ന്യൂസ് ഡെസ്ക്, മലയാളം യുകെ
നൈജൽ ഫാരേജിൻ്റെ പ്രധാനമന്ത്രിയാകാനുള്ള ശ്രമത്തെ പിന്തുണച്ച് ഡൊണാൾഡ് ട്രംപിൻ്റെ മുൻ വൈറ്റ് ഹൗസ് ടീമിലെ അംഗങ്ങൾ. ഡൊണാൾഡ് ട്രംപിൻ്റെ ഉപദേഷ്ടാക്കൾ യുകെ പ്രധാനമന്ത്രി സർ കെയർ സ്റ്റാർമറെ, ഉദ്ഘാടനത്തിന് തൊട്ടുപിന്നാലെ വാഷിംഗ്ടൺ സന്ദർശിക്കാൻ ക്ഷണിക്കേണ്ടതില്ല എന്നും ചർച്ച ചെയ്യുന്നതായുള്ള റിപ്പോർട്ട് പുറത്ത് വന്നു. വിസമ്മതം പ്രകടിപ്പിക്കുന്നതിനോ സമ്മർദ്ദം ചെലുത്തുന്നതിനോ ഉള്ള മാർഗമായി അവർ ക്ഷണം മനഃപൂർവം വൈകിപ്പിച്ചേക്കാം എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. കൂടാതെ, യുഎസിലെ ബ്രിട്ടൻ്റെ അംബാസഡറായി ലോർഡ് മാൻഡൽസൻ്റെ നിയമനം പുതിയ ഭരണകൂടത്തിന് നിരസിക്കാൻ കഴിയും, ഇത് ബന്ധങ്ങൾ കൂടുതൽ വഷളാക്കും.
ഡൊണാൾഡ് ട്രംപിൻ്റെ സഖ്യകക്ഷി യുകെയിലേയ്ക്കുള്ള ഒരു യാത്രയെ കുറിച്ച് അദ്ദേഹം ആലോചിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി. എന്നാൽ ബ്രിട്ടീഷ് സർക്കാരിനെ മറികടന്ന് രാജകുടുംബത്തോട് നേരിട്ട് അഭ്യർഥന നടത്താനാണ് സാധ്യത. അതേസമയം, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് തൊട്ട് പിന്നാലെ ഉണ്ടായിരുന്ന നൈജൽ ഫാരാജിൻ്റെ റിഫോം യുകെ പാർട്ടിയിലെ ഒരു മുതിർന്ന നേതാവ് ട്രംപിൻ്റെ ടീമുമായി നല്ല ബന്ധമുണ്ടെന്ന് അറിയിച്ചു. യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ കമലാ ഹാരിസിന് ലേബർ നൽകിയ പിന്തുണ മറക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടിയുടെ തിരഞ്ഞെടുപ്പ് സാധ്യതകൾ വർധിപ്പിക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്യുന്നതിനായി ട്രംപിൻ്റെ സഹായികൾ കഴിഞ്ഞ ആഴ്ച എക്‌സ്‌ക്ലൂസീവ് പ്രൈവറ്റ് ക്ലബ് 5 ഹെർട്ട്‌ഫോർഡ് സ്ട്രീറ്റിൽ റിഫോം യുകെ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ടുണ്ട്. ഒക്ടോബറിൽ, കമലാ ഹാരിസിന് വേണ്ടി യുഎസിൽ പ്രചാരണം നടത്താൻ ലേബർ പാർട്ടിയുടെ സോഫിയ പട്ടേൽ ആളുകളെ പ്രോത്സാഹിപ്പിച്ചതിന് ശേഷം ട്രംപിനെ പിന്തുണയ്ക്കുന്നവർ ലേബർ പാർട്ടിക്കെതിരെ “വിദേശ ഇടപെടൽ” ആരോപണം നടത്തിയിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പ്രതിഷേധ വ്യവസ്ഥകൾ ലംഘിച്ചുവെന്നാരോപിച്ച് 70-ലധികം പാലസ്തീൻ അനുകൂല പ്രകടനക്കാരെ ഇന്നലെ സെൻട്രൽ ലണ്ടനിൽ അറസ്റ്റ് ചെയ്തു. വൈറ്റ്ഹാളിലെ ഒരു റാലിയിൽ നിന്നുള്ള മാർച്ചിനിടെ ചിലർ പോലീസ് ലൈൻ ഭേദിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. ഹമാസുമായുള്ള വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് “പലസ്തീനെ സ്വതന്ത്രമാക്കുക” തുടങ്ങിയ ബോർഡുകൾ ഉയർത്തി ഗാസയിൽ ഇസ്രായേലിൻ്റെ 15 മാസത്തെ യുദ്ധത്തിനെതിരെ പ്രതിഷേധിക്കാൻ ആയിരക്കണക്കിന് ആളുകൾ ഒത്തുകൂടിയത്.
ട്രാഫൽഗർ സ്‌ക്വയറിലേക്ക് മാർച്ച് ചെയ്യുന്നതിൽ നിന്ന് പോലീസ് ആദ്യം ഇവരെ തടഞ്ഞിരുന്നു. എന്നാൽ ചില പ്രതിഷേധക്കാർ ഇത് ഭേദിച്ച് കടന്നുപോകുകയായിരുന്നു. മുൻ ലേബർ നേതാവ് ജെറമി കോർബിനും മുൻ ഷാഡോ ചാൻസലർ ജോൺ മക്‌ഡൊണലും മാർച്ചിൽ പങ്കെടുത്തതായി എക്‌സിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണാം. സംഭവത്തിൽ മൊത്തം 77 അറസ്റ്റുകൾ മെട്രോപൊളിറ്റൻ പോലീസ് റിപ്പോർട്ട് ചെയ്തു. പ്രതിഷേധം നിയന്ത്രിക്കാൻ ട്രാഫൽഗർ സ്‌ക്വയറിലേക്കുള്ള പ്രവേശന കവാടങ്ങൾ പോലീസ് തടഞ്ഞതിന് പിന്നാലെ ബ്രിട്ടനിലെ മുസ്ലീം അസോസിയേഷൻ വിമർശനവുമായി രംഗത്ത് വന്നിരുന്നുവെന്ന് ഒരു വാർത്താ ഏജൻസി പറയുന്നു.
പൊതു ജനങ്ങൾക്ക് ശല്യം ആയ രീതിയിൽ പ്രതിഷേധം നടത്തിയതിന് നാല് പേരും പ്രതിഷേധ വ്യവസ്ഥകൾ ലംഘിച്ചതിന് രണ്ട് പേരും നിരോധിത സംഘടനകളെ പിന്തുണയ്ക്കുന്ന പ്ലക്കാർഡ് പിടിച്ചതിന് ഒരാളും ഉൾപ്പെടെ ഏഴ് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സ്റ്റോപ്പ് ദ വാർ സഖ്യത്തിലെ അംഗവും ദേശീയ പാലസ്തീൻ മാർച്ചുകളുടെ ചീഫ് സ്റ്റിവാർഡുമായ ക്രിസ് നൈൻഹാമും അറസ്റ്റിലായവരിൽ ഉണ്ട്. ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. കരാര്‍ പ്രകാരം ബന്ദികളാക്കപ്പെട്ട 33 ഇസ്രയേല്‍ പൗരന്മാരെ ഹമാസ് മോചിപ്പിക്കുമ്പോള്‍ വിവിധ ജയിലുകളിലായി തടവിലാക്കപ്പെട്ട 2000 പാലസ്തീന്‍ പൗരന്മാരെയാകും ഇസ്രയേല്‍ മോചിപ്പിക്കുക. വെടിനിര്‍ത്തല്‍ കരാര്‍ താല്‍കാലികം മാത്രമാണെന്നും ഹമാസ് ഉറപ്പുകള്‍ പാലിച്ചില്ലെങ്കില്‍ പോരാട്ടം തുടരുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കി.മോചിപ്പിക്കുന്ന 33 പേരുടെ പേര് വിവരങ്ങള്‍ മോചനത്തിന് 24 മണിക്കൂര്‍ മുന്‍പ് നല്‍കേണ്ടതാണ്. എന്നാൽ ഹമാസിന്റെ ഭാഗത്ത് നിന്ന് അതുണ്ടായില്ല. ഇത്തരം കരാര്‍ ലംഘനങ്ങള്‍ അനുവദിക്കില്ലെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി എക്‌സിലൂടെ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബോറിസ് ജോൺസൺ പ്രധാനമന്ത്രിയായിരുന്നപ്പോൾ വാഗ്ദാനം ചെയ്ത ആശുപത്രികളിൽ പകുതിയും അടുത്ത കാലത്തെങ്ങും പ്രവർത്തനം ആരംഭിക്കില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. നാൽപതോളം പുതിയ ആശുപത്രികളാണ് അന്ന് പ്രഖ്യാപിച്ചിരുന്നത്. ഇതിൽ പകുതിയും ഉടനെ പ്രവർത്തനം ആരംഭിക്കില്ലെന്നത് കടുത്ത രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ഇതോടെ മോശം കെട്ടിടങ്ങളുടെയും മറ്റ് അസൗകര്യങ്ങളുടെയും പേരിൽ മാറ്റി സ്ഥാപിക്കാനിരുന്ന പല ആശുപത്രികളുടെയും കാര്യത്തിൽ കടുത്ത അനശ്ചിതത്വമാണ് ഉണ്ടായിരിക്കുന്നത്. പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയാകുന്ന മുറയ്ക്ക് പല എൻഎച്ച്എസ് ആശുപത്രികളും മാറ്റി സ്ഥാപിക്കാനിരിക്കുകയായിരുന്നു. ഹോസ്പിറ്റലുകൾ പണി പൂർത്തിയാക്കാൻ സാധിക്കാത്ത സാഹചര്യം കൺസർവേറ്റുകളുടെ ഭരണപരാജയമായി ലേബർ പാർട്ടി കാണിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.
പ്രഖ്യാപിച്ച 40 പദ്ധതികളിൽ 12 എണ്ണം പൂർത്തിയാക്കാൻ പറ്റുമെന്ന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു. ഈ പദ്ധതികളുടെ പുരോഗതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അടുത്ത ആഴ്ച യോഗത്തിൽ സർക്കാർ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ബലക്ഷയമുള്ള കെട്ടിടങ്ങളിൽ ചികിത്സ നടത്തുന്ന സാഹചര്യത്തിൽ പല എൻ എച്ച് എസ് ട്രസ്റ്റുകളും കടുത്ത ആശങ്കയിലാണെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. ബലക്ഷയമുള്ള ആശുപത്രികളിൽ നിന്നുള്ള അപകട സാധ്യത വളരെ കൂടുതലാണെന്ന് എൻഎച്ച്എസ് കോൺഫെഡറേഷന്റെ ചീഫ് എക്സിക്യൂട്ടീവ് മാത്യു ടെയ്‌ലർ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- യൂറോപ്യൻ സമ്പദ് വ്യവസ്ഥകളിൽ ഏറ്റവും വേഗതയേറിയ വളർച്ചയായിരിക്കും ഈ വർഷം യു കെ കൈവരിക്കുക എന്ന ഐ എം എഫ് ( ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് ) പ്രവചനം പുതിയ പ്രതീക്ഷകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. ധനമന്ത്രി റേച്ചൽ റീവ്സിനു മേലുള്ള സമ്മർദ്ദത്തിന് ആശ്വാസം നൽകുന്നതാണ് ഐ എം എഫിന്റെ ഈ റിപ്പോർട്ട്. 2025 ലെ ബ്രിട്ടീഷ് വളർച്ചയെ കുറിച്ചുള്ള പ്രവചനം വെള്ളിയാഴ്ച ഐഎംഎഫ് 0.1 ശതമാനം പോയന്റിൽ നിന്നും 1.6 ശതമാനമായി ഉയർത്തിയതാണ് ഈ ആശ്വാസത്തിന് കാരണം. ഇതോടെ ലോകത്തെ പ്രധാന സമ്പദ് ശക്തികളുടെ കൂട്ടായ്മയായ ജി -7 രാജ്യങ്ങളിൽ, അമേരിക്കയ്ക്കും കാനഡയ്ക്കും ശേഷം മൂന്നാമത്തെ ഏറ്റവും വലിയ സമ്പദ് ശക്തിയായി യുകെ മാറും. ലേബർ പാർട്ടിയുടെ നടപടികൾ ഈ വർഷം ഗുണം ചെയ്യുമെന്ന കണ്ടെത്തലാണ് ഐഎംഎഫ് നടത്തിയത്. നിക്ഷേപങ്ങളിലുള്ള വർദ്ധനവ്, മെച്ചപ്പെട്ട ഗാർഹിക ധനകാര്യ സമ്പ്രദായങ്ങൾ, ബാങ്ക് ഓഫ് ഇംഗ്ലണ്ടിൻ്റെ പലിശനിരക്ക് കുറയ്ക്കൽ എന്നിവ ഈ വർഷം യുകെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉയർച്ച നൽകുമെന്ന് ഐഎംഎഫ് വിലയിരുത്തി. ജർമ്മനി, ഫ്രാൻസ്, ഇറ്റലി എന്നിവിടങ്ങളിൽ 2025-ലെ വളർച്ചയെ കുറിച്ചുള്ള പ്രവചനങ്ങൾ ഐഎംഎഫ് വെട്ടി കുറയ്ക്കുകയാണ് ചെയ്തത്.
ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഈ വർഷം പലിശ നിരക്കുകൾ വെട്ടി കുറയ്ക്കുമെന്ന പ്രതീക്ഷയാണ് ഐ എം എഫ് വിദഗ്ധർ പങ്കുവെച്ചത്. അടുത്ത രണ്ടു വർഷങ്ങളിൽ യു കെ യൂറോപ്പിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി വളരുമെന്ന് ധനകാര്യ മന്ത്രി റേച്ചൽ റീവ്സ് പ്രതീക്ഷ പ്രകടിപ്പിച്ചു. ജി -7 രാജ്യങ്ങളിൽ യുഎസ് ഒഴിച്ച്, സാമ്പത്തിക വളർച്ച കൈവരിക്കുമെന്ന് ഐഎംഎഫ് പ്രവചിച്ച ഒരേ ഒരു രാജ്യമാണ് യുകെ. ബുദ്ധിപരമായ നിക്ഷേപത്തിലൂടെയും നിരന്തര പരിഷ്കരണത്തിലൂടെയും വളർച്ചയ്‌ക്കായുള്ള ദൗത്യത്തിൽ കൂടുതൽ താൻ കൂടുതൽ വേഗത്തിൽ സഞ്ചരിക്കുമെന്നും, മാറ്റത്തിനുള്ള പദ്ധതിയിലൂടെ യുകെയുടെ എല്ലാ ഭാഗങ്ങളിലും ജീവിത നിലവാരം മെച്ചപ്പെടുത്തുമെന്ന തങ്ങളുടെ വാഗ്ദാനം നിറവേറ്റുകയും ചെയ്യുമെന്നും റീവ്സ് വ്യക്തമാക്കി. ലേബർ പാർട്ടിക്ക് പ്രതീക്ഷയും ഊർജ്ജവും നൽകുന്നതാണ് ഐ എം എഫിന്റെ ഈ പ്രവചനം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലോകമെങ്ങുമുള്ള സംഗീതാസ്വാദകരെ അത്ഭുതപ്പെടുത്തിയ യുകെ മലയാളി പെൺകുട്ടി സൗപർണിക നായർ വീണ്ടും വാർത്തകളിൽ ഇടം പിടിച്ചു. ലോകത്തിലെ തന്നെ ഏറ്റവും വലിയ കുട്ടികളുടെ ക്വയറായ യെങ്ങ് വോയിസിൻ്റെ സെലിബ്രിറ്റി ഗസ്റ്റ് ആയി ക്ഷണം ലഭിച്ചിരിക്കുകയാണ് സൗപർണികയ്ക്ക്. യുകെയിലെ 4500 സ്കൂളുകളിൽ നിന്നുള്ള രണ്ടര ലക്ഷം പ്രൈമറി സ്കൂൾ കുട്ടികളാണ് വിവിധ സ്ഥലങ്ങളിൽ നടക്കുന്ന ക്വയറിൽ പങ്കെടുക്കുന്നത്.യുകെയിൽ സ്ഥിരതാമസമാക്കിയ ഡോ.ബിനു നായരുടെയും രഞ്ജിതയുടെയും മകളാണ് സൗപർണിക. കൊല്ലം സ്വദേശികളാണ് ഇവർ. യെങ്ങ് വോയിസിലേയ്ക്ക് ക്ഷണം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് സൗപർണികയുടെ പിതാവ് ഡോ. ബിനു നായർ പറഞ്ഞു.
ജനുവരി ഫെബ്രുവരി മാസങ്ങളിലായി ഏകദേശം 35 ഓളം ഷോകളാണ് വിവിധസ്ഥലങ്ങളിൽ യെങ്ങ് വോയ്സിൻ്റേതായി നടക്കുന്നത്. ലണ്ടൻ, മാഞ്ചസ്റ്റർ, ബർമിംഗ്ഹാം തുടങ്ങി മലയാളികൾ ഏറെയുള്ള സ്ഥലങ്ങളിൽ യെങ്ങ് വോയ്‌സിന് വേദികളുണ്ട്. ഷോയിൽ എല്ലാ ദിവസവും സൗപർണിക പങ്കെടുക്കുന്നുണ്ട്. ബിബിസി വണ്ണിന്റെ മൈക്കൽ മെക്കെന്റെർ ഷോയിലും സൗപർണിക പങ്കെടുത്തിട്ടുണ്ട്. ആ പ്രകടനത്തിലൂടെ യുകെയിലെ സംഗീതപ്രേമികള്‍ക്കിടയില്‍ ലഭിച്ച പ്രശസ്തി ഇവിടുത്തെ മറ്റ് ടിവി സംഗീത പ്രോഗ്രാമുകളിലും സൗപര്‍ണികയ്ക്കായി നിരവധി അവസരങ്ങള്‍ക്കു വഴിതുറന്നിട്ടുണ്ട്. സൗപര്‍ണിക നായര്‍ എന്ന യു ട്യൂബ് ചാനലും ഈ കൊച്ചു മിടുക്കിക്കുണ്ട്.
ബ്രിട്ടൻ ഗോട്ട് ടാലന്റിലെ സൗപർണികയുടെ അസാമാന്യ പ്രകടനം കണ്ട് സൈമൺ കോവെൽ ഉൾപ്പെടെ എല്ലാ വിധികർത്താക്കളും വേദിയിലും സദസ്സിലുമുള്ള ആയിരക്കണക്കിന് ആസ്വാദകരും എഴുന്നേറ്റു നിന്നു കരഘോഷത്തോടെ കുട്ടിത്താരത്തെ അഭിനന്ദിച്ചിരുന്നു. സൈമൺ കോവെൽ , അമൻഡാ ഹോൽഡൻ, അലിഷ ഡിക്സൺ, ഡേവിഡ് വില്യംസ് എന്നിവരായിരുന്നു ഈ പരിപാടിയിലെ വിധികർത്താക്കൾ. ജൂഡി ഗാർലൻഡിന്റെ ‘ട്രോളി സോംഗ്’ ആലപിക്കാൻ തുടങ്ങിയിരുന്നുവെങ്കിലും കോവെൽ സൗപർണികയോട് മറ്റൊരു ഗാനം ആലപിക്കാൻ ആവശ്യപ്പെട്ടു. പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന ‘ദി ഗ്രേറ്റസ്റ്റ് ഷോമാൻ’ ഗാനം അവതരിപ്പിക്കാൻ സൗപർണികയ്ക്ക് കഴിയുമോ എന്ന് അദ്ദേഹം ചോദിച്ചു. വിധികർത്താക്കളുടെയും സദസ്സിന്റെയും മനസ്സ് കീഴടക്കിയാണ് അവൾ ഗാനം ആലപിച്ചത്. വിധികർത്താക്കൾ എഴുന്നേറ്റു നിന്ന് കയ്യടിച്ച് സൗപർണികയെ പ്രശംസിച്ചു. ബ്രിട്ടീഷ് റിയാലിറ്റി ടിവി ഷോകളിലെ പ്രശസ്തനായ ജഡ്ജി സൈമൺ കോവലിനെ അത്ഭുതപ്പെടുത്തുന്ന പ്രകടമാണ് സൗപർണിക അന്ന് കാഴ്ചവെച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വാട്സ് ആപ്പിലൂടെ വ്യക്തികളുടെ ഫോൺ വിവരങ്ങൾ ചോർത്തുന്ന തട്ടിപ്പ് സംഘങ്ങൾ സജീവമാകുന്നതായി പോലീസ് മുന്നറിയിപ്പ് നൽകി. ഇത്തരത്തിൽ കൈക്കലാക്കുന്ന കോൺടാക്ടുകളിൽ നിന്ന് പണം ആവശ്യപ്പെടുന്ന തട്ടിപ്പു രീതിയാണ് സൈബർ കുറ്റവാളികൾ പിൻതുടരുന്നത്. വാട്സ് ആപ്പിലെ വിവരങ്ങൾ ചോർത്തി തട്ടിപ്പു നടത്തുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായതായി ഡെർബിഷയർ പോലീസ് പറഞ്ഞു.
ഇതോടൊപ്പം വാട്സ്ആപ്പ് ഗ്രൂപ്പുകളും തട്ടിപ്പുകാർ നല്ല രീതിയിൽ ദുരുപയോഗം ചെയ്യുന്നുണ്ട്. ഇതിൻറെ ഭാഗമായി എൻഎച്ച് എസ് സ്റ്റാഫ് ഗ്രൂപ്പുകൾ , യൂണിവേഴ്സിറ്റികൾ, മറ്റ് ബിസിനസുകൾ നടത്തുന്നവർ എന്നിവരുടെ ഗ്രൂപ്പുകളിലേയ്ക്കും വ്യാപകമായ രീതിയിൽ നുഴഞ്ഞുകയറ്റം നടത്തുന്നതായാണ് പോലീസ് അറിയിച്ചിരിക്കുന്നത്. പലപ്പോഴും ആളുകളെ ബന്ധപ്പെടുകയും തങ്ങൾക്ക് വന്നിരിക്കുന്ന കോഡ് അല്ലെങ്കിൽ ഒ റ്റി പി കൈമാറാനുമാണ് തട്ടിപ്പുകാർ ആവശ്യപ്പെടുന്നത്. ഇത് അവരുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ടിനായുള്ള വെരിഫിക്കേഷൻ കോഡാണ്. ഇത് പങ്കിടുന്നത് അക്കൗണ്ടിലേക്കും കോൺടാക്റ്റ് ലിസ്റ്റിലേക്കും തട്ടിപ്പുകാരന് ആക്‌സസ് നൽകും.
അടുത്തിടെ നടന്ന ഒരു സംഭവത്തിൽ തട്ടിപ്പിന് ഇരയായ ആൾക്ക് 600 പൗണ്ട് ആണ് നഷ്ടപ്പെട്ടത്. ഡെർബി സർവകലാശാലയിലെ ഒരു വിദ്യാർത്ഥി ഗ്രൂപ്പിന് അവരുടെ ലക്ചററാണെന്ന് കരുതുന്ന ഒരാൾ ഗ്രൂപ്പ് കോളിൽ ചേർന്ന് അവരുടെ വാട്ട്‌സ്ആപ്പ് കോഡുകൾ അയയ്ക്കാൻ ആവശ്യപ്പെട്ട് സന്ദേശം അയച്ചതായും പോലീസ് പറഞ്ഞു. ഇത്തരത്തിൽ മോഷ്ടിക്കുന്ന പണം മറ്റു രാജ്യങ്ങളിലേയ്ക്ക് മാറ്റുകയാണ് സൈബർ കുറ്റവാളികൾ ചെയ്യുന്നത്. യുകെയിൽ നിന്നും വിദേശത്തുനിന്നും ഇത്തരം കുറ്റകൃത്യങ്ങൾ നടക്കാമെന്ന് പോലീസ് പറയുന്നത്. നിലവിൽ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പലർക്കും പരസ്പരം അറിയത്തില്ലെന്നുള്ള കാര്യവും തട്ടിപ്പുകാർ മുതലാക്കുന്നുണ്ട്. ഇത്തരം തട്ടിപ്പിനെ ഏതെങ്കിലും രീതിയിൽ അഭിമുഖീകരിച്ചാൽ ഫോൺവിളിച്ച് ആ വ്യക്തി നമ്മുടെ സുഹൃത്താണെന്ന് ഉറപ്പുവരുത്തണം. ഒരിക്കലും അവരെ വാട്സ് ആപ്പിൽ കോൺടാക്ട് ചെയ്യരുത് . കാരണം അത് വാട്സ് ആപ്പിന്റെ വ്യാജ അക്കൗണ്ട് ആയിരിക്കാനുള്ള സാധ്യതയാണ് ഉള്ളത് എന്ന് പോലീസ് മുന്നറിയിപ്പ് നൽകി .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ, ലീഡ്‌സ് ടീച്ചിംഗ് ഹോസ്പിറ്റൽസ് (എൽടിഎച്ച്) എൻഎച്ച്എസ് ട്രസ്റ്റിൽ കുറഞ്ഞത് 56 ശിശുമരണങ്ങളും രണ്ട് മാതൃമരണങ്ങളും തടയാമായിരുന്നുവെന്ന് ബിബിസി റിപ്പോർട്ട് പുറത്ത്. ഇംഗ്ലണ്ടിലെ ഹെൽത്ത് കെയർ റെഗുലേറ്റർ നല്ല റേറ്റിംഗ് നൽകിയിട്ടുള്ള ആശുപത്രിയാണ് ലീഡ്‌സ് ടീച്ചിംഗ് ഹോസ്പിറ്റൽസ് (എൽടിഎച്ച്) എൻഎച്ച്എസ് ട്രസ്റ്റ് എങ്കിലും ലീഡ്സ് ജനറൽ ഇൻഫർമറിയിലെയും സെൻ്റ് ജെയിംസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെയും ട്രസ്റ്റിൻ്റെ മെറ്റേണിറ്റി യൂണിറ്റുകളുടെ സുരക്ഷയെ കുറിച്ച് പലയിടങ്ങളിലായി ആശങ്ക ഉയർന്ന് വന്നിട്ടുണ്ട്.
യുകെയിലെ ഏറ്റവും ഉയർന്ന നവജാതശിശു മരണനിരക്ക് ലീഡ്സിനാണ്. മിക്ക ജനനങ്ങളും സുരക്ഷിതമാണെന്നും മരണങ്ങൾ അപൂർവമാണെന്നുമാണ് ട്രസ്റ്റ് പ്രതികരിച്ചത്. ലീഡ്‌സ് ഒരു സ്പെഷ്യലിസ്റ്റ് സെന്റർ ആയതിനാൽ പരിചരിക്കുന്ന പല കുഞ്ഞുങ്ങളും സങ്കീർണ്ണമായ രോഗാവസ്ഥകളുള്ളവരാണെന്ന് ട്രസ്റ്റ് വാദിച്ചു. പല കുടുംബങ്ങളും ലീഡ്‌സ് ടീച്ചിംഗ് ഹോസ്പിറ്റൽസ് (LTH) എൻഎച്ച്എസ് ട്രസ്റ്റിൻറെ ജീവനക്കാരുടെ പെരുമാറ്റം വളരെ മോശം ആണെന്നും പറയുന്നു. 2023-ൽ ഇവിടെ ജോലി ചെയ്തിരുന്ന ലിസ എലിയട്ട്, രോഗികളെ പരിചരിക്കുന്നതിലെ വീഴ്ചകൾ പുറം ലോകത്തെ അറിയിച്ചിരുന്നു. ഇവ ശ്രദ്ധിക്കുകയാണെങ്കിൽ പല ദുരന്തങ്ങളും ഒഴിവാക്കാമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
2019 ജനുവരിക്കും 2024 ജൂലൈയ്ക്കും ഇടയിൽ ലീഡ്‌സ് ടീച്ചിംഗ് ഹോസ്പിറ്റൽസ് (എൽടിഎച്ച്) എൻഎച്ച്എസ് ട്രസ്റ്റിൽ തടയാൻ സാധ്യതയുള്ള 56 ശിശുമരണങ്ങളെങ്കിലും ഉണ്ടായെന്ന് കാണിക്കുന്ന ഡേറ്റയാണ് ബിബിസി, വിവരാവകാശ അഭ്യർത്ഥനയിലൂടെ കണ്ടെത്തിയത്. ഇതിൽ 27 പ്രസവ സമയത്തെ മരണങ്ങളും 29 നവജാതശിശു മരണങ്ങളും (ജനിച്ച് 28 ദിവസത്തിനുള്ളിൽ) ഉൾപ്പെടുന്നു. അന്വേഷണത്തിൽ തടയാൻ കഴിയുന്ന രണ്ട് മാതൃമരണങ്ങളും കണ്ടെത്തി. 58 കേസുകളുടെ വിശദാംശങ്ങൾ ഇപ്പോഴും രഹസ്യമായി തുടരുകയാണ്. ഇവയിൽ വൈകല്യങ്ങളുള്ള കുഞ്ഞുങ്ങളും വിദഗ്ധ പരിചരണത്തിനായി മാറ്റിയ രോഗികളും ഉൾപ്പെടുന്നുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ജനസംഖ്യയുടെ 3.8 ശതമാനം ആളുകൾ വിഷാദരോഗം മൂലം ബുദ്ധിമുട്ടുന്നവരാണ്. ഇത് ഏകദേശം 280 ദശലക്ഷം വരും എന്നാണ് കണക്കാക്കുന്നത്. പ്രതികൂല ജീവിത സാഹചര്യങ്ങൾ, ശാരീരിക അസ്വാസ്ഥ്യം, സമ്മർദ്ദം എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങൾ വിഷാദരോഗം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുമെങ്കിലും, അതിന് ഒരു ജനിതക ഘടകവുമുണ്ട്. വിഷാദരോഗം മൂലം കഷ്ടപ്പെടുന്നവർക്ക് ആശ്വാസം പകരുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. വിഷാദരോഗങ്ങൾക്ക് കാരണമാകുന്ന 300 ജനതക ഘടകങ്ങളെ ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞു കഴിഞ്ഞു.
എഡിൻബർഗ് സർവകലാശാലയുടെയും കിംഗ്സ് കോളേജ് ലണ്ടന്റെയും നേതൃത്വത്തിലുള്ള ഒരു അന്താരാഷ്ട്ര ഗവേഷക സംഘം ആണ് സുപ്രധാന കണ്ടെത്തൽ നടത്തിയത്. 29 രാജ്യങ്ങളിലെ 5 ദശലക്ഷത്തിലധികം ആളുകളിൽ നിന്നുള്ള ജനിതക വിവരങ്ങൾ വിശകലനം ചെയ്താണ് വിഷാദ രോഗത്തിലേയ്ക്ക് നയിക്കുന്ന കാരണങ്ങളെ വിശകലനം ചെയ്തത്. പഠനത്തിൽ ഉൾപ്പെടുത്തിയ നാലിൽ ഒരാൾ യൂറോപ്യൻ ഇതര പൂർവികരിൽ നിന്നുള്ളവരാണ്.
നേരത്തെ നടത്തിയ ഇത്തരം പഠനത്തിൽ കൂടുതലായും വെള്ളക്കാരെയും സാധാരണ വിഭാഗത്തിൽപ്പെട്ടവരെയും ഉൾപ്പെടുത്തിയായിരുന്നു. എന്നാൽ പുതിയ പഠനത്തിൽ കൂടുതൽ വൈവിധ്യമാർന്ന ജനവിഭാഗത്തെ ഉൾപ്പെടുത്തിയതാണ് പുതിയ ജനിതക ഘടകങ്ങളെ തിരിച്ചറിയുന്നതിന് വഴിവെച്ചത്. സെൽ എന്ന ജേണലിലാണ് ഗവേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഗവേഷണത്തിൽ വിഷാദരോഗം ഉണ്ടാകുന്നതുമായി ബന്ധപ്പെട്ട് വ്യക്തികളുടെ ജനിതക കേസിലെ 700 വ്യത്യാസങ്ങൾ കണ്ടെത്തിയത് സുപ്രധാനമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ആഫ്രിക്കൻ, കിഴക്കൻ ഏഷ്യൻ, ഹിസ്പാനിക്, ദക്ഷിണേഷ്യൻ വംശജരായ ആളുകളെ പഠനത്തിൽ ഉൾപ്പെടുത്തിയതിനാൽ മുമ്പ് അറിയപ്പെടാത്ത 100 ജനിതക വ്യത്യാസങ്ങൾ പ്രത്യേകമായി തിരിച്ചറിഞ്ഞു. വിഷാദരോഗങ്ങളെ കുറിച്ചുള്ള നമ്മുടെ അറിവ് വളരെ കുറവാണെന്നും അതുകൊണ്ടുതന്നെ ചികിത്സാ രീതിയിൽ ഇനിയും പുരോഗതി കൈവരിക്കാനുണ്ടെന്നും പഠനത്തിന് നേതൃത്വം നൽകിയ എഡിൻബർഗ് സർവകലാശാലയിലെ സെന്റർ ഫോർ ക്ലിനിക്കൽ ബ്രെയിൻ സയൻസസിൽ നിന്നുള്ള പ്രൊഫസർ ആൻഡ്രൂ മക്കിന്റോഷ് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലോകത്തെ വീണ്ടും ഭീതിയിലാഴ്ത്തി ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ് (HMPV) കേസുകൾ കുതിച്ചുയരുകയാണ്. ഈ സാഹചര്യത്തിൽ കോവിഡിന്റെ സമയത്തെ നിയന്ത്രണങ്ങൾ പുന:സ്ഥാപിക്കണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു . ജനീവ ആസ്ഥാനമായുള്ള ലോകാരോഗ്യ സംഘടന ജനങ്ങളെ സംരക്ഷിക്കുന്നതിന് മൂന്ന് നിർദ്ദേശമാണ് മുന്നോട്ട് വച്ചിരിക്കുന്നത്. മാസ്ക് ധരിക്കൽ, ഐസോലേഷൻ, കൈകഴുകൽ എന്നീ നിർദ്ദേശങ്ങൾ തന്നെയാണ് മഹാമാരിയുടെ സമയവും നടപ്പിലാക്കിയിരുന്നത്.
ചൈനയിലെ ആശുപത്രികളിൽ എച്ച് എം പി വി മൂലമുള്ള രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. യുകെയിലും അണുബാധിതരുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. പല രാജ്യങ്ങളും കേസുകൾ കൂടുകയാണെങ്കിൽ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കടുത്ത ആശങ്കയിലാണ്. തിരക്കേറിയതോ വായുസഞ്ചാരമില്ലാത്തതോ ആയ ഇടങ്ങളിൽ മാസ്ക് ധരിക്കുന്നത് പരിഗണിക്കണം, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ടിഷ്യു അല്ലെങ്കിൽ കൈമുട്ട് ഉപയോഗിച്ച് മൂടണം, പതിവായി കൈ കഴുകൽ പരിശീലിക്കണം, ഡോക്ടറുടെയും പ്രാദേശിക പൊതുജനാരോഗ്യ അധികൃതരുടെയും ഉപദേശപ്രകാരം ശുപാർശ ചെയ്യുന്ന വാക്സിനുകൾ എടുക്കണം എന്നും ഡബ്ല്യൂ എച്ച് ഒ വക്താവ് പറഞ്ഞു.
യുകെയിൽ എച്ച് എം പി വി കേസുകളുടെ എണ്ണം കുതിച്ചുയർന്നതിനെ തുടർന്ന് കടുത്ത സുരക്ഷാ മുൻകരുതൽ സ്വീകരിക്കണമെന്ന് എൻ എച്ച് എസ് ജനങ്ങളോട് അഭ്യർത്ഥിച്ചു. രോഗലക്ഷണമുള്ളവർ മറ്റുള്ളവരോട് ഇടപെടുന്നതിൽ നിന്ന് വിട്ടുനിൽക്കണം. നിലവിൽ ശൈത്യകാല രോഗങ്ങൾ മൂലം എൻഎച്ച്എസ് കടുത്ത സമ്മർദ്ദത്തിലാണെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. കോവിഡ് കാലത്തിന് സമാനമായ സാഹചര്യമാണ് യുകെയിലെ ആരോഗ്യ മേഖല നേരിടുന്നത്. ആളുകൾ തമ്മിലുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ അല്ലെങ്കിൽ വൈറസുള്ള പ്രതലത്തിൽ സ്പർശിക്കുന്നതിലൂടെയോ ആണ് എച്ച് എം പി വി പകരുന്നത്. ചുമ, പനി ,മൂക്കടപ്പ് എന്നിവയാണ് പൊതുവായ രോഗലക്ഷണങ്ങൾ. എച്ച് എം പി വി മൂലമുള്ള പനി സാധാരണ ഇൻഫ്ലുവൻസിൽ നിന്ന് തിരിച്ചറിയാനും ബുദ്ധിമുട്ടാണ്. ചെറിയ കുട്ടികളിൽ രോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കുട്ടികളെ ലൈംഗിക ചൂഷണം ചെയ്യുന്ന ഗുണ്ടാ സംഘങ്ങളെ കുറിച്ച് അന്വേഷണം നടത്താൻ ഒരുങ്ങി ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ. ടെൽഫോർഡ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന മുൻനിര അഭിഭാഷകൻ ടോം ക്രൗതർ അന്വേഷണത്തിൽ പ്രധാന പങ്ക് വഹിക്കും. കൂടാതെ, ഇത്തരം സംഘങ്ങളുടെ ജനസംഖ്യാശാസ്‌ത്രം, അവരുടെ ഇരകൾ, ഈ കുറ്റകൃത്യങ്ങൾക്ക് പിന്നിലെ സാംസ്‌കാരിക ഘടകങ്ങൾ എന്നിവ പഠിക്കാൻ ബറോണസ് ലൂയിസ് കേസി മൂന്ന് മാസത്തെ ദേശീയ ഓഡിറ്റിന് നേതൃത്വം നൽകും.
അതേസമയം കൺസർവേറ്റീവ് ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിൽപ് ഈ പദ്ധതി “തികച്ചും അപര്യാപ്തമാണ്” എന്ന് വിമർശിച്ചുകൊണ്ട് രംഗത്ത് വന്നു. രാജ്യത്തുടനീളം നടത്തേണ്ട അന്വേഷണത്തിൻെറ ആവശ്യം അദ്ദേഹം ആവർത്തിച്ച് പറയുകയും ചെയ്തു. ദേശീയ അന്വേഷണം ആരംഭിക്കാത്തതിന് പ്രധാനമന്ത്രിയെ ടെക്ക് ശതകോടീശ്വരൻ എലോൺ മസ്‌ക് വിമർശിച്ചതിന് പിന്നാലെ ഈ വിഷയം അടുത്തിടെ ശ്രദ്ധ നേടിയിരുന്നു.
റോതർഹാം, റോച്ച്‌ഡെയ്ൽ തുടങ്ങിയ പട്ടണങ്ങളിൽ വെള്ളക്കാരായ പെൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന് പാക്കിസ്ഥാൻ വംശജരായ പുരുഷൻമാർ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിന് പിന്നാലെ എലോൺ മസ്‌കും കെയർ സ്റ്റാർമറും തമ്മിൽ തർക്കം ഉണ്ടായത് ശ്രദ്ധേയമായിരുന്നു. പ്രൊഫ. അലക്‌സിസ് ജെയുടെ 2014-ലെ റിപ്പോർട്ട് പ്രകാരം റോതർഹാമിൽ 1,400 പെൺകുട്ടികൾ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന് പിന്നാലെയാണ് അടുത്തിടെ, ഗ്രേറ്റർ മാഞ്ചസ്റ്റർ മേയർ ആൻഡി ബേൺഹാമിനൊപ്പം ഡാൻ കാർഡൻ, സാറാ ചാമ്പ്യൻ, പോൾ വോ എന്നിവരുൾപ്പെടെ ലേബർ എംപിമാർ പുതിയ അന്വേഷണം ആവശ്യപ്പെട്ടത്.