Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

എനർജി ഡ്രിങ്കുകളുടെ അമിത ഉപയോഗം ഹൃദ് രോഗത്തെയും സ്‌ട്രോക്കിനെയും വളർത്തിപ്പോറ്റുമെന്ന മുന്നറിയിപ്പാണ് മെഡിക്കൽ വിദഗ്ധർ നൽകുന്നത്. കഫെയ്ൻ, അമിത പഞ്ചസാര, രാസഘടകങ്ങൾ എന്നിവ ചേർന്ന ഈ പാനീയങ്ങൾ ലോകമെമ്പാടും കോടിക്കണക്കിന് ആളുകൾ ആണ് പതിവായി ഉപയോഗിക്കുന്നത് അതിന്റെ ആരോഗ്യഭീഷണി സംബന്ധിച്ച ബോധവൽക്കരണം വളരെ കുറവാണെന്നാണ് ഡോക്ടർമാരുടെ നിരീക്ഷണം. നോട്ടിംഗ്ഹാമിൽ 50 വയസ്സുള്ള, ആരോഗ്യവാനായ ഒരു പുരുഷന് സ്‌ട്രോക്ക് സംഭവിച്ചതാണ് ആശങ്ക കൂടുതൽ ശക്തമാക്കിയത്.

ദിവസവും എട്ട് എനർജി ഡ്രിങ്കുകൾ കുടിച്ചിരുന്ന ആളുടെ രക്തസമ്മർദ്ദം ആശുപത്രിയിൽ എത്തിയപ്പോൾ അത്യന്തം അപകടനിലയിലെത്തിയിരുന്നു. ചികിത്സയിലൂടെ സമ്മർദ്ദം കുറച്ചെങ്കിലും, വീട്ടിലെത്തിയപ്പോൾ അത് വീണ്ടും ഉയർന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. കൂടുതൽ പരിശോധനയിൽ, ശുപാർശ ചെയ്‌തിരിക്കുന്ന പരമാവധിയായ 400 മില്ലി ഗ്രാമിന്റെ മൂന്നിരട്ടിയിലധികം കഫെയ്ൻ അദ്ദേഹം ദിനംപ്രതി സ്വീകരിച്ചിരുന്നതായി തിരിച്ചറിഞ്ഞു. എനർജി ഡ്രിങ്കുകൾ പൂർണ്ണമായി നിർത്തിയതിനെ തുടർന്ന് അദ്ദേഹത്തിന്റെ രക്തസമ്മർദ്ദം സാധാരണ നിലയിലാവുകയും മരുന്നുകളുടെ ആവശ്യം പോലും ഇല്ലാതാകുകയും ചെയ്തു.

എന്നാൽ രോഗിക്ക് പൂർണ്ണമായ സുഖം ലഭിച്ചില്ല. സ്‌ട്രോക്കിനൊടുവിൽ ശരീരത്തിന്റെ ഇടത് ഭാഗത്ത് കൈയിലും കാലിലും അനുഭവപ്പെട്ട മങ്ങൽ എട്ടുവർ‍ഷങ്ങൾക്കിപ്പിറവും തുടരുകയാണ് . എനർജി ഡ്രിങ്ക് ഉപഭോഗം നിയന്ത്രിക്കാൻ കർശന നടപടികളെടുക്കേണ്ടതുണ്ടെന്നും പരസ്യങ്ങൾ നിയന്ത്രിക്കണമെന്നും ഡോക്ടർമാർ നിർദ്ദേശിക്കുന്നു. യുവാക്കളിൽ സ്‌ട്രോക്ക്, അസാധാരണമായ രക്തസമ്മർദ്ദം മുതലായ പ്രശ്നങ്ങളുമായി എത്തുന്ന സാഹചര്യത്തിൽ ഡോക്ടർമാർ പ്രത്യേകമായി എനർജി ഡ്രിങ്ക് ഉപയോഗത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആരോഗ്യവിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ പീഡനത്തിനും ലൈംഗിക അതിക്രമത്തിനും ഇരയായ ശേഷം 18 വർഷങ്ങൾക്ക് മുൻപ് ബ്രിട്ടനിലെത്തിയ സ്ത്രീക്ക് ബ്രിട്ടീഷ് പൗരത്വം അനുവദിച്ചു. അനധികൃതമായി രാജ്യത്ത് പ്രവേശിച്ചുവെന്ന കാരണത്താൽ പൗരത്വം നിഷേധിച്ചിരുന്ന ഹോം ഓഫീസ് തീരുമാനമാണ് ഹൈക്കോടതി നടപടികൾക്കൊടുവിൽ പിന്‍വലിച്ചത്. അഭയാർഥികളുടെ പൗരത്വ അപേക്ഷകൾ സാധാരണയായി തള്ളുന്ന പുതിയ നയത്തിന് കീഴിലെ ആദ്യ വിജയം കൂടിയാണിത്.

രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ തടവിലാക്കപ്പെടുകയും ക്രൂരമായി പീഡിപ്പിക്കപ്പെടുകയും ചെയ്ത അതിജീവിത ജീവൻ രക്ഷിക്കാൻ വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ചാണ് രാജ്യം വിട്ടത്. കെനിയ വഴി ബ്രിട്ടനിലെത്തിയ അവർ അഭയം തേടുകയും, അവരുടെ അവകാശവാദങ്ങൾ വിശ്വാസയോഗ്യമാണെന്ന് കണ്ടെത്തിയതോടെ അഭയം ലഭിക്കുകയും ചെയ്തിരുന്നു. പിന്നീട് അവർക്ക് സ്ഥിര താമസാനുമതിയും ലഭിച്ചു. മൂന്നു ബ്രിട്ടീഷ് പൗരന്മാരായ കുട്ടികളുള്ള ഇവർ സമൂഹത്തിൽ സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയുമായിരുന്നു.

ഈ വർഷം പൗരത്വത്തിന് അപേക്ഷ നൽകിയെങ്കിലും ‘ഗുഡ് ക്യാരക്ടർ’ വ്യവസ്ഥ ചൂണ്ടിക്കാട്ടി ഹോം ഓഫീസ് അപേക്ഷ തള്ളുകയായിരുന്നു. ഇതിനെതിരെ നൽകിയ നിയമപോരാട്ടത്തിൽ അനധികൃത പ്രവേശനം അഭയാർഥികൾക്ക് അന്താരാഷ്ട്ര നിയമം അനുവദിക്കുന്ന സാഹചര്യമാണെന്ന് കോടതി വിലയിരുത്തി. തുടർന്ന് ഹോം ഓഫീസ് നിലപാട് മാറ്റുകയും പൗരത്വ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിക്കുകയും ചെയ്തു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ഇന്ന് രാവിലെ നിര്യാതനായ വിവരം വ്യസന സമേതം അറിയിക്കുന്നു. കണ്ണൂർ ജില്ലയിൽ ആലക്കോടിന് സമീപം തർത്തള്ളി സ്വദേശിയും കടിയൻകുന്നേൽ കുടുംബാംഗവുമായ അദ്ദേഹം ന്യൂകാസിലിൽ ആയിരുന്നു കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. കുറേ വർഷങ്ങളായി അസുഖബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം ആരോഗ്യനില ക്രമേണ വഷളായതിനെ തുടർന്നാണ് ഇന്ന് വിടവാങ്ങിയത്.

ഭാര്യ എൽസമ്മ ബിജു കോട്ടയം മുട്ടുചിറ സ്വദേശിനിയാണ് കെവിൻ ബിജുവുമാണ് ഏകമകൻ. ഔർ ലേഡി ക്വീൻ ഓഫ് റോസറി മിഷൻ, ന്യൂകാസിൽ ഇടവകാംഗമായിരുന്ന ബിജു മാത്യു ദേവാലയ പ്രവർത്തനങ്ങളിലും ആത്മീയ കാര്യങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.

യുകെയിലെത്തിയ ആദ്യകാലം മുതൽ തന്നെ സാമൂഹിക സേവന രംഗങ്ങളിൽ സജീവമായിരുന്ന ബിജു മാത്യു, ഏത് ആവശ്യത്തിനും മടിയില്ലാതെ സഹായിക്കാൻ സന്നദ്ധനായ വ്യക്തിയായിരുന്നു. ന്യൂകാസിലിലെ മലയാളി അസോസിയേഷനുകളുമായി അടുത്ത ബന്ധം പുലർത്തിയ അദ്ദേഹം സൗമ്യതയും സഹാനുഭൂതിയും നിറഞ്ഞ സമീപനത്തിലൂടെ എല്ലാവർക്കും വേണ്ടപ്പെട്ടവനായിരുന്നു.

ബിജു മാത്യുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളികളെ നടുക്കി മലയാളിയും നാല് മക്കളുടെ പിതാവുമായ റിജോ പോളിന്റെ ആകസ്മിക വേർപാട്. ഇന്നലെ രാത്രി ഒന്പതരയോടെയാണ് റിജോ കുഴഞ്ഞു  വീണതും മരണം സംഭവിക്കുന്നതും. പരേതന് 45 വയസ്സാണ് പ്രായം. ഭാര്യ റാണി, മക്കൾ റോസ്മിൻ, റോസ്മോൾ, റോസ് മേരി, റോവൻ. പരേതൻ  ചാലക്കുടി കറുകുറ്റി സ്വദേശി ആണ്.

റിജോ വർക്ക് ചെയ്യുന്ന നഴ്സിംഗ് ഹോമിൽ ജോലി ചെയ്യുന്നവർക്കായി ഒരുക്കിയിരുന്ന ക്രിസ്മസ് പാർട്ടിയിൽ പങ്കെടുക്കവെ ആണ് റിജോ കുഴഞ്ഞുവീണത്. അരമണിക്കൂറോളം CPR കൊടുത്തു ജീവൻ നിലനിർത്താൻ ശ്രമിച്ചെങ്കിലും പരാജയം സംഭവിക്കുകയായിരുന്നു. പാരാമെഡിക്കൽ ടീമും സ്ഥലത്തെത്തിയിരുന്നു.

ജീവിതത്തിലെ ദുർഘടനിമിഷങ്ങളെ മനഃസാന്നിധ്യം കൊണ്ടും ഭാര്യയുടെ ആത്മാർത്ഥമായ സഹനം കൊണ്ടും നേരിട്ട് വിജയം നേടിയെടുത്തപ്പോൾ ആണ് ഇത്തരത്തിൽ ഒരു വേർപാട് സംഭവിച്ചിരിക്കുന്നത്.

കോവിഡ് കാലത്തു നാട്ടിലെ എല്ലാ ബിസിനസ്സും നഷ്ടപ്പെട്ടപ്പോൾ ആണ് റിജോയും കുടുംബവും യുകെ ലക്ഷ്യമാക്കിയത്. നാട്ടിലെ ഒരു വിസ ഏജന്റിന് 20 ലക്ഷം കൊടുത്തിട്ടാണ് ലണ്ടന് സമീപത്തായി രണ്ട് വർഷം മുൻപ് റിജോയും കുടുംബവും എത്തുന്നത്. എന്നാൽ പിന്നീട് അവിടെയല്ല മിഡ്‌ലാൻസിലെ ബർട്ടൻ ഓൺ ട്രെന്റിലാണ് ഹോം എന്ന് ഏജന്റ് അറിയിക്കുന്നത്. കോവിഡിൽ എല്ലാം നഷ്ടപ്പെട്ട് ബാക്കി ഉണ്ടായിരുന്ന എല്ലാം വിറ്റു കിട്ടിയ പണമായിരുന്നു ഏജന്റിന് നൽകിയത്. അങ്ങനെ ബർട്ടൻ ഓൺ ട്രെന്റിൽ എത്തിയപ്പോൾ ആണ് റിജോ ഒരു സത്യം മനസ്സിലാക്കിയത്. പറഞ്ഞ ഒരു നഴ്സിംഗ് ഹോം അവിടെ ഇല്ല എന്ന വസ്തുത തിരിച്ചറിയുന്നതും  താൻ വഞ്ചിക്കപ്പെട്ടു എന്ന സത്യം മനസ്സിലാക്കിയതും.

ചെറിയ നാല് കുട്ടികൾ. ആരെയും പരിചയമില്ല. അങ്ങനെ എന്ത് ചെയ്യണം എന്ന് അറിയാതെ ഇരിക്കുമ്പോൾ റിജോ നാട്ടിലെ ഒരു ധ്യാന സെന്ററിൽ ഉള്ള അറിയുന്ന ഒരു സിസ്റ്ററിനു  ഹൃദയഭേദകമായ ഒരു വോയിസ് മെസ്സേജ് അയക്കുന്നത്. ഈ മെസ്സേജ് സ്റ്റോക്ക് ഓൺ ട്രെന്റിൽ നിന്നും നാട്ടിൽ തിരിച്ചുപോയ ഒരാൾ കേൾക്കാൻ ഇടവരുകയും ആ വ്യക്തി തന്നെ സ്റ്റോക്ക് ഓൺ ട്രെന്റിലെ സുഹുത്തുക്കൾ വഴി സ്റ്റോക്ക്  ഓൺ ട്രെന്റിൽ വിസ ഒരുക്കുകയും ചെയ്തത്. അങ്ങനെ ഒരു വിധത്തിൽ ജീവിതം മുൻപോട്ട് നീങ്ങവേ ആണ് മരണം നടന്നിരിക്കുന്നത്.

ഒരു മാസത്തിനുള്ളിൽ സ്റ്റോക്ക് ഓൺ ട്രെന്റിൽ നടക്കുന്ന മൂന്നാമത്തെ മരണമാണ്. റിജോയുടെ ആകസ്മിക വേർപാടിൽ പരേതന് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനൊപ്പം  ദുഖാർത്തരായ  ബന്ധുക്കളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും മലയാളം യുകെയുടെ അനുശോചനം അറിയിക്കുകയും ചെയ്യുന്നു.

 

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്റ്റോക്ക് ഓൺ ട്രെൻഡിൽ നിര്യാതനായ ജിജിമോൻ കെ. സ്റ്റീഫൻ (ജിജി) ൻ്റെ ശുശ്രൂഷകൾ , 2025 ഡിസംബർ 30 ചൊവ്വാഴ്ച രാവിലെ 8.00 ന് ഇംഗ്ലണ്ടിലെ സ്റ്റോക്ക്-ഓൺ-ട്രെന്റിലെ ബഴ്‌സ്ലം ഹാൾ സ്ട്രീറ്റിലുള്ള സെന്റ് ജോസഫ്സ് ആർ.സി. ചർച്ചിൽ (ST6 4BB) നടക്കും. തുടർന്ന് ഉച്ചയ്ക്ക് 12.30 ന് സ്റ്റോക്ക് (ഹാർട്ട്ഷിൽ) സെമിത്തേരിയിൽ മൃതസംസ്കാരം നടത്തും.

മൃതസംസ്കാരം നടക്കുന്ന സ്ഥലത്തിൻ്റെ വിശദമായ മേൽവിലാസം താഴെ കൊടുത്തിരിക്കുന്നു.

Stoke (Hartshill) Cemetery,
Queens Road, Hartshill, Stoke-on-Trent, ST4 7LH.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സുഹൃത്തുക്കളും പരിചയക്കാരും സ്നേഹത്തോടെ ജിജിമോൻ ചേട്ടൻ എന്ന് വിളിച്ചിരുന്ന കരിപ്പടം കരോട്ടുമുണ്ടക്കൽ കുടുംബാംഗമായ ജിജിമോൻ കെ. സ്റ്റീഫൻ (ജിജി) നിര്യാതനായത്. ഭാര്യ: ജോസ്സി ജിജി
മക്കൾ: ജോയൽ, നെഹ
സഹോദരങ്ങൾ: അജിമോൾ ജോണി (ഭർത്താവ്: ജോണി തുരുത്തിയിൽ), ജിജോ ജോർജ് (ഭാര്യ: ഷൈനി ജിജോ, കിഴക്കനാംതടത്തിൽ).

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ 70 വയസും അതിന് മുകളിലും പ്രായമുള്ളവരിൽ ഏകദേശം 10 ശതമാനം പേർക്ക് അൾഷിമേഴ്‌സ് രോഗത്തിന് സമാനമായ മസ്തിഷ്ക മാറ്റങ്ങൾ ഉണ്ടാകാമെന്ന് പുതിയ പഠനം. യഥാർത്ഥ ജീവിത ഡേറ്റയെ അടിസ്ഥാനമാക്കിയുള്ള ഈ പഠന പ്രകാരം, 10 ലക്ഷത്തിലധികം ആളുകൾക്ക് രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും അൾഷിമേഴ്‌സുമായി ബന്ധപ്പെട്ട മാറ്റങ്ങൾ തലച്ചോറിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ചികിത്സാ പരീക്ഷണങ്ങൾക്ക് അനുയോജ്യരായ ആളുകളെ കണ്ടെത്തുന്നതിൽ ഈ കണ്ടെത്തൽ നിർണായകമാകും.

പഠനത്തിൽ പങ്കെടുത്ത മുതിർന്നവരിൽ നടത്തിയ പരിശോധനകളിലാണ് ഈ മാറ്റങ്ങൾ കണ്ടെത്തിയത്. ലക്ഷണങ്ങളില്ലാത്തവരിലും ഇത്തരം മാറ്റങ്ങൾ കാണപ്പെടുന്നത് രോഗം നേരത്തെ കണ്ടെത്താനുള്ള സാധ്യത വർധിപ്പിക്കുമെന്ന് ഗവേഷകർ പറയുന്നു. യുകെയിലെ നാഷണൽ ഹെൽത്ത് സർവീസ് (NHS) സംവിധാനത്തിൽ ഭാവിയിൽ കൂടുതൽ പേരെ ചികിത്സാ പരീക്ഷണങ്ങളിലേക്ക് ഉൾപ്പെടുത്താൻ ഇത് സഹായകമാകും.

കിങ്സ് കോളേജ് ലണ്ടനും മറ്റ് സർവകലാശാലകളും ചേർന്ന് നടത്തിയ പഠനം, പ്രായം കൂടുന്ന ജനസംഖ്യയെ തുടർന്ന് ഡിമെൻഷ്യ ഒരു വലിയ ആരോഗ്യ വെല്ലുവിളിയാകുകയാണെന്ന് ചൂണ്ടിക്കാട്ടുന്നു. ചെറിയ സാമ്പിളിൽ നടത്തിയ പഠനമായതിനാൽ കൂടുതൽ ഗവേഷണം ആവശ്യമാണെങ്കിലും, അൾഷിമേഴ്‌സ് രോഗം നേരത്തെ തിരിച്ചറിയാനും, ചികിത്സാ മാർഗങ്ങൾ വികസിപ്പിക്കാനും ഈ കണ്ടെത്തൽ വഴിതെളിയിക്കുമെന്നാണ് ഗവേഷകർ വിലയിരുത്തുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കൃത്രിമ ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) വ്യാപകമായി ഉപയോഗത്തിലാകുന്നത് വ്യവസായ വിപ്ലവകാലത്തെ പോലെ തന്നെ വലിയ തോതിൽ ജോലി നഷ്ടങ്ങൾ സൃഷ്ടിക്കാമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്‌ലി മുന്നറിയിപ്പ് നൽകി. എങ്കിലും ശരിയായ പരിശീലനവും വിദ്യാഭ്യാസവും കഴിവുകളും ഉണ്ടെങ്കിൽ AI ജോലി തേടൽ എളുപ്പമാക്കാനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് യുവാക്കളും പരിചയക്കുറവുള്ളവരും എന്റ്രി-ലെവൽ ജോലികൾ നേടുന്നതിൽ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യം ഉണ്ടാകുമെന്നും ബെയ്‌ലി ചൂണ്ടിക്കാട്ടി. AI മനുഷ്യരുടെ ജോലി സാഹചര്യങ്ങളെ എങ്ങനെ മാറ്റുന്നു എന്നതിനെ കുറിച്ച് ഗൗരവമായി ആലോചിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

AI ഇപ്പോൾ സാധാരണ ജീവിതത്തിലും ബിസിനസ് മേഖലകളിലും വേഗത്തിൽ ഇടം പിടിക്കുകയാണ്. വൻതോതിലുള്ള ഡേറ്റാ പ്രോസസ് ചെയ്യാനും വിശദമായ നിർദേശങ്ങൾ പാലിക്കാനും കഴിയുന്ന ഈ സാങ്കേതിക വിദ്യ ചില ജോലികളെ തന്നെ മാറ്റിസ്ഥാപിക്കുന്ന നിലയിലേക്കാണ് നീങ്ങുന്നത്. യുകെയിൽ തൊഴിലില്ലായ്മ നിരക്ക് ഒക്ടോബർ വരെ മൂന്ന് മാസങ്ങളിൽ 5.1 ശതമാനമായി ഉയർന്നതായി ഔദ്യോഗിക കണക്കുകൾ പറയുന്നു. 18–24 വയസ്സുകാരിൽ തൊഴിലില്ലായ്മ 85,000 ത്തോളം വർധിച്ചതും ശ്രദ്ധേയമാണ്. മിനിമം വേതന വർധനയും നികുതിഭാരവും കാരണം സ്ഥാപനങ്ങൾ പുതുതായി ആളുകളെ നിയമിക്കാൻ മടിക്കുന്നുവെന്ന വിലയിരുത്തലുമുണ്ട്.

AI ഏറ്റവും കൂടുതൽ ബാധിക്കുക നിയമം, അക്കൗണ്ടൻസി, അഡ്മിനിസ്ട്രേഷൻ പോലുള്ള മേഖലകളിലെ എന്റ്രി-ലെവൽ ജോലികളെയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. പിഡബ്ല്യു സി പോലുള്ള സ്ഥാപനങ്ങൾ ജീവനക്കാരുടെ എണ്ണം കുറച്ച് AI ഉപയോഗത്തിലേക്ക് മാറുന്നതായും റിപ്പോർട്ടുണ്ട്. മുമ്പ് കൺസൾട്ടന്റുകൾ ദിവസങ്ങളോളം ചെയ്തിരുന്ന ഡേറ്റാ, രേഖാപരിശോധന ജോലികൾ ഇപ്പോൾ AI മണിക്കൂറുകൾക്കകം പൂർത്തിയാക്കുന്നു. ഇതോടെ പ്രത്യേകിച്ച് പുതിയ ബിരുദധാരികൾക്ക് ജോലി അവസരങ്ങൾ കുറയാൻ സാധ്യതയുണ്ടെന്ന് ഗവർണർ മുന്നറിയിപ്പ് നൽകി. ഇത്തരം കാര്യങ്ങൾ ഒഴിവാക്കാനാകില്ലെന്നും അതിനു പകരം മനുഷ്യരെ അതിനൊപ്പം മുന്നോട്ട് നയിക്കാൻ നയപരമായ ഇടപെടലുകൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടും വെയിൽസും ഉൾപ്പെടുന്ന കത്തോലിക്കാ സഭയുടെ പുതിയ നേതൃത്വ സ്ഥാനത്ത് ആർച്ച്‌ബിഷപ്പ് റിച്ചാർഡ് മൊത്ത് നിയമിതനായി. വത്തിക്കാൻ ഔദ്യോഗികമായി പ്രഖ്യാപിച്ച നിയമന പ്രകാരം, വെസ്റ്റ്‌മിൻസ്റ്റർ ആർച്ച്‌ബിഷപ്പായാണ് അദ്ദേഹത്തിന്റെ ചുമതല. ഇതോടെ ഈ പ്രദേശത്തെ കത്തോലിക്കാ സഭയുടെ ആത്മീയവും ഭരണപരവുമായ പ്രധാന ഉത്തരവാദിത്വങ്ങൾ റിച്ചാർഡ് മൊത്തിന്റെ കൈകളിലേക്കെത്തും. ലണ്ടനിൽ നടന്ന വാർത്താ സമ്മേളനത്തിലൂടെയാണ് പുതിയ നിയമന വിവരം ഔദ്യോഗികമായി അറിയിച്ചത്.

2009 മുതൽ വെസ്റ്റ്‌മിൻസ്റ്റർ ആർച്ച്‌ബിഷപ്പായി സേവനം അനുഷ്ഠിച്ചിരുന്ന കാർഡിനാൾ വിൻസെന്റ് നിക്കോൾസ് 80 വയസ് പൂർത്തിയായതിനെ തുടർന്ന് സ്ഥാനമൊഴിഞ്ഞതാണ് നേതൃത്വ മാറ്റത്തിന് വഴിവെച്ചത്. കഴിഞ്ഞ പത്ത് വർഷമായി അരുണ്ടൽ–ബ്രൈറ്റൺ രൂപതയുടെ ബിഷപ്പായിരുന്ന റിച്ചർഡ് മൊത്ത്, അതിന് മുമ്പ് ബ്രിട്ടീഷ് സായുധ സേനകളുടെ ബിഷപ്പായും സേവനം അനുഷ്ഠിച്ചിരുന്നു. സഭാ ഭരണത്തിലും സാമൂഹിക വിഷയങ്ങളിലുമുള്ള അദ്ദേഹത്തിന്റെ പരിചയം സഭയെ പുതിയ തലത്തിൽ എത്തിക്കുന്നതിന് സഹായകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

വെസ്റ്റ്‌മിൻസ്റ്റർ ആർച്ച്‌ബിഷപ്പായി ചുമതലയേറ്റെടുക്കുന്നതോടെ, ഇംഗ്ലണ്ട്–വെയിൽസ് ബിഷപ്പുമാരുടെ സമ്മേളനത്തിന്റെ പ്രസിഡന്റായും റിച്ചർഡ് മൊത്ത് പ്രവർത്തിക്കും. ഇംഗ്ലണ്ടും വെയിൽസും ഉൾപ്പെടുന്ന പ്രദേശങ്ങളിലെ ഏകദേശം അറുപത് ലക്ഷം കത്തോലിക്കാ വിശ്വാസികൾക്ക് അദ്ദേഹം ആത്മീയ നേതൃത്വം നൽകും. വിശ്വാസികളുടെ സാമൂഹിക ഇടപെടലുകൾ ശക്തിപ്പെടുത്തുന്നതിലും സഭയുടെ ശബ്ദം പൊതുജീവിതത്തിൽ കൂടുതൽ സജീവമാക്കുന്നതിലും പുതിയ ആർച്ച്‌ബിഷപ്പിന്റെ നേതൃത്വത്തിന് നിർണായക പങ്കുണ്ടാകുമെന്നാണ് പ്രതീക്ഷ.

യുകെയിലെ വാർവിക്ഷെയറിൽ മലയാളി നേഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത കേസിൽ നേഴ്‌സിംഗ് ഹോം മാനേജരായിരുന്ന ഇംഗ്ലീഷുകാരി നേഴ്‌സ് മിഷേൽ റോജേഴ്സിനെ നേഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ (എൻഎംസി) സ്ഥിരമായി ജോലിയിൽ നിന്ന് പുറത്താക്കി. ഇവരുടെ പിൻ നമ്പർ റദ്ദാക്കിയതോടെ യുകെയിൽ ഇനി നേഴ്‌സായി ഇവർക്ക് ജോലി ചെയ്യാൻ കഴിയില്ല.

മലയാളി യുവതിയുടെ പിൻ നമ്പർ ഇല്ലാതാക്കി രാജ്യം വിടേണ്ട സാഹചര്യം സൃഷ്ടിച്ച കേസിൽ, യുവതിക്കായി ഹാജരായ അഭിഭാഷകൻ ബൈജു തിട്ടാലയിലിന്റെ വാദം അംഗീകരിച്ച എൻഎംസി നേരത്തേ മലയാളി നേഴ്‌സിനെ കുറ്റവിമുക്തയാക്കിയിരുന്നു. വിസ സ്‌പോൺസർഷിപ്പ് റദ്ദാക്കുമെന്ന ഭീഷണി മുഴക്കി ഇന്ത്യയിൽ നിന്നുള്ള നേഴ്‌സുമാരോട് ക്രൂരമായി പെരുമാറിയിരുന്നുവെന്ന് എൻഎംസി കണ്ടെത്തി. തുടർച്ചയായി എട്ട് ദിവസം വരെ രാത്രി ജോലി ചെയ്യിപ്പിച്ചതായും ഇത് ഇംഗ്ലണ്ടാണ് ഇന്ത്യയല്ലെന്ന് പറഞ്ഞ് നേഴ്‌സുമാരെ ഭീഷണിപ്പെടുത്തിയതായും പാനൽ കണ്ടെത്തിയത് കേസിൽ സുപ്രധാനമായി.

ഗ്രഹാം തോമസ് ഗാർഡ്നർ, ഡെബോറ ആൻ ബെന്യൻ, മാത്യു ജെയിംസ് ക്ലാർക്‌സൺ എന്നിവരടങ്ങിയ പാനലാണ് കേസ് പരിഗണിച്ചത്. ഏഷ്യക്കാരോടുള്ള വെറുപ്പ് മാനേജരുടെ പ്രവർത്തികളിൽ പ്രകടമായിരുന്നുവെന്നും നേഴ്‌സിംഗ് ഹോമിൽ ഭീതിയുളവാക്കുന്ന അന്തരീക്ഷം അവർ സൃഷ്ടിച്ചതായും പാനൽ കണ്ടെത്തി. ചെറിയ തെറ്റുകൾ പോലും വലുതാക്കി എൻഎംസിയിൽ റിപ്പോർട്ട് നൽകുകയും, പരിശീലനം ആവശ്യപ്പെട്ട നേഴ്‌സുമാരെ അവഗണിക്കുകയും ചെയ്തിരുന്നു. നിർദേശമനുസരിച്ച് ജോലി ചെയ്യില്ലെങ്കിൽ സ്‌പോൺസർഷിപ്പ് റദ്ദാക്കി പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും കണ്ടെത്തി.

മറ്റൊരു സ്ഥാപനത്തിൽ യുവതി ജോലി തേടിയപ്പോൾ മോശം റഫറൻസ് നൽകി നിയമനം തടയാൻ ശ്രമിച്ചതായും എൻഎംസി രേഖപ്പെടുത്തി. ഇതോടെ രാജ്യം വിടേണ്ട സാഹചര്യം വന്ന യുവതി അഭിഭാഷകൻ ബൈജു തിട്ടാലയെ സമീപിച്ചു. ഏഴ് ദിവസം നീണ്ട എൻഎംസി വിചാരണയിൽ മിഷേൽ റോജേഴ്സ് ഹാജരായില്ല. ഹൈക്കോടതി സമൻസ് വഴിയാണ് പിന്നീട് ഹാജരാകേണ്ടി വന്നത്. വാദത്തിനിടെ പിടിച്ചു നിൽക്കാനാകാതെ സിറ്റിങ്ങിൽ നിന്ന് ഇറങ്ങിപ്പോയതും കേസിൽ പ്രതികൂലമായി.

എൻഎംസിയുടെ അന്വേഷണത്തിൽ, ഇന്ത്യയിൽ നിന്നുള്ള നേഴ്‌സുമാരുടെ കുടിയേറ്റ പദവി ദുരുപയോഗം ചെയ്ത് ഭീഷണിപ്പെടുത്തുകയും അമിത ജോലിഭാരം നൽകുകയും ചെയ്തതായി വ്യക്തമായി. മരുന്ന് നൽകൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മനപ്പൂർവം പരിശീലനം നിഷേധിച്ചതായും അന്വേഷണത്തോട് നിസഹകരിച്ചതും പാനലിൻ്റെ തീരുമാനത്തെ സ്വാധീനിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നേഴ്‌സിംഗ് ജോലിയുടെ അന്തസിന് നിരക്കാത്ത പെരുമാറ്റമാണെന്ന് വിലയിരുത്തി മിഷേൽ റോജേഴ്സിനെ നേഴ്‌സിംഗ് രജിസ്റ്ററിൽ നിന്ന് നീക്കം ചെയ്തു. അപ്പീൽ നൽകാൻ 28 ദിവസം അനുവദിച്ചിട്ടുണ്ടെങ്കിലും, 18 മാസത്തെ താൽക്കാലിക സസ്‌പെൻഷനും ഏർപ്പെടുത്തിയിട്ടുണ്ട്. വംശീയ വിവേചനത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് എൻഎംസി സ്വീകരിക്കുന്നതെന്ന് അഭിഭാഷകൻ ബൈജു തിട്ടാല പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ നിലവിൽ കോൺടാക്റ്റ്‌ലസ് കാർഡ് പേയ്‌മെന്റുകൾക്ക് ബാധകമായ £100 എന്ന പരമാവധി പരിധി നീക്കാൻ തീരുമാനമായതായി ഫിനാൻഷ്യൽ കണ്ടക്റ്റ് അതോറിറ്റി (എഫ്‌സിഎ) അറിയിച്ചു. മാർച്ച് മുതൽ ബാങ്കുകൾക്കും കാർഡ് സേവനദാതാക്കൾക്കും പിൻ നമ്പർ നൽകാതെ ഒരൊറ്റ ഇടപാടിൽ കൂടുതൽ തുക അടയ്ക്കാൻ അനുമതി നൽകാം. ആവശ്യാനുസരണം പരമാവധി തുക നിശ്ചയിക്കാനോ, ചില സാഹചര്യങ്ങളിൽ പരിധിയില്ലാത്ത കോൺടാക്റ്റ്‌ലസ് പേയ്‌മെന്റ് അനുവദിക്കാനോ ബാങ്കുകൾക്ക് അധികാരം ലഭിക്കും. ഇതോടെ ദിനംപ്രതി വലിയ തുക ചെലവാക്കുന്ന ഉപഭോക്താക്കൾക്ക് ഇടപാടുകൾ കൂടുതൽ എളുപ്പമാകും.

അതേസമയം, സുരക്ഷ പരിഗണിച്ച് ഉപഭോക്താക്കൾക്ക് സ്വന്തം കോൺടാക്റ്റ്‌ലസ് പേയ്‌മെന്റ് പരിധി സ്വയം നിശ്ചയിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് എഫ്‌സിഎ ബാങ്കുകളോട് നിർദേശിച്ചു. ആവശ്യമെങ്കിൽ ഈ സൗകര്യം താൽക്കാലികമായോ പൂർണമായോ ഓഫ് ചെയ്യാനും ഉപഭോക്താക്കൾക്ക് അവകാശമുണ്ടാകും. മൊബൈൽ ബാങ്കിങ് ആപ്പുകൾ വഴിയും ഓൺലൈൻ അക്കൗണ്ട് സംവിധാനങ്ങളിലൂടെയും ഈ ക്രമീകരണങ്ങൾ ചെയ്യാനാകും. ചില ബാങ്കുകൾ ഇതിനകം തന്നെ ഇത്തരം നിയന്ത്രണങ്ങൾ ഉപഭോക്താക്കൾക്ക് നൽകുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

എന്നാൽ നിലവിലുള്ള £100 പരിധിയിൽ മാറ്റം അനിവാര്യമാണെന്ന കാര്യത്തിൽ ഉപഭോക്താക്കൾക്കും കാർഡ് വ്യവസായ മേഖലയ്ക്കും വലിയ താൽപര്യമില്ലെന്ന് കാണിക്കുന്ന സർവേ ഫലവും എഫ്‌സിഎ പുറത്തുവിട്ടിട്ടുണ്ട്. സുരക്ഷാ ആശങ്കകളും അനാവശ്യ ചെലവുകളും വർധിക്കുമെന്ന ഭയം ഇതിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തൽ. അതിനാൽ എല്ലാ ബാങ്കുകളും ഉടൻ തന്നെ പരിധി നീക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്നും, ഓരോ ബാങ്കിന്റെയും നയങ്ങൾക്കും ഉപഭോക്തൃ ആവശ്യത്തിനും അനുസരിച്ചായിരിക്കും മാറ്റങ്ങൾ നടപ്പാക്കുകയെന്നും എഫ്‌സിഎ അറിയിച്ചു.

RECENT POSTS
Copyright © . All rights reserved