Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

സെപ്റ്റംബർ 5-ാം തീയതി യുകെയിൽ നിര്യാതയായ ബെസ്സി ഷാജി( 51 ) യ്ക്ക് നാട്ടിൽ അന്ത്യവിശ്രമം. മാതൃ ഇടവകയായ ചേര്‍പ്പുങ്കല്‍ സെന്റ് പീറ്റര്‍ & പോള്‍ ക്‌നാനായ കത്തോലിക്ക  പള്ളിയിലാണ് മൃതസംസ്കാര ശുശ്രൂഷകൾ നടന്നത്. ബെസ്സി ഷാജിയുടെ ഭർത്താവ് ഷാജി എബ്രഹാം തോട്ടുപുറത്തിന്റെ ഭവനത്തിൽ നടന്ന പൊതു ദർശനത്തിലും തുടർന്നു നടന്ന മൃതസംസ്കാര ശുശ്രൂഷകളിലും വൻ ജനാവലിയുടെ സാന്നിധ്യമുണ്ടായിരുന്നു.

ചേർപ്പുങ്കൽ തോട്ടുപുറത്ത് ബെസ്സി ഷാജി (51) സെപ്റ്റംബർ 5-ാം തീയതി യുകെയിൽ വെച്ചാണ് നിര്യാതയായത്. പരേത മറ്റക്കര ഒഴുങ്ങാലിൽ കുടുംബാംഗമാണ്. മകന്‍: പരേതനായ ആല്‍ബെട്ട്. സഹോദരങ്ങള്‍: ബാബു (UK), ഫാ. ബേബി ഒഴുങ്ങാലില്‍ (ഒറിസ), ബീന (പുന്നത്തുറ), ബെറ്റി (ഇറ്റലി), ഫാ. ബ്രസ്സന്‍ ഒഴുങ്ങാലില്‍ (ചൈതന്യ, കോട്ടയം അതിരൂപത), ബ്രയന്‍ (കാനഡ).

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

സ്വിറ്റ്സർലൻഡിലെ യൂറോപ്പ്യൻ സൊസൈറ്റി ഓഫ് പ്രിസിഷൻ എൻജിനീയറിങ് ആന്റ് നാനോ ടെക്നോളജിയുടെ അവാർഡിന് യുകെ മലയാളി വിദ്യാർത്ഥി അർഹനായി. ഈ വർഷമാദ്യം നടന്ന പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയതിനെ തുടർന്നാണ് ഹഡേഴ്സ് ഫീൽഡ് സർവ്വകലാശാലയിലെ പി എച്ച് ഡി വിദ്യാർത്ഥിയായ കെവിൻ ജോണിന് ഈ അഭിമാനകരമായ നേട്ടം കൈവരിക്കാനായത്.

ലോകമെങ്ങുമുള്ള പ്രഗൽഭരായ ശാസ്ത്രജ്ഞന്മാരുമായും ഗവേഷകന്മാരുമായും സംവേദിക്കാനും ഗവേഷണം നടത്താനുമുള്ള അവസരമാണ് ഈ നേട്ടത്തിലൂടെ കെവിന് കൈവന്നിരിക്കുന്നത്. 2018 ലാണ് ബിരുദാനന്തര ബിരുദത്തിനായി കെവിൻ യുകെയിലെത്തിയത്. അതിനുശേഷം രണ്ടു വർഷത്തോളം ജോലിക്കായി ഇന്ത്യയിൽ എത്തിയ കെവിൻ പി എച്ച് ഡി പഠനത്തിനായാണ് യുകെയിൽ തിരിച്ചെത്തിയത്. കെവിൻ 2018 -ൽ ബിരുദാനന്തര ബിരുദം ചെയ്യാനായി യുകെയിലെത്തിയത് പ്രശസ്തമായ കോമൺവെൽത്ത് സ്കോളർഷിപ്പ് കരസ്ഥമാക്കിയാണ്. ആലപ്പുഴ ചേർത്തല തൈക്കാട്ടുശ്ശേരി ഇരവിമംഗലത്ത് വീട്ടിൽ ഇ ജെ ജോണിന്റെയും മേരി ജോണിന്റെയും മകനാണ് കെവിൻ. നിലവിൽ കെവിൻ ഹഡേഴ്സ് ഫീൽഡ് സർവകലാശാലയിൽ മെക്കാനിക്കൽ എൻജിനീയറിംഗിൽ പി എച്ച് ഡി ചെയ്യുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: രാജ്ഞിയുടെ ശവസംസ്കാരത്തിന് പൊലീസ് ഏർപ്പെടുത്തിയ നിയമങ്ങൾ ലംഘിച്ചതിന് ഒരാൾ അറസ്റ്റിൽ. പോലീസും ആളുകളും നോക്കിനിൽ‌ക്കെ ക്യൂവിൽ നിന്ന് ഓടിയെത്തി രാജ്ഞിയുടെ ശവപ്പെട്ടി പിടിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മാത്രമല്ല ഇയാളുടെ പെരുമാറ്റത്തിൽ സംശയമുണ്ടെന്നും പൊലീസ് പറഞ്ഞു.

ലണ്ടനിലെ ഹാളിന്റെ മധ്യഭാഗത്ത് വെച്ച് ഏഴുവയസ്സുകാരിയെ തട്ടിമാറ്റിയാണ് 14 മണിക്കൂർ കാത്തു നിന്ന ഇയാൾ ശവപ്പെട്ടി പിടിച്ചത്. മാത്രമല്ല മൃതദേഹം പൊതിഞ്ഞിരിക്കുന്ന റോയൽ സ്റ്റാൻഡേർഡ് ഉയർത്താൻ ശ്രമിക്കുകയും ചെയ്തു. രാത്രി 10 മണിയോടെയാണ് സംഭവം നടന്നതെന്ന് മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു.

ഹാളിനുള്ളിൽ നിന്നുള്ള ലൈവ് ഫീഡ് കുറച്ച് സമയത്തേക്ക് നിർത്തിവെച്ചതിനാൽ ആ സമയത്ത് ഇയാൾ അകത്തു കയറിയെന്നാണ് സംശയിക്കുന്നത്. സംഭവത്തെ തുടർന്ന് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. തുടക്കം മുതൽ അവസാനം വരെ ക്യൂവിൽ നിന്നപ്പോൾ ഇയാളെ കണ്ടിരുന്നുവെന്നും പെരുമാറ്റത്തിൽ സംശയം തോന്നിയിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. ക്യൂവിലുള്ള ഭൂരിഭാഗം ആളുകളും പരസ്പരം സംസാരിക്കുകയും ഇടപഴകുകയും ചെയ്തപ്പോഴും അയാൾ മാറി നിന്നെന്നും അവർ കൂട്ടിചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- എലിസബത്ത് രാജ്ഞിയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കുവാൻ ക്ഷണിച്ചുകൊണ്ട് തനിക്ക് ലഭിച്ച ഫോൺ കാൾ തുടക്കത്തിൽ തന്നെ പറ്റിക്കുകയാണെന്ന് തെറ്റിദ്ധരിച്ചതായി എം ബി ഇ അവാർഡ് നേടിയ എൻഎച്ച്എസ് നേഴ്സ്, നാൻസി ഒ നീൽ മാധ്യമങ്ങളോട് പറഞ്ഞു. തിങ്കളാഴ്ച നടക്കുന്ന ചടങ്ങിൽ പങ്കെടുക്കുവാൻ ബ്രാഡ്ഫോർഡിൽ നിന്നുള്ള നാൻസിക്ക് ക്ഷണം ലഭിച്ചത് തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു. അതിനാൽ തന്നെ അത്തരം ഒരു ഫോൺകോൾ വിശ്വസിക്കാനാകാതെ തന്നെ കബളിപ്പിക്കുകയാണെന്നും അവർ തെറ്റിദ്ധരിച്ചു. എന്നാൽ ഇത്തരം ഒരു ചടങ്ങിൽ പങ്കെടുക്കുവാൻ സാധിച്ചതിന്റെ അഭിമാനത്തിലും സന്തോഷത്തിലും ആണ് ഇപ്പോഴവർ. രാജ്ഞിയുടെ പിറന്നാൾ ചടങ്ങുകളുടെ ഭാഗമായിട്ടായിരുന്നു ബ്രിട്ടനിലെ മൂന്നാമത്തെ ഉയർന്ന പുരസ്കാരമായ എം ബി ഇ അവാർഡ് നാൻസിക്ക് ലഭിച്ചത്. 41 വർഷത്തോളം നീണ്ട തന്റെ നേഴ്സിങ് ജീവിതത്തിലൂടെ നൽകിയ സേവനങ്ങൾക്കും കോവിഡ് കാലത്ത് നടത്തിയ പ്രത്യേക പ്രയത്നങ്ങൾക്കുമാണ് നാൻസിക്ക് അവാർഡ് ലഭിച്ചത്. തുടക്കത്തിൽ ക്യാബിനറ്റ് ഓഫീസിൽ നിന്നുള്ള കോൾ ലഭിച്ചപ്പോൾ അവാർഡിനെ സംബന്ധിച്ചുള്ള പരാമർശങ്ങൾക്കാണെന്നാണ് താൻ വിചാരിച്ചതെന്ന് നാൻസി പറഞ്ഞു. എന്നാൽ രാജ്ഞിയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണമാണ് ലഭിച്ചതെന്ന് കേട്ടപ്പോൾ താൻ തികച്ചും ഞെട്ടലിലായിരുന്നുവെന്നും അവർ പറഞ്ഞു.

ചടങ്ങിൽ പങ്കെടുക്കുന്ന ഏകദേശം രണ്ടായിരത്തോളം വരുന്ന രാഷ്ട്രീയ നേതാക്കൾക്കും,
വിശിഷ്ടാതിഥികൾക്കും, ലോക നേതാക്കൾക്കും ഒപ്പമാകും നാൻസിയുടെ സ്ഥാനം. ബ്രാഡ്ഫോർഡ് ഡിസ്ട്രിക്ടിൽ ജോലി ചെയ്തിരുന്ന സമയത്ത് എൻഎച്ച്എസിന് അഭിമാനമായിരുന്നു നാൻസിയുടെ സേവനങ്ങൾ. ഒരിക്കലും പ്രതീക്ഷിക്കാതെയാണ് തനിക്ക് ഇത്തരം ഒരു അവസരം ലഭിച്ചതെന്ന് നാൻസി പറഞ്ഞു. താൻ ഇത്രത്തോളം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരാളുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നത് തനിക്ക് വേദനാജനകമാണെന്നും അവർ കൂട്ടിച്ചേർത്തു.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

യു കെ :- സെക്കൻഡറി സ്കൂളിലെ ആദ്യദിവസം തന്നെ പതിനൊന്നുകാരനായ ജെയ് ലൻ മേയ് സന് സമ്മാനിച്ചത് വേദനിപ്പിക്കുന്ന ഓർമ്മകളാണ്. ജെയ് ലന്റെ മുടി മുറിച്ചത് ശരിയായ രീതിയിൽ അല്ലെന്നും സ്കൂളിന്റെ പോളിസിക്ക് അനുയോജ്യമല്ലെന്നും ആരോപിച്ചാണ് കുട്ടിയെ അധ്യാപകൻ ക്ലാസിൽ ഒറ്റപ്പെടുത്തുകയും പുറത്താക്കുകയും ചെയ്തതെന്ന് മാതാവ് എയ്‌മി മേയ്സൺ വ്യക്തമാക്കി. എന്നാൽ യഥാർത്ഥ കാരണം വംശീയ വിവേചനമാണെന്നും, ആഫ്രിക്കയിലെ ജനങ്ങളുടെ മുടിയെ കുറിച്ച് ധാരണയില്ലാതെയാണ് അധ്യാപകൻ സംസാരിച്ചതെന്നും അവർ ആരോപിച്ചു. 11 വയസ്സുള്ള തന്റെ കുട്ടി സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നത് കണ്ട് താൻ തകർന്നുപോയെന്നും ഈ അനുഭവത്തിൽ വളരെയധികം വിഷമം ഉണ്ടായെന്നും 32 കാരിയായ എയ്മി മേസൺ പറഞ്ഞു.റോബർട്ട് ക്ലാക്ക് സ്‌കൂളിലെ ആദ്യ ദിവസം പോകുവാൻ തന്റെ മകൻ പരിഭ്രാന്തനായിരുന്നുവെങ്കിലും, തന്റെ സുഹൃത്തുക്കളെ കാണാനും പുതിയ സ്‌കൂളിൽ പഠനം തുടങ്ങാനും ജെയ്‌ലൻ ആവേശഭരിതനായിരുന്നുവെന്ന് എയ്‌മി പറഞ്ഞു.

എന്നാൽ ജെയ് ലനെ ആദ്യ ദിവസം തന്നെ ക്ലാസിൽ നിന്ന് ഒഴിവാക്കുകയും , പിന്നീട് സുഹൃത്തുക്കളിൽ നിന്നും അധ്യാപകരിൽ നിന്നും അകന്ന് സ്കൂളിലെ ‘ലേണിംഗ് റിസോഴ്സ് സെന്ററിൽ’ ജെയ് ലന് ചെലവഴിക്കേണ്ടി വന്നതായും ആണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ സ്കൂളിന്റെ ഭാഗത്തുനിന്നും ഉണ്ടായ ഈ അനുഭവത്തിന് സ്കൂൾ അധികൃതർ മാപ്പ് ചോദിച്ചു. കുടുംബവുമായി സംസാരിച്ച ഒരു ധാരണയിൽ എത്തിയതായും ഇത്തരം ഒരു തീരുമാനം സ്കൂളിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും ഹെഡ് ടീച്ചർ റസ്സൽ ടൈലർ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : രാജ്ഞിയെ യാത്രയാക്കാൻ ഇംഗ്ലണ്ടിൽ വളരെ വലിയ തിരക്കാണ് ദിനംതോറും അനുഭവപ്പെടുന്നത്. ക്യൂ പാലിച്ചുകൊണ്ടാണ് പ്രശസ്തരായ ആളുകൾ ഉൾപ്പടെ ആദരാഞ്ജലി അർപ്പിക്കാൻ നിൽക്കുന്നത്. ഇന്നലെ ആൾക്കൂട്ടത്തിനിടയിൽ സാധാരണ ജനങ്ങൾക്കൊപ്പം നിന്ന് രാജ്ഞിയെ ഒരു നോക്ക് കാണാൻ ഫുട്ബോൾ ഇതിഹാസം ഡേവിഡ് ബെക്കാം എത്തി. ഇംഗ്ലണ്ട് ടീമിന്റെ മുൻ ക്യാപ്റ്റനും, രാജ്യത്തെ പ്രധാന പൗരന്മാരിൽ ഒരാളുമായ ബെക്കാം ഇന്നലെ 13 മണിക്കൂറിലധികം തിരക്കിൽ കാത്തുനിന്നാണ് രാജ്ഞിയെ കണ്ട് മടങ്ങിയത്.

ബ്രിട്ടീഷ് എം പി അദ്ദേഹത്തെ മുൻപോട്ട് എത്തിക്കാൻ സഹായം വാഗ്ദാനം ചെയ്തെങ്കിലും നിരസിക്കുകയായിരുന്നു. പുലർച്ചെ രണ്ട് മണിയ്ക്കാണ് ഡേവിഡ് ബേക്കാം എത്തിച്ചേർന്നത്. പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്ന താൻ അതിജീവിച്ചത് വളരെ ബുദ്ധിമുട്ടിയായിരുന്നു എന്നും അദ്ദേഹം വിശദീകരിച്ചു. നമ്മുടെ രാജ്ഞിയുടെ അത്ഭുതകരമായ ജീവിതം ആഘോഷിക്കുവാൻ നാമെല്ലാവരും ആഗ്രഹിക്കുന്നു. ഇതുപോലൊരു നിമിഷം ഒരുമിച്ച് പങ്കിടാനാണ് എത്തിയത് – അദ്ദേഹം ബിബിസിയോട് പറഞ്ഞു.

ശവപ്പെട്ടിക്ക് അരികിലൂടെ നീങ്ങുമ്പോൾ ബെക്കാം വികാരാധീനനായി. ഇംഗ്ലണ്ട് ക്യാപ്റ്റനെന്ന നിലയിൽ, അദ്ദേഹം രാജ്ഞിയെ പലതവണ കാണുകയും 2003-ൽ രാജ്ഞിയിൽ നിന്ന് ഒബിഇ സ്വീകരിക്കുകയും ചെയ്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

എലിസബത്ത് രാജ്ഞിയുടെ സംസ്കാരത്തിന്റെ അന്ന് സെപ്റ്റംബർ 19-ാം തീയതി ബാങ്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അന്നേദിവസം നിരവധി ആരോഗ്യ യൂണിറ്റുകൾ പ്രവർത്തിക്കില്ലന്ന റിപ്പോർട്ടുകൾ കടുത്ത പ്രതിഷേധമാണ് ഉയർത്തിയിരിക്കുന്നത് . രാജ്ഞി മരിച്ചു എന്നതിൽ അതീവ ദുഃഖം ഉണ്ടെങ്കിലും രോഗികളായ തങ്ങൾ ശാരീരികമായ വേദനയിൽ തുടരേണ്ടതായി വരുന്നത് ഒട്ടും ജനാധിപത്യപരമല്ലെന്നാണ് പലരും അഭിപ്രായപ്പെട്ടത്.

രാജ്ഞിയുടെ ശവസംസ്കാരത്തിൻറെ അന്ന് അപ്പോയിൻമെന്റുകൾ റദ്ദാക്കിയതായി പല രോഗികൾക്കും അറിയിപ്പു കിട്ടിയിട്ടുണ്ട്. അപ്പോയിൻമെന്റുകൾ മാറ്റിവെച്ചാലും ഇല്ലെങ്കിലും രോഗികളുമായി ബന്ധപ്പെടണമെന്ന് ഹോസ്പിറ്റലുകൾക്ക് എൻഎച്ച്എസ് ഇംഗ്ലണ്ട് നിർദ്ദേശം നൽകിയിട്ടുണ്ട്.

ചില ആശുപത്രികൾ സാധാരണ നിലയിൽ പ്രവർത്തിക്കുമെങ്കിലും പല ഹോസ്പിറ്റലുകളും അടിയന്തര അപ്പോയിൻമെന്റുകൾ ഉൾപ്പെടെ മാറ്റിവെക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ആശുപത്രികൾ തുറന്നാലും ഗതാഗത നിയന്ത്രണങ്ങളും സ്റ്റാഫിന്റെ ലഭ്യത മുതലായ കാര്യങ്ങളും ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിച്ചേക്കാമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ . ഏത് ബാങ്ക് അവധിക്കാലത്തേയും പോലെ അടിയന്തര പ്രാധാന്യമുള്ള സേവനങ്ങൾ ലഭ്യമാക്കാൻ തങ്ങളുടെ ജീവനക്കാർ പ്രവർത്തിക്കുമെന്ന് എൻഎച്ച്എസ് വക്താവ് അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

രാജ്ഞിയുടെ ശവസംസ്കാര ശുശ്രൂഷകൾക്ക് മുൻപായി ജോ ബൈഡൻ ഉൾപ്പെടെയുള്ള ലോക നേതാക്കളെ കാണാൻ ഒരുങ്ങി ലിസ് ട്രസ്. പ്രധാനമന്ത്രി ഈ ഞായറാഴ്ച അനൗദ്യോഗികമായി യുഎസ്, കാനഡ, പോളണ്ട് അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കന്മാരെ ആയിരിക്കും കാണുക. തിങ്കളാഴ്ച നടക്കുന്ന സംസ്കാര ചടങ്ങ് അടുത്തിടെ നടക്കുന്ന ഏറ്റവും വലിയ പരിപാടികളിൽ ഒന്നായിരിക്കും. ചടങ്ങിൽ പങ്കെടുക്കുവാനായി രാജ്യത്തിൻറെ അകത്തും പുറത്തുമായി അഞ്ഞൂറിലധികം നേതാക്കളായിരിക്കും വരിക. വിദേശകാര്യ സെക്രട്ടറിയായി സേവനം ചെയ്ത കാലയളവിൽ അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെങ്കിലും ഈയാഴ്ച പ്രധാനമന്ത്രി പദവി ഏറ്റെടുത്തതിനു ശേഷം ഉള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ഞായറാഴ്ച ട്രസ് ഡൗണിംഗ് സ്ട്രീറ്റിൽ വച്ച് ഐറിഷ് പ്രധാനമന്ത്രി മൈക്കൽ മാർട്ടിൻ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, പോളിഷ് പ്രസിഡന്റ് ആൻഡ്രെജ് ഡൂഡ എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അടുത്ത ആഴ്ച ന്യൂയോർക്കിൽ നടക്കുന്ന യുഎൻ ജനറൽ അസംബ്ലിയിലും ട്രസ് പങ്കെടുക്കും. ഇവിടെവച്ച് മറ്റ് ലോക നേതാക്കളുമായി ചർച്ചകൾ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്ഞിയുടെ മരണത്തെ തുടർന്ന് ഔദ്യോഗികമായി പത്ത് ദിവസത്തെ ദുഖാചരണം മൂലം സാധാരണയായി പ്രധാനമന്ത്രി ലോക നേതാക്കളുമായി നടത്തുന്ന ചർച്ചകളുടെ വിവരങ്ങൾ മാധ്യമങ്ങൾക്ക് ലഭിക്കില്ല.

വെസ്റ്റ്മിൻസ്റ്റർ ആബിയിൽ തിങ്കളാഴ്ച നടക്കുന്ന സംസ്കാര ശുശ്രൂഷയിൽ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രാഷ്ട്രീയ നേതാക്കളും രാജകുടുംബത്തിൽ ഉള്ളവരും ആയ പ്രമുഖർ പങ്കെടുക്കും. സിറിയ, വെനസ്വേല, അഫ്ഗാനിസ്ഥാൻ, മ്യാൻമർ, റഷ്യ, ബെലാറസ് എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കളെ ക്ഷണിച്ചിട്ടില്ല. ഇറാൻ, ഉത്തര കൊറിയ, നിക്കരാഗ്വ എന്നിവിടങ്ങളിൽ നിന്നുള്ള മുതിർന്ന നയതന്ത്രജ്ഞരെ മാത്രമാണ് ക്ഷണിച്ചിരിക്കുന്നത്. ചൈനയിൽ നിന്ന് ഒരു ഉന്നത ഉദ്യോഗസ്ഥൻ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ ചൈനീസ് വിദേശകാര്യ മന്ത്രി ഇതുവരെയും തീരുമാനങ്ങൾ ഒന്നുതന്നെ എടുത്തിട്ടില്ല എന്നാണ് വ്യക്തമാക്കിയത്. വെസ്റ്റ്മിൻസ്റ്റർ ഹാളിൽ രാജ്ഞിയുടെ മൃതദേഹം കാണുന്നതിൽ നിന്ന് ചൈനീസ് ഉദ്യോഗസ്ഥരുടെ പ്രതിനിധി സംഘത്തെ വിലക്കിയതിന് പിന്നാലെയാണിത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങുകളുടെ ഭാഗമായി വിമാനങ്ങളുടെ ക്രമീകരണത്തിൽ മാറ്റമുണ്ടാകുമെന്ന മുന്നറിയുപ്പുമായി ഹീത്രു എയർപോർട്ട്. ഇതിന്റെ ഭാഗമായി 15% സർവീസുകൾക്കാണ് മാറ്റമുണ്ടാകുന്നത്. രാജ്ഞിയോടുള്ള ആദര സൂചകമായിട്ടാണ് ക്രമീകരണം എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

ശവസംസ്കാരം നടക്കുമ്പോൾ ആകാശം ശാന്തമാണെന്ന് ഉറപ്പു വരുത്താനാണ് ശ്രമം. 100 ബ്രിട്ടീഷ് എയർവേയ്‌സ് ഫ്ലൈറ്റുകളും നാല് വിർജിൻ അറ്റ്‌ലാന്റിക് ഫ്‌ളൈറ്റുകളും ഉൾപ്പെടെയുള്ള സർവീസുകൾ റദ്ദാക്കിയിരിക്കുകയാണ്.

ഇത് പതിനായിരകണക്കിന് യാത്രക്കാരെ പ്രതികൂലമായി ബാധിക്കുമെന്നാണ് കണക്കാക്കുന്നത്. രാജ്യത്തെ സർവീസുകൾക്ക് പുറമെ ഫ്രാൻസിലും ഇത് ബാധകമായിരിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. തിങ്കളാഴ്ചത്തെ എല്ലാ ടേക്ക് ഓഫുകളും ലാൻഡിംഗുകളും 15 മിനിറ്റ് സമയത്തേക്ക് വൈകുമെന്നും ഹീത്രു അധികൃതർ വ്യക്തമാക്കി.

ലണ്ടൻ : എലിസബത്ത് രാജ്ഞിയുടെ മരണത്തെത്തുടർന്ന് ആരോഗ്യ, സാമൂഹിക പരിപാലന മേഖലയിൽ രോഗികളുടെ എണ്ണം വർദ്ധിക്കാൻ സാധ്യതയുണ്ടാകുമെന്ന മുന്നറിയിപ്പുമായി എൻഎച്ച്എസ്. ആശുപത്രിയിൽ ഉൾപ്പടെ ജീവനക്കാരുടെ കുറവ് അനുഭവപ്പെടുന്നതിനാലാണ് ഇത്തരമൊരു മുന്നറിയിപ്പ് പുറത്തിറക്കിയത്.

ഇന്റഗ്രേറ്റഡ് കെയർ ബോർഡുകളുടെ ചുമതലക്കാർക്ക് വിവരം എൻഎച്ച്എസ് കൈമാറിയിട്ടുണ്ട്. ബ്രിട്ടനിലെ സായുധസേനയുടെ മേധാവി രാജ്ഞിയായിരുന്നു. അതുകൊണ്ടുതന്നെ രാജ്ഞിയുടെ മരണം മുൻ സൈനികർ ഉൾപ്പെടെയുള്ളവർക്ക് കടുത്ത മാനസികാഘാതത്തിന് കാരണമായതായുള്ള വിലയിരുത്തലും ഉണ്ട്. അതുകൊണ്ടുതന്നെ മുൻ സൈനികർക്കും നിലവിൽ സേനയിൽ സേവനമനുഷ്ഠിക്കുന്നവർക്കും ആവശ്യമായ ആരോഗ്യ സേവനങ്ങളിൽ വർദ്ധനവിന് കാരണമാകുമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്. ഓർഗനൈസേഷന് ശക്തമായ സംവിധാനമുണ്ടെന്നും രോഗികളെ ഉചിതമായ രീതിയിൽ വിലയിരുത്തുകയും റഫർ ചെയ്യുകയും ചെയ്യുമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ടിൻെറ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സർ ഡേവിഡ് സ്ലോമാൻ പറഞ്ഞു. കൂടാതെ, ബാങ്ക് അവധിയായി പ്രഖ്യാപിച്ചിരിക്കുന്ന രാജ്ഞിയുടെ ശവസംസ്കാര ദിവസം, വ്യക്തിഗത പരിശോധനകളിൽ മാറ്റം വരുത്തുമെന്നും വിശദമാക്കുന്നുണ്ട്.

അപ്പോയിന്റ്മെന്റ് മാറ്റുകയോ റദ്ദാക്കുകയോ ചെയ്യുകയാണെങ്കിൽ, ശവസംസ്കാര ദിവസം അപ്പോയിന്റ്മെന്റ് ഉള്ള രോഗികളെ നേരിട്ട് വിവരം അറിയിക്കണമെന്നും കത്തിൽ പറയുന്നു. കെയർ ഹോം കോവിഡ് -19 വാക്‌സിനേഷൻ സെപ്റ്റംബർ 19-ന് നേരത്തെ ക്രമീകരണം ചെയ്തതുപോലെ നൽകണമെന്നും ഡോ മോണ്ട്‌ഗോമറി ആവശ്യപ്പെട്ടു. സേവനങ്ങളിലെ മാറ്റങ്ങളെക്കുറിച്ച് ജീവനക്കാർ, രോഗികൾ, പൊതുജനങ്ങൾ എന്നിവർ ബോധവാന്മാരാകണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

Copyright © . All rights reserved