Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

തുടർച്ചയായ മരണങ്ങളുടെ ഞെട്ടലിലാണ് യുകെ മലയാളികൾ. വാറിംഗ്ടണിലെ ബാബു മാമ്പിള്ളിയുടെയും ലൈജു ബാബു മാമ്പിള്ളിയുടെയും മകളായ മെറീന ബാബുവാണ് അകാലത്തിൽ നിര്യാതയായത്. 20 വയസ്സ് മാത്രം പ്രായമുള്ള മെറീന മൂന്നാം വർഷ നേഴ്സിംഗ് വിദ്യാർത്ഥിനിയായിരുന്നു.

വാറിംഗ്ടണിൽ താമസമാക്കിയിരിക്കുന്ന ബാബു മാമ്പള്ളി, ലൈജു ദമ്പതികളുടെ രണ്ടാമത്തെ മകൾ മെറീന ബാബുവാണ് ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ വിട പറഞ്ഞത്. ബ്ലഡ് ക്യാൻസറിനെത്തുടർന്ന് റോയൽ ലിവർപൂൾ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച്ചയോടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. തുടർന്ന് കീമോ തെറാപ്പി ആരംഭിച്ചിരുന്നു.

യൂണിവേഴ്‌സിറ്റി ഓഫ് മാഞ്ചസ്റ്ററിൽ മൂന്നാം വർഷ നേഴ്‌സിംങ് വിദ്യാർത്ഥിയായിരുന്നു മെറീന ബാബു. മൂത്ത സഹോദരി മെർലിൻ വാറിംഗ്ടൺ എൻഎച്ച്എസ് ആശുപത്രി ജീവനക്കാരിയാണ്. കോട്ടയം ചിങ്ങവനം സ്വദേശികളാണ് ബാബു മാമ്പള്ളിയും കുടുംബവും. സംസ്കാരം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട്.

വാറിംഗ്ടണിലെ സെൻ്റ് ഹെലൻ ഹോളി ക്രോസ് ചർച്ച് ഇടവാകാംഗമാണ് മെറീന ബാബുവിൻ്റെ കുടുംബം. പരേതയ്ക്ക് വേണ്ടി ഇന്ന് വൈകിട്ട് 5 .30ന് പ്രത്യേകം കുർബാനയും ഒപ്പീസും ഉണ്ടായിരിക്കുന്നതാണ്.

മെറീന ബാബുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ മലയാളികളെ ആകെ ദുഃഖത്തിലാഴ്ത്തി വിസ്റ്റോണിൽ താമസിക്കുന്ന ജോമോൾ ജോസ് (55) മരണമടഞ്ഞു. വിസ്റ്റോൺ ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്സ് ആയിരുന്നു  ജോമോൾ ജോസ് കുറച്ചു ദിവസങ്ങളായി ക്യാൻസർ ബാധിച്ച് ചികിത്സയിൽ ആയിരുന്നു.

ജോസ് എബ്രഹാമാണ് ഭർത്താവ്. കുറുമുളൂർ പുത്തറയിൽ പരേതനായ മാത്യുവിൻറെ മകളാണ്. മൂന്നു മക്കളാണ് ഇവർക്കുള്ളത്.

ജോമോൾ ജോസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- സുരക്ഷാ പരിശോധനകൾ ഏതുമില്ലാതെയാണ് ഹൈ -റിസ്ക് ഫ്ലൈറ്റുകൾ ലാൻഡ് ചെയ്യുന്നതെന്ന മെയിൽ പത്രത്തിന്റെ വെളിപ്പെടുത്തൽ ബ്രിട്ടനിൽ പുതിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്. ആയിരക്കണക്കിന് യാത്രക്കാരെ പാസ്പോർട്ട് നിയന്ത്രണങ്ങളിൽ നിന്നും രക്ഷപ്പെടുവാൻ അനുവദിക്കുന്ന തരത്തിലുള്ള സുരക്ഷാ വീഴ്ചയാണ് ലണ്ടൻ എയർപോർട്ടിൽ നടക്കുന്നതെന്ന് ബോർഡേഴ്സ് വാച്ച്ഡോഗ് മുന്നറിയിപ്പ് നൽകി കഴിഞ്ഞു. ഇൻഡിപെൻഡൻ്റ് ചീഫ് ഇൻസ്‌പെക്ടർ ഓഫ് ബോർഡേഴ്‌സ് ആൻഡ് ഇമിഗ്രേഷൻ ഡേവിഡ് നീലിന് നൽകിയ ഹോം ഓഫീസ് ഡേറ്റ പ്രകാരം കഴിഞ്ഞ വർഷം ഒരു വിമാനത്താവളത്തിൽ മാത്രം എത്തിയ നൂറുകണക്കിന് സ്വകാര്യ ജെറ്റുകളിലെ യാത്രക്കാരെ പരിശോധിക്കുന്നതിൽ യുകെ ബോർഡർ ഫോഴ്‌സ് പരാജയപ്പെട്ടതായി വ്യക്തമാക്കുന്നുണ്ട്.

അനധികൃത കുടിയേറ്റക്കാർ, ഗുണ്ടാ സംഘങ്ങൾ, മനുഷ്യ കടത്ത് ഇരകൾ മുതൽ എക്സ്ട്രിമിസ്റ്റ് ചിന്താഗതിയുള്ളവർ വരെ പ്രാഥമിക പരിശോധന പോലും ഇല്ലാതെ ബ്രിട്ടനിൽ പ്രവേശിച്ചിരിക്കാം എന്ന സൂചനകളാണ് ഇതിൽ നിന്നും ലഭിക്കുന്നത്. ഇത് ഒരു വിമാനത്താവളത്തിൽ മാത്രം നടന്ന സംഭവമായിരിക്കില്ല, മറിച്ച് പ്രൈവറ്റ് ജെറ്റുകൾ ലാൻഡ് ചെയ്യുന്ന മറ്റെല്ലാ വിമാനത്താവളങ്ങളിലും ഇത് സുരക്ഷാ വീഴ്ച തന്നെ നടന്നിരിക്കാമെന്ന് ഡേവിഡ് നീൽ വ്യക്തമാക്കി.


ജനറൽ ഏവിയേഷൻ ഫ്ലൈറ്റുകളിൽ, ഹൈ -റിസ്ക് കാറ്റഗറിയിൽ കണക്കാക്കുന്നവയിൽ 100 ശതമാനവും ബോർഡർ ഫോഴ്സ് ഉദ്യോഗസ്ഥർ പരിശോധിക്കണമെന്നാണ് നിയമം. എന്നാൽ കഴിഞ്ഞവർഷം ലണ്ടൻ സിറ്റി എയർപോർട്ടിൽ മാത്രം, ഇത്തരത്തിലുള്ള ഹൈ -റിസ്ക് കാറ്റഗറിയിൽ ഉൾപ്പെടുന്ന ഫ്ലൈറ്റുകളിൽ 21 ശതമാനം മാത്രമാണ് ഉദ്യോഗസ്ഥർ പരിശോധിച്ചതെന്ന് ഡേറ്റ വ്യക്തമാക്കുന്നു. കഴിഞ്ഞവർഷം ലാൻഡ് ചെയ്ത 1305 ജനറൽ ഏവിയേഷൻ ഫ്ലൈറ്റുകളിൽ, 687 എണ്ണം ഹൈ -റിസ്ക് കാറ്റഗറിയിൽ ഉൾപ്പെടുന്നവയാണ്. ഇതിൽ 144 എണ്ണം മാത്രമാണ് ബോർഡർ ഫോഴ്സ് ഉദ്യോഗസ്ഥർ പരിശോധിച്ചതെന്ന് രേഖകൾ സൂചിപ്പിക്കുന്നു. ബാക്കിയുള്ള 543 എണ്ണത്തിൽ പാസ്പോർട്ട് പരിശോധനകൾ പോലും വേണ്ട രീതിയിൽ നടന്നില്ല എന്നത് കടുത്ത സുരക്ഷാ വീഴ്ചയാണ് സൂചിപ്പിക്കുന്നത്. രാജ്യത്തിന്റെ അതിർത്തി സുരക്ഷയെ അപകടകരമാക്കുന്ന തരത്തിലുള്ള ഒരു വീഴ്ചയാണ് ഇവിടെ സംഭവിച്ചിരിക്കുന്നത് എന്ന് നീൽ കുറ്റപ്പെടുത്തി. രാജ്യത്തുടനീളമുള്ള ജനറൽ എവിയേഷൻ ഫ്ലൈറ്റുകളുടെ ഒരു സ്വതന്ത്ര പരിശോധന ഉടൻതന്നെ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഉക്രൈനിൽ നിന്നുള്ള പുതിയതായി വരുന്ന അഭയാർത്ഥികൾക്ക് ഇനി വിസ നൽകേണ്ടതില്ലെന്ന് യുകെ തീരുമാനിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. റഷ്യ ഉക്രൈൻ സംഘർഷത്തെ തുടർന്ന് അഭയാർത്ഥികളായി എത്തിയവർക്ക് യുകെയിലെ അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കൂടെ താമസിക്കാനുള്ള മൂന്നുവർഷത്തെ വിസയാണ് യുകെ നടപ്പിലാക്കിയിരുന്നത്. അടുത്ത ആഴ്ച റഷ്യയുടെ ഉക്രൈൻ അധിനിവേശം രണ്ടുവർഷം പൂർത്തിയാകാൻ പോകുന്ന സമയത്താണ് യുകെ തന്ത്രപരമായ തീരുമാനം എടുത്തിരിക്കുന്നത്.

മുന്നറിയിപ്പില്ലാതെ പദ്ധതി അവസാനിപ്പിക്കുന്നത് കടുത്ത ക്രൂരതയാണെന്ന വിമർശനം ശക്തമാണ്. ഉക്രൈൻ അഭയാർത്ഥികളായി എത്തുന്നവർക്ക് ആതിഥേയത്വം വഹിക്കാൻ നേരത്തെയുള്ള വിസ നിയമങ്ങൾ യുകെകാരെ അനുവദിച്ചിരുന്നു. ഉക്രൈൻ അഭയാർത്ഥികൾക്ക് അഭയം നൽകുന്ന പദ്ധതിയുടെ കീഴിൽ ഏകദേശം 200,000 – ത്തിലധികം ആളുകൾ യുകെയിൽ എത്തിയതായാണ് ഏകദേശ കണക്കുകൾ. നേരത്തെ എത്തിയ ഉക്രൈൻ അഭയാർത്ഥികൾക്ക് 18 മാസം കൂടി കാലാവധി നീട്ടി നൽകാനുള്ള അപേക്ഷ നൽകാമെന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് യുകെ സർക്കാർ അറിയിച്ചത്.

ഫെബ്രുവരി 24-ാം തീയതി ശനിയാഴ്ച റഷ്യ ഉക്രൈൻ സംഘർഷം തുടങ്ങിയതിന്റെ രണ്ടാം വാർഷികമാണ്. ഇനി എത്രനാൾ സംഘർഷം നീണ്ടുനിൽക്കും എന്നതിനെക്കുറിച്ച് ഒരു ധാരണയുമില്ല. സംഘർഷം അനിശ്ചിതകാലം നീണ്ടു നിൽക്കുന്ന സാഹചര്യത്തിൽ യുകെയിൽ എത്തിയ ഉക്രൈൻ അഭയാർത്ഥികളുടെ ഭാവി എന്തായിത്തീരും എന്നതിനെക്കുറിച്ച് അവ്യക്തത തുടരുകയാണ് . കടുത്ത ദുരിതം അനുഭവിക്കുന്ന ഈ സമയത്ത് സർക്കാർ എടുത്ത തീരുമാനം ഉക്രൈൻ ജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകുമെന്ന് ലേബർ ഷാഡോ ഇമിഗ്രേഷൻ മന്ത്രി സ്റ്റീഫൻ കിന്നോക് പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗുരുതരമായ രോഗങ്ങൾ ബാധിച്ചവർ പോലും ചികിത്സയ്ക്കായി ഒട്ടേറെ നാളുകൾ കാത്തിരിക്കേണ്ടി വരുന്ന ദുരവസ്ഥയാണ് എൻഎച്ച്എസിൽ ഉള്ളത്. കോവിഡ് രോഗികളുടെ അധിക സമ്മർദ്ദവും സമരവും മൂലം കാത്തിരിപ്പിന്റെ ദൈർഘ്യം ഏറ്റവും കൂടിയ അവസ്ഥയിലാണ് ഇപ്പോൾ. ഇതിനെല്ലാം പുറമേയാണ് ആവശ്യത്തിന് ജീവനക്കാർ വിവിധ മേഖലകളിൽ ഇല്ലാത്തതുകൊണ്ടുള്ള പ്രശ്നങ്ങൾ. ദന്ത മേഖലയിലെ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാൻ യുകെയിലെ യോഗ്യതാ പരീക്ഷ എഴുതാതെ തന്നെ വിദേശത്തുനിന്നുള്ള ഡോക്ടർമാർക്ക് നിയമനം നൽകാമെന്ന നയപരമായ തീരുമാനം സർക്കാർ സ്വീകരിച്ചിരുന്നു.


എന്നാൽ എൻഎച്ച്സിലെ കാത്തിരിപ്പു സമയത്തെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു കൊണ്ടു വന്നിരിക്കുകയാണ് ബിബിസിയുടെ അന്വേഷണസംഘം. ഗവൺമെന്റിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം എൻഎച്ച്എസിൽ ചികിത്സയ്ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം 7.6 ദശലക്ഷമാണ്. എന്നാൽ ഈ കണക്കുകൾക്കും അപ്പുറം ചികിത്സയ്ക്കായി കാത്തിരിക്കുന്ന യഥാർത്ഥ രോഗികളുടെ എണ്ണം വളരെ കൂടുതലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. യഥാർത്ഥത്തിൽ കാലതാമസം നേരിടുന്നവരാണെങ്കിൽ പോലും തുടർച്ചയായി പരിചരണം വേണ്ട രോഗികളുടെ എണ്ണം എൻഎച്ച്എസ് ഇതുവരെ ലിസ്റ്റ് ഉൾപ്പെടുത്തിയിട്ടില്ല.

തുടർച്ചയായ പരിചരണം ആവശ്യമുള്ള രോഗികളെ ചികിത്സ ആരംഭിക്കുമ്പോൾ തന്നെ വെയ്റ്റിംഗ് ലിസ്റ്റിൽ നിന്ന് മാറ്റുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ക്യാൻസർ പോലുള്ള ഗുരുതരമായ രോഗം ബാധിച്ച ഒട്ടേറെ പേരോട് ബിബിസിയുടെ അന്വേഷണസംഘം സംസാരിച്ചത്. തുടർച്ചയായ പരിചരണം ആവശ്യമായ രോഗികൾക്ക് അവരുടെ ചികിത്സയ്ക്ക് കാലതാമസം നേരിട്ടാൽ വെയിറ്റിംഗ് ലിസ്റ്റിലേക്ക് ചേർക്കുകയാണെങ്കിൽ യഥാർത്ഥത്തിലുള്ള വെയ്റ്റിംഗ് ലിസ്റ്റിനെ കുറിച്ച് ഏകദേശ രൂപം ലഭിക്കുമെന്നാണ് വിലയിരുത്തുന്നത്. തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി അധികാരത്തിൽ എത്തിയാൽ യുകെയിൽ ചികിത്സയ്ക്കായി കാത്തിരിക്കുന്ന രോഗികളെ കുറിച്ചുള്ള യഥാർത്ഥ ചിത്രം പുറത്ത് വിടുമെന്ന് ഷാഡോ ഹെൽത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ സ്കൂളുകളിൽ കുട്ടികളുടെ ഇടയിലെ ഫോൺ ഉപയോഗം കുറയ്ക്കുന്നതിനുള്ള പുതിയ മാർഗനിർദേശങ്ങൾ സർക്കാർ പുറത്തിറക്കി. കുട്ടികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ ഫോണിൻറെ ഉപയോഗം കൂടിയതാണ് പുതിയ മാർഗ്ഗനിർദേശങ്ങൾ നൽകുന്നതിന് വഴിവച്ചത്. കോവിഡ് സമയത്ത് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കേണ്ട സാഹചര്യം ഉരിത്തിരിഞ്ഞതാണ് നല്ലൊരു ശതമാനം കുട്ടികളുടെ ഇടയിലും ഫോൺ ഉപയോഗം കൂടിയതിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.


സ്കൂൾ ദിവസങ്ങളിൽ കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കർശനമായി നിർത്തലാക്കാനുള്ള നിർദ്ദേശം സ്കൂളുകൾക്ക് നൽകിക്കഴിഞ്ഞു, മൂന്ന് വർഷം മുമ്പ് സർക്കാർ മൊബൈൽഫോൺ നിരോധിച്ചു കൊണ്ട് ഇറക്കിയ ഉത്തരവിന് പല സ്കൂളുകളും സമ്മിശ്ര പ്രതികരണമാണ് നൽകിയത്. ചില സ്കൂളുകൾ സമ്പൂർണ്ണ നിരോധനം നടപ്പിലാക്കിയപ്പോൾ പല സ്കൂളുകളും ഇടവേളകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ കുട്ടികളെ അനുവദിച്ചിരുന്നു. എന്നാൽ സ്കൂൾ ദിനം മുഴുവൻ കുട്ടികളും ഒരു കാരണവശാലും മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന കർശന നിർദേശമാണ് നൽകിയിരിക്കുന്നതെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയൻ കീഗൻ പറഞ്ഞു.


നിലവിൽ നൽകിയിരിക്കുന്ന മാർഗ്ഗനിർദേശം നടപ്പിലാക്കപ്പെടുന്നില്ലെങ്കിൽ നിയമനിർമാണത്തെക്കുറിച്ച് ചിന്തിക്കുമെന്ന സൂചനകളാണ് വിദ്യാഭ്യാസ സെക്രട്ടറി നൽകിയത് . പക്ഷേ നിർദേശം എങ്ങനെ നടപ്പിലാക്കും എന്ന കാര്യത്തിൽ ചില ആശയ കുഴപ്പങ്ങൾ നിലനിൽക്കുന്നതായാണ് അറിയാൻ കഴിഞ്ഞത്. ചില സ്കൂളുകളിൽ ക്ലാസുകൾ തുടങ്ങുമ്പോൾ തന്നെ ഫോണുകൾ കൈമാറണ.മെന്നാണ് കുട്ടികൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം .കുട്ടികൾക്ക് അവരുടെ ഫോണുകൾ കൈവശം വയ്ക്കാമെന്നും എന്നാൽ സ്കൂൾ സമയത്ത് അവർ അത് ഒരുവിധത്തിലും ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ട ചുമതല സ്കൂൾ അധികൃതർക്കാണെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പ്രായോഗികതലത്തിൽ നിരോധനം നടപ്പിലാക്കുന്നതിന് ഒട്ടേറെ വൈഷമ്യങ്ങൾ ഉണ്ടെന്നാണ് ഒരു അധ്യാപിക മലയാളം യുകെ ന്യൂസിനോട് പ്രതികരിച്ചത്. എല്ലാ ദിവസവും രാവിലെ കുട്ടികളുടെ ഫോണുകൾ നഷ്ടപ്പെടാതെ സൂക്ഷിക്കുന്നത് തന്നെ ബുദ്ധിമുട്ടുള്ള ജോലിയാണെന്ന് പലരും പരാതിപ്പെട്ടു. കുട്ടികൾ ഫോണുകൾ ഉപയോഗിക്കുന്നത് കർശനമായി നിരോധിക്കുന്നതിന് പകരം അവർക്ക് സന്ദർശിക്കാൻ പാടില്ലാത്ത ഓൺലൈൻ പ്ലാറ്റ്ഫോമുകളിലേക്കുള്ള പ്രവേശനം പ്രായത്തിന്റെ അടിസ്ഥാനത്തിൽ കർശനമായി നിരോധിക്കുന്നതിനുള്ള നടപടി സർക്കാർ സ്വീകരിക്കുകയാണ് വേണ്ടതെന്ന അഭിപ്രായവും പലരും പങ്കുവയ്ക്കുന്നുണ്ട്

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇന്ത്യ യംഗ് പ്രൊഫഷണല്‍സ് പദ്ധതിക്കുള്ള അപേക്ഷ ക്ഷണിച്ച് യുകെ ഹോം ഓഫീസ്. 2024 ഫെബ്രുവരി 20-ന് ആരംഭിക്കുന്ന നറുക്കെടുപ്പ് ഫെബ്രുവരി 22 -ന് അവസാനിക്കും. 18-30 വയസ്സിനിടയിൽ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാൻ യോഗ്യത. ഇതിൽ വിജയിക്കുന്നവർക്ക് 24 മാസം യുകെയില്‍ താമസിക്കുന്നതിനും പഠിക്കുന്നതിനും ജോലി ചെയ്യുന്നതിനുമുള്ള അനുവാദം ലഭിക്കും. 2024 ഫെബ്രുവരി 20-ന് ഉച്ചയ്ക്ക് 2.30-ന് ആരംഭിക്കുന്ന നറുക്കെടുപ്പ് 2024 ഫെബ്രുവരി 22-ന് 2.30-ന് അവസാനിക്കും. ബാച്ചിലേഴ്സ് ബിരുദമോ ഉന്നത ബിരുദമോ ഉള്ള ഇന്ത്യൻ പൗരന്മാർക്ക് ഇതിൽ പങ്കെടുക്കാം. ഇതോടൊപ്പം അപേക്ഷകർക്ക് ചുരുങ്ങിയത് 2,530 പൗണ്ടിൻറെ സമ്പാദ്യം ഉണ്ടായിരിക്കുകയും വേണം. കൂടാതെ ഇവർക്ക് 18 വയസ്സില്‍ താഴെയുള്ള, ആശ്രിതരായ കുട്ടികള്‍ ഉണ്ടായിരിക്കുകയുമരുത്.

ഈ വർഷം ഇന്ത്യ യംഗ് പ്രൊഫഷണൽസ് സ്കീം വിസയ്ക്കായി 3000 സ്ലോട്ടുകളാണ് അനുവദിച്ചിരിക്കുന്നത്. ഇതിൽ ഭൂരിഭാഗവും ഫെബ്രുവരിയിലെ നറുക്കെടുപ്പില്‍ ഉള്‍പ്പെടുത്തും ബാക്കിയുള്ളവ ജൂലൈ മാസത്തെ നറുക്കെടുപ്പിലായിരിക്കും ഉണ്ടാവുക. നറുക്കെടുപ്പിൽ പങ്കെടുക്കുന്നത് സൗജന്യമാണെങ്കിലും അപേക്ഷ പ്രക്രിയകൾക്കായി 298 പൗണ്ട് ചെലവ് വരും. ഫെബ്രുവരിയിലെ നറുക്കെടുപ്പിൽ തിരഞ്ഞെടുക്കപ്പെടാത്തവർക്ക് ഇനി വരുന്ന നറുക്കെടുപ്പുകളില്‍ അപേക്ഷിക്കാനാകും. ഇതില്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ 90 ദിവസത്തിനകം വിസക്കായി അപേക്ഷിക്കാം. വിസ ചാര്‍ജ്ജും ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ച്ചാര്‍ജ്ജും നല്‍കണം. ഒപ്പം ബയോമെട്രിക്സ് വിവരങ്ങളും നല്‍കേണ്ടതുണ്ട്. വിസയ്ക്ക് അപേക്ഷിച്ച് ആറു മാസങ്ങള്‍ക്കുള്ളില്‍ ബ്രിട്ടനിലെത്തണം എന്ന നിബന്ധനയും ഉണ്ട്.

നറുക്കെടുപ്പ് കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിൽ വിജയികളെ ഈമെയില്‍ വഴി വിവരം അറിയിക്കും. പൗരത്വം തെളിയിക്കുന്ന മറ്റെന്തെങ്കിലും രേഖകള്‍, ചുരുങ്ങിയത് 2530 പൗണ്ട് സമ്പാദ്യമുണ്ട് എന്നതിന്റെ രേഖാമൂലമായ തെളിവ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ക്ഷയരോഗ പരിശോധന ഫലം, ഇന്ത്യയില്‍ നിന്നുള്ള ഒരു പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ വിസ അപേക്ഷക്കൊപ്പം സമര്‍പ്പിക്കേണ്ടതുണ്ട്. യു കെ – ഇന്ത്യ മൊബിലിറ്റി ആന്‍ഡ് മൈഗ്രേഷന്‍ പാര്‍ട്ണര്‍ഷിപ്പിന്റെ ഭാഗമായി 2021 -ല്‍ ആയിരുന്നു ഇന്ത്യ യംഗ് പ്രൊഫഷണല്‍സ് പദ്ധതി ആരംഭിച്ചത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യെമനു സമീപം വച്ച് ചെങ്കടലിൽ യുകെയുടെ ചരക്ക് കപ്പലിന് നേരെ കടുത്ത ആക്രമണം നടന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ആക്രമണത്തിൽ കപ്പലിന് കേടുപാടുകൾ സംഭവിച്ചെങ്കിലും എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്നാണ് റിപ്പോർട്ടുകൾ. ഞായറാഴ്ച രാത്രി യെമനിലെ അൽ മുഖയിൽ നിന്ന് 35 നോട്ടിക്കൽ മൈൽ തെക്ക് ഭാഗത്തായിരുന്നു ആക്രമണമെന്ന് യുകെയുടെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) അറിയിച്ചു.


കപ്പൽ യുകെയിൽ ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഉടമ സ്ഥാവകാശത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ നവംബർ മാസം മുതൽ ചെങ്കടലിൽ കൂടി യാത്ര ചെയ്യുന്ന വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തി വരികയായിരുന്നു. യുകെയുടെ കപ്പലിനെതിരെ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണവും ഹൂതി വിമതരുടെ ഭാഗത്തു നിന്ന് ഉണ്ടായതാണെന്നാണ് പ്രാഥമിക നിഗമനം.

ഹൂതി വിമതർ നടത്തുന്ന ആക്രമണങ്ങൾ തടയുന്നതിനായി യുകെയും യുഎസ്സും കഴിഞ്ഞ ആഴ്ചയിൽ സംയുക്തമായി ഇവർക്കെതിരെ വ്യോമാക്രമണം നടത്തി വരികയായിരുന്നു. യുഎഇയിലെ ബോർഫാക്കനിൽ നിന്ന് ബൾഗേറിയയിലെ വർണയിലേയ്ക്കുള്ള യാത്രയിലായിരുന്നു കപ്പൽ എന്നാണ് ഏറ്റവും പുതിയതായി പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ചെങ്കടലിൽ ഹൂതികളുടെ ആക്രമണം തുടർച്ചയായതോടെ നിരവധി കമ്പനികളാണ് കൂടുതൽ ദൈർഘ്യമേറിയ ആഫ്രിക്കയെ ചുറ്റിയുള്ള പാത തിരഞ്ഞെടുക്കാൻ നിർബന്ധിതരായിരിക്കുന്നത്. ഇതിന്റെ ഫലമായി ചരക്ക് വിലയിൽ വൻ കുതിച്ചു കയറ്റം ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിസ്റ്റോളിൽ മൂന്ന് കുട്ടികൾ മരിച്ച സംഭവത്തിൽ 42 വയസ്സുകാരിയായ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലർച്ചെ പോലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നാണ് ഒരു നാടിനെയാകെ ഞെട്ടിച്ച സംഭവങ്ങൾ പുറത്തറിഞ്ഞത്. പ്രാദേശിക സമൂഹത്തിലും ഇംഗ്ലണ്ടിലുമൊട്ടാകെ സംഭവം കടുത്ത ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. അവോൺ, സോമർസെറ്റ് പോലീസാണ് കൊലപാതകത്തിന്റെ തുടർ നടപടികൾ സ്വീകരിക്കുന്നത്.

ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണ് എന്നാണ് കൊലപാതകത്തെ കുറിച്ച് ചീഫ് ഇൻസ്പെക്ടർ വിക്സ് ഹേവാർഡ് മെലർ പറഞ്ഞു . മേജർ ക്രൈം ഇൻവെസ്റ്റിഗേഷൻ ടീമിലെ ഡിറ്റക്ടീവുകളാണ് കൊലപാതകത്തെ കുറിച്ചുള്ള അന്വേഷണം നടത്തുന്നത്. ബ്രിസ്റ്റാളിലെ ബ്ലെയ്‌സ് വാക്കിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്.

കുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തെങ്കിലും സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. മരിച്ച സ്ത്രീയും കുട്ടികളും തമ്മിൽ ഏതെങ്കിലും രീതിയിൽ ബന്ധമുണ്ടായിരുന്നോ എന്ന കാര്യങ്ങളും അറിവായിട്ടില്ല. വരും ദിവസങ്ങളിൽ സംഭവം നടന്ന സ്ഥലത്ത് കൂടുതൽ പോലീസ് സാന്നിധ്യം ഉണ്ടാകുമെന്നും ഇത് ഇവിടുത്തെ താമസക്കാർക്ക് കൂടുതൽ സുരക്ഷിതത്വം നൽകുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട കുട്ടികളുമായി അടുത്ത പ്രവർത്തിച്ചിരുന്നവർക്ക് എല്ലാവിധ പിന്തുണയും നൽകാൻ ശ്രമിക്കുമെന്ന് ബ്രിസ്റ്റാളിലെ മേയറായ മാർവിൻ റീസ് പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

റഷ്യ ഉക്രൈൻ സംഘർഷത്തെ തുടർന്ന് യുകെയിലെത്തിയ ഉക്രൈൻകാർക്ക് ഒന്നരവർഷം കൂടി വിസയുടെ കാലാവധി നീട്ടി നൽകാൻ സർക്കാർ തലത്തിൽ തീരുമാനമായി. റഷ്യൻ അധിനിവേശത്തെ തുടർന്ന് യുകെയിലെത്തിയ ഉക്രൈൻ വംശജർക്ക് ഇതിനായി ഇപ്പോൾ അപേക്ഷിക്കാൻ സാധിക്കും. അടുത്ത ആഴ്ചയാണ് റഷ്യ ഉക്രൈനിൽ അധിനിവേശം നടത്തിയതിന്റെ രണ്ടുവർഷം പൂർത്തിയാകും.
റഷ്യ – ഉക്രൈൻ സംഘർഷത്തെ തുടർന്ന് ഏകദേശം 200 ,200 ഉക്രൈൻ വംശജർ യുകെയിലെത്തിയതായാണ് കണക്കുകൾ. യുകെയിൽ എത്തുന്ന ഉക്രൈൻ വംശജർക്ക് മൂന്ന് വർഷത്തേയ്ക്കാണ് വിസ നൽകുന്നത്. ഇതിൻറെ അടിസ്ഥാനത്തിൽ ആദ്യം വന്നവരുടെ വിസകൾ 2025 മാർച്ചിൽ കാലഹരണപ്പെടും. രാജ്യത്തുടനീളമുള്ള ജനങ്ങൾ ഉക്രൈൻ വംശജർക്ക് അഭയം കൊടുക്കുന്നതിൽ ഉദാരമായ സമീപനമാണ് സ്വീകരിച്ചത് എന്ന് മൈഗ്രേഷൻ മിനിസ്റ്റർ ടോം പർസ് ഗ്ലോവ് പറഞ്ഞു. സംഘർഷത്തിൽ നിന്ന് പാലായനം ചെയ്യുന്നവർക്ക് സുരക്ഷിത താവളമൊരുക്കുന്നത് തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

റഷ്യ ഉക്രൈൻ സംഘർഷം അവസാനിക്കുമ്പോൾ അഭയാർത്ഥികളായി യുകെയിലെത്തിയവർ സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകുമെന്നാണ് ധാരണ. യുദ്ധം തുടങ്ങിയത് മുതൽ ഉക്രൈയിന് നിർലോഭമായ പിന്തുണയാണ് യുകെ നൽകി വരുന്നത്. യുകെ സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പ് കുത്തിയതിൽ റഷ്യ ഉക്രൈൻ സംഘർഷത്തിന് നിർണ്ണായക പങ്കുണ്ട്. യുദ്ധം മൂലം എനർജി ബിൽ കുതിച്ചുയർന്നത് രാജ്യത്തെ ജനങ്ങളെ ആകെ ദുരിതത്തിൽ ആക്കിയിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved