ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ നിന്ന് ഏകദേശം 100 മൈൽ മാത്രം ദൂരമുള്ള ഒരു ദ്വീപ്. ഒട്ടേറെ പ്രത്യേകത ഉള്ളതാണ് ഈ സ്ഥലം. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇവിടെ ആർക്കും ഇൻകം ടാക്സും അനന്തരാവകാശ നികുതിയും അടയ്ക്കേണ്ടതില്ല. സാർക്ക് എന്ന ഈ കൊച്ചു ദ്വീപിൻറെ വിശേഷണം സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്.
സാർക്കിലെ താമസക്കാർ ആദായനികുതി, അനന്തരാവകാശ നികുതി, മൂലധന നേട്ട നികുതി അല്ലെങ്കിൽ വാറ്റ് എന്നിവ നൽകേണ്ടതില്ല. സാർക്കിൽ താമസിക്കുന്നവർ തങ്ങളുടെ വിശേഷങ്ങൾ മറ്റുള്ളവരുമായി പങ്കിടാൻ സാധാരണയായി ടിക്ടോക്ക് വീഡിയോകളാണ് ഉപയോഗിക്കുന്നത്. ഇവിടുത്തെ നികുതി ഫോം ഒരു പേജ് മാത്രമേയുള്ളൂ. അത് പൂർത്തിയാക്കാൻ 5 മിനിറ്റ് താഴെ മാത്രമേ സമയമെടുക്കുള്ളൂ. ഇവിടെ താമസക്കാർക്ക് അവരുടെ വീടിൻറെ വലുപ്പത്തിന്റെ അനുപാതികമായി ഒരു പ്രോപ്പർട്ടി ടാക്സും ഒരു ചെറിയ വ്യക്തിഗത മൂലധന നികുതിയും മാത്രമാണ് അടയ്ക്കേണ്ടതുള്ളൂ. ഇത്തരം ആനുകൂല്യങ്ങൾ നിരവധി പേരെയാണ് സാർക്കിലേയ്ക്ക് ആകർഷിക്കുന്നത്.
സാർക്കിലെ പ്രധാന വരുമാന മാർഗ്ഗം ടൂറിസമാണ്. മാർച്ച് മുതൽ ഒക്ടോബർ വരെയാണ് ഇവിടെ ടൂറിസ്റ്റ് സീസൺ. ഈ സമയത്ത് ഇവിടെ ഒട്ടേറെ ജോലി സാധ്യതകളുണ്ട്. മിക്കവയും ഹോസ്പിറ്റാലിറ്റി , വ്യാപാരം എന്നിവയുമായി ബന്ധപ്പെട്ട ജോലികൾ ആണുള്ളത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
നോർത്ത് വെസ്റ്റ് ലണ്ടനിൽ സ്റ്റോൺബ്രിഡ്ജിലുള്ള ടില്ലറ്റ് ക്ലോസിൽ വീടിനുണ്ടായ തീപിടിത്തത്തിൽ അമ്മയും മക്കളും മരിച്ചു. 43 വയസ്സുള്ള ഒരു അമ്മയ്ക്കും 15 വയസ്സുള്ള ഒരു പെൺകുട്ടിയ്ക്കും എട്ടും, നാലും വയസ്സുള്ള രണ്ട് ആൺകുട്ടികൾക്കുമാണ് ദാരുണ സംഭവത്തിൽ ജീവൻ നഷ്ടമായത്. ശനിയാഴ്ച പുലർച്ചെ 1:20 ഓടെയുണ്ടായ തീപിടുത്തത്തിൽ വീട് കത്തിനശിക്കുകയും ചെയ്‌തു. കൊലപാതകക്കുറ്റം ചുമത്തി സംഭവസ്ഥലത്ത് നിന്ന് 41 വയസ്സുള്ള ഒരാളെ പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇയാൾ ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്.
70 വയസ്സുള്ള ഒരു സ്ത്രീയെയും ഒരു കൗമാരക്കാരിയായ പെൺകുട്ടിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവരുടെ അവസ്ഥയെ കുറിച്ചുള്ള വിവരങ്ങൾ ഇപ്പോഴും പുറത്ത് വന്നിട്ടില്ല. മറ്റ് രണ്ട് കുടുംബാംഗങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടില്ലറ്റ് ക്ലോസിലെ മാരകമായ തീപിടുത്തത്തിൽ ബ്രെന്റ് ഈസ്റ്റിലെ പ്രാദേശിക എംപി ഡോൺ ബട്‌ലർ തന്റെ ദുഃഖം രേഖപ്പെടുത്തി.
തീപിടിത്തത്തിൽ ഒരു സ്ത്രീക്കും അവരുടെ മൂന്ന് കുട്ടികൾക്കും ജീവൻ നഷ്ടമായെന്ന് സൂപ്രണ്ട് സ്റ്റീവ് അലൻ തൻെറ പ്രസ്‌താവനയിൽ അറിയിച്ചു. എട്ട് ഫയർ എഞ്ചിനുകളും വെംബ്ലി, പാർക്ക് റോയൽ, വില്ലെസ്ഡൻ സ്റ്റേഷനുകളിൽ നിന്നുള്ള 70 ഓളം അഗ്നിശമന സേനാംഗങ്ങളും ചേർന്നാണ് തീ അണച്ചത്. പ്രതീക്ഷിതമായി ഉണ്ടായ തീപിടിത്തത്തിൻെറ ഞെട്ടലിലാണ് പ്രദേശവാസികൾ. ബ്രെന്റ് കൗൺസിലും ലണ്ടൻ മേയറും ഉൾപ്പെടെയുള്ള അധികാരികൾ ദുരിതബാധിതർക്ക് തുടർച്ചയായ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇന്ത്യയിൽ നടക്കുന്ന മിസ് വേൾഡ് മത്സരത്തിൽ നിന്ന് മിസ്സ് ഇംഗ്ലണ്ട് പിൻവാങ്ങി. ഈ വർഷം മിസ് വേൾഡ് മത്സരങ്ങൾ തെലുങ്കാനയിൽ ആണ് നടക്കുന്നത്. ഗുരുതര ആരോപണങ്ങൾ ആണ് മത്സരം ഉപേക്ഷിക്കാൻ കാരണമായി അവർ പറഞ്ഞത്. ഈ മാസം ഏഴ് മുതല്‍ 31 വരെയാണ് ഹൈദരാബാദില്‍ മിസ് വേള്‍ഡ് മത്സരം നടക്കുന്നത്. 31-ന് ഹൈടെക്‌സ് എക്‌സിബിഷന്‍ സെന്ററിലാണ് ഫിനാലെ നടക്കുന്നത്.
മത്സരാർത്ഥികളെ വില്പന ചരക്കുകൾ പോലെ പരിഗണിച്ചുവെന്നും മധ്യവയസ്കരായ സ്പോൺസർമാരോടൊപ്പം ഇരിക്കാൻ നിർബന്ധിച്ചു എന്നതും ഉൾപ്പെടെയുള്ള ആരോപണങ്ങൾ ആണ് മില്ല മാഗി ഉന്നയിച്ചത്. സ്പോൺസര്‍മാരെ സന്തോഷിപ്പിക്കാനായി രണ്ട് മത്സരാർഥികളെ വീതം ഓരോരുത്തരുടെയും കൂടെ ഒരു ഹാളിൽ ഇരുത്തി. ഇവരോട് നന്ദി പറയണം എന്നും സംഘാടകർ ആവശ്യപ്പെട്ടു. ബുദ്ധിശക്തി കൂടി അളക്കുന്ന മത്സരം ആകുമെന്ന് കരുതിയാണ് സംഘാടകരുടെ കാലത്തിനൊത്ത് തുള്ളിയത് എന്ന് മാഗി കുറ്റപ്പെടുത്തുന്നു. വ്യക്തിപരമായി കൂടി അവിടെ തുടരാൻ കഴിയില്ല എന്ന് തോന്നിയതിനാൽ ആണ് പിന്മാറുന്നത്. ‘ലൈംഗികതൊഴിലാളി ആണോ എന്ന് പോലും തോന്നിപ്പോയി’ എന്നും അടക്കമുള്ള കടുത്ത വിമര്‍ശനങ്ങൾ ആണ് ‘ദ സൺ’ പത്രത്തിന് നൽകിയ അഭിമുഖത്തിൽ മില്ല ഉന്നയിച്ചത്.
മില്ല മാഗിയുടെ ആരോപണങ്ങൾ സംഘാടകർ നിഷേധിച്ചിട്ടുണ്ട്. വ്യക്തിപരമായ ആവശ്യങ്ങൾ കൊണ്ട് തിരികെ പോകുന്നു എന്ന് മാത്രം ആണ് പറഞ്ഞത് എന്നും സംഘാടകർ അറിയിച്ചു. സംസ്ഥാനത്തെ ആഗോളതലത്തിൽ പ്രോത്സാഹിപ്പിക്കുന്നതിനായി തെലങ്കാന സർക്കാർ വലിയ ആഘോഷത്തോടെ ആതിഥേയത്വം വഹിക്കുന്ന അന്താരാഷ്ട്ര മിസ്സ് വേൾഡ് മത്സരമാണ് തുടർച്ചയായ വിവാദങ്ങളിൽ പെട്ടിരിക്കുന്നത്. രാമപ്പ ക്ഷേത്രം സന്ദർശിക്കുന്നതിനിടെ സൗന്ദര്യ മത്സരത്തിലെ മത്സരാർത്ഥികളുടെ കാൽ കഴുകിയ വിവാദം സൃഷ്ടിച്ചതിന് പിന്നാലെയാണ് മത്സരാർത്ഥി പിന്മാറിയത് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. മെയ് ഏഴിന് ഹൈദരാബാദിൽ എത്തിയ 24 വയസുകാരിയായ മില്ല, മെയ് 16-നാണ് യു.കെയിലേക്ക് മടങ്ങിയത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസനും ഭാര്യ കാരി ജോൺസനും ഒരു പെൺകുട്ടി പിറന്നു. ഇത് അവരുടെ നാലാമത്തെ കുട്ടിയാണ്. ദമ്പതികൾ പങ്കിട്ട ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ തന്റെ മകൾ പോപ്പി എലിസ ജോസഫിൻ ജോൺസന്റെ ചിത്രം പങ്കുവെച്ചു.
മെയ് 21 – നാണ് തങ്ങൾക്ക് കുഞ്ഞു ജനിച്ചതെന്നും അവളെ ലോകത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായും ദമ്പതികൾ സമൂഹമാധ്യമത്തിൽ കുറിച്ചു. 2021 മെയ് മാസത്തിൽ വെസ്റ്റ്മിൻസ്റ്റർ കത്തീഡ്രലിൽ വിവാഹിതരായ ഈ ദമ്പതികൾക്ക് വിൽഫ്രഡ്, റോമി, ഫ്രാങ്ക് എന്നീ മൂന്ന് കുട്ടികളുണ്ട്. കോവിഡ്-19 പ്രതിസന്ധിയുടെ ആദ്യ മാസങ്ങളിൽ 2020 ഏപ്രിലിൽ ആണ് ദമ്പതികൾക്ക് ആദ്യത്തെ കുട്ടി വിൽഫ്രഡ് ജനിച്ചത്. 60 കാരനായ ജോൺസണിന് മുൻ ഭാര്യയും അഭിഭാഷകയുമായ മറീന വീലറിൽ നാല് കുട്ടികളും, ആർട്ട് കൺസൾട്ടന്റായ ഹെലൻ മക്കിന്റൈറുമായുള്ള ബന്ധത്തിന്റെ ഫലമായി 2009 ൽ ജനിച്ച ഒരു കുട്ടിയുമുണ്ട്. തെരേസ മേയ്ക്ക് ശേഷം, ജോൺസൺ 2019 ജൂലൈ മുതൽ 2022 സെപ്റ്റംബറിൽ രാജിവയ്ക്കുന്നതുവരെ പ്രധാനമന്ത്രിയായിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ടെസ്‌കോ ക്ലബ് കാർഡ് വൗച്ചറുകൾ നിങ്ങളുടെ കൈവശമുണ്ടോ എങ്കിൽ ഈ അടിയന്തിര മുന്നറിയിപ്പ് നിങ്ങൾക്ക് വേണ്ടിയാണ് . ടെസ്‌കോ ക്ലബ് കാർഡ് വൗച്ചറുകൾ കൈവശമുള്ളവർക്ക് പണമായി മാറ്റാൻ ഇനി ഒരാഴ്ച കൂടിയേ സമയമുള്ളൂ. അടിയന്തിരമായി നടപടി സ്വീകരിക്കാത്ത ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം നഷ്ടപ്പെടാം.
ഈ വിവരങ്ങൾ കാണിച്ച് ടെസ്കോ തങ്ങളുടെ ആയിരക്കണക്കിന് ഉപഭോക്താക്കൾക്ക് ഇമെയിൽ സന്ദേശം അയച്ചിട്ടുണ്ട്. തങ്ങളുടെ വൗച്ചറുകൾ എന്നന്നേക്കുമായി കാലഹരണപ്പെടുത്തുന്നതിന് മുൻപ് അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് ഇമെയിൽ സന്ദേശത്തിൽ അഭ്യർത്ഥിച്ചിരിക്കുന്നത്. 2023 ല്‍ ആരംഭിച്ച ചില വൗച്ചറുകളാണ് ഉടൻ കാലഹരണപ്പെടാൻ പോകുന്നത്. മെയ് 31 – ന് വൗച്ചറുകൾ കാലഹരണപ്പെടുന്നതിന് മുൻപ് നിങ്ങളുടെ ക്യാഷ് ബാക്ക് തിരിച്ചുകിട്ടാൻ ഒരു ആഴ്ച മാത്രമേ ഉള്ളൂവെന്നും ഈമെയിൽ സന്ദേശത്തിലുണ്ട്.
ടെസ്കോയുടെ ആപ്പിൽ നിന്ന് വൗച്ചറുകൾ കണ്ടെത്താൻ സാധിക്കും . അതുമല്ലെങ്കിൽ ടെസ്കോ ഷോപ്പിൽ നിന്നോ ഉപഭോക്താക്കളുടെ ഫോണിൽ നിന്നോ സ്കാൻ ചെയ്തോ വൗച്ചറുകൾ കണ്ടെത്താം. ഓൺലൈനിൽ ഷോപ്പിംഗ് നടത്തുകയാണെങ്കിൽ നിങ്ങളുടെ വൗച്ചറുകൾ ചെക്ക്ഔട്ടിലെ കൂപ്പൺ, വൗച്ചർ വിഭാഗത്തിലായിരിക്കും കാണാൻ സാധിക്കുന്നത്. ഈ വിഷയത്തിൽ പെട്ടെന്ന് നടപടി സ്വീകരിക്കാൻ ടെസ്‌കോയുടെ കസ്റ്റമർ എൻഗേജ്‌മെന്റ് സെന്റർ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. വൗച്ചറുകൾ ഇഷ്യൂ ചെയ്ത തീയതി മുതൽ രണ്ടു വർഷത്തേയ്ക്ക് മാത്രമേ കാലാവധി ഉള്ളൂ. ടെസ്‌കോയിൽ ഷോപ്പിംഗ് നടത്തുമ്പോൾ പണത്തിന് പോയിന്റുകൾ നേടാൻ അംഗങ്ങളെ അനുവദിക്കുന്ന ഒരു സൗജന്യ ലോയൽറ്റി പ്രോഗ്രാമാണ് ടെസ്‌കോ ക്ലബ് കാർഡ് . കാർഡ് ഉടമകൾക്ക് ഉള്ള ലോയൽറ്റി സ്കീമിന്റെ ഭാഗമായാണ് ഉപഭോക്താക്കൾക്ക് വൗച്ചറുകൾ നൽകിയിരിക്കുന്നത്. 150 പോയന്റുകൾ ഉള്ള ഒരു ഉപഭോക്താവിന് 1.50 പൗണ്ട് വൗച്ചർ ആണ് ലഭിക്കുന്നത്. ടെസ്കോയുമായി പങ്കാളിത്തമുള്ള മറ്റ് ബ്രാൻഡുകളിൽ നിന്ന് സാധനങ്ങൾ മേടിക്കുമ്പോഴും അധിക പോയൻ്റുകൾ നേടാൻ സാധിക്കും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ വിദേശ വിദ്യാർത്ഥികളെ പുറത്താക്കാനുള്ള ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ വിലക്ക് യുകെയിൽ നിന്നുള്ള 252 വിദ്യാർത്ഥികളുടെ ഭാവി അവതാളത്തിലാക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. അതിന്റെ മൂന്നിരട്ടിയാണ് ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ എണ്ണം. ഇന്ത്യയിൽ നിന്ന് 788 വിദ്യാർത്ഥികളാണ് നിലവിൽ ഹാർവാർഡിൽ പഠിക്കുന്നത്.
ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന 6800 വിദേശ വിദ്യാർഥികളെ ട്രംപിന്റെ നടപടി ബാധിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ട്രംപ് മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത സാഹചര്യത്തില്‍ സര്‍വ്വകലാശാലയ്ക്കുള്ള ഫെഡറല്‍ സഹായമായ 2.3 ബില്യണ്‍ ഡോളര്‍ യു.എസ്. മരവിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മാത്രം 6700 വിദേശ വിദ്യാര്‍ത്ഥികളാണ് ഹാര്‍വാഡില്‍ പ്രവേശനം നേടിയിട്ടുള്ളത്. ഗവണ്‍മെന്റ് ആവശ്യപ്പെട്ട ഹാര്‍വാഡിലെ വിദേശ വിദ്യാര്‍ത്ഥികളുടെ പൂര്‍ണ്ണ വിവരങ്ങള്‍ ഉടൻ കൈമാറണമെന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.
മറ്റ് യൂണിവേഴ്സിറ്റികളിലേയ്ക്ക് മാറാത്ത വിദ്യാർത്ഥികളുടെ സ്റ്റുഡൻറ് വിസ റദ്ദാക്കുമെന്നാണ് ഭരണകൂടം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഹാര്‍വാഡ് സര്‍വ്വകലാശാലയിലെ മൊത്തം വിദ്യാര്‍ത്ഥികളില്‍ 27 ശതമാനം 140-ഓളം രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. നടപടി നിയമാനുസൃതമല്ലെന്നാണ് ഹാര്‍വാഡ് സര്‍വ്വകലാശാല പ്രതികരിക്കുന്നത്. ഇന്നലെ യുഎസ് കോടതി സർക്കാരിന്റെ നീക്കം താത്കാലികമായി മരവിപ്പിച്ചിട്ടുണ്ട്. 1636-ൽ സ്ഥാപിതമായ ഹാർവാർഡ് യൂണിവേഴ്സിറ്റി യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും പഴക്കമേറിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ്. നിലവിൽ ബിരുദ ബിരുദാനന്തര പ്രോജക്ടുകൾക്കായി ഇരുപതിനായിരത്തിലധികം വിദ്യാർഥികളാണ് ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മാർക്ക്സ് & സ്പെൻസർ അടുത്തിടെ സൈബർ ആക്രമണത്തിന് ഇരയായിരുന്നു. ഇതിന് പിന്നാലെ ഇന്ത്യൻ ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) സൈബർ ആക്രമണത്തിന് പ്രവേശന കവാടമായി പ്രവർത്തിച്ചോ എന്ന ആഭ്യന്തര അന്വേഷണം നടന്നു വരുന്നതായി ബിബിസി റിപ്പോർട്ട്. ഒരു പതിറ്റാണ്ടിലേറെയായി ടിസിഎസ് എം&എസ്സിന് സേവനങ്ങൾ നൽകി വരുന്ന ഇന്ത്യൻ കമ്പനിയാണ്. നേരത്തെ ഹാക്കർമാർ ഒരു മൂന്നാംകക്ഷി വഴിയാണ് തങ്ങളുടെ സിസ്റ്റത്തിൽ പ്രവേശിച്ചതെന്ന് എം&എസ്സ് തങ്ങളുടെ പ്രസ്താവനയിൽ പറഞ്ഞിരുന്നു. അന്വേഷണത്തെ കുറിച്ച് എം&എസും ടിസിഎസും ഇതുവരെ അഭിപ്രായങ്ങളൊന്നും പറഞ്ഞിട്ടില്ല.
വാർത്ത ആദ്യം റിപ്പോർട്ട് ചെയ്ത ഫിനാൻഷ്യൽ ടൈംസ് അനുസരിച്ച്, ടിസിഎസ് ആഭ്യന്തര അന്വേഷണം എപ്പോൾ ആരംഭിച്ചുവെന്ന് വ്യക്തമല്ലെങ്കിലും, മാസാവസാനത്തോടെ അന്വേഷണം പൂർത്തിയാകുമെന്നാണ് അന്വേഷണത്തിൽ പങ്കെടുക്കുന്ന ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്‌തത്. ഏപ്രിൽ അവസാനം മുതൽ, സൈബർ ആക്രമണം കാരണം ഉപഭോക്താക്കൾക്ക് മാർക്ക്സ് & സ്പെൻസർ വെബ്‌സൈറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ കഴിഞ്ഞിട്ടില്ല. വരും ആഴ്ചകളിൽ ഓൺലൈൻ സേവനങ്ങൾ ക്രമേണ പുനഃസ്ഥാപിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലൂം ജൂലൈ വരെ ചെറിയ തോതിലുള്ള തടസ്സങ്ങൾ നേരിടും.
സൈബർ ആക്രമണം ഈ വർഷത്തെ ലാഭത്തിൽ ഏകദേശം 300 മില്യൺ പൗണ്ടിൻെറ സാമ്പത്തിക ആഘാതം ഉണ്ടാക്കിയതായി എം&എസ് പറയുന്നു. ബിബിസി റിപ്പോർട്ട് പ്രകാരം, സ്കാറ്റേർഡ് സ്പൈഡർ എന്നറിയപ്പെടുന്ന ഇംഗ്ലീഷ് സംസാരിക്കുന്ന ഹാക്കർമാരുടെ ഒരു സംഘത്തിൽ പോലീസ് അന്വേഷണം കേന്ദ്രികരിച്ചിട്ടുണ്ട്. കോ-ഓപ്പിലും ഹാരോഡ്‌സിലും നടന്ന ആക്രമണങ്ങൾക്ക് പിന്നിൽ ഇതേ ഗ്രൂപ്പാണെന്നാണ് കരുതുന്നത്. എന്നാൽ ഇവരുടെ ആക്രമണത്തിൽ ഏറ്റവും കൂടുതൽ ആഘാതം നേരിട്ടത് എം & എസ് ആണ്. ലോകമെമ്പാടുമായി 607,000-ത്തിലധികം ജീവനക്കാരുള്ള ഐടി കമ്പനിയാണ് ടിസിഎസ്. 2023-ൽ റീട്ടെയിൽ പാർട്ണർഷിപ്പ് ഓഫ് ദി ഇയർ അവാർഡ് നേടിയ ടിസിഎസിന് എം&എസ്സുമായി ദീർഘകാല പങ്കാളിത്തമുണ്ട്. കോ-ഓപ്പ്, ഈസിജെറ്റ്, നേഷൻവൈഡ്, ജാഗ്വാർ ലാൻഡ് റോവർ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളും കമ്പനിയുടെ ക്ലയന്റ് പട്ടികയിൽ ഉൾപ്പെടുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
നോർത്താംപ്ടൺഷെയർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കാൻ അഗ്നിശമന സേനാംഗങ്ങൾ പരിശ്രമിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. പുകയുടെ ശല്യത്തിൽ നിന്ന് ഒഴിവാകാൻ സംഭവസ്ഥലത്തിനടുത്തുള്ള വീടുകളുടെ ജനലുകൾ അടയ്ക്കണമെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കത്തുന്ന കെട്ടിടത്തിൽ നിന്ന് ആളുകളെ പൂർണ്ണമായും ഒഴിപ്പിച്ചു. ചുറ്റുമുള്ള വീടുകളിൽ നിന്ന് അപകട സാധ്യത മുന്നിൽകണ്ട് ആളുകളെ ഒഴിപ്പിച്ചിരുന്നു. വലിയ തീപിടുത്തമാണ് നടന്നതെന്ന് നോർത്താംപ്ടൺഷെയർ ഫയർ ആൻഡ് റെസ്ക്യൂ സർവീസിന്റെ ഏരിയ മാനേജർ മിക്ക് ബെറി പറഞ്ഞു. വലിയതോതിൽ പ്ലാസ്റ്റിക്ക് തീയിൽ ഉൾപ്പെട്ടത് അഗ്നി ആളിപ്പടരുന്നതിന് കാരണമായതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മയക്കുമരുന്ന് കടത്തിയ കുറ്റത്തിന് ശ്രീലങ്കയിൽ ബ്രിട്ടീഷ് യുവതി അറസ്റ്റിലായി. സൗത്ത് ലണ്ടനിൽ നിന്നുള്ള 21 വയസ്സുകാരിയായ ഷാർലറ്റ് മേ ലി ആണ് ഈ മാസം ആദ്യം പിടിയിലായത്. ഇവരുടെ സ്യൂട്ട്കേസിൽ നിന്ന് 101 പൗണ്ട് (46 കിലോഗ്രാം) സിന്തറ്റിക് മയക്കുമരുന്ന് കണ്ടെടുത്തു.
തന്റെ സ്യൂട്ട് കേസിൽ മയക്കുമരുന്ന് ഉണ്ടെന്ന് അറിയില്ലെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്. ദക്ഷിണേഷ്യൻ രാജ്യത്തിന്റെ തലസ്ഥാനമായ കൊളംബോയുടെ വടക്കുള്ള ഒരു ജയിലിലാണ് മിസ് ലീ ഇപ്പോൾ കഴിയുന്നതെന്നും അവരുടെ കുടുംബവുമായി അവർ ബന്ധപ്പെട്ടിട്ടുണ്ടെന്നും അവരുടെ അഭിഭാഷകൻ പറഞ്ഞു. കുറ്റക്കാരിയെന്ന് കണ്ടെത്തിയാൽ 25 വർഷം വരെ ഇവർക്ക് തടവ് ലഭിക്കാമെന്നാണ് നിയമ വൃത്തങ്ങൾ അഭിപ്രായപ്പെട്ടത് .
മെയ് 5 – നാണ് കൊളംബോയിലെ ബന്ദാരനായകെ വിമാനത്താവളത്തിൽ ഇവരെ അറസ്റ്റ് ചെയ്തത്. ഈ മയക്കുമരുന്ന് വേട്ട രാജ്യത്തിൻറെ ചരിത്രത്തിലെ തന്നെ ഏറ്റവും വലുതാണെന്ന് ശ്രീലങ്കൻ കസ്റ്റംസ് നാർക്കോട്ടിക് കൺട്രോൾ യൂണിറ്റിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ ഡോക്ടർമാർക്കും അധ്യാപകർക്കും ശമ്പള വർദ്ധനവ് സർക്കാർ പ്രഖ്യാപിച്ചു. ഈ രണ്ടു വിഭാഗത്തിൽ പെട്ടവർക്കും 4 ശതമാനം ശമ്പള വർദ്ധനവ് ആണ് നടപ്പിലാക്കുക. പേ റിവ്യൂ ബോഡികളിൽ നിന്നുള്ള ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ശമ്പള വർദ്ധനവ് സർക്കാർ പ്രഖ്യാപിച്ചത്.
4 ശതമാനം ശമ്പള വർദ്ധനവ് വിദ്യാഭ്യാസ യൂണിയനുകൾ സ്വാഗതം ചെയ്തിട്ടുണ്ട്. അതേസമയം ശമ്പള വർദ്ധനവ് നടപ്പിലാക്കാൻ സ്കൂൾ ബഡ്ജറ്റുകളിൽ മതിയായ ഫണ്ടില്ലെന്ന വിമർശനവും ഉയർന്നു വരുന്നുണ്ട്. എന്നാൽ ഡോക്ടർമാർ തങ്ങളുടെ ശമ്പള വർദ്ധനവിൽ തൃപ്തരല്ലെന്ന റിപ്പോർട്ടുകൾ ആണ് പുറത്തു വരുന്നത്. നിലവിലെ ശമ്പള വർദ്ധനവ് അപര്യാപ്തമാണെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) പറഞ്ഞു. അടുത്ത ആഴ്ച യൂണിയൻറെ നേതൃത്വത്തിൽ പണിമുടക്കിനെ കുറിച്ച് അഭിപ്രായ വോട്ടെടുപ്പ് നടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
എന്നാൽ നേഴ്‌സുമാരും മിഡ്‌വൈഫുകളും ഉൾപ്പെടെയുള്ള മറ്റ് എൻഎച്ച്എസ് ജീവനക്കാർക്ക് 3.6% ചെറിയ വർദ്ധനവ് പ്രഖ്യാപിച്ചതിൽ വിവിധ നേഴ്സിംഗ് യൂണിയനുകൾ കടുത്ത അതൃപ്തിയിലാണ്. റോയൽ കോളേജ് ഓഫ് നേഴ്സിംഗ് (ആർസിഎൻ) നേഴ്‌സുമാർക്ക് ഡോക്ടർമാരേക്കാൾ ചെറിയ വർദ്ധനവ് വാഗ്ദാനം ചെയ്തത് വിചിത്രമാണ് എന്നാണ് അഭിപ്രായപ്പെട്ടത്. നിലവിലെ ശമ്പള വർദ്ധനവിൽ അംഗങ്ങളുടെ അഭിപ്രായം അവലോകനം ചെയ്യാൻ നേഴ്സുമാരുമായി കൂടിയാലോചന നടത്താൻ വിവിധ യൂണിയനുകൾ നടപടി ആരംഭിച്ചു. ഭൂരിപക്ഷവും ശമ്പള വർദ്ധനവിൽ അസന്തുഷ്ടരാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സർക്കാരിന്റെ ഭാഗത്തുനിന്നും അനുകൂല സമീപനം ഉണ്ടായില്ലെങ്കിൽ വീണ്ടും നേഴ്സുമാരുടെ സമരം എൻഎച്ച്എസിനെ പ്രതിസന്ധിയിലാക്കും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.