ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ സ്ത്രീകൾ പൊതുവായി ഉപയോഗിക്കുന്ന സൗന്ദര്യ വർദ്ധക വസ്തുക്കൾ സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഷാംപുകളും ഫേസ് ക്രീമുകളും പോലുള്ള ഉത്പന്നങ്ങളിൽ എൻഡോക്രൈൻ ഡിസ്റപ്റ്റിംഗ് കെമിക്കൽസ് (EDCs) ഉത്പാദിപ്പിക്കാൻ കഴിയുന്ന പദാർത്ഥങ്ങൾ അടങ്ങിയിരിക്കാമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഈ രാസവസ്തുക്കൾ മനുഷ്യ ഹോർമോൺ സിസ്റ്റത്തെ തടസ്സപ്പെടുത്തുകയും സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.
ഒരു ദിവസം നിരവധി സൗന്ദര്യവർദ്ധക വസ്തുക്കളോ ശുചിത്വ ഉൽപ്പന്നങ്ങളോ ഉപയോഗിക്കുന്ന സ്ത്രീ അറിയാതെ തന്നെ ശക്തമായ ഒരു ‘കെമിക്കൽ കോക്ടെയ്ൽ’ സൃഷ്ടിക്കുന്നുവെന്ന് ചാരിറ്റി മുന്നറിയിപ്പ് നൽകി. ബ്രിട്ടനിലെ ഒരു വനിത അവരുടെ ദൈനംദിന സൗന്ദര്യ സംരക്ഷണത്തിന്റെ ഭാഗമായി 150 – ലധികം ദോഷകരമായ രാസവസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നുണ്ട് എന്നാണ് ബ്രസ്റ്റ് ക്യാൻസർ യുകെ വെളിപ്പെടുത്തിയത്. 2050 ആകുമ്പോഴേക്കും യുകെയിൽ സ്തനാർബുദ മരണങ്ങൾ 40 ശതമാനത്തിലധികം വർദ്ധിക്കുമെന്നാണ് അനുമാനിക്കപ്പെടുന്നത് . ഈ സാഹചര്യത്തിൽ ദോഷകരമായ രാസവസ്തുക്കൾ അടങ്ങിയിരിക്കുന്ന സൗന്ദര്യ വർദ്ധക വസ്തുക്കൾ ദൈനംദിന ജീവിതത്തിൽ നിന്ന് ഒഴിവാക്കാൻ ചാരിറ്റി ആഹ്വാനം ചെയ്യുന്നു.
ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇത്തരം വസ്തുക്കൾ ഉയർത്തുന്ന ഭീഷണിയുടെ വ്യാപ്തി വളരെ വലുതാണെന്ന് ബ്രസ്റ്റ് ക്യാൻസർ യുകെയുടെ ഗവേഷണ ഡയറക്ടർ ഡോ. ഹന്ന മൂഡി പറഞ്ഞു. യുകെയിലെ ഏറ്റവും സാധാരണമായ ക്യാൻസറാണ് സ്തനാർബുദം. പ്രതിവർഷം ഏകദേശം 56,000 കേസുകൾ ആണ് ഈ വിഭാഗത്തിൽ കണ്ടെത്തുന്നത് . അപകടകരമായ രാസവസ്തുക്കൾ അടങ്ങിയ ഉത്പന്നങ്ങളുടെ ഒരു പട്ടിക തന്നെ ചാരിറ്റി പുറത്തിറക്കിയിട്ടുണ്ട്. മേക്കപ്പിലും നെയിൽ വാർണിഷ്ലും ആണ് ഏറ്റവും കൂടുതൽ EDC-കൾ അടങ്ങിയിട്ടുള്ളത്. ഇത് സ്ത്രീ ഹോർമോണായ ഈസ്ട്രജനെ അനുകരിക്കുകയും ശരീരത്തിലെ ഹോർമോണുകളുടെ സാധാരണ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. അപകടകരമായ പാരബെൻസ്, ഫ്താലേറ്റുകൾ, സിന്തറ്റിക് പർഫംസ് എന്നീ മൂന്ന് രാസവസ്തുക്കളിൽ രണ്ടെണ്ണമെങ്കിലും പല സൗന്ദര്യ വർദ്ധക വസ്തുക്കളിലും അടങ്ങിയിട്ടുണ്ട് എന്നാണ് ബ്രസ്റ്റ് ക്യാൻസർ യുകെ കണ്ടെത്തിയിരിക്കുന്നത്. സൗന്ദര്യവർദ്ധക ഉത്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ, രാസവസ്തുക്കൾ ചർമ്മത്തിലൂടെ ഒഴുകിയിറങ്ങാം. ഇത് ശരീരത്തിന്റെ ഈസ്ട്രജൻ, ടെസ്റ്റോസ്റ്റിറോൺ പോലുള്ള പ്രകൃതിദത്ത ഹോർമോണുകളുടെ സ്വാഭാവിക ഉത്പാദനത്തെയും പ്രതികരണത്തെയും തടസ്സപ്പെടുത്തുകയും സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. ഇതാണ് രോഗസാധ്യതയിലേയ്ക്ക് നയിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഈ വർഷത്തിലെ ആദ്യ മൂന്നു മാസങ്ങളിൽ യുകെ സമ്പദ് വ്യവസ്ഥയിൽ പ്രതീക്ഷിച്ചതിലും വലിയ കുതിച്ചുചാട്ടം ഉണ്ടായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ നേരത്തെ പ്രവചിച്ച 0.6 ശതമാനത്തേക്കാൾ ഉയർന്ന് 0.7 ശതമാനം വളർച്ച കൈവരിച്ചതായാണ് കണക്കുകൾ കാണിക്കുന്നത്. സാമ്പത്തിക രംഗത്ത് യുകെ ശക്തി പ്രാപിക്കുന്നതിന്റെ സൂചനയായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഈ കാലയളവിലെ ഉത്പാദനം ഗണ്യമായി വളർന്നതായാണ് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിൻ്റെ (ഒഎൻഎസ്) കണക്കുകൾ കാണിക്കുന്നത്. എന്നിരുന്നാലും സേവന മേഖലയുടെ വളർച്ചയാണ് വികസന കുതിപ്പിന് കളം ഒരുക്കിയത്. ഏപ്രിൽ മാസത്തിൽ യുഎസ് ഓപ്പൺ ഇറക്കുമതി താരിഫുകൾ ഏർപ്പെടുത്തുന്നതും യുകെയിലെ തൊഴിലുടമകളുടെ മേലുള്ള നികുതികൾ വർധിക്കുന്നതിനു മുൻപുള്ള കാലഘട്ടത്തിലാണ് സമ്പദ് വ്യവസ്ഥ വളർച്ചാ മുന്നേറ്റം ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ അടുത്ത പാദത്തിലെ വളർച്ചാ നിരക്കിനെ കുറിച്ച് വിശകലന വിദഗ്ധരുടെ ഇടയിൽ സംശയം ഉണ്ട്.
പുറത്തുവരുന്ന കണക്കുകൾ സർക്കാരിന് ആശ്വാസം നൽകുന്നവയാണ്. ഏറ്റവും പുതിയ കണക്കുകൾ യുകെ സമ്പദ്‌വ്യവസ്ഥയുടെ ശക്തിയും സാധ്യതയും കാണിക്കുന്നുവെന്ന് ചാൻസലർ റേച്ചൽ റീവ്സ് പറഞ്ഞു. വർഷത്തിലെ ആദ്യ മൂന്ന് മാസങ്ങളിൽ, യുകെ സമ്പദ്‌വ്യവസ്ഥ യുഎസ്, കാനഡ, ഫ്രാൻസ്, ഇറ്റലി, ജർമ്മനി എന്നിവയേക്കാൾ വേഗത്തിൽ വളർന്നു എന്ന് അവർ കൂട്ടിച്ചേർത്തു. എന്നാൽ യുഎസുമായി അടുത്തിടെ ഉണ്ടാക്കിയ വ്യാപാര കരാറിന്റെ വെളിച്ചത്തിൽ തുടർ മാസങ്ങളിലും കടുത്ത പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന അഭിപ്രായവും ഉയർന്നു വരുന്നുണ്ട്. യുഎസുമായുള്ള വ്യാപാര കരാർ നിലവിൽ വരുന്നതോടെ കാറുകൾ, അലൂമിനിയം, സ്റ്റീൽ എന്നിവയ്ക്ക് ഏർപ്പെടുത്തിയ താരിഫുകൾ വെട്ടി കുറയ്ക്കപ്പെടും. ഇതുവഴി ആയിരക്കണക്കിന് ബ്രിട്ടീഷ് തൊഴിലുകൾ സംരക്ഷിക്കപ്പെടുമെന്ന് പ്രധാനമന്ത്രി കിയർ സ്റ്റാർമർ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ബ്രിട്ടീഷ് സ്റ്റീൽ, അലുമിനിയം കയറ്റുമതിയിൽ ഏർപ്പെടുത്തിയ 25 ശതമാനം താരിഫ് പൂർണ്ണമായും ഒഴിവാക്കാൻ യു എസുമായി ധാരണയായിട്ടുണ്ട്. തകർച്ചയിൽ മുങ്ങി താഴുന്ന ബ്രിട്ടനിലെ സ്റ്റീൽ വ്യവസായത്തിന് ഇത് ഒരു പിടിവള്ളിയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് കൂടാതെ ബ്രിട്ടനിൽ നിർമ്മിക്കുന്ന കാറുകൾക്ക് യുഎസ് ആദ്യം പ്രഖ്യാപിച്ച 27.5 ശതമാനം താരിഫ് 10 ശതമാനമായി കുറയ്ക്കുകയും ചെയ്തു. 9 ബില്യൺ പൗണ്ടിലധികം വിലമതിക്കുന്ന ബ്രിട്ടീഷ് കാറുകളുടെ പ്രധാന കയറ്റുമതി വിപണിയാണ് യുഎസ്.
യുകെയിലെ ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിന് കൂടുതൽ പരിഗണന നൽകുമെന്ന് യുഎസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. കരാർ നിലവിൽ വരുന്നത് യുകെയിലെ ഇന്ത്യൻ കമ്പനികൾക്കും ആശ്വാസകരമാണ്. ടാറ്റാ സ്റ്റീൽ, ജാഗ്വാർ എന്നീ ടാറ്റാ ഗ്രൂപ്പ് കമ്പനികൾക്ക് കരാർ വലിയതോതിൽ പ്രയോജനം ചെയ്യും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെയും വെയിൽസിലെയും ജയിലുകളിൽ പ്രതികളുടെ എണ്ണത്തിലുള്ള വർദ്ധനവിന് പിന്നാലെ ആയിരത്തിലധികം തടവുകാരെ നേരത്തെ മോചിപ്പിക്കുമെന്ന് ജസ്റ്റിസ് സെക്രട്ടറി അറിയിച്ചു. പുതിയ നയം അനുസരിച്ച്, ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ചതിന് ഒന്ന് മുതൽ നാല് വർഷം വരെ തടവ് അനുഭവിക്കുന്ന കുറ്റവാളികളെ 28 ദിവസത്തിന് ശേഷം വിട്ടയക്കും. കൂടുതൽ ജയിൽ സൗകര്യങ്ങൾ നിർമ്മിക്കുന്നതിനായി 4.7 ബില്യൺ പൗണ്ട് നിക്ഷേപം അനുവദിച്ചിട്ടുണ്ടെങ്കിലും, ഇത് കൊണ്ട് മാത്രം ഈ പ്രശ്നം പരിഹരിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് സെക്രട്ടറി ഷബാന മഹ്മൂദ് പറയുന്നു.
അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കിൽ അഞ്ച് മാസത്തിനുള്ളിൽ സർക്കാരിന് കുറ്റവാളികളെ ജയിലുകളിലേക്ക് വിടാൻ സാധിക്കില്ലെന്ന് നീതിന്യായ മന്ത്രാലയത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകി. അടിയന്തര മോചനങ്ങൾ ഇനി ഉണ്ടാകില്ലെന്ന് ജയിൽ മന്ത്രി നേരത്തെ ഉറപ്പ് നൽകിയിരുന്നെങ്കിലും, പ്രതികളുടെ എണ്ണത്തിലുള്ള വർദ്ധനവ് കാരണം ഏകദേശം 1,400 ജയിൽ സ്ഥലങ്ങളിലെ പ്രതികളെ മോചിപ്പിക്കുമെന്ന് ജസ്റ്റിസ് മന്ത്രി അറിയിക്കുകയായിരുന്നു. ഇതിൻ പ്രകാരം പരോൾ ബോർഡ് അവലോകനം കൂടാതെ ചില കുറ്റവാളികളെ നേരത്തെ വിട്ടയക്കും. ഇതിൽ, അപകടസാധ്യതയുള്ളവരെയോ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്തവരെയോ ഒഴിവാക്കുന്നുണ്ട്.
ഈ വർഷം മൂന്ന് പുതിയ ജയിലുകളുടെ നിർമ്മാണം ആരംഭിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെങ്കിലും, നിലവിലെ സാഹചര്യത്തിന് ഇത് ഒരു പരിഹാരം അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ നടപടികൾ ഒന്നും സ്വീകരിച്ചില്ലെങ്കിൽ പുരുഷ കുറ്റവാളികൾക്കുള്ള ജയിലുകൾ നവംബർ മാസത്തോടെ പൂർണ്ണ ശേഷിയിലെത്തും. എന്നിരുന്നാലും പുതിയ മാറ്റങ്ങൾ വരും ആഴ്ചകളിൽ പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2026 മുതൽ അഞ്ച് വർഷത്തിനുള്ളിൽ ആരംഭിക്കുന്ന 4.7 ബില്യൺ പൗണ്ട് മൂലധന നിക്ഷേപം ഉപയോഗിച്ച് പുതിയ ജയിൽ നിർമ്മാണ സംരംഭം യുകെ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ ഭാഗമായി, ലെസ്റ്റർഷെയറിലെ എച്ച്എംപി ഗാർട്രിക്ക് സമീപം ഒരു പുതിയ ജയിലിൻെറ നിർമാണം ഈ വർഷം അവസാനം ആരംഭിക്കും. നിലവിൽ 89,442 എന്ന ഉപയോഗയോഗ്യമായ ശേഷിയുള്ള ജയിലിലെ ജനസംഖ്യ 88,087 ആണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സാമ്പത്തിക ക്രമക്കേടുകൾ ഉൾപ്പെടെയുള്ള ആരോപണങ്ങളുടെ പേരിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചതോടെ ഗ്രേറ്റർ മാഞ്ചസ്റ്റർ സർവകലാശാല വൈസ് ചാൻസലറെയും മറ്റ് രണ്ട് ജീവനക്കാരെയും സസ്‌പെൻഡ് ചെയ്തു. പ്രൊഫ. ജോർജ്ജ് ഹോംസിൻ ആണ് ആരോപണം നേരിടുന്നത്. അദ്ദേഹം കഴിഞ്ഞ 20 വർഷമായി വൈസ് ചാൻസിലർ ഉൾപ്പെടെയുള്ള ഉയർന്ന തസ്തികകളിൽ പ്രവർത്തിച്ചു വരുകയാണ്.
ബോൾട്ടൻ യൂണിവേഴ്സിറ്റി എന്നാണ് നിലവിൽ ഗ്രേറ്റർ മാഞ്ചസ്റ്റർ സർവകലാശാല അറിയപ്പെടുന്നത്. ഈ സസ്പെൻഷൻ ഒരു മുൻകരുതൽ നടപടിയാണെന്നും ആരോപണ വിധേയൻ കുറ്റം ചെയ്തതായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും സർവകലാശാല അറിയിച്ചു . ഏകദേശം 11,000 വിദ്യാർത്ഥികൾ പഠിക്കുന്ന സർവകലാശാല ആരോപണങ്ങൾക്ക് കാരണമായ സംഭവങ്ങളെ കുറിച്ച് കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ഗ്രേറ്റർ മാഞ്ചസ്റ്റർ സർവകലാശാലയിലെ സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച ആരോപണങ്ങളിൽ അന്വേഷണം ആരംഭിച്ചതായി ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് വക്താവ് പറഞ്ഞു.
വൈസ് ചാൻസിലർ സസ്പെൻഷൻ ആയതിനെ തുടർന്ന് ആക്ടിംഗ് വൈസ് ചാൻസിലർ ആയി ഡോ. ഗ്രെഗ് വാക്കറെ നിയമിച്ചിട്ടുണ്ട്. സാമ്പത്തിക ആരോപണങ്ങളെ കൂടാതെ വംശീയത, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ആരോപണങ്ങളും സസ്പെൻഷൻ ആയവർ നേരിടുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. അന്വേഷണത്തെ അതിൻറെ വഴിക്ക് പോകാൻ അനുവദിക്കണമെന്നും സർവ്വകലാശാല അതിൻറെ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ബോൾട്ടണിലെ ജനങ്ങൾക്കും സമൂഹത്തിനും ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി ഇടപെടുമെന്നും ബോൾട്ടൺ വെസ്റ്റിലെ ലേബർ എംപിയായ ഫിൽ ബ്രിക്കൽ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മെഴ്‌സിസൈഡിലെ ഹ്യൂട്ടണിലെ ടോബ്രൂക്ക് റോഡിൽ രണ്ട് പേരെ കുത്തി പരിക്കേൽപിച്ചെന്ന് സംശയിക്കുന്ന ആളെ പോലീസ് വെടിവച്ചു. ബ്ലൂബെൽ എസ്റ്റേറ്റിന് സമീപം വൈകുന്നേരം 4:30 ഓടെ ഒരു പുരുഷനും സ്ത്രീയും ആക്രമിക്കപ്പെട്ടുവെന്ന റിപ്പോർട്ടുകളെ തുടർന്നാണ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി പ്രതിയെ വെടിവച്ചത്. വെടിവച്ചതിന് പിന്നാലെ ഇയാളെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുത്തേറ്റ രണ്ട് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില നില ഗുരുതരമാണെങ്കിലും പേടിക്കേണ്ടതില്ലെന്നാണ് അധികൃതർ അറിയിച്ചത്.
ആക്രമണത്തിന് പിന്നാലെ ഫോറൻസിക് സംഘം സംഭവസ്ഥലത്ത് അന്വേഷണം നടത്തി വരികയാണ്. ആക്രമണം തീർത്തും “ഒറ്റപ്പെട്ട സംഭവം” ആണെന്നും, ഇതിൽ മറ്റ് പ്രതികളുടെ ഇടപെടൽ ഉണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും മെഴ്‌സിസൈഡ് പോലീസ് അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥർ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു.
പോലീസ് വെടിവയ്പ്പിനെ കുറിച്ച് ഇൻഡിപെൻഡന്റ് ഓഫീസ് ഫോർ പോലീസ് കണ്ടക്റ്റ് (IOPC)-നെ അറിയിച്ചിട്ടുണ്ട്. ഇതിൻെറ തുടർ നടപടിയായി ഐഒപിസി ഇപ്പോൾ സംഭവത്തിൽ അന്വേഷണം നടത്തുകയാണ്. അന്വേഷണം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെന്ന് ഡിറ്റക്ടീവ് സൂപ്രണ്ട് പോൾ സ്‌പൈറ്റ് പറഞ്ഞു. സമൂഹ സുരക്ഷയോടുള്ള മെഴ്‌സിസൈഡ് പോലീസിന്റെ പ്രതിബദ്ധത അദ്ദേഹം ഊന്നിപ്പറഞ്ഞു. അന്വേഷണത്തിലുടനീളം ഐഒപിസിയുമായി സേന പൂർണ്ണമായും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ന്യൂ കാസിലിൽ താമസിക്കുന്ന മലയാളി ദമ്പതികളുടെ മകൾ മരണമടഞ്ഞു. മാത്യു വർഗീസ് ഇല്ലിക്കലിന്റെയും ജോമോൾ മാത്യുവിന്റെയും മകളായ ജോന എൽസ മാത്യുവാണ് 14 -ാം വയസ്സിൽ മരണമടഞ്ഞത്. എറണാകുളം ജില്ലയിലെ പിറവം സ്വദേശികളാണ് ജോനയുടെ മാതാപിതാക്കൾ.
കഴിഞ്ഞ കുറെ നാളുകളായി ലുക്കീമിയ ബാധിതയായി ചികിത്സയിൽ ആയിരുന്നു ജോന . ന്യൂ കാസില്‍ റോയല്‍ വിക്ടോറിയ ഇന്‍ഫിര്‍മറി ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. എറിക് എൽദോ മാത്യു ആണ് സഹോദരൻ.
ബെഡ്ലിങ്ടൺ സെന്റ് ബെനറ്റ് കാത്തലിക് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയായിരുന്നു ജോന. 2022ലാണ് ജോനയുടെ അമ്മയും നേഴ്സുമായ ജോമോൾ മാത്യു യുകെയിൽ എത്തിയത്. പിന്നീട് കുടുംബവും യുകെയിലേക്ക് വരുകയായിരുന്നു .
ജോനയുടെ മൃതസംസ്കാരം നാട്ടിൽ വച്ച് നടത്താനാണ് കുടുംബം താൽപര്യപ്പെടുന്നത്. പിറവം രാജാധി രാജ യാക്കോബായ സുറിയാനി പള്ളിയാണ് ജോനയുടെ മാതാപിതാക്കളുടെ മാതൃ ഇടവക. പൊതുദർശനത്തിന്റെയും മൃതസംസ്കാരത്തിന്റെയും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
ജോന എല്‍സ മാത്യുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
തിങ്കളാഴ്ച കെയർ സ്റ്റാർമാർ സർക്കാരിൻറെ കുടിയേറ്റം കുറയ്ക്കുന്നതിനുള്ള ധവളപത്രം പുറത്തുവന്നു. കഴിഞ്ഞ രണ്ടുദിവസമായി മലയാളികൾ ഒത്തുചേരുന്നിടത്തെല്ലാം പ്രധാന ചർച്ചാവിഷയം ലേബർ സർക്കാർ പുറത്തുവിട്ട കുടിയേറ്റ നയമായിരുന്നു. ഒട്ടേറെ തെറ്റിദ്ധാരണപരമായ കാര്യങ്ങളാണ് ഇതിനോട് അനുബന്ധിച്ച് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ മലയാളി സമൂഹത്തെ പൊതുവായി ബാധിക്കുന്ന വിഷയം എന്ന നിലയിൽ വസ്തുതാ വിരുദ്ധമായ പ്രചാരണങ്ങളും ഈ വിഷയങ്ങളിൽ സമൂഹമാധ്യമങ്ങളിൽ അടക്കം ഉണ്ടായി കൊണ്ടിരിക്കുകയാണ്.
സർക്കാർ പുറത്തിറക്കിയത് കുടിയേറ്റം കുറയ്ക്കുന്നതിനുള്ള നിർദ്ദേശങ്ങൾ മാത്രമാണെന്നും ഈ കാര്യങ്ങൾ നടപ്പിലാക്കുന്നതിന് മുൻപ് നിയമമായി മാറ്റപ്പെടണമെന്നുള്ള കാര്യം ആണ് പ്രധാനമായും ഏവരും വിസ്മരിക്കുന്നത് . പുതിയ നയം കുടിയേറ്റക്കാരിലുണ്ടാക്കുന്ന പ്രതികരണം പരിഗണിച്ചായിരിക്കും പദ്ധതി നടപ്പിലാക്കുക എന്നുകൂടി ധവള പത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
യുകെ മലയാളികളിൽ ഭൂരിഭാഗവും എൻഎച്ച്എസിൽ ആണ് ജോലി ചെയ്യുന്നത്. എൻഎച്ച്എസിലും സ്വകാര്യ ആരോഗ്യ മേഖലയിലും ജോലി ചെയ്യുന്നവരെ പുതിയ നയങ്ങളിൽ നിന്ന് ഒഴിവാക്കാനാണ് സാധ്യത കൂടുതൽ എന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. നേഴ്സിംഗ് മേഖലയിൽ ജോലി ചെയ്യുന്ന തദ്ദേശീയരായ ജീവനക്കാരുടെ എണ്ണത്തിലെ കുറവാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്.
തദേശീയരായ ഉദ്യോഗാർത്ഥികൾക്ക് പരമാവധി ജോലി ലഭിക്കുന്നതിന് വഴിയൊരുക്കുന്നതിലൂടെ കുടിയേറ്റം കുറയ്ക്കുവാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ആരോഗ്യമേഖലയിൽ മിക്ക ജോലികളിലും വിദഗ്ധരായ തദ്ദേശീയരുടെ അഭാവം മൂലം ഈ നയം നടപ്പിലാക്കുന്നത് സർക്കാരിന് കടുത്ത വെല്ലുവിളി സൃഷ്ടിക്കും.
യുകെയിലേയ്ക്ക് വരാൻ ആഗ്രഹിക്കുന്ന അവിദഗ്ധ തൊഴിലാളികൾക്കും കെയർ വർക്കർമാർക്കും വിദ്യാർത്ഥികൾക്കും ധവള പത്രത്തിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കിയാൽ തിരിച്ചടിയാകും. പക്ഷേ ധവള പത്രത്തിലെ നിർദ്ദേശങ്ങൾ വരുന്നതിനു മുൻപ് തന്നെ മേൽപറഞ്ഞ മേഖലയിൽ നിന്നുള്ള മലയാളികളുടെ എണ്ണം നാൾക്കു നാൾ കുറഞ്ഞു വരുകയാണ്.
പി ആർ ലഭിക്കുന്നതിനുള്ള കാലാവധി 5 വർഷത്തിൽ നിന്ന് പത്ത് വർഷം ആക്കാനുള്ള നിർദ്ദേശം എൻഎച്ച്എസ് ജീവനക്കാർക്ക് നടപ്പിലാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാകും എന്നാണ് പൊതുവെ കരുതപ്പെടുന്നത്. എൻ എച്ച് എസിലെ ജോലിയുടെ ആകർഷണീയത കുറയ്ക്കുന്നതിലൂടെ കൂടുതൽ പേർ മറ്റ് രാജ്യങ്ങളിൽ കുടിയേറുന്ന പ്രവണത ഇപ്പോൾ തന്നെയുണ്ട്. അതുകൊണ്ട് തന്നെ ധവള പത്രത്തിലെ പൊതുവായ നിർദ്ദേശങ്ങളിൽ നിന്ന് എൻഎച്ച്എസ് ജീവനക്കാരെ ഒഴിവാക്കും എന്നാണ് പൊതുവേ വിശ്വസിക്കപ്പെടുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പൊതുജനങ്ങളുടെ ചികിത്സാനുഭവം മെച്ചപ്പെടുത്തുന്നതിനും അവരുടെ പ്രതികരണങ്ങളുടെ അവലോകനം കാര്യക്ഷമമാക്കുന്നതിനുമായി പുതിയ എഐ ടൂളുമായി യുകെ സർക്കാർ. “കൺസൾട്ട്” എന്ന പേരിലുള്ള AI ടൂൾ സമയം ലാഭിക്കാനും ചെലവ് കുറയ്ക്കാനും ലക്ഷ്യമിടുന്നു. ലിപ് ഫില്ലറുകൾ പോലുള്ള ശസ്ത്രക്രിയേതര സൗന്ദര്യവർദ്ധക നടപടിക്രമങ്ങൾ നിയന്ത്രിക്കുന്നതിനെ കുറിച്ചുള്ള 2,000-ത്തിലധികം പ്രതികരണങ്ങൾ വിശകലനം ചെയ്യാൻ സ്കോട്ടിഷ് സർക്കാരിനെ ഈ എഐ ടൂൾ സഹായിച്ചു. ഉദ്യോഗസ്ഥർ സാധാരണയായി നൽകുന്ന ഫലങ്ങൾക്ക് സമാനമായ ഫലങ്ങൾ നൽകുന്നതിനാൽ “കൺസൾട്ട്” ഇപ്പോൾ മറ്റ് കൺസൾട്ടേഷനുകളിലും വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയിരിക്കുകയാണ്.
യുകെ ഗവൺമെന്റിന്റെ 500 വാർഷിക കൺസൾട്ടേഷനുകളിൽ “കൺസൾട്ട്”, AI ടൂൾ ഉപയോഗിക്കുന്നത് വഴി സർക്കാരിന് 20 മില്യൺ പൗണ്ട് ലാഭിക്കാനാകും. ഇതിന് പുറമെ മറ്റ് ജോലികൾക്കായി ഏകദേശം 75,000 സ്റ്റാഫ് മണിക്കൂർ ലാഭിക്കാനും ഈ എഐ ടൂൾ കൊണ്ട് സാധിക്കും. ഇതൊക്കെയാണെങ്കിലും, സാധ്യതയുള്ള അപകടസാധ്യതകളെ കുറിച്ച് വിദഗ്ധർ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. മനുഷ്യർ AI-യുടെ പ്രവർത്തനം പരിശോധിക്കേണ്ടതുണ്ടെങ്കിലും, അവർക്ക് എല്ലായ്പ്പോഴും വേണ്ടത്ര സമയം ലഭിച്ചേക്കില്ലെന്ന് എഡിൻബർഗ് സർവകലാശാലയിലെ AI പ്രൊഫസറായ മൈക്കൽ റോവാറ്റ്‌സോസ് പറയുന്നു. ഇത് തെറ്റായ വിശകലനത്തിന് കാരണമായേക്കാം.
എഐയിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി. ഉപകരണം സുരക്ഷിതവും വിശ്വസനീയവുമാക്കുന്നതിന് ധാരാളം സമയവും പണ ചിലവും വേണ്ടിവരുമെന്ന് റോവാറ്റ്സോസ് പറയുന്നു. പണം ലാഭിക്കാനുള്ള വേഗത്തിലും എളുപ്പത്തിലുമുള്ള മാർഗമായി AI-യെ കണക്കാക്കരുതെന്നും, അത് നന്നായി പ്രവർത്തിക്കുന്നുണ്ടെന്നും പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കുന്നുണ്ടെന്നും ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. പൊതുജന കൺസൾട്ടേഷൻ പ്രതികരണങ്ങൾ ഒരു മനുഷ്യനേക്കാൾ 1,000 മടങ്ങ് വേഗത്തിൽ വിശകലനം ചെയ്യാൻ ഈ എഐ ടൂളിനെകൊണ്ട് സാധിക്കുമെന്നാണ് സർക്കാർ പറയുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മെഡിക്കൽ അശ്രദ്ധ മൂലം എൻഎച്ച്എസിന് ഉള്ളത് 58.2 ബില്യൺ പൗണ്ടിൻെറ ബാധ്യത. രോഗികളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് കോമൺസ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പിഎസി) റിപ്പോർട്ട് വിമർശിക്കുന്നു. ക്ലിനിക്കൽ പിശകുകളുടെ ഇരകൾക്കുള്ള പേയ്‌മെന്റുകൾ ഞെട്ടിപ്പിക്കുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു. 2024 ഏപ്രിൽ 1-ന് മുമ്പ് ഇംഗ്ലണ്ടിൽ നടന്ന ക്ലിനിക്കൽ അവഗണനയിൽ നിന്ന് ഉയർന്നുവരുന്ന കേസുകൾ തീർപ്പാക്കുന്നതിനായി ആരോഗ്യ-സാമൂഹിക പരിപാലന വകുപ്പ് (DHSC) 58.2 ബില്യൺ പൗണ്ട് നീക്കിവച്ചിട്ടുണ്ടെന്ന് PAC വെളിപ്പെടുത്തി.
ആണവ ഡീകമ്മീഷനിംഗിന് ശേഷം സർക്കാരിന്റെ രണ്ടാമത്തെ ഏറ്റവും ചെലവേറിയ ബാധ്യതയാണ് ക്ലിനിക്കൽ നെഗ്ലസ് എന്നത് ആശങ്കാജനകമാണെന്ന് പിഎസി ചെയർ സർ ജെഫ്രി ക്ലിഫ്റ്റൺ-ബ്രൗൺ പറഞ്ഞു. പരാജയപ്പെടുന്ന ഒരു സംവിധാനത്തിന്റെ അടയാളമാണിതെന്നാണ് ഇപ്പോഴത്തെ അവസ്ഥയെ സർ ജെഫ്രി ക്ലിഫ്റ്റൺ-ബ്രൗൺ വിശേഷിപ്പിച്ചത്. ക്ലിനിക്കൽ അശ്രദ്ധ ഇപ്പോഴും നിരവധി രോഗികളെ ദോഷകരമായി ബാധിക്കുകയും നിർണായകമായ എൻഎച്ച്എസ് ഫണ്ടുകൾ ഇതിനായി ഉപയോഗിക്കേണ്ടതായി വരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.
പിഎസിയുടെ റിപ്പോർട്ടിലെ കണ്ടെത്തലുകൾ ആരോഗ്യ സാമൂഹിക പരിപാലന വകുപ്പ് അംഗീകരിച്ചു. ക്ലിനിക്കൽ അവഗണന ചെലവുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും നിലവിലെ വാർഷിക പേഔട്ടുകൾ £2.8 ബില്യണിലെത്തിയെന്നും അവർ പറയുന്നു. ഇത് 17 വർഷങ്ങൾക്ക് മുമ്പുള്ളതിന്റെഎ നാലിരട്ടിയാണ്. ക്ലിനിക്കൽ അവഗണന മൂലമുള്ള ഉയർന്ന ചെലവ് എൻഎച്ച്എസിനുള്ളിൽ ആഴത്തിൽ വേരൂന്നിയ പ്രശ്‌നങ്ങളെ, പ്രത്യേകിച്ച് രോഗി സുരക്ഷ, സുതാര്യത, ഉത്തരവാദിത്തം എന്നിവയെ എടുത്തുകാണിക്കുന്നു. ഇത്തരം പ്രശ്നങ്ങൾ നേരിടുന്നതിന് വ്യക്തമായ ഒരു പദ്ധതി കൊണ്ടുവരുന്നതിൽ ഡി.എച്ച്.എസ്.സി.പരാജയപ്പെട്ടെന്നും പിഎസി കുറ്റപ്പെടുത്തി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലെസ്റ്ററിൽ താമസിക്കുന്ന അഖിൽ സൂര്യകിരൺ (32) നിര്യാതനായി. കേരളത്തിൽ കോഴിക്കോട് സ്വദേശിയായ അഖിലിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണം എന്നാണ് പ്രാഥമിക വിലയിരുത്തൽ. റോയൽ മെയിലിലാണ് അഖിൽ ജോലി ചെയ്തിരുന്നത്.
പഠനത്തിനായി എത്തിയ അഖിൽ പിന്നീട് സ്റ്റേബാക്ക് വിസയിൽ യുകെയിൽ കഴിയുമ്പോഴാണ് മരണം സംഭവിക്കുന്നത്. ജോലികഴിഞ്ഞ് താമസസ്ഥലത്ത് സുഹൃത്തുക്കൾ എത്തിയപ്പോഴാണ് അഖിലിന് മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസിൽ അറിയിച്ചതിനാൽ കൂടുതൽ അന്വേഷണങ്ങൾക്കായി മൃതദേഹം ലെറ്റർ റോയൽ ഇൻഫർമറി ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അഖിൽ സൂര്യകിരണിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.