ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഇംഗ്ലണ്ടിലെ ജിസിഎസ്ഇ ഫലങ്ങൾ 2019 ലെ നിലവാരത്തിലേക്ക് തിരികെ കൊണ്ടുവരുമ്പോൾ വിദ്യാർത്ഥികൾക്കിടയിൽ ഗ്രേഡുകൾ കുറയുമെന്ന് ആശങ്ക. 2020ലും 2021ലും കോവിഡ് കാരണം പരീക്ഷകൾ റദ്ദാക്കുകയും അദ്ധ്യാപകരുടെ മൂല്യനിർണ്ണയത്തെ അടിസ്ഥാനമാക്കിയുള്ള ഫലങ്ങൾ നൽകുകയും ചെയ്തപ്പോൾ വിദ്യാർത്ഥികൾക്ക് ഉയർന്ന ഗ്രേഡുകൾ ലഭിച്ചിരുന്നു. വെയിൽസിലും വടക്കൻ അയർലൻഡിലും, പരീക്ഷ ഫലങ്ങൾ 2019-ൽ ഉണ്ടായിരുന്നതിനേക്കാൾ ഉയർന്നതായിരിക്കും. എന്നാൽ 2022-നേക്കാൾ കുറയും. വിദ്യാർത്ഥികളുടെ ലെവൽ 2 ബിടെക്, കേംബ്രിഡ്ജ് നാഷണൽ, മറ്റ് വൊക്കേഷണൽ ഫലങ്ങൾ എന്നിവയും ഇന്ന് രാവിലെ പ്രസിദ്ധീകരിക്കും.

എ-ലെവൽ, ജിസിഎസ്ഇ ഫലങ്ങൾ പ്രീ-പാൻഡെമിക് ലെവലിലേക്ക് തിരികെ കൊണ്ടുവരാൻ ഇംഗ്ലണ്ടിന്റെ പരീക്ഷാ നിരീക്ഷണ സ്ഥാപനമായ ഓഫ്ക്വൽ രണ്ട് വർഷത്തെ പദ്ധതി ആവിഷ്കരിച്ചു. കോവിഡിന് ശേഷം കഴിഞ്ഞ വർഷമാണ് വിദ്യാർത്ഥികൾ ആദ്യമായി പരീക്ഷ എഴുതിയത്. 2018-ൽ ഇംഗ്ലണ്ടിലെ ജിസിഎസ്ഇ ഗ്രേഡിംഗ് സമ്പ്രദായം അക്ഷരങ്ങളിൽ നിന്ന് അക്കങ്ങളിലേക്ക് മാറിയപ്പോൾ, തുടർ പഠനത്തിന് യോഗ്യത നേടുന്നതിനായി വിദ്യാർത്ഥികൾ ഗണിതവും ഇംഗ്ലീഷും ഗ്രേഡ് 4-നോ അതിന് മുകളിലോ പാസാകേണ്ടതുണ്ട്.

ഈ വർഷത്തെ പരീക്ഷകളിൽ ചില കോവിഡ് നടപടികളും നിലനിന്നിരുന്നു. വിദ്യാർത്ഥികൾക്ക് ചില വിഷയങ്ങളിൽ സൂത്രവാക്യങ്ങളും സമവാക്യ ഷീറ്റുകളും ഉണ്ടായിരുന്നു. കൂടാതെ വിദേശ ഭാഷാ പരീക്ഷകളിൽ അപരിചിതമായ പദാവലി പരീക്ഷിച്ചിട്ടില്ല തുടങ്ങിയ രീതികൾ ഇത്തവണ പിന്തുടർന്നിരുന്നു. വെയിൽസിലും വടക്കൻ അയർലൻഡിലും, ഗ്രേഡുകൾ 2019-ൽ ഉണ്ടായിരുന്നതിനേക്കാൾ ഉയർന്നതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.