Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: പാലസ്തീൻ ആക്ഷൻ സംഘടനയുടെ നിരോധനവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിക്ക് പിന്നാലെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാൻ തയാറാകില്ലെന്ന നിലപാട് മുൻപ് സ്വീകരിച്ചിരുന്ന മെട്രോപൊളിറ്റൻ പൊലീസ്, മാർച്ചിൽ അതിൽ മാറ്റം വരുത്തിയിരുന്നു. സംഘടനയ്ക്ക് പിന്തുണ പ്രഖ്യാപിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്ന് അവർ വ്യക്തമാക്കി. ശനിയാഴ്ച നടന്ന പ്രതിഷേധത്തിന് മുന്നോടിയായി “ക്രിമിനൽ കുറ്റങ്ങൾ” ചുമത്തിയായിരിക്കും അറസ്റ്റ് എന്ന മുന്നറിയിപ്പും സേന നൽകി. പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർ നിയമപരമായ പ്രത്യാഘാതങ്ങൾ പരിഗണിക്കണമെന്നും പൊലീസ് പറഞ്ഞു.

“നിരോധിത സംഘടനയ്ക്ക് പിന്തുണ പ്രകടിപ്പിക്കുന്നത് ടെററിസം ആക്ട് പ്രകാരം കുറ്റകരമാണ്. നിയമലംഘനം സംഭവിച്ചാൽ നടപടി സ്വീകരിക്കാൻ മടിയില്ല,” എന്ന് ലണ്ടനിലെ പൊലീസ് നടപടികൾക്ക് നേതൃത്വം നൽകുന്ന കമാൻഡർ ക്ലെയർ സ്മാർട്ട് അറിയിച്ചു. പ്രതിഷേധത്തിൽ പങ്കെടുത്തവർക്ക് നിയമപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് വ്യക്തമായ മുന്നറിയിപ്പാണ് പൊലീസ് നൽകിയിരിക്കുന്നത്.

അതേസമയം, പ്രതിഷേധത്തിൽ പങ്കെടുത്ത ചിലർ അറസ്റ്റ് ഭീഷണി അവഗണിച്ച് മുന്നോട്ടുപോകാൻ തയ്യാറാണെന്ന് വ്യക്തമാക്കി. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ പ്രമുഖ സംഗീതസംഘമായ മാസ്സിവ് അറ്റാക്കിന്റെ സ്ഥാപകാംഗമായ റോബർട്ട് ഡെൽ നജയും ഉൾപ്പെടുന്നു. പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തിയതിനെക്കുറിച്ച് സംസാരിക്കുമ്പോൾ, “പ്രതിഷേധക്കാരെ വീണ്ടും അറസ്റ്റ് ചെയ്യാൻ പൊലീസ് തീരുമാനിച്ചത് അസംബന്ധമാണ്” എന്നാണ് അദ്ദേഹം പ്രതികരിച്ചത്. അറസ്റ്റ് ചെയ്താൽ കോടതിയിൽ അതിനെ നിയമപരമായി ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കെന്റിൽ കഴിഞ്ഞ മാസം മാരകമായി മെനിഞ്ചൈറ്റിസ് ബി പടർന്ന് പിടിച്ചതിനെ തുടർന്ന് ആദ്യ ഡോസ് സ്വീകരിച്ച ഏകദേശം 12,000 പേർക്ക് രണ്ടാം ഡോസ് വാക്സിൻ നൽകാൻ എൻഎച്ച്എസ് . രോഗം പിടിപെട്ടതിനെ തുടർന്ന് രണ്ട് പേർ മരിച്ചിരുന്നു . 19 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയും പേർക്ക് മെനിഞ്ചൈറ്റിസ് പടർന്നത് ആരോഗ്യ മേഖലയിൽ ആശങ്ക ഉയർത്തിയിരുന്നു. രോഗബാധയ്ക്ക് സാധ്യതയുണ്ടായിരുന്ന സർവകലാശാല വിദ്യാർത്ഥികളും സ്കൂൾ കുട്ടികളും ഉൾപ്പെടെ നിരവധി പേർക്ക് അടിയന്തിര വാക്സിനേഷൻ പദ്ധതി നടപ്പിലാക്കുകയായിരുന്നു. പ്രാഥമിക ഘട്ടത്തിൽ തന്നെ വ്യാപനം നിയന്ത്രിക്കാൻ അധികൃതർ തീവ്രമായ നിരീക്ഷണവും കോൺടാക്ട് ട്രേസിംഗും ശക്തമാക്കി.

കാൻറ്റർബറി, ഫേവർഷം, ആഷ്ഫോർഡ് തുടങ്ങിയ സ്ഥലങ്ങളിൽ പ്രത്യേക ക്ലിനിക്കുകൾ ആരംഭിച്ച് അടുത്ത ആഴ്ച മുതൽ രണ്ടാം ഡോസ് നൽകാനാണ് തീരുമാനിച്ചിരിക്കുന്നത് . വിവിധ കേന്ദ്രങ്ങളിലായി ക്ലിനിക്കുകളും ഹെൽത്ത് ഹബ്ബുകളും പ്രവർത്തിപ്പിച്ച് കൂടുതൽ ആളുകൾക്ക് വേഗത്തിൽ സേവനം നൽകാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. യോഗ്യരായവർക്ക് ഓൺലൈൻ ബുക്കിംഗ് സംവിധാനത്തിലൂടെ സമയം നിശ്ചയിച്ച് വാക്സിൻ സ്വീകരിക്കാൻ കഴിയും. സർവകലാശാല ഹോസ്റ്റലുകളിൽ താമസിക്കുന്ന വിദ്യാർത്ഥികളും മെനിഞ്ചൈറ്റിസ് പകർച്ചയുമായി ബന്ധപ്പെട്ട നൈറ്റ് ക്ലബ്ബിൽ പങ്കെടുത്തവരെയും മുൻഗണനാപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർ നേരിട്ടുള്ള സന്ദേശങ്ങളും ഇമെയിൽ അറിയിപ്പുകളും വഴി ആളുകളെ വാക്സിനേഷൻ സംബന്ധിച്ച് ബോധവൽക്കരിക്കുന്നതും തുടരുകയാണ്.

വാക്സിൻ ആദ്യ ഡോസിന് ശേഷം കുറഞ്ഞത് നാല് ആഴ്ചയ്ക്കു ശേഷമാണ് രണ്ടാം ഡോസ് നൽകേണ്ടത്, എന്നാൽ ആവശ്യമെങ്കിൽ വൈകിയെങ്കിലും സ്വീകരിക്കാമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. പൂർണ്ണമായ പ്രതിരോധം ലഭിക്കാൻ രണ്ട് ഡോസുകളും നിർബന്ധമാണെന്നും ആരോഗ്യ വിദഗ്ധർ ഓർമ്മിപ്പിക്കുന്നു. യുകെ ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ഈ മെനിഞ്ചൈറ്റിസ് പകർച്ചയെ കുറിച്ച് “അസാധാരണമായ സാഹചര്യം” എന്നാണ് വിശേഷിപ്പിച്ചത്. കൂടുതൽ വിവരങ്ങളും ബുക്കിംഗ് മാർഗ്ഗനിർദേശങ്ങളും തിങ്കളാഴ്ച മുതൽ പ്രസിദ്ധീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഭാവിയിൽ ഇത്തരം ആരോഗ്യ പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രതിരോധ നടപടികൾ ശക്തമാക്കുമെന്നും ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

എസ്സെക്സിലെ ഡൻമോവിന് സമീപമുള്ള ലീഡൻ റോഡിൽ 19 കാരിയായ യുവതി നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രി വീടിനുള്ളിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ യുവതി ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 37 കാരനായ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നായയെ പോലീസ് പിടിച്ചെടുത്ത് സ്ഥലത്ത് സുരക്ഷ ഉറപ്പാക്കി. ഈ സംഭവം പ്രാദേശിക സമൂഹത്തെ നടുക്കിയതായി പോലീസ് പ്രതികരിച്ചു.

അതേസമയം, റെഡ്കാർ പട്ടണത്തിലെ ഡോർമൻസ്റ്റൗണിൽ മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞ് നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് രണ്ട് ദിവസം മുൻപാണ്. കുഞ്ഞിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയെ തുടർന്ന് വീട്ടിലെത്തിയ പോലീസ് 45 കാരനായ നായയുടെ ഉടമയെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടു. സംഭവത്തിനിടെ ഒരു നായയെ തെരുവിലും മറ്റൊന്നിനെ വീട്ടിനുള്ളിലും വെടിവെച്ച് കൊന്നതായി അധികൃതർ അറിയിച്ചു.

അടുത്തടുത്ത ദിവസങ്ങളിൽ രണ്ടു പേർ നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ 31 കാരിയായ ഒരു സ്ത്രീക്കും പരിക്കേറ്റിരുന്നു . ആക്രമണം നടത്തിയ നായകൾ നിരോധിത വർഗത്തിൽപ്പെട്ടതല്ലെന്ന് പോലീസ് വ്യക്തമാക്കി. തുടർച്ചയായ ഈ രണ്ട് മരണങ്ങൾ യുകെയിൽ നായകളുടെ നിയന്ത്രണവും പൊതുസുരക്ഷയും സംബന്ധിച്ച ആശങ്കകൾ ശക്തമാക്കുന്നുണ്ട്. രണ്ട് സംഭവങ്ങളിലും പോലീസ് അന്വേഷണം തുടരുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വാറ്റ്ഫോർഡ് ∙ എൻഎച്ച്എസിൽ ജോലി ചെയ്യുന്ന ഇന്ത്യൻ വംശജയായ ഹെൽത്ത്‌കെയർ അസിസ്റ്റന്റ് ഇൽഡ എസ്റ്റീവ്സ് നൽകിയ പരാതിയിൽ, “ആന്റി” എന്ന് വിളിച്ച സംഭവത്തിൽ ട്രൈബ്യൂണൽ നിർണായക വിധി പുറപ്പെടുവിച്ചു. സഹപ്രവർത്തകനായ സ്റ്റാഫ് നേഴ്‌സ് ചാൾസ് ഒപ്പോങ് ആവർത്തിച്ച് ഈ വിളിപ്പേര് ഉപയോഗിച്ചതാണ് കേസിന് ആധാരം. വാട്ട്ഫോർഡ് എംപ്ലോയ്മെന്റ് ട്രൈബ്യൂണൽ ജഡ്ജി ജോർജ്ജ് അല്ലിയറ്റ് അധ്യക്ഷനായ ബെഞ്ച്, പ്രായവും ലിംഗവും അടിസ്ഥാനമാക്കിയുള്ള ഹരാസ്‌മെന്റ് സംഭവിച്ചതായി കണ്ടെത്തി. ഇതിനെ തുടർന്ന് ബന്ധപ്പെട്ട സ്ഥാപനമായ വെസ്റ്റ് ലണ്ടൻ എൻഎച്ച്എസ് ട്രസ്റ്റ് £1,425.15 നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു.

2023 ജൂൺ മുതൽ സെപ്റ്റംബർ വരെ നടന്ന സംഭവങ്ങളാണ് കേസിൽ പരിഗണിച്ചത്. “ആന്റി” എന്ന് വിളിക്കരുതെന്നും പകരം സ്വന്തം പേര് വിളിക്കണമെന്നുമുള്ള ആവശ്യം ഇൽഡ പലതവണ ഉന്നയിച്ചിട്ടും, അത് അവഗണിച്ചുകൊണ്ട് വിളിപ്പേര് തുടർന്നുവെന്നാണ് ട്രൈബ്യൂണലിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നത് . കൂടാതെ പ്രായം കൂടിയ മറ്റൊരു സഹപ്രവർത്തകനുമായി ചേർത്തുള്ള പരാമർശങ്ങളും രണ്ടുതവണ നടത്തിയതായി അവർ വെളിപ്പെടുത്തി. ഓഫീസ്, കോറിഡോർ, ഡ്യൂട്ടി കൈമാറ്റ സമയങ്ങൾ തുടങ്ങിയ വിവിധ സാഹചര്യങ്ങളിൽ ഈ പരാമർശങ്ങൾ ആവർത്തിച്ചതിലൂടെ തനിക്കു മാനസിക സമ്മർദ്ദവും അപമാനബോധവും ഉണ്ടാക്കിയതായി അവർ പരാതിയിൽ വ്യക്തമാക്കിയിരുന്നു.

ഘാനിയൻ സംസ്കാരത്തിൽ “ആന്റി” ഒരു ബഹുമാനപദമാണെങ്കിലും, അത് വ്യക്തിയുടെ ഇച്ഛയ്ക്കെതിരെ ഉപയോഗിക്കുമ്പോൾ അപമാനകരമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാമെന്നതാണ് മൂന്നു ജഡ്ജിമാരടങ്ങിയ ബെഞ്ച് വിലയിരുത്തിയത്, . “തമാശയായി നടത്തിയെങ്കിലും അത് അപമാനിക്കാനുള്ള ശ്രമമായിരുന്നു” എന്നാണ് വിധിയിൽ പരാമർശിക്കുന്നത്. പരാതിക്കാരി അത് അപമാനകരമായി അനുഭവിച്ചതും, സാഹചര്യങ്ങൾ അതിന് വഴിവെച്ചതുമാണെന്ന് ട്രൈബ്യൂണൽ കണ്ടെത്തി. അതിനാൽ ഈ പരാമർശങ്ങൾ ഹരാസ്‌മെന്റായി കണക്കാക്കാവുന്നതാണെന്നും വിധിയിൽ വ്യക്തമാക്കി. എന്നാൽ വംശീയ വിവേചനം, പ്രതികാര നടപടി, വേതനവുമായി ബന്ധപ്പെട്ട മറ്റ് ആരോപണങ്ങൾ തെളിവുകളുടെ അഭാവത്തിൽ തള്ളിക്കളഞ്ഞു. കേസ് രഹസ്യമായി സൂക്ഷിക്കണമെന്ന അപേക്ഷ പൊതുതാൽപര്യം മുൻനിർത്തി നിരസിച്ചതായും ട്രൈബ്യൂണൽ അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വൻ മുതൽ മുടക്കുള്ള ഓപ്പൺ എഐയുടെ ഡേറ്റാ സെന്റർ പദ്ധതിയായ “സ്റ്റാർഗേറ്റ് യുകെ” താൽക്കാലികമായി നിർത്തിവെച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഉയർന്ന വൈദ്യുതി ചെലവും കർശനമായ നിയന്ത്രണങ്ങളുമാണ് തീരുമാനത്തിന് പിന്നിലെ പ്രധാന കാരണങ്ങളെന്ന് കമ്പനി വ്യക്തമാക്കി. വടക്കുകിഴക്കൻ ഇംഗ്ലണ്ടിൽ വൻ ഡേറ്റാ സെന്റർ സ്ഥാപിക്കുകയും ആയിരക്കണക്കിന് ശക്തമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചിപ്പുകൾ വികസനത്തിനായി ലഭ്യമാക്കുകയും ചെയ്യുന്ന പദ്ധതിയായിരുന്നു ഇത്.

ഈ പദ്ധതിയിൽ എൻവിഡിയയും എൻസ്കെയിലും പങ്കാളികളായിരുന്നു. യുകെയെ “ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൂപ്പർപവർ” ആക്കാനുള്ള ലക്ഷ്യത്തോടെ പ്രഖ്യാപിച്ച 31 ബില്യൺ പൗണ്ടിന്റെ സാങ്കേതിക നിക്ഷേപ പാക്കേജിന്റെ ഭാഗമായിരുന്നു സ്റ്റാർഗേറ്റ് യുകെ. എന്നാൽ “ദീർഘകാല അടിസ്ഥാന സൗകര്യ നിക്ഷേപത്തിന് അനുയോജ്യമായ സാഹചര്യങ്ങൾ ഉണ്ടായാൽ മാത്രമേ പദ്ധതി മുന്നോട്ടു കൊണ്ടുപോകൂ” എന്ന് ഓപ്പൺഎഐ വക്താവ് വ്യക്തമാക്കി.

യുകെയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അനുബന്ധ പദ്ധതികൾക്ക് ഭാവിയിൽ വലിയ സാധ്യതകളുണ്ടെന്ന് കമ്പനി വീണ്ടും ആവർത്തിച്ചു. ലണ്ടനിലാണ് ഓപ്പൺഎഐയുടെ ഏറ്റവും വലിയ അന്താരാഷ്ട്ര ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്. രാജ്യത്തിന്റെ സ്വതന്ത്ര കംപ്യൂട്ടിംഗ് ശേഷി ശക്തിപ്പെടുത്തുകയും ആഭ്യന്തര കൃത്രിമ ബുദ്ധി വികസനത്തിന് വേഗം കൂട്ടുകയും ചെയ്യുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. എന്നാൽ ഊർജച്ചെലവും നിയന്ത്രണങ്ങളും അനുകൂലമായ സാഹചര്യത്തിലായാൽ മാത്രമേ പദ്ധതി വീണ്ടും പരിഗണിക്കയുള്ളുവെന്ന് കമ്പനി വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗൾഫ് സന്ദർശനത്തിന്റെ അവസാന ദിനത്തിൽ ഇറാൻ സംഘർഷം രൂക്ഷമായതിലുള്ള അതൃപ്തി പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രകടിപ്പിച്ചു. “ഒരു തലമുറയെ ബാധിക്കുന്ന സംഭവമാണിതെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയത് . മധ്യപൂർവേഷ്യയിലെ സുരക്ഷാ സാഹചര്യങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയെ നേരിട്ട് ബാധിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്ക–ഇറാൻ യുദ്ധവിരാമം ഇപ്പോഴും “ദുർബലവും അനിശ്ചിതത്വമുള്ളതുമാണ്” എന്ന് വിലയിരുത്തിയ സ്റ്റാർമർ, സ്ഥിരത കൈവരിക്കാൻ മേഖലാ സഹകരണം നിർണായകമാണെന്നും വ്യക്തമാക്കി. പ്രധാന എണ്ണ-വ്യാപാര പാതയായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നത് പ്രശ്നപരിഹാരത്തിന്റെ കേന്ദ്രഘടകമാകണമെന്നും അദ്ദേഹം പറഞ്ഞു.

സംഘർഷം ശക്തമായതോടെ ഹോർമുസ് കടലിടുക്ക് വഴി കപ്പൽഗതാഗതം താറുമാറായിരുന്നു . ഇതോടെ എണ്ണ, വാതകം, വളം എന്നിവയുടെ ആഗോള വിതരണ ശൃംഖലയിൽ ഗുരുതരമായ തടസമുണ്ടായി. ഇതിന്റെ പ്രതിഫലമായി യുകെയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ ഇന്ധനവിലയും ഭക്ഷ്യവിലയും കുത്തനെ ഉയർന്നു. രാജ്യത്തെ കുടുംബങ്ങൾ ദിനംപ്രതി ചെലവുകൾ കൈകാര്യം ചെയ്യുന്നതിൽ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ, “പുടിൻ ആയാലും ട്രംപ് ആയാലും അവരുടെ തീരുമാനങ്ങളാൽ സാധാരണ ജനങ്ങളുടെ ബില്ലുകൾ ഉയരുന്നത് അസ്വീകാര്യമാണെന്ന്” സ്റ്റാർമർ പ്രതികരിച്ചു. രാജ്യത്തെ ജീവിതച്ചെലവ് പ്രതിസന്ധി കൂടുതൽ രൂക്ഷമാകാതിരിക്കാൻ സർക്കാർ നടപടികൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റഷ്യയുടെ ഉക്രൈൻ അധിനിവേശം ഊർജ്ജവിലയിൽ വൻ വർധനവിന് കാരണമായിരുന്നു. ഇതേ തുടർന്ന് മുൻ കൺസർവേറ്റീവ് സർക്കാർ സഹായപദ്ധതികൾ നടപ്പാക്കിയിരുന്നു. എന്നാൽ ഇപ്പോഴത്തെ ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അതേ രീതിയിൽ വ്യാപക സഹായം നൽകുന്നതിന് പകരം ഏറ്റവും പ്രശ്ന ബാധിതരായ വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള സഹായപദ്ധതികളായിരിക്കും പരിഗണിക്കുകയെന്ന് സ്റ്റാർമർ വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്റായ ഡൊണാൾഡ് ട്രംപുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള പ്രായോഗിക മാർഗങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകിയതെന്നും അദ്ദേഹം പറഞ്ഞു. ഇന്ധനവില നിയന്ത്രിക്കുകയും ആഗോള വിപണിയിൽ സ്ഥിരത ഉറപ്പാക്കുകയും ചെയ്യുന്നത് അത്യാവശ്യമാണ് എന്ന നിലപാടും അദ്ദേഹം ആവർത്തിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ റെഡ്കാർ പട്ടണത്തിൽ മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞ് നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് കടുത്ത ഞെട്ടലാണ് ഉളവാക്കിയത് . വ്യാഴാഴ്ച ഉച്ചയ്ക്ക് ഡോർമൻസ്റ്റൗണിലെ ഹാർഡെയിൽ ഗ്രോവിലുള്ള വീട്ടിലേക്ക് വാർത്തയറിഞ്ഞ് ആയുധധാരികളായ പോലീസ് ഉദ്യോഗസ്ഥർ എത്തുകയായിരുന്നു. കുഞ്ഞിന്റെ സുരക്ഷയെ കുറിച്ചുള്ള ആശങ്ക ഉയർന്നതിനെ തുടർന്നാണ് പോലീസ് നടപടി.

സംഭവവുമായി ബന്ധപ്പെട്ട് 45-കാരനായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. നിയന്ത്രണം വിട്ട നായയുടെ ഉടമസ്ഥനായിരുന്നുവെന്ന സംശയത്തിലാണ് ഇയാളെ പിടികൂടിയത്. പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടു. തെരുവിൽ ഒരു നായയെയും വീട്ടിനുള്ളിൽ മറ്റൊരു നായയെയും പോലീസ് വെടിവെച്ച് കൊന്നതായി അധികൃതർ അറിയിച്ചു.

കുഞ്ഞ് നായയുടെ കടിയേറ്റ് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ 31-കാരിയായ ഒരു സ്ത്രീയ്ക്കും കൈയിൽ കടിയേറ്റു, തുടർന്ന് അവർ ആശുപത്രിയിൽ ചികിത്സ തേടി. വിദഗ്ധർ നടത്തിയ പരിശോധനയിൽ ഈ നായകൾ നിരോധിത വർഗത്തിൽപ്പെട്ടതല്ലെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തെ തുടർന്ന് പ്രദേശത്ത് പോലീസ് അന്വേഷണം തുടരുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഡോർമാൻസ്റ്റൗനിൽ നായയുടെ ആക്രമണത്തിൽ ഒരു കുട്ടി മരിച്ചതായി പൊലീസ് അറിയിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഹാർഡേൽ ഗ്രോവിൽ നായയുടെ ആക്രമണം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആയുധധാരികളായ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു . പോലീസ് എത്തുമ്പോൾ കുട്ടി മരിച്ച നിലയിലായിരുന്നു. ഇത് നായ കടിച്ചതിനാലാകാമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

സംഭവത്തെ തുടർന്ന് നായയെ സ്ഥലത്തുവെച്ച് തന്നെ വെടിവെച്ച് കൊല്ലുകയും മറ്റൊരു നായയെ വീട്ടിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു. സംഭവത്തിൽ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും നോർത്ത് ഈസ്റ്റ് ആംബുലൻസ് സർവീസ് അറിയിച്ചു. കുട്ടിയുടെ പ്രായവും നായകളുടെ ഇനവും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. അന്വേഷണം തുടരുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അമേരിക്ക–ഇറാൻ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും എണ്ണവിലയിൽ അനശ്ചിതത്വം തുടരുകയാണ്. ഇതിനെ തുടർന്ന് പെട്രോൾ–ഡീസൽ വിലകൾ വീണ്ടും ഉയർന്നു. യുദ്ധം ആരംഭിച്ച ഫെബ്രുവരി 28 മുതൽ ബ്രെന്റ് ക്രൂഡ് വില ഏകദേശം 35% വരെ ഉയർന്നതായി ആണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ കുറവുണ്ടായെങ്കിലും, അത് നിലനിൽക്കുമോ എന്ന അനിശ്ചിതത്വം വിപണിയിൽ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ് . പ്രത്യേകിച്ച് ലെബനോണിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങൾ സാഹചര്യത്തെ വീണ്ടും സംഘർഷത്തിലേക്ക് തള്ളിവിട്ടതായാണ് വിലയിരുത്തപ്പെടുന്നത് .

ആഗോള എണ്ണവിതരണത്തിന് നിർണായകമായ ഹോർമുസ് കടലിടുക്ക് തുറക്കപ്പെടുമോയെന്നത് ഇപ്പോഴും അനിശ്ചിതത്വത്തിലാണ് . കപ്പലുകൾക്ക് സുരക്ഷിതമായ ഗതാഗതം അനുവദിക്കുമെന്നത് വെടിനിർത്തൽ കരാറിലെ പ്രധാന വ്യവസ്ഥയായിരുന്നെങ്കിലും, ഇസ്രായേൽ ആക്രമണങ്ങൾ തുടർന്നാൽ കടലിടുക്ക് അടച്ചിടു മെന്ന നിലപാടാണ് ഇറാൻ സ്വീകരിച്ചത്. ഇതിനിടെ, പ്രതിദിനം ഏകദേശം 130 കപ്പലുകൾ സഞ്ചരിച്ചിരുന്ന വഴിയിൽ ഇപ്പോൾ വളരെ കുറച്ച് കപ്പലുകൾ മാത്രമാണ് കടന്നു പോകുന്നത്. ബാക്കി ചരക്കുകൾ നീക്കാൻ കുറഞ്ഞത് 10 ദിവസം എങ്കിലും വേണ്ടി വരുമെന്നും, സാധാരണ നിലയിലേക്ക് എത്താൻ ആഴ്ചകളും മാസങ്ങളും എടുക്കാമെന്നുമാണ് വിലയിരുത്തൽ.

ഇന്ധനവിലയിൽ ഉടൻ വലിയ കുറവ് പ്രതീക്ഷിക്കേണ്ടതില്ലെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഹോൾസെയിൽ വിലയിൽ കുറവ് വന്നാലും, പമ്പ് നിരക്കുകളിൽ അത് പ്രതിഫലിക്കാൻ 10 മുതൽ 14 ദിവസം വരെ വൈകുമെന്ന് വിലയിരുത്തുന്നു. വെടിനിർത്തൽ സ്ഥിരത പുലർത്തുകയാണെങ്കിൽ അടുത്ത ആഴ്ചയോടെ വിലകൾ സ്ഥിരത കൈവരിച്ച് കുറയാൻ സാധ്യതയുണ്ടെന്നും സൂചന. എന്നാൽ നിലവിലെ അനിശ്ചിതത്വം മൂലം ആഗോള വിപണികളും സമ്മർദ്ദത്തിലാണ്, ഓഹരി വിപണികളിൽ ചെറിയ ഇടിവുകളും രേഖപ്പെടുത്തി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഹാംപ്‌ഷയറിലെ ഈസ്റ്റ്‌ലിയിൽ ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്ഫോമായ റോബ്ലോക്സ് വഴി പരിചയപ്പെട്ട 14 കാരിയെ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ പത്തൊൻപതുകാരന് 28 മാസം തടവ് ശിക്ഷ. നിരന്തരം സന്ദേശങ്ങൾ അയച്ച് വിശ്വാസം നേടിയ കാർലോ ട്രിട്ട എന്ന പത്തൊൻപതുകാരനായ പ്രതി പെൺകുട്ടിയെ അശ്ലീല ചിത്രങ്ങൾ അയയ്ക്കാൻ പ്രേരിപ്പിച്ചുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പെൺകുട്ടി ഇത് പ്രണയബന്ധമാണെന്ന് കരുതിയിരുന്നുവെങ്കിലും അത് ചൂഷണമായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.

കുട്ടിയുടെ അശ്ലീല ചിത്രങ്ങൾ സൃഷ്ടിക്കൽ, ലൈംഗിക ആശയവിനിമയം നടത്തൽ, 13–15 വയസ്സുള്ള കുട്ടിയെ ലൈംഗിക പ്രവർത്തനം കാണിക്കാൻ പ്രേരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചെയ്തതായി ഇയാൾ സമ്മതിച്ചു. കേസിൽ നിന്ന് പിന്മാറാൻ പെൺകുട്ടിയെ സമ്മർദത്തിലാക്കാൻ ഇയാൾ വീട്ടിലെത്തിയതിനെ തുടർന്ന്, സാക്ഷിയെ ഭീഷണിപ്പെടുത്തൽ, സ്വത്ത് നശിപ്പിക്കൽ എന്നീ കുറ്റങ്ങളും ഇയാൾക്കെതിരെ ചുമത്തപ്പെട്ടിരുന്നു .

പെൺകുട്ടി പ്രായപൂർത്തിയാകാത്തവളാണെന്ന് അറിയാമായിരുന്നിട്ടും ഇയാൾ ചെയ്ത പ്രവൃത്തികൾ ഗുരുതരമാണെന്ന് കോടതി നിരീക്ഷിച്ചു. 2025 ഓഗസ്റ്റിൽ പെൺകുട്ടിയുടെ ഫോണിലെ സന്ദേശം അമ്മ ശ്രദ്ധിച്ചതോടെയാണ് സംഭവം പുറത്ത് വന്നത്; തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുറ്റകൃത്യങ്ങൾ വെളിപ്പെട്ടത്.

RECENT POSTS
Copyright © . All rights reserved