Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ എൻഎച്ച്എസിന് പുറത്തേക്ക് സ്വകാര്യമായി സേവനം ചെയ്യുന്ന കുടുംബഡോക്ടർമാരുടെ എണ്ണം വേഗത്തിൽ ഉയരുന്നതായി കെയർ ക്വാളിറ്റി കമ്മീഷൻ (CQC) കണക്കുകൾ വ്യക്തമാക്കുന്നു. 2025 അവസാനം വരെ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 1,238 പുതിയ “ഇൻഡിപെൻഡന്റ് കൺസൾട്ടിംഗ് ഡോക്ടർമാർ” രജിസ്റ്റർ ചെയ്തപ്പോൾ, അതിന് മുൻപത്തെ അഞ്ച് വർഷത്തിൽ ഇത് 396 മാത്രമായിരുന്നു. അതായത് ഇൻഡിപെൻഡന്റ് കൺസൾട്ടിംഗ് ഡോക്ടർമാരുടെ എണ്ണത്തിൽ 212% വർധനവാണ് ഉണ്ടായിരിക്കുന്നത്. 2024 മുതൽ 2025 വരെ മാത്രം 58% ഉയർച്ചയാണ് രേഖപ്പെടുത്തിയത്. ലെയിംഗ്ബ്യൂസൺ റിപ്പോർട്ട് പ്രകാരം 2024-ൽ ജിപി കൺസൾട്ടേഷനുകളിൽ 13% സ്വകാര്യമായിരുന്നു; രണ്ട് പതിറ്റാണ്ട് മുൻപ് ഇത് 3% മാത്രമായിരുന്നു. സെപ്റ്റംബർ 2025 നിലവാരത്തിൽ 6,229 എൻഎച്ച്എസ് ജിപി പ്രാക്ടീസുകൾ പ്രവർത്തിക്കുന്നു.

എസെക്സിലെ സാഫ്രൺ വാൾഡനിൽ പ്രവർത്തിക്കുന്ന ഡോ. യവോൺ ഗിർഗിസ്-ഹന്ന പറയുന്നു, “പൂർണകാല എൻഎച്ച്എസ് ജിപിയായി തുടരാൻ കഴിയില്ല; ഒരു ദിവസം 30 നേരിട്ടുള്ള സന്ദർശനങ്ങളും, ഫോൺ കോളുകളും, പേപ്പർവർക്കും കഴിഞ്ഞാൽ ക്ഷീണം താങ്ങാനാകില്ല.” 20 മിനിറ്റിന് £129 മുതൽ ഫീസ് ഈടാക്കുന്ന സ്വകാര്യ കൺസൾട്ടേഷനുകളിൽ ഒരു മണിക്കൂർ വരെ സമയം നൽകാനാകുന്നതാണ് രോഗികൾക്ക് ആകർഷണം. വാർഷികമായി ഓരോ രോഗിക്കും ഏകദേശം £120 ബജറ്റിൽ 20–30 തവണ എത്തുന്നവരെ കൈകാര്യം ചെയ്യേണ്ടി വരുന്ന സാഹചര്യത്തിൽ എൻഎച്ച്എസിലെ സമ്മർദ്ദം വൻതോതിലാണ് എന്നതാണ് അവരുടെ വിലയിരുത്തൽ. ഹെർട്ഫോർഡ്ഷെയറിലെ ലെച്ച്വർത്തിൽ ഫാർമസിയിൽ സ്വകാര്യമായി പ്രവർത്തിക്കുന്ന ഡോ. കരൻ ബെൻസൺ പറയുന്നത്, ഇടവിടയില്ലാത്ത തടസ്സങ്ങളില്ലാതെ കൂടുതൽ ശാന്തമായ അന്തരീക്ഷത്തിൽ രോഗികളെ കാണാനാകുന്നത് വലിയ ആശ്വാസമാണെന്നാണ്.

രോഗികളിൽ പലരും ദീർഘകാലം കാത്തിരിക്കേണ്ടി വരുന്നതും, ഓരോ തവണയും വ്യത്യസ്ത ഡോക്ടർമാരെ കാണേണ്ടിവരുന്നതും അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് പറയുന്നു. 51-കാരിയായ വാനെസാ റവാസോട്ടി എൻഎച്ച്എസ് അപോയിന്റ്മെന്റ് വൈകിയതോടെ രോഗം മൂർജ്ജനാവസ്ഥയിൽ ആയതായി പറയുന്നു. 85-കാരനായ ഐയൻ മില്ലർക്ക് പരിചിതനായ ഡോക്ടറുമായി കൂടുതൽ സമയം സംസാരിക്കാൻ കഴിയുന്നതാണ് സ്വകാര്യ ചികിത്സ തിരഞ്ഞെടുക്കാൻ കാരണമായി പറയുന്നത്.

എൻഎച്ച്എസിലെ വർധിച്ചുവരുന്ന സമ്മർദ്ദം പല ഡോക്ടർമാരെയും സ്വകാര്യപ്രവർത്തനത്തിലേക്ക് തിരിയാൻ പ്രേരിപ്പിക്കുകയാണെന്നാണ് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (BMA) പ്രതിനിധി ഡോ. ഒലിവർ ഡെന്റൺ അഭിപ്രായപ്പെടുന്നത്. കൂടുതൽ രോഗികൾ സ്വകാര്യ ചികിത്സ തേടുന്നത് എൻഎച്ച്എസ് ജനറൽ പ്രാക്ടീസിൽ പ്രശ്നങ്ങളുണ്ടെന്ന സൂചനയാണെന്ന് എൻഎച്ച്എസ് ജിപിയായ ഡോ. ഡയാന ഹണ്ടർ ചൂണ്ടിക്കാട്ടി. 2026/27 ജിപി കരാറിന്റെ ഭാഗമായി £292 മില്യൺ റിംഗ്ഫെൻസ് ചെയ്യുമെന്നും, മൊത്തം £485 മില്യൺ വർധന അനുവദിച്ചിട്ടുണ്ടെന്നും എൻഎച്ച്എസ് ഇംഗ്ലണ്ട് ദേശീയ ഡയറക്ടർ അമാണ്ട ഡോയൽ അറിയിച്ചു. ഹെൽത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് “എൻഎച്ച്എസിന്റെ മുന്നിലെ വാതിൽ ശരിയാക്കുകയാണ്” എന്നു പ്രതികരിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ ∙ കോവിഡ് മഹാമാരിക്ക് ശേഷം ബ്രിട്ടനിലെ സാമ്പത്തിക സാഹചര്യം മെച്ചപ്പെട്ടിട്ടും ജനങ്ങളുടെ ജീവിതതൃപ്തിയിൽ ശ്രദ്ധേയമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന കാണിക്കുന്ന ഔദ്യോഗിക കണക്കുകൾ പുറത്തുവന്നു . ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പുറത്തിറക്കിയ വ്യക്തിഗത ക്ഷേമ സർവേ പ്രകാരം, ശരാശരി ജീവിതതൃപ്തി കോവിഡ് മുമ്പുണ്ടായിരുന്ന ഉയർന്ന നിലയിൽ എത്താനായിട്ടില്ലന്ന വസ്തുതയാണ് ചൂണ്ടിക്കാണിക്കുന്നത് . 2021 മുതൽ വ്യക്തിപരമായി ജിഡിപി ഉയർന്നെങ്കിലും 2025-ലെ മൂന്നും നാലും പാദങ്ങളിൽ ജിഡിപി ഓരോ വ്യക്തിക്കും കുറവായിരുന്നു . ഇതോടൊപ്പം സർക്കാരിനോടുള്ള വിശ്വാസവും താഴ്ന്ന നിലയിൽ തന്നെയാണ്. 2025 ഡിസംബർ മുതൽ 2026 ജനുവരി വരെ ഗ്രേറ്റ് ബ്രിട്ടനിലെ വെറും 21.9% മുതിർന്നവരാണ് സർക്കാരിൽ വിശ്വാസം പ്രകടിപ്പിച്ചത്.

കോവിഡ് കാലഘട്ടമായ 2020 – 21ൽ ജീവിതത്തിൽ അതൃപ്തി രേഖപ്പെടുത്തിയവരുടെ എണ്ണം കുത്തനെ ഉയർന്നു. 2021 ആദ്യ മൂന്ന് മാസങ്ങളിൽ 16 വയസിന് മുകളിലുള്ളവരിൽ 6.4% പേർ ആണ് ജീവിതത്തിൽ ‘വളരെ അതൃപ്തി’യുണ്ടെന്ന് രേഖപ്പെടുത്തിയത് . ഒൻപത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. തുടർന്ന് ഈ നിരക്ക് കുറച്ച് കുറഞ്ഞെങ്കിലും ഏകദേശം 5% നിരക്കിൽ തന്നെ തുടരുകയാണ്. 2025 ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കണക്കുകൾ പ്രകാരം 5.1% പേർ ഇപ്പോഴും വളരെ അതൃപ്തരാണെന്ന് ആണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത് . 45 മുതൽ 64 വയസ്സ് വരെയുള്ളവരാണ് ഏറ്റവും കൂടുതൽ അസന്തുഷ്ടർ. 30-34 പ്രായക്കാർക്കിടയിലാണ് ഏറ്റവും കുറഞ്ഞ അതൃപ്തി രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ‘വളരെ ഉയർന്ന ജീവിതതൃപ്തി’ രേഖപ്പെടുത്തിയവരുടെ വിഹിതം 2024 ജൂലൈ-സെപ്റ്റംബർ കാലയളവിലെ 25.5%ൽ നിന്ന് 2025 അതേ കാലയളവിൽ 26.7% ആയി നേരിയ ഉയർച്ചയും രേഖപ്പെടുത്തിയിട്ടുണ്ട്.

ജനങ്ങളുടെ ആരോഗ്യസ്ഥിതിയിലും ഇടിവ് തുടരുന്നതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ചൂണ്ടിക്കാട്ടുന്നു. 2020 അവസാനത്തിൽ 76% ആയിരുന്ന ‘നല്ല അല്ലെങ്കിൽ വളരെ നല്ല ആരോഗ്യസ്ഥിതി’ രേഖപ്പെടുത്തിയവരുടെ എണ്ണം 2025 അവസാന പാദത്തിൽ 70.9% ആയി കുറഞ്ഞു. മഹാമാരിക്ക് ശേഷമുള്ള സ്ഥിരമായ ആരോഗ്യ ഇടിവിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ദീർഘകാല അസുഖം മൂലമുള്ള സാമ്പത്തിക പ്രശ്നങ്ങളും വർധിച്ചിരിക്കുകയാണ്. വിലക്കയറ്റം 3% ആയി കുറഞ്ഞതും പലിശനിരക്കുകൾ ക്രമേണ താഴ്ന്നതും ഉണ്ടായിട്ടും ഉപഭോക്തൃ ആത്മവിശ്വാസം മങ്ങിയ നിലയിലാണ്. ജിഎഫ്‌കെ നടത്തിയ സർവേയിൽ ഫെബ്രുവരിയിൽ ഉപഭോക്തൃ ആത്മവിശ്വാസം മൂന്ന് മാസത്തിനിടയിൽ ആദ്യമായി ഇടിഞ്ഞതായി കണ്ടെത്തി. വ്യക്തിഗത ധനകാര്യസ്ഥിതി, കടബാധ്യത, ഭാവിയിലെ സാമ്പത്തിക സാധ്യതകൾ, സേവിംഗ്സ് എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ തുടരുന്നതായും എസ് ആൻഡ് പി ഗ്ലോബൽ റിപ്പോർട്ട് ചെയ്തു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

109 വർഷം മുൻപ് മുത്തച്ഛൻ നൽകിയ കടം തിരിച്ചുകിട്ടാൻ ബ്രിട്ടനെതിരെ നിയമനടപടിക്ക് ഒരുങ്ങി മധ്യപ്രദേശ് സ്വദേശിയായ വിവേക് റുത്തിയ വാർത്തകളിൽ ഇടം പിടിച്ചു . സെഹോർ ജില്ലയിലെ പ്രമുഖ വ്യവസായി കുടുംബാംഗമായ വിവേക് റുത്തിയയുടെ മുത്തച്ഛൻ സേട്ട് ജുമ്മ ലാൽ റുത്തിയ 1910-കളിൽ ബ്രിട്ടീഷ് ഭരണകൂടത്തിന് 35,000 രൂപ കടമായി നൽകിയിരുന്നുവെന്നാണ് കുടുംബത്തിന്റെ അവകാശവാദം. അന്നത്തെ കാലഘട്ടത്തിൽ ഇത് അത്യന്തം വലിയ തുകയായിരുന്നുവെന്നും, യുദ്ധസാഹചര്യത്തിൽ ഭരണകൂടത്തിന്റെ അഭ്യർഥനയെ മാനിച്ചാണ് കുടുംബം പണം നൽകിയതെന്നും റുത്തിയ പറയുന്നു. ഈ ഇടപാടിനെ കുറിച്ചുള്ള രേഖകളും പഴയ രസീതുകളും തന്റെ കൈവശമുണ്ടെന്നും, നിയമപരമായി ശക്തമായ നിലപാടോടെയാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഒന്നാം ലോകമഹായുദ്ധകാലത്ത് (1914–18) യുദ്ധച്ചെലവുകൾ നിറവേറ്റുന്നതിനായി ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകൂടം വ്യാപകമായി ധനശേഖരണം നടത്തിയിരുന്നു. വ്യാപാരികളും സമ്പന്നരായ പൗരന്മാരും സ്വമേധയാ അല്ലെങ്കിൽ ഭരണകൂടത്തിന്റെ അഭ്യർഥനപ്രകാരം വൻതുകകൾ നൽകിയിരുന്നു. അതിന്റെ ഭാഗമായിട്ടാണ് മുത്തച്ഛൻ തുക നൽകിയതെന്നാണ് റുത്തിയയുടെ വാദം. അന്നത്തെ 35,000 രൂപ ഇന്നത്തെ മൂല്യത്തിൽ കണക്കാക്കിയാൽ കോടിക്കണക്കിന് രൂപ വരുമെന്നു സാമ്പത്തിക വിദഗ്ധരെ ആശ്രയിച്ച് പ്രാഥമിക വിലയിരുത്തൽ നടത്തിയതായും അദ്ദേഹം പറയുന്നു. ഈ തുക പലിശ സഹിതം തിരികെ നൽകണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് സർക്കാരിന് നിയമനോട്ടീസ് അയച്ചിരിക്കുകയാണ്.

രാജ്യാന്തര നിയമപ്രകാരം ഒരു പരമാധികാര രാഷ്ട്രം മുൻകാല ഭരണകാലത്തെ സാമ്പത്തിക ബാധ്യതകൾക്കും കടങ്ങൾക്കും ഉത്തരവാദികളാകണമെന്നും റുത്തിയ ചൂണ്ടിക്കാട്ടുന്നു. ബ്രിട്ടീഷ് ഭരണകൂടം ഇന്ത്യയിൽ നിന്ന് സമാഹരിച്ച ധനസഹായങ്ങളുമായി ബന്ധപ്പെട്ട ചരിത്രരേഖകൾ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. നിശ്ചിത സമയത്തിനുള്ളിൽ അനുകൂല മറുപടി ലഭിക്കാത്ത പക്ഷം അന്താരാഷ്ട്ര നിയമപരിധിക്കുള്ളിൽ കേസ് ഫയൽ ചെയ്യാനാണ് തീരുമാനം. 109 വർഷം പഴക്കമുള്ള ഈ അവകാശവാദം നിയമപരമായി എങ്ങനെ പരിഗണിക്കപ്പെടും, ബ്രിട്ടീഷ് സർക്കാർ ഇതിനോട് എങ്ങനെ പ്രതികരിക്കും എന്നതിൽ വലിയ കൗതുകമാണ് ഉയരുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ ∙ പാർലമെന്റ് സ്ക്വയറിൽ സ്ഥാപിച്ചിരിക്കുന്ന മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിന്റെ പ്രതിമയിൽ ചുവപ്പ് പെയിന്റ് ഉപയോഗിച്ച് അപമാനകരമായ വാക്കുകൾ എഴുതിയ സംഭവത്തിൽ 38 വയസ്സുകാരനെ അറസ്റ്റ് ചെയ്തതായി മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു. വംശീയ വിദ്വേഷം പ്രേരിപ്പിക്കുന്ന തരത്തിലുള്ള സന്ദേശങ്ങൾ എഴുതി പ്രതിമയ്ക്ക് നാശനഷ്ടം വരുത്തിയതിനാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. പുലർച്ചെ നാല് മണിയോടെയാണ് സംഭവം നടന്നത്.

പാർലമെന്റ് സ്ക്വയറിലെ വെസ്റ്റ്മിൻസ്റ്റർ പാർലമെന്റ് കെട്ടിടത്തിന് സമീപമുള്ള പ്രതിമയിൽ ചുവപ്പ് പെയിന്റിൽ വിവാദ വാചകങ്ങൾ എഴുതിയതായി പൊലീസ് പറഞ്ഞു. ആക്രമണം നടന്നതിനു രണ്ട് മിനിറ്റിനകം സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ പ്രതിയെന്ന് സംശയിക്കുന്നയാളെ പിടികൂടി. തുടർന്ന് പ്രതിമയ്ക്കു ചുറ്റും സുരക്ഷാ വലയം ഏർപ്പെടുത്തുകയും ഹെറിറ്റേജ് വാർഡൻമാർ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. പാർലമെന്റ് സ്ക്വയർ 24 മണിക്കൂറും നിരീക്ഷിക്കുന്ന സംഘമാണ് പൊലീസിനെ വിവരം അറിയിച്ചതെന്നും അധികൃതർ അറിയിച്ചു.

1973-ൽ അനാവരണം ചെയ്ത 12 അടി ഉയരമുള്ള വെങ്കല പ്രതിമ ശിൽപി ഇവർ റോബർട്സ്-ജോൺസ് നിർമിച്ചതാണ്. മുൻ പ്രധാനമന്ത്രിയുടെ ഭാര്യ ക്ലെമെന്റൈൻ ചർച്ചിലാണ് പ്രതിമ അനാവരണം ചെയ്തത്. മുൻപ് 2020-ലെ ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രതിഷേധത്തിനിടെ പ്രതിമയിൽ ‘റേസിസ്റ്റ്’ എന്നെഴുതിയ സംഭവം ഉൾപ്പെടെ നിരവധി തവണ ഇത്തരം സംഭവങ്ങൾ അരങ്ങേറിയിട്ടുണ്ട് കഴിഞ്ഞ ഡിസംബറിൽ ഇത്തരം സംഭവങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ലണ്ടൻ പൊലീസ് മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിലാണ് പുതിയ സംഭവം.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ ∙ ബ്രിട്ടിഷ് പ്രതിരോധ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥൻ അബദ്ധത്തിൽ അയച്ച ഇമെയിൽ ബ്രിട്ടന് ആയിരക്കണക്കിന് കോടി രൂപയുടെ സാമ്പത്തിക ബാധ്യതയായി മാറിയതായി വെളിപ്പെടുത്തൽ. അഫ്ഗാനിസ്ഥാനിൽ ബ്രിട്ടീഷ് സേനയ്ക്ക് സഹായികളായിരുന്ന പതിനായിരക്കണക്കിന് അഫ്ഗാൻ പൗരന്മാരുടെയും നൂറിലധികം രഹസ്യപ്രവർത്തകരുടെയും വ്യക്തിഗത വിവരങ്ങൾ പുറത്തായതാണ് പ്രതിസന്ധിക്ക് കാരണമായത്. ഈ വിവരങ്ങൾ താലിബാന്റെ കൈകളിലെത്തിയതോടെ ബന്ധപ്പെട്ടവരുടെ ജീവൻ ഭീഷണിയിലായി. ഇവരെ അടിയന്തിരമായി ബ്രിട്ടനിലേക്ക് മാറ്റിപ്പാർപ്പിക്കാൻ ‘അഫ്ഗാനിസ്ഥാൻ റെസ്‌പോൺസ് റൂട്ട്’ എന്ന പ്രത്യേക പദ്ധതി ആരംഭിക്കേണ്ടി വന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കോടികൾ അധികമായി ചെലവഴിക്കേണ്ടി വന്നതായി സർക്കാർ സമ്മതിച്ചു.

വിവരച്ചോർച്ചയും അതുമായി ബന്ധപ്പെട്ട വൻചെലവും വർഷങ്ങളോളം പൊതുജനങ്ങളിൽ നിന്ന് മറച്ചുവെക്കാൻ കൺസർവേറ്റീവ് സർക്കാർ ‘സൂപ്പർ ഇൻജങ്ഷൻ’ എന്ന കോടതി വിലക്ക് പ്രയോഗിച്ചതായുള്ള വിവരങ്ങളും വൻ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട് . ഇതനുസരിച്ച് ഈ വിഷയത്തെക്കുറിച്ച് വാർത്ത നൽകുന്നതിൽ മാധ്യമങ്ങൾക്കു കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഹൈക്കോടതി ജഡ്ജി വിലക്ക് നീക്കിയതോടെയാണ് സംഭവത്തിന്റെ വ്യാപ്തി പുറംലോകം അറിഞ്ഞത്. സർക്കാർ പാർലമെന്റിനെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ചുവെന്ന ആരോപണവും ശക്തമായി ഉയർന്നു.

അഫ്ഗാൻ പൗരന്മാരുടെ പുനരധിവാസത്തിനായി വിവിധ പദ്ധതികളിലൂടെ 5.5 മുതൽ 6 ബില്യൺ പൗണ്ട് വരെ ചെലവ് വരുമെന്നാണ് കണക്കുകൾ. ഇതിൽ വിവരച്ചോർച്ച മൂലമുള്ള അധിക ചെലവായി നൂറുകണക്കിന് മില്യൺ പൗണ്ടുകൾ ഉൾപ്പെടുന്നു. നേരത്തെ പ്രഖ്യാപിച്ച തുകയുടെ വലിയൊരു പങ്ക് ഈ രഹസ്യ പുനരധിവാസ ചെലവാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കണക്കുകൾ ശരിയായി രേഖപ്പെടുത്താൻ പാർലമെന്റിന്റെ അനുമതി തേടിയിരിക്കുകയാണ് പ്രതിരോധ മന്ത്രാലയം. സംഭവം ബ്രിട്ടനിൽ വൻ രാഷ്ട്രീയ വിവാദമായി തുടരുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഷെഫീൽഡ് ∙ വിദ്യാർത്ഥികൾ തമ്മിലുണ്ടായ കൂട്ടത്തല്ലിനെ തുടർന്ന് സൗത്ത് യോർക്ക്ഷയറിലെ ഫിർ വേൽ അക്കാദമിയിൽ കടുത്ത ക്രമസമാധാന പ്രശ്നങ്ങൾ ഉടലെടുത്തതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു . വ്യാഴാഴ്ച ഉച്ചയ്ക്ക് മുമ്പ് 1.20 ഓടെ നിരവധി വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടതായാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് സൗത്ത് യോർക്ക്ഷയർ പോലീസ് സ്ഥലത്തെത്തി സ്കൂൾ ജീവനക്കാരോടൊപ്പം നിയന്ത്രണ നടപടികൾ സ്വീകരിച്ചു. രണ്ട് അധ്യാപകരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഒരാൾ സംഭവത്തിനിടെ ബോധരഹിതനായതായും രക്ഷിതാക്കൾ അറിയിച്ചു. സ്കൂളിന് പുറത്തു ഏഴ് പൊലീസ് വാഹനങ്ങൾ നിരത്തിയ നിലയിൽ കണ്ടതായി ദൃക്‌സാക്ഷികൾ അറിയിച്ചു.

സംഭവത്തെക്കുറിച്ച് പ്രാദേശിക സാമൂഹ്യമാധ്യമ പേജായ ‘ഷെഫീൽഡ് ഓൺലൈൻ’ വിവരം പുറത്തുവിട്ട് പൊലീസ് ഉദ്യോഗസ്ഥന്റെ ചിത്രം പങ്കുവച്ചു. “സ്ഥിതി നിയന്ത്രണത്തിലാണെന്നും സമീപ റോഡുകളിൽ താൽക്കാലിക ഗതാഗത തടസം ഉണ്ടായേക്കാമെന്നും പേജ് മുന്നറിയിപ്പ് നൽകി. “മകനെയെടുത്ത് സ്കൂളിൽ നിന്ന് മടങ്ങിയപ്പോൾ അവിടെ ആകെ കലാപാവസ്ഥയായിരുന്നുവെന്നായിരുന്നു ഒരു രക്ഷിതാവ് പ്രതികരിച്ചത് . അതേസമയം യോർക്ക്ഷയർ ആംബുലൻസ് സർവീസ് സംഭവവുമായി ബന്ധപ്പെട്ട വിവരം ലഭിച്ചിട്ടില്ലെന്ന് പ്രതികരിച്ചു.

“ഫെബ്രുവരി 26-ന് ഉച്ചയോടെ ഷെഫീൽഡിലെ ഫിർ വേൽ സെക്കൻഡറി സ്കൂളിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് വിവരം ലഭിച്ചതായി ഉച്ചയ്ക്ക് ശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ സൗത്ത് യോർക്ക്ഷയർ പൊലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ ഔദ്യോഗിക സാമൂഹ്യമാധ്യമ പേജുകളിലൂടെയോ അറിയിക്കുമെന്ന് പോലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് എന്തെകിലും വിവരമുള്ളവർ 101 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട് . 1998-ൽ ആരംഭിച്ച ഫിർ വേൽ സ്കൂൾ 2004-ൽ ഔദ്യോഗികമായി ഉൽഘാടനം ചെയ്തത് എലിസബത്ത് രാജ്ഞിയും പ്രിൻസ് ഫിലിപ്പും ചേർന്നായിരുന്നു. നിലവിൽ സ്ഥാപനത്തിൽ ഏകദേശം ആയിരത്തോളം വിദ്യാർത്ഥികൾ ആണ് പഠിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വിദ്യാഭ്യാസം, തൊഴിൽ, പരിശീലനം എന്നിവയിൽ ഒന്നിലും പങ്കെടുക്കാത്ത യുവാക്കളുടെ എണ്ണം ഒരു മില്യൺ എന്ന ആശങ്കാജനക നിലയിലേക്ക് അടുക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ബ്രിട്ടനിലെ 16 മുതൽ 24 വയസ്സ് വരെയുള്ള യുവാക്കളുടെ നിലവിലെ വിവരങ്ങളെ വിശകലം ചെയ്തതിന്റെ അടിസ്ഥനത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ഒ.എൻ.എസ്) പുറത്തുവിട്ട കണക്കുകൾ പ്രകാരം 2025 ഒക്ടോബർ- ഡിസംബർ കാലയളവിൽ 9,57,000 യുവാക്കളാണ് “നോട്ട് ഇൻ എഡ്യൂക്കേഷൻ എംപ്ലോയ്മെൻറ് ഓർ ട്രെയിനിങ്” വിഭാഗത്തിൽപ്പെട്ടത്. ഇത് ആ പ്രായവിഭാഗത്തിലെ 12.8 ശതമാനമാണ്. മുൻ കാലത്തേക്കാൾ നേരിയ വർധനയുണ്ടായെങ്കിലും കഴിഞ്ഞ വർഷത്തെ അതേ കാലയളവിനെ അപേക്ഷിച്ച് 0.4 ശതമാന പോയിന്റ് കുറവാണെന്ന് ഒ.എൻ.എസ് വ്യക്തമാക്കി. ഹോസ്പിറ്റാലിറ്റി മേഖലയിലെയും ഗ്രാജുവേറ്റ് പദ്ധതികളിലെയും നിയമനക്കുറവ് മൂലം ദുർബലമായ തൊഴിൽ വിപണി യുവാക്കളെ കൂടുതൽ ബാധിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ജോലി അന്വേഷിക്കുന്ന യുവാക്കളുടെ എണ്ണം മുൻ വർഷത്തേക്കാൾ 12.3 ശതമാനം വർധിച്ചപ്പോൾ, സജീവമായി ജോലി തേടാത്തവരുടെ എണ്ണം 6 ശതമാനം കുറഞ്ഞു. യുവതികളിൽ ഈ നിരക്ക് 12.2 ശതമാനമായി ഉയർന്നതാണ് ആകെ വർധനയ്ക്ക് പ്രധാന കാരണം; യുവാക്കളിൽ ഇത് 13.3 ശതമാനമായി നേരിയ തോതിൽ കുറഞ്ഞെങ്കിലും ഇപ്പോഴും പുരുഷന്മാരെയാണ് തൊഴിൽ ഇല്ലായ്മ കൂടുതൽ ബാധിച്ചത്.

ദീർഘകാല അസുഖങ്ങൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ, ന്യൂറോഡൈവേഴ്സിറ്റി തുടങ്ങിയവയാണ് കഴിഞ്ഞ മൂന്ന് വർഷമായി യുവാക്കളിൽ പലരും ജോലിയിൽ നിന്ന് പിന്തിരിയുന്നതിനുള്ള പ്രധാന കാരണങ്ങളെന്ന് യൂത്ത് ഫ്യൂച്ചേഴ്‌സ് ഫൗണ്ടേഷൻ പഠനം വ്യക്തമാക്കി . സോളിഹള്ളിൽ താമസിക്കുന്ന 24കാരനായ ഓട്ടിസം ബാധിച്ച ജോസഫ് മൂന്ന് വർഷമായി തൊഴിൽരഹിതനാണ്‌ . ജോലി നേടാൻ പ്രവർത്തി പരിചയം വേണമെന്ന അവസ്ഥയാണ് തന്റെ ആത്മവിശ്വാസത്തെ ബാധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ ദി കിംഗ്സ് ട്രസ്റ്റ് എന്ന സംഘടനയുടെ സഹായത്തോടെ ശമ്പളത്തോടെയുള്ള ജോലി കണ്ടെത്താൻ ശ്രമിക്കുകയാണ് ജോസഫ് . ഔപചാരിക വിദ്യാഭ്യാസം, അപ്രന്റിസ്‌ഷിപ്പ്, തൊഴിൽപരിശീലനം എന്നിവയിൽ പങ്കെടുക്കുന്നവർ തൊഴിൽ ഇല്ലാത്തവരുടെ വിഭാഗത്തിൽപ്പെടില്ലെന്നും ഒ.എൻ.എസ് വ്യക്തമാക്കുന്നു.

പുറത്തുവരുന്ന കണക്കുകൾ കടുത്ത വെല്ലുവിളി’യാണെന്ന് തൊഴിൽ-പെൻഷൻ സെക്രട്ടറി പാറ്റ് മക്ഫാഡൻ വ്യക്തമാക്കി. അപ്രന്റിസ്‌ഷിപ്പുകൾ വഴി യുവാക്കളെ നിയമിക്കാൻ ബിസിനസുകളെ പ്രോത്സാഹിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ചാൻസലർ റേച്ചൽ റീവ്സ് 18 മാസം തൊഴിലും വിദ്യാഭ്യാസവും ഇല്ലാതെ കഴിയുന്ന യുവാക്കൾക്ക് ഉറപ്പുള്ള ശമ്പളത്തോടെയുള്ള ജോലി അവസരം നൽകുമെന്ന് കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. മുൻ ലേബർ ആരോഗ്യ സെക്രട്ടറി അലൻ മിൽബേൺ അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട് വേനലിൽ പുറത്തുവരും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ ആശുപത്രികളും കെയർ ഹോമുകളും ഗുരുതര പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. വിദേശ നേഴ്സുമാരുടെ റിക്രൂട്ടമെന്റ് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 93 ശതമാനം ഇടിഞ്ഞതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് . 2022-ൽ 26,100 വിദേശ നേഴ്സുമാർക്ക് പ്രവേശനാനുമതി നൽകിയപ്പോൾ 2025-ൽ ഇത് വെറും 1,777 ആയി ചുരുങ്ങി. കെയർ വർക്കർമാർ, നേഴ്സിംഗ് അസിസ്റ്റന്റുമാർ, ആംബുലൻസ് സ്റ്റാഫ് എന്നിവ ഉൾപ്പെടുന്ന ‘കെയറിംഗ് പേഴ്സണൽ സർവീസ്’ വിഭാഗത്തിൽ 2023-ൽ 1,07,847 പേർക്ക് വിസ നൽകിയിരുന്നത് 2025-ൽ 3,178 ആയി കുറഞ്ഞു. ഏകദേശം 97 ശതമാനം ഇടിവ് ആണ് ഈ വിഭാഗത്തിൽ ഉണ്ടായിരിക്കുന്നത് . 2025 ഒക്ടോബർ- ഡിസംബർ കാലയളവിൽ വെറും 23 വിദേശ കെയർ വർക്കർമാർക്കാണ് പ്രവേശനം ലഭിച്ചത്. വിദേശ റിക്രൂട്ട്മെന്റിലെ ഈ കുത്തനെയുള്ള ഇടിവ് ആശുപത്രികൾക്കും കെയർ ഹോമുകൾക്കും ഗുരുതര ആഘാതമുണ്ടാക്കുമെന്നാണ് സംഘടനയുടെ മുന്നറിയിപ്പ്.

കുടിയേറ്റ നയങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെയാണ് ഈ ഇടിവ് ഉണ്ടായതെന്ന് പഠനം വ്യക്തമാക്കുന്നു. ഇത് കാരണം പ്രാവീണ്യമുള്ള തൊഴിലാളികളുടെ വിസകൾ കുറഞ്ഞ് 2021-നുശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തി. ശാസ്ത്രം, ഗവേഷണം, എൻജിനീയറിംഗ്, സാങ്കേതിക വിദ്യ മേഖലകളിലെ വിദഗ്ധർക്കുള്ള വിസ 2022-ലെ 24,843 എന്ന ഉയർന്ന നിലയിൽ നിന്ന് 2025-ൽ 9,072 ആയി കുറഞ്ഞു. അധ്യാപകരുടെയും വിദ്യാഭ്യാസ വിദഗ്ധരുടെയും വിസ രണ്ട് വർഷത്തിനിടെ 71 ശതമാനം കുറഞ്ഞ് 2,611ൽ നിന്ന് 751 ആയി. 25,000 നേഴ്സിംഗ് ഒഴിവുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ വിദേശ നേഴ്സുമാരുടെ വരവ് കുറഞ്ഞത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടാക്കാണിക്കുന്നു. ആഭ്യന്തര റിക്രൂട്ട്മെന്റ് മന്ദഗതിയിലായതിനാൽ സ്ഥിതി ഏറ്റവും മോശം ഘട്ടത്തിലാണെന്ന് റോയൽ കോളേജ് ഓഫ് നേഴ്സിംങ്ങിലെ ചീഫ് നേഴ്സിംഗ് ഓഫീസർ ലിൻ വൂൾസി പറഞ്ഞു. ബ്രിട്ടനിലേക്ക് വരുന്ന തൊഴിലാളികളെ ജീവിത ചെലവിലെ വർധനയും ദൈർഘ്യമേറിയ പിആർ നടപടികളും പിന്തിരിപ്പിക്കുന്നതായുമുള്ള അഭിപ്രായം ശക്തമാണ്.

സാമൂഹ്യ പരിചരണ മേഖലയ്ക്ക് വിദേശ തൊഴിലാളികളുടെ കുറവ് വലിയ തിരിച്ചടിയാണെന്ന് നാഷണൽ കെയർ അസോസിയേഷൻ എക്സിക്യൂട്ടീവ് ചെയർ നദ്ര അഹമ്മദ് പറഞ്ഞു. ആഭ്യന്തര തൊഴിലാളികൾ അപേക്ഷിക്കാത്തതിനാൽ അന്താരാഷ്ട്ര റിക്രൂട്ട്മെന്റ് അനിവാര്യമാണെന്നും അവർ ചൂണ്ടിക്കാട്ടി. ചില കെയർ ഹോമുകൾ അടച്ചുപൂട്ടാൻ തുടങ്ങിയതായും അവർ അറിയിച്ചു. ദി കിംഗ്സ് ഫണ്ടിലെ സീനിയർ ഫെലോ സൈമൺ ബോട്ടറി, വിദേശ റിക്രൂട്ട്മെന്റ് കുറയുന്നത് സാമൂഹ്യ പരിചരണ മേഖലയിലെ പുതിയ യാഥാർത്ഥ്യമാണെന്നും ആഭ്യന്തര തൊഴിലാളികളെ വികസിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും അഭിപ്രായപ്പെട്ടു. കെയർ വർക്കർമാരുടെ വിദേശ റിക്രൂട്ട്മെന്റ് ദുരുപയോഗവും ചൂഷണവും കാരണം നിർത്തിവച്ചതാണെന്നും, പ്രാവീണ്യമുള്ള തൊഴിലാളികൾക്കുള്ള വിസയ്ക്ക് ബിരുദതല യോഗ്യതാ മാനദണ്ഡം പുനഃസ്ഥാപിച്ചതായും ആണ് ഹോം ഓഫീസ് വക്താവ് പുറത്തുവരുന്ന വിവരങ്ങളോട് പ്രതികരിച്ചത്. ഈ സർക്കാരിന്റെ കാലത്ത് ആകെ കുടിയേറ്റം ഏകദേശം 70 ശതമാനം കുറഞ്ഞുവെന്നും, കുറഞ്ഞ ചെലവിലുള്ള വിദേശ തൊഴിലാളികളിലുള്ള അമിത ആശ്രയം അവസാനിപ്പിച്ച് ബ്രിട്ടീഷ് തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മാഞ്ചസ്റ്റർ എയർപോർട്ടിൽ പാർക്കിംഗ് സംവിധാനത്തിൽ മാർച്ച് 25 മുതൽ നിർണായക മാറ്റം വരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതിന്റെ ഭാഗമായി വിമാനത്താവളത്തിലെ എല്ലാ പ്രധാന പാർക്കിംഗ് മേഖലകളിലും ‘ബാരിയർലെസ്’ സംവിധാനം ഘട്ടംഘട്ടമായി നടപ്പിലാക്കുമെന്ന് അധികൃതർ അറിയിച്ചു. പുതിയ സാങ്കേതിക സംവിധാനത്തിന്റെ ഭാഗമായി പ്രവേശന കവാടങ്ങളിലും പുറം കവാടങ്ങളിലും ക്യാമറകൾ സ്ഥാപിച്ച് വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ സ്വയമേവ സ്കാൻ ചെയ്ത് തിരിച്ചറിയും. ഇതിലൂടെ വാഹനങ്ങൾ പ്രവേശിക്കാനും പുറത്ത് പോകാനും നിർത്തേണ്ട സാഹചര്യം ഇല്ലാതാകുകയും ഗതാഗതം കൂടുതൽ സുതാര്യമാകുകയും ചെയ്യും.

പുതിയ സംവിധാനപ്രകാരം യാത്രക്കാർക്ക് പാർക്കിംഗ് ഫീസ് സന്ദർശനം കഴിഞ്ഞ് അടയ്ക്കാം. വിമാനത്താവളത്തിൽ നിന്ന് മടങ്ങിയതിന് ശേഷം ഓൺലൈനായോ ഫോൺ മുഖേനയോ അല്ലെങ്കിൽ ‘ഓട്ടോ പേ’ സംവിധാനത്തിലൂടെയോ പണമടയ്ക്കാൻ കഴിയും. മുൻകൂർ രജിസ്ട്രേഷൻ നടത്തിയാൽ ബാങ്ക് കാർഡിൽ നിന്ന് തുക സ്വമേധയാ ഈടാക്കുന്ന സംവിധാനവും ഉണ്ടായിരിക്കും. ഇതോടെ പേയ്‌മെന്റ് മെഷീനുകൾ തേടി നടക്കേണ്ടതില്ലെന്നും തിരക്കേറിയ സമയങ്ങളിൽ നീണ്ട നിരകൾ ഒഴിവാക്കാനാകുമെന്നും അധികൃതർ വ്യക്തമാക്കി. യാത്രക്കാരുടെ സമയം ലാഭിക്കുന്നതോടൊപ്പം ഗതാഗതം മെച്ചപ്പെടുത്താനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ.

പുതിയ ബാരിയർലെസ് പാർക്കിംഗ് സംവിധാനം അവതരിപ്പിക്കുകയാണെന്നും ഇതിന്റെ ഭാഗമായി സേവനങ്ങൾ മെച്ചപ്പെടുമെന്ന് വിമാനത്താവള വക്താവ് വ്യക്തമാക്കി. ഉപഭോക്തൃ സൗകര്യം വർധിപ്പിക്കാനും വിമാനത്താവളത്തിലെക്ക് വരുന്നതും പോകുന്നതും കൂടുതൽ സുഗമമാക്കാനുമാണ് ഈ മാറ്റമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ സംവിധാനത്തെ കുറിച്ചുള്ള വിശദമായ മാർഗനിർദേശങ്ങളും നിരക്കുകളുമായി ബന്ധപ്പെട്ട വിവരങ്ങളും വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.

ലണ്ടൻ ∙ യുകെയിലെ ബർമിംഗ്ഹാമിൽ താമസിക്കുന്ന 56 കാരിയായ മൻജിത് സാംഘയ്ക്ക് വളർത്തു നായയിൽ നിന്നുണ്ടായ അപൂർവ ബാക്ടീരിയ അണുബാധ മൂലം ഇരുകൈകളും ഇരുകാലുകളും മുറിച്ചു മാറ്റേണ്ടി വന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ ഓഫിസിൽ നിന്ന് മടങ്ങിയെത്തിയ ശേഷം അസ്വസ്ഥത അനുഭവപ്പെട്ട മൻജിത്തിനെ ഭർത്താവ് കാം വീട്ടിൽ ബോധരഹിതയായി കണ്ടെത്തുകയായിരുന്നു. ചുണ്ടുകൾ നീലനിറമായും കൈകാലുകൾ തണുത്ത നിലയിലുമായിരുന്ന അവരെ അടിയന്തരമായി ന്യൂ ക്രോസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെ ആറുതവണ ഹൃദയസ്തംഭനം ഉണ്ടായെങ്കിലും അവൾ അതിനെ അതിജീവിച്ചു.

പരിശോധനയിൽ ശരീരത്തിലുണ്ടായിരുന്ന ചെറിയ മുറിവിൽ നായ നക്കിയതിലൂടെ കാപ്നോസൈറ്റോഫാഗ കാനിമോർസസ് എന്ന ബാക്ടീരിയ രക്തത്തിൽ പ്രവേശിച്ചതാണ് ഗുരുതര ആരോഗ്യ പ്രശ്നത്തിന് കാരണമായതെന്ന് കണ്ടെത്തി. ഇത് കാരണം അവയവങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയായിരുന്നു . ഇതിന് പുറമെ അപൂർവമായ രക്തം കട്ടപിടിക്കുന്ന പ്രശ്നവും ഉണ്ടായതോടെ അവസ്ഥ വഷളായി. അണുബാധ പടരാതിരിക്കാനായി ഇരുകാലുകൾ കാൽമുട്ടിന് താഴെയും പിന്നീട് ഇരുകൈകളും മുറിച്ചുമാറ്റേണ്ടിവന്നു. ഡോക്ടർമാർ കുടുംബത്തോട് ജീവൻ രക്ഷപ്പെടാൻ സാധ്യത വളരെ കുറവാണെന്ന് മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും, 32 ആഴ്ച നീണ്ട ചികിത്സയ്ക്കുശേഷം മൻജിത് ആശുപത്രി വിട്ടു.

ജീവിതം മുഴുവൻ മാറ്റിമറിച്ച ഈ അനുഭവത്തെ കുറിച്ച് സംസാരിക്കുമ്പോൾ ; സാധാരണ കാര്യങ്ങൾ പോലും ഇപ്പോൾ വെല്ലുവിളിയായിരിക്കുകയാണെന്ന് മൻജിത് പറഞ്ഞു. ഗോഫണ്ട്മിയിലൂടെ സമാഹരിക്കുന്ന തുക ഉപയോഗിച്ച് അത്യാധുനിക കൃത്രിമ അവയവങ്ങൾ ലഭ്യമാക്കാനും വീടിനെ പുതുക്കി ക്രമീകരിക്കാനും സഹായം തേടുകയാണ് മൻജിത് . വീണ്ടും നടക്കാനും ജോലിയിൽ മടങ്ങിയെത്താനും കഴിയണമെന്നതാണ് മൻജിത്തിന്റെ ലക്ഷ്യം. വളർത്തുമൃഗങ്ങളിൽ നിന്നുള്ള അണുബാധ സാധ്യതകളെ കുറിച്ച് ഉടമകൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകതയാണ് ഈ സംഭവം ഓർമ്മിപ്പിക്കുന്നതെന്ന് ആരോഗ്യ വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു.

Copyright © . All rights reserved