Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലോകത്തിലെ ഏറ്റവും വലിയ കുടിയേറ്റ വിരുദ്ധ ജനതയായി ബ്രിട്ടീഷ് സമൂഹം മാറുകയാണോ? കഴിഞ്ഞദിവസം കെയർ സ്റ്റാർമർ സർക്കാർ പുറത്തിറക്കിയ ധവള പത്രത്തിലെ പല നിർദേശങ്ങളും ഈ അഭിപ്രായത്തെ സാധൂകരിക്കുന്നതാണ്. ഇതിൽ പറയുന്ന നിർദ്ദേശങ്ങൾ അതേപടി നടപ്പിലാക്കി കഴിയുമ്പോൾ കെയർ മേഖല ഉൾപ്പെടെയുള്ള പലയിടങ്ങളിലും കടുത്ത പ്രതിസന്ധി ഉടലെടുക്കാം എന്ന അഭിപ്രായം ഉയർന്നു വന്നു കഴിഞ്ഞു.

ബ്രിട്ടനിലെ മാറിയ രാഷ്ട്രീയ സമവാക്യങ്ങൾ ആണ് കടുത്ത കുടിയേറ്റ നയവുമായി മുന്നോട്ട് വരാൻ പ്രധാനമായും ലേബർ സർക്കാരിനെ പ്രേരിപ്പിച്ചത്. അതിൽതന്നെ പ്രധാനപ്പെട്ട കാര്യം കടുത്ത കുടിയേറ്റ വിരുദ്ധ നയം ഉയർത്തി നാൾക്ക് നാൾ ജനപിന്തുണ ഉയർത്തി മുന്നോട്ട് വരുന്ന റീഫോം യുകെയുടെ അടുത്തയിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയമാണ്.

പി ആർ ലഭിക്കുന്നതിനുള്ള കാലാവധി 5 വർഷത്തിൽ നിന്ന് പത്ത് വർഷമാക്കിയത് നിരവധി മലയാളികളെ പ്രതികൂലമായി ബാധിക്കും എന്നാണ് വിലയിരുത്തൽ. കെയർ മേഖലയിലെ ജോലിക്കുള്ള വിസ നിയമങ്ങൾ കർശനമാക്കിയത് പുതിയതായി യുകെയിൽ എത്താൻ ആഗ്രഹിക്കുന്നവർക്ക് തിരിച്ചടിയാണ്. വിദ്യാർത്ഥി വിസയിൽ എത്തിയവർക്കും കാര്യങ്ങൾ ശുഭകരമല്ല. ലക്ഷങ്ങൾ ലോണെടുത്ത് വിദ്യാർത്ഥി വിസയിൽ എത്തി ബ്രിട്ടനിൽ തുടരാമെന്നത് ഇനി സാധിക്കുമെന്ന് തോന്നുന്നില്ല. വിദ്യാർത്ഥി വിസയിൽ എത്തി പി ആർ സമ്പാദിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായതാണ് ഈ വിഭാഗത്തിൽ പെട്ടവർക്കെതിരെ കടുത്ത നിർദേശങ്ങൾ ധവള പത്രത്തിൽ ഉൾപ്പെടുത്താൻ കാരണമായത്. പഠനശേഷം രണ്ട് വർഷം യുകെയിൽ തുടരാൻ അനുവദിച്ചത് ഒന്നര വർഷമാക്കി കുറയ്ക്കാനുള്ള നിർദ്ദേശവും ധവള പത്രത്തിലുണ്ട്.


ഏത് തൊഴിൽ മേഖലയിലേയ്ക്കും ആശ്രിത വിസയിൽ വരുന്നവരുടെ ഇംഗ്ലീഷ് പരിജ്ഞാനം കർശനമാക്കുന്നതിനുള്ള നിർദ്ദേശവും ധവള പത്രത്തിലുണ്ട്. ഭാര്യയ്ക്കോ ഭർത്താവിനോ യുകെയിൽ ജോലി ലഭിച്ചാൽ ആശ്രിത വിസയിൽ വരുന്നവർക്കും ഇനി ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം പരിശോധിക്കാനുള്ള നടപടി നിരവധി പേരെ പ്രതികൂലമായി ബാധിക്കും. വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് കമ്പനികൾ നൽകേണ്ട ഫീസിലും 32 ശതമാനം വരെ വർദ്ധിപ്പിക്കുന്നതിനുള്ള നിർദ്ദേശവും ധവള പത്രത്തിലുണ്ട്. വർക്ക് വിസയ്ക്കുള്ള അടിസ്ഥാന യോഗ്യത ബിരുദമാക്കിയത് ഹോട്ടൽ പോലുള്ള വ്യവസായ സംരഭങ്ങൾ നടത്തുന്നവരെ പ്രതികൂലമായി ബാധിക്കും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പ്രധാനമന്ത്രി കെയർ സ്റ്റാർമറും ആയി ബന്ധപ്പെട്ട രണ്ട് സ്ഥലങ്ങളിൽ ഉണ്ടായ തീപിടുത്തത്തെ കുറിച്ച് ഗൗരവതരമായ അന്വേഷണം പോലീസ് ആരംഭിച്ചു. തീപിടുത്തം സംശയാസ്പദമാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. തീവ്രവാദ വിരുദ്ധ പോലീസ് ആണ് അന്വേഷണം നടത്തുന്നത്.

തിങ്കളാഴ്ച പുലർച്ചെ വടക്കൻ ലണ്ടനിലെ കെന്റിഷ് ടൗണിലുള്ള പ്രധാനമന്ത്രിയുടെ സ്വകാര്യ വീട്ടിൽ ഉണ്ടായ തീപിടുത്തത്തിൽ അടിയന്തിര സേവനങ്ങളെ വിളിച്ചിരുന്നു . വീടിൻറെ പ്രവേശന കവാടത്തിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ആർക്കും പരിക്കില്ലെന്ന് മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു. ഞായറാഴ്ചയും സമാനമായ ഒരു സംഭവം നടന്നിരുന്നു. രാവിലെ മൂന്ന് മണിക്ക് ഇസ്ലിംഗ്ടണിൽ ഫ്ലാറ്റുകളായി മാറ്റിയ ഒരു വീടിന്റെ മുൻവാതിലിൽ ഉണ്ടായ ചെറിയ തീപിടുത്തത്തിൽ അടിയന്തിര സേവനങ്ങളെ വിളിച്ചു. ഇതും പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട സ്ഥലമാണ്.


ഒരു കാറിന് തീ പിടിച്ച സംഭവവും അന്വേഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്ന് തീപിടുത്തങ്ങളും സംശയാസ്പദമായി കണക്കാക്കുകയും അന്വേഷണം തുടരുകയും ചെയ്യുന്നു എന്നാണ് പോലീസ് അറിയിച്ചത്. പ്രധാനമന്ത്രി നിലവിൽ ഡൗണിങ് സ്ട്രീറ്റിലെ ഔദ്യോഗിക വസതിയിലാണ് താമസിക്കുന്നത്. എന്നാൽ പൊതു തിരഞ്ഞെടുപ്പിന് മുൻപ് കെന്റിഷ് ടൗണിലെ വസതിയിൽ ആയിരുന്നു പ്രധാനമന്ത്രി താമസിച്ചിരുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

റഷ്യയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയതിന് ആറ് ബൾഗേറിയൻ പൗരന്മാരെ യുകെയിൽ ദീർഘകാല തടവിന് വിധിച്ചു. വിമതരായ അലക്സി നവാൽനി, സെർജി സ്ക്രിപാൽ എന്നിവർക്കെതിരായ റഷ്യൻ നാഡി ഏജന്റ് ആക്രമണങ്ങൾ തുറന്നുകാട്ടിയ രണ്ട് പത്രപ്രവർത്തകരെ ലക്ഷ്യമിട്ടതുൾപ്പെടെ യുകെയിലും യൂറോപ്പിലും ഉടനീളം ചാരവൃത്തി പ്രവർത്തനങ്ങളിൽ ഈ സംഘം ഉൾപ്പെട്ടിട്ടുണ്ടെന്ന് ലണ്ടൻ കോടതി കണ്ടെത്തി. പ്രതികളുടെ പ്രവർത്തികൾ യുകെയുടെ ദേശീയ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്നുവെന്ന് ജഡ്ജി കോടതിയിൽ പറഞ്ഞു.

ചാര സംഘത്തിലെ തലവൻ ഓർലിൻ റൂസെവിന് 10 വർഷവും 8 മാസവും തടവും, ഡെപ്യൂട്ടി ബിസർ ഷാംബസോവിന് 10 വർഷവും 2 മാസവും തടവും വിധിച്ചു. ചാരപ്രവർത്തനങ്ങൾക്ക് സംഘത്തിന് നല്ല പ്രതിഫലം ലഭിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. സാംബസോവിന്റെ മുൻ പങ്കാളിയായ കാട്രിൻ ഇവാനോവയ്ക്ക് ഒമ്പത് വർഷവും എട്ട് മാസവും തടവ് ശിക്ഷ ലഭിച്ചു. തിഹോമിർ ഇവാൻചേവ്, ഇവാൻ സ്റ്റോയനോവ്, വന്യ ഗബെറോവ എന്നീ മൂന്ന് പേർക്ക് ആറ് മുതൽ എട്ട് വർഷം വരെ തടവ് ശിക്ഷ വിധിച്ചു. റൂസെവ്, ഷാംബാസോവ്, സ്റ്റോയനോവ് എന്നിവർ കുറ്റം സമ്മതിച്ചിരുന്നു. മാർച്ചിൽ നടന്ന ഒരു വിചാരണയിലാണ് ബാക്കിയുള്ള മൂന്ന് പേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

യുകെ, ഓസ്ട്രിയ, സ്പെയിൻ, ജർമ്മനി, മോണ്ടിനെഗ്രോ എന്നിവയുൾപ്പെടെ നിരവധി യൂറോപ്യൻ രാജ്യങ്ങളിൽ ഈ സംഘം പ്രവർത്തിച്ചിരുന്നതായി പ്രോസിക്യൂട്ടർമാർ അന്വേഷണത്തിൽ കണ്ടെത്തി. ഈ കേസ്, യുകെയിലെ ഏറ്റവും വലിയ വിദേശ ഇന്റലിജൻസ് പ്രവർത്തനങ്ങളിലൊന്നാണ്. യുകെയിലെ ഒരു ക്രിമിനൽ കോടതിയിൽ ആദ്യമായാണ് ഒരു റഷ്യൻ ഓപ്പറേഷണൽ സ്പൈ സെല്ലിന്റെ ആന്തരിക പ്രവർത്തനങ്ങൾ വിശകലനം ചെയ്‌തത്‌. ലക്ഷ്യങ്ങളുടെ ഫോട്ടോകൾ, വീഡിയോകൾ, തട്ടിക്കൊണ്ടുപോകൽ, കൊല്ലാനുള്ള പദ്ധതികൾ എന്നിവ കോടതിയിൽ വെളിപ്പെടുത്തിയിരുന്നു. “minions” എന്ന് സ്വയം വിശേഷിപ്പിച്ച ചാര സംഘം റഷ്യയുടെ GRU സൈനിക രഹസ്യാന്വേഷണ വിഭാഗത്തിന് കീഴിലാണ് പ്രവർത്തിച്ചിരുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പേടിച്ചത് തന്നെ സംഭവിച്ചു. മലയാളികൾ ഇനി യുകെയെ സ്വപ്നം കാണേണ്ടതില്ല. കുടിയേറ്റം കുറയ്ക്കുന്നതിനുള്ള കർശന മാർഗനിർദ്ദേശവുമായി പുതിയ കുടിയേറ്റ നയം പ്രധാനമന്ത്രി കെയർ സ്റ്റാർമർ പുറത്തിറക്കി. കുടിയേറ്റം കുറയ്ക്കുന്നതിനുള്ള കർശന നിർദേശങ്ങൾ സർക്കാർ പുറത്തിറക്കുന്ന ധവള പത്രത്തിൽ ഉണ്ടാകുമെന്ന സൂചനകൾ നേരത്തെ പ്രവചിക്കപ്പെട്ടിരുന്നു. എന്നാൽ ഇത്ര കഠിനമായ നിർദ്ദേശവുമായി സർക്കാർ രംഗത്ത് വരുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നില്ല.

ഇനിമുതൽ ഇംഗ്ലീഷ് ഭാഷാ പഠനത്തിനായുള്ള ടെസ്റ്റുകൾ കൂടുതൽ കർശനമാക്കാനുള്ള നിർദ്ദേശവും ധവള പത്രത്തിലുണ്ടാകും. ഏറ്റവും പ്രധാനമായും മലയാളികളെ ബാധിക്കുന്ന കാര്യം മറ്റ് രാജ്യങ്ങളിൽ നിന്നുള്ള കെയർ വർക്കർമാരുടെ എണ്ണം കുറയ്ക്കാനുള്ള നിർദ്ദേശമാണ്. യുകെയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് മുൻഗണന നൽകുന്നതിനുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമായി കെയർ മേഖലയിലേക്ക് പുറത്തുനിന്നുള്ള റിക്രൂട്ട്മെൻറ് നിരോധിക്കുന്ന സ്ഥിതിവിശേഷമാണ് ഉടലെടുത്തിരിക്കുന്നത്.


നേരത്തെ കെയർ മേഖലയിൽ ജോലിചെയ്യുന്ന ജീവനക്കാർക്ക് ഡിപെൻഡൻറ്റ് വിസയിൽ കുടുംബാംഗങ്ങളെ കൊണ്ടുപോകാമായിരുന്നു. എന്നാൽ കുടിയേറ്റം കുറയ്ക്കുന്നതിന്റെ ഭാഗമായി കെയർ വിസകളിൽ എത്തുന്നവർക്ക് ഡിപെൻഡൻ്റൻ്റ് വിസ അനുവദിക്കുന്ന നയം സർക്കാർ നേരത്തെ നിർത്തലാക്കിയിരുന്നു. ഇതിൻറെ തുടർച്ചയായി നിലവിൽ കെയർ വിസ തന്നെ നിർത്തലാക്കുന്ന നയമാണ് കെയർ സ്റ്റാർമർ സർക്കാർ സ്വീകരിച്ചിരിക്കുന്നത്.

പി ആർ ലഭിക്കുന്നതിന് 10 വർഷം യുകെയിൽ സ്ഥിരതാമസക്കുന്നവർക്കു മാത്രമേ സാധിക്കുകയുള്ളൂവെന്ന നിർദ്ദേശം എൻഎച്ച്എസിൽ പുതിയതായി ജോലി ലഭിച്ച മലയാളികളെ പ്രതികൂലമായി ബാധിക്കും. ഫലത്തിൽ എൻഎച്ച്എസിലെ ജോലിയുടെ ആകർഷണതയെ ഇത് പ്രതികൂലമായി ബാധിക്കും. വിദേശ കെയർ വർക്കർ വിസ റൂട്ട് നിർത്തലാക്കാനുള്ള പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചത് വൃദ്ധജന പരിചരണ മേഖലകളെ പ്രതികൂലമായി ബാധിക്കുമെന്ന കടുത്ത വിമർശനം ഉയർന്നു വന്നിട്ടുണ്ട് .

ശാലിനി ലെജു

തീരേ മനസ്സില്ലാ മനസ്സോടെ പതിനേഴാം വയസ്സിൽ ഇത്തിരി വെല്യ പിച്ച വെച്ചു ഞാൻ നഴ്‌സിംഗ് എന്ന മഹാ ലോകത്തേയ്ക്ക് കടന്നു. അന്നത്തെ ഒരു പതിനേഴു വയസ്സുകാരിയുടെ മനസ്സിൽ ചിറകടിച്ചിരുന്ന സ്വപ്നങ്ങൾ വർണാഭമായ കോളേജ് ദിനങ്ങൾ ആയിരുന്നു; എന്നിരിക്കെ ഞാൻ എത്തി ചേർന്നത് തികച്ചും അച്ചടക്ക പൂർണമായ സിസ്റ്റേഴ്സ് നടത്തുന്ന ഏറ്റവും മികച്ചതെന്നു അറിയപ്പെടുന്ന ഒരു സ്ഥാപനത്തിൽ.

സ്വയമേ ഒരു സംഭവം എന്ന് വിചാരിച്ചു നടന്നിരുന്ന ഞാൻ എങ്ങനെ ഒരു നേഴ്സ് ആകും.. ഈ ചിന്ത എന്നെ വീണ്ടും വീണ്ടും അലട്ടി കൊണ്ടേ ഇരുന്നു.

ഞാൻ അവിടെ ചിട്ട വട്ടങ്ങളിൽ താരതമ്യേന ഒരു നല്ല കുട്ടിയായി ഒതുങ്ങി ചെറിയ കുരുത്തക്കേടുകളുമായി ജീവിച്ചു തുടങ്ങി. എങ്കിലും ദിവസങ്ങൾ കഴിയും തോറും ഉള്ളിൽ എന്തൊക്കെയോ ചേരായ്ക ചിന്തകൾ എന്നെ വളരെ അലട്ടി..

അങ്ങനെ പല തവണ പെട്ടി ഒക്കെ പായ്ക്ക് ചെയ്തു.. തിരികെ പോയാലോ എന്ന ചിന്തകൾ.. ഒരു ദിവസം കുറച്ചു ധൈര്യം ഒക്കെ സംഭരിച്ചു ഒരു ഒറ്റ പോക്ക്.. ഗബ്രിയേലമ്മയുടെ ഓഫീസിലേയ്ക്ക്..( പ്രിൻസിപ്പൽ സിസ്റ്റർ ആണ് )

“സാരമില്ല.. കുട്ടി പഠിത്തം മതിയാക്കിക്കോളു, പറ്റില്ലെങ്കിൽ ഇപ്പോ എന്താ ചെയ്ക”എന്ന ഉത്തരം പ്രതീക്ഷിച്ചു നിന്ന എനിക്കിട്ടു ഒരു ഒറ്റ ആട്ടായിരുന്നു

“കേറിപ്പോ കൊച്ചേ, റൂമിലേക്ക്…”
ഒരു കണ്ണുരുട്ട് മാത്രം.
ഗബ്രിയേലമ്മയുടെ കണ്ണിലൂടെ
തീ പാറി എന്റെ ഹൃദയത്തിൽ വാളായി ആഞ്ഞിറങ്ങി.

ഒന്നും ഓർത്തില്ല,പെട്ടി എടുത്തു, ഒറ്റ ഒരു ഓട്ടം.
പറക്കുന്നതുപോലെ നേരെ റൂമിലേയ്ക്ക്.
പിന്നെ…കൊറേ നേരം ഒറ്റയ്ക്കിരുന്നു കരഞ്ഞു. എന്നെ ആശ്വസിപ്പിക്കാൻ സിസ്റ്റർ ഇടപാട് ചെയ്ത സിനി മിസ്സിന്റെ രണ്ടര മണിക്കൂറിനുള്ള
നീളുന്ന ഉപദേശ പ്രസംഗം, എന്റെ മനസ്സിന്റെ ഇടിവുകളിൽ മിന്നാമിന്നികളായി പറന്നു

പഠിച്ചു തീർന്നാൽ ഉടൻ അമേരിക്കയിൽ പോകാം,
അല്ലെങ്കിൽ യുകെ.
ഈ ചക്കര വർത്തമാനങ്ങൾക്കിടയിൽ ആ
പതിനേഴുകാരിയുടെ ഹൃദയത്തിൽ
ഒരിക്കൽ പൂവിട്ട സ്വപ്നങ്ങൾ
അടിയറവിട്ട് വീണു.
ഒരായിരം കണ്ണീരും, ഒറ്റ ചിരിയും
മൂടിക്കെട്ടിയ ആ ദിവസം.

പിന്നീടങ്ങോട്ട് ഞാൻ എന്റെ വിധിയെ അങ്ങ് വാരി പുണർന്നു. ഒന്നിന് പിന്നാലെ ഒന്നായി theory class/ clinical posting കളുമൊക്കെ കാലാവസ്ഥ മാറും പോലെ മാറി മറിഞ്ഞു വന്നു.
Medical Surgical minor OT il Leg wound excision kandu തലകറങ്ങി വീണതു, വീണ്ടും എന്നെ നേഴ്സിംഗ് പടി ഇറങ്ങാൻ നിർബന്ധിച്ചു.
എങ്കിലും ഞാൻ പിന്മാറാതെ സധൈര്യം മുന്നോട്ട് പോകാൻ തന്നെ തീരുമാനിച്ചു.
തീർത്താൽ തീരാത്ത അസൈൻ്റ്മെന്റുകൾ, health educations, care plans, care study, study leave, class tests, exams, practicals, presentations, viva,community posting, mental health posting, എന്ന് വേണ്ട..
ഉറ്റക്കൂട്ടുകാരിയുമായി ചേർന്ന് റോസമ്മയെ (Sr Rose) ഈ അവസരത്തിൽ ഓർക്കാതിരിക്കാൻ വയ്യ.. ഞങ്ങളുടെ warden ആയിരുന്നു)പറ്റിച്ചും വെട്ടിച്ചും ഒക്കെ ചെയ്തു കൂട്ടിയ കുസൃതികൾ…. ഞാൻ എന്റെ നേഴ്സിംഗ് ലോകത്തെ പയ്യേ പയ്യേ സ്നേഹിച്ചു കൊണ്ടേ ഇരുന്നു..

എങ്കിലും…കാലങ്ങളായിട്ടെല്ലാം കിനാവുപോലെ തോന്നിയ ആ നീല യൂണിഫോം
ഒരു ദിവസം ഞാനേല്‍ക്കുമ്പോള്‍, മുഴുവൻ മനസ്സും പടർന്നുപോയി,
പുതിയൊരു തെളിച്ചമുണ്ടായി.

ആ തുടക്കം വെറുമൊരു വേദനയായി തോന്നിയിരുന്നെങ്കിലും,
കാലം കടന്നപ്പോൾ
ഒരു കണ്ണീരിന്റെ അർത്ഥം മനസ്സിലാക്കാൻ സാധിച്ചു..
ഒരു ഹൃദയത്തിന്റെ ഇടിവ് കേട്ടപ്പോൾ..
ഞാനൊരു നേഴ്സാകുന്നു എന്ന സത്യത്തിൽ
എന്റെ അഭിമാനം അലയടിച്ചു.

നേഴ്സിംഗ് ദിനങ്ങളിലേക്കു തിരിഞ്ഞുനോക്കുമ്പോൾ,
വേദനയുടെ ഇഴയിൽ കൂടിച്ചേർന്ന
ദിവസങ്ങൾക്കൊപ്പമാണ് ഞാൻ ജീവിച്ചത്.

മിഴികളിൽ ഉറക്കം തുള്ളിയിട്ടും,
മനസ്സിൽ തീരാത്ത ഓർമ്മകളോടെ,
ഒരു കണ്ണീരുണ്ടെങ്കിൽ അതിനെ ആർദ്രമാകാൻ
നമ്മുടെ കൈകളുണ്ട് – സ്പർശം കൊണ്ട് ആശ്വാസം നൽകാൻ നമ്മൾ കൂടെ ഉണ്ട്- എന്നുള്ള തിരിച്ചറിവിൽ വലുതല്ല മറ്റൊന്നും.

നേഴ്സിംഗ് ഒരു ജോലി മാത്രം അല്ല എന്ന തിരിച്ചറിവ്.. ഒരു Injection കിട്ടുമ്പോൾ വേദനയാൽ ഒച്ച വെയ്ക്കുന്നവരുടെ മുന്നിൽ… പുഞ്ചിരിയോടെ ഒരു പകർച്ച പനിയെ നോക്കുന്നവരുടെ നേരിടുന്നവരുടെ രൂപം നേഴ്സ് എന്ന് തന്നെ ആണ്. അവൻ ആശ്വസിക്കുമ്പോ, ഞങ്ങൾക്കുള്ളിൽ ഒരു വിജയം –
അറിവിന്റെതല്ല, കരുണയുടെതായ ഒരു വിജയം.
“നന്ദി ” എന്ന് പറഞ്ഞു ഒരു രോഗി അകലുമ്പോൾ ഒരു വലിയ സമ്മാനം പോലെ അത് നടന്നു അടുക്കുന്നതു നമ്മുടെ ഹൃദയത്തിലേക്കു തന്നെ അല്ലെ.
Shift കഴിഞ്ഞ് പുറത്തേക്ക് നടക്കുമ്പോഴും,
പുറത്ത് വെളിച്ചം കറുത്താലും – ഉള്ളിലേത് തീർന്നിട്ടില്ല… പൂർണപ്രകാശത്തോടെ ചിരിക്കാൻ ഇങ്ങനെ ആർക്കു കഴിയും?

പേശി വേദനകളുടെ നടുവിൽ,
ചെറിയൊരു മന്ദഹാസം കാണുമ്പോള്‍
എന്തേ ഈ ജോലി എന്നെ പകൽ പോലെ കീഴടക്കുന്നു?എന്ന് പലതവണ ചിന്തിച്ചു പോയിട്ടുണ്ട്.

പറഞ്ഞു വന്നത്..ഒടുവിൽ ഞാൻ നേഴ്സിംഗ് ഇഷ്ടപ്പെട്ടു.
അതൊരു ജോലിയല്ല,
ഒരു തിരിച്ചറിയലാണ്.
ഞാനെന്റെ സ്വന്തമായ വേദനകളെ മറികടന്ന്
മറ്റുള്ളവരുടെ വേദനയിൽ സുഗന്ധം തീർക്കാൻ പഠിച്ച സ്നേഹത്തിന്റെ കരുണയുടെ സ്വാന്തനത്തിന്റെ തിരിച്ചറിവ്…

പാതി ഉറക്കത്തിൽ കണ്ണ് തുറന്ന്,
ഒരു ശബ്ദം കേട്ട് ഓടിയ രാവുകൾ,
തണുത്ത കൈകൾ പിടിച്ച് ജീവൻ വിളിച്ചു
കാത്തിരിക്കുന്ന നിമിഷങ്ങൾ…
കൈ വിട്ടു അവസാനിച്ചു പോയ ജീവനെ ഏറെ ബഹുമാനത്തോടെ അവസാന യാത്രയ്ക്ക് ഒരുക്കിയ മുഹൂർത്തങ്ങൾ.
ഒരു അമ്മയുടെ കരച്ചിലിലും,
ഒരു മുത്തശ്ശിയുടെ വിങ്ങലിലും
ഒരു കുഞ്ഞിന്റെ നിസ്സഹായതയിലും,
ഞാൻ എന്നെ മറന്നു മുന്നേറി.
ഉള്ളിലടക്കിയ നൊമ്പരങ്ങൾ ആയി നിൽക്കുന്ന അച്ഛൻ..
ചേർത്തോന്നണച്ചു ആശ്വാസമാകാൻ കഴിഞ്ഞെങ്കിൽ..
ആ വേദനകൾ എന്നിൽ ഒരു കനിവിന്റെ ഭാഷയായി വളർന്നെങ്കിൽ..
നിനക്ക് നിന്നെ സധൈര്യം വിളിക്കാം.
Yes.. You are a true nurse..
ഒരുനാൾ പോലും ആരും കാണാത്ത
ഉളളിലെ പൊരുത്തക്കേടുകൾ,
അവരെ നോക്കുമ്പോൾ ഞാൻ മറന്നുപോയി.

ഇത്രയൊക്കെ മതി ഒരു nurse ലൈഫിന്റെ അർഥം പൂർണമാകാൻ.

ഇന്ന്…
ആ നിമിഷങ്ങൾ തന്നെ എന്നെ നിർമിച്ചു.
അവ തന്നെയാണ് എന്നെ ഇന്ന് തല ഉയർത്തി
“ഞാൻ ഒരു നല്ല നേഴ്സാണ്”
എന്ന് അഭിമാനത്തോടെ പറയാൻ ഇടയാക്കിയത്. അത് ഒരു വെറും വാക്കിന്റെ അഹങ്കാരമല്ല. ജീവിതം പഠിപ്പിച്ച ഹൃദയാനുഭവം ആണ്.

“It’s not written with medicine or ink,
But with care that listens and compassion that thinks.
Not in words shouted or loud commands,
But in quiet touches and steady hands”

ഓരോ നേഴ്സുമാർക്കും പറയാൻ ഒരായിരം കഥകൾ കാണും. ഒരു അവസരം ലഭിച്ചപ്പോൾ എന്റെ മാലാഖ ജീവിതത്തിന്റെ ഒരു ഏടു നിങ്ങൾക്കായി കുറിച്ച് എന്നു മാത്രം. എന്നെ give up ചെയ്യാൻ സഹായിക്കാതിരുന്ന എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു.

ശാലിനി ലെജു: സാലിസ്ബറി ഡിസ്ട്രിക്ട് ഹോസ്പിറ്റലിൽ ബാൻഡ് 6 നേഴ്‌സായി ജോലി ചെയ്യുന്നു. ഭർത്താവ് ലെജു സ്കറിയ. മക്കൾ : ജുവൽ ലെജു, ജോഷ് ലെജു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കഴിഞ്ഞ 15 വർഷത്തിനിടയിൽ ശമ്പളത്തിൽ സംഭവിച്ച ഏകദേശം 25 ശതമാനം ഇടിവ് നികത്തുവാൻ ഉചിതമായ ശമ്പള പരിഷ്കരണം വേണമെന്ന് ആർസിഎൻ ആവശ്യപ്പെട്ടു. നിലവിൽ വാഗ്ദാനം ചെയ്തിരിക്കുന്ന 2.8 ശതമാനം ശമ്പള വർദ്ധനവ് പൂർണ്ണമായി അസ്വീകാര്യമാണെന്ന നിലപാടാണ് യൂണിയനുള്ളത്. മെച്ചപ്പെട്ട ശമ്പളം ലഭിച്ചില്ലെങ്കിൽ വീണ്ടും പണിമുടക്കിന്റെ പാത തിരഞ്ഞെടുക്കുമെന്നാണ് ആർസിഎൻ നിലപാട്.


ശമ്പള പരിഷ്കരണത്തെ കുറിച്ചുള്ള അംഗങ്ങളുടെ നിലപാട് റോയൽ കോളേജ് ഓഫ് നേഴ്‌സിംഗിന്റെ ജനറൽ സെക്രട്ടറി പ്രൊഫസർ നിക്കോള റേഞ്ചർ ആണ് വ്യക്തമാക്കിയത്. എൻഎച്ച്എസ്സിന്റെ നെടുംതൂണാണ് നേഴ്സുമാർ. അതുകൊണ്ട് തന്നെ എൻഎച്ച്എസിനെ നേഴ്സുമാരുടെ പണിമുടക്ക് കാര്യമായി ബാധിക്കും എന്നുള്ള കാര്യം തീർച്ചയാണ്. ഗാർഡിയൻ ദിന പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് കടുത്ത നിലപാടുകൾ സ്വീകരിക്കാൻ സംഘടന തയ്യാറാകുമെന്ന് ആർസിഎൻ ജനറൽ സെക്രട്ടറി പറഞ്ഞത്.


ആർസിഎന്നിന്റെ ആനുവൽ കോൺഗ്രസ് ഇന്ന് ലിവർപൂളിൽ ആരംഭിക്കും. സമ്മേളനത്തിൽ ഭാവി പരിപാടികൾ വിശദമായ ചർച്ചകൾക്ക് വിധേയമാകുമെന്നാണ് അറിയാൻ സാധിച്ചത്. ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാർ 2023ലും 2024 ലും 35 ശതമാനം ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് 11 റൗണ്ട് പണിമുടക്ക് നടത്തിയിരുന്നു. ഇതിനെ തുടർന്ന് 22 ശതമാനം ശമ്പള വർദ്ധനവ് ആണ് ഡോക്ടർമാർ നേടിയെടുത്തത്. 2025 – 26 വർഷത്തേയ്ക്ക് 10 ശതമാനം ശമ്പള വർദ്ധനവ് ആവശ്യപ്പെടുമെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഈ ആവശ്യം ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് നിരസിക്കുകയാണ് ചെയ്തത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ മലയാളികളുടെ സ്നേഹവും കരുതലും കേരളത്തിലുള്ള ഒരു അച്ഛനും അമ്മയ്ക്കും ബന്ധങ്ങൾക്കും ആശ്വാസം ആകുകയാണ് . നാല് വർഷങ്ങൾക്ക് മുൻപ് മനംനിറയെ സ്വപ്നങ്ങളുമായി യുകെയിലേയ്ക്ക് വിമാനം കയറിയ തങ്ങളുടെ പ്രിയ പുത്രൻ ഉടനെ തിരിച്ചെത്തുമെന്ന ആശ്വാസത്തിലാണ് അവർ . 2021- ൽ യുകെയിലെ ചെസ്റ്റർ യൂണിവേഴ്സിറ്റിയിൽ എംബിഎ പഠനത്തിനായി എത്തിയ സൗരവ് സന്തോഷിനെയാണ് കഴിഞ്ഞ ഫെബ്രുവരി മുതൽ കാണാതായത്.

26 വയസ്സുകാരനായ സൗരവിന്റെ പോസ്റ്റ് സ്റ്റഡി വിസയുടെ കാലാവധി അവസാനിക്കാറായിരുന്നു. 2024 സെപ്റ്റംബർ വരെ മിക്ക ദിവസങ്ങളിലും സൗരവ് മാതാപിതാക്കളുമായി ബന്ധം പുലർത്തിയിരുന്നു. എന്നാൽ തുടർന്നുള്ള നാളുകളിൽ സൗരവിന്റെ ഫോൺ വിളികൾ കുറഞ്ഞു വരുകയും ഫെബ്രുവരിക്ക് ശേഷം ഒരു രീതിയിലുള്ള വിവരങ്ങളും ലഭ്യമല്ലായിരുന്നു.

ഈ സാഹചര്യത്തിൽ ആണ് യുകെ മലയാളിയും സാമൂഹിക പ്രവർത്തകനുമായ അനീഷ് എബ്രഹാം ഉൾപ്പെടെയുള്ളവരുടെ സഹായം കുടുംബം തേടുന്നത്. അനീഷ് ഉൾപ്പെടെയുള്ളവർ ഏതാനും ദിവസങ്ങൾക്കു മുൻപ് സൗരവിന്റെ ഫോട്ടോ ഉൾപ്പെടെയുള്ള വിവരങ്ങൾ ഉൾപ്പെടുത്തി സമൂഹമാധ്യമങ്ങളിൽ കൂടി നടത്തിയ അന്വേഷണമാണ് ഫലം കണ്ടത്. റോയി ജോസഫ്, മവീഷ് വേലായുധൻ, ജയ്സൺ കല്ലട എന്നിവരുൾപ്പെടെയുള്ളവർ വിവിധ സമൂഹ മാധ്യമങ്ങളിൽ കൂടി പങ്കുവെച്ച വിവരങ്ങൾ അതിവേഗമാണ് യുകെ മലയാളികളുടെ ഇടയിൽ ചർച്ചയായത്. ഇതേ തുടർന്ന് ഈസ്റ്റ്‌ഹാമിന് സമീപമുള്ള സ്റ്റാഫോർഡിൽ വെച്ച് സൗരവിനെ കണ്ടെത്തുകയുമായിരുന്നു.

സൗരവിനെ നിലവിൽ ഒരു മലയാളി വീട്ടമ്മ ഏർപ്പെടുത്തിയ താൽക്കാലിക ഷെൽട്ടറിൽ താമസിപ്പിച്ചിരിക്കുകയാണ്. പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ നഷ്ടപ്പെട്ട സൗരവിനെ നാട്ടിലെത്തിക്കാൻ ഒട്ടേറെ വെല്ലുവിളികളും ഉയരുന്നുണ്ട്. കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഈ വിഷയത്തിൽ ഇടപെടുകയും അദ്ദേഹത്തിൻറെ നിർദ്ദേശം അനുസരിച്ച് ഇന്ത്യൻ ഹൈക്കമ്മീഷൻ സൗരവിൻെറ കാര്യത്തിൽ ഇടപെടുകയും ചെയ്തു കഴിഞ്ഞു. അടുത്ത ദിവസങ്ങളിൽ തന്നെ സൗരവ് പ്രിയപ്പെട്ടവരുടെ അടുത്ത് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

എല്ലാ വർഷവും മെയ് 12 – ന് ലോകമെമ്പാടുമുള്ള നേഴ്സുമാരുടെ അവിശ്വസിനീയമായ പ്രവർത്തനങ്ങളെ ആദരിക്കുന്നതിനായി ഇൻറർനാഷണൽ നേഴ്സിംഗ് ഡേ ആചരിക്കുന്നത്. ആധുനിക നേഴ്സിംഗിന്റെ സ്ഥാപകയായ ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഫ്ലോറൻസ് നൈറ്റിംഗേലിന്റെ സമർപ്പണം, ധൈര്യം, അനുകമ്പ എന്നിവ ഇന്ന് ലോകമെമ്പാടുമുള്ള ദശ ലക്ഷക്കണക്കിന് നേഴ്സുമാർക്ക് പ്രചോദനമാണ്.

ഇന്ന് ലോക നഴ്സിംഗ് ദിനത്തിൽ ലോകമെങ്ങുമുള്ള മലയാളി നേഴ്സുമാർക്ക് അഭിമാനമാകുന്ന ഒരു വാർത്തയാണ് മലയാളം യുകെ ന്യൂസ് വായനക്കാരിലേയ്ക്ക് എത്തിക്കുന്നത്. കേരളത്തിൽ നിന്ന് യുകെയിലെത്തി തങ്ങളുടെ തൊഴിലിനോടുള്ള അർപ്പണവും പ്രവർത്തന മികവും കൊണ്ട് ബക്കിംഗ്ഹാം കൊട്ടാരത്തിലെ ഗാർഡൻ പാർട്ടിയിൽ പങ്കെടുക്കുന്ന റ്റിൻസിയുടെയും പ്രെബിൻ ബേബിയുടെയും ജീവിതകഥ ഏതൊരാൾക്കും പ്രചോദനമാകുന്ന കാര്യമാണ്. ബിബിസി റേഡിയോ കേംബ്രിഡ്ജ്ഷയറിന്റെ ബ്രെവറി അവാർഡ് ലഭിച്ചതിനെ തുടർന്നാണ് റ്റിൻസി ഗാർഡൻ പാർട്ടിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അതിനു മുൻപ് മലയാളം യുകെ ന്യൂസിന്റെ മികച്ച നേഴ്സിനുള്ള പുരസ്കാരവും ലഭിച്ചിരുന്നു. 2008 മാർച്ചിൽ യുകെയിലെത്തിയ റ്റിൻസി എൻ എച്ച്എസിൽ ജോലി ആരംഭിച്ചത് 2014 -ലാണ്. സ്വയം ഒരു പാർക്കിൻസൺ രോഗിയാണെന്ന് തിരിച്ചറിഞ്ഞതോടെ രോഗം മൂലം കഷ്ടപ്പെടുന്നവർക്കായി ഒരു ആരോഗ്യപ്രവർത്തക എന്ന നിലയിൽ ഒട്ടേറെ സുത്യർഹമായ സേവനങ്ങളാണ് അവർ ചെയ്ത് വന്നത്. ഭർത്താവ് ബിനു ചാണ്ടിയുടെയും മക്കളുടെയും പിൻതുണയാണ് തന്റെ തൊഴിൽ മേഖലയിലെ വിജയത്തിന് പിന്നിലെന്ന് റ്റിൻസി മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. റ്റിൻസി ജോസ് നിലവിൽ അക്യൂട്ട് മെഡിക്കൽ യൂണിറ്റ്, ക്വീൻ എലിസബത്ത് ഹോസ്പിറ്റൽ, കിംഗ്സ് ലിൻ, നോർഫോക്കിൽ ജൂണിയർ സിസ്റ്റർ ആണ്.

കേരളത്തിലെ തിരുവല്ലയിൽ നിന്ന് യുകെയിലെത്തി ആരോഗ്യ സേവനത്തിലെ നിസ്വാർത്ഥ പ്രവർത്തനങ്ങളുടെ പേരിലാണ് പ്രബിൻ ബേബിക്ക് ബക്കിംഗ്ഹാം കൊട്ടാരത്തിലെയ്ക്ക് ക്ഷണം ലഭിച്ചത് . രോഗികളുടെ മാത്രമല്ല തന്റെ പ്രവർത്തനപരിചയം സഹപ്രവർത്തകരുടെയും ആരോഗ്യ മേഖലയുടെ ഒട്ടാകെയുള്ള ഉന്നമനത്തിനും വേണ്ടി നൽകിയ സംഭാവനകളാണ് പ്രബിൻ ബേബിനെ വേറിട്ട് നിർത്തുന്നത്. 2020 ലാണ് പ്രബിൻ ബേബി യുകെയിൽ എത്തിയത്. പ്രബിൻ ബേബിയുടെ പ്രവർത്തനങ്ങൾക്ക് 2024 ലെ ത്രൈവിംഗ് പീപ്പിൾ പേഴ്സണാലിറ്റി ഓഫ് ദി ഇയർ അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. നേഴ്സിംഗ് ടൈംസ് വർക്ക്ഫോഴ്സ് അവാർഡ് 2024ൻ്റെ അവസാന റൗണ്ടിലും പ്രബിൻ ബേബി എത്തിയിരുന്നു.

എൻഎച്ച്എസ്സിന്റെ പ്രവർത്തന മികവിന്റെ പ്രധാന നട്ടെല്ല് മലയാളി നേഴ്സുമാരുടെ നിസ്വാർത്ഥമായ സേവനമാണ്. ലോകമെമ്പാടുമുള്ള മലയാളി നേഴ്സുമാരുടെ അഭിമാനമായ റ്റിൻസിക്കും പ്രബിൻ ബേബിയ്ക്കും മലയാളം യുകെ ന്യൂസിന്റെ ആശംസകൾ നേരുന്നു.

 

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സന്തോഷവും പൊട്ടിച്ചിരിയും നിറഞ്ഞുനിന്ന വീട് ശോകമൂകമായി. എവിടെയും കണ്ണീരിന്റെ വിതുമ്പലുകൾ മാത്രം. ഏതാനും ദിവസം മുൻപ് മാത്രം പാലുകാച്ചല് നടന്ന സ്വന്തം വീടിൻറെ സ്വിമ്മിങ് പൂളിൽ വീണ് അയർലൻഡ് മലയാളിയുടെ മകൻ മരണമടഞ്ഞു. അയർലൻഡിലെ കിൽഡെയർ അറ്റായിൽ താമസിക്കുന്ന പത്തനംതിട്ട ചന്ദനപ്പള്ളി ഇടത്തിട്ട കോട്ടപ്പുറത്ത് ലിജോ കെ. ജോയിയുടെയും ലീന ഉമ്മന്റെയും ഇളയ മകൻ ജോർജ് സ്ഖറിയ (2) ആണ് മരിച്ചത്. ജോർജിന്റെ മാമ്മോദീസായ്ക്കും പാലുകാച്ചലിനും വേണ്ടിയാണ് കുടുംബം അയർലൻഡിൽ നിന്ന് എത്തിയത്. മെയ് 19-ാം തീയതി തിരിച്ചു പോകാനിരിക്കെയാണ് ദാരുണാന്ത്യം വന്നെത്തിയത് .

വീടിൻറെ മുറ്റത്തെ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടി വീടിനോട് ചേർന്നുള്ള നീന്തൽ കുളത്തിൽ അപ്രതീക്ഷിതമായി വീഴുകയായിരുന്നു. ഉടനെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജോർജിന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം മൂന്നിന് ചന്ദനപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നടത്തി.

മെയ് രണ്ടിനായിരുന്നു കുഞ്ഞിൻറെ മാമ്മോദീസ . തുടർന്ന് മെയ് 6 – ന് ആണ് ഗൃഹപ്രവേശനം നടത്തിയത്. ആ സന്തോഷത്തിനിടയിലാണ് ദുരന്തം വന്നു ഭവിച്ചത്. ജോണും ഡേവിഡും ആണ് മരിച്ച ജോർജിന്റെ സഹോദരർ.

ജോർജിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗുരുതര ആരോപണങ്ങൾ നേരിട്ട് യുകെയിലെ പ്രമുഖ ആശുപത്രിയായ ആഡൻബ്രൂക്ക് ആശുപത്രി. ജനുവരിയിൽ ശസ്ത്രക്രിയകളിൽ പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട സർജൻ കുൽദീപ് സ്റ്റോഹറിനെ കുറിച്ചുള്ള ആശങ്കകൾ മറച്ചുവെച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ആശുപത്രി ഇപ്പോൾ ആരോപണം നേരിട്ടിരിക്കുന്നത്. 800 രോഗികളുടെ പരിചരണം ആശുപത്രി ഇപ്പോൾ അവലോകനം ചെയ്യുന്നുണ്ടെങ്കിലും, വിവിധ വാർത്താ ഏജൻസികൾ നടത്തിയ സംയുക്ത അന്വേഷണത്തിൽ 2016 ൽ തന്നെ അധികൃതർ കുൽദീപ് സ്റ്റോഹറിൽ പ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞതായി കണ്ടെത്തി.

കുൽദീപ് നടത്തിയ ശസ്ത്രക്രിയകൾ കാരണം ചില കുട്ടികൾക്ക് ഗുരുതരമായ പരിക്കുകൾ സംഭവിച്ചതായി ആശുപത്രിയിൽ ജോലിചെയ്യുന്ന ഒരു മുതിർന്ന ഡോക്ടർ പറഞ്ഞു. കുൽദീപിൻെറ ചികിത്സയിലുള്ള പിഴവുകൾ നേരത്തെ തിരിച്ചറിഞ്ഞിട്ടും വേണ്ട നടപടി ആശുപത്രി അധികൃതർ എടുക്കാതിരുന്നത് കൂടുതൽ പ്രശ്‌നങ്ങളിലേയ്ക്ക് വഴി വച്ചു. ശസ്ത്രക്രിയാ വിദഗ്ദ്ധയായിട്ടും കാർ അപകടത്തിൽ പരിക്കേറ്റ കുട്ടിയുടെ കൈയിലെ ഒടിവ് കുൽദീപിന് തിരിച്ചറിയാൻ സാധിക്കാഞ്ഞത് മൂലം പരിക്കേറ്റ കുട്ടി 11 ദിവസം ഒടിഞ്ഞ കൈയുമായി നടക്കേണ്ട വന്ന സംഭവം വരെ ഉണ്ടായിട്ടുണ്ട്.

2015-ൽ തന്നെ മിസ് സ്റ്റോഹറിന്റെ ക്ലിനിക്കൽ രീതികളെ കുറിച്ചുള്ള ആശങ്കകൾ ഉയർന്നു വന്നിരുന്നു. 2018-ൽ തൻെറ മകൻെറ സർജറി സമയം കുൽദീപ് മോശമായി പെരുമാറിയെന്ന് കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞിരുന്നു. ഉയർന്ന നിലവാരമുള്ള പരിചരണം നൽകാനാണ് താൻ എപ്പോഴും ലക്ഷ്യമിടുന്നതെന്നും നടന്നുകൊണ്ടിരിക്കുന്ന അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കുന്നുണ്ടെന്നും കുൽദീപ് സ്റ്റോഹർ പ്രതികരിച്ചു. സംഭവത്തിൽ ശരിയായ നടപടി സ്വീകരിക്കാൻ സാധിച്ചില്ലെന്നും പ്രശ്നം ഉടൻ പരിഹരിക്കുമെന്നും കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. സൂസൻ ബ്രോസ്റ്റർ പറഞ്ഞു.

RECENT POSTS
Copyright © . All rights reserved