Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: കൺസർവേറ്റീവ് പാർട്ടി മുൻ അംഗവും എം പിയുമായ മാറ്റ് ഹാൻകോക്കും, ജീന കൊളാഡൻ‌ജെലോയുമായുള്ള രഹസ്യബന്ധം മാധ്യമങ്ങളിൽ വീണ്ടും നിറയുകയാണ്. ഈ ബന്ധത്തെ കുറിച്ച് ഹാൻകോക്ക് നടത്തിയ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. അയാം എ സെലിബ്രിറ്റി ഷോയുടെ ഭാഗമായി 18 മാസം കാമുകി ജീനയെ വേർപിരിഞ്ഞത് ഏറെ വേദനാജനകമാണെന്ന് ഹാൻകോക്ക് പറഞ്ഞതാണ് ഇപ്പോൾ ബ്രിട്ടീഷ് മാധ്യമങ്ങൾ കൊണ്ടാടുന്നത്.

യൂകെയിൽ കോവിഡ് -19 വ്യാപന സമയത്ത് ഇരുവരും ഓഫീസിൽ വെച്ച് പരസ്പരം ചുംബിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇതിനു പിന്നാലെ ടിവി റിയാലിറ്റി ഷോയ്ക്കു വേണ്ടി വനവാസത്തിനു പോയതിനെ തുടർന്ന് കൺസർവേറ്റീവ് പാർട്ടി അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു. ഞങ്ങൾ പരസ്പരം അടുത്തത് കോവിഡ് സമയത്താണെന്ന് ഹാൻകോക്ക് വെളിപ്പെടുത്തിയിരുന്നു. ഒരുമിച്ച് ജീവിക്കണമെന്നാണ് ഇരുവരുടെയും ആഗ്രഹമെന്നും, എന്നാൽ ഈ നിമിഷം വരെ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലെന്നും ഹാൻകോക്ക് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം, ജീനയുമായുള്ള ബന്ധത്തെ കുറിച്ച് കുടുംബത്തോട് കൂടുതൽ കാര്യങ്ങൾ അദ്ദേഹം വെളിപ്പെടുത്തി എന്നും വാർത്തകൾ പുറത്തുവന്നു. സ്നേഹത്തിനു പിന്നാലെ താൻ പോയപ്പോൾ തന്നെ സ്നേഹിച്ചിരുന്ന ആളുകൾക്ക് വേദനയാണ് നൽകാൻ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുടുംബത്തോടുള്ള ഹാൻകോക്കിന്റെ മനസുതുറക്കൽ വികാര നിർഭരമായിരുന്നെന്നാണ് റിപ്പോർട്ടുകൾ. അയാം എ സെലിബ്രിറ്റി ഷോയിൽ പങ്കെടുത്തതിനെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ആ സമയം വളരെ നല്ലതായിരുന്നു എന്നും, മാന്യമായ ചർച്ചകൾ ഉയർന്നുവന്നത് ഇക്കാലത്താണെന്നുമാണ് ഹാൻകോക്ക് പ്രതികരിച്ചത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- സ്‌ട്രെപ്റ്റോകോക്കസ് എ ബാക്ടീരിയ മൂലമുള്ള ഇൻഫെക്ഷൻ ബാധിച്ച് 6 കുട്ടികൾ സെപ്റ്റംബർ മാസം മുതലുള്ള കാലഘട്ടത്തിൽ ഇംഗ്ലണ്ടിൽ ഉടനീളം മരിച്ചതായി ഹെൽത്ത് സെക്യൂരിറ്റി ഏജൻസി പുതിയ റിപ്പോർട്ട് പുറത്തുവിട്ടു. വെയിൽസിൽ നിന്ന് ഒരു പെൺകുട്ടി മരണപ്പെട്ടതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എന്നാൽ സ്കോട്ട്ലൻഡിലും നോർത്തേൺ അയർലണ്ടിലും ഇതുവരെ മരണങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സ്‌ട്രെപ്റ്റോകോക്കസ് എ ബാക്ടീരിയ മൂലമുള്ള അസുഖങ്ങൾ സാധാരണയായി തീവ്രതയില്ലാത്തവയാണെങ്കിലും ചിലരിൽ ഇത് ഗുരുതരമായ അസുഖങ്ങൾക്ക് കാരണമാകും. കുട്ടികളുടെ ആരോഗ്യ അവസ്ഥയെ സംബന്ധിച്ച് ആശങ്കയുള്ള മാതാപിതാക്കൾ ഉടൻതന്നെ ചികിത്സാസഹായങ്ങൾ തേടണമെന്ന് ആരോഗ്യ ഏജൻസി നിർദ്ദേശം നൽകിയിട്ടുണ്ട്.

മരണപ്പെട്ട കുട്ടികളിൽ ഭൂരിഭാഗവും 10 വയസ്സിന് താഴെയുള്ളവരാണ്. വെസ്റ്റ് ലണ്ടനിലെ ഈലിങ്ങിൽ നിന്നുള്ള ഒരു കുട്ടിയും സറേയിലെ ആഷ്ഫോർഡിൽ നിന്നുള്ള മറ്റൊരു കുട്ടിയും അണുബാധയെ തുടർന്ന് മരിച്ചവരിൽ ഉൾപ്പെടുന്നു. ബക്കിംഗ്ഹാംഷെയറിലെ ഹൈ വൈകോംബ് സ്വദേശിയായ മുഹമ്മദ് ഇബ്രാഹിം അലി എന്ന നാല് വയസ്സുകാരനും കഴിഞ്ഞ മാസം രോഗം ബാധിച്ച് മരണമടഞ്ഞിരുന്നു. ഗ്ലാമോർഗനിലെ പെനാർത്തിൽ നിന്നുള്ള പ്രൈമറി സ്കൂൾ വിദ്യാർത്ഥിനി ഹന്ന റോപ്പും അണുബാധയെ തുടർന്നാണ് മരിച്ചതെന്ന് ആരോഗ്യ ഏജൻസി പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഗ്രൂപ്പ് എ സ്ട്രെപ്പ് ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധകൾ സാധാരണയായി കടുത്ത തീവ്രത ഇല്ലാത്തതും, തൊണ്ടവേദന, ചർമ്മത്തിലെ അണുബാധ പോലുള്ള ലക്ഷണങ്ങളോട് കൂടിയതുമാണ്. എന്നാൽ ചിലരിൽ ഇത് ഗുരുതരമായ സ്കാർലെറ്റ് ഫീവർ എന്ന രോഗത്തിന് കാരണമാകുന്നുണ്ട്. എന്നാൽ ഈ രോഗവും ഭൂരിഭാഗം സാഹചര്യങ്ങളിലും ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ച് ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്.

എന്നാൽ വളരെ കുറച്ച് ആളുകളിൽ, ഗ്രൂപ്പ് എ സ്ട്രെപ്പ് അണുബാധ ശരീരത്തിൽ ആഴത്തിൽ ബാധിക്കും. ചിലപ്പോൾ ശ്വാസകോശത്തിലേക്കും രക്തസ്ട്രീമിലേക്കും ബാധിക്കുന്ന ഈ ബാക്ടീരിയ ഇൻവേസിവ് ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കസ് എന്ന അസുഖത്തിന് കാരണമാകുന്നു. ഈ രോഗം ചികിത്സിച്ചു ഭേദമാക്കുവാൻ വളരെയധികം പ്രയാസമാണ്. കടുത്ത പനി, വിശപ്പില്ലായ്മ, ഡീഹൈഡ്രേഷൻ, സ്വഭാവത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, അമിതമായ ഉറക്കം തൂങ്ങുന്ന അവസ്ഥ എന്നിവയൊക്കെ അണുബാധയുടെ ലക്ഷണങ്ങൾ ആകാമെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി ഡയറക്ടർ ഡോക്ടർ കോളിൻ ബ്രൗൺ വ്യക്തമാക്കി. ഇത്തരം ലക്ഷണങ്ങളിൽ ഏതെങ്കിലും തങ്ങളുടെ കുട്ടികൾക്ക് ഉണ്ടെങ്കിൽ ഉടൻ തന്നെ മാതാപിതാക്കൾ അവരെ ആശുപത്രിയിൽ എത്തിക്കണമെന്നും അദ്ദേഹം നിർദ്ദേശം നൽകി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബോറിസ് ജോൺസണും ലിസ് ട്രസും പ്രധാനമന്ത്രി പദവി രാജിവച്ചതിന് ശേഷം ആദ്യമായി നടന്ന പൊതു തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് വിജയം. സാമന്ത ഡിക്സൺ 17,309 വോട്ടുകൾ നേടി 11,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കൺസർവേറ്റീവ് പാർട്ടിക്കെതിരെ വിജയം കൈവരിച്ചത്. നിലവിലെ സർക്കാർ നയങ്ങളെ താരതമ്യപ്പെടുത്തുമ്പോൾ തങ്ങളുടെ പാർട്ടി ബ്രിട്ടനിലെ ജനതയ്ക്ക് നല്ലൊരു ഭാവി വാഗ്ദാനം ചെയ്യുന്ന പദ്ധതികളുമായി മുന്നോട്ടു വരുമെന്ന് ലേബർ പാർട്ടിയുടെ നേതാവ് സർ കെയർ സ്റ്റാർമർ പറഞ്ഞു.പൊതു തെരഞ്ഞെടുപ്പിലെ ഫലം പ്രധാനമന്ത്രി ഋഷി സുനകിനുള്ള വ്യക്തമായ സന്ദേശമാണെന്നും തിരഞ്ഞെടുപ്പിലെ ഫലം ജനങ്ങൾ എത്രമാത്രം മാറ്റത്തെ ആഗ്രഹിക്കുന്നുവെന്നുള്ളതിൻെറ വ്യക്തമായ തെളിവായി താൻ കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വിജയിക്കുമെന്ന് നേരത്തെ പ്രവചനം ഉണ്ടായിരുന്നെങ്കിലും 2019ലെ 664 വോട്ടുകളുടെ ഭൂരിപക്ഷത്തേക്കാൾ വളരെ ഉയർന്ന ഭൂരിപക്ഷമാണ് ഈ വർഷം ലഭിച്ചിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പിലെ വിജയം ടോറി ഗവൺമെന്റിൽ നിന്ന് ലേബർ പാർട്ടിയിലേക്കുള്ള ചായ്‌വിനെയാണ് സൂചിപ്പിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. 1832നു ശേഷം ചെസ്റ്ററിലെ കൺസർവേറ്റീവ് പാർട്ടി നേരിടുന്ന ഏറ്റവും മോശം ഫലമാണ് ഈ തെരഞ്ഞെടുപ്പിൽ നേരിട്ടത്. കൺസർവേറ്റീവ് പാർട്ടിയെ പ്രതിനിധീകരിച്ച ലിസ് വാർഡ്‌ലോയ്ക്ക് 6,335 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. അതേസമയം തൻറെ വിജയപ്രഖ്യാപനത്തിനു ശേഷമുള്ള പ്രസംഗത്തിൽ ആളുകൾ മാറ്റത്തിനായി ആഗ്രഹിക്കുന്നുവെന്നും ചെസ്റ്ററിലെ ഈ വിജയം അതിനെയാണ് സൂചിപ്പിക്കുന്നതെന്നും രാജ്യത്തുടനീളമുള്ള ജനങ്ങൾ ശരിക്കും ആശങ്കാകുലരാണെന്നും അവർ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ഹാരി രാജകുമാരന്റെയും മേഗന്റെയും നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയുടെ ട്രെയിലർ പുറത്തിറങ്ങി. എന്തുകൊണ്ടാണ് അവർ രാജകീയ ചുമതലകളിൽ നിന്ന് പിന്മാറിയതെന്ന് ദമ്പതികൾ ഈ ഡോക്യുമെന്ററിയിൽ വെളിപ്പെടുത്തുന്നു. ‘ഹാരി & മേഗൻ’ എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററിയുടെ ഒരു മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ ആണ് പുറത്തിറങ്ങിയത്. കൂടുതലും ഇരുവരുടെയും ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളാണ് ട്രെയിലറിൽ ഉപയോഗിച്ചിരിക്കുന്നത്. “അടച്ച വാതിലുകൾക്ക് പിന്നിൽ എന്താണ് സംഭവിക്കുന്നതെന്ന് ആരും കാണുന്നില്ല.” ഹാരി രാജകുമാരന്റെ ഈ സംഭാഷണത്തോടെയാണ് ട്രെയിലർ ആരംഭിക്കുന്നത്.

“എന്റെ കുടുംബത്തെ സംരക്ഷിക്കാനായി എനിക്ക് ആവുന്നതെല്ലാം ചെയ്യേണ്ടിവന്നു.” ആറ് ഭാഗങ്ങളുള്ള പരമ്പരയുടെ ടീസർ സ്‌ക്രിപ്റ്റിൽ ഹാരി രാജകുമാരൻ പറയുന്നു. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളുടെ ഫാസ്റ്റ് ഫോർവേഡ് സെറ്റ് ഉപയോഗിച്ചാണ് ട്രെയിലർ രംഗം ഒരുക്കിയത്. ഇരുവരുടെയും ഊഷ്മളമായ ബന്ധം മുതൽ മേഗന്റെ പിരിമുറുക്കവും കണ്ണീരും നിറഞ്ഞ ചിത്രങ്ങൾ വരെ അതിൽ ഉൾപ്പെടുന്നു.

ഹാരി-മേഗൻ നെറ്റ്ഫ്ലിക്സ് സീരീസ് അവരുടെ ആദ്യകാല പ്രണയ ദിവസങ്ങളും ഉൾപ്പെടുമെന്ന് സൂചനയുണ്ട്. ഹാരി രാജകുമാരന്റെയും മേഗന്റെയും മാധ്യമങ്ങളുമായുള്ള ബന്ധവും വെളിപ്പെട്ടേക്കാം. അടുത്തയാഴ്ച പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും നെറ്റ്ഫ്ലിക്സ് റിലീസ് തീയതി സ്ഥിരീകരിച്ചിട്ടില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബക്കിംഗ്ഹാം കൊട്ടാരത്തിൽ നടന്ന വിവാദപരമായ സംഭവങ്ങളോട് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് പ്രതികരിച്ചിരിക്കുകയാണ്. വംശീയപരമായി ഒരാളെ അധിക്ഷേപിക്കുന്നത് ഏത് സാഹചര്യത്തിൽ ആയാലും തടയപ്പെടേണ്ട ഒന്നാണെന്ന് റിഷി സുനക് പറഞ്ഞു. മരണമടഞ്ഞ എലിസബത്ത് രാജ്ഞിയുടെ അടുത്ത സുഹൃത്തും വില്യം രാജകുമാരന്റെ ഗോഡ് മദറുമായ ലേഡി സൂസൻ ഹസ്സി ബക്കിംഗ്ഹാം കൊട്ടാരത്തിൽ നടന്ന ഒരു റിസപ്ഷൻ ചടങ്ങിനിടെ വംശീയ പരാമർശം നടത്തിയതിനെ ചൊല്ലിയുള്ള വിവാദങ്ങൾ ശക്തമായി കൊണ്ടിരിക്കെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രതികരണം.

ബക്കിംഗ്ഹാം കൊട്ടാരത്തിലെ ഒരു അംഗം ബ്രിട്ടീഷ് ബ്ലാക്ക് ചാരിറ്റി മേധാവിയായ വനിതയോട് യഥാർത്ഥത്തിൽ എവിടെ നിന്നാണ് എന്ന് ആവർത്തിച്ച് ചോദിച്ചതിന് മാപ്പ് പറയുകയും രാജിവെക്കുകയും ചെയ്തുവെന്ന് ബക്കിംഗ്ഹാം കൊട്ടാരം അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള പരാമർശങ്ങൾ എല്ലാം തന്നെ അംഗീകരിക്കാനാവുന്നതല്ലെന്നും ഖേദകരമാണെന്നും അധികൃതർ പ്രതികരിച്ചു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പരിപാടിയിലേക്ക് സിസ്റ്റാ സ്‌പേസിന്റെ ചീഫ് എക്‌സിക്യൂട്ടീവായ എൻഗോസി ഫുലാനിയെ ക്ഷണിച്ചിരുന്നു. എന്നാൽ ലേഡി ഹസി തന്നോട് ‘നിങ്ങൾ എവിടെ നിന്നാണ് വരുന്നത്?’ എന്ന ചോദ്യം ആവർത്തിച്ചു ചോദിച്ചതായി ഫുലാനി പിന്നീട് വ്യക്തമാക്കി.

തനിക്കെതിരെ ഉണ്ടായ ആരോപണത്തെത്തുടർന്ന് ലേഡി സൂസൻ ഹസി രാജിവച്ചു. കൊട്ടാരത്തെ പരസ്യമായി വിമർശിക്കുന്നതിന് ബ്രിട്ടീഷ് പ്രധാനമന്ത്രി ശ്രമിച്ചില്ലെങ്കിലും, വംശീയത തടയുന്നതിൽ എല്ലാവിധ പ്രയത്നങ്ങളും ഇനിയും തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. വംശീയതയെ നേരിടാനുള്ള പ്രയത്നം ഒരിക്കലും അവസാനിക്കില്ലെന്നും സുനക് വ്യക്തമാക്കി

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൻ പുറത്തുവന്നത് ജീവിതചിലവുകളിൽ വൻവർദ്ധനവിന് കാരണമായതായുള്ള കണക്കുകൾ പുറത്തുവന്നു. 2021 അവസാനം വരെയുള്ള രണ്ടു വർഷങ്ങളിൽ ബ്രെക്സിറ്റ് ശരാശരി ഗാർഹിക ഭക്ഷണ ബില്ലുകളിൽ 210 പൗണ്ട് കൂട്ടുന്നതിന് കാരണമായതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിലെ വിദഗ്ധർ നടത്തിയ പഠനത്തിലാണ് പുതിയ വെളിപ്പെടുത്തലുകൾ. രാജ്യത്തിൻറെ അതിർത്തിക്ക് പുറത്തുനിന്ന് വരുന്ന ഭക്ഷണ സാധനങ്ങളുടെ വിലയിൽ ബ്രെക്സിറ്റിന് ശേഷം 6 ശതമാനം വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്. ഇത് മൊത്തത്തിൽ 5.84 ബില്യൺ പൗണ്ടിന്റെ  അധികഭാരം വരുത്തി വച്ചതായാണ് കണ്ടെത്തൽ .

താരതമ്യേന വരുമാനം കുറഞ്ഞവരെയാണ് ഭക്ഷണസാധനങ്ങളുടെ വിലക്കയറ്റം കാര്യമായി ബാധിച്ചിരിക്കുന്നത്. യൂറോപ്യൻ യൂണിയനിൽ നിന്ന് സാധനങ്ങൾ ഇറക്കുമതി ചെയ്യുമ്പോഴുണ്ടാകുന്ന കസ്റ്റംസ് പരിശോധനകളും മറ്റ് നടപടിക്രമങ്ങളുമാണ് ഇറക്കമതി ചെയ്യുന്ന സാധനങ്ങളുടെ വർദ്ധനവിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് . അതോടൊപ്പം ചുവപ്പുനാടയും ഭക്ഷ്യവിലയിലെ വർദ്ധനവിന് ഒരു കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നു. 2021 വരെ ഇറക്കുമതി ചെയ്യുന്ന ഭക്ഷണസാധനങ്ങൾക്ക് അധിക പരിശോധനകൾ നിലവിൽ വന്നിരുന്നില്ലെങ്കിലും കമ്പനികൾ ബ്രെക്സിറ്റ് മുന്നിൽ കണ്ട് ഏർപ്പെടുത്തിയ മാറ്റങ്ങളും സാധനങ്ങളുടെ വിലയിലെ കുതിച്ചു കയറ്റത്തിന് കാരണമായി.


ബ്രെക്സിറ്റ് വഴിയായി യുകെ ആസ്ഥാനമായിട്ടുള്ള കമ്പനികൾക്ക് കൂടുതൽ നേട്ടമുണ്ടാക്കാനായതായും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട് . യൂറോപ്പിൽ യൂണിയൻ രാജ്യങ്ങളുമായുള്ള മത്സരം ഒഴിവാക്കാനായതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കടുത്ത പണപ്പെരുപ്പവും ജീവിത ചിലവുകളിലെ വർദ്ധനവും മൂലം രാജ്യത്ത് സാധാരണ ജനങ്ങളുടെ ജീവിതം ദുരിത പൂർണമായിരിക്കുകയാണ്. പഠനത്തോടൊപ്പം ജോലിചെയ്ത് ജീവിതം കരുപിടിപ്പിക്കാമെന്ന സ്വപ്നം കണ്ട് യുകെയിലെത്തിയ മലയാളി വിദ്യാർഥികളിൽ ഭൂരിഭാഗവും ജീവിത ചിലവിലെ വർദ്ധനവിന്റെ ദുരിത ഫലം അനുഭവിക്കുന്നവരാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: നവംബർ മാസത്തിൽ യുകെയിലെ വീടുകൾക്ക് വില ഇടിഞ്ഞതായി റിപ്പോർട്ട്‌. രണ്ടു വർഷത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു പ്രതിസന്ധിയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഒക്ടോബർ മാസത്തെക്കാളും 1.4% ആണ് വില ഇടിഞ്ഞത്. 2020 ജൂണിനു ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് ഇത്. വിലയിടിവ് സാരമായി തന്നെ വിപണിയിൽ പ്രതിഫലിക്കുന്നുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

നിലവിലെ പ്രതിസന്ധി വരും മാസങ്ങളോളം തുടരാൻ സാധ്യതയുണ്ടെന്ന അഭിപ്രായം ശക്തമാണ്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അടുത്ത രണ്ട് വർഷത്തിനുള്ളിൽ വീടുകളുടെ വില 9% കുറയുമെന്ന് ഗവൺമെന്റ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. സെപ്റ്റംബറിലെ മിനിബജറ്റാണ് പ്രോപ്പർട്ടി മാർക്കറ്റിൻെറ ഇടിവിന് ആക്കം കൂട്ടിയതെന്ന അഭിപ്രായം വിദഗ്‌ദ്ധർക്കുണ്ട് . ഇത് മോർട്ട്ഗേജ് നിരക്ക് വർദ്ധനവിനും കാരണമായിട്ടുണ്ട്. വീണ്ടും പണപ്പെരുപ്പം ഉണ്ടാകാൻ സാധ്യത ഉണ്ടെന്നും, പലിശനിരക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വർധിപ്പിച്ചേക്കാമെന്നും സാമ്പത്തികവിദഗ്ധൻ റോബർട്ട് ഗാർഡ്‌നർ ബിബിസിയോട് പറഞ്ഞു . ഇതിന്റെ ഭാഗമായി  കുറച്ച് കാലത്തേക്ക് വിപണി സമ്മർദ്ദത്തിലായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രോപ്പർട്ടി മാർക്കറ്റ് നേരിടുന്ന വിലയിടവ് രണ്ടു വർഷത്തേക്ക് വരെ നീണ്ടു നിൽക്കാൻ സാധ്യതയുണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. മുൻപെങ്ങും ഇല്ലാത്ത വിധം വില ഉയർന്നു നിന്ന കാലത്ത് നിന്നാണ് ഇങ്ങനെയൊരു പ്രതിസന്ധിയിലേക്ക് കാര്യങ്ങൾ എത്തിച്ചേർന്നത്. പുതുതായി വീട് വാങ്ങുന്നവർക്ക് വീടിന്റെ വില കുറയുന്നത് ആശ്വാസകരമാണ് . പക്ഷെ ഈ മേഖലയിൽ വൻ നിക്ഷേപങ്ങൾ നടത്തിയവർക്ക് വിലയിലെ ഇടിവ് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു എസ് :- ചാൾസ് രാജാവായതിനു ശേഷമുള്ള തങ്ങളുടെ ആദ്യ വിദേശ യാത്രയിൽ വെയിൽസ് രാജകുമാരനായ വില്യമും ഭാര്യ കെയ്റ്റും അമേരിക്കയിലെ ബോസ്റ്റണിൽ എത്തി. റോയൽ ഫൗണ്ടേഷൻ നൽകുന്ന എർത്ത്‌ഷോട്ട് പരിസ്ഥിതി പുരസ്കാരത്തിന്റെ ബോസ്റ്റൺ ലോഞ്ച് ഇവന്റിൽ വില്യമും കേറ്റും പോഡിയത്തിൽ എത്തുന്നതിന് മിനിറ്റുകൾക്ക് മുമ്പ്, നഗരത്തിന്റെ പരിസ്ഥിതി മേധാവിയായ റവറന്റ് മരിയാമ വൈറ്റ്-ഹാമണ്ട് നടത്തിയ പ്രസംഗം പുതിയ വിവാദത്തിന് വഴിതെളിച്ചിരിക്കുകയാണ്. കോളനിവൽക്കരണത്തിന്റെയും വംശീയതയുടെയും പൈതൃകം കാലാവസ്ഥാ വ്യതിയാനത്തിൽ ചെലുത്തുന്ന സ്വാധീനത്തെ സംബന്ധിച്ചാണ് അവർ തന്റെ പ്രസംഗത്തിൽ സംസാരിച്ചത്. ചൊവ്വാഴ്ച രാത്രി ക്വീൻ കൺസോർട്ട് കാമില ആതിഥേയത്വം വഹിച്ച ഒരു പരിപാടിയിൽ വില്യമിന്റെ ഗോഡ് മദറായ ലേഡി സൂസൻ ഹസ്സി കറുത്തവർഗക്കാരുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന എൻഗോസി ഫുലാനിയെ വംശീയമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയെന്ന വിവാദം വന്നതിന് തൊട്ടു പിന്നാലെയാണ് ഇപ്പോൾ പുതിയ വാർത്തകൾ പുറത്തുവന്നിരിക്കുന്നത്.

 

കാലാവസ്ഥ വ്യതിയാനത്തിലും, പരിസ്ഥിതിയുടെ നശീകരണത്തിലും കോളനിവൽക്കരണത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടെന്നാണ് ഹാമണ്ട് വില്യമും കെയ്റ്റും ഉണ്ടായിരുന്ന സദസ്സിൽ വച്ച് വ്യക്തമാക്കിയത്. ഹാമണ്ട് നടത്തിയ പ്രസ്താവനകളെ മാധ്യമങ്ങളെല്ലാം തന്നെ ബ്രിട്ടനിൽ രാജകൊട്ടാരത്തിൽ നടന്ന പുതിയ വിവാദവുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. വംശീയതയെയും കൊളോണിയലിസത്തെയും കുറിച്ചുള്ള പരാമർശങ്ങൾ അന്തരീക്ഷത്തിൽ നില നിൽക്കുമ്പോഴും, പുഞ്ചിരിയോടെ തന്നെയാണ് വില്യം സ്റ്റേജിലേക്ക് കയറിയത്.

ബഹിരാകാശ വിഷയങ്ങളിൽ പ്രസിഡന്റ്‌ ജോൺ എഫ് കെന്നഡിയുടെ പ്രയത്നങ്ങൾ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ തന്നെയും പ്രേരിപ്പിച്ചതായി വില്യം വ്യക്തമാക്കി. ഈ വർഷത്തെ അവാർഡ് ദാന ചടങ്ങ് പ്രസിഡന്റ് കെന്നഡിയുടെ ജന്മനാട്ടിൽ അദ്ദേഹത്തിന്റെ മകളോടൊപ്പവും അദ്ദേഹത്തിന്റെ പാരമ്പര്യം തുടരുന്ന ഫൗണ്ടേഷന്റെ പങ്കാളിത്തത്തോടെയും നടത്തുന്നതിൽ സന്തോഷം ഉണ്ടെന്നും വില്യം തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി. നിലവിൽ ഓസ്‌ട്രേലിയയിലെ യുഎസ് അംബാസഡറായി സേവനമനുഷ്ഠിക്കുന്ന, കൊല്ലപ്പെട്ട പ്രസിഡന്റ് കെന്നെഡിയുടെ മകൾ കരോലിൻ ഈ പരിപാടിയിൽ പങ്കെടുക്കേണ്ടതായിരുന്നുവെങ്കിലും, യാത്രാ പദ്ധതികൾ തടസ്സപ്പെട്ടതിനാൽ അവർക്ക് പങ്കെടുക്കാനായില്ല. നിലവിലെ സാഹചര്യത്തിൽ പുതിയ വിവാദങ്ങളോട് വെയിൽസ് രാജകുമാരനും ഭാര്യയും ഇതുവരെ പ്രതികരിച്ചിട്ടില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ പോലീസ് കൈകാര്യം ചെയ്യുന്ന രീതിയിൽ മാറ്റം വരുത്തണമെന്ന ആവശ്യവുമായി ആക്രമണത്തിൽ മരണമടഞ്ഞ സ്ത്രീകളുടെ കുടുംബങ്ങൾ രംഗത്ത്. കൊലപാതകികൾക്ക് ഭരണകൂടം സേവനങ്ങൾ നൽകുന്ന രീതിയും മാറണമെന്നും ഇവർ ആവശ്യപ്പെടുന്നു. സമാന രീതിയിൽ കൊല്ലപ്പെട്ട സ്ത്രീകളുടെ കുടുംബങ്ങൾക്ക് പിന്തുണ നൽകാനായി ആരംഭിച്ച കിൽഡ് വുമൺ സംഘടനയുടേതാണ് ആവശ്യം.

ഖൗല സലീമും മകൾ റനീം ഔദെയും 2018ലാണ് കൊല്ലപ്പെട്ടത്.റനീമിയുടെ മുൻ ഭർത്താവാണ് ഇരുവരുടെയും മരണത്തിനു പിന്നിൽ. എന്നാൽ അതേസമയം വെസ്റ്റ് മിഡ്‌ലാൻഡ് പോലീസിന്റെ ഭാഗത്തു നിന്ന് നിരവധി വീഴ്ചകൾ ഉണ്ടായെന്നാണ് കുടുംബം ആരോപിക്കുന്നത്. ഗാർഹിക പീഡനത്തിന് ഇരയായവരോട് അധികൃതർ കുറച്ച് കൂടി നല്ല രീതിയിൽ പെരുമാറണമെന്ന് ഖോലയുടെ സഹോദരി നൂർ നോറിസ് പറഞ്ഞു. ഭാവിയിൽ സമാനമായ പ്രശ്നങ്ങൾ നേരിടുന്നവർക്ക് അധികൃതരുടെ ഭാഗത്തു നിന്ന് പിന്തുണ ഉണ്ടാകണമെന്നും അവർ ആവശ്യപ്പെട്ടു.

ജൂലി ദേവ്യയുടെ 24 കാരിയായ മകൾ പോപ്പി നേരിട്ടതും സമാനതകളില്ലാത്ത ക്രൂരതയാണ്. മുൻ കാമുകൻ 2018 ൽ കറിക്കത്തി ഉപയോഗിച്ച് മാരകമായി കുത്തി കൊല്ലുകയായിരുന്നു. വിദേശത്തേക്ക് പോകാൻ എല്ലാം ശരിയായ സാഹചര്യത്തിലായിരുന്നു ദാരുണമായ സംഭവം. കൊലപാതകത്തെ തുടർന്ന് പ്രതി 16വർഷം ജയിലിലായിരുന്നു. എന്നാൽ ജൂലി ദേവ്യ അതിൽ സംതൃപ്ത ആയിരുന്നില്ല. കത്തി പോലുള്ള ആയുധങ്ങൾ ജീവനെടുക്കാൻ ഉപയോഗിക്കുന്നപക്ഷം തടവ് 25 വർഷമായി ഉയർത്തണമെന്നാണ് ഇവർ പറയുന്നത്.

ഭർത്താവിന്റെ ക്രൂരമായ മർദ്ദനത്തിൽ കൊല്ലപ്പെട്ട അമ്മായി മുംതഹിന ജന്നത്തിനെ ഓർക്കുകയാണ് ഓഞ്ജലി റൗഫ്. 2011ലാണ് സംഭവം. ക്രൂരനായ ഭർത്താവ് സ്വന്തം ഭാര്യയെ കഴുത്ത് ഞെരിച്ചു കൊല്ലുന്ന ദാരുണ സംഭവം കണ്മുന്നിൽ കണ്ടതിന്റെ ഭയം ഇപ്പോഴും വിട്ട് മാറിയിട്ടില്ല. അധികൃതരുടെ ഭാഗത്ത്‌ നിന്നുണ്ടായ വിവേചനത്തിന്റെ ഇരയാണ് തന്റെ അമ്മായിയെന്ന് ഓഞ്ജലി റൗഫ് പറയുന്നു. ഗാർഹീക പീഡനത്തിന്റെ ഇരകളെ കൂടുതൽ സ്ത്രീവിരുദ്ധത പറഞ്ഞ് നേരിടാനാണ് ഇവിടുത്തെ പോലീസ് ശ്രമിക്കുന്നതെന്നും, ഇതിന് മാറ്റം വരണമെന്നും ഓഞ്ജലി കൂട്ടിച്ചേർത്തു.

എന്നാൽ, ഔദ്യോഗിക രേഖകളിലെ ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് 2020 ഏപ്രിലിനും,2021 മാർച്ചിനും ഇടയിൽ ഇംഗ്ലണ്ടിലും വെയിൽസിലുമായി 177 സ്ത്രീകൾ കൊല്ലപ്പെട്ടിട്ടുണ്ട്. അതേസമയം കഴിഞ്ഞ ഒരു വർഷം ഗാർഹീക പീഡനം നേരിട്ടവരുടെ എണ്ണം 1.7 ദശലക്ഷമാണെന്നും കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. കൊല്ലപ്പെട്ട സ്ത്രീകളുടെ പ്രിയപെട്ടവർക്ക് വേണ്ടി സംസാരിക്കാനും അവർക്ക് നീതി ഉറപ്പാക്കാനുമാണ് കിൽഡ് വുമൺ എന്നപേരിൽ സംഘടന പ്രവർത്തനം ആരംഭിച്ചത്. നിലവിലുള്ള വിവേചനങ്ങൾ മാറണമെന്നും പോലീസിന്റെയും അധികാരികളുടെയും ഭാഗത്ത്‌ നിന്ന് നീതി ഉണ്ടാകണമെന്നും ഇവർ പറയുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യുകെയിൽ ഫ്രീ റേഞ്ച് ടർക്കികളിൽ പക്ഷിപനി വ്യാപിക്കുന്നതായി റിപ്പോർട്ട്‌. കഴിഞ്ഞ വർഷംകൊണ്ട് തന്നെ രോഗം ഒരു ശതമാനം ടർക്കികളുടെ മരണത്തിനു കാരണമായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രോഗ വ്യാപനം ഉണ്ടായതിനെ തുടർന്ന് കർഷകർ ടർക്കികളെ കൂട്ടത്തോടെ കൊന്നൊടുക്കിയ സംഭവങ്ങളുമുണ്ട്. പ്രാഥമിക ഘട്ടമെന്ന നിലയിൽ രോഗവ്യാപനതോത് ഒഴിവാക്കാൻ, പക്ഷികളെയും മൃഗങ്ങളെയും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുവാൻ കർഷകരോട് അധികൃതർ അഭ്യർത്ഥിച്ചു.

ക്രിസ്മസ് സീസൺ അടുത്തിരിക്കെ വിപണികളിൽ കടുത്ത ആഘാതമാണിത് സൃഷിച്ചിരിക്കുന്നത്. നിലവിലെ പോരായ്മ പരിഹരിക്കാൻ പോളണ്ട് പോലുള്ള മറ്റ് രാജ്യങ്ങളിൽ നിന്ന് കൂടുതൽ ടർക്കികളെ ഇറക്കുമതി ചെയ്യാനാണ് സൂപ്പർ മാർക്കറ്റുകളുടെ തീരുമാനം. യുകെയിലെ പ്രതിസന്ധിയെ അതിജീവിക്കാൻ കൂടുതൽ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി നടത്തുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. പക്ഷിപ്പനി കർഷകരിൽ കനത്ത ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. പ്രശ്നത്തിൽ അടിയന്തിരമായി അധികാരികൾ ഇടപെടണമെന്ന് കോമൺസ് ഫുഡ് ആൻഡ് ഫാമിംഗ് കമ്മിറ്റി ആവശ്യപ്പെട്ടു. ചരിത്രത്തിൽ ആദ്യമായാണ് പക്ഷിപ്പനി ഇത്രയും തീവ്രമാകുന്നതെന്ന് ബ്രിട്ടീഷ് പൗൾട്രി കൗൺസിൽ ചീഫ് എക്‌സിക്യൂട്ടീവ് റിച്ചാർഡ് ഗ്രിഫിത്ത്‌സ് പറഞ്ഞു.

ക്രിസ്മസ് വിപണിയെ ലക്ഷ്യമാക്കി ഉത്പാദിപ്പിച്ചത് ഏകദേശം 9 ദശലക്ഷം ടർക്കികളെയാണ്. ഇതിൽ ഒരു ദശലക്ഷത്തിലധികം ടർക്കികൾ ഇപ്പോൾ തന്നെ പക്ഷിപ്പനി ബാധിച്ചു ചത്തു. മുൻ വർഷങ്ങളിൽ രോഗത്തിന് കാരണമായ വൈറസിനെ അതിജീവിച്ചെന്നും ഇതിനെയും നമ്മൾ അതിജീവിക്കുമെന്നും യുകെയിലെ ചീഫ് വെറ്ററിനറി ഓഫീസർ ക്രിസ്റ്റീൻ മിഡിൽമിസ് പറഞ്ഞു.

RECENT POSTS
Copyright © . All rights reserved