Main News

 ന്യൂസ് ഡെസ്ക്, മലയാളം യുകെ

2035 ആകുമ്പോഴേക്കും പ്രതിരോധ ചെലവ് ജിഡിപിയുടെ 5% ആയി ഉയർത്താൻ തീരുമാനിച്ച് ബ്രിട്ടൻ. ആഗോള സംഘർഷങ്ങൾ വർദ്ധിക്കുകയും യൂറോപ്പ് സ്വന്തം സൈനിക ശക്തിയെ കൂടുതൽ ആശ്രയിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ബ്രിട്ടൻെറ ഈ നീക്കം. നാറ്റോ ഉച്ചകോടിക്ക് മുന്നോടിയായാണ് പ്രധാനമന്ത്രി കിയർ സ്റ്റാർമർ പ്രഖ്യാപനം നടത്തിയത്. നാറ്റോയുടെ പുതിയ പ്രതിരോധ ചെലവ് ലക്ഷ്യങ്ങളുമായി ഈ പ്രതിജ്ഞ പൊരുത്തപ്പെടുന്നുണ്ടെങ്കിലും, പോളണ്ട് പോലുള്ള ചില സഖ്യകക്ഷികളെ അപേക്ഷിച്ച് പതുക്കെ ലക്ഷ്യത്തിലെത്താനാണ് ബ്രിട്ടൻ പദ്ധതിയിടുന്നത്.

5% കണക്കിൽ സൈന്യം, ആയുധങ്ങൾ തുടങ്ങിയ പതിവ് പ്രതിരോധ ചെലവുകൾക്കായി 3.5 ശതമാനവും സൈബർ സുരക്ഷ പോലുള്ള അടിയന്തര സേവനങ്ങൾക്കായി 1.5 ശതമാനവും ഉൾപ്പെടും. ബ്രിട്ടൻെറ ഈ തീരുമാനത്തെ സൈനിക നേതാക്ക പിന്തുണയ്ക്കാൻ സാധ്യതയുണ്ട്. ലേബർ എംപിമാരിൽ നിന്നും സൈനിക നേതാക്കളിൽ നിന്നും പ്രതിരോധ ചെലവ് വർധിപ്പിക്കാൻ ചാൻസലർ റേച്ചൽ റീവ്സിന് മേൽ സമ്മർദ്ദം ഉണ്ടായിരുന്നു. ഇത്തരത്തിൽ ഒരു നീക്കം ഉടൻ സ്വീകരിച്ചില്ലെങ്കിൽ യുകെ മറ്റ് നാറ്റോ രാജ്യങ്ങളെക്കാൾ പിന്നിലാകുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.

ഹേഗിൽ നടക്കുന്ന നാറ്റോ ഉച്ചകോടിക്ക് മുന്നോടിയായാണ് സർക്കാർ ഈ പ്രഖ്യാപനം അവതരിപ്പിച്ചിരിക്കുന്നത്. ഉച്ചകോടിയിൽ ലോകമെമ്പാടുമുള്ള നേതാക്കളും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പങ്കെടുക്കും. യുകെയുടെ പുതിയ ദേശീയ സുരക്ഷാ തന്ത്രം പുറത്തിറക്കുന്നതിന് തൊട്ടുമുമ്പാണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. നിലവിൽ, യുകെ ജിഡിപിയുടെ ഏകദേശം 2.3 % പ്രതിരോധത്തിനായി ചെലവഴിക്കുന്നുണ്ട്. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളും ഉക്രെയ്നിലെ തുടർച്ചയായ യുദ്ധവും ഉൾപ്പെടെയുള്ള വർദ്ധിച്ചുവരുന്ന ആഗോള സംഘർഷങ്ങൾക്കിടയിലാണ് ഇത്തവണത്തെ ഉച്ചകോടി.

 ന്യൂസ് ഡെസ്ക്, മലയാളം യുകെ

പാലസ്തീൻ അനുകൂല സംഘടനകൾ നടത്തുന്ന പ്രതിഷേധങ്ങളും പ്രവർത്തനങ്ങളും ദേശവിരുദ്ധ സ്വഭാവം കൈക്കൊള്ളുന്നതിനെ ശക്തമായി എതിർക്കുമെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ പറഞ്ഞു. ഇത്തരം നടപടികളെ ഭീകരവിരുദ്ധ നിയമപ്രകാരം നിരോധിക്കാനാണ് തീരുമാനം. പാർലമെന്റിൽ നിയമം പാസായാൽ പാലസ്തീൻ അനുകൂല ഗ്രൂപ്പുകാരുടെ അംഗത്വവും പിന്തുണയും നിയമവിരുദ്ധമാകും.

ഓക്സ്ഫോർഡ്ഷയറിലെ ആർ‌എ‌എഫ് ബ്രൈസ് നോർട്ടണിലേക്ക് പാലസ്തീൻ അനുകൂല സംഘടന പ്രവർത്തകർ അതിക്രമിച്ചു കയറി രണ്ട് സൈനിക വിമാനങ്ങളിൽ ചുവപ്പ് പെയിന്റ് സ്പ്രേ ചെയ്തതിന് ദിവസങ്ങൾക്ക് ശേഷമാണ് കർശന നടപടി സ്വീകരിക്കാൻ സർക്കാർ തീരുമാനിക്കുന്നത്. ഈ സംഭവത്തെ അപമാനകരം എന്നാണ് കൂപ്പർ വിളിച്ചത് . സെൻട്രൽ ലണ്ടനിൽ ഒരു സംഘം ഒരു പ്രതിഷേധ പ്രകടനം നടത്തിയപ്പോഴാണ് കൂപ്പറിന്റെ പ്രഖ്യാപനം വന്നത്. പാലസ്തീൻ അനുകൂല പ്രകടനത്തിൽ നൂറുകണക്കിന് പേർ പങ്കെടുക്കുകയും പോലീസുമായുള്ള സംഘർഷം പൊട്ടിപുറപ്പെട്ടതിനെ തുടർന്ന് 13 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

യുകെയുടെ പ്രതിരോധ സംരംഭം രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്ക് നിർണായകമാണെന്നും ആ സുരക്ഷയെ അപകടത്തിലാക്കുന്നവരെ ഈ സർക്കാർ വെച്ചു പൊറുപ്പിക്കില്ലന്നും അവർ കൂട്ടിച്ചേർത്തു.
നടപടികൾ പലസ്തീൻ ആക്ഷന് മാത്രമാണെന്നും നിയമപരമായ പ്രതിഷേധ ഗ്രൂപ്പുകളെയും മിഡിൽ ഈസ്റ്റിനെ കുറിച്ച് പ്രചാരണം നടത്തുന്ന മറ്റുള്ളവരെയും ബാധിക്കുന്നില്ലെന്നും അവർ പറഞ്ഞു. പലസ്തീൻ അനുകൂല ഗ്രൂപ്പുകൾ, ഇസ്രായേൽ ഗവൺമെന്റിന്റെ നടപടികളെ എതിർക്കുന്നവർ, യുകെയുടെ വിദേശനയത്തിൽ മാറ്റങ്ങൾ ആവശ്യപ്പെടുന്നവർ എന്നിവരുൾപ്പെടെ സമാധാനപരമായി പ്രതിഷേധിക്കാൻ ആഗ്രഹിക്കുന്നവർക്ക് അത് തുടരാൻ കഴിയേണ്ടത് വളരെ പ്രധാനമാണ് എന്ന് കൂപ്പർ പറഞ്ഞു.

 ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ ഏറ്റവും താമസ യോഗ്യമായ സ്ഥലമായി ഗ്ലൗസെസ്റ്റർഷെയർ തിരഞ്ഞെടുക്കപ്പെട്ടു. നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഗ്ലൗസെസ്റ്റർഷെയറിനെ ഏറ്റവും നല്ല സ്ഥലം എന്ന രീതിയിൽ അംഗീകാരം നൽകിയത്. പ്രോപ്പർട്ടി വിലകൾ, കുറ്റകൃത്യങ്ങളുടെ നിരക്ക്, വിദ്യാഭ്യാസ ഫലങ്ങൾ, എൻ എച്ച് എസ് കാത്തിരിപ്പ് സമയം എന്നിവയാണ് പ്രധാന കാര്യങ്ങൾ ആയി പരിഗണിക്കപ്പെട്ടത്.

താമസിക്കാൻ ഏറ്റവും നല്ല സ്ഥലങ്ങൾ തിരിച്ചറിയാൻ പതിനൊന്ന് വ്യത്യസ്ത മാനദണ്ഡങ്ങൾ വിശകലനം ചെയ്തു. ഇവയിൽ 10 മാനദണ്ഡങ്ങളിലും ഗ്ലൗസെസ്റ്റർഷെയർ മുന്നിലായിരുന്നു. എൻഎച്ച്എസ് ചികിത്സാ സമയം, പാർക്കുകൾ, പോസ്റ്റ് ഓഫീസുകൾ, പബ്ബുകൾ പോലുള്ള സൗകര്യങ്ങൾ, സെക്കൻഡറി സ്കൂൾ പ്രകടനം തുടങ്ങിയ വിഭാഗങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചാണ് ഗ്ലൗസെസ്റ്റർഷെയറിലെ ഫോറസ്റ്റ് ഓഫ് ഡീൻ ഒന്നാം സ്ഥാനം നേടിയത് . തൊട്ടുപിന്നാലെ നോർത്ത് യോർക്ക്ഷെയറും മൂന്നാം സ്ഥാനത്ത് കോട്‌സ്‌വോൾഡ്‌സും ആണ് ഉള്ളത് . പ്രകൃതി സൗന്ദര്യത്താൽ ആകർഷകമായ സ്‌ഥലമാണ്‌ കോട്‌സ്‌വോൾഡ്‌സ് ഏരിയയുടെ ഭൂരിഭാഗവും. കുന്നുകൾ, ആകർഷകമായ ഗ്രാമങ്ങൾ, വാസ്തുവിദ്യ എന്നിവയാൽ പ്രശസ്തമായ ഈ സ്ഥലങ്ങൾ വിനോദസഞ്ചാരികൾക്ക് വളരെ പ്രിയങ്കരമാണ് . സ്ട്രൗഡിന് ആണ് നാലാം സ്ഥാനം ലഭിച്ചത് .


ഇംഗ്ലണ്ടിലെ ഗ്ലൗസെസ്റ്റർഷെയറിലെ മനോഹരമായ ഒരു പ്രദേശമാണ് ഫോറസ്റ്റ് ഓഫ് ഡീൻ. 2021 ലെ സെൻസസ് പ്രകാരം ഏകദേശം 87,000 ആളുകൾ ആണ് ഇവിടെ താമസിക്കുന്നത് . റോമൻ കാലഘട്ടം മുതലുള്ള സമ്പന്നമായ ചരിത്രമുള്ള രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന വനങ്ങളിൽ ഒന്നാണിത്. ഏകദേശം 42 ചതുരശ്ര മൈൽ വിസ്തൃതിയുള്ള ഈ വനം മാൻ, കാട്ടുപന്നി, പക്ഷികൾ തുടങ്ങിയ നിരവധി വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രമാണ്. നടക്കാനും സൈക്കിൾ സവാരി ചെയ്യാനും പ്രകൃതി ആസ്വദിക്കാനും ഇഷ്ടപ്പെടുന്നവർക്ക് അനുയോജ്യമായ സ്ഥലമാണിത്. വിശ്രമിക്കാനും സമാധാനപരമായ അന്തരീക്ഷം ആസ്വദിക്കുന്നതിനും ആയി പലരും ഫോറസ്റ്റ് ഓഫ് ഡീൻ സന്ദർശിക്കുന്നു. പഴയ ഗുഹകളും ഖനികളും ഒട്ടേറെ ഇവിടെയുണ്ട് . സമീപത്ത് ഒഴുകുന്ന വൈ നദി പ്രദേശത്തിന്റെ പ്രകൃതി സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു. കലാകാരന്മാരും എഴുത്തുകാരും പലപ്പോഴും ഇവിടുത്തെ കാടിന്റെ ശാന്തമായ മനോഹാരിതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട്. കാടിന് ചുറ്റും പ്രാദേശിക സംസ്കാരവും ചരിത്രവും നിറഞ്ഞ ചെറിയ ഗ്രാമങ്ങളും പട്ടണങ്ങളുമുണ്ട്. മൊത്തത്തിൽ, പ്രകൃതിയും ചരിത്രവും ഒത്തുചേരുന്ന ഒരു പ്രത്യേക സ്ഥലമാണ് ഫോറസ്റ്റ് ഓഫ് ഡീൻ.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

സമ്പന്നരായ വിദേശികളെയും തിരിച്ചുവരുന്ന ബ്രിട്ടീഷ് പ്രവാസികളെയും ലക്ഷ്യമിട്ട് “ബ്രിട്ടാനിയ കാർഡ്” എന്ന പേരിൽ ഒരു പുതിയ നിർദ്ദേശം അവതരിപ്പിക്കാൻ ഒരുങ്ങി റിഫോം യുകെ. ഇത് പ്രകാരം വ്യക്തികൾക്ക് 10 വർഷത്തെ താമസ പെർമിറ്റ് ലഭിക്കും. കൂടാതെ ഇവർക്ക് യുകെയിൽ താമസിക്കുമ്പോൾ വിദേശ ആദായ നികുതി അടയ്‌ക്കേണ്ട ആവശ്യമില്ല. ഇത്തരക്കാർക്ക് ഇൻഹെറിറ്റെൻസ് നികുതിയും അടയ്‌ക്കേണ്ടതായി വരില്ല. ഇവയ്‌ക്കെല്ലാം പകരമായി അവർ £250,000 ഒറ്റത്തവണ പേയ്‌മെന്റ് ആയി നൽകണം. ഇത്തരത്തിൽ ലഭിക്കുന്ന പണം യുകെയിലെ ഏറ്റവും കുറഞ്ഞ ശമ്പളം ലഭിക്കുന്ന 10% തൊഴിലാളികൾക്ക് നേരിട്ട് നൽകുമെന്ന് നിഗൽ ഫാരേജ് പറയുന്നു.

ഈ ആഴ്ച അവസാനത്തോടെ നിർദ്ദേശം പാർട്ടി ഔദ്യോഗികമായി മുന്നോട്ട് വയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുകെയിലെ ഏറ്റവും കുറഞ്ഞ ശമ്പളം ലഭിക്കുന്ന മുഴുവൻ സമയ തൊഴിലാളികൾക്ക് 600 മുതൽ 1,000 പൗണ്ട് വരെ വാർഷിക നികുതി രഹിത പെയ്‌മെന്റായി ഇത്തരത്തിൽ ലഭിക്കുന്ന പണം നൽകുമെന്നും റീഫോം യുകെ പറയുന്നു. ഇത്തരത്തിലുള്ള പേയ്‌മെന്റുകൾ എച്ച്എംആർസി കൈകാര്യം ചെയ്യും. ഇതൊരു ഗോൾഡൻ വിസ അല്ലെന്നും രാജ്യത്ത് പ്രവേശിക്കുന്ന സമ്പന്നർക്ക് ബ്രിട്ടീഷ് സമൂഹത്തെ ഉടനടി പിന്തുണയ്ക്കുന്നതിനുള്ള ന്യായമായ മാർഗമാണെന്നും റിഫോം യുകെ വാദിക്കുന്നു.

അതേസമയം പാർട്ടിയുടെ പുതിയ നിർദ്ദേശം കടുത്ത വിമർശനങ്ങൾ നേരിട്ടു. ഇത് രാജ്യത്ത് തന്നെ രണ്ട് വ്യത്യസ്‌ത നികുതി സമ്പ്രദായം സൃഷ്ടിക്കുന്നു. പദ്ധതി നടപ്പാക്കിയാൽ രാജ്യത്തെ സാധാരണ പൗരന്മാർ പൂർണ്ണ നികുതി നിയമങ്ങൾ പാലിക്കുമ്പോൾ സമ്പന്നരായ പുതുമുഖങ്ങൾക്ക് ഇതിൽ നിന്ന് വ്യത്യസ്തമായ രീതിയായിരിക്കും. അതേസമയം വെയിൽസ്, സ്കോട്ട്ലൻഡ്, വടക്കുകിഴക്കൻ മേഖലകൾ തുടങ്ങിയ ദരിദ്ര പ്രദേശങ്ങളിലെ കുറഞ്ഞ വേതനം ലഭിക്കുന്ന തൊഴിലാളികൾക്ക് ഈ നയം ഗുണം ചെയ്യുമെന്ന് റിഫോം യുകെ പറയുന്നു. സമ്പന്നർക്ക് ന്യായമായ നികുതി വിഹിതം നൽകുന്നത് ഒഴിവാക്കാനുള്ള “ഗോൾഡൻ ടിക്കറ്റ്” ആണിതെന്ന് വിമർശിച്ചുകൊണ്ട് ലേബർ പാർട്ടി രംഗത്ത് വന്നു.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ ആയിരക്കണക്കിന് രോഗികൾക്ക് ഇന്ന് തിങ്കളാഴ്ച മുതൽ ആദ്യമായി അവരുടെ ജിപി വഴി അമിത വണ്ണം കുറയ്ക്കുന്നതിനുള്ള മരുന്നുകൾ ലഭ്യമാകും. തുടക്കത്തിൽ കുടുംബ ഡോക്ടർമാർക്ക് മരുന്നുകൾ നിർദ്ദേശിക്കാൻ അനുവാദമുണ്ടാകുമെന്നാണ് അറിയാൻ കഴിഞ്ഞത്. ഏകദേശം 220,000 ആളുകൾക്ക് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ മരുന്ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിലൂടെ ഭക്ഷണം ദഹിക്കുന്നത് മന്ദഗതിയിലാക്കിയാണ് മരുന്ന് ശരീര വണ്ണം കുറയ്ക്കാൻ സഹായിക്കുന്നത് .

അമിത വണ്ണം മൂലമുള്ള കൂടുതൽ ആരോഗ്യപ്രശനമുള്ളവർക്കായിരിക്കും തുടക്കത്തിൽ മരുന്ന് നൽകി തുടങ്ങുന്നത് . നിലവിലെ ജോലിയോടൊപ്പം മരുന്ന് വിതരണം കൈകാര്യം ചെയ്യുന്നത് തങ്ങൾക്കു അധിക ജോലിഭാരം ഉണ്ടാക്കുമെന്ന പരാതി ജിപി മാരുടെ ഭാഗത്തുനിന്ന് ഉയർന്നു വന്നിട്ടുണ്ട്. മരുന്നിന്റെ വിതരണം സമ്മർദ്ദമുണ്ടാക്കിയേക്കാമെന്നു ഫാർമസികളും പറഞ്ഞു. ബോഡി മാസ് ഇൻഡക്സ് (BMI) സ്കോർ 40 ൽ കൂടുതലുള്ളവർക്കും, ടൈപ്പ് 2 പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം, ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ തുടങ്ങിയ പൊണ്ണത്തടിയുമായി ബന്ധപ്പെട്ട കുറഞ്ഞത് നാല് ആരോഗ്യപ്രശ്നങ്ങളുള്ളവർക്കും ആണ് തുടക്കത്തിൽ മരുന്ന് നൽകുന്നത്.

യുകെയിലെ ഏകദേശം 1.5 ദശലക്ഷം ആളുകൾ ഇതിനകം തന്നെ ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകൾ കഴിക്കുന്നുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു, അവ സ്പെഷ്യലിസ്റ്റ് വെയ്റ്റ് ലോസ് സർവീസസ് വഴിയോ സ്വകാര്യ കുറിപ്പടി വഴിയോ ആണ്‌ ആവശ്യക്കാർക്ക് നൽകുന്നത്. ജോലിഭാരത്തിനൊപ്പം ഇത്തരം മരുന്ന് കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലന കുറവിനെ കുറിച്ചും ജിപി മാരുടെ ഭാഗത്തുനിന്ന് പരാതികൾ ഉയർന്നുവരുന്നുണ്ട്. വെയ്റ്റ് ലോസ് മരുന്നുകളുടെ നേട്ടങ്ങൾ ഞങ്ങൾ തിരിച്ചറിയുന്നുണ്ടെങ്കിലും, ഭാരം കുറയ്ക്കാനുള്ള മരുന്നുകൾ പൊതു പ്രാക്ടീസിലേയ്ക്ക് കൊണ്ടുവരുന്നതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് നിരവധി ജിപിമാർ ആശങ്കാകുലരാണെന്ന് ഞങ്ങൾക്കറിയാം എന്ന് റോയൽ കോളേജ് ഓഫ് ജിപികളുടെ ചെയർമാനായ പ്രൊഫസർ കാമില ഹോത്തോൺ പറഞ്ഞു.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

അസിസ്റ്റഡ് ഡൈയിങ്ങ് ബിൽ കഴിഞ്ഞ വെള്ളിയാഴ്ച ബ്രിട്ടീഷ് പാർലമെൻറ് പാസാക്കിയിരുന്നു. എന്നാൽ ബിൽ നടപ്പിലാക്കുന്നതിൽ ഭരണ നേതൃത്വത്തിൽ തന്നെ വിരുദ്ധ അഭിപ്രായങ്ങൾ ഉണ്ടെന്ന വാർത്തകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. തുടക്കം മുതൽ ബില്ലിനെ ശക്തമായി എതിർത്തിരുന്ന ആളാണ് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് . ദയാവധം നടപ്പിലാക്കാൻ എൻ എച്ച് എസിന് മതിയായ ഫണ്ടില്ലെന്ന് ആരോഗ്യ സെക്രട്ടറി പറഞ്ഞത് ഒട്ടേറെ ചർച്ചകൾക്കാണ് വഴി വെച്ചിരിക്കുന്നത്. അസിസ്റ്റഡ് ഡൈയിങ് ബില്ലിനെ തുടക്കം മുതൽ എതിർത്തവരുടെ മുൻനിരയിലാണ് വെസ് സ്ട്രീറ്റിംഗ് . എന്നാൽ നിയമ നിർമ്മാണം പൂർത്തിയായാൽ രാജ്യത്തിനുവേണ്ടി അത് ഏറ്റവും നല്ലതായി ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

ഇംഗ്ലണ്ടിലെയും വെയിൽസിലെയും മാരകരോഗം ബാധിച്ച മുതിർന്നവർക്ക് സ്വന്തം ജീവിതം അവസാനിപ്പിക്കാനുള്ള അവകാശം നൽകിയുള്ള ബില്ലിന് 291 നെതിരെ 314 വോട്ടുകളുടെ പിന്തുണയോടെ ആണ് എംപിമാർ അംഗീകാരം നൽകിയത്. ബിൽ കൂടുതൽ പരിശോധനയ്ക്കായി ഇനി ഹൗസ് ഓഫ് ലോർഡ്‌സിലേക്ക് അയയ്ക്കും . നിലവിൽ 23 എംപിമാരുടെ ഭൂരിപക്ഷത്തോടെയാണ് ബിൽ പാസായത്. ഈ വർഷം അവസാനത്തോടെ ഹൗസ് ഓഫ് ലോർഡ്‌സിൽ നിന്ന് ഈ ബില്ലിന് അംഗീകാരം ലഭിക്കുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്.

ബില്ല് പാസായതിന് ശേഷം, ഇത് നടപ്പിലാക്കാൻ സർക്കാരിന് നാല് വർഷം വരെ സമയമുണ്ടാകും. ഈ വിഷയത്തിൽ എംപിമാർക്ക് സ്വതന്ത്ര വോട്ടവകാശം നൽകിയിരുന്നു. അതായത് പാർട്ടിയുടെ നിലപാട് എന്നതിലുപരി വ്യക്തിപരമായ വിശ്വാസത്തെ അടിസ്ഥാനമാക്കി ഈ വിഷയത്തിൽ അവർക്ക് വോട്ട് ചെയ്യാൻ കഴിയും. പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ ബില്ലിനെ പിന്തുണച്ചപ്പോൾ കൺസർവേറ്റീവ് നേതാവ് കെമി ബാഡെനോക്ക്, ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് തുടങ്ങിയവർ ഇതിനെ എതിർത്ത് കൊണ്ട് രംഗത്ത് വന്നിരുന്നു. അതേസമയം, കോമൺസിൽ ബില്ലിന് നേതൃത്വം നൽകിയ ലേബർ എംപി കിം ലീഡ്ബീറ്റർ വോട്ടെടുപ്പിന് ശേഷം സന്തോഷം പ്രകടിപ്പിച്ചു. മാരക രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടിയുള്ള ഒരു വലിയ ചുവടുവയ്പ്പായിരിക്കും ഇതെന്ന് അവർ പ്രതികരിച്ചു.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇറാന്റെ ആണവ കേന്ദ്രങ്ങൾക്കെതിരായ യുഎസ് ആക്രമണത്തെ പിന്തുണച്ച്‌ യുകെ രംഗത്ത് വന്നു. ഇറാനോട് ചർച്ചകളിലേക്ക് മടങ്ങാൻ വരാൻ പ്രധാനമന്ത്രി കെയർ സ്റ്റാർമർ ആവശ്യപ്പെട്ടു . ഇറാന്റെ ആണവ പദ്ധതി അന്താരാഷ്ട്ര സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ സൈനിക നടപടിയിൽ യുകെ പങ്കാളിയായിട്ടില്ല. വിശാലമായ നടപടി മേഖലയെ കൂടുതൽ അസ്ഥിരപ്പെടുത്തുമെന്ന ആശങ്കകൾക്കിടയിലും സ്റ്റാർമറും വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയും നയതന്ത്ര പരിഹാരത്തിനായി സമ്മർദ്ദം ചെലുത്തിയിരുന്നു. ആക്രമണത്തിൽ പങ്കുചേരാൻ യുഎസ് പദ്ധതിയിടുന്നതായി തനിക്ക് ഒരു സൂചനയും ലഭിച്ചിട്ടില്ലെന്ന് ചൊവ്വാഴ്ച ജി7 ഉച്ചകോടിയിൽ സ്റ്റാർമർ പറഞ്ഞിരുന്നു.

ഇറാന്റെ ആണവ പദ്ധതി അന്താരാഷ്ട്ര സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണെന്നും അവരെ ഒരിക്കലും ആണവായുധം വികസിപ്പിക്കാൻ അനുവദിക്കാനാവില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ആ ഭീഷണി ലഘൂകരിക്കാൻ യുഎസ് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മിഡിൽ ഈസ്റ്റിലെ സ്ഥിരതയ്ക്കാണ് മുൻഗണന എന്നും അദ്ദേഹം കൂട്ടിച്ചേർത്തു . ഇറാൻ ആണവായുധം നേടുന്നത് തടയുന്നതിനെ ഞങ്ങൾ പിന്തുണയ്ക്കുന്നുവെങ്കിലും മറ്റ് യൂറോപ്യൻ രാജ്യങ്ങൾ ചെയ്തതുപോലെ ഞങ്ങൾ ഒരു നയതന്ത്ര നടപടി നിർദ്ദേശിച്ചിരുന്നു, ഇറാനികൾ അത് നിരസിച്ചതായും ബിസിനസ് സെക്രട്ടറി ജോനാഥൻ റെയ്നോൾഡ്സ് പറഞ്ഞു.

ഇതിനിടെ ആണവകേന്ദ്രങ്ങൾ അമേരിക്ക ആക്രമിച്ചതിന് പിന്നാലെ ഇസ്രയേലിന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് ആക്രമണം ഇറാൻ വ്യാപിപ്പിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്.. ടെൽഅവീവിൽ നടത്തിയ മിസൈലാക്രമണത്തിൽ 86 പേർക്ക് പരിക്കേറ്റതായാണ് ടൈംസ് ഓഫ് ഇസ്രയേൽ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹൈഫ, നെസ് സിയോണ, റിഷോൺ ലെസിയോൺ, ടെൽ അവീസ് ഉൾപ്പെടെയുള്ള വടക്കൻ മധ്യ ഇസ്രയേലിലുടനീളം ഒന്നിലധികം സ്ഥലങ്ങളിൽ ടെഹ്റാൻ ആക്രമണം നടത്തിയതായാണ് റിപ്പോർട്ട്. ഞായറാഴ്ച പുതിയ ആക്രമണ പരമ്പരയ്ക്ക് ഇസ്രയേൽ തുടക്കമിട്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇറാന്റെ ആണവകേന്ദ്രങ്ങളായ ഫൊർദോ, നതാൻസ്, എസ്ഫഹാൻ എന്നിവ അമേരിക്ക ആക്രമിച്ചതിന് പിന്നാലെയാണ് ഇസ്രയേലിൽ ഇറാൻ ആക്രമണം കടുപ്പിച്ചത്.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

എഞ്ചിനീയറിംഗ്, പ്രതിരോധം, AI, അഡ്വാൻസ്ഡ് മാനുഫാക്ചറിംഗ് തുടങ്ങിയ മേഖലകളിലെ വികസനത്തിനായി 275 മില്യൺ പൗണ്ട് നിക്ഷേപം അവതരിപ്പിച്ച് യുകെ സർക്കാർ. ബിസിനസ് സെക്രട്ടറി ജോനാഥൻ റെയ്നോൾഡ്സ് പ്രഖ്യാപിച്ച പദ്ധതിയിൽ സാങ്കേതിക മികവേറിയ കോളേജുകൾ സ്ഥാപിക്കുക, AI, ഡിജിറ്റൽ നിർമ്മാണം എന്നിവയിൽ ഹ്രസ്വ കോഴ്‌സുകൾ വാഗ്ദാനം ചെയ്യുക, ഇംഗ്ലണ്ടിലുടനീളം പരിശീലന സൗകര്യങ്ങൾ നവീകരിക്കുക എന്നിവ ഉൾപ്പെടുന്നു. വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും വൈദഗ്ധ്യമുള്ള ഒരു ആഭ്യന്തര തൊഴിൽ ശക്തി വികസിപ്പിക്കുന്നതിനും ഈ പദ്ധതി പ്രധാന പങ്ക് വഹിക്കുന്നു.

ദേശീയ നവീകരണവും സാമ്പത്തിക പ്രതിരോധശേഷിയും പ്രോത്സാഹിപ്പിക്കുന്നതിലൂടെ പരമ്പരാഗത തൊഴിൽ നിർമ്മാണ മേഖലകളിൽ നിഗൽ ഫാരേജിന്റെ സ്വാധീനത്തെ ചെറുക്കാനും ഈ പദ്ധതി സർക്കാരിനെ സഹായിക്കും. അടുത്ത പത്ത് വർഷത്തെ സ്‌കിൽ ട്രെയിനിങ്ങിന് 275 മില്യൺ പൗണ്ട് നിക്ഷേപം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇത് ഒരു പൂർണ്ണ ഫണ്ടിംഗ് പാക്കേജല്ല. കൂടാതെ ഇതിൽ പ്രധാന സബ്‌സിഡികളോ ഊർജ്ജ ചെലവ് പരിഷ്കാരങ്ങളോ ഉൾപ്പെടുന്നില്ല. ഫണ്ടിംഗ് അനുവദിച്ചതിന് പിന്നാലെ ബ്രിട്ടീഷുകാരുടെ ക്ഷേമത്തിന് ശ്രദ്ധ കേന്ദ്രികരിക്കുമെന്നും ബിസിനസ് സെക്രട്ടറി ജോനാഥൻ റെയ്നോൾഡ്സ് പറഞ്ഞു.

നൈപുണ്യ സംവിധാനം മെച്ചപ്പെടുത്തുക, വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നത് കുറയ്ക്കുക, വ്യവസായങ്ങളിൽ ബ്രിട്ടീഷ് പൗരന്മാർക്ക് നല്ല ശമ്പളമുള്ള ജോലികൾ ലഭിക്കാൻ സഹായിക്കുക, രാജ്യത്തുടനീളം വളർച്ചയും നിക്ഷേപവും വർദ്ധിപ്പിക്കുക എന്നിവ നടപ്പിലാക്കുന്നതും പദ്ധതിയുടെ ഭാഗമായി ലക്ഷ്യമിട്ടിട്ടുണ്ട്. വ്യവസായാനന്തര സീറ്റുകളിൽ ലേബർ വോട്ടർമാരെ പിഴുതെറിയാനുള്ള ശ്രമങ്ങൾ റിഫോം യുകെ ശക്തമാക്കുന്നതിനിടയിലാണ് പ്രഖ്യാപനം വന്നിരിക്കുന്നത്. നേരത്തെ ഉൽപ്പാദനം പുനഃസ്ഥാപിക്കുമെന്നും കർശനമായ കുടിയേറ്റ നിയമങ്ങൾ ഏർപ്പെടുത്തുമെന്നും ഫാരേജ് വാഗ്ദാനം ചെയ്‌തിരുന്നു.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

സൈപ്രസിൽ ചാരവൃത്തിയും ഭീകരവാദവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും ആരോപിച്ച് ഒരു ബ്രിട്ടീഷ് പൗരനെ അറസ്റ്റ് ചെയ്തു. ഇയാൾ ദ്വീപിലെ സൈനിക ക്യാമ്പിലെ രഹസ്യങ്ങൾ ഇറാനു വേണ്ടി ചോർത്തി നൽകിയതായാണ് സംശയിക്കുന്നത്. ഇയാൾ അസർബൈജാനി വംശജനാണെന്നും ഇറാന്റെ റെവല്യൂഷണറി ഗാർഡുകളുമായി ബന്ധമുണ്ടെന്നും പ്രാദേശിക മാധ്യമങ്ങൾ പറയുന്നു.


ഇന്നലെ പ്രതിയെ ഒരു ഡിസ്ട്രിക്ട് കോടതിയിൽ ഹാജരാക്കി എട്ടു ദിവസത്തേയ്ക്ക് കൂടി റിമാൻഡിൽ വെച്ചിരിക്കുകയാണ്. സംഭവത്തെ തുടർന്ന് സൈപ്രസ് അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ ഓഫീസ് അറിയിച്ചു. ഈ മേഖലയിലെ യുകെയുടെ ഏറ്റവും പ്രധാനപ്പെട്ട സൈനിക താവളമാണ് RAF അക്രോതിരി. ഇറാന്റെ ആക്രമണങ്ങളിൽ നിന്ന് ഇസ്രയേലിനെ പ്രതിരോധിക്കാൻ മുമ്പ് ഇത് ഉപയോഗിച്ചിരുന്നു. അതുകൊണ്ട് തന്നെ നിലവിലെ സംഘർഷ സാഹചര്യത്തിൽ ഈ സൈനിക ക്യാമ്പിന് തന്ത്രപ്രധാനമായ പ്രാധാന്യമുണ്ട്.


ഒരു ബ്രിട്ടീഷ് പൗരനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സൈപ്രസിലെ അധികാരികളുമായി ബന്ധപ്പെട്ടിരുന്നു എന്നും സംഭവത്തെ കുറിച്ച് യുകെ വിദേശകാര്യ ഓഫീസ് പ്രതികരിച്ചു. ഭീകരതയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും ചാരവൃത്തിയും ആരോപിച്ച് ഒരാളെ അറസ്റ്റ് ചെയ്തതായി ദ്വീപിലെ പോലീസ് പറഞ്ഞു. ദേശീയ സുരക്ഷയെ മുൻനിർത്തി കൂടുതൽ ഒന്നും പറയുന്നില്ലെന്ന് അവർ പറഞ്ഞു. തന്ത്രപ്രധാനമായ ഒട്ടേറെ സൈനിക ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് ബ്രിട്ടീഷ് സൈന്യം സൈപ്രസിലെ കേന്ദ്രം ഉപയോഗിക്കുന്നത്.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

മാരകമായ രോഗങ്ങൾ ഒഴിവാക്കുന്നതിനായി ഇംഗ്ലണ്ടിലെ എല്ലാ കുഞ്ഞുങ്ങൾക്കും ഡിഎൻഎ പരിശോധന നടത്തും. ഇതിലൂടെ വരും തലമുറയ്ക്ക് വ്യക്തിഗത ആരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ സാധിക്കും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇതിൻറെ ഭാഗമായി ഡിഎൻഎ സാങ്കേതികവിദ്യ നടപ്പാക്കാനായി 650 മില്യൺ പൗണ്ട് നിക്ഷേപിക്കാനാണ് സർക്കാർ പദ്ധതി തയ്യാറാക്കുന്നത്.

അടുത്ത പത്ത് വർഷത്തിനുള്ളിൽ ഓരോ നവജാതശിശുക്കളെയും ജീനോം സീക്വൻസിംഗിന് വിധേയമാക്കും. ഇത് നൂറുകണക്കിന് രോഗങ്ങളിലെ അപകടസാധ്യത വിലയിരുത്തുന്നതിന് സഹായകരമാകും. ഇത് അടുത്ത് ദശാബ്ദത്തിനുള്ളിൽ ആരോഗ്യവകുപ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.


ജീനോമിക്സിലെ പുരോഗതി ആളുകളെ മാരകമായ രോഗങ്ങളെ അതിജീവിച്ച് വ്യക്തിഗത ആരോഗ്യ പരിരക്ഷ സ്വീകരിക്കാൻ അനുവദിക്കുമെന്ന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു. ശാസ്ത്രത്തിൻറെ വിപ്ലവകരമായ ഈ മുന്നേറ്റത്തിലൂടെ എൻഎച്ച്എസ്സിന്റെ രോഗനിർണ്ണയം നടത്തി ചികിത്സിക്കുന്ന സേവനത്തിൽ നിന്ന് അത് പ്രവചിക്കുകയും തടയുകയും ചെയ്യുന്നതാക്കി മാറ്റാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഈ പുതിയ സാങ്കേതികവിദ്യയുടെ ശക്തി ഉപയോഗിച്ച് ലക്ഷണങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് തന്നെ അനാരോഗ്യം തടയുന്നതിന് രോഗികൾക്ക് വ്യക്തിഗത ആരോഗ്യ സംരക്ഷണം സ്വീകരിക്കാൻ കഴിയും. ഇത് എൻഎച്ച്എസ് സേവനങ്ങളിലെ സമ്മർദ്ദം കുറയ്ക്കുകയും ആളുകളെ കൂടുതൽ കാലം ആരോഗ്യകരമായ ജീവിതം നയിക്കാൻ സഹായിക്കുകയും ചെയ്യും. കഴിഞ്ഞ ആഴ്ച ചാൻസലർ റേച്ചൽ റീവ്സ് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ എൻഎച്ച്എസ് ഫണ്ടിംഗ് പ്രതിവർഷം 29 ബില്യൺ പൗണ്ട് വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

RECENT POSTS
Copyright © . All rights reserved