Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ ആരോഗ്യരംഗം നേരിടുന്ന ഗുരുതര വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്തുന്നത്തിനായുള്ള സംരംഭം വികസിപ്പിച്ചതിന് മലയാളി സംരംഭകരായ ഹെർമർച്ചീസ് ബാലനും സിറിൽ റോയിയും ‘ഇന്നൊവേറ്റർ ഓഫ് ദി ഇയർ’ ബഹുമതിക്ക് അർഹരായി. യുകെ സർക്കാരിന്റെ ഇന്നൊവേറ്റർ ഫൗണ്ടർ വിസ പദ്ധതിയുടെ ഭാഗമായി ഔദ്യോഗിക എൻഡോഴ്സ്മെന്റ് ബോഡിയായ എൻവെസ്റ്റേഴ്സ് ലിമിറ്റഡ് ആണ് പുരസ്‌കാരം നൽകിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 750-ലധികം സ്റ്റാർട്ടപ്പുകളിൽ നിന്നാണ് പത്ത് വിഭാഗങ്ങളിലായി അവരെ തിരഞ്ഞെടുത്തത്. 2019-ൽ സ്റ്റാർട്ടപ്പ് വിസയും ഇന്നൊവേറ്റർ ഫൗണ്ടർ വിസയും നിലവിൽ വന്നതിന് ശേഷം ആദ്യമായാണ് ഇത്തരമൊരു അവാർഡ് നൽകുന്നത് എന്നതും ഈ നേട്ടത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.

യുകെയിലെ ആരോഗ്യ സംരക്ഷണ മേഖലയിൽ വ്യക്തമായ മാറ്റം സൃഷ്ടിക്കണമെന്ന ലക്ഷ്യത്തോടെ ഹെർമർച്ചീസും സിറിലുമാണ് മെന്റർ മെർലിൻ യുകെ ലിമിറ്റഡ് എന്ന ആരോഗ്യപരിശീലന–സാങ്കേതിക കമ്പനി സ്ഥാപിച്ചത്. നേഴ്സ് ക്ഷാമം നേരിടുന്നതിനുള്ള സമഗ്ര പരിഹാരമായി വികസിപ്പിച്ച ‘ഒപോർട്ടൽ’ എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി നേഴ്‌സ് റിക്രൂട്ട്മെന്റിലെ കാലതാമസം കുറയ്ക്കുക, ഗുണനിലവാര നിയന്ത്രണം ഉറപ്പാക്കുക, എൻഎച്ച്എസ് തൊഴിലവസരങ്ങളുമായി നേഴ്സുമാരെ ബന്ധിപ്പിക്കുക, യുകെയിൽ നേഴ്സായി രജിസ്റ്റർ ചെയ്യുന്നതിനുള്ള നിർബന്ധിത പരീക്ഷകൾക്കായുള്ള പരിശീലന–പ്ലേസ്മെന്റ് പ്രക്രിയ കാര്യക്ഷമമാക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്. എഐ അധിഷ്ഠിത ട്രാക്കിംഗ്, പരിശീലന പുരോഗതി വിലയിരുത്തൽ, സംയോജിത പ്രകടന വിശകലനം, കംപ്ലയൻസ് മോണിറ്ററിംഗ്, ഓൺബോർഡിംഗ് പിന്തുണ എന്നിവയും പ്ലാറ്റ്ഫോമിന്റെ സവിശേഷതകളാണ്.

വെറും നാല് വർഷങ്ങൾക്കുള്ളിൽ ദേശീയതലത്തിൽ അംഗീകാരം നേടിയ സ്ഥാപനമായി മെന്റർ മെർലിൻ വളർന്നു. ദീർഘവീക്ഷണമുള്ള സ്റ്റാർട്ടപ്പ് ആശയം, ധീരമായ കാഴ്ചപ്പാട്, ഫലപ്രദമായ നിർവഹണം, ശക്തമായ സാമൂഹിക സ്വാധീനം എന്നിവയാണ് അവാർഡിന് ഇവരെ അർഹരാക്കുന്നതിന് പ്രധാന പങ്ക് വഹിച്ചത്. 2023-ലും 2024-ലും യുകെ എൻഎച്ച്എസിന്റെയും കോമൺവെൽത്തിന്റെയും 75-ാം വാർഷികത്തോട് അനുബന്ധിച്ചുള്ള വാർത്തകളിൽ മെന്റർ മെർലിൻ ഇടം നേടിയിരുന്നു. തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയായ ഹെർമർച്ചീസും കോട്ടയം കൈപ്പുഴ സ്വദേശിയായ സിറിലും ഈ നേട്ടം കേരളത്തിനും ഇന്ത്യയുടെ വളർന്നു വരുന്ന ആഗോള സ്റ്റാർട്ടപ്പ് രംഗത്തിനും അഭിമാനകരമാണെന്നും, കൂടുതൽ യുവ സംരംഭകർക്ക് ആഗോള അവസരങ്ങൾ തേടാൻ ഇത് പ്രചോദനമാകുമെന്നും അഭിപ്രായപ്പെട്ടു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അയർലൻഡിൽ ജോലി ചെയ്തിരുന്ന മലയാളി നേഴ്‌സ് ഷെറിൻ എബ്രഹാം (43) ചികിത്സയ്ക്കായി നാട്ടിലെത്തിയതിന് പിന്നാലെ അന്തരിച്ചു. റാന്നി അങ്ങാടി പുല്ലൂപ്രം കടയ്‌ക്കേത്ത് (മുരിക്കേത്ത്) സോനു തോമസിന്റെ ഭാര്യയാണ്. 2023 മുതൽ അയർലൻഡിലെ ഓഫ്ലിയിൽ എസ്‌കർ ആർ.ഐ നേഴ്സിങ് ഹോമിൽ നേഴ്സായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. മുമ്പ് ദുബായിലും ജോലി ചെയ്തിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ ജോലിക്കിടയിൽ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ കുറവ് കണ്ടെത്തിയിരുന്നു . തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

ഷെറിൻ എബ്രഹാമിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ ഭവനരഹിതരായതോ ഭവനരഹിതാവാനുള്ള ഭീഷണി നേരിടുന്നതോ ആയ അഭയാർഥി കുടുംബങ്ങളുടെ എണ്ണം കഴിഞ്ഞ നാല് വർഷത്തിനിടെ അഞ്ചിരട്ടിയായി ഉയർന്നതായുള്ള മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നു. സർക്കാർ കണക്കുകൾ പ്രകാരം 2021–22ൽ 3,560 ആയിരുന്ന ഈ വിഭാഗത്തിൽ പെട്ടവരുടെ എണ്ണം 2024–25ൽ 19,310 ആയി. അഭയാർഥികൾക്ക് അംഗീകാരം ലഭിച്ച ശേഷം സർക്കാർ ഒരുക്കുന്ന താമസസ്ഥലങ്ങൾ 28 ദിവസത്തിനകം ഒഴിയണമെന്ന് നിർദേശിക്കുന്ന നയം, കൂടാതെ അഭയാർഥി അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കുന്നതിലൂടെ ഒരേസമയം കൂടുതൽ പേർ വീടുകൾ തേടേണ്ടിവരുന്നതുമായ സാഹചര്യം എന്നിവയാണ് പ്രതിസന്ധിക്ക് കാരണം എന്നാണ് സന്നദ്ധസംഘടനകൾ ചൂണ്ടിക്കാണിക്കുന്നത്.

സുഡാനിലെ യുദ്ധത്തിൽ കുടുംബത്തെ മുഴുവൻ നഷ്ടപ്പെട്ട 26 കാരിയായ യൂസ്രയുടെ അനുഭവം പ്രശ്നത്തിന്റെ ഗൗരവം തുറന്നുകാട്ടുന്നതാണ് . അഭയാർഥി പദവി ലഭിച്ചതിന് ശേഷം സർക്കാർ ഹോട്ടലിൽ താമസം അവസാനിച്ചതോടെ ഗ്രേറ്റർ മാഞ്ചസ്റ്ററിലെ തെരുവിൽ ടെന്റിൽ കഴിയേണ്ടിവന്നതായി അവർ ബിബിസിയോട് പറഞ്ഞു. കുട്ടികളില്ലാത്ത ആളായതുകൊണ്ട് താമസം കിട്ടാനുള്ളവരുടെ പട്ടികയിൽ താഴ്ന്ന മുൻഗണന മാത്രമാണ് ലഭിച്ചതെന്നും അവർ പറഞ്ഞു. 28 ദിവസത്തിനകം ജോലി കണ്ടെത്തുകയോ യൂണിവേഴ്സൽ ക്രെഡിറ്റിന് അപേക്ഷിക്കുകയോ വേണമെങ്കിലും ആദ്യ സഹായധനം ലഭിക്കാൻ ശരാശരി 35 ദിവസം എടുക്കുന്നതുകൊണ്ട് പലർക്കും താമസവും വരുമാനവും ഒരേസമയം നഷ്ടമാകുന്ന സാഹചര്യമാണെന്ന് ‘ക്രൈസിസ്’ പോലുള്ള സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

ലണ്ടനും നോർത്ത് വെസ്റ്റും മാത്രമല്ല മാഞ്ചസ്റ്റർ, ലിവർപൂൾ ഉൾപ്പെടെയുള്ള നഗരങ്ങൾ ഭവനരഹിത അഭയാർഥികളുടെ ഉയർന്ന അനുപാതമുള്ള പ്രദേശങ്ങളാണ്. ഹീത്രോ വിമാനത്താവളത്തിനടുത്തുള്ള ഹില്ലിങ്ടണിൽ മാത്രം 2024–25ൽ 2,098 അഭയാർഥി കുടുംബങ്ങൾ ഭവനരഹിതരായിട്ടുള്ളവരായിട്ടുണ്ട് . 2021–22-ൽ ഇത് 71മാത്രമായിരുന്നു . അഭയാർഥി അപേക്ഷകളുടെ ബാക്ക്‌ലോഗ് നീക്കാനും ഹോട്ടൽ താമസങ്ങൾ അവസാനിപ്പിക്കാനുമുള്ള സർക്കാർ നീക്കങ്ങൾ വീടുകളുടെ ക്ഷാമമുള്ള സാഹചര്യത്തിൽ അധിക സമ്മർദ്ദം സൃഷ്ടിക്കുകയാണെന്ന് ഓക്സ്ഫഡ് സർവകലാശാല വിദഗ്ധർ മുന്നറിയിപ്പ് നൽകി. ദീർഘകാല പരിഹാരമായി താൽക്കാലിക വാസസ്ഥലങ്ങൾക്കായുള്ള നിക്ഷേപവും കേന്ദ്ര–പ്രാദേശിക ഏകോപനവും ശക്തമാക്കണമെന്ന് അവർ നിർദേശിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ നടത്തിയ പുതിയൊരു പഠനത്തിൽ പെൺകുട്ടികളിൽ ഓട്ടിസം കണ്ടുപിടിക്കുന്നതിൽ കാര്യമായ കാലതാമസം ഉണ്ടാകുന്നതായി കണ്ടെത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. യുകെയിലെ ആരോഗ്യ–സാമൂഹിക മേഖലകളിലെ ഡേറ്റ അടിസ്ഥാനമാക്കിയുള്ള ഈ പഠനമനുസരിച്ച്, ആൺകുട്ടികളുമായി താരതമ്യം ചെയ്യുമ്പോൾ ബാല്യകാലത്ത് പെൺകുട്ടികൾക്ക് ഓട്ടിസം തിരിച്ചറിയപ്പെടാനുള്ള സാധ്യത വളരെ കുറവാണ്. ഇതാണ് പെൺകുട്ടികളിൽ ഓട്ടിസം കുറവാണെന്ന പൊതുവായ ധാരണ യുകെയിൽ നിലനിൽക്കാൻ കാരണമായതെന്നും ഗവേഷകർ പറയുന്നു.

എന്നാൽ 20 വയസാകുമ്പോഴേക്കും യുകെയിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഓട്ടിസം നിർണയനിരക്ക് ഏകദേശം ഒരുപോലെയാകുന്നുവെന്നതാണ് പഠനത്തിലെ പ്രധാന കണ്ടെത്തൽ. ഇതോടെ, ഓട്ടിസത്തിൽ വലിയ ലിംഗവ്യത്യാസമുണ്ടെന്ന പഴയ വിലയിരുത്തലുകൾ ചോദ്യം ചെയ്യപ്പെടുകയാണ്. ചെറുപ്പത്തിൽ പെൺകുട്ടികളിൽ കാണുന്ന ലക്ഷണങ്ങൾ വ്യത്യസ്തമായതിനാലും, അവയെ സാധാരണ പെരുമാറ്റം എന്ന നിലയിൽ തെറ്റിദ്ധരിക്കുന്നതിനാലുമാണ് രോഗനിർണയം പലപ്പോഴും വൈകുന്നതെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

യുകെയിൽ നിലവിൽ ഉപയോഗിക്കുന്ന ഓട്ടിസം നിർണയ രീതികൾ കൂടുതലായി ആൺകുട്ടികളെ കേന്ദ്രീകരിച്ചുള്ളതാകാമെന്ന മുന്നറിയിപ്പും ഗവേഷകർ നൽകുന്നു. പെൺകുട്ടികളിൽ കാണുന്ന സൂക്ഷ്മ ലക്ഷണങ്ങൾ തിരിച്ചറിയാൻ കൂടുതൽ ശ്രദ്ധയും പരിശീലനവും ആവശ്യമാണ്. ഇതിനായി യുകെയിലെ സ്കൂളുകളിലും ആരോഗ്യ സംവിധാനങ്ങളിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നും, ശരിയായ സമയത്ത് രോഗനിർണയം ലഭിച്ചാൽ മാത്രമേ കുട്ടികൾക്ക് ആവശ്യമായ പിന്തുണയും പരിചരണവും ഉറപ്പാക്കാനാകൂ എന്നും പഠനം ചൂണ്ടികാണിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ചാഗോസ് ദ്വീപുകൾ മൗറീഷ്യസിന് കൈമാറാനുള്ള യുകെയുടെ തീരുമാനത്തെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിലപാട് മയപ്പെടുത്തി . ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമറുമായുള്ള ഫോൺ സംഭാഷണത്തിന് പിന്നാലെയാണ് ഏറ്റവും മികച്ച കരാറാണ് ഇത് എന്ന് ട്രംപ് പ്രതികരിച്ചത് . കഴിഞ്ഞ മാസം വരെ ബ്രിട്ടീഷ് ഇന്ത്യൻ ഓഷ്യൻ ടെറിറ്ററിയുടെ ഭാഗമായ ഡിയാഗോ ഗാർസിയ ഉൾപ്പെടെയുള്ള ദ്വീപുകൾ വിട്ടുനൽകുന്നത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ട്രംപ് വിമർശിച്ചിരുന്നു. ചൈനയും റഷ്യയും ഈ നീക്കത്തെ ദൗർബല്യമായി കാണുമെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

കരാർ പ്രകാരം ചാഗോസ് ദ്വീപുകളുടെ പരമാധികാരം മൗറീഷ്യസിന് കൈമാറും. എന്നാൽ ഡിയാഗോ ഗാർസിയ ദ്വീപ് 99 വർഷത്തേക്ക് ലീസിൽ എടുത്ത് അവിടെ പ്രവർത്തിക്കുന്ന സംയുക്ത യു.എസ്–യുകെ സൈനിക താവളം തുടരും. വ്യാഴാഴ്ച നടന്ന ഫോൺ സംഭാഷണത്തിന് ശേഷം ട്രംപ് ഡിയാഗോ ഗാർസിയ ഇന്ത്യൻ മഹാസമുദ്രത്തിന്റെ നടുവിലുള്ള തന്ത്രപ്രധാന കേന്ദ്രമാണെന്നും യു.എസ് ദേശീയ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്നും വ്യക്തമാക്കി. സൈനിക പ്രവർത്തനങ്ങളുടെ വിജയത്തിൽ താവളങ്ങളുടെ സ്ഥാനം നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഭാവിയിൽ ലീസ് കരാർ തകരുകയോ അമേരിക്കൻ സൈനിക സാന്നിധ്യത്തിന് ഭീഷണി ഉയരുകയോ ചെയ്താൽ സൈനികമായി ഇടപെടാനുള്ള അവകാശം നിലനിർത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

സ്റ്റാർമറുമായി നടത്തിയ സംഭാഷണത്തിൽ ഡിയാഗോ ഗാർസിയയിലെ സംയുക്ത താവളം ഇരുരാജ്യങ്ങളുടെയും സുരക്ഷയ്ക്ക് നിർണായകമാണെന്ന് ഇരുവരും സമ്മതിച്ചതായി ഡൗണിംഗ് സ്ട്രീറ്റ് അറിയിച്ചു. കരാർ നടപ്പാക്കുന്നതിൽ യു.എസ്–യുകെ അടുത്ത സഹകരണം തുടരുമെന്നും അറിയിച്ചു. എന്നാൽ കൺസർവേറ്റീവ് പാർട്ടിയും റിഫോം യു.കെയും കരാറിനെതിരെ ശക്തമായ വിമർശനം തുടരുകയാണ്. ഷാഡോ വിദേശകാര്യ സെക്രട്ടറി പ്രീതി പട്ടേൽ ഇത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന വലിയ തന്ത്രപരമായ പിഴവ് ആണെന്ന് ആരോപിച്ചു. ട്രംപിന്റെ നിലപാട് മാറ്റം ഗ്രീൻലാൻഡ് വിഷയത്തിൻറെ തുടർച്ചയാണെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

2021 നവംബർ 24 – ന് ഇംഗ്ലീഷ് ചാനൽ കടക്കുന്നതിനിടെ മുങ്ങിമരിച്ച 30 പേരുടെ മരണം ഒഴിവാക്കാനാകുമായിരുന്നു എന്ന അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു . ഫ്രഞ്ച് തീരത്ത് നിന്ന് പുറപ്പെട്ട ചെറു ബോട്ട് വെള്ളം കയറി മറിഞ്ഞതോടെയാണ് ചരിത്രത്തിലെ ഏറ്റവും വലിയ ചാനൽ ദുരന്തം സംഭവിച്ചത്. യാത്രക്കാരിൽ രണ്ട് പേർ മാത്രമാണ് രക്ഷപ്പെട്ടത്. സർക്കാർ തലത്തിലുള്ള ഗുരുതരമായ പരാജയമാണ് ദുരന്തത്തിന് കാരണമെന്ന് അന്വേഷണ സമിതി അധ്യക്ഷൻ സർ റോസ് ക്രാൻസ്റ്റൻ വ്യക്തമാക്കി.

ജീവനക്കാരുടെ കുറവും പരിമിതമായ സൗകര്യങ്ങളും കാരണം അടിയന്തര രക്ഷാപ്രവർത്തനം നടത്താൻ സാധിക്കാതെ വന്നുവെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാണിച്ചിരിക്കുന്നത് . കാലാവസ്ഥ മോശയമായതുകൊണ്ട് തുടർന്ന് നിരീക്ഷണ വിമാനം പറന്നുയരാതിരുന്നതും രക്ഷാസന്ദേശങ്ങളെ അവഗണിച്ചതും സന്ദേശങ്ങളും ശരിയായി ഗുരുതര വീഴ്ചകളായി ആണ് ചൂണ്ടി കാണിച്ചിരിക്കുന്നത് . ചെറിയ ബോട്ടുകളിൽ നിന്നുള്ള സഹായവിളികൾ ഗൗനിക്കേണ്ട എന്ന ധാരണ രക്ഷാപ്രവർത്തനം വൈകാൻ കാരണമായെന്നും റിപ്പോർട്ട് പറയുന്നു. പലരും മണിക്കൂറുകളോളം കടലിൽ ജീവനോടെ ഉണ്ടായിരുന്നുവെന്നും, രാവിലെ വരെ തിരച്ചിൽ തുടർന്നിരുന്നെങ്കിൽ കൂടുതൽ പേരെ രക്ഷിക്കാമായിരുന്നുവെന്നും വിദഗ്ധർ വിലയിരുത്തി.

മനുഷ്യക്കടത്ത് സംഘങ്ങൾ ബോട്ടുകളിൽ ആളുകളെ കുത്തി നിറച്ചതും ഫ്രഞ്ച് നാവിക കപ്പലിന്റെ വൈകിയ പ്രതികരണവും ബ്രിട്ടീഷ് കോസ്റ്റ്‌ഗാർഡിന്റെ തിരച്ചിൽ–രക്ഷാ സംവിധാനത്തിലെ പിഴവുകളുമാണ് മരണത്തിലേക്ക് നയിച്ച മൂന്ന് പ്രധാന കാരണങ്ങളെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ചെറുബോട്ട് യാത്രകൾ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ റിപ്പോർട്ട് കോസ്റ്റ്‌ഗാർഡിന് പ്രത്യേക പരിശീലനവും നവീന സാങ്കേതികവിദ്യകളിലേക്കുള്ള നിക്ഷേപവും ശുപാർശ ചെയ്തു. റിപ്പോർട്ടിലെ 18 ശുപാർശകൾ നടപ്പാക്കേണ്ടതിനെ കുറിച്ച് പരിശോധിച്ചു വരികയാണെന്നും സംഭവത്തിൽ മരിച്ചവരുടെ കുടുംബങ്ങളോടുള്ള അനുശോചനവും സർക്കാർ അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കൊവെൻട്രിയിൽ നിന്ന് കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്ന മലയാളി യുവാവ് വിഷ്ണു ജയകുമാറിനെ (26) മരിച്ച നിലയിൽ കണ്ടെത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . കഴിഞ്ഞ ശനിയാഴ്ച പുലർച്ചയോടെ കാണാതായ വിഷ്ണുവിനെ കണ്ടെത്തിയെന്ന വിവരം അധികൃതർ കുടുംബത്തെ അറിയിച്ചതായാണ് അറിയാൻ കഴിഞ്ഞത് . മരണകാരണം ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

വാരാന്ത്യത്തിൽ സുഹൃത്തിനൊപ്പം പുറത്തുപോയ വിഷ്ണുവിനെ കാണാതാവുകയായിരുന്നു. കൊവെൻട്രിയിലെ സ്വാൻ ലേക്കിന് സമീപത്ത് വെച്ചാണ് ഇയാളെ അവസാനമായി കണ്ടതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചിരുന്നു . ഏറെ നേരം തിരികെ എത്താതിരുന്നതോടെയാണ് കുടുംബവും സുഹൃത്തുക്കളും അന്വേഷണം ആരംഭിച്ചത്. സംഭവത്തിൽ പൊലീസിൽ പരാതി നൽകുകയും തുടർന്ന് തിരച്ചിൽ വ്യാപകമാക്കുകയും ചെയ്തിരുന്നു.

വിഷ്ണുവിനെ കണ്ടെത്തുന്നതിനായി യുകെയിലെ മലയാളി സമൂഹം സജീവമായി ഇടപെട്ടിരുന്നു. വിഷ്ണുവിന്റെ ചിത്രം ഉൾപ്പെടെയുള്ള വിവരങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ നൽകി യുവാവിനെ കണ്ടെത്തുന്നതിനായുള്ള ശ്രമം നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ ലഭിച്ച ദുഃഖകരമായ വാർത്ത യുകെ മലയാളി സമൂഹത്തെ മുഴുവൻ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലെസ്റ്റർ: ലെസ്റ്ററിലെ ഡി മോണ്ട്‌ഫോർട്ട് സർവകലാശാലയ്ക്ക് സമീപം വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തി. സംഭവത്തിൽ 18 വയസ്സുകാരനെ കൊലപാതക കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകിട്ട് 5 മണിയോടെയാണ് ഓക്സ്ഫോർഡ് സ്ട്രീറ്റിൽ ഇരുപത് വയസ് കഴിഞ്ഞ യുവാവിന് കുത്തേറ്റതായി പൊലീസിന് വിവരം ലഭിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ലെസ്റ്റർ റോയൽ ഇൻഫർമറിയിൽ എത്തിച്ചെങ്കിലും അൽപ്പസമയത്തിനകം മരണം സംഭവിച്ചതായി പോലീസ് അറിയിച്ചു.

സംഭവത്തിന് മുൻപ് തെരുവിൽ രണ്ട് യുവാക്കൾ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നുവെന്നും, അതിനിടെ ഒരാളെ കുത്തിയ ശേഷം പ്രതി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായും പോലീസ് വ്യക്തമാക്കി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും, ദൃക്‌സാക്ഷികളും ഡാഷ്‌കാം ദൃശ്യങ്ങളുള്ളവർ വിവരങ്ങൾ കൈമാറണമെന്നും പോലീസ് അഭ്യർഥിച്ചു. സംഭവത്തിന് പിന്നാലെ നിരവധി റോഡുകൾ അടച്ചിടുകയും, സുരക്ഷ ശക്തമാക്കി കൂടുതൽ പോലീസ് പട്രോളിംഗ് ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഡി മോണ്ട്‌ഫോർട്ട് സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. കാറ്റി നോർമിങ്ടൺ, വിദ്യാർത്ഥിയുടെ ദാരുണമായ മരണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി. മരിച്ച വിദ്യാർത്ഥിയുടെ കുടുംബത്തിനും സഹപാഠികൾക്കും ജീവനക്കാർക്കും ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും, അന്വേഷണത്തിൽ പോലീസുമായി പൂർണമായി സഹകരിക്കുമെന്നും അവർ അറിയിച്ചു. സംഭവമുണ്ടാക്കിയ ഞെട്ടലിനിടയിൽ വിദ്യാർത്ഥികളെ ആശ്വസിപ്പിക്കുന്നതിനായി സർവകലാശാലയും സ്റ്റുഡന്റ്സ് യൂണിയനും നടപടികൾ കൈകൊണ്ടിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ സർവകലാശാലകളിൽ ഫസ്റ്റ് ക്ലാസ് ഡിഗ്രികൾ നേടുന്ന വിദ്യാർത്ഥികളുടെ എണ്ണം ഉയരുന്നതായി പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നു . ഒരുകാലത്ത് നല്ല രീതിയിൽ അക്കാദമിക് മികവ് തെളിയിച്ച കുറച്ച് വിദ്യാർത്ഥികൾക്ക് മാത്രം ലഭിച്ചിരുന്ന ഫസ്റ്റ് ക്ലാസ് ബിരുദം ഇന്ന് സാധാരണ നേട്ടമായി മാറുന്നുവെന്ന വിമർശനമാണ് ഉയരുന്നത്. ഇതോടെ സർവകലാശാലകളിലെ പഠന നിലവാരവും മൂല്യനിർണയ രീതികളും വീണ്ടും ചർച്ചയാകുകയാണ്. വിദ്യാഭ്യാസ രംഗത്തെ വിദഗ്ദ്ധരും തൊഴിൽ മേഖലയിലെ സ്ഥാപനങ്ങളും ഈ പ്രവണതയെ ആശങ്കയോടെയാണ് കാണുന്നത്.

പുതിയ കണക്കുകൾ പ്രകാരം, നിലവിൽ ഏകദേശം 30 ശതമാനം വിദ്യാർത്ഥികൾക്ക് ഫസ്റ്റ് ക്ലാസ് ഡിഗ്രി ലഭിക്കുന്നുണ്ട്. എന്നാൽ 2006–07 കാലയളവിൽ ഇത് 13 ശതമാനത്തിന് താഴെ മാത്രമായിരുന്നു . ഈ വലിയ വർധനവ് ആണ് അക്കാദമിക് നിലവാരത്തിൽ വിട്ടുവീഴ്ചകൾക്ക് കാരണമായോ എന്ന സംശയം ശക്തമാക്കുന്നത് . തൊഴിൽദാതാക്കൾ ബിരുദഫലങ്ങളെ വിലയിരുത്തുമ്പോൾ മുൻകാലത്തെ പോലെ ഫസ്റ്റ് ക്ലാസ് എന്ന മാനദണ്ഡത്തിന് അത്ര മുഖവില കൊടുക്കുന്നില്ലെന്നുള്ള സൂചനകളും പുറത്തു വന്നിട്ടുണ്ട് . ഇതു യുവ ബിരുദധാരികളുടെ തൊഴിൽ സാധ്യതകളെ ബാധിക്കുന്നതായുള്ള ആശങ്കകളും ശക്തമായിട്ടുണ്ട്.

സർവകലാശാലകൾ ഈ മാറ്റങ്ങളെ ന്യായീകരിച്ചുകൊണ്ട് അഭിപ്രായങ്ങളും ഉയർന്നുവരുന്നുണ്ട് . പഠനരീതികളിലും മൂല്യനിർണയ സംവിധാനങ്ങളിലും വന്ന പരിഷ്കാരങ്ങൾ, ഓൺലൈൻ പഠന സംവിധാനങ്ങളുടെ വ്യാപനം, അധ്യാപന നിലവാരത്തിലെ മെച്ചപ്പെടുത്തൽ, വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന കൂടുതൽ അക്കാദമിക് പിന്തുണ എന്നിവയാണ് ഫലവർധനയ്ക്ക് പിന്നിലെ പ്രധാന കാരണങ്ങളെന്നാണ് വിശദീകരണം. വിദ്യാർത്ഥികളുടെ കഴിവ് വർധിച്ചതിന്റെ പ്രതിഫലനമാണ് ഈ ഫലങ്ങളെന്നും സർവകലാശാലകൾ അവകാശപ്പെടുന്നു. എന്നിരുന്നാലും, ഫസ്റ്റ് ക്ലാസ് ഡിഗ്രികളുടെ അനിയന്ത്രിത വർധന വിദ്യാഭ്യാസത്തിന്റെ വിശ്വാസ്യതയെ ദീർഘകാലത്ത് എങ്ങനെ ബാധിക്കും എന്നതിൽ കൂടുതൽ പഠനവും കർശനമായ വിലയിരുത്തലും ആവശ്യമാണെന്നാണ് പൊതുവായി ഉയർന്നുവരുന്ന അഭിപ്രായം.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ 2035 ഓടെ ക്യാൻസർ രോഗികളിൽ 75 ശതമാനം പേർ രോഗമുക്തരാകുകയോ അതുമല്ലെങ്കിൽ രോഗം നിയന്ത്രണത്തിൽ ആയി സാധാരണ ജീവിതം നയിക്കുകയോ ചെയ്യുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. ദേശീയ ക്യാൻസർ പദ്ധതിയുടെ ഭാഗമായി രോഗനിർണയവും ചികിത്സയും വേഗത്തിലാക്കാൻ £2 ബില്യൺ നിക്ഷേപം നടത്തുമെന്ന നയപ്രഖ്യാപനവും സർക്കാർ നടത്തി . യുകെയിൽ നിലവിൽ ഓരോ 75 സെക്കന്റിലും ഒരാൾക്ക് ക്യാൻസർ സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രഖ്യാപനം. രാജ്യത്തെ നാലിലൊന്ന് മരണങ്ങൾക്ക് കാരണം ക്യാൻസറാണെന്നും യൂറോപ്പിലെ ചില രാജ്യങ്ങളേക്കാൾ സർവൈവൽ നിരക്കിൽ യുകെ പിന്നിലാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

പദ്ധതിപ്രകാരം 2029ഓടെ എൻഎച്ച്എസിലെ മൂന്ന് പ്രധാന ക്യാൻസർ വെയ്റ്റിങ് ടൈം മാനദണ്ഡങ്ങൾ കൈവരിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . 9.5 മില്യൺ അധിക പരിശോധനകൾ നടത്താൻ £2.3 ബില്യൺ ചെലവഴിക്കുകയും കൂടുതൽ സ്കാനറുകൾ, ഡിജിറ്റൽ സാങ്കേതിക വിദ്യ, ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് എന്നിവ നടപ്പാക്കുകയും ചെയ്യും. കമ്മ്യൂണിറ്റി ഡയഗ്നോസ്റ്റിക് സെന്ററുകൾ ദിവസവും 12 മണിക്കൂറും ആഴ്ചയിൽ ഏഴ് ദിവസവും പ്രവർത്തിക്കും. റോബോട്ട് സഹായത്തോടെയുള്ള ശസ്ത്രക്രിയകൾ 2035ഓടെ 5 ലക്ഷം വരെ ഉയർത്താനും, അനുയോജ്യമായ എല്ലാ രോഗികൾക്കും ജീനോമിക് പരിശോധന ലഭ്യമാക്കാനും ആണ് പുതിയ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത് .

ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് താനും ക്യാൻസർ രോഗത്തെ അതിജീവിച്ചയാളാണെന്നു ചൂണ്ടിക്കാട്ടി, പുതിയ പദ്ധതി രോഗികളുടെ ജീവിത പ്രതീക്ഷയും നിലവാരവും ഉയർത്തുമെന്ന് പറഞ്ഞു. ക്യാൻസർ റിസർച്ച് യുകെ പദ്ധതി സ്വാഗതം ചെയ്തെങ്കിലും, ആശുപത്രികളിലെ പഴയ സാങ്കേതിക സംവിധാനങ്ങൾ വലിയ വെല്ലുവിളിയാണെന്ന് മുന്നറിയിപ്പ് നൽകി. നിലവിലെ സംവിധാനങ്ങളിൽ വൻ മാറ്റങ്ങൾ വരുത്താതെ 2029ലെ ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയില്ലെന്നും ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടു.

RECENT POSTS
Copyright © . All rights reserved