ന്യൂസ് ഡെസ്ക്, മലയാളം യുകെ
2026 മുതൽ യുകെയിൽ വാഹന ഉപയോക്താക്കൾക്ക് കൂടുതൽ സാമ്പത്തിക ബാധ്യത വരുത്തുന്ന നികുതി പരിഷ്കാരങ്ങൾ സർക്കാർ പ്രഖ്യാപിച്ചു . പരിസ്ഥിതി സൗഹൃദ വാഹനങ്ങളിലേക്കുള്ള മാറ്റത്തിനൊപ്പം സർക്കാർ വരുമാനം സ്ഥിരപ്പെടുത്തുക എന്നതാണ് ഇതിലൂടെ സർക്കാർ ലക്ഷ്യം വെയ്ക്കുന്നത് . ഇതിന്റെ ഭാഗമായി വാഹന നികുതി (VED), ഇന്ധന നികുതി, കമ്പനി കാറുകൾക്ക് ബാധകമായ ബെനിഫിറ്റ്-ഇൻ-കൈൻഡ് (BiK) നികുതി എന്നിവ വർധിക്കും . ഏപ്രിൽ 1, 2026 മുതൽ കാറുകൾക്കും വാനുകൾക്കും മോട്ടോർസൈക്കിളുകൾക്കും ബാധകമായ എല്ലാ വി ഇ ഡി നിരക്കുകളും റീട്ടെയിൽ പ്രൈസ് ഇൻഡക്സ് (RPI) അനുസരിച്ച്, ഏകദേശം 4.6 ശതമാനം വരെ വർധിക്കും. പെട്രോൾ, ഡീസൽ, ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെ എല്ലാം ഇതിന്റെ പരിധിയിൽ വരും. ഇതോടെ പല ഡ്രൈവർമാർക്കും വർഷംതോറും £10 മുതൽ £40 വരെ അധിക നികുതി നൽകേണ്ടിവരും.

ഇന്ധന നികുതിയിലും വർധനവ് ഉണ്ടാവും . 2022 മാർച്ചുമുതൽ നിലവിലുണ്ടായിരുന്ന ലിറ്ററിന് 5 പെൻസ് കുറവ് ഘട്ടംഘട്ടമായി പിൻവലിക്കാനാണ് സർക്കാർ തീരുമാനം. 2026 സെപ്റ്റംബറിൽ 1 പെൻസും , ഡിസംബറിൽ 2 പെൻസും, 2027 മാർച്ചിൽ 2 പെൻസും വർധിപ്പിക്കുന്നതോടെ ഇന്ധന നികുതി ലിറ്ററിന് 57.95 പെൻസി ലെത്തും. അതേസമയം, കമ്പനി കാറുകൾക്ക് ബാധകമായ ബിനിഫിറ്റ്-ഇൻ-കൈൻഡ് നികുതി 2026–27 സാമ്പത്തിക വർഷത്തിൽ എല്ലാ വാഹനങ്ങൾക്കും ഉയരും. ഇലക്ട്രിക് വാഹനങ്ങൾക്ക് ഇത് നിലവിലെ 3 ശതമാനത്തിൽ നിന്ന് 2026 ഏപ്രിൽ 6 മുതൽ 4 ശതമാനമാകും. ലണ്ടൻ കോൺജെഷൻ ചാർജും ഉയരുകയാണ്. ദിവസവേതനമായി നൽകുന്ന ചാർജ് £15ൽ നിന്ന് £18ലേക്ക് വർധിപ്പിക്കും. 2025 ഡിസംബറിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് നൽകിയിരുന്ന ഒഴിവാക്കലും അവസാനിച്ചതോടെ ഭൂരിഭാഗം ഇ വി ഉടമകൾക്കും ഇനി ഈ ചാർജ് അടയ്ക്കേണ്ടിവരും. വാഹന ഉടമകൾ ഓട്ടോ പേയിൽ രജിസ്റ്റർ ചെയ്താൽ 25 ശതമാനം ഇളവ് ലഭിക്കും എന്ന അനൂകൂല്യമുണ്ട് .

അതേസമയം, ചില ഇലക്ട്രിക് വാഹനം വാങ്ങുന്നവർക്ക് ആശ്വാസം നൽകുന്ന തീരുമാനങ്ങളും ഉണ്ട്. ‘ലക്സറി കാർ നികുതി’ എന്നറിയപ്പെടുന്ന എക്സ്പെൻസീവ് കാർ സപ്ലിമെന്റിന്റെ (ECS) പരിധി സീറോ-എമിഷൻ വാഹനങ്ങൾക്ക് £40,000ൽ നിന്ന് £50,000 ആയി 2026 ഏപ്രിൽ 1 മുതൽ ഉയർത്തും. ഇതോടെ £40,001 മുതൽ £50,000 വരെ വിലയുള്ള നിരവധി ജനപ്രിയ ഇ വി മോഡലുകൾക്ക് വർഷം £425 അധിക നികുതി നൽകേണ്ടതില്ല. എന്നാൽ പെട്രോൾ-ഡീസൽ കാറുകൾക്ക് ഈ പരിധി £40,000 ആയി തുടരുകയും ചെയ്യും . കൂടാതെ, ഭിന്നശേഷിക്കാർക്ക് വാഹനം ലീസ് ചെയ്യാൻ സഹായിക്കുന്ന മൊട്ടാബിലിറ്റി സ്കീമിലും മാറ്റങ്ങൾ വരും. 2026 ജൂലൈ മുതൽ പുതിയ ലീസ് കരാറുകളിൽ അഡ്വാൻസ് പേയ്മെന്റിന് വാറ്റും ഇൻഷുറൻസ് പ്രീമിയം ടാക്സും ഈടാക്കും. ഇതോടെ മൂന്ന് വർഷത്തെ പാക്കേജിൽ ശരാശരി £400 വരെ അധിക ചെലവ് ഉയരാൻ സാധ്യതയുണ്ട്. ലക്സറി ബ്രാൻഡുകളും ഇനി ഈ സ്കീമിൽ നിന്ന് ഒഴിവാക്കപ്പെടും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ശരീരഭാരം കുറയ്ക്കാനുള്ള ഇഞ്ചക്ഷനുകൾ സാമൂഹിക മാധ്യമങ്ങളിലൂടെയോ അനധികൃത മാർഗങ്ങളിലൂടെയോ വാങ്ങുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് മെഡിക്കൽ റെഗുലേറ്റർ മുന്നറിയിപ്പ് നൽകി. വേഗോവി, മൗൺജാരോ തുടങ്ങിയ വെയിറ്റ് ലോസ് ജാബുകൾക്ക് വലിയ ഡിമാൻഡുണ്ടെങ്കിലും എൻഎച്ച്എസിൽ ലഭ്യത കുറവായതും ഉയർന്ന വിലയും കാരണം അനധികൃത മാർഗ്ഗങ്ങളിലൂടെ ഇത്തരം മരുന്നുകൾ തേടി പോകുന്നവരുടെ എണ്ണം വർദ്ധിക്കുകയാണെന്ന് എംഎച്ച്ആർഎ (MHRA) അറിയിച്ചു. ഈ മരുന്നുകൾ യുകെയിൽ രജിസ്റ്റർ ചെയ്ത ഫാർമസികളിലൂടെയോ നിയമാനുസൃത റീറ്റെയ്ലർമാരിലൂടെയോ മാത്രമേ വാങ്ങാവൂ എന്നും ആരോഗ്യവിദഗ്ധരുമായി നിർബന്ധമായും കൂടിയാലോചിക്കണമെന്നും ഏജൻസി നിർദേശിച്ചു.

കഴിഞ്ഞ ഒക്ടോബറിൽ നോർത്ത്ഹാംപ്റ്റണിലെ ഒരു ഫാക്ടറിയിൽ നിന്നായി 2.5 ലക്ഷം പൗണ്ടിലധികം വിലമതിക്കുന്ന അനധികൃത വെയിറ്റ് ലോസ് ജാബുകൾ എംഎച്ച്ആർഎ പിടിച്ചെടുത്തു. യുകെയിൽ ലൈസൻസ് ലഭിക്കാത്ത റെറ്റാട്രൂട്ടൈഡ് എന്ന പരീക്ഷണ മരുന്നിന്റെ കള്ള ഇഞ്ചക്ഷൻ പെൻസുകളും ഇതിലുണ്ടായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ഇതുമായി ബന്ധപ്പെട്ട കമ്പനികൾ ടെലിഗ്രാം ചാനലുകൾ വഴി ഇത്തരത്തിലുള്ള കള്ള ഉൽപ്പന്നങ്ങൾ പരസ്യം ചെയ്തിരുന്നതായും കണ്ടെത്തി. ബാങ്കുകൾ നൽകിയ മുന്നറിയിപ്പ് പ്രകാരം, വെയിറ്റ് ലോസ് മരുന്നുകളുമായി ബന്ധപ്പെട്ട തട്ടിപ്പുകളിൽ ആളുകൾക്ക് ശരാശരി 120 പൗണ്ട് നഷ്ടമാകുന്നുണ്ട്.

സൗന്ദര്യ സലൂണുകൾ, വ്യാജ ഫാർമസി വെബ്സൈറ്റുകൾ, സോഷ്യൽ മീഡിയ പോസ്റ്റുകൾ എന്നിവ വഴി ഡോക്ടർറെസിപ്പി ഇല്ലാതെ ഇത്തരം മരുന്നുകൾ വിൽക്കുന്നത് നിയമവിരുദ്ധമാണെന്ന് എംഎച്ച്ആർഎ വീണ്ടും ഓർമ്മിപ്പിച്ചു. വളരെ കുറഞ്ഞ വിലയും അത്ഭുത ഫലങ്ങളും വാഗ്ദാനം ചെയ്യുന്നത് തട്ടിപ്പിന്റെ പ്രധാന ലക്ഷണങ്ങളാണെന്നും ഏജൻസി വ്യക്തമാക്കി. അനധികൃതമായി വാങ്ങുന്ന മരുന്നുകൾ കള്ളമാകാം, അളവ് തെറ്റിയതാകാം, അപകടകരമായ ഘടകങ്ങൾ അടങ്ങിയതാകാമെന്നും ആരോഗ്യ മന്ത്രി ഡോ. സുബിർ അഹമ്മദ് പറഞ്ഞു. രോഗിയുടെ സുരക്ഷയാണ് പ്രധാനം. രജിസ്റ്റർ ചെയ്ത ഫാർമസികളിൽ നിന്ന്, സാധുവായ റെസിപ്പിയോടെ മാത്രമേ ഇത്തരം ഒബീസിറ്റി മരുന്നുകൾ വാങ്ങാവൂ എന്നാണ് ഈ രംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ ഗ്ലോസ്റ്റർഷെയറിലെ സ്ട്രൗഡിൽ ബോക്സിംഗ് ഡേയിൽ പുലർച്ചെ വീട്ടിൽ ഉണ്ടായ തീയിൽ അമ്മയും അവളുടെ ഏഴ് വയസ്സുള്ള മകളും നാല് വയസ്സുള്ള മകനും ദാരുണമായി മരിച്ചു. പുലർച്ചെ മൂന്നോടെയാണ് ബ്രിംസ്കോംബ് ഹില്ലിലെ മിഡ്-ടെറസ് വീടിന് തീപിടിത്തമുണ്ടായത്. തീപിടിത്തത്തെ തുടർന്ന് കുട്ടികളും അമ്മയും വീടിനുള്ളിൽ കുടുങ്ങുകയായിരുന്നു. അമ്മയുടെ മൃതദേഹം ഞായറാഴ്ച കണ്ടെത്തിയെങ്കിലും ഔദ്യോഗിക തിരിച്ചറിയൽ നടപടികൾ തുടരുകയാണ്.

കുടുംബത്തിലെ അച്ഛൻ ഗ്ലോസ്റ്റർഷെയർ കോൺസ്റ്റാബുലറിയിലെ പൊലീസ് ഓഫീസറാണ്. തീപിടിത്തം ശ്രദ്ധയിൽപ്പെട്ട ഉടൻ ബാത്ത്റൂം ജനൽ തകർത്തു പുറത്തുകടന്ന അദ്ദേഹം കുട്ടികളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും തീയുടെ ചൂടും വ്യാപനവും കാരണം അകത്തേക്ക് കടക്കാൻ കഴിഞ്ഞില്ല. രക്ഷാപ്രവർത്തനത്തിനിടെ പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ഡിസ്ചാർജ് ചെയ്തു. സംഭവസ്ഥലത്തെത്തിയ ഫയർഫോഴ്സിന് തീ അയൽവാസികളുടെ വീടുകളിലേക്ക് പടരുന്നത് തടയാൻ സാധിച്ചെങ്കിലും വീട് പൂർണമായും തകർന്നു.

തീപിടിത്തം ഗ്രൗണ്ട് ഫ്ലോറിൽ നിന്നാണ് ആരംഭിച്ചതെന്നും സംശയാസ്പദമായ സാഹചര്യങ്ങൾ നിലവിൽ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. കെട്ടിടം അപകടാവസ്ഥയിൽ ആയതിനാൽ കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്താനുള്ള പ്രവർത്തനം അതീവ ജാഗ്രതയോടെ തുടരുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ബസിൽ യാത്ര ചെയ്യുന്നതിനിടെ മലയാളി നേഴ്സുമാർക്ക് നേരെ വംശീയ ആക്രമണം നടന്നതായുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു . പത്തനംതിട്ട, കൊല്ലം സ്വദേശികളായ മൂന്ന് നേഴ്സുമാരാണ് ആക്രമണത്തിന് ഇരയായത്. പത്തനംതിട്ട മാടപ്പള്ളി സ്വദേശിനിയായ സോബിയും സഹപ്രവർത്തകരുമാണ് ആക്രമിക്കപ്പെട്ടത്. മറ്റ് രണ്ട് പേർ കൊല്ലം , പത്തനംതിട്ട സ്വദേശികളാണ് . യുകെ സമയം ഞായറാഴ്ച രാവിലെ 7.30നായിരുന്നു സംഭവം.

ക്രോയിഡോണിലെ താമസ സ്ഥലത്തുനിന്ന് ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെ ഇവർ കയറിയ ബസിൽ തദ്ദേശീയയായ ഒരു സ്ത്രീ കത്തിയുമായെത്തി ആക്രമണം നടത്തുകയായിരുന്നു. ആക്രമണം തടയാൻ ശ്രമിച്ചപ്പോൾ നേഴ്സുമാരിൽ ഒരാൾക്ക് വയറ്റിൽ ചവിട്ടേറ്റു. തുടർന്ന് കത്തിയുമായി മറ്റ് നേഴ്സുമാരെ അക്രമിക്കുന്നതിനായി സ്ത്രീ ശ്രമിച്ചതായാണ് അറിയാൻ സാധിച്ചത് . ബസിലുണ്ടായിരുന്ന തദ്ദേശീയ സഹയാത്രികർ സമയോചിതമായി ഇടപെട്ടതോടെയാണ് വലിയ ദുരന്തം ഒഴിവായത്.
സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി മൂവരെയും ആശുപത്രിയിലെത്തിച്ചു. ആക്രമണ സമയത്ത് സോബി നാട്ടിലുള്ള ഭർത്താവ് ജോൺ പോൾ മാത്യുവിനോടും മക്കളോടും വിഡിയോ കോൾ ചെയ്യുകയായിരുന്നുവെന്നും, ദൃശ്യങ്ങൾ കണ്ട കുടുംബാംഗങ്ങൾ പരിഭ്രാന്തരായതായും ബന്ധുക്കൾ പറഞ്ഞു. പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം മൂവരും താമസ സ്ഥലത്തേയ്ക്ക് മടങ്ങിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും, മൂന്ന് വർഷം മുൻപാണ് നേഴ്സുമാർ യുകെയിൽ ജോലിക്കെത്തിയതെന്നും അറിയിച്ചു.

കടുത്ത കുടിയേറ്റ വിരുദ്ധ രാഷ്ട്രീയ പ്രസ്താവനകളും ഉയരുന്ന വംശീയതയും യുകെയിലെ തൊഴിൽ അന്തരീക്ഷം മാറ്റുന്നതായുള്ള റിപ്പോർട്ടുകൾ മലയാളം യുകെ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. ഈ കാരണത്താൽ വിദേശ ഡോക്ടർമാരും നേഴ്സുമാരും എൻഎച്ച്എസിൽ നിന്ന് മാറിനിൽക്കുകയാണെന്ന അഭിപ്രായം ശക്തമാണ് . സർക്കാർ സ്വീകരിക്കുന്ന കടുത്ത കുടിയേറ്റ നയങ്ങളും പൊതുചർച്ചകളിലെ വംശീയ പരാമർശങ്ങളും യുകെയെ പുറമെനിന്നുള്ളവർക്ക് സ്വാഗതം നൽകാത്ത വംശീയ രാജ്യമാക്കി കാണുന്ന സാഹചര്യം സൃഷ്ടിക്കുന്നതായുള്ള പൊതു അഭിപ്രായം ശക്തമാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ ലിവർപൂൾ ഔർ ലേഡി ക്വീൻ ഓഫ് പീസ് ലിതർലാൻഡ് ഇടവകയിൽ ബേത് ലഹേമിനെ അനുസ്മരിക്കുന്ന അതിമനോഹരമായി വിശ്വാസികൾ ഒരുക്കിയ പുൽക്കൂട് ശ്രദ്ധാകേന്ദ്രമാകുന്നു . ക്രിസ്തുവിന്റെ ജനനസന്ദേശമായ ശാന്തിയും സമാധാനവും സ്നേഹവും ഓർമ്മിപ്പിക്കുന്ന ഈ പുൽക്കൂട് കാണാൻ വിവിധ സ്ഥലങ്ങളിൽ നിന്ന് നാനാജാതി മതസ്ഥരടക്കം നിരവധി പേർ ആണ് പള്ളിയിലെത്തി കൊണ്ടിരിക്കുന്നത് . ക്രിസ്തുമസ് കാലത്തിന്റെ ആത്മീയ സൗന്ദര്യം പൂർണമായി പകർന്നു നൽകുന്ന പുൽക്കൂടിന്റെ രൂപ ഭംഗി വിശ്വാസികൾക്ക് വലിയ അനുഭവമായി.

രണ്ടുമാസത്തോളം നീണ്ട കഠിനാധ്വാനത്തിലൂടെയാണ് ഇടവകാംഗങ്ങൾ ഈ പുൽക്കൂട് പൂർത്തിയാക്കിയത് എന്ന് അണിയറ ശിൽപികൾ മലയാളം തുക ന്യൂസിനോട് പറഞ്ഞു. അനവധി വിശ്വാസികളാണ് നിർലോഭ സേവനവും സമർപ്പണവുവുമായി ഇതിന് പിന്നിൽ പ്രവർത്തിച്ചത് . ലിവർപൂളിലെ പ്രശസ്ത ഗായകനും കലാകാരനുമായ ടിസ്റ്റോ ജോസഫ് നേതൃത്വം നൽകിയ പുൽക്കൂടിന്റെ പ്രവർത്തനങ്ങളിൽ ഷെബിൻസ് ഐസക്, ബോബി മുക്കാടൻ, ലോറൻസ്, ജിബിൻ, ജോബിൻ തുടങ്ങിയവർ ശ്രദ്ധേയമായ പങ്ക് വഹിച്ചു. അങ്ങനെ കലയും വിശ്വാസവും ഒരുമിച്ച് ലയിച്ച ഈ പുൽക്കൂട് ബേത് ലഹേമിലെ തിരുപ്പിറവിയുടെ മനോഹരമായ ദൃശ്യാവിഷ്കാരമായി മാറി.

ക്രിസ്തുവിന്റെ അവതാര രഹസ്യം തലമുറകളിലേക്ക് പകരുന്നതിൽ പുൽക്കൂട് വലിയ പങ്കാണ് വഹിക്കുന്നത്. ക്രിസ്മസ് സമയത്ത് കുടുംബങ്ങളിലും സമൂഹത്തിലും വിശ്വാസത്തിന്റെ ആഴം വർധിപ്പിക്കുന്ന പ്രധാന ആത്മീയ അടയാളമാണ് പുൽക്കൂട് . ഈ മനോഹരമായ സംരംഭത്തിന് ഇടവക വികാരിയായ ഫാ. ജെയിംസ് കോഴിമലയുടെ അകമഴിഞ്ഞ പിന്തുണയും മാർഗനിർദേശവും നിർണായകമായിരുന്നു . പള്ളിയിലെ കൈക്കാരൻമാരായ ജിനോ പി, സിബി ജോർജ്, നോബിൾ, ശ്രീജു എന്നിവരും ഇടവകക്കാർക്ക് ഒപ്പം നിന്ന് എല്ലാ പിന്തുണയും നൽകി. അങ്ങനെ ക്രിസ്തുവിന്റെ സമാധാന സന്ദേശം സമൂഹമാകെ പകരുന്ന ലിതർലാൻഡ് ഇടവകയുടെ പുൽക്കൂട് വിശ്വാസി സമൂഹത്തിന്റെയും യുകെ മലയാളികളുടെയും ഐക്യത്തിന്റെയും വിശ്വാസസാക്ഷ്യത്തിന്റെയും മനോഹരമായ ഉദാഹരണമായി മാറിയിരിക്കുകയാണ് .



ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻഎച്ച്എസ് ട്രസ്റ്റിൽ നിന്ന് അന്യായമായി പിരിച്ചുവിട്ട ഡോക്ടർക്ക് തൊഴിൽ ട്രൈബ്യൂണൽ 85,000 പൗണ്ട് നഷ്ടപരിഹാരം അനുവദിച്ചു. കൗണ്ടി ഡർഹാം ആൻഡ് ഡാർലിംഗ്ടൺ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിൽ (CDDFT) ജോലി ചെയ്തിരുന്ന ഡോ. ഫൈസൽ ഖുറേഷിയ്ക്കാണ് അനുകൂല വിധി ലഭിച്ചത്. 2021 ജനുവരിയിൽ ന്യൂകാസിലിൽ നിന്നുള്ള ഖുറേഷി ട്രസ്റ്റിന്റെ ‘ബാങ്ക് ഷിഫ്റ്റ്’ സംവിധാനത്തിലൂടെ സ്ഥിരമായി ജോലി ചെയ്തുവരികയായിരുന്നു.

താൻ സ്ഥിരമായി ഷിഫ്റ്റുകളിൽ ജോലി ചെയ്തതിനാൽ ജീവനക്കാരനായി കണക്കാക്കണമെന്നും, അതനുസരിച്ചുള്ള അവകാശങ്ങളും ആനുകൂല്യങ്ങളും ലഭിക്കണമെന്നും ഡോ. ഖുറേഷി ആവശ്യപ്പെട്ടതാണ് നീണ്ട നിയമ നടപടികൾക്ക് വഴി വെച്ചത്. എന്നാൽ പരാതിയുയർത്തിയതിനെ തുടർന്ന്, ഇനി ഷിഫ്റ്റുകൾ നൽകില്ലെന്നും ബാങ്ക് ഷിഫ്റ്റുകൾ മാത്രമേ ലഭിക്കൂ എന്നും ട്രസ്റ്റ് അറിയിച്ചതായി അദ്ദേഹം വാദിച്ചു. ഇതാണ് അന്യായമായ പിരിച്ചുവിടലിലേയ്ക്ക് നയിച്ചതെന്നും സിക്ക് പേ അടക്കമുള്ള ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടതായും അദ്ദേഹം ട്രൈബ്യൂണലിൽ ചൂണ്ടിക്കാട്ടി.

ആദ്യം കേസ് എതിർത്തിരുന്ന ട്രസ്റ്റ് പിന്നീട് ഡോ. ഖുറേഷി ജീവനക്കാരനാണെന്ന് അംഗീകരിക്കുകയും ട്രൈബ്യൂണൽ വിധി സ്വീകരിക്കുന്നതായി അറിയിക്കുകയും ചെയ്തു. ബാങ്ക് ഷിഫ്റ്റ് സംവിധാനത്തിന്റെ ദുരുപയോഗം രാജ്യത്തുടനീളം ഡോക്ടർമാരുടെ തൊഴിൽ അവകാശങ്ങൾ ലംഘിക്കുന്നുണ്ടെന്നതാണ് ഈ കേസിലൂടെ വ്യക്തമാകുന്നതെന്ന് ഖുറേഷി പ്രതികരിച്ചു. ട്രൈബ്യൂണൽ കണ്ടെത്തലുകൾ പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും സി ഡി ഡി എഫ് റ്റി വക്താവ് അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ ∙ വനിതാ സഹപ്രവർത്തകയോട് ബിക്കിനി ധരിക്കുന്നതിനോട് ബദ്ധപ്പെടുത്തി അനുചിതമായ പരാമർശം നടത്തിയ ഹാംപ്ഷയർ & ഐൽ ഓഫ് വൈറ്റ് കോൺസ്റ്റാബുലറിയിലെ ഒരു പൊലീസ് ഇൻസ്പെക്ടർക്കെതിരെ കടുത്ത അച്ചടക്കനടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പ് അധികൃതർ നൽകി. മാനസികാരോഗ്യ ആശങ്കകൾ പരിഗണിച്ച് ഇയാളുടെ പേര് വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

വിവാഹ ജീവിതത്തിൽ പ്രശ്നങ്ങൾ നേരിടുകയായിരുന്ന ട്രെയിനി വനിതാ കോൺസ്റ്റബിളിനെ പ്രൊഫഷണൽ രീതിയിൽ സഹായിക്കാനായിരുന്നു ഇൻസ്പെക്ടറുടെ ശ്രമമെന്നായിരുന്നു വാദം. എന്നാൽ വനിതയെ ബിക്കിനി ധരിച്ച നിലയിൽ ഭാവനയിൽ കണ്ടതായും അവളെക്കുറിച്ച് ‘വളരെ സുഖകരമായ സ്വപ്നം’ കണ്ടതായും, ‘ശരീരത്തോട് ചേർന്ന വസ്ത്രം’ എന്ന പരാമർശം ഉൾപ്പെടെയുള്ള സന്ദേശങ്ങൾ അംഗീകരിക്കാനാവാത്തതും അനുചിതമാണെന്ന് പാനൽ വിലയിരുത്തി. ഈ പരാമർശങ്ങൾ ലൈംഗിക പക്ഷപാതപരവും പ്രൊഫഷണൽ മാനദണ്ഡങ്ങൾക്ക് നിരക്കാത്തതാണെന്നുമാണ് പാനൽ വിലയിരുത്തിയത്.

ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ഐമെസേജ് എന്നിവയുൾപ്പെടെ പല മാധ്യമങ്ങളിലൂടെയായിരുന്നു ഇരുവരും സന്ദേശങ്ങൾ കൈമാറിയത്. ഇൻസ്പെക്ടർ തന്റെ നിസ്സഹായത ‘ഉപയോഗപ്പെടുത്തി’ എന്നായിരുന്നു വനിതയുടെ പരാതി. പ്രണയബന്ധം ലക്ഷ്യമിട്ടല്ലെങ്കിലും, ഇൻസ്പെക്ടറുടെ പെരുമാറ്റം വഴിതെറ്റിയതും തൻ്റെ പദവിക്ക് നിരക്കാത്താണെന്നും പാനൽ ചൂണ്ടിക്കാട്ടി. ക്ഷമാപണവും ഖേദപ്രകടനവും നടത്തിയെങ്കിലും ഏതെങ്കിലും രീതിയിൽ പരാതിക്കാരിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിലുള്ള പെരുമാറ്റം ഉണ്ടായെങ്കിൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് പ്രതിക്ക് നൽകിയിട്ടുണ്ട് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കെന്റ് ∙ കെന്റിലെ ആഷ്ഫോർഡിന് സമീപമുള്ള ഹാംസ്ട്രീറ്റിലെ വൈറ്റ് അഡ്മിറൽ വേയിൽ വീടിന് തീപിടിച്ച് ഒരു കുട്ടി മരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 12.10 ഓടെയാണ് തീപിടിത്തമുണ്ടായത്. മറ്റൊരു കുട്ടിയെയും ഒരു മുതിർന്നയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അടിയന്തിര സേവനങ്ങൾ അറിയിച്ചു.

കെന്റ് ഫയർ ആൻഡ് റെസ്ക്യൂ സർവീസ് (KFRS) എത്തുമ്പോൾ കടുത്ത രീതിയിൽ തീ വീടാകെ പടർന്നിരുന്നുവെന്ന് അധികൃതർ പറഞ്ഞു. ആറ് ഫയർ എഞ്ചിനുകളും ഒരു ഏരിയൽ ഫയർ വാഹനവും ഉൾപ്പെടെ വലിയ സംഘമാണ് തീ അണയ്ക്കാൻ വിന്യസിച്ചത്. സംഭവസ്ഥലത്ത് തന്നെ ഒരു കുട്ടി മരിച്ചുവെന്നും, മൂന്ന് അഗ്നിശമന സേനാംഗങ്ങൾക്ക് ചെറിയ പരിക്കുകളേറ്റുവെങ്കിലും ചികിത്സയ്ക്കുശേഷം വിട്ടയച്ചതായും കെ എഫ് ആർ എസ് അറിയിച്ചു.

തീ പൂർണ്ണമായി ശമിപ്പിക്കുന്നതിനായി രണ്ട് ഫയർ ക്രൂകൾ ഇപ്പോഴും സ്ഥലത്തുണ്ടെന്നും തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. പുക കാരണം പ്രദേശവാസികൾ ജനലുകളും വാതിലുകളും അടച്ചുവെക്കണമെന്ന് നൽകിയ മുന്നറിയിപ്പ് പിന്നീട് പിൻവലിച്ചു. സംഭവത്തെ തുടർന്ന് കെന്റ് പൊലീസ് റോഡ് അടച്ചിരുന്നു .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: എൻഎച്ച്എസ് ജീവനക്കാരിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ മൂലമുള്ള സിക്ക് ലീവ് ദിനങ്ങൾ വളരെ കൂട്ടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. 2025-ൽ മാത്രം എൻഎച്ച്എസിൽ ആകെ 2.8 കോടി അവധി ദിനങ്ങളാണ് ജീവനക്കാർ എടുത്തത് എന്നാണ് പുറത്തുവരുന്ന കണക്കുകൾ കാണിക്കുന്നത്. എന്നാൽ ഇതിൽ 74 ലക്ഷം ദിനങ്ങൾ മാനസികാരോഗ്യ പ്രശ്നങ്ങൾ മൂലമാണെന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്. ഇതനുസരിച്ച് ഒരു എൻഎച്ച്എസ് ജീവനക്കാരൻ ശരാശരി അഞ്ച് ദിവസം പ്രതിവർഷം മാനസിക സമ്മർദ്ദം, ഉത്കണ്ഠ, ഡിപ്രഷൻ തുടങ്ങിയ കാരണങ്ങളാൽ അവധിയെടുക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. അമിത ജോലിഭാരം, സ്റ്റാഫ് കുറവ്, നീണ്ട ഷിഫ്റ്റുകൾ എന്നിവയാണ് മാനസിക സമ്മർദ്ദത്തിന് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഒരു എൻഎച്ച്എസ് ജീവനക്കാരൻ ഈ വർഷം ശരാശരി 20 സിക്ക് ലീവ് എടുത്തതായാണ് റിപ്പോർട്ട് പറയുന്നത്. അഞ്ച് വർഷം മുൻപ് ഇത് 16 ദിവസമായിരുന്നു. ഹെൽത്ത് കണക്റ്റ് ഗ്ലോബൽ എന്ന ടെക് സ്ഥാപനമാണ് ഇംഗ്ലണ്ടിലെ ഏകദേശം മൂന്നിലൊന്ന് എൻഎച്ച്എസ് ട്രസ്റ്റുകളിൽ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച ഡേറ്റയുടെ അടിസ്ഥാനത്തിൽ പഠനം നടത്തിയത്. 2020 മുതൽ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട അവധി ദിനങ്ങൾ 40 ശതമാനത്തിലധികം വർധിച്ചിട്ടുണ്ടെന്നും, നിലവിലെ പ്രവണത തുടർന്നാൽ 2030-ഓടെ ഇത് ഒരു കോടി ദിനങ്ങൾ കടക്കുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. 2025-ൽ മാത്രം ഓരോ എൻഎച്ച്എസ് ട്രസ്റ്റിനും ശരാശരി 35,000 മാനസികാരോഗ്യ അവധി ദിനങ്ങൾ നഷ്ടപ്പെടുന്നുവെന്ന കണക്കും പുറത്തുവന്നു.

ഈ അവധി വർധനവ് എൻഎച്ച്എസിന് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സ്ഥിരം ജീവനക്കാരുടെ അഭാവം നികത്താൻ ഏജൻസി സ്റ്റാഫിനെയും മറ്റുള്ളവരെയും നിയോഗിക്കുന്നതിന് ഏകദേശം 2.4 ബില്യൺ പൗണ്ടാണ് ചെലവാകുന്നത്. മാനസികാരോഗ്യ പ്രശ്നങ്ങളുടെ മൂലകാരണം പരിഹരിക്കാതെ എൻഎച്ച്എസിന്റെ ചെലവ് കുറയ്ക്കാനോ സേവന നിലവാരം ഉയർത്താനോ കഴിയില്ലെന്ന് ഹെൽത്ത് കണക്റ്റ് ഗ്ലോബൽ സിഇഒ ഡോ. ദേവൻ മൂഡ്ലി പറഞ്ഞു. ജീവനക്കാരുടെ ക്ഷേമത്തിന് കൂടുതൽ പിന്തുണയും സാങ്കേതിക പരിഹാരങ്ങളും അനിവാര്യമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. അതേസമയം, ജീവനക്കാരുടെ അവധി നിരക്ക് കുറയ്ക്കാൻ വിവിധ മാനസികാരോഗ്യ, ക്ഷേമ പദ്ധതികൾ നടപ്പാക്കി വരുന്നതായും സ്ഥിതി നിയന്ത്രണവിധേയമാക്കാൻ ശ്രമം തുടരുകയാണെന്നും എൻഎച്ച്എസ് വക്താവ് വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ജോലിയിലെ വീഴ്ച ചൂണ്ടിക്കാട്ടി, മലയാളികളടക്കമുള്ള ഒട്ടെറെ എൻഎച്ച്എസ് ജീവനക്കാരെ പുറത്താക്കിയതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. വിവിധ വിഭാഗങ്ങളിലായി നേഴ്സുമാർ, ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് എന്നിവരാണ് നടപടി നേരിട്ടത്. രോഗസുരക്ഷയും സേവന നിലവാരവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കർശന നടപടികളെന്ന് എൻഎച്ച്എസ് വൃത്തങ്ങൾ വ്യക്തമാക്കി.

തുടർച്ചയായ പരാതികൾ, ജോലി നിർവഹണത്തിലെ പിഴവുകൾ, പരിശീലന മാർഗനിർദേശങ്ങൾ പാലിക്കാത്തത്, രോഗികളോടുള്ള പെരുമാറ്റത്തിലെ അപാകതകൾ എന്നിവയാണ് പ്രധാനമായും പുറത്താക്കലിന് കാരണമായത്. ആവശ്യമായ മുന്നറിയിപ്പുകളും മെച്ചപ്പെടുത്തൽ അവസരങ്ങളും നൽകിയ ശേഷമാണ് പല കേസുകളിലും നടപടി സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു. കുടിയേറ്റ തൊഴിലാളികൾ അടക്കം എല്ലാവർക്കും ഒരേ മാനദണ്ഡമാണ് ബാധകമെന്നും എൻഎച്ച്എസ് വ്യക്തമാക്കി.

അതേസമയം, ജോലിഭാരത്തിലെ വർധനവ്, സ്റ്റാഫ് ക്ഷാമം, മാനസിക സമ്മർദ്ദം എന്നിവയും ജീവനക്കാരുടെ വീഴ്ചകൾക്ക് വഴിവയ്ക്കുന്നുവെന്ന വിമർശനവും ഉയരുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ കൂടുതൽ പിന്തുണയും പരിശീലനവും നൽകേണ്ടതുണ്ടെന്ന് യൂണിയനുകൾ ആവശ്യപ്പെട്ടു. ജീവനക്കാരുടെ നിലവാരം ഉയർത്തുന്നതിനും പൊതുജനവിശ്വാസം നിലനിർത്തുന്നതിനും കർശന നടപടികൾ തുടരുമെന്ന നിലപാടിലാണ് എൻഎച്ച്എസ്.