Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഈ വാരാന്ത്യം യുകെയിൽ യാത്ര ചെയ്യുന്നവർക്ക് അത്ര സുഖകരമായിരിക്കില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. വ്യാഴം, ദുഃഖവെള്ളി, ശനി ദിവസങ്ങളിൽ ഒട്ടേറെ പേർ യാത്രയ്ക്കായി റോഡിൽ ഇറങ്ങുന്നത് മൂലം കടുത്ത ട്രാഫിക് ബ്ലോക്ക് ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്ന റിപ്പോർട്ടുകൾ ആണ് പുറത്തുവരുന്നത്. ഈ ദിവസങ്ങളിൽ ഏകദേശം 2.7 ദശലക്ഷം ആളുകൾ വാഹനങ്ങളിൽ റോഡ് മാർഗം യാത്ര ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


പെസഹാ വ്യാഴാഴ്ചയ്ക്കും ഈസ്റ്ററിനു പിറ്റേന്നുള്ള തിങ്കളാഴ്ചയ്ക്കും ഇടയിൽ 19 മില്യണിലധികം വിനോദയാത്രകൾ ആണ് ഇംഗ്ലണ്ടിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഈ വർഷം ചൂടുള്ള കാലാവസ്ഥയായതിനാൽ കൂടുതൽ പേർ വിനോദയാത്രകൾക്കായി വീട് വിട്ട് ഇറങ്ങുമെന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ട് തന്നെ ഈസ്റ്റർ വാരാന്ത്യത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 15 ശതമാനം ട്രാഫിക് കൂടുതലായിരിക്കും. വിവിധ വിമാനത്താവളത്തിലേയ്ക്ക് പോകുന്നവർ റോഡുകളിൽ ഉണ്ടാകാൻ സാധ്യതയുള്ള ട്രാഫിക് ബ്ലോക്കിനെ കുറിച്ച് മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ യാത്ര മുടങ്ങാനുള്ള സാധ്യതയുണ്ട്. വിവിധ വിമാനത്താവളങ്ങളിലേയ്ക്കുള്ള റോഡുകളിൽ ഒരു മണിക്കൂർ സമയത്തോളം ബ്ലോക്ക് ഉണ്ടാകാനുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത് .


ദുഃഖ വെള്ളിയാഴ്ച രാവിലെ 11നും ഉച്ചയ്ക്ക് 1 നും ഇടയിൽ കടുത്ത തിരക്കായിരിക്കുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. ഈ ദിവസങ്ങളിൽ കടുത്ത തോതിലുള്ള ട്രാഫിക് ബ്ലോക്ക് പ്രതീക്ഷിക്കണമെന്ന് ആർഎസിയുടെ വക്താവ് ആലീസ് സിംപ്‌സൺ പറഞ്ഞു. ബാങ്ക് അവധി കാലത്തിനു പുറമേ സ്കൂളുകളിൽ ക്ലാസ്സുകൾ ഇല്ലാത്തതും ആണ് ഇതിന് പ്രധാന കാരണമായി അവർ ചൂണ്ടി കാണിച്ചത്. അവധിക്കാലത്തിന് പുറമേ ആളുകൾ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കാൻ ഈ അവധി കാലം വിനിയോഗിക്കുന്നത് റോഡുകളിൽ ബ്ലോക്കുകൾക്ക് കാരണമാകുമെന്ന് ആലീസ് പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ മെലനോമ രോഗികൾക്ക് പുതിയ ക്യാൻസർ വാക്സിൻ വികസിപ്പിച്ച് എൻഎച്ച്എസ്. അഡ്വാന്സ്ഡ് സ്കിൻ കാൻസറായ മെലനോമ രോഗികൾക്കാണ് എൻഎച്ച്എസ് പരീക്ഷണത്തിലൂടെ പുതിയ ക്യാൻസർ വാക്സിൻ ലഭ്യമാകുക. iSCIB1+ (ImmunoBody) എന്ന് വിളിക്കപ്പെടുന്ന ഈ വാക്സിൻ, രോഗപ്രതിരോധ സംവിധാനത്തെ ക്യാൻസർ കോശങ്ങളെ തിരിച്ചറിയാനും ആക്രമിക്കാനും സഹായിക്കും. എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ ക്യാൻസർ വാക്സിൻ ലോഞ്ച് പാഡിന്റെ (സിവിഎൽപി) ഭാഗമായാണ് പരീക്ഷണം നടക്കുന്നത്. കുടൽ ക്യാൻസർ വാക്സിനിനായുള്ള പരീക്ഷണങ്ങളിൽ ചേരാൻ നിരവധി രോഗികളെ സിവിഎൽപി ഇതിനോടകം സഹായിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മെലാനോമയ്ക്കുള്ള പരീക്ഷണം ആരംഭിച്ചിരിക്കുന്നത്. 2030 ആകുമ്പോഴേക്കും ഇംഗ്ലണ്ടിലെ 10,000 രോഗികൾക്ക് വ്യക്തിഗത ക്യാൻസർ ചികിത്സകൾ നൽകുക എന്നതാണ് പരീക്ഷണത്തിൻെറ ലക്ഷ്യം.

ഇംഗ്ലണ്ടിലുടനീളമുള്ള ആശുപത്രികൾ ക്യാൻസർ വാക്സിൻ രോഗികൾക്ക് ലഭ്യമാക്കുന്നതിനായി ലൈഫ് സയൻസസ് കമ്പനിയായ സ്കാൻസെലിൻെറ പങ്കാളിത്തത്തോടെയാണ് എൻഎച്ച്എസ് പരീക്ഷണം നടത്തുന്നത്. ഇതിനോടകം തന്നെ ഏഴ് ആശുപത്രികൾ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവ അടുത്ത മാസം ആദ്യ രോഗികളെ റഫർ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുകെയിലെ അഞ്ചാമത്തെ ഏറ്റവും സാധാരണമായ ക്യാൻസറാണ് മെലനോമ. അതായത്, പുതിയതായി രേഖപ്പെടുത്തുന്ന എല്ലാ പുതിയ ക്യാൻസർ കേസുകളിലും ഏകദേശം 4% ഇതാണ്. ത്വക്ക് കാൻസറിന് വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്നും ക്യാൻസർ വാക്സിനുകൾക്ക് ക്യാൻസർ പരിചരണത്തിൽ വലിയ രീതിയിലുള്ള മാറ്റം വരുത്താൻ കഴിയുമെന്നും എൻഎച്ച്എസ് ദേശീയ ക്യാൻസർ ഡയറക്ടർ പ്രൊഫ. പീറ്റർ ജോൺസൺ പറഞ്ഞു. പുതിയ പരീക്ഷണം നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ ഉതകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രീക്ഷണങ്ങളിലേക്ക് കഴിയുന്നത്ര യോഗ്യരായ രോഗികളെ വേഗത്തിൽ എത്തിക്കുന്നതിന് എൻഎച്ച്എസ് വിവിധ വ്യവസായ പങ്കാളികളുമായി പ്രവർത്തിച്ച് വരികയാണ്.

പുതിയ ക്യാൻസർ വാക്സിൻ പോലുള്ള നൂതനാശയങ്ങൾ ജീവൻ രക്ഷിക്കുന്നവയാണെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു. ക്ലിനിക്കൽ പരീക്ഷണങ്ങൾ വേഗത്തിലാക്കാൻ താൻ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള നേട്ടങ്ങൾ യുകെയെ വൈദ്യശാസ്ത്ര ഗവേഷണത്തിന് ലോകത്തിലെ ഏറ്റവും മികച്ച രാജ്യമാക്കി മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രോഗി പരിചരണം മെച്ചപ്പെടുത്താനും, രാജ്യത്തുടനീളം വളർച്ച ത്വരിതപ്പെടുത്താനും പുതിയ പരീക്ഷണം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഈ വർഷം മൂന്ന് മാസം പിന്നിടുമ്പോൾ തന്നെ ഇംഗ്ലീഷ് ചാനൽ കടന്നെത്തുന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണം ഏറ്റവും കൂടിയ നിലയിൽ എത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. അനധികൃത കുടിയേറ്റം കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ലേബർ പാർട്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു. നിലവിൽ പുറത്തുവരുന്ന കണക്കുകൾ സർക്കാരിനെതിരെ കടുത്ത വിമർശനങ്ങൾക്ക് വഴിവെക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.


ശനിയാഴ്ച മാത്രം 11 ചെറു ബോട്ടുകളിലായി 656 പേരാണ് എത്തിയത്. ഇതോടെ 2025 ൽ അനധികൃതമായി യുകെയിൽ എത്തിയ കുടിയേറ്റക്കാരുടെ എണ്ണം 8064 ആയി. ഹോം ഓഫീസ് പുറത്തു വിട്ട കണക്കാണിത്. ഒരു പക്ഷേ അനധികൃതമായി കുടിയേറിയവരുടെ എണ്ണം ഇതിലും കൂടുതലാകുമെന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞവർഷം ഇതേസമയം അതായത് ഏപ്രിൽ പകുതിയോടെ ചാനൽ കടന്ന് എത്തുന്നവരുടെ എണ്ണം 7567 ആയിരുന്നു. ഈ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 2025 ൽ യുകെയിൽ എത്തിയ കുടിയേറ്റക്കാരുടെ എണ്ണം വളരെ കൂടുതലാണ്.


2023 ലെ ഇതേ കാലയളവിൽ 5946 പേരും 2022 ൽ ഇത് 6691 ആയിരുന്നു. അതായത് 2025 ലെ കണക്കുകൾ പ്രകാരം ഇതുവരെ ഈ കാലയളവിൽ അനധികൃത കുടിയേറ്റം നടത്തിയവരുടെ എണ്ണത്തിൽ വൻവർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്. അതു മാത്രമല്ല ശനിയാഴ്ച യുകെയിൽ അനധികൃതമായി 656 പേർ എത്തിയെന്നത് സമീപകാലത്ത് ഒരു ദിവസം രേഖപ്പെടുത്തിയ കുടിയേറ്റത്തിൽ ഏറ്റവും കൂടുതലാണ്. അപകടത്തിൽ പെട്ടതിനെ തുടർന്ന് ചില കുടിയേറ്റക്കാർ സഹായം തേടിയതിനാൽ ശനിയാഴ്ച വിവിധ ബോട്ടുകളിൽ നിന്ന് 50 പേരെ രക്ഷപ്പെടുത്തിയതായി ഫ്രഞ്ച് കോസ്റ്റ് യാർഡ് പ്രസ്താവനയിൽ പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ന്യൂ പോർട്ടിൽ നേഴ്സ് ആയി ജോലിചെയ്തു വരുകയായിരുന്ന ജൂലി ജോൺ നിര്യാതയായി. 48 വയസു മാത്രം പ്രായമുള്ള ജൂലി കുറെ നാളായി ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. കോട്ടയം കൊണ്ടൂര്‍ വടക്കേല്‍ വീട്ടിൽ കുടുംബാംഗമാണ്.

സന്തോഷ് കുമാർ ആണ് ജൂലിയുടെ ഭർത്താവ്. യുകെയിൽ ഫൈനൽ ഇയർ എൻജിനീയറിംഗ് വിദ്യാർത്ഥിയായ ആർവിൻ എം സന്തോഷും എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ജെസ്വിൻ എം സന്തോഷുമാണ് മക്കൾ. ഏതാനും ആഴ്ചകൾക്ക് മുമ്പ് മാത്രമാണ് ജൂലി ന്യൂ പോർട്ടിൽ നിന്ന് സ്വദേശമായ കോട്ടയം കൊണ്ടൂറിൽ മാതാപിതാക്കൾക്ക് അടുത്ത് എത്തിയത്. ജൂലി ഒരു വർഷമായി രോഗത്തിന് ചികിത്സയിലായിരുന്നു.വടക്കേല്‍ എന്‍ കെ ജോണിന്റെയും ഗ്രേസി ജോണിന്റെയും മകളാണ്. ജോസി ജോണ്‍, ജൂബി ബിനോയ്, ജോമോന്‍ ജോണ്‍ എന്നിവരാണ് സഹോദരങ്ങള്‍.

ഏതാനും നാളുകൾ മാത്രമേ യുകെയിൽ ഉണ്ടായിരുന്നുള്ളൂവെങ്കിലും ന്യൂപോർട്ടിലെ പ്രാദേശിക മലയാളി സമൂഹത്തിൻറെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു. അതുകൊണ്ട് തന്നെ ജൂലിയുടെ അകാലത്തിൽ ഉള്ള വിടവാങ്ങൽ കടുത്ത വേദനയാണ് ന്യൂ പോർട്ടിലെ മലയാളികൾക്ക് സമ്മാനിച്ചിരിക്കുന്നത്. സംസ്കാരം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

ജൂലി ജോണിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിൽ ചാരിറ്റി ടൂറിനിടെ വിന്റേജ് റൂട്ട്മാസ്റ്റർ ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് പിടിക്കപ്പെട്ടതിനെ തുടർന്ന് റെയിൽ മന്ത്രി ലോർഡ് പീറ്റർ ഹെൻഡി പരസ്യ ക്ഷമാപണം നടത്തി. മന്ത്രി വാഹനമോടിക്കുന്ന സമയം ടെക്സ്റ്റ് ചെയ്തത് ഒരു യാത്രക്കാരൻ മാർച്ച് 31 ന് മെട്രോപൊളിറ്റൻ പോലീസിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു. പുറത്ത് വന്ന വിവരങ്ങൾ അനുസരിച്ച് റെയിൽവേ ഫാമിലി ചാരിറ്റിയെ പിന്തുണച്ച പരിപാടിക്കിടെ ലോർഡ് പീറ്റർ ഹെൻഡി ഒരു സുഹൃത്തിന് പ്രോസ്റ്റേറ്റ് ക്യാൻസർ പരിശോധനയെ കുറിച്ച് സന്ദേശം അയയ്ക്കുകയായിരുന്നു. വാർത്ത പുറത്ത് വന്നതിന് പിന്നാലെ മന്ത്രി പോലീസിൽ റിപ്പോർട്ട് ചെയ്യുകയും തന്റെ വക്താവ് വഴി പൂർണ്ണ ക്ഷമാപണം നടത്തുകയും ചെയ്തു.

മതിയായ തെളിവുകളുടെ അഭാവം മൂലം മെട്രോപൊളിറ്റൻ പോലീസ് ആദ്യം ലോർഡ് ഹെൻഡിക്കെതിരായ കേസ് അവസാനിപ്പിച്ചിരുന്നു. എന്നാൽ, വാഹനമോടിക്കുമ്പോൾ താൻ ഫോൺ ഉപയോഗിച്ചുവെന്ന് ഹെൻഡി സമ്മതിച്ചതിനെത്തുടർന്ന് കേസ് വീണ്ടും തുറക്കുകയായിരുന്നു. നിലവിലെ നിയമം അനുസരിച്ച് ലോർഡ് പീറ്ററിന് ഡ്രൈവിംഗ് ലൈസൻസിൽ ആറ് പെനാൽറ്റി പോയിന്റുകളും പിഴയും ലഭിക്കാനാണ് സാധ്യത.

അതേസമയം റെയിൽവേ ഫാമിലി ഫണ്ട്‌റൈസറിന്റെ സംഘാടകർ തങ്ങൾക്ക് ഔദ്യോഗികമായി പരാതിയൊന്നും ലഭിച്ചില്ലെന്ന് പറഞ്ഞു. ഏപ്രിൽ 2 ന് യാത്രക്കാരിൽ ഒരാളിൽ നിന്ന് പോലീസ് റിപ്പോർട്ടിനെക്കുറിച്ച് അറിയിച്ചുകൊണ്ടുള്ള ഒരു സന്ദേശം മാത്രമാണ് തങ്ങൾക്ക് ലഭിച്ചതെന്നും അവർ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അടിയന്തിരമായി ചേർന്ന പാർലമെൻറ് യോഗത്തിൽ നിയമം പാസാക്കി ബ്രിട്ടീഷ് സ്റ്റീൽ കമ്പനിയുടെ നിയന്ത്രണം സർക്കാർ ഏറ്റെടുക്കാനുള്ള നടപടികൾക്ക് തുടക്കമായി. 2,700 പേർ ജോലി ചെയ്യുന്ന സ്കന്തോർപ്പ് പ്ലാന്റ് ദേശസാൽക്കരിക്കുക എന്നതാണ് സർക്കാരിന്റെ അടുത്ത നടപടിയെന്ന് ബിസിനസ് സെക്രട്ടറി ജോനാഥൻ റെയ്നോൾഡ്സ് എംപിമാരോട് പറഞ്ഞു. 2020 മുതൽ ചൈനീസ് കമ്പനിയായ ജിൻഗേയുടെ ഉടമസ്ഥതയിലാണ് സ്ഥാപനം. പ്രവർത്തനങ്ങൾ നിലനിർത്തുന്നതിനായി ബ്രിട്ടീഷ് സ്റ്റീലിൽ 1.2 ബില്യൺ പൗണ്ടിൽ കൂടുതൽ നിക്ഷേപിച്ചിട്ടുണ്ടെന്നും പ്രതിദിനം 700,000 പൗണ്ടിൻ്റെ സാമ്പത്തിക നഷ്ടം നേരിടേണ്ടി വന്നിട്ടുണ്ടെന്നും ആണ് കമ്പനി പറയുന്നത് .


കുറെ നാളുകളായി സാമ്പത്തിക പ്രശ്നങ്ങളിൽ നട്ടംതിരിയുന്ന ബ്രിട്ടീഷ് സ്റ്റീൽ കമ്പനി കൂടുതൽ പ്രതിസന്ധികളിൽ അകപ്പെട്ടതായുള്ള റിപ്പോർട്ടുകൾ ആണ് ഓരോ ദിവസവും പുറത്തു വന്നു കൊണ്ടിരിക്കുന്നത് . യു എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് അമേരിക്കയിലേയ്ക്ക് ഇറക്കുമതി ചെയ്യുന്ന സ്റ്റീലിന് 25 ശതമാനം നികുതി ഏർപ്പെടുത്തിയത് പ്രതിസന്ധിയുടെ ആഴം കൂട്ടി. ഇതിനിടെ ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ സ്‌കൻതോർപ്പിൽ പ്രവർത്തിക്കുന്ന കമ്പനിക്ക് വേണ്ട അസംസ്കൃത സാധനങ്ങൾ തീർന്നു പോകുമെന്ന വാർത്തകൾ പുറത്തുവന്നു.


ബ്രിട്ടീഷ് സ്റ്റീൽ കമ്പനി നേരിട്ട അടിയന്തിര പ്രതിസന്ധി പരിഹരിക്കുന്നതിന് ഈസ്റ്റർ അവധി ദിവസങ്ങൾ ആയിട്ടും മന്ത്രിമാരെയും എംപിമാരെയും അടിയന്തിരമായി വിളിച്ചു വരുത്തുകയായിരുന്നു. കടുത്ത പ്രതിസന്ധി പരിഹരിക്കാൻ ബ്രിട്ടീഷ് സ്റ്റീൽ ദേശസാത്കരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ചാൻസലർ റേച്ചൽ റീവ്സ് നേരെത്തെ പറഞ്ഞിരുന്നു. ബ്രിട്ടനിലെ സ്റ്റീൽ ഉത്പാദനത്തിന്റെ ഭാവിയെ കുറിച്ച് വിശദീകരിക്കാൻ ചാൻസിലർ വാരാന്ത്യത്തിൽ ട്രേഡ് യൂണിയൻ നേതാക്കളുമായി സംസാരിച്ചിരുന്നു. ആയിരക്കണക്കിന് ജീവനക്കാരുടെ തൊഴിൽ സംരക്ഷണത്തിനായി അടിയന്തിരമായി ഇടപെട്ടതെന്നാണ് നടപടി വിശദീകരിച്ചു കൊണ്ട് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞത് . കമ്പനി ഏറ്റെടുക്കാനുള്ള നിയമനിർമ്മാണത്തെ പ്രതിപക്ഷ പാർട്ടികൾ എതിർത്തില്ല. എന്നിരുന്നാലും ഈ നടപടി കുറെ കൂടി നേരത്തെ ആവണമായിരുന്നു എന്ന് കൺസർവേറ്റീവ് പാർട്ടി പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

നോട്ടിംഗ് ഹാമിലെ വർക്ക് സോപ്പിൽ ഒരു വീട് സ്ഫോടനത്തിൽ തകർന്നതിനെ തുടർന്ന് നിരവധി ആളുകളെ സംഭവസ്ഥലത്തു നിന്ന് ഒഴിപ്പിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. വർക്ക്‌സോപ്പിലെ ജോൺ സ്ട്രീറ്റിലെ ഒരു വീട്ടിലാണ് സ്ഫോടനം നടന്നത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെ നടന്ന സംഭവത്തെ തുടർന്ന് സ്ഥലത്തേയ്ക്ക് അടിയന്തിര സേവനങ്ങളെ വിളിച്ചു വരുത്തിയിരുന്നു.


സംഭവത്തെ തുടർന്ന് തെരുവിലെ നിരവധി കെട്ടിടങ്ങളിൽ നിന്ന് അടിയന്തിരമായി ആളുകളെ ഒഴിപ്പിച്ചിരുന്നു. ഫയർ സർവീസ് ജീവനക്കാരും പോലീസ് ഉദ്യോഗസ്ഥരും ആംബുലൻസുകളും സ്ഥലത്തുണ്ട്. ആർക്കും പരിക്കുകൾ സ്ഥിരീകരിച്ചിട്ടില്ല എന്നാണ് പോലീസ് അറിയിച്ചത്. രാത്രി മുഴുവൻ അടിയന്തിര സേവനങ്ങൾ സംഭവസ്ഥലത്ത് തുടരുകയായിരുന്നു. സ്ഫോടനത്തിന് കാരണമായ സംഭവത്തെ കുറിച്ച് വിപുലമായ അന്വേഷണം നടത്തിവരികയാണെന്ന് ചീഫ് ഇൻസ്പെക്ടർ നീൽ ഹംഫ്രിസ് പറഞ്ഞു. ഇവിടെ നിന്ന് ഒഴിപ്പിച്ച താമസക്കാർക്കായി ക്രൗൺ പ്ലേസ് കമ്മ്യൂണിറ്റി സെന്റർ തുറന്നു കൊടുത്തിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

16 വയസ്സിന് താഴെയുള്ള കുട്ടികളെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ നിന്ന് നിരോധിക്കണമെന്ന് യുകെയിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സർക്കാരിനോട് ആവശ്യപ്പെട്ടു. സമൂഹമാധ്യമങ്ങളുടെ ഉപയോഗം കുട്ടികളുടെ ഇടയിൽ കടുത്ത ദുരുപയോഗത്തിനും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതിനും വളം വെച്ചു കൊടുക്കുന്നതായുള്ള ആരോപണങ്ങൾ ശക്തമാണ്. പൊതു സുരക്ഷയ്ക്കും യുവാക്കളുടെ മാനസികാരോഗ്യത്തിനും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കൂടുതൽ നിയന്ത്രണം ആവശ്യമാണെന്ന് രാജ്യത്തെ ഏറ്റവും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരാണ് ഗവൺമെന്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കുട്ടികളെ കടുത്ത ചൂഷണത്തിനും ദുരുപയോഗത്തിനും വിധേയരാക്കുന്നതിന് കാരണമാകുന്നതായി അവോൺ ആൻഡ് സോമർസെറ്റിലെ ചീഫ് കോൺസ്റ്റബിൾ സാറാ ക്രൂ പറഞ്ഞു. കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളെ കുറിച്ചുള്ള അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഉന്നത പോലീസ് ഓഫീസർ ആണ് സാറാ ക്രൂ . സോഷ്യൽ മീഡിയയുടെ വ്യാപക ഉപയോഗം മൂലം വർദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങൾ തടയാൻ നിലവിലെ പല നിയമങ്ങളും ഉപയുക്തമല്ലെന്ന വാദം വ്യാപകമായുണ്ട്. നിലവിൽ ചെറുപ്രായത്തിൽ ഫെയ്സ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതിന് കുട്ടികൾക്ക് നിയന്ത്രണമുണ്ട്. എന്നിരുന്നാലും മുതിർന്നവരുടെ ഫോണുകളിലൂടെയും മറ്റും പ്രായപരിധിയില്ലാതെ കുട്ടികൾ സോഷ്യൽ മീഡിയ വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ കുട്ടികൾ സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നതിന് തടയിടാൻ സമൂഹമാധ്യമ കമ്പനികൾക്ക് കഴിയുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.


ഗ്ലൗസെസ്റ്റർഷെയറിലെ ആക്ടിംഗ് ചീഫ് കോൺസ്റ്റബിളും സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾക്കെതിരായി പോലീസിൽ നേതൃത്വം നൽകുകയും ചെയ്യുന്ന മാഗി ബ്ലിത്തും സമാനമായ അഭിപ്രായമാണ് പങ്ക് വെച്ചത്. ഓൺലൈനിൽ കൂടി ആക്രമ സംഭവങ്ങളെ കുറിച്ചും വിവാദ മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ചുള്ള വിവരങ്ങളും മറ്റും കുട്ടികളിലേയ്ക്ക് എത്തുന്നത് അപകടകരമായ സ്ഥിതി വിശേഷത്തിലേയ്ക്ക് കാര്യങ്ങൾ പോകുന്നതിന് ഇടയാക്കുന്നതായി അവർ പറഞ്ഞു. 16 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിക്കാനുള്ള തീരുമാനം ഓസ്ട്രേലിയ നടപ്പിലാക്കിയിരുന്നു. പൂർണമായുള്ള നിരോധനം എത്രമാത്രം പ്രാവർത്തികമാക്കാൻ പറ്റും എന്നതിനെ കുറിച്ച് പല തലങ്ങളിലും അഭിപ്രായ ഭിന്നതയുണ്ട്. നിരോധനത്തിനൊപ്പം തന്നെ സോഷ്യൽ മീഡിയയുടെ അപകടത്തെ കുറിച്ച് മെച്ചപ്പെട്ട വിദ്യാഭ്യാസം കുട്ടികൾക്ക് കൊടുക്കണമെന്ന അഭിപ്രായവും ശക്തമാണ്. കഴിഞ്ഞ വർഷം തീവ്രവാദ കുറ്റകൃത്യങ്ങൾക്ക് അറസ്റ്റിലായവരിൽ 20% പേർ കുട്ടികളാണെന്ന് തീവ്രവാദ വിരുദ്ധ പൊലീസ് മേധാവി മാറ്റ് ജൂക്സ് ചൂണ്ടിക്കാട്ടി. സമൂഹമാധ്യമങ്ങളിലൂടെ തീവ്രവാദപരമായ ആശയങ്ങൾ പ്രചരിപ്പിക്കരുതെന്ന് മാറ്റ് ജാക്സ് ചൂണ്ടി കാണിച്ചു. എന്നാൽ 16 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നിരോധിക്കുമോ എന്നതിനെ കുറിച്ച് നിലവിൽ ഒന്നും പറയാൻ സാധിക്കില്ലെന്നാണ് ഈ വിഷയത്തിൽ ഹോം സെക്രട്ടറി യെവെറ്റ് കൂപ്പർ പ്രതികരിച്ചത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഫെബ്രുവരി മാസത്തിൽ യുകെ സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ചതിലും കൂടുതൽ വളർന്നതായുള്ള ആശ്വാസ വാർത്ത പുറത്തുവന്നു. യുഎസിലേയ്ക്കുള്ള കയറ്റുമതി 500 മില്യൺ പൗണ്ട് ആയി ആണ് വർദ്ധിച്ചത്. സമ്പദ് വ്യവസ്ഥയ്ക്ക് 0.5 % വളർച്ച ഉണ്ടായതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ( ONS ) ൻ്റെ കണക്കുകൾ വ്യക്തമാക്കുന്നു .


യുഎസിലേയ്ക്ക് ഇറക്കുമതി ചെയ്യുന്ന ചരക്കുകൾക്ക് മേൽ ചുമത്തിയ താരിഫുകളുടെ ആഘാതത്തിൽ യുകെ സമ്പദ്‌വ്യവസ്ഥ സ്വയം പ്രതിരോധിക്കുന്ന സാഹചര്യത്തിലാണ് പ്രതീക്ഷിച്ചതിലും മികച്ച കണക്കുകൾ വരുന്നത്.യുകെയിൽ നിന്ന് യുഎസിലേയ്ക്ക് ഉള്ള ചരക്ക് കയറ്റുമതി തുടർച്ചയായ മൂന്നാം മാസവും വർധിച്ചതായാണ് കണക്കുകൾ കാണിക്കുന്നത് . 2022 നവംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലായിരുന്നു ഫെബ്രുവരി മാസത്തിൽ നടന്ന കയറ്റുമതി.

എന്നാൽ യുഎസിലേയ്ക്കുള്ള കയറ്റുമതി വർദ്ധിച്ചതിന് പിന്നിൽ യുഎസ് ഏർപ്പെടുത്തിയ താരിഫുകൾക്ക് വ്യക്തമായ സ്വാധീനമുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഏപ്രിൽ മാസം രണ്ടാം തീയതി മുതലാണ് താരിഫുകൾ കുതിച്ചുയർന്നത്. ഇതിനെ നേരിടാൻ വൻതോതിൽ ഏപ്രിൽ മാസത്തിന് മുൻപ് യുഎസിലേയ്ക്ക് സാധനങ്ങൾ ഇറക്കുമതി ചെയ്തതായാണ് റിപ്പോർട്ടുകൾ കാണിക്കുന്നത്. താരിഫ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി യുകെ സ്ഥാപനങ്ങൾ യുഎസിലേക്കുള്ള ചരക്ക് കയറ്റുമതി വർദ്ധിപ്പിച്ചതിൻ്റെ വ്യക്തമായ സൂചനകളുണ്ട് എന്ന് ബ്രിട്ടീഷ് ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സിൻ്റെ (ബിസിസി) ട്രേഡ് പോളിസി മേധാവി വില്യം ബെയിൻ പറഞ്ഞു. മാർച്ച് മാസത്തിലും സമ്പദ് വ്യവസ്ഥയിൽ കുതിച്ചു കയറ്റം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സർക്കാർ നിർദ്ദേശിച്ച 2.8% ശമ്പള വർദ്ധനവിൽ അതൃപ്‌തി പ്രകടിപ്പിച്ച് ഇംഗ്ലണ്ടിലെ അധ്യാപകർ രംഗത്ത് വന്നു. ഇംഗ്ലണ്ടിലെ ഏറ്റവും വലിയ അധ്യാപക സംഘടനയായ നാഷണൽ എഡ്യൂക്കേഷൻ യൂണിയൻ (NEU) നടത്തിയ അനൗപചാരിക വോട്ടെടുപ്പിൽ, വോട്ട് ചെയ്ത അംഗങ്ങളിൽ 93.7% പേരും പുതിയ മാറ്റത്തിൽ അതൃപ്‌തി പ്രകടിപ്പിക്കുകയായിരുന്നു. ഇതിന് പുറമെ, 83.4% പേർ പണിമുടക്കാൻ തയ്യാറാണെന്ന് പറയുകയും ചെയ്‌തു. പുതിയ വർധനവിൽ അധ്യാപകരുടെ അഭിപ്രായം മനസ്സിലാക്കുന്നതിനായിരുന്നു വോട്ടെടുപ്പ് നടത്തിയത്.

അധ്യാപകർ പണിമുടക്കാൻ ഒരുങ്ങുന്നത് ഒരിക്കലും അംഗീകരിക്കാൻ ആവില്ലെന്ന് വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സൺ പറഞ്ഞു. അതേസമയം വോട്ടെടുപ്പ് എടുത്തത് അധ്യാപകർ ഉടനടി പണിമുടക്കാൻ പോകുന്നു എന്നല്ല അർത്ഥമാക്കുന്നതെന്ന് കൗൺസിൽ വ്യക്തമാക്കി. ഒരു പണിമുടക്ക് നടക്കണമെങ്കിൽ, ആദ്യം ഒരു ഔപചാരിക ബാലറ്റ് ഉണ്ടായിരിക്കണം. ഇതിൽ അധ്യാപകർ ഔദ്യോഗികമായി വ്യാവസായിക നടപടിക്ക് വോട്ട് ചെയ്യണം. ഈ വോട്ടെടുപ്പിൽ മതിയായ അധ്യാപകർ പങ്കെടുക്കുകയും വേണം.

 

അടുത്ത ആഴ്ച ഹാരോഗേറ്റിൽ നടക്കുന്ന വാർഷിക സമ്മേളനത്തിൽ അടുത്തതായി എന്തുചെയ്യണമെന്ന് നാഷണൽ എഡ്യൂക്കേഷൻ യൂണിയൻ (NEU) ചർച്ച ചെയ്യും. നിലവിലെ തീരുമാനവുമായി മുന്നോട്ട് പോകുകയാണെങ്കിൽ വേനൽക്കാലത്ത് ഒരു ഔപചാരിക ബാലറ്റ് നടക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ വർഷം അവസാനം, അധ്യാപകർ ഉൾപ്പെടെയുള്ള ദശലക്ഷക്കണക്കിന് പൊതുമേഖലാ തൊഴിലാളികൾക്ക് 2.8% ശമ്പള വർദ്ധനവ് സർക്കാർ നിർദ്ദേശിക്കുകയായിരുന്നു. ഈ ശമ്പള വർദ്ധനവിന് സർക്കാർ ധനസഹായം നൽകണമെന്ന് നാഷണൽ എഡ്യൂക്കേഷൻ യൂണിയൻ (NEU) ആവശ്യപ്പെടുന്നു.

RECENT POSTS
Copyright © . All rights reserved