ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ പുതിയ ഹോം സെക്രട്ടറിയായി നിയമിതയായ ഷബാനാ മഹ്മൂദിൻ്റെ മുന്നിലുള്ളത് ഒട്ടേറെ വെല്ലുവിളികൾ ആണെന്ന റിപ്പോർട്ടുകൾ ആണ് ചർച്ചയായിരിക്കുന്നത്. ആദ്യമായി ആണ് ഒരു മുസ്ലിം വനിത ഈ സ്ഥാനത്ത് എത്തുന്നത് . കുടിയേറ്റ നിയന്ത്രണം, ദേശീയ സുരക്ഷ, പൊലീസ് കാര്യങ്ങൾ തുടങ്ങിയവയാണ് അവർക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളികൾ. ചെറിയ ബോട്ടുകളിലൂടെ ചാനൽ കടന്ന് വരുന്ന കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുക, ഹോട്ടലുകളിൽ താമസിപ്പിക്കുന്ന അഭയാർത്ഥികളുടെ പ്രശ്നം പരിഹരിക്കുക, നെറ്റ് മൈഗ്രേഷൻ കുറയ്ക്കുക തുടങ്ങിയ വിഷയങ്ങങ്ങളിൽ അവർ എന്ത് നിലപാട് എടുക്കും എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.
ലേബർ പാർട്ടി തിരഞ്ഞെടുപ്പിൽ വാഗ്ദാനം ചെയ്ത പോലെ അഭയാർത്ഥികളെ താമസിപ്പിക്കാൻ ഹോട്ടൽ സംവിധാനത്തിന് പകരമായി ഉപേക്ഷിച്ച സൈനിക ക്യാമ്പുകൾ, വിദ്യാർത്ഥി ഹോസ്റ്റലുകൾ, ഗോഡൗണുകൾ എന്നിവ നടപ്പാക്കാൻ മഹ്മൂദ് ശ്രമിക്കും. അപേക്ഷകളുടെ വേഗത്തിലുള്ള തീർപ്പ്, അപ്പീൽ സംവിധാനത്തിൽ കൂടുതൽ കാര്യക്ഷമമായ മാറ്റം കുറയ്ക്കൽ എന്നിവയും അവർ നടപ്പാക്കാൻ ശ്രമിക്കുമെന്നാണ് കരുതപ്പെടുന്നത് . അതേസമയം, സ്റ്റഡി വിസയും ജോലിയുമായി ബന്ധപ്പെട്ട വിസകളും കർശനമാക്കുകയും, ഇംഗ്ലീഷ് ഭാഷാ പരീക്ഷ നിർബന്ധമാക്കുകയും ചെയ്ത് ഏകദേശം ഒരു ലക്ഷത്തോളം കുടിയേറ്റക്കാരെ കുറയ്ക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്.
പാലസ്തീൻ ആക്ഷൻ സംഘത്തെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചത് മഹ്മൂദിന് വലിയ രാഷ്ട്രീയ വെല്ലുവിളിയായേയ്ക്കും. ഈ സംഘടനക്കെതിരെ നടപടി ശക്തിപ്പെടുത്തണമോയെന്ന് അവർ തീരുമാനിക്കേണ്ടി വരും. ലേബറിന്റെ ഇസ്രയേൽ-ഗാസ സംഘർഷത്തിലെ നിലപാട് കാരണം പല മണ്ഡലങ്ങളിലും വോട്ടുകൾ കുറഞ്ഞത് ലേബർ പാർട്ടിയെ കടുത്ത സമ്മർദ്ദത്തിൽ ആക്കിയിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മഹ്മൂദിന്റെ ഭൂരിപക്ഷം 3,500-ൽ താഴെയായി കുറഞ്ഞിരുന്നു. പാലസ്തീൻ ആക്ഷനെതിരെ സർക്കാർ സ്വീകരിച്ച നടപടിയെ അന്യായമെന്നാണ് ആയിരക്കണക്കിന് ആളുകൾ ആരോപിക്കുന്നത്. “ഞാൻ കൂട്ടക്കൊലയെ എതിർക്കുന്നു, പാലസ്തീൻ ആക്ഷനെ പിന്തുണയ്ക്കുന്നു” എന്നെഴുതിയ പ്ലക്കാർഡുകളുമായി നൂറുകണക്കിന് പേർ പാർലമെന്റ് സ്ക്വയറിൽ പ്രതിഷേധത്തിനിറങ്ങിയിരുന്നു. പോലീസ് മുന്നറിയിപ്പ് നൽകിയിട്ടും ഈ പ്രതിഷേധം തുടരുകയാണ് . വ്യാപകമായ രാഷ്ട്രീയ ചര്ച്ചകൾക്കും പൊതുജനരോഷത്തിനും വഴിതെളിക്കുന്നു. ഈ വിഷയത്തിൽ മുൻ ആഭ്യന്തര സെക്രട്ടറിയുടെ നിലപാട് തുടരുമോ, ഇല്ലെങ്കിൽ ജനാഭിപ്രായത്തെ ആശ്രയിച്ച് മാറ്റങ്ങളുണ്ടാകുമോ എന്നത് തന്നെയാണ് ഷബാനാ മഹ്മൂദിന്റെ നേതൃത്വത്തിന് ഏറ്റവും വലിയ വെല്ലുവിളിയായി കണക്കാക്കപ്പെടുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ ശാസ്ത്ര പ്രേമികൾക്കും വാനനിരീക്ഷകർക്കും ഇന്ന് ഒരു മനോഹര ദൃശ്യം കാണാനാകുമെന്ന് പ്രതീക്ഷിക്കാം. ഇന്ന് യുകെയുടെ വിവിധ ഭാഗങ്ങളിൽ പൂർണ്ണ ചന്ദ്രഗ്രഹണം ദൃശ്യമാകും. പൂർണ്ണചന്ദ്രഗ്രഹണം സംഭവിക്കുന്ന സമയത്ത് ചന്ദ്രനു ചുറ്റും ചുവന്ന നിറത്തിൽ മൂടപ്പെടുന്നത് കൊണ്ട് ഇത് “ബ്ലഡ് മൂൺ” എന്നാണ് അറിയപ്പെടുന്നത്. പൂർണ്ണചന്ദ്രഗ്രഹണം വൈകിട്ട് 6:30 മുതൽ 7:52 വരെയുള്ള സമയത്താണ് കാണപ്പെടുക. എന്നാൽ യുകെയിലെ വിവിധ പ്രദേശങ്ങളിൽ ചന്ദ്രൻ ഉദിക്കുന്ന സമയത്തെ അടിസ്ഥാനമാക്കി ഗ്രഹണം കാണാനുള്ള സമയം വ്യത്യാസപ്പെടും. നോർവിച്ച് പോലുള്ള കിഴക്കൻ പ്രദേശങ്ങളിൽ രാത്രിയിലെ ദൃശ്യ സമയം കൂടുതലായിരിക്കും. പക്ഷേ വെസ്റ്റ് വെയിൽസ്, കോർണ്വാൾ എന്നിവിടങ്ങളിൽ ചന്ദ്രൻ ഉയരുന്നതിനു പിന്നാലെ ചില സെക്കൻഡുകൾ മാത്രമേ കാണാൻ കഴിയൂ.
ഗ്രഹണം സംഭവിക്കുമ്പോൾ ഭൂമി സൂര്യനുമായി ചന്ദ്രന്റെ ഇടയിൽ എത്തുകയും സൂര്യപ്രകാശം തടയപ്പെടുകയും ചെയ്യും. പൂർണ്ണഗ്രഹണത്തിൽ ചന്ദ്രൻ മുഴുവൻ ഭൂമിയുടെ നിഴലിൽ മുങ്ങുകയും ചുവന്ന നിറം സ്വീകരിക്കുകയും ചെയ്യും. അതിനു മുമ്പും, ശേഷവും പനംബർലോ ഗ്രഹണം, ഭാഗിക ഗ്രഹണം തുടങ്ങിയ ഘട്ടങ്ങൾ ഉണ്ടാകും. ബ്രിട്ടനിൽ ചന്ദ്രഗ്രഹണം കാണുന്ന അവസരം വളരെ അപൂർവമാണ്. ഇന്ന് ഇതു കഴിഞ്ഞാൽ ചന്ദ്രഗ്രഹണം കാണാൻ 2026 ഓഗസ്റ്റ് 28 വരെ കാത്തിരിക്കണം.
യുകെയിലെ കാലാവസ്ഥാ ഗ്രഹണത്തിൻ്റെ കാഴ്ചയെ മറയ്ക്കാനുള്ള സാധ്യതയുണ്ട്. ഇംഗ്ലണ്ട്, വെയിൽസ് എന്നിവിടങ്ങളിൽ ആകാശത്ത് ചന്ദ്രനെ കാണാൻ നല്ല സാധ്യതയുണ്ടെങ്കിലും, സ്കോട്ട് ലൻഡ്, നോർത്ത് ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ മഴയും മേഘങ്ങളും ഉണ്ടാകുന്നത് മൂലം തടസ്സമില്ലാതെ കാണാൻ സാധിക്കുമോ എന്ന് സംശയമുണ്ട്. മികച്ച കാഴ്ച ലഭിക്കാനായി ഉയർന്ന പ്രദേശങ്ങൾ തിരഞ്ഞെടുത്ത് ബൈനോക്യുലർസ് അല്ലെങ്കിൽ ടെലിസ്കോപ്പ് ഉപയോഗിച്ച് ഗ്രഹണം കാണാൻ കഴിയും. ഗ്രഹണത്തിന്റെ ദൃശ്യാനുഭവം സൂര്യഗ്രഹണത്തിനെ പോലെ കണ്ണിന് ഹാനികരമല്ല.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബർമിംഗ്ഹാമിൽ നടന്ന റിഫോം യുകെ പാർട്ടി കോൺഫറൻസിൽ വിവാദ പ്രസംഗം നടത്തി ബ്രിട്ടീഷ് കാർഡിയോളജിസ്റ്റ് അസീം മൽഹോത്ര. രാജകുടുംബത്തിലെ അംഗങ്ങൾക്ക് ക്യാൻസർ രോഗം പിടിപെട്ടത് കോവിഡ് വാക്സിൻ മൂലമാകമെന്നായിരുന്നു അസീം മൽഹോത്രയുടെ പ്രസ്താവന. മുൻപും വാക്സിനുകളെ എതിർത്ത് സംസാരിക്കുന്നതിൽ പ്രസിദ്ധനായ അസീം റോബർട്ട് എഫ് കെന്നഡിയുടെ ഉപദേശകനാണ്. ഒരു സീനിയർ ഓൺകോളജിസ്റ്റിൻെറ വീക്ഷണം അടിസ്ഥാനമാക്കിയാണ് താൻ സംസാരിക്കുന്നതെന്നായിരുന്നു അസീമിൻെറ വാദം. മറ്റ് പല ഡോക്ടർമാരും ഇതേ അഭിപ്രായം പങ്കിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിവാദ പരാമർശത്തിന് പിന്നാലെ ശക്തമായ വിമർശനങ്ങളും പൊങ്ങി വന്നിട്ടുണ്ട്. വാക്സിനേഷൻ നിരക്ക് കുറയുന്ന ഈ സമയത്ത്, അസീം മൽഹോത്രയുടെ ഈ പരാമർശം തീർത്തും നിരുത്തരവാദപരമാണെന്നായിരുന്നു ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗിൻെറ അഭിപ്രായം. വിഷയത്തിൽ നിഗൽ ഫാരേജ് മാപ്പ് പറയണമെന്നും ഇത്തരത്തിലുള്ള ബന്ധങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്യാൻസർ റിസർച്ച് യുകെയും മൽഹോത്രയുടെ അവകാശവാദങ്ങൾ തള്ളിക്കളഞ്ഞു. കോവിഡ് വാക്സിനുകളെ ക്യാൻസറുമായി ബന്ധിപ്പിക്കുന്നതിന് തെളിവുകളൊന്നുമില്ലെന്ന് ക്യാൻസർ റിസർച്ച് യുകെ വ്യക്തമാക്കി. ഈ വിഷയത്തിൽ ഇതുവരെയും ബക്കിംഗ്ഹാം കൊട്ടാരം അഭിപ്രായം പറഞ്ഞിട്ടില്ല. “മെയ്ക്ക് ബ്രിട്ടൺ ഹെൽത്തി എഗൈൻ” എന്ന വിഷയത്തെ കുറിച്ച് സംസാരിച്ച അസീം വാക്സിനുകൾ വൈറസിനേക്കാൾ അപകടകരമാണെന്ന് ആവർത്തിച്ച് വാദിച്ചു. വാക്സിനുകൾ മരണത്തിനും പരിക്കുകൾക്കും കാരണമായെന്ന അവകാശവാദങ്ങളോടെയാണ് പ്രസംഗം അവസാനിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലോകം ചുറ്റി യാത്ര ചെയ്യുന്ന മുംബൈ സ്വദേശി യോഗേഷ് അലേകാരിയുടെ യാത്രയ്ക്കിടെ യുകെയിൽ വെച്ച് ബൈക്ക് മോഷണം പോയത് നേരത്തെ മലയാളം യു കെ റിപ്പോർട്ട് ചെയ്തിരുന്നു. സംഭവത്തെ തുടർന്ന് ഇന്ത്യയിലും യുകെയിലുമുള്ള ബൈക്ക് പ്രേമികളുടെ സമൂഹം അദ്ദേഹത്തിന് ശക്തമായ പിന്തുണയാണ് നൽകുന്നത്. “ഞങ്ങൾ നിങ്ങളോടൊപ്പം” എന്ന സന്ദേശങ്ങളോടെ സോഷ്യൽ മീഡിയയിലൂടെ നിരവധി പേർ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. പുതിയ ബൈക്കും വസ്ത്രങ്ങളും ഉൾപ്പെടെ ആവശ്യമായ സഹായങ്ങൾ നൽകുമെന്ന് സഹയാത്രികരും അനുഭാവികളും വാഗ്ദാനം ചെയ്തിട്ടുണ്ട്. ബൈക്ക് യാത്രികരുടെ ഐക്യം ലോകമെമ്പാടുമുള്ള മനുഷ്യർ അദ്ദേഹത്തിന് നൽകുന്ന സ്നേഹത്തിലൂടെ വ്യക്തമായി.
“ലോങ്ങ് വേ ഹോം” സീരീസിന് പിന്നിലെ നടൻ ഇവാൻ മക്ഗ്രെഗറും അവതാരകൻ ചാർലി ബൂർമാനും നടത്തുന്ന പ്രൊഡക്ഷൻ കമ്പനി ഉൾപ്പെടെ നിരവധി പ്രമുഖരും സഹായ വാഗ്ദാനവുമായി മുന്നോട്ട് വന്നു. സഹായത്തിന് നന്ദി അറിയിച്ച യോഗേഷ്, തന്റെ ബൈക്ക് പൊലീസ് കണ്ടെത്തുമെന്ന പ്രതീക്ഷ ഇപ്പോഴും നിലനിർത്തുന്നുവെന്നും, അന്യരായിട്ടും സഹോദരങ്ങളായി പെരുമാറുന്ന യാത്രാസ്നേഹികളുടെ കരുതലാണ് യാത്ര തുടരാനുള്ള ആത്മവിശ്വാസമെന്നും വ്യക്തമാക്കി.
33 കാരനായ അദ്ദേഹം 17-ലധികം രാജ്യങ്ങൾ പിന്നിട്ടതിന് ശേഷം ലണ്ടനിലെത്തി. ഓഗസ്റ്റ് 31-ന് നോട്ടിംഗാമിലെ വോളട്ടൺ പാർക്കിൽ പ്രഭാതഭക്ഷണത്തിനായി നിർത്തിയിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ KTM 390 അഡ്വഞ്ചർ ബൈക്ക് മോഷണം പോയത്. കേസെടുത്ത നോട്ടിംഗാം പൊലീസ് ഊർജിതമായ അന്വേഷണം നടത്തുന്നുണ്ടെങ്കിലും ബൈക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല.
നാലുപേർ ചേർന്ന് ചുറ്റിക ഉപയോഗിച്ച് ലോക്ക് തകർത്ത് മോട്ടോർ ബൈക്കുമായി കടന്നു കളയുകയായിരുന്നു. ഇതിനകം അദ്ദേഹം 17 രാജ്യങ്ങളിലൂടെ 24,000 കിലോമീറ്ററിലധികം സഞ്ചരിച്ചു കഴിഞ്ഞു. യാത്രയുടെ അടുത്ത ഘട്ടത്തിൽ ആഫ്രിക്കയിലേക്ക് പോകേണ്ടതായിരുന്നു. മോട്ടോർബൈക്കോ രേഖകളോ ഇല്ലാത്തതിനാൽ സഹായത്തിനായി അദ്ദേഹം തന്റെ ഓൺലൈൻ ഫോളോവേഴ്സിനെ സമീപിച്ചു. നോട്ടിംഗ്ഹാം പോലീസ് അന്വേഷണം ആരംഭിച്ചു, എന്നിരുന്നാലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും തന്റെ യാത്രയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്ന അലേകാരിക്ക് ഒട്ടേറെ ഫോളോവേഴ്സ് ആണ് ഉള്ളത് . മോഷ്ടിക്കപ്പെട്ട മോട്ടോർ ബൈക്കിന്റെയും മറ്റ് വസ്തു വകകളുടെയും ആകെ മൂല്യം ഏകദേശം 15000 പൗണ്ട് ആണെന്ന് അദ്ദേഹം പറഞ്ഞു. പ്രാദേശിക അന്വേഷണങ്ങൾ നടത്തിയിരുന്നുവെങ്കിലും മോഷ്ടിച്ച മോട്ടോർ ബൈക്ക് കണ്ടെത്തുന്നതിൽ ഇതുവരെ വിജയിച്ചിട്ടില്ലെന്ന് നോട്ടിംഗ്ഹാംഷെയർ പോലീസ് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ മലയാളികൾ ഉള്ള എല്ലാ സ്ഥലങ്ങളിലും ഓണാഘോഷങ്ങൾ പൊടിപൊടിക്കുകയാണ്. ഈ സമയത്ത് നമ്മുടെ ആഘോഷങ്ങൾ തദ്ദേശീയരായവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയിലായിരിക്കണം . കഴിഞ്ഞയിടെ യുകെയിൽ ഒരു മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ഓണാഘോഷം പുരോഗമിക്കുമ്പോൾ തദ്ദേശീയരായ ചില യുവാക്കൾ എത്തി വൈദ്യുതി ബന്ധം കട്ട് ചെയ്തത് പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. കമ്മിറ്റി അംഗങ്ങൾ വീണ്ടും പവർ ഓൺ ചെയ്തതിനു ശേഷം യുവാക്കൾ വീണ്ടും പവർ ഓഫ് ചെയ്യുകയും ചെയ്തു. ഈ സമയത്ത് ഒരു യുവതി ഉൾപ്പെടുന്ന കമ്മിറ്റി അംഗങ്ങൾ പ്രശ്നം പരിഹരിക്കാൻ സമീപിച്ചപ്പോൾ യുവാക്കളിൽ ചിലർ യുവതിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു.
എന്നാൽ ഈ പ്രകോപനങ്ങളുടെ ഇടയിലും കമ്മിറ്റി അംഗങ്ങൾ പരമാവധി സംയമനം പാലിക്കുകയും, സംഭവത്തെ കുറിച്ച് ഉടൻ പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. അവർ ഉടനെ തന്നെ പരിപാടി നടന്ന ഹാളിന്റെ ട്രസ്റ്റിമാരെ ബന്ധപ്പെടുകയും ചെയ്തു. കൂടാതെ, സംഭവത്തെ കുറിച്ചുള്ള കൃത്യമായ വീഡിയോ തെളിവുകളും അവർ പോലീസിന് കൈമാറി. ഇതേ തുടർന്ന് ഓണാഘോഷം അലമ്പാക്കാൻ ശ്രമിച്ച യുവാക്കൾക്ക് ഹാളിന്റെ ഗ്രൗണ്ട് ഉപയോഗിക്കുന്ന എല്ലാ ലോക്കൽ ക്ലബ്ബുകളിലും വിലക്ക് ഏർപ്പെടുത്താൻ നടപടികൾ ആരംഭിച്ചിട്ടുള്ളതായി അറിയുന്നു. ഇത്തരം സംഭവങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ മറ്റ് മലയാളി അസ്സോസിയേഷനകളും തങ്ങളുടെ പരിപാടികളിൽ ജാഗ്രത പാലിക്കണമെന്ന അഭിപ്രായമാണ് ഉയർന്നു വന്നിരിക്കുന്നത്.
ഇത്തരമൊരു സംഭവമുണ്ടാകുമ്പോൾ നിയമപരമായ നടപടികൾ സ്വീകരിക്കുന്നതാണ് ഏറ്റവും ഉചിതം. ഇപ്പോഴത്തെ സ്ഥിതിയിൽ, ഏകദേശം 5 ലക്ഷത്തിലധികം മലയാളികളാണ് യുകെയിൽ താമസിക്കുന്നത്. ഇതിൽ 55,000 മുതൽ 60,000 വരെ മലയാളി വിദ്യാർത്ഥികളാണ് വിവിധ സർവകലാശാലകളിലും സ്ഥാപനങ്ങളിലുമായി പഠനം നടത്തുന്നത് . യുകെയിൽ മൈഗ്രേഷൻ വിരുദ്ധ നിലപാടുകൾ ശക്തമാകുന്നതും വലതുപക്ഷ കാഴ്ചപ്പാടുകൾക്ക് പിന്തുണയോടെയുള്ള നിയമങ്ങൾ ശക്തിപ്പെടുത്തുന്നതും മേൽ പറഞ്ഞുതു പോലുള്ള സംഭവങ്ങൾ ആവർത്തിക്കാൻ ഒരു കാരണമാണ് . യുകെ മലയാളിയും സാമൂഹിക പ്രവർത്തകനുമായ അനീഷ് എബ്രഹാമിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംഭവം വാർത്തയായത്. നിരവധി മലയാളികളാണ് അന്യ നാട്ടിലെ ആഘോഷങ്ങളിൽ മിതത്വം പാലിക്കണമെന്നുള്ള അഭിപ്രായവുമായി പോസ്റ്റിന് കമന്റ് ചെയ്തത്.
(വാർത്തയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് പ്രതീകാത്മക ചിത്രമാണ്.)
ന്യൂസ് ഡെസ്ക്, മലയാളം യുകെ
നാളെ രാജ്യവ്യാപക അടിയന്തര മുന്നറിയിപ്പ് പരിശോധനയുടെ ഭാഗമായി യുകെയിലുടനീളമുള്ള മൊബൈൽ ഫോണുകളിൽ ഉച്ച കഴിഞ്ഞ് സൈറൺ ശബ്ദം അടിക്കും. 10 സെക്കൻഡ് ദൈർഘ്യമുള്ള ഈ അലേർട്ട് ഉച്ചകഴിഞ്ഞ് 3 മണിക്ക് ആയിരിക്കും അടിക്കുക. ഭയപ്പെടേണ്ട ആവശ്യമില്ലെന്നും ട്രയൽ സൈറൺ ആണെന്നുമുള്ള സന്ദേശവും മൊബൈൽ ഫോണുകളിൽ വരും. യുകെയിലുടനീളം ഏകദേശം 87 ദശലക്ഷം മൊബൈൽ ഫോണുകൾ ഉപയോഗത്തിലുണ്ട്. എന്നാൽ എല്ലാ ഫോണുകളിലും അലേർട്ട് ലഭിക്കില്ല. പഴയ ഫോണുകൾ, 4G അല്ലെങ്കിൽ 5G യുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത ഉപകരണങ്ങൾ, സ്വിച്ച് ഓഫ് ചെയ്തതോ എയർപ്ലെയിൻ മോഡിലുള്ളതോ ആയ ഫോണുകൾ തുടങ്ങിയവയിൽ സൈറൺ അടിക്കില്ല.
പ്രാദേശിക ഫോൺ മാസ്റ്റുകളിൽ നിന്നുള്ള സിഗ്നലുകൾ പ്രക്ഷേപണം ചെയ്തുകൊണ്ടാണ് സിസ്റ്റം പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ യുകെയ്ക്ക് പുറത്തുള്ള നമ്പറുകളുള്ള വിനോദസഞ്ചാരികൾക്കും അറിയിപ്പ് ലഭിക്കും. അലേർട്ട് മൂലം ചില തടസങ്ങളും ഉണ്ടായിട്ടുണ്ട്. സെൽറ്റിക് എഫ്സി വനിതാ ടീമും റേഞ്ചേഴ്സ് വനിതാ ടീമും തമ്മിലുള്ള ഗ്ലാസ്ഗോ ഡെർബിയുടെ സമയം ഉച്ചകഴിഞ്ഞ് 3.05നു മാറ്റിവയ്ക്കേണ്ടി വന്നു.
നാഷണൽ ഫയർ അലാറം എന്നാണ് കാബിനറ്റ് മന്ത്രി പാറ്റ് മക്ഫാഡൻ ഈ മുന്നറിയിപ്പിനെ വിശേഷിപ്പിച്ചത്. മോശം കാലാവസ്ഥ പോലെ ജീവന് ആപത്ത് വരുത്തുന്ന അപകടങ്ങളെ കുറിച്ച് ആളുകൾക്ക് മുന്നറിയിപ്പ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് നടപ്പിലാക്കുന്നത്. 2023 ഏപ്രിലിൽ ആരംഭിച്ചതിനുശേഷം, ഇതുവരെ അഞ്ച് തവണയാണ് ഇത് ഉപയോഗിച്ചത്. 2023 ഫെബ്രുവരിയിൽ പ്ലിമൗത്തിൽ രണ്ടാം ലോക മഹായുദ്ധകാലത്തെ 500 കിലോഗ്രാം ബോംബ് കണ്ടെത്തിയതിന് പിന്നാലെയാണ് ഈ സൈറൺ ആദ്യമായി ഉപയോഗിച്ചത്. ഇത് പിന്നീട് സുരക്ഷിതമായി നീക്കം ചെയ്തു. സൈറൺ ഫോണുകളിൽ വരുന്നത് ഒഴിവാക്കാനുള്ള ഒരു ഫീച്ചറും സർക്കാർ കൊണ്ടുവന്നിട്ടുണ്ട്. കൂടാതെ ഫോൺ സൈലന്റിലേക്ക് മാറ്റുന്നത് അലാറം തടയില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. മുൻപ് 2023 ഏപ്രിലിൽ നടത്തിയ പരീക്ഷണത്തിൽ ഏകദേശം 5 ദശലക്ഷം ഫോണുകളിലാണ് സൈറൺ അടിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്ട്രോക്ക് വന്നവരെ ചികിത്സിക്കുന്നതിന് ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ സഹായത്തോടെയുള്ള സ്കാനിങ് സംവിധാനങ്ങൾ എൻ എച്ച് എസ് ആരംഭിച്ചു. പുതിയ സംവിധാനം ഏർപ്പെടുത്തിയത് സ്ട്രോക്ക് വന്ന പകുതിയിൽ അധികം പേരുടെയും ചികിത്സയ്ക്ക് സഹായകരമായതായാണ് എൻഎച്ച്എസ് കണക്കുകൾ കാണിക്കുന്നത്. അടിയന്തര ശസ്ത്രക്രിയ നടത്തേണ്ടതുണ്ടോ എന്ന് ഡോക്ടർമാർക്ക് വേഗത്തിൽ തീരുമാനമെടുക്കാൻ ഇതിലൂടെ സാധിക്കും. ഇതിലൂടെ മൂന്നിരട്ടി രോഗികളുടെ ജീവൻ രക്ഷിക്കാൻ സാധിച്ചതായാണ് കണക്കുകൾ കാണിക്കുന്നത്. നിലവിൽ ഈ സോഫ്റ്റ്വെയർ ഇംഗ്ലണ്ടിലെ എല്ലാ സ്ട്രോക്ക് സെന്ററിലും എൻ എച്ച് എസ് സജ്ജീകരിച്ചിട്ടുണ്ട്.
ഇത്തരത്തിലുള്ള ചികിത്സാ സൗകര്യങ്ങൾ ലോകത്ത് തന്നെ ആദ്യത്തേതാണ്. സ്ട്രോക്കിന്റെ ഭാഗമായി ആശുപത്രികളിൽ എത്തുന്നവരുടെ ബ്രെയിൻ സി ടി സ്കാനുകൾ നടത്തി വിശകലനം ചെയ്താണ് പുനർ ചികിത്സയെ കുറിച്ച് തീരുമാനങ്ങൾ കൈ കൊള്ളുന്നത്. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് സ്ട്രോക്കിന്റെ തരവും തീവ്രതയും ഏറ്റവും ഉചിതമായ ചികിത്സയും തിരിച്ചറിയാൻ ഒരു മിനിറ്റ് മാത്രം എടുക്കുന്നുള്ളൂ. ഇതിനർത്ഥം ഡോക്ടർമാർക്ക് വളരെ വേഗത്തിൽ മരുന്നുകളോ ശസ്ത്രക്രിയയോ വാഗ്ദാനം ചെയ്യാൻ കഴിയും എന്നാണ്. അതായത് ആശുപത്രിയിൽ എത്തുന്ന രോഗികൾ ചികിത്സ ആരംഭിക്കുന്നതിനിടയിലുള്ള ശരാശരി സമയം ഒരു മണിക്കൂർ കുറയ്ക്കാൻ സാധിക്കും. അതായത് 140 മിനിറ്റിൽ നിന്ന് 79 മിനിറ്റായി ചികിത്സ ആരംഭിക്കാനുള്ള സമയം കുറഞ്ഞു.
വേഗത്തിലുള്ള ചികിത്സ നൽകുന്നതിലൂടെ സ്ട്രോക്ക് വന്ന് സുഖം പ്രാപിക്കുന്നവരുടെ എണ്ണം മൂന്നിരട്ടിയായി. നേരത്തെ ഇത് 16 ശതമാനം മാത്രമായിരുന്നു. പുതിയ ചികിത്സ വന്നതോടെ 48 ശതമാനമായി സുഖം പ്രാപിക്കുന്നവരുടെ എണ്ണം. ഇപ്പോൾ 107 സ്ട്രോക്ക് സെന്ററുകളിലും ഈ ഉപകരണം അവതരിപ്പിച്ചിട്ടുണ്ട് . ഇംഗ്ലണ്ടിൽ എല്ലാ വർഷവും പക്ഷാഘാതം സംഭവിക്കുന്ന 80,000 പേരുടെ പരിചരണത്തിൽ പരിവർത്തനം വരുത്താൻ ഇതിന് കഴിയും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
റോഡപകടങ്ങളെ കുറിച്ച് പുതിയൊരു കാഴ്ചപ്പാട് സമ്മാനിച്ച് മുൻ ഡിറ്റക്റ്റീവ്. സറേ പോലീസിലെ ഒരു മുൻ ഡിറ്റക്ടീവ്, റെബേക്ക മേസൺ ഈ വേനൽക്കാലത്ത് ഒരു കാർ അപകടത്തിൽ ഉൾപ്പെട്ടിരുന്നു. 14 വർഷം സേനയിൽ സേവനമനുഷ്ഠിച്ച റെബേക്ക മേസൺ, നിരവധി അപകടങ്ങൾ കണ്ടിട്ടുണ്ടെങ്കിലും നേരിട്ട് അനുഭവിച്ചറിയുന്നത് ആദ്യമായിരുന്നു. എഴുപത് വയസ്സ് വരുന്ന സ്ത്രീ വാഹനമോടിക്കുന്നതിനിടെ ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടതിനെ തുടർന്ന് റെബേക്കയുടെ പാതയിലേക്ക് തിരിഞ്ഞപ്പോഴാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ റെബേക്കയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
അപകടം നടന്നതിന് ശേഷം താൻ എൻജിൻ ഓഫ് ചെയ്യാൻ മറന്ന് പോയതായി റെബേക്ക പറയുന്നു. ഇത് ഈ സാഹചര്യത്തിൽ എല്ലാവരും ചെയ്യേണ്ട ഒന്നാണെന്നും റെബേക്ക പറഞ്ഞു. അതുപോലെ തന്നെ എന്താണ് സംഭവിച്ചതെന്ന് സാക്ഷികൾ പറഞ്ഞ് കൊടുക്കേണ്ടതിൻെറ ആവശ്യകതയും റെബേക്ക പറഞ്ഞു. തന്റെ അനുഭവത്തിൽ നിന്ന്, അപകടത്തിൽപ്പെടുന്ന ഏതൊരാളും ചെയ്യേണ്ട അഞ്ച് പ്രധാന പാഠങ്ങൾ റെബേക്ക പങ്കുവച്ചു.
ഒന്നാമതായി സംഭവസ്ഥലത്ത് വച്ച് നമ്മൾ ഉപയോഗിക്കുന്ന വാക്കുകൾ ശ്രദ്ധിക്കണമെന്ന് റെബേക്ക പറയുന്നു. ഇവിടെ നമ്മൾ സഹജമായി പോലും ക്ഷമാപണം നടത്തുന്നത് ചിലപ്പോൾ കുറ്റസമ്മതമായി കണക്കാക്കാം. രണ്ടാമതായി, അപകടത്തിന് സാക്ഷ്യം വഹിച്ചവരോട് സംസാരിക്കേണ്ടതിൻെറ ആവശ്യകതയാണ് റെബേക്ക ചൂണ്ടിക്കാട്ടിയത്. അപകടത്തെ കുറിച്ച് തനിക്കും മറുവശത്ത് കൂടെ വന്നയാൾക്കും ഓർമ്മയില്ലായിരുന്നു. അതുകൊണ്ട് തന്നെ എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കുന്നതിനും ഉത്തരവാദിത്തം തെളിയിക്കുന്നതിനും സാക്ഷി മൊഴികൾ നിർണ്ണായകമാണ്. മൂന്നാമതായി, വാഹന കേടുപാടുകളോടൊപ്പം റോഡിന്റെ അവസ്ഥ, അടയാളങ്ങൾ, എന്നിവയുൾപ്പെടെ ചുറ്റുപാടുകൾ അടങ്ങുന്ന ഫോട്ടോകൾ എടുക്കാൻ റെബേക്ക പറയുന്നു. ഇതിന് പുറമേ അപകടം നടന്ന സ്ഥലം, സമയം, തീയതി, കാറിന്റെ വിശദാംശങ്ങൾ, പരിക്കുകൾ തുടങ്ങിയ വിവരങ്ങൾ അടങ്ങിയ കുറിപ്പുകൾ സൂക്ഷിക്കണം. അവസാനമായി, ഇൻഷുറൻസ് കമ്പനികളെയും പോലീസിനെയും സഹായിക്കാനും തെറ്റായ ക്ലെയിമുകളിൽ നിന്ന് സംരക്ഷണം നൽകാനും കഴിയുന്ന വ്യക്തവും സമയബന്ധിതവുമായ ദൃശ്യങ്ങൾ നൽകുന്ന ഡാഷ്ക്യാമുകൾ ഉപയോഗിക്കാനും റെബേക്ക പറയുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഡെപ്യൂട്ടി പ്രധാനമന്ത്രി, ലേബർ പാർട്ടി ഡെപ്യൂട്ടി നേതാവ്, ഹൗസിങ് സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ നിന്നും ആഞ്ചല റെയ്നർ രാജിവെച്ചു . ഇതേ തുടർന്ന് പ്രധാനമന്ത്രി കിയർ സ്റ്റാർമർ മന്ത്രിസഭാ പുനഃസംഘടന നടത്തി . സ്റ്റാമ്പ് ഡ്യൂട്ടി അടയ്ക്കുന്നതിലെ പിഴവ് ആണ് റെയ്നറിന്റെ രാജിയിലേയ്ക്ക് നയിച്ചത്. റെയ്നറുടെ രാജി സ്റ്റാർമറിന്റെ നേതൃത്വത്തിന് വലിയൊരു തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു. കാരണം, ഏതാനും ദിവസങ്ങൾക്കുമുമ്പ് മാത്രമാണ് സ്റ്റാർമർ സ്വന്തം ‘ഫേസ് ടു’ പദ്ധതിയുടെ ഭാഗമായി ചെറുതായൊരു പുനഃസംഘടന നടത്തിയത്. റെയ്നറുടെ പുറത്തുപോക്ക് പ്രധാനമന്ത്രിയെ കടുത്ത സമ്മർദ്ദത്തിലാക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി ഡേവിഡ് ലാമി ഡെപ്യൂട്ടി പ്രധാനമന്ത്രിയായി എത്തി. ഷബാന മാഹ്മൂദ് ഹോം സെക്രട്ടറി പദവി ഏറ്റെടുത്തു. യവറ്റ് കൂപ്പർ വിദേശകാര്യ മന്ത്രിയായപ്പോൾ, റെയ്ചൽ റീവ്സ് ധനകാര്യ വകുപ്പിൽ തുടർന്നു. ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ ആദ്യമായി മൂന്ന് സ്ത്രീകൾ പ്രധാനപ്പെട്ട മന്ത്രിസ്ഥാനങ്ങൾ കൈകാര്യം ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. മറ്റു പ്രധാനപ്പെട്ട മാറ്റങ്ങളിൽ പീറ്റർ കൈൽ ബിസിനസ് സെക്രട്ടറിയായി, എമ്മ റെനോൾഡ്സ് പരിസ്ഥിതി മന്ത്രിയായി, ഡഗ്ലസ് അലക്സാണ്ടർ സ്കോട്ട് ലൻഡ് സെക്രട്ടറിയായി ചുമതലയേറ്റു.
റെയ്നറുടെ രാജിയെ തുടർന്ന് ലേബർ പാർട്ടിയിൽ ഡെപ്യൂട്ടി നേതൃ തിരഞ്ഞെടുപ്പ് നടത്തേണ്ടി വരും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . അത് സ്റ്റാർമറുടെ നേതൃത്വത്തിന് വലിയൊരു വെല്ലുവിളിയാകാനാണ് സാധ്യത. പാർട്ടി അകത്തും പുറത്തും അദ്ദേഹത്തിനെതിരെ വിമർശനങ്ങൾ ഉയർന്നേക്കും. കിയർ സ്റ്റാർമറുടെ നേതൃത്വത്തിൽ ലേബർ സർക്കാർ 14 മാസം പൂർത്തിയാക്കിയിരിക്കുമ്പോൾ, ആഞ്ചല റെയ്നറുടെ രാജി അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിക്ക് വലിയൊരു ചോദ്യചിഹ്നമാണ്. നേതൃപാടവം തെളിയിക്കേണ്ട നിർണ്ണായക ഘട്ടത്തിലാണ് അദ്ദേഹം. ഡെപ്യൂട്ടി നേതൃ തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ വിമതർ വീണ്ടും തലപൊക്കുന്നതിന് കാരണമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലിവർപൂൾ മലയാളി സമൂഹത്തിൽ സജീവ സാന്നിധ്യമായിരുന്ന മോളിക്കുട്ടി ഉമ്മൻ നിര്യാതയായി. 64 വയസ്സായിരുന്നു പ്രായം. ലിവർപൂളിലെ ഏൻട്രി യൂണിവേഴ്സിറ്റി ഹോസ്പ്പിറ്റലിൽ നേഴ്സായിരുന്നു . ഓഗസ്റ്റ് 29ന് വൈകിട്ട് 6 ന് പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ലിവർപൂൾ എൻഎച്ച്എസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കോട്ടയം നെടുംകുന്നം പുന്നവേലി സ്വദേശിനിയും പുതുപ്പള്ളി പയ്യപ്പാടി പാലയ്ക്കൽ കുടുംബാംഗവുമാണ്. 2002 ലാണ് യുകെയിൽ എത്തുന്നത്. പുന്നവേലിൽ പി.കെ. ഉമ്മനാണ് ഭർത്താവ്. മക്കൾ: മെജോ ഉമ്മൻ, ഫിൽജോ ഉമ്മൻ. മരുമകൾ: ഡാലിയ ഉമ്മൻ. ലിവർപൂൾ കർമ്മേൽ മാർത്തോമ്മാ പള്ളി ഇടവകാംഗമായ മോളിക്കുട്ടിയുടെ സംസ്കാരം പിന്നീട് യുകെയിൽ തന്നെ നടത്തുമെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
നാട്ടിൽ പുന്നവേലി സെൻ്റ് തോമസ് മാർത്തോമ്മാ പള്ളി ഇടവകാംഗമാണ്. യുകെയിൽ കുടിയേറിയ ആദ്യകാല മലയാളികളിൽ ഉൾപ്പെട്ടതായിരുന്നു മോളികുട്ടിയുടെ കുടുംബം. ലിവർപൂര് മലയാളി സമൂഹത്തിലെ സജീവ സാന്നിധ്യമായിരുന്ന അവർ വിവിധ സാമൂഹിക സാംസ്കാരിക മേഖലകളിൽ തന്റേതായ സാന്നിധ്യം അറിയിച്ചിരുന്നു. ശവസംസ്കാര ചടങ്ങുകളുടെ വിശദാംശങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
മോളിക്കുട്ടി ഉമ്മൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.