ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇറാൻ യുദ്ധത്തിനെ തുടർന്ന് കുതിച്ചുയർന്നിരുന്ന ഭവന വായ്പ പലിശനിരക്കുകൾ കുറയുന്നതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നതായുള്ള റിപ്പോർട്ട് പുറത്തുവന്നു . പ്രധാന മോർട്ട്ഗേജ് ലെൻഡർമാർ പുതിയ ഡീലുകളിൽ ഗണ്യമായ നിരക്കിളവ് പ്രഖ്യാപിച്ചതോടെ ആദ്യമായി വീട് സ്വന്തമാക്കാൻ ശ്രമിക്കുന്നവർക്കിടയിൽ ആശ്വാസം ഉയർന്നിട്ടുണ്ട്. യുദ്ധത്തിൽ ദീർഘകാല സമാധാന സാധ്യതകളെ പ്രതീക്ഷിച്ച് വിപണികൾ പ്രതികരിച്ചതോടെ വായ്പാ എടുക്കുന്നതിന്റെ ചെലവ് ഉയരുന്നത് കുറഞ്ഞതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ സ്ഥിതി ഇപ്പോഴും അനിശ്ചിതമായതിനാൽ നിരക്കുകൾ വീണ്ടും പെട്ടെന്ന് മാറാനിടെയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

കഴിഞ്ഞ ആറാഴ്ചയായി ഉയർന്ന പലിശനിരക്കുകൾ കാരണം പുതിയ വായ്പ തേടുന്നവർക്കും ആദ്യവീട് വാങ്ങുന്നവർക്കും വലിയ സമ്മർദ്ദം നേരിട്ടിരുന്നു. “സ്വാപ്പ് റേറ്റുകൾ” അടിസ്ഥാനമാക്കിയാണ് ബാങ്കുകൾ പലിശനിരക്കുകൾ നിശ്ചയിക്കുന്നത്. യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷ ശക്തമായതോടെ ഇൻഫ്ലേഷൻ ആശങ്കകൾ കുറയുകയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നിരക്കുയർത്തലിന് സാധ്യത കുറയുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിൽ ഹാലിഫാക്സ്, എച്ച്എസ്ബിസി, സാന്റാൻഡർ തുടങ്ങിയ ബാങ്കുകൾ സ്ഥിര പലിശനിരക്കുകൾ കുറച്ചിട്ടുണ്ട്. രണ്ടുവർഷത്തെ ഫിക്സഡ് മോർട്ട്ഗേജ് നിരക്ക് 5.90% എന്ന ഉയർച്ചയിൽ നിന്ന് 5.87% ആയി കുറഞ്ഞതും കൂടുതൽ ഇടിവിന് സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.

ഇതിനിടെ, വീട് സ്വന്തമാക്കാനുള്ള ചെലവ് ഇപ്പോഴും ഉയർന്നതായതിനാൽ സാധാരണക്കാർക്കുള്ള ബുദ്ധിമുട്ട് തുടരുകയാണ് . അഞ്ചുവർഷമായി സേവിംഗ്സ് ചെയ്ത് വീട് വാങ്ങാൻ ശ്രമിക്കുന്ന പ്രായം കുറഞ്ഞവർക്ക് പോലും വായ്പ കാലാവധി 40 വർഷമായി നീട്ടേണ്ടിവരുന്ന സാഹചര്യമാണ്. ഇന്ധനവും ഭക്ഷണവും ഉൾപ്പെടെ ജീവിതച്ചെലവുകൾ വർധിച്ചതും ആളുകളെ ബാധിക്കുന്നുണ്ട് . അതിനാൽ വായ്പ എടുക്കുന്നവർ സ്വന്തം സാമ്പത്തിക ശേഷി വിലയിരുത്തി തീരുമാനമെടുക്കണമെന്നും ഭാവിയിലെ അനിശ്ചിതത്വങ്ങൾ മുൻകൂട്ടി കണക്കാക്കി സാമ്പത്തിക സുരക്ഷ ഉറപ്പാക്കണമെന്നും വിദഗ്ധർ നിർദേശിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ പ്രാദേശിക കൗൺസിലുകൾക്ക് പ്രത്യേക വിദ്യാഭ്യാസ ആവശ്യങ്ങളുള്ള (SEN) കുട്ടികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഏകദേശം 1,400 വിദ്യാഭ്യാസ സൈക്കോളജിസ്റ്റുകളെ അധികമായി നിയമിക്കേണ്ടതായി വരുമെന്ന റിപ്പോർട്ട് പുറത്തു വന്നു. എജുക്കേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ നിലവിലെ സേവനങ്ങളിൽ പ്രാദേശികമായി വലിയ വ്യത്യാസങ്ങളും ഗുരുതരമായ ജീവനക്കാരുടെ ക്ഷാമവും ഉണ്ടെന്ന് കണ്ടെത്തി. ഏകദേശം 40% വർധനവാണ് ആവശ്യമായി വരുന്നത്. ഇതിന് ഏകദേശം £140 മില്യൺ ചെലവ് വരുമെന്നാണു പുറത്തുവരുന്ന കണക്ക് സൂചിപ്പിക്കുന്നത്.

വിദ്യാർത്ഥികളിൽ ഓട്ടിസം ഉൾപ്പെടെയുള്ള പ്രത്യേക ആവശ്യങ്ങളുടെ വർധനയും, സ്കൂളുകളുടെ നയങ്ങളും, പ്രത്യേക സ്കൂളുകളിലെ സീറ്റുകളുടെ കുറവും ആവശ്യകത വർധിക്കാനുള്ള കാരണങ്ങളായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വിദ്യാഭ്യാസ സൈക്കോളജിസ്റ്റുകളുടെ കുറവ് മൂലം കുട്ടികൾക്ക് ആവശ്യമായ വിലയിരുത്തലുകളും (EHCP) പിന്തുണയും വൈകുന്നതായും കണ്ടെത്തിയിട്ടുണ്ട്. നിലവിൽ ഇംഗ്ലണ്ടിൽ ഏകദേശം 3,400 സൈക്കോളജിസ്റ്റുകൾ മാത്രമാണുള്ളത്. സർക്കാർ ഓരോ വർഷവും 200 പേർക്ക് മാത്രമാണ് പരിശീലത്തിനുള്ള പിന്തുണ നൽകുന്നത്.

ഈ സാഹചര്യത്തിൽ കൂടുതൽ നിക്ഷേപം അനിവാര്യമാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ജോലിഭാരം കൂടുന്നതും ചിലർ സ്വകാര്യ മേഖലയിലേക്ക് മാറുന്നതുമൂലം ജീവനക്കാരുടെ കുറവ് രൂക്ഷമാകുന്നുവെന്നാണ് വിലയിരുത്തൽ. കുട്ടികൾക്ക് സമയബന്ധിതമായ പിന്തുണ ലഭിക്കാത്തത് കുടുംബങ്ങൾക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും സംഘടനകൾ മുന്നറിയിപ്പ് നൽകി. സർക്കാർ പ്രഖ്യാപിച്ച “experts at hand” ഗ്രാന്റുകൾ വഴി ഈ പ്രശ്നം പരിഹരിക്കാമെന്ന പ്രതീക്ഷയുണ്ടെങ്കിലും, വാഗ്ദാനം ചെയ്ത ഫണ്ടിംഗ് മതിയാകില്ലെന്ന ആശങ്കയും നിലനിൽക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വിവാഹച്ചടങ്ങിനിടെ അപൂർവവും ഞെട്ടിപ്പിക്കുന്നതുമായ ഒരു സംഭവമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് . ജെമ്മ മങ്ക് എന്ന യുവതിയുടെ വിവാഹവസ്ത്രത്തിന് മുകളിലേക്ക് അവളുടെ സഹോദരന്റെ ഭാര്യയായ ആന്റോണിയ ഈസ്റ്റ്വുഡ് കറുത്ത പെയിന്റ് ഒഴിച്ച് പ്രതികാരം നടത്തി. കെന്റിലെ ഓക്വുഡ് ഹൗസ് എന്ന വേദിയിൽ ചടങ്ങ് തുടങ്ങാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് സംഭവം. ഒരു വർഷം മുൻപ് നടന്ന സ്വന്തം വിവാഹത്തിൽ ജെമ്മ തനിക്കെതിരെ തെറ്റായി പെരുമാറിയെന്ന ആരോപണത്തെ തുടർന്ന് ഉണ്ടായ വൈരാഗ്യമാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് പ്രതി കോടതിയിൽ വ്യക്തമാക്കി.

സംഭവത്തിന് പിന്നാലെ വധു വേഗത്തിൽ വസ്ത്രം മാറി, രണ്ട് മണിക്കൂറിന് ശേഷം ചടങ്ങ് തുടരുകയും ചെയ്തു. എന്നാൽ 1,800 പൗണ്ട് വിലവരുന്ന വിവാഹവസ്ത്രം പൂർണമായും നശിച്ചു. വേദിക്ക് ഉണ്ടായ കേടുപാടുകൾക്കും വരുമാനനഷ്ടത്തിനുമായി 5,000 പൗണ്ടിൽ കൂടുതലായി ചെലവ് വന്നതായി ആണ് റിപ്പോർട്ട്. സംഭവത്തിൽ ആന്റോണിയ ഈസ്റ്റ്വുഡ് കുറ്റം സമ്മതിക്കുകയും കോടതി 10 മാസത്തെ സസ്പെൻഡഡ് ശിക്ഷ വിധിക്കുകയും ചെയ്തു. ജഡ്ജി ഈ പ്രവൃത്തി “ഹീനമായ ആക്രമണം” എന്നാണ് വിശേഷിപ്പിച്ചത്.

സംഭവം ജെമ്മയുടെ ജീവിതത്തെ ഗൗരവമായി ബാധിച്ചു. ആത്മവിശ്വാസം നഷ്ടപ്പെട്ടതായും ജീവിതത്തിൽ വലിയ മാനസികാഘാതം ഉണ്ടായതായും അവൾ കോടതിയിൽ പറഞ്ഞു. വിവാഹത്തിനായി വർഷങ്ങളായി സേവ് ചെയ്ത സ്വപ്നദിനം തകർന്നതോടൊപ്പം ആരോഗ്യപ്രശ്നങ്ങളും ഉണ്ടായി. ഈ സംഭവം കൂടുതൽ മാനസിക വേദനയുണ്ടാക്കിയെന്നും അവൾ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിലെ വടക്കുപടിഞ്ഞാറൻ പ്രദേശമായ പാർക്ക് റോയലിലുള്ള ഒരു പെർഷ്യൻ ഭാഷാ മാധ്യമ സ്ഥാപനത്തിന്റെ ഓഫീസിന് തീവെയ്ക്കാനുള്ള ശ്രമം കടുത്ത ആശങ്ക സൃഷ്ടിച്ചു. രാത്രി ഏകദേശം 8:30ഓടെ വോളന്റ് മീഡിയ കെട്ടിടത്തിലേക്ക് കത്തിച്ച നിലയിലുള്ള ഒരു കണ്ടെയിനർ എറിഞ്ഞെങ്കിലും അത് കെട്ടിടത്തിന് പുറത്തുള്ള കാർ പാർക്കിൽ പതിച്ചതിനാൽ തീ വേഗത്തിൽ അണഞ്ഞു. സമയബന്ധിതമായ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കാൻ കാരണമായതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ആളപായമോ വലിയ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല.

സംഭവവുമായി ബന്ധപ്പെട്ട് വാട്ട്ഫോർഡിൽ താമസിക്കുന്ന 21-കാരനായ ഒയിസിൻ മക്ഗിന്നസ്, 19-കാരനായ നാഥൻ ഡൺ, കൂടാതെ വടക്കൻ ലണ്ടനിൽ നിന്നുള്ള 16-കാരൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു . ജീവൻ അപകടത്തിലാക്കാനുള്ള ഉദ്ദേശത്തോടെ അക്രമം നടത്തിയെന്ന ഗുരുതര കുറ്റം ആണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത് . ഇതുകൂടാതെ മക്ഗിന്നസിനെതിരെ അപകടകരമായ ഡ്രൈവിംഗിനും കേസ് രജിസ്റ്റർ ചെയ്തതായി മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു. പ്രതികൾ മൂന്നുപേരും ബ്രിട്ടീഷ് പൗരന്മാരാണ്. ഇവരെ വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

സംഭവത്തെ തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സമീപത്തെ രണ്ട് കെട്ടിടങ്ങൾ ഒഴിപ്പിച്ചിരുന്നുവെങ്കിലും, പൊതുജനങ്ങൾക്ക് ഭീഷണിയില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചതോടെ പിന്നീട് അവ വീണ്ടും തുറന്നു. അതേസമയം, സംഭവത്തിന് പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ചെന്ന് സംശയിക്കുന്ന ഒരു കറുത്ത എസ്യുവിയെ പൊലീസ് പിന്തുടർന്നപ്പോൾ ഫിൻച്ലിയിലെ ബാലാർഡ്സ് ലെയിനിൽ വാഹനം അപകടത്തിൽപ്പെട്ടതായും റിപ്പോർട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലം, ആക്രമണത്തിന് പിന്നിലെ ഉദ്ദേശ്യം തുടങ്ങിയവയെക്കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണം തുടരുകയാണെന്നും സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടന്റെ വിദേശകാര്യ വകുപ്പിലെ ഏറ്റവും ഉയർന്ന സ്ഥാനം വഹിക്കുന്ന സിവിൽ സർവന്റ് സർ ഒല്ലി റോബിൻസ് രാജിവെച്ചു . ഈ സാഹചര്യത്തിലേക്ക് നയിച്ച സംഭവങ്ങളെ കുറിച്ചുള്ള വിവാദങ്ങൾ ബ്രിട്ടിഷ് രാഷ്ട്രീയത്തിൽ കനത്ത വിവാദങ്ങൾക്കാണ് തിരി കൊളുത്തിയിരിക്കുന്നത് . മുതിർന്ന രാഷ്ട്രീയ നേതാവുമായ പീറ്റർ മണ്ടൽസൺനെ അമേരിക്കയിലെ ബ്രിട്ടീഷ് അംബാസഡറായി നിയമിക്കുന്നതിന് മുൻപ് നടത്തിയ പരിശോധനയിൽ അദ്ദേഹം ആദ്യ ഘട്ടത്തിൽ പരാജയപ്പെട്ടിരുന്നു. അതീവ രഹസ്യമായി നടക്കുന്ന ഈ സുരക്ഷാ പരിശോധനയിൽ സുരക്ഷാ ഏജൻസികൾ അനുകൂലമല്ലാത്ത റിപ്പോർട്ട് നൽകിയിട്ടും, വിദേശകാര്യ വകുപ്പിലെ ഉദ്യോഗസ്ഥർ അപൂർവമായി ഉപയോഗിക്കുന്ന അധികാരം വിനിയോഗിച്ച് അതിനെ മറികടന്ന് ക്ലിയറൻസ് അനുവദിച്ചതാണ് വിവാദത്തിന് കാരണമായത്. സംഭവം പിന്നീട് പുറത്ത് വന്നതോടെ ഭരണകൂടത്തിന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടായി.

അന്ന് വിദേശകാര്യ വകുപ്പിന്റെ പരമോന്നത സിവിൽ സർവന്റായി പ്രവർത്തിച്ചിരുന്നത് റോബിൻസായിരുന്നു.പീറ്റർ മണ്ടൽസണിനെ അമേരിക്കയിലെ ബ്രിട്ടീഷ് അംബാസഡറായി നിയമിക്കുന്ന തീരുമാനത്തിൽ അദ്ദേഹം നേരിട്ട് പങ്കെടുത്തോ ഇല്ലയോ എന്നതിൽ വ്യക്തതയില്ലെങ്കിലും, വകുപ്പിന്റെ തലവനായതിനാൽ ഉത്തരവാദിത്വം അദ്ദേഹത്തിനാണ് എന്നുള്ള പൊതുവായ അഭിപ്രായം ശക്തമാണ്. പ്രധാനമന്ത്രി കെയർ സ്റ്റാർമറും വിദേശകാര്യ സെക്രട്ടറി യെവെറ്റ് കൂപ്പറും റോബിൻസിനോട് വിശ്വാസം നഷ്ടപ്പെട്ടതിനെ തുടർന്നാണ് രാജി ആവശ്യപ്പെട്ടതെന്ന റിപ്പോർട്ടുകൾ ആണ് പുറത്തു വരുന്നത് . ഈ തീരുമാനം എടുത്ത സമയത്ത് റോബിൻസ് വിദേശകാര്യ വകുപ്പിൽ സ്ഥിരം സെക്രട്ടറി സ്ഥാനമേറ്റെടുത്തിട്ട് വെറും മൂന്ന് ആഴ്ച മാത്രമെ ആയിരുന്നുള്ളു . അതേസമയം, സുരക്ഷാ പരിശോധനയിൽ മാൻഡൽസൻ പരാജയപ്പെട്ട വിവരം പ്രധാനമന്ത്രി പിന്നീട് മാത്രമാണ് അറിഞ്ഞതെന്ന് ഡൗണിംഗ് സ്ട്രീറ്റ് വിശദീകരിച്ചു. മുൻ വിദേശകാര്യ മന്ത്രിയായ ഡേവിഡ് ലാമിക്കും ഈ വിവരം മാധ്യമങ്ങൾ പുറത്തുവിട്ടതിന് ശേഷമാണ് ലഭിച്ചതെന്നും അധികൃതർ അറിയിച്ചു. ഇതോടെ ഭരണനിർണ്ണയങ്ങളിൽ പരസ്യതയും ഉത്തരവാദിത്വവും സംബന്ധിച്ച് വലിയ ചർച്ചകൾ ആണ് ഉയരുന്നത്.

സംഭവം പുറത്തുവന്നതിന് പിന്നാലെ പ്രതിപക്ഷ പാർട്ടികൾ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തി. സർക്കാരിനകത്തു നിന്നു തന്നെ കടുത്ത വിമർശനങ്ങൾ ഉയരുന്ന സാഹചര്യമാണിപ്പോൾ ഉള്ളത് . ലേബർ എംപി ക്രിസ് കർട്ടിസ് റോബിൻസിന്റെ രാജി “ശരിയായ നടപടി”യാണെന്ന് വിലയിരുത്തിയെങ്കിലും, പ്രശ്നം ഒരാളിൽ ഒതുങ്ങുന്നതല്ലെന്നും, ഉയർന്ന തലത്തിൽ എടുത്ത തെറ്റായ തീരുമാനങ്ങളാണ് ഇതിന് പിന്നിലെന്നും അഭിപ്രായപ്പെട്ടു. ഇത് ഗുരുതരമായ പ്രശ്നമാണെന്നും ഇനി വെറും ക്ഷമാപണങ്ങളിലൂടെ മുന്നോട്ടുപോകാനാകില്ല എന്ന നിലപാട് ചില മന്ത്രിമാർ അനൗദ്യോഗികമായി പങ്കുവച്ചതായുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട് . ഭരണനടപടികളിൽ വിശ്വാസം പുനഃസ്ഥാപിക്കാൻ സർക്കാർ ശക്തമായ വിശദീകരണവും തിരുത്തലുകളും നടപ്പാക്കേണ്ട സാഹചര്യമാണെന്ന വിലയിരുത്തലാണ് രാഷ്ട്രീയവൃത്തങ്ങളിൽ നിന്ന് ഉയരുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇറാൻ യുദ്ധം തുടർന്നാൽ ഏറ്റവും മോശം സാഹചര്യത്തിൽ ബ്രിട്ടനിൽ വേനൽക്കാലത്തോടെ ചില ഭക്ഷ്യവസ്തുക്കളുടെ ക്ഷാമം ഉണ്ടാകാമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. പ്രത്യേകിച്ച് കോഴിയിറച്ചിയുടെയും പന്നിയിറച്ചിയുടെയും ലഭ്യതയ്ക്ക് കുറവുണ്ടാകാമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹോർമുസ് കടലിടുക്ക് അടഞ്ഞ നിലയിൽ തുടരുകയാണെങ്കിൽ ഇന്ധനവും കയറ്റുമതി-ഇറക്കുമതി ശൃംഖലയും തകരാറിലാകാൻ സാധ്യതയുണ്ട്. ഇതോടെ കൃഷി, ഭക്ഷ്യസംസ്കരണം, ഗതാഗതം തുടങ്ങിയ മേഖലകളിൽ വലിയ സമ്മർദ്ദം ഉണ്ടാകുകയും വിതരണത്തിൽ പ്രശ്നങ്ങൾ സംഭവിക്കാമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഭക്ഷ്യസംസ്കരണത്തിലും മൃഗങ്ങളെ അറുക്കുന്നതിനുമുള്ള പ്രധാന ഘടകമായ കാർബൺ ഡൈഓക്സൈഡ് (CO2) ലഭ്യതയിൽ പ്രശ്നമുണ്ടാകുന്നത് വലിയ വെല്ലുവിളിയാകാം. CO2 ഉപയോഗിക്കുന്നത് മൃഗങ്ങളെ മാനുഷികമായി അറുക്കുന്നതിനും ഭക്ഷണം സംരക്ഷിക്കുന്നതിനും പ്രധാനമാണ്. അതിന്റെ വിതരണം തടസ്സപ്പെടുകയാണെങ്കിൽ ഉൽപ്പാദനം കുറയുകയും സംഭരണം ബുദ്ധിമുട്ടാകുകയും ചെയ്യും. എന്നിരുന്നാലും മുൻകരുതൽ നടപടിയായാണ് സർക്കാർ ഇത്തരം സാധ്യതകൾ വിലയിരുത്തുന്നതെന്നും യഥാർത്ഥത്തിൽ ഭക്ഷ്യക്ഷാമം ഉണ്ടാകുമെന്ന ഉറപ്പായ പ്രവചനമല്ലെന്നും അധികൃതർ വ്യക്തമാക്കി.

ഇതിനിടെ, നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ബ്രിട്ടീഷ് ബിസിനസ് സെക്രട്ടറി പീറ്റർ കൈൽ അറിയിച്ചു. സാധാരണ ജീവിതം തുടരാൻ ആളുകളോട് അദ്ദേഹം അഭ്യർത്ഥിച്ചു. പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ ടെസ്കോയുടെ സിഇഒ കെൻ മർഫിയും ഇപ്പോൾ ഭക്ഷ്യവിതരണത്തിൽ യാതൊരു പ്രശ്നവും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി. കർഷകരിൽ നിന്നും വിതരണക്കാരിൽ നിന്നും നിർമാതാക്കളിൽ നിന്നും അപകടസൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും, ആവശ്യമായ സാഹചര്യങ്ങളിൽ സർക്കാർ-സ്വകാര്യ മേഖലകൾ ചേർന്ന് പരിഹാര നടപടികൾ സ്വീകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അൽസൈമേഴ്സ് രോഗത്തിൻ്റെ ചികിത്സയിൽ വലിയ മുന്നേറ്റമെന്ന് കരുതപ്പെട്ട പുതിയ മരുന്നുകൾ രോഗികൾക്ക് പ്രതീക്ഷിച്ചതുപോലെ ഗുണം ചെയ്യില്ലെന്ന ആശങ്ക ഉയർത്തുന്ന പുതിയ റിപ്പോർട്ട് പുറത്തു വന്നു. തലച്ചോറിൽ അമിലോയ്ഡ് എന്ന പ്രോട്ടീൻ അടിഞ്ഞു കൂടുന്നതാണ് രോഗത്തിന്റെ പ്രധാന കാരണമെന്നാണ് കരുതുന്നത്. ഇതിനെ നീക്കം ചെയ്യാനുള്ള മരുന്നുകൾ ആദ്യമായി വികസിപ്പിക്കപ്പെട്ടപ്പോൾ, രോഗത്തിന്റെ പുരോഗതി മന്ദഗതിയിലാക്കാൻ സാധിച്ചതോടെ അത് ഒരു ചരിത്രനിമിഷമായി ആണ് വിലയിരുത്തപ്പെട്ടു കൊണ്ടിരുന്നത്. എന്നാൽ, രോഗലക്ഷണങ്ങളിൽ വ്യക്തമായ പുരോഗതി ഉണ്ടാകുമെന്ന പ്രതീക്ഷയ്ക്ക് ഈ പുതിയ കണ്ടെത്തൽ വലിയ തിരിച്ചടിയാണ് നൽകുന്നത്.

സ്വതന്ത്രമായ ആരോഗ്യവിശകലനങ്ങൾക്ക് പ്രശസ്തമായ കോക്രെയ്ൻ സംഘത്തിന്റെ വിശദമായ പഠനത്തിൽ 20,342 പേർ പങ്കെടുത്ത 17 വ്യത്യസ്ത ക്ലിനിക്കൽ പരീക്ഷണങ്ങളാണ് പുതിയ കണ്ടെത്തലുകൾക്ക് കാരണമായത്. ഈ പഠനങ്ങളിൽ അമിലോയ്ഡ് നീക്കം ചെയ്യുന്ന മരുന്നുകൾ തലച്ചോറിലെ നാശം കുറച്ചെങ്കിലും, രോഗികളുടെ ഓർമ്മശക്തിയിലും ദിവസേന ജീവിതനിലവാരത്തിലും അതിന്റെ സ്വാധീനം വളരെ പരിമിതമാണെന്ന് ആണ് കണ്ടെത്തിയിരിക്കുന്നത്. രോഗത്തിന്റെ ഗതി ചെറിയ തോതിൽ മന്ദഗതിയിലാക്കാൻ കഴിഞ്ഞെങ്കിലും, അത് രോഗികൾക്ക് കാര്യമായ പുരോഗതി നൽകുന്നില്ലെന്നതാണ് പഠനത്തിന്റെ പ്രധാന വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഈ ചികിത്സയുടെ യഥാർത്ഥ പ്രയോജനം സംബന്ധിച്ച് കൂടുതൽ സംശയങ്ങൾ ഉയരുകയാണ്.

ഇതോടൊപ്പം, ഈ മരുന്നുകൾക്ക് ചില ഗൗരവമായ പാർശ്വഫലങ്ങളും ഉണ്ടാക്കാമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. തലച്ചോറിൽ വീക്കം (brain swelling) ഉണ്ടാകുന്നതും, രക്തസ്രാവം പോലുള്ള അപകടങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഈ മരുന്നുകൾ രണ്ടാഴ്ച മുതൽ നാലാഴ്ച വരെയുള്ള ഇടവേളകളിൽ നിരന്തരം നൽകേണ്ടതും രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും വലിയ ബുദ്ധിമുട്ടായി മാറിയിരുന്നു. ഉയർന്ന ചെലവും ചികിത്സയുടെ ഭാരവും കൂടി പരിഗണിക്കുമ്പോൾ, പലർക്കും ഇത് പ്രായോഗികമല്ലെന്നതാണ് വിദഗ്ധരുടെ അഭിപ്രായം. “രോഗികൾക്ക് ഈ ചികിത്സയിൽ നിന്ന് വലിയ ഗുണം ലഭിക്കില്ല, മറിച്ച് ഇത് ഒരു അധികഭാരമായി മാറാം” എന്നതാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കവൻട്രി: യുകെയിലെ വിസ തട്ടിപ്പുകൾക്കെതിരെ ശക്തമായ നടപടികൾക്ക് ഒരുങ്ങി ഹോം സെക്രട്ടറിഷബാന മഹമൂദ്. യൂറോപ്യൻ യൂണിയൻ പൗരന്മാർക്കായി ബ്രെക്സിറ്റിന് ശേഷം കൊണ്ടുവന്ന നീയമങ്ങൾ ദുരുപയോഗം ചെയ്ത് മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാരായ 1124 പേരടക്കം 6000ത്തിലധികം വിദേശികൾ സ്ഥിരതാമസാവകാശം നേടിയതായാണ് ഹോം ഓഫീസ് കണ്ടെത്തിയത് . വ്യാജ വിവാഹങ്ങൾ, കൃത്രിമ രേഖകൾ, ഇടനിലക്കാരായ വിസ ഏജൻസികൾ എന്നിവയുടെ സഹായത്തോടെ അപേക്ഷകൾ തയ്യാറാക്കിയതിൽ ചില നിയമ സ്ഥാപനങ്ങൾക്കും പങ്കുണ്ടെന്ന സംശയമാണ് അധികൃതർ ഉയർത്തുന്നത്. അപേക്ഷകളിൽ സോളിസിറ്റർ സ്ഥാപനങ്ങളുടെ പങ്ക് പരിശോധിച്ച് കർശനമായ അന്വേഷണമാണ് ആരംഭിച്ചിരിക്കുന്നത്.

വ്യാജ അഭയാർത്ഥി അപേക്ഷകൾക്കായി സ്വവർഗാനുരാഗികളായി നടിക്കുന്ന തട്ടിപ്പുകളും നടക്കുന്നുണ്ടെന്ന ബിബിസി അന്വേഷണ റിപ്പോർട്ട് പുറത്തുവന്നത് കൂടുതൽ നടപടികൾക്കായി സർക്കാരിന്റെ മേൽ സമ്മർദ്ദം ചെലുത്തുന്നതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത് . പാക്കിസ്ഥാൻ, ബംഗ്ലാദേശ് സ്വദേശികൾ അടക്കമുള്ള അപേക്ഷകർ സ്വന്തം രാജ്യങ്ങളിൽ ജീവിക്കാൻ കഴിയില്ലെന്ന വാദം ഉന്നയിച്ച് ഇത്തരം അപേക്ഷകൾ സമർപ്പിക്കുന്നതായാണ് കണ്ടെത്തൽ. ഇത്തരം വ്യാജ അപേക്ഷകൾക്ക് നിയമ സഹായം നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് ശബാന മഹ്മൂദ് മുന്നറിയിപ്പ് നൽകി. അഭയാർത്ഥി അപേക്ഷകളിൽ ഏകദേശം 35 ശതമാനം വരെ വ്യാജമാണെന്ന വിലയിരുത്തലും പുറത്തുവന്നിട്ടുണ്ട്.

ബ്രെക്സിറ്റിന് ശേഷം യൂറോപ്യൻ പൗരന്മാർക്കായി മാത്രം രൂപപ്പെടുത്തിയ ഈ സ്കീം പിന്നീട് “ബാക്ക്ഡോർ” വഴിയായി ദുരുപയോഗം ചെയ്യപ്പെട്ടുവെന്നാണ് വിമർശനം. കഴിഞ്ഞ വർഷം മാത്രം 6700ലേറെ പേർ ഈ വഴി സ്ഥിരതാമസാവകാശം നേടിയപ്പോൾ, മൂന്ന് വർഷത്തിനിടെ 78,000ത്തിലധികം അപേക്ഷകൾ ലഭിക്കുകയും 33,000ത്തിലധികം അംഗീകരിക്കുകയും ചെയ്തു. വിസ ലഭിക്കാനായി വ്യാജ വിവാഹ കരാറുകൾ വരെ ഉണ്ടാക്കിയതും, ചിലർ ഏജൻസികൾക്ക് ആയിരക്കണക്കിന് പൗണ്ട് നൽകിയതും പുറത്തുവന്നതോടെ വലിയ വിസ റാക്കറ്റ് നിലനിന്നിരുന്നുവെന്ന സംശയം ശക്തമാകുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഊർജച്ചെലവിന്റെ അമിത ചിലവ് കുറയ്ക്കുന്നതിനായി വ്യവസായങ്ങൾക്ക് സഹായം വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. 2025ൽ പ്രഖ്യാപിച്ച ബ്രിട്ടീഷ് ഇൻഡസ്ട്രിയൽ കോംപറ്റിറ്റീവ്നസ് സ്കീം (BICS) വിപുലീകരിച്ച് ഏകദേശം 10,000 ഉയർന്ന ഊർജോപയോഗ വ്യവസായങ്ങൾക്ക് 25% വരെ വൈദ്യുതി ബിൽ കുറയ്ക്കാൻ ലക്ഷ്യമിടുന്നതാണ് പുതിയ പദ്ധതി . സ്റ്റീൽ, ഫാർമസ്യൂട്ടിക്കൽസ്, ഓട്ടോമോട്ടീവ്, ഏറോസ്പേസ് തുടങ്ങിയ മേഖലകളിലുള്ള സ്ഥാപനങ്ങൾക്കും ഇത് ഗുണകരമാകും. മുമ്പ് 7,000 കമ്പനികൾക്ക് മാത്രമായിരുന്ന പദ്ധതി ഇപ്പോൾ 3,000 എണ്ണം കൂടി ഉൾപ്പെടുത്തി വ്യാപിപ്പിച്ചതായി സർക്കാർ അറിയിച്ചു.

എന്നാൽ ഈ ആനുകൂല്യം ഉടൻ ലഭ്യമാകില്ല. 2027 ഏപ്രിൽ മുതൽ മാത്രമേ യോഗ്യതയുള്ള സ്ഥാപനങ്ങൾക്ക് നെറ്റ് സീറോ ട്രാൻസിഷനുമായി ബന്ധപ്പെട്ട ചില വൈദ്യുതി ചാർജുകളിൽ ഇളവ് ലഭിക്കൂ. ഇതിനൊപ്പം, 2026 മുതൽ ലഭിക്കേണ്ടിയിരുന്ന ആനുകൂല്യങ്ങൾ ഉൾപ്പെടുത്തി 2027ൽ ഒരുതവണയായി തുക നൽകുമെന്നും അധികൃതർ വ്യക്തമാക്കി. ഈ പദ്ധതി നടപ്പാക്കുന്നതിന് ഏകദേശം £600 മില്യൺ ചെലവ് വരും. ആഭ്യന്തര ഉപഭോക്താക്കളുടെ വൈദ്യുതി ബില്ലുകൾക്ക് ഇത് ബാധകമാകില്ലെന്ന് സർക്കാർ ഉറപ്പു നൽകി. ആഗോള അനിശ്ചിതത്വത്തിൽ വ്യവസായങ്ങളെ സംരക്ഷിക്കാൻ ഇത് നിർണായകമാണെന്ന് ബിസിനസ് സെക്രട്ടറി പീറ്റർ കൈൽ പറഞ്ഞു.
അതേസമയം, പദ്ധതിയിൽ എല്ലാ മേഖലകളെയും ഉൾപ്പെടുത്താത്തതിൽ കടുത്ത വിമർശനവും ഉയരുന്നുണ്ട് . പബ്ബുകൾ, റെസ്റ്റോറന്റുകൾ, കർഷകർ, റീട്ടെയിൽ മേഖലകൾ തുടങ്ങിയവയ്ക്ക് ഈ സഹായം ലഭിക്കില്ലെന്നാണ് പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയുടെ ആരോപണം. കോൺഫെഡറേഷൻ ഓഫ് ബ്രിട്ടീഷ് ഇൻഡസ്ട്രി ഇത് “പ്രധാനപ്പെട്ട മുന്നേറ്റം” എന്ന് വിലയിരുത്തിയെങ്കിലും, യൂറോപ്പിനേക്കാൾ 50% വരെ കൂടുതൽ വൈദ്യുതി ചെലവ് നൽകേണ്ടി വരുന്ന പ്രശ്നത്തിന് കൂടുതൽ പരിഹാരങ്ങൾ ആവശ്യമാണെന്ന് വ്യവസായ വൃത്തങ്ങൾ പറഞ്ഞു. നിലവിൽ നാല് ബിസിനസുകളിൽ ഒന്ന് ഊർജച്ചെലവിന്റെ സമ്മർദ്ദത്തിൽ ആണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ ഏകദേശം 22,000 വിദ്യാർത്ഥികളെ ബാധിക്കുന്ന വിദ്യാർത്ഥി വായ്പാ വിവാദത്തിൽ ഒൻപത് സർവകലാശാലകൾ സർക്കാരിനെതിരെ നിയമനടപടി ആരംഭിച്ചു. വാരാന്ത്യ ക്ലാസുകൾ എടുത്ത വിദ്യാർത്ഥികൾക്ക് അനുവദിച്ച മെന്റനൻസ് ലോൺ, ട്യൂഷൻ ഫീസ്, ചിലർക്കുള്ള ചൈൽഡ്കെയർ ഗ്രാന്റ് എന്നിവ “തെറ്റായി നൽകിയതാണ്” എന്ന് പറഞ്ഞ് ഉടൻ തിരിച്ചടയ്ക്കണമെന്ന് അറിയിപ്പുകൾ ലഭിച്ചതോടെയാണ് പ്രശ്നം രൂക്ഷമായത്. മൂന്ന് വർഷത്തെ കോഴ്സ് പൂർത്തിയാക്കാൻ പോകുന്ന വിദ്യാർത്ഥികൾക്കുപോലും അപ്രതീക്ഷിതമായി ഇത്തരമൊരു നോട്ടീസ് ലഭിച്ചതോടെ ആശങ്കയും സാമ്പത്തിക ബുദ്ധിമുട്ടും വർധിച്ചു. സാധാരണയായി വരുമാനത്തിന്റെ 9% വീതം വർഷങ്ങളായി അടയ്ക്കേണ്ട വായ്പകൾ ഇപ്പോൾ “വേഗത്തിലുള്ള തിരിച്ചടവ്” രീതിയിലേക്ക് മാറുമെന്നതാണ് ആശങ്ക.

ബാത് സ്പാ, സൗത്താംപ്ടൺ സോളന്റ്, ലണ്ടൻ മെട്രോപൊളിറ്റൻ എന്നിവ ഉൾപ്പെടെ ചില സർവകലാശാലകൾ തീരുമാനം “അപ്രതീക്ഷിതവും അന്യായവുമാണ്” എന്ന് ആരോപിച്ചു. നേരിട്ട് ക്ലാസ് നടക്കുന്ന വാരാന്ത്യ കോഴ്സുകളെ വിദൂര വിദ്യാഭ്യാസമായി തരംതിരിക്കുന്നത് “സാധാരണ ബുദ്ധിക്ക് വിരുദ്ധം” ആണെന്നും അവർ വ്യക്തമാക്കി. പ്രത്യേകിച്ച് സാമ്പത്തികമായി പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഇത് വലിയ തിരിച്ചടിയാണെന്ന് സർവകലാശാലകളും നാഷണൽ യൂണിയൻ ഓഫ് സ്റ്റുഡന്റ്സും ചൂണ്ടിക്കാട്ടി. വിദ്യാർത്ഥികളുടെ വിശ്വാസം തകർന്നതായി പറഞ്ഞ എൻയുഎസ്, അടിയന്തര തിരിച്ചടവ് നടപടി നിർത്തിവയ്ക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടു.

അതേസമയം, നിയമങ്ങൾ പാലിക്കാത്തതോ സംവിധാനത്തിന്റെ ദുരുപയോഗമോ ആണ് പ്രശ്നത്തിന് കാരണം എന്ന് സർക്കാർ പ്രതികരിച്ചു. 2011 മുതൽ നിലവിലുള്ള ചട്ടങ്ങൾ അനുസരിച്ച് കോഴ്സുകളുടെ യോഗ്യത ശരിയായി ഉറപ്പാക്കേണ്ടത് സർവകലാശാലകളുടെ ഉത്തരവാദിത്വമാണെന്നും സ്റ്റുഡന്റ് ലോൺസ് കമ്പനി വ്യക്തമാക്കി. വിഷയത്തിൽ കൂടുതൽ കർശന നിയന്ത്രണങ്ങൾ കൊണ്ടുവരാനും 300ൽ കൂടുതൽ വിദ്യാർത്ഥികളുള്ള സ്വകാര്യ കോളേജുകൾ നിയന്ത്രണ ഏജൻസിയുടെ പരിധിയിൽ വരുത്താനും സർക്കാർ പദ്ധതിയിടുന്നു. വിദ്യാർത്ഥികൾക്ക് അനീതിയുണ്ടാകാതിരിക്കാനും ആവശ്യമായിടത്ത് സാമ്പത്തിക സഹായമോ നഷ്ടപരിഹാരമോ നൽകണമെന്നും ആണ് പൊതുവായി ഉയർന്ന് വന്നിരിക്കുന്ന നിർദ്ദേശങ്ങൾ .