Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: യുകെ സമ്പദ്‌വ്യവസ്ഥ 2025ന്റെ അവസാന മൂന്ന് മാസങ്ങളിൽ വെറും 0.1% മാത്രമാണ് വളർന്നതെന്ന് വ്യക്തമാക്കുന്ന ഔദ്യോഗിക കണക്കുകൾ പുറത്തുവന്നു . കഴിഞ്ഞ മൂന്നു മാസങ്ങളിലെ അതേ നിരക്കിലാണ് വളർച്ച രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ 0.2% വളർച്ച പ്രതീക്ഷിച്ചിരുന്ന സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തലിനെക്കാൾ ഇത് കുറവാണെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ONS) അറിയിച്ചു. 2025 മുഴുവൻ വളർച്ച 1.3% ആയിരുന്നു. ഇത് 2024ലെ 1.1%നെക്കാൾ മെച്ചപ്പെട്ടതെങ്കിലും ഔദ്യോഗിക പ്രവചനമായ 1.5%നെക്കാൾ താഴെയാണ് .

സേവനമേഖലയിൽ വളർച്ച ഇല്ലാതിരുന്നതാണ് സാമ്പത്തിക വളർച്ച മന്ദഗതിയിൽ ആകാൻ കാരണമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . സമ്പദ്‌വ്യവസ്ഥയുടെ ഏകദേശം 80% പങ്ക് വഹിക്കുന്ന സേവനമേഖല മന്ദഗതിയിലായപ്പോൾ, 1.2% ഉയർന്ന ഉൽപ്പാദനമേഖലയാണ് ചെറിയ പിന്തുണ നൽകിയത്. അതേസമയം നിർമാണമേഖല 2.1% ആയി കുറയുകയും ചെയ്തു. നാല് വർഷത്തിനിടയിലെ ഏറ്റവും മോശം പ്രകടനമാണിത്. അവസാന മൂന്നു മാസത്തിൽ ബിസിനസ് നിക്ഷേപം 2.7% ഇടിഞ്ഞപ്പോൾ ഉപഭോക്തൃ ചെലവ് വെറും 0.2% മാത്രമാണ് ഉയർന്നത്. നവംബർ ബജറ്റിന് മുമ്പുള്ള നികുതി വർധന സംബന്ധിച്ച അനിശ്ചിതത്വം കുടുംബങ്ങളെയും സ്ഥാപനങ്ങളെയും ചെലവും നിക്ഷേപവും കുറയ്ക്കാൻ പ്രേരിപ്പിച്ചതായുള്ള വിലയിരുത്തലുകളും ശക്തമാണ്. സ്വകാര്യ മേഖലയുടെ പ്രവർത്തനം ഇപ്പോഴും ദുർബലമാണെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടു.

2025ന്റെ ആദ്യ പകുതിയിൽ 0.7 ശതമാനവും 0.3 ശതമാനവും വളർച്ചയോടെ യുകെ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നെങ്കിലും, ജാഗ്വാർ ലാൻഡ് റോവറിനെ ബാധിച്ച സൈബർ ആക്രമണവും തുടർന്ന് ഉണ്ടായ ഉത്പാദന ഇടിവും വളർച്ചയെ ബാധിച്ചിരുന്നു . പുതിയ സർവേകൾ പ്രകാരം ജനുവരിയിൽ ബിസിനസും ഉപഭോക്താക്കളും കൂടുതൽ ആത്മവിശ്വാസം പ്രകടിപ്പിച്ചതായി സൂചനയുണ്ട്. 2026 ന്റെ ആദ്യ മൂന്ന് മാസത്തിൽ 0.4% വളർച്ച ആണ് പ്രതീക്ഷിക്കുന്നത് . 2026ൽ 1.4 ശതമാനവും 2030 വരെ ശരാശരി 1.5% വളർച്ചയുമാണ് ഔദ്യോഗിക പ്രവചനം. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് 3.75% ആയി നിലനിർത്തിയിട്ടുണ്ടെങ്കിലും, വിലക്കയറ്റം കുറയുന്നതിനാൽ അടുത്ത മാസങ്ങളിൽ കുറവ് വരുത്താൻ സാധ്യതയുണ്ട്. ഇത് സാമ്പത്തിക വളർച്ചയ്ക്കും നിക്ഷേപത്തിനും അനുകൂല സാഹചര്യങ്ങൾ സൃഷ്ടിക്കുമെന്ന നിലപാടിലാണ് സർക്കാർ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻഎച്ച്എസ് നേഴ്സിങ് മേഖലയിലെ കരിയർ പുരോഗതിക്ക് വഴിയൊരുക്കുന്ന നിർണായക നടപടികളുമായി ലേബർ സർക്കാർ രംഗത്ത്. റോയൽ കോളജ് ഓഫ് നേഴ്സിങ് (ആർസിഎൻ) മാസങ്ങളായി ഉയർത്തിയ ആവശ്യങ്ങൾക്കും സമ്മർദ്ദത്തിനും പിന്നാലെ ആരോഗ്യ-സാമൂഹ്യ പരിചരണ സെക്രട്ടറി വെസ് സ്ട്രീറ്റിങ് നേഴ്സുമാർക്കായി പുതിയ പാക്കേജ് പ്രഖ്യാപിച്ചു. നേഴ്സുമാർക്ക് ചുമതലകൾക്ക് അനുസൃതമായ ശമ്പളം ഉറപ്പാക്കുക, വ്യക്തമായ കരിയർ പാത രൂപപ്പെടുത്തുക, കൂടുതൽ പ്രൊഫഷണൽ പിന്തുണ നൽകുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. എല്ലാ രജിസ്റ്റേഡ് നേഴ്സുമാരുടെയും ശമ്പള ഘടന പുനഃപരിശോധിക്കാൻ എൻഎച്ച്എസ് സ്റ്റാഫ് കൗൺസിലിനോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

ബാൻഡ് 5 നേഴ്സുമാരുടെ ജോലി-ശമ്പള അവലോകനവും പദ്ധതിയിലെ പ്രധാന ഘടകമാണ്. ഉയർന്ന ഉത്തരവാദിത്തങ്ങൾ നിർവഹിച്ചിട്ടും യോജിച്ച ശമ്പളം ലഭിക്കാത്ത സാഹചര്യം അവസാനിപ്പിക്കുകയാണ് ലക്ഷ്യം. ആവശ്യമായ അധിക ധനസഹായം എൻഎച്ച്എസ് ട്രസ്റ്റുകൾക്ക് സർക്കാർ അനുവദിച്ചതായും 2026-27 സാമ്പത്തിക വർഷത്തിലെ സാധാരണ ജീവിതച്ചെലവ് വർധനയിൽ നിന്ന് വേറിട്ടാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്നും സർക്കാർ വ്യക്തമാക്കി. ബാൻഡ് 5 ൽ തുടരുന്നവർക്കും ബാൻഡ് 6 നിലവാരത്തിലുള്ള ജോലി ചെയ്യുന്നവർക്കും അവലോകനത്തിന് ശേഷം സ്ഥാനക്കയറ്റം ലഭിക്കാൻ ഇത് സഹായകരമാകുമെന്നാണ് വിലയിരുത്തൽ. ദേശീയതലത്തിൽ ഏകീകൃത നേഴ്സിങ് പ്രിസെപ്റ്റർഷിപ്പ് പദ്ധതി നടപ്പാക്കി പുതുതായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് ഗുണമേൻമയുള്ള പരിശീലനവും പിന്തുണയും ഉറപ്പാക്കാനും തീരുമാനം എടുത്തിട്ടുണ്ട്.

സർക്കാരിന്റെ 3.6% ശമ്പള വർധനവ് ആർസിഎൻ അംഗങ്ങളിൽ 91% പേർ നിരസിച്ചതിന് പിന്നാലെയാണ് പുതിയ നീക്കമെന്നതാണ് സംഘടനയുടെ വിലയിരുത്തൽ. ജീവിതച്ചെലവിനനുസൃതമായ യഥാർത്ഥ ശമ്പള വർധനവ് ഉടൻ പ്രഖ്യാപിക്കണമെന്ന ആവശ്യം ആർസിഎൻ വീണ്ടും ഉന്നയിച്ചിട്ടുണ്ട്. ആർസിഎൻ ജനറൽ സെക്രട്ടറി പ്രൊഫ. നിക്കോള റേഞ്ചർ ഈ പ്രഖ്യാപനം നേഴ്സുമാരുടെ ദീർഘകാല പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് പ്രതികരിച്ചു. ആർസിഎൻ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട മലയാളി ബിജോയ് സെബാസ്റ്റ്യൻ മുന്നോട്ടുവെച്ച ബാൻഡ് 5 ൽ നിന്ന് 6 ലേക്കുള്ള പുരോഗതി ഉൾപ്പെടെയുള്ള ആവശ്യങ്ങൾ സർക്കാരിന് മുന്നിൽ അവതരിപ്പിച്ചതിന്റെ ഫലമാണിതെന്നും സംഘടന വിലയിരുത്തുന്നു. നേഴ്സുമാർക്ക് കൂടുതൽ അംഗീകാരം നൽകേണ്ടതിന്റെ ആവശ്യകത അംഗീകരിച്ചാണ് നിർമാണാത്മക ചർച്ചകൾ നടത്തിയതെന്ന് വെസ് സ്ട്രീറ്റിങ് വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ന്യൂഡൽഹി ∙ അഹമ്മദാബാദിൽ കഴിഞ്ഞ ജൂൺ 12 – ന് തകർന്നുവീണ എയർ ഇന്ത്യ വിമാനാപകടവുമായി ബന്ധപ്പെട്ട അന്തിമ റിപ്പോർട്ടിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ ഉണ്ടെന്ന സൂചനകൾ പുറത്തുവന്നു . വിമാനം തകർന്നത് പൈലറ്റ് മനഃപൂർവം ഇന്ധന സ്വിച്ചുകൾ ഓഫ് ചെയ്തതിനെ തുടർന്നാണെന്ന നിഗമനത്തിലേക്ക് ഇന്ത്യൻ അന്വേഷണ ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ടെന്നാണ് അനൗദ്യോഗികമായി പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സാങ്കേതിക തകരാറുകൾ ഒന്നും കണ്ടെത്താനായില്ലെന്നും, കോക്പിറ്റ് വോയിസ് റെക്കോർഡർ പരിശോധിച്ചതിൽ നിന്ന് രണ്ട് എൻജിനുകളും നിശ്ചലമാക്കുന്ന വിധത്തിൽ ഇന്ധന സ്വിച്ചുകൾ ഓഫ് ചെയ്തതായും വ്യക്തമാകുന്നതായി റിപ്പോർട്ട് പറയുന്നു. വിമാനത്തിന്റെ കമാൻഡറായിരുന്ന സുമീത് സബർവാളിനെതിരെ അന്വേഷണ സംഘം വിരൽചൂണ്ടുന്നതായാണ് സൂചന.

അപകടത്തിൽ 260 ലധികം പേർ കൊല്ലപ്പെട്ടിരുന്നു. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്കു പുറപ്പെട്ട വിമാനം പറന്നുയർന്ന ഉടനെ ഒരു താമസ മേഖലയിൽ കെട്ടിടത്തിനു മുകളിലേക്ക് തകർന്നു വീണതായിരുന്നു ദുരന്തം. ഇന്ത്യയുടെ വ്യോമയാന സുരക്ഷാ നിലവാരം പുനഃപരിശോധിക്കുമെന്ന യുഎസ് ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്നാണ് മനുഷ്യസഹജമായ പിഴവ് അംഗീകരിക്കാൻ ഇന്ത്യ തയ്യാറായതെന്നുമാണ് ചില വിദേശ മാധ്യമങ്ങളുടെ അവകാശവാദം.

യുഎസ് വിദഗ്ധരുമായി ചേർന്ന് നടത്തിയ സിമുലേറ്റർ പരിശോധനകളിൽ സാങ്കേതിക തകരാറിലൂടെ ഇരു എൻജിനുകളും ഒരേസമയം നിലയ്ക്കുന്ന സാഹചര്യം കണ്ടെത്താനായില്ലെന്നും മനുഷ്യ ഇടപെടലാണ് ഏക സാധ്യതയെന്നും റിപ്പോർട്ടിൽ പറയുന്നു. അന്തിമ നിഗമനങ്ങൾ രാഷ്ട്രീയമായ വിലയിരുത്തലുകൾക്കുശേഷം കൂടുതൽ ജാഗ്രതയോടെ അവതരിപ്പിക്കപ്പെടാനിടയുണ്ടെന്നും സൂചനയുണ്ട്. അതേസമയം, പൈലറ്റ് അസോസിയേഷനുകളും സുമീത് സബർവാളിന്റെ കുടുംബവും ആരോപണങ്ങൾ ശക്തമായി നിഷേധിച്ചു. വിമാന നിർമാതാക്കളെയും എയർലൈനിനെയും സംരക്ഷിക്കാൻ ശ്രമിക്കുന്നതാണിതെന്ന് അവർ ആരോപിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മാഞ്ചസ്റ്റർ റോയൽ ഓൾഡ്‌ഹാം ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ മലയാളി നഴ്‌സ് അച്ചാമ്മ ചെറിയാനെ (57) ക്രൂരമായി ആക്രമിച്ച കേസിൽ പ്രതിക്ക് 28 വർഷത്തെ തടവുശിക്ഷ വിധിച്ചു . റൗമോൺ ഹക്ക് (38) എന്ന പ്രതിക്കാണ് മാഞ്ചസ്റ്ററിലെ മിൻഷുൾ സ്ട്രീറ്റ് ക്രൗൺ കോടതി ശിക്ഷ വിധിച്ചത്. ശിക്ഷയിൽ 22 വർഷം കർശന ജയിൽവാസവും തുടർന്ന് ആറു വർഷത്തെ നിരീക്ഷണവും ഉൾപ്പെടുന്നു. ഇത് ആസൂത്രിതമായ കൊലപാതകശ്രമമാണെന്ന് കോടതി വിലയിരുത്തി. ആരോഗ്യപ്രവർത്തകരുടെ സുരക്ഷയിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന കർശന മുന്നറിയിപ്പും കോടതി നൽകി.

കഴിഞ്ഞ വർഷം ജനുവരിയിൽ നടന്ന സംഭവത്തിൽ, മാനസികാരോഗ്യ നിയമപ്രകാരം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ഹക്ക്, മദ്യ-ലഹരിക്ക് അടിമയായിരുന്നു . രാത്രി ഷിഫ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന അച്ചാമ്മ ഇയാളുടെ ആരോഗ്യനില പരിശോധിച്ച സമയത്തായിരുന്നു ആക്രമിക്കപ്പെട്ടത് . പോക്കറ്റിൽ ഒളിപ്പിച്ചിരുന്ന കത്രികയുമായി പിന്നിലൂടെ പാഞ്ഞെത്തിയ ഇയാൾ, അച്ചാമ്മയുടെ കഴുത്തിലും തലയിലും മുഖത്തും മൂന്നു തവണ കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അച്ചാമ്മയെ സഹപ്രവർത്തകർ രക്ഷപ്പെടുത്തി ഐസിയുവിലേക്ക് മാറ്റി അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.

ഇരുപത് വർഷത്തിലേറെ സേവനപരിചയമുള്ള അച്ചാമ്മയുടെ കൈയ്ക്ക് ഗുരുതരമായ പരുക്ക് സംഭവിച്ചതോടെ നേഴ്‌സിങ് തുടരുക തന്നെ പ്രയാസമായിരിക്കുകയാണ്. ശാരീരിക മുറിവുകളേക്കാൾ ഈ ആക്രമണം മാനസികമായി തകർത്തുവെന്നാണ് അവർ കോടതിയിൽ അറിയിച്ചത്. സംഭവത്തിന് പിന്നാലെ ആശുപത്രികളിലെ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്ന് ബ്രിട്ടനിലെ മലയാളി നേഴ്‌സിങ് സംഘടനകൾ ആവശ്യപ്പെട്ടു. ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് വിധിയെ സ്വാഗതം ചെയ്ത് അച്ചാമ്മയുടെ ധൈര്യത്തെ അഭിനന്ദിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടനിലെ കുടിയേറ്റ നിയമങ്ങളിൽ കടുത്ത മാറ്റങ്ങൾ കൊണ്ടുവരാനുള്ള ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദിന്റെ നിർദേശങ്ങൾ മലയാളികൾ ഉൾപ്പെടെയുള്ള നേഴ്സുമാരുടെയും കെയർ തൊഴിലാളികളുടെയും കുടുംബങ്ങളിൽ കടുത്ത ആശങ്ക ആണ് ഉളവാക്കിയിരിക്കുന്നത് . പ്രാക്സിസ് (Praxis) നടത്തിയ സർവേയിൽ പങ്കെടുത്ത ആയിരത്തിലധികം പേരിൽ മൂന്നിൽ രണ്ട് പേർക്ക് പുതിയ നിർദേശങ്ങൾ കാരണം യുകെ തങ്ങളെ സ്വാഗതം ചെയ്യുന്നതായി തോന്നുന്നില്ലെന്ന് വ്യക്തമാക്കി. അഞ്ചുവർഷം കഴിഞ്ഞാൽ ലഭിച്ചിരുന്ന സ്ഥിരതാമസാവകാശം പത്ത് വർഷമാക്കി ഇരട്ടിയാക്കാനും ബിരുദനിലവാരത്തിനു താഴെയുള്ള ജോലികളിലുള്ളവർക്ക് പ്രത്യേകിച്ച് കെയർ തൊഴിലാളികൾക്ക് 15 വർഷം വരെ കാത്തിരിക്കേണ്ടി വരുന്നതുമാണ് സർക്കാർ അടുത്തിടെ നടപ്പാക്കിയ നിർദേശം. യുകെയിലെ എൻഎച്ച്എസ് ആശുപത്രികളിലും സാമൂഹിക പരിചരണ മേഖലകളിലും ജോലി ചെയ്യുന്ന നേഴ്സുമാരുടെയും കെയർ വർക്കർമാരുടെയും വലിയൊരു വിഭാഗം മലയാളികളാണെന്നതിനാൽ യുകെ മലയാളികളുടെ ഇടയിൽ ആശങ്ക വ്യാപകമാണ്.

സർവേയിൽ പങ്കെടുത്തവരിൽ പകുതിയോളം പേർ തൊഴിൽ വിസയിലുള്ളവരും, മൂന്നിലൊന്ന് പേർ ആരോഗ്യ-സാമൂഹിക പരിചരണ മേഖലയിലുള്ളവരുമാണ് . 10 ശതമാനം വിദ്യാഭ്യാസരംഗത്തും 15 ശതമാനം ഐടി മേഖലയിലുമാണ് ജോലി ചെയ്യുന്നത്. ഫാമിലി വിസയിലുള്ളവരിൽ 12 ശതമാനം 2020 ലെ ദേശീയ സുരക്ഷാ നിയമത്തിനു പിന്നാലെ ഹോങ്കോംഗിൽ നിന്നു കുടിയേറിയവരാണ് . പുതിയ ഈ മാറ്റങ്ങൾ മൂലം കുടുംബങ്ങൾ രാജ്യം വിടുമെന്ന ഭയം ശക്തമാണെന്നും മൂവായിരത്തിലധികം കുട്ടികൾക്ക് സ്ഥിരതാമസ പദവി ലഭിക്കാൻ ഇനി പത്ത് വർഷം വരെ കാത്തിരിക്കേണ്ടിവരുമെന്നും ഐപിപിആർ (IPPR) റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വർഷാവസാനത്തോടെ സ്ഥിരതാമസത്തിലേക്കുള്ള അപേക്ഷ സമർപ്പിച്ചവരിൽ 17 ലക്ഷം പേർ ഉണ്ടായിരുന്നുവെന്നും ഇവർക്ക് ഇനി അഞ്ചുവർഷം കൂടി കാത്തിരിക്കേണ്ടി വരുമെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . നിലവിലെ പത്ത് വർഷത്തെ സ്ഥിരതാമസ വിസയ്ക്ക് ഓരോ പ്രായപൂർത്തിയായ വ്യക്തിക്കും ഏകദേശം 20,000 പൗണ്ട് ആണ് ചിലവഴിക്കേണ്ടത് .

പുതിയ നടപടിക്രമങ്ങൾ കാരണം 50,000 വരെ നേഴ്സുമാർ യുകെ വിടാൻ സാധ്യതയുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത് . സർവേയിൽ പങ്കെടുത്ത പലരും നിയമങ്ങൾ അപ്രതീക്ഷിതമായി മാറിയതോടെ കുടുംബത്തിന്റെ ഭാവി അനിശ്ചിതമായതായി പറഞ്ഞു. 2009ൽ യുകെയിലെത്തിയ ആരോഗ്യപ്രവർത്തക ഫിസായോ ഉയർന്ന നികുതി അടച്ചിട്ടും, വിസ പുതുക്കലിനായി 30 മാസത്തിലൊരിക്കൽ വലിയ തുക ചെലവഴിക്കേണ്ടി വരുന്നതായി പ്രതികരിച്ചു. ഇതിനിടെ, ഏകദേശം 40 ലേബർ എംപിമാർ നിലവിൽ യുകെയിൽ കഴിയുന്ന കുടിയേറ്റക്കാരെ ബാധിക്കുന്ന മാറ്റങ്ങൾ നല്ലതല്ലെന്ന വിമർശനം ഉന്നയിച്ചിട്ടുണ്ട് . എന്നാൽ നിലവിൽ നടപ്പിലാക്കിയത് കഴിഞ്ഞ 50 വർഷത്തിനിടയിലെ ഏറ്റവും വലിയ നിയമപരമായ കുടിയേറ്റ പരിഷ്കാരമാണെന്നും സ്ഥിരതാമസം ഒരു അവകാശമല്ലെന്നും പ്രസ്തുത വിഷയത്തിൽ ഹോം ഓഫിസ് പ്രതികരിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: വടക്കുപടിഞ്ഞാറൻ ലണ്ടനിലെ കിങ്സ്ബറി ഹൈസ്കൂളിൽ നടന്ന കത്തിയാക്രമണത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റ സംഭവത്തിൽ 13 വയസ്സുകാരനെ പൊലീസ് അറസ്റ്റു ചെയ്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.40ഓടെ 13 വയസ്സുള്ള ഒരു വിദ്യാർത്ഥിക്ക് കുത്തേറ്റതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്കൂളിലെത്തുകയായിരുന്നു. പിന്നാലെ, 12 വയസ്സുള്ള മറ്റൊരു കുട്ടിക്കും കുത്തേറ്റതായി സ്ഥിരീകരിച്ചു. ഇരുവരെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളെ ഗുരുതര പരിക്കുകളോടെ പ്രധാന ട്രോമ സെന്ററിലേക്കാണ് മാറ്റിയത്. ഇരുവരുടെയും നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തിനു ശേഷം പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടെങ്കിലും പിന്നീട് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. ആക്രമണത്തിന് ഉപയോഗിച്ചതായി കരുതുന്ന ആയുധവും പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ മറ്റാരെയും പ്രതി ചേർത്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. കേസിന്റെ അന്വേഷണം കൗണ്ടർ ടെററിസം വിഭാഗം ഏറ്റെടുത്തിട്ടുണ്ടെങ്കിലും ഇത് ഭീകരാക്രമണമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിന്റെ പിന്നിൽ എന്താണെന്നതടക്കം എല്ലാ സാധ്യതകളും പരിശോധിച്ചുവരികയാണെന്ന് മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു.

സംഭവം സ്കൂൾ സമൂഹത്തെയും പ്രദേശവാസികളെയും ഏറെ ആശങ്കയിലാക്കിയിരിക്കുകയാണ്. ചില കുട്ടികൾ കണ്ണീരോടെ സ്കൂളിൽ നിന്ന് പുറത്തിറങ്ങുന്നതും രക്ഷിതാക്കൾ ഭീതിയിലായിരിക്കുകയാണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത് സ്കൂളിന് വളരെ വേദനാജനകമായ സംഭവം ആണെന്ന് സ്കൂൾ പ്രിൻസിപ്പൽ അലക്‌സ് തോമസ് പറഞ്ഞു. ലണ്ടൻ മേയർ സാദിഖ് ഖാനും ആഭ്യന്തര മന്ത്രി ഷബാന മഹ്മൂദും സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ പുതുക്കിയ ഊർജ ലക്ഷ്യങ്ങൾ കൈവരിക്കുന്ന നടപടികളുടെ ഭാഗമായി രാജ്യത്തുടനീളം കൂടുതൽ സോളാർ ഫാമുകൾ വരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. സർക്കാർ നടത്തിയ ഊർജ ലേലത്തിന് പിന്നാലെ ഇംഗ്ലണ്ട്, സ്കോട്‌ ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലായി 157 പുതിയ സോളാർ പദ്ധതികൾക്ക് ആണ് കരാർ അനുവദിച്ചത്. ഇതോടെ രാജ്യത്തിന്റെ ഊർജ ഉൽപ്പാദന ശേഷി വൻതോതിൽ വർധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കാലാവസ്ഥാ വിദഗ്ധരും എനർജി സംഘടനകളും ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. വേനൽക്കാലങ്ങളിൽ ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സോളാർ എനർജി നല്ല പരിഹാരമാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. കാർബൺ പുറന്തള്ളൽ കുറയ്ക്കാനും ഊർജ സുരക്ഷ ഉറപ്പാക്കാനും ഈ പദ്ധതികൾ സഹായകരമാകുമെന്നാണ് സർക്കാർ നിലപാട്.

അതേസമയം, വലിയ തോതിലുള്ള സോളാർ ഫാമുകൾ പ്രാദേശിക മേഖലകളിൽ സ്ഥാപിക്കുന്നതിനെതിരെ ചില പ്രദേശവാസികൾ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. കൃഷിയിടങ്ങളും പ്രകൃതി ഭംഗിയും നഷ്ടപ്പെടുമെന്ന ആശങ്കയാണ് എതിര്‍പ്പിന് കാരണം. എന്നിരുന്നാലും, ദേശീയ തലത്തിൽ ഊർജ ലക്ഷ്യങ്ങൾ കൈവരിക്കാൻ ഈ പദ്ധതികൾ അനിവാര്യമാണെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ വ്യാപകമായി ഉപയോഗിക്കുന്ന സ്റ്റാറ്റിൻ മരുന്നുകളെക്കുറിച്ചുള്ള ആശങ്കകൾക്ക് ശാസ്ത്രീയമായ അടിസ്ഥാനമില്ലെന്ന പഠന റിപ്പോർട്ട് പുറത്തുവന്നു. പേശിവേദനയും പ്രമേഹവും പോലുള്ള ചില ആരോഗ്യപ്രശ്നങ്ങൾ ഒഴിച്ചാൽ സ്റ്റാറ്റിൻ മരുന്നുകളുടെ ലേബലുകളിൽ പറയുന്ന 66 പാർശ്വഫലങ്ങളിൽ വെറും നാലിനേ ശാസ്ത്രീയ തെളിവുകളുള്ളൂവെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. കരൾ പരിശോധനാ ഫലങ്ങളിലെ മാറ്റം, ചെറുതായ കരൾ അസാധാരണതകൾ, മൂത്രത്തിലെ വ്യത്യാസങ്ങൾ, ശരീരത്തിലെ ചില ഭാഗങ്ങളിൽ വീക്കം എന്നിവയ്ക്കാണ് തെളിവുകൾ കണ്ടെത്തിയിട്ടുള്ളത്.

എന്നാൽ ഇവയുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ അതീവ ചെറുതാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ലാൻസറ്റ് മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ച സമഗ്ര അവലോകനത്തിലാണ് ഈ നിഗമനങ്ങൾ ഉള്ളത്. ലഭ്യമായ പഠന വിവരങ്ങൾ വിശദമായി പരിശോധിച്ച ശേഷമാണ് സ്റ്റാറ്റിൻ മരുന്നുകളെക്കുറിച്ചുള്ള ഭീതികൾ പലതും അനാവശ്യമായ ഭീതിയാണെന്ന് ഗവേഷകർ വ്യക്തമാക്കുന്നത്.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകൾ സ്റ്റാറ്റിൻ മരുന്നുകൾ ഉപയോഗിക്കുന്നുണ്ടെന്നും, ഹൃദയാഘാതം, പക്ഷാഘാതം, ഹൃദയസംബന്ധമായ മരണങ്ങൾ എന്നിവ കുറയ്ക്കുന്നതിൽ ഇവ ഫലപ്രദമാണെന്നും പഠനം ഓർമ്മിപ്പിക്കുന്നു. അതേസമയം, നിരവധി പാർശ്വഫലങ്ങൾ പ്രചരിക്കുന്നതിനാൽ സുരക്ഷയെക്കുറിച്ചുള്ള ഭയം മൂലം പലരും മരുന്ന് ഒഴിവാക്കുന്ന സാഹചര്യവുമുണ്ട്. എന്നാൽ ശാസ്ത്രീയ തെളിവുകൾ അടിസ്ഥാനമാക്കി നോക്കുമ്പോൾ, സ്റ്റാറ്റിൻ മരുന്നുകളുടെ ഗുണം അപകടസാധ്യതകളെക്കാൾ വളരെ കൂടുതലാണെന്നതാണ് പുതിയ പഠനത്തിന്റെ മുഖ്യ സന്ദേശം.

യുകെയിൽ നാഷണൽ ഹെൽത്ത് സർവീസ് (NHS) വഴി സ്റ്റാറ്റിൻ മരുന്നുകൾ വ്യാപകമായി നിർദേശിക്കപ്പെടുന്ന സാഹചര്യത്തിൽ ഈ പഠനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ലക്ഷക്കണക്കിന് ബ്രിട്ടീഷ് പൗരന്മാർ ദീർഘകാലമായി ഈ മരുന്നുകൾ ഉപയോഗിക്കുന്നതിനാൽ, സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾക്ക് ശാസ്ത്രീയ മറുപടി നൽകുന്ന കണ്ടെത്തലുകൾ പൊതുജനാരോഗ്യ നയങ്ങളിൽ നിർണായകമാകുമെന്ന് വിലയിരുത്തപ്പെടുന്നു. യുകെ ആസ്ഥാനമായ ‘ലാൻസറ്റ്’ മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ച പഠനം, സ്റ്റാറ്റിൻ മരുന്നുകളെക്കുറിച്ചുള്ള തെറ്റായ ധാരണകൾ മാറ്റാനും, രോഗികൾക്ക് ആത്മവിശ്വാസത്തോടെ ചികിത്സ തുടരാനും സഹായകരമാകുമെന്നതാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്‌കോട്ടിഷ് ലേബർ നേതാവ് അനസ് സർവർ സർ കിയർ സ്റ്റാർമറിന്റെ രാജി ആവശ്യപ്പെട്ടതോടെ ബ്രിട്ടീഷ് ലേബർ പാർട്ടിക്കുള്ളിൽ ശക്തമായ കലഹം രൂക്ഷമായി . പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ “വളരെയധികം പിഴവുകൾ” സംഭവിച്ചതായി ആരോപിച്ച സർവർ, നിലവിലെ സാഹചര്യം അംഗീകരിക്കാൻ കഴിയില്ലെന്നും പറഞ്ഞു. പീറ്റർ മാൻഡൽസനെ യുഎസ് അംബാസഡറായി നിയമിച്ച വിഷയത്തിൽ ഉയർന്ന വിവാദമാണ് സ്റ്റാർമറിന്റെ സ്ഥാനം ചോദ്യം ചെയ്യപ്പെടാൻ കാരണമായത്. എന്നാൽ പാർലമെന്ററി ലേബർ പാർട്ടി യോഗത്തിൽ സ്റ്റാർമർ രാജി വെക്കില്ലെന്ന് വ്യക്തമാക്കിയതോടെ, അദ്ദേഹം നേതൃത്വം തുടരുമെന്ന നിലപാടിൽ ഉറച്ചു നിന്നു.

അതേസമയം, ലേബർ മന്ത്രിസഭയിലെ മുതിർന്ന നേതാക്കൾ പ്രധാനമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. ചാൻസലർ റേച്ചൽ റീവ്സ്, ആരോഗ്യമന്ത്രി വെസ് സ്റ്റ്രീറ്റിംഗ്, സ്കോട്ടിഷ് സെക്രട്ടറി ഡഗ്ലസ് അലക്സാണ്ടർ, മുൻ ഉപപ്രധാനമന്ത്രി ആഞ്ജല റെയ്‌നർ തുടങ്ങിയവർ സ്റ്റാർമറിനെ പിന്തുണച്ച് പ്രസ്താവനകൾ നടത്തി. പാർട്ടിക്കുള്ളിലെ ആഭ്യന്തര കലഹവും നേതൃത്വ തിരഞ്ഞെടുപ്പും രാജ്യത്തെ രാഷ്ട്രീയ അസ്ഥിരതയിലേക്കു നയിക്കുമെന്ന മുന്നറിയിപ്പും അവർ നൽകി. എന്നാൽ ലേബർ പാർട്ടി എംപിമാരിൽ ചിലർ വിമർശനാത്മക ചോദ്യങ്ങൾ ഉന്നയിച്ചതായും റിപ്പോർട്ടുകളുണ്ട്.

ഇതിനിടെ ഡൗണിങ് സ്ട്രീറ്റിലെ ഉന്നത ഉപദേഷ്ടകരുടെ രാജികളും സ്റ്റാർമറിന് തിരിച്ചടിയായി. ചീഫ് ഓഫ് സ്റ്റാഫ് മോർഗൻ മക്‌സ്വീനിയും കമ്മ്യൂണിക്കേഷൻസ് തലവൻ ടിം അലനും രാജി വെച്ചതോടെ സർക്കാറിന് നിയന്ത്രണം നഷ്ടപ്പെടുന്നുവെന്ന ആരോപണം ശക്തമായി . പ്രതിപക്ഷ നേതാവ് കെമി ബാഡെനോക്, ലിബറൽ ഡെമോക്രാറ്റ് നേതാവ് ഡെയ്‌സി കൂപ്പർ, റീഫോം യു.കെ നേതാവ് നൈജൽ ഫാരേജ് എന്നിവരും സ്റ്റാർമറിനെതിരെ വിമർശനവുമായി രംഗത്തെത്തി. സ്കോട്ടിഷ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ലേബർ പാർട്ടിയുടെ ഭാവി നേതൃത്വത്തെക്കുറിച്ചുള്ള ചർച്ചകൾ കൂടുതൽ ശക്തമാകുമെന്ന സൂചനകളാണ് രാഷ്ട്രീയ വൃത്തങ്ങളിൽ നിന്ന് ഉയരുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ∙ എപ്സ്റ്റീൻ ഫയലുകളിലെ പുതിയ വെളിപ്പെടുത്തലുകൾ യുകെ രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ ആണ് സൃഷ്ടിക്കുന്നത് . വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമർ സ്ഥാനമൊഴിയാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലുകൾ ശക്തമാകുകയാണ്. അമേരിക്കയിലെ ബ്രിട്ടീഷ് അംബാസഡറായി പീറ്റർ മാൻഡൽസണെ നിയമിച്ചതാണ് കിയർ സ്റ്റാർമർക്ക് വിനയായത്. ജെഫ്രി എപ്സ്റ്റീനുമായുള്ള പീറ്റർ മാൻഡൽസന്റെ മുൻകാല ബന്ധങ്ങൾ വെളിപ്പെട്ടതോടെ ഭരണകക്ഷിക്കുള്ളിൽ കിയർ സ്റ്റാർമറുടെ രാജി ആവശ്യം ശക്തമായി. സ്റ്റാർമർ നേരിട്ട് ആരോപണങ്ങൾ നേരിടുന്നില്ലെങ്കിലും, എപ്സ്റ്റീനുമായി ബന്ധമുള്ള വ്യക്തികളുമായി അദ്ദേഹത്തിനുള്ള അടുത്ത ബന്ധം രാജി ആവശ്യപ്പെടുന്നവരുടെ മുറവിളി വർധിപ്പിച്ചിരിക്കുകയാണ്.

കിയർ സ്റ്റാർമർ സ്ഥാനമൊഴിയുന്ന പക്ഷം, നിലവിലെ ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദ് പ്രധാനമന്ത്രിയാകാൻ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. അങ്ങനെ സംഭവിച്ചാൽ ബ്രിട്ടന്റെ ചരിത്രത്തിലെ ആദ്യ മുസ്‌ലിം വനിതാ പ്രധാനമന്ത്രിയെന്ന നേട്ടം ഷബാന മഹ്മൂദിന് സ്വന്തമാകും. പാർട്ടിക്കുള്ളിൽ ശക്തമായ വാഗ്മിയെന്ന പേരിൽ അറിയപ്പെടുന്ന ഷബാന, സ്റ്റാർമർ മന്ത്രിസഭയിലെ പ്രധാന മുഖങ്ങളിലൊരാളാണ്. പാക്കിസ്ഥാനിലും പാക്ക് അധീന കശ്മീരിലെ മിർപൂർ പട്ടണത്തിലും വേരുകളുള്ള സുബൈദയുടെയും മഹ്മൂദ് അഹമ്മദിന്റെയും മകളായി ബർമിങ്ങാമിലാണ് ഷബാനയുടെ ജനനം.

ഷബാന മഹ്മൂദ് ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്നുള്ള നിയമബിരുദധാരിയാണ്. 2010ൽ ബ്രിട്ടനിലെ ആദ്യ വനിതാ മുസ്‌ലിം എംപിമാരിൽ ഒരാളായി പാർലമെന്റിലെത്തിയ അവർ, 2025ൽ ആഭ്യന്തര സെക്രട്ടറി പദവിയേറ്റതിന് ശേഷം അതിർത്തി സുരക്ഷയും കുടിയേറ്റ വിഷയങ്ങളും കൈകാര്യം ചെയ്യുന്നതിൽ വളരെ ശ്രദ്ധ ചെലുത്തിയിരുന്നു. സ്റ്റാർമറുടെ രാജി ആവശ്യങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ, ഷബാന മഹ്മൂദ് യുകെ രാഷ്ട്രീയത്തിലെ ശ്രദ്ധകേന്ദ്രമായി മാറിയിരിക്കുകയാണ്.

Copyright © . All rights reserved