ന്യൂസ് ഡെസ്ക് മലയാളം യുകെ
വെയിൽസ് :- കോവിഡ് വാക്സിൻ എടുക്കുവാൻ വിസമ്മതിച്ച പോർച്ചുഗലിലെ ഒരു കുടുംബത്തിലെ ദമ്പതികളും മകനും ഉൾപ്പെടെ മൂന്നുപേർ ഒറ്റ ആഴ്ചയ്ക്കുള്ളിൽ കോവിഡ് ബാധിച്ച് മരിച്ചു. മരിച്ച ദമ്പതികളുടെ മറ്റൊരു മകനായ ഫ്രാൻസിസ് തന്റെ മാതാപിതാക്കൾ എടുത്ത തീരുമാനം തെറ്റായിരുന്നുവെന്നും, ജനങ്ങളെല്ലാവരും തന്നെ വാക്സിൻ എടുക്കണമെന്നും മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ആരോഗ്യപരമായി മോശമായ അവസ്ഥയിൽ ആയിരുന്നിട്ടു പോലും ഫ്രാൻസിസിന്റെ മാതാപിതാക്കളായ 73 വയസ്സുള്ള പിതാവ് ബേസിലും, 65 വയസ്സുള്ള മാതാവ് ഷാർമഗ്‌നും വാക്സിൻ എടുക്കുവാൻ സമ്മതിച്ചിരുന്നില്ല. ഇവരോടൊപ്പം തന്നെ 40 വയസ്സുള്ള ഫ്രാൻസിസിന്റെ സഹോദരൻ ഷോളും വാക്സിൻ എടുത്തിരുന്നില്ല. പിന്നീട് ദിവസങ്ങൾക്കുള്ളിൽ തന്നെ കുടുംബത്തിലെ മൂന്ന് പേരും കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. ഇതേ തുടർന്ന് ജൂലൈ പന്ത്രണ്ടാം തീയതി മാതാപിതാക്കളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ജൂലൈ ആറാം തീയതി കിഡ്നി സ്റ്റോണിന്റെ ചികിത്സയ്ക്കായി ബേസിൽ ആശുപത്രി സന്ദർശിച്ചപ്പോൾ ആകാം രോഗം പടർന്നത് എന്നാണ് നിഗമനം. രോഗം സ്ഥിരീകരിച്ചു രണ്ടു ദിവസങ്ങൾക്കുള്ളിൽ തന്നെ ബേസിലിനെ ഇന്റെൻസിവ് കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ചു.

ആശുപത്രിയിൽ എത്തിച്ചശേഷം മാതാപിതാക്കളുടെ പക്കൽ ഫോൺ ചാർജറുകൾ ഇല്ലാതിരുന്നതിനാൽ അവരുമായി സംസാരിക്കാൻ സാധിച്ചിരുന്നില്ല എന്ന് ഫ്രാൻസിസ് വ്യക്തമാക്കി. സഹോദരനിൽ നിന്നുമാണ് താൻ വിവരങ്ങൾ അറിഞ്ഞതെന്നും , വിവരം അറിഞ്ഞ ഉടൻ തന്നെ പോർച്ചുഗലിലേക്ക് യാത്ര ചെയ്യാനായി ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തു എന്നും ഫ്രാൻസിസ് പറഞ്ഞു. എന്നാൽ പി സി ആർ ടെസ്റ്റ് റിപ്പോർട്ട് കാത്തിരിക്കുമ്പോഴാണ്, ഷോളിന്റെ കാമുകിയുടെ ഫോൺ കോൾ ഫ്രാൻസിസിനെ തേടിയെത്തിയത്. ഷോളിനെയും കോവിഡ് പോസിറ്റീവായതുമൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന വിവരമാണ് ഫ്രാൻസിസിനു ലഭിച്ചത്. ജൂലൈ പതിനേഴാം തീയതി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ഷോൾ, രാത്രി ഒരു മണിയോടുകൂടി മരണപ്പെട്ടു. ദിവസവും വ്യായാമം ചെയ്തിരുന്ന വളരെയധികം ആരോഗ്യവാനായ ഒരാൾ ആയിരുന്നു ഷോൾ. വാക്‌സിൻ എടുത്തിരുന്നെങ്കിൽ ഒരുപക്ഷേ ഷോളിന്റെ ജീവൻ നിലനിർത്താനാകുമായിരുന്നുവെന്ന് ഫ്രാൻസിസ് വ്യക്തമാക്കുന്നു.

ഷോൾ മരണപ്പെട്ട ശേഷം മൂന്നാമത്തെ ദിവസം പിതാവും മരണപ്പെട്ടു. ജൂലൈ 21 ന് പോർച്ചുഗലിലെത്തിയ ഫ്രാൻസിസിനെ പി പി ഇ കിറ്റ് ധരിച്ച് അമ്മയെ കാണാനുള്ള അനുവാദം ഡോക്ടർമാർ നൽകി. എന്നാൽ ജൂലൈ 24ന് അമ്മയും മരണപ്പെട്ടു. ഇപ്പോൾ വെയിൽസിൽ തിരിച്ചെത്തിയിരിക്കുന്ന ഫ്രാൻസിസ്, വാക്സിന്റെ ആവശ്യകതയെപ്പറ്റി ജനങ്ങൾക്ക് പ്രചോദനം നൽകുന്നുണ്ട്. തന്റെ കുടുംബത്തിന്റെ അനുഭവം മറ്റൊരാൾക്കും വരരുതെന്ന് താൻ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡ് മഹാമാരിക്ക് ശേഷം രാജ്യാന്തര യാത്രകൾ ആരംഭിച്ചപ്പോൾ രോഗവ്യാപനം തടയുന്നതിനായി മിക്ക രാജ്യങ്ങളും ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാക്കിയിരുന്നു. രോഗവ്യാപനം തീവ്രമായിട്ടുള്ള റെഡ് ലിസ്റ്റിൽ പെട്ട രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് കോവിഡ് പോസിറ്റീവ് അല്ലെങ്കിലും യുകെയിൽ ഹോട്ടൽ ക്വാറന്റീൻ നിർബന്ധിതമാണ്. വിമാനത്താവളങ്ങളിൽനിന്ന് നിർദ്ദിഷ്ട ഹോട്ടലിലേയ്ക്കുള്ള ദൂരം, ഏർപ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങൾ, ഭക്ഷണം എന്നിവയെക്കുറിച്ച് ഒട്ടേറെ പരാതികൾ ആണ് എല്ലാ രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതിൽ ഏറ്റവും പുതിയതാണ് ബ്രിട്ടനിൽ നിന്നുള്ള നേഴ്‌സിംഗ് വിദ്യാർഥിനി പങ്കുവെച്ച തൻറെ അനുഭവം

അക്ഷരാർത്ഥത്തിൽ നരകയാതനയാണ് തനിക്ക് നേരിടേണ്ടതായി വന്നതെന്ന് നഴ്സിങ് വിദ്യാർഥിനിയായ സോഫി ബർജ്ജ് പറഞ്ഞു. തന്നെ പാർപ്പിച്ച സ്പാനിഷ് ക്വാറന്റീൻ ഹോട്ടലിനേക്കാൾ ജയിലിൽ കഴിയുന്നതായിരുന്നു ഭേദമെന്നാണ് മിസ്സ് ബർജ്ജ് അഭിപ്രായപ്പെട്ടത്. വെയിൽസിലെ ബാരിയാണ് 22 -കാരിയായ സോഫി ബർജ്ജിൻെറ സ്വദേശം. സോഫി സ്പെയിനിലെ മജോർക്കയിൽ അവധി ആഘോഷിച്ചതിന് ശേഷം നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പാണ് കോവിഡ് പോസിറ്റീവായത്.

ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടി വരെ തനിക്ക് യാചിക്കേണ്ടി വന്നുവെന്ന് സോഫി പറഞ്ഞു. കോവിഡ് പോസിറ്റീവായ തൻെറ ആരോഗ്യസ്ഥിതിയെക്കുറിച്ച് പിന്നീട് ഒരു പരിശോധനയും ലഭ്യമാക്കിയില്ല. പലപ്പോഴും നൽകിയ ഭക്ഷണം തണുത്തുറഞ്ഞതായിരുന്നു. നിവൃത്തിയില്ലാതെ ഹോട്ടലിലെ താമസക്കാർ പരസ്പരം കയർ കെട്ടി വെള്ളവും ഭക്ഷണവും പങ്കുവെയ്ക്കേണ്ടതായി വന്ന അവസ്ഥ വരെ ഉണ്ടായി . അക്ഷരാർത്ഥത്തിൽ വിശന്ന് കരയേണ്ട അവസ്ഥ തനിക്ക് സംജാതമായി എന്നാണ് സോഫി തൻെറ അനുഭവം പങ്ക് വച്ചത്. സ്പെയിൻ നിലവിൽ യുകെയുടെ ആംബർ ലിസ്റ്റിലാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ :- കനത്ത മഴയും കൊടുങ്കാറ്റും കാരണം ബ്രിട്ടനിലെ പല നഗരങ്ങളും ഗ്രാമങ്ങളും വെള്ളത്തിനടിയിലായിരിക്കുകയാണ്. ലണ്ടൻ നഗരത്തിലെ ഭൂരിഭാഗം സ്ട്രീറ്റുകളും വെള്ളത്തിനടിയിലാണെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോകൾ വ്യക്തമാക്കുന്നു. ഈസ്റ്റ് ലണ്ടനിലെ വാൽത്താംസ്റ്റോവിലും, സൗത്ത് ലണ്ടനിലെ ബാറ്റർസീയിലും മാത്രമായി ഏകദേശം അൻപതോളം ഇടങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി ഉയർത്തിയിരിക്കുകയാണ് എന്ന് അഗ്നിശമനസേനാംഗങ്ങൾ അറിയിച്ചു. ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം നോർത്തേൺ അയർലൻഡ്, നോർത്ത് വെയിൽസ്, നോർത്തേൺ ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. പലയിടങ്ങളിലും കാറുകളും മറ്റും വെള്ളത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ഒരാഴ്ച കൂടി ഈ സാഹചര്യം നിലനിൽക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകൻ ഡോക്ടർ ഗ്രഗ് ഡ്യുഹർസ്റ്റ് അറിയിച്ചത്.

കനത്ത വെള്ളപ്പൊക്കം മൂലം പൊതുഗതാഗതവും താറുമാറായ അവസ്ഥയിലാണ്. ലണ്ടനിലെ അണ്ടർഗ്രൗണ്ട് സ്റ്റേഷനുകളായ സ്റ്റെപ്നി ഗ്രീൻ, ഹോൾബോൺ എന്നിവിടങ്ങൾ അടച്ചു. ഇതോടൊപ്പംതന്നെ ലിവർപൂൾ സ്ട്രീറ്റ് സ്റ്റേഷനിലെ ഒരു പ്ലാറ്റ് ഫോമും വെള്ളപ്പൊക്കം മൂലം അടച്ചിട്ടിരിക്കുകയാണ്. അഗ്നിശമനസേനാംഗങ്ങൾ സാഹചര്യത്തെ തരണം ചെയ്യുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് ലണ്ടൻ മേയർ സാജിദ് ഖാൻ അറിയിച്ചു. കാലാവസ്ഥ വ്യതിയാനം ആണ് ഇത്തരത്തിൽ അപ്രതീക്ഷിതമായ വെള്ളപ്പൊക്കങ്ങൾ ഉണ്ടാക്കുന്നതെന്നാണ് വിദഗ് ധരുടെ നിഗമനം. ഈ മാസം അവസാനത്തോടെ ചൂടു കൂടും എന്നാണ് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നത്. ജനങ്ങൾ എല്ലാവരും തന്നെ ജാഗ്രതപാലിക്കണമെന്ന കനത്ത നിർദേശം നൽകിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ടോക്കിയോ : ടോക്കിയോ ഒളിമ്പിക്സ് ഒരു അതിജീവനത്തിന്റെ കഥ പറയുകയാണ്. രോഗ പ്രതിസന്ധിയുടെ കാലത്തും ഉപേക്ഷിക്കാതെ രാജ്യങ്ങൾ എല്ലാം ഒന്നുചേർന്ന് വിജയമാക്കിയ കായിക മാമാങ്കം. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് 32ാമത് സമ്മര്‍ ഒളിമ്പിക്‌സ് മത്സരങ്ങള്‍ ജപ്പാനില്‍ നടന്നത്. ടോക്കിയോ ഒളിമ്പിക്‌സ് മത്സരങ്ങള്‍ ശരിക്കും നടത്തേണ്ടിയിരുന്നത് 2020 ലായിരുന്നെങ്കിലും കോവിഡ്-19 മഹാമാരി മൂലം അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മറ്റിയായ ഐ ഒ സിയും ടോക്കിയോയിലെ ഒളിമ്പിക്‌സ് നടത്തിപ്പുകാരും ചേർന്ന് 2020-ല്‍ നടക്കേണ്ടിയിരുന്ന ഒളിമ്പിക്‌സ് മത്സരങ്ങളെ ഒരു വര്‍ഷത്തേക്ക് മാറ്റി വെയ്ക്കുകയായിരുന്നു. ഇപ്പോൾ ഒളിമ്പിക്സിന് കൊടിയിറങ്ങുമ്പോൾ ഇതൊരു പോരാട്ടത്തിന്റെ കഥ കൂടി ഉള്ളിൽ വഹിക്കുന്നുണ്ട്. ജപ്പാനിൽ ബ്രിട്ടന്റെ സമ്പാദ്യം 22 സ്വർണവും 21 വെള്ളിയും 22 വെങ്കലവുമായി ആകെ 65 മെഡലുകളാണ്. ഒൻപത് വർഷം മുമ്പ് ആതിഥേയരെന്ന നിലയിൽ ബ്രിട്ടൻ നടത്തിയ പ്രകടനത്തിന് തുല്യമാണിത്. റിയോ ഗെയിംസിൽ 67 മെഡലുകൾ നേടി മെഡൽ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഈ പ്രതിസന്ധിയുടെ നടുവിലും 45 മുതൽ 70 വരെ മെഡലുകൾ ലക്ഷ്യമിട്ടാണ് ബ്രിട്ടൻ ടോക്കിയോയിലേക്ക് പറന്നത്.

ഇന്നലെ നടന്ന സമാപന ചടങ്ങിൽ ബ്രിട്ടീഷ് പതാക വഹിച്ചത് വനിതാ അത്‌ലറ്റ് ലോറ കെന്നിയായിരുന്നു. യുഎസ്എ, ചൈന, ജപ്പാൻ എന്നിവയ്ക്ക് പിന്നിൽ നാലാം സ്ഥാനത്താണ് ഇത്തവണ ബ്രിട്ടൻ. ടീം ബ്രിട്ടീഷ് ഷെഫ് ഡി മിഷൻ മാർക്ക് ഇംഗ്ലണ്ട് ടോക്കിയോയിലെ മെഡൽ നേട്ടത്തെ “ബ്രിട്ടീഷ് ഒളിമ്പിക് ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടം” എന്ന് പ്രശംസിച്ചു. “ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും സങ്കീർണ്ണവും വെല്ലുവിളി നിറഞ്ഞതും ബുദ്ധിമുട്ടുള്ളതുമായ അന്തരീക്ഷത്തിലാണ് നാം ഈ വിജയം നേടുന്നത്. ഇത് എല്ലാ പ്രതിബന്ധങ്ങൾക്കും എതിരാണ്, ഇത് ബ്രിട്ടീഷ് ഒളിമ്പിക്സ് ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണെന്ന് ഞാൻ കരുതുന്നു. ഇത് ടോക്കിയോയുടെ അത്ഭുതമാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു. 2024 -ൽ പാരീസിൽ നടക്കുന്ന ഗെയിംസിന് ഈ ആത്മവിശ്വാസവും മനസിലേറ്റി ബ്രിട്ടന് നീങ്ങാം.

മറ്റേതൊരു രാജ്യത്തേക്കാളും കൂടുതലായി ടോക്കിയോയിലെ 25 കായിക ഇനങ്ങളിൽ ബ്രിട്ടീഷ് ടീം മെഡലുകൾ നേടി. ഏഴ് ഒളിമ്പിക് സ്വർണ്ണ മെഡലുകൾ നേടുന്ന ആദ്യ ബ്രിട്ടീഷുകാരനായി ജെയ്സൺ കെന്നി മാറി. രണ്ട് വെള്ളി അടക്കം ആകെ 9 വ്യക്തിഗത മെഡലുകൾ. ജേസണിന്റെ ഭാര്യ ലോറ അഞ്ചു സ്വർണവും ഒരു വെള്ളിയുമായി മെഡൽ നേട്ട പട്ടികയിൽ മുൻപന്തിയിലുണ്ട്. പ്രതിസന്ധികളുടെ നടുവിലും മികച്ച പ്രകടനം നടത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് രാജ്യം. വീണുപോയവരെയും കൂടെ ചേർക്കുന്നു, പാരിസിലേക്ക് ഒന്നിച്ചു മുന്നേറാനായി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലോകത്തിലെ തന്നെ മികച്ച ചികിത്സയും രോഗി പരിചരണങ്ങളും നൽകുന്നതിൽ ഏറ്റവും മുൻപന്തിയിലാണ് എൻഎച്ച്എസ്. എന്നാൽ അടുത്തവർഷത്തോടെ എൻഎച്ച്എസ് ഹോസ്പിറ്റലുകളിൽ ചികിത്സയ്ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം 14 ദശലക്ഷം ആയേക്കാം എന്ന ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നു. നിലവിൽ അഞ്ച് ദശലക്ഷം രോഗികളാണ് സാധാരണ ചികിത്സയ്ക്കായി കാത്തിരിപ്പ് പട്ടികയിലുള്ളത്. പ്രതിസന്ധി തരണം ചെയ്യാൻ ഒരു ബില്യൻ പൗണ്ടാണ് ഗവൺമെൻറ് സഹായധനമായി നൽകിയിരിക്കുന്നത്.

ബ്രിട്ടനിൽ കോവിഡിൻെറ അതിവ്യാപനമാണ് രോഗികളുടെ കാത്തിരിപ്പു പട്ടിക വളരെയധികം കൂടാനുള്ള കാരണം. രോഗവ്യാപനം കൂടുകയും ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവരുടെ എണ്ണം ക്രമാതീതമായി വർധിക്കുകയും ചെയ്യുന്നത് എൻഎച്ച്എസിനെ സമ്മർദ്ദത്തിലാക്കുമെന്ന ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ നേരത്തെ തന്നെ വന്നിരുന്നു. നിലവിൽ 385,000 -ൽ അധികം രോഗികളാണ് ശസ്ത്രക്രിയകൾക്കായി ഹോസ്പിറ്റലുകളിൽ കാത്തിരിക്കുന്നത്. മഹാമാരി പൊട്ടി പുറപ്പെടുന്നതിനു മുമ്പ് ഇത് വെറും 1600 മാത്രമായിരുന്നു. കൂടുതൽ ശമ്പളവർദ്ധനവിലൂടെ പരിചയസമ്പന്നരായ നേഴ്സുമാരെയും ഡോക്ടർമാരെയും ആകർഷിച്ച് പ്രതിസന്ധി മറികടക്കണമെന്ന അഭിപ്രായമാണ് എൻഎച്ച്എസിലെ നേഴ്‌സിംഗ് യൂണിയനുകൾക്കുള്ളത്.

ഏറ്റവും മികച്ച രീതിയിൽ ആരോഗ്യസംരക്ഷണം നൽകുന്ന രാജ്യങ്ങളുടെ പട്ടികയിൽ ബ്രിട്ടൻ നാലാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടിരുന്നു. ഏഴു വർഷമായി എൻഎച്ച്എസ് നിലനിർത്തി വന്ന ഒന്നാം സ്ഥാനമാണ് നഷ്ടമായത്. അകാല മരണങ്ങളും ക്യാൻസർ അതിജീവനവും ജനനസമയത്തെ ശിശുമരണങ്ങളും ഉൾപ്പെടുന്ന ആരോഗ്യ പരിപാലന ഫലങ്ങളുടെ താരതമ്യത്തിൽ രാജ്യം ഒൻപതാം സ്ഥാനത്താണ്. അമേരിക്കൻ തിങ്ക് ടാങ്ക് കോമൺവെൽത്ത് ഫണ്ട് നടത്തിയ സർവ്വേയിൽ നോർവേ, നെതർലൻഡ്സ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ. പകർച്ചവ്യാധി സമയത്ത് കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് മുൻഗണന നൽകിയതോടെയാണ് പതിവ് ആശുപത്രി ചികിത്സകൾക്കായി കാത്തിരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി ഉയർന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ആധുനിക വൈദ്യശാസ്ത്രരംഗത്ത് യുകെയിലെ നാഷണൽ ഹെൽത്ത് സർവീസ് പോലെ മറ്റൊന്ന് കാണാനാവില്ല. അതുകൊണ്ടുതന്നെ ഓരോ യുകെ നിവാസികളുടെയും സ്വകാര്യ അഹങ്കാരമാണ് NHS . ആരോഗ്യസംരക്ഷണം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെങ്കിലും, ബ്രിട്ടനിലെ ജനതയുടെ ആരോഗ്യസംരക്ഷണത്തിൽ വ്യക്തികളേക്കാൾ കൂടുതൽ ഉത്തരവാദിത്വവും, താൽപര്യവും കാണിക്കുന്നത് NHS ആണ്. ഇതിനു പുറമേ യുകെയിൽ കുടിയേറിയ മലയാളികളിൽ ബഹുഭൂരിപക്ഷത്തിന്റെയും ഉപജീവനമാർഗ്ഗം കൂടിയാണ് NHS. അതുകൊണ്ടുതന്നെ NHS -ന് ഒരു കൈത്താങ്ങായി യുകെയിൽ ചരിത്രപ്രാധാന്യമുള്ള ലീഡ്സ് – ലിവർപൂൾ കനാൽ തീരത്തുകൂടി യുകെ മലയാളികളായ ഷിബു മാത്യുവും, ജോജി തോമസും നടക്കാൻ തീരുമാനിച്ചപ്പോൾ അത് പരക്കെ ശ്രദ്ധ പിടിച്ചു പറ്റി.

സ്പോൺസേർഡ് വാക്കിൻറെ ഭാഗമായി സ്കിപ്റ്റൺ മുതൽ ലീഡ്സ് വരെയുള്ള 31 മൈലാണ് ഏതാണ്ട് 50 കിലോമീറ്റർ ഷിബുവും, ജോജിയും നടക്കുക. ആഗസ്റ്റ് പതിനാലാം തീയതി നടക്കുന്ന സ്പോൺസേർഡ് വാക്കിനേ പിന്തുണയ്ക്കുന്നവർ ഇതിനോടകം 2500 പൗണ്ടോളം സംഭാവന നൽകിയിട്ടുണ്ട്. ഇന്ത്യൻ മലങ്കര ഓർത്തഡോക്സ് മാഞ്ചസ്റ്റർ വികാരി ഫാ. ഹാപ്പി ജേക്കബ് തുടങ്ങി മാഞ്ചസ്‌റ്റർ,ബോൾട്ടൺ, ബേൺലി, സാൽഫോർഡ്, കീത്തിലി, വെസ്റ്റ് യോർക്ക് ഷെയറിന്റെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി പ്രമുഖരാണ് സ്പോൺസേർഡ് വാക്കിന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. മലയാളം യുകെയാണ് സ്പോൺസേർഡ് വാക്കിൻറെ മീഡിയാ പാർട്ണർ. NHS -ന് നിങ്ങളുടെ എളിയ സംഭാവന നൽകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- കോവിഡ് കാലത്ത് ചൈനീസ് കമ്പനികൾ 6 ബില്യൺ പൗണ്ട് ചിലവാക്കി ബ്രിട്ടീഷ് ബിസിനസ് സ്ഥാപനങ്ങൾ വാങ്ങിയതായാണ് റിപ്പോർട്ട്. ഇപ്പോൾ ഏകദേശം 130 ബില്യൺ പൗണ്ടിന്റെ ഇൻവെസ്റ്റ്മെന്റാണ് ചൈനീസ് സ്ഥാപനങ്ങൾക്ക് ബ്രിട്ടനിൽ ഉള്ളതെന്നാണ് നിഗമനം. പബ്ബുകൾ, സ്കൂളുകൾ തുടങ്ങിയവയെല്ലാം ഇതിലുൾപ്പെടും. കഴിഞ്ഞ വർഷം 13,000 കമ്പനികൾ മാത്രമായിരുന്നു ചൈനീസ് പക്കൽ ഉണ്ടായതെങ്കിൽ, ഈ വർഷം അത് പതിനയ്യായിരം എന്ന കണക്കിലേയ്ക്ക് ഉയർന്നിട്ടുണ്ട്. 5 മില്യൺ പൗണ്ടിന്റെ വാർഷിക വരുമാനം ഉള്ള കമ്പനികളുടെ എണ്ണം 795 ൽ നിന്നും ഈ വർഷം 838 ആയി ഉയർന്നിട്ടുണ്ട്. ഇതോടൊപ്പംതന്നെ കഴിഞ്ഞവർഷം മാത്രം ചൈനയിൽ നിന്നുള്ള 28000 വിദ്യാർഥികളാണ് യുകെയിൽ പഠനത്തിനായി അപേക്ഷിച്ചിട്ടുള്ളത്.

ഇത്തരത്തിൽ ബിസിനസ് മേഖലയിലുള്ള ചൈനീസ് കടന്നുകയറ്റം രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുമോ എന്ന ആശങ്ക വിവിധയിടങ്ങളിൽ നിന്നും ഉയർന്നു വരുന്നുണ്ട്. ചൈന ബ്രിട്ടന്റെ ഇൻഫ്രാസ്ട്രക്ചർ പ്രൊജക്ടുകളിൽ കൂടുതൽ കടന്നുകയറ്റം നടത്തുന്നതായി ടോറി എം പി നുസ്രത്ത് ഘാനി കുറ്റപ്പെടുത്തി. രാജ്യസുരക്ഷ വർദ്ധിപ്പിക്കാനുള്ള നീക്കങ്ങൾ ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉടനടി ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചൈനയെ പോലെ തന്നെ യുഎസ് ഇൻവെസ്റ്റർമാരും ബ്രിട്ടനിൽ സാധ്യതകൾ തേടുന്നുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടീഷ് ചാൻസലർ റിഷി സുനകിനെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കുമെന്ന് ഭീഷണി ഉയർത്തി പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ബ്രിട്ടനിൽ ബുധനാഴ്ച മുതൽ ഇളവുകൾ പ്രാബല്യത്തിൽ വരാനിരിക്കെ, അന്താരാഷ്ട്ര യാത്രകൾക്ക് കൂടുതൽ ഇളവുകൾ വേണമെന്ന് ആവശ്യപ്പെട്ടുള്ള ചാൻസലറുടെ കത്ത് മാധ്യമങ്ങൾക്ക് ലഭിച്ചതിനെ തുടർന്നാണ് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ഇത്തരമൊരു നീക്കം. നിയന്ത്രണങ്ങൾ യു കെയുടെ സാമ്പത്തികരംഗത്തെ തകർക്കുകയാണെന്നും, ഇത് ബ്രിട്ടനെ മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ അവസ്ഥയെക്കാൾ പുറകിലെത്തിക്കുമെന്നും കത്തിൽ റിഷി സുനക് വ്യക്തമാക്കുന്നുണ്ട്. മാധ്യമങ്ങളിൽ കത്ത് വരുന്നതിനു മുൻപ് പ്രധാനമന്ത്രിക്ക് ഇതുസംബന്ധിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് സൺഡേ ടൈംസ് റിപ്പോർട്ട് ചെയ്തത്. കത്ത് പുറത്തായത് സംബന്ധിച്ച് പ്രധാനമന്ത്രി വളരെയധികം ക്ഷുഭിതനാണെന്നും, ഇതേതുടർന്നാണ് ചാൻസലറുടെ സ്ഥാനത്തുനിന്നും ആരോഗ്യ സെക്രട്ടറിയുടെ സ്ഥാനത്തേയ്ക്ക് റിഷി സുനകിനെ മാറ്റുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി ഭീഷണിയുയർത്തിയതെന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വളരെ കുറച്ചു സമയത്തിനുള്ളിൽ തന്നെ റിഷി സുനകിനെ ആരോഗ്യ സെക്രട്ടറി സ്ഥാനത്ത് പ്രതീക്ഷിക്കാമെന്ന് ഒരു ഉന്നത വക്താവും വ്യക്തമാക്കിയിട്ടുണ്ട്.

ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാൻസ്പോർട്ട് ഓഫീസിലെ ഒഫീഷ്യൽസാണ് കത്ത് പുറത്താക്കാൻ കാരണമെന്നാണ് നിഗമനം. എന്നാൽ രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ സംബന്ധിച്ചുള്ള ചാൻസലറുടെ ഉത്കണ്ഠ മാത്രമാണ് കത്തിൽ ഉള്ളതെന്ന് ട്രഷറി അധികൃതർ വ്യക്തമാക്കുന്നു. ക്യാബിനറ്റ് മന്ത്രിമാരുടെ മാറ്റത്തെക്കുറിച്ച് ഇപ്പോൾ ഒരു പ്രസ്താവനയും നടത്താനില്ലെന്ന് ഡൗണിങ് സ്ട്രീറ്റും വ്യക്തമാക്കിയിട്ടുണ്ട്. ഈയാഴ്ചയാണ് ഗവൺമെന്റ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചത്. ഇതിലൂടെ കൂടുതൽ രാജ്യങ്ങളെ ഗ്രീൻ ലിസ്റ്റിലേയ്ക്ക് ചേർത്തിട്ടുണ്ട്. ചാൻസലറുടെ കത്ത് പുറത്തായത് പ്രധാനമന്ത്രിയുടെ കൂടെയുള്ള മന്ത്രിമാരുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യാനുള്ള ഒരു അവസരവും ഒരുക്കിയിരിക്കുകയാണ്.
ഷെഫ് ജോമോൻ കുര്യക്കോസ്
ആവശ്യമായ സാധനങ്ങള്‍
1.ചിക്കന്‍ 1കി. ഗ്രാം ( chicken drumsticks)
2.വറ്റൽ മുളക് – ഒരു കിലോ ചിക്കന് പതിനഞ്ചു മുതല്‍ ഇരുപതു വറ്റല് മുളക് വരെ എടുക്കാം , മിക്‌സിയില്‍ അരച്ച് പേസ്റ്റ് ആക്കി വയ്ക്കുക
3.ഇഞ്ചി വെളുത്തുള്ളി ചതച്ചെടുത്തത് – നല്ല പേസ്റ്റ് പരുവം വേണ്ട.
4.ഗരം മസാല പൊടി – മൂന്നു സ്പൂണ്‍
5.കട്ടി തൈര് – അര ഗ്ലാസ്
6.ഉപ്പ് – ആവശ്യത്തിന്.
7.മഞ്ഞള്‍ പൊടി – കാല്‍ സ്പൂണ്‍
8.മുട്ട – രണ്ടെണ്ണം ബീറ്റ് ചെയ്തത്

തയ്യാറാക്കുന്ന വിധം:
മേല്‍പ്പറഞ്ഞ സാധനങ്ങള്‍ എല്ലാം കൂടി നല്ല വണ്ണം മിക്‌സ് ചെയ്യുക, കൈ കൊണ്ട് നല്ല വണ്ണം പീസുകളില്‍ തേച്ചു കുഴയ്ക്കണം, എത്രത്തോളം കുഴയ്ക്കുന്നുവോ അത്രത്തോളം സോഫ്റ്റ് ആകും ഫ്രൈ. കുറഞ്ഞത് രണ്ടു മണിക്കൂറെങ്കിലും ഇത് മൂടി വയ്ക്കണം, ഫ്രിഡ്ജില്‍ വച്ചാല്‍ അത്രയും നന്ന്, പക്ഷെ പുറത്തെടുത്തു തണുപ്പ് മാറിയതിനു ശേഷം മാത്രം പൊരിക്കുക.
ഇനി നല്ല കുഴിവുള്ള ഒരു ചട്ടി എടുത്തു നിറയെ വെളിച്ചെണ്ണ ഒഴിയ്ക്കുക, എണ്ണ ചൂടായ ശേഷം പീസുകള്‍ ഓരോന്നായി കോരിയിടുക, മീഡിയം തീയില്‍ പൊരിക്കുക, മൂടി വയ്ക്കരുത്. ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കണം , ഇറച്ചി വെന്തു കഴിഞ്ഞു കോരുന്നതിനു മുമ്പ് തീ കൂട്ടി വച്ച് പീസുകള്‍ ബ്രൗണ്‍ കളര്‍ ആക്കുക, ബ്ലാക്ക് ആകുന്നതിനു മുൻപ് കോരി മാറ്റുക, പീസുകള്‍ എല്ലാം എടുത്തതിനു ശേഷം ചട്ടിയില്‍ ഉള്ള പൊടി കോരിയെടുത്തു പീസിനു മുകളില്‍ തട്ടുക, സൈഡില്‍ ഒരു ഭംഗിയ്ക്ക് വേണമെങ്കില്‍ സവാള അരിഞ്ഞതും വയ്ക്കാം. സ്വാദിഷ്ടമായ ഫാസ്റ്റ് ഫുഡ് തട്ട് കട സ്‌പെഷ്യല്‍ നാടൻ കോഴി പൊരിച്ചത് റെഡി.
ഡോ. ഐഷ വി
പെട്രോമാക്സിന്റെ ശക്തിയേറിയ വെളിച്ചം വയലിൽ കിഴക്ക് ഭാഗത്തു നിന്നും കണ്ടു തുടങ്ങിയപ്പോഴേ തോന്നി സമയം രാത്രി എട്ടു മണിയായെന്ന്. ഏതാനും പേർ ദിവസവും മുടങ്ങാതെ തവളപിടുത്തം നടത്തി പോന്നു. ഞങ്ങളുടെ പുരയിടവും ആലുവിളക്കാരുടെ പറമ്പും തമ്മിൽ വേർതിരിയ്ക്കുന്ന ഒരു നീർ ചാലുണ്ട്. അതിലും പതിവായി അവരിറങ്ങി തവളയെ തപ്പും. 1970 കളിലേയും 1980 കളിലേയും പതിവായിരുന്നു ഇത്.. ഇതേ പറ്റി കൂടുതൽ അന്വേഷിച്ചപ്പോൾ എനിക്ക് മനസ്സിലായത് തവളകളെ അമേരിക്കയിലേയ്ക്ക് കയറ്റുമതി ചെയ്യുകയാണെന്നാണ്. അന്നാട്ടുകാരുടെ തീൻ മേശയിലെ ഇഷ്ട വിഭവങ്ങളിലൊന്ന് തവളയിറച്ചി ഫ്രൈയാണത്രേ. നമ്മുടെ നാട്ടുകാർ വില്ലൻ ചുമയ്ക്ക് ഔഷധമായും തവളയിറച്ചി ഉപയോഗിച്ചിരുന്നു എന്നാണറിയാൻ കഴിഞ്ഞത്. മുതുകത്ത് നേരിയ പച്ച നിറമുള്ള കൊഴുത്തുരുണ്ട തവളകളെയാണ് ഇതിനായി ഉപയോഗിച്ചിരുന്നത്.
തവളപിടുത്തക്കാർ പണി നിർത്തി തിരിച്ചു പോകുമ്പോഴേയ്ക്കും അർദ്ധരാത്രിയാകും.
പിന്നെ പിന്നെ തവളകളുടെ എണ്ണം കുറഞ്ഞു വന്നതിനാലാകണം 1990 കളുടെ പകുതി കഴിഞ്ഞപ്പോൾ തവളപിടുത്തക്കാരെ കാണാനില്ലാതായി. ഞാൻ പ്രീഡിഗ്രിയ്ക്ക് കൊല്ലം എസ് എൻ വിമൺസ് കോളേജിൽ പഠിക്കുന്ന കാലം. അവിടെ കാന്റീന്റെയടുത്തായി ഒരു വലിയ സിമന്റ് ടാങ്കിൽ വെള്ളം നിറച്ച് ധാരാളം തവളകളെ ഇട്ടിരുന്നു. ഇതിൽ നിന്നു പിടിച്ചു കൊണ്ടുവരുന്ന തവളകളായിരുന്നു ഞങ്ങളുടെ ഡിസക് ഷൻ ടേബിളിൽ എത്തിയിരുന്നത്. അറ്റൻഡർ ഡിസ്ട്രിബ്യൂട്ട് ചെയ്യുന്ന തവളകളെ ഡിസക്ഷൻ ചെയ്ത് തൊലികളഞ്ഞ് , ത്‌സയാറ്റിക് നെർവ് കണ്ടുപിടിച്ച് ഏകദേശം 1mm x 2mm വലിപ്പത്തിൽ കട്ട് ചെയ്ത എക്സ്റേ ഫിലിം കഷണങ്ങൾ നെർവിനടിയിൽ സൂഷ്മതയോടെ ഫോഴ് സപ് സ് ഉപയോഗിച്ച് എടുത്ത് വച്ച് തവളയുടെ ത് സയാറ്റിക് പ് ലക് സസ് ഡിസ്പ്ലേ തയ്യാറാക്കി മായ റ്റീച്ചർ വന്ന് നോക്കാനായി ഞങ്ങൾ ഡിസക്ഷൻ ടേബിളിനരികിൽ കാത്തു നിൽക്കും. മായ ടീച്ചർ ഓക്കേ പറഞ്ഞാൽ റഫ് റിക്കോർഡും പിന്നെ ഫെയർ റിക്കോർഡും തയ്യാറാക്കാം.
അങ്ങനെ വീട്ടിൽ വച്ച് തവളയെ ഡിസക്ഷൻ ചെയ്യാൻ എനിയ് ക്കൊരു മോഹം. അച്ഛനും അമ്മയും വീട്ടിലില്ലാതിരുന്ന ഒരു വൈകുന്നേരം അനുജനും കൂട്ടുകാരും കൂടി പച്ച ഈർക്കിലി തുമ്പ് വളച്ച് കെട്ടി തവളയെ പിടിക്കാനുള്ള കുരുക്ക് തയ്യാറാക്കി. അവർ തോട്ടിലേയ്ക്ക് പോയി. കരയിലോ ആഴം കുറഞ്ഞ വെള്ളത്തിലോ വിശ്രമിക്കുന്ന തവളയുടെ തല ഈർക്കിലി കുടുക്കിട്ട് പിടിച്ച് നാല് തവളകളെ അനുജൻ വീട്ടിലെത്തിച്ചു. ഞാനവയെ ഡിസക്ഷൻ ചെയ്തു. കോളേജിൽ ഫോർമാലിൻ ഉപയോഗിച്ച് മയക്കിയ തവകളെയായിരുന്നു ഞങ്ങൾക്ക് കിട്ടിയിരുന്നത്. എന്നാൽ ഈ ജീവനുള്ള തവളകളെ ഡിസ് ക ട് ചെയ്യാൻ ഞാൻ പെടാപാടുപ്പെട്ടു. ഒന്ന് കൈ കൊണ്ട് പിടിക്കുമ്പോഴേയ്ക്കും വഴുതി പോകുന്ന ശരീരം. വല്ലവിധവും ഡിസക്ഷൻ പൂർത്തിയാക്കി ത്സയാറ്റിക് പ്ലക്സസ് ഡിസ്പ്ലേ അനുജനും അനുജത്തിയ്ക്കും കാണിച്ചു കൊടുത്തു. പിന്നെ ഞങ്ങൾ തവളയുടെ തുടകൾ ഫ്രൈ ചെയ്തു ഭക്ഷിച്ചു. അങ്ങനെ ആദ്യമായും അവസാനമായും തവളയിറച്ചിയുടെ രുചിയറിഞ്ഞു. എന്തുകൊണ്ടാണ് തവളപിടുത്തക്കാർ പതിറ്റാണ്ടുകളോളം സ്ഥിരമായി തവളയെ പിടിച്ചതെന്ന് അപ്പോഴാണ് മനസ്സിലായത്.
ഉഭയജീവിയായ തവള ഈസ്റ്റിവേഷൻ, ഹൈബർനേഷൻ എന്നീ പ്രക്രിയകൾക്ക് വിധേയരാകുന്നവരാണ്. പ്രതികൂല കാലാവസ്ഥയാകുമ്പോൾ മാസങ്ങളോളം ഉറങ്ങും. മഴയുടെ ആരംഭത്തിൽ തന്നെ ഉണർന്ന് പൊക്രോം പൊക്രോം ശബ്ദത്തോടു കൂടി ഉത്സാഹഭരിതരായി അവർ പുതുമഴയെ വരവേൽക്കും. മഴയിൽ നനഞ്ഞ പുതു മണ്ണിന്റെ ഗന്ധം അന്തരീക്ഷത്തിൽ പടരും. പറമ്പിൽ പണിക്കാർ തെങ്ങിൻ തടം തുറന്ന് പെരുമഴയിൽ തടത്തിൽ വെള്ളം കെട്ടി നിൽക്കുന്ന സമയത്ത് തവളയുടെ ലാർവയായ വാൽ മാക്രികളെ ധാരാളമായി കാണാമായിരുന്നു.
ഇപ്പോൾ ഞങ്ങൾ താമസിക്കുന്ന വീട് വയലിൽ നിന്നും തോട്ടിൽ നിന്നും ഒരു കിലോമീറ്റർ ദൂരത്തിലായി വളരെ ഉയർന്ന പ്രദേശത്താണ്. ഈ പറമ്പിൽ ഒരു തവളയെ പോലും കാണ്മാനില്ലായിരുന്നു. എന്നാൽ ഞങ്ങൾ മത്സ്യം വളർത്താൻ ഒരു ചെറിയ പടുതാ കുളം , താറാവിന് കുളിക്കാൻ ഒരു കൊച്ചു കുളം എന്നിവ നിർമ്മിച്ചപ്പോൾ എവിടെ നിന്നെന്നറിയില്ല. നല്ല വലുപ്പമുള്ള തവളകൾ ഇവിടേയ് ക്കെത്തി. അങ്ങനെ നാലുകാലുള്ള നങ്ങേലിപ്പെണ്ണിനെ പിടിക്കാൻ കോലു നാരായണനും (ചേര) പുറകെയെത്തി. അങ്ങനെ പായലും മറ്റ് പ്ലവകങ്ങളും മത്സ്യങ്ങളും മാക്രികളും ഉരഗങ്ങളും പാമ്പിനെ പിടിക്കാൻ കീരിയുമൊക്കെയായി ഒരു ഇക്കോ സിസ്റ്റം വലിയ കാല താമസമില്ലാതെ ഇവിടെ രൂപപ്പെട്ടു കഴിഞ്ഞു.
(തുടരും.)

ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.