Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഇംഗ്ലണ്ടിൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നടപടി കടുപ്പിച്ച് സർക്കാർ. നിയമപരമല്ലാതെ കുട്ടികളെ കൊണ്ട് ജോലി ചെയ്യിക്കുന്നവർക്കെതിരെയും നടപടി വ്യാപിപ്പിക്കാൻ ഇടയുണ്ട്. കഴിഞ്ഞ വർഷം കുട്ടികൾക്കെതിരെ റിപ്പോർട്ട്‌ ചെയ്ത ലൈംഗികാതിക്രമങ്ങളെക്കുറിച്ച് ഇൻഡിപെൻഡന്റ് എൻക്വയറി (IICSA) കമ്മീഷൻ മുന്നറിയിപ്പ് നൽകിയിരുന്നു. അതിനെ തുടർന്നാണ് നടപടി. അതിക്രമ കേസുകൾ കുറയ്ക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും, രാജ്യത്തെ കുട്ടികളുടെ സുരക്ഷിതത്വമാണ് പ്രധാനമെന്നും ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരുമെന്നും അവർ കൂട്ടിചേർത്തു.

കഴിഞ്ഞ ഒക്ടോബറിലെ റിപ്പോർട്ടിൽ, ഇംഗ്ലണ്ടിലും വെയിൽസിലും കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമ കേസുകളുടെ നിരക്ക് വളരെ കൂടുതലായിരുന്നു. ദുരുപയോഗത്തിന് ഇരയായ ഏഴായിരത്തോളം പേർ ഏഴ് വർഷത്തെ അന്വേഷണത്തിന് സാക്ഷ്യപത്രം നൽകി. ലൈംഗികാതിക്രമ കേസുകൾ റിപ്പോർട്ട്‌ ചെയ്യാതെ ഇരുന്ന നിരവധി ആളുകൾക്കെതിരെയും നടപടിക്ക് പ്രോസിക്യൂഷൻ ശുപാർശ ചെയ്തു. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനെക്കുറിച്ചുള്ള അന്വേഷണത്തിൽ അവരെ സഹായിക്കാൻ സ്പെഷ്യലിസ്റ്റ് ഓഫീസർമാരുടെ ഒരു പുതിയ ടാസ്‌ക്ഫോഴ്‌സിനൊപ്പം ഗ്രൂമിംഗ് സംഘങ്ങളെ നേരിടാൻ പ്രാദേശിക പോലീസ് സേനകൾക്ക് കൂടുതൽ പിന്തുണയും ഇതിനോടൊപ്പം സർക്കാർ വാഗ്ദാനം ചെയ്യുന്നു.

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനുള്ള മറ്റ് നടപടികൾക്കൊപ്പം തിങ്കളാഴ്ച ടാസ്‌ക്ഫോഴ്‌സ് ആരംഭിക്കുമെന്ന് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. “വളരെക്കാലമായി, കുട്ടികളെയും യുവതികളെയും വേട്ടയാടുന്ന കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാനാണ് ലക്ഷ്യം. അതിനായി വിദഗ്ധ സമിതികൾക്ക് രൂപം നൽകും. നടപടി വ്യാപിപ്പിക്കും’- പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന കുട്ടികളെ ചൂഷണം ചെയ്യുന്നവരുടെ എണ്ണം അനുദിനം വർദ്ധിക്കുകയാണ്. മയക്കുമരുന്ന് പോലുള്ള ലഹരി പദാർത്ഥങ്ങൾ ശരീരത്തിൽ കുത്തിവച്ച് കുട്ടികളെ കീഴ്പ്പെടുത്താനാണ് ഇത്തരം സംഘങ്ങൾ ശ്രമിക്കുന്നത്. നിയമത്തിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വരുമെന്നാണ് അധികൃതർ പറയുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: അഫ്ഗാനിസ്ഥാനിൽ താലിബാൻ തടവിലാക്കിയ ബ്രിട്ടീഷുകാരെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. ഇരുവരുടെയും കുടുംബങ്ങൾ അവരുമായി സംസാരിച്ചതായിട്ടുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നു. കെവിൻ കോൺവെൽ(53), മൈൽസ് റൗട്ട്‌ലെഡ്ജ് (23), ഒപ്പം പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരാളുമാണ് താലിബാന്റെ തടവിലാക്കപ്പെട്ടത്. വീട്ടുകാരോട് സംസാരിച്ചപ്പോൾ ഇരുവർക്കും ആശ്വാസമായി. ഇവരുടെ മോചനവുമായി ബന്ധപ്പെട്ടുള്ള കാര്യത്തിൽ അഫ്ഗാനിസ്ഥാനുമായി ചർച്ചകൾ നടക്കുകയാണെന്നാണ് ഔദ്യോഗികവൃത്തങ്ങൾ അറിയിക്കുന്നത്.

ഇത്തരത്തിൽ പ്രതിസന്ധിയിലായ ആളുകളെ സഹായിക്കുന്ന യുകെ ആസ്ഥാനമായുള്ള സംഘടനയായ പ്രെസിഡിയത്തിന്റെ ഇടപെടൽ മൂലമാണ് ഇരുവർക്കും ബന്ധുക്കളുമായി സംസാരിക്കാൻ സാധിച്ചത്. കെവിനുമായി സംസാരിക്കാൻ സാധിച്ചതിൽ സന്തോഷകരമായിരുന്നെന്നും കുടുംബം വ്യക്തമാക്കി. മൂന്ന് മാസത്തിനിടയിൽ ആദ്യമായാണ് കെവിന്റെ ശബ്ദം കേൾക്കുന്നതെന്നും അവർ കൂട്ടിചേർത്തു. ഉടൻ തന്നെ യുകെയിൽ ഇരുവർക്കും എത്താൻ കഴിയുമെന്ന് പ്രതീക്ഷയുണ്ടെന്ന് കുടുംബം പറഞ്ഞു. മിഡിൽസ്‌ബ്രോയിൽ ചാരിറ്റി ഗ്രൂപ്പിൽ ജോലി ചെയ്യുന്ന കോൺവെല്ലിനെയും മൂന്നാമനെയും ജനുവരി 11 നാണ് കസ്റ്റഡിയിൽ എടുത്തത്.

എന്നാൽ, കോൺവെല്ലിനെ മുറിയിൽ ആയുധം സൂക്ഷിച്ചതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തതെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ലൈസൻസ് നഷ്ടപ്പെട്ടതാണ് നടപടിക്ക് കാരണമെന്നും അധികൃതർ പറയുന്നു.
അഫ്ഗാൻ ആഭ്യന്തര മന്ത്രാലയം നൽകിയ ലൈസൻസ് ഉപയോഗിച്ചാണ് ആയുധം സൂക്ഷിച്ചിരിക്കുന്നതെന്നും എന്നാൽ ലൈസൻസ് നഷ്ടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അഫ്ഗാനിസ്ഥാനിൽ താലിബാൻ കസ്റ്റഡിയിൽ എടുത്ത ബ്രിട്ടീഷ് പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ മുന്നേറുകയാണെന്ന് ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

മതസൗഹാർദത്തിന്റെയും മാനുഷിക സാഹോദര്യത്തിന്റെയും അപൂർവ്വ നിമിഷങ്ങൾക്കാണ് മാഞ്ചസ്റ്ററിലെ കത്തീഡ്രൽ വേദിയായത്. മാഞ്ചസ്റ്റർ കത്തീഡ്രലിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ നൂറുകണക്കിന് ആൾക്കാരാണ് പങ്കെടുത്തത് . ഇഫ്താർ വിരുന്നിനൊപ്പം ചരിത്രത്തിൽ ആദ്യമായി കത്തീഡ്രലിൽ ബാങ്ക് വിളി ഉയരുകയും ചെയ്തു.

മാർച്ച് 29-ാം തീയതി ബുധനാഴ്ചയാണ് കത്തീഡ്രൽ പള്ളിയിൽ ഇഫ്താർ സംഗമം നടന്നത്. യുകെയിലെ ഓപ്പൺ ഇഫ്താർ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ബാങ്ക് വിളിക്കുന്നതിന്റെയും ഇഫ്താർ വിരുന്നിന്റെയും ദൃശ്യങ്ങൾ സംഘാടകർ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇത്തരത്തിലുള്ള ചടങ്ങുകൾ വിവിധ വിശ്വാസികൾ തമ്മിലുള്ള കൊടുക്കൽ വാങ്ങലുകൾക്കും അതുവഴി കൂടുതൽ മികച്ച ഒരു ലോകത്തേയ്ക്കും നമ്മെ നയിക്കുമെന്ന് കത്തീഡ്രലിന്റെ ചുമതലക്കാരനായ മാഞ്ചസ്റ്റർ ഡീൻ റോജേഴ്സ് പറഞ്ഞു.

പരിപാടിയിൽ പങ്കെടുക്കാൻ വ്യത്യസ്ത രാജ്യങ്ങളിൽ നിന്ന് കുടിയേറിയവരും ഇംഗ്ലീഷ് വംശജരുടെ ഒപ്പം കത്തീഡ്രലിൽ എത്തിച്ചേർന്നിരുന്നു. ബ്രിട്ടീഷ് പാരമ്പര്യത്തിലും വാസ്തുവിദ്യയിലും സമ്പന്നമായ മാഞ്ചസ്റ്റർ കത്തീഡ്രൽ ചടങ്ങുകളിൽ പങ്കെടുക്കുന്നവർക്ക് പകർന്നു നൽകിയത് അനിർവചനീയമായ അനുഭൂതിയായിരുന്നു. ഇഫ്താർ വിരുന്നിന് അതിഥികൾക്കിരിക്കാൻ പള്ളിയിലെ പീഠങ്ങൾ നീക്കം ചെയ്തിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യുകെയിൽ മലയാളി ഡോക്ടർ അന്തരിച്ചു. സ്റ്റഫോർഡ്ഷെയറിലെ ബർട്ടണിൽ കൊല്ലം സ്വദേശി ഡോ. ചെറിയാൻ ആലിൻതെക്കേതിൽ ഗീവർഗീസ് (54) ആണ് അന്തരിച്ചത്. ബർട്ടൺ ക്വീൻസ് ഹോസ്പിറ്റലിൽ കൺസൾട്ടന്റ് എൻഡോക്രൈനോളജിസ്റ്റായിരുന്നു. ഏറെ നാളായി പലവിധ അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്ന ഡോക്ടർ, ഇന്നലെ വൈകിട്ടാണ് മരിച്ചത്.

ആതുരസേവന രംഗത്തും വ്യക്തി ജീവിതത്തിലും ഒരുപോലെ പ്രവർത്തിച്ച ഡോക്ടർ, യുകെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരാളായിരുന്നു. സ്വതസിദ്ധമായ നര്‍മ്മബോധവും എല്ലാവരോടുമുള്ള ദയയും അദ്ദേഹത്തെ ഒരിക്കല്‍ പരിചയപ്പെട്ടാന്‍ ആര്‍ക്കും മറക്കാനാവില്ല. ഡെർബി ആന്റ് ബർട്ടൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റിൽ വർഷങ്ങൾക്കു മുൻപാണ് അദ്ദേഹം ഡോക്ടറായി എത്തിയത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആയിരുന്നു മെഡിക്കൽ വിദ്യാഭ്യാസം. 1987ലെ ആദ്യ ബാച്ചിൽ അംഗമായിരുന്ന ഡോ. ചെറിയാൻ പഠനകാലത്തും മികവ് പുലർത്തിയിരുന്നു. 1974 മുതൽ 1984 വരെ കൊല്ലം തങ്കശ്ശേരി ഇൻഫന്റ് ജീസസ് ഹൈസ്‌കൂളിലാണു സ്‌കൂൾ വിദ്യാഭ്യാസം നടത്തിയത്. ഭാര്യ: എലിസബത്ത്. മക്കൾ: എസ്തർ, ഗ്രേസ്, സൂസന്ന.

ഡോക്ടർ ചെറിയാന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

സ്റ്റോക്ക് ഓൺ ട്രെൻഡ് : നീണ്ട വർഷത്തെ കാത്തിരിപ്പിനൊടുവിൽ കെയർ അസിസ്റ്റന്റ് ജോലിയിൽ നിന്ന് മാറി നേഴ്സായി ചുമതല ഏൽക്കാൻ ഒരുങ്ങുകയാണ് യുകെ മലയാളിയായ എബിൻ. നേഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിലിന്റെ (NMC) ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തിലെ പുതിയ മാറ്റങ്ങൾ ഫെബ്രുവരി 8 മുതൽ പ്രാബല്യത്തിൽ വന്നതോടെയാണ് കെയർ അസിസ്റ്റന്റുകൾക്ക് നേഴ്സായി രജിസ്റ്റർ ചെയ്യാൻ സാധിച്ചത്. കോട്ടയം ജില്ലയിലെ പെരുവ സ്വദേശിയായ എബിൻ തോമസിനാണ് എൻ എം സിയിൽ നേഴ്സായി രജിസ്റ്റർ ചെയ്യാൻ അവസരം ലഭിച്ചത്. 2019ലാണ് എബിൻ യുകെയിൽ എത്തിയത്. ആദ്യം വോക്കിങിലായിരുന്ന എബിൻ ഇപ്പോൾ താമസിക്കുന്നത് സ്റ്റോക്ക് ഓൺ ട്രെൻഡിലാണ്. ഇംഗ്ലീഷ് ഭാഷാ പ്രവീണ്യം തെളിയിക്കുന്ന നിരവധി തവണ ഒ ഇ ടി പരീക്ഷ എഴുതിയെങ്കിലും നേരിയ വ്യത്യാസത്തിലായിരുന്നു പരാജയപ്പെട്ടതെന്ന് എബിൻ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

എൻ എം സിയുടെ പുതുക്കിയ മാർഗനിർദേശങ്ങൾ പ്രകാരമാണ് എബിൻ എബിൻ രജിസ്റ്റർ ചെയ്തത്. ഇപ്പോൾ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ മേധാവിയുടെ കത്തും ചേർത്താണ് അപേക്ഷ വച്ചത്. ഏകദേശം ഒന്നരമാസക്കാലം നീണ്ട വിവിധ നടപടി ക്രമങ്ങൾക്ക് ഒടുവിലാണ് പിൻ ലഭിച്ചത്’. ബാംഗ്ലൂരിൽ നേഴ്സിംഗ് പഠനം പൂർത്തീകരിച്ച എബിൻ, പൂനെ, സൗദി എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നതിനുശേഷമാണ് ഭാര്യയോടൊപ്പം യുകെയിൽ എത്തിയത്. എൻ എം സിയിൽ രജിസ്റ്റർ ചെയ്യാൻ ഇപ്പോൾ തന്നെ 1500 ലധികം മലയാളികൾ മാത്രം ഉണ്ട്. ഇതിനായി തന്നെ രണ്ട് വാട്സ് ആപ്പ് ഗ്രൂപ്പുകളും പ്രവർത്തിക്കുന്നുണ്ട്.

ഏപ്രിൽ 17 നാണ് എബിൻ ജോലിയിൽ പ്രവേശിക്കുന്നത്. പത്തനംതിട്ട കൂടൽ സ്വദേശിനിയായ മോനിഷ മോനച്ചനാണ് എബിന്റെ ഭാര്യ. എസ് എം എ മലയാളി അസോസിയേഷന്റെ ജോയിൻ സെക്രട്ടറിയാണ് മോനിഷ. റയാനും സെറയുമാണ് മക്കൾ. സ്റ്റോക് ഓൺ ട്രെൻഡിൽ ഈ അടുത്ത് ആരംഭിച്ച സെന്റ് കുര്യാക്കോസ് യാക്കോബായ സുറിയാനി പള്ളിയിലെ സജീവ അംഗങ്ങളാണ് എബിനും കുടുംബവും.

എൻ എം സി യിൽ രജിസ്റ്റർ ചെയ്യുന്നതിന് വായനക്കാർക്കുള്ള സംശയങ്ങൾക്ക് മറുപടി പറയാൻ സന്തോഷമേയുള്ളൂ എന്ന് എബിൻ പറഞ്ഞു. കൂടുതൽ വിവരങ്ങൾ അറിയാൻ താല്പര്യമുള്ളവർക്ക് താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ എബിനെ ബന്ധപ്പെടാം.

എബിൻ തോമസിന്റെ ഫോൺ നമ്പർ : 7424 979357

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

സർക്കാരും യൂണിയൻ പ്രതിനിധികളും തമ്മിലുണ്ടാക്കിയ ശമ്പള കരാറിനെ കുറിച്ചുള്ള വോട്ടെടുപ്പ് വിവിധ യൂണിയനുകൾ തങ്ങളുടെ അംഗങ്ങൾക്കിടയിൽ ആരംഭിച്ചു. ഭൂരിപക്ഷം യൂണിയൻ അംഗങ്ങളും ശമ്പള കരാറിനെ അനുകൂലിച്ചെങ്കിൽ മാത്രമെ മാർച്ച് 16-ാം തീയതി സർക്കാർ മുന്നോട്ടുവച്ച കരാറിനെ യൂണിയനുകൾക്ക് അംഗീകരിക്കാൻ സാധിക്കുകയുള്ളൂ. ഇംഗ്ലണ്ടിലെ ഏകദേശം 280,000 നേഴ്സുമാരാണ് സർക്കാർ പ്രഖ്യാപിച്ച പുതിയ സേവന വേതന വ്യവസ്ഥകൾ അംഗീകരിക്കണമോ എന്ന കാര്യത്തിൽ വോട്ട് ചെയ്യുന്നത്.


മാർച്ച് 28 മുതൽ ഏപ്രിൽ 14 വരെയാണ് ആർസിഎൻ അംഗങ്ങൾക്ക് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താനായി നൽകിയിരിക്കുന്ന സമയപരിധി. മലയാളികൾ ഉൾപ്പെടെയുള്ള നേഴ്സുമാരിൽ ഭൂരിപക്ഷവും സർക്കാരും യൂണിയൻ നേതാക്കളും തമ്മിൽ ധാരണയിലായ ശമ്പള വർദ്ധനവിൽ തൃപ്തരല്ലെന്നാണ് സൂചനകൾ. മലയാളം യുകെ ന്യൂസ് ആശയവിനിമയം നടത്തിയ ഒട്ടുമിക്ക മലയാളി നേഴ്സുമാരും തങ്ങൾ സർക്കാർ പ്രഖ്യാപിച്ച ശമ്പള വർദ്ധനവിൽ സന്തുഷ്ടരല്ലെന്നാണ് പ്രതികരിച്ചത്. അംഗങ്ങൾ ശമ്പള കരാറിനോട് പുറംതിരിഞ്ഞു നിന്നാൽ യൂണിയനുകൾക്ക് പണിമുടക്കുമായി മുന്നോട്ടു പോകേണ്ടതായി വരും. കോവിഡും പണിമുടക്കും മൂലം ഇപ്പോൾ തന്നെ പ്രതിസന്ധിയിലായ എൻഎച്ച്എസിനെ ഇത് കൂടുതൽ സമ്മർദ്ദത്തിലാക്കും.


ആർസിഎൻ , യൂണിസൺ ഉൾപ്പെടെയുള്ള യൂണിയനുകളുടെ നേതാക്കൾ സർക്കാരുമായുള്ള ശമ്പള കരാറിനെ അംഗങ്ങൾ അനുകൂലിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. വളരെ നാളുകളായുള്ള പ്രതിഷേധത്തിനും സമരപരമ്പരകൾക്കും ശേഷമാണ് ബ്രിട്ടനിൽ നേഴ്സുമാരും ആംബുലൻസ് ജീവനക്കാരടക്കമുള്ള എല്ലാ എൻഎച്ച് എസ് സ്റ്റാഫിനും 5 ശതമാനം ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചത്. അതോടൊപ്പം കുറഞ്ഞത് 1655 പൗണ്ട് ഒറ്റ തവണ പെയ്മെൻറ് ആയി നൽകുകയും ചെയ്തു. ഏപ്രിൽ ഒന്നിന് ശമ്പള വർദ്ധനവ് നിലവിൽ വന്നു . ഹെൽത്ത് സെക്രട്ടറി സ്റ്റീവ് ബാർക്ലെയും എൻഎച്ച്എസ് നേതൃത്വവും സമര രംഗത്തായിരുന്ന 14 യൂണിയനുകളുമായി നടത്തിയ ചർച്ചകൾക്ക് ഒടുവിലാണ് ഇരുകൂട്ടർക്കും സ്വീകാര്യമായ തീരുമാനം ഉരുത്തിരിഞ്ഞത്. ഡോക്ടർമാർ ഒഴികെയുള്ള എല്ലാ എൻഎച്ച് എസ് സ്റ്റാഫുകൾക്കും ശമ്പള വർദ്ധനവിന്റെ ആനുകൂല്യം ലഭിക്കും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ജോലി സമ്മർദ്ദങ്ങളെ തുടർന്ന് എൻ എച്ച് എസ് നേഴ്സ് രാജിവെച്ചു. ട്വിറ്ററിലൂടെ ആയിരുന്നു പ്രഖ്യാപനം. തനിക്ക് ഇനി ജോലിയിൽ പ്രവേശിക്കാനാകില്ലെന്ന് പറഞ്ഞാണ് രാജി. എസെക്‌സിലെ സൗത്ത്-ഓൺ-സീയിലെ നേഴ്‌സായ മാറ്റ് ഓസ്‌ബോണാണ് രാജി വെച്ചത്. തുടർച്ചയായി മറ്റ് ജീവനക്കാർ രാജിവച്ചതും ജോലി സമ്മർദ്ദം കാരണം പലരും ജീവൻ അവസാനിപ്പിച്ചതും ഉൾപ്പെടെ രാജിക്ക് നിരവധി കാരണങ്ങൾ ഉണ്ടെന്നും ഓസ്‌ബോൺ പറഞ്ഞു. 19 വർഷമായി നേഴ്‌സായി ജോലി ചെയ്ത ആളാണ് ഓസ്‌ബോൺ. എന്നാൽ നേഴ്‌സുമാരുടെ എണ്ണം വർധിച്ചതായും ഓസ്‌ബോണിന്റെ ആരോപണം ശരിയല്ലെന്നും ജോലി ചെയ്യുന്ന സൗത്ത്‌ഹെൻഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിന്റെ വക്താവ് പറഞ്ഞു.

ആശുപത്രി ഉൾപ്പെടുന്ന കൺസർവേറ്റീവ് സൗത്ത് എൻഡ് വെസ്റ്റ് എംപി അന്ന ഫിർത്തിനെ ടാഗ് ചെയ്‌താണ് ഓസ്‌ബോണിന്റെ ട്വീറ്റ്. അടിയന്തിര സേവന വിഭാഗം തകർന്നെന്നും ഇനി നിലനിൽപ്പില്ലെന്നും ട്വീറ്റിൽ പറയുന്നു. മോശം പരിചരണം എന്ന് പറയാൻ കഴിയില്ലെങ്കിലും, രോഗിയും ഡോക്ടറും തമ്മിലുള്ള ബന്ധത്തിന് മാറ്റം വന്നിട്ടുണ്ടെന്ന് ഓസ്ബോൺ കൂട്ടിചേർക്കുന്നു. ‘രോഗിയും നേഴ്സും തമ്മിലാണ് ഏറ്റവും അടുത്ത ബന്ധമുള്ളത്. അവരെ ഏറ്റവും നല്ല രീതിയിൽ പരിചരിക്കുന്നതും രോഗം സൗഖ്യമാകാൻ അക്ഷീണം പരിശ്രമിക്കുകയും ചെയ്യുന്നത് നേഴ്സുമാരാണ്. എന്നാൽ ആശുപത്രിയിൽ എത്തി മണിക്കൂറുകളോളം ചികിത്സ കിട്ടാതെ രോഗികൾ കുടുങ്ങി കിടക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. കിടക്ക ഇല്ലാതെ രോഗികൾ നിലത്തു കിടക്കേണ്ടുന്ന അവസ്ഥ ഭയാനകമാണ്’ – ട്വീറ്റിൽ ഓസ്‌ബോൺ പറയുന്നു.

എന്നാൽ, സർക്കാർ ഫണ്ടിംഗിൽ 8 മില്യൺ പൗണ്ട് ലഭിച്ചതിനാൽ എ ആൻഡ് ഇ വിഭാഗം വിപുലീകരിക്കുകയാണെന്ന് ആശുപത്രി അറിയിച്ചു. ഒരു വർഷം മുമ്പുള്ളതിനെ അപേക്ഷിച്ച് രാജ്യത്തുടനീളം 11,100 നേഴ്‌സുമാരുമാരെ കൂടുതലായി എൻഎച്ച്എസ് റിക്രൂട്ട് ചെയ്യുന്നുണ്ടെന്ന് ആരോഗ്യ സാമൂഹിക പരിപാലന വകുപ്പും വ്യക്തമാക്കി. ‘ജീവനക്കാരുടെ ആരോഗ്യവും ക്ഷേമവും പരമപ്രധാനമാണ്, തൊഴിലിടങ്ങളിൽ സമ്മർദ്ദം നേരിടുക എന്നുള്ളത് ഇന്ന് നിത്യസംഭവമാണ്. മാനസിക ആരോഗ്യം ഉറപ്പ് വരുത്താനും, സമ്മർദ്ദം ഘട്ടം ഘട്ടമായി ഇല്ലാതാക്കാനും അടിയന്തിര പദ്ധതി നടപ്പിലാക്കുമെന്നും അധികൃതർ അറിയിച്ചു.

ഷിബു മാത്യൂ.
സ്പോട്സ് ഡെസ്ക്. മലയാളം യുകെ.
യുക്മ യോർക്ഷയർ ആൻ്റ് ഹംബർ റീജിയൺ സംഘടിപ്പിച്ച ഡബിൾസ് ബാറ്റ്മിൻ്റൺ ടൂർണ്ണമെൻ്റിന് ഷെഫീൽഡിൽ തിരശ്ശീല വീണു. ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ് ഒരു മണിക്ക് ഷെഫീൽഡിലെ ഇംഗ്ലീഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോട്സ് സെൻ്ററിൽ യുക്മ യോർക്ഷയർ ആൻ്റ് ഹംബർ റീജിയണൽ പ്രസിഡൻ്റ് വർഗ്ഗീസ് ഡാനിയേൽ ഉദ്ഘാടനം ചെയ്ത ടൂർണ്ണമെൻ്റിൽ യോർക്ഷയർ ആൻ്റ് ഹംബർ റീജിയണിൽ നിന്നായി 20 ഓളം ടീമുകൾ പക്കെടുത്തു. മൂന്ന് കോർട്ടുകളിലായിട്ടാണ് മത്സരം നടന്നത്. തുടക്കം മുതലേ അത്യന്തം വാശിയേറിയ മത്സരങ്ങളാണ് ഓരോ ടീമും കാഴ്ച്ചവെച്ചത്. കാണികളെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ഫൈനൽ മത്സരത്തിനൊടുവിൽ ശിറാസ് ഹാസെൽ അരുൺ K S സഖ്യം കപ്പിൽ മുത്തമിട്ടു. ആൻ്റോ ജോസ് ക്രിസ് കുമാർ സഖ്യം റണ്ണേഴ്സപ്പായി. ജോസഫ് പ്രിൻസ് സാമുവേൽ ജോസഫ് സഖ്യം മൂന്നാമതെത്തി.

മിക്സഡ് ഡബിൾസ് വിഭാഗത്തിൽ തന്മയ തോമസ് ജെറിൻ ആൻ്റണി സഖ്യം ജേതാക്കളായി. ബിജു ചാക്കോ ലീനുമോൾ ചാക്കോ സഖ്യം റണ്ണേഴ്സപ്പായി.
വൈകിട്ട് ആറുമണിക്ക് നടന്ന ചടങ്ങിൽ വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും നൽകി.

യുക്മ യോർക്ഷയർ ആൻ്റ് ഹംബർ റിജണൽ ഡബിൾസ് ബാറ്റ്മിൻ്റൻ ടൂർണ്ണമെൻ്റിന് റീജിയണിൽ നിന്ന് നിസ്വാർത്ഥമായ സഹകരണമാണ് ലഭിച്ചത്. 16 ടീമുകളെ മാത്രം ഉൾപ്പെടുത്തി ടൂർണ്ണമെൻ്റ് നടത്താനായിരുന്നു സംഘാടകർ പ്ലാൻ ചെയ്തിരുന്നത്. ടൂർണ്ണമെൻ്റ് പ്രഖ്യാപിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ടീമുകളുടെ എണ്ണം പതിനാറ് കഴിഞ്ഞു. ഒടുവിൽ ടീമുകളുടെ എണ്ണം ഇരുപതിൽ എത്തിയപ്പോൾ രജിസ്ട്രേഷൻ നിർത്തിവെയ്ക്കേണ്ടതായി വന്നുവെന്ന് റീജണൽ പ്രസിഡൻ്റ് വർഗ്ഗീസ് ഡാനിയേൽ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. യുക്മ എന്ന സംഘടനയുടെ സ്വീകാര്യതയാണ് ടൂർണ്ണമെൻ്റിലുടനീളം കണ്ടത്.

യുക്മ നാഷണൽ എക്സിക്യൂട്ടീവ് കമ്മറ്റിയംഗം സാജൻ സത്യൻ, നാഷണൽ വൈസ് പ്രസിഡൻ്റ് ലീനുമോൾ ചാക്കോ, യോർക്ഷയർ ആൻ്റ് ഹംബർ റീജിയൺ സെക്രട്ടറി അമ്പിളി സെബാസ്റ്റ്യൻ, വൈസ് പ്രസിഡൻ്റ് സിബി മാത്യൂ, ജോയിൻ്റ് സെക്രട്ടറി ജിന്നറ്റ് അവറാച്ചൻ, സജിൻ രവീന്ദ്രൻ സ്പോട്സ് കോർഡിനേറ്റർ ബാബു സെബാസ്റ്റ്യൻ, എന്നിവർ ടൂർണ്ണമെൻ്റിന് നേതൃത്വം നൽകി. അറ് മണിക്ക് ആവേശകരമായ ടൂർണ്ണമെൻ്റിന് തിരശ്ശീല വീണു.

“ൻ്റെ പീടിക” ഗ്രോസറി ഷോപ്പ് ഷെഫീൽഡാണ് ടൂർണ്ണമെൻ്റിൻ്റെ പ്രധാന സ്പോൺസർ.

 

 

 

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: മിൽട്ടൺ കെയിൻസ് സിറ്റി കൗൺസിലിലേയ്ക്ക് നടക്കുന്ന പ്രാദേശിക തിരഞ്ഞെടുപ്പിൽ സ്റ്റാന്റൺബറി വാർഡിലേക്ക് മത്സരിക്കാൻ ഒരുങ്ങി മലയാളി സ്ഥാനാർത്ഥിയും. മെയ് നാലിനാണ് തിരഞ്ഞെടുപ്പ്. യുകെയിലെ പ്രമുഖ വ്യവസായിയായ ഗ്രിഗറി പയസിനെ നിർത്താനാണ് കൺസർവേറ്റീവ് പാർട്ടി തീരുമാനം. ഗ്രിഗറിയുടെ വാർഡിൽ ബാൻക്രോഫ്റ്റ്, ബ്രാഡ്‌വില്ലെ, ഗ്രേറ്റ് ലിൻഫോർഡ്, ലിൻഫോർഡ് വുഡ്, ഓക്രിഡ് ജ് പാർക്ക്, നീത്ത് ഹിൽ എന്നി പ്രദേശങ്ങൾ ഉൾപ്പെടുന്നു.

ഗ്രേ എന്നറിയപ്പെടുന്ന ഗ്രിഗറി, കോവിഡ് സമയത്ത് ഭക്ഷണപൊതികൾ വിതരണം ചെയ്യുന്നതുൾപ്പെടെ നിരവധി സന്നദ്ധ പ്രവർത്തനങ്ങളുടെ മുഖ്യ പ്രവർത്തകനാണ്. ഒരു ദശാബ്ദത്തിലേറെയായി ബ്രാഡ്‌വില്ലിൽ സബ്‌പോസ്റ്റ്‌മാസ്റ്ററായി സേവനമനുഷ്ഠിക്കുകയും, കോംപ്ലിമെന്ററി ഹെൽത്ത് സെന്റർ നടത്തുകയും ഒമ്പത് വർഷമായി ചാരിറ്റി ബ്രിട്ടീഷ് കേരളൈറ്റ്‌സ് അസോസിയേഷന്റെ (BKA) ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കൊല്ലം സ്വദേശിയായ ഗ്രിഗറി 1975ൽ സൗത്ത്ഹാളിലാണ് എത്തിയത്. തുടർന്ന് 1987-ൽ മിൽട്ടൺ കെയ്‌നിലേക്ക് താമസം മാറി.

36 വർഷത്തിലേറെയായി മിൽട്ടൺ കെയ്‌ൻസിലെ സ്ഥിരതാമസക്കാരനായ ഗ്രിഗറി, സ്റ്റാന്റൺബറി വാർഡും നഗരവും എല്ലാവർക്കും താമസിക്കാനും ജോലി ചെയ്യാനും കഴിയുന്ന മികച്ച വാർഡാക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്നാണ് പുറത്തു വരുന്ന വിവരം. തിരഞ്ഞെടുപ്പിലെ മലയാളി സാന്നിധ്യത്തെ കുറിച്ച് വാർത്ത പുറത്തു വന്നതിനു പിന്നാലെ തിരഞ്ഞെടുപ്പ് ആകാംഷയിലാണ് മലയാളികളായ പ്രവാസികൾ.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: പള്ളിയിൽ നിന്ന് മടങ്ങിയ വിശ്വസിയെ ആക്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. സംഭവത്തിൽ ആക്രമണത്തിനിരയായ പിതാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാർച്ച് 29 ബുധനാഴ്ച രാത്രി 11 മണിയോടെ കിംഗ്സ് ഹീത്തിലെ യോർക്ക് റോഡിൽ വെച്ചാണ് സംഭവം. 73 വയസ്സുള്ള ഒരാൾ ആക്രമിക്കപ്പെട്ടതായിട്ടാണ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പോലീസ് പറയുന്നത്. ഡിസ്പ്ലേ ബോർഡിൽ ഇടിച്ച ശേഷം ഇരയുടെ തലയ്ക്ക് പരിക്കേറ്റു, കൈയ്ക്ക് ഒടിവും സംഭവിച്ചിട്ടുണ്ട്.

ആക്രമണവുമായി ബന്ധപ്പെട്ട് 16 വയസ്സുള്ള രണ്ട് യുവാക്കളെ പോലീസ് ഇപ്പോൾ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവിൽ പ്രതികൾ പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്. ബുധനാഴ്‌ച വൈകുന്നേരം കിംഗ്‌സ് ഹീത്തിലെ പള്ളിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയ വിശ്വാസിയെ ആക്രമിച്ച സംഭവത്തിൽ രണ്ട് കൗമാരക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും, ഇരുവരെയും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണെന്നും ബർമിംഗ്ഹാം പോലീസ് ട്വീറ്റ് ചെയ്തു. കേസിൽ അന്വേഷണം എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നും പ്രതികൾക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്നുമാണ് ആക്രമണത്തിനിരയായ വ്യക്തിയുടെ കുടുംബം പറയുന്നത്.

എന്നാൽ, കഴിഞ്ഞയാഴ്ച എഡ് ജ്ബാസ്റ്റണിലെ പള്ളിയിൽ നിന്ന് വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന ഒരാൾക്ക് നേരെ നടന്ന ആക്രമണവുമായി ഇതിന് ബന്ധമില്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പുറത്തു വന്നിരുന്നു. ഒത്തിരിപേർ വീഡിയോ പങ്കുവെച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, ഇത് അവസാനിപ്പിക്കണമെന്നും പോലീസ് പറഞ്ഞു. ഇരയുടെ സ്വകാര്യതയെ മാനിക്കാൻ എല്ലാവരും തയാറാകണമെന്നും പോലീസ് ആവശ്യപ്പെട്ടു.

യുകെയിൽ വംശീയതയോട് ബന്ധപ്പെട്ട ആക്രമണങ്ങൾ നിരവധി തവണ വാർത്തകളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. പള്ളിയിൽ നിന്ന് മടങ്ങിയ വിശ്വസിക്ക് നേരെ ഉണ്ടായത് ഇത്തരത്തിലുള്ള ആക്രമണമാണോ എന്നുള്ളത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. യുകെയിൽ വംശീയ ആക്രമണങ്ങളും വിദ്വേഷ കുറ്റകൃത്യങ്ങളും കടുത്ത ശിക്ഷ ഏറ്റുവാങ്ങുന്ന കുറ്റകൃത്യങ്ങളാണ്.

RECENT POSTS
Copyright © . All rights reserved