Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ആഭ്യന്തര സെക്രട്ടറിയായി ആദ്യ തവണ ചുമതലയിലിരിക്കെ ആറോളം പ്രാവശ്യം ഔദ്യോഗിക രേഖകൾ തന്റെ സ്വകാര്യ മെയിലിലേക്ക് അയച്ചതായി വെളിപ്പെടുത്തിയിരിക്കുകയാണ് സുയല്ല ബ്രാവർ മാൻ. ഋഷി സുനക് പ്രധാനമന്ത്രിയായി അധികാരം ഏറ്റ ശേഷം വീണ്ടും ആഭ്യന്തര സെക്രട്ടറിയായി നിയമിക്കപ്പെട്ട ബ്രാവർമാൻ തന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കാൻ വീണ്ടും സമ്മർദ്ദത്തിൽ ആയിരിക്കുകയാണ്. ലിസ് ട്രസ് പ്രധാനമന്ത്രിയായിരിക്കെ ആഭ്യന്തരമന്ത്രിയായി ചുമതലയിൽ ഇരുന്ന ബ്രാവർമാൻ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെ തുടർന്ന് ഒക്ടോബർ 19ന് രാജിവെക്കുകയായിരുന്നു. തുടർന്ന് ഋഷി സുനക് അധികാരത്തിൽ എത്തിയപ്പോൾ, ആറു ദിവസങ്ങൾക്ക് ശേഷം വീണ്ടും ഈ പദവിയിലേക്ക് ബ്രാവർമാനെ തിരഞ്ഞെടുത്തപ്പോൾ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. ഔദ്യോഗിക ഗവൺമെന്റ് അക്കൗണ്ടിന് പകരം സ്വന്തം പ്രൈവറ്റ് ഇമെയിലിൽ നിന്നും ഔദ്യോഗിക രേഖകൾ കൺസർവേറ്റീവ് എംപി സർ ജോൺ ഹേയ്‌സിന് അയച്ചതായാണ് ബ്രാവർമാൻ അംഗീകരിച്ചിരിക്കുന്നത്. എന്നാൽ ഇതിൽ യാതൊരു വിധത്തിലുള്ള രാജ്യ സുരക്ഷയെ സംബന്ധിക്കുന്ന വിവരങ്ങളോ, മറ്റ് പ്രധാനപ്പെട്ട വിവരങ്ങൾ ഒന്നും തന്നെയില്ല എന്നാണ് ബ്രാവർമാൻ നൽകുന്ന വിശദീകരണം.

ഇതോടൊപ്പം തന്നെ അഭയാർത്ഥികളുടെ വിഷയത്തിലും ബ്രാവർമാൻ വിവാദങ്ങൾ നേരിടുകയാണ്. മാൻസ്റ്റൺ മൈഗ്രന്റ് പ്രോസസിംഗ് സെന്ററിൽ അടുത്തിടെ നടന്ന ആളുകളുടെ വർദ്ധനവും സ്ഥലം ഇല്ലായ്മയും, രോഗങ്ങൾ അമിതമായി വർദ്ധിച്ചതുമെല്ലാം ആഭ്യന്തര സെക്രട്ടറിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കൂടുതൽ സ്ഥലം ലഭിക്കുവാനായി ഹോട്ടൽ ബുക്ക് ചെയ്യേണ്ട എന്ന തീരുമാനം ആഭ്യന്തരവകുപ്പിന്റെ ഭാഗത്തുനിന്നാണ് ഉണ്ടായതെന്ന കടുത്ത വിമർശനമാണ് ബ്രാവർമാന് നേരെ ഉയർന്നിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഈ രണ്ടു വിവാദങ്ങളിലും ഉൾപ്പെട്ടിരിക്കുന്ന ആഭ്യന്തര സെക്രട്ടറി രാജിവെക്കണമെന്ന് ആവശ്യമാണ് നിരവധി ഇടങ്ങളിൽ നിന്നും ഉയർന്നു വരുന്നത്.

ലണ്ടൻ: ഹാരി രാജകുമാരന്റെ വരാനിരിക്കുന്ന ആത്മകഥയെ ചുറ്റിപറ്റിയുള്ള ചർച്ചകൾ സജീവമാവുകയാണ്. ആത്മകഥയിൽ ഉൾപ്പെടുത്താൻ പഴയ സുഹൃത്തുക്കളോടും, കാമുകിമാരോടും ഒരു ഭാഗം ആവശ്യപ്പെട്ടതിനെ ചൊല്ലിയാണ് പുതിയ വിവാദം. സ്പെയർ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം ജനുവരി 10 ന് പുറത്തിറങ്ങും.

രാജകുടുംബത്തെ നിശിതമായി വിമർശിക്കുന്ന ഒരു ‘ന്യൂക്ലിയർ’ റീഡായിരിക്കുമെന്ന് പ്രതീക്ഷിക്കുന്ന പുസ്തകത്തിന്റെ പ്രചരണത്തിനായി അദ്ദേഹം യുകെയിലേക്ക് മടങ്ങിയേക്കുമെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്.

എന്നാൽ, ഹാരിയുടെ അഭ്യർത്ഥനയിൽ പകച്ചു നിൽക്കുകയാണ് സുഹൃത്തുക്കൾ. ആത്മകഥയിലേക്ക് ഒരു ഭാഗം തരണമെന്നുള്ള ആവശ്യം ഭൂരിഭാഗം സുഹൃത്തുക്കളും നിരസിച്ചെന്നും വാർത്തകൾ പുറത്തുവരുന്നുണ്ട്. 2018 ലെ വിവാഹത്തിന് മുൻപ് ഹാരിയ്ക്ക് വേറെ ബന്ധങ്ങൾ ഉണ്ടായിരുന്നെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടികാട്ടുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: മുൻ പ്രധാനമന്ത്രി ലിസ് ട്രസിന്റെ മൊബൈൽ ഫോൺ ഹാക്ക് ചെയ്തതായി സംശയിക്കുന്നതിന്റെ പശ്ചാത്തലത്തിൽ മന്ത്രിമാർക്ക് മുന്നറിയിപ്പുമായി അധികൃതർ. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ മന്ത്രിമാരും ഈ ആഴ്ച സുരക്ഷാ സേവനങ്ങൾക്കൊപ്പം പുതിയ പരിശീലനത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വൈറ്റ്ഹാൾ പറഞ്ഞു.

പ്രതിസന്ധി കൈകാര്യം ചെയ്യാൻ അറിയാമെന്നും റഷ്യ, ചൈന, ഉത്തരകൊറിയ, ഇറാൻ തുടങ്ങിയ ശത്രു രാജ്യങ്ങളുടെ ലക്ഷ്യമാകാൻ സാധ്യതയുള്ളതിനാൽ ഗവൺമെന്റ് ബിസിനസ്സ് നടത്താൻ ഒരിക്കലും സ്വകാര്യ മൊബൈൽ ഫോണുകൾ ഉപയോഗിക്കരുതെന്ന് മന്ത്രിമാർക്ക് മുന്നറിയിപ്പ് നൽകുമെന്നും കൂട്ടിച്ചേർത്തു.

ബ്രിട്ടനിലെ ജോയിന്റ് ഇന്റലിജൻസ് കമ്മിറ്റിയുടെ മുൻ ചെയർമാനായിരുന്ന പോളിൻ നെവിൽ-ജോൺസ്, ‘മന്ത്രിമാർ സ്വകാര്യ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് ശരിയാണെന്ന ധാരണയില്ലെന്ന് പറഞ്ഞു. ഔദ്യോഗിക കാര്യങ്ങൾ ഔദ്യോഗികമായി തന്നെ മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു. ലിസ് ട്രസ് വിദേശകാര്യ സെക്രട്ടറിയായിരിക്കെ, മോസ്‌കോയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് കരുതുന്ന ഹാക്കർമാർ ചാരപ്പണി ചെയ്‌തെന്ന വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് മുന്നറിയിപ്പുകൾ. ലിസ് ട്രസിന്റെ മൊബൈൽ ഹാക്ക് ചെയ്തതായി സംശയിക്കുന്നതിനെ തുടർന്ന് സർക്കാർ കാര്യങ്ങൾ ചർച്ചചെയ്യാൻ സ്വകാര്യ ഫോൺ ഉപയോഗിക്കരുതെന്ന് മേധാവികൾ ഉത്തരവിട്ടു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഡോവറിലെ അനധികൃത കുടിയേറ്റക്കാരെ താമസിപ്പിക്കുന്ന കേന്ദ്രത്തിലേയ്ക്ക് പെട്രോൾ ബോംബ് എറിഞ്ഞയാളെ ദുരൂഹ സാഹചര്യത്തിൽ അടുത്തുള്ള പെട്രോൾ സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തി. പെട്രോൾ ബോംബ് പോലുള്ള രണ്ടോ മൂന്നോ വസ്തുക്കൾ അക്രമി എറിഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പോലീസ് പിന്നീട് ഇയാളുടെ കാറിൽ നിന്ന് സ്ഫോടന ശേഷിയുള്ള വസ്തുക്കൾ നിർവീര്യമാക്കുകയും ചെയ്തു.

ആക്രമണത്തിൽ കേന്ദ്രത്തിലുള്ള രണ്ടുപേർക്ക് നിസ്സാര പരിക്കേറ്റു. ആക്രമണത്തെ വളരെ വേദനാജനകമാണെന്നാണ് ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ വിശേഷിപ്പിച്ചത്. സംഭവത്തിന് പിന്നിൽ നിലവിൽ തീവ്രവാദ ബന്ധമുള്ളതായി കണക്കാക്കുന്നില്ലെന്ന് അന്വേഷണത്തിന് നേതൃത്വം കൊടുക്കുന്ന കെന്റ് പോലീസ് അറിയിച്ചു.

അനധികൃത കുടിയേറ്റക്കാരോടുള്ള എതിർപ്പിന്റെ ഭാഗമായാണോ ആക്രമണം നടന്നതെന്നുള്ളതിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂ . ഡോവറിലെ കുടിയേറ്റ കേന്ദ്രത്തിൽ താമസിച്ചിരിക്കുന്നവരുടെ സുരക്ഷയെ കുറിച്ച് ആശങ്ക ഉളവാക്കുന്നതാണ് ആക്രമണ സംഭവമെന്ന് ഡോവറിലെ കൺസർവേറ്റീവ് പാർട്ടിയുടെ എംപി എൽഫിക്കെ പറഞ്ഞു. ഡോവർ പോലെ ജനസാന്ദ്രതയേറിയ തുറമുഖ നഗരത്തിൽ അനധികൃത കുടിയേറ്റക്കാരെ താമസിപ്പിക്കുന്നതിനുള്ള കേന്ദ്രം പ്രായോഗികതലത്തിൽ പല പ്രശ്നങ്ങളും സൃഷ്ടിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു. നേരത്തെ റഷ്യ – ഉക്രൈൻ യുദ്ധത്തിൻറെ പശ്ചാത്തലത്തിൽ കുടിയേറ്റക്കാരോടുള്ള ബ്രിട്ടന്റെ സമീപനത്തെ കുറിച്ച് രാജ്യാന്തരതലത്തിൽ വൻ വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബ്രിട്ടനിൽ നിന്നുള്ള ഇന്ത്യൻ വിസ സേവനങ്ങൾക്കായി ഇനി മുതൽ പുതിയ ഓപ്ഷനുകൾ ലഭ്യമാകുമെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ വിക്രം ദൊരൈസാമി അറിയിച്ചു. വിസ സേവന ദാതാവായ വി എഫ് എസ് വഴി  ലഭ്യമാകുന്ന  പുതിയ ഓപ്ഷനുകൾ 2022 നവംബർ 1 മുതൽ ആരംഭിക്കും. പുതിയ നടപടികളെക്കുറിച്ചും അതിന്റെ വിശദാംശങ്ങളെക്കുറിച്ചും ഇന്ത്യൻ ഹൈ കമ്മീഷണർ വിശദമായ പ്രസ്താവന നടത്തി. തങ്ങൾ ആദ്യം ചെയ്യാൻ പോകുന്ന പുതിയ കാര്യങ്ങളിൽ സെൻട്രൽ ലണ്ടനിലെ മാരിൽബോണിൽ പുതിയ വിസ പ്രോസസിങ് സൗകര്യം തുറക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. അത് ജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദവും വിസ അപേക്ഷകൾ  വേഗത്തിലാക്കുവാനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.


രണ്ടാമതായി ഗ്രൂപ്പ് ടൂറിസം വിസ ലഭ്യമാകുന്നതിനുള്ള സേവനങ്ങൾ പുതിയതായി ആരംഭിക്കുക എന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.ഒരു ട്രാവൽ ഏജൻസി വഴി ഒരേ ലക്ഷ്യസ്ഥാനത്തേക്കും ഒരേ ഫ്ലൈറ്റുകളിൽ ഒരു ഗ്രൂപ്പായി യാത്ര ചെയ്യുന്നവർക്ക് സൗകര്യമൊരുക്കാനാണ് ഈ നടപടി. ഇതോടൊപ്പം തന്നെ വിസ സംബന്ധിച്ച രേഖകൾ വീട്ടു വാതിൽക്കൽ നിന്ന് ശേഖരിക്കുവാനും പ്രോസസ്സിങ്ങിനു ശേഷം തിരികെ വീട്ടിലെത്തിക്കുവാനുമുള്ള സൗകര്യങ്ങളും പുതിയ പദ്ധതികളിൽ ഉണ്ടാകും. എന്നാൽ ഇതിനായി ആവശ്യക്കാർക്ക് ഒരു തുക ചെലവാക്കേണ്ടതായി വരും. ഇതോടൊപ്പം തന്നെ ഓൺലൈനായി ഫോം പൂർത്തീകരണ സേവനങ്ങളും വി എഫ് എസിലൂടെ ലഭ്യമാക്കാനുള്ള നടപടികൾ തീരുമാനമായിട്ടുണ്ടെന്ന് ഹൈ കമ്മീഷണർ വ്യക്തമാക്കി.

ബേസിൽ ജോസഫ്

സത്യവിശ്വാസത്തിന്റെ സുവിശേഷം പ്രഘോഷിച്ചുകൊണ്ട് ബ്രിസ്റ്റോൾ കാർഡിഫ് റീജിയൺ ബൈബിൾ കലോത്സവത്തിന് തിരശീല വീണു . വെയിൽസിന്റെ മണ്ണിൽ ആദ്യമായി നടന്ന ബൈബിൾ കലോത്സവത്തിന് രാവിലെ 9 .30 ന് നടന്ന ബൈബിൾ പ്രതിഷ്ടയോടെ തുടക്കം കുറിച്ചു . ബൈബിൾ കലോത്സവത്തിൽ മത്സരങ്ങൾ ഉണ്ടെങ്കിലും ഇതിലൂടെ ഈശോയെ അറിയുകയും അറിയിക്കുകയും പ്രഘോഷിക്കുകയും ചെയ്യുകയാണ് എന്ന ലക്ഷ്യത്തിന്റെ നേർകാഴ്ച ആയിരുന്നു ബ്രിസ്റ്റോൾ കാർഡിഫ്‌ റീജിയൺ ബൈബിൾ കലോത്സവം .

9 വേദികളിലായി 500 ൽപ്പരം മത്‌സരാർത്ഥികൾ മാറ്റുരച്ച ബൈബിൾ കലോത്‌സവം സംഘാടക മികവുകൊണ്ടും കലാമേന്മകൊണ്ടും ജനപങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി. റീജിയണിലെ വിവിധ സ്ഥലങ്ങളിൽ നിന്നും കോച്ചുകളിൽ ആണ് മത്സരാർത്ഥികൾ എത്തിച്ചേർന്നത് ന്യൂപോർട്ടിലെ വിവിധ സഭകളിൽ നിന്നും വ്യത്യസ്ത മത വിഭാഗങ്ങളിൽ നിന്നും ഉള്ള ആൾക്കാരുടെ സഹകരണം എടുത്തു പറയേണ്ടതാണ്. ഇതിലൂടെ സഭയുടെ എക്യുമെനിസം എന്ന സന്ദേശം കൂടി പ്രാവർത്തികമാക്കി ആഥിതേയരായ സെന്റ് ജോസഫ് സ് പ്രൊപ്പോസ് ഡ് മിഷൻ . ഏറ്റവും വലിയ സുവിശേഷാധിഷ്ഠിത കലാപ്രകടനവുമായി വിവിധ മിഷനുകളിലെ അംഗങ്ങൾ വേദികളിൽ നിറഞ്ഞാടിയ സുന്ദര നിമിഷങ്ങൾക്ക് ആണ് ന്യൂപോർട്ട് സെയിന്റ് ജൂലിയൻസ് സ്‌കൂൾ വേദിയായത് .

റീജിയണിലെ 9 മിഷനുകളിൽ നടന്ന മത്സരങ്ങളിലെ വിജയികളാണ് റീജിയൺ മത്സരങ്ങളിൽ പങ്കെടുത്തത്..ന്യൂപോർട്ടിലെ മിഷൻ ലീഗിന്റെ നേതൃത്ത്തിൽ കുഞ്ഞു മിഷനറിമാർ നടത്തിയ സ്നാക്ക് സ്റ്റാൾ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി കാർഡിഫ് ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചണിൽ നിന്നുള്ള രുചിയേറിയ ഭക്ഷണം രാവിലെ മുതൽ മൽസര വേദിയിൽ ലഭ്യമായിരുന്നു .7 മണിയോടെ ആരംഭിച്ച സമാപന സമ്മേളനം ഒൻപതു മണിക്ക് അവസാനിച്ചു .

 

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

സമൂഹമാധ്യമങ്ങളെ കേന്ദ്രീകരിച്ച് സാമ്പത്തിക തട്ടിപ്പ് നടക്കുന്നത് ദിനംപ്രതി കൂടി കൊണ്ടിരിക്കുകയാണ്. പണം തട്ടിയെടുത്ത് കാണാമറയത്ത് മറയുന്ന തട്ടിപ്പു സംഘത്തെ പലപ്പോഴും പിടികൂടാൻ പോലീസിനും കഴിയാറില്ല. വൻ സാമ്പത്തിക തട്ടിപ്പിന്റെ കെണിയിൽ നിന്ന് ഭാഗ്യം കൊണ്ടു മാത്രം രക്ഷപ്പെട്ട അനുഭവമാണ് യുകെയിലെ പ്രമുഖ ലൈവ് സ്ട്രീമിംഗ് സ്ഥാപനമായ വി സ്ക്വയറിന്റെ ഉടമ രഞ്ജിൻ കുര്യാക്കോസ് മലയാളം യുകെ ന്യൂസിനോട് പങ്കുവെച്ചത്.

രഞ്ജിന്റെ ഫേസ്ബുക്ക് വിദഗ്ധമായി ഹാക്ക് ചെയ്യുകയാണ് തട്ടിപ്പ് സംഘം ആദ്യം ചെയ്തത്. ഇതിനെ തുടർന്ന് രഞ്ജിന്റെ ഫേസ്ബുക്ക് അക്കൗണ്ട് തൽക്കാലത്തേയ്ക്ക് പ്രവർത്തനരഹിതമായിരിക്കും എന്ന അറിയിപ്പ് ലഭിക്കുകയും ചെയ്തു. പക്ഷേ ഇതിനോടകം ഫേസ്ബുക്കിൽ രഞ്ജിൻ നൽകിയിരുന്ന എച്ച്എസ്ബിസി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തട്ടിപ്പ് സംഘം കൈക്കലാക്കിയിരുന്നു എന്നു മാത്രമല്ല തുടർച്ചയായി നാല് പ്രാവശ്യം പണം പിൻവലിക്കാനുള്ള ശ്രമങ്ങൾ നടക്കുകയും ചെയ്തു. സംശയാസ്പദമായ രീതിയിൽ തുടർച്ചയായി നാല് പ്രാവശ്യവും പതിവില്ലാതെ പണം പിൻവലിക്കൽ ശ്രമത്തെ തുടർന്ന് എച്ച്എസ്ബിസി ബാങ്ക് രഞ്ജിന് മെസ്സേജ് അലർട്ട് നൽകിയതാണ് തട്ടിപ്പു സംഘത്തിന്റെ പദ്ധതി പൊളിയാൻ കാരണമായത്.

ബിസിനസ് അക്കൗണ്ട് ആയതുകാരണം പേ ഔട്ടിൽ ബാങ്ക് ഡീറ്റെയിൽസ് കൊടുത്തതാണ് തട്ടിപ്പ് സംഘം പണം പിൻവലിക്കുന്നതിനായി ഉപയോഗിച്ചതെന്ന് രഞ്ജിൻ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു . വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ ഒട്ടു മിക്ക ബാങ്കുകളും ഫ്രോഡ് ഡിറ്റക്ഷൻ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് . സ്ഥിരമായി പണം പിൻവലിക്കുന്ന തുകയിലും വലിയൊരു തുക പെട്ടെന്ന് പിൻവലിക്കുകയോ സംശയാസ്പദമായ രീതിയിൽ തുടർച്ചയായി പണം പിൻവലിക്കാനുള്ള ശ്രമം നടക്കുകയോ മറ്റോ ചെയ്യുകയാണെങ്കിൽ മറ്റ് ആരെങ്കിലും തട്ടിപ്പ് നടത്താനുള്ള സാധ്യത മുന്നിൽ കണ്ട് മുന്നറിയിപ്പ് നൽകാൻ ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ സഹായത്തോടെ ഒരു പരിധിവരെ സാധിക്കുമെന്ന് തിരുവല്ല മാക് ഫാസ്റ്റ് കോളേജ് കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവിയായ റ്റിജി തോമസ് മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. ബർത്ത് ഡേറ്റ് , മൊബൈൽ നമ്പർ , ബാങ്ക് ഡീറ്റെയിൽസ് പോലുള്ള സ്വകാര്യ വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കു വയ്ക്കുന്നത് തട്ടിപ്പുകാർക്ക് വളം വച്ചു കൊടുക്കാൻ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രസ്തുത സംഭവങ്ങളെ തുടർന്ന് 5000 ത്തോളം സുഹൃത്തുക്കൾ ഉണ്ടായിരുന്ന ഫേസ്ബുക്ക് അക്കൗണ്ട് നഷ്ടപ്പെട്ടതിന്റെ ദുഃഖത്തിലാണ് രഞ്ജിൻ.  കോട്ടയം പാമ്പാടി സ്വദേശിയായ രഞ്ജിൻ കുര്യാക്കോസ് 15 വർഷമായി യുകെയിൽ എത്തിയിട്ട് . ഓക്സ്ഫോർഡിലെ ബാൻബറിയിലാണ് അദ്ദേഹം താമസിക്കുന്നത് . മലയാളം യുകെ ന്യൂസ് യോർക്ക് ക്ഷെയറിലെ കീത്തലിയിൽ വച്ച് ഒൿടോബർ 8-ാം തീയതി നടത്തിയ ബോളിവുഡ് ഡാൻസ് ഫെസ്റ്റിന്റെയും അവാർഡ് നൈറ്റിന്റെയും ലൈവ് സ്ട്രീമിംഗ് നടത്തിയത് രഞ്ജിൻ കുര്യാക്കോസിന്റെ നേതൃത്വത്തിലും വി സ്ക്വയർ ടിവി ആയിരുന്നു .

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- സൗത്ത് കൊറിയയിലെ സിയോളിൽ ഹലോവീൻ ആഘോഷങ്ങൾക്കിടയിൽ ഉണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 151 പേർ കൊല്ലപ്പെട്ടു. 82 പേർക്ക് പരിക്കേറ്റതായാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മരണപ്പെട്ടവരിൽ 19 പേർ വിദേശികൾ ആണെന്ന് എമർജൻസി സർവീസ് വൃത്തങ്ങൾ വ്യക്തമാക്കി. മരണമടഞ്ഞവരിൽ ഭൂരിഭാഗം പേരും പത്തൊമ്പതും ഇരുപതും വയസ്സുള്ളവരാണ്. പരുക്കേറ്റവരിൽ 19 ഓളം പേരുടെ നില അതീവ ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരുവാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

സെൻട്രൽ സിയോളിലെ രാത്രി ജീവിതത്തിന് പ്രശസ്തമായ ഇറ്റാവോണിൽ 100,000 ആളുകൾ ഹാലോവീൻ ആഘോഷിക്കാനായി ഒരുമിച്ചു കൂടിയതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലുംപെട്ടാണ് അപകടം ഉണ്ടായത്. കോവിഡിന് ശേഷം നടത്തിയ ആദ്യത്തെ ഹാലോവീൻ ആഘോഷമാണ് ഈ അപകടത്തിലേയ്ക്ക് നയിച്ചിരിക്കുന്നത്. ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക്-യോൾ ഞായറാഴ്ച ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. അപകടം അപ്രതീക്ഷിതവും വളരെ വേദന ഉളവാക്കുന്നതും ആണെന്ന് അദ്ദേഹം പറഞ്ഞു.


ഇത്തരം ഒരു അപകട സമയത്ത് തങ്ങൾ സൗത്ത് കൊറിയയോടൊപ്പം ഉണ്ടെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്, ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവൽ മാക്രോൺ തുടങ്ങി നിരവധി ലോക നേതാക്കൾ തങ്ങളുടെ ദുഃഖം അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് സൗത്ത് കൊറിയൻ പ്രസിഡന്റ് വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- സബ് മറൈൻ സർവീസുകളിൽ സ്ത്രീ ജീവനക്കാർ മോശമായ പെരുമാറ്റം നേരിടുകയും ലൈംഗികമായി അധിക്ഷേപിക്കപ്പെടുകയും ചെയ്യുന്നുവെന്ന സ്ത്രീ ജീവനക്കാരിയുടെ പരാതിയെ തുടർന്ന് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ബ്രിട്ടീഷ് റോയൽ നേവി തലവൻ. നിരവധി സ്ത്രീ ജീവനക്കാരാണ് ഇത്തരത്തിൽ വിവിധ റാങ്കുകളിൽ നിന്നുള്ള ഓഫീസർമാരിൽ നിന്ന് അധിക്ഷേപിക്കപ്പെട്ടുവെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുന്നത്. വളരെ ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള പരാതികളാണ് ഉയർന്നുവന്നിരിക്കുന്നതെന്നും ഇത്തരത്തിലുള്ള ലൈംഗിക അധിക്ഷേപങ്ങൾക്ക് നേവിയിൽ യാതൊരു സ്ഥാനവും ഇല്ലെന്നും അഡ്മിറൽ സർ ബെൻ കി വ്യക്തമാക്കി. ഇത്തരം പ്രവർത്തനങ്ങളിൽ ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയാൽ ഉടൻതന്നെ കടുത്ത നടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ത്രീകളുടെ ഒരു ലിസ്റ്റ് തന്നെ തയ്യാറാക്കി ഇത്തരം അധിക്ഷേപങ്ങൾക്ക് നേതൃത്വം നൽകുന്നു എന്നാണ് ആരോപണങ്ങളിൽ ഉയർന്നുവന്നിരിക്കുന്നത്. താൻ ഉറങ്ങുമ്പോൾ ഉയർന്ന റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ ലൈംഗികമായി ദുരുപയോഗം ചെയ്യാൻ ശ്രമിച്ചതായി ഒരു സ്ത്രീ ജീവനക്കാരി മെയിൽ പത്രത്തോട് വ്യക്തമാക്കി. 2011ലാണ് നേവിയിൽ സ്ത്രീ റിക്രൂട്ട്മെന്റുകൾക്കുള്ള നിരോധനം നീക്കിയത്. അന്നുമുതൽ തന്നെ ഇത്തരം പ്രവർത്തനങ്ങൾ നടന്നു വരികയാണെന്ന്, സ്ത്രീകൾ വളരെയധികം ഈ സർവീസിൽ കഷ്ടം അനുഭവിക്കുന്നുണ്ടെന്നും പരാതികൾ വ്യക്തമാക്കുന്നു.

സ്ത്രീകൾക്ക് എതിരെയുള്ള ഇത്തരം ലൈംഗികപരമായ നീക്കങ്ങളും അധിക്ഷേപങ്ങളും എല്ലാം ഒരു സാധാരണ പ്രവർത്തിയായി തന്നെയാണ് ഇത്തരം ആളുകൾ കാണുന്നതെന്നും പരാതികളിൽ സ്ത്രീ ജീവനക്കാർ ആരോപിച്ചു. 2019 ലെ കണക്കുകൾ പ്രകാരം സബ്മറൈൻ സർവീസുകളിൽ ഒരു ശതമാനം മാത്രമാണ് സ്ത്രീ പ്രാതിനിധ്യം ഉള്ളത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് റോയൽ നേവി തലവൻ ഉത്തരവിട്ടിട്ടുണ്ട്. തെറ്റുകൾ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയാൽ ശക്തമായ നടപടി ഉണ്ടാകും എന്നും റോയൽ തലവൻ വ്യക്തമാക്കി.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

യു കെ :- ഒക്ടോബർ 31ന് നടക്കുന്ന ഹാലോവീൻ ആഘോഷങ്ങളുടെ ഭാഗമായി വൈവിധ്യവും വ്യത്യസ്ത കാരണവുമായ വിവിധതരം ഭക്ഷണങ്ങളും പാനീയങ്ങളും സൂപ്പർമാർക്കറ്റുകൾ കയ്യടക്കിയിരിക്കുകയാണ്. മത്തങ്ങയുടെ രൂപമുള്ള ബർഗറുകളും, രക്തം ഒഴുകുന്നുവെന്ന് തോന്നുന്ന തരത്തിലുള്ള ഐബോൾ ചീസ് കേക്കുകൾ, ചിലന്തി രൂപത്തിൽ ആകൃതിയിൽ ആക്കിയ ജെല്ലി, തുടങ്ങി വിവിധതരം ട്രീറ്റുകൾ ആണ് ജനങ്ങളെ കാത്തിരിക്കുന്നത്. അവയിൽ ഒന്നാണ് സ്പൈസി ഫൈറ്റ് പിസ്സ എന്ന പേരിൽ ലഭിക്കുന്നത്. ബേക്ക് ചെയ്ത ബെയ്സിന് മുകളിൽ വളരെയധികം മസാലകൾ നിറഞ്ഞ ചിക്കൻ ബ്രസ്റ്റ്, പെപ്പറോണി, ഹോട്ട് ചില്ലി സോസ് തുടങ്ങിയവയെല്ലാം കൊണ്ടാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്.

മോറിസൺസ് സൂപ്പർ മാർക്കറ്റിൽ 3.50 പൗണ്ടിനാണ് ഇത് ലഭിക്കുന്നത്. കുറഞ്ഞതോതിൽ ലഭിക്കുന്നതിനാൽ ആവശ്യക്കാർ ഏറെയാണ്. മറ്റൊരു വ്യത്യസ്തതയാർന്ന ഭക്ഷണമാണ് അൽഡി സൂപ്പർ മാർക്കറ്റിൽ 2.99 പൗണ്ടിന് ലഭിക്കുന്ന ഹലോവീൻ ചോക്ലേറ്റ് ഓറഞ്ച് പംപ്കിൻ മക്രോൺ. ഇതോടൊപ്പം തന്നെ മോറിസൺസിൽ 2.99 പൗണ്ടിന് കപ്പ് കേക്ക് പ്ലാറ്ററും ലഭിക്കും. വാനില കപ്പ് കേക്കുകൾ പിങ്കും പച്ചയും ചേർന്ന് ഫ്രോസ്റ്റിങ് ഉപയോഗിച്ചും വിവിധ അലങ്കാരങ്ങൾ ചേർത്തുമാണ് ഇതിൽ ലഭിക്കുന്നത്.


ടെസ്കോ സൂപ്പർമാർക്കറ്റിൽ ഒരു പായ്ക്കിൽ നാലു ഹലോവീൻ സ്പെഷ്യൽ ഡോനട്ടുകൾ 1.25 പൗണ്ടിനു ലഭിക്കും. ലിഡൽ സൂപ്പർമാർക്കറ്റിൽ 1.29 പൗണ്ടിന് ഒരു പാക്കറ്റിൽ മൂന്നു വർണ്ണങ്ങളിൽ ഹലോവീൻ സംബന്ധമായ ആകൃതികളായ ചിലന്തി , മത്തങ്ങ എന്നിവയുടെ രൂപത്തിൽ പാസ്ത ലഭിക്കും. ഇതോടൊപ്പം തന്നെ ആഘോഷം മെച്ചമാക്കാൻ വിവിധതരത്തിലുള്ള റമ്മുകളും, സൂപ്പർ മാർക്കറ്റ് കീഴടക്കിയിരിക്കുകയാണ്. ജനങ്ങളെല്ലാവരും തന്നെ ആഘോഷത്തിന്റെ നാളുകളിലേക്ക് കടന്നു കഴിഞ്ഞു.

RECENT POSTS
Copyright © . All rights reserved