Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ ഏകദേശം നാല് മില്ല്യൺ കുട്ടികളെ കുടുംബത്തിനുള്ളിലെ സാമ്പത്തിക അസ്ഥിരത നേരിട്ടോ പരോക്ഷമായോ ബാധിക്കുന്നതായി സർവൈവിംഗ് എക്കണോമിക് എബ്യൂസ് (SEA) പുറത്തിറക്കിയ ഏറ്റവും പുതിയ പഠനത്തിൽ കണ്ടെത്തി . മാതാക്കളിൽ നിന്ന് പോക്കറ്റ് മണിയും പിറന്നാൾ പണവും വരെ കവർന്നെടുക്കുന്ന സംഭവങ്ങൾ ഉൾപ്പെടെ, കുടുംബത്തിന്റെ സാമ്പത്തിക സ്വാതന്ത്ര്യം പൂർണമായി നിയന്ത്രിക്കുന്ന രീതികളാണ് ഉള്ളെതെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. 18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുള്ള മാതാക്കളിൽ 27 ശതമാനം പേർ കഴിഞ്ഞ ഒരു വർഷത്തിനിടെ ഇത്തരത്തിലുള്ള സാമ്പത്തിക പീഡനത്തിൽപ്പെട്ടിട്ടുണ്ടെന്ന് പഠനം കണ്ടെത്തി. ബാങ്ക് അക്കൗണ്ടുകളിലേക്ക് പ്രവേശനം തടയൽ, അവകാശം നിഷേധിക്കൽ, സാമ്പത്തിക സഹായങ്ങൾ അറ്റുപോകുക തുടങ്ങിയ പ്രവണതകൾ കുട്ടികളുടെ ദിനചര്യക്കും ശാരീരിക-മാനസിക സുരക്ഷയ്ക്കും നേരിട്ട് ഭീഷണി സൃഷ്ടിക്കുന്നുവെന്നാണ് എസ് ഇ എ മുന്നറിയിപ്പ് നൽകുന്നത്.

പഠനത്തിൽ പങ്കെടുത്ത നിരവധി അമ്മമാർ മുൻ പങ്കാളികൾ ചൈൽഡ് ബെനിഫിറ്റുകളും മെയിന്റനൻസ് തുകയും നിഷേധിച്ച് കുട്ടികളുടെ ആവശ്യങ്ങൾ നിരാകരിക്കുന്നതായി വെളിപ്പെടുത്തി. മുൻ പങ്കാളികളുടെ സാമ്പത്തിക ഉപദ്രവം നേരിടേണ്ടി വന്നവരിൽ മൂന്നിൽ ഒരാൾക്ക് ചൈൽഡ് സപ്പോർട്ട് തുക ലഭിക്കാതെയോ ഇടയ്ക്കിടെ മാത്രമേ ലഭിക്കുകയോ ചെയ്തിരുന്നുള്ളുവെന്ന് എസ് ഇ എ പറയുന്നു. നേരിട്ട് കുട്ടിയുടെ പിറന്നാൾ പണവും സമ്മാനത്തിനുള്ള തുകയും കൈവശപ്പെടുത്തുന്നതു മുതൽ, ആവശ്യമായ ഭക്ഷണവും വസ്ത്രവും പോലും വാങ്ങാൻ തടസ്സമുണ്ടാക്കുന്നതുവരെയുള്ള സംഭവങ്ങൾ റിപ്പോർട്ടിലുണ്ട് . ക്രിസ്മസിന് മുമ്പ് മെയിന്റനൻസ് തുക നിർത്തി കുട്ടികളെയും അമ്മയെയും സാമ്പത്തിക പ്രതിസന്ധിയിലാഴ്ത്തിയ സംഭവങ്ങൾ വരെ പഠനം ഉദ്ധരിക്കുന്നു.

“സാമ്പത്തിക പീഡനം ഒരു ഗുരുതരമായ കുറ്റമാണെന്നും ദിവസേന അനവധി കുട്ടികളെ അത് ദോഷകരമായി ബാധിക്കുന്നു,” എന്നും എസ് ഇ എയുടെ ചീഫ് എക്സിക്യൂട്ടീവ് സാം സ്മെതേഴ്സ് പറഞ്ഞു. കുട്ടികളുടെ പോക്കറ്റ് മണി വരെ കവർന്നെടുക്കാനും മാതാക്കളെ മനപൂർവം സർക്കാരിന്റെ സഹായങ്ങളിൽ നിന്ന് അകറ്റാനുമുള്ള അവസരങ്ങൾ ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു. സാമ്പത്തിക പീഡനത്തെ ചെറുക്കാൻ സർക്കാർ ഉടൻ തന്നെ നീണ്ടുനിൽക്കുന്ന ‘വയലൻസ് എഗൈൻസ്റ്റ് വുമൺ ആൻഡ് ഗേൾസ്’ നയം പുറത്തുവിടണമെന്നും ചൈൽഡ് മെയിൻറനൻസ് പോലുള്ള സംവിധാനങ്ങളിലെ പോരായ്മകൾ അടിയന്തരമായി പരിഹരിക്കണമെന്നും എസ് ഇ എ ആവശ്യപ്പെട്ടു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇസ്ലാമിക് സ്റ്റേറ്റിൻ്റെ (ഐഎസ്) പുതിയ നേതാവായ അബ്ദുൽ ഖാദിർ മുമീൻ വർഷങ്ങളോളം ബ്രിട്ടനിലെ പള്ളികളിൽ പ്രഭാഷണം നടത്തിയിരുന്നുവെന്ന ഞെട്ടിക്കുന്ന വാർത്ത പുറത്തുവന്നു. ഇത് രാജ്യത്തെ സുരക്ഷാ വൃത്തങ്ങളെ ആശങ്കയിൽ ആക്കിയിരിക്കുകയാണ് . സ്വീഡനിൽ നിന്ന് അഭയാർത്ഥിയായി എത്തിയ ശേഷം ബ്രിട്ടനിലേക്ക് കുടിയേറിയ ഇയാൾ, പരമ്പരാഗത മതപഠനത്തിന്റെ പേരിൽ വിവിധ പള്ളികളിൽ സജീവമായി പങ്കെടുത്തിരുന്നു. അവിടെ നിന്നാണ് അദ്ദേഹം പ്രാദേശിക പിന്തുണയും സ്വാധീനവും രൂപപ്പെടുത്തിയെടുത്തതെന്ന് അന്വേഷണ ഏജൻസികൾ വിലയിരുത്തുന്നു. ഈ കാലയളവിൽ അദ്ദേഹം നിരീക്ഷണത്തിലോ സംശയവലയത്തിലോ പെട്ടിട്ടില്ലെന്നത് ബ്രിട്ടീഷ് സുരക്ഷാ സംവിധാനത്തിന് തന്നെ വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.

ഭീകര സംഘടനയുടെ മേൽപട്ടികയിലേക്ക് ഉയര്‍ന്ന അദ്ദേഹത്തിന്റെ പശ്ചാത്തലം ഇപ്പോൾ ബ്രിട്ടീഷ്, യൂറോപ്യൻ ഇന്റലിജൻസ് ഏജൻസികൾ ചേർന്ന് പുനഃപരിശോധിക്കുകയാണ്. ബ്രിട്ടനിൽ താമസിച്ചിരുന്ന വർഷങ്ങളിൽ ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വ്യക്തികളുമായി ബന്ധമുണ്ടായിരുന്നുവോ, അല്ലെങ്കിൽ രഹസ്യ റിക്രൂട്ട്മെന്റ് ശ്രമങ്ങൾ നടന്നിട്ടുണ്ടോയെന്നതടക്കം വ്യാപകമായ പരിശോധനകൾ പുരോഗമിക്കുകയാണ്. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിൽ കടുത്ത മതവാദങ്ങൾ പ്രചരിപ്പിച്ചിട്ടുണ്ടാകാമെന്ന സംശയവും ശക്തമാണ്. മുൻപ് അറസ്റ്റിലാകുകയോ ചോദ്യം ചെയ്യപ്പെടാത്തതോ ആയ ഈ വ്യക്തി പടിഞ്ഞാറൻ യൂറോപ്പിലെ രഹസ്യവലയങ്ങൾ ഉപയോഗിച്ച് ഐഎസ് നേതൃനിരയിലെത്തിയതായാണ് സൂചന.

‘ബ്രിട്ടനിൽ നിന്ന് രാജ്യാന്തര ഭീകര വലയത്തിന്റെ തലവനായി ഒരാൾ ഉയർന്നതിൽ നിരവധി രാഷ്ട്രീയ, സുരക്ഷാ വിദഗ്ധർ കടുത്ത വിമർശനവുമായി രംഗത്തെത്തുന്നു. കുടിയേറ്റ പരിശോധനാ സംവിധാനത്തിലെ വീഴ്ചകളും ഭീകരവാദ നിരീക്ഷണത്തിലെ പാളിച്ചകളും ഇപ്പോൾ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. അഭയാർത്ഥി പട്ടികകളിലെ ഉയർന്ന അപകടസാധ്യതയുള്ളവരെ തിരിച്ചറിയുന്നതിൽ ഭരണകൂടത്തിന് പിഴ സംഭവിച്ചതായി പ്രതിപക്ഷ കക്ഷികൾ ശക്തമായ വിമർശനം ഉന്നയിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലേബർ എംപി ട്യൂലിപ്പ് സിദ്ദിഖിനെതിരെ ബംഗ്ലാദേശിൽ നടന്ന അഴിമതി വിചാരണയിൽ രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിച്ചു . ഡാക്കയിലെ ഡിപ്ലോമാറ്റിക് സോണിൽ കുടുംബാംഗങ്ങൾക്ക് അനധികൃതമായി ഭൂമി കരസ്ഥമാക്കാൻ മുൻ പ്രധാനമന്ത്രി കൂടിയായ അമ്മാവി ഷെയ്ഖ് ഹസീനയുടെ സ്വാധീനം ഉപയോഗിച്ചെന്നായിരുന്നു ഇവർക്കെതിരായ ആരോപണം. കഴിഞ്ഞ വർഷം അധികാരത്തിൽ നിന്ന് പുറത്തായ ഹസീന ഇന്ത്യയിൽ അഭയം തേടിയിരുന്നു.


വിചാരണ പ്രക്രിയ മുഴുവൻ “തെറ്റായതും രാഷ്ട്രീയ പ്രതികാരത്തിന്റെ ഫലവുമാണ്” എന്ന് സിദ്ദിഖ് ശിക്ഷ പുറത്ത് വന്നതിനെ തുടർന്ന് പ്രതികരിച്ചു. ബ്രിട്ടനിൽ മന്ത്രിപദം രാജിവെക്കേണ്ടിവന്ന ഇവർ, കേസിലെ ആരോപണങ്ങൾ ആരംഭം മുതൽ തന്നെ വ്യാജമാണെന്നും, ബംഗ്ലാദേശിലെ രാഷ്ട്രീയം’ തനിക്കു തടസ്സമാകില്ലെന്നും വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറിന്റെ എതിക്സ് ഉപദേഷ്ടാവ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായ തെറ്റുകൾ കണ്ടെത്താനായിരുന്നില്ലെങ്കിലും, ഇത്തരം സംഭവങ്ങൾ സിദ്ദിഖിന്റെ പ്രതിച്ഛായയ്ക്ക് മങ്ങൽ ഏൽപിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇതിനിടെ, നിരോധിതമായ അവാമി ലീഗും മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും അഴിമതി വിരുദ്ധ കമ്മീഷന്റെ നടപടികളെ കടുത്ത വാക്കുകളിൽ വിമർശിച്ചു. പാർട്ടിക്കെതിരായ ലക്ഷ്യമിട്ട ആക്രമണമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് അവരുടെ ആരോപണം. വിചാരണ നീതിപൂർണ്ണമല്ലെന്നും, സിദ്ദിഖിന് നീതി ലഭിക്കുന്നില്ലെന്നും ബ്രിട്ടനിലെ പ്രമുഖ അഭിഭാഷകരും മുൻ മന്ത്രിമാരും തുറന്ന കത്തിൽ ആശങ്ക പ്രകടിപ്പിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലുടനീളം ക്യാൻസർ, ഹൃദ്രോഗം പോലുള്ള ജീവന് ഭീഷണിയായ രോഗങ്ങൾക്ക് ആവശ്യമായ നിർണായക പരിശോധനകൾ മാസങ്ങളോളം വൈകുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. റോയൽ കോളേജ് ഓഫ് റേഡിയോളജിസ്റ്റ്‌സ് നടത്തിയ വിശകലനത്തിലാണ് ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾ തുറന്നുകാട്ടുന്ന കണക്കുകൾ ചർച്ചയായിരിക്കുന്നത് . 3.86 ലക്ഷം പേർക്കാണ് സെപ്റ്റംബർ മാസത്തിൽ മാത്രം ആറാഴ്ചയ്ക്ക് മീതെ കാത്തിരിക്കേണ്ടിവന്നത്. ഇതോടെ രോഗനിർണയവും തുടർചികിത്സയും വൈകി രോഗികളുടെ ആരോഗ്യനില വഷളാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.

രാജ്യത്തെ ആരോഗ്യ വിഭാഗങ്ങളിലുടനീളം ലക്ഷ്യം നിശ്ചയിച്ച ആറാഴ്ച സമയപരിധി പാലിക്കാത്ത ട്രസ്റ്റുകളുടെ എണ്ണം 46 ശതമാനമാണ്. റേഡിയോളജിസ്റ്റുകളുടെയും മറ്റ് പരിശീലനം ലഭിച്ച വിദഗ്ധരുടെയും ക്ഷാമമാണ് പരിശോധന റിപ്പോർട്ടിംഗിലും നിരീക്ഷണങ്ങളിലും കൂടുതൽ താമസം ഉണ്ടാക്കുന്നതെന്ന് റോയൽ കോളേജ് ഓഫ് റേഡിയോളജിസ്റ്റ്‌സ് വ്യക്തമാക്കുന്നു. നീണ്ട കാത്തിരുപ്പു സമയം രോഗികൾക്ക് വേദനയും ആശങ്കയും സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്നും, പ്രത്യേകിച്ച് ക്യാൻസർ പരിശോധനയിൽ ഉണ്ടായേക്കാവുന്ന താമസം ഗുരുതരമാണെന്നും വിദഗ്ധർ പറയുന്നു.

സർക്കാർ പരിശോധന വൈകിപ്പിക്കലുകൾ കുറയ്ക്കാൻ ആരോഗ്യവകുപ്പിന്റെ പുതുക്കിയ പദ്ധതികൾ നടപ്പാക്കുന്നുവെന്ന് വ്യക്തമാക്കിയെങ്കിലും, പാർലമെന്ററി പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി, ഫിസ്കൽ സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളാണ് ചികിത്സാ കാത്തിരിപ്പുകൾ കുറയ്ക്കാനുള്ള സർക്കാരിന്റെ വാഗ്ദാനങ്ങൾ യാഥാർത്ഥ്യമാകുമോ എന്ന ആശങ്ക ഉയർത്തുന്നത്. ആരോഗ്യവകുപ്പ് ക്യാൻസർ പരിചരണം മെച്ചപ്പെടുത്താൻ പുതിയ ദേശീയ ക്യാൻസർ പ്ലാൻ ഉടൻ പ്രഖ്യാപിക്കുമെന്ന് അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഓൺലൈൻ ലോകത്ത് പ്രകോപനം സൃഷ്ടിച്ച് ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന രീതികളെ സൂചിപ്പിക്കുന്ന ‘റേജ് ബൈറ്റ്’ എന്ന പദത്തെ 2025-ലെ ‘വേഡ് ഓഫ് ദ ഇയർ’ ആയി ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി പ്രസ്സ് തെരഞ്ഞെടുത്തു. കഴിഞ്ഞ 12 മാസത്തിനിടെ ഈ പദത്തിന്റെ ഉപയോഗം മൂന്നു മടങ്ങ് വർധിച്ചതായാണ് പ്രസിദ്ധീകരണത്തിന്റെ വിലയിരുത്തൽ. മനപ്പൂർവ്വം കോപമോ അസ്വസ്ഥതയോ സൃഷ്ടിക്കുന്നതിലൂടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കൂടുതൽ എൻഗേജ്മെന്റ് നേടുകയാണ് ഈ രീതിയുടെ ലക്ഷ്യം.

‘റേജ് ബൈറ്റ്’ എന്നത് ക്ലിക്ക്ബൈറ്റിനോട് സാമ്യമുള്ളതാണെങ്കിലും, വായനക്കാരന്റെ വികാരങ്ങളെ ആക്രമിച്ച് പ്രതികരണം കരസ്ഥമാക്കുന്നതിലാണ് ഇതിന്റെ പ്രധാന വ്യത്യാസം. ഈ വർഷം ഓറ ഫാർമിംഗ്, ബയോഹാക്ക് എന്നീ പദങ്ങളും ഷോർട്ട്‌ലിസ്റ്റിലുണ്ടായിരുന്നു. ഓറ ഫാർമിംഗ് ആത്മവിശ്വാസവും ആകർഷകത്വവും പ്രത്യക്ഷപ്പെടുന്ന സ്വതന്ത്ര വ്യക്തിത്വം കൃത്യമായി നിർമ്മിക്കുന്നതിനെ സൂചിപ്പിക്കുന്നപ്പോൾ, ബയോഹാക്ക് ഭക്ഷണം, വ്യായാമം, സപ്ലിമെന്റുകൾ തുടങ്ങിയവ ഉപയോഗിച്ച് ശരീര–മനോശേഷി മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളെയാണ് വ്യക്തമാക്കുന്നത്. പൊതുജന വോട്ടിംഗും ഭാഷാ വിദഗ്ധരുടെ വിലയിരുത്തലും പരിഗണിച്ചാണ് അന്തിമ തിരഞ്ഞെടുപ്പ് നടന്നത്. ഓക്‌സ്ഫഡ് ലാംഗ്വേജസിന്റെ പ്രസിഡന്റ് കാസ്പർ ഗ്രാത്ത്‌വോൾ പറഞ്ഞത്, ഇന്റർനെറ്റിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്ന രീതി കൗതുകത്തിൽ നിന്ന് വികാരങ്ങളെ ചൂഷണം ചെയ്യുന്ന രീതിയിലേക്കാണ് മാറിയെന്ന്.

മുൻ വർഷങ്ങളിലെ വേഡ് ഓഫ് ദ ഇയർ പദങ്ങളിൽ ഗോബ്ലിൻ മോഡ്, ബ്രെയിൻ റോട്ട്, റിസ് എന്നിവ ഉൾപ്പെടുന്നു. അതേസമയം, ക്യാംബ്രിജ് ഡിക്ഷണറി 2025-ലെ തന്റെ പദമായി ‘പാരാസോഷ്യൽ’ എന്ന വാക്കിനേയും കൊളിൻസ് ഡിക്ഷണറി ‘വൈബ് കോഡിംഗ്’ എന്നതും തിരഞ്ഞെടുത്തിട്ടുണ്ട്. പുതിയ പദങ്ങളുടെ വളർച്ച സമൂഹമാധ്യമ സംസ്കാരവും ടെക്‌നോളജിയും മനുഷ്യന്റെ ജീവിതത്തെ എത്രത്തോളം സ്വാധീനിക്കുന്നുവെന്നതിന്റെ സൂചകമാണെന്നാണ് ഭാഷാ വിദഗ്ധരുടെ വിലയിരുത്തൽ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥയെ കുറിച്ച് ബജറ്റ് തയ്യാറാക്കുന്നതിനുള്ള കാലയളവിൽ പൊതുജനത്തെ തെറ്റിദ്ധരിപ്പിച്ചെന്ന ആരോപണങ്ങൾ ചാൻസലർ റേച്ചൽ റീവ്സ് തള്ളി. ഉൽപാദനക്ഷമത കുറയുമെന്ന് മുന്നറിയിപ്പുകൾ നൽകിയ സമയത്ത് തന്നെ, പൊതുധനങ്ങൾ പ്രതീക്ഷിച്ചതിൽ മികച്ച നിലയിലാണെന്ന് ഓഫീസ് ഫോർ ബജറ്റ് റെസ്പോൺസിബിലിറ്റി (ഒബിആർ) സെപ്റ്റംബറിൽ അറിയിച്ചതായി പിന്നീട് പുറത്തുവന്നിരുന്നു. എന്നാൽ കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വന്നതും അതിൽ താൻ തുറന്ന മനസ്സോടെയുള്ളതുമാണെന്ന് റീവ്സ് വ്യക്തമാക്കി.

കൺസർവേറ്റീവ് നേതാവ് കെമി ബാഡനോച്ച് ഈ വിഷയത്തിൽ റീവ്സിനെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. റീവ്സ് മനഃപൂർവം സാമ്പത്തിക നില മോശമാണെന്ന് ചിത്രീകരിച്ച് നികുതി വർധനയ്ക്ക് വഴിയൊരുക്കിയതാണെന്നും ഇതിലൂടെ പൊതുജനത്തെ “കബളിപ്പിച്ചിട്ടുണ്ടെന്നും” ബാഡനോച്ച് ആരോപിച്ചു. ബജറ്റിന് മുൻപ് നടത്തിയ ഇടപെടലുകൾ മാർക്കറ്റ് മാനിപുലേഷൻ ആകാമെന്ന സംശയത്തോടെയാണ് നേതാക്കൾ ഫിനാൻഷ്യൽ കണ്ടക്ട് അതോറിറ്റിയോടും സ്വതന്ത്ര നൈതിക ഉപദേഷ്ടാവിനോടും അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.

വിശദീകരണങ്ങൾ ആവശ്യപ്പെട്ട് പ്രതിപക്ഷം കടുത്ത വിമർശനം ഉന്നയിച്ചെങ്കിലും പ്രധാനമന്ത്രി കീർ സ്റ്റാർമർ റീവ്സിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു . റീവ്സ് എടുത്ത നടപടികൾ ജീവിതച്ചെലവ് കുറയ്ക്കാനും വിലക്കയറ്റം നിയന്ത്രിക്കാനും ലക്ഷ്യമിട്ടതാണെന്ന് ഡൗൺിംഗ് സ്ട്രീറ്റ് വ്യക്തമാക്കിയിട്ടുണ്ട്. വരുമാന നികുതി പരിധി നിലനിർത്തിയതിനെ കുറിച്ചുള്ള വിമർശനങ്ങൾക്കും റീവ്സ് മറുപടി നൽകി. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും പ്രവചനങ്ങളിലെ വൻ മാറ്റങ്ങളും പരിഗണിക്കേണ്ടി വന്നതാണെന്ന് അവര്‍ കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ഇന്ത്യൻ വിദ്യാർത്ഥി കുത്തേറ്റ് മരിച്ചതായുള്ള ഞെട്ടിക്കുന്ന വാർത്ത പുറത്തുവന്നു. ലണ്ടനിൽ ആണ് വിജയ് കുമാർ ഷിയോറൻ (30) എന്നയാൾ ദാരുണമായി കൊല്ലപ്പെട്ടത്. ഹരിയാനയിലെ ചാർഖി ദാദ്രിയിലെ ജാഗ്രാംബാസ് ഗ്രാമക്കാരനായ വിജയ് ബ്രിസ്റ്റലിലെ വെസ്റ്റ് ഓഫ് ഇംഗ്ലണ്ട് യൂണിവേഴ്സിറ്റിയിൽ പഠിക്കുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാൻ സഹായം തേടി അദ്ദേഹത്തിന്റെ സഹോദരൻ രവി കുമാർ വിദേശകാര്യമന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്.

നവംബർ 25 – ന് പുലർച്ചെ 4.15ഓടെ വോർസെസ്റ്ററിലെ ബാർബോൺ റോഡിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ വിജയിനെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ പിന്നീട് അദ്ദേഹം മരിച്ചു. സംഭവമേഖല പരിശോധിച്ച പൊലീസിന്റെ പ്രാഥമിക വിലയിരുത്തലിൽ ഇത് കൊലപാതകമാണെന്നാണ് വ്യക്തമാകുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു, ഇവരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്താൻ വിപുലമായ അന്വേഷണം നടക്കുന്നതായി വെസ്റ്റ് മെർസിയ പൊലീസ് ഡിറ്റക്റ്റീവ് ചീഫ് ഇൻസ്പെക്ടർ ലീ ഹോൾഹൗസ് അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെയും വെയിൽസിലെയും നിരവധിസ്ഥലങ്ങളിൽ കനത്ത മഴയുടെ പശ്ചാത്തലത്തിൽ വെള്ളപ്പൊക്ക ഭീഷണി ഉയരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇംഗ്ലണ്ടിലെ വിവിധ നദീതീരങ്ങളിൽ 35 ഉം വെയിൽസിൽ 10 ഉം മുന്നറിയിപ്പുകൾ നിലവിലുണ്ടെന്ന് ബന്ധപ്പെട്ട ഏജൻസികൾ അറിയിച്ചു. ഈസ്റ്റ് മിഡ്‌ലാൻഡ്‌സ്, നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ട്, യോർക്‌ഷയർ–ഹംബർ മേഖലകളിലേയ്ക്കുള്ള യെല്ലോ മഴ മുന്നറിയിപ്പും പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഉയർന്ന പ്രദേശങ്ങളിൽ 60 മില്ലീമീറ്റർ വരെ മഴ ലഭിക്കാമെന്ന് മെറ്റ് ഓഫീസ് പ്രവചിക്കുന്നു.

തിങ്കളാഴ്ച വടക്ക് പടിഞ്ഞാറൻ ഇംഗ്ലണ്ടും വെയിൽസും ഉൾപ്പെടെ വ്യാപകമായ മഴയ്ക്ക് യെല്ലോ ആംബർ മുന്നറിയിപ്പുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഡർബിഷെയർ, നോർത്ത് വെസ്റ്റ് ഇംഗ്ലണ്ട്, യോർക്‌ഷയർ–ഹംബർ മേഖലകളിൽ 40 മില്ലീമീറ്റർ വരെ മഴ ലഭിക്കാമെന്നാണ് പ്രവചനം. കുംബ്രിയൻ ഫെൽസിലെ ചില ഭാഗങ്ങളിൽ 120 മില്ലീമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട് . എക്സ്മൂർ, ഡോർസെറ്റ്, മെൻഡിപ്സ്, കൊട്സ്വോൾഡ്സ് എന്നിവിടങ്ങളിലെ ഉയർന്ന പ്രദേശങ്ങളിലും ശക്തമായ മഴ പ്രതീക്ഷിക്കുന്നു. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലുമുള്ള വെള്ളക്കെട്ട്, ഗതാഗത തടസ്സം, അപകടകരമായ റോഡ് സാഹചര്യം എന്നിവയ്ക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം, സ്കോട്ട്ലൻഡിൽ ശക്തമായ കാറ്റിന്റെ ആഘാതം നേരിട്ടു. 83 മൈൽ വേഗത്തിൽ കാറ്റടിച്ച വെസ്റ്റേൺ ഐൽസിലും 75 മൈൽ വേഗം രേഖപ്പെടുത്തിയ മൾ ദ്വീപിലും വെള്ളിയാഴ്ച രാവിലെ ആയിരത്തോളം വീടുകളിലും ആണ് വൈദ്യുതി മുടങ്ങിയത്. ഭൂരിഭാഗം പ്രദേശങ്ങളിലും പിന്നീട് വൈദ്യുതി പുനഃസ്ഥാപിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ജോലി, വിസാ എന്നിവ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ മൂവാറ്റുപുഴ രണ്ടാർകര കല്ലിക്കുഴി സ്വദേശിയായ അമർദത്ത് സുരേഷ് (25) അറസ്റ്റിലായി. മൂവാറ്റുപുഴ അരമനപ്പടിയിൽ ‘പോഷ് സ്റ്റഡി എബ്രോഡ്’ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിലൂടെയാണ് ഇയാൾ തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് അറിയിച്ചു.

മുളവൂർ സ്വദേശിയിൽ നിന്നാണ് യുകെയിൽ ജോലി- വിസ ഉറപ്പു നല്‍കാമെന്ന് പറയുകയും പിന്നീട് ലക്ഷങ്ങൾ കൈക്കലാക്കുകയും ചെയ്തതെന്നതാണ് പരാതി. തുടർനടപടികളുടെ ഭാഗമായി ഇയാളെ ചോദ്യം ചെയ്ത് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. വിദേശ തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന വ്യാജ ഏജൻസികളെ കുറിച്ചുള്ള നിരീക്ഷണം പൊലീസ് ശക്തമാക്കിയിട്ടുണ്ട്.


യുകെ ജോലി, കെയർ മേഖലയിലെ വിസകൾ എന്നിവയ്‌ക്ക് പുതിയ കർശന നിയമങ്ങൾ കൊണ്ടുവന്നിരിക്കുകയാണ് സർക്കാർ . ഈ സാഹചര്യത്തിൽ പുതിയതായി എത്തുന്നവർക്ക് യുകെയിൽ സ്ഥിരതാമസം നേടുന്നത് മുമ്പത്തെ കാലത്തേതിനെക്കാൾ വളരെ പ്രയാസമാണ്. കേരളത്തിൽ നിന്ന് യുകെയിലേക്ക് പോകാൻ ആലോചിക്കുന്നവർ ഈ മാറ്റങ്ങൾ ഗൗരവമായി പരിഗണിച്ചശേഷം മാത്രം തീരുമാനങ്ങൾ എടുക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടൻ സർക്കാരിന്റെ അഭയാർത്ഥി ക്യാമ്പിൽ കഴിയുന്നവർക്ക് മെഡിക്കൽ ചികിൽസയ്‌ക്ക് ടാക്സി ഉപയോഗിക്കുന്നത് ഫെബ്രുവരി മുതൽ നിരോധിക്കാൻ തീരുമാനിച്ചു. ബിബിസി നടത്തിയ അന്വേഷണത്തിൽ ചില അഭയാർഥികൾ നൂറുകണക്കിന് മൈൽ നീളുന്ന ടാക്സി യാത്രകൾ നടത്തിയതായി വെളിപ്പെട്ടതോടെയാണ് നടപടി. ഒരു അഭയാർഥി 250 മൈൽ ദൂരം ടാക്സിയിൽ യാത്ര ചെയ്തതും സർക്കാർ £600 ചെലവഴിച്ചതും വിവാദമായിരുന്നു.

നിലവിൽ സർക്കാർ ശരാശരി £15.8 മില്യൺ ഈ ഗതാഗത ചെലവിനായി ചിലവഴിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. ലണ്ടൻ ഉൾപ്പെടെ പല സ്ഥലങ്ങളിലും ഹോട്ടലുകളിൽ നിന്ന് ആശുപത്രികളിലേക്കുള്ള ചെറിയ ദൂരം പോലും വലിയ ചെലവിൽ ടാക്സി സംവിധാനങ്ങൾ ഉപയോഗിച്ചിരുന്നുവെന്നും ഡ്രൈവർമാർ വെളിപ്പെടുത്തി. ചില കരാർ കമ്പനികൾ അനാവശ്യമായി ദൂരം കൂട്ടിയാണ് യാത്രകൾ നടത്തുന്നതെന്ന് ആരോപണങ്ങളുണ്ട്.

ടാക്സി നിരോധനത്തിൽ നിന്ന് ശാരീരിക വെല്ലുവിളികൾ, ദീർഘകാല രോഗങ്ങൾ, ഗർഭിണികൾ എന്നിവർക്കു മാത്രമേ ഒഴിവുണ്ടാകൂ. കൂടുതൽ അഭയാർഥി ഹോട്ടലുകൾ അടയ്ക്കാനും മറ്റുള്ള താമസ മാർഗങ്ങൾ ഉപയോഗിക്കാനുമുള്ള സർക്കാർ നീക്കങ്ങളും പുരോഗമിക്കുന്നുണ്ട് . അതേസമയം, അഭയാർഥികൾക്ക് ജോലി ചെയ്യാൻ കൂടുതൽ അവസരം നൽകണമെന്ന് റഫ്യൂജി കൗൺസിൽ ഉൾപ്പെടെയുള്ള സംഘടനകൾ ആവശ്യപ്പെട്ടു .

RECENT POSTS
Copyright © . All rights reserved