ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബർമിംഗ്ഹാമിൽ ഒരു വർഷമായി തുടരുന്ന മാലിന്യ ശേഖരണ തൊഴിലാളികളുടെ സമരം നഗരത്തെ ഗുരുതരമായ മാലിന്യ പ്രതിസന്ധിയിൽ ആക്കിയതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. നഗരത്തിലെ പല ഭാഗങ്ങളിലും ശേഖരിക്കാത്ത മാലിന്യം കൂമ്പാരമായി കിടക്കുന്നതിനാൽ മുയലിന്റെ വലുപ്പമുള്ള എലികൾ തെരുവുകളിൽ സഞ്ചരിക്കുന്നതായി നാട്ടുകാർ പറയുന്നു. നഗരത്തിലെ മാലിന്യ ശേഖരണ തൊഴിലാളികൾ സംവിധാനത്തിൽ മാറ്റം കൊണ്ടുവരാനുള്ള പദ്ധതിക്കെതിരെ ഒരു വർഷമായി സമരത്തിലാണ്.

പ്രത്യേകി ച്ച് സ്മാൾഹീത്ത് പോലുള്ള സ്ഥലങ്ങളിൽ സ്ഥിതി ഏറെ മോശമാണെന്ന് നാട്ടുകാർ പറയുന്നു. മാലിന്യക്കുപ്പായങ്ങൾ, പ്ലാസ്റ്റിക് ബാഗുകൾ, അനധികൃതമായി തള്ളിയ മാലിന്യങ്ങൾ എന്നിവ റോഡുകളിലുടനീളം കിടക്കുന്നതായി ആണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . വലിയ എലികൾ വീടുകൾക്ക് ചുറ്റും സഞ്ചരിക്കുന്നതിനാൽ കുട്ടികളുടെ സുരക്ഷയെ കുറിച്ച് മാതാപിതാക്കൾ ആശങ്ക പ്രകടിപ്പിക്കുന്നു. ചിലർക്ക് ഈ ദുർഗന്ധവും അവസ്ഥയും കാരണം ശാരീരികമായി അസ്വസ്ഥത അനുഭവപ്പെടുന്നുവെന്നും നാട്ടുകാർ പറയുന്നു.

സമരം അവസാനിപ്പിക്കാൻ ബർമിംഗ്ഹാം സിറ്റി കൗൺസിലും യൂണിയനും തമ്മിൽ ഇതുവരെ ധാരണയായിട്ടില്ല. തൊഴിലാളികൾ ആവശ്യപ്പെട്ട ശമ്പളവും ജോലി വ്യവസ്ഥകളും അംഗീകരിക്കാത്തതാണ് സമരം തുടരാൻ കാരണമെന്ന് യൂണിയൻ പറയുന്നു. എന്നാൽ സമരം തുടരുകയാണെങ്കിലും ഈ വേനലിൽ പുതിയ മാലിന്യ ശേഖരണ സംവിധാനം ആരംഭിക്കുമെന്ന് നഗരസഭ അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ താമസിക്കുന്ന മലയാളികളുടെ നാട്ടിലേക്കുള്ള യാത്ര ടിക്കറ്റുകളുടെ ചിലവ് കുത്തനെ ഉയർന്നിരിക്കുകയാണ്. ഇപ്പോൾ കേരളത്തിലേക്ക് പോകാൻ കുറഞ്ഞത് ആയിരം പൗണ്ടിലധികം വിമാന ടിക്കറ്റുകൾക്ക് നൽകേണ്ട സാഹചര്യം ആണുള്ളത്. യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം വർധിച്ചതോടെ വിമാനടിക്കറ്റുകളുടെ വില കുത്തനെ ഉയർന്നതായി യാത്രക്കാരും ട്രാവൽ മേഖലയിലുള്ളവരും പറയുന്നു. മിക്ക വിമാനങ്ങളിലെയും എക്കണോമി ക്ലാസ് സീറ്റുകൾ ബുക്ക് ആയി കഴിഞ്ഞു. അതുകൊണ്ട് അവസാന നിമിഷം ടിക്കറ്റ് എടുക്കാൻ ശ്രമിക്കുന്നവർക്ക് കൂടുതൽ പണം നൽകേണ്ട അവസ്ഥയാണ്. നേരത്തെ കുറഞ്ഞ നിരക്കിൽ ലഭിച്ചിരുന്ന ടിക്കറ്റുകൾ ഇപ്പോൾ കുത്തനെ ഉയർന്നതും യാത്രക്കാരെ ആശങ്കപ്പെടുത്തുന്നു.
മുൻകാലങ്ങളിൽ പലരും ഉപയോഗിച്ചിരുന്ന ഗൾഫ് രാജ്യങ്ങൾ വഴി പോകുന്ന വിമാന സർവീസുകൾ ഇപ്പോൾ നിന്നിരിക്കുകയാണ്. കൂടുതൽ സമയം എടുക്കുന്നതും യാത്രയിലെ അസൗകര്യങ്ങളും കാരണം നേരിട്ടോ കുറവ് സ്റ്റോപ്പുകളോടെയോ ഉള്ള സർവീസുകൾക്കാണ് യാത്രക്കാർ ഇപ്പോൾ മുൻഗണന നൽകുന്നത്. ഇതിനിടെ നേരിട്ട് ഇന്ത്യയിലേക്കുള്ള സർവീസുകളിൽ വലിയ തിരക്കാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ടിക്കറ്റുകൾ വേഗത്തിൽ വിറ്റുപോകുന്നതിനാൽ മുമ്പേ തന്നെ ഇവ ബുക്ക് ചെയ്ത് ഇടേണ്ടതായി വരുന്നു. വിമാന സർവീസുകളുടെ ലഭ്യതയും യാത്രക്കാരുടെ തിരക്കുമാണ് ഇപ്പോഴത്തെ ഉയർന്ന നിരക്കുകൾക്ക് പ്രധാന കാരണമെന്ന് ട്രാവൽ രംഗത്തുള്ളവർ പറയുന്നു. യുകെയിൽ നിന്ന് നാട്ടിലേക്കുള്ള യാത്രകളിൽ അടുത്ത ദിവസങ്ങളിലും ഇതേ പ്രവണത തുടരുമെന്നാണ് സൂചന. ആവശ്യത്തിന് വിമാന സർവീസുകൾ കൂട്ടിയില്ലെങ്കിൽ ടിക്കറ്റ് നിരക്കുകൾ കുറയാൻ സാധ്യത കുറവാണെന്നും യാത്രാ മേഖലയിലുള്ളവർ വിലയിരുത്തുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഡെർബിഷെയറിലെ 42 വയസുകാരനായ ടോമി ലിഞ്ച് ഒരു ദിവസം രാവിലെയുണർന്നപ്പോൾ തന്റെ ശരീരം മുഴുവൻ നീല നിറമായതായി കണ്ടത് വലിയ ആശങ്കയ്ക്ക് കാരണമായി. സമ്മാനമായി ലഭിച്ച പുതിയ നേവി ബ്ലൂ ബെഡ്ഷീറ്റിൽ ഉറങ്ങിയതിന് പിന്നാലെയാണ് ഈ അവസ്ഥ ഉണ്ടായത്. സുഹൃത്ത് അദ്ദേഹത്തിന്റെ ശരീരത്തിലെ അസാധാരണ നിറം കണ്ടതോടെ ഗുരുതര ആരോഗ്യ പ്രശ്നമാകാമെന്ന ഭയത്തിൽ ഉടൻ ആശുപത്രിയിലെ എമർജൻസി വിഭാഗമായ A&E-യിലേക്ക് പോകാൻ നിർദ്ദേശിക്കുകയായിരുന്നു.

ആശുപത്രിയിലെത്തിയപ്പോൾ സ്ഥിതി ഏറെ ആശങ്കാജനകമായി മാറി. എമർജൻസി വിഭാഗത്തിലുണ്ടായിരുന്നവർ തന്നെ അത്ഭുതത്തോടെ നോക്കിയതായി ടോമി പറഞ്ഞു. ജീവനക്കാർ ഉടൻ തന്നെ അടിയന്തിര പരിചരണത്തിലേക്ക് കൊണ്ടുപോയി ഓക്സിജൻ നൽകി. ആരോഗ്യപ്രശ്നം ഗുരുതരമായിരിക്കാമെന്ന ആശങ്കയിൽ ഒരേസമയം പത്ത് ഡോക്ടർമാർ വരെ എത്തി പരിശോധനകൾ ആരംഭിക്കുകയും ചെയ്തു.
എന്നാൽ രക്തം എടുക്കുന്നതിന് മുമ്പ് ഒരു ഡോക്ടർ കൈയിൽ സ്വാബ് കൊണ്ട് തുടച്ചപ്പോൾ ആ തുണി തന്നെ നീല നിറമായി മാറി. അപ്പോഴാണ് സംഭവത്തിന്റെ യഥാർത്ഥ കാരണം വ്യക്തമായത്. പുതിയ ബെഡ്ഷീറ്റിലെ നിറം ശരീരത്തിൽ പിടിച്ചതാണ് നീല നിറത്തിന് കാരണം. ഉറക്കത്തിനിടെ ശരീരം ചൂടാകുകയും വിയർപ്പുണ്ടാകുകയും ചെയ്തതോടെ ഷീറ്റിലെ ഡൈ ശരീരത്തിലേക്ക് പടർന്നതായിരിക്കാമെന്നാണ് കരുതുന്നത് .

ആശുപത്രിയിൽ നിന്ന് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഉറപ്പിച്ച് മടങ്ങിയ ടോമി ലിഞ്ചിന് നീല നിറം പൂർണമായി മാറാൻ ദിവസങ്ങൾ എടുത്തു. പലതവണ കുളിച്ച ശേഷമാണ് നിറം മാറിയത്. കുളിച്ച വെള്ളം പോലും നീല നിറമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വീട്ടിലെത്തിയ ഉടൻ ബെഡ്ഷീറ്റുകൾ കഴുകിയതായും പുതിയ ഷീറ്റുകൾ ഉപയോഗിക്കുന്നതിന് മുമ്പ് കഴുകുക ഇല്ലെങ്കിൽ A&E-യിൽ ക്യൂവിൽ കിടക്കേണ്ടി വരും എന്നായിരുന്നു അദ്ദേഹത്തിന്റെ തമാശയോടെയുള്ള മുന്നറിയിപ്പ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് പുറത്തുവിട്ട പുതിയ രേഖകളിൽ ഉൾപ്പെട്ട പ്രിൻസ് ആൻഡ്രൂ, മുൻ ബ്രിട്ടീഷ് മന്ത്രി പീറ്റർ മണ്ടൽസൺ, ലൈംഗിക കുറ്റകൃത്യങ്ങളിൽ ആരോപണവിധേയനായ ജെഫ്രി എപ്സ്റ്റീൻ എന്നിവർ ഒരുമിച്ച് ഇരിക്കുന്ന ചിത്രം പുറത്തുവന്നു . ചിത്രത്തിൽ മൂവരും ഒരു മരമേശയ്ക്കു ചുറ്റും ഇരിക്കുന്നതായി കാണാം. ചിത്രത്തിൻ്റെ സമയം, സ്ഥലം എന്നിവ രേഖകളിൽ വ്യക്തമല്ലെങ്കിലും ഇത് അമേരിക്കയിലെ മാർത്താസ് വൈൻയാർഡ് എൽ 1999-2000 കാലഘട്ടത്തിൽ എടുത്തതാകാമെന്ന് ഐടിവി ന്യൂസ് റിപ്പോർട്ട് ചെയ്തു.

ജനുവരിയിൽ യുഎസ് നീതിന്യായ വകുപ്പ് പൊതുജനങ്ങൾക്ക് തുറന്നുകൊടുത്ത എപ്സ്റ്റീൻ ഫയലുകളുടെ ഭാഗമാണ് ഈ ചിത്രം പുറത്തുവന്നത് . ഏകദേശം 30 ലക്ഷം പേജുകളും 1.8 ലക്ഷം ചിത്രങ്ങളും 2,000 വീഡിയോകളും ഉൾപ്പെട്ട വലിയ രേഖാസമാഹാരത്തിലാണ് ഇത് ഉൾപ്പെട്ടിരിക്കുന്നത് . ഈ രേഖകൾ പരിശോധിക്കുന്നതിനിടെ പുതിയ വിവരങ്ങളും ചിത്രങ്ങളും ഇപ്പോഴും കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്.

എപ്സ്റ്റീനുമായുള്ള ബന്ധത്തെ തുടർന്ന് പ്രിൻസ് ആൻഡ്രൂവും പീറ്റർ മാൻഡൽസണും നേരത്തെ വിവാദങ്ങളിൽ പെട്ടിരുന്നു. കൗമാരപ്രായത്തിലായിരുന്ന വിർജീനിയ ഗിയുഫ്രെയുമായി ലൈംഗികബന്ധം പുലർത്തിയെന്ന ആരോപണം പ്രിൻസ് ആൻഡ്രൂ ശക്തമായി നിഷേധിച്ചെങ്കിലും പിന്നീട് കേസ് കോടതിക്ക് പുറത്തു ഒത്തുതീർപ്പാക്കുകുകയായിരുന്നു . എപ്സ്റ്റീനുമായി ബന്ധം നിലനിന്നതിനെ തുടർന്ന് പ്രിൻസ് ആൻഡ്രുവിന് രാജകീയ പദവികൾ നഷ്ടപ്പെടുകയും, ബ്രിട്ടൻ്റെ യുഎസ് അംബാസഡറായിരുന്ന മാൻഡൽസൺ സ്ഥാനം ഒഴിയേണ്ടി വരികയും ചെയ്തു. 2019-ൽ ലൈംഗിക കടത്ത് കേസിൽ വിചാരണ കാത്തിരിക്കെ എപ്സ്റ്റീൻ ജയിലിൽ മരിക്കുകയും, അദ്ദേഹത്തിൻ്റെ സഹായി ഗിസ്ലെയിൻ മാക്സ്വെൽ ഇപ്പോൾ 20 വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയും ചെയ്യുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടന്റെ സമ്പദ്വ്യവസ്ഥ 2026 ജനുവരിയിൽ പ്രതീക്ഷിച്ചിരുന്ന വളർച്ച കൈവരിക്കാതെ മന്ദഗതിയിലായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . ഡിസംബറിൽ 0.1 ശതമാനം വളർച്ച രേഖപ്പെടുത്തിയിരുന്നെങ്കിലും ജനുവരിയിൽ ജിഡിപിയുടെ വളർച്ച നിരാശാജനകമായിരുന്നു . ഇതോടെ പുതിയ വർഷത്തിന്റെ തുടക്കം തന്നെ സമ്പദ്വ്യവസ്ഥയ്ക്ക് ആശങ്ക ഉളവാക്കുന്നതായി സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. സേവന മേഖലയിലാണ് പ്രധാനമായും മന്ദഗതി പ്രകടമായത്. പ്രത്യേകിച്ച് ഹോട്ടൽ–റസ്റ്റോറന്റ് മേഖലയിൽ ആളുകൾ ചെലവ് കുറച്ചതോടെ ഭക്ഷണ-പാനീയ സേവന പ്രവർത്തനങ്ങളിൽ 2.7 ശതമാനം ഇടിവ് രേഖപ്പെടുത്തി. വർഷത്തിന്റെ ആദ്യ മാസങ്ങൾ ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് പതിവായി തന്നെ വെല്ലുവിളിയേറിയ സമയമാണെങ്കിലും ഈ വർഷം വ്യാപാര സാഹചര്യം കൂടുതൽ കടുപ്പമായിരുന്നുവെന്നാണ് ഈ വ്യവസായ രംഗത്ത് നിന്നുള്ളവർ അഭിപ്രായപ്പെട്ടത് .

അതേസമയം, ആഗോള രാഷ്ട്രീയ സംഘർഷങ്ങളും ബ്രിട്ടന്റെ സാമ്പത്തിക സാഹചര്യം കൂടുതൽ അനിശ്ചിതമാക്കുന്ന ഘടകങ്ങളായി മാറിയിരിക്കുകയാണ്. അമേരിക്ക – ഇസ്രായേൽ – ഇറാൻ സംഘർഷത്തെ തുടർന്ന് രൂപപ്പെട്ട ഊർജ പ്രതിസന്ധി നീണ്ടുനിൽക്കുകയാണെങ്കിൽ അതിന്റെ പ്രതികൂല സ്വാധീനം ബ്രിട്ടൻ സമ്പദ്വ്യവസ്ഥയിലും ഉണ്ടാകാമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. ഇന്ധനവില ഉയരുന്നതിന്റെ ആഘാതം ഇതിനകം തന്നെ പെട്രോൾ പമ്പുകളിലും ഗൃഹോപയോഗ ഇന്ധനച്ചെലവുകളിലും അനുഭവപ്പെടുന്നുണ്ട് . ഇതോടെ വിലക്കയറ്റം വീണ്ടും ഉയരാനുള്ള സാധ്യതയും ശക്തമായി. മുമ്പ് ഈ വർഷം വസന്ത കാലത്തോടെ വിലക്കയറ്റം ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ 2 ശതമാനം ലക്ഷ്യത്തിലെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പുതിയ സാഹചര്യത്തിൽ പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യതയും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

പലിശനിരക്കിനെ കുറിച്ചുള്ള ഈ അനിശ്ചിതത്വം വായ്പാ വിപണിയിലും പ്രതിഫലിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ബ്രിട്ടനിലെ പല ബാങ്കുകളും നൂറുകണക്കിന് മോർട്ട്ഗേജ് പദ്ധതികൾ പിൻവലിച്ചതായി റിപ്പോർട്ടുകളുണ്ട്. ശരാശരി വായ്പാ പലിശനിരക്കുകൾ കഴിഞ്ഞ വർഷത്തെ ഉയർന്ന നിലയിലേക്ക് വീണ്ടും എത്തിയിരിക്കുകയാണ് . ഔദ്യോഗിക കണക്കുകൾ പ്രകാരം ജനുവരിയിൽ ഉൽപാദന മേഖല 0.1 ശതമാനം കുറഞ്ഞപ്പോൾ നിർമാണ മേഖല 0.2 ശതമാനം വളർച്ച നേടിയിരുന്നു . ജനുവരി വരെ ഉള്ള മൂന്ന് മാസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ സമ്പദ്വ്യവസ്ഥ 0.2 ശതമാനം വളർച്ച നേടിയതായി ആണ് കാണിക്കുന്നത്. എങ്കിലും ഉയർന്ന ഊർജവിലയും നീണ്ടുനിൽക്കുന്ന ഉയർന്ന പലിശനിരക്കും കാരണം കമ്പനികൾ നിക്ഷേപ പദ്ധതികൾ ചുരുക്കാൻ സാധ്യതയുണ്ടെന്നും, ഈ വർഷം ബ്രിട്ടൻ സമ്പദ്വ്യവസ്ഥയുടെ വളർച്ച 1.1 ശതമാനത്തോളം മാത്രമേ ഉണ്ടാകൂവെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ പണം മുടക്കി നിരവധി യുകെ മലയാളികൾ തട്ടിപ്പിനിരയായതായി റിപ്പോർട്ട്. ചിലർക്ക് ഒരു കോടി രൂപ വരെ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഇതിനകം തന്നെ പണം നഷ്ടപ്പെട്ടവരെ വീണ്ടും മണി ചെയിൻ പോലുള്ള പുതിയ പദ്ധതികളിലൂടെ വീണ്ടും വലയിൽ വീഴ്ത്തുന്ന സംഭവങ്ങളും നടക്കുന്നതായി സൂചനകളുണ്ട്.
ഐഡി പ്രൊഫൈൽ ഇല്ലാതെ യുകെ സിം കാർഡുകൾ എളുപ്പത്തിൽ ലഭിക്കുന്നതും ഇത്തരം തട്ടിപ്പുകൾ വ്യാപകമാകാൻ കാരണമാകുന്നതായി പറയുന്നു. ചതിക്കപ്പെട്ടവരിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ള നിരവധി പ്രൊഫഷണലുകളും ഉണ്ടെന്നാണ് വിവരം. എന്നാൽ നാണക്കേടും സാമൂഹിക ഭയവും മൂലം പലരും സംഭവം പുറത്തുപറയാൻ മടിക്കുന്നതായും അറിയുന്നു. ചില തട്ടിപ്പുകൾക്ക് പിന്നിൽ ഹണി ട്രാപ്പിന്റെ സ്വഭാവമുള്ള സമീപനവും ഉപയോഗിക്കുന്നതായി സൂചനകളുണ്ട്.
ഇത്തരത്തിലുള്ള ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പുകളുടെ വ്യാപ്തിയെ കുറിച്ച് മലയാളം യു കെയ്ക്ക് വിവരങ്ങൾ കൈമാറിയത് മാഞ്ചസ്റ്ററിലെ യുവ സംരംഭകനും ‘മലയാളി പീടിക’യുടെ ഉടമയുമായ ജിജോ എനാമറ്റത്തിലാണ്. കൂടുതൽ യുകെ മലയാളികൾ ഇത്തരം തട്ടിപ്പുകളിൽ വീഴാതിരിക്കാനാണ് തന്റെ അനുഭവങ്ങൾ പങ്കുവെച്ചതെന്ന് ജിജോ മലയാളം യു കെയോട് പറഞ്ഞു.
ജിജോ ഈ വിവരം അറിയുന്നത് അദ്ദേഹത്തിന്റെ സുഹൃത്തിനെ സുന്ദരിയായ പ്രൊഫൈൽ പിക്ചർ ഉള്ള ഒരു വ്യക്തി തട്ടിപ്പുമായി സമീപിച്ചപ്പോഴാണ്.തുടർന്ന് തന്റെ സഹോദരൻ ഓൺലൈൻ ട്രേഡിംഗ് ബിസിനസ് നടത്തുന്നുണ്ടെന്നും അതിലൂടെ യുകെയിൽ രണ്ട് വീടുകൾ ഉൾപ്പെടെ കോടികളുടെ സ്വത്ത് സമ്പാദിച്ചതായും പറഞ്ഞ് വിശ്വാസം നേടാൻ ശ്രമിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ജിജോയുടെ സുഹൃത്ത് 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാൻ തയ്യാറായി നിൽക്കുന്ന ഘട്ടത്തിലാണ് തട്ടിപ്പിനെ കുറിച്ച് സംശയം ഉയർന്നത്.സംഭവത്തെ തുടർന്ന് ജിജോ സ്വമേധയാ അന്വേഷണം ആരംഭിക്കുകയും തട്ടിപ്പിന്റെ വ്യാപ്തിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.
ജിജോയും തട്ടിപ്പിൽ ഇരയായ മറ്റു പതിനഞ്ചോളം ആളുകളും ചേർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ ശേഖരിച്ച് മുഖ്യമന്ത്രിക്കും പോലീസ് മേധാവികൾക്കും കൈമാറിയതായി അറിയുന്നു.
തട്ടിപ്പിൽ പെട്ട പലർക്കും നാട്ടിൽ എത്തി നേരിട്ട് എഫ്ഐആർ നൽകാൻ സാധിക്കാത്ത സാഹചര്യങ്ങളാണുള്ളത്. വിദേശത്ത് കഴിയുന്നവർക്ക് സൈബർ സെല്ലിൽ പരാതി രജിസ്റ്റർ ചെയ്യുന്നതിലും വിവിധ തടസ്സങ്ങൾ നേരിടേണ്ടി വരുന്നതായി ഇരകൾ പറയുന്നു.
പ്രൂഫുകളൊന്നുമില്ലാതെ യുകെയിൽ എളുപ്പത്തിൽ ലഭിക്കുന്ന സിം കാർഡുകളാണ് തട്ടിപ്പുകാർ ഇത്തരം കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്നതെന്നാണ് ഇരകളുടെ ആരോപണം. ഈ വിഷയത്തിൽ കർശന നിയന്ത്രണങ്ങൾ ആവശ്യമാണ് എന്നും, പ്രശ്നം യുകെ പാർലമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്നും തട്ടിപ്പിൽ അകപ്പെട്ടവർ ആവശ്യപ്പെട്ടു.
ഇത്തരത്തിലുള്ള തട്ടിപ്പുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും, വിദേശത്ത് കഴിയുന്ന ഇരകൾക്ക് എളുപ്പത്തിൽ പരാതി നൽകാനുള്ള സംവിധാനങ്ങൾ ഒരുക്കണമെന്നും അവർ ആവശ്യപ്പെട്ടു.
സോഷ്യൽ മീഡിയ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകൾ പുതിയ രീതികളിലേക്ക് മാറുന്ന സാഹചര്യത്തിൽ ഉപയോക്താക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ഈ രംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സാധാരണയായി ആകർഷകമായ ഒരു യുവതിയുടെ പ്രൊഫൈൽ ഉപയോഗിച്ചാണ് തട്ടിപ്പുകാർ സൗഹൃദം ആരംഭിക്കുന്നത്. ഗ്രൂപ്പുകളിൽ നേരിട്ട് പോസ്റ്റ് ചെയ്യാതെ കമന്റുകളിലൂടെ പരിചയം തുടങ്ങുകയും പിന്നീട് വ്യക്തിപരമായ ചാറ്റിലേക്ക് മാറുകയും ചെയ്യുന്നതാണ് തട്ടിപ്പുകാർ പൊതുവെ ചെയ്യുന്നത്. തുടർന്ന് വാട്സ്ആപ്പ് അല്ലെങ്കിൽ ടെലിഗ്രാം വഴി “നിക്ഷേപ പദ്ധതി”, “ട്രേഡിംഗ് അവസരം”, “വൻ ലാഭം” തുടങ്ങിയ വാഗ്ദാനങ്ങൾ നൽകി വിശ്വാസം നേടി പണം തട്ടുന്നതാണ് സാധാരണ രീതി. യുകെ, ഓസ്ട്രേലിയ, യൂറോപ്യൻ രാജ്യങ്ങൾക്കൊപ്പം ഗൾഫ് രാജ്യങ്ങളിലുള്ള നിരവധി മലയാളികൾ ഇത്തരത്തിലുള്ള തട്ടിപ്പുകളുടെ ഇരയായിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ദുബായിൽ ഇറാൻ മിസൈലുകൾ ആകാശത്ത് പറക്കുന്നത് മൊബൈൽ ഫോണിൽ ചിത്രീകരിച്ചെന്നാരോപിച്ച് 60-കാരനായ ഒരു ബ്രിട്ടീഷ് വിനോദസഞ്ചാരിക്കെതിരെ സൈബർ കുറ്റകൃത്യ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. യുഎഇയിൽ പൊതുസുരക്ഷയെ ബാധിക്കാവുന്ന ദൃശ്യങ്ങൾ ചിത്രീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണെന്നാണ് അധികൃതർ പറയുന്നത്. സംഭവത്തെ തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുകൾ പറയുന്നു. ബ്രിട്ടന്റെ വിദേശകാര്യ വകുപ്പ് ഉദ്യോഗസ്ഥർ ഇയാളുടെ കുടുംബത്തിന് സഹായം നൽകുന്നുണ്ടെന്നാണ് വിവരം.

ദുബായിൽ നിയമസഹായം നൽകുന്ന “ഡിറ്റെയിൻഡ് ഇൻ ദുബായ്” എന്ന സംഘടനയുടെ മേധാവി റാധാ സ്റ്റർലിംഗ് പറയുന്നതനുസരിച്ച്, അടുത്തിടെ നടന്ന മിസൈൽ ആക്രമണവുമായി ബന്ധപ്പെട്ട് എടുത്ത വീഡിയോകളും സോഷ്യൽ മീഡിയ പോസ്റ്റുകളും കാരണം 21 പേർക്കെതിരെ യുഎഇയുടെ സൈബർ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. ബ്രിട്ടീഷ് പൗരന്റെ ഫോണിൽ ഇറാൻ മിസൈൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ കണ്ടെത്തിയതായും അവർ പറഞ്ഞു. എന്നാൽ കേസിൽ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ വ്യക്തതയില്ലാത്തതാണെന്നും ചാർജ് ഷീറ്റിൽ വ്യക്തമായ വിശദാംശങ്ങൾ ഇല്ലെന്നും സ്റ്റർലിംഗ് ആരോപിച്ചു.

ഇതിനിടെ യുഎഇ മന്ത്രി ലാന നുസൈബെ സംഭവത്തെ കുറിച്ച് ചില നിയമലംഘനങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അറിയാമെങ്കിലും എല്ലാ വിശദാംശങ്ങളും വ്യക്തമല്ല എന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തി. നിയമനടപടികൾ പ്രകാരം കേസ് മുന്നോട്ട് പോകുമെന്നും അവർ വ്യക്തമാക്കി. അതേസമയം, മധ്യപൂർവദേശത്ത് അമേരിക്കയും ഇസ്രയേലും ഇറാനെതിരെ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ മേഖലയിൽ സംഘർഷം തുടരുകയാണ്. ഇറാന്റെ മിസൈൽ ആക്രമണങ്ങൾ കാരണം യുഎഇയിലെ ചില പ്രധാന കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം തുടരുകയാണെങ്കിൽ അടുത്ത ഏതാനും ആഴ്ചകളിൽ തന്നെ ലോകത്തിന്റെ പല ഭാഗങ്ങളിലും ഭക്ഷ്യവസ്തുക്കളുടെ വില ഗണ്യമായി ഉയരാൻ സാധ്യതയുണ്ടെന്ന ആശങ്കപ്പെടുത്തുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഈ സംഘർഷം ആഗോള വ്യാപാരത്തെയും ഗതാഗതത്തെയും ബാധിക്കുന്നതിനാൽ വിതരണ ശൃംഖലയിൽ വലിയ സമ്മർദ്ദം ഉണ്ടാകുമെന്ന വാർത്തകളാണ് വ്യാപിക്കുന്നത് . ഷിപ്പിംഗ് ചാർജ് വർധിക്കൽ, ഇൻഷുറൻസ് ചെലവുകൾ ഉയരുക, ഇന്ധനവില കൂടുക, വിമാന ചരക്കുസേവനങ്ങളുടെ അപര്യാപ്തത എന്നിവയാണ് പ്രധാനമായും വില വർധനയ്ക്ക് കാരണമാകുന്നത്. ഇതിന്റെ ഫലമായി ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഉപഭോക്താക്കൾക്ക് സാധനങ്ങൾ കൂടുതൽ വിലയ്ക്ക് വാങ്ങേണ്ടി വരും.

സാധാരണയായി യൂറോപ്പിലേക്കും പ്രത്യേകിച്ച് ബ്രിട്ടനിലേക്കും സാധനങ്ങൾ എത്തിക്കുന്ന പ്രധാന കടൽപാതകൾ ഇപ്പോൾ സുരക്ഷാ പ്രശ്നങ്ങൾ കാരണം പൂർണമായി ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത് . ഇതിന്റെ പശ്ചാത്തലത്തിൽ വിതരണക്കാർ ചരക്കുകൾ ആഫ്രിക്കയിലെ ഗുഡ് ഹോപ് മുനമ്പ് വഴി തിരിച്ചു അയക്കുകയാണ്. ഇതിലൂടെ ഏകദേശം 6000 കിലോമീറ്റർ അധിക ദൂരം യാത്ര ചെയ്യേണ്ടിവരുന്നുണ്ട് . ഈ നീണ്ട യാത്ര ഗതാഗതച്ചെലവ് വർധിപ്പിക്കുന്നതോടൊപ്പം ചരക്കുകൾ ലക്ഷ്യസ്ഥാനത്ത് എത്താൻ ഏകദേശം രണ്ടാഴ്ച വരെ കൂടുതൽ സമയം എടുക്കുന്നതിനും കാരണമാകും.

ഗതാഗതവും വിതരണച്ചെലവും ഉയരുന്നതോടെ ഭക്ഷ്യവസ്തുക്കളുടെ വിലയും സ്വാഭാവികമായി വർധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. പല സൂപ്പർമാർക്കറ്റുകളും ഭാവിയിലെ ക്ഷാമം കണക്കിലെടുത്ത് സാധനങ്ങൾ മുൻകൂട്ടി വലിയ തോതിൽ വാങ്ങി സംഭരിക്കാൻ തുടങ്ങുന്ന സാഹചര്യവും നിലവിലുണ്ട് . അതിനാൽ ഇപ്പോഴുള്ള പ്രതിസന്ധി അവസാനിച്ചാലും വിപണിയിലെ വില ഉടൻ കുറയാൻ സാധ്യത കുറവാണെന്ന് അവർ പറയുന്നു. സംഭരണത്തിന്റെയും വിതരണത്തിന്റെയും ചെലവ് ഉയരുന്നതുമൂലം ഉപഭോക്താക്കൾക്ക് ദീർഘകാലം കൂടിയ വില നൽകേണ്ടി വരുമെന്ന ആശങ്കയാണ് വിദഗ്ധർ മുന്നോട്ടുവയ്ക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗ്ലോസ്റ്റർഷെയറിലെ ട്യൂക്സ്ബറിയിൽ ഒരു സ്ത്രീയെ 25 വർഷത്തോളം അടിമയെപോലെ വീട്ടിൽ തടവിൽ വെച്ച് പീഡിപ്പിച്ച കേസിൽ പത്ത് മക്കളുടെ അമ്മയായ 56-കാരി മാൻഡി വിക്സണിന് 13 വർഷം തടവ് ശിക്ഷ വിധിച്ചു. ഗ്ലോസ്റ്റർ ക്രൗൺ കോടതിയാണ് ശിക്ഷ വിധിച്ചത്. വൈകല്യമുള്ള സ്ത്രീയെ വീട്ടിൽ തടവിലാക്കി വീട്ടുപണികൾ നിർബന്ധിച്ച് ചെയ്യിപ്പിക്കുകയും നിരവധി തവണ ശാരീരികമായി പീഡിപ്പിക്കുകയും ചെയ്തതായി കോടതി കണ്ടെത്തി. പാത്രം കഴുകുന്ന ദ്രാവകം ദേഹത്ത് ഒഴിക്കുക , നിർബന്ധിച്ച് തല മുണ്ഡനം ചെയ്യിക്കുക തുടങ്ങിയ ക്രൂരതകൾക്കും ഇവർ ഇരയായതായി കോടതി കണ്ടെത്തി.

1996-ൽ, 16 വയസ്സുള്ളപ്പോൾ കുടുംബവുമായി പരിചയമുണ്ടായിരുന്ന വിക്സന്റെ വീട്ടിലേക്കാണ് യുവതി എത്തിയത്. തുടർന്ന് വർഷങ്ങളോളം അവൾ അവിടെ തടവിലായി കഴിയേണ്ടിവന്നു. നിലം വൃത്തിയാക്കാൻ നിരന്തരം മുട്ടുകുത്തി ജോലി ചെയ്യിപ്പിച്ചതിനെ തുടർന്ന് കാലുകളിൽ പാടുകൾ രൂപപ്പെട്ടതായും ദീർഘകാല അണുബാധകളാൽ പല്ലുകൾ നഷ്ടപ്പെട്ടതായും ഡോക്ടർമാർ കോടതിയിൽ മൊഴി നൽകി. അതേസമയം, 25 വർഷത്തിനിടെ വിക്സൺ അവളുടെ പേരിൽ സർക്കാർ ആനുകൂല്യമായി ഒരു ലക്ഷം പൗണ്ടിലധികം തുക കൈപ്പറ്റിയിരിക്കാമെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചത്.
2021 മാർച്ച് 15-ന് വിക്സന്റെ മക്കളിൽ ഒരാൾ യുവതിയുടെ അവസ്ഥയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് അവളെ രക്ഷപ്പെടുത്തിയത്. 25 വർഷം ഭയത്തിന്റെയും പീഡനത്തിന്റെയും നടുവിലാണ് താൻ ജീവിച്ചത് എന്നാണ് ഇരയായ സ്ത്രീ കോടതിയിൽ നൽകിയ പ്രസ്താവനയിൽ പറഞ്ഞത്. രക്ഷപ്പെടുത്തിയ ശേഷം അവർ ചികിത്സയിൽ തുടരുകയാണ്. എന്നാൽ നഷ്ടമായ വർഷങ്ങൾ തിരികെ ലഭിക്കില്ലെന്ന വേദനയും അവർ പങ്കുവച്ചു. സംഭവത്തെ തുടർന്ന് ഇത്തരം കാര്യങ്ങളിൽ സാമൂഹ്യ സേവന സംവിധാനത്തിന്റെ ഇടപെടലിനെ കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ പ്രധാനപ്പെട്ട മൂന്ന് ബാങ്കുകളുടെ മൊബൈൽ ആപ്പുകളിൽ സാങ്കേതിക തകരാർ ഉണ്ടായതിനെ തുടർന്ന് ചില ഉപഭോക്താക്കൾക്ക് മറ്റ് ആളുകളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കാണാനായതായുള്ള ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തുവന്നു . ല്ലോയിഡ്സ് ബാങ്കിങ് ഗ്രൂപ്പിൻ്റെ കീഴിലുള്ള ല്ലോയിഡ്സ് ബാങ്ക്, ഹാലിഫാക്സ്, ബാങ്ക് ഓഫ് സ്കോട്ട് ലാൻഡ് എന്നീ ബാങ്കുകളുടെ ആപ്പുകളിലാണ് വ്യാഴാഴ്ച രാവിലെ ഈ പ്രശ്നം ഉണ്ടായത്. ആപ്പിൽ ലോഗിൻ ചെയ്തപ്പോൾ ചിലർക്ക് സ്വന്തം അക്കൗണ്ടിന് പകരം മറ്റു ഉപഭോക്താക്കളുടെ പേരുകളും ഇടപാട് വിവരങ്ങളും കാണാൻ കഴിഞ്ഞതായി ആണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

, ബാങ്ക് ഓഫ് സ്കോട്ട് ലാൻഡ് ആപ്പിൽ ലോഗിൻ ചെയ്തപ്പോൾ ഏകദേശം 20 മിനിറ്റ് സമയത്തിനിടെ ആറു വ്യത്യസ്ത ഉപയോക്താക്കളുടെ അക്കൗണ്ട് വിവരങ്ങൾ തനിക്ക് കാണാനായെന്നാണ് ഒരു ഉപഭോക്താവ് പറഞ്ഞത്. ചിലരുടെ നാഷണൽ ഇൻഷുറൻസ് നമ്പറുകളും ഇടപാട് വിവരങ്ങളും അവിടെ പ്രത്യക്ഷപ്പെട്ടിരുന്നു. ചില അക്കൗണ്ടുകളിൽ ഡിപ്പാർട്ട്മെന്റ് ഫോർ വർക്ക് ആൻഡ് പെൻഷൻസ് നൽകുന്ന ബെനിഫിറ്റ് പേയ്മെന്റുകൾ ഉൾപ്പെടെയുള്ള ഇടപാടുകളും കാണാനായതായി ആണ് അറിയാൻ സാധിച്ചത്.

സംഭവത്തെ തുടർന്ന് ഉപഭോക്താക്കളിൽ കടുത്ത ആശങ്ക ഉയർന്നിട്ടുണ്ട്. ഉപഭോക്തൃവകാശ പ്രവർത്തകനും മണിസേവിങ് എക്സ്പർട്ട് സ്ഥാപകനുമായ മാർട്ടിൻ ലൂയിസ് സാമൂഹ്യമാധ്യമങ്ങളിൽ ആളുകൾ മറ്റ് ആളുകളുടെ ഇടപാടുകൾ കാണുന്നുവെന്ന സന്ദേശങ്ങൾ ലഭിച്ചതായി അറിയിച്ചു. സംഭവത്തിൽ ക്ഷമ ചോദിച്ച ല്ലോയിഡ്സ് ബാങ്കിങ് ഗ്രൂപ്പ് പ്രശ്നം ഉടൻ പരിഹരിച്ചതായും സംഭവത്തിന്റെ കാരണം അന്വേഷിക്കുകയാണെന്നും പറഞ്ഞു. ബ്രിട്ടനിലെ നിരവധി ബാങ്കുകളിൽ ഐ.ടി. തകരാറുകൾ ഉണ്ടായത് ഡിജിറ്റൽ ബാങ്കിങ് സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ഉയരുന്നതിന് കാരണമായിട്ടുണ്ട്.