ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലൈംഗിക പീഡന ആരോപണങ്ങളിൽ ശിക്ഷിക്കപ്പെട്ട സ്വാൻസിയിലെയും ബ്രെക്കോണിലെയും ബിഷപ്പായിരുന്നു ആന്റണി പിയേഴ്‌സിനെതിരെ കൂടുതൽ പരാതികൾ ഉയർന്നു വന്നതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതോടൊപ്പം സഭയോട് അനുബന്ധിച്ചുള്ള വിവിധ ലൈംഗിക പീഡന ആരോപണങ്ങളും പോലീസ് അന്വേഷണത്തിന് പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇയാളെ കുറിച്ചുള്ള പരാതികൾ ബിഷപ്പ് ആകുന്നതിന് 13 വർഷം മുൻപ് 1986 – ൽ സഭാ അധികാരികൾക്ക് ലഭിച്ചിരുന്നതായാണ് അറിയാൻ സാധിച്ചത്. എന്നാൽ സഭാ നേതൃ സ്ഥാനത്തുള്ളവർ അന്ന് പരാതി അവഗണിക്കാനുള്ള സാഹചര്യം അന്വേഷണ പരുധിയിൽ ഉൾപ്പെടുത്തുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ഇരയായ വ്യക്തി തൻറെ പരാതികൾ അവഗണിച്ചതിനെതിരെ പരസ്യമായി രംഗത്ത് വരുകയും എങ്ങനെ അദ്ദേഹത്തിന് ബിഷപ്പാകാൻ സാധിച്ചു എന്ന കാര്യത്തിൽ പരസ്യ പ്രതികരണം നടത്തുകയും ചെയ്തതാണ് പുതിയ അന്വേഷണത്തിന് കാരണമായത്. കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചതിന് ശിക്ഷിക്കപ്പെട്ട ആന്റണി പിയേഴ്സ് 1980 കളിൽ സ്വാൻസിയിലെ ഒരു പുരോഹിതനായിരുന്നു. അതോടൊപ്പം നഗരത്തിലെ സിംഗിൾട്ടൺ ആശുപത്രിയിൽ ചാപ്ലെയിൻ ആയിരുന്നു. പുരോഹിത പ്രമുഖരുടെ അമിത മദ്യപാനം ലൈംഗിക ചൂഷണം ഉൾപ്പെടെ നിരവധി ആരോപണങ്ങളാൽ – ആടിയുലയുകയാണ് യുകെയിലെ ആംഗ്ലിക്കൻ സഭ .
വൈദികനായിരിക്കെ അഞ്ച് വർഷത്തിനിടെ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുൻ ബിഷപ്പ് നിലവിൽ ജയിൽ ശിക്ഷ അനുഭവിച്ചു വരുകയാണ് . 16 വയസ്സിന് താഴെയുള്ള കുട്ടിയോട് മോശമായി പെരുമാറിയ 5 സംഭവങ്ങളിൽ ഇയാൾ കുറ്റസമ്മതം നടത്തുകയും ചെയ്തിരുന്നു. പിയേഴ്സ് സ്വാൻസിയിലെ വെസ്റ്റ് ക്രോസിൽ ഒരു ഇടവക പുരോഹിതനായിരുന്ന അവസരത്തിൽ ആണ് ഇദ്ദേഹം കുറ്റകൃത്യം നടത്തിയത്. കുട്ടിയുടെ പ്രായവും അവന് നിങ്ങളുടെ മേലുള്ള വിശ്വാസവും ചൂഷണം ചെയ്തതായി ജഡ്ജി കാതറിൻ റിച്ചാർഡ്സ് ശിക്ഷ വിധിച്ചു കൊണ്ട് പരഞ്ഞിരുന്നു . ലൈംഗികമായ ചൂഷണം നടന്നപ്പോൾ എതിർത്ത് പറയാനുള്ള ധൈര്യം കാണിക്കാതിരുന്നതിൽ അതിയായ നാണക്കേട് ഉണ്ടായിരുന്നു എന്നാണ് കോടതിയിൽ വായിച്ച ഒരു പ്രസ്താവനയിൽ ഇരയായ ആൾ പറഞ്ഞത്. ജയിൽ ശിഷ കൂടാതെ പിയേഴ്സന്റെ പേര് ആജീവനാന്ത ലൈംഗിക കുറ്റവാളിയുടെ രജിസ്റ്ററിൽ ചേർത്തിരുന്നു . കുട്ടികളുമായോ ദുർബലരായ മുതിർന്നവരുമായോ ജോലി ചെയ്യുന്നതിനോ സന്നദ്ധപ്രവർത്തനം നടത്തുന്നതിനോ ഇതുമൂലം ഇയാൾക്ക് ഇനി സാധിക്കില്ല.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
തെറ്റിദ്ധാരണയുടെ പുറത്ത് യുകെയിൽ നടന്ന അഴിമതി വിവാദത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. തെറ്റായ സോഫ്റ്റ്‌വെയറിൽ നിന്നുള്ള ഡേറ്റയുടെ അടിസ്ഥാനത്തിൽ നൂറുകണക്കിന് ആളുകളെ പ്രോസിക്യൂട്ട് ചെയ്‌ത പോസ്റ്റ് ഓഫീസ് ഹൊറൈസൺ അഴിമതി യുകെയിലെ ഏറ്റവും വലിയ നീതി ലംഘനം ആണ്. തെറ്റുകൾ ഒന്നും ചെയ്യാതെ ആരോപണ വിധേയർ ആയതിൻെറ മനോവിഷമത്തിൽ പതിമൂന്ന് പേർ ജീവൻ ഒടുക്കിയെന്നാണ് കണ്ടെത്തൽ. അഴിമതിയുടെ വാർത്തകൾ പുറത്ത് വന്നത് പൊതുജന രോഷത്തിന് കാരണമായിരുന്നു.
1999നും 2015നും ഇടയിലാണ് ആയിരത്തോളം ബ്രാഞ്ച് മാനേജർമാർ തെറ്റായി പ്രതിചേർക്കപ്പെട്ടത്. ഇതിൽ പലരും കടക്കെണിയിൽ ആവുകയും ചെയ്‌തു. സംഭവത്തിൽ എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ചുള്ള ഔദ്യോഗിക അന്വേഷണ റിപ്പോർട്ടിന്റെ ആദ്യ ഭാഗം ജൂലൈ 8 ചൊവ്വാഴ്ച പ്രസിദ്ധീകരിച്ചു. ‘ഹൊറൈസൺ’ എന്ന സോഫ്റ്റ്‌വെയറിനു സംഭവിച്ച പിഴവുമൂലം സെയിൽസ് അക്കൗണ്ടിങ് സംവിധാനം താറുമാറായതാണെന്നു തിരിച്ചറിയാതെ, പോസ്റ്റ് ഓഫിസ് ജീവനക്കാർ പണം തട്ടിയെന്ന് അധികൃതർ തെറ്റിദ്ധരിക്കുകയായിരുന്നു. തെറ്റായ അക്കൗണ്ടിംഗിനും മോഷണത്തിനും നിരവധി സബ്-പോസ്റ്റ്മാസ്റ്റർമാരെ ജയിലിലടച്ചു.
2017-ൽ, 555 സബ്-പോസ്റ്റ്മാസ്റ്റർമാരുടെ ഒരു സംഘം പോസ്റ്റ് ഓഫീസിനെതിരായ നിയമനടപടി സ്വീകരിച്ചു. 2019-ൽ, ഗ്രൂപ്പിന് 58 മില്യൺ പൗണ്ട് നഷ്ടപരിഹാരം നൽകാൻ പോസ്റ്റ് ഓഫീസ് സമ്മതിച്ചു. എന്നാൽ പണത്തിന്റെ ഭൂരിഭാഗവും നിയമപരമായ ചെലവുകൾക്കായി ഉപയോഗിക്കേണ്ടി വന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ടിവി ഷോ ആയ മിസ്റ്റർ ബേറ്റ്സ് vs ദി പോസ്റ്റ് ഓഫീസ് എന്ന ഷോയിലൂടെയാണ് യുകെ നീതിന്യായ സംവിധാനത്തിനു പറ്റിയ വലിയ പിഴവായി കുപ്രസിദ്ധി നേടിയ സംഭവത്തിലെ യഥാർഥ വസ്തുതകൾ ലോകമറിഞ്ഞത്. ഇതിന് പിന്നാലെ സർക്കാർ നിയമനടപടി നേരിടേണ്ടി വന്ന ജീവനക്കാർക്ക് നഷ്ടപരിഹാരം നൽകി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബർമിംഗ്ഹാമിൽ നടന്നുകൊണ്ടിരിക്കുന്ന ബിൻ പണിമുടക്ക് അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു. സിറ്റി കൗൺസിൽ നേതാവ് ജോൺ കോട്ടൺ അധികാരി ചർച്ചകളിൽ നിന്ന് “പിന്മാറുകയാണെന്ന്” പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്. മെയ് മുതൽ ചർച്ചകൾ നടന്നുവരികയായിരുന്നു. കൗൺസിലിന് വാഗ്‌ദാനം ചെയ്യാൻ സാധിക്കുന്നതിൻെറ പരമാവധി പരിധിയിലെത്തിയിരിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ജനുവരിയിൽ ബിൻ ശേഖരണ തൊഴിലാളികൾ വ്യാവസായിക സമരം ആരംഭിക്കുകയായിരുന്നു. മാർച്ചോടെ ഇവർ പൂർണ്ണമായി പണിമുടക്കാൻ ആരംഭിച്ചു. ഇതിന് പിന്നാലെ, നഗരത്തിലുടനീളം വലിയ മാലിന്യക്കൂമ്പാരങ്ങളാണ് അടിഞ്ഞു കൂടിയത്. വേസ്റ്റ് റീസൈക്ലിംഗ് ആൻഡ് കളക്ഷൻ ഓഫീസർ (WRCO) തസ്തികകൾ നീക്കം ചെയ്യാനുള്ള കൗൺസിലിന്റെ പദ്ധതികളെ യൂണിയൻ എതിർത്തതിനെ തുടർന്നാണ് സമരം ആരംഭിച്ചത്. കൗൺസിലിന്റെ പുതിയ തീരുമാനം നടപ്പിലാക്കിയാൽ 170 തൊഴിലാളികൾക്ക് പ്രതിവർഷം 8,000 പൗണ്ട് വരെ നഷ്ടപ്പെടുമെന്ന് യൂണിയൻ അവകാശപ്പെടുന്നു.
എന്നാൽ പുതിയ നിർദ്ദേശങ്ങൾ പ്രകാരം വളരെ കുറച്ച് ജീവനക്കാർക്ക് മാത്രമേ ശമ്പളത്തിൽ കുറവുണ്ടാകൂ എന്നാണ് കൗൺസിലിൻെറ അവകാശ വാദം. സിറ്റി കൗൺസിൽ ചർച്ചകൾ ചെയ്യാൻ ശ്രമിച്ചെങ്കിലും മുന്നോട്ട് വച്ച എല്ലാ ഓഫറുകളും യൂണിയൻ നിരസിച്ചുവെന്ന് സിറ്റി കൗൺസിൽ നേതാവ് ജോൺ കോട്ടൺ പറയുന്നു. തുല്യ വേതന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും മൊത്തത്തിലുള്ള മാലിന്യ സേവനം മെച്ചപ്പെടുത്തുന്നതിനുമുള്ള പദ്ധതികളുമായി അതോറിറ്റി ഇപ്പോൾ മുന്നോട്ട് പോകേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പണിമുടക്കുന്ന തൊഴിലാളികൾക്ക് കൂടുതൽ വാഗ്ദാനം ചെയ്യാൻ കൗൺസിലിന് കഴിയില്ലെന്നത് സമീപ മാസങ്ങളിൽ നഗരം നടത്തിയ സാമ്പത്തിക വീണ്ടെടുക്കൽ ശ്രമങ്ങളെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലീഷ് ചാനൽ കടന്നുള്ള അനധികൃത കുടിയേറ്റം ബ്രിട്ടനുണ്ടാക്കുന്ന തലവേദന ചില്ലറയല്ല. ഈ വിഷയത്തിൽ ഫ്രാൻസുമായി ദീർഘകാല കരാർ ഏർപ്പെടാനുള്ള സാധ്യതകളാണ് തെളിഞ്ഞു വന്നിരിക്കുന്നത്. യുകെയും ഫ്രാൻസും ചെറിയ ബോട്ട് ക്രോസിംഗുകൾ നിർത്തുന്നതിനായുള്ള ഉടമ്പടിയിൽ ഒപ്പുവെക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. 2008 നു ശേഷം ആദ്യമായാണ് ഫ്രഞ്ച് രാഷ്ട്ര തലവൻ യുകെ സന്ദർശിക്കുന്നത് . ക്രോണിന്റെ മൂന്ന് ദിവസത്തെ സന്ദർശന അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ട കരാർ അന്തിമമാക്കുമെന്നാണ് ഡൗണിംഗ് സ്ട്രീറ്റ് പ്രതീക്ഷിക്കുന്നത്.
പുതിയ കരാറിന്റെ ഭാഗമായി ഫ്രഞ്ച് പോലീസിന് കൂടുതൽ അധികാരങ്ങൾ കൈമാറും. ചർച്ചകൾക്ക് മുന്നോടിയായി യുകെ പാർലമെന്റിൽ സംസാരിച്ച മാക്രോൺ ഇരു രാജ്യങ്ങളും തങ്ങളുടെ സംയുക്ത ശ്രമങ്ങൾ കൂടുതൽ ശക്തമാക്കുകയാണ് എന്ന് പറഞ്ഞു. എന്നാൽ ശാശ്വതവും ഫലപ്രദവുമായ ഒരു പരിഹാരം ഉറപ്പാക്കുന്നതിന് യൂറോപ്യൻ യൂണിയൻ പിന്തുണ അനിവാര്യമാണെന്ന് അദ്ദേഹം മുന്നറിയിപ്പ്. യുകെയിൽ കുടുംബ ബന്ധമുള്ള അഭയാർത്ഥികളെ സ്വീകരിക്കുന്നതിന് പകരമായി ചെറിയ ബോട്ടുകളിൽ എത്തുന്ന കുടിയേറ്റക്കാരെ ഫ്രാൻസിലേക്ക് തിരിച്ചയക്കാൻ പുതിയ കരാർ ബ്രിട്ടന് സഹായകമാവും.
ഈ വർഷത്തെ ആദ്യപകുതിയിൽ ഇംഗ്ലീഷ് ചാനൽ കടന്ന് എത്തുന്ന കുടിയേറ്റക്കാരുടെ എണ്ണത്തിൽ വൻവർദ്ധനവ് ഉണ്ടായതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. കഴിഞ്ഞ 6 മാസത്തിനിടെ ചെറു ബോട്ടുകളിൽ ഏകദേശം 20000 പേരാണ് യുകെയിൽ എത്തിയത് . 2024 ലെ ആദ്യ ആറു മാസവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 48 ശതമാനം വർദ്ധനവാണ്. ജൂൺ 29, 30 തീയതികളിൽ മാത്രം ഏകദേശം 1500 ആളുകളാണ് യുകെയിൽ അനധികൃതമായി എത്തിയത്. കാലാവസ്ഥ അനുകൂലമാകുന്നതും കൂടുതൽ മനുഷ്യ കള്ളക്കടത്തുകാർ സജീവമാകുന്നതുമാണ് അനധികൃത കുടിയേറ്റത്തിന്റെ വർദ്ധനവിന് കാരണമാകുന്നതെന്നാണ് സർക്കാർ പക്ഷം. മനുഷ്യ കടത്തുകാർക്കെതിരെ ഭീകരവിരുദ്ധ നിയമം പ്രയോഗിക്കുന്നതിനുള്ള നിയമ നിർമ്മാണവുമായി ലേബർ സർക്കാർ മുന്നോട്ടു പോകുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്കോട്ട് ലൻഡിൽ സ്ത്രീക്ക് നേരെ നായ്ക്കളുടെ അതിക്രൂര ആക്രമണം. രണ്ട് എക്സ്.എൽ. ബുള്ളീ നായ്ക്കളും മറ്റൊരു നായയും ചേർന്നായിരുന്നു സ്ത്രീയെ ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ സ്ത്രീയെ എയർലിഫ്റ്റ് ചെയ്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.40 ഓടെ ഇൻവെർഷിനിലെ ഷിൻഡേലിൽ വെച്ചാണ് നായ്ക്കൾ 69 കാരിയെ ആക്രമിച്ചത്.
എയർ ആംബുലൻസിൽ ഇൻവെർനെസിലെ റൈഗ്മോർ ആശുപത്രിയിലാണ് സ്ത്രീയെ പ്രവേശിപ്പിച്ചത്. ആക്രമണം നടത്തിയ നായ്ക്കളിൽ രണ്ടെണ്ണം എക്സ്.എൽ. ബുള്ളീസ് ഇനത്തിൽ ഉള്ളവയാണ്. ഈ രണ്ട് നായ്ക്കളും രജിസ്റ്റർ ചെയ്തതും നിയമപരമായി ഉടമസ്ഥതയിലുള്ളതുമാണ്. ആക്രമണം നടത്തിയ മൂന്നാമത്തെ നായ നിരോധിത ഇനമായിരുന്നില്ല. സംഭവത്തിൽ 76 വയസ്സുള്ള ഒരാളെ അറസ്റ്റ് ചെയ്ത് കേസെടുത്തിട്ടുണ്ട്.
2025 ജൂലൈ 8 ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.40 ഓടെയാണ്, ഇൻവെർഷിനിലെ ഷിൻഡേലിൽ മൂന്ന് നായ്ക്കളുടെ ആക്രമണത്തിൽ ഒരു സ്ത്രീക്ക് പരിക്കേറ്റതായി സ്കോട്ട്ലൻഡ് പോലീസിന് റിപ്പോർട്ട് ലഭിച്ചത്. ഉടൻ തന്നെ അടിയന്തര സേവനങ്ങൾ എത്തി, എയർ ആംബുലൻസിൽ സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻ എച്ച് എസിനെ കാത്തിരിക്കുന്നത് സമര പാരമ്പരകളാണെന്ന സൂചനകൾ പുറത്തുവന്നു. റെസിഡന്റ് ഡോക്ടർമാർ പ്രഖ്യാപിച്ച പുതിയ പണിമുടക്കുകൾ നേഴ്സുമാർ ഉൾപ്പെടെയുള്ള മറ്റ് എൻഎച്ച്എസ് ജീവനക്കാരെ ശമ്പളത്തിനായുള്ള വ്യാവസായിക നടപടികളിലേക്ക് പോകാൻ പ്രേരിപ്പിക്കുമെന്ന് ആരോഗ്യ സേവന മേധാവികൾ ഭയപ്പെടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . 90% പേരും അനുകൂലമായി വോട്ട് ചെയ്തതിനെ തുടർന്ന് 29% ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് ജനുവരി വരെ പണിമുടക്ക് നടത്തുമെന്ന് ആണ് ഇംഗ്ലണ്ടിലെ റെസിഡന്റ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.
ലേബർ സർക്കാർ അധികാരത്തിലെത്തുന്നതിന് തൊട്ടുമുൻപ് ജൂലൈ 2 നായിരുന്നു ജൂനിയർ ഡോക്ടർമാരുടെ വോക്കൗട്ടുകൾ അവസാനമായി നടന്നത്. ജൂനിയർ ഡോക്ടർമാരുടെ പണിമുടക്ക് എൻഎച്ച്എസിൻ്റെ താളം തെറ്റിക്കുമെന്ന് ഉറപ്പാണ്. ഇതിനിടയ്ക്ക് പണിമുടക്കുകൾ സംബന്ധിച്ച് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗും ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷനും (BMA) തമ്മിൽ തർക്കമുണ്ടന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട് . പണിമുടക്ക് ലക്ഷകണക്കിന് അപ്പോയ്‌മെന്റുകൾ മുടങ്ങാൻ കാരണമാകുമെന്ന് എൻ എച്ച് എസ് മേധാവികൾ മുന്നറിയിപ്പ് നൽകി .
ബിഎംഎയും എൻഎച്ച്എസ് മേധാവികളുമായി നടത്തിയ ചർച്ച അഭിപ്രായ ഭിന്നത കൂട്ടിയതായുള്ള റിപ്പോർട്ടുകളും പുറത്തു വന്നു . 2025-26 വർഷത്തേയ്ക്ക് സർക്കാർ നൽകിയ 5.4% വർദ്ധനവിന് പകരമായി ഒരു പുതിയ ശമ്പള കരാർ ഉടൻ ചർച്ച ചെയ്യാൻ ബിഎംഎ ആരോഗ്യ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. എന്നാൽ ശമ്പള വർധനവിൽ ചർച്ചകൾ പുനരാരംഭിക്കില്ലെന്ന് അദ്ദേഹം ഉറച്ചുനിൽക്കുകയാണ് . സർക്കാരിന് ഇതിൽ കൂടുതൽ ഉദാരമതിയാകാൻ കഴിയില്ലെന്നാണ് മന്ത്രിയുടെ നിലപാട് . രോഗികളെ ദോഷകരമായി ബാധിക്കുകയും എൻഎച്ച്എസിൽ സർക്കാർ നടത്തുന്ന എല്ലാ പുരോഗതിക്കും തിരിച്ചടിയാകുകയും ചെയ്യുന്ന പണിമുടക്ക് നടപടി നിരാശാജനകമാണെന്ന് വെസ് സ്ട്രീറ്റിംഗ് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ ആദ്യകാല കുടിയേറ്റക്കാരിൽ പ്രധാനിയായിരുന്ന ആന്റണി മാത്യു വെട്ടുതോട്ടുങ്കൽ കെരേത്തറ (61) ലണ്ടനിൽ നിര്യാതനായി. സെന്റ് മോണിക്ക സീറോ-മലബാർ മിഷനിൽ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. എപ്പാർച്ചൽ ബൈബിൾ കമ്മീഷൻ കോർഡിനേറ്റർ, പാസ്റ്ററൽ കൗൺസിൽ അംഗം തുടങ്ങിയ നിലകളിൽ അദ്ദേഹം സുത്യർഹമായ സേവനം അനുഷ്ഠിച്ച് വരികയായിരുന്നു. മിഷൻ കൊയർ ഗ്രൂപ്പിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. യുകെയിലെ സീറോ-മലബാർ സഭയുടെ പ്രാരംഭ ഘട്ടങ്ങളിൽ വിശ്വാസി സമൂഹത്തെ കെട്ടിപ്പടുക്കുന്നതിൽ മുന്നിട്ടിറങ്ങിയ വ്യക്തിയായിരുന്നു അദ്ദേഹം. 2005 മുതൽ ലണ്ടനിലെ സീറോ മലബാർ സഭയുടെ കോർഡിനേഷൻ കമ്മറ്റി മെമ്പറായും സെക്രട്ടറിയായും പ്രവർത്തിച്ചു. കുട്ടനാട് സംഗമത്തിന്റെ കോഓർഡിനേറ്ററായും പ്രവർത്തിച്ചിരുന്നു.
പരേതനായ വെട്ടുതോട്ടുങ്കൽ ഈരേത്ര, ചെറിയാൻ മാത്യുവിന്റെയും, ഏലിയാമ്മ മാത്യുവിന്റെ മകനാണ് ആന്റണി മാത്യു. ഭാര്യ ഡെൻസി ആന്റണി, വേഴപ്ര സ്രാമ്പിക്കൽ കുടുംബാംഗമാണ്. മക്കൾ: ഡെറിക് ആന്റണി, ആൽവിൻ ആന്റണി. സഹോദരങ്ങൾ: റീസമ്മ ചെറിയാൻ, മറിയമ്മ ആന്റണി, പരേതനായ ജോർജ് മാത്യു, ജോസ് മാത്യു. നാട്ടിൽ എടത്വ സെന്റ് ജോർജ് ഫൊറോന പള്ളി ഇടവകാംഗമായിരുന്നു.
ആൻറണി മാത്യുവിന്റെ നിര്യാണത്തിൽ യുകെയിലെ കുട്ടനാട് സംഗമം അനുശോചനം രേഖപ്പെടുത്തി.
മൃതസംസ്‌കാര ശുശ്രുഷകളുടെ കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കും.
ആന്റണി മാത്യുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്ഥാപനമേധാവികളിൽ നിന്ന് ജോലിസ്ഥലത്ത് ലൈംഗിക പീഡനം ഉൾപ്പെടെയുള്ള മോശം പെരുമാറ്റവും വിവേചനവും ഇല്ലാതാക്കാനുള്ള സുപ്രധാന നീക്കവുമായി സർക്കാർ മുന്നോട്ടുവന്നു. പലപ്പോഴും നോൺ-ഡിസ്‌ക്ലോഷർ കരാറുകളുടെ ബലത്തിലാണ് ഇത്തരം പരാതികൾ ഉന്നയിക്കുന്ന ജീവനക്കാരെ നിശബ്ദരാക്കിയിരുന്നത്. നോൺ-ഡിസ്‌ക്ലോഷർ കരാറിൻ്റെ ഭാഗമായി കമ്പനി അനുവദിച്ചിട്ടുള്ള രഹസ്യ വിവരങ്ങൾ മറ്റുള്ളവരുമായി പങ്കിടല്ലെന്ന വാഗ്ദാനമാണ് ജീവനക്കാർ നൽകേണ്ടിവരുന്നത്. എന്നാൽ നോൺ-ഡിസ്‌ക്ലോഷർ കരാറുകൾ വഴി ഇത്തരം തൊഴിൽ പീഡനങ്ങളിൽ പരാതിപ്പെടുന്നതിൽ നിന്ന് ജീവനക്കാരെ നിശബ്ദരാക്കാനുള്ള നീക്കമാണ് നിയമം മൂലം ഇല്ലായ്മ ചെയ്യാൻ സർക്കാർ ആലോചിക്കുന്നത്.
ഈ അനീതി ഇല്ലാതാക്കാൻ സമയമായി എന്ന് ഉപപ്രധാനമന്ത്രി ആഞ്ചല റെയ്‌നർ പറഞ്ഞു. അടുത്തിടെ നടന്ന പല സംഭവങ്ങളിലും തൊഴിൽ ഉടമകളുടെ ബലാത്സംഗവും ദുരുപയോഗവും പുറത്തുവരാത്ത രീതിയിൽ സ്ത്രീകളെ നിശബ്ദരാക്കാനായി നോൺ-ഡിസ്‌ക്ലോഷർ കരാർ ഉപയോഗിച്ചതായുള്ള ആരോപണം ശക്തമായിരുന്നു. രണ്ട് കക്ഷികൾക്കിടയിലുള്ള രഹസ്യ വിവരങ്ങൾ സംരക്ഷിക്കുന്ന നിയമപരമായ ഒരു രേഖയാണ് നോൺ-ഡിസ്‌ക്ലോഷർ കരാർ . ബൗദ്ധിക സ്വത്തവകാശമോ മറ്റ് വാണിജ്യപരമായി സെൻസിറ്റീവ് വിവരങ്ങളോ സംരക്ഷിക്കാൻ ഇത് തുടർന്നും ഉപയോഗിക്കാം. നിയമത്തിലെ മാറ്റം യുകെയെ അയർലൻഡ്, യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡയിലെ ചില പ്രവിശ്യകൾ എന്നിവയ്ക്ക് സമാനമാക്കും. കാരണം ലൈംഗിക പീഡനത്തിന്റെയും വിവേചനത്തിന്റെയും വെളിപ്പെടുത്തൽ തടയാൻ അത്തരം കരാറുകൾ ഉപയോഗിക്കുന്നത് ഇവിടങ്ങളിൽ നിരോധിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
17 വയസ്സുകാരിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് ദുബായിൽ ജയിലിലായ കൗമാരക്കാരനായ ബ്രിട്ടീഷുകാരനെ മോചിപ്പിച്ചു. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ (യുഎഇ) അവധിക്കാലം ആഘോഷിക്കുന്നതിനിടെ ബ്രിട്ടീഷുകാരിയായ പെൺകുട്ടിയുമായി ഉഭയസമ്മതത്തോടെയുള്ള ബന്ധത്തിൽ ഏർപ്പെട്ടതിനെ തുടർന്നാണ് ഇപ്പോൾ 19 വയസ്സുകാരനായ മാർക്കസ് ഫക്കാനയെ ഒരു വർഷത്തെ ജയിൽ ശിക്ഷയ്ക്ക് വിധിച്ചത്. യുഎഇയിൽ ഉഭയ സമ്മത പ്രകാരം ബന്ധപ്പെടുന്നതിനുള്ള പ്രായപരുധി 18 വയസ്സ് ആണ്.
വടക്കൻ ലണ്ടനിലെ ടോട്ടൻഹാമിൽ നിന്നുള്ള മാർക്കസൈനു ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൽ നിന്ന് രാജകീയ മാപ്പ് ലഭിച്ചതാണ് ശിക്ഷാ കാലാവധിക്ക് മുൻപ് ജയിൽ മോചനം സാധ്യമാക്കിയത്. മാർക്കസ് ഫക്കാനയുടെ കേസ് ലോകമെമ്പാടും വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. വിനോദസഞ്ചാരത്തിനായി എത്തിയ കൗമാരക്കാരന്റെ മേൽ യുഎഇയുടെ നിയമങ്ങൾ ചുമത്തിയതിനെതിരെ വൻ വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. പെൺകുട്ടിക്ക് 18 വയസ്സിന് താഴെയാണെന്ന് മാർക്കസിന് അറിയില്ലായിരുന്നു എന്നാണ് കൗമാരക്കാരനെ പിന്തുണച്ചവർ വാദിച്ചത് . മാർക്കസും പെൺകുട്ടിയും യുകെയിൽ തിരിച്ചെത്തിയതിന് ശേഷം ഇരുവരും തമ്മിലുള്ള സന്ദേശങ്ങൾ കണ്ട പെൺകുട്ടിയുടെ അമ്മ യുഎഇ അധികാരികൾക്ക് പരാതി നൽകിയതിനെ തുടർന്നാണ് കേസ് ഉടലെടുത്തത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗർഭാവസ്ഥയുടെ 24 ആഴ്ചകൾക്ക് മുമ്പ് ഗർഭം അലസുന്ന മാതാപിതാക്കൾക്ക് ലീവുകൾ ലഭിക്കുന്ന തരത്തിൽ നിലവിലെ നിയമത്തിൽ മാറ്റം വരുന്നു. ഗർഭകാലത്ത് കുഞ്ഞിനെ നഷ്ടപ്പെട്ടാൽ മാതാപിതാക്കൾക്ക് ജോലിയിൽ നിന്ന് അവധിയെടുക്കാനുള്ള നിയമപരമായ അവകാശം നൽകുന്നതിനായി തൊഴിൽ അവകാശ ബില്ലിൽ ഭേദഗതി വരുത്താനൊരുങ്ങി സർക്കാർ. നിലവിലുള്ള സ്ഥിതിയിൽ, 24 ആഴ്ച ഗർഭകാലത്തിനു ശേഷം ഗർഭസ്ഥ ശിശുവിനെ നഷ്ടപ്പെടുന്ന മാതാപിതാക്കൾക്ക് മാത്രമേ ലീവുകൾ ലഭിച്ചിരുന്നുള്ളു. എന്നാൽ ഇനി 24 ആഴ്ച എന്ന സമയപരിധി മാറ്റുമെന്ന് ഉപപ്രധാനമന്ത്രി ആഞ്ചല റെയ്‌നർ പറഞ്ഞു.
24 ആഴ്ചയ്ക്കുശേഷം ഗർഭസ്ഥ ശിശുവിന് നഷ്ടപ്പെട്ടാൽ, അല്ലെങ്കിൽ 18 വയസ്സിന് താഴെയുള്ള കുട്ടി മരിച്ചാൽ മാതാപിതാക്കൾക്ക് നിലവിലെ നിയമം അനുസരിച്ച് രണ്ടാഴ്ച വരെ അവധി ലഭിക്കും. ഈ രണ്ടാഴ്ച സ്റ്റാട്യുട്ടറി പാരന്റൽ ബെറീവ്‌മെന്റ് പേ ലഭിക്കാനും ഇവർ അർഹരാണ്. നിലവിലെ നിയമത്തിൽ കൊണ്ടുവരുന്ന പുതിയ മാറ്റങ്ങൾ അനുസരിച്ച് ഒരാഴ്ചത്തെ സാലറി ലഭിക്കാത്ത ലീവിനായിരിക്കും ഇത്തരത്തിലുള്ള മാതാപിതാക്കൾ അർഹരാകുക. ആർക്കൊക്കെയാണ് പുതിയ നിയമം അനുസരിച്ച് ലീവ് ലഭിക്കുക, ഡോക്ടറുടെ കുറിപ്പിൻെറ ആവശ്യം തുടങ്ങിയ വിവരങ്ങൾ ഒരു കൺസൾട്ടേഷന് ശേഷം മാത്രമേ തീരുമാനിക്കുകയുള്ളൂ.
പുതിയ നിയമം ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലായിരിക്കും നടപ്പിലാക്കുക. വിമെൻ ആൻഡ് ഇക്വാലിറ്റീസ് കമ്മിറ്റിയെ നയിക്കുന്ന ലേബർ എംപി സാറാ ഓവൻ, ഗർഭം അലസലിനെ ഒരു ശാരീരിക രോഗമായി കണക്കാക്കുന്നതിനുപകരം, മാതാപിതാക്കൾ നേരിടുന്ന വേർപാടിനെ അംഗീകരിക്കണം എന്നും അവർ കൂട്ടിച്ചേർത്തു. ഗർഭം അലസലിനെ ചുറ്റിപ്പറ്റിയുള്ള സാംസ്കാരിക നിശബ്ദതയെയും അവർ ചൂണ്ടിക്കാട്ടി, അടുത്ത കുടുംബത്തിൽ നിന്ന് പോലും പലപ്പോഴും മറച്ചുവെക്കപ്പെടുന്ന ഒരു നിഷിദ്ധ വിഷയമായി ഇത് ഇപ്പോഴും തുടരുകയാണെന്ന് അവർ കൂട്ടിച്ചേർത്തു.