ന്യൂസ് ഡെസ്ക്, മലയാളം യുകെ
ജൂൺ 4-ാം തീയതി ഫലപ്രഖ്യാപനം നടന്നപ്പോൾ എല്ലാ പ്രവചനങ്ങളെയും കാറ്റിൽ പറത്തി നിർണ്ണായക മാറ്റങ്ങളാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ സംഭവിച്ചത്. അതിരാവിലെ 4 മണി മുതൽ വാശിയേറിയ ചർച്ചകളും സംവാദങ്ങളും ആണ് കേരളത്തിലെയും ദേശീയതലത്തിലെയും തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് യുകെയിലുടനീളമുള്ള മലയാളികളുടെ ഇടയിൽ നടന്നത്. അതിൽ ഏറ്റവും കൂടുതൽ ചർച്ചയായത് രാഹുൽഗാന്ധി രണ്ട് മണ്ഡലങ്ങളിലും ജയിച്ച സാഹചര്യത്തിൽ ആര് ഇനി വയനാട് മണ്ഡലത്തിൽ മത്സരിക്കും എന്നുള്ളതായിരുന്നു.
യുകെ മലയാളികൾ ആഗ്രഹിച്ചതു പോലെ പ്രിയങ്ക ഗാന്ധി ലോകമെങ്ങുമുള്ള മലയാളികളുടെ പ്രിയങ്കരിയായി കേരളത്തിൽ മത്സരിക്കുമെന്നുള്ളത് ഏകദേശം ഉറപ്പായതായാണ് സൂചനകൾ. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഉടൻ വയനാട്ടിൽ നാമനിർദ്ദേശം സമർപ്പിക്കും. അങ്ങനെ ഇന്ദിരയുടെ കൊച്ചുമകനും കൊച്ചുമകളും കേരളത്തിൽ നിന്നുള്ള എംപിമാരായി ചരിത്രം സൃഷ്ടിക്കാനാണ് ഒരുങ്ങുന്നത്.
യുകെയിലെ തിരഞ്ഞെടുപ്പ് അവലോകന മലയാളി കൂട്ടായ്മകളിൽ വയനാട്ടിലേയ്ക്ക് പ്രിയങ്ക ഗാന്ധി വരാനുള്ള ആഗ്രഹം ഒട്ടേറെ പേർ നേരത്തെ പ്രകടിപ്പിച്ചിരുന്നു. ഗാന്ധി കുടുംബത്തോട് എപ്പോഴും വൈകാരികമായ അടുപ്പമുള്ളവരാണ് യുകെ മലയാളികൾ. കടുത്ത രാഷ്ട്രീയ പ്രതിസന്ധി നേരിട്ട അവസരത്തിൽ രാഹുൽഗാന്ധിക്ക് താങ്ങും തണലുമായിരുന്നവരാണ് വയനാട്ടിലെ വോട്ടർമാർ. ഈ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലും രണ്ടിടത്തും വിജയിക്കുകയാണെങ്കിൽ വയനാട് ഉപേക്ഷിക്കാനുള്ള വിമുഖത രാഹുൽ ഗാന്ധി പ്രകടിപ്പിച്ചിരുന്നു. പ്രിയങ്ക ഗാന്ധിയെ നിർത്തുന്നതിലൂടെ രാഹുൽ ഗാന്ധി മണ്ഡലം കൈയ്യൊഴിയുന്നുവെന്ന എതിരാളികളുടെ പ്രചാരണത്തെയും തടയിടാനാവുമെന്നാണ് കോൺഗ്രസ് ലക്ഷ്യം വയ്ക്കുന്നത്. പ്രിയങ്ക ഗാന്ധി അമേഠിയിൽ മത്സരിക്കാതിരുന്നതിന്റെയും പിന്നിലും രാഹുൽ എം.പി സ്ഥാനമൊഴിയുമ്പോൾ വയനാട്ടിൽ മത്സരിക്കും എന്ന ലക്ഷ്യം വച്ചായിരുന്നു .
ഇതിനിടെ കെ . മുരളീധരൻ വയനാട്ടിൽ മത്സരിക്കും എന്ന രീതിയിലുള്ള പ്രചാരണങ്ങൾ അസ്ഥാനത്താണെന്നാണ് അറിയാൻ സാധിച്ചത്. ദേശീയ രാഷ്ട്രീയത്തിനു പകരം കേരളത്തിൽ സജീവമാകാനാണ് അദ്ദേഹം താത്‌പര്യപ്പെടുന്നത്. നേരത്തെ കെപിസിസി പ്രസിഡൻ്റായിരുന്ന കെ മുരളീധരൻ സംഘടനാതലത്തിലും മറ്റും കേരളത്തിൽ സജീവമാകുന്നത് ചിലർക്ക് ഭീഷണിയാകുമെന്ന കണക്കുകൂട്ടലുകളാണ് അദ്ദേഹത്തെ ലോക്സഭയിലേയ്ക്ക് വീണ്ടും മത്സരിപ്പിക്കാനുള്ള ചർച്ചകൾക്ക് പിന്നിലെന്ന സംസാരവും നിലവിലുണ്ട്. നിലവിലെ കെപിസിസി പ്രസിഡന്റ് കെ സുധാകരനും കെ മുരളീധരനും ഒത്തുചേർന്ന ഒരു അച്ചുതണ്ട് കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ രൂപപ്പെട്ടാലും അത്ഭുതപ്പെടാനില്ല. കഴിഞ്ഞ ദിവസം കെ മുരളീധരന്റെ വീട്ടിലെത്തി കെപിസിസി പ്രസിഡൻറ് നടത്തിയ ചർച്ചകൾ രാഷ്ട്രീയ കേരളം ആകാംക്ഷയോടെയാണ് ഉറ്റു നോക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ചാനൽ കടക്കുന്നതിനിടെ ബോട്ട് അപകടത്തിൽപ്പെട്ട കുട്ടികൾ ഉൾപ്പെടെ 80 ഓളം കുടിയേറ്റക്കാരെ രക്ഷപ്പെടുത്തി. വ്യാഴാഴ്ച രാവിലെ കെൻ്റ് തീരത്ത് നിന്ന് 10 മൈൽ അകലെ കുടിയേറ്റക്കാരുടെ ബോട്ട് അപകടത്തിൽ പെട്ടെന്നുള്ള വാർത്ത പുറത്ത് വന്നതിനു പിന്നാലെ രണ്ട് ബോർഡർ ഫോഴ്‌സ് കപ്പലുകൾ, രണ്ട് ലൈഫ് ബോട്ടുകൾ, രണ്ട് ഫ്രഞ്ച് കപ്പലുകൾ, രണ്ട് കോസ്റ്റ്ഗാർഡ് ഹെലികോപ്റ്ററുകൾ എന്നിവ ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുകയായിരുന്നു. അപകടത്തിന് പിന്നാലെ ലൈഫ് ബോട്ടുകൾ പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും ആളപായമൊന്നും ഇതുവരെയും റിപ്പോർട്ട് ചെയ്തിട്ടില്ല.യുകെ ലൈഫ് ബോട്ടുകൾ രക്ഷപ്പെടുത്തിയവരെ ഡോവറിലേക്ക് കൊണ്ടുപോകും.

ഹോം ഓഫീസിൻെറ കണക്കുകൾ പ്രകാരം ഈ വർഷത്തെ ആദ്യ നാല് മാസങ്ങളിൽ 7,500 കുടിയേറ്റക്കാർ ചെറിയ ബോട്ടുകൾ വഴി യുകെയിൽ എത്തിയിട്ടുണ്ട്. 2023-ൽ 29,437 കുടിയേറ്റക്കാർ ഫ്രാൻസിൽ നിന്ന് കെൻ്റ് തീരത്തെത്തിയിരുന്നു. ഇംഗ്ലീഷ് ചാനൽ വഴിയുള്ള കുടിയേറ്റം ജൂലൈ 4 ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കുടിയേറ്റത്തെ കുറിച്ചുള്ള ചർച്ചകളിൽ പ്രധാന പങ്ക് വഹിക്കുന്ന വിഷയങ്ങളിൽ ഒന്നാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്വിണ്ടനിൽ താമസിക്കുന്ന ഷെറിൻ ഡോണി അന്തരിച്ചു. ഡോണി ബെനഡിക്ടിന്റെ ഭാര്യയായ ഷെറിന് 39 വയസ്സ് മാത്രമായിരുന്നു പ്രായം. ഇവർക്ക് നാല് വയസ്സുള്ള ഒരു മകളുണ്ട്.
കുറെ നാളുകളായി ശ്വാസകോശസംബന്ധമായ ചികിത്സയിലായിരുന്നു ഷെറിൻ. ഏതാനും മാസങ്ങളായി വീട്ടിൽ തന്നെ ചികിത്സയിൽ കഴിയുകയായിരുന്നു. കഴിഞ്ഞദിവസം വീട്ടിൽ വെച്ചാണ് മരണം സംഭവിച്ചത്.
സൂറിച്ച് നിവാസിലെ റോബിൻ തുരുത്തി പള്ളിയുടെ മൂത്ത സഹോദരിയുടെ മകളാണ് പരേത . ഷെറിന്റെ അടുത്ത ബന്ധുക്കൾ യുകെയിൽ തന്നെയാണ് ഉള്ളത്. അതുകൊണ്ട് തന്നെ മൃതസംസ്കാരം യുകെയിൽ നടത്താനാണ് ബന്ധുക്കൾ തീരുമാനിച്ചിരിക്കുന്നത്.
പൊതുദർശനത്തിന്റെയും മൃതസംസ്കാരത്തിന്റെയും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും,
ഷെറിൻ ഡോണിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്ലാക്ക് കൺട്രിയിൽ വാഹന പരിശോധന നടത്തി വ്യാപകമായ രീതിയിൽ പോലീസ് ക്രമക്കേടുകൾ കണ്ടെത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. 40 ഓളം വാഹനങ്ങളാണ് ഇവിടെ പോലീസ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിക്കൽ, പാർക്കിംഗ് ലംഘനങ്ങൾ, റോഡ് സിഗ്നൽസ് അവഗണിക്കുക എന്നിവയുൾപ്പെടെ 22 കുറ്റകൃത്യങ്ങൾക്ക് പിഴ ചുമത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ജൂൺ 4 ചൊവ്വാഴ്ച നടന്ന സുരക്ഷാ ഓപ്പറേഷനിലാണ് ഇത്രയും കുറ്റകൃത്യങ്ങൾ കണ്ടുപിടിക്കപ്പെട്ടത്. നടപടിക്കിടെ അയോഗ്യനാക്കപ്പെട്ട ഒരാൾ തുടർന്നും വാഹനമോടിച്ചതിനെ തുടർന്ന് 30 വയസ്സുള്ള ഒരാൾ അറസ്റ്റിലാകുകയും ചെയ്തിട്ടുണ്ട്. കടുത്ത കുറ്റകൃത്യങ്ങളാണ് പോലീസ് പരിശോധനയിൽ കണ്ടുപിടിച്ചത്. മോഷ്ടിച്ച രണ്ട് വാഹനങ്ങളാണ് പരിശോധനയിൽ പോലീസ് പിടിച്ചെടുത്തത്.

നിയമലംഘനങ്ങൾ തടയാൻ യുകെയിൽ ഉടനീളം സമാനമായ ഓപ്പറേഷനുകൾ നടത്തുമെന്ന് പോലീസ് അറിയിച്ചു. റോഡ് സുരക്ഷയ്ക്ക് ഏറ്റവും മുന്തിയ പരിഗണനയാണ് നൽകുന്നതെന്ന് പോലീസ് പറഞ്ഞു. പരിശോധനകൾ കർശനമായി നടപ്പിലാക്കുന്നതിലൂടെ കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്താൻ സാധിക്കുമെന്നാണ് കരുതുന്നതെന്ന് മിഡ്‌ലാൻഡ് പോലീസിലെ ഓഫീസർ കാൾ ഷാച്ച് അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ 50 വയസ്സിന് താഴെയുള്ളവരിൽ ക്യാൻസർ ബാധിക്കുന്നവരുടെ എണ്ണം വളരെ കൂടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. രണ്ട് പതിറ്റാണ്ടിനിടെ ഈ പ്രായ പരുധിയിൽ ഉള്ള അർബുദ രോഗികളുടെ എണ്ണത്തിൽ 24 ശതമാനം വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്. യുകെ മലയാളികളുടെ ഇടയിലും അടുത്തിടെയുണ്ടായ മരണങ്ങളിൽ ഭൂരിഭാഗവും ക്യാൻസർ ബാധിച്ചും ഹൃദ്രോഗം മൂലവുമാണെന്ന് മലയാളം യുകെ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

പ്രധാനമായും അമിതവണ്ണവും വ്യായാമമില്ലായ്മയും ജങ്ക് ഫുഡുകളുടെ അമിത ഉപയോഗവുമാണ് ക്യാൻസർ നിരക്ക് കുതിച്ചുയരുന്നതിന്റെ കാരണമായി ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നത്. 1995 -ൽ 100,000 ആളുകളിൽ 140 പേർക്ക് മാത്രമായിരുന്നു ശരാശരി രോഗം ബാധിച്ചിരുന്നത്. എന്നാൽ 2019 ആയപ്പോഴേക്കും രോഗബാധിതരുടെ എണ്ണം 164 ആയി വർധിച്ചതായാണ് കണക്കുകൾ കാണിക്കുന്നത്. രാജ്യത്ത് നിലവിൽ 50 വയസ്സിൽ താഴെയുള്ള 35,000 പേർക്ക് ക്യാൻസർ പിടിപെടുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനർത്ഥം ഓരോ ദിവസവും ഏകദേശം നൂറോളം യുവതി യുവാക്കൾ രോഗത്തിനടിമകളാകുന്നു എന്നതാണ്.

ആഗോളതലത്തിലും യുവാക്കൾക്കിടയിൽ ക്യാൻസർ വർധിച്ചുവരുന്നതായാണ് കണക്കുകൾ കാണിക്കുന്നത്. അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജിയുടെ വാർഷിക യോഗത്തിലാണ് യുവജനങ്ങൾക്കിടയിൽ ക്യാൻസർ വർധിച്ചുവരുന്നതിന്റെ ഗവേഷണ ഫലങ്ങൾ അവതരിപ്പിക്കപ്പെട്ടത്. ലോകത്തിലെ ഏറ്റവും വലിയ ക്യാൻസർ കോൺഫറൻസായാണ് അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജിയുടെ വാർഷിക പൊതുയോഗം കണക്കാക്കുന്നത്. സ്താനാർബുദത്തെ കുറിച്ചും പ്രോസ്റ്റേറ്റ് ക്യാൻസറിനെ കുറിച്ചും പ്രസ്തുത കോൺഫറൻസിൽ ബ്രിട്ടനിലെ ശാസ്ത്രജ്ഞർ അവതരിപ്പിച്ച മികച്ച ചികിത്സാരീതികൾ ലോകമെങ്ങും ശ്രദ്ധ നേടിയിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സൈബർ ആക്രമണങ്ങളെ തുടർന്ന് കമ്പ്യൂട്ടർ നെറ്റ്‌വർക്കുകൾ തകരാറിലായതിനെ തുടർന്ന് പരമ്പരാഗത രീതിയിലേയ്ക്ക് ലണ്ടനിലെ ആശുപത്രികൾ മടങ്ങി പോയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. രക്തപരിശോധന ഉൾപ്പെടെയുള്ള കാര്യങ്ങൾ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറുകളിൽ അപ്ഡേറ്റ് ചെയ്യുകയും എല്ലാ വിഭാഗങ്ങളിലും ലഭ്യമാവുകയും ചെയ്യുന്ന രീതിയാണ് നിലവിൽ ഉണ്ടായിരുന്നത്. എന്നാൽ സൈബർ ആക്രമണങ്ങളെ തുടർന്ന് കമ്പ്യൂട്ടർ സർവറുകൾ പണിമുടക്കിയതിനെ തുടർന്നാണ് പഴയ രീതിയായ പേപ്പർ റെക്കോർഡിലേയ്ക്ക് മടങ്ങി പോകേണ്ടതായി വന്നത്.

ലാബിൽ അപ്ഡേറ്റ് ചെയ്യുന്ന പരിശോധന ഫലം എല്ലാ വിഭാഗങ്ങളിലും തത്സമയം ലഭ്യമായിരുന്നു. എന്നാൽ പേപ്പർ റെക്കോർഡ്സ് ഉപയോഗിക്കുന്ന അവസ്ഥയിൽ ലാബ് റിസൾട്ട് ഉൾപ്പെടെയുള്ള കാര്യങ്ങൾ വിവിധ വിഭാഗങ്ങളിൽ ജീവനക്കാർ എത്തിച്ചു കൊടുക്കേണ്ടതായി വരും. ഇത് ഒട്ടേറെ കാലതാമസത്തിന് വഴിവെക്കും. റഷ്യൻ സംഘമാണ് സൈബർ ആക്രമണത്തിന് പിന്നിലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സെർവറുകൾ തകരാറിലായതിനപ്പുറം രോഗികളുടേതായി രേഖപ്പെടുത്തിയിരിക്കുന്ന പരിശോധനാ ഫലങ്ങളിൽ എന്തെങ്കിലും മാറ്റങ്ങൾ സൈബർ ആക്രമണത്തിലൂടെ നടത്തിയിട്ടുണ്ടെങ്കിൽ അത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

റോയൽ ബ്രോംപ്ടൺ, എവലിന ലണ്ടൻ ചിൽഡ്രൻസ് ഹോസ്പിറ്റൽ , കിംഗ്സ് കോളേജ് ഹോസ്പിറ്റൽ, ഗൈസ്, സെൻ്റ് തോമസ് എന്നിവയുടെ പ്രാഥമിക പരിചരണ സേവനങ്ങളെയും സൈബർ ആക്രണമം ബാധിച്ചതായാണ് അറിയാൻ സാധിച്ചത്. രോഗികൾക്ക് വിവിധ സേവനങ്ങൾ നൽകുന്നതിനും വിവിധ പരിശോധന ഫലങ്ങൾ നൽകുന്നതിനെയും സൈബർ അറ്റാക്ക് ബാധിച്ചു. തിങ്കളാഴ്ച ആണ് സൈബർ ആക്രമണം നടന്നതായി കരുതപ്പെടുന്നത്. ബെക്‌സ്‌ലി, ഗ്രീൻവിച്ച്, ലെവിഷാം, ബ്രോംലി, സൗത്ത്‌വാർക്ക്, ലാംബെത്ത് ബറോ എന്നീ ആശുപത്രികളിലെ വിവിധ വിഭാഗങ്ങൾക്ക് സുപ്രധാന സർവറുമായിട്ടുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. പ്രശ്നം പരിശോധിക്കുന്നതിനുള്ള അടിയന്തിര നടപടികൾ തുടരുകയാണെന്ന് എൻഎച്ച്എസ് അറിയിച്ചു. ബെക്‌സ്‌ലി, ഗ്രീൻവിച്ച്, ലെവിഷാം, ബ്രോംലി, സൗത്ത്‌വാർക്ക്, ലാംബെത്ത് ബറോ എന്നിവിടങ്ങളിലെ ജി പി സേവനങ്ങളെയും പ്രശ്നം ബാധിച്ചതായാണ് അറിയാൻ സാധിച്ചത്. എൻഎച്ച്എസ് അസൗകര്യത്തിൽ ക്ഷമാപണം നടത്തുകയും ആഘാതം മനസ്സിലാക്കാൻ നാഷണൽ സൈബർ സെക്യൂരിറ്റി സെൻ്ററുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വിമാനമിറങ്ങി ലഗേജിനായി കാത്തിരിക്കുമ്പോൾ സ്വന്തം ബാഗ് കണ്ടെത്തുന്നത് പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. നൂറുകണക്കിന് യാത്രക്കാരുടെ ലഗേജുകൾ ബാഗേജ് ബെൽറ്റ് കൺവെയറിലൂടെ കടന്നു പോകുമ്പോൾ ഏതാണ് തങ്ങളുടേതെന്ന് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. ഒരേ രീതിയിലുള്ള ഒട്ടനവധി ബാഗുകൾ ഉള്ളതാണ് ഇതിന് പ്രധാന കാരണം.

എയർപോർട്ടിൽ ലഗേജ് കണ്ടെത്താൻ മലയാളികൾ ഉൾപ്പെടെയുള്ളവർ സ്വീകരിക്കുന്ന പ്രധാന മാർഗ്ഗം തിരിച്ചറിയാൻ ബാഗുകളിൽ റിബണുകൾ കെട്ടുക എന്നതാണ്. എന്നാൽ ബാഗുകളിൽ റിബണുകൾ കെട്ടുന്നത് ചിലപ്പോൾ സങ്കീർണ്ണത സൃഷ്ടിച്ചേക്കാമെന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ബാഗുകളിൽ കെട്ടുന്ന റിബണുകൾ സ്കാനർ മിഷനുകളിൽ അസ്വാഭാവികത കാണിക്കുന്നതു മൂലം മാനുവലായി പരിശോധനയിൽ കലാശിക്കുന്നതിനും ഫ്ലൈറ്റുകൾ നഷ്ടപ്പെടുന്നതിനും കാരണമായേക്കാം. ഇത്തരം കാര്യങ്ങൾ ഉൾപ്പെടെ മാറിവരുന്ന ലഗേജ് നിയമങ്ങളെ കുറിച്ച് പല യാത്രക്കാരും ബോധവാന്മാരല്ലെന്നാണ് ഒരു ബാഗേജ് അസിസ്റ്റൻറ് പറഞ്ഞു.

ലഗേജ് എടുക്കാൻ നിൽക്കുമ്പോൾ എല്ലാവർക്കും തോന്നുന്നത് ഈ വരുന്ന ബാഗുകൾ എല്ലാം തന്റേതു പോലെയുള്ളവയാണല്ലോ എന്നതാണ്. ഇത്തരം സാഹചര്യങ്ങളെ മറികടക്കാനാണ് റിബണുകൾ പലപ്പോഴും ലഗേജിൽ കെട്ടുന്നത്. ഇതിനു പകരം പേര് എഴുതിയ നെയിം സ്റ്റിക്കറുകൾ ലഗേജിൽ പതിപ്പിക്കുന്നത് നല്ലൊരു മാർഗ്ഗമാണ്. ജിപിഎസ് സംവിധാനമുള്ള ലഗേജ് ട്രാക്കർ വരെ ഇന്ന് ഓൺലൈനിൽ ലഭ്യമാണ്. എന്നാൽ ചെന്നെത്തുന്ന എയർപോർട്ടിൽ നിങ്ങളുടെ മൊബൈലിൽ ഇന്റർനെറ്റ് സംവിധാനം ലഭ്യമല്ലെങ്കിൽ ഇത് വീണ്ടും സങ്കീർണ്ണത സൃഷ്ടിക്കും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇന്ത്യയിൽ നിന്ന് വിദേശ നാടുകളിലേക്ക് കുടിയേറിയിട്ട് വർഷങ്ങളായെങ്കിലും ഇന്ത്യൻ രാഷ്ട്രീയത്തിലെ ചുവടും മാറ്റങ്ങളും അതേ ആവേശത്തിൽ ഉൾക്കൊള്ളുന്നവരാണ് പ്രവാസി മലയാളികളും .
അതുപോലെതന്നെ വോട്ടിംഗ് ദിനത്തിൽ അതിരാവിലെ എഴുന്നേറ്റ് ടെലിവിഷന് മുന്നിൽ കുത്തിയിരുന്നത് നൂറുകണക്കിന് യുകെ മലയാളികളാണ്. യുകെ സമയം ഏതാണ്ട് അതിരാവിലെ നാലുമണിയോടു കൂടിയാണ് ഇന്ത്യയിൽ വോട്ടെണ്ണൽ പ്രക്രിയ ആരംഭിക്കുക. ആ സമയത്ത് തന്നെ അലാറം വെച്ച് എഴുന്നേറ്റാണ് യുകെ മലയാളികളും തിരഞ്ഞെടുപ്പ് ജ്വരത്തിന്റെ ആവേശം തൊട്ടറിഞ്ഞത്. പല ഗ്രൂപ്പുകളിലായി ഒരു വീട്ടിൽ ഒന്നിച്ചുകൂടി ടെലിവിഷനു മുന്നിൽ രാഷ്ട്രീയ സംവാദത്തിൽ ഏർപ്പെട്ടവരാണ് ഇവരിലേറെയും. രാഷ്ട്രീയമായി പല പക്ഷങ്ങൾ ഉള്ളവർ ഒരുമിച്ച് ഒരു വീട്ടിൽ കൂടി വോട്ടെണ്ണലിൻ്റെ ഗതിവിഗധികൾ ടെലിവിഷനിൽ നിന്ന് നേരിട്ട് അറിഞ്ഞതിന്റെ രസം ഒന്ന് വേറെ തന്നെയായിരുന്നു.

പൊതു തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിക്കും കേരളത്തിലെ യുഡിഎഫിനും പ്രത്യേകിച്ച് കോട്ടയത്ത് ഫ്രാൻസിസ് ജോർജിനും വൻ വിജയം നൽകിയ ജനങ്ങൾക്കും നന്ദി പറയുന്നതായി പ്രവാസി കേരള കോൺഗ്രസ് വൈസ് പ്രസിഡന്റ് ജോസ് പരപ്പനാട്ട് അറിയിച്ചു.

വെസ്റ്റ് യോർക്ക് ഷെയറിലെ വെയ്ക്ക്ഫീൽഡിൽ യുഡിഎഫിന്റെ വിജയാഘോഷങ്ങൾ അതിരാവിലെ തന്നെ ആരംഭിച്ചിരുന്നു. യുകെയിലെ വിവിധ ഭാഗങ്ങളിലും യുഡിഎഫ് പ്രവർത്തകർ വിജയാഘോഷങ്ങൾ ഒരുക്കി. നാട്ടിൽനിന്ന് പ്രവാസി ലോകത്ത് എത്തിയിട്ട് കാലമേറെയായെങ്കിലും ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ചൂടും ചുവരും ഇപ്പോഴും രക്തത്തിൽ അലിഞ്ഞു ചേർന്നിട്ടുണ്ടെന്ന് വിളിച്ചോതുന്നതായിരുന്നു ആഘോഷ പ്രകടനങ്ങൾ . ഇന്ത്യയിലെ പല രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും പ്രവാസി സംഘടനകൾ യുകെയിൽ സജീവമാണ്. ചില സംഘടന പ്രവർത്തകർ നിരാശരായപ്പോൾ മറ്റു ചിലർക്ക് ആഘോഷത്തിന്റെ അവസരമായിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വ്യാജ ടൈം ഷീറ്റുകൾ നൽകി വൻ തുക തട്ടിയെടുത്ത എൻഎച്ച്എസിൽ ജോലി ചെയ്തിരുന്ന നേഴ്സ് അച്ചടക്ക നടപടി നേരിടുന്നു. രേഖകളിൽ കൃത്രിമം കാട്ടി ഫ്രാൻസെസ്‌ക ഡെൽ-ഗ്രീക്കോ 26,000 പൗണ്ട് തട്ടിയെടുത്തതായി കണ്ടെത്തുകയായിരുന്നു. ടൈം ഷീറ്റുകളിലും മറ്റും കൃത്രിമം കാട്ടുന്നത് കടുത്ത അച്ചടക്ക നടപടി വിളിച്ചു വരുത്തുന്ന കുറ്റകൃത്യങ്ങളാണ്.

നേഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി കൗൺസിൽ നടത്തിയ തെളിവെടുപ്പിനെ തുടർന്ന് മോശം പെരുമാറ്റത്തിന് അവർക്കെതിരെ കർശന അച്ചടക്ക നടപടിക്കാണ് ശുപാർശ ചെയ്തത് ഇതിനെ തുടർന്ന് ഫ്രാൻസെസ്‌ക ഡെൽ-ഗ്രീക്കോയുടെ നേഴ്സിംഗ് രജിസ്ട്രേഷൻ റദ്ദാക്കി . നേരത്തെ ഒരു ഏജൻസിയുടെ കീഴിൽ ജോലി ചെയ്തിരുന്ന ഇവരെ തെറ്റായ നടപടികളുടെ പേരിൽ ബ്ലാക്ക് പൂളിലെ ഒരു ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു.

2021 ഒക്ടോബറിനും 2022 ഫെബ്രുവരിക്കും ഇടയിൽ സമർപ്പിച്ച ടൈം ഷീറ്റുകളിൽ ആണ് വൻ പൊരുത്തക്കേടുകൾ കണ്ടെത്തിയത്. നേഴ്സിംഗ് ഏജൻസിയ്ക്ക് ടൈം ഷീറ്റുകളിലെ വിവരങ്ങളിൽ സംശയം തോന്നിയതാണ് വൻ തട്ടിപ്പ് പുറത്ത് വരാൻ കാരണമായത്. 2022 മാർച്ചിൽ ടൈം ഷീറ്റുകളിലെ പൊരുത്ത കേടുകളെ കുറിച്ച് ഇവരോട് വിവരങ്ങൾ ചോദിച്ചെങ്കിലും തെറ്റായ വിശദീകരണം നടത്തി പ്രതിരോധിക്കാനാണ് ഫ്രാൻസെസ്‌ക ഡെൽ-ഗ്രീക്കോ ശ്രമിച്ചത്. ഒടുക്കം വിചാരണ വേളയിൽ കുറ്റം സമ്മതിച്ച ഫ്രാൻസെസ്‌ക ഡെൽ-ഗ്രീക്കോ തട്ടിയെടുത്ത പണം മുഴുവൻ ചെലവഴിച്ചതായും മാസംതോറും 200 പൗണ്ട് തിരിച്ചടയ്ക്കാമെന്നും വാഗ്ദാനം ചെയ്തു. ഫ്രാൻസെസ്‌ക ഡെൽ-ഗ്രീക്കോ മുൻകൂട്ടി തയ്യാറാക്കി ആസൂത്രിതമായ കുറ്റകൃത്യം നടത്തിയതായി വീഡിയോയിൽ പറയുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിലെ പ്രധാന ആശുപത്രിയുടെ കമ്പ്യൂട്ടർ സർവറിൽ സൈബർ ആക്രമണം നടന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ലണ്ടനിലെ പ്രശ്നമായ ആശുപത്രികളായ റോയൽ ബ്രോംപ്ടൺ, എവലിന ലണ്ടൻ ചിൽഡ്രൻസ് ഹോസ്പിറ്റൽ, സെൻ്റ് തോമസ് ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ് സൈബർ ആക്രമണം കടുത്ത പ്രതിസന്ധി സൃഷ്ടിച്ചത്. ഇതിനെ തുടർന്ന് ശസ്ത്രക്രിയകൾ വരെ മുടങ്ങിയതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. അത്യാഹിത വിഭാഗത്തിലേയ്ക്ക് വന്ന പല രോഗികളെയും മറ്റ് ആശുപത്രികളിലേയ്ക്ക് മാറ്റേണ്ട ഗുരുതരമായ സ്ഥിതി സംജാതമായി.

റോയൽ ബ്രോംപ്ടൺ, എവലിന ലണ്ടൻ ചിൽഡ്രൻസ് ഹോസ്പിറ്റൽ , കിംഗ്സ് കോളേജ് ഹോസ്പിറ്റൽ, ഗൈസ്, സെൻ്റ് തോമസ് എന്നിവയുടെ പ്രാഥമിക പരിചരണ സേവനങ്ങളെയും സൈബർ ആക്രണമം ബാധിച്ചതായാണ് അറിയാൻ സാധിച്ചത്. രോഗികൾക്ക് വിവിധ സേവനങ്ങൾ നൽകുന്നതിനും വിവിധ പരിശോധന ഫലങ്ങൾ നൽകുന്നതിനെയും സൈബർ അറ്റാക്ക് ബാധിച്ചു. തിങ്കളാഴ്ച ആണ് സൈബർ ആക്രമണം നടന്നതായി കരുതപ്പെടുന്നത്. ബെക്‌സ്‌ലി, ഗ്രീൻവിച്ച്, ലെവിഷാം, ബ്രോംലി, സൗത്ത്‌വാർക്ക്, ലാംബെത്ത് ബറോ ഇതിനെ തുടർന്ന് ആശുപത്രികളിലെ വിവിധ വിഭാഗങ്ങൾക്ക് സുപ്രധാന സൈബർ സർവീസുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.

പ്രശ്നം പരിശോധിക്കുന്നതിനുള്ള അടിയന്തര നടപടികൾ തുടരുകയാണെന്ന് എൻഎച്ച്എസ് അറിയിച്ചു. ബെക്‌സ്‌ലി, ഗ്രീൻവിച്ച്, ലെവിഷാം, ബ്രോംലി, സൗത്ത്‌വാർക്ക്, ലാംബെത്ത് ബറോ എന്നിവിടങ്ങളിലെ ജി പി സേവനങ്ങളെയും പ്രശ്നം ബാധിച്ചതായാണ് അറിയാൻ സാധിച്ചത്. എൻഎച്ച്എസ് അസൗകര്യത്തിൽ ക്ഷമാപണം നടത്തുകയും ആഘാതം മനസ്സിലാക്കാൻ നാഷണൽ സൈബർ സെക്യൂരിറ്റി സെൻ്ററുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് പറഞ്ഞു.