ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ക്രിസ്മസ് തലേന്ന് പാക് പബ്ബിൽ ബ്യൂട്ടീഷനായ യുവതി വെടിയേറ്റ് മരിച്ച സംഭവത്തിൽ ഒരു പുരുഷനെയും സ്ത്രീയെയും പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ എല്ലെ എഡ്വേർഡ് എന്ന യുവതിയാണ് മരിച്ചത്. ലിവർപൂളിന് സമീപമുള്ള ഗ്രാമമായ വാലസെയിലെ ലൈറ്റ്ഹൗസ് ഇന്നിൽ സഹോദരിക്കും കൂട്ടുകാർക്കുമൊപ്പം ക്രിസ്മസ് ആഘോഷിക്കുന്നതിനിടയിൽ രാത്രി 11.50 നാണ് വെടിയേറ്റത്.

സംഭവത്തെ തുടർന്ന് സിപിആർ നൽകാൻ സുഹൃത്തുക്കൾ ശ്രമിച്ചെങ്കിലും യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചു. എഡ്വേർഡിന്റെ സഹോദരി ലൂസി ദുബായിലാണ് വർഷങ്ങളായി താമസിക്കുന്നത്. എന്നാൽ ഇത്തവണ സഹോദരിക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാൻ നാട്ടിലെത്തിയപ്പോഴാണ് ദാരുണമായ സംഭവം നടന്നത്. ഇൻസ്റ്റാഗ്രാമിൽ സഹോദരിയെ കുറിച്ച് പങ്കുവെച്ച പോസ്റ്റിൽ എന്റെ എല്ലാം എല്ലാമാണ് നഷ്ടമായതെന്നും അവർ പറഞ്ഞു.

എല്ലെയുടെ കൊലപാതകത്തിൽ സംശയം തോന്നിയ ട്രാൻമേറിൽ നിന്നുള്ള മുപ്പത് വയസുകാരനെ ഇന്നലെ രാത്രി പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ഗൂഢാലോചന നടത്തിയെന്ന് സംശയിക്കുന്ന റോക്ക് ഫെറിയിൽ നിന്നുള്ള 19 കാരിയായ യുവതിയും അറസ്റ്റിലായിട്ടുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇരുവരെയും കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തു വരികയാണ്. പബ്ബിനുള്ളിൽ ഉണ്ടായ ദാരുണമായ സംഭവത്തിന്റെ ഞെട്ടലിൽ നിന്നും പലരും ഇതുവരെ പുറത്തുവന്നിട്ടില്ല.