ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

അടുത്തവർഷം മുതൽ കോവിഡ് സംബന്ധമായ എല്ലാ വിവരങ്ങളും പ്രസിദ്ധീകരിക്കുന്നത് രാജ്യത്ത് അവസാനിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ . മൂന്നുവർഷത്തിന് ശേഷമാണ് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി ഈ തീരുമാനം കൈകൊണ്ടിരിക്കുന്നത്. വൈറസിനൊപ്പം ജീവിക്കുക എന്ന നയത്തിന്റെ ഭാഗമായാണ് പ്രസ്തുത തീരുമാനം കൈകൊണ്ടിരിക്കുന്നത്.

അടുത്തവർഷം ജനുവരി മാസം മുതൽ വൈറസ് ബാധിതരുടെ വിവരങ്ങൾ, കോവിഡ് ബാധിച്ച് ആശുപത്രിയിലായവരുടെ എണ്ണം , മരണനിരക്ക് എന്നിവ സംബന്ധിച്ച വിവരങ്ങളാണ് പരസ്യമാക്കേണ്ട എന്ന തീരുമാനം എടുത്തിരിക്കുന്നത്. ഫലപ്രദമായ രീതിയിൽ വാക്സിനുകളും മറ്റു ചികിത്സാരീതികളും കൊണ്ട് രാജ്യം സാധാരണ നില കൈവരിച്ചതിനാൽ ഇനി കോവിഡ് സംബന്ധമായ വിവരങ്ങൾ പുറത്തുവിടുന്നതിൽ അർത്ഥമില്ലെന്ന് ചീഫ് ഡേറ്റാ സയന്റിസ്റ്റ് ഡോ. നിക്ക് വാട്ട് കിൻസ് പറഞ്ഞു. രോഗബാധിതരായ വ്യക്തിയിൽ നിന്ന് രോഗം മറ്റുള്ളവർക്ക് എത്രമാത്രം പകരും എന്നതിനെ സൂചിപ്പിക്കുന്ന ആർ- നിരക്കും ഇനി പരസ്യപ്പെടുത്തുന്നില്ല.


രാജ്യത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചിട്ട് മൂന്ന് വർഷത്തോളമായി. വിവരങ്ങൾ പൊതുവായി പ്രസിദ്ധീകരിക്കുന്നില്ലെങ്കിലും ഡേറ്റ അവലോകനവും നിരീക്ഷണവും വീണ്ടും ഉണ്ടാകും. കോവിഡിന്റെ പുതിയ വകഭേദങ്ങൾ ഉടലെടുക്കാനുള്ള സാധ്യത നിലനിൽക്കുന്നത് കൊണ്ട് തുടർനിരീക്ഷണം വളരെ പ്രധാനപ്പെട്ടതാണെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെട്ടു.