Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വിദ്യാഭ്യാസം, തൊഴിൽ, പരിശീലനം എന്നിവയിൽ ഒന്നിലും പങ്കെടുക്കാത്ത യുവാക്കളുടെ എണ്ണം ഒരു മില്യൺ എന്ന ആശങ്കാജനക നിലയിലേക്ക് അടുക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ബ്രിട്ടനിലെ 16 മുതൽ 24 വയസ്സ് വരെയുള്ള യുവാക്കളുടെ നിലവിലെ വിവരങ്ങളെ വിശകലം ചെയ്തതിന്റെ അടിസ്ഥനത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ഒ.എൻ.എസ്) പുറത്തുവിട്ട കണക്കുകൾ പ്രകാരം 2025 ഒക്ടോബർ- ഡിസംബർ കാലയളവിൽ 9,57,000 യുവാക്കളാണ് “നോട്ട് ഇൻ എഡ്യൂക്കേഷൻ എംപ്ലോയ്മെൻറ് ഓർ ട്രെയിനിങ്” വിഭാഗത്തിൽപ്പെട്ടത്. ഇത് ആ പ്രായവിഭാഗത്തിലെ 12.8 ശതമാനമാണ്. മുൻ കാലത്തേക്കാൾ നേരിയ വർധനയുണ്ടായെങ്കിലും കഴിഞ്ഞ വർഷത്തെ അതേ കാലയളവിനെ അപേക്ഷിച്ച് 0.4 ശതമാന പോയിന്റ് കുറവാണെന്ന് ഒ.എൻ.എസ് വ്യക്തമാക്കി. ഹോസ്പിറ്റാലിറ്റി മേഖലയിലെയും ഗ്രാജുവേറ്റ് പദ്ധതികളിലെയും നിയമനക്കുറവ് മൂലം ദുർബലമായ തൊഴിൽ വിപണി യുവാക്കളെ കൂടുതൽ ബാധിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ജോലി അന്വേഷിക്കുന്ന യുവാക്കളുടെ എണ്ണം മുൻ വർഷത്തേക്കാൾ 12.3 ശതമാനം വർധിച്ചപ്പോൾ, സജീവമായി ജോലി തേടാത്തവരുടെ എണ്ണം 6 ശതമാനം കുറഞ്ഞു. യുവതികളിൽ ഈ നിരക്ക് 12.2 ശതമാനമായി ഉയർന്നതാണ് ആകെ വർധനയ്ക്ക് പ്രധാന കാരണം; യുവാക്കളിൽ ഇത് 13.3 ശതമാനമായി നേരിയ തോതിൽ കുറഞ്ഞെങ്കിലും ഇപ്പോഴും പുരുഷന്മാരെയാണ് തൊഴിൽ ഇല്ലായ്മ കൂടുതൽ ബാധിച്ചത്.

ദീർഘകാല അസുഖങ്ങൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ, ന്യൂറോഡൈവേഴ്സിറ്റി തുടങ്ങിയവയാണ് കഴിഞ്ഞ മൂന്ന് വർഷമായി യുവാക്കളിൽ പലരും ജോലിയിൽ നിന്ന് പിന്തിരിയുന്നതിനുള്ള പ്രധാന കാരണങ്ങളെന്ന് യൂത്ത് ഫ്യൂച്ചേഴ്‌സ് ഫൗണ്ടേഷൻ പഠനം വ്യക്തമാക്കി . സോളിഹള്ളിൽ താമസിക്കുന്ന 24കാരനായ ഓട്ടിസം ബാധിച്ച ജോസഫ് മൂന്ന് വർഷമായി തൊഴിൽരഹിതനാണ്‌ . ജോലി നേടാൻ പ്രവർത്തി പരിചയം വേണമെന്ന അവസ്ഥയാണ് തന്റെ ആത്മവിശ്വാസത്തെ ബാധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ ദി കിംഗ്സ് ട്രസ്റ്റ് എന്ന സംഘടനയുടെ സഹായത്തോടെ ശമ്പളത്തോടെയുള്ള ജോലി കണ്ടെത്താൻ ശ്രമിക്കുകയാണ് ജോസഫ് . ഔപചാരിക വിദ്യാഭ്യാസം, അപ്രന്റിസ്‌ഷിപ്പ്, തൊഴിൽപരിശീലനം എന്നിവയിൽ പങ്കെടുക്കുന്നവർ തൊഴിൽ ഇല്ലാത്തവരുടെ വിഭാഗത്തിൽപ്പെടില്ലെന്നും ഒ.എൻ.എസ് വ്യക്തമാക്കുന്നു.

പുറത്തുവരുന്ന കണക്കുകൾ കടുത്ത വെല്ലുവിളി’യാണെന്ന് തൊഴിൽ-പെൻഷൻ സെക്രട്ടറി പാറ്റ് മക്ഫാഡൻ വ്യക്തമാക്കി. അപ്രന്റിസ്‌ഷിപ്പുകൾ വഴി യുവാക്കളെ നിയമിക്കാൻ ബിസിനസുകളെ പ്രോത്സാഹിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ചാൻസലർ റേച്ചൽ റീവ്സ് 18 മാസം തൊഴിലും വിദ്യാഭ്യാസവും ഇല്ലാതെ കഴിയുന്ന യുവാക്കൾക്ക് ഉറപ്പുള്ള ശമ്പളത്തോടെയുള്ള ജോലി അവസരം നൽകുമെന്ന് കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. മുൻ ലേബർ ആരോഗ്യ സെക്രട്ടറി അലൻ മിൽബേൺ അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട് വേനലിൽ പുറത്തുവരും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ ആശുപത്രികളും കെയർ ഹോമുകളും ഗുരുതര പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. വിദേശ നേഴ്സുമാരുടെ റിക്രൂട്ടമെന്റ് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 93 ശതമാനം ഇടിഞ്ഞതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് . 2022-ൽ 26,100 വിദേശ നേഴ്സുമാർക്ക് പ്രവേശനാനുമതി നൽകിയപ്പോൾ 2025-ൽ ഇത് വെറും 1,777 ആയി ചുരുങ്ങി. കെയർ വർക്കർമാർ, നേഴ്സിംഗ് അസിസ്റ്റന്റുമാർ, ആംബുലൻസ് സ്റ്റാഫ് എന്നിവ ഉൾപ്പെടുന്ന ‘കെയറിംഗ് പേഴ്സണൽ സർവീസ്’ വിഭാഗത്തിൽ 2023-ൽ 1,07,847 പേർക്ക് വിസ നൽകിയിരുന്നത് 2025-ൽ 3,178 ആയി കുറഞ്ഞു. ഏകദേശം 97 ശതമാനം ഇടിവ് ആണ് ഈ വിഭാഗത്തിൽ ഉണ്ടായിരിക്കുന്നത് . 2025 ഒക്ടോബർ- ഡിസംബർ കാലയളവിൽ വെറും 23 വിദേശ കെയർ വർക്കർമാർക്കാണ് പ്രവേശനം ലഭിച്ചത്. വിദേശ റിക്രൂട്ട്മെന്റിലെ ഈ കുത്തനെയുള്ള ഇടിവ് ആശുപത്രികൾക്കും കെയർ ഹോമുകൾക്കും ഗുരുതര ആഘാതമുണ്ടാക്കുമെന്നാണ് സംഘടനയുടെ മുന്നറിയിപ്പ്.

കുടിയേറ്റ നയങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെയാണ് ഈ ഇടിവ് ഉണ്ടായതെന്ന് പഠനം വ്യക്തമാക്കുന്നു. ഇത് കാരണം പ്രാവീണ്യമുള്ള തൊഴിലാളികളുടെ വിസകൾ കുറഞ്ഞ് 2021-നുശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തി. ശാസ്ത്രം, ഗവേഷണം, എൻജിനീയറിംഗ്, സാങ്കേതിക വിദ്യ മേഖലകളിലെ വിദഗ്ധർക്കുള്ള വിസ 2022-ലെ 24,843 എന്ന ഉയർന്ന നിലയിൽ നിന്ന് 2025-ൽ 9,072 ആയി കുറഞ്ഞു. അധ്യാപകരുടെയും വിദ്യാഭ്യാസ വിദഗ്ധരുടെയും വിസ രണ്ട് വർഷത്തിനിടെ 71 ശതമാനം കുറഞ്ഞ് 2,611ൽ നിന്ന് 751 ആയി. 25,000 നേഴ്സിംഗ് ഒഴിവുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ വിദേശ നേഴ്സുമാരുടെ വരവ് കുറഞ്ഞത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടാക്കാണിക്കുന്നു. ആഭ്യന്തര റിക്രൂട്ട്മെന്റ് മന്ദഗതിയിലായതിനാൽ സ്ഥിതി ഏറ്റവും മോശം ഘട്ടത്തിലാണെന്ന് റോയൽ കോളേജ് ഓഫ് നേഴ്സിംങ്ങിലെ ചീഫ് നേഴ്സിംഗ് ഓഫീസർ ലിൻ വൂൾസി പറഞ്ഞു. ബ്രിട്ടനിലേക്ക് വരുന്ന തൊഴിലാളികളെ ജീവിത ചെലവിലെ വർധനയും ദൈർഘ്യമേറിയ പിആർ നടപടികളും പിന്തിരിപ്പിക്കുന്നതായുമുള്ള അഭിപ്രായം ശക്തമാണ്.

സാമൂഹ്യ പരിചരണ മേഖലയ്ക്ക് വിദേശ തൊഴിലാളികളുടെ കുറവ് വലിയ തിരിച്ചടിയാണെന്ന് നാഷണൽ കെയർ അസോസിയേഷൻ എക്സിക്യൂട്ടീവ് ചെയർ നദ്ര അഹമ്മദ് പറഞ്ഞു. ആഭ്യന്തര തൊഴിലാളികൾ അപേക്ഷിക്കാത്തതിനാൽ അന്താരാഷ്ട്ര റിക്രൂട്ട്മെന്റ് അനിവാര്യമാണെന്നും അവർ ചൂണ്ടിക്കാട്ടി. ചില കെയർ ഹോമുകൾ അടച്ചുപൂട്ടാൻ തുടങ്ങിയതായും അവർ അറിയിച്ചു. ദി കിംഗ്സ് ഫണ്ടിലെ സീനിയർ ഫെലോ സൈമൺ ബോട്ടറി, വിദേശ റിക്രൂട്ട്മെന്റ് കുറയുന്നത് സാമൂഹ്യ പരിചരണ മേഖലയിലെ പുതിയ യാഥാർത്ഥ്യമാണെന്നും ആഭ്യന്തര തൊഴിലാളികളെ വികസിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും അഭിപ്രായപ്പെട്ടു. കെയർ വർക്കർമാരുടെ വിദേശ റിക്രൂട്ട്മെന്റ് ദുരുപയോഗവും ചൂഷണവും കാരണം നിർത്തിവച്ചതാണെന്നും, പ്രാവീണ്യമുള്ള തൊഴിലാളികൾക്കുള്ള വിസയ്ക്ക് ബിരുദതല യോഗ്യതാ മാനദണ്ഡം പുനഃസ്ഥാപിച്ചതായും ആണ് ഹോം ഓഫീസ് വക്താവ് പുറത്തുവരുന്ന വിവരങ്ങളോട് പ്രതികരിച്ചത്. ഈ സർക്കാരിന്റെ കാലത്ത് ആകെ കുടിയേറ്റം ഏകദേശം 70 ശതമാനം കുറഞ്ഞുവെന്നും, കുറഞ്ഞ ചെലവിലുള്ള വിദേശ തൊഴിലാളികളിലുള്ള അമിത ആശ്രയം അവസാനിപ്പിച്ച് ബ്രിട്ടീഷ് തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മാഞ്ചസ്റ്റർ എയർപോർട്ടിൽ പാർക്കിംഗ് സംവിധാനത്തിൽ മാർച്ച് 25 മുതൽ നിർണായക മാറ്റം വരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതിന്റെ ഭാഗമായി വിമാനത്താവളത്തിലെ എല്ലാ പ്രധാന പാർക്കിംഗ് മേഖലകളിലും ‘ബാരിയർലെസ്’ സംവിധാനം ഘട്ടംഘട്ടമായി നടപ്പിലാക്കുമെന്ന് അധികൃതർ അറിയിച്ചു. പുതിയ സാങ്കേതിക സംവിധാനത്തിന്റെ ഭാഗമായി പ്രവേശന കവാടങ്ങളിലും പുറം കവാടങ്ങളിലും ക്യാമറകൾ സ്ഥാപിച്ച് വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ സ്വയമേവ സ്കാൻ ചെയ്ത് തിരിച്ചറിയും. ഇതിലൂടെ വാഹനങ്ങൾ പ്രവേശിക്കാനും പുറത്ത് പോകാനും നിർത്തേണ്ട സാഹചര്യം ഇല്ലാതാകുകയും ഗതാഗതം കൂടുതൽ സുതാര്യമാകുകയും ചെയ്യും.

പുതിയ സംവിധാനപ്രകാരം യാത്രക്കാർക്ക് പാർക്കിംഗ് ഫീസ് സന്ദർശനം കഴിഞ്ഞ് അടയ്ക്കാം. വിമാനത്താവളത്തിൽ നിന്ന് മടങ്ങിയതിന് ശേഷം ഓൺലൈനായോ ഫോൺ മുഖേനയോ അല്ലെങ്കിൽ ‘ഓട്ടോ പേ’ സംവിധാനത്തിലൂടെയോ പണമടയ്ക്കാൻ കഴിയും. മുൻകൂർ രജിസ്ട്രേഷൻ നടത്തിയാൽ ബാങ്ക് കാർഡിൽ നിന്ന് തുക സ്വമേധയാ ഈടാക്കുന്ന സംവിധാനവും ഉണ്ടായിരിക്കും. ഇതോടെ പേയ്‌മെന്റ് മെഷീനുകൾ തേടി നടക്കേണ്ടതില്ലെന്നും തിരക്കേറിയ സമയങ്ങളിൽ നീണ്ട നിരകൾ ഒഴിവാക്കാനാകുമെന്നും അധികൃതർ വ്യക്തമാക്കി. യാത്രക്കാരുടെ സമയം ലാഭിക്കുന്നതോടൊപ്പം ഗതാഗതം മെച്ചപ്പെടുത്താനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ.

പുതിയ ബാരിയർലെസ് പാർക്കിംഗ് സംവിധാനം അവതരിപ്പിക്കുകയാണെന്നും ഇതിന്റെ ഭാഗമായി സേവനങ്ങൾ മെച്ചപ്പെടുമെന്ന് വിമാനത്താവള വക്താവ് വ്യക്തമാക്കി. ഉപഭോക്തൃ സൗകര്യം വർധിപ്പിക്കാനും വിമാനത്താവളത്തിലെക്ക് വരുന്നതും പോകുന്നതും കൂടുതൽ സുഗമമാക്കാനുമാണ് ഈ മാറ്റമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ സംവിധാനത്തെ കുറിച്ചുള്ള വിശദമായ മാർഗനിർദേശങ്ങളും നിരക്കുകളുമായി ബന്ധപ്പെട്ട വിവരങ്ങളും വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.

ലണ്ടൻ ∙ യുകെയിലെ ബർമിംഗ്ഹാമിൽ താമസിക്കുന്ന 56 കാരിയായ മൻജിത് സാംഘയ്ക്ക് വളർത്തു നായയിൽ നിന്നുണ്ടായ അപൂർവ ബാക്ടീരിയ അണുബാധ മൂലം ഇരുകൈകളും ഇരുകാലുകളും മുറിച്ചു മാറ്റേണ്ടി വന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ ഓഫിസിൽ നിന്ന് മടങ്ങിയെത്തിയ ശേഷം അസ്വസ്ഥത അനുഭവപ്പെട്ട മൻജിത്തിനെ ഭർത്താവ് കാം വീട്ടിൽ ബോധരഹിതയായി കണ്ടെത്തുകയായിരുന്നു. ചുണ്ടുകൾ നീലനിറമായും കൈകാലുകൾ തണുത്ത നിലയിലുമായിരുന്ന അവരെ അടിയന്തരമായി ന്യൂ ക്രോസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെ ആറുതവണ ഹൃദയസ്തംഭനം ഉണ്ടായെങ്കിലും അവൾ അതിനെ അതിജീവിച്ചു.

പരിശോധനയിൽ ശരീരത്തിലുണ്ടായിരുന്ന ചെറിയ മുറിവിൽ നായ നക്കിയതിലൂടെ കാപ്നോസൈറ്റോഫാഗ കാനിമോർസസ് എന്ന ബാക്ടീരിയ രക്തത്തിൽ പ്രവേശിച്ചതാണ് ഗുരുതര ആരോഗ്യ പ്രശ്നത്തിന് കാരണമായതെന്ന് കണ്ടെത്തി. ഇത് കാരണം അവയവങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയായിരുന്നു . ഇതിന് പുറമെ അപൂർവമായ രക്തം കട്ടപിടിക്കുന്ന പ്രശ്നവും ഉണ്ടായതോടെ അവസ്ഥ വഷളായി. അണുബാധ പടരാതിരിക്കാനായി ഇരുകാലുകൾ കാൽമുട്ടിന് താഴെയും പിന്നീട് ഇരുകൈകളും മുറിച്ചുമാറ്റേണ്ടിവന്നു. ഡോക്ടർമാർ കുടുംബത്തോട് ജീവൻ രക്ഷപ്പെടാൻ സാധ്യത വളരെ കുറവാണെന്ന് മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും, 32 ആഴ്ച നീണ്ട ചികിത്സയ്ക്കുശേഷം മൻജിത് ആശുപത്രി വിട്ടു.

ജീവിതം മുഴുവൻ മാറ്റിമറിച്ച ഈ അനുഭവത്തെ കുറിച്ച് സംസാരിക്കുമ്പോൾ ; സാധാരണ കാര്യങ്ങൾ പോലും ഇപ്പോൾ വെല്ലുവിളിയായിരിക്കുകയാണെന്ന് മൻജിത് പറഞ്ഞു. ഗോഫണ്ട്മിയിലൂടെ സമാഹരിക്കുന്ന തുക ഉപയോഗിച്ച് അത്യാധുനിക കൃത്രിമ അവയവങ്ങൾ ലഭ്യമാക്കാനും വീടിനെ പുതുക്കി ക്രമീകരിക്കാനും സഹായം തേടുകയാണ് മൻജിത് . വീണ്ടും നടക്കാനും ജോലിയിൽ മടങ്ങിയെത്താനും കഴിയണമെന്നതാണ് മൻജിത്തിന്റെ ലക്ഷ്യം. വളർത്തുമൃഗങ്ങളിൽ നിന്നുള്ള അണുബാധ സാധ്യതകളെ കുറിച്ച് ഉടമകൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകതയാണ് ഈ സംഭവം ഓർമ്മിപ്പിക്കുന്നതെന്ന് ആരോഗ്യ വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ സ്റ്റീഫൻ ഹോക്കിംഗിനെക്കുറിച്ചുള്ള ചിത്രം എപ്സ്റ്റീൻ ഫയലുകളിൽ ഉൾപ്പെട്ടതിനെ തുടർന്ന് വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിൽ കുടുംബം വിശദീകരണവുമായി രംഗത്തെത്തി. ബിക്കിനി ധരിച്ച രണ്ട് സ്ത്രീകളോടൊപ്പം ഹോക്കിംഗ് നിൽക്കുന്ന ചിത്രം 2006-ൽ കരീബിയൻ ദ്വീപായ സെന്റ് തോമസിലെ ഹോട്ടലിൽ നടന്ന ശാസ്ത്ര സമ്മേളനത്തിനുശേഷം എടുത്തതാണെന്ന് കുടുംബം വ്യക്തമാക്കി. ചിത്രത്തിലുള്ള സ്ത്രീകൾ ഹോക്കിംഗിന്റെ യുകെയിൽ നിന്നുള്ള ദീർഘകാല പരിചാരകരാണെന്നും അവർ കൂട്ടിച്ചേർത്തു. എപ്സ്റ്റീനെ സംബന്ധിച്ച രേഖകളിൽ ചിത്രം ഉൾപ്പെട്ടിരുന്നുവെങ്കിലും സംഭവത്തിന്റെ വ്യക്തമായ പശ്ചാത്തലം പുറത്തു വന്നിരുന്നില്ല.

2006 മാർച്ചിൽ എപ്സ്റ്റീൻ സംഘടിപ്പിച്ച ശാസ്ത്രസമ്മേളനത്തിൽ ഹോക്കിംഗ് ഉൾപ്പെടെ പ്രമുഖ ശാസ്ത്രജ്ഞർ പങ്കെടുത്തിരുന്നു. സെന്റ് തോമസിനോട് ചേർന്നുള്ള ലിറ്റിൽ സെന്റ് ജെയിംസ് ദ്വീപിലും പരിപാടികൾ നടന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഹോക്കിംഗിന് പ്രത്യേകമായി സമുദ്രത്തിനടിയിലേക്കുള്ള ജലാന്തർ യാത്രയും ഒരുക്കിയിരുന്നു. എപ്സ്റ്റീനെതിരെ വേശ്യാവൃത്തി ആവശ്യപ്പെട്ടെന്ന കേസിൽ ആദ്യമായി കുറ്റം ചുമത്തപ്പെടുന്നതിന് അഞ്ച് മാസം മുമ്പായിരുന്നു ഈ സമ്മേളനം.

50 വർഷത്തിലേറെ മോട്ടോർ ന്യൂറോൺ രോഗമായ അമയോട്ട്രോഫിക് ലാറ്ററൽ സ്ക്ലിറോസിസ് ബാധിച്ച് ജീവിച്ചിരുന്ന ഹോക്കിംഗിന് 24 മണിക്കൂറും വൈദ്യപരിചരണം ആവശ്യമായിരുന്നുവെന്ന് കുടുംബം ചൂണ്ടിക്കാട്ടി. അദ്ദേഹത്തിനെതിരെ യാതൊരു കുറ്റത്തിനും തെളിവില്ലെന്നും തെറ്റായ സൂചനകൾ തള്ളിക്കളയുന്നതായും അടുത്ത കുടുംബവൃത്തങ്ങൾ ചൂണ്ടി കാട്ടി . എപ്സ്റ്റീൻ ഫയലുകളിൽ ഹോക്കിംഗിന്റെ പേര് നിരവധി തവണ പരാമർശിക്കപ്പെട്ടിട്ടുണ്ടെങ്കിലും അതിൽ കുറ്റകൃത്യ സൂചനകളൊന്നുമില്ലെന്ന് രേഖകൾ വ്യക്തമാക്കുന്നു. ഹോക്കിംങ് യുകെയിലെ കേംബ്രിഡ്ജ് സർവകലാശാലയിൽ ആണ് ദീർഘകാലം തന്റെ ഗവേഷണ പ്രവർത്തങ്ങൾ നടത്തിയിരുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ ∙ എൻഎച്ച്എസ് ഇംഗ്ലണ്ടിലെ മാതൃത്വ , നവജാത ശിശു സേവനങ്ങളിൽ ഗുരുതര വീഴ്ചകളുണ്ടായതായുള്ള സർക്കാർ നിയോഗിച്ച സ്വതന്ത്ര അവലോകന കമ്മറ്റിയുടെ ഇടക്കാല റിപ്പോർട്ട് പുറത്തുവന്നു . വംശീയത, സ്റ്റാഫ് ക്ഷാമം, ഉത്തരവാദിത്തക്കുറവ് എന്നിവ ഉൾപ്പെടെ ആറു പ്രധാന ഘടകങ്ങൾ “ ഈ സാഹചര്യത്തിന് വഴിവച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പരിശോധനയ്ക്ക് നേതൃത്വം നൽകുന്ന കമ്മറ്റി ഇതുവരെ 8,000-ത്തിലധികം പേരിൽ നിന്ന് തെളിവുകൾ ശേഖരിക്കുകയും 400 -ലധികം കുടുംബങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തതായി വ്യക്തമാക്കി. അന്തിമ ശുപാർശകൾ ഏപ്രിലിൽ സമർപ്പിക്കുമെന്നാണ് അറിയിപ്പ്.

മതിയായ ജീവനക്കാരുടെ അഭാവം കാരണം ആന്റിനേറ്റൽ വാർഡുകളും പ്രസവ യൂണിറ്റുകളും അമിതഭാരത്തിൽ പ്രവർത്തിക്കുന്നതായി റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു . കാത്തിരുപ്പ് സമയം കൂടുതൽ , സുരക്ഷാ മാനദണ്ഡങ്ങളിലെ കുറവ് , കമ്മ്യൂണിറ്റി മിഡ്‌വൈഫുമാരെ പ്രസവ യൂണിറ്റുകളിൽ വിന്യസിക്കൽ തുടങ്ങിയ നടപടികൾ രോഗിസുരക്ഷയെ ബാധിക്കുന്നുവെന്നാണ് കണ്ടെത്തൽ. പ്രസവവിദഗ്ധരും മിഡ്‌വൈഫുമാരും തമ്മിലുള്ള മോശം ബന്ധം, മുതിർന്ന ഡോക്ടർമാരുടെ വംശീയവും പീഡനപരവുമായ പെരുമാറ്റം എന്നിവ മാനേജ്മെന്റ് ഫലപ്രദമായി കൈകാര്യം ചെയ്തിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഘടനാപരമായ വംശീയത മൂലം കറുത്തവംശജരും ഏഷ്യൻ പശ്ചാത്തലത്തിലുള്ളവരുമായ സ്ത്രീകൾക്കും പിന്നോക്ക പ്രദേശങ്ങളിലുള്ളവർക്കും കൂടുതൽ അപകടസാധ്യതയുണ്ടെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

കുഞ്ഞ് മരിക്കുകയോ ഗുരുതരമായ അപകടം സംഭവിക്കുകയോ ചെയ്യുമ്പോൾ അനുഭാവ പൂർണമായ പെരുമാറ്റമോ കരുണയോ കുറവാണെന്നും ആണ് റിപ്പോർട്ട് പറയുന്നത്. എൻഎച്ച്എസ് ട്രസ്റ്റുകളിലെ മാതൃത്വ സേവന വീഴ്ചകൾ വർഷങ്ങളായി പുറത്തുകൊണ്ടുവരുന്ന ബിബിസി 2021-ൽ വെർതിംഗ് ആശുപത്രിയിൽ 14 ദിവസം പ്രായമായ ഓർലാൻഡോ ഡേവിസ് മരിച്ച സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു. കുടുംബങ്ങൾ നിയമാനുസൃത സ്വതന്ത്ര അന്വേഷണം ആവശ്യപ്പെടുന്ന സാഹചര്യത്തിൽ, ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് (Wes Streeting) അന്തിമ ശുപാർശകൾ നടപ്പാക്കുമെന്ന് ഉറപ്പുനൽകി. മാതൃത്വ സേവനങ്ങൾ മെച്ചപ്പെടുത്താൻ പ്രത്യേക ടാസ്‌ക്ഫോഴ്‌സ് രൂപീകരിക്കുമെന്ന പ്രഖ്യാപനവും ഉണ്ടായിരുന്നെങ്കിലും അതിന്റെ രൂപീകരണം വൈകുന്നതിൽ വിമർശനം ശക്തമാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മാഞ്ചസ്റ്ററിലെ വിക്ടോറിയ പാർക്ക് പ്രദേശത്തെ മാഞ്ചസ്റ്റർ സെൻട്രൽ മോസ്കിൽ റമദാൻ പ്രാർത്ഥനയ്ക്കിടെ ആയുധങ്ങളുമായി കയറിയെന്നാരോപിച്ച് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രി 8.40 ഓടെ രണ്ട് പേർ സംശയാസ്പദമായി പെരുമാറുന്നുവെന്ന വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു . ഇയാളുടെ കൈയിൽ കത്തി, ചുറ്റിക എന്നിവ ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉണ്ടായിരുന്നുവെന്നാണ് സാക്ഷികൾ പറയുന്നത് . ഇത് കൂടാതെ മയക്കുമരുന്ന് കൈവശം വെച്ചതടക്കമുള്ള കുറ്റങ്ങൾ ചുമത്തി നാല്പതു വയസ്സുള്ള ആളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. രണ്ടാമത്തെ പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

5,000പേർ ഉണ്ടായിരുന്ന മസ്ജിദിൽ നിന്നു എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി പോലീസ് അറിയിച്ചു . സന്നദ്ധ പ്രവർത്തകർ സംശയാസ്പദമായ ബാഗ് ശ്രദ്ധയിൽപ്പെട്ടതോടെ ഒരാളെ വശത്തുള്ള മുറിയിലേക്ക് മാറ്റുകയും പ്രതിയെ നിയന്ത്രണത്തിലാക്കുകയും ചെയ്തതായി സാക്ഷികൾ പറഞ്ഞു. സംഭവത്തെ തുടർന്ന് ഏകദേശം 15 പൊലീസ് വാഹനങ്ങൾ സ്ഥലത്തെത്തി. പരിശോധന ദൃശ്യങ്ങൾ ഉൾപ്പെടെ ബന്ധപ്പെട്ട വിവരങ്ങൾ പൊലീസിന് കൈമാറിയതായി മസ്ജിദ് അധികൃതർ വ്യക്തമാക്കി.

മുസ്ലിം സമൂഹത്തിനെതിരെ ഭീഷണിയും വൈരവുമുയരുന്ന സാഹചര്യത്തിൽ ഈ സംഭവം ഗൗരവകരമാണെന്ന് മസ്ജിദ് പ്രസ്താവനയിൽ പറഞ്ഞു. കൂടുതൽ സുരക്ഷാ സാന്നിധ്യം പ്രദേശത്ത് തുടരുന്നതായി പൊലീസ് അറിയിച്ചു. മാഞ്ചസ്റ്റർ റഷോം എംപി അഫ്സൽ ഖാൻ സംഭവം ആശങ്കാജനകമാണെന്നും ഇത് ഇസ്ലാമോഫോബിയയുടെ പ്രതിഫലനമാണെന്നും ആരോപിച്ചു. റമദാൻ മാസത്തിൽ ആരാധനയ്ക്കെത്തുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബക്കിങ്ഹാം കൊട്ടാരവുമായി ബന്ധപ്പെട്ട് പ്രിൻസ് ആൻഡ്രൂവിനെതിരെ വീണ്ടും പുതിയ വിവാദം ഉയർന്നിരിക്കുകയാണ്. പ്രഫഷണൽ മസാജ് തെറാപ്പിസ്റ്റായ മോണിക്ക് ജിയാനെല്ലോണിയാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. കൊട്ടാരത്തിലെ കിടപ്പുമുറിയിൽ താൻ ആൻഡ്രൂ മൗണ്ട്ബാറ്റൻ- വിൻഡ്‌സറിന് നഗ്ന മസാജ് നൽകിയതായി അവൾ പറഞ്ഞു. ഇതിനായി തന്നെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ചതായി മോണിക്ക് വ്യക്തമാക്കി. സംഭവം നടന്ന സമയത്ത് താൻ പ്രൊഫഷണൽ സേവനത്തിനായാണ് എത്തിയതെന്നും അവൾ കൂട്ടിച്ചേർത്തു.

കൊട്ടാരത്തിൽ പ്രവേശിക്കുന്നതിന് പ്രത്യേക സുരക്ഷാ പരിശോധനകളൊന്നും നേരിടേണ്ടി വന്നില്ലെന്നതും മോണിക്ക് വെളിപ്പെടുത്തി. ആൻഡ്രൂവിന്റെ മുറിയിലെത്തിയപ്പോൾ ബാത്ത് ടവൽ ധരിച്ചായിരുന്നു അദ്ദേഹം എത്തിയതെന്ന് അവൾ പറഞ്ഞു. തുടർന്ന് തന്റെ മുന്നിൽ ടവൽ മാറ്റിയതായും അവൾ ആരോപിച്ചു. ആദ്യം ഇത് തനിക്ക് അപ്രതീക്ഷിതവും നാണക്കേടായും തോന്നിയെങ്കിലും പിന്നീട് സ്ഥിതി സാധാരണയായി കൈകാര്യം ചെയ്തുവെന്നാണ് അവർ വെളിപ്പെടുത്തിയത് . നഗ്നനായിരുന്നു എന്നത് ഒഴിച്ചാൽ പെരുമാറ്റത്തിൽ ആൻഡ്രൂ മാന്യനായിരുന്നു എന്നും അവൾ പറഞ്ഞു.

മസാജ് സേവനത്തിന് 75 പൗണ്ട് ബക്കിങ്ഹാം കൊട്ടാരത്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നാണ് നൽകിയതെന്ന വെളിപ്പെടുത്തൽ വൻ വിവാദങ്ങൾക്ക് വഴിവെക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . അന്നത്തെ പേഴ്സണൽ അസിസ്റ്റന്റായ ഷാർലറ്റ് മാൻലി ഒപ്പിട്ട ചെക്കാണ് ഉപയോഗിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു. രാജകുടുംബത്തിന്റെ ഔദ്യോഗിക അക്കൗണ്ടിൽ നിന്നാണ് പണം നൽകിയതെന്ന ആരോപണം പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. വിഷയത്തിൽ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിൽ നടന്ന വ്യോമയാന മേഖലയിലെ വൻ തട്ടിപ്പിൽ ബ്രിട്ടീഷ് കോടതി കർശന ശിക്ഷ വിധിച്ചു. ബ്രിട്ടനിലെ എ.ഒ.ജി ടെക്നിക്സ് കമ്പനിയുടെ ഡയറക്ടറായ ഹോസെ അലക്സാണ്ടറോ സമോറ ഇറാലയ്ക്കാണ് നാല് വർഷവും എട്ട് മാസവും തടവ് ശിക്ഷ ലഭിച്ചത്. 2019 മുതൽ 2023 വരെ വ്യാജ വിമാന ഭാഗങ്ങൾ വിൽപ്പന നടത്തി കോടികൾ സമ്പാദിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയതാണ് നടപടിക്ക് കാരണമായത് . വീടിനോട് ചേർന്ന ഗാരേജിൽ ഇരുന്ന് ലോകത്തിലെ പ്രമുഖ വിമാനക്കമ്പനികളെ ഇയാൾ കബളിപ്പിക്കുകയായിരുന്നു.

വിമാന എഞ്ചിനുകളിൽ ഉപയോഗിക്കുന്ന നിർണായക ഭാഗങ്ങളായ ബ്ലേഡുകൾ, ബോൾട്ടുകൾ, വാഷറുകൾ എന്നിവ ശേഖരിച്ച് കൃത്രിമ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കി യഥാർത്ഥ ഭാഗങ്ങളെന്നു പറഞ്ഞ് വിൽക്കുകയായിരുന്നു തട്ടിപ്പിന്റെ രീതി. ലോകത്ത് വ്യാപകമായി ഉപയോഗിക്കുന്ന സി.എഫ്.എം 56 എഞ്ചിനുകളിൽ അറുപതിനായിരത്തിലധികം വ്യാജ ഭാഗങ്ങൾ ഘടിപ്പിച്ചതായി കണ്ടെത്തി. ബോയിംഗ് 737, എയർബസ് എ 320 എന്നീ ജനപ്രിയ യാത്രാവിമാനങ്ങളിലാണ് ഈ എഞ്ചിനുകൾ ഉപയോഗിക്കുന്നത്. ഇതിലൂടെ യാത്രക്കാരുടെ സുരക്ഷ തന്നെ ഗുരുതരമായി അപകടത്തിലായെന്ന വിലയിരുത്തലാണ് പുറത്തുവരുന്നത്.

പോർച്ചുഗലിലെ പ്രമുഖ വിമാനക്കമ്പനിയായ ടി.എ.പി എയർ പോർച്ചുഗൽ ഒരു എഞ്ചിനിൽ ബോൾട്ട് ശരിയായി ഘടിപ്പിക്കാനാകാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. തുടർന്ന് ബ്രിട്ടനിലെ സിവിൽ ഏവിയേഷൻ അതോറിറ്റി, അമേരിക്കയിലെ ഫെഡറൽ ഏവിയേഷൻ അതോറിറ്റി, യൂറോപ്പിലെ യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി എന്നിവ അടിയന്തിര മുന്നറിയിപ്പ് നൽകി . ഇതിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള നൂറുകണക്കിന് വിമാനങ്ങൾ പരിശോധനയ്ക്കായി സർവീസ് നിർത്തി വെക്കേണ്ടിവന്നു. പ്രതിയെ എട്ട് വർഷത്തേക്ക് കമ്പനി ഡയറക്ടർ സ്ഥാനത്തു നിന്ന് അയോഗ്യനാക്കുകയും സമ്പാദിച്ച പണം കണ്ടുകെട്ടുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബോൺ സിമന്റ് ക്ഷാമത്തിന് പരിഹാരം കണ്ടെത്തിയതായി എൻ.എച്ച്.എസ് ഇംഗ്ലണ്ട് അറിയിച്ചു.
അസ്ഥി ശസ്ത്രക്രിയകളിൽ ഉപയോഗിക്കുന്ന പ്രത്യേക മെഡിക്കൽ പദാർത്ഥമാണ് ബോൺ സിമന്റ് . പ്രധാനമായും മുട്ട്, ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയകളിൽ കൃത്രിമ സംയോജക ഭാഗങ്ങളെ അസ്ഥിയോട് ഉറപ്പിച്ച് ഘടിപ്പിക്കാൻ ഇത് ഉപയോഗിക്കുന്നു. ഇത് സാധാരണയായി പോളിമെഥൈൽ മെതാക്രിലേറ്റ് എന്ന രാസസംയുക്തത്തിൽ നിന്നാണ് നിർമ്മിക്കുന്നത്. ശസ്ത്രക്രിയ സമയത്ത് ദ്രാവകവും പൊടിയും ചേർത്ത് തയ്യാറാക്കുന്ന ഇത് വേഗത്തിൽ കട്ടപിടിച്ച് കൃത്രിമ സംയോജകത്തെ ഉറച്ച നിലയിൽ സ്ഥാപിക്കാൻ സഹായിക്കുന്നു. പ്രധാന വിതരണക്കാരന് ഉൽപ്പാദന തടസം നേരിട്ടതിനെ തുടർന്ന് മുട്ട്, ഇടുപ്പ് മാറ്റിവെക്കൽ ഉൾപ്പെടെയുള്ള നിരവധി ശസ്ത്രക്രിയകൾ മാറ്റിവയ്ക്കാൻ കഴിഞ്ഞ ആഴ്ച ആശുപത്രികൾക്ക് നിർദേശം നൽകിയിരുന്നു. അടിയന്തര ശസ്ത്രക്രിയകൾക്കും ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കും മുൻഗണന നൽകാനായിരുന്നു തീരുമാനം. എന്നാൽ പുതിയ വിതരണക്കാരനെ കണ്ടെത്തുകയും മറ്റൊരു കമ്പനി വിതരണം വർധിപ്പിക്കാനും സമ്മതിച്ചതോടെ പ്രതിസന്ധി നിയന്ത്രണത്തിലായതായി അധികൃതർ വ്യക്തമാക്കി.

ബോൺ സിമന്റിന്റെ 75 ശതമാനവും വിതരണം ചെയ്തിരുന്ന ജർമ്മനിയിലെ ഹെറേയസ് മെഡിക്കൽ കമ്പനിയുടെ പ്രധാന നിർമാണ കേന്ദ്രത്തിൽ ഉണ്ടായ യന്ത്രതകരാറാണ് ക്ഷാമത്തിന് കാരണമായത്. ഉൽപ്പാദന നവീകരണത്തിനിടെ സംഭവിച്ച തകരാറിനെ തുടർന്ന് രണ്ട് മാസം വരെ വിതരണം തടസ്സപ്പെടാമെന്ന് കമ്പനി അറിയിച്ചു. പ്രതിവാരം ആയിരത്തിലധികം ശസ്ത്രക്രിയകളിൽ ഉപയോഗിക്കുന്ന ബോൺ സിമന്റ്, വീണ് പരിക്കേറ്റ വയോധികരുടെയും ഇടുപ്പ് പൊട്ടലേറ്റ രോഗികളുടെയും ചികിത്സയിൽ നിർണായക ഘടകമാണെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടി. ഇംഗ്ലണ്ടിൽ സംയോജക ശസ്ത്രക്രിയകൾക്കായി കാത്തിരിക്കുന്നവരുടെ എണ്ണം എട്ടരലക്ഷത്തോളം ആണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

ഇപ്പോൾ നെതർലൻഡ്സിലെ സിമ്മർ ബയോമെറ്റ് കമ്പനിയിൽ നിന്ന് ബോൺ സിമന്റ് ലഭ്യമാക്കിയതായി എൻ.എച്ച്.എസ് അറിയിച്ചു. ആദ്യ ഘട്ടത്തിൽ കയറ്റി അയച്ചത് ഇതിനകം രാജ്യത്ത് എത്തിച്ചേർന്നിട്ടുണ്ട്. കൂടാതെ ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയും വിതരണം വർധിപ്പിക്കാൻ തയ്യാറായിട്ടുണ്ട്. പുതിയ ബോൺ സിമന്റിന് സമാന രാസഘടനയും ഗുണമേന്മയും ഉള്ളതിനാൽ രോഗികൾ ആശങ്കപ്പെടേണ്ടതില്ലെന്ന് ബ്രിട്ടീഷ് ഓർത്തോപീഡിക് അസോസിയേഷൻ അറിയിച്ചു. മാറ്റിവെച്ച ശസ്ത്രക്രിയകൾ വേഗത്തിൽ പുനഃക്രമീകരിക്കുമെന്ന് ആരോഗ്യമന്ത്രി സുബിർ അഹമ്മദ് വ്യക്തമാക്കി.

Copyright © . All rights reserved