോൾ, പല ഫ്രണ്ട്ലൈൻ തൊഴിലാളികൾക്കും ജീവിക്കാൻ മതിയാകാത്ത വേതനം മാത്രമാണ് ലഭിക്കുന്നത്. പൊതുധനം സേവന നിലവാരം മെച്ചപ്പെടുത്താനല്ല, ലാഭത്തിന് വേണ്ടി പുറത്തേക്ക് ഒഴുകുന്നതായി റിപ്പോർട്ട് വിമർശിക്കുന്നു.

സർക്കാർ പൊതുസേവനങ്ങളിൽ നിന്ന് എത്ര ലാഭം എടുക്കാമെന്ന് നിയമപരമായ പരിധികൾ നിശ്ചയിക്കണമെന്നും, തദ്ദേശഭരണ സ്ഥാപനങ്ങൾ ആർക്കാണ് കരാറുകൾ നൽകുന്നതെന്നതിൽ കൂടുതൽ വ്യക്തത വേണമെന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു. “കെയർ സർവീസ് ഒരു പൊതു ഉത്തരവാദിത്വമായിരിക്കണമെന്നും വാണിജ്യ വസ്തുവല്ലെന്നും റിപ്പോർട്ട് തയ്യാറാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച റോസി മഗ്വയർ അഭിപ്രായപ്പെട്ടു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ട്: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ സ്നാപ്പ് ചാറ്റ് വഴി പെൺകുട്ടികളെ വലയിലാക്കി ലൈംഗികമായി പീഡിപ്പിച്ച എൻ.എച്ച്.എസ്. മാനേജർ പോൾ ലിപ്സ്കോംബ്ക്ക് 28 വർഷം തടവിന് കോടതി ശിക്ഷ വിധിച്ചു. 51 വയസ്സുള്ള ലിപ്സ്കോംബ്, 13 വയസ്സിനു താഴെയുള്ള കുട്ടികളെ ലക്ഷ്യമാക്കി ലൈംഗിക ചൂഷണം, പീഡനം, ബലാത്സംഗം തുടങ്ങി 34 കുറ്റങ്ങൾക്കാണ് കുറ്റസമ്മതം ചെയ്തത്. പോലീസ് അദ്ദേഹത്തെ കെ.എഫ്.സി ഡ്രൈവ്ത്രുവിൽ നിന്നു അറസ്റ്റ് ചെയ്തതോടെ, ടെസ്ല കാർ ഉപയോഗിച്ച് കുട്ടികളെ ഹോട്ടലുകളിലേക്കും എയർബിഎൻബികളിലേക്കും കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന ഞെട്ടിക്കുന്ന വസ്തുതകളും പുറത്ത് വന്നു.

ലിപ്സ്കോംബ് വ്യാജനാമങ്ങൾ ഉപയോഗിച്ച് കുട്ടികളുമായി ചാറ്റ് ചെയ്ത് അവരുടെ വിശ്വാസം നേടി. സ്നാപ് ചാറ്റ് അക്കൗണ്ടുകൾ വഴി അദ്ദേഹം എ ഐ ഉപയോഗിച്ച് നിർമ്മിച്ച ബാലപീഡന ചിത്രങ്ങളും വീഡിയോകളും വിൽപ്പന നടത്തുകയായിരുന്നു എന്നും അന്വേഷണത്തിൽ പോലീസ് കണ്ടെത്തി . അദ്ദേഹത്തിന്റെ വെബ്സൈറ്റിൽ “ഗോൾഡ് ലെവൽ ആക്സസ്” എന്ന പേരിൽ ഈ ചിത്രങ്ങൾക്കും “പീഡന മാർഗ്ഗനിർദ്ദേശങ്ങൾക്കും” പണം ഈടാക്കിയതായും കണ്ടെത്തി. ഡിറ്റക്ടീവുകൾ അദ്ദേഹത്തെ “തന്ത്രശാലിയും മുൻകൂട്ടി ആസൂത്രണം ചെയ്ത കുറ്റവാളിയുമാണ്” എന്ന് വിശേഷിപ്പിച്ചു.

ഈ കേസിലൂടെ സോഷ്യൽ മീഡിയയിലൂടെ കുട്ടികളെ ലക്ഷ്യമിട്ട് നടക്കുന്ന കുറ്റകൃത്യങ്ങൾക്കെതിരെ കൂടുതൽ കർശന നടപടി ആവശ്യമാണ് എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സ്നാപ് ചാറ്റ് കമ്പനിയും ഇത്തരം ദുരുപയോഗങ്ങൾ തടയാനായി പൊലീസ്, സുരക്ഷാ ഏജൻസികൾ എന്നിവരുമായി ചേർന്ന് പ്രവർത്തിക്കുന്നതായി വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ബ്രിട്ടനിലെ തൊഴിലില്ലായ്മയുടെ നിരക്ക് സെപ്റ്റംബർ അവസാനിക്കുന്ന മൂന്നുമാസത്തിൽ 5 ശതമാനമായി ഉയർന്നതായുള്ള കണക്കുകൾ പുറത്തുവന്നു. 2020 ഡിസംബർ മുതൽ 2021 ഫെബ്രുവരി വരെയുള്ള കാലയളവിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. വിദഗ്ധർ പ്രവചിച്ചതിനേക്കാൾ കൂടുതലാണ് ഈ വർധന. പുതിയ കണക്കുകൾ ബജറ്റിന് മുൻപുള്ള സാമ്പത്തിക ആശങ്കകൾ വർധിപ്പിച്ചു.

ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ONS) പ്രകാരം ശരാശരി വേതന വർധനയും കുറയുന്ന പ്രവണതയിലാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ നൽകുന്ന സൂചന . പൊതു മേഖലയിലെ വേതനവർധന 6.6 ശതമാനമായപ്പോൾ, സ്വകാര്യ മേഖലയിലെ വളർച്ച 4.2 ശതമാനമായി ചുരുങ്ങി. ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടുത്ത ഏതാനും വർഷങ്ങളിലും തൊഴിൽരഹിതത്വം 5 ശതമാനത്തിന് സമീപം തുടരുമെന്നാണ് പ്രവചിക്കുന്നത്.

വിപണിയിലെ ഈ ദുർബലതയെ കുറിച്ച് വിദഗ്ധർ കടുത്ത ആശങ്ക ആണ് പ്രകടിപ്പിച്ചത് . ചെറുകിട വ്യവസായങ്ങളുടെ ഉയർന്ന നികുതി, നിയമങ്ങൾ, ചെലവുകൾ എന്നിവ കാരണം ജീവനക്കാരെ നിയമിക്കുന്നത് മന്ദഗതിയിലാണെന്നും ഫെഡറേഷൻ ഓഫ് സ്മോൾ ബിസിനസ്സസ് അറിയിച്ചു. വരാനിരിക്കുന്ന ബജറ്റിൽ സർക്കാർ തൊഴിൽ വർധനയ്ക്കും വളർച്ചയ്ക്കും അനുകൂലമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് വ്യവസായ സംഘടനകളുടെ പ്രതികരണം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ ∙ ബിബിസിയുടെ പനോരമ ഡോക്യുമെന്ററിയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസംഗം തെറ്റായ രീതിയിൽ എഡിറ്റ് ചെയ്തെന്ന ആരോപണത്തിൽ ബിബിസി വൻ പ്രതിസന്ധിയിലാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . 2021 ജനുവരി 6-ന് നടന്ന പ്രസംഗത്തിലെ രണ്ട് ഭാഗങ്ങൾ ചേർത്തത് മൂലം ട്രംപ് ജനങ്ങളെ നേരിട്ട് ക്യാപിറ്റോൾ ആക്രമണത്തിന് പ്രേരിപ്പിച്ചതായി തോന്നിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങൾ പ്രദർശിപ്പിച്ചതായി ആണ് ആരോപണം. ഇതിനെതിരെ ട്രംപിന്റെ നിയമസംഘം ബിബിസിക്ക് നവംബർ 14 വരെ സമയം നിശ്ചയിച്ച്, പൂർണ്ണമായ പിന്വലിപ്പും മാപ്പും ആവശ്യപ്പെട്ടിട്ടുണ്ട്. ഇല്ലെങ്കിൽ ഒരു ബില്യൺ ഡോളർ (ഏകദേശം ₹7600 കോടി) നഷ്ടപരിഹാരക്കേസ് ഫയൽ ചെയ്യുമെന്ന് ആണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ബിബിസിയുടെ ചെയർമാൻ സമീർ ഷാ പനോരമ എപ്പിസോഡിൽ “തെറ്റായ വിധി നിർണ്ണയം” നടന്നതായി സമ്മതിക്കുകയും അതിനായി പൊതുമാപ്പ് അഭ്യർഥിക്കുകയും ചെയ്തു. അതേസമയം, ബിബിസി മുൻ സിഇഒ ഡെബോറാ ടർണസും ഡയറക്ടർ ജനറൽ ടിം ഡേവിയും രാജിവെച്ചതോടെ സ്ഥാപനത്തിന്റെ പ്രവർത്തന നയത്തെയും രാഷ്ട്രീയ പക്ഷ പാതിത്വത്തെയും കുറിച്ചുള്ള വിമർശനം ശക്തമായി. ടർണസ് ബിബിസി “സ്ഥാപനപരമായി പാർശ്വപാതമുള്ളതല്ല” എന്നും പത്രപ്രവർത്തകർ നിഷ്പക്ഷത പാലിക്കാൻ ശ്രമിക്കുന്നവരാണെന്നും വ്യക്തമാക്കി.

ട്രംപിന്റെ അഭിഭാഷകൻ അലഹാന്ദ്രോ ബ്രിറ്റോ ബിബിസി “തെറ്റായതും അപകീർത്തികരവുമായ” വിവരങ്ങൾ പ്രചരിപ്പിച്ചതായി ആരോപിച്ചു. സംഭവത്തെ കുറിച്ച് ബിബിസിക്കെതിരെ 500-ലധികം പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് ചെയർമാൻ സമീർ ഷാ കമ്മിറ്റിയോട് അറിയിച്ചു. സംഭവം മാധ്യമ സ്വാതന്ത്ര്യത്തെയും രാഷ്ട്രീയ സ്വാധീനത്തെയും ചുറ്റിപ്പറ്റിയുള്ള പുതിയ വിവാദങ്ങൾക്ക് വഴി തുറന്നിരിക്കുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ ∙ വീടുകളിലെത്തി രോഗികളെ പരിചരിക്കുന്ന എൻഎച്ച്എസ് (NHS) ജീവനക്കാർക്ക് ചില പ്രദേശങ്ങൾ “നോ-ഗോ സോണുകൾ” ആയി തോന്നുന്നുവെന്ന ആശങ്ക ഉയർത്തുന്ന വാർത്തകൾ പുറത്തുവന്നു. പ്രത്യേകിച്ച് കറുത്ത വർഗ്ഗക്കാരും ഏഷ്യൻ ജീവനക്കാരുമാണ് സെന്റ് ജോർജ് ഫ്ലാഗുകൾ കെട്ടിയ പ്രദേശങ്ങളിൽ പ്രവർത്തിക്കാൻ ഭയപ്പെടുന്നത്. ഈ പതാകകൾ മനഃപൂർവ്വം ഭീഷണി സൃഷ്ടിക്കുന്നതിനായാണെന്ന് ഒരു എൻഎച്ച്എസ് ട്രസ്റ്റ് ചീഫ് എക്സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു.

വേനലിൽ ഇംഗ്ലണ്ടിലെ പല ഭാഗങ്ങളിലും പതാകകൾ ഉയർത്തിയിരുന്നു . ഇത് ന്യൂനപക്ഷ വർഗ്ഗക്കാരായ ജീവനക്കാരിൽ വംശീയ ഭീഷണി ഉണർത്തിയതായാണ് റിപ്പോർട്ടുകൾ ചൂണ്ടി കാണിക്കുന്നത്. ചിലർക്ക് ജോലി സ്ഥലത്ത് മാത്രമല്ല, വീട്ടിലും സോഷ്യൽ മീഡിയയിലും അധിക്ഷേപം നേരിടേണ്ടി വന്നതായി റിപ്പോർട്ടുണ്ട്. “പതാകകൾ ഉയർന്നതോടെ ചില പ്രദേശങ്ങൾ നമ്മെ ഒഴിവാക്കാൻ ഉദ്ദേശിച്ച സ്ഥലങ്ങളായി തോന്നി,” എന്നാണ് പേര് വെളിപ്പെടുത്താത്ത ഒരു എൻഎച്ച്എസ് ജീവനക്കാരൻ പറഞ്ഞത്.

കുടിയേറ്റ വിരുദ്ധ പ്രചാരണം ശക്തമായതോടെ വംശീയതയും വിദ്വേഷവും വീണ്ടും വളരുകയാണെന്നും, വിദേശ നേഴ്സുമാരില്ലാതെ ബ്രിട്ടനിലെ ആരോഗ്യസംവിധാനം നിലനിൽക്കില്ലെന്നും റോയൽ കോളേജ് ഓഫ് നേഴ്സിംഗ് ജനറൽ സെക്രട്ടറി പ്രൊഫ. നിക്കോള റേഞ്ചർ വ്യക്തമാക്കി. സമൂഹത്തിൽ പ്രവർത്തിക്കുന്ന നേഴ്സുമാർക്ക് സുരക്ഷ ഉറപ്പാക്കാൻ തൊഴിൽ ദാതാക്കൾക്ക് കടമയുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു. വംശീയതയ്ക്കും ഭീഷണിക്കും സ്ഥാനമില്ലെന്നും, ഇത്തരം സംഭവങ്ങൾ പോലീസിൽ റിപ്പോർട്ട് ചെയ്യണമെന്നും ആണ് ആരോഗ്യവകുപ്പ് സംഭവങ്ങളോട് പ്രതികരിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ റെഡ് ഫോർട്ടിനടുത്ത് തിങ്കളാഴ്ച വൈകുന്നേരം ഉണ്ടായ ഭീകര സ്ഫോടനത്തിൽ എട്ടുപേരുടെ മരണം സ്ഥിരീകരിച്ചതിനെ തുടർന്ന്, അന്വേഷണം വൻതോതിൽ വ്യാപിപ്പിച്ചിരിക്കുകയാണ്. മെട്രോ സ്റ്റേഷനു സമീപം സിഗ്നലിൽ നിൽക്കുകയായിരുന്ന കാർ പെട്ടെന്നു പൊട്ടിത്തെറിക്കുകയായിരുന്നു. കാറിനോടൊപ്പം സമീപ വാഹനങ്ങൾക്കും തീപിടിച്ചു. പരിസരം മുഴുവൻ കനത്ത പുകയും തീയും നിറഞ്ഞ അവസ്ഥയായിരുന്നു. സ്ഫോടനത്തിൽ ഇരുപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്, ചിലരുടെ നില ഗുരുതരമാണ്. സംഭവത്തിന് പിന്നാലെ പോലീസ്, ഫയർഫോഴ്സ്, ആംബുലൻസ് യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ സമീപത്തെ ലോക്ക് നായക് ആശുപത്രിയിലേക്കും മറ്റ് സർക്കാർ ആശുപത്രികളിലേക്കും മാറ്റി. ആശുപത്രികൾക്ക് മുന്നിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്.

ദേശീയ സുരക്ഷാ ഗാർഡിന്റെ ബോംബ് ഡിസ്പോസൽ യൂണിറ്റും ഫോറൻസിക് വിദഗ്ധരും സംഭവസ്ഥലത്ത് പരിശോധന ആരംഭിച്ചു. കാറിന്റെ അവശിഷ്ടങ്ങളിൽ നിന്ന് ലഭിച്ച സാമ്പിളുകൾ വിശദമായി പരിശോധിക്കാനായി അയച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥർ കാറിന്റെ യാത്രാമാർഗവും ഉടമസ്ഥാവകാശവും കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരുകയാണ് . സ്ഫോടനത്തിന് മുമ്പ് കാർ സമീപ പാർക്കിംഗിൽ മണിക്കൂറുകളോളം നിൽക്കുകയായിരുന്നുവെന്ന റിപ്പോർട്ടും ഉയർന്നിട്ടുണ്ട്. എങ്കിലും അത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാത്രി തന്നെ ആശുപത്രിയും സ്ഫോടനസ്ഥലവും സന്ദർശിച്ച് സ്ഥിതി വിലയിരുത്തി. അന്വേഷണത്തിന്റെ പുരോഗതി നിരീക്ഷിക്കാൻ ചൊവ്വാഴ്ച രാവിലെ ആഭ്യന്തര മന്ത്രാലയത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗവും വിളിച്ചു ചേർത്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കു അനുശോചനം അറിയിച്ചു. സ്ഫോടനത്തെ തുടർന്ന് ഡൽഹിയിലും സമീപ സംസ്ഥാനങ്ങളിലുമുള്ള അതിർത്തികളിൽ കർശന പരിശോധന ആരംഭിച്ചിട്ടുണ്ട്. ഇൻദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലും മെട്രോ സ്റ്റേഷനുകളിലും ചരിത്രസ്മാരകങ്ങളിലും ഹൈ അലർട്ട് പ്രഖ്യാപിച്ചു. ഗതാഗത പരിശോധന കർശനമായതോടെ നഗരത്തിന്റെ പ്രധാന പാതകളിൽ ട്രാഫിക് ബ്ലോക്ക് അനുഭവപ്പെടുന്നുണ്ട് . യാത്രക്കാരും വിനോദസഞ്ചാരികളും ബുദ്ധിമുട്ടുകൾ നേരിടുകയാണ്. അധികൃതർ ജനങ്ങളോട് അനാവശ്യമായ യാത്രകൾ ഒഴിവാക്കാൻ ആഹ്വാനം ചെയ്തു. പൊലീസ് അന്വേഷണം അവസാന ഘട്ടത്തിൽ എത്തുന്നതുവരെ നഗരത്തിൽ നിരീക്ഷണം ശക്തമായി തുടരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ന്യൂഡല്ഹി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം നടന്ന വൻ സ്ഫോടനത്തിൽ ഒൻപത് പേർ മരിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. 25 പേർക്ക് പരിക്കേറ്റതായും ഇതിൽ എട്ടോളം പേരുടെ നില ഗുരുതരമാണെന്നും ആണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . മരണസംഖ്യ ഇനിയും ഉയരാനിടെയുണ്ടെന്ന് അധികൃതർ അറിയിച്ചു.

തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സ്ഫോടനം. മെട്രോ സ്റ്റേഷന് സമീപം പാർക്ക് ചെയ്തിരുന്ന കാർ പൊട്ടിത്തെറിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു . പിന്നാലെ സമീപത്തുണ്ടായിരുന്ന മറ്റൊരു കാറിലും പൊട്ടിത്തെറി ഉണ്ടായി. തീ സമീപ വാഹനങ്ങളിലേക്ക് പടർന്ന് പലതും പൂർണ്ണമായും നശിപ്പിച്ചു. സ്ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല.

വിവരമറിഞ്ഞ് ഡല്ഹി അഗ്നിശമന സേനയുടെ ഇരുപതോളം യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവര്ത്തനം നടത്തി. അരമണിക്കൂറിനുള്ളില് തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും പ്രദേശം പോലീസ് പൂർണ്ണമായും അടച്ചിട്ടിരിക്കുകയാണ്. ഫൊറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന തുടങ്ങി. പരിക്കേറ്റവരെ ലോക് നായിക് ജയപ്രകാശ് ആശുപത്രിയിലേക്ക് മാറ്റി. സംഭവം തലസ്ഥാനത്ത് വ്യാപകമായ ആശങ്ക സൃഷ്ടിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബർമിംഗ്ഹാം: നഗരമധ്യത്തിലെ ബുൾറിംഗ് ഷോപ്പിംഗ് സെൻററിന് പുറത്ത് ബസ് സ്റ്റോപ്പിൽ വെള്ളിയാഴ്ച രാത്രി കുത്തേറ്റ യുവതി ചികിത്സയിൽഇരിക്കെ മരിച്ചു. ചെറിയുബുക്ക് ക്വീൻസ്വേയിൽ രാത്രി ഒമ്പതു മണിയോടെയാണ് സംഭവം. അക്രമി 34 വയസുകാരിയായ യുവതിയെ കഴുത്തിൽ കുത്തിയതാണെന്ന് പോലീസ് പറഞ്ഞു . സംഭവ സമയത്ത് ആക്രമണത്തിന് വ്യക്തമായ കാരണമൊന്നും കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും വെസ്റ്റ് മിഡ്ലാൻഡ്സ് പൊലീസ് അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് 21കാരനായ ഡ്ജെയ്സൺ റഫേൽ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ മേൽ കൊലക്കുറ്റം ചുമത്തും. സംഭവം നഗരമധ്യത്തെ പ്രധാന ഗതാഗത കേന്ദ്രമായ ബർമിംഗ്ഹാം ന്യൂസ്ട്രീറ്റ് റെയിൽവേ സ്റ്റേഷന്റെ എതിർവശത്താണ് നടന്നത്. പൊലീസ് പ്രദേശത്ത് ശക്തമായ പരിശോധനയും പട്രോളിംഗും നടത്തി. നഗരമധ്യത്തിലെ സുരക്ഷ ഉറപ്പാക്കുമെന്നും പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുന്നവർ പൊലീസിനെ സമീപിക്കണമെന്നും അന്വേഷണ സംഘം അറിയിച്ചു.