Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ വെസ്റ്റ് സസ്സെക്സിൽ പ്രവർത്തിച്ചിരുന്ന രണ്ട് മുൻ എൻഎച്ച്എസ് മാനസികാരോഗ്യ യൂണിറ്റുകളുമായി ബന്ധപ്പെട്ട് കുട്ടികൾ നേരിട്ട പരാതികളിൽ അന്വേഷണം തുടരുന്നതായി പോലീസ് അറിയിച്ചു. ഇതുവരെ 12 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും, ഇനിയും കൂടുതൽ ഇരകൾ മുന്നോട്ട് വരാൻ സാധ്യതയുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി. സംഭവങ്ങൾ ഏറെ വേദനാജനകമാണെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.

ഹേവർഡ്സ് ഹീത്തിലെ ലാർച്ച്വുഡ്, കോൾവുഡ് എന്നീ യൂണിറ്റുകളിൽ ചികിത്സയിലായിരുന്ന സമയത്ത് ജീവനക്കാരിൽ ഒരാൾ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ഗുരുതര ആരോപണമാണ് സംഭവം പുറത്തുവരാൻ കാരണമായത്. അന്ന് ഒൻപത് വയസ്സുകാരനായിരുന്ന കുട്ടിയെ പലതവണ പീഡിപ്പിച്ചുവെന്നതായിരുന്നുപരാതി. സംഭവം 1970-കളുടെ അവസാനം നടന്നതാണെന്നും, അമ്മയ്ക്കായി പൂക്കൾ എടുക്കാനെന്ന പേരിൽ പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷമാണ് ആദ്യ പീഡനം നടന്നതെന്നും അദ്ദേഹം പറഞ്ഞു.

തന്റെ യഥാർത്ഥ പേര് വെളിപ്പെടുത്താത്ത ഇര തന്നെ പീഡിപ്പിക്കപ്പെട്ടതിന്റെ ഓർമ്മകൾ ഇന്നും മായാത്തതാണെന്ന് പറഞ്ഞു. ഇത്തരം സംഭവങ്ങൾ അനുഭവിച്ച മറ്റ് ഇരകൾ ഭയപ്പെടാതെ മുന്നോട്ട് വരണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

2026-ൽ യുകെയിലെ വീടുകളുടെ വില 2 മുതൽ 4 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ടെന്ന നാഷൻവൈഡ് ബാങ്കിൻ്റെ പ്രവചനം പുറത്തുവന്നു. പലിശ നിരക്കുകളിൽ കുറവ് വരുമെന്ന പ്രതീക്ഷയും ശമ്പളവർധനയും വീടുവിപണിക്ക് ഊർജം പകരും. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഈ ആഴ്ച പലിശ 3.75 ശതമാനമായി കുറയ്ക്കുമെന്നാണ് വിപണിയിലെ കണക്കു കൂട്ടൽ.

നവംബറിൽ യുകെയിലെ ശരാശരി വീടുവില 2.73 ലക്ഷം പൗണ്ടായിരുന്നു. 4 ശതമാനം വർധന വന്നാൽ ഇത് 2.84 ലക്ഷം പൗണ്ടിലേക്ക് എത്തും. റൈറ്റ്‌മൂവ്, ഹാലിഫാക്സ് തുടങ്ങിയ സ്ഥാപനങ്ങളും അടുത്ത വർഷം ചെറിയ വിലവർധന തന്നെയാണ് പ്രവചിക്കുന്നത്. കുറഞ്ഞ മോർട്ട്ഗേജ് നിരക്കുകൾ വീടുമാറ്റം ആലോചിക്കുന്നവർക്കും പുതിയതായി വാങ്ങുന്നവർക്കും ആശ്വാസമാകും.

ഇതിനിടെ ആദ്യമായി വീട് വാങ്ങുന്നവർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും കൂടുതൽ അവസരം ഒരുക്കാൻ ഫിനാൻഷ്യൽ കണ്ടക്ട് അതോറിറ്റി (FCA) പുതിയ നടപടികൾ പ്രഖ്യാപിച്ചു. വായ്പാ നിയമങ്ങൾ ലളിതമാക്കാനും, വരുമാന വ്യത്യാസങ്ങൾ പരിഗണിച്ചുള്ള മോർട്ട്ഗേജ് പദ്ധതികൾ അനുവദിക്കാനുമാണ് നീക്കം. ഇതോടെ 2026-ൽ വീടെന്ന സ്വപ്നം കൂടുതൽ ആളുകൾക്ക് കൈവരിക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടന്റെ നെറ്റ് സീറോ ലക്ഷ്യത്തിലേക്കുള്ള യാത്ര രാജ്യത്തിന് അടുത്ത വർഷങ്ങളിൽ വലിയ ബാധ്യത വരുത്തിവെക്കുമെന്ന് ദേശീയ എനർജി അതോറിറ്റി (Neso) യുടെ ഏറ്റവും പുതിയ റിപ്പോർട്ടിൽ വ്യക്തമാക്കി. കാർബൺ ഉൽപ്പാദനം 2050 ഓടെ പൂജ്യത്തിൽ എത്തിക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയിൽ 2029 ഓടെ വാർഷിക ചെലവ് £460 ബില്യൺ വരെ ഉയരുമെന്ന് റിപ്പോർട്ട് പറയുന്നു. എന്നാൽ ഇതിലൂടെ 2050 ഓടെ ഊർജചെലവ് സ്ഥിരമായി കുറയുകയും പരിസ്ഥിതി ദോഷങ്ങൾ ഒഴിവാകുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.

നെറ്റ് സീറോ പദ്ധതികൾ ഉപേക്ഷിച്ചാൽ കുടുംബങ്ങൾക്ക് വർഷത്തിൽ £500 വരെ ലാഭം ഉണ്ടാകുമെന്ന തലക്കെട്ടുകൾ ശ്രദ്ധ പിടിച്ചുപറ്റിയെങ്കിലും ഇത് യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നില്ലെന്ന് വിദഗ്ധർ പറയുന്നു. കാർബൺ നികുതികൾ, ഭാവിയിലെ ജൈവഇന്ധന വില, പുതുക്കിയ ഊർജസാങ്കേതിക വിദ്യകളുടെ ചെലവ് എന്നിവ കണക്കാക്കാതെ ഇത്തരത്തിലുള്ള ലാഭം കാണിക്കുന്നത് തെറ്റിദ്ധാരണയാണെന്ന് അവർ വ്യക്തമാക്കുന്നു. കൂടാതെ, ഇലക്ട്രിക് വാഹനങ്ങൾ, ഹീറ്റ് പമ്പുകൾ, പുതിയ പവർ നെറ്റ്‌വർക്കുകൾ തുടങ്ങിയവയിലെ നിക്ഷേപങ്ങൾ നേരിട്ട് വൈദ്യുതി ബില്ലിൽ പ്രതിഫലിക്കണമെന്നില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

പുതിയ ആണവ നിലയം ‘സൈസ്വെൽ സി’യുടെ നിക്ഷേപചെലവ് അടുത്ത ദശകത്തിൽ £38 ബില്യൺ ആയേക്കുമെങ്കിലും ഈ ചെലവ് ജനങ്ങൾക്ക് ബാധ്യത ആകില്ലെന്ന് സർക്കാർ വിശദീകരിച്ചു. കാലാവസ്ഥാ വിദഗ്ധരും പരിസ്ഥിതി സംഘടനകളും നെറ്റ് സീറോ ലക്ഷ്യം വൈകിപ്പിക്കുന്നത് ദീർഘകാലത്ത് കൂടുതൽ സാമ്പത്തിക നഷ്ടവും പ്രകൃതിനാശവും ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ് നൽകി. അതിനാൽ, വേഗത്തിൽ ക്ലീൻ എനർജി സ്വീകരിക്കുന്നത് മാത്രമാണ് നല്ലതെന്ന് അവർ വ്യക്തമാക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ആദ്യമായി വീട് വാങ്ങുന്നവർക്കു നൽകുന്ന വായ്പ തുക ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. സെപ്റ്റംബർ വരെയുള്ള കാലയളവിൽ വർഷത്തിൽ ഒരു ഫസ്റ്റ് ടൈം ബയർ ശരാശരി £2,10,800 രൂപയുടെ മോർട്ട്ഗേജാണ് എടുത്തത്. ശമ്പളവർധനയും ബാങ്കുകളുടെ വായ്പാ നിബന്ധനകളിൽ വന്ന ഇളവുകളും മൂലം മുമ്പ് സ്വപ്നം കാണാൻ സാധിക്കാതിരുന്ന വീടുകൾ പോലും ഇപ്പോൾ പലർക്കും സ്വന്തമാക്കാൻ സാധിക്കുന്ന സ്ഥിതിയാണ്. .യുകെ ആസ്ഥാനമായുള്ള പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ സാവിൽസ് നടത്തിയ പഠനമാണ് ഈ കണക്കുകൾ പുറത്തുവിട്ടത്.

യുകെ ഹൗസിംഗ് മാർക്കറ്റിലെ മൊത്തം ചെലവിന്റെ 20 ശതമാനവും ഇപ്പോൾ ആദ്യമായി വീട് വാങ്ങുന്നവരുടേതാണ്. 2007ന് ശേഷം ഇത്രയും ഉയർന്ന പങ്ക് ഇതാദ്യമായാണ്. ലണ്ടനിൽ ഈ പ്രവണത കൂടുതൽ ശക്തമാണ് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഈ വർഷം തലസ്ഥാന നഗരിയിൽ നടന്ന വീടുവാങ്ങലുകളിൽ പകുതിയിലധികവും ഫസ്റ്റ് ടൈം ബയറുകളുടേതാണെന്ന് ഹാംപ്ടൺസ് പുറത്തിറക്കിയ റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 30 ശതമാനം കൂടുതൽ വായ്പയാണ് ബാങ്കുകൾ ഈ വിഭാഗത്തിന് അനുവദിച്ചത്.

ബാങ്കുകളുടെ നിയമങ്ങളിൽ വന്ന ഇളവും പലിശനിരക്ക് കുറയുന്നതിനും വീട് വാങ്ങുന്നവർക്ക് വലിയ സഹായമായി ഭവിച്ചു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രണ്ട് വർഷത്തെ ശരാശരി മോർട്ട്ഗേജ് പലിശ 4.91 ശതമാനമായും അഞ്ച് വർഷത്തേത് 4.86 ശതമാനമായും കുറഞ്ഞു. വീടുകളുടെ വില പല മേഖലകളിലും ഇടിഞ്ഞതും വിപണിയെ അനുകൂലമാക്കി. ക്രിസ്മസിന് ശേഷം വിപണി വീണ്ടും സജീവമാകുമെന്നും ‘ബോക്സിങ് ഡേ ബൗൺസ്’ ഉണ്ടാകുമെന്നുമാണ് റൈറ്റ് മൂവ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ വിലയിരുത്തൽ. വീട് വാങ്ങാൻ ആഗ്രഹിക്കുന്ന യുകെ മലയാളികൾക്ക് ഈ മാറ്റങ്ങൾ അനുകൂലമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കൂടുതൽ വായ്പ ലഭിക്കുന്നതോടെ നല്ല വീടുകൾ തിരഞ്ഞെടുക്കാൻ കഴിയും. പലിശനിരക്ക് കുറവായതിനാൽ മാസതവണ അടയ്ക്കുന്ന തുകയുടെ ഭാരം കുറയുന്നത് മലയാളികൾക്ക് ഉപകാരപ്രദമാകുമെന്നാണ് കരുതപ്പെടുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

നാല് ആഴ്ചകളായി നിശ്ശബ്ദമായിരുന്ന ഇംഗ്ലീഷ് ചാനലിൽ കൂടി ചെറു ബോട്ടുകളിൽ കുടിയേറ്റക്കാർ എത്തിയത് വൻ പ്രാധാന്യത്തോടെയാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ശനിയാഴ്ച 11 ചെറുബോട്ടുകളിലായി 700ലധികം കുടിയേറ്റക്കാർ ഇംഗ്ലണ്ടിലെ ഡോവർ തീരത്തെത്തി. ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 737 പേരാണ് ഒരുദിവസം എത്തിയത്. കുടിയേറ്റമില്ലാത്ത ഒരു നീണ്ട ഇടവേളയ്ക്കാണ് ഇതോടെ വിരാമമായത്.

ഡോവറിൽ എത്തിയ കുടിയേറ്റക്കാരെ ബോർഡർ ഫോഴ്‌സ് പിടികൂടി സുരക്ഷിതമായി കരയിലെത്തിച്ചു. നവംബർ 14 ന് ശേഷമുള്ള ആദ്യ കുടിയേറ്റമാണിത്. 2018 ന് ശേഷം ഇത്രയും കാലം ചെറുകപ്പൽ കുടിയേറ്റമില്ലാതെ കഴിഞ്ഞത് ഇതാദ്യമായാണ്. കാലാവസ്ഥാ അനുകൂലമല്ലാതിരുന്നതാണ് കഴിഞ്ഞ ആഴ്ചകളിലെ ഇടവേളയ്ക്ക് പ്രധാന കാരണമായി വിലയിരുത്തുന്നത്.

ഇതോടെ ഈ വർഷം ഇതുവരെ ചാനൽ കടന്നെത്തിയവരുടെ എണ്ണം 40,029 ആയി. കഴിഞ്ഞ വർഷം എത്തിയ 36,816 എന്ന കണക്കിനെ ഇത് ഇതിനകം മറികടന്നു. സാധാരണയായി ഡിസംബർ മാസത്തിൽ കുടിയേറ്റം കുറവായിരിക്കുമെങ്കിലും, വീണ്ടും ഇത്രയും അധികം ആളുകൾ എത്തിയത് ബ്രിട്ടനിലെ കുടിയേറ്റ വിരുദ്ധ ചർച്ചകൾക്ക് ചൂടു പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ ലെസ്റ്റർഷയറിൽ എ46 റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. ശനിയാഴ്ച പുലർച്ചെ ഏകദേശം 1 മണിയോടെയാണ് ത്രസ്സിങ്ടൺ–സൈൽബി ഇടയിൽ അപകടമുണ്ടായതെന്ന് ലെസ്റ്റർഷയർ പോലീസ് പറയുന്നു. നോട്ടിങ്ഹാമിൽ നിന്ന് യാത്ര ചെയ്യുകയായിരുന്ന നീല നിറത്തിലുള്ള ബിഎംഡബ്ല്യു 5 സീരീസ് കാറാണ് റോഡിൽ നിന്ന് നിയന്ത്രണം നഷ്ടപ്പെട്ട് പുറത്തേക്ക് മറിഞ്ഞത്. വാഹനത്തിൽ ഉണ്ടായിരുന്ന നാലാമത്തെ വ്യക്തിയാണ് അപകടവിവരം പോലീസിനെ അറിയിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ഇയാൾക്ക് ചെറിയ പരുക്കുകൾ മാത്രമാണ് ഉണ്ടായത്.

അപകടത്തിൽ മൂന്ന് പേർ മരിച്ചതിനെ തുടർന്ന് 37 വയസുള്ള ഒരു സ്ത്രീയെ അപകടകരമായ ഡ്രൈവിങ്ങിന് പോലീസ് അറസ്റ്റ് ചെയ്തു. യുവതി ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണെന്ന് ലെസ്റ്റർഷയർ പോലീസ് അറിയിച്ചു. സംഭവത്തിന്റെ സാഹചര്യങ്ങൾ വ്യക്തമാക്കുന്നതിനായി സീരിയസ് കോളിഷൻ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിലെ ഡിറ്റക്ടീവുകൾ അന്വേഷണം തുടരുകയാണ്. തെളിവുകൾ ശേഖരിക്കുകയും അപകടത്തിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്തുകയും ചെയ്യുന്ന നടപടികൾ പുരോഗമിക്കുകയാണ്.

അപകടത്തെ തുടർന്ന് എ46 റോഡ് ശനിയാഴ്ച മുഴുവൻ ഭാഗികമായി അടച്ചിരുന്നു. പുലർച്ചെ 12.30 മുതൽ 1.05 വരെ പ്രദേശത്ത് ഉണ്ടായിരുന്നവർ അവരുടെ ഡാഷ്‌ക്യാം ദൃശ്യങ്ങൾ പരിശോധിച്ച് പോലീസിനെ സമീപിക്കണമെന്നും ഡിറ്റക്ടീവ് കോൺസ്റ്റബിൾ മഡലിൻ ഹെയ്സ് അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

28 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇംഗ്ലീഷ് ചാനലിലൂടെ ചെറുതോണികളിൽ കുടിയേറ്റക്കാർ വീണ്ടും യുകെയിലെത്തി. നവംബർ 14 മുതൽ ഡിസംബർ 12 വരെ ഒരാളും എത്താത്തത് 2018 ശേഷം ഉണ്ടായ ഏറ്റവും നീണ്ട കാലയളവായിരുന്നു . ശനിയാഴ്ച രാവിലെ രണ്ട് ചെറുതോണികളിൽ നിന്നായി ഏകദേശം 160 പേരെ ബോർഡർ ഫോഴ്‌സ് രക്ഷപ്പെടുത്തി ഡോവറിലേക്ക് എത്തിച്ചു.

ഈ വർഷം ഇതുവരെ 39,292 പേർ ചെറുതോണികളിലൂടെ യുകെയിലെത്തി. 2022 ഒഴികെ മറ്റെല്ലാ വർഷങ്ങളെക്കാൾ കൂടുതലാണ് കുടിയേറ്റക്കാരുടെ എണ്ണം. 2022-ലാണ് ഏറ്റവും കൂടുതൽ പേർ എത്തിയിരുന്നത്—45,774 പേർ. സാധാരണയായി ഡിസംബർ മാസം കടൽ യാത്രയ്ക്ക് ബുദ്ധിമുട്ടുള്ളതായതിനാൽ കുടിയേറ്റം കുറവായിരിക്കും.

ചാനൽ കടക്കുന്നത് തടയാൻ സർക്കാർ കഴിഞ്ഞ മാസങ്ങളിൽ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. എന്നാൽ ഈ നടപടികളുടെ ഫലം അടുത്ത വർഷം മുതൽ മാത്രമേ വ്യക്തമായി കാണാൻ കഴിയൂ എന്നാണ് വിലയിരുത്തൽ. ചെറു ബോട്ടുകൾ വഴിയുള്ള കുടിയേറ്റം മൊത്തം യുകെ കുടിയേറ്റത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണെങ്കിലും, ഇത് രാഷ്ട്രീയമായി വലിയ ചർച്ചയായി തീർന്നിരിക്കുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ പ്രസവത്തിന് പിന്നാലെ ഉണ്ടാകുന്ന ഗുരുതര രക്തസ്രാവത്തിന്റെ തോത് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയതായുള്ള റിപോർട്ടുകൾ പുറത്തുവന്നു. 2020-ൽ ആയിരം പ്രസവങ്ങൾക്ക് 27 കേസുകളായിരുന്നെങ്കിൽ, ഇപ്പോൾ അത് 32 ആയാണ് ഉയർന്നിരിക്കുന്നത്. ഇതോടെ അപകടസാധ്യതയിൽ 19 ശതമാനം വർധനവ് ആണ് ഉണ്ടായിരിക്കുന്നത്. പ്രസവങ്ങളുടെ എണ്ണം കുറയുമ്പോഴും രക്തസ്രാവ കേസുകൾ ഉയരുന്നത് എൻഎച്ച്എസ് മാതൃത്വ സേവനങ്ങളുടെ ഗുണനിലവാരത്തെ കുറിച്ച് കടുത്ത ആശങ്ക ആണ് ഉയർത്തുന്നത്.

കഴിഞ്ഞ വർഷം മാത്രം 16,780 സ്ത്രീകൾക്ക് പ്രസവശേഷം കുറഞ്ഞത് 1.5 ലിറ്റർ രക്തം നഷ്ടപ്പെട്ടു. ലോകത്ത് മാതൃത്വ മരണങ്ങൾക്ക് പ്രധാന കാരണങ്ങളിലൊന്നാണ് ഈ രക്തസ്രാവം. യുകെയിൽ നടക്കുന്ന മാതൃത്വ മരണങ്ങളിൽ ഏകദേശം ഏഴു ശതമാനത്തിനും ഇതാണ് കാരണം. പല സ്ത്രീകൾക്കും സാധാരണ രക്തസ്രാവം ഉണ്ടാകാറുണ്ടെങ്കിലും, അമിതമായ രക്തനഷ്ടം ഗുരുതര അപകടമായി മാറുന്നുവെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.

ഗർഭധാരണം കൂടുതൽ സങ്കീർണ്ണമാകുന്നതാണ് ഈ വർധനവിന് കാരണമെന്ന് വിദഗ്ധർ പറയുന്നു. അമിതവണ്ണം, പ്രായം കൂടിയതിനു ശേഷം ഗർഭം ധരിക്കൽ, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയവ അപകടസാധ്യത വർധിപ്പിക്കുന്നു. ഇതിനിടെ, സുരക്ഷിതമല്ലെന്ന് വിലയിരുത്തപ്പെട്ട നിരവധി പ്രസവ കേന്ദ്രങ്ങളെ മെച്ചപ്പെടുത്താൻ അടിയന്തര നടപടികൾ വേണമെന്ന ആവശ്യവും ശക്തമായി ഉയരുകയാണ്. മാതൃത്വ പരിചരണം മെച്ചപ്പെടുത്താൻ ദേശീയ തലത്തിൽ പുതിയ ഇടപെടലുകൾ ഉണ്ടാകുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ 2029-ഓടെ എല്ലാ പോലീസ് സേനകളിലും ബലാത്സംഗവും ലൈംഗിക കുറ്റകൃത്യങ്ങളും അന്വേഷിക്കുന്നതിനുള്ള പ്രത്യേക സ്പെഷ്യലിസ്റ്റ് ടീമുകൾ ആരംഭിക്കുമെന്ന് സർക്കാർ അറിയിച്ചു. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ ഒരു ദശകത്തിനുള്ളിൽ പകുതിയാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ നടപടി. വ്യാഴാഴ്ച അവതരിപ്പിക്കാനിരിക്കുന്ന ഈ തന്ത്രം ഈ വർഷം മൂന്നു തവണ മാറ്റിവച്ച ശേഷമാണ് പുറത്തുവരുന്നത്. ഓൺലൈനിൽ രഹസ്യമായി പ്രവർത്തിക്കുന്ന അണ്ടർകവർ പോലീസ് യൂണിറ്റുകൾക്ക് ധനസഹായം, ഗാർഹിക പീഡന സംരക്ഷണ ഉത്തരവുകളുടെ (ഡൊമസ്റ്റിക് അബ്യൂസ് പ്രൊട്ടക്ഷൻ ഓർഡേഴ്സ് ) വ്യാപകമായ നടപ്പാക്കൽ എന്നിവയും പദ്ധതിയിൽ ഉൾപ്പെടും. ആഭ്യന്തര മന്ത്രി ഷബാന മഹ്മൂദ്, “പീഡകരെ തടഞ്ഞുനിർത്താനും, അവരെ എവിടെയും മറഞ്ഞിരിക്കാനാവാത്ത വിധം നിയമം ശക്തമായി നടപ്പാക്കാനും ഈ നടപടികൾ സഹായിക്കും” എന്ന് പറഞ്ഞു.

പുതിയ അന്വേഷണ ടീമുകളിൽ ബലാത്സംഗവും ലൈംഗിക കുറ്റകൃത്യങ്ങളും കൈകാര്യം ചെയ്യുന്നതിൽ പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ ഉണ്ടാകും. നിലവിൽ 50 ശതമാനത്തിലധികം പോലീസ് സേനകളിൽ ഇത്തരം ടീമുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും, 2029-ഓടെ എല്ലാ സേനകളിലും ഇത് ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇരകളുടെയും പീഡകരുടെയും മനോഭാവം മനസ്സിലാക്കി അന്വേഷണം നടത്താനുള്ള പരിശീലനവും സേനയ്ക്ക് നൽകും.

കഴിഞ്ഞ ഒരു വർഷമായി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയിരുന്ന ഗാർഹിക പീഡന സംരക്ഷണ ഉത്തരവുകൾ ഇനി ഇംഗ്ലണ്ടും വെയിൽസും മുഴുവൻ നടപ്പാക്കും. ഇരകളെ ബന്ധപ്പെടുന്നതിൽ നിന്നും വീടുകളിൽ എത്തുന്നതിൽ നിന്നും ഓൺലൈനിൽ ഹാനികരമായ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിൽ നിന്നും പീഡകരെ വിലക്കാൻ ഈ ഉത്തരവുകൾ ഉപയോഗിക്കാം. നിയന്ത്രണപരവും നിർബന്ധിതവുമായ പെരുമാറ്റ കേസുകളിലും ഇത് ബാധകമാണ്. ഉത്തരവ് ലംഘിക്കുന്നത് ക്രിമിനൽ കുറ്റമാകും.

ഓൺലൈനിൽ സ്ത്രീകളെയും പെൺകുട്ടികളെയും ഉപദ്രവിക്കുന്നവരെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പ്രത്യേക അണ്ടർകവർ യൂണിറ്റുകൾക്കായി ഏകദേശം £2 മില്യൺ നിക്ഷേപവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം, ഈ മാസം പുറത്തുവന്ന ഒരു റിപ്പോർട്ടിൽ, ഇംഗ്ലണ്ടും വെയിൽസും ഉൾപ്പെടെ നാലിലൊന്ന് പോലീസ് സേനകൾക്ക് പോലും ലൈംഗിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനുള്ള അടിസ്ഥാന നയങ്ങൾ നടപ്പാക്കിയിട്ടില്ലെന്ന് വിമർശിച്ചിരുന്നു.

ലേബർ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിൽ വാഗ്ദാനം ചെയ്തതുപോലെ, കുറ്റകൃത്യങ്ങളുടെ മൂലകാരണങ്ങളെ നേരിടാനും പീഡകരെ കർശനമായി നിയന്ത്രിക്കാനുമാണ് പുതിയ തന്ത്രം ലക്ഷ്യമിടുന്നത്. യുവാക്കളിൽ, പ്രത്യേകിച്ച് ബാലകരിൽ, മനോഭാവ മാറ്റം സൃഷ്ടിക്കൽ, പീഡകരെ തടയൽ, ഇരകൾക്ക് ശക്തമായ പിന്തുണ നൽകൽ എന്നീ മൂന്ന് ലക്ഷ്യങ്ങളിലാണ് പദ്ധതി കേന്ദ്രീകരിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വെയിൽസിലെ കെയർഫിലി കൗണ്ടിയിലെ നെൽസണിലെ ഹിയോൾ ഫാവർ റോഡിലുള്ള ഒരു വീടിന്റെ തോട്ടത്തിൽ ഉണ്ടായ സ്ഫോടനത്തെ തുടർന്ന് വീടിന് തീപിടിച്ചു. സംഭവത്തിൽ രണ്ട് പേർക്ക് ജീവൻ നഷ്ടമായി. ശനിയാഴ്ച വൈകിട്ട് ഏകദേശം 6.10-നാണ് തീപിടിത്തത്തെ കുറിച്ച് സൗത്ത് വെയിൽസ് ഫയർ ആൻഡ് റെസ്ക്യൂ സർവീസിന് വിവരം ലഭിച്ചത്.

അണയ്ക്കുന്നതിനായി അഗ്നിശമന സേന സ്ഥലത്തെത്തിയെങ്കിലും രണ്ട് പേരെയും സംഭവസ്ഥലത്ത് തന്നെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചതായി ഫയർ സർവീസ് അറിയിച്ചു. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ പറഞ്ഞു.

സംഭവത്തെ തുടർന്ന് സമീപത്തുള്ള ടൈലേഴ്‌സ് ആംസ് പബ് താൽക്കാലികമായി അടച്ചിട്ടു. അന്വേഷണം നടക്കുന്നതിനാൽ ശനിയാഴ്ച നടക്കുന്ന ബാൻഡ് നൈറ്റ് പരിപാടിയും ഞായറാഴ്ച ഉച്ചഭക്ഷണ സേവനവും റദ്ദാക്കുകയാണെന്ന് പബ് മാനേജ്മെന്റ് ഫേസ്ബുക്കിലൂടെ അറിയിച്ചു. അവസാന നിമിഷത്തിലെ റദ്ദാക്കലാണെങ്കിലും പൊതുജനം മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു.

പൊലീസ്, ഫയർ സർവീസ്, ഫോറൻസിക് വിദഗ്ധർ എന്നിവർ സ്ഥലത്ത് പരിശോധന തുടരുകയാണ്. പ്രദേശത്ത് കർശന സുരക്ഷാവലയം ഏർപ്പെടുത്തിയിട്ടുണ്ട്. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷണം പൂർത്തിയായ ശേഷം പുറത്തുവിടുമെന്നും അധികൃതർ അറിയിച്ചു.

RECENT POSTS
Copyright © . All rights reserved