ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : കോവിഡ് വാക്‌സിൻ എടുത്തത് ലൈംഗികശേഷികുറവിന് കാരണമായെന്നും അതുവഴി സുഹൃത്തിന്റെ വിവാഹം മുടങ്ങിയെന്നും അമേരിക്കൻ പോപ്പ് ഗായിക നിക്കി മിനാജ്. ചൊവ്വാഴ്ച സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി മാറിയിരുന്ന നിക്കിയുടെ ട്വീറ്റ്, വലിയ വിമർശനങ്ങൾക്കാണ് വഴി തുറന്നത്. ട്രിനിഡാഡിലുള്ള തന്റെ ബന്ധുവിന്റെ സുഹൃത്തിന് വാക്സിൻ എടുത്തതിനെ തുടർന്ന് ഉണ്ടായ ബുദ്ധിമുട്ടാണ് നിക്കി വിവരിച്ചിരിക്കുന്നത്. വൃഷണങ്ങൾ വീർത്തുവന്നതായും ഇത് അദ്ദേഹത്തിന്റെ വിവാഹം മുടങ്ങാൻ കാരണമായതായും ട്വീറ്റിൽ പറയുന്നു. ട്വീറ്റിന് പിന്നാലെ യുകെയിലെ ഉന്നത മെഡിക്കൽ ഉപദേഷ്ടാവിൽ നിന്ന് കടുത്ത വിമർശനം ആണ് ഉയർന്നത്. ഡൗണിംഗ് സ്ട്രീറ്റ് പത്രസമ്മേളനത്തിനിടെ നിക്കിയുടെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോൾ ക്രിസ് വിറ്റി ഇപ്രകാരമാണ് പ്രതികരിച്ചത്; “വാക്സിൻ സംബന്ധിച്ച് നിരവധി മിഥ്യാധാരണകൾ നമ്മുടെ ചുറ്റും നിലനിൽക്കുന്നു. അവയിൽ ചിലത് ഭയപ്പെടുത്താൻ മാത്രം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. അത് അസത്യമാണ്.”
കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും ഈ വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും നിക്കി തിങ്കളാഴ്ച പറഞ്ഞിരുന്നു. വാക്സീൻ നിരസിച്ചത് എന്തുകൊണ്ടാണെന്ന ചോദ്യങ്ങൾക്ക് മറുപടിയായാണ് നിക്കി സുഹൃത്തിന്റെ അനുഭവം ട്വീറ്റ് ചെയ്തത്. നിക്കി മിനാജിന്റെ വർക്കുകൾ തനിക്ക് പരിചയമില്ലെന്നും അതിനേക്കാൾ, വാക്സിൻ സംബന്ധിച്ച സർക്കാരിന്റെ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകിയ ജിപി നിക്കി കാനനിയെയാണ് തനിക്ക് പരിചയമെന്നും പരിഹാസ രൂപേണ ബോറിസ് ജോൺസൻ പറഞ്ഞു.
ജോൺസന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ട്വിറ്ററിൽ ഒരു ഓഡിയോ ക്ലിപ്പ് നിക്കി പങ്കുവച്ചു. “ഹലോ പ്രധാനമന്ത്രി ബോറിസ്, ഇത് നിക്കി മിനാജ് ആണ്. ഞാൻ യഥാർത്ഥത്തിൽ ബ്രിട്ടീഷുകാരിയാണ്. ഞാൻ അവിടെയാണ് ജനിച്ചത്, ഞാൻ അവിടെ ഓക്സ്ഫോർഡിൽ പഠിച്ചു. ഞാൻ മാർഗരറ്റ് താച്ചറിനൊപ്പം സ്കൂളിൽ പോയി, അവൾ നിങ്ങളെക്കുറിച്ച് ധാരാളം നല്ല കാര്യങ്ങൾ എന്നോട് പറഞ്ഞിട്ടുണ്ട്. നിങ്ങൾക്ക് എന്നെക്കുറിച്ച് കൂടുതൽ അറിവില്ലാത്തതിനാൽ എന്റെ പോർട്ട്‌ഫോളിയോയും വർക്കുകളും അയക്കാൻ താല്പര്യപ്പെടുന്നു. ഞാൻ അമേരിക്കയിലെ ഒരു വലിയ താരമാണ്.” വാക്സിൻ സംബന്ധിച്ച് നിരവധി തെറ്റിധാരണകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് പോപ്പ് ഗായികയുടെ ഈ വിവാദ പരാമർശം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : നാഷണൽ ഇൻഷുറൻസ് വർദ്ധനവ് കാരണം കൗൺസിൽ ടാക്സ് ബില്ലുകൾ ഉയർന്നേക്കാമെന്ന് വൈറ്റ്ഹാൾ മേധാവി. കോവിഡ് മൂലമുണ്ടാകുന്ന ചികിത്സ കാലതാമാസം പരിഹരിക്കാനായി 1.25 ശതമാനം നികുതി വർദ്ധനവിലൂടെ 14 ബില്യൺ പൗണ്ട് സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നത്. ജീവനക്കാരുടെ ദേശീയ ഇൻഷുറൻസ് സംഭാവനകൾക്കായി സർക്കാർ സ്ഥാപനങ്ങൾക്ക് അധിക പണം നൽകുമെന്ന് ട്രഷറി പറഞ്ഞു. എന്നാൽ പുറംപണി കരാർ നൽകുന്ന കൗൺസിലുകൾ ബില്ലിൽ അവശേഷിക്കുകയും ഇത് കൗൺസിൽ നികുതി ഉയരുന്നതിന് കാരണമാകുകയും ചെയ്യും.
എൻഎച്ച്‌എസിനും സോഷ്യൽ കെയറിനും ധനസഹായം നൽകുന്നതിനായി ഏർപ്പെടുത്തുന്ന നികുതി വർദ്ധനവ് പുനർവിചിന്തനം ചെയ്യണമെന്ന് ടോറി വിമതർ ഇന്നലെ രാത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഉയർന്ന നികുതികൾ സാമ്പത്തിക വളർച്ചയെ ശ്വാസംമുട്ടിക്കുമെന്ന് കോൺഫെഡറേഷൻ ഓഫ് ബ്രിട്ടീഷ് ഇൻഡസ്ട്രി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തൊഴിലാളികളും തൊഴിലുടമകളും അടയ്ക്കുന്ന ദേശീയ ഇൻഷുറൻസ് അടുത്ത ഏപ്രിൽ മുതൽ 1.25 ശതമാനം വർദ്ധിക്കും.
2023 ഏപ്രിൽ മുതൽ, ഈ അധിക തുക ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ ലെവി എന്ന പ്രത്യേക നികുതിയായി മാറും. 30,000 പൗണ്ട് സമ്പാദിക്കുന്ന ഒരാൾക്ക് പ്രതിവർഷം 255 പൗണ്ടും 50,000 പൗണ്ട് സമ്പാദിക്കുന്ന ഒരാൾക്ക് 505 പൗണ്ടും ചിലവാകുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇംഗ്ലണ്ടിലെ എൻഎച്ച്എസിൽ ഏകദേശം 50,000 ഡോക്ടർമാരുടെ കുറവുണ്ടെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ . ഇത് മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളെ അപേക്ഷിച്ച് വളരെ പിന്നിലാണ്. വേനലിന് മുൻപു തുടങ്ങിയ ഗവേഷണത്തിന് അടിസ്ഥാനത്തിൽ ഏകദേശം 49,162 ഫുൾടൈം ഇക്വലന്റ് ഡോക്ടർമാരെ ആവശ്യമാണ്. ഏറ്റവും പുതിയ വിവരപ്രകാരം ഏകദേശം 50,191 പ്രൈമറി സെക്കൻഡറി ഡോക്ടർമാരുടെ കുറവുണ്ട്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് കണക്കുപ്രകാരം ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ സെക്ടറിൽ ഏകദേശം 167,000 ഒഴിവുകളാണ് യുകെയിൽ ഉള്ളത്. കൊറോണ വൈറസ് പകർച്ചവ്യാധികൾക്ക് ശേഷമാണ് ജീവനക്കാരുടെ എണ്ണത്തിൽ ക്രമാതീതമായ കുറവ് വന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
ഡോക്ടർമാരുടെ എണ്ണം കുറയാനുള്ള കാരണം വിദഗ്ധർ മുന്നോട്ട് വെക്കുന്നുണ്ടെങ്കിലും കാരണം ഇതുവരെ വ്യക്തമല്ല. ഏകദേശം 13000 ഹെൽത്ത് ലീവുകൾ ആണ് എൻഎച്ച്എസ് കഴിഞ്ഞ ജൂണിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മെയിൽ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ നടത്തിയ സർവ്വേ പ്രകാരം ഹെൽത്ത് സർവീസിൽ ജോലി ചെയ്യുന്ന ഡോക്ടർമാരിൽ അഞ്ചൽ ഒരാളെങ്കിലും അടുത്ത വർഷത്തിനുള്ളിൽ ജോലി ഉപേക്ഷിക്കുമെന്ന അഭിപ്രായക്കാരാണ്. ഇതിൽ 21 ശതമാനം പേർ വേറെ രാജ്യത്ത് ജോലി ചെയ്യാനും 18 ശതമാനം ആളുകൾ ഈ തൊഴിൽമേഖല പൂർണമായി ഉപേക്ഷിക്കാനും 26 ശതമാനം ആളുകൾ കോവിഡ്-19 മൂലം ഒരു കരിയർ ബ്രേക്ക് എടുക്കാനും ആഗ്രഹിക്കുന്നവരാണെന്ന് പഠനത്തിൽ കണ്ടെത്തി. മഹാമാരിക്ക് മുമ്പ് ഏകദേശം നാല് ശതമാനം ഡോക്ടർമാർ ഓരോ വർഷവും എൻഎച്ച്എസ് വിട്ടിരുന്നു . എന്നാൽ പകർച്ചവ്യാധിയുടെ കാലയളവിൽ ഈ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ മാതാവ് ഷാർലെറ്റ് ജോൺസൻ വാൾ (79) അന്തരിച്ചു. തിങ്കളാഴ്ച ലണ്ടന്‍ സെന്റ് മേരീസ് ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ ഉൾപ്പെടെ രാഷ്ട്രീയ മേഖലയിലെ നിരവധിയാളുകൾ അനുശോചനം അറിയിച്ചു രംഗത്തെത്തി. പാർക്കിൻസൺസ് രോഗബാധിത ആയിരുന്നുവെങ്കിലും മികച്ച ചിത്രകാരി ആയിരുന്നു ഷാർലെറ്റ്. ഓക്സ്ഫോർഡ് സർവകലാശാലയിൽ ബിരുദം പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ 1963 ൽ സ്റ്റാൻലി ജോൺസണെ വിവാഹം കഴിച്ചു. ദമ്പതികൾക്ക് നാല് മക്കളാണുള്ളത്. ബോറിസ് ജോൺസൻ, പത്രപ്രവർത്തക റേച്ചൽ, മുൻ മന്ത്രി ജോ, പരിസ്ഥിതി പ്രവർത്തകൻ ലിയോ എന്നിവർ.
1979 ൽ വിവാഹമോചനം നേടിയ ഷാർലെറ്റ് പിന്നീട് 1988 ൽ അമേരിക്കൻ പ്രൊഫസർ നിക്കോളാസ് വാളിനെ വിവാഹം ചെയ്ത് ന്യൂയോർക്കിലേക്ക് താമസം മാറി. അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് 1996 ൽ ലണ്ടനിലേക്ക് മടങ്ങി. 40 -മത്തെ വയസ്സിൽ പാർക്കിൻസൺസ് രോഗം കണ്ടെത്തിയെങ്കിലും ചിത്രരചനയിൽ നിന്ന് ഷാർലെറ്റ് പിന്മാറിയില്ല. ജീവിതകാലത്ത് ഒരു ‘പോർട്രൈറ്റ് പെയിന്റർ’ ആയാണ് അറിയപ്പെട്ടത്. അമ്മ തന്റെ കുടുംബത്തിലെ പരമാധികാരിയായിരുന്നുവെന്ന് ജോൺസൻ വിശദമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- കോവിഡ് കാലത്ത് ജനങ്ങളെ സഹായിക്കുന്നതിനായി യൂണിവേഴ്സൽ ക്രെഡിറ്റ് സംവിധാനത്തിൽ ഏർപ്പെടുത്തിയിരുന്ന ആഴ്ചതോറുമുള്ള 20 പൗണ്ട് തുകയുടെ വർദ്ധന ഒക്ടോബറിൽ അവസാനിക്കാനിരിക്കെ, ആഴ്ചയിൽ ഉള്ള രണ്ടുമണിക്കൂർ അധികജോലി കൊണ്ട് ഈ കുറവ് പരിഹരിക്കാനാകുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് വർക്ക് & പെൻഷൻസ് സെക്രട്ടറി തെരേസ് കോഫി. ഇത്തരം അധികം മണിക്കൂറുകൾ ജോലിക്കാർക്ക് ലഭ്യമാക്കുവാൻ ഗവൺമെന്റ് സഹായിക്കുമെന്ന് ഇവർ പറഞ്ഞു. ഇതു കോവിഡ് കാലത്ത് ആരംഭിച്ച പദ്ധതിയാണെന്ന് അവർ ഓർമ്മിപ്പിച്ചു. എന്നാൽ തെരേസിന്റെ കണക്കുകൾ തെറ്റാണെന്നും, ആഴ്ചയിൽ 9 മണിക്കൂറോളം അധികജോലി ചെയ്താൽ മാത്രമേ ജീവനക്കാർക്ക് ഈ കുറവ് പരിഹരിക്കാനാകുകയുള്ളെന്നും നിരവധിപേർ വ്യക്തമാക്കി. തെരേസിന്റെ ഭാഗത്തുനിന്നുള്ള ഈയൊരു അഭിപ്രായം കഠിനാധ്വാനം ചെയ്യുന്ന കുടുംബങ്ങളെ അപമാനിക്കുന്നതിനു തുല്യമാണെന്ന് ലേബർ പാർട്ടി അംഗങ്ങൾ കുറ്റപ്പെടുത്തി.
തെരേസ് പറഞ്ഞ കണക്കുകൾ തികച്ചും തെറ്റാണെന്ന് ഷാഡോ പെൻഷൻ സെക്രട്ടറി ജോനാഥാൻ റേയ്നോൾഡ് സ് കുറ്റപ്പെടുത്തി. ഏറ്റവും പുതിയ ഗവൺമെന്റിന്റെ കണക്കുകൾ പ്രകാരം ഏകദേശം 5.9 മില്യൺ ആളുകളാണ് നിലവിൽ യൂണിവേഴ്സൽ ക്രെഡിറ്റ് സംവിധാനം രാജ്യത്ത് പ്രയോജനപ്പെടുത്തുന്നത്. ഒക്ടോബറോടു കൂടി ആഴ്ചതോറുമുള്ള അധിക തുക നൽകുന്ന സംവിധാനം നിർത്തലാക്കാനാണ് ഗവൺമെന്റ് തീരുമാനം. എന്നാൽ ഈ തുക തുടർന്നുകൊണ്ടു പോകണമെന്ന ആവശ്യം നിരവധി ചാരിറ്റി സംഘടനകളും, പ്രതിപക്ഷ പാർട്ടികളും, ചില കൺസർവേറ്റീവ് എംപിമാരും ഉയർത്തിയിട്ടുണ്ട്. ഈയൊരു സാഹചര്യത്തിലുള്ള പെൻഷൻ സെക്രട്ടറിയുടെ അഭിപ്രായപ്രകടനം നിരവധി വിവാദങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- കോവിഡ് ടെസ്റ്റ് കിറ്റുകൾ വൈകി ലഭിക്കുന്ന ഉപഭോക്താക്കൾക്ക് റീഫണ്ട് നൽകുമെന്ന് അറിയിച്ചിരിക്കുകയാണ് ബൂട്സ് കമ്പനി അധികൃതർ. വൈകിയ റിസൾട്ടുകൾക്ക് പണം തിരിച്ചു നൽകാത്ത കമ്പനികളുടെ പട്ടികയിൽ ബൂട്സിനെ ഉൾപ്പെടുത്തിയതിനെ തുടർന്നാണ് ഇത്തരത്തിലൊരു തീരുമാനം കമ്പനി കൈക്കൊണ്ടിരിക്കുന്നത്. എന്നാൽ തുടക്കത്തിൽ ബൂട്സുൾപ്പെടെയുള്ള കമ്പനികൾ ഉപഭോക്താക്കൾക്ക് വൈകി ലഭിക്കുന്ന കോവിഡ് ടെസ്റ്റ് കിറ്റുകൾക്ക് പണം മടക്കി നൽകാനാവില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഗ്രീൻ ലിസ്റ്റിലും, ആമ്പർ ലിസ്റ്റിലും ഉൾപ്പെടുന്ന രാജ്യങ്ങളിൽ നിന്ന് ബ്രിട്ടനിലേക്ക് വരുന്ന യാത്രക്കാർ, രാജ്യത്തെത്തി രണ്ടുദിവസത്തിനകം കോവിഡ് ടെസ്റ്റുകൾ നടത്തണമെന്ന നിബന്ധനയുണ്ട്. ഇതോടൊപ്പം തന്നെ ആമ്പർ ലിസ്റ്റിൽപ്പെട്ട രാജ്യങ്ങളിൽ നിന്ന് വരുന്ന വാക്സിൻ എടുക്കാത്ത യാത്രക്കാർ, എട്ടാമത്തെ ദിവസം രണ്ടാമതൊരു ടെസ്റ്റ് കൂടി ചെയ്യണമെന്ന് ആരോഗ്യവകുപ്പ് നിഷ്കർഷിക്കുന്നുണ്ട്. എന്നാൽ ഇത്തരം ടെസ്റ്റുകൾ എല്ലാം തന്നെ യാത്രക്കാർ സ്വന്തം പണം ഉപയോഗിച്ചാണ് ചെയ്യേണ്ടത്. ഈ നിയമങ്ങൾ പാലിക്കാത്തവരിൽ നിന്നും 2000 പൗണ്ട് വരെ പിഴ ഈടാക്കാമെന്നും ഗവൺമെന്റ് നിയമങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഗവൺമെന്റ് തന്നെ ഇത്തരം ടെസ്റ്റുകൾക്കായി തിരഞ്ഞെടുക്കപ്പെട്ട കുറച്ചധികം കമ്പനികളുടെ ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇത്തരം കമ്പനികളെല്ലാം തന്നെ യാത്രക്കാരെ ചൂഷണം ചെയ്യുന്നെന്ന ആരോപണം കഴിഞ്ഞദിവസങ്ങളിൽ ഉയർന്നിരുന്നു. എൻഎച്ച്എസ് ജീവനക്കാരായ റിച്ചാർഡ് ക്ലോറ്റനും ഭാര്യയും കുടുംബത്തെ സന്ദർശിക്കാനായി സ്പെയിനിലേക്കുള്ള തങ്ങളുടെ യാത്രയ്ക്ക് ശേഷം മടങ്ങിവന്നപ്പോൾ 150 പൗണ്ട് മുടക്കി രണ്ട് ടെസ്റ്റ് കിറ്റുകൾക്കായി ഓർഡർ ചെയ്തിരുന്നു . എന്നാൽ ഇതിൽ ഒരു ടെസ്റ്റ് കിറ്റ് മാത്രമാണ് തങ്ങൾക്ക് ലഭിച്ചതെന്നും, ഇത് ആറുദിവസം വൈകിയാൽ ഉപയോഗിക്കാൻ പറ്റാത്ത തരത്തിൽ മോശമായ അവസ്ഥയിലുമാണ് തങ്ങൾക്ക് ലഭിച്ചതെന്നും ഈ കുടുംബം പരാതിപ്പെട്ടു. എന്നാൽ ഈ കുടുംബത്തിന് റീഫണ്ട് നൽകുവാൻ ബൂട്സ് കമ്പനി വിസമ്മതിച്ചിരുന്നു.
ഇതോടൊപ്പം തന്നെ മറ്റൊരു കമ്പനിയായ ആട്രൂചെക് സ് തങ്ങൾക്കെതിരെ മോശമായ രീതിയിൽ ഫീഡ്ബാക്കുകൾ നൽകുന്നവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്ന് ഭീഷണി ഉയർത്തിയതായുള്ള പരാതികളും വന്നിട്ടുണ്ട്. വളരെ മാന്യമായ തരത്തിൽ കമ്പനിയുടെ മോശം സർവീസിനെതിരെ പ്രതികരിച്ചപ്പോഴും ഭീഷണിയുടെ സ്വരത്തിലുള്ള ഈമെയിലുകൾ ആണ് തനിക്ക് ലഭിച്ചത് എന്ന് മറ്റൊരു കസ്റ്റമർ മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരത്തിൽ കമ്പനികൾക്കെതിരെ നിരവധി ആരോപണങ്ങളാണ് കഴിഞ്ഞ മാസങ്ങളിലായി ഉയർന്നു വന്നത്. ഇത്തരത്തിലുള്ള എല്ലാ പ്രൈവറ്റ് കമ്പനികളെയും നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും, ആവശ്യമായ നടപടികൾ ഉണ്ടാകുമെന്നും ഡിപ്പാർട്ട്മെന്റ് ഹെൽത്ത് ആൻഡ് സോഷ്യൽ അധികൃതർ അറിയിച്ചു. ഇതോടൊപ്പംതന്നെ കിറ്റുകൾക്കായി അമിതവില ഈടാക്കുന്ന 19 കമ്പനികൾക്കെതിരെ കർശന നടപടിയെടുക്കാനും ഡിപ്പാർട്ട്മെന്റ് തീരുമാനിച്ചിട്ടുണ്ട്. ബ്രിട്ടണിലെത്തുന്ന യാത്രക്കാരെ ചൂഷണം ചെയ്യുവാൻ ഒരു കമ്പനിയെയും അനുവദിക്കില്ലെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവേദ് വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടനിൽ കോവിഡ് നിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കിയതിൽ മുഖ്യ പങ്കാളിത്തം വഹിച്ചത് യുദ്ധകാലടിസ്ഥാനത്തിൽ പ്രതിരോധകുത്തിവെയ്പ്പുകൾ നൽകിയതാണ്. കുട്ടികൾക്ക് വൈറസ് ബാധിക്കാനുള്ള സാധ്യത താരതമ്യേന കുറവായതിനാൽ ഇതുവരെ പ്രതിരോധകുത്തിവെയ്പ്പുകൾ നൽകിയിരുന്നില്ല. എന്നാൽ 12 മുതൽ 15 വയസ്സു വരെയുള്ള കുട്ടികൾക്ക് ഉടൻതന്നെ പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകി തുടങ്ങാനുള്ള ശുപാർശ നൽകിയിട്ടുണ്ടെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റി പറഞ്ഞു. സ്കൂളുകൾ തടസ്സമില്ലാതെ പ്രവർത്തിക്കുന്നതിന് കുട്ടികൾക്കു കൂടി പ്രതിരോധകുത്തിവെയ്പ്പ് നൽകുന്നതാണ് ഉചിതമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇതിനിടെ ഇംഗ്ലണ്ടിലെ 12 മുതൽ 15 വയസ്സു വരെയുള്ള എല്ലാ കുട്ടികൾക്കും പ്രതിരോധ കുത്തിവെയ്പ്പ് നൽകുമെന്ന് വാക്സിനേഷൻെറ ചുമതലയുള്ള മന്ത്രി നാദിം സഹാവി പറഞ്ഞു. ഫൈസർ – ബയോടെക് വാക്സിൻ നൽകാനാണ് നിലവിൽ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. വാക്സിൻ നൽകുന്നതിന് മാതാപിതാക്കളുടെ സമ്മതപത്രം ആവശ്യമാണ് . ചീഫ് മെഡിക്കൽ ഓഫീസറുടെ ശുപാർശ പിന്തുടർന്ന് വാക്‌സിൻ നൽകാനുള്ള തീരുമാനം ഇംഗ്ലണ്ട് കൈക്കൊണ്ടിട്ടുണ്ടെങ്കിലും സ് കോട് ലൻഡും, വെയിൽസും, നോർത്ത് അയർലൻഡും ഈ വിഷയത്തിൽ തീരുമാനം ഒന്നും കൈക്കൊണ്ടിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
12 വയസ്സു മുതൽ 15 വയസ്സു വരെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്നതിനെക്കുറിച്ച് ആരോഗ്യവിദഗ്ധർക്കിടയിൽ വ്യത്യസ്തമായ അഭിപ്രായമായിരുന്നു ഉണ്ടായിരുന്നത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഈ പ്രായത്തിലുള്ള കുട്ടികൾക്ക് വൈറസ് ബാധയിൽ നിന്നുള്ള അപകട സാധ്യത വളരെ കുറവാണ് എന്നതാണ് ഒരു കാരണം. അതോടൊപ്പം ഡെൽറ്റാ വേരിയന്റിൻെറ ആവിർഭാവത്തോടെ വാക്സിനുകൾ വൈറസ് ബാധ തടയുന്നതിൽ ആദ്യകാലത്തെ പോലെ ഫലപ്രദമല്ലന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. രോഗം ബാധിച്ചത് മൂലം പകുതിയിലധികവും സെക്കൻഡറി സ്കൂൾ തലത്തിലുള്ള കുട്ടികൾക്ക് ആർജ്ജിത പ്രതിരോധശേഷിയെ നേടിയിട്ടുണ്ട് എന്ന അഭിപ്രായവും ആരോഗ്യവിദഗ്ധർ പങ്കുവയ്ക്കുന്നുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഇന്ന് ബ്രിട്ടൻ നിർത്താതെ സംസാരിക്കുന്നത് എമ്മയെക്കുറിച്ചാണ്. 1977നു ശേഷം ഒരു ഗ്രാൻസ്ലാം കിരീടവുമായി ബ്രിട്ടനിലേക്ക് പറന്നിറങ്ങുന്ന എമ്മ റാഡുകാനു രാജ്യത്തിന്റെ ഓമനപുത്രിയായി മാറിക്കഴിഞ്ഞു. കാനഡയുടെ ലെയ് ല ഫെർണാണ്ടസിനെ നേരിട്ടുള്ള സെറ്റുകൾക്ക് (6-4,6-3) കീഴ് പ്പെടുത്തിയാണ് യുഎസ് ഓപ്പണിൽ തന്റെ കന്നി കിരീടം പതിനെട്ടുകാരിയായ എമ്മ സ്വന്തമാക്കിയത്. യോഗ്യതാ റൗണ്ട് കളിച്ചെത്തി, തുടരെയുള്ള ഇരുപത് സെറ്റുകൾ വിജയിച്ചുകയറിയാണ് കിരീടം ചൂടിയത്. യുഎസ് ഓപ്പണിനു മുമ്പ് 150 -മത്തെ റാങ്കിൽ ആയിരുന്നെങ്കിൽ ഇന്ന് 23 -മത്തെ റാങ്കിലാണ് എമ്മ. ഒരു സെറ്റ് പോലും വിട്ടുകൊടുക്കാതെ പൊരുതി നേടിയ കിരീടം മാറോടടുപിച്ച് എമ്മ പറഞ്ഞത് “ഇതൊരു സ്വപ്നം പോലെ തോന്നുന്നു” എന്നാണ്.
കഴിഞ്ഞ വിമ്പിൾഡണിൽ ഗ്രാൻസ്ലാം അരങ്ങേറ്റം നടത്തിയ എമ്മ പ്രീക്വാർട്ടർ വരെ എത്തിയെങ്കിലും ശ്വാസതടസ്സം കാരണം പിന്മാറേണ്ടി വന്നു. എമ്മയുടെ പിതാവ് ഇയാൻ റാഡുകാനു റുമേനിയക്കാരനും അമ്മ റെനീ ചൈനകാരിയുമാണ്. ഇരുവരും ഒന്നിച്ചു ജോലി ചെയ്ത കാനഡയിൽ വച്ചാണ് 2002 നവംബർ 13ന് എമ്മ ജനിക്കുന്നത്. തുടർന്ന് എമ്മയ്ക്ക് രണ്ട് വയസുള്ളപ്പോൾ അവർ ബ്രിട്ടനിലേക്ക് കുടിയേറി. കനേഡിയൻ, ബ്രിട്ടീഷ് പൗരത്വമുള്ള എമ്മ അഞ്ചാം വയസ്സിൽ തന്നെ ടെന്നിസ് റാക്കറ്റ് കയ്യിലെടുത്തു തുടങ്ങി. പതിനാറാം വയസ്സിൽ പ്രൊഫഷനലായി.
തന്റെ വിജയം നേരിട്ടു കാണാൻ മാതാപിതാക്കൾക്ക് കഴിയാതിരുന്നതിൽ സങ്കടമുണ്ടെങ്കിലും ബ്രിട്ടനിൽ അവർ വലിയ സന്തോഷത്തിലായിരിക്കുമെന്ന് എമ്മ പറഞ്ഞു. “പിതാവിനെ സന്തോഷിപ്പിക്കാൻ കുറച്ചു ബുദ്ധിമുട്ടാണ്. എന്നാൽ ഇത്തവണ അദ്ദേഹം തീർച്ചയായും ഒത്തിരി സന്തോഷിക്കും.” എമ്മ പുഞ്ചിരിയോടെ പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾ കാരണമാണ് മാതാപിതാക്കൾക്ക് ന്യൂയോർക്കിൽ എത്താൻ കഴിയാതിരുന്നത്. കളിയോടൊപ്പം പഠനത്തിലും മിടുക്കിയാണ് എമ്മ. എ ലെവൽ പരീക്ഷയിൽ കണക്കിൽ എ ഗ്രേഡ് നേടിയ എമ്മ ഇക്കണോമിക്സിൽ എ സ്റ്റാർ ഗ്രേഡ് ആണ് കരസ്ഥമാക്കിയത്. ഗ്രാൻസ്ലാം സമ്മാനത്തുകയായി 25 ലക്ഷം ഡോളറാണ് എമ്മയ്ക്ക് ലഭിക്കുക.
ന്യൂസ് ഡെസ്ക് മലയാളം യുകെ
മുൻ സിംബാവേ നേതാവായ റോബർട്ട് മുഗാബേയ്ക്ക് ബ്രിട്ടനിലെ മുൻനിര കമ്പനികൾ കൈക്കൂലി നൽകിയതായി ബിബിസി പാരാനോമ അന്വേഷണത്തിൽ കണ്ടെത്തി. 2013-ൽ ബ്രിട്ടീഷ് അമേരിക്കൻ പുകയില കമ്പനിയായ ബിഎടി ഏകദേശം 500,000 ഡോളറോളം മുഗാബെയുടെ പാർട്ടിയായ മുഗാബേസ് സാനു – പി എഫിന് നൽകിയിട്ടുണ്ട്. ഇത് കൂടാതെ ബി എ ടി ദക്ഷിണാഫ്രിക്കയിൽ കൈക്കൂലി നൽകുകയും എതിരാളികളെ നശിപ്പിക്കാനായി അവരെ നിയമവിരുദ്ധമായി നിരീക്ഷിക്കുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. പ്രസിഡൻറ് മുഗാബെയുടെ 37 വർഷത്തെ ഭരണവും തിരഞ്ഞെടുപ്പും അക്രമവും വഞ്ചനയും നിറഞ്ഞതായിരുന്നു. 2017-ൽ പ്രസിഡൻറ് സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട അദ്ദേഹം 2019 -ൽ മരണപ്പെട്ടു. ഇപ്പോൾ ഭരണകക്ഷിയായ സാനു-പിഎഫ് പുതിയ നേതൃത്വത്തിന് കീഴിൽ ആണ്.
ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേറ്റിവ് ജേർണലിസവും യൂണിവേഴ്സിറ്റി ഓഫ് ബാത്തും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ ദക്ഷിണാഫ്രിക്കയിലെ ഏകദേശം ഇരുന്നൂറോളം രഹസ്യ വിവരദായകർക്ക് ബി എ ടി പണം നൽകിയതായും കണ്ടെത്തി. ഇതിൽ ഭൂരിഭാഗവും ദക്ഷിണാഫ്രിക്കൻ സ്വകാര്യ സുരക്ഷാ കമ്പനിയായ ഫോറൻസിക് സെക്യൂരിറ്റി സർവീസസി( എഫ് എസ് എസ് )നാണ് നൽകിയത്. എഫ്എസ്എസ് പ്രധാനമായും കരിഞ്ചന്തയിൽ ഉള്ള സിഗരറ്റ് കച്ചവടത്തിനെതിരെ ആണ് പോരാടുന്നതെങ്കിലും ബി എ ടി യുടെഎതിരാളികളെ അട്ടിമറിക്കാനായി നിയമം ലംഘിച്ചതായി എഫ്എസ്എസിന്റെ മുൻ ജീവനക്കാർ വെളിപ്പെടുത്തി. സിംബവെയിൽ ബി എ ടി യു ടെ എതിരാളികളായ 3 സിഗരറ്റ് ഫാക്ടറികൾ അടച്ചുപൂട്ടാനുള്ള നിർദ്ദേശം എഫ് എസ് എസ് നൽകിയതായുള്ള വിവരവും പുറത്ത് വന്നു. ബി എ ടി യുടെ കരാറുകാരും സിംബാവേയിലെ ഉദ്യോഗസ്ഥരുമായുള്ള അടുത്ത ബന്ധവും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : 13 വയസ്സുള്ള പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ പ്രതി ബ്രിട്ടനിലേക്ക് എത്തിയത് വ്യാജപേരിൽ. ഓസ്ട്രിയയിൽ വച്ചു 13 വയസ് മാത്രം പ്രായമുള്ള ലിയോണിയെ അതിക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതിയാണ് റസൂലി സുബൈദുള്ള. ജൂൺ 26നാണ് മരത്തിൽ തൂങ്ങികിടക്കുന്ന നിലയിൽ ലിയോണിയുടെ മൃതദേഹം കണ്ടെത്തുന്നത്. കൊലപാതകത്തിന് ശേഷം വിയന്നയിൽ നിന്നും രക്ഷപെട്ട റസൂലി വ്യാജനാമം ഉപയോഗിച്ച് അഭയാർഥികളുടെ ബോട്ടിൽ ചാനൽ കടന്നാണ് ബ്രിട്ടനിൽ എത്തിയത്. യഥാർത്ഥ വ്യക്തിത്വം പുറത്തുവരുന്നതുവരെ ഏകദേശം രണ്ടാഴ്ചയോളം ഹോട്ടലിൽ കഴിഞ്ഞിരുന്നു. പിന്നീട് ജൂലൈ 29 ന് ഈസ്റ്റ് ലണ്ടനിലെ വൈറ്റ്ചാപ്പലിലുള്ള ഐബിസ് ഹോട്ടലിൽ വച്ച് നാഷണൽ എക്സ്ട്രാഡിഷൻ യൂണിറ്റിലെ ഉദ്യോഗസ്ഥർ സുബൈദുള്ളയെ അറസ്റ്റ് ചെയ്തു. കൈമാറ്റം ചെയ്യാനുള്ള നടപടികൾ നടന്നുവരികയാണ്. ഈ സംഭവത്തോടെ താലിബാൻ നിയന്ത്രിത അഫ്ഗാനിസ്ഥാനിൽ നിന്ന് യുകെയിലേക്ക് എത്തുന്ന അഭയാർത്ഥികളിൽ പരിശോധന ഉറപ്പുവരുത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
വർഷാരംഭം മുതൽ 14,000 ത്തിലധികം പേരാണ് ചാനൽ മുറിച്ചുകടന്ന് യുകെയിൽ എത്തിയത്. സുബൈദുള്ള ജൂലൈ 18 ന് രാജ്യത്ത് പ്രവേശിച്ചപ്പോൾ കെന്റിലെ ബോർഡർ ഫോഴ്സ് ഉദ്യോഗസ്ഥർക്ക് തെറ്റായ പേരും മറ്റ് വ്യാജ വിവരങ്ങളുമാണ് നൽകിയത്. ഇൻസ്റ്റാഗ്രാം വഴി പരിചയപെട്ട പെൺകുട്ടിയെ അപ്പാർട്ട്മെന്റിലേക്ക് വിളിച്ചു വരുത്തിയാണ് സുബൈദുള്ളയും സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിച്ചത്. തുടർന്ന് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. കൊലയാളികൾ ലിയോണിയുടെ മൃതദേഹം പരവതാനിയിൽ പൊതിഞ്ഞു അപ്പാർട്ട്മെന്റിൽ നിന്ന് 100 മീറ്റർ അകലേക്ക് എറിഞ്ഞതായി പോലീസ് പറയുന്നു.
സെപ്റ്റംബർ 3 ന്, സൗത്ത് വെസ്റ്റ് ലണ്ടനിലെ വാണ്ട്സ്വർത്ത് ജയിലിൽ നിന്ന് വീഡിയോ ലിങ്ക് വഴി വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ സുബൈദുള്ള ഹാജരായി. രാജ്യത്തേക്ക് വരുന്ന അഫ്ഗാൻ അഭയാർത്ഥികളുടെ യഥാർത്ഥ വ്യക്തിത്വം (ഐഡന്റിറ്റി ) പരിശോധിക്കുന്നതിനെക്കുറിച്ച് ഈ കേസ് ആശങ്ക ഉയർത്തി. ഹീത്രോയിലേക്ക് പറക്കുന്ന ചില കുടിയേറ്റക്കാർക്ക് ഐഡി ഇല്ലെന്നും തെറ്റായ പേപ്പറുകൾ നൽകിയിട്ടുണ്ടെന്നും അതിർത്തി സേന ഉദ്യോഗസ്ഥർ സമ്മതിച്ചു. അഫ്ഗാനിസ്ഥാനിൽ നിന്ന് ഇവിടേക്ക് വരാൻ ആഗ്രഹിക്കുന്ന കുറ്റവാളികളും ഭീകരവാദികളും പഴുതുകൾ കണ്ടെത്തി ഉപയോഗപ്പെടുത്തുകയാണെന്ന് തിങ്ക് ടാങ്ക് മൈഗ്രേഷൻ വാച്ച് യുകെയിലെ ആൽപ് മെഹ് മെറ്റ് പറഞ്ഞു. എന്നാൽ കേസിൽ പ്രതികരിക്കാനില്ലെന്ന് ഹോം ഓഫീസ് വ്യക്തമാക്കി.