Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

സൗത്ത് യോർക്ക്ഷെയറിൽ ആംബുലൻസ് ഇടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു.വെള്ളിയാഴ്ച രാത്രി ബാർൺസ്‌ലിയിലെ ഹോയ്‌ലാൻഡ്‌സ്‌വെയ്‌നിൽ രാത്രി 10:25 നാണ് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. ലോർഡ് നെൽസൺ പബ്ബിന് സമീപമുള്ള ജംഗ്ഷനിലെ എ628 ബാർൺസ്ലി റോഡിലാണ് അപകടം നടന്നത്. 30 വയസ്സുകാരനായ സ്‌കൂട്ടർ യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

അടിയന്തിര ആവശ്യത്തിനായി ഓടിക്കൊണ്ടിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന് പിന്നാലെ ഇരയുടെ കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സൗത്ത് യോർക്ക്ഷയർ പോലീസ് ആവശ്യപ്പെട്ടു. അപകട സമയം ബാർൺസ്‌ലി റോഡിലുണ്ടായിരുന്നവരോ അപകടം ഡാഷ്‌ക്യാമിൽ റെക്കോർഡ് ചെയ്‌തവരോ ഉദ്യോഗസ്ഥരുമായി സഹകരിക്കണെമെന്നും അവർ കൂട്ടിച്ചേർത്തു. സംഭവത്തെ കുറിച്ച് കൂടുതൽ വ്യക്‌തത ലഭിക്കുന്നതിനായി പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിക്കുമെന്നും സൗത്ത് യോർക്ക്ഷയർ പോലീസ് പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ടിക് ടോക്കിൽ രണ്ട് വയസ്സുകാരനായ ജെയിംസ് ബൾഗർ തൻെറ കൊലപാതകത്തിന്റെ വിശദാംശങ്ങൾ വിവരിക്കുന്ന നിർമ്മിത ബുദ്ധിയിൽ തയാറാക്കിയ വീഡിയോ പ്രചരിച്ചതിന് പിന്നാലെ ജെയിംസ് ബൾഗറിന്റെ കുടുംബത്തോട് ടിക് ടോക്ക് ക്ഷമ ചോദിക്കണമെന്ന ആവശ്യം ശക്തം. രണ്ട് വയസ്സുകാരൻെറ ആനിമേറ്റഡ് പതിപ്പിലുള്ള വിഡിയോയാണ് പ്രചരിച്ചത്. വിഡിയോയിൽ തൻെറ മരണത്തിൻെറ വിഷദാംശങ്ങൾ കുട്ടി വിവരിക്കുന്നതായി കാണാം.

 

1993 ഫെബ്രുവരി 12-ന് മെർസിസൈഡ് ഷോപ്പിംഗ് സെന്ററിൽ നിന്ന് 10 വയസ്സുകാരായിരുന്ന ജോൺ വെനബിൾസും റോബർട്ട് തോംസണും ചേർന്ന് ജെയിംസിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നീട് കുട്ടിയെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് വീഡിയോ ഉടൻ തന്നെ പിൻവലിച്ചതായി ടിക് ടോക്ക് അവകാശപ്പെട്ടു. എന്നാൽ ഇതിന് ശേഷവും ടിക് ടോക്കിൽ വീഡിയോ പ്രചരിച്ചതായി കണ്ടെത്തി.

ജെയിംസിന്റെ അമ്മ ഡെനിസ് ഫെർഗസ് വീഡിയോകൾ ഉടൻ തന്നെ നീക്കം ചെയ്യണമെന്ന് ചൈനീസ് ഉടമസ്ഥതയിലുള്ള ടിക് ടോക്കിനോട് ആവശ്യപ്പെട്ടു. സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമിൽ 100-ലധികം ക്ലിപ്പുകൾ ഉണ്ടായിരുന്നുവെന്നും ചിലത് ഇപ്പോഴും ഉണ്ടെന്നും ജെയിംസ് ബൾഗർ മെമ്മോറിയൽ ട്രസ്റ്റിന്റെ ചെയർവുമൺ കിം ഡാർബി പറഞ്ഞു. ഇതിന് പിന്നാലെ ടിക് ടോക്ക് ജെയിംസ് ബൾഗറിന്റെ കുടുംബത്തോട് ക്ഷമ ചോദിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ആർഎം റ്റി യൂണിയനിലെ തൊഴിലാളികൾ നടത്തിയ പണിമുടക്ക് യാത്രക്കാരെ ദുരിതത്തിലാക്കി. തുടർച്ചയായ രണ്ടാം ശനിയാഴ്ചയാണ് 20000 റെയിൽവേ ജീവനക്കാർ പണിമുടക്കുന്നത്. ശമ്പളം, ജോലി, തൊഴിൽ സാഹചര്യങ്ങൾ എന്നീ കാര്യങ്ങളിൽ തൊഴിലാളികളും മാനേജ്മെന്റും തമ്മിലുള്ള പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കാതെ മുന്നോട്ടുപോവുകയാണ്. മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകളെക്കുറിച്ച് കൂടുതൽ ചർച്ചകൾക്കായി സർക്കാരിൻറെ നിർദ്ദേശത്തിനായി കാത്തിരിക്കുകയാണ് തങ്ങൾ എന്ന് ആർഎം റ്റി യൂണിയൻ പറഞ്ഞു. എന്നാൽ നിലവിൽ മുന്നോട്ട് അംഗീകരിച്ചിരിക്കുന്ന ശമ്പള ഓഫർ ജീവനക്കാർ അംഗീകരിക്കണമെന്നാണ് സർക്കാർ നിലപാട്.


തുടർച്ചയായ റെയിൽവേ ജീവനക്കാരുടെ പണിമുടക്കുകൾ വലിയതോതിൽ ജനങ്ങൾക്ക് ദുരിതമാണ് സമ്മാനിച്ചിരിക്കുന്നത്. സ്കൂളുകൾക്ക് 6 ആഴ്ചത്തെ വേനൽ അവധി ആയതിനാൽ അവധിക്കാല യാത്ര പദ്ധതിയിട്ടിരുന്ന ഒട്ടേറെ പേരെ റെയിൽവേ പണിമുടക്കുകൾ ബാധിച്ചതായാണ് റിപ്പോർട്ടുകൾ . ലണ്ടനിലെ ഓവലിൽ നടന്ന 5-ാം ആഷസ് ടെസ്റ്റ് പരമ്പര കാണാൻ തയ്യാറെടുത്ത ഒട്ടേറെ ക്രിക്കറ്റ് പ്രേമികളെ സമരം പ്രതികൂലമായി ബാധിച്ചു. ജൂലൈ 27 -ാം തീയതി വ്യാഴാഴ്ച മുതൽ ജൂലൈ 31 തിങ്കളാഴ്ച വരെയാണ് ആഷസ് ടെസ്റ്റ് നടക്കുന്നത്.

ഇന്നലെ ശനിയാഴ്ച നടന്ന ആർഎം റ്റി യൂണിയൻറെ സമരം അവർ പ്രഖ്യാപിച്ചിരുന്ന സമരപരമ്പരകളിലെ അവസാനത്തേതായിരുന്നു. ആർഎം റ്റി യൂണിയൻ ഇനി സമരം നടത്തുന്നതിന് കുറഞ്ഞത് 14 ദിവസത്തെ നോട്ടീസ് നൽകേണ്ടതുണ്ട്. സമരങ്ങൾ എന്ന് അവസാനിക്കും എന്ന ചോദ്യത്തിന് ഒന്നും അറിയില്ലെന്നും ചർച്ചകൾക്ക് മുതിരാത്ത ഒരു സർക്കാരാണ് നമ്മൾക്ക് ഉള്ളതെന്നും ആർഎം റ്റി യൂണിയൻ ജനറൽ സെക്രട്ടറി മിക്ക് ലിങ്ങ് പറഞ്ഞു. 4 വർഷമായി തൊഴിലാളികൾക്ക് വേതന വർദ്ധനവ് ഉണ്ടായിട്ടില്ല. എന്നാൽ അതിലും പ്രധാനപ്പെട്ട വിഷയം ജോലി വെട്ടിക്കുറയ്ക്കൽ മൂലമുള്ള പ്രശ്നങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. 2300 യൂണിയൻ അംഗങ്ങൾ ഈ ജോലി ഉപേക്ഷിച്ച് കേറ്ററിംഗ് , എൻജിനീയറിങ് തുടങ്ങിയ മേഖലകളിലേയ്ക്ക് മാറാൻ പദ്ധതിയിടുന്നതായിട്ടാണ് യൂണിയൻ പറയുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടനിൽ നിലവിലുള്ള സെക്കൻഡ് ഹോം ഉടമകൾക്ക് കൗൺസിൽ ടാക്സ് ഇരട്ടി ആക്കുവാനുള്ള നീക്കം നടക്കുന്നതായി പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. സ്വന്തമായി ഒന്നിൽ കൂടുതൽ വീടുകൾ ഉള്ളവരെയാണ് സെക്കൻഡ് ഹോം ഉടമകൾ എന്ന് പൊതുവായി ബ്രിട്ടനിൽ വിശേഷിപ്പിക്കുന്നത്. ഇത്തരത്തിൽ സെക്കൻഡ് ഹോം ഉടമകൾക്ക് മേലുള്ള കൗൺസിൽ നികുതി ഇരട്ടിയാക്കാനുള്ള തീരുമാനം സർക്കാർ ഉടൻ തന്നെ പുറപ്പെടുവിക്കുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതിനായി ലോക്കൽ അതോറിറ്റികൾക്ക് കൂടുതൽ അധികാരങ്ങൾ നൽകുവാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

ഡെവോൺ, കോൺവാൾ, ലേക്ക് ഡിസ്ട്രിക്റ്റ്, നോർഫോക്ക് തുടങ്ങിയ അവധിക്കാല ഹോട്ട്‌സ്‌പോട്ടുകൾ നികുതി വർദ്ധന പദ്ധതിക്ക് ഇതിനകം തന്നെ അംഗീകാരം നൽകിയിട്ടുണ്ട്. ഇംഗ്ലണ്ടിലെ നാലിലൊന്ന് കൗൺസിലുകളും സെക്കൻഡ് ഹോമുകൾക്ക് കൗൺസിൽ നികുതി ഇരട്ടിയാക്കാൻ പദ്ധതിയിടുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ നടപടിയിലൂടെ ഏകദേശം 200 മില്യൺ പൗണ്ടോളം അധികനികുതി വരുമാനം സർക്കാരിന് ഉണ്ടാകും. ആദ്യത്തെ ഘട്ടത്തിൽ ഏകദേശം 40 ശതമാനത്തോളം സെക്കൻഡ് ഹോം ഉടമകൾക്ക് നികുതി വർദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിലൂടെ ഏകദേശം 100,000-ത്തിലധികം പ്രോപ്പർട്ടി ഉടമകൾക്ക് ഉയർന്ന ബില്ലുകൾ നേരിടേണ്ടതായി വരും.

തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ വെസ്റ്റ് കൺട്രിയിൽ ഇത്തരത്തിലുള്ള സെക്കൻഡ് ഹോമുകൾ പ്രാദേശിക കമ്മ്യൂണിറ്റികൾ ഗുരുതരമായ സ്വാധീനം ചെലുത്തുന്നുണ്ട്. അതിനാൽ തന്നെ ഇവയുടെ മേലുള്ള കൗൺസിൽ നികുതി നാലിരട്ടിയാക്കുവാനുള്ള അധികാരം ഇവിടെ എംപിമാർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ സെക്കൻഡ് ഹോം ഉടമകളും, ടൂറിസം മേഖലയും ഗവൺമെന്റിന്റെ ഈ തീരുമാനത്തോട് ശക്തമായ എതിർപ്പുകൾ പ്രകടിപ്പിച്ചിട്ടുണ്ട്. സർക്കാരിന്റെ ഈ തീരുമാനം എത്രത്തോളം ഫലപ്രദമാകുമെന്ന ആശങ്ക ലേബർ പാർട്ടിയും പങ്കുവെച്ചിട്ടുണ്ട്. നാലുവർഷം മുൻപ് സമാനമായ നിയമങ്ങൾ നടപ്പിലാക്കിയ വെൽഷ് സർക്കാർ നടത്തിയ അന്വേഷണത്തിൽ, ഇത്തരത്തിൽ ടാക്സ് നിരക്ക് വർധിപ്പിച്ചത് കൊണ്ട് കാര്യമായ മാറ്റങ്ങൾ കണ്ടെത്താനായില്ലെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തങ്ങളെ നശിപ്പിക്കാനുള്ള നീക്കമാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് സെക്കൻഡ് ഹോം ഉടമകളും ടൂറിസം മേഖലയിൽ നിന്നുള്ളവരും പ്രതികരിച്ചു

ന്യൂസ് ഡെസ്ക് മലയാളം യുകെ

2050 ഓടെ കാർബൺ എമിഷൻ നെറ്റ് സീറോ ആക്കാനുള്ള രാജ്യത്തിൻറെ നടപടികളിൽ സർവ്വത്ര ആശയക്കുഴപ്പം . ലക്ഷ്യം കൈവരിക്കുന്നതിനായി 2030 മുതൽ യുകെയിൽ പുതിയ പെട്രോൾ, ഡീസൽ വാഹനങ്ങളുടെ വിൽപ്പന നിരോധിക്കുമെന്ന് കഴിഞ്ഞദിവസം ക്യാബിനറ്റ് മിനിസ്റ്റർ മൈക്കൽ ഗോവ് പറഞ്ഞിരുന്നു. മന്ത്രിയുടെ പ്രസ്താവന പ്രായോഗികമാണോ എന്ന കാര്യത്തിൽ വൻ ചർച്ചകൾക്കാണ് തുടക്കമിട്ടത്. ഭരണപക്ഷത്തെ ചില മുതിർന്ന നേതാക്കൾ സമയപരുധി ഒഴിവാക്കാനും ഗ്രീൻ പോളിസികളിൽ ഇളവ് വരുത്താനും പ്രധാനമന്ത്രി റിഷി സുനകിനോട് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ നിരോധനം ഒന്നിനും ഒരു പരിഹാരമല്ലെന്നാണ് കാർബൺ ബഹിഷ്കരണം പൂജ്യത്തിൽ എത്തുന്നതിനുള്ള നടപടികളെ കുറിച്ച് പ്രധാനമന്ത്രി പ്രതികരിച്ചത്. 2050 -ൽ കാർബൺ ബഹിർഗമനം തടയുന്നതിനുള്ള ലക്ഷ്യം കൈവരിക്കുന്നതിനായി രാജ്യം പ്രതിജ്ഞാബദ്ധരാണെന്നും എന്നാൽ പ്രായോഗിക പദ്ധതികൾ അതിനായി ജനങ്ങളെ ബുദ്ധിമുട്ടിൽ ആകാനുള്ള പ്രായോഗിക പദ്ധതികൾ ആവിഷ്കരിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭരണപക്ഷത്തു നിന്നും പ്രതിപക്ഷത്തു നിന്നുമുള്ള എതിർപ്പുകളും വരാനിരിക്കെ പൊതു തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ പ്രതികരണം പ്രതികൂലമാകുമോ എന്നീ ഘടകങ്ങളും ആകാം പ്രധാനമന്ത്രിയുടെ നിലപാടിന് പിന്നിലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. 2020 -ൽ അന്നത്തെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആണ് ഗ്രീൻ ഇൻഡസ്ട്രിയൽ റവല്യൂഷൻ പ്ലാൻ പ്രഖ്യാപിച്ചത്. യുകെയുടെ നിരത്തുകളിൽ നിന്ന് പെട്രോൾ, ഡീസൽ വാഹനങ്ങൾ ഒഴിവാക്കാനുള്ള തീരുമാനം അതിന്റെ ഭാഗമായിരുന്നു.

ഇതിനിടെ ലണ്ടൻ നഗരത്തിലെ വായു മലിനീകരണത്തിന് ശമനം വരുത്താൻ പഴയ വാഹനങ്ങളുമായി നഗരത്തിലെത്തിയാൽ 12.5 0 പൗണ്ട് പിഴ ചുമത്താൻ ഉള്ള ലണ്ടൻ മേയറുടെ തീരുമാനത്തിന് ഹൈക്കോടതി അനുമതി നൽകി. മേയറുടെ തീരുമാനത്തെ എതിർത്ത് കൺസർവേറ്റീവ് പാർട്ടി ഭരിക്കുന്ന 5 കൗൺസിലുകൾ കോടതിയെ സമീപിച്ചിരുന്നു. പുതിയ തീരുമാനം നിലവിൽ വന്നതോടെ ലണ്ടൻ നഗരത്തിന്റെ ലക്ഷക്കണക്കിന് ആളുകൾ പഴയ വാഹനങ്ങൾ മാറ്റി പുതിയവ വാങ്ങേണ്ടതായി വരും.

ഓരോ വാഹനവും എമിഷൻ സ്റ്റാൻഡേർഡ് പാലിക്കുന്നവയാണോ എന്ന് ട്രാൻസ്പോർട്ട് ഫോർ ലണ്ടന്റെ വെബ്സൈറ്റിലൂടെ പരിശോധിക്കാം. എമിഷൻ സ്റ്റാൻഡേർഡ് പാലിക്കാത്ത വാഹനങ്ങളുമായി ലണ്ടനിലെത്തിയാൽ അന്നുതന്നെ പിഴ വൈബ്സൈറ്റിലൂടെ അടയ്ക്കണം. അല്ലാത്തപക്ഷം പിഴതുക വർധിക്കും. വാഹനങ്ങൾ ട്രാൻസ്പോർട്ട് ഫോർ ലണ്ടന്റെ വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്ത് ഡയറക്ട് ഡെബിറ്റായും പണം അടക്കാം. പുതിയ തീരുമാനം നലവിൽ വരുന്നതോടെ നഗരത്തിലെ ലക്ഷക്കണക്കിന് ആളുകൾക്ക് തങ്ങളുടെ പഴയ വാഹനങ്ങൾ വിറ്റ് പുതിയത് വാങ്ങേണ്ടി വരും. അല്ലാത്ത പക്ഷം സ്വന്തം വീട്ടിൽനിന്നു പുറത്തിറങ്ങാൻ പോലും ദിവസേന 12.50 പൗണ്ട് പിഴയടക്കേണ്ട സ്ഥിതി വരും.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും കൂടുതൽ ദൂഷ്യഫലങ്ങൾ അനുഭവിക്കുന്ന ഒരു രാജ്യമാണ് യുകെ . കടുത്ത ആശങ്കകൾക്ക് വഴിവെച്ച് യു കെ ക്ലൈമറ്റ് റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇനി വരും വർഷങ്ങളിലും 2022 ലെ പോലെ ചൂട് കൂടിയ കാലാവസ്ഥ ഉണ്ടാകാനുള്ള സാധ്യതയ്ക്കാണ് ക്ലൈമറ്റ് റിപ്പോർട്ട് വിരൽചൂണ്ടുന്നത്. യുകെയ്ക്ക് ചുറ്റുമുള്ള സമുദ്രനിരപ്പ് പ്രതിവർഷം 18.5 സെന്റിമീറ്റർ ഉയരുന്നതായും റിപ്പോർട്ടിലുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബാർകോഡ് ഇല്ലാത്ത സാധാരണ സ്റ്റാമ്പുകൾ തിങ്കളാഴ്ച വരെ ഉപയോഗിക്കാം. തിങ്കളാഴ്ചയ്ക്ക് ശേഷം, ഈ സ്റ്റാമ്പുകൾ ഉപയോഗിച്ച് മെയിൽ അയക്കുന്ന ഉപഭോക്താക്കളുടെ സ്വീകർത്താവിൽ നിന്ന് £1.10 സർചാർജ് ഈടാക്കും. അതേസമയം ഏതിന്റെയെങ്കിലും അനുസ്മരണത്തോട് അനുബന്ധിച്ച് തയ്യാറാക്കിയ സ്റ്റാമ്പുകൾക്കും അതുപോലെ ബാർകോഡ് ഇല്ലാത്തതുമായ ക്രിസ്മസ് സ്റ്റാമ്പുകൾക്കും ഈ നിയമം ബാധകമല്ല. റോയൽ മെയിലിന്റെ സ്വാപ്പ് ഔട്ട് സ്കീമിലൂടെ ആളുകൾക്ക് തങ്ങളുടെ പഴയ സ്റ്റാമ്പുകൾ ബാർകോഡ് ചെയ്ത സ്റ്റാമ്പുകൾക്കായി മാറ്റാം. ഇതിന് ഇതുവരെ സമയപരിധി പറഞ്ഞിട്ടില്ല. സ്വാപ്പ് ഔട്ട് സ്കീമിന് ആവശ്യമായ ഒരു ഫോം അടുത്തിടെ എല്ലാ വീട്ടിലും എത്തിച്ചിരുന്നു. ഉപഭോക്താക്കൾക്ക് തങ്ങളുടെ വെബ്‌സൈറ്റിൽ നിന്ന് ഒരു ഫോം പ്രിന്റ് ചെയ്യാനും കഴിയും.

ഉപയോക്താക്കളുടെ ആവശ്യ പ്രകാരം പഴയ സ്റ്റാമ്പുകൾ ഉപയോഗിക്കുന്നതിനുള്ള സമയപരിധി ജനുവരി 31-ൽ നിന്ന് നീട്ടി ജൂൺ 31 -ലേക്ക് നീട്ടുകയായിരുന്നു. തിങ്കളാഴ്ചയ്ക്ക് ശേഷം, ബാർകോഡ് ഇല്ലാത്ത സ്റ്റാമ്പുകൾ ഉപയോഗിച്ച് അയയ്ക്കുന്ന മെയിലുകൾക്ക് £1.10 സർചാർജ് ഫീസ് ബാധകമാണെന്ന് റോയൽ മെയിൽ പറയുന്നു. ബാർകോഡ് ഇല്ലാത്ത സ്റ്റാമ്പുകൾ ഉപയോഗിച്ച് അയച്ച മെയിൽ സ്വീകരിക്കുന്നവർക്ക് അവരുടെ ഡെലിവറി വാങ്ങുന്നതിന് മുൻപ് സർചാർജ് നൽകണമെന്ന് ആവശ്യപ്പെടുന്ന “ഫീസ് ടു പേ” കാർഡ് ലഭിക്കും.

ഡെലിവറികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമായി കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ബാർകോഡ് സ്റ്റാമ്പുകൾ അവതരിപ്പിച്ചത്. അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ പ്രൊഫൈൽ ഫീച്ചർ ചെയ്യുന്ന സാധാരണ 1, 2 ക്ലാസ് “എവരിഡേ ” സ്റ്റാമ്പുകളാണ് മാറ്റി വാങ്ങാൻ യോഗ്യതയുള്ളവയിൽ പെടുന്നത്. ബാർകോഡ് ചെയ്യാത്ത ക്രിസ്മസ് സ്റ്റാമ്പുകളും ചിത്രങ്ങളുള്ള മറ്റ് പ്രത്യേക സ്റ്റാമ്പുകളും നിലവിൽ സാധുവായതിനാൽ ഇവ മാറ്റേണ്ട ആവശ്യമില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഓഗസ്റ്റിൽ നാല് ദിവസത്തെ പണിമുടക്കിനൊരുങ്ങി ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാർ. ശമ്പള തർക്കത്തെ തുടർന്നുള്ള ജൂനിയർ ഡോക്ടർമാരുടെ അഞ്ചാമത്തെ പണിമുടക്കാണിത്. ഓഗസ്റ്റ് 11 വെള്ളിയാഴ്ച രാവിലെ 07:00ന് ആരംഭിക്കുന്ന വാക്കൗട്ട് ഓഗസ്റ്റ് 15 ചൊവ്വാഴ്ച 07:00 നായിരിക്കും അവസാനിക്കുക. പണപ്പെരുപ്പത്തിന് താഴെയുള്ള ശമ്പള വർദ്ധനവിന് ശേഷം 2008 ലെ നിലവാരത്തിലേയ്ക്ക് ശമ്പളം പുനഃസ്ഥാപിക്കുന്നതിന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ 35% ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാർ ഈ വർഷം 6% വർദ്ധനവാണ് നൽകിയിരിക്കുന്നത് (ഇത് £1,250 വരും). അടുത്ത വർഷം ഈ വർദ്ധനവ് 9% ആകും.

സർക്കാരിൻെറ ഏറ്റവും പുതിയ തീരുമാനങ്ങൾക്ക് പിന്നാലെ ഇത് അന്തിമ ഒത്തുതീർപ്പാണെന്നും ഇനി ചർച്ചകളില്ലെന്നും മന്ത്രിമാർ അറിയിച്ചു. എന്നാൽ ഉത്തരവാദിത്തമുള്ള സർക്കാരിനെ പോലെ പ്രവർത്തിച്ച് തങ്ങളുമായി ചർച്ച നടത്തിയാൽ ഈ പണിമുടക്കുകളുമായി മുന്നോട്ട് പോകേണ്ടത് വരില്ലെന്ന് ബിഎംഎ ജൂനിയർ ഡോക്ടർ കമ്മിറ്റി കോ-ചെയർമാൻമാരായ ഡോ. റോബർട്ട് ലോറൻസണും ഡോ. വിവേക് ത്രിവേദിയും പ്രതികരിച്ചു. ചർച്ചകൾക്ക് മുൻപ് തന്നെ തൻെറ തീരുമാനം അന്തിമമാണ് എന്ന് പറയുന്ന പ്രധാന മന്ത്രിയുടെ നടപടിയെയും അവർ വിമർശിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : യാത്ര ചെയ്യുന്നവരാണ് മനുഷ്യർ. അവരാണ് ശരിക്കും ജീവിക്കുന്നവർ. അത്തരം യാത്രകൾക്ക് പിന്നിൽ നന്മ നിറഞ്ഞ ലക്ഷ്യം ഉണ്ടെങ്കിലോ. അത് ഏത് റെക്കോർഡുകളെക്കാളും മഹത്തരമാകും. ഈയൊരു സുന്ദര ലക്ഷ്യത്തിലെത്താനുള്ള പാതയിലാണ് രാജേഷ് കൃഷ്ണ. 55 ദിവസം, 75 നഗരങ്ങളിലൂടെ ലണ്ടനിൽ നിന്നും കേരളത്തിലേക്ക് കാർ യാത്ര. വോള്‍വോ എക്‌സി 60യിലാണ് 20000 കിലോമീറ്റർ താണ്ടുന്നത്.

വർഷങ്ങളായി മനസ്സിൽ സൂക്ഷിച്ച സ്വപ്നം സാക്ഷാത്കരിക്കുന്നതിന്റെ ആനന്ദം കൂടിയുണ്ട് രാജേഷിന്റെ യാത്രയിലുടനീളം. മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഫ്‌ളാഗ് ഓഫ് ചെയ്യാന്‍ തീരുമാനിച്ചിരുന്നതെങ്കിലും അന്നും യാത്ര നടക്കാതെ പോയി. പാക്കിസ്ഥാനിലൂടെ ഇന്ത്യയിലേക്ക് പോകാന്‍ വിസ പ്രശ്‌നം നേരിട്ടതും കോവിഡ് പ്രതിസന്ധിയും വില്ലനായി. എന്നാൽ സ്വപ്നത്തെ വിടാതെ പിന്തുടർന്നതോടെ സഫലമായി. നിലവിൽ ജർമ്മനിയിൽ നിന്ന് 800 കിലോമീറ്റർ യാത്ര ചെയ്ത് വിയന്നയിലെത്തും. യുകെയിൽ നിന്ന് യാത്ര തുടങ്ങി യൂറോപ്പിലൂടെയും തുർക്കിയിലൂടെയും ഇറാനിലൂടെയും വാഹനമോടിക്കും. ചൈനയിലെത്തി ശേഷം ഇന്ത്യയിലേക്ക്.

യാത്രയുടെ ഒപ്പം ചാരിറ്റിയും

റയാന്‍ നൈനാന്‍ ചില്‍ഡ്രന്‍സ് ചാരിറ്റിയെ പിന്തുണയ്ക്കുന്നതിനാണ് ഈ യാത്ര തുടങ്ങിയത്. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് അന്തരിച്ച റയാന്‍ നൈനാന്റെ സ്മരണാര്‍ത്ഥം ആരംഭിച്ചതാണ് RNCC. മാരക രോഗങ്ങളാൽ കഴിയുന്ന കുട്ടികൾക്ക് സഹായം നൽകുകയാണ് ചാരിറ്റിയുടെ ലക്ഷ്യം. റയാന്റെ രോഗാവസ്ഥയില്‍ കൂടെ നിന്ന ആളുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സഹായമാകാനും മാരകരോഗികളായ കുട്ടികളെ തിരിച്ചു സന്തോഷത്തിലേയ്ക്ക് കൈപിടിക്കാനും ഈ യാത്രയിലൂടെ ലക്ഷ്യമിടുന്നെന്ന് രാജേഷ് മലയാളംയുകെ ന്യൂസിനോട് പറഞ്ഞു .

ഹെലന്‍ ഹൗസ് ഹോസ്പിസ്, ഇയാന്‍ റെന്നി നേഴ്‌സിംഗ് ടീം, തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികള്‍ എന്നിവരെ സഹായിക്കുകയാണ് യാത്രയുടെ പ്രധാന ലക്ഷ്യം. ഇന്ന് ജൂലൈ 28 -ാം തീയതി ജർമ്മനിയിൽ നിന്ന് 800 കിലോമീറ്ററോളം അകലെ വിയന്നയിലേയ്ക്ക് എത്തിച്ചേരാനുള്ള യാത്രയ്ക്കിടെയാണ് രാജേഷ് മലയാളം യുകെ ന്യൂസിനോട് സംസാരിച്ചത്.

ചാരിറ്റിയെക്കുറിച്ച് കൂടുതലറിയാനും പിന്തുണക്കാനും ഈ ലിങ്കില്‍ സന്ദര്‍ശിക്കുക.

http://www.rncc.org.uk/

https://www.london2kerala.com/

 

സിനിമയും ഹരം

മമ്മൂട്ടി ചിത്രം പുഴു, ഭാവന ചിത്രം ന്റെ ഇക്കാക്ക് ഒരു പ്രേമമുണ്ടാര്‍ന്നു തുടങ്ങിയ മികച്ച ചിത്രങ്ങളുടെ നിർമ്മാതാവ് കൂടിയാണ് രാജേഷ്. അരുണ നായരാണ് ഭാര്യ. ലണ്ടനിലെ ഹൈ വേ കോമ്പില്‍ താമസിക്കുന്നു. ബിബിസി പ്രോഗ്രാം പ്രൊഡ്യൂസറായിരുന്നു. പത്തനംതിട്ട വാര്യാപുരം കൃഷ്ണപിള്ളയുടെയും രമാഭായിയുടേയും മകനാണ് രാജേഷ്. ദീര്‍ഘ കാലമായി കുടുംബസമേതം യുകെയില്‍ സ്ഥിരതാമസം. പല നാടുകളിലൂടെ, പലവിധ സംസ്കാരങ്ങളിലൂടെ, ഒട്ടേറെ മനുഷ്യരെ അടുത്തറിഞ്ഞുള്ള യാത്ര വലിയൊരു അനുഭവം കൂടിയാണെന്ന തിരിച്ചറിവ് രാജേഷിനുണ്ട്. ഒരു ലക്ഷ്യം കൂടി ഈ യാത്രയ്ക്ക് ഊർജം പകരുമ്പോൾ ഇത് അവിസ്മരണീയമാകുമെന്ന് ഉറപ്പ്. രാജേഷിന്റെ യാത്രാനുഭവങ്ങൾക്ക് സ്നേഹാശംസകൾ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇംഗ്ലണ്ടിൽ അപകടകരമായ അലർജി റിയാക്ഷനുകൾ വർദ്ധിച്ചുവരുന്നു. ഇതിൽ 25,000 ആളുകൾ അലർജിയെ തുടർന്ന് എൻഎച്ച്എസ് ഹോസ്പിറ്റലുകളിൽ ഒരു വർഷം വരെ ചികിത്സയ്ക്കായി താമസിച്ചതായി കണക്കുകൾ. 20 വർഷത്തിനിടെ ഈ കണക്കുകൾ ഇരട്ടിയിലധികം വർദ്ധിച്ചതായി ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നു. അലർജികൾ എങ്ങനെ തിരിച്ചറിയാമെന്നും പ്രതികരിക്കാമെന്നും ഉള്ള ബോധവത്കരണം ജനങ്ങൾക്ക് നൽകണമെന്നും അധികൃതർ പറഞ്ഞു. ഭക്ഷണവുമായി ബന്ധപ്പെട്ട അലർജികൾ മൂലം ആശുപത്രിയിൽ പ്രവേശിച്ച രോഗികളുടെ എണ്ണമാണ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌.

ഇരുപത് വർഷം മുമ്പ് 2,000-ത്തിൽ താഴെയായിരുന്ന അലർജിക് റിയാക്ഷൻ കേസുകളുടെ എണ്ണം 2022-23 കാലയളവിൽ 5,000-ത്തിലേറെ ഉയർന്നതായി താൽക്കാലിക കണക്കുകൾ കാണിക്കുന്നു. മെഡിസിൻസ് ആൻഡ് ഹെൽത്ത്‌ കെയർ പ്രൊഡക്‌ട്‌സ് റെഗുലേറ്ററി ഏജൻസിയുടെ സഹായത്തോടെ എൻഎച്ച്എസ് ശേഖരിച്ച കണക്കിൽ അലർജി മൂലം ഔട്ട്‌പേഷ്യന്റ് അല്ലെങ്കിൽ ആക്‌സിഡന്റ്, എമർജൻസി ഡിപ്പാർട്ട്‌മെന്റുകൾ സന്ദർശിച്ച് ആശുപത്രിയിൽ താമസം ആവശ്യമില്ലാതെ ഡിസ്ചാർജ് ചെയ്ത ആളുകളെ ഉൾപ്പെടുത്തിയിട്ടില്ല.

കണക്കുകൾ പ്രകാരം ജനങ്ങളിലെ അലർജി റിയാക്ഷനുള്ള പ്രവണത വരുന്നതായി കാണുന്നുണ്ടെങ്കിലും ജനസംഖ്യയിലുള്ള വർദ്ധനവാണ് ഇതിന് കാരണമെന്നും വിദഗ്ദ്ധർ പറയുന്നു. അലർജികൾ മാരകമായേക്കാം ഏത് പ്രായത്തിലുള്ളവരിലും വരാം. അപകടകരമായ രീതിയിൽ റിയാക്ഷനുകൾ ഉള്ളവർ എപ്പോഴും രണ്ട് അഡ്രിനാലിൻ പെനുകൾ കരുതണമെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. കൂടാതെ, അലർജി റിയാക്ഷനുകൾക്ക് സാധ്യതയുള്ള ആളുകൾ അവരുടെ പെനുകളുടെ കാലാവധി തീരാറായാൽ പുതിയത് വാങ്ങാൻ ഫാർമസിസ്റ്റിനെ കാണണമെന്നും അവർ കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബിരുദാനന്തര ബിരുദം നേടുന്നതിനായി യുഎസിലെത്തിയ ഇന്ത്യൻ വിദ്യാർത്ഥിനിയെ വിശന്നുവലഞ്ഞ് തെരുവിലൂടെ അലയുന്ന നിലയിൽ കണ്ടെത്തി. ഷിക്കാഗോ നഗരത്തിലെ തെരുവിലാണ് ദാരുണമായ അവസ്ഥയില്‍ ഹൈദരാബാദ് സ്വദേശിനിയായ 37കാരിയെ കണ്ടെത്തിയത്. മിഷിഗണിലെ ഡെട്രോയിറ്റില്‍ സ്ഥിതി ചെയ്യുന്ന ട്രൈന്‍ യൂണിവേഴ്‌സിറ്റിയിലെ ഇന്‍ഫൊര്‍മേഷന്‍ സയന്‍സ് വിദ്യാര്‍ഥിയായ സയേദ ലുലു മിന്‍ഹജ് സെയ്ദി ആണ് പ്രതിസന്ധികളുടെ നടുവിൽ ഒറ്റപ്പെട്ടു കഴിയുന്നത്.

 

വിഷാദരോഗമാണ് യുവതിയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. തന്റെ മകളെ ഇന്ത്യയിലേക്ക് എത്രയും വേഗം തിരികെയെത്തിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സയേദയുടെ അമ്മ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് കത്ത് നല്‍കിയിട്ടുണ്ട്.

2021 ഓഗസ്റ്റിലാണ് സയേദ യുഎസിലേക്ക് പറന്നത്. എന്നാല്‍, രണ്ട് മാസം മുമ്പ് ഹൈദരാബാദിലുള്ള കുടുംബത്തിന് സയേദയുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ഹൈദരാബാദില്‍ നിന്നുള്ള രണ്ട് സന്നദ്ധ പ്രവര്‍ത്തകരാണ് സയേദയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് കുടുംബാംഗങ്ങളെ ധരിപ്പിച്ചത്. തുടര്‍ന്ന് സയേദയുടെ അമ്മ വിദേശകാര്യമന്ത്രിക്ക് കത്തെഴുതുകയായിരുന്നു. മകള്‍ കടുത്ത വിഷാദരോഗത്തോട് മല്ലിടുകയാണെന്നും അവളുടെ സാധനസാമഗ്രഹികളെല്ലാം മോഷ്ടിക്കപ്പെട്ടുവെന്നും അത് അവളെ പട്ടിണിയുടെ വക്കിലെത്തിച്ചുവെന്നും അമ്മ പറയുന്നു.

Copyright © . All rights reserved