Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലുടനീളം ഇന്നും കടുത്ത ശൈത്യകാലാവസ്ഥ തുടരുകയാണ്. സ്‌കോട്ട് ലൻഡ്‌, വെയിൽസ്‌, ഇംഗ്ലണ്ട്‌ എന്നിവിടങ്ങളിലായി മഞ്ഞും ഐസും ശക്തമായി ബാധിക്കുന്ന സാഹചര്യത്തിൽ മെറ്റ്‌ ഓഫീസ്‌ വിവിധ പ്രദേശങ്ങൾക്ക്‌ യെല്ലോ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. അതിൽ, നോർത്ത്‌ യോർക്ക്‌ മൂർസ്‌, യോർക്ക്‌ഷയർ വോൾഡ്സ്‌ എന്നിവിടങ്ങളിലെ ഉയർന്ന പ്രദേശങ്ങളിൽ 15–25 സെ.മീ വരെ മഞ്ഞുവീഴ്ചയ്ക്ക്‌ സാധ്യതയുള്ളതിനാൽ ആംബർ മുന്നറിയിപ്പും പ്രാബല്യത്തിലുണ്ട് . ചില ഭാഗങ്ങളിൽ താപനില -5°C വരെ താഴുമെന്നാണ് പ്രവചനം.

വടക്കുകിഴക്കൻ സ്‌കോട്ട് ലൻഡിലെയും ഹൈലാന്റ്സിലെയും പലയിടങ്ങളിലും സ്കൂളുകൾ അടച്ചിടേണ്ടിവന്നു. ഡർബിഷെയറിലെ വുഡ്‌ഹെഡ്‌ പാസ്‌, വെയിൽസിലെ മുഖ്യപാതകൾ എന്നിവയുൾപ്പെടെ നിരവധി റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടു. ഉയർന്ന ഇടങ്ങളിൽ ‘തണ്ടർസ്നോ’ പോലുള്ള അപൂർവമായ കാലാവസ്ഥാ പ്രതിഭാസവും ഉണ്ടാകാമെന്ന മുന്നറിയിപ്പുണ്ട്. മഴ, മഞ്ഞുവീഴ്ച എന്നിവ കാരണം വഴികളിൽ രൂപപ്പെടുന്ന ഐസ്‌ യാത്രക്കാർക്കും വാഹനങ്ങൾക്കും വലിയ വെല്ലുവിളിയാകും.

തണുത്ത കാലാവസ്ഥയെ തുടർന്ന്‌ വയോജനങ്ങളും ആരോഗ്യപ്രശ്നങ്ങളുള്ളവരും കൂടുതൽ ജാഗ്രത പാലിക്കണമെന്ന് യു കെ എച്ച് എസ് എ ആരോഗ്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . സമൂഹപരിചരണ വിഭാഗങ്ങൾക്ക്‌ അധിക സമ്മർദ്ദം അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നാണ്‌ വിലയിരുത്തൽ. വരും ദിവസങ്ങളിൽ താപനില തീർച്ചയായും ഉയർന്ന്‌ ശനിയാഴ്ചയോടെ സാധാരണ നിലയിലേക്കെത്തുമെന്ന്‌ കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്റ്റോക്ക്-ഓൺ-ട്രെന്റിലെ ബേഴ്സ്ലമിൽ താമസിച്ചിരുന്ന ജോസ് മാത്യുവിന് (സജി-50) ഡിസംബർ 2, 2025-നു യുകെ മലയാളികൾ അന്ത്യയാത്രാമൊഴിയേകും . അന്ത്യകർമ്മങ്ങൾ സെന്റ് ജോസഫ്സ് കത്തോലിക്കാ പള്ളി,ബർസ്ലെലിലാണ് നടക്കുന്നത്. രാവിലെ 9 മണിക്ക് വിശുദ്ധ കുർബാനയും, 10.30 മുതൽ 11.30 വരെ പൊതുദർശനവും ക്രമീകരിച്ചിട്ടുണ്ട്. .മൃതസംസ്‍കാരം കീലെ സെമിത്തേരി, ന്യൂകാസിലിൽ ഉച്ചയ്ക്ക് 12 മണിക്ക് നടക്കും.

സ്റ്റോക്ക് ഓൺ ട്രെന്റിലെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി ഈ മാസം 12-ാം തീയതിയാണ് ജോസ് മാത്യു (51) നിര്യാതനായത് . കുഴഞ്ഞ് വീണതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം .

സംഭവസമയത്ത് ഭാര്യ ഷീബ നൈറ്റ് ഡ്യൂട്ടിയിലായിരുന്നു. വീട്ടിൽ ഇളയ മകൾ മരിയ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിതാവ് കുഴഞ്ഞുവീണത് കണ്ടതോടെ അവൾ അടിയന്തിരമായി സമീപവാസിയായ നേഴ്സിംഗ് വിദ്യാർത്ഥിനിയായ മലയാളി പെൺകുട്ടിയെ വിളിക്കുകയും സിപിആർ നൽകുകയും ചെയ്തിരുന്നു.

തുടർന്ന് അറിയിച്ചതിനെ തുടർന്ന് എമർജൻസി സർവീസ് ഏതാനും മിനിറ്റുകൾക്കുള്ളിൽ എത്തിച്ചേർന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മക്കൾ : കെവിൻ, കാരൾ, മരിയ

സീറോ മലബാർ സ്റ്റോക്ക് ഓൺ ട്രെന്റ് മിഷൻ ഇടവകയിലെ ഡൊമിനിക് സാവിയോ യൂണിറ്റിന്റെ സജീവാംഗമായിരുന്നു ജോസ് മാത്യു.

ജോസ് മാത്യുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മുൻ മെട്രോപൊളിറ്റൻ പൊലീസ് ഉദ്യോഗസ്ഥൻ ഡേവിഡ് കാരിക്കിനെതിരെ കൂടുതൽ ലൈംഗിക കുറ്റങ്ങൾക്ക് തെളിവുകൾ കണ്ടെത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . 12- വയസുകാരിയായ പെൺകുട്ടിയെ 1980-കളിൽ പീഡിപ്പിച്ചതിനും പിന്നീടുള്ള വർഷങ്ങളിൽ തന്റെ മുൻ പങ്കാളിയെ ബലാത്സംഗം ചെയ്‌തതിനുമുള്ള തെളിവുകളാണ് പോലീസ് സേനയ്ക്ക് ആകെ നാണക്കേടായി പുറത്തു വന്നിരിക്കുന്നത് . ഇതിനകം തന്നെ 71 ലൈംഗിക അതിക്രമങ്ങളുടെ കേസുകളിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന കാരി പുതിയതായി ഒമ്പത് കുറ്റങ്ങളിലാണ് വീണ്ടും കുറ്റക്കാരനെന്ന് വിധിക്കപ്പെട്ടത്.

പുതിയ വിചാരണയിൽ കാരിക്കിനെതിരെ തെളിവുകൾ ഒന്നും സമർപ്പിച്ചില്ല. കുട്ടിക്കെതിരായ അതിക്രമം അദ്ദേഹം മുമ്പ് ഒരു കത്തിൽ സമ്മതിച്ചിരുന്നെങ്കിലും കോടതിയിൽ ആരോപണങ്ങൾ നിഷേധിച്ചു. വർഷങ്ങളോളം നീണ്ടുനിന്ന പീഡനങ്ങളും ഭീഷണികളും മുൻ പങ്കാളിയുടെ മൊഴിയിൽ ഇയാൾക്ക് എതിരായുണ്ട് . ഇരകളുടെ ശക്തമായ മൊഴികളാണ് കേസിന്റെ നിർണ്ണായക ഘടകമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.

തെളിവുകളും മൊഴികളും പരിശോധിച്ച ശേഷം അഞ്ച് മണിക്കൂർ ആലോചനയ്ക്കുശേഷം ആണ് ജൂറി ഏകകണ്ഠമായി കുറ്റക്കാരനെന്ന് പ്രഖ്യാപിച്ചത് . കേസിന്റെ ഗുരുത്വവും ഇരകളുടെ ദീർഘകാല വേദനയും പരിഗണിച്ച് ശക്തമായ ശിക്ഷ ഇയാൾക്ക് നൽകുമെന്നാണ് പ്രോസിക്യൂഷൻ പ്രതീക്ഷിക്കുന്നത് . പുതിയ കുറ്റങ്ങൾക്ക് ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിക്കാനിരിക്കെ, പൊലീസ് കൂടുതൽ ഇരകൾ ഉണ്ടെങ്കിൽ മുന്നോട്ട് വരണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. ഈ കേസ് ബ്രിട്ടീഷ് പൊലീസ് സംവിധാനത്തിലെ വിശ്വാസ്യതയെ കുറിച്ച് വലിയ ചോദ്യങ്ങൾ ഉയർത്തുന്നുവെന്നതാണ് പൊതുവായ വിലയിരുത്തൽ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

1986-ൽ ബിർക്കൻഹെഡിൽ നടന്ന കൊലക്കേസിൽ കുറ്റക്കാരനാക്കി 38 വർഷം ജയിലിൽ കഴിഞ്ഞ പീറ്റർ സുള്ളിവൻ നിരപരാധിയാണെന്ന് പുതിയ ഡിഎൻഎ പരിശോധന തെളിയിച്ചു. പൊലീസിന്റെ മർദ്ദനവും ഭീഷണിയും മൂലമാണ് തന്റെ മേൽ ചുമത്തിയ കൊലക്കുറ്റം സമ്മതിക്കേണ്ടി വന്നതെന്ന് പീറ്റർ ബിബിസിയോട് പറഞ്ഞു. ചോദ്യം ചെയ്യൽ സമയത്ത് ഒരു അഭിഭാഷകനെ പോലും അനുവദിച്ചില്ലെന്നും, ഭക്ഷണവും ഉറക്കവും നിഷേധിച്ചെന്നും അദ്ദേഹം ആരോപിക്കുന്നു.

ബിർക്കൻഹെഡിന്റെ ഭീകരൻ തുടങ്ങിയ വിശേഷണങ്ങൾ പത്രങ്ങൾ നൽകിയത് കുടുംബത്തെയും ജീവിതത്തെയും തകർത്തുവെന്ന് അദ്ദേഹം പറഞ്ഞു. അമ്മയുടെ സംസ്കാരച്ചടങ്ങിൽ പോലും പങ്കെടുക്കാൻ ജയിലിൽ നിന്ന് അനുമതി ലഭിച്ചില്ല. ജയിലിനകത്ത് പോലും സഹതടവുകാരുടെ ആക്രമണം നേരിട്ടുവെന്നും, എന്നാൽ നിരപരാധിയാണെന്ന വിശ്വാസം ഒരിക്കലും ഉപേക്ഷിച്ചില്ലെന്നും അദ്ദേഹം പറയുന്നു. 2023-ൽ നടത്തിയ ഡിഎൻഎ പരിശോധനയിൽ കുറ്റത്തോട് ബന്ധമില്ലെന്ന് തെളിഞ്ഞതോടെയാണ് കേസ് മാറിമറിഞ്ഞത്.

2025 മെയ് മാസത്തിൽ അപ്പീൽ കോടതി ശിക്ഷ റദ്ദാക്കിയപ്പോൾ സുള്ളിവൻ കണ്ണീരോടെ മോചനവാർത്ത കേട്ടു. 38 വർഷത്തിനു ശേഷം പുറത്തിറങ്ങിയപ്പോൾ പുറത്തുള്ള ലോകം തന്നെ മാറി പോയതു പോലെയാണ് തോന്നിയത്. പൊലീസിൽ നിന്ന് ഔദ്യോഗിക മാപ്പ് വേണമെന്നും, നഷ്ടപ്പെട്ട ജീവിതത്തിന് നീതിയുള്ള നഷ്ടപരിഹാരം വേണമെന്നുമാണ് അദ്ദേഹത്തിന്റെ ആവശ്യം.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലേബർ സർക്കാരിന്റെ പുതിയ അഭയാർഥി നയങ്ങൾ നിരവധി കുടുംബങ്ങളെ തമ്മിൽ ഒരിക്കലും കാണാനാകാത്ത രീതിയിൽ അകറ്റുമെന്ന റിപ്പോർട്ടുകൾ ആണ് മാധ്യമങ്ങളിൽ വർത്തയായിരിക്കുന്നത്. യോർക്ക്ഷെയറിൽ താമസിക്കുന്ന സിംബാബ്‌വേ സ്വദേശിനിയായ കിം ഒൻപത് വർഷമായി തന്റെ 13 വയസുകാരനെ കാണാനാകാത്ത വേദനയിലാണ്. അഭയാർഥികൾക്ക് തങ്ങളുടെ അടുത്ത ബന്ധുക്കളെ കൊണ്ടു വരുന്നതിനുള്ള നിയമപരിരക്ഷ നിർത്തിയതോടെ, അഭയം ലഭിച്ചാലും ഉയർന്ന വരുമാന നിബന്ധനകൾ നിറവേറ്റാതെ കുടുംബാംഗങ്ങളെ കൊണ്ടുവരാൻ സാധിക്കില്ല.

പുതിയ നയപ്രകാരം അഭയം ലഭിച്ച ശേഷം “പ്രൊട്ടക്ഷൻ വർക്ക് ആൻഡ് സ്റ്റഡി” വിസ എടുത്ത് ജോലി അല്ലെങ്കിൽ പഠനം തുടങ്ങേണ്ടതുണ്ട്. ഇതിന് ശേഷം മാത്രമേ കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യാൻ കഴിയൂ. എന്നാൽ യു.കെ. പൗരന്മാർക്കുള്ള £29,000 വാർഷിക വരുമാന നിബന്ധന അഭയാർഥികൾക്കും ബാധകമാകുമെന്ന പുതിയ നിബന്ധന ആണ് ആശങ്ക ഉയർത്തുന്നത് . കിം ഇപ്പോൾ നേഴ്സിംഗ് പരിശീലനത്തിനുള്ള പ്രാരംഭ കോഴ്സിലാണ്. അതിനാൽ ഈ വരുമാനം നേടാൻ കുറഞ്ഞത് നാല് വർഷം എടുക്കും.

കുടുംബങ്ങളോട് ദൂരം പാലിക്കേണ്ടി വരുന്നതിന്റെ മാനുഷിക തലമാണ് അഭയാർഥി സഹായ സംഘടനകൾ ഉയർത്തികാട്ടുന്നത് . അതേസമയം പ്രാദേശിക ഭരണകൂടങ്ങൾ നേരിടുന്ന സമ്മർദം കണക്കിലെടുത്താണ് കുടുംബ സംയോജനം താൽക്കാലികമായി നിർത്തിയതെന്ന് ഹോം ഓഫീസ് വ്യക്തമാക്കുന്നു. പുതിയ നയം അഭയാർഥികൾക്ക് സ്ഥിരതാമസത്തിന് 20 വർഷം വരെ കാത്തിരിക്കേണ്ട സാഹചര്യം സൃഷ്ടിക്കുമെന്ന വിമർശനവും ഉയരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു.കെ. പാർലമെന്റ് അംഗങ്ങളെയും ജീവനക്കാരെയും ലക്ഷ്യമിട്ട് ചൈനീസ് ചാരശ്രമങ്ങൾ നടക്കുന്നതായി ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസി നൽകിയ മുന്നറിയിപ്പിനെ തുടർന്ന് രാജ്യത്ത് സുരക്ഷാ ആശങ്ക ഉയരുന്നു. ലിങ്ക്ഡ്ഇൻ വഴി വ്യാജ പേരിൽ പ്രവർത്തിച്ച രണ്ട് പ്രൊഫൈലുകൾ ചൈനീസ് സുരക്ഷാ ഏജൻസിയുമായി ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു .

സെക്യൂരിറ്റി മിനിസ്റ്റർ ഡാൻ ജാർവിസ് ഇത് രഹസ്യവും കൃത്യമായി പദ്ധതിയിട്ട ഇടപെടൽ എന്നാണ് വിശേഷിപ്പിച്ചത്. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ഇടപെടാൻ നടത്തുന്ന ശ്രമങ്ങൾ ഒരിക്കലും വെച്ചു പൊറുപ്പിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 170 മില്യൺ പൗണ്ട് ചെലവിൽ സർക്കാരിന് സുരക്ഷാ സംവിധാനങ്ങൾ പുതുക്കാനും സൈബർ ഭീഷണികൾ തടയാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ ഉപദേഷ്ടാക്കൾ, ഗവേഷകർ, പാർലമെന്റ് ജീവനക്കാർ എന്നിവരാണ് പ്രധാന ഇരകൾ എന്ന് മുന്നറിയിപ്പ് വ്യക്തമാക്കുന്നു. ലിങ്ക്ഡ്ഇൻ സന്ദേശങ്ങൾ വഴിയുള്ള ‘ജോലി ഓഫറുകൾ’ ഉപയോഗിച്ച് വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചതായി അധികൃതർ പറയുന്നു. എന്നാൽ ചൈന ഈ ആരോപണങ്ങൾ തള്ളി. പൂർണ്ണമായും കെട്ടിച്ചമച്ച ആരോപണങ്ങളാണ് ഇത് എന്നാണ് ചൈനീസ് എംബസിയുടെ പ്രതികരണം.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്കോട്ട്‌ ലൻഡിലും വടക്കൻ ഇംഗ്ലണ്ടിലും ശക്തമായ മഞ്ഞു വീഴ്ച കാരണം യാത്രയ്ക്ക് തടസ്സം നേരിടാമെന്ന മുന്നറിയിപ്പ് മെറ്റ് ഓഫീസ് നൽകി. തെക്കൻ സ്കോട്ട്‌ ലൻഡും വടക്കൻ ഇംഗ്ലണ്ടും ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ വരെ മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉയർന്ന പ്രദേശങ്ങളിൽ 10 സെ.മീ വരെ മഞ്ഞ് വീഴാനുള്ള സാധ്യതയുണ്ട്.

ഹൈലാൻഡ്സിലെ A9, A82 തുടങ്ങിയ പ്രധാന റോഡുകളിൽ മഞ്ഞ് നീക്കം ചെയ്യാനുള്ള നടപടികൾ അടിയന്തിരമായി ആരംഭിച്ചു. കനത്ത പ്രതികൂല കാലാവസ്ഥ മൂലം ഫെറി സർവീസുകൾ വൈകുകയോ റദ്ദാക്കുകയോ ചെയ്തു. സ്കോട്ട് റെയിൽ യാത്രക്കാരോട് യാത്രയ്ക്ക് മുമ്പ് മുഴുവൻ റൂട്ട് പരിശോധിക്കണമെന്ന് നിർദേശിച്ചു. വൈദ്യുതി മുടക്കം, റോഡ് അടച്ചിടൽ എന്നിവയ്ക്കും സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് അറിയിച്ചു.

ആഴ്ചയിലുടനീളം തണുപ്പ് ശക്തമാകുമെന്നതിനൊപ്പം ചില പ്രദേശങ്ങളിൽ -10°C വരെ താപനില താഴാൻ സാധ്യതയുണ്ട്. എന്നാൽ വാരാന്ത്യത്തോടെ താപനില സാധാരണ നിലയിലേക്ക് മടങ്ങാനാണ് സാധ്യത എന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ പ്രവചനം.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലേക്കുള്ള നെറ്റ് മൈഗ്രേഷൻ 20% കുറഞ്ഞതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ONS) പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം രാജ്യത്തേക്ക് എത്തിയവരും രാജ്യം വിട്ടുപോയവരും തമ്മിലുള്ള വ്യത്യാസം 86,000 കുറഞ്ഞ് 3,45,000 ആയി. നേരത്തെ ഇത് 4,31,000 ആയിരുന്നു. ബ്രിട്ടീഷ് പൗരന്മാർ രാജ്യം വിട്ടുപോയതിന്റെ എണ്ണം പ്രതീക്ഷിച്ചതിലും വളരെ കൂടുതലാണ് ഈ മാറ്റത്തിന് പ്രധാന കാരണം. പുതിയ രീതി അനുസരിച്ച് 2,57,000 ബ്രിട്ടീഷ് പൗരന്മാർ രാജ്യം വിട്ടുപോയപ്പോൾ 1,43,000 പേർ തിരികെയെത്തി. അതായത്, ബ്രിട്ടീഷ് പൗരന്മാരുടെ നെറ്റ് മൈഗ്രേഷൻ 1,14,000 കുറവാണ്.

കുടിയേറ്റ കണക്കുകൾ നിർണ്ണയിക്കുന്ന രീതി ഒ.എൻ.എസ്. പരിഷ്കരിച്ചതാണ് ഈ കണക്കിലെ മാറ്റത്തിന് പിന്നിൽ. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും യാത്രക്കാരെ ചോദ്യം ചെയ്യുന്ന പഴയ സമ്പ്രദായം നിർത്തലാക്കി . പകരം, ആളുകൾ നികുതി, ആനുകൂല്യ രേഖകളിൽ എത്രത്തോളം സജീവമാണ് എന്ന് പരിശോധിച്ചാണ് പുതിയ കണക്കുകൾ തയ്യാറാക്കിയത്. പഴയ രീതിയിൽ ബ്രിട്ടീഷ് പൗരന്മാരുടെ കുടിയേറ്റം കൃത്യമായി അളക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് മൈഗ്രേഷൻ ഒബ്‌സർവേറ്ററി ഡയറക്ടർ ഡോ. മഡലിൻ സമ്പ്ഷൻ ചൂണ്ടിക്കാട്ടുന്നു. അതേസമയം, പുതിയ കണക്കുകളും പൂർണ്ണമല്ലെന്നും, ഒരാൾ രാജ്യത്ത് താമസിക്കുകയും എന്നാൽ സമ്പാദ്യം ഉപയോഗിച്ച് ജീവിക്കുന്നത് കാരണം നികുതി രേഖകളിൽ നിന്ന് അപ്രത്യക്ഷനാകുകയും ചെയ്താൽ അയാൾ രാജ്യം വിട്ടുപോയതായി കണക്കാക്കാൻ സാധ്യതയുണ്ടെന്ന അപാകത ഇതിനോടകം പലരും ചൂണ്ടിക്കാണിച്ചിരുന്നു.

പുതിയ കണക്കുകൾ പുറത്തുവന്നതിന് പിന്നാലെ, അഭയാർത്ഥി സംവിധാനം ഉടച്ചുവാർക്കാനുള്ള സർക്കാർ നീക്കങ്ങൾക്കും വേഗം കൂടി. ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദ് ഈ ആഴ്ച പാർലമെന്റിൽ പ്രഖ്യാപിച്ച പുതിയ നിർദ്ദേശങ്ങളിൽ, അഭയാർത്ഥി പദവി ഇടയ്ക്കിടെ അവലോകനം ചെയ്യാനും ആനുകൂല്യങ്ങൾ ക്ലെയിം ചെയ്യുന്നതിനുള്ള അവകാശങ്ങൾ പരിമിതപ്പെടുത്താനും ലക്ഷ്യമിടുന്നു. 2021 മുതൽ 2024 വരെയുള്ള യുകെയുടെ മൊത്തം കുടിയേറ്റം 2.6 ദശലക്ഷത്തിൽ നിന്ന് 2.5 ദശലക്ഷമായി കുറഞ്ഞുവെന്നും ഒ.എൻ.എസ്. റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വാട്സ്ആപ്പ് സന്ദേശങ്ങളുമായി ബന്ധപ്പെട്ട തെറ്റായ ആരോപണത്തെ തുടർന്ന് ദമ്പതികളെ അറസ്റ്റ് ചെയ്തതായി സമ്മതിച്ച ഹർട്‌ഫോർഡ്‌ഷെയർ പോലീസ് £20,000 നഷ്ടപരിഹാരം നൽകി. മകൾ പഠിക്കുന്ന സ്കൂളിനെ കുറിച്ച് വാട്സ്ആപ്പിലും ഇമെയിലിലും അവർ പറഞ്ഞ കാര്യങ്ങളെ തുടർന്നാണ് ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ആവശ്യമായ സാഹചര്യം ഇല്ലായിരുന്നുവെന്ന് പോലീസ് പിന്നീട് വ്യക്തമാക്കി. 11 മണിക്കൂറോളം തടങ്കലിൽ വച്ച സംഭവം കുടുംബത്തെ വലിയ മാനസിക സമ്മർദത്തിലാക്കിയതായും ദമ്പതികൾ പറഞ്ഞു.

റോസലിന്ദ് ലെവീനും മാക്സി അലനും സ്കൂളിന്റെ ഹെഡ്‌ടീച്ചർ നിയമന രീതിയെ കുറിച്ചും മകളുടെ ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ആവശ്യങ്ങളെ കുറിച്ചും സ്കൂളിനോട് തുടർച്ചയായി ഇമെയിൽ അയച്ചിരുന്നു. ഇതിനെതിരെ സ്കൂൾ അധികൃതർ പോലീസിൽ പരാതി നൽകുകയായിരുന്നു .

മൂന്ന് വയസ്സുള്ള മകന്റെ മുന്നിൽ ആറ് പൊലീസ് ഉദ്യോഗസ്ഥർ വീട്ടിലെത്തി അറസ്റ്റ് ചെയ്തതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു വന്നിരുന്നു. സംഭവത്തിന് ശേഷം പോലീസിനോടുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് അവർ പറഞ്ഞു . സ്കൂളിലെ നിയമനത്തെ കുറിച്ച് താൻ ചോദിച്ച ചോദ്യങ്ങൾ ചിലർക്കു പിടിച്ചില്ലായിരുന്നുവെന്നാണ് അലന്റെ നിഗമനം. സംഭവം പോലീസിന്റെ ഇടപെടലിന് വിധേയമാകേണ്ട കാര്യമല്ലായിരുന്നുവെന്ന് ഹർട്‌ഫോർഡ്‌ഷെയർ പോലീസ് കമ്മീഷണറും വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ ബാങ്ക് തകരാറിലായാൽ നിക്ഷേപകർക്ക് സംരക്ഷണം ലഭിക്കുന്ന തുക £85,000 നിന്നും £1,20,000 ആയി ഉയർത്തി. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രുഡൻഷ്യൽ റെഗുലേഷൻ അതോറിറ്റിയാണ് (PRA) 40 ശതമാനം വർധനവോടെ പുതിയ പരിധി പ്രഖ്യാപിച്ചത്. ഉയർന്ന വിലക്കയറ്റത്തെ പരിഗണിച്ചാണ് മുൻപ് നിർദ്ദേശിച്ചിരുന്ന £1,10,000 പരിധിക്ക് പകരം കൂടുതൽ തുക നിശ്ചയിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.

ഈ മാറ്റം ജനങ്ങളുടെ നിക്ഷേപ സുരക്ഷയിലേക്കുള്ള വിശ്വാസം കൂട്ടും എന്ന് പി ആർ എ ചീഫ് എക്സിക്യൂട്ടീവ് സാം വുഡ്‌സ് പറഞ്ഞു. പുതിയ പരിധി യൂറോപ്യൻ യൂണിയന്റെ ഏകീകരിച്ച 1 ലക്ഷം യൂറോ ഗ്യാരന്റിയേക്കാൾ കൂടുതലാണെങ്കിലും, യുഎസിലെ 2,50,000 ഡോളർ പരിരക്ഷയേക്കാൾ താഴെയാണ്. ബാങ്കുകൾക്കും ബിൽഡിംഗ് സൊസൈറ്റികൾക്കും തകർച്ചയുണ്ടായാൽ ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം നൽകുന്നത് ഫിനാൻഷ്യൽ സർവീസസ് കംപൻസേഷൻ സ്‌കീം എന്ന പദ്ധതിയിലൂടെയാണ്.

താൽക്കാലികമായി അക്കൗണ്ടിൽ കൂടുതൽ തുക ലഭിക്കുന്ന സാഹചര്യങ്ങളിൽ , ഉദാഹരണത്തിന് വീട് വിൽക്കുമ്പോൾ കുറച്ച് ദിവസങ്ങളിൽ വലിയ തുക അക്കൗണ്ടിൽ വരുമ്പോൾ പണത്തിനുള്ള സംരക്ഷണ പരിധിയും കൂട്ടിയിട്ടുണ്ട്. . മുൻ പരിധിയായ £10 ലക്ഷം മുതൽ ഇത് £14 ലക്ഷം ആയി പി ആർ എ പ്രഖ്യാപിച്ചു. ബാങ്കിംഗ് മേഖലയിൽ അനിശ്ചിതത്വങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ നിക്ഷേപകരുടെ പണം കൂടുതൽ സുരക്ഷിതമാക്കാൻ ലക്ഷ്യമിട്ടുള്ള നടപടിയാണിതെന്ന് അധികാരികൾ വ്യക്തമാക്കുന്നു.

RECENT POSTS
Copyright © . All rights reserved