Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വിരമിച്ചവർക്ക് മാത്രം അനുവദിച്ചിരിക്കുന്ന ഹൗസിംഗ് കോംപ്ലക്സിൽ അനുമതിയില്ലാതെ കുടുംബത്തെ താമസിപ്പിച്ച സംഭവത്തിൽ, ബംഗ്ലാദേശ് വംശജനായ കുടിയേറ്റക്കാരനെതിരെ ഒഴിപ്പിക്കൽ നടപടി തുടരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നു. 59 കാരനായ ഷാഹിദുൽ ഹഖ് 2024 ജൂലൈയിൽ റീഡിംഗിലെ 55 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമുള്ള ഡേവിഡ് സ്മിത്ത് കോടതി എന്ന റെസിഡൻഷ്യൽ കോംപ്ലക്സിലെ ഒറ്റമുറി ഫ്ലാറ്റിൽ താമസമാരംഭിച്ചു. എന്നാൽ അഞ്ച് മാസത്തിന് ശേഷം ഭാര്യയെയും മൂന്ന് വയസ്സുള്ള ഇരട്ടക്കുട്ടികളെയും അനുമതിയില്ലാതെ ഫ്ലാറ്റിലേക്ക് മാറ്റിയതോടെയാണ് സൗതേൺ ഹൗസിംഗ് ടെനൻസി കരാർ ലംഘിച്ചുവെന്നാരോപിച്ച് കോടതിയെ സമീപിച്ചത്.

കുട്ടികളുടെ കരച്ചിലും രാത്രി വൈകിയുള്ള ശബ്ദങ്ങളും മൂലം ഉറക്കം നഷ്ടപ്പെടുന്നതായി നിരവധി വയോധികർ പരാതിപ്പെട്ടതായി ഹൗസിംഗ് അധികൃതർ കോടതിയിൽ അറിയിച്ചു. 2024 ഡിസംബർ മുതൽ 2025 ഒക്ടോബർ വരെ 39 ദിവസങ്ങളിലായി ശബ്ദ മലിനീകരണവും പെരുമാറ്റവും സംബന്ധിച്ച നിരവധി പരാതികൾ രജിസ്റ്റർ ചെയ്തതായാണ് കോടതിയിൽ വെളിപ്പെട്ടത് . അടിയന്തിര സഹായത്തിനുള്ള അലാറം കോർഡ് കുട്ടികൾ പലതവണ വലിച്ചതായും, ചുമരുകളിൽ ക്രയോൺ കൊണ്ട് വരച്ചതായും ആരോപണമുണ്ട്. എന്നാൽ ഇംഗ്ലീഷ് അറിയാത്തതിനാൽ കരാറിലെ നിബന്ധനകൾ മനസ്സിലായില്ലെന്നും, തന്നെ ഒഴിപ്പിക്കുന്നത് കുടുംബജീവിതത്തിന് അവകാശം ഉറപ്പു നൽകുന്ന യൂറോപ്യൻ മനുഷ്യാവകാശ കൺവെൻഷന്റെ ആർട്ടിക്കിൾ 8 ലംഘനമാകുമെന്നുമാണ് ഹഖിന്റെ വാദം.

ആർട്ടിക്കിൾ 8 പ്രകാരമുള്ള വാദം പരിഗണിച്ച് ജില്ലാ ജഡ്ജി ഒഴിപ്പിക്കൽ ഉത്തരവ് ഉടൻ പുറപ്പെടുവിച്ചില്ല. കേസ് ജനുവരിയിൽ പരിഗണിക്കാനിരുന്നെങ്കിലും മേയ് 5 ലേക്ക് മാറ്റി. ടെനൻസി കരാർ ഒപ്പുവെച്ചപ്പോൾ നിബന്ധനകൾ അംഗീകരിച്ചതായി ഹഖ് തന്നെ സ്ഥിരീകരിച്ചതാണെന്നും, ഈ ഫ്ലാറ്റ് കുടുംബവാസത്തിന് യോജിച്ചതല്ലെന്നും സൗതേൺ ഹൗസിംഗ് കോടതിയിൽ വ്യക്തമാക്കി. 1997 മുതൽ യുകെയിൽ താമസിക്കുന്ന താൻ ബ്രിട്ടീഷ് പൗരനാണെന്നും, കൂടുതൽ അനുയോജ്യമായ വീട് ലഭിച്ചാൽ മാറാൻ തയ്യാറാണെന്നും ഹഖ് പ്രതികരിച്ചു. ആർട്ടിക്കിൾ 8 ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന ചർച്ച ശക്തമാകുന്നതിനിടെ കേസ് വലിയ ശ്രദ്ധ നേടുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: യുകെയിൽ ജോലി ചെയ്യുന്നതിനായി നിർബന്ധിത ഡിജിറ്റൽ ഐഡി നടപ്പാക്കാനുള്ള സർക്കാർ പദ്ധതി പിന്‍വലിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . 2029 മുതൽ ജോലി ചെയ്യാനുള്ള അവകാശ പരിശോധനകൾ ഡിജിറ്റലായി നടക്കുമെങ്കിലും, പുതിയ ഡിജിറ്റൽ ഐഡി പദ്ധതിയിൽ രജിസ്റ്റർ ചെയ്യൽ സ്വമേധയാ തിരഞ്ഞെടുക്കാവുന്നതായിരിക്കും. കഴിഞ്ഞ വർഷം പ്രധാനമന്ത്രി സർ കിയർ സ്റ്റാർമർ പ്രഖ്യാപിച്ച ഡിജിറ്റൽ ഐഡി ഇല്ലാതെ യുകെയിൽ ജോലി ചെയ്യാനാകില്ല എന്ന നിലപാടിൽ നിന്നുള്ള ശ്രദ്ധേയമായ മാറ്റമാണിത്.

ഇമിഗ്രേഷൻ നിയന്ത്രണം ശക്തമാക്കാൻ നിർബന്ധിത ഡിജിറ്റൽ ഐഡി സഹായിക്കുമെന്നായിരുന്നു സർക്കാരിന്റെ മുൻ വാദം. എന്നാൽ, ശക്തമായ വിമർശനവും മൂന്ന് ദശലക്ഷത്തോളം പേർ ഒപ്പുവച്ച പാർലമെന്റ് ഹർജിയും ഉയർന്നതോടെയാണ് നിലപാട് മാറിയത്. ലേബർ പാർട്ടിക്കുള്ളിലുള്ള വിയോജിപ്പും മാറ്റത്തിന് വഴിവെച്ചു. ഇനി ഡിജിറ്റൽ ഐഡി പൊതുസേവനങ്ങളിലേക്കുള്ള പ്രവേശനം ലളിതമാക്കുന്ന ഒരു ഉപകരണമെന്ന നിലയിലാണ് സർക്കാർ കൂടുതൽ ഊന്നൽ നൽകുക.

പ്രതിപക്ഷ കക്ഷികൾ തീരുമാനം സർക്കാരിന്റെ മലക്കം മറിച്ചിൽ ‘ ആണെന്ന് വിമർശിച്ചു. കൺസർവേറ്റീവ് നേതാവ് കെമി ബാഡനോക്ക് നയം ‘തെറ്റായിരുന്നുവെന്ന്’ പ്രതികരിച്ചു. ലിബറൽ ഡെമോക്രാറ്റുകളും റിഫോം യുകെയും ഗ്രീൻ പാർട്ടിയും തീരുമാനത്തെ സ്വാഗതം ചെയ്തു. നിലവിൽ തന്നെ തൊഴിലുടമകൾക്ക് ജോലി ചെയ്യാനുള്ള അവകാശ പരിശോധന നിർബന്ധമാണെന്നും, Gov.uk One Login, വരാനിരിക്കുന്ന Gov.uk Wallet തുടങ്ങിയ സർക്കാർ സംവിധാനങ്ങളെ ആധാരമാക്കിയായിരിക്കും ഡിജിറ്റൽ ഐഡി നടപ്പാക്കുന്നതെന്നും സർക്കാർ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

എഡിൻബറോ: 2026–27 സാമ്പത്തിക വർഷത്തേക്കുള്ള സ്‌കോട്ടിഷ് ബജറ്റിൽ വരുമാനനികുതി പരിധികളിൽ ധനകാര്യ മന്ത്രി ഷോണ റോബിസൺ മാറ്റങ്ങൾ പ്രഖ്യാപിച്ചു . ഇതനുസരിച്ച് അടുത്ത സാമ്പത്തിക വർഷം സ്‌കോട്ട് ലൻഡിലെ 55 ശതമാനം നികുതിദായകർക്ക് യുകെയിലെ മറ്റ് ഭാഗങ്ങളിലേക്കാൾ കുറവ് വരുമാന നികുതി നൽകിയാൽ മതിയെന്ന് സർക്കാർ അവകാശപ്പെട്ടു. അടിസ്ഥാന (20%) നികുതി നിരക്കിന്റെ പരിധി £15,398ൽ നിന്ന് £16,537ലേക്കും ഇടത്തരം (21%) നിരക്ക് ആരംഭിക്കുന്ന പരിധി £27,492ൽ നിന്ന് £29,527ലേക്കും ഉയർത്തും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ഇതോടെ £33,500ൽ താഴെ വരുമാനമുള്ളവർക്ക് പരമാവധി £40 വരെ നികുതി ഇളവ് ലഭിക്കും. എന്നാൽ ഉയർന്ന (42%), അഡ്വാൻസ്ഡ് (45%), ടോപ്പ് (48%) നികുതി നിരക്കുകൾ നിലവിലെ പോലെ തുടരും; £50,000 വരുമാനം ഉള്ളവർക്ക് ഇംഗ്ലണ്ടിനേക്കാൾ ഏകദേശം £1,500 അധിക നികുതി നൽകേണ്ടിവരും.

£10 ലക്ഷം മൂല്യമുള്ള വീടുകൾക്ക് 2028 ഏപ്രിൽ മുതൽ രണ്ട് പുതിയ കൗൺസിൽ ടാക്‌സ് ബാൻഡുകൾ നടപ്പാക്കുമെന്നും റോബിസൺ പ്രഖ്യാപിച്ചു. ഇതിലൂടെ കൗൺസിലുകൾക്ക് അധിക വരുമാനം ലഭിക്കുമെന്നും നികുതിയിൽ കൂടുതൽ നീതിതുല്യത ഉണ്ടാകുമെന്നും സർക്കാർ വിശദീകരിച്ചു. ഇതിന് പുറമെ, സ്കോട്ടിഷ് ചൈൽഡ് പേയ്മെന്റ് 2027–28 മുതൽ ഒരു വയസിൽ താഴെയുള്ള കുട്ടികളുള്ള കുടുംബങ്ങൾക്ക് ആഴ്ചയിൽ £40 ആയി ഉയർത്തും. റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി, ലെഷർ മേഖലകൾക്ക് 2026–27ൽ 15% ബിസിനസ് റേറ്റ്സ് ഇളവ്, റോഡുകളും റെയിൽവേയും ഫെറി ഫ്ലീറ്റും ഉൾപ്പെടുന്ന ഗതാഗത നിക്ഷേപങ്ങൾ, £1.5 ബില്യൺ കാര്യക്ഷമതാ ലാഭം, എല്ലാ പ്രൈമറി സ്കൂളുകളിലും ബ്രേക്ക്ഫാസ്റ്റ്–ആഫ്റ്റർ സ്കൂൾ ക്ലബുകൾ, ‘സമ്മർ ഓഫ് സ്പോർട്’, സ്വകാര്യ ജെറ്റുകൾക്ക് ഉൾപ്പെടെ എയർ ഡിപാർച്ചർ ടാക്‌സ്, ആരോഗ്യ–സാമൂഹ്യ പരിപാലനത്തിന് £22.5 ബില്യൺ, സർവകലാശാലകൾക്കും കോളേജുകൾക്കും അധിക £70 മില്യൺ എന്നിവയും ബജറ്റിലുണ്ട്.

പ്രതിപക്ഷ കക്ഷികൾ ബജറ്റിനെക്കുറിച്ച് സമിശ്ര പ്രതികരണമാണ് രേഖപ്പെടുത്തിയത്. കൺസർവേറ്റീവുകൾ ഇത് മധ്യവർഗത്തിന് ഗുണകരമല്ലെന്ന് വിമർശിച്ചപ്പോൾ, ലേബർ ‘യഥാർത്ഥ മാറ്റം ഉണ്ടാക്കുന്നില്ലെന്ന് കുറ്റപ്പെടുത്തി. ഗ്രീൻസ് ‘മാൻഷൻ ടാക്‌സ്’ ഉൾപ്പെടെയുള്ള നടപടികളെ സ്വാഗതം ചെയ്തെങ്കിലും സൗജന്യ ചൈൽഡ്‌കെയർ മാനദണ്ഡങ്ങളിൽ മാറ്റമില്ലാത്തതിൽ നിരാശ പ്രകടിപ്പിച്ചു. സ്കോട്ടിഷ് ഫിസ്കൽ കമ്മീഷൻ വിലയിരുത്തൽ പ്രകാരം വരുമാനനികുതി മാറ്റങ്ങൾ 2027–28ൽ £72 മില്യണും 2028–29 മുതൽ ഏകദേശം £200 മില്യണും അധിക വരുമാനം സൃഷ്ടിക്കും. ബജറ്റ് ബിൽ ഉടൻ പാർലമെന്റിൽ അവതരിപ്പിക്കപ്പെടും. ഫെബ്രുവരി 25നാണ് അന്തിമ വോട്ടെടുപ്പ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: സംരക്ഷണ പരിചരണത്തിൽ (ഫോസ്റ്റർ, റെസിഡൻഷ്യൽ, കിൻഷിപ്പ് കെയർ) വളരുന്ന കൗമാരക്കാരിൽ ഓരോ നാലുപേരിലും ഒരാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്ന ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്തുവന്നു . 2000–2002 കാലഘട്ടത്തിൽ ജനിച്ച 19,000 പേരെ പിന്തുടർന്ന മില്ലേനിയം കോഹോർട്ട് സ്റ്റഡി ഡേറ്റയെ അടിസ്ഥാനമാക്കിയാണ് ഈ ഗവേഷണം നടന്നത്. പരിചരണ പരിചയമുള്ള 17 വയസ്സുകാരിൽ 26 ശതമാനം പേർ ജീവനൊടുക്കാൻ ശ്രമിച്ചുവെന്ന് കണ്ടെത്തിയിട്ടുണ്ട് . മറ്റുള്ള കൗമാരക്കാരിൽ ഇത് വെറും 7 ശതമാനം മാത്രമാണ്. യുസിഎൽ സെന്റർ ഫോർ ലോംഗിറ്റ്യൂഡിനൽ സ്റ്റഡീസിലെ ഗവേഷകർ നടത്തിയ പഠനത്തിന് നഫീൽഡ് ഫൗണ്ടേഷന്റെ പിന്തുണയുണ്ടായിരുന്നു.

പഠനം സൂചിപ്പിക്കുന്നത് ആത്മഹത്യാ ശ്രമങ്ങൾക്ക് പുറമേ, കെയർ പരിചരണത്തിൽ ഉള്ള കൗമാരക്കാർക്ക് ഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങളും കൂടുതലാണെന്നതാണ്. ഫോസ്റ്റർ കെയറിൽ ഉണ്ടായിരുന്നവരിൽ 56 ശതമാനം പേർ സ്വയം പരിക്കേൽപ്പിച്ചിട്ടുണ്ടെന്നും, പരിചരണം ഇല്ലാത്തവരിൽ ഇത് 24 ശതമാനം മാത്രമാണെന്നും കണ്ടെത്തി. കൂടാതെ, ഫോസ്റ്റർ കെയർ അനുഭവമുള്ളവരിൽ 39 ശതമാനം പേർക്ക് ഉയർന്ന തോതിലുള്ള വിഷാദം ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. പരിചരണ പരിചയം ഇല്ലാത്തവരിൽ ഇത് 16 ശതമാനം മാത്രം ആണ് . ലൈംഗിക പെരുമാറ്റത്തിലും വ്യത്യാസമുണ്ട്. പരിചരണത്തിലായിരുന്നവരിൽ കുറഞ്ഞ പ്രായത്തിൽ ലൈംഗിക ബന്ധവും ഗർഭധാരണവും കൂടുതലാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

ഈ സാഹചര്യം ദേശീയ അടിയന്തിരാവസ്ഥ യാണെന്ന് നഫീൽഡ് ഫാമിലി ജസ്റ്റിസ് ഒബ്സർവേറ്ററി ഡയറക്ടർ ലിസ ഹാർക്കർ പറഞ്ഞു. പരിചരണ പരിചയമുള്ള യുവാക്കൾക്ക് ജീവിതത്തിൽ ശക്തമായ പിന്തുണ ഉറപ്പാക്കണമെന്നും, പിന്തുണ പെട്ടെന്ന് അവസാനിക്കുന്ന ‘ക്ലിഫ് എഡ്ജ്’ സമീപനം മാറ്റണമെന്നും ഗവേഷകർ ആവശ്യപ്പെട്ടു. പഠനം “അതീവ ആശങ്കജനകമാണെന്ന്” അംഗീകരിച്ചുകൊണ്ട്, സാമൂഹ്യപ്രവർത്തകരെയും എൻഎച്ച്എസ് വിദഗ്ധരെയും ഏകോപിപ്പിച്ച് കുട്ടികൾക്ക് നേരത്തെ തന്നെ മാനസികാരോഗ്യ സഹായം ലഭ്യമാക്കുന്ന നടപടികൾ ശക്തമാക്കുമെന്ന് സർക്കാർ വക്താവ് അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ഫ്ലൂവും നോറോവൈറസും ശക്തമായി പടരുന്നതോടെ യുകെയിലെ നാല് എൻഎച്ച്എസ് ആശുപത്രി ട്രസ്റ്റുകൾ ‘ക്രിറ്റിക്കൽ ഇൻസിഡന്റ്’ പ്രഖ്യാപിച്ചു. കനത്ത തണുപ്പ് തുടരുന്നതിനിടെ വയോധികരും ദുർബലരുമായ രോഗികൾ തണുപ്പുമായി ബന്ധപ്പെട്ട അസുഖങ്ങളാൽ കൂടുതൽ എണ്ണം ആശുപത്രികളിൽ പ്രവേശിക്കുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. അടിയന്തിര വിഭാഗങ്ങളിലെ തിരക്കും കിടക്കകളുടെ കുറവും സേവനങ്ങളെ കടുത്ത സമ്മർദ്ദത്തിലാക്കിയതായി അധികൃതർ വ്യക്തമാക്കി.

സറി മേഖലയിൽ പ്രവർത്തിക്കുന്ന റോയൽ സറി എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്, എപ്സം ആൻഡ് സെന്റ് ഹെലിയർ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് ട്രസ്റ്റ്, സറി ആൻഡ് സസെക്‌സ് ഹെൽത്ത്‌കെയർ ട്രസ്റ്റ് എന്നിവയും കെന്റിലെ മാർഗേറ്റിലുള്ള ക്വീൻ എലിസബത്ത് ദി ക്വീൻ മദർ ആശുപത്രി ഉൾപ്പെടുന്ന ഈസ്റ്റ് കെന്റ് ഹോസ്പിറ്റൽസ് യൂണിവേഴ്സിറ്റി ട്രസ്റ്റും ക്രിറ്റിക്കൽ ഇൻസിഡന്റ് പ്രഖ്യാപിച്ചിട്ടുണ്. ഉയർന്ന അഡ്മിഷൻ നിരക്കും ശീതകാല വൈറൽ രോഗങ്ങളുമാണ് കിടക്കകൾ മുഴുവനായി നിറയാൻ കാരണമെന്ന് എൻഎച്ച്എസ് അറിയിച്ചു. ഡിസ്ചാർജ് വൈകുന്നതും സ്റ്റാഫ് രോഗാവസ്ഥയും പ്രതിസന്ധി കൂട്ടുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ജനുവരി ആദ്യവാരത്തിൽ ഫ്ലൂ ബാധിച്ച് ആശുപത്രികളിൽ പ്രവേശിച്ചവരുടെ ശരാശരി എണ്ണം മുൻവാരത്തേക്കാൾ വർധിച്ചതായും ആഘോഷകാലത്തെ കൂട്ടായ്മകൾ വൈറസ് വ്യാപനം കൂട്ടിയെന്നും എൻഎച്ച്എസ് ഇംഗ്ലണ്ട് വ്യക്തമാക്കി. ഈ ശീതകാലത്ത് അപൂർവമായ ഫ്ലൂ തരംഗം ഉണ്ടാകാമെന്ന മുന്നറിയിപ്പുമായി മെഡിക്കൽ ഡയറക്ടർ പ്രൊഫ. ജൂലിയൻ റെഡ്‌ഹെഡ് വാക്സിൻ എടുക്കാൻ അർഹരായ എല്ലാവരോടും മുന്നോട്ട് വരാൻ അഭ്യർഥിച്ചു. കൂടുതൽ പകർച്ചശേഷിയുള്ള H3N2 വക ദേദം ആശങ്ക വർധിപ്പിക്കുന്നതായി ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിസ്റ്റൾ: ബ്രിസ്റ്റൾ നോർത്ത് ഈസ്റ്റ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ജൂയിഷ് ലേബർ എംപി ഡാമിയൻ ഈഗന്റെ സ്‌കൂൾ സന്ദർശനം പ്രൊ-പാലസ്‌തീൻ ഗ്രൂപ്പിന്റെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് റദ്ദ് ചെയ്യപ്പെട്ടു. ബ്രിസ്റ്റൾ ബ്രൂണൽ അക്കാഡമിയിൽ വിദ്യാർത്ഥികളുമായി സംസാരിച്ച് ജനപ്രതിനിധികളുടെ ജോലി, ജനാധിപത്യം, രാഷ്ട്രീയ പങ്കാളിത്തം എന്നിവയെ കുറിച്ച് ബോധവൽക്കരിക്കാനുള്ള സന്ദർശനം ആണ് സംഭവം നടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി ഉണ്ടായിരുന്നപ്പോൾ സ്‌കൂൾ അധികൃതർ റദ്ദാക്കിയത് . ബ്രിട്ടീഷ് കമ്യൂണിറ്റീസ് സെക്രട്ടറി സ്റ്റീവ് റീഡ് ഈ സംഭവത്തെ “അത്യന്തം അപമാനകരം” എന്ന് വിശേഷിപ്പിച്ചു,


പ്രതിഷേധത്തെയും വിമർശനത്തെയും തുടർന്ന് സന്ദർശനം റദ്ദ് ചെയ്യപ്പെട്ടതിന് ശേഷം ബ്രിസ്റ്റൾ പാലസ്‌തീൻ സൊളിഡാരിറ്റി ക്യാമ്പയിൻ ഫേസ്ബുക്ക് പേജിൽ “ഇസ്രായേലിന്റെ ഗാസായിലെ കൂട്ടക്കൊലയ്ക്ക് പിന്തുണ നൽകുന്ന രാഷ്ട്രീയക്കാരെ സ്കൂളുകളിൽ സ്വാഗതം ചെയ്യില്ല” എന്ന് പ്രസ്താവിച്ചു. ഇവർക്ക് അനുകൂലമായവർ യോഗങ്ങൾ സംഘടിപ്പിക്കുകയും സന്ദർശന ദിവസം പ്രതിഷേധം നടത്താനുള്ള പദ്ധതികളും തയാറാക്കിയിരുന്നു . ബ്രിസ്റ്റൾ NEU (നാഷണൽ എജ്യൂക്കേഷൻ യൂണിയൻ) സ്റ്റാഫ് ഗ്രൂപ്പ് സന്ദർശനം റദ്ദാക്കിയതിന് പിന്തുണ അറിയിക്കുകയും, ഇത് വിദ്യാർത്ഥികളുടെ സുരക്ഷ, ഐക്യബോധം, നൈതിക മൂല്യങ്ങൾ എന്നിവയ്ക്ക് നേട്ടമാണെന്നും പറഞ്ഞു .

എംപി ഈഗന്റെ സന്ദർശനത്തിൽ വിദ്യാർത്ഥികൾക്ക് ജനാധിപത്യം, എംപികളുടെ ജോലി, സാമൂഹിക പ്രതിസന്ധികളിൽ പങ്കാളിത്തം എന്നിവയെക്കുറിച്ച് അറിയാൻ അവസരം നൽകാനായിരുന്നു ശ്രമം. സ്‌കൂൾ അധികൃതർ, വിദ്യാർത്ഥികളുടെ പഠനത്തിൽ തടസ്സം വരാതിരിക്കാനും സുരക്ഷ ഉറപ്പാക്കാനും തീരുമാനം എടുത്തുവെന്നാണ് അറിയിച്ചത് . പോലീസ് നിർദേശം അനുസരിച്ച് പുതിയ തീയതി പിന്നീട് നിശ്ചയിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: യുകെയിൽ ബൈബിൾ വിൽപ്പന ചരിത്രത്തിലെ ഉയർന്ന നിലയിലെത്തി. 2025ൽ ബൈബിൾ വിൽപ്പന 2019 മായി താരതമ്യം ചെയ്യുമ്പോൾ 134 ശതമാനം വർധിച്ചതായി പഠന റിപ്പോർട്ട്. കഴിഞ്ഞ വർഷം മാത്രം യുകെയിൽ ബൈബിൾ വിൽപ്പനയിൽ 6.3 മില്യൺ പൗണ്ടിന്റെ ഇടപാടാണ് നടന്നത്. ക്രിസ്ത്യൻ പ്രസാധകരായ എസ്.പി.സി.കെ ഗ്രൂപ്പ് നീൽസൺ ബുക്ക്‌സ്‌കാൻ ഡേറ്റയുടെ അടിസ്ഥാനത്തിൽ നടത്തിയ പഠനമാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. ദീർഘകാല ഇടിവിന് ശേഷം ബൈബിൾ വിൽപ്പനയിൽ വ്യക്തമായ ഉണർവാണ് ഇപ്പോൾ രേഖപ്പെടുത്തുന്നത്.

ഈ വർധനയ്ക്ക് പിന്നിൽ പ്രധാനമായും യുവതലമുറയാണെന്ന് പുസ്തകവ്യാപാരികളും പഠന റിപ്പോർട്ടും ചൂണ്ടിക്കാട്ടുന്നു. ക്രിസ്തീയ പശ്ചാത്തലമില്ലാത്ത, സഭയുമായോ മതപരമായ പഠനങ്ങളുമായോ ബന്ധമില്ലാത്ത നിരവധി യുവാക്കൾ ആദ്യമായാണ് ബൈബിൾ വായിക്കാൻ എത്തുന്നതെന്ന് ലണ്ടനിലെ വെസ്റ്റ്‌മിൻസ്റ്റർ ആബിക്ക് സമീപമുള്ള ചർച്ച് ഹൗസ് ബുക്ക്‌ ഷോപ്പിന്റെ റീട്ടെയിൽ ഡയറക്ടർ ഓഡ് പാസ്‌കിയർ പറഞ്ഞു. ജീവിതത്തിന്റെ അർഥവും ആത്മീയതയും തേടുന്ന യുവാക്കൾ സാമൂഹിക മാധ്യമങ്ങളിലൂടെയും ഓൺലൈൻ സ്വാധീനങ്ങളിലൂടെയും ആത്മീയ യാത്ര ആരംഭിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.

ബൈബിൾ വിൽപ്പനയിലെ ഉയർച്ച ഇംഗ്ലണ്ടും വെയിൽസും ഉൾപ്പെടെ സഭകളിലെ ആരാധനാ സാന്നിധ്യ വർധനയുമായി ബന്ധപ്പെട്ടിരിക്കുന്നതായും പഠനം വ്യക്തമാക്കുന്നു. 2018നു ശേഷം സഭയിൽ പ്രാർത്ഥനയിൽ പങ്കെടുക്കുന്നവരുടെ എണ്ണം 50 ശതമാനം വർധിച്ചതായി ബൈബിൾ സൊസൈറ്റി റിപ്പോർട്ട് പറയുന്നു. 18–24 പ്രായക്കാർക്കിടയിൽ സഭാ സാന്നിധ്യം 2018ലെ 4 ശതമാനത്തിൽ നിന്ന് 2024ൽ 16 ശതമാനമായി ഉയർന്നതും ശ്രദ്ധേയമാണ്. രാഷ്ട്രീയ–സാമൂഹിക അസ്ഥിരതകൾ, കോവിഡ് , മാനസികാരോഗ്യ പ്രതിസന്ധികൾ എന്നിവ യുവാക്കളെ ആത്മീയതയിലേക്കു തിരിയാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണെന്ന് ഗവേഷകർ വിലയിരുത്തുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: യുകെയിലേക്കുള്ള കുടിയേറ്റം കണക്കുകളിൽ വലിയ തോതിൽ കുറഞ്ഞിട്ടും കുടിയേറ്റം വർധിച്ചുവെന്ന തെറ്റായ ധാരണയിൽ ആണ് ഭൂരിപക്ഷം വോട്ടർമാരും എന്ന് കാണിക്കുന്ന പുതിയ അഭിപ്രായ സർവേ പുറത്തു വന്നു. ‘മോർ ഇൻ കോമൺ’ നടത്തിയ സർവേയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജൂൺ 2025 വരെ ഉള്ള ഒരു വർഷത്തിനിടെ യുകെയിലെ നെറ്റ് മൈഗ്രേഷൻ നേരത്തെയുള്ളതുമായി താരതമ്യം ചെയ്യുമ്പോൾ മൂന്നിലൊന്നിലധികം കുറഞ്ഞെങ്കിലും 67 ശതമാനം ആളുകളും കുടിയേറ്റം ഉയർന്നുവെന്നാണ് വിശ്വസിക്കുന്നതെന്ന് റിപ്പോർട്ട് പറയുന്നു. അതേസമയം, അതിർത്തികൾ നിയന്ത്രിക്കുന്നതിൽ സർക്കാരിന് കഴിവുണ്ടെന്ന കാര്യത്തിൽ ഭൂരിഭാഗം ജനങ്ങൾക്കും വിശ്വാസമില്ലെന്നും സർവേ വ്യക്തമാക്കുന്നു.

സമീപ മാസങ്ങളിൽ ലേബർ സർക്കാർ സ്വീകരിച്ച കടുത്ത കുടിയേറ്റ നയങ്ങൾക്കിടയിലും സർക്കാരിനോടുള്ള ജനവിശ്വാസം ഇടിഞ്ഞിരിക്കുകയാണ്. കുടിയേറ്റ വിഷയത്തിൽ സർക്കാരിനോട് വിശ്വാസമില്ലെന്നു പറഞ്ഞവരുടെ ശതമാനം 74 ആയി ഉയർന്നതായി സർവേ വ്യക്തമാക്കുന്നു. 2024 ൽ ലേബറിനെ പിന്തുണച്ചവരിലടക്കം വിശ്വാസത്തിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. അഭയാർത്ഥി പദവി ലഭിച്ചവർക്ക് പൗരത്വം നേടാൻ 20 വർഷം കാത്തിരിക്കേണ്ടി വരുമെന്നതടക്കമുള്ള നിർദേശങ്ങളും അഭയാർഥികളുടെ സ്വത്ത് പിടിച്ചെടുക്കാനുള്ള സാധ്യതയും കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

അതേസമയം, ചെറിയ ബോട്ടുകളിലൂടെ ചാനൽ കടന്ന് യുകെയിലെത്തുന്നവരെ കുറിച്ചുള്ള വാർത്തകളാണ് പൊതുധാരണയെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നതെന്നും സർവേ ചൂണ്ടിക്കാട്ടുന്നു. 2025 ജൂൺ വരെ ഒരു വർഷത്തിനിടെ 43,000 പേർ ബോട്ടുകളിലൂടെ എത്തിയെങ്കിലും ഇത് ആകെ കുടിയേറ്റത്തിന്റെ അഞ്ച് ശതമാനത്തിൽ താഴെ മാത്രമാണെന്ന് ഔദ്യോഗിക കണക്കുകൾ പറയുന്നു. വിസ അപേക്ഷകളിലും വൻ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതേസമയം, സർക്കാർ കുടിയേറ്റം കുറയ്ക്കാനുള്ള നടപടികൾ ഫലപ്രദമാണെന്ന് അവകാശപ്പെടുമ്പോൾ, ചില ലേബർ എംപിമാർ ഈ നയങ്ങൾ ആരോഗ്യ–സാമൂഹിക പരിചരണ മേഖലകളിൽ ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ്കയും ഉയർത്തുന്നുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കവൻട്രി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ഓൺലൈനിലൂടെ അശ്ലീല ചാറ്റിങ് നടത്തിയെന്ന പരാതിയിൽ യുകെയിൽ ഇന്ത്യൻ വിദ്യാർഥി അറസ്റ്റിലായി ഗുരീത് ജീതേഷ് എന്ന യുവാവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കവൻട്രി റെഡ് ലെയ്നിലെ സ്റ്റുഡന്റ് ഹൗസിങ്ങിൽ താമസിച്ചിരുന്ന ഇയാൾ യുകെയിൽ എത്തിയിട്ട് മൂന്ന് മാസം മാത്രമായിരിക്കെയാണ് സംഭവം പുറത്തുവന്നത്. സംഭവത്തെ തുടർന്ന് ഇയാളെ സ്റ്റുഡന്റ് ഹോസ്റ്റലിൽ നിന്ന് പുറത്താക്കി.

14 വയസ്സിൽ താഴെയുള്ള പെൺകുട്ടിയാണെന്ന് അവകാശപ്പെട്ട വ്യക്തിയുമായാണ് ഗുരീത് ചാറ്റ് നടത്തിയതെന്നാണ് വിവരം. അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിഡിയോയിൽ ഗുരീത് ക്ഷമ ചോദിക്കുന്നതും, മുന്നറിയിപ്പ് നൽകി വിട്ടയക്കണമെന്നാവശ്യപ്പെടുന്നതും കാണാം. എന്നാൽ, ഇത് ഓൺലൈൻ ഗ്രൂമിങ്ങിനെതിരെയുള്ള നടപടിയാണെന്നും ഇനി മുന്നറിയിപ്പിന് പ്രസക്തിയില്ലെന്നും കൂടെയുണ്ടായിരുന്ന ഒരാൾ പറയുന്നുണ്ട്.

ചൈൽഡ് പ്രൊട്ടക്ഷൻ വിജിലന്റുമാർ നടത്തിയ ഇടപെടലിലൂടെയാണ് ഗുരീത് കുടുങ്ങിയത്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ കുട്ടികളെ ലൈംഗിക ചൂഷണത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കുന്ന അനൗദ്യോഗിക സംഘങ്ങളാണ് ഇവർ. കുട്ടികളെന്ന പേരിൽ ചാറ്റ് നടത്തി സംശയമുള്ളവരെ കണ്ടെത്തുകയും, കൂടിക്കാഴ്ചകൾ രേഖപ്പെടുത്തി പൊലീസിന് കൈമാറുകയും ചെയ്യുകയാണ് ഇവർ ചെയ്യുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ഇംഗ്ലണ്ടിന്റെ തെക്കുകിഴക്കൻ മേഖലകളായ സസെക്സും കെന്റും ഉൾപ്പെടെ പതിനായിരക്കണക്കിന് വീടുകളിൽ ഇപ്പോഴും കുടിവെള്ളവിതരണം പുനഃസ്ഥാപിക്കാനായിട്ടില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . സസെക്സിലെ ഈസ്റ്റ് ഗ്രിൻസ്റ്റെഡിൽ മാത്രം ഏകദേശം 16,500 വീടുകൾക്ക് വെള്ളം ലഭിക്കുകയോ മർദ്ദം വളരെ കുറവായിരിക്കുകയോ ചെയ്യുന്നതായുള്ള റിപ്പോർട്ടുകൾ ആണ് പുറത്തുവരുന്നത് . ഈസ്റ്റ്‌ബോൺ, അപ്പർ ഡിക്കർ ഗ്രാമം എന്നിവിടങ്ങളിലും സമാന അവസ്ഥ തുടരുകയാണ് . കെന്റിലെ ഹോളിങ്ബോൺ, ഹെഡ്കോൺ, അൾകോംബ്, കിംഗ്സ്‌വുഡ്, സട്ടൺ വാലൻസ് തുടങ്ങിയ പ്രദേശങ്ങളിലെ ഏകദേശം 4,500 വീടുകൾക്ക് പൂർണമായി വെള്ളം ലഭിക്കുന്നില്ല. വ്രോതം, സെവനോക്സ്, മെയ്ഡ്‌സ്റ്റോണിലെ ലൂസ് മേഖലകളിൽ കുറഞ്ഞ മർദ്ദമോ വിതരണ മുടക്കമോ അനുഭവപ്പെടുന്നുണ്ട് .

സൗത്ത് ഈസ്റ്റ് വാട്ടർ (SEW) ജനങ്ങൾക്ക് ഉണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിക്കുകയും മുൻഗണനാ പട്ടികയിലുള്ളവർക്ക് വെള്ളം എത്തിച്ചു കൊണ്ടിരിക്കുകയാണെന്നും അറിയിച്ചു. സ്റ്റോം ഗോറെട്ടിയും കനത്ത തണുപ്പും ഈസ്റ്റ് ഗ്രിൻസ്റ്റെഡിലെ പ്രശ്നങ്ങൾക്ക് കാരണമാണെന്നും, ഈസ്റ്റ്‌ബോണിലെ വിതരണ തടസ്സം നെറ്റ്‌വർക്ക് മാറ്റങ്ങളാലാണെന്നും കമ്പനി വിശദീകരിച്ചു. കെന്റിലെ ചില പ്രദേശങ്ങളിൽ അയൽ വാട്ടർ കമ്പനികളിൽ നിന്ന് സാധാരണ ലഭിക്കുന്ന ശുദ്ധജലവിതരണം ലഭിക്കാത്തതും പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട് . മേഖലയിൽ പലയിടങ്ങളിലും ബോട്ടിൽ വെള്ളം വിതരണം ചെയ്യുന്ന സ്റ്റേഷനുകൾ തുറന്നിട്ടുണ്ട്. പക്ഷെ അവിടേക്കുള്ള വാഹനതിരക്ക് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നുവെന്ന് നാട്ടുകാർ പരാതിപ്പെട്ടു.

സ്ഥിതി ഏറ്റവും മോശമായ സാഹചര്യം ആണെന്ന് പ്രാദേശിക എം.പി. മിംസ് ഡേവീസ് വിശേഷിപ്പിച്ചു. പരിസ്ഥിതി വകുപ്പിലെ മന്ത്രി മേരി ക്രീഗ് പ്രശ്നം “പൂർണമായും അംഗീകരിക്കാനാവാത്തത്” ആണെന്നും, വെള്ളവിതരണം വേഗത്തിൽ പുനഃസ്ഥാപിക്കാൻ വാട്ടർ കമ്പനികളുമായി അടിയന്തിര യോഗങ്ങൾ നടത്തിയെന്നും പറഞ്ഞു. പ്രത്യേകിച്ച് വയോധികർ, അസുഖബാധിതർ, കുട്ടികളുള്ള കുടുംബങ്ങൾ എന്നിവർക്കാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് നേരിടുന്നത്. . അധികൃതർ പറയുന്നതനുസരിച്ച്, ചില പ്രദേശങ്ങളിൽ ചൊവ്വാഴ്ചയോടെ മാത്രമേ സാധാരണ വിതരണത്തിലേക്ക് മടങ്ങാനാകൂ.

Copyright © . All rights reserved