Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ ആരോഗ്യ രംഗത്ത് മലയാളികൾക്ക് അഭിമാനമായി, ആലപ്പുഴ തിരുവമ്പാടി സ്വദേശിയായ നവീൻ ഹരികുമാർ റോയൽ കോളജ് ഓഫ് നേഴ്സിങിന്റെ (RCN) ‘റൈസിങ് സ്റ്റാർ’ അവാർഡ് നേടി. നോർത്ത്വിക്ക് പാർക്ക് ഹോസ്പിറ്റലിൽ ക്ലിനിക്കൽ പ്രാക്ടീസ് എജ്യൂക്കേറ്ററായി പ്രവർത്തിക്കുന്ന നവീന്റെ രോഗീപരിചരണവും സഹപ്രവർത്തകരെ പരിശീലിപ്പിക്കുന്നതിലുള്ള സംഭാവനയും പരിഗണിച്ചാണ് പുരസ്കാരം.

യുകെയിലെത്തുന്ന രാജ്യാന്തര നേഴ്സുമാരുടെ പ്രശ്നങ്ങൾ കുറയ്ക്കാൻ നവീൻ തയ്യാറാക്കിയ ‘ഐ.ഇ.എൻ ഓറിയന്റേഷൻ ഫ്രെയിംവർക്ക്’ വലിയ വിജയവും അംഗീകാരവും നേടിയിരുന്നു . ഈ പദ്ധതിയിലൂടെ ജോലിയിൽ എത്തിയ എല്ലാ രാജ്യാന്തര നേഴ്സുമാരും ഇപ്പോഴും സേവനം തുടരുന്നു. കൂടാതെ, നവീനും ടീമും എച്ച്എസ്ജെ അവാർഡ്സ് 2025-ൽ ‘പേഷ്യന്റ് സേഫ്റ്റി’ വിഭാഗത്തിൽ പ്രശംസനീയമായ പ്രകടനം കാഴ്ചവെച്ചു.

ക്ലിനിക്കൽ എജ്യൂക്കേറ്റർ എന്ന നിലയ്ക്കും ക്വാളിറ്റി ഇംപ്രൂവ്മെന്റ് കോച്ച്, നേഴ്സ് അഡ്വക്കേറ്റ് എന്ന നിലയ്ക്കും നവീൻ പ്രവർത്തിക്കുന്നു. കൈരളി യുഎകെയുടെ ദേശീയ സെക്രട്ടറിയായും അദ്ദേഹം സജീവമാണ്. ആലപ്പുഴ ഗവൺമെന്റ് കോളജ് ഓഫ് നേഴ്സിംഗിൽ നിന്ന് ബിരുദം നേടിയ നവീൻ, ഇപ്പോൾ ക്വീൻ മേരി യൂണിവേഴ്സിറ്റിയിൽ പി.ജി. ഡിപ്ലോമ പഠിക്കുന്നു. ഭാര്യ അഥീന ബി. ചന്ദ്രൻ, മകൾ ഇതൾ മേ നവീൻ എന്നിവർ അടങ്ങിയതാണ് അദ്ദേഹത്തിന്റെ കുടുംബം.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലേബർ പാർട്ടിയുടെ വനിതാ സമ്മേളനത്തിന്റെ പ്രധാന പരിപാടികളിൽ ട്രാൻസ് സ്ത്രീകൾക്ക് പങ്കെടുക്കാൻ കഴിയില്ലെന്ന് പാർട്ടി അറിയിച്ചു. 2025-ൽ യുകെ സുപ്രീം കോടതി സ്ത്രീയെ “ജീവശാസ്ത്രപരമായ ലിംഗം” അടിസ്ഥാനത്തിൽ നിർവചിക്കുന്നുവെന്ന വിധി പ്രസ്താവിച്ചതിനെ തുടർന്ന് നടത്തിയ നിയമപരമായ അവലോകനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. പ്രധാന ഹാളിലെ പ്രസംഗങ്ങളും നയ ചർച്ചകളും അടങ്ങിയ ഔപചാരിക സമ്മേളനങ്ങളിൽ പങ്കെടുക്കാനാവില്ലെങ്കിലും, എല്ലാ ലിംഗങ്ങളുടെയും പങ്കാളിത്തം അനുവദിച്ചിട്ടുള്ള ഫ്രിഞ്ച് ഇവന്റുകളിലേക്ക് പ്രവേശനം തുടരും.

സുപ്രീം കോടതി വിധിക്ക് ശേഷം 2025-ലെ വനിതാ സമ്മേളനം റദ്ദാക്കിയ ലേബർ പാർട്ടി, 2026-ലെ സമ്മേളനം പുതുക്കിയ നിബന്ധനകളോടെ നടത്തുമെന്ന് വ്യക്തമാക്കി. സ്ത്രീകളുടെ പ്രധിനിധ്യ കുറവ് പരിഹരിക്കാനും നിയമപരമായ നിർദ്ദേശങ്ങളെ പാലിക്കാനും വേണ്ടിയാണ് ഈ തീരുമാനം എന്നും പാർട്ടി അറിയിച്ചു. മുൻപ്, ട്രാൻസ് സ്ത്രീകൾക്ക് വനിതകൾക്ക് പ്രത്യേകമായുള്ള സമ്മേളനങ്ങളിൽ പങ്കെടുക്കാനും ‘ഓൾ-വുമൺ ഷോർട്ട്‌ലിസ്റ്റ്’ പോലുള്ള പ്രത്യേക നടപടികളിൽ ഉൾപ്പെടാനും അവസരം ഉണ്ടായിരുന്നു .

സുപ്രീം കോടതി വിധിക്ക് പിന്നാലെ ഇക്വാലിറ്റി ആക്ട് എങ്ങനെ പ്രയോഗിക്കണമെന്ന് വ്യക്തമാക്കുന്ന പുതിയ മാർഗനിർദ്ദേശം തയ്യാറാക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. തുല്യതാ കമ്മീഷൻ (EHRC) പുതുക്കിയ കോഡ് ഓഫ് പ്രാക്ടീസ് സർക്കാരിന് സമർപ്പിച്ചെങ്കിലും, അതിന് അനുമതി നൽകുന്നതിൽ വൈകുന്നതായി ആരോപണമുണ്ട്. ഇ എച്ച് ആർ സി മുൻ ചെയർപേഴ്സൺ ബാരോനെസ് ഫാൽക്‌നർ ഈ വൈകിപ്പിക്കൽ വിവിധ സ്ഥാപനങ്ങൾക്ക് ആശയക്കുഴപ്പമുണ്ടാക്കുന്ന “ഗ്രേ ഏരിയ” സൃഷ്ടിച്ചുവെന്ന് വിമർശിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ ടവറിൽ പ്രദർശനത്തിനായി വെച്ചിരുന്ന ബ്രിട്ടന്റെ അമൂല്യമായ കിരീടാഭരണങ്ങൾക്കെതിരെ നാല് പേർ ഭക്ഷ്യവസ്തുക്കൾ എറിഞ്ഞ് നടത്തിയ പ്രതിഷേധം വലിയ വിവാദമായി. ‘ടേക്ക് ബാക്ക് പവർ’ എന്നു വിളിക്കുന്ന സ്വയം പ്രഖ്യാപിത സിവിൽ റെസിസ്റ്റൻസ് ഗ്രൂപ്പിലെ അംഗങ്ങളാണ് കസ്റ്റാർഡും ആപ്പിളും കിരീടം സൂക്ഷിച്ചിരുന്ന ചില്ലുകൂട്ടിലേയ്ക്ക് എറിഞ്ഞത്. സംഭവത്തിന് പിന്നാലെ പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. അന്വേഷണം തുടരുന്നതിനാൽ ലോകപ്രശസ്തമായ ജൂവൽ ഹൗസ് താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്.

23,000-ത്തിലധികം രത്നക്കല്ലുകൾ പതിച്ചിരിക്കുന്ന ഈ കിരീടം ബ്രിട്ടീഷ് രാജകീയ ചടങ്ങുകളുടെ ഏറ്റവും വിലമതിക്കാനാവാത്ത നിധികളിലൊന്നാണ്. 1937-ൽ ജോർജ് ആറാമൻ രാജാവിന്റെ കിരീടധാരണത്തിനായി നിർമ്മിച്ച ഈ കിരീടം അവസാനമായി രാജാവ് ചാൾസ് മൂന്നാമൻ 2023-ലെ ചടങ്ങുകളിൽ ധരിച്ചിരുന്നു. ചില്ലിനുള്ളിൽ കർശനമായ സുരക്ഷയോടെ പ്രദർശിപ്പിച്ചിരുന്ന ഈ കിരീടത്തിന്മേൽ ഭക്ഷണം എറിയുന്ന ദൃശ്യങ്ങൾ പ്രതികൾ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

‘ജനാധിപത്യം തകർന്നു’ എന്നും ‘ബ്രിട്ടൻ തകർന്നു’ എന്നും വിളിച്ചുപറഞ്ഞു കൊണ്ടാണ് പ്രതിഷേധക്കാർ ആക്രമണം നടത്തിയതെന്ന് വിഡിയോയിൽ കാണുന്നു. രാജ്യത്തിന്റെ “വിലമതിക്കാനാവാത്ത നിധികളിലേക്കാണ് ഞങ്ങൾ വന്നിരിക്കുന്നത്” എന്ന് ഒരാൾ ആക്രോശിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ പ്രവർത്തനം വ്യാപക പ്രതിഷേധത്തിനിടയാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ ഈ വാരാന്ത്യത്തിലും ശക്തമായ മഴയും കാറ്റും തുടരുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നൽകി. ഇംഗ്ലണ്ടിൽ 22, സ്കോട്ട് ലൻഡിൽ എട്ട്, വെയിൽസിൽ ആറ് വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ ആണ് നൽകിയിരിക്കുന്നത് . പ്രത്യേകിച്ച് സൗത്ത് വെയിൽസ്, സൗത്ത് പടിഞ്ഞാറൻ ഇംഗ്ലണ്ട്, കംബ്രിയ എന്നീ ഇടങ്ങളിൽ കനത്ത മഴ മൂലം യാത്രാ തടസ്സങ്ങളും പ്രാദേശിക വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ശനിയാഴ്ച ഇടിയോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. അതേസമയം, നോർത്ത് അയർലണ്ട്, വടക്കുകിഴക്കൻ ഇംഗ്ലണ്ട്, തെക്കുകിഴക്കൻ സ്കോട്ട് ലൻഡ് എന്നിവിടങ്ങളിൽ താരതമ്യേന വരണ്ട കാലാവസ്ഥയായിരിക്കാമെന്ന് പ്രവചിക്കുന്നു. ഞായറാഴ്ച രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും മഴ ലഭിക്കുമെങ്കിലും വൈകുന്നേരത്തോടെ ഇംഗ്ലണ്ട്, വെയിൽസ്, ഉത്തര അയർലൻഡ് എന്നിവിടങ്ങളിൽ മഴ കുറയുമെന്നും സൂചന.

ഇതിനൊപ്പം അടുത്ത ആഴ്ച മുതൽ കൂടുതൽ മോശമായ കാലാവസ്ഥയാണെന്നാണ് മുന്നറിയിപ്പിൽ പൊതുവായി ഉൾപ്പെടുത്തിയിരിക്കുന്നത് . തിങ്കളാഴ്ച രാത്രി മുതൽ ബുധനാഴ്ച വരെ തെക്കുപടിഞ്ഞാറിൽ രൂപംകൊള്ളുന്ന ശക്തമായ ലോ പ്രഷർ യുകെയിലെത്തുകയും കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടാകാനിടയുണ്ടെന്നും മെറ്റ് ഓഫിസ് ഡെപ്യൂട്ടി ചീഫ് മെറ്റീരോളജിസ്റ്റ് സ്റ്റീവൻ കീറ്റ്സ് പറഞ്ഞു. മുന്നറിയിപ്പുകൾ വാരാന്ത്യത്തിൽ കൂടുതൽ വ്യക്തമാകുമെന്ന് അദ്ദേഹം പറഞ്ഞു.

യുകെ പൊലീസിന്റെ ഫെയ്സ് റെക്കഗ്നേഷൻ സിസ്റ്റത്തിലുണ്ടായ വംശീയ പക്ഷപാതത്തെ കുറിച്ച് അടിയന്തിര വിശദീകരണം ആവശ്യപ്പെട്ട് ഡേറ്റാ പ്രൊട്ടക്ഷൻ വാച്ച്‌ഡോഗ് രംഗത്തു വന്നു . പൊലിസ് നാഷണൽ ഡേറ്റാബേസിൽ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ചില വിഭാഗക്കാർക്കെതിരെ കൂടുതൽ തെറ്റായ തിരിച്ചറിയൽ ഉണ്ടാക്കിയെന്ന നാഷണൽ ഫിസിക്കൽ ലബോറട്ടറിയുടെ (NPL) കണ്ടെത്തലിനെ തുടര്‍ന്നാണ് ഇൻഫർമേഷൻ കമ്മീഷണേഴ്സ് ഓഫീസ് (ICO) ഹോം ഓഫീസിനോട് അടിയന്തിര നടപടി ആവശ്യപ്പെട്ടത്.

റിപ്പോർട്ടിൽ വെളിപ്പെട്ട കണക്കുകള്‍ ആശങ്ക ഉളവാക്കുന്നതാണ് . വെള്ളക്കാരിൽ 0.04% ആയിരുന്ന തെറ്റായ തിരിച്ചറിയൽ നിരക്ക് ഏഷ്യക്കാരിൽ 4%, കറുത്തവരിൽ 5.5% എന്ന നിലയിലായെന്നും, പ്രത്യേകിച്ച് കറുത്ത സ്ത്രീകളിൽ ഈ നിരക്ക് 9.9% ആയി കുത്തനെ ഉയർന്നതുമായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇത്രയും ഗൗരവമായ പക്ഷപാതം ഇതുവരെ തിരിച്ചറിയാതിരുന്നത് നിരാശാജനകമാണെന്ന് ഐ സി ഒ വിമർശിച്ചു.

വിഷയം ഗൗരവത്തോടെ കാണുന്നതായാണ് പുറത്തുവന്ന വിവരങ്ങളോട് ഹോം ഓഫിസ് പ്രതികരിച്ചത് . പുതിയ അൽഗോരിതം പരിശോധിച്ചു വരികയാണെന്നും അതിൽ സ്ഥിതിവിവരം ശാസ്ത്രപരമായ പക്ഷപാതമില്ലെന്നുമാണ് അവര്‍ വ്യക്തമാക്കുന്നത്. അതേസമയം, ഫെയ്സ് റെക്കഗനേഷൻ സിസ്റ്റം രാജ്യവ്യാപകമായി വ്യാപിപ്പിക്കാനുള്ള നീക്കങ്ങളിൽ കൂടുതല്‍ ജാഗ്രത വേണമെന്ന് പൊലീസ് ആൻഡ് ക്രൈം കമ്മീഷണർമാർ മുന്നറിയിപ്പ് നൽകി. ഷോപ്പിംഗ് സെന്ററുകളും സ്റ്റേഡിയങ്ങളും ഗതാഗതകേന്ദ്രങ്ങളും ഉള്‍പ്പെടെ പൊതുസ്ഥലങ്ങളിൽ ഈ സാങ്കേതികവിദ്യ വ്യാപകമാക്കുന്നതിന് മുൻപ് ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ആവശ്യമാണ് എന്നും അവർ വ്യക്തമാക്കി.

ടിക്‌ടോക്കും മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും യഥാർത്ഥ ഡോക്ടർമാരുടെ രൂപവും ശബ്ദവും ഉപയോഗിച്ച് എ ഐ ഡീപ്പ് ഫെയ്ക്ക് വീഡിയോകൾ സൃഷ്ടിച്ച് ആരോഗ്യവുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതായുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു . ആരോഗ്യവിദഗ്ധരുടെ യഥാർത്ഥ ദൃശ്യങ്ങളും ശബ്ദവും മാറ്റം വരുത്തി മേനോപ്പോസ് അനുഭവിക്കുന്ന സ്ത്രീകളെ ചില ഉൽപ്പന്നങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കുന്ന നൂറുകണക്കിന് വീഡിയോകളാണ് തിരിച്ചറിഞ്ഞത്. വെൽനസ് നെസ്റ്റ് എന്ന അമേരിക്കൻ സപ്ലിമെന്റ്സ് കമ്പനിയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് ഈ വീഡിയോകളിൽ ഭൂരിഭാഗവും പ്രചരിക്കുന്നത് . എന്നാൽ കമ്പനി ഇത് നിഷേധിച്ചു.

ലിവർപൂൾ സർവകലാശാലയിലെ ആരോഗ്യവിദഗ്ധനായ പ്രൊഫ. ഡേവിഡ് ടെയ്ലർ-റോബിൻസൺ അടക്കമുള്ള നിരവധി പ്രമുഖരുടെ ചിത്രവും ശബ്ദവും ഡീപ് ഫെയ്ക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് മാറ്റം വരുത്തിയതായി കണ്ടെത്തി. കുട്ടികളുടെ ആരോഗ്യത്തിൽ പ്രത്യേക പഠനം നടത്തുന്ന ടെയ്ലർ-റോബിൻസണിനെ, മേനോപ്പോസ് സംബന്ധിച്ച “തെർമോമീറ്റർ ലെഗ്” പോലുള്ള യാഥാർഥ്യമില്ലാത്ത ലക്ഷണങ്ങളെ കുറിച്ച് സംസാരിക്കുന്നതുപോലെയാണ് ചില വീഡിയോകൾ ചിത്രീകരിച്ചത്. 2017-ലെ പി എച്ച് ഇ കോൺഫറൻസിലെയും അടുത്തിടെ അദ്ദേഹം പങ്കെടുത്ത പാർലമെന്ററി ഹിയറിംഗിലെയും ദൃശ്യങ്ങൾ ഡീപ്പ് ഫെയ്ക്ക് നിർമ്മാതാക്കൾ ദുരുപയോഗം ചെയ്തതാണെന്ന് കണ്ടെത്തൽ സൂചിപ്പിക്കുന്നു. ടെയ്ലർ-റോബിൻസന്റെ പരാതിക്ക് ശേഷം ടിക്‌ടോക്ക് ആ വീഡിയോകൾ നീക്കം ചെയ്‌തെങ്കിലും ഇത് നിരവധി പേരെ തെറ്റിദ്ധരിപ്പിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് .

ടിക്‌ടോക്കിനൊപ്പം എക്സ്, ഫെയ്സ്ബുക്ക്, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലും ഇത്തരം ഡീപ്പ് ഫെയ്ക്ക് വീഡിയോകൾ കണ്ടെത്തിയതായി പഠനം നടത്തിയ ഫുൾ ഫാക്റ്റ് വ്യക്തമാക്കി. മുൻ പി എച്ച് ഇ ചീഫ് എക്‌സിക്യൂട്ടീവ് ഡങ്കൻ സെൽബി, പോഷകാഹാര വിദഗ്ധൻ ടിം സ്‌പെക്റ്റർ, അന്തരിച്ച ഡോ. മൈക്കിൾ മോസ്ലി എന്നിവരുടെയെല്ലാം വ്യാജ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത് . വ്യാജ ഡോക്ടർമാർ വഴി തെറ്റായ വിവരങ്ങൾ വ്യാപകമായി പ്രചരിക്കുന്നതിനെതിരെ കടുത്ത നടപടി ലിബറൽ ഡെമോക്രാറ്റ് ആരോഗ്യ വക്താവ് ഹെലൻ മോർഗൻ ആവശ്യപ്പെട്ടു. ഹാനികരമായ എ ഐ ജനറേറ്റഡ് ഉള്ളടക്കം കണ്ടെത്തി നീക്കം ചെയ്യുന്നത് വലിയ വെല്ലു വിളിയായിരുന്നിട്ടും ഇതിനെതിരായ നടപടികൾ ശക്തിപ്പെടുത്തുകയാണെന്നാണ് ടിക്‌ടോക്ക് ഇതിനോട് പ്രതികരിച്ചത്.

റൈറ്റ്‌മൂവിന്റെ 2025 ലെ ‘ഹാപ്പി ആറ്റ് ഹോം’ സർവേയിൽ നോർത്ത് യോർക്ക്‌ഷയറിലെ സ്‌കിപ്‌ടൺ ബ്രിട്ടനിലെ ഏറ്റവും സന്തോഷകരമായ വാസസ്ഥലമായി ഒന്നാം സ്ഥാനത്ത് എത്തി. മനോഹരമായ പച്ചപ്പും, സമാധാനപരമായ ഗ്രാമീണ ജീവിതരീതിയും, സൗഹൃദപരമായ സമൂഹവും ഈ പട്ടണത്തെ മുന്നിലെത്തിച്ചതിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത് . റിച്ച്മണ്ട് അപോൺ തേംസും, കാംഡനും ആണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഈ മൂന്നും പ്രദേശങ്ങളും ജീവിത ഗുണനിലവാരത്തിലും സൗകര്യങ്ങളിലും പൊതുജനങ്ങളുടെ സംതൃപ്തിയിലും മികച്ച സ്കോർ നേടിയവയായിരുന്നു.

വെസ്റ്റ് മിഡ്‌ലാൻഡ്സിലെ റാങ്കിംഗിൽ ലീമിംഗ്ടൺ സ്‌പയാണ് 2025ലെ ഏറ്റവും സന്തോഷകരമായ സ്ഥലം. രണ്ടാം സ്ഥാനത്ത് എത്തിയ സ്റ്റാഫോർഡ്‌ഷയറിലെ ലിച്ച്ഫീൽഡ് പൗരന്മാരുടെ ജീവിതസന്തോഷം, സാംസ്കാരിക പൈതൃകം, ലിച്ച്ഫീൽഡ് കത്തീഡ്രൽ പോലുള്ള ആകർഷക കേന്ദ്രങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉയർന്ന വിലയിരുത്തൽ നേടിയത്. ഇതിനെ തുടർന്നു സ്‌ട്രാറ്റ്ഫോർഡ്-ഓൺ-എവൺ, ശ്രൂസ്ബറി, ടാംവർത്ത് എന്നിവയും മികച്ച റാങ്കുകൾ നേടി.


ദേശീയ തലത്തിൽ ലിച്ച്ഫീൽഡ് ശ്രദ്ധേയമായ മുന്നേറ്റമാണ് നടത്തിയത്; വെസ്റ്റ് മിഡ്‌ലാൻഡ്സിൽ രണ്ടാം സ്ഥാനത്തോടൊപ്പം ബ്രിട്ടനിലെ മൊത്തം പട്ടികയിൽ 13-ാം സ്ഥാനവും നേടി. 19,500 -ലധികം പേർ പങ്കെടുത്ത ഈ സർവേയിൽ, ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവർ നഗര-ഉപനഗര പ്രദേശങ്ങളിലെ ആളുകളേക്കാൾ കൂടുതൽ സന്തോഷവാന്മാരാണെന്ന് ആണ് കണ്ടെത്തിയിരിക്കുന്നത് . പ്രായം കൂടുന്തോറും ആളുകൾക്ക് താമസസ്ഥലത്തോടുള്ള തൃപ്തിയും വർധിക്കുന്നുവെന്നതും പഠനം സൂചിപ്പിക്കുന്നു. 18 മുതൽ 24 വയസ്സ് വരെയുള്ളവർ ഏറ്റവും കുറവ് തൃപ്തി പ്രകടിപ്പിച്ചപ്പോൾ, 65 വയസ്സിന് മുകളിലുള്ളവർ ഏറ്റവും സന്തോഷകരമായി ജീവിക്കുന്നവരായിരുന്നു എന്നാണ് സർവേയിലെ കണ്ടെത്തൽ .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബർമിംഗ്‌ഹാമിലെ ക്വിന്റണിൽ നിന്നുള്ള ഡോ. നാഥനിയൽ സ്പെൻസർ (38) രോഗികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ കുറ്റം ചുമത്തി . 2017 മുതൽ 2021 വരെ സ്റ്റോക്ക്-ഓൺ-ട്രെന്റിലും ഡഡ്‌ലിയിലും ചികിത്സയിൽ ഉണ്ടായിരുന്ന 38 പേരെ ഇയാൾ പീഡിപ്പിച്ചെന്നാണ് സ്റ്റാഫർഡ്ഷയർ പൊലീസ് കണ്ടെത്തിയത് . ഇതിൽ 13 വയസ്സിന് താഴെയുള്ള കുട്ടികളോട് നടന്ന ഒമ്പത് അതിക്രമങ്ങളും ഉൾപ്പെടുന്നുണ്ട് .


റോയൽ സ്റ്റോക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലും ഡഡ്‌ലിയുടെ റസൽസ് ഹാൾ ആശുപത്രിയിലുമാണ് ഇത്തരം സംഭവങ്ങൾ നടന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . മൂന്ന് കുട്ടികൾക്കെതിരായ ശാരീരിക അതിക്രമവും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. പ്രതി 2026 ജനുവരി 20-ന് നോർത്ത് സ്റ്റാഫർഡ്ഷയർ ജസ്റ്റിസ് സെന്ററിൽ ഹാജരാകണം. അന്വേഷണം തുടരുന്നതിനാൽ സ്പെൻസറെ മെഡിക്കൽ സേവനത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

അതിക്രമത്തിനിരയായ റസൽസ് ഹാൾ ആശുപത്രിയിലെ രോഗികൾക്കായി പ്രത്യേക ഹെൽപ്‌ലൈൻ തയ്യാറാക്കിയതായി ഡഡ്‌ലി ഗ്രൂപ്പ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ് അറിയിച്ചു. ഈ വാർത്ത രോഗികൾക്കും ജീവനക്കാർക്കും സമൂഹത്തിനും ആശങ്കയുണ്ടാക്കുന്നതാണെന്ന് മെഡിക്കൽ ഡയറക്ടർ ഡോ. പോൾ ഹഡ്‌സൺ പറഞ്ഞു. അന്വേഷണത്തിൽ ട്രസ്റ്റ് പൊലീസുമായി സഹകരിച്ചു വരുന്നതായും അദ്ദേഹം വിശദീകരിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ ഈ വർഷത്തെ ഫ്‌ളൂ സീസൺ കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഗുരുതരമാണെന്ന് എൻ‌എച്ച്‌എസ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ആഴ്ച ശരാശരി 1,700 പേർ ഫ്‌ളൂ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടുവെന്ന കണക്കുകൾ ആണ് ഏറ്റവും പുതുതായി പുറത്തുവന്നിരിക്കുന്നത് . സാധാരണ സീസണിനെക്കാൾ ഒരു മാസം മുമ്പേ പ്രഭവം ആരംഭിച്ചതും കൂടുതൽ രൂക്ഷമായ വൈറസ് വകഭേദമാണ് വ്യാപിക്കുന്നതെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.

ചെറിയ ആരോഗ്യപ്രശ്നങ്ങൾക്കുപോലും എ & ഇ വകുപ്പുകളിൽ രോഗികൾ കൂടിയായതോടെ ആശുപത്രികളുടെ സമ്മർദ്ദം ഇരട്ടി. കഴിഞ്ഞ ശീതകാലത്ത് രണ്ടു ലക്ഷംത്തിലധികം കേസുകൾ എ & ഇ യൂണിറ്റുകളിൽ രേഖപ്പെടുത്തിയിരുന്നു . സാധാരണ പ്രശ്നങ്ങൾക്ക് ഫാർമസികളെയും ജിപിമാരെയും എൻ‌എച്ച്‌എസ് 111 സേവനത്തെയും ആശ്രയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

ഫ്‌ളൂ കേസുകൾ അതിവേഗം ഉയരുന്നതോടൊപ്പം ഡോക്ടർമാരുടെ ഡിസംബർ നടുവിലെ അഞ്ചുദിവസത്തെ സമരവും ആരോഗ്യസംവിധാനത്തിന് പുതിയ വെല്ലുവിളി സൃഷ്ടിക്കുകയാണ്. ഉടൻ തന്നെ ഫ്‌ളൂ ബാധിതർക്ക് വേണ്ട കിടക്കകൾ 5,000 മുതൽ 8,000 വരെ ഉയരുമെന്ന കണക്കാണ് എൻ‌എച്ച്‌എസിന് ഉള്ളത് . ഇതിനകം തന്നെ 12 മണിക്കൂറിൽപ്പരം നീളുന്ന എ & ഇ കാത്തിരിപ്പുകളും ജീവനക്കാരുടെ ക്ഷാമവും ഗൗരവമായ പ്രതിസന്ധിയായി മാറിയതായി മുന്നണി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഉത്തര ലണ്ടനിലെ ഒരു നേഴ്‌സറിയിൽ പരിചരണത്തിൽ ഉണ്ടായിരുന്ന കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതായി നേഴ്‌സറി ജോലിക്കാരൻ വിൻസെന്റ് ചാൻ (45) വുഡ് ഗ്രീൻ ക്രൗൺ കോടതിയിൽ കുറ്റസമ്മതം നടത്തി. ലൈംഗിക അതിക്രമം, സ്പർശനത്തിലൂടെ പീഡനം, ഗുരുതരമായ ബാലപീഡന ദൃശ്യങ്ങൾ സൃഷ്ടിക്കൽ എന്നിവ ഉൾപ്പെടെ 26 കുറ്റങ്ങളാണ് ഇയാൾ സമ്മതിച്ചത്. സഹപ്രവർത്തകനിലൂടെ ലഭിച്ച സൂചനയെ തുടർന്ന് ആരംഭിച്ച അന്വേഷണം, മെട്രോപ്പൊളിറ്റൻ പൊലീസിന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരവും സങ്കീർണ്ണവും ആയ കേസുകളിലൊന്നായി മാറിയെന്ന് അധികൃതർ പറഞ്ഞു.

ഫിഞ്ച്ലെയിലെ സ്റ്റാൻഹോപ്പ് അവന്യൂവിൽ താമസിക്കുന്ന ഇയാളുടെ ഐപാഡുകളിൽ നിന്നാണ് ദൃശ്യങ്ങൾ കണ്ടെത്തിയത്. ബ്രൈറ്റ് ഹൊറൈസൺസ് നേഴ്‌സറിയിൽ ആർട്ട് സ്പെഷലിസ്റ്റും റൂം ലീഡറും നേഴ്‌സറി നേഴ്സുമായിരുന്നു ഇയാൾ. രണ്ട് മുതൽ നാല് വയസ് വരെയുള്ള കുട്ടികളുടെ പരിചരണ ചുമതലയായിരുന്നു ഇയാൾക്ക് ഉണ്ടായിരുന്നത് . വെളിപ്പെടുത്തലുകൾ പുറത്തു വന്നതോടെ നേഴ്‌സറി ശാഖ അടച്ചിട്ടു. ഒട്ടേറെ കുട്ടികളുടെ മാതാപിതാക്കളുടെ സാന്നിധ്യത്തിലാണ് കുറ്റങ്ങൾ വായിച്ചത്.

ചാന്റെ കുറ്റസമ്മതത്തിനുശേഷം മാതാപിതാക്കൾ സംയുക്ത പ്രസ്താവനയിൽ നേഴ്‌സറിയുടെ സുരക്ഷാ വീഴ്ചകളാണ് ഇത്തരമൊരു ഭീകര കുറ്റകൃത്യം ദീർഘകാലം പുറത്തുവരാതിരുന്നത് എന്ന് ആരോപിച്ചു. ബ്രൈറ്റ് ഹൊറൈസൺസ് നേഴ്‌സറി സംഭവത്തിൽ ‘അമ്പരപ്പും ദുഖവും’ രേഖപ്പെടുത്തി. സുരക്ഷാ സംവിധാനങ്ങളുടെ പൂർണ്ണ പരിശോധനയ്ക്ക് വിദഗ്ദ്ധ സംഘത്തെ നിയമിക്കുമെന്ന് അധികൃതർ അറിയിച്ചു. കുട്ടികൾ സുരക്ഷിതരായിരിക്കാൻ ആവശ്യമായ കൂടുതൽ നടപടികൾ ഏർപ്പെടുത്താൻ മുൻകൈ എടുക്കുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ബ്രിജറ്റ് ഫിലിപ്പ്‌സൺ പറഞ്ഞു.

RECENT POSTS
Copyright © . All rights reserved