ലെസ്റ്റർ: രണ്ട് ദിവസത്തിനുള്ളിൽ മൂന്ന് മരണം. യുകെ മലയാളികൾ വളരെ ദുഃഖകരമായ വാർത്തകൾ ആണ് കേൾക്കുന്നത്. പ്രവാസത്തിന്റെ വ്യഥകൾ ഒരു വഴിക്കും കൊറോണയുടെ ഭീതിപ്പെടുത്തുന്ന വാർത്തകൾ മറ്റൊരു വഴിക്കും യുകെ മലയാളികളെ വരിഞ്ഞു മുറുക്കുമ്പോൾ എല്ലാവരും ആഗ്രഹിക്കുന്നത് ഒന്ന് മാത്രം.. തന്റെ പ്രിയപ്പെട്ടവരുടെ മരണ വാർത്തകൾ കേൾക്കാൻ ഇടയാകരുതേ… എന്നാൽ ലെസ്റ്റർ മലയാളികളുടെ പ്രാർത്ഥനകൾ വിഫലമാക്കി അവരുടെ പ്രിയ ജൂലിയ വിനോദിന്റെ (13) മരണം ഇന്ന് വെളിപ്പിന് 2:30 ക്ക് സംഭവിച്ചപ്പോൾ. എല്ലാവരോടും വളരെ സ്നേഹത്തോടെ പെരുമാറിയിരുന്ന ജൂലിയയുടെ മരണം എല്ലാവരെയും ഒരുപോലെ ദുഃഖിപ്പിച്ചിരിക്കുന്നു.
ഇറ്റലിയിലെ മിലാനിൽ ആയിരുന്ന കോട്ടയം ഒറ്റപ്ലാക്കൽ വിനോദ് ജേക്കബും കുടുംബവും എട്ട് വർഷം മുൻപാണ് യുകെ യിലേക്ക് കുടിയേറിയത്. ഇവര്‍ക്ക് ഒട്ടേറെ ബന്ധുക്കള്‍ യുകെയില്‍ ഉള്ളതുകൊണ്ടാണ് ഇറ്റലിയിൽ നിന്നും യുകെയിലേക്കു കുടിയേറിയത്. എന്നാല്‍ ലെസ്റ്ററില്‍ എത്തി അധികം വൈകാതെ മൂന്നാമത്തെ മകളായ ജൂലിയയ്ക്കു അജ്ഞാത രോഗത്തിന്റെ ലക്ഷണങ്ങള്‍ ആരംഭിക്കുക ആയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷമായി ലെസ്റ്റര്‍ റോയല്‍ ഇന്‍ഫാര്‍മറി ഹോസ്പിറ്റലിലെ ചികിത്സയില്‍ ആയിരുന്നു കുട്ടി. ഏതാനും നാളുകളായി രോഗനില വഷളായതോടെ വീട്ടില്‍ തന്നെയാണ് തുടര്‍ ചികിത്സ നടത്തിയിരുന്നത്. തികച്ചും അപ്രതീക്ഷിതമായി ഇന്നലെ വൈകുന്നേരം ഏഴുമണിയോടെ രോഗനില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു എന്നാണ് അറിയുന്നത്.
ലോക് ഡൌണ്‍ സമാനമായ സാഹചര്യം ആയതിനാല്‍ വിനോദിനെയും കുടുംബത്തെയും ആശ്വസിപ്പിക്കാന്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന ബന്ധുക്കള്‍ പ്രയാസപ്പെടുകയാണ്. അഞ്ചു പെൺ മക്കളിൽ മൂന്നാമത്തെ മകളാണ് മരിച്ച ജൂലിയ. നന്നായി പാടുകയും നൃത്തം ചെയ്‌തിരുന്ന ജൂലിയയുടെ മരണം സ്നേഹിതരുടെയും ബന്ധുക്കളുടെയും വേദന വർദ്ധിപ്പിക്കുന്നു.
ലെസ്റ്റര്‍ ക്‌നാനായ യൂണിറ്റിലും കുടുംബ കൂട്ടായ്മയിലും ഒക്കെ ജൂലിയ പാടിയ പാട്ടുകളും നൃത്തങ്ങളും ഒക്കെയാണ് അടുപ്പമുള്ളവര്‍ക്കു ഇപ്പോള്‍ ഓര്‍മ്മയില്‍ നിറയുന്നത്. ജൂലിയയുടെ അകാല വേര്‍പാടില്‍ വ്യസനിക്കുന്ന വിനോദിനും കുടുംബത്തിനും വേദനയില്‍ നിന്നുള്ള മുക്തിക്കായി പ്രാര്‍ത്ഥനകള്‍ നേരുകയാണെന്നു ലെസ്റ്റര്‍ ക്‌നാനായ യൂണിറ്റ്, യു കെ കെ സി എ ഭാരവാഹികള്‍ അറിയിച്ചു.
ലെസ്റ്ററിലെ വീട്ടില്‍ ഇന്നലെ വൈകുന്നേരം ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ വികാരി ജനറാളും ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് വികാരിയുമായ മോണ്‍സിഞ്ഞോര്‍ ജോര്‍ജ്ജ് ചേലക്കല്‍ വീട്ടില്‍ ജൂലിയയ്ക്ക് അന്ത്യകൂദാശ നല്‍കി. മൃതദേഹം ഫ്യൂണറല്‍ സര്‍വ്വീസുകാര്‍ ഏറ്റെടുത്തു. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ഭവനസന്ദര്‍ശനം ഒഴിവാക്കണമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചിട്ടുണ്ട്. ശവസംസ്ക്കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീട്. നാട്ടിൽ കൊണ്ടുപോകണം എന്നാണ് പിതാവായ വിനോദിന്റെ ആഗ്രഹമെങ്കിലും വിമാന സർവീസ് ഇല്ലാത്തതുകൊണ്ട് ഇവിടെത്തന്നെ സംസ്ക്കാരം നടക്കും എന്നാണ് അറിയുന്നത്.
ജൂലിയയുടെ മരണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുമിത്രാദികളെ അറിയിക്കുകയും ചെയ്യുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
നെയ്യാറ്റിൻകര അതിയന്നൂർ പഞ്ചായത്തിലെ വെൺപകൽ നടുതോട്ടം കോളനിയിൽ രാജൻ (47 )ഭാര്യ അമ്പിളി (40) എന്നിവർ താമസിച്ചിരുന്ന വീട്ടിൽ നിന്നും കുടിയൊഴിപ്പിക്കാൻ എത്തിയ പോലീസും കോടതിയിലെ ആമീനും നോക്കിനിൽക്കെ, പെട്രോൾ ഒഴിച്ച് ലൈറ്റർ കത്തിച്ച് ആത്മഹത്യാഭീഷണി മുഴക്കിയതും, തടയാൻ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഇടപെടലിനെ തുടർന്നു നടന്ന അപകടത്തിൽ ഇരുവരും ഗുരുതരമായ പൊള്ളലേറ്റ് മരണപ്പെട്ടതും കേരളീയ ജനതയുടെ മനസാക്ഷിയെ പിടിച്ചുകുലുക്കിയ സംഭവമാണ്. കോടതിയിൽനിന്ന് സ്റ്റേ വരാൻ അരമണിക്കൂർ മാത്രം ശേഷിക്കെ വസ്തുവിന്റെ ഉടമസ്ഥ എന്ന് അവകാശപ്പെടുന്ന വസന്തയുടെ പരാതിയിൽ കോടതിയിൽ നിന്നുണ്ടായ ഉത്തരവ് പാലിക്കാൻ എത്തിയ പോലീസ് തിടുക്കം കാട്ടിയതായി വ്യാപകമായ പരാതി ഉയർന്നു. ഡിസംബർ 20 ന് നടന്ന അപകടത്തെത്തുടർന്ന് ദമ്പതിമാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. താൻ മരിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ഭയപ്പെടുത്താൻ മാത്രമാണ് പെട്രോളൊഴിച്ചതെന്നും രാജൻ മരണ മൊഴി നൽകിയിരുന്നു.
അനാഥരായ കുട്ടികൾക്ക് സർക്കാർ വീട് നിർമ്മിച്ചു നൽകുമെന്നും സംരക്ഷണവും വിദ്യാഭ്യാസ ചെലവും വഹിക്കുമെന്നും അറിയിച്ചിരുന്നു. പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് സർക്കാർ പരിശോധിക്കും. സർക്കാർ വാഗ്ദാനം സ്വീകരിക്കുന്നതായി കുട്ടികൾ മാധ്യമങ്ങളോട് പറഞ്ഞു.പരാതിക്കാരി കള്ളക്കേസ് കൊടുത്തു തങ്ങളെ വേട്ടയാടുകയാണെന്ന് കുട്ടികൾ ആരോപിക്കുന്നുണ്ട്. സമാനമായ രീതിയിൽ വസന്ത കോളനിയിൽ താമസിക്കുന്ന മറ്റു പല കുടുംബങ്ങൾക്കും എതിരെ പരാതികൾ നൽകിയിട്ടുണ്ട്. പണവും സ്വാധീനവും ഉപയോഗിച്ച് താഴെതട്ടിലുള്ളവരെ മനപ്പൂർവ്വം ഉപദ്രവിക്കുകയാണ് ഇവരെന്ന് നാട്ടുകാർ ആരോപിക്കുന്നുണ്ട്.
തലചായ്ക്കാൻ ഇടമില്ലാതെ,പ്ലാസ്റ്റിക് ഷീറ്റുകൾ വലിച്ചു കെട്ടിയ കൂരയിൽ നിന്നും പുറത്താക്കപ്പെടേണ്ടി വരുന്നതിന്റെ നീറ്റലിലാവണം രാജൻ അവസാനത്തെ ശ്രമമായ ആത്മഹത്യാഭീഷണി മുഴക്കിയത്. മാനസിക ബുദ്ധിമുട്ടുകൾ ഉള്ള ഭാര്യയുടെ പ്രയാസം അറിയാവുന്ന രാജൻ തെരുവിൽ ഉറങ്ങുന്നവർക്ക് തന്റെ ദിവസ വേതനത്തിൽ നിന്നും ഒരു പങ്ക് മാറ്റിവെച്ച് അന്നം നല്കുന്ന വ്യക്തിയായിരുന്നു. ക്രമസമാധാന പരിപാലനത്തിനായി പ്രവർത്തിക്കേണ്ട പൊലീസ് സാഹചര്യത്തിന് യോജിക്കാത്ത തരത്തിലുള്ള ധാർഷ്ട്യം കാട്ടുന്നതിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. വഴിമുട്ടുന്നവൻ ജീവിതം അവസാനിപ്പിക്കുക എന്ന രീതിയിലുള്ള നിരവധി വാർത്തകളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്.
ലൈഫ് മിഷൻ പോലെയുള്ള പദ്ധതികളിലൂടെ ഒന്നരലക്ഷത്തോളം കുടുംബങ്ങൾക്ക് കിടപ്പാടം നൽകാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. എങ്കിൽപോലും മരിച്ചാൽ അടക്കാൻ ഒരുതുണ്ട് ഭൂമിയില്ലാത്ത രണ്ടര ലക്ഷം കുടുംബങ്ങൾ ഔദ്യോഗിക കണക്കിലും നാല് ലക്ഷത്തോളം കുടുംബങ്ങൾ ഈ കണക്കിൽ പെടാതെയും കേരളത്തിൽ ജീവിക്കുന്നു. കേരളത്തിലെ 79% ദളിതരും കഴിയുന്നത് 26,119 കോളനികളിലാണ്. ഭൂരഹിതരായ അനേകം ആദിവാസികളും തോട്ടം തൊഴിലാളികളും മത്സ്യത്തൊഴിലാളികളും കേരളത്തിൽ ഉണ്ട്. കണക്കുകളിൽ പെടാതെ പോകുന്ന ഇത്തരം കുടുംബങ്ങളിലേക്ക് പദ്ധതികൾ എത്താതിരിക്കുന്നത് വ്യവസ്ഥിതിക്കു നേരെ ഉയർന്നു നിൽക്കുന്ന ചൂണ്ടുവിരലാണ്.നമ്മളിതിന് ഉത്തരം പറയേണ്ടതുണ്ട്.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
യുകെയിൽ ആദ്യമായി പ്രതിരോധകുത്തിവെയ്പ്പ് എടുത്ത മാർഗരറ്റ് കീനൻ 3 ആഴ്ചകൾക്ക് ശേഷം രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ചു. 91 വയസ്സുകാരിയായ മാർഗരറ്റ് പ്രതിരോധ കുത്തിവെയ്പ്പിൻെറ ആദ്യ ഡോസ് സ്വീകരിച്ചത് ഡിസംബർ എട്ടാം തീയതിയായിരുന്നു. സമാനമായ രീതിയിൽ പ്രതിരോധ കുത്തിവെയ്പ്പിൻെറ ആദ്യ ഡോസ് സ്വീകരിച്ച എല്ലാവർക്കും 21 ദിവസങ്ങൾക്ക് ശേഷം രണ്ടാം ഡോസ് നൽകുന്ന നടപടികളുമായി എൻഎച്ച്എസ് മുന്നോട്ടു പോകുകയാണ്.
ഇതിനിടെ രോഗവ്യാപനം ബ്രിട്ടനിൽ ദിനംപ്രതി കുതിച്ചു കയറുകയാണ്. ഇന്നലെ മാത്രം 53135 കേസുകളാണ് രാജ്യത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. പോർട്സ് മൗത്തിൽ താമസിച്ചിരുന്ന കോട്ടയം സ്വദേശി അജി ജോസഫ് ഉൾപ്പെടെ 414 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. വർദ്ധിച്ചു വരുന്ന രോഗവ്യാപനതോതിനെ നേരിടാൻ കടുത്ത നടപടികളിലേയ്ക്ക് ഗവൺമെൻറ് നീങ്ങാനാണ് സാധ്യത. ഇതിൻറെ ഭാഗമായി ഇംഗ്ലണ്ടിൻെറ മൂന്നിൽ രണ്ടു ഭാഗങ്ങളും ടയർ – 4 നിയന്ത്രണങ്ങളുടെ പരിധിയിലാകുമെന്ന സൂചനകൾ പുറത്തുവന്നുകഴിഞ്ഞു.
ലണ്ടനിലെ രോഗ വ്യാപനവും ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുള്ള രോഗികളുടെ എണ്ണവും സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധി വളരെ രൂക്ഷമാണ്. ലണ്ടനിലെ സ്ഥിതി രൂക്ഷമായതിനാൽ തീവ്രപരിചരണം ആവശ്യമായ രോഗികളെ യോർക്ക്ഷെയറിലെ ഹോസ്പിറ്റലുകളിലേയ്ക്ക് തുടർ ചികിത്സയ്ക്കായി മാറ്റാനുള്ള നടപടികൾ എൻഎച്ച്എസ് ആരംഭിച്ചു. പുറത്തുവന്ന വിവരങ്ങൾ പ്രകാരം ലണ്ടനിലെ പല ആശുപത്രികളും താങ്ങാവുന്നതിൽ കൂടുതൽ രോഗികളാൽ നിറഞ്ഞിരിക്കുകയാണ്. മിക്കവാറും ആശുപത്രികളിൽ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുന്നതിൽ 60 ശതമാനം രോഗികളും കോവിഡ് ബാധിതരാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ക്രൊയേഷ്യ:- ക്രൊയേഷ്യയിൽ റിക്ടർ സ്കെയിലിൽ 6.4 രേഖപ്പെടുത്തിയ വൻ ഭൂകമ്പം ചൊവ്വാഴ്ച രാത്രി ഉണ്ടായി. 7 പേരോളം മരണപ്പെട്ടതായാണ് പ്രാഥമിക നിഗമനം. ക്രൊയേഷ്യൻ തലസ്ഥാനമായ സാഗ്രെബിന് തെക്കുള്ള പെട്രിഞ്ച എന്ന നഗരത്തിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടായിരിക്കുന്നത്. രക്ഷാപ്രവർത്തകർ കെട്ടിടങ്ങളുടെയും മറ്റും അവശിഷ്ടങ്ങൾക്കിടയിൽ ആളുകളുണ്ടോ എന്നു രാത്രി വൈകിയും അന്വേഷണത്തിലാണ്. യൂറോപ്യൻ യൂണിയൻ കൂടുതൽ സഹായങ്ങൾ രാജ്യത്തിനു വാഗ്ദാനം ചെയ്തിട്ടുണ്ട്. ഏഴ് പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ടെന്നും, ഇനിയും മരണങ്ങൾ കൂടാൻ സാധ്യതയുണ്ടെന്നും ക്രൊയേഷ്യൻ പ്രധാനമന്ത്രി ആൻഡ്രേജ് പ്ലങ്കോവിക് അറിയിച്ചു.
മരിച്ചവരുടെ കൂട്ടത്തിൽ 12 വയസ്സുള്ള ഒരു പെൺകുട്ടിയും ഉള്ളതായി പോലീസ് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുപതോളം പേർക്ക് സാരമായ പരിക്കുകളും ഉണ്ട്. ഭൂകമ്പത്തിൽ ഭൂരിഭാഗം കെട്ടിടങ്ങളും ഇനി ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് എത്തിയതായി കൺസ്ട്രക്ഷൻ എക്സ്പർട്ടുകൾ അറിയിച്ചു. മിക്ക സ്ഥലങ്ങളിലെയും വൈദ്യുതി ബന്ധവും വിച്ചേദിക്കപ്പെട്ടിരിക്കുകയാണ്.വീടുകളിലെയും മറ്റും ടൈലുകളും എല്ലാം ഭൂകമ്പത്തിൽ തകർന്നിട്ടുണ്ട്.
നഗരത്തിലെ ജനങ്ങളിൽ ഭൂരിഭാഗംപേരും ബന്ധുക്കളുടെയും മറ്റു ഭവനങ്ങളിൽ അഭയം തേടിയിരിക്കുകയാണ്.തൊട്ടടുത്ത നഗരമായ സിസക്കിൽ സ്കൂളുകളുടെ മറ്റു ഗ്രൗണ്ടുകളും, ഓഡിറ്റോറിയങ്ങളും ജനങ്ങൾക്കായി തുറന്നു നൽകിയിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ ക്രൈസ് മാനേജ്മെന്റ് ചീഫ് ജനെസ് ലെനറിക് ബുധനാഴ്ച സംഭവസ്ഥലം സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സംഭവം നടന്ന സ്ഥലത്ത് ഒരു കിന്റഡർഗാർട്ടൻ ഉണ്ടായിരുന്നെങ്കിലും, ഭൂകമ്പം നടന്ന സമയത്ത് കുട്ടികൾ ആരും തന്നെ ഉണ്ടായിരുന്നില്ല. അപകടം ഇനിയും വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് അധികൃതരുടെ നിഗമനം.
പോർട്സ് മൗത്ത്: യു കെ യിലെ പോർട്സ് മൗത്തിൽ താമസിക്കുന്ന കോട്ടയം കല്ലറ സ്വദേശി വരപ്പടവില്‍ അജി ജോസഫ് (41) കൊറോണയെ തുടര്‍ന്നുണ്ടായ ഹൃദയാഘാതം മൂലം മരണമടഞ്ഞു. പരേതനു ഭാര്യയും മൂന്ന് കുട്ടികളും ആണ് ഉള്ളത്:
കൊറോണബാധയെ തുടര്‍ന്ന് കഴിഞ്ഞ മൂന്നുദിവസം മുന്‍പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണം എന്നാണ് ഇപ്പോൾ അറിയുവാൻ കഴിയുന്നത്. അജിയുടെ ഭാര്യ ദീപമോള്‍ പോർട്സ് മൗത്തിലെ ക്വീന്‍ അലക്‌സാന്‍ഡ്രിയ ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി ചെയ്യുന്നു.
മക്കള്‍ ക്രിസ്റ്റിന (11), ക്രിസ്റ്റോ (9) കസിൻ (6)
ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് അനില്‍ ജോസഫിന്റെ സഹോദരന്‍ ആണ് പരേതനായ അജി ജോസഫ്.
അജിയുടെ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെ അറിയിക്കുന്നതിനൊപ്പം അവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : യുകെയിൽ കോവിഡ് 19 മൂലമുള്ള പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ച ഒരു മേഖലയാണ് വിദ്യാഭ്യാസ മേഖല. വൈറസ് ബാധ രൂക്ഷമായ സ്ഥലങ്ങളിൽ അധ്യാപനവും പരീക്ഷകളും എങ്ങനെ ഫലപ്രദമായി നടത്തിയെടുക്കും എന്നത് പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു. ഈ സാഹചര്യത്തിലാണ് പ്രൈമറി സ്കൂൾ വിദ്യാർത്ഥികളും, ജി സി എസ് ഇ, എ ലെവൽ വിദ്യാർത്ഥികളും സ്കൂളുകളിലേയ്ക്ക് മടങ്ങിയെത്തണമെന്നും ജനുവരി 4 മുതൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുമെന്നും മൈക്കൽ ഗോവ് പ്രഖ്യാപിച്ചത്.എന്നാൽ ഈ തീരുമാനത്തെ അധ്യാപക യൂണിയനുകളും മാതാപിതാക്കളും നഖശിഖാന്തം എതിർക്കുകയാണ്. രോഗവ്യാപനഭീതി ഉയരുന്ന ഈ സമയത്ത് ഇത്തരമൊരു പദ്ധതി നടപ്പാക്കേണ്ടതില്ലെന്ന് യൂണിയനുകളും മാതാപിതാക്കളും അഭിപ്രായപ്പെട്ടു. എന്നാൽ പ്രധാന അധ്യാപകരുമായി സംസാരിക്കുമെന്നും കഴിയുന്നതും വേഗം കുട്ടികളെ സ്കൂളുകളിലേയ്ക്ക് തിരികെ കൊണ്ടുവരാൻ കഴിയുമെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നുമാണ് ഗവൺമെന്റിന് പ്രതിനിധീകരിച്ച് മൈക്കൽ ഗോവ് അറിയിച്ചത്.
ജനുവരിയിൽ സ്കൂളുകൾ വീണ്ടും തുറക്കുന്നതിനെക്കുറിച്ച് വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ പ്രധാന അദ്ധ്യാപകരുമായും യൂണിയനുകളുമായും ചർച്ച നടത്തുമെന്ന് ഗോവ് കൂട്ടിച്ചേർത്തു. അധ്യാപകർക്ക് പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കേണ്ടതിനാൽ ക്രിസ്മസ് അവധിക്കുശേഷം സെക്കൻഡറി സ്കൂൾ കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ തുടരണമെന്ന് ആവശ്യപ്പെട്ട അധ്യാപകരുടെയും യൂണിയനുകളുടെയും സമ്മർദത്തിന് സർക്കാർ വഴങ്ങിയിരുന്നു. ഇംഗ്ലണ്ടിലെ സ്കൂളുകൾ വീണ്ടും തുറക്കുന്നത് രണ്ടാഴ്ചയെങ്കിലും വൈകിവേണമെന്ന് ദേശീയ വിദ്യാഭ്യാസ യൂണിയൻ ജോയിന്റ് ജനറൽ സെക്രട്ടറി ഡോ. മേരി ബൂസ്റ്റെഡ് പറഞ്ഞു. ജനുവരി മുഴുവൻ സ്കൂളുകൾ അടച്ചിടണമെന്ന് സേജ് ശാസ്ത്രജ്ഞർ നിർദേശിച്ചു. നവംബറിൽ സ്കൂളുകൾ തുറന്ന സമയത്ത് ആർ റേറ്റ് ഒന്നിന് മുകളിൽ ആയിരുന്നു. അതിനാൽ ഇപ്പോൾ കർശനമായ ലോക്ക്ഡൗൺ ആവശ്യമാണെന്ന് ചീഫ് സയന്റിഫിക് അഡ്വൈസർ പാട്രിക് വാലൻസിന്റെ നേതൃത്വത്തിലുള്ള സേജ് സംഘം പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു.
നിലവിലെ പദ്ധതികളനുസരിച്ച് എല്ലാ പ്രൈമറികളും സാധാരണ പോലെ ജനുവരി നാലിന് തുറക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. എന്നാൽ ടയർ 4 ലോക്ക്ഡൗണിന് കീഴിൽ കഴിയുന്ന കുട്ടികൾ ഫെബ്രുവരി പകുതിയോടുകൂടി മാത്രമേ സ്കൂളുകളിലേക്ക് തിരികെയെത്തുകയുള്ളൂ. അതേസമയം സേജ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ് കൂടി പ്രധാനമന്ത്രി കണക്കിലെടുക്കേണ്ടതുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : യൂറോപ്യൻ യൂണിയനും യുകെയും തമ്മിലുള്ള വ്യാപാര കരാറിന് കീഴിൽ, ഇനിമുതൽ യാത്ര ചെയ്യുമ്പോൾ ബ്രിട്ടീഷുകാർക്ക് ചില ആനുകൂല്യങ്ങൾ നഷ്ടപ്പെടും. ബ്രെക്സിറ്റ് പരിവർത്തന കാലയളവ് വ്യാഴാഴ്ച അവസാനിക്കാനിരിക്കുകയാണ്. ഇതിനുശേഷം യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷ് പൗരന്മാർക്ക് ചില തടസ്സങ്ങളും പ്രത്യേക നിരക്കുകളും നേരിടേണ്ടി വരും. യൂറോപ്പിൽ യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാർക്ക് അടുത്ത വർഷം മുതൽ റോമിംഗ് ചാർജ് നൽകേണ്ടിവരും. ബ്രിട്ടീഷ് യാത്രക്കാർ അവരുടെ മൊബൈൽ ദാതാവിനെ ബന്ധപ്പെട്ടു എന്ത് നിരക്കുകൾ ഈടാക്കുമെന്ന് അറിയേണ്ടതുണ്ടെന്ന് സർക്കാർ മാർഗ്ഗനിർദേശത്തിൽ ആവശ്യപ്പെടുന്നു. യൂറോപ്യൻ യൂണിയനിലേക്കുള്ള ഏതൊരു ബ്രിട്ടീഷ് സന്ദർശകനും അവരുടെ യാത്ര ആരംഭിക്കുന്നതിന് മുമ്പ് പാസ്‌പോർട്ടിന് മതിയായ സാധുതയുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. എന്നിരുന്നാലും ചില തടസ്സങ്ങളുണ്ടാകുമെന്ന് കാബിനറ്റ് മന്ത്രി മൈക്കൽ ഗോവ് സമ്മതിച്ചു.
ജനുവരി 1 മുതൽ യൂറോപ്യൻ യൂണിയനിലേക്ക് പോകുന്നതിനുമുമ്പ് ബ്രിട്ടീഷ് യാത്രക്കാർ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുള്ള യാത്രാ ഇൻഷുറൻസ് എടുക്കുന്നത് പ്രധാനമാണെന്ന് ഗോവ് അറിയിച്ചു. എന്നാൽ വളരെ ഗുരുതരമായ രോഗങ്ങളുള്ള ആളുകൾക്ക് പ്രത്യേക വ്യവസ്ഥ ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ കരാർ പ്രാബല്യത്തിൽ വരുന്നതിനുമുമ്പ് അന്തിമ തയ്യാറെടുപ്പുകൾ നടത്താനുള്ള സമയം വളരെ കുറവാണെന്നും ഗോവ് ബിസിനസുകൾക്ക് മുന്നറിയിപ്പ് നൽകി.
പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്നലെ യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കലുമായി സംസാരിച്ചു. “ഞങ്ങളുടെ ബന്ധത്തിന്റെ പുതിയ തുടക്കമെന്ന നിലയിൽ യുകെ / ഇയു കരാറിന്റെ പ്രാധാന്യത്തെ ഞാൻ സ്വാഗതം ചെയ്യുന്നു.” പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഒരു കരാർ സുരക്ഷിതമാക്കിയെന്നത് ആശ്വാസമാണെങ്കിലും, ബിസിനസുകൾക്കിടയിൽ ഇപ്പോഴും വളരെയധികം ആശങ്കയുണ്ടെന്നു ലേബർ ഷാഡോ ചാൻസലർ അന്നലീസി ഡോഡ് സ് അഭിപ്രായപ്പെട്ടു. ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ചരക്കുകൾ ഇറക്കുമതി ചെയ്യുന്നതിനും കയറ്റുമതി ചെയ്യുന്നതിനുമുള്ള പുതിയ നിയമങ്ങളും വടക്കൻ അയർലൻഡുമായി വ്യാപാരം നടത്തുമ്പോളുള്ള നിയമങ്ങളും ബിസിനസുകൾ മനസ്സിലാക്കേണ്ടതുണ്ട്.
സ്വന്തം ലേഖകൻ
യു കെ :- ഇംഗ്ലണ്ടിലെ ആശുപത്രിയിൽ കോവിഡ് രോഗികൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, യുകെയിൽ അഞ്ചാം ഘട്ട കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള സാധ്യത വർദ്ധിച്ചുവരുന്നു. ഇംഗ്ലണ്ടിലെ ആശുപത്രികളിൽ മാത്രം 20,426 രോഗികൾ ഉണ്ടെന്നാണ് സ്ഥിരീകരണം. നവംബറിൽ ഏർപ്പെടുത്തിയതിനേക്കാൾ കൂടുതൽ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യം ശാസ്ത്രജ്ഞർ പ്രധാനമന്ത്രിയോട് ഉന്നയിച്ചു. സെക്കൻഡറി സ്കൂളുകളും, പബ്ബുകളും, അവശ്യ സാധനങ്ങൾ വിൽക്കാത്ത കടകളും എല്ലാം അടയ്ക്കണമെന്നാണ് ശാസ്ത്രജ്ഞർ ആവശ്യപ്പെടുന്നത്. ന്യൂ ഇയർ സമയത്ത് ജനങ്ങൾ ആരും തന്നെ പാർട്ടികളിലും മറ്റും പങ്കെടുക്കരുതെന്ന കർശന നിർദ്ദേശം ആരോഗ്യവിദഗ്ധർ നൽകുന്നുണ്ട്. ആദ്യഘട്ടത്തേതിനേക്കാൾ ഭീകരമായ സാഹചര്യമാണ് ഈ സമയത്ത് നിലനിൽക്കുന്നത് എന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. കോവിഡ് വൈറസിന്റെ പുതിയ സ്ട്രെയിൻ ആണ് രോഗം ഇത്രയധികം വർദ്ധിക്കുന്നതിന് കാരണമാകുന്നത്. ആദ്യഘട്ടത്തിൽ ഏപ്രിൽ മാസത്തിൽ ഇംഗ്ലണ്ടിലെ ആശുപത്രികളിൽ ഏറ്റവും കൂടുതൽ രോഗികളുടെ എണ്ണം 18,974 മാത്രമായിരുന്നു. എന്നാൽ ഈ കണക്കാണ് ഇപ്പോൾ ഇരുപതിനായിരം കടന്നിരിക്കുന്നത്.
ബ്രിട്ടനിൽ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കണക്കായ 41385 കേസുകൾ രേഖപ്പെടുത്തിയിരിക്കുകയാണ്. ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങളിൽ രോഗികളുടെ എണ്ണത്തിൽ കുറവ് വരുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നു. ഇന്നലെ മാത്രം 357 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ക്രിസ്മസ് ആഘോഷങ്ങളും മറ്റും രോഗം പടരുന്നതിന് കാരണമായി എന്നും റിപ്പോർട്ടുകൾ ഉണ്ട്.
ജനങ്ങൾ ഇത്രയും നാളും ചെയ്ത ത്യാഗങ്ങൾ ഇനിയും തുടരണമെന്ന ആവശ്യമാണ് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് മെഡിക്കൽ ഡയറക്ടർ ഡോക്ടർ യോവൻ ഡോയ്ൽ ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ലണ്ടനിലും മറ്റും ഏർപ്പെടുത്തിയിരിക്കുന്ന നാലാംഘട്ട നിയന്ത്രണങ്ങൾ, മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നതിന് സമയമായി എന്നാണ് പ്രധാനമന്ത്രി ബോറിസ് ജോൺസന് ലഭിക്കുന്ന നിർദേശങ്ങൾ.
സ്വന്തം ലേഖകൻ
ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ഫെയിൽസ് വർത്തിലാണ് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 .30 ഓടെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തിയത് . വെൽഫെയർ പോലീസിനോട് അടിയന്തര സഹായം ആവശ്യപ്പെട്ടിരുന്നു. എന്നാൽ പോലീസ് എത്തിയപ്പോൾ തന്നെ മൂന്ന് പേരും മരണപ്പെട്ടിരുന്നു. മരണകാരണം ദുരൂഹമായി തുടരുകയാണ്.
“പോലീസ്, ഫയർ റെസ്ക്യൂ, ആംബുലൻസ് വാഹനങ്ങൾ സംഭവസ്ഥലത്ത് കുറെയധികം സമയം തമ്പടിച്ചിരുന്നതായി പൊതുജനങ്ങൾ പറഞ്ഞു. കുറ്റകൃത്യം നടന്ന സ്ഥലം പോലീസ് താൽക്കാലികമായി അടച്ചിരിക്കുകയാണ്. പാരാ മെഡിക്സ് റിപ്പോർട്ട് പ്രകാരം 2020 ഡിസംബർ 28 തിങ്കളാഴ്ച 3.30 ഓടെ ഫെയിൽസ് വർത്തിലെ ഓൾഡ്ഹാം റോഡിലെ വെൽഫെയർ ആണ് പൊലീസിൽ വിവരം അറിയിച്ചിരിക്കുന്നത്.
“നിർഭാഗ്യവശാൽ സംഭവ സ്ഥലത്ത് എത്തിയപ്പോൾ മൂന്നുപേരും മരിച്ചതായാണ് കണ്ടെത്തിയത്. മരണകാരണം ദുരൂഹമായി തുടരുന്നു. പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും, വിശദാംശങ്ങൾ അറിയാവുന്നവർ ഉടൻതന്നെ പൊലീസുമായി ബന്ധപ്പെടണം. കേസുമായി സഹകരിക്കണം.”അധികൃതർ അറിയിച്ചു.
ഓക്‌സ്‌ഫോർഡ്: യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി മറ്റൊരു മലയാളി മരണം കൂടി. ക്രിസ്തുമസിന്റെ തലേ ദിവസം പ്രഭാതസവാരിക്കിടെ കുഴഞ്ഞ് വീണ് ഓക്‌സ്‌ഫോര്‍ഡ് ജോണ്‍ റാക്ലിഫ് ഹോസ്പിറ്റലില്‍ ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന കോഴിക്കോട് സ്വദേശിയും സ്വിന്‍ഡന് അടുത്തുള്ള കാണ്‍ എന്ന സ്ഥലത്ത് താമസിക്കുകയും ചെയ്‌തിരുന്ന മലയാളിയായ സന്തോഷ് ചന്നനംപുറത്ത് (46) ആണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്. പരേതൻ ഐ ടി ഉദ്യോഗസ്ഥനായിരുന്നു.
ബ്രെയിന്‍ ഡെത്ത് സംഭവിച്ചതിനാലും കൂടുതൽ പ്രതീക്ഷകൾക്ക് സാധ്യത ഇല്ലാത്തതിനാലും ഇന്ന് ബന്ധുക്കളെ അറിയിച്ച ശേഷം വെന്റിലേറ്ററില്‍ നിന്നും മാറ്റുകയായിരുന്നു.
ഭാര്യ ഷംന സന്തോഷ്, തലശ്ശേരി സ്വദേശിനിയാണ്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ജഗത്ത്, ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ബിവിത്ത് എന്നിവരാണ് മക്കള്‍.
ബാംഗ്ലൂരില്‍ സ്ഥിരതാമസമായിരുന്നു സന്തോഷിന്റെ മാതാപിതാക്കളും കുടുംബവും. കൂടാതെ സന്തോഷിന് രണ്ട് സഹോദരന്‍മാരാണുള്ളത്.
സന്തോഷിന്റെ അകാല നിര്യണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും മിത്രങ്ങളെയും അറിയിക്കുകയും ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.