ന്യൂസ് ഡെസ്ക്, മലയാളം യുകെ
മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥയെ തുടർന്ന് നിർത്തിവച്ചിരുന്ന വിമാന സർവീസുകൾ വീണ്ടും പുനരാരംഭിക്കാൻ ശ്രമങ്ങൾ ആരംഭിച്ചതായി വിമാനക്കമ്പനികൾ അറിയിച്ചു. എമിറേറ്റ്സ് ഉൾപ്പെടെയുള്ള പ്രധാന വിമാനക്കമ്പനികൾ യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി സർവീസുകൾ ക്രമേണ പുനരാരംഭിക്കുന്നതായാണ് അറിയിച്ചത്. ഇതിന്റെ ഭാഗമായി ദുബായിൽ നിന്ന് യുകെയിലേക്കുള്ള ചില സർവീസുകൾ വീണ്ടും ആരംഭിക്കാനാണ് തീരുമാനം. ആദ്യഘട്ടത്തിൽ ലണ്ടനിലേക്കുള്ള സർവീസുകൾ മാത്രമായിരിക്കും ആരംഭിക്കുക എന്നാണു സൂചന.

റിപ്പോർട്ടുകൾ പ്രകാരം ലണ്ടൻ ഹീട്രോ എയർപോർട്ടിലേക്കുള്ള സർവീസ് ആദ്യം പുനരാരംഭിക്കാനാണ് പദ്ധതി. പിന്നീട് സാഹചര്യം അനുകൂലമായാൽ ലണ്ടൻ ഗാറ്റ്വിക്ക് എയർപോർട്ട്, മാഞ്ചസ്റ്റർ എയർപോർട്ട്, ബർമിംഗ്ഹാം എയർപോർട്ട് തുടങ്ങിയ സർവീസുകൾ ക്രമേണ പുനരാരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയും പ്രദേശത്തെ സ്ഥിതിഗതികളും വിലയിരുത്തിയ ശേഷമുള്ള സർവീസുകൾ ആരംഭിക്കുകയുള്ളുവെന്ന് വ്യക്തമാക്കി.

അതേസമയം ഖത്തർ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകളിലും മാറ്റങ്ങൾ ഉണ്ടാകാമെന്ന ആശങ്കയുണ്ട്. സുരക്ഷാ സാഹചര്യം വിലയിരുത്തി ചില സർവീസുകൾ താൽക്കാലികമായി മാറ്റിവയ്ക്കാനും സാധ്യതയുണ്ടെന്ന് വിമാനക്കമ്പനികൾ അറിയിച്ചു. മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥ തുടരുന്നതിനാൽ യാത്രക്കാർ യാത്രയ്ക്ക് മുൻപ് വിമാനങ്ങളുടെ പുതുക്കിയ വിവരങ്ങൾ പരിശോധിക്കണമെന്ന് നിർദ്ദേശിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ ബ്രാഡ്ഫോർഡ് നഗരത്തിൽ അമ്മയും മൂന്ന് കുട്ടികളെയും കൊലപ്പെടുത്തിയ കേസിൽ ഷരാസ് അലി (40)യ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 29-കാരിയായ ബ്രയോണി ഗാവിത്തും അവരുടെ കുട്ടികളായ ഒമ്പത് വയസുകാരി ഡെനിസ്റ്റി, അഞ്ച് വയസുകാരി ഓസ്കാർ, 22 മാസം പ്രായമുള്ള ഓബ്രി ബിർട്ലെ ചാനൽ തീപിടിത്തത്തിൽ കൊല്ലപ്പെട്ടു. മുൻ പങ്കാളിയായ അൻ്റോണിയ ഗാവിത്ത് ബന്ധം അവസാനിപ്പിച്ചതിനെ തുടർന്നുള്ള പ്രതികാരമായാണ് സംഭവം നടന്നതെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.

2024 ഓഗസ്റ്റ് 21-ന് ബ്രാഡ്ഫോർഡിലെ വെസ്റ്റ്ബറി റോഡിലുള്ള വീട്ടിലെത്തിയ പ്രതിയും കൂട്ടാളിയായ കാലം സൺഡർലാൻഡ് (27)ഉം ആക്രമണം നടത്തി. അലിയുടെ നിർദ്ദേശപ്രകാരം സാണ്ടർലാൻഡ് വാതിൽ തകർത്തു. തുടർന്ന് പ്രതിയുടെ മുൻ കാമുകിയായ അലി ആന്റോണിയ്ക്ക് മേൽ പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചു. എന്നാൽ അവർ രക്ഷപ്പെട്ടു. പിന്നാലെ പ്രതി വീടിന് തീ വെച്ചപ്പോൾ ബ്രയോണിയും മൂന്ന് കുട്ടികളും അകത്ത് കുടുങ്ങി മരിക്കുകയായിരുന്നു. തീപിടിത്തത്തിൽ അലിക്കും ഗുരുതര പരിക്കേറ്റതായി കോടതി പറഞ്ഞു.

കേസിൽ സണ്ടർലൻഡിന് മനുഷ്യത്വഹത്യക്കുറ്റത്തിൽ ജീവപര്യന്തം തടവും കുറഞ്ഞത് 18 വർഷം തടവും ശിക്ഷയായി വിധിച്ചു. കോടതിക്ക് പുറത്ത് സംസാരിച്ച ആന്റോണി, “ആ രാത്രി എൻ്റെ ജീവിതം പൂർണ്ണമായി തകർന്നു. അവരുടെ ചിരിയും സ്നേഹവും ഇനി ഒരിക്കലും വരില്ല; ഒരു ശിക്ഷയും ആ വേദന മാറ്റില്ല” എന്ന് പ്രതികരിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മധ്യപൂർവേഷ്യയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക വിപണികളിൽ അനിശ്ചിതത്വം വർധിച്ചതോടെ യുകെയിലെ ചില പ്രമുഖ ബാങ്കുകൾ മോർട്ട്ഗേജ് പലിശനിരക്കുകൾ ഉയർത്താൻ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. എച്ച്എസ്ബിസി, നാഷണൽ വൈഡ് ബിൽഡിംഗ് സൊസൈറ്റി, കവൻട്രി ബിൽഡിംഗ് സൊസൈറ്റി എന്നിവ അടുത്ത ദിവസങ്ങളിൽ തന്നെ ഉയർന്ന നിരക്കുകൾ പ്രാബല്യത്തിൽ വരുത്തുമെന്ന് അറിയിച്ചു. ആദ്യമായി വീട് വാങ്ങുന്നവർ, വീടുമാറ്റുന്നവർ, റീമോർട്ട്ഗേജ് ചെയ്യുന്നവർ, ബൈ റ്റു ലെറ്റ് വീടുടമകൾ എന്നിവർക്കുള്ള ചില മോർട്ട്ഗേജ് പദ്ധതികളിലാണ് പ്രധാനമായും നിരക്ക് വർധന ബാധകമാകുക.

മധ്യപൂർവേഷ്യയിലെ യുദ്ധസാഹചര്യം മൂലം വിലക്കയറ്റം ഉയരാനിടയുണ്ടെന്ന ആശങ്ക വിപണികളിൽ ശക്തമായതോടെ ‘സ്വാപ് റേറ്റുകൾ’ ഉയർന്നതാണ് ബാങ്കുകൾ നിരക്ക് വർധിപ്പിക്കാൻ കാരണം. ബാങ്കുകൾ മോർട്ട്ഗേജ് നൽകാൻ ആവശ്യമായ ധനം സമാഹരിക്കുന്നതിനുള്ള പലിശയാണ് സ്വാപ് റേറ്റ്. ഇത് ഉയർന്നാൽ മോർട്ട്ഗേജ് നിരക്കുകളും സ്വാഭാവികമായി ഉയരുമെന്ന് വിദഗ്ധർ പറയുന്നു. അടുത്ത കാലത്ത് പലിശ കുറയുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും ആ പ്രവണത ഇപ്പോൾ നിർത്തിവയ്ക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ദർ വിലയിരുത്തുന്നത്.

സാമ്പത്തിക വിശകലന വെബ്സൈറ്റായ മണി ഫാക്സ് പ്രകാരം രണ്ട് വർഷത്തേക്കുള്ള ശരാശരി ഫിക്സ്ഡ് മോർട്ട്ഗേജ് നിരക്ക് 4.82 ശതമാനത്തിൽ നിന്ന് 4.83 ശതമാനമായും അഞ്ച് വർഷത്തേക്കുള്ള നിരക്ക് 4.94 ശതമാനത്തിൽ നിന്ന് 4.95 ശതമാനമായും ഉയർന്നിട്ടുണ്ട്. പ്രധാന ബാങ്കുകൾ നിരക്ക് വർധിപ്പിച്ചാൽ മറ്റു വായ്പാദാതാക്കളും അതിനെ പിന്തുടരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. വീടു വാങ്ങാനോ റീമോർട്ട്ഗേജ് ചെയ്യാനോ ആലോചിക്കുന്നവർ വേഗത്തിൽ ഫിക്സ്ഡ് റേറ്റ് ഉറപ്പാക്കുന്നത് സുരക്ഷിതമാകാമെന്നും സാമ്പത്തിക ഉപദേഷ്ടാക്കൾ നിർദേശിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: നാഷണൽ ഹെൽത്ത് സർവീസിൽ രോഗികളെ കാണാതെ ചില ദന്തഡോക്ടർമാർ സ്വകാര്യ ചികിത്സയിലൂടെ വൻ വരുമാനം നേടുന്നതായുള്ള റിപ്പോർട്ട് പുറത്തു വന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ എൻ എച്ച് എസ് ചികിത്സയിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് സ്വകാര്യ ചികിത്സയിലൂടെ ഏകദേശം £900 മില്യൺ വരുമാനം ദന്തഡോക്ടർമാർ നേടിയതായാണ് പുറത്തുവരുന്ന കണക്കുകൾ കാണിക്കുന്നത്. എൻ എച്ച് എസിൽ നിന്നുള്ള വരുമാനം കുറഞ്ഞതും ജീവിത ചെലവുകൾ ഉയർന്നതുമാണ് പല ഡോക്ടർമാരും സ്വകാര്യ മേഖലയിലേക്ക് മാറാൻ കാരണമായത്.

എൻ എച്ച് എസ് വഴി ലഭിക്കേണ്ട പല ചികിത്സകളും ലഭ്യമാകാത്തതിനാൽ രോഗികൾ സ്വകാര്യ ക്ലിനിക്കുകളിലേക്ക് തിരിയേണ്ട സാഹചര്യം വ്യാപകമായി രൂപപ്പെട്ടുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ചില പ്രദേശങ്ങളിൽ എൻ എച്ച് എസ് ഡെന്റിസ്റ്റിനെ കണ്ടെത്താൻ തന്നെ ഏറെ ബുദ്ധിമുട്ടുണ്ടെന്നും പലർക്കും അടിയന്തിര ചികിത്സ പോലും സ്വകാര്യമായി വലിയ ചെലവിൽ നടത്തേണ്ടിവരുന്നുണ്ടെന്നും ആണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇതോടെ ദന്തചികിത്സ ചെലവ് സാധാരണ ജനങ്ങൾക്ക് വലിയ സാമ്പത്തിക ഭാരം ആയി മാറിയിരിക്കുകയാണ്.

സർക്കാർ എൻ എച്ച് എസ് ദന്തചികിത്സാ സംവിധാനത്തിൽ മാറ്റങ്ങൾ കൊണ്ടുവരേണ്ടതുണ്ടെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. നിലവിലെ കരാർ സംവിധാനം പരിഷ്കരിക്കാതെ പോയാൽ കൂടുതൽ ഡെന്റിസ്റ്റുകൾ എൻ എച്ച് എസ് സേവനം ഉപേക്ഷിച്ച് സ്വകാര്യ മേഖലയിലേക്ക് മാറാൻ സാധ്യതയുണ്ടെന്നും അവർ പറയുന്നു. എൻ എച്ച് എസ് സേവനം ശക്തിപ്പെടുത്തി രോഗികൾക്ക് കുറഞ്ഞ ചെലവിൽ ദന്തചികിത്സ ലഭ്യമാക്കേണ്ടതുണ്ടെന്നാണ് വിദഗ്ധരുടെ നിർദേശം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ നൂറുകണക്കിന് കൗമാരക്കാരെ ഉൾപ്പെടുത്തി സോഷ്യൽ മീഡിയ വിലക്കുകളും നിയന്ത്രണങ്ങളും പരീക്ഷിക്കാൻ സർക്കാർ നീക്കം തുടങ്ങി. പ്രധാനമന്ത്രി കെയർ സ്റ്റാർമറിന്റെ നേതൃത്വത്തിൽ സ്മാർട്ട്ഫോൺ ഉപയോഗത്തിന്റെ ദോഷഫലങ്ങൾ കുറയ്ക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് മൂന്ന് മാസത്തെ സമഗ്ര ആലോചന ആരംഭിച്ചത്. ഏകദേശം 13 മുതൽ 15 വയസ്സ് വരെയുള്ള 150 കുട്ടികളെ ഉൾപ്പെടുത്തി നടക്കുന്ന ആദ്യ പരീക്ഷണത്തിൽ, ചിലർക്കു സോഷ്യൽ മീഡിയ പൂർണ്ണമായി വിലക്കുകയും, ചിലർക്കു ദിവസത്തിൽ ഒരു മണിക്കൂർ മാത്രം ഉപയോഗം അനുവദിക്കുകയും, രാത്രി ഡിജിറ്റൽ കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്യും. തുടർന്ന് കുട്ടികളുടെ ഉറക്കം, മാനസികാവസ്ഥ, ശാരീരിക പ്രവർത്തനം എന്നിവ വിലയിരുത്തും.

16 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയയ്ക്ക് കുറഞ്ഞ പ്രായപരിധി നിശ്ചയിക്കണമോയെന്നതും കുട്ടികൾ ഇത്തരം പ്രവണതകൾക്ക് അടിമകളാകുന്ന തരത്തിലുള്ള സൗകര്യങ്ങൾ നിരോധിക്കണമോയെന്നതും പരിശോധിക്കും. പ്രായപരിശോധന കർശനമാക്കുന്നതും നിർബന്ധിത രാത്രി കർഫ്യൂ നടപ്പാക്കുന്നതും ചർച്ചയിലുണ്ട്. കൂടാതെ കൃത്രിമ ബുദ്ധി ചാറ്റ്ബോട്ടുകൾ കുട്ടികൾക്ക് നിയന്ത്രണമില്ലാതെ ഉപയോഗിക്കാമോ, ചില ഗെയിമിംഗ് പ്ലാറ്റ്ഫോമുകളുടെ സ്വാധീനം എത്രമാത്രം ഉണ്ട് എന്നിവയും പരിഗണിക്കും. ഇതു സംബന്ധിച്ച് എൻ എസ് പി സി സി ഉൾപ്പെടെയുള്ള ചില ബാലസുരക്ഷാ സംഘടനകൾ പൂർണ്ണ വിലക്കിന് എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. വിലക്ക് കൊണ്ടുവരുന്നത് കുട്ടികളെ നിയന്ത്രണമില്ലാത്ത ഇന്റർനെറ്റ് ഇടങ്ങളിലേക്ക് തള്ളിവിടാമെന്ന ആശങ്കയാണ് അവർ ഉയർത്തുന്നത്.

അതേസമയം ‘സ്മാർട്ട്ഫോൺ ഫ്രീ ചൈൽഡ്ഹുഡ്’ പ്രചാരണസംഘടന 16 വയസ്സിന് താഴെയുള്ളവർക്ക് വിലക്ക് ആവശ്യപ്പെട്ട് വൻ പ്രചാരണം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി 2.5 ലക്ഷം രക്ഷിതാക്കളോട് പ്രസ്തുത വിഷയത്തിൽ എംപിമാർക്ക് കത്ത് എഴുതാൻ അവർ ആവശ്യപ്പെട്ടിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ കമ്പനികൾക്ക് ഉത്തരവാദിത്തം ചുമത്തണമെന്ന് സംഘടനയുടെ സഹസ്ഥാപകൻ ജോ റൈറി ആവശ്യപ്പെട്ടു. ടെക് സെക്രട്ടറി ലിസ് കെൻഡൽ മാതാപിതാക്കളും കുട്ടികളും പങ്കാളികളാകുന്ന ഈ ആലോചന ഭാവി നിയമനിർമ്മാണത്തിന് നിർണായകമാകുമെന്ന് വ്യക്തമാക്കി. കുട്ടികളുടെ സുരക്ഷയും ക്ഷേമവും മുൻനിർത്തിയുള്ള വ്യക്തമായ നടപടികൾ വേണമെന്ന് മോളി റോസ് ഫൗണ്ടേഷൻ അടക്കമുള്ള സംഘടനകളും ആവശ്യപ്പെട്ടു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മധ്യപൂർവേഷ്യയിൽ തുടരുന്ന സംഘർഷ സാഹചര്യം മൂലം അവിടെയുള്ള ബ്രിട്ടീഷ് പൗരന്മാരെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള നടപടികളുടെ ഭാഗമായി ബ്രിട്ടന്റെ ആദ്യ സർക്കാർ ചാർട്ടർ ചെയ്ത വിമാനമാണ് ശനിയാഴ്ച സ്റ്റാൻസ്റ്റഡ് എയർപോർട്ടിൽ എത്തി. സർക്കാർ ഒരുക്കിയ ഈ വിമാനം മസ്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് പുറപ്പെട്ടതാണെന്ന് അധികൃതർ അറിയിച്ചു. സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ മധ്യപൂർവേഷ്യയിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്ന ബ്രിട്ടീഷ് പൗരന്മാർക്ക് സഹായമാകുന്നതാണ് ഈ പ്രത്യേക സർവീസ്.

സർക്കാർ ഒരുക്കിയ ഈ വിമാനത്തിൽ കുട്ടികൾ ഉൾപ്പെടെ നിരവധി യാത്രക്കാരാണ് എത്തിയത്. സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് മേഖലയിൽ നിന്ന് ആളുകളെ ഘട്ടംഘട്ടമായി ഒഴിപ്പിക്കാനാണ് തീരുമാനം. ആവശ്യമെങ്കിൽ കൂടുതൽ ചാർട്ടർ വിമാനങ്ങൾ ഒരുക്കുമെന്നും അധികൃതർ വ്യക്തമാക്കി. യാത്രക്കാർ സുരക്ഷിതമായി എത്തുന്നതിനായി വിവിധ രാജ്യങ്ങളിലെ വിമാനത്താവളങ്ങളുമായി സഹകരണം ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.

വിമാനത്തിൽ എത്തിയ പലരും കഴിഞ്ഞ ദിവസങ്ങളിലെ അനിശ്ചിതത്വവും ഭീതിയും അനുഭവിച്ച സാഹചര്യങ്ങൾ വിവരിച്ചു. മധ്യപൂർവേഷ്യയിലെ സംഘർഷം തുടരുന്ന സാഹചര്യത്തിൽ അവിടെ കഴിയുന്ന ബ്രിട്ടീഷ് പൗരന്മാർ യാത്രാ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അടിയന്തിര സഹായത്തിനായി വിദേശകാര്യ വകുപ്പുമായി ബന്ധപ്പെടണമെന്നും സർക്കാർ അറിയിച്ചു. ആവശ്യമായാൽ കൂടുതൽ ഒഴിപ്പിക്കൽ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ കെന്റ്, സസ്സെക്സ് പ്രദേശങ്ങളിൽ ആയിരക്കണക്കിന് കുടുംബങ്ങളെ ബാധിച്ച ജലവിതരണ തടസ്സങ്ങളെ തുടർന്ന് സൗത്ത് ഈസ്റ്റ് വാട്ടർ കമ്പനിക്ക് £22 മില്യൺ പിഴ ചുമത്താൻ നിയന്ത്രണ ഏജൻസിയായ ഓഫ്വാട്ട് നിർദ്ദേശിച്ചു. 2020 മുതൽ 2023 വരെ ഉണ്ടായ നിരവധി വിതരണ പ്രശ്നങ്ങളാണ് നടപടി സ്വീകരിക്കാൻ കാരണം. ഈ കാലയളവിൽ ഏകദേശം 2.86 ലക്ഷം ആളുകൾക്ക് കുടിവെള്ളം ലഭിക്കാതെ ബുദ്ധിമുട്ടുകൾ നേരിട്ടതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

അന്വേഷണത്തിൽ കമ്പനി ആവശ്യമായ മുൻകരുതൽ പദ്ധതികൾ തയ്യാറാക്കാത്തതും പ്രധാന അടിസ്ഥാന സൗകര്യങ്ങളുടെ പരിപാലനം പൂർണമായി നടത്തിയില്ലെന്നും കണ്ടെത്തിയതായി ഓഫ്വാട്ട് അറിയിച്ചു. ഉയർന്ന തോതിൽ ആവശ്യം വർധിക്കുകയും കാലാവസ്ഥ അനുകൂലമല്ലാതാകുകയും ചെയ്ത സാഹചര്യങ്ങളിൽ സംവിധാനം തകരാറിലാകാൻ ഇതാണ് പ്രധാന കാരണം എന്നാണ് വിലയിരുത്തപ്പെടുന്നത് . പ്രശ്നങ്ങൾ ഉണ്ടായപ്പോൾ കമ്പനി പ്രതികരിച്ചത് മന്ദഗതിയിലും തെറ്റായ രീതിയിലുമായിരുന്നു എന്നും, കുടിവെള്ള ബോട്ടിലുകളും ടാങ്കറുകളും ആവശ്യത്തിന് ലഭ്യമാക്കാത്തതായും റിപ്പോർട്ട് പറയുന്നു.

ഇതിനിടെ കഴിഞ്ഞ വർഷം നവംബർ മുതൽ ജനുവരി വരെ ഉണ്ടായ പുതിയ വിതരണ പ്രശ്നങ്ങൾക്കും കമ്പനി വീണ്ടും അന്വേഷണ വിധേയമാകുകയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . ചില പ്രദേശങ്ങളിൽ 16,000 വീടുകൾക്ക് ഒരു ആഴ്ചയോളം വെള്ളം ലഭിക്കാതെ പോയതും, ജനുവരിയിൽ ഏകദേശം 30,000 വീടുകൾക്ക് പ്രശ്നങ്ങൾ ഉണ്ടായതും റിപ്പോർട്ടിലുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മിഡിൽ ഈസ്റ്റിൽ കുടുങ്ങിയ സ്വന്തം പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ അടിയന്തര നടപടി യുകെ ആരംഭിച്ചു. മസ്കറ്റ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ആദ്യ ചാർട്ടർ വിമാനം ഇന്നലെ ബുധനാഴ്ച രാത്രി 11 മണിക്ക് ആണ് പുറപ്പെട്ടത് . ഇറാൻ–ഇസ്രായേൽ സംഘർഷത്തെ തുടർന്ന് ഗൾഫ് മേഖലയിലെ പല രാജ്യങ്ങളും വ്യോമഗതാഗതത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. മിസൈൽ, ഡ്രോൺ ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ നിരവധി വിമാനങ്ങൾ റദ്ദാക്കുകയും ചിലത് വൈകുകയും ചെയ്തതോടെ ആയിരക്കണക്കിന് യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങിയിരിക്കുന്നത്.

സംഘർഷം ശക്തമായതിന് പിന്നാലെ ഏകദേശം 1.3 ലക്ഷം ബ്രിട്ടിഷ് പൗരന്മാർ നാട്ടിലേക്ക് മടങ്ങാൻ സഹായം ആവശ്യപ്പെട്ട് രജിസ്റ്റർ ചെയ്തതായി വിദേശകാര്യ വകുപ്പ് അറിയിച്ചു. ആദ്യ ഘട്ടത്തിൽ ആരോഗ്യപ്രശ്നമുള്ളവർ, മുതിർന്നവർ, കുട്ടികളുള്ള കുടുംബങ്ങൾ തുടങ്ങിയ അടിയന്തിര സഹായം ആവശ്യമായവർക്കാണ് മുൻഗണന നൽകുന്നത്. ബ്രിട്ടീഷ് പൗരന്മാർക്കും അവരുടെ ജീവിത പങ്കാളികൾക്കും 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കും യാത്രയ്ക്ക് അനുമതി ലഭിക്കും. ആവശ്യമായ യാത്രാ രേഖകൾ ഇല്ലാത്തവർക്ക് താൽക്കാലിക രേഖകൾ നൽകുന്നതിനും അധികൃതർ നടപടി സ്വീകരിച്ചിട്ടുണ്ട്.

യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്ന് പലരും ഒമാനിലേക്ക് എത്തിച്ചേർന്ന് യാത്രയ്ക്കായി കാത്തിരിക്കുകയാണ്. ഒരൊറ്റ വിമാനത്തിൽ എല്ലാവർക്കും സീറ്റ് ലഭിക്കാനുള്ള സാധ്യത കുറവായതിനാൽ കൂടുതൽ ചാർട്ടർ സർവീസുകൾ ഒരുക്കാൻ സർക്കാർ എയർലൈൻസ് കമ്പനികളുമായി ചർച്ച നടത്തുന്നുണ്ട് . ഗൾഫ് മേഖലയിലെ സുരക്ഷാ സാഹചര്യം അനുസരിച്ച് തുടർ നടപടികൾ തീരുമാനിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഏറ്റവും വലിയ യാത്രാ പ്രതിസന്ധികളിലൊന്നായി ഈ അവസ്ഥ മാറിയെന്നാണ് വിലയിരുത്തപ്പെടുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ചൈനയ്ക്ക് വേണ്ടി ചാരപ്രവർത്തനം നടത്തിയെന്ന സംശയത്തിൽ മൂന്ന് പേരെ മെട്രോപൊളിറ്റൻ പോലീസ് അറസ്റ്റ് ചെയ്തു. 39, 43, 68 വയസ്സുള്ള പുരുഷന്മാരെയാണ് നാഷണൽ സെക്യൂരിറ്റി ആക്ട് പ്രകാരം വിദേശ രഹസ്യാന്വേഷണ ഏജൻസിയെ സഹായിച്ചെന്ന കുറ്റത്തിൽ പിടികൂടിയത്. അറസ്റ്റിലായവരിൽ ഒരാൾ ലേബർ എംപി ജോനി റീഡിയുടെ പങ്കാളിയായ ഡേവിഡ് ടെയ്ലർ ആണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ലണ്ടൻ, വെയിൽസ്, സ്കോട്ട് ലൻഡിലെ ഈസ്റ്റ് കില്ബ്രൈഡ് എന്നിവിടങ്ങളിലായി വസതികളിൽ വ്യാപക പരിശോധനയും നടത്തി.

രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട കൗണ്ടർ ടെററിസം അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി സ്വീകരിച്ചതെന്ന് പൊലീസ് അറിയിച്ചു. ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും ഉൾപ്പെടെ പ്രധാന തെളിവുകൾ ശേഖരിച്ചുവരികയാണ്. മൂന്ന് പേരും പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്; വിശദമായ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.

അതേസമയം, സംഭവവുമായി തനിക്ക് ബന്ധമില്ലെന്നും ഭർത്താവിന്റെ ബിസിനസ് പ്രവർത്തനങ്ങളിൽ താൻ പങ്കാളിയല്ലെന്നും ജോനി റീഡ് വ്യക്തമാക്കി . ചൈനയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പാർലമെന്റിൽ ഒരിക്കലും ചോദ്യം ഉന്നയിച്ചിട്ടില്ലെന്നും ചൈനീസ് സ്ഥാപനങ്ങളുമായോ ഉദ്യോഗസ്ഥരുമായോ ബന്ധമില്ലെന്നും അവർ വ്യക്തമാക്കി. തന്റെ മക്കളുടെ സ്വകാര്യത മാനിക്കണമെന്ന് അവർ മാധ്യമങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു. കഴിഞ്ഞ വർഷങ്ങളിൽ ദേശീയ സുരക്ഷാ കേസുകളിൽ വർധനയുണ്ടായതായി കൗണ്ടർ ടെററിസം പൊലീസ് ലണ്ടൻ വിഭാഗം മേധാവി കമാൻഡർ ഹെലൻ ഫ്ലാനഗൻ പറഞ്ഞു. വിദേശ ശക്തികളുടെ ഇടപെടലുകൾ തടയാൻ പൊലീസ് ജാഗ്രത പാലിക്കുന്നതായി അവർ കൂട്ടിച്ചേർത്തു. അന്വേഷണം തുടരുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഓക്സ്ഫോർഡ് മലയാളിയായ ഷിജോ ജേക്കബ് ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ അന്തരിച്ചു. പിതാവിന്റെ ഒന്നാം ചരമ വാർഷിക ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി കുടുംബസമേതം കേരളത്തിൽ എത്തിയിരിക്കുകയായിരുന്നു ഷിജോയും കുടുബവും . ജൂലൈ ഒന്നിന് യുകെയിലേക്കുള്ള മടക്കയാത്രയ്ക്കായി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നുവെങ്കിലും ഇറാൻ–ഇസ്രായേൽ സംഘർഷത്തെ തുടർന്ന് വിമാന സർവീസുകൾ റദ്ദാക്കപ്പെട്ടതോടെ ഷിജോയ്ക്കും മക്കൾക്കും യാത്ര മുടങ്ങുകയായിരുന്നു. ഇതിനിടെയാണ് ഹൃദയാഘാതം സംഭവിച്ച് അകാലത്തിൽ അന്ത്യം സംഭവിച്ചത്. ഭാര്യ നേരത്തെ യുകെയിലേയ്ക്ക് മടങ്ങിയിരുന്നുവെങ്കിലും ദുഃഖവാർത്തയെ തുടർന്ന് വീണ്ടും നാട്ടിലെത്തിയിട്ടുണ്ട്.
ഓക്സ്ഫോർഡിലെ മലയാളി സമൂഹത്തിൽ സാമൂഹിക, സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു ഷിജോ. സാമൂഹിക പ്രവർത്തനങ്ങളിലും കാരുണ്യ പ്രവർത്തനങ്ങളിലും മുന്നിൽ നിന്നിരുന്ന അദ്ദേഹം എല്ലാവർക്കും പ്രിയങ്കരനായിരുന്നു. ഓക്സ്ഫോർഡ് പള്ളിയിലെ കൈക്കാരനായും സേവനം അനുഷ്ഠിച്ചിരുന്നു.
ഷിജോയുടെ കുടുംബത്തെ സാമ്പത്തികമായി പിന്തുണയ്ക്കുന്നതിനായി ഒരുമ അസോസിയേഷനും സുഹൃത്തുക്കളും ചേർന്ന് ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. ഗോഫണ്ട്മി വഴിയാണ് സഹായം സമാഹരിക്കുന്നത്. സംഭാവനകൾ നൽകുന്നതിനുള്ള ലിങ്ക് ചുവടെ കൊടുത്തിരിക്കുന്നു.
ഷിജോ ജേക്കബിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.