ന്യൂസ് ഡെസ്ക് മലയാളം യുകെ
സ് കോട്ട്‌ലൻഡ് : സ് കോട്ട്‌ലൻഡിൽ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കോവിഡ് കേസുകൾ രേഖപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ ഇത്തരമൊരു സാഹചര്യത്തിലും ഉടനടി ഒരു സർക്യൂട്ട് ബ്രേക്കർ ലോക്ക് ഡൗൺ നടപ്പാക്കില്ലെന്നാണ് ഗവൺമെന്റ് വ്യക്തമാക്കിയിരിക്കുന്നത്. ഇന്നലെ മാത്രം 6835 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് സ് കോട്ട് ലൻഡ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയോൻ അറിയിച്ചു. തൊട്ടുമുൻപുള്ള ദിവസത്തെക്കാളും 1910 കേസുകൾ അധികമാണ് ഇന്നലെ രേഖപ്പെടുത്തിയത്. കോവിഡ്ബാധ ആരംഭിച്ചതുമുതൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ് ഇത്. കഴിഞ്ഞ ആഴ്ചയിൽ മാത്രം കേസുകളുടെ എണ്ണം രണ്ടിരട്ടിയായാണ് സ് കോട്ട്‌ലൻഡിൽ വർദ്ധിച്ചിരിക്കുന്നത്.

ടെസ്റ്റ് ചെയ്യുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ടെങ്കിലും, കേസുകൾ വർദ്ധിക്കുന്നതിനുള്ള കാരണം ഇത് മാത്രമല്ലെന്ന് സ്റ്റർജിയോൻ വ്യക്തമാക്കി. ജൂലൈ മാസത്തിൽ സ് കോട്ട്‌ലൻഡിൽ കോവിഡ് കേസുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. എന്നാൽ ഓഗസ്റ്റ് മാസം ആരംഭത്തിൽ തന്നെ വീണ്ടും ഇത് വർദ്ധിക്കുന്നതിന് ഇടയായി. വർധിച്ചുവരുന്ന കേസുകളുടെ എണ്ണം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്ന സാഹചര്യത്തിലാണ് എത്തിനിൽക്കുന്നത്. എന്നാൽ ഉടനടി ഒരു സർക്യൂട്ട് ബ്രേക്കർ ലോക്ക്ഡൗൺ ആവശ്യമില്ലെന്ന നിലപാടിലാണ് സ്കോട്ട്‌ലൻഡ് പ്രഥമ മന്ത്രി. സാഹചര്യങ്ങൾ കൂടുതൽ വിലയിരുത്തി മാത്രമേ തീരുമാനങ്ങൾ ഉണ്ടാകുകയുള്ളുവെന്നും അവർ വ്യക്തമാക്കി. യുകെയിലെമ്പാടും കേസുകളുടെ എണ്ണം വർദ്ധിക്കുന്നുണ്ടെങ്കിലും, സ് കോട്ട്‌ലൻഡിൽ ക്രമാതീതമായ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. മറ്റുള്ള സ്ഥലങ്ങളെ അപേക്ഷിച്ച് സ്കൂളുകൾ നേരത്തെ തുറന്നത് കൂടുതൽ സമ്പർക്കം ഉണ്ടാകുന്നതിനു ഇടയാക്കിയതായും സ്റ്റർജിയോൻ വ്യക്തമാക്കി.

ഇന്നലെ മാത്രം 479 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 47 ഓളം പേർ ഇപ്പോഴും ഇന്റൻസീവ് കെയർ യൂണിറ്റിൽ ചികിത്സയിൽ കഴിയുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കൗമാരക്കാരിലും വാക്സിൻ വിതരണം ഉടനടി പൂർത്തിയാക്കണമെന്ന ആവശ്യമാണ് ഈ സാഹചര്യത്തിൽ ആരോഗ്യവിദഗ്ധർ മുന്നോട്ടുവയ്ക്കുന്നത്. സ് കോട്ട്ലൻഡിലെ സ്കൂളുകളിൽ ഡെൽറ്റ വേരിയന്റിന്റെ വ്യാപനം അമിത തോതിൽ ഉണ്ടാകുന്നുവെന്ന റിപ്പോർട്ടിനെ തുടർന്നാണ് ഈ ആവശ്യം ഉയർന്നു വന്നിരിക്കുന്നത്. 40 വയസ്സിനു മുകളിലുള്ളവരിൽ 95 ശതമാനം പേരും, 30 മുതൽ 39 വയസ്സ് വരെയുള്ളവരിൽ 70 ശതമാനം പേരും രണ്ട് ഡോസ് വാക്സിൻ എടുത്തു കഴിഞ്ഞതായി ആരോഗ്യ വകുപ്പ് പുറത്തിറക്കിയ കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ 18 മുതൽ 29 വയസ്സ് വരെയുള്ള പ്രായക്കാർക്കിടയിൽ, 74 ശതമാനം പേർ ആദ്യ ഡോസ് മാത്രമാണ് എടുത്തിരിക്കുന്നത്. 16 മുതൽ 17 വയസ്സുള്ളവർക്ക് അടുത്തിടെയാണ് വാക്സിൻ ലഭ്യമാക്കുവാൻ ആരംഭിച്ചത്. ഇതിൽ 44 ശതമാനം പേർ മാത്രമാണ് ആദ്യ ഡോസ് എടുത്തിരിക്കുന്നത്. ജനങ്ങൾ എല്ലാവരും തന്നെ വാക്സിൻ എടുക്കണമെന്നും, കൃത്യമായ ഇടവേളകളിൽ ടെസ്റ്റ് ചെയ്യണമെന്നും, പൊതു സ്ഥലത്ത് നിഷ്കർഷച്ചിരിക്കുന്ന നിയന്ത്രണങ്ങൾ പാലിക്കണമെന്നുമുള്ള നിർദ്ദേശങ്ങളാണ് നിക്കോള സ്റ്റർജിയോൻ നൽകിയത്. ഇത്തരം നിർദേശങ്ങൾ പാലിക്കുന്നത് വീണ്ടും ഒരു സമ്പൂർണ്ണ ലോക് ഡൗൺ നടപ്പിലാക്കുന്നത് ഒഴിവാക്കാൻ സാധിക്കുമെന്ന് അവർ ഓർമ്മപ്പെടുത്തി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
നെതർലൻഡ് : ബാൾട്ടിക് സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്നും കണ്ടെത്തിയ 400 വർഷം പഴക്കമുള്ള കപ്പലിന്റെ അവശിഷ്ടങ്ങളെ സംബന്ധിച്ചുള്ള നിഗൂഢതകൾക്ക് വ്യക്തത വരുത്തിയിരിക്കുകയാണ് ആർക്കിയോളജിസ്റ്റുകൾ. ഫ്ലോയിറ്റ് മാതൃകയിലുള്ള ഈ ഡച്ച് കപ്പൽ ചരക്ക് ഗതാഗതത്തിനായാണ് മുഖ്യമായും ഉപയോഗിച്ചിരുന്നതെന്ന് വ്യക്തമായിരുന്നു. എന്നാൽ സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്നും മുങ്ങൽ വിദഗ്ധർ കഴിഞ്ഞ വർഷം കണ്ടെത്തിയ ഈ കപ്പലിനെ സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. ഇതിനെത്തുടർന്നാണ് ഇതുസംബന്ധിച്ച് കൂടുതൽ പഠനങ്ങൾ പുരാവസ്തുഗവേഷകർ നടത്തിവന്നത്. പഠനങ്ങൾക്കിടയിൽ കപ്പലിന്റെ പേരും, പുറത്തിറക്കിയ വർഷവും രേഖപ്പെടുത്തിയ കപ്പലിന്റെ ഒരുഭാഗം ഗവേഷകർക്ക് ലഭിച്ചതാണ് ഇപ്പോൾ വഴിത്തിരിവായിരിക്കുന്നത്. കപ്പലിനെ സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ ഇതിൽ രേഖപ്പെടുത്തിയിട്ടുള്ളതായി സ്റ്റോക്ക്ഹോം യൂണിവേഴ്സിറ്റിയിലെ ആർക്കിയോളജിസ്റ്റ് നിക്ലസ് എറിക്സൺ വ്യക്തമാക്കി. ‘സ്വാൻ ‘ എന്ന് പേരിട്ടിട്ടുള്ള ഈ കപ്പൽ 1636 ലാണ് നിർമ്മിച്ചതെന്ന് ഇതിൽ വ്യക്തമാക്കുന്നുണ്ട്. തന്റെ മുപ്പത് വർഷത്തെ അനുഭവങ്ങൾക്കിടയിൽ ഒരു വഴിത്തിരിവാണ് ഇതെന്ന് ഫിന്നിഷ് ഹെറിറ്റേജ് ഏജൻസി വക്താവ് മിന്നാ കൊയ്‌വിക്കോ അഭിപ്രായപ്പെട്ടു.

ഇത്രയും വിവരങ്ങൾ ലഭിച്ചതിലൂടെ കപ്പലിലെ ജീവനക്കാരുടെ പേരുകൾ വരെ ലഭിക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് ഗവേഷകർ. ഡച്ചുകാരുടെ പ്രത്യേകതയായിരുന്ന ഫ്ലോയിറ്റ് മാതൃകയിലുള്ള കപ്പലുകളെ കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്തുന്നതിനും ഇത് സഹായിക്കും. ഡച്ച് ഭരണകാലത്തെ ഏറ്റവും സുവർണ്ണ കാലഘട്ടത്തിന്റെ അടയാളമാണ് കപ്പൽ അവശിഷ്ടങ്ങൾ. പതിനേഴാം നൂറ്റാണ്ടിൽ ലോകത്തെ വ്യാപാരത്തിന്റെ ഭൂരിഭാഗവും ഡച്ച് അധീനതയിലായിരുന്നു.

സമുദ്ര പ്രതലത്തിൽ നിന്നും 85 മീറ്റർ താഴെയാണ് കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അധികം കേടുപാടുകളൊന്നും തന്നെ ഇതിന് ഉണ്ടായിരുന്നില്ല. ആയുധങ്ങളും തോക്കുകളും ഒന്നും തന്നെ ഇത്തരം കപ്പലുകളിൽ ഉണ്ടായിരുന്നില്ല. ചരക്ക് ഗതാഗതം ആണ് ഇത്തരം കപ്പലുകളുടെ മുഖ്യ ഉദ്ദേശം എന്ന് ആർക്കിയോളജിസ്റ്റുകൾ വ്യക്തമാക്കുന്നുണ്ട്. ഫിൻലാൻഡിലെ ഒരുകൂട്ടം നീന്തൽ വിദഗ്ധരാണ് ഈ അവശിഷ്ടങ്ങൾ ആദ്യമായി കണ്ടെത്തിയത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലീമിംഗ് ടൺ: ലീമിംഗ് ടൺ സ്പായിൽ ഇന്ന് രാവിലെ നടന്ന തീപിടുത്തവും സ്ഫോടനവും നിയന്ത്രണവിധേയമാക്കിയാതായി അഗ്നിശമനസേന. സമീപ പ്രദേശത്തുള്ളവരെ ഒഴിപ്പിക്കുകയും 70 മീറ്ററിനുള്ളിൽ താമസിക്കുന്ന ആളുകളോട് വാതിലുകളും ജനലുകളും അടയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഒരു വ്യക്തിയെ കാണാതായിട്ടുണ്ടെന്നും അദ്ദേഹത്തെ കണ്ടെത്തുന്നതിനായി അടിയന്തര സേവനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. വാർവിക്ക്ഷയർ ഫോഴ്സിന്റെ റിപ്പോർട്ട് അനുസരിച്ച് ലീസൺ പോളിയുറീൻ ലിമിറ്റഡിലാണ് തീപിടിത്തമുണ്ടായത്. രാവിലെ പത്തരയോടെയാണ് അവിടെനിന്നും കറുത്ത പുക ഉയരുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽ പെട്ടത്. സ്ഫോടനത്തോടൊപ്പം രാസവസ്തുക്കൾ കത്തിയുണ്ടായ ദുർഗന്ധവും പരിസരത്തു നിറഞ്ഞിരുന്നു.

“എനിക്ക് ഒരു വലിയ ഇരുണ്ട മേഘം കാണാൻ കഴിഞ്ഞു. ആദ്യം അത് ഒരു ഇടിമിന്നലാണെന്ന് കരുതി. എന്നാൽ ഞാൻ എന്റെ വലതുവശത്തേക്ക് നോക്കിയപ്പോൾ കെട്ടിടത്തിൽ നിന്ന് വലിയ പുക ഉയരുന്നത് കണ്ടു.” സമീപവാസിയായ ബെൻ കോൾമാൻ വെളിപ്പെടുത്തി. വ്യവസായ മേഖലയായതിനാൽ സ്പായിലേക്കുള്ള വഴി പോലീസ് അടച്ചിരിക്കുകയാണ്. പ്ലാസ്റ്റിക് ബിസിനസ് യൂണിറ്റിലെ രാസവസ്തുക്കളിൽ തീപിടുത്തമുണ്ടായെന്ന് കേട്ടതായി ലേബർ എംപി മാറ്റ് വെസ്റ്റേൺ പറഞ്ഞു. വാർവിക്ക്ഷയർ ഫയർ ആൻഡ് റെസ്ക്യൂ സർവീസും പോലീസും സംഭവസ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. നിലവിൽ ആളപായം ഇല്ലെന്ന് വെസ്റ്റ് മിഡ്‌ലാൻഡ്സ് ആംബുലൻസ് സർവീസ് അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കാബൂൾ : കാബൂൾ വിമാനത്താവളത്തിൽ നടന്ന ഇരട്ട ചാവേർ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 73 ആയി. അഫ്ഗാൻ വിടാനായി വിമാനത്താവളത്തിൽ കാത്തുനിന്നവരുടെ ഇടയിലാണ് സ്ഫോടനം നടന്നത്. കൊല്ലപ്പെട്ടവരിൽ 13 അമേരിക്കൻ സേനാംഗങ്ങൾ ഉൾപ്പെടുന്നു. 140 ലേറെ പേർക്ക് പരിക്കേറ്റു. 60ലേറെ അഫ്ഗാൻ സ്വദേശികളും 11 യു.എസ് മറീനുകളും ഒരു നേവി മെഡിക്കൽ ഉദ്യോഗസ്ഥനുമാണ് കൊല്ലപ്പെട്ടതെന്ന് അമേരിക്കൻ പ്രതിരോധ വിഭാഗമായ പെന്റഗൺ സ്ഥിരീകരിച്ചു. ഇന്നലെ വൈകിട്ട് വിമാനത്താവള കവാടമായ ആബി ഗേറ്റിന് സമീപമായിരുന്നു സ്ഫോടനം നടന്നത്. സ്ഫോടനത്തിന് പിന്നിൽ ഐ. എസ് ആണെന്ന് താലിബാൻ അറിയിച്ചു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഐ. എസ് ഏറ്റെടുത്തിട്ടുണ്ട്.

ആക്രമണത്തിന് ഉത്തരവാദികളായവരോട് പകരം വീട്ടുമെന്നും അഫ്ഗാനിൽനിന്നുള്ള ഒഴിപ്പിക്കൽ തുടരുമെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. “ഈ ആക്രമണം നടത്തിയവരും അമേരിക്കയെ ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നവരും ഒരു കാര്യം മനസ്സിലാക്കണം – ഞങ്ങൾ മറക്കില്ല, പൊറുക്കില്ല. നിങ്ങളെ വേട്ടയാടി പകരം വീട്ടും.” വൈറ്റ് ഹൗസിൽ നിന്നുള്ള പ്രസംഗത്തിൽ ബൈഡൻ വ്യക്തമാക്കി. അമേരിക്കക്കാരെയും ഞങ്ങളുടെ സഖ്യ കക്ഷികളെയും ഒഴിപ്പിക്കുന്നത് തുടരുമെന്നും ബൈഡൻ അറിയിച്ചു. ഒഴിപ്പിക്കൽ ദൗത്യത്തിന്റെ തിരക്കിനിടയിൽ ഭീകരാക്രമണം ഉണ്ടാകുമെന്നും ആളുകൾ എത്രയും വേഗം വിമാനത്താവളത്തിൽ നിന്ന് മടങ്ങി പോകണമെന്നും ബ്രിട്ടീഷ്, യു. എസ് മുന്നറിയിപ്പ് വന്നു മണിക്കൂറുകൾക്ക് ശേഷമാണ് ഇരട്ട സ്ഫോടനം നടന്നത്.

അതേസമയം അഫ്ഗാനിസ്ഥാനിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നത് യുകെ തുടരുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ അറിയിച്ചു. അടിയന്തിര യോഗത്തിന് ശേഷം സംസാരിച്ച പ്രധാനമന്ത്രി, അവസാന നിമിഷം വരെ യുകെ പ്രവർത്തിക്കുമെന്ന് അറിയിച്ചു. വ്യാഴാഴ്ച രാത്രി എംഒഡി പുറത്തുവിട്ട കണക്കുകൾ പ്രകാരം 13,146 വ്യക്തികളെ യുകെ ഇതുവരെ പുറത്തെത്തിച്ചിട്ടുണ്ട്. കാബൂൾ വിമാനത്താവളം ലക്ഷ്യമാക്കിയുള്ള റോക്കറ്റുകളോ വാഹനങ്ങളിൽ നിന്നുള്ള ബോംബുകളോ ഉൾപ്പെടെ ഐ. എസിന്റെ ആക്രമണങ്ങൾക്കായി ജാഗ്രത പുലർത്തുന്നതായി യുഎസ് കമാൻഡർമാർ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- കോവിഡ് യാത്രാ നിയന്ത്രണങ്ങളിൽ പുതിയ മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ് ബ്രിട്ടൻ. ഇതിന്റെ ഭാഗമായി, കാനഡ, ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങളെ ഉൾപ്പെടുത്തി പുതിയ ഗ്രീൻ ലിസ്റ്റ് പുറത്തിറക്കി. ഹൈ റിസ്ക് രാജ്യങ്ങളുടെ പട്ടികയായ റെഡ് ലിസ്റ്റിൽ തായ്‌ലൻഡ്, മോന്റെനെഗ്രോ എന്നീ രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തി. കാനഡ, ഡെന്മാർക്ക് എന്നിവയോടൊപ്പം തന്നെ ഫിൻലാൻഡ്, സ്വിറ്റ്സർലൻഡ്, ലിത്വാനിയ, പോർച്ചുഗലിന്റെ ഭാഗമായ ഏയ്‌സോർസ്, ലിക്ടെൻസ്റ്റൈൻ എന്നീ രാജ്യങ്ങളേയും ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച മുതലാണ് പുതിയ മാറ്റങ്ങൾ നിലവിൽ വരുക. ഗ്രീൻ ലിസ്റ്റിൽപ്പെട്ട രാജ്യങ്ങളിൽ നിന്ന് തിരിച്ചു വരുന്നവർ ക്വറന്റൈനിൽ കഴിയേണ്ടതില്ല എന്നാണ് നിയമങ്ങൾ നിഷ്കർഷിക്കുന്നത്. വാക്‌സിൻ എടുത്തവർക്കും എടുക്കാത്തവർക്കും ഇതേ നിയമം തന്നെയാണ്. എന്നാൽ യുകെയിൽ നിന്നും മറ്റു രാജ്യങ്ങളിലേക്ക് പോകുന്നതിനു മുൻപ് ടെസ്റ്റിംഗ് അനിവാര്യമാണ്. കാനഡയെ ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, ബ്രിട്ടീഷ് പൗരൻമാർക്ക് കാനഡയിൽ പ്രവേശിക്കുന്നതിൽ നിന്ന് നിലവിൽ വിലക്കുണ്ട്. റെഡ് ലിസ്റ്റിൽ പെട്ട രാജ്യങ്ങളിൽ പോയി വരുന്ന യുകെ, ഐറിഷ് പൗരന്മാരെ മാത്രമേ തിരികെ രാജ്യത്ത് പ്രവേശിപ്പിക്കുകയുള്ളൂ. എന്നാൽ ഇത്തരത്തിൽ പോയിട്ട് വരുന്നവർ സ്വന്തം ചെലവിൽ ഗവൺമെന്റ് അംഗീകൃത ഹോട്ടലിൽ ക്വാറന്റൈനിൽ കഴിയേണ്ടതാണ്.

ഓരോ രാജ്യങ്ങളിലെയും കേസുകളുടെ എണ്ണം അനുസരിച്ചാണ് പട്ടികയിൽ മാറ്റം വരുത്തുന്നത് എന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഓരോ മൂന്ന് ആഴ്ചകൾതോറുമാണ് പട്ടികകൾ പുതുക്കുന്നത്. നിലവിൽ ഭൂരിഭാഗം രാജ്യങ്ങളും ആമ്പർ ലിസ്റ്റിലാണ്. ഇത്തരം രാജ്യങ്ങളിൽ പോയിട്ട് വരുന്നവർക്ക് ക്വാറന്റൈൻ ആവശ്യമില്ലെങ്കിലും, പോകുന്നതിനു മുൻപും തിരിച്ചുവന്ന ശേഷവും ടെസ്റ്റിംഗ് നിർബന്ധമാണ്. വളരെ കുറച്ചു രാജ്യങ്ങൾ മാത്രമേ ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതിനാൽ, അന്താരാഷ്ട്ര യാത്രകൾ ചിലവേറിയതായി മാറിയിട്ടുണ്ടെന്ന് എയർലൈൻസ് യു കെ വക്താവ് വ്യക്തമാക്കി. യാത്ര നിയന്ത്രണങ്ങളിൽ കൂടുതൽ മാറ്റങ്ങൾ വരുത്തണമെന്ന ആവശ്യമാണ് എയർലൈൻ ഇൻഡസ്ട്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. എന്നാൽ കൂടുതൽ ഇളവുകൾ നൽകുമ്പോൾ അതിനോടൊപ്പം തന്നെ അപകടസാധ്യതകളും വർദ്ധിക്കുമെന്ന് ഷാഡോ ട്രാൻസ്പോർട്ട് സെക്രട്ടറി ജിം മക്മഹോൻ ഓർമിപ്പിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- കോവിഡ് കാലത്ത് തെരുവിൽ കഴിഞ്ഞവർക്കും, ഭവനങ്ങൾ ഇല്ലാതിരുന്നവർക്കും അഭയം നൽകിയ ഗവൺമെന്റ് പദ്ധതിയിൽ ഉൾപ്പെട്ടവരിൽ ഭൂരിഭാഗം പേരും ഇപ്പോഴും താൽക്കാലിക അഭയകേന്ദ്രങ്ങളിൽ തന്നെയെന്ന് ബിബിസി റിപ്പോർട്ട്. നാലിൽ ഒരാൾ മാത്രമാണ് സ്ഥിരമായ താമസസ്ഥലത്തേയ്ക്ക് മാറിയതെന്ന് ബിബിസി പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. പകർച്ചവ്യാധി കാലത്ത് ഏകദേശം 37000 ത്തോളം പേർക്കാണ് ഗവൺമെന്റ് ഇത്തരത്തിൽ താമസസൗകര്യങ്ങൾ ഏർപ്പെടുത്തിയത്. എന്നാൽ ഇത്തരത്തിൽ പാർപ്പിച്ചവരിൽ ചിലരെങ്കിലും ഇപ്പോൾ തിരികെ തെരുവിൽ എത്തിയതായി ചാരിറ്റി സംഘടനയായ ഷെൽട്ടർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഈ കണക്കുകൾ തെറ്റിദ്ധരിപ്പിക്കുന്നവയാണ് എന്നാണ് ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്ന മറുപടി. ഇതോടൊപ്പംതന്നെ തെരുവിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നതിനായി 750 മില്യൺ പൗണ്ട് അധികമായി നീക്കിവയ്ക്കുമെന്നും ഗവൺമെന്റ് വക്താവ് അറിയിച്ചു.

വിവരാവകാശ നിയമപ്രകാരം, ചാരിറ്റി സംഘടനയായ ഷെൽട്ടർ ഇംഗ്ലണ്ടിൽ ഇത്തരത്തിൽ താൽക്കാലിക താമസ സൗകര്യങ്ങൾ ഏർപ്പെടുത്തിയവർക്ക് എന്ത് സംഭവിച്ചു എന്ന് വ്യക്തമാക്കണമെന്ന് ലോക്കൽ കൗൺസിലുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ളവർക്ക് സ്ഥിരമായ താമസ സൗകര്യങ്ങൾ ഗവൺമെന്റ് ഏർപ്പെടുത്തണമെന്നാണ് എല്ലാവരും ആവശ്യപ്പെട്ടിരിക്കുന്നത്. 2020 ൽ ആദ്യമായി കോവിഡ് വ്യാപനം ഉണ്ടായ സമയത്താണ് ഇത്തരത്തിൽ തെരുവിൽ കഴിയുന്നവർക്ക് താൽക്കാലിക താമസ സൗകര്യം ഏർപ്പെടുത്തി നൽകുവാൻ ഗവൺമെന്റ് തീരുമാനിച്ചത്. ഇതിനായി 3.2 മില്യൺ പൗണ്ട് തുടക്കത്തിൽ ഗവൺമെന്റ് മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. വൈറസ് വ്യാപനം തടയുന്നതിനായി ഇവരെ ഒഴിഞ്ഞുകിടക്കുന്ന ഹോട്ടലുകളിലും, താൽക്കാലിക ഇടങ്ങളിലുമെല്ലാം പാർപ്പിച്ചിരുന്നു. എന്നാൽ രണ്ട് മാസങ്ങൾക്ക് ശേഷം ഇതിനാവശ്യമായ ഫണ്ടിങ് ഇല്ലാതായതാണ് ചാരിറ്റി സംഘടനകളെ അമർഷത്തിലാക്കിയിരിക്കുന്നത്.
ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് അടിയന്തര നടപടി ഉണ്ടാകണമെന്ന് ഷെൽട്ടർ സംഘടന ചീഫ് എക്സിക്യൂട്ടീവ് പോളി നിയറ്റ് ആവശ്യപ്പെട്ടു. രാജ്യം പഴയ സ്ഥിതിയിലേയ്ക്ക് മടങ്ങി വരുമ്പോൾ ഇത്തരത്തിൽ കഴിയുന്നവരെ മറക്കാൻ പാടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. താൽക്കാലിക ഇടങ്ങളിൽ മാറ്റിപ്പാർപ്പിച്ച ഓരോരുത്തരെ സംബന്ധിച്ച ഗവൺമെന്റ് അന്വേഷണങ്ങൾ നടത്തുന്നുണ്ടെന്നും, ഉടൻ നടപടി ഉണ്ടാകുമെന്നും ഗവൺമെന്റ് വക്താവ് അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- യുകെയിലെ, മാത്രമല്ല ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന് അഭിമാനകാരണമായിരിക്കുകയാണ് യുകെയിലെ നാല് പെൺകുട്ടികൾ അടങ്ങുന്ന ഒരു മലയാളി കുടുംബം. ആതുര സേവന രംഗത്ത് അമ്മയുടെ പാത പിന്തുടർന്ന് എൻഎച്ച് എസ് സർവീസിൽ പ്രവേശിച്ചിരിക്കുകയാണ് ഒരേ സമയം ജനിച്ച അനീറ്റ, എയ്ഞ്ചൽ, അലീന, അനീഷ എന്നിവർ. അനീറ്റ, എയ്ഞ്ചൽ, അലീന എന്നിവർ റോയൽ പാപ്പ് വർഥ് ഹോസ്പിറ്റലിൽ നഴ്സുമാരായും , മറ്റൊരു സഹോദരി അനീഷ കെറ്റേറിങ് ഹോസ്പിറ്റലിൽ ഫിസിയോതെറാപ്പിസ്റ്റായുമാണ് ജോയിൻ ചെയ്തിരിക്കുന്നത്. ഇവരുടെ മാതാവ് ജോബി ഇപ്സ്വിച് ആശുപത്രിയിലെ ഓൺകോളജി വിഭാഗത്തിൽ നഴ്സായി ജോലിചെയ്തുവരികയാണ്. 2007ലാണ് ജോബിയും ഭർത്താവ് ഷിബുവും യുകെയിലേക്ക് എത്തിയത്. ഇതിനു മുൻപ് ഒമാനിലെ ആശുപത്രിയിലായിരുന്നു ജോബി ജോലിചെയ്തിരുന്നത്. അവിടെവച്ചാണ് ഷിബുവിനും ജോബിക്കും നാല് പെൺകുട്ടികൾ ജനിച്ചത്.

യുകെയിലെത്തിയ ഇവർക്ക് ആദ്യം തന്നെ മക്കളെ കൊണ്ടുവരുവാൻ സാധിച്ചിരുന്നില്ല. രണ്ടുവർഷം മക്കളെ ബന്ധുക്കളോടൊപ്പം നിർത്തിയതിനുശേഷമാണ് അവരെക്കൂടി യുകെയിൽ എത്തിക്കുവാൻ ജോബിക്ക് സാധിച്ചത്. ജോബിക്ക് ഉണ്ടായിരുന്ന നേഴ്സിംഗ് ബിരുദം യു കെയിൽ അനുവദനീയമല്ലാതിരുന്നതിനാൽ, ആദ്യം കെയർഹോമുകളിലായിരുന്നു ജോബി ജോലിചെയ്തിരുന്നത്. അതിനു ശേഷം പിന്നീട് യൂണിവേഴ്സിറ്റി ഓഫ് സഫോക്കിൽ പഠനം തുടർന്ന ജോബി, 2017 ലാണ് പഠനം പൂർത്തീകരിച്ച് എൻഎച്ച്എസ് നേഴ്സ് ആയി ജോയിൻ ചെയ്തത്. ഇതിനു ശേഷം ഒരു വർഷത്തിനുള്ളിൽ തന്നെ ജോബിയുടെ മൂന്ന് മക്കളും അമ്മ പഠിച്ച അതേ യൂണിവേഴ്സിറ്റിയിൽ തന്നെ നേഴ്സിങ് പഠനത്തിനായി ചേർന്നു. ഫിസിയോതെറാപ്പി തിരഞ്ഞെടുത്ത അനീഷ മാത്രം യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയയിൽ തന്റെ പഠനം ആരംഭിച്ചു. നാലുപേരുടെയും ട്രെയിനിങ് പ്ലെയ്സ്മെന്റുകൾ എല്ലാം തന്നെ ജോബി ജോലിചെയ്തിരുന്ന ഇപ്സ്വിച് ആശുപത്രിയിലായിരുന്നു.

തങ്ങളുടെ മാതാവാണ് തങ്ങളുടെ എല്ലാവരുടെയും പ്രചോദനം എന്ന് നാല് പേരും ഉറപ്പിച്ചു പറയുന്നു. യുകെയിൽ മെയിന്റനൻസ് എൻജിനീയർ ആയി ജോലി ചെയ്യുന്ന ഷിബു തന്റെ ഭാര്യയുടെയും മക്കളുടെയും സേവന മനോഭാവത്തിൽ അഭിമാനിക്കുകയാണ്. യുകെയിലെ ഈ മലയാളി കുടുംബത്തെ കുറച്ച് ഡെയിലി മെയിൽ പത്രവും റിപ്പോർട്ട് ചെയ്തിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- പന്ത്രണ്ടു വർഷം മുൻപ് കാണാതായ ഇംഗ്ലീഷ് ഷെഫ് ക്ലോഡിയ ലോറൻസിന്റെ തിരോധാനം ഇന്നും നിഗൂഢമായി തന്നെ തുടരുകയാണ്. നിരവധി വർഷങ്ങൾ പോലീസ് അന്വേഷണങ്ങൾ കാര്യമായി തന്നെ നടന്നുവെങ്കിലും, വ്യക്തമായ തെളിവുകളൊന്നും തന്നെ ഇതുവരെയും ലഭിച്ചിട്ടില്ല. മാർച്ച് 2009 ലാണ് മുപ്പത്തിയഞ്ചുകാരിയായ ക്ലോഡിയയെ കാണാതാകുന്നത്. യൂണിവേഴ്സിറ്റി ഓഫ് യോർക്കിലെ ഷെഫ് ആയി ജോലിചെയ്തിരുന്ന ക്ലോഡിയ, 2009 മാർച്ച് 18ന് യോർക്കിലെ ഹെവേർത്തിന് അടുത്തുള്ള സ്വന്തം വീട്ടിലാണ് അവസാനമായി ഉണ്ടായിരുന്നതെന്ന് സാഹചര്യത്തെളിവുകൾ വ്യക്തമാക്കുന്നു. പിന്നീട് അപ്രതീക്ഷിതമായി കാണാതായ ക്ലോഡിയയെ സംബന്ധിച്ച് പോലീസ് അന്വേഷണങ്ങൾ നടന്നു. ക്ലോഡിയയുടെ മുൻകാല ജീവിതത്തെ സംബന്ധിച്ചും, ബന്ധങ്ങളെ സംബന്ധിച്ചും, ജോലിസ്ഥലത്തുമെല്ലാം അന്വേഷണങ്ങൾ നടത്തിയെങ്കിലും അനുകൂലമായ ഒരു വിവരവും ലഭിച്ചില്ല. അന്വേഷണ കാലഘട്ടത്തിൽ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തുവെങ്കിലും, ആർക്കെതിരെയും വ്യക്തമായ തെളിവുകൾ പൊലീസിന് ലഭിച്ചിരുന്നില്ല.
പിന്നീട് വന്ന വാർത്തകളിൽ ക്രിസ്റ്റോഫർ ഹല്ലിവെൽ എന്നയാളാണ് ക്ലോഡിയയുടെ തിരോധാനത്തിന് പിറകിലെന്ന് പ്രചരിച്ചിരുന്നു.

ക്ലോഡിയയുടെ തിരോധാനത്തിനു ശേഷം അവരുടെ പേരിൽ ഒരു നിയമം തന്നെ സ്ഥാപിക്കപ്പെട്ടു. 2019 ജൂലൈ 31 ന് നിലവിൽ വന്ന ഈ നിയമമനുസരിച്ച്, കുടുംബാംഗങ്ങൾക്ക് തിരോധാനത്തിൽ ആയ വ്യക്തിയുടെ സാമ്പത്തിക ഇടപാടുകൾ ഏറ്റെടുക്കാനുള്ള അനുവാദം ലഭിക്കുന്നു. മുൻപ് കാണാതായ ആൾ മരിച്ചു എന്ന് സ്ഥിരീകരണം ലഭിച്ചാൽ മാത്രമേ കുടുംബാംഗങ്ങൾക്ക് സാമ്പത്തികകാര്യങ്ങളിൽ ഇടപെടാൻ ആകുമായിരുന്നുള്ളൂ. മാർച്ച് 18 ന് ശേഷം ക്ലോഡിയ ജോലി സ്ഥലത്ത് എത്താതിരുന്നതിനെ തുടർന്നാണ് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്. ആദ്യ ഒരു മാസത്തെ അന്വേഷണത്തിനുശേഷം, കൊലപാതകശ്രമം ആകാമെന്ന സംശയത്തിലൂടെ പോലീസ് നീങ്ങി. പിന്നീട് മേൽറോസേഗേറ്റിൽ ക്ലോഡിയയെ ഒരു പുരുഷനോടൊപ്പം കണ്ടെത്തിയതായും അഭ്യൂഹങ്ങൾ പരന്നിരുന്നു. ഒരു വർഷത്തിനുശേഷം ക്ലോഡിയയുടെ ഉറ്റസുഹൃത്തായ സൂസി കൂപ്പർ കേസിനെ സംബന്ധിച്ച് ഒരു തീരുമാനം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകി.

ക്ലോഡിയയെ അടുത്തറിയാവുന്ന ആരോ ആണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നതെന്ന് അടുത്തവൃത്തങ്ങൾ വ്യക്തമാക്കുന്നു. ക്ലോഡിയയെ കാണാതായി 4 മണിക്കൂറിന് ശേഷവും അവരുടെ മൊബൈൽ ഫോൺ ആക്ടീവ് ആയിരുന്നതായി തെളിവുകൾ വ്യക്തമാക്കുന്നുണ്ട്. ക്ലോഡിയയുടെ തിരോധാനത്തിനു കാരണമായവരെ കണ്ടുപിടിക്കുന്നത് വരെ കേസ് അവസാനിപ്പിക്കില്ലെന്ന് അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ പോൾ കെന്നഡി വ്യക്തമാക്കി. അന്വേഷണത്തിൻെറ ഭാഗമായി അടുത്തിടെ ഓഗസ്റ്റ് 24 -ന് യോർക്കിന് സമീപമുള്ള ഒരു ക്വാറിയിലും പോലീസ് തിരച്ചിൽ നടത്തി. അന്വേഷണം നടക്കുന്നതിനിടെ കഴിഞ്ഞ ഫെബ്രുവരിയിൽ ക്ലോഡിയയുടെ പിതാവ് പീറ്റർ മരണപ്പെട്ടു. കേസിനെ സംബന്ധിച്ച് പുതിയ വഴിത്തിരിവുകൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് കോവിഡിൽ നിന്നുള്ള സംരക്ഷണം കാലക്രമേണ കുറയുന്നതായി പഠന റിപ്പോർട്ട് പുറത്തുവന്നു. കോവിഡ് വാക്സിൻ പരമാവധി ആളുകൾക്ക് നൽകി രോഗമുക്തിയ്ക്കായി ലോകമെങ്ങും പരിശ്രമിക്കുമ്പോഴും പുതിയ കണ്ടെത്തൽ ആശങ്കയുളവാക്കുന്നതാണ്. രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ച ഒരു ദശലക്ഷം ആൾക്കാരിൽ നടത്തിയ പഠനഫലമാണ് പുറത്ത് വന്നിരിക്കുന്നത് . ഫൈസർ വാക്സിൻ സ്വീകരിച്ചവരിൽ ആദ്യമാസത്തിൽ 88% സംരക്ഷണം ലഭിച്ചിരുന്നെങ്കിൽ അഞ്ച് മുതൽ ആറ് മാസം കൊണ്ട് സംരക്ഷണം 74% ആയി കുറഞ്ഞു. ആസ്ട്രാസെനെക്ക വാക്സിൻ സ്വീകരിച്ചവരിൽ നാല് അഞ്ച് മാസത്തിനുള്ളിൽ സംരക്ഷണം 77% -ത്തിൽ നിന്ന് 67 % ആയി ആണ് കുറഞ്ഞത്. പഠനത്തിന് വിധേയരായവരെല്ലാം തന്നെ ഫൈസർ അല്ലെങ്കിൽ ഓക്സ്ഫോർഡ് വാക്സിൻ സ്വീകരിച്ചവരായിരുന്നു.

വാക്സിൻ സ്വീകരിച്ചവരിൽ കോവിഡ് പിടിപെട്ടാലും ഗുരുതരമാകാനുള്ള സാധ്യത കുറവാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ഇംഗ്ലണ്ടിൽ പ്രതിരോധകുത്തിവയ്പ് നൽകിയതു മൂലം ഏകദേശം 84, 600 മരണങ്ങളും 23 ദശലക്ഷം പേർക്ക് കോവിഡ് ബാധിക്കുന്നത് ഒഴിവാക്കാനും കഴിഞ്ഞതായാണ് പബ്ലിക് ഹെൽത്ത് ഓഫ് ഇംഗ്ലണ്ടിൻെറ കണക്കുകൾ സൂചിപ്പിക്കുന്നത്. രണ്ട് ഡോസ് കോവിഡ് വാക്സിൻ നേരത്തെ സ്വീകരിച്ചവരിൽ ശൈത്യ കാലത്തോടെ കോവിഡിൽ നിന്നുള്ള സംരക്ഷണം 50 % ആയി കുറയുമെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ പ്രൊഫ. ടിം സ്പെക്ടർ പറഞ്ഞു. അതുകൊണ്ടുതന്നെ ബൂസ്റ്റർ വാക്സിൻ നൽകുന്നത് പരിഗണിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് ഡോസ് വാക്സിൻ തന്നെ കൊടുക്കാൻ പെടാപാടു പെടുന്ന മൂന്നാം ലോകരാജ്യങ്ങൾക്ക് തുടർച്ചയായ പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകേണ്ടി വരുന്നത് എത്രമാത്രം പ്രായോഗികമാണെന്ന ആശങ്ക ലോകമെങ്ങും ശക്തമാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ഇംഗ്ലണ്ടിൽ ആദ്യ ലോക്ക് ഡൗൺ സമയത്ത് യുവാക്കളിൽ അമിതമായി പുകവലിശീലം വർദ്ധിച്ചതായി പഠനങ്ങൾ തെളിയിക്കുന്നു. ക്യാൻസർ റിസർച്ച് യുകെ നടത്തിയ പഠനങ്ങളിൽ, 18 മുതൽ 34 വയസ്സ് വരെയുള്ളവരിൽ പുകവലിക്കുന്നവർ 21.5 ശതമാനത്തിൽ നിന്നും 26.8 ശതമാനമായി ഉയർന്നതായി വ്യക്തമാക്കുന്നു. പുകവലി ശീലം ക്രമാതീതമായി വർദ്ധിച്ചതിന്റെ കാരണങ്ങൾ റിപ്പോർട്ടിൽ വ്യക്തമാക്കുന്നില്ലെങ്കിലും, അമിത സമ്മർദ്ദമാകാം ഇതിനുള്ള കാരണമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. എന്നാൽ എല്ലാ പ്രായത്തിലുള്ളവരിലും അമിതമായ മദ്യപാനശീലം കോവിഡ് കാലത്ത് വർദ്ധിച്ചതായി റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

അഡിക്ഷൻ ജേർണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ, നൂറുകണക്കിന് ആളുകളിൽ മാസങ്ങളോളം നടത്തിയ പഠനങ്ങളിലെ കണ്ടെത്തലുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 2020-ലെ ആദ്യ ലോക്ക് ഡൗണിനു 7 മാസങ്ങൾക്കു മുൻപ് ലഭിച്ച വിവരങ്ങളും ലോക് ഡൗൺ സമയത്ത് നടത്തിയ പഠനങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങളും തമ്മിൽ താരതമ്യപ്പെടുത്തിയാണ് പഠന റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. റിപ്പോർട്ട് അനുസരിച്ച് ഇംഗ്ലണ്ടിൽ മാത്രം ലോക്ക് ഡൗൺ സമയത്ത് 652,000 പേർ പുതിയതായി പുകവലിശീലം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ചിലയാളുകൾ ഈ സമയം പുകവലി ശീലം പൂർണമായി ഉപേക്ഷിക്കാനുള്ള സമയമായി പ്രയോജനപ്പെടുത്തിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ആദ്യ ലോക്ക് ഡൗൺ ജനങ്ങളുടെ ജീവിതത്തെ വളരെ കാര്യമായ രീതിയിൽ തന്നെ ബാധിച്ചതായി യൂണിവേഴ് സിറ്റി കോളേജ് ലണ്ടനിൽനിന്നുള്ള പ്രമുഖ ഗവേഷകയായ ഡോക്ടർ സാറാ ജാക്സൺ വ്യക്തമാക്കുന്നു. ചില ആളുകൾ ഈ സമയത്തെ ക്രിയാത്മകമായി വിനിയോഗിച്ചപ്പോൾ, മറ്റുചിലരിൽ അമിതമായ പുകവലി ശീലവും മദ്യപാനവും വളർത്തുന്നതിന് ഈ കാലഘട്ടം ഇടയാക്കി. പഠനറിപ്പോർട്ടിൽ വെളിപ്പെടുത്തിയിരിക്കുന്ന വസ് തുതകളെ സംബന്ധിച്ച് കൂടുതൽ പ്രവർത്തനങ്ങൾ ഉണ്ടാകണമെന്നും, ആവശ്യമായവർക്ക് സഹായങ്ങൾ നൽകണമെന്നും അവർ ആവശ്യപ്പെട്ടു. ഗവൺമെന്റ് ഈ വർഷം പുതിയ ടോബാക്കോ കണ്ട്രോൾ പ്ലാൻ രൂപപ്പെടുത്തുവാൻ തീരുമാനിച്ചിട്ടുണ്ട്. ആവശ്യമായ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പും വ്യക്തമാക്കിയിട്ടുണ്ട്.