Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- വൃദ്ധയായ അമ്മയുടെ പരിചരണവുമായി ബന്ധപ്പെട്ട് ഗൃഹ സന്ദർശനത്തിന് എത്തിയ നേഴ്സിനെ തടഞ്ഞുവച്ച് ബലാൽസംഗം ചെയ്ത കേസിൽ 66 കാരനായ മകന് 12 വർഷത്തെ ജയിൽ ശിക്ഷ കോടതി വിധിച്ചു. 2022 ജൂലൈ ഏഴിനാണ് ഡോർസെറ്റിലെ തന്റെ ഭവനത്തിൽ സന്ദർശനത്തിന് എത്തിയ നേഴ്സിനെ ഗാരി ജോൺ ബ്രിഡ്ജർ ബലാത്സംഗം ചെയ്തത്. വൃദ്ധയായ അമ്മയെ ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് കൊണ്ടുവരുന്നത് സുരക്ഷിതമാണോ എന്ന പരിശോധനക്കെത്തിയതായിരുന്നു നേഴ്സ്.

ഫോണിലൂടെ തികച്ചും കഠിനമായ രീതിയിൽ തന്നെ ബ്രിഡ്ജർ സംസാരിച്ചിട്ടും , ജോലിയുടെ ഭാഗമായാണ് നേഴ്സ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. പരിശോധന പൂർത്തിയാക്കിയതിന് ശേഷം നേഴ്സിനെ പോകുവാൻ അനുവദിക്കാതെ തടഞ്ഞുവെച്ച് ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു എന്ന് കോടതി കണ്ടെത്തി. ബ്രിഡ്ജർ തന്റെ ഇരയെ കിടപ്പുമുറിയിലേക്ക് നിർബന്ധിച്ചു കൊണ്ടുപോകുകയും, അവിടെ അവളെ ക്രൂരമായ ആക്രമണത്തിന് വിധേയയാക്കിതായും കോടതി വാദം കേട്ടു.

താൻ അവിടെവച്ച് മരിച്ചു പോകുമെന്ന് പോലും നേഴ്സ് ഭയപ്പെട്ടിരുന്നതായി പ്രോസിക്യൂട്ടർ ജമ്മ വൈറ്റ് കോടതിയിൽ ബോധിപ്പിച്ചു. കുറ്റകൃത്യത്തിന് ശേഷം ബ്രിഡ്ജർ കുളിക്കുകയും സംഭവിച്ചത് മറച്ചുവെക്കാൻ ബെഡ് ഷീറ്റ് മാറ്റുകയും ചെയ്തുവെന്ന് അവർ വ്യക്തമാക്കി. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി ഈ കുറ്റകൃത്യം നടപ്പിലാക്കിയതെന്ന് പ്രോസിക്യൂട്ടർ കോടതിയിൽ വാദിച്ചു. സാമൂഹിക പരിപാടികളിൽ പങ്കെടുക്കാൻ കഴിയാതെ മാസങ്ങളോളം ഇരയായ നേഴ്സ് മാനസികാരോഗ്യവുമായി മല്ലിടുകയും സഹപ്രവർത്തകരുടെ മുന്നിൽ നിരന്തരം പൊട്ടിത്തെറിക്കുകയും ചെയ്തതായും പ്രോസിക്യൂട്ടർ വ്യക്തമാക്കി. പ്രതി കൃത്യമായി കുറ്റം ചെയ്തുവെന്ന കോടതിയിൽ വ്യക്തമായതിനെ തുടർന്നാണ് 12 വർഷത്തെ ശിക്ഷ കോടതി വിധിച്ചത്

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇസ്രയേൽ – ഗാസ യുദ്ധത്തിലെ നിലപാടുകളെ ചൊല്ലി സർ കെയർ സ്റ്റാർമർ പാർട്ടിയിൽ വൻ കലാപമാണ് നേരിടുന്നത്. ലേബർ പാർട്ടിയിലെ 56 എംപിമാർ ഉടനടി വെടിനിർത്തൽ വേണമെന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തു. അതുകൂടാതെ ജെസ് ഫിലിപ്പ്, അഫ്സൽ ഖാൻ, യാസ്മിൻ ഖുറേഷി എന്നീ ഷാഡോ മിനിസ്റ്റേഴ്സ് പ്രമേയത്തെ പിന്തുണയ്ക്കുന്നതിനായി തങ്ങളുടെ ചുമതലകൾ രാജിവച്ചത് കെയർ സ്റ്റാർമറിന്റെ നിലപാടുകൾക്ക് ഏറ്റ കനത്ത തിരിച്ചടിയായി.

8 നിഴൽ മന്ത്രിമാർ ഉൾപ്പെടെ 10 മുൻനിര അംഗങ്ങളാണ് തങ്ങളുടെ എതിർ നിലപാടുകളുടെ പേരിൽ സ്ഥാനങ്ങൾ ഉപേക്ഷിച്ചത്. പാർട്ടിയിലെ നല്ലൊരു ശതമാനം ഗാസയിൽ ഉടൻ വെടിനിർത്തൽ നടപ്പിലാക്കണമെന്ന അഭിപ്രായക്കാരാണ്. വെടി നിർത്തൽ ആഹ്വാനത്തെ പിന്തുണയ്ക്കുന്ന എംപിമാരെ അവരുടെ സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കുമെന്ന് വോട്ടെടുപ്പിന് മുൻപ് കെയർ സ്റ്റാർമർ സൂചന നൽകിയിരുന്നു. മുൻപ് പറഞ്ഞ എംപിമാരെ കൂടാതെ മറ്റ് മുൻനിര അംഗങ്ങളായ സാറാ ഓവൻ, റേച്ചൽ ഹോപ്കിൻസ്, നാസ് ഷാ, ആൻഡി സ്ലോട്ടർ എന്നിവരും പ്രമേയത്തിന് വോട്ട് ചെയ്തതിനുശേഷം തങ്ങളുടെ സ്ഥാനങ്ങൾ ഉപേക്ഷിച്ചവരിൽ ഉൾപ്പെടുന്നു.

ഷാഡോ ക്യാബിനറ്റിൽ ലേബർ പാർട്ടിയുടെ 29 എം പി മാരാണുള്ളത്. പാർട്ടിയുടെ 198 എംപിമാരിൽ പകുതിയോളം പേർ പാർട്ടി വിപ്പുകൾ ഉൾപ്പെടെ ഏതെങ്കിലും തരത്തിലുള്ള മുൻനിര സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്. വെടിനിർത്തൽ ഉചിതമല്ലെന്നാണ് സർ കെയർ സ്റ്റാർമർ വാദിക്കുന്നത്. ഇത് ഹമാസിന് കൂടുതൽ ശക്തി സംഭരിക്കാൻ അവസരം നൽകുമെന്നാണ് അദ്ദേഹത്തിൻറെ അഭിപ്രായം. കഴിഞ്ഞ വാരാന്ത്യത്തിൽ 300,000 ജനങ്ങളാണ് വെടി നിർത്തലിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള റാലിയിൽ പങ്കെടുത്തത്. ഇത് യുദ്ധം ആരംഭിച്ചതിനുശേഷം യുകെയിൽ നടന്ന ഏറ്റവും വലിയ റാലിയാണ്.

20040 ഓടെ ഇംഗ്ലണ്ടിൽ സെർവിക്കൽ ക്യാൻസർ പൂർണ്ണമായും തുടച്ചുനീക്കാനുള്ള നടപടികളുമായി എൻഎച്ച്എസ്. 99% സെർവിക്കൽ ക്യാൻസറിന് കാരണമാകുന്ന ഹ്യൂമർ പാപ്പിലോമ വൈറസിനെ (എച്ച് പി വി ) ഇല്ലാതാക്കാനുള്ള പദ്ധതിയുമായാണ് എൻഎച്ച് എസ് മുന്നോട്ട് നീങ്ങുന്നത്. എൻഎച്ച്എസ് പ്രൊവൈഡേഴ്സിന്‍റെ വാർഷിക സമ്മേളനത്തിൽ പദ്ധതിയുടെ വിശദാംശങ്ങൾ എൻഎച്ച്എസ് ചീഫ് എക്സിക്യൂട്ടീവ് അമൻഡ പ്രിച്ചാർഡ് ആണ് അവതരിപ്പിച്ചത് .

ഇംഗ്ലണ്ടിൽ പ്രതിവർഷം 2700 സ്ത്രീകൾക്കാണ് ഗർഭാശയ അർബുദം കണ്ടെത്തുന്നത്. സെർവിക്കൽ ക്യാൻസർ വരുന്നത് പ്രതിരോധിക്കുന്നതിലൂടെ ഒട്ടേറെ പേരുടെ ജീവൻ രക്ഷിക്കാനാകും. സെർവിക്കൽ ക്യാൻസർ ഇല്ലാതാക്കുന്നത് എൻഎച്ച്എസിനെ സംബന്ധിച്ചിടത്തോളം അവിശ്വസനീയമായ നേട്ടമായിരിക്കുമെന്ന് അമൻഡ പ്രിച്ചാർഡ് പറഞ്ഞു . എച്ച് പി വി വാക്സിനേഷൻ പ്രോഗ്രാമും സെർവിക്കൽ സ്ക്രീനിങ് പ്രോഗ്രാമും ഫലപ്രദമായി സംയോജിപ്പിച്ച് ലക്ഷ്യം കൈവരിക്കാനാണ് എൻഎച്ച്എസ് പദ്ധതി ഇട്ടിരിക്കുന്നത് .

എൻഎച്ച്എസ് അടുത്തിടെ എച്ച് പി വി വാക്സിനേഷൻ രണ്ടിനു പകരം ഒറ്റ ഡോസ് ആയി കൂടുതൽ ഫലപ്രദമായ രീതിയിൽ നടപ്പിലാക്കാൻ ആരംഭിച്ചിരുന്നു. ഇത് ഇപ്പോൾ സ്കൂളുകളിൽ ഇയർ 8 – ൽ പഠിക്കുന്ന 12 അല്ലെങ്കിൽ 13 വയസ്സുള്ള പെൺകുട്ടികൾക്കാണ് നൽകുന്നത്. അർഹതപ്പെട്ടവർക്ക് അവരുടെ 25 വയസ്സ് വരെ വാക്സിനേഷൻ എടുക്കാൻ സാധിക്കും. എച്ച് പി വി വാക്സിൻ എടുക്കുന്നതിനും സ്ക്രീനിംഗ് ടെസ്റ്റുകൾക്കുമായി ആളുകൾ മുന്നോട്ടു വരണമെന്ന് എൻഎച്ച്എസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സെർവിക്കൽ ക്യാൻസർ പലപ്പോഴും രോഗത്തിൻറെ ആദ്യഘട്ടത്തിൽ രോഗലക്ഷണങ്ങൾ ഒന്നും കാണിക്കുന്നില്ലെന്നും അതുകൊണ്ടുതന്നെ എൻഎച്ച്എസ് പരിശോധനകൾക്കായി ക്ഷണിക്കുമ്പോൾ പങ്കെടുക്കുന്നത് വളരെ സുപ്രധാനമാണെന്നും എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ ക്യാൻസറിനായുള്ള ദേശീയ ക്ലിനിക്കിന്റെ ഡയറക്ടർ പ്രൊഫ. പീറ്റർ ജോൺസൺ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഹോം സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കിയതിന് ഒരു ദിവസത്തിന് ശേഷം ഋഷി സുനകിനെതിരെ ആരോപണങ്ങളുമായി സുവല്ല ബ്രാവർമാൻ. പ്രധാന നയങ്ങളിലും കുടിയേറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും സുനക് ആവർത്തിച്ച് പരാജയപ്പെട്ടുവെന്ന് സുനക്കിനയച്ച കത്തിൽ സുവല്ല പറയുന്നു. ഗവൺമെന്റിന്റെ റുവാണ്ട പദ്ധതിയെക്കുറിച്ചുള്ള ഒരു പ്രധാന വിധിയുടെ തലേദിവസമാണ് ഈ ആരോപണങ്ങൾ ഉയരുന്നത്. റുവാണ്ട പദ്ധതി അവതരിപ്പിക്കുന്നത് തന്റെ സ്വപ്നമാണെന്ന് ബ്രാവർമാൻ നേരത്തെ പറഞ്ഞിട്ടുണ്ട്.

ടോറി എംപിമാരുടെ പിന്തുണ നേടി പ്രധാനമന്ത്രിയാവാൻ സുനക്കിനെ അനുവദിക്കുന്നതിൽ തന്റെ പിന്തുണ ഒരു പ്രധാന ഘടകമായിരുന്നുവെന്ന് സുവല്ല കത്തിൽ പറയുന്നു. നിയമപരമായ വെല്ലുവിളികളാൽ റുവാണ്ട നയം തെറ്റുന്നില്ലെന്ന് ഉറപ്പാക്കാൻ മനുഷ്യാവകാശ നിയമത്തിലെ നിയന്ത്രണങ്ങൾക്കായി താൻ സർക്കാരിനുള്ളിൽ വാദിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

നയപരമായ മുൻഗണനകൾ നൽകുന്നതിൽ താൻ ആവർത്തിച്ച് പരാജയപ്പെട്ടുവെന്ന് സുവല്ല സുനക്കിനോട് അവളുടെ കത്തിൽ പറയുന്നുണ്ട്. “ആരെങ്കിലും സത്യസന്ധത പുലർത്തേണ്ടതുണ്ട്: നിങ്ങളുടെ പദ്ധതി പ്രവർത്തിക്കുന്നില്ല. നിങ്ങൾ അടിയന്തരമായി ഗതി മാറ്റേണ്ടതുണ്ട്.” സുവല്ല കത്തിൽ ആരോപിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- പ്രൈമറി സ്കൂൾ പ്രായത്തിലുള്ള കുട്ടികളെ ലൈംഗികമായി ബലാത്സംഗം ചെയ്ത് ദുരുപയോഗം ചെയ്ത പീഡോഫൈൽ ഗ്യാങ്ങിലുള്ള ഏഴ് പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരിക്കുകയാണ്. സമീപ ദശകങ്ങളിൽ നടന്ന ഏറ്റവും മോശം കേസെന്നാണ് ഇതിനെ നാഷണൽ സൊസൈറ്റി ഫോർ ദ പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ടു ചിൽഡ്രൻ (എൻ എസ് പി സി സി )വിശേഷിപ്പിച്ചത്. ലൈംഗികാതിക്രമത്തിനും ബലാത്സംഗത്തിനും ഏഴ് അംഗങ്ങൾ കുറ്റക്കാരാണെന്ന് ഗ്ലാസ്‌ഗോ ഹൈക്കോടതി ചൊവ്വാഴ്ച കണ്ടെത്തി .രണ്ട് മാസത്തിലധികം നീണ്ടുനിന്ന വിചാരണയിൽ, പ്രൈമറി സ്‌കൂൾ പ്രായമുള്ള കുട്ടികൾക്ക് മദ്യവും കൊക്കെയ്‌നും നൽകി, വിവിധ സ്ഥലങ്ങളിൽ വച്ച് ഇവർ കൂട്ട ബലാത്സംഗത്തിനു മറ്റും ഇരയാക്കിയതായി കോടതി കണ്ടെത്തി.

രണ്ട് ആൺകുട്ടികളെയും രണ്ട് പെൺകുട്ടികളെയും 2012 നും 2019 നും ഇടയിൽ ഒന്നിലധികം തവണ ലൈംഗികമായി ഉപയോഗിച്ചു എന്നാണ് കേസ്. തികച്ചും ക്രൂരമായാണ് ഇവർ കുട്ടികളെ തങ്ങളുടെ ഫ്ലാറ്റിൽ ഉപയോഗിച്ചതെന്ന കണ്ടത്തൽ മനുഷ്യ മനഃസാക്ഷിയെ നടക്കുന്നതാണ്. പെൺകുട്ടികളിലൊരാളെ ഇവർ ഓവനിൽ അടയ്ക്കുകയും, ഫ്രിഡ്ജിൽ പൂട്ടിയിടുകയും വണ്ടുകളും ചിലന്തികളും മറ്റുമുള്ള ഉള്ള ഒരു അലമാരയിൽ അടയ്ക്കുകയും ചെയ്തതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മറ്റ് സന്ദർഭങ്ങളിൽ ഈ പീഡോഫൈൽ സംഘം കുട്ടികളെ മയക്കുമരുന്നും മദ്യവും കഴിക്കാൻ നിർബന്ധിച്ചതായും കോടതി കണ്ടെത്തി.


സ്കോട്ട്‌ലൻഡിലെ നിയമ ചരിത്രത്തിലെ തന്നെ അസാധാരണമായ ഒരു കേസ് ആണ് ഇതെന്ന് വിദഗ്ധർ വിലയിരുത്തുന്നത്. ഈ ഗ്രൂപ്പിൽ ഉണ്ടായിരുന്ന 11 പേരും വിചാരണ നേരിട്ടിരുന്നു. അവരിലാണ് ഇപ്പോൾ ഏഴ് പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്. തങ്ങൾ ആരും തന്നെ ഒരു തെറ്റും ചെയ്തിട്ടില്ല എന്നാണ് ഇവർ കോടതിയിൽ മൊഴി നൽകിയത്. കുട്ടികൾ ആരും തന്നെ സത്യമല്ല പറയുന്നത് എന്നായിരുന്നു പ്രതിഭാഗം അഭിഭാഷകർ കോടതിയിൽ വാദിച്ചത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വൈറ്റമിൻ ഡി സപ്ലിമെന്റുകൾ ഡിമെൻഷ്യ വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പുതിയ പഠന റിപ്പോർട്ട്. ശരീരത്തിലെ വൈറ്റമിൻ ഡിയുടെ അളവ് 50 nmol/L-ൽ താഴെയുള്ള വ്യക്തികളിൽ ഡിമെൻഷ്യ വരാനുള്ള സാധ്യത ഏകദേശം മൂന്നിരട്ടിയാണെന്ന് ഫ്രാൻസിൽ നടത്തിയ ഗവേഷണത്തിൽ കണ്ടെത്തി. യുകെയിലെ ജനസംഖ്യയിലെ 60 ശതമാനത്തിലേറെ പേരുടെ ശരീരത്തിലെ വൈറ്റമിൻ ഡിയുടെ അളവ് 50 nmol/L ൽ കുറവാണ് എന്നത് ഇതിൻെറ ഗൗരവം എടുത്ത് കാട്ടുന്നു.

ഡിമെൻഷ്യയിൽ നിന്ന് മുക്തരായ 70 വയസും അതിൽ കൂടുതലുമുള്ള 12,000-ത്തിലധികം വ്യക്തികളെ വച്ച് നടത്തിയ പഠനത്തിൽ ഡിമെൻഷ്യയുടെ അപകടസാധ്യത കുറയ്ക്കുന്നതിന് സപ്ലിമെന്റുകൾ ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. പഠനത്തിൽ പങ്കെടുത്ത മൂന്നിലൊന്ന് (37 ശതമാനം) ആളുകളും വൈറ്റമിൻ ഡി സപ്ലിമെന്റുകൾ കഴിക്കുകയും ഡിമെൻഷ്യയുടെ ലക്ഷണങ്ങളിൽ നിന്ന് 40 ശതമാനം കുറവ് ഉണ്ടായതായും പറഞ്ഞു. കാർഡിയോമെറ്റബോളിക് രോഗങ്ങൾ, ക്യാൻസർ, പ്രമേഹം, പകർച്ചവ്യാധികൾ തുടങ്ങിയവ കണക്കിലെടുക്കുമ്പോഴും ആരോഗ്യമുള്ള ശരീരത്തിൽ 75 nmol/L വൈറ്റമിൻ ഡിയെങ്കിലും ഉണ്ടായിരിക്കണമെന്ന് വൈറ്റമിൻ ഡി വിദഗ്ധൻ ഡോ.വില്യം ഗ്രാന്റ് പറയുന്നു.

ഇതൊക്കെയാണെങ്കിലും ഒരു പരിധിയിൽ കൂടുതൽ വൈറ്റമിൻ ഡി കഴിക്കുന്നത് അനാവശ്യ പാർശ്വഫലങ്ങൾ ഉണ്ടാക്കാം. ഇവ നിങ്ങൾ കഴിക്കുന്ന മറ്റു മരുന്നുകളുമായി പ്രവർത്തിക്കാം. അതിനാൽ എന്തെങ്കിലും പുതിയ വൈറ്റമിനുകളോ സപ്ലിമെന്റുകളോ ആരംഭിക്കുന്നതിന് മുമ്പ് ജിപിയുടെ ഉപദേശം തേടേണ്ടതാണ്. ഹവാർഡ് ഹെൽത്ത് പബ്ലിഷിംഗ് നടത്തിയ പഠന റിപ്പോർട്ടിൽ, ചില ആളുകൾ സപ്ലിമെന്റുകൾ അമിതമായി ഉപയോഗിക്കുന്നതായി കണ്ടെത്തി. 1999 നും 2014 നും ഇടയിൽ ശേഖരിച്ച ദേശീയ സർവേ ഡേറ്റാ പരിശോധിച്ച ഗവേഷകർ, സുരക്ഷിതമല്ലാത്ത അളവിൽ വൈറ്റമിൻ ഡി കഴിക്കുന്ന ആളുകളുടെ എണ്ണത്തിൽ 2.8% വർദ്ധനവ് ഉള്ളതായി പറയുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വാഹന മോഷണത്തിന്റെയും മോഷണശ്രമങ്ങളുടെയും നടുക്കുന്ന വാർത്തകളാണ് ഇപ്പോൾ മാധ്യമങ്ങളിൽ നിറയെ. ശൈത്യകാലത്ത് മോഷണശ്രമങ്ങൾ കൂടുതലാകാനാണ് സാധ്യതയെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു. രാത്രിയുടെ ദൈർഘ്യം കൂടുതലായതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. വിലകൂടിയ വാഹനങ്ങൾ ഉപയോഗിക്കുന്നവർ വേണ്ട രീതിയിലുള്ള സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചില്ലെങ്കിൽ വാഹനം മോഷണം പോകാൻ സാധ്യതയുണ്ട്. ഒട്ടേറെ യു കെ മലയാളികളും മോഷണശ്രമത്തിന് ഇരയായിട്ടുണ്ട്.


ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു മോഷണ രീതിയാണ് കഴിഞ്ഞദിവസം ബർമിംഗ്ഹാമിൽ അരങ്ങേറിയത്. തൻറെ വാഹനത്തിൻറെ ടയറുകളിൽ കാറ്റ് നിറയ്ക്കാൻ ശ്രമിച്ച വാഹന ഉടമയെ തള്ളി മാറ്റി മോഷ്ടാവ് വാഹനവുമായി കടന്നുകളഞ്ഞു. മോഷണശ്രമം തടയുന്നതിനായി വാഹനത്തിന്റെ ബോണറ്റിൽ കയറിയ വാഹന ഉടമ താഴെ വീണ് ഗുരുതരമായ പരുക്കു പറ്റി ആശുപത്രിയിലാണ്.

മോഷ്ടിക്കപ്പെട്ട കാർ പിന്നീട് ചെംസ് ലി വുഡിൽ നിന്ന് പോലീസ് കണ്ടെടുത്തു. മോഷ്ടാക്കളെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാവുന്നവർ 101 എന്ന നമ്പറിൽ വിളിച്ച് ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. കാറിൻറെ താക്കോൽ വണ്ടിയിൽ തന്നെ വച്ചിട്ട് പെട്രോൾ നിറയ്ക്കുകയോ ടയറുകൾക്ക് എയർ അടിക്കുകയോ ചെയ്യുന്നത് മോഷണശ്രമത്തിന് കാരണമാകുമെന്ന് പോലീസ് അറിയിച്ചു. പാർക്ക് ചെയ്യുന്ന അവസരത്തിൽ സ്റ്റീയറിങ് ലോക്ക് ഉപയോഗിക്കുന്നത് ഉചിതമായിരിക്കും

ന്യൂസ് ഡെസ്ക് മലയാളം യുകെ

മാഞ്ചസ്റ്ററിനടുത്ത് റോച്ച് ഡയലില്‍ താമസിക്കുന്ന ജോയി അഗസ്റ്റിൻ( 67) നിര്യാതനായി. ചെറിയതോതിലുള്ള ശാരീരിക അസസ്ഥതകളെ തുടർന്ന് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച ജോയി അഗസ്റ്റിൻ ഇന്ന് രാവിലെ കാർഡിക് അറസ്റ്റിനേ തുടർന്ന് യുകെ മലയാളി സമൂഹത്തിൽനിന്ന് വിടപറയുകയായിരുന്നു. മരണ വിവരമറിഞ്ഞ് യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള ബന്ധുമിത്രാദികൾ റോച്ച് ഡയലിലേയ്ക്ക് എത്തിയിട്ടുണ്ട്.

കുറവിലങ്ങാട് സ്വദേശിയായ ജോയ് അഗസ്തി കക്കാട്ടുപള്ളിയിൽ കുടുംബാംഗമാണ്. ഭാര്യ മേരി നേഴ്സായി ജോലി ചെയ്യുന്നു . മക്കൾ : നയന , ജിബിൻ , ജീന . മരുമക്കൾ : പ്രശാന്ത്, ചിപ്പി.

മൃത സംസ്കാരത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

ജോയി അഗസ്റ്റിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : മന്ത്രിസഭാ പുനഃസംഘടനയിൽ സർക്കാരിലേയ്ക്ക് നാടകീയമായ തിരിച്ചുവരവ് നടത്തിയതിന് ശേഷം, പ്രധാനമന്ത്രി ഋഷി സുനക്കിനെ ഈ ‘ദുഷ്കരമായ സമയത്ത്’ പിന്തുണയ്ക്കുമെന്ന് ഡേവിഡ് കാമറൂൺ പറഞ്ഞു. രാജ്യത്തെ പലസ്തീൻ റാലിക്കെതിരെ വിവാദ പരാമർശം നടത്തിയതിന് പിന്നാലെ ഇന്ത്യൻ വംശജയായ ആഭ്യന്തര സെക്രട്ടറി സുവെല്ല ബ്രേവർമാനെ പുറത്താക്കിയതോടെയാണ് കാമറൂണിന് മന്ത്രിസഭയിലേക്ക് വഴിതുറന്നത്. വിദേശ സെക്രട്ടറി ജെയിംസ് ക്ലെവർലിയെ സുവല്ലയ്ക്ക് പകരം നിയമിച്ചു. ക്ലെവർലിക്ക് പകരക്കാരനായാണ് മുൻ പ്രധാനമന്ത്രി കാമറൂൺ ക്യാബിനറ്റിൽ തിരിച്ചെത്തിയത്.

തിങ്കളാഴ്ച വൈകുന്നേരം കാമറൂൺ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി സംസാരിച്ചതായി വിദേശകാര്യ ഓഫീസ് പറഞ്ഞു. 2010 മേയിലാണ് ഡേവിഡ് കാമറൂൺ ബ്രിട്ടന്റെ പ്രധാനമന്ത്രിയായത്. 2016 ജൂൺ 23ന് നാഷണൽ റെഫറാൻഡത്തിലൂടെ യൂറോപ്യൻ യൂണിയനിൽ ( ഇ.യു ) നിന്ന് ബ്രിട്ടൻ പുറത്തുകടക്കുന്നതിന് ( ബ്രെക്സിറ്റ് ) വോട്ടർമാർ അംഗീകാരം നൽകിയതിന് പിന്നാലെ കാമറൂൺ രാജിവച്ചു. വിദേശ സെക്രട്ടറി റോളിലുള്ള കാമറൂണിന്റെ മടങ്ങിവരവ് ഏറെ ആകാംഷയോടെയാണ് ബ്രിട്ടൻ ഉറ്റുനോക്കുന്നത്.

ലണ്ടനിൽ നടന്ന പാലസ്തീൻ അനുകൂല റാലിയിൽ പങ്കെടുത്തവരെ വിദ്വേഷ പ്രതിഷേധക്കാരെന്ന് സുവെല്ല വിശേഷിപ്പിച്ചിരുന്നു. ഇവർ നിയമ ലംഘനം നടത്തിയിട്ടും ലണ്ടൻ പൊലീസ് അവഗണിച്ചെന്നും മൃദു സമീപനം സ്വീകരിച്ചെന്നും കു​റ്റപ്പെടുത്തി. സംഘാടകർക്ക് ഹമാസ് അടക്കമുള്ള തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നും സുവെല്ല പറഞ്ഞു. പിന്നാലെ സുവെല്ലയെ പുറത്താക്കാൻ ഋഷിക്ക് മേൽ സമ്മർദ്ദമേറുകയായിരുന്നു. ഇത് രണ്ടാം തവണയാണ് 43കാരിയായ സുവെല്ലയ്ക്ക് ആഭ്യന്തര സെക്രട്ടറി സ്ഥാനം നഷ്ടമാകുന്നത്.

വിവാദങ്ങൾ നിരവധി

വിവാദ പ്രസ്താവനകൾക്ക് പേരുകേട്ട നേതാവാണ് സുവെല്ല. രാജ്യത്തെ അഭയാർത്ഥി പ്രതിസന്ധിയെ ഇവർ അധിനിവേശമെന്ന് വിശേഷിപ്പിച്ചിരുന്നു. ഇംഗ്ലീഷ് ചാനൽ വഴി ചെറുബോട്ടുകളിൽ രാജ്യത്തേക്കെത്തുന്ന അഭയാർത്ഥികളെ കുറിച്ചായിരുന്നു പരാമർശം. അനിയന്ത്രിത കുടിയേറ്റത്തിനെതിരെ കടുത്ത നടപടികൾ സ്വീകരിച്ചു. വിസാ കാലാവധി കഴിഞ്ഞിട്ടും ബ്രിട്ടണിൽ അനധികൃതമായി തുടരുന്ന കുടിയേറ്റക്കാരിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരാണെന്ന് ആരോപിച്ചതും വിവാദമായിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സമൂഹത്തിൽ നടമാടുന്ന അക്രമ സംഭവങ്ങൾ കൗമാരക്കാരിലും യുവാക്കളിലും വലിയതോതിൽ സ്വാധീനം ചെലുത്തുന്നതിനെ കുറിച്ചുള്ള പഠന റിപ്പോർട്ട് പുറത്തുവന്നു. ഇതനുസരിച്ച് കൗമാരപ്രായക്കാരിൽ പകുതിയും ആക്രമത്തിന് സാക്ഷികളോ ഇരകളോ ആയിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കത്തി കൊണ്ടുള്ള കുറ്റകൃത്യങ്ങൾ, ഭീഷണിപ്പെടുത്തൽ , സംഘട്ടനങ്ങൾ തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിലാണ് കൗമാരക്കാർ ഉൾപ്പെടെയുള്ളവർ ഉൾപ്പെടുകയോ സാക്ഷികളാവുകയോ ചെയ്യുന്നത്. അക്രമ സംഭവങ്ങളിൽ ഉൾപ്പെട്ടതിന്റെ പേരിൽ കഴിഞ്ഞ 12 മാസത്തിനിടെ 358,000 കൗമാരക്കാർക്കാണ് ശാരീരികമായി പരിക്കേറ്റത്. ഇംഗ്ലണ്ടിലെയും വെയിൽസിലെയും മാത്രം കണക്കുകൾ ആണിത് .

ഇങ്ങനെയുള്ള പ്രശ്നത്തിൽ പെട്ട് കഴിഞ്ഞ 12 മാസത്തിനിടെ 5 പേരിൽ ഒരു കൗമാരക്കാരന്റ വിദ്യാഭ്യാസം മുടങ്ങിയതായാണ് പഠനം കണ്ടെത്തിയത്. അതായത് ഇത്തരം പ്രശ്നങ്ങൾ കുട്ടികളുടെ വിദ്യാഭ്യാസത്തെയും സാരമായി ബാധിക്കുമെന്നാണ് ഇത് വിരൽ ചൂണ്ടുന്നത്. കൗമാരക്കാരുടെ ഇടയിൽ അക്രമ സംഭവങ്ങൾ തടയാൻ യൂത്ത് എൻഡോവ്മെൻറ് ഫണ്ടിനായി 200 മില്യൻ പൗണ്ട് ആണ് സർക്കാർ ധനസഹായമായി നൽകിയത്. 7500 യുവാക്കളിൽ നടത്തിയ വിശദമായ സർവ്വേയുടെ അടിസ്ഥാനത്തിലാണ് യുവാക്കളുടെ ഇടയിലുള്ള ആഴത്തിലുള്ള പല പ്രശ്നങ്ങളും കണ്ടെത്തിയിരിക്കുന്നത്. ദാരിദ്ര്യവും അക്രമ സംഭവങ്ങളുമായി നേരിട്ട് ബന്ധമുണ്ടെന്നതിന്റെ സൂചനകളും പഠനത്തിലുണ്ട്. ഭക്ഷ്യ ബാങ്കുകളെ ആശ്രയിക്കുന്ന കുടുംബങ്ങളിലെ കൗമാരക്കാരിൽ 3 പേരും കഴിഞ്ഞവർഷം അക്രമ സംഭവങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്.

അക്രമ സംഭവങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിനും പ്രേരിപ്പിക്കുന്നതിനും സോഷ്യൽ മീഡിയയുടെ പങ്ക് പഠനത്തിൽ എടുത്തു പറയുന്നുണ്ട്. ഗവേഷണത്തിൽ പങ്കെടുത്ത 10 കൗമാരക്കാരിൽ നാലുപേരും സോഷ്യൽ മീഡിയ അക്രമ സംഭവങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്ന അഭിപ്രായമാണ് പങ്കുവച്ചത്. അക്രമ സംഭവങ്ങളിൽ പെൺകുട്ടികൾ ഉൾപ്പെടുന്നതും വളരെ കൂടിയതായാണ് കണ്ടെത്തൽ . 5 ശതമാനം ആൺകുട്ടികളുമായി താരതമ്യം ചെയ്യുമ്പോൾ 7 ശതമാനം പെൺകുട്ടികളും ലൈംഗിക അതിക്രമത്തിന് ഇരയായതായാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. സ്കൂളുകളിലും കോളേജുകളിലും ഏർപ്പെടുത്തുന്ന ഫലപ്രദമായ മെന്ററിങ് പ്രോഗ്രാമുകളിലൂടെ 21 % അക്രമ സംഭവങ്ങളും കുറയ്ക്കാനാവുമെന്ന് വൈ ഇഎഫിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺ യേറ്റ്സ് പറഞ്ഞു.

RECENT POSTS
Copyright © . All rights reserved