Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ ആയിരക്കണക്കിന് രോഗികൾക്ക് ജിപി വഴി അമിത വണ്ണം കുറയ്ക്കുന്നതിനായുള്ള മരുന്നുകൾ ലഭ്യമാകുന്നതിനെ പറ്റി മലയാളം യുകെ നേരത്തെ റിപ്പോർട്ട് ചെയ്‌തിരുന്നു. ഇപ്പോഴിതാ ഇത്തരത്തിൽ ലഭ്യമാകുന്ന മരുന്നുകൾ ഗുരുതരമായ പാർശ്വഫലങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുകയാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിലൂടെ ഭക്ഷണം ദഹിക്കുന്നത് മന്ദഗതിയിലാക്കിയാണ് മരുന്ന് ശരീര വണ്ണം കുറയ്ക്കാൻ സഹായിക്കുന്നത്.

മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്റ്റ്സ് റെഗുലേറ്ററി ഏജൻസി (എംഎച്ച്ആർഎ)യുടെ റിപ്പോർട്ട് അനുസരിച്ച് മൗഞ്ചാരോ, വെഗോവി, ഒസെംപിക് എന്നിവ ഉൾപ്പെടുന്ന മരുന്നുകളുടെ ഗ്രൂപ്പ് പാൻക്രിയാസിന്റെ വീക്കവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പറയുന്നു. എം എച്ച് ആർ എയുടെ കണക്കനുസരിച്ച്, മൗഞ്ചാരോയുമായി ബന്ധപ്പെട്ട് 181 അക്യൂട്ട് അല്ലെങ്കിൽ ക്രോണിക് പാൻക്രിയാറ്റിസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ അഞ്ചു പേർക്ക് രോഗം വന്നതിന് പിന്നാലെ ജീവൻ നഷ്‌ടമായി. വെഗോവിയും ഒസെംപിക്കും ഉപയോഗിച്ചത് മൂലം 113 പാൻക്രിയാറ്റിസ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്‌.

അമിത വണ്ണം മൂലമുള്ള കൂടുതൽ ആരോഗ്യപ്രശനമുള്ളവർക്കായിരിക്കും തുടക്കത്തിൽ മരുന്ന് നൽകി തുടങ്ങുന്നത്. ബോഡി മാസ് ഇൻഡക്സ് (BMI) സ്കോർ 40 ൽ കൂടുതലുള്ളവർക്കും, ടൈപ്പ് 2 പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം, ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ തുടങ്ങിയ പൊണ്ണത്തടിയുമായി ബന്ധപ്പെട്ട കുറഞ്ഞത് നാല് ആരോഗ്യപ്രശ്നങ്ങളുള്ളവർക്കും ആണ് തുടക്കത്തിൽ മരുന്ന് നൽകുന്നത്. യുകെയിലെ ഏകദേശം 1.5 ദശലക്ഷം ആളുകൾ ഇതിനകം തന്നെ ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകൾ കഴിക്കുന്നുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇവ സ്പെഷ്യലിസ്റ്റ് വെയ്റ്റ് ലോസ് സർവീസസ് വഴിയോ സ്വകാര്യ കുറിപ്പടി വഴിയോ ആണ്‌ ആവശ്യക്കാർക്ക് നൽകുന്നത്. ഒസെംപിക്, വെഗോവി, മൗഞ്ചാരോ തുടങ്ങിയ ശരീര ഭാരം കുറയ്ക്കാനുള്ള മരുന്നുകൾ കഴിക്കുന്നത് വഴി ജനിതക സവിശേഷതകൾ പാൻക്രിയാറ്റിസ് വരാനുള്ള സാധ്യതയെ കുറിച്ച് MHRA-യും ജിനോമിക്സ് ഇംഗ്ലണ്ടും അന്വേഷിച്ച് വരികയാണിപ്പോൾ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കവൻട്രിയിൽ ഏഴു വയസുകാരൻെറ അപ്രതീക്ഷിത വേർപാടിൻെറ ഞെട്ടലിലാണ് യുകെ മലയാളികൾ. എന്നും വരുന്നത് പോലെ സ്‌കൂളിൽ പോയി വന്നതായിരുന്നു ഏഴു വയസുകാരനായ റൂഫസ് കുര്യന്‍. വീട്ടിൽ വന്നതിന് പിന്നാലെ പനിയുടെ ലക്ഷണം കാണിച്ചതിനാൽ മരുന്ന് കഴിച്ച് കിടന്നുറങ്ങി. ശരീരത്തില്‍ തടിപ്പുകള്‍ കണ്ടപ്പോള്‍ അല്പം ആശങ്ക തോന്നിയെങ്കിലും നേഴ്‌സായ അമ്മയ്ക്കും അതൊരു സാധാരണ പനിയായി മാത്രമാണ് തോന്നിയത്. എന്നാൽ അർധരാത്രിയോടെ കുട്ടിക്ക് കലശലായ ക്ഷീണവും ബുദ്ധിമുട്ടും തോന്നിയതിന് പിന്നാലെ അടുത്തുള്ള ആശുപത്രിയിൽ കുട്ടിയെ കൊണ്ടുവരികയായിരുന്നു.

കവന്‍ട്രി യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ എ ആന്‍ഡ് ഇ യില്‍ എത്തി വൈകാതെ തന്നെ കുട്ടി മരിക്കുകയായിരുന്നു. പെട്ടെന്നുണ്ടായ വേർപാടിൻെറ ഞെട്ടലിലും ദുഃഖത്തിലാണ് കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും ഇപ്പോൾ. സാധാരണ പനിയുമായി സ്‌കൂളില്‍ നിന്നെത്തിയ കുഞ്ഞ് ആശുപത്രിയില്‍ എത്തിച്ചിട്ടും മരിച്ചെന്ന വാര്‍ത്ത യുകെ മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ്.

ഗള്‍ഫില്‍ നിന്നും ഒന്നര വര്‍ഷം മുൻപ് മാത്രമാണ് റൂഫസും കുടുംബവും യുകെയിൽ എത്തിയത്. ആലപ്പുഴ സ്വദേശികളാണ് റൂഫസിന്റെ മാതാപിതാക്കളായ കുര്യന്‍ വര്‍ഗീസും ഷിജി തോമസും. ഏക സഹോദരന്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്.

റൂഫസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഉണ്ടെന്ന വ്യാജ സന്ദേശത്തെ തുടർന്ന് യുകെ മലയാളി കുടുംബം അനുഭവിക്കേണ്ടി വന്നത് നരകയാതന . യുകെയിൽ നിന്ന് ജന്മ നാട്ടിലേയ്ക്ക് അവധി ആഘോഷിക്കാൻ തിരിച്ച മൂവാറ്റുപുഴ സ്വദേശിയായ ജിജോ ഡാനിയലും കുടുംബവും ആണ് ദുരിതത്തിൽ ആയത്. ശനിയാഴ്ച വൈകിട്ട് 8. 15 ന് യാത്ര പുറപ്പെട്ട അവർ കൊച്ചിയിലെത്തിയത് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ്. സാധാരണഗതിയിൽ 15 മണിക്കൂർ കൊണ്ട് കൊച്ചിയിൽ എത്തേണ്ട സ്ഥാനത്ത് 63 മണിക്കൂറാണ് ഇവർക്ക് യാത്ര ചെയ്യേണ്ടി വന്നത്.

ഞായർ രാവിലെ 6ന് ഇവർ സഞ്ചരിച്ച വിമാനം സൗദി അറേബ്യയുടെ മുകളിൽ പറക്കുമ്പോൾ ബോംബു ഭീഷണിയുണ്ടായതിനെ തുടർന്ന് അടിയന്തരമായി റിയാദിൽ ഇറക്കുകയായിരുന്നു. വിമാനത്തിന്റെ ശുചിമുറിയിൽ ടിഷ്യു പേപ്പറിൽ എഴുതിയ നിലയിലായിരുന്നു ബോംബ് ഭീഷണി. ക്യാബിൻ ബാഗേജു പോലും എടുപ്പിക്കാതെ എല്ലാവരെയും അന്നു വൈകിട്ടു വരെ ടെർമിനലിൽ ഇരുത്തി. ബോംബ് പരിശോധന പൂർത്തിയാക്കി രാത്രിയോടെ എല്ലാവരെയും സമീപത്തെ ഹോട്ടലിലേക്കു മാറ്റി. തിങ്കൾ രാവിലെ 5 മണിയോടെ വിമാനത്താവളത്തിൽ എത്തിച്ചെങ്കിലും ബാഗുകളെല്ലാം ഒരിക്കൽക്കൂടി പരിശോധിച്ചാണ് വിമാനം പുറപ്പെട്ടത്. ന്യൂഡൽഹിയിൽ എത്തിയത് രാത്രി 7.10ന്.

ദുരിതം ഇവിടെ കൊണ്ട് അവസാനിച്ചില്ല . ന്യൂഡൽഹിയിൽ നിന്നുള്ള കൊച്ചി കണക്‌ഷൻ ഫ്ലൈറ്റ് കിട്ടിയില്ല. ചൊവ്വ രാവിലെ 5നുള്ള കൊച്ചി വിമാനത്തിൽ ആണ് യാത്ര തുടർന്നത്. രാവിലെ 8.10നു കൊച്ചി വിമാനത്താവളത്തിനു മുകളിൽ എത്തിയെങ്കിലും മോശം കാലാവസ്ഥ കാരണം ഇറങ്ങാൻ കഴിയാതെ വിമാനം ബെംഗളൂരുവിലേക്ക് തിരിച്ചു വിട്ടു. ഒടുവിൽ ഇന്നലെ ഉച്ചയ്ക്കു 12 മണിയോടെ കൊച്ചിയിൽ വിമാനമിറങ്ങുമ്പോൾ യുകെയിൽ നിന്ന് യാത്ര ആരംഭിച്ചിട്ട് 63 മണിക്കൂർ പിന്നിട്ടിരുന്നു. ജിജോയ്ക്ക് ഒപ്പം ഭാര്യ ബിന്ദുവും മൂത്തമകൻ ജോവനും ഉണ്ടായിരുന്നു.

ജൂൺ 12 ന് അഹമ്മദാബാദിൽ 270 പേരുടെ മരണത്തിനിടയാക്കിയ എയർ ഇന്ത്യ ബോയിംഗ് ഡ്രീംലൈനർ അപകടത്തെ തുടർന്ന് ഉണ്ടായ ബോംബ് ഭീക്ഷണി കടുത്ത ആശങ്കയാണ് യാത്രക്കാരിൽ സൃഷ്ടിച്ചത് സൃഷ്ടിച്ചത്. അഹമ്മദാബാദ് അപകടത്തെ തുടർന്ന് എയർ ഇന്ത്യയുടെ ബോയിംഗ് 787, 777 വിമാനങ്ങളുടെ പരിശോധന വർദ്ധിപ്പിക്കാൻ ഇന്ത്യയുടെ വ്യോമയാന റെഗുലേറ്റർ ഉത്തരവിട്ടിരുന്നു. ഇത് വിമാനങ്ങൾ റദ്ദാക്കുന്നതിനും അന്താരാഷ്ട്ര വൈഡ്-ബോഡി പ്രവർത്തനങ്ങളിൽ 15 ശതമാനം കുറവുണ്ടാക്കുന്നതിനും കാരണമായി. ഇന്ത്യയിൽ വ്യാജ ബോംബ് ഭീഷണികൾ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. 2024 ജനുവരി മുതൽ നവംബർ വരെ ഏകദേശം 1,000 എണ്ണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത് . മുൻ വർഷത്തേക്കാൾ പത്തിരട്ടി വർധനവാണ് ഇത് എന്നാണ് കണക്കുകൾ കാണിക്കുന്നത് .

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

ആണവ ബോംബുകൾ ഘടിപ്പിക്കാൻ കഴിയുന്ന യുദ്ധവിമാനങ്ങൾ വാങ്ങാൻ യുകെ നടപടി ആരംഭിച്ചു. 12 യുദ്ധവിമാനങ്ങളാണ് രാജ്യം സ്വന്തമാക്കുന്നത്. യുകെയുടെ ആണവായുധവുമായി ബന്ധപ്പെട്ട സൈനിക ശേഷിയുടെ ഏറ്റവും വലിയ ശക്തിപ്പെടുത്തലാണ് ഈ നീക്കമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞു.


പുതിയ എഫ്-35 എ ജെറ്റുകൾക്ക് പരമ്പരാഗത ആയുധങ്ങൾ വഹിക്കാൻ കഴിയും. ഇതോടെയൊപ്പം തന്നെ യുഎസ് നിർമ്മിത ആണവ ബോംബുകൾ വഹിക്കാനുള്ള കഴിവും ഉണ്ട്. ഈ ആഴ്ച നെതർലാൻഡിൽ നടക്കുന്ന നാറ്റോ ഉച്ചകോടിയിൽ പ്രധാനമന്ത്രി തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കും. യുഎസ്, ജർമ്മനി, ഇറ്റലി എന്നിവയുൾപ്പെടെ മറ്റ് ഏഴ് രാജ്യങ്ങൾക്ക് ഇതിനകം ഈ യുദ്ധവിമാനങ്ങൾ സ്വാന്തമായുണ്ട്. ഉക്രൈൻ -റഷ്യ യുദ്ധത്തിന്റെയും പശ്ചിമേഷ്യ സംഘർഷത്തിന്റെയും പശ്ചാത്തലത്തിൽ യുകെയുടെ ഈ തീരുമാനത്തിന്ന് ഒട്ടേറെ പ്രാധാന്യമുണ്ട്. ഈ കാലഘട്ടത്തിൽ നമുക്ക് ഇനി സമാധാനത്തെ നിസ്സാരമായി കാണാനാവില്ലന്നും അതുകൊണ്ടാണ് സർക്കാർ ദേശീയ സുരക്ഷയിൽ നിക്ഷേപം നടത്തുന്നതെന്നും പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ പറഞ്ഞു.


ആഴ്ചകളോളം നീണ്ടുനിന്ന നയതന്ത്ര സമ്മർദ്ദത്തിനും സഖ്യകക്ഷികളുമായുള്ള തീവ്രമായ ചർച്ചകൾക്കും ശേഷം 2035 ആകുമ്പോഴേക്കും ബ്രിട്ടൻ തങ്ങളുടെ ജിഡിപിയുടെ 5% പ്രതിരോധത്തിനായി ചെലവഴിക്കാൻ പ്രതിജ്ഞാബദ്ധമാകും എന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. 2027-28 ആകുമ്പോഴേക്കും രാജ്യത്തിന്റെ സാമ്പത്തിക ഉൽപ്പാദനത്തിന്റെ 2.5% പ്രതിരോധത്തിനായി ചെലവഴിക്കുമെന്ന് സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. യുകെ നിലവിൽ ജിഡിപിയുടെ ഏകദേശം 2.3% ആണ് പ്രതിരോധത്തിനായി ചെലവഴിക്കുന്നത്.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

2050 ഓടെ നെറ്റ് സീറോ ടാർഗെറ്റിൽ എത്താമെന്ന് യുകെ സർക്കാർ. 2030 ഉം അതിന് ശേഷവും ഉള്ള ഇടക്കാല കാർബൺ ബജറ്റുകൾ ഈ ലക്ഷ്യത്തിലേക്ക് എത്താൻ സഹായിക്കുമെന്ന് ക്ലൈമറ്റ് ചേഞ്ച് കമ്മിറ്റി പറയുന്നു. ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഉടനെ തന്നെ നടപടികൾ സ്വീകരിക്കണമെന്ന് സിസിസി പറയുന്നു. വൈദ്യുതിയെ ഗ്യാസിനേക്കാൾ വിലക്കുറവിൽ ലഭ്യമാക്കുന്ന തരത്തിൽ ഊർജ്ജ നികുതിയിൽ വരുത്തുന്ന മാറ്റം ഇതിൽ ഉൾപ്പെടുന്നു. ഏറെ പ്രതീക്ഷ നൽകുന്ന റിപ്പോർട്ടാണ് ക്ലൈമറ്റ് ചേഞ്ച് കമ്മിറ്റിയുടേതെന്ന് സിസിസിയുടെ ചെയർമാനായ പിയേഴ്സ് ഫോർസ്റ്റർ പറയുന്നു. അതേസമയം ആവശ്യമായ നടപടികൾ ഉടൻ തന്നെ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2019 ൽ കൺസർവേറ്റീവ് പ്രധാനമന്ത്രി തെരേസ മേ അവതരിപ്പിച്ച നെറ്റ് സീറോ അജണ്ട ടോറി നേതാവ് കെമി ബാഡെനോക്ക് റിഫോം പാർട്ടി എന്നിവരിൽ നിന്ന് വലിയ എതിർപ്പ് നേരിട്ടിരുന്നു. ടോറി നേതാവ് കെമി ബാഡെനോക്ക് യുകെയുടെ നെറ്റ് സീറോ നയത്തെ നിരന്തരം വിമർശിച്ചിരുന്നു. ഈ മാസം ആദ്യം നോർത്ത് സീയിലെ എണ്ണ, വാതക ഉൽപ്പാദനത്തിൽ ഏർപ്പെടുത്തിയിരുന്ന നികുതി റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

റീഫോം യുകെയുടെ ഡെപ്യൂട്ടി നേതാവായ റിച്ചാർഡ് ടൈസ് സർക്കാരിൻെറ പുതിയ നീക്കത്തെ “നെറ്റ് സ്റ്റുപ്പിഡ് സീറോ” എന്നാണ് വിശേഷിപ്പിച്ചത്. യുകെയുടെ കാലാവസ്ഥാ ലക്ഷ്യങ്ങളോട് ശക്തമായ എതിർപ്പും അദ്ദേഹം പ്രകടിപ്പിച്ചു. നെറ്റ് സീറോ എന്ന ലക്ഷ്യത്തിന് ലേബർ പാർട്ടിക്ക് പൊതു ജനങ്ങളുടെ പിന്തുണ ഉണ്ടെങ്കിലും നയത്തിൽ നിന്ന് പിന്മാറാനുള്ള സാധ്യതയും റിച്ചാർഡ് ടൈസ് എടുത്ത് കാട്ടി. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ, കാർബൺ ഉത്പാദനം കുറയ്ക്കുന്നതിനായി ലേബർ പാർട്ടി നിരവധി തീരുമാനങ്ങൾ എടുത്തിരുന്നു. കൂടാതെ, മുൻ സർക്കാരുകൾ അവതരിപ്പിച്ച ചില നയങ്ങളും യുകെയെ നെറ്റ് സീറോ എന്ന ലക്ഷ്യത്തിൽ എത്താൻ സഹായിച്ചെന്ന് ക്ലൈമറ്റ് ചേഞ്ച് കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗ്രേറ്റ് ബ്രിട്ടണിലെ മുതിർന്നവർ മൊബൈൽ ഫോണുകൾ ഉപയോഗിക്കാൻ ചെലവഴിക്കുന്ന സമയം ഒടുവിൽ ടിവി കാണുന്നതിനേക്കാൾ കൂടുതലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ശരാശരി ഒരു വ്യക്തി ഏകദേശം 7.5 മണിക്കൂറാണ് എല്ലാത്തരം സ്‌ക്രീനുകളും കാണുന്നതിനായി ചിലവഴിക്കുന്നത്. പുതിയ കണ്ടെത്തലുകൾ ശാരിരിക മാനസിക ആരോഗ്യത്തെ എത്രമാത്രം ബാധിക്കും എന്ന ആശങ്കയിലാണ് ആരോഗ്യവിദഗ്തർ. വാർഷിക ടച്ച്‌ പോയന്റ്‌സ് നടത്തിയ സർവേയിലൂടെയാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.

15 വയസോ അതിൽ കൂടുതലോ പ്രായമുള്ള ഒരു സാധാരണ വ്യക്തി പരമ്പര ടിവി (മൂന്ന് മണിക്കൂറും 16 മിനിറ്റും) കാണുന്നതിനേക്കാൾ കൂടുതൽ സമയം (മൂന്ന് മണിക്കൂറും 21 മിനിറ്റും) മൊബൈലിൽ ചെലവഴിക്കുന്നത് ഇതാദ്യമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദശകത്തിൽ മൊബൈൽ ഫോൺ ഉപയോഗത്തിൽ സ്ഥിരമായ വർധനവാണ് ഈ നിർണായക ഘട്ടത്തിലേക്ക് നയിച്ചത്. ഇത് ഒരു ദിവസം ഒരു മണിക്കൂർ 17 മിനിറ്റിൽ നിന്ന് ഏകദേശം മൂന്നിരട്ടിയായി. ടിവി കാണൽ താരതമ്യേന സ്ഥിരതയുള്ളതായി തുടരുന്നു. 2015 ൽ ശരാശരി ദൈനംദിന കാഴ്ചയുടെ അളവ് മൂന്ന് മണിക്കൂറും 23 മിനിറ്റും മാത്രമായിരുന്നു.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രാക്ടീഷണേഴ്‌സ് ഇൻ അഡ്വർടൈസിംഗ് (ഐപിഎ) പ്രസിദ്ധീകരിച്ച ഗവേഷണം പ്രകാരം 15 വയസ്സിനു മുകളിലുള്ളവർ ഒരു ദിവസം ശരാശരി 7.5 മണിക്കൂർ സ്‌ക്രീൻ അധിഷ്ഠിത പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ട്. മൊബൈൽ, ലാപ്‌ടോപ്പ്, ടാബ്‌ലെറ്റ്, ഗെയിം കൺസോളുകൾ, ടിവി കാണൽ എന്നിവയുൾപ്പെടെ ഒരു ദശാബ്ദം മുമ്പ് 6.5 മണിക്കൂറിൽ നിന്ന് ഉയർന്നാണ് ഈ നിലയിൽ എത്തിയത്. മീഡിയ ഉപഭോഗത്തിന്റെ പരിണാമത്തിൽ ഈ ഡേറ്റ ഒരു നാഴികക്കല്ലാണ് എന്ന് 2005 മുതൽ ടച്ച്‌പോയിന്റ്‌സ് സർവേ നടത്തുന്ന ഐപിഎയിലെ ഡെപ്യൂട്ടി റിസർച്ച് ഡയറക്ടർ ഡാൻ ഫ്ലിൻ പറഞ്ഞു. പരമ്പരാഗത ടിവിയുടെ മുന്നിൽ ഇരിക്കുന്നതിനുപകരം, യൂട്യൂബ്, ടിക് ടോക്ക്, നെറ്റ്ഫ്ലിക്സ് തുടങ്ങിയ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകൾ മൊബൈലിൽ കാണുന്നതിനും ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവയുൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ സ്ക്രോൾ ചെയ്യുന്നതിനും യുവതലമുറ കൂടുതൽ ഇഷ്ടപ്പെടുന്നതായും വിലയിരുത്തപ്പെടുന്നുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സെർവിക്കൽ സ്‌ക്രീനിംഗിന് വരാൻ വൈകിയ സ്ത്രീകൾക്ക് വീട്ടിൽ തന്നെ പരിശോധന നടത്താനുള്ള സൗകര്യം നൽകാൻ ഒരുങ്ങി എൻഎച്ച്എസ് ഇംഗ്ലണ്ട്. ജനുവരി മുതൽ ലഭ്യമാകുന്ന DIY ടെസ്റ്റ് കിറ്റുകളിൽ യോനിയിലെ ആവരണം തുടയ്ക്കാൻ നീളമുള്ള ഒരു കോട്ടൺ ബഡ് അടങ്ങിയതാണ്. മിക്ക സെർവിക്കൽ ക്യാൻസറുകൾക്കും കാരണമാകുന്ന ഹ്യൂമൻ പാപ്പിലോമ വൈറസിനെ തിരിച്ചറിയാനാണ് ഈ പരിശോധന നടത്തുക. 25 നും 64 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ഏതാനും വർഷങ്ങൾ കൂടുമ്പോൾ ഇത് നൽകാറുണ്ട്. എന്നാൽ അഞ്ച് ദശലക്ഷത്തിലധികം സ്ത്രീകൾ കൃത്യ സമയത്ത് ഈ ടെസ്റ്റ് ചെയ്യുന്നില്ലെന്ന് സർക്കാരിൻെറ കണക്കുകൾ സൂചിപ്പിക്കുന്നു.

ഇംഗ്ലണ്ടിലെ ആരോഗ്യ-സാമൂഹിക പരിപാലന വകുപ്പ്, ഗർഭാശയ പരിശോധനയിൽ സ്ത്രീകൾ പങ്കെടുക്കുന്നതിൽ തടസങ്ങൾ നേരിടാതിരിക്കാനാണ് ഇത്തരത്തിലുള്ള നടപടിയുമായി മുന്നോട്ട് വന്നിരിക്കുന്നത്. പലപ്പോഴും അസ്വസ്ഥത, സമയക്കുറവ്, മതപരമോ സാംസ്കാരികമോ ആയ വിശ്വാസങ്ങൾ തുടങ്ങിയ ഘടകങ്ങൾ സ്ത്രീകളെ ഈ പരിശോധന നടത്തുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നു. നിലവിൽ, യോഗ്യരായ സ്ത്രീകളിൽ 68.8% പേർ മാത്രമാണ് സെർവിക്കൽ ക്യാൻസർ സ്‌ക്രീനിംഗ് ഓഫർ സ്വീകരിക്കുന്നത്.

പ്രീ-പെയ്ഡ് റിട്ടേൺ പോസ്റ്റേജുമായി പായ്ക്ക് ചെയ്തിരിക്കുന്ന ഈ കിറ്റുകൾ, സ്ത്രീകൾക്ക് വീട്ടിൽ തന്നെ സാമ്പിൾ ശേഖരിക്കാൻ അനുവദിക്കുന്നു. HPV കണ്ടെത്തിയാൽ, ക്യാൻസറിനെ സൂചിപ്പിക്കുന്ന ഏതെങ്കിലും കോശ മാറ്റങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുന്നതിനായി ഇത്തരക്കാരെ കൂടുതൽ പരിശോധനകൾക്കായി റഫർ ചെയ്യും. അടുത്തിടെ നടത്തിയ ഒരു പരീക്ഷണത്തിൽ, മൂന്ന് വർഷത്തിനുള്ളിൽ ഹോം കിറ്റുകൾ ഉപയോഗിക്കുന്നത് സ്‌ക്രീനിംഗ് സ്വീകാര്യത 77% ആയി ഉയർത്തുമെന്ന് കണ്ടെത്തി. അതിജീവന നിരക്ക് മെച്ചപ്പെടുത്തുന്നതിൽ നേരത്തെയുള്ള രോഗനിർണ്ണയത്തിന്റെ പ്രാധാന്യം ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് എടുത്ത് കാട്ടി. വീട്ടിൽ തന്നെ പരിശോധന നടത്തുന്നത് സെർവിക്കൽ ക്യാൻസറിൻെറ നിരക്ക് കുറയ്ക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുമെന്ന് ക്യാൻസർ റിസർച്ച് യുകെ മേധാവി മിഷേൽ മിച്ചൽ പറഞ്ഞു.

 ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻ എച്ച് എസിലെ പ്രസവ യൂണിറ്റുകളെ കുറിച്ചുള്ള പരാതികൾ അടിയന്തര പ്രാധാന്യത്തോടെ അന്വേഷിക്കുമെന്ന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പ്രഖ്യാപിച്ചു. മെറ്റേണിറ്റി സർവീസുകൾ കാര്യക്ഷമല്ലെന്നും അനാവശ്യമായ ഫണ്ട് ചിലവഴിക്കൽ നടക്കുന്നുണ്ടെന്നും ഉള്ള പരാതികൾ വ്യാപകമായി ഉയർന്നുവന്നിരുന്നു. എല്ലാ വിഷയങ്ങളെ കുറിച്ചും സമൂലമായ ഒരു അന്വേഷണത്തിനാണ് സർക്കാർ തലത്തിൽ തീരുമാനം കൈകൊണ്ടിരിക്കുന്നത്. തിങ്കളാഴ്ച നടന്ന റോയൽ കോളേജ് ഓഫ് ഒബ്സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റുകളുടെ (RCOG) വാർഷിക സമ്മേളനത്തിൽ സംസാരിച്ച അവസരത്തിലാണ് അദ്ദേഹം സുപ്രധാനമായ തീരുമാനം പ്രഖ്യാപിച്ചത്.


രാജ്യത്തെ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച 10 സേവനങ്ങളുടെയും മുഴുവൻ പ്രസവ സംവിധാനത്തിൻെറയും അന്വേഷണം അടിയന്തിരമായി പരിശോധിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തെറ്റായ ചികിത്സയുടെ പേരിൽ നൽകിയ പിഴ തുകയേക്കാൾ കുറവായിട്ടുള്ളതാണ് അന്വേഷണത്തിന് ചിലവഴിക്കുന്നതെന്ന് ആരോഗ്യ സെക്രട്ടറി പറഞ്ഞു. എൻ‌എച്ച്‌എസ് ട്രസ്റ്റുകളിലുടനീളമുള്ള ജീവനക്കാരുടെയും പ്രത്യേക ഉപകരണങ്ങളുടെയും അഭാവം പോലുള്ള പ്രസവ സുരക്ഷയിലെ പരാജയങ്ങൾക്ക് കാരണമാകുന്ന ഘടകങ്ങളെയാണ് അന്വേഷണത്തിൽ പരിശോധിക്കുന്നത്. കറുത്ത വർഗക്കാരായ സ്ത്രീകൾ ഗർഭാവസ്ഥയിലോ ജനനത്തിനു തൊട്ടുപിന്നാലെയോ വെളുത്ത വംശജരായ സ്ത്രീകളെ അപേക്ഷിച്ച് മരിക്കാനുള്ള സാധ്യത മൂന്നിരട്ടി വരെ കൂടുതലാണെന്ന വസ്തുത പോലുള്ള പ്രസവ പരിചരണത്തിലെ വംശീയ അസമത്വങ്ങളെ കുറിച്ചും അന്വേഷണം പരിശോധിക്കും.


കഴിഞ്ഞ ദിവസങ്ങളിൽ ഇംഗ്ലണ്ടിലെ പല ആശുപത്രികളിലും മെറ്റേണിറ്റി വിഭാഗങ്ങൾ തരംതാഴ്ത്തലിന് വിധേയമായിരുന്നു. പല ആശുപത്രികളിലെയും പ്രസവ ശുശ്രൂഷ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും അപകടത്തിന് കാരണമാകുമെന്നത് തിരിച്ചറിഞ്ഞ് ഹെൽത്ത് കെയർ റെഗുലേറ്റർ ആണ് ഈ നടപടി സ്വീകരിച്ചത്. ലീഡ്സിലെ രണ്ട് ആശുപത്രികളിലെ മെറ്റേണിറ്റി സർവീസുകളെ നല്ലത് എന്ന വിഭാഗത്തിൽനിന്ന് അപര്യാപ്തം എന്ന നിലയിലേയ്ക്ക് തരംതാഴ്ത്തിയിരുന്നു . പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തണമെന്ന് കാണിച്ച് ഇംഗ്ലണ്ടിന്റെ റെഗുലേറ്റർ ഇപ്പോൾ പല ട്രസ്റ്റുകൾക്കും മുന്നറിയിപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്.

 ന്യൂസ് ഡെസ്ക്, മലയാളം യുകെ

2035 ആകുമ്പോഴേക്കും പ്രതിരോധ ചെലവ് ജിഡിപിയുടെ 5% ആയി ഉയർത്താൻ തീരുമാനിച്ച് ബ്രിട്ടൻ. ആഗോള സംഘർഷങ്ങൾ വർദ്ധിക്കുകയും യൂറോപ്പ് സ്വന്തം സൈനിക ശക്തിയെ കൂടുതൽ ആശ്രയിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ബ്രിട്ടൻെറ ഈ നീക്കം. നാറ്റോ ഉച്ചകോടിക്ക് മുന്നോടിയായാണ് പ്രധാനമന്ത്രി കിയർ സ്റ്റാർമർ പ്രഖ്യാപനം നടത്തിയത്. നാറ്റോയുടെ പുതിയ പ്രതിരോധ ചെലവ് ലക്ഷ്യങ്ങളുമായി ഈ പ്രതിജ്ഞ പൊരുത്തപ്പെടുന്നുണ്ടെങ്കിലും, പോളണ്ട് പോലുള്ള ചില സഖ്യകക്ഷികളെ അപേക്ഷിച്ച് പതുക്കെ ലക്ഷ്യത്തിലെത്താനാണ് ബ്രിട്ടൻ പദ്ധതിയിടുന്നത്.

5% കണക്കിൽ സൈന്യം, ആയുധങ്ങൾ തുടങ്ങിയ പതിവ് പ്രതിരോധ ചെലവുകൾക്കായി 3.5 ശതമാനവും സൈബർ സുരക്ഷ പോലുള്ള അടിയന്തര സേവനങ്ങൾക്കായി 1.5 ശതമാനവും ഉൾപ്പെടും. ബ്രിട്ടൻെറ ഈ തീരുമാനത്തെ സൈനിക നേതാക്ക പിന്തുണയ്ക്കാൻ സാധ്യതയുണ്ട്. ലേബർ എംപിമാരിൽ നിന്നും സൈനിക നേതാക്കളിൽ നിന്നും പ്രതിരോധ ചെലവ് വർധിപ്പിക്കാൻ ചാൻസലർ റേച്ചൽ റീവ്സിന് മേൽ സമ്മർദ്ദം ഉണ്ടായിരുന്നു. ഇത്തരത്തിൽ ഒരു നീക്കം ഉടൻ സ്വീകരിച്ചില്ലെങ്കിൽ യുകെ മറ്റ് നാറ്റോ രാജ്യങ്ങളെക്കാൾ പിന്നിലാകുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.

ഹേഗിൽ നടക്കുന്ന നാറ്റോ ഉച്ചകോടിക്ക് മുന്നോടിയായാണ് സർക്കാർ ഈ പ്രഖ്യാപനം അവതരിപ്പിച്ചിരിക്കുന്നത്. ഉച്ചകോടിയിൽ ലോകമെമ്പാടുമുള്ള നേതാക്കളും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പങ്കെടുക്കും. യുകെയുടെ പുതിയ ദേശീയ സുരക്ഷാ തന്ത്രം പുറത്തിറക്കുന്നതിന് തൊട്ടുമുമ്പാണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. നിലവിൽ, യുകെ ജിഡിപിയുടെ ഏകദേശം 2.3 % പ്രതിരോധത്തിനായി ചെലവഴിക്കുന്നുണ്ട്. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളും ഉക്രെയ്നിലെ തുടർച്ചയായ യുദ്ധവും ഉൾപ്പെടെയുള്ള വർദ്ധിച്ചുവരുന്ന ആഗോള സംഘർഷങ്ങൾക്കിടയിലാണ് ഇത്തവണത്തെ ഉച്ചകോടി.

 ന്യൂസ് ഡെസ്ക്, മലയാളം യുകെ

പാലസ്തീൻ അനുകൂല സംഘടനകൾ നടത്തുന്ന പ്രതിഷേധങ്ങളും പ്രവർത്തനങ്ങളും ദേശവിരുദ്ധ സ്വഭാവം കൈക്കൊള്ളുന്നതിനെ ശക്തമായി എതിർക്കുമെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ പറഞ്ഞു. ഇത്തരം നടപടികളെ ഭീകരവിരുദ്ധ നിയമപ്രകാരം നിരോധിക്കാനാണ് തീരുമാനം. പാർലമെന്റിൽ നിയമം പാസായാൽ പാലസ്തീൻ അനുകൂല ഗ്രൂപ്പുകാരുടെ അംഗത്വവും പിന്തുണയും നിയമവിരുദ്ധമാകും.

ഓക്സ്ഫോർഡ്ഷയറിലെ ആർ‌എ‌എഫ് ബ്രൈസ് നോർട്ടണിലേക്ക് പാലസ്തീൻ അനുകൂല സംഘടന പ്രവർത്തകർ അതിക്രമിച്ചു കയറി രണ്ട് സൈനിക വിമാനങ്ങളിൽ ചുവപ്പ് പെയിന്റ് സ്പ്രേ ചെയ്തതിന് ദിവസങ്ങൾക്ക് ശേഷമാണ് കർശന നടപടി സ്വീകരിക്കാൻ സർക്കാർ തീരുമാനിക്കുന്നത്. ഈ സംഭവത്തെ അപമാനകരം എന്നാണ് കൂപ്പർ വിളിച്ചത് . സെൻട്രൽ ലണ്ടനിൽ ഒരു സംഘം ഒരു പ്രതിഷേധ പ്രകടനം നടത്തിയപ്പോഴാണ് കൂപ്പറിന്റെ പ്രഖ്യാപനം വന്നത്. പാലസ്തീൻ അനുകൂല പ്രകടനത്തിൽ നൂറുകണക്കിന് പേർ പങ്കെടുക്കുകയും പോലീസുമായുള്ള സംഘർഷം പൊട്ടിപുറപ്പെട്ടതിനെ തുടർന്ന് 13 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

യുകെയുടെ പ്രതിരോധ സംരംഭം രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്ക് നിർണായകമാണെന്നും ആ സുരക്ഷയെ അപകടത്തിലാക്കുന്നവരെ ഈ സർക്കാർ വെച്ചു പൊറുപ്പിക്കില്ലന്നും അവർ കൂട്ടിച്ചേർത്തു.
നടപടികൾ പലസ്തീൻ ആക്ഷന് മാത്രമാണെന്നും നിയമപരമായ പ്രതിഷേധ ഗ്രൂപ്പുകളെയും മിഡിൽ ഈസ്റ്റിനെ കുറിച്ച് പ്രചാരണം നടത്തുന്ന മറ്റുള്ളവരെയും ബാധിക്കുന്നില്ലെന്നും അവർ പറഞ്ഞു. പലസ്തീൻ അനുകൂല ഗ്രൂപ്പുകൾ, ഇസ്രായേൽ ഗവൺമെന്റിന്റെ നടപടികളെ എതിർക്കുന്നവർ, യുകെയുടെ വിദേശനയത്തിൽ മാറ്റങ്ങൾ ആവശ്യപ്പെടുന്നവർ എന്നിവരുൾപ്പെടെ സമാധാനപരമായി പ്രതിഷേധിക്കാൻ ആഗ്രഹിക്കുന്നവർക്ക് അത് തുടരാൻ കഴിയേണ്ടത് വളരെ പ്രധാനമാണ് എന്ന് കൂപ്പർ പറഞ്ഞു.

Copyright © . All rights reserved