ന്യൂസ് ഡെസ്ക് മലയാളം യുകെ

ഒട്ടേറെ മലയാളികളാണ് ആരോഗ്യ മേഖലയിൽ ജോലി ലഭിച്ച് യുകെയിലെത്തിയിരിക്കുന്നത് . യുകെയിൽ പെർമനന്റ് വിസ ലഭിക്കുന്ന മലയാളികളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ സ്വപ്നമാണ് സ്വന്തമായി ഒരു വീട് വാങ്ങുക എന്നത് . പുതിയതായി വീടുകൾ വാങ്ങാൻ താല്പര്യമുള്ളവർക്ക് സന്തോഷകരമായ ഒരു വാർത്തയാണ് ഇന്ന് പുറത്ത് വന്നിരിക്കുന്നത്. യുകെയിൽ വീടുകളുടെ വിലയിടുവ് അടുത്ത വർഷവും തുടരും എന്ന റിപ്പോർട്ടുകൾ പുറത്തുവന്നു.


യുകെയിലെ ഏറ്റവും വലിയ മോർട്ട്ഗേജ് ലെന്ററും ലോയ്ഡ്സ് ബാങ്കിംഗ് ഗ്രൂപ്പിൻറെ ഭാഗവുമായ ഹാലി ഫാക്സ് ആണ് യുകെയിലെ വീടുകളുടെ വിലയിടിവ് തുടരുമെന്ന വിവരം പുറത്തുവിട്ടത്. സെപ്റ്റംബർ മാസത്തിൽ പ്രോപ്പർട്ടി വില കഴിഞ്ഞവർഷം ഇതേസമയത്തെ അപേക്ഷിച്ച് 4.7 ശതമാനം കുറവായിരുന്നു. ഉയർന്ന പലിശയും മോർഗേജ് നിരക്കും പ്രോപ്പർട്ടി മാർക്കറ്റിനെ ബാധിക്കുന്നതായാണ് ഹാലി ഫാക്സ് അഭിപ്രായപ്പെടുന്നത്. പലിശ നിരക്ക് ഇനിയും ഉയരുകയാണെങ്കിൽ വീടുകളുടെ വിലയിലെ ഇടിവ് ഇനിയും തുടരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സെപ്റ്റംബർ മാസത്തെ വിലയിടുവ് തുടർച്ചയായ 6 മാസമുള്ള വിലയിടുവാണ്. നിലവിൽ യുകെയിലെ ഒരു വീടിൻറെ ശരാശരി വില 2,78601 പൗണ്ട് ആണ് . 2020 മാർച്ചിൽ മഹാമാരിയുടെ സമയത്ത് വില ഉയരാൻ തുടങ്ങിയ കാലവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 39,400 പൗണ്ട് കൂടുതലാണ്.


പൊതുവെ പണപ്പെരുപ്പവും കൂടിയതും പലിശ നിരക്ക് ഉയർന്നതും യുകെയിലെത്തുന്ന മലയാളികളെ പുതിയ വീടുകൾ വാങ്ങുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്ന വസ്തുതയാണ്. രണ്ടോ അതിലധികമോ മാസത്തെ തിരിച്ചടവ് മുടങ്ങിയാൽ അത് ക്രെഡിറ്റ് റേറ്റിങ്ങിനെ ബാധിക്കുകയും ചെയ്യും. വീടുകളുടെ വില കുത്തനെ താഴ്ന്നത് പ്രോപ്പർട്ടി മാർക്കറ്റിൽ നിക്ഷേപിച്ചവർക്കും തിരിച്ചടിയാണെന്ന വിലയിരുത്തലുണ്ട്.