ന്യൂസ് ഡെസ്ക് മലയാളം യുകെ

ടോക്കിയോ : ടോക്കിയോ ഒളിമ്പിക്സ് ഒരു അതിജീവനത്തിന്റെ കഥ പറയുകയാണ്. രോഗ പ്രതിസന്ധിയുടെ കാലത്തും ഉപേക്ഷിക്കാതെ രാജ്യങ്ങൾ എല്ലാം ഒന്നുചേർന്ന് വിജയമാക്കിയ കായിക മാമാങ്കം. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് 32ാമത് സമ്മര്‍ ഒളിമ്പിക്‌സ് മത്സരങ്ങള്‍ ജപ്പാനില്‍ നടന്നത്. ടോക്കിയോ ഒളിമ്പിക്‌സ് മത്സരങ്ങള്‍ ശരിക്കും നടത്തേണ്ടിയിരുന്നത് 2020 ലായിരുന്നെങ്കിലും കോവിഡ്-19 മഹാമാരി മൂലം അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മറ്റിയായ ഐ ഒ സിയും ടോക്കിയോയിലെ ഒളിമ്പിക്‌സ് നടത്തിപ്പുകാരും ചേർന്ന് 2020-ല്‍ നടക്കേണ്ടിയിരുന്ന ഒളിമ്പിക്‌സ് മത്സരങ്ങളെ ഒരു വര്‍ഷത്തേക്ക് മാറ്റി വെയ്ക്കുകയായിരുന്നു. ഇപ്പോൾ ഒളിമ്പിക്സിന് കൊടിയിറങ്ങുമ്പോൾ ഇതൊരു പോരാട്ടത്തിന്റെ കഥ കൂടി ഉള്ളിൽ വഹിക്കുന്നുണ്ട്. ജപ്പാനിൽ ബ്രിട്ടന്റെ സമ്പാദ്യം 22 സ്വർണവും 21 വെള്ളിയും 22 വെങ്കലവുമായി ആകെ 65 മെഡലുകളാണ്. ഒൻപത് വർഷം മുമ്പ് ആതിഥേയരെന്ന നിലയിൽ ബ്രിട്ടൻ നടത്തിയ പ്രകടനത്തിന് തുല്യമാണിത്. റിയോ ഗെയിംസിൽ 67 മെഡലുകൾ നേടി മെഡൽ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഈ പ്രതിസന്ധിയുടെ നടുവിലും 45 മുതൽ 70 വരെ മെഡലുകൾ ലക്ഷ്യമിട്ടാണ് ബ്രിട്ടൻ ടോക്കിയോയിലേക്ക് പറന്നത്.

ഇന്നലെ നടന്ന സമാപന ചടങ്ങിൽ ബ്രിട്ടീഷ് പതാക വഹിച്ചത് വനിതാ അത്‌ലറ്റ് ലോറ കെന്നിയായിരുന്നു. യുഎസ്എ, ചൈന, ജപ്പാൻ എന്നിവയ്ക്ക് പിന്നിൽ നാലാം സ്ഥാനത്താണ് ഇത്തവണ ബ്രിട്ടൻ. ടീം ബ്രിട്ടീഷ് ഷെഫ് ഡി മിഷൻ മാർക്ക് ഇംഗ്ലണ്ട് ടോക്കിയോയിലെ മെഡൽ നേട്ടത്തെ “ബ്രിട്ടീഷ് ഒളിമ്പിക് ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടം” എന്ന് പ്രശംസിച്ചു. “ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും സങ്കീർണ്ണവും വെല്ലുവിളി നിറഞ്ഞതും ബുദ്ധിമുട്ടുള്ളതുമായ അന്തരീക്ഷത്തിലാണ് നാം ഈ വിജയം നേടുന്നത്. ഇത് എല്ലാ പ്രതിബന്ധങ്ങൾക്കും എതിരാണ്, ഇത് ബ്രിട്ടീഷ് ഒളിമ്പിക്സ് ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണെന്ന് ഞാൻ കരുതുന്നു. ഇത് ടോക്കിയോയുടെ അത്ഭുതമാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു. 2024 -ൽ പാരീസിൽ നടക്കുന്ന ഗെയിംസിന് ഈ ആത്മവിശ്വാസവും മനസിലേറ്റി ബ്രിട്ടന് നീങ്ങാം.

മറ്റേതൊരു രാജ്യത്തേക്കാളും കൂടുതലായി ടോക്കിയോയിലെ 25 കായിക ഇനങ്ങളിൽ ബ്രിട്ടീഷ് ടീം മെഡലുകൾ നേടി. ഏഴ് ഒളിമ്പിക് സ്വർണ്ണ മെഡലുകൾ നേടുന്ന ആദ്യ ബ്രിട്ടീഷുകാരനായി ജെയ്സൺ കെന്നി മാറി. രണ്ട് വെള്ളി അടക്കം ആകെ 9 വ്യക്തിഗത മെഡലുകൾ. ജേസണിന്റെ ഭാര്യ ലോറ അഞ്ചു സ്വർണവും ഒരു വെള്ളിയുമായി മെഡൽ നേട്ട പട്ടികയിൽ മുൻപന്തിയിലുണ്ട്. പ്രതിസന്ധികളുടെ നടുവിലും മികച്ച പ്രകടനം നടത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് രാജ്യം. വീണുപോയവരെയും കൂടെ ചേർക്കുന്നു, പാരിസിലേക്ക് ഒന്നിച്ചു മുന്നേറാനായി.