ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഒക്ടോബർ 7 – ന് ഹമാസ് അനുകൂലികൾ ഇസ്രയേലിൽ നുഴഞ്ഞു കയറിയത് ഇസ്രയേലിലും ഗാസയിലും മാത്രമല്ല പ്രശ്നങ്ങൾ സൃഷ്ടിച്ചത്. ഇസ്രയേൽ ഹമാസ് സംഘർഷത്തിന്റെ അനുരണനങ്ങൾ ലോകമെങ്ങും പ്രതിഫലിച്ചു. സംഘർഷത്തിന്റെ ആരംഭത്തിൽ ഹമാസ് തീവ്രവാദികൾ തെക്കൻ ഇസ്രയേലിൽ നുഴഞ്ഞുകയറി 1200 പേരെ കൊല്ലുകയും 253 പേരെ വധിക്കുകയും ചെയ്തതിനെ തുടർന്ന് ഇസ്രയേൽ ഗാസയിൽ നടത്തിയ ആക്രമണത്തിൽ ആയിരക്കണക്കിന് പാലസ്തീൻകാർക്കാണ് ജീവൻ നഷ്ടമായത്.

ഇസ്രയേൽ ഗാസ സംഘർഷത്തിന്റെ തുടർച്ചയായി യുകെയിലും ഒട്ടേറെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന്റെ വാർത്തകൾ പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. ഹമാസ് ആക്രമണത്തിന് ശേഷം യുകെയിൽ മുസ്ലിം വിരുദ്ധ കേസുകൾ വളരെയധികം വർദ്ധിക്കുന്നതായി ടെൽ മാമ എന്ന ചാരിറ്റി കണ്ടെത്തി . കഴിഞ്ഞ കുറച്ച് മാസങ്ങളിലായി ഇസ്ലാമോഫോബിക്ക് സംഭവങ്ങൾ കൂടിയതായാണ് കണ്ടെത്തലിൽ പ്രധാനമായും ഉള്ളത്. ഹമാസിൻ്റെ ആക്രമണത്തിന് ശേഷം 4 മാസത്തിനുള്ളിൽ യുകെയിലെ മുസ്ലിം വിരുദ്ധ വിദ്വേഷം മൂന്നിരട്ടി വർധിച്ചതായാണ് ചാരിറ്റിയുടെ കണ്ടെത്തൽ.

ഒക്ടോബർ 7- നും ഫെബ്രുവരി 7- നും ഇടയിൽ 2 ,010 ഇസ്ലാമോഫോബിക് സംഭവങ്ങൾ ഉണ്ടായതായാണ് രേഖപ്പെടുത്തിയിരിക്കുന്നത് . എന്നാൽ മുൻവർഷം ഇതേ കാലയളവിൽ 600 സംഭവങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. അതായത് ഈ വർഷം ഹമാസ് ഇസ്രയേൽ സംഘർഷത്തിനുശേഷം മുസ്ലീങ്ങൾക്കെതിരെ നടന്ന സംഭവങ്ങളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2011- ടെൽ മാമ എന്ന ചാരിറ്റി ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും കൂടിയ കണക്കുകളാണ് ഇത്. മുസ്ലീം വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങൾ നിരീക്ഷിക്കുന്നതിനുള്ള മുൻനിര ഏജൻസിയായാണ് ടെൽ മാമ അറിയപ്പെടുന്നത്.

ഇതേസമയം യുകെയിൽ യഹൂദ വിരുദ്ധ സംഭവങ്ങൾ അടിക്കടിയുണ്ടാകുന്നതായി ഇത്തരം സംഭവങ്ങളെ നിരീക്ഷിക്കുന്ന കമ്മ്യൂണിറ്റി സെക്യൂരിറ്റി ട്രസ്റ്റ് (സി എസ് ടി) അഭിപ്രായപ്പെട്ടു. അവരുടെ കണക്കുകളിൽ 2023 -ൽ ഈ സമുദായത്തിലെ അംഗങ്ങൾക്കെതിരെ 4103 ആക്രമണങ്ങൾ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവയിൽ മൂന്നിൽ രണ്ട് ഭാഗവും ഒക്ടോബർ 7 – നോ അതിനുശേഷമോ സംഭവിച്ചതാണ്. 2022 – ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ മതവിഭാഗത്തിനെതിരെയുള്ള കേസുകളുടെ എണ്ണത്തിൽ 6 ഇരട്ടി വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.