ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ ∙ യുകെയിലെ സ്ഥിരതാമസാവകാശം (ILR) സംബന്ധിച്ച സർക്കാരിന്റെ പുതിയ നിർദ്ദേശങ്ങൾ മലയാളികളെ കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ് . നിലവിൽ അഞ്ചു വർഷം കഴിയുമ്പോൾ പല വിസാ റൂട്ടുകളിൽ ILR ലഭ്യമാണെങ്കിലും സർക്കാർ ഇത് പത്ത് വർഷമാക്കി ഉയർത്താൻ ശുപാർശ ചെയ്തിട്ടുണ്ട്. എന്നാൽ ഇതിനകം യുകെയിൽ നിയമപരമായി കഴിയുന്നവർക്ക് പഴയ വ്യവസ്ഥകൾ തുടർന്നേക്കാമെന്നതിനാൽ എല്ലാവരും 10 വർഷം കാത്തിരിക്കണമെന്ന ആശങ്ക വേണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
പഴയ നിയമപ്രകാരമുള്ള “ലോങ് റെസിഡൻസ്” വഴി ILR നേടാൻ 10 വർഷം പൂർത്തിയാക്കണം എന്ന വ്യവസ്ഥ തുടർന്നും നിലവിലുണ്ടാകും. എന്നാൽ സർക്കാർ 2024 ഏപ്രിൽ മുതൽ പുതിയൊരു നിയന്ത്രണവും കൊണ്ടുവന്നു. അതനുസരിച്ച്, അപേക്ഷകൻ ഓരോ പന്ത്രണ്ട് മാസ കാലയളവിലും പരമാവധി 180 ദിവസം മാത്രമേ യുകെയ്ക്ക് പുറത്തു താമസിക്കാവൂ. അതിന് മുമ്പ്, ഒരു പ്രാവശ്യം 184 ദിവസം വരെ വിദേശത്തിരുന്നാലും, മൊത്തം 548 ദിവസം വരെയുള്ള അഭാവം അനുവദിച്ചിരുന്നു. പുതിയ നിയമം വന്നതോടെ പുറത്ത് ചെലവഴിക്കുന്ന ദിവസങ്ങൾക്കുള്ള നിയന്ത്രണം കൂടുതൽ കർശനമായി. എന്നാൽ നിലവിൽ ജോലിക്കായും ഡിപെൻഡന്റ് വിസയിലും പഠനത്തിനായും യുകെയിൽ എത്തിയ മലയാളികൾ ഈ സാഹചര്യത്തിലൂടെ കടന്ന് പോകുന്നവർ കുറവാണ്.
പുതിയ നിർദേശങ്ങൾ നിയമമായി മാറുമോ നിലവിലെ അപേക്ഷകരെ ബാധിക്കുമോ എന്ന കാര്യങ്ങളിൽ ഇപ്പോഴും വ്യക്തത കൈവന്നിട്ടില്ല . നിലവിൽ യുകെയിൽ കഴിയുന്നവർക്ക് സ്ഥിരതാമസാവകാശം ലഭിക്കുമെന്നാണ് പ്രതീക്ഷ. പ്രവാസികൾക്ക് അവരുടെ വിസാ റൂട്ടുകളും അപേക്ഷ തീയതികളും അനുസരിച്ച് അന്തിമ തീരുമാനം ബാധകമായിരിക്കും. പക്ഷേ കുടിയേറ്റ നയത്തിൽ കടുംപിടുത്തം പിടിക്കുന്ന റീഫോം യുകെ പോലുള്ള പ്രതിപക്ഷ പാർട്ടികളുടെ ജനപ്രീതി കണ്ടു പകച്ചിരിക്കുകയാണ് ലേബർ പാർട്ടി. 2024 മെയ് മാസത്തിന് മുമ്പു വന്നവരെ ബാധിക്കാൻ സാധ്യത ഇല്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ ∙ ടിക്‌ടോക്കിന്റെ അലഗോരിതം കുട്ടികളുടെ അക്കൗണ്ടുകളിലേയ്ക്ക് അശ്ലീലവും ലൈംഗികവുമായ ഉള്ളടക്കങ്ങൾ ഉള്ള കാര്യങ്ങൾ ശുപാർശ ചെയ്യുന്നതായി മനുഷ്യാവകാശ സംഘടനയായ ‘ഗ്ലോബൽ വിറ്റ്‌നസ്’ നടത്തിയ അന്വേഷണത്തിൽ വെളിപ്പെട്ടു. 13 വയസ്സുകാരെന്ന് നടിച്ച് സൃഷ്ടിച്ച വ്യാജ അക്കൗണ്ടുകളിലും സുരക്ഷാ ക്രമീകരണങ്ങൾ പ്രവർത്തിപ്പിച്ചിട്ടും, ഗവേഷകർക്ക് ലൈംഗികമായ വീഡിയോ ശുപാർശകൾ ലഭിച്ചു. ചിലപ്പോൾ അത് നേരിട്ട് അശ്ലീല ചിത്രങ്ങളിലേക്കും സ്ത്രീകളുടെ നഗ്നദൃശ്യങ്ങളിലേക്കും വഴിതെളിച്ചു.
“റെസ്ട്രിക്ടഡ് മോഡ്” പ്രവർത്തനസജ്ജമാക്കിയിട്ടും അക്കൗണ്ട് തുടങ്ങുന്ന ഘട്ടത്തിൽ തന്നെ കുട്ടികൾക്ക് അനുചിതമായ തിരച്ചിൽ വാക്കുകൾ ശുപാർശ ചെയ്യപ്പെടുന്നതായാണ് സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നത് . അവയിൽ ചിലത് സ്ത്രീകളുടെ സ്വയംഭോഗം അനുകരിക്കുന്ന ദൃശ്യങ്ങളും, പൊതുസ്ഥലങ്ങളിൽ അടി വസ്ത്രം പ്രദർശിപ്പിക്കുന്ന രംഗങ്ങളും, ഏറ്റവും മോശം സാഹചര്യങ്ങളിൽ തുറന്ന അശ്ലീല ചിത്രങ്ങളും ഉൾപ്പെടുന്നതായിരുന്നു. ഈ വീഡിയോകൾ നിരീക്ഷണ സംവിധാനങ്ങളെ വഞ്ചിക്കാൻ സാധാരണ ഉള്ളടക്കങ്ങളോടൊപ്പം ചേർത്തു പ്രസിദ്ധീകരിച്ചിരുന്നതായി കണ്ടെത്തി.
റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് ടിക്‌ടോക്ക് ചില വീഡിയോകൾ നീക്കം ചെയ്തെങ്കിലും പിന്നീട് നടത്തിയ പരിശോധനകളിലും പ്രശ്നം തുടരുന്നുണ്ടെന്ന് ഗ്ലോബൽ വിറ്റ്‌നസ് വ്യക്തമാക്കി. 2025 ജൂലൈയിൽ പ്രാബല്യത്തിൽ വന്ന ഓൺലൈൻ സേഫ്റ്റി ആക്ട് പ്രകാരം, കുട്ടികളെ അശ്ലീല ഉള്ളടക്കത്തിൽ നിന്ന് സംരക്ഷിക്കാനുള്ള നിയമ ബാധ്യത സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കുണ്ട്. “കുട്ടികളെ ഓൺലൈൻ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നത് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്, ഇനി റെഗുലേറ്റർമാർ തന്നെ ഇടപെടേണ്ട സമയമാണിത്,” എന്ന് ഗ്ലോബൽ വിറ്റ്‌നസ് പ്രതിനിധി ആവാ ലീ അഭിപ്രായപ്പെട്ടു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മാഞ്ചസ്റ്റർ ∙ യുകെയിലെ മാഞ്ചസ്റ്ററിൽ സ്ഥിതി ചെയ്യുന്ന ഹീറ്റൺ പാർക്ക് ഹെബ്രു കോൺഗ്രിഗേഷൻ സിനഗോഗിന് പുറത്ത് ഉണ്ടായ ആക്രമണത്തിൽ കുറഞ്ഞത് രണ്ടുപേർ കൊല്ലപ്പെടുകയും മൂന്നുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. യോം കിപ്പൂർ ദിനത്തിൽ നടന്ന ഈ ആക്രമണത്തിൽ സംശയിക്കപ്പെടുന്ന പ്രതിയെ പോലീസുകാർ വെടിവെച്ച് വീഴ്ത്തിയതായി ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് അറിയിച്ചു. സംഭവസമയം ദേവാലയത്തിനകത്ത് പ്രാർത്ഥനയ്ക്കായി എത്തിയവരെ പോലീസും സുരക്ഷാ ജീവനക്കാരും അടിയന്തരമായി സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി.
രാവിലെ 9.30 ഓടെ കാറോടിച്ച് ആളുകളെ ഇടിച്ചുവീഴ്ത്തിയ ശേഷം പ്രതി കത്തി ഉപയോഗിച്ച് ആക്രമണം ആരംഭിക്കുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു. സുരക്ഷാ ജീവനക്കാരൻ അടക്കം ചിലർക്ക് കുത്തേറ്റു. ഭീകരാക്രമണമെന്നു പ്രഖ്യാപിച്ചതിനു ശേഷമാണ് ആയുധധാരികളായ ഉദ്യോഗസ്ഥർ പ്രതിയെ വെടിവെച്ചത്. സ്ഥലത്തെത്തിയ ബോംബ് സ്ക്വാഡ് പ്രതിയുടെ ശരീരത്തിൽ സ്‌ഫോടക വസ്തുക്കൾ ഉണ്ടോയെന്ന് പരിശോധിച്ചു. പരിക്കേറ്റവരെ അടിയന്തിരമായി ആശുപത്രികളിലേയ്ക്ക് മാറ്റിയിട്ടുണ്ട്.
പ്രധാനമന്ത്രി കെയർ സ്റ്റാർമർ വിദേശയാത്ര റദ്ദാക്കി അടിയന്തിര കോബ്രാ യോഗം ചേർന്നു. രാജ്യത്തെ എല്ലാ സിനഗോഗുകളിലും അധിക പോലീസ് സന്നാഹത്തെ വിന്യസിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. യഹൂദ സമൂഹത്തിന്റെ ഏറ്റവും വിശുദ്ധ ദിനത്തിൽ നടന്ന ഈ ആക്രമണം ഭീകരവാദമാണെന്നാണ് അന്വേഷണ സംഘങ്ങളുടെ പ്രാഥമിക നിഗമനം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ 70 വയസ്സ് പിന്നിടുന്ന ഡ്രൈവർമാർക്കായി പുതിയ ഡ്രൈവിംഗ് ലൈസൻസ് നിയമങ്ങൾ ഒക്ടോബർ 1, 2025 മുതൽ പ്രാബല്യത്തിൽ വന്നു . മുതിർന്നവരുടെ സ്വാതന്ത്ര്യം എടുത്തുകളയുക എന്നതല്ല ലക്ഷ്യമെന്നും പകരം റോഡ് സുരക്ഷ ഉറപ്പാക്കാനാണ് പുതിയ നിയമമെന്നും സർക്കാർ വ്യക്തമാക്കി. പ്രായം കൂടുന്നതനുസരിച്ച് കാഴ്ചശക്തി കുറയുക, ആരോഗ്യ പ്രശ്നങ്ങൾ, പ്രതികരണ വേഗം കുറയുക തുടങ്ങിയ കാര്യങ്ങൾ സുരക്ഷിത ഡ്രൈവിംഗിനെ ബാധിക്കുന്നുവെന്നതാണ് മാറ്റങ്ങൾക്ക് പിന്നിലെ കാരണം.
ഇപ്പോൾ വരെ 70 വയസ്സ് എത്തിയാൽ ലൈസൻസ് സ്വയം കാലഹരണപ്പെടുകയും, അത് വീണ്ടും മൂന്ന് വർഷത്തേക്ക് സൗജന്യമായി പുതുക്കുകയും ചെയ്യേണ്ടിയിരുന്നു. എന്നാൽ, പുതിയ നിയമപ്രകാരം കണ്ണിന്റെ പരിശോധനയുടെ തെളിവ് നിർബന്ധമാക്കിയിട്ടുണ്ട്. ഇത് കൂടാതെ ആരോഗ്യനിലയെക്കുറിച്ച് കൂടുതൽ വിശദമായ വെളിപ്പെടുത്തലുകൾ ആവശ്യമായിരിക്കും. ചില ആരോഗ്യ പ്രശ്നങ്ങളുള്ളവർക്ക് ലൈസൻസ് ഒരു വർഷത്തേക്ക് മാത്രമേ ലഭിക്കൂ. ബന്ധപ്പെട്ട രോഗാവസ്ഥകൾ (ഡിമെൻഷ്യ, ഡയബിറ്റീസ്, എപ്പിലപ്സി, പാർക്കിൻസൺസ് തുടങ്ങിയവ) മറച്ചുവയ്ക്കുന്നത് £1,000 വരെ പിഴയോ നിയമ നടപടികളോ വിളിച്ചുവരുത്തും.
മുതിർന്ന ഡ്രൈവർമാർക്ക് പുതിയ നിയമങ്ങൾ കൂടുതൽ കടുപ്പമെന്ന് തോന്നിയാലും അത് സുരക്ഷ ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതർ വ്യക്തമാക്കുന്നു. ചില റോഡ് സുരക്ഷാ സംഘടനകൾ പുതുക്കലിനെ സ്വാഗതം ചെയ്തു . എന്നാൽ ചില മുതിർന്നവരുടെ സംഘടനകൾ അത് പ്രായാധിക്യമുള്ളവരോട് വിവേചനം കാണിക്കുന്നതാണെന്ന വിമർശനം ഉന്നയിച്ചു .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബി.ബി.സി. നടത്തിയ രഹസ്യ ചിത്രീകരണത്തിലൂടെ ലണ്ടനിലെ മെട്രോപൊളിറ്റൻ പൊലീസിനുള്ളിലെ വംശീയതയും സ്ത്രീ വിദ്വേഷവും അടങ്ങിയ നിരവധി സംഭവങ്ങളെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. കുടിയേറ്റക്കാരെ വെടിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നവരും, ലൈംഗികാതിക്രമ പരാതികളെ പരിഹസിക്കുന്നവരുമായ ഓഫീസർമാരുടെ ദൃശ്യങ്ങൾ റിപ്പോർട്ടിലുണ്ട് . സാറ എവർാഡ് കൊലപാതകത്തിനുശേഷം നവീകരിക്കപ്പെട്ടെന്നുള്ള അവകാശവാദം ഇതോടെ ചോദ്യം ചെയ്യപ്പെടുകയാണ്.
ഏഴ് മാസം നീണ്ട രഹസ്യ അന്വേഷണത്തിൽ, സർജന്റ് ജോ മക്കിൽവെന്നി അടക്കമുള്ള ഓഫീസർമാർ സ്ത്രീകളെ കുറിച്ചുള്ള അശ്ലീല പരാമർശങ്ങളും, കുടിയേറ്റക്കാരെയും മുസ്ലീങ്ങളെയും അധിക്ഷേപിക്കുന്ന പ്രസ്താവനകളും നടത്തിയതായി തെളിഞ്ഞു. ഒരാളുടെ കാലിൽ സഹപ്രവർത്തകൻ ചവിട്ടിയതിനെക്കുറിച്ച് പൊലീസുകാർ തമാശ പറയുകയും , വിസ കാലാവധി കഴിഞ്ഞ കുടിയേറ്റക്കാരെ വെടിവയ്ക്കണമെന്ന് തുറന്നു പറയുകയും ചെയ്യുന്ന ദൃശങ്ങൾ റിപ്പോർട്ടിലുണ്ട്.
റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് എട്ട് ഉദ്യോഗസ്ഥരും ഒരു സ്റ്റാഫ് അംഗവും സസ്പെൻഡ് ചെയ്യപ്പെട്ടതായി മെട്രോപൊളിറ്റൻ പൊലീസ് കമ്മീഷണർ സർ മാർക്ക് റൗലി അറിയിച്ചു. ഈ പെരുമാറ്റം മുഴുവനായും അപലപനീയവും അംഗീകരിക്കാനാവാത്തതുമാണെന്ന് അദ്ദേഹം പറഞ്ഞു. 2022 മുതൽ 1,400 – ലധികം ഉദ്യോഗസ്ഥരെ പുറത്താക്കിയിട്ടുണ്ടെന്നും പ്രശ്നക്കാരായ ഓഫീസർമാരെ തിരിച്ചറിയാനും പുറത്താക്കാനും ശക്തമായ നടപടികൾ തുടരുമെന്നും അദ്ദേഹം ഉറപ്പു നൽകി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ സൺബെഡ് സലൂണുകൾ നിരോധിക്കണമെന്ന് ക്യാൻസർ വിദഗ്ധരും പ്രവർത്തകരും ആവശ്യപ്പെട്ടു. മാഞ്ചസ്റ്ററിലെ ക്രിസ്റ്റി ക്യാൻസർ ആശുപത്രിയിലെ പ്രൊഫസർ പോൾ ലോറിഗൻ ഉൾപ്പെടെ വിദഗ്ധർ ബ്രിട്ടീഷ് മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് സർക്കാർ ഉടൻ തന്നെ സൺബെഡുകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടത്. ചെറുപ്പക്കാരിൽ പോലും വ്യാപകമായി ഉപയോഗിക്കപ്പെടുന്നതിനാൽ, രോഗബാധയും മരണവും കുറയ്ക്കാൻ ഒരു പൂർണ്ണ നിരോധനമാണ് ഏക മാർഗമെന്ന് അവർ പറഞ്ഞു.
2009-ൽ ലോകാരോഗ്യ സംഘടനയുടെ (WHO) അന്താരാഷ്ട്ര ക്യാൻസർ ഗവേഷണ ഏജൻസിയായ IARC സൺബെഡ് വികിരണം മനുഷ്യരിൽ മെലനോമ ഉൾപ്പെടെ ത്വക്ക് രോഗ ക്യാൻസർ ഉണ്ടാക്കുന്ന കാരസിനോജെനിക് ഘടകമാണെന്ന് പ്രഖ്യാപിച്ചിരുന്നു. യുകെയിൽ വർഷംതോറും 17,600 പേർക്ക് മെലനോമ കണ്ടെത്തപ്പെടുകയും 2,700 പേർ മരിക്കുകയും ചെയ്യുന്നു. 18 വയസ്സിനു താഴെയുള്ളവർ സൺബെഡ് ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും 16–17 കാരിൽ പലരും ഇത് ഉപയോഗിക്കുന്നതായി പഠനങ്ങൾ കാണിക്കുന്നു.
സൺബെഡ് നിരോധനത്തിന് ലോക ക്യാൻസർ ഗവേഷണ ഫണ്ടും (WCRF) പിന്തുണ പ്രഖ്യാപിച്ചപ്പോൾ ക്യാൻസർ റിസർച്ച് യുകെ ഉപയോഗം ഒഴിവാക്കാൻ മുന്നറിയിപ്പ് നൽകിയെങ്കിലും നിരോധന ആവശ്യത്തിന് പൂർണ്ണമായും പിന്തുണ നൽകിയില്ല. എന്നാൽ സർക്കാർ സൺബെഡുകളുടെ അപകടത്തെ കുറിച്ച് മുന്നറിയിപ്പ് നൽകി അവ ഉപയോഗിക്കാതിരിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്തു. “വാണിജ്യ സൺബെഡുകൾ മെലനോമ അടക്കം മറ്റ് ത്വക്ക് രോഗ ക്യാൻസറുകളുടെ സാധ്യത ഗണ്യമായി വർധിപ്പിക്കുന്നു. സുരക്ഷിതമായ മറ്റ് വഴികൾ ലഭ്യമായിരിക്കെ സൺബെഡ് ഒഴിവാക്കുന്നതാണ് ആരോഗ്യകരം എന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ വീടുകളിൽ പൂപ്പലിന്റെ വ്യാപനം തടയാൻ ലളിതമായൊരു മാർഗം പരീക്ഷിക്കാമെന്ന് വിദഗ്ധർ പറയുന്നു. ശീതകാലത്ത് ജനലുകളിൽ രൂപപ്പെടുന്ന വെള്ളത്തുള്ളികൾ മൂലമാണ് പൂപ്പൽ വളരുന്നത്. ആരോഗ്യ പ്രശ്നങ്ങൾക്കും ആസ്ത്മയ്ക്കും കാരണമാകുന്ന ഈ പൂപ്പൽ തടയാൻ ജനലിന്റെ അരികിൽ ഉപ്പുകൊണ്ടുള്ള ചെറിയൊരു ബൗൾ വെച്ചാൽ മതിയെന്നാണ് നിർദ്ദേശം.
ഉപ്പിന് വായുവിലുള്ള ഈർപ്പം ആഗിരണം ചെയ്യാനാകും. അതിനാൽ ജനലിൽ വെള്ളത്തുള്ളികൾ പതിക്കുന്നതിനു മുമ്പ് തന്നെ വായുവിലെ ഈർപ്പം പിടിച്ചെടുക്കും. കടൽ ഉപ്പോ, കല്ല് ഉപ്പോ, സാധാരണ പാചക ഉപ്പോ – ഏതു തരത്തിലുള്ള ഉപ്പും ഉപയോഗിക്കാം. രണ്ട് ദിവസം കഴിഞ്ഞാൽ ഉപ്പ് ഈർപ്പം കൊണ്ട് അലുക്കാൻ തുടങ്ങും. അപ്പോൾ പുതിയത് മാറ്റിവെക്കണം.
എന്നിരുന്നാലും, വീട്ടിലെ ശരാശരി ഈർപ്പത്തിന്റെ അളവ് 74 ശതമാനത്തിൽ കൂടുതലായാൽ മാത്രമേ ഉപ്പ് കാര്യക്ഷമമായി പ്രവർത്തിക്കൂവെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അതിനാൽ എല്ലാവർക്കും ഇത് ഫലപ്രദമാകണമെന്നില്ല. വീടുകളിൽ ശുദ്ധവായു പ്രവേശിപ്പിക്കുന്നതിനായി ജനൽ തുറന്നു വെക്കുന്നതാണ് പൂപ്പൽ തടയാനുള്ള ഏറ്റവും വിശ്വസനീയ മാർഗം. എന്നാൽ ചെലവ് കുറഞ്ഞ പരീക്ഷണമായി ഉപ്പു മാർഗവും ശ്രമിക്കാവുന്നതാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ കോവിഡ് കേസുകൾ വീണ്ടും ഉയരുകയാണ്. NB.1.8.1 (നിംബസ്) എന്നും XFG (സ്ട്രാറ്റസ്) എന്നും അറിയപ്പെടുന്ന പുതിയ വകഭേദങ്ങളാണ് ഇപ്പോൾ ഭീക്ഷണിയായിരിക്കുന്നത് . വിദഗ്ധർ പറയുന്നതനുസരിച്ച്, മുൻ വകഭേദങ്ങളെക്കാൾ ഗുരുതരമായ രോഗം ഉണ്ടാക്കുന്നില്ലെങ്കിലും ജനിതക മാറ്റങ്ങൾ വൈറസിന് കൂടുതൽ പെട്ടെന്ന് പകരാനുള്ള സാധ്യത കൂട്ടുന്നുണ്ട്. തലവേദന, ചുമ, മൂക്ക് അടഞ്ഞു പോകൽ, തളർച്ച എന്നിവയ്ക്ക് പുറമെ കടുത്ത കഴുത്തുവേദനയും ശബ്ദ വ്യതാസവുമാണ് പുതിയ രോഗലക്ഷണങ്ങൾ.
കുട്ടികളിലും വയോധികരിലും രോഗവ്യാപനം വർധിക്കുന്നതായി റോയൽ കോളേജ് ഓഫ് ജിപികൾ മുന്നറിയിപ്പ് നൽകി. കോവിഡ് ബാധിച്ചുള്ള ആശുപത്രി പ്രവേശനങ്ങളും ഉയരുകയാണ്. രോഗലക്ഷണങ്ങൾ ഉള്ളവർ അപകടസാധ്യതയുള്ള ആളുകളുമായി സമ്പർക്കം ഒഴിവാക്കുകയും വീടിൽ കഴിയുകയും ചെയ്യണമെന്ന് ശുപാർശ നൽകിയിട്ടുണ്ട് . പുറത്തു പോകേണ്ടി വരുന്ന സാഹചര്യമുണ്ടെങ്കിൽ മാസ്ക് ധരിക്കാനും കൈ കഴുകാനും ടിഷ്യൂകൾ സുരക്ഷിതമായി ഉപേക്ഷിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
75 വയസിന് മുകളിലുള്ളവർക്ക് എൻ.എച്ച്.എസ് സൗജന്യ വാക്‌സിൻ നൽകുന്നുണ്ട് . വാക്‌സിൻ പുതിയ വകഭേദങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുമെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി അറിയിച്ചു. ഇത് കൂടാതെ ഫ്ലൂവും ആർ.എസ്.വിയും ഉൾപ്പെടെ ശീതകാലത്ത് പതിവായി പടരുന്ന വൈറസുകൾക്കെതിരെ വാക്‌സിൻ സ്വീകരിക്കണമെന്നും വിദഗ്ധർ ആഹ്വാനം ചെയ്തു. സൗജന്യ കോവിഡ് പരിശോധനകൾ ഇനി ലഭ്യമല്ലെങ്കിലും ഫാർമസികളിലും ചില സ്വകാര്യ ക്ലിനിക്കുകളിലും ടെസ്റ്റുകളും വാക്‌സിനുകളും പണമടച്ച് സ്വീകരിക്കാം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ ബൈ നൗ, പേ ലെയ്റ്റർ (BNPL) ക്രെഡിറ്റ് സംവിധാനത്തിന്റെ ഉപയോഗം വൻ തോതിൽ വർദ്ധിച്ചു വരുന്നതായി പുതിയ കണക്ക് വ്യക്തമാക്കുന്നു. ഇതുവരെ യുവാക്കളാണ് കൂടുതലായി ഈ സംവിധാനം ഉപയോഗിച്ചിരുന്നത്. എന്നാൽ ഇപ്പോൾ 55 മുതൽ 64 വയസ്സ് വരെയുള്ളവരിൽ ഉപയോഗം ഇരട്ടിയിലധികമായി വർദ്ധിച്ചിരിക്കുന്നു. ഇതിന്റെ ഫലമായി സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ ഉള്ളവരും നിയന്ത്രിത വരുമാനമുള്ളവരും അനാവശ്യ കടബാധ്യതകളിൽ പെടാനുള്ള സാധ്യത വർദ്ധിച്ചുവെന്നാണ് ഉപഭോക്തൃ സംഘടനകളുടെ മുന്നറിയിപ്പ്. 2023-ൽ 10% പേർ മാത്രമായിരുന്നു BNPL ഉപയോഗിച്ചിരുന്നത്, എന്നാൽ 2024-ൽ അത് 21% ആയി ഉയർന്നു. സാമ്പത്തിക പ്രതിസന്ധി നേരിടുന്നവർക്ക് ചെലവുകൾ നിയന്ത്രിക്കാനായി ചെറിയ തുകയെങ്കിലും പലിശ രഹിതമായി അടയ്ക്കാൻ കഴിയുന്നതാണ് ഈ സംവിധാനത്തിന്റെ ജനപ്രീയത.
യുകെ ഫിനാൻസ് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്ന പ്രകാരം, മൊത്തത്തിൽ രാജ്യത്തെ ഏകദേശം നാലിലൊന്ന് പ്രായപൂർത്തിയായവരാണ് BNPL ഉപയോഗിക്കുന്നത്. ശരാശരി വാങ്ങൽ തുക £114 ആണെന്നും, വസ്ത്രങ്ങൾ, ചെരുപ്പുകൾ, ആഭരണങ്ങൾ എന്നിവയാണ് കൂടുതലും ഈ രീതിയിൽ വാങ്ങുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ക്ലാർന, ക്ലിയർപേ, പേപാൽ എന്നിവയാണ് വിപണിയിൽ ഭൂരിഭാഗം ഉപഭോക്താക്കളും ആശ്രയിക്കുന്ന പ്രമുഖ കമ്പനികൾ.
ഡിജിറ്റൽ പേയ്‌മെന്റ് മാർഗങ്ങൾ വ്യാപകമായി സ്വീകരിക്കപ്പെട്ടതിനാൽ കാഷ് ഉപയോഗം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിട്ടുണ്ട് . 2024-ൽ ബ്രിട്ടനിൽ 10 ശതമാനത്തിൽ താഴെ പേയ്‌മെന്റുകളാണ് പണമായി നടന്നത്. മൊബൈൽ വാലറ്റുകളുടെ ഉപയോഗവും വൻ തോതിൽ വർദ്ധിച്ചു . ആകെ പ്രായപൂർത്തിയായവരിൽ പകുതിയിലധികം ആളുകൾ ആപ്പിൾ പേ , ഗൂഗിൾ പേ പോലുള്ള സേവനങ്ങൾ ഉപയോഗിക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗ്ലാസ്‌ഗോ സർവകലാശാലയിലെ ജിയോഗ്രഫി വിദ്യാർത്ഥിയായിരുന്ന ഈഥൻ ബ്രൗൺ (23) പഠനം പൂർത്തിയാക്കിയിട്ടും ബിരുദം ലഭിക്കില്ലെന്ന തെറ്റായ വിവരം ലഭിച്ചതിനെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. 2024 ഡിസംബറിൽ ബിരുദദാന ചടങ്ങ് നടക്കേണ്ട ദിവസമാണ് ഈഥൻ ജീവൻ ഒടുക്കിയത്. സർവകലാശാല നൽകിയ ഗ്രേഡിങ്ങിലെ പിഴവാണ് ദുരന്തത്തിൽ കലാശിച്ചതെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചു.
2024 സെപ്റ്റംബർ മാസത്തിലാണ് സർവകലാശാലയിൽ നിന്ന് ഈഥന് ഒരു വിഷയത്തിനും ഗ്രേഡ് ലഭിച്ചിട്ടില്ലെന്നും അതിനാൽ ബിരുദത്തിന് അർഹനല്ലെന്നും അറിയിച്ചത്. പിന്നീട് നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ ഈഥൻ ഹോണേഴ്സ് ഡിഗ്രിക്ക് അർഹനാണെന്നും തെറ്റായ ഗ്രേഡ് നൽകിയതാണ് സംഭവത്തിന് കാരണം എന്നും കണ്ടെത്തി. രണ്ട് ആഭ്യന്തര പരീക്ഷാ ബോർഡുകളും ഒരു ബാഹ്യ പരീക്ഷാ ബോർഡും ഉൾപ്പെടെ ആർക്കും പിഴവ് കണ്ടെത്താനായില്ല.
യൂണിവേഴ്സിറ്റി ആണ് എൻ്റെ മകന്റെ മരണത്തിന് കാരണമെന്ന് ഈഥന്റെ അമ്മ ട്രേസി സ്കോട്ട് ആരോപിച്ചു . അക്കാദമികമായും മാനസികാരോഗ്യ പിന്തുണ നൽകുന്നതിലും സർവകലാശാല പരാജയപ്പെട്ടു എന്ന് അവർ കൂട്ടിച്ചേർത്തു. മകന്റെ മരണം വിദ്യാഭ്യാസ സംവിധാനത്തിന്റെ വീഴ്ചയാണ് എന്നും അവർ പറഞ്ഞു. സംഭവത്തിൽ ആഴത്തിലുള്ള ഖേദം പ്രകടിപ്പിച്ച സർവകലാശാല അധികൃതർ, ഇതൊരു പ്രത്യേക സംഭവമാണെന്നും മറ്റേതെങ്കിലും വിദ്യാർത്ഥിക്ക് ഇത്തരമൊരു പിഴവ് സംഭവിച്ചിട്ടില്ലെന്നും വ്യക്തമാക്കി. സർവകലാശാലയുടെ വൈസ് ചാൻസലർ കുടുംബത്തെ നേരിൽ കണ്ടു സംസാരിക്കാൻ തയ്യാറാണെന്നും അറിയിച്ചു.