ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ നികുതി വർധനയും സാമ്പത്തിക വളർച്ചാ മന്ദഗതിയും സംബന്ധിച്ച ആശങ്കകൾ മൂലം പൗണ്ടിന്റെ മൂല്യം ഇടിഞ്ഞു . ഡോളറിനെതിരെ പൗണ്ട് 1.32 ഡോളറിലേക്കും യൂറോയോട് 1.13 യൂറോയിലേക്കും ആണ് താഴ്ന്നത് . ഇത് കഴിഞ്ഞ രണ്ടര വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയാണ് . പിന്നീട് ചെറിയ തോതിൽ ഉയർന്നെങ്കിലും 1.14 യൂറോയിൽ സ്ഥിരത കൈവരിക്കുകയും ചെയ്‌തെങ്കിലും വിപണിയിൽ കൂടുതൽ ഇടിവ് ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത് . സർക്കാരിന്റെ ധനകാര്യ നയം കൂടുതൽ കടുപ്പിക്കുകയും നികുതി വർധനയും ചെലവു ചുരുക്കലും ഒരുമിച്ച് നടപ്പിലാകുകയുമെങ്കിൽ പൗണ്ട് വീണ്ടും ദുർബലമാകാനുള്ള സാധ്യത ആണ് കാണുന്നത്.

നവംബർ 26-ന് അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിൽ ചാൻസലർ റേച്ചൽ റീവ്സ് കർശന ധനനിയമങ്ങൾ പാലിക്കാനായി നികുതി കൂട്ടാനും ചില പൊതു ചെലവുകൾ കുറയ്ക്കാനും നിർബന്ധിതയാകുമെന്നാണ് വിലയിരുത്തൽ. യുകെയുടെ ഉൽപാദനക്ഷമത പ്രതീക്ഷിച്ചതിനേക്കാൾ താഴെയായതിനാൽ, സർക്കാരിന് അധിക വരുമാനം കണ്ടെത്തേണ്ടി വരുമെന്ന് വിദഗ്ധർ സൂചിപ്പിക്കുന്നു. ഇതിന്റെ ഫലമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് നിലവിലെ 4 ശതമാനത്തിൽ നിന്ന് 3.75 ശതമാനമായി വേഗത്തിൽ കുറയ്ക്കാനിടയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ പ്രവചിക്കുന്നത് . ഗോൾഡ്മാൻ സാക്സ് ഉൾപ്പെടെയുള്ള ചില പ്രമുഖ സാമ്പത്തിക സ്ഥാപനങ്ങൾ അടുത്ത ആഴ്ച നടക്കുന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ട് യോഗത്തിൽ തന്നെ നിരക്ക് കുറയ്ക്കാമെന്ന പ്രവചനവുമായി രംഗത്തെത്തി.

പലിശനിരക്കിൽ ഇളവ് വരുമ്പോൾ വിദേശ നിക്ഷേപകർ കൂടുതൽ ലാഭം ലഭിക്കുന്ന രാജ്യങ്ങളിലേക്ക് പണം മാറ്റാനുള്ള പ്രവണത കാണിക്കും. ഇതോടെ പൗണ്ട് മൂല്യം കൂടുതൽ താഴ്ന്നേക്കാം. എന്നാൽ വിലക്കയറ്റം നിയന്ത്രണത്തിലായതും ഭക്ഷ്യവിലയിൽ വൻതോതിലുള്ള ഇടിവ് വന്നതും ഉപഭോക്താക്കൾക്ക് ആശ്വാസമായി മാറും. ബ്രിട്ടീഷ് റീട്ടെയിൽ കോൺസോർഷ്യത്തിന്റെ റിപ്പോർട്ട് പ്രകാരം, കോവിഡ് മഹാമാരിക്കുശേഷം ഏറ്റവും വലിയ ഭക്ഷ്യവില ഇടിവ് ഒക്ടോബറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് പണപ്പെരുപ്പം കുറയുന്നതിന്റെ സൂചനയായതിനാൽ, ബാങ്ക് ഓഫ് ഇംഗ്ലണ്ടിലെ സാമ്പത്തിക വിദഗ്ധർ വായ്പാ പലിശ കുറയ്ക്കുന്നതിനായി കൂടുതൽ ആത്മവിശ്വാസം കാണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൗണ്ടിന്റെ ഈ ഇടിവ് യുകെയിലെ മലയാളികളെയും നേരിട്ട് ബാധിക്കുന്നതാണ്. ഇതോടെ യുകെ മലയാളികൾ ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിന്റെ മൂല്യം കുറയും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ജമൈക്കയിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റായ മെലിസയെ തുടർന്ന് യുകെ സർക്കാർ 2.5 ദശലക്ഷം പൗണ്ട് അടിയന്തിര സഹായമായി നൽകുമെന്ന് വിദേശകാര്യ വകുപ്പ് (FCDO) പ്രഖ്യാപിച്ചു. ദുരന്താനന്തര രക്ഷാപ്രവർത്തനങ്ങൾക്ക് ബ്രിട്ടൻ സാങ്കേതിക വിദഗ്ധരെയും അടിയന്തിര സഹായ സാമഗ്രികളായ ഷെൽട്ടർ കിറ്റുകൾ, വാട്ടർ ഫിൽറ്ററുകൾ, വസ്ത്രങ്ങൾ എന്നിവയും അയച്ചതായി റിപ്പോർട്ടുകൾ പറയുന്നു. “ജമൈക്കയിൽ നിന്നുള്ള നാശനഷ്ട ദൃശ്യങ്ങൾ തീർത്തും ഞെട്ടിക്കുന്നതാണ്,” എന്ന് പ്രധാനമന്ത്രി സർ കീർ സ്റ്റാർമർ പാർലമെന്റിൽ പ്രസ്താവിച്ചു. എച്ച് എം എസ് ട്രെൻ്റ് എന്ന ബ്രിട്ടീഷ് നാവിക കപ്പൽ ഇതിനകം തന്നെ ആ പ്രദേശത്ത് സഹായത്തിനായി നിയോഗിച്ചതായും അദ്ദേഹം അറിയിച്ചു.

295 കിലോമീറ്റർ വേഗതയിലുള്ള കാറ്റോടെയാണ് കാറ്റഗറി 3 നിലവാരത്തിലുള്ള ചുഴലിക്കാറ്റായ മെലിസ ജമൈക്കയുടെ തെക്കൻ തീരത്ത് അപ്രതീക്ഷിതമായി ആഞ്ഞടിച്ചത് . ഇതോടെ വീടുകൾ, ആശുപത്രികൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ തകർന്ന് വൻ നാശ നഷ്ടമാണ് സംഭവിച്ചത് . രാജ്യത്തിന്റെ മൂന്നിൽ നാല് ഭാഗത്തും വൈദ്യുതി വിതരണം നിലച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ജമൈക്ക പ്രധാനമന്ത്രി ആൻഡ്രൂ ഹോൾനസ് രാജ്യം “ദുരന്ത മേഖലയായി” പ്രഖ്യാപിച്ചു. കടുത്ത കാറ്റും മഴയും കാരണം ദ്വീപിന്റെ പല മേഖലകളിലും വ്യാപകമായ വെള്ളപ്പൊക്കവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ജമൈക്കയിലെ നാശനഷ്ടത്തെ കുറിച്ച് ചാൾസ് രാജാവും കമില്ല രഞ്ജിയും ആഴത്തിലുള്ള ദുഃഖം പ്രകടിപ്പിച്ചു. ജമൈക്കയിൽ താമസിക്കുന്ന ഏകദേശം 8,000 ബ്രിട്ടൻകാരോട് എഫ്‌സിഡിഒ അവരുടെ സ്ഥിതിവിവരങ്ങൾ രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, മെലിസ കൊടുങ്കാറ്റിന്റെ ഭാഗമായി അടുത്ത ആഴ്ച യുകെയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് മഴയും കാറ്റും ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലീഡ്സ് റീജിണൽ ബൈബിൾ കലോത്സവം വിജയകരമായി സമാപിച്ചു . ലീഡ്സ് റീജണിന്റെ നാനാഭാഗത്തുനിന്നും മികച്ച പങ്കാളിത്തമാണ് കലോത്സവത്തിൽ ഉണ്ടായിരുന്നത്. സെൻറ് മേരീസ് ആൻ്റ് സെൻറ് വിൽഫ്രഡ് ഇടവകയാണ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത് . രണ്ടും മൂന്നും സ്‌ഥാനങ്ങൾ യഥാക്രമം ഔവർ ലേഡി ചർച്ച് ന്യൂ കാസ്റ്റിലൈനും മറിയം ത്രേസ്യ മിഷൻ ഷെഫീൽഡും നേടി . ലീഡ്സ് റീജണൽ കോർഡിനേറ്റർ ഫാ. ജോജോ പ്ലാപ്പള്ളിൽ ആണ് ബൈബിൾ കലോത്സവം ഉദ്ഘാടനം ചെയ്തത്. പൗരോഹിത്യത്തിന്റെ രജത ജൂബിലി ആഘോഷിക്കുന്ന ഫാ. ജോസഫ് പിണക്കാടിനെ സമാപന സമ്മേളനത്തിൽ ആദരിച്ചു.

വിശ്വാസത്തെയും ബൈബിൾ പഠനത്തെയും പ്രോത്സാഹിപ്പിക്കുന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ബൈബിൾ കലോത്സവത്തിൽ കുട്ടികളും യുവാക്കളും മുതിർന്നവരും ആവേശത്തോടെ പങ്കെടുത്തു. പ്രസംഗം, ഗ്രൂപ്പ് ഡാൻസ് , നാടകങ്ങൾ എന്നിവ ഉൾപ്പെടെയുള്ള നിരവധി മത്സരങ്ങൾ ആവേശപൂർവ്വം നടന്നു. വിശ്വാസത്തോടുള്ള ആത്മീയ പ്രതിബന്ധത എടുത്തുകാട്ടിയ ഈ പരിപാടി യുകെയിലെ സീറോ മലബാർ സമൂഹത്തിന് അഭിമാന നിമിഷമായി.

പരിപാടിയുടെ വിജയകരമായ നടത്തിപ്പ് ലീഡ്സ് റീജിയൻ ബൈബിൾ കലോത്സവ ഡയറക്ടർ ഫാ. തോമസ് വാലുമ്മലിൻ്റെ നേതൃത്വത്തിലായിരുന്നു. മികവുറ്റ സംഘാടനത്തിന് മുക്തകണ്ഠ പ്രശംസയാണ് ബൈബിൾ കലോത്സവത്തിൽ പങ്കെടുത്തവരും കാണികളും അറിയിച്ചത് . കോർഡിനേറ്റർ ജോൺ കുര്യൻ, സെക്രട്ടറി ജിമ്മിച്ചൻ, ടാബുലേഷൻ ചുമതലയുള്ള വിമൽയും സംഘവും, ഷെഫീൽഡ് ഉൾപ്പെടെ വിവിധ പള്ളികളിലെ പ്രാദേശിക കോർഡിനേറ്റർമാരും പരിപാടിയുടെ വിജയത്തിന് അതുല്യമായ പങ്കുവഹിച്ചു. പങ്കെടുക്കുന്നവർക്കും പ്രേക്ഷകർക്കും ഒരുപോലെ പ്രചോദനമാവുന്ന രീതിയിൽ ക്രമീകരിച്ച ചടങ്ങ് ആത്മീയതയും ആഘോഷവും ചേർന്ന മനോഹര അനുഭവം ആണ് പങ്കെടുത്തവർക്ക് സമ്മാനിച്ചത്. മികച്ച സംഘാടനത്തിനും ശുചിത്വം പാലിച്ചതിനും പരിപാടി നടന്ന സ്കൂളിന്റെ അധികൃതർക്ക് അഭിനന്ദനം അറിയിച്ചത് ശ്രദ്ധേയമായി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ
ചവറയിൽ വീടിന് സമീപമുള്ള കൈത്തോട്ടിൽ വീണു നാലര വയസ്സുകാരൻ അറ്റ്ലാൻ അനീഷ് ദാരുണമായി മരിച്ചു. വെസ്റ്റ് യോർക്ക്ഷെയറിലെ വെയ്ക്ക് ഫീൽഡിൽ താമസിക്കുന്ന അനീഷ് ബ്രഹ്മവാലിയുടെയും ഫിൻല ദിലീപിന്റെയും ഏകമകനാണ് അറ്റ്ലാൻ.
യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് ബ്രൈറ്റണിൽ ഫാർമസി പഠനം പൂർത്തിയാക്കിയ അനീഷ്, ജോലി സംബന്ധമായി ഭാര്യയോടൊപ്പം യുകെയിൽ താമസിക്കുകയാണ്. അറ്റ്ലാൻ അടുത്തിടെ അമ്മ ഫിൻലയുടെ കുടുംബവീട്ടിൽ, കൊല്ലം ചവറയിലാണ് താമസിച്ചിരുന്നത്. നീണ്ടകര പരിമണത്തെ പ്ലേ സ്കൂളിൽ വിദ്യാർത്ഥിയായിരുന്നു.
ചൊവ്വാഴ്ച വൈകിട്ട് 3.30ഓടെയാണ് അപകടം നടന്നത്. സ്കൂൾ ബസിൽ വീട്ടിലെത്തി അപ്പൂപ്പൻ ദിലീപിനൊപ്പം അകത്തു കയറുന്നതിനിടയിൽ അറ്റ്ലാൻ പെട്ടെന്ന് കൈവിട്ട് പുറത്തേക്ക് ഓടുകയായിരുന്നു. പിന്നാലെ നടത്തിയ തിരച്ചിലിൽ കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് നാട്ടുകാരും വീട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനിടെ സമീപത്തെ കൈത്തോട്ടിലെ വെള്ളക്കെട്ടിൽ വീണ നിലയിലാണ് അറ്റ്ലാനെ കണ്ടെത്തിയത്.
കുട്ടിയെ ഉടൻ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അറ്റ്ലാന്റെ അകാലമരണം യുകെയിലെയും നാട്ടിലെയും മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
അനീഷ് ഫിൻല ദമ്പതികളുടെ മകൻ അറ്റ്ലാൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ ∙ ജയിലിൽ നിന്ന് തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മോചിതനായ ലൈംഗികാതിക്രമക്കേസിലെ എത്യോപ്യൻ കുടിയേറ്റക്കാരൻ ഹദുഷ് കെബാതുവിനെ യുകെയിൽ നിന്ന് നാടുകടത്തിയതായി ബ്രിട്ടീഷ് സർക്കാർ സ്ഥിരീകരിച്ചു. 14 വയസ്സുള്ള പെൺകുട്ടിയെയും മറ്റൊരു സ്ത്രീയെയും ആക്രമിച്ച കേസിൽ കുറ്റക്കാരനായി കോടതി വിധിച്ചിരുന്ന കെബാതുവിനെ കഴിഞ്ഞ ആഴ്ച എസ്സെക്സിലെ ജയിലിൽ നിന്നാണ് വിട്ടയച്ചത്. സംഭവം വെളിവായതോടെ രാജ്യമെമ്പാടും ജയിലിലെ സുരക്ഷാ സംവിധാനങ്ങളെ കുറിച്ച് കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു.

പിഴവിനെ തുടർന്ന് ആഭ്യന്തര മന്ത്രാലയവും ജയിൽ വകുപ്പും അടിയന്തര അന്വേഷണം ആരംഭിച്ചിരുന്നു. പൊലീസ് നടത്തിയ വ്യാപകമായ തിരച്ചിലിനൊടുവിൽ കഴിഞ്ഞ ഞായറാഴ്ച കെബാതുവിനെ കസ്റ്റഡിയിലെടുത്തുവെന്ന് അധികൃതർ അറിയിച്ചു. തുടർന്ന് നടപടികൾ പൂർത്തിയാക്കി ചൊവ്വാഴ്ച രാത്രി തന്നെ അദ്ദേഹത്തെ വിമാനത്തിൽ കയറ്റി എത്യോപ്യയിലേക്ക് അയച്ചു. ബുധനാഴ്ച രാവിലെ കെബാതു തന്റെ ജന്മദേശമായ എത്യോപ്യയിൽ എത്തിച്ചേർന്നതായി ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ച ഉണ്ടായ ഈ വീഴ്ച ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നു എന്ന് ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദ് പ്രസ്താവനയിൽ വ്യക്തമാക്കി. പൊതുജനങ്ങളുടെ ജാഗ്രതയ്ക്കും പോലീസിന്റെ അതിവേഗ ഇടപെടലിനും നന്ദിയുണ്ട് എന്നും അവർ കൂട്ടിച്ചേർത്തു. ജയിലുകളിലെ ജീവനക്കാരുടെ ക്ഷാമം, അധികഭാരം, ഭരണ പിഴവുകൾ തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ ഉടൻ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷവും മനുഷ്യാവകാശ സംഘടനകളും മുന്നോട്ടു വന്നിട്ടുണ്ട്. ബ്രിട്ടീഷ് ജയിലുകളിൽ ഇത്തരം പിഴവുകൾ ആവർത്തിക്കാതിരിക്കാൻ കർശന മാർഗ്ഗനിർദേശങ്ങൾ ഉടൻ നടപ്പിലാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ നഗരത്തിലെ ഈസ്റ്റ് ഭാഗത്തുള്ള ന്യൂഹാമിലെ അപ്പാർട്ട്മെന്റിൽ വിഷവാതകം ശ്വസിച്ച് ഒരു കുട്ടി മരിച്ചു. ബാർക്കിംഗ് റോഡിലെ ഫ്ലാറ്റിൽ രാസവസ്തുവിന്റെ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ട് മുതിർന്നവരെയും രണ്ട് കുട്ടികളെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവരിൽ ഒരാളാണ് പിന്നീട് മരിച്ചത്.

സംഭവത്തെ തുടർന്ന് സമീപ വീടുകളിൽ നിന്നുള്ള പന്ത്രണ്ടോളം ആളുകളെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി ലണ്ടൻ ഫയർ ബ്രിഗേഡ് അറിയിച്ചു. പൊപ്ലാർ, മില്ല്‌വാൾ, യൂസ്റ്റൺ ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി വിഷവാതകം നിർവീര്യമാക്കി പ്രദേശം ശുദ്ധീകരിച്ചു. ഉച്ചയ്ക്ക് 1.18ന് ലഭിച്ച ഫോൺ കോളിനെ തുടർന്ന് ആരംഭിച്ച രക്ഷാപ്രവർത്തനം വൈകിട്ട് 4.23ഓടെ ആണ് പൂർത്തിയായത്.

സംഭവത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം തുടരുകയാണെന്നും മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു. വീടൊഴിഞ്ഞവർക്കായി ന്യൂഹാം കൗൺസിൽ താൽക്കാലിക താമസ സ്ഥലം ഒരുക്കിയതായി അധികൃതർ അറിയിച്ചു. ദുരന്തത്തിൽ ജീവൻ നഷ്ടമായ കുട്ടിയുടെ കുടുംബത്തോട് കൗൺസിൽ അനുശോചനം രേഖപ്പെടുത്തി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ ∙ എസെക്സ് ജയിലിൽ ശിക്ഷ അനുഭവിച്ചുകൊണ്ടിരുന്ന എത്യോപ്യൻ ലൈംഗിക കുറ്റവാളിയെ തെറ്റായി മോചിപ്പിച്ചതിനു പിന്നാലെ, ഇംഗ്ലണ്ടിലെ വിവിധ ജയിലുകളിൽ നിന്നായി അഞ്ച് തടവുകാരെ കൂടി സമാനമായ രീതിയിൽ വിട്ടയച്ചതായുള്ള ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ജയിൽ ജോലിക്കാരുടെ യൂണിയനായ ‘പ്രിസൺ ഓഫിസേഴ്‌സ് അസോസിയേഷൻ (POA)’ ആണ് കടുത്ത രാഷ്ട്രീയ പ്രത്യഘാതങ്ങൾ ഉളവാക്കുന്ന വിവരങ്ങൾ അറിയിച്ചത് . കഴിഞ്ഞ വെള്ളിയാഴ്ച എച്ച് എം പി ചെൽംസ്ഫോർഡിൽ നിന്നാണ് 12 മാസം ശിക്ഷ ലഭിച്ച ഹദുഷ് കെബാത്തു മോചിതനായത്. ഇയാളെ രണ്ടുദിവസത്തെ തെരച്ചിലിനൊടുവിൽ നോർത്ത് ലണ്ടനിൽ നിന്ന് പിടികൂടുകയായിരുന്നു.

കഴിഞ്ഞ ഏഴു ദിവസത്തിനുള്ളിൽ എച്ച് എം പി പെൻടൺവിൽ, എച്ച് എം പി ഡർഹാം, ഹെർട്‌ഫോർഡ്‌ഷെയറിലെ എച്ച് എം പി ദി മൗണ്ട്, റീഡിംഗ് ക്രൗൺ കോടതി എന്നിവിടങ്ങളിൽ നിന്നാണ് ഈ തെറ്റായ മോചനങ്ങൾ നടന്നത്. ഇതിൽ ഒരാൾ ഇപ്പോഴും ഒളിവിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. രേഖകളിലെ പിഴവാണ് കെബാത്തുവിന്റെ മോചനത്തിന് കാരണമായതെന്നും, ജയിലിലെ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തതായും ഫെയർഹസ്റ്റ് പറഞ്ഞു.

സംഭവത്തെ കുറിച്ച് ജസ്റ്റിസ് മിനിസ്റ്റർ ഡേവിഡ് ലാമി പാർലമെന്റിൽ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. ഇത് മാനുഷിക പിഴവിന്റെ ഫലമാണ്” എന്നാണ് മന്ത്രി പറഞ്ഞത് . രാജ്യമെമ്പാടുമുള്ള ജയിലുകളിൽ കൂടുതൽ കർശന പരിശോധനാ സംവിധാനങ്ങൾ നടപ്പാക്കുമെന്ന് അദ്ദേഹം അറിയിച്ചു. സർക്കാർ കണക്കുകൾ പ്രകാരം, 2025 മാർച്ചുവരെ കഴിഞ്ഞ ഒരു വർഷത്തിൽ 262 തടവുകാർ പിഴവായി മോചിതരായി, ഇത് മുൻവർഷത്തേക്കാൾ 128 ശതമാനം വർദ്ധനയാണ്. ജയിലുകളിൽ നിലനിൽക്കുന്ന അരക്ഷിതാവസ്ഥയുടെ പ്രതിഫലനമാണിതെന്ന് ജസ്റ്റിസ് മിനിസ്ട്രി വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ പ്രമുഖ മലയാളി സംഘടനയ്ക്ക് 5000 പൗണ്ട് പിഴ ചുമത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . ഷെഫീൽഡിലെ കമ്മ്യൂണിറ്റി ഹാളിൽ യുക്മ സംഘടിപ്പിച്ച റീജണൽ കലാമേളയ്ക്ക് ശേഷമായിരുന്നു ഹാൾ അധികൃതർ പിഴ ചുമത്തിയത്. ഷെഫീൽഡിലെ ഒരു പ്രശസ്തമായ സ്കൂളിൽ വെച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ അധികൃതരുടെ തീരുമാനത്തിനെതിരെ യുക്‌മ നേതൃത്വം അപ്പീൽ നൽകിയിട്ടുണ്ട്.
ഷെഫീൽഡിൽ യുക്മയുടെ റീജണൽ കലാമേള നടന്ന കമ്മ്യൂണിറ്റി ഹാൾ ഒരാഴ്ചയ്ക്കുശേഷം ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ബൈബിൾ കലോത്സവത്തിനും വേദി ആകേണ്ടതായിരുന്നു. എന്നാൽ വൃത്തിഹീനമായതിനെ തുടർന്ന് പിഴ ചുമത്തിയ സംഭവത്തിന് ശേക്ഷം ഹാൾ നൽകുന്നതിൽ നിന്ന് സ്കൂൾ അധികൃതർ പിൻവാങ്ങുകയായിരുന്നു . യുക്മയ്യുടെ സമ്മേളനത്തിൽ വേദികളും ടോയ്ലറ്റുകളും വൃത്തിഹീനമാക്കിയത് ചൂണ്ടിക്കാട്ടിയാണ് ഹാൾ മാനേജ്മെന്റ് ഈ തീരുമാനം എടുത്തത്.
കുട്ടികളുടെയും മുതിർന്നവരുടെയും ടോയ്ലറ്റ് ഉപയോഗത്തിൽ കൂടുതൽ ഉത്തരവാദിത്വം കാണിക്കണമെന്നാണ് ഈ സംഭവം ഓർമ്മിപ്പിക്കുന്നത് . ഇത്തരം സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കാൻ ഭാരവാഹികൾ വൻ പരിശ്രമമാണ് നടത്തുന്നത് . എങ്കിലും പങ്കെടുക്കുന്നവരുടെ അശ്രദ്ധ മൂലം മലയാളി സമൂഹത്തിന്റെ പ്രതിച്ഛായയ്ക്ക് തന്നെ മങ്ങലേൽക്കുന്നതായിയാണ് ബന്ധപെട്ടവർ ചൂട്ടിക്കാണിക്കുന്നത് . വേദി വാടകയ്‌ക്കെടുക്കുമ്പോൾ വൃത്തിയാക്കലും പരിപാലനവും ഉറപ്പാക്കേണ്ടത് എല്ലാ സംഘടനകളുടെയും അംഗങ്ങൾ കർശനമായി പാലിക്കണമെന്ന് ഈ വിഷയത്തിൽ ഉയർന്നു വരുന്ന അഭിപ്രായം.
ഭാവിയിൽ ഇത്തരം അനാസ്ഥ ആവർത്തിക്കുകയാണെങ്കിൽ മലയാളി സംഘടനകൾക്ക് പരിപാടികൾക്കായി വേദി ലഭിക്കാതെ പോകാനുള്ള സാഹചര്യം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. പിഴ ചുമത്തുന്ന സാഹചര്യം മൂലം ചെറുസംഘടനകൾക്ക് ഇത്തരം ഉത്തരവാദിത്വം ഏറ്റെടുക്കാനും പ്രയാസമാകും. അംഗങ്ങളുടെ നിരുത്തരവാദിത്തപരമായ പ്രവർത്തികൾ മൂലം പല മലയാളി സംഘടനകളുടെ നിലനിൽപ്പിനുതന്നെ ഭീഷണി ഉയരുമെന്ന ആശങ്കയും ശക്തമാകുന്നുണ്ട് . യുകെയിലെ നിയമപ്രകാരം പൊതുവേദികൾ വാടകയ്‌ക്കെടുക്കുന്നവർ അവ വൃത്തിയായി തിരിച്ചു നൽകണമെന്നത് നിർബന്ധമാണ്. ലംഘനം “പബ്ലിക് പ്രോപ്പർട്ടി ഡാമേജ് ” വിഭാഗത്തിൽ പെടുന്നതിനാൽ പിഴയ്‌ക്കൊപ്പം ബുക്കിംഗ് നിരോധനവും ഉണ്ടാകാമെന്നാണ് മുന്നറിയിപ്പ്.
മലയാളി അസോസിയേഷനുകളുമായി ബന്ധപ്പെട്ട് ഇത്തരം പരാതികൾ യുകെയിലെ മറ്റു പ്രദേശങ്ങളിലും ഉയർന്നിട്ടുണ്ട്. ബർമിംഗ്ഹാം, മാഞ്ചസ്റ്റർ, ലണ്ടൻ എന്നിവിടങ്ങളിലുള്‍പ്പെടെ മലയാളി സംഘടനകൾക്ക് സമാനമായ മുന്നറിയിപ്പുകൾ ലഭിച്ചതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു . ചില കൗൺസിലുകൾ പുറത്തിറക്കിയ ഹയറിങ് പോളിസി ” പ്രകാരം വൃത്തിഹീനതയോ ടോയ്ലറ്റുകളുടെ ദുരുപയോഗമോ നടന്നാൽ £50 മുതൽ £5000 വരെ പിഴ ചുമത്താം. ചില ഹാളുകളിൽ മുൻകൂറായി ഈടാക്കുന്ന “റീഫണ്ടബിൾ ഡിപ്പോസിറ്റ് ” വൃത്തിയാക്കൽ ഉറപ്പായാൽ മാത്രമേ തിരികെ നൽകുകയുള്ളൂ.
മലയാളി സമൂഹം യുകെയിൽ നടത്തുന്ന സാംസ്കാരിക പരിപാടികൾക്ക് മികച്ച സ്വീകാര്യത ഉണ്ടെങ്കിലും ഇത്തരം സംഭവങ്ങൾ സമൂഹത്തിന്റെ പ്രതിച്ഛായയെ ബാധിക്കുന്നുവെന്നതാണ് മിക്കവരുടെയും അഭിപ്രായം. പരിപാടികൾക്ക് നേതൃത്വം നൽകുന്നവർ നിയമാനുസൃതമായ “ഡ്യൂട്ടി ഓഫ് കെയർ” പാലിച്ച് ശുചിത്വം ഉറപ്പാക്കണമെന്നും അവർ ഓർമ്മിപ്പിക്കുന്നു. ചില സംഘടനകൾ ഇതിനകം തന്നെ പ്രത്യേക “ക്ലീൻ അപ്പ് കമ്മറ്റി” രൂപീകരിച്ചിട്ടുണ്ടെന്നും ഇത്തരം നടപടികൾ സമൂഹത്തിന്റെ വിശ്വാസ്യത നിലനിർത്താൻ സഹായിക്കുമെന്നും അവർ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: യുകെയിലെ പ്രാദേശിക എയർലൈൻ ആയ ഈസ്റ്റേൺ എയർവേയ്‌സ് (Eastern Airways) പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചതായി സിവിൽ എവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു. ആറു വിമാനത്താവളങ്ങളിൽ നിന്ന് സർവീസുകൾ നടത്തുന്ന ഈ കമ്പനി എല്ലാ സർവീസുകളും റദ്ദാക്കിയതായും യാത്രക്കാർ വിമാനത്താവളങ്ങളിലേക്ക് പോകരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യോമ ഗതാഗത മേഖലയിലെ ഉയർന്ന ഇന്ധനവില, വിമാന പരിപാലന ചെലവുകൾ, യാത്രക്കാരുടെ കുറവ്, കൂടാതെ കോവിഡാനന്തര കാലത്തെ സാമ്പത്തിക മാന്ദ്യം എന്നിവ മൂലമാണ് കമ്പനിയുടെ സാമ്പത്തിക സ്ഥിതി വഷളായത്. തുടർച്ചയായ നഷ്ടം നിയന്ത്രിക്കാനാവാതെ വന്നതോടെ കമ്പനി അഡ്മിനിസ്ട്രേറ്റീവ് നടപടികൾക്ക് നീങ്ങുകയായിരുന്നു.

1997-ൽ ആരംഭിച്ച ഈസ്റ്റേൺ എയർവേയ്‌സ്, ഹംബേഴ്‌സൈഡ്, ടീസൈഡ് ഇന്റർനാഷണൽ, അബർദീൻ, വിക്ക്, ന്യൂക്വേ, ലണ്ടൻ ഗാറ്റ്വിക്ക് എന്നിവിടങ്ങളിൽ നിന്ന് സേവനങ്ങൾ നടത്തിയിരുന്നു. ഹൈക്കോടതിയിലെ ഇൻസോൾവൻസി ആൻഡ് കമ്പനീസ് കോടതിയിൽ തിങ്കളാഴ്ച അഡ്മിനിസ്ട്രേറ്ററെ നിയമിക്കാനുള്ള നോട്ടീസ് സമർപ്പിച്ചതിനു ശേഷമാണ് പ്രവർത്തനം നിർത്താനുള്ള തീരുമാനം വന്നത്.

വിമാന സർവീസ് റദ്ദായതോടെ യാത്രക്കാർക്ക് സൗജന്യ യാത്രാ സൗകര്യമായി ലണ്ടൻ ആൻഡ് നോർത്ത് ഈസ്റ്റേൺ റെയിൽവേ, സ്‌കോട്ട്‌റെയിൽ, ട്രാൻസ്‌പെൻ ഇൻ എക്സ്പ്രസ്, നോർത്തേൺ റെയിൽവേ എന്നീ ട്രെയിൻ കമ്പനികൾ ഒക്ടോബർ 28, 29 തീയതികളിൽ സൗജന്യ സ്റ്റാൻഡേർഡ് ക്ലാസ് ടിക്കറ്റ് നൽകും. യാത്രക്കാർ ഈസ്റ്റേൺ എയർവേയ്‌സ് ബോർഡിംഗ് പാസ്, ബുക്കിംഗ് കൺഫർമേഷൻ അല്ലെങ്കിൽ ജീവനക്കാരുടെ ഐഡി കാണിച്ചാൽ ഈ സൗകര്യം ലഭ്യമാകും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: റീൻഫോഴ്സ്ഡ് ഓട്ടോക്ലേവ്ഡ് ഏറിയേറ്റഡ് കോൺക്രീറ്റ് (RAAC) നീക്കം ചെയ്യുന്നതിനുള്ള ഗ്രാന്റ് ലഭിച്ച ഇംഗ്ലണ്ടിലെ എല്ലാ സ്കൂളുകളും 2029 ഓടെ പൂർണ്ണമായും സുരക്ഷിതമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ബ്രിഡ്ജറ്റ് ഫിലിപ്സൺ അറിയിച്ചു. തകർന്ന അടിസ്ഥാന സംവിധാനമാണ് ഈ സർക്കാർ ഏറ്റുവാങ്ങിയത് എന്നും എന്നാൽ അതിനെ പാരമ്പര്യമായി വിടാൻ അനുവദിക്കില്ല എന്നുമായിരിന്നു നിലവിലെ സാഹചര്യങ്ങളെ കുറിച്ച് അദ്ദേഹം പ്രതികരിച്ചത് . കുട്ടികൾക്ക് സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ക്ലാസ് മുറികളിൽ പഠിക്കാനുള്ള സാഹചര്യം ഉറപ്പാക്കാനാണ് സർക്കാർ പുതിയ സമയരേഖ പ്രഖ്യാപിച്ചത്.

റീൻഫോഴ്സ്ഡ് ഓട്ടോക്ലേവ്ഡ് ഏറിയേറ്റഡ് കോൺക്രീറ്റ് ഉപയോഗിച്ച ഭാഗങ്ങൾ ഇതിനകം 62 സ്കൂളുകളിലും കോളേജുകളിലും നീക്കം ചെയ്തതായി സർക്കാർ സ്ഥിരീകരിച്ചു. എന്നാൽ, 50 ഓളം സ്കൂളുകളിൽ അറ്റകുറ്റപ്പണികൾ ഇപ്പോഴും പൂർത്തിയായിട്ടില്ല. അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ഈ പ്രവൃത്തികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. റീൻഫോഴ്സ്ഡ് ഓട്ടോക്ലേവ്ഡ് ഏറിയേറ്റഡ് കോൺക്രീറ്റ് ഉപയോഗിച്ച 123 സ്കൂളുകൾ പുതുക്കിയ പുനർനിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തി ഈ പാർലമെന്റ് കാലാവധിക്കുള്ളിൽ നിർമ്മാണം ആരംഭിക്കുമെന്ന് ഫിലിപ്സൺ അറിയിച്ചു.

2023-ൽ റീൻഫോഴ്സ്ഡ് ഓട്ടോക്ലേവ്ഡ് ഏറിയേറ്റഡ് കോൺക്രീറ്റിന്റെ അപകടസാധ്യതയെ തുടർന്നാണ് 100-ലധികം സ്കൂളുകൾ അടച്ചുപൂട്ടേണ്ടി വന്നിരുന്നു . 22,000 സ്കൂളുകളിൽ ഏകദേശം 237-ൽ (1%) മാത്രമാണ് ഈ അപകടകാരി കോൺക്രീറ്റ് കണ്ടെത്തിയത്. 2010-ൽ 55 ബില്യൺ പൗണ്ട് ചെലവിൽ ആരംഭിച്ച ‘ബിൽഡിംഗ് സ്കൂള്സ് ഫോർ ദ ഫ്യൂച്ചർ’ പദ്ധതി റദ്ദാക്കിയതോടെയാണ് സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ ദുർബലമായത്. പുതിയ ലേബർ സർക്കാർ അടുത്ത അഞ്ച് വർഷത്തിനായി 38 ബില്യൺ പൗണ്ട് നിക്ഷേപം പ്രഖ്യാപിച്ചിരിക്കുകയാണ് .