ന്യൂസ് ഡെസ്ക്, മലയാളം യുകെ
ചാൾസ് മൂന്നാമൻ രാജാവിൻ്റെ അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറി എന്ന നിലയിൽ ആഗോള ശ്രദ്ധ നേടി കാസർഗോഡ് സ്വദേശിനിയായ മുനാ ഷംസുദ്ദീൻ. കഴിഞ്ഞ വർഷമാണ് ലോകത്താകമാനമുള്ള മലയാളികൾക്ക് അഭിമാനമായി മുനായ്ക്ക് ഈ സ്‌ഥാനത്തേക്ക് നിയമനം വന്നത്. ചാൾസ് രാജാവിൻ്റെ ഔദ്യോഗിക പരിപാടികൾക്ക് മേൽനോട്ടം വഹിക്കുക, അന്താരാഷ്ട്ര യാത്രകളിൽ അദ്ദേഹത്തോടൊപ്പം പോകുക തുടങ്ങിയ കാര്യങ്ങൾ മുനയുടെ ജോലിയുടെ പരിധിയിൽ വരുന്നവയാണ്.
ഈ ശ്രദ്ധേയമായ സ്ഥാനത്തേയ്ക്കുള്ള മുനായുടെ യാത്ര കഠിനാധ്വാനത്തിൻ്റെയും അർപ്പണബോധത്തിൻ്റെയും തെളിവാണ്. നോട്ടിംഗ്ഹാം സർവകലാശാലയിൽ ഗണിതശാസ്ത്രത്തിലും എഞ്ചിനീയറിംഗിലും പഠനം പൂർത്തിയാക്കിയ ശേഷം, ബ്രിട്ടീഷ് ഫോറിൻ സർവീസിൽ ചേർന്ന മുന ഷംസുദ്ദീൻ്റെ റാങ്കുകൾ അതിവേഗം ഉയരുകയായിരുന്നു. ഇതിനോടകം തന്നെ ജറുസലേമിലെ കോൺസുലേറ്റ് ജനറൽ, പാകിസ്ഥാനിലെ കറാച്ചിയിൽ ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷൻ തുടങ്ങിയ സുപ്രധാന നയതന്ത്ര റോളുകളിൽ അവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ലണ്ടനിലെ ഫോറിൻ, കോമൺവെൽത്ത്, ഡെവലപ്‌മെൻ്റ് ഓഫീസിൻ്റെ ഭാഗമായിരിക്കേയാണ് മുനായ്ക്ക് ഈ അവസരം ലഭിച്ചത്. മുനയുടെ ഭർത്താവ് ഡേവിഡ് യുഎൻ ഉദ്യോഗസ്ഥനാണ്. യുഎസ്, ബ്രിട്ടൻ, സൗദി അറേബ്യ എന്നിവിടങ്ങളിൽ ശ്രദ്ധേയനായ അഭിഭാഷകൻ, പരേതനായ ഡോ. പുതിയപുരയിൽ ഷംസുദ്ദീൻ്റെ മകളാണ് മുനാ ഷംസുദ്ദീൻ. മുനയുടെ മുത്തച്ഛൻ അഡ്വക്കേറ്റ് പി. അഹമ്മദ് ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ വിവിധ മേഖലകളിലുള്ള തങ്ങളുടെ സംഭാവനകൾക്ക് പ്രശസ്തരാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ അധികം താമസിയാതെ ദയാവധം നിയമവിധേയമാകും എന്നാണ് പൊതുവെ കരുതപ്പെടുന്നത്. 275 -ന് എതിരെ 330 വോട്ടുകൾക്ക് അസിസ്റ്റഡ് ഡൈയിങ് ബില്ലിന് പാർലമെന്റിൽ പ്രാഥമിക അംഗീകാരം ലഭിച്ചത് അതിനു തുടക്കമാണ്. പല രാജ്യങ്ങളിലും ദയാവധം നിയമവിധേയമാണെങ്കിലും ബ്രിട്ടൻ മടിച്ചു നിൽക്കുകയായിരുന്നു. 2015 -ൽ ദയാവധം നിയമ വിധേയമാക്കാനുള്ള ബിൽ അവതരിപ്പിച്ചപ്പോൾ 118 നെതിരെ 330 വോട്ടുകൾക്ക് നിരസിക്കപ്പെട്ടിരുന്നു.
ദയാവധത്തെ കുറിച്ചുള്ള ചർച്ചകൾക്കിടയിൽ ഇംഗ്ലണ്ടിലെ പാലിയേറ്റീവ് കെയർ സംവിധാനങ്ങൾ ഫലപ്രദമല്ലെന്നുള്ള കടുത്ത വിമർശനങ്ങളും ഉയർന്നു വരുന്നുണ്ട്. പാലിയേറ്റീവ് കെയറിന് ആവശ്യമായി ഫണ്ട് ലഭിക്കുന്നില്ലെന്ന പരാതിയാണ് വ്യാപകമായി ഉയർന്നു വരുന്നത്. ലോകത്തിലെ ഏറ്റവും മികച്ച പാലിയേറ്റീവ് കെയർ സംവിധാനം യുകെയിലാണ് നിലവിലുള്ളതെന്ന് പറയുമ്പോഴും പണത്തിന്റെ അഭാവം ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുന്നതായി അസോസിയേഷൻ ഫോർ പാലിയേറ്റീവ് മെഡിസിൻ (എപിഎം) ൻ്റെ പ്രസിഡൻറ് ഡോ സാറാ കോക്സ് പറഞ്ഞു.
അസിസ്റ്റഡ് ഡൈയിങ് ബിൽ നിയമ വിധേയമാക്കാനുള്ള പ്രാരംഭ നടപടികൾ മാത്രമാണ് നിലവിൽ കഴിഞ്ഞത്. ബില്ലിനെതിരെ വോട്ട് ചെയ്ത മിക്ക എംപിമാരും ഇംഗ്ലണ്ടിലെ പാലിയേറ്റീവ് കെയർ സംവിധാനം പരിഷ്കരിക്കണമെന്ന അഭിപ്രായക്കാരാണ്. ബില്ലിൽ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലെന്നാണ് തനിക്ക് തോന്നുന്നതെന്ന് ദയാവധത്തെ എതിർക്കുന്ന ലേബർ പാർട്ടിയുടെ ഡയാന അബോട്ട് അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ടിൽ പത്തിൽ നാല് ആശുപത്രികളിലും ആഴ്ചയിൽ എല്ലാ ദിവസവും സ്പെഷ്യലിസ്റ്റ് പാലിയേറ്റീവ് കെയർ സേവനങ്ങൾ ലഭ്യമല്ലെന്ന ഞെട്ടിക്കുന്ന ഓഡിറ്റ് റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. പ്രതിവർഷം 300000 പേർക്ക് പാലിയേറ്റീവ് കെയറിന്റെ പരിചരണം നൽകുന്ന പല ഹോസ്പിസുകൾ പണത്തിനായി പാടുപെടുകയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പാലിയേറ്റീവ് കെയർ മേഖലയിലെ വീഴ്ചകൾ ആദ്യം പരിഹരിച്ചിട്ടുവേണം ദയാവധം നീയമവിധേയമാക്കാൻ എന്നാണ് ബില്ലിനെ എതിർക്കുന്നവർ പറയുന്നത് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
തന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചതായി പോലീസിനെ തെറ്റിദ്ധരിപ്പിച്ച കുറ്റത്തിൽ താൻ കുറ്റക്കാരിയാണെന്ന് പറഞ്ഞ് ട്രാൻസ്പോർട്ട് സെക്രട്ടറി ലൂയിസ് ഹെയ്‌ഗ് സ്‌ഥാനം രാജിവെച്ചു. കെയർ സ്റ്റാർമർ മന്ത്രിസഭ അധികാരമേറ്റതിനു ശേഷമുള്ള ആദ്യ രാജിയാണ് ഇത്. 2013ൽ നടന്ന ഒരു മോഷണത്തിൽ തന്റെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടതായാണ് ഹെയ്‌ഗ് പോലീസിനോട് ആദ്യം വ്യക്തമാക്കിയത്. എന്നാൽ പിന്നീട് നടന്ന അന്വേഷണത്തിൽ മൊബൈൽ ഫോൺ മോഷ്ടിക്കപ്പെട്ടിട്ടില്ലെന്ന് വ്യക്തമായിരുന്നു. ഇത് അബദ്ധവശാൽ സംഭവിച്ച ഒരു പിഴവാണെന്നും, എന്നാൽ പിന്നീട് നടന്ന പോലീസ് ചോദ്യം ചെയ്യലിൽ ഇത് സംബന്ധിച്ച് പരാമർശിക്കേണ്ട എന്ന് തന്റെ അഭിഭാഷകൻ തന്നെ ഉപദേശിച്ചതായും അവർ വ്യക്തമാക്കി. പോലീസ് പിന്നീട് ഈ കേസ് ക്രൗൺ പ്രോസിക്യൂഷൻ സർവീസിന് കൈമാറുകയായിരുന്നു. 2015 ലെ എംപി തിരഞ്ഞെടുപ്പിന് ആറുമാസം മുമ്പ് മജിസ്‌ട്രേറ്റ് കോടതിയിൽ, പോലീസിൽ തെറ്റായ റിപ്പോർട്ട് നൽകിയതായി താൻ കുറ്റസമ്മതം നടത്തിയതായും, തനിക്ക് ഇതിൽ ഡിസ്ചാർജ് ലഭിച്ചതായും ലൂയിസ് ഹൈഗ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഒരു കുറ്റകൃത്യത്തിൽ കുറ്റക്കാരനാണെങ്കിലും കാര്യമായ ശിക്ഷ നൽകേണ്ടതില്ലെന്ന് കോടതി തീരുമാനിക്കുന്ന ഒരാൾക്ക് നൽകുന്ന ഒരു തരം ശിക്ഷയാണ് ഡിസ്ചാർജ്. ലേബർ പാർട്ടി പ്രതിപക്ഷത്ത് ആയിരിക്കുമ്പോൾ തന്നെ ഷാഡോ ക്യാബിനറ്റിലെ തന്റെ നിയമന സമയത്ത്, ട്രാൻസ്‌പോർട് സെക്രട്ടറി തന്റെ ഡിസ്ചാർജ് പ്രഖ്യാപിച്ചിരുന്നതായി വൈറ്റ് ഹോൾ വൃത്തങ്ങൾ നേരത്തെ അറിയിച്ചു. പോലീസിനെ തെറ്റായ മൊഴി നൽകിയ ലൂയിസ് ഹൈഗിൻ്റെ നടപടിക്കെതിരെ പ്രതിപക്ഷം കർശനമായി വിമർശനം ഉന്നയിച്ചിരുന്നു. പുറത്തുവരുന്ന വെളിപ്പെടുത്തലുകൾ ആശങ്കപരമാണ് എന്ന പ്രതികരണമാണ് കൺസർവേറ്റീവ് പാർട്ടി ചെയർ നൈജൽ ഹഡിൽസ്റ്റൺ നടത്തിയത്. പോലീസിനെ തെറ്റിദ്ധരിപ്പിച്ച ഒരാളെ തന്റെ ക്യാബിനറ്റിൽ അപ്പോയിന്റ് ചെയ്യുമ്പോൾ പ്രധാനമന്ത്രി ഉത്തരം പറയേണ്ടതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനുമുമ്പ്, ട്രാൻസ്പോർട്ട് സെക്രട്ടറി മെട്രോപൊളിറ്റൻ പോലീസിൽ പ്രത്യേക കോൺസ്റ്റബിളായിരുന്നു. 2009 നും 2011 നും ഇടയിൽ സൗത്ത് ലണ്ടൻ ബറോ ഓഫ് ലാംബെത്തിൽ അവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കള്ളം പറഞ്ഞതിന്റെ പേരിൽ മന്ത്രി രാജിവെക്കേണ്ടി വന്ന വാർത്ത അതിവേഗമാണ് യുകെയിലെ മലയാളികളുടെ ഇടയിലെ ചർച്ചകളിൽ ഇടംപിടിച്ചത്. കേരളത്തിൽ മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ട ഓസ്ട്രേലിയൻ പൗരനെ രക്ഷിക്കാനായി മുൻമന്ത്രിയും ജനപ്രതിനിധിയുമായ ആൻറണി രാജു എംഎൽഎ തെളിവുകളിൽ കൃത്രിമത്വം കാണിച്ച വാർത്തകളുമായാണ് ഇത് പലരും കൂട്ടി വായിച്ചത്. 34 വർഷം മുൻപ് നടന്ന കേസിൽ എംഎൽഎ കുറ്റവിചാരണയെ നേരിടണമെന്ന് ഹൈക്കോടതി അടുത്തയിടെ വിധിച്ചത് വൻ വാർത്താ പ്രാധാന്യം കൈവന്നിരുന്നു. 1990 ഏപ്രില്‍ 4 നാണ് ഉൾവസ്ത്രത്തില്‍ ഹാഷിഷുമായി ആന്‍ഡ്രൂ സാല്‍വാദോര്‍ സാര്‍ലി എന്ന ഓസ്‌ട്രേലിയന്‍ സ്വദേശി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായത്. തൊണ്ടിമുതലായ അടിവസ്ത്രം കൈക്കലാക്കി പ്രതിക്ക് പാകമാകാത്ത രീതിയിൽ മാറ്റം വരുത്തി തിരിച്ചു നൽകിയെന്നാണ് ആരോപണം. പ്രധാന തൊണ്ടിമുതലായ വിദേശി ധരിച്ചിരുന്ന അടിവസ്ത്രം വിദേശിക്ക് പാകമാകില്ലെന്നും ഇത് വ്യാജ തൊണ്ടിയാണെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കണക്കിലെടുത്താണ് സെഷൻസ് കോടതി പത്ത് വർഷം ശിക്ഷ വിധിച്ച പ്രതിയെ ഹൈക്കോടതി പിന്നീട് വെറുതെ വിട്ടത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വേൾഡ് ബാങ്കിനു നൽകാനുള്ള സംഭാവന വർധിപ്പിക്കാൻ ഒരുങ്ങി യുകെ. സിയോളിൽ നടക്കുന്ന ഇൻ്റർനാഷണൽ ഡെവലപ്‌മെൻ്റ് അസോസിയേഷൻ്റെ (ഐഡിഎ) യോഗത്തിൽ, ഐഡിഎയെ പിന്തുണയ്ക്കുന്നതിനായി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 1.98 ബില്യൺ പൗണ്ട് സംഭാവന ചെയ്യാനുള്ള തീരുമാനം യുകെ ഔദ്യോഗികമായി പുറത്ത് വിടും. മുൻ ഫണ്ടിംഗിൽ യുകെ വാഗ്ദാനം ചെയ്ത തുകയുമായി താരതമ്യപ്പെടുത്തുമ്പോൾ 40% വർദ്ധനവാണ് ഉണ്ടാകുവാൻ പോകുന്നത്.
കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്ന ലോകബാങ്കിൻ്റെ ഭാഗമാണ് ഐഡിഎ, യുകെയുടെ വർദ്ധിച്ച സംഭാവന ആഗോള വികസനത്തിനും കാലാവസ്ഥാ ധനകാര്യ സംരംഭങ്ങൾക്കുമുള്ള ശക്തമായ പിന്തുണ എടുത്തു കാണിക്കുന്നതാണ്. അടുത്തിടെ നടന്ന Cop29 UN കാലാവസ്ഥാ ഉച്ചകോടിയിലെ പ്രതിജ്ഞാബദ്ധതകൾ നിറവേറ്റുന്നതിനായി, ലോകബാങ്കും അതിൻ്റെ സഹ ബഹുമുഖ വികസന ബാങ്കുകളും (MDB) കാലാവസ്ഥാ ധനസഹായം നൽകുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കും.
ഐഡിഎയിൽ യുകെയുടെ വർധിച്ച സംഭാവനയെ വിദഗ്ധർ പ്രശംസിച്ചു. ഇൻ്റർ അമേരിക്കൻ ഡെവലപ്‌മെൻ്റ് ബാങ്കിൻ്റെ കാലാവസ്ഥാ ഉപദേഷ്ടാവ് അവിനാഷ് പെർസൗഡ്, യുകെയുടെ നീക്കത്തെ അഭിനന്ദിച്ച് രംഗത്ത് വന്നു. യുകെ സാമ്പത്തിക പരിമിതികൾക്കിടയിലൂടെ കടന്ന് പോകുമ്പോഴാണ് ഇത്തരം നീക്കം നടത്തിയതെന്ന് ഗ്രീൻ ക്ലൈമറ്റ് ഫണ്ടിൻ്റെ തലവൻ മാഫാൽഡ ഡുവാർട്ടെ എടുത്തുകാണിച്ചു. ഫ്രാൻസ്, കാനഡ, സ്വീഡൻ തുടങ്ങിയ രാജ്യങ്ങൾ യുകെയുടെ മാതൃക പിന്തുടർന്ന് ഫണ്ടിംഗ് പാക്കേജിൻെറ അന്തിമരൂപം നൽകാനും ആവശ്യം ഉയർന്ന് വരുന്നുണ്ട്. സമ്പന്ന രാജ്യങ്ങളിൽ നിന്നുള്ള പരിമിതമായ സാമ്പത്തിക പ്രതിബദ്ധതയിൽ വികസ്വര രാജ്യങ്ങൾ നിരാശ പ്രകടിപ്പിച്ചായിരുന്നു കോപ് 29 ഉച്ചകോടി അവസാനിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ ഏറെക്കാലം ചർച്ചാ വിഷയമായിരുന്ന അസിസ്റ്റഡ് ഡൈയിങ്ങ് ബിൽ നിയമവിധേയമായി. ചരിത്രപരമായ വോട്ടെടുപ്പിൽ ബില്ലിനെ 330 എംപിമാരാണ് പിന്തുണച്ചത്. 275 പേർ എതിർത്ത് വോട്ട് ചെയ്തു. ഭൂരിപക്ഷം എംപിമാരും പിന്തുണച്ച് വോട്ട് ചെയ്തതോടെ ബിൽ സൂക്ഷ്മ പരിശോധനകൾക്കായി അയക്കപ്പെടും.
പ്രധാനമന്ത്രി കെയർ സ്റ്റാർമറും ചാൻസലർ റേച്ചൽ റീവ്സും ബില്ലിനെ പിൻതുണച്ചപ്പോൾ മറ്റ് ക്യാബിനറ്റ് അംഗങ്ങളായ ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്, ജസ്റ്റിസ് സെക്രട്ടറി ഷബാന മഹമൂദ് എന്നിവർ ബില്ലിനെതിരെ വോട്ട് ചെയ്തു. അഞ്ച് മണിക്കൂർ നീണ്ട ചർച്ചകൾക്ക് ഒടുവിലാണ് വോട്ടെടുപ്പ് നടന്നത്. മുൻ പ്രധാനമന്ത്രി ഋഷി സുനാക്, മുൻ ചാൻസലർ ജെറമി ഹണ്ട്, ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ, മുൻ ലേബർ നേതാവ് എഡ് മിലിബാൻഡ് എന്നിവരും ബില്ലിനെ പിന്തുണയ്ക്കുന്നവരാണ്. ടോറി നേതാവ് കെമി ബാഡെനോക്ക്, റിഫോം യുകെ നേതാവ് നൈജൽ ഫാരേജ്, ലിബ് ഡെം നേതാവ് സർ എഡ് ഡേവി, ഉപപ്രധാനമന്ത്രി ഏഞ്ചല റെയ്‌നർ എന്നീ പ്രമുഖ നേതാക്കളും ബില്ലിനെതിരെ വോട്ട് ചെയ്തവരിൽ ഉൾപ്പെടുന്നു.
മറ്റ് പാർലമെൻറ് നടപടികൾ കൂടി പൂർത്തിയായാൽ ബില്ല് ഇംഗ്ലണ്ടിലും വെയിൽസിലും നിയമവിധേയമായി മാറും. ആറ് മാസത്തിനുള്ളിൽ മരിക്കാൻ സാധ്യതയുണ്ടെന്ന് രണ്ട് ഡോക്ടർമാരും ഒരു ഹൈക്കോടതി ജഡ്ജിയും പരിശോധിച്ച് ബോധ്യപ്പെടുന്ന മാരക രോഗമുള്ള വ്യക്തികൾക്ക് അസിസ്റ്റഡ് ഡൈയിംഗ് ബില്ലിലൂടെ ജീവിതം അവസാനിപ്പിക്കാൻ അനുവദിക്കുന്നതാണ് ബിൽ. ലേബർ എംപി കിം ലീഡ്‌ബീറ്ററിൽ ഒരു സ്വകാര്യ ബില്ലായാണ് പാർലമെന്റിൽ അവതരിപ്പിച്ചത് . അതുകൊണ്ടാണ് പാർട്ടി വിപ്പില്ലാതെ എംപിമാർക്ക് ഇതിനെ അനുകൂലിക്കണമോ എതിർക്കണമോ എന്ന കാര്യത്തിൽ സ്വന്തമായ തീരുമാനം കൈക്കൊള്ളാൻ സാധിച്ചത് . ക്രിസ്ത്യൻ സഭയും നിരവധി സാമൂഹിക സംഘടനകളും ബില്ലിനെതിരെ ശക്തമായ എതിർപ്പുമായി രംഗത്ത് വന്നിരുന്നു. ഭരണകക്ഷിയായ ലേബർ പാർട്ടിയിൽ തന്നെ ബില്ലിനോട് എതിർ അഭിപ്രായമുള്ള ഒട്ടേറെ പേർ ഉണ്ടായിരുന്നു. ഭരണപക്ഷമായ ലേബർ പാർട്ടിയിൽ നിന്ന് 234 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 147 പേർ എതിർത്ത് വോട്ട് ചെയ്തു. മുഖ്യ പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയിലെ 23 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 92 പേർ ബില്ലിന് എതിരായി ആണ് വോട്ട് ചെയ്തത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെയും ലോകത്തിലെ തന്നെയും ഏറ്റവും വലിയ നേഴ്സിംഗ് യൂണിയനായ റോയൽ കോളേജ് ഓഫ് നേഴ്സിംഗിൻ്റെ (ആർസി എ ൻ) ബോർഡ് മെമ്പർ ആയി മലയാളി തിരഞ്ഞെടുക്കപ്പെട്ടു. മലയാളി നേഴ്സും മുണ്ടക്കയം പാലൂർക്കാവ് സ്വദേശിനിയുമായ ബ്ലെസി ജോൺ ആണ് യുകെ മലയാളികൾക്ക് അഭിമാനിക്കാവുന്ന ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ലെസ്റ്ററിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഒഫ്താൽമോളജി മെട്രൺ ആയി ജോലി ചെയ്യുകയാണ് ബ്ലെസി . യുകെ മലയാളി സമൂഹത്തിലെ ഭൂരിപക്ഷം പേരും നേഴ്സിംഗ് മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരാണ്. അതുകൊണ്ട് തന്നെ തങ്ങളിലൊരാൾ തങ്ങളെ പ്രതിനിധീകരിക്കുന്ന സംഘടനയുടെ നേതൃനിരയിൽ എത്തിയതിന്റെ സന്തോഷത്തിലാണ് യുകെ മലയാളി നേഴ്സുമാർ.
യുകെയിൽ വന്ന കാലം മുതൽ ലസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ സജീവ പ്രവർത്തകയായിരുന്നു ബ്ലെസ്സി . ബ്ലെസ്സിയുടെയും സഹപ്രവർത്തകരുടെയും ഉദ്യമഫലമായാണ് 7 77 ഓളം അംഗങ്ങളുള്ള ലസ്റ്റർ കേരള നേഴ്സസ് ഫോറം തുടങ്ങിയത്. ലസ്റ്ററിലെ മലയാളി നേഴ്സുമാരുടെ ഇടയിലെ പരസ്പരം സഹകരണത്തിനും തൊഴിൽപരമായ അഭിവൃദ്ധിക്കും കാര്യമായ സംഭാവന ചെയ്യുന്നുണ്ട് ലസ്റ്റർ കേരള നേഴ്സസ് ഫോറം. ആദ്യകാലത്ത് യുകെയിൽ എത്തിയിരുന്ന മലയാളി നേഴ്സുമാർക്ക് തൊഴിൽപരമായ മാർഗനിർദ്ദേശങ്ങൾ ശരിയായ രീതിയിൽ ലഭിച്ചിരുന്നില്ല . എന്നാൽ ഇന്ന് വർഷങ്ങളുടെ പ്രവർത്തി പരിചയമുള്ള ഒട്ടേറെ മലയാളികളാണ് വിവിധ ആശുപത്രികളിലെ ഏറ്റവും മുതിർന്ന സ്ഥാനങ്ങളിൽ ഉള്ളത്. ഇവരുടെ അനുഭവ സമ്പത്തും മാർഗ്ഗനിർദ്ദേശങ്ങളും പുതിയതായി എത്തുന്ന പലർക്കും നൽകുന്നതിനാണ് ലസ്റ്റർ കേരള നേഴ്സസ് ഫോറത്തിന്റെ പ്രാഥമിക ലക്ഷ്യമെന്ന് ബ്ലെസി മലയാളം യുകെ യുകെയോട് പറഞ്ഞു.
2004 -ൽ സീനിയർ കെയററായി യുകെയിലെത്തിയ ബ്ലെസ്സി നിലവിൽ ബാൻഡ് 8 നേഴ്സ് ആയി ആണ് ജോലി ചെയ്യുന്നത്. ഭർത്താവ് ഷാജി ജോസഫ് തൊടുപുഴ ആലക്കോട് സ്വദേശിയാണ്. രാഹുൽ ,രോഹിത്, റോഷ് എന്നിവരാണ് ബ്ലസി- ഷാജി ദമ്പതികളുടെ മക്കൾ. മൂത്ത രണ്ടുപേരും പഠനശേഷം യുകെയിൽ തന്നെ ജോലി ചെയ്യുകയാണ്. ഇളയ മകൻ റോഷ് യൂണിവേഴ്സിറ്റി ഓഫ് ലസ്റ്ററിൽ സോഫ്റ്റ്‌വെയർ എൻജിനീയറിങ് കോഴ്സ് ചെയ്യുന്നു . ആർസി എന്നിന്റെ ബോർഡ് അംഗം എന്ന നിലയിൽ അംഗങ്ങളുടെ തൊഴിൽ മേഖലയിലും ജീവിതത്തിലും അഭിവൃദ്ധിയ്ക്കു വേണ്ടി നിസ്വാർത്ഥമായി പ്രവർത്തിക്കാനുള്ള സന്നദ്ധതയാണ് ബ്ലെസ്സി നേതൃത്വനിരയിലേയ്ക്ക് ഉയർന്നു വരാനുള്ള പ്രധാന ഘടകം .
യുകെ മലയാളികളിൽ ഭൂരിപക്ഷവും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. ഏറ്റവും കൂടുതൽ മലയാളികൾ യുകെയിൽ എത്തുന്നത് നേഴ്സിംഗ് മേഖലകളിലാണ്. കോവിഡ് ഉൾപ്പെടെയുള്ള സമയത്ത് മറ്റെല്ലാ തൊഴിൽ മേഖലകളും ലോക്ഡൗണിന്റെ സംരക്ഷണത്തിൽ ഒളിച്ചപ്പോൾ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ യുദ്ധമുഖത്ത് പടപൊരുതിയതിന്റെ മുൻപന്തിയിലായിരുന്നു മലയാളി നേഴ്സുമാർ. വർഷങ്ങളുടെ അനുഭവ സമ്പത്തുമായി ലോകത്തിലെ ഏറ്റവും വലിയ നേഴ്സിംഗ് സംഘടനയുടെ നേതൃത്വനിരയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ബ്ലസിക്ക് മലയാളം യുകെ ന്യൂസിന്റെ അഭിനന്ദനങ്ങൾ നേരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
2023 ജൂണിൽ അവസാനിച്ച വർഷത്തിൽ യുകെയുടെ നെറ്റ് മൈഗ്രേഷൻ 9 ലക്ഷം കടന്നതായുള്ള വിവരങ്ങൾ പുറത്തുവന്നു. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിക്സിന്റെ കണക്കുകൾ പ്രകാരം നെറ്റ് മൈഗ്രേഷൻ 906,000 ആണ് . ഈ വർഷം ജൂൺ വരെയുള്ള 12 മാസത്തിലെ കണക്കുകൾ പ്രകാരം നിലവിലെ നെറ്റ് മൈഗ്രേഷൻ 728,000 ആയിട്ടുണ്ട് . ഈ കണക്കുകളും മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതലാണ്.
നെറ്റ് മൈഗ്രേഷനിലെ അഭൂതപൂർവ്വമായ വർദ്ധനവ് വൻ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴി വെക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. കുടിയേറ്റം കുറയ്ക്കാൻ സാധ്യമായ എല്ലാ മാർഗങ്ങളും സ്വീകരിക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി കെയർ സ്റ്റാർമർ മുൻ സർക്കാരിൻറെ നടപടികളാണ് ഇതിന് കാരണമെന്ന് ചൂണ്ടി കാട്ടി. ലേബർ പാർട്ടി അധികാരത്തിലെത്തിയ പൊതു തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാ വിഷയങ്ങളിൽ ഒന്നായി അവർ ഉയർത്തി കാട്ടിയത് വർദ്ധിച്ചു വരുന്ന കുടിയേറ്റമായിരുന്നു. കുടിയേറ്റം കുറയ്ക്കുന്നതിനുള്ള പുതിയ നിയമങ്ങൾക്കുള്ള നിർദ്ദേശങ്ങൾ ഉടൻ പ്രസിദ്ധീകരിക്കുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. എന്നാൽ പുതിയ ലേബർ സർക്കാർ അധികാരത്തിൽ എത്തിയതിനു ശേഷം ചെറിയ ബോട്ടുകളിൽ യുകെയിൽ എത്തുന്നവരുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 23 ശതമാനം വർദ്ധിച്ചതായി കൺസർവേറ്റീവ് ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിൽപ്പ് പ്രധാനമന്ത്രിക്ക് മറുപടി നൽകി. അനധികൃതമായി യുകെയിൽ എത്തുന്നവരെ റുവാണ്ടയിലേയ്ക്ക് അയക്കാനുള്ള പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് തന്നെ ലേബർ സർക്കാർ റദ്ദാക്കിയതിനെയും അദ്ദേഹം വിമർശിച്ചു.
തൊഴിലിടങ്ങളിൽ കൂടുതൽ തദ്ദേശീയരെ ഉൾപ്പെടുത്തി പുതിയ കുടിയേറ്റ നയ നിർദ്ദേശങ്ങൾ സർക്കാർ രൂപീകരിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. വേതനം കുറഞ്ഞ കുടിയേറ്റ തൊഴിലാളികളെ ആശ്രയിക്കുന്നതിന് പകരം തൊഴിലിടങ്ങളിൽ റോബോട്ടുകളെ ഉപയോഗിക്കണമെന്ന് കഴിഞ്ഞദിവസം ഷാഡോ ഹോം സെക്രട്ടറി പറഞ്ഞത് ഇതിൻറെ സൂചനയായാണ് വിലയിരുത്തുന്നത്. യുകെയിലെ മലയാളികളിൽ ഭൂരിഭാഗവും ആരോഗ്യ മേഖലയിലാണ് ജോലി ചെയ്യുന്നത്. കുടിയേറ്റ നയങ്ങൾ കർശനമായാൽ അത് യുകെയിൽ എത്താൻ ആഗ്രഹിക്കുന്ന മലയാളികളെ പ്രതികൂലമായി ബാധിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യ, നൈജീരിയ, പാകിസ്ഥാൻ, ചൈന, സിംബാബ്‌വെ എന്നീ രാജ്യങ്ങളിൽ നിന്നാണ് യുകെയിലേക്ക് ഏറ്റവും കൂടുതൽ കുടിയേറ്റം നടക്കുന്നത്. 2023 ജൂൺ വരെയുള്ള വർഷത്തിൽ ഇന്ത്യയിൽ നിന്ന് മാത്രം യുകെയിൽ എത്തിയത് 268,000 ആളുകളാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- 2014 ൽ തന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചതായി പോലീസിനെ തെറ്റിദ്ധരിപ്പിച്ച കുറ്റത്തിൽ താൻ കുറ്റക്കാരിയാണെന്ന് അന്ന് ഏറ്റു പറഞ്ഞിരുന്നതായി വ്യക്തമാക്കിയിരിക്കുകയാണ് ട്രാൻസ്പോർട്ട് സെക്രട്ടറി ലൂയിസ് ഹെയ്‌ഗ്. 2013ൽ ഒരു രാത്രിയിൽ നടന്ന ഒരു മോഷണത്തിൽ തന്റെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടതായാണ് ഹെയ്‌ഗ് പോലീസിനോട് ആദ്യം വ്യക്തമാക്കിയത്. എന്നാൽ പിന്നീട് നടന്ന അന്വേഷണത്തിൽ മൊബൈൽ ഫോൺ മോഷ്ടിക്കപ്പെട്ടിട്ടില്ലെന്ന് വ്യക്തമായിരുന്നു. ഇത് അബദ്ധവശാൽ സംഭവിച്ച ഒരു പിഴവാണെന്നും, എന്നാൽ പിന്നീട് നടന്ന പോലീസ് ചോദ്യം ചെയ്യലിൽ ഇത് സംബന്ധിച്ച് പരാമർശിക്കേണ്ട എന്ന് തന്റെ അഭിഭാഷകൻ തന്നെ ഉപദേശിച്ചതായും അവർ വ്യക്തമാക്കി. പോലീസ് പിന്നീട് ഈ കേസ് ക്രൗൺ പ്രോസിക്യൂഷൻ സർവീസിന് കൈമാറുകയായിരുന്നു. 2015 ലെ എംപി തിരഞ്ഞെടുപ്പിന് ആറുമാസം മുമ്പ് മജിസ്‌ട്രേറ്റ് കോടതിയിൽ, പോലീസിൽ തെറ്റായ റിപ്പോർട്ട് നൽകിയതായി താൻ കുറ്റസമ്മതം നടത്തിയതായും, തനിക്ക് ഇതിൽ ഡിസ്ചാർജ് ലഭിച്ചതായും ആണ് ഗതാഗത സെക്രട്ടറി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു കുറ്റകൃത്യത്തിൽ കുറ്റക്കാരനാണെങ്കിലും കാര്യമായ ശിക്ഷ നൽകേണ്ടതില്ലെന്ന് കോടതി തീരുമാനിക്കുന്ന ഒരാൾക്ക് നൽകുന്ന ഒരു തരം ശിക്ഷയാണ് ഡിസ്ചാർജ്. ലേബർ പാർട്ടി പ്രതിപക്ഷത്ത് ആയിരിക്കുമ്പോൾ തന്നെ ഷാഡോ ക്യാബിനറ്റിലെ തന്റെ നിയമന സമയത്ത്, ട്രാൻസ്‌പോർട് സെക്രട്ടറി തന്റെ ഡിസ്ചാർജ് പ്രഖ്യാപിച്ചിരുന്നതായി വൈറ്റ് ഹോൾ വൃത്തങ്ങൾ അറിയിച്ചു.
എന്നാൽ പുറത്തുവരുന്ന വെളിപ്പെടുത്തലുകൾ ആശങ്കപരമാണ് എന്ന പ്രതികരണമാണ് കൺസർവേറ്റീവ് പാർട്ടി ചെയർ നൈജൽ ഹഡിൽസ്റ്റൺ നടത്തിയത്. പോലീസിനെ തെറ്റിദ്ധരിപ്പിച്ച ഒരാളെ തന്റെ ക്യാബിനറ്റിൽ അപ്പോയിന്റ് ചെയ്യുമ്പോൾ പ്രധാനമന്ത്രി ഉത്തരം പറയേണ്ടതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനുമുമ്പ്, ട്രാൻസ്പോർട്ട് സെക്രട്ടറി മെട്രോപൊളിറ്റൻ പോലീസിൽ പ്രത്യേക കോൺസ്റ്റബിളായിരുന്നു. 2009 നും 2011 നും ഇടയിൽ സൗത്ത് ലണ്ടൻ ബറോ ഓഫ് ലാംബെത്തിൽ അവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോക്താക്കൾക്ക് ഏറ്റവും കുറഞ്ഞ പ്രായപരിധി 13 വയസ്സായി നിശ്ചയിച്ചിട്ടുണ്ട്. ചിൽഡ്രൻസ് ഓൺലൈൻ പ്രൈവസി പ്രൊട്ടക്ഷൻ ആക്ട് (COPPA) പോലെയുള്ള നിയന്ത്രണങ്ങൾക്ക് അനുസൃതമായി കുട്ടികൾ ഓൺലൈൻ നിന്നുള്ള അപകട സാധ്യതകളിൽ നിന്ന് സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ ആണ് ഈ നിയമങ്ങൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നത് . കുട്ടികൾ ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ കൂടുതൽ സുരക്ഷിതരായി സംരക്ഷിക്കാനാണ് പ്രധാനമായും ഈ നിയമങ്ങൾ വിഭാവനം ചെയ്തിരിക്കുന്നത്. അനുചിതമായ ഉള്ളടക്കം, സൈബർ ഭീഷണിയിൽ നിന്നും മറ്റ് കുറ്റവാളികളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുക എന്നതാണ് പ്രായ നിയന്ത്രണത്തിൻന്റെ പ്രാഥമിക ലക്ഷ്യം.
എന്നാൽ കുട്ടികൾക്ക് സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിലെ നിയന്ത്രണങ്ങൾ പൂർണ്ണമായും പാലിക്കപ്പെടുന്നില്ലെന്ന ഞെട്ടിക്കുന്ന സത്യമാണ് ഇപ്പോൾ കണക്കുകളുടെ അടിസ്ഥാനത്തിൽ പുറത്ത് വന്നിരിക്കുന്നത്. അഞ്ചിലൊന്ന് കുട്ടികളും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് അവരുടെ യഥാർത്ഥ പ്രായം നൽകിയല്ലെന്ന വിവരങ്ങൾ പുറത്തു വന്നു. നിയമങ്ങൾ ഉണ്ടെങ്കിലും അത് ശരിയായ രീതിയിൽ നടപ്പിലാക്കാൻ സാധിക്കുന്നില്ലെന്ന വസ്തുതയാണ് ഇതിലൂടെ പുറത്തു വന്നിരിക്കുന്നത്.
കുട്ടികൾ പ്രായ കൂടുതൽ നൽകി സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നത് പരിഹരിക്കുന്നതിന് പരിഹാരം കണ്ടില്ലെങ്കിൽ സോഷ്യൽ മീഡിയ കമ്പനികൾ നടപടി നേരിടേണ്ടി വരുമെന്ന് ഓഫ്‌കോം മുന്നറിയിപ്പ് നൽകി. എട്ട് മുതൽ 17 വയസ്സ് വരെ പ്രായമുള്ളവരിൽ 22% പേരും സോഷ്യൽ മീഡിയ ആപ്പുകളിൽ 18 വയസോ അതിൽ കൂടുതലോ ആണെന്ന് കള്ളം പറയുന്നു എന്നാണ് യുകെ മീഡിയ റെഗുലേറ്റർ നടത്തിയ ഒരു സർവേ സൂചിപ്പിക്കുന്നത്, . കമ്പനികൾ ഓൺലൈൻ സുരക്ഷാ നിയമങ്ങൾ പാലിക്കുന്നില്ലെങ്കിൽ അവരുടെ ആഗോള വരുമാനത്തിൻറെ 10 ശതമാനം വരെ പിഴ ചുമത്താൻ നിയമം അനുവദിക്കുന്നതായി ഓഫ്‌കോമിലെ മാർക്കറ്റ് ഇൻ്റലിജൻസ് ഡയറക്ടർ ഇയാൻ മക്രേ പറഞ്ഞു
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മാരകരോഗമുള്ള മുതിർന്നവർക്ക് അസിസ്റ്റഡ് ഡൈയിംഗ് നിയമവിധേയമാക്കാനുള്ള നീക്കങ്ങളെ മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ പിന്തുണയ്ക്കുന്നതായുള്ള വാർത്തകൾ പുറത്തു വന്നു. ദയാവധം നിയമ വിധേയമാക്കാനുള്ള നീക്കങ്ങളെ താൻ നേരത്തെ എതിർത്തിരുന്നെങ്കിലും നിലവിൽ ചർച്ച ചെയ്യുന്ന നിയമം ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ചല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബില്ലിൽ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ ഉണ്ടെന്നും മുൻപ് താൻ കരുതിയത് പോലെ ദുർബലരായ ആളുകളുടെ മേൽ ജീവിതം അവസാനിപ്പിക്കുന്നതിനുള്ള സമ്മർദ്ദം ഉണ്ടാക്കുമെന്ന ആശങ്ക അസ്ഥാനത്താണെന്നും ഡേവിഡ് കാമറൂൺ പ്രഭു പറഞ്ഞു.
ഗോർഡൻ ബ്രൗൺ, ബറോണസ് തെരേസ മേ, ബോറിസ് ജോൺസൺ, ലിസ് ട്രസ് എന്നിവരെല്ലാം ബില്ലിനെ തള്ളിക്കളയാൻ എംപിമാരോട് ആവിശ്യപ്പെട്ടതിനു ശേഷം ബില്ലിനെ പിന്തുണയ്ക്കുന്ന ആദ്യത്തെ മുൻ പ്രധാനമന്ത്രിയാണ് കാമറൂൺ പ്രഭു. എന്നാൽ മുൻ പ്രധാനമന്ത്രി ഗോർഡൻ ബ്രൗൺ വളരെ ശക്തമായ ഭാഷയിലാണ് ബില്ലിനെതിരെ പ്രതികരിച്ചത്. നിയമത്തിലെ വ്യവസ്ഥകൾ എത്ര നല്ലതാണെങ്കിലും അത് പ്രായമായവരോടും ഗുരുതരമായ രോഗികളോടും വികലാംഗരോടും സമൂഹത്തിൻറെ മനോഭാവത്തെ മാറ്റുമെന്ന് ബിബിസി റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. 2015 മുതൽ അദ്ദേഹം എംപി അല്ലെങ്കിലും ലേബർ പാർട്ടിയിൽ ഗോർഡൻ ബ്രൗണിന് ഇപ്പോഴും നിർണ്ണായക സ്വാധീനമുണ്ട്. ആറ് മാസത്തിനുള്ളിൽ മരിക്കാൻ സാധ്യതയുണ്ടെന്ന് രണ്ട് ഡോക്ടർമാരും ഒരു ഹൈക്കോടതി ജഡ്ജിയും പരിശോധിച്ച് ബോധ്യപ്പെടുന്ന മാരക രോഗമുള്ള വ്യക്തികൾക്ക് അസിസ്റ്റഡ് ഡൈയിംഗ് ബില്ലിലൂടെ ജീവിതം അവസാനിപ്പിക്കാൻ അനുവദിക്കുന്നതാണ് ബിൽ.
അസിസ്റ്റഡ് ഡൈയിംഗ് നിയമവിധേയമാക്കുന്നതിനുള്ള സുപ്രധാന വോട്ടെടുപ്പ് നവംബർ 29 വെള്ളിയാഴ്ച നടക്കും. ഇത് ഒരു സ്വതന്ത്ര വോട്ടെടുപ്പായാണ് പാർലമെന്റിൽ നടക്കുന്നത്. അതുകൊണ്ട് തന്നെ പാർട്ടി വിപ്പില്ലാതെ എംപിമാർക്ക് ഇതിനെ അനുകൂലിക്കണമോ എതിർക്കണമോ എന്ന കാര്യത്തിൽ സ്വന്തമായ തീരുമാനം കൈക്കൊള്ളാൻ സാധിക്കും. സമാനമായ ബിൽ 2015 -ൽ അവതരിപ്പിച്ചപ്പോൾ 118 നെതിരെ 330 വോട്ടുകൾക്ക് നിരസിക്കപ്പെട്ടിരുന്നു. എന്നാൽ പിന്നീട് പല രാജ്യങ്ങളിലും ദയാവധം നിയമവിധേയമാക്കിയത് ബില്ലിന്റെ ചർച്ചയിൽ പ്രതിഫലിക്കും എന്നാണ് പൊതുവെ കരുതുന്നത്. പ്രസ്തുത വിഷയത്തിൽ പല എംപിമാരും വ്യക്തമായ തീരുമാനം എടുത്തിട്ടില്ല എന്നാണ് കരുതുന്നത്. ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ഉൾപ്പെടെയുള്ളവർ എതിർക്കുന്നുണ്ടെങ്കിലും കെയർ സ്റ്റാർമറും മന്ത്രിസഭയിലെ ഭൂരിഭാഗവും ബില്ലിനെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ നിലവിൽ ലേബർ എംപി കിം ലീഡ്‌ബീറ്ററിൽ അവതരിപ്പിക്കുന്നത് ഒരു സ്വകാര്യ ബില്ലാണ്. അതുകൊണ്ട് തന്നെ നിയമ നിർമ്മാണത്തിന്റെ കരടിനെ കുറിച്ച് ഒട്ടേറെ ചോദ്യങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. ദയാവധത്തെ കുറിച്ച് നടക്കുന്ന ചർച്ചകളിൽ എൻഎച്ച്എസും കടന്നു വന്നു. എൻഎച്ച്എസ്സിന്റെ പരിചരണം തൃപ്തികരമായി ലഭിക്കാതിരിക്കുന്ന മാരകരോഗമുള്ളവർ ദയാവധം തിരഞ്ഞെടുത്തേക്കാമെന്നാണ് ഒരു എംപിയായ അൻ്റോണിയ ബാൻസ് പറഞ്ഞു. പാലിയേറ്റീവ് പരിചരണത്തിലും അപകടകരമായ പ്രവണതകൾ ഉടലെടുക്കാം എന്ന് പലരും ചൂണ്ടി കാണിക്കുന്നുണ്ട്.