Main News

യുകെയിലെ വാർവിക്ഷെയറിൽ മലയാളി നേഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത കേസിൽ നേഴ്‌സിംഗ് ഹോം മാനേജരായിരുന്ന ഇംഗ്ലീഷുകാരി നേഴ്‌സ് മിഷേൽ റോജേഴ്സിനെ നേഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ (എൻഎംസി) സ്ഥിരമായി ജോലിയിൽ നിന്ന് പുറത്താക്കി. ഇവരുടെ പിൻ നമ്പർ റദ്ദാക്കിയതോടെ യുകെയിൽ ഇനി നേഴ്‌സായി ഇവർക്ക് ജോലി ചെയ്യാൻ കഴിയില്ല.

മലയാളി യുവതിയുടെ പിൻ നമ്പർ ഇല്ലാതാക്കി രാജ്യം വിടേണ്ട സാഹചര്യം സൃഷ്ടിച്ച കേസിൽ, യുവതിക്കായി ഹാജരായ അഭിഭാഷകൻ ബൈജു തിട്ടാലയിലിന്റെ വാദം അംഗീകരിച്ച എൻഎംസി നേരത്തേ മലയാളി നേഴ്‌സിനെ കുറ്റവിമുക്തയാക്കിയിരുന്നു. വിസ സ്‌പോൺസർഷിപ്പ് റദ്ദാക്കുമെന്ന ഭീഷണി മുഴക്കി ഇന്ത്യയിൽ നിന്നുള്ള നേഴ്‌സുമാരോട് ക്രൂരമായി പെരുമാറിയിരുന്നുവെന്ന് എൻഎംസി കണ്ടെത്തി. തുടർച്ചയായി എട്ട് ദിവസം വരെ രാത്രി ജോലി ചെയ്യിപ്പിച്ചതായും ഇത് ഇംഗ്ലണ്ടാണ് ഇന്ത്യയല്ലെന്ന് പറഞ്ഞ് നേഴ്‌സുമാരെ ഭീഷണിപ്പെടുത്തിയതായും പാനൽ കണ്ടെത്തിയത് കേസിൽ സുപ്രധാനമായി.

ഗ്രഹാം തോമസ് ഗാർഡ്നർ, ഡെബോറ ആൻ ബെന്യൻ, മാത്യു ജെയിംസ് ക്ലാർക്‌സൺ എന്നിവരടങ്ങിയ പാനലാണ് കേസ് പരിഗണിച്ചത്. ഏഷ്യക്കാരോടുള്ള വെറുപ്പ് മാനേജരുടെ പ്രവർത്തികളിൽ പ്രകടമായിരുന്നുവെന്നും നേഴ്‌സിംഗ് ഹോമിൽ ഭീതിയുളവാക്കുന്ന അന്തരീക്ഷം അവർ സൃഷ്ടിച്ചതായും പാനൽ കണ്ടെത്തി. ചെറിയ തെറ്റുകൾ പോലും വലുതാക്കി എൻഎംസിയിൽ റിപ്പോർട്ട് നൽകുകയും, പരിശീലനം ആവശ്യപ്പെട്ട നേഴ്‌സുമാരെ അവഗണിക്കുകയും ചെയ്തിരുന്നു. നിർദേശമനുസരിച്ച് ജോലി ചെയ്യില്ലെങ്കിൽ സ്‌പോൺസർഷിപ്പ് റദ്ദാക്കി പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും കണ്ടെത്തി.

മറ്റൊരു സ്ഥാപനത്തിൽ യുവതി ജോലി തേടിയപ്പോൾ മോശം റഫറൻസ് നൽകി നിയമനം തടയാൻ ശ്രമിച്ചതായും എൻഎംസി രേഖപ്പെടുത്തി. ഇതോടെ രാജ്യം വിടേണ്ട സാഹചര്യം വന്ന യുവതി അഭിഭാഷകൻ ബൈജു തിട്ടാലയെ സമീപിച്ചു. ഏഴ് ദിവസം നീണ്ട എൻഎംസി വിചാരണയിൽ മിഷേൽ റോജേഴ്സ് ഹാജരായില്ല. ഹൈക്കോടതി സമൻസ് വഴിയാണ് പിന്നീട് ഹാജരാകേണ്ടി വന്നത്. വാദത്തിനിടെ പിടിച്ചു നിൽക്കാനാകാതെ സിറ്റിങ്ങിൽ നിന്ന് ഇറങ്ങിപ്പോയതും കേസിൽ പ്രതികൂലമായി.

എൻഎംസിയുടെ അന്വേഷണത്തിൽ, ഇന്ത്യയിൽ നിന്നുള്ള നേഴ്‌സുമാരുടെ കുടിയേറ്റ പദവി ദുരുപയോഗം ചെയ്ത് ഭീഷണിപ്പെടുത്തുകയും അമിത ജോലിഭാരം നൽകുകയും ചെയ്തതായി വ്യക്തമായി. മരുന്ന് നൽകൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മനപ്പൂർവം പരിശീലനം നിഷേധിച്ചതായും അന്വേഷണത്തോട് നിസഹകരിച്ചതും പാനലിൻ്റെ തീരുമാനത്തെ സ്വാധീനിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നേഴ്‌സിംഗ് ജോലിയുടെ അന്തസിന് നിരക്കാത്ത പെരുമാറ്റമാണെന്ന് വിലയിരുത്തി മിഷേൽ റോജേഴ്സിനെ നേഴ്‌സിംഗ് രജിസ്റ്ററിൽ നിന്ന് നീക്കം ചെയ്തു. അപ്പീൽ നൽകാൻ 28 ദിവസം അനുവദിച്ചിട്ടുണ്ടെങ്കിലും, 18 മാസത്തെ താൽക്കാലിക സസ്‌പെൻഷനും ഏർപ്പെടുത്തിയിട്ടുണ്ട്. വംശീയ വിവേചനത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് എൻഎംസി സ്വീകരിക്കുന്നതെന്ന് അഭിഭാഷകൻ ബൈജു തിട്ടാല പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ നിലവിൽ കോൺടാക്റ്റ്‌ലസ് കാർഡ് പേയ്‌മെന്റുകൾക്ക് ബാധകമായ £100 എന്ന പരമാവധി പരിധി നീക്കാൻ തീരുമാനമായതായി ഫിനാൻഷ്യൽ കണ്ടക്റ്റ് അതോറിറ്റി (എഫ്‌സിഎ) അറിയിച്ചു. മാർച്ച് മുതൽ ബാങ്കുകൾക്കും കാർഡ് സേവനദാതാക്കൾക്കും പിൻ നമ്പർ നൽകാതെ ഒരൊറ്റ ഇടപാടിൽ കൂടുതൽ തുക അടയ്ക്കാൻ അനുമതി നൽകാം. ആവശ്യാനുസരണം പരമാവധി തുക നിശ്ചയിക്കാനോ, ചില സാഹചര്യങ്ങളിൽ പരിധിയില്ലാത്ത കോൺടാക്റ്റ്‌ലസ് പേയ്‌മെന്റ് അനുവദിക്കാനോ ബാങ്കുകൾക്ക് അധികാരം ലഭിക്കും. ഇതോടെ ദിനംപ്രതി വലിയ തുക ചെലവാക്കുന്ന ഉപഭോക്താക്കൾക്ക് ഇടപാടുകൾ കൂടുതൽ എളുപ്പമാകും.

അതേസമയം, സുരക്ഷ പരിഗണിച്ച് ഉപഭോക്താക്കൾക്ക് സ്വന്തം കോൺടാക്റ്റ്‌ലസ് പേയ്‌മെന്റ് പരിധി സ്വയം നിശ്ചയിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് എഫ്‌സിഎ ബാങ്കുകളോട് നിർദേശിച്ചു. ആവശ്യമെങ്കിൽ ഈ സൗകര്യം താൽക്കാലികമായോ പൂർണമായോ ഓഫ് ചെയ്യാനും ഉപഭോക്താക്കൾക്ക് അവകാശമുണ്ടാകും. മൊബൈൽ ബാങ്കിങ് ആപ്പുകൾ വഴിയും ഓൺലൈൻ അക്കൗണ്ട് സംവിധാനങ്ങളിലൂടെയും ഈ ക്രമീകരണങ്ങൾ ചെയ്യാനാകും. ചില ബാങ്കുകൾ ഇതിനകം തന്നെ ഇത്തരം നിയന്ത്രണങ്ങൾ ഉപഭോക്താക്കൾക്ക് നൽകുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

എന്നാൽ നിലവിലുള്ള £100 പരിധിയിൽ മാറ്റം അനിവാര്യമാണെന്ന കാര്യത്തിൽ ഉപഭോക്താക്കൾക്കും കാർഡ് വ്യവസായ മേഖലയ്ക്കും വലിയ താൽപര്യമില്ലെന്ന് കാണിക്കുന്ന സർവേ ഫലവും എഫ്‌സിഎ പുറത്തുവിട്ടിട്ടുണ്ട്. സുരക്ഷാ ആശങ്കകളും അനാവശ്യ ചെലവുകളും വർധിക്കുമെന്ന ഭയം ഇതിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തൽ. അതിനാൽ എല്ലാ ബാങ്കുകളും ഉടൻ തന്നെ പരിധി നീക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്നും, ഓരോ ബാങ്കിന്റെയും നയങ്ങൾക്കും ഉപഭോക്തൃ ആവശ്യത്തിനും അനുസരിച്ചായിരിക്കും മാറ്റങ്ങൾ നടപ്പാക്കുകയെന്നും എഫ്‌സിഎ അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ വിരമിക്കൽ പ്രായമായ 67-ൽ വലിയ മാറ്റം വരുത്താൻ സർക്കാർ തീരുമാനിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ശരാശരി ആയുസ്സ്, ജോലി ശീലങ്ങൾ, രാജ്യത്തിന്റെ സാമ്പത്തിക നില തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് ഈ നീക്കം. ദീർഘകാലമായി സ്ഥിരമെന്ന് കരുതിയിരുന്ന 67 എന്ന പരിധി ഇനി തുടരാൻ കഴിയില്ലെന്ന നിലപാടിലാണ് സർക്കാർ.

പുതിയ സംവിധാന പ്രകാരം പെൻഷൻ പ്രായം ജനങ്ങളുടെ ആയുസ്സിനും തൊഴിൽ രീതികൾക്കും അനുസരിച്ച് കൂടുതൽ ഇളവുള്ളതാകും. പ്രത്യേകിച്ച് 1970 ഏപ്രിലിന് ശേഷം ജനിച്ചവർക്ക് വിരമിക്കൽ കൂടുതൽ വൈകുമെന്ന് സർക്കാർ സൂചിപ്പിച്ചു. ചിലർക്കു പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ പെൻഷൻ പ്രായം 68 ആയി ഉയരാനും സാധ്യതയുണ്ട്. ഇത് ബ്രിട്ടനിലെ ഏറ്റവും വലിയ പെൻഷൻ നയമാറ്റങ്ങളിലൊന്നായിരിക്കും.

മുന്‍പ് ആളുകൾ കുറച്ച് കാലം മാത്രമേ ജീവിച്ചിരുന്നുള്ളൂ, വിരമിച്ച ശേഷം കുറച്ചുകാലം മാത്രമേ പെൻഷൻ ലഭിച്ചിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ ആയുസ്സ് കൂടിയതോടെ കൂടുതൽ പേർക്ക് ദീർഘകാലം ജോലി ചെയ്യാൻ സാധിക്കുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്. പെൻഷൻ പ്രായം 67 ൽ നിലനിർത്തുന്നത് മൂലം കൂടുതൽ കാലം പെൻഷൻ നൽകേണ്ടി വരുന്നതു മൂലം സർക്കാർ ചെലവും വർധിച്ചു . ഈ സാഹചര്യത്തിലാണ് വിരമിക്കൽ പ്രായം വീണ്ടും കൂട്ടുന്നതിനെ കുറിച്ച് ആലോചിക്കേണ്ടതുണ്ടെന്ന് സർക്കാർ വ്യക്തമാക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്റ്റോക്ക് ഓൺ ട്രെൻഡിൽ താമസിക്കുന്ന യുകെ മലയാളി ജിജിമോൻ മരണമടഞ്ഞ വാർത്ത വേദനയോടെ റിപ്പോർട്ടുചെയ്യുന്നു. അടുപ്പമുള്ളവർ ജിജിമോൻ ചേട്ടൻ എന്ന് സ്നേഹത്തോടെ വിളിച്ചിരുന്ന അദ്ദേഹം പ്രാദേശിക മലയാളി സമൂഹത്തിലെ എല്ലാവരുടെയും പ്രിയപ്പെട്ട സുഹൃത്തായിരുന്നു.

പൊതുദർശനത്തിൻ്റെയും മൃതസംസ്കാരത്തിൻ്റെയും കുടുതൽ വിവരങ്ങൾ ലഭ്യമാകുന്നതനുസരിച്ച് പിന്നീട് അറിയിക്കുന്നതായിരിക്കും.

ജിജിമോൻ ചേട്ടന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ കേന്ദ്ര ബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശനിരക്ക് 4 ശതമാനത്തിൽ നിന്ന് 3.75 ശതമാനമായി കുറച്ചു. 2023 തുടക്കത്തിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. പണപ്പെരുപ്പം നിയന്ത്രണത്തിലേക്ക് വരുന്നതായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ബാങ്ക് വ്യക്തമാക്കി. ഒൻപത് അംഗങ്ങളുള്ള മോണിറ്ററി പോളിസി കമ്മിറ്റിയിൽ 5–4 എന്ന ഭൂരിപക്ഷത്തിലാണ് പലിശനിരക്ക് കുറയ്ക്കാൻ തീരുമാനമായത്.

പലിശനിരക്കുകൾ ക്രമേണ താഴേക്കുള്ള വഴിയിലാണെന്നും, എന്നാൽ ഭാവിയിലെ കുറവ് സമ്പദ്‌വ്യവസ്ഥയുടെ നില അനുസരിച്ചായിരിക്കുമെന്നും ബാങ്ക് ഗവർണർ ആൻഡ്രൂ ബെയ്ലി പറഞ്ഞു. അതേസമയം, ചില അംഗങ്ങൾ പലിശനിരക്ക് കുറയ്ക്കുന്നതിൽ ഇപ്പോഴും ജാഗ്രത വേണമെന്ന നിലപാടാണ് സ്വീകരിച്ചത്. സേവനമേഖലയിലെ വിലക്കയറ്റവും വേതനവർധനവും ലക്ഷ്യനിരക്കിന് മുകളിലാണെന്ന ആശങ്കയും ചർച്ചയായി.

പലിശനിരക്ക് കുറയുന്നതോടെ ഹോം ലോണുകളും ബിസിനസ് വായ്പകളും എടുക്കുന്നവർക്ക് ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ. എന്നാൽ, സേവിങ്‌സ് അക്കൗണ്ടുകളിലെ പലിശ കുറയാനും സാധ്യതയുണ്ട്. വർഷാവസാനത്തോടെ സമ്പദ്‌വ്യവസ്ഥയിൽ വളർച്ച പ്രതീക്ഷിക്കുന്നതായും, പണപ്പെരുപ്പം 2 ശതമാനത്തിന്റെ ലക്ഷ്യത്തിന് അടുത്തെത്തുമെന്നുമാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ വിലയിരുത്തൽ. ധനമന്ത്രി റേച്ചൽ റീവ്സും പലിശക്കുറവ് വായ്പ ബാദ്ധ്യതയുള്ള കുടുംബങ്ങൾക്കും സ്ഥാപനങ്ങൾക്കും ഗുണകരമാണെന്ന് പ്രതികരിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലെസ്റ്ററിൽ എറണാകുളം മരട് സ്വദേശി മനോജ് മാത്യു അന്തരിച്ചു. 52 വയസ് ആയിരുന്നു പ്രായം. ബിൻസി മാത്യുവാണ് ഭാര്യ.

ലെസ്റ്റർ അസൻഷൻ മാർത്തോമാ പള്ളി ഇടവകാഗംങ്ങൾ ആണ് മനോജ് മാത്യവും കുടുബവും . ലെസ്റ്ററിലെ മലയാളി അസോസിയേഷൻ്റെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തിരുന്ന മനോജ് മാത്യുവിൻ്റെ അകാല വിയോഗത്തിൻ്റെ ഞെട്ടലിലാണ് ലെസ്റ്ററിലെ മലയാളി സമൂഹം. പൊതുദർശനത്തിൻ്റെയും മൃതസംസ്കാരത്തിൻ്റയും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

മനോജ് മാത്യുവിൻ്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ കേന്ദ്രബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ടന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. നിലവിലെ 4 ശതമാനത്തിൽ നിന്ന് 3.75 ശതമാനത്തിലേക്ക് പലിശ നിരക്ക് കുറയ്ക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. 2023 ഫെബ്രുവരിക്കു ശേഷം ഏറ്റവും താഴ്ന്ന നിരക്കിലേക്കാകും ഇതോടെ ബാങ്ക് നിരക്ക് എത്തുക.

ഒൻപതംഗ അവലോകന സമിതി (എംപിസി) ഏകകണ്ഠമായ തീരുമാനത്തിലെത്തണമെന്നില്ലെങ്കിലും പലിശ നിരക്കിൽ കുറവ് ഉണ്ടാകുമെന്നത് ഉറപ്പായെന്നാണ് സൂചന. നിലവിൽ കഴിഞ്ഞ വർഷം ഓഗസ്റ്റിന് ശേഷം നടപ്പിൽ വരുന്ന ആറാമത്തെ പലിശക്കുറവായിരിക്കും ഇത്. പണപ്പെരുപ്പം നിയന്ത്രണത്തിലായതും സാമ്പത്തിക വളർച്ച മന്ദഗതിയിലായതുമാണ് തീരുമാനത്തിന് പിന്നിലെ പ്രധാന കാരണങ്ങൾ.

പലിശനിരക്ക് കുറയുന്നത് വായ്പയെടുത്തിരിക്കുന്ന സാധാരണക്കാർക്ക് ആശ്വാസമാകും. വീടുവായ്പയും വ്യക്തിവായ്പയും അടയ്ക്കുന്ന തുക കുറയാൻ ഇതു സഹായിക്കും. അതേസമയം, ബാങ്ക് നിക്ഷേപങ്ങളിൽ ലഭിക്കുന്ന പലിശ കുറയാനും സാധ്യതയുണ്ടെന്നതിനാൽ നിക്ഷേപകർക്ക് ഇതു ചെറിയ ആശങ്കയുണ്ടാക്കും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ തൊഴിലില്ലായ്മ നിരക്ക് 5.1 ശതമാനമായി ഉയർന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഒക്ടോബറോടെ അവസാനിച്ച മൂന്ന് മാസ കാലയളവിലാണ് ഈ വർധന രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് തൊഴിലില്ലായ്മ 4.3 ശതമാനമായിരുന്നു. ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ട ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ONS) ആണ് ഈ വിവരം അറിയിച്ചത്

തൊഴിലില്ലായ്മ വർധനയുടെ ഏറ്റവും വലിയ പ്രശ്നം ബാധിച്ചത് യുവാക്കളെയാണ്. 18 മുതൽ 24 വയസു വരെയുള്ള തൊഴിലില്ലായ്മയുള്ളവരുടെ എണ്ണം മൂന്ന് മാസത്തിനിടെ 85,000 പേർ കൂടി. 2022 നവംബറിന് ശേഷമുള്ള ഏറ്റവും വലിയ വർദ്ധനവാണിത്. പുതിയ ജോലി അവസരങ്ങൾ കുറയുന്നതും നിയമനങ്ങൾ മന്ദഗതിയിലാകുന്നതുമാണ് പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്.

തൊഴിൽ വിപണി ഇപ്പോൾ മന്ദഗതിയിലാണെന്ന് ഒ എൻ എസ് വ്യക്തമാക്കി. പ്രത്യേകിച്ച് യുവാക്കൾക്ക് ജോലി കണ്ടെത്തുന്നത് കൂടുതൽ ബുദ്ധിമുട്ടാകുന്ന സാഹചര്യമാണുള്ളത്. ഈ പ്രവണത തുടരുകയാണെങ്കിൽ അടുത്ത മാസങ്ങളിൽ തൊഴിലില്ലായ്മ നിരക്ക് ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ അണ്ടർഗ്രൗണ്ട് ട്രെയിനിൽ യാത്രക്കാരുടെ തിരക്കേറിയ സമയത്ത് സ്ത്രീകൾ നേരിടുന്ന സുരക്ഷാ പ്രശ്നങ്ങൾ വീണ്ടും ചർച്ചയായിരിക്കുകയാണ്. തിരക്കേറിയ സമയത്ത് ഒരു സ്ത്രീക്ക് നേരെ ലൈംഗികമായ ആക്രമണം ഉണ്ടായതാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്. അവെസ്റ്റ് ഹാം സ്റ്റേഷനിൽ നിന്ന് ട്രെയിനിൽ കയറിയ ഉടൻ തന്നെ സംശയകരമായി പെരുമാറിയ ഒരാളെ ശ്രദ്ധിച്ചതായി പരാതിക്കാരിയായ സ്ത്രീ പറഞ്ഞു. ട്രെയിനിനുള്ളിലെ തിരക്ക് കാരണം ഉടൻ പ്രതികരിക്കാൻ കഴിയാതിരുന്നതായും അവൾ മൊഴി നൽകി.

ഉപ്ടൺ പാർക്ക് സ്റ്റേഷനിലെത്തിയപ്പോൾ ഇറങ്ങുന്നതിനിടെ ഇയാൾ ആക്രമണത്തിന് തുനിഞ്ഞതായാണ് റിപ്പോർട്ട്. സമീപത്തുണ്ടായിരുന്ന യാത്രക്കാർക്ക് സംഭവം വ്യക്തമായി ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ സ്റ്റേഷനിലെയും ട്രെയിനിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിന് പിന്നാലെയാണ് സംശയാസ്പദനായ വ്യക്തിയുടെ ചിത്രം പൊലീസ് പുറത്തുവിട്ടിരിക്കുന്നത്.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പൊതുഗതാഗത സംവിധാനങ്ങളിൽ കൂടുതൽ സുരക്ഷയും നിരീക്ഷണവും ആവശ്യമാണെന്ന് സാമൂഹിക സംഘടനകൾ ആവശ്യപ്പെട്ടു. യാത്രക്കാർക്കും പ്രത്യേകിച്ച് സ്ത്രീകൾക്ക് എന്തെങ്കിലും സംശയകരമായ സാഹചര്യം തോന്നിയാൽ ഉടൻ തന്നെ അധികൃതരെ അറിയിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു. സ്ത്രീസുരക്ഷ ഉറപ്പാക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ റെസിഡന്റ് ഡോക്ടർമാർ അഞ്ചുദിവസത്തെ പണിമുടക്ക് ആരംഭിച്ചതോടെ ആശുപത്രി സേവനങ്ങളിൽ വലിയ തടസ്സം നേരിടുമെന്ന് എൻ എച്ച് എസ് അധികൃതർ മുന്നറിയിപ്പ് നൽകി. രാവിലെ ഏഴിന് തുടങ്ങിയ പണിമുടക്കിനെ തുടർന്ന് അത്യാവശ്യമല്ലാത്ത ചികിത്സകളും പരിശോധനകളും മാറ്റിവയ്ക്കേണ്ടി വരുമെന്ന് രോഗികളെ അറിയിച്ചിട്ടുണ്ട്. ഫ്ലൂ വ്യാപനം മൂലം ഇതിനകം സമ്മർദ്ദത്തിലായ ആശുപത്രികൾക്ക് ഇത് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കും.

വേതന പരിഷ്‌കരണ ആവശ്യങ്ങൾ ഉന്നയിച്ചുള്ള ദീർഘകാല സമരത്തിന്റെ ഭാഗമായാണ് ഡോക്ടർമാരുടെ ഈ നടപടി. ജൂനിയർ ഡോക്ടർമാർ എന്നറിയപ്പെട്ടിരുന്ന റെസിഡന്റ് ഡോക്ടർമാരുടെ ഇത് 14-ാമത്തെ പണിമുടക്കാണ്. ശമ്പളം യഥാർത്ഥ ചെലവിനൊപ്പം ഉയർത്തണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ നേതൃത്വം നൽകുന്ന സമരം ശക്തമാകുകയാണ്.

അതേസമയം, പണിമുടക്ക് എൻ എച്ച് എസിനെ ഏറ്റവും കൂടുതൽ ബാധിക്കുന്ന സമയത്താണ് നടത്തിയതെന്ന് ആരോഗ്യമന്ത്രി വെസ് സ്ട്രീറ്റിംഗ് ആരോപിച്ചു. സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെന്നും രോഗികളുടെ സുരക്ഷ മുൻഗണനയാകണമെന്നും അദ്ദേഹം പറഞ്ഞു. അടിയന്തിര സേവനങ്ങൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, ദിവസങ്ങൾ നീളുന്ന പണിമുടക്ക് ആശുപത്രിയിൽ എത്തുന്ന രോഗികളെ കാര്യമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.

RECENT POSTS
Copyright © . All rights reserved