Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്കോട്ട് ലൻഡിലെ ആണവ സബ്‌മറീനുകൾ നിലയുറപ്പിച്ചിരിക്കുന്ന ഫാസ്ലേൻ നേവൽ ബേസിലിൽ പ്രവേശിക്കാൻ ശ്രമിച്ച ഇറാനിയൻ സ്വദേശിയായ 34-കാരനെയും 31-കാരിയായ ഒരു സ്ത്രീയെയും പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെ ഇവർ ബേസിലിൽ പ്രവേശിക്കാൻ അനുമതി ചോദിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ അത് നിഷേധിച്ചു. പിന്നീട് അധിക സമയം വൈകാതെ തന്നെ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. സ്ത്രീയുടെ ദേശീയത വ്യക്തമല്ലെങ്കിലും അവർ ഇറാനിയൻ അല്ലെന്നാണ് സൂചന. ബേസിലിലേക്ക് ബലമായി കയറാൻ ശ്രമിച്ചിട്ടില്ലെന്നും സാധാരണ രീതിയിൽ പ്രവേശനം തേടിയതാണെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ സ്കോട്ട് ലൻഡ് പോലീസ് അന്വേഷണം തുടരുകയാണ്.

ഫാസ്ലേൻ ബേസ് ബ്രിട്ടന്റെ ആണവ പ്രതിരോധ സംവിധാനത്തിന്റെ പ്രധാന കേന്ദ്രമാണ്. ഇവിടെ നിന്നാണ് വാങ്ഗാർഡ് ക്ലാസ് സബ്‌മറീനുകൾ ആണവ മിസൈൽ സംവിധാനം കയറ്റി സമുദ്രത്തിൽ പട്രോളിങ് നടത്തുന്നത്. രാജ്യത്തിന്റെ മുഴുവൻ ആണവായുധ ശേഷിയും ഈ സബ്‌മറീനുകളിലാണ് അധിഷ്ഠിതമായിരിക്കുന്നത്. മാസങ്ങളോളം സമുദ്രത്തിനടിയിൽ മറഞ്ഞുകിടക്കാൻ കഴിയുന്ന ഇവയ്ക്ക് ദൂരെ ലക്ഷ്യങ്ങളിൽ വരെ ആക്രമണം നടത്താനുള്ള ശേഷിയുണ്ട്. 1969 മുതൽ ബ്രിട്ടൻ ഈ രീതിയിൽ ഇടവിടാതെ ആണവ സബ്‌മറീൻ പട്രോളിങ് തുടരുന്നുണ്ട്. 2030ന് ശേഷം നിലവിലെ സബ്‌മറീനുകൾക്ക് പകരം പുതിയ ഡ്രെഡ്നോട്ട് ക്ലാസ് സബ്‌മറീനുകൾ എത്തുമെന്നാണ് പ്രതീക്ഷ.

സംഭവത്തെ തുടർന്ന് സുരക്ഷ ശക്തമാക്കിയതായി പ്രധാനമന്ത്രി കിയർ സ്റ്റാർമർ അറിയിച്ചു. മിഡിൽ ഈസ്റ്റിൽ ഇറാനും പാശ്ചാത്യ കൂട്ടാളികളുമായി സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഈ നടപടി. ബ്രിട്ടീഷ് സൈനിക താവളങ്ങൾക്കും ജീവനക്കാർക്കും പരമാവധി സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഫാസ്ലേൻ ബേസിന് സമീപം 1982 മുതൽ ആണവായുധ വിരുദ്ധ സമര ക്യാമ്പ് പ്രവർത്തിച്ചു വരുന്നതും ശ്രദ്ധേയമാണ്. താച്ചർ സർക്കാരിന്റെ ആണവ പദ്ധതിയെ എതിർത്ത് ആരംഭിച്ച ഈ സമരം ഇന്നും വിവിധ പ്രതിഷേധങ്ങളിലൂടെ തുടരുകുയാണ് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ ഗൃഹോപയോഗ വൈദ്യുതി-വാതക ചെലവ് ജൂലൈ മുതൽ വർഷത്തിൽ ഏകദേശം £332 വരെ വർധിക്കാമെന്ന മുന്നറിയിപ്പുമായി കോർൺവാൾ ഇൻസൈറ്റ് രംഗത്തെത്തി. നിലവിൽ £1,641 ആയ സാധാരണ വാർഷിക ബിൽ £1,973 ആയി ഉയരുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . അമേരിക്ക – ഇസ്രായേൽ – ഇറാൻ സംഘർഷത്തെ തുടർന്ന് ആഗോള വിപണിയിൽ എണ്ണ – വാതക വില ഉയർന്നതാണ് ഈ വർധനവിന് പ്രധാന കാരണം. എന്നാൽ അടുത്ത മാസങ്ങളിൽ സ്ഥിതിഗതികൾ അനുസരിച്ച് ഈ കണക്ക് മാറാനും സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഗൃഹോപയോഗ എനർജി നിരക്കുകൾക്ക് പരമാവധി പരിധി നിശ്ചയിക്കുന്ന ഓഫ്‌ജെം മേയ് 27ന് പുതിയ ‘പ്രൈസ് ക്യാപ്’ പ്രഖ്യാപിക്കും. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലെ ഹോൾസെയിൽ നിരക്കുകൾ അടിസ്ഥാനമാക്കിയാണ് ഇത് നിശ്ചയിക്കുന്നത്. ഗ്യാസ്, വൈദ്യുതി യൂണിറ്റുകൾക്ക് പരമാവധി നിരക്ക് നിശ്ചയിക്കുന്ന ഈ സംവിധാനം മൂന്ന് മാസത്തിലൊരിക്കൽ പുതുക്കുന്നതാണ്. എന്നാൽ ഇത് യഥാർത്ഥ ബിൽ ഉപഭോഗത്തിനനുസരിച്ചായിരിക്കും. മാർച്ചിലെ ആദ്യ മൂന്ന് ആഴ്ചകളിൽ തന്നെ ഹോൾസെയിൽ വില ഉയർന്നതിനാൽ ജൂലൈ–സെപ്റ്റംബർ കാലയളവിൽ ബിൽ വർധന ഉറപ്പാണെന്നാണ് വിലയിരുത്തൽ.

അതേസമയം എനർജി നിരക്കുകളുടെ വെളിച്ചത്തിൽ സഹായം നൽകാനുള്ള സമ്മർദ്ദം സർക്കാരിന് മേൽ ശക്തമാകുകയാണ്. കുറഞ്ഞ വരുമാനക്കാരെ ലക്ഷ്യമിട്ട് സഹായം നൽകുന്ന പദ്ധതികളാണ് പരിഗണിക്കുന്നതെന്ന് ധനമന്ത്രി റേച്ചൽ റീവ്സ് വ്യക്തമാക്കി. എല്ലാവർക്കും ഒരുപോലെ സഹായം നൽകുന്നതോ, അല്ലെങ്കിൽ ദുർബല വിഭാഗങ്ങൾക്കായി മാത്രം ലക്ഷ്യമിട്ട സഹായമോ എന്ന വിഷയത്തിൽ ചര്‍ച്ച തുടരുകയാണ് . 2022- ൽ റഷ്യ-ഉക്രൈൻ യുദ്ധത്തിന് പിന്നാലെ സർക്കാർ £35 ബില്യൺ ചെലവിൽ പൊതുസഹായ പാക്കേജ് നൽകിയിരുന്നു. കഴിഞ്ഞ ബജറ്റിൽ £150 വരെ ബിൽ കുറയ്ക്കുന്ന നടപടികളും എടുത്തിരുന്നു. ഇത്തരം നടപടികൾ ഇല്ലായിരുന്നെങ്കിൽ പൊതുവെ നിലവിലെ പ്രവചനം £2,000 കടന്നേനെയെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

നോർത്ത് യോർക്ക്‌ഷെയറിലെ ബെന്തം നഗരത്തിൽ ജീവിക്കുന്നവരുടെ രക്തത്തിൽ മാരകമായ രാസവസ്തുക്കൾ അപകടകരമായ രീതിയിൽ കണ്ടെത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. 1976 മുതൽ 2024 വരെ പിഫാസ് എന്ന രാസവസ്തു അടങ്ങിയ ഫയർഫൈറ്റിംഗ് ഫോം നിർമ്മിച്ചിരുന്ന ആംഗസ് ഫയർ ഫാക്ടറിയുമായി ബന്ധപ്പെട്ട ഭൂഗർഭജല മലിനീകരണത്തിന് പിന്നാലെയാണ് ഈ കണ്ടെത്തൽ. 2 നാനോഗ്രാം/മില്ലി ലിറ്ററിനു മുകളിലുള്ള അളവ് ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് മാനദണ്ഡങ്ങൾ ചൂണ്ടിക്കാണിക്കുന്നത് . എന്നാൽ ബെന്തത്തിൽ ഒരാളിൽ 405 നാനോഗ്രാം/മില്ലിലീറ്റർ വരെ കണ്ടെത്തിയത് അതീവ ആശങ്കയുണർത്തുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പരിശോധന നടത്തിയ 39 പേരിൽ 23 ശതമാനം പേർ ഉയർന്ന അപകട വിഭാഗത്തിൽപ്പെടുന്നതായും റിപ്പോർട്ട് പറയുന്നു.

പിഫാസ് രാസവസ്തുക്കൾ ക്യാൻസർ ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങളുമായി ബന്ധപ്പെട്ടു കാണപ്പെടുന്നുവെന്നും കടുത്ത ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. 55 നാനോഗ്രാം/മില്ലിലീറ്റർ പിഫാസ് നില കണ്ടെത്തിയ 34-കാരനായ സ്റ്റീഫൻ ഇല്ല്സ്റ്റൺ കടുത്ത പ്രശ്ങ്ങൾ അനുഭവിച്ചതായി പറഞ്ഞു. മാഞ്ചസ്റ്റർ മെട്രോപൊളിറ്റൻ സർവകലാശാലയിലെ വിദഗ്ധനായ ഡേവിഡ് മെഗ്സൺ ഈ ഫലങ്ങൾ “അസാധാരണവും ഞെട്ടിപ്പിക്കുന്നതുമായത്” എന്ന് വിലയിരുത്തി. പരിസ്ഥിതി സംഘടനയായ കെം ട്രസ്റ്റിലെ ശുഭി ശർമയും ആരോഗ്യപ്രതിസന്ധി സാധ്യതയെ കുറിച്ച് മുന്നറിയിപ്പ് നൽകി.

ഫാക്ടറിയിലെ ഫയർ ടെസ്റ്റിംഗിനിടെ വായുവിലേക്ക് ഉയർന്ന പിഫാസ് കണങ്ങൾ മഴയിലൂടെ മണ്ണിലും വെള്ളത്തിലുമെത്തി, വീടുകളിലെ തോട്ടവിളകളിലൂടെയും കുടിവെള്ളത്തിലൂടെയും ജനങ്ങളിൽ എത്താമെന്നതാണ് എൻവയോൺമെന്റ് ഏജൻസി റിപ്പോർട്ടിന്റെ കണ്ടെത്തൽ. എന്നാൽ പിഫാസ് രക്തപരിശോധനകൾക്ക് വ്യക്തമായ അന്താരാഷ്ട്ര മാനദണ്ഡങ്ങളില്ലെന്നും കണ്ടെത്തലുകൾ അതിശയോക്തിയാണെന്നും ആംഗസ് ഫയർ പ്രതികരിച്ചു. ഇതിനിടെ, ഉയർന്ന പിഫാസ് നിലയുള്ളവർക്ക് കൂടുതൽ ആരോഗ്യപരിശോധനകളും ചികിത്സാ മാർഗങ്ങളും പരിഗണിക്കേണ്ടതുണ്ടെന്ന് വിദഗ്ധർ നിർദേശിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ ബാഡ്മിൻറൺ അംപയറിങ്ങ് രംഗത്ത് ശ്രദ്ധേയ നേട്ടവുവുമായി യുകെ മലയാളികൾക്ക് അഭിമാനമായി മാറുകയാണ് കോട്ടയം ജില്ലയിലെ ചങ്ങനാശേരി സ്വദേശിയായ ജെറിൻ ജെയിംസ്. വെയ്ക്ക് ഫീൽഡിൽ താമസിക്കുന്ന ജെറിൻ യുകെയിൽ ഔദ്യോഗിക അംപയറായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്.

കഴിഞ്ഞ സെപ്റ്റംബറിൽ ബാഡ്മിൻറൺ ഇംഗ്ലണ്ടിന്റെ ലൈൻ ജഡ്ജായി തിരഞ്ഞെടുക്കപ്പെട്ട ജെറിൻ, തുടർന്ന് നടന്ന ഔദ്യോഗിക മൂല്യനിർണയം വിജയകരമായി പൂർത്തിയാക്കി അംപയറായും ഉയർന്നിരിക്കുകയാണ്. ഒരേസമയം ലൈൻ ജഡ്ജും അംപയറുമായുള്ള ഇരട്ട ചുമതല വഹിക്കുന്ന ഇംഗ്ലണ്ടിലെ അപൂർവ മലയാളികളിൽ ഒരാളാണ് അദ്ദേഹം. യോർക്ക്‌ഷയർ മേഖലയിലെ ഏക മലയാളിയും, ഇംഗ്ലണ്ടിലുടനീളം ഈ നേട്ടം കൈവരിച്ച രണ്ടുപേരിൽ ഒരാളുമാണ് ജെറിൻ. ചങ്ങനാശേരി സ്വദേശിയായ രാജേഷ് പിള്ളയാണ് ഇതേ നേട്ടം കൈവരിച്ച മറ്റൊരു മലയാളി.

ടെക്നിക്കൽ റിക്രൂട്ടറായി ജോലി ചെയ്യുന്ന ജെറിൻ വെയ്ക്ക് ഫീൽഡിലെ വെസ്റ്റ് യോർക്ക് ഷെയർ മലയാളി അസോസിയേഷൻ അംഗമാണ് . ഭാര്യ ആൻ മരിയ ഷാജി വെയ്ക്ക് ഫീൽഡിലെ പിൻഡർഫീൽഡ് ആശുപത്രിയിൽ നേഴ്സായി ജോലി ചെയ്യുന്നു. ഐമ അൽഫോൺസ ജെറിൻ ആണ് ഏക മകൾ . കടുമത്തിൽ കെ.കെ. ജെയിംസും ഷെർലി ജെയിംസും ആണ് മാതാപിതാക്കൾ

സ്പോർട്സിനോടുള്ള തൻ്റെ താൽപ്പര്യവും പരിശ്രമവുമാണ് ഈ നേട്ടം കൈവരിക്കാൻ സഹായിച്ചതെന്ന്
ജെറിൻ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിന്റെ മുഴുവൻ തീരരേഖയെയും ബന്ധിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ തീരദേശ പാത ചാൾസ് രാജാവ് ജനങ്ങൾക്കായി തുറന്നുകൊടുത്തു . 2,689 മൈൽ നീളമുള്ള കിംഗ് ചാൾസ് മൂന്നാമൻ ഇംഗ്ലണ്ട് കോസ്റ്റ് പാത്ത് എന്ന ഈ പദ്ധതി നാചുറൽ ഇംഗ്ലണ്ട് ആണ് രൂപകൽപ്പന ചെയ്തത് . 18 വർഷം കൊണ്ടാണ് പദ്ധതി യാഥാർത്ഥ്യമായത്. മണൽതീരങ്ങൾ, പാറക്കെട്ടുകൾ, തീരനഗരങ്ങൾ തുടങ്ങി ഇംഗ്ലണ്ടിന്റെ വൈവിധ്യമാർന്ന തീരഭൂപ്രകൃതികളെ ഒന്നിച്ച് ബന്ധിപ്പിക്കുന്ന ഈ പാതയുടെ ഏകദേശം 80 ശതമാനം ഭാഗം ആണ് പൊതുജനങ്ങൾക്കായി തുറന്നത്.

ഈ പാതയിലെ പ്രധാന ആകർഷണങ്ങളിൽ സെവൻ സിസ്റ്റേഴ്സ് ശ്രദ്ധേയമാണ്. ഇംഗ്ലീഷ് ചാനൽ തീരത്ത് സ്ഥിതി ചെയ്യുന്ന വെള്ള നിറത്തിലുള്ള ചുണ്ണാമ്പുകല്ല് പാറകളാൽ രൂപപ്പെട്ട ഏഴ് മലനിരകളുടെ കൂട്ടമാണിത്. കടലിലെ തിരമാലകളുടെ അവശിഷ്ടങ്ങളിൽ നിന്ന് രൂപം കൊണ്ട ഈ പാറകൾ കാലക്രമേണ പതുക്കെ ഇടിഞ്ഞുകൊണ്ടിരിക്കുന്നതാണ് ഇതിന്റെ പ്രത്യേകത. ഈസ്റ്റ് സസ്സെക്സ് മേഖലയിലെ ഈ പ്രകൃതി സൗന്ദര്യം സൗത്ത് ഡൗൺസ് പ്രദേശത്തിന്റെ ഭാഗമാണ്. കൂടാതെ ഇത് ഒരു പ്രകൃതി സംരക്ഷണ കേന്ദ്രവും ആയി പ്രഖ്യാപിച്ചിട്ടുണ്ട്.

നിലവിലുള്ള പാതകളെ നവീകരിച്ചതിനൊപ്പം ആയിരത്തിലധികം മൈൽ പുതിയ പാതകളും നിർമ്മിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെ മുൻനിർത്തി തീരദേശം മാറുന്ന സാഹചര്യത്തിൽ പാത ഉൾനാടൻ ഭാഗങ്ങളിലേക്ക് മാറ്റാനുള്ള സംവിധാനം നിയമപരമായി ഉൾപ്പെടുത്തിയിട്ടുണ്ട്. നിരവധി സംഘടനകൾ ദശാബ്ദങ്ങളായി ആവശ്യപ്പെട്ടിരുന്ന ഈ പദ്ധതി പൊതുജനങ്ങൾക്ക് തീരപ്രദേശങ്ങളിലേക്കുള്ള പ്രവേശനം വർധിപ്പിക്കുന്നതിൽ വലിയ മാറ്റമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മിഡിൽ ഈസ്റ്റ് സംഘർഷം തുടരുകയാണെങ്കിൽ വിലക്കയറ്റം നിയന്ത്രിക്കാൻ പലിശനിരക്കുകളിൽ ഇടപെടാൻ തയ്യാറാണെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിൻ്റെ ഗവർണർ ആൻഡ്രൂ ബെയ്‌ലി വ്യക്തമാക്കി. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രധാന പലിശനിരക്ക് 3.75% നിലയിൽ തന്നെ തുടരാൻ തീരുമാനിച്ചെങ്കിലും, യുദ്ധം മൂലം ഊർജവില ഉയരുന്നതോടെ മാർച്ചിൽ പണപ്പെരുപ്പം 3.5% വരെ എത്തുമെന്നാണ് ബാങ്കിന്റെ വിലയിരുത്തൽ. മുമ്പ് പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ നിലനിന്നിരുന്ന സാഹചര്യത്തിൽ ഇപ്പോൾ സാഹചര്യം മറിഞ്ഞിരിക്കുകയാണ്.

മോണിറ്ററി പോളിസി കമ്മിറ്റിയിലെ എല്ലാ അംഗങ്ങളും ഏകകണ്ഠമായി നിരക്ക് നിലനിർത്താൻ വോട്ടുചെയ്തത് നാലര വർഷത്തിനിടയിലെ ആദ്യ സംഭവമാണ്. എന്നാൽ ഊർജവിലകൾ ഉയർന്ന നിലയിൽ തുടരുകയാണെങ്കിൽ അടുത്ത മാസങ്ങളിൽ പലിശനിരക്ക് വർധിപ്പിക്കേണ്ട സാഹചര്യം ഉണ്ടാകാമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. വിപണിയിൽ ഇതിനകം തന്നെ രണ്ട് തവണ നിരക്ക് ഉയർത്തി 4.25% വരെ എത്താമെന്ന പ്രവചനങ്ങൾ ആണ് പുറത്തുവരുന്നത്. എന്നാൽ ഇത്തരം അനുമാനങ്ങളിൽ അതിവേഗം എത്തരുതെന്ന് ബെയ്‌ലി മുന്നറിയിപ്പ് നൽകി.

പലിശനിരക്കിലെ അനിശ്ചിതത്വം മോർട്ട്ഗേജ് മേഖലയിലും പ്രതിഫലിച്ചിരിക്കുകയാണ്. പുതിയ ഫിക്സഡ് നിരക്കുകൾ ഉയരുകയും നിരവധി ലോൺ പദ്ധതികൾ പിൻവലിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അമേരിക്കയും യൂറോപ്യൻ സെൻട്രൽ ബാങ്കും സമാനമായി പലിശനിരക്കുകളിൽ മാറ്റം വരുത്താതെ കാത്തുനിൽക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ഗൾഫ് മേഖലയിലെ ഷിപ്പിംഗ് പാതകൾ, പ്രത്യേകിച്ച് ഹോർമുസ് കടലിടുക്ക് സുരക്ഷിതമാക്കുന്നതാണ് വിലക്കയറ്റം കുറയ്ക്കാനുള്ള പ്രധാന മാർഗമെന്നാണ് ഈ രംഗത്തെ വിദഗ്‌ദ്ധർ അഭിപ്രായപ്പെടുന്നത് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഓക്സ്ഫോർഡിലെ എൻഎച്ച്എസ് മാതൃത്വ വിഭാഗത്തിൽ ഉണ്ടായ ഗുരുതരമായ പിഴവുകൾ ഇല്ലായിരിന്നെങ്കിൽ കുറഞ്ഞത് 58 കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന ഞെട്ടിക്കുന്ന അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു . 2019 മുതൽ 2024 വരെ നടന്ന 32 ഗർഭസ്ഥ ശിശു മരണങ്ങളും 26 നവജാത ശിശുമരണങ്ങളും ഉൾപ്പെടുന്ന സംഭവങ്ങളിൽ മെച്ചപ്പെട്ട ചികിത്സ ലഭിച്ചിരുന്നെങ്കിൽ ഫലത്തിൽ മാറ്റമുണ്ടാകുമായിരുന്നുവെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകൾ സൂചിപ്പിക്കുന്നത് . ചില മുതിർന്ന ഡോക്ടർമാരുടെ അഹങ്കാരപരമായ സമീപനവും നടപടികളും കാരണം കുഞ്ഞുങ്ങളുടെ ജീവനുകൾ നഷ്ടപ്പെട്ടതായി ആണ് കുടുംബങ്ങൾ ആരോപിക്കുന്നത്.

ഉയർന്ന അപകടസാധ്യതയുള്ള ഗർഭിണിയെന്ന നിലയിൽ നിരീക്ഷണം ആവശ്യമായിരുന്നിട്ടും ആവശ്യമായ ശ്രദ്ധ ലഭിക്കാത്തതിനാൽ കുഞ്ഞിനെ നഷ്ടപ്പെട്ടുവെന്ന വേദനകരമായ അനുഭവം എലീനോർ ടെയ്‌ലർ-വെർലാൻ എന്ന യുവതി പങ്കുവച്ചു. സമയബന്ധിതമായി ചികിത്സ ലഭിച്ചിരുന്നെങ്കിൽ തന്റെ മകൾ ജീവിച്ചിരിക്കുമായിരുന്നുവെന്ന് അവൾ പറയുന്നു. സമാനമായി അലീസ് ടോപ്പിംഗ് എന്ന അമ്മയുടെ കേസിലും ആവശ്യമായ സ്കാൻ വൈകിയതും ആശയവിനിമയ പിഴവുകളും ദുരന്തത്തിന് വഴിവച്ചതായി സ്വതന്ത്ര അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു . എന്നാൽ ഇത്തരം പിഴവുകൾ ആശുപത്രിയുടെ ആഭ്യന്തര അന്വേഷണങ്ങൾ മറച്ചുവെയ്ക്കുന്നുവെന്ന വിമർശനവും ഉയരുന്നുണ്ട് .

ഇതിനിടെ, 2020 മുതൽ 2025 വരെ ഏകദേശം £72 മില്യൺ നഷ്ടപരിഹാരം നൽകേണ്ടി വന്നത് തന്നെ പ്രശ്നങ്ങളുടെ ഗൗരവം വ്യക്തമാക്കുന്നതാണ് . 2021-ൽ പരിശോധന നടത്തിയ കെയർ ക്വാളിറ്റി കമ്മീഷൻ (CQC) ഈ ഹോസ്പിറ്റലിന്റെ സേവന നിലവാരം “ഗുഡ്” എന്ന നിലയിൽ നിന്ന് “ഇംപ്രൂവ്‌മെന്റ് ആവശ്യം” എന്ന നിലയിലേക്ക് താഴ്ത്തിയിരുന്നു. ഇപ്പോഴും എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ പ്രത്യേക മേൽനോട്ടത്തിൽ ഇവിടെ സേവനങ്ങൾ തുടരുകയാണ്. ഈ സാഹചര്യത്തിൽ ഓക്സ്ഫോർഡിലെ മാതൃത്വ സേവനങ്ങളിൽ സമഗ്രമായ പൊതു അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിലെ യഹൂദ സമൂഹവുമായി ബന്ധപ്പെട്ട സ്ഥലങ്ങളെയും വ്യക്തികളെയും ലക്ഷ്യമിട്ട് രഹസ്യ നിരീക്ഷണം നടത്തിയെന്നാരോപിച്ച് രണ്ടു പേരെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തു . ഇവർ ഇറാനുമായി ബന്ധമുള്ള ചാരപ്രവർത്തനം നടത്തിയതായാണ് പോലീസ് അറിയിച്ചത്. നെമതൊല്ല ഷാഹ്സവാനി (40), അലിരേസ ഫറസതി (22) എന്നിവർക്കെതിരെയാണ് ദേശീയ സുരക്ഷാ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിദേശ ഇന്റലിജൻസ് ഏജൻസിക്ക് സഹായകരമായ വിവരശേഖരണം നടത്തുകയും സംശയാസ്പദമായ ബന്ധങ്ങൾ പുലർത്തുകയും ചെയ്തുവെന്നതാണ് പ്രധാന ആരോപണം. ഇരുവരും ലണ്ടനിലെ നോർത്ത് ഫിഞ്ച്ലിയും എഡ്ജ്വെയറും സ്വദേശികളാണെന്ന് പൊലീസ് വ്യക്തമാക്കി.

ഈ മാസം ആദ്യം നടത്തിയ വ്യാപകമായ അന്വേഷണത്തിനിടയിലാണ് ഇവരെ പിടികൂടിയത്. ലണ്ടനിലെ യഹൂദ സമൂഹവുമായി ബന്ധപ്പെട്ട ഇടങ്ങൾ, സ്ഥാപനങ്ങൾ, ചില വ്യക്തികൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി നിരീക്ഷണം നടത്തിയതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു . കൗണ്ടർ ടെററിസം പൊലീസ് വിഭാഗം കേസ് ഗൗരവമായി അന്വേഷിച്ചു വരികയാണ്. പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാകുന്ന സാഹചര്യം ഉണ്ടെങ്കിൽ അതിനെ ശക്തമായി നേരിടുമെന്ന് ഡെപ്യൂട്ടി അസിസ്റ്റന്റ് കമ്മീഷണർ വ്യക്തമാക്കി. പ്രത്യേകിച്ച് യഹൂദ സമൂഹത്തിൽ ആശങ്ക ഉയർന്ന സാഹചര്യത്തിൽ പൊലീസ് നടപടി ഉറപ്പുനൽകുന്നതായും അവർ കൂട്ടിച്ചേർത്തു.

ജൂലൈ 9 മുതൽ ഓഗസ്റ്റ് 15 വരെ ഇറാനിയൻ ഇന്റലിജൻസ് സേവനത്തിന് സഹായകരമായ പ്രവർത്തനങ്ങളിൽ ഇവർ ഏർപ്പെട്ടിരുന്നുവെന്നാണ് കേസ് വ്യക്തമാക്കുന്നത്. ഗുരുതരമായ പ്രവർത്തനങ്ങളാണ് കുറ്റപത്രത്തിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. പ്രതികളെ വ്യാഴാഴ്ച വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ഇതേ അന്വേഷണത്തിന്റെ ഭാഗമായി പിടിയിലായിരുന്ന മറ്റ് രണ്ടു പേരെ തെളിവുകളുടെ അഭാവത്തിൽ പിന്നീട് വിട്ടയച്ചു. അന്വേഷണം തുടരുന്നതിനാൽ കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവരാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ കെൻ്റ് പ്രദേശത്ത് മാരകമായ മെനിഞ്ചൈറ്റിസ് പകർച്ചവ്യാധി വ്യാപിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് അടിയന്തിര മുന്നറിയിപ്പ് പുറപ്പെടുവിച്ചു. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി അറിയിച്ചതനുസരിച്ച്, യൂണിവേഴ്സിറ്റി ഓഫ് കെൻ്റ് ക്യാമ്പസിൽ നിന്ന് രോഗവ്യാപനം ആരംഭിച്ചതായി ആണ് സംശയിക്കുന്നത് . ഇതിനോടകം 20 കേസുകൾ സ്ഥിരീകരിക്കപ്പെട്ടതിൽ രണ്ട് പേർ മരണപ്പെട്ടു. ഇതോടെ ഏകദേശം 5,000 വിദ്യാർത്ഥികൾക്ക് വാക്സിനേഷൻ നൽകാൻ പ്രത്യേക ക്യാമ്പെയ്ൻ ആരംഭിച്ചു.

രോഗം വേഗത്തിൽ പടർന്നതിൻ്റെ കാരണം അന്വേഷിക്കുന്നതിനിടെ, കാൻ്റർബറിയിലെ ഒരു നൈറ്റ് ക്ലബ്ബിൽ നടന്ന പരിപാടി ആണ് പ്രധാന കാരണം എന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ. രോഗലക്ഷണങ്ങൾ കാണിക്കുന്നവർക്കും സമ്പർക്കത്തിലുള്ളവർക്കും ആൻ്റിബയോട്ടിക് നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. 2,500 പേർക്ക് മരുന്ന് വിതരണം ചെയ്തു കഴിഞ്ഞു .

സ്ഥിതി നിയന്ത്രണവിധേയമാക്കാൻ വാക്സിനേഷൻ, സമ്പർക്ക പട്ടിക തയാറാക്കൽ എന്നിവ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു. വിദ്യാർത്ഥികൾക്ക് ആരോഗ്യ നിർദ്ദേശങ്ങൾ നൽകി കർശനമായി പാലിക്കണമെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . പനി, തലവേദന, കഴുത്ത് വേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി . രോഗവ്യാപനം തടയാൻ അടുത്ത സമ്പർക്കത്തിലുള്ളവർക്ക് മുൻകരുതൽ മരുന്ന് നൽകുന്നത് തുടരുകയാണ്. ചില വിദ്യാർത്ഥികൾ ഭയന്ന് വീടുകളിലേക്ക് മടങ്ങിയപ്പോൾ, മറ്റുചിലർ വാക്സിനേഷൻ പൂർത്തിയാക്കാൻ ക്യാമ്പസിൽ തുടരുകയാണ്. ആരോഗ്യസംഘങ്ങൾ 24 മണിക്കൂറും നിരീക്ഷണം ശക്തമാക്കിയതോടെ സ്ഥിതി നിയന്ത്രണത്തിലാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ പാസ്പോർട്ട് അപേക്ഷാ ഫീസ് വീണ്ടും വർധിപ്പിക്കാൻ സർക്കാർ നീക്കം തുടങ്ങി. പുതിയ നിർദേശപ്രകാരം ഓൺലൈൻ അപേക്ഷയ്ക്കുള്ള ഫീസ് ആദ്യമായി £100 കടന്ന് £102 ആകും. നിലവിൽ £94.50 ആയിരുന്ന പ്രായപൂർത്തിയായവരുടെ ഫീസാണ് ഉയരുന്നത്. കുട്ടികളുടെ ഫീസ് £61.50ൽ നിന്ന് £66.50 ആയി ഉയരും. ഏപ്രിൽ 8 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്, എന്നാൽ പാർലമെന്റിന്റെ അനുമതി ലഭിക്കണം.

തപാൽ വഴി അപേക്ഷിക്കുന്നവർക്കും ഫീസ് വർധന ബാധകമാണ്. യുകെയിൽ നിന്ന് പോസ്റ്റൽ അപേക്ഷ നൽകുന്ന മുതിർന്നവർക്കുള്ള ഫീസ് £107ൽ നിന്ന് £115.50 ആയും, കുട്ടികൾക്കുള്ളത് £74ൽ നിന്ന് £80 ആയും ഉയരും. ഒരു ദിവസത്തിനുള്ളിൽ ലഭിക്കുന്ന പ്രീമിയം സർവീസിന്റെ ഫീസ് £222ൽ നിന്ന് £239.50 ആകും. വിദേശത്തു നിന്ന് ഓൺലൈൻ അപേക്ഷ നൽകുന്നവർക്കും വർധന ബാധകമാണ്; മുതിർന്നവർക്കുള്ള ഫീസ് £108ൽ നിന്ന് £116.50 ആയും, കുട്ടികൾക്കുള്ളത് £70ൽ നിന്ന് £75.50 ആയും ഉയരും.

പാസ്പോർട്ട് സേവനച്ചെലവുകൾ അപേക്ഷകരിൽ നിന്ന് തന്നെ വീണ്ടെടുക്കുന്നതിന് ഈ വർധന സഹായിക്കുമെന്ന് ഹോം ഓഫീസ് വ്യക്തമാക്കി. വിദേശങ്ങളിൽ കോൺസുലർ സേവനങ്ങൾ, നഷ്ടപ്പെട്ടതോ മോഷണം പോയതോ ആയ പാസ്പോർട്ടുകൾക്ക് സഹായം, അതിർത്തികളിലെ നടപടികൾ എന്നിവയ്ക്കുള്ള ചെലവുകളും ഇതിൽ ഉൾപ്പെടും. സാധാരണയായി പാസ്പോർട്ട് പുതുക്കൽ പ്രക്രിയയ്ക്ക് മൂന്ന് ആഴ്ച വരെ സമയം എടുക്കാം, എന്നാൽ അവധിക്കാലത്തിന് മുമ്പ് പോലുള്ള തിരക്ക് കൂടുന്ന സമയങ്ങളിൽ കൂടുതൽ സമയം വേണ്ടിവരുമെന്നും യാത്രയ്ക്കു മുൻപ് നേരത്തേ അപേക്ഷിക്കണമെന്നും ഉപഭോക്താക്കളോട് അധികൃതർ നിർദേശിച്ചു.

RECENT POSTS
Copyright © . All rights reserved