Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ഏപ്രിൽ മുതൽ കൗൺസിൽ നികുതി 10% വരെ വർദ്ധിപ്പിക്കാനുള്ള അനുമതി ബർമിംഗ്ഹാം സിറ്റി കൗൺസിലിന് ബ്രിട്ടീഷ് സർക്കാർ നൽകിയിരിക്കുകയാണ്. സാധാരണയായി റഫറണ്ടത്തിലേക്ക് വഴിതെളിക്കുന്ന 4.99 ശതമാന പരിധിക്ക് മുകളിലുള്ള ഈ നികുതി വർദ്ധനയ്ക്കുള്ള കൗൺസിൽ നേതൃത്വത്തിന്റെ അഭ്യർത്ഥന തടയില്ലെന്നാണ് സർക്കാർ സ്ഥിരീകരിച്ചത്. കഴിഞ്ഞവർഷം സെപ്റ്റംബറിൽ സെക്ഷൻ 114 നോട്ടീസ് പുറപ്പെടുവിച്ചുകൊണ്ട് കൗൺസിൽ സ്വയം പാപ്പരത്തം പ്രഖ്യാപിച്ചിരുന്നു. അതിൽ നിന്നും ഇത്തരം ഒരു തിരിച്ചുവരവ് നടത്തുന്നതിനാലാണ്, കൗൺസിലിന് ലോക്കൽ റഫറണ്ടം നടത്താതെ തന്നെ നികുതി വർദ്ധിപ്പിക്കാനുള്ള അനുമതി സർക്കാർ നൽകിയിരിക്കുന്നത്. ബഡ്ജറ്റിൽ ഉണ്ടായിരിക്കുന്ന വിടവ് നികത്താനാണ് ഇത്തരം ഒരു തീരുമാനം ഇപ്പോൾ ലോക്കൽ കൗൺസിൽ കൈകൊണ്ടിരിക്കുന്നത്.

ലെവലിംഗ്-അപ്പ് സെക്രട്ടറി മൈക്കൽ ഗോവ് ആണ് സർക്കാരിന്റെ തീരുമാനം രേഖാമൂലം അറിയിച്ചത്. ബിർമിങ്ഹാം സിറ്റിയിലെ നികുതിദായകർക്ക് കൗൺസിലിന്റെ മോശം ഭരണത്തിന്റെയും തീരുമാനങ്ങളുടെയും ബാധ്യത ചുമക്കേണ്ടി വരുന്നത് നിരാശാജനകമാണെങ്കിലും, സാഹചര്യങ്ങളുടെ ഗൗരവം കണക്കിലെടുത്ത് സർക്കാർ കൗൺസിലിന്റെ തീരുമാനത്തെ എതിർക്കുകയില്ലെന്ന് മൈക്കൽ ഗോവ് വ്യക്തമാക്കി. മാർച്ച് അഞ്ചിന് ചേരുന്ന കൗൺസിൽ യോഗത്തിൽ നികുതി വർദ്ധന എത്രത്തോളം ഉണ്ടാകുമെന്ന കൃത്യ കണക്കുകൾ ജനങ്ങൾക്ക് വ്യക്തമാകും. ജീവനക്കാർ മുന്നോട്ടുവെച്ച തുല്യ വേതന ക്ലെയിമുകൾ പരിഹരിക്കുന്നതിനും, ഐടി അപ്‌ഗ്രേഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി ബർമിംഗ്ഹാം കൗൺസിൽ വലിയ ബില്ലുകൾ നേരിടുകയാണ്. ലേബർ പാർട്ടി നേതൃത്വം കൊടുക്കുന്ന ബിർമിങ്ഹാം കൗൺസിലിന്റെ ഈ തീരുമാനം ജനങ്ങൾക്ക് കൂടുതൽ സമ്മർദ്ദം നൽകുമെന്ന് ആശങ്കകൾ വിദഗ്ധർ ഉയർത്തുന്നുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മഹാമാരിയും തുടർന്നുള്ള സമരങ്ങളും എൻഎച്ച്എസിൻ്റെ താളം തെറ്റിച്ചിരിക്കുകയാണ്. ഇതുവരെ ചരിത്രത്തിൽ ഇല്ലാത്ത രീതിയിലാണ് ആരോഗ്യ സേവനങ്ങൾ ലഭിക്കുന്നതിനുള്ള കാത്തിരുപ്പു സമയം അതിക്രമിച്ചിരിക്കുന്നത്. എൻഎച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കുന്ന കാര്യത്തിൽ പരാജയപ്പെട്ടെന്ന് കഴിഞ്ഞദിവസം പ്രധാനമന്ത്രി ഋഷി സുനക് തുറന്ന് സമ്മതിച്ചിരുന്നു. ക്യാൻസർ പോലുള്ള മാരക രോഗങ്ങൾ ബാധിച്ചവരുൾപ്പെടെയുള്ളവരെ കടുത്ത പ്രയാസത്തിലേയ്ക്കാണ് എൻഎച്ച്എസ്സിന്റെ താളപ്പിഴകൾ തള്ളി വിട്ടിരിക്കുന്നത്.

ദന്ത ചികിത്സാ രംഗത്തും സ്ഥിതി വിഭിന്നമല്ല. മതിയായ ഡോക്ടർമാരുടെ അഭാവവും കാത്തിരുപ്പ് സമയം കൂടുന്നതും കടുത്ത വിമർശനങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത് . ഇതിന് പരിഹാരം എന്ന നിലയിൽ അധികമായി രോഗികളെ ചികിത്സിക്കുന്നതിന് ദന്തഡോക്ടർമാർക്ക് കൂടുതൽ വേതനം നൽകുന്ന പദ്ധതിക്ക് ഒരുങ്ങുകയാണ് എൻഎച്ച്എസ്. ഇതോടൊപ്പം വിവിധ സ്കൂളുകളിൽ ചെന്ന് കുട്ടികളുടെ ദന്ത സംരക്ഷണത്തിനായി പ്രത്യേക ചികിത്സ നൽകാനും സർക്കാർ തയ്യാറെടുക്കുകയാണ്. ഇതുകൂടാതെ നിലവിൽ ദന്ത ഡോക്ടർമാരുടെ സേവനം ഇല്ലാത്ത സ്ഥലങ്ങളിൽ മൂന്ന് വർഷത്തേയ്ക്ക് ജോലി ചെയ്യുന്നതിന് 20000 പൗണ്ട് ഡോക്ടർമാർക്ക് വാഗ്ദാനം ചെയ്യുന്ന പുതിയ പദ്ധതിയും നടപ്പിലാക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. ഇത് ഉൾപ്പെടെയുള്ള വിവിധ പദ്ധതികളുടെ വിശദാംശങ്ങൾ ഇന്ന് മന്ത്രിമാർ പ്രഖ്യാപിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ദന്ത ചികിത്സാ മേഖലയിൽ സമൂല മാറ്റങ്ങൾ വരുത്താനുള്ള ബോണസ് സ്കീം ഉൾപ്പെടെയുള്ള പദ്ധതികൾക്കായി 200 മില്യൺ പൗണ്ട് നിക്ഷേപം നടത്താനാണ് എൻഎച്ച്എസ് പദ്ധതി തയ്യാറാക്കുന്നത്. സ്മൈൽ ഫോർ ലൈഫ് എന്ന പദ്ധതിയുടെ കീഴിൽ നേഴ്സറി സ്കൂളിലെ കുട്ടികൾക്ക് ദന്തക്ഷയത്തെ ചെറുക്കാനായി പദ്ധതി ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുന്നത് എന്ന വിമർശനവും ശക്തമാണ്. നടപ്പിലാക്കിയിരിക്കുന്ന പല പദ്ധതികളും വളരെ നാളായി തങ്ങൾ ആവശ്യപ്പെടുന്നവയാണെന്നും പുതിയ നൂതന ആശയങ്ങൾ കൊണ്ടുവരുന്നതിന് സർക്കാർ പരാജയമാണെന്നും ഷാഡോ ഹെൽത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

യുകെയിലെ ആദ്യകാല കുടിയേറ്റക്കാരിൽ ഒരാളും ക്രോയിഡോണിലെ കേരള ടേസ്റ്റ് ബ്രാൻഡിന്റെ ഉടമയുമായ ഐ. ഗിൽസിന്റെയും രാജി ഗിൽസിന്റെയും മകൻ റാഗില്‍ ഗില്‍സ് മരണമടഞ്ഞു. റീട്ടെയിൽ ഫുഡ് വില്പന നടത്തുന്ന എൽസി ലിമിറ്റഡിന്റെ ഡയറക്ടർ കൂടിയാണ് റാഗില്‍ ഗില്‍സ്. പെട്രീഷ്യ ജോഷ്വ ആണ് ഭാര്യ. 27 വയസ്സ് മാത്രം പ്രായമുള്ള അദ്ദേഹം യുവ വ്യവസായി എന്ന നിലയിൽ യുകെയിൽ ഉടനീളമുള്ള മലയാളികളുടെ ഇടയിൽ സുപരിചിതനായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത് എന്നാണ് പ്രാഥമിക നിഗമനം.   അഗിൽ ഗിൽസ് ഏക സഹോദരനാണ്.

ഫെബ്രുവരി 14-ാം തീയതി ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനിരിക്കെയാണ് ബന്ധുക്കളെയും സുഹൃത്തുക്കളെയും ഞെട്ടിച്ചുകൊണ്ട് റാഗിലിന്റെ അപ്രതീക്ഷിത മരണം സംഭവിച്ചത്. റാഗിലിൻ്റെ കുടുംബം 30 വർഷം മുമ്പാണ് യുകെയിലെത്തിയത്. കൊല്ലം ജില്ലയിലെ കുമ്പളമാണ് റാഗിലിന്റെ കേരളത്തിലെ സ്വദേശം. കേരളത്തിൽ സംസ്കാരം നടത്താനാണ് കുടുംബാംഗങ്ങളുടെ തീരുമാനം. യുകെയിലെ നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം മൃതദേഹം കൊല്ലം കുമ്പളം സെന്‍റ് മൈക്കിൾസ് ലത്തീൻ കത്തോലിക്കാ പള്ളിയിൽ സംസ്കരിക്കും. സംസ്കാര തീയതി സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കും.

റാഗില്‍ ഗില്‍സിന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ഈ ആഴ്ച അവസാനം യുകെയിൽ കനത്ത മഞ്ഞുവീഴ്ച ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്ന് അറിയിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ചില പ്രദേശങ്ങളിലെ മഞ്ഞു വീഴ്ച 25 സെ.മീ വരെ വരുമെന്നും മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. വടക്കൻ അയർലൻഡിലും വെയിൽസിലും വടക്കൻ, മധ്യ ഇംഗ്ലണ്ടിലും മഞ്ഞു വീഴ്ചയുണ്ടാകുമെന്ന മുന്നറിയിപ്പിനൊപ്പം താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. താഴ്ന്ന സ്ഥലങ്ങളിൽ 2 സെ.മീ വരെയും 200മീറ്ററിന് മുകളിലുള്ള സ്ഥലങ്ങളിൽ 2-5 സെ.മീ വരെയും, 400മീറ്ററിന് മുകളിൽ 15-25 സെ.മീ വരെയും മഞ്ഞ് വീഴ്ച ഉണ്ടാകാനുള്ള സാധ്യത ഉണ്ട്.

വ്യാഴാഴ്ച രാവിലെ 6 മണി മുതൽ 24 മണിക്കൂർ ദൈർഘ്യമുള്ള മുന്നറിയിപ്പാണ് കംബ്രിയ, സ്കോട്ടിഷ് അതിർത്തി മുതൽ സ്റ്റോക്ക്-ഓൺ-ട്രെൻ്റ്, നോട്ടിംഗ്ഹാംഷെയർ വരെയുള്ള പ്രദേശങ്ങളിൽ നിലവിലുള്ളത്. പവർ കട്ട്, യാത്രകളിൽ കാലതാമസം, റെയിൽ വിമാന യാത്രകളുടെ റദ്ദാക്കൽ തുടങ്ങിയവയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചകർ പറയുന്നു. പകൽ സമയം ആകുമ്പോഴേക്കും മഞ്ഞു വീഴ്ചയ്ക്ക് ശമനം ഉണ്ടാകുമെന്നും ഇത് പിന്നീട് മഴയോ ചാറ്റൽമഴയോ ആയി മാറിയേക്കാം എന്നും കേന്ദ്രം അറിയിച്ചു.

മഞ്ഞുവീഴ്ചയെ തുടർന്ന് താപനില വളരെ കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. തെക്കോട്ടുള്ള തണുത്ത വായുവിൻെറ ചലനം താപനില കുറയുന്നതിന് കാരണമാകും. പ്രവചനത്തിൽ ചില അനിശ്ചിതത്വങ്ങളുണ്ട് എന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. മുന്നറിയിപ്പ് നൽകിയിരിക്കുന്ന പ്രദേശം, മഞ്ഞിൻ്റെ അളവ് എന്നിവ വരും ദിവസങ്ങളിൽ മാറിയേക്കാം.

ന്യൂസ് ഡെസ്ക് ,മലയാളം യുകെ

റൂട്ടീൻ ഹെൽത്ത് ചെക്കപ്പിൽ എച്ച്ഐവി ഉണ്ടെന്ന് കണ്ടെത്തി. സൗത്ത് യോർക്ക്ഷെയറിലെ ഷെഫീൽഡിൽ നിന്നുള്ള 37 കാരിയായ ബെക്കിയാണ് രോഗം ചെക്കപ്പിന് ശേഷം കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ചികിത്സ സ്വീകരിച്ചതിനാൽ ഇപ്പോൾ രോഗമുക്തയായിരിക്കുകയാണ്. രാജ്യത്തെ രോഗ പരിശോധന നടത്തുന്നവരുടെ എണ്ണം ഉയരുന്നുണ്ടെങ്കിലും പകർച്ചവ്യാധിക്ക് മുൻപുള്ള കണക്കുകളിലേക്ക് എത്തിയിട്ടില്ലെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (യുകെഎച്ച്എസ്എ) പറഞ്ഞു.

എച്ച്ഐവി രോഗത്തെകുറിച്ചും രോഗ പരിശോധനയെ കുറിച്ചും അവബോധം ജനങ്ങൾക്ക് നൽകണമെന്ന് അധികൃതർ വ്യക്തമാക്കി. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം എച്ച്ഐവി രോഗനിർണയങ്ങളുടെ എണ്ണം 2021-ലെ 2,313-ൽ നിന്ന് 2022-ൽ 2,444 ആയി വർദ്ധിച്ചിട്ടുണ്ട്. ഭിന്നലിംഗക്കാർക്കിടയിൽ രോഗനിർണ്ണയം വർദ്ധിച്ചതാണ് ഈ വർദ്ധനവിന് കാരണമായതായി റിപ്പോർട്ടിൽ പറയുന്നത്. കേസുകളുടെ എണ്ണം ലണ്ടനിൽ 14% ആയി ഉയർന്നിട്ടുണ്ട്.

ഓഫീസ് ഫോർ ഹെൽത്ത് ഇംപ്രൂവ്‌മെൻ്റിൻെറ നേതൃത്വത്തിൽ നടത്തുന്ന ടെറൻസ് ഹിഗ്ഗിൻസ് ട്രസ്റ്റ് ചാരിറ്റി നടത്തുന്ന ക്യാമ്പെയ്ൻെറ ഭാഗമായി ഞായറാഴ്ച വരെ എച്ച്ഐവി പരിശോധനാ വാരമായി ആചരിക്കുന്നുണ്ട്. ഇതിൻെറ ഭാഗമായി ആഴ്‌ചയിലുടനീളം, ജനങ്ങൾക്ക് സൗജന്യ എച്ച്ഐവി സ്വയം പരിശോധനയ്ക്ക് ഓർഡർ നൽകാം. ഇത്തരം പരിശോധനങ്ങളുടെ ഫലം 15 മിനിറ്റിനുള്ളിൽ തന്നെ ലഭ്യമാകും.

രോഗപ്രതിരോധ ശേഷി ദുർബലമാക്കുന്ന രോഗമാണ് എച്ച്ഐവി അഥവാ ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ്. ചികിത്സിച്ചില്ലെങ്കിൽ, ഇവ അവസാനഘട്ട എയ്ഡ്സിലേക്ക് നയിച്ചേക്കാം. എച്ച്ഐവി ബാധിതർക്ക് ആരോഗ്യകരമായ ജീവിതം നയിക്കാൻ സഹായിക്കുന്ന മരുന്നുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. ഇത്തരം മരുന്നുകൾ രോഗികളുടെ ശരീരത്തിൽ നിന്ന് വൈറസിൻെറ കൗണ്ട് കുറയ്ക്കുന്നു. ഇത് എച്ച്ഐവി പകരുന്നത് തടയുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിലേയ്ക്ക് കുടിയേറുന്നവർക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഇമിഗ്രേഷൻ ഹെൽത്ത് സർചാർജ് വർദ്ധനവ് ഇന്ന് മുതൽ നിലവിൽ വരും. ഹോം ഓഫീസ് ഇത് സംബന്ധിച്ചുള്ള അറിയിപ്പുകൾ നേരത്തെ നൽകിയിരുന്നു. നേരത്തെ പ്രതിവർഷം 624 പൗണ്ട് ആയിരുന്ന സർ ചാർജ് 1035 പൗണ്ട് ആയാണ് വർദ്ധിക്കുന്നത്.

66 ശതമാനം വർദ്ധനവ് നിലവിൽ വരുന്നത് യുകെയിലേയ്ക്ക് കുടിയേറുന്ന കുടുംബങ്ങളെ സാമ്പത്തികമായി കടുത്ത ബുദ്ധിമുട്ടിലാക്കുമെന്ന് തീർച്ചയാണ്. കുട്ടികൾ, വിദ്യാർത്ഥികൾ, അവരുടെ ആശ്രിതർ, യൂത്ത് മൊബിലിറ്റി വിസയിൽ എത്തിയ തൊഴിലാളികൾ എന്നിവർക്കുള്ള നിരക്ക് പ്രതിവർഷം 470 പൗണ്ടിൽ നിന്ന് 776 പൗണ്ട് ആയാണ് വർദ്ധിക്കുന്നത്.

യുകെയിലേയ്ക്ക് വിസയ്ക്കുള്ള അപേക്ഷയ്ക്കൊപ്പം ഇമിഗ്രേഷൻ ഹെൽത്ത് സർചാർജ് മുൻകൂറായി നൽകണം. ഇത് കൂടാതെ യുകെയിൽ താമസിക്കുമ്പോൾ വിസ പുതുക്കലിനും ഇമിഗ്രേഷൻ ഹെൽത്ത് സർചാർജ് പ്രതിവർഷം നൽകേണ്ടതായി വരും. ഒരു സാധാരണ കുടിയേറ്റ കുടുംബത്തിന് ഇത് ഭാരിച്ച ബാധ്യതയാകുമെന്ന വിമർശനം ശക്തമാണ്. യുകെ മലയാളികളിൽ പലരും മാതാപിതാക്കളെ ആറുമാസത്തേയ്ക്ക് യുകെയിലേയ്ക്ക് കൊണ്ടുവരാറുണ്ട്. വിസ പുതുക്കലിന് ഭാരിച്ച തുക വേണ്ടി വരുന്നതു മൂലം പലരും ഇനി കുടുംബാംഗങ്ങളെ യുകെയിലേയ്ക്ക് കൊണ്ടുവരുന്നത് ഒഴിവാക്കുന്നതാണ് സർചാർജ് കൂട്ടിയതിന്റെ അനന്തരഫലം.

ഇന്ന് മുതൽ മുതിർന്നവരിൽ ഒരാൾക്ക് മൂന്ന് മുതൽ അഞ്ചു വർഷം വരെയുള്ള വിസകൾക്ക് പ്രതിവർഷം 3105 പൗണ്ടും 5 വർഷത്തെ വിസയ്ക്ക് 5175 പൗണ്ടും നൽകേണ്ടിവരും. കുട്ടികൾക്ക് ഇത് യഥാക്രമം 2328 പൗണ്ടും 3880 പൗണ്ടും ആണ്. ഭാര്യയും ഭർത്താവും മാത്രം അടങ്ങുന്ന ഒരു കുടുംബത്തിന് യഥാക്രമം മൂന്ന് മുതൽ 5 വർഷം വരെയുള്ള കാലത്തേയ്ക്ക് 6210 പൗണ്ട് സർചാർജ് ആയി കണ്ടെത്തേണ്ടി വരും.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ചാൾസ് രാജാവിന് ക്യാൻസർ രോഗം സ്ഥിരീകരിച്ചതായി ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. പ്രോസ്റ്റേറ്റ് ഗ്രന്ഥി വലുതായതിനുള്ള ചികിത്സയ്ക്കിടെയാണ് അദ്ദേഹത്തിന് രോഗനിർണ്ണയം നടത്തിയത്. പക്ഷേ രാജാവിന് പ്രോസ്റ്റേറ്റ് ക്യാൻസർ അല്ലെന്നാണ് റിപ്പോർട്ടുകൾ. ഏത് വിഭാഗത്തിൽപ്പെട്ട ക്യാൻസർ ആണ് അദ്ദേഹത്തിന് പിടിപെട്ടത് എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കൊട്ടാരം പുറത്തുവിട്ടിട്ടില്ല.

ഇന്നലെ അദ്ദേഹത്തിന് ചികിത്സകൾ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. 75 കാരനായ രാജാവ് ചികിത്സകളെ വളരെ പോസിറ്റീവായാണ് കാണുന്നതെന്നും കഴിയുന്നത്ര വേഗത്തിൽ രോഗം സുഖം പ്രാപിച്ച് ഔദ്യോഗിക ചുമതലകളിലേയ്ക്ക് മടങ്ങാൻ അദ്ദേഹം ആഗ്രഹിക്കുന്നതായും കൊട്ടാര വൃത്തങ്ങൾ അറിയിച്ചു.

രോഗനിർണ്ണയത്തെക്കുറിച്ച് രാജാവ് തന്നെ രണ്ടു മക്കളോടും വ്യക്തിപരമായി സംസാരിച്ചതായാണ് അറിയാൻ സാധിക്കുന്നത്. മൂത്ത മകനായ വെയിൽസ് രാജകുമാരൻ അദ്ദേഹവുമായി സ്ഥിരമായി ബന്ധപ്പെടുന്നുണ്ട്. രണ്ടാമത്തെ മകനായ ഹാരി രാജകുമാരൻ ഉടൻതന്നെ പിതാവിനെ കാണാൻ യുകെയിലേയ്ക്ക് എത്തിച്ചേരും.

ചാൾസ് രാജാവ് തൻറെ പൊതു പരിപാടികൾ താൽക്കാലികമായി നിർത്തി വച്ചെങ്കിലും രാഷ്ട്ര തലവൻ എന്ന നിലയിലുള്ള സ്വകാര്യ മീറ്റിങ്ങുകളിലും മറ്റ് ഭരണഘടനാപരമായ കർത്തവ്യങ്ങളും തുടരും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സന്ദർശകരെ പരിമിതപ്പെടുത്തണമെന്ന് ഡോക്ടർമാർ കർശനമായി നിർദ്ദേശിച്ചില്ലെങ്കിൽ പ്രധാനമന്ത്രി ഋഷി സുനകുമായുള്ള അദ്ദേഹത്തിൻറെ പ്രതിവാര കൂടിക്കാഴ്ചകൾക്ക് തടസ്സമുണ്ടാകില്ല. രാഷ്ട്ര തലവന് ഔദ്യോഗിക ചുമതലകൾ നിർവഹിക്കാൻ കഴിയാതെ വരുമ്പോൾ പകരമായി ഒരു ഭരണഘടന സംവിധാനമാണ് ബ്രിട്ടനിൽ നിലവിലുള്ളത്. നിലവിൽ കാമിലാ രാജ്ഞി, വില്യം രാജകുമാരൻ, റോയൽ രാജകുമാരി, എഡ്വേർഡ് രാജകുമാരൻ എന്നിവരാണ് ഇതിലെ അംഗങ്ങൾ.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

കഴിഞ്ഞ കുറെ ദിവസങ്ങളായി യുകെ മലയാളികളെ ആകെ അടച്ചാക്ഷേപിക്കുന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ചില മാധ്യമങ്ങൾ പടച്ചുവിടുന്നത്. പ്രവാസത്തിന്റെ നാൾവഴികളിൽ മെച്ചപ്പെട്ട അവസരത്തിനായി കേരളത്തിൽ നിന്ന് കുടിയേറിയവരാണ് ഗൾഫിലെയും യുകെയിലെയും മലയാളികൾ. പലരും ഗൾഫിൽ ജോലി ചെയ്തതിനുശേഷം യുകെയിലെത്തിയത് ശമ്പളവും ജീവിതസൗകര്യങ്ങളും നോക്കി തന്നെയാണ്. എന്നാൽ ഗൾഫിൽ നിന്ന് യുകെയിലേക്ക് കുടിയേറിയത് തന്നെ അവിടെ ലോൺ എടുത്ത ബാങ്കുകളെ കബളിപ്പിക്കുന്നതിനാണ് എന്ന തരത്തിലാണ് പല മാധ്യമങ്ങളും അവഹേളനപരമായ റിപ്പോർട്ടുകൾ പടച്ച് വിടുന്നത്. എങ്ങും തൊടാതെയുള്ള വാർത്തകൾ ഒരു സമൂഹത്തെ ആകമാനം ചെളിവാരിയെറിയുന്നതിന് തുല്യമാണ്.

എല്ലാ ബാങ്കുകളും ലോണുകൾ കൊടുക്കുന്നത് ലോണെടുത്തയാളുടെ ക്രെഡിറ്റ് റേറ്റിങ്ങിനെ അടിസ്ഥാനമാക്കിയാണ് . ബാങ്കിംഗ് ബിസിനസിന്റെ തന്നെ അടിസ്ഥാനതത്വം നിക്ഷേപം കുറഞ്ഞ പലിശയ്ക്ക് സ്വീകരിക്കുകയും അത് കൂടിയ പലിശയ്ക്ക് മറ്റുള്ളവർക്ക് കൊടുക്കുകയും ചെയ്യുക എന്നതാണ്. മതിയായ തിരിച്ചടവ് സാധ്യമാകുമെന്ന് ഉറപ്പാക്കുന്ന രേഖകളുടെ അടിസ്ഥാനത്തിലാണ് എല്ലാ ബാങ്കുകളും ലോൺ കൊടുക്കുന്നത്. ഉദാഹരണത്തിന് 30 ലക്ഷം വരെ ലോൺ എടുത്താണ് പല മലയാളികളും വിദ്യാർത്ഥി വിസയിൽ യുകെയിൽ എത്തിയിരിക്കുന്നത്. ഇവരെല്ലാം മതിയായ ഈട് ബാങ്കിന് നൽകിയിട്ടുണ്ട്.

ഗൾഫിൽ ജോലി ചെയ്തിരുന്ന മലയാളികൾ ഒരു രാത്രി വെളുക്കുമ്പോൾ യുകെയിലേക്ക് വിമാനം കയറിയവരല്ല. മറിച്ച് സുദീർഘമായ വിസ നടപടിക്രമങ്ങളിലൂടെ കടന്ന് ആരോഗ്യമേഖലയിലും മറ്റും ജോലി ലഭിച്ച് എത്തിയവരാണ്. ഇത്തരം വിസ നടപടിക്രമങ്ങളിൽ മതിയായ ബാങ്ക് ബാലൻസും മറ്റ് രേഖകളും ശരിയാണെങ്കിൽ മാത്രമേ യുകെയിലേക്ക് വിസ ലഭിക്കുകയുള്ളൂ. ഈ സാഹചര്യത്തിൽ ഏതെങ്കിലും ചില ആളുകളുടെ ലോൺ അടവ് മുടങ്ങിയിട്ടുണ്ടെങ്കിൽ അതിന് മലയാളി സമൂഹത്തെ മുഴുവൻ അടച്ചാക്ഷേപിക്കുന്നത് ശരിയല്ല.

യുകെയിലെത്തിയ പല മലയാളികളും ഓസ്ട്രേലിയയിലേയ്ക്ക് കുടിയേറുന്നത് പതിവാകുന്നുണ്ട്. അതിനും സുദീർഘമായ നടപടിക്രമങ്ങളുണ്ട്. നാട്ടിൽ ആരുടെയെങ്കിലും കൈയ്യിൽ നിന്ന് കടം മേടിച്ച് മുങ്ങി എന്നു പറയുന്നതുപോലെ യുകെയിലെ ബാങ്കുകളിൽ നിന്ന് ലോൺ എടുത്തിട്ട് ആർക്കും ഒരു സുപ്രഭാതത്തിൽ ഓസ്ട്രേലിയയിലേയ്ക്ക് വിമാനം കയറാൻ സാധിക്കില്ല. എന്നാൽ ഒറ്റപ്പെട്ട സംഭവങ്ങളെ പെരിപ്പിച്ച് മലയാളികൾ സ്ഥിരം കബളിപ്പിക്കൽ തന്ത്രമായാണ് ചില മാധ്യമങ്ങൾ ഈ വാർത്തകളെ പൊലിപ്പിക്കുന്നത്.

ഏതെങ്കിലും രാജ്യത്തെ ബാങ്കിൽ നിന്ന് ലോൺ എടുക്കുകയും പിന്നീട് മറ്റൊരു രാജ്യത്തേയ്ക്ക് കുടിയേറുകയും ചെയ്യുന്നത് നിരവധി നിയമപരമായ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. വായ്പ തിരിച്ചടയ്ക്കുന്നത് മനഃപൂർവം ഒഴിവാകുന്നത് നിയമ നടപടികൾക്കും ഒപ്പം ക്രെഡിറ്റ് റേറ്റിനെയും പ്രതികൂലമായി ബാധിക്കും. മറ്റൊരു രാജ്യത്തേയ്ക്ക് കുടിയേറുന്നവർ തീർച്ചയായും ലോൺ എടുത്ത ബാങ്കിനെ രേഖാമൂലം വിവരം ധരിപ്പിച്ചിരിക്കണം. കുടിയേറുന്ന രാജ്യത്തെ ബാങ്കിലേയ്ക്ക് ലോൺ ട്രാൻസ്ഫർ ചെയ്യാനുള്ള മാർഗങ്ങളെക്കുറിച്ച് നിങ്ങളും ബാങ്കുമായി ചർച്ച ചെയ്യുന്നത് ഉചിതമാണ്. പല ബാങ്കുകൾക്കും ഈ പ്രക്രിയ സുഗമമാക്കുന്ന അന്താരാഷ്ട്ര ശാഖകളോ പങ്കാളികളോ ഉണ്ട് . വായ്പ തിരിച്ചടയ്ക്കാതിരുന്നാൽ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടതായി വരും. മിക്ക ബാങ്കുകൾക്കും ലോൺ തിരിച്ചടവിനുള്ള രാജ്യാന്തരതലത്തിലും നടപടിക്രമമുണ്ട്. കുടിയേറിയ രാജ്യത്തും തിരിച്ചടയ്ക്കാത്ത ലോ ണിൻറെ ബാധ്യത വേട്ടയാടും എന്ന് ചുരുക്കം.

വിവര സാങ്കേതികവിദ്യയുടെ സഹായത്തോടെ ലോകം ഒരു കുടക്കീഴിലാണ്. വിവിധ രീതിയിലുള്ള തിരിച്ചറിയൽ രേഖകളിലൂടെ ഏത് രാജ്യത്തെയും സാമ്പത്തിക മേഖലയിൽ നടത്തുന്നഎല്ലാ ഇടപാടുകളും ഇന്ന് എവിടെയും ലഭ്യമാകും എന്ന് ഓർമ്മിക്കുക.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- യുഎസിലും യുകെയിലും ജനങ്ങൾക്കിടയിൽ ഒരുപോലെ പ്രിയപ്പെട്ടതാണ് മക്ഡൊണാൾഡ്സ്. ഇരു രാജ്യങ്ങളിലും മക്ഡൊണാൾഡ്സിന്റെ മെനു ഒരുപോലെയാണെങ്കിലും, ഇരു രാജ്യങ്ങളിലും ലഭിക്കുന്ന ബർഗറുകളിലും, പാനീയങ്ങളിലും ഫ്രൈകളിലുമെല്ലാം അടങ്ങിയിരിക്കുന്ന കാലറിയും, കൊഴുപ്പും, ഉപ്പുമെല്ലാം ഗണ്യമായി വ്യത്യാസമുണ്ടെന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. യുഎസിലെ ഒരു വലിയ സ്ട്രോബെറി മിൽക്ക് ഷേക്കിൽ യുകെയിലെ അതേ പാനീയത്തേക്കാൾ ഏകദേശം 400 കാലറി കൂടുതലുണ്ട്. അതേപോലെതന്നെ, ലെറ്റ്യൂസും മയോണൈസും എല്ലാം അടങ്ങിയിരിക്കുന്ന മക്-ക്രിസ്പി എന്ന പേരിൽ അറിയപ്പെടുന്ന ചിക്കൻ ബർഗറിൽ ബ്രിട്ടനെ അപേക്ഷിച്ച് അമേരിക്കയിൽ ഏകദേശം 1 ഗ്രാം ഉപ്പ് കൂടുതലാണ്. മെയിൽ ഓൺലൈനാണ് ഇരു രാജ്യങ്ങളിലും മക്‌ഡൊണാൾഡ്സ് വിറ്റഴിക്കുന്ന ഏകദേശം 20 ലധികം ഉൽപ്പന്നങ്ങൾ താരതമ്യം ചെയ്ത് വാർത്ത പുറത്തുവിട്ടത്. യുകെയിലെ സ്റ്റോറുകളിൽ, ഒരു വലിയ സ്ട്രോബെറി മിൽക്ക് ഷേക്കിൽ 458 കാലറി അടങ്ങിയിട്ടുണ്ട്. എന്നാൽ യുഎസിൽ ഇതേ അളവിൽ ലഭിക്കുന്ന ഷേക്കിൽ ഏകദേശം 850 കാലറിയാണ് അടങ്ങിയിരിക്കുന്നത്.

ഇതിനർത്ഥം ബ്രിട്ടീഷുകാർ ഒരു മക് ചിക്കൻ ബർഗറും മിൽക്ക്‌ഷെയ്‌ക്കും ഒരുമിച്ച് കഴിക്കുമ്പോൾ ഉണ്ടാകുന്ന കാലറിയാണ് യുഎസിൽ ഒരു ഷേക്കിൽ നിന്നും മാത്രം ലഭിക്കുന്നത്. രണ്ട് രാജ്യങ്ങളിലെയും മെനുകൾ കാലറിയും കൊഴുപ്പും ഉപ്പും പഞ്ചസാരയും നിറഞ്ഞതുമാണെങ്കിലും, , യുഎസിലാണ് ബ്രിട്ടനെ അപേക്ഷിച്ച് ഉൽപ്പന്നങ്ങളിൽ കൂടുതൽ കാലറി ഉള്ളതെന്ന് പഠനം സാക്ഷ്യപ്പെടുത്തുന്നു. മുതിർന്നവർക്ക് പ്രതിദിനം 6 ഗ്രാമിൽ കൂടുതൽ ഉപ്പ് കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകും എന്ന് പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഹൃദയാഘാതത്തിനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. അതിനാൽ തന്നെ പുറത്തുവന്നിരിക്കുന്ന പഠനങ്ങൾ ആളുകളുടെ ആരോഗ്യത്തെ സംബന്ധിച്ച് ചിന്തിപ്പിക്കുന്നതാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

അധ്യാപകർ എപ്പോഴും വിദ്യാർത്ഥികൾക്ക് മാതൃക ആകേണ്ടവരാണ്. പക്ഷേ അമിതമായ ധന മോഹമാണ് പലരെയും കുറ്റകൃത്യങ്ങളിൽ ചെന്ന് ചാടിക്കുന്നത്. വെസ്റ്റ് മിഡ്‌ലാൻഡിലെ സ്റ്റോർബ്രിഡ്ജിലുള്ള എൽംഫീൽഡ് റുഡോൾഫ് സ്റ്റെയ്‌നർ സ്‌കൂളിൽ പ്രധാനാധ്യാപകൻ സ്കൈ, ബി റ്റി തുടങ്ങിയ സ്ഥാപനങ്ങളെ കബളിപ്പിച്ച് അനധികൃത ഓൺലൈൻ സ്ട്രീമിംഗ് ബിസിനസ് നടത്തിയതിന് ജയിലിലായിരിക്കുകയാണ്. 43 കാരനായ പോൾ മെറെൻ ആണ് പ്രതി. പണം അടച്ച് സബ്സ്ക്രിപ്ഷൻ വേണ്ട സർവീസിലേയ്ക്ക് ഒരു മാസം 10 പൗണ്ട് ഈടാക്കി അനധികൃത സർവീസ് നടത്തിയതിനാണ് ഇയാൾക്ക് ശിക്ഷ വിധിച്ചത്.

നാല് വർഷത്തിനിടെ 240,000 പൗണ്ടോളം ഇയാൾ ഇങ്ങനെ സമ്പാദിച്ചതായി കോടതി കണ്ടെത്തി. പണം സമ്പാദിക്കുന്നതിനായി ഇയാൾ സ്കൂളിലെ അധ്യാപകരുടെ ശമ്പളവും വെട്ടിക്കുറച്ചതായി പരാതി ഉയർന്നിട്ടുണ്ട് . ഇവിടെ വിദ്യാർഥികളിൽ നിന്ന് ഒരു ടേമിന് 3311 പൗണ്ട് ആണ് ഫീസായി മേടിക്കുന്നത്. പ്രധാനാധ്യാപകനെ ശിക്ഷിച്ചാൽ സ്കൂൾ പൂട്ടാൻ സാധ്യതയുണ്ടെന്നും ജയിൽശിക്ഷ ഒഴിവാക്കണമെന്നുമുള്ള സ്കൂൾ കൗൺസിലിന്റെ അഭ്യർത്ഥന ജഡ്ജി നിരസിച്ചു.


പ്രതിമാസം 50 പൗണ്ട് മുതൽ 60 പൗണ്ട് വരെ ആകുന്ന സ്കൈയുടെയും ബി റ്റി യുടെയും സബ്സ്ക്രിപ്ഷൻ ആണ് അനധികൃതമായി 10 പൗണ്ട് വിറ്റ് പ്രതി ലാഭം കൊയ്തത്. ജയിൽ ശിക്ഷ കൂടാതെ പ്രതിയുടെ സ്വത്ത് വകകൾ 91,250 പൗണ്ടിന് ജപ്തി ചെയ്യാനും ശിക്ഷ വിധിച്ചിട്ടുണ്ട്. പ്രതി നൽകിയ അനധികൃത ഓൺലൈൻ സ്ട്രീമിംഗ് ഉപയോഗിച്ച ഉപഭോക്താക്കൾക്കെതിരെ ഏതെങ്കിലും രീതിയിലുള്ള തുടർ നടപടി ഉണ്ടാകുമോ എന്ന കാര്യത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

RECENT POSTS
Copyright © . All rights reserved