Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: പുതുവത്സരത്തിലെ ആദ്യ വ്യാപാരദിനത്തിൽ തന്നെ ബ്രിട്ടീഷ് ഓഹരി സൂചികയായ എഫ്‌ടിഎസ്ഇ 100 ചരിത്ര നേട്ടം കൈവരിച്ചു. ആദ്യമായി 10,000 പോയിന്റ് കടന്ന സൂചിക 10,046 വരെ ഉയർന്ന ശേഷം 9,951ൽ വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ 21 ശതമാനത്തിലധികം വളർച്ച രേഖപ്പെടുത്തിയ എഫ്‌ടിഎസ്ഇ 100, 2025ൽ അമേരിക്കൻ പ്രധാന സൂചികകളേക്കാൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

ഖനനം, പ്രതിരോധം, ധനകാര്യ മേഖലകളിലെ ഓഹരികളാണ് നേട്ടത്തിന് കരുത്തായത്. സ്വർണ്ണം-വെള്ളി വില വർധനവിലൂടെ റിയോ ടിന്റോ പോലുള്ള കമ്പനികൾക്കും ആഗോള പ്രതിരോധ ചെലവുകൾ ഉയർന്നതോടെ റോൾസ്-റോയ്സ്, ബാബ്കോക്ക് തുടങ്ങിയ സ്ഥാപനങ്ങൾക്കും നേട്ടമുണ്ടായി. കരീസ്, നെക്സ്റ്റ് പോലുള്ള ബ്രിട്ടീഷ് ബ്രാൻഡുകളുടെ ഓഹരികളും കുതിച്ചുയർന്നു. എഫ്‌ടിഎസ്ഇ 100 ലിസ്റ്റിലെ കമ്പനികളുടെ വരുമാനത്തിന്റെ ഏകദേശം 75 ശതമാനവും വിദേശ വിപണികളിൽ നിന്നുള്ളതായതിനാൽ, ഇത് നേരിട്ട് യുകെ സമ്പദ്‌വ്യവസ്ഥയുടെ അളവുകോലല്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

10,000 പോയിന്റ് കടന്നത് നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്ന ‘മാനസികമായി നിർണായകമായ’ ഘട്ടമാണെന്ന് സാമ്പത്തിക നിരീക്ഷകർ പറഞ്ഞു. യുഎസ് ടെക് ഓഹരികളുടെ ഉയർന്ന മൂല്യനിർണയം സംബന്ധിച്ച ആശങ്കകൾ നിലനിൽക്കുന്നതിനാൽ യുകെ വിപണി കൂടുതൽ ആകർഷകമാകുന്നുവെന്നും അവർ വിലയിരുത്തി. അതേസമയം, കൃത്രിമ ബുദ്ധി (AI) വരുമാനം ഉയർത്തുമെന്ന പ്രതീക്ഷകൾ യാഥാർത്ഥ്യമാകാതെ പോയാൽ വിപണിയിൽ വലിയ തിരുത്തൽ സംഭവിക്കാമെന്ന മുന്നറിയിപ്പും ചിലർ മുന്നോട്ടുവച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയുടെ പലഭാഗങ്ങളിലും മഞ്ഞുവീഴ്ചയും ഐസും രൂക്ഷമായതോടെ വാരാന്ത്യം മുഴുവൻ കാലാവസ്ഥാ മുന്നറിയിപ്പുകൾ തുടരുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. സ്കോട്ട് ലൻഡിൽ വെള്ളിയാഴ്ച ഉച്ച മുതൽ ശനിയാഴ്ച ഉച്ചവരെ ആംബർ സ്നോ അലർട്ട് നിലവിലുണ്ട്. ഇംഗ്ലണ്ടിന്റെ തെക്ക്-പടിഞ്ഞാറ്, വടക്ക്-പടിഞ്ഞാറ്, കിഴക്കൻ തീരം, വെയിൽസ്, നോർത്ത് അയർലൻഡ് എന്നിവിടങ്ങളിൽ തിങ്കളാഴ്ച വരെ യെല്ലോ സ്നോ-ഐസ് മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. സ്കോട്ട് ലൻഡിൽ 40 സെ.മീ വരെ മഞ്ഞുവീഴ്ചയ്ക്കും ഇംഗ്ലണ്ട്–വെയിൽസിൽ 5 സെ.മീ വരെ മഞ്ഞിനും സാധ്യതയുണ്ട്.

തണുത്ത വായു ഒഴുകിയെത്തിയതോടെ രാജ്യത്തുടനീളം താപനില കുത്തനെ താഴ്ന്നു. വെള്ളിയാഴ്ച രാത്രി സ്കോട്ട് ലൻഡിൽ -6°C മുതൽ -8°C വരെയും ഇംഗ്ലണ്ട്, വെയിൽസ്, നോർത്ത് അയർലൻഡിലെ ഗ്രാമപ്രദേശങ്ങളിൽ -4°C മുതൽ -5°C വരെയും കുറഞ്ഞ താപനില പ്രതീക്ഷിക്കുന്നു. ശനിയാഴ്ച പല ഭാഗങ്ങളിലും താപനില ശൂന്യത്തിന് മുകളിലേക്ക് മാത്രമേ ഉയരുകയുള്ളൂ. സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്ത് അയർലൻഡ്, ഇംഗ്ലണ്ടിന്റെ ചില തീരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ച തുടരാനാണ് സാധ്യത.

യാത്രാ തടസ്സങ്ങൾ, ട്രെയിൻ–വിമാന സർവീസുകളുടെ റദ്ദാക്കൽ, റോഡപകടങ്ങൾ, വൈദ്യുതി മുടക്കം എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. സ്കോട്ട് ലൻഡിലെ ചില പ്രദേശങ്ങളിൽ ഇതിനകം ട്രെയിൻ സർവീസുകൾ റദ്ദാക്കിയതായും റോഡുകളിലും ഫെറി സർവീസുകളിലും തടസ്സങ്ങൾ ഉണ്ടായതായും റിപ്പോർട്ടുണ്ട്. വാഹനയാത്രക്കാർ ആവശ്യമായ സാധനങ്ങൾ കൈയ്യിൽ കരുതണമെന്നും അത്യാവശ്യമായാൽ മാത്രമേ യാത്ര ചെയ്യാവൂ എന്നും നിർദേശിച്ചിട്ടുണ്ട്. അതേസമയം, കനത്ത തണുപ്പ് എൻഎച്ച്എസിന് അധിക സമ്മർദ്ദം സൃഷ്ടിക്കുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പും നൽകി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കഴിഞ്ഞ വർഷം ചെറു ബോട്ടുകളിൽ ചാനൽ കടന്ന് യുകെയിലെത്തിയവരുടെ എണ്ണം 41,000 കടന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . 2025ൽ മാത്രം 41,472 പേരാണ് ഈ അപകടകരമായ യാത്ര നടത്തിയതെന്ന് സർക്കാർ വ്യക്തമാക്കി. 2022ലെ റെക്കോർഡ് ആയ 45,774ന് ശേഷം രണ്ടാമത്തെ ഉയർന്ന കണക്കാണിത്. 2024നെ അപേക്ഷിച്ച് 13 ശതമാനം വർധനയുണ്ടായെങ്കിലും, കഴിഞ്ഞ രണ്ടു മാസങ്ങളിൽ കടന്നു വരുന്നവരുടെ എണ്ണം കുറവായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ സ്ഥിതി ലജ്ജാകരമാണെന്നാണ് ഹോം ഓഫീസ് പുറത്തുവന്ന കണക്കുകളോട് പ്രതികരിച്ചത് .

അധികാരത്തിലെത്തുമ്പോൾ മനുഷ്യക്കടത്ത് സംഘങ്ങളെ പൂർണമായി തകർക്കും എന്ന വാഗ്ദാനവുമായി രംഗത്തെത്തിയ പ്രധാനമന്ത്രി കിയർ സ്റ്റാർമർ ഫ്രാൻസുമായി ‘വൺ-ഇൻ, വൺ-ഔട്ട്’ തിരിച്ചയക്കൽ കരാർ നടപ്പാക്കിയിരുന്നു. ഇതിന്റെ ഭാഗമായി അനധികൃതമായി എത്തിയവരെ തിരിച്ചയക്കുകയും, കഴിഞ്ഞ വർഷം ഏകദേശം 50,000 പേരെ രാജ്യത്ത് നിന്ന് നീക്കിയതായും സർക്കാർ അവകാശപ്പെട്ടു. അനധികൃത കുടിയേറ്റം നിയന്ത്രിക്കാൻ പതിറ്റാണ്ടുകളിലെ ഏറ്റവും വലിയ പരിഷ്‌കരണങ്ങളാണ് നടപ്പാക്കുന്നതെന്നും, പുതിയ ബോർഡർ സെക്യൂരിറ്റി, അസൈലം ആൻഡ് ഇമിഗ്രേഷൻ നിയമം വഴി മനുഷ്യക്കടത്ത് സംഘങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കി.

അതേസമയം, സ്റ്റാർമറിന്റെ പദ്ധതികൾ പൂർണ പരാജയവും നാടകവുമാണെന്ന് റീഫോം യു.കെ. നേതാവ് നൈജൽ ഫാരേജ് വിമർശിച്ചു. യൂറോപ്യൻ മനുഷ്യാവകാശ കൺവെൻഷനിൽ നിന്ന് പിന്മാറാതെ ചെറുബോട്ട് യാത്രകൾ നിയന്ത്രിക്കാൻ കഴിയില്ലെന്ന നിലപാടാണ് കൺസർവേറ്റിവുകൾ ഉയർത്തുന്നത്. എന്നാൽ, അഭയാർഥി കൗൺസിൽ ഉൾപ്പെടെയുള്ള സംഘടനകൾ സർക്കാർ സമീപനം ചോദ്യം ചെയ്തു. യുദ്ധവും അടിച്ചമർത്തലും അനുഭവിക്കുന്ന രാജ്യങ്ങളിൽ നിന്ന് രക്ഷ തേടിയാണ് പലരും ഈ യാത്രയ്ക്ക് ഇറങ്ങുന്നതെന്നും, അഭയാർഥികളെ ശിക്ഷിക്കുന്ന നയങ്ങൾ ഫലപ്രദമല്ലെന്നും അവർ മുന്നറിയിപ്പ് നൽകി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ ഏറ്റവും വലിയ ക്ഷേമ ബെനിഫിറ്റ് തട്ടിപ്പുകേസിൽ പ്രതികളായ ബൾഗേറിയൻ സംഘത്തിന് തട്ടിയെടുത്ത തുകയുടെ വെറും ഒരു ശതമാനം മാത്രം തിരിച്ചടയ്ക്കാൻ കോടതി ഉത്തരവ്. യൂണിവേഴ്സൽ ക്രെഡിറ്റ് സംവിധാനത്തിലൂടെ £53.9 മില്യൺ (ഏകദേശം £54 മില്യൺ) തട്ടിയെടുത്ത സംഘം £2 മില്യൺ മാത്രം തിരികെ നൽകണമെന്നതാണ് ഉത്തരവ്. ആഡംബര വസ്ത്രങ്ങൾ, വിലകൂടിയ വാച്ചുകൾ, ലക്ഷ്വറി കാറുകൾ എന്നിവയ്ക്കായി പൊതുപണം ചെലവഴിച്ച സംഘത്തെ ഇംഗ്ലണ്ട്–വെയിൽസിലെ ഏറ്റവും വലിയ ബെനിഫിറ്റ് തട്ടിപ്പു കേസെന്നാണ് ക്രൗൺ പ്രോസിക്യൂഷൻ സർവീസ് വിശേഷിപ്പിച്ചത്.

ഗലിന നിക്കോളോവ (38), സ്റ്റോയാൻ സ്റ്റോയാനോവ് (27), ത്സ്വെത്ക ടൊഡോറോവ (52), ഗ്യൂനേഷ് അലി (33), പാട്രിട്സിയ പനേവ (26) എന്നിവരാണ് കേസിലെ മുഖ്യപ്രതികൾ. 6,000-ത്തിലധികം വ്യാജ അപേക്ഷകൾ നൽകിയ സംഘം വ്യാജ രേഖകൾ, കള്ള തിരിച്ചറിയൽ വിവരങ്ങൾ, കൃത്രിമ വാടക കരാറുകൾ, വ്യാജ ശമ്പള സ്ലിപ്പുകൾ, ഡോക്ടർമാരുടെയും ലാൻഡ്‌ലോർഡുകളുടെയും കള്ള കത്തുകൾ എന്നിവ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. നോർത്ത് ലണ്ടനിലെ വുഡ് ഗ്രീൻ പ്രദേശത്തെ മൂന്ന് കോർണർ ഷോപ്പുകളുടെ മറവിലാണ് ഈ തട്ടിപ്പ് നടന്നതെന്ന് കോടതി കണ്ടെത്തി.

2024 മെയ് മാസത്തിൽ സംഘം മൊത്തം 25 വർഷത്തെ ജയിൽശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. എന്നാൽ ഭൂരിഭാഗം പണവും മുൻകൂട്ടി വിദേശത്തേക്ക് മാറ്റിയതിനാൽ പ്രതികളിൽനിന്ന് തട്ടിയെടുത്ത പണം വീണ്ടെടുക്കലിന് സാധിച്ചില്ല. റെയ്ഡിനിടെ £7.5 ലക്ഷം പൗണ്ട് കാഷും ലക്ഷ്വറി കാറുകളും ബ്രാൻഡഡ് വാച്ചുകളും പിടിച്ചെടുത്തു. ഒരാൾ ചൂത് കളിയുടെ ഭാഗമായി നിലത്ത് പണം എറിഞ്ഞ് കൊടുക്കുന്ന ദൃശ്യങ്ങൾ പോലും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. നികുതിദായകരുടെ പണം സംരക്ഷിക്കാൻ ഇത്തരം തട്ടിപ്പുകൾ തടയാനുള്ള നടപടികൾ ശക്തമാക്കിയതായി സർക്കാർ വ്യക്തമാക്കി. പ്രതികളിൽനിന്ന് കൂടുതൽ തുക തിരിച്ചുപിടിക്കാൻ നിയമനടപടികൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ആദ്യമായി എല്ലാ കുട്ടികൾക്കും ചിക്കൻപോക്സിനെതിരായ സംരക്ഷണം എൻഎച്ച്എസിലൂടെ ലഭ്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു . ജനുവരി 1 മുതൽ എംഎംആർ വാക്സിനോടൊപ്പം ചിക്കൻപോക്സ് (വരിസെല്ല) ഉൾപ്പെടുത്തിയ എംഎംആർവി വാക്സിൻ 12 മാസവും 18 മാസവും പ്രായത്തിൽ നൽകി തുടങ്ങി . ഇതുവരെ £200 വരെ ചെലവിട്ട് വാങ്ങേണ്ടി വന്നിരുന്ന ഈ വാക്സിൻ ഇനി സൗജന്യമായാണ് ലഭ്യമാകുന്നത് . ഇംഗ്ലണ്ട്, വെയിൽസ്, നോർത്ത് അയർലൻഡ് എന്നിവിടങ്ങളിൽ പദ്ധതി ആരംഭിച്ചു കഴിഞ്ഞു; സ്കോട്ട് ലൻഡിലും ജനുവരി തുടക്കത്തിൽ മരുന്ന് നൽകാൻ തുടങ്ങും.

ചിക്കൻപോക്സ് സാധാരണയായി കുട്ടികളിൽ കാണപ്പെടുന്നുവെങ്കിലും ചിലരിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് മാറാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പനി, ശരീരവേദന, കഠിനമായ ചൊറിച്ചിലോടുകൂടിയ പാടുകൾ എന്നിവയ്‌ക്കൊപ്പം അപൂർവമായി മസ്തിഷ്‌കവീക്കം, ശ്വാസകോശ അണുബാധ, സ്‌ട്രോക്ക് വരെ സംഭവിക്കാം. ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും അപകടസാധ്യത കൂടുതലാണ്. രണ്ട് ഡോസ് എടുത്താൽ ഏകദേശം 97 ശതമാനം ഫലപ്രാപ്തിയുള്ള ഈ വാക്സിൻ യുഎസ്, കാനഡ, ഓസ്ട്രേലിയ, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ വർഷങ്ങളായി സുരക്ഷിതമായി ഉപയോഗിച്ചു വരുന്നതാണ്.

2026 ജനുവരി 1ന് ശേഷം ജനിക്കുന്ന കുട്ടികൾക്ക് രണ്ട് ഡോസ് എംഎംആർവി വാക്സിൻ സ്വമേധയാ നൽകും. വിവിധ ജനന തീയതികൾ പ്രകാരം 6 വയസുവരെയുള്ള നേരത്തെ മരുന്ന് ലഭിക്കാത്ത കുട്ടികൾക്കും വാക്സിൻ നൽകും. 2025 അവസാനം ആറു വയസ് പൂർത്തിയായവർക്ക് സാധാരണയായി ഇതിനകം രോഗം വന്നിട്ടുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വാക്സിൻ നൽകില്ല. ഓരോ വർഷവും ചിക്കൻപോക്സിനെ തുടർന്ന് കുടുംബങ്ങൾക്കും എൻഎച്ച്എസിനും ഉണ്ടാകുന്ന വലിയ സാമ്പത്തിക നഷ്ടം ഈ പദ്ധതി കുറയ്ക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിൽ ഇത് ഒരു നിർണായക മുന്നേറ്റമാണെന്നും രക്ഷിതാക്കൾ വാക്സിൻ നൽകാൻ മുൻകൈ എടുക്കണമെന്നും ആരോഗ്യവകുപ്പ് അഭ്യർഥിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്ക് പുറപ്പെട്ട എമിറേറ്റ്സിന്റെ എയർബസ് എ380 വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് യാത്ര പാതിവഴിയിൽ ഉപേക്ഷിച്ച് തിരിച്ചിറങ്ങി. പുതുവത്സര തലേന്നായ ഡിസംബർ 31ന് ഉച്ചകഴിഞ്ഞ് 2.32 ന് പുറപ്പെട്ട വിമാനത്തിൽ 500 ഓളം യാത്രക്കാരുണ്ടായിരുന്നു. കെന്റിലെ മെയ്‌ഡ്‌സ്റ്റോണിന് മുകളിൽ എത്തിയപ്പോൾ ലാൻഡിംഗ് ഗിയർ സിസ്റ്റത്തിൽ തകരാർ കണ്ടെത്തുകയായിരുന്നു.

വിമാനത്തിൽ ഇന്ധനം കൂടുതലായതിനാൽ സുരക്ഷിത ലാൻഡിംഗിനായി ഏകദേശം രണ്ട് മണിക്കൂർ 10,000 അടി ഉയരത്തിൽ ആകാശത്ത് വട്ടമിട്ട് പറന്ന് ഇന്ധനം കത്തിച്ച ശേഷമാണ് തിരിച്ചിറക്കിയത്. വൈകുന്നേരം 4.28 ഓടെ ഹീത്രൂവിൽ അടിയന്തിര സംവിധാനങ്ങളുടെ സാന്നിധ്യത്തിൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു.

യാത്രക്കാരും ജീവനക്കാരും എല്ലാവരും സുരക്ഷിതരാണെന്നും ആർക്കും പരിക്കുകളില്ലെന്നും അധികൃതർ അറിയിച്ചു. യാത്രക്കാരെ പിന്നീട് മറ്റ് വിമാനങ്ങളിലായി ദുബായിലേക്ക് അയച്ചതായി എമിറേറ്റ്സ് അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്നും സാങ്കേതിക തകരാറുമൂലം ഉണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നുവെന്നും എമിറേറ്റ്സ് വക്താവ് പ്രതികരിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ മാനസികാരോഗ്യ ചികിത്സയിൽ ‘മാജിക് മഷ്‌റൂം’ ഉപയോഗിക്കണമോ എന്നതിനെച്ചൊല്ലി ശക്തമായ ചർച്ചകൾ പുരോഗമിക്കുകയാണ്. മാജിക് മഷ്‌റൂമിലെ സജീവ ഘടകമായ സൈലോസൈബിൻ (psilocybin) വിഷാദം ഉൾപ്പെടെയുള്ള മാനസിക രോഗങ്ങൾക്ക് ഗുണകരമാകാമെന്ന പഠനഫലങ്ങളാണ് ചർച്ചയ്ക്ക് ആധാരം. നിലവിൽ ഇത്തരം മരുന്നുകൾ ഗവേഷണവും ക്ലിനിക്കൽ പരീക്ഷണങ്ങളും ഇല്ലാതെ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. എന്നിരുന്നാലും 2022 മുതൽ 20 ലേറെ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടന്നിട്ടുണ്ട്; ചിലത് പ്രതീക്ഷ നൽകുന്ന ഫലങ്ങൾ കാണിച്ചെങ്കിലും മറ്റുചിലത് ആശയക്കുഴപ്പമോ പരിമിതമായ ഗുണമോ മാത്രമാണ് സൂചിപ്പിച്ചത്.

ചില രോഗികൾക്ക് ഈ ചികിത്സാ ജീവിതം ഫലപ്രദമായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. പരമ്പരാഗത ആന്റിഡിപ്രസന്റുകൾ ഫലിക്കാത്ത സാഹചര്യത്തിൽ ക്ലിനിക്കൽ മേൽനോട്ടത്തിൽ നൽകിയ സൈലോസൈബിൻ സഹായകമായതായി ചിലർ പറയുന്നു. അതേസമയം, പ്രതികൂല അനുഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചിലർക്കു കടുത്ത പേടി, ഭ്രമാവസ്ഥ, പാനിക് അറ്റാക്കുകൾ തുടങ്ങിയ ദീർഘകാല പ്രശ്നങ്ങൾ ഉണ്ടായി. അതുകൊണ്ടുതന്നെ, മരുന്നിന്റെ നേരിട്ടുള്ള ഫലവും അതോടൊപ്പം നടക്കുന്ന സൈക്കോതെറാപ്പിയുടെ സ്വാധീനവും വേർതിരിച്ച് വിലയിരുത്തുക ബുദ്ധിമുട്ടാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

വ്യാപകമായ ഉപയോഗത്തിലേക്ക് നീങ്ങുന്നതിന് മുൻപ് ശക്തമായ തെളിവുകൾ ആവശ്യമാണെന്ന നിലപാടിലാണ് ആരോഗ്യവിദഗ്ധരും നിയന്ത്രണ ഏജൻസികളും. വലിയ ഘട്ടം-മൂന്ന് പരീക്ഷണങ്ങളുടെ ഫലങ്ങൾ കാത്തിരിക്കുകയാണെന്നും, സുരക്ഷയും ദീർഘകാല പ്രത്യാഘാതങ്ങളും വ്യക്തമായതിന് ശേഷം മാത്രമേ എൻഎച്ച്എസിൽ ചികിത്സയായി പരിഗണിക്കാവൂവെന്നും അവർ പറയുന്നു. അതേസമയം, അനാവശ്യ നിയമതടസ്സങ്ങൾ ഗവേഷണം വൈകിപ്പിക്കുന്നുവെന്ന വിമർശനവും ശക്തമാണ്. സുരക്ഷയും ഫലപ്രാപ്തിയും തെളിയുന്ന പക്ഷം, സ്വകാര്യ മേഖലയിലേക്കു മാത്രമല്ല, എൻഎച്ച്എസിലൂടെയും ഇത്തരം ചികിത്സകൾ എല്ലാവർക്കും ലഭ്യമാക്കണമെന്ന ആവശ്യവും ഉയരുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെങ്ങും ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളോട് അനുബന്ധിച്ച്‌ മദ്യപിച്ച് വാഹനം ഓടിക്കുന്ന ഡ്രൈവർമാരെ നിയമത്തിന് മുൻപിൽ കൊണ്ടു വരുന്നതിനുള്ള പരിശോധന പോലീസ് ശകത്മാക്കി. നോർത്ത്‌ഹാംപ്റ്റൺഷയറിൽ മാത്രം പൊലീസ് 24 പേരെ കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തു. ഇതോടെ ഡിസംബർ 1 മുതൽ 30 വരെ നടപ്പാക്കിയ വാർഷിക ക്യാമ്പെയ്‌നായ “ഓപ്പറേഷൻ ലിമിറ്റ് ” വഴി ഇവിടെ അറസ്റ്റിലായവരുടെ എണ്ണം കുറഞ്ഞത് 99 ആയി. ഉത്സവ സീസണിൽ റോഡുകളിൽ സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പ്രത്യേക നടപടി.

ഡിസംബർ മാസമാകെ വർധിപ്പിച്ച പട്രോളിങ്, പുലർച്ചെയുളള റോഡ്‌സൈഡ് പരിശോധനകൾ, മദ്യലഹരി മാറാതെ വാഹനമോടിക്കുന്നവരെ കണ്ടെത്താനുള്ള മുൻകരുതൽ ഓപ്പറേഷനുകൾ തുടങ്ങിയവയാണ് ക്യാമ്പെയ്‌നിന്റെ പ്രധാന സവിശേഷതകൾ. ‘നെയിമിംഗ് ആൻഡ് ഷെയിമിംഗ്’ എന്ന കർശന സമീപനത്തിന്റെ ഭാഗമായി, മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച് വാഹനം ഓടിച്ച കേസുകളിൽ കുറ്റം ചുമത്തപ്പെട്ടവരുടെ പേരുകൾ പൊലീസ് അവരുടെ ഔദ്യോഗിക വെബ്സൈറ്റിലും സോഷ്യൽ മീഡിയയിലും പരസ്യമായി പ്രസിദ്ധീകരിക്കുന്നുണ്ട്. ഡിസംബർ 23 വരെ 57 പേർ മദ്യപിച്ച് വാഹനം ഓടിച്ചതിനും 18 പേർ മയക്കുമരുന്ന് ഉപയോഗിച്ച് വാഹനം ഓടിച്ചതിന് പിടിയിലായി.
കേസുകളിലെ പ്രതികളിൽ പലരും കോർബി, കെറ്ററിംഗ്, നോർത്ത്‌ഹാംപ്റ്റൺ എന്നിവിടങ്ങളിൽ നിന്നുള്ളവരായതുകൊണ്ട് ജനുവരി 2026-ൽ നോർത്ത്‌ഹാംപ്റ്റൺ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാകാനാണ് സാധ്യത.

ലഹരി ഉപയോഗിച്ച ശേക്ഷം വാഹനം ഓടിക്കുന്നവർക്കെതിരെ ഡിസംബർ തുടക്കത്തിൽ ആരംഭിച്ച വാർഷിക കർശന പരിശോധനയുടെ ഭാഗമായി വെസ്റ്റ് യോർക്‌ഷയർ പൊലീസ് ഒരാഴ്ചയ്ക്കിടെ 77 പേരെ അറസ്റ്റ് ചെയ്ത വാർത്ത നേരെത്തെ പുറത്ത് വന്നിരുന്നു . ക്രിസ്മസ് വാരത്തിൽ മാത്രം പിടിയിലായവരിൽ 26 പേർ മയക്കുമരുന്ന് ഉപയോഗിച്ച് വാഹനം ഓടിച്ചതിന് 51 പേർ മദ്യപിച്ചുള്ള ഡ്രൈവിംഗിനുമാണ് സംശയിക്കപ്പെടുന്നത്. ക്യാമ്പെയ്ൻ ആരംഭിച്ചതിനുശേഷം ഇതുവരെ മൊത്തം 266 അറസ്റ്റുകൾ രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. യുകെയിൽ മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച് വാഹനം ഓടിച്ചതിന് ശിക്ഷിക്കപ്പെടുന്നവർക്ക് കുറഞ്ഞത് 12 മാസത്തെ ഡ്രൈവിംഗ് നിരോധനം, പരിധിയില്ലാത്ത പിഴ, ആറുമാസം വരെ തടവ് എന്നിവ നേരിടേണ്ടിവരും. കൂടാതെ സ്ഥിരമായ ക്രിമിനൽ റെക്കോർഡ് ഉണ്ടാകുന്നത് തൊഴിലിനേയും ഡ്രൈവിംഗ് ലൈസൻസിനെയും ഉൾപ്പെടെ ബാധിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു. ലഹരിയിൽ വാഹനമോടിക്കുന്നതായി സംശയം തോന്നിയാൽ 101 എന്ന നമ്പറിലോ, അജ്ഞാതമായി ക്രൈംസ്റ്റോപ്പേഴ്‌സിന്റെ 0800 555 111 എന്ന നമ്പറിലോ അറിയിക്കാമെന്നും അടിയന്തര സാഹചര്യങ്ങളിൽ 999 വിളിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: 2026-ലെ പുതുവത്സരം യുകെ വരവേറ്റത് ഭംഗിയാർന്ന ആഘോഷങ്ങളോടെയും ലോകശ്രദ്ധ പിടിച്ചുപറ്റിയ കരിമരുന്ന് പ്രകടനത്തോടെയുമാണ് . ലണ്ടനിലെ തേംസ് നദീതീരത്ത് നടന്ന വൻ ഫയർവർക്ക് ഷോ നഗരത്തിന്റെ ചരിത്രസൗന്ദര്യത്തെ പുതുവത്സരാഘോഷത്തിന്റെ പ്രകാശത്തിലാഴ്ത്തി. ബിഗ് ബെൻ മണിനാദത്തോടൊപ്പം ആരംഭിച്ച ആഘോഷം ആയിരങ്ങൾ നേരിട്ടും ലക്ഷക്കണക്കിന് പേർ ടെലിവിഷൻ, ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴിയും ആസ്വദിച്ചു. സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയ സാഹചര്യത്തിൽ കുടുംബങ്ങളും വിനോദസഞ്ചാരികളും വലിയ ആവേശത്തോടെ ആഘോഷങ്ങളിൽ പങ്കെടുത്തു.

സ്കോട്ട്‌ ലൻഡിലെ എഡിൻബറോയിൽ പുതുവത്സര ആഘോഷങ്ങൾ ഈ വർഷം ശക്തമായി തിരിച്ചെത്തി. മോശം കാലാവസ്ഥയെ തുടർന്ന് കഴിഞ്ഞവർഷം റദ്ദാക്കിയിരുന്നു . എന്നാൽ ഇത്തവണ പതിനായിരക്കണക്കിന് ആളുകൾ നഗരവീഥികളിലേക്കിറങ്ങി ആഘോഷങ്ങളിൽ പങ്കെടുത്തു . പരമ്പരാഗത സംഗീതം, നൃത്തം, തെരുവ് പരിപാടികൾ, ഫയർവർക്ക് ഷോകൾ എന്നിവ ചേർന്ന് നഗരമൊട്ടാകെ ഉത്സവാന്തരീക്ഷമായിതീർന്നിരുന്നു . പുതുവത്സര ആഘോഷങ്ങൾ സ്കോട്ട്‌ ലൻഡിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ പ്രതീകമാണെന്നും, ഇതിന്റെ തിരിച്ചുവരവ് ടൂറിസത്തിനും പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്കും വലിയ ഉണർവായി മാറുമെന്നും ആണ് വിലയിരുത്തപ്പെടുന്നത്.

യുകെയ്ക്ക് പുറമെ യൂറോപ്പിലെ പാരീസ്, ബെർലിൻ, ബാഴ്‌സലോണ തുടങ്ങിയ പ്രധാന നഗരങ്ങളിലും പുതുവത്സരം ആഘോഷപൂർവം വരവേറ്റു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫയർവർക്ക് പ്രദർശനങ്ങൾ, ഡ്രമ്മിംഗ്, മണിമുഴക്കൽ, പൊതുപരിപാടികൾ എന്നിവ പുതുവത്സരത്തിന്റെ ആവേശം ഇരട്ടിയാക്കി. ദുബായിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ നടന്ന വിസ്മയിപ്പിക്കുന്ന ലൈറ്റ്-ഫയർവർക്ക് ഷോ ആഗോള ശ്രദ്ധ നേടി. ഇതിനിടയിൽ, സൗത്ത് അമേരിക്കയും നോർത്ത് അമേരിക്കയും പുതുവത്സരം വരവേൽക്കാനുള്ള അവസാന നിമിഷങ്ങളിലേക്ക് കടക്കുകയാണ്. ലോകം മുഴുവൻ 2026 നെ പ്രതീക്ഷകളും പുതുആരംഭങ്ങളുമായി സ്വാഗതം ചെയ്യുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മേഴ്സിസൈഡിലെ ന്യൂട്ടൺ കമ്മ്യൂണിറ്റി ആശുപത്രിയിൽ ഒരാൾ ക്രോബാർ ഉപയോഗിച്ച് നടത്തിയ അക്രമത്തിൽ നേഴ്‌സ് മേഗൻ ലിഞ്ച് ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ആശുപത്രി കെട്ടിടത്തിനുള്ളിൽ സംഭവം നടന്നത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മേഗൻ ലിഞ്ച് ജീവിച്ചിരിക്കുന്നതിൽ തന്നെ ഭാഗ്യവതിയാണ് എന്നാണ് സംഭവത്തോട് പ്രതികരിച്ചത്.

28 വയസ്സുള്ള മേഗൻ ലിഞ്ച് വെൻഡിംഗ് മെഷീനിൽ നിന്ന് പാനീയം എടുക്കുന്നതിനിടെ പിന്നിൽ നിന്നാണ് ആക്രമണം ഉണ്ടായത്. അപ്പോയിന്റ്മെന്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് അക്രമി പ്രകോപിതനായി ക്രോബാർ ഉപയോഗിച്ച് തലയിൽ അടിക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആക്രമണം പെട്ടെന്നുണ്ടായതാണെന്നും രക്ഷപ്പെടാൻ അവസരമൊന്നും ലഭിച്ചില്ലെന്നും മേഗൻ പറഞ്ഞു.

ഒരു അജ്ഞാതൻ ക്രോബാർ ഉപയോഗിച്ച് എന്നെ മരണത്തിന്റെ വക്കിലെത്തും വരെ മർദിച്ചു എന്നാണ് അവർ പോലീസിന് മൊഴി നൽകിയിരിക്കുന്നത്. ആക്രമണത്തിൽ പരിക്കേറ്റവരെ സമീപ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ആശുപത്രികളിലെ സുരക്ഷാ സംവിധാനങ്ങൾ പുനഃപരിശോധിക്കും മെന്നും അധികൃതർ അറിയിച്ചു.

Copyright © . All rights reserved