Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ വരും ദിവസങ്ങളിൽ അന്തരീക്ഷത്തിൽ ഉയർന്ന നിലയിൽ പൂമ്പൊടിയുടെ സാന്നിധ്യം ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത അഞ്ചുദിവസത്തേക്ക് ഇത് ഉണ്ടാകുമെന്നാണ് മെറ്റ് ഓഫീസിന്റെ പ്രവചനം. ശനിയാഴ്ചയോടെ ഇത് വെയിൽസിലേക്കും നോർത്തേൺ അയർലണ്ടിലേക്കും വ്യാപിക്കും എന്നും അധികൃതർ പറയുന്നു. ഇതിനുപുറമെ അടുത്ത ആഴ്ചയിൽ ഉയർന്ന ഉഷ്ണ തരംഗത്തിന് സാധ്യതയുള്ളതായും മെറ്റ് ഓഫീസ് പറഞ്ഞു.


ഈ കാലാവസ്ഥയിൽ ശ്വാസകോശ സംബന്ധമായ രോഗമുള്ളവർ വരും ദിവസങ്ങളിൽ മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. ആസ്മ, ക്രോണിക് ഒബ്സ്ട്രാക്ടറി പൾമനറി ഡിസീസ് തുടങ്ങിയ രോഗമുള്ളവർ പൂമ്പൊടി ശ്വസിച്ചാൽ രോഗാവസ്ഥ മോശമാകാൻ സാധ്യതയുണ്ടെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. ചുമ, ശ്വാസതടസ്സം തുടങ്ങിയവയാണ് ഇതിൻറെ രോഗലക്ഷണങ്ങൾ. വരും ദിവസങ്ങളിൽ ആസ്മാബാധിതർ നിർദ്ദേശിച്ച പ്രകാരം എല്ലാദിവസവും പ്രിവന്റ്റെർ ഇൻഹെയിലർ എടുക്കണം കൂടാതെ തങ്ങളുടെ പക്കൽ എപ്പോഴും ഒരു റിലീവർ ഇൻഹെയിലർ കൊണ്ടുനടക്കാനും ശ്രദ്ധിക്കണമെന്ന് അധികൃതർ പറയുന്നു.


ഹേ ഫീവർ ബാധിച്ചവർക്ക് ആൻറി ഹിസ്റ്റമിനുകൾ എടുക്കാം. കൂടാതെ സ്റ്റിറോയ്ഡ് നേസൽ സ്പ്രേ ഉപയോഗിക്കുന്നതിനെപ്പറ്റി അവരുടെ ജിപിയോട് നിർദ്ദേശം തേടാം. ഇത്തരം ആളുകൾ ഉയർന്ന പൂമ്പൊടിയുള്ള സമയത്ത് പുറത്തിറങ്ങാത്തതായിരിക്കും നല്ലത്. അലർജി ഉള്ളവർ വരും ദിവസങ്ങളിൽ താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:

1. അലക്കിയ തുണികൾ പുറത്ത് വിരിച്ച് ഇടാതെ ഇരിക്കുക – പൂമ്പൊടി വസ്ത്രങ്ങളിൽ പറ്റിപ്പിടിക്കാം
2. പുറത്തിറങ്ങിയാൽ വീട്ടിൽ വന്നതിനുശേഷം ഉടനെ തന്നെ കുളിക്കുക – ഇത് മുടിയിൽ നിന്നും ചർമ്മത്തിൽ നിന്നും പൂമ്പൊടിയെ നീക്കം ചെയ്യുന്നു.
3. ജനലുകളും വാതിലുകളും അടച്ചിടാൻ ശ്രദ്ധിക്കുക.
4. ആന്റി ഹിസ്റ്റാമിനുകൾ നേരത്തെ തന്നെ കഴിക്കാൻ ശ്രദ്ധിക്കുക.
5. ഫെയ്സ് മാസ്കുകൾ ഉപയോഗിക്കുക.
6. ആപ്പിളും സവാളയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

ആരോഗ്യ വിദഗ്ധർ ശുപാർശ ചെയ്ത ഈ കാര്യങ്ങൾ റിയാക്ഷനുകൾ ഒരു പരിധിവരെ നിയന്ത്രിക്കാൻ സഹായിക്കും. അതേസമയം അടുത്ത ആഴ്ച രാജ്യത്തെ പല സ്ഥലങ്ങളിലും താപനില 30 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത ഉണ്ടെന്ന് മെറ്റ് ഓഫീസ് അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

തൊഴിലാളികളെ പിരിച്ചുവിടാനുള്ള ടാറ്റാ സ്റ്റീൽ കമ്പനിയുടെ നടപടിക്കെതിരെ കടുത്ത പ്രതിഷേധവുമായി തൊഴിലാളി യൂണിയനുകൾ രംഗത്തു വന്നു. അടുത്തമാസം 1500 തൊഴിലാളികൾ പണിമുടക്കുമെന്ന് ട്രേഡ് യൂണിയനുകൾ അറിയിച്ചു. 40 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് യുകെയിലെ ടാറ്റാ സ്റ്റീൽ തൊഴിലാളികൾ പണിമുടക്കുന്നത്.

സെപ്റ്റംബർ അവസാനത്തോടെ പോർട്ട് ടാൽബോട്ടിലെ രണ്ട് ചൂളകൾ പ്രവർത്തനം നിർത്തുമ്പോൾ ഏകദേശം 2,800 ടാറ്റ സ്റ്റീൽ തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടും. എന്നാൽ തൊഴിലാളികൾ നടത്തുന്ന പണിമുടക്ക് കമ്പനിയുടെ പ്രവർത്തനത്തെ ബാധിച്ചാൽ അടച്ചുപൂട്ടൽ നടപടികൾ വേഗത്തിലാക്കുമെന്ന ഭീഷണിയുടെ സ്വരമാണ് കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. എങ്ങനെയൊക്കെയായാലും തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജൂലൈ 8 – ന് സമരവുമായി മുന്നോട്ടു പോകുമെന്ന നിലപാടിലാണ് തൊഴിലാളി യൂണിയനുകൾ.


വളരെ നാളുകളായി ടാറ്റാ സ്റ്റീലിന്റെ പോർട്ട് ടാൽബോട്ടിലെ ഉരുക്ക് നിർമ്മാണശാലയിൽ പ്രതിസന്ധി കനക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ് . ആധുനികവൽക്കരണത്തിന്റെ ഭാഗമായാണ് തൊഴിലാളികൾക്ക് ഇവിടെ ജോലി നഷ്ടമാകുന്നത്. സമരത്തിൽ തൊഴിലാളികൾ പങ്കെടുത്ത് കമ്പനിയുടെ പ്രവർത്തനങ്ങൾ തടസ്സം നേരിട്ടാൽ നിലവിൽ വാഗ്ദാനം ചെയ്തിരിക്കുന്ന വിരമിക്കൽ പാക്കേജിൽ നിന്ന് ടാറ്റാ സ്റ്റീൽ പുറകോട്ട് പോകുമെന്ന്‌ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് രാജേഷ് നായർ പറഞ്ഞത് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

സൗത്ത് വെയിൽസിലെ ടാറ്റാ സ്റ്റീൽ ബ്രിട്ടനിലെ ഏറ്റവും വലിയ സ്റ്റീൽ ഉല്പാദകരാണ് ടിൻ ക്യാനുകൾ മുതൽ കാറുകൾ വരെ ഉപയോഗിക്കുന്ന ഉരുക്ക് ഉൽപ്പാദിപ്പിക്കുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന രണ്ട് ബ്ലാസ്റ്റ് ഫർണസുകൾ ഈ സ്റ്റീൽ വർക്കിന്റെ സവിശേഷതയാണ്. എന്നാൽ യുകെയിൽ ഏറ്റവും കൂടുതൽ മലിനീകരണം സൃഷ്ടിക്കുന്നതും ഈ സ്റ്റീൽ കമ്പനിയാണ്. ഇതിന് പിന്നാലെയാണ് സ്റ്റീൽ നിർമ്മാണത്തിനായി പുതിയ ഇലക്ട്രിക് ആർക്ക് ഫർണസുകൾ സ്ഥാപിക്കുന്നതിന് ഫണ്ട് നൽകാൻ യുകെ സർക്കാർ തീരുമാനിച്ചത്. എന്നാൽ കമ്പനി പുതിയ ഫർണസുകൾ ഉപയോഗിക്കാൻ തുടങ്ങുമ്പോൾ ആയിരക്കണക്കിന് ജീവനക്കാർക്ക് തങ്ങളുടെ തൊഴിൽ നഷ്ടമാകുമെന്നതാണ് സമരത്തിന് കാരണമായിരിക്കുന്നത്. പുതിയ ഫർണസുകൾ ഉപയോഗിക്കുമ്പോൾ യുകെയുടെ മുഴുവൻ ബിസിനസ്, വ്യാവസായിക കാർബൺ ഉദ്‌വമനം 7% കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

കളിചിരിയുമായി എല്ലാവരുടെയും പൊന്നോമനയായ  ടിയാന പറന്നകന്നു. റെഡിച്ചിൽ താമസിക്കുന്ന യുകെ മലയാളികളായ ജോസഫ് തോമസ് ( ടിജോ) തെക്കേടത്തിന്റെയും അഞ്ചുവിന്റെയും മകളായ ടിയാനയുടെ മരണം ഉൾക്കൊള്ളാൻ ഇതുവരെ ആർക്കും സാധിച്ചിട്ടില്ല . നാല് വയസ്സ് മാത്രം പ്രായമുള്ള ടിയാന ഇനി മറ്റ് പലരിലൂടെയും ഈ ലോകത്ത് ജീവിക്കും. മരണമടഞ്ഞ ടിയാനയുടെ അവയവങ്ങൾ ദാനം ചെയ്യാനുള്ള സമ്മതപത്രം മാതാപിതാക്കൾ നൽകി.

ടിയാനയുടെ മാതാപിതാക്കളായ ടിജോയും അഞ്ചുവും ചങ്ങനാശ്ശേരി സ്വദേശികളാണ്. കുട്ടിയ്ക്ക് ചർദ്ദിയായിട്ടായിരുന്നു അസുഖം ആരംഭിച്ചത്. റെഡിച്ചിൽ തന്നെ സെൻട്രൽ ഹോസ്പിറ്റലിൽ ആണ് ആദ്യം ചികിത്സ തേടിയത്.  സ്ഥിതി മോശമായിരുന്നതിനെ തുടർന്ന് ഉസ്റ്റർ ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഇവിടെവച്ച് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് അടിയന്തിരമായി ബർമിംഗ്‌ഹാം ചിൽഡ്രൻ ഹോസ്പിറ്റലിലേയ്ക്ക് മാറ്റുകയായിരുന്നു. അവിടെ ചികിത്സയിൽ ഇരിക്കയാണ് മരണം സംഭവിച്ചത്.

ടിയാനയുടെ മൂത്ത സഹോദരൻ എഡ്വിൻ ഒന്നാം ക്ലാസിലാണ് പഠിക്കുന്നത്. റെഡിച്ച് തന്നെയുള്ള ടിജോയുടെ സഹോദരി ടിഷയും ഭർത്താവ് ഷിബിനും മറ്റ് സുഹൃത്തുക്കളും കുടുംബത്തിന് താങ്ങായി ഒപ്പമുണ്ട്.

കുഞ്ഞ് ടിയാനയുടെ പൊതു ദർശനവും മൃത സംസ്കാരവും സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

ടിയാനയുടെ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിലെ ഹോസ്പിറ്റലുകളിൽ സൈബർ ആക്രമണം നടത്തിയ കുറ്റവാളികൾ അതീവ പ്രാധാന്യമുള്ള ചില വിവരങ്ങൾ പുറത്തു വിട്ടതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇന്നലെ രാത്രിയിൽ ടെലിഗ്രാം ചാനലിലും ഡാർക്ക് വെബ്ബിലുമാണ് വിവരങ്ങൾ പുറത്തു വിട്ടത്. ഏകദേശം 400 ജി ബി സ്വകാര്യ വിവരങ്ങൾ ഈ രീതിയിൽ ഇൻറർനെറ്റിൽ പ്രസിദ്ധീകരിച്ചതായാണ് അറിയാൻ സാധിച്ചത്. അതീവ പ്രാധാന്യമുള്ള രക്ത പരിശോധനാ വിവരങ്ങൾ ആണ് പരസ്യമാക്കിയത് .

ജൂൺ മൂന്നാം തീയതി ലണ്ടനിലെ പ്രധാനപ്പെട്ട ഹോസ്പിറ്റലുകളുടെ സർവറുകളിൽ സൈബർ ആക്രമണം നടത്തി വിവരങ്ങൾ ചോർത്തിയത് ശേഷം സൈബർ കുറ്റവാളികൾ പണം തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു . പണം ലഭിച്ചില്ലെങ്കിൽ തട്ടിയെടുത്ത വിവരങ്ങൾ പ്രസിദ്ധീകരിക്കുമെന്ന് ഇവർ ഭീഷണിപ്പെടുത്തിയാണ് ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്. ഡാറ്റയിൽ രോഗികളുടെ പേരുകൾ, ജനന തീയതി, എൻഎച്ച്എസ് നമ്പറുകൾ, രക്തപരിശോധനകളുടെ വിവരണങ്ങൾ എന്നിവ ഉൾപ്പെടുന്നു. പരിശോധനാ ഫലങ്ങളും ഡാറ്റയിൽ ഉണ്ടോ എന്ന് അറിയില്ല.

ലണ്ടനിലെ ആശുപത്രികളുടെ കമ്പ്യൂട്ടർ സർവറിൽ സൈബർ ആക്രമണം നടന്നത് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പ്രധാന ആശുപത്രികളായ റോയൽ ബ്രോംപ്ടൺ, എവലിന ലണ്ടൻ ചിൽഡ്രൻസ് ഹോസ്പിറ്റൽ, സെൻ്റ് തോമസ് ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ് സൈബർ ആക്രമണം നടന്നത് . ഇതിനെ തുടർന്ന് ശസ്ത്രക്രിയകൾ വരെ മുടങ്ങുകയും അത്യാഹിത വിഭാഗത്തിലേയ്ക്ക് വന്ന പല രോഗികളെയും മറ്റ് ആശുപത്രികളിലേയ്ക്ക് മാറ്റേണ്ട ഗുരുതരമായ സ്ഥിതി സംജാതമായിരുന്നു .

റോയൽ ബ്രോംപ്ടൺ, എവലിന ലണ്ടൻ ചിൽഡ്രൻസ് ഹോസ്പിറ്റൽ , കിംഗ്സ് കോളേജ് ഹോസ്പിറ്റൽ, ഗൈസ്, സെൻ്റ് തോമസ് എന്നിവയുടെ പ്രാഥമിക പരിചരണ സേവനങ്ങളെയും സൈബർ ആക്രമണം ബാധിച്ചു . രോഗികൾക്ക് വിവിധ സേവനങ്ങൾ നൽകുന്നതിനെയും വിവിധ പരിശോധന ഫലങ്ങൾ നൽകുന്നതിനെയും സൈബർ അറ്റാക്ക് ബാധിച്ചു. ആശുപത്രികളിലെ വിവിധ വിഭാഗങ്ങൾക്ക് സുപ്രധാന സൈബർ സർവീസുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.

കമ്പ്യൂട്ടർ നെറ്റ്‌വർക്കുകൾ തകരാറിലായതിനെ തുടർന്ന് സർവറുകൾ പണിമുടക്കിയതിനാൽ പഴയ രീതിയായ പേപ്പർ റെക്കോർഡിലേയ്ക്ക് പല ആശുപത്രികളും മടങ്ങിപോയത് വലിയ വാർത്തയായിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പലിശ നിരക്ക് കുറയ്ക്കുന്നതിന് അനുകൂല സാഹചര്യമുണ്ടായിരുന്നിട്ടും ബാങ്ക് ഓഫ് ഇംഗ്ലണ്ട് അതിന് തയ്യാറായില്ല. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പലിശ നിരക്ക് കുറയ്ക്കാനുള്ള അവലോകനയോഗം തുടർച്ചയായ ഏഴാം പ്രാവശ്യവും പലിശ നിരക്ക് അതേ പടി നിലനിർത്താനുള്ള തീരുമാനം ആണ് കൈകൊണ്ടത്. ഇതോടെ 16 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 5.25 ശതമാനം പലിശ നിരക്ക് ഉടനെ കുറയുമെന്ന പ്രതീക്ഷകൾ അസ്തമിച്ചു.

ഓഗസ്റ്റിൽ ചേരുന്ന ബാങ്കിൻറെ അവലോകന യോഗത്തിൽ പലിശ നിരക്ക് കുറയ്ക്കാനുള്ള തീരുമാനം കൈക്കൊണ്ടേക്കാം എന്നാണ് സാമ്പത്തിക വിദഗ്ധർ അനുമാനിക്കുന്നത്. പണപ്പെരുപ്പം കുറഞ്ഞതാണ് ഇതിന് പ്രധാന കാരണമായി അവർ ചൂണ്ടി കാണിക്കുന്നത്. ബ്രിട്ടനിൽ 11 ശതമാനത്തിന് മുകളിലായിരുന്ന പണപ്പെരുപ്പത്തിൽ നിന്ന് ഈ മാസം രണ്ടു ശതമാനത്തിൽ എത്തിയത് ആദ്യമായാണ്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രഖ്യാപിത ലക്ഷ്യമായി പറഞ്ഞിരുന്ന രണ്ട് ശതമാനത്തിൽ പണപ്പെരുപ്പ നിരക്ക് എത്തിയതോടെ പലിശ നിരക്കുകൾ കുറയുമെന്ന് പരക്കെ വിശ്വസിക്കപ്പെട്ടിരുന്നു.

പലിശ നിരക്ക് കുറച്ചിരുന്നെങ്കിൽ അത് പൊതു തിരഞ്ഞെടുപ്പിൽ ഋഷി സുനക് സർക്കാരിന് അനുകൂല ഘടകമായി തീർന്നേനെ. ജീവിത ചിലവ് വർദ്ധനവും പണപ്പെരുപ്പവും കുറയ്ക്കുമെന്ന് ഋഷി സുനകിൻ്റെ പ്രധാന വാഗ്ദാനങ്ങളിൽ പെട്ടതായിരുന്നു. ബോറിസ് ജോൺസൺ പ്രധാനമന്ത്രിയായിരുന്നപ്പോൾ ചാൻസിലർ ആയിരുന്ന ഋഷി സുനകിന്റെ സാമ്പത്തിക നയങ്ങൾ മൂലമാണ് അദ്ദേഹത്തിന് പിന്നീട് പ്രധാനമന്ത്രി പദത്തിലേയ്ക്ക് വാതിലുകൾ തുറന്നത്. പലിശ നിരക്ക് കുറച്ചിരുന്നെങ്കിൽ ബ്രിട്ടനിൽ വീടുകൾ വാങ്ങാൻ കാത്തിരുന്ന മലയാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് ജനങ്ങൾക്ക് ഉപകാരപ്രദമായിരുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് നിലവിലെ സർക്കാരിനും അനുകൂല ഘടകമായിരുന്ന ഒരു നടപടിയിൽ നിന്ന് മനഃപൂർവ്വം ബാങ്ക് ഓഫ് ഇംഗ്ലണ്ട് പിൻവലിഞ്ഞതാണെന്ന അഭിപ്രായം ഉള്ളവരും ഒട്ടേറെയാണ്. ലേബർ പാർട്ടി അധികാരത്തിൽ എത്തുമെന്ന് അഭിപ്രായ സർവേയിൽ ഒന്നടങ്കം പറയുന്ന സാഹചര്യത്തിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഋഷി സുനക് സർക്കാരിനോട് ചിറ്റമ്മ നയം സ്വീകരിച്ചു എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

ബെന്നി അഗസ്റ്റിൻ

കാർഡിഫ് : മേയ് 3 ന് കാർഡിഫിന് അടുത്ത് വച്ച് നടന്ന കാർ അപകടത്തിൽ കാറിലുണ്ടായിരുന്ന നാല് പേരിൽ മൂന്ന് പേർക്ക് സാരമായ പരിക്ക് പറ്റുകയും അവരിൽ ഗുരുതരാവസ്ഥയിൽ കാർഡിഫ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ പരിചരണത്തിലായിരുന്ന ഹെൽന മരിയ ഇന്നലെ വൈകുന്നേരം, ജൂൺ 20 ന് മരണത്തിന് കീഴടങ്ങിയ വാർത്ത അതീവ ദുഃഖത്തോടെയാണ് യുകെയിലെ ജനങ്ങൾ കേൾക്കുന്നത്. ഗുരുതരമായി പരിക്കേറ്റ ഹെൽന വെൻ്റിലേറ്ററിൽ ജീവനുവേണ്ടി പോരാടുകയായിരുന്നു. ക്രിട്ടിക്കൽ സ്റ്റേജിൽ ആയിരിക്കുമ്പോൾ തന്നെ അവൾക്ക് എല്ലാ മതപരമായ ചടങ്ങുകളും നൽകി.

2024 ഏപ്രിലിൽ കാർഡിഫിനടുത്തുള്ള സൗത്ത് വെയിൽസ് സർവ്വകലാശാലയിൽ നേഴ്സിംഗ് പഠിക്കാനാണ് ഹെൽന യുകെയിലെത്തിയത്. യുകെയിൽ വന്ന് ഒരു മാസം കഴിഞ്ഞപ്പോൾ തന്നെ അപകടം നടന്നു. ഇവർ സഞ്ചരിച്ചിരുന്ന കാർ ബ്രേക്ക് ഡൗൺ ആയി നിയന്ത്രണം നഷ്ടപ്പെടുകയും ഭിത്തിയിൽ ഇടിക്കുകയുമാണുണ്ടായത്. മകളുടെ അപകട വാർത്ത അറിഞ്ഞ ഉടനെ തന്നെ ഒരാഴ്ചക്കുള്ളിൽ മാതാപിതാക്കൾ കേരളത്തിൽ നിന്നും യുകെയിൽ എത്തി. കഴിഞ്ഞ ഒന്നര മാസം മകളുടെ ആരോഗ്യസ്ഥിതി നന്നാകുവാനും ജീവിതത്തിലേക്ക് തിരിച്ചുവരുവാനും വേണ്ടി മാതാപിതാക്കൾ ഉപവാസവും പ്രാർത്ഥനയുമായി കഴിയുകയായിരുന്നു. മാതാപിതാക്കളോടും സഹോദരങ്ങളായ ദീപു, ദിനു എന്നിവരോടൊപ്പം കാർഡിഫിലെ കുറെ സുമനസുകൾ എപ്പോഴും കൂടെയുണ്ടായിരുന്നു.

ശ്രീ. സിബിച്ചൻ പാറത്താനത്തിൻ്റെയും (റിട്ടയേർഡ് എസ്ഐ, കേരള പോലീസ്) സിന്ധുവിൻ്റെയും മൂത്ത മകളായിരുന്നു ഹെൽന. അവർ മലപ്പുറം ജില്ലയിലെ നിലമ്പൂരിലെ പാലാങ്കര പള്ളി ഇടവകയിൽ പെട്ടവരാണ്. യുകെയിലെ എല്ലാ നിയമ നടപടികളും പൂർത്തിയാക്കിയ ശേഷം ഹെൽനയുടെ മൃതദേഹം അവളുടെ നാട്ടിലേക്ക് കൊണ്ടുപോകും. സൗത്ത് വെയിൽസിലെ മലയാളി സമൂഹം പ്രത്യേകിച്ച് കാർഡിഫ് മലയാളി അസോസിയേഷനും ബാരി മലയാളി വെൽഫെയർ അസോസിയേഷനെയും കഴിഞ്ഞ ഒന്നര മാസക്കാലം വളരെ ക്രിട്ടിക്കൽ അവസ്ഥയിൽ ആശുപത്രിയിൽ ആയിരുന്ന ഹെൽനയെ പരിചരിച്ച എല്ലാ ഹോസ്പിറ്റൽ സ്റ്റാഫിനെയും പ്രത്യേകിച്ച് എല്ലാ മലയാളി സ്റ്റാഫിനെയും നന്ദിയും സ്നേഹവും കുടുംബങ്ങൾ അറിയിച്ചിരുന്നു.

ഹെൽന മരിയയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ചീര അടങ്ങിയ പ്രീ പായ്ക്കഡ് സാൻഡ് വിച്ചിൽ ഇ-കോളി ബാക്ടീരിയ കണ്ടെത്തിയ സംഭവത്തിൽ 86 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ റിപ്പോർട്ടുകൾ പ്രകാരം ഇൻഫെക്ഷൻ ബാധിച്ചതായി സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 256 ആയിരിക്കുകയാണ്. മുൻകരുതലെന്ന നിലയിൽ സൂപ്പർമാർക്കറ്റുകളിൽ നിന്ന് ഇത്തരത്തിലുള്ള 60 ഓളം ഉത്പന്നങ്ങൾ അധികൃതർ എടുത്തു മാറ്റിയിട്ടുണ്ട്. ഇതുവരെ രോഗം സ്ഥിരീകരിച്ച എല്ലാവരും മെയ് 31ന് മുമ്പ് ലക്ഷണങ്ങൾ കണ്ടവരാണ്.


ചില രോഗികളുടെ സാമ്പിളുകൾ ഇനിയും പരിശോധിക്കേണ്ടതിനാൽ നിലവിലുള്ള രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുവാൻ സാധ്യത ഉണ്ട്. ഈ പ്രശ്നത്തിന്റെ മൂലകാരണം തിരിച്ചറിയാനുള്ള എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്ന് യുകെ എച്ച് എസ് എയുമായി ചേർന്ന് വിഷയത്തിൽ അന്വേഷണം നടത്തുന്ന ഫുഡ് സ്റ്റാൻഡേർഡ്സ് ഏജൻസിയിൽ നിന്നുള്ള ഡാരൻ വിൽബി പറഞ്ഞു. ഉപഭോക്താക്കളിൽ രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ പ്രധാന സൂപ്പർമാർക്കറ്റുകളിലും റീറ്റെയിൽ ചെയിനുകളിലും വിൽക്കുന്ന സാൻഡ് വിച്ചുകളിലും റാപ്പുകളും സാലഡുകളും നിർമ്മാതാക്കൾ തിരിച്ചെടുത്തു.


ചൊവ്വാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം ഇംഗ്ലണ്ടിൽ 168, സ്കോട്ട് ലൻഡിൽ 56, വെയിൽസിൽ 29, നോർത്തേൺ അയർലണ്ടിൽ 3 കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. മനുഷ്യരുടെയും മൃഗങ്ങളുടെയും കുടലുകളിൽ സാധാരണയായി കാണുന്ന ബാക്ടീരിയ ഗ്രൂപ്പാണ് ഇ- കോളി. ഇവയിലെ ചില തരങ്ങൾ നിരുപദ്രവകാരികളാണെങ്കിലും മറ്റുള്ളവ ഗുരുതര രോഗങ്ങൾക്ക് കാരണമാകും. നിലവിൽ ശിഖ ടോക്സിൻ ഉത്പാദിപ്പിക്കുന്ന ഇ- കോളി ബാക്ടീരിയ ഗ്രൂപ്പാണ് ജനങ്ങളിൽ കണ്ടെത്തിയിരിക്കുന്നത്. ഇവ കുടലിനെ ദോഷകരമായി ബാധിക്കും. വയറുവേദന, പനി, ഛർദ്ദി തുടങ്ങിയവയാണ് സാധാരണയായി കണ്ടുവരുന്ന ലക്ഷണങ്ങൾ. നിലവിൽ രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗം ആളുകളും സുഖം പ്രാപിക്കുന്നുണ്ടെങ്കിലും കൊച്ചു കുട്ടികളെ ഇവ വളരെ മോശമായി ബാധിച്ചിട്ടുണ്ട്. ഇ- കോളി ബാക്ടീരിയ മൂലമുള്ള അണുബാധയ്ക്ക് പ്രത്യേക ചികിത്സ ഒന്നും തന്നെയില്ല. മിക്കവരും വൈദ്യസഹായം ഇല്ലാതെ തന്നെ സുഖം പ്രാപിക്കാറുണ്ട്. ഈ സമയങ്ങളിൽ ദ്രാവക രൂപത്തിൽ ഭക്ഷണങ്ങൾ കഴിക്കാൻ രോഗികൾ ശ്രദ്ധിക്കേണ്ടതുണ്ട്. അണുബാധ തടയാൻ ചൂടുള്ള വെള്ളവും സോപ്പും ഉപയോഗിച്ച് കൈകൾ കഴുകാൻ ശ്രദ്ധിക്കുക. പഴങ്ങളും പച്ചക്കറികളും കഴുകി മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇടത് വലത് ചേർന്ന് ഒഴുകിയിരുന്ന കേരള രാഷ്ട്രീയം എങ്ങോട്ടാണ്? കടുത്ത ഭയപ്പാടിലാണ് ലോക് സഭാ തിരഞ്ഞെടുപ്പിനു ശേഷം ഇടതുമുന്നണിയുടെ നേതാക്കന്മാർ. ഈ രീതിയിൽ ഭരണ വിരുദ്ധ വികാരം ആഞ്ഞടിക്കുകയാണെങ്കിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും പാർട്ടി സ്ഥാനാർത്ഥികൾ തോറ്റു തുന്നം പാടും എന്നത് ഉറപ്പാണ്. പക്ഷേ ഈ സത്യം മനസ്സിലാക്കിയെങ്കിലും പാർട്ടി നേരിടുന്ന പ്രതിസന്ധി ഈ സത്യം തുറന്നു പറയാൻ ആരും സിപിഎമ്മിൽ ഇല്ല എന്നതാണ്.

ജാതി സമുദായ പ്രീണനമാണ് കേരള രാഷ്ട്രീയത്തിന്റെ മുഖമുദ്ര. തിരഞ്ഞെടുപ്പിൽ വിജയം കാണാൻ ഈ രീതിയിലുള്ള പ്രീണന നയമാണ് ഇടതു വലതു മുന്നണികൾ വർഷങ്ങളായി കേരളത്തിൽ പയറ്റി കൊണ്ടിരുന്നത്. ഇതിൽ അവർ നല്ല രീതിയിൽ വിജയം കണ്ടുവന്നിരുന്നതിന്റെ കാറ്റു മാറി വീശിയതാണ് ഇടതുമുന്നണിയുടെ പരാജയത്തിൽ എത്തിച്ചിരിക്കുന്നത്. സർവേകൾക്കും മാധ്യമ വിചാരണകൾക്കും അപ്പുറം ഈ സത്യം മനസ്സിലാക്കുന്നതിൽ പാർട്ടി നേതൃത്വം പരാജയപ്പെട്ടു. അല്ലെങ്കിൽ പാർട്ടി നേതൃത്വത്തിന്റെ കണക്കുകൂട്ടലുകളെ പൊട്ടിച്ചെറിഞ്ഞ് രാഷ്ട്രീയ അടിമത്വത്തിൽ നിന്ന് അണികൾ സ്വതന്ത്രരായി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു.

തിരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് കാര്യ മാത്ര പ്രസക്തമായ പുനർവിചിന്തനം സംസ്ഥാന കമ്മിറ്റിയിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചവരെ നിരാശപ്പെടുത്തുന്നതായിരുന്നു സിപിഎം സംസ്ഥാന പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നടത്തിയ പത്രസമ്മേളനം. എല്ലാം പറഞ്ഞ് അവസാനം മുഖ്യമന്ത്രിയുടെ ശൈലിക്ക് പൂർണ്ണ പിന്തുണ നൽകിയാണ് അദ്ദേഹം പത്രസമ്മേളനം അവസാനിപ്പിച്ചത്. നവ കേരള സദസ്സിനിടെ ഉണ്ടായ ആക്രമ സംഭവങ്ങളെ രക്ഷാപ്രവർത്തനം എന്ന് വ്യാഖ്യാനിച്ചത് മുതൽ മുഖ്യമന്ത്രിയുടെയും പാർട്ടി നേതാക്കളുടെയും പ്രവർത്തനം പ്രതിപക്ഷത്തെ മാത്രമല്ല ചിന്താശീലമുള്ള പാർട്ടി അണികളെയും വെറുപ്പിക്കുന്നതായിരുന്നു. സമൂഹ മാധ്യമങ്ങൾ വഴി പാർട്ടിയെയും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെയും പുകഴ്ത്തുന്ന പോസ്റ്ററുകൾ പങ്കു വയ്ക്കുമ്പോഴും സ്വാതന്ത്ര ചിന്താഗതിയുള്ള വ്യക്തികളാണ് പാർട്ടി അണികൾ എന്ന് മനസ്സിലാക്കുന്നതിൽ സിപിഎം നേതാക്കൾക്ക് വന്ന പരാജയത്തിന്റെ ഫലം കൂടിയാണ് പാർട്ടിക്ക് ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റ പരാജയം.

പല നേതാക്കളുടെ സ്ഥാനാർത്ഥിത്വം അവരെ കേരളത്തിൽനിന്ന് കെട്ടു കെട്ടിക്കാനുള്ള മാർഗമായിരുന്നു എന്ന് രാഷ്ട്രീയ കേരളത്തിന്റെ പിന്നാമ്പുറ ചർച്ചകളിൽ പ്രധാനപ്പെട്ടതായിരുന്നു. ശൈലജ ടീച്ചറിന്റെ ദയനീയ തോൽവിയെ കുറിച്ചുള്ള വിലയിരുത്തലിൽ അവരുടെ സേവനം കേരളത്തിൽ നിലനിർത്താനാണ് ജനങ്ങൾ ആഗ്രഹിച്ചതെന്ന നിരീക്ഷണം സംസ്ഥാന കമ്മിറ്റിയിൽ ഉണ്ടായതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഒരു വശത്ത് വെള്ളാപ്പള്ളി നടേശനെ കൂട്ടുപിടിച്ച് ഈഴവ വോട്ടുകൾ സമാഹരിക്കാനുള്ള നീക്കവും മറുവശത്ത് ഹമാസ് അനുകൂല സമ്മേളനങ്ങൾ സംഘടിപ്പിച്ച് മുസ്ലിം വോട്ടുകൾ പെട്ടിയിലാക്കാനുള്ള ശ്രമവും ഫലത്തിൽ തുണയായത് ബിജെപിക്ക് ആണ് . ബിജെപിയോട് കേരള രാഷ്ട്രീയത്തിൽ ജനങ്ങൾക്കുണ്ടായിരുന്ന അയിത്തം മാറിയിരിക്കുന്നു. അടുത്ത തെരഞ്ഞെടുപ്പിൽ ഇടതു വലതു മുന്നണികൾക്ക് ഭീക്ഷണിയായി ബിജെപി ഉയർന്നു വന്നേക്കാം. ഒപ്പത്തിനൊപ്പമല്ലെങ്കിലും ചെറിയ ഒരു ശതമാനം എംഎൽഎമാരെ നേടാൻ ബിജെപിയ്ക്ക് ആയേക്കാം. ഇത് സംഭവിച്ചാൽ ഇടത് വലത് മുന്നണികൾക്ക് ഭൂരിപക്ഷം കിട്ടാതെ വരുന്ന അവസരത്തിൽ കേരളത്തിൽ ഉണ്ടാകുന്ന രാഷ്ട്രീയ അനശ്ചിതത്വം വളരെ വലുതായിരിക്കും.

കോൺഗ്രസ് നയിക്കുന്ന വലതു മുന്നണിയുടെ സ്ഥിതിയും ശുഭകരമല്ല. ബിജെപിയുടെ മുന്നേറ്റം അവരെയും ബാധിക്കും. തലയെടുപ്പുള്ള ജനകീയ സ്വഭാവമുള്ള നേതാക്കൾ ഇല്ലാത്തതും യുഡിഎഫിൽ കനത്ത പ്രതിസന്ധി സൃഷ്ടിക്കും. വിജയത്തിൻറെ ആഘോഷം അവസാനിക്കുമ്പോൾ പടല പിണക്കങ്ങൾ മുൻനിരയിലേയ്ക്ക് ഉയർന്നു വരാനിരിക്കുന്നതേയുള്ളൂ. പ്രതിപക്ഷ നേതാവായ വി ഡി സതീശൻ നടത്തിയ പാർട്ടി സമ്മേളനത്തിൽ രമേഷ് ചെന്നിത്തലയ്ക്ക് പ്രസംഗിക്കാൻ അവസരം നൽകാതിരുന്നതിനെ ചൊല്ലി അദ്ദേഹത്തിൻറെ പ്രതിഷേധം ഒരു സൂചന മാത്രമാണ് . ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പരാജയപ്പെടുകയാണെങ്കിൽ എൽഡിഎഫ് പക്ഷത്തേയ്ക്ക് ചായാനിരുന്ന മുസ്‌ലിംലീഗ് ഇനി മാറി ചിന്തിച്ചേക്കില്ലെന്നത് യുഡിഎഫിനെ സംബന്ധിച്ച് ആശ്വാസകരമാണ്.

മകന്റെ എൻഡിഎയുടെ ഭാഗമായി കേന്ദ്ര അനുകൂല നിലപാടുകളും കേരളത്തിൽ എൽഡിഎഫ് അനുകൂല നിലപാടുകൾ പുലർത്തുകയും ചെയ്തിരുന്ന വെള്ളാപ്പള്ളി നടേശന്റെ രാഷ്ട്രീയം വരുന്ന ദിവസങ്ങളിൽ എൽഡിഎഫിന് വിഷമം സൃഷ്ടിക്കും . ഒരുപക്ഷേ സർക്കാർ സംവിധാനമായ നവോത്ഥാന സമിതി അധ്യക്ഷനെന്ന നിലയിയിലുള്ള അദ്ദേഹത്തിൻറെ സ്ഥാനം ചോദ്യം ചെയ്യപ്പെട്ടേക്കാം. വെള്ളാപ്പള്ളിയും എൽഡിഎഫും തമ്മിലുള്ള സ്വരച്ചേർച്ച ഇല്ലായ്മ കൂടുതൽ പ്രയോജനം ചെയ്യുന്നത് ബിജെപിക്കായിരിക്കും.

ബിജെപിയുടെ വോട്ട് വിഹിതം വർദ്ധിച്ചതിൽ ക്രിസ്ത്യൻ സമുദായങ്ങളും പ്രതിക്കൂട്ടിലാണ്. ചില സാമ്പത്തിക ഇടപാടുകളുടെ പേരിലുള്ള അന്വേഷണങ്ങൾ സഭാ മേലധ്യക്ഷന്മാരെ ബിജെപി അനുകൂല നിലപാട് സ്വീകരിക്കാൻ പ്രേരിപ്പിച്ചെന്ന പാർട്ടി നിലപാട് സിപിഎം സെക്രട്ടറി തന്നെ പരസ്യമായി പ്രകടിപ്പിച്ച സാഹചര്യം ഉണ്ടായി. എന്നാൽ സഭാ മേലധ്യക്ഷന്മാരുടെ പോക്കറ്റിലാണോ സമുദായ അംഗങ്ങൾ എന്നത് മറ്റൊരു പ്രധാന ചോദ്യമാണ് . യുവ വോട്ടർമാരുടെ ഉൾപ്പെടെയുള്ളവരുടെ ബിജെപിയിലേയ്ക്കുള്ള മാറ്റത്തിന്റെ കാറ്റ് തിരിച്ചറിയുന്നതിൽ ഇടതു വലതു മുന്നണികൾ പരാജയപ്പെട്ടാൽ കേരള രാഷ്ട്രീയത്തിൽ വരാനിരിക്കുന്നത് മൂന്നാം മുന്നണിയുടെ ഉദയമായിരിക്കും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ആസിഡ് ആക്രമണ കേസുകളിൽ യുകെയിൽ വൻവർദ്ധനവ് ഉണ്ടായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഒരു വർഷത്തിനുള്ളിൽ ഇത്തരം ആക്രമണങ്ങളുടെ കാര്യത്തിൽ 75 ശതമാനം വർദ്ധനവ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. പുറത്തുവന്ന കണക്കുകൾ പ്രകാരം കഴിഞ്ഞവർഷം രേഖപ്പെടുത്തിയ മൊത്തം കുറ്റകൃത്യങ്ങളുടെ എണ്ണം 1244 ആണ്. 2022ൽ ഇത് 710 മാത്രമായിരുന്നു.

ഫ്രീഡം ഓഫ് ഇൻഫർമേഷൻ നിയമത്തിന്റെ അടിസ്ഥാനത്തിൽ പുറത്തുവന്ന കണക്കുകളിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ ഉള്ളത്. ഇതിൽ ശാരീരിക ആക്രമണങ്ങൾ, ബലാത്സംഗം തുടങ്ങിയ കുറ്റകൃത്യങ്ങളും ഉൾപ്പെടുന്നുണ്ട് . എന്നാൽ യഥാർത്ഥ കണക്കുകൾ ഇനിയും കൂടുതലാകുമെന്നാണ് ആസിഡ് സർവൈവേഴ്‌സ് ട്രസ്റ്റ് ഇൻ്റർനാഷണൽ (എഎസ്‌ടിഐ) പറഞ്ഞു. മറ്റ് മാരക ആയുധങ്ങൾ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങളിൽ പ്രതിരോധിക്കുന്നതിനെ കുറിച്ച് ബോധവത്കരണം നടത്തുന്നതുപോലെ തന്നെ ആസിഡ് ഉപയോഗിച്ചുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനെ കുറിച്ചും നടത്തണമെന്ന് എഎസ്ടിഐ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫ് ഷാ പറഞ്ഞു.

എന്നാൽ ആസിഡ് ഉപയോഗിച്ച് നടന്ന ആക്രമണങ്ങളിൽ 8 ശതമാനം കേസുകൾ മാത്രമാണ് ക്രിമിനൽ കുറ്റങ്ങളായോ മറ്റ് നടപടിക്രമത്തിലേയ്ക്കോ കോടതിക്ക് മുന്നിൽ എത്തിയിട്ടുള്ളൂ എന്ന ഞെട്ടിക്കുന്ന സത്യവും പുറത്തുവന്നു. ഇത്തരം ആക്രമണങ്ങളിൽ സ്ത്രീകളെയും കുട്ടികളെയുമാണ് ആക്രമണകാരികൾ പ്രധാനമായും ലക്ഷ്യമിടുന്നത്. ഫെബ്രുവരിയിൽ സൗത്ത് ലണ്ടനിലെ ക്ലാഫാമിറിൽ ഒരു സ്ത്രീയെയും രണ്ട് പെൺമക്കളെയും ആസിഡ് ഉപയോഗിച്ച് അബ്ദുൾ എസെദിയെ എന്ന വ്യക്തി ആക്രമിച്ച സംഭവം യുകെയിൽ ഒട്ടാകെ വൻ വാർത്ത പ്രാധാന്യം നേടിയിരുന്നു. ഇയാളെ പിന്നീട് തേംസ് നദിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ വഴിയാത്രക്കാർക്കും പോലീസിനും പരിക്കേറ്റിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കെയർ ബാക്ക്‌ലോഗ് കുറയ്ക്കുന്നതിനും നീണ്ട ചികിത്സ കാലതാമസം അവസാനിപ്പിക്കുന്നതിനും എൻഎച്ച്എസിന് അടുത്ത പാർലമെൻ്റിൻ്റെ അവസാനത്തോടെ പ്രതിവർഷം 38 ബില്യൺ പൗണ്ടിൽ കൂടുതൽ ചിലവാകുമെന്ന് ഹെൽത്ത് ഫൗണ്ടേഷൻ്റെ മുന്നറിയിപ്പ്. നിലവിൽ ലേബർ, കൺസർവേറ്റീവ് പാർട്ടികൾ വാഗ്‌ദാനം ചെയ്തിരിക്കുന്ന ഫണ്ടുകൾ എൻഎച്ച്എസിന് തീർത്തും അപര്യാപ്തമാണെന്നും ഹെൽത്ത് ഫൗണ്ടേഷൻ പറയുന്നു. കോവിഡിന് ശേഷം നീണ്ട കാത്തിരിപ്പ് സമയം, പരിമിതമായ ജിപിയുടെ കൺസൾറ്റേഷൻ തുടങ്ങിയവ മൂലം ജനങ്ങൾ കഷ്ടപ്പെടുകയാണ്. സർക്കാർ എൻഎച്ച്എസിനായി ആവശ്യമായ ഫണ്ട് ഉപയോഗിക്കുന്നില്ല എന്ന ആരോപണവും നിലവിൽ ശക്തമാണ്.

ഹെൽത്ത് ഫൗണ്ടേഷൻ്റെ റിപ്പോർട്ട് അനുസരിച്ച് ഉയർന്ന് വരുന്ന ചികിത്സാ ആവശ്യങ്ങൾക്ക് അധിക ഫണ്ടുകൾ ആവശ്യമായി വരും. വരും വർഷങ്ങളിൽ ആരോഗ്യ മേഖലയ്ക്ക് മതിയായ ഫണ്ട് ലഭിച്ചില്ലെങ്കിൽ, എൻഎച്ച്എസിലെ ചകിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന സമീപകാല വാഗ്ദാനങ്ങൾ പാലിക്കപ്പെടാതെ പോകും.

നിലവിലെ പദ്ധതികൾ പ്രകാരം 2030 ആകുമ്പോഴേക്കും ആരോഗ്യ സാമൂഹിക പരിപാലന വകുപ്പിൻ്റെ ബജറ്റ് 7.6 ബില്യൺ പൗണ്ടിൽ നിന്ന് ഉയർന്ന് 196.9 ബില്യൺ പൗണ്ടായി മാറും. എന്നാൽ ഹെൽത്ത് ഫൗണ്ടേഷൻെറ റിപ്പോർട്ട് പ്രകാരം 38 ബില്യൺ പൗണ്ട് കൂടി ആവശ്യമാണ്. അതായത് മൊത്തം തുക £235.4 ബില്യൺ ആയി ഉയരും. ആരോഗ്യ മേഖലയ്ക്ക് വേണ്ട ആവശ്യമായ സഹായങ്ങൾ നടത്തുമെന്ന് വിവിധ രാഷ്ട്രീയ പാർട്ടികൾ വാഗ്‌ദാനം ചെയ്യുന്നുണ്ടെങ്കിലും ഈ ഫണ്ട് അപര്യാപ്തമാണെന്ന് തിങ്ക്ടാങ്കിൻ്റെ ലോങ്ങ് ടെം ഇക്കണോമിക് അനാലിസിസ് ഡിപ്പാർട്ട്മെന്റിന്റെ ഡയറക്ടർ അനിറ്റ ചാൾസ്വർത്ത് പറഞ്ഞു .

Copyright © . All rights reserved