Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വാറ്റ്ഫോർഡ് ∙ എൻഎച്ച്എസിൽ ജോലി ചെയ്യുന്ന ഇന്ത്യൻ വംശജയായ ഹെൽത്ത്‌കെയർ അസിസ്റ്റന്റ് ഇൽഡ എസ്റ്റീവ്സ് നൽകിയ പരാതിയിൽ, “ആന്റി” എന്ന് വിളിച്ച സംഭവത്തിൽ ട്രൈബ്യൂണൽ നിർണായക വിധി പുറപ്പെടുവിച്ചു. സഹപ്രവർത്തകനായ സ്റ്റാഫ് നേഴ്‌സ് ചാൾസ് ഒപ്പോങ് ആവർത്തിച്ച് ഈ വിളിപ്പേര് ഉപയോഗിച്ചതാണ് കേസിന് ആധാരം. വാട്ട്ഫോർഡ് എംപ്ലോയ്മെന്റ് ട്രൈബ്യൂണൽ ജഡ്ജി ജോർജ്ജ് അല്ലിയറ്റ് അധ്യക്ഷനായ ബെഞ്ച്, പ്രായവും ലിംഗവും അടിസ്ഥാനമാക്കിയുള്ള ഹരാസ്‌മെന്റ് സംഭവിച്ചതായി കണ്ടെത്തി. ഇതിനെ തുടർന്ന് ബന്ധപ്പെട്ട സ്ഥാപനമായ വെസ്റ്റ് ലണ്ടൻ എൻഎച്ച്എസ് ട്രസ്റ്റ് £1,425.15 നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു.

2023 ജൂൺ മുതൽ സെപ്റ്റംബർ വരെ നടന്ന സംഭവങ്ങളാണ് കേസിൽ പരിഗണിച്ചത്. “ആന്റി” എന്ന് വിളിക്കരുതെന്നും പകരം സ്വന്തം പേര് വിളിക്കണമെന്നുമുള്ള ആവശ്യം ഇൽഡ പലതവണ ഉന്നയിച്ചിട്ടും, അത് അവഗണിച്ചുകൊണ്ട് വിളിപ്പേര് തുടർന്നുവെന്നാണ് ട്രൈബ്യൂണലിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നത് . കൂടാതെ പ്രായം കൂടിയ മറ്റൊരു സഹപ്രവർത്തകനുമായി ചേർത്തുള്ള പരാമർശങ്ങളും രണ്ടുതവണ നടത്തിയതായി അവർ വെളിപ്പെടുത്തി. ഓഫീസ്, കോറിഡോർ, ഡ്യൂട്ടി കൈമാറ്റ സമയങ്ങൾ തുടങ്ങിയ വിവിധ സാഹചര്യങ്ങളിൽ ഈ പരാമർശങ്ങൾ ആവർത്തിച്ചതിലൂടെ തനിക്കു മാനസിക സമ്മർദ്ദവും അപമാനബോധവും ഉണ്ടാക്കിയതായി അവർ പരാതിയിൽ വ്യക്തമാക്കിയിരുന്നു.

ഘാനിയൻ സംസ്കാരത്തിൽ “ആന്റി” ഒരു ബഹുമാനപദമാണെങ്കിലും, അത് വ്യക്തിയുടെ ഇച്ഛയ്ക്കെതിരെ ഉപയോഗിക്കുമ്പോൾ അപമാനകരമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാമെന്നതാണ് മൂന്നു ജഡ്ജിമാരടങ്ങിയ ബെഞ്ച് വിലയിരുത്തിയത്, . “തമാശയായി നടത്തിയെങ്കിലും അത് അപമാനിക്കാനുള്ള ശ്രമമായിരുന്നു” എന്നാണ് വിധിയിൽ പരാമർശിക്കുന്നത്. പരാതിക്കാരി അത് അപമാനകരമായി അനുഭവിച്ചതും, സാഹചര്യങ്ങൾ അതിന് വഴിവെച്ചതുമാണെന്ന് ട്രൈബ്യൂണൽ കണ്ടെത്തി. അതിനാൽ ഈ പരാമർശങ്ങൾ ഹരാസ്‌മെന്റായി കണക്കാക്കാവുന്നതാണെന്നും വിധിയിൽ വ്യക്തമാക്കി. എന്നാൽ വംശീയ വിവേചനം, പ്രതികാര നടപടി, വേതനവുമായി ബന്ധപ്പെട്ട മറ്റ് ആരോപണങ്ങൾ തെളിവുകളുടെ അഭാവത്തിൽ തള്ളിക്കളഞ്ഞു. കേസ് രഹസ്യമായി സൂക്ഷിക്കണമെന്ന അപേക്ഷ പൊതുതാൽപര്യം മുൻനിർത്തി നിരസിച്ചതായും ട്രൈബ്യൂണൽ അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വൻ മുതൽ മുടക്കുള്ള ഓപ്പൺ എഐയുടെ ഡേറ്റാ സെന്റർ പദ്ധതിയായ “സ്റ്റാർഗേറ്റ് യുകെ” താൽക്കാലികമായി നിർത്തിവെച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഉയർന്ന വൈദ്യുതി ചെലവും കർശനമായ നിയന്ത്രണങ്ങളുമാണ് തീരുമാനത്തിന് പിന്നിലെ പ്രധാന കാരണങ്ങളെന്ന് കമ്പനി വ്യക്തമാക്കി. വടക്കുകിഴക്കൻ ഇംഗ്ലണ്ടിൽ വൻ ഡേറ്റാ സെന്റർ സ്ഥാപിക്കുകയും ആയിരക്കണക്കിന് ശക്തമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചിപ്പുകൾ വികസനത്തിനായി ലഭ്യമാക്കുകയും ചെയ്യുന്ന പദ്ധതിയായിരുന്നു ഇത്.

ഈ പദ്ധതിയിൽ എൻവിഡിയയും എൻസ്കെയിലും പങ്കാളികളായിരുന്നു. യുകെയെ “ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൂപ്പർപവർ” ആക്കാനുള്ള ലക്ഷ്യത്തോടെ പ്രഖ്യാപിച്ച 31 ബില്യൺ പൗണ്ടിന്റെ സാങ്കേതിക നിക്ഷേപ പാക്കേജിന്റെ ഭാഗമായിരുന്നു സ്റ്റാർഗേറ്റ് യുകെ. എന്നാൽ “ദീർഘകാല അടിസ്ഥാന സൗകര്യ നിക്ഷേപത്തിന് അനുയോജ്യമായ സാഹചര്യങ്ങൾ ഉണ്ടായാൽ മാത്രമേ പദ്ധതി മുന്നോട്ടു കൊണ്ടുപോകൂ” എന്ന് ഓപ്പൺഎഐ വക്താവ് വ്യക്തമാക്കി.

യുകെയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അനുബന്ധ പദ്ധതികൾക്ക് ഭാവിയിൽ വലിയ സാധ്യതകളുണ്ടെന്ന് കമ്പനി വീണ്ടും ആവർത്തിച്ചു. ലണ്ടനിലാണ് ഓപ്പൺഎഐയുടെ ഏറ്റവും വലിയ അന്താരാഷ്ട്ര ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്. രാജ്യത്തിന്റെ സ്വതന്ത്ര കംപ്യൂട്ടിംഗ് ശേഷി ശക്തിപ്പെടുത്തുകയും ആഭ്യന്തര കൃത്രിമ ബുദ്ധി വികസനത്തിന് വേഗം കൂട്ടുകയും ചെയ്യുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. എന്നാൽ ഊർജച്ചെലവും നിയന്ത്രണങ്ങളും അനുകൂലമായ സാഹചര്യത്തിലായാൽ മാത്രമേ പദ്ധതി വീണ്ടും പരിഗണിക്കയുള്ളുവെന്ന് കമ്പനി വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗൾഫ് സന്ദർശനത്തിന്റെ അവസാന ദിനത്തിൽ ഇറാൻ സംഘർഷം രൂക്ഷമായതിലുള്ള അതൃപ്തി പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രകടിപ്പിച്ചു. “ഒരു തലമുറയെ ബാധിക്കുന്ന സംഭവമാണിതെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയത് . മധ്യപൂർവേഷ്യയിലെ സുരക്ഷാ സാഹചര്യങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയെ നേരിട്ട് ബാധിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്ക–ഇറാൻ യുദ്ധവിരാമം ഇപ്പോഴും “ദുർബലവും അനിശ്ചിതത്വമുള്ളതുമാണ്” എന്ന് വിലയിരുത്തിയ സ്റ്റാർമർ, സ്ഥിരത കൈവരിക്കാൻ മേഖലാ സഹകരണം നിർണായകമാണെന്നും വ്യക്തമാക്കി. പ്രധാന എണ്ണ-വ്യാപാര പാതയായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നത് പ്രശ്നപരിഹാരത്തിന്റെ കേന്ദ്രഘടകമാകണമെന്നും അദ്ദേഹം പറഞ്ഞു.

സംഘർഷം ശക്തമായതോടെ ഹോർമുസ് കടലിടുക്ക് വഴി കപ്പൽഗതാഗതം താറുമാറായിരുന്നു . ഇതോടെ എണ്ണ, വാതകം, വളം എന്നിവയുടെ ആഗോള വിതരണ ശൃംഖലയിൽ ഗുരുതരമായ തടസമുണ്ടായി. ഇതിന്റെ പ്രതിഫലമായി യുകെയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ ഇന്ധനവിലയും ഭക്ഷ്യവിലയും കുത്തനെ ഉയർന്നു. രാജ്യത്തെ കുടുംബങ്ങൾ ദിനംപ്രതി ചെലവുകൾ കൈകാര്യം ചെയ്യുന്നതിൽ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ, “പുടിൻ ആയാലും ട്രംപ് ആയാലും അവരുടെ തീരുമാനങ്ങളാൽ സാധാരണ ജനങ്ങളുടെ ബില്ലുകൾ ഉയരുന്നത് അസ്വീകാര്യമാണെന്ന്” സ്റ്റാർമർ പ്രതികരിച്ചു. രാജ്യത്തെ ജീവിതച്ചെലവ് പ്രതിസന്ധി കൂടുതൽ രൂക്ഷമാകാതിരിക്കാൻ സർക്കാർ നടപടികൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റഷ്യയുടെ ഉക്രൈൻ അധിനിവേശം ഊർജ്ജവിലയിൽ വൻ വർധനവിന് കാരണമായിരുന്നു. ഇതേ തുടർന്ന് മുൻ കൺസർവേറ്റീവ് സർക്കാർ സഹായപദ്ധതികൾ നടപ്പാക്കിയിരുന്നു. എന്നാൽ ഇപ്പോഴത്തെ ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അതേ രീതിയിൽ വ്യാപക സഹായം നൽകുന്നതിന് പകരം ഏറ്റവും പ്രശ്ന ബാധിതരായ വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള സഹായപദ്ധതികളായിരിക്കും പരിഗണിക്കുകയെന്ന് സ്റ്റാർമർ വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്റായ ഡൊണാൾഡ് ട്രംപുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള പ്രായോഗിക മാർഗങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകിയതെന്നും അദ്ദേഹം പറഞ്ഞു. ഇന്ധനവില നിയന്ത്രിക്കുകയും ആഗോള വിപണിയിൽ സ്ഥിരത ഉറപ്പാക്കുകയും ചെയ്യുന്നത് അത്യാവശ്യമാണ് എന്ന നിലപാടും അദ്ദേഹം ആവർത്തിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ റെഡ്കാർ പട്ടണത്തിൽ മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞ് നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് കടുത്ത ഞെട്ടലാണ് ഉളവാക്കിയത് . വ്യാഴാഴ്ച ഉച്ചയ്ക്ക് ഡോർമൻസ്റ്റൗണിലെ ഹാർഡെയിൽ ഗ്രോവിലുള്ള വീട്ടിലേക്ക് വാർത്തയറിഞ്ഞ് ആയുധധാരികളായ പോലീസ് ഉദ്യോഗസ്ഥർ എത്തുകയായിരുന്നു. കുഞ്ഞിന്റെ സുരക്ഷയെ കുറിച്ചുള്ള ആശങ്ക ഉയർന്നതിനെ തുടർന്നാണ് പോലീസ് നടപടി.

സംഭവവുമായി ബന്ധപ്പെട്ട് 45-കാരനായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. നിയന്ത്രണം വിട്ട നായയുടെ ഉടമസ്ഥനായിരുന്നുവെന്ന സംശയത്തിലാണ് ഇയാളെ പിടികൂടിയത്. പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടു. തെരുവിൽ ഒരു നായയെയും വീട്ടിനുള്ളിൽ മറ്റൊരു നായയെയും പോലീസ് വെടിവെച്ച് കൊന്നതായി അധികൃതർ അറിയിച്ചു.

കുഞ്ഞ് നായയുടെ കടിയേറ്റ് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ 31-കാരിയായ ഒരു സ്ത്രീയ്ക്കും കൈയിൽ കടിയേറ്റു, തുടർന്ന് അവർ ആശുപത്രിയിൽ ചികിത്സ തേടി. വിദഗ്ധർ നടത്തിയ പരിശോധനയിൽ ഈ നായകൾ നിരോധിത വർഗത്തിൽപ്പെട്ടതല്ലെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തെ തുടർന്ന് പ്രദേശത്ത് പോലീസ് അന്വേഷണം തുടരുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഡോർമാൻസ്റ്റൗനിൽ നായയുടെ ആക്രമണത്തിൽ ഒരു കുട്ടി മരിച്ചതായി പൊലീസ് അറിയിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഹാർഡേൽ ഗ്രോവിൽ നായയുടെ ആക്രമണം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആയുധധാരികളായ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു . പോലീസ് എത്തുമ്പോൾ കുട്ടി മരിച്ച നിലയിലായിരുന്നു. ഇത് നായ കടിച്ചതിനാലാകാമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

സംഭവത്തെ തുടർന്ന് നായയെ സ്ഥലത്തുവെച്ച് തന്നെ വെടിവെച്ച് കൊല്ലുകയും മറ്റൊരു നായയെ വീട്ടിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു. സംഭവത്തിൽ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും നോർത്ത് ഈസ്റ്റ് ആംബുലൻസ് സർവീസ് അറിയിച്ചു. കുട്ടിയുടെ പ്രായവും നായകളുടെ ഇനവും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. അന്വേഷണം തുടരുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അമേരിക്ക–ഇറാൻ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും എണ്ണവിലയിൽ അനശ്ചിതത്വം തുടരുകയാണ്. ഇതിനെ തുടർന്ന് പെട്രോൾ–ഡീസൽ വിലകൾ വീണ്ടും ഉയർന്നു. യുദ്ധം ആരംഭിച്ച ഫെബ്രുവരി 28 മുതൽ ബ്രെന്റ് ക്രൂഡ് വില ഏകദേശം 35% വരെ ഉയർന്നതായി ആണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ കുറവുണ്ടായെങ്കിലും, അത് നിലനിൽക്കുമോ എന്ന അനിശ്ചിതത്വം വിപണിയിൽ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ് . പ്രത്യേകിച്ച് ലെബനോണിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങൾ സാഹചര്യത്തെ വീണ്ടും സംഘർഷത്തിലേക്ക് തള്ളിവിട്ടതായാണ് വിലയിരുത്തപ്പെടുന്നത് .

ആഗോള എണ്ണവിതരണത്തിന് നിർണായകമായ ഹോർമുസ് കടലിടുക്ക് തുറക്കപ്പെടുമോയെന്നത് ഇപ്പോഴും അനിശ്ചിതത്വത്തിലാണ് . കപ്പലുകൾക്ക് സുരക്ഷിതമായ ഗതാഗതം അനുവദിക്കുമെന്നത് വെടിനിർത്തൽ കരാറിലെ പ്രധാന വ്യവസ്ഥയായിരുന്നെങ്കിലും, ഇസ്രായേൽ ആക്രമണങ്ങൾ തുടർന്നാൽ കടലിടുക്ക് അടച്ചിടു മെന്ന നിലപാടാണ് ഇറാൻ സ്വീകരിച്ചത്. ഇതിനിടെ, പ്രതിദിനം ഏകദേശം 130 കപ്പലുകൾ സഞ്ചരിച്ചിരുന്ന വഴിയിൽ ഇപ്പോൾ വളരെ കുറച്ച് കപ്പലുകൾ മാത്രമാണ് കടന്നു പോകുന്നത്. ബാക്കി ചരക്കുകൾ നീക്കാൻ കുറഞ്ഞത് 10 ദിവസം എങ്കിലും വേണ്ടി വരുമെന്നും, സാധാരണ നിലയിലേക്ക് എത്താൻ ആഴ്ചകളും മാസങ്ങളും എടുക്കാമെന്നുമാണ് വിലയിരുത്തൽ.

ഇന്ധനവിലയിൽ ഉടൻ വലിയ കുറവ് പ്രതീക്ഷിക്കേണ്ടതില്ലെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഹോൾസെയിൽ വിലയിൽ കുറവ് വന്നാലും, പമ്പ് നിരക്കുകളിൽ അത് പ്രതിഫലിക്കാൻ 10 മുതൽ 14 ദിവസം വരെ വൈകുമെന്ന് വിലയിരുത്തുന്നു. വെടിനിർത്തൽ സ്ഥിരത പുലർത്തുകയാണെങ്കിൽ അടുത്ത ആഴ്ചയോടെ വിലകൾ സ്ഥിരത കൈവരിച്ച് കുറയാൻ സാധ്യതയുണ്ടെന്നും സൂചന. എന്നാൽ നിലവിലെ അനിശ്ചിതത്വം മൂലം ആഗോള വിപണികളും സമ്മർദ്ദത്തിലാണ്, ഓഹരി വിപണികളിൽ ചെറിയ ഇടിവുകളും രേഖപ്പെടുത്തി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഹാംപ്‌ഷയറിലെ ഈസ്റ്റ്‌ലിയിൽ ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്ഫോമായ റോബ്ലോക്സ് വഴി പരിചയപ്പെട്ട 14 കാരിയെ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ പത്തൊൻപതുകാരന് 28 മാസം തടവ് ശിക്ഷ. നിരന്തരം സന്ദേശങ്ങൾ അയച്ച് വിശ്വാസം നേടിയ കാർലോ ട്രിട്ട എന്ന പത്തൊൻപതുകാരനായ പ്രതി പെൺകുട്ടിയെ അശ്ലീല ചിത്രങ്ങൾ അയയ്ക്കാൻ പ്രേരിപ്പിച്ചുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പെൺകുട്ടി ഇത് പ്രണയബന്ധമാണെന്ന് കരുതിയിരുന്നുവെങ്കിലും അത് ചൂഷണമായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.

കുട്ടിയുടെ അശ്ലീല ചിത്രങ്ങൾ സൃഷ്ടിക്കൽ, ലൈംഗിക ആശയവിനിമയം നടത്തൽ, 13–15 വയസ്സുള്ള കുട്ടിയെ ലൈംഗിക പ്രവർത്തനം കാണിക്കാൻ പ്രേരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചെയ്തതായി ഇയാൾ സമ്മതിച്ചു. കേസിൽ നിന്ന് പിന്മാറാൻ പെൺകുട്ടിയെ സമ്മർദത്തിലാക്കാൻ ഇയാൾ വീട്ടിലെത്തിയതിനെ തുടർന്ന്, സാക്ഷിയെ ഭീഷണിപ്പെടുത്തൽ, സ്വത്ത് നശിപ്പിക്കൽ എന്നീ കുറ്റങ്ങളും ഇയാൾക്കെതിരെ ചുമത്തപ്പെട്ടിരുന്നു .

പെൺകുട്ടി പ്രായപൂർത്തിയാകാത്തവളാണെന്ന് അറിയാമായിരുന്നിട്ടും ഇയാൾ ചെയ്ത പ്രവൃത്തികൾ ഗുരുതരമാണെന്ന് കോടതി നിരീക്ഷിച്ചു. 2025 ഓഗസ്റ്റിൽ പെൺകുട്ടിയുടെ ഫോണിലെ സന്ദേശം അമ്മ ശ്രദ്ധിച്ചതോടെയാണ് സംഭവം പുറത്ത് വന്നത്; തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുറ്റകൃത്യങ്ങൾ വെളിപ്പെട്ടത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ ∙ യുകെയിലെ പ്രാദേശിക രാഷ്ട്രീയരംഗത്ത് ശ്രദ്ധേയമായ മുന്നേറ്റവുമായി മലയാളി സ്ഥാനാർഥി ബിബിൻ ബേബി . മെയ് 7-ന് നടക്കുന്ന കൗണ്ടി കൗൺസിൽ തിരഞ്ഞെടുപ്പിൽ സ്പ്രൗസ്റ്റണിൽ ലേബർ പാർട്ടിയുടെ സ്ഥാനാർഥിയായാണ് അദ്ദേഹം മത്സരിക്കുന്നത്. നിലവിൽ സ്പ്രൗസ്റ്റൺ ടൗൺ കൗൺസിലറും ജില്ലാ കൗൺസിലറുമാണ് ബിബിൻ .

സ്പ്രൗസ്റ്റണിലെ രണ്ട് വാർഡുകളും നിലവിൽ ലേബർ പാർട്ടിയുടെ നിയന്ത്രണത്തിലാണ്. ടൗൺ കൗൺസിലിലും പാർട്ടിക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ട്. പ്രാദേശിക തലത്തിൽ സ്ഥിരമായി പ്രവർത്തിക്കുകയും ജനങ്ങളുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്തതാണ് ബിബിനെ ശ്രദ്ധേയനക്കുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത് . ഗ്രൗണ്ട് ലെവലിൽ പ്രവർത്തിക്കുന്ന നേതാവെന്ന ഇമേജ് അദ്ദേഹത്തിന്റെ പ്രധാന ശക്തിയായി തുടരുന്നു.

ഇത്തവണ വിജയിച്ചാൽ ടൗൺ, ജില്ലാ, കൗണ്ടി എന്നീ മൂന്ന് തലങ്ങളിലുമായി ഒരേസമയം ജനപ്രതിനിധിയായി സേവനം അനുഷ്ഠിക്കുന്ന സ്പ്രൗസ്റ്റണിലെ ആദ്യ ഇന്ത്യൻ വംശജനായ വ്യക്തിയാകും ബിബിൻ ബേബി. ബ്രിട്ടീഷ് പ്രാദേശിക രാഷ്ട്രീയത്തിൽ ഇത് ശ്രദ്ധേയമായ ഒരു ചരിത്ര നേട്ടമായി മാറും. നിലവിൽ രണ്ട് ക്വാസി-ജുഡീഷ്യൽ കമ്മിറ്റികളിൽ അംഗമായും, അവയിൽ ഒന്നിന്റെ വൈസ് ചെയർമാനായും പ്രവർത്തിക്കുന്ന അദ്ദേഹം, നയപരവും നിയമപരവുമായ വിഷയങ്ങളിൽ സജീവ ഇടപെടലുകൾ നടത്തുന്ന നേതാവാണ്. കൂടാതെ ജില്ലാ ആശുപത്രിയിൽ സ്റ്റാഫ് ഗവർണറായി സേവനം അനുഷ്ഠിച്ച അനുഭവവും അദ്ദേഹത്തിനുണ്ട്.

കോട്ടയം ജില്ലയിലെ കടുത്തുരുത്തിയാണ് ബിബിൻ ബേബിയുടെ സ്വദേശം. ഭാര്യ ടിൻസി ബിബിൻ. ബെൽവിൻ ബിബിൻ, ബെൽമിയ ബിബിൻ എന്നീ രണ്ട് മക്കളുണ്ട്. ബിബിൻ ബേബിയുടെ രാഷ്ട്രീയ യാത്ര പ്രവാസി മലയാളികൾക്കിടയിൽ വലിയ പ്രതീക്ഷകളും ആവേശവും സൃഷ്ടിച്ചിരിക്കുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലീഷ് ചാനൽ കടന്ന് ചെറുബോട്ടുകളിൽ യുകെയിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ നാല് പേർ മരിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . 2025-ൽ മാത്രം 41,472 പേരാണ് ഇത്തരം ചെറുകപ്പൽ യാത്രകളിലൂടെ യുകെയിലെത്തിയത്. മാർച്ച് മുതൽ ഒക്ടോബർ വരെയുള്ള കാലയളവിലാണ് ഈ വർഷം ഏറ്റവും കൂടുതൽ ആളുകൾ അനധികൃതമായി യുകെയിൽ എത്തി എന്നാണ് കണക്കുകൾ കാണിക്കുന്നത് . 2022-ലെ 45,755 പേരുടെ റെക്കോർഡിന് ശേഷം രണ്ടാമത്തെ ഉയർന്ന വാർഷിക സംഖ്യയാണ് ഇത്.

എറിത്രിയ, അഫ്ഗാനിസ്ഥാൻ, ഇറാൻ, സുഡാൻ, സോമാലിയ എന്നീ രാജ്യങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ ആളുകൾ ചെറുകപ്പലുകളിൽ എത്തുന്നത്. 2025 ജനുവരി മുതൽ ഡിസംബർ വരെയുള്ള കണക്കുകൾ പ്രകാരം എറിത്രിയയിൽ നിന്നുള്ളവർ 7,602 പേരുമായി മുന്നിലാണ്. തുടർന്ന് അഫ്ഗാനിസ്ഥാൻ (4,755), ഇറാൻ (4,489), സുഡാൻ (4,432), സോമാലിയ (3,783) എന്നിവയാണ് പ്രധാനമായും അനധികൃത കുടിയേറ്റക്കാർ എത്തുന്ന മറ്റ് രാജ്യങ്ങൾ.

അതേസമയം ചെറുകപ്പൽ യാത്രകൾക്കുപുറമേ മറ്റ് മാർഗങ്ങളിലൂടെ അനധികൃതമായി യുകെയിൽ എത്തുന്നവരും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിസ കാലാവധി കഴിഞ്ഞിട്ടും മടങ്ങിപ്പോകാതിരിക്കുക, വ്യാജ രേഖകൾ ഉപയോഗിച്ച് പ്രവേശനം നേടുക തുടങ്ങിയ രീതികളാണ് കൂടുതലായി കാണപ്പെടുന്നത്. സംഭവത്തെ തുടർന്ന് അതിർത്തി നിയന്ത്രണങ്ങൾ ശക്തമാക്കേണ്ടതിന്റെ ആവശ്യകത വീണ്ടും ഉയരുന്നുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ വാരാന്ത്യ കോഴ്സുകളിൽ പഠിക്കുന്ന 20,000ത്തിലധികം വിദ്യാർത്ഥികൾക്ക് നൽകിയ മെയിന്റനൻസ് ലോൺ, ചൈൽഡ്‌കെയർ ഗ്രാന്റ് എന്നിവ തെറ്റായി അനുവദിച്ചതാണെന്ന് ചൂണ്ടിക്കാട്ടി അവ ഉടൻ തിരിച്ചടയ്ക്കണമെന്ന് അറിയിപ്പ് ലഭിച്ചതോടെ വലിയ ആശങ്കയാണ് ഉണ്ടായിരിക്കുന്നത്. സ്റ്റുഡന്റ് ലോൺസ് കമ്പനി (SLC)യോ സർവകലാശാലകളോ അയച്ച കത്തുകളിൽ, ഈ കോഴ്സുകൾ ഇത്തരം ധനസഹായങ്ങൾക്ക് അർഹത ഇല്ലായിരുന്നുവെന്നും, വാരാന്ത്യ ക്ലാസുകൾ മാത്രമാണെന്ന വിവരം സർവകലാശാലകൾ നൽകിയില്ലെന്നും പറയുന്നു. ഇതോടെ “ഓവർ പേയ്‌മെന്റ്” മുഴുവൻ തിരികെ നൽകേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.

ലണ്ടൻ മെട്രോപൊളിറ്റൻ, ബാത്ത് സ്പാ, ലീഡ്സ് ട്രിനിറ്റി, സൗത്താംപ്ടൺ സോളന്റ്, ഓക്സ്ഫോർഡ് ബ്രൂക്സ് എന്നിവ ഉൾപ്പെടെ 15 സർവകലാശാലകളിലെയും കോളേജുകളിലെയും കോഴ്സുകൾക്ക് ഇത് ബാധകമാണ്. വാരാന്ത്യങ്ങളിൽ നേരിട്ടുള്ള ക്ലാസുകളും, ചിലത് ഓൺലൈൻ പഠനവുമുള്ള കോഴ്സുകളായിരുന്നു. വിദ്യാർത്ഥികൾ താമസം, ഭക്ഷണം എന്നിവയ്ക്കുള്ള ചെലവുകൾക്കായി മെയിന്റനൻസ് ലോൺ എടുത്തതും, ചിലർക്ക് തിരികെ നൽകേണ്ടതില്ലാത്ത ചൈൽഡ്‌കെയർ ഗ്രാന്റും ലഭിച്ചിരുന്നു.

വാർത്ത പുറത്ത് വന്നതിന് പിന്നാലെ പല വിദ്യാർത്ഥികളും തങ്ങൾ “വഞ്ചിക്കപ്പെട്ടുവെന്ന്” പ്രതികരിച്ചു. മൂന്ന് മക്കളുള്ള ഖ്വാജാ അഹ്സാൻ എന്ന വിദ്യാർത്ഥി £14,335 രൂപയുടെ സഹായം ലഭിച്ചതായും, ഇപ്പോൾ അത് മുഴുവൻ തിരിച്ചടയ്ക്കേണ്ടി വരുമെന്ന ആശങ്കയിലാണെന്നും പറഞ്ഞു. “ഇത്രയും പണം ഉടൻ കണ്ടെത്താൻ കഴിയില്ല” എന്ന ആശങ്കയിലാണ് പലരും എന്ന് നാഷണൽ യൂണിയൻ ഓഫ് സ്റ്റുഡന്റ്സ് അധ്യക്ഷ അമിറ ക്യാംപ്ബെൽ വ്യക്തമാക്കി. സർക്കാർ ഭാഗത്ത് നിന്ന് “അശ്രദ്ധയോ സംവിധാന ദുരുപയോഗമോ” മൂലമാണിത് സംഭവിച്ചതെന്ന നിലപാടും ഉയർന്നിട്ടുണ്ട്.

ഇതിനിടെ ചില വിദ്യാർത്ഥികൾക്ക് ആശ്വാസമായി, അക്ക്യുപങ്ക്ചർ ബിഎസ്‌സി പഠിക്കുന്ന ചിലർക്കായി SLC തീരുമാനം പിന്‍വലിക്കുകയും അവരുടെ ധനസഹായം പുനഃസ്ഥാപിക്കുകയും ചെയ്തു. മുമ്പ് £37,000 വരെ തിരികെ അടയ്ക്കണമെന്ന നോട്ടീസ് ലഭിച്ചിരുന്ന ചിലർ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. പ്രശ്നത്തിന് കാരണം സർക്കാരിന്റെ “അപ്രതീക്ഷിത തീരുമാനം” ആണെന്നും, നിയമനടപടികൾ പരിഗണിക്കുന്നുവെന്നും സർവകലാശാലകൾ അറിയിച്ചു.

RECENT POSTS
Copyright © . All rights reserved