Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ജി സി എസ് ഇ യുടെ ഫലം പുറത്തു വരുമ്പോൾ യുകെയിൽ ഉടനീളം ഒട്ടേറെ മലയാളി വിദ്യാർത്ഥി വിദ്യാർത്ഥിനികളാണ് മികച്ച വിജയവുമായി മലയാളി സമൂഹത്തിൻറെ യശസ് ഉയർത്തിയത്. പല വിദ്യാർത്ഥികളുടെയും വിജയം തദ്ദേശീയരായ വിദ്യാർത്ഥികളെ കടത്തിവെട്ടുന്നതാണ്. മാതൃഭാഷ അല്ലെങ്കിൽ പോലും ഇംഗ്ലീഷ് ഭാഷയിലും മറ്റും മിക്ക മലയാളി വിദ്യാർത്ഥികളും വളരെ ഉയർന്ന നിലവാരത്തിലാണ് മാർക്ക് കരസ്ഥമാക്കിയിരിക്കുന്നത്.

ജി സി എസ് ഇ പരീക്ഷയിൽ ശ്രദ്ധേയമായ വിജയമാണ് ബ്രാഡ്ഫോർഡിലെ ആബേൽ വിനോദ് ജോൺ കരസ്ഥമാക്കിയത്. തൻറെ പഠനത്തിൻറെ തുടക്കം കേരളത്തിൽ ആരംഭിച്ച ആബേൽ മികച്ച വിജയമാണ് നേടിയത്. അഞ്ചാം ക്ലാസ് മുതലാണ് ആബേലിന്റെ പഠനം യുകെയിൽ ആരംഭിച്ചത്. ആബേലിന്റെ കഠിനാധ്വാനത്തിനും പഠന മികവിനും മുന്നിൽ അത് ഒരു പരിമിതി ആയില്ല. 8 വിഷയങ്ങൾക്ക് ഡബിൾ സ്റ്റാറും 2 വിഷയങ്ങൾക്ക് എ സ്റ്റാറും ആണ് ഫലം വന്നപ്പോൾ ആബേലിന് ലഭിച്ചത്.

മൂവാറ്റുപുഴ കല്ലൂർക്കാട് വലരിയിൽ കുടുംബാംഗമായ ആബേലിന്റെ പിതാവ് വിനോദ് ജോൺ ഈസ്റ്റ് ലണ്ടൻ യൂണിവേഴ്സിറ്റിയിൽ ട്രെയിനിംഗ് സെന്റർ മാനേജരായി ആണ് ജോലി ചെയ്യുന്നത്. ഈരാറ്റുപേട്ട പെരുനിലം പുല്ലാട്ടുവീട്ടിൽ കുടുംബാംഗമായ ആബേലിന്റെ അമ്മ മനിത വിനോദ് ബ്രാഡ് ഫോർഡ് ടീച്ചിംഗ് ഹോസ്പിറ്റൽസ് എൻ എച്ച് എസ് ട്രസ്റ്റിൽ കാർഡിയോളജി സ്പെഷ്യലിസ്റ്റ് ആണ്. ഏക സഹോദരൻ പവൽ വിനോദ് ജോൺ ഇയർ 9 വിദ്യാർത്ഥിയാണ്. സ്കൂളിലെ പാഠ്യേതര കാര്യങ്ങളിൽ മുൻപന്തിയിലായിരുന്നു ആബേൽ . ഡിക്സൺസ് മാക്മില്ലൻ അക്കാദമിയിൽ പഠിച്ച ആബേൽ സീനിയർ സ്റ്റുഡൻസിന്റെ ലീഡറായിരുന്നു. അവസാന വർഷം ഹെഡ് ബോയിയും ആയിരുന്നു.

അന്തര്‍ദ്ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ട എന്‍എച്ച്എസ് ഗവേഷണ പരിപാടിയായ ബോണ്‍ ഇന്‍ ബ്രാഡ്ഫോര്‍ഡിന്റെ യുവ അംബാസഡര്‍ ആയി ആബേലിനെ തിരഞ്ഞെടുത്തത് മലയാളികൾക്ക് ആകെ അഭിമാനമായ നേട്ടമായിരുന്നു..

എന്‍എച്ച്എസിന്റെ യുവാക്കളുടെ മാനസികാരോഗ്യത്തെക്കുറിച്ചുള്ള ഗവേഷണ പഠനമായ സെലിബ്രേറ്റിന്റെയും വിദ്യാര്‍ത്ഥികള്‍ക്കായുള്ള ബ്രാഡ്ഫോര്‍ഡ് സിറ്റിസണ്‍സ് ക്രോസ്-കട്ടിംഗ് ടീമിന്റെയും ഭാഗമായും ആബേൽ പ്രവര്‍ത്തിച്ചിട്ടുണ്ട്. ബ്രാഡ്ഫോര്‍ഡിനെ എങ്ങനെ മികച്ച സ്ഥലമാക്കി മാറ്റാം എന്നതിനെക്കുറിച്ചുള്ള ആബേലിന്റെ കണ്ടെത്തലുകൾ ശ്രദ്ധേയമായിരുന്നു.

ലീഡ്സിലെ സീറോ മലബാർ ഇടവകാംഗമായ ആബേൽ ബൈബിൾ കലോത്സവത്തിൽ ഇടവക തലത്തിലും രൂപതാ തലത്തിലും ഒട്ടേറെ സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : യുകെ എയർ ട്രാഫിക് കൺട്രോൾ സിസ്റ്റത്തിലെ തകരാർ കാരണം നിരവധി വിമാനങ്ങൾ വൈകുന്നത് യാത്രക്കാർക്ക് തിരിച്ചടിയാകുന്നു. ഫ്ലൈറ്റ് പ്ലാനുകൾ സ്വയമേവ ക്രമീരിക്കുന്നതിൽ ഉണ്ടായ തടസമാണ് വിമാനങ്ങൾ നിയന്ത്രിക്കാൻ കാരണമായതെന്ന് നാഷണൽ എയർ ട്രാഫിക് സർവീസസ് പറഞ്ഞു. എത്രയും വേഗത്തിൽ പ്രശ്നം പരിഹരിക്കാൻ തങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു. യുകെയിലുടനീളമുള്ള നിരവധി വിമാനത്താവളങ്ങളും റയാൻഎയർ, ഈസിജെറ്റ്, വിസ് എയർ, ലോഗനെയർ, എയർ ലിംഗസ് എന്നിവയുൾപ്പെടെയുള്ള എയർലൈനുകളും വിമാനങ്ങൾ വൈകുകയോ റദ്ദാക്കുകയോ ചെയ്യുമെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 

ചില വിമാനങ്ങൾ ഏകദേശം ആറ് മണിക്കൂർ വൈകുമെന്ന് യാത്രക്കാരോട് പറഞ്ഞിട്ടുണ്ട്. വിദേശ വിമാനത്താവളങ്ങളിലെ വിമാനങ്ങൾ ബ്രിട്ടീഷ് എയർവേയ്സ് അറിയിക്കുന്നത് വരെ രാജ്യത്തേക്ക് പുറപ്പെടാൻ പാടില്ലെന്നും സന്ദേശത്തിൽ പറയുന്നു. ഇന്ന് യുകെ വിമാനത്താവളങ്ങളിൽ നിന്ന് 3,049 വിമാനങ്ങൾ പുറപ്പെടാനുണ്ടെന്നും 3,054 വിമാനങ്ങൾ ഏത്താനുണ്ടെന്നും ഏവിയേഷൻ ഡാറ്റാ സ്ഥാപനമായ സിറിയം പറഞ്ഞു.

 

പ്രശ്‌നത്തിന്റെ ആഘാതം മനസിലാക്കാൻ നാഷണൽ എയർ ട്രാഫിക് സർവീസസുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് ബ്രിട്ടീഷ് എയർവേയ്‌സ് പറഞ്ഞു. ഇത് ഉപഭോക്താക്കളെ അപ്‌ഡേറ്റ് ചെയ്യുമെന്നും അവർ അറിയിച്ചു. വിമാനങ്ങൾ വൈകുന്നത് കാരണം ലണ്ടൻ ലൂട്ടൺ, സ്റ്റാൻസ്‌റ്റെഡ്, ഹീത്രൂ, ഗാറ്റ്‌വിക്ക് എന്നീ വിമാനത്താവളങ്ങളിൽ പ്രശ്നങ്ങളുണ്ടെന്ന് വക്താക്കൾ അറിയിച്ചു. യുകെയിലെ പ്രശ്‌നങ്ങളുടെ അനന്തരഫലമായി അയർലൻഡിലേക്കും തിരിച്ചുമുള്ള വിമാനങ്ങളും വൈകുമെന്ന് ഐറിഷ് ഗതാഗത സഹമന്ത്രി ജാക്ക് ചേമ്പേഴ്‌സ് മുന്നറിയിപ്പ് നൽകി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

അമോണിയ ആക്രമണത്തിൽ മരിച്ച 26 കാരനായ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർക്കെതിരെ പോലീസ് കേസെടുത്തു. ഓഗസ്റ്റ് 20-ന് ഗേറ്റ്‌സ്‌ഹെഡിലെ റെക്കന്റണിലുള്ള തൻെറ കെട്ടിടത്തിൻെറ വാതിൽ തുറന്നപ്പോഴാണ് ആൻഡി ഫോസ്റ്റർ ആക്രമണത്തിന് ഇരയായത്. വിവരം അറിഞ്ഞ് രാത്രി 11 മണിയോടെ ആംബുലൻസ് ജീവനക്കാർ സംഭവസ്ഥലത്തെത്തി അവശ നിലയിലായിരുന്ന ആൻഡിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ താമസിയാതെ തന്നെ ആൻഡി ഫോസ്റ്റർ ആശുപത്രിയിൽ മരിച്ചു.

കേസിൽ 32 വയസ്സുകാരായ കെന്നത്ത് ഫോസെറ്റ്, ജോൺ വാൻഡ്‌ലെസ് എന്നിവർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയതായി നോർത്തുംബ്രിയ പോലീസ് അറിയിച്ചു. കുറ്റവാളിയെ സഹായിച്ചുവെന്ന സംശയത്തിൽ അറസ്റ്റിലായ രണ്ട് സ്ത്രീകളെയും ഒരു പുരുഷനെയും ഗുരുതരമായി പരിക്കേൽപ്പിക്കുക എന്ന ഉദ്ദേശത്തോടെ മുറിവേൽപ്പിച്ചുവെന്ന സംശയത്തിൽ അറസ്റ്റിലായ ആളെയും പോലീസ് വിട്ടയച്ചു.

കഴിഞ്ഞ ഒരാഴ്ചയായി നടന്നു കൊണ്ടിരുന്ന അന്വേഷണത്തിൽ സഹകരിച്ച എല്ലാവരോടും നന്ദി പറഞ്ഞുകൊണ്ട് ഡിറ്റക്റ്റീവ് ഇൻസ്‌പെക്ടർ ടോമാസ് ഫൗളർ സംസാരിച്ചു. അന്വേഷണം പൂർണ്ണമായി അവസാനിച്ചിട്ടില്ലെന്നും ഏതു തരത്തിലുള്ള വിവരങ്ങളും പോലീസുമായി പങ്കുവയ്ക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : സ്‌പെയിനിലെ മല്ലോർക്കയിലുണ്ടായ കൊടുങ്കാറ്റിൽ ചരക്ക് കപ്പലുമായി കൂട്ടിയിടിച്ച് ബ്രിട്ടാനിയ ക്രൂയിസ് കപ്പൽ തകർന്നു. സതാംപ്ടൺ ആസ്ഥാനമായുള്ള പി ആൻഡ് ഒ ക്രൂയിസ് കപ്പലായ ബ്രിട്ടാനിയയിലെ ആയിരത്തോളം യാത്രക്കാർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ പാൽമ പോർട്ടിലാണ് സംഭവം. ശക്തമായ കാറ്റിനെ തുടർന്ന് കപ്പൽ ഒഴുകിനീങ്ങുകയായിരുന്നെന്ന് യാത്രക്കാർ പറഞ്ഞു. പേടിക്കേണ്ട സാഹചര്യം ഇല്ലെന്നും ഡെക്ക് അഞ്ചിന് ചെറിയ തോതിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും ക്യാപ്റ്റൻ യാത്രക്കാരെ അറിയിച്ചു.

കപ്പലിലുണ്ടായിരുന്ന ആളുകൾ സംഭവത്തിന്റെ വീഡിയോകളും ചിത്രങ്ങളും റെക്കോർഡു ചെയ്‌തു. ചെറിയ പരിക്കുകൾ പറ്റിയതിനെ തുടർന്ന് കപ്പലിൽ കുറച്ച് പേരെ പരിചരിക്കുന്നുണ്ടെന്ന് പി ആൻഡ് ഒ പറഞ്ഞു. സതാംപ്ടണിൽ നിന്ന് യാത്ര ആരംഭിച്ച ക്രൂയിസ് സെപ്തംബർ 1 ന് തിരികെ എത്തും. പേമാരിയും മണിക്കൂറിൽ 120 കിലോമീറ്റർ (75 മൈൽ) വേഗത്തിലുള്ള കാറ്റും മല്ലോർക്ക ദ്വീപിൽ ആഞ്ഞടിക്കുകയാണ്. ഇത് കാരണം ഇരുപതിലധികം വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ലിവർപൂളിൽ കനത്ത മഴയെ തുടർന്ന് റോഡിൽ ഉണ്ടായ വെള്ളക്കെട്ടിലേയ്ക്ക് തങ്ങളുടെ മെഴ്സിഡസ് കാർ ഓടിച്ചു കയറ്റിയ രണ്ടുപേർ മരണമടഞ്ഞു. ഒരു സ്ത്രീയും പുരുഷനും ആയിരുന്നു കാറിൽ ഉണ്ടായിരുന്നത്. ശനിയാഴ്ച ക്വീൻസ് ഡ്രൈവിലെ മോസ്ലി ഹില്ലിൽ രണ്ടുപേർ കാറിൽ കുടുങ്ങിയതായി റിപ്പോർട്ടുകൾ വന്നതിനെ തുടർന്ന് ഉടൻ തന്നെ മേഴ്‌സിസൈഡ് പോലീസ് സ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചിരുന്നു. കാറിൽ നിന്ന് ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും, പിന്നീട് മരണമടഞ്ഞതായി പോലീസ് സ്ഥിരീകരിച്ചു.

ലിവർപൂളിലെ നോർത്ത് മോസ്‌ലി ഹിൽ റോഡിനും ഡോവെഡേൽ റോഡിനും ഇടയിലുള്ള ക്വീൻസ് ഡ്രൈവിലെ വെള്ളം നിറഞ്ഞ പ്രദേശത്തേക്കാണ് ഇരുവരും കാറോടിച്ചതെന്ന് പോലീസ് വ്യക്തമാക്കി. നാട്ടുകാർ ഇവരെ സഹായിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറിൽ കുടുങ്ങിയവരെ കണ്ടെത്തുന്നതിനായി മെഴ്‌സിസൈഡ് ഫയർ ആൻഡ് റെസ്‌ക്യൂ സേവനങ്ങളോടോപ്പം പോലീസും പൂർണ്ണമായും പങ്കെടുത്തു. മരണമടഞ്ഞവരുടെ അടുത്ത ബന്ധുക്കളെ വിവരം അറിയിച്ചതായും പോലീസ് അറിയിച്ചു.

പാലത്തിനടിയിലൂടെയുള്ള ഈ റോഡിൽ ഇത്തരത്തിൽ വെള്ളപ്പൊക്കം ഉണ്ടാകുന്നത് സ്ഥിരം ആണെന്ന് പ്രദേശവാസികൾ അറിയിച്ചു. ഇത് സംബന്ധിച്ച് യാതൊരുവിധ മുന്നറിയിപ്പുകളും ലഭിക്കാറില്ലെന്നും അവർ പറഞ്ഞു. ഇതിനുമുൻപും ഇത്തരത്തിൽ നിരവധി കാറുകൾ കഴിഞ്ഞ മാസങ്ങളിൽ വെള്ളത്തിൽ കുടുങ്ങിപ്പോയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാർ വ്യക്തമാക്കി. ഇരുവരുടെയും മരണത്തിന് കാരണമായ സംഭവങ്ങളെക്കുറിച്ച് വ്യക്തമായ അന്വേഷണം നടത്തിവരികയാണെന്ന് ഡിട്ടക്ടീവ് ചീഫ് ഇൻസ്പെക്ടർ മൈക്ക് ഡാൾട്ടൻ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടനിൽ നടൻ ജോജു ജോർജ്ജ് മോഷണത്തിന് ഇരയായി. പാസ്പോർട്ടും പേഴ്‌സും പണവും ഉൾപ്പെടെയുള്ളവ നഷ്ടമായതായാണ് പുറത്ത് വരുന്ന വിവരങ്ങൾ. യുകെ മലയാളികൾ നിർമാതാക്കളായ ‘ആന്റണി’ യെന്ന ജോഷി ചിത്രത്തിൽ അഭിനയിക്കാനായാണ് ജോജു ജോർജ്ജ് യൂകെയിലെത്തിയത് . ചിത്രത്തിൻെറ പ്രൊമോഷൻെറ ഭാഗമായി നടൻ റോഥര്‍ഹാമിലെ മാന്‍വേഴ്‌സ് ലെയിക്കില്‍ നടന്ന വള്ളംകളിയിലും പങ്കെടുത്തിരുന്നു.

ലണ്ടനിൽ പോക്കറ്റടിയും മോഷണ വാർത്തയും നിത്യ സംഭവങ്ങളിൽ ഒന്നാണ്. എന്നാൽ ഒരു മലയാളി സെലിബ്രിറ്റി മോഷണത്തിന് ഇരയായി വാർത്ത വരുന്നത് ആദ്യമായാണ്. ലണ്ടനിലെ തിരക്കേറിയ സ്ഥലങ്ങളിൽ പേഴ്‌സുകളും ഫോണുകളും ബാഗുകളും മോഷണം പോകുന്നവരുടെ എണ്ണം കഴിഞ്ഞ വർഷങ്ങളായി കൂടി വരുന്നതായിട്ടാണ് പോലീസിൻെറ കണക്കുകൾ സൂചിപ്പിക്കുന്നത് .

യുകെയിൽ പാസ്പോർട്ട് നഷ്ടപ്പെടുകയാണെങ്കിൽ അടിയന്തരമായി പോലീസിൽ റിപ്പോർട്ട് ചെയ്യുന്നതിനോടൊപ്പം തന്നെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണം. ഇങ്ങനെയുള്ള സാഹചര്യത്തിൽ നിജസ്ഥിതി ബോധ്യപ്പെട്ടാൽ ഇന്ത്യയിലേക്ക് തിരിച്ചു യാത്ര ചെയ്യുന്നതിന് എമർജൻസി പാസ്പോർട്ടിനുള്ള ക്രമീകരണങ്ങൾ ചെയ്യാൻ ഇന്ത്യൻ എംബസിക്ക് സാധിക്കുമെന്ന് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെട്ടു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ വ്യത്യസ്‍തമായ ഓണം ആഘോഷിച്ച് മലയാളി നേഴ്‌സുമാർ. ലണ്ടൻ നഗരത്തിലെ തിരക്കേറിയ അണ്ടർ ഗ്രൗണ്ട് ട്യൂബ് ട്രെയ്നിൽ വഞ്ചിപ്പാട്ടും ഓണപ്പാട്ടുമായി നേഴ്‌സുമാർ ആടിപ്പാടിയപ്പോൾ മറ്റു യാത്രക്കാർക്ക് ഇതൊരു കൗതുക കാഴ്ചയായി. സെറ്റുസാരിയണിഞ്ഞ് അമ്പതോളം മലയാളി നേഴ്സുമാരാണ് ഓണപ്പാട്ടിനൊപ്പിച്ച് താളംവച്ചത്. ബ്രിട്ടനിലെ മലയാളി കുടിയേറ്റത്തിൻെറ ആഴവും പരപ്പും വ്യക്തമാക്കുന്നതായിരുന്നു വ്യത്യസ്‍തമായ ഈ ഓണാഘോഷം.

സെൻട്രൽ ലണ്ടനിലെ ‘തോമസ് ആൻഡ് ഗൈസ്’ ആശുപത്രിയിൽ ജോലി ചെയ്യുന്ന മലയാളി നേഴ്സുമാരും മറ്റു മലയാളി ഉദ്യോഗസ്ഥരുമാണ് ഇന്നലെ ആശുപത്രിയിൽ ഓണാഘോഷം സംഘടിപ്പിച്ചത്. ആദ്യമായാണ് മലയാളികൾക്ക് മാത്രമായുള്ള ആഘോഷത്തിന് ആശുപത്രി അധികൃതർ അനുമതി നൽകുന്നത്. 43 പേരുടെ സംഘം ട്രെയിനിൽ ഓണാഘോഷത്തെ ഒരു ഘോഷയാത്രയാക്കി മാറ്റിയെന്നുതന്നെ പറയാം! യാത്രക്കാരിൽ പലരും സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്ത വിഡിയോകൾ നിമിഷനേരംകൊണ്ടാണ് വൈറലായത്.

നേഴ്സുമാരും കെയറർമാരും വിദ്യാർത്ഥികളുമടക്കം ബ്രിട്ടനിലേക്കു കുടിയേറിയിട്ടുള്ള മലയാളികളും അവരുടെ കുടുംബാംഗങ്ങളും ഓണാഘോഷത്തിന്റെ തിരക്കിലാണ്. ശനി, ഞായർ ദിവസങ്ങൾക്കു പിന്നാലെ ഉത്രാടദിനമായ തിങ്കളാഴ്ച ബ്രിട്ടനിൽ ബാങ്ക് ഹോളിഡേ കൂടി ആയത് ആഘോഷത്തിൻെറ ആക്കം കൂട്ടുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രാഡ്ലി സ്റ്റോക്കിൽ കുടുംബമായി താമസിക്കുന്ന വിനോദ് തോമസ് മരിച്ചു . കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലാതിരുന്ന വിനോദ് തോമസിൻെറ മരണം കടുത്ത വേദനയോടെയാണ് യുകെയിലെ മലയാളി സമൂഹം ഏറ്റെടുത്തത് . കോട്ടയം വലിയ പീടികയിൽ കുടുംബാംഗമായ വിനോദ് തോമസിന് 59 വയസ്സായിരുന്നു പ്രായം .

ലീന തോമസാണ് ഭാര്യ, മക്കൾ : ഡോ. മേരി വിനോദ് , മായാ വിനോദ്.

യുകെയിലെ സാമൂഹിക സാംസ്കാരിക മേഖലകളിൽ സജീവമായി ഇടപെട്ടിരുന്ന വിനോദ് തോമസ് സ്റ്റോക്കിലെ ബസ്ബ്രാഡ്ലി സ്റ്റോക്കിലെ ‘ബ്രിസ്ക’ സംഘടനയിലടക്കം വളരെ സജീവമായിരുന്നു.

വിനോദ് തോമസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ബ്രിട്ടീഷ് മ്യൂസിയത്തിൽ നിന്ന് ഇതുവരെ മോഷ്ടിക്കപ്പെട്ടത് രണ്ടായിരത്തോളം വസ്തുക്കളെന്ന് വെളിപ്പെടുത്തൽ. എന്നാൽ ഇതിൽ ചിലത് വീണ്ടെടുക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് ചെയർമാൻ ജോർജ്ജ് ഓസ്ബോൺ പറഞ്ഞു. മ്യൂസിയത്തിൽ നിന്ന് നഷ്ടപ്പെട്ട വസ്തുക്കളുടെ എണ്ണം ഞെട്ടിക്കുന്നതാണ്. സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന മ്യൂസിയം ജീവനക്കാരനെ പിരിച്ചുവിട്ടിരുന്നു. അതേസമയം, 2021 ലെ അന്വേഷണം തെറ്റായി കൈകാര്യം ചെയ്തതിനെ തുടർന്ന് മ്യൂസിയത്തിന്റെ ഡയറക്ടർ ഹാർട്ട്വിഗ് ഫിഷർ ഉടൻ സ്ഥാനമൊഴിയുമെന്ന് വെള്ളിയാഴ്ച പ്രഖ്യാപിച്ചു. യുകെയിലെ ഏറ്റവും പ്രശസ്തമായ സാംസ്കാരിക സ്ഥാപനങ്ങളിലൊന്നായ മ്യൂസിയം ഈ മാസം ആദ്യം മുതലാണ് വാർത്തകളിൽ നിറഞ്ഞത്.

മ്യൂസിയത്തിലെ എല്ലാ ഇനങ്ങളും “ശരിയായി കാറ്റലോഗ് ചെയ്യുകയും രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടില്ല” എന്ന് ഓസ്ബോൺ പറഞ്ഞു. പോലീസുമായി മ്യൂസിയം അധികൃതർ സഹകരിക്കുന്നുണ്ടെന്നും എന്തൊക്കെ നഷ്ടമായെന്ന് കണ്ടെത്താൻ ഫോറൻസിക് ജോലികൾ നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. മ്യൂസിയത്തിന്റെ സുരക്ഷ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2021 ഫെബ്രുവരിയിൽ മോഷണത്തെക്കുറിച്ചുള്ള ആശങ്കകൾ ഉന്നയിച്ചുവെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല.

ബി.സി പതിനഞ്ചാം നൂറ്റാണ്ട് മുതൽ എ.ഡി പത്തൊൻപതാം നൂറ്റാണ്ടിനിടയ്ക്ക് പഴക്കമുള്ള അപൂർവ്വ വസ്തുക്കൾ മ്യൂസിയത്തിലുണ്ട്. 1753-ൽ സ്ഥാപിതമായ ബ്രിട്ടീഷ് മ്യൂസിയത്തിൽ ഏകദേശം 80 ലക്ഷം വസ്തുക്കളുടെ ശേഖരം ഉണ്ട്. എന്നാൽ 2019 ലെ കണക്കനുസരിച്ച് ഏകദേശം 80,000 എണ്ണം മാത്രമേ പൊതു പ്രദർശനത്തിൽ ഉൾപ്പെട്ടിട്ടുള്ളൂ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിലെ ജനങ്ങളെ വലച്ച് ഇതാ വീണ്ടും റെയിൽവേ ജീവനക്കാരുടെ പണിമുടക്ക്. 20,000 റെയിൽവേ ജീവനക്കാരാണ് പണിമുടക്കിൽ ഏർപ്പെട്ടത്. ഇതേ തുടർന്ന് രാജ്യത്തുടനീളമുള്ള ട്രെയിൻ യാത്രക്കാരുടെ യാത്രകൾ തടസ്സപ്പെട്ടു. ജീവനക്കാർക്ക് പുതിയ ശമ്പളപരിഹാരം ഉണ്ടാകുന്നതുവരെ സമരം തുടരുമെന്ന് ആർഎംടി യൂണിയൻ മേധാവി മിക്ക് ലിഞ്ച് അറിയിച്ചു. എന്നാൽ റെയിൽവേ ജീവനക്കാർക്ക് ന്യായമായ ശമ്പള ഓഫറുകൾ ലഭിച്ചിട്ടുണ്ടെന്നാണ് ഗതാഗത വകുപ്പ് പ്രതികരിച്ചത്. നോട്ടിംഗ് ഹിൽ കാർണിവൽ, റീഡിംഗ്, ലീഡ്‌സ് ഉത്സവങ്ങളെ പണിമുടക്ക് ബാധിക്കും.

ശനിയാഴ്ച നടക്കുന്ന പണിമുടക്കിൽ 14 ട്രെയിൻ ഓപ്പറേറ്റർമാരിൽ നിന്നുള്ള തൊഴിലാളികൾ പങ്കെടുക്കും. ഇതോടെ കഴിഞ്ഞ വേനൽ കാലത്തിന് ശേഷമുള്ള ജീവനക്കാരുടെ പണിമുടക്കിൻെറ എണ്ണം 24 ആവും. പണിമുടക്ക് സ്‌കോട്ട്‌ ലൻഡിലേക്കും വെയിൽസിലേക്കും ഉള്ള ചില യാത്രകളെ ബാധിക്കും. കൂടാതെ, ഇംഗ്ലണ്ടിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ട്രെയിൻ സമയം വൈകാൻ കാരണമാകും.

സാധാരണ ഉള്ള സർവീസുകളുടെ പകുതിയായി ചുരുങ്ങും. പല സ്റ്റേഷനുകളിലും സർവീസുകൾ വൈകി തുടങ്ങുകയും നേരത്തെ നിർത്തുകയും ചെയ്യും. സെപ്തംബർ 2-നാണ് തുടർനടപടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. അതേസമയം ട്രെയിൻ ഡ്രൈവേഴ്‌സ് യൂണിയനായ അസ്ലെഫ് സെപ്റ്റംബർ 1-ന് വോക്ക് ഔട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Copyright © . All rights reserved