Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ പ്രസവത്തിന് പിന്നാലെ ഉണ്ടാകുന്ന ഗുരുതര രക്തസ്രാവത്തിന്റെ തോത് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയതായുള്ള റിപോർട്ടുകൾ പുറത്തുവന്നു. 2020-ൽ ആയിരം പ്രസവങ്ങൾക്ക് 27 കേസുകളായിരുന്നെങ്കിൽ, ഇപ്പോൾ അത് 32 ആയാണ് ഉയർന്നിരിക്കുന്നത്. ഇതോടെ അപകടസാധ്യതയിൽ 19 ശതമാനം വർധനവ് ആണ് ഉണ്ടായിരിക്കുന്നത്. പ്രസവങ്ങളുടെ എണ്ണം കുറയുമ്പോഴും രക്തസ്രാവ കേസുകൾ ഉയരുന്നത് എൻഎച്ച്എസ് മാതൃത്വ സേവനങ്ങളുടെ ഗുണനിലവാരത്തെ കുറിച്ച് കടുത്ത ആശങ്ക ആണ് ഉയർത്തുന്നത്.

കഴിഞ്ഞ വർഷം മാത്രം 16,780 സ്ത്രീകൾക്ക് പ്രസവശേഷം കുറഞ്ഞത് 1.5 ലിറ്റർ രക്തം നഷ്ടപ്പെട്ടു. ലോകത്ത് മാതൃത്വ മരണങ്ങൾക്ക് പ്രധാന കാരണങ്ങളിലൊന്നാണ് ഈ രക്തസ്രാവം. യുകെയിൽ നടക്കുന്ന മാതൃത്വ മരണങ്ങളിൽ ഏകദേശം ഏഴു ശതമാനത്തിനും ഇതാണ് കാരണം. പല സ്ത്രീകൾക്കും സാധാരണ രക്തസ്രാവം ഉണ്ടാകാറുണ്ടെങ്കിലും, അമിതമായ രക്തനഷ്ടം ഗുരുതര അപകടമായി മാറുന്നുവെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.

ഗർഭധാരണം കൂടുതൽ സങ്കീർണ്ണമാകുന്നതാണ് ഈ വർധനവിന് കാരണമെന്ന് വിദഗ്ധർ പറയുന്നു. അമിതവണ്ണം, പ്രായം കൂടിയതിനു ശേഷം ഗർഭം ധരിക്കൽ, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയവ അപകടസാധ്യത വർധിപ്പിക്കുന്നു. ഇതിനിടെ, സുരക്ഷിതമല്ലെന്ന് വിലയിരുത്തപ്പെട്ട നിരവധി പ്രസവ കേന്ദ്രങ്ങളെ മെച്ചപ്പെടുത്താൻ അടിയന്തര നടപടികൾ വേണമെന്ന ആവശ്യവും ശക്തമായി ഉയരുകയാണ്. മാതൃത്വ പരിചരണം മെച്ചപ്പെടുത്താൻ ദേശീയ തലത്തിൽ പുതിയ ഇടപെടലുകൾ ഉണ്ടാകുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ 2029-ഓടെ എല്ലാ പോലീസ് സേനകളിലും ബലാത്സംഗവും ലൈംഗിക കുറ്റകൃത്യങ്ങളും അന്വേഷിക്കുന്നതിനുള്ള പ്രത്യേക സ്പെഷ്യലിസ്റ്റ് ടീമുകൾ ആരംഭിക്കുമെന്ന് സർക്കാർ അറിയിച്ചു. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ ഒരു ദശകത്തിനുള്ളിൽ പകുതിയാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ നടപടി. വ്യാഴാഴ്ച അവതരിപ്പിക്കാനിരിക്കുന്ന ഈ തന്ത്രം ഈ വർഷം മൂന്നു തവണ മാറ്റിവച്ച ശേഷമാണ് പുറത്തുവരുന്നത്. ഓൺലൈനിൽ രഹസ്യമായി പ്രവർത്തിക്കുന്ന അണ്ടർകവർ പോലീസ് യൂണിറ്റുകൾക്ക് ധനസഹായം, ഗാർഹിക പീഡന സംരക്ഷണ ഉത്തരവുകളുടെ (ഡൊമസ്റ്റിക് അബ്യൂസ് പ്രൊട്ടക്ഷൻ ഓർഡേഴ്സ് ) വ്യാപകമായ നടപ്പാക്കൽ എന്നിവയും പദ്ധതിയിൽ ഉൾപ്പെടും. ആഭ്യന്തര മന്ത്രി ഷബാന മഹ്മൂദ്, “പീഡകരെ തടഞ്ഞുനിർത്താനും, അവരെ എവിടെയും മറഞ്ഞിരിക്കാനാവാത്ത വിധം നിയമം ശക്തമായി നടപ്പാക്കാനും ഈ നടപടികൾ സഹായിക്കും” എന്ന് പറഞ്ഞു.

പുതിയ അന്വേഷണ ടീമുകളിൽ ബലാത്സംഗവും ലൈംഗിക കുറ്റകൃത്യങ്ങളും കൈകാര്യം ചെയ്യുന്നതിൽ പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ ഉണ്ടാകും. നിലവിൽ 50 ശതമാനത്തിലധികം പോലീസ് സേനകളിൽ ഇത്തരം ടീമുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും, 2029-ഓടെ എല്ലാ സേനകളിലും ഇത് ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇരകളുടെയും പീഡകരുടെയും മനോഭാവം മനസ്സിലാക്കി അന്വേഷണം നടത്താനുള്ള പരിശീലനവും സേനയ്ക്ക് നൽകും.

കഴിഞ്ഞ ഒരു വർഷമായി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയിരുന്ന ഗാർഹിക പീഡന സംരക്ഷണ ഉത്തരവുകൾ ഇനി ഇംഗ്ലണ്ടും വെയിൽസും മുഴുവൻ നടപ്പാക്കും. ഇരകളെ ബന്ധപ്പെടുന്നതിൽ നിന്നും വീടുകളിൽ എത്തുന്നതിൽ നിന്നും ഓൺലൈനിൽ ഹാനികരമായ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിൽ നിന്നും പീഡകരെ വിലക്കാൻ ഈ ഉത്തരവുകൾ ഉപയോഗിക്കാം. നിയന്ത്രണപരവും നിർബന്ധിതവുമായ പെരുമാറ്റ കേസുകളിലും ഇത് ബാധകമാണ്. ഉത്തരവ് ലംഘിക്കുന്നത് ക്രിമിനൽ കുറ്റമാകും.

ഓൺലൈനിൽ സ്ത്രീകളെയും പെൺകുട്ടികളെയും ഉപദ്രവിക്കുന്നവരെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പ്രത്യേക അണ്ടർകവർ യൂണിറ്റുകൾക്കായി ഏകദേശം £2 മില്യൺ നിക്ഷേപവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം, ഈ മാസം പുറത്തുവന്ന ഒരു റിപ്പോർട്ടിൽ, ഇംഗ്ലണ്ടും വെയിൽസും ഉൾപ്പെടെ നാലിലൊന്ന് പോലീസ് സേനകൾക്ക് പോലും ലൈംഗിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനുള്ള അടിസ്ഥാന നയങ്ങൾ നടപ്പാക്കിയിട്ടില്ലെന്ന് വിമർശിച്ചിരുന്നു.

ലേബർ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിൽ വാഗ്ദാനം ചെയ്തതുപോലെ, കുറ്റകൃത്യങ്ങളുടെ മൂലകാരണങ്ങളെ നേരിടാനും പീഡകരെ കർശനമായി നിയന്ത്രിക്കാനുമാണ് പുതിയ തന്ത്രം ലക്ഷ്യമിടുന്നത്. യുവാക്കളിൽ, പ്രത്യേകിച്ച് ബാലകരിൽ, മനോഭാവ മാറ്റം സൃഷ്ടിക്കൽ, പീഡകരെ തടയൽ, ഇരകൾക്ക് ശക്തമായ പിന്തുണ നൽകൽ എന്നീ മൂന്ന് ലക്ഷ്യങ്ങളിലാണ് പദ്ധതി കേന്ദ്രീകരിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വെയിൽസിലെ കെയർഫിലി കൗണ്ടിയിലെ നെൽസണിലെ ഹിയോൾ ഫാവർ റോഡിലുള്ള ഒരു വീടിന്റെ തോട്ടത്തിൽ ഉണ്ടായ സ്ഫോടനത്തെ തുടർന്ന് വീടിന് തീപിടിച്ചു. സംഭവത്തിൽ രണ്ട് പേർക്ക് ജീവൻ നഷ്ടമായി. ശനിയാഴ്ച വൈകിട്ട് ഏകദേശം 6.10-നാണ് തീപിടിത്തത്തെ കുറിച്ച് സൗത്ത് വെയിൽസ് ഫയർ ആൻഡ് റെസ്ക്യൂ സർവീസിന് വിവരം ലഭിച്ചത്.

അണയ്ക്കുന്നതിനായി അഗ്നിശമന സേന സ്ഥലത്തെത്തിയെങ്കിലും രണ്ട് പേരെയും സംഭവസ്ഥലത്ത് തന്നെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചതായി ഫയർ സർവീസ് അറിയിച്ചു. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ പറഞ്ഞു.

സംഭവത്തെ തുടർന്ന് സമീപത്തുള്ള ടൈലേഴ്‌സ് ആംസ് പബ് താൽക്കാലികമായി അടച്ചിട്ടു. അന്വേഷണം നടക്കുന്നതിനാൽ ശനിയാഴ്ച നടക്കുന്ന ബാൻഡ് നൈറ്റ് പരിപാടിയും ഞായറാഴ്ച ഉച്ചഭക്ഷണ സേവനവും റദ്ദാക്കുകയാണെന്ന് പബ് മാനേജ്മെന്റ് ഫേസ്ബുക്കിലൂടെ അറിയിച്ചു. അവസാന നിമിഷത്തിലെ റദ്ദാക്കലാണെങ്കിലും പൊതുജനം മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു.

പൊലീസ്, ഫയർ സർവീസ്, ഫോറൻസിക് വിദഗ്ധർ എന്നിവർ സ്ഥലത്ത് പരിശോധന തുടരുകയാണ്. പ്രദേശത്ത് കർശന സുരക്ഷാവലയം ഏർപ്പെടുത്തിയിട്ടുണ്ട്. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷണം പൂർത്തിയായ ശേഷം പുറത്തുവിടുമെന്നും അധികൃതർ അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

നൈജൽ ഫാരാജിന്റെ നേതൃത്വത്തിലുള്ള റിഫോം യുകെ പാർട്ടി അംഗസംഖ്യയിൽ ലേബറിനെ മറികടന്നതായുള്ള അവകാശവാദവുമായി രംഗത്തുവന്നു. പാർട്ടി വെബ്സൈറ്റിലെ കണക്കുകൾ പ്രകാരം റിഫോം യുകെയ്ക്ക് 2.68 ലക്ഷം പേരിലധികം അംഗങ്ങളുണ്ട്. അതേസമയം, ലേബറിന്റെ അംഗസംഖ്യ 2.5 ലക്ഷത്തിൽ താഴെയായി കുറഞ്ഞതായി ടൈംസ് റിപ്പോർട്ട് ചെയ്തു.

അടുത്ത തെരഞ്ഞെടുപ്പിൽ വിജയത്തിലേക്കുള്ള വലിയൊരു ചുവടുവെയ്പാണ് ഈ കണക്കുകൾ എന്നാണ് പാർട്ടി നേതാവ് ഫാരാജ് വിലയിരുത്തിയത്. ബ്രിട്ടനെ മാറ്റാൻ തക്ക ശക്തമായ പ്രസ്ഥാനമാണ് തങ്ങളെന്ന് പാർട്ടി അവകാശപ്പെട്ടു. രാജ്യത്തെ പഴയ രാഷ്ട്രീയ രീതികൾ ജനങ്ങൾക്ക് മടുത്തിരിക്കുന്നു എന്നും പുതിയൊരു രാഷ്ട്രീയ പ്രവർത്തനരീതിയാണ് അവർ ആഗ്രഹിക്കുന്നത് എന്നുമാണ് പാർട്ടി അവകാശപെടുന്നത്. അതൊടെപ്പം ഈ വളർച്ച തങ്ങളുടെ പ്രചരണത്തോടുള്ള ജനപിന്തുണയാണെന്നു റിഫോം നേത്യത്വം വ്യക്തമാക്കി.

അതേസമയം റിഫോം യുകെയ്ക്ക് ലഭിക്കുന്ന സംഭാവനകളും വർദ്ധിച്ചിട്ടുണ്ട്. തായ്‌ലൻഡ് ആസ്ഥാനമായ വ്യവസായി ക്രിസ്റ്റഫർ ഹാർബോൺ 90 ലക്ഷം പൗണ്ട് സംഭാവന നൽകിയ വാർത്ത നേരത്തെ പുറത്ത് വന്നിരുന്നു. ഇത് ഇതുവരെ ജീവിച്ചിരിക്കുന്ന ഒരാൾ നൽകിയ ഏറ്റവും വലിയ ധനസഹായമാണ്. ഗ്രീൻ പാർട്ടിയുടെ അംഗസംഖ്യയും 70,000ൽ നിന്ന് 1.8 ലക്ഷത്തിലധികമായി ഉയർന്നിട്ടുണ്ട്. ഇതോടെ അവർ കൺസർവേറ്റിവുകളെയും മറികടന്നിരിക്കുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ ട്രഫാൽഗർ സ്ക്വയറിലെ 2023 നവംബർ ഗാസാ പ്രതിഷേധത്തിനിടെ ഒരു പ്ലക്കാർഡ് പിടിച്ചതിന് അറസ്റ്റിലായ ഐഷ ജംഗിന് മെട്രോ പൊലീസ് £7,500 നൽകാൻ സമ്മതിച്ചു. “നിരപരാധികളെ ബോംബാക്രമണം ചെയ്യൽ, കുട്ടികളെ കൊല്ലൽ, ഉപരോധം, അടിസ്ഥാന സൗകര്യങ്ങൾ വിച്ഛേദിക്കൽ” എന്നീ ആരോപണങ്ങളുള്ള സന്ദേശമാണ് അവൾ പിടിച്ചിരുന്നത്. പോലീസുകാർ അത് അപമാനകരമാണെന്ന് പറഞ്ഞ് അവരെ തടഞ്ഞു നിർത്തുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു.

അറസ്റ്റിനുശേഷം ബ്രോമ്ലിയെ സ്റ്റേഷനിൽ വിരലടയാളം, ഫോട്ടോ, ഡി.എൻ.എ എന്നിവ എടുത്തു പുലർച്ചെ 4 വരെ തടവിൽ വച്ചു. ഈ സംഭവത്തിൽ തന്റെ കുട്ടികൾ ഭയന്നുവെന്ന് ഐഷ പറഞ്ഞു. നിയമപരമായി തെറ്റില്ലാത്ത ഒരു സന്ദേശത്തിനെതിരെ ഇത്തരത്തിലുള്ള നടപടി വലിയ ഞെട്ടലുണ്ടാക്കിയെന്ന് അവൾ അഭിപ്രായപ്പെട്ടു. പിന്നീടാണ് കേസ് എടുത്തില്ലെന്ന് പൊലീസ് അറിയിച്ചത്.

തടങ്കൽ, ആക്രമണം, അധികാരദുരുപയോഗം തുടങ്ങി നിരവധി വിഷയങ്ങളിൽ പൊലിസിന് തെറ്റുപറ്റിയതാണെന്ന് കോടതി മുൻപാകെ ഐഷ വാദിച്ചു. ഈ കേസ് തീർപ്പാക്കാനാണ് പൊലീസ് ഇപ്പോൾ സമ്മതിച്ചത്. പ്രതിഷേധങ്ങളെ കൈകാര്യം ചെയ്യുന്നതിൽ ചിലപ്പോൾ തെറ്റുകൾ സംഭവിക്കാമെന്ന് മെട്രോ പൊലീസ് വ്യക്തമാക്കി. ഭാവിയിൽ ഇതിന് വ്യക്തമായ മാർഗ്ഗനിർദേശങ്ങൾ നൽകുമെന്നും പോലിസ് വക്താവ് അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ക്യാൻസർ ചികിത്സയിലെ നിർണായകമായ ഘട്ടം പിന്നിട്ടതായി അറിയിച്ച് ചാൾസ് മൂന്നാമൻ രാജാവ്. പുതിയ വർഷത്തിൽ ചികിത്സയുടെ തീവ്രത കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ചികിത്സാ മുൻകരുതൽ എന്ന നിലയിൽ ഡോക്ടർമാർ തുടർപരിശോധനകൾ നടത്തുമെന്നും ബക്കിങ്ഹാം പാലസ് വ്യക്തമാക്കി. ചാനൽ 4 സംഘടിപ്പിച്ച ‘സ്റ്റാൻഡ് അപ്പ് ടു ക്യാൻസർ’ പരിപാടിക്കായി മുൻകൂട്ടി റെക്കോർഡ് ചെയ്ത സന്ദേശത്തിലാണ് രാജാവ് ഈ വിവരം പങ്കുവച്ചത്. ക്യാൻസർ എത്രയും നേരത്തെ കണ്ടെത്തിയത് തന്റെ രോഗയാത്രയിൽ വലിയ മാറ്റം ഉണ്ടാക്കിയെന്നും, നേരത്തെയുള്ള രോഗനിർണയം രോഗികൾക്ക് പ്രത്യാശ നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം ക്യാൻസറിന്റെ തരം വെളിപ്പെടുത്താതെയാണ് രാജാവ് സംസാരിച്ചത്. ഡോക്ടർമാരുടെ നിർദേശങ്ങൾ കൃത്യമായി പാലിച്ചതും ആധുനിക ചികിത്സാ മുന്നേറ്റങ്ങളും കാരണം ചികിത്സ കുറയ്ക്കാനാകുന്ന ഘട്ടത്തിലേക്ക് എത്തിയതായും, ഇത് ക്യാൻസർ പരിചരണ രംഗത്തെ വലിയ പുരോഗതിയുടെ തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, യുകെയിൽ 90 ലക്ഷത്തോളം പേർക്ക് ലഭ്യമായ ക്യാൻസർ സ്ക്രീനിങ് പരിശോധനകൾ ഇതുവരെ പുതുക്കിയിട്ടില്ലെന്ന ആശങ്കയും രാജാവ് പങ്കുവച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ ബ്രെസ്റ്റ്, ബൗവൽ, സർവൈക്കൽ ക്യാൻസർ സ്ക്രീനിങ്ങിനുള്ള അർഹത അറിയാൻ സഹായിക്കുന്ന പുതിയ ദേശീയ ഓൺലൈൻ ‘സ്ക്രീനിങ് ചെക്കർ’ ആരംഭിച്ചതിനെ അദ്ദേഹം സ്വാഗതം ചെയ്തു.

രാജാവിന്റെ ചികിത്സ മികച്ച രീതിയിൽ പ്രതികരിക്കുന്നുവെന്നും മുൻകരുതൽ ചികിത്സ തുടരുമെന്നും പാലസ് അറിയിച്ചു. ക്യാൻസർ രോഗികളെയും അവരുടെ കുടുംബങ്ങളെയും രാജാവ് തന്റെ പ്രാർത്ഥനകളിൽ ഉൾക്കൊള്ളുന്നുണ്ടെന്നും സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി. രാജാവിന്റെ ചികിത്സയിൽ വരുന്ന മാറ്റത്തിലുള്ള സന്തോഷം പ്രധാനമന്ത്രി കിയർ സ്റ്റാർമറും പങ്കുവച്ചു. നേരത്തെ നടത്തിയ ക്യാൻസർ സ്ക്രീനിങ് ജീവൻ രക്ഷിക്കുന്നതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയുടെ സമ്പദ്‌വ്യവസ്ഥ ഒക്ടോബറിൽ പ്രതീക്ഷിച്ച വളർച്ച കൈവരിക്കാതെ 0.1% ചുരുങ്ങിയതായുള്ള ഔദ്യോഗിക കണക്ക് പുറത്ത് വന്നിരിക്കുകയാണ്. ഈ വർഷം, സാമ്പത്തിക വിദഗ്ധർ 0.1% വളർച്ച പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതിന്റെ വിപരീതമായുള്ള കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്. തുടർച്ചയായി മൂന്ന് മാസവും സമ്പദ്‌വ്യവസ്ഥ 0.1% ഇടിഞ്ഞതും ആശങ്ക ഉയർത്തുന്ന ഒന്നാണ്. ജാഗ്വാർ ലാൻഡ് റോവർ അനുഭവിച്ച സൈബർ ആക്രമണത്തെ തുടർന്ന് വാഹന നിർമ്മാണം വൻതോതിൽ ബാധിക്കപ്പെട്ടതും ഇടിവിന് പ്രധാന കാരണമായി കാണപ്പെടുന്നു. സെപ്റ്റംബർ മുഴുവൻ നിലച്ചിരുന്ന നിർമ്മാണശാലകൾ ഒക്ടോബറിൽ ഭാഗികമായി മാത്രമാണ് പ്രവർത്തനം തുടങ്ങിയത്. എന്നിരുന്നാലും ഉത്പാദനത്തിൽ ലഭിച്ച തിരിച്ചുവരവ് വളരെ കുറവായിരുന്നു.

വാഹന നിർമ്മാണം മാത്രം 17.7% ഇടിഞ്ഞതോടെ വ്യവസായരംഗത്തെ ആഘാതം കൂടുതൽ രൂക്ഷമായി. ഒക്ടോബറിൽ 1.1% വളർച്ച രേഖപ്പെടുത്തിയെങ്കിലും ഓഗസ്റ്റ് മാസത്തെ നിലയിലേക്ക് വാഹന നിർമാണം തിരിച്ചെത്താനായില്ലെന്ന് ഒ എൻ എസ് സൂചിപ്പിച്ചു. സേവനമേഖലയിലും പുരോഗതി കാണാനായില്ല. രാജ്യം മൊത്തം സമ്പദ്ഘടനയിലെ മൂന്ന്­ നാലിലൊന്ന് വിഹിതമുള്ള ഈ മേഖല ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെ ഒന്നും വളർച്ച കാണിച്ചില്ല. ഉപഭോക്താക്കളും സ്ഥാപനങ്ങളും ബജറ്റ് പ്രഖ്യാപനത്തെ ചൊല്ലി അനിശ്ചിതത്വത്തിൽ ചെലവുകൾ മാറ്റിവച്ചതും സാമ്പത്തിക പ്രവർത്തനം മുട്ടുകുത്താൻ കാരണമായി. ഓരോ മാസവും വ്യത്യാസം കാണുന്ന ജി ഡി പി കണക്കുകൾ ക്ക് പകരം മൂന്നുമാസം തോറുള്ള കണക്ക് കൂടുതൽ യാഥാർത്ഥ്യചിത്രം നൽകുന്നുവെങ്കിലും ഒക്ടോബർ മാസത്തിലേറ്റ ഇടിവ് രാജ്യത്തിന്റെ വളർച്ചാപരമായ പരിശ്രമങ്ങൾക്ക് ഒരു തിരിച്ചടിയായി. ഈ വർഷം തുടക്കത്തിൽ ഉണ്ടായ ശക്തമായ വളർച്ച താളംതെറ്റി തുടർച്ചയായ ദുർബലതയിലേക്കാണ് നീങ്ങുന്നതെന്ന് ബാർക്ലേസ് ബാങ്ക് മുൻ ബിഒഇ ഉപദേശകനായ ജാക്ക് മീനിംഗ് വ്യക്തമാക്കി.

ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യതകൾ ഈ കണക്കുകൾ ശക്തിപ്പെടുത്തുന്നുവെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ ഊർജ്ജബിൽ കുറയ്ക്കലും വലിയ അടിസ്ഥാന സൗകര്യനിക്ഷേപങ്ങളും ഉൾപ്പെടുന്ന നടപടികൾ മുന്നോട്ടുവെക്കുന്നതായി ട്രഷറി വ്യക്തമാക്കി. എന്നാൽ ഷാഡോ ചാൻസലർ മെൽ സ്‌ട്രൈഡ് ഈ ഇടിവിന് ലേബർ സർക്കാരിന്റെ സാമ്പത്തിക തെറ്റായ തീരുമാനം കാരണമാണെന്ന് ആരോപിച്ചു. ജാഗ്വാർ ലാൻഡ് റോവറിന്റെ ഉത്പാദനം പ്രതീക്ഷിച്ചതുപോലെ പൂർണ്ണമായി പുനരാരംഭിക്കാത്തതും സമ്പദ്‌വ്യവസ്ഥയിൽ തിരിച്ചടികൾ തുടരുമെന്ന് സൂചിപ്പിക്കുന്നു. ബജറ്റിനെ ചൊല്ലിയുള്ള അനിശ്ചിതത്വം ചെലവിന്റെ പുനരുജ്ജീവനത്തെ കൂടുതൽ വൈകിപ്പിച്ചുവെന്നും വിശകലനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ക്രിസ്തുമസ് ആഘോഷ പരിപാടിയോട് അനുബന്ധിച്ച് വിവിധ മത അധ്യക്ഷൻമാരെ ക്ഷണിച്ച അവസരത്തിൽ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിന് കിയർ സ്റ്റാർമറുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചു. സീറോ മലബാർ സഭയുടെ യുകെയിലുള്ള പ്രവർത്തനങ്ങളുടെ അംഗീകാരമായാണ് ക്ഷണം. ഡിസംബർ 10-ന് ഡൗൺിംഗ് സ്‌ട്രീറ്റിൽ ആയിരുന്നു പരിപാടി ഒരുക്കിയിരുന്നത് . രാജ്യത്തിന് ആത്മീയവും സാമൂഹികവുമായി സേവനം ചെയ്യുന്ന വിവിധ ക്രൈസ്തവ നേതാക്കളെ ആദരിക്കാനായിരുന്നു പ്രധാനമന്ത്രി ഈ കൂട്ടായ്മ സംഘടിപ്പിച്ചത്.

സീറോ–മലബാർ സമൂഹം യുകെയിൽ നടത്തുന്ന സേവനങ്ങൾ, പ്രത്യേകിച്ച് എൻ.എച്ച്.എസ് ഉൾപ്പെടെയുള്ള ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് മലയാളി പ്രൊഫഷണലുകൾ, രാജ്യത്തിന്റെ പുരോഗതിയിൽ വലിയ പങ്കുവഹിക്കുന്നു എന്നത് ശ്രദ്ധേയമാണ്. നമ്മുടെ സമൂഹത്തിന്റെ നിശബ്ദമായെങ്കിലും ശക്തമായ ഈ സംഭാവനകൾ ഈ ചടങ്ങിലൂടെ വീണ്ടും ദേശീയ സമൂഹത്തിൽ ചർച്ചയാകുന്നതിന് ഈ ചടങ്ങ് കാരണമായി. സീറോ മലബാർ സമൂഹം ഉൾപ്പെടുന്ന മലയാളി സമൂഹം സ്നേഹവും ഉത്തരവാദിത്തവും നിറഞ്ഞ സേവനത്തിലൂടെ ബ്രിട്ടൻ്റെ ഹൃദയത്തിൽ മാറ്റാനാവാത്ത സ്ഥാനം നേടിയിട്ടുണ്ടെന്നും ചടങ്ങിൽ പങ്കെടുത്തവർ വിലയിരുത്തി.

കേരള–ബ്രിട്ടൻ ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ സാംസ്കാരിക ഇടപെടലുകൾ, സമൂഹ മൈത്രി പ്രവർത്തനങ്ങൾ, സാമ്പത്തിക–സാമൂഹിക ബന്ധങ്ങളുടെ വളർച്ച എന്നിവയും നിർണായകമാണ്. പരിപാടിയിൽ ആഷ്ഫോർഡ് എം.പി സോജൻ ജോസഫും ഭാര്യ ബ്രിട്ട ജോസഫും പങ്കെടുത്തു. യുകെ മലയാളികളിൽ ഭൂരിപക്ഷം പേരും ആരോഗ്യ മേഖലയിൽ ആണ് ജോലി ചെയ്യുന്നത്. അതുകൊണ്ടുതന്നെ നേഴ്സുമാർ മലയാളി സമൂഹത്തിന്റെ സേവനങ്ങൾക്കുള്ള അംഗീകാരമായി മാറിയതിൻ്റെ സത്തോഷത്തിലാണ് യുകെ മലയാളികൾ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

രക്താർബുദ ചികിത്സയിൽ ബ്രിട്ടീഷ് ശാസ്ത്രജ്ഞർ വലിയ മുന്നേറ്റം നേടി. ലണ്ടനിലെ ഗ്രേറ്റ് ഓർമണ്ട് സ്റ്റ്രീറ്റ് ആശുപത്രിയും യൂണിവേഴ്സിറ്റി കോളേജ് ലണ്ടനും ചേർന്നു നടത്തിയ ഗവേഷണത്തിലാണ് ഈ നേട്ടം കൈവരിച്ചത് . രക്താണുക്കളുടെ ഡിഎൻഎ കൃത്യമായി മാറ്റി ക്യാൻസറിനെ ചെറുക്കുന്ന രീതിയിലാണ് പുതിയ ‘ബേസ് എഡിറ്റിംഗ്’ ചികിത്സ. ലെസ്റ്ററിലെ 16കാരിയായ അലിസ്സ ടാപ്ലിക്കിനാണ് ഈ ചികിത്സ ആദ്യം ലഭിച്ചത് . ജീവിക്കാനുള്ള പ്രതീക്ഷ തന്നെ കുറഞ്ഞിരുന്ന അവൾ ഇന്ന് പൂർണമായും രോഗമുക്തയാണ്.

വളരെ സൂക്ഷ്മമായ ജീൻ മാറ്റങ്ങളാണ് ചികിത്സയുടെ അടിസ്ഥാനം . ദാതാവിൽ നിന്ന് ലഭിച്ച ആരോഗ്യമുള്ള ടി-സെല്ലുകൾ നാല് ഘട്ടങ്ങളിൽ മാറ്റത്തിന് വിധേയമാക്കും . തിരുത്തിയ സെല്ലുകൾ ക്യാൻസർ സെല്ലുകളെ മാത്രം ലക്ഷ്യമിട്ടാണ് പ്രവർത്തിക്കുന്നത്. ചികിത്സക്കിടെ രോഗിയുടെ മുഴുവൻ ഇമ്മ്യൂൺ സംവിധാനം താൽക്കാലികമായി ഇല്ലാതാകുമെങ്കിലും ഫലം കിട്ടുമ്പോൾ അതിശയകരമാണെന്ന് ബ്രിട്ടീഷ് ഡോക്ടർമാർ പറയുന്നു.

പരീക്ഷണത്തിൽ പങ്കെടുത്ത 11പേരിൽ 9പേർക്കും നല്ല പുരോഗതി ഉണ്ടായി. ഇവരിൽ 7പേർ മൂന്ന് മാസം മുതൽ മൂന്ന് വർഷം വരെ രോഗലക്ഷണങ്ങളില്ലാതെ ജീവിക്കുന്നു. ഗവേഷകർ നേടിയ ഈ മുന്നേറ്റം രക്താർബുദ ചികിത്സയിൽ ഒരു പുതിയ വഴിതുറക്കുകയാണ്. ഈ ഫലം ഭാവിയിൽ കൂടുതൽ രോഗികൾക്ക് പ്രതീക്ഷ നൽകുമെന്ന് വിദഗ്ധർ പറയുന്നു. ചികിത്സ കൂടുതൽ വ്യാപകമായി ലഭ്യമാക്കാൻ പുതിയ പരീക്ഷണങ്ങൾ ആസൂത്രണം ചെയ്യുന്നതായി ഗവേഷണത്തെ നയിച്ച യൂസിഎൽ ഗ്രേറ്റ് ഓർമണ്ട് സ്റ്റ്രീറ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ സെൽ ആൻഡ് ജീൻ തെറാപ്പി പ്രൊഫസറും ഗ്രേറ്റ് ഓർമണ്ട് സ്റ്റ്രീറ്റ് ആശുപത്രിയിലെ കൺസൾട്ടന്റ് ഇമ്മ്യൂണോളജിസ്റ്റുമായ പ്രൊഫ. വസീം കാസിം അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ട് ടീസ്, എസ്ക ആൻഡ് വെയർ വാലീസ് എൻ എച്ച് എസ് ഫൗണ്ടേഷൻെറ നടത്തിപ്പിൽ വന്ന പിഴവുകൾ അന്വേഷിക്കുമെന്ന് യുകെ ആരോഗ്യ സെക്രട്ടറി വെസ് സ്‌ട്രീറ്റിംഗ് അറിയിച്ചു. ഡാർലിംഗ്ടണിൽ നടന്ന യോഗത്തിൽ ട്രസ്റ്റിന്റെ പരിചരണത്തിൽ മരിച്ച രോഗികളുടെ കുടുംബങ്ങളോടാണ് അദ്ദേഹം ഈ തീരുമാനം അറിയിച്ചത്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ട്രസ്റ്റിന്റെ പരിചരണത്തിൽ ആത്മഹത്യ ചെയ്ത രോഗികളുടെ അസ്വാഭാവികമായ ഉയർന്ന നിരക്ക് അന്വേഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

ട്രസ്റ്റിന്റെ പരിചരണത്തിൽ ജീവൻ നഷ്ടപ്പെട്ടവരിൽ 2019-ൽ മിഡിൽസ്‌ബ്രോയിലെ വെസ്റ്റ് ലെയിൻ ആശുപത്രിയിൽ ആത്മഹത്യ ചെയ്ത 17 വയസുകാരിയായ നദിയ ഷരീഫും ക്രിസ്റ്റി ഹാർനെറ്റും, 2020 ഫെബ്രുവരിയിൽ കൗണ്ടി ഡർഹാമിലെ ലാങ്കസ്റ്റർ റോഡ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയതിന് ഒരു ആഴ്ചയ്ക്കകം മരണമടഞ്ഞ 18 കാരിയായ എമിലി മൂറും ഉൾപ്പെടുന്നു. “മാനസികാരോഗ്യപരിചരണം ലഭിക്കുന്ന എല്ലാവരും സുരക്ഷിതവും ഗൗരവമുള്ളതുമായ, മാന്യതയോടെയും ബഹുമാനത്തോടെയും കാണപ്പെടണം,” എന്ന് ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി. അതുകൊണ്ട് തന്നെ നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ട് എൻഎച്ച്എസിൻെറ ചികിത്സാ പിഴവുകൾ ഗൗരവപൂർവം തന്നെ അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനു മുമ്പ് ട്രസ്റ്റിനെതിരെ അന്വേഷണങ്ങൾ നടന്നിരുന്നുവെങ്കിലും, ആവശ്യമായ ഗൗരവത്തോടെയല്ല അവ നടന്നതെന്നും ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി. 2024 ഏപ്രിലിൽ ട്രസ്റ്റിനെതിരെ രണ്ട് രോഗികളുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട പരിചരണ പിഴവുകൾക്കായി £215,000 പിഴയിട്ടിരുന്നു. സ്വന്തമായി പരിക്കേൽപ്പിക്കുന്ന രോഗികളെ സുരക്ഷിതമായി നിരീക്ഷിക്കാനുള്ള ഉത്തരവാദിത്വത്തിൽ ട്രസ്റ്റ് പരാജയപ്പെട്ടുവെന്ന് പരിചരണ ഗുണനിലവാര കമ്മീഷൻ കണ്ടെത്തിയതിന് പിന്നാലെയായിരുന്നു ഈ പിഴ ചുമത്തിയത്.

Copyright © . All rights reserved