Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മണിക്കൂറിൽ 70 മൈൽ വേഗത്തിൽ വീശിയടിച്ച ബെർട്ട് കൊടുങ്കാറ്റ് രാജ്യത്ത് വ്യാപകമായ നാശനഷ്ടങ്ങൾ വിതച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. കൊടുങ്കാറ്റിനെ തുടർന്ന് ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി മുടങ്ങി. എന്നാൽ കൊടുങ്കാറ്റിന്റെ ഭീകരത ഇനിയും വരാനിരിക്കുന്നതേയുള്ളൂവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.


താപനില ഉയരാൻ തുടങ്ങുമ്പോൾ മഞ്ഞ് ഉരുകുന്നതും കനത്ത മഴയും രാജ്യത്തുടനീളം ഗുരുതരമായ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു. നോർത്ത് വെയിൽസിലെ കാപ്പൽ ക്യൂറിഗിൽ 80 മൈൽ വേഗതയിൽ വരെ കാറ്റ് വീശിയടിച്ചതായാണ് റിപ്പോർട്ടുകൾ. ശക്തമായ കാറ്റ് കാരണം ഗ്ലൗസെസ്റ്റർഷെയറിലെ M48 സെവേൺ പാലം അടച്ചു, മഞ്ഞുമൂലം A67 നും A645 നും ഇടയിൽ കൗണ്ടി ഡർഹാമിലെ A66 അടച്ചു.


സ്‌കോട്ട്‌ ലൻഡിലെ നോർത്ത് ലനാർക്ക്‌ഷെയറിലെ കാസിൽകാരിക്ക് സമീപമുള്ള എം80 ൽ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. സ്കോട്ട്ലൻഡിലെ ഉയർന്ന പ്രദേശങ്ങളിൽ 40 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ചയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പ്രവചിച്ചിരിക്കുന്നത്. അതിനിടെ വടക്ക് കിഴക്കൻ മേഖലയിൽ ശനിയാഴ്ച രാവിലെ വരെ കനത്ത മഞ്ഞുവീഴ്ചയുണ്ടായതിനാൽ ന്യൂകാസിൽ വിമാനത്താവളത്തിൽ വിമാന സർവീസുകൾ തടസ്സപ്പെട്ടു. വിമാനത്താവളത്തിലെ സ്നോ ടീം തടസ്സങ്ങൾ കുറയ്ക്കാൻ ശ്രമിച്ചപ്പോൾ ചില വിമാനങ്ങൾ ബെൽഫാസ്റ്റിലേക്കും എഡിൻബർഗിലേക്കും തിരിച്ചുവിട്ടു. ബെർട്ട് കൊടുങ്കാറ്റ് രാജ്യത്തുടനീളം യാത്രാ തടസ്സങ്ങൾ സൃഷ്ടിക്കുന്നതിനാൽ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നൽകപ്പെട്ടിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സൈക്കിൾ യാത്രികയെ കാർ ഇടുപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ യുകെ മലയാളി സീന ചാക്കോയ്ക്ക് ശിക്ഷ വിധിച്ച് കോടതി. സെപ്തംബർ 14 നാണ് വിൽംസ്ലോയ്ക്ക് സമീപമുള്ള ഹാൻഡ്‌ഫോർത്തിൽ അറുപത്തിരണ്ടുകാരിയായ സൈക്ലിസ്റ്റ്, എമ്മ സ്മോൾവുഡിന് കാർ അപകടത്തിൽ ജീവൻ നഷ്ടമായത്. അപകടം നടന്നതിന് ശേഷവും സീന ചാക്കോ മറ്റൊരാൾ വാഹനം തടയുന്നത് വരെ വാഹനത്തിനടിയിൽ കുടുങ്ങിയ സൈക്കിളുമായി യാത്ര ചെയ്‌തു.

അപകടത്തിൽ പരുക്കേറ്റ എമ്മ സ്മോൾവുഡിന് സംഭവ സ്ഥലത്ത് വച്ച് തന്നെ പാരാമെഡിക്കുകൾ പ്രഥമശുശ്രൂഷ നൽകി ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മൂന്ന് ദിവസത്തിന് ശേഷം എമ്മ മരണത്തിന് കീഴടങ്ങുകയായിരുന്നു. നവംബർ 21 ന് ചെസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ നടന്ന വിചാരണയിലാണ് സീന ചാക്കോയെ നാല് വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്. സീന ചാക്കോ മൂന്ന് മക്കളുടെ അമ്മയാണ്.

ചെഷയര്‍ പോലീസ് റിപ്പോർട്ടിൽ ലൈസന്‍സും ഇന്‍ഷൂറന്‍സും ഇല്ലെന്ന് പറയുന്നു. ഒരു സിനിമ ദൃശ്യങ്ങളെ വെല്ലുന്ന വിധത്തിലാണ് അപകടം നടന്നതെന്ന് ദൃക്സാക്ഷികള്‍ മൊഴി നല്‍കിയിരുന്നതായി സീരിയസ് കൊളിഷന്‍ ഇന്‍വെസ്റ്റിഗേറ്റീവ് യൂണിറ്റ് അന്വേഷണ ഉദ്യോഗസ്ഥന്‍ റേസ് സിം വെളിപ്പെടുത്തിയിരുന്നു. ഇത്തരത്തില്‍ അപകടകരമായ വിധത്തില്‍ ഒരാളും ഡ്രൈവ് ചെയ്യരുതെന്നും അദ്ദേഹം കേസ് ഡയറിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. സുരക്ഷിത ഡ്രൈവിംഗിന്റെ പ്രാധാന്യം എല്ലാവരുടെയും സുരക്ഷയ്ക്ക് ആവശ്യമാണ് എന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലാവോസിൽ വിഷ മദ്യം ഉള്ളിൽ ചെന്നതിനെ തുടർന്ന് 28കാരിയായ ബ്രിട്ടീഷ് അഭിഭാഷകയ്ക്ക് ദാരുണാന്ത്യം. തെക്ക്-കിഴക്കൻ ലണ്ടനിലെ ഓർപിംഗ്ടണിൽ നിന്നുള്ള സിമോൺ വൈറ്റ് ആണ് മെഥനോൾ കലർന്നതായി സംശയിക്കുന്ന മദ്യം കഴിച്ചതിന് പിന്നാലെ മരണമടഞ്ഞത്. ലാവോസിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമായ വാങ് വിയംഗിൽ നടന്ന വിഷമദ്യ ദുരന്തത്തിൽ സിമോൺ വൈറ്റ് ഉൾപ്പെടെ ആറ് വിനോദസഞ്ചാരികളിൽ ഇരകളാണ്. ഇവർ ഓസ്‌ട്രേലിയ, യുഎസ്, ഡെൻമാർക്ക്‌ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. സിമോൺ വൈറ്റ് വിയൻ്റിയാനിൽ ചികിത്സയിലായിരുന്നു. മറ്റുള്ളവർ ബാങ്കോക്കിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

മെഥനോൾ ചെറിയ അളവിൽ പോലും ശരീരത്തിൽ പ്രവേശിച്ചാൽ മാരകമായ വിഷബാധയ്ക്ക് കാരണമാകും. യുകെ ആസ്‌ഥാനമായ സ്‌ക്വയർ പാറ്റൺ ബോഗ്‌സിലെ അഭിഭാഷകയായി ജോലി ചെയ്‌ത്‌ വരികയായിരുന്നു സിമോൺ വൈറ്റ്. തെക്കുകിഴക്കൻ ഏഷ്യയിൽ, പ്രത്യേകിച്ച് മെകോംഗ് മേഖലയിൽ, മെഥനോൾ കലർന്ന മദ്യം ഉയർത്തുന്ന പ്രശ്‌നങ്ങൾ വിദേശ ഗവൺമെൻ്റുകൾ ചൂണ്ടിക്കാട്ടിയിരുന്നു.

വിഷബാധയെ തുടർന്ന് മരണമടഞ്ഞ വിനോദസഞ്ചാരികൾ വാങ് വിയംഗിലെ നാനാ ബാക്ക്പാക്കർ ഹോസ്റ്റലിൽ സൗജന്യ ഷോട്ടുകൾ കഴിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഈ കടയുടെ മാനേജരെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. സംഭവത്തെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ച് വരികയാണ്. വിഷബാധ എവിടെ നിന്നാണ് ഉണ്ടായതെന്ന് അധികൃതർക്ക് ഇതുവരെ കണ്ടെത്താൻ ആയിട്ടില്ല. പലപ്പോഴും ഇത്തരം വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വരുന്നവർക്ക് അനിയന്ത്രിതമായ മദ്യത്തിൻ്റെ അപകടസാധ്യതകളെ കുറിച്ച് അറിവില്ലാത്തതാണ് ഇത്തരം ദുരന്തങ്ങളിലേക്ക് നയിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സെൻറ് ബെനഡിക് മിഷൻ സാറ്റ് ലിയിലെ കലാകാരന്മാർ അണിയിച്ചൊരുക്കിയ ഷോർട്ട് ഫിലിം ദി ലൈറ്റ് ഹൗസ് സ്കന്തോർപ്പിൽ നടന്ന ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ബൈബിൾ കലോത്സവത്തിൽ അഭിമാനർഹമായ നേട്ടം കൈവരിച്ചു. രാജീവ് ജോണിന്റെ സംവിധാന മികവിൽ അണിയിച്ചൊരുക്കിയ ലൈറ്റ് ഹൗസ് ഷോർട്ട് ഫിലിം വിഭാഗത്തിൽ രണ്ടാം സ്ഥാനമാണ് കൈവരിച്ചത്. ബർമിംഗ്ഹാമിലെ സാമൂഹിക സാംസ്കാരിക മേഖലയിൽ നിറ സാന്നിധ്യമായ രാജീവ് ജോൺ ആണ് ചിത്രം സംവിധാനം ചെയ്തത്. ഭാവ മധുരമായ ഒരു കവിത പോലെ വിശ്വാസത്തെ പ്രഘോഷണം ചെയ്യുന്ന കലാസൃഷ്ടിയാണ് ദി ലൈറ്റ് ഹൗസ് എന്നാണ് ചിത്രം കണ്ട പലരും അഭിപ്രായപ്പെട്ടത് .

ഷീരാ രാജുവും രാജീവ് ജോണും ചേർന്നാണ് ലൈറ്റ് ഹൗസിന്റെ കഥയും തിരക്കഥയും സംഭാഷണവും തയ്യാറാക്കിയത്. എഡിറ്റിംഗ് ആദർശ് കുര്യന്‍ ആണ് നിർവഹിച്ചത്. ദി ലൈറ്റ് ഹൗസിന് പശ്ചാത്തല സംഗീതവും മെയ്സൺ മുരളിയുടെ വരികൾ ചിട്ടപ്പെടുത്തുകയും ചെയ്തത് ഗോപീകൃഷ്ണ പി ജെ ആണ്.

എല്ലാ മനുഷ്യരിലും നന്മയും പ്രകാശവും ഉണ്ടെന്ന മഹത്തായ സന്ദേശമാണ് ദി ലൈറ്റ് ഹൗസിലൂടെ പകർന്നു നൽകാൻ ലക്ഷ്യം വെച്ച സന്ദേശമെന്ന് ചിത്രത്തിൻറെ സംവിധായകൻ രാജീവ് ജോൺ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. രാജീവ് ജോൺ , എസ്തർ മേരി ജോൺ , അന്ന ജിമ്മി, ഷിയറ രാജു, രാജു ജേക്കബ്, ഷിജി പോൾ, ജോഹാൻ ജോർജ്ജ്, ജിബി ജോർജ്, അമേലിയ ബിനോയ്, ജോർജി സിജി, ഡിനോ ഡൈമി എന്നിവരാണ് ലൈറ്റ് ഹൗസിലെ അഭിനേതാക്കൾ. ചിത്രത്തിന്റെ അണിയറ ശില്പുകൾക്കും അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ നേരുന്നതായി ബർമിംഗ്ഹാം സെൻറ് ബെനഡിക് മിഷൻ സാറ്റ് ലിയുടെ വികാരി ഫാ. ടെറിൻ മുല്ലക്കര പറഞ്ഞു.


ക്രിസ്ത്യൻ ഭക്തിഗാന മേഖലയിലെ സജീവ സാന്നിധ്യമായ ഫാ.ഷാജി തുമ്പേച്ചിറയിലിൻ്റെ സെലിബ്രൻ്റ്സ് ഇന്ത്യ എന്ന യൂട്യൂബ് ചാനലിൽ കൂടി ലൈറ്റ് ഹൗസ് റിലീസ് ചെയ്ത സന്തോഷത്തിലാണ് പ്രസ്തുത ഷോർട്ട് ഫിലിമിന്റെ അണിയറ പ്രവർത്തകർ. താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ദി ലൈറ്റ് ഹൗസ് കാണാം.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഭവന വിപണിയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിട്ടുകൊണ്ട് അപേക്ഷകർക്ക് തങ്ങളുടെ വാർഷിക വരുമാനത്തിന്റെ ആറിരട്ടി വരെ ലോൺ ലഭിക്കാനുള്ള സാധ്യത തെളിഞ്ഞു . ആദ്യമായി ഒരു വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഒട്ടേറെ പേർക്ക് ഇത് കൈത്താങ്ങാകുമെന്നാണ് പരക്കെ പ്രതീക്ഷിക്കുന്നത്. ഭവന വിപണിയിൽ കൈപൊള്ളുന്ന രീതിയിൽ വില കുതിച്ചുയർന്നത് പലരുടെയും ഒരു സ്വന്തം ഭവനം എന്ന സ്വപ്നത്തിന് മങ്ങൽ ഏൽപ്പിച്ചിരുന്നു.


രാജ്യവ്യാപകമായി നേഷൻവൈഡ് ആണ് ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ഇതിൻറെ ഭാഗമായി വാർഷിക വരുമാനമായി 50000 പൗണ്ട് സമ്പാദിക്കുന്ന ദമ്പതികൾക്ക് 300,000 പൗണ്ട് വരെ വായ്പയായി ലഭിക്കും. നിലവിൽ രാജ്യത്ത് ഒരു വീടിൻറെ ശരാശരി വില 282 ,000 പൗണ്ട് ആണെന്ന വസ്തുത കൂടി പരിശോധിക്കുമ്പോൾ ഈ പുതിയ നീക്കം ഒട്ടേറെ പേർക്ക് സഹായകരമായി തീരുമെന്നാണ് ഈ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. സാധാരണയായി മോർട്ട്ഗേജ് കമ്പനികൾ വാർഷിക വരുമാനത്തിന്റെ 4 മുതൽ 5 ഇരട്ടി വരെയായിരുന്നു പണം കടം കൊടുത്തിരുന്നത്.


മൂന്ന് വർഷം മുമ്പ് 2021- ൽ ആരംഭിച്ച ഹെൽപ്പിംഗ് ഹാൻഡ് മോർട്ട്ഗേജ് സ്കീമിലൂടെ ഇതിനകം 40,000 ആളുകൾക്ക് പുതിയതായി വീട് വാങ്ങാൻ സാധിച്ചതായി നാഷണൽ വൈഡിൻ്റെ ചീഫ് എക്സിക്യൂട്ടീവ് ഡെബി ക്രോസ്ബി പറഞ്ഞു. വാർഷിക വരുമാനത്തിന്റെ ആറിരട്ടി വായ്പ നൽകുന്ന പദ്ധതി കൂടുതൽ ആളുകൾക്ക് പ്രയോജനപ്രദമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലണ്ടൻ, സൗത്ത് വെസ്റ്റ് തുടങ്ങിയ പോലുള്ള ഉയർന്ന ഭവന വില നിലനിൽക്കുന്ന സ്ഥലങ്ങളിൽ വീടു വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പദ്ധതി അനുഗ്രഹപ്രദമാകും. യുകെയിലെ ശരാശരി വീട് വില 282, 000 പൗണ്ട് ആണെന്നിരിക്കെ ലണ്ടനിൽ അത് 687,000 പൗണ്ടില്‍ കൂടുതലാണ്. പുതിയ മോർട്ട്ഗേജ് പദ്ധതിയിലൂടെ ആദ്യമായി ഭവന വിപണിയിൽ പ്രവേശിക്കുന്നവർക്ക് അവരുടെ സാമ്പത്തികഭാരം ലഘൂകരിക്കാനും ഉയർന്ന വീട് വില നില നിൽക്കുമ്പോഴും തങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാനും സാധിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ ഒരു സാധാരണ കുടുംബത്തിൻറെ ഊർജ്ജ ബില്ലുകൾ ജനുവരിയിൽ വീണ്ടും കൂടുമെന്ന വാർത്തകൾ പുറത്തു വന്നു. പണപെരുപ്പവും ജീവിത ചിലവ് വർദ്ധനവും മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ ഇത് വീണ്ടും ദുരിതത്തിലാക്കും. 2025 -ൽ ഊർജ്ജ ബില്ലിലെ വർദ്ധനവ് അതേപടി തുടരുമെന്ന റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്.

ഗ്യാസും വൈദ്യുതിയും ഉപയോഗിക്കുന്ന ഒരു സാധാരണ കുടുംബത്തിന് 1738 പൗണ്ട് ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്. നേരത്തെ ഉള്ള തുകയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 21 പൗണ്ട് കൂടുതലാണ്. നിലവിലെ എനർജി ബില്ലുകൾ ഇപ്പോൾ തന്നെ കോവിഡിന് മുമ്പുള്ള സമയവുമായി താരതമ്യം ചെയ്യുമ്പോൾ 50 ശതമാനം കൂടുതലാണ്. ഈ വർദ്ധനവ് നിലവിൽ വരുമ്പോൾ ഊർജ്ജ ബില്ലുകൾ മൂന്ന് വർഷത്തെ ഏറ്റവും കൂടിയ നിലയിൽ എത്തും. ഈ വർദ്ധനവ് നിരവധി കുടുംബങ്ങളെ ബുദ്ധിമുട്ടിലാക്കുമെന്ന് ചാരിറ്റികൾ മുന്നറിയിപ്പ് നൽകി .


ഉയർന്ന ചാർജ് വർദ്ധനവ് മൂലം താഴ്ന്ന വരുമാനക്കാരായ നിരവധി കുടുംബങ്ങളിൽ കൊടും തണുപ്പു കാലത്ത് ഹീറ്റർ ഉപയോഗിക്കാതിരിക്കാനുള്ള അവസ്ഥ സംജാതമാകുമെന്ന് ചാരിറ്റികൾ മുന്നറിയിപ്പ് നൽകി. ഊർജ്ജ ചിലവ് നിരവധി കുടുംബങ്ങൾക്ക് ഒരു വെല്ലുവിളിയാണ് എന്ന് റെഗുലേറ്ററിൽ നിന്നുള്ള ടിം ജാർവിസ് പറഞ്ഞു. എന്നാൽ കഴിഞ്ഞവർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ വിലകളിൽ 10 ശതമാനം കുറവ് വന്നിട്ടുണ്ട്. എന്നിരുന്നാലും ശൈത്യകാലത്ത് തണുപ്പ് അധികരിച്ചാൽ ഉയർന്ന ഊർജ്ജ ഉപയോഗം മൂലം ബിൽ വർദ്ധനവ് ഉണ്ടാകാനുള്ള സാധ്യതയാണുള്ളത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ വീണ്ടും കഠിനമായ തണുത്ത കാലാവസ്ഥ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് വന്നു. ഈ വാരാന്ത്യത്തിൽ ബെർട്ട് കൊടുങ്കാറ്റ് വീശി അടിക്കുന്നതാണ് തണുപ്പ് കൂടുന്നതിന് പിന്നിൽ. കൊടുങ്കാറ്റ് വീശിയടിക്കുന്നതു മൂലം വെള്ളപ്പൊക്കം ഉണ്ടാകാനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിട്ടുണ്ട്.


സ്കോട്ട് ലൻഡിൽ ഇന്ന് താപനില -10 C യിലേയ്ക്ക് താഴാൻ സാധ്യതയുണ്ട്. ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത മഞ്ഞുവീഴ്ച മുന്നറിയിപ്പ് നൽകപ്പെട്ടിരിക്കുന്നു. സ്‌കോട്ട്‌ ലൻഡ്, നോർത്തേൺ അയർലൻഡ്, നോർത്ത് വെയിൽസ്, വടക്കൻ ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ 40-60mph (65-96km/h) വേഗതയിൽ കാറ്റ് വീശുമെന്നാണ് പ്രതീക്ഷിക്കുന്നത് . ശനി, ഞായർ ദിവസങ്ങളിൽ പല സ്ഥലങ്ങളിലും നിരവധി യെല്ലോ അലർട്ട് നൽകപ്പെട്ടിരുന്നു. തണുപ്പ് കൂടുന്നതു കൊണ്ട് പകൽ സമയത്തെ കാലാവസ്ഥ ദിവസം മുഴുവൻ 6 ഡിഗ്രി സെൽഷ്യസിൽ കൂടുമെന്ന് പ്രതീക്ഷിക്കുന്നില്ല.

തെക്ക്-പടിഞ്ഞാറൻ ഇംഗ്ലണ്ടിലും വെയിൽസിലും ഉടനീളം ശനിയാഴ്ച മുഴുവനും 50-75 മില്ലിമീറ്റർ (2-3 ഇഞ്ച്) മഴ വ്യാപകമായി പെയ്തേക്കാമെന്നുള്ള മുന്നറിയിപ്പും നല്കപ്പെട്ടിട്ടുണ്ട്. മോശം കാലാവസ്ഥ മൂലം റോഡ് , റെയിൽ ഗതാഗതം തടസ്സപ്പെടാൻ സാധ്യതയുണ്ട്. എയർപോർട്ടിൽ പോകുന്നവർ ഈ സാധ്യത മുൻകൂട്ടി കണ്ട് വേണ്ട മുൻ കരുതലുകൾ സ്വീകരിക്കണം.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കോവിഡ് തരംഗത്തിൻ്റെ പാരമ്യത്തിൽ എൻഎച്ച്എസ് കടുത്ത പ്രതിസന്ധിയെയാണ് നേരിട്ടതെന്നും പല ആശുപത്രികളിലും ഏതാനും മണിക്കൂറുകൾക്കുള്ളിൽ പിപിഇ കിറ്റുകൾ തീർന്നു പോകുന്ന ഗുരുതര സാഹചര്യം നിലനിന്നിരുന്നു എന്നും മുൻ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു. കോവിഡ് അന്വേഷണ കമ്മിറ്റി മുൻപാകെയാണ് മാറ്റ് ഹാൻകോക്ക് ഈ തുറന്നു പറച്ചിൽ നടത്തിയത്.

2020 ലെ മാർച്ച് മാസത്തോടെയാണ് യുകെയിൽ കോവിഡ് പടർന്നു പിടിക്കാൻ ആരംഭിച്ചത്. ആ വർഷം വസന്തകാലത്തു തന്നെ പല ആശുപത്രികളിലും മിക്ക സുരക്ഷാ ഉപകരണങ്ങളും തീരുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്ന റിപ്പോർട്ടുകൾ കടുത്ത ഞെട്ടലാണ് പൊതു സമൂഹത്തിൽ സൃഷ്ടിച്ചിരിക്കുന്നത്. കോവിഡിൻ്റെ സമയത്ത് യുകെയിലെ ആരോഗ്യ മേഖലയിലെ മുൻനിര പോരാളികൾ ആയി പ്രവർത്തിച്ചത് മലയാളി നേഴ്സുമാർ ആയിരുന്നു. ഫലപ്രദമായ വാക്സിനും മറ്റ് ചികിത്സാരീതികളും ഇല്ലാതിരുന്ന സമയത്ത് സ്വന്തം ജീവന് തന്നെ ഭീഷണി നേരിട്ടാണ് മിക്ക നേഴ്സുമാരും ജോലി ചെയ്തിരുന്നതെന്ന നഗ്ന സത്യമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് .

2018 മുതൽ 2021 വരെ ആരോഗ്യ സെക്രട്ടറിയായിരുന്ന മാറ്റ് ഹാൻകോക്ക് കോവിഡ് അന്വേഷണ കമ്മിറ്റി നടത്തിയ ഏറ്റവും പുതിയ തെളിവെടുപ്പിലാണ് ഒട്ടേറെ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴി വച്ചേക്കാവുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. മതിയായ പി പി ഇ കിറ്റുകളുടെ അഭാവത്തിൽ ചില ആശുപത്രികളിൽ നഴ്സുമാർ ബിൻ ബാഗുകൾ ഉപയോഗിക്കാൻ നിർബന്ധിതരായി എന്ന റിപ്പോർട്ടിൻ്റെ വെളിച്ചത്തിലാണ് മാറ്റ് ഹാൻകോക്ക് ഏറ്റവും പുതിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. കോവിഡിന്റെ സമയത്ത് ഭരണംകൂടം കൈകൊണ്ട വിവിധ നടപടികളെ കുറിച്ച് വിശദമായ അന്വേഷണമാണ് നടത്തി കൊണ്ടിരിക്കുന്നത് . ഇതിൻറെ ഭാഗമായാണ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്കിനെ വിസ്തരിച്ചത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

80 വയസ്സിന് മുകളിലുള്ള കർഷകർക്ക് അവരുടെ കൃഷിയിടം കൈമാറുന്നതിന് അനന്തരവകാശ നികുതി നിയമങ്ങളിൽ മാറ്റം വരുത്തുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഒക്ടോബർ 30 – ന് ചാൻസിലർ റേച്ചൽ റീവ്സ് അവതരിപ്പിച്ച ബഡ്ജറ്റിലെ അനന്തരാവകാശ നികുതി നിയമങ്ങൾക്കെതിരെ വൻ കർഷക പ്രതിഷേധം അരങ്ങേറിയിരുന്നു. കർഷക പ്രതിഷേധങ്ങൾക്കും സംഘർഷങ്ങൾക്കും ഒടുവിലാണ് സർക്കാർ പുതിയ നികുതി നിർദേശങ്ങളിൽ നിന്ന് ഭാഗികമായി പിൻ തിരിയാൻ തീരുമാനിച്ചത്.

ഒരു മില്യണിലധികം മൂല്യമുള്ള കർഷകർക്ക് 20 ശതമാനം അനന്തരവകാശ നികുതി ഏർപെടുത്തുമെന്ന ചാൻസിലർ റേച്ചൽ റീവ്സിൻ്റെ പ്രഖ്യാപനമാണ് പ്രതിഷേധങ്ങൾക്ക് ആധാരമായത്. കർഷകർക്ക് അനന്തരാവകാശ നികുതിയിൽ നിന്ന് ഇളവ് അനുവദിച്ച കാർഷിക പ്രോപ്പർട്ടി റിലീഫിൽ (എപിആർ) ഒരു മാറ്റവും വരുത്തില്ലെന്ന് ലേബർ സർക്കാർ മുമ്പ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇതിന് ഘടകവിരുദ്ധമായി നിർദ്ദേശങ്ങൾ ആണ് ബഡ്ജറ്റിൽ വന്നത്. ബഡ്ജറ്റ് അവതരണത്തിന് ശേഷം യുകെയിൽ ഉടനീളം വൻ കർഷക പ്രതിഷേധമാണ് സർക്കാരിന് ഏറ്റു വാങ്ങേണ്ടി വന്നത്. പല കർഷകരും തങ്ങൾക്ക് കിട്ടുന്ന വരുമാനത്തിന്റെ കണക്കുകൾ പരിശോധിച്ചാൽ സർക്കാർ നൽകുന്ന മിനിമം വേതനത്തേക്കാൾ കുറവാണെന്ന് തുറന്നടിച്ചിരുന്നു.

കൃഷിയിൽ നിന്നുള്ള വരുമാനമുള്ളതിനാൽ പല കർഷകർക്കും സ്വകാര്യ പെൻഷൻ ഇല്ലെന്നതും കർഷക സംഘടനകൾ ചൂണ്ടി കാണിച്ചിരുന്നു. എന്നാൽ 80 വയസ്സ് എന്ന പ്രായപരിധി നിശ്ചയിക്കുന്നതിനും കർഷക സംഘടനകൾ കടുത്ത വിയോജിപ്പുണ്ട്. 80 എന്ന പ്രായ പരുധി 73 ആയി കുറയ്ക്കണമെന്ന് നാഷണൽ ഫാർമേഴ്‌സ് യൂണിയൻ പ്രസിഡൻ്റ് ടോം ബ്രാഡ്‌ഷോ ആവശ്യപ്പെട്ടു. ഇന്നത്തെ രൂപത്തിൽ അനന്തരാവകാശ നികുതി നിയമം നടപ്പിലാക്കുകയാണെങ്കിൽ തൻറെ ഫാം വിൽക്കേണ്ടി വരുമെന്ന് കന്നുകാലി കർഷകനായ ഡേവിഡ് ബാർട്ടൺ പറഞ്ഞു. പല കർഷകരും തങ്ങൾ അടയ്ക്കേണ്ടി വരുന്ന ഭാരിച്ച നികുതിയോർത്ത് മാനസിക പ്രശ്നങ്ങളെ നേരിടുന്നതായും റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട് . എന്നാൽ ഓരോ വർഷവും ഏറ്റവും സമ്പന്നമായ എസ്റ്റേറ്റുകളെ മാത്രമേ ഇത് ബാധിക്കുകയുള്ളുവെന്നാണ് സർക്കാർ ഭാഷ്യം. എന്നാൽ NFU യും കൺട്രി ലാൻഡ് ആൻഡ് ബിസിനസ് അസോസിയേഷനും (CLA) മൊത്തം 70,000 ഫാമുകളെ ബാധിക്കുമെന്ന് കണക്കാക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മുൻ ഡെപ്യൂട്ടി പ്രധാനമന്ത്രി ജോൺ പ്രെസ്‌കോട്ട് അന്തരിച്ചു. 86 വയസ്സായിരുന്ന അദ്ദേഹം അൽഷിമേഴ്‌സ് ബാധിതനായിരുന്നു. മുൻ ട്രേഡ് യൂണിയൻ പ്രവർത്തകനായിരുന്ന അദ്ദേഹം 40 വർഷക്കാലം കിംഗ്സ്റ്റൺ ഓൺ ഹൾ ഈസ്റ്റിൻ്റെ എംപിയായിരുന്നു . സർ ടോണി ബ്ലെയറിൻ്റെ മന്ത്രിസഭയിലെ ശക്തമായ സാന്നിധ്യമായിരുന്നു ജോൺ പ്രെസ്‌കോട്ട് .


മറ്റുള്ളവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും സാമൂഹിക നീതിക്ക് വേണ്ടി പോരാടുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനുമായി തൻ്റെ ജീവിതം ചെലവഴിച്ചു എന്ന് ജോൺ പ്രെസ്‌കോട്ട് മരിച്ച വിവരം പങ്കുവെച്ചുകൊണ്ട് കുടുംബം പറഞ്ഞു. ഞങ്ങളുടെ പ്രിയപ്പെട്ട ഭർത്താവും പിതാവും മുത്തച്ഛനുമായ ജോൺ പ്രെസ്‌കോട്ട് ഇന്നലെ 86-ാം വയസ്സിൽ സമാധാനപരമായി അന്തരിച്ചുവെന്ന് നിങ്ങളെ അറിയിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ ദുഃഖമുണ്ട് എന്ന് അദ്ദേഹത്തിൻ്റെ മരണശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ, അദ്ദേഹത്തിൻ്റെ ഭാര്യ പോളിനും മക്കളായ ജോനാഥനും ഡേവിഡും പറഞ്ഞു. 2019 -ൽ ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹത്തെ പരിചരിച്ച എൻഎച്ച്എസ് ഡോക്ടർമാരും നേഴ്സുമാരും അൽഷിമേഴ്‌സ് ബാധിച്ച ശേഷം കെയർ ഹോമിൽ പരിചരിച്ചവർക്കും കുടുംബം നന്ദി രേഖപ്പെടുത്തി. അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തുന്നവർ പുഷ്പങ്ങൾ സമർപ്പിക്കുന്നതിന് പകരം അൽഷിമേഴ്‌സ് റിസർച്ച് യുകെയിലേക്ക് സംഭാവന നൽകാൻ കുടുംബം അഭ്യർത്ഥിച്ചിട്ടുണ്ട്.


ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ കാലം ഉപപ്രധാനമന്ത്രിയായിരുന്നു ജോൺ പ്രെസ്‌കോട്ട് . ടോണി ബ്ലെയർ മന്ത്രിസഭയിൽ ഡെപ്യൂട്ടി പ്രധാനമന്ത്രിയാകുന്നതിനു മുൻപ് നീൽ കിന്നക്കിൻ്റെ ഷാഡോ കാബിനറ്റിൽ അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു. ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ അതികായകനും അവിശ്വസനീയമാവിധം സ്വാധീനമുള്ള തൊഴിലാളി നേതാവുമായിരുന്ന ജോൺ പ്രെസ്‌കോട്ട് എന്ന് രാഷ്ട്രീയ എതിരാളികൾ പോലും സമ്മതിക്കും വിധമായിരുന്നു അദ്ദേഹത്തിൻറെ പ്രവർത്തനം . ഒരു സാധാരണ റെയിൽവെ ജീവനക്കാരന്റെ മകനും ഖനി തൊഴിലാളിയുടെ ചെറു മകനുമായ ജോൺ പ്രെസ്‌കോട്ടിൻ്റെ പശ്ചാത്തലം മറ്റു പല ബ്രിട്ടീഷ് രാഷ്ട്രീയക്കാരുടേതിൽ നിന്ന് വ്യത്യസ്തമായിരുന്നു. അതുകൊണ്ടുതന്നെ ബ്രിട്ടനിലെ സാധാരണ ജനങ്ങളുടെയും തൊഴിലാളികളുടെയും ശബ്ദമാകാൻ ജോൺ പ്രെസ്‌കോട്ടിന് കഴിഞ്ഞു.

RECENT POSTS
Copyright © . All rights reserved