Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ക്യാൻസർ ഭീതിയെ തുടർന്ന് നൈട്രൈറ്റ് ചേർത്ത് പരമ്പരാഗത രീതിയിൽ തയ്യാറാക്കുന്ന ബേക്കണിനുള്ള ആവശ്യം ബ്രിട്ടനിലെ സൂപ്പർമാർക്കറ്റുകളിൽ കുറഞ്ഞതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. കഴിഞ്ഞ ജനുവരി 25 വരെ ഉള്ള മൂന്ന് മാസത്തിനിടെ ഇത്തരത്തിലുള്ള ബേക്കൺ വിൽപ്പന 7.3% കുറഞ്ഞപ്പോൾ, നൈട്രൈറ്റ് ഇല്ലാത്ത ബേക്കൺ വിൽപ്പന 21.7% വർധിച്ചു. ഈ കാലയളവിൽ നൈട്രൈറ്റ് ചേർത്ത ബേക്കൺ വിൽപ്പന £257 മില്യണിൽ നിന്ന് £238.4 മില്യണായി കുറഞ്ഞതായി ഉപഭോക്തൃ വിശകലന സ്ഥാപനമായ വേൾഡ്പാനൽ ബൈ ന്യൂമറേറ്റർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

മാംസത്തിൽ നൈട്രൈറ്റ് ഉപയോഗിക്കുന്നത് ക്യാൻസറിന് കാരണമാകാമെന്ന ഭീതിയാണ് ഉപഭോക്താക്കളുടെ സമീപനത്തിൽ മാറ്റം വരുത്തിയതെന്ന് വിദഗ്ധർ പറയുന്നു. ലോകാരോഗ്യ സംഘടന 2016ൽ പ്രോസസ്ഡ് മീറ്റ് ബേക്കൺ ഉൾപ്പെടെ ക്യാൻസറിന് കാരണമാകാൻ സാധ്യതയുള്ളതായി പ്രഖ്യാപിച്ചിരുന്നു. ഇതോടെ പലരും കൂടുതൽ സുരക്ഷിതമെന്നു കരുതുന്ന നൈട്രൈറ്റ് രഹിത ബേക്കൺ തിരഞ്ഞെടുക്കാൻ തുടങ്ങുകയാണെന്ന് ക്യാമ്പയിൻ പ്രവർത്തകർ പറയുന്നു.

അതേസമയം, നൈട്രൈറ്റുകൾ ആരോഗ്യത്തിന് എത്രത്തോളം അപകടകരമാണെന്ന കാര്യത്തിൽ തെളിവുകൾ ഇപ്പോഴും പൂര്‍ണമായി വ്യക്തമായിട്ടില്ലെന്ന് ഫുഡ് സ്റ്റാൻഡേർഡ്സ് ഏജൻസി വ്യക്തമാക്കി. ഭക്ഷ്യസുരക്ഷയ്ക്കായി നൈട്രൈറ്റുകൾക്ക് ചിലപ്പോൾ പ്രാധാന്യമുണ്ടെന്നും, എന്നാൽ ഉപഭോക്താക്കളുടെ ആശങ്കകൾ പരിഗണിച്ച് ഇവയുടെ ഉപയോഗം കുറയ്ക്കാൻ നിർമ്മാതാക്കൾ പുതിയ മാർഗങ്ങൾ പരീക്ഷിക്കുകയാണെന്നും വ്യവസായ സംഘടനകൾ അറിയിച്ചു.

 

കൊച്ചി: വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ മുൻ യുകെ മലയാളിയും നിർമ്മാതാവുമായ ജോബി ജോർജിന് നാല് വർഷം തടവും 66.5 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. രണ്ട് കേസുകളിലായി കൊച്ചിയിലെ പ്രത്യേക പിഎംഎൽഎ കോടതിയാണ് ശിക്ഷ വിധിച്ചത്. മൂവാറ്റുപുഴ സ്വദേശിയായ രാജേഷ് മാത്യുവും മുളന്തുരുത്തി സ്വദേശികളായ ദമ്പതികളും നൽകിയ പരാതികളിലാണ് നടപടി.

2011ൽ യുകെ വിസ നൽകാമെന്ന് പറഞ്ഞ് രാജേഷ് മാത്യുവിൽ നിന്ന് രണ്ട് തവണയായി 50 ലക്ഷം രൂപ ജോബി ജോർജ് കൈപ്പറ്റി. വാഗ്ദാനം പാലിക്കാതിരുന്നതിനെ തുടർന്ന് 2012ൽ പണം തിരികെ നൽകുന്നതിന്റെ ഭാഗമായി 25 ലക്ഷം രൂപയുടെ ചെക്ക് നൽകിയെങ്കിലും അത് മടങ്ങി. തുടർന്ന് രാജേഷ് മാത്യു പരാതി നൽകുകയായിരുന്നു. രാജേഷിനെ വഞ്ചിക്കാനുള്ള ഉദ്ദേശത്തോടെയാണ് ജോബി പ്രവർത്തിച്ചതെന്ന് കോടതി നിരീക്ഷിച്ചു. ഈ കേസിൽ രണ്ട് വർഷം തടവും 50 ലക്ഷം രൂപ പിഴയും വിധിച്ചു. ജോബിയുടെ ഭാര്യ സുനി മോളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു.

മറ്റൊരു കേസിൽ മുളന്തുരുത്തി സ്വദേശികളായ ബിജു വർഗീസ്, ഭാര്യ ഡാർലി ബിജു എന്നിവരെ യുകെയിൽ ബിസിനസ് പങ്കാളിത്തവും സ്റ്റുഡന്റ് വിസയും വാഗ്ദാനം ചെയ്ത് ജോബി പണം തട്ടിയെന്നാണ് പരാതി. ലണ്ടനിലെ ന്യൂകാസിലിൽ ഒരു ‘ഓഫ് ലൈസൻസ്’ കടയിൽ പങ്കാളിത്തം നൽകാമെന്നും ഡാർലിക്ക് ലണ്ടനിലെ എൽബിഎ കോളേജിൽ ബിസിനസ് ഇൻഫർമേഷൻ ഡിപ്ലോമയ്ക്ക് അഡ്മിഷൻ ഒരുക്കാമെന്നും പറഞ്ഞാണ് പണം വാങ്ങിയത്. യുകെയിൽ എത്തിയശേഷമാണ് തട്ടിപ്പ് മനസിലായത്. പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നും ദമ്പതികൾ മൊഴി നൽകി. ഈ കേസിലാണ് ജോബിയെ രണ്ട് വർഷം തടവിനും 16.52 ലക്ഷം രൂപ പിഴയ്ക്കും കോടതി ശിക്ഷിച്ചത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

തിരുവനന്തപുരം ∙ നാട്ടിൽ പൂട്ടിക്കിടക്കുന്ന വീടുകളുടെ പരിപാലനത്തിന്റെ കാര്യത്തിൽ ഇനി ആശങ്ക വേണ്ട . പ്രവാസികൾക്കും വിദേശത്ത് താമസിക്കുന്ന മലയാളികൾക്കും സമഗ്രമായ പ്രോപ്പർട്ടി മാനേജ്‌മെന്റ് സേവനങ്ങൾ നൽകുന്ന ഹോമെക്സ് എസ്റ്റേറ്റ്സ് പ്രവാസികളുടെ ഇടയിൽ സേവനത്തിന്റെ കാര്യത്തിൽ പുതിയ വിശ്വാസമായി മാറുകയാണ് . “നിങ്ങളുടെ വീട് – ഞങ്ങളുടെ ഉത്തരവാദിത്തം” എന്ന സന്ദേശവുമായി ഹോമെക്സ് എസ്റ്റേറ്റ്സ് കേരളത്തിലെ എൻആർഐ കുടുംബങ്ങൾക്കായി പ്രത്യേകമായി രൂപകൽപ്പന ചെയ്ത സേവനങ്ങളാണ് അവതരിപ്പിക്കുന്നത്. സെയിൽസ് മുതൽ എസ്റ്റേറ്റ് മാനേജ്‌മെന്റ്, കൺസൾട്ടൻസി വരെ ഒറ്റ കുടക്കീഴിൽ ലഭ്യമാക്കുന്ന സംവിധാനമാണ് ഇവരുടെ പ്രത്യേകത.

ഉടമകൾ വിദേശത്തായാലും അവരുടെ വീട് സുരക്ഷിതവും വൃത്തിയോടെയും വാസയോഗ്യമായും സൂക്ഷിക്കുക എന്നതാണ് ഹോമെക്സിന്റെ പ്രധാന ലക്ഷ്യം. വീടിന്റെ അകത്തും പുറത്തും സ്ഥിരപരിപാലനം, മാസാന്ത്യ ഫോട്ടോ/വീഡിയോ ഇൻസ്പെക്ഷൻ റിപ്പോർട്ടുകൾ, ബിൽ പേയ്മെന്റുകൾ, കീ കസ്റ്റഡി തുടങ്ങിയ സേവനങ്ങൾ കരാർ അടിസ്ഥാനത്തിൽ ഉറപ്പുനൽകുന്നുണ്ട് ഹോമെക്സ് . കൂടാതെ, ഉടമകൾ നാട്ടിലെത്തുന്നതിന് മുൻപ് പ്രീ-അറൈവൽ പ്രിപറേഷനുകൾ ഒരുക്കി വീട് പൂർണമായും റെഡിയാക്കി വയ്ക്കുകയും ചെയ്യുന്നു.

മഴക്കാലത്തിനു മുൻപും ശേഷവും പ്രത്യേക പരിചരണ സേവനങ്ങൾ (പ്രി ആൻഡ് പോസ്റ്റ് മൺസൂൺ കെയർ), ഡീപ് ക്ലീനിംഗ്, പ്ലംബിംഗ് -ഇലക്ട്രിക്കൽ പരിശോധനകൾ എന്നിവയും ഹോമെക്സ് ഏറ്റെടുത്ത് നടത്തുന്നുണ്ട് . ദീർഘകാലം ഉപയോഗിക്കാത്ത ഗൃഹോപകരണങ്ങൾ പ്രവർത്തനക്ഷമമാണോ എന്ന് പരിശോധിക്കുകയും ആവശ്യമായാൽ അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്യുന്നു. ഇതിലൂടെ വീട്ടിൽ ഉണ്ടാകാവുന്ന ചോർച്ച, ചുറ്റുപാടും കാടുപിടിക്കുന്നത്‌ , വാട്ടർ ടാങ്ക് വൃത്തികേടാകാനുള്ള സാഹചര്യം , ഇഴജന്തു ശല്യം തുടങ്ങിയ പ്രശ്നങ്ങൾ പൂർണമായും ഒഴിവാക്കാം.

പ്രോപ്പർട്ടി സെയിൽസ്, എസ്റ്റേറ്റ് മാനേജ്‌മെന്റ്, കൺസൾട്ടൻസി സേവനങ്ങൾ എന്നിവയിലൂടെ സ്വത്ത് കൈമാറ്റ നടപടികൾക്കും ഹോമെക്സ് സഹായം നൽകുന്നു. ടിഡിഎസ് സ്കീം വഴി വിദേശത്തേക്ക് പ്രോപ്പർട്ടി വിൽപ്പന തുക കൈമാറുന്നതിനുള്ള മാർഗനിർദ്ദേശവും പ്രൊഫഷണൽ പിന്തുണയും ലഭ്യമാണ്. വിശ്വാസ്യതയും കാര്യക്ഷമതയും മുൻനിർത്തി പ്രവർത്തിക്കുന്ന ഹോമെക്സ്, പ്രവാസികൾക്ക് സമ്പൂർണ പിന്തുണ ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്.

പ്രത്യേക ഉദ്ഘാടനം ഓഫറിന്റെ ഭാഗമായി സൗജന്യ എയർപോർട്ട് പിക്-അപ്പ് ആൻഡ് ഡ്രോപ്പ് സേവനവും ലഭ്യമാണ്. നാട്ടിൽ ഒരു വീട് ഉണ്ടെങ്കിലും പരിപാലനത്തിന്റെ കാര്യത്തിൽ വിഷമിക്കുന്നവർക്ക് ഇനി ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാം. നാട്ടിലെ വീടിനെ സ്വന്തം വീടു പോലെ സംരക്ഷിക്കുന്ന വിശ്വസ്ത പങ്കാളിയായി ഹോമെക്സ് എസ്റ്റേറ്റ്സ് കൂടെയുണ്ടാകുമ്പോൾ, “നിങ്ങളുടെ വീട് – ഞങ്ങളുടെ ഉത്തരവാദിത്തം” എന്ന വാഗ്ദാനം യാഥാർത്ഥ്യമാകുകയാണ് .

യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹോമെക്സ് ഗ്രൂപ്പിന്റെ ബ്രാഞ്ചാണ് ഹോംക്സ് എസ്റ്റേറ്റ്സ്.
കേരളത്തിൽ പ്രോപ്പർട്ടി റിയൽ എസ്റ്റേറ്റ് മേഖലയിൽ തങ്ങളുടെ BAYTA Homes എന്ന പ്രൊജക്റ്റ്‌ 2026 ഡിസംബർ മാസം പൂർത്തീകരിക്കാനായി ഒരുങ്ങുകയാണ് ഹോംക്സ് എസ്റ്റേറ്റ്സ്.
ഇതുമായി ബന്ധപ്പെട്ട് ഹോംക്സ് എസ്റ്റേറ്റ്സ്. അടുത്തിടെ പുറത്തിറക്കിയ വീഡിയോ ഇതിനകം തന്നെ ഒരു മില്യണിലധികം ആളുകൾ കണ്ടുകഴിഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തിയ സൈനികാക്രമണങ്ങളിൽ ബ്രിട്ടന്റെ വൈകിയ പിന്തുണയെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കടുത്ത ഭാഷയിൽ വിമർശിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറിൻ്റെ നടപടിയെ പരിഹസിച്ച്, യുദ്ധം ജയിച്ച ശേഷം സഹായം നൽകുന്നത് ആവശ്യമില്ലെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ സന്ദേശത്തിൽ പറഞ്ഞു. ഇനി രാജ്യങ്ങൾ തമ്മിലുള്ള തുടർനയതന്ത്ര ബന്ധങ്ങളിൽ ട്രംപിൻ്റെ പരാമർശങ്ങൾ കടുത്ത വിള്ളൽ ഉണ്ടാക്കും എന്നാണ് നയതന്ത്ര വിദഗ്ധർ വിലയിരുത്തുന്നത്.

ആദ്യഘട്ടത്തിൽ അമേരിക്കയ്ക്ക് ബ്രിട്ടീഷ് സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അനുമതി നിഷേധിച്ചിരുന്നെങ്കിലും പിന്നീട് പരിമിതമായ പ്രതിരോധ ആവശ്യങ്ങൾക്കായി ബ്രിട്ടൻ അനുമതി നൽകിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതിന്റെ ഭാഗമായി നാല് അമേരിക്കൻ ബോംബറുകൾ ബ്രിട്ടനിലെ റോയൽ എയർഫോഴ്‌സ് താവളത്തിൽ എത്തി പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഇറാൻ മിസൈൽ ആക്രമണങ്ങൾ നടത്തുന്നത് തടയുന്നതിനായുള്ള നടപടികളാണിത്.

അതേസമയം, മിഡിൽ ഈസ്റ്റ് മേഖലയിലേക്ക് യുദ്ധക്കപ്പൽ അയയ്ക്കാനുള്ള സാധ്യതയും ബ്രിട്ടൻ പരിഗണിക്കുന്നതായി റിപ്പോർട്ടുണ്ട്. എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസ് യുദ്ധക്കപ്പൽ ഇതിനായി തുടരുകയാണെന്നും ആവശ്യമായാൽ ഉടൻ പുറപ്പെടാൻ ഒരുക്കം ശക്തമാക്കിയിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ആവശ്യമായ സമയത്ത് ചില കൂട്ടാളികൾ പിന്തുണ നൽകാത്തതായി പരോക്ഷമായി വിമർശിക്കുകയും ചെയ്തു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ഇംഗ്ലണ്ടിലെ സ്കൂളുകളുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ നയങ്ങളിൽ മാറ്റം വരുത്താൻ സർക്കാർ തയ്യാറെടുക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. മുൻ സർക്കാരിന്റെ കാലത്ത് നടപ്പാക്കിയ ചില നിർബന്ധിത വിദ്യാഭ്യാസ നയങ്ങൾ പുനഃപരിശോധിച്ച് അവയിൽ കാതലായ മാറ്റം വരുത്താനുള്ള നടപടികൾ ആരംഭിച്ചതായി വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. പ്രത്യേകിച്ച് സ്കൂളുകളിൽ നിർബന്ധിതമായി നടപ്പാക്കിയ ചില പാഠ്യവിഷയങ്ങളും മാർഗനിർദേശങ്ങളും വീണ്ടും വിലയിരുത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


പുതിയ നിർദേശങ്ങൾ പ്രകാരം വിദ്യാർത്ഥികളുടെ പ്രായത്തിന് അനുയോജ്യമായ രീതിയിൽ പാഠ്യവിഷയങ്ങൾ അവതരിപ്പിക്കണമെന്നതാണ് പ്രധാന ലക്ഷ്യം. ചില സ്കൂളുകളിലും മാതാപിതാക്കളിലും ഉയർന്ന ആശങ്കകളെ തുടർന്ന് വിദ്യാഭ്യാസ മാർഗനിർദേശങ്ങളിൽ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് നിരവധി സംഘടനകളും അധ്യാപകരും രംഗത്തെത്തിയിരുന്നു. കുട്ടികളുടെ മാനസിക വളർച്ചയും സാമൂഹിക സാഹചര്യങ്ങളും പരിഗണിച്ചുള്ള പഠനരീതി വേണമെന്ന ആവശ്യവും ശക്തമാണ്.

ഇംഗ്ലണ്ടിലെ സ്കൂളുകളിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അലർജി അവബോധ പരിശീലനം (Allergy training) അധ്യാപകരടക്കമുള്ള എല്ലാ സ്കൂൾ ജീവനക്കാർക്കും നിർബന്ധമാക്കാൻ പദ്ധതിയിടുന്നത് വൻ വാർത്താ പ്രധാന്യം ആണ് നേടിയിരിക്കുന്നത്. ഭക്ഷണ അലർജി പോലുള്ള അടിയന്തിര ആരോഗ്യപ്രശ്നങ്ങൾ സംഭവിക്കുമ്പോൾ അതിവേഗം തിരിച്ചറിയാനും ആവശ്യമായ പ്രഥമശുശ്രൂഷ നൽകാനും സ്റ്റാഫിനെ പരിശീലിപ്പിക്കുകയാണ് ലക്ഷ്യം. പരിശീലനത്തിലൂടെ അലർജിയുടെ ലക്ഷണങ്ങൾ തിരിച്ചറിയൽ, അടിയന്തിര സാഹചര്യങ്ങളിൽ അഡ്രിനലിൻ ഓട്ടോ ഇൻജക്ടർ (EpiPen) ഉപയോഗിക്കുന്ന വിധം, കുട്ടികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ എന്നിവയെ കുറിച്ചുള്ള വ്യക്തമായ മാർഗനിർദേശങ്ങൾ നൽകും. സ്കൂളുകളിൽ അലർജി മൂലമുള്ള അപകടങ്ങൾ കുറയ്ക്കാനും വിദ്യാർത്ഥികൾക്ക് കൂടുതൽ സുരക്ഷിതമായ പഠനപരിസരം സൃഷ്ടിക്കാനുമാണ് ഈ നടപടിയെന്ന് അധികൃതർ അറിയിച്ചു.

ഇതിനിടെ വിദ്യാഭ്യാസ രംഗത്തെ വിദഗ്ധർ സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്തു . എന്നാൽ ചില വിദ്യാഭ്യാസ പ്രവർത്തകർ ഇത് സ്കൂളുകളുടെ സ്വാതന്ത്ര്യത്തെ ബാധിക്കുമോയെന്ന ആശങ്കയും ഉയർത്തുന്നു. വിശദമായ മാർഗനിർദേശങ്ങൾ അടുത്ത മാസങ്ങളിൽ പുറത്തിറങ്ങുമെന്നാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അമേരിക്കൻ വ്യോമസേനയുടെ ശക്തമായ ബി-2 സ്‌റ്റെൽത്ത് ബോംബർ വിമാനങ്ങൾ ബ്രിട്ടനിലെ RAF Fairford വിമാനത്താവളത്തിൽ എത്തിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. ഇറാനെതിരായ ആക്രമണം ശക്തിപ്പെടുത്താൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് നീക്കം. ഓരോ വിമാനത്തിനും ഏകദേശം 40,000 പൗണ്ട് വരെ ഭാരം വഹിക്കാനാകുന്ന ആയുധങ്ങൾ കൊണ്ടു പോകാനുള്ള ശേഷിയുണ്ടെന്ന് അമേരിക്കൻ പ്രതിരോധ ഉദ്യോഗസ്ഥർ അറിയിച്ചു.

വൈറ്റ് ഹൗസിൽ നടന്ന യോഗത്തിന് ശേഷം ഇറാനെതിരായ സൈനിക നടപടികൾക്ക് അനുമതി നൽകിയതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇറാൻ ആണവ പദ്ധതികളുമായി ബന്ധപ്പെട്ട നിലപാടിൽ മാറ്റമില്ലെങ്കിൽ കൂടുതൽ കടുത്ത നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും അമേരിക്ക നൽകിയിട്ടുണ്ട്. യു.എസ്. സൈനിക നീക്കങ്ങൾക്കൊപ്പമെന്ന പോലെ ബ്രിട്ടനും യൂറോപ്യൻ സഖ്യങ്ങളും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

ഇതിനിടെ ഇറാന്റെ തലസ്ഥാനമായ Tehran നഗരത്തിൽ സ്ഫോടനങ്ങൾ നടന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം അമേരിക്കൻ നടപടികളെ ചില രാഷ്ട്രീയ നേതാക്കളും വിദഗ്ധരും വിമർശിച്ചു. ബ്രിട്ടനിൽ ഈ വിഷയത്തിൽ സർക്കാരിനോട് വ്യക്തത ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്; ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിച്ച് നടത്തുന്ന ആക്രമണങ്ങളിൽ രാജ്യത്തിന് നേരിട്ട് പങ്കുണ്ടോ എന്നതിനെ കുറിച്ചും വിശദീകരണം പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടനിൽ നിന്ന് ഏകദേശം 1,500 മൈൽ അകലെനിന്ന് ലണ്ടനിലെ ഒരു രോഗിക്ക് ശസ്ത്രക്രിയ നിർവഹിച്ച് വൈദ്യശാസ്ത്ര രംഗത്ത് ബ്രിട്ടീഷ് ഡോക്ടർമാർ കൈവരിച്ചിരിക്കുന്ന നേട്ടം വൻ വാർത്താ പ്രധാന്യം ആണ് നേടിയിരിക്കുന്നത് . ലണ്ടനിലെ ഗൈസ് ആൻഡ് സെന്റ് തോമസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിലെ ശസ്ത്രക്രിയാ സംഘം ഇറ്റലിയിലെ റോബോട്ടിക് സർജറി വിദഗ്ധന്റെ സഹായത്തോടെ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ റോബോട്ടിക് ശസ്ത്രക്രിയ നടത്തിയത്. എൻഡോമെട്രിയോസിസ് ബാധിച്ച രോഗിക്ക് നടത്തിയ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഇറ്റലിയിലെ റോമിൽ നിന്ന് റോബോട്ടിക് സംവിധാനം നിയന്ത്രിച്ചാണ് വിദഗ്ധൻ ലണ്ടനിലെ ഓപ്പറേഷൻ തിയേറ്ററിലെ ശസ്ത്രക്രിയ നടത്തിയത്. ഹൈസ്പീഡ് ഇന്റർനെറ്റ് കണക്ഷനും അത്യാധുനിക റോബോട്ടിക് സർജറി സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് ഇത് സാധ്യമായത്. രോഗിയുടെ ശരീരത്തിൽ സ്ഥാപിച്ചിരുന്ന റോബോട്ടിക് ഉപകരണങ്ങൾ ഡോക്ടർ ദൂരത്തിൽ നിന്ന് നിയന്ത്രിക്കുകയും ലണ്ടനിലുള്ള ശസ്ത്രക്രിയാ സംഘം ആവശ്യമായ സഹായം നൽകുകയും ചെയ്തു. ദൂരെയുള്ള വിദഗ്ധരുടെ പരിജ്ഞാനം രോഗികൾക്ക് എത്തിക്കാനുള്ള വലിയ മുന്നേറ്റമായി ഇതിനെ വിലയിരുത്തുന്നു.

ഭാവിയിൽ പ്രത്യേക വൈദ്യഗ്ദ്യം നേടിയ വിദഗ്ധരുടെ സേവനം ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും രോഗികൾക്ക് ലഭ്യമാക്കാൻ ഈ സാങ്കേതികവിദ്യ സഹായകരമാകുമെന്ന് വിദഗ്ധർ പറയുന്നു. യാത്ര ചെയ്യാൻ കഴിയാത്ത രോഗികൾക്കും അത്യാഹിത സാഹചര്യങ്ങളിലും ഇതിലൂടെ ശസ്ത്രക്രിയ നടത്താൻ സാധിക്കുമെന്നതാണ് പ്രധാന നേട്ടം. അതേസമയം സുരക്ഷയും ഇന്റർനെറ്റ് ബന്ധത്തിന്റെ സ്ഥിരതയും ഉറപ്പാക്കുന്നത് ഇത്തരം ദൂരശസ്ത്രക്രിയകൾ വ്യാപകമാക്കാൻ നിർണായകമാകുമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥയെ തുടർന്ന് നിർത്തിവച്ചിരുന്ന വിമാന സർവീസുകൾ വീണ്ടും പുനരാരംഭിക്കാൻ ശ്രമങ്ങൾ ആരംഭിച്ചതായി വിമാനക്കമ്പനികൾ അറിയിച്ചു. എമിറേറ്റ്സ് ഉൾപ്പെടെയുള്ള പ്രധാന വിമാനക്കമ്പനികൾ യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി സർവീസുകൾ ക്രമേണ പുനരാരംഭിക്കുന്നതായാണ് അറിയിച്ചത്. ഇതിന്റെ ഭാഗമായി ദുബായിൽ നിന്ന് യുകെയിലേക്കുള്ള ചില സർവീസുകൾ വീണ്ടും ആരംഭിക്കാനാണ് തീരുമാനം. ആദ്യഘട്ടത്തിൽ ലണ്ടനിലേക്കുള്ള സർവീസുകൾ മാത്രമായിരിക്കും ആരംഭിക്കുക എന്നാണു സൂചന.

റിപ്പോർട്ടുകൾ പ്രകാരം ലണ്ടൻ ഹീട്രോ എയർപോർട്ടിലേക്കുള്ള സർവീസ് ആദ്യം പുനരാരംഭിക്കാനാണ് പദ്ധതി. പിന്നീട് സാഹചര്യം അനുകൂലമായാൽ ലണ്ടൻ ഗാറ്റ്‌വിക്ക് എയർപോർട്ട്, മാഞ്ചസ്റ്റർ എയർപോർട്ട്, ബർമിംഗ്ഹാം എയർപോർട്ട് തുടങ്ങിയ സർവീസുകൾ ക്രമേണ പുനരാരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയും പ്രദേശത്തെ സ്ഥിതിഗതികളും വിലയിരുത്തിയ ശേഷമുള്ള സർവീസുകൾ ആരംഭിക്കുകയുള്ളുവെന്ന് വ്യക്തമാക്കി.

അതേസമയം ഖത്തർ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകളിലും മാറ്റങ്ങൾ ഉണ്ടാകാമെന്ന ആശങ്കയുണ്ട്. സുരക്ഷാ സാഹചര്യം വിലയിരുത്തി ചില സർവീസുകൾ താൽക്കാലികമായി മാറ്റിവയ്ക്കാനും സാധ്യതയുണ്ടെന്ന് വിമാനക്കമ്പനികൾ അറിയിച്ചു. മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥ തുടരുന്നതിനാൽ യാത്രക്കാർ യാത്രയ്ക്ക് മുൻപ് വിമാനങ്ങളുടെ പുതുക്കിയ വിവരങ്ങൾ പരിശോധിക്കണമെന്ന് നിർദ്ദേശിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ ബ്രാഡ്‌ഫോർഡ് നഗരത്തിൽ അമ്മയും മൂന്ന് കുട്ടികളെയും കൊലപ്പെടുത്തിയ കേസിൽ ഷരാസ് അലി (40)യ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 29-കാരിയായ ബ്രയോണി ഗാവിത്തും അവരുടെ കുട്ടികളായ ഒമ്പത് വയസുകാരി ഡെനിസ്റ്റി, അഞ്ച് വയസുകാരി ഓസ്‌കാർ, 22 മാസം പ്രായമുള്ള ഓബ്രി ബിർട്‌ലെ ചാനൽ തീപിടിത്തത്തിൽ കൊല്ലപ്പെട്ടു. മുൻ പങ്കാളിയായ അൻ്റോണിയ ഗാവിത്ത് ബന്ധം അവസാനിപ്പിച്ചതിനെ തുടർന്നുള്ള പ്രതികാരമായാണ് സംഭവം നടന്നതെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.

2024 ഓഗസ്റ്റ് 21-ന് ബ്രാഡ്‌ഫോർഡിലെ വെസ്റ്റ്ബറി റോഡിലുള്ള വീട്ടിലെത്തിയ പ്രതിയും കൂട്ടാളിയായ കാലം സൺഡർലാൻഡ് (27)ഉം ആക്രമണം നടത്തി. അലിയുടെ നിർദ്ദേശപ്രകാരം സാണ്ടർലാൻഡ് വാതിൽ തകർത്തു. തുടർന്ന് പ്രതിയുടെ മുൻ കാമുകിയായ അലി ആന്റോണിയ്ക്ക് മേൽ പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചു. എന്നാൽ അവർ രക്ഷപ്പെട്ടു. പിന്നാലെ പ്രതി വീടിന് തീ വെച്ചപ്പോൾ ബ്രയോണിയും മൂന്ന് കുട്ടികളും അകത്ത് കുടുങ്ങി മരിക്കുകയായിരുന്നു. തീപിടിത്തത്തിൽ അലിക്കും ഗുരുതര പരിക്കേറ്റതായി കോടതി പറഞ്ഞു.

കേസിൽ സണ്ടർലൻഡിന് മനുഷ്യത്വഹത്യക്കുറ്റത്തിൽ ജീവപര്യന്തം തടവും കുറഞ്ഞത് 18 വർഷം തടവും ശിക്ഷയായി വിധിച്ചു. കോടതിക്ക് പുറത്ത് സംസാരിച്ച ആന്റോണി, “ആ രാത്രി എൻ്റെ ജീവിതം പൂർണ്ണമായി തകർന്നു. അവരുടെ ചിരിയും സ്നേഹവും ഇനി ഒരിക്കലും വരില്ല; ഒരു ശിക്ഷയും ആ വേദന മാറ്റില്ല” എന്ന് പ്രതികരിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മധ്യപൂർവേഷ്യയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക വിപണികളിൽ അനിശ്ചിതത്വം വർധിച്ചതോടെ യുകെയിലെ ചില പ്രമുഖ ബാങ്കുകൾ മോർട്ട്ഗേജ് പലിശനിരക്കുകൾ ഉയർത്താൻ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. എച്ച്എസ്ബിസി, നാഷണൽ വൈഡ് ബിൽഡിംഗ് സൊസൈറ്റി, കവൻട്രി ബിൽഡിംഗ് സൊസൈറ്റി എന്നിവ അടുത്ത ദിവസങ്ങളിൽ തന്നെ ഉയർന്ന നിരക്കുകൾ പ്രാബല്യത്തിൽ വരുത്തുമെന്ന് അറിയിച്ചു. ആദ്യമായി വീട് വാങ്ങുന്നവർ, വീടുമാറ്റുന്നവർ, റീമോർട്ട്ഗേജ് ചെയ്യുന്നവർ, ബൈ റ്റു ലെറ്റ് വീടുടമകൾ എന്നിവർക്കുള്ള ചില മോർട്ട്ഗേജ് പദ്ധതികളിലാണ് പ്രധാനമായും നിരക്ക് വർധന ബാധകമാകുക.

മധ്യപൂർവേഷ്യയിലെ യുദ്ധസാഹചര്യം മൂലം വിലക്കയറ്റം ഉയരാനിടയുണ്ടെന്ന ആശങ്ക വിപണികളിൽ ശക്തമായതോടെ ‘സ്വാപ് റേറ്റുകൾ’ ഉയർന്നതാണ് ബാങ്കുകൾ നിരക്ക് വർധിപ്പിക്കാൻ കാരണം. ബാങ്കുകൾ മോർട്ട്ഗേജ് നൽകാൻ ആവശ്യമായ ധനം സമാഹരിക്കുന്നതിനുള്ള പലിശയാണ് സ്വാപ് റേറ്റ്. ഇത് ഉയർന്നാൽ മോർട്ട്ഗേജ് നിരക്കുകളും സ്വാഭാവികമായി ഉയരുമെന്ന് വിദഗ്ധർ പറയുന്നു. അടുത്ത കാലത്ത് പലിശ കുറയുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും ആ പ്രവണത ഇപ്പോൾ നിർത്തിവയ്ക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ദർ വിലയിരുത്തുന്നത്.

സാമ്പത്തിക വിശകലന വെബ്സൈറ്റായ മണി ഫാക്സ് പ്രകാരം രണ്ട് വർഷത്തേക്കുള്ള ശരാശരി ഫിക്സ്ഡ് മോർട്ട്ഗേജ് നിരക്ക് 4.82 ശതമാനത്തിൽ നിന്ന് 4.83 ശതമാനമായും അഞ്ച് വർഷത്തേക്കുള്ള നിരക്ക് 4.94 ശതമാനത്തിൽ നിന്ന് 4.95 ശതമാനമായും ഉയർന്നിട്ടുണ്ട്. പ്രധാന ബാങ്കുകൾ നിരക്ക് വർധിപ്പിച്ചാൽ മറ്റു വായ്പാദാതാക്കളും അതിനെ പിന്തുടരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. വീടു വാങ്ങാനോ റീമോർട്ട്ഗേജ് ചെയ്യാനോ ആലോചിക്കുന്നവർ വേഗത്തിൽ ഫിക്സ്ഡ് റേറ്റ് ഉറപ്പാക്കുന്നത് സുരക്ഷിതമാകാമെന്നും സാമ്പത്തിക ഉപദേഷ്ടാക്കൾ നിർദേശിക്കുന്നു.

Copyright © . All rights reserved