Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ പ്ലാൻ 2 വിദ്യാർത്ഥി വായ്പകളുടെ പലിശ നിരക്ക് പരമാവധി 6% ആയി നിശ്ചയിച്ചതായി സർക്കാർ പ്രഖ്യാപിച്ചു. 2012 മുതൽ 2022 വരെ ഇംഗ്ലണ്ടിൽ സർവകലാശാലയിൽ ചേർന്ന വിദ്യാർത്ഥികൾക്ക് ബാധകമായ വായ്പാ സംവിധാനമാണ് ‘പ്ലാൻ 2’. വരുമാനം നിശ്ചിത പരിധി കവിയുമ്പോഴാണ് തിരിച്ചടവ് ആരംഭിക്കുക, കൂടാതെ 30 വർഷത്തിന് ശേഷം ബാക്കി കടം എഴുതിത്തള്ളുന്ന രീതിയുമാണ് ഇതിന്റെ പ്രത്യേകത. ആഗോള സാമ്പത്തിക അനിശ്ചിതത്വം മൂലം ഉയരാൻ സാധ്യതയുള്ള പലിശഭാരം നിയന്ത്രിക്കാനാണ് പുതിയ നടപടി എടുത്തതെന്ന് അധികൃതർ വ്യക്തമാക്കി.

നാഷണൽ യൂണിയൻ ഓഫ് സ്റ്റുഡന്റ്സ് പ്രസിഡന്റ് അമിറ കാമ്പ്ബെൽ ഈ നീക്കത്തെ “വലിയ വിജയം” എന്ന് വിശേഷിപ്പിച്ചെങ്കിലും, കൂടുതൽ പരിഷ്കാരങ്ങൾ അനിവാര്യമാണെന്ന് വ്യക്തമാക്കി. നവംബർ ബജറ്റിൽ പ്രഖ്യാപിച്ച തിരിച്ചടവ് പരിധി മരവിപ്പിച്ചതിൽ അവർ നിരാശ പ്രകടിപ്പിച്ചു. വിദ്യാർത്ഥികൾ 17-ാം വയസ്സിൽ സമ്മതിച്ച നിബന്ധനകൾ പാലിച്ച്, വരുമാന വർധനയ്ക്ക് അനുസരിച്ച് തിരിച്ചടവ് പരിധി ഉയർത്തണമെന്ന് അവർ ആവശ്യപ്പെട്ടു.

മറ്റ് ക്യാമ്പെയ്ൻ പ്രവർത്തകരും തീരുമാനം സ്വാഗതം ചെയ്തെങ്കിലും സമഗ്രമായ മാറ്റങ്ങൾ വേണമെന്ന് ആവർത്തിച്ചു. ‘സേവ് ദ സ്റ്റുഡന്റ്’ പ്രതിനിധി ടോം അല്ലിംഗം, RPI ഉയരാനുള്ള സാധ്യത മുൻകൂട്ടി കണക്കിലെടുത്ത നടപടിയാണ് ഇതെന്നാണ് അഭിപ്രായപ്പെട്ടത് . എന്നാൽ ‘റീഥിങ്ക് റീപേയ്മെന്റ്’ സ്ഥാപകൻ ഒലിവർ ഗാർഡ്നർ, ഇത് താൽക്കാലിക പരിഹാരം മാത്രമാണെന്നും വിദ്യാർത്ഥി വായ്പാ സംവിധാനത്തിൽ നീതിപൂർണമായ ദീർഘകാല പരിഷ്കാരങ്ങൾ അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടി.

ജോയൽ സോവിച്ചൻ

കേരളത്തിൽ നാളെ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. നിരവധി മണ്ഡലങ്ങളിൽ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സ്വാധീനം നിർണായകമാകുന്ന സാഹചര്യമുണ്ട്. ചില ജില്ലകളിൽ മുന്നണികൾക്ക് വ്യക്തമായ മുൻതൂക്കം കാണുമ്പോഴും, പല സ്ഥലങ്ങളിലും അനിശ്ചിതത്വം നിറഞ്ഞ കടുത്ത മത്സരമാണ് നിലനിൽക്കുന്നത്.

കാസർഗോഡ് ജില്ലയിൽ ത്രികോണ മത്സരമാണ് ശക്തമാകുന്നത്. മഞ്ചേശ്വരം, ഉദുമ തുടങ്ങിയ മണ്ഡലങ്ങളിൽ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സാന്നിധ്യം ഫലത്തെ സ്വാധീനിക്കാനിടയുണ്ട്. ഇടതുമുന്നണിക്ക് 2 മുതൽ 3 സീറ്റുകളും ഐക്യ ജനാധിപത്യ മുന്നണിക്ക് 1 മുതൽ 3 സീറ്റുകളും ലഭിക്കാമെന്നാണ് സൂചന.

കണ്ണൂർ ജില്ലയിൽ ഇടതുമുന്നണിയുടെ പരമ്പരാഗത ശക്തി തുടരുന്നതായി പ്രവചനങ്ങൾ വ്യക്തമാക്കുന്നു. ധർമ്മടം, തളിപ്പറമ്പ് തുടങ്ങിയ മണ്ഡലങ്ങളിൽ വ്യക്തമായ മുൻതൂക്കം കാണുമ്പോൾ, ചില ഇടങ്ങളിൽ ഐക്യ ജനാധിപത്യ മുന്നണി ശക്തമായി മത്സരം നടത്തുന്നുണ്ട്. ഇടതുമുന്നണി 6 മുതൽ 9 സീറ്റുകൾ വരെ നേടാൻ സാധ്യതയുള്ളപ്പോൾ, ഐക്യ ജനാധിപത്യ മുന്നണി 2 മുതൽ 5 സീറ്റുകളിൽ ഒതുങ്ങാൻ സാധ്യതയുണ്ട്.

വയനാട് ജില്ലയിൽ ഐക്യ ജനാധിപത്യ മുന്നണിക്ക് വ്യക്തമായ മുൻതൂക്കം തുടരുന്നു. മാനന്തവാടി, കൽപ്പറ്റ മണ്ഡലങ്ങളിൽ അനുകൂല പ്രവണതയാണ് കാണുന്നത്. ഇടതുമുന്നണിക്ക് ഇവിടെ ശക്തമായി പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടുണ്ടാകാം.

കോഴിക്കോട് ജില്ലയിൽ ഇടതുമുന്നണിയും ഐക്യ ജനാധിപത്യ മുന്നണിയും തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. നിരവധി മണ്ഡലങ്ങളിൽ ഫലം പ്രവചിക്കാൻ പ്രയാസമുള്ള അവസ്ഥയാണ്. ഇരു മുന്നണികളും 4 മുതൽ 9 സീറ്റുകൾ വരെ നേടാൻ സാധ്യതയുണ്ട്.

മലപ്പുറം ജില്ലയിൽ ഐക്യ ജനാധിപത്യ മുന്നണിയുടെ ശക്തി വ്യക്തമാണ്. മുസ്ലിം ലീഗിന്റെ സ്വാധീനം ശക്തമായ മണ്ഡലങ്ങളിൽ വലിയ ലീഡാണ് കാണുന്നത്. ഐക്യ ജനാധിപത്യ മുന്നണി 14 മുതൽ 16 സീറ്റുകൾ വരെ നേടുമ്പോൾ ഇടതുമുന്നണിക്ക് 0 മുതൽ 2 സീറ്റുകൾ മാത്രം ലഭിക്കാനാണ് സാധ്യത.

പാലക്കാട് ജില്ലയിൽ ഇടതുമുന്നണിക്ക് മുൻതൂക്കം തുടരുന്നു. ഷൊർണൂർ, മലമ്പുഴ തുടങ്ങിയ മണ്ഡലങ്ങളിൽ ശക്തമായ ലീഡ് കാണപ്പെടുന്നു. ഐക്യ ജനാധിപത്യ മുന്നണിക്ക് പരിമിത നേട്ടമാണ് പ്രതീക്ഷിക്കുന്നത്. ദേശീയ ജനാധിപത്യ സഖ്യം ചില മണ്ഡലങ്ങളിൽ വോട്ടുകൾ സ്വാധീനിക്കാനിടയുണ്ട്.

തൃശ്ശൂർ ജില്ലയിൽ ഇടതുമുന്നണിക്ക് മേൽക്കൈയുണ്ടെങ്കിലും ഐക്യ ജനാധിപത്യ മുന്നണി ശക്തമായി വെല്ലുവിളിക്കുന്നു. ഗുരുവായൂർ, ചേലക്കര തുടങ്ങിയ മണ്ഡലങ്ങളിൽ മത്സരം ശക്തമാണ്. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ വോട്ടുകൾ ചില സ്ഥലങ്ങളിൽ നിർണായകമാകാം.

എറണാകുളം ജില്ലയിൽ ഐക്യ ജനാധിപത്യ മുന്നണിയുടെ ശക്തമായ മുന്നേറ്റമാണ് പ്രവചനത്തിൽ കാണുന്നത്. കൊച്ചി, തൃപ്പൂണിത്തുറ, പറവൂർ തുടങ്ങിയ മണ്ഡലങ്ങളിൽ മികച്ച സാധ്യതയുണ്ട്. ഇടതുമുന്നണിക്ക് ചില പ്രദേശങ്ങളിൽ മാത്രമേ പിടിച്ചുനിൽക്കാൻ കഴിയുന്നുള്ളൂ.

കോട്ടയം ജില്ലയിൽ ഇരു മുന്നണികൾക്കും സമാന സാധ്യതകളാണ്. പാലാ, പൂഞ്ഞാർ തുടങ്ങിയ മണ്ഡലങ്ങളിൽ ആരാണ് മുന്നിലെന്ന് വ്യക്തമാക്കാൻ കഴിയാത്ത അവസ്ഥ തുടരുന്നു.

ഇടുക്കി ജില്ലയിൽ ഐക്യ ജനാധിപത്യ മുന്നണിക്ക് മുൻതൂക്കം കാണുന്നുണ്ടെങ്കിലും ഇടതുമുന്നണി ചില മണ്ഡലങ്ങളിൽ ശക്തമായി മത്സരിക്കുന്നു.

ആലപ്പുഴ ജില്ലയിൽ തീരമേഖലയിൽ ഇടതുമുന്നണി ശക്തമായി നിലനിൽക്കുമ്പോൾ, മറ്റു മണ്ഡലങ്ങളിൽ ഐക്യ ജനാധിപത്യ മുന്നണി മുന്നേറുന്നുവെന്നതാണ് സൂചന. പല ഇടങ്ങളിലും വളരെ കുറഞ്ഞ വോട്ടുവ്യത്യാസമാണ് പ്രവചിക്കുന്നത്.

സംസ്ഥാനതല കണക്കുകൾ പ്രകാരം, ഐക്യ ജനാധിപത്യ മുന്നണി 55 മുതൽ 75 സീറ്റുകൾ വരെ നേടാനിടയുള്ളപ്പോൾ, ഇടതുമുന്നണി 50 മുതൽ 70 സീറ്റുകൾ വരെ നേടാൻ സാധ്യതയുണ്ട്. ദേശീയ ജനാധിപത്യ സഖ്യത്തിന് 0 മുതൽ 3 സീറ്റുകൾ വരെ ലഭിക്കാമെന്നാണ് വിലയിരുത്തൽ. ഇതനുസരിച്ച് വ്യക്തമായ ഭൂരിപക്ഷം ഒരുമുന്നണിക്കും ഉറപ്പില്ല. 30 മുതൽ 40 വരെ മണ്ഡലങ്ങളിൽ കടുത്ത മത്സരം നിലനിൽക്കുന്നത് ഫലം പ്രവചിക്കാൻ പ്രയാസമാക്കുന്നു.

സംസ്ഥാനത്ത് വലിയ തരംഗമൊന്നും ഇല്ലാത്ത സാഹചര്യത്തിൽ ചെറിയ മാറ്റങ്ങളാണ് നിർണായകമാകുക. സ്ഥാനാർത്ഥികളുടെ വ്യക്തിപരമായ സ്വാധീനം, പ്രാദേശിക വിഷയങ്ങൾ, വോട്ടർമാരുടെ അവസാന നിമിഷ തീരുമാനം എന്നിവ ഫലം മാറ്റാൻ ഇടയാക്കും. മലപ്പുറം, എറണാകുളം മേഖലകളിൽ ഐക്യ ജനാധിപത്യ മുന്നണി ആശ്രയിക്കുമ്പോൾ കണ്ണൂർ, പാലക്കാട്, തൃശൂർ മേഖലകളിൽ ഇടതുമുന്നണി ശക്തമായി നിലകൊള്ളുന്നു. ദേശീയ ജനാധിപത്യ സഖ്യത്തിന് സീറ്റുകൾ കുറവായാലും പല മണ്ഡലങ്ങളിലും ഫലത്തെ സ്വാധീനിക്കാൻ സാധ്യതയുണ്ട്.

മൊത്തത്തിൽ, കേരളത്തിൽ ഇത്തവണത്തെ തിരഞ്ഞെടുപ്പ് അവസാന നിമിഷം വരെ ആവേശകരമായ പോരാട്ടമായി മാറുമെന്നാണ് വിലയിരുത്തൽ. ഓരോ മണ്ഡലവും നിർണായകമാകുന്ന സാഹചര്യത്തിലാണ് മത്സരം മുന്നേറുന്നത്.

ജോയൽ സോവിച്ചൻ : കഴിഞ്ഞ പാർലമെൻറ് ഇലക്ഷനിൽ ഒരു ലോകസഭാ മണ്ഡലത്തിലൊഴിച്ച് എല്ലാ സ്ഥലങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ച ജോയൽ സോവിച്ചൻ വിവിധ നിയമസഭാ മണ്ഡലത്തിലെ വിവിധ മുന്നണികളുടെ ജയസാധ്യതകൾ മലയാളം യുകെയുടെ വായനക്കാർക്കായി വിലയിരുത്തുന്നു. ബഹ്റൈനിലെ കൂഹെജി ഗ്രൂപ്പിൽ ഫിനാൻഷ്യൽ കൺട്രോളറായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം രാഷ്ട്രീയ വിശകലന രംഗത്തും സജീവ സാന്നിധ്യമാണ്. തെരഞ്ഞെടുപ്പ് പ്രവണതകളും വോട്ടർമാരുടെ മനോഭാവവും ആഴത്തിൽ വിശകലനം ചെയ്യുന്ന അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്.

 

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ആരോഗ്യ മേഖലയെ ബാധിക്കുന്ന ആറുദിവസത്തെ ഡോക്ടർമാരുടെ പണിമുടക്ക് ആരംഭിച്ചു. സമരം മൂലം എൻഎച്ച്എസിന് പ്രതിദിനം ഏകദേശം £50 മില്യൺ നഷ്ടമുണ്ടാകുന്നതായാണ് സർക്കാർ വ്യക്തമാക്കിയത് . 2023 മാർച്ച് മുതൽ നടന്ന സമരങ്ങളാൽ ഏകദേശം £3 ബില്യൺ വരെ നഷ്ടമുണ്ടായെന്നാണ് കണക്കുകൾ. എന്നാൽ കഴിഞ്ഞ നാല് വർഷത്തിനിടെ 33% വേതന വർധന ലഭിച്ചിട്ടും 2008 നെ അപേക്ഷിച്ച് യഥാർത്ഥ വേതനം ഇപ്പോഴും ഏകദേശം 20% കുറഞ്ഞ നിലയിലാണ് എന്നാണ് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ)പറയുന്നത്, ചർച്ചകൾ അവസാനഘട്ടത്തിലെത്തിയിരുന്നെങ്കിലും സർക്കാർ അവസാന നിമിഷം നിബന്ധനകൾ മാറ്റിയതോടെ ധാരണ പാളുകയായിരുന്നുവെന്നും അവർ ആരോപിക്കുന്നു.

ഡോക്ടർമാർക്ക് 3.5% വാർഷിക വേതനവർധനയും മറ്റു ചില ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട് . ഇനി വേതന ചർച്ചകൾക്ക് തയ്യാറല്ലെന്ന നിലപാടിലാണ് സർക്കാർ . ആരംഭ വേതനം £40,000-ൽ കൂടുതലായും, മുതിർന്ന ഡോക്ടർമാർക്ക് £76,500 വരെ ലഭിക്കുന്നതുമാണ്. പരീക്ഷ ഫീസ്, പരിശീലന അവസരങ്ങൾ എന്നിവ ഉൾപ്പെട്ട പാക്കേജ് മുൻപ് മുന്നോട്ടു വച്ചിരുന്നുവെങ്കിലും സമരം പ്രഖ്യാപിച്ചതോടെ ചില പദ്ധതികൾ സർക്കാർ പിൻവലിക്കുകയായിരുന്നു . ഇതോടെ ആരോഗ്യ മേഖലയിൽ രോഗികൾക്ക് ചികിത്സ വൈകുന്നതും സേവനങ്ങൾ തടസ്സപ്പെടുന്നതും തുടരുകയാണ്.

ബ്രിട്ടനിൽ ജോലി ചെയ്യുന്ന മലയാളികളിൽ വലിയൊരു വിഭാഗം എൻഎച്ച്എസിൽ നേഴ്സുമാരായതിനാൽ ഈ സമരം അവരുടെ ജോലി ഭാരം ഗണ്യമായി വർധിപ്പിച്ചിരിക്കുകയാണ്. ഡോക്ടർമാരുടെ അഭാവം മൂലം വാർഡുകളിലും എമർജൻസി വിഭാഗങ്ങളിലും കൂടുതൽ ഉത്തരവാദിത്തങ്ങൾ നേഴ്സുമാർ ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട് . പല ഇടങ്ങളിലും ഡോക്ടർമാർ ചെയ്യേണ്ട ചില പ്രാഥമിക ക്ലിനിക്കൽ ജോലികൾ പോലും നേഴ്സുമാർക്ക് കൈകാര്യം ചെയ്യേണ്ടി വരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഷിഫ്റ്റുകൾ നീളുകയും, അധിക ഡ്യൂട്ടികൾ ചെയ്യേണ്ടി വരികയും, വിശ്രമ സമയം കുറയുകയും ചെയ്തതോടെ മാനസികവും ശാരീരികവുമായ സമ്മർദ്ദം ഉയർന്നിരിക്കുകയാണ്.

ഇതോടൊപ്പം രോഗികളുടെ എണ്ണം കുറയാത്തതിനാൽ ഓരോ നേഴ്സിനും കൂടുതൽ രോഗികളെ പരിചരിക്കേണ്ടിവരുന്നത് സേവന നിലവാരത്തെയും ബാധിക്കാം എന്ന ആശങ്ക ഉയരുന്നുണ്ട് . മലയാളി നേഴ്സുമാർ ഉൾപ്പെടെ നിരവധി പേർക്ക് ദീർഘകാലമായി തുടരുന്ന ജോലി സമ്മർദ്ദം മൂലം പ്രശ്നങ്ങൾ വർധിക്കുന്നുവെന്ന വിലയിരുത്തലുകളും ഉണ്ട്. പലർക്കും അവധികൾ മാറ്റിവെക്കേണ്ടിവരുകയും , ചിലർക്ക് അധിക ഷിഫ്റ്റുകൾ സ്വീകരിക്കേണ്ടിവരികയും ചെയ്യുന്നതിന്റെ പ്രശ്നങ്ങളുമുണ്ട് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വിദ്യാർത്ഥി വിസയിൽ യുകെയിലെത്തി ഇപ്പോൾ ലണ്ടനിലെ പ്രാദേശിക കൗൺസിൽ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി മലയാളികൾക്ക് അഭിമാനമായി മാറിയിരിക്കുകയാണ് ജ്യോതി എൽസ ജെയിംസ്. ബ്രിട്ടനിലെ പ്രധാന രാഷ്ട്രീയ പാർട്ടിയായ റിഫോം യുകെയുടെ പ്രതിനിധിയായി അവർ മത്സരിക്കുകയാണ്. കർശനമായ ‘വെറ്റിങ്’ പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയാണ് ജ്യോതി ജനവിധി തേടുന്നത് .

നൈജൽ ഫറാഷ് നേതൃത്വം നൽകുന്ന റിഫോം യുകെയുടെ കോർ കമ്മിറ്റിയാണ് ജ്യോതിയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. മേയ് 7ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ കോമൺവെൽത്ത് രാജ്യങ്ങളിലെ പൗരന്മാർക്ക് മത്സരിക്കാനുള്ള അവകാശം പ്രയോജനപ്പെടുത്തിയാണ് അവർ രംഗത്തെത്തുന്നത്. മുൻ രാഷ്ട്രീയ പരിചയമില്ലെങ്കിലും, വിദ്യാർത്ഥി ജീവിതം നേരിട്ട് അനുഭവിച്ച വ്യക്തിയായതിനാൽ അവരുടെ പ്രശ്നങ്ങൾ ശക്തമായി അവതരിപ്പിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ജ്യോതി.

അക്കാദമിക് മികവും സാമൂഹിക സേവന പരിചയവുമാണ് ജ്യോതിക്ക് മത്സര രംഗത്ത് തുണയാകുന്നത് . യുകെയിലെ പ്രമുഖ സർവകലാശാലയിൽ നിന്ന് ഇന്റർനാഷണൽ ബിസിനസിൽ എംഎസ്‌സി നേടിയ അവർ ‘സ്റ്റുഡന്റ് ഓഫ് ദ ഇയർ’ അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ടിരുന്നു. ഹാരോയിൽ ഒരു നോൺ-പ്രോഫിറ്റ് സംഘടനയുമായി ‘ലോൺലിനസ് കോഓർഡിനേറ്റർ’ ആയി പ്രവർത്തിച്ച് ഒറ്റപ്പെട്ടവർക്കൊപ്പം സമയം ചെലവഴിക്കുകയും സാമൂഹിക ഇടപെടലുകളിൽ സജീവമാകുകയും ചെയ്ത അനുഭവ പരിചയവും ജ്യോതിക്കുണ്ട്.

ചുനക്കര ജെയിംസ് തോമസ്, എൽസി ജെയിംസ് ദമ്പതികളുടെ മകൾ ആണ് ജ്യോതി എൽസ ജെയിംസ്. ഭർത്താവ് ചിന്റു വർഗീസ്. ഹേസൽ അച്ചാമ്മ വർഗീസ് മകളാണ്. മറ്റേതൊരു സാധാരണ മലയാളി വിദ്യാർഥിയെയും പോലെ വിദ്യാഭ്യാസ വായ്പയെടുത്താണ് ജ്യോതിയും ലണ്ടനിലെത്തിയത്. ആഴ്ചയിൽ അനുവദനീയമായ 20 മണിക്കൂർ ജോലി ചെയ്ത് ജീവിതച്ചെലവുകൾ കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. ഈ കഷ്ടപ്പാടുകൾ നേരിട്ടറിഞ്ഞതുകൊണ്ട് തന്നെ വിദ്യാർഥി സമൂഹത്തിന് വേണ്ടി ശബ്ദമുയർത്താൻ തനിക്ക് പ്രാപ്തിയുണ്ടെന്ന് ജ്യോതി പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻഎച്ച്എസ് ഡോക്ടർമാർ സമരത്തിനൊരുങ്ങുന്ന സാഹചര്യത്തിൽ രോഗികൾ ചികിത്സ വൈകിക്കരുതെന്ന് അധികൃതർ നിർദ്ദേശിച്ചു. ചൊവ്വാഴ്ച മുതൽ ആറു ദിവസത്തെ സമരത്തിന് ആയിരക്കണക്കിന് റെസിഡന്റ് ഡോക്ടർമാർ തയ്യാറെടുക്കുകയാണ്. ഈ സമരം ആരോഗ്യ സേവനങ്ങളെ ബാധിക്കാമെങ്കിലും, ആശുപത്രികൾ പ്രവർത്തനം തുടരാൻ ശ്രമിക്കുമെന്ന് എൻഎച്ച്എസ് അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന അപ്പോയിന്റ്മെന്റുകൾ റദ്ദാക്കിയതായി അറിയിച്ചില്ലെങ്കിൽ രോഗികൾ ഹാജരാകണമെന്നും, അടിയന്തര ഘട്ടങ്ങളിൽ 999-ലേക്ക് വിളിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

ഡോക്ടർമാരുടെ സംഘടനയായ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) സർക്കാർ നൽകിയ 3.5% വേതന വർധന നിരസിച്ച് കൂടുതൽ ശമ്പള വർധന ആവശ്യപ്പെട്ടാണ് സമരത്തിലേക്ക് നീങ്ങുന്നത്. നാല് വർഷത്തിനിടെ ഡോക്ടർമാരുടെ വരുമാനം ഗണ്യമായി കുറഞ്ഞുവെന്നാണ് സംഘടനയുടെ വാദം. ഇതിന് പരിഹാരമായി ഉയർന്ന ശതമാനത്തിൽ ശമ്പള വർധന വേണമെന്നും അവർ ആവശ്യപ്പെടുന്നു. ഇതിനിടെ 1,000 അധിക പരിശീലന സീറ്റുകൾ നൽകുമെന്ന പ്രധാന വാഗ്ദാനം സർക്കാർ പിൻവലിച്ചതും ചർച്ചകൾ വഴിമുട്ടാൻ കാരണമായി. ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് സമരം “നിരാശാജനകമാണെന്നാണ് പ്രതികരിച്ചത്.

അതേസമയം, സർക്കാർ ആദ്യം നൽകിയ വാഗ്ദാനങ്ങളിൽ നിന്ന് പിന്നോക്കം പോയതായി ബിഎംഎ നേതാക്കൾ ആരോപിച്ചു . അവസാന ഘട്ടത്തിൽ സാമ്പത്തികമായി പ്രാധാന്യമില്ലാത്ത രീതിയിൽ ഓഫർ മാറ്റിയതോടെ കരാർ സാധ്യതകൾ നഷ്ടപ്പെട്ടുവെന്നാണ് അവർ പറയുന്നത്. ഇതിനിടയിൽ, ഈസ്റ്റർ അവധി കഴിഞ്ഞ ഉടൻ സമരം ആരംഭിക്കുന്നതിനാൽ ആരോഗ്യ മേഖലയ്ക്ക് കൂടുതൽ വെല്ലുവിളികളുണ്ടാകുമെന്ന് എൻഎച്ച്എസ് മുന്നറിയിപ്പ് നൽകി. എന്നാൽ രോഗികളുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കി. ഡിസംബർ മാസത്തിലെ സമരകാലത്തും ഏകദേശം 95% സേവനങ്ങൾ നിലനിർത്താനായിരുന്നുവെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. അതുപോലെ തന്നെ ഇത്തവണയും സേവനങ്ങൾ പരമാവധി നിലനിർത്താൻ ശ്രമിക്കുന്നതായും അധികൃതർ അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ ഭിന്നശേഷിക്കാർക്ക് പാർക്കിംഗ് സൗകര്യം നൽകുന്ന ബ്ലൂ ബാഡ്ജ് പെർമിറ്റുകളുടെ ഉപയോഗത്തിൽ കൃത്രിമതയും ദുരുപയോഗവും വർധിക്കുന്നതായുള്ള റിപ്പോർട്ട് പുറത്തുവന്നു . 2024 മാർച്ച് 31നുള്ള കണക്കുപ്രകാരം 3.07 ദശലക്ഷം പേർക്ക് ബ്ലൂ ബാഡ്ജ് ഉണ്ടായിരുന്നുവെന്നും ഇത് പ്രായപൂർത്തിയായ ജനസംഖ്യയിലെ ഏകദേശം 6% (15ൽ ഒരാൾ) ആണെന്നും ഗതാഗത വകുപ്പ് അറിയിച്ചു. ചില സാഹചര്യങ്ങളിൽ പാർക്കിംഗ് ഫീസ് ഒഴിവാക്കാനും, ലണ്ടനിൽ കോൺജഷൻ ചാർജ് അടക്കാതെയും യാത്ര ചെയ്യാനുമുള്ള സൗകര്യം ഇവ നൽകുന്നു.

ബ്ലൂ ബാഡ്ജ് യഥാർത്ഥ ഉപയോക്താക്കൾക്ക് വലിയ സഹായമായിരിക്കുമ്പോഴും ഏകദേശം 20% വരെ ബാഡ്ജുകൾ അനധികൃതമായി ഉപയോഗിക്കപ്പെടുന്നുവെന്ന ആശങ്കയാണ് പങ്കുവെയ്ക്കപ്പെടുന്നത് . മരിച്ചവരുടെ പേരിലുള്ള ബാഡ്ജുകൾ ഉപയോഗിക്കൽ, കൃത്രിമ ബാഡ്ജുകൾ, മോഷണം എന്നിവ ഉൾപ്പെടെയുള്ള തട്ടിപ്പുകൾ വ്യാപകമാണെന്നാണ് ഇതിനോട് അനുബന്ധിച്ച് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . 2011ൽ ബ്ലൂ ബാഡ്ജ് തട്ടിപ്പിന്റെ വാർഷിക നഷ്ടം £46 മില്യൺ ആയിരുന്നുവെന്ന പഴയ കണക്കും അധികൃതർ ചൂണ്ടിക്കാട്ടുന്നു.

2019ൽ മാനദണ്ഡങ്ങൾ വിപുലീകരിച്ചതോടെ പാർകിൻസൺസ്, ഡിമെൻഷ്യ, എപ്പിലപ്സി പോലുള്ള പുറമെ ദൃശ്യമല്ലാത്ത രോഗങ്ങളും ബ്ലൂ ബാഡ്ജ് നൽകാൻ പരിഗണിക്കപ്പെട്ടതാണ് പലരും ദുരുപയോഗം ചെയ്‌തതെന്ന വിവരവും പുറത്തു വരുന്നുണ്ട് . 2024-25 ൽ നൽകിയ ബാഡ്ജുകളിൽ രണ്ടിലധികം പരിശോധനയില്ലാതെ അനുവദിച്ചതായും റിപ്പോർട്ടുണ്ട്. ഈ കാരണങ്ങൾ കൊണ്ടൊക്കെ ദുരുപയോഗ സാധ്യത കൂടിയതായാണ് കണക്കാക്കപ്പെടുന്നത് . വിവിധ കൗൺസിലുകൾ അടുത്തിടെ കർശന നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും, കുറ്റക്കാരിൽ നിന്ന് പിഴയും കോടതി ചെലവും ഈടാക്കിയ സംഭവങ്ങളും റിപ്പോർട്ടിലുണ്ട്.

പ്രാദേശിക ഭരണകൂടങ്ങളും പോലീസ് വിഭാഗവും ചേർന്ന് തട്ടിപ്പ് തടയാൻ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. സംശയാസ്പദമായ ഉപയോഗം കണ്ടാൽ പൊതുജനങ്ങൾ വിവരം നൽകണമെന്നും ലോക്കൽ ഗവൺമെന്റ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഭൂരിഭാഗം ആളുകളും നിയമാനുസൃതമായി ബാഡ്ജ് ഉപയോഗിക്കുന്നുവെങ്കിലും ചെറിയ വിഭാഗത്തിന്റെ ദുരുപയോഗം യഥാർത്ഥ അവകാശികളെ ബാധിക്കുന്നതായും ആണ് റിപ്പോർട്ടിൽ പറയുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള സിക്ക് പേ സംബന്ധിച്ച നിയമങ്ങളിൽ വൻ മാറ്റങ്ങൾ നടപ്പിലാക്കി. ഏകദേശം 9.6 മില്യൺ തൊഴിലാളികൾക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്ന് ട്രേഡ്സ് യൂണിയൻ കോൺഗ്രസ് (TUC) വ്യക്തമാക്കി . ഇതുവരെ നിയമാനുസൃതമായ സിക്ക് പേ ലഭിച്ചിരുന്ന 8.4 മില്യൺ പേർക്ക്, രോഗബാധിതരായ ആദ്യ ദിവസം മുതൽ തന്നെ വേതനം ലഭ്യമാകും എന്നതാണ് പ്രധാന മാറ്റം. മുമ്പ് മൂന്നു ദിവസം കാത്തിരിക്കേണ്ട അവസ്ഥ തൊഴിലാളികൾക്ക് സാമ്പത്തികമായി വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നുവെന്ന് യൂണിയനുകൾ ചൂണ്ടിക്കാട്ടിയിരുന്നു . ഈ പുതിയ സിക്ക് പേ റൂൾ തൊഴിലാളികൾക്ക് അസുഖം വന്നാലും വരുമാനം നഷ്ടപ്പെടാതെ ചികിത്സയ്ക്ക് സമയം കണ്ടെത്താൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

ഇതിനുപുറമെ ആഴ്ചയിൽ £125-ൽ താഴെ വരുമാനം ലഭിക്കുന്നതിനാൽ ഇതുവരെ sick pay rule പ്രകാരം അർഹതയില്ലാതിരുന്ന ഏകദേശം 1.2 മില്യൺ തൊഴിലാളികൾക്കും ഇനി ആനുകൂല്യം ലഭിക്കും. കുറഞ്ഞ വേതനമുള്ള പാർട്ട്-ടൈം ജോലികൾ ചെയ്യുന്ന തൊഴിലാളികൾക്ക് ഈ മാറ്റം കൂടുതൽ പ്രയോജനം നൽകുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത് . അസുഖം വന്നാലും ജോലി തുടരേണ്ടി വന്നിരുന്ന സാഹചര്യം ഒഴിവാക്കാനും, രോഗം മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യത കുറയ്ക്കാനും ഈ sick pay rule സഹായിക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. കൂടാതെ, താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങൾക്ക് സാമ്പത്തിക സമ്മർദ്ദം കുറയ്ക്കുന്നതിലും ഇത് നിർണായകമാകും.

ഈ മാറ്റങ്ങൾ എംപ്ലോയ്മെൻറ് റൈറ്റ്സ് ആക്ട് 2025ന്റെ ഭാഗമായാണ് നടപ്പിലാക്കുന്നത്. ലൈംഗിക പീഡനത്തിനെതിരായ ശക്തമായ സംരക്ഷണം, മാതൃത്വ-പിതൃത്വ അവധി, ട്രേഡ് യൂണിയൻ അംഗീകാരം എന്നിവയിലും നിയമത്തിൽ കാര്യമായ മാറ്റങ്ങൾ നടപ്പിലാക്കിയിട്ടുണ്ട് . അതേസമയം, സിക്ക് പേ റൂൾ ഉൾപ്പെടെയുള്ള പുതിയ വ്യവസ്ഥകൾ ബിസിനസുകൾക്ക് അധിക സാമ്പത്തികഭാരം സൃഷ്ടിക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്. വേതന വർധന, നികുതി വർധന, ഊർജ്ജവില ഉയർച്ച തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്ന സ്ഥാപനങ്ങൾ ഇതിനാൽ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുകയോ വില വർധിപ്പിക്കുകയോ ചെയ്യേണ്ട സാഹചര്യം ഉണ്ടാകാമെന്നാണ് വ്യവസായ സംഘടനകൾ മുന്നോട്ട് വെയ്ക്കുന്ന വാദം.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ സ്കൂളുകളിലെ വിദ്യാർത്ഥികളിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ ഗൗരവമായി ഉയരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. പ്രൈമറി സ്കൂൾ അധ്യാപകരിൽ 45% പേരും, സെക്കൻഡറി സ്കൂളുകളിൽ 78% പേരും കഴിഞ്ഞ ഒരു വർഷത്തിനിടെ കുട്ടികളിൽ ഭക്ഷണവുമായി ബന്ധപ്പെട്ട അസുഖങ്ങളുടെ ലക്ഷണങ്ങൾ കണ്ടതായി അറിയിച്ചു. പ്രത്യേകിച്ച് സെക്കൻഡറി തലത്തിൽ ഇത് കൂടുതൽ ഗുരുതരമാണെന്നും, ചിലർ സ്ഥിരമായി ഇത്തരം പ്രശ്നങ്ങൾ കാണുന്നുണ്ടെന്നും സർവേ വ്യക്തമാക്കുന്നു. ഭക്ഷണം ഒഴിവാക്കൽ, കുറഞ്ഞ അളവിൽ മാത്രം ഭക്ഷണം കഴിക്കൽ തുടങ്ങിയ വിവിധ തരത്തിലുള്ള ഈറ്റിംഗ് ഡിസോർഡറുകൾ കുട്ടികളിൽ വർധിച്ചുവരുന്നതായി വിദഗ്ധർ പറയുന്നു.

മാനസികാരോഗ്യ പ്രശ്നങ്ങൾ ഭക്ഷണത്തോട് അനുബന്ധിച്ച് മാത്രം ഒതുങ്ങുന്നില്ല. സെക്കൻഡറി സ്കൂളുകളിലെ അധ്യാപകരിൽ 68% പേർ വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദത്തെ തുടർന്ന് സ്ഥിരമായ ഹാജർ കുറവ് കാണുന്നുണ്ടെന്ന് വ്യക്തമാക്കി. 76% പേരിൽ സാമൂഹിക ഇടപെടലുകളിൽ ബുദ്ധിമുട്ടുകൾ കാണുന്നുവെന്നും, 48% കുട്ടികളിൽ സ്ഥിരമായ ഉത്കണ്ഠ അനുഭവപ്പെടുന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട് . അതേസമയം, സ്കൂളുകളിൽ കൗൺസിലർമാരുടെ കുറവ് ഗുരുതരമായി ഉയർന്നിട്ടുണ്ട്. മൂന്ന് വർഷത്തിനിടെ കൗൺസിലർ ഇല്ലാത്ത സ്കൂളുകളുടെ എണ്ണം 29%ൽ നിന്ന് 40% ആയി വർധിച്ചു.

വിദ്യാർത്ഥികളുടെ പെരുമാറ്റ പ്രശ്നങ്ങളും പഠനത്തെ ബാധിക്കുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 66% അധ്യാപകർ ക്ലാസുകളിൽ കുട്ടികളുടെ മോശം പെരുമാറ്റം പഠനം തടസ്സപ്പെടുത്തുന്നതായി പറഞ്ഞു. പ്രൈമറി സ്കൂളുകളിലും പ്രത്യേക വിദ്യാർത്ഥികൾക്കായുള്ള സ്കൂളുകളിലും ഈ പ്രശ്നം കൂടുതൽ രൂക്ഷമാണ്. ആവശ്യമായ വിഭവങ്ങളും പ്രത്യേക പരിശീലനവും ഇല്ലാത്തതിനാൽ അധ്യാപകർക്ക് ഈ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്നും, സോഷ്യൽ മീഡിയയിലെ നെഗറ്റീവ് സ്വാധീനങ്ങളും കുട്ടികളുടെ പെരുമാറ്റത്തെ ബാധിക്കുന്നതായി ചിലർ അഭിപ്രായപ്പെട്ടു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വെയിൽസ്, സ്കോട്ട് ലൻഡ്, നോർത്ത് അയർലൻഡ് മേഖലകളിൽ ശക്തമായി വീശിയടിച്ച സ്റ്റോം ഡേവ് വ്യാപക നാശനഷ്ടങ്ങൾ വിതച്ചു. മണിക്കൂറിൽ 93 മൈൽ വരെ വേഗതയിൽ കാറ്റ് വീശിയതോടെ വൈദ്യുതി ലൈനുകൾ തകരുകയും ആയിരക്കണക്കിന് വീടുകൾ ഇരുട്ടിലാകുകയും ചെയ്തു . വെയിൽസിലെ ഗ്ലിനീത്, അബെർഗവെന്നി എന്നിവിടങ്ങളാണ് ഏറ്റവും കൂടുതൽ ദുരിതം ബാധിച്ച പ്രദേശങ്ങൾ.

സ്കോട്ട് ലൻഡിലും നോർത്ത് അയർലൻഡിലും ട്രെയിൻ, ഫെറി സർവീസുകൾ വ്യാപകമായി റദ്ദാക്കിയിട്ടുണ്ട് . അയർലൻഡിലെ ഡബ്ലിൻ വിമാനത്താവളത്തിൽ 17 വിമാനങ്ങൾ റദ്ദാക്കേണ്ടിവന്നത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. ചില പ്രധാന പാലങ്ങളിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും യാത്രാ സംവിധാനത്തെ ബാധിച്ചു. വലിയ വൃക്ഷം വീടിന് മുകളിലേക്ക് വീണതോടെ സ്റ്റാഫോർഡ്ഷെയറിലെ ക്നിവറിൽ രണ്ട് കുടുംബങ്ങൾ ഭവനരഹിതരായി.

മിക്ക സ്ഥലങ്ങളിലും വൈദ്യുതി പുനഃസ്ഥാപിച്ചെങ്കിലും സ്കൈ, കെയ്ത്നസ്, അബർഡീൻഷെയർ തീരപ്രദേശങ്ങൾ തുടങ്ങിയ പ്രദേശങ്ങൾ ഇപ്പോഴും ദുരിതത്തിലാണ് . വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പുകളും നിലനിൽക്കുന്നുണ്ട്. ഞായറാഴ്ച രാവിലെ മുന്നറിയിപ്പുകൾ പിൻവലിച്ചെങ്കിലും ചില മേഖലകളിൽ ശക്തമായ കാറ്റും തണുപ്പും തുടരുന്നു. ഈസ്റ്റർ കഴിഞ്ഞ് കാലാവസ്ഥയിൽ മാറ്റം ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. യൂറോപ്പിൽ നിന്ന് ചൂടൻ കാറ്റ് എത്തുന്നതിനാൽ അടുത്ത ദിവസങ്ങളിൽ താപനില 20 മുതൽ 24 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം നിലവിലുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനില്‍ നദിയില്‍ വീണ് കാഞ്ഞങ്ങാട് സ്വദേശിനി മരണമടഞ്ഞു. പഠനത്തിനായി യുകെയിലെത്തിയ സ്റ്റുഡൻറ് വിസയില്‍ ജോലി ചെയ്തിരുന്ന കീര്‍ത്തി രാജഗോപാലാണ് (25) കയാക്കിംഗ് നടത്തുന്നതിനിടെ അപകടത്തില്‍പ്പെട്ടത്. മുന്‍ സൈനിക ഉദ്യോഗസ്ഥനായ കേണല്‍ രാജഗോപാലിന്റെയും റീനയുടെയും മകളാണ് കീര്‍ത്തി.

തേംസ് നദി തീരത്തോട് ചേര്‍ന്ന വൂള്‍വിച്ച് മേഖലയില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. നിലവിൽ മൃതദേഹം ഗ്രീന്‍വിച്ച് പബ്ലിക് മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കീര്‍ത്തി സൗത്ത് ഈസ്റ്റ് ലണ്ടനിലെ ലാംബത്ത് പ്രദേശത്തെ ഒരു ജിപി സര്‍ജറിയില്‍ ജോലി ചെയ്തു വരികയായിരുന്നു . ഈസ്റ്റര്‍ അവധിയും ബാങ്ക് ഹോളിഡേയും കാരണം നടപടികള്‍ മന്ദഗതിയിലായതിനാല്‍ കുടുംബം കൂടുതല്‍ സഹായം അഭ്യര്‍ത്ഥിച്ചു. യുകെയിലെ മലയാളി സംഘടനകളും പൊതുപ്രവര്‍ത്തകരും ചേര്‍ന്ന് തുടര്‍ നടപടികള്‍ വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ്.

Copyright © . All rights reserved