Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ :- എമികൊടുങ്കാറ്റ് യുകെയിലെങ്ങും കടുത്ത നാശം വിതച്ചു . സ്കോട്ട് ലാൻഡിലും നോർത്തേൺ അയർലൻഡിലുമുള്‍പ്പെടെ ആയിരക്കണക്കിന് വീടുകൾ വൈദ്യുതി ഇല്ലാതെ ഇരുട്ടിലായി. മണിക്കൂറിൽ 100 മൈലിലധികം വേഗതയുള്ള കാറ്റ് വീശിയതോടെ റെയിൽപാതകളും റോഡുകളും അടച്ചിടേണ്ടിവന്നു; ഫെറി സർവീസുകളും റദ്ദായി. അയർലൻഡ് റിപ്പബ്ലിക്കിൽ കാറ്റിൽ പറന്ന വസ്തുക്കൾ തട്ടിയുണ്ടായ അപകടത്തിൽ 40-കാരനായ പുരുഷൻ മരിച്ചു. ഗ്ലാസ്ഗോയിൽ ഒരു പഴയ കെട്ടിടം തകർന്നു വീണ് പാർക്ക് ചെയ്തിരുന്ന കാറിന് നാശം സംഭവിച്ചു.

ശനിയാഴ്ച മുഴുവൻ ബ്രിട്ടനിലും യെല്ലോ മുന്നറിയിപ്പ് നിലവിലുണ്ടായിരുന്നു. സുരക്ഷാ ഭീഷണിയെ തുടർന്ന് ലണ്ടനിലെ എട്ട് ‘റോയൽ പാർക്കുകൾ’ അടച്ചിട്ടിരിക്കുകയാണ്. ഞായറാഴ്ച തുറക്കുന്നതിന് മുൻപ് മതിയായ പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു. സ്കോട്ട് ലാൻഡിൽ ഏകദേശം 80 മരങ്ങൾ പാളങ്ങളിൽ വീണതിനെ തുടർന്ന് നിരവധി റെയിൽ സർവീസുകൾ റദ്ദാക്കേണ്ടിവന്നു. ചില പാലങ്ങൾ ഉയർന്ന വാഹനങ്ങൾക്കായി അടച്ചിടുകയും വിമാന സർവീസുകൾക്ക് താമസം ഉണ്ടാകുകയും ചെയ്തു.

ഒക്ടോബറിലെ ഏറ്റവും കുറഞ്ഞ ന്യൂന മർദ്ദം രേഖപ്പെടുത്തി സ്റ്റോം എമി യുകെയുടെ കാലാവസ്ഥാ ചരിത്രത്തിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ചു. ഞായറാഴ്ചയ്ക്കുള്ളിൽ കൊടുങ്കാറ്റ് ഉത്തരസമുദ്രത്തിലേക്ക് നീങ്ങുമെന്നും കാറ്റിന്റെ ശക്തി കുറയുകയും കാലാവസ്ഥ മെച്ചപ്പെടുകയും ചെയ്യുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. അടുത്ത കൊടുങ്കാറ്റിന് ‘ബ്രാം’ (Bram) എന്ന പേരായിരിക്കും നൽകുക.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ദുബായിൽ 17 വയസ്സുകാരിയുമായി ലൈംഗികബന്ധം പുലർത്തിയെന്ന കുറ്റത്തിൽ തടവിലായിരുന്ന ബ്രിട്ടീഷ് യുവാവായ മാർക്കസ് ഫകന (19) ദുബായിൽ ജയിലിൽ കഴിഞ്ഞ ശേഷം മൂന്നു മാസം കഴിഞ്ഞ് വാഹനാപകടത്തിൽ ദാരുണമായി മരിച്ചു . വടക്കൻ ലണ്ടനിലെ ടോട്ടൻഹാമിൽ വെള്ളിയാഴ്ച പുലർച്ചെ പൊലീസ് പിന്തുടർന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. പ്രിറ്റോറിയ റോഡിൽ പൊലീസ് ഒരു വാഹനം തടയാൻ ശ്രമിക്കുമ്പോഴാണ് സംഭവം നടന്നത്. വാഹനം കുറച്ച് നേരം കാഴ്ചയിൽനിന്ന് മറഞ്ഞതിന് ശേക്ഷം പിന്നീട് റൗണ്ട്‌വേയിൽ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച നിലയിൽ പൊലീസ് കണ്ടെത്തുകയായിരുന്നു . ഫകനയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ദുബായിൽ തടവിലായിരുന്ന ഫകന കഴിഞ്ഞ ജൂലായിൽ യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നൽകിയ രാജകീയ മാപ്പ് പ്രകാരമാണ് മോചിതനായത്. അവധിക്കാലത്ത് പരിചയപ്പെട്ട മറ്റൊരു ലണ്ടൻ കാരിയുമായാണ് ഫകന ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത് . പെൺകുട്ടിയുടെ അമ്മ ചിത്രങ്ങളും സന്ദേശങ്ങളും കണ്ടശേഷം ദുബായ് പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് ഫകനയെ ഹോട്ടലിൽ നിന്ന് അറസ്റ്റ് ചെയ്തത്. ദുബായിൽ 18 വയസ്സിനു താഴെയുള്ളവരുമായി ലൈംഗികബന്ധം പുലർത്തുന്നത് കുറ്റകരമാണെങ്കിലും യുകെയിൽ സമ്മതപ്രായം 16 ആണ്.

ദുബായിൽ തടവിലായിരുന്ന കാലഘട്ടം ഫകനയുടെ മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിച്ചതായി ഡിറ്റെയിൻഡ് ഇൻ ദുബായ് സംഘടനയുടെ സിഇഒ രാധ സ്റ്റർലിങ് പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെയും നിരവധി പേർ ഫകനയ്ക്ക് അനുശോചനം അറിയിച്ചു. പൊലീസിന്റെ പിന്തുടരലാണ് അപകടത്തിന് കാരണം എന്ന് സൂചനകളുണ്ട്. ലണ്ടനിലെ മെട്രോപോളിറ്റൻ പൊലീസ് വാഹനം തടയാൻ ശ്രമിക്കുമ്പോഴാണ് സംഭവം നടന്നത്. കുറച്ച് ദൂരം പിന്തുടർന്ന ശേഷം വാഹനം കാഴ്ചയിൽനിന്ന് നഷ്ടപ്പെട്ടതും പിന്നീട് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച നിലയിൽ കണ്ടെത്തിയതുമായാണ് പൊലീസ് വ്യക്തമാക്കിയത്. അതിനാൽ പൊലീസിന്റെ പിന്തുടരലിനിടെയുണ്ടായ അപകടമാണെന്നാണ് പ്രാഥമിക നിഗമനം.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്റ്റോം എമി കൊടുങ്കാറ്റ് അയർലൻഡിലും ബ്രിട്ടനിലും ദുരിതം വിതച്ചു . വെള്ളിയാഴ്ച വൈകുന്നേരം നടന്ന കൊടുങ്കാറ്റിൽ അയർലൻഡിലെ ഡോണഗാളിലെ ലെറ്റർകെനിയിൽ ഒരാൾ മരിക്കുകയും ലക്ഷക്കണക്കിന് വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി വിച്ഛേദിക്കപ്പെടുകയും ചെയ്തു. അയർലൻഡിൽ ഏകദേശം 1.84 ലക്ഷം വീടുകളും വടക്കൻ അയർലൻഡിൽ 50,000-ലധികം വീടുകളും വൈദ്യുതി ഇല്ലാത്ത അവസ്ഥ ആണെന്ന് അധികൃതർ അറിയിച്ചു.

കൊടുങ്കാറ്റിനെ തുടർന്ന് സ്കൂളുകൾ അടച്ചുപൂട്ടുകയും, വിമാന സർവീസുകൾ, ട്രെയിൻ സർവീസുകൾ, ഫെറി സർവീസുകൾ എന്നിവ വ്യാപകമായി റദ്ദാക്കുകയും ചെയ്തു. സ്കോട്ട് ലൻഡിലെ ഗ്ലാസ്‌ഗോയിൽ പഴയ കെട്ടിടം ഇടിഞ്ഞുവീണു. ഹൈലാൻഡ്സിലും വെസ്റ്റേൺ ഐൽസിലും വൈദ്യുതി തടസ്സപ്പെട്ടു. മെറ്റ് ഓഫീസ് 92 മൈൽ വേഗതയിൽ കാറ്റ് വീശിയതായി രേഖപ്പെടുത്തി. ചില സ്ഥലങ്ങളിൽ മണിക്കൂറിൽ 100 മൈൽ വരെ വേഗതയിൽ കാറ്റ് വീശാമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട് .

ബ്രിട്ടനിലെ സ്കോട്ട് ലൻഡ്, വടക്കൻ ഇംഗ്ലണ്ട്, പടിഞ്ഞാറൻ വെയിൽസ് തുടങ്ങി നിരവധി പ്രദേശങ്ങളിൽ ജനങ്ങൾ വീടുകളിൽ തന്നെ തുടരണമെന്ന് അധികൃതർ നിർദേശിച്ചു. റോഡ്, പാലം, കടൽത്തീരങ്ങൾ എന്നിവിടങ്ങളിൽ അപകട സാധ്യത ഉയർന്നതിനാൽ പൊതുജനങ്ങൾക്ക് കടുത്ത ജാഗ്രത നിർദേശം നൽകിയിട്ടുണ്ട് . കൊടുംകാറ്റിനെ തുടർന്ന് നിരവധി പരിപാടികൾ റദ്ദാക്കേണ്ടി വന്നതായാണ് വിവിധ സ്ഥലങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടീഷ് സൈനിക ഉപഗ്രഹങ്ങളെ ലക്ഷ്യമിട്ട് റഷ്യ സ്ഥിരമായി ഗുരുതര ഇടപെടലുകൾ നടത്തുന്നതായി യുകെ സ്പേസ് കമാൻഡ് മേധാവി മേജർ ജനറൽ പോൾ ടെഡ്മാൻ വെളിപ്പെടുത്തി. റഷ്യൻ ഉപഗ്രഹങ്ങൾ ബ്രിട്ടീഷ് ഉപഗ്രഹങ്ങളെ “സ്റ്റോക്കിംഗ്” ചെയ്യുകയും, ഭൗമോപരിതലത്തിൽ നിന്ന് പ്രതിവാരമായി ജാമിംഗ് ശ്രമങ്ങൾ നടത്തുകയും ചെയ്യുന്നുവെന്നാണ് അദ്ദേഹം ബിബിസിക്കു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്.

റഷ്യയുടെ ഇടപെടലുകൾ യുക്രെയ്നിലെ യുദ്ധത്തിന് ശേഷം കൂടിയതായി ടെഡ്മാൻ വ്യക്തമാക്കി . ബ്രിട്ടനു സ്വന്തമായി ഏകദേശം ആറ് സൈനിക ഉപഗ്രഹങ്ങൾ മാത്രമേ ഉള്ളുവെങ്കിലും, അമേരിക്ക, റഷ്യ, ചൈന എന്നിവർക്ക് നൂറിലധികം സൈനിക ഉപഗ്രഹങ്ങൾ പ്രവർത്തിപ്പിക്കുന്നുണ്ട്. യുഎസ്, ചൈന, റഷ്യ എന്നിവർ ഇതിനകം ആന്റി-സാറ്റലൈറ്റ് ആയുധങ്ങൾ പരീക്ഷിച്ചതായി റിപ്പോർട്ടുകളുണ്ട്.

ബ്രിട്ടീഷ് പ്രതിരോധ വകുപ്പിന്റെ കണക്കുകൾ പ്രകാരം, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ ഏകദേശം 450 ബില്യൺ പൗണ്ട് സ്പേസ് മേഖലയിലെ പ്രവർത്തങ്ങൾക്കായി ആണ് ചിലവഴിക്കുന്നത് . എന്നാൽ ബ്രിട്ടന്റെ പ്രതിരോധ ബജറ്റിൽ വെറും 1% മാത്രമാണ് സ്പേസിനായി മാറ്റിവെച്ചിരിക്കുന്നത്. റഷ്യയും ചൈനയും അതിവേഗം മുന്നോട്ടു പോകുമ്പോൾ ബ്രിട്ടൻ ഈ രംഗത്ത് പിന്നിലാകാനുള്ള സാധ്യത കൂടുതലാണെന്നതാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മാഞ്ചസ്റ്റർ ∙ ഹീറ്റൺ പാർക്ക് ഹെബ്രു കോൺഗ്രിഗേഷൻ സിനഗോഗിന് പുറത്തുണ്ടായ ആക്രമണത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞു. 53 കാരനായ എഡ്രിയൻ ഡോൾബി, 66 കാരനായ മെൽവിൻ ക്രാവിറ്റ്‌സ് എന്നിവരാണ് ആക്രമണത്തെ തടയാൻ ശ്രമിക്കുന്നതിനിടെ ജീവൻ നഷ്ടപ്പെട്ടത് . ആക്രമണം നടത്തിയ 35 കാരനായ ജിഹാദ് അൽ-ഷാമി, മുമ്പ് ബലാത്സംഗക്കുറ്റത്തിന് അറസ്റ്റിലായിരുന്നുവെന്നും ജാമ്യത്തിൽ കഴിയുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു. സിറിയൻ വംശജനായ ബ്രിട്ടീഷ് പൗരനായ ഇയാൾ തീവ്രവാദ ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ടിരിക്കാമെന്ന് ഭീകരവിരുദ്ധ വിഭാഗം അറിയിച്ചു.


സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. സിനഗോഗിലേക്ക് പ്രവേശനം തടഞ്ഞുനിർത്താൻ ശ്രമിക്കുന്നതിനിടെ പോലീസ് വെടിവച്ചതിൽ ഡോൾബി മരിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തെ തുടർന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസിന്റെ വെടിവയ്പ് നടപടി പോലീസ് വാച്ച്‌ഡോഗായ IOPC അന്വേഷിക്കുന്നുണ്ട്. ബ്രിട്ടനിലുടനീളം ജൂത സമൂഹങ്ങളിൽ പോലീസ് സുരക്ഷ വർദ്ധിപ്പിച്ചതായി അധികൃതർ അറിയിച്ചു. പ്രധാനമന്ത്രി കെയർ സ്റ്റാർമർ ജൂതരുടെ സുരക്ഷയ്ക്കായി സർക്കാർ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകി. ഇത് സമൂഹത്തെ മുഴുവൻ ബാധിച്ച ആക്രമണമാണ് എന്ന് മാഞ്ചസ്റ്റർ മേയർ ആൻഡി ബർണ്ഹാം പറഞ്ഞു.


ഈ ആക്രമണം ബ്രിട്ടനിലെ ജൂതസമൂഹത്തിൽ വലിയ ഭീതിയും അനിശ്ചിതത്വവും സൃഷ്ടിച്ചിരിക്കുകയാണ്. ജങ്ങൾക്കിടയിൽ ആശങ്കകൾ ശക്തമായിരിക്കുകയാണെന്നും ഇത് വീണ്ടും 1930-കളിലെ ജർമനിയിലെ സാഹചര്യങ്ങളെ ഓർമ്മിപ്പിക്കുന്നുവെന്നും ചിലർ പ്രതികരിച്ചു. മതവിഭാഗങ്ങൾ തമ്മിലുള്ള സഹവർത്തിത്വത്തിനും സമൂഹത്തിലെ ഐക്യത്തിനും വെല്ലുവിളിയായ സംഭവമാണിതെന്ന അഭിപ്രായം ശക്തമാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

2025 ഒക്ടോബർ 12 മുതൽ യുകെ പൗരന്മാർക്കും മറ്റ് യൂറോപ്യൻ യൂണിയന് പുറത്ത് നിന്നുള്ള യാത്രികർക്കും പുതിയ നിയമങ്ങൾ ബാധകമാകും. ‘എൻട്രി/എക്സിറ്റ് സിസ്റ്റം’ (EES) എന്ന പേരിൽ കൊണ്ടുവരുന്ന പദ്ധതിയാണ് ഇതിലൂടെ നടപ്പിലാക്കുന്നത്. നിലവിലെ പാസ്പോർട്ട് സ്റ്റാമ്പിംഗ് സംവിധാനം ഒഴിവാക്കി, ഷെൻഗൻ മേഖലയിൽപ്പെടുന്ന 29 രാജ്യങ്ങളിലേക്ക് പ്രവേശിക്കുമ്പോൾ യാത്രികർ പാസ്പോർട്ട് സ്കാൻ ചെയ്യുകയും വിരലടയാളവും ഫോട്ടോയും നൽകുകയും വേണം. എന്നാൽ അയർലൻഡും സൈപ്രസും ഇതിൽ ഉൾപ്പെട്ടിട്ടില്ല.

ഒക്ടോബർ 12 മുതൽ ഓരോ രാജ്യത്തിലും കുറഞ്ഞത് ഒരു ബോർഡർ പോയിന്റ് വഴിയോ ഓട്ടോമേറ്റഡ് കിയോസ്കുകളിലൂടെയോ അതിർത്തി ഉദ്യോഗസ്ഥരുടെ സഹായത്തിലൂടെയോ രജിസ്‌ട്രേഷൻ നിർബന്ധമാക്കും. ഒരിക്കൽ രജിസ്റ്റർ ചെയ്താൽ, തുടർന്ന് മറ്റ് ഷെൻഗൻ രാജ്യങ്ങളിലേക്ക് പോകുമ്പോൾ പാസ്പോർട്ട് സ്കാൻ ചെയ്ത് വിരലടയാളമോ ഫോട്ടോയോ നൽകി പ്രവേശിക്കാം. പ്രത്യേകമായി മുൻകൂട്ടി ഓൺലൈൻ ഫോമുകളോ മറ്റ് രേഖകളോ സമർപ്പിക്കേണ്ടതില്ലെന്ന് യു.കെ. സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. 12 വയസിന് താഴെയുള്ള കുട്ടികളിൽ വിരലടയാളം എടുക്കില്ല, പക്ഷേ ഫോട്ടോ എടുക്കും.

യാത്രികരെ സംബന്ധിച്ച് ഏറ്റവും വലിയ ആശങ്ക നീണ്ട ക്യൂ ആണ് . ഓരോരുത്തരുടെയും പരിശോധനയ്ക്ക് 1–2 മിനിറ്റ് മാത്രം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. എങ്കിലും ആരംഭ ഘട്ടങ്ങളിൽ വിമാനത്താവളങ്ങളിലും അതിർത്തി ചെക്ക്‌പോസ്റ്റുകളിലും തിരക്ക് കൂടാൻ സാധ്യതയുണ്ട്. അതിനാൽ യാത്ര ചെയ്യുന്നവർക്ക് അധികസമയം അനുവദിക്കണമെന്നതാണ് വിദഗ്ധരുടെ നിർദേശം. ആറ് മാസത്തിനുള്ളിൽ മുഴുവൻ രാജ്യങ്ങളിലും സംവിധാനം പൂര്‍ണ്ണമായും സുതാര്യമാകുമെന്ന് യൂറോപ്യൻ യൂണിയൻ അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സാലിസ്ബറി (ബ്രിട്ടൻ) ∙ യുകെയിലെ ഫ്രൈഡ് ചിക്കൻ വിപണിയിൽ പുതിയ സംരംഭവുമായി മലയാളി രംഗത്ത് വന്നു. ദക്ഷിണേന്ത്യൻ വിഭവങ്ങളിലൂടെ സാലിസ്ബറിയിലെ ഭക്ഷണ പ്രേമികളെ കീഴടക്കിയ കഫേ ദിവാലിയുടെ സ്ഥാപകനായ മുഹമ്മദ് റഷീദ് ആണ് പുതിയ ഫാസ്റ്റ്‌ഫുഡ് ശൃംഖലയായ ‘ചിക്‌ടെയിൽസ് ആരംഭിച്ചത് . നഗരത്തിന്റെ ഹൃദയഭാഗമായ സിൽവർ സ്ട്രീറ്റിലാണ് ഫ്ലാഗ്ഷിപ്പ് റെസ്റ്റോറന്റ് പ്രവർത്തനം തുടങ്ങിയത്.

ഫ്രൈഡ് ചിക്കൻ, വിങ്‌സ്, ബർഗർ, റാപ്പ്‌സ്, ഡ്രെഞ്ച്‌ഡ് നഗെറ്റ്സ് , മിൽക്‌ഷേക്കുകൾ തുടങ്ങി വൈവിധ്യമാർന്ന വിഭവങ്ങളാണ് ചിക്‌ടെയിൽസിന്റെ പ്രധാന ആകർഷണം. കുടുംബങ്ങൾക്കും യുവാക്കൾക്കും വിദ്യാർത്ഥികൾക്കും ഇഷ്ടപ്പെടുന്ന തരത്തിലുള്ള ആധുനിക ഭക്ഷണാനുഭവം ഒരുക്കുകയാണ് ലക്ഷ്യം. ഉദ്ഘാടന വേളയിൽ നടത്തിയ മത്സരങ്ങൾ , സൗജന്യ സമ്മാനങ്ങൾ, കമ്മ്യൂണിറ്റി ക്യാമ്പെയ്ൻ തുടങ്ങിയവയിലൂടെ ചിക്‌ടെയിൽസിന് നല്ല സ്വീകാര്യത ലഭിച്ചു കഴിഞ്ഞു .

പ്രാദേശിക വിഭവങ്ങൾക്കും ഗുണമേന്മയ്ക്കും മുൻ‌തൂക്കം നൽകുന്ന ചിക്‌ടെയിൽസ് സാധാരണ ഫാസ്റ്റ്‌ഫുഡ് ശൃംഖലകളിൽ നിന്ന് വ്യത്യസ്തമായ പാതയാണ്‌ ലക്ഷ്യമിടുന്നത്. സാലിസ്ബറിയിലെ വിജയത്തെ ആധാരമാക്കി ചിക്‌ടെയിൽസ് രാജ്യത്തുടനീളം വളർന്ന് പന്തലിക്കും എന്ന ശുഭ പ്രതീക്ഷയിലാണ് മുഹമ്മദ് റഷീദ് .

റഷീദിന്റെ ഉടമസ്ഥതയിൽ ഉള്ള കഫേ ദിവാലി 2019-ലെ ‘Asian Curry Awards’ൽ “South West of England-യിലെ Asian Restaurant of the Year” ആയി തിരഞ്ഞെടുക്കപ്പെട്ടതു മലയാളം യുകെ റിപ്പോർട്ട് ചെയ്തിരുന്നു . റഷീദ് കുടുംബമായി സാലിസ്ബറിയിൽ താമസിക്കുന്നു. പാലക്കാട്ട് സ്വദേശിയായ ഭാര്യയും നാല് കുട്ടികളും അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം. തന്റെ വിജയം മലയാളം യുകെയുമായി പങ്കുവെച്ച റഷീദിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു .

‘മിസ്റ്ററി ഡിന്നറിൽ’ ദോശയും താളിയും… രുചിഭേദങ്ങളിൽ കണ്ണ് തള്ളിയ ഇംഗ്ലീഷ് ജഡ്ജുമാർ മാർക്ക് നൽകിയപ്പോൾ പാലക്കാട്ടുകാരൻ പ്രവാസി മലയാളിയുടെ ഹോട്ടൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി… യുകെ മലയാളിയുടെ വിജയക്കുതിപ്പ്..

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ ∙ യുകെയിലെ സ്ഥിരതാമസാവകാശം (ILR) സംബന്ധിച്ച സർക്കാരിന്റെ പുതിയ നിർദ്ദേശങ്ങൾ മലയാളികളെ കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ് . നിലവിൽ അഞ്ചു വർഷം കഴിയുമ്പോൾ പല വിസാ റൂട്ടുകളിൽ ILR ലഭ്യമാണെങ്കിലും സർക്കാർ ഇത് പത്ത് വർഷമാക്കി ഉയർത്താൻ ശുപാർശ ചെയ്തിട്ടുണ്ട്. എന്നാൽ ഇതിനകം യുകെയിൽ നിയമപരമായി കഴിയുന്നവർക്ക് പഴയ വ്യവസ്ഥകൾ തുടർന്നേക്കാമെന്നതിനാൽ എല്ലാവരും 10 വർഷം കാത്തിരിക്കണമെന്ന ആശങ്ക വേണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

പഴയ നിയമപ്രകാരമുള്ള “ലോങ് റെസിഡൻസ്” വഴി ILR നേടാൻ 10 വർഷം പൂർത്തിയാക്കണം എന്ന വ്യവസ്ഥ തുടർന്നും നിലവിലുണ്ടാകും. എന്നാൽ സർക്കാർ 2024 ഏപ്രിൽ മുതൽ പുതിയൊരു നിയന്ത്രണവും കൊണ്ടുവന്നു. അതനുസരിച്ച്, അപേക്ഷകൻ ഓരോ പന്ത്രണ്ട് മാസ കാലയളവിലും പരമാവധി 180 ദിവസം മാത്രമേ യുകെയ്ക്ക് പുറത്തു താമസിക്കാവൂ. അതിന് മുമ്പ്, ഒരു പ്രാവശ്യം 184 ദിവസം വരെ വിദേശത്തിരുന്നാലും, മൊത്തം 548 ദിവസം വരെയുള്ള അഭാവം അനുവദിച്ചിരുന്നു. പുതിയ നിയമം വന്നതോടെ പുറത്ത് ചെലവഴിക്കുന്ന ദിവസങ്ങൾക്കുള്ള നിയന്ത്രണം കൂടുതൽ കർശനമായി. എന്നാൽ നിലവിൽ ജോലിക്കായും ഡിപെൻഡന്റ് വിസയിലും പഠനത്തിനായും യുകെയിൽ എത്തിയ മലയാളികൾ ഈ സാഹചര്യത്തിലൂടെ കടന്ന് പോകുന്നവർ കുറവാണ്.

പുതിയ നിർദേശങ്ങൾ നിയമമായി മാറുമോ നിലവിലെ അപേക്ഷകരെ ബാധിക്കുമോ എന്ന കാര്യങ്ങളിൽ ഇപ്പോഴും വ്യക്തത കൈവന്നിട്ടില്ല . നിലവിൽ യുകെയിൽ കഴിയുന്നവർക്ക് സ്ഥിരതാമസാവകാശം ലഭിക്കുമെന്നാണ് പ്രതീക്ഷ. പ്രവാസികൾക്ക് അവരുടെ വിസാ റൂട്ടുകളും അപേക്ഷ തീയതികളും അനുസരിച്ച് അന്തിമ തീരുമാനം ബാധകമായിരിക്കും. പക്ഷേ കുടിയേറ്റ നയത്തിൽ കടുംപിടുത്തം പിടിക്കുന്ന റീഫോം യുകെ പോലുള്ള പ്രതിപക്ഷ പാർട്ടികളുടെ ജനപ്രീതി കണ്ടു പകച്ചിരിക്കുകയാണ് ലേബർ പാർട്ടി. 2024 മെയ് മാസത്തിന് മുമ്പു വന്നവരെ ബാധിക്കാൻ സാധ്യത ഇല്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ ∙ ടിക്‌ടോക്കിന്റെ അലഗോരിതം കുട്ടികളുടെ അക്കൗണ്ടുകളിലേയ്ക്ക് അശ്ലീലവും ലൈംഗികവുമായ ഉള്ളടക്കങ്ങൾ ഉള്ള കാര്യങ്ങൾ ശുപാർശ ചെയ്യുന്നതായി മനുഷ്യാവകാശ സംഘടനയായ ‘ഗ്ലോബൽ വിറ്റ്‌നസ്’ നടത്തിയ അന്വേഷണത്തിൽ വെളിപ്പെട്ടു. 13 വയസ്സുകാരെന്ന് നടിച്ച് സൃഷ്ടിച്ച വ്യാജ അക്കൗണ്ടുകളിലും സുരക്ഷാ ക്രമീകരണങ്ങൾ പ്രവർത്തിപ്പിച്ചിട്ടും, ഗവേഷകർക്ക് ലൈംഗികമായ വീഡിയോ ശുപാർശകൾ ലഭിച്ചു. ചിലപ്പോൾ അത് നേരിട്ട് അശ്ലീല ചിത്രങ്ങളിലേക്കും സ്ത്രീകളുടെ നഗ്നദൃശ്യങ്ങളിലേക്കും വഴിതെളിച്ചു.

“റെസ്ട്രിക്ടഡ് മോഡ്” പ്രവർത്തനസജ്ജമാക്കിയിട്ടും അക്കൗണ്ട് തുടങ്ങുന്ന ഘട്ടത്തിൽ തന്നെ കുട്ടികൾക്ക് അനുചിതമായ തിരച്ചിൽ വാക്കുകൾ ശുപാർശ ചെയ്യപ്പെടുന്നതായാണ് സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നത് . അവയിൽ ചിലത് സ്ത്രീകളുടെ സ്വയംഭോഗം അനുകരിക്കുന്ന ദൃശ്യങ്ങളും, പൊതുസ്ഥലങ്ങളിൽ അടി വസ്ത്രം പ്രദർശിപ്പിക്കുന്ന രംഗങ്ങളും, ഏറ്റവും മോശം സാഹചര്യങ്ങളിൽ തുറന്ന അശ്ലീല ചിത്രങ്ങളും ഉൾപ്പെടുന്നതായിരുന്നു. ഈ വീഡിയോകൾ നിരീക്ഷണ സംവിധാനങ്ങളെ വഞ്ചിക്കാൻ സാധാരണ ഉള്ളടക്കങ്ങളോടൊപ്പം ചേർത്തു പ്രസിദ്ധീകരിച്ചിരുന്നതായി കണ്ടെത്തി.

റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് ടിക്‌ടോക്ക് ചില വീഡിയോകൾ നീക്കം ചെയ്തെങ്കിലും പിന്നീട് നടത്തിയ പരിശോധനകളിലും പ്രശ്നം തുടരുന്നുണ്ടെന്ന് ഗ്ലോബൽ വിറ്റ്‌നസ് വ്യക്തമാക്കി. 2025 ജൂലൈയിൽ പ്രാബല്യത്തിൽ വന്ന ഓൺലൈൻ സേഫ്റ്റി ആക്ട് പ്രകാരം, കുട്ടികളെ അശ്ലീല ഉള്ളടക്കത്തിൽ നിന്ന് സംരക്ഷിക്കാനുള്ള നിയമ ബാധ്യത സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കുണ്ട്. “കുട്ടികളെ ഓൺലൈൻ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നത് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്, ഇനി റെഗുലേറ്റർമാർ തന്നെ ഇടപെടേണ്ട സമയമാണിത്,” എന്ന് ഗ്ലോബൽ വിറ്റ്‌നസ് പ്രതിനിധി ആവാ ലീ അഭിപ്രായപ്പെട്ടു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മാഞ്ചസ്റ്റർ ∙ യുകെയിലെ മാഞ്ചസ്റ്ററിൽ സ്ഥിതി ചെയ്യുന്ന ഹീറ്റൺ പാർക്ക് ഹെബ്രു കോൺഗ്രിഗേഷൻ സിനഗോഗിന് പുറത്ത് ഉണ്ടായ ആക്രമണത്തിൽ കുറഞ്ഞത് രണ്ടുപേർ കൊല്ലപ്പെടുകയും മൂന്നുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. യോം കിപ്പൂർ ദിനത്തിൽ നടന്ന ഈ ആക്രമണത്തിൽ സംശയിക്കപ്പെടുന്ന പ്രതിയെ പോലീസുകാർ വെടിവെച്ച് വീഴ്ത്തിയതായി ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് അറിയിച്ചു. സംഭവസമയം ദേവാലയത്തിനകത്ത് പ്രാർത്ഥനയ്ക്കായി എത്തിയവരെ പോലീസും സുരക്ഷാ ജീവനക്കാരും അടിയന്തരമായി സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി.

രാവിലെ 9.30 ഓടെ കാറോടിച്ച് ആളുകളെ ഇടിച്ചുവീഴ്ത്തിയ ശേഷം പ്രതി കത്തി ഉപയോഗിച്ച് ആക്രമണം ആരംഭിക്കുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു. സുരക്ഷാ ജീവനക്കാരൻ അടക്കം ചിലർക്ക് കുത്തേറ്റു. ഭീകരാക്രമണമെന്നു പ്രഖ്യാപിച്ചതിനു ശേഷമാണ് ആയുധധാരികളായ ഉദ്യോഗസ്ഥർ പ്രതിയെ വെടിവെച്ചത്. സ്ഥലത്തെത്തിയ ബോംബ് സ്ക്വാഡ് പ്രതിയുടെ ശരീരത്തിൽ സ്‌ഫോടക വസ്തുക്കൾ ഉണ്ടോയെന്ന് പരിശോധിച്ചു. പരിക്കേറ്റവരെ അടിയന്തിരമായി ആശുപത്രികളിലേയ്ക്ക് മാറ്റിയിട്ടുണ്ട്.

പ്രധാനമന്ത്രി കെയർ സ്റ്റാർമർ വിദേശയാത്ര റദ്ദാക്കി അടിയന്തിര കോബ്രാ യോഗം ചേർന്നു. രാജ്യത്തെ എല്ലാ സിനഗോഗുകളിലും അധിക പോലീസ് സന്നാഹത്തെ വിന്യസിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. യഹൂദ സമൂഹത്തിന്റെ ഏറ്റവും വിശുദ്ധ ദിനത്തിൽ നടന്ന ഈ ആക്രമണം ഭീകരവാദമാണെന്നാണ് അന്വേഷണ സംഘങ്ങളുടെ പ്രാഥമിക നിഗമനം.

RECENT POSTS
Copyright © . All rights reserved