Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

എല്ലാവർക്കും പ്രിയപ്പെട്ടവൻ. ഒറ്റവാക്കിൽ എല്ലാവരും ആശിഷ് തങ്കച്ചനെ കുറിച്ച് ഏക സ്വരത്തിൽ പറയുന്നത് ഇതാണ് . യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരായ തങ്കച്ചൻ തച്ചിലിൻ്റെയും ബെസ്സിയുടെയും മകനായ ആശിഷ് തങ്കച്ചന്റെ നിര്യാണം യുകെ മലയാളികളുടെ ആകെ ദുഃഖമായി മാറിയിരിക്കുകയാണ്. 35 വയസ്സ് മാത്രം പ്രായമുള്ള ആശിഷ് തങ്കച്ചൻ റെഡിങ്ങിൽ വച്ചാണ് മരണത്തിന് കീഴടങ്ങിയത് .

റെഡിങ്ങിൽ അക്കൗണ്ടൻറ് ആയി ജോലി ചെയ്യുന്ന മെറിൻ ആണ് ഭാര്യ. ജൈഡൻ (5 ) ആണ് ഏക മകൻ. അയർലൻഡിൽ ഭർത്താവിനൊപ്പം താമസിക്കുന്ന ആഷ്‌ലി ആണ് സഹോദരി.

താൻ താമസിക്കുന്ന കാർഡിഫിലെ സാമൂഹിക സാംസ്കാരിക കായിക മേഖലകളിൽ എല്ലാം തിളങ്ങി നിന്ന വ്യക്തിത്വമായിരുന്നു ആശിഷിൻ്റേത്. ഏഷ്യാനെറ്റ് ഡാൻസ് ഷോയിൽ പങ്കെടുത്തിരുന്ന നല്ലൊരു കൊറിയോഗ്രാഫറും ഡാൻസറും ആയിരുന്നു. ക്രിക്കറ്റിലും ബാഡ്മിൻറണിലും ദേശീയതലത്തിൽ തന്നെ ഒട്ടേറെ മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ഈ മേഖലകളിലെല്ലാം നല്ലൊരു സൗഹൃദ വലയം അദ്ദേഹത്തിന് ഉണ്ടായിരുന്നു.

കഴിഞ്ഞ രണ്ട് വർഷമായി ബ്രെയിൻ ട്യൂമർ ബാധിച്ച് രോഗാവസ്ഥയിലായിരുന്നു ആശിഷ് . കടുത്ത ഞെട്ടലാണ് ആശിഷിൻ്റെ മരണം ബന്ധുക്കളിലും സുഹൃത്തുക്കളിലും സൃഷ്ടിച്ചത്. മൃതസംസ്കാരം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

ആശിഷ് തങ്കച്ചൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടീഷ് സ്റ്റീലിനെ അടച്ചുപൂട്ടലിൽ നിന്ന് രക്ഷിക്കുന്നതിനായുള്ള അടിയന്തിര ഇടപെടലിനെ കുറിച്ച് ചർച്ച ചെയ്യാൻ നാളെ പാർലമെൻറ് ചേരും. സ്‌കൻതോർപ്പിലെ ബ്രിട്ടീഷ് സ്റ്റീലിൻ്റെ പ്ലാൻ്റ് ആസന്നമായ അടച്ചുപൂട്ടലിൽ നിന്ന് രക്ഷിക്കാനുള്ള അവസാന ശ്രമമെന്ന നിലയിലാണ് എംപിമാരെ നാളെ വിളിച്ചു വരുത്തിയിരിക്കുന്നത്. 2700 പേർ ജോലി ചെയ്യുന്ന ലിങ്കൺ ഷെയറിലെ സ്റ്റീൽ നിർമ്മാണശാലയെ രക്ഷിക്കാനുള്ള നടപടികൾ കൈക്കൊള്ളാൻ പുതിയ നിയമം മന്ത്രിമാർക്ക് അധികം നൽകുമെന്നാണ് ഡൗണിംഗ് സ്ട്രീറ്റ് പറഞ്ഞു.


കടുത്ത പ്രതിസന്ധി പരിഹരിക്കാൻ ബ്രിട്ടീഷ് സ്റ്റീൽ ദേശസാത്കരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ചാൻസലർ റേച്ചൽ റീവ്സ് പറഞ്ഞു. ബ്രിട്ടനിലെ സ്റ്റീൽ ഉത്പാദനത്തിന്റെ ഭാവിയെ കുറിച്ച് വിശദീകരിക്കാൻ ചാൻസിലർ വാരാന്ത്യത്തിൽ ട്രേഡ് യൂണിയൻ നേതാക്കളുമായി സംസാരിച്ചിരുന്നു. കുറെ നാളുകളായി സാമ്പത്തിക പ്രശ്നങ്ങളിൽ നട്ടംതിരിയുന്ന ബ്രിട്ടീഷ് സ്റ്റീൽ കമ്പനി കൂടുതൽ പ്രതിസന്ധികളിൽ അകപ്പെട്ടതായുള്ള റിപ്പോർട്ടുകൾ ആണ് ഓരോ ദിവസവും പുറത്തു വന്നു കൊണ്ടിരിക്കുന്നത് . യു എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് അമേരിക്കയിലേയ്ക്ക് ഇറക്കുമതി ചെയ്യുന്ന സ്റ്റീലിന് 25 ശതമാനം നികുതി ഏർപ്പെടുത്തിയത് പ്രതിസന്ധിയുടെ ആഴം കൂട്ടിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനിടെ ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ സ്‌കൻതോർപ്പിൽ പ്രവർത്തിക്കുന്ന കമ്പനിക്ക് വേണ്ട അസംസ്കൃത സാധനങ്ങൾ തീർന്നു പോകുമെന്ന വാർത്തകൾ പുറത്തുവന്നു.

സാമ്പത്തിക പ്രതിസന്ധി മൂലം സ്‌കൻതോർപ്പിലെ രണ്ട് ചൂളകൾ അടച്ചുപൂട്ടാൻ കമ്പനിയെടുക്കുന്ന തീരുമാനം മൂലം 2700 പേർക്ക് തൊഴിൽ നഷ്ടമുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ സർക്കാരിൻറെ സാമ്പത്തിക പിൻതുണ വേണമെന്നാണ് കമ്പനിയുടെ നിലപാട്. 2020 മുതൽ ചൈനീസ് കമ്പനിയായ ജിൻഗേയുടെ ഉടമസ്ഥതയിലാണ് സ്ഥാപനം. പ്രവർത്തനങ്ങൾ നിലനിർത്തുന്നതിനായി ബ്രിട്ടീഷ് സ്റ്റീലിൽ 1.2 ബില്യൺ പൗണ്ടിൽ കൂടുതൽ നിക്ഷേപിച്ചിട്ടുണ്ടെന്നും പ്രതിദിനം 700,000 പൗണ്ടിൻ്റെ സാമ്പത്തിക നഷ്ടം നേരിടേണ്ടി വന്നിട്ടുണ്ടെന്നും ആണ് കമ്പനി പറയുന്നത് . നിലവിൽ സ്ഫോടന ചൂളകളിൽ നിന്ന് ഇലക്ട്രിക് ആർക്ക് ചൂളകളിലേയ്ക്ക് മാറുന്നതിന് ഭാഗികമായി ധനസഹായം നൽകാൻ 500 മില്യൺ പൗണ്ട് സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്.

റ്റിൻസി ജോസ്

ഇംഗ്ലണ്ടിൽ മരുന്നുകൾ മേടിക്കുന്നതിന് 9 പൗണ്ടിലധികം ആണ് പ്രിസ്ക്രിപ്ഷൻ ചാർജ്ജ് . എന്നാൽ സ്കോട്ട്‌ലൻഡിലും വെയിൽസിലും നോർത്ത് അയർലണ്ടിലും ഒരു മരുന്നിനും പ്രിസ്ക്രിപ്ഷൻ ചാർജ്ജ് ഈടാക്കുന്നില്ല. എന്നിരുന്നാലും ചില മരുന്നുകൾക്ക് പ്രിസ്ക്രിപ്ഷൻ ചാർജ് ഒഴിവാക്കിയിട്ടുണ്ട്.. ഇംഗ്ലണ്ടിൽ തന്നെയും 16 വയസ്സിന് താഴെയുള്ള കുട്ടികൾക്കും 16 മുതൽ 18 വയസ്സ് വരെ തുടർ വിദ്യാഭ്യാസം നടത്തുന്ന വിദ്യാർത്ഥികൾക്കും, പ്രസവശേഷം 12 മാസം വരെ താഴ്ന്ന വരുമാനമുള്ളവർ എന്നിങ്ങനെ പ്രിസ്ക്രിപ്ഷൻ ചാർജിൽ ഇളവുണ്ട്. ക്യാൻസർ അനുബന്ധ രോഗങ്ങൾ ഉള്ളവർക്കും ഇളവ് ലഭിക്കുന്നുണ്ട്.

എന്നാൽ ഗുരുതരമായ രോഗമായ , കാലക്രമേണ വ്യക്തിയുടെ സ്വാഭാവിക ജീവിതത്തെ കാര്യമായി ബാധിക്കുന്ന പാർക്കിൻസൺ രോഗം പ്രിസ്ക്രിപ്ഷൻ ചാർജ് ഇളവ് നൽകുന്ന രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. പാർക്കിൻസൺ രോഗികൾ പ്രിസ്ക്രിപ്ഷൻ ചാർജ് ഇളവ് ലഭിക്കുന്നതിന് നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും അതിന് ഒരു പരിഹാരം സർക്കാർ തലത്തിൽ ഉണ്ടായിട്ടില്ല. പാർക്കിൻസൺ യുകെയും മറ്റു പല ചാരിറ്റികളും വർഷങ്ങളായി ഇതിനുവേണ്ടി പരിശ്രമിച്ചെങ്കിലും ഫലം കണ്ടെത്താനായില്ല.

പാർക്കിൻസൺ രോഗികൾക്ക് രോഗത്തിൻറെ ശൈശവദശയിൽ ചുരുക്കം മരുന്നുകൾ മാത്രമേ കഴിക്കേണ്ടി വരാറുള്ളൂ. എന്നാൽ രോഗം കൂടുന്നതനുസരിച്ച് കാലക്രമേണ കൂടുതൽ മരുന്നുകൾ കഴിക്കേണ്ടി വരും. പാർക്കിൻസൺ രോഗത്തിനൊപ്പം വേറെ എന്തെങ്കിലും അസുഖങ്ങൾ കൂടി ബാധിക്കുകയാണെങ്കിൽ കഴിക്കുന്ന മരുന്നുകളുടെ എണ്ണവും അളവും കൂടാൻ ഇത് കാരണമാവും.

28 ദിവസം കഴിക്കേണ്ട ഓരോ മെഡിസിനും 9 പൗണ്ടിലധികം ചിലവഴിക്കേണ്ടി വരുമ്പോൾ പല മരുന്നുകൾ കഴിക്കേണ്ടി വരുന്ന പാർക്കിൻസൺ രോഗികൾക്ക് പ്രിസ്ക്രിപ്ഷൻ ചാർജ് ആയി നല്ല ഒരു തുക മുടക്കേണ്ടതായി വരുന്ന സ്ഥിതി വിശേഷമാണ് നിലനിൽക്കുന്നത്. നിലവിൽ 60 വയസ്സിന് താഴെയുള്ള പാർക്കിൻസൺ രോഗികളുടെ എണ്ണം കൂടി കൊണ്ടിരിക്കുകയാണ്. നിലവിൽ ജോലി ചെയ്യുന്ന കാലത്ത് തന്നെ രോഗം ബാധിക്കുന്നതു മൂലം പലർക്കും അവർ ഉദ്ദേശിക്കുന്ന സമയത്തിന് മുൻപ് തന്നെ റിട്ടയർമെൻറ് എടുക്കേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്.

പാർക്കിൻസൺ രോഗത്തിന് ഫലപ്രദമായ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. നിലവിൽ രോഗികൾക്ക് കൊടുക്കുന്ന മരുന്നുകളിൽ പലതും രോഗ ലക്ഷണങ്ങളെ ശമിപ്പിക്കുന്നതിനായിട്ടുള്ളതാണ്. മരുന്ന് കഴിക്കാൻ അരമണിക്കൂർ താമസിച്ചാൽ തന്നെ അത് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ഗുരുതരമാണ്. സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം മരുന്ന് കഴിക്കാതെ വരുന്ന രോഗികളുടെ ശാരീരിക അവസ്ഥയെ ഇത് കാര്യമായി ബാധിക്കും.

എല്ലാവർഷവും എൻ എച്ച് എസ് പ്രൊഫഷണൽ ഗ്രൂപ്പ് ഏപ്രിൽ ആദ്യം പാർക്കിൻസൺ രോഗത്തെ കുറിച്ച് അവബോധം വർദ്ധിപ്പിക്കാനായി ഒരു വീഡിയോ ചെയ്യാറുണ്ട്. ഈ വർഷത്തെ വീഡിയോ ചെയ്തിരിക്കുന്നത് എൻഎച്ച്എസ് പ്രസ്ക്രിപ്ഷൻ ചാർജിനെ കുറിച്ചാണ്. 2023 ലെ കണക്കനുസരിച്ച് ഏകദേശം പാർക്കിൻസൺ 10000 രോഗികൾ ആണ് 60 വയസ്സിൽ താഴെയുള്ളത്. അതായത് നല്ല ഒരു ശതമാനം പാർക്കിൻസൺ രോഗികൾക്കും പണം നൽകി മരുന്ന് മേടിക്കേണ്ടി വരുന്നുണ്ട്. എനിക്ക് പാർക്കിൻസൺ രോഗം ബാധിച്ച്‌ രണ്ട് വർഷത്തിനുശേഷം തൈറോയിഡ് ബാധിച്ചതു കൊണ്ട് മരുന്നുകൾ സൗജന്യമായി ലഭിക്കുന്നുണ്ട്.

ഇംഗ്ലണ്ടിലെ പാർക്കിൻസൺ രോഗികളുടെ അവസ്ഥ വളരെ ദുഷ്കരമാണ്. അതായത് സൗജന്യമായി മരുന്ന് ലഭിക്കാൻ ഏതെങ്കിലും സൗജന്യമായി മരുന്ന് ലഭിക്കുന്ന രോഗം ഉണ്ടെങ്കിൽ മാത്രമേ അവർക്ക് പ്രിസ്ക്രിപ്ഷൻ ക്ലെയിം ഒഴിവാക്കി കിട്ടുകയുള്ളൂ. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ഏതെങ്കിലും രോഗങ്ങൾ തങ്ങൾക്ക് വരണമെന്ന് പ്രാർത്ഥിക്കുന്ന അവസ്ഥയിലാണ്’ ഇംഗ്ലണ്ടിലെ പാർക്കിൻസൺ രോഗികൾ.

റ്റിൻസി ജോസ് : മികച്ച നേഴ്സിനുള്ള മലയാളം യുകെയുടെ അവാർഡ് ജേതാവാണ് റ്റിൻസി ജോസ് . റ്റിൻസി ജോസിന്റെ ജീവിതവും സേവനങ്ങളും ബിബിസി പ്രസിദ്ധീകരിച്ചിരുന്നു . മലയാളം യുകെയുടെ അവാർഡ് ജേതാവ് എന്ന് എടുത്തു പറയുന്ന വാർത്തയിൽ കേരളത്തെക്കുറിച്ചും മലയാളത്തെക്കുറിച്ചും പരാമർശമുണ്ട് .

സ്വയം ഒരു പാർക്കിൻസൺ രോഗിയായി തിരിച്ചറിഞ്ഞതിനു ശേഷവും എല്ലാ പ്രതികൂല ഘടകങ്ങളും മറികടന്ന് ജോലി തുടരുകയും അതിലുപരി പാർക്കിൻസൺ രോഗികൾക്കായുള്ള റ്റിൻസിയുടെ പ്രവർത്തനങ്ങളും സമാനതകളില്ലാത്തതായിരുന്നു. പാർക്കിൻസൺ രോഗം മൂലം കഷ്ടപ്പെടുന്നവർക്കായി ഒരു ആരോഗ്യപ്രവർത്തക എന്ന നിലയിൽ ഒട്ടേറെ സുത്യർഹമായ സേവനങ്ങളാണ് അവർ ചെയ്ത് വന്നത് . പാർക്കിൻസൺ രോഗത്തിന്റെ പ്രതിവിധികൾക്കായുള്ള ഗവേഷണത്തിന്റെ ഭാഗമാകാൻ അവർ തീരുമാനിച്ചത് അതിൽ ഒന്നു മാത്രമാണ്. 200 വർഷങ്ങൾക്ക് മുമ്പ് ഡോ. ജെയിംസ് പാർക്കിൻസൺ ഈ രോഗലക്ഷണങ്ങളെ നിർവചിച്ചതിന് ശേഷം ഇത്രയും നാളുകൾ കഴിഞ്ഞിട്ടും പാർക്കിൻസൺ രോഗത്തിന് പ്രതിവിധി കണ്ടെത്താൻ ആധുനിക വൈദ്യശാസ്ത്രത്തിനായിട്ടില്ല. താനും കൂടി പങ്കാളിയാകുന്ന ഗവേഷണ പ്രവർത്തനനങ്ങളിൽ തനിക്ക് പ്രയോജനം ചെയ്തില്ലെങ്കിലും വരും തലമുറയിൽ ഈ രോഗം മൂലം വിഷമം അനുഭവിക്കുന്നവർക്ക് സഹായകരമാകുമെന്ന് അവാർഡ് ലഭിച്ച അവസരത്തിൽ റ്റിൻസി മലയാളം യുകെ ന്യൂസിനോട് പറഞ്ഞിരുന്നു .

നോർഫോക്കിലെ ക്യൂൻ എലിസബത്ത് ഹോസ്പിറ്റൽ അക്യൂട്ട് മെഡിക്കൽ യൂണിറ്റിൽ നേഴ്സ് ആണ് റ്റിൻസി ജോസ്. എൻഎച്ച്എസിലെ തൻറെ സേവന കാലഘട്ടത്തിൽ ഒട്ടേറെ അംഗീകാരങ്ങളാണ് റ്റിൻസിയെ തേടിയെത്തിയത്. വോളണ്ടിയർ അവാർഡ് പാർക്കിൺസൺ യുകെ 2022, എച്ച് എസ്ജെ പേഷ്യന്റ് സേഫ്റ്റി അവാർഡ് 2023 എന്നിവ റ്റിൻസിയ്ക്ക് ലഭിച്ചത് യുകെയിലെ മലയാളി നേഴ്സുമാർക്ക് ആകെ അഭിമാനത്തിന് വക നൽകുന്നതായിരുന്നു. പാർക്കിൺസൺ വിഭാഗത്തിൽ ബിബിസി പോഡ് കാസ്റ്റിന്റെ ഭാഗമാകാൻ സാധിച്ചത് ഒരു മലയാളി നേഴ്സ് എന്ന നിലയിൽ റ്റിൻസിയ്ക്ക് ലഭിച്ച വലിയ അംഗീകാരമായിരുന്നു . രോഗം ബാധിച്ചെങ്കിലും ഏറ്റവും വെല്ലുവിളികൾ നിറഞ്ഞ അക്യൂട്ട് കെയർ നേഴ്സായാണ് ഇപ്പോഴും റ്റിൻസി ജോലി ചെയ്യുന്നത് . 2021 ഒക്ടോബർ മുതൽ പാർക്കിൻസൺ ഗ്രൂപ്പുമായി ചേർന്ന് പ്രവർത്തിക്കുന്ന എൻഎച്ച്എസ്സിലെ ജീവനക്കാരുടെ ഗ്രൂപ്പിലെ സജീവ അംഗമാണ് റ്റിൻസി. പാർക്കിൻസൺ രോഗത്തിനെതിരെയുള്ള ഗവേഷണത്തിനായി പാർക്കിൻസൺ യുകെ എന്ന ചാരിറ്റിയ്ക്ക് വേണ്ടി പണം സ്വരൂപിക്കാൻ ചാരിറ്റി വോക്ക് നടത്തുന്നതിന് റ്റിൻസി നേതൃത്വം നൽകുകയും പങ്കെടുക്കുകയും ചെയ്തു . ഇതുകൂടാതെ 2023 മാർച്ചിൽ പാർലമെൻറിൽ വച്ച് നടന്ന മന്ത്രി തല യോഗത്തിൽ പാർക്കിൻസൺ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ റ്റിൻസിയ്ക്ക് സാധിച്ചിരുന്നു . ഇത് ഉൾപ്പെടെ രണ്ടു തവണ ബ്രിട്ടീഷ് പാർലമെന്ററിൽ എത്തി എംപി മാരുമായി സംവദിക്കാൻ റ്റിൻസിക്ക് അവസരം ലഭിച്ചിട്ടുണ്ട്.

 

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഹീത്രു എയർപോർട്ടിന് സമീപം കാറും ബസും കൂട്ടിയിടിച്ച് മൂന്ന് കൗമാരക്കാർ ദാരുണമായി കൊല്ലപ്പെട്ടു. 17 കാരനായ സ്റ്റാർ ടോംകിൻസ്, 18 കാരനായ ഹാർലി വുഡ്‌സ്, 17 കാരനായ ജിമ്മി സവോറി എന്നിവരാണ് മരണമടഞ്ഞത്. കാറിലുണ്ടായിരുന്ന നാലാമത്തെയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇയാളുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.


ബസ്സിൽ ഉണ്ടായിരുന്ന രണ്ട് യാത്രക്കാരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നിസ്സാര പരുക്കുകൾ പറ്റിയ ബസ് യാത്രക്കാരെ സംഭവസ്ഥലത്ത് വച്ചു തന്നെ പ്രാഥമിക ശുശ്രൂഷകൾ നൽകി വിട്ടയച്ചതായി പോലീസ് അറിയിച്ചു. അപകടത്തിനിടയാക്കിയ സാഹചര്യത്തെ കുറിച്ച് പോലീസ് കൂടുതൽ അന്വേഷണങ്ങൾ നടത്തി വരുകയാണ്.

യുകെയിൽ പുതിയതായി ലൈസൻസ് എടുത്ത കൗമാരക്കാർ ഉൾപ്പെട്ട അപകടങ്ങൾ കൂടി വരികയാണെന്ന വാർത്ത മലയാളം യുകെ പ്രസിദ്ധീകരിച്ചിരുന്നു. യുവ ഡ്രൈവർമാരുടെ പരിചയ കുറവും അമിത വേഗവും കാരണം അവർക്ക് മാത്രമല്ല മറ്റുള്ള വാഹനങ്ങളിലെ യാത്രക്കാരും കൊല്ലപ്പെടുകയോ ഗുരുതരമായി പരുക്കേൽക്കുകയോ ചെയ്യുന്ന സംഭവങ്ങൾ കൂടി കൊണ്ടിരിക്കുകയാണ്. 15 നും 29 നും ഇടയിൽ പ്രായമുള്ളവരുടെ ജീവൻ അകാലത്തിൽ പൊലിയുന്നതിനുള്ള പ്രധാന കാരണം കാർ അപകടമാണ് . 2023 -ലെ കണക്കുകൾ അനുസരിച്ച് യുകെയിലെ റോഡുകളിൽ സംഭവിച്ച അപകടങ്ങളിൽ അഞ്ചിലൊന്നിലും യുവ ഡ്രൈവർമാർ ഉൾപ്പെട്ടിട്ടുണ്ട്. 2019-നും 2023-നും ഇടയിൽ യുവ ഡ്രൈവർമാർ ഉൾപ്പെട്ട അപകടങ്ങളിൽ കൊല്ലപ്പെട്ടവരോ ഗുരുതരമായി പരിക്കേറ്റവരോ ആയ 65 ശതമാനം പേരും പുരുഷന്മാരാണ്. പരുധിയിൽ കൂടിയ വേഗത്തിൽ വാഹനം ഓടിക്കുന്നവരാണ് പല യുവ ഡ്രൈവർമാരും. തത്ഫലമായി പലർക്കും വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകുന്നതാണ് അപകടത്തിന് കാരണമാകുന്നത് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്താനാർബുദ ചികിത്സയിൽ വിപ്ലവകരമായ പുരോഗതിക്ക് വഴി ഒരുക്കുന്ന മരുന്നിന് എൻഎച്ച്എസ് ഇംഗ്ലണ്ട് പച്ച കൊടി കാട്ടി. ഈ രോഗത്തിന് ലോകത്തിലെ ഏറ്റവും നൂതനമായ മരുന്നായ കാപ്പിവാസർറ്റിബിൻ്റെ പ്രയോജനം യുകെയിലും ഇനി ലഭിക്കും . ഇംഗ്ലണ്ടിലെ ഡ്രഗ് അസസ്‌മെൻ്റ് ബോഡിയാണ് എൻഎച്ച്എസിൽ മരുന്ന് വിതരണത്തിന് അനുവാദം നൽകിയിരിക്കുന്നത്.


ഈ മരുന്ന് രോഗം വ്യാപിപ്പിക്കുന്നത് മന്ദഗതിയിലാക്കുമെന്നും നാലിലൊന്ന് ആളുകളിൽ മുഴകൾ ചുരുങ്ങുമെന്നും തെളിയിക്കപ്പെട്ടിരുന്നു. പ്രതിവർഷം 3,000 സ്ത്രീകൾക്ക് കാപ്പി വാസർറ്റിബിൻ്റെ പ്രയോജനം ലഭിക്കും. ക്യാൻസർ പടർന്ന് ഭേദമാക്കാൻ കഴിയാത്ത ആളുകൾക്ക് ലഭ്യമായ നിരവധി ചികിത്സാ രീതികളിൽ ഒന്നാണിത്. എന്നാൽ സ്തനാർബുദ മരുന്നുകൾ കൂടുതൽ വേഗത്തിൽ അംഗീകരിക്കണമെന്ന് ഒരു ക്യാൻസർ ചാരിറ്റി പറഞ്ഞു. യുകെയിൽ ഏറ്റവും സാധാരണമായ ക്യാൻസർ ആണ് സ്തനാർബുദം. ഏഴ് സ്ത്രീകളിൽ ഒരാൾക്ക് അവരുടെ ജീവിതകാലത്ത് ഈ രോഗം ബാധിക്കുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇതിൽ 75 ശതമാനം പേരും രോഗനിർണ്ണയത്തിന് ശേഷം 10 വർഷമോ അതിൽ കൂടുതലോ കാലം അതിജീവിക്കുന്നുമുണ്ട്.

പുതിയ മരുന്നായ കാപ്പിവാസർറ്റിബിൻ ക്യാൻസറിന് കാരണമാകുന്ന പ്രോട്ടീൻ തന്മാത്രയുടെ പ്രവർത്തനത്തെ തടയുകയാണ് ചെയ്യുന്നത്. 20 വർഷത്തോളമായി നടത്തിയ ഗവേഷണങ്ങളുടെ ഫലമായാണ് കാപ്പിവാസർറ്റിബ് വികസിപ്പിച്ചത്. ബ്രസ്റ്റ് ക്യാൻസറിന് ഇന്ന് ലോകത്തിൽ ലഭ്യമായ ഏറ്റവും ഫലപ്രദമായ മരുന്നാണ് ഇതെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്യാൻസർ റിസർച്ചിലെയും റോയൽ മാർസ്‌ഡനിലെയും പ്രധാന ഗവേഷകനും മെഡിക്കൽ ഓങ്കോളജി പ്രൊഫസറുമായ പ്രൊഫ നിക്ക് ടർണർ പറഞ്ഞു. 708 സ്ത്രീകളിൽ ഹോർമോൺ തെറാപ്പിയുടെ ഒപ്പം ഈ മരുന്ന് നൽകിയപ്പോൾ ക്യാൻസർ വികസിക്കാൻ എടുക്കുന്ന സമയം 3.6 മാസത്തിൽ നിന്ന് 7.3 മാസമായി ഇരട്ടിയായതായി ഗവേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇത് 23 ശതമാനം രോഗികളിലും മുഴകൾ കുറയ്ക്കുകയും ചെയ്തു. കടുത്ത പാർശ്വഫലം മൂലം പല സ്ത്രീകളും ഭയപ്പെടുന്ന കീമോതെറാപ്പി ചെയ്യേണ്ടതായി വരുന്നത് ഗണ്യമായി കുറയ്ക്കാൻ ഈ മരുന്നിന്റെ ഉപയോഗം മൂലം സാധിക്കുമെന്ന് പ്രൊഫ നിക്ക് ടർണർ പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബർമിംഗ്ഹാമിലെ ബിൻ തൊഴിലാളികൾക്കായി പുതിയ കരാറുമായി സിറ്റി കൗൺസിൽ. കഴിഞ്ഞ മാസം മുതൽ പണിമുടക്കുന്ന ബർമിംഗ്ഹാമിലെ ബിൻ തൊഴിലാളികൾ, തർക്കം അവസാനിപ്പിക്കുന്നതിൻെറ ഭാഗമായാണ് പുതിയ കരാറിനായുള്ള വോട്ടെടുപ്പ് ആരംഭിക്കുക. തൊഴിലാളികളോട് അന്യായമായി പെരുമാറിയതിന് തൊഴിലാളി യൂണിയനായ യുണൈറ്റ് സർക്കാരിനെയും കൗൺസിലിനെയും വിമർശിച്ച് രംഗത്ത് വന്നിരുന്നു. കുറഞ്ഞ വേതനമുള്ളവർക്ക് നേരെയുള്ള സർക്കാരിൻെറ ഇത്തരത്തിലുള്ള ആക്രമണങ്ങൾ തീർത്തും അപമാനകരമാണെന്നും അവർ കൂട്ടിച്ചേർത്തു. പുതിയ കരാർ അംഗീകരിക്കാൻ ഉപപ്രധാനമന്ത്രി ആഞ്ചല റെയ്‌നർ തൊഴിലാളികളെ പ്രോത്സാഹിപ്പിച്ചു.

ജനുവരി മുതൽ തുടങ്ങിയ ബിൻ തൊഴിലാളികളുടെ പണിമുടക്ക്, മാർച്ച് മാസം മുതൽ പൂർണ്ണ രീതിയിൽ ആയിരുന്നു. ഇതിന് പിന്നാലെ സിറ്റിയിൽ കുമിഞ്ഞ് കൂടിയത് 17,000 ടൺ മാലിന്യമാണ്. ഭാവിയിലെ തുല്യ ശമ്പള പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിൻെറ ഭാഗമായി വേസ്റ്റ് റീസൈക്ലിങ് ആൻഡ് കളക്ഷൻ ഓഫീസർ (WRCO) എന്ന തസ്‌തിക നീക്കം ചെയ്യാനുള്ള കൗൺസിലിന്റെ തീരുമാനത്തിന് പിന്നാലെയായിരുന്നു തർക്കം. WRCO എന്ന തസ്തിക ഒഴിവാക്കുന്നത് വലിയ ശമ്പള വെട്ടിക്കുറവിന് കാരണമാകുമെന്നും തൊഴിലാളികളുടെ ശമ്പളത്തിനും വ്യവസ്ഥകൾക്കും നേരെയുള്ള വലിയ ആക്രമണത്തിന്റെ ഭാഗമാണെന്നും യൂണിയൻ ആരോപിച്ചു.

തൊഴിലാളികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കൗൺസിൽ വലിയ ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്ന് പറഞ്ഞ ഉപപ്രധാനമന്ത്രി ആഞ്ചല റെയ്‌നർ, പണിമുടക്ക് താൽക്കാലികമായി നിർത്തിവച്ച് പുതിയ കരാർ അംഗീകരിക്കണമെന്ന് യൂണിയനോട് ആവശ്യപ്പെട്ടു. പൊതുജനാരോഗ്യ അപകടങ്ങൾ ഒഴിവാക്കാൻ കെട്ടിക്കിടക്കുന്ന മാലിന്യക്കൂമ്പാരം വേഗത്തിൽ പരിഹരിക്കണമെന്ന് ഉപപ്രധാനമന്ത്രി ആഞ്ചല റെയ്‌നർ പറഞ്ഞു. നേരത്തെ മാലിന്യ തൊഴിലാളികളുടെ പണിമുടക്കിന് പിന്നാലെ ഉയർന്ന് വന്ന പ്രശ്‌നങ്ങളെക്കുറിച്ച് മലയാളം യുകെ റിപ്പോർട്ട് ചെയ്‌തിരുന്നു. പുതിയ കരാർ അംഗീകരിക്കണോ വേണ്ടയോ എന്ന് തൊഴിലാളികൾ തീരുമാനിക്കുമെന്നും തിങ്കളാഴ്ച വോട്ടെടുപ്പ് നടത്തുമെന്നും യുണൈറ്റിന്റെ ജനറൽ സെക്രട്ടറി ഷാരോൺ ഗ്രഹാം പറഞ്ഞു. പുതിയ കരാർ പ്രകാരം ഡ്രൈവർമാരുടെ ശമ്പളം £8,000 കുറയും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

A1 മോട്ടോർ വേയിൽ ഇതുവരെ ദർശിക്കാത്ത വാഹനാപകടത്തിനാണ് ബ്രിട്ടൻ സാക്ഷ്യം വഹിച്ചത്. 5 വാഹനങ്ങൾ കൂട്ടിയിടിച്ച് മോട്ടർവേയുടെ ഒരു ഭാഗത്തെ ഗതാഗതം പൂർണ്ണമായും നിലച്ചു. ഏറ്റവും പ്രധാനപ്പെട്ട കാര്യം കൂട്ടിയിടിയിൽ ഉൾപ്പെട്ട 5 വാഹനങ്ങളിൽ 4 കാറുകളും പോലീസ് വാഹനങ്ങൾ ആയിരുന്നു എന്നതാണ്.


ന്യൂകാസിലിൽ ജംഗ്ഷൻ 75 ന് സമീപം പുലർച്ചെ 2.30 ന് തൊട്ടുമുമ്പ് ആണ് അപകടം നടന്നത് . സംഭവ സ്ഥലത്തു നിന്നുള്ള ചിത്രങ്ങളിൽ തകർന്ന് തരിപ്പണമായ പോലീസ് വാഹനങ്ങൾ കാണാം. സംഭവത്തെ കുറിച്ച് പോലീസ് കാര്യമായ അന്വേഷണം നടത്തി വരുകയാണ്. ഇത്രയും പോലീസ് വാഹനങ്ങൾ ഒരേസമയം ഒരു അപകടത്തിൽ ഉൾപ്പെടാനുള്ള കാരണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടനെ പുറത്തുവരുമെന്നാണ് കരുതുന്നത്. സംഭവത്തെ തുടർന്ന് ഇതുവഴി യാത്ര ചെയ്യാൻ ഇരുന്നവരോട് ബദൽ യാത്രാ മാർഗങ്ങൾ ആരായാൻ പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യൂറോപ്പിലെ ആദ്യത്തെ യൂണിവേഴ്സൽ തീം പാർക്ക് യുകെയിൽ വരുന്നു. ബെഡ് ഫോര്‍ഡിന് സമീപം ഉടൻ നിർമ്മാണം ആരംഭിക്കുന്ന പാർക്ക് 2031 ഓടു കൂടി പ്രവർത്തനം ആരംഭിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പാർക്കിന്റെ നിർമ്മാണത്തിലൂടെ ഏകദേശം 28,000 തൊഴിൽ അവസരങ്ങൾ ആണ് സൃഷ്ടിക്കപ്പെടുന്നത്. 476 ഏക്കർ വിസ്തൃതിയുള്ള ഈ സമുച്ചയത്തിന് ആദ്യ വർഷം തന്നെ 8.5 ദശലക്ഷം സന്ദർശകരെ ആകർഷിക്കാനാകുമെന്ന് യൂണിവേഴ്സൽ കണക്കാക്കി . യൂണിവേഴ്സൽ കമ്പനി നടത്തുന്ന നിക്ഷേപം ബേർഡ്ഫോർഡിനെ ആഗോളതലത്തിൽ തന്നെ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്ന് സർ കെയർ സ്റ്റാർമർ പറഞ്ഞു.

കെയർ സ്റ്റാർമർ, റേച്ചൽ റീവ്സ്, കോംകാസ്റ്റ് കോർപ്പറേഷൻ്റെ പ്രസിഡൻ്റ് മൈക്കൽ കവാനി, ബെഡ്‌ഫോർഡ് ബറോ കൗൺസിൽ ലോറ ചർച്ചിൻ്റെ ചീഫ് എക്‌സിക്യൂട്ടീവ്, യൂണിവേഴ്‌സൽ ഡെസ്റ്റിനേഷൻസ് ആൻഡ് എക്‌സ്പീരിയൻസ് ചെയർമാനും സിഇഒ മാർക്ക് വുഡ്‌ബറി എന്നിവരും പ്രഖ്യാപന സമയത്ത് സന്നിഹിതരായിരുന്നു. മിനിയൻസ് ആൻഡ് വിക്കഡ് ഉൾപ്പെടെയുള്ള സിനിമകൾ നിർമ്മിച്ച യൂണിവേഴ്സലിന് യുഎസിലെ ഒർലാൻഡോയിലും ലോസ് ആഞ്ചൽസിലും ജപ്പാൻ, സിംഗപ്പൂർ, ചൈന എന്നിവിടങ്ങളിലും തീം പാർക്കുകളുണ്ട്.

ഈ സൈറ്റ് പൂർത്തിയാകുമ്പോൾ ഭൂഖണ്ഡത്തിലെ ഏറ്റവും വലുതും നൂതനവുമായ തീം പാർക്കുകളിൽ ഒന്നായിരിക്കും എന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത് . ഇവിടെ ജോലി ലഭിക്കുന്നവരിൽ 80% പേരും ബെഡ്‌ഫോർഡ്, സെൻട്രൽ ബെഡ്‌ഫോർഡ്‌ഷെയർ, ലൂട്ടൺ, മിൽട്ടൺ കെയ്ൻസ് എന്നിവിടങ്ങളിൽ നിന്നുള്ളവരായിരിക്കുമെന്ന് യൂണിവേഴ്‌സൽ ഡെസ്റ്റിനേഷൻസ് ആൻഡ് എക്‌സ്പീരിയൻസ് പറഞ്ഞു. പദ്ധതി നിലവിൽ വരുന്നത് യുകെയുടെ നിർമ്മാണ മേഖലകൾക്കും പുത്തനുണർവ് നൽകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. പദ്ധതിയുടെ നിർമ്മാണ സമയത്ത് ബ്രിട്ടീഷ് നിർമ്മിത സ്റ്റീൽ ഉപയോഗിക്കാനുള്ള ധാരണ നിർമ്മാണ കമ്പനികളും സർക്കാരും തമ്മിൽ ഉണ്ടായതായി ചാൻസിലർ റേച്ചൽ റീവ്സ് പറഞ്ഞു. തീം പാർക്കിൽ 500 മുറികളുള്ള പഞ്ചനക്ഷത്ര ഹോട്ടലും ഉൾപ്പെടുന്നുണ്ട്. പദ്ധതിക്കായി യൂണിവേഴ്‌സൽ ഇതിനകം 476 ഏക്കർ വാങ്ങിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വത്തിക്കാനിൽ ചാൾസ് രാജാവും കാമില രാജ്ഞിയും ഫ്രാൻസിസ് മാർപ്പാപ്പയുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തി. മാർപ്പാപ്പയെ കാണാനും അദ്ദേഹത്തിൽ നിന്ന് ഇരുപതാം വിവാഹ വാർഷികത്തിന് ആശംസകൾ ലഭിക്കാനും സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ചാൾസ് രാജാവ് അറിയിച്ചു. ഇറ്റലിയിലേയ്ക്കുള്ള അവരുടെ ഔദ്യോഗിക സന്ദർശനത്തിന്റെ മൂന്നാം ദിവസം, റോമിൽ വച്ചായിരുന്നു കൂടിക്കാഴ്ച.

മാർപാപ്പയുടെ ആരോഗ്യ സ്ഥിതിയിലെ അനിശ്ചിതാവസ്ഥ മൂലം ബുധനാഴ്ച രാവിലെയാണ് കൂടിക്കാഴ്ച സ്ഥിരീകരിച്ചത്. 20 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ഇന്ന് പുറത്ത് വരും. ജെമെല്ലി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിനുശേഷം ഫ്രാൻസിസ് മാർപ്പാപ്പ താമസിക്കുന്ന വത്തിക്കാനിലെ കാസ സാന്താ മാർട്ടയിലാണ് കൂടിക്കാഴ്ച നടന്നത്.

പോപ്പിനെ കണ്ടതിനുശേഷം, ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മാറ്ററെല്ല റോമിൽ ആതിഥേയത്വം വഹിച്ച ഒരു സംസ്ഥാന വിരുന്നിൽ ചാൾസ് രാജാവും കാമില രാജ്ഞിയും അവരുടെ വിവാഹ വാർഷികം ആഘോഷിച്ചു. ക്വിരിനാലെ കൊട്ടാരത്തിൽ നടന്ന വിരുന്നിൽ ഗായിക ആൻഡ്രിയ ബോസെല്ലി, ഷെഫ് ജോർജിയോ ലോക്കറ്റെല്ലി, ഹോട്ടൽ വ്യവസായി റോക്കോ ഫോർട്ടെ, യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി എന്നിവരുൾപ്പെടെ 150 അതിഥികൾ പങ്കെടുത്തു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പ്രോസ്റ്റേറ്റ് ക്യാൻസറിൻ്റെ രോഗനിർണയത്തിൽ ഉമിനീർ പരിശോധന നിർണ്ണായകമായ മാറ്റങ്ങൾ വരുത്തുമെന്ന് യുകെയിൽ നിന്നുള്ള ശാസ്ത്രജ്ഞർകണ്ടെത്തി . രോഗം വരുന്നതിനു മുൻപ് തന്നെ രോഗം വരാൻ സാധ്യത പ്രവചിക്കുന്നതിലൂടെ ചികിത്സയും രോഗനിർണ്ണയവും കൂടുതൽ എളുപ്പത്തിലാക്കുന്നതിന് ഇത് ഉപകരിക്കും. രാജ്യത്ത് പ്രതിവർഷം 12,000 പുരുഷന്മാരാണ് പ്രോസ്റ്റേറ്റ് ക്യാൻസർ ബാധിച്ച് മരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രോസ്റ്റേറ്റ് ക്യാൻസറിൻ്റെ രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും ഉപകരിക്കുന്ന ഏതൊരു കാര്യവും രാജ്യത്തെ സംബന്ധിച്ച് വളരെ നിർണ്ണായകമാണെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെട്ടു.


ഉമനീർ പരിശോധനയിൽ പുരുഷന്മാരുടെ ഡിഎൻഎ യിലുള്ള 130 ഇനം മ്യൂട്ടേഷനുകൾ കണ്ടെത്തുവാനാണ് ശ്രമിക്കുന്നത് . ഇതിൽ ഓരോന്നും പ്രോസ്റ്റേറ്റ് ക്യാൻസർ ഉണ്ടാവാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ ആണ് ഗവേഷണ ഫലങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത് . അപകടസാധ്യത കൂടുതലുള്ള പുരുഷന്മാരെ നേരത്തെ കണ്ടെത്തി പരിശോധിച്ച് ഉറപ്പുവരുത്താൻ നമ്മൾ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് ക്യാൻസർ റിസർച്ച് യുകെയിലെ ഡോ. ഇയാൻ വാക്കർ പറഞ്ഞു. അതിജീവന നിരക്ക് വളരെയധികം മെച്ചപ്പെട്ടതായാണ് കഴിഞ്ഞ 40 വർഷത്തെ കണക്കുകൾ കാണിക്കുന്നത്.

ക്യാൻസർ റിസർച്ച് യുകെ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം യുകെയിൽ ഏറ്റവും സാധാരണയായി കണ്ടുപിടിക്കപ്പെടുന്ന ക്യാൻസറായി പ്രോസ്റ്റേറ്റ് ക്യാൻസർ മാറിയിരിക്കുന്നു. ഓരോ വർഷവും 52,000-ലധികം പുരുഷന്മാർക്ക് പ്രോസ്റ്റേറ്റ് ക്യാൻസർ ഉണ്ടെന്ന് തിരിച്ചറിയുന്നതായാണ് കണക്കുകൾ കാണിക്കുന്നത് . അതായത് പ്രതിദിനം 143 രോഗം കണ്ടുപിടിക്കുന്നുണ്ട്. അതിജീവന നിരക്ക് മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും പല പുരുഷന്മാരും ഇപ്പോഴും വളരെ വൈകിയാണ് രോഗനിർണ്ണയം നടത്തുന്നതെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്ന ചാരിറ്റികൾ മുന്നറിയിപ്പ് നൽകുന്നു. പ്രോസ്റ്റേറ്റ് ക്യാൻസർ പലപ്പോഴും സാവധാനത്തിൽ ആണ് വികസിക്കുന്നത്. അതുകൊണ്ടുതന്നെ രോഗത്തിന്റെ പ്രാരംഭ ഘട്ടത്തിൽ രോഗലക്ഷണങ്ങൾ കാണിക്കില്ല. ഈ രോഗം പ്രധാനമായും 50 വയസ്സിനു മുകളിലുള്ള പുരുഷന്മാരെയാണ് ബാധിക്കുന്നത്. കറുത്തവർഗ്ഗക്കാരിലും പ്രോസ്റ്റേറ്റ് ക്യാൻസറിൻ്റെ പരമ്പര്യമുള്ളവരിലും അപകടസാധ്യത കൂടുതലാണ്.

RECENT POSTS
Copyright © . All rights reserved