ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ ഭവനവിലകൾ 2025 അവസാനത്തോടെ ഉണ്ടായ ചെറിയ ഇടിവിന് ശേഷം 2026 ജനുവരിയിൽ വീണ്ടും കൂടിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. നേഷൻവൈഡ് മോർട്ട്ഗേജ് ലെൻഡറിന്റെ കണക്കുപ്രകാരം ജനുവരിയിൽ വീടുകളുടെ ശരാശരി വില 0.3 ശതമാനം ആണ് വർധിച്ചത്. നിലവിൽ യുകെയിലെ ഒരു വീടിന്റെ ശരാശരി വില 2,70,873 പൗണ്ടാണ് . ഇത് കഴിഞ്ഞ വർഷത്തേക്കാൾ ഏകദേശം 1 ശതമാനം കൂടുതലാണ്. 2026ൽ വീടുവിലകൾ 2 മുതൽ 4 ശതമാനം വരെ ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നത്.

മോർട്ട്ഗേജ് പലിശനിരക്കുകൾ കുറയുകയും ബജറ്റിനെ ചുറ്റിയുള്ള അനിശ്ചിതത്വം കുറയുകയും ചെയ്തതോടെ ഭവനവിപണി മെച്ചപ്പെടുമെന്നാണ് നേഷൻവൈഡ് ചീഫ് ഇക്കണോമിസ്റ്റ് റോബർട്ട് ഗാർഡ്നറുടെ അഭിപ്രായം. ശരാശരി വരുമാനമുള്ള ഒരാൾ 20 ശതമാനം ഡൗൺ പേയ്മെന്റ് നൽകി ആദ്യ വീട് വാങ്ങുമ്പോൾ, മാസതവണ വരുമാനത്തിന്റെ ഏകദേശം 32 ശതമാനം വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് ദീർഘകാല ശരാശരിയേക്കാൾ അല്പം കൂടുതലാണങ്കിലും 2023ലെ ഉയർന്ന വിലയായ 38 ശതമാനത്തേക്കാൾ കുറവാണ്.

എന്നാൽ വിപണി ഇപ്പോഴും സമ്മർദ്ദം നേരിടുകയാണന്ന് ചില വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. മോർട്ട്ഗേജ് അംഗീകാരങ്ങൾ കഴിഞ്ഞ ഡിസംബറിൽ അഞ്ച് വർഷ ശരാശരിയേക്കാൾ 9 ശതമാനം ആണ് കുറഞ്ഞത്. പണപ്പെരുപ്പം ഇപ്പോഴും ഉയർന്ന നിലയിൽ തുടരുന്നതും പലിശനിരക്ക് ഉടനെ കുറയുമെന്ന പ്രതീക്ഷകൾക്ക് മങ്ങലേറ്റത് വിപണിയെ ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്. കൂടാതെ 2026ൽ ഏകദേശം 18 ലക്ഷം ഫിക്സഡ് മോർട്ട്ഗേജ് കരാറുകൾ അവസാനിക്കുന്നതിനാൽ ഉയർന്ന പലിശനിരക്കുകൾ കുടുംബങ്ങളുടെ സാമ്പത്തിക ശേഷിയെ ബാധിക്കുമെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്മാർട്ട് വാച്ചുകൾ, സ്മാർട്ട് ഹോം ഉപകരണങ്ങൾ, എഐ ആപ്പുകൾ എന്നിവ സ്ത്രീകളെ ആക്രമിക്കാനും നിയന്ത്രിക്കാനും കുറ്റവാളികൾ ഉപയോഗിക്കുന്നതായി ബ്രിട്ടനിലെ അഭയകേന്ദ്രങ്ങളുടെ സംഘടനയായ ‘റഫ്യൂജ്’ മുന്നറിയിപ്പ് നൽകി. 2025-ന്റെ അവസാന മൂന്ന് മാസങ്ങളിൽ ടെക്നോളജി വഴി പീഡനമനുഭവിച്ച സ്ത്രീകളുടെ കേസുകളിൽ വലിയ വർധനയാണ് റിപ്പോർട്ട് ചെയ്തത്. ഏറ്റവും സങ്കീർണ്ണമായ കേസുകൾ 62 ശതമാനം ഉയർന്ന് 829 ആയതായാണ് പുറത്തുവരുന്ന കണക്കുകൾ കാണിക്കുന്നത്. ഇതോടൊപ്പം 30 വയസിന് താഴെയുള്ളവരുടെ പരാതികളും 24 ശതമാനം വർധിച്ചു.

സങ്കേതിക ഉപകരണങ്ങൾ ഉപയോഗിച്ച് സ്ത്രീകളുടെ നീക്കങ്ങൾ പിന്തുടരുക, വീട്ടിലെ ലൈറ്റും ഹീറ്റിംഗും നിയന്ത്രിച്ച് ഭീഷണി സൃഷ്ടിക്കുക, എഐ സ്പൂഫിംഗ് ആപ്പുകൾ വഴി മറ്റൊരാളായി നടിക്കുക തുടങ്ങിയ രീതികളാണ് കുറ്റവാളികൾ പിൻതുടരുന്നത്. മോഷ്ടിക്കപ്പെട്ട സ്മാർട്ട് വാച്ച് വഴി തന്റെ താമസസ്ഥലം കണ്ടെത്തിയ അനുഭവവും ഒരു അതിജീവിത പങ്കുവച്ചു. പോലീസ് ഇടപെട്ടിട്ടും ഉപകരണം പിടിച്ചെടുക്കാതിരുന്നതോടെ വീണ്ടും താമസം മാറ്റേണ്ടിവന്നത് വലിയ മാനസിക സമ്മർദ്ദം സൃഷ്ടിച്ചതായും അവൾ പറഞ്ഞു.

എഐ ഉപയോഗിച്ച് വ്യാജ വീഡിയോകളും രേഖകളും ഉണ്ടാക്കി സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതും കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പരാതികൾ ഉയർത്തുന്നതും വർധിക്കുകയാണെന്ന് ‘റഫ്യൂജ്’ അധികൃതർ പറഞ്ഞു. ഭാവിയിൽ മെഡിക്കൽ ഉപകരണങ്ങൾ പോലും ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന ആശങ്കയും അവർ ഉയർത്തി. ടെക്നോളജി രൂപകൽപ്പനയിൽ തന്നെ സ്ത്രീകളുടെ സുരക്ഷ പ്രധാനമായി കാണണമെന്നും, നിയമങ്ങളും അന്വേഷണ സംവിധാനങ്ങളും ശക്തമാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരായ അതിക്രമങ്ങൾ തടയുന്നത് സർക്കാരിന്റെ മുൻഗണനയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങളോടെ ബ്രിട്ടീഷ് സർക്കാർ പ്രതികരിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട നിരവധി പരാതികളിൽ എംപിയായ ഡാൻ നൊറിസിനെ (66) വീണ്ടും പൊലീസ് അറസ്റ്റ് ചെയ്തു. ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ നേരത്തെ അന്വേഷണം നേരിടുന്ന ആളാണ് ഡാൻ. മറ്റൊരു സ്ത്രീയെ കൂടി ബലാത്സംഗം ചെയ്തു, രഹസ്യമായി വീഡിയോ ചിത്രീകരിച്ചു തുടങ്ങിയ കുറ്റങ്ങളിലാണ് ഇപ്പോൾ അറസ്റ്റ് നടന്നിരിക്കുന്നത് . 2000 മുതൽ 2020 വരെയുള്ള കാലയളവിലാണ് കുറ്റങ്ങൾ നടന്നതെന്നാണ് പൊലീസ് പറയുന്നത്.

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള പരാതികളിൽ ആണ്
2025 ഏപ്രിലിൽ ആദ്യമായി ഇയാളെ അറസ്റ്റ് ചെയ്തത് . എന്നാൽ ഈ കുറ്റങ്ങളിലെ അന്വേഷണം പിന്നീട് അവസാനിപ്പിച്ചതയാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . നിലവിലെ എല്ലാ ആരോപണങ്ങളും പൂർണ്ണമായും ശക്തമായി നിഷേധിക്കുന്നു എന്നാണ് ഡാൻ നൊറിസ് പ്രതികരിച്ചത് . നിയമോപദേശകരുടെ സഹായത്തോടെ കേസിനെ നേരിടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ കർശന വ്യവസ്ഥകളോടെയുള്ള ജാമ്യത്തിലാണ് നൊറിസ്.

2024 ജൂലൈയിൽ ലേബർ പാർട്ടിയുടെ സ്ഥാനാർഥിയായി ജയിച്ച നൊറിസിൻ്റെ അറസ്റ്റ് വിവരം പുറത്തുവന്നതോടെ പാർട്ടി ഉടൻ സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് അദ്ദേഹം സ്വതന്ത്ര എംപിയായി തുടരുകയാണ്. അറസ്റ്റിന് ശേഷം പാർലമെന്റിൽ ഹാജരായിട്ടില്ലെങ്കിലും പ്രോക്സി വഴി വോട്ടുചെയ്യാൻ അദ്ദേഹത്തിന് അവകാശമുണ്ട്. നോറിസ് എംപി സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ രണ്ടായിരത്തിലധികം പേർ ഒപ്പുവെച്ചിരുന്നു. അന്വേഷണം സങ്കീർണ്ണമാണെന്നും, ഇരകൾക്ക് ആവശ്യമായ സഹായം നൽകുന്നതായും അനാവശ്യ അനുമാനങ്ങൾ ഒഴിവാക്കണമെന്നും പൊലീസ് അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ ∙ ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽ നിന്ന് ബാംഗ്ലൂരിലേക്ക് പറന്നുയരാനിരുന്ന എയർ ഇന്ത്യയുടെ ബോയിങ് 787 വിമാനത്തിൻ്റ ഇന്ധന നിയന്ത്രണ സ്വിച്ചിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് സർവീസ് റദ്ദാക്കി. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് മുൻപേ തകരാർ കണ്ടെത്താനായതിനാൽ വലിയ ദുരന്തസാധ്യതയാണ് ഒഴിവായത്. ഞായറാഴ്ച രാത്രി 9.19ന് പുറപ്പെടേണ്ടിയിരുന്ന എഐ 132 വിമാനത്തിന്റെ എൻജിൻ സ്റ്റാർട്ട് ചെയ്ത ഉടൻ ഫ്യുവൽ കൺട്രോൾ സ്വിച്ച് ‘റൺ’ മോഡിൽ നിന്ന് ‘കട്ട് ഓഫ്’ മോഡിലേക്കു മാറുകയായിരുന്നു.

ഇത് ശ്രദ്ധയിൽപ്പെട്ട പൈലറ്റ് വിവരം ഉടൻ അധികൃതരെ അറിയിച്ചു. തുടർന്ന് വിമാനം സർവീസിൽ നിന്ന് പിൻവലിച്ച് വിശദമായ പരിശോധനകൾക്കായി മാറ്റി. ബോയിങ് 787 ഡ്രീംലൈനർ വിമാനത്തിലെ ഇന്ധന നിയന്ത്രണ സ്വിച്ചിൽ തകരാർ സംഭവിച്ചതായി പൈലറ്റുമാരിൽ ഒരാൾ റിപ്പോർട്ട് ചെയ്തതായി എയർ ഇന്ത്യ അറിയിച്ചു. വിവരം ലഭിച്ചയുടൻ വിഷയം ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) ശ്രദ്ധയിൽപ്പെടുത്തിയതായും കമ്പനി വ്യക്തമാക്കി.
2025 ജൂൺ 12ന് അഹമ്മദാബാദിൽ 260 പേരുടെ മരണത്തിന് കാരണമായ എയർ ഇന്ത്യ അപകടത്തിലും ഇതേ ഇന്ധന നിയന്ത്രണ സ്വിച്ചിലെ തകരാറാണ് ഉണ്ടായിരുന്നത്. ആ അപകടത്തിൽ ടേക്ക് ഓഫ് ചെയ്തതിന് നിമിഷങ്ങൾക്കകം വിമാനത്തിന്റെ രണ്ട് എൻജിനുകളും നിലച്ചിരുന്നു. അപകടത്തെ തുടർന്ന് ഡിജിസിഎയുടെ നിർദേശപ്രകാരം എയർ ഇന്ത്യ എല്ലാ ബോയിങ് വിമാനങ്ങളിലെയും ഇന്ധന നിയന്ത്രണ സ്വിച്ചുകൾ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിലെ തിരക്കേറിയ വില്സ്ഡൻ പ്രദേശത്ത് സ്ത്രീ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവം നഗരത്തെ ഞെട്ടിച്ചു. വൈകിട്ട് നാലുമണിയോടെ പൗണ്ട് ലെയ്നിൽ ഒരാൾക്ക് കുത്തേറ്റതായി വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി. 50 വയസ്സുള്ള സ്ത്രീയെ ഗുരുതരമായ കുത്തേറ്റ നിലയിൽ കണ്ടെത്തിയെങ്കിലും സ്ഥലത്തുതന്നെ മരണം സംഭവിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് 30 വയസ്സുള്ള ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മരിച്ച സ്ത്രീ പ്രതിക്ക് പരിചയമുള്ള ആളാണെന്നാണ് പ്രാഥമിക വിവരം. കൊലപാതകശ്രമം എന്ന കുറ്റം ചുമത്തിയാണ് നിലവിൽ അറസ്റ്റ് ചെയ്തിരിക്കുന്നത് . വടക്കൻ ലണ്ടനിലെ ഒരു പോലീസ് സ്റ്റേഷനിൽ ഇയാളെ കസ്റ്റഡിയിൽ വെച്ചിരിക്കുകയാണ് . അന്വേഷണം പുരോഗമിക്കുകയാണെന്ന് മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു.

സംഭവത്തെ ആശങ്കാജനകമെന്ന് ബ്രെന്റ് മേഖലയിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വിശേഷിപ്പിച്ചു. വരും ദിവസങ്ങളിൽ പ്രദേശത്ത് പോലീസ് സാന്നിധ്യം വർധിപ്പിക്കുമെന്ന് അവർ അറിയിച്ചു. ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും പൊതുജനങ്ങൾക്ക് കൂടുതൽ അപകടസാധ്യതയില്ലെന്നും പോലീസ് വ്യക്തമാക്കി. സംഭവസ്ഥലത്ത് ആദ്യം സഹായം നൽകിയ പൊതുജനങ്ങൾക്ക് പോലീസ് നന്ദി അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യൂറോപ്യൻ യൂണിയനുമായി (EU) പ്രതിരോധ മേഖലയിൽ കൂടുതൽ സഹകരണം ശക്തിപ്പെടുത്താൻ ചർച്ചകൾ വീണ്ടും ആരംഭിക്കേണ്ടതുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു. അനിശ്ചിതമായ അന്താരാഷ്ട്ര സാഹചര്യങ്ങളിൽ സ്വയം പ്രതിരോധിക്കാൻ കൂടുതൽ ശ്രമം വേണമെന്നും പ്രതിരോധ ചെലവും സൈനിക ശേഷിയും കൂട്ടാൻ യൂറോപ്യൻ രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. EU വിൻ്റെ ‘സേഫ്’ പ്രതിരോധ ഫണ്ടിൽ ബ്രിട്ടൻ വീണ്ടും ചേരുന്ന കാര്യം പരിഗണിക്കാമെന്നും സ്റ്റാർമർ സൂചിപ്പിച്ചു.
€150 ബില്യൺ മൂല്യമുള്ള സേഫ് പദ്ധതിയിൽ ബ്രിട്ടൻ ചേരാനുള്ള ചർച്ചകൾ 2025 നവംബറിൽ പരാജയപ്പെട്ടിരുന്നു. പ്രവേശന തുക കൂടുതലാണെന്നായിരുന്നു ബ്രിട്ടന്റെ നിലപാട്. EU ഏകദേശം €2 ബില്യൺ ആവശ്യപ്പെട്ടതാണ് ചർച്ചകൾ വഴിമുട്ടാൻ കാരണം . എന്നാൽ ഇപ്പോൾ എല്ലാ ഭാഗത്തുനിന്നും വീണ്ടും ധാരണയ്ക്ക് സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ഡൊണൾഡ് ട്രംപിന്റെ നാറ്റോ വിരുദ്ധ പരാമർശങ്ങളും ഗ്രീൻലാൻഡിനെ കുറിച്ചുള്ള ഭീഷണികളും യൂറോപ്പിൽ ആശങ്ക ഉയർത്തിയ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.

EUയുമായി കൂടുതൽ അടുത്ത ബന്ധം വേണമെന്ന ആവശ്യം ലേബർ പാർട്ടിക്കുള്ളിൽ ശക്തമാകുന്നുണ്ട്. കസ്റ്റംസ് യൂണിയനിലേക്കോ സിംഗിൾ മാർക്കറ്റിലേക്കോ തിരിച്ചുപോകില്ലെന്ന് സ്റ്റാർമർ ആവർത്തിച്ചു. എന്നാൽ പ്രതിരോധം, ഊർജ്ജം, വ്യാപാരം തുടങ്ങിയ മേഖലകളിൽ കൂടുതൽ സഹകരണം സാധ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. EU സേഫ് പദ്ധതിയിൽ ചേരുകയാണെങ്കിൽ, ബ്രിട്ടീഷ് പ്രതിരോധ കമ്പനികൾക്ക് EU കരാറുകളിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയും, പ്രതിരോധ വ്യവസായത്തിന് വലിയ നേട്ടമാകുകയും ചെയ്യും.

കസ്റ്റംസ് യൂണിയനിലേക്കോ സിംഗിൾ മാർക്കറ്റിലേക്കോ ബ്രിട്ടൻ തിരിച്ചുപോകില്ലെന്ന് കെയർ സ്റ്റാർമർ വീണ്ടും വ്യക്തമാക്കിയതിനു പിന്നിൽ വ്യക്തമായ കാരണങ്ങളുണ്ട് എന്നാണ് നയതത്ര വിദഗ്ദ്ധർ സൂചിപ്പിക്കുന്നത് . കസ്റ്റംസ് യൂണിയനിൽ വീണ്ടും ചേരുകയാണെങ്കിൽ, ബ്രിട്ടൻ മറ്റ് രാജ്യങ്ങളുമായി ഒപ്പുവച്ചതും ഒപ്പുവയ്ക്കാനിരിക്കുന്നതുമായ സ്വതന്ത്ര വ്യാപാര കരാറുകൾ ഉപേക്ഷിക്കേണ്ടിവരും. ഇത് ബ്രിട്ടന്റെ ആഗോള വ്യാപാര സ്വാതന്ത്ര്യത്തെ നേരിട്ട് ബാധിക്കുമെന്നതാണ് സർക്കാരിന്റെ വിലയിരുത്തൽ. അതുപോലെ തന്നെ, സിംഗിൾ മാർക്കറ്റിൽ തിരിച്ചുചേരുന്നത് യൂറോപ്യൻ യൂണിയന്റെ നിയമങ്ങളും ചട്ടങ്ങളും വീണ്ടും അംഗീകരിക്കേണ്ട സാഹചര്യം സൃഷ്ടിക്കും. അതിൽ സ്വതന്ത്ര യാത്രാവകാശം ഉൾപ്പെടെയുള്ള വ്യവസ്ഥകൾ വരും. ഇത് ബ്രെക്സിറ്റിലൂടെ നേടിയ “ദേശീയ നിയന്ത്രണം” എന്ന ആശയത്തിന് വിരുദ്ധമാണെന്നാണ് സ്റ്റാർമറുടെ നിലപാട്. അതുകൊണ്ടാണ് പൂർണ അംഗത്വം അല്ല മറിച്ച് പ്രതിരോധം, സുരക്ഷ, ഊർജ്ജം, വ്യാപാരം തുടങ്ങിയ തെരഞ്ഞെടുത്ത മേഖലകളിൽ മാത്രമുള്ള അടുത്ത സഹകരണമെന്നാണ് ലേബർ സർക്കാർ ലക്ഷ്യമിടുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ ലോകപ്രശസ്തമായ ഗ്രേറ്റ് ഓർമണ്ട് സ്ട്രീറ്റ് ആശുപത്രിയിൽ (GOSH) നടന്ന ശസ്ത്രക്രിയകളിൽ സംഭവിച്ച ഗുരുതര പിഴവുകൾ കാരണം ഏകദേശം നൂറോളം കുട്ടികളുടെ ആരോഗ്യത്തിന് ദോഷം സംഭവിച്ചതായുള്ള സ്വതന്ത്ര അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു . 2017 മുതൽ 2022 വരെ ആശുപത്രിയിൽ ജോലി ചെയ്ത ലിംബ് റികൺസ്ട്രക്ഷൻ സർജൻ യാസർ ജബ്ബാർ 789 കുട്ടികളെ ആണ് ചികിത്സിച്ചത് . ഇതിൽ 129 കുട്ടികൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്.

അസ്ഥികൾ ശരിയായി കൂട്ടിച്ചേർക്കാതെ ഉപകരണങ്ങൾ നേരത്തെ നീക്കം ചെയ്തത്, വ്യക്തമായ കാരണമില്ലാതെ ശസ്ത്രക്രിയകൾ നടത്തിയത്, അസ്ഥികൾ തെറ്റായ രീതിയിൽ പിന് ചെയ്തത്, തെറ്റായ സ്ഥാനങ്ങളിൽ അസ്ഥി മുറിച്ചത് തുടങ്ങിയ ഞെട്ടിക്കുന്നതും ഗുരുതരവുമായ വീഴ്ചകളാണ് കണ്ടെത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ സമയത്ത് കണ്ടെത്താനും ചികിത്സിക്കാനും ആശുപത്രിക്ക് കഴിഞ്ഞില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ചില കുടുംബങ്ങൾ അവരുടെ കുട്ടികൾ സ്ഥിരമായ വേദനയും വൈകല്യവും അനുഭവിക്കേണ്ടിവന്നതായി വെളിപ്പെടുത്തി.

2024 ലാണ് ആശുപത്രി അന്വേഷണം ആരംഭിച്ചത്. റോയൽ കോളജ് ഓഫ് സർജൻസ് നടത്തിയ മുൻപരിശോധനയിലാണ് ഗുരുതര ആശങ്കകൾ ഉയർന്നത്. സംഭവത്തിൽ ആശുപത്രി ഖേദം രേഖപ്പെടുത്തിയിട്ടുണ്ട്. ഇരകൾക്ക് പൂർണ പിന്തുണ നൽകുമെന്നും പരാതികൾക്ക് പരിഹാരം കാണുമെന്നും അധികൃതർ അറിയിച്ചു. യാസർ ജബ്ബാർ നിലവിൽ വിദേശത്താണെന്നും ഇയാൾക്ക് യുകെയിൽ ചികിത്സ നടത്താനുള്ള ലൈസൻസ് ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തെ ആശുപത്രിയുടെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട ദിവസം എന്നാണ് GOSH ചീഫ് എക്സിക്യൂട്ടീവ് വിശേഷിപ്പിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സൗത്താംപ്ടൺ: സൗത്താംപ്ടൺ യൂണിവേഴ്സിറ്റി ആശുപത്രിയിൽ ഇന്ന് പുലർച്ചെ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് മേജർ ഇൻസിഡന്റ് പ്രഖ്യാപിച്ചു. രാവിലെ 5.30 ഓടെ തീപിടിത്തത്തെ കുറിച്ചുള്ള വിവരം ലഭിച്ചതിനെ തുടർന്ന് ഹാംപ്ഷയർ & ഐൽ ഓഫ് വൈറ്റ് ഫയർ ആൻഡ് റെസ്ക്യൂ സർവീസ് ആശുപത്രിയിൽ എത്തിയത്. തീ ഇപ്പോൾ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും തീപിടുത്തം ബാധിച്ച വാർഡുകളിലെ രോഗികളെ സുരക്ഷിത മേഖലയിലേയ്ക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു.

ആശുപത്രിയുടെ ചുറ്റുമുള്ള പ്രധാന റോഡുകൾ അടിയന്തിര സേവന വിഭാഗങ്ങൾ അടച്ചിട്ടിരിക്കുകയാണ്. ഇന്ന് നടത്താനിരുന്ന എല്ലാ ഔട്ട്പേഷ്യന്റ് അപ്പോയിന്റ്മെന്റുകളും റദ്ദാക്കിയിട്ടുണ്ട്. സന്ദർശകരോട് ആശുപത്രിയിൽ എത്തരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ജോലി ആവശ്യത്തിന് എത്തുന്ന ജീവനക്കാർക്കായി ആശുപത്രി പരിസരത്ത് പാർക്കിങ് സൗകര്യം പ്രത്യേകം ഒരുക്കിയിട്ടുണ്ട്.

ഇതിനിടെ എമർജൻസി ഡിപ്പാർട്ട്മെന്റ് ജീവന് അപകടം ഉണ്ടാകുന്ന ഗുരുതര അവസ്ഥകളല്ലാത്ത രോഗികളെ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റാൻ നിർദ്ദേശിച്ചിട്ടുണ്ട്. അടിയന്തിര ചികിത്സ ആവശ്യമായവർ RSH അല്ലെങ്കിൽ ലിമിങ്ടൺ ഉർജന്റ് ട്രീറ്റ്മെന്റ് സെന്ററുകൾ ഉൾപ്പെടെയുള്ള സമീപ പ്രദേശങ്ങളിലെ ആരോഗ്യ സേവനങ്ങൾ ഉപയോഗിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടന്നു വരുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ടോക്യോ: ജപ്പാൻ പ്രധാനമന്ത്രി സനേ തകൈചിയുമായി ടോക്യോയിൽ നടത്തിയ ചർച്ചകൾക്ക് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി സർ കിയർ സ്റ്റാർമർ അവരെ യുകെയിലേക്ക് ഔദ്യോഗിക സന്ദർശനത്തിന് ക്ഷണിച്ചു. ബ്രിട്ടനും ജപ്പാനും തമ്മിലുള്ള ബന്ധം അനേകം പതിറ്റാണ്ടുകളിലെ ഏറ്റവും ശക്തമായ ഘട്ടത്തിൽ എത്തിയതായി സ്റ്റാർമർ പറഞ്ഞു. വ്യാപാരം, സുരക്ഷ, പ്രതിരോധ സഹകരണം എന്നിവ ശക്തിപ്പെടുത്താനും ഇൻഡോ-പസഫിക് മേഖലയിലെ പങ്കാളിത്തം വർധിപ്പിക്കാനും ഇരുരാജ്യങ്ങളും ധാരണയിലെത്തി. നിർണായക മേഖലകളിൽ വിതരണ ശൃംഖല മെച്ചപ്പെടുത്താനും ഇരു രാജ്യങ്ങളും തമ്മിൽ തീരുമാനമായതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇന്ത്യ-പസഫിക് മേഖലയിൽ നിലനിൽക്കുന്ന അനിശ്ചിതത്വം, ചൈന–തായ്വാൻ വിഷയവുമായി ബന്ധപ്പെട്ട പുതിയ ആശങ്കകൾ എന്നിവ ചർച്ചയിൽ ഉയർന്നു. ലോകമെമ്പാടുമുള്ള അസ്ഥിരതയെ ശക്തിയോടെയും വ്യക്തതയോടെയും നേരിടണമെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. യുക്രെയ്നിനെ പിന്തുണയ്ക്കുന്നതിൽ ജപ്പാന്റെ നിലപാടിനെ സ്റ്റാർമർ പ്രശംസിച്ചു. സ്റ്റാർമർ ഈ വർഷം അവസാനം ചെക്കേഴ്സിലെ തന്റെ ഗ്രാമവസതിയിൽ തകൈചിയെ സ്വീകരിക്കുമെന്നും അറിയിച്ചു.

കിഴക്കൻ ഏഷ്യൻ സന്ദർശനത്തിന്റെ ഭാഗമായി സ്റ്റാർമർ ചൈനയുമായും ചർച്ച നടത്തി. ചൈനയിലേക്കുള്ള വിസയില്ലാ യാത്ര ബ്രിട്ടീഷ് പൗരന്മാർക്ക് അനുവദിക്കുക, വിസ്കിക്കുള്ള തീരുവ കുറയ്ക്കുക, £2.2 ബില്യൺ മൂല്യമുള്ള കയറ്റുമതി കരാറുകൾ ഉറപ്പാക്കുക എന്നിവ ഈ യാത്രയിലെ നേട്ടങ്ങളാണ്. അതേസമയം ബ്രിട്ടൻ ജപ്പാനും മറ്റ് സഖ്യരാജ്യങ്ങളുമായുള്ള സുരക്ഷാ പ്രതിബദ്ധതയിൽ ഉറച്ചുനിൽക്കുന്നതായും ഈ സന്ദർശനം വ്യക്തമാക്കുന്നതായി നയതന്ത്ര വിദഗ്ധർ അഭിപ്രായപ്പെട്ടു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ എല്ലാ സ്കൂളുകളും പൂർണമായും മൊബൈൽ ഫോൺ വിമുക്തമാക്കണമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സൺ അധ്യാപകർക്ക് കർശനമായ നിർദേശം നൽകി. സർക്കാർ പുറത്തിറക്കിയ പുതിയ മാർഗനിർദേശങ്ങൾ കർശനമായി നടപ്പാക്കണമെന്നും, സ്കൂളിൽ വരുന്ന ദിവസം മുഴുവനും വിദ്യാർത്ഥികൾക്ക് ഫോൺ ഉപയോഗം അനുവദിക്കരുതെന്നും അവർ വ്യക്തമാക്കി.

സ്കൂളുകളിലേക്ക് അവർ അയച്ച കത്തിൽ, ക്ലാസ് സമയങ്ങളിൽ മാത്രമല്ല ഇടവേളകളിലും ഉച്ചഭക്ഷണ സമയത്തു പോലും മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് അനുചിതമാണെന്ന് ഫിലിപ്സൺ ചൂണ്ടിക്കാട്ടി. കണക്കുകൂട്ടലുകൾക്കോ പഠനാവശ്യമായ വിവരശേഖരണത്തിനോ പോലും മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് അനുവദിക്കരുതെന്നും നിർദേശത്തിൽ പറയുന്നു.

സ്കൂളുകളിൽ മൊബൈൽ ഫോൺ നയങ്ങൾ എങ്ങനെ നടപ്പാക്കുന്നുവെന്ന് ഓഫ്സ്റ്റെഡ് (Ofsted) പരിശോധന നടത്തുമെന്നും വിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു. കൂടാതെ, വിദ്യാർത്ഥികളുടെ മുന്നിൽ അധ്യാപകരും മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്. വിദ്യാർത്ഥികളുടെ ശ്രദ്ധയും പഠന ശേക്ഷിയും മെച്ചപ്പെടുത്തുക എന്നതാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യമെന്ന് സർക്കാർ വ്യക്തമാക്കി.