ന്യൂസ് ഡെസ്ക്, മലയാളം യുകെ

രണ്ടാം ലോകമഹായുദ്ധത്തിൽ ഉപയോഗിച്ച ബോംബ് പ്ലൈമൗത്തിൽ കണ്ടെത്തി. ആയിരക്കണക്കിന് ആൾക്കാരെയാണ് ബോംബ് കണ്ടെത്തിയതിനെ തുടർന്ന് സംഭവ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചത്. ചൊവ്വാഴ്ച സെൻ്റ് മൈക്കൽ അവന്യൂവിലെ പൂന്തോട്ടത്തിലാണ് 500 കിലോഗ്രാം ഭാരമുള്ള ബോംബ് കണ്ടെത്തിയത്. ഇഇതിനെ തുടർന്ന് കടുത്ത സുരക്ഷാഭീഷണിയാണ് ഉയർന്നുവന്നത്. ബോംബ് നിർമ്മാജനം ചെയ്യാൻ നഗരത്തിലെ തെരുവിലൂടെ കൊണ്ടുപോകുന്നതിനാൽ സ്ഥലത്തെ റോഡുകൾ ഇന്നലെ പോലീസ് അടച്ചിരുന്നു. കടലിലെത്തിച്ചാണ് ബോംബ് നിർവീര്യമാക്കാനുള്ള ശ്രമങ്ങൾ നടത്തുക.

കടലിൽ 46 അടി (14 മീറ്റർ) താഴ്ച്ചയിൽ എത്തിച്ചാണ് നിർബന്ധിത സ്ഫോടനത്തിലൂടെ ബോംബ് നിർവീര്യമാക്കുകയെന്ന് സംഘത്തിന് നേതൃത്വം നൽകുന്ന ലെഫ്റ്റനൻ്റ് കേണൽ റോബ് സ്വാൻ മാധ്യമങ്ങളോട് പറഞ്ഞു. കാലാവസ്ഥയും മറ്റും കണക്കിലെടുത്ത് ഇന്നായിരിക്കും നിർവീര്യമാക്കുകയെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. ബോംബ് കടലിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലും മറ്റും പ്ലൈമൗത്തിൽ താമസിക്കുന്ന ജനങ്ങൾക്ക് വലിയ രീതിയിലുള്ള തടസങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്.

നഗരത്തിലെ കീഹാം പ്രദേശത്ത് നിന്ന് സൈനിക വാഹനവ്യൂഹത്തിൽ ടോർപോയിൻ്റ് ഫെറി സ്ലിപ്പ് വേയിലേക്ക് ബോംബ് കൊണ്ടുപോകാനായി 300 മീറ്റർ (984 അടി) വരുന്ന വലയമാണ് സൈന്യം സൃഷ്ടിച്ചത്. സുരക്ഷാ മുൻകരുതലെന്ന നിലയിൽ ഉച്ചകഴിഞ്ഞ് 2:00 മുതൽ ഏകദേശം മൂന്ന് മണിക്കൂറോളം പ്രദേശത്തെ താമസക്കാരോട് വീട്ടിൽ നിന്ന് വിട്ട് നിൽക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. നഗരത്തിലൂടെ ബോംബ് കൊണ്ടുപോയതിനാൽ പ്രദേശത്തെ റെയിൽ,ബസ് സർവീസുകൾ നിർത്തിയിരുന്നു.