Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ജനസംഖ്യയിൽ ചൈനയെ മറികടക്കാൻ ഒരുങ്ങി ഇന്ത്യ. രണ്ട് നൂറ്റാണ്ടിലേറെയായി ലോകത്തിലെ ജനസംഖ്യയിൽ ഒന്നാമനായി നില നിന്നിരുന്ന ചൈന ഇതോടെ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടാൻ ഒരുങ്ങുകയാണ്. ആഗോള ക്രമത്തിൽ ഒരു വലിയ മാറ്റത്തിനാണിത് സൂചന നൽകുന്നതെന്നും ഈ മാസം തന്നെ ഇന്ത്യ ഈ നേട്ടം കൈവരിക്കുമെന്നും യുഎൻ പ്രവചിക്കുന്നു. വർഷാവസാനത്തോടെ ഇന്ത്യയുടെ ജനസംഖ്യ 1.429 ബില്യണിലെത്തുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. യുഎൻ കണക്കനുസരിച്ച് ചൈന 1.426 ബില്യൺ ആളുകളുമായി രണ്ടാം സ്ഥാനത്തേയ്ക്ക് മാറും.

ദാരിദ്ര്യവും തൊഴിലില്ലായ്മയും അനുദിനം ഇന്ത്യയിൽ വർദ്ധിക്കുകയാണെങ്കിലും ജനസംഖ്യയും വർദ്ധിക്കുന്നുണ്ടെന്നും സമ്പദ്‌വ്യവസ്ഥ ഒരു കാരണവശാലും അപകടത്തിൽ ആകുന്നില്ലെന്നും ഈ കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. ചൈനയിലെ സാഹചര്യം ഇതിന് നേർ വിപരീതമാണ്. അടുത്ത നാല് പതിറ്റാണ്ടുകളായി ഇന്ത്യയുടെ ജനസംഖ്യ അഭൂതപൂർവ്വമായി വർദ്ധിക്കുമെന്നും, 2063 ഓടെ ആകെ ജനസംഖ്യ ഏകദേശം 1.7 ബില്യൺ ആയി ഉയരുമെന്നും വിദഗ്ധർ പ്രവചിക്കുന്നു. ഇതിന് മുൻപ് 1960കളിലെ പട്ടിണികാലയളവിലാണ് സമാനമായി കുറവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 200 വർഷത്തിനിടയിലെ ജനസംഖ്യ വർധനവിലാണ് രാജ്യം ഇപ്പോൾ ഉള്ളതെന്ന് അറ്റ്ലാന്റിക് കൗൺസിലിലെ സൗത്ത് ഏഷ്യ സെന്റർ ഡയറക്ടർ ഇർഫാൻ നൂറുദ്ദീൻ പറയുന്നു.

25 വയസ്സിന് താഴെയുള്ള 610 ദശലക്ഷം ആളുകൾ ഇന്ത്യയിൽ ഉണ്ട്. ഇവരിൽ ഏറെയും തൊഴിൽ രഹിതരാണ്. എന്നാൽ ചൈനയെ നോക്കുമ്പോൾ, തൊഴിൽ രഹിതരുടെ എണ്ണം വളരെ കുറവാണ്. ചൈനയിലെ ജനസംഖ്യയുടെ 14.3% ഈ വർഷം 65 വയസും അതിൽ കൂടുതലുമുള്ളവരാണ്. ഫെർട്ടിലിറ്റി നിരക്കുകകളിലും ഇത്തരം വ്യത്യാസങ്ങൾ പ്രകടമാണ്. കഴിഞ്ഞ വർഷം ചൈനയിലെ നിരക്ക് 1.18% ആയിരുന്നു. എന്നാൽ ഇത് ജനസംഖ്യ നിയന്ത്രണ വിധേയമാക്കാൻ ഒരു കുട്ടി മതിയെന്ന തീരുമാനം നടപ്പിലാക്കിയതിന് ശേഷമാണ്. ഇന്ത്യയിൽ 2.0% ആണ് നിലവിലെ നിരക്ക്. ഈ വ്യത്യസമാണ് ജനസംഖ്യയിലും പ്രകടമാകുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

സർക്കാരും എൻ എച്ച് എസിലെ വിവിധ നേഴ്സിംഗ് യൂണിയൻ നേതാക്കളും തമ്മിലുള്ള ചർച്ചയിൽ സമവായത്തിലെത്തിയ ശമ്പള വർദ്ധനവിനെതിരെ യൂണിയൻ അംഗങ്ങൾ വോട്ട് ചെയ്തതായുള്ള വിവരങ്ങൾ മലയാളം യുകെ ന്യൂസിന് ലഭിച്ചു . യുകെ മലയാളികൾ ഉൾപ്പെടെയുള്ളവർ നിലവിലെ ശമ്പള വർദ്ധനവിൽ സന്തുഷ്ടരല്ലെന്ന വാർത്ത മലയാളംയുകെ ന്യൂസ് നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. യുകെയിലെ പ്രമുഖ യൂണിയനായ റോയൽ കോളേജ് ഓഫ് നേഴ്സിംഗിലെ അംഗങ്ങൾ ശമ്പള കരാറിനെ പ്രതികൂലിച്ച് വോട്ട് ചെയ്തതായുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മാർച്ച് 28 മുതൽ ഏപ്രിൽ 14 വരെയാണ് ആർസിഎൻ അംഗങ്ങൾക്കിടയിൽ ശമ്പള കരാറിനെ കുറിച്ചുള്ള അഭിപ്രായ വോട്ടെടുപ്പ് നടത്തിയത്.

വോട്ടെടുപ്പിൽ പങ്കെടുത്ത 54.06 % അംഗങ്ങളും ശമ്പള കരാറിൽ തങ്ങൾ അസംതൃപ്തരാണെന്നാണ് വോട്ടടുപ്പിൽ അഭിപ്രായപ്പെട്ടത്. 45.94 % അംഗങ്ങൾ അനുകൂലിച്ച് വോട്ട് ചെയ്തു. 61 % അംഗങ്ങളാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. ഭൂരിപക്ഷം അംഗങ്ങളും എതിർത്തതിനാൽ എത്രയും പെട്ടെന്ന് സർക്കാരുമായുള്ള ചർച്ചകൾ പുനരാരംഭിക്കുമെന്ന് ആർ സി എൻ ജനറൽ സെക്രട്ടറിയും ചീഫ് എക്സിക്യൂട്ടീവുമായ പാറ്റ് കുള്ളൻ അംഗങ്ങൾക്ക് അയച്ച ഈമെയിലിൽ അറിയിച്ചു . സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലമായ നീക്കം ഉണ്ടായില്ലെങ്കിൽ വീണ്ടും സമരമുഖത്ത് ഇറങ്ങുമെന്ന് അവർ അയച്ച ഇമെയിലിൽ വ്യക്തമാക്കി .


വളരെ നാളുകളായുള്ള പ്രതിഷേധത്തിനും സമരപരമ്പരകൾക്കും ശേഷമാണ് ബ്രിട്ടനിൽ നേഴ്സുമാരും ആംബുലൻസ് ജീവനക്കാരടക്കമുള്ള എല്ലാ എൻഎച്ച് എസ് സ്റ്റാഫിനും 5 ശതമാനം ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചത്. അതോടൊപ്പം കുറഞ്ഞത് 1655 പൗണ്ട് ഒറ്റ തവണ പെയ്മെൻറ് ആയി നൽകുകയും ചെയ്തു. ഏപ്രിൽ ഒന്നിന് ശമ്പള വർദ്ധനവ് നിലവിൽ വന്നു . ഹെൽത്ത് സെക്രട്ടറി സ്റ്റീവ് ബാർക്ലെയും എൻഎച്ച്എസ് നേതൃത്വവും സമര രംഗത്തായിരുന്ന 14 യൂണിയനുകളുമായി നടത്തിയ ചർച്ചകൾക്ക് ഒടുവിലാണ് ഇരുകൂട്ടർക്കും സ്വീകാര്യമായ ഈ തീരുമാനത്തിലെത്തിയത് . ഡോക്ടർമാർ ഒഴികെയുള്ള എല്ലാ എൻഎച്ച് എസ് സ്റ്റാഫുകൾക്കും ശമ്പള വർദ്ധനവിന്റെ ആനുകൂല്യം ലഭിക്കും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യോർക്ക് സന്ദർശനത്തിനിടെ ചാൾസ് രാജാവിന് നേരെ മുട്ടകൾ എറിഞ്ഞ സംഭവത്തിൽ പ്രതികളിൽ ഒരാൾ കുറ്റകാരനാണെന്ന് ശരിവെച്ചു കോടതി. 2022 നവംബർ 9 നായിരുന്നു കേസിനസ്പദമായ സംഭവം. മിക്‌ലെഗേറ്റ് ബാറിൽ എത്തിയപ്പോൾ പാട്രിക് തെൽവെൽ രാജാവിന്റെയും രാജ്ഞിയുടെയും നേരെ തുടർച്ചയായി അഞ്ച് മുട്ടകൾ എറിയുകയായിരുന്നു. യോർക്ക് മജിസ്‌ട്രേറ്റ് കോടതിയിൽ നടന്ന വിചാരണയ്‌ക്കൊടുവിലാണ് 23 കാരൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഹിയറിംഗിനിടെ തെൽവെൽ മുട്ട എറിഞ്ഞതായി സമ്മതിച്ച് രംഗത്ത് വന്നിരുന്നു.

ഒരാളെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിന് തുല്യമാണ് പ്രതിയുടെ പ്രവർത്തിയെന്നും സീനിയർ ജില്ലാ ജഡ്ജി പോൾ ഗോൾഡ്സ്പ്രിംഗ് പറഞ്ഞു. രാജാവിനെതിരെ ഉണ്ടായത് ഒരിക്കലും ആവർത്തിക്കാൻ പാടില്ലാത്ത സംഭവമാണെന്നും, സുരക്ഷാ ഉദ്യോഗസ്ഥർ തുടർന്നും പ്രദേശികമായ സാഹചര്യങ്ങൾ വിലയിരുത്തണമെന്നും അദ്ദേഹം കൂട്ടിചേർത്തു. കുറ്റകൃത്യം നടന്ന സമയത്ത് യോർക്ക് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയായിരുന്ന തെൽവെലിന് 12 മാസത്തെ കമ്മ്യൂണിറ്റി ഓർഡർ നൽകുകയും, പാർട്ട്‌ ടൈം ജോലികൾ ചെയ്തുമാണ് മുന്നോട്ട് പോയിരുന്നത്.

മുട്ടകൾ എറിയുമ്പോൾ, രാജാവിനെക്കുറിച്ച് തെൽവെൽ മോശമായ പരാമർശങ്ങൾ നടത്തിയതായി പ്രോസിക്യൂട്ടർ മൈക്കൽ സ്മിത്ത് പറഞ്ഞു. എന്നാൽ അത്രയും വലിയ ആൾക്കൂട്ടത്തിനിടയിൽ രാജാവിനെ കാണുവാനായി ഹീലുള്ള ഷൂസ് ഉപയോഗിച്ചിരുന്നുവെന്നും പ്രതി സമ്മതിച്ചിട്ടുണ്ട്. കൊളോണിയലിസത്തിന്റെ ഇരകൾക്ക് നീതി ലഭിക്കാൻ വേണ്ടിയാണ് പ്രതി രാജാവിന് നേരെ മുട്ട എറിഞ്ഞതെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. എന്നാൽ മുട്ട എറിയുന്നത് എങ്ങനെയാണ് അക്രമമാകുന്നതെന്നും, ഇത് ബ്രിട്ടീഷുകാർ നാളിതുവരെ ചെയ്തു കൂട്ടിയ അക്രമത്തേക്കാൾ കൂടുതലാണോ എന്നും തെൽവെൽ ചോദിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: പത്ത് മാസം പ്രായമുള്ള ആൺകുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ നടപടിയുമായി കോടതി. സ്റ്റീഫൻ ബോഡനും പങ്കാളി ഷാനൺ മാർസ് ഡനും 2020 ലെ ക്രിസ്മസ് ദിനത്തിലാണ് മകനായ ഫിൻലി ബോഡനെ കൊലപ്പെടുത്തിയത്. സംഭവത്തിലെ നിയമ നടപടികൾ പൂർത്തിയാക്കി 39 ദിവസത്തിന് ശേഷം മാതാപിതാക്കൾക്ക് ശിക്ഷ ഉറപ്പാക്കാനാണ് നിയമ സംവിധാനങ്ങൾ നിലവിൽ ഇടപെടുന്നത്. വെള്ളിയാഴ്ച ഡെർബി ക്രൗൺ കോടതിയിൽ നടന്ന വിചാരണയെത്തുടർന്ന് കുറ്റക്കാരാണെന്ന് തെളിഞ്ഞതിനെ തുടർന്ന് അന്തിമ ശിക്ഷ വിധിക്കാൻ മെയ്‌ 26 ലേക്ക് കേസ് മാറ്റിവെച്ചു.

ഒരേസമയം മാനസികമായും ശാരീരികമായുമാണ് ഇരുവരും കുഞ്ഞിനെ ആക്രമിച്ചത്. പ്രായം പോലും കണക്കിലെടുക്കാതെ അതിക്രൂരമായി മർദിച്ചവശനാക്കുകയായിരുന്നു. പരിക്കുകളിൽ എല്ലുകൾക്ക് 57 പൊട്ടലുകളും, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ 71 മുറിവുകളും ഇടതുകൈയിൽ രണ്ട് പൊള്ളലുകളും ഏറ്റിട്ടുണ്ട്. സിഗരറ്റ് ലൈറ്റർ ഉപയോഗിച്ച് മനപ്പൂർവം കൈ പൊള്ളിക്കുകയായിരുന്നു എന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. ഓൾഡ് വിറ്റിംഗ്‌ടണിലെ ഹോളണ്ട് റോഡിലുള്ള വീട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ക്രൂരമായ ആക്രമണങ്ങൾക്ക് ഇരയായ കുട്ടി, ക്രിസ്മസ് ദിനത്തിൽ മരിച്ചു വീഴുകയായിരുന്നു.

തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ശിക്ഷ വിധി വായിച്ചപ്പോൾ സ്റ്റീഫൻ ബോഡനും ഷാനൻ മാർസ് ഡനും യാതൊരുവിധ പ്രതികരണങ്ങളും കാണിച്ചില്ല. ഫിൻലി 2020 ഫെബ്രുവരിയിലാണ് ജനിക്കുന്നത്. തുടർന്ന് പത്ത് മാസങ്ങൾക്ക് ശേഷമാണ് അതിക്രൂരമായ പീഡനങ്ങൾക്ക് ഇരയായതും മരണപ്പെട്ടതും. കുട്ടികൾക്കെതിരെയുള്ള ഇത്തരം സംഭവങ്ങളിൽ കർശനനടപടി അധികൃതരുടെ ഭാഗത്ത്‌ നിന്ന് ഉണ്ടാകാറുണ്ടെന്നും, ഇങ്ങനെയുള്ള പ്രവണതകൾ ഒരു കാരണവശാലും വെച്ച് പൊറുപ്പിക്കരുതെന്നും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ബിബിസിക്കെതിരെ നടപടി എടുത്തത് രാജ്യത്തിന്റെ നിയമങ്ങൾ പാലിക്കാത്തതിനാൽ ആണെന്ന് യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ വിക്രം ദൊരൈസ്വാമി. ഓക്സ്ഫോർഡ് യൂണിയന്റെ ഡിബേറ്റിംഗ് സൊസൈറ്റി സന്ദർശിക്കുന്നതിനിടയിൽ ആയിരുന്നു പ്രതികരണം. ഓക്സ്ഫോർഡ് യൂണിയൻ അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിൽ വിവിധ രാഷ്ട്രീയ സാംസ്‌കാരിക വിമർശനങ്ങൾക്ക് കൃത്യമായി മറുപടി നൽകി. വിദേശത്ത് നിന്ന് ഇന്ത്യൻ സർക്കാർ നേരിടുന്ന എല്ലാ വിമർശനങ്ങൾക്കും അദ്ദേഹം മറുപടി നൽകാൻ തയാറാണെന്ന് വ്യക്തമാക്കി.

എന്തുകൊണ്ടാണ് ബിബിസിയെ ഇന്ത്യ ലക്ഷ്യമിടുന്നത് എന്ന ചോദ്യത്തോടെയാണ് അഭിമുഖം ആരംഭിക്കുന്നത്. അതിന് ഇന്ത്യയിലായിരിക്കുമ്പോൾ ഏതൊരു പത്രസ്ഥാപനവും പാലിക്കേണ്ട കുറച്ചധികം നിയമങ്ങൾ ഉണ്ടെന്ന് വിക്രം ദൊരൈസ്വാമി തുറന്നടിച്ചു. അതേസമയം, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നലെ ബിബിസി ഇന്ത്യയ്‌ക്കെതിരെ വിദേശനാണ്യ ലംഘനത്തിന് ഫെമ കേസ് രജിസ്റ്റർ ചെയ്തതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിന്റെ (ഫെമ) വ്യവസ്ഥകൾ പ്രകാരം ചില കമ്പനി എക്‌സിക്യൂട്ടീവുകളുടെ പക്കൽ നിന്ന് മൊഴിയെടുക്കണമെന്നും കമ്പനി നടത്തിയ വിദേശ നിക്ഷേപങ്ങളെ കുറിച്ച് വിശദമായി അന്വേഷിച്ചു വരികയാണെന്നും അധികൃതർ വ്യക്തമാക്കുന്നു.

ഫെബ്രുവരിയിൽ ഡൽഹിയിലെ ബിബിസി ഓഫീസിൽ ആദായനികുതി വകുപ്പ് പരിശോധനകൾ നടത്തിയിരുന്നു. ബിബിസി ഗ്രൂപ്പിന്റെ സ്ഥാപനങ്ങൾ സമർപ്പിച്ചിരിക്കുന്ന വരുമാനവും ലാഭവും അവരുടെ ഇന്ത്യയിലെ പ്രവർത്തനങ്ങളുടെ സ്കെയിലിന് ആനുപാതികമല്ലെന്നും നികുതി അടച്ചിട്ടില്ലെന്നും ഐ-ടി ഡിപ്പാർട്ട്‌മെന്റിന്റെ അഡ്മിനിസ്ട്രേറ്റീവ് ബോഡിയായ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യുകെയിൽ ലൈംഗിക പീഡനത്തിന് ഇരയായ 400-ലധികം പെൺകുട്ടികൾ കഴിഞ്ഞ ഒരു വർഷം കൊണ്ട് വിവാഹത്തിന് നിർബന്ധിതരായെന്ന റിപ്പോർട്ട്‌ പുറത്ത്. ഇംഗ്ലണ്ടിലെയും വെയിൽസിലെയും കുറ്റകൃത്യങ്ങൾ തുടർച്ചയായ രണ്ടാം വർഷവും വർധിച്ചതായി കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. ലൈംഗിക അതിക്രമത്തിനു ഇരയാകുന്ന പെൺകുട്ടികളിൽ ഏറെയും പ്രായപൂർത്തിയാകാത്തവരാണെന്നും ഇപ്പോൾ പുറത്ത് വന്ന റിപ്പോർട്ട്‌ വ്യക്തമാക്കുന്നു. 2500 ലധികം പേരെ എടുത്ത് പരിശോധിച്ച പഠനത്തിൽ 417 പേരെ നിർബന്ധിച്ചു വിവാഹം കഴിപ്പിച്ചു എന്ന് വ്യക്തമാണ്.

റിപ്പോർട്ട്‌ തുടർ നടപടികൾക്കായി സർക്കാരിന് കൈമാറാനാണ് തീരുമാനം. യുകെയിൽ കുറ്റകൃത്യ നിരക്ക് കൂടുതൽ ആണെങ്കിലും മുൻ നിരക്കുകളെ അപേക്ഷിച്ച് സമീപ കാലയളവിൽ ഉണ്ടായ വർദ്ധനവ് ഞെട്ടിപ്പിക്കുന്നതാണ്. ഈ വിഷയത്തിൽ പോലീസിന്റെ ഭാഗത്ത്‌ നിന്ന് ഗുരുതരമായ വീഴ്ച ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ട്‌ പറയുന്നു. 43 പോലീസ് സേനകളിൽ മൂന്ന് സേനകൾ മാത്രമേ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് സജ്ജരായിട്ടുള്ളു. ഇതിനെ തുടർന്ന് രാജ്യത്തുള്ള മുഴുവൻ സേനകളെയും പരിശോധിക്കാൻ പ്രസ്തുത റിപ്പോർട്ട്‌ ആവശ്യപ്പെടുന്നു. തുടർച്ചയായി റിപ്പോർട്ട്‌ ചെയ്യുന്ന ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ പരിശ്രമിക്കുന്നുണ്ടെന്ന് സുരക്ഷാ ചുമതലയുള്ള മന്ത്രി സാറാ ഡൈൻസ് പറഞ്ഞു.

നിർബന്ധിത വിവാഹം പോലെയുള്ള തെറ്റായ പ്രവണതകൾക്കെതിരെ പൊതുജനങ്ങളിൽ അവബോധം വളർത്തേണ്ടത് വളരെ അത്യാവശ്യമാണ്. സർക്കാർ സഹായത്തോടെ വിവിധ ക്യാമ്പയിനുകൾ ആരംഭിക്കാൻ പദ്ധതിയുണ്ടെന്നും അധികൃതർ പറയുന്നു. ലൈംഗിക പീഡനം പോലുള്ള മാരക കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്ന കുട്ടികളെ മാനസികമായി വേണ്ട പിന്തുണ നൽകാനായി വിവിധ സംഘടനകളും പ്രവർത്തിക്കുന്നുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഒക്ടോബറിലെ സ്കൂൾ അവധിയിൽ നിർണായക മാറ്റം. ഏകദേശം അഞ്ച് ദിവസം കൂടി അവധി നീളുമെന്ന് വിദ്യാഭ്യാസ വകുപ്പ്. എന്നാൽ ഈ നടപടിക്കെതിരെ പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ് ഒരുകൂട്ടം രക്ഷിതാക്കൾ. പുതിയ കണക്ക് അനുസരിച്ച് ഒക്ടോബർ 23 മുതൽ നവംബർ 3 വരെ അധിക അവധി ലഭിക്കും. സഫോക്കിലെ 32 സ്‌കൂളുകളുടെയും എസെക്‌സിലെ ഒരു സ്‌കൂളിന്റെയും ചുമതലയുള്ള യൂണിറ്റി സ്‌കൂൾ പാർട്‌ണർഷിപ്പി (യുഎസ്‌പി) ന്റേതാണ് നടപടി. കോവിഡ്-19 മൂലവും, തുടർച്ചയായി ഉണ്ടായ അധ്യാപക സമരങ്ങളും കാരണം ഇപ്പോൾ തന്നെ അധ്യേയന വർഷം നഷ്ടമായെന്നും, ഇനിയും അവധി കൂട്ടിയാൽ വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുമെന്നുമാണ് രക്ഷിതാക്കൾ പറയുന്നത്.

അതേസമയം, സ്കൂളിൽ വലിയൊരു തുക ഫീസായിട്ട് ഈടാക്കുന്നുണ്ടെന്നും, അത് അടയ്ക്കുകയും അതിനു പുറമെയുമാണ് ഇപ്പോൾ അവധിയും പ്രഖ്യാപിച്ചിരിക്കുന്നതെന്നും മാതാപിതാക്കൾ ആരോപിക്കുന്നു. ഇതുമൂലം വലിയൊരു തുക ചെലവ് വരുമെന്നും ഒരുകൂട്ടം രക്ഷിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു. കുട്ടികളെ നോക്കാനായി അവധി എടുത്താൽ ശമ്പളം എങ്ങനെ ലഭിക്കുമെന്നും ഇവർ കൂട്ടിച്ചേർത്തു. എന്നാൽ, മതിയായ അവധി ദിനങ്ങൾ എല്ലാ ജോലി സ്ഥാപനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ടെന്നും, അത് തൊഴിൽ ചെയ്യുന്നവർ ഉപയോഗിക്കാൻ തയാറാകണമെന്നുമാണ് യുഎസ് പി വക്താവ് പറയുന്നത്. അനുദിനം ജീവിത ചെലവ് കുതിച്ചുയരുന്ന സാഹചര്യത്തിൽ, ജോലിയിൽ നിന്ന് അവധി എടുത്ത് വിദ്യാർത്ഥികളെ നോക്കണം എന്നു പറയുന്നത് ശരിയല്ലെന്നും രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു.

അവധി സംബന്ധിച്ച് ഔദ്യോഗികമായി നടത്തിയ ചർച്ചയിൽ നിന്ന് 2,300-ലധികം പ്രതികരണങ്ങളാണ് ലഭിച്ചത്. ഇതിൽ ഭൂരിപക്ഷം ആളുകളും അവധിയെ അനുകൂലിക്കുന്നവരാണ്. അതായത് ഏകദേശം 82 ശതമാനത്തിലധികം ആളുകൾ യു എസ് പിയുടെ തീരുമാനത്തെ പിന്തുണയ്ക്കുന്നുണ്ട്. ഒരേസമയം കുട്ടികളുടെ ഭാവിയെ കുറിച്ചുള്ള ആശങ്കയാണ് മാതാപിതാക്കളിൽ ഏറെയും പങ്കുവയ്ക്കുന്നത്. അവധി ദിവസങ്ങളെ അനുകൂലിച്ചു പ്രതികരണം നടത്തിയ രക്ഷിതാക്കൾ പോലും ഇക്കാര്യത്തിൽ ആശങ്ക പങ്കുവയ്ക്കുന്നുണ്ട്

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പണപ്പെരുപ്പവും വിലവർധനവും മൂലം പൊറുതി മുട്ടുന്ന സാധാരണക്കാർക്ക് തെല്ലൊരാശ്വാസമായി സൂപ്പർമാർക്കറ്റുകൾ പാലിന്റെ വില കുറച്ചു . ടെസ്കോയ്ക്ക് പിന്നാലെ സെയിൽസ്ബറിയാണ് പാലിന്റെ വില കുറയ്ക്കുകയാണെന്ന് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച ടെസ്കോ പാലിൻറെ വില കുറച്ചിരുന്നു.

ടെസ്കോ ചെയ്തതിന് സമാനമായ രീതിയിലുള്ള വിലകുറവാണ് സെയിൽസ് ബെറിയും വരുത്തിയിരിക്കുന്നത്. സെയിൽസ് ബെറിയുടെ സ്വന്തം ബ്രാൻഡായ നാല് പൈന്റ് ബോട്ടിലിന്റെ വില 1.65 പൗണ്ടിൽ നിന്ന് 1.55 പൗണ്ടായി ആണ് കുറച്ചിരിക്കുന്നത്. പാൽ വാങ്ങുന്നതിന്റെ ചിലവ് കുറഞ്ഞതാണ് വിലകുറയ്ക്കുന്നതിന്റെ കാരണമായി ടെസ്കോ വ്യക്തമാക്കിയിരുന്നു. എന്നാൽ തങ്ങൾ വില കുറയ്ക്കുന്നതിൻറെ പിന്നിലെ കാരണം സെയിൽസ്ബറി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. രണ്ട് സൂപ്പർമാർക്കറ്റുകൾ തമ്മിലുള്ള മത്സരമാണ് സെയിൽസ്ബെറി വിലകുറയ്ക്കുന്നതിന്റെ പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്.

1978 -ന് ശേഷമുള്ള ഏറ്റവും കടുത്ത വിലക്കയറ്റമാണ് രാജ്യം നേരിടുന്നത് . പാലിൻറെ വിലയിൽ മാത്രം 43 ശതമാനം വർദ്ധനവാണ് ഉണ്ടായത്. ഉയർന്ന പണപ്പെരുപ്പമാണ് ഭക്ഷ്യ വിലയുടെ വർദ്ധനവിന്റെ കാരണമായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. പച്ചക്കറികളുടെ ദൗർലഭ്യം ഭക്ഷ്യവില 45 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യുകെയിൽ വരും ദിവസങ്ങളിൽ ചൂട് കൂടുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഏപ്രിൽ 15 മുതൽ 21വരെയുള്ള ദിവസങ്ങളിൽ താപനില 6 മുതൽ 20 ഡിഗ്രിവരെയാകുവാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നേരിയ കാറ്റും മഴയും യുകെയുടെ വിവിധ പ്രദേശങ്ങളിൽ അനുഭവപ്പെട്ടിരുന്നു. എന്നാൽ പെട്ടെന്നാണ് കാലാവസ്ഥ മാറുമെന്ന മുന്നറിയിപ്പ് പുറത്ത് വന്നത്.

ബർമിംഗ്ഹാമിലും മിഡ്‌ലാൻഡിലും ഏപ്രിൽ 23 ഞായർ മുതൽ ഏപ്രിൽ 25 ചൊവ്വ വരെ കടുത്ത ചൂട് അനുഭവപ്പെടും. അതേസമയം ഏപ്രിൽ 26 ന് മഴ ചില ഇടങ്ങളിൽ ശക്തിയായി പെയ്യുമെന്ന് മുന്നറിയിപ്പിൽ പറയുന്നു. തിങ്കളാഴ്‌ച പടിഞ്ഞാറ് ഭാഗത്തും വടക്കുഭാഗത്തും മേഘം കറുത്ത് ഇരുണ്ട് കേറുമെന്നും നേരിയ നിലയിൽ മഴ പെയ്യുമെന്നും വടക്ക് ഭാഗത്ത്‌ ശക്തമായ നിലയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷകർ കൂട്ടിച്ചേർത്തു. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് വ്യക്തമാക്കുന്നു.

സമീപ കാലയളവിൽ റിപ്പോർട്ട്‌ ചെയ്തകാലാവസ്ഥകളിൽ നിന്ന് വ്യത്യസ്തമായാണ് നിലവിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഒരേസമയം, കനത്ത ചൂടും,ശേഷം ഇടവിട്ട മഴയും ഉണ്ടാകുമെന്നുള്ളതാണ് പ്രധാന പ്രത്യേകത. ചിലയിടങ്ങളിൽ അന്തരീക്ഷം കൂടുതൽ ചൂടായും ചില ഇടങ്ങളിൽ വരണ്ട് ഉണങ്ങിയ അവസ്ഥയിലും ആയിരിക്കും. ആരോഗ്യപരമായ പലവിധ പ്രതിസന്ധികളും ഇതുമൂലം ഉണ്ടാകാമെന്നും അധികൃതർ പറയുന്നു. കാലാവസ്ഥ മാറുന്നത് അനുസരിച്ച് ഈർപ്പവും ആകാശം മേഘങ്ങളാൽ മൂടപ്പെടുവാനുമുള്ള സാധ്യതയും കാലാവസ്ഥ നിരീക്ഷകർ തള്ളിക്കളയുന്നില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: എൻ എച്ച് എസ് ആശുപത്രികളിൽ വിളമ്പുന്നത് നിലവാരം കുറഞ്ഞ ഭക്ഷണമാണെന്ന് റിപ്പോർട്ട്‌ . ആഹാരത്തിന്റെ നിലവാരം അനുസരിച്ചു റാങ്ക് ചെയ്യുന്ന ലീഗ് ടേബിളിൽ നിന്നാണ് ഇക്കാര്യം പുറത്ത് വന്നത്. ആശുപത്രിയിൽ എത്തുന്ന രോഗികൾ നൽകിയ റിവ്യൂ റിപ്പോർട്ടാണ് ഇതിന് അടിസ്ഥാനം. ഇതിൽ ഏറ്റവും മോശമായ ഇടങ്ങൾ യോർക്ക്ഷെയറിലും ചെഷയറിലും ആണ്. വൃത്തിയുള്ള പരിസരങ്ങളിൽ നിന്ന്, ആരോഗ്യകരമായ ഭക്ഷണം നൽകുക എന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം എന്നിരിക്കെ ഇംഗ്ലണ്ടിലെ പല ആശുപത്രികളിലെയും സാഹചര്യം തികച്ചും വ്യത്യസ്തമാണ്.

കോവിഡ് 19 നു ശേഷം ആദ്യമായിട്ടാണ് എൻഎച്ച്എസ് ആശുപത്രികളിലെ ഭക്ഷണത്തെക്കുറിച്ചുള്ള ഗുണനിലവാരം റിപ്പോർട്ട് പുറത്തുവരുന്നത്. ഭക്ഷണം നൽകുന്ന സമയം, രുചി, വിളമ്പി നൽകുമ്പോഴത്തെ സാഹചര്യം എന്നിവയെ അടിസ്ഥാനപ്പെടുത്തി തയാറാക്കിയിരിക്കുന്ന റിപ്പോർട്ടിൽ ഏറ്റവും മോശം, മികച്ചത് എന്നിങ്ങനെ രണ്ടായി തിരിച്ചിട്ടുമുണ്ട്.

ഏറ്റവും മോശം ഭക്ഷണം നൽകുന്ന ആശുപത്രികൾ

1. ഹാരോഗേറ്റ് ആൻഡ് ഡിസ്ട്രിക്റ്റ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്: 71.67 ശതമാനം

2. മിഡ് ചെഷയർ ഹോസ്പിറ്റൽസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്: 73.53 ശതമാനം

3. യോർക്ക് ആൻഡ് സ്കാർബറോ ടീച്ചിംഗ് ഹോസ്പിറ്റൽസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്: 73.85 ശതമാനം

4. വെസ്റ്റ് സഫോക്ക് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്: 74.56 ശതമാനം

5. ഡോർസെറ്റ് കൗണ്ടി ഹോസ്പിറ്റൽ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്: 77.49 ശതമാനം

ഏറ്റവും മികച്ച ഭക്ഷണം നൽകുന്നവ

1. ബുപ ഗ്രൂപ്പ്: 100 ശതമാനം

2. ക്രിസ്റ്റി എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്: 99.03 ശതമാനം

3. റോയൽ ബെർക്‌ഷയർ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്: 98.62 ശതമാനം

4. ലിവർപൂൾ വിമൻസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്: 98.32 ശതമാനം

5. നോർത്ത് സ്റ്റാഫോർഡ്ഷയർ കമ്പൈൻഡ് ഹെൽത്ത്കെയർ എൻഎച്ച്എസ് ട്രസ്റ്റ്: 98.25 ശതമാനം

6. ടോർബേ ആൻഡ് സൗത്ത് ഡെവോൺ ഹെൽത്ത് കെയർ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്: 98.08 ശതമാനം

RECENT POSTS
Copyright © . All rights reserved