Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വാലന്റൈൻസ് ഡേയുടെ അന്ന് കെൻ്റിലെ ഒരു പബ്ബിന് സമീപം യുവതി വെടിയേറ്റ് മരിച്ച സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. 43 വയസ്സുകാരിയായ ലിസ സ്മിത്തിനെ വെടി വെച്ചത് ഭർത്താവാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. കൃത്യം നടത്തിയതിനു ശേഷം ലിസയുടെ ഭർത്താവ് സ്റ്റോക്കിംഗ്‌സ് ഒരു സുഹൃത്തിനെ ഫോൺ വിളിച്ച് താൻ അവളെ കൊന്നുവെന്ന് പറഞ്ഞത് പുറത്തുവന്നതാണ് കൂടുതൽ വിവരങ്ങളിലേയ്ക്ക് വെളിച്ചം വീശാൻ കാരണമായത്.

കുടുംബ പ്രശ്നങ്ങൾ ആണ് കൊടുംക്രൂരതയിലേയ്ക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. കൃത്യം നടത്തിയതിന് ശേഷം സ്റ്റോക്കിംഗ്‌സ് തേംസ് നദിയിൽ ചാടി ആത്മഹത്യ ചെയ്യാനുള്ള സാധ്യതയാണ് ഇപ്പോൾ സംശയിക്കുന്നത്. മൂന്ന് ദിവസത്തിലേറെയായി നദിയിൽ വ്യാപകമായ തിരച്ചിൽ നടത്തിയിട്ടും മൃതദേഹം കണ്ടെത്താനായിട്ടില്ല.

വാലൻ്റൈൻസ് ദിനത്തിൽ പബ്ബിൻ്റെ കാർ പാർക്കിൽ വെച്ചാണ് 43 കാരിയായ ലിസ സ്മിത്ത് വെടിയേറ്റ് മരിച്ചു. മൂന്ന് വെടിയൊച്ചകളുടെ ശബ്ദം സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. തിരച്ചിൽ ഓപ്പറേഷനിൽ കോസ്റ്റ്ഗാർഡ്, ആർഎൻഎൽഐ, ലണ്ടൻ ഫയർ ബ്രിഗേഡ് ഡ്രോണുകൾ, മെട്രോപൊളിറ്റൻ പോലീസ് ബോട്ട് ടീം എന്നിവർ പങ്കെടുക്കുന്നുണ്ട് . സംശയിക്കുന്നയാളുമായി ബന്ധമുള്ള ഒരു കാറും തോക്കും കണ്ടെത്തിയതായി പോലീസ് പറഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരം ത്രീ ഹോഴ്സ്ഷൂസ് പബ്ബിന് പുറത്താണ് വെടിവയ്പ്പ് നടന്നത്. വെടിവെയ്പ്പ് ഉണ്ടായ സ്ഥലത്ത് തന്നെ സ്ത്രീ മരണമടഞ്ഞിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ ധനികരുടെ പട്ടിക പുറത്ത്‌. 2025 ഇലെ രാജ്യത്തെ സമ്പന്നരുടെ പട്ടിക പുറത്തിറങ്ങുമ്പോൾ, പട്ടികയിൽ ആദ്യ സ്‌ഥാനങ്ങളിൽ ഉള്ളത് ലോകത്തിലെതന്നെ ഉയർന്ന ലാഭമുണ്ടാക്കുന്ന ബിസിനസുകളുടെ ഉടമകളാണ്. നിക്ഷേപവും ബാങ്കിംഗും യുകെയിലെ ശതകോടീശ്വരൻമാരുടെ സമ്പത്തിൻ്റെ ഒരു പൊതു സ്രോതസ്സാണ്. എന്നാൽ പട്ടികയിലെ അതിസമ്പന്നരുടെ സമ്പത്ത് അതിശയകരമാംവിധം വൈവിധ്യമാർന്ന ഉറവിടങ്ങളിൽ നിന്നാണ്. നിർമ്മാണ സാമഗ്രികൾ, കെമിക്കൽ നിർമ്മാണം, ചൂതാട്ടം തുടങ്ങിയ മേഖലകളിൽ ഉള്ളവർ ലിസ്റ്റിലെ ആദ്യ പത്തിൽ ഉണ്ട്.

എല്ലാ വർഷവും, ദി സൺഡേ ടൈംസ്, ഫോർബ്സ് തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ യുകെയിലെ ഏറ്റവും ധനികരായ ആളുകളുടെ സമ്പത്ത് പുനർമൂല്യനിർണയം നടത്തും. ഇത്തരത്തിൽ പ്രസിദ്ധീകരിച്ച പട്ടികയിൽ 2024 ലെ ഏറ്റവും ധനികനായ വ്യക്തി ഹെഡ്ജ് ഫണ്ട് മാനേജർ മൈക്കൽ പ്ലാറ്റ് ആയിരുന്നു. 2023-ലെ തൻെറ പത്താം സ്ഥാനത്ത് നിന്നായിരുന്നു അദ്ദേഹത്തിൻെറ ഈ കുതിച്ച് ചാട്ടം. മാഞ്ചസ്റ്റർ യുണൈറ്റഡ് – ഉടമ ജിം റാറ്റ്ക്ലിഫിനാണ് പട്ടികയിൽ രണ്ടാം സ്‌ഥാനത്ത്‌. ജെയിംസ് ഡൈസൺ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും യുകെയിലെ ഏറ്റവും ധനികരായ ആളുകൾ ലോകത്തിലെ ഏറ്റവും സമ്പന്നരുടെ പട്ടികയിൽ ഇല്ല. യുകെയിലെ ഏറ്റവും ധനികനായ മൈക്കൽ പ്ലാറ്റ് അന്താരാഷ്ട്ര തലത്തിൽ 104-ാം സ്ഥാനത്താണ് ഉള്ളത്. അന്താരാഷ്ട്ര തലത്തിൽ ആദ്യ മൂന്ന് സ്‌ഥാനത്തിൽ അമേരിക്കകാരായ എലോൺ മസ്‌ക് (195 ബില്യൺ ഡോളർ), ജെഫ് ബെസോസ് (194 ബില്യൺ ഡോളർ), മാർക്ക് സക്കർബർഗ് (177 ബില്യൺ ഡോളർ) എന്നിവരാണ് ഉള്ളത്.

പട്ടികയിൽ ഒന്നാം സ്‌ഥാനത്തുള്ള മൈക്കൽ പ്ലാറ്റിൻെറ ആസ്തി £14.29 ബില്യനാണ്. 13.1 ബില്യൺ പൗണ്ടിൻ്റെ ആസ്തിയുള്ള ജെയിംസ് റാറ്റ്ക്ലിഫാണ് രണ്ടാം സ്ഥാനത്ത്. ഒരു കെമിക്കൽ എഞ്ചിനീയറും ബിസിനസുകാരനുമായ റാറ്റ്ക്ലിഫ് INEOS കെമിക്കൽസ് ഗ്രൂപ്പിൻ്റെ ചെയർമാനും സിഇഒയുമാണ്. വാക്വം ക്ലീനറുകളിലൂടെയും ഹെയർ ഡ്രയറുകളിലൂടെയും വിപ്ലവം സൃഷ്ടിച്ച ജെയിംസ് ഡൈസൻ്റെ ആസ്തി £10.8 ബില്യൺ ആണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

നടത്തിപ്പ് ചിലവ് വർദ്ധിക്കുന്നതിന് മുന്നോടിയായി ജീവനക്കാരുടെ എണ്ണം വെട്ടി കുറയ്ക്കുന്നതിനുള്ള നടപടികൾ കമ്പനികൾ ആരംഭിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. നാഷണൽ ഇൻഷുറൻസിലും വേതനത്തിലും ഉണ്ടാകുന്ന വർദ്ധനവാണ് കമ്പനികളെ കടുത്ത നടപടിക്ക് പ്രേരിപ്പിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ചാർട്ടേഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്‌സണൽ ആൻഡ് ഡവലപ്‌മെൻ്റ് (സിഐപിഡി) നോട് ബന്ധപ്പെട്ട സ്ഥാപനങ്ങളും സമാനമായ രീതിയിലാണ് നിലപാടുകൾ അറിയിച്ചത്.

ഫെഡറേഷൻ ഓഫ് സ്മോൾ ബിസിനസ്സ് നടത്തിയ പഠനത്തിലാണ് ഒട്ടേറെ യു കെ മലയാളികളെയും വിദ്യാർത്ഥി വിസയിൽ എത്തിയവരെയും പ്രതികൂലമായി ബാധിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. 2024 – ലെ അവസാന മൂന്നു മാസങ്ങളിൽ ചെറുകിട സ്ഥാപനങ്ങൾക്ക് തങ്ങളുടെ ബിസിനസ് മുന്നോട്ട് കൊണ്ടു പോകാനുള്ള ആത്മവിശ്വാസം കഴിഞ്ഞ 10 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ എത്തിയതായി കണ്ടെത്തിയത് നിലവിലെ സ്ഥിതി വളരെ രൂക്ഷമാണെന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. കോവിഡ് കാലത്തെ പ്രതിസന്ധി ഉൾപ്പെടുത്താതെയുള്ളതാണ് ഈ കണക്കുകൾ. എന്നാൽ നിക്ഷേപം നടത്താനും മുന്നോട്ടുപോകാനുമുള്ള സ്ഥിരത ബിസിനസുകൾക്ക് കൈവരിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണെന്ന് ട്രഷറി പറഞ്ഞു.


തൊഴിലുടമകളുടെ ദേശീയ ഇൻഷുറൻസ് സംഭാവനകളിലേക്കുള്ള (എൻഐസി) വർദ്ധനവും ഒക്ടോബറിലെ ബജറ്റിൽ പ്രഖ്യാപിച്ച ദേശീയ മിനിമം വേതനത്തിലെ വർദ്ധനവും ഏപ്രിലിൽ പ്രാബല്യത്തിൽ വരും. ഈ സാഹചര്യത്തിൽ പുറത്തുവരുന്ന വിവരങ്ങൾ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുമെന്ന കാര്യത്തിൽ സംശയമില്ല. സിഐപിഡി സർവേ പ്രകാരം 2,000 സ്ഥാപനങ്ങളിൽ മൂന്നിലൊന്ന് പേർ തങ്ങളുടെ ജീവനക്കാരെ പിരിച്ചുവിടലിലൂടെയോ, കുറച്ച് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിലൂടെയോ കുറയ്ക്കാൻ പദ്ധതിയിട്ടിരുന്നതായി പറഞ്ഞു. 42 ശതമാനം തങ്ങളുടെ ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും വില ഉയർത്തി പിടിച്ച് നിൽക്കാൻ ശ്രമിക്കുമെന്ന് അറിയിച്ചു . എന്നാൽ 25 ശതമാനം പേർ തങ്ങളുടെ ബിസിനസ്സിൽ നിക്ഷേപിക്കാനോ വികസിപ്പിക്കാനോ ഉള്ള പദ്ധതികളിൽ നിന്ന് പിൻവാങ്ങാൻ ആലോചിക്കുന്നവരാണ്. ചൊവ്വാഴ്ച പ്രസിദ്ധീകരിക്കാനിരിക്കുന്ന ഏറ്റവും പുതിയ ഔദ്യോഗിക തൊഴിൽ കണക്കുകൾക്ക് മുന്നോടിയായാണ് കണ്ടെത്തലുകൾ പുറത്തുവന്നത് . ഈ കണക്കുകൾ കെയർ സ്റ്റാമർ സർക്കാരിന് വൻ രാഷ്ട്രീയ തിരിച്ചടിയാകുമെന്നാണ് കരുതപ്പെടുന്നത്. കോവിഡ് മഹാമാരിയുടെ സമയം ഒഴിച്ചു നിർത്തിയാൽ തൊഴിലുടമയുടെ ആത്മവിശ്വാസ കുറവിന്റെ ഏറ്റവും കൂടിയ സമയമാണിതെന്ന് സിഐപിഡിയുടെ ചീഫ് എക്സിക്യൂട്ടീവ് പീറ്റർ ചീസ് പറഞ്ഞു. ഏപ്രിൽ മുതൽ, £9,100-ന് മുകളിലുള്ള ശമ്പളത്തിന് 13.8% എന്നതിന് പകരം £5,000-ന് മുകളിലുള്ള ശമ്പളത്തിന് 15% എന്ന നിരക്കിൽ തൊഴിലുടമകൾ ദേശീയ ഇൻഷുറൻസ് നൽകേണ്ടിവരും. പുതിയ മാറ്റങ്ങൾ യുകെയുടെ സമ്പദ് വ്യവസ്ഥയിൽ വൻ പ്രത്യാഘാതങ്ങൾ ഉണ്ടാക്കു മെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മാഞ്ചസ്റ്ററിൽ മലയാളി നേഴ്സിന് ഡ്യൂട്ടിക്കിടെ കുത്തേറ്റ സംഭവത്തിൽ വിചാരണ ജൂലൈ 14 – ന് ആരംഭിക്കുമെന്ന റിപ്പോർട്ട് പുറത്തുവന്നു. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ റോയൽ ഓൾഡ്‌ഹാം ഹോസ്പിറ്റലിലെ അക്യൂട്ട് മെഡിക്കൽ യൂണിറ്റിൽ ഡ്യൂട്ടിയിലിരിക്കെയാണ് 57 വയസ്സുകാരിയായ അച്ചാമ്മ ചെറിയാൻ ആക്രമിക്കപ്പെട്ടത്. ജനുവരി 11 ശനിയാഴ്ച വൈകുന്നേരം നടന്ന സംഭവത്തിൽ 37 കാരനായ മുഹമ്മദ് റോമൻ ഹഖിനെ കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ഏകദേശം രാത്രി 11. 30 ഓടെയാണ് യുകെയിലെ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയുടെ കാര്യത്തിൽ കടുത്ത ചോദ്യങ്ങൾ ഉയർത്തിയ സംഭവം അരങ്ങേറിയത്. ഹോസ്പിറ്റലിന് വളരെ അടുത്താണ് അച്ചാമ്മയും ഭർത്താവ് അലക്സാണ്ടർ ചാണ്ടിയും താമസിച്ചിരുന്നത്.

കഴിഞ്ഞ 10 വർഷമായി റോയൽ ഓൾഡ്ഹാം ആശുപത്രിയിൽ ജോലി ചെയ്തു വരികയാണ് അച്ചാമ്മ ചെറിയാൻ.കഴുത്തിന് പിന്നിൽ കത്രിക കൊണ്ട് കുത്തേറ്റാണ് അച്ചാമ്മ ചെറിയാന് പരുക്കേറ്റത്. ഇപ്പോൾ ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടെന്നാണ് ലഭ്യമായ വിവരം. നിലവിൽ റിമാൻഡിൽ തുടരുന്ന പ്രതിയെ സംഭവ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. അക്യൂട്ട് മെഡിക്കൽ വിഭാഗം യൂണിറ്റിൽ ശസ്ത്രക്രിയയ്ക്കായി ഉപയോഗിക്കുന്ന കത്രിക ഉപയോഗിച്ച് യാതൊരു പ്രകോപനവുമില്ലാതെ റോമൻ ഹക്ക് അച്ചാമ്മയെ ആക്രമിക്കുക ആയിരുന്നു. കൊലപാതക ശ്രമത്തിനും ആയുധം കൈവശം വച്ചതിനുമുള്‍പ്പെടെയുള്ള കേസുകളാണ് പ്രതിക്ക്‌ എതിരെ ഉള്ളത്. ഹെൽത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംങ് സംഭവത്തിൽ നടുക്കവും ദുഃഖവും രേഖപ്പെടുത്തി. ആക്രമണത്തിന് ഇരയായ നേഴ്സിനും കുടുംബത്തിനും എല്ലാവിധമായ പിന്തുണയും നൽകുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. നേഴ്സുമാർക്ക് ഭയമില്ലാതെ സുരക്ഷിതമായി ജോലിചെയ്യാനുള്ള സാഹചര്യം ഉറപ്പുവരുത്തുമെന്ന് സംഭവത്തോട് പ്രതികരിച്ചുകൊണ്ട് മന്ത്രി പറഞ്ഞിരുന്നു .

എൻഎച്ച്എസിലെ മലയാളികൾ ഉൾപ്പെടെയുള്ള നേഴ്സുമാരുടെ സുരക്ഷയെ കുറിച്ച് കടുത്ത ആശങ്കയാണ് ഈ സംഭവങ്ങൾ ഉയർത്തുന്നത്. എൻഎച്ച്എസ് ജീവനക്കാർക്കെതിരെ റിപ്പോർട്ട് ചെയ്യപ്പെട്ട ശാരീരിക ആക്രമണങ്ങളിൽ 6% വർദ്ധനവ് ഉണ്ടായതായി യുകെയിലെ ഏറ്റവും വലിയ ഹെൽത്ത് യൂണിയൻ ആയ യൂണിസണിൻ്റെ റിപ്പോർട്ടിൽ പറയുന്നു. ഇതനുസരിച്ച് പ്രതിദിനം ശരാശരി 200 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഈ റിപ്പോർട്ടിൽ 75% എൻഎച്ച്എസ് ട്രസ്റ്റുകളുടെ ഡേറ്റ മാത്രമാണ് ഉള്ളത്. ശരിക്കുള്ള കണക്കുകൾ ഇതിലും ഉയർന്നതാണെന്നാണ് സൂചന . നോട്ടിംഗ്‌ഹാമിലെ ക്വീൻസ് മെഡിക്കൽ സെൻ്ററിൽ (ക്യുഎംസി), 2023 ഏപ്രിലിനും സെപ്‌റ്റംബറിനുമിടയിൽ 1,167 അക്രമണങ്ങളാണ് രേഖപ്പെടുത്തിയത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തതുപോലെ രണ്ട് ദശലക്ഷം അധിക എൻ എച്ച് എസ് അപ്പോയിൻ്റ്മെന്റുകൾ നടത്തിയതായുള്ള പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു. 2023ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് കഴിഞ്ഞവർഷം ജൂലൈ മുതൽ നവംബർ വരെ 2.2 മില്യൺ കൂടുതൽ ഇലക്റ്റീവ് കെയർ അപ്പോയിന്റുകൾ നൽകി പ്രഖ്യാപിത ലക്ഷ്യം നിറവേറ്റാനായതായാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. പുതിയ നേട്ടത്തിൽ അഭിമാനം കൊള്ളുന്നതായി പ്രധാനമന്ത്രി പറഞ്ഞു.


എൻഎച്ച്എസിനെ തിരികെ കൊണ്ടുവരാനും കാത്തിരിപ്പ് സമയം കുറയ്ക്കാനുമുള്ള തങ്ങളുടെ പദ്ധതികൾക്കുള്ള നാഴികക്കല്ലാണ് രണ്ട് ദശലക്ഷത്തിലധികം എൻഎച്ച്എസ് അപ്പോയിൻ്റ്മെൻ്റുകൾ നടത്തിയത് എന്ന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു. ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു. വെയിറ്റിംഗ് ലിസ്റ്റുകൾ തുടർച്ചയായി നാല് മാസം കുറഞ്ഞതായാണ് സർക്കാർ പറയുന്നത്. അധിക അപ്പോയിൻ്റ്മെൻ്റുകൾ നടത്താനായി ജീവനക്കാർ ജോലിസമയം കഴിഞ്ഞും വാരാന്ത്യത്തിലും പ്രവർത്തിച്ചിരുന്നു .


2024 ജൂലൈ മുതൽ നവംബർ വരെയുള്ള കാലയളവിൽ 31.3 ദശലക്ഷം അപ്പോയിൻ്റ്മെൻ്റുകളും ടെസ്റ്റുകളും ആണ് നടന്നത്. എന്നാൽ 2023 ഇതേ കാലയളവിൽ ഇത് 29.1 ദശലക്ഷം മാത്രമായിരുന്നു. ഈ കാലയളവിൽ ജൂനിയർ ഡോക്ടർമാരുടെ സമരം നടന്നത് അപ്പോയിൻ്റ്മെൻ്റുകളുടെ എണ്ണം കുറയുന്നതിനുള്ള ഒരു കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. സർക്കാരിൻറെ പ്രധാന ദൗത്യങ്ങളിലൊന്നായ കാത്തിരിപ്പു സമയം കുറയ്ക്കുന്നതിനുള്ള പദ്ധതികൾ ജനുവരിയിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. വെയിറ്റിംഗ് ലിസ്റ്റ് കുറയ്ക്കുന്നതിന് ഏറ്റവും കൂടുതൽ ഇടപെടൽ നടത്തുന്ന ട്രസ്റ്റുകൾക്ക് 40 മില്യൺ അധിക ധനസഹായം ഇതിൻറെ ഭാഗമായി പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

നോക്ക്ഹോൾട്ട് വാലന്റൈൻസ് ഡേയുടെ അന്ന് നടന്ന വെടിവെയ്പ്പിൽ ഒരു സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ പിടികൂടാനായിട്ടില്ല . വെള്ളിയാഴ്ച വൈകുന്നേരം ത്രീ ഹോഴ്സ്ഷൂസ് പബ്ബിന് പുറത്താണ് വെടിവയ്പ്പ് നടന്നത്. വെടിവെയ്പ്പ് ഉണ്ടായ സ്ഥലത്ത് തന്നെ സ്ത്രീ മരണമടഞ്ഞിരുന്നു. ഡാർട്ട്ഫോർഡിന് സമീപമുള്ള തേംസ് നദിക്ക് കുറുകെയുള്ള ക്വീൻ എലിസബത്ത് II പാലത്തിൽ നിന്ന് തോക്ക് അടങ്ങിയ ഒരു വാഹനം പോലീസ് പിന്നീട് കണ്ടെത്തി.


കൊല്ലപ്പെട്ട സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പക്ഷേ അക്രമിയെ മരിച്ച സ്ത്രീക്ക് പരിചയമുള്ള ആളാണെന്നാണ് പോലീസ് അനുമാനിക്കുന്നത്. ഇരുവരും കെന്റിൽ നിന്നുള്ളവരാണെന്നും എന്നാൽ പ്രദേശവുമായി ബന്ധമുണ്ടെന്നും കരുതപ്പെടുന്നു. സംഭവത്തെ തുടർന്ന് പൊതുജനങ്ങൾക്ക് എന്തെങ്കിലും അപകടം ഉണ്ടെന്ന് കരുതുന്നില്ലെന്ന് പോലീസ് അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ വായു മലിനീകരണം കൂടുന്നത് കടുത്ത ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. വായു മലിനീകരണത്തിന്റെ ഭാഗമായി പ്രതിവർഷം 1100-ൽ അധികം ആളുകൾക്ക് ശ്വാസകോശ അർബുദം ഉണ്ടാകുന്നതായുള്ള ഞെട്ടിപ്പിക്കുന്ന കണക്കുകൾ ആണ് പുറത്ത് വന്നിരിക്കുന്നത്. 2022-ൽ യുകെയിൽ 515 പുരുഷന്മാരും 590 സ്ത്രീകളും വിഷാംശം നിറഞ്ഞ വായു ശ്വസിച്ചതിന്റെ ഫലമായി അഡിനോകാർസിനോമ ബാധിച്ചു.


അഡിനോകാർസിനോമ ആണ് നിലവിൽ ലോകാരോഗ്യ സംഘടനയുടെ വിശകലന പ്രകാരം ഏറ്റവും കൂടുതൽ അപകടകാരിയായിട്ടുള്ളത്. ആംബിയന്റ് കണികാ മലിനീകരണവുമായി ബന്ധപ്പെട്ട അഡിനോകാർസിനോമ കേസുകളുടെ യുകെയിലെ നിരക്ക് യുഎസിലും കാനഡയിലും ഉള്ളതിനേക്കാൾ കൂടുതലാണെന്നും വിശകലനം അനുസരിച്ച് വടക്കൻ യൂറോപ്പിൽ ഏറ്റവും കുറഞ്ഞ നിരക്കുള്ള ഫിൻലാൻഡിനേക്കാൾ നാലിരട്ടി കൂടുതലാണെന്നും ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ (ഐഎആർസി) സമാഹരിച്ച കണക്കുകൾ കടുത്ത ഞെട്ടലാണ് ആരോഗ്യ മേഖലയിൽ ഉളവാക്കിയിരിക്കുന്നത്. കടുത്ത അപകടകരമായ സ്ഥിതിവിശേഷമാണ് ഉള്ളതെന്ന് സർക്കാർ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യ വിദഗ്ധരും, കാൻസർ ചാരിറ്റികളും, പരിസ്ഥിതി പ്രചാരകരും പറഞ്ഞു. വായു മലിനീകരണം ശ്വാസകോശ അർബുദ സാധ്യത വർദ്ധിപ്പിക്കുമെന്ന് ഞങ്ങൾ എപ്പോഴും പറഞ്ഞിരുന്നുവെന്നും എന്നാൽ ഇപ്പോൾ അതിന്റെ ആഘാതം എത്രത്തോളം ഗുരുതരമാണെന്ന് നമുക്ക് കാണാൻ കഴിയുമെന്നും റോയ് കാസിൽ ലംഗ് കാൻസർ ഫൗണ്ടേഷന്റെ ചീഫ് എക്സിക്യൂട്ടീവ് പൗള ചാഡ്വിക്ക് പറഞ്ഞു .


ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ സർക്കാർ ശക്തമായ നടപടികൾ കൈക്കൊള്ളണമെന്നാണ് ആരോഗ്യ മേഖലയിലെ വിദഗ്ധർ ആവശ്യപ്പെടുന്നത്. വായു മലിനീകരണം കൂടുകയാണെങ്കിൽ ശ്വാസകോശ അർബുദത്തിന്റെ നാല് പ്രധാന ഉപവിഭാഗങ്ങളിൽ പെടുന്നവയാണ് അഡിനോകാർസിനോമ, സ്ക്വാമസ് സെൽ കാർസിനോമ, സ്മോൾ-സെൽ കാർസിനോമ, ലാർജ്-സെൽ കാർസിനോമ എന്നിവ . ഇതിൽ അഡിനോകാർസിനോമ പുരുഷന്മാരിലും സ്ത്രീകളിലും കൂടുതൽ പേർക്ക് വരാനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ ഭയപ്പെടുന്നത്. 2022-ൽ പുരുഷന്മാരിൽ 45.6% ശ്വാസകോശ അർബുദ കേസുകളും സ്ത്രീകളിൽ 59.7% ശ്വാസകോശ അർബുദ കേസുകളും അഡിനോകാർസിനോമ മൂലമാണ് ഉണ്ടായത്. 2020-ൽ ഇത് യഥാക്രമം 39.0% ഉം 57.1% ഉം ആയിരുന്നു. ഒരിക്കലും പുകവലിക്കാത്തവരിൽ 70% ശ്വാസകോശ അർബുദ കേസുകളും അഡിനോകാർസിനോമയുടേതാണെന്ന് ഐഎആർസി പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

രണ്ട് പ്രധാന രോഗികളുടെ ഓർഗനൈസേഷനുകളും കിംഗ്സ് ഫണ്ടും നടത്തിയ ഗവേഷണത്തിൽ എൻഎച്ച്എസിലെ കാര്യക്ഷമതയില്ലായ്മ പുറത്താകുന്നു. രോഗികൾ സ്ഥിരമായി പരിശോധനാ ഫലങ്ങൾ ലഭിക്കാനായി അലയുന്നത്, ഷെഡ്യൂൾ ചെയ്ത സന്ദർശനങ്ങൾക്ക് ശേഷം അപ്പോയിൻ്റ്മെൻ്റ് ലെറ്റർ ലഭിക്കുന്നത്, ചികിത്സാ സമയക്രമത്തെ കുറിച്ചുള്ള അനിശ്ചിതത്വം എന്നീ പ്രശ്‌നങ്ങൾ ഉയർത്തി കാട്ടിയാണ് ആരോപണം. ഇത്തരത്തിലുള്ള ഭരണപരമായ പോരായ്മകൾ സമ്മർദം, ആശയക്കുഴപ്പം, കാലതാമസം നേരിടുന്നതിനാലുള്ള ആരോഗ്യപരമായ അപകടസാധ്യതകൾ എന്നിവ സൃഷ്ടിക്കുന്നു.

അന്വേഷണത്തിൽ ഉള്ള കണ്ടെത്തലുകൾ എൻഎച്ച്എസിൻെറ പോരായ്മകളെ എടുത്ത് കാട്ടുന്നവയാണ്. രോഗിയുടെ ചികിത്സാനുഭവവും ആരോഗ്യപരിരക്ഷ ഫലങ്ങളും മെച്ചപ്പെടുത്തുന്നതിന് മെച്ചപ്പെട്ട ആശയവിനിമയത്തിൻ്റെയും ഷെഡ്യൂളിംഗ് പ്രക്രിയകളുടെയും അടിയന്തിര ആവശ്യം റിപ്പോർട്ടിൽ ഊന്നിപ്പറയുന്നു. എൻഎച്ച്എസ് ഇംഗ്ലണ്ടിൽ ചികിത്സ തേടിയ അറുപത്തിനാല് ശതമാനം ആളുകൾ എൻഎച്ച്എസിലെ അഡ്മിനിസ്ട്രേഷൻ ഉൾപ്പെട്ട പ്രശ്‌നങ്ങൾ നേരിട്ടിരുന്നു.

പരിശോധനാ ഫലങ്ങൾ കാണാതാവുക, അപ്പോയിൻ്റ്‌മെൻ്റുകൾ മാറ്റാനോ റദ്ദാക്കാനോ കഴിയാതെ വരിക, ടെസ്റ്റ്, സ്‌കാൻ അല്ലെങ്കിൽ എക്‌സ്-റേ എന്നിവയുടെ ഫലങ്ങൾക്കായി പിറകെ നടക്കേണ്ടി വരുക പോലുള്ള അനുഭവങ്ങൾ പല രോഗികളും പങ്കുവച്ചു. ഹെൽത്ത്‌വാച്ച് ഇംഗ്ലണ്ട്, നാഷണൽ വോയ്‌സ്, കിംഗ്സ് ഫണ്ട് എന്നിവയ്‌ക്കായി ഇപ്‌സോസ് നടത്തിയ വോട്ടെടുപ്പിൽ 52% പൊതുജനങ്ങൾ, എൻഎച്ച്എസ് രോഗികളുമായി നന്നായി ആശയവിനിമയം നടത്തുന്നുവെന്ന് അഭിപ്രായപ്പെടുമ്പോൾ 25% അതിൻ്റെ ആശയവിനിമയം മോശമാണെന്ന് അഭിപ്രായപ്പെട്ടു. ചികിത്സാ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിൽ എൻഎച്ച്എസ് പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുകയാണെന്ന് കെയർ സ്റ്റാർമർ പറഞ്ഞതിന് പിന്നാലെയാണ് ഈ കണ്ടെത്തലുകൾ പുറത്ത് വന്നിരിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുഎസ് വിസയ്ക്കായുള്ള അപേക്ഷയിൽ തന്റെ മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ച് തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തിയാൽ ഹാരി രാജകുമാരനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. സസെക്സ് ഡ്യൂക്കിനെ നാടുകടത്തില്ലെന്ന് യുഎസ് പ്രസിഡന്റ് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. എന്നാൽ ഹാരിക്കെതിരെയുള്ള നിയമനടപടിയെ യുഎസ് പ്രസിഡൻറ് പിന്തുണയ്ക്കുമെന്ന അഭിപ്രായമാണ് അദ്ദേഹത്തിനോട് അടുത്ത വൃത്തങ്ങൾ പങ്കുവയ്ക്കുന്നതെന്ന് ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്തു.

യുഎസ് വിസ അപേക്ഷയിൽ മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ച് കള്ളം പറയുന്ന ആർക്കും അഞ്ച് വർഷം വരെ തടവോ പിഴയോ നാടുകടത്തലോ ലഭിക്കും. 2023-ൽ പുറത്തിറങ്ങിയ തന്റെ ഓർമ്മക്കുറിപ്പായ സ്‌പെയറിൽ കൊക്കെയ്ൻ, മരിജുവാന, മാജിക് കൂൺ എന്നിവ ഉപയോഗിച്ചതായി ഹാരി സമ്മതിച്ചതായാണ് ഈ അവസരത്തിൽ ചൂണ്ടി കാണിക്കപ്പെടുന്നത്. 2022 – ൽ യുഎസിൽ എത്തിയപ്പോൾ തന്റെ മയക്കു മരുന്ന് ഉപയോഗത്തെ കുറിച്ച് ഹാരി എന്തു പറഞ്ഞു എന്നത് ആണ് ഇപ്പോൾ വിവാദം സൃഷ്ടിച്ചിരിക്കുന്നത്. ഹാരി സത്യം പറഞ്ഞോ എന്നും അദ്ദേഹത്തിന് പ്രത്യേക പരിഗണന ലഭിച്ചോ എന്നും കണ്ടെത്താൻ ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ ഡാറ്റ പുറത്തുവിടാൻ വാഷിംഗ്ടൺ തിങ്ക്-ടാങ്ക് ദി ഹെറിറ്റേജ് ഫൗണ്ടേഷൻ നിയമ നടപടികൾ സ്വീകരിച്ചതാണ് പുതിയ വിവാദങ്ങൾക്ക് കാരണമായത്. ജഡ്ജി കാൾ നിക്കോൾസ് എല്ലാ രേഖകളും സ്വകാര്യമായി സൂക്ഷിക്കണമെന്ന് ആദ്യം വിധിച്ചിരുന്നു.

ഹാരി സത്യസന്ധനാണോ എന്ന് അറിയാൻ അമേരിക്കൻ ജനതയ്ക്ക് അവകാശമുണ്ടെന്നാണ് സംഭവത്തോട് ദി ഹെറിറ്റേജ് ഫൗണ്ടേഷനിലെ മാർഗരറ്റ് താച്ചർ സെന്റർ ഫോർ ഫ്രീഡത്തിന്റെ ഡയറക്ടർ നൈൽ ഗാർഡിനർ പ്രതികരിച്ചത്. ഹാരി മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ച് സത്യസന്ധമായ ഉത്തരം നൽകിയിട്ടുണ്ടെങ്കിൽ വിസ ഒഴിവാക്കുന്ന പ്രക്രിയയ്ക്ക് തുടക്കമിടാൻ സാധിക്കുമായിരുന്നു എന്നാണ് നിയമ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഹാരി രാജകുമാരന്റെ ഭാര്യ മേഗൻ നേരത്തെ ഡൊണാൾഡ് ട്രംപിനെ കുറിച്ച് നടത്തിയ അഭിപ്രായം പ്രകടനങ്ങൾ വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഭിന്നിപ്പിക്കുന്നവനും സ്ത്രീവിരുദ്ധനുമെന്നാണ് മേഗൻ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പ്രധാനമന്ത്രി കെയർ സ്റ്റാർമറിനെ ഫലപ്രദമായി നേരിടുന്നതിൽ മുഖ്യപ്രതിപക്ഷമായ കാൻസർവേറ്റീവ് പാർട്ടി ലീഡർ ബാഡെനോക്ക് പരാജയപ്പെട്ടതായി പാർട്ടിയിൽ കടുത്ത വിമർശനം ഉയർന്നു . പ്രധാനമന്ത്രിയുടെ ചോദ്യങ്ങൾക്ക് കെമി ബാഡെനോക്കിൻ്റെ സമീപനത്തിൽ കടുത്ത മാറ്റം ഉണ്ടാകണമെന്ന അഭിപ്രായം പാർട്ടിയിൽ ശക്തമാണ്. ഭൂരിഭാഗം എംപിമാരും പ്രതിപക്ഷ നേതൃത്വ സ്ഥാനം ഏറ്റെടുത്ത് 4 മാസത്തിൽ താഴെ മാത്രം ആയ ബാഡെനോക്കിനോട് അനുഭവം പുലർത്തുന്നവരാണ്. എന്നാൽ ഭരണപക്ഷത്തിന് രാഷ്ട്രീയ പ്രഹരങ്ങൾ ഏൽപ്പിക്കാനും പ്രതിപക്ഷത്തിന്റെ ആക്രമണങ്ങൾക്ക് മൂർച്ച കൂട്ടാനും കൂടുതൽ ക്രിയാത്മകമായ നടപടികൾ അവരിൽ നിന്ന് ഉണ്ടാകണമെന്ന അഭിപ്രായക്കാരാണ് മിക്കവരും .

കെമി ബാഡെനോക്ക് പലപ്പോഴും തെറ്റായ വിഷയങ്ങൾ ഉന്നയിക്കുന്നതായി കരുതുന്നവരുടെ എണ്ണം കൂടുതലാണ്. തൻറെ ടീമിൽ കൂടുതൽ പരിചയസമ്പന്നരായ വ്യക്തികളെ ഉൾപ്പെടുത്തണമെന്ന് ഉന്നതല നേതൃത്വത്തിൽ നിന്ന് കെമി ബാഡെനോക്കിനോട് നിർദ്ദേശം നൽകിയതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. പ്രധാനമന്ത്രിക്കെതിരെ ഉന്നയിക്കുന്ന വിമർശനങ്ങൾ വിശ്വാസയോഗ്യമല്ലെന്ന പരാതിയും പല എംപിമാർക്കുണ്ട്.

കെയർ സ്റ്റാർമറിൻ്റെ സാമ്പത്തിക നയങ്ങൾക്കെതിരെയുള്ള ആക്രമണം ബാഡെനോക്ക് ഒഴിവാക്കി പകരം അപ്രധാനമായ വിഷയങ്ങൾ തിരഞ്ഞെടുത്തു എന്ന് ഒരു മുൻ ക്യാബിനറ്റ് മന്ത്രി പറഞ്ഞു. എന്നാൽ പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള കഴിവ് തെളിയിക്കാൻ ബാഡെനോക്കിവിന് കൂടുതൽ സമയം നൽകണമെന്ന അഭിപ്രായവും ശക്തമാണ്. എന്നിരുന്നാലും നേതൃത്വസ്ഥാനത്തെ കുറിച്ച് ഉയർന്നുവരുന്ന എതിരഭിപ്രായങ്ങൾ കണക്കിലെടുക്കുമ്പോൾ മെയ് മാസത്തിൽ നടക്കുന്ന പ്രാദേശിക തെരഞ്ഞെടുപ്പിന്റെ ജയപരാജയങ്ങൾ നിർണായകമാകും. പ്രാദേശിക തിരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടി പരാജയം നുണഞ്ഞാൽ നേതൃസ്ഥാനത്തേയ്ക്ക് ബാഡെനോക്ക് പരാജയപ്പെടുത്തിയ ഷാഡോ ജസ്റ്റിസ് സെക്രട്ടറി റോബർട്ട് ജെൻറിക്ക് ഉൾപ്പെടെയുള്ളവർ വിമത ശബ്ദം കടുപ്പിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

Copyright © . All rights reserved