ന്യൂസ് ഡെസ്ക്, മലയാളം യുകെ
ജീവിച്ചിരിക്കുന്ന സ്ത്രീ മരിച്ചതായി രേഖയുണ്ടാക്കി കോടികൾ വിലമതിക്കുന്ന ലണ്ടനിലെ വസ്തുവകകൾ തട്ടിയെടുക്കാൻ ശ്രമം നടന്നതായുള്ള വാർത്തകൾ പുറത്തുവന്നു. കേസ് കോടതിയിൽ എത്തിയതിനെ തുടർന്ന് മരിച്ചതായി തെറ്റായി പ്രഖ്യാപിക്കപ്പെട്ട സ്ത്രീ കോടതിയിൽ വീഡിയോ കോളിലൂടെ ഹാജരായതോടെയാണ് കേസിൽ നിർണ്ണായക വഴിത്തിരിവായത്. 350,000 പൗണ്ട് വിലമതിക്കുന്ന വസ്തുക്കൾ തട്ടിയെടുക്കാൻ സിനിമാ കഥയെ വെല്ലുന്ന സംഭവങ്ങളാണ് അരങ്ങേറിയത്.
55 കാരിയായ ജൂൺ അഷിമോള 2019 ഫെബ്രുവരിയിൽ അവളുടെ ജന്മനാടായ നൈജീരിയയിൽ വച്ച് മരിച്ചു എന്നാണ് സ്വത്ത് തട്ടിയെടുക്കാൻ പദ്ധതിയിട്ടിരുന്നവർ പറഞ്ഞത് . കേട്ടു കേൾവി പോലുമില്ലാത്ത തട്ടിപ്പിന്റെ പിന്നാമ്പുറ കഥകളാണ് ഇതിന് പിന്നാലെ അനാവരണം ചെയ്യപ്പെട്ടത്. 1993-ൽ താൻ ജൂൺ അഷിമോളയെ വിവാഹം കഴിച്ചയും ജൂൺ അഷിമോളുടെ വസ്തുവകകൾ കൈമാറ്റം ചെയ്യാനായി റൂത്ത് സാമുവൽ എന്ന വ്യക്തിക്ക് പവർ ഓഫ് അറ്റോണി നൽകുകയും ചെയ്തതായുള്ള രേഖയാണ് കോടതിയിൽ ഹാജരാക്കിയത് . എന്നാൽ ജൂൺ അഷിമോള വഞ്ചനയ്ക്ക് ഇരയായെന്നും അവരെ വിവാഹം കഴിച്ചുവെന്ന് പറയപ്പെടുന്ന ബക്കരെ ലസിസി എന്ന വ്യക്തി ജീവിച്ചിരിപ്പുണ്ടോ എന്നു പോലും സംശയമാണെന്നും ഏറ്റവും പുതിയതായി പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ഇതേ തുടർന്ന് താൻ ജീവിച്ചിരിപ്പുണ്ടെന്നും തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും തെളിയിക്കാൻ അവൾ ഹൈക്കോടതി ജഡ്ജി ജോൺ ലിൻവുഡിന് മുന്നിൽ വീഡിയോ കോളിലൂടെ ഹാജരായി. 2018 ബ്രിട്ടൻ വിട്ട് നൈജീരിയയിലേയ്ക്ക് പോയ ജൂൺ അഷിമോള വിസ പ്രശ്നങ്ങളെ തുടർന്ന് തിരിച്ചെത്താനായില്ലെന്ന് കോടതി കണ്ടെത്തിയിരുന്നു. എന്നാൽ തട്ടിപ്പുകാർ ജൂൺ അഷിമോള മരിച്ചതായുള്ള വ്യാജ മരണ സർട്ടിഫിക്കറ്റ് കോടതിയിൽ ഹാജരാക്കുകയായിരുന്നു. ജൂൺ അഷിമോള കോടതിയിൽ വീഡിയോ കോളിൽ കൂടി ഹാജരായെങ്കിലും അവളുടെ വേഷം ധരിച്ച ആൾമാറാട്ടകാരിയാണെന്ന് ഇത് നടത്തിയത് എന്ന വാദവും ഉന്നയിക്കപ്പെട്ടിരുന്നു. എന്നാൽ താൻ മരിച്ചതായി ആരോപിക്കപ്പെടുന്നതേയുള്ളൂവെന്നും സർട്ടിഫിക്കറ്റ് വ്യാജവും വഞ്ചനാപരവുമാണെന്നും തൻ്റെ എസ്റ്റേറ്റും സൗത്ത് ഈസ്റ്റ് ലണ്ടനിലെ വൂൾവിച്ചിലുള്ള വീടും സംബന്ധിച്ച പവർ ഓഫ് അറ്റോർണി വ്യജമാണെന്നും ജൂൺ അഷിമോള കോടതിയെ അറിയിച്ചു. ഏറ്റവും രസകരമായ കാര്യം വസ്തുവിന്റെ മേൽ നടക്കുന്ന അവകാശ തർക്കത്തിന് രണ്ട് കക്ഷികളും ഇതിന് 150,000 പൗണ്ടിൽ കൂടുതൽ ചിലവഴിച്ചു കഴിഞ്ഞു . ഇത് ഈ വസ്തുവിന്റെ ഇക്വിറ്റിയേക്കാൾ കൂടുതലാണ്
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ മുൻനിര മോർട്ട്ഗേജ് സ്ഥാപനമാണ് ഹാലി ഫാക്സ്. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായി വിവിധതരം മോർട്ട്ഗേജ് സേവനങ്ങൾ ഹാലി ഫാക്സ് നൽകുന്നുണ്ട്. ആദ്യമായി വീട് വാങ്ങുന്നവർക്കും റിമോർട്ട്ഗേജ് ആഗ്രഹിക്കുന്നവർക്കും ഉപയുക്തമായ സേവനങ്ങൾ ആണ് ഹാലിഫാക്സ് നൽകുന്നത്.
ഹാലിഫാക്സ് വീടുകൾ നവീകരിക്കുന്നതിന് 2000 പൗണ്ട് വരെ ഉപഭോക്താക്കൾക്ക് നൽകുന്നതായുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഗ്രീൻ ലിവിംഗ് റിവാർഡ് (GLR) പ്രകാരം ഒരു ഹീറ്റ് പമ്പ് സ്ഥാപിക്കുന്നതിന് ഒന്നുകിൽ 2000 പൗണ്ട് അതുമല്ലെങ്കിൽ വീട് കൂടുതൽ എനർജി എഫിഷ്യന്റ് ആക്കുന്നതിനായി 1000 പൗണ്ട് വരെയാണ് ഹാലിഫാക്സ് വാഗ്ദാനം ചെയ്യുന്നത്. മോർട്ട് ഗേജുകൾക്ക് ഒപ്പം ഉള്ള ക്യാഷ് ബാക്ക് ഓഫറുകൾക്ക് പുറമെയാണ് ഈ ആനുകൂല്യങ്ങൾ ഹാലിഫാക്സ് നൽകുന്നത്.
കഴിഞ്ഞ ജൂലൈ 31-ാം തീയതിയാണ് ഹാലി ഫാക്സ് ഈ ഓഫറുകൾ ആരംഭിച്ചത്. പുതിയ വായ്പയെടുക്കുന്നവർക്കും നേരത്തെ ഹാലി ഫാക്സിന്റെ കറൻഡ് അക്കൗണ്ട് ഉള്ള ഏതൊരു മോർഗേജ് ഉപഭോക്താവിനും അവരുടെ വീട് മെച്ചപ്പെടുത്താനുള്ള ഒരു നല്ല ആനുകൂല്യമാണിത്. ഉപഭോക്താക്കൾ അവരുടെ മോർട്ട്ഗേജ് അപേക്ഷ പൂർത്തിയാക്കുമ്പോൾ ഗ്രീൻ ലിവിംഗ് റിവാർഡ് ആനുകൂല്യങ്ങൾക്ക് അർഹരാണെന്ന് ഹാലി ഫാക്സിന്റെ വക്താവ് പറഞ്ഞു. നെറ്റ് സീറോയിലേക്കുള്ള യാത്രയിൽ, ഊഷ്മളവും കൂടുതൽ ഊർജ്ജക്ഷമതയുള്ളതുമായ വീടുകളിൽ താമസിക്കാൻ ഉപഭോക്താക്കളെ സഹായിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണന്ന് ഹാലിഫാക്സിലെ മോർട്ട്ഗേജ് ഡയറക്ടർ ആൻഡ്രൂ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻഎച്ച്എസ് ഇംഗ്ലണ്ട് വ്യാപകമായി ജീവനക്കാരെ വെട്ടികുറയ്ക്കാനുള്ള നടപടി ആരംഭിച്ചതായുള്ള വിവരങ്ങൾ പുറത്തുവന്നു. എൻഎച്ച്എസ് പുനർ നിർമ്മാണത്തിന്റെ ഭാഗമായി ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗിൻ്റെ നിർദ്ദേശാനുസരണമാണ് ഈ നടപടി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിൻറെ ഫലമായി എൻഎച്ച്എസ് ഇംഗ്ലണ്ടിൻ്റെ പകുതി ജീവനക്കാരെയും സീനിയർ മാനേജ്മെൻറ് ടീമിൻറെ വലിയൊരു വിഭാഗത്തെയും നഷ്ടമാകും.
പണം ലാഭിക്കുന്നതിനും ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹെൽത്ത് ആൻ്റ് സോഷ്യൽ കെയർ (DHSC) ഉദ്യോഗസ്ഥരുമായുള്ള ഡ്യൂപ്ലിക്കേഷൻ ഒഴിവാക്കുന്നതിനുമായി ആണ് ഈ കടുത്ത നടപടി എന്നാണ് അറിയാൻ സാധിച്ചത്. ഈ വിഭാഗത്തിൽപ്പെടുന്ന ജീവനക്കാരുടെ എണ്ണം 13,000 ത്തിൽ നിന്ന് 6500 ആയി കുറയും. ജീവനക്കാരുടെ എണ്ണം കടുത്ത തോതിൽ വെട്ടി കുറയ്ക്കുന്ന നടപടികൾ ഞെട്ടലുളവാക്കുന്നതാണെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് ജീവനക്കാർ പറഞ്ഞു. പ്രസ്തുത നടപടി ഡിപ്പാർട്ട്മെൻറ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയറിനെ കാര്യമായി ബാധിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹെൽത്ത് ആൻ്റ് സോഷ്യൽ കെയർ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനം ഒട്ടേറെ മലയാളികളെ ബാധിക്കും എന്നാണ് അറിയാൻ സാധിച്ചത്. എൻ എച്ച് എസ് ഇംഗ്ലണ്ടിൽ നിന്ന് പടിയിറങ്ങുന്ന ചീഫ് എക്സിക്യൂട്ടീവ് ആയ അമാൻഡ പ്രിച്ചാർഡിൻ്റെ രാജി ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകാൻ സർക്കാരിന് കൂടുതൽ സ്വാതന്ത്ര്യം നൽകിയെന്നാണ് പൊതുവെ കരുതപ്പെടുന്നത് . അമാൻഡ പ്രിച്ചാർഡ് രാജിവെച്ചതോടെ എൻഎച്ച്എസ്സിന്റെ നേതൃത്വ നിരയിൽ നിന്ന് ഒട്ടേറെ പേർ രാജി സമർപ്പിക്കുമെന്ന് ഉറപ്പായി. എൻഎച്ച്എസ് ഇംഗ്ലണ്ടിൻ്റെ ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവും ഫിനാൻസ് ചീഫുമായ ജൂലിയൻ കെല്ലി, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ എമിലി ലോസൺ, ചീഫ് ഡെലിവറി ഓഫീസർ സ്റ്റീവ് റസ്സൽ എന്നിവർ ഈ മാസം തന്നെ എൻഎച്ച്എസിൽ നിന്ന് വിട പറയും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
രണ്ട് ബ്രിട്ടീഷ് നയതന്ത്രജ്ഞരെ റഷ്യ പുറത്താക്കിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഒരു ബ്രിട്ടീഷ് നയതന്ത്രജ്ഞനെയും മറ്റൊരു നയതന്ത്രജ്ഞൻ്റെ ഭാര്യയെയും ആണ് പുറത്താക്കിയത്. യുകെയും റഷ്യയും തമ്മിലുള്ള നയതന്ത്ര യുദ്ധത്തിൻറെ ഏറ്റവും പുതിയ സംഭവ വികാസമാണ് നയതന്ത്രജ്ഞന്മാരെ പുറത്താക്കിയ നടപടി.
രാജ്യത്തിനെതിരായി പ്രവർത്തിച്ചു എന്ന ആരോപണം ഉയർത്തിയാണ് രണ്ട് പേർക്കെതിരെ നടപടി എടുത്തത്. കൂടാതെ അവരുടെ ആക്രിഡിയേഷൻ എടുത്തു കളയുകയും ചെയ്തു. ഞങ്ങളുടെ സ്റ്റാഫിനെതിരെ റഷ്യ ദുരുദ്ദേശ്യപരവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് ഇതാദ്യമല്ല എന്ന് ആണ് യുകെ വിദേശകാര്യ ഓഫീസ് പ്രസ്തുത സംഭവങ്ങളോട് പ്രതികരിച്ചത്.
കഴിഞ്ഞമാസം യുകെ ഒരു റഷ്യൻ നയതന്ത്രജ്ഞനെ പുറത്താക്കിയിരുന്നു. ഇതിനു മുൻപ് 2024 നവംബറിൽ റഷ്യ ഒരു ബ്രിട്ടീഷ് നയതന്ത്രജ്ഞനെ പുറത്താക്കിയതിന് മറുപടിയായാണ് യുകെയുടെ നടപടിയെന്നാണ് നയതന്ത്ര വിദഗ്ധർ കരുതുന്നത്. ചാരവൃത്തി ആരോപിച്ച് മോസ്കോയിൽ കഴിഞ്ഞ വർഷം മാത്രം ഏഴ് ബ്രിട്ടീഷ് നയതന്ത്രജ്ഞരെ റഷ്യയിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്. എന്നാൽ റഷ്യയുടെ ആരോപണങ്ങളെ യുകെ നിഷേധിച്ചിരുന്നു. റഷ്യയും ഉക്രെയിനും തമ്മിലുള്ള യുദ്ധമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇത്രയും വഷളായതിന് കാരണം. യുദ്ധത്തിൻ്റെ തുടക്കം മുതൽ ഉക്രെയിന് അചഞ്ചലമായ പിൻതുണയാണ് യുകെയുടെ ഭാഗത്തുനിന്ന് നൽകുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നിലവിലെ ബന്ധം ശീതയുദ്ധ കാലത്തേക്കാളും മോശമെന്നാണ് നയതന്ത്ര വിദഗ്ധർ വിലയിരുത്തുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സമൂഹ മാധ്യമം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിൽ ഇന്ത്യൻ വംശജനായ യുവാവിന് 9 വർഷം തടവ് ശിക്ഷ വിധിച്ചു. ഇതുകൂടാതെ ഇയാളുടെ പേര് ലൈംഗിക കുറ്റവാളികളുടെ രജിസ്റ്ററിൽ അതിജീവനകാലം ചേർക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. സ്നാപ് ചാറ്റ് ഉപയോഗിച്ചാണ് പ്രതി പെൺകുട്ടികളെ വലവീശി ക്രൂരത കാട്ടിയത്.
ലണ്ടൻ ഹാരോ ക്രൗൺ കോടതിയാണ് ഇന്ത്യൻ വംശജനായ ഹിമാൻഷു മക്വാന (42) യ്ക്ക് ശിക്ഷ വിധിച്ചത്. പതിനെട്ടും പതിനാറും വയസ്സുള്ള 2 പെൺകുട്ടികളെയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്. ഓൺലൈനിൽ മാസങ്ങളോളം ചാറ്റ് ചെയ്ത് വിശ്വാസം ആർജിച്ചതിനു ശേഷം നേരിൽ കാണാൻ പ്രതി പെൺകുട്ടികളെ ക്ഷണിക്കുകയായിരുന്നു. 2019 -ൽ 18 കാരിയായ പെൺകുട്ടിയെ ഒരു ഒഴിഞ്ഞ ഓഫീസ് ബ്ലോക്കിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. അന്ന് ഈ കുറ്റകൃത്യം റിപ്പോർട്ട് ചെയ്യപ്പെട്ടെങ്കിലും പോലീസിന് പ്രതിയെ പിടികൂടാനായില്ല.
2023 -ൽ പ്രതി 16 വയസ്സുകാരിയായ പെൺകുട്ടിയെ സമാനമായ രീതിയിൽ പീഡനത്തിനിരയാക്കി. ഈ പ്രാവശ്യവും സ്നാപ്പ് ചാറ്റ് വഴി പരിചയപ്പെട്ട പെൺകുട്ടിയെ അവളുടെ സ്കൂളിനടുത്തുള്ള തെരുവിൽ കാർ പാർക്ക് ചെയ്തതിനു ശേഷം ഒഴിഞ്ഞ മാളിലേയ്ക്ക് കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. കുറ്റകൃത്യം നടന്ന് ഒരു ദിവസത്തിനു ശേഷം 2023 നവംബർ 27-ാം തീയതി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പഴയ കേസിനും തുമ്പുണ്ടായത്. അതേസമയം പ്രതിക്ക് മതിയായ ശിക്ഷ കോടതി നൽകിയില്ലെന്ന വിമർശനം ശക്തമാണ്. ഒൻപത് വർഷം മാത്രം ജയിൽ ശിക്ഷ നൽകിയ നടപടി കുറഞ്ഞു പോയതായി അക്രമത്തിനിരയായ പെൺകുട്ടികളുടെ രക്ഷിതാക്കൾ പ്രതികരിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ആരോഗ്യ മേഖലയിലായിരുന്നു ആദ്യകാല മലയാളികളിൽ ഭൂരിഭാഗവും ജോലി ചെയ്തിരുന്നത്. എൻഎച്ച്എസിൻ്റെ കീഴിലും കെയർ മേഖലയിലും ജോലി ചെയ്തിരുന്ന യു കെ മലയാളികളും അവരുടെ പുതുതലമുറയും യുകെയുടെ സാമൂഹിക സാംസ്കാരിക മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ചാണ് മുന്നേറുന്നത്. അതുകൊണ്ട് തന്നെ പ്രാദേശിക സമൂഹവും മലയാളികളുടെ പ്രവർത്തനങ്ങളെ വളരെ ആദരവോടും ബഹുമാനത്തോടെയുമാണ് വീക്ഷിച്ചു വന്നിരുന്നത്.
എന്നാൽ ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. അതിന് പ്രധാന കാരണം കഴിഞ്ഞ കുറെ നാളുകളായി വിദ്യാർത്ഥി വിസയിൽ മലയാളികളുടെ അതിരു കടന്ന കുടിയേറ്റമാണ്. എങ്ങനെയും വിദ്യാർത്ഥി വിസയിൽ യുകെയിൽ എത്തുക തുടർന്ന് പി ആർ നേടിയെടുക്കാമെന്ന മലയാളികളുടെ അമിതമായ ആത്മവിശ്വാസം ഒട്ടേറെ പ്രശ്നങ്ങൾക്ക് കാരണമായതായുള്ള റിപ്പോർട്ടുകൾ ആണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. സർക്കാരിൻറെ മാറിയ കുടിയേറ്റ നയത്തിന്റെ ഭാഗമായി പലരും സ്റ്റേ ബാക്ക് പീരീഡ് കഴിഞ്ഞ് തിരിച്ചു പോകേണ്ട അവസ്ഥയിലാണ്. 50 ലക്ഷത്തിനടുത്ത് രൂപ ചിലവഴിച്ച് യുകെയിലെത്തി പിആർ നേടാനാകാതെ തിരിച്ചു പോരുമ്പോൾ നാട്ടിൽ കാത്തിരിക്കുന്നത് ലക്ഷങ്ങളുടെ കടബാധ്യതയാണ്.
ഇത്തരം പ്രശ്നങ്ങളിൽ പല കുടുംബങ്ങളുടെയും ശിഥിലീകരണത്തിന് കാരണമാകുന്നതായുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്. ലണ്ടനിലെ ഇൽഫോർഡിൽ താമസിക്കുന്ന മലയാളി ദമ്പതികളിൽ ഭാര്യ ഭർത്താവിനെ കുത്തി ഗുരുതരമായി പരുക്കേൽപ്പിച്ച സംഭവം പുതുതലമുറ യുകെ മലയാളി കുടിയേറ്റങ്ങൾക്കിടയിൽ ഉണ്ടായിരിക്കുന്ന വ്യക്തി ബന്ധങ്ങളുടെ അപചയമായാണ് കാണേണ്ടത്.
എറണാകുളം സ്വദേശികളായ ദമ്പതികൾ ഒരു വർഷമായി സ്റ്റുഡൻറ് വിസയിൽ കഴിയുകയാണെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഒട്ടേറെ മലയാളികൾ ഒന്നിച്ചു താമസിക്കുന്ന വീട്ടിലാണ് സംഭവം അരങ്ങേറിയത്. ഭർത്താവിനെ മാരകമായി കുത്തിയതിനെ തുടർന്ന് യുവതി പോലീസ് കസ്റ്റഡിയിലാണ്. ഇവരുടെ രണ്ടു കുഞ്ഞുങ്ങളുടെ സംരക്ഷണവും കടുത്ത പ്രശ്നങ്ങളിലേയ്ക്കാണ് ചെന്നെത്തുന്നതെന്നാണ് അടുപ്പമുള്ളവർ വെളിപ്പെടുത്തിയത്. അടുത്ത കുറെ നാളുകളിലായി സ്റ്റുഡൻസ് വിസയിൽ എത്തിയ മലയാളികളുടെ ഇടയില് ഉണ്ടാകുന്ന പ്രശ്നങ്ങളുടെ നേർക്കാഴ്ചയിലേക്ക് വിരൽ ചൂണ്ടുന്നതാണ് പ്രസ്തുത സംഭവം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ചെറിയ കുട്ടികളെ ലൈംഗികാതിക്രമ കുറ്റവാളികൾ ലക്ഷ്യമിടുന്നതായുള്ള ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. പുറത്തു വരുന്ന വിവരങ്ങൾ പ്രകാരം 11 മുതൽ 13 വയസ്സ് വരെയുള്ള പിഞ്ചു കുട്ടികളെയാണ് ഇത്തരം കുറ്റവാളികൾ ചൂഷണം ചെയ്യുന്നത്. ഇന്റർനെറ്റ് വാച്ച് ഫൗണ്ടേഷൻ പുറത്തുവിട്ട റിപ്പോർട്ടുകളിലാണ് സമൂഹത്തെ ആകെ ആശങ്കപ്പെടുത്തുന്ന ഈ വിവരങ്ങൾ അടങ്ങിയിരിക്കുന്നത്.
സമൂഹമാധ്യമങ്ങളിലൂടെ ആണ് പല കുറ്റവാളികളും കുട്ടികളെ ചൂഷണം ചെയ്യുന്നതിനായി വല വീശുന്നത്. സോഷ്യൽ മീഡിയയും സന്ദേശം അയക്കാനുള്ള ആപ്പുകളാണ് കുറ്റവാളികൾ കൂടുതലായി ഉപയോഗിക്കുന്നത്. ഇത്തരത്തിൽ കെണിയിൽ പെടുത്തിയ ഇരകളുടെ ചിത്രങ്ങൾ ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്യുന്ന സംഭവങ്ങൾ വർദ്ധിച്ചു വരുന്നതായും റിപ്പോർട്ട് ചൂണ്ടി കാണിക്കുന്നു.
ഈ പ്രായപരിധിയിൽ ഉള്ള കുട്ടികൾക്ക് സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിനുള്ള നിയമപരമായ സാധ്യത ഇല്ല . എന്നാലും മുതിർന്നവരുടെ ഫോണുകൾ കൈകാര്യം ചെയ്ത് ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്നതാണ് പ്രശ്നങ്ങൾ ഇത്രയും ഗുരുതരമാകാൻ കാരണമാകുന്നതെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. യുകെ ആസ്ഥാനമായുള്ള ഇൻ്റർനെറ്റ് സേഫ്റ്റി വാച്ച്ഡോഗിൻ്റെ കണക്കുകൾ പ്രകാരം 11 മുതൽ 13 വയസ്സുവരെ പ്രായമായ കുട്ടികൾ ഇത്തരം ആക്രമങ്ങൾക്ക് ഇരയാകുന്നതിന്റെ 5 റിപ്പോർട്ടുകൾ ഉണ്ടെന്നാണ് അറിയാൻ സാധിച്ചത് . 17 വയസ്സിൽ താഴെയുള്ളവർ ഉൾപ്പെട്ട 175 സംഭവങ്ങൾ സ്ഥിരീകരിച്ചതായും അവർ അറിയിച്ചു. മുൻവർഷം രേഖപ്പെടുത്തിയ 176 സംഭവങ്ങളിൽ നേരിയ കുറവുണ്ടെങ്കിലും ലൈംഗിക ചൂഷണം ആശങ്കപ്പെടുത്തുന്ന വസ്തുതയായി നിലനിൽക്കുന്നുവെന്ന് ഇന്റർനെറ്റ് ഫൗണ്ടേഷൻ പറഞ്ഞു.
എഡിൻബറോയിലെ ഒരു പ്രൈമറി സ്കൂളിലെ രക്ഷിതാക്കൾക്ക് അവരുടെ കുട്ടികളുടെ ഉപകരണങ്ങൾ പരിശോധിക്കാൻ നൽകിയ മുന്നറിയിപ്പിനെ തുടർന്ന് നടത്തിയ തിരച്ചിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. അന്ന് എട്ട് വയസ്സുകാരിയായ ഒരു പെൺകുട്ടി ചൂഷണത്തിന് ഇരയായതായി കണ്ടെത്തിയിരുന്നു. റിപ്പോർട്ട് ചെയ്യപ്പെട്ട ഇത്തരം സംഭവങ്ങളേക്കാൾ വളരെ കൂടുതലായിരിക്കും പുറത്തു വരാനിരിക്കുന്ന കുറ്റകൃത്യങ്ങൾ എന്ന വസ്തുത കടുത്ത ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇന്നലെ യുകെയിലെ വിവിധ സ്ഥലങ്ങളിൽ കോവിഡ് മഹാമാരി പൊട്ടി പുറപ്പെട്ടതിന്റെ അഞ്ചാം വാർഷികം ആചരിച്ചു. രാജ്യത്ത് ഉടനീളം നൂറുകണക്കിന് പരിപാടികൾ ആണ് നടന്നത്. തങ്ങളുടെ പ്രിയപ്പെട്ടവരെ അനുസ്മരിക്കുന്ന ചടങ്ങുകളിൽ പങ്കെടുത്തവർ വികാര നിർഭരമായി കണ്ണീരോടെയാണ് സംസാരിച്ചത്.
കോവിഡ് -19 പാൻഡെമിക് പൊട്ടിപ്പുറപ്പെട്ട് അഞ്ച് വർഷം പിന്നിടുമ്പോൾ പലർക്കും ഒരിക്കലും ആശ്വാസം ലഭിക്കാത്ത അഗാധമായ ദുഃഖവും നഷ്ടവും ഉണ്ടെന്ന് അറിയാമെന്ന് അനുസ്മരണത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ പറഞ്ഞു. മരിച്ചവരിൽ ഉൾപ്പെടുന്ന 3000 പേരുടെ ഫോട്ടോ പ്രദർശനവും നടന്നു. ഇത് യുകെയിലെ മരണസംഖ്യയുടെ 1 ശതമാനം മാത്രമാണെന്ന് സംഘാടകർ പറഞ്ഞു. പരിപാടികളുടെ ഭാഗമായി തെംസ് നദിയിൽ പൂക്കൾ സമർപ്പിക്കുകയും അഗ്നിശമന ബോട്ട് വാട്ടർ സല്യൂട്ട് നടത്തുകയും ചെയ്തു.
കോവിഡ് കാലഘട്ടം യുകെ മലയാളികൾക്കും ദുരിതം നിറഞ്ഞ സമയമായിരുന്നു. യുകെ മലയാളികളിൽ ഭൂരിപക്ഷവും ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരായതുകൊണ്ട് കടുത്ത അശാന്തിയിലൂടെയായിരുന്നു ഓരോ കുടുംബവും കടന്നുപോയത്. അതിലുപരി കേരളത്തിൽ കോവിഡ് ബാധിച്ച് മരണമടഞ്ഞ ഉറ്റവരെ ഒരു നോക്ക് കാണാൻ പോലും പലർക്കും സാധിച്ചില്ല. ആ സമയത്ത് സ്വാഭാവിക മരണം സംഭവിച്ച തങ്ങളുടെ ബന്ധുക്കളെ പി പി ഇ കിറ്റണിഞ്ഞ് ഒരു നിമിഷം മാത്രം കണ്ട് കണ്ണീരോടെ മടങ്ങുന്ന യുകെ മലയാളികളുടെ ചിത്രങ്ങൾ കടുത്ത വേദന ഉളവാക്കുന്നതായിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിലെ കുട്ടികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിൻെറ ഭാഗമായി സ്കൂൾ, നേഴ്സറി ജീവനക്കാരുടെ ഒരു ദേശീയ ടൂത്ത് ബ്രഷിംഗ് പദ്ധതിക്ക് യുകെ സർക്കാർ തുടക്കം കുറിക്കുകയാണ്. ചില സ്കൂളുകളിൽ സമാനമായ പരിപാടികൾ ഇതിനകം നിലവിലുണ്ട്, എങ്കിലും ദരിദ്ര പ്രദേശങ്ങളെ പിന്തുണയ്ക്കുന്നതിനായി ഈ സംരംഭത്തിന് ഇനി കേന്ദ്ര ധനസഹായം ലഭിക്കും. പുതിയ സംരംഭം കുട്ടികൾക്ക് പല്ലുവേദന അനുഭവപ്പെടുന്നത് തടയാനും എൻ എച്ച് എസിന്റെ ചെലവ് ഗണ്യമായി കുറയ്ക്കാനും സഹായിക്കുമെന്ന് ദന്ത വിദഗ്ധർ അറിയിച്ചു. പുതിയ പരിപാടി പ്രയോജനകരമാകുമെങ്കിലും കുട്ടികളുടെ ദന്താരോഗ്യം സംരക്ഷിക്കുക എന്നത് മാതാപിതാക്കളുടെ ഉത്തരവാദിത്തം ആണെന്ന് നാഷണൽ അസോസിയേഷൻ ഓഫ് ഹെഡ് ടീച്ചേഴ്സ് (NAHT) അറിയിച്ചു.
2006 മുതൽ സ്കോട്ട് ലൻഡിലും 2009 മുതൽ വെയിൽസിലും ദേശീയ മേൽനോട്ടത്തിലുള്ള ടൂത്ത് ബ്രഷിംഗ് പ്രോഗ്രാമുകൾ നടക്കുന്നുണ്ട്. നോർത്തേൺ അയർലൻഡിൽ, ദരിദ്ര പ്രദേശങ്ങളെ ലക്ഷ്യം വച്ചുള്ള ഒരു ധനസഹായ പദ്ധതിയുടെ ഭാഗമായി 2016 മുതൽ ചില നേഴ്സറി ജീവനക്കാർ ടൂത്ത് ബ്രഷിംഗിന് മേൽനോട്ടം വഹിക്കുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി സ്കൂൾ ദിവസത്തിൽ അധ്യാപകരും മറ്റ് ജീവനക്കാരും എങ്ങനെ പല്ല് തേക്കണമെന്ന് കുട്ടികളെ പഠിപ്പിക്കും.
വീട്ടിൽ നിന്ന് പല്ല് തേക്കുന്നത് പിന്തിരിപ്പിക്കുകയല്ല ഇവരുടെ ലക്ഷ്യമെന്നും കുട്ടികളിൽ നല്ല ശീലങ്ങൾ, ആത്മവിശ്വാസം എന്നിവ വളർത്തിയെടുക്കാൻ സഹായിക്കുക എന്നതാണ് പദ്ധതിയുടെ ആശയമെന്നും വിദഗ്ദ്ധർ പറയുന്നു. നിലവിൽ, ഇംഗ്ലണ്ടിലെ അഞ്ച് വയസ്സുള്ള നാലിൽ ഒരാൾക്ക് ദന്തക്ഷയം അനുഭവപ്പെട്ടിട്ടുണ്ട്, ദരിദ്ര പ്രദേശങ്ങളിൽ ഈ നിരക്ക് മൂന്നിൽ ഒന്നായി ഉയരുന്നു. അഞ്ച് മുതൽ ഒമ്പത് വയസ്സ് വരെ പ്രായമുള്ള കുട്ടികളിൽ ആശുപത്രി പ്രവേശനത്തിന്റെ പ്രധാന കാരണവും പല്ലിന് ക്ഷയം തന്നെയാണ്. പല മേഖലകളിലും, ഒരു എൻഎച്ച്എസ് ദന്തഡോക്ടറെ സമീപിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യ മാഞ്ചസ്റ്ററിലും ബെൽഫാസ്റ്റിലും ആരംഭിക്കുന്ന കോൺസുലേറ്റുകൾ ഉദ്ഘാടനം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും ആളുകൾ തമ്മിലുള്ള ബന്ധവും ആഴത്തിലാക്കാൻ ഇത് സഹായിക്കും എന്ന് യുകെ കോൺസുലേറ്റുകൾ ഉദ്ഘാടനം ചെയ്തുകൊണ്ട് ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. ലണ്ടനിലെ ഹൈക്കമ്മീഷനെ കൂടാതെ എഡിൻബർഗിലും ബർമിംഗ്ഹാമിലും ഇന്ത്യക്ക് കോൺസുലേറ്റുകളുണ്ടായിരുന്നു.
പുതിയ രണ്ട് കോൺസിലേറ്റുകൾ യുകെയിൽ ആരംഭിച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര വ്യാപാര ബന്ധത്തിൽ നിർണ്ണായകമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രത്യേകിച്ച് 40 വർഷമായി ഇന്ത്യ യുകെയിൽ ഒരു കോൺസുലേറ്റ് തുടങ്ങിയിട്ട് എന്നതുകൂടി പരിഗണിക്കുമ്പോൾ ഈ നടപടിക്ക് വലിയ പ്രാധാന്യമാണ് രാഷ്ട്രീയ നിരീക്ഷകർ നൽകുന്നത് . ഇന്ത്യയും യുകെയും തമ്മിലുള്ള ബന്ധം വളരെ ആഴിമേറിയതാണെന്നും സമീപ കാലത്ത് നടക്കുന്ന സ്വതന്ത്ര വ്യാപാര കരാറിനു വേണ്ടിയുള്ള ചർച്ചകൾ അതിൻറെ ഭാഗമാണെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. മാഞ്ചസ്റ്റർ മേഖലയുമായുള്ള ഇന്ത്യയുടെ വ്യാപാരം നിലവിൽ 700 ദശലക്ഷം പൗണ്ടാണെന്നും 300-ലധികം ഇന്ത്യൻ സ്ഥാപനങ്ങൾക്ക് ഈ മേഖലയിൽ സാന്നിധ്യമുണ്ടെന്നും ജയശങ്കർ അഭിപ്രായപ്പെട്ടു.
ജയ്ശങ്കർ ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി ഏഞ്ചല റെയ്നറെ മാഞ്ചസ്റ്ററിൽ കാണുകയും ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും വ്യാപാരം വർധിപ്പിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചും ചർച്ച ചെയ്തതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നു . മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിൽ ഇന്ത്യൻ സമൂഹവുമായും വ്യവസായ പ്രമുഖരുമായും അദ്ദേഹം സംവദിച്ചു. ജയ്ശങ്കർ ബെൽഫാസ്റ്റിൽ വെച്ച് വടക്കൻ അയർലൻഡ് ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റർ എമ്മ ലിറ്റിൽ-പെംഗല്ലി, ജൂനിയർ മന്ത്രി ഐസ്ലിംഗ് റെയ്ലി എന്നിവരുമായി കൂടിക്കാഴ്ച നടത്തി . ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിൽ കാമ്പസ് സ്ഥാപിക്കുന്ന ബെൽഫാസ്റ്റിലെ ക്വീൻസ് യൂണിവേഴ്സിറ്റിയും അദ്ദേഹം സന്ദർശിച്ചു.
സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമായാൽ ഇരുരാജ്യങ്ങൾക്കും തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട വിപണിയാണ് ലഭിക്കാൻ പോകുന്നത്. ഉഭയകക്ഷി വ്യാപാരവും നിക്ഷേപങ്ങളും വർദ്ധിപ്പിക്കുക എന്നതാണ് കരാർ ലക്ഷ്യമിടുന്നത്. ഇത്തരം കരാറുകൾ രണ്ട് രാജ്യങ്ങളും തമ്മിൽ വ്യാപാരം ചെയ്യുന്ന വസ്തുക്കളുടെ തീരുവ പരമാവധി ഇല്ലാതാക്കുകയോ കുറയ്ക്കുകയോ ചെയ്യും. കസ്റ്റംസ് തീരുവയില്ലാതെ നിരവധി ഉൽപ്പന്നങ്ങൾക്ക് വിപണി പ്രവേശനം നൽകുന്നതിനൊപ്പം, ഐടി, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിൽ നിന്നുള്ള വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾക്ക് യുകെ വിപണിയിൽ കൂടുതൽ പ്രവേശനം നൽകണമെന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നത് . മറുവശത്ത്, സ്കോച്ച് വിസ്കി, ഇലക്ട്രിക് വാഹനങ്ങൾ, ആട്ടിറച്ചി, ചോക്ലേറ്റുകൾ, ചില മധുരപലഹാരങ്ങൾ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവയിൽ ഗണ്യമായ കുറവ് വരുത്തണമെന്ന് യുകെ ആഗ്രഹിക്കുന്നു.