Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഈ വേനൽക്കാലത്ത്, മാഞ്ചസ്റ്ററിലെയും വെസ്റ്റ് മിഡ്‌ലാൻഡ്‌സിലെയും ഏകദേശം 95,000 ജിസിഎസ്ഇ വിദ്യാർത്ഥികൾക്ക് എഡ്യൂക്കേഷൻ റെക്കോർഡ് എന്ന പുതിയ ആപ്പ് വഴി പരീക്ഷാഫലം ലഭിക്കും. സർക്കാരിൻെറ പുതിയ പരീക്ഷണത്തിൻെറ ഭാഗമായാണ് ആപ്പ് വഴി പരീക്ഷ ഫലം അറിയുന്ന സംവിധാനം സൃഷ്ടിച്ചിരിക്കുന്നത്. ജനങ്ങളിലേക്ക് എത്തിക്കുന്നതിന് മുൻപ് ആപ്പ് പരീക്ഷിച്ച് വരികയാണ്. കോളേജ് പ്രവേശനത്തിനുള്ള സമയവും പണവും ലാഭിക്കുക എന്നതാണ് ലക്ഷ്യമെങ്കിലും, ആപ്പ് സുഗമമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ ശരിയായ പിന്തുണ നൽകേണ്ടതിന്റെ പ്രാധാന്യം അധികൃതർ ചൂണ്ടിക്കാട്ടി. ട്രയലിലുള്ള വിദ്യാർത്ഥികൾക്ക് പരമ്പരാഗത രീതിയിൽ സ്കൂളിൽ നിന്ന് പരീക്ഷാഫലം ശേഖരിക്കാൻ ഉള്ള സൗകര്യം ഇപ്പോഴും സ്വീകരിക്കാം.

സർക്കാരിന്റെ പുതിയ പദ്ധതി പ്രകാരം, ഓഗസ്റ്റ് 21 വ്യാഴാഴ്ച രാവിലെ 11:00 മുതൽ ജിസിഎസ്ഇ വിദ്യാർത്ഥികൾക്ക് എഡ്യൂക്കേഷൻ റെക്കോർഡ് ആപ്പ് വഴി അവരുടെ ഫലങ്ങൾ ആക്‌സസ് ചെയ്യാൻ കഴിയും. പരമ്പരാഗത രീതി ഇഷ്ടപ്പെടുന്നവർക്ക് രാവിലെ 8:00 മുതൽ സ്കൂളിൽ നിന്ന് പരീക്ഷാഫലം ശേഖരിക്കാം. ഓരോ വിദ്യാർത്ഥിയുടെയും പരീക്ഷാഫലങ്ങളുടെയും സർട്ടിഫിക്കറ്റുകളുടെയും ഒരൊറ്റ ഡിജിറ്റൽ റെക്കോർഡ് എന്ന ശ്രമത്തിൻെറ ഭാഗമായാണ് ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇതുവഴി രേഖകൾ നഷ്ടപ്പെടുന്നത് ഒഴിവാക്കാം.

ആപ്പ് അവതരിപ്പിക്കുന്നത് വഴി രേഖകൾ കൈകാര്യം ചെയ്യുന്ന രീതി ആധുനികവൽക്കരിക്കുകയും അനാവശ്യമായ പേപ്പർവർക്കുകൾ കുറയ്ക്കുകയും ചെയ്യുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ചില സ്കൂളുകളിൽ ആപ്പ് ഇതിനകം വിജയകരമായി പരീക്ഷിച്ചു കഴിഞ്ഞു. സ്‌കൂൾ അധികൃതർ പുതിയ പദ്ധതിയോട് പിന്തുണ അറിയിച്ചിട്ടുണ്ടെങ്കിലും അതേസമയം ഇത്രയും പ്രധാനപ്പെട്ട ഒരു ദിവസം വിദ്യാർത്ഥികൾക്കും സ്കൂളുകൾക്കും എന്തെങ്കിലും തരത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനും സുഗമമായ നടപ്പാക്കലിനും ശക്തമായ പിന്തുണ ആവശ്യമാണെന്ന് അധികൃതർ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കുടിയേറ്റത്തിനെതിരായ കർശന നടപടികളുടെ ഭാഗമായി പാകിസ്ഥാൻ, നൈജീരിയ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരുടെ വിസ നിയമങ്ങൾ കർശനമാക്കാൻ യുകെ സർക്കാർ പദ്ധതിയിടുന്നു. ഈ രാജ്യങ്ങളിൽ നിന്ന് വരുന്നവരിൽ ഭൂരിപക്ഷവും ജോലി അല്ലെങ്കിൽ പഠന വിസകളിൽ യുകെയിൽ പ്രവേശിക്കുകയും പിന്നീട് സ്ഥിരമായി താമസിക്കാൻ അഭയം തേടുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാരിൻെറ ഈ നീക്കം. നിലവിലെ ഇമിഗ്രേഷൻ സംവിധാനത്തിൽ മാറ്റങ്ങൾ കൊണ്ടുവന്ന് ഒരു പൂർണ്ണ പദ്ധതിക്ക് രൂപം നൽകുമെന്ന് ഹോം ഓഫീസ് അറിയിച്ചു.പുതിയ മാറ്റങ്ങൾ വൈകാതെ തന്നെ ഹോം ഓഫീസ് പുറത്ത് ഇറക്കും.

2020 മുതൽ ഹോം ഓഫീസ് എക്സിറ്റ് ചെക്ക് ഡാറ്റ പുറത്തുവിട്ടിട്ടില്ലാത്തതിനാൽ, വിസ കാലാവധി കഴിഞ്ഞും തുടരാൻ സാധ്യതയുള്ളവർ ഏത് രാജ്യത്ത് നിന്നുള്ളവർ ആണെന്ന് ഇനിയും വ്യക്തമല്ല. പലപ്പോഴും യുകെയിൽ നിന്ന് പോകുന്നവരുടെ യാത്ര വിവരങ്ങൾ നഷ്ടമാകുന്നുണ്ട്. അതുകൊണ്ട് തന്നെ യാത്രാ രേഖകൾ കണ്ടില്ല എന്ന കാരണം കൊണ്ട് ആ വ്യക്തി രാജ്യത്ത് തുടരണം എന്നില്ല.

2023/24 ൽ, യുകെയിൽ ഏറ്റവും കൂടുതൽ അഭയം തേടിയവർ പാകിസ്ഥാൻ പൗരന്മാരാണ്. പാകിസ്ഥാനിൽ നിന്നുള്ള 10,542 പേരാണ് യുകെയിൽ അഭയം തേടിയിരിക്കുന്നത്. തൊട്ടുപിന്നാലെ ശ്രീലങ്കയിൽ നിന്ന് 2,862 പേരും നൈജീരിയയിൽ നിന്ന് 2,841 പേരും യുകെയിൽ അഭയം തേടിയിട്ടുണ്ട്. ഇതേ കാലയളവിൽ, യുകെയിൽ 732,285 അന്താരാഷ്ട്ര വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. ഇവരിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നും ഉള്ളവരാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് 2024-ൽ തൊഴിൽ, പഠന വിസകളുടെ എണ്ണം കുറവാണ്. നേരത്തെ നിയമപരവും നിയമവിരുദ്ധവുമായ കുടിയേറ്റം കുറയ്ക്കുമെന്ന് പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ പ്രതിജ്ഞയെടുത്തിരുന്നു. ഇത് പ്രാബല്യത്തിൽ വരാൻ നിലവിലുള്ള നിയമങ്ങൾ അപര്യാപ്‌തമാണെന്ന് അധികൃതർ പറയുന്നു. മുൻ കൺസർവേറ്റീവ് സർക്കാർ കുടിയേറ്റം കുറയ്ക്കുന്നതിൽ പരാജയപ്പെട്ടുവെന്നും പ്രധാന മന്ത്രി കുറ്റപ്പെടുത്തി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

തദ്ദേശ തിരഞ്ഞെടുപ്പിലെ റീഫോം യുകെയുടെ വിജയം ഭരണപക്ഷത്തെയും അതുപോലെതന്നെ മുഖ്യ പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയെയും കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്. കാലിനടിയിലെ മണ്ണ് ഇളകി ഒലിക്കുന്നതിന്റെ അങ്കലാപ്പിലാണ് മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ. റീഫോം യുകെ നേടുന്ന ജനസമ്മതി യുകെയിലേയ്ക്ക് കുടിയേറിയവരെയും കടുത്ത ആശങ്കയിലാക്കിയിട്ടുണ്ട്. വിദ്യാർത്ഥി വിസയിൽ എത്തിയ മലയാളികളും കടുത്ത ആശങ്കയിലാണ്. റീഫോം യുകെയുടെ മുന്നേറ്റത്തെ തടയിടാൻ കുടിയേറ്റ നയം രൂപീകരിക്കുന്ന ഘട്ടത്തിൽ ഏറ്റവും കൂടുതൽ തിരിച്ചടികൾ അഭിമുഖീകരിക്കുന്നത് മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥി വിസയിൽ എത്തിയവരാണെന്ന വാർത്ത മലയാളം യുകെ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.


സാമ്പത്തിക രാഷ്ട്രീയ നയങ്ങളുടെ പേരിൽ ജനപിന്തുണയിൽ പിന്നോട്ട് പോയ ലേബർ ഗവൺമെൻറ് എന്തൊക്കെ നടപടികളാണ് പുതിയതായി സ്വീകരിക്കുക എന്നതാണ് എല്ലാവരും ഉറ്റു നോക്കുന്നത്. ഏറ്റവും പുതിയതായി ശൈത്യകാല ഇന്ധന പെയ്മെൻറ് വെട്ടിക്കുറയ്ക്കൽ നടപടിയിൽ നിന്ന് സർക്കാർ പിന്നോക്കം പോകുമെന്ന സൂചനകൾ പുറത്തുവന്നു കഴിഞ്ഞു. ശൈത്യകാല ഇന്ധന പെയ്മെന്റുകൾ വെട്ടിക്കുറയ്ക്കാനുള്ള നടപടി നേരത്തെ വിവിധ തലങ്ങളിൽ ഒട്ടേറെ വിമർശനങ്ങൾക്ക് വഴി വച്ചിരുന്നു.


ഇടക്കാല ബഡ്ജറ്റിലെ സാമ്പത്തിക നടപടികളുടെ പേരിൽ കടുത്ത എതിർപ്പാണ് ലേബർ പാർട്ടി സർക്കാർ നേരിടുന്നത്. എനർജി ബില്ലുകളിൽ സർക്കാർ നൽകുന്ന പിൻതുണ കുറയുന്നത് ജനങ്ങളുടെ ഇടയിൽ നിന്ന് കടുത്ത എതിർപ്പ് നേടുന്നതിന് സാധ്യതയുണ്ടെന്ന തിരിച്ചറിവിലാണ് സർക്കാർ . കഴിഞ്ഞ ജൂലൈയിൽ ദരിദ്രരായ പെൻഷൻകാർ ഒഴികെയുള്ള എല്ലാവരുടെയും ശൈത്യകാല ഇന്ധന അലവൻസ് വെട്ടിക്കുറയ്ക്കാനുള്ള സർക്കാർ തീരുമാനം ഒരു ദുരന്തമാണെന്ന് വിശ്വസിക്കുന്നതായി നിരവധി മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും തന്നെ അഭിപ്രായപ്പെട്ടതായി മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. നിലവിലെ സാഹചര്യങ്ങളിൽ ക്ഷേമ പദ്ധതികളുടെ വെട്ടി കുറവുകളെ കുറിച്ച് സർക്കാർ പുനർവിചിന്തനം നടത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഡാർട്ട്മൂറിൽ കാട്ടുതീയെ തുടർന്ന് വൻ നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഏകദേശം 12,500 ഏക്കർ കാട് കത്തി നശിച്ചതായാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഞായറാഴ്ച ആരംഭിച്ച തീപിടുത്തം നിയന്ത്രണ വിധേയമാക്കാനുള്ള കഠിന പരിശ്രമം ഇപ്പോഴും നടത്തി വരുകയാണ്.

ഏകദേശം 50 ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ വ്യാപിച്ച കാട്ടുതീയിൽ പരുക്കുകളോ കാണാതായതോ സംബന്ധിച്ച ആശങ്കകൾ ഒന്നുമില്ലെന്ന് അധികൃതർ അറിയിച്ചു. തീപിടുത്തത്തിന്റെ കാരണങ്ങളെ കുറിച്ച് ഫയർഫോഴ്സ് അന്വേഷിച്ചു വരുകയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വരണ്ട കാലാവസ്ഥയും കാറ്റും കാട്ടുതീ പടർന്നു പിടിക്കാൻ കാരണമായി .തീപിടുത്തം ഉണ്ടായ സ്ഥലത്ത് റോഡ് ഗതാഗതം സാധ്യമല്ലാതിരുന്നത് ദൗത്യം ദുഷ്കരമാകുന്നതിന് കാരണമായി. ഡെവൺ ആൻഡ് കോൺവാൾ പോലീസ് പ്രദേശത്ത് സഞ്ചരിക്കുന്ന ആളുകൾക്ക് പുകയുടെ അളവ് വർദ്ധിക്കുന്നതിനെ കുറിച്ചും റോഡിലെ ദൃശ്യപരത കുറയാനുള്ള സാധ്യതയെ കുറിച്ചും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ പ്രാദേശിക കൗൺസിൽ തിരഞ്ഞെടുപ്പിൽ മലയാളികൾക്ക് അഭിമാനമായി അങ്കമാലിക്കാരനായ ഇഗ്‌നേഷ്യസ് വർഗീസ്. കൗൺസിൽ തിരഞ്ഞെടുപ്പിൽ മൂന്നാം തവണയും എതിരില്ലാതെ കൗൺസിലറായിരിക്കുകയാണ് ഈ യുകെ മലയാളി. കേരളത്തിൽ എറണാകുളം ജില്ലയിലെ അങ്കമാലി നെടുമ്പാശ്ശേരി സ്വദേശിയാണ്. 2006ൽ യുകെയിലെ ന്യൂകാസിലിൽ എത്തിയ ഇഗ്‌നേഷ്യസ് വർഗീസ് റോയൽ മെയിലിൽ ആണ് ജോലി ചെയ്യുന്നത്. 2014ൽ ലേബർ പാർട്ടി അംഗമായ ഇഗ്‌നേഷ്യസ് വർഗീസ് 2017ലാണ് ന്യൂകാസിലിന് സമീപമുള്ള പ്രൂഡോ ടൗൺ കൗൺസിലിലേയ്ക്ക് കാസിൽ ഫീൽഡ് വാർഡിൽ നിന്നും നോമിനേഷൻ നൽകുന്നത്. സ്വന്തം വീട് നിൽക്കുന്ന വാർഡിലെ പോസ്റ്റ്‌മാൻ കൂടിയായത് ഓരോ വീടുകളുമായുള്ള ഇഗ്‌നേഷ്യസിൻെറ ബന്ധം ശക്തമാക്കാൻ സഹായിച്ചിരുന്നു. ഇതിന് പിന്നാലെ നടന്ന രണ്ട് ഇലക്ഷനിലും ഇഗ്‌നേഷ്യസ് വർഗീസ് തൻെറ വിജയം തുടർന്നു.

2014ൽ റോയൽ മെയിലിലെ കമ്മ്യൂണിക്കേഷൻ വർക്കേഴ്സ് യൂണിയന്റെ യൂണിറ്റ് പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടതാണ് ഇഗ്‌നേഷ്യസിൻെറ ലേബർ പാർട്ടി അംഗത്വത്തിലേക്ക് വഴി തുറക്കാൻ കാരണമായത്. മലയാളികൾ അധികമില്ലാത്ത കാസിൽ ഫീൽഡ് വാർഡിൽ തദ്ദേശീയരുമായുള്ള വ്യക്തിബന്ധങ്ങളും ഇഗ്‌നേഷ്യസ് വർഗീസിനെ എതിരില്ലാതെ വിജയിക്കാൻ സഹായിച്ചു.15 കൗൺസിലർമാർ ഉള്ള കൗൺസിലിൽ ലേബർ പാർട്ടിയാണ് ഇത്തവണയും ഭരണം നിയന്ത്രിക്കുക. ലേബർ പാർട്ടി 8, കൺസർവേറ്റീവ് പാർട്ടി 7 എന്നിങ്ങനെയാണ് കക്ഷി നില.

നാട്ടിൽ അഭിഭാഷകനും പൊതു പ്രവർത്തകനുമായി പ്രവർത്തിച്ചിരുന്ന ഇഗ്‌നേഷ്യസ് വർഗീസിന്, യുകെയിലെ പൊതുപ്രവർത്തനത്തിന് കുടുംബാംഗങ്ങളുടെ പൂർണ്ണ പിന്തുണയുണ്ട്. എൻഎച്ച്എസിൽ സ്പെഷലിസ്റ്റ് നേഴ്സായി ജോലി ചെയ്യുന്ന ഷിജി ഇഗ്‌നേഷ്യസ് ആണ് ഭാര്യ. നോയല്ല, നിയ എന്നിവരാണ് മക്കൾ. ലേബർ പാർട്ടി പ്രവർത്തനങ്ങൾക്ക് പുറമെ യുകെയിലെ യാക്കോബായ സുറിയാനി സഭയുടെ പ്രവർത്തനങ്ങളിലും ഇഗ്‌നേഷ്യസ് വർഗീസ് സജീവമാണ്. സഭയുടെ യുകെ ഭദ്രാസന ട്രഷററായി രണ്ട് വർഷക്കാലം പ്രവർത്തിച്ചിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഭീകര ആക്രമണം നടത്തുന്നതിനായി ലക്ഷ്യം വെച്ച് 8 പേർ അറസ്റ്റിലായ സംഭവം രാജ്യമൊട്ടാകെ വൻ ചർച്ചാ വിഷയമായിരുന്നു. എട്ട് പേരിൽ ഏഴും ഇറാനിയൻ വംശജരാണെന്ന് പോലീസ് സ്ഥിരീകരിച്ചത് സംഭവത്തിന് വൻ വാർത്താപ്രാധാന്യം ആണ് നൽകിയത് . ഹമാസ് ഭീകരർ ഇസ്രയേലിൽ നടത്തിയ പോലുള്ള ഭീകരാക്രമണത്തിനാണ് പിടിയിലായ പ്രതികൾ പദ്ധതി തയ്യാറാക്കിയത് എന്നാണ് സംശയിക്കപ്പെടുന്നത്.


ഇതിനു പിന്നാലെയാണ് കടുത്ത സുരക്ഷാ വീഴ്ചയായി ചൂണ്ടി കാണിക്കപ്പെടുന്ന മറ്റൊരു വാർത്ത പുറത്തുവന്നത്. റഷ്യയ്ക്കുവേണ്ടി ചാരവൃത്തി നടത്തിയതിന് ശിക്ഷിക്കപ്പെട്ട മൂന്ന് ബൾഗേറിയക്കാർ മുമ്പ് വെസ്റ്റ്മിൻസ്റ്റർ കൊട്ടാരത്തിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുത്തതായി ബിബിസി ന്യൂസ് അന്വേഷണത്തിൽ കണ്ടെത്തി. 2016 മെയ് മാസത്തിൽ ഒരു കമ്മിറ്റി റൂമിൽ ബ്രെക്സിറ്റ് ചർച്ച ചെയ്യുന്നതിനായി നടന്ന ഒരു പരിപാടിയിൽ ഓർലിൻ റൂസേവ്, ബിസർ ഷാംബസോവ്, കാട്രിൻ ഇവാനോവ എന്നിവർ ആണ് പങ്കെടുത്തത് . കുറ്റവാളികൾ എന്ന് വിധിക്കപ്പെട്ട റഷ്യൻ ചാരന്മാർ പാർലമെന്റിൽ നടന്ന ബ്രെക്സിറ്റ് പരിപാടിയിൽ പങ്കെടുത്തത് കനത്ത സുരക്ഷ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.


റഷ്യൻ ചാരന്മാർ യുകെയിലുള്ള ഉന്നതല മീറ്റിങ്ങുകളിൽ പങ്കെടുത്ത സംഭവം വൻ രാഷ്ട്രീയ കോളിളക്കത്തിന് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സംഭവം പ്രതിപക്ഷത്തിനെതിരെ ആരോപണം അഴിച്ചുവിടാൻ ഭരണപക്ഷത്തിന് കിട്ടിയ അവസരമാണ്. കാരണം ആ സമയത്ത് കൺസർവേറ്റീവ് പാർട്ടിയായിരുന്നു അധികാരത്തിൽ ഇരുന്നത് . വരും ദിവസങ്ങളിൽ രാജ്യ സുരക്ഷയെ ബാധിക്കുന്ന സംഭവമായി ഇത് വ്യാഖ്യാനിക്കപ്പെടും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഏപ്രിൽ മുപ്പതാം തീയതി യുകെയിലെ 24 ലോക്കൽ കൗൺസിലുകളിലേയ്ക്കും 6 മേയർ സ്ഥാനങ്ങളിലേയ്ക്കും നടന്ന ഉപതിരഞ്ഞെടുപ്പ് ഫലത്തിന്റെ അലയൊലികൾ യുകെ രാഷ്ട്രീയത്തിൽ വൻ മാറ്റങ്ങൾക്ക് തിരി കൊളുത്തുമെന്നത് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ റീഫോം യുകെ വൻ മുന്നേറ്റമാണ് നടത്തിയത്. കൂടാതെ എംപി സ്ഥാനത്തേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയുടെ സിറ്റിംഗ് സീറ്റും റീഫോം യുകെ പിടിച്ചെടുത്തിരുന്നു. ഭരണപക്ഷമായ ലേബർ പാർട്ടിയും മുഖ്യ പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയും തങ്ങളുടെ അടിവേരുകൾ ഇളകുന്നതിന്റെ തിരിച്ചറിവിലാണെന്നത് അവരുടെ തന്നെ പ്രതികരണത്തിൽ നിന്ന് മനസ്സിലാക്കാം.


റീഫോം യുകെ ഭാവിയിൽ അധികാരത്തിലെത്തിയാൽ യുകെ മലയാളികളെയും അതിലുപരി യുകെലേയ്ക്ക് വരാൻ ആഗ്രഹിക്കുന്നവരെയും എങ്ങനെ ബാധിക്കും എന്നതിനെ കുറിച്ച് മലയാളം യുകെ ന്യൂസ് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ അതിലുപരി നിലവിലെ സാഹചര്യങ്ങൾ തന്നെ ഒട്ടേറെ മാറ്റങ്ങൾക്ക് തിരഞ്ഞെടുപ്പ് ഫലം തിരി കൊളുത്തുമെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. അതായത് റീഫോം യുകെയുടെ കടന്നു കയറ്റത്തെ തടയിടാൻ കുടിയേറ്റ വിരുദ്ധ നയങ്ങൾ കൂടുതൽ ശക്തമാക്കാൻ ലേബർ പാർട്ടി സർക്കാർ നിർബന്ധിതരായി കൊണ്ടിരിക്കുകയാണ്.


റീഫോം യുകെയുടെ മിന്നുന്ന വിജയം ആദ്യം ബാധിക്കുന്നത് വിദ്യാർത്ഥി വിസയിൽ എത്തിയവരെയാണെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുകെയിൽ വിസയ്ക്കായി അപേക്ഷിക്കുന്ന അന്താരാഷ്ട്ര വിദ്യാർഥികളുടെ ഭാവിയെ കുറിച്ച് ഒട്ടേറെ ചോദ്യചിഹ്നങ്ങളാണ് ഉയർന്നു വന്നിരിക്കുന്നത്. കുടിയേറ്റം കുറയ്ക്കുന്നതിനുള്ള പുതിയ ധവളപത്രം മെയ് പാതിയോട് ലേബർ സർക്കാർ പുറത്തിറക്കും. നിലവിലെ തിരഞ്ഞെടുപ്പ് ഫലത്തിന്റെ അലയൊലികൾ അതിൽ പ്രതിഫലിക്കാനാണ് സാധ്യത. യുകെയിലെ നിയമപരമായ കുടിയേറ്റം കുറയ്ക്കുന്നതിനും വിസ സമ്പ്രദായത്തിന്റെ ദുരുപയോഗമാണെന്ന് പറയുന്ന കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുമുള്ള നിർദ്ദേശങ്ങൾ സർക്കാർ ഈ മാസം അന്തിമമാക്കുകയാണ്. 2024 ൽ യുകെയിൽ അഭയം തേടുന്ന 108,000 പേരിൽ 16,000 പേർക്ക് വിദ്യാർത്ഥി വിസ ഉണ്ടായിരുന്നതായി കാണിക്കുന്ന കണക്കുകൾ മാർച്ചിൽ ഹോം ഓഫീസ് പ്രസിദ്ധീകരിച്ചു. കുറഞ്ഞ ശമ്പളമുള്ള ജോലികൾ ഏറ്റെടുത്ത് അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് യുകെയിൽ തുടരുന്നത് തടയാനുള്ള വഴികളും മന്ത്രിമാർ പരിശോധിക്കുന്നുണ്ട്. അത്തരമൊരു നീക്കത്തിന് വിദ്യാഭ്യാസ വകുപ്പിൽ നിന്നും അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ ഫീസിൽ നിന്നുള്ള വരുമാനത്തെ ആശ്രയിക്കുന്ന സർവകലാശാലകളിൽ നിന്നും എതിർപ്പ് നേരിടേണ്ടി വരാനുള്ള സാധ്യതയുമുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

2025 മെയ് 5 മുതൽ മെയ് 8 വരെ നാല് ദിവസത്തെ പരിപാടികളോടെ യുണൈറ്റഡ് കിംഗ്ഡം വിക്ടറി ഇൻ യൂറോപ്പ് (VE) ദിനത്തിന്റെ 80-ാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങി യുകെ. മെയ് 5 തിങ്കളാഴ്ച സെൻട്രൽ ലണ്ടനിൽ നടക്കുന്ന മഹത്തായ സൈനിക ഘോഷയാത്രയോടെയാണ് ആഘോഷങ്ങൾ ആരംഭിക്കുക. പാർലമെന്റ് സ്‌ക്വയറിന് പുറത്ത് വിൻസ്റ്റൺ ചർച്ചിലിന്റെ വിഖ്യാതമായ വിഇ ഡേ പ്രസംഗത്തിൽ നിന്നുള്ള ചില ഭാഗങ്ങൾ ചൊല്ലുന്നതിന് പിന്നാലെ, ഒരാൾ നൂറ് വർഷം പഴക്കമുള്ള കോമൺവെൽത്ത് വാർ ഗ്രേവ്സ് ടോർച്ച് ഫോർ പീസ് കൈമാറും.

ഹൗസ്ഹോൾഡ് കാവൽറി മൗണ്ടഡ് റെജിമെന്റും ദി കിംഗ്സ് ട്രൂപ്പും, റോയൽ ഹോഴ്സ് ആർട്ടിലറിയും നയിക്കുന്ന ഘോഷയാത്ര, ട്രാഫൽഗർ സ്ക്വയർ, സെനോട്ടാഫ് എന്നിവ കടന്ന് മാളിൽ നിന്ന് ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് നീങ്ങും. റെഡ് ആരോസ്, ടൈഫൂൺ, എഫ്-35 യുദ്ധവിമാനങ്ങൾ എന്നിവയുൾപ്പെടെ നിലവിലുള്ളതും ചരിത്രപരവുമായ 23 സൈനിക വിമാനങ്ങളും രണ്ടാം ലോകമഹായുദ്ധകാലത്തെ റോയൽ എയർഫോഴ്‌സ് ബാറ്റിൽ ഓഫ് ബ്രിട്ടൻ മെമ്മോറിയൽ ഫ്ലൈറ്റിലെ വിമാനങ്ങളും ഉൾപ്പെടുന്ന ഒരു ഫ്ലൈപാസ്റ്റോടെയാണ് പരിപാടി സമാപിക്കുക.

രണ്ടാം ലോകമഹായുദ്ധത്തിൽ ജീവൻ വെടിഞ്ഞവരെ ആദരിക്കുന്നതിനായി ലണ്ടൻ ടവറിൽ 30,000 കടും ചുവപ്പ് നിറത്തിലുള്ള സെറാമിക് പോപ്പികൾ സ്ഥാപിക്കുന്നതാണ് അനുസ്‌മരണ ചടങ്ങിൻെറ പ്രധാന ആകർഷണം. മെയ് 8 വ്യാഴാഴ്ച വെസ്റ്റ്മിൻസ്റ്റർ ആബിയിൽ രണ്ടാം ലോക മഹായുദ്ധ തലമുറയെ ആദരിച്ചുകൊണ്ട് ചാൾസ് രാജാവ് പങ്കെടുക്കുന്ന പരിപാടിയോടെ അനുസ്മരണ ചടങ്ങുകൾ അവസാനിക്കും. രാജ്യവ്യാപകമായി രണ്ട് മിനിറ്റ് മൗനാചരണവും സംഗീതകച്ചേരികൾ, പള്ളിയിലെ സേവനങ്ങൾ എന്നിവയുൾപ്പെടെ വിവിധ കമ്മ്യൂണിറ്റി പരിപാടികളും ഈ ദിനത്തിൽ ഉണ്ടായിരിക്കും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഏറെ നാളുകളായി യുകെയിലും ഇന്ത്യയിലും നയതന്ത്ര തലത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമാകാനുള്ള ചർച്ചകൾ മുന്നേറി കൊണ്ടിരിക്കുകയാണ്. യൂറോപ്യൻ യൂണിയനിൽനിന്ന് പിരിഞ്ഞശേഷം ബദൽ വിപണികൾ തേടുന്ന ബ്രിട്ടൻ ഏറെ പ്രതീക്ഷയോടെ കാണുന്ന സ്വതന്ത്രവ്യാപാര കരാറിനായുള്ള ചർച്ചകൾ രണ്ടുവർഷത്തിലധികമായി നടക്കുന്നുണ്ട്. ബ്രിട്ടനിൽനിന്ന്‌ ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ തീരുവ കുറയ്ക്കുന്നതിനു പകരം ഇന്ത്യൻ പൗരർക്ക് കൂടുതൽ വിസ ലഭ്യമാക്കാനുള്ള ശ്രമങ്ങളും ചർച്ചകളിൽ ഉയർന്നു വരുന്നുണ്ട്.

നയതന്ത്ര തലത്തിലുള്ള ചർച്ചകൾ ഒരു വശത്ത് പുരോഗമിക്കുമ്പോൾ ദീർഘനാളുകളായി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ചില വിവാദ വിഷയങ്ങളും ഉയർന്നു വരുന്നുണ്ട്. ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്ന കോഹിനൂർ രത്നത്തിന്റെ കൈമാറ്റം ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യ സന്ദർശിക്കുന്ന യുകെ സാംസ്കാരിക, മാധ്യമ, കായിക സെക്രട്ടറി ലിസ നന്ദി ആണ് ഏറ്റവും ഒടുവിലായി ഈ വിഷയത്തിൽ പ്രതികരിച്ചത്. പൗരാണിക പ്രാധാന്യമുള്ള സാംസ്കാരിക കാലാവസ്തുക്കളുടെ കൈമാറ്റം സംബന്ധിച്ച് യുകെയും ഇന്ത്യയും തമ്മിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്ന് അവർ പറഞ്ഞു.108 കാരറ്റ് കോഹിനൂർ രത്നം 1849-ൽ മഹാരാജ ദുലീപ് സിംഗ് വിക്ടോറിയ രാജ്ഞിക്ക് ഇത് സമ്മാനമായി നൽകി. 1937-മുതൽ തന്റെ കിരീടത്തിൽ രാജ്ഞി ഈ രത്നം ധരിച്ചിരുന്നു. സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമാകുമ്പോൾ കോഹിനൂർ രത്നം ഇന്ത്യയ്ക്ക് തിരികെ ലഭിക്കുമോ? മറുപടിയുമായി ബ്രിട്ടീഷ് മന്ത്രി.

ഇന്ത്യയിലേക്കുള്ള യുകെയുടെ പ്രതിനിധി സംഘത്തെ നയിക്കുന്ന ലിസ നന്ദി ന്യൂഡൽഹിയിൽ ഇന്ത്യൻ സാംസ്കാരിക ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തുമായി ഒരു പ്രധാന സാംസ്കാരിക സഹകരണ കരാറിൽ ഒപ്പുവച്ചതാണ് ഈ വിഷയം വീണ്ടും ചർച്ചയാകാൻ കാരണമായത്.

യുകെയും ഇന്ത്യയും തമ്മിൽ സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വരുന്നത് ഇരു രാജ്യങ്ങളുടെയും സാമ്പത്തിക മേഖലയിൽ വൻ കുതിച്ചു ചാട്ടത്തിന് വഴിതെളിക്കും. ട്രംപ് ഉയർത്തിയ താരിഫ് വിപണിയെ മറികടക്കാൻ പുതിയ കരാർ നിലവിൽ വരുന്നത് യുകെയെ സഹായിക്കും എന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. ഓരോ വർഷവും ഇന്ത്യക്കാർക്കായി സ്കിൽഡ് വിസ നടപടിക്രമങ്ങൾ ഇളവു വരുന്നത് കൂടുതൽ ഇന്ത്യക്കാർക്ക് യുകെയിൽ തൊഴിൽ അവസരങ്ങൾ ലഭിക്കാൻ സഹായിക്കും. ഇന്ത്യയുടെ സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വരുന്നത് എത്ര ഇന്ത്യൻ തൊഴിലാളികൾക്ക് പ്രയോജനപ്രദമാകുമെന്ന ചോദ്യം പല കോണുകളിൽ നിന്നും ഉയർന്നു വരുന്നുണ്ട്. നിലവിൽ ഒരു കണക്ക് പുറത്തുവിടാൻ സാധിക്കില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വിശദമാക്കിയത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഏഴ് ഇറാനിയൻ പൗരന്മാർ ഉൾപ്പെടെ എട്ട് പേരെ ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തീവ്രവാദ വിരുദ്ധ പോലീസ് അറസ്റ്റ് ചെയ്തു. 5 പേർ അറസ്റ്റിലായ വിവരം നേരത്തെ മലയാളം യുകെ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ രണ്ടാംഘട്ടത്തിൽ വീണ്ടും മൂന്ന് ഇറാനിയൻ പൗരന്മാരെ കൂടി അറസ്റ്റ് ചെയ്തത് കടുത്ത ആശങ്കയാണ് ഉളവാക്കിയിരിക്കുന്നത്.


ആദ്യം അഞ്ച് പേർ അറസ്റ്റിലായതും പിന്നീട് മൂന്നുപേരു കൂടി അറസ്റ്റിലായതും വ്യത്യസ്ത സംഘങ്ങൾ ആണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഈ സംഘങ്ങൾ തമ്മിൽ പരസ്പരബന്ധമില്ലെന്നാണ് നിലവിൽ അറിയാൻ സാധിച്ചത്. നമ്മുടെ രാജ്യം സുരക്ഷിതമായി നിലനിർത്താൻ സ്വീകരിച്ച നടപടിക്ക് പോലീസിനും സുരക്ഷാ സേവനങ്ങൾക്കും ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ നന്ദി പറഞ്ഞു.


ദേശീയ സുരക്ഷാ ഭീഷണികളോട് കരുതലോടെ പ്രതികരിക്കേണ്ടതിൻ്റെ ആവശ്യകതയിലേയ്ക്കാണ് പ്രസ്തുത സംഭവങ്ങൾ വിരൽ ചൂണ്ടുന്നതെന്ന് ആഭ്യന്തര സെക്രട്ടറി പറഞ്ഞു. അഞ്ച് പേരെ അറസ്റ്റ് ചെയ്ത ഓപ്പറേഷനിൽ വിരുദ്ധ നാല് പേരെ തീവ്രവാദ നിയമപ്രകാരം ആണ് കസ്റ്റഡിയിലെടുത്തത് . അഞ്ചാമത്തെ വ്യക്തിയെ , ക്രിമിനൽ എവിഡൻസ് (പേസ്) ആക്ട് പ്രകാരം ആണ് പോലീസ് അറസ്റ്റ് ചെയ്തത് . വെസ്റ്റ് ലണ്ടനിലെ സ്വിൻഡൺ, സ്റ്റോക്ക്പോർട്ട്, റോച്ച്‌ഡെയ്ൽ, മാഞ്ചസ്റ്റർ എന്നിവിടങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത് . അന്വേഷണം ഇപ്പോഴും പ്രാരംഭ ദശയിലാണെന്നും ഈ വിഷയവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് എന്തെങ്കിലും അപകടസാധ്യത ഉണ്ടോ എന്ന് തിരിച്ചറിയുന്നതിന് സാധ്യമായ അന്വേഷണം പുരോഗമിക്കുകയാണെന്നും മെറ്റ്സ് കൗണ്ടർ ടെററിസം കമാൻഡിന്റെ തലവൻ കമാൻഡർ ഡൊമിനിക് മർഫി പറഞ്ഞു.

Copyright © . All rights reserved