ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഇംഗ്ലണ്ടിൽ ആദ്യ ലോക്ക് ഡൗൺ സമയത്ത് യുവാക്കളിൽ അമിതമായി പുകവലിശീലം വർദ്ധിച്ചതായി പഠനങ്ങൾ തെളിയിക്കുന്നു. ക്യാൻസർ റിസർച്ച് യുകെ നടത്തിയ പഠനങ്ങളിൽ, 18 മുതൽ 34 വയസ്സ് വരെയുള്ളവരിൽ പുകവലിക്കുന്നവർ 21.5 ശതമാനത്തിൽ നിന്നും 26.8 ശതമാനമായി ഉയർന്നതായി വ്യക്തമാക്കുന്നു. പുകവലി ശീലം ക്രമാതീതമായി വർദ്ധിച്ചതിന്റെ കാരണങ്ങൾ റിപ്പോർട്ടിൽ വ്യക്തമാക്കുന്നില്ലെങ്കിലും, അമിത സമ്മർദ്ദമാകാം ഇതിനുള്ള കാരണമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. എന്നാൽ എല്ലാ പ്രായത്തിലുള്ളവരിലും അമിതമായ മദ്യപാനശീലം കോവിഡ് കാലത്ത് വർദ്ധിച്ചതായി റിപ്പോർട്ട് വെളിപ്പെടുത്തുന്നു.


അഡിക്ഷൻ ജേർണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ, നൂറുകണക്കിന് ആളുകളിൽ മാസങ്ങളോളം നടത്തിയ പഠനങ്ങളിലെ കണ്ടെത്തലുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 2020-ലെ ആദ്യ ലോക്ക് ഡൗണിനു 7 മാസങ്ങൾക്കു മുൻപ് ലഭിച്ച വിവരങ്ങളും ലോക് ഡൗൺ സമയത്ത് നടത്തിയ പഠനങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങളും തമ്മിൽ താരതമ്യപ്പെടുത്തിയാണ് പഠന റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. റിപ്പോർട്ട് അനുസരിച്ച് ഇംഗ്ലണ്ടിൽ മാത്രം ലോക്ക് ഡൗൺ സമയത്ത് 652,000 പേർ പുതിയതായി പുകവലിശീലം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ചിലയാളുകൾ ഈ സമയം പുകവലി ശീലം പൂർണമായി ഉപേക്ഷിക്കാനുള്ള സമയമായി പ്രയോജനപ്പെടുത്തിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.


ആദ്യ ലോക്ക് ഡൗൺ ജനങ്ങളുടെ ജീവിതത്തെ വളരെ കാര്യമായ രീതിയിൽ തന്നെ ബാധിച്ചതായി യൂണിവേഴ് സിറ്റി കോളേജ് ലണ്ടനിൽനിന്നുള്ള പ്രമുഖ ഗവേഷകയായ ഡോക്ടർ സാറാ ജാക്സൺ വ്യക്തമാക്കുന്നു. ചില ആളുകൾ ഈ സമയത്തെ ക്രിയാത്മകമായി വിനിയോഗിച്ചപ്പോൾ, മറ്റുചിലരിൽ അമിതമായ പുകവലി ശീലവും മദ്യപാനവും വളർത്തുന്നതിന് ഈ കാലഘട്ടം ഇടയാക്കി. പഠനറിപ്പോർട്ടിൽ വെളിപ്പെടുത്തിയിരിക്കുന്ന വസ് തുതകളെ സംബന്ധിച്ച് കൂടുതൽ പ്രവർത്തനങ്ങൾ ഉണ്ടാകണമെന്നും, ആവശ്യമായവർക്ക് സഹായങ്ങൾ നൽകണമെന്നും അവർ ആവശ്യപ്പെട്ടു. ഗവൺമെന്റ് ഈ വർഷം പുതിയ ടോബാക്കോ കണ്ട്രോൾ പ്ലാൻ രൂപപ്പെടുത്തുവാൻ തീരുമാനിച്ചിട്ടുണ്ട്. ആവശ്യമായ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പും വ്യക്തമാക്കിയിട്ടുണ്ട്.