Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: യുകെയിൽ പണപ്പെരുപ്പം അഞ്ച് മാസത്തിനുശേഷം ആദ്യമായി ഉയർന്ന് ഡിസംബറിൽ 3.4 ശതമാനത്തിലെത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ONS) പുറത്തുവിട്ട കണക്കുകൾ പ്രകാരം നവംബറിലെ 3.2 ശതമാനത്തിൽ നിന്നാണ് പണപ്പെരുപ്പം വർധിച്ചത്‌ . എന്നാൽ സാമ്പത്തിക വിദഗ്ധർ 3.3 ശതമാനം വർദ്ധനവ് മാത്രമേ പ്രതീക്ഷിച്ചിരുന്നുള്ളൂ. ക്രിസ്മസ് കാലയളവിൽ എയർഫെയറുകൾ ഉയർന്നതും സിഗരറ്റിന് ചുമത്തിയ ഉയർന്ന നികുതികളും പണപ്പെരുപ്പ വർധനയ്ക്ക് കാരണമായി. ഭക്ഷ്യവിലകളിൽ, പ്രത്യേകിച്ച് ബ്രെഡ്, ധാന്യങ്ങൾ തുടങ്ങിയവയുടെ വില ഉയർന്നതും സ്വാധീനിച്ചു.

ഈ വർധനവിനെ തുടർന്ന് ഫെബ്രുവരിയിൽ നടക്കുന്ന യോഗത്തിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മോണിറ്ററി പോളിസി കമ്മറ്റി പലിശനിരക്ക് 3.75 ശതമാനത്തിൽ തന്നെ തുടരാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. എന്നിരുന്നാലും, വിലക്കയറ്റം വരും മാസങ്ങളിൽ കുറയുകയാണെങ്കിൽ ഏപ്രിലിൽ പലിശനിരക്ക് കുറയ്ക്കുമെന്നാണ് ഭൂരിഭാഗം സാമ്പത്തിക വിദഗ്ധരും പ്രതീക്ഷിക്കുന്നത്. ഡിസംബറിൽ സർവീസ് മേഖലയിൽ പണപ്പെരുപ്പം ഉയർന്നെങ്കിലും അത് ആഭ്യന്തര വിലസമ്മർദങ്ങളെ പ്രതിഫലിപ്പിക്കുന്നതല്ലെന്നും, വേതനവർധന വേഗം കുറയുന്നതിനാൽ വരും മാസങ്ങളിൽ അവസ്ഥ മെച്ചപ്പെടുമെന്നും കെയ്പിഎംജി യുകെയുടെ ചീഫ് ഇക്കണോമിസ്റ്റ് യയേൽ സെൽഫിൻ പറഞ്ഞു.

അതേസമയം, ജീവിത ചിലവ് കുറയ്ക്കുന്നത് സർക്കാരിന്റെ മുഖ്യലക്ഷ്യമാണെന്ന് ചാൻസലർ റേച്ചൽ റീവ്സ് വ്യക്തമാക്കി. 2026 ബ്രിട്ടന് വഴിത്തിരിവാകുന്ന വർഷമാകും എന്നായിരുന്നു അവരുടെ പ്രതികരണം. എനർജി ബില്ലുകളിൽ £150 ഇളവ്, 30 വർഷത്തിനുശേഷം ആദ്യമായി റെയിൽവേ നിരക്കുകൾ മരവിപ്പിക്കൽ, പ്രിസ്ക്രിപ്ഷൻ ചാർജുകൾ രണ്ടാമത്തെ വർഷവും കൂട്ടാതിരിക്കുക, മിനിമം വേതനം ഉയർത്തൽ തുടങ്ങിയ നടപടികൾ അവർ ചൂണ്ടിക്കാട്ടി. ഡിസംബറിലെ വർധനയുണ്ടായിട്ടും 2026ൽ മൊത്തത്തിൽ പണപ്പെരുപ്പം താഴേക്കു പോകുമെന്നും, ഈ വർഷം മധ്യത്തോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്ന 2 ശതമാനത്തിന് സമീപം എത്തുമെന്നും ആണ് സാമ്പത്തിക വിദഗ്ദ്ധർ പ്രതീക്ഷിക്കുന്നത് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: യുകെയിൽ ഡ്രൈവിംഗ് തിയറി, പ്രാക്ടിക്കൽ ടെസ്റ്റുകൾ വളഞ്ഞ വഴിയിലൂടെ പാസാകാനുള്ള ശ്രമങ്ങൾ കുത്തനെ വർധിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . ഡ്രൈവിംഗ് ആൻഡ് വെഹിക്കിൾ സ്റ്റാൻഡേർഡ്സ് ഏജൻസി (DVSA) പുറത്തുവിട്ട കണക്കുകൾ പ്രകാരം 2025 സെപ്റ്റംബറിൽ അവസാനിച്ച ഒരു വർഷത്തിനിടെ ഇത്തരം 2,844 കേസുകൾ ആണ് പിടിക്കപ്പെട്ടത് . മുൻവർഷത്തേക്കാൾ 47 ശതമാനം വർധനവാണ് ഇത്തരം സംഭവങ്ങളിൽ ഉണ്ടായിരിക്കുന്നത് . ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് ഉപയോഗിച്ചുള്ള തിയറി ടെസ്റ്റ് എഴുതിയ 1,113 കേസുകളും , മറ്റൊരാളെ പകരം വെച്ച് പരീക്ഷ എഴുതുന്ന 1,084 സംഭവങ്ങളും ആണ് തിരിച്ചറിഞ്ഞത് .

ഇത്തരം കേസുകളുമായി ബന്ധപ്പെട്ട് 96 പേരെ നിയമനടപടികൾക്ക് വിധേയരാക്കിയതായാണ് പുറത്തുവരുന്ന കണക്കുകൾ കാണിക്കുന്നത് . ചിലർക്ക് തടവ് ശിക്ഷ വരെ ലഭിച്ചു. പരീക്ഷ പാസാക്കാൻ വ്യാജ സ്ഥാനാർത്ഥികൾക്ക് £2,000 വരെ നൽകുന്നുണ്ടെന്ന വിവരങ്ങളും പുറത്തുവന്നു. ഡ്രൈവിംഗ് പരീക്ഷ വളഞ്ഞ വഴിയിലൂടെ പാസാകുന്നവർ റോഡ് സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന് ആസ്റ്റൺ സർവകലാശാലയിലെ ഗവേഷക വിഭാഗം മേധാവി ഡോ. റാഷ കസ്സം മുന്നറിയിപ്പ് നൽകി. ഇത്തരക്കാർ അപകടങ്ങൾക്കും മരണങ്ങൾക്കും കാരണമാകാമെന്നും അവർ പറഞ്ഞു.

ഡ്രൈവിംഗ് പരീക്ഷയ്ക്കുള്ള ദീർഘമായ കാത്തിരിപ്പ് കാലമാണ് തട്ടിപ്പുകൾ വർധിക്കാൻ പ്രധാന കാരണമെന്ന് പരിശീലക സംഘടനകളും വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. പരീക്ഷാ ബാക്ക്‌ലോഗ് 2027 നവംബർ വരെ നീളുമെന്നാണ് നാഷണൽ ഓഡിറ്റ് ഓഫീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത് . ഇതിനെ തുടർന്ന് സൈനിക ഡ്രൈവിംഗ് എക്സാമിനർമാരെ നിയോഗിക്കുക, ബോട്ടുകൾ വഴി സ്ലോട്ടുകൾ പിടിക്കുന്ന വെബ്‌സൈറ്റുകൾ നിയന്ത്രിക്കുക തുടങ്ങിയ നടപടികൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഡ്രൈവിംഗ് പരീക്ഷയിലെ തട്ടിപ്പ് കർശനമായി തടയുമെന്നും റോഡ് സുരക്ഷ ഉറപ്പാക്കുമെന്നും DVSA വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

റൂഫ്‌ടോപ്പ് സോളാർ പാനലുകളുള്ള 54,000-ത്തിലധികം വീടുകൾക്ക് ഈ ജനുവരിയിൽ എച്ച് എം ആർ സിയുടെ £100 പിഴ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്. ഉപയോഗിക്കാത്ത വൈദ്യുതി നാഷണൽ ഗ്രിഡിലേക്ക് വിറ്റ് ലഭിക്കുന്ന വരുമാനം പലരും നികുതി യോഗ്യമാണെന്ന് അറിയാതെ പോകുന്നതാണ് ഇതിന് പ്രധാന കാരണം. ജനുവരി 31 നകം സെൽഫ് അസസ്മെന്റ് ടാക്‌സ് റിട്ടേൺ സമർപ്പിക്കാത്തവർക്ക്, നികുതി കുടിശ്ശിക ഇല്ലെങ്കിലും, പിഴ ബാധകമാകും.

സ്മാർട്ട് എക്സ്പോർട്ട് ഗ്യാരന്റി (എസ്‌ഇജി) പദ്ധതിയിലൂടെ സോളാർ പാനൽ ഉടമകൾക്ക് വർഷം ശരാശരി £300 വരെ വരുമാനം ലഭിക്കുന്നുണ്ട്. 2025-ൽ റെക്കോർഡ് ഇൻസ്റ്റലേഷനുകൾ നടന്നതോടെ യുകെയിൽ ഇപ്പോൾ ഏകദേശം 16 ലക്ഷം വീടുകളിൽ സോളാർ പാനലുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ വരുമാനം ഫ്രീലാൻസ് ജോലി, ചെറിയ ബിസിനസ് മുതലായ മറ്റ് വരുമാനങ്ങളുമായി ചേർന്നാൽ എച്ച് എം ആർ സിയുടെ £1,000 ടാക്‌സ്-ഫ്രീ ട്രേഡിംഗ് അലവൻസ് കടക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു. ഏകദേശം 6 ലക്ഷം സോളാർ ഉടമകൾക്ക് ഇത് ബാധകമാകുമെന്നാണ് അറിയാൻ സാധിച്ചത്.

£1,000 പരിധി കടന്നാൽ സെൽഫ് അസസ്മെന്റിന് രജിസ്റ്റർ ചെയ്ത് വരുമാനം പ്രഖ്യാപിക്കുക നിയമപരമായ ബാധ്യതയാണ്. ഓരോ വർഷവും ഏകദേശം 9 ശതമാനം പേർ റിട്ടേൺ വൈകിപ്പിക്കുന്നതിനാൽ പിഴയുടെ പരിധിയിൽ വരുന്നുണ്ട് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . ഊർജ്ജ ചെലവുകളും കുടുംബ ബജറ്റുകളും സമ്മർദ്ദത്തിലായിരിക്കുന്ന സാഹചര്യത്തിൽ, എസ് ഇ ജി വരുമാനത്തിന്റെ മൂന്നിലൊന്ന് വരെ £100 പിഴയായി പോകാൻ ഇടയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു . അതിനാൽ, ഏപ്രിൽ 2024 മുതൽ ഏപ്രിൽ 2025 വരെ ലഭിച്ച അധിക വരുമാനം പരിശോധിച്ച്, എനർജി സപ്ലയർ സ്റ്റേറ്റ്മെന്റുകൾ പരിശോധിച്ച്, സമയത്തിനകം റിട്ടേൺ സമർപ്പിക്കണമെന്ന് എച്ച് എം ആർ സിയും നികുതി വിദഗ്ധരും നിർദേശിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടന്റെ ഹൃദയഭാഗമായ റോയൽ മിന്റ് കോർട്ടിൽ ചൈനയുടെ വലിയ എംബസി നിർമാണത്തിന് യുകെ സർക്കാർ അനുമതി നൽകി. ചാരപ്രവർത്തന സാധ്യതയും ദേശീയ സുരക്ഷാ ഭീഷണിയും ചൂണ്ടിക്കാട്ടി ശക്തമായ എതിർപ്പ് ഉയർന്നിരുന്നെങ്കിലും, രഹസ്യാന്വേഷണ ഏജൻസികളുടെ അഭിപ്രായം തേടിയ ശേഷമാണ് തീരുമാനം. ഒരേ സ്ഥലത്ത് ചൈനയുടെ എല്ലാ നയതന്ത്ര പ്രവർത്തനങ്ങളും കേന്ദ്രീകരിക്കുന്നത് സുരക്ഷയ്ക്ക് ഗുണകരമാകുമെന്നാണ് സർക്കാരിന്റെ വാദം. പ്രധാനമന്ത്രി കിയർ സ്റ്റാർമർ ഈ വർഷം ആദ്യം ചൈന സന്ദർശിക്കാനിരിക്കെയാണ് തീരുമാനം.

എംബസി നിർമാണം ലണ്ടൻ നഗരകേന്ദ്രത്തിനും നിർണായക ഫൈബർ ഓപ്റ്റിക് കേബിളുകൾക്കും സമീപമാണെന്നത് ആശങ്ക ഉയർത്തിയിരുന്നു. ഇതു വഴി യുകെയുടെ ധനകാര്യ സംവിധാനത്തിലേക്ക് ചൈന കടന്നു കയറാമെന്നായിരുന്നു വിമർശകരുടെ ആരോപണം. എന്നാൽ കേബിളുകൾക്ക് ഭീഷണി ഉണ്ടാകുമെന്നതിന് തെളിവില്ലെന്ന് ഹോം ഓഫീസ്, ഫോറിൻ ഓഫീസ് അടക്കമുള്ള സുരക്ഷാ ഏജൻസികൾ വ്യക്തമാക്കി. എല്ലാ അപകടങ്ങളും പൂർണമായി ഒഴിവാക്കാനാകില്ലെങ്കിലും, ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് എംഐ5വും ജിസിഎച്ച്ക്യുവും അറിയിച്ചു.

എതിര്‍ കക്ഷികളും ചില ലേബര്‍ എംപിമാരും തീരുമാനത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ചൈനയോട് അടുപ്പം കാണിക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ ഇളവ് നൽകിയതെന്ന ആരോപണമാണ് ഉയരുന്നത്. 20,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഈ എംബസി യൂറോപ്പിലെ ഏറ്റവും വലിയ ചൈനീസ് എംബസിയായിരിക്കും. 2018 – ൽ £255 മില്യണിന് വാങ്ങിയ സ്ഥലത്തെ പദ്ധതി മുമ്പ് തദ്ദേശ ഭരണകൂടം തള്ളിയിരുന്നെങ്കിലും, പിന്നീട് സർക്കാർ നേരിട്ട് ഇടപെട്ടാണ് അനുമതി നൽകിയത്. ചൈനയിൽ യുകെയുടെ എംബസി പുനർനിർമാണത്തിന് ഇപ്പോഴും അനുമതി കാത്തിരിക്കുന്ന സാഹചര്യവും തീരുമാനത്തിന് പിന്നിലുണ്ടെന്ന വിലയിരുത്തലുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ സർക്കാർ ആശുപത്രികളിൽ ചികിത്സയ്ക്കുള്ള കാത്തിരിപ്പ് സമയം കുറയ്ക്കാൻ സർക്കാർ പദ്ധതി പ്രഖ്യാപിച്ചിട്ട് ഒരു വർഷമായി. എന്നിട്ടും പല സ്ഥലങ്ങളിലും സ്ഥിതി മോശമാകുന്നതായുള്ള റിപ്പോർട്ടുകൾ ആണ് പുറത്തുവരുന്നത് . രാജ്യത്തെ 129 ആശുപത്രി ട്രസ്റ്റുകളിൽ 31 എണ്ണത്തിൽ കാത്തിരിപ്പ് സമയം മുൻവർഷത്തേക്കാൾ വർധിച്ചതായാണ് കണക്കുകൾ കാണിക്കുന്നത് . ബ്ലാക്ക്പൂൾ ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റ് (Blackpool), ഈസ്റ്റ് ചെഷയർ എൻഎച്ച്എസ് ട്രസ്റ്റ് (East Cheshire), ബാർൻസ്‌ലി ഹോസ്പിറ്റൽ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ് (Barnsley), വിറ്റിംഗ്ടൺ ഹെൽത്ത് (ലണ്ടൻ), എപ്സം ആൻഡ് സെന്റ് ഹെലിയർ എൻഎച്ച്എസ് ട്രസ്റ്റ് (സറി–ലണ്ടൻ മേഖല) എന്നിവിടങ്ങളിലാണ് പ്രധാനമായി കാത്തിരുപ്പ് സമയം കൂടിയതായി രേഖപ്പെടുത്തിയിരിക്കുന്നത്. ഡോക്ടർമാരുടെ കുറവ്, റെസിഡന്റ് ഡോക്ടർമാരുടെ സമരം, ഐടി സംവിധാനങ്ങളിലെ തകരാറുകൾ എന്നിവയാണ് ഇതിന് പ്രധാന കാരണങ്ങളെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

ലാങ്കാഷയറിലെ ബ്ലാക്ക്പൂളിൽ താമസിക്കുന്ന 72 വയസ്സുള്ള മേരി വാട്ടർഹൗസിന്റെ അനുഭവം ഈ പ്രതിസന്ധിയുടെ വേദനാജനകമായ ചിത്രം നൽകുന്നു. ആർത്രൈറ്റിസ് രോഗബാധിതയായ മേരി ബ്ലാക്ക്പൂൾ ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റിൽ ചികിത്സ തേടിയെങ്കിലും അവരുടെ അവസ്ഥ ഗുരുതരമായതിനു ശേഷം പരിശോധനയ്ക്കായി എട്ട് മാസം ആണ് കാത്തിരിക്കേണ്ടിവന്നത് . പിന്നീട് ഇരുകാലുകളിലും കാൽമുട്ടിലും ശസ്ത്രക്രിയ ആവശ്യമാണെന്ന് അറിയിച്ചതോടെ അവൾ ചികിത്സ ഉപേക്ഷിച്ചു. ഓരോ ഘട്ടത്തിലും നീണ്ട കാത്തിരിപ്പായിരുന്നെന്നും ഒരിക്കലും അവസാനിക്കാത്ത ക്യൂവിലാണെന്ന് തോന്നിയതായും അവർ പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു . സമയബന്ധിത ചികിത്സ ലഭിച്ചിരുന്നെങ്കിൽ ജീവിതം ഏറെ മെച്ചപ്പെട്ടേനെയെന്ന് ആർത്രൈറ്റിസ് യുകെ സംഘടന ചൂണ്ടിക്കാട്ടി.

ദേശീയതലത്തിൽ 18 ആഴ്ചയ്ക്കുള്ളിൽ ചികിത്സ ലഭിക്കുന്നവരുടെ ശതമാനം ചെറിയ തോതിൽ ഉയർന്നിട്ടുണ്ടെങ്കിലും പല പ്രദേശങ്ങളുടെയും സ്ഥിതി വളരെ ഗുരുതരമാണ് . ഈസ്റ്റ് ചെഷയർ ആശുപത്രിയിൽ 18 ആഴ്ചയ്ക്കുള്ളിൽ ചികിത്സ ലഭിക്കുന്നവരുടെ ശതമാനം 61ൽ നിന്ന് 51 ആയി കുറഞ്ഞു. ബാർൻസ്‌ലിയിലും എപ്സം ആൻഡ് സെന്റ് ഹെലിയറിലും സമാന അവസ്ഥയാണ്. ഇതിന് വിപരീതമായി ശ്രൂസ്‌ബറി ആൻഡ് ടെൽഫോർഡ് എൻഎച്ച്എസ് ട്രസ്റ്റ് (Shrewsbury & Telford) കാത്തിരിപ്പ് സമയത്തിന്റെ കാര്യത്തിൽ വലിയ പുരോഗതി കൈവരിച്ചു. 2029ഓടെ ലക്ഷ്യം കൈവരിക്കുമെന്ന് സർക്കാർ ആവർത്തിച്ചെങ്കിലും രോഗികൾക്ക് തുല്യവും സമയബന്ധിതവുമായ ചികിത്സ ഉറപ്പാക്കാൻ പിന്നോക്കം പോകുന്ന ആശുപത്രികളിൽ അടിയന്തിര ഇടപെടൽ വേണമെന്ന ആവശ്യം ശക്തമാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഡൊണൾഡ് ട്രംപ് ഗ്രീൻലാൻഡിനെ കുറിച്ച് വീണ്ടും കടുത്ത നിലപാട് സ്വീകരിച്ചതോടെ, അമേരിക്കയിലും യൂറോപ്പിലും ഓഹരി വിപണികൾ കനത്ത ഇടിവ് രേഖപ്പെടുത്തി. വാൾസ്ട്രീറ്റിൽ എസ് & പി 500 സൂചിക 1.5 ശതമാനവും ഡൗ ജോൺസ് 1.3 ശതമാനവും താഴ്ന്നു. ടെക് ഓഹരികൾ നിറഞ്ഞ നാസ്ഡാക് സൂചിക 1.8 ശതമാനം ഇടിഞ്ഞു. ആമസോൺ, ടെസ്ല, എൻവിഡിയ തുടങ്ങിയ കമ്പനികൾക്ക് വലിയ നഷ്ടമാണ് ഉണ്ടായത്. ബ്രിട്ടനിലെ എഫ്ടിഎസ്ഇ 100 സൂചിക 0.7 ശതമാനം കുറഞ്ഞു. ഫ്രാൻസ്, ജർമ്മനി, ഇറ്റലി എന്നിവിടങ്ങളിലെ പ്രധാന ഓഹരി സൂചികകളും ഒരു ശതമാനത്തോളം താഴ്ന്നു. ഡോളറിന്റെ മൂല്യവും ഇടിഞ്ഞു.

ജർമ്മനി, ഫ്രാൻസ്, ഡെൻമാർക്ക്, ബ്രിട്ടൻ അടക്കമുള്ള എട്ട് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് കൂടുതൽ തീരുവ ചുമത്തുമെന്ന ട്രംപിന്റെ ഭീഷണിയാണ് വിപണിയിൽ ആശങ്ക പരത്തിയത്. എന്നാൽ ലോക സാമ്പത്തിക ഫോറത്തിൽ സംസാരിച്ച അമേരിക്കൻ വാണിജ്യ സെക്രട്ടറി ഹോവാർഡ് ലട്ട്നിക് പുതിയ വ്യാപാരയുദ്ധം ഉണ്ടാകില്ലെന്ന് വ്യക്തമാക്കി. തീരുവകൾ ട്രംപ് നയതന്ത്ര ചർച്ചകൾ ആരംഭിക്കാൻ ഉപയോഗിക്കുന്ന ഒരു മാർഗമാണെന്ന് അദ്ദേഹം പറഞ്ഞു. ഗ്ലോബലൈസേഷൻ അമേരിക്കൻ തൊഴിലാളികളെ പിന്നിലാക്കിയതായും അദ്ദേഹം ആരോപിച്ചു. ബ്രിട്ടീഷ് ധനമന്ത്രി റേച്ചൽ റീവ്സും ചർച്ചകൾ വഴി പ്രശ്നം പരിഹരിക്കണമെന്ന നിലപാട് വ്യക്തമാക്കി. ഗ്രീൻലാൻഡിന്റെ ഭാവി അവിടുത്തെ ജനങ്ങൾ തീരുമാനിക്കേണ്ടതാണെന്നും അവർ പറഞ്ഞു.

അതേസമയം അമേരിക്കൻ ധനകാര്യ സെക്രട്ടറി സ്കോട്ട് ബെസന്റ് യൂറോപ്യൻ രാജ്യങ്ങൾ തീരുവകൾക്ക് തിരിച്ചടി നൽകരുതെന്ന് മുന്നറിയിപ്പ് നൽകി. എന്നാൽ, നിക്ഷേപകരുടെ ആശങ്ക അകലുന്നില്ലെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. ഇതിന്റെ ഭാഗമായി സ്വർണ്ണവും വെള്ളിയും റെക്കോർഡ് വിലയിലെത്തി. ഔൺസിന് 4,700 ഡോളർ കടന്ന സ്വർണ്ണവിലയും 95 ഡോളറിന് മുകളിലെത്തിയ വെള്ളിവിലയും സുരക്ഷിത നിക്ഷേപത്തിലേക്കുള്ള നീക്കം വ്യക്തമാക്കുന്നു. ഗ്രീൻലാൻഡിനെ പൂർണമായി സ്വന്തമാക്കുന്നതുവരെ തീരുവ തുടരുമെന്ന ട്രംപിന്റെ പ്രഖ്യാപനവും ഫ്രഞ്ച് വൈനും ഷാംപെയ്‌നും മേൽ 200 ശതമാനം തീരുവ ചുമത്തുമെന്ന ഭീഷണിയും ആഗോള വ്യാപാര രംഗത്ത് കൂടുതൽ അനിശ്ചിതത്വം സൃഷ്ടിക്കുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ തീവ്ര വലതുപക്ഷ പാർട്ടിയായ റിഫോം യുകെയിലേക്ക് മറ്റു പാർട്ടികളിൽ നിന്നുള്ള നേതാക്കളുടെയും പ്രവർത്തകരുടെയും കൂറുമാറ്റം തുടരുകയാണ്. പൊതു തിരഞ്ഞെടുപ്പിന് ശേഷം തുടങ്ങിയ ഈ ഒഴുക്ക് ഇപ്പോൾ ശക്തമായിട്ടുണ്ട്. കൺസർവേറ്റീവ് പാർട്ടിയിൽ നേതൃസ്ഥാനത്തിന് വരെ മത്സരിച്ച മുൻ മന്ത്രി റോബർട്ട് ജെനറിക്കും മുൻ ചാൻസിലർ നദീം സഹാവിയും റിഫോം യുകെയിലേക്ക് ചേർന്നത് വലിയ രാഷ്ട്രീയ ചർച്ചയാകുകയാണ് . കൺസർവേറ്റീവ് പാർട്ടിക്ക് പ്രസക്തി നഷ്ടപ്പെട്ടുവെന്ന നൈജൽ ഫെറാജിന്റെ വാദത്തെ ഇതു ശക്തിപ്പെടുത്തുന്നതാണ് .

ഇതുവരെ ഭരണപരിചയമുള്ള നേതാക്കളില്ലെന്നായിരുന്നു റിഫോം യുകെയ്ക്കെതിരെ ലേബറും ടോറികളും ഉന്നയിച്ച പ്രധാന വിമർശനം. പാർട്ടി വെറും ജനക്കൂട്ടമാണെന്നും ഓൺലൈൻ അംഗത്വം ഉപയോഗിച്ച് അംഗസംഖ്യ ഉയർത്തിക്കാട്ടുകയാണെന്നും അവർ ആരോപിച്ചിരുന്നു . എന്നാൽ മുൻ ചാൻസിലറും മന്ത്രിമാരും എംപിമാരും പാർട്ടിയിലേക്ക് വരുന്നതോടെ ഈ വിമർശനം നിലനിൽക്കാനാകാത്ത അവസ്ഥയിലാണ്. ഭാവിയിൽ അധികാരത്തിലെത്തിയാൽ മന്ത്രിസ്ഥാനങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയും പല നേതാക്കളെ ആകർഷിക്കുന്നുണ്ട് .

ലേബർ പാർട്ടിയിൽ നിന്ന് പ്രമുഖ നേതാക്കൾ ഇനിയും മാറിയിട്ടില്ലെങ്കിലും പ്രവർത്തകരുടെ കൊഴിഞ്ഞുപോക്ക് തുടരുകയാണ്. ലേബർ സർക്കാരിന്റെ നികുതി വർധനയും കുടിയേറ്റ വിഷയത്തിലെ അനിശ്ചിത നിലപാടുകളും പലരെയും നിരാശരാക്കിയിട്ടുണ്ട്. ഈ സാഹചര്യം ഉപയോഗിച്ച് ലേബർ പാർട്ടിയിലും കടന്നുകയറാനാണ് റിഫോം യുകെയുടെ ശ്രമം. അതേസമയം, നിരാശരായ യുവാക്കളെ ആകർഷിക്കാൻ സൗജന്യ ബസ് യാത്ര പോലുള്ള വാഗ്ദാനങ്ങളുമായി ഗ്രീൻ പാർട്ടിയും രംഗത്തുണ്ട്.

ബ്രിട്ടനിലെ രാഷ്ട്രീയ മാറ്റങ്ങൾ യുകെ മലയാളികളെ നേരിട്ട് ബാധിക്കുന്നതാണ്. കുടിയേറ്റ നയങ്ങളിലും നികുതി കാര്യങ്ങളിലും മാറ്റം വന്നാൽ ജോലി, താമസം, വിസാ സാഹചര്യം എന്നിവയിൽ സ്വാധീനം ഉണ്ടാകുമെന്ന ആശങ്ക മലയാളികൾക്കുണ്ട്. അതിനാൽ റിഫോം യുകെയുടെ ഉയർച്ചയും പ്രധാന പാർട്ടികളുടെ ദുർബലതയും മലയാളികളുടെ നെഞ്ചിടിപ്പ് കൂട്ടുന്ന രാഷ്ട്രീയ സംഭവവികാസങ്ങളാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കടം നിയന്ത്രിക്കാൻ സഹായിക്കും എന്ന വിശ്വാസത്തോടെ ക്രെഡിറ്റ് സ്കോർ പരിശോധിച്ച ഒരു സ്ത്രീക്ക്, അതേ സേവനദാതാവിൽ നിന്ന് തന്നെ വീണ്ടും കൂടുതൽ ക്രെഡിറ്റ് കാർഡുകൾ എടുക്കാൻ പ്രേരണ ലഭിച്ചതായുള്ള മാധ്യമ റിപോർട്ടുകൾ പുറത്തുവന്നു . £10,000 വരെ കടത്തിലായിരുന്ന അഞ്ചു മക്കളുടെ അമ്മയായ അമാണ്ട കടം വീട്ടാൻ ശ്രമിച്ച സമയത്താണ് Experian പോലുള്ള ക്രെഡിറ്റ് സ്കോർ കമ്പനികളിൽ നിന്ന് ഉയർന്ന പലിശയുള്ള ക്രെഡിറ്റ് കാർഡുകളുടെ സ്ഥിരമായ ഓഫറുകൾ ലഭിച്ചതെന്ന് പറഞ്ഞു . കടം തീർക്കാൻ സഹായിക്കുമെന്ന് കമ്പനികൾ പറയുമ്പോഴും, ഈ കാർഡുകൾ ദീർഘകാലത്തേയ്ക്ക് കൂടുതൽ പലിശ ചുമത്തുന്നതാണെന്ന് ഉപഭോക്തൃ സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു.

മാനസികാരോഗ്യ പ്രശ്നങ്ങളും കടബാധ്യതയും തമ്മിലുള്ള ബന്ധവും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ബൈപോളർ ഡിസോർഡറുമായി ബന്ധപ്പെട്ട അവസ്ഥയിൽ ഏകദേശം £7,000 വരെ ക്രെഡിറ്റ് കാർഡ് കടത്തിലായ ടോം റിച്ചാർഡ്സൺ, കടം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ തന്നെ ബാങ്ക് ക്രെഡിറ്റ് ലിമിറ്റ് കൂട്ടിയതിൽ ഞെട്ടിയതായി പറഞ്ഞു . ഇത്തരത്തിൽ, സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരെയും ബുദ്ധിമുട്ടില്ലാത്തവരെയും വേർതിരിക്കാതെ ക്രെഡിറ്റ് ലിമിറ്റ് വർധിപ്പിക്കുന്ന പ്രവണത വ്യാപകമാണെന്ന് സ്റ്റഡ്‌ചേഞ്ച് നടത്തിയ സർവേ കണ്ടെത്തിയിരുന്നു . പലരും മാസംതോറും മിനിമം തുക മാത്രം അടയ്ക്കുന്നതോടെ, പലിശ കടത്തേക്കാൾ കൂടുതലാകുകയും കടം നീണ്ടുനിൽക്കുകയും ചെയ്യും.

യുകെയിൽ ഏകദേശം 28 ലക്ഷം പേർ സ്ഥിരമായ ക്രെഡിറ്റ് കാർഡ് കടത്തിൽ കുടുങ്ങിയിരിക്കുന്നതായി ഫിനാൻഷ്യൽ കണ്ടക്ട് അതോറിറ്റി (FCA) കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. 2018ൽ നിയമങ്ങൾ ശക്തമാക്കിയെങ്കിലും പ്രയോജനം ഇല്ലെന്ന വിമർശനവും ശക്തമാണ്. “കൂടുതൽ ക്രെഡിറ്റ് നൽകുന്നത് അല്ല, സമയത്ത് ഇടപെട്ട് സഹായം നൽകുകയാണ് വേണ്ടത് എന്നാണ് ഉപഭോക്തൃ സംഘടനകളുടെ നിലപാട്. കടം തീർക്കാൻ ബുദ്ധിമുട്ടുന്നവർ കൃത്യമായ പ്ലാൻ തയ്യാറാക്കണം എന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗ്രീൻലാൻഡിന്റെ നിയന്ത്രണം കൈക്കലാക്കാനുള്ള ഡൊണൾഡ് ട്രംപിന്റെ പദ്ധതികളെ എതിര്‍ക്കുന്ന രാജ്യങ്ങൾക്ക് 10% ഇറക്കുമതി നികുതി ചുമത്തുമെന്ന ഭീഷണിക്കെതിരെ ശക്തമായ നിലപാടുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി സർ കിയർ സ്റ്റാർമർ രംഗത്ത് വന്നു . ഡൗണിംഗ് സ്ട്രീറ്റിൽ നടത്തിയ പ്രസംഗത്തിൽ, പ്രശ്നങ്ങൾ തീർക്കേണ്ടത് ശാന്തമായ ചർച്ചകളിലൂടെയാണെന്നും, സഖ്യരാജ്യങ്ങൾക്കെതിരെ താരിഫ് ഏർപ്പെടുത്തുന്നത് ശരിയായ മാർഗമല്ലെന്നും അദ്ദേഹം പറഞ്ഞു. ഗ്രീൻലാൻഡിന്റെ ഭാവി അവിടത്തെ ജനങ്ങളും ഡെൻമാർക്കും തീരുമാനിക്കേണ്ടതാണെന്ന നിലപാടും സ്റ്റാർമർ ആവർത്തിച്ചു.

യുകെ–യു.എസ്. ബന്ധത്തിന്റെ സാമ്പത്തികവും സൈനികവുമായ പ്രാധാന്യം ചൂണ്ടിക്കാട്ടിയ സ്റ്റാർമർ, തർക്കം വഷളാക്കാതെ പ്രായോഗിക സമീപനമാണ് വേണ്ടതെന്ന് പറഞ്ഞു. ഗ്രീൻലാൻഡിനെതിരെ അമേരിക്ക സൈനിക നടപടി സ്വീകരിക്കും എന്ന് താൻ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.എസ്. നികുതി ഭീഷണി യുകെയിൽ വളരെ മോശമായി സ്വീകരിക്കപ്പെട്ടതായി സ്റ്റാർമർ പറഞ്ഞു. പ്രതികാര താരിഫുകളിലേക്ക് ഇതുവരെ എത്തിയിട്ടില്ലെന്നും, അതിലേക്ക് പോകാതിരിക്കാൻ തന്നെയാണ് ഉദ്യമമെന്നും ശ്രദ്ധയെന്നും വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് കെമി ബാഡിനോക് ഉൾപ്പെടെയുള്ള നേതാക്കൾ പ്രധാനമന്ത്രിയുടെ നിലപാടിന് പിന്തുണ അറിയിച്ചു.

ട്രംപ് പ്രഖ്യാപിച്ച താരിഫുകൾ നടപ്പായാൽ യുകെയുടെ സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയാകുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽയിരുന്നു . യു.എസ്. യുകെയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായതിനാൽ, പുതിയ നികുതികൾ ജിഡിപിയിൽ 0.5% വരെ കുറവുണ്ടാക്കാമെന്നാണ് വിലയിരുത്തൽ. യൂറോപ്യൻ ഓഹരി വിപണികളിലും ഇതിനകം തന്നെ ആശങ്ക പ്രകടമായി. ഗ്രീൻലാൻഡിന്റെ തന്ത്രപ്രധാനമായ സ്ഥാനം, റഷ്യയിൽ നിന്നും ചൈനയിൽ നിന്നുള്ള ഭീഷണികൾ എന്നിവയാണ് തർക്കത്തിന്റെ പശ്ചാത്തലം. പ്രശ്നം ചർച്ചകളിലൂടെ പരിഹരിക്കണമെന്നതാണ് ബ്രിട്ടന്റെ നിലപാടെന്നും, രാജ്യങ്ങൾ തമ്മിലുള്ള ബന്ധം സംരക്ഷിക്കേണ്ടത് തൊഴിലാളികളുടെയും സമ്പദ്‌വ്യവസ്ഥയുടെയും താൽപര്യമാണെന്നും സ്റ്റാർമർ പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടും വെയിൽസും ഉൾപ്പെടുന്ന മേഖലയിൽ സ്വകാര്യവത്കരണത്തിന് ശേഷം ജല വിതരണത്തിൽ ഏറ്റവും വലിയ പരിഷ്കാരങ്ങൾ നടപ്പാക്കാൻ സർക്കാർ തയ്യാറെടുക്കുന്നു. അറിയിപ്പില്ലാതെ പരിശോധന, എംഒടി പരിശോധനയെ പോലെ സ്ഥിരമായ വിലയിരുത്തൽ, ഗൃഹോപകരണങ്ങൾക്ക് നിർബന്ധിത ജലക്ഷമത ലേബലുകൾ എന്നിവയാണ് പുതിയ നടപടികൾ. മോശം പ്രവർത്തനം കാഴ്ചവയ്ക്കുന്ന ജലകമ്പനികൾക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകും എന്ന് പരിസ്ഥിതി സെക്രട്ടറി എമ്മ റെയ്നൾഡ്സ്, വ്യക്തമാക്കി. മലിനീകരണം, ചോർച്ച, ജലവിതരണ തടസ്സം എന്നിവ വർധിച്ചതിനെ തുടർന്നാണ് സർക്കാർ ഇടപെടൽ.

വാട്ടർ കമ്പനികൾ സ്വന്തം പ്രവർത്തനം വിലയിരുത്തുന്ന സംവിധാനം പാളിയതായും, നിയന്ത്രണ സംവിധാനങ്ങൾ അടക്കം മുഴുവൻ ഘടനയും പരാജയപ്പെട്ടതായും റെയ്നൾഡ്സ് പറഞ്ഞു. പുതിയ നിർദേശങ്ങൾ പ്രകാരം, ഓരോ വാട്ടർ കമ്പനിയെയും പ്രത്യേകം നിരീക്ഷിക്കാൻ പ്രത്യേക ടീമുകൾ രൂപീകരിക്കും. സ്മാർട്ട് മീറ്ററുകളും വാഷിംഗ് മെഷീൻ, ഡിഷ് വാഷർ തുടങ്ങിയ ഉപകരണങ്ങൾക്ക് ജലക്ഷമത ലേബലുകളും ഉപഭോക്താക്കൾക്ക് ഉപയോഗവും ചെലവും മനസ്സിലാക്കാൻ സഹായിക്കും. ഒഫ്വാട്ടിന് പകരം പുതിയ റെഗുലേറ്റർ വരാനും, അതിന്റെ ഭാഗമായി ചീഫ് എഞ്ചിനീയർ പദവി സൃഷ്ടിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

എന്നാൽ, ഈ പരിഷ്കാരങ്ങൾ മതിയാകില്ലെന്ന് പരിസ്ഥിതി സംഘടനകൾ വിമർശിച്ചു. ലാഭത്തിന് മുൻഗണന നൽകുന്ന സ്വകാര്യ മോഡൽ തുടരുന്നിടത്തോളം മലിനീകരണം അവസാനിക്കില്ലെന്ന് ക്യാമ്പെയ്‌നർമാർ വിമർശനം ഉന്നയിച്ചിട്ടുണ്ട് . 2024ൽ മാത്രം 36 ലക്ഷം മണിക്കൂറിലധികം അസംസ്‌കൃത മലിനജലം നദികളിലേക്കും കടലിലേക്കും ഒഴുക്കിയതായി കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ജലവിതരണത്തിലെ തടസ്സം 8 ശതമാനവും മലിനീകരണ സംഭവങ്ങൾ 27 ശതമാനവും വർധിച്ചു. ശരാശരി വാട്ടർ ബിൽ £123 വരെ ഉയർന്നതോടെ ഉപഭോക്തൃ അസന്തുഷ്ടി കൂടുകയും ചെയ്തു . പുതിയ നിക്ഷേപങ്ങൾ വഴി നദികളുടെ അവസ്ഥ മെച്ചപ്പെടുമോ എന്നതാണ് ഇനി ജനങ്ങളുടെ പ്രധാന പ്രതീക്ഷ.

RECENT POSTS
Copyright © . All rights reserved