Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വർക്കല പാപനാശം ബീച്ചിൽ സർഫിങ്ങിനിടെ ബ്രിട്ടീഷ് പൗരനായ വിനോദസഞ്ചാരി മരണമടഞ്ഞു. ലണ്ടൻ സ്വദേശിയായ റോയി ജോൺ ടെയ് ലർ (55) ശക്തമായ തിരമാലകളിൽപ്പെട്ടാണ് കൊല്ലപ്പെട്ടത്. മണൽ തിട്ടയിൽ തട്ടി കഴുത്ത് ഒടിഞ്ഞ നിലയിലാണ് ഇയാളെ കണ്ടെത്തിയത്. ലൈഫ് ഗാർഡും പോലീസും ചേർന്ന് ഉടൻ തന്നെ വർക്കല താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

റോയി ജോൺ ടെയ് ലർ ഭാര്യയ്ക്കൊപ്പം വ്യാഴാഴ്ചയാണ് വർക്കല ബീച്ചിനടുത്തുള്ള ഹോട്ടലിൽ മുറിയെടുത്തിരുന്നതായാണ് റിപ്പോർട്ടുകൾ. വെള്ളിയാഴ്ച ഇന്ത്യൻ സമയം 11 . 30 ഓടുകൂടി ബീച്ചിൽ ആളുകൾ തിങ്ങിനിറഞ്ഞ സമയത്താണ് അപകടം നടന്നത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേയ്ക്ക് അയച്ചിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തിന് രണ്ടുദിവസം മുമ്പ് കടൽ ശാന്തമായിരുന്നു എന്നാണ് ഒരു ലൈഫ് ഗാർഡ് പറഞ്ഞത്.

ബ്രിട്ടീഷ് പൗരൻ ശക്തമായ തിരമാലകളിൽപ്പെട്ട് വർക്കല പാപനാശം ബീച്ചിൽ മരിക്കാനിടയായ സംഭവം ഡെയിലി മെയിൽ, ദി മിറർ, ദി സൺ ഉൾപ്പെടെയുള്ള പത്രങ്ങൾ വൻ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തുടർച്ചയായ അപകടങ്ങളെ തുടർന്ന് ഇന്ത്യൻ വിനോദസഞ്ചാരകേന്ദ്രങ്ങളിലെ സുരക്ഷയും മുന്നറിയിപ്പുകളും കൂടുതൽ ശക്തമാക്കണമെന്ന ആവശ്യമാണ് ഉയർന്നു വരുന്നത് .


ഈ വർഷം മാർച്ച് 9 ന് വർക്കലയിൽ, ശക്തമായ തിരമാലകളെത്തുടർന്ന് ഫ്ലോട്ടിംഗ് പാലത്തിൻ്റെ റെയിലിംഗ് തകർന്ന് ആളുകൾ കടലിൽ വീണ് 15 പേർക്ക് പരിക്കേറ്റിരുന്നു . കടൽക്ഷോഭം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ബീച്ച് പ്രവർത്തനങ്ങൾ താത്കാലികമായി നിരോധിക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് നിർദേശം നൽകിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കരീബിയൻ കടലിൽ വൻ മയക്കുമരുന്ന് വേട്ട. സ്പീഡ് ബോട്ടിൽ കടത്തുകയായിരുന്ന മയക്കുമരുന്ന് ബ്രിട്ടീഷ് നാവികരും യുഎസ് കോസ്റ്റ് ഗാർഡും ഉൾപ്പെട്ട സംഘമാണ് പിടിച്ചെടുത്തത്. 17 മില്യൺ പൗണ്ടിന്റെ മയക്കുമരുന്ന് പിടിച്ചെടുത്തതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . മയക്കു മരുന്ന് പിടിച്ചെടുത്തതിന് നേതൃത്വം നൽകിയ നാവികസേനയുടെ പ്രവർത്തനങ്ങളെ പ്രതിരോധ സെക്രട്ടറി ഗ്രാൻ്റ് ഷാപ്‌സ് അഭിനന്ദിച്ചു.

എച്ച്എംഎസ് ട്രെൻ്റ് യുദ്ധക്കപ്പലിലെ നാവികരാണ് മയക്കുമരുന്ന് വേട്ടയ്ക്ക് നേതൃത്വം നൽകിയത്. രണ്ട് ഓപ്പറേഷനുകളിലായി 200 കിലോഗ്രാം കൊക്കെയ്‌നും മറ്റ് മയക്കുമരുന്നുകളും ആണ് എച്ച്എംഎസ് ട്രെന്റിലെ നാവികർ പിടിച്ചെടുത്തത് . 2023 അവസാനം മുതൽ കരീബിയൻ കടലിൽ പ്രവർത്തിക്കാൻ തുടങ്ങിയത് മുതൽ ഇതുവരെ 307 മില്യൺ പൗണ്ട് വിലമതിക്കുന്ന മയക്കു മരുന്ന് ബ്രിട്ടീഷ് റോയൽ ആർമി പിടിച്ചെടുത്തതായാണ് റിപ്പോർട്ടുകൾ

റ്റിജി തോമസ്

മലയാളം യുകെയുടെ അവാർഡ് നൈറ്റും ബോളിവുഡ് ഡാൻസ് മത്സരങ്ങളും അരങ്ങേറുന്നത് വെസ്റ്റ് യോർക്ക് ഷെയറിലെ കീത്തിലിയിലുള്ള വിക്ടോറിയ ഹാളിലാണ്. ഒക്ടോബർ 8-ാം തീയതി രാവിലെ തന്നെ ജോജിയോടൊപ്പം അവിടേയ്ക്ക് യാത്ര തിരിച്ചു . ജോജിയുടെ താമസ സ്ഥലമായ വെയിക്ക് ഫീൽഡിൽ നിന്ന് 28 മൈൽ ദൂരമാണ് കീത്തിലിയിലേയ്ക്ക് ഉള്ളത് . ഏകദേശം ഒരു മണിക്കൂർ യാത്രയുണ്ട്.

മലയാളം യുകെ സംഘടിപ്പിക്കുന്ന 2022 -ലെ അവാർഡ് നൈറ്റിൽ പങ്കെടുക്കുകയും ചെറുകഥയ്ക്കുള്ള അവാർഡ് സ്വീകരിക്കുകയും ചെയ്യുക എന്നതാണ് രണ്ടാഴ്ച കാലത്തോളം നീണ്ടു നിന്ന എന്റെ യുകെ സന്ദർശനത്തിന് നിമിത്തമായത്. അതോടൊപ്പം തന്നെ മറ്റ് ചില കാരണങ്ങൾ കൊണ്ടും ഈ അവാർഡ് നൈറ്റ് എനിക്ക് മറക്കാൻ പറ്റുന്നതായിരുന്നില്ല. അതിന് പ്രധാന കാരണം രണ്ടു പുസ്തകങ്ങൾ ആയിരുന്നു . എൻറെ സഹോദരൻ ജോജി തോമസ് മലയാളം യുകെയിലെഴുതിയ മാസാന്ത്യവലോകനം എന്ന പംക്തി വേറിട്ട ചിന്തകൾ എന്ന പേരിൽ പുസ്തകമാക്കിയതിന്റെ പ്രകാശന കർമ്മം ഈ ചടങ്ങിൽ വച്ച് നിർവഹിക്കപ്പെടുകയാണ്. പ്രിയ സുഹൃത്തും പാലക്കാട് കോളേജിലെ പ്രിൻസിപ്പലുമായ ഡോ. ഐഷാ വിയുടെ ഓർമ്മച്ചെപ്പ് തുറന്നപ്പോൾ എന്ന പുസ്തകത്തിന്റെ യുകെയിലെ പ്രകാശന കർമ്മവും അവാർഡ് നൈറ്റിന്റെ വേദിയിൽ വച്ച് നടക്കുന്നുണ്ട്. ദീർഘകാലമായി മലയാളം യുകെയിൽ പ്രസിദ്ധീകരിച്ച അനുഭവക്കുറിപ്പുകളുടെ സമാഹാരമാണ് ഓർമ്മച്ചെപ്പ് തുറന്നപ്പോൾ . പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെയും അനുഭവക്കുറിപ്പുകളുടെയും സമാഹാരമായ രണ്ടു പുസ്തകങ്ങൾ അവാർഡ് നൈറ്റിന്റെ വേദിയിൽ പ്രകാശന കർമ്മം നിർവഹിക്കപ്പെട്ടത് ഒരു ഓൺലൈൻ മാധ്യമം എന്ന നിലയിൽ മലയാളം യുകെയുടെ ശക്തി വിളിച്ചോതുന്നതായിരുന്നു.

 

യുകെയിലെ ഒട്ടുമിക്ക സ്ഥലങ്ങളിൽ നിന്നുമുള്ള ആളുകളുടെ പ്രാതിനിധ്യം കൊണ്ട് സമ്പന്നമായിരുന്നു ബോളിവുഡ് ഡാൻസ് മത്സരങ്ങൾ . അതോടൊപ്പം പത്രത്തിലൂടെ വായിച്ചറിഞ്ഞ യുകെയിലെ സാമൂഹിക സാംസ്കാരിക സാഹിത്യ മേഖലകളിലെ പലരെയും അവാർഡ് നൈറ്റിന്റെ വേദിയിൽ വച്ച് കണ്ടുമുട്ടാനായതും പരിചയപ്പെടാൻ സാധിച്ചതും മനസ്സിന് സന്തോഷം നൽകുന്നതായി.
അവാർഡ് നൈറ്റ് എനിക്ക് പലതുകൊണ്ടും വേറിട്ട അനുഭവമായിരുന്നു. അത് പരിചയപ്പെട്ട പലരുമായി വീണ്ടും സൗഹൃദവും സംവാദങ്ങളും നടത്താൻ സാധിച്ചതും 2022 ഒക്ടോബർ 8 -നെ വീണ്ടും വീണ്ടും ഓർമ്മിക്കുന്നതിന് കാരണമായിട്ടുണ്ട്.

 

മലയാളം യുകെ ന്യൂസിന്റെ ചീഫ് എഡിറ്റർ ബിൻസു ജോണിനെയും മറ്റ് ഡയറക്ടർ ബോർഡ് മെമ്പേഴ്സ് ആയ ഷിബു മാത്യു, ജോജി തോമസ്, റോയി ഫ്രാൻസിസ് , ജിമ്മി മൂലംകുന്നം, ബിജു മൂന്നാനംപള്ളി , ബിനു മാത്യു, തോമസ് ചാക്കോ എന്നിവരടങ്ങുന്ന നേതൃത്വ നിരയാണ് ബോളിവുഡ് ഡാൻസ് ഫെസ്റ്റിന്റെയും അവാർഡ് നൈറ്റിന്റെയും ചുക്കാൻ പിടിക്കുന്നത്. ഡയറക്ടർ ബോർഡ് മെമ്പറും അസോസിയേറ്റീവ് എഡിറ്ററുമായ ഷിബു മാത്യുവിന്റെ സ്ഥലം വെസ്റ്റ് യോർക്ക്ഷെയറിൽ ആയതു കൊണ്ട് തന്നെ അവാർഡ് നൈറ്റിന്റെ മുഖ്യ സംഘാടകൻ അദ്ദേഹമായിരുന്നു .മാസങ്ങൾ നീണ്ട മുന്നൊരുക്കത്തിന്റെയും കഠിനാധ്വാനത്തിന്റെയും നേർചിത്രങ്ങളായിരുന്നു അവാർഡ് നൈറ്റിൽ കാണാൻ സാധിച്ചത് . യുകെയിലെ വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ കലാകാരന്മാരും കലാകാരികളും ആയിരുന്നു ബോളിവുഡ് ഡാൻസ് ഫെസ്റ്റിൽ മാറ്റുരച്ചത്.

കേരളത്തിൽ ഒട്ടേറെ പരിപാടികളിൽ പങ്കെടുത്തിരുന്ന എനിക്ക് അവാർഡ് നൈറ്റിൻറെ പല കാര്യങ്ങളും പുതുമ നിറഞ്ഞതായിരുന്നു. തുടക്കത്തിലെ സുരക്ഷാ മുന്നറിയിപ്പിൻറെ ഭാഗമായുള്ള അനൗൺസ്മെന്റുകൾ ഒരിക്കലും കേരളത്തിലെ ഒരു പരിപാടിയിലും കേട്ടിട്ടുണ്ടായിരുന്നില്ല. ഏതെങ്കിലും രീതിയിലുള്ള അഗ്നിബാധ ഉണ്ടായാലുള്ള ഫയർ എക്സിറ്റിനെ കുറിച്ചും ആർക്കെങ്കിലും വൈദ്യസഹായം വേണമെങ്കിൽ ആരെ സമീപിക്കണമെന്നും ടോയ്‌ലറ്റ് എവിടെയാണെന്നുമാണ് പ്രധാനമായും അറിയിപ്പുകളായി നൽകപ്പെട്ടത്. കേരളത്തിൽ ആകസ്മികമായി വിവിധ പരിപാടികൾക്കിടയിൽ ഉണ്ടാകുന്ന അപകടങ്ങളുടെ വെളിച്ചത്തിൽ ഇത്തരം സുരക്ഷാ മുന്നറിയിപ്പുകൾ നൽകേണ്ടതിന്റെ ആവശ്യകത വളരെയേറെയാണ്. പൊതുസ്ഥലങ്ങളിലും ആളുകൾ കൂടുന്ന സ്ഥലങ്ങളിലും അപകടങ്ങൾ ഉണ്ടായാൽ ഇത്തരം സുരക്ഷാ മുന്നറിയിപ്പുകളെ എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന കാര്യവും നമ്മുടെ സ്കൂൾ തലത്തിലുള്ള വിദ്യാഭ്യാസത്തിൻറെ ഭാഗമാക്കുന്നത് ഉചിതമായിരിക്കും.

പരിപാടിയുടെ മാസ്റ്റർ ഓഫ് സെറിമണി ഡോ. അഞ്ജു ഡാനിയേൽ ആയിരുന്നു. കർമ്മം കൊണ്ട് ഡോക്ടർ ആയ അഞ്ജു ഒരു മികച്ച കലാകാരി കൂടിയാണ്. നല്ല രീതിയിൽ ഗൃഹപാഠം ചെയ്ത് സ്റ്റേജിലെത്തിയ ഡോ . അഞ്ജുവിന്റെ അവതരണം മനോഹരമായിരുന്നു.

നമ്മുടെ സംസ്കാരത്തിൻറെ പ്രതിഫലനമായി തനത് രീതിയിൽ നിലവിളക്ക് കൊളുത്തി കൊണ്ടാണ് അവാർഡ് നൈറ്റ് ഉദ്ഘാടനം ചെയ്തത്. സ്ഥലം എംപിയായ റോബി മൂർ ലൂക്ക് മോൺസൽ കൗൺസിലർ പോൾ കുക്ക് ചീഫ് എഡിറ്റർ ബിൻസു ജോൺ എന്നിവർ തിരി തെളിച്ചാണ് അവാർഡ് നൈറ്റ് ഉദ്ഘാടനം ചെയ്തത് .

യുകെയിലെ പ്രമുഖ ഓൺലൈൻ പത്രമായ മലയാളം യുകെയുടെ അവാർഡ് നൈറ്റിൽ ഇത്രയും ജന പങ്കാളിത്തം ഉണ്ടാകാനുള്ള കാരണം എന്തായിരിക്കും?
അതിനെക്കുറിച്ച് അടുത്ത ആഴ്ച്ച എഴുതാം ….

റ്റിജി തോമസ് 

റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.

 

യുകെ സ്‌മൃതികളുടെ മുൻ അധ്യായങ്ങൾ വായിക്കാം ….

ഇരുട്ടിൽ ശ്വാസം കിട്ടാതെ ഭൂഗർഭ അറയിൽ ജീവൻ ഹോമിച്ച കുട്ടികളുടെ ചിത്രങ്ങൾ എൻെറ സ്വപ്നങ്ങളെ പോലും അലോസര പെടുത്തിയപ്പോൾ ഇന്ത്യയിലേയ്ക്ക് കൊണ്ടുവരാൻ ഖനിയിൽ നിന്ന് ശേഖരിച്ച കൽക്കരി തുണ്ടുകൾ ഞാൻ ഇംഗ്ലണ്ടിന്റെ മണ്ണിൽ തന്നെ ഉപേക്ഷിച്ചു….യുകെ സ്‌മൃതികൾ : നാഷണൽ കോൾ മൈനിങ് മ്യൂസിയത്തിൽ : അധ്യായം 8 ഭാഗം 5

ലിഫ്റ്റ് പാതാളത്തിലേയ്ക്ക് പാഞ്ഞു കൊണ്ടേയിരിക്കുന്നു. ഒരു ഘട്ടത്തിൽ ഒറ്റപ്പെടലിന്റെയും പുറംലോകത്ത് ഇനി ഒരിക്കലും എത്തില്ലെന്ന വേവലാതിയിലും എനിക്ക് ബോധം മറയുന്നത് പൊലെ തോന്നി…യുകെ സ്‌മൃതികൾ : നാഷണൽ കോൾ മൈനിങ് മ്യൂസിയത്തിൽ : അധ്യായം 8 ഭാഗം 4

ഇംഗ്ലണ്ടിലെ ഖനി തൊഴിലാളികൾക്കിടയിൽ നടന്ന എല്ലാ സമര മുന്നേറ്റങ്ങളിലും വെയ്ക്ക് ഫീൽഡിലെയും യോർക്ക് ഷെയറിലെയും ഖനി തൊഴിലാളികൾ മുന്നണി പോരാളികളായിരുന്നു…യുകെ സ്‌മൃതികൾ : നാഷണൽ കോൾ മൈനിങ് മ്യൂസിയത്തിൽ : അധ്യായം 8 ഭാഗം 3

ലോകമെങ്ങും തൊഴിലാളി വർഗ്ഗ മുന്നേറ്റത്തിന് വിത്തുപാകിയ കാറൽ മാർക്സിന്റെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ തയ്യാറാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചത് ഇംഗ്ലണ്ടിലെ കൽക്കരി ഖനി തൊഴിലാളികൾ നേരിട്ട ദുരവസ്ഥകൾ ആയിരുന്നു …..യുകെ സ്‌മൃതികൾ : അധ്യായം 8 ഭാഗം 2

ചരിത്രത്തിൻറെ കറുത്ത ഓർമ്മകളെ ഒട്ടും ഒളിച്ചു വയ്ക്കാതെ ഇവിടെ പുനരവതരിപ്പിരിക്കുന്നു എന്നത് നാഷണൽ കോൾ മൈനിങ്ങ് മ്യൂസിയത്തിന്റെ പ്രത്യേകതയാണ്…യുകെ സ്‌മൃതികൾ : അദ്ധ്യായം 8 ഭാഗം 1. നാഷണൽ കോൾ മൈനിങ് മ്യൂസിയം ഇംഗ്ലണ്ട്

ഒരു ഉത്സവ അന്തരീക്ഷത്തിലേക്കാണ് ഞങ്ങൾ എത്തിച്ചേർന്നത്. വിവിധ സ്ഥലങ്ങളിൽ നിന്ന് ഒട്ടേറെ വിദ്യാർത്ഥികളും മാതാപിതാക്കളും ടേസ്റ്റ് ടൈമിൽ പങ്കെടുക്കാനായിട്ട് എത്തിച്ചേർന്നിട്ടുണ്ട്….യുകെ സ്‌മൃതികൾ : അധ്യായം 7 . ടേസ്റ്റ് ടൈം

പ്രകാശം പരത്തുന്ന സൗഹൃദത്തിന്റെ ഇത്തരം തുരുത്തുകൾ പലപ്പോഴും നമ്മൾക്ക് ഒരു വലിയ പ്രഹേളികയാണ്… യുകെ സ്‌മൃതികൾ : അധ്യായം 6. പ്രകാശം പരത്തുന്ന സൗഹൃദങ്ങൾ

എവിടെ ഓഫർ കിട്ടുമോ അവിടെ മലയാളി ഉണ്ട് … യുകെ സ്‌മൃതികൾ : അധ്യായം 5 . സൂപ്പർ മാർക്കറ്റിൽ.

മതിലുകൾ ഇല്ലാത്ത ലോകം. യുകെ സ്‌മൃതികൾ : അധ്യായം 4

ഞാൻ എയർപോർട്ടിന്റെ വെളിയിലേക്ക് നടന്നു. അതോടെ ഫോണിൽ എയർപോർട്ടിലെ ഇൻറർനെറ്റ് ലഭ്യമല്ലാതായി… ഒരു ശൂന്യതയിൽ … തമോഗർത്തത്തിൽ എത്തിപ്പെട്ട അവസ്ഥ ….യുകെ സ്‌മൃതികൾ : അധ്യായം 3

ദുബായിൽ നിന്ന് മാഞ്ചസ്റ്ററിലേക്കുള്ള യാത്രയിൽ 7 മണിക്കൂറോളം എൻറെ തൊട്ടടുത്ത സീറ്റിലായിരുന്നു എലിസബത്ത് . എലിസബത്ത് ഒറ്റയ്ക്കായിരുന്നില്ല. കൂടെ സമപ്രായക്കാരായ നാല് കൂട്ടുകാരും ഒപ്പം ഉണ്ടായിരുന്നു…. യുകെ സ്‌മൃതികൾ : അദ്ധ്യായം 2 : എലിസബത്തിൻെറ യാത്രകൾ

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- കാത്‌ലീൻ കൊടുങ്കാറ്റ് മൂലം ഉണ്ടായിരിക്കുന്ന ശക്തമായ കാറ്റും മറ്റ് കാലാവസ്ഥ മാറ്റങ്ങളെയും തുടർന്ന് ബ്രിട്ടൻ നിരവധി ഫ്ലൈറ്റുകൾ റദ്ദാക്കിയിരിക്കുകയാണ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചതോടെ യുകെ വിമാനത്താവളങ്ങളിൽ നിന്ന് പുറപ്പെടുകയും അവിടേക്ക് എത്തിച്ചേരുകയും ചെയ്യേണ്ടുന്ന ഏകദേശം 140 ഓളം വിമാനങ്ങളാണ് റദ്ദാക്കിയത്. സ്കോട്ട് ലൻഡിൽ ഇത് റെയിൽ, ഫെറി സർവീസുകളെയും ബാധിച്ചിട്ടുണ്ട് എന്ന വാർത്തകളാണ് പുറത്തുവരുന്നത്. മണിക്കൂറിൽ 70 മൈൽ വേഗതയിൽ ആഞ്ഞടിക്കുന്ന കാറ്റ് ബ്രിട്ടന്റെ പല ഭാഗങ്ങളെയും ബാധിച്ചിട്ടുണ്ട്. കാറ്റിനോടൊപ്പം താപനില ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്. കിഴക്കൻ ഇംഗ്ലണ്ടിൽ താപനില 21.4 ഡിഗ്രി സെൽഷ്യസ് ആയി ഉയർന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സ്‌കോട്ടിഷ് ഹൈലാൻഡ്‌സിലെ ഒരു പർവതനിരയായ കെയ്ർൻഗോമിൻ്റെ കൊടുമുടിയിലാണ് മണിക്കൂറിൽ 101 മൈൽ വേഗതയിൽ ഏറ്റവും ശക്തമായ കാറ്റ് രേഖപ്പെടുത്തിയത്. ശനിയാഴ്ച സഫോക്കിലെ ലേക്കൻഹീത്തിൽ ആണ് ഈ വർഷത്തെ ഏറ്റവും ചൂടേറിയ താപനില രേഖപ്പെടുത്തിയതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ജനുവരിയിൽ വടക്കുപടിഞ്ഞാറൻ സ്കോ ട്ട്‌ലൻഡിലെ 19.9 ഡിഗ്രി സെൽഷ്യസ് എന്ന ഉയർന്ന താപനിലയെ ഇത് മറികടന്നതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു.


ഇംഗ്ലണ്ടിന്റെ വടക്ക്- പടിഞ്ഞാറൻ പ്രദേശങ്ങളിലും, തെക്കു പടിഞ്ഞാറൻ പ്രദേശങ്ങളിലും, നോർത്തേൺ അയർലൻഡിന്റെ പ്രദേശങ്ങളിലും, സ്കോട്ട് ലൻഡ്, വെയിൽസ് എന്നിവയുടെ ചില ഭാഗങ്ങളിലുമാണ് കാറ്റിന്റെ ആഘാതം ഏറ്റവം കൂടുതൽ അനുഭവപ്പെട്ടത്. ഹീത്രൂ, മാഞ്ചസ്റ്റർ, ബർമിംഗ്ഹാം, എഡിൻബർഗ്, ബെൽഫാസ്റ്റ് സിറ്റി എന്നിവയുൾപ്പെടെയുള്ള വിമാനത്താവളങ്ങളിൽ വിമാനങ്ങൾ റദ്ദാക്കിയപ്പോൾ ആയിരക്കണക്കിന് യാത്രക്കാരാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഞായറാഴ്ച വൈകുന്നേരത്തോടെ കാത്‌ലീൻ കൊടുങ്കാറ്റിന് ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇന്ന് മുതൽ യുകെയിലെ തൊഴിൽ ഇടങ്ങളിൽ ഫ്ലെക്സിബിൾ വർക്കിംഗ് ടൈം നടപ്പിലാക്കി തുടങ്ങി. ഇതിൻറെ ഫലമായി ജോലിയിൽ ചേരുന്ന ആദ്യദിനം തന്നെ ജീവനക്കാർക്ക് തങ്ങളുടെ ഇഷ്ടപ്പെട്ട ജോലിസമയം തിരഞ്ഞെടുക്കാൻ സാധിക്കും. നേരത്തെ ജോലിയിൽ ചേർന്ന് 26 ആഴ്ചകൾക്ക് ശേഷം മാത്രമേ ഇതിന് സാധിക്കുകയുമായിരുന്നുള്ളൂ. ഈ പുതിയ മാറ്റം ദശലക്ഷക്കണക്കിന് തൊഴിലാളികൾക്ക് പ്രയോജനപ്രദമാണെന്നാണ് പ്രതീക്ഷിക്കുന്നത്.

ഫ്ലെക്സിബിൾ വർക്കിംഗ് ടൈം നിലവിൽ വരുന്നത് ജീവനക്കാർക്കും തൊഴിൽ ഉടമകൾക്കും പ്രയോജനം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും കൂടുതൽ ജീവനക്കാർക്ക് ജോലി ചെയ്യാനും കമ്പനികൾക്ക് തങ്ങൾക്ക് അനുയോജ്യരായ തൊഴിലാളികളെ ലഭിക്കുന്നതിനും ഫ്ലെക്സിബിൾ വർക്കിംഗ് ടൈം കൊണ്ട് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പാർട്ട് ടൈം വർക്ക്, ഫ്ലെക്സിടൈം, ജോബ് ഷെയറിംഗ്, റിമോട്ട് വർക്ക് എന്നിങ്ങനെ പല തരത്തിലുള്ള ഫ്ലെക്സിബിൾ വർക്കിംഗ് ക്രമീകരണങ്ങളാണ് ഉള്ളത് . ഫ്ലെക്സിബിൾ വർക്കിംഗ് ടൈം ഏർപ്പെടുത്തുന്നതിനോട് അനുബന്ധിച്ച് വളരെ വിശദമായ നടപടിക്രമങ്ങൾ അടങ്ങുന്ന നിയമാവലി നിലവിൽ വന്നു. ജീവനക്കാരുടെ സമയക്രമീകരണങ്ങളോട് അനുബന്ധിച്ച് തൊഴിലുടമകളും തൊഴിലാളികളും പിന്തുടരേണ്ട ചടങ്ങുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ നയം നടപ്പിലാക്കി തുടങ്ങിയതോടെ തൊഴിലിടങ്ങളിൽ ലിംഗസമത്വം ഉറപ്പാക്കുവാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശിശു സംരക്ഷണ ചുമതലയുള്ള അമ്മമാർക്കും മറ്റും തങ്ങൾക്ക് ഉചിതമായ സമയം തിരഞ്ഞെടുക്കാൻ സാധിക്കുമെന്നത് ഒട്ടേറെ യു കെ മലയാളികൾക്കും അനുഗ്രഹപ്രദമാകും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ട്രെയിൻ ഡ്രൈവർമാരുടെ പണിമുടക്ക് ആരംഭിച്ചു. 6 പ്രധാന ലൈനുകളിൽ ഒട്ടുമിക്ക ട്രെയിൻ യാത്രക്കാരെയും പണിമുടക്ക് ബാധിച്ചതായാണ് റിപ്പോർട്ടുകൾ . ബ്രിട്ടനിൽ ഉടനീളമുള്ള യാത്രക്കാരോട് യാത്ര ചെയ്യുന്നതിന് മുമ്പ് അവരുടെ ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ടോ എന്ന് പരിശോധിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ചിൽട്ടേൺ റെയിൽവേ, ഗ്രേറ്റ് വെസ്റ്റേൺ റെയിൽവേ, ഹീത്രൂ എക്‌സ്പ്രസ്, എൽഎൻഇആർ, നോർത്തേൺ, ട്രാൻസ്‌പെനൈൻ എക്‌സ്‌പ്രസ് (ടിപിഇ) എന്നിവയിൽ ജോലി ചെയ്യുന്ന ജീവനക്കാർ ആണ് പണിമുടക്കുന്നത്. ഗ്രേറ്റ് വെസ്റ്റേൺ, എൽഎൻഇആർ, ഹീത്രൂ എക്‌സ്‌പ്രസ് എന്നിവയിൽനിന്നുള്ള ചില സർവീസുകൾ പ്രവർത്തിക്കും എന്നാണ് കരുതുന്നത് . ഇന്നത്തെ പണിമുടക്ക് കാരണം നാളെ ഞായറാഴ്ചത്തെ സേവനങ്ങളെയും ബാധിക്കുമെന്ന് ആറ് കമ്പനികളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നിലവിൽ സ്കോട്ട് ലൻഡിലെയും വെയിൽസിലെയും ട്രെയിൻ ഡ്രൈവർമാർ പണിമുടക്കിൽ പങ്കെടുക്കുന്നില്ല. എന്നിരുന്നാലും പല അതിർത്തി പ്രദേശങ്ങളിലെയും ട്രെയിൻ സേവനങ്ങൾ വ്യാപകമായി തടസ്സപ്പെടുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. പണിമുടക്ക് മൂലം ഉണ്ടാകുന്ന ജനങ്ങളുടെ ദുരിതം കുറയ്ക്കുന്നതിനായി ഈസ്റ്റ് കോസ്റ്റ് മെയിൻലൈനിൽ ട്രെയിനുകൾ ഓടിക്കുന്ന LNER ശനിയാഴ്ച ലണ്ടൻ, എഡിൻബർഗ്, വെസ്റ്റ് യോർക്ക്ഷയർ എന്നിവിടങ്ങളിൽ 35 സർവീസുകൾ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട് . ഇത് അവർ സാധാരണ നടത്തുന്ന സർവീസുകളുടെ 25% ആണ്.

ശമ്പള വർദ്ധനവിനും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾക്കുമായാണ് ട്രെയിൻ ഡ്രൈവർമാർ പണിമുടക്കുന്നത്. ഏപ്രിൽ 5 വെള്ളിയാഴ്ചയ്ക്കും ഏപ്രിൽ 8 തിങ്കളാഴ്ചയ്ക്കും ഇടയിൽ 16 ട്രെയിൻ കമ്പനികളിലെ ജീവനക്കാരാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്. നേരത്തെ ലണ്ടൻ ഭൂഗർ ഡ്രൈവർമാരുടെ പണിമുടക്ക് ഏപ്രിൽ 8 തിങ്കളാഴ്ചയിലും മെയ് 4 ശനിയാഴ്ചയിലും പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് പിൻവലിച്ചിരുന്നു.

1912 ഓഗസ്റ്റ് 26 – ന് ലിവർപൂളിൽ ജനിച്ച ജോൺ ടിന്നിസ്‌വുഡ് എന്ന ബ്രിട്ടീഷുകാരനാണ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന ബഹുമതിക്ക് ഇനി അർഹൻ .111 വയസും 223 ദിവസവുമാണ് അദ്ദേഹത്തിൻറെ പ്രായം. സൗത്ത്പോർട്ടിലെ ഒരു കെയർ ഹോമിൽ ശാന്തമായ ജീവിതം നയിക്കുകയാണ് അദ്ദേഹം . എപ്പോഴും പ്രസന്നവദനായി സന്തോഷത്തോടെ ജീവിതം ആസ്വദിക്കുന്ന വ്യക്തിയായെന്നാണ് കെയർ ഹോം ജീവനക്കാർ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ലോകത്തിലെ ഏറ്റവും പ്രായമുള്ള വ്യക്തി എന്ന ബഹുമതി നേരത്തെ വെനസ്വേല സ്വദേശിയായ ജുവാൻ വിൻസെൻ്റ് മോറയ്ക്കായിരുന്നു. കഴിഞ്ഞദിവസം ജൂവൽ അന്തരിച്ചതോടെയാണ് ടിന്നിസ്‌വുഡ് ലോകത്തിലെ ഏറ്റവും പ്രായമുള്ളയാളായത്.


എല്ലാം ഭാഗ്യം എന്നു മാത്രമാണ് തൻറെ ദീർഘായുസിൻ്റെ രഹസ്യത്തെ കുറിച്ച് ടിന്നിസ്‌വുഡ് പറഞ്ഞത്. . ഭക്ഷണ ക്രമത്തിന് പ്രത്യേക ചിട്ടവട്ടങ്ങളൊന്നും പിന്തുടരുന്നില്ല. കെയർ ഹോമിൽ നിന്ന് നൽകുന്ന ഭക്ഷണം അദ്ദേഹം ആസ്വദിച്ചു കഴിക്കും . വെള്ളിയാഴ്ച ദിവസങ്ങളിൽ പൊരിച്ച മത്സ്യവും ചിപ്സും കഴിക്കുന്നത് അദ്ദേഹത്തിൻറെ പതിവാണ് . പുകവലി പൂർണമായും ഒഴിവാക്കുന്ന ടിന്നിസ്‌വുഡ് അപൂർവ്വമായി മദ്യം കുടിക്കാറുണ്ട് . തന്റെ സാമ്പത്തിക കാര്യങ്ങൾ ഇപ്പോഴും അദ്ദേഹം സ്വന്തമായാണ് കൈകാര്യം ചെയ്യുന്നത്.

ഫുട്ബോൾ കളി ഇഷ്ടപ്പെടുന്ന ടിന്നിസ്‌വുഡ് ലിവർപൂൾ എഫ് സി യുടെ ആരാധകനാണ്. നിങ്ങൾ അമിതമായി കുടിക്കുകയോ അമിതമായി ഭക്ഷണം കഴിക്കുകയോ അമിതമായി വ്യായാമം ചെയ്യുകയോ ചെയ്യരുത്. എന്തും അമിതമായി ചെയ്യുന്നത് ദോഷഫലം ചെയ്യും. തൻറെ ആരോഗ്യത്തിന്റെ രഹസ്യത്തെ കുറിച്ചുള്ള ചോദ്യത്തിന് ഇതായിരുന്നു ടിന്നിസ്‌വുഡിൻ്റെ മറുപടി .

തൻറെ ഭാര്യ ബ്ലൊഡ്‌വെനെ ഒരു നൃത്ത വേദിയിൽ വച്ചാണ് അദ്ദേഹം കണ്ടെത്തിയത്. പിന്നീട് 1942 -ൽ രണ്ടാം ലോകമഹായുദ്ധ സമയത്ത് അവർ വിവാഹിതരായി. ഒരു വർഷത്തിനുശേഷം അവർക്ക് ഒരു മകൾ ജനിച്ചു. 44 വർഷത്തെ ദാമ്പത്യത്തിനുശേഷം 1986 ലാണ് ഭാര്യ മരിച്ചത്

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ മുൻ പങ്കാളിയുടെ ആക്രമണത്തെ തുടർന്ന് നാല്പത്തിയേഴുകാരിയായ ബിസിനസുകാരിക്ക് ദാരുണാന്ത്യം. ഇയാളെ കുറിച്ചുള്ള മുന്നറിയിപ്പ് പോലീസ് യുവതിക്ക് നേരത്തെ നൽകിയിരുന്നെങ്കിൽ വലിയൊരു വിപത്ത് ഒഴിവാക്കാമായിരുന്നുവെന്ന വാദങ്ങൾ ഉയർന്നു വരുന്നുണ്ട്.

2019 ജൂണിൽ വെസ്റ്റ് ലോത്തിയനിലെ ബാത്ത്ഗേറ്റിന് സമീപമുള്ള റോഡിൽ വച്ചാണ് പ്രതി ആനിൻെറ കാറിൽ തീ കൊളുത്തിയത്. പിന്നീട് ഗ്ലാസ്‌ഗോ റോയൽ ആശുപത്രിയിൽ എത്തിച്ച ആൻ അവിടെ വച്ച് മരിക്കുകയായിരുന്നു. ആനിനെ പരിചരിച്ച ഡോക്ടർ അവരുടെ ശരീരത്തിൽ 80 ശതമാനത്തിലധികം പൊള്ളലേറ്റതായി പറഞ്ഞു.

52 കാരനായ മാർക്‌സിനെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നുവെങ്കിലും പ്രതിയുടെ മാനസികാരോഗ്യം പരിഗണിച്ച് നിരപരാധിയായി കോടതി വിധിക്കുകയായിരുന്നു. 2020 ഒക്‌ടോബറിൽ ലാനാർക്‌ഷെയറിലെ കാർസ്റ്റെയറിലെ സ്റ്റേറ്റ് ഹോസ്പിറ്റലിലേക്ക് അനിശ്ചിത കാലത്തേക്ക് മാർക്സിനെ ചികിൽസിക്കാൻ കോടതി ഉത്തരവിട്ടു. ആക്രമണത്തിന് ശേഷം പാരാനോയിഡ് സ്കീസോഫ്രീനിയ രോഗനിർണയം നടത്തിയ മാർക്സ് മുമ്പ് ആനിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പ്രതിക്ക് ഗാർഹിക കുറ്റകൃത്യങ്ങളുടെ ചരിത്രമുണ്ടെന്നും കോടതി കണ്ടെത്തി. ആനിൻെറ ജീവൻ എടുത്ത ഈ അപകടം പോലീസിൻെറ വീഴ്‌ചയാണെന്നും പ്രതിയുടെ അക്രമാസക്തമായ സ്വഭാവത്തെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിൽ ഇത് ഒഴിവാക്കാമായിരുന്നെന്നും ഷെരീഫ് പീറ്റർ ഹാമണ്ട് പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ 18നും 40 നും ഇടയിൽ പ്രായമുള്ളവർക്ക് വ്യക്തിഗത സേവിംഗ്സ് അക്കൗണ്ട് (ഐഎസ്എ) എടുക്കാൻ അവസരം. ഇതുവഴി തങ്ങളുടെ ആദ്യ വീടിനും മറ്റും പണം സ്വരൂപിക്കാനുള്ള അവസരമാണ് കൈവരുന്നത്. 50 വയസ്സാകുന്നത് വരെ ഓരോ വർഷവും £4,000 വരെ നിക്ഷേപിക്കാം. 40 വയസ്സ് തികയുന്നതിന് മുമ്പ് നിങ്ങളുടെ ISA-യിലേക്ക് ആദ്യ പേയ്‌മെൻ്റ് നടത്തണം. പ്രതിവർഷം ആയിരം പൗണ്ട് വരെ ഗവൺമെന്റിൽ നിന്ന് സഹായ ബോണസ് ലഭിക്കും.

50 വയസ്സിന് ശേഷം ലൈഫ് ടൈം ഐഎസ്എയിലേക്ക് പണം നിക്ഷേപിക്കാനോ 25% ബോണസിനോ അർഹത ഉണ്ടായിരിക്കില്ല . എന്നാൽ അക്കൗണ്ടുകൾ അപ്പോഴും ഓപ്പൺ ആയിരിക്കും. തുടർന്നും സമ്പാദിച്ച തുകയുടെ പലിശയോ നിക്ഷേപ വരുമാനമോ ലഭിക്കുകയും ചെയ്യും.

ആദ്യ ഭവനം വാങ്ങിക്കുക, 60 വയസ്സിന് മുകളിൽ പ്രായം ആവുക, മാരകമായ അസുഖം ബാധിക്കുക എന്നി സന്ദർഭങ്ങളിൽ മാത്രമാണ് ISA-യിൽ നിന്ന് പണം പിൻവലിക്കാൻ സാധിക്കുന്നത്. മറ്റു കാരണങ്ങളാൽ പണം പിൻവലിച്ചാൽ അധിക ചാർജായി ആകെ തുകയുടെ 25% നൽകേണ്ടതായി വരും. അതായത് സമ്പാദ്യത്തിലേയ്ക്ക് ലഭിക്കുന്ന സർക്കാരിൽ നിന്നുള്ള ബോണസ് ഇതിലൂടെ നഷ്ടമാകും.

ഐഎസ്എയിൽ നിന്നുള്ള തുക ഉപയോഗിച്ച് ഭവനം വാങ്ങിക്കാൻ താഴെ പറയുന്ന നിബന്ധനകൾ ശ്രദ്ധിക്കുക.
1. ഭവന വില 450,000 പൗണ്ടോ അതിൽ കുറവോ ആയിരിക്കണം.
2. ലൈഫ്‌ടൈം ഐഎസ്എയിൽ ആദ്യ പേയ്‌മെൻ്റ് നടത്തി കുറഞ്ഞത് 12 മാസത്തിന് ശേഷം മാത്രമേ വസ്‌തു വാങ്ങുവാൻ സാധിക്കുകയുള്ളു.

ഇനി മറ്റാരുടെയെങ്കിലും ഒപ്പമാണ് വസ്‌തു വാങ്ങിക്കുന്നതെങ്കിൽ രണ്ടു പേരും ആദ്യമായി ഭവനം വാങ്ങിക്കുന്നവർ ആയിരിക്കണം. കൂടാതെ മേൽപ്പറഞ്ഞ എല്ലാ വ്യവസ്ഥകളും ഇരുവരും പാലിച്ചിരിക്കണം.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടീഷ് രാഷ്ട്രീയ ചരിത്രത്തിൽ സമീപകാലത്തുണ്ടായ ഏറ്റവും വലിയ സൈബർ ഹണി ട്രാപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. താൻ ഒരു ഡേറ്റിംഗ് ആപ്പിൽ കണ്ടുമുട്ടിയ ഒരാൾക്ക് സഹ എംപിമാരുടെ വിവരങ്ങൾ പങ്കുവെച്ചതായി ഒരു ടോറി എംപിയായ വില്യം വാഗ് വെളിപ്പെടുത്തിയതാണ് സംഭവത്തിന് വഴിത്തിരിവായിരിക്കുന്നത്.

സംഭവത്തിൽ വില്യം വാഗ് ക്ഷമാപണം നടത്തി. ഹണി ട്രാപ്പിനായി ലക്ഷ്യം വച്ചവർ തന്നെ കരുവാക്കുകയായിരുന്നു എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. ഗ്രേറ്റ് മാഞ്ചസ്റ്റർ നിയോജകമണ്ഡലത്തിലെ എംപിയാണ് ഇദ്ദേഹം . കഴിഞ്ഞ ദിവസമാണ് ബ്രിട്ടീഷ് പാർലമെൻറ് അംഗങ്ങളെയും അവരുടെ സ്റ്റാഫിനെയും ലക്ഷ്യം വെച്ച് സൈബർ ഹണി ട്രാപ്പ് ആക്രമണം നടന്നതായുള്ള വിവരങ്ങൾ പുറത്തുവന്നത് . നിലവിലെ ഒരു മന്ത്രിയും12 ഓളം എംപിമാരും മുതിർന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രവർത്തകരുമാണ് ഹണി ട്രാപ്പിന് ഇരയായതെന്നാണ് റിപ്പോർട്ടുകൾ .

ഇരകൾക്ക് നഗ്ന ദൃശ്യങ്ങളും സന്ദേശങ്ങളും അയക്കുകയും രഹസ്യ വിവരങ്ങൾ ഹണി ട്രാപ്പിലൂടെ കൈക്കലാക്കാനുമാണ് ശ്രമം നടന്നത്. ആക്രമണം നടത്തിയവർ ഇരകളായവരെ കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു . ആക്രമണത്തിന് പിന്നിൽ ശക്തമായ ആസൂത്രണം നടന്നിട്ടുണ്ട്. ഇതിനു പിന്നിൽ ഒരു വിദേശ രാജ്യം ഉൾപ്പെട്ടിട്ടുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഹണി ട്രാപ്പ് നടത്തി രഹസ്യ വിവരങ്ങൾ വെളിപ്പെടുത്താൻ പ്രേരിപ്പിക്കുകയായിരുന്നു സൈബർ അറ്റാക്കിന്റെ ലക്ഷ്യമെന്നാണ് കരുതപ്പെടുന്നത്. അബി , ചാർലി എന്നീ അപരനാമങ്ങളിൽ നിന്നാണ് സന്ദേശം അയച്ചിരിക്കുന്നത് . കൺസർവേറ്റീവ് നേതാവ് സർ ഇയൻ ഡങ്കൻ സ്മിത്ത് സംഭവത്തെ ജനാധിപത്യത്തിനെതിരായ ആക്രമണമാണെന്നാണ് അപലപിച്ചത്.

RECENT POSTS
Copyright © . All rights reserved