ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ആദ്യമായി എല്ലാ കുട്ടികൾക്കും ചിക്കൻപോക്സിനെതിരായ സംരക്ഷണം എൻഎച്ച്എസിലൂടെ ലഭ്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു . ജനുവരി 1 മുതൽ എംഎംആർ വാക്സിനോടൊപ്പം ചിക്കൻപോക്സ് (വരിസെല്ല) ഉൾപ്പെടുത്തിയ എംഎംആർവി വാക്സിൻ 12 മാസവും 18 മാസവും പ്രായത്തിൽ നൽകി തുടങ്ങി . ഇതുവരെ £200 വരെ ചെലവിട്ട് വാങ്ങേണ്ടി വന്നിരുന്ന ഈ വാക്സിൻ ഇനി സൗജന്യമായാണ് ലഭ്യമാകുന്നത് . ഇംഗ്ലണ്ട്, വെയിൽസ്, നോർത്ത് അയർലൻഡ് എന്നിവിടങ്ങളിൽ പദ്ധതി ആരംഭിച്ചു കഴിഞ്ഞു; സ്കോട്ട് ലൻഡിലും ജനുവരി തുടക്കത്തിൽ മരുന്ന് നൽകാൻ തുടങ്ങും.

ചിക്കൻപോക്സ് സാധാരണയായി കുട്ടികളിൽ കാണപ്പെടുന്നുവെങ്കിലും ചിലരിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് മാറാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പനി, ശരീരവേദന, കഠിനമായ ചൊറിച്ചിലോടുകൂടിയ പാടുകൾ എന്നിവയ്ക്കൊപ്പം അപൂർവമായി മസ്തിഷ്കവീക്കം, ശ്വാസകോശ അണുബാധ, സ്ട്രോക്ക് വരെ സംഭവിക്കാം. ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും അപകടസാധ്യത കൂടുതലാണ്. രണ്ട് ഡോസ് എടുത്താൽ ഏകദേശം 97 ശതമാനം ഫലപ്രാപ്തിയുള്ള ഈ വാക്സിൻ യുഎസ്, കാനഡ, ഓസ്ട്രേലിയ, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ വർഷങ്ങളായി സുരക്ഷിതമായി ഉപയോഗിച്ചു വരുന്നതാണ്.

2026 ജനുവരി 1ന് ശേഷം ജനിക്കുന്ന കുട്ടികൾക്ക് രണ്ട് ഡോസ് എംഎംആർവി വാക്സിൻ സ്വമേധയാ നൽകും. വിവിധ ജനന തീയതികൾ പ്രകാരം 6 വയസുവരെയുള്ള നേരത്തെ മരുന്ന് ലഭിക്കാത്ത കുട്ടികൾക്കും വാക്സിൻ നൽകും. 2025 അവസാനം ആറു വയസ് പൂർത്തിയായവർക്ക് സാധാരണയായി ഇതിനകം രോഗം വന്നിട്ടുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വാക്സിൻ നൽകില്ല. ഓരോ വർഷവും ചിക്കൻപോക്സിനെ തുടർന്ന് കുടുംബങ്ങൾക്കും എൻഎച്ച്എസിനും ഉണ്ടാകുന്ന വലിയ സാമ്പത്തിക നഷ്ടം ഈ പദ്ധതി കുറയ്ക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിൽ ഇത് ഒരു നിർണായക മുന്നേറ്റമാണെന്നും രക്ഷിതാക്കൾ വാക്സിൻ നൽകാൻ മുൻകൈ എടുക്കണമെന്നും ആരോഗ്യവകുപ്പ് അഭ്യർഥിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്ക് പുറപ്പെട്ട എമിറേറ്റ്സിന്റെ എയർബസ് എ380 വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് യാത്ര പാതിവഴിയിൽ ഉപേക്ഷിച്ച് തിരിച്ചിറങ്ങി. പുതുവത്സര തലേന്നായ ഡിസംബർ 31ന് ഉച്ചകഴിഞ്ഞ് 2.32 ന് പുറപ്പെട്ട വിമാനത്തിൽ 500 ഓളം യാത്രക്കാരുണ്ടായിരുന്നു. കെന്റിലെ മെയ്ഡ്സ്റ്റോണിന് മുകളിൽ എത്തിയപ്പോൾ ലാൻഡിംഗ് ഗിയർ സിസ്റ്റത്തിൽ തകരാർ കണ്ടെത്തുകയായിരുന്നു.

വിമാനത്തിൽ ഇന്ധനം കൂടുതലായതിനാൽ സുരക്ഷിത ലാൻഡിംഗിനായി ഏകദേശം രണ്ട് മണിക്കൂർ 10,000 അടി ഉയരത്തിൽ ആകാശത്ത് വട്ടമിട്ട് പറന്ന് ഇന്ധനം കത്തിച്ച ശേഷമാണ് തിരിച്ചിറക്കിയത്. വൈകുന്നേരം 4.28 ഓടെ ഹീത്രൂവിൽ അടിയന്തിര സംവിധാനങ്ങളുടെ സാന്നിധ്യത്തിൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു.

യാത്രക്കാരും ജീവനക്കാരും എല്ലാവരും സുരക്ഷിതരാണെന്നും ആർക്കും പരിക്കുകളില്ലെന്നും അധികൃതർ അറിയിച്ചു. യാത്രക്കാരെ പിന്നീട് മറ്റ് വിമാനങ്ങളിലായി ദുബായിലേക്ക് അയച്ചതായി എമിറേറ്റ്സ് അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്നും സാങ്കേതിക തകരാറുമൂലം ഉണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നുവെന്നും എമിറേറ്റ്സ് വക്താവ് പ്രതികരിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ മാനസികാരോഗ്യ ചികിത്സയിൽ ‘മാജിക് മഷ്റൂം’ ഉപയോഗിക്കണമോ എന്നതിനെച്ചൊല്ലി ശക്തമായ ചർച്ചകൾ പുരോഗമിക്കുകയാണ്. മാജിക് മഷ്റൂമിലെ സജീവ ഘടകമായ സൈലോസൈബിൻ (psilocybin) വിഷാദം ഉൾപ്പെടെയുള്ള മാനസിക രോഗങ്ങൾക്ക് ഗുണകരമാകാമെന്ന പഠനഫലങ്ങളാണ് ചർച്ചയ്ക്ക് ആധാരം. നിലവിൽ ഇത്തരം മരുന്നുകൾ ഗവേഷണവും ക്ലിനിക്കൽ പരീക്ഷണങ്ങളും ഇല്ലാതെ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. എന്നിരുന്നാലും 2022 മുതൽ 20 ലേറെ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടന്നിട്ടുണ്ട്; ചിലത് പ്രതീക്ഷ നൽകുന്ന ഫലങ്ങൾ കാണിച്ചെങ്കിലും മറ്റുചിലത് ആശയക്കുഴപ്പമോ പരിമിതമായ ഗുണമോ മാത്രമാണ് സൂചിപ്പിച്ചത്.

ചില രോഗികൾക്ക് ഈ ചികിത്സാ ജീവിതം ഫലപ്രദമായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. പരമ്പരാഗത ആന്റിഡിപ്രസന്റുകൾ ഫലിക്കാത്ത സാഹചര്യത്തിൽ ക്ലിനിക്കൽ മേൽനോട്ടത്തിൽ നൽകിയ സൈലോസൈബിൻ സഹായകമായതായി ചിലർ പറയുന്നു. അതേസമയം, പ്രതികൂല അനുഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചിലർക്കു കടുത്ത പേടി, ഭ്രമാവസ്ഥ, പാനിക് അറ്റാക്കുകൾ തുടങ്ങിയ ദീർഘകാല പ്രശ്നങ്ങൾ ഉണ്ടായി. അതുകൊണ്ടുതന്നെ, മരുന്നിന്റെ നേരിട്ടുള്ള ഫലവും അതോടൊപ്പം നടക്കുന്ന സൈക്കോതെറാപ്പിയുടെ സ്വാധീനവും വേർതിരിച്ച് വിലയിരുത്തുക ബുദ്ധിമുട്ടാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

വ്യാപകമായ ഉപയോഗത്തിലേക്ക് നീങ്ങുന്നതിന് മുൻപ് ശക്തമായ തെളിവുകൾ ആവശ്യമാണെന്ന നിലപാടിലാണ് ആരോഗ്യവിദഗ്ധരും നിയന്ത്രണ ഏജൻസികളും. വലിയ ഘട്ടം-മൂന്ന് പരീക്ഷണങ്ങളുടെ ഫലങ്ങൾ കാത്തിരിക്കുകയാണെന്നും, സുരക്ഷയും ദീർഘകാല പ്രത്യാഘാതങ്ങളും വ്യക്തമായതിന് ശേഷം മാത്രമേ എൻഎച്ച്എസിൽ ചികിത്സയായി പരിഗണിക്കാവൂവെന്നും അവർ പറയുന്നു. അതേസമയം, അനാവശ്യ നിയമതടസ്സങ്ങൾ ഗവേഷണം വൈകിപ്പിക്കുന്നുവെന്ന വിമർശനവും ശക്തമാണ്. സുരക്ഷയും ഫലപ്രാപ്തിയും തെളിയുന്ന പക്ഷം, സ്വകാര്യ മേഖലയിലേക്കു മാത്രമല്ല, എൻഎച്ച്എസിലൂടെയും ഇത്തരം ചികിത്സകൾ എല്ലാവർക്കും ലഭ്യമാക്കണമെന്ന ആവശ്യവും ഉയരുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെങ്ങും ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളോട് അനുബന്ധിച്ച് മദ്യപിച്ച് വാഹനം ഓടിക്കുന്ന ഡ്രൈവർമാരെ നിയമത്തിന് മുൻപിൽ കൊണ്ടു വരുന്നതിനുള്ള പരിശോധന പോലീസ് ശകത്മാക്കി. നോർത്ത്ഹാംപ്റ്റൺഷയറിൽ മാത്രം പൊലീസ് 24 പേരെ കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തു. ഇതോടെ ഡിസംബർ 1 മുതൽ 30 വരെ നടപ്പാക്കിയ വാർഷിക ക്യാമ്പെയ്നായ “ഓപ്പറേഷൻ ലിമിറ്റ് ” വഴി ഇവിടെ അറസ്റ്റിലായവരുടെ എണ്ണം കുറഞ്ഞത് 99 ആയി. ഉത്സവ സീസണിൽ റോഡുകളിൽ സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പ്രത്യേക നടപടി.

ഡിസംബർ മാസമാകെ വർധിപ്പിച്ച പട്രോളിങ്, പുലർച്ചെയുളള റോഡ്സൈഡ് പരിശോധനകൾ, മദ്യലഹരി മാറാതെ വാഹനമോടിക്കുന്നവരെ കണ്ടെത്താനുള്ള മുൻകരുതൽ ഓപ്പറേഷനുകൾ തുടങ്ങിയവയാണ് ക്യാമ്പെയ്നിന്റെ പ്രധാന സവിശേഷതകൾ. ‘നെയിമിംഗ് ആൻഡ് ഷെയിമിംഗ്’ എന്ന കർശന സമീപനത്തിന്റെ ഭാഗമായി, മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച് വാഹനം ഓടിച്ച കേസുകളിൽ കുറ്റം ചുമത്തപ്പെട്ടവരുടെ പേരുകൾ പൊലീസ് അവരുടെ ഔദ്യോഗിക വെബ്സൈറ്റിലും സോഷ്യൽ മീഡിയയിലും പരസ്യമായി പ്രസിദ്ധീകരിക്കുന്നുണ്ട്. ഡിസംബർ 23 വരെ 57 പേർ മദ്യപിച്ച് വാഹനം ഓടിച്ചതിനും 18 പേർ മയക്കുമരുന്ന് ഉപയോഗിച്ച് വാഹനം ഓടിച്ചതിന് പിടിയിലായി.
കേസുകളിലെ പ്രതികളിൽ പലരും കോർബി, കെറ്ററിംഗ്, നോർത്ത്ഹാംപ്റ്റൺ എന്നിവിടങ്ങളിൽ നിന്നുള്ളവരായതുകൊണ്ട് ജനുവരി 2026-ൽ നോർത്ത്ഹാംപ്റ്റൺ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകാനാണ് സാധ്യത.

ലഹരി ഉപയോഗിച്ച ശേക്ഷം വാഹനം ഓടിക്കുന്നവർക്കെതിരെ ഡിസംബർ തുടക്കത്തിൽ ആരംഭിച്ച വാർഷിക കർശന പരിശോധനയുടെ ഭാഗമായി വെസ്റ്റ് യോർക്ഷയർ പൊലീസ് ഒരാഴ്ചയ്ക്കിടെ 77 പേരെ അറസ്റ്റ് ചെയ്ത വാർത്ത നേരെത്തെ പുറത്ത് വന്നിരുന്നു . ക്രിസ്മസ് വാരത്തിൽ മാത്രം പിടിയിലായവരിൽ 26 പേർ മയക്കുമരുന്ന് ഉപയോഗിച്ച് വാഹനം ഓടിച്ചതിന് 51 പേർ മദ്യപിച്ചുള്ള ഡ്രൈവിംഗിനുമാണ് സംശയിക്കപ്പെടുന്നത്. ക്യാമ്പെയ്ൻ ആരംഭിച്ചതിനുശേഷം ഇതുവരെ മൊത്തം 266 അറസ്റ്റുകൾ രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. യുകെയിൽ മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച് വാഹനം ഓടിച്ചതിന് ശിക്ഷിക്കപ്പെടുന്നവർക്ക് കുറഞ്ഞത് 12 മാസത്തെ ഡ്രൈവിംഗ് നിരോധനം, പരിധിയില്ലാത്ത പിഴ, ആറുമാസം വരെ തടവ് എന്നിവ നേരിടേണ്ടിവരും. കൂടാതെ സ്ഥിരമായ ക്രിമിനൽ റെക്കോർഡ് ഉണ്ടാകുന്നത് തൊഴിലിനേയും ഡ്രൈവിംഗ് ലൈസൻസിനെയും ഉൾപ്പെടെ ബാധിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു. ലഹരിയിൽ വാഹനമോടിക്കുന്നതായി സംശയം തോന്നിയാൽ 101 എന്ന നമ്പറിലോ, അജ്ഞാതമായി ക്രൈംസ്റ്റോപ്പേഴ്സിന്റെ 0800 555 111 എന്ന നമ്പറിലോ അറിയിക്കാമെന്നും അടിയന്തര സാഹചര്യങ്ങളിൽ 999 വിളിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: 2026-ലെ പുതുവത്സരം യുകെ വരവേറ്റത് ഭംഗിയാർന്ന ആഘോഷങ്ങളോടെയും ലോകശ്രദ്ധ പിടിച്ചുപറ്റിയ കരിമരുന്ന് പ്രകടനത്തോടെയുമാണ് . ലണ്ടനിലെ തേംസ് നദീതീരത്ത് നടന്ന വൻ ഫയർവർക്ക് ഷോ നഗരത്തിന്റെ ചരിത്രസൗന്ദര്യത്തെ പുതുവത്സരാഘോഷത്തിന്റെ പ്രകാശത്തിലാഴ്ത്തി. ബിഗ് ബെൻ മണിനാദത്തോടൊപ്പം ആരംഭിച്ച ആഘോഷം ആയിരങ്ങൾ നേരിട്ടും ലക്ഷക്കണക്കിന് പേർ ടെലിവിഷൻ, ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയും ആസ്വദിച്ചു. സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയ സാഹചര്യത്തിൽ കുടുംബങ്ങളും വിനോദസഞ്ചാരികളും വലിയ ആവേശത്തോടെ ആഘോഷങ്ങളിൽ പങ്കെടുത്തു.

സ്കോട്ട് ലൻഡിലെ എഡിൻബറോയിൽ പുതുവത്സര ആഘോഷങ്ങൾ ഈ വർഷം ശക്തമായി തിരിച്ചെത്തി. മോശം കാലാവസ്ഥയെ തുടർന്ന് കഴിഞ്ഞവർഷം റദ്ദാക്കിയിരുന്നു . എന്നാൽ ഇത്തവണ പതിനായിരക്കണക്കിന് ആളുകൾ നഗരവീഥികളിലേക്കിറങ്ങി ആഘോഷങ്ങളിൽ പങ്കെടുത്തു . പരമ്പരാഗത സംഗീതം, നൃത്തം, തെരുവ് പരിപാടികൾ, ഫയർവർക്ക് ഷോകൾ എന്നിവ ചേർന്ന് നഗരമൊട്ടാകെ ഉത്സവാന്തരീക്ഷമായിതീർന്നിരുന്നു . പുതുവത്സര ആഘോഷങ്ങൾ സ്കോട്ട് ലൻഡിന്റെ സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകമാണെന്നും, ഇതിന്റെ തിരിച്ചുവരവ് ടൂറിസത്തിനും പ്രാദേശിക സമ്പദ്വ്യവസ്ഥയ്ക്കും വലിയ ഉണർവായി മാറുമെന്നും ആണ് വിലയിരുത്തപ്പെടുന്നത്.

യുകെയ്ക്ക് പുറമെ യൂറോപ്പിലെ പാരീസ്, ബെർലിൻ, ബാഴ്സലോണ തുടങ്ങിയ പ്രധാന നഗരങ്ങളിലും പുതുവത്സരം ആഘോഷപൂർവം വരവേറ്റു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫയർവർക്ക് പ്രദർശനങ്ങൾ, ഡ്രമ്മിംഗ്, മണിമുഴക്കൽ, പൊതുപരിപാടികൾ എന്നിവ പുതുവത്സരത്തിന്റെ ആവേശം ഇരട്ടിയാക്കി. ദുബായിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ നടന്ന വിസ്മയിപ്പിക്കുന്ന ലൈറ്റ്-ഫയർവർക്ക് ഷോ ആഗോള ശ്രദ്ധ നേടി. ഇതിനിടയിൽ, സൗത്ത് അമേരിക്കയും നോർത്ത് അമേരിക്കയും പുതുവത്സരം വരവേൽക്കാനുള്ള അവസാന നിമിഷങ്ങളിലേക്ക് കടക്കുകയാണ്. ലോകം മുഴുവൻ 2026 നെ പ്രതീക്ഷകളും പുതുആരംഭങ്ങളുമായി സ്വാഗതം ചെയ്യുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മേഴ്സിസൈഡിലെ ന്യൂട്ടൺ കമ്മ്യൂണിറ്റി ആശുപത്രിയിൽ ഒരാൾ ക്രോബാർ ഉപയോഗിച്ച് നടത്തിയ അക്രമത്തിൽ നേഴ്സ് മേഗൻ ലിഞ്ച് ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ആശുപത്രി കെട്ടിടത്തിനുള്ളിൽ സംഭവം നടന്നത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മേഗൻ ലിഞ്ച് ജീവിച്ചിരിക്കുന്നതിൽ തന്നെ ഭാഗ്യവതിയാണ് എന്നാണ് സംഭവത്തോട് പ്രതികരിച്ചത്.

28 വയസ്സുള്ള മേഗൻ ലിഞ്ച് വെൻഡിംഗ് മെഷീനിൽ നിന്ന് പാനീയം എടുക്കുന്നതിനിടെ പിന്നിൽ നിന്നാണ് ആക്രമണം ഉണ്ടായത്. അപ്പോയിന്റ്മെന്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് അക്രമി പ്രകോപിതനായി ക്രോബാർ ഉപയോഗിച്ച് തലയിൽ അടിക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആക്രമണം പെട്ടെന്നുണ്ടായതാണെന്നും രക്ഷപ്പെടാൻ അവസരമൊന്നും ലഭിച്ചില്ലെന്നും മേഗൻ പറഞ്ഞു.

ഒരു അജ്ഞാതൻ ക്രോബാർ ഉപയോഗിച്ച് എന്നെ മരണത്തിന്റെ വക്കിലെത്തും വരെ മർദിച്ചു എന്നാണ് അവർ പോലീസിന് മൊഴി നൽകിയിരിക്കുന്നത്. ആക്രമണത്തിൽ പരിക്കേറ്റവരെ സമീപ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ആശുപത്രികളിലെ സുരക്ഷാ സംവിധാനങ്ങൾ പുനഃപരിശോധിക്കും മെന്നും അധികൃതർ അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: പ്രാഥമിക വിദ്യാലയത്തിലേക്ക് കടക്കുന്ന ഓരോ അഞ്ച് കുട്ടികളിൽ ഒരാൾക്ക് അപകടകരമായ രോഗങ്ങൾക്കെതിരായ ആവശ്യമായ സംരക്ഷണം ലഭിച്ചിട്ടില്ലെന്ന ആശങ്കാജനകമായ റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇംഗ്ലണ്ടിൽ കുട്ടികൾക്ക് വീടുകളിലെത്തിച്ച് വാക്സിൻ നൽകുന്ന പദ്ധതി ആരംഭിക്കാനുള്ള പദ്ധതിക്ക് തുടക്കമായി . ജനുവരിയിൽ ആരംഭിക്കുന്ന £2 മില്യൺ മൂല്യമുള്ള പൈലറ്റ് പദ്ധതിയുടെ ഭാഗമായി ഹെൽത്ത് വിസിറ്റർമാർ വീടുതോറും സന്ദർശിച്ച് കുട്ടികൾക്ക് പ്രീതിരോധ കുത്തിവയ്പ്പുകൾ നൽകും.

അഞ്ച് വയസിന് താഴെയുള്ള കുട്ടികളുള്ള കുടുംബങ്ങളിൽ പ്രത്യേക പരിശീലനം നേടിയ നേഴ്സുമാരും മിഡ്വൈഫുമാരുമാണ് പദ്ധതി നടപ്പിലാക്കുന്നത് . ജിപിയുമായി രജിസ്റ്റർ ചെയ്യാത്തവർ, യാത്രാചെലവ്, ഭാഷാപ്രശ്നങ്ങൾ, കുട്ടികളെ നോക്കാനുള്ള ബുദ്ധിമുട്ടുകൾ തുടങ്ങിയ കാരണങ്ങളാൽ ആശുപത്രികളിലെത്താൻ കഴിയാത്ത കുടുംബങ്ങളെയാണ് പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത്. എൻഎച്ച്എസ് രേഖകൾ അടിസ്ഥാനമാക്കി കുട്ടികളെ കണ്ടെത്തുകയും, വാക്സിൻ സുരക്ഷയെ കുറിച്ച് സംശയമുള്ള മാതാപിതാക്കളുമായി സംസാരിക്കാൻ ഹെൽത്ത് വിസിറ്റർമാർക്ക് പ്രത്യേക പരിശീലനം നൽകുകയും ചെയ്യും. ലണ്ടൻ, മിഡ്ലാൻഡ്സ്, നോർത്ത് ഈസ്റ്റ്–യോർക്ക്ഷയർ, നോർത്ത് വെസ്റ്റ്, സൗത്ത് വെസ്റ്റ് മേഖലകളിലായി 12 കേന്ദ്രങ്ങളിലാണ് പൈലറ്റ് പദ്ധതി നടപ്പാക്കുന്നത്. വിജയകരമായാൽ 2027ൽ രാജ്യവ്യാപകമായി നടപ്പാക്കും.

ഇംഗ്ലണ്ടിൽ എംഎംആർ (മീസിൽസ്, മംപ്സ്, റൂബെല്ല) ഉൾപ്പെടെയുള്ള കുട്ടികളുടെ വാക്സിനുകളുടെ സ്വീകരണം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് ഇടിഞ്ഞത്. 2024–25ൽ അഞ്ച് വയസ്സുകാരിൽ വെറും 83.7% പേർക്കാണ് എംഎംആറിന്റെ രണ്ട് ഡോസുകളും ലഭിച്ചത്. ലിവർപൂളിൽ മീസിൽസ് ബാധിച്ച് ഒരു കുട്ടി മരിച്ച സംഭവം അടക്കം വാക്സിനേഷൻ കുറവിന്റെ അപകടഫലങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഇതിന് പിന്നാലെ, വെള്ളിയാഴ്ച മുതൽ ചിക്കൻപോക്സ് വാക്സിൻ എൻഎച്ച്എസിൽ ഉൾപ്പെടുത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. എംഎംആർവി എന്ന സംയുക്ത വാക്സിന്റെ ഭാഗമായി ഇത് ജിപി ക്ലിനിക്കുകളിൽ നൽകും. കുട്ടികളെ മാത്രമല്ല, കുടുംബങ്ങളെയും സമൂഹത്തെയും സംരക്ഷിക്കുന്നതിൽ ഈ നീക്കം നിർണായകമാകുമെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ചാനൽ ടണലിൽ ഉണ്ടായ വലിയ സാങ്കേതിക തകരാറിനെ തുടർന്ന് തടസ്സപ്പെട്ട യൂറോസ്റ്റാറിലെ ഷട്ടിൽ ട്രെയിൻ സർവീസുകൾ വീണ്ടും സാധാരണ നിലയിലായി. യുകെയെയും ഫ്രാൻസിനെയും ബന്ധിപ്പിക്കുന്ന ടണലിലെ ഓവർഹെഡ് വൈദ്യുതി വിതരണ സംവിധാനത്തിലെ തകരാറും ഒരു ട്രെയിൻ വഴിയിൽ കുടുങ്ങിയതുമാണ് ചൊവ്വാഴ്ച ആയിരക്കണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കിയത്. രാത്രിയിലുടനീളം നടത്തിയ അറ്റകുറ്റപ്പണികൾക്ക് ശേഷം ബുധനാഴ്ച രാവിലെയോടെ സർവീസുകൾ പുനരാരംഭിച്ചു.

എന്നാൽ ഇതിനെ തുടർന്ന് ചെറിയ വൈകലുകളും അവസാന നിമിഷ റദ്ദാക്കലുകളും ഉണ്ടാകാമെന്ന് യൂറോസ്റ്റാർ മുന്നറിയിപ്പ് നൽകി. ലണ്ടൻ സെന്റ് പാൻക്രാസ് സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ബുധനാഴ്ചത്തെ ഭൂരിഭാഗം സർവീസുകളും നടത്തിയെങ്കിലും, പാരീസ്, ബ്രസ്സൽസ്, ആംസ്റ്റർഡാം എന്നിവിടങ്ങളിലേക്കുള്ള മൂന്ന് സർവീസുകൾ റദ്ദാക്കി. യാത്രക്കാർ ഔദ്യോഗിക വെബ്സൈറ്റിലൂടെ തത്സമയ വിവരങ്ങൾ പരിശോധിക്കണമെന്നും യൂറോസ്റ്റാർ അറിയിച്ചു.

ന്യൂ ഇയർ ഈവ് യാത്രകൾക്കായി ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന ആയിരങ്ങൾക്കാണ് തടസ്സം നേരിട്ടത്. ചൊവ്വാഴ്ച ലണ്ടൻ–പാരീസ്, ആംസ്റ്റർഡാം, ബ്രസ്സൽസ് റൂട്ടുകളിലെ മിക്ക ട്രെയിനുകളും റദ്ദാക്കിയതോടെ സ്റ്റേഷനുകളിൽ വൻ തിരക്കുണ്ടായി. ചില യാത്രക്കാർ മണിക്കൂറുകളോളം ട്രെയിനിനുള്ളിൽ കുടുങ്ങി. ടണൽ ഓപ്പറേറ്റർ ഗെറ്റ്ലിങ്ക് പ്രശ്നം പരിഹരിച്ചതായി അറിയിച്ചു. തടസ്സം നേരിട്ട യാത്രക്കാർക്ക് പൂർണ ടിക്കറ്റ് റീഫണ്ടും അധിക നഷ്ടപരിഹാരവും നൽകുമെന്നും യൂറോസ്റ്റാർ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കൊൽചെസ്റ്റർ: എൻഎച്ച്എസിന്റെ നിർണായക ഇടപെടലിലൂടെ ലോകത്തിലെ ഏറ്റവും ചെലവേറിയ ജീൻ തെറാപ്പി മരുന്ന് ലഭിച്ച അഞ്ച് വയസുകാരന് ഇന്ന് തനിയെ നടക്കാൻ കഴിയുന്ന നിലയിലേക്ക് എത്തിയിരിക്കുന്നത് മെഡിക്കൽ ലോകത്തിന് വലിയ പ്രതീക്ഷയാണ്. ഇംഗ്ലണ്ടിലെ കൊൽചെസ്റ്റർ സ്വദേശിയായ എഡ്വേഡാണ് അപൂർവ രോഗമായ സ്പൈനൽ മസ്കുലാർ അട്രോഫി (SMA) ബാധിച്ചിരുന്നുവെങ്കിലും ചികിത്സയ്ക്ക് ശേഷം അത്ഭുതകരമായ പുരോഗതി കൈവരിച്ചത്. കുഞ്ഞിന് ലഭിച്ച ചികിത്സയെ തുടർന്ന് അവിശ്വസനീയമായ മാറ്റങ്ങളാണ് ഉണ്ടായതെന്ന് അമ്മ മേഗൻ പറഞ്ഞു.

മസിലുകളുടെ വളർച്ചയ്ക്ക് അനിവാര്യമായ പ്രോട്ടീൻ ശരീരത്തിൽ ഇല്ലാതാകുന്ന ജനിതക രോഗമാണ് എസ് എം എ . ഇതിനെതിരെയുള്ള ജീൻ തെറാപ്പിയായ ‘സോൾജൻസ്മ’ (Zolgensma) എഡ്വേഡിന് ശൈശവ കാലത്തുതന്നെ കുഞ്ഞിന് നൽകുകയായിരുന്നു. ഒരുതവണ മാത്രം നൽകുന്ന ഈ ചികിത്സയ്ക്ക് 17.9 ലക്ഷം പൗണ്ട് (ഏകദേശം ₹19 കോടി) ചെലവുണ്ട്. 2021-ൽ എൻഎച്ച്എസിലൂടെ ഈ മരുന്ന് ലഭിച്ച ഇംഗ്ലണ്ടിലെ ആദ്യ കുട്ടികളിൽ ഒരാളായിരുന്നു എഡ്വേഡ്.

ചികിത്സയ്ക്കുശേഷം സാധ്യമാവുമെന്ന് ഒരിക്കലും കരുതാത്ത നിരവധി മാറ്റങ്ങളാണ് എഡ്വേഡ് കൈവരിച്ചതെന്ന് അമ്മ മേഗൻ പറഞ്ഞു. ഇന്ന് സ്വതന്ത്രമായി നടക്കാൻ കഴിയുന്ന നിലയിലേക്കെത്തിയ മകൻ തന്റെ എല്ലാ സന്തോഷവും ആണെന്നും അവർ കൂട്ടിച്ചേർത്തു. അപൂർവ ജനിതക രോഗങ്ങൾക്കുള്ള നവീന ചികിത്സകൾ മനുഷ്യജീവിതം മാറ്റിമറിക്കാനാകുമെന്നതിന് എൻഎച്ച്എസിന്റെ പിന്തുണയോടെ നേടിയ ഈ വിജയം ശക്തമായ ഉദാഹരണമായി മാറുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ചാനൽ ടണലിൽ ഉണ്ടായ വൈദ്യുതി തടസ്സത്തെ തുടർന്ന് യൂറോസ്റ്റാർ സർവീസുകൾ താളംതെറ്റിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതിനെ തുടർന്ന് ആയിരക്കണക്കിന് യാത്രക്കാരാണ് പുതുവത്സരത്തോട് ചേർന്ന് ദുരിതത്തിലായത്. ചൊവ്വാഴ്ച ഓവർ ഹെഡ് പവർ സപ്ലൈ തകരാറും ഒരു ഷട്ടിൽ ട്രെയിൻ ബ്രേക്ക് ഡൗൺ ആയതുമാണ് ഗതാഗതക്കുരുക്കിന് കാരണമായത്. ചില യാത്രക്കാർ മണിക്കൂറുകളോളം ട്രെയിനിനുള്ളിൽ കുടുങ്ങി; ലണ്ടൻ–പാരിസ് സർവീസിൽ കയറിയ യാത്രക്കാർ പുലർച്ചെ 2.30 വരെയും ടണൽ പ്രവേശനത്തിൽ തന്നെ തുടരുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .

ഒരു ടണൽ പാത മാത്രമാണ് നിലവിൽ പ്രവർത്തനക്ഷമമെന്ന് യൂറോസ്റ്റാർ അറിയിച്ചു. ചില സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചെങ്കിലും ട്രെയിനുകൾ വൈകുന്നത് തുടരുകയാണ്. കുറഞ്ഞത് പന്ത്രണ്ടോളം സർവീസുകൾ റദ്ദാക്കിയതായും യാത്രക്കാർക്ക് സൗജന്യമായി തീയതി മാറ്റാനോ ടിക്കറ്റ് റദ്ദാക്കി പണം തിരികെ വാങ്ങാനോ അവസരമുണ്ടെന്നും അധികൃതർ അറിയിച്ചു. യാത്ര റദ്ദായതിനാൽ നിരവധി പേർ വിമാനയാത്രയിലേക്കോ ഫെറിയിലേക്കോ മാറാൻ ശ്രമിക്കുകയാണ്. അമേരിക്കൻ ടൂറിസ്റ്റുകൾ ഉൾപ്പെടെ പലർക്കും അധിക ഹോട്ടൽ ചെലവും യാത്രാചെലവും വഹിക്കേണ്ടിവന്നു.

ഫ്രാൻസിലെ കാലെയ്സിലും ഫോൾക്സ്റ്റോണിലെ ലഷട്ടിൽ ടെർമിനലിലും കാറുകളും കോച്ചുകളും നീണ്ടനിരയിൽ കുടുങ്ങി. ചില കുടുംബങ്ങൾ മണിക്കൂറുകളോളം വാഹനങ്ങളിൽ കാത്തിരിക്കേണ്ടിവന്നതായും ഭക്ഷണവും മറ്റ് സൗകര്യങ്ങളും തീർന്നതായും പറഞ്ഞു. പ്രശ്നം പരിഹരിക്കാൻ രാത്രിയിലുടനീളം അറ്റകുറ്റപ്പണി തുടരുകയാണെന്നും സർവീസുകൾ ക്രമേണ സാധാരണ നിലയിലാകുമെന്നും ഗെറ്റ്ലിങ്ക് അറിയിച്ചു. എന്നിരുന്നാലും യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് ബ്രിട്ടീഷ് ഗതാഗതവകുപ്പ് മുന്നറിയിപ്പ് നൽകി.