Main News

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ വാഹന നിർമ്മാണം കുത്തനെ ഇടിഞ്ഞതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഈ വർഷത്തെ ആദ്യപകുതിയിൽ ബ്രിട്ടീഷ് കാർ, വാൻ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ ഉത്പാദനം 1953 – ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയിലാണ്. കോവിഡ് കാലഘട്ടത്തിൽ വ്യവസായം അടച്ചുപൂട്ടിയ സമയത്ത് ഒഴികെ ഇത്രയും മോശമായ സമയം ഉണ്ടായിട്ടില്ല.


ഈ വർഷം ജൂൺ വരെയുള്ള ആദ്യ 6 മാസങ്ങളിൽ കാർ ഉത്പാദനം 7.3 ശതമാനം ആയാണ് കുറഞ്ഞത്. വാൻ ഉത്പാദനം 45 ശതമാനം ആണ് കുറഞ്ഞത്. വൗഹാളിലെ ലൂട്ടൺ വാൻ പ്ലാന്റ് അടച്ചുപൂട്ടിയത് ആണ് വാൻ ഉത്പാദനം ഇത്രയും കുറയാൻ കാരണമായത്. സൊസൈറ്റി ഓഫ് മോട്ടോർ മാനുഫാക്ചറേഴ്സ് ആൻഡ് ട്രേഡേഴ്സ് (SMMT) യുടെ ഡേറ്റ ഈ മേഖലയിലെ ഗുരുതരമായ പ്രശ്നങ്ങൾക്ക് തെളിവാണ് . യുകെയിലെ കാർ വിപണിയുടെ പ്രധാന മാർക്കറ്റായ യുഎസ് ഏർപ്പെടുത്തിയ താരിഫ് നയം ആദ്യ പാദത്തിൽ ഉത്പാദനം കുറയാൻ കാരണമായി.


ഏന്നാൽ പുതിയതായി പ്രാബല്യത്തിൽ വന്ന യുഎസ്-യുകെ താരിഫ് കരാർ ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്ന് SMMT പറഞ്ഞു. അതേസമയം സർക്കാർ പുതുതായി ഏർപ്പെടുത്തിയ ഇലക്ട്രിക് വാഹന (EV) ഗ്രാന്റുകൾ വ്യവസായത്തെ ഉത്തേജിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. SMMT ഇവി ഗ്രാന്റുകളെ സ്വാഗതം ചെയ്തിട്ടുണ്ട്. പക്ഷേ പുതിയ സംവിധാനത്തിന് വ്യക്തതയില്ലെന്നും വ്യവസായവുമായി കൂടിയാലോചിക്കാതെ അവതരിപ്പിച്ചതാണെന്നും ഉള്ള വിമർശനം ശക്തമാണ്. മേയ് മാസത്തിൽ 27.5 ശതമാനത്തിൽ നിന്ന് 10 % ആയി താരിഫ് കുറയ്ക്കുന്നതിന് യുഎസുമായുള്ള കരാർ ജൂൺ 30 ന് പ്രാബല്യത്തിൽ വന്നു. അതുകൊണ്ട് ജൂണിൽ വാഹന ഉത്പാദനത്തിൽ ചെറിയ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

അവധിക്കാല സമയത്ത് കുട്ടികൾ ഫോണുകളും കമ്പ്യൂട്ടറുകളും ഉപയോഗിക്കുന്നത് കൂടാനുള്ള സാധ്യതയുണ്ട്. ഭീകരതയ്ക്ക് എതിരെ പോരാടുന്ന നിരവധി യുകെ ഏജൻസികളാണ് ഈ സാഹചര്യങ്ങൾ ഭീകര സംഘടനകൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യതകളിലേയ്ക്ക് വിരൽ ചൂണ്ടുന്നത്. ഉത്തരം ഭീകര സംഘടനകൾ കുട്ടികളെ ഓൺലൈനിൽ സ്വാധീനിക്കാനും ദുരുപയോഗം ചെയ്യാനുമുള്ള സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.

കൗണ്ടർ ടെററിസം പോലീസിംഗ് (CTP), MI5, നാഷണൽ ക്രൈം ഏജൻസി (NCA) എന്നിവരാണ് മാതാപിതാക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട്, സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത് . മാതാപിതാക്കൾ ഓൺലൈനിൽ പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ച് കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നത് ഉചിതമായിരിക്കും. ഇതു കൂടാതെ ചൈൽഡ് പ്രൊട്ടക്ഷൻ ആവശ്യമായ സോഫ്റ്റ്‌വെയറുകളും കുട്ടികൾ ഉപയോഗിക്കുന്ന ഉപകരണങ്ങളിൽ ഉൾപ്പെടുത്തണമെന്നും നിർദ്ദേശം നൽകപ്പെട്ടിട്ടുണ്ട്. ലൈംഗിക അക്രമം,സ്വയം ഉപദ്രവിക്കൽ, ആത്മഹത്യാ ഉള്ളടക്കം, മൃഗങ്ങളോടുള്ള ക്രൂരത, കുട്ടികളുടെ അസഭ്യ ചിത്രങ്ങൾ,തീവ്രവാദ ഉള്ളടക്കം തുടങ്ങിയവ അടങ്ങിയ വെബ്സൈറ്റുകളിൽ കുട്ടികൾ പ്രവേശിക്കുന്ന ഗുരുതരമായ സാഹചര്യം കൂടി വരുന്നതായി ഈ രംഗത്തെ വിദഗ്ധർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.


സദാ വികസിച്ചു കൊണ്ടിരിക്കുന്ന ഡിജിറ്റൽ ലോകത്ത് ഓൺലൈൻ സുരക്ഷ കൈകാര്യം ചെയ്യുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് തീവ്രവാദ വിരുദ്ധ പോലീസിലെ പ്രിവന്റ് സീനിയർ നാഷണൽ കോർഡിനേറ്റർ വിക്കി ഇവാൻസ് പറഞ്ഞു. ഓൺലൈനിൽ അനുചിതമായ ഉള്ളടക്കം കണ്ടാൽ എന്തുചെയ്യണമെന്ന് അറിയാൻ മാതാപിതാക്കൾ കുട്ടികളെ പ്രാപ്തരാക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നതായി അവർ കൂട്ടിച്ചേർത്തു. പ്രായം കുറഞ്ഞ കുറ്റവാളികളുടെ എണ്ണം കൂടുന്നതിന് പ്രധാനമായും കുട്ടികളുടെ ഓൺലൈൻ ഉപയോഗമാണ് കാരണമെന്നാണ് പോലീസ് അഭിപ്രായപ്പെടുന്നത്. ഈ പ്രവണത ആശങ്കാജനകമാണ് എന്നും ഏതാനും ചെറിയ ക്ലിക്കുകളിലൂടെ യുവാക്കൾക്ക് ഓൺലൈനിൽ തീവ്രവാദപരമായ ഉള്ളടക്കം ഉപയോഗിക്കുന്നവരുമായി സംസാരിക്കാൻ കഴിയും എന്നും MI5-ൻെറ ഡയറക്ടർ ജനറൽ സർ കെൻ മക്കല്ലം പറഞ്ഞു.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഫെർമനാഗ് കൗണ്ടിയിലെ മാഗ്വേഴ്സ്ബ്രിഡ്ജിൽ ഇന്ന് രാവിലെ നടന്ന വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇന്ന് രാവിലെ 08:21 നാണ് വെടിവയ്പ്പിനെ തുടർന്ന് അയർലൻഡ് ആംബുലൻസ് സർവീസിന് അടിയന്തിര കോൾ ലഭിച്ചത്. ഉടൻ തന്നെ മൂന്ന് വാഹനങ്ങളും ഒരു എയർ ആംബുലൻസും സംഭവ സ്ഥലത്ത് എത്തി.

പരിക്കേറ്റവരിൽ ഒരാളെ ഹെലികോപ്റ്ററിൽ ബെൽഫാസ്റ്റിലെ റോയൽ വിക്ടോറിയ ആശുപത്രിയിലേക്കും മറ്റൊരാളെ എനിസ്കില്ലനിലെ സൗത്ത് വെസ്റ്റ് അക്യൂട്ട് ആശുപത്രിയിലേയ്ക്കും ചികിത്സയ്ക്കായി കൊണ്ടുപോയി. വടക്കൻ അയർലണ്ടിലെ പോലീസ് സർവീസ് (PSNI) മറ്റാർക്കും ഈ സംഭവത്തിൽ പങ്കില്ലെന്ന് വ്യക്തമാക്കി. ആക്രമണത്തിന് പിന്നാലെ ഡ്രമ്മീർ റോഡ് അടച്ചിട്ടിരിക്കുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ വീട് വാടകയ്ക്ക് എടുക്കുന്നതിനുള്ള ചിലവ് കനത്ത തോതിൽ വർദ്ധിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. മലയാളി വിദ്യാർത്ഥികളാണ് ഇത് മൂലം ഏറ്റവും ദുരിതത്തിലായ ഒരു വിഭാഗം. പലർക്കും പഠനസമയത്തും അത് കഴിഞ്ഞുള്ള സ്റ്റേ ബാക്ക് സമയത്തും പാർട്ട് ടൈം ജോലിയിലൂടെ ലഭിക്കുന്ന പണം നിത്യ ചിലവിന് പോലും ലഭിക്കാത്ത സാഹചര്യത്തിലാണ് വാടകയിനത്തിലെ വൻ വർദ്ധനവ്.

വാടകയിനത്തിൽ പ്രതിമാസ ചിലവ് 221 പൗണ്ട് വർദ്ധിച്ചതായാണ് പ്രോപ്പർട്ടി പോർട്ടലായ സുല്ല പുറത്തു വിട്ട റിപ്പോർട്ടുകൾ കാണിക്കുന്നത് . ഈ വർദ്ധനവ് വാടകക്കാരെ കടുത്ത സമ്മർദ്ദത്തിലാക്കിയതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. വാടക കൂടിയ പ്രദേശങ്ങളിൽ ജോലി ലഭിച്ചാലും പലരും ഉപേക്ഷിക്കുന്ന സാഹചര്യവും നിലവിലുണ്ട്. വാടക കൂടിയതിനെ തുടർന്ന് പല മുതിർന്ന കുട്ടികളും തങ്ങളുടെ മാതാപിതാക്കളെ ജീവിത ചിലവിൽ സഹായിക്കേണ്ട അവസ്ഥയും ഉണ്ട്. കുടിയേറ്റക്കാരുടെ വർദ്ധനവ് ആണ് വാടക കുതിച്ചുയരുന്നതിന് ഒരു കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്.

വാടകയ്ക്ക് ലഭ്യമായ വീടുകളുടെ എണ്ണത്തിലെ കുറവും അമിതമായ വാടക വർദ്ധനവിന് കാരണമാകുന്നുണ്ട്. നഗരത്തിലെ പല സ്ഥാപനങ്ങളിലും ജോലി ചെയ്യാൻ കനത്ത വാടക മൂലം പലരും തയ്യാറാകുന്നില്ല. എന്നാൽ വാടകയ്ക്ക് വീട് നൽകുന്നവരും കനത്ത പ്രതിസന്ധിയിലാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ വീട്ടുടമസ്ഥർക്ക് കനത്ത തോതിൽ മോർട്ട്ഗേജ് നിരക്കുകൾ ഉയർന്നിരുന്നു . അത് മൂലം അവരുടെ പ്രതിമാസ തിരിച്ചടവിന് വലിയ വർദ്ധനവാണ് ഉണ്ടായത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇന്നലെ, ജൂലൈ 22 മുതൽ പ്രാബല്യത്തിൽ വരുന്ന കുടിയേറ്റ നിയമങ്ങളിലെ പ്രധാന മാറ്റങ്ങൾ യുകെ സർക്കാർ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ മൈഗ്രേഷൻ സംവിധാനം പുനർനിർമ്മിക്കാൻ ലക്ഷ്യമിട്ടാണ് ഈ മാറ്റങ്ങൾ കൊണ്ടു വന്നിരിക്കുന്നത്. സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുകയും നെറ്റ് മൈഗ്രേഷൻ ഗണ്യമായി കുറയ്ക്കുകയും ചെയ്യുക എന്നതാണ് പരിഷ്കരണത്തിന്റെ പ്രധാന ലക്ഷ്യം. വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നത് കുറയ്ക്കാനും സർക്കാർ ലക്ഷ്യമിട്ടിട്ടുണ്ട്.

വരാനിരിക്കുന്ന മാറ്റങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുക സ്‌കിൽഡ് വർക്കേഴ്‌സിനെയാണ് . യുകെയിൽ ജോലി ചെയ്യാൻ വരുന്ന വിദേശ പ്രൊഫഷണലുകളെ ഈ മാറ്റം വലിയ തോതിൽ ബാധിക്കും. നിയമങ്ങളിൽ വന്നിരിക്കുന്ന മാറ്റങ്ങൾക്ക് പിന്നാലെ വിദേശ തൊഴിലാളികളെ നിയമിക്കുന്ന കമ്പനികളും ലൈസൻസുള്ള സ്പോൺസറുകളും അവരുടെ നിയമന തന്ത്രങ്ങൾ ക്രമീകരിക്കേണ്ടതായി വരും.

മാറ്റങ്ങൾക്ക് മുന്നോടിയായി തൊഴിലുടമകൾ അവരുടെ സ്പോൺസർഷിപ്പ് ലൈസൻസുകൾ അവലോകനം ചെയ്യാനും, അവരുടെ ജോലിക്കാരുടെ ആവശ്യകത വിലയിരുത്താനും ഏറ്റവും പുതിയ ഇമിഗ്രേഷൻ മാർഗ്ഗനിർദ്ദേശങ്ങളെ കുറിച്ച് മാറ്റങ്ങൾ കൊണ്ടുവരാനും ഉള്ള നിർദ്ദേശങ്ങൾ പുറത്ത് വന്നിട്ടുണ്ട്. എന്നിരുന്നാലും ഇമ്മിഗ്രേഷൻ നിയമങ്ങളിലെ ഈ പുതിയ മാറ്റങ്ങൾ യുകെയിൽ ജോലി അവസരങ്ങൾ തേടുന്ന മലയാളികളെ സാരമായി ബാധിക്കും. നേഴ്‌സുമാർ, ഐടി പ്രൊഫഷണലുകൾ, എഞ്ചിനീയർമാർ, ഹോസ്പിറ്റാലിറ്റി തൊഴിലാളികൾ എന്നിവർ വിദേശത്ത് ജോലി ചെയ്യാൻ സ്‌കിൽഡ് വർക്കർ വിസയെയാണ് ആശ്രയിക്കുന്നത്. ഉയർന്ന ശമ്പള പരിധിയും കർശനമായ യോഗ്യതാ മാനദണ്ഡങ്ങളും അവതരിപ്പിച്ചതോടെ ഇത്തരക്കാർക്ക് സ്പോൺസർഷിപ്പിന് യോഗ്യത നേടുന്നത് ബുദ്ധിമുട്ടാകും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അത്യന്തം വാശിയേറിയ മത്സരത്തിൽ ഇറ്റലിയെ തോൽപിച്ച് ഇംഗ്ലണ്ട് യൂറോ 2025 ഫൈനലിൽ എത്തി. കെല്ലിയും അഗ്യേമാങ്ങും ആണ് ഇംഗ്ലണ്ടിനായി ഗോളുകൾ നേടിയത്. അധിക സമയത്ത് മത്സരം അവസാനിക്കാൻ ഒരു മിനിറ്റ് ശേഷിക്കെ ആണ് കെല്ലി ഇംഗ്ലണ്ടിനെ വിജയ ഗോൾ നേടിയത്. ഇംഗ്ലണ്ടിന്റെ ഗോളുകൾ നേടിയ ഇരുവരും പകരക്കാരായി ഇറങ്ങിയതാണെന്ന പ്രത്യേകതയും ഉണ്ട്.

19 കാരിയായ അഗ്യേമാങ്ങിന്റെ ഈ ടൂർണമെന്റിലെ രണ്ടാമത്തെ ഗോളായിരുന്നു ഇറ്റലിക്കെതിരെ നേടിയത്. ബാർബറ ബൊണാൻസിയ ആദ്യ പകുതിയിൽ ഇറ്റലിയെ മുന്നിലെത്തിച്ചു. പിന്നീട് പകരക്കാരെ ഇറക്കി ഇംഗ്ലണ്ട് കളി തിരിച്ചുപിടിക്കുകയായിരുന്നു. ഫൈനലിൽ ഇംഗ്ലണ്ട് ജയിച്ചു കയറിയാൽ ടീം മാനേജർ എന്ന നിലയിൽ വീഗ്മാൻ്റെ തുടർച്ചയായ മൂന്നാമത്തെ യൂറോ കിരീടമായിരിക്കും ഇത്. ബുധനാഴ്ച ബാസലിൽ ജർമ്മനിയും സ്പെയിനും തമ്മിലുള്ള സെമിഫൈനൽ മത്സരത്തിലെ വിജയികളെ ആണ് ഫൈനലിൽ ഇംഗ്ലണ്ട് നേരിടുന്നത്.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ തിരക്കേറിയ നഗരപ്രദേശങ്ങളിൽ വാഹനങ്ങൾ ഉപയോഗിക്കുന്നതിന് ഡ്രൈവർമാർ നൽകേണ്ട ഫീസാണ് കൺജഷൻ ചാർജുകൾ. 2003 ൽ അവതരിപ്പിച്ച ഈ പദ്ധതി ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും പൊതു ഗതാഗതത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്‌. ട്രാൻസ്‌പോർട്ട് ഫോർ ലണ്ടൻ (TfL) ആണ് ഈ ചാർജ് നിയന്ത്രിക്കുന്നത്. ഈ വർഷം വിദേശ എംബസികൾ അടയ്ക്കാത്ത കൺജഷൻ ചാർജ് കടങ്ങൾ ഏകദേശം £161 മില്യൺ കടന്നെന്നാണ് ട്രാൻസ്‌പോർട്ട് ഫോർ ലണ്ടൻറെ (TfL) കണക്കുകൾ പറയുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് £18 മില്യൺ വർദ്ധനവ് ആണ് ഈ വർഷം ഉണ്ടായിരിക്കുന്നത്.

2025 ജൂൺ അവസാനത്തോടെ ആകെ 145 രാജ്യങ്ങളുടെ പേരിലായി 160,918,455 പൗണ്ടാണ് കുടിശിക ഉള്ളത്. പട്ടികയിൽ ഏറ്റവും മുന്നിൽ £15.6 മില്യണിലധികം കുടിശികയോടെ യുണൈറ്റഡ് സ്റ്റേറ്റ്സ് ആണ്, തൊട്ട് പിന്നാലെ £10.7 മില്യൺ കുടിശികയോടെ ജപ്പാൻ രണ്ടാം സ്ഥാനത്ത് ഉണ്ട്. ചൈനയ്ക്ക് £10.7 മില്യൺ കുടിശികയും, ഇന്ത്യയ്ക്ക് £9.7 മില്യൺ കുടിശികയും ഉണ്ട്. കഴിഞ്ഞ ആഴ്ച, ഹൗസ് ഓഫ് ലോർഡ്‌സിലെ ചില അംഗങ്ങൾ വിദേശ നയതന്ത്രജ്ഞരുടെ കാറുകൾ കുടിശിക അടച്ച് തീർക്കുന്നത് വരെ പിടിച്ച് വയ്ക്കണമെന്ന് നിർദ്ദേശിച്ചിരുന്നു.

വിയന്ന കൺവെൻഷൻ പ്രകാരം വിദേശ എംബസികൾക്ക് ഈ ചാർജ് നൽകേണ്ടതില്ല എന്ന വാദവും പൊങ്ങി വരുന്നുണ്ട്. എന്നാൽ കൺജഷൻ ചാർജുകൾ നികുതിയുടെ കീഴിൽ വരാത്തതിനാൽ വിദേശ എംബസികളെ ഒഴിവാക്കില്ലെന്നാണ് TfL ൻെറ വാദം. ലണ്ടനിലെ ഭൂരിപക്ഷം എംബസികളും കൺജഷൻ ചാർജുകൾ അടയ്ക്കുന്നുണ്ടെന്ന് TfL പറയുന്നു. എന്നാൽ ഫീസ് അടയ്ക്കാത്ത ഒരു പക്ഷം ആളുകൾ ഇപ്പോഴും ഉണ്ടെന്ന് ടിഎഫ്എൽ ചൂണ്ടിക്കാട്ടി. നിലവിൽ ഒരു ദിവസം ഈടാക്കുന്ന കൺജഷൻ ചാർജ് £15 ആണ്. 2026 ഇൽ ഇത് £18 ആയി ഉയരും. എന്നിരുന്നാലും ഈ വിഷയത്തിൽ കർശന നടപടി സ്വീകരിക്കണം എന്ന് ഹൗസ് ഓഫ് ലോർഡ്‌സ് അംഗങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഒന്നാം ലോകമഹായുദ്ധത്തിൽ മുങ്ങിയ ബ്രിട്ടൻ റോയൽ നേവിയുടെ യുദ്ധക്കപ്പൽ കണ്ടെത്തി. മുങ്ങി 109 വർഷങ്ങൾക്കു ശേഷമാണ് കപ്പൽ വീണ്ടെടുത്തത്. ചരിത്രപരമായി പ്രാധാന്യമുള്ള കപ്പൽ അവശിഷ്ടങ്ങൾ കണ്ടെത്താൻ ലക്ഷ്യമിടുന്ന ഒരു അന്താരാഷ്ട്ര പദ്ധതിയായ പ്രോജക്ട് എക്സ്പ്ലോറിന്റെ നേതൃത്വത്തിലുള്ള പത്ത് മുങ്ങൽ വിദഗ്ധരുടെ സംഘമാണ് സ്കോട്ട്ലൻഡ് തീരത്ത് നിന്ന് 60 മൈൽ അകലെ എച്ച്എംഎസ് നോട്ടിംഗ്ഹാമിനെ തിരിച്ചറിഞ്ഞത്.

1916 ആഗസ്റ്റ് 19 – ന് ആണ് കപ്പൽ അപകടത്തിൽപ്പെട്ടത്. ഒരു ജർമൻ അന്തർവാഹിനിയുടെ ആക്രമണത്തിൽ 457 അടി നീളമുള്ള കപ്പൽ മുങ്ങുകയായിരുന്നു. കപ്പലിലുള്ള 38 ക്രൂ അംഗങ്ങളും കൊല്ലപ്പെട്ടിരുന്നു. ക്യാപ്റ്റനെയും 20 ഉദ്യോഗസ്ഥരെയും മറ്റ് 357 ജീവനക്കാരെയും രക്ഷപ്പെടുത്തിയിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മണിക്കൂറുകളോളം ശമ്പളമില്ലാതെ ജോലി ചെയ്തിട്ടും തങ്ങളുടെ ജീവിതം പെരുവഴിയിലാകുമെന്ന ആശങ്കയുമായി പരിശീലനം പൂർത്തിയാക്കിയ മിഡ് വൈഫ് വിദ്യാർത്ഥിനികൾ രംഗത്ത് വന്നു. തങ്ങൾക്ക് എൻഎച്ച്എസിൽ ജോലി ലഭിച്ചില്ലെങ്കിൽ കരിയർ ആരംഭിക്കുന്നതിന് മുൻപ് തന്നെ തൊഴിൽ ഉപേക്ഷിക്കാൻ നിർബന്ധിതരാകും എന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നത്. നിലവിൽ രാജ്യത്ത് ഉടനീളം മിഡ് വൈഫുമാരുടെ കടുത്ത ക്ഷാമം നിലവിലുണ്ട്. എന്നാൽ പുതിയതായി ജീവനക്കാരെ നിയമിക്കാൻ സർക്കാർ തയ്യാറാകുന്നില്ല.

കഴിഞ്ഞമാസം റോയൽ കോളേജ് ഓഫ് മിഡ്‌വൈഫ്‌സ് (ആർ‌സി‌എം) നടത്തിയ ഒരു സർവേയിലെ കണ്ടെത്തലുകളാണ് ഈ മേഖലയിൽ നിലനിൽക്കുന്ന പ്രശ്നങ്ങളിലേയ്ക്ക് വിരൽചൂണ്ടിയത്. ഈ വർഷം യോഗ്യത നേടേണ്ട 10 മിഡ്‌വൈഫ് വിദ്യാർത്ഥികളിൽ എട്ട് പേർക്കും പ്രസവ പരിചരണത്തിൽ ജീവനക്കാരുടെ കുറവുണ്ടായിട്ടും ബിരുദം നേടിയ ശേഷം ജോലി കണ്ടെത്താനാകുമെന്ന് ആത്മവിശ്വാസമില്ലെന്ന് കണ്ടെത്തി. മതിയായ ജീവനക്കാരുടെ അഭാവം മൂലം പ്രസവ പരിചരണത്തിലെ പല സേവനങ്ങളും താൽകാലികമായി നിർത്തലാക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടായിട്ടും പുതിയ റിക്രൂട്ട്മെൻറ് നടത്താൻ എൻഎച്ച് എസ് വിമുഖത കാണിക്കുകയാണ്. ഫണ്ടിങ് വെട്ടിക്കുറയ്ക്കലും റിക്രൂട്ട്മെൻറ് മരവിപ്പിക്കലുമാണ് ജീവനക്കാരെ നിയമിക്കുന്നതിന് ആഗ്രഹിക്കുന്ന മിഡ് വൈഫറി മാനേജർമാരെ പിന്നോക്കം വലിക്കുന്നത്.

എൻഎച്ച്എസിൽ 2300 മണിക്കൂറോളം ശമ്പളമില്ലാതെ ജോലി ചെയ്തതിനു ശേഷമാണ് പലർക്കും സ്ഥിര നിയമനം ലഭിക്കുമോ എന്ന കാര്യത്തിൽ ആശങ്ക ഉടലെടുത്തിരിക്കുന്നത്.43 കാരിയായ ഐമി പീച്ച് അടുത്ത വേനൽക്കാലത്ത് പരിശീലനം പൂർത്തിയാക്കാനിരിക്കുകയാണ്. എന്നാൽ രാജ്യത്തുടനീളം മിഡ്‌വൈഫുമാരുടെ കടുത്ത ക്ഷാമം ഉണ്ടായിരുന്നിട്ടും മൂന്ന് വർഷത്തെ ബിരുദ കോഴ്‌സിന്റെ അവസാനം ജോലി ലഭിക്കുമെന്ന പ്രതീക്ഷ ഇല്ലെന്ന് അവർ പറഞ്ഞു.                           സുരക്ഷിത പരിചരണം നൽകുന്നതിൽ ജീവനക്കാരുടെ കുറവ് ഒരു ഘടകമാണെന്ന റിപ്പോർട്ടുകൾ ഒന്നിനു പുറകെ ഒന്നായി വന്നുകൊണ്ടിരിക്കുകയാണ്. കൂടാതെ തങ്ങൾക്ക് കഴിയുന്നത്ര മികച്ച പരിചരണം നൽകാനുള്ള ജീവനക്കാരുടെ എണ്ണം കുറവാണെന്ന് മിഡ്‌വൈഫുകൾ നിരന്തരം ഞങ്ങളോട് പരാതി പറയുന്നതായി ആർ‌സി‌എമ്മിന്റെ മിഡ്‌വൈഫറി ഡയറക്ടർ ഫിയോണ ഗിബ് പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പാലസ്തീൻ ആക്ഷൻ ഗ്രൂപ്പിനെ ഭീകരവാദ വിരുദ്ധ നിയമപ്രകാരം നിരോധിച്ച നടപടിയെ ചോദ്യം ചെയ്ത് സംഘടനയുടെ അഭിഭാഷകൻ ഹൈക്കോടതിയിൽ വാദമുഖങ്ങൾ നിരത്തി. ഭീകരവിരുദ്ധ നിയമങ്ങൾ പ്രകാരം പാലസ്തീൻ ആക്ഷന് വിലക്ക് ഏർപ്പെടുത്തുന്നതിന് മുമ്പ് നടത്തിയ ഇന്റലിജൻസ് വിലയിരുത്തലിൽ അതിന്റെ പ്രവർത്തനങ്ങളിൽ ഭൂരിഭാഗവും നിയമാനുസൃതമാണെന്ന് കണ്ടെത്തിയതായി ഗ്രൂപ്പിന്റെ സഹസ്ഥാപകയായ ഹുദ അമ്മോറിക്ക് വേണ്ടി ഹാജരായ റാസ ഹുസൈൻ കെസി പറഞ്ഞു. ജൂലൈ 5 ന് ഗ്രൂപ്പിനെ നിരോധിക്കാനുള്ള യെവെറ്റ് കൂപ്പറിന്റെ തീരുമാനം അപമാനകരവും സ്വേച്ഛാധിപത്യപരവും നഗ്നവുമായ അധികാര ദുർവിനിയോഗവുമാണെന്ന് അഭിഭാഷകൻ കോടതിയിൽ വാദിച്ചത്.

ഗ്രൂപ്പിന്റെ ഭൂരിഭാഗം നടപടികളും നിയമാനുസൃതമാണെന്ന് ജോയിന്റ് ടെററിസം അനാലിസിസ് സെന്റർ വിലയിരുത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. പലസ്തീൻ ആക്ഷന്റെ കുറഞ്ഞത് 385 സമരങ്ങളിൽ മൂന്നെണ്ണം മാത്രമേ തീവ്രവാദത്തിന്റെ നിയമപരമായ നിർവചനത്തിന് കീഴിൽ വരൂ എന്ന് ആഭ്യന്തര സെക്രട്ടറി തന്നെ അംഗീകരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസം ആദ്യമാണ് 2000 ലെ തീവ്രവാദ നിയമപ്രകാരം സർക്കാർ പാലസ്തീൻ ആക്ഷൻ ഗ്രൂപ്പിനെ നിരോധിച്ചത്. ഇതോടെ ഈ ഗ്രൂപ്പിൽ അംഗത്വം നേടുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നത് ക്രിമിനൽ കുറ്റമാണ്. എന്നിരുന്നാലും രാജ്യത്തുടനീളം നിരവധി പേരാണ് പാലസ്തീൻ ആക്ഷൻ ഗ്രൂപ്പിൻറെ പ്രകടനത്തിൽ സജീവമായി പങ്കെടുക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പാലസ്തീൻ ആക്ഷൻ ഗ്രൂപ്പിനെ ഭീകര സംഘടനയായി നിരോധിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ലണ്ടൻ, എഡിൻബർഗ്, മാഞ്ചസ്റ്റർ, ബ്രിസ്റ്റൽ, ട്രൂറോ എന്നിവിടങ്ങളിൽ ശനിയാഴ്ച പലസ്തീൻ അനുകൂല ആക്ടിവിസ്റ്റ് ഗ്രൂപ്പിനെ പിന്തുണച്ച് പ്രകടനങ്ങൾ നടന്നിരുന്നു വെസ്റ്റ്മിൻസ്റ്ററിൽ നടന്ന പ്രകടനങ്ങളിൽ പലസ്തീൻ ആക്ഷനെ പിന്തുണച്ച് പ്ലക്കാർഡുകൾ പ്രദർശിപ്പിച്ചതിന് തീവ്രവാദ കുറ്റകൃത്യങ്ങൾ ആരോപിച്ച് 55 പേരെ അറസ്റ്റ് ചെയ്തതായി മെറ്റ് പോലീസ് പറഞ്ഞു.

RECENT POSTS
Copyright © . All rights reserved