Main News

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്ക്ക് ആരംഭിച്ചിരിക്കുന്ന ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാരുടെ പണിമുടക്ക് എൻഎച്ച്എസിലെ രോഗി പരിപാലനത്തെ വലിയതോതിൽ ബാധിക്കുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. രോഗികളുടെ ചികിത്സയിൽ തടസങ്ങൾ ഉണ്ടാകാതിരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും ഇത് പൂർണ്ണമായും ഒഴിവാക്കാനാവില്ലെന്ന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു.

റസിഡന്റ് ഡോക്ടർമാരുടെ ദീർഘകാല ശമ്പള തർക്കത്തെ തുടർന്നാണ് പണിമുടക്ക് ആരംഭിച്ചിരിക്കുന്നത്. ഇന്ന് ആരംഭിച്ച പണിമുടക്ക് ഇതുവരെ നടന്ന പന്ത്രണ്ടാമത്തെ വാക്ക്ഔട്ടാണ്. മുൻപ് നടന്ന പണിമുടക്കുകളിൽ നിരവധി അപ്പോയ്ന്റ്മെന്റുകൾ റദ്ദാക്കുന്നതിന് കാരണമായിരുന്നു. ഇതൊക്കെയാണെങ്കിലും ഈ കാലയളവിൽ മിക്ക അടിയന്തിരമല്ലാത്ത പരിചരണങ്ങളും തുടരാൻ എൻഎച്ച്എസ് ശ്രമിക്കുന്നുണ്ട്.

അടുത്തിടെ ശമ്പള വർദ്ധനവ് ഉണ്ടായിരുന്നിട്ടും, പണപ്പെരുപ്പം കണക്കിലെടുക്കുമ്പോൾ യഥാർത്ഥ വേതനത്തിൽ നിന്ന് 20% കുറവാണ് ഉണ്ടായിരുന്നതെന്ന് ബിഎംഎ പറയുന്നു. നിലവിൽ ജൂനിയർ ഡോക്ടർമാരുടെ പ്രാരംഭ ശമ്പളം £38,831 ആണ്. പരിശീലനം ആരംഭിക്കുമ്പോൾ ഇത് £73,000-ൽ കൂടുതൽ ആവും. ഇതിൽ വാരാന്ത്യ ഷിഫ്റ്റുകളിൽ നിന്നുള്ള അധിക വരുമാനവും ഉൾപ്പെടുന്നുണ്ട്. മെഡിക്കൽ ജീവനക്കാരിൽ പകുതിയോളം റസിഡന്റ് ഡോക്ടർമാരാണ്. ബിഎംഎയും സർക്കാരും തമ്മിലുള്ള സമീപകാല ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് പണിമുടക്ക് വീണ്ടും ആരംഭിച്ചിരിക്കുന്നത്. പരീക്ഷാ ചെലവുകൾക്കുള്ള സാമ്പത്തിക സഹായം, വേഗത്തിലുള്ള പ്രമോഷനുകൾ, ഉപകരണ ധനസഹായം എന്നിവയെ കുറിച്ചുള്ള ചർച്ചകൾ നടന്നെങ്കിലും സ്റ്റുഡന്റ് ലോൺ റിലീഫ് സ്കീമിൻെറ ഭാഗമായി ബിഎംഎ മുന്നോട്ട് വച്ച നിർദേശങ്ങൾ സർക്കാർ നിരസിച്ചിരുന്നു. മുതിർന്ന ഡോക്ടർമാരെ നിയമിക്കുന്നതിനുള്ള ഉയർന്ന ചെലവുകൾ എൻഎച്ച്എസ് മാനേജർമാരെയും ബുദ്ധിമുട്ടിക്കുന്നുണ്ട്.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ മലയാളികൾ സന്തോഷത്തിലാണ്. മാതൃരാജ്യത്ത് നിന്നും ജോലിക്കായി കൂടിയേറിയ ബ്രിട്ടനുമായി മൂന്നു വർഷത്തിലേറെയായി നടന്ന ചർച്ചകൾക്ക് ഒടുവിൽ സ്വതന്ത്ര വ്യാപാര കരാർ ഒപ്പു വച്ചിരിക്കുന്നു. യുകെയിലേയ്ക്ക് കുടിയേറിയ പിആർ കിട്ടിയവരെ സംബന്ധിച്ചിടത്തോളം പുതിയ കരാർ നിത്യ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ വളരെ കുറവാണ്. കെയർ വർക്കർ വിസയിലും മറ്റ് സ്കില്‍ഡ് വിസയിലും യുകെയിൽ എത്തിയ മലയാളികൾ വളരെ പ്രതീക്ഷയോടെയാണ് വ്യാപാര കരാറിനെ ഉറ്റുനോക്കുന്നത്.


ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നത് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് യുകെയിൽ കൂടുതൽ തൊഴിൽ സാധ്യതകൾക്ക് അവസരം ലഭിക്കുന്നതിന് കാരണമാകും. പ്രതിവർഷം 60,000 ത്തിലേറെ ഇന്ത്യൻ ഐടി പ്രൊഫഷനുകൾക്ക് ഈ സ്വതന്ത്ര വ്യാപാര കരാർ പ്രയോജനം ചെയ്യും. യുകെയിൽ ഓഫീസ് ഇല്ലെങ്കിൽ പോലും 2 വർഷം വരെ ഇവിടെ 35 മേഖലകളിൽ ഇന്ത്യ പ്രൊഫഷനുകൾക്ക് പ്രവർത്തിക്കാം എന്ന കരാറിൻ്റെ വ്യവസ്ഥ കൊണ്ടാണ് ഇത് സാധ്യമാകുന്നത്. ഇത് കൂടാതെ ഇന്ത്യയിൽ നിന്നുള്ള പ്രൊഫഷനുകൾക്ക് യു കെ സോഷ്യൽ സെക്യൂരിറ്റി വിഹിതം അടയ്ക്കുന്നതിനും 3 വർഷം ഇളവ് ഉണ്ട് .


സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമാകുമ്പോൾ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിൽ പ്രതിവർഷം 3400 കോടി ഡോളറിന്റെ വർദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കയറ്റുമതി തീരുവയിലെ കുറവ് ഇന്ത്യൻ കർഷകർക്കും വ്യവസായങ്ങൾക്കും പ്രയോജനം ചെയ്യും. യുകെയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വിസ്കി, ചോക്ലേറ്റ് ,വാഹനങ്ങൾ എന്നിവയ്ക്ക് വിലകുറയും. ഇന്ത്യയും യുകെയും തമ്മിലുള്ള വ്യാപാര ബന്ധം ശക്തി പ്രാപിക്കുന്നതിലൂടെ ഭാവിയിൽ ഇന്ത്യൻ പൗരന്മാർക്ക് വിസ നിയന്ത്രണങ്ങളിൽ കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് യുകെ മലയാളികൾ.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലുടനീളമുള്ള ആയിരക്കണക്കിന് EE, BT ഉപഭോക്താക്കൾക്ക് മൊബൈൽ നെറ്റ്‌വർക്ക് തടസ്സപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. വ്യാഴാഴ്ച രാവിലെ 11.15 ന് ഇന്റർനെറ്റ് തടസ്സങ്ങൾ നിരീക്ഷിക്കുന്ന ഡൗൺഡിറ്റക്ടർ എന്ന വെബ്‌സൈറ്റിൽ EE-യുമായും അതിന്റെ മാതൃ കമ്പനിയായ BT-യുമായും ബന്ധപ്പെട്ട പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഉച്ചയ്ക്ക് 2.15 ഓടെയാണ് പരാതികൾ ഏറ്റവും ഉയർന്നത്. 2,600-ലധികം EE ഉപഭോക്താക്കൾ ആണ് മൊബൈൽ നെറ്റ്‌വർക്ക് ആക്‌സസ് ചെയ്യാൻ കഴിയുന്നില്ലെന്ന് റിപ്പോർട്ട് ചെയ്തത് .


ഗ്ലാസ്‌ഗോ മുതൽ ഇംഗ്ലണ്ടിന്റെ തെക്കൻ തീരം വരെ യുകെയിലുടനീളമുള്ള ഉപഭോക്താക്കളെയാണ് തടസ്സം ബാധിച്ചത് . ലണ്ടൻ, ബർമിംഗ്ഹാം, മാഞ്ചസ്റ്റർ, ലീഡ്സ് എന്നിവിടങ്ങളിലെ ആളുകളാണ് ഏറ്റവും കൂടുതൽ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തത്. പ്രശ്നങ്ങളെ കുറിച്ച് കടുത്ത ഭാഷയിലാണ് ആളുകൾ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചത്. മൊബൈലുകളിലും ലാൻഡ്‌ലൈനുകളിലും കോളുകൾ വിളിക്കാനോ സ്വീകരിക്കാനോ കഴിയുന്നില്ലെന്നും EE യുടെ ഉപഭോക്തൃ സേവന നമ്പറിലേക്ക് ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും വ്യാപകമായ പരാതികൾ ആണ് ഉയർന്നു വന്നത്.


തങ്ങളുടെ സേവനങ്ങളെ ബാധിക്കുന്ന ഒരു പ്രശ്നം പരിഹരിക്കാൻ അടിയന്തിരമായി പ്രവർത്തിക്കുകയാണെന്ന് BT യുടെ വക്താവ് പറഞ്ഞു. ഉണ്ടായ അസൗകര്യങ്ങളിൽ ഖേദിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. 2016 ലാണ് EE BT ഏറ്റെടുത്തത്. ഇവർക്ക് യുകെയിൽ ഉടനീളം 30 ദശലക്ഷം ഉപഭോക്താക്കൾ ആണുള്ളത്. 2025 മാർച്ച് വരെയുള്ള വർഷത്തിൽ അവരുടെ മൊത്തം വരുമാനം 20.4 ബില്യൺ പൗണ്ടാണ്.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

ജീവനക്കാരുടെ ആരോഗ്യം, പ്രവർത്തന നടപടിക്രമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ആവർത്തിച്ചുള്ള സുരക്ഷാ ലംഘനങ്ങൾക്ക് പിന്നാലെ ഇന്ത്യയുടെ വ്യോമയാന നിരീക്ഷണ ഏജൻസിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ (ഡിജിസിഎ) നിന്ന് നിയമ നടപടി നേരിട്ട് എയർ ഇന്ത്യ. ഈ മാസം അഹമ്മദാബാദിൽ 260 പേരുടെ മരണത്തിനിടയാക്കിയ ഫ്ലൈറ്റ് അപകടത്തിന് പിന്നാലെ, കഴിഞ്ഞ രണ്ട് വർഷത്തിനിടെ നടന്ന നിരവധി ലംഘനങ്ങൾ എയർലൈൻ സ്വയം റിപ്പോർട്ട് ചെയ്തതിന് ശേഷമാണ് നിയമ നടപടി സ്വീകരിച്ചിരിക്കുന്നത്.

ജൂലൈ 23-ന് പുറത്തിറക്കിയ നോട്ടീസുകളിൽ പൈലറ്റുമാർക്ക് ആവശ്യമായ വിശ്രമം നൽകാതിരിക്കുക, ഇവർക്ക് ശരിയായ സിമുലേറ്ററും ഉയർന്ന ഉയരത്തിലുള്ള പരിശീലനവും നൽകാതിരിക്കുക, അന്താരാഷ്ട്ര വിമാന സർവീസുകളിൽ ആവശ്യമായ ജീവനക്കാരെ വയ്ക്കാതിരിക്കുക എന്നിവയുൾപ്പെടെ 29 ലംഘനങ്ങൾ ഡിജിസിഎ എടുത്തുകാണിച്ചു. മുമ്പ് നിരവധി മുന്നറിയിപ്പുകൾ നൽകിയിട്ടും ഫലപ്രദമായ നിയന്ത്രണ സംവിധാനങ്ങൾ നടപ്പിലാക്കുന്നതിൽ എയർ ഇന്ത്യ പരാജയപ്പെട്ടുവെന്നും ഡിജിസിഎ പറയുന്നു.

2024 ജൂണിലും 2025 ജൂണിലും പൈലറ്റുമാർ ശരിയായ വിശ്രമമില്ലാതെ നിയമപരമായ പറക്കാൻ സാധിക്കുന്ന സമയത്തേക്കാൾ കൂടുതൽ സമയം ജോലി ചെയ്‌തതായി കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം പൈലറ്റുമാർ സിമുലേറ്റർ പരിശീലനം നേടിയെങ്കിലും നിശ്ചിത സമയപരിധിക്കുള്ളിൽ പറക്കാത്തതിനാൽ അവരുടെ പരിശീലനം അസാധുവാണെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. 2025 ഏപ്രിൽ, മെയ് മാസങ്ങളിൽ കുറഞ്ഞത് നാല് അന്താരാഷ്ട്ര വിമാനങ്ങളെങ്കിലും ആവശ്യമായ ക്യാബിൻ ക്രൂ ഇല്ലാതെ സർവീസ് നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു. കമ്പനി സ്വമേധയാ നൽകിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് നോട്ടീസുകൾ നൽകിയതെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് എയർലൈൻ പ്രതിജ്ഞാബദ്ധമാണെന്നും എയർ ഇന്ത്യ മറുപടി നൽകി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

നാളെ രാവിലെ 7 മണിക്ക് ആരംഭിക്കുന്ന ഇംഗ്ലണ്ടിലെ റസിഡന്റ് ഡോക്ടർമാരുടെ അഞ്ച് ദിവസത്തെ പണിമുടക്ക് രോഗികളുടെ സുരക്ഷയെ കുറിച്ച് ഗുരുതരമായ ആശങ്കകളാണ് ഉയർത്തിയിരിക്കുന്നത്. പണിമുടക്ക് രോഗികളെ, പ്രത്യേകിച്ച് അടിയന്തിര ചികിത്സകൾ കാത്തിരിക്കുന്നവരെ ഗുരുതരമായി ബാധിക്കുമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ടിലെ പ്രൊഫസർ ടിം ബ്രിഗ്സ് പറയുന്നു. റസിഡന്റ് ഡോക്ടർമാരുടെ ദീർഘകാല ശമ്പള തർക്കത്തെ തുടർന്നാണ് പണിമുടക്കുന്നത്.

നാളെ ആരംഭിക്കുന്ന പണിമുടക്ക് ഇതുവരെ നടക്കുന്ന 12-ാമത്തെ വാക്ക്ഔട്ടായിരിക്കും. മുൻപ് നടന്ന പണിമുടക്കുകൾ നിരവധി അപ്പോയ്ന്റ്മെന്റുകൾ റദ്ദാക്കുന്നതിന് കാരണമായിരുന്നു. എല്ലാ ചികിത്സകളും ഒരുപോലെ തന്നെ പ്രാധാന്യമുള്ളവയാണ്. ഇടിപ്പ് മാറ്റിവയ്ക്കുന്ന പോലുള്ള അത്യാവശ്യമല്ലാത്ത ശസ്ത്രക്രിയകൾ രോഗികളിൽ ഗുരുതരമായ മാനസികവും ശാരീരികവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാറുണ്ട്. അതുകൊണ്ട് തന്നെ മുൻകാലങ്ങളിൽ നിന്ന് വത്യസ്തമായി പണിമുടക്ക് നടക്കുന്ന കാലയളവിൽ മിക്ക അടിയന്തിരമല്ലാത്ത പരിചരണങ്ങളും തുടരാനാണ് എൻഎച്ച്എസ് ഇംഗ്ലണ്ട് ഈ വർഷം ശ്രമിക്കുന്നത്.

എന്നാൽ എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ ഈ നീക്കത്തെ കുറ്റപെടുത്തി കൊണ്ട് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) രംഗത്ത് വന്നിരുന്നു. ബിഎംഎയും സർക്കാരും തമ്മിലുള്ള സമീപകാല ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് പണിമുടക്ക് വീണ്ടും ആരംഭിച്ചിരിക്കുന്നത്. പരീക്ഷാ ചെലവുകൾക്കുള്ള സാമ്പത്തിക സഹായം, വേഗത്തിലുള്ള പ്രമോഷനുകൾ, ഉപകരണ ധനസഹായം എന്നിവയെ കുറിച്ചുള്ള ചർച്ചകൾ നടന്നെങ്കിലും സ്റ്റുഡന്റ് ലോൺ റിലീഫ് സ്കീമിൻെറ ഭാഗമായി ബിഎംഎ മുന്നോട്ട് വച്ച നിർദേശങ്ങൾ സർക്കാർ നിരസിച്ചിരുന്നു. മുതിർന്ന ഡോക്ടർമാരെ നിയമിക്കുന്നതിനുള്ള ഉയർന്ന ചെലവുകൾ എൻഎച്ച്എസ് മാനേജർമാരെയും ബുദ്ധിമുട്ടിക്കുന്നുണ്ട്.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ലണ്ടനിൽ എത്തി. സന്ദര്‍ശന വേളയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവയ്ക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഒരു പ്രധാന സാമ്പത്തിക, രാഷ്ട്രീയ വിജയമായാണ് ഈ കരാറിനെ കാണുന്നത്. ബ്രെക്സിറ്റിനു ശേഷമുള്ള ബ്രിട്ടന്റെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര കരാറും ഏഷ്യയ്ക്ക് പുറത്തുള്ള ഇന്ത്യയുടെ ആദ്യത്തെ പ്രധാന സ്വതന്ത്ര വ്യാപാര കരാറുമാണിത്. കരാര്‍ നിലവില്‍ വരുന്നതോടെ വിസ്‌കി, കാറുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍, തുണിത്തരങ്ങള്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ക്കും മേഖലകള്‍ക്കും പ്രയോജനം ലഭിക്കുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

കരാര്‍ പ്രകാരം ബ്രിട്ടനിലേക്കുള്ള 99% ഇന്ത്യന്‍ കയറ്റുമതി ഉത്പന്നങ്ങള്‍ക്കും തീരുവ ഒഴിവാകുമെന്നും ഇത് വലിയ നേട്ടമുണ്ടാക്കുമെന്നും ഇന്ത്യന്‍ വാണിജ്യ മന്ത്രാലയം അറിയിച്ചു. ബ്രിട്ടന്റെ 90% ഉത്പന്നങ്ങള്‍ക്കും തീരുവ കുറയും. ഇന്ത്യയില്‍ നിന്ന് തുണിത്തരങ്ങള്‍, പാദരക്ഷകള്‍, രത്നങ്ങള്‍, ആഭരണങ്ങള്‍, വാഹന ഘടകങ്ങള്‍ എന്നിവയുടെ നിലവിലെ 4 മുതല്‍ 16% വരെയുള്ള തീരുവ പൂര്‍ണമായും ഒഴിവാകാന്‍ സാധ്യതയുണ്ട്. എന്നിരുന്നാലും, കരാറിന് ഇപ്പോഴും രണ്ട് പാർലമെന്റുകളുടെയും അംഗീകാരം ആവശ്യമാണ്. ഇത് 2026 ഓടെ ലഭിക്കുമെന്നാണ് കരുതുന്നത്.

യുകെയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകളുടെ തീരുവ നിലവിലെ 100 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി ഇന്ത്യ കുറയ്ക്കും. എന്നാൽ ഇതിന് ഒരു ക്വാട്ട സംവിധാനം ഉണ്ടായിരിക്കും. അതായത് കുറഞ്ഞ തീരുവ പരിമിതമായ എണ്ണം ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് മാത്രമേ ബാധകമാകൂ. കരാര്‍ നിലവില്‍ വരുന്നതോടെ സ്‌കോച്ച് വിസ്‌കിയുടെ ഇറക്കുമതി ചുങ്കം 150 ശതമാനത്തില്‍ നിന്ന് 75 ശതമാനമായി കുറയും. അടുത്ത ദശാബ്ദത്തിനുള്ളില്‍ ഇത് 40 ശതമാനമായി കുറയും. പ്രധാനമന്ത്രിയായ ശേഷം യുകെയിലേക്കുള്ള മോദിയുടെ നാലാമത്തെ സന്ദര്‍ശനമാണിത്.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ വാഹന നിർമ്മാണം കുത്തനെ ഇടിഞ്ഞതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഈ വർഷത്തെ ആദ്യപകുതിയിൽ ബ്രിട്ടീഷ് കാർ, വാൻ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ ഉത്പാദനം 1953 – ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയിലാണ്. കോവിഡ് കാലഘട്ടത്തിൽ വ്യവസായം അടച്ചുപൂട്ടിയ സമയത്ത് ഒഴികെ ഇത്രയും മോശമായ സമയം ഉണ്ടായിട്ടില്ല.


ഈ വർഷം ജൂൺ വരെയുള്ള ആദ്യ 6 മാസങ്ങളിൽ കാർ ഉത്പാദനം 7.3 ശതമാനം ആയാണ് കുറഞ്ഞത്. വാൻ ഉത്പാദനം 45 ശതമാനം ആണ് കുറഞ്ഞത്. വൗഹാളിലെ ലൂട്ടൺ വാൻ പ്ലാന്റ് അടച്ചുപൂട്ടിയത് ആണ് വാൻ ഉത്പാദനം ഇത്രയും കുറയാൻ കാരണമായത്. സൊസൈറ്റി ഓഫ് മോട്ടോർ മാനുഫാക്ചറേഴ്സ് ആൻഡ് ട്രേഡേഴ്സ് (SMMT) യുടെ ഡേറ്റ ഈ മേഖലയിലെ ഗുരുതരമായ പ്രശ്നങ്ങൾക്ക് തെളിവാണ് . യുകെയിലെ കാർ വിപണിയുടെ പ്രധാന മാർക്കറ്റായ യുഎസ് ഏർപ്പെടുത്തിയ താരിഫ് നയം ആദ്യ പാദത്തിൽ ഉത്പാദനം കുറയാൻ കാരണമായി.


ഏന്നാൽ പുതിയതായി പ്രാബല്യത്തിൽ വന്ന യുഎസ്-യുകെ താരിഫ് കരാർ ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്ന് SMMT പറഞ്ഞു. അതേസമയം സർക്കാർ പുതുതായി ഏർപ്പെടുത്തിയ ഇലക്ട്രിക് വാഹന (EV) ഗ്രാന്റുകൾ വ്യവസായത്തെ ഉത്തേജിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. SMMT ഇവി ഗ്രാന്റുകളെ സ്വാഗതം ചെയ്തിട്ടുണ്ട്. പക്ഷേ പുതിയ സംവിധാനത്തിന് വ്യക്തതയില്ലെന്നും വ്യവസായവുമായി കൂടിയാലോചിക്കാതെ അവതരിപ്പിച്ചതാണെന്നും ഉള്ള വിമർശനം ശക്തമാണ്. മേയ് മാസത്തിൽ 27.5 ശതമാനത്തിൽ നിന്ന് 10 % ആയി താരിഫ് കുറയ്ക്കുന്നതിന് യുഎസുമായുള്ള കരാർ ജൂൺ 30 ന് പ്രാബല്യത്തിൽ വന്നു. അതുകൊണ്ട് ജൂണിൽ വാഹന ഉത്പാദനത്തിൽ ചെറിയ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

അവധിക്കാല സമയത്ത് കുട്ടികൾ ഫോണുകളും കമ്പ്യൂട്ടറുകളും ഉപയോഗിക്കുന്നത് കൂടാനുള്ള സാധ്യതയുണ്ട്. ഭീകരതയ്ക്ക് എതിരെ പോരാടുന്ന നിരവധി യുകെ ഏജൻസികളാണ് ഈ സാഹചര്യങ്ങൾ ഭീകര സംഘടനകൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യതകളിലേയ്ക്ക് വിരൽ ചൂണ്ടുന്നത്. ഉത്തരം ഭീകര സംഘടനകൾ കുട്ടികളെ ഓൺലൈനിൽ സ്വാധീനിക്കാനും ദുരുപയോഗം ചെയ്യാനുമുള്ള സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.

കൗണ്ടർ ടെററിസം പോലീസിംഗ് (CTP), MI5, നാഷണൽ ക്രൈം ഏജൻസി (NCA) എന്നിവരാണ് മാതാപിതാക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട്, സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത് . മാതാപിതാക്കൾ ഓൺലൈനിൽ പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ച് കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നത് ഉചിതമായിരിക്കും. ഇതു കൂടാതെ ചൈൽഡ് പ്രൊട്ടക്ഷൻ ആവശ്യമായ സോഫ്റ്റ്‌വെയറുകളും കുട്ടികൾ ഉപയോഗിക്കുന്ന ഉപകരണങ്ങളിൽ ഉൾപ്പെടുത്തണമെന്നും നിർദ്ദേശം നൽകപ്പെട്ടിട്ടുണ്ട്. ലൈംഗിക അക്രമം,സ്വയം ഉപദ്രവിക്കൽ, ആത്മഹത്യാ ഉള്ളടക്കം, മൃഗങ്ങളോടുള്ള ക്രൂരത, കുട്ടികളുടെ അസഭ്യ ചിത്രങ്ങൾ,തീവ്രവാദ ഉള്ളടക്കം തുടങ്ങിയവ അടങ്ങിയ വെബ്സൈറ്റുകളിൽ കുട്ടികൾ പ്രവേശിക്കുന്ന ഗുരുതരമായ സാഹചര്യം കൂടി വരുന്നതായി ഈ രംഗത്തെ വിദഗ്ധർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.


സദാ വികസിച്ചു കൊണ്ടിരിക്കുന്ന ഡിജിറ്റൽ ലോകത്ത് ഓൺലൈൻ സുരക്ഷ കൈകാര്യം ചെയ്യുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് തീവ്രവാദ വിരുദ്ധ പോലീസിലെ പ്രിവന്റ് സീനിയർ നാഷണൽ കോർഡിനേറ്റർ വിക്കി ഇവാൻസ് പറഞ്ഞു. ഓൺലൈനിൽ അനുചിതമായ ഉള്ളടക്കം കണ്ടാൽ എന്തുചെയ്യണമെന്ന് അറിയാൻ മാതാപിതാക്കൾ കുട്ടികളെ പ്രാപ്തരാക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നതായി അവർ കൂട്ടിച്ചേർത്തു. പ്രായം കുറഞ്ഞ കുറ്റവാളികളുടെ എണ്ണം കൂടുന്നതിന് പ്രധാനമായും കുട്ടികളുടെ ഓൺലൈൻ ഉപയോഗമാണ് കാരണമെന്നാണ് പോലീസ് അഭിപ്രായപ്പെടുന്നത്. ഈ പ്രവണത ആശങ്കാജനകമാണ് എന്നും ഏതാനും ചെറിയ ക്ലിക്കുകളിലൂടെ യുവാക്കൾക്ക് ഓൺലൈനിൽ തീവ്രവാദപരമായ ഉള്ളടക്കം ഉപയോഗിക്കുന്നവരുമായി സംസാരിക്കാൻ കഴിയും എന്നും MI5-ൻെറ ഡയറക്ടർ ജനറൽ സർ കെൻ മക്കല്ലം പറഞ്ഞു.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഫെർമനാഗ് കൗണ്ടിയിലെ മാഗ്വേഴ്സ്ബ്രിഡ്ജിൽ ഇന്ന് രാവിലെ നടന്ന വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇന്ന് രാവിലെ 08:21 നാണ് വെടിവയ്പ്പിനെ തുടർന്ന് അയർലൻഡ് ആംബുലൻസ് സർവീസിന് അടിയന്തിര കോൾ ലഭിച്ചത്. ഉടൻ തന്നെ മൂന്ന് വാഹനങ്ങളും ഒരു എയർ ആംബുലൻസും സംഭവ സ്ഥലത്ത് എത്തി.

പരിക്കേറ്റവരിൽ ഒരാളെ ഹെലികോപ്റ്ററിൽ ബെൽഫാസ്റ്റിലെ റോയൽ വിക്ടോറിയ ആശുപത്രിയിലേക്കും മറ്റൊരാളെ എനിസ്കില്ലനിലെ സൗത്ത് വെസ്റ്റ് അക്യൂട്ട് ആശുപത്രിയിലേയ്ക്കും ചികിത്സയ്ക്കായി കൊണ്ടുപോയി. വടക്കൻ അയർലണ്ടിലെ പോലീസ് സർവീസ് (PSNI) മറ്റാർക്കും ഈ സംഭവത്തിൽ പങ്കില്ലെന്ന് വ്യക്തമാക്കി. ആക്രമണത്തിന് പിന്നാലെ ഡ്രമ്മീർ റോഡ് അടച്ചിട്ടിരിക്കുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ വീട് വാടകയ്ക്ക് എടുക്കുന്നതിനുള്ള ചിലവ് കനത്ത തോതിൽ വർദ്ധിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. മലയാളി വിദ്യാർത്ഥികളാണ് ഇത് മൂലം ഏറ്റവും ദുരിതത്തിലായ ഒരു വിഭാഗം. പലർക്കും പഠനസമയത്തും അത് കഴിഞ്ഞുള്ള സ്റ്റേ ബാക്ക് സമയത്തും പാർട്ട് ടൈം ജോലിയിലൂടെ ലഭിക്കുന്ന പണം നിത്യ ചിലവിന് പോലും ലഭിക്കാത്ത സാഹചര്യത്തിലാണ് വാടകയിനത്തിലെ വൻ വർദ്ധനവ്.

വാടകയിനത്തിൽ പ്രതിമാസ ചിലവ് 221 പൗണ്ട് വർദ്ധിച്ചതായാണ് പ്രോപ്പർട്ടി പോർട്ടലായ സുല്ല പുറത്തു വിട്ട റിപ്പോർട്ടുകൾ കാണിക്കുന്നത് . ഈ വർദ്ധനവ് വാടകക്കാരെ കടുത്ത സമ്മർദ്ദത്തിലാക്കിയതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. വാടക കൂടിയ പ്രദേശങ്ങളിൽ ജോലി ലഭിച്ചാലും പലരും ഉപേക്ഷിക്കുന്ന സാഹചര്യവും നിലവിലുണ്ട്. വാടക കൂടിയതിനെ തുടർന്ന് പല മുതിർന്ന കുട്ടികളും തങ്ങളുടെ മാതാപിതാക്കളെ ജീവിത ചിലവിൽ സഹായിക്കേണ്ട അവസ്ഥയും ഉണ്ട്. കുടിയേറ്റക്കാരുടെ വർദ്ധനവ് ആണ് വാടക കുതിച്ചുയരുന്നതിന് ഒരു കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്.

വാടകയ്ക്ക് ലഭ്യമായ വീടുകളുടെ എണ്ണത്തിലെ കുറവും അമിതമായ വാടക വർദ്ധനവിന് കാരണമാകുന്നുണ്ട്. നഗരത്തിലെ പല സ്ഥാപനങ്ങളിലും ജോലി ചെയ്യാൻ കനത്ത വാടക മൂലം പലരും തയ്യാറാകുന്നില്ല. എന്നാൽ വാടകയ്ക്ക് വീട് നൽകുന്നവരും കനത്ത പ്രതിസന്ധിയിലാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ വീട്ടുടമസ്ഥർക്ക് കനത്ത തോതിൽ മോർട്ട്ഗേജ് നിരക്കുകൾ ഉയർന്നിരുന്നു . അത് മൂലം അവരുടെ പ്രതിമാസ തിരിച്ചടവിന് വലിയ വർദ്ധനവാണ് ഉണ്ടായത്.

RECENT POSTS
Copyright © . All rights reserved