Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിക്സ്റ്റനിൽ ശനിയാഴ്ച പുലർച്ചെ നടന്ന വെടിവെപ്പിൽ നാല് പേർക്ക് പരിക്കേറ്റു. ഒരു വാഹനത്തിൽ നിന്നാണ് നിരവധി തവണ വെടിയുതിർന്നത്. 25 വയസുള്ള ഒരാളുടെ നില ഗുരുതരമാണ് . മറ്റ് മൂന്ന് പേർക്ക് പരിക്കുകളുണ്ടെന്നും മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു.

രാത്രി ഏകദേശം ഒരു മണിയോടെ കോൾഡ്ഹാർബർ ലെയ്നിൽ വെടിവെപ്പ് നടന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് ഉടൻ സ്ഥലത്തെത്തിയിരുന്നു . പരിക്കേറ്റ നാലുപേരെയും ആംബുലൻസിൽ ഉടൻ തന്നെ ആശുപത്രികളിലേക്ക് മാറ്റി. രണ്ട് പേരെ ട്രോമ സെന്ററിലേക്കും, മറ്റുള്ള രണ്ടുപേരെ പ്രാദേശിക ആശുപത്രിയിലേക്കുമാണ് കൊണ്ടുപോയത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

സംഭവസ്ഥലത്തിന് സമീപമുള്ള സൗത്ത്‌വൈക് ഹൗസ് എസ്റ്റേറ്റ് പ്രദേശത്ത് പൊലീസ് പരിശോധന നടത്തി, റോഡിന്റെ ഒരു ഭാഗം അടച്ചിട്ടിരിക്കുകയാണ്. സമീപത്ത് നടന്ന പരിപാടിക്കിടെ ആളുകൾ ഭീതിയോടെ ഓടിപ്പോകുന്നത് കണ്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഡിറ്റക്ടീവ് ചീഫ് ഇൻസ്‌പെക്ടർ അല്ലം ഭംഗൂ ഇത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് പറഞ്ഞു . സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ ആരുടെയെങ്കിലും കൈവശം ഉണ്ടെങ്കിൽ മുന്നോട്ട് വരണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു. അടുത്ത ദിവസങ്ങളിൽ ഇവിടെ കൂടുതൽ പൊലീസ് സാന്നിധ്യം ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ ഇന്ധന ക്ഷാമം ഉണ്ടായാൽ വിമാനക്കമ്പനികൾക്ക് മുൻകൂട്ടി സർവീസുകൾ റദ്ദാക്കാൻ അനുമതി നൽകുന്ന പുതിയ പദ്ധതികൾ സർക്കാർ തയ്യാറാക്കി. ഈ വേനൽക്കാലത്ത് ഇന്ധന ലഭ്യതയിൽ പ്രശ്നങ്ങൾ ഉണ്ടായാൽ വിമാനത്താവളങ്ങളിലെ സ്ലോട്ടുകൾ നഷ്ടപ്പെടാതെ തന്നെ ആഴ്ചകൾക്ക് മുമ്പ് സർവീസുകൾ റദ്ദാക്കാൻ എയർലൈൻസുകൾക്ക് കഴിയുമെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാരെ ബാധിക്കുന്ന അവസാന നിമിഷ റദ്ദാക്കലുകൾ ഒഴിവാക്കുന്നതിനാണ് ഈ നീക്കം. അതേസമയം, യുകെയിലെ നാല് റിഫൈനറികളോട് ജെറ്റ് ഇന്ധന വിതരണം പരമാവധി വർധിപ്പിക്കാനും, അമേരിക്കയിൽ നിന്ന് കൂടുതൽ ഇന്ധനം എത്തിക്കുന്ന മാർഗങ്ങൾ പരിശോധിക്കാനും സർക്കാർ നിർദ്ദേശം നൽകി.

ഇപ്പോൾ ഇന്ധന ക്ഷാമമില്ലെന്ന് വിമാനക്കമ്പനികൾ പറയുമ്പോഴും, ഇറാൻ യുദ്ധം മൂലം വിതരണ ശൃംഖലയിൽ തടസ്സം വന്നാൽ ഏതാനും ആഴ്ചകൾക്കുള്ളിൽ പ്രശ്നങ്ങൾ ഉണ്ടാകാമെന്ന മുന്നറിയിപ്പ് വിദഗ്ധർ നൽകി. യുകെ ഉപയോഗിക്കുന്ന ജെറ്റ് ഇന്ധനത്തിന്റെ ഏകദേശം 65% ഇറക്കുമതി ചെയ്യുന്നതാണ് . ഇതിൽ വലിയൊരു പങ്ക് സാധാരണയായി മധ്യപൂർവദേശത്ത് നിന്നാണ് കൊണ്ടുവരുന്നത് . എന്നാൽ ഹോർമുസ് കടലിടുക്ക് അടച്ചത് വിതരണത്തെ ബാധിക്കാൻ സാധ്യതയുണ്ട്. ജൂണോടെ യൂറോപ്പിലാകെ ഇന്ധന ക്ഷാമം ഉണ്ടാകാമെന്ന് അന്താരാഷ്ട്ര ഊർജ ഏജൻസിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ, ഒരേ റൂട്ടിൽ ദിവസേന നടത്തുന്ന ചില സർവീസുകൾ കുറയ്ക്കുന്നതു പോലുള്ള മുൻകരുതൽ നടപടികൾക്ക് സർക്കാർ അനുമതി നൽകാൻ പദ്ധതിയിടുന്നതായുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട് .

സാധാരണയായി, വിമാനത്താവള സ്ലോട്ടുകൾ നിലനിർത്താൻ 80% സർവീസുകൾ പ്രവർത്തിപ്പിക്കേണ്ടതിനാൽ എയർലൈൻസുകൾ സർവീസുകൾ റദ്ദാക്കുന്നതിൽ മടിച്ചിരുന്നു. എന്നാൽ പുതിയ പദ്ധതിപ്രകാരം ഉപയോഗിക്കാത്ത സ്ലോട്ടുകൾ താൽക്കാലികമായി തിരികെ നൽകാനും പിന്നീട് അവ നിലനിർത്താനും സാധിക്കും. ഇതിലൂടെ കുറഞ്ഞത് രണ്ട് ആഴ്ച മുൻപ് സർവീസുകൾ റദ്ദാക്കി യാത്രക്കാർക്ക് മുൻകൂട്ടി വിവരം നൽകാൻ കഴിയും. യാത്രാ തടസ്സങ്ങൾ ഉണ്ടായാൽ യാത്രക്കാരെ റീറൂട്ടുചെയ്യുകയോ പണം തിരികെ നൽകുകയോ, ഭക്ഷണം-താമസം പോലുള്ള സഹായങ്ങൾ നൽകുകയോ ചെയ്യേണ്ടതും നിലവിലെ നിയമങ്ങൾ നിർബന്ധമാക്കുന്നു. ഇന്ധന ക്ഷാമത്തെ “അസാധാരണ സാഹചര്യങ്ങൾ” ആയി പ്രഖ്യാപിച്ച് നഷ്ടപരിഹാരം ഒഴിവാക്കണമെന്ന എയർലൈൻസുകളുടെ ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലും വെയിൽസിലും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട ആത്മഹത്യകളിൽ വെറും 3 ശതമാനം കേസുകളിൽ മാത്രമാണ് നിയമനടപടികൾ ഉണ്ടായതെന്ന പുതിയ കണക്കുകൾ പുറത്തുവന്നു. 2020 മുതൽ 2025 വരെ ഗാർഹിക പീഡനത്തെ തുടർന്ന് 553 പേർ ജീവനൊടുക്കിയിട്ടുണ്ടെങ്കിലും, വെറും 17 കേസുകളിൽ മാത്രമാണ് കുറ്റം ചുമത്തപ്പെട്ടത്. പീഡനത്തിനിരയായി ഒരാൾ സ്വന്തം ജീവൻ അവസാനിപ്പിക്കാനുള്ള സാധ്യത, പങ്കാളിയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നതിനേക്കാൾ കൂടുതലാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

പല കേസുകളിലും ആത്മഹത്യയ്ക്ക് മുൻപുണ്ടായ പീഡനവുമായി ബന്ധപ്പെട്ട ആരോപിതരെ പൊലീസ് പരിശോധിക്കാത്തതിനെ റിപ്പോർട്ട് കുറ്റപ്പെടുത്തുന്നുണ്ട് . ചില കേസുകളിൽ, പീഡനവുമായി ബന്ധപ്പെട്ട അന്വേഷണം വ്യക്തമായ കാരണങ്ങളില്ലാതെ അവസാനിപ്പിക്കപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിന്റെ ആരംഭ ഘട്ടത്തിൽ തന്നെ ആവശ്യമായ സൂക്ഷ്മപരിശോധനകൾ നടത്താത്തത് വലിയ പ്രശ്നമാണെന്ന് ഗാർഹിക പീഡന കമ്മീഷണർ നിക്കോൾ ജേക്കബ്സ് ചൂണ്ടിക്കാട്ടി. ചില സംഭവങ്ങളിൽ, തെളിവുകൾ നഷ്ടപ്പെടാൻ ഇടയാക്കുന്ന വിധത്തിൽ പ്രതികൾക്ക് ഇരകളുടെ മൊബൈൽ ഫോണുകൾ കൈവശം വയ്ക്കാൻ പോലും അവസരം നൽകിയതായി അവർ ആരോപിച്ചു.

അതേസമയം, ബ്രിട്ടനിൽ ഗാർഹിക പീഡനത്തെ തുടർന്ന് ആത്മഹത്യ സംഭവിച്ച കേസിൽ കുറ്റക്കാരനായി വിധിക്കപ്പെട്ട ആദ്യ വ്യക്തിയായി ലീ മിൽൻ മാറിയ സംഭവവും ശ്രദ്ധേയമാണ്. നേരിട്ടല്ലെങ്കിലും ദീർഘകാല മാനസിക പീഡനം വഴി ഭാര്യയെ ആത്മഹത്യയിലേക്ക് തള്ളി വിട്ടതാണെന്ന് ഈ കേസിൽ കോടതി കണ്ടെത്തിയിരുന്നു . ഈ വിധി ഗാർഹിക പീഡന കേസുകളിൽ നിയമപരമായ ഒരു നിർണായക വഴിത്തിരിവായി വിലയിരുത്തപ്പെടുന്നു. നിയമത്തിൽ മാറ്റം വരുത്തി, ഗാർഹിക പീഡനം വഴി ഒരാളെ ആത്മഹത്യയിലേക്ക് തള്ളുന്നത് പ്രത്യേക കുറ്റമായി പരിഗണിക്കണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട് . കുടുംബങ്ങൾക്ക് നീതി ലഭ്യമാക്കാനും, ഇത്തരം കുറ്റങ്ങൾ ആവർത്തിക്കാതിരിക്കാനും ശക്തമായ അന്വേഷണം അനിവാര്യമാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.

ഹൈദരാബാദിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്തിരുന്ന 36കാരൻ ഹുസൈൻ സാഗർ തടാകത്തിൽ ചാടി ജീവനൊടുക്കി. സീതാറാം എന്ന യുവാവിന്റെ മരണത്തിന് പിന്നാലെ, ഇതിന് കുടുംബപ്രശ്നങ്ങളാണ് കാരണമെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി. സംഭവവുമായി ബന്ധപ്പെട്ട് യുവാവ് എഴുതിയതായി കരുതുന്ന 19 പേജുകളുള്ള ആത്മഹത്യാക്കുറിപ്പും പുറത്തുവന്നിട്ടുണ്ട്.

കുറിപ്പിൽ ഭാര്യയ്ക്ക് മറ്റുള്ളവരുമായി ബന്ധമുണ്ടെന്നാരോപിക്കുകയും, സ്വകാര്യ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതായി പറയുകയും ചെയ്യുന്നുവെന്ന് കുടുംബം വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ തന്റെ മാനസികാവസ്ഥയെ ഗുരുതരമായി ബാധിച്ചെന്നും, അതാണ് കടുംകൈക്ക് നയിച്ചതെന്നുമാണ് കുറിപ്പിലുള്ളതെന്നാണ് വിവരം.

അതേസമയം, ആത്മഹത്യാക്കുറിപ്പിന്റെയും അതിലെ ആരോപണങ്ങളുടെയും സത്യാവസ്ഥ പരിശോധിക്കുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു. എല്ലാ വശങ്ങളും പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ പ്രോ-പാലസ്തീൻ പ്രതിഷേധങ്ങൾക്ക് നിയന്ത്രണം വരുത്താനുള്ള സാധ്യത ശക്തമാകുന്നു. ചില പ്രതിഷേധങ്ങളിൽ ഉയരുന്ന മുദ്രാവാക്യങ്ങൾക്കെതിരെ കർശന നടപടി വേണമെന്ന് പ്രധാനമന്ത്രി കീർ സ്റ്റാർമർ സൂചിപ്പിച്ചു. ഇത്തരം പ്രതിഷേധങ്ങൾ നിയന്ത്രിക്കുകയോ പൂർണ്ണമായി നിർത്തലാക്കുകയോ ചെയ്യേണ്ട സാഹചര്യം ഉണ്ടാകാമെന്ന് അദ്ദേഹം ബി ബി സി റേഡിയോ 4-നോട് പറഞ്ഞു. അതേസമയം സമാധാനപരമായ പ്രതിഷേധത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും താൻ പ്രതിബദ്ധനാണെന്നും സ്റ്റാർമർ വ്യക്തമാക്കി.

ഇതിനിടെ മാർക്ക് റോലി ബ്രിട്ടനിലെ യഹൂദ സമൂഹത്തിനെതിരായ ഭീഷണി ഇതുവരെ കാണാത്ത വിധം ഉയർന്നതായുള്ള റിപ്പോർട്ടുകൾ ആണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത് . വിദ്വേഷക്കുറ്റകൃത്യങ്ങൾ, ഭീകരവാദം, വിദേശ രാജ്യങ്ങളുടെ ഇടപെടൽ എന്നിവ ചേർന്നുണ്ടാകുന്ന ഗുരുതര സാഹചര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇടതുപക്ഷ തീവ്രവാദികളും ഇസ്ലാമിസ്റ്റ് ഭീകരരും വലതുപക്ഷ തീവ്രവാദികളും ഉൾപ്പെടെ വിവിധ ഗ്രൂപ്പുകളുടെ എതിർ പട്ടികയിൽ യഹൂദ സമൂഹം ഉണ്ടെന്നും, ഇത് സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയ പ്രശ്നമാണെന്നും റോലി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ചില മാസങ്ങളായി യഹൂദ സമൂഹത്തെ ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങൾ ആണ് നടന്നത് . വടക്കൻ ലണ്ടനിലെ ഗോൾഡേഴ്സ് ഗ്രീൻ പ്രദേശത്ത് യഹൂദ സമൂഹത്തിന്റെ ആംബുലൻസുകൾ കത്തിച്ച സംഭവം, ഫിഞ്ച്ലിയിലെ സിനഗോഗിന് നേരെയുണ്ടായ തീകൊളുത്തൽ ശ്രമം, ഹാരോയിയിലെ സിനഗോഗ് ആക്രമണം തുടങ്ങിയവ ഇതിൽപ്പെടുന്നു. തുടർച്ചയായ പ്രതിഷേധങ്ങളുടെ ഫലമായി യഹൂദ സമൂഹത്തിൽ ഭീതിയുണ്ടാക്കിയെന്ന് സ്റ്റാർമർ വ്യക്തമാക്കി. പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നവർ സമൂഹത്തിൽ ഉണ്ടാകുന്ന ആഘാതം വിലയിരുത്തേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ നോര്‍ത്താംപ്ടൺ നഗരത്തിലെ തെരുവോര കേബിള്‍ ബോക്സുകള്‍ ഇന്ന് നിറങ്ങളാലെല്ലാം നിറഞ്ഞ കലാസൃഷ്ടികളായി മാറിയിരിക്കുകയാണ്. ശ്രദ്ധിക്കപ്പെടാതെ നിന്നിരുന്ന ഈ ബോക്സുകള്‍ക്ക് പുതുജീവൻ നൽകിയിരിക്കുന്നത് കോട്ടയം സ്വദേശിനിയായ യുവകലാകാരി ഹെൽന മെറിൻ ജോസഫാണ്. വെസ്റ്റ് നോര്‍ത്താംപ്ടൺഷെയർ കൗൺസിൽ സംഘടിപ്പിച്ച മത്സരത്തിലൂടെ ശ്രദ്ധേയയായ ഹെൽന, മണിക്കൂറുകള്‍ക്കുള്ളില്‍ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി അധികൃതരെയും നാട്ടുകാരെയും അത്ഭുതപ്പെടുത്തി.

ചങ്ങനാശ്ശേരി സ്വദേശിയായ ഹെൽന, രാജാ രവിവർമ്മ കോളേജ് ഓഫ് ഫൈൻ ആർട്സിൽ നിന്നും ബി.എഫ്.എയും സരോജിനി നായിഡു സ്കൂൾ ഓഫ് ആർട്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ നിന്നും എം.എഫ്.എയും ഒന്നാം റാങ്കോടെ നേടിയ കഴിവുറ്റ കലാകാരിയാണ്. കുടുംബപരമായ കലാപാരമ്പര്യവും നിരവധി പുരസ്‌കാരങ്ങളും അവളുടെ കലാജീവിതത്തിന് ശക്തി പകരുന്നുണ്ട്. യുകെയിലെത്തിയ ശേഷം ലണ്ടൻ ആർട്ട് ഫെയർ മത്സരത്തില്‍ റണ്ണറപ്പ് നേടുകയും നഗര സൗന്ദര്യവത്കരണ പദ്ധതികളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്തു വരികയായിരുന്നു.

ആദ്യകാലത്ത് തൊഴിൽ കണ്ടെത്താൻ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. എന്നാൽ ഇന്ന് സ്കൂളുകളിൽ ആർട്ട് എജ്യുക്കേറ്ററായി ജോലി ചെയ്യുകയും ഓൺലൈൻ വഴി ചിത്രകല പഠിപ്പിക്കുകയും ചെയ്യുന്നുണ്ട് ഹെൽന. യുകെയിലെ മലയാളി സമൂഹത്തിന് അഭിമാനമായി മാറിയ ഹെൽന, കലയുടെ വഴിയിലൂടെ മറ്റുള്ളവർക്ക് പ്രചോദനമായി മുന്നേറുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ജർമനിയിൽ നിന്നുള്ള 5,000 സൈനികരെ പിൻവലിക്കാൻ അമേരിക്ക തീരുമാനിച്ചത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഈ തീരുമാനം എടുത്തത് ജർമൻ ചാൻസലർ ഫ്രിഡ്രിച്ച് മെർസ് നടത്തിയ കടുത്ത വിമർശനങ്ങൾക്ക് പിന്നാലെയാണ്. ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്ക “അപമാനിക്കപ്പെടുകയാണ്” എന്ന മെർസിന്റെ പരാമർശം ട്രംപിനെ അസ്വസ്ഥനാക്കിയതായാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.

അടുത്ത 6 മുതൽ 12 മാസത്തിനുള്ളിൽ സൈനിക പിൻവലിക്കൽ പൂർത്തിയാക്കുമെന്നാണ് പെന്റഗൺ വ്യക്തമാക്കിയത്. യൂറോപ്പിലെ സൈനിക വിന്യാസം പുനഃപരിശോധിച്ചതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ യഥാർത്ഥത്തിൽ യൂറോപ്യൻ സഖ്യരാജ്യങ്ങൾ ഇറാൻ യുദ്ധത്തിൽ മതിയായ പിന്തുണ നൽകിയില്ലെന്ന ട്രംപിന്റെ നിലപാടും ഇതിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തൽ. നിലവിൽ ജർമനിയിൽ 30,000-ത്തിലധികം അമേരിക്കൻ സൈനികർ തുടരുന്നതായും റിപ്പോർട്ടുകൾ പറയുന്നു.

ഇത് അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ കൂടുതൽ വിള്ളൽ സൃഷ്ടിക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്. ഇറാൻ യുദ്ധത്തെ ചുറ്റിപ്പറ്റിയ തർക്കം നാറ്റോ കൂട്ടുകെട്ടിനുള്ളിലും ഭിന്നതകൾ ശക്തമാക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. യൂറോപ്പിലെ അമേരിക്കൻ സാന്നിധ്യം കുറയുന്നത് ആഗോള സുരക്ഷാ സമവാക്യങ്ങൾക്കു തന്നെ ബാധകമാകാമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

 

ന്യൂസ് ഡെസ്ക്, മലയാളം യുകെ

2023 ജൂലൈയിൽ ദക്ഷിണ-പടിഞ്ഞാറൻ ലണ്ടനിലെ വിമ്പിൾഡണിലെ ഒരു സ്കൂൾ പരിസരത്ത് കാർ ഇടിച്ച് എട്ട് വയസ് പ്രായമുള്ള രണ്ട് പെൺകുട്ടികൾ മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു. ക്ലെയർ ഫ്രീമാന്റിൽ എന്ന 48 കാരിക്കെതിരെ അപകടകരമായ ഡ്രൈവിങ്ങിലൂടെ മരണത്തിന് കാരണമായതിന് രണ്ട് കുറ്റങ്ങളും ഗുരുതരമായി പരിക്കേൽപ്പിച്ചതിന് ഏഴ് കുറ്റങ്ങളും ചുമത്തിയതായി അധികൃതർ അറിയിച്ചു. നൂരിയ സജ്ജാദ്, സെലീന ലാവു എന്നീ കുട്ടികൾ സ്കൂളിലെ പരിപാടിക്കിടെ കാർ ഇടിച്ചു കയറിയതിനെ തുടർന്ന് കൊല്ലപ്പെടുകയായിരുന്നു.

ആദ്യഘട്ടത്തിൽ ഡ്രൈവർക്ക് അപസ്മാരം ബാധിച്ചതിനാൽ കേസ് എടുക്കേണ്ടതില്ലെന്ന് ക്രൗൺ പ്രോസിക്യൂഷൻ സർവീസ് തീരുമാനിച്ചിരുന്നെങ്കിലും, കുടുംബങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് അന്വേഷണം വീണ്ടും നടത്തുകയായിരുന്നു . പുതിയ തെളിവുകൾ ശേഖരിച്ചതിനു പിന്നാലെ ഇപ്പോഴാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തെ ആദ്യം കൈകാര്യം ചെയ്ത രീതിയിൽ പിഴവുണ്ടായതായി മെട്രോപൊളിറ്റൻ പൊലീസ് അറിയിക്കുകയും മാപ്പു പറയുകയും ചെയ്തു, കൂടാതെ ഗുരുതര അപകടങ്ങൾ അന്വേഷിക്കുന്ന രീതിയിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

മകളുടെ മരണത്തിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്ന ആവശ്യം തുടക്കം മുതൽ ഉന്നയിച്ചിരുന്ന കുടുംബങ്ങൾ, ഇപ്പോഴത്തെ നടപടി നീതിയിലേക്കുള്ള ഒരു മുന്നേറ്റമാണെന്ന് പ്രതികരിച്ചു. പ്രതി കുറ്റങ്ങൾ നിഷേധിക്കുമെന്ന് അവരുടെ അഭിഭാഷകർ വ്യക്തമാക്കി. കേസിൽ കൂടുതൽ നിയമനടപടികൾ പുരോഗമിക്കാനിരിക്കെ, സംഭവത്തിൽ പോലീസിന്റെ ആദ്യ അന്വേഷണത്തിൽ ഉണ്ടായ പിഴവുകളെ കുറിച്ച് ഇൻഡിപെൻഡന്റ് ഓഫീസ് ഫോർ പൊലീസ് കണ്ടക്റ്റ് അന്വേഷണം തുടരുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: വടക്കൻ ലണ്ടനിലെ ഗോൾഡേഴ്സ് ഗ്രീനിൽ രണ്ട് യഹൂദന്മാരെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ 45 കാരനായ പ്രതിയെ കോടതിയിൽ ഹാജരാക്കി . എസ്സാ സുലൈമാൻ എന്ന പ്രതി ഷ്ലോയിം റാൻഡ് (34), മോശെ ഷൈൻ (76) എന്നി പേരുകാരായ രണ്ടുപേരെ കൊല്ലാൻ ശ്രമിക്കുകയായിരുന്നു . ഇരുവരും ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെ ഭീകരാക്രമണമായി മെട്രോപൊളിറ്റൻ പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേ ദിവസം തന്നെ തെക്കൻ ലണ്ടനിലെ സൗത്ത്‌വർക്ക് പ്രദേശത്തെ ഒരു ഫ്ലാറ്റിൽ ഇസ്മയിൽ ഹുസൈൻ എന്നയാളെ കൊലപ്പെടുത്താൻ ശ്രമിച്ചതായും സുലൈമാനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏകദേശം 20 വർഷമായി പരിചയമുള്ള വ്യക്തിയെയാണ് ഇയാൾ ആക്രമിച്ചതെന്ന് അന്വേഷണത്തിൽ പറയുന്നു. കൂടാതെ ഗോൾഡേഴ്സ് ഗ്രീനിൽ പൊതു സ്ഥലത്ത് കത്തി കൈവശം വെച്ചതിനും ഇയാൾക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.

വെള്ളിയാഴ്ച കോടതിയിൽ ഹാജരായ സുലൈമാൻ പോലീസ് നൽകിയ ചാര നിറത്തിലുള്ള വസ്ത്രത്തിലാണ് പ്രത്യക്ഷപ്പെട്ടത്. കണ്ണിന് ചുറ്റും പരിക്കുകളുടെ ലക്ഷണങ്ങളും കണ്ടതായി റിപ്പോർട്ടുണ്ട്. പേര്, ജനനതീയതി എന്നിവ സ്ഥിരീകരിച്ചെങ്കിലും കുറ്റസമ്മതം ഇയാൾ നടത്തിയില്ല. മാനസികാരോഗ്യ രോഗികൾക്കുള്ള പിന്തുണയുള്ള താമസസ്ഥലവുമായി ബന്ധപ്പെട്ട വിലാസമായതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടുന്നതിൽ നിയമപരമായ നിയന്ത്രണങ്ങളുണ്ട് എന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ പലിശനിരക്ക് 3.75% നിലയിൽ തുടർന്നേക്കുമെന്ന സാമ്പത്തിക വിദഗ്ധരുടെ പ്രവചനം പുറത്തുവന്നു . നിലവിലെ അനിശ്ചിത സാഹചര്യങ്ങൾ കണക്കിലെടുത്ത് നിരക്ക് മാറ്റുന്നതിൽ നിന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വിട്ടുനിൽക്കാനാണ് സാധ്യത. മധ്യപൂർവദേശത്ത് ഇറാനുമായി ബന്ധപ്പെട്ട സംഘർഷം ലോക സാമ്പത്തികരംഗത്തും യുകെയിലെ ജീവിതച്ചെലവിലും ഉണ്ടാക്കുന്ന സ്വാധീനം വിലയിരുത്താൻ കൂടുതൽ സമയം ആവശ്യമായതിനാലാണിത്.

വിലക്കയറ്റം നിയന്ത്രിക്കാൻ ബാങ്ക് ഉപയോഗിക്കുന്ന പ്രധാന മാർഗമാണ് അടിസ്ഥാന പലിശനിരക്ക്. ഇപ്പോൾ പണപ്പെരുപ്പം 2% ലക്ഷ്യത്തെക്കാൾ ഉയർന്ന് 3.3% നിലവാരത്തിലാണുള്ളത്. എന്നിരുന്നാലും ഉടൻ തീരുമാനങ്ങൾ എടുക്കുന്നതിനേക്കാൾ സൂക്ഷ്മ സമീപനം സ്വീകരിക്കാനാണ് നിരക്കുകൾ നിശ്ചയിക്കുന്ന സമിതി തയ്യാറെടുക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. ഇറാൻ സംഘർഷത്തിന്റെ പ്രതിഫലനങ്ങൾ ഇപ്പോഴും ശക്തമാണെന്നും ഭാവിയിലെ അനിശ്ചിതത്വം തുടരുകയാണെന്നും ആണ് പ്രധാനമായും വിലയിരുത്തപ്പെടുന്നത് .

ഇറാനുമായി ബന്ധപ്പെട്ട യുദ്ധസാഹചര്യം ആരംഭിക്കുന്നതിന് മുമ്പ് ഈ വർഷം തന്നെ വിലക്കയറ്റവും പലിശനിരക്കുകളും കുറയുമെന്നാണ് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ യുദ്ധം സൃഷ്ടിച്ച അനിശ്ചിതത്വം വായ്പയെടുത്തവർക്കും നിക്ഷേപകർക്കും വലിയ സ്വാധീനം ചെലുത്തി. പുതിയ ഫിക്സഡ് മോർട്ട്ഗേജ് എടുക്കുന്ന വീടുടമകൾക്ക് ചെലവ് ഉയർന്നിരിക്കുകയാണ്. രണ്ട് വർഷ ഫിക്സഡ് വായ്പയുടെ ശരാശരി പലിശ 4.83%ൽ നിന്ന് 5.90% വരെ ഉയർന്ന ശേഷം ഇപ്പോൾ 5.81% ആയി കുറച്ചുകൂടി താഴ്ന്നിട്ടുണ്ട്. ചില വായ്പദാതാക്കൾ നിരക്കുകൾ കുറച്ചിട്ടുണ്ടെങ്കിലും അടുത്ത ആഴ്ചകളിൽ വീണ്ടും ഉയർച്ച ഉണ്ടാകാമെന്ന ആശങ്ക തുടരുന്നു. വായ്പക്കാർക്ക് ഫിക്സഡ് മോർട്ട്ഗേജ് പലിശ സാധാരണയായി രണ്ട് അല്ലെങ്കിൽ അഞ്ച് വർഷം വരെ മാറാതെ തുടരും. ഈ കാലയളവ് കഴിഞ്ഞാൽ പുതിയ കരാർ തിരഞ്ഞെടുക്കേണ്ടിവരും. സാമ്പത്തിക അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ തങ്ങൾക്ക് അനുയോജ്യമായ നിരക്ക് വേഗത്തിൽ ഉറപ്പാക്കുകയും പിന്നീട് കുറഞ്ഞ നിരക്കിലേക്ക് മാറാൻ ശ്രമിക്കണമെന്നും ആണ് വിദഗ്ധർ നിർദ്ദേശിക്കുന്നത് .

Copyright © . All rights reserved