ന്യൂസ് ഡെസ്ക്, മലയാളം യുകെ
രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന കലാപ പ്രകടനങ്ങൾക്ക് പിന്നാലെ 90-ലധികം പേർ അറസ്റ്റിൽ. ഹൾ, ലിവർപൂൾ, ബ്രിസ്റ്റോൾ, മാഞ്ചസ്റ്റർ, സ്റ്റോക്ക്-ഓൺ-ട്രെൻ്റ്, ബ്ലാക്ക്പൂൾ, ബെൽഫാസ്റ്റ് എന്നിവിടങ്ങളിൽ കടകൾ കൊള്ളയടിക്കുന്നതുൾപ്പെടെ വിവിധ അതിക്രമങ്ങളാണ് അരങ്ങേറിയത്. പല സ്ഥലങ്ങളിലും പോലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. വിദ്വേഷം പ്രചരിപ്പിക്കാൻ ലക്ഷ്യമിടുന്നവർക്കെതിരെ നടപടിയെടുക്കാൻ പോലീസ് സേനയ്ക്ക് സർക്കാരിൽ നിന്ന് പൂർണ പിന്തുണ വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ ഇന്ന് രംഗത്ത് വന്നു.

തിങ്കളാഴ്ച സൗത്ത് പോർട്ടിൽ മൂന്ന് പ്രൈമറി സ്കൂൾ കുട്ടികളുടെ കൊലപാതകത്തെ തുടർന്നാണ് രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. ലിവർപൂളിൽ, പോലീസിനുനേരെ ഉണ്ടായ സംഘർഷത്തിൽ പ്രതിഷേധക്കാർ കല്ലും മറ്റ് ആയുധങ്ങളും എറിയുന്ന സംഭവം ഉണ്ടായി. നേരത്തെ തീവ്ര വലതുപക്ഷ പ്രവർത്തകർ പ്രതിഷേധ പ്രകടനത്തിനിടെ കെട്ടിടത്തിന് തീയിട്ടിരുന്നു.

അക്രമികളെ ശക്തമായി നേരിടുമെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ പറഞ്ഞു. അക്രമികളെ അമർച്ച ചെയ്യുന്നതിന് പോലീസിന് സർക്കാരിൻറെ പൂർണ്ണ പിന്തുണയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സൗത്ത് പോർട്ടിലെ കത്തി കുത്തിൽ മൂന്നു പെൺകുട്ടികൾ മരിക്കുകയും എട്ടോളം പേർക്ക് പരുക്കു പറ്റിയതിന് തുടർന്നുള്ള പ്രശ്നങ്ങൾ രാജ്യത്തെ വിവിധ നഗരങ്ങളിൽ പ്രകടനങ്ങൾക്കും ആക്രമങ്ങൾക്കും വഴിയൊരുക്കിയിരിക്കുകയാണ്. പ്രതിഷേധക്കാർ മുസ്ലീം പള്ളികൾക്ക് നേരെ ആക്രമം അഴിച്ചു വിടുമെന്നുള്ള ആശങ്കകളെ തുടർന്ന് രാജ്യത്തെ നൂറുകണക്കിന് മോസ്കുകൾക്ക് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുടെ കലാപത്തെ ശക്തമായി നേരിടുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ വ്യക്തമാക്കി. ഇത്തരം കലാപങ്ങളെ നേരിടാൻ രാജ്യത്ത് പ്രത്യേക പോലീസ് യൂണിറ്റ് രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കേരളത്തിലെ വയനാട് ജില്ലയിൽ ചൊവ്വാഴ്ച അർദ്ധരാത്രിക്ക് ശേഷമുണ്ടായ ദുരന്തത്തിൽ മരണസംഖ്യ 352 ആയി. നിരവധി പേരെയാണ് കാണാതായിരിക്കുന്നത്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ്
പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. മണ്ണിടിച്ചിൽ ദുരന്തത്തിൽ നൂറുകണക്കിന് വീടുകളും റോഡുകളും പാലങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും ആണ് തകർന്നത്.

വയനാട് മണ്ണിടിച്ചിൽ ദുരന്തത്തിന് അമിതമായി വിനോദസഞ്ചാര അനുബന്ധ പ്രവർത്തനങ്ങൾ വഴി വച്ചതായി പ്രമുഖ ബ്രിട്ടീഷ് പത്രം സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞവർഷം മാത്രം ഒരു ദശലക്ഷത്തിലധികം ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളാണ് വയനാട്ടിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചത്. 2011 ലെ ഒരു സർക്കാർ റിപ്പോർട്ട് വയനാട്ടിലെ അനിയന്ത്രിത ടൂറിസത്തിനെതിരെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അന്നത്തെ കണക്കുകളിൽ വിനോദസഞ്ചാരികളുടെ എണ്ണം നിലവിലേതിനെ അപേക്ഷിച്ച് മൂന്നിലൊന്നു മാത്രം ആയിരുന്നു. മണ്ണിടിച്ചിൽ ഉണ്ടായ മുണ്ടക്കൈയിലും സമീപപ്രദേശങ്ങളിലും 700 റിസോർട്ടുകളും ഹോംസ്റ്റേകളും ഉണ്ടെന്നാണ് കണക്കുകൾ. പരിസ്ഥിതി ലോല പ്രദേശങ്ങളിൽ അമിതവികസനം പ്രകൃതിദുരന്ത സാധ്യതകൾ വർദ്ധിക്കുമെന്ന് നിരവധി റിപ്പോർട്ടുകൾ സർക്കാരിന് ലഭിച്ചെങ്കിലും പലതും അവഗണിക്കപ്പെട്ടതായി വിമർശനം ഉയർന്നു വന്നിട്ടുണ്ട്.

ഇതിനിടെ വയനാട്ടിലെ ദുരന്തത്തിന് മുഖ്യകാരണം ക്വാറികളും പാറ പൊട്ടിക്കലുമാണെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ പ്രതികരിച്ചു. ഇത് മനുഷ്യനിർമ്മിത ദുരന്തമാണെന്നും പ്രദേശത്തെ റിസോർട്ടുകളും അനധികൃത ടൂറിസവും നിയന്ത്രിക്കാൻ സർക്കാരുകൾക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം ചൂണ്ടി കാട്ടി. പ്രകൃതിയെ മറന്നുള്ള നിർമ്മാണ പ്രവർത്തനങ്ങളും ക്വാറികൾ ഇടതടവില്ലാതെ പ്രവർത്തിക്കുന്നതുമാണ് ഉരുൾപൊട്ടലിൻ്റെ മുഖ്യകാരണം. പാറ പൊട്ടിക്കുന്നത് മണ്ണിൻറെ ബലം കുറയ്ക്കുകയും അതിശക്തമായ മഴ വന്നതോടെ അത് ദുരന്തത്തിൽ കലാശിച്ചതുമാണെന്ന് അദ്ദേഹം ചൂണ്ടി കാട്ടി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
നോർത്ത് യോർക്ക് ഷെയറിലെ ഗ്രോസ് മോണ്ടിൽ ബസ് പാലത്തിൽ നിന്ന് താഴേയ്ക്ക് പതിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് അപകടം നടന്നത്. പാലത്തിൻറെ കൈവരികൾ തകർത്ത് ബസ് 30 അടി താഴ്ചയിലേയ്ക്ക് പതിക്കുകയായിരുന്നു.

ബസിലുണ്ടായിരുന്ന അഞ്ച് പേർ ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടതായി നോർത്ത് യോർക്ക് ഷെയർ പൊലീസ് അറിയിച്ചു. നദിയുടെ ആഴം കുറവായിരുന്നത് അപകടത്തിന്റെ കാഠിന്യം കുറച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. നിലവിൽ ഇതുവഴിയുള്ള ഗതാഗതം തടഞ്ഞിരിക്കുകയാണ്. വാഹനം ഓടിക്കുന്നവരോടും കാൽനടക്കാരോടും ഇതുവഴിയുള്ള യാത്ര ഒഴിവാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അപകടത്തെ തുടർന്ന് പാലത്തിൻറെ ഇതുവഴിയുള്ള വാഹന ഗതാഗതത്തിന്റെ സുരക്ഷ പരിശോധിക്കാൻ സ്ട്രക്ച്ചറൽ എൻജിനീയർമാരുടെ യോഗം വിളിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബെയ്‌റൂട്ടിലും ടെഹ്‌റാനിലും നടന്ന കൊലപാതകത്തിന് പിന്നാലെ ലെബനനിൽ നിന്ന് ബ്രിട്ടീഷ് പൗരന്മാരെ ഒഴിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ ശക്തമാക്കി യുകെ. വിവിധ സംഘർഷ സാഹചര്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി കോൺസുലർ വിദഗ്ധർ, അതിർത്തി സേന ഉദ്യോഗസ്ഥർ, സൈനിക ഉദ്യോഗസ്ഥർ എന്നിവരെ പ്രദേശത്ത് വിന്യസിച്ചതായി വിദേശ, കോമൺവെൽത്ത്, വികസന ഓഫീസും പ്രതിരോധ മന്ത്രാലയവും അറിയിച്ചു. ലാൻഡിംഗ് കപ്പൽ ആർഎഫ്എ കാർഡിഗൻ ബേയും എച്ച്എംഎസ് ഡങ്കനും ഇതിനകം കിഴക്കൻ മെഡിറ്ററേനിൽ നിലയുറപ്പിച്ചിട്ടുണ്ട്. കൂടാതെ എയർഫോഴ്സ് ട്രാൻസ്പോർട്ട് ഹെലികോപ്റ്ററുകളും പ്രവർത്തനത്തിന് തയ്യാറാണെന്ന് മന്ത്രാലയം അറിയിച്ചു.

ലെബനനിൽ നിന്ന് തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കേണ്ടതിൻ്റെ ആവശ്യകത യുകെയ്ക്ക് നിലവിൽ ഇല്ലെന്നാണ് അധികൃതർ പറയുന്നത്. എന്നിരുന്നാലും യുകെ പ്രതിരോധ സെക്രട്ടറി ജോൺ ഹീലിയും ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റും തമ്മിലുള്ള കൂടിക്കാഴ്ചയെത്തുടർന്ന് ഇപ്പോൾ സൈന്യത്തെ സജ്ജരാക്കിയിരിക്കുകയാണ്. ഹീലിയുടെയും വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയുടെയും പ്രാദേശിക സന്ദർശനത്തിനിടെയാണ് കൂടിക്കാഴ്ച നടത്തിയത്.

വാണിജ്യ വിമാനങ്ങൾ ലഭ്യമാകുമ്പോൾ തന്നെ ലെബനനിലെ ബ്രിട്ടീഷ് പൗരന്മാർ രാജ്യം വിടണം എന്ന് ബ്രിട്ടീഷ് സർക്കാർ അറിയിച്ചിട്ടുണ്ട്. യുഎസിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള സമാനമായ നിർദ്ദേശം ഇറങ്ങിയിട്ടുണ്ട്. കഴിഞ്ഞ ആഴ്‌ച ലെബനനിലേക്കും ഇസ്രായേലിലേക്കും ഉള്ള വിമാനങ്ങൾ നിർത്തിവച്ചിരുന്നു. ബെയ്‌റൂട്ടിലെ അമേരിക്കൻ പൗരന്മാരോട് ലഭ്യമാകുന്ന ടിക്കറ്റിൽ രാജ്യം വിടാൻ യുഎസ് എംബസി അറിയിച്ചു. യുഎസിലേക്ക് മടങ്ങാൻ പണമില്ലാത്ത യുഎസ് പൗരന്മാർക്ക് റീപാട്രിയേഷൻ ലോണുകൾ വഴി സാമ്പത്തിക സഹായത്തിനായി എംബസിയുമായി ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സൗത്ത് പോർട്ടിൽ മൂന്ന് പ്രൈമറി സ്കൂൾ കുട്ടികളുടെ കൊലപാതകത്തെ തുടർന്നുള്ള കലാപം യുകെയിലെ വിവിധ സ്ഥലങ്ങളിലേയ്ക്ക് വ്യാപിക്കുന്നു. മാഞ്ചസ്റ്ററിലും ഹളിലും കലാപങ്ങളിൽ പോലീസ് ജനക്കൂട്ടത്തിനുനേരെ കണ്ണീർ വാതകം പ്രയോഗിച്ചു. പല സ്ഥലങ്ങളിലും പോലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായിട്ടുണ്ട്. സൗത്ത്‌പോർട്ടിലെ കൊലപാതകത്തിന് പിന്നാലെ ലീഡ്‌സ്, സ്റ്റോക്ക്, ലിവർപൂൾ എന്നിവിടങ്ങളിൽ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്.

മാഞ്ചസ്റ്ററിൽ പ്രതിഷേധത്തിനിടെ തീയിടാൻ ശ്രമിച്ച ഒരാളെ പോലീസ് ബാറ്റൺ ഉപയോഗിച്ച് ഓടിക്കുന്ന സംഭവവും ഉണ്ടായി. പ്രതിഷേധക്കാർ പ്രകടനക്കാരെ ആക്രമിക്കുന്ന വീഡിയോ ഫൂട്ടേജുകൾ പുറത്ത് വന്നിരുന്നു. ഇതിൽ പുരുഷൻമാർ മദ്യകുപ്പികൾ പിടിച്ച് നിൽക്കുന്നത് കാണാം. ഇരു സംഘങ്ങളിലെയും ആളുകൾ തമ്മിൽ അടി ഉണ്ടാക്കുന്നതും വിഡിയോയിൽ വ്യക്തമാണ്.

സംഘർഷം സൃഷ്ടിച്ചവരെ പോലീസ് ഉടൻ തന്നെ അറസ്റ്റ് ചെയ്‌തു. അക്രമികളെ ശക്തമായി നേരിടുമെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ പറഞ്ഞു. അക്രമികളെ അമർച്ച ചെയ്യുന്നതിന് പോലീസിന് സർക്കാരിൻറെ പൂർണ്ണ പിന്തുണയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ വാരാന്ത്യത്തിൽ യുകെയിൽ ഉടനീളം 35ലധികം പ്രകടനങ്ങളാണ് ആസൂത്രണം ചെയ്‌തിരിക്കുന്നത്. യൂണൈറ്റ് എഗെയ്ൻസ്റ്റ് ഫാസിസം, സ്റ്റാൻഡ് അപ്പ് ടു റേസിസം തുടങ്ങിയ ഗ്രൂപ്പുകളുടെ നിരവധി എതിർപ്രക്ഷോഭങ്ങളും രാജ്യത്ത് നടക്കുന്നുണ്ട്. ഇന്ന് തന്നെ രാജ്യത്ത് 24 പ്രതിഷേധങ്ങളാണ് നടന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- ബ്രിട്ടനിൽ ഈ ആഴ്ച ഉടനീളം കനത്ത താപനിലയാണ് ഭൂരിഭാഗം പ്രദേശങ്ങളിലും രേഖപ്പെടുത്തിയിരുന്നത്. ലണ്ടനിലെ ക്യൂ ഗാർഡൻസിലും ഹീത്രൂവിലും 32 ഡിഗ്രി സെൽഷ്യസ് താപനിലയാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. എന്നാൽ ഉഷ്ണ തരംഗം വാരാന്ത്യത്തോടെ അവസാനിക്കുമെന്നും മഴയുണ്ടാകുമെന്ന അറിയിപ്പാണ് ഇപ്പോൾ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയിരിക്കുന്നത്. വ്യാഴാഴ്ച ചിലയിടങ്ങളിൽ കനത്ത മഴയുണ്ടായെങ്കിലും താപനില കാര്യമായി കുറഞ്ഞില്ല. എന്നാൽ വാരാന്ത്യത്തോടെ ശക്തമായ മഴയുണ്ടാകുമെന്നും, താപനിലയിൽ കാര്യമായ കുറവുണ്ടാകുമെന്നുമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ നിരീക്ഷകർ വ്യക്തമാക്കുന്നത്. ഇന്ന് രാവിലെയോടെ ബ്രിട്ടന്റെ കിഴക്കൻ ഭാഗങ്ങളിലും അയർലണ്ടിലും മഴയുണ്ടാകും. ഇത് ഇപ്പോൾ ഉയർന്നുനിൽക്കുന്ന താപനിലയെ സാധാരണ രീതിയിലേക്ക് കൊണ്ടുവരുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ കിർസ്റ്റി മക്കബെ വ്യക്തമാക്കി. തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ അപ്പർ ലോഡൺ നദിയിലും കെൻ്റിലെ ഈഡൻ നദിയിലും ഈഡൻ ബ്രൂക്കിലും വെള്ളപ്പൊക്കമുണ്ടാകാൻ സാധ്യതയുണ്ടെന്നതിൻ്റെ സൂചനയും കാലാവസ്ഥ നിരീക്ഷണ ഏജൻസി നൽകുന്നുണ്ട്.

ചെറിയതോതിലുള്ള ഉഷ്ണ തരംഗത്തോടെയാണ് മാസം അവസാനിച്ചതെങ്കിലും, ബ്രിട്ടനെ സംബന്ധിച്ചിടത്തോളം താരതമ്യേന ചൂട് കുറവുള്ള മാസമായിരുന്നു ജൂലൈ എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നുണ്ട്. ഒരു സ്ഥലത്ത് തുടർച്ചയായി മൂന്ന് ദിവസമെങ്കിലും ദിവസേനയുള്ള പരമാവധി താപനില ഹീറ്റ്‌വേവ് താപനിലയുടെ പരിധി കവിയുമ്പോഴാണ് ഉഷ്ണ തരംഗമായി സാധാരണ രേഖപ്പെടുത്തുന്നത്. എന്നാൽ ഉഷ്ണ തരംഗത്തിന്റെ പരമാവധി താപനില പലയിടങ്ങളിൽ പലതാണ്. ജൂലൈ മാസത്തിൽ ചിലയിടങ്ങളിൽ സാധാരണ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴ ലഭിച്ചതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നുണ്ട്. നിലവിലുള്ള ചൂട് കുറയുമെന്നും മഴയുണ്ടാകും എന്ന് അറിയിപ്പാണ് ജനങ്ങൾക്ക് പൊതുവേ കാലാവസ്ഥ കേന്ദ്രം നൽകുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലോകമെമ്പാടുമുള്ള ഡിമെൻഷ്യ കേസുകളിൽ പകുതിയും തടയാനോ കാലതാമസം വരുത്താനോ കഴിയുമെന്ന് കണ്ടെത്തി വിദഗ്ദ്ധ സംഘം. 2050 ഓടെ ലോകമെമ്പാടും ഡിമെൻഷ്യ ബാധിച്ചവരുടെ എണ്ണം 153 ദശലക്ഷമായി ഉയരുമെന്നാണ് പ്രവചനം. ഇത് നിലവിലെ കണക്കുകളേക്കാൾ മൂന്നിരട്ടി വർദ്ധനവായിരിക്കും. ഇത് ആരോഗ്യ-സാമൂഹിക പരിപാലന സംവിധാനങ്ങൾക്ക് ഭീഷണിയാകുമെന്നും ഗവേഷക സംഘം മുന്നറിയിപ്പ് നൽകി. ഇപ്പോൾ തന്നെ ഡിമെൻഷ്യയുമായി ബന്ധപ്പെട്ട ആഗോള ആരോഗ്യ, സാമൂഹിക ചെലവുകൾ പ്രതിവർഷം $1tn (£780bn) ഇൽ കൂടുതലാണ്.

27 മുൻനിര ഡിമെൻഷ്യ വിദഗ്ധർ കൂടി ചേർന്നുണ്ടാക്കിയ പഠന റിപ്പോർട്ടിൽ ഡിമെൻഷ്യ കേസുകൾ തടയാനോ കാലതാമസം വരുത്താനോ കഴിയുമെന്ന് പറയുന്നു. ഡിമെൻഷ്യയെ കുറിച്ചുള്ള പഠന റിപ്പോർട്ടിൽ കുട്ടിക്കാലം മുതൽ പിന്നീടുള്ള ജീവിതത്തിൽ കാണിക്കാവുന്ന 14 അപകടസാധ്യത ഘടകങ്ങളെ അഭിസംബോധന ചെയ്താൽ 45% ഡിമെൻഷ്യ കേസുകളും തടയാനോ കാലതാമസം വരുത്താനോ കഴിയുമെന്ന് പറയുന്നു.

ഡിമെൻഷ്യയുടെ അപകടസാധ്യത കുറയ്ക്കാൻ സാധിക്കുമെന്ന് പഠന റിപ്പോർട്ടിന് നേതൃത്വം നൽകിയ പ്രൊഫസർ ഗിൽ ലിവിംഗ്സ്റ്റൺ പറഞ്ഞു. ഫിലാഡൽഫിയയിൽ നടന്ന കോൺഫറൻസിൽ സംസാരിക്കവെ, ഡിമെൻഷ്യ ഒഴിവാക്കുന്നതിനോ കാലതാമസം വരുത്തുന്നതിനോ ഉള്ള സാധ്യതകൾ ഉണ്ടെന്ന് അവർ ഊന്നിപ്പറയുന്നു. ഏത് പ്രായത്തിലും നടപടിയെടുക്കുന്നതും പ്രയോജനം കാണുമെന്ന് പ്രൊഫസർ ഗിൽ പറയുന്നു. ഉയർന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ അഥവാ ബാഡ് കൊളസ്ട്രോൾ, ഏകദേശം 7% കേസുകൾക്ക് കാരണമാകുന്നുണ്ട്. കേൾവി ശക്തിയിൽ ഉള്ള വൈകല്യം, ഉയർന്ന രക്തസമ്മർദ്ദം, പുകവലി, പൊണ്ണത്തടി, വിഷാദം, ശാരീരിക അനങ്ങാതിരിക്കുക, പ്രമേഹം, അമിതമായ മദ്യപാനം, മസ്തിഷ്‌കാഘാതം, വായു മലിനീകരണം, സാമൂഹികമായ ഒറ്റപ്പെടൽ എന്നിവയും ഡിമെൻഷ്യയുടെ ഘടകങ്ങൾ ആണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സൗത്ത് പോർട്ടിൽ മൂന്ന് പ്രൈമറി സ്കൂൾ കുട്ടികളുടെ കൊലപാതകത്തെ തുടർന്നുള്ള ലഹളകൾ യുകെയിലെ വിവിധ സ്ഥലങ്ങളിലേയ്ക്ക് വ്യാപിക്കുന്നതായുള്ള റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഏറ്റവും പുതിയതായി സണ്ടർലാൻഡിൽ പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായതിന്റെ വിവരങ്ങൾ പുറത്തു വന്നു. സണ്ടർലാൻഡിൽ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നൂറുകണക്കിന് പ്രതിഷേധക്കാരടങ്ങിയ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന് പോലീസ് പാടുപെടുന്നതിനിടയിൽ ആക്രമികൾ ഒരു കെട്ടിടത്തിന് തീയിടുകയും ഒരു വാഹനം കത്തിക്കുകയും ചെയ്തു.

പോലീസ് ഓഫീസിന് തീയിട്ടതായാണ് ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടതെങ്കിലും സമീപത്തുള്ള കെട്ടിടത്തിനാണ് തീയിട്ടതെന്ന് പിന്നീട് സ്ഥിരീകരിക്കപ്പെട്ടു. ആക്രമത്തിന് നേതൃത്വം നൽകി തീവ്ര വലതുപക്ഷ പ്രവർത്തകർ ദൃശ്യങ്ങൾ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. പോലീസിനെ ആക്രമിക്കുകയും തെരുവുകൾ യുദ്ധക്കളമാവുകയും ചെയ്തു. അക്രമികളെ ശക്തമായി നേരിടുമെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ പറഞ്ഞു. അക്രമികളെ അമർച്ച ചെയ്യുന്നതിന് പോലീസിന് സർക്കാരിൻറെ പൂർണ്ണ പിന്തുണയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സൗത്ത് പോർട്ടിലെ കത്തി കുത്തിൽ മൂന്നു പെൺകുട്ടികൾ മരിക്കുകയും എട്ടോളം പേർക്ക് പരുക്കു പറ്റിയതിന് തുടർന്നുള്ള പ്രശ്നങ്ങൾ രാജ്യത്തെ വിവിധ നഗരങ്ങളിൽ പ്രകടനങ്ങൾക്കും ആക്രമങ്ങൾക്കും വഴിയൊരുക്കാനുള്ള സാധ്യതയുണ്ടെന്നാണ് കരുതപ്പെടുന്നത്. ഗ്ലാസ്‌ഗോ മുതൽ ഡോവർ വരെയുള്ള രാജ്യത്തുടനീളമുള്ള നഗരങ്ങളിൽ പ്രകടനങ്ങൾ നടക്കുമെന്നാണ് കരുതുന്നത്. പ്രതിഷേധക്കാർ മുസ്ലീം പള്ളികൾക്ക് നേരെ ആക്രമം അഴിച്ചു വിടുമെന്നുള്ള ആശങ്കകളെ തുടർന്ന് രാജ്യത്തെ നൂറുകണക്കിന് മോസ്കുകൾക്ക് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുടെ കലാപത്തെ ശക്തമായി നേരിടുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ വ്യക്തമാക്കി. ഇത്തരം കലാപങ്ങളെ നേരിടാൻ രാജ്യത്ത് പ്രത്യേക പോലീസ് യൂണിറ്റ് രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. സംഭവത്തിൽ ദുഃഖിക്കുന്ന സമൂഹത്തെ വീണ്ടും ദുരിതത്തിലാക്കാനെ ഇത്തരം കലാപങ്ങൾ ഉപകരിക്കുകയുള്ളൂ എന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
6 മാസം മുമ്പ് നേഴ്സായി ജോലി കിട്ടി ഹർഷ യുകെയിൽ എത്തിയത് നിരവധി സ്വപ്നങ്ങളും നെഞ്ചിലേറ്റിയാണ്. കേരളം കണ്ട ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തഭൂമിയിലേയ്ക്ക് ഹർഷ തിരിച്ചെത്തിയത് തകർന്ന ഹൃദയവുമായാണ്. യുകെയിലെ പ്രവാസ ജീവിതത്തിൽ ഗൃഹാതുരത്വത്തോടെ ഓർക്കുന്നവർ ഇന്ന് എവിടെയാണെന്ന് അറിയില്ല. ചൂരൽമലയിൽ ഹർഷയുടെ വീടും ഉരുൾഎടുത്തു . നെഞ്ചിൽ അതിൻറെ കനലുമായാണ് യുകെയിൽ നിന്ന് ഹർഷ പറന്നിറങ്ങുന്നത്.

പിസി ഹർഷ എന്ന യു കെ മലയാളി നേഴ്സിന്റെ വീടിരുന്നെടത്ത് ഇന്ന് ഒരു അവശേഷിപ്പും ഇല്ലാതെ ചെളിമണ്ണ് നിറഞ്ഞിരിക്കുന്നു. ആ വീട് പണയപ്പെടുത്തിയാണ് അച്ഛനും അമ്മയും അവളെ യുകെയിലേയ്ക്ക് അയച്ചത് . തൊട്ടടുത്തു താമസിച്ചിരുന്ന അച്ഛന്റെ ബന്ധുക്കൾ എട്ടു പേരെയും മലവെള്ളം കൊണ്ടു പോയി. ഇതുവരെ നാലുപേരുടെ മാത്രം മൃതദേഹമാണ് കിട്ടിയത്.

ഹർഷയുടെ സഹോദരി സ്നേഹ കോഴിക്കോടാണ് പഠിക്കുന്നത്. അതുകൊണ്ട് മാത്രം സ്നേഹയുടെയും ജീവൻ തിരിച്ചുകിട്ടി. ഹർഷയുടെ അച്ഛൻ ബാലചന്ദ്രൻ പ്ലാന്റേഷനിലെ തോട്ടം തൊഴിലാളിയായിരുന്നു. അമ്മ അജിത. വീടിൻറെ പണി മുഴുപ്പിച്ചിരുന്നില്ല. സാമ്പത്തിക പ്രതിസന്ധി കാരണം തറകെട്ടി ചുമരു കെട്ടാനേ സാധിച്ചിരുന്നുള്ളൂ. അച്ഛനും അമ്മയും വാടകവീട്ടിലായിരുന്നു താമസം. വയനാട്ടിൽ ഉരുൾപൊട്ടിയ വാർത്തയറിഞ്ഞ് യുകെയിൽ നിന്ന് വിളിച്ച ഹർഷയോടെ അവസാനം ബന്ധുക്കൾക്ക് ആ സത്യം പറയേണ്ടി വന്നു. അച്ഛനെയും അമ്മയെയും ബന്ധുക്കളെയും കാണാതായതറിഞ്ഞ് തൻ കളിച്ചു വളർന്ന ജന്മനാട്ടിലേയ്ക്ക് ഹർഷ് വരുമ്പോൾ അവിടെ അവശേഷിക്കുന്നത് ചെളി നിറഞ്ഞ കണ്ണീർ പാടം മാത്രം ആണ് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വയനാട് :- ജൂലൈ 30 ചൊവ്വാഴ്ച കേരളം ഉണർന്നത് ഞെട്ടലോടെയാണ്. രാത്രിയിൽ വയനാട്ടിലെ മേപ്പാടിക്കടുത്തുള്ള ചൂരൽമല, മുണ്ടക്കൈ, അട്ടമല, എന്നീ ഗ്രാമങ്ങളിൽ ഉരുൾപൊട്ടലുണ്ടായി എന്ന വാർത്ത മലയാളികളെ ആശങ്കയിലാഴ്ത്തി. എന്നാൽ ദുരന്തത്തിന്റെ വ്യാപ്തി കേട്ടതിലും എത്രയോ അധികമാണെന്ന് മനസ്സിലാക്കിയത് പിന്നീടുള്ള മണിക്കൂറുകളിലായിരുന്നു. രണ്ട് ഗ്രാമങ്ങൾ ഭൂരിഭാഗവും ഒലിച്ചുപോയെന്നും, ഒരു ഗ്രാമത്തിലെ നാനൂറോളം വീടുകൾ ഉണ്ടായിരുന്ന സ്ഥലത്ത് 50 ഓളം വീടുകൾ മാത്രമാണ് അവശേഷിക്കുന്നതെന്നുമുള്ള വാർത്തകൾ കണ്ണീരോടെയാണ് മലയാളി സമൂഹവും, മനുഷ്യമന:സാക്ഷിയും കേട്ടത്. ദുരന്തത്തിൽ ഏകദേശം മുന്നൂറിലധികം പേർ മരിച്ചതായും, ഇനിയും ഇരുന്നൂറിലേറെ പേരെ കണ്ടെത്താനുണ്ടെന്നുമാണ് അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതുവരെയും കൃത്യമായ കണക്കുകൾ ഒന്നും തന്നെ ലഭ്യമാക്കാനായിട്ടില്ല. വയനാട്ടിലെ ദുരന്തം അറിഞ്ഞത് മുതൽ തന്നെ രക്ഷാപ്രവർത്തനത്തിന് കയ്യും മെയ്യും മറന്ന് പ്രവർത്തിച്ചത് നിരവധി വിഭാഗങ്ങളാണ്. തുടക്കത്തിൽ എൻ ഡി ആർ എഫും, പോലീസും, അഗ്നി രക്ഷാ സേനയും, ഫോറസ്റ്റ് അധികൃതരും, സന്നദ്ധ സംഘടനകളും, നാട്ടുകാരും, അതോടൊപ്പം തന്നെ തൊട്ടടുത്ത സംസ്ഥാനമായ തമിഴ് നാട്ടിൽ നിന്നും കുടകിൽ നിന്നും മറ്റും എത്തിയ സന്നദ്ധ പ്രവർത്തകരുമെല്ലാം തുടങ്ങിവച്ച രക്ഷാപ്രവർത്തനത്തിൽ പിന്നീട് സേന വിഭാഗങ്ങൾ കൂടി ചേർന്നു. സാധ്യമായ എല്ലാ വഴിയും ഉപയോഗിച്ച് കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനും, ജീവൻ അവശേഷിക്കുന്നവരെ സുരക്ഷിതസ്ഥാനങ്ങളിൽ എത്തിക്കുവാനും, മണ്ണിനടിയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തുവാനും രക്ഷാപ്രവർത്തകർ ഒരുമിച്ച് പ്രവർത്തിച്ചു. ഇത്തരത്തിലുള്ള കൂട്ടായ പ്രവർത്തനം ദുരന്തത്തിന്റെ വ്യാപ്തി കുറച്ചെങ്കിലും കുറയ്ക്കുവാൻ സാധിച്ചത് ആശ്വാസകരമാണ്.

രക്ഷാപ്രവർത്തനത്തിന് ഏറ്റവും ദുർഘടമായത് മുണ്ടക്കൈ ഗ്രാമത്തെയും ചൂരൽമലയെയും ബന്ധിപ്പിച്ച പാലം തകർന്നതായിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് രക്ഷാപ്രവർത്തനത്തിന്റെ നാഴികക്കല്ലായി ആർമിയുടെ ബെയ്ലി പാലം മാറിയത്. പാലം തകർന്നതിനാൽ നദിക്ക് കുറുകെ വടംകെട്ടി വളരെ കഷ്ടപ്പെട്ടാണ് രക്ഷാപ്രവർത്തകർ ആളുകളെ ഇക്കരെ എത്തിച്ചു കൊണ്ടിരുന്നത്. എന്നാൽ ആർമിയുടെ യുദ്ധകാലടിസ്ഥാനത്തിലുള്ള ബെയ്ലി പാല നിർമ്മാണം രക്ഷാപ്രവർത്തനം വേഗത്തിലാക്കുന്നതിന് സഹായിച്ചു. അടിയന്തര സാഹചര്യങ്ങളിൽ നിർമ്മിക്കുന്ന താൽക്കാലിക പാലമാണ് ബെയ്ലി പാലം. രണ്ടാം മഹായുദ്ധകാലത്ത് സൈനിക ആവശ്യങ്ങൾക്കായി ബ്രിട്ടീഷുകാർ വികസിപ്പിച്ചെടുത്തതാണ് ഈ പാലം. ബ്രിട്ടീഷുകാരനായ ഡൊണാൾഡ് ബെയ് ലിയാണ് പാലത്തിന്റെ മോഡൽ നിർദ്ദേശിച്ചതെന്നാണ് ചരിത്രങ്ങൾ സൂചിപ്പിക്കുന്നത്. മുൻകൂട്ടി നിർമ്മിച്ച ഘടകങ്ങൾ ട്രക്കുകളിൽ സ്ഥലത്ത് എത്തിച്ചു കൂട്ടി യോജിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. ഘടകങ്ങൾ തടിയും സ്റ്റീലും കൊണ്ട് നിർമ്മിച്ചതിനാൽ ഭാരം വളരെ കുറവാണ്. അതിനാൽ തന്നെ ട്രക്കുകളിൽ ഇവ കൊണ്ടുപോകാനും, ക്രെയിനും മറ്റും ഉപയോഗിക്കാതെ ആളുകൾക്ക് തന്നെ ഇവ ചുമന്ന് വളരെ പെട്ടെന്ന് പാലങ്ങൾ നിർമ്മിക്കുന്നതിന് സഹായകരമാകുന്നു. ഇന്ത്യയിൽ കരസേനയുടെ എൻജിനീയറിങ് വിഭാഗമാണ് സാധാരണയായി ഇത്തരം പാലങ്ങൾ അവശ്യഘട്ടങ്ങളിൽ നിർമ്മിക്കുന്നത്.

വയനാട്ടിൽ ഏകദേശം 190 അടി നീളമുള്ള പാലമാണ് മദ്രാസ് റെജിമെന്റിലെ എൻജിനീയറിങ് വിഭാഗം നിർമ്മിച്ചത്. ഏകദേശം 36 മണിക്കൂർ കൊണ്ടാണ് ആർമി ഈ പാലത്തിന്റെ പണി പൂർത്തീകരിച്ചത്. ബാംഗ്ലൂരിൽ നിന്നും മറ്റും കൊണ്ടുവന്ന പാലത്തിന്റെ ഘടകങ്ങൾ, കണ്ണൂർ എയർപോർട്ടിൽ എത്തിച്ചശേഷം അവിടെ നിന്ന് ട്രക്കുകളിൽ ആയിരുന്നു വയനാട്ടിലേക്ക് കൊണ്ടുവന്നത്. മലയാളിയായ മേജർ ജനറൽ വി ടി മാത്യുവിന്റെ നേതൃത്വത്തിൽ ആയിരുന്നു പാലം പണി പൂർത്തീകരിച്ചത്. രക്ഷാപ്രവർത്തനത്തിനു ശേഷവും ഇനിയും പുതിയ പാലം പണിയുന്നത് വരെ ബെയ്ലി പാലം യാത്രയ്ക്ക് സഹായകരമാകും.