ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടന്റെ സമ്പദ്വ്യവസ്ഥ 2026 ജനുവരിയിൽ പ്രതീക്ഷിച്ചിരുന്ന വളർച്ച കൈവരിക്കാതെ മന്ദഗതിയിലായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . ഡിസംബറിൽ 0.1 ശതമാനം വളർച്ച രേഖപ്പെടുത്തിയിരുന്നെങ്കിലും ജനുവരിയിൽ ജിഡിപിയുടെ വളർച്ച നിരാശാജനകമായിരുന്നു . ഇതോടെ പുതിയ വർഷത്തിന്റെ തുടക്കം തന്നെ സമ്പദ്വ്യവസ്ഥയ്ക്ക് ആശങ്ക ഉളവാക്കുന്നതായി സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. സേവന മേഖലയിലാണ് പ്രധാനമായും മന്ദഗതി പ്രകടമായത്. പ്രത്യേകിച്ച് ഹോട്ടൽ–റസ്റ്റോറന്റ് മേഖലയിൽ ആളുകൾ ചെലവ് കുറച്ചതോടെ ഭക്ഷണ-പാനീയ സേവന പ്രവർത്തനങ്ങളിൽ 2.7 ശതമാനം ഇടിവ് രേഖപ്പെടുത്തി. വർഷത്തിന്റെ ആദ്യ മാസങ്ങൾ ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് പതിവായി തന്നെ വെല്ലുവിളിയേറിയ സമയമാണെങ്കിലും ഈ വർഷം വ്യാപാര സാഹചര്യം കൂടുതൽ കടുപ്പമായിരുന്നുവെന്നാണ് ഈ വ്യവസായ രംഗത്ത് നിന്നുള്ളവർ അഭിപ്രായപ്പെട്ടത് .

അതേസമയം, ആഗോള രാഷ്ട്രീയ സംഘർഷങ്ങളും ബ്രിട്ടന്റെ സാമ്പത്തിക സാഹചര്യം കൂടുതൽ അനിശ്ചിതമാക്കുന്ന ഘടകങ്ങളായി മാറിയിരിക്കുകയാണ്. അമേരിക്ക – ഇസ്രായേൽ – ഇറാൻ സംഘർഷത്തെ തുടർന്ന് രൂപപ്പെട്ട ഊർജ പ്രതിസന്ധി നീണ്ടുനിൽക്കുകയാണെങ്കിൽ അതിന്റെ പ്രതികൂല സ്വാധീനം ബ്രിട്ടൻ സമ്പദ്വ്യവസ്ഥയിലും ഉണ്ടാകാമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. ഇന്ധനവില ഉയരുന്നതിന്റെ ആഘാതം ഇതിനകം തന്നെ പെട്രോൾ പമ്പുകളിലും ഗൃഹോപയോഗ ഇന്ധനച്ചെലവുകളിലും അനുഭവപ്പെടുന്നുണ്ട് . ഇതോടെ വിലക്കയറ്റം വീണ്ടും ഉയരാനുള്ള സാധ്യതയും ശക്തമായി. മുമ്പ് ഈ വർഷം വസന്ത കാലത്തോടെ വിലക്കയറ്റം ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ 2 ശതമാനം ലക്ഷ്യത്തിലെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പുതിയ സാഹചര്യത്തിൽ പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യതയും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

പലിശനിരക്കിനെ കുറിച്ചുള്ള ഈ അനിശ്ചിതത്വം വായ്പാ വിപണിയിലും പ്രതിഫലിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ബ്രിട്ടനിലെ പല ബാങ്കുകളും നൂറുകണക്കിന് മോർട്ട്ഗേജ് പദ്ധതികൾ പിൻവലിച്ചതായി റിപ്പോർട്ടുകളുണ്ട്. ശരാശരി വായ്പാ പലിശനിരക്കുകൾ കഴിഞ്ഞ വർഷത്തെ ഉയർന്ന നിലയിലേക്ക് വീണ്ടും എത്തിയിരിക്കുകയാണ് . ഔദ്യോഗിക കണക്കുകൾ പ്രകാരം ജനുവരിയിൽ ഉൽപാദന മേഖല 0.1 ശതമാനം കുറഞ്ഞപ്പോൾ നിർമാണ മേഖല 0.2 ശതമാനം വളർച്ച നേടിയിരുന്നു . ജനുവരി വരെ ഉള്ള മൂന്ന് മാസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ സമ്പദ്വ്യവസ്ഥ 0.2 ശതമാനം വളർച്ച നേടിയതായി ആണ് കാണിക്കുന്നത്. എങ്കിലും ഉയർന്ന ഊർജവിലയും നീണ്ടുനിൽക്കുന്ന ഉയർന്ന പലിശനിരക്കും കാരണം കമ്പനികൾ നിക്ഷേപ പദ്ധതികൾ ചുരുക്കാൻ സാധ്യതയുണ്ടെന്നും, ഈ വർഷം ബ്രിട്ടൻ സമ്പദ്വ്യവസ്ഥയുടെ വളർച്ച 1.1 ശതമാനത്തോളം മാത്രമേ ഉണ്ടാകൂവെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ പണം മുടക്കി നിരവധി യുകെ മലയാളികൾ തട്ടിപ്പിനിരയായതായി റിപ്പോർട്ട്. ചിലർക്ക് ഒരു കോടി രൂപ വരെ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഇതിനകം തന്നെ പണം നഷ്ടപ്പെട്ടവരെ വീണ്ടും മണി ചെയിൻ പോലുള്ള പുതിയ പദ്ധതികളിലൂടെ വീണ്ടും വലയിൽ വീഴ്ത്തുന്ന സംഭവങ്ങളും നടക്കുന്നതായി സൂചനകളുണ്ട്.
ഐഡി പ്രൊഫൈൽ ഇല്ലാതെ യുകെ സിം കാർഡുകൾ എളുപ്പത്തിൽ ലഭിക്കുന്നതും ഇത്തരം തട്ടിപ്പുകൾ വ്യാപകമാകാൻ കാരണമാകുന്നതായി പറയുന്നു. ചതിക്കപ്പെട്ടവരിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ള നിരവധി പ്രൊഫഷണലുകളും ഉണ്ടെന്നാണ് വിവരം. എന്നാൽ നാണക്കേടും സാമൂഹിക ഭയവും മൂലം പലരും സംഭവം പുറത്തുപറയാൻ മടിക്കുന്നതായും അറിയുന്നു. ചില തട്ടിപ്പുകൾക്ക് പിന്നിൽ ഹണി ട്രാപ്പിന്റെ സ്വഭാവമുള്ള സമീപനവും ഉപയോഗിക്കുന്നതായി സൂചനകളുണ്ട്.
ഇത്തരത്തിലുള്ള ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പുകളുടെ വ്യാപ്തിയെ കുറിച്ച് മലയാളം യു കെയ്ക്ക് വിവരങ്ങൾ കൈമാറിയത് മാഞ്ചസ്റ്ററിലെ യുവ സംരംഭകനും ‘മലയാളി പീടിക’യുടെ ഉടമയുമായ ജിജോ എനാമറ്റത്തിലാണ്. കൂടുതൽ യുകെ മലയാളികൾ ഇത്തരം തട്ടിപ്പുകളിൽ വീഴാതിരിക്കാനാണ് തന്റെ അനുഭവങ്ങൾ പങ്കുവെച്ചതെന്ന് ജിജോ മലയാളം യു കെയോട് പറഞ്ഞു.
ജിജോ ഈ വിവരം അറിയുന്നത് അദ്ദേഹത്തിന്റെ സുഹൃത്തിനെ സുന്ദരിയായ പ്രൊഫൈൽ പിക്ചർ ഉള്ള ഒരു വ്യക്തി തട്ടിപ്പുമായി സമീപിച്ചപ്പോഴാണ്.തുടർന്ന് തന്റെ സഹോദരൻ ഓൺലൈൻ ട്രേഡിംഗ് ബിസിനസ് നടത്തുന്നുണ്ടെന്നും അതിലൂടെ യുകെയിൽ രണ്ട് വീടുകൾ ഉൾപ്പെടെ കോടികളുടെ സ്വത്ത് സമ്പാദിച്ചതായും പറഞ്ഞ് വിശ്വാസം നേടാൻ ശ്രമിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ജിജോയുടെ സുഹൃത്ത് 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാൻ തയ്യാറായി നിൽക്കുന്ന ഘട്ടത്തിലാണ് തട്ടിപ്പിനെ കുറിച്ച് സംശയം ഉയർന്നത്.സംഭവത്തെ തുടർന്ന് ജിജോ സ്വമേധയാ അന്വേഷണം ആരംഭിക്കുകയും തട്ടിപ്പിന്റെ വ്യാപ്തിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.
ജിജോയും തട്ടിപ്പിൽ ഇരയായ മറ്റു പതിനഞ്ചോളം ആളുകളും ചേർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ ശേഖരിച്ച് മുഖ്യമന്ത്രിക്കും പോലീസ് മേധാവികൾക്കും കൈമാറിയതായി അറിയുന്നു.
തട്ടിപ്പിൽ പെട്ട പലർക്കും നാട്ടിൽ എത്തി നേരിട്ട് എഫ്ഐആർ നൽകാൻ സാധിക്കാത്ത സാഹചര്യങ്ങളാണുള്ളത്. വിദേശത്ത് കഴിയുന്നവർക്ക് സൈബർ സെല്ലിൽ പരാതി രജിസ്റ്റർ ചെയ്യുന്നതിലും വിവിധ തടസ്സങ്ങൾ നേരിടേണ്ടി വരുന്നതായി ഇരകൾ പറയുന്നു.
പ്രൂഫുകളൊന്നുമില്ലാതെ യുകെയിൽ എളുപ്പത്തിൽ ലഭിക്കുന്ന സിം കാർഡുകളാണ് തട്ടിപ്പുകാർ ഇത്തരം കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്നതെന്നാണ് ഇരകളുടെ ആരോപണം. ഈ വിഷയത്തിൽ കർശന നിയന്ത്രണങ്ങൾ ആവശ്യമാണ് എന്നും, പ്രശ്നം യുകെ പാർലമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്നും തട്ടിപ്പിൽ അകപ്പെട്ടവർ ആവശ്യപ്പെട്ടു.
ഇത്തരത്തിലുള്ള തട്ടിപ്പുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും, വിദേശത്ത് കഴിയുന്ന ഇരകൾക്ക് എളുപ്പത്തിൽ പരാതി നൽകാനുള്ള സംവിധാനങ്ങൾ ഒരുക്കണമെന്നും അവർ ആവശ്യപ്പെട്ടു.
സോഷ്യൽ മീഡിയ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകൾ പുതിയ രീതികളിലേക്ക് മാറുന്ന സാഹചര്യത്തിൽ ഉപയോക്താക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ഈ രംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സാധാരണയായി ആകർഷകമായ ഒരു യുവതിയുടെ പ്രൊഫൈൽ ഉപയോഗിച്ചാണ് തട്ടിപ്പുകാർ സൗഹൃദം ആരംഭിക്കുന്നത്. ഗ്രൂപ്പുകളിൽ നേരിട്ട് പോസ്റ്റ് ചെയ്യാതെ കമന്റുകളിലൂടെ പരിചയം തുടങ്ങുകയും പിന്നീട് വ്യക്തിപരമായ ചാറ്റിലേക്ക് മാറുകയും ചെയ്യുന്നതാണ് തട്ടിപ്പുകാർ പൊതുവെ ചെയ്യുന്നത്. തുടർന്ന് വാട്സ്ആപ്പ് അല്ലെങ്കിൽ ടെലിഗ്രാം വഴി “നിക്ഷേപ പദ്ധതി”, “ട്രേഡിംഗ് അവസരം”, “വൻ ലാഭം” തുടങ്ങിയ വാഗ്ദാനങ്ങൾ നൽകി വിശ്വാസം നേടി പണം തട്ടുന്നതാണ് സാധാരണ രീതി. യുകെ, ഓസ്ട്രേലിയ, യൂറോപ്യൻ രാജ്യങ്ങൾക്കൊപ്പം ഗൾഫ് രാജ്യങ്ങളിലുള്ള നിരവധി മലയാളികൾ ഇത്തരത്തിലുള്ള തട്ടിപ്പുകളുടെ ഇരയായിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ദുബായിൽ ഇറാൻ മിസൈലുകൾ ആകാശത്ത് പറക്കുന്നത് മൊബൈൽ ഫോണിൽ ചിത്രീകരിച്ചെന്നാരോപിച്ച് 60-കാരനായ ഒരു ബ്രിട്ടീഷ് വിനോദസഞ്ചാരിക്കെതിരെ സൈബർ കുറ്റകൃത്യ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. യുഎഇയിൽ പൊതുസുരക്ഷയെ ബാധിക്കാവുന്ന ദൃശ്യങ്ങൾ ചിത്രീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണെന്നാണ് അധികൃതർ പറയുന്നത്. സംഭവത്തെ തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുകൾ പറയുന്നു. ബ്രിട്ടന്റെ വിദേശകാര്യ വകുപ്പ് ഉദ്യോഗസ്ഥർ ഇയാളുടെ കുടുംബത്തിന് സഹായം നൽകുന്നുണ്ടെന്നാണ് വിവരം.

ദുബായിൽ നിയമസഹായം നൽകുന്ന “ഡിറ്റെയിൻഡ് ഇൻ ദുബായ്” എന്ന സംഘടനയുടെ മേധാവി റാധാ സ്റ്റർലിംഗ് പറയുന്നതനുസരിച്ച്, അടുത്തിടെ നടന്ന മിസൈൽ ആക്രമണവുമായി ബന്ധപ്പെട്ട് എടുത്ത വീഡിയോകളും സോഷ്യൽ മീഡിയ പോസ്റ്റുകളും കാരണം 21 പേർക്കെതിരെ യുഎഇയുടെ സൈബർ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. ബ്രിട്ടീഷ് പൗരന്റെ ഫോണിൽ ഇറാൻ മിസൈൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ കണ്ടെത്തിയതായും അവർ പറഞ്ഞു. എന്നാൽ കേസിൽ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ വ്യക്തതയില്ലാത്തതാണെന്നും ചാർജ് ഷീറ്റിൽ വ്യക്തമായ വിശദാംശങ്ങൾ ഇല്ലെന്നും സ്റ്റർലിംഗ് ആരോപിച്ചു.

ഇതിനിടെ യുഎഇ മന്ത്രി ലാന നുസൈബെ സംഭവത്തെ കുറിച്ച് ചില നിയമലംഘനങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അറിയാമെങ്കിലും എല്ലാ വിശദാംശങ്ങളും വ്യക്തമല്ല എന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തി. നിയമനടപടികൾ പ്രകാരം കേസ് മുന്നോട്ട് പോകുമെന്നും അവർ വ്യക്തമാക്കി. അതേസമയം, മധ്യപൂർവദേശത്ത് അമേരിക്കയും ഇസ്രയേലും ഇറാനെതിരെ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ മേഖലയിൽ സംഘർഷം തുടരുകയാണ്. ഇറാന്റെ മിസൈൽ ആക്രമണങ്ങൾ കാരണം യുഎഇയിലെ ചില പ്രധാന കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം തുടരുകയാണെങ്കിൽ അടുത്ത ഏതാനും ആഴ്ചകളിൽ തന്നെ ലോകത്തിന്റെ പല ഭാഗങ്ങളിലും ഭക്ഷ്യവസ്തുക്കളുടെ വില ഗണ്യമായി ഉയരാൻ സാധ്യതയുണ്ടെന്ന ആശങ്കപ്പെടുത്തുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഈ സംഘർഷം ആഗോള വ്യാപാരത്തെയും ഗതാഗതത്തെയും ബാധിക്കുന്നതിനാൽ വിതരണ ശൃംഖലയിൽ വലിയ സമ്മർദ്ദം ഉണ്ടാകുമെന്ന വാർത്തകളാണ് വ്യാപിക്കുന്നത് . ഷിപ്പിംഗ് ചാർജ് വർധിക്കൽ, ഇൻഷുറൻസ് ചെലവുകൾ ഉയരുക, ഇന്ധനവില കൂടുക, വിമാന ചരക്കുസേവനങ്ങളുടെ അപര്യാപ്തത എന്നിവയാണ് പ്രധാനമായും വില വർധനയ്ക്ക് കാരണമാകുന്നത്. ഇതിന്റെ ഫലമായി ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഉപഭോക്താക്കൾക്ക് സാധനങ്ങൾ കൂടുതൽ വിലയ്ക്ക് വാങ്ങേണ്ടി വരും.

സാധാരണയായി യൂറോപ്പിലേക്കും പ്രത്യേകിച്ച് ബ്രിട്ടനിലേക്കും സാധനങ്ങൾ എത്തിക്കുന്ന പ്രധാന കടൽപാതകൾ ഇപ്പോൾ സുരക്ഷാ പ്രശ്നങ്ങൾ കാരണം പൂർണമായി ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത് . ഇതിന്റെ പശ്ചാത്തലത്തിൽ വിതരണക്കാർ ചരക്കുകൾ ആഫ്രിക്കയിലെ ഗുഡ് ഹോപ് മുനമ്പ് വഴി തിരിച്ചു അയക്കുകയാണ്. ഇതിലൂടെ ഏകദേശം 6000 കിലോമീറ്റർ അധിക ദൂരം യാത്ര ചെയ്യേണ്ടിവരുന്നുണ്ട് . ഈ നീണ്ട യാത്ര ഗതാഗതച്ചെലവ് വർധിപ്പിക്കുന്നതോടൊപ്പം ചരക്കുകൾ ലക്ഷ്യസ്ഥാനത്ത് എത്താൻ ഏകദേശം രണ്ടാഴ്ച വരെ കൂടുതൽ സമയം എടുക്കുന്നതിനും കാരണമാകും.

ഗതാഗതവും വിതരണച്ചെലവും ഉയരുന്നതോടെ ഭക്ഷ്യവസ്തുക്കളുടെ വിലയും സ്വാഭാവികമായി വർധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. പല സൂപ്പർമാർക്കറ്റുകളും ഭാവിയിലെ ക്ഷാമം കണക്കിലെടുത്ത് സാധനങ്ങൾ മുൻകൂട്ടി വലിയ തോതിൽ വാങ്ങി സംഭരിക്കാൻ തുടങ്ങുന്ന സാഹചര്യവും നിലവിലുണ്ട് . അതിനാൽ ഇപ്പോഴുള്ള പ്രതിസന്ധി അവസാനിച്ചാലും വിപണിയിലെ വില ഉടൻ കുറയാൻ സാധ്യത കുറവാണെന്ന് അവർ പറയുന്നു. സംഭരണത്തിന്റെയും വിതരണത്തിന്റെയും ചെലവ് ഉയരുന്നതുമൂലം ഉപഭോക്താക്കൾക്ക് ദീർഘകാലം കൂടിയ വില നൽകേണ്ടി വരുമെന്ന ആശങ്കയാണ് വിദഗ്ധർ മുന്നോട്ടുവയ്ക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗ്ലോസ്റ്റർഷെയറിലെ ട്യൂക്സ്ബറിയിൽ ഒരു സ്ത്രീയെ 25 വർഷത്തോളം അടിമയെപോലെ വീട്ടിൽ തടവിൽ വെച്ച് പീഡിപ്പിച്ച കേസിൽ പത്ത് മക്കളുടെ അമ്മയായ 56-കാരി മാൻഡി വിക്സണിന് 13 വർഷം തടവ് ശിക്ഷ വിധിച്ചു. ഗ്ലോസ്റ്റർ ക്രൗൺ കോടതിയാണ് ശിക്ഷ വിധിച്ചത്. വൈകല്യമുള്ള സ്ത്രീയെ വീട്ടിൽ തടവിലാക്കി വീട്ടുപണികൾ നിർബന്ധിച്ച് ചെയ്യിപ്പിക്കുകയും നിരവധി തവണ ശാരീരികമായി പീഡിപ്പിക്കുകയും ചെയ്തതായി കോടതി കണ്ടെത്തി. പാത്രം കഴുകുന്ന ദ്രാവകം ദേഹത്ത് ഒഴിക്കുക , നിർബന്ധിച്ച് തല മുണ്ഡനം ചെയ്യിക്കുക തുടങ്ങിയ ക്രൂരതകൾക്കും ഇവർ ഇരയായതായി കോടതി കണ്ടെത്തി.

1996-ൽ, 16 വയസ്സുള്ളപ്പോൾ കുടുംബവുമായി പരിചയമുണ്ടായിരുന്ന വിക്സന്റെ വീട്ടിലേക്കാണ് യുവതി എത്തിയത്. തുടർന്ന് വർഷങ്ങളോളം അവൾ അവിടെ തടവിലായി കഴിയേണ്ടിവന്നു. നിലം വൃത്തിയാക്കാൻ നിരന്തരം മുട്ടുകുത്തി ജോലി ചെയ്യിപ്പിച്ചതിനെ തുടർന്ന് കാലുകളിൽ പാടുകൾ രൂപപ്പെട്ടതായും ദീർഘകാല അണുബാധകളാൽ പല്ലുകൾ നഷ്ടപ്പെട്ടതായും ഡോക്ടർമാർ കോടതിയിൽ മൊഴി നൽകി. അതേസമയം, 25 വർഷത്തിനിടെ വിക്സൺ അവളുടെ പേരിൽ സർക്കാർ ആനുകൂല്യമായി ഒരു ലക്ഷം പൗണ്ടിലധികം തുക കൈപ്പറ്റിയിരിക്കാമെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചത്.
2021 മാർച്ച് 15-ന് വിക്സന്റെ മക്കളിൽ ഒരാൾ യുവതിയുടെ അവസ്ഥയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് അവളെ രക്ഷപ്പെടുത്തിയത്. 25 വർഷം ഭയത്തിന്റെയും പീഡനത്തിന്റെയും നടുവിലാണ് താൻ ജീവിച്ചത് എന്നാണ് ഇരയായ സ്ത്രീ കോടതിയിൽ നൽകിയ പ്രസ്താവനയിൽ പറഞ്ഞത്. രക്ഷപ്പെടുത്തിയ ശേഷം അവർ ചികിത്സയിൽ തുടരുകയാണ്. എന്നാൽ നഷ്ടമായ വർഷങ്ങൾ തിരികെ ലഭിക്കില്ലെന്ന വേദനയും അവർ പങ്കുവച്ചു. സംഭവത്തെ തുടർന്ന് ഇത്തരം കാര്യങ്ങളിൽ സാമൂഹ്യ സേവന സംവിധാനത്തിന്റെ ഇടപെടലിനെ കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ പ്രധാനപ്പെട്ട മൂന്ന് ബാങ്കുകളുടെ മൊബൈൽ ആപ്പുകളിൽ സാങ്കേതിക തകരാർ ഉണ്ടായതിനെ തുടർന്ന് ചില ഉപഭോക്താക്കൾക്ക് മറ്റ് ആളുകളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കാണാനായതായുള്ള ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തുവന്നു . ല്ലോയിഡ്സ് ബാങ്കിങ് ഗ്രൂപ്പിൻ്റെ കീഴിലുള്ള ല്ലോയിഡ്സ് ബാങ്ക്, ഹാലിഫാക്സ്, ബാങ്ക് ഓഫ് സ്കോട്ട് ലാൻഡ് എന്നീ ബാങ്കുകളുടെ ആപ്പുകളിലാണ് വ്യാഴാഴ്ച രാവിലെ ഈ പ്രശ്നം ഉണ്ടായത്. ആപ്പിൽ ലോഗിൻ ചെയ്തപ്പോൾ ചിലർക്ക് സ്വന്തം അക്കൗണ്ടിന് പകരം മറ്റു ഉപഭോക്താക്കളുടെ പേരുകളും ഇടപാട് വിവരങ്ങളും കാണാൻ കഴിഞ്ഞതായി ആണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

, ബാങ്ക് ഓഫ് സ്കോട്ട് ലാൻഡ് ആപ്പിൽ ലോഗിൻ ചെയ്തപ്പോൾ ഏകദേശം 20 മിനിറ്റ് സമയത്തിനിടെ ആറു വ്യത്യസ്ത ഉപയോക്താക്കളുടെ അക്കൗണ്ട് വിവരങ്ങൾ തനിക്ക് കാണാനായെന്നാണ് ഒരു ഉപഭോക്താവ് പറഞ്ഞത്. ചിലരുടെ നാഷണൽ ഇൻഷുറൻസ് നമ്പറുകളും ഇടപാട് വിവരങ്ങളും അവിടെ പ്രത്യക്ഷപ്പെട്ടിരുന്നു. ചില അക്കൗണ്ടുകളിൽ ഡിപ്പാർട്ട്മെന്റ് ഫോർ വർക്ക് ആൻഡ് പെൻഷൻസ് നൽകുന്ന ബെനിഫിറ്റ് പേയ്മെന്റുകൾ ഉൾപ്പെടെയുള്ള ഇടപാടുകളും കാണാനായതായി ആണ് അറിയാൻ സാധിച്ചത്.

സംഭവത്തെ തുടർന്ന് ഉപഭോക്താക്കളിൽ കടുത്ത ആശങ്ക ഉയർന്നിട്ടുണ്ട്. ഉപഭോക്തൃവകാശ പ്രവർത്തകനും മണിസേവിങ് എക്സ്പർട്ട് സ്ഥാപകനുമായ മാർട്ടിൻ ലൂയിസ് സാമൂഹ്യമാധ്യമങ്ങളിൽ ആളുകൾ മറ്റ് ആളുകളുടെ ഇടപാടുകൾ കാണുന്നുവെന്ന സന്ദേശങ്ങൾ ലഭിച്ചതായി അറിയിച്ചു. സംഭവത്തിൽ ക്ഷമ ചോദിച്ച ല്ലോയിഡ്സ് ബാങ്കിങ് ഗ്രൂപ്പ് പ്രശ്നം ഉടൻ പരിഹരിച്ചതായും സംഭവത്തിന്റെ കാരണം അന്വേഷിക്കുകയാണെന്നും പറഞ്ഞു. ബ്രിട്ടനിലെ നിരവധി ബാങ്കുകളിൽ ഐ.ടി. തകരാറുകൾ ഉണ്ടായത് ഡിജിറ്റൽ ബാങ്കിങ് സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ഉയരുന്നതിന് കാരണമായിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ മീഡിയ നിയന്ത്രണ ഏജൻസിയായ ഓഫ്കോമും ഡേറ്റാ നിയന്ത്രണ ഏജൻസിയായ ഇൻഫർമേഷൻ കമ്മീഷണറുടെ ഓഫീസും (ICO) 13 വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് തടയാൻ കൂടുതൽ ശക്തമായ പ്രായ പരിശോധന സംവിധാനം കൊണ്ടുവരണമെന്ന് പ്രധാന ടെക് കമ്പനികളോട് ആവശ്യപ്പെട്ടു. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, സ്നാപ്ചാറ്റ്, ടിക് ടോക്ക്, യൂട്യൂബ്, റോബ്ലോക്സ്, എക്സ് (ട്വിറ്റർ) തുടങ്ങിയ പ്ലാറ്റ്ഫോമുകളാണ് ഈ നിർദേശത്തിൽ ഉൾപ്പെടുന്നത്. ഇപ്പോൾ പല പ്ലാറ്റ്ഫോമുകളും ഉപയോക്താക്കളുടെ സ്വയം പ്രഖ്യാപന പ്രായ വിവരത്തെ ആശ്രയിക്കുന്നതിനാൽ കുട്ടികൾക്ക് എളുപ്പത്തിൽ അക്കൗണ്ട് തുറക്കാൻ കഴിയുന്നുവെന്ന് ICO ചൂണ്ടിക്കാട്ടി.

പല സോഷ്യൽ മീഡിയ സേവനങ്ങൾക്കും കുറഞ്ഞ പ്രായപരിധി 13 ആയിരിക്കുമ്പോഴും, യുകെയിലെ 10–12 വയസ്സുള്ള കുട്ടികളിൽ 86% പേർക്കും സ്വന്തം സോഷ്യൽ മീഡിയ പ്രൊഫൈൽ ഉണ്ടെന്നാണ് ഓഫ്കോം നടത്തിയ പഠനം വ്യക്തമാക്കുന്നത്. അതിനാൽ മുതിർന്നവർക്കുള്ള ചില സേവനങ്ങൾ ഉപയോഗിക്കുന്നതുപോലെ കൂടുതൽ ശക്തമായ പ്രായ പരിശോധന സംവിധാനങ്ങൾ കൊണ്ടുവരണമെന്ന് നിയന്ത്രണ ഏജൻസികൾ ആവശ്യപ്പെട്ടു. 13 വയസ്സിന് താഴെയുള്ള കുട്ടികളുടെ വ്യക്തിഗത ഡേറ്റ കൈകാര്യം ചെയ്യുന്നതിന് നിയമപരമായ അടിസ്ഥാനമില്ലെന്നും ICO മുന്നറിയിപ്പ് നൽകി.

ഇതിനോട് പ്രതികരിച്ച ടെക് കമ്പനികൾ സുരക്ഷാ സംവിധാനങ്ങൾ ഇതിനകം ശക്തമാണെന്ന് പറഞ്ഞു. ഗൂഗിളിൻ്റെ ഉടമസ്ഥതയിലുള്ള യൂട്യൂബ്, യുവാക്കളുടെ സുരക്ഷയ്ക്കായി നിരവധി നടപടികൾ എടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കി. മെറ്റാ AI ഉപയോഗിച്ച് പ്രായം തിരിച്ചറിയൽ, മുഖച്ഛായ അടിസ്ഥാനമാക്കിയ പ്രായ വിലയിരുത്തൽ തുടങ്ങിയ സംവിധാനങ്ങൾ ഉപയോഗിക്കുന്നതായി പറഞ്ഞു. ടിക് ടോക്ക് 2024 ഒക്ടോബർ മുതൽ 2025 സെപ്റ്റംബർ വരെ 9 കോടിയിലധികം സംശയാസ്പദമായ 13 വയസിന് താഴെയുള്ള അക്കൗണ്ടുകൾ നീക്കം ചെയ്തതായി അറിയിച്ചു. കുട്ടികളെ തിരിച്ചറിയുന്നത് ആദ്യപടിയാണെങ്കിലും അവരുടെ ശ്രദ്ധ ദുരുപയോഗം ചെയ്യാത്ത രീതിയിൽ പ്ലാറ്റ്ഫോം രൂപകൽപ്പന ചെയ്യുന്നത് വലിയ വെല്ലുവിളിയാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ വടക്കൻ മേഖലകളിൽ ശക്തമായ കാറ്റിനെ തുടർന്ന് ഗതാഗത തടസ്സങ്ങൾ ഉണ്ടാകാമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നൽകി. സ്കോട്ട് ലൻഡ്, നോർത്തേൺ അയർലൻഡ്, നോർത്ത് ഇംഗ്ലണ്ട്, നോർത്ത് വെയിൽസ്, നോർത്ത് മിഡ്ലാൻഡ്സ് എന്നിവിടങ്ങളിൽ വ്യാഴാഴ്ച ‘യെല്ലോ’ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ചില ഭാഗങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 മൈൽ വരെ വേഗതയുള്ള കാറ്റും ചിലപ്പോൾ 70 മൈൽ വരെ എത്തുന്ന ശക്തമായ കാറ്റും ഉണ്ടാകാമെന്ന് അധികൃതർ അറിയിച്ചു. കനത്ത മഴയോടുകൂടിയ തണുത്ത കാറ്റ് ദക്ഷിണ ഭാഗത്തേയ്ക്ക് നീങ്ങുന്നതടോയാണ് ഈ സാഹചര്യം ഉടലെടുക്കുന്നത് .

സ്കോട്ട് ലൻഡിലും നോർത്തേൺ അയർലൻഡിലും രാവിലെയാണ് ഏറ്റവും ശക്തമായ കാറ്റ് അനുഭവപ്പെടുക. ഇതോടെ ഫെറി സർവീസുകൾ ഉൾപ്പെടെ ചില ഗതാഗത സംവിധാനങ്ങളിൽ മാറ്റങ്ങളും റദ്ദാക്കലുകളും ഉണ്ടാകാമെന്നാണ് മുന്നറിയിപ്പ് നൽകപ്പെട്ടിട്ടുണ്ട് . നോർത്ത് ഇംഗ്ലണ്ട്, നോർത്ത് വെയിൽസ് മേഖലകളിൽ ഉച്ചകഴിഞ്ഞ് കാറ്റ് ശക്തമാകുമെന്നും ഉയരം കൂടിയ വാഹനങ്ങൾക്ക് യാത്രാ ബുദ്ധിമുട്ടാകാമെന്നും അധികൃതർ പറഞ്ഞു. എം6, എ68, എ1 എന്നീ പ്രധാന റോഡുകളിൽ ഡ്രൈവിംഗ് വെല്ലുവിളിയാകാനിടയുണ്ട്.

അതേസമയം ആഴ്ചാവസാനത്തോടെ ബ്രിട്ടനിലെ മലപ്രദേശങ്ങളിൽ മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്. സ്കോട്ട് ലൻഡ് ഉൾപ്പെടെ വടക്കൻ പ്രദേശങ്ങളിൽ 200 മീറ്റർ ഉയരത്തിന് മുകളിലുള്ള സ്ഥലങ്ങളിൽ മഞ്ഞ് പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ പറഞ്ഞു. ചില ഉയർന്ന മലമേഖലകളിൽ 10 മുതൽ 20 സെന്റിമീറ്റർ വരെ മഞ്ഞ് അടിയാൻ സാധ്യതയുണ്ടെന്നും ശക്തമായ കാറ്റാണ് ഈ കാലാവസ്ഥാ വ്യതിയാനത്തിന് കാരണമെന്നും അധികൃതർ അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ പെട്രോൾ-ഡീസൽ ഇന്ധന നികുതി ഇളവ് സെപ്റ്റംബറിൽ പിൻവലിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ അറിയിച്ചു. 2022-ൽ റഷ്യ ഉക്രൈൻ യുദ്ധത്തിന് പിന്നാലെ ഇന്ധന നികുതിയിൽ നൽകിയ 5 പെൻസ് ഇളവ് ആറുമാസം കൊണ്ട് പിന്വലിക്കാനാണ് സർക്കാർ പദ്ധതിയിട്ടിരുന്നത് . എന്നാൽ മധ്യപൂർവദേശത്തിലെ സംഘർഷവും പ്രത്യേകിച്ച് ഇറാനുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും പരിഗണിച്ച് സാഹചര്യം വിലയിരുത്തുമെന്ന് അദ്ദേഹം പാർലമെന്റിൽ വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ ചോദ്യോത്തര വേളയിൽ കൺസർവേറ്റീവ് പാർട്ടി നേതാവ് കെമി ബഡെനോച്ച് ഇന്ധന നികുതി വർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. ജീവിതച്ചെലവ് ഉയരുന്ന സാഹചര്യത്തിൽ ഡ്രൈവർമാരെ ബാധിക്കുന്ന തീരുമാനം പുനഃപരിശോധിക്കണമെന്നും അവർ പറഞ്ഞു. ചാൻസലർ റേച്ചൽ റീവ്സ് എണ്ണവിലകൾ ഇപ്പോൾ വളരെ അനിശ്ചിതമാണെന്നും സെപ്റ്റംബറിൽ പെട്രോൾ വില എങ്ങനെയായിരിക്കും എന്ന് ഇപ്പോൾ പ്രവചിക്കാൻ കഴിയില്ലെന്നും എംപിമാരോട് വ്യക്തമാക്കി.

ഇതിനിടെ മധ്യപൂർവദേശത്ത് ഇറാനെതിരായ ആക്രമണങ്ങൾക്ക് പിന്നാലെ ഊർജവില ഉയരുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. ഇതോടെ ഇന്ധന നികുതി ഇളവ് തുടരണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ പ്രചാരണം ശക്തമാക്കി. ജനങ്ങളുടെ വൈദ്യുതി-ഇന്ധന ചെലവ് കൂടാതിരിക്കാൻ സർക്കാർ രംഗത്തെ സ്ഥാപനങ്ങളുമായും സഖ്യ രാജ്യങ്ങളുമായും ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും വീടുകളിലെ ഊർജ ബില്ലുകൾ വർധിക്കാതിരിക്കാൻ ശ്രമിക്കുകയാണെന്നും സ്റ്റാർമർ അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
നോർഫോക് കൗണ്ടിയിലെ നോർവിചിന് സമീപമുള്ള തോപ്പ് സെന്റ് ആൻഡ്രൂ ഹൈസ്കൂളിൽ വിദ്യാർത്ഥിനിക്ക് കുത്തേറ്റ സംഭവത്തെ തുടർന്ന് 16 വയസ്സുള്ള ഒരു ആൺകുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു . ഗുരുതര പരിക്ക് ഉണ്ടാക്കാനുള്ള ഉദ്ദേശത്തോടെ ആക്രമണം നടത്തിയെന്ന സംശയത്തിൽ ആണ് പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത് . ഇന്ന് രാവിലെ സ്കൂളിൽ ഉണ്ടായ സംഭവത്തിൽ ഒരു കൗമാരക്കാരിയെ കുത്തിയതായി റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത് . പരിക്കേറ്റ വിദ്യാർത്ഥിനിയെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട് .

സംഭവത്തിന് പിന്നാലെ സ്കൂളിലെ എല്ലാ വിദ്യാർത്ഥികളെയും സുരക്ഷാ നടപടിയുടെ ഭാഗമായി ലോക്ക്ഡൗൺ നിലയിൽ സ്കൂൾ ക്യാമ്പസിനുള്ളിൽ തന്നെ തുടരാൻ നിർദ്ദേശിച്ചു. ലണ്ട്രി ലെയിൻ റോഡ് താൽക്കാലികമായി അടച്ചിട്ടതായി പോലീസും അറിയിച്ചു. കഴിഞ്ഞ ആഴ്ച ഇതേ സ്കൂളിൽ റിപ്പോർട്ട് ചെയ്ത ഹേറ്റ് ക്രൈം സംഭവവുമായി ഈ സംഭവത്തിന് ബന്ധമില്ലെന്ന് പോലീസ് വ്യക്തമാക്കി . സംഭവത്തെ തുടർന്ന് രക്ഷിതാക്കൾക്ക് പരിമിതമായ വിവരങ്ങൾ മാത്രമാണ് ലഭിച്ചതെന്ന് ചിലർ സോഷ്യൽ മീഡിയയിൽ വിമർശനം ഉന്നയിച്ചിരുന്നു. സ്കൂൾ നടത്തിപ്പ് വഹിക്കുന്ന ബ്രോഡ് ഹോറൈസൺസ് എജ്യുക്കേഷൻ ട്രസ്റ്റും ഇപ്പോൾ കൂടുതൽ പ്രതികരിക്കാൻ കഴിയില്ലെന്ന് അറിയിച്ചു.