ന്യൂസ് ഡെസ്ക് മലയാളം യുകെ
കുടിയേറ്റം കുറയ്ക്കാൻ ലക്ഷ്യമിട്ട് കഴിഞ്ഞദിവസം ആഭ്യന്തര സെക്രട്ടറി പ്രഖ്യാപിച്ച പുതിയ നിയമങ്ങൾ ബ്രിട്ടനിലേയ്ക്ക് ജോലിക്കായും പഠനത്തിനായും വരാൻ ആഗ്രഹിച്ചിരുന്ന നല്ലൊരു ശതമാനം ആൾക്കാർക്ക് കടുത്ത നിരാശ സമ്മാനിക്കുന്നതായിരുന്നു . ഫാമിലി വിസയ്ക്കുള്ള ഏറ്റവും കുറഞ്ഞ വരുമാനപരുധി 38,700 പൗണ്ടായി ഉയർത്തിയതാണ് ഏറ്റവും കൂടുതൽ വിമർശനങ്ങൾക്ക് കാരണമായിരിക്കുന്നത്. നേരത്തെ ഇത് 18,000 പൗണ്ട് ആയിരുന്നു. ഇതോടെ ബ്രിട്ടനിൽ ജോലി ചെയ്യുന്ന മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്നവർ തങ്ങളുടെ കുടുംബത്തിൽ നിന്ന് ഒറ്റപ്പെട്ട് ജീവിക്കേണ്ടതായി വരും. ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നാണ് വിമർശനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.
പുതിയ കുടിയേറ്റ നിയമങ്ങൾ മൂലം യുകെയിലേക്ക് മടങ്ങാനുള്ള തങ്ങളുടെ സ്വപ്നങ്ങൾ തകിടം മറിച്ചതായി യുവ ശാസ്ത്ര ദമ്പതികളായ ജോസിയും ജോവാൻ ഫെറർ ഒബിയോളും മാധ്യമങ്ങളോട് പറഞ്ഞതിന് വൻ വാർത്താ പ്രാധാന്യമാണ് ലഭിച്ചിരിക്കുന്നത്. ബെൽഫാസ്റ്റിൽ നിന്നുള്ള 24 കാരനായ ലീയ്ക്ക് അവൻ സ്നേഹിച്ച് വിവാഹം കഴിക്കുന്ന പെൺകുട്ടിയെ യുകെയിലേയ്ക്ക് കൊണ്ടുവരാനാവില്ല. എനിക്ക് അവളോടൊപ്പം ജീവിക്കാനാവില്ലെന്നും പുതിയ കുടിയേറ്റ നിയമം തന്റെ ജീവിതം നശിപ്പിച്ചതായും ലീ മാധ്യമങ്ങളോട് പറഞ്ഞു. ലീയുടെ പ്രതിശ്രുത വധു സാറാ മലേഷ്യക്കാരിയാണ്. മൂന്നുവർഷം മുമ്പ് ലീഡ്സിൽ വച്ച് എൻജിനീയറിംഗ് പഠനത്തിനിടയിലാണ് അവർ കണ്ടുമുട്ടിയത്. അടുത്തവർഷം ഫെബ്രുവരിയിൽ വിവാഹം കഴിച്ച് യുകെയിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകാനാണ് ലീ പദ്ധതിയിട്ടിരുന്നത്. ഒരു ഗവേഷകനായി ജോലി ചെയ്യുന്ന ലീയുടെ ശമ്പളം 26,000 പൗണ്ട് ആണ് . ഫാമിലി വിസയ്ക്കുള്ള ശമ്പള പരുധിയിൽ കുറവുള്ളതുകൊണ്ട് ലിയ്ക്ക് തന്റെ പ്രതിശ്രുത വധുവിനെ വിവാഹശേഷം യുകെയിലേക്ക് കൊണ്ടുവരാൻ സാധിക്കാത്തത് .
ലീയുടെയും സാറയുടെയും ഒരു ഒറ്റപ്പെട്ട സംഭവമല്ല. താരതമ്യേന ഉയർന്ന ജോലിയായ ഗവേഷകനെന്ന നിലയിൽ ഫാമിലി വിസ കിട്ടാത്ത സാഹചര്യത്തിൽ ഇതിലും കുറഞ്ഞ ശമ്പളം ലഭിക്കുന്ന തസ്തികകളിൽ ജോലി ചെയ്യുന്നവർ എങ്ങനെ തങ്ങളുടെ പ്രിയപ്പെട്ടവരെ യുകെയിലേക്ക് കൊണ്ടുവരുമെന്നാണ് പുതിയ കുടിയേറ്റ നിയമത്തിന്റെ വിമർശകർ ഉന്നയിക്കുന്ന പ്രധാന ചോദ്യം. പുതിയ കുടിയേറ്റ നയം യുകെയിലേയ്ക്ക് വരാനായി ആഗ്രഹിക്കുന്ന ഭൂരിപക്ഷം മലയാളികളെയും പ്രതികൂലമായി ബാധിക്കും. ഒട്ടേറെ മലയാളികളാണ് കുടുംബവുമായി യുകെയിലെത്താൻ കെയർ വിസയെയും സ്റ്റുഡൻറ് വിസയെയും ആശ്രയിക്കുന്നത്. വിസ ലഭിക്കുന്നതിനുള്ള ശമ്പള പരുധിയിൽ നിന്ന് എൻഎച്ച്എസ് ജീവനക്കാരെ ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ സ്വകാര്യ കെയർ മേഖലയിൽ ജോലിക്കായി വരുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കുകയില്ല. കെയർ വിസയിൽ വരുന്നവരുടെ ആശ്രിതർക്ക് വിസ ലഭിക്കില്ലെന്ന പുതിയ നിയമം മലയാളികളെ സാരമായി തന്നെ ബാധിക്കും എന്നാണ് വിലയിരുത്തുന്നത് .
ന്യൂസ് ഡെസ്ക് മലയാളം യുകെ
പ്രായപൂർത്തിയാകാത്തവരും കുട്ടികളും അശ്ലീല ദൃശ്യങ്ങളും പോണോഗ്രാഫി വെബ്സൈറ്റുകളും ഉപയോഗിക്കുന്നത് തടയാൻ യുകെയിൽ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ നിലവിൽ വന്നു. പോണോഗ്രാഫി കാണുന്നത് കുട്ടികളിൽ ഒട്ടേറെ മാനസിക വൈകല്യങ്ങൾക്ക് കാരണമാകുന്നതായി നേരത്തെ തന്നെ പഠനങ്ങൾ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ പ്രശ്നത്തെ എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യാം എന്നതിന് ഫലപ്രദമായ ഒരു നിയമം നടപ്പിലാക്കാൻ സാധിച്ചിരുന്നില്ല. പോണോഗ്രാഫി സൈറ്റുകളിൽ പ്രവേശിക്കുന്നതിനുള്ള നിയമപരമായ പ്രായപരുധി 18 വയസ്സാണ് . എന്നാൽ ശരാശരി 13 വയസ്സ് പ്രായമുള്ള കുട്ടികൾ മുതൽ പോണോഗ്രാഫി സൈറ്റുകൾ സന്ദർശിക്കുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്.
പുതിയ നിയമം അനുസരിച്ച് അശ്ലീല ഉള്ളടക്കം പ്രദർശിപ്പിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്ന വെബ്സൈറ്റുകളിലും ആപ്പുകളിലും പ്രായപൂർത്തിയാകാത്ത കുട്ടികൾ ഇത്തരം ദൃശ്യങ്ങൾ കാണുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് കർശനമായ നിർദ്ദേശം നൽകപ്പെട്ടിട്ടുണ്ട്. ഇതിനായി നിർമ്മിത ബുദ്ധിയുടെ സേവനം ഉപയോഗപ്പെടുത്താനാണ് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത് . ഒൻപത് വയസ്സുള്ള കുട്ടികൾ വരെ ഇത്തരം ദൃശ്യങ്ങൾ കാണുന്നതായുള്ള വിവരങ്ങൾ ഇംഗ്ലണ്ടിലെ ചിൽഡ്രൻ കമ്മീഷണറുടെ ഓഫീസ് 2021 – 2022 – ൽ നടത്തിയ പഠനത്തിൽ പുറത്തുവന്നിരുന്നു.
ഇത്തരം സൈറ്റുകളിലും ആപ്പുകളിലും പ്രവേശിക്കുന്ന വ്യക്തികൾ തെറ്റായ പ്രായവിവരങ്ങൾ നൽകിയാലും അവരുടെ മറ്റു വിവരങ്ങൾ വിശകലനം ചെയ്ത് പ്രായം കണ്ടെത്താൻ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗപ്പെടുത്താനാണ് നീക്കം. സൈറ്റുകളിൽ പ്രവേശിക്കുന്നവരുടെ ഫോട്ടോകളിൽ കൂടി അവരുടെ പ്രായം നിർണയിക്കപ്പെടും. പ്രായം തെളിയിക്കുന്നതിനുള്ള മറ്റ് ഐഡികൾ നൽകുന്നതും നിർദ്ദേശങ്ങളുടെ ഭാഗമായി ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ട്. പോണോഗ്രാഫി കാണുന്നതിൽ നിന്ന് കുട്ടികളെ തടയുന്നതിനൊപ്പം മുതിർന്നവരുടെ സ്വകാര്യതയും സ്വതന്ത്രവും സംരക്ഷിക്കാനാണ് തങ്ങളുടെ നീക്കമെന്ന് മീഡിയ റെഗുലേറ്റർ ഓഫ്‌കോം സിഇഒ മെലാനി ഡോവ്സ് അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
സർക്കാരുമായുള്ള ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാർ ഈ മാസവസാനവും അടുത്തവർഷം ആദ്യവും വീണ്ടും സമരം പ്രഖ്യാപിച്ചു. ഡിസംബർ 20 ബുധനാഴ്ച രാവിലെ 7 മുതൽ ഡിസംബർ 23 ശനിയാഴ്ച രാവിലെ 7 മണി വരെയാണ് ആദ്യ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്തവർഷം ജനുവരി 3 ബുധനാഴ്ച രാവിലെ 7 മുതൽ ജനുവരി 9 ചൊവ്വാഴ്ച രാവിലെ 7 വരെയാണ് പണിമുടക്കിന്റെ രണ്ടാം ഘട്ടം പ്രഖ്യാപിച്ചിരിക്കുന്നത്.
ഡിസംബറിൽ മൂന്നു ദിവസവും അടുത്തവർഷം ജനുവരിയിൽ 6 ദിവസവുമായി നടക്കുന്ന പണിമുടക്ക് എൻഎച്ച്എസിന്റെ പ്രവർത്തനങ്ങളുടെ താളം തെറ്റിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. പണിമുടക്ക് ദിവസങ്ങളിലെ ഒരു ഷിഫ്റ്റിലും പങ്കെടുക്കരുതെന്നാണ് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ തങ്ങളുടെ അംഗങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ശമ്പള തർക്കം പരിഹരിക്കുന്നതിന് മന്ത്രിമാരും യൂണിയൻ പ്രതിനിധികളും തമ്മിൽ നിരവധി ചർച്ചകൾ നടത്തിയെങ്കിലും പരാജയം ആയിരുന്നു ഫലം . അഞ്ചാഴ്ചത്തെ ചർച്ചകൾക്ക് ഒടുവിൽ തങ്ങൾക്ക് അംഗീകരിക്കാൻ സാധിക്കുന്ന ഒരു ശമ്പള ഓഫർ നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടതിനാലാണ് തങ്ങൾ പണിമുടക്കാൻ നിർബന്ധിതരായിരിക്കുന്നതെന്ന് ബി എം എ ജൂനിയർ ഡോക്ടേഴ്സ് കമ്മിറ്റി കോ-ചെയർമാൻമാരായ ഡോ. റോബർട്ട് ലോറൻസും ഡോ. വിവേക് ത്രിവേദിയും പറഞ്ഞു.
പണിമുടക്കിന് മുൻപ് തങ്ങൾക്ക് കൂടി അംഗീകരിക്കാൻ പറ്റുന്ന ഒരു ഓഫർ നൽകുകയാണെങ്കിൽ സമരത്തിൽ നിന്ന് പിന്മാറുമെന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ ചർച്ചകളിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടും ഡോക്ടർമാർ സമരം പ്രഖ്യാപിച്ചത് നിരാശജനകമാണെന്നാണ് സമര പ്രഖ്യാപനത്തോട് ഹെൽത്ത് സെക്രട്ടറി വിക്ടോറിയ അറ്റ്കിൻസ് പ്രതികരിച്ചത്. കഴിഞ്ഞ ദിവസം എൻഎച്ച്എസ് വെയിറ്റിംഗ് ലിസ്റ്റ് കുറയ്ക്കുന്നതിനുള്ള റിഷി സുനക് സർക്കാരിൻറെ നീക്കങ്ങൾ പരാജയപ്പെട്ടതിന് പണിമുടക്കുകളെ പഴിചാരാൻ ഹെൽത്ത് സെക്രട്ടറി ശ്രമിച്ചത്തിന്റെ പിന്നാലെയാണ് പുതിയ പണിമുടക്കുമായി ജൂനിയർ ഡോക്ടർമാർ രംഗത്ത് വന്നത്. ഈ വർഷം സെപ്റ്റംബറിൽ എൻഎച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് 7.77 ദശലക്ഷമായി ഉയർന്നത് കടുത്ത ഭീഷണിയാണ് ആരോഗ്യ മേഖലയിൽ ഉയർത്തിയിരിക്കുന്നത്. ഡോക്ടർമാരുടെയും നേഴ്സുമാരുടെയും പണിമുടക്കുകൾ മൂലം 1.1 ദശലക്ഷം അപ്പോയിന്റ്‌മെന്റുകൾ ആണ് ഇതുവരെ എൻഎച്ച്എസിന് പുന:ക്രമീകരിക്കേണ്ടതായി വന്നത് .
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇറ്റലിയിലെ ഏറ്റവും സുന്ദരനായി തെരഞ്ഞെടുക്കപെട്ട യുവാവ് വൈദികവൃത്തിയിൽ തൻെറ മോഡലിംഗ് ജോലി ഉപേക്ഷിച്ചു. 2019-ൽ ഫാഷൻ ഗ്രൂപ്പായ ABE സംഘടിപ്പിച്ച ഒരു മത്സരത്തിൽ തൻെറ പതിനേഴാം വയസ്സിലാണ് ഇറ്റലിയിലെ ഏറ്റവും സുന്ദരനായി എഡോർഡോ സാന്റിനിയെ തിരഞ്ഞെടുത്തത്. ഒരു കലാകാരൻ എന്ന നിലയിൽ നാടകവും നൃത്തവും പഠിച്ച് ഉന്നതനിലയിൽ എത്തുകയെന്ന സ്വപ്നം സാക്ഷാത്കരിച്ചതിന് ശേഷം തന്റെ വിശ്വാസത്തിനായി തന്റെ കരിയർ ഉപേക്ഷിക്കുമെന്ന് ശനിയാഴ്ച സോഷ്യൽ മീഡിയയിലൂടെ എഡോർഡോ പങ്കുവച്ചിരുന്നു.
ഫ്ലോറൻസിനടുത്തുള്ള ഒരു സെമിനാരിയിൽ ചേർന്നതായും യുവാവ് പറഞ്ഞു. മോഡലിംഗ് ജോലിയും അഭിനയവും നൃത്തവും ഉപേക്ഷിക്കാൻ താൻ തീരുമാനിച്ചെന്നും എന്നാൽ അവയോടുള്ള ഇഷ്‌ടം എന്നും നിലനിൽക്കുമെന്നും ഇരുപത്തൊന്നുകാരനായ എഡോർഡോ പറഞ്ഞു. ഇനി മുതൽ അവയെ വ്യത്യസ്തമായി സമീപിക്കുമെന്നും എല്ലാം ദൈവത്തിനായി സമർപ്പിക്കുന്നുവെന്നും തൻെറ പ്രസ്‌താവനയിൽ യുവാവ് കൂട്ടിച്ചേർത്തു.
കാസ്റ്റൽ ഫിയോറന്റീനോ സ്വദേശിയാണ് എഡോർഡോ സാന്റിനി. 21-ാം വയസ്സിലാണ് തൻെറ മാതാപിതാക്കൾ വിവാഹം ചെയ്‌തത്. തൻെറ 21-ാം വയസ്സിൽ വൈദിക പാതയിലേക്ക് നീങ്ങാനാണ് വിളി ലഭിച്ചിരിക്കുന്നതെന്ന് എഡോർഡോ പറയുന്നു. ഇൻസ്റ്റാഗ്രാമിൽ ഏകദേശം 7,000 ഫോളോവേഴ്‌സുണ്ട് എഡോർഡോയ്ക്ക്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിലേക്ക് വരാൻ ആഗ്രഹിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് നിരാശ സമ്മാനിക്കുന്ന പുതിയ കുടിയേറ്റ നിയമങ്ങൾ ആഭ്യന്തര സെക്രട്ടറി പ്രഖ്യാപിച്ചു. സ്കിൽഡ് വർക്കർ വിസ ലഭിക്കാനുള്ള വിദേശ തൊഴിലാളികളുടെ ഏറ്റവും കുറഞ്ഞ ശമ്പളം 26,200 പൗണ്ടിൽ നിന്ന് 38, 700 പൗണ്ട് ആയി ഉയർത്തി. ഇതോടെ കഴിഞ്ഞവർഷം യുകെയിലേയ്ക്ക് വരാൻ യോഗ്യത നേടിയ 3 ലക്ഷം പേർ ഭാവിയിൽ അയോഗ്യരാകും. ഫാമിലി വിസയ്ക്കുള്ള ഏറ്റവും കുറഞ്ഞ വരുമാനവും 38,700 പൗണ്ട് ആയി ഉയർത്തിയിട്ടുണ്ട്.
വിസ ലഭിക്കുന്നതിനുള്ള ശമ്പള പരുധിയിൽ നിന്ന് എൻഎച്ച്എസ് ജീവനക്കാരെ ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ സ്വകാര്യ കെയർ മേഖലയിൽ ജോലിക്കായി വരുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കുകയില്ല. കെയർ വിസയിൽ വരുന്നവരുടെ ആശ്രിതർക്ക് വിസ ലഭിക്കില്ലെന്ന പുതിയ നിയമം മലയാളികളെ സാരമായി തന്നെ ബാധിക്കും എന്നാണ് വിലയിരുത്തുന്നത്. ഒട്ടേറെ മലയാളികളാണ് കുടുംബവുമായി യുകെയിലെത്താൻ കെയർ വിസയെയും സ്റ്റുഡൻറ് വിസയെയും ആശ്രയിക്കുന്നത്. ആരോഗ്യ പരിചരണ വിസകളുടെ ദുരുപയോഗം വർഷങ്ങളായി നടക്കുന്നുണ്ടെന്നാണ് എംപിമാർക്ക് നൽകിയ പ്രസ്താവനയിൽ ആഭ്യന്തര സെക്രട്ടറി ജെയിംസ് ക്ലെവർലി പറഞ്ഞു .
2022 -ൽ മൊത്തം കുടിയേറ്റം 745,000 ആയി ഉയർന്നതായി ഔദ്യോഗിക കണക്കുകൾ പുറത്തുവന്നിരുന്നു. ഇത് എക്കാലത്തെയും സർവ്വകാല റെക്കോർഡ് ആണ് . കുടിയേറ്റം കൂടിയതിനോട് അനുബന്ധിച്ച് കടുത്ത വിമർശനങ്ങളാണ് പ്രതിപക്ഷത്തു നിന്നും ഭരണപക്ഷത്തു നിന്നു തന്നെയും സർക്കാർ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത് . 2024 – ൽ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി കുടിയേറ്റം കുറയ്ക്കേണ്ടത് സർക്കാരിന് അഭിമാന പ്രശ്നമായി മാറിയിരിക്കുകയാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- കുടിയേറ്റക്കാരെ വീണ്ടും പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ് ബ്രിട്ടീഷ് സർക്കാറിന്റെ പുതിയ തീരുമാനം. 2024 ജനുവരി മുതൽ കുടിയേറ്റക്കാരുടെ ഹെൽത്ത് സർചാർജ് വീണ്ടും വർദ്ധിപ്പിക്കാനാണ് ബ്രിട്ടീഷ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇമിഗ്രേഷൻ ഹെൽത്ത് സർചാർജിന്റെ പ്രാഥമിക നിരക്ക് പ്രതിവർഷം 624 പൗണ്ടിൽ നിന്നും 1035 പൗണ്ടിലേക്ക് വർദ്ധിപ്പിക്കാനാണ് സർക്കാർ തീരുമാനമായിരിക്കുന്നത്. വിദ്യാർത്ഥികൾക്കും 18 വയസ്സിന് താഴെയുള്ള അപേക്ഷകർക്കും, സർചാർജ് പ്രതിവർഷം 470 പൗണ്ടിൽ നിന്നും 776 പൗണ്ടായി വർദ്ധിക്കും. ഇമിഗ്രേഷൻ ഹെൽത്ത് സർചാർജ് എന്നത് യുകെയിൽ പ്രവേശനത്തിനോ താമസത്തിനോ വേണ്ടി ഒരു അപേക്ഷ സമർപ്പിക്കുമ്പോൾ നൽകേണ്ട നിർബന്ധിത മുൻകൂർ പേയ്‌മെന്റാണ്. പുതിയ തീരുമാനം നടപ്പിലാക്കുന്നതിന് മുമ്പ് അപേക്ഷകൾ സമർപ്പിക്കുന്നവർക്ക്, ഉയർന്ന സർചാർജ് ബാധകമാകില്ല. കരട് നിയമനിർമ്മാണത്തിന് ഇനിയും പാർലമെന്റ് അംഗീകാരം നൽകിയിട്ടില്ലെങ്കിലും, ഇത് പൂർത്തിയായാൽ ഉടൻ ഉത്തരവ് നടപ്പിലാക്കും.
ഇമിഗ്രേഷൻ ഹെൽത്ത് സർചാർജിന്റെ പേയ്‌മെന്റ് കുടിയേറ്റക്കാർക്ക് അവരുടെ വിസയുടെ കാലയളവിലുടനീളം യുകെയിലെ ദേശീയ ആരോഗ്യ സേവനത്തിലേക്ക് പ്രവേശനം നേടാൻ സഹായിക്കുന്നതാണ്. യുകെയിലേക്കെത്തുന്ന സന്ദർശകരും, ഇ യു സെറ്റിൽമെന്റ് സ്കീമിന് കീഴിൽ അപേക്ഷിക്കുന്നവരും ഹെൽത്ത് ആന്റ് കെയർ വ്യവസ്ഥകൾക്ക് കീഴിൽ അപേക്ഷിച്ചവരുമാണ് സാധാരണയായി ഈ സർചാർജിൽ നിന്നും ഒഴിവാക്കപ്പെടുന്നത്.
ദേശീയ ആരോഗ്യ സേവനത്തിലെ ജീവനക്കാരും അവരുടെ ആശ്രിതരും ഈ സർചാർജിൽ നിന്നും ഒഴിവായിരിക്കുമെന്ന് ഹോം ഓഫീസ് ഒരിക്കൽ കൂടി സ്ഥിരീകരിച്ചുണ്ട്. കൂടാതെ, യുകെയ്ക്ക് പുറത്ത് നിന്ന് ആറ് മാസത്തിൽ താഴെ കാലാവധിയുള്ള ഇമിഗ്രേഷൻ അനുമതിക്ക് അപേക്ഷിക്കുന്നവരെ ആരോഗ്യ സർചാർജ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 2020 ഒക്ടോബറിന് ശേഷം ഹെൽത്ത് സർചാർജ് സർക്കാർ വർദ്ധിപ്പിച്ചിട്ടില്ല. ആരോഗ്യ പരിപാലനത്തിന്റെ വർദ്ധിച്ച ചെലവും കുടിയേറ്റക്കാരുടെ ജനസംഖ്യാ വർദ്ധനവ് ചെലുത്തുന്ന അധിക സമ്മർദ്ദവും മൂലമാണ് ഇത്തരം ഒരു തീരുമാനത്തിലേയ്ക്ക് സർക്കാർ എത്തിയതെന്ന് ഹോം ഓഫീസ് പത്രക്കുറിപ്പിൽ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെ എക്സിറ്ററിന് സമീപമുള്ള സിറ്റണിൽ മരിച്ച കോട്ടയം ചിങ്ങവനം കൊച്ചുപറമ്പിൽ കെ.എ. സക്കറിയയുടെയും സൂസമ്മയുടെയും മകനായ ടോണി സക്കറിയുടെ പൊതു ദർശനം ഇന്ന് ഡിസംബർ 5 – ന് ഹൊണിറ്റണിലെ ഹോളി ഫാമിലി ചർച്ചിൽ ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. ടോണിയുടെ ഒപ്പം ജോലി ചെയ്തിരുന്നവർ, സുഹൃത്തുക്കൾ, വിവിധ മലയാളി അസോസിയേഷൻ എന്നിവരുടെ നേതൃത്വത്തിലാണ് പൊതു ദർശനം ക്രമീകരിച്ചിരിക്കുന്നത്.
ടോണി വെറും നാലുമാസം മാത്രമേ ആയിട്ടുള്ളൂ യുകെയിൽ എത്തിയിട്ട്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് ടോണി നാട്ടിലെത്തി തന്റെ കുട്ടികളെ യുകെയിലേയ്ക്ക് കൂട്ടി കൊണ്ടുവന്നത്. ടോണിയുടെ മരണം പുറംലോകം അറിഞ്ഞത് മക്കൾ നാട്ടിലേക്ക് വീഡിയോ കോൾ ചെയ്തതിനെ തുടർന്നാണ്. സംഭവം അറിഞ്ഞ് പാരാമെഡിക്കൽ ടീം സ്ഥലത്തെത്തിയിരുന്നു. ക്നാനായ സമുദായത്തിൽ പെട്ടയാളാണ് ടോണി. ചുരുങ്ങിയ സമയം കൊണ്ട് എക്സിറ്ററിലെ മലയാളി സമൂഹവുമായി നല്ല ഒരു ബന്ധം ടോണി സ്ഥാപിച്ചിരുന്നു.
പൊതു ദർശനചടങ്ങുകൾ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ലക്ഷങ്ങൾ ഏജൻസിക്ക് നൽകി സ്വപ്നഭൂമിയായ യുകെയിലെത്തി ജോലിയും കൂലിയും ഇല്ലാതെ ഇരിക്കുക. അടുത്തിടെയായി ഒട്ടേറെ മലയാളി നേഴ്സുമാരും കെയർ വിസയിൽ എത്തിയവരുമാണ് ആത്മഹത്യയിലേക്ക് തള്ളി വിടുന്ന ഇത്തരം ദുരവസ്ഥയിലൂടെ കടന്നുപോകുന്നത്. കേരളത്തിൽ ഇരുന്ന് തട്ടിപ്പിന് കുടപിടിക്കുന്ന ഏജൻസികൾ ഇത്തരം സാഹചര്യത്തിൽ യാതൊരു പരുക്കും പറ്റാതെ രക്ഷപ്പെടുകയാണ് പതിവ്. എന്നാൽ പാവപ്പെട്ട നേഴ്സുമാരുടെ ചോരയൂറ്റുന്ന ഏജൻസികൾക്കെതിരെയുള്ള പോരാട്ടം ബ്രിട്ടീഷ് പാർലമെൻറ് വരെ
ചർച്ച ആയതിനെ തുടർന്ന് ശക്തമായ നടപടികളുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഹോം ഓഫീസ്.
യുകെയിൽ ജോലിക്കായി ആർക്കെങ്കിലും പണം നൽകേണ്ടതായി വന്നിട്ടുണ്ടെങ്കിൽ അക്കാര്യം അറിയിക്കാനാണ് ഹോം ഓഫീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഏതെങ്കിലും രീതിയിൽ ചൂഷണത്തിന് ഇരയായവരോ അല്ലെങ്കിൽ അത്തരം സംഭവങ്ങളെ കുറിച്ച് അറിവുള്ളവർക്ക് വിവരങ്ങൾ കൈമാറാം. ഇങ്ങനെ ഹോം ഓഫീസിന് ഇൻഫർമേഷൻ കൈമാറുന്നവരെ കുറിച്ചുള്ള വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. തങ്ങളെ കുറിച്ചുള്ള വിവരങ്ങൾ രഹസ്യമാക്കി വച്ചും വിവരങ്ങൾ കൈമാറാനുള്ള സൗകര്യം ഹോം ഓഫീസ് നൽകിയിട്ടുണ്ട് .
തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ രാവിലെ രണ്ടു മണിക്കൂര്‍ സമയത്തേക്ക് 02087672777 എന്ന സൗജന്യ നിയമ സഹായ നമ്പറില്‍ വിളിക്കുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഏജന്റുമാരുടേയോ തൊഴിലുടമയുടേയോ ചൂഷണത്തിന് നിങ്ങള്‍ ഇരയാവുകയോ അല്ലെങ്കില്‍ അത്തരം സംഭവങ്ങളെ കുറിച്ച് അറിവ് ലഭിക്കുകയോ ചെയ്താല്‍ചുവടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്.
ഇ-മെയിൽ : [email protected], [email protected]
വെബ്സൈറ്റ് : https://www.gov.uk/report-immigration-crime
വിളിക്കുന്ന ആളുടെ ഒരു വിവരവും വെളിപ്പെടുത്താതെ തന്നെ റിപ്പോർട്ട് ചെയ്യാൻ റിപ്പോർട്ട് ചെയ്യാൻ താഴെ പറയുന്ന നമ്പറുകളിൽ ഏതെങ്കിലും വിളിക്കാം.
Immigration Enforcement hotline: 0300 123 7000
Crimestoppers: www.crimestoppers-uk.org, 0800 555111
The Anti-Terrorist hotline: www.met.police.uk, 0800 789 321
നേഴ്സിംഗ് തട്ടിപ്പിനോട് അനുബന്ധിച്ച് ഒട്ടേറെ പേരാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത് , ഇതിനെ തുടർന്ന് പല ഏജൻസികളുടെയും അംഗീകാരം റദ്ദാക്കിയിരുന്നു. ബ്രിട്ടീഷ് സർക്കാരിൻറെ നീക്കം ഏത് വിധേയനെയും സാമ്പത്തിക ലാഭം മാത്രം നോക്കി തട്ടിപ്പ് നടത്താൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ഏജൻസികൾക്ക് ഒരു മുന്നറിയിപ്പാണ്
ന്യൂസ് ഡെസ്ക് മലയാളം യുകെ
എത്രപേർ എ ,ബി,സി,ഡി അക്ഷരമാല ക്രമം ഈണത്തിൽ ചൊല്ലി കേൾക്കുകയും പഠിക്കുകയും ചെയ്തിട്ടുണ്ടാവും. അക്ഷരമാലയും ഭാഷയുടെ ബാലപാഠങ്ങളും പഠിക്കുന്നതിന് സംഗീതത്തിനും ഈണത്തിനും താളത്തിനും സുപ്രധാനമായ സ്ഥാനമുണ്ടെന്ന കണ്ടെത്തലുമായി ഗവേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുകയാണ് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി . ഇംഗ്ലീഷ് അക്ഷരമാല ഈണത്തിൽ ചൊല്ലുന്നതും നേഴ്സറി റൈമുകളിലും പാട്ടുകളിലും കാണുന്നതുപോലെയുള്ള സ്വരത്തിന്റെ ഉയർച്ച താഴ്ചകളും താളങ്ങളും ശിശുക്കളെ ഭാഷാ ബാലപാഠങ്ങൾ പഠിക്കുന്നതിന് സഹായിക്കും എന്നാണ് പഠനത്തിലെ കണ്ടെത്തൽ .
ഏഴുമാസം പ്രായമാകുന്നതു വരെ കുട്ടികൾ സംഭാഷണങ്ങളിലെ സ്വരസൂചക വിവരങ്ങൾ തിരിച്ചറിയുന്നില്ലന്ന നിർണ്ണായക കണ്ടെത്തലുകളും ഗവേഷണത്തിലുണ്ട് . നേച്ചർ കമ്മ്യൂണിക്കേഷൻ ജേർണലിലാണ് ഭാഷാ പഠനത്തിൽ നിർണ്ണായകമാണെന്ന് കരുതപ്പെടുന്ന കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കുട്ടികളുടെ ഭാഷാപഠന വൈകല്യങ്ങളെ ഫലപ്രദമായ രീതിയിൽ ഗവേഷണഫലം പ്രയോജനപ്പെടുത്താമെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്.
ഏകദേശം 7 മാസം വരെ സംസാരത്തിലെ വ്യക്തിഗത ശബ്ദങ്ങൾ തിരിച്ചറിയപ്പെടുന്നില്ലെന്നത് പ്രധാനപ്പെട്ട കാര്യമാണെന്ന് ഗവേഷണത്തെ നയിച്ച കേംബ്രിഡ്ജ് സർവ്വകലാശാലയിലെ ന്യൂറോ സയന്റിസ്‌റ്റായ പ്രൊഫ. ഉഷാ ഗോസാമി പറഞ്ഞു. എന്നാൽ ബോട്ടിൽ പോലെയുള്ള ചില വാക്കുകൾ മാത്രം കുട്ടികൾ തിരിച്ചറിയുന്നതായും കണ്ടെത്തിയിട്ടുണ്ട്. മാതാപിതാക്കൾ അവരുടെ മക്കളോട് കഴിയുന്നത്ര സംസാരിക്കുകയും പാടുകയും ചെയ്യണം. ജനിച്ച ആദ്യ മാസങ്ങളിൽ കുട്ടികൾ ഭാഷയോട് എങ്ങനെ പ്രതികരിക്കുന്നു എന്ന് അറിയാൻ ഗവേഷകർ അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് കുട്ടികളുടെ തലച്ചോറിന്റെ പ്രവർത്തനം രേഖപ്പെടുത്തുകയാണ് ചെയ്തത്. ഗവേഷണത്തെ നയിച്ച ഇന്ത്യക്കാരിയായ പ്രൊഫ. ഉഷാ ഗോസാമി ഡൽഹി സർവകലാശാലയിൽ നിന്നാണ് സൈക്കോളജിയിൽ പഠനം പൂർത്തിയാക്കിയത്
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇസ്രയേൽ :- ഒക്‌ടോബർ 7-ന് ഹമാസിന്റെ നേതൃത്വത്തിലുള്ള ഭീകരർ നടത്തിയ ലൈംഗികാതിക്രമങ്ങളുടെ പുതിയ ദൃക്‌സാക്ഷി വിവരണങ്ങൾ ഞായറാഴ്ച പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ പുറത്തുകൊണ്ടുവന്നിരിക്കുകയാണ്. ക്രൂരമായ യുദ്ധത്തിന്റെ തുടക്കത്തിൽ ഹമാസ് ഭീകരർ ചെറുപ്പക്കാരായ, നിരപരാധികളായ സ്ത്രീകളോട് ചെയ്യുന്നത് താൻ കണ്ട ഭയാനകമായ കാര്യങ്ങളെക്കുറിച്ച് ഒക്ടോബർ 7-ലെ കൂട്ടക്കൊലയിൽ നിന്ന് രക്ഷപ്പെട്ട ഒരാളാണ് തുറന്നു പറഞ്ഞിരിക്കുന്നത്. നഗ്നയാക്കാൻ വിസമ്മതിച്ച ഒരു സ്ത്രീയുടെ ശിരഛേദം ചെയ്ത തല റോഡിന് കുറുകെ ഉരുളുന്നത് താൻ കണ്ടതിന്റെയും, സൂപ്പർനോവ ഫെസ്റ്റിവലിൽ 10 ഹമാസ് ഗുണ്ടകൾ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യുകയും വെടിവെച്ച് കൊല്ലുകയും ചെയ്തതിന്റെ ഭയാനകമായ കഥകൾ വെളിപ്പെടുത്തിയിരിക്കുന്നത് ലോകമെമ്പാടുമുള്ള മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്.
ഹമാസ് ഗുണ്ടാസംഘം യുവാക്കളും യുവതികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകളെ ക്രൂരമായി കൊലപ്പെടുത്തുകയും മർദിക്കുകയും ബലാത്സംഗം ചെയ്യുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്ത ഒക്ടോബർ 7 ന് നടത്തിയ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടയാളാണ് 39 കാരനായ യോനി സാഡോൺ . മാലാഖയുടെ മുഖമുള്ള സുന്ദരികളിൽ ഒരാൾ ഹമാസിന്റെ ക്രൂരതയുടെ മുൻപിൽ ജീവനുവേണ്ടി അപേക്ഷിക്കുന്നത് തന്റെ മുൻപിൽ ഇപ്പോഴും തനിക്ക് കാണാമെന്ന് അദ്ദേഹം പറഞ്ഞു.
ഒരു സംഗീത പരിപാടി നടക്കുന്നതിനിടെയാണ് ഹമാസ് ഭീകരർ അതിക്രമിച്ചു കയറി ആക്രമണം ആരംഭിച്ചത്. എന്നാൽ ഫെസ്റ്റിവലിലെ ഒരു സംഗീത വേദിയുടെ അടിയിൽ ഒളിച്ചതിനാൽ ശാരീരികമായി പരിക്കേൽക്കാതെ താൻ രക്ഷപ്പെടുകയായിരുന്നുവെന്ന് സാഡോൺ പറഞ്ഞു. തലയോട്ടിൽ വെടിയേറ്റ് ഒരു സ്ത്രീ തന്റെ മുന്നിലേക്ക് വീണാണ് മരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അന്ന് കണ്ട ഭീകരമായ ദൃശ്യങ്ങൾ തന്നെ ഇപ്പോഴും വേട്ടയാടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ സ്ത്രീകൾക്കെതിരെ നടത്തിയ ലൈംഗിക അതിക്രമങ്ങളെ കുറിച്ച് വലിയ അന്വേഷണമാണ് ഇസ്രായേലി പോലീസ് ആരംഭിച്ചിരിക്കുന്നത്. ലൈംഗിക കുറ്റകൃത്യങ്ങൾ ആസൂത്രണത്തിന്റെ ഭാഗമായിരുന്നുവെന്നും ആളുകളെ ഭയപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് ഇപ്പോൾ വ്യക്തമാണെന്നും അന്വേഷണത്തിനു നേതൃത്വം നൽകുന്ന ഷെല്ലി ഹരുഷ് പറഞ്ഞു. ആയിരക്കണക്കിന് മൊഴികളും ഫോട്ടോഗ്രാഫുകളും വീഡിയോ ക്ലിപ്പുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്.