ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ഭവനരഹിതരായവർ ബ്രിട്ടനിൽ ടെന്റുകൾ കെട്ടി വഴിയരികിൽ താമസിക്കുന്നത് തടയിടുവാനുള്ള പുതിയ നീക്കവുമായി ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ രംഗത്തെത്തിയിരിക്കുകയാണ്. സർക്കാരിന്റെ സഹായ വാഗ്ദാനങ്ങൾ നിരസിച്ചതായി അധികാരികൾ വിശ്വസിക്കുന്ന ഭവനരഹിതരായ ആളുകൾക്ക് ഇംഗ്ലണ്ടിലും വെയിൽസിലും പുതിയ പിഴകൾ ഏർപ്പെടുത്തുന്നതാണ് സുല്ല ബ്രാവർമാന്റെ പദ്ധതി.പൊതു ഇടങ്ങളിൽ ടെന്റടിച്ച് ശല്യം ഉണ്ടാക്കുന്നവരെ തടയാനാണ് ഈ പദ്ധതിയെന്നും അവർ പറഞ്ഞു. പലരും തങ്ങളുടെ ആവശ്യങ്ങൾ മൂലമല്ല മറിച്ച് ഇതൊരു ജീവിതശൈലി തിരഞ്ഞെടുപ്പായാണ് കാണുന്നതെന്നും അവർ വ്യക്തമാക്കി.
സർക്കാരിന്റെ നിയമനിർമ്മാണ അജണ്ട വ്യക്തമാക്കുന്ന രാജാവിന്റെ ചൊവ്വാഴ്ചത്തെ പ്രസംഗത്തിൽ ഈ പദ്ധതി ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബ്രിട്ടനിൽ ആരും തന്നെ തെരുവുകളിൽ ടെന്റുകളിൽ താമസിക്കരുതെന്നും, അതിനായി സർക്കാർ നിരവധി സഹായങ്ങൾ ഇവർക്ക് ഉറപ്പുവരുത്തുന്നുണ്ടെന്നും ആഭ്യന്തര സെക്രട്ടറി ട്വിറ്ററിൽ കുറിച്ചു. യഥാർത്ഥ ഭവനരഹിതരായവരെ സർക്കാർ എപ്പോഴും പിന്തുണയ്ക്കുമെന്നും അവർ പറഞ്ഞു. എന്നാൽ തങ്ങളുടെ തെരുവുകളിൽ ടെന്റുകൾ കെട്ടി ഒരു ജീവിതശൈലിയായി ഇത് കണ്ടുവരുന്ന വിദേശികളെ ഒരിക്കലും അനുവദിക്കാനാവില്ലെന്നും ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കി.
പൊതു ഇടങ്ങളിൽ ടെന്റുകളടിച്ച്, ആക്രമണാത്മകമായി ഭിക്ഷാടനം ചെയ്തും, മോഷ്ടിച്ചും, മയക്കുമരുന്ന് കഴിച്ചും, മാലിന്യം വലിച്ചെറിഞ്ഞും, മറ്റുള്ളവർക്ക് ശല്യവും ദുരിതവും ഉണ്ടാക്കുന്നവരെയാണ് തടയിടാൻ ആഗ്രഹിക്കുന്നതെന്ന് ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. പ്രാരംഭ ഘട്ടത്തിൽ തന്നെ നടപടിയെടുക്കുന്നില്ലെങ്കിൽ, ബ്രിട്ടീഷ് നഗരങ്ങൾ യുഎസിലെ സാൻ ഫ്രാൻസിസ്കോ, ലോസ് ഏഞ്ചൽസ് തുടങ്ങിയ സ്ഥലങ്ങളുടെ അവസ്ഥയിലേക്ക് എത്തിച്ചേരും. അവിടെ ദുർബലമായ നയങ്ങൾ കുറ്റകൃത്യങ്ങളും, മയക്കുമരുന്ന് ഉപയോഗവും മറ്റും വർദ്ധിച്ച് സാമൂഹ്യ വ്യവസ്ഥ തന്നെ മോശമാക്കപ്പെടുന്നതിന് ദുർബലമായ നിയമങ്ങളാണ് കാരണമെന്നും അഭ്യന്തര സെക്രട്ടറി വ്യക്തമാക്കി. എന്നാൽ ഭവനരഹിതരായ ആളുകളെ കുറ്റപ്പെടുത്തുന്നതിനുപകരം ഭവന പ്രതിസന്ധിയുടെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണമെന്ന് ലേബർ ഡെപ്യൂട്ടി ലീഡർ ആഞ്ചല റെയ്‌നർ വ്യക്തമാക്കി. ആഭ്യന്ത സെക്രട്ടറിയുടെ നയങ്ങൾക്കെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നു വന്നിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിൽ ഉടനീളം ഇന്നലെ നടന്ന പാലസ്തീൻ അനുകൂല സമരങ്ങളിലും റാലികളിലും പതിനായിരങ്ങൾ പങ്കെടുത്തു. സെൻട്രൽ ലണ്ടനിൽ മാത്രം 30,000 പേർ സമരപരിപാടികളിൽ പങ്കെടുത്തതായാണ് പോലീസ് കണക്കാക്കുന്നത്. എഡിൻബർഗ്, ഗ്ലാസ്കോ, ലണ്ടൻ എന്നീ റെയിൽവേ സ്റ്റേഷനുകളിൽ നടന്ന കുത്തിയിരുപ്പ് സമരം ട്രെയിൻ യാത്രക്കാർക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്തു. വംശീയവിദ്വേഷം വളർത്തിയതുൾപ്പെടെയുള്ള കുറ്റങ്ങൾക്ക് ലണ്ടനിൽ മാത്രം 29 പേരെയാണ് അറസ്റ്റ് ചെയ്തത്.
പ്രകോപനപരമായ ബാനർ പ്രദർശിപ്പിച്ചതിന് തീവ്രവാദ നിയമം ചുമത്തി രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് . സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പരാമർശനങ്ങൾ നടത്തിയതിനുൾപ്പെടെ ഒട്ടേറെ പേരാണ് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നായി പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞമാസം യുദ്ധം ആരംഭിച്ചതിന് ശേഷം എല്ലാ ശനിയാഴ്ചകളിലും ലണ്ടനിലും മറ്റു പ്രധാന നഗരങ്ങളിലും പാലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. ഈ വാരാന്ത്യത്തിൽ യുകെയിൽ ഉടനീളമുള്ള പട്ടണങ്ങളിലും നഗരങ്ങളിലും പ്രാദേശിക പ്രതിഷേധങ്ങളുടെ ഒരു പരമ്പരതന്നെ സംഘടിപ്പിക്കാനാണ് പദ്ധതിയിടുന്നത് എന്ന് സ്റ്റോപ് ദ വാർ സഖ്യത്തിന്റെ സംഘാടകർ അറിയിച്ചു. ലണ്ടനിലെ ഓക്സ്ഫോർഡ് സ്ട്രീറ്റിൽ പ്രതിഷേധക്കാർ കുത്തിയിരിപ്പ് സമരം നടത്തിയത് മൂലം ഗതാഗതം താത്കാലികമായി സ്തംഭിച്ചു.
ഇസ്രയേൽ ഹമാസ് സംഘർഷം യുകെയിൽ വൻ രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. ഔദ്യോഗികമായി യുകെ ഇസ്രായേലിനെ പിന്തുണയ്ക്കുമ്പോഴും ഭരണ പ്രതിപക്ഷ എംപിമാർക്കിടയിൽ യുദ്ധ മേഖലയിൽ വെടിനിർത്തലിന് യുകെ ആഹ്വാനം ചെയ്യണമെന്ന അഭിപ്രായങ്ങൾ ഉളളവർ ഒട്ടേറെയാണ്. പ്രതിപക്ഷ നേതാവ് കെയർ സ്റ്റാർമറിന്റെ നിലപാടിനെ എതിർത്തുകൊണ്ട് സ്വന്തം പാർട്ടിയിലെ തന്നെ എംപിമാർ രംഗത്ത് വന്നത് ലേബർ പാർട്ടിയിൽ വൻ പ്രതിസന്ധിക്ക് വഴി വച്ചിരുന്നു. ഇതിനിടെ ഒക്ടോബർ 7 – ന് ഹമാസ് ആക്രമണത്തിൽ, ബന്ദികളാക്കിയവർക്കായി മാഞ്ചസ്റ്ററിൽ ഫ്രണ്ട് ഓഫ് ഇസ്രായേൽ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. ബന്ദികളാക്കിയവരുടെ പേരുകൾക്ക് നേരെ പുഷ്പങ്ങളും ഹൃദയാകൃതിയിലുള്ള ബലൂണുകളും സമർപ്പിച്ചാണ് ജനങ്ങൾ ആദരവ് പ്രകടിപ്പിച്ചത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
എൻഎച്ച്എസിൽ ജോലി ചെയ്യുന്ന ഡോക്ടർമാരുടെയും നേഴ്സുമാരുടെയും വിദ്യാഭ്യാസ വായ്പകൾ എഴുതിത്തള്ളുമെന്ന പുതിയ നിർദ്ദേശവുമായി ലേബർ പാർട്ടി മുന്നോട്ടുവന്നു. എൻഎച്ച്എസ് നേരിടുന്ന ജീവനക്കാരുടെ കൊടിയ ക്ഷാമത്തെ മറികടക്കാനുള്ള പരിഹാരമായാണ് ഷാഡോ ഹെൽത്ത് സെക്രട്ടറി ആയ വെസ് സ്ട്രീറ്റിംഗ് നിർദ്ദേശം മുന്നോട്ടുവച്ചിരിക്കുന്നത്. അടുത്ത പൊതു തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി അധികാരത്തിൽ എത്തിയാൽ ഈ നിർദ്ദേശം നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
എൻഎച്ച്സിലെ ജോലി കൂടുതൽ ആകർഷകമാക്കാൻ ഈ നിർദ്ദേശം ഉപകരിക്കുമെന്നാണ് വിലയിരുത്തുന്നത്. എൻ എച്ച്സിലെ ജോലി ഉപേക്ഷിച്ച് പലരും കൂടുതൽ ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുന്ന മറ്റ് രാജ്യങ്ങളിലേയ്ക്ക് കുടിയേറുന്നത് മാധ്യമങ്ങളിൽ വൻ വാർത്താ പ്രാധാന്യം സൃഷ്ടിച്ചിരുന്നു. മെഡിക്കൽ നേഴ്സിംഗ് ബിരുദധാരികളെ ഒരു നിശ്ചിത കാലയളവിൽ എൻഎച്ച്എസിൽ ജോലി ചെയ്യാൻ നിർബന്ധിക്കണോ എന്നതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഷാഡോ ഹെൽത്ത് സെക്രട്ടറി . നിലവിൽ മറ്റ് പല സ്ഥാപനങ്ങളും അനുവർത്തിക്കുന്ന നിർബന്ധിത സേവനം എൻഎച്ച്എസ് നടപ്പിലാക്കുന്നില്ല. ഡോക്ടർമാരെയും നേഴ്സുമാരെയും പ്രതിനിധീകരിക്കുന്ന യൂണിയനുകൾ വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളുമെന്ന നിർദ്ദേശത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. ഈ മേഖലയിൽ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കുന്നതിന് ലേബർ പാർട്ടിയിൽ നിന്നുള്ള നിർദ്ദേശം ക്രിയാത്മകമാണെന്ന് റോയൽ കോളേജ് ഓഫ് നേഴ്സിംഗ് ഡയറക്ടർ പ്രൊഫ. നിക്കോള റേഞ്ചർ പറഞ്ഞു.
ജീവനക്കാരുടെ ക്ഷാമം എൻഎച്ച് എസിന് എന്നും ഒരു കീറാമുട്ടിയാണ്. വിവിധ തസ്തികകളിലേയ്ക്ക് ഒഴിവു നികത്തുന്നതിന് അനുയോജ്യരായ ആരോഗ്യ പ്രവർത്തകരെ ലഭിക്കുന്നതിന് വേണ്ടി ഇന്ത്യ ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങളിൽ നിന്നും എൻഎച്ച്എസ് വ്യാപകമായ രീതിയിൽ റിക്രൂട്ട്മെൻറ് നടത്തിവരികയാണ്. ഒട്ടേറെ മലയാളികളാണ് ഈ അവസരം മുതലാക്കി എൻഎച്ച്എസിൽ പുതിയതായി ജോലിക്കായി ചേർന്നിരിക്കുന്നത്. ജീവനക്കാരുടെ ക്ഷാമം എൻഎച്ച്എസ്സിന്റെ വെയിറ്റിംഗ് ലിസ്റ്റ് കൂടുന്നതിൽ ചെറുതല്ലാത്ത ഒരു പങ്ക് വഹിക്കുന്നുണ്ടെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെ മലയാളികൾ ഒന്നടങ്കം നെഞ്ചിലേറ്റിയ മലയാളം യുകെ അവാർഡ് നൈറ്റിന്റെ ഫോട്ടോ ആൽബം പുറത്തിറക്കി. സ്കോട്ട് ലൻഡിൽ നടന്ന ചടങ്ങിലെ സുപ്രധാന മുഹൂർത്തങ്ങൾ കോർത്തിണക്കി മികച്ച നിലവാരത്തിലുള്ള ഫോട്ടോ ആൽബം ആണ് വായനക്കാർക്കും , അവാർഡ് ജേതാക്കൾക്കും , പങ്കെടുത്തവർക്കുമായി മലയാളം യുകെ തയാറാക്കിയിരിക്കുന്നത്.
ഭാരതത്തിന്റെയും യുകെയുടെയും പ്രൗഢഗംഭീരമായ പാരമ്പര്യ തനിമകൾ സമ്മേളിച്ച ചടങ്ങുകൾക്കാണ് മലയാളം യുകെ അവാർഡ് നൈറ്റിന്റെ വേദി സാക്ഷ്യം വഹിച്ചത്. ഭാരതീയ പാരമ്പര്യമനുസരിച്ച് വിശിഷ്ടാതിഥികളെ പൊന്നാടയണിച്ചാണ് വേദിയിൽ സ്വീകരിച്ചത്. ഇന്ത്യൻ കോൺസിലേറ്റ് ജനറൽ ബിജയ് സെൽവരാജ് ആയിരുന്നു മുഖ്യാതിഥി . റുഥർഗ്ലെൻ സൗത്ത് വാർഡിലെ കൗൺസിലറായ മാർഗരറ്റ് കോവി , സൗത്ത് ലനാർക്ക്ഷയർ കൗൺസിലിനെ പ്രതിനിധീകരിച്ച് ജോ ഫാഗൻ , നോർത്ത് ലനാർക്ക്ഷെയറിലെ എജുക്കേഷൻ ആൻഡ് ചിൽഡ്രൻസ് ആൻഡ് ഫാമിലിയുടെ കൺവീനർ ആയ ഏഞ്ചല കാംബെൽ , ലേബർ പാർട്ടിയുടെ പ്രതിനിധിയായ ജാക്ക് മക്ജിന്റി എന്നിവരും അവാർഡ് നൈറ്റിന് സാക്ഷ്യം വഹിക്കാൻ എത്തിച്ചേർന്നിരുന്നു.
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് അവാർഡ് നൈറ്റിന്റെ ഫോട്ടോകൾ ഡൗൺലോഡ് ചെയ്യാം.
https://photos.app.goo.gl/8YAm6iXWF7s5hQaf6
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഉസ്മാ ദേശീയ കലാമേളയുടെ ഫോട്ടോകൾ ഡൗൺലോഡ് ചെയ്യാം.
https://photos.app.goo.gl/t5hQLfmnpeXmacsP6
യുകെയിൽ വിവിധ മേഖലകളിൽ തങ്ങളുടെ കൈയൊപ്പ് ചാർത്തിയ വിവിധ വ്യക്തികൾക്കും സംഘാടനകൾക്കും ഒപ്പം മികച്ച നേഴ്സായി തിരഞ്ഞെടുക്കപ്പെട്ട റ്റിൻസി ജോസിനെയും അവാർഡ് നൈറ്റിന്റെ ഭാഗമായി ആദരിച്ചിരുന്നു . മലയാളം യുകെയുടെ മികച്ച കൊറിയോഗ്രാഫറിനുള്ള അവാർഡിന് അർഹനായ ക്രിസ്റ്റീ ജോസഫ് അണിയിച്ചൊരുക്കുന്ന വിവിധ പ്രായത്തിലുള്ള 35 പേരടങ്ങുന്ന കുട്ടികളുടെ ഫ്യൂഷൻ ഡാൻസ് , കോമൺവെൽത്ത് ഗെയിംസിന്റെ ഉദ്ഘാടന മത്സരത്തിൽ നൃത്തചുവടുമായി കാണികളെ കോരിത്തരിപ്പിച്ച റയോൺ സ്റ്റീഫന്റെ ബോളിവുഡ് ഡാൻസ് എന്നിങ്ങനെ ഒട്ടേറെ ദൃശ്യവിസ്മയങ്ങളാണ് അവാർഡ് നൈററ്റിൽ നേരിട്ടും ഓൺലൈൻ ആയും പ്രേക്ഷകരുടെ മനം കവർന്നത്
അവാർഡ് നൈറ്റിന്റെ ദൃശ്യങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരുന്നു. ലോകമെങ്ങുമുള്ള മലയാളി സമൂഹം അഭിമാനത്തോടെയാണ് മലയാളം യുകെയുടെ വായനക്കാർക്ക് ഒപ്പം അവാർഡ് നൈറ്റിന്റെ ദൃശ്യങ്ങളും വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ കാണുകയും പങ്കിടുകയും ചെയ്തത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
താഴ്ന്ന വരുമാനക്കാർക്കും സ്റ്റുഡൻറ് വിസയിൽ യുകെയിലെത്തി പാർട്ട് ടൈം ജോലി ചെയ്യുന്നവർക്കും സന്തോഷകരമായ ഒരു വാർത്തയാണ് ഇന്ന് മലയാളം യുകെ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. 2024 -ലെ ദേശീയ വേതനം മണിക്കൂറിന് 11.46 പൗണ്ട് ആയി ഉയരുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഇത് സർക്കാർ നേരത്തെ പ്രഖ്യാപിച്ചതിലും വളരെ കൂടുതലാണ്. നേരത്തെ പ്രതീക്ഷിച്ചിരുന്നത് 11 പൗണ്ട് ആയിരുന്നു.
നിലവിലെ ഏറ്റവും കുറഞ്ഞ ദേശീയ വേതനം 10.42 പൗണ്ട് ആണ് . ഇതുമായി താരതമ്യം ചെയ്യുമ്പോൾ മെച്ചപ്പെട്ട വരുമാന വർദ്ധനവാണ് ദേശീയ വേതനത്തിൽ ഉണ്ടാകുന്നത്. പണപ്പെരുപ്പവും ജീവിത ചിലവ് വർദ്ധനവും മൂലം നട്ടംതിരിയുന്ന ജനവിഭാഗങ്ങൾക്ക് ഇത് വളരെ പ്രയോജനം ചെയ്യും. ദശലക്ഷക്കണക്കിന് താഴ്ന്ന വരുമാനക്കാർക്ക് ശമ്പള വർദ്ധനവിന്റെ പ്രയോജനം ലഭിക്കുമെന്ന് റെസലൂഷൻ ഫൗണ്ടേഷനിലെ മുതിർന്ന സാമ്പത്തിക വിദഗ്ധനായ നെയ് കോമിനെറ്റ് പറഞ്ഞു . എന്നിരുന്നാലും ഉയർന്ന മിനിമം വേതനം കൊണ്ടു മാത്രം ഉയർന്ന ജീവിത നിലവാരം എല്ലാവർക്കും ലഭിക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. മറ്റ് പല ആനുകൂല്യങ്ങളും സർക്കാർ വെട്ടി കുറച്ചതാണ് ഇതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാണിച്ചത്.
താഴ്ന്ന വരുമാനക്കാരുടെ ജീവിത നിലവാരം ഉയരുന്നതിന് മിനിമം വേതനം വർദ്ധിക്കുന്നതിനൊപ്പം തന്നെ ജോലിസ്ഥലത്തെ മെച്ചപ്പെട്ട സാഹചര്യങ്ങളും അതുപോലെതന്നെ സാമൂഹിക സുരക്ഷാ പദ്ധതികളും പങ്കുവഹിക്കുന്നുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഏകദേശം 1.7 ദശലക്ഷം തൊഴിലാളികൾക്ക് ദേശീയ വേതന വർദ്ധനവിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഈജിപ്തിലേക്ക് കടക്കാൻ യോഗ്യരായ നൂറോളം പേരുടെ പട്ടിക വെള്ളിയാഴ്ചയോടെ പുറത്ത് വിട്ട് പാലസ്തീൻ. ഇതോടെ കൂടുതൽ ബ്രിട്ടീഷ് പൗരന്മാർ ഗാസയിൽ നിന്ന് പോകാൻ ആരംഭിച്ചു. ലിസ്റ്റിലെ 90-ലധികം ആളുകൾ ബ്രിട്ടീഷ് പൗരന്മാരാണെന്ന് പാലസ്തീൻ അതിർത്തി അതോറിറ്റിയുടെ യുകെ വിഭാഗം പറഞ്ഞു. ബ്രിട്ടീഷ് പൗരന്മാർ ഗാസ വിടാൻ തുടങ്ങിയെന്നും ഈ വാർത്ത യുകെയ്ക്ക് ഏറെ ആശ്വാസകരമാണെന്നും വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലി പറഞ്ഞു. എന്നാൽ ഇനി എത്ര പേരാണ് ഗാസയിൽ കുടുങ്ങികിടക്കുന്നതെന്ന് അദ്ദേഹം ഇനിയും വെളിപ്പെടുത്തിട്ടില്ല.
കഴിയുന്നത്ര ബ്രിട്ടീഷ് പൗരന്മാർക്ക് ഗാസ വിടാൻ കഴിയുമെന്ന് ഉറപ്പാക്കാൻ യുകെ അധികൃതർ പരിശ്രമിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. ഗാസയുടെ വടക്ക് ഭാഗത്തായി മൂന്ന് കുടുംബങ്ങൾ കുടുങ്ങി കിടക്കുന്നുണ്ട്. ക്രോസിംഗ് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്കുള്ള യാത്ര ഇവർക്ക് അപകടകരമാണ്. സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ ഹംസ യൂസഫിന്റെ ഭാര്യാ പിതാവും മാതാവും ഗാസയിൽ കുടുങ്ങി കിടക്കുകയായിരുന്നു. ഇവരെ പിന്നീട് രക്ഷിച്ചു.
യുകെ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ നിരോധിത ഭീകര സംഘടനയായി കണക്കാക്കുന്ന ഹമാസ് ഇസ്രായേലിനെ ആക്രമിക്കുകയും 1,400-ലധികം ആളുകളുടെ ജീവൻ അപഹരിക്കുകയും 240-ലധികം പേരെ ബന്ദികളാക്കുകയും ചെയ്തതിന് പിന്നാലെ ഒക്ടോബർ 7 മുതൽ ഗാസയ്‌ക്ക് അകത്തും പുറത്തുമുള്ള അതിർത്തി ക്രോസിംഗുകൾ അടയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 9,000-ത്തിലധികം പേർ കൊല്ലപ്പെട്ടതായി ഗാസയിൽ ഹമാസ് നടത്തുന്ന ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടിരുന്നു.
ബിനോയ് എം. ജെ.
ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഭീകരപ്രവർത്തനം തന്നെ. ഇത് ലോകത്തിന്റെ നിലനിൽപ്പിനുതന്നെ ഭീഷണിയായിരിക്കുന്നു. ഇതിനെ എങ്ങനെ നേരിടണം എന്നറിയാതെ ലോകം മുഴുവൻ പകച്ചുനിൽക്കുന്നു. ആരാണീ ഭീകരർ? അവർ എങ്ങനെ ജനിച്ചു വീഴുന്നു? ഇവർ ആയുധം എടുക്കുന്നതാർക്കുവേണ്ടി? പലതരത്തിലുള്ള സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളുടെ പേരു പറഞ്ഞാണ് ഭീകരപ്രവർത്തനം ഇന്ന് അരങ്ങേറുന്നത്. ഇവർ സാമൂഹിക പ്രവർത്തകരാണോ? അതോ രാഷ്ട്രീയക്കാരോ? അതോ മതപണ്ഡിതന്മാരോ? അതോ ആദ്ധ്യാത്മിക നേതാക്കളോ? അവർ പിന്നെ ആരാണ്? അവർ ആരുടെ വക്താക്കളാണ്? ആരുടെ പ്രതിനിധികളാണ്? സങ്കീർണ്ണമായ സാമൂഹിക പ്രശ്നങ്ങൾ പരിഹരിക്കുവാൻ എന്ത് വൈദഗ്ദ്ധ്യമാണ് അവർക്ക് അവകാശപ്പെടുവാൻ ഉള്ളത്? അവർ സമാധാനം ഇച്ഛിക്കുന്നുണ്ടോ? ഇന്ത്യക്കും പാക്കിസ്ഥാനും ഇടയിൽ എന്തെങ്കിലും സമാധാനത്തിനുള്ള സാദ്ധ്യതകൾ കാണുമ്പോഴേക്കും അവർ കാശ്മീർ താഴ്വരയിൽ കൂടുതൽ ബോംബുകൾ പൊട്ടിക്കുകയും അശാന്തി പരത്തുകയും ചെയ്യുന്നു.
ഭീകരപ്രവർത്തനം എന്ന പ്രതിഭാസത്തിനു പിറകിൽ നിഗൂഢമായ അൽപം മന:ശ്ശാസ്ത്രം ഒളിഞ്ഞുകിടപ്പുണ്ട്. മനുഷ്യർക്കിടയിൽ പരക്കെ കാണപ്പെടുന്ന ശ്രേഷ്ഠതയിലെ അന്തരത്തെക്കുറിച്ച് നാം വേണ്ടത്ര ബോധവാന്മാരല്ല എന്ന് തോന്നുന്നു. ഒരാൾ മഹാൻ, മറ്റൊരാൾ അധമൻ; ഒരാൾ ഈശ്വരതുല്യൻ, മറ്റൊരാൾ മൃഗതുല്യൻ; ഒരാൾ ജഗദ്ഗുരു, മറ്റൊരാൾ അജ്ഞൻ – ഇവർക്കിടയിലെ അന്തരത്തിന് കാരണമെന്ത്? അല്ലെങ്കിൽ ശ്രീബുദ്ധനും തെരുവുഗുണ്ടയും തമ്മിലുള്ള വ്യത്യാസത്തിന് കാരണമെന്ത്? മഹാത്മാഗാന്ധിയും ബിൻലാദനും തമ്മിലുള്ള വ്യത്യാസമെന്ത്? ഒരൊറ്റ ജന്മം കൊണ്ട് ഒരാൾ ബുദ്ധനോ ജഗദ്ഗുരുവോ ആകുന്നില്ല. എന്നാൽ ഒരൊറ്റ ജന്മം കൊണ്ട് ഒരാൾക്ക് ഗുണ്ടയോ ഭീകരനോ ആകുവാൻ കഴിയുന്നു. അതെ! മനുഷ്യർ നിരവധി ജന്മങ്ങളിലൂടെ കടന്നു പോയാണ് മഹത്വവും മോക്ഷവും ആർജ്ജിച്ചെടുക്കുന്നത്. ഗാന്ധിയും ബുദ്ധനും നിരവധി മനുഷ്യജന്മങ്ങളിലൂടെയുള്ള സത്കർമ്മങ്ങളിലൂടെയും ഭാവാത്മക ചിന്തകളിലൂടയും ആർജ്ജിച്ചെടുത്ത പോസിറ്റീവ് ആയ എനർജിയെ മനുഷ്യനന്മക്കുവേണ്ടി തിരിച്ചുവിടുമ്പോൾ ബിൻലാദനെപോലെയുള്ളവർ നിരവധി മൃഗജന്മങ്ങളിലൂടെ ആർജ്ജിച്ചെടുത്ത മനുഷ്യവിരോധത്തെ ലോകനാശത്തിനുവേണ്ടി തിരിച്ചുവിടുന്നതിൽ വിജയം കണ്ടിരിക്കുന്നു!
ഇപ്രകാരം പുനർജന്മസിദ്ധാന്തമുപയോഗിച്ച് നമുക്കീ പ്രതിഭാസത്തിന് ഒരു വിശദീകരണം കൊടുക്കുവാൻ കഴിയുന്നു. ഇത് മനുഷ്യൻ മൃഗങ്ങളോട് കാട്ടുന്ന ക്രൂരതയുടെ പ്രതിപ്രവർത്തനമായി കരുതുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല. മനുഷ്യൻ തുടക്കം മുതലേ അവയെ കൊന്ന് ഭക്ഷിക്കുന്നു. മൃഗങ്ങൾക്ക് ഒരിക്കലും പ്രതികാരം ചെയ്യുവാനാവാത്തതിനാൽ അവനീ ക്രൂരത നിർബാധം തുടരുന്നു. ആരു ചോദിക്കുവാനാണ്? മൃഗങ്ങൾക്ക് അതിനെ ചോദ്യം ചെയ്യുവാനുള്ള കഴിവില്ല. എന്നാൽ ഇപ്രകാരം കൊല്ലപ്പെടുന്ന മൃഗങ്ങൾ കാലക്രമേണ മനുഷ്യരായിത്തന്നെ പുനർജ്ജനിക്കുന്നു. ഇവർ മനുഷ്യവംശത്തോടുള്ള കടുത്ത പകയും ആത്മാവിൽ സൂക്ഷിച്ചുകൊണ്ടാണ് പിറന്നു വീഴുന്നതു തന്നെ. ആദ്യത്തെ ഏതാനും മനുഷ്യജന്മങ്ങളിൽ ഇത് വ്യക്തമായി പ്രതിഫലിക്കുകയും ചെയ്യുന്നു. ഇത്തരക്കാരാണ് ഭീകരപ്രവർത്തനങ്ങളിലേക്ക് വഴുതിവീഴുന്നത്. അവർ യുദ്ധം ചെയ്യുന്നത് മനുഷ്യവംശത്തോട് തന്നെയാണ്. അവരിനിയും മനുഷ്യരായിട്ടില്ല. അവർ മനുഷ്യക്കുപ്പായമണിഞ്ഞ മൃഗങ്ങൾ മാത്രം.
തെരുവുഗുണ്ടകളും ഭീകരപ്രവർത്തകരും ഒരേ വിഭാഗത്തിൽ പെടുന്നവരാണ്. തെരുവുഗുണ്ടകൾക്ക് തങ്ങളുടെ അപക്വതയെയും മഠയത്തരത്തെയും മറച്ചുപിടിക്കുവാൻ കഴിയാതെ വരുമ്പോൾ ഭീകരപ്രവർത്തകർ അവയെ വിജയകരമായി മറച്ചുപിടിക്കുന്നു. തെരുവുഗുണ്ടകൾ വെറുതെ അക്രമങ്ങൾ കാട്ടിക്കൂട്ടുമ്പോൾ അൽപം കൂടി ബുദ്ധിശക്തിയുള്ള ഭീകരർ തങ്ങളുടെ വേണ്ടാദീനത്തിന്റെ കാരണം ചില സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളാണെന്ന് ലോകത്തെ ധരിപ്പിക്കുന്നു. അപ്രകാരം ലോകത്തിന്റെ ശ്രദ്ധ പ്രസ്തുത സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളിലേക്ക് തിരിയുകയും ഭീകരപ്രവർത്തനത്തിന്റെ യഥാർത്ഥ കാരണം മറക്കപ്പെടുകയും ചെയ്യുന്നു. അവർ ലോകത്തെ ഉപദ്രവിക്കുന്നതിലും കബളിപ്പിക്കുന്നതിലും കൂടുതൽ വിജയം കണ്ടെത്തുന്നു. ഭീകരപ്രവർത്തകരുടെ ലക്ഷ്യം ഖലിസ്ഥാനോ, കാശ്മീരോ, പാലസ്തീനോ ആണെന്ന് കരുതേണ്ടാ..അതൊരു മറ മാത്രം! അവരുടെ യഥാർത്ഥ പ്രശ്നം അല്പം മന:ശ്ശാസ്ത്രപരമാണ്. സാധാരണമായ ഏതെങ്കിലും ഉത്തരവാദിത്വത്തിലും തൊഴിലിലും അർത്ഥം കണ്ടെത്തുവാൻ ആവാത്ത ഇവർക്ക് എന്തെങ്കിലും പണി വേണ്ടേ? അവർക്ക് എന്തുകൊണ്ടും യോജിച്ചപണി ഭീകരപ്രവർത്തനം തന്നെ. അന്താരാഷ്ട്ര പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കപ്പെട്ടാൽ ഇവർ പിന്നെ എന്തു തൊഴിൽ ചെയ്യും? അതിനാൽ അവർ സമാധാനശ്രമങ്ങൾക്ക് തുരങ്കം വക്കുന്നു.
എലിയെ പേടിച്ച് ഇല്ലം ചുടുവാൻ പാടില്ല. തീവ്രവാദികളെ തോൽപിക്കുവാൻ വേണ്ടി ഒരു ലോകമഹായുദ്ധം അരങ്ങേറുവാൻ പാടില്ല. ലോകം മഴുവൻ കത്തിയെരിഞ്ഞാലും ഭീകരന്മാർ ഏതെങ്കിലും ഗുഹയിൽ ഒളിച്ചിരുന്ന് രക്ഷപെടും. എലിയെ പിടിക്കുവാൻ പൂച്ചകളെ വളർത്തിയാൽ മതി. ഭീകരന്മാരാകുന്ന എലികളെ പിടിക്കേണ്ടത് മന:ശ്ശാസ്ത്രജ്ഞന്മാരായ പൂച്ചകളാകുന്നു! ഒരു ബോംബു തന്നെയിട്ട് ഭീകരന്മാരെ മുഴുവൻ ഉന്മൂലനം ചെയ്താലും അത്തരം വ്യക്തിത്വങ്ങൾ വീണ്ടും ജനിച്ചു വീഴുക തന്നെ ചെയ്യും. അതിനെ തടയുവാൻ നമുക്കാവില്ലല്ലോ. എന്നാൽ മന:ശ്ശാസ്ത്രപരമായി ഈ പ്രശ്നത്തെ പരിഹരിച്ചാൽ അതൊരു ശാശ്വതമായ പരിഹാരമായിരിക്കും. ഒരു വ്യക്തിയെ ചൂണ്ടിക്കാട്ടി ഇത് അയാളുടെ എത്രാമത്തെ മനുഷ്യജന്മമാണെന്ന് കൃത്യമായി പറയുവാൻ മന:ശ്ശാസ്ത്രജ്ഞന്മാർക്ക് കഴിയണം. ഇത് സാധിക്കണമെങ്കിൽ മന:ശ്ശാസ്ത്രവും സമൂഹശാസ്ത്രവും മറ്റും കുറെ കൂടി വളരണം. “പുനരപി മരണം പുനരപി ജനനം” എന്ന് ഭാരതീയ ആചാര്യന്മാർ പണ്ടുമുതൽക്കേ പറഞ്ഞു പോന്നിരുന്നത് എത്രയോ ശരി. മനുഷ്യന് ഒരൊറ്റ ജന്മമേയുള്ളുവെന്ന് പറയുന്നത് മഠയത്തരങ്ങളിൽ വച്ച് ഏറ്റവും വലിയ മഠയത്തരമാണ്. പുനർജ്ജന്മത്തിന് തെളിവുകളില്ലപോലും..തെളിവുകളില്ലെന്നാരു പറഞ്ഞു? നിങ്ങൾ തെളിവുകൾ അന്വേഷിക്കുന്നില്ല, അതല്ലേ അതിന്റെ സത്യം? അല്ലയോ മന:ശ്ശാസ്ത്രജ്ഞന്മാരേ, സമൂഹശാസ്ത്രജ്ഞന്മാരേ, നാളെ മനുഷ്യ വംശത്തിന് എന്തെങ്കിലും സംഭവിച്ചാൽ നിങ്ങളതിന് ഉത്തരം പറയുമോ?
തീവ്രവാദത്തിന് ഒരു ശാശ്വതമായ പരിഹാരം കാണുവാൻ ലോകമെമ്പാടുമുള്ള മനുഷ്യസ്നേഹികൾ ഒന്നിക്കേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസം കൂടുതൽ മന:ശ്ശാസ്ത്രപരമാക്കേണ്ടിയിരിക്കുന്നു. പക്വതയില്ലാത്ത വ്യക്തിത്വങ്ങക്ക് ചെറുപ്പം മുതലേ അവരർഹിക്കുന്ന വിധത്തിലുള്ള സ്നേഹവും,പരിചരണവും കൗൺസിലിംഗും കൊടുക്കേണ്ടിയിരിക്കുന്നു. സൂചികൊണ്ട് എടുക്കാവുന്നത് തൂമ്പാകൊണ്ട് എടുക്കേണ്ട ഗതി വരരുത്. അതോടൊപ്പം പുനർജ്ജന്മത്തെ പറ്റിയുള്ള മന:ശ്ശാസ്ത്രപഠനങ്ങൾ ഊർജ്ജിതപ്പെടുത്തേണ്ടിയിരിക്കുന്നു. എല്ലാറ്റിനും ഉപരിയായി മൃഗങ്ങളോടുള്ള ക്രൂരത നമുക്കവസാനിപ്പിക്കാം. നാമവയോട് ക്രൂരത കാട്ടിയാൽ അവ പിന്നീട് മനുഷ്യരായി പിറക്കുമ്പോൾ തിരിച്ച് നമ്മോടും ക്രൂരത തന്നെ കാട്ടും. അതിനാൽ നമുക്ക് സസ്യാഹാരത്തിലേക്ക് തന്നെ മടങ്ങാം.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
ന്യൂസ് ഡെസ്ക് മലയാളം യുകെ
50 ഓളം ബ്രിട്ടീഷ് പൗരന്മാരുടെ ആത്മഹത്യയ്ക്ക് കാരണമായതായി കരുതപ്പെടുന്ന വെബ്സൈറ്റിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. 26 വയസ്സുകാരിയായ ബ്രിട്ടീഷ് നേഴ്സിംഗ് വിദ്യാർത്ഥിനിയുടെ മരണത്തിന് പിന്നിൽ വിവാദ വെബ്സൈറ്റ് ആണെന്ന് വെളിപ്പെടുത്തി അവളുടെ മാതാപിതാക്കൾ രംഗത്തുവന്നു.
2020 ഓഗസ്റ്റ് മാസത്തിൽ കാർഡിഫിലെ ഹോട്ടൽ മുറിയിൽ ജീവനൊടുക്കിയ ബ്രോൺവെൻ മോർഗന്റെ മാതാപിതാക്കളാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്. 50 ഓളം ബ്രിട്ടീഷുകാരുടെ ആത്മഹത്യയുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന വെബ്സൈറ്റിനെ കുറിച്ചുള്ള വിവരങ്ങൾ ബിബിസി ന്യൂസ് ആണ് പുറത്തു കൊണ്ടു വന്നത്. തങ്ങളുടെ മകളുടെ മരണത്തിന് ശേഷമാണ് അവളുടെ ആത്മഹത്യയ്ക്ക് പിന്നിൽ വിവാദ വെബ്സൈറ്റിന്റെ സ്വാധീനമുണ്ടായിരുന്നുവെന്ന് അവളുടെ മാതാപിതാക്കൾ കണ്ടെത്തിയത്. ഒന്നിലധികം ആത്മഹത്യാ ശ്രമങ്ങൾക്ക് ഒടുവിലാണ് മോർഗൻ ജീവൻ വെടിഞ്ഞത്. മകളുടെ മരണത്തിന്റെ യഥാർത്ഥ കാരണം മനസ്സിലാക്കിയതിനു ശേഷം മോർഗന്റെ മാതാപിതാക്കളായ ജെയ്‌നും ഹെയ്‌ഡനും വിവാദ വെബ്സൈറ്റിനെ കുറിച്ച് ബോധവൽക്കരണം നടത്തിവരുകയാണ്. നിലവിൽ പല ഇൻറർനെറ്റ് പ്രൊവൈഡേഴ്‌സുമാരും വിവാദ വെബ്സൈറ്റ് ബ്ലോക്ക് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.
പൊതുവെ മാനസികമായി ദുർബലരെയും വിഷാദരോഗം ബാധിച്ചവരെയും ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന ഘടകങ്ങൾ ആയിരുന്നു വെബ്സൈറ്റിൽ ഉണ്ടായിരുന്നത്. വിവാദങ്ങളെ തുടർന്ന് സ്കൈയും ടോക്ടോക്കും വെബ്സൈറ്റ് ബ്ലോക്ക് ചെയ്തു . ഇതുവരെ 5.7 ദശലക്ഷം ഉപഭോക്താക്കൾക്ക് ഈ വെബ്സൈറ്റിലേയ്ക്ക് ഉള്ള പ്രവേശനം തടഞ്ഞതായുള്ള റിപ്പോർട്ടുകൾ ആണ് പുറത്തുവന്നിരിക്കുന്നത് . മറ്റൊരു ഇന്റർനെറ്റ് പ്രൊവൈഡർ ആയ ടോക്ക് ടോക്ക് വിവാദ വെബ്സൈറ്റിനെ അനുചിത പട്ടികയിൽ ഉൾപ്പെടുത്തിയതായി അറിയിച്ചു. ആത്മഹത്യ ചെയ്തവരുടെ ബന്ധുക്കൾ വെബ്സൈറ്റ് ബ്ലോക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുകെയിലെ ഇൻറർനെറ്റ് സേവന ദാതാക്കൾക്ക് കത്തുകൾ അയച്ചിരുന്നു.വെബ്സൈറ്റിന്റെ പുറകിൽ പ്രവർത്തിക്കുന്നത് ആരാണെന്നത് ഇപ്പോഴും അവ്യക്തമായി തുടരുകയാണ്. ആത്മഹത്യയ്ക്ക് കീഴ്പ്പെട്ട പലരും വിഷാദ രോഗബാധിതരായിരുന്നു. ആത്മഹത്യ ചെയ്ത പലരും ജീവനൊടുക്കുന്നതിനു മുൻപ് വിവാദ വെബ്സൈറ്റ് സന്ദർശിച്ചതാണ് സംഭവം പുറംലോകം അറിയാൻ കാരണമായത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ചികിത്സയ്ക്കായി നാട്ടിൽ എത്തിയ മലയാളി നേഴ്‌സ് നിര്യാതയായി. മരണമടഞ്ഞത് വളരെ കാലമായി യുകെയിൽ താമസമാക്കിയ ഷൈനി ജെയിംസ് (53). ഒരു വർഷം മുൻപ് അപ്രതീക്ഷിതമായി സ്ഥിരീകരിച്ച രോഗത്തെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ഷൈനി നാട്ടിലേക്ക് പോയത്. കഴിഞ്ഞ ദിവസം രോഗം മൂർച്ഛിച്ചതിന് പിന്നാലെ മരണത്തിന് കീഴടടങ്ങുകയായിരുന്നു. കോട്ടയം മേമ്മുറി സ്വദേശിനിയാണ് ഷൈനി.
ഞായറാഴ്ച വൈകുന്നേരം 6.30 ന് മൃതദേഹം മേമ്മുറിയിലുള്ള ഭവനത്തില്‍ കൊണ്ടുവരും. സംസ്‌കാരം 6-ാം തീയതി തിങ്കളാഴ്ച രാവിലെ 10.30 ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം മേമ്മുറി ലിറ്റില്‍ ഫ്ലവർ ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ കോട്ടയം അതിരൂപതാ അദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായുടെ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നതാണ്.
ഭര്‍ത്താവ് പരേതനായ അനില്‍ ചെറിയാന്‍. ആഷിനി അനില്‍, അലീനാ അനില്‍ എന്നിവരാണ് മക്കള്‍. സഹോദരങ്ങള്‍: ലീലാമ്മ ജോസഫ് മണലേല്‍, ബേബി, ഷൈലമ്മ സിറിയക്ക് കട്ടപ്പുറത്ത് (യുകെ), ഷാജി (യുകെ), ഫാ. ജെയിംസ് വടക്കേകണ്ടംകരിയില്‍ (ചേര്‍പ്പുങ്കല്‍ സെന്റ് പീറ്റര്‍ & പോള്‍ ക്‌നാനായ കത്തോലിക്കാ പള്ളി വികാരി).
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : തത്കാലം ആശ്വസിക്കാം. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് ആറാഴ്ചത്തേക്ക് 5.25% തന്നെയായി തുടരുമെന്ന് പ്രഖ്യാപിച്ചു. യുകെയിലുടനീളമുള്ള ആളുകൾ വിലക്കയറ്റം, വർദ്ധിച്ചുവരുന്ന കടം, തൊഴിലില്ലായ്മ തുടങ്ങിയവയാൽ ബുദ്ധിമുട്ടുകയാണ്. ആ സമയത്തു ഇത്തരമൊരു തീരുമാനം ആശ്വാസകരമാണെന്നാണ് വിലയിരുത്തൽ. മോണിറ്ററി പോളിസി കമ്മറ്റിയിലെ ആറ് അംഗങ്ങൾ നിരക്ക് നിലനിർത്താൻ വോട്ട് ചെയ്തു. മൂന്ന് പേർ ഇത് വർദ്ധിപ്പിക്കാൻ വോട്ട് ചെയ്തു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രവചനം അനുസരിച്ചു ഈ വർഷാവസാനത്തോടെ പണപ്പെരുപ്പം പകുതിയായി കുറയ്ക്കാൻ സർക്കാരിന് കഴിയണം. എന്നാൽ, 2% ലക്ഷ്യത്തിലേക്ക് മടങ്ങാൻ മുമ്പ് നിശ്ചയിച്ചതിലും കൂടുതൽ സമയമെടുക്കും.
പണപ്പെരുപ്പം ഇപ്പോഴും വളരെ കൂടുതലാണെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്‌ലി പറഞ്ഞു. ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം സാമ്പത്തിക അനിശ്ചിതത്വം സൃഷ്ടിക്കുമെന്നും ഊർജ വില വർധിപ്പിക്കുമെന്നും ബെയ്‌ലി മുന്നറിയിപ്പ് നൽകി. എനർജി പ്രൈസ് ക്യാപ് ജനുവരിയിൽ പ്രതീക്ഷിച്ചതിലും കുത്തനെ ഉയരുമെന്നും സാമ്പത്തിക വിദഗ്ധർ പറയുന്നു.
മോർട്ട്ഗേജ് പേയ്മെന്റുകളിൽ വലിയ വർദ്ധനവ് നേരിടുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് പലിശ നിരക്ക് നിലനിർത്തുന്നത് ആശ്വാസകരമാകും. വർഷാവസാനത്തോടെ യുകെ വളർച്ച കൈവരിക്കുമെന്നാണ് ഋഷി സുനകിന്റെ വാദം. പലിശ നിരക്ക് കുറയ്ക്കുന്നതിനെപറ്റി ഇപ്പോൾ ചിന്തിക്കാനാവില്ലെന്നും ആൻഡ്രൂ ബെയ്‌ലി പറഞ്ഞു. യുകെ സാമ്പത്തിക വളർച്ച മന്ദഗതിയിലാണെന്നും ബാങ്ക് പറയുന്നു. സെപ്റ്റംബർ വരെ, കുതിച്ചുയരുന്ന പണപ്പെരുപ്പം നിയന്ത്രിക്കാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തുടർച്ചയായി 14 തവണ നിരക്കുകൾ ഉയർത്തിയിരുന്നു. കുടുംബ ബജറ്റ് താളംതെറ്റാൻ ഇത് കാരണമായി.