Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- പ്രൈമറി സ്കൂൾ പ്രായത്തിലുള്ള കുട്ടികളെ ലൈംഗികമായി ബലാത്സംഗം ചെയ്ത് ദുരുപയോഗം ചെയ്ത പീഡോഫൈൽ ഗ്യാങ്ങിലുള്ള ഏഴ് പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരിക്കുകയാണ്. സമീപ ദശകങ്ങളിൽ നടന്ന ഏറ്റവും മോശം കേസെന്നാണ് ഇതിനെ നാഷണൽ സൊസൈറ്റി ഫോർ ദ പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ടു ചിൽഡ്രൻ (എൻ എസ് പി സി സി )വിശേഷിപ്പിച്ചത്. ലൈംഗികാതിക്രമത്തിനും ബലാത്സംഗത്തിനും ഏഴ് അംഗങ്ങൾ കുറ്റക്കാരാണെന്ന് ഗ്ലാസ്‌ഗോ ഹൈക്കോടതി ചൊവ്വാഴ്ച കണ്ടെത്തി .രണ്ട് മാസത്തിലധികം നീണ്ടുനിന്ന വിചാരണയിൽ, പ്രൈമറി സ്‌കൂൾ പ്രായമുള്ള കുട്ടികൾക്ക് മദ്യവും കൊക്കെയ്‌നും നൽകി, വിവിധ സ്ഥലങ്ങളിൽ വച്ച് ഇവർ കൂട്ട ബലാത്സംഗത്തിനു മറ്റും ഇരയാക്കിയതായി കോടതി കണ്ടെത്തി.

രണ്ട് ആൺകുട്ടികളെയും രണ്ട് പെൺകുട്ടികളെയും 2012 നും 2019 നും ഇടയിൽ ഒന്നിലധികം തവണ ലൈംഗികമായി ഉപയോഗിച്ചു എന്നാണ് കേസ്. തികച്ചും ക്രൂരമായാണ് ഇവർ കുട്ടികളെ തങ്ങളുടെ ഫ്ലാറ്റിൽ ഉപയോഗിച്ചതെന്ന കണ്ടത്തൽ മനുഷ്യ മനഃസാക്ഷിയെ നടക്കുന്നതാണ്. പെൺകുട്ടികളിലൊരാളെ ഇവർ ഓവനിൽ അടയ്ക്കുകയും, ഫ്രിഡ്ജിൽ പൂട്ടിയിടുകയും വണ്ടുകളും ചിലന്തികളും മറ്റുമുള്ള ഉള്ള ഒരു അലമാരയിൽ അടയ്ക്കുകയും ചെയ്തതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മറ്റ് സന്ദർഭങ്ങളിൽ ഈ പീഡോഫൈൽ സംഘം കുട്ടികളെ മയക്കുമരുന്നും മദ്യവും കഴിക്കാൻ നിർബന്ധിച്ചതായും കോടതി കണ്ടെത്തി.


സ്കോട്ട്‌ലൻഡിലെ നിയമ ചരിത്രത്തിലെ തന്നെ അസാധാരണമായ ഒരു കേസ് ആണ് ഇതെന്ന് വിദഗ്ധർ വിലയിരുത്തുന്നത്. ഈ ഗ്രൂപ്പിൽ ഉണ്ടായിരുന്ന 11 പേരും വിചാരണ നേരിട്ടിരുന്നു. അവരിലാണ് ഇപ്പോൾ ഏഴ് പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്. തങ്ങൾ ആരും തന്നെ ഒരു തെറ്റും ചെയ്തിട്ടില്ല എന്നാണ് ഇവർ കോടതിയിൽ മൊഴി നൽകിയത്. കുട്ടികൾ ആരും തന്നെ സത്യമല്ല പറയുന്നത് എന്നായിരുന്നു പ്രതിഭാഗം അഭിഭാഷകർ കോടതിയിൽ വാദിച്ചത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വൈറ്റമിൻ ഡി സപ്ലിമെന്റുകൾ ഡിമെൻഷ്യ വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പുതിയ പഠന റിപ്പോർട്ട്. ശരീരത്തിലെ വൈറ്റമിൻ ഡിയുടെ അളവ് 50 nmol/L-ൽ താഴെയുള്ള വ്യക്തികളിൽ ഡിമെൻഷ്യ വരാനുള്ള സാധ്യത ഏകദേശം മൂന്നിരട്ടിയാണെന്ന് ഫ്രാൻസിൽ നടത്തിയ ഗവേഷണത്തിൽ കണ്ടെത്തി. യുകെയിലെ ജനസംഖ്യയിലെ 60 ശതമാനത്തിലേറെ പേരുടെ ശരീരത്തിലെ വൈറ്റമിൻ ഡിയുടെ അളവ് 50 nmol/L ൽ കുറവാണ് എന്നത് ഇതിൻെറ ഗൗരവം എടുത്ത് കാട്ടുന്നു.

ഡിമെൻഷ്യയിൽ നിന്ന് മുക്തരായ 70 വയസും അതിൽ കൂടുതലുമുള്ള 12,000-ത്തിലധികം വ്യക്തികളെ വച്ച് നടത്തിയ പഠനത്തിൽ ഡിമെൻഷ്യയുടെ അപകടസാധ്യത കുറയ്ക്കുന്നതിന് സപ്ലിമെന്റുകൾ ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. പഠനത്തിൽ പങ്കെടുത്ത മൂന്നിലൊന്ന് (37 ശതമാനം) ആളുകളും വൈറ്റമിൻ ഡി സപ്ലിമെന്റുകൾ കഴിക്കുകയും ഡിമെൻഷ്യയുടെ ലക്ഷണങ്ങളിൽ നിന്ന് 40 ശതമാനം കുറവ് ഉണ്ടായതായും പറഞ്ഞു. കാർഡിയോമെറ്റബോളിക് രോഗങ്ങൾ, ക്യാൻസർ, പ്രമേഹം, പകർച്ചവ്യാധികൾ തുടങ്ങിയവ കണക്കിലെടുക്കുമ്പോഴും ആരോഗ്യമുള്ള ശരീരത്തിൽ 75 nmol/L വൈറ്റമിൻ ഡിയെങ്കിലും ഉണ്ടായിരിക്കണമെന്ന് വൈറ്റമിൻ ഡി വിദഗ്ധൻ ഡോ.വില്യം ഗ്രാന്റ് പറയുന്നു.

ഇതൊക്കെയാണെങ്കിലും ഒരു പരിധിയിൽ കൂടുതൽ വൈറ്റമിൻ ഡി കഴിക്കുന്നത് അനാവശ്യ പാർശ്വഫലങ്ങൾ ഉണ്ടാക്കാം. ഇവ നിങ്ങൾ കഴിക്കുന്ന മറ്റു മരുന്നുകളുമായി പ്രവർത്തിക്കാം. അതിനാൽ എന്തെങ്കിലും പുതിയ വൈറ്റമിനുകളോ സപ്ലിമെന്റുകളോ ആരംഭിക്കുന്നതിന് മുമ്പ് ജിപിയുടെ ഉപദേശം തേടേണ്ടതാണ്. ഹവാർഡ് ഹെൽത്ത് പബ്ലിഷിംഗ് നടത്തിയ പഠന റിപ്പോർട്ടിൽ, ചില ആളുകൾ സപ്ലിമെന്റുകൾ അമിതമായി ഉപയോഗിക്കുന്നതായി കണ്ടെത്തി. 1999 നും 2014 നും ഇടയിൽ ശേഖരിച്ച ദേശീയ സർവേ ഡേറ്റാ പരിശോധിച്ച ഗവേഷകർ, സുരക്ഷിതമല്ലാത്ത അളവിൽ വൈറ്റമിൻ ഡി കഴിക്കുന്ന ആളുകളുടെ എണ്ണത്തിൽ 2.8% വർദ്ധനവ് ഉള്ളതായി പറയുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വാഹന മോഷണത്തിന്റെയും മോഷണശ്രമങ്ങളുടെയും നടുക്കുന്ന വാർത്തകളാണ് ഇപ്പോൾ മാധ്യമങ്ങളിൽ നിറയെ. ശൈത്യകാലത്ത് മോഷണശ്രമങ്ങൾ കൂടുതലാകാനാണ് സാധ്യതയെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു. രാത്രിയുടെ ദൈർഘ്യം കൂടുതലായതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. വിലകൂടിയ വാഹനങ്ങൾ ഉപയോഗിക്കുന്നവർ വേണ്ട രീതിയിലുള്ള സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചില്ലെങ്കിൽ വാഹനം മോഷണം പോകാൻ സാധ്യതയുണ്ട്. ഒട്ടേറെ യു കെ മലയാളികളും മോഷണശ്രമത്തിന് ഇരയായിട്ടുണ്ട്.


ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു മോഷണ രീതിയാണ് കഴിഞ്ഞദിവസം ബർമിംഗ്ഹാമിൽ അരങ്ങേറിയത്. തൻറെ വാഹനത്തിൻറെ ടയറുകളിൽ കാറ്റ് നിറയ്ക്കാൻ ശ്രമിച്ച വാഹന ഉടമയെ തള്ളി മാറ്റി മോഷ്ടാവ് വാഹനവുമായി കടന്നുകളഞ്ഞു. മോഷണശ്രമം തടയുന്നതിനായി വാഹനത്തിന്റെ ബോണറ്റിൽ കയറിയ വാഹന ഉടമ താഴെ വീണ് ഗുരുതരമായ പരുക്കു പറ്റി ആശുപത്രിയിലാണ്.

മോഷ്ടിക്കപ്പെട്ട കാർ പിന്നീട് ചെംസ് ലി വുഡിൽ നിന്ന് പോലീസ് കണ്ടെടുത്തു. മോഷ്ടാക്കളെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാവുന്നവർ 101 എന്ന നമ്പറിൽ വിളിച്ച് ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. കാറിൻറെ താക്കോൽ വണ്ടിയിൽ തന്നെ വച്ചിട്ട് പെട്രോൾ നിറയ്ക്കുകയോ ടയറുകൾക്ക് എയർ അടിക്കുകയോ ചെയ്യുന്നത് മോഷണശ്രമത്തിന് കാരണമാകുമെന്ന് പോലീസ് അറിയിച്ചു. പാർക്ക് ചെയ്യുന്ന അവസരത്തിൽ സ്റ്റീയറിങ് ലോക്ക് ഉപയോഗിക്കുന്നത് ഉചിതമായിരിക്കും

ന്യൂസ് ഡെസ്ക് മലയാളം യുകെ

മാഞ്ചസ്റ്ററിനടുത്ത് റോച്ച് ഡയലില്‍ താമസിക്കുന്ന ജോയി അഗസ്റ്റിൻ( 67) നിര്യാതനായി. ചെറിയതോതിലുള്ള ശാരീരിക അസസ്ഥതകളെ തുടർന്ന് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച ജോയി അഗസ്റ്റിൻ ഇന്ന് രാവിലെ കാർഡിക് അറസ്റ്റിനേ തുടർന്ന് യുകെ മലയാളി സമൂഹത്തിൽനിന്ന് വിടപറയുകയായിരുന്നു. മരണ വിവരമറിഞ്ഞ് യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള ബന്ധുമിത്രാദികൾ റോച്ച് ഡയലിലേയ്ക്ക് എത്തിയിട്ടുണ്ട്.

കുറവിലങ്ങാട് സ്വദേശിയായ ജോയ് അഗസ്തി കക്കാട്ടുപള്ളിയിൽ കുടുംബാംഗമാണ്. ഭാര്യ മേരി നേഴ്സായി ജോലി ചെയ്യുന്നു . മക്കൾ : നയന , ജിബിൻ , ജീന . മരുമക്കൾ : പ്രശാന്ത്, ചിപ്പി.

മൃത സംസ്കാരത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

ജോയി അഗസ്റ്റിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : മന്ത്രിസഭാ പുനഃസംഘടനയിൽ സർക്കാരിലേയ്ക്ക് നാടകീയമായ തിരിച്ചുവരവ് നടത്തിയതിന് ശേഷം, പ്രധാനമന്ത്രി ഋഷി സുനക്കിനെ ഈ ‘ദുഷ്കരമായ സമയത്ത്’ പിന്തുണയ്ക്കുമെന്ന് ഡേവിഡ് കാമറൂൺ പറഞ്ഞു. രാജ്യത്തെ പലസ്തീൻ റാലിക്കെതിരെ വിവാദ പരാമർശം നടത്തിയതിന് പിന്നാലെ ഇന്ത്യൻ വംശജയായ ആഭ്യന്തര സെക്രട്ടറി സുവെല്ല ബ്രേവർമാനെ പുറത്താക്കിയതോടെയാണ് കാമറൂണിന് മന്ത്രിസഭയിലേക്ക് വഴിതുറന്നത്. വിദേശ സെക്രട്ടറി ജെയിംസ് ക്ലെവർലിയെ സുവല്ലയ്ക്ക് പകരം നിയമിച്ചു. ക്ലെവർലിക്ക് പകരക്കാരനായാണ് മുൻ പ്രധാനമന്ത്രി കാമറൂൺ ക്യാബിനറ്റിൽ തിരിച്ചെത്തിയത്.

തിങ്കളാഴ്ച വൈകുന്നേരം കാമറൂൺ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി സംസാരിച്ചതായി വിദേശകാര്യ ഓഫീസ് പറഞ്ഞു. 2010 മേയിലാണ് ഡേവിഡ് കാമറൂൺ ബ്രിട്ടന്റെ പ്രധാനമന്ത്രിയായത്. 2016 ജൂൺ 23ന് നാഷണൽ റെഫറാൻഡത്തിലൂടെ യൂറോപ്യൻ യൂണിയനിൽ ( ഇ.യു ) നിന്ന് ബ്രിട്ടൻ പുറത്തുകടക്കുന്നതിന് ( ബ്രെക്സിറ്റ് ) വോട്ടർമാർ അംഗീകാരം നൽകിയതിന് പിന്നാലെ കാമറൂൺ രാജിവച്ചു. വിദേശ സെക്രട്ടറി റോളിലുള്ള കാമറൂണിന്റെ മടങ്ങിവരവ് ഏറെ ആകാംഷയോടെയാണ് ബ്രിട്ടൻ ഉറ്റുനോക്കുന്നത്.

ലണ്ടനിൽ നടന്ന പാലസ്തീൻ അനുകൂല റാലിയിൽ പങ്കെടുത്തവരെ വിദ്വേഷ പ്രതിഷേധക്കാരെന്ന് സുവെല്ല വിശേഷിപ്പിച്ചിരുന്നു. ഇവർ നിയമ ലംഘനം നടത്തിയിട്ടും ലണ്ടൻ പൊലീസ് അവഗണിച്ചെന്നും മൃദു സമീപനം സ്വീകരിച്ചെന്നും കു​റ്റപ്പെടുത്തി. സംഘാടകർക്ക് ഹമാസ് അടക്കമുള്ള തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നും സുവെല്ല പറഞ്ഞു. പിന്നാലെ സുവെല്ലയെ പുറത്താക്കാൻ ഋഷിക്ക് മേൽ സമ്മർദ്ദമേറുകയായിരുന്നു. ഇത് രണ്ടാം തവണയാണ് 43കാരിയായ സുവെല്ലയ്ക്ക് ആഭ്യന്തര സെക്രട്ടറി സ്ഥാനം നഷ്ടമാകുന്നത്.

വിവാദങ്ങൾ നിരവധി

വിവാദ പ്രസ്താവനകൾക്ക് പേരുകേട്ട നേതാവാണ് സുവെല്ല. രാജ്യത്തെ അഭയാർത്ഥി പ്രതിസന്ധിയെ ഇവർ അധിനിവേശമെന്ന് വിശേഷിപ്പിച്ചിരുന്നു. ഇംഗ്ലീഷ് ചാനൽ വഴി ചെറുബോട്ടുകളിൽ രാജ്യത്തേക്കെത്തുന്ന അഭയാർത്ഥികളെ കുറിച്ചായിരുന്നു പരാമർശം. അനിയന്ത്രിത കുടിയേറ്റത്തിനെതിരെ കടുത്ത നടപടികൾ സ്വീകരിച്ചു. വിസാ കാലാവധി കഴിഞ്ഞിട്ടും ബ്രിട്ടണിൽ അനധികൃതമായി തുടരുന്ന കുടിയേറ്റക്കാരിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരാണെന്ന് ആരോപിച്ചതും വിവാദമായിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സമൂഹത്തിൽ നടമാടുന്ന അക്രമ സംഭവങ്ങൾ കൗമാരക്കാരിലും യുവാക്കളിലും വലിയതോതിൽ സ്വാധീനം ചെലുത്തുന്നതിനെ കുറിച്ചുള്ള പഠന റിപ്പോർട്ട് പുറത്തുവന്നു. ഇതനുസരിച്ച് കൗമാരപ്രായക്കാരിൽ പകുതിയും ആക്രമത്തിന് സാക്ഷികളോ ഇരകളോ ആയിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കത്തി കൊണ്ടുള്ള കുറ്റകൃത്യങ്ങൾ, ഭീഷണിപ്പെടുത്തൽ , സംഘട്ടനങ്ങൾ തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിലാണ് കൗമാരക്കാർ ഉൾപ്പെടെയുള്ളവർ ഉൾപ്പെടുകയോ സാക്ഷികളാവുകയോ ചെയ്യുന്നത്. അക്രമ സംഭവങ്ങളിൽ ഉൾപ്പെട്ടതിന്റെ പേരിൽ കഴിഞ്ഞ 12 മാസത്തിനിടെ 358,000 കൗമാരക്കാർക്കാണ് ശാരീരികമായി പരിക്കേറ്റത്. ഇംഗ്ലണ്ടിലെയും വെയിൽസിലെയും മാത്രം കണക്കുകൾ ആണിത് .

ഇങ്ങനെയുള്ള പ്രശ്നത്തിൽ പെട്ട് കഴിഞ്ഞ 12 മാസത്തിനിടെ 5 പേരിൽ ഒരു കൗമാരക്കാരന്റ വിദ്യാഭ്യാസം മുടങ്ങിയതായാണ് പഠനം കണ്ടെത്തിയത്. അതായത് ഇത്തരം പ്രശ്നങ്ങൾ കുട്ടികളുടെ വിദ്യാഭ്യാസത്തെയും സാരമായി ബാധിക്കുമെന്നാണ് ഇത് വിരൽ ചൂണ്ടുന്നത്. കൗമാരക്കാരുടെ ഇടയിൽ അക്രമ സംഭവങ്ങൾ തടയാൻ യൂത്ത് എൻഡോവ്മെൻറ് ഫണ്ടിനായി 200 മില്യൻ പൗണ്ട് ആണ് സർക്കാർ ധനസഹായമായി നൽകിയത്. 7500 യുവാക്കളിൽ നടത്തിയ വിശദമായ സർവ്വേയുടെ അടിസ്ഥാനത്തിലാണ് യുവാക്കളുടെ ഇടയിലുള്ള ആഴത്തിലുള്ള പല പ്രശ്നങ്ങളും കണ്ടെത്തിയിരിക്കുന്നത്. ദാരിദ്ര്യവും അക്രമ സംഭവങ്ങളുമായി നേരിട്ട് ബന്ധമുണ്ടെന്നതിന്റെ സൂചനകളും പഠനത്തിലുണ്ട്. ഭക്ഷ്യ ബാങ്കുകളെ ആശ്രയിക്കുന്ന കുടുംബങ്ങളിലെ കൗമാരക്കാരിൽ 3 പേരും കഴിഞ്ഞവർഷം അക്രമ സംഭവങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്.

അക്രമ സംഭവങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിനും പ്രേരിപ്പിക്കുന്നതിനും സോഷ്യൽ മീഡിയയുടെ പങ്ക് പഠനത്തിൽ എടുത്തു പറയുന്നുണ്ട്. ഗവേഷണത്തിൽ പങ്കെടുത്ത 10 കൗമാരക്കാരിൽ നാലുപേരും സോഷ്യൽ മീഡിയ അക്രമ സംഭവങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്ന അഭിപ്രായമാണ് പങ്കുവച്ചത്. അക്രമ സംഭവങ്ങളിൽ പെൺകുട്ടികൾ ഉൾപ്പെടുന്നതും വളരെ കൂടിയതായാണ് കണ്ടെത്തൽ . 5 ശതമാനം ആൺകുട്ടികളുമായി താരതമ്യം ചെയ്യുമ്പോൾ 7 ശതമാനം പെൺകുട്ടികളും ലൈംഗിക അതിക്രമത്തിന് ഇരയായതായാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. സ്കൂളുകളിലും കോളേജുകളിലും ഏർപ്പെടുത്തുന്ന ഫലപ്രദമായ മെന്ററിങ് പ്രോഗ്രാമുകളിലൂടെ 21 % അക്രമ സംഭവങ്ങളും കുറയ്ക്കാനാവുമെന്ന് വൈ ഇഎഫിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺ യേറ്റ്സ് പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടനിൽ ഇന്ത്യൻ സമൂഹത്തിന്റെ ഇടയിൽ നടന്ന ദീപാവലി ആഘോഷങ്ങൾ വൻ ദുരന്തത്തിൽ കലാശിച്ചു. ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന് ഇടയിലുണ്ടായ തീപിടുത്തത്തിൽ 5 പേരാണ് മരണമടഞ്ഞത്. ഇതിൽ 3 പേർ കുട്ടികളാണ്.

ആരോൻ കിഷൻ ഭാര്യ സീമ അവരുടെ മൂന്ന് കുട്ടികളും ആണ് ദുരന്തത്തിന് ഇരയായത്. തീപിടുത്തം ഉണ്ടായപ്പോൾ ആരോൻ കിഷനും ഭാര്യയും വീടിനുള്ളിലായിരുന്നെന്നാണ് കരുതപ്പെടുന്നത് . പത്ത് ഫയർ എൻജിനുകളും 70 അഗ്നിശമന സേനാംഗങ്ങളും എത്തിയാണ് വെസ്റ്റ് ലണ്ടനിലെ ഹൗൺ സ്ലോയിലെത്തി തീയണച്ചത്.

പരിസരം കടുത്ത പുകയിൽ മൂടിയിരുന്നതായി സമീപത്ത് താമസിക്കുന്ന ആശിഷ് റോസയ്യ പറഞ്ഞു. രാത്രി 10. 15 ഓടെ ഒരു സ്ത്രീയുടെ നിലവിളി കേട്ടതായി പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു അയൽവാസി പറഞ്ഞു. തീയണക്കാൻ അയൽവാസികൾ ശ്രമിച്ചെങ്കിലും പെട്ടെന്ന് അഗ്നി ആളി പടരുകയായിരുന്നു. മിനിറ്റുകൾക്ക് അകം വീട് മുഴുവൻ അഗ്നിക്കിരയാവുകയായിരുന്നു. ഈ വർഷം ഇന്ത്യൻ വംശജർ ഉള്ള സ്ഥലങ്ങളിലെല്ലാം ദീപാവലി ആഘോഷം വൻതോതിൽ നടത്തിയിരുന്നു. ദീപാവലിയോട് അനുബന്ധമായുള്ള സാധനങ്ങൾ വിൽക്കുന്നതിനായി എല്ലാ സൂപ്പർമാർക്കറ്റുകളും പ്രത്യേക വിഭാഗങ്ങൾ സജ്ജീകരിക്കുകയും പ്രത്യേക ഓഫറുകൾ നൽകുകയും ചെയ്തിരുന്നു

ന്യൂസ് ഡെസ്ക് മലയാളം യുകെ

നാടകീയ നീക്കങ്ങൾക്കാണ് ഇന്ന് ബ്രിട്ടീഷ് രാഷ്ട്രീയം സാക്ഷ്യം വഹിച്ചത്. സുല്ല ബ്രാവർമാനെ പ്രധാനമന്ത്രി ഋഷി സുനക് ആഭ്യന്തര സെക്രട്ടറി സ്ഥാനത്ത് നിന്നു നീക്കി. പകരം വിദേശകാര്യ സെക്രട്ടറിയായിരുന്ന ജെയിംസ് ക്ലെവർലിയാണ് പുതിയ ആഭ്യന്തര സെക്രട്ടറി . ഏവരെയും ഞെട്ടിച്ചുകൊണ്ട് മുൻ പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് കാമറൂണിനെ പുതിയ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ചു. ഡേവിഡ് കാമറൂണിന്റെ തികച്ചും അസാധാരണമായ തിരിച്ചുവരവായാണ് ഇത് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

 

ബ്രിട്ടന്റെ ചരിത്രത്തിൽ ഒരു മുൻ പ്രധാനമന്ത്രി ഇത്തരത്തിൽ സർക്കാരിലേയ്ക്ക് തിരിച്ചുവരുന്നത് അസാധാരണമാണ്. ഋഷി സുനകിന്റെ ഇന്നത്തെ മന്ത്രിതല പുന സംഘടന ശോഭനമായ ഭാവിക്കായി ദീർഘകാല തീരുമാനങ്ങൾ എടുക്കുന്നതിന് സർക്കാരിന് ശക്തി പകരുന്നതാണ് എന്ന് കൺസർവേറ്റീവ് പാർട്ടിയുടെ സോഷ്യൽ മീഡിയ പോസ്റ്റിൽ അവകാശപ്പെട്ടു.

ആഭ്യന്തര സെക്രട്ടറിയായി നിയമിക്കപ്പെട്ടത് തൻറെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ പദവിയായിരുന്നു എന്ന് സ്ഥാനമൊഴിഞ്ഞ ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ പറഞ്ഞു. ഇത് രണ്ടാം തവണയാണ് അവർക്ക് കസേര നഷ്ടപ്പെടുന്നത്. നേരത്തെ ലിസ് ട്രസിന്റെ സർക്കാരിൽ നിന്ന് വിവാദങ്ങളെ തുടർന്ന് അവർ സ്ഥാനം രാജി വച്ചിരുന്നു. പാലസ്തീൻ അനുകൂല മാർച്ചിന് പോലീസ് പിന്തുണ നൽകുന്നതായി സ്ഥാനമൊഴിഞ്ഞ ആഭ്യന്തര സെക്രട്ടറി പറഞ്ഞതിനെ തുടർന്നുണ്ടായ വിവാദങ്ങളാണ് സുല്ല ബ്രാവർമാന്റെ സ്ഥാന ചലനത്തിലേയ്ക്ക് നയിച്ചത് .

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : പലസ്തീൻ അനുകൂല മാർച്ചുകൾക്കെതിരെ ‘കൂടുതൽ നടപടി’ വേണമെന്ന് സുവല്ല ബ്രാവർമാൻ ആവശ്യപ്പെട്ടു. പോലീസിന് പലസ്തീൻ അനുകൂല പ്രതിഷേധങ്ങളോട് അനുകൂല സമീപനമാണെന്ന ആഭ്യന്ത്രര മന്ത്രി സുവല്ല ബ്രാവർമാൻ്റെ പരാമർശം വലിയ വിവാദമായിരുന്നു. വിദ്വേഷം പരത്തുന്നതാണ് പ്രതിഷേധമെന്നും മന്ത്രി പ്രസ്താവിച്ചിരുന്നു. ഇതിനെതിരെ മന്ത്രിമാരിൽ നിന്നടക്കം പ്രതിഷേധം ഉയർന്നു. “ഓരോ ദിവസവും അവർ അധികാരത്തിൽ തുടരുന്നത് അത് പ്രധാനമന്ത്രിയുടെ അധികാരത്തെ കൂടുതൽ ദുർബലപ്പെടുത്തുന്നു.” – ഒരു എംപി പറഞ്ഞു.

“ഇത് തുടരാനാവില്ല. ആഴ്ചതോറും ലണ്ടനിലെ തെരുവുകൾ വിദ്വേഷവും അക്രമവും യഹൂദ വിരുദ്ധതയും കൊണ്ട് മലിനമായിക്കൊണ്ടിരിക്കുകയാണ്. പൊതുജനങ്ങളെ ആൾക്കൂട്ടം ഭീഷണിപ്പെടുത്തുന്നു. യഹൂദർക്ക് പ്രത്യേകിച്ച് ഭീഷണി ഉണ്ടാവുന്നു. തുടർ നടപടി ആവശ്യമാണ്. ” സുവല്ല എക്‌സിൽ കുറിച്ചു. ഇതിന് പിന്നാലെ ബ്രാവർമാന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ ഉൾപ്പെടെ രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെ നടന്ന റാലിയായതു കൊണ്ടുതന്നെ വലിയ ആശങ്കകൾ നിലനിന്നിരുന്നു. കുട്ടികളടക്കം കുടുംബസമേതമായിരുന്നു മിക്കവരും റാലിയിൽ പങ്കെടുത്തത്.

റാലിയിൽ പ്രതിഷേധക്കാരുടെ വലിയ ജനക്കൂട്ടം കറുപ്പ്, ചുവപ്പ്, വെള്ള, പച്ച നിറമുള്ള പലസ്തീൻ പതാകകൾ വീശി, “ഗാസ ബോംബിംഗ് നിർത്തുക” എന്ന് പ്രഖ്യാപിക്കുന്ന പ്ലക്കാർഡുകൾ ഉയർത്തുകയും ചെയ്തിരുന്നു. അതേസമയം സെൻട്രൽ ലണ്ടനിൽ പലസ്തീൻ അനുകൂല റാലി പതിയിരുന്ന് ആക്രമിക്കാൻ തീവ്ര വലതുപക്ഷ ഗ്രൂപ്പുകൾ ശ്രമം നടത്തിയിരുന്നു. ഇത് തീർത്തും അസ്വീകാര്യമാണെന്ന് ഋഷി സുനക് ശനിയാഴ്ച പറഞ്ഞു

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ലോകമഹായുദ്ധങ്ങളിൽ മരിച്ച ബ്രിട്ടീഷുകാരെ അനുസ്മരിക്കുന്നതിനായി സെൻട്രൽ ലണ്ടനിൽ നിർമ്മിച്ച സെനോറ്റാഫിൽ റിമംബറൻസ് സൺ‌ഡേ അനുസ്മരണ സർവീസുകൾക്ക് ചാൾസ് രാജാവ് നേതൃത്വം നൽകി. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളിലും മറ്റ് സംഘർഷങ്ങളിലും ജീവൻ നഷ്ടമായ സൈനികരുടെയും മറ്റു സാധാരണക്കാരുടെയും സംഭാവനകളെ ആദരിക്കുന്നതിനായാണ് ഈ സർവീസ് നടത്തപ്പെടുന്നത്. ആയിരക്കണക്കിന് സൈനിക ഉദ്യോഗസ്ഥരും ഭടന്മാരും പൊതുജനങ്ങളും എല്ലാം ഈ ചടങ്ങിൽ പങ്കെടുത്തു.

ബ്രിട്ടനിൽ ഉടനീളം 11 മണിക്ക് 2 മിനിറ്റ് നിശബ്ദത ആചരിച്ച് മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. അതിനുശേഷം അനുസ്മരണ കുടീരത്തിൽ ചാൾസ് രാജാവാണ് ആദ്യമായി റീത്ത് സമർപ്പിച്ചത്. തുടർന്ന് രാഷ്ട്രീയ നേതാക്കളും രാജകുടുംബഅംഗങ്ങളും റീത്ത് സമർപ്പിച്ചു. പ്രധാനമന്ത്രി ഋഷി സുനക്, ലേബർ നേതാവ് സർ കെയർ സ്റ്റാർമർ, ക്യാബിനറ്റ് അംഗങ്ങളും മറ്റ് രാഷ്ട്രീയ പാർട്ടി നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. വെയിൽസ് രാജകുമാരിയായ കാതറിനോടൊപ്പം ഫോറിൻ ഓഫീസ് ബാൽക്കണിയിൽ നിന്ന് കാമില രാജ്ഞി അനുസ്മരണ ദിന സേവനം വീക്ഷിച്ചു. ബെൽഫാസ്റ്റ് , പ്ലൈമൗത്ത്, കാർഡിഫ് , ലിവർപൂൾ, മാഞ്ചസ്റ്റർ എന്നിവയുൾപ്പെടെ യുകെയുടെ വിവിധ ഭാഗങ്ങളിലും അനുസ്മരണ സർവീസുകൾ നടന്നു.

കഴിഞ്ഞദിവസം നടന്ന പാലസ്തീൻ അനുകൂല പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഇന്നത്തെ സർവീസുകൾക്ക് കൂടുതൽ സുരക്ഷാക്രമീകരണങ്ങൾ ഉണ്ടായിരുന്നു. സ്കോട്ട്ലൻഡിലും അനുസ്മരണ സർവീസുകൾ നടത്തപ്പെട്ടു. മറ്റ് പ്രതിഷേധ പ്രകടനങ്ങൾ ഒന്നും തന്നെ ഉണ്ടാവുകയില്ല എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നിരുന്നാൽ തന്നെയും കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷാക്രമീകരണങ്ങൾക്കായി നിയോഗിച്ചിട്ടുണ്ട്.

Copyright © . All rights reserved