എനിക്ക് രാഷ്ട്രീയപരമായി വല്ല അറിവൊന്നും ഇല്ല . വളർന്നു വന്ന സാഹചര്യവും അറിവും അനുസരിച്ച് എപ്പോളും സപ്പോർട്ട് ചെയ്യുന്നതും അംഗീകരിക്കുന്നതുമായ ഒരു പാർട്ടി കോൺഗ്രസ് ആണ്. പക്ഷെ ഇത്രയും നാൾ നേരിട്ടു കണ്ടു അറിഞ്ഞ ആൾ എന്ന നിലയിൽ LDF ചെയ്യുന്ന പല കാര്യത്തിലും ഒരു മലയാളി എന്ന നിലയിൽ അഭിമാനം തോന്നുന്നതാണ്. ഒരു പാർട്ടിയിൽ എല്ലാവരും നല്ലവരാകണമെന്നില്ല. എന്തിനേറെ യേശു ക്രിസ്തുവിന്റെ ടീമിൽ പോലുമില്ലായിരുന്നോ മാറ്റിനിർത്തപ്പെടേണ്ട വ്യക്തിത്വങ്ങൾ…
പക്ഷെ അത് മാറ്റിവച്ചിട്ടു ചിലകാര്യങ്ങൾ നമ്മൾ നോക്കികാണുകയാണെങ്കിൽ ആരോഗ്യ സംരക്ഷണം അത് നമ്മുടെ അടിസ്ഥാന ആവശ്യങ്ങളിൽ പെട്ട ഒന്നാണ്. അതിൽ ഒരു പരിധിവരെ ഇന്നത്തെ കേരള സർക്കാർ വിജയിച്ചു എന്ന് നമുക്ക് പലവട്ടം മനസിലായ കാര്യമാണ് .
അത് നിപ്പയുടെ കാര്യം തന്നെയെടുക്കുക. നമ്മളുടെ വീടുകൾ തോറും കയറി ഇറങ്ങി ബോധവത്കരിച്ചും ഹൈജീൻ കിറ്റുകൾ കൊടുത്തും ഉയർത്തിയപോലെത്തന്നെ വെള്ളപൊക്കം വന്നപ്പോളും ആ ഒരു സർക്കാരിന്റെ കഴിവിൽ പിടിച്ചുനിന്നവരാണ് നമ്മൾ മലയാളികൾ .
ഇതിനിടയിൽ ആരോമൂലം ഇല്ലാതാക്കപ്പെട്ട ചില കുഞ്ഞുങ്ങളുടെ ഏങ്ങലടികളും വറ്റിയ മാറുകളുടെ ശാപങ്ങളും അനാധമാക്കപ്പെട്ട ചില കുടുംബങ്ങളുടെ കണ്ണുനീരും ആർക്കൊക്കയോ വേണ്ടി ജയിലറക്കുള്ളിലകപ്പെട്ടു കുടുങ്ങിപ്പോയ ശബദമില്ലാ മുറവിളികളുടെയും മറ്റുപല അരോചക മരണങ്ങളുടെ മണവും… ഓട്ടകൾ ഉണ്ടായിരുന്ന ഖജനാവ് വിളക്കിച്ചേർക്കുന്നതിന് പകരം ഓട്ടകൾ വലുതാവുകയും, വിള്ളലുകൾ രൂപപ്പെടുകയും ചെയ്ത സാഹചര്യമാണ് നമുക്ക് ചുറ്റിലുമുള്ളതെങ്കിലും…
നമ്മുടെ സർക്കാരിന്റെ ചില ആത്മസമർപ്പണവും കഴിവുകളും ഈ ഒരു മഹാമാരിയിലും തുടരുന്നുവെന്നത് നമ്മൾ മറന്നൂടാ. എന്തെങ്കിലും പറയണമല്ലോ എന്നുകരുതി പൂത്തതും പഴകിയതുമായ ധാന്യവർഗ്ഗങ്ങൾ കൊടുത്തു സർക്കാർ മനുഷ്യനെ വഞ്ചിച്ചുവെന്ന് പറയുമ്പോളും ആരോടും പറയാതെ ആ ധാന്യത്തിന്റെ ബലത്തിൽ മാത്രം ജീവൻ പിടിച്ചുനിർത്തിയ എത്ര എത്ര കുഞ്ഞുങ്ങൾ, അമ്മമാർ, വയറൊട്ടിയ കുടുംബനാഥൻമാർ ഉണ്ടായിരുന്നുവെന്ന് എല്ലാവരും അറിയണമെന്നില്ല. കാരണം പലരും കുറ്റം കണ്ടുപിടിക്കുന്നതിന്റെയും പരത്തുന്നതിന്റെയും വാശിയിലും തിരക്കിലുമായിരുന്നു.
ഇന്നത്തെ അവസ്ഥ തന്നെ നോക്കുക നോർത്ത് ഇന്ത്യയിൽ ഓക്സിജൻ ഇല്ലാതെ ജനങ്ങൾ വഴിയിൽ കിടന്നു മരിക്കുന്നു. സംസ്കരിക്കാൻ ആളും സ്ഥലവും ഇല്ലാതെ പോവുന്ന എത്ര എത്ര മരവിച്ച ദേഹങ്ങൾ. താൻ പ്രസവിച്ചു മുലയൂട്ടി വളർത്തിയ കുഞ്ഞ് ഓക്സിജൻ കിട്ടാതെ പിടഞ്ഞു മരിക്കുന്നതു കാണേണ്ടിവരുന്ന എത്ര എത്ര അമ്മമാർ. തനിക്കു താങ്ങും തണലുമായി നിന്നവളുടെ മരവിച്ച ശരീരം എങ്ങോട്ടെന്നില്ലാതെ ദിശ അറിയാതെ സൈക്കിളിൽ കെട്ടി ഏങ്ങി എങ്ങി പോകുന്ന വേറൊരു പടു വൃദ്ധനെ ഇന്നലെയും നമ്മൾ കണ്ടു മറന്നു . ഇനിയും നമ്മൾ അറിയാത്തതും കേൾക്കാത്തതുമായ എത്രയോ രോദനങ്ങൾ ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ ഏതോ ഒരു കോണിൽ കത്തി ചാമ്പലായിട്ടുണ്ടാവാം .
അതേസമയം നമ്മളുടെ കൊച്ചു കേരളത്തിൽ നമുക്കു സ്വന്തമായി വാക്സിൻ മേടിച്ചു തന്റെ ജനങ്ങളെ സംരക്ഷിക്കുന്ന, ഓക്സിജൻ ഷാമം നേരത്തെ നോക്കിക്കണ്ടു നമ്മളെ ജീവിക്കാൻ സഹായിക്കുന്ന, പൂത്തതെന്നും പഴയതെന്നും പറഞ്ഞു ആർത്തുചിരിക്കുന്ന മുഖങ്ങൾക്കു പിടികൊടുക്കാതെ തങ്ങളുടെ കർത്തവ്യങ്ങൾ ഭംഗിയായി ചെയ്തുകൊണ്ടിരിക്കുന്ന ഈ ഒരു ഗവൺമെന്റിൽ അഭിമാനം മാത്രം.
ഇതിൽ നിന്നും ഒരു കാര്യം വ്യക്തം പാർട്ടി എന്നത് ഒരു പുറം ചട്ട മാത്രമാണ് .മനുഷ്യർ എവിടെ മനുഷനാകുന്നുവോ അവിടെ മതമോ പാർട്ടിയോ തീർത്തും അപ്രസിദ്ധമാകുന്നു. നല്ലതു ചെയ്യുന്ന മനഷ്യനെ കുറിച്ച് നല്ല രണ്ടു വാക്കു പറയണമെങ്കിൽ അത് അത് അവരുടെ ചേതനയറ്റ ശരീരത്തിനു മുമ്പിൽ മാത്രമേ ആകുകയുള്ളു എന്ന സ്വഭാവം ചില പാർട്ടി ഭ്രാന്തും മതഭ്രാന്തും പിടിച്ചവരുടെ സ്വഭാവം ആയി പോയി. അരെങ്കിലും എന്തെങ്കിലും പറഞ്ഞു കൊള്ളട്ടെ നിങളുടെ ദൈവിക കരങ്ങളെ പാർട്ടി നോക്കാതെ ഇഷ്ടപെടുന്ന ഒരു പാട് ആൾക്കാർ നിങ്ങൾക്ക് ചുറ്റുമുണ്ട് . കൂടുതൽ ഊർജം പേറി മുമ്പോട്ടു പോകുക . ഒന്നും നിങ്ങളുടെ മനസ്സിനെ തളർത്താതെ ഇരിക്കട്ടെ.
ഇനിയും ഒട്ടേറെ നന്മയും സ്നേഹവുമൊക്കെയായ് നമ്മുടെ ഈ കൊച്ചു കേരളം വളർന്നു പന്തലിക്കട്ടെ ഈ ചുവന്ന കുടക്കീഴിൽ …..
അഭിനന്ദനങ്ങൾ
ജോസ്ന സാബു സെബാസ്റ്റ്യൻ
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : മാസ്ക് വെച്ച് മുഖം മറയ്ക്കാതെ, സാമൂഹിക അകലം പാലിക്കാതെ സന്തോഷത്തോടെ ക്ലബിൽ നൃത്തം ചവിട്ടി ജനങ്ങൾ. സാധാരണ നിലയിലേക്കുള്ള തിരിച്ചുപോക്കിന് ശുഭപ്രതീക്ഷ നൽകികൊണ്ട് ഏകദേശം 3000 ത്തോളം പേരാണ് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കി ലിവർപൂളിൽ നടന്ന പരിപാടിയിൽ പങ്കെടുത്തത്. ഗവൺമെന്റിന്റെ പൈലറ്റ് ഇവന്റിന്റെ ഭാഗമായാണ് പരിപാടി നടന്നത്. ലോക്ക്ഡൗണിന് ശേഷം ഇത് ആദ്യമായാണ് മാസ്ക് ഇല്ലാതെ ക്ലബ്ബിൽ ഒത്തുകൂടി ആഘോഷിക്കുന്നത്. ഇത് രാജ്യത്തിന്റെ വലിയൊരു നിമിഷമാണെന്ന് പലരും അഭിപ്രായപ്പെട്ടു. ഒപ്പം പ്രതിസന്ധിയ്ക്കിടയിലും ഇത് ഊർജം പകരുന്ന ഒന്നായി മാറിയെന്ന് പങ്കെടുത്തവർ അറിയിച്ചു. “കൊറോണ വൈറസ് വന്നതിന് ശേഷം ഈ ഒത്തുകൂടൽ ഒരിക്കലും സംഭവിക്കില്ലെന്ന് കരുതിയതാണ്. എന്നാൽ ഇത് എനിക്ക് ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ നൽകി.” ഒരു വ്യക്തി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ വർഷം വ്യവസായം തകർന്നടിഞ്ഞതായി ഇവന്റ് പ്രൊഡ്യൂസർ സാം ന്യൂസൺ പറഞ്ഞു. എന്നാൽ ഇത് തിരിച്ചുവരവിന്റെ പാതയിലാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നലെ നടന്ന ക്ലബ് ഇവന്റ് പ്രാദേശിക സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം നിർണായകമാണെന്ന് ലിവർപൂൾ പബ്ലിക് ഹെൽത്ത് ഡയറക്ടർ മാറ്റ് ആഷ്ടൺ പറഞ്ഞു. “ലിവർപൂളിൽ ഇത് ഞങ്ങളുടെ സാമ്പത്തിക ഉൽപാദനത്തിന്റെ 40 ശതമാനത്തിലധികമാണ്. അതിനാൽ സമ്പദ്വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണ്. ഇത് പ്രധാനമാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു. ആളുകൾ വീടിനകത്ത് കൂടിച്ചേർന്നാൽ കൊറോണ വൈറസ് സംക്രമണം വർദ്ധിക്കുമോയെന്ന് അറിയാൻ ശാസ്ത്രജ്ഞർ കൂടുതൽ വിവരങ്ങൾ പരിശോധിക്കും. ഇവന്റ്സ് റിസർച്ച് പ്രോഗ്രാമിന്റെ ഭാഗമായിരുന്നു കഴിഞ്ഞ ദിവസത്തെ പരിപാടി. ലിവർപൂളിന്റെ സെഫ്ടൺ പാർക്കിൽ നടക്കുന്ന എഫ്എ കപ്പ് ഫൈനലിലേക്കും ഞായറാഴ്ചത്തെ സംഗീതമേളയിലേയ്ക്കും കാണികൾ മടങ്ങിവരും. അതെ ഇത് ശുഭപ്രതീക്ഷ സമ്മാനിക്കുന്ന വാർത്തയാണ്.
ബേസിൽ ജോസഫ്
ഈ റെസിപ്പിക്ക് കാരണമായത് പ്രിയ സുഹൃത്തായ അജിത് പാലിയത്തിന്റെ പൈ പുരാണം എന്ന ഒരു ഫേസ്ബുക്ക് പോസ്റ്റും അതിൽ വന്ന കമന്റുകളും ആണ്. അപ്പോൾ മനസ്സിലായി മലയാളികൾക്ക് ഒക്കെ പൈ ഇഷ്ടമാണ് പക്ഷെ അതിൽ പാരമ്പരഗതമായി ഉപയോഗിക്കുന്ന ഫില്ലിംഗ് ആണ് എല്ലാവർക്കും ഇഷ്ടക്കുറവ് അപ്പോൾ ആലോചിച്ചു എങ്ങനെ നമുക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ ഇതിനെ ഒന്ന് മാറ്റിയെടുത്താലോ എന്ന്. വീക്കെൻഡ് കുക്കിംഗ് സീസൺ 2 ടീമുമായി ഈ ആശയം പങ്കുവച്ചു. അവസാനം വിന്താലു മസാലയിൽ പോർക്ക് ജോയിന്റ് സ്ലോ കുക്ക് ചെയ്ത് പോർക്ക് ഫില്ലിംഗ് ഉണ്ടാക്കിയാൽ ഏറെ വ്യത്യസ്തമായിരിക്കും എന്ന ഒരു തീരുമാനത്തിൽ എത്തിച്ചേരുകയും അത് പരീക്ഷിക്കുകയും ചെയ്തു. വിന്താലു മസാല ആണ് ഈ ഡിഷിന്റെ കാതൽ. വിന്താലു എന്ന പേര് പോർച്ചുഗീസ് ഡിഷ് ആയ “carne de vinha d’alhos” നിന്നും ഉണ്ടായതാണ്. വിശദമായ പാചക വിധി താഴെ വിവരിക്കുന്നു.

ചേരുവകൾ
1)പോർക്ക് മീഡിയം സൈസ് ജോയിൻറ് (750 ഗ്രാം )
2)സബോള 3 എണ്ണം
വെളുത്തുള്ളി 1 കുടം
ഇഞ്ചി 50 ഗ്രാം
വറ്റൽ മുളക് 10 എണ്ണം
ഗ്രാമ്പൂ 1 ടീസ്പൂണ്
കുരുമുളക് 1 ടീസ്പൂണ്
കറുവാപട്ട 1 പീസ്
ശർക്കര 25 ഗ്രാം
മഞ്ഞൾ പൊടി 1 ടീസ്പൂണ്
വിനാഗിരി 1 കപ്പ് (50 മില്ലി)
3) ടൊമറ്റോ 1 എണ്ണം
4)ഓയിൽ 2 ടീസ്പൂണ്
5)പഫ് പേയ്സ്റ്റ്റി ഷീറ്റ്സ് – 2 എണ്ണം
ഉപ്പ് ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം
വിന്താലു മസാല ഉണ്ടാക്കുന്നതിനായ് ഒരു സബോളയും ബാക്കിയുള്ള രണ്ടാമത്തെ ചേരുവകൾ വിനാഗിരിയിൽ ചേർത്ത് അരച്ച് എടുക്കുക്കുക. നല്ല കുഴിവുള്ള ഒരു പാനിൽ (കാസറോൾ പാൻ) ഓയിൽ ചൂടാക്കി ഫൈൻ ആയി ചോപ് ചെയ്ത 2 സബോള ,ടൊമറ്റോ, 2 അല്ലി വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റുക. സബോള ഗോൾഡൻ നിറമായി കഴിയുമ്പോൾ അരച്ചുവച്ച മസാലയും ചേർത്ത് വഴറ്റുക. മസാല കുക്ക് ആയി കഴിയുമ്പോൾ പോർക്ക് (മുറിക്കാതെ ഒറ്റ പീസ് ആയി ) ചേർത്ത് വീണ്ടും ഇളക്കി ആവശ്യത്തിനു വെള്ളവും, ഉപ്പും ചേർത്ത് മൂടി വച്ച് ചെറു തീയിൽ 90 മിനിറ്റു കുക്ക് ചെയ്യുക. പോർക്ക് വെന്തുകഴിയുമ്പോൾ പുറത്തെടുത്തു ഒരു ഫോർക്ക് കൊണ്ട് പോർക്ക് ചെറുതായി മിൻസ് രീതിയിൽ ചീന്തിയെടുക്കുക (തൊലി ഒഴിവാക്കി മീറ്റ് മാത്രം). ഇങ്ങനെ ചീന്തിയെടുത്ത പോർക്ക് വീണ്ടും അതെ ഗ്രേവിയിൽ ഇട്ട് നന്നയി വറ്റിച്ചെടുക്കുക. ഓവൻ 200 ഡിഗ്രിയിൽ പ്രീഹീറ്റ്ചെയ്യുക. ഒരു ബേക്കിങ് ഡിഷിൽ പഫ് പേയ്സ്റ്ററി കൊണ്ട് ബേസ് ഉണ്ടാക്കി അതിലേയ്ക്ക് ഈ മിശ്രിതം മാറ്റി മുകളിൽ മറ്റൊരു പഫ് പേയ്സ്റ്ററി ഷീറ്റ് കൊണ്ട് കവർചെയ്ത് അടിച്ച മുട്ടയോ ഓയിലോ ഒരു ബ്രഷ് ഉപയോഗിച്ച് പേയ്സ്ട്രയിക്ക് മുകളിൽ പുരട്ടി .ചൂടായ ഓവനിൽ 15 മിനിറ്റ് ബേക്ക് ചെയ്ത് സെർവിങ് ഡിഷിലേയ്ക്ക് മാറ്റുക. ( മസാല അരയ്ക്കുമ്പോൾ കുറച്ചു ഗോവൻ കോക്കനട്ട് ഫെനി കൂടി ചേർത്താൽ ഈ മസാല പ്രെസെർവ് ചെയ്തു കേടു കൂടാതെ സൂക്ഷിക്കാൻ പറ്റും. ബീഫ് ,മട്ടണ് ,ചിക്കൻ എന്നിവ ഉപയോഗിച്ചും വിന്താലു ഉണ്ടാക്കുമെങ്കിലും പോർക്ക് ആണ് ഓതെന്റിക് വിന്താലു ആയി ഉപയോഗിക്കുന്നത്).

ബേസിൽ ജോസഫ്

ഡോ. ഐഷ വി
ഒരു പത്ത് പതിനേഴ് വർഷം കഴിഞ്ഞു കാണും കേരളത്തിൽ വിവിധയിനം പനികൾ വാർത്തയായിട്ട്. ചിക്കുൻ ഗുനിയ, ഡെംഗി പനി, തക്കാളിപ്പനി, പക്ഷിപ്പനി, പന്നിപനി, എലിപ്പനി എന്നിങ്ങനെ വൈവിധ്യമാർന്ന പനികൾ. ഞങ്ങളുടെ കുട്ടിക്കാലത്ത് ജൂൺ മാസം സ്കൂളു തുറക്കുമ്പോൾ ഒരു പനി സാധാരണ സ്കൂൾ കുട്ടികൾക്ക് വരാറുണ്ടായിരുന്നു. രണ്ടാഴ്ചയോളം പനിച്ച് വിറച്ച് കിടക്കുന്ന “ഫ്ലു” എന്ന പനി. ഇൻഫ്ലുവൻസ വൈറസ് മൂലം വരുന്ന പനി. പലപ്പോഴും സ്കൂൾ കുട്ടികൾ കടുത്ത പനി മൂലം പിച്ചും പേയും പറയുന്ന അവസ്ഥയിലും അസ്ഥി വരെ കഴയ്ക്കുന്ന ക്ഷീണത്തിലും ആകാറുണ്ടായിരുന്നു ആ പനിക്കാലത്ത്. ചിലപ്പോൾ കുട്ടികളിൽ നിന്ന് മുതിർന്നവർക്കും പനി പകർന്നു കിട്ടും. മിക്ക വീടുകളിലും ചുക്ക് , കുരുമുളക്, കരുപ്പട്ടി, തുളസിയില തുടങ്ങിയവ ഇട്ടുണ്ടാക്കുന്ന കാപ്പി കുടിയ്ക്കുന്നതു കൊണ്ട് തന്നെ മുതിർന്നവരുടെ പനി മാറി കിട്ടും. പുട്ടു കുടത്തിൽ കുരുമുളകിന്റെ ഇലയിട്ട് തിളപ്പിച്ച വെള്ളത്തിന്റെ ആവി ഒരു പുതപ്പിട്ട് മൂടി പുതച്ച് പല പ്രാവശ്യം കൊള്ളുന്നതോടെ ആള് ഉഷാറാകും. കുട്ടികൾ ശരിയായി ഭക്ഷണം കഴിയ്ക്കാത്തതു കൊണ്ടും ആവി കൊള്ളാത്തതു കൊണ്ടും പലപ്പോഴും ഡോക്ടറുടെ അടുത്തു കൊണ്ടുപോകേണ്ടിവരും. കുട്ടികളാവുമ്പോൾ ബാലാരിഷ്ടതകൾ കൂടും.
കാസർഗോഡായിരുന്നപ്പോൾ ഡോക്ടർ റേ ആയിരുന്നു ഞങ്ങളെ ചികിത്സിച്ചിരുന്നത്. ഡോക്ടർ റേ ഞങ്ങൾക്ക് പല നിറത്തിലുള്ള മധുരമുള്ള സിറപ്പുകളും ഇളം മഞ്ഞ കലർന്ന അല്പം കയ്പ്പുള്ള മരുന്നും തന്നിരുന്നു. നാട്ടിലെത്തിയപ്പോൾ മുതൽ വല്യമാമൻ തന്നെയായിരുന്നു ഞങ്ങളെ ചികിത്സിച്ചിരുന്നത്. പനിയുള്ളപ്പോൾ ലഘു ഭക്ഷണം കഴിയ്ക്കുന്നതാണ് നല്ലത്. എങ്കിലും പനിച്ച് ഒരാഴ്ച കഴിയുമ്പോൾ ആക്രാന്തം മൂത്ത് അമ്മ കാണാതെ കപ്പലണ്ടി വാരിത്തിന്ന് വൈകുന്നേരമായപ്പോൾ പനി കൂടി വല്യമാമന്റെ അടുത്തേയ്ക്ക് പോകേണ്ട അനുഭവവും എനിയ്ക്കുണ്ടായിട്ടുണ്ട്. വല്യമാമൻ ആന്റിബയോട്ടിയ്ക്കുകൾക്കൊപ്പം വൈറ്റമിൻ ഗുളിക കൂടി ഞങ്ങൾക്ക് തന്നിരുന്നു.
നന്നായി പനിച്ച് ശരീരോഷ്മാവ് കൂടുന്ന സന്ദർഭങ്ങളിൽ അച്ഛൻ ഉറക്കമൊഴിഞ്ഞിരുന്ന് ഞങ്ങളുടെ നെറ്റിയിൽ കോട്ടൻതുണിക്കഷണം നനച്ച് ഇട്ട് തന്നിട്ടുണ്ട്. പനിച്ച് വായ കയ്ക്കുന്ന സന്ദർഭങ്ങളിൽ ചിലപ്പോൾ ഞങ്ങൾ ആഹാരം കഴിയ്ക്കാതെ കിടക്കും. അപ്പോൾ അമ്മ ചായ ഇട്ടു കൊണ്ടു വരട്ടേയെന്ന് ചോദിക്കും. വേണ്ടെന്ന് പറയുമെങ്കിലും അമ്മ ചായ ഇട്ടുകൊണ്ടുവരുമ്പോൾ ഞങ്ങളത് കുടിക്കും. തീരെ പനിച്ച് കിടക്കുമ്പോൾ ഊർജ്വസ്വലരാകാൻ നല്ല ചൂടു ചായ കുടിക്കുന്നത് നല്ലതായി എനിക്ക് തോന്നിയിട്ടുണ്ട്. പിൽക്കാലത്ത് ഡിഗ്രിയ്ക്ക് ഇംഗ്ലീഷ് ക്ലാസ്സിൽ “Admirable Chriton” എന്ന പാഠത്തിൽ “Nothing like a cup of tea to settle the nerves” എന്ന വരി പഠിക്കുമ്പോൾ ഈ പനിക്കാലത്ത് ചായ കുടിച്ച ഓർമ്മയായിരുന്നു എന്റെ മനസ്സിൽ. പനിക്കാലത്ത് ഉറക്കമിളച്ചിരുന്ന് മക്കളെ നോക്കുന്ന മാതാപിതാക്കളുടെ വാത്സല്യം നമ്മൾ പ്രത്യേകം സ്മരിക്കേണ്ടതു തന്നെ.
വൈറസ് ബാധിച്ച ശരീരം അതിന്റെ പ്രതിരോധ ശേഷി ഊഷ്മാവ് കൂട്ടിയാണ് കാണിക്കുന്നത്. നന്നായി പ്രതികരിക്കുന്ന പ്രതിരോധിയ്ക്കുന്ന ശരീരം ഊഷ്മാവ് കൂട്ടുകയും ജലദോഷം ചുമ മുതലായവയിലൂടെ കഫം പുറന്തള്ളി രോഗാവസ്ഥയ്ക്ക് ശമനമുണ്ടാക്കുകയും ചെയ്യുന്നു. അതിന് കഴിയാതെ വരുന്ന സന്ദർഭങ്ങളിൽ ശരീരത്തിന് കീഴടങ്ങേണ്ടിവരുന്നു.
അന്നത്തെ ” ഫ്ലു” , ഈ കഴിഞ്ഞ 20 വർഷത്തിനകം ഞാൻ കണ്ടിട്ടും അനുഭവിച്ചിട്ടും ഇല്ല. ആ വൈറസ് എങ്ങു പോയി മറഞ്ഞെന്നാണ് എന്റെ സംശയം. പകരം ഓരോ വർഷവും പുതിയ പേരിലുള്ള പനികളാണ്.
രോഗം വരാതെ നോക്കുന്നതാണ് വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത്. അതിനായി വല്യമാമൻ എല്ലാ വർഷവും ഞങ്ങൾക്ക് വയറിളക്കാനുള്ള മരുന്ന് ( മിക്കവാറും ആവണക്കെണ്ണ) തന്നിരുന്നു. പിന്നെ ദശമൂലാരിഷ്ടം കഴിയ്ക്കുന്നതും ഇന്ദുകാന്തം നെയ്യ് സേവിക്കുന്നതും പ്രതിരോധശേഷി കൂട്ടിയിരുന്നു. ചിലപ്പോൾ ദശമൂല കടുത്രയം കഷായവും കഴിച്ചിട്ടുണ്ട്. ഈ മരുന്നുകൾ അക്കാലത്ത് അമ്മയുടെ വീട്ടിൽത്തന്നെ ഉണ്ടാക്കിയിരുന്നതിനാൽ ദശമൂലങ്ങളും ചേരുമെന്ന് ഉറപ്പായിരുന്നു.
പനി വന്ന് പോകാറാവുമ്പോൾ ശരീരം നന്നായി വിയർക്കും. തല കൂടി വിയർക്കുന്നതോടെ തലയിൽ പേനുണ്ടെങ്കിൽ അവ കൂടി മുടിയുടെ ഇടയിൽ നിന്നും പുറത്തേയ്ക്ക് വരും. അതിനെ കൂടി കൊല്ലുന്നതോടെ നമ്മുടെ തലയും ക്ലീൻ. അത് പനിയുടെ ധനാത്മക വശമായി എനിക്ക് തോന്നിയിട്ടുണ്ട്. കൃത്യമായി എല്ലാ വർഷവും കർക്കിടക ചികത്സ ചെയ്യുന്ന ചിലരേയും ഞാൻ കണ്ടിട്ടുണ്ട്. അങ്ങനെ കർക്കിടക ചികിത്സ ചെയ്യുന്നവർക്ക് മറ്റസുഖങ്ങളൊന്നും വന്ന് കണ്ടിട്ടില്ല. കാരണം അവരുടെ ശരീരത്തിലെ മാലിന്യങ്ങൾ മുഴുവൻ ഈ കർക്കിടക ചികിത്സ കൊണ്ട് പുറന്തള്ളിയിരിയ്ക്കും.
ഈ കൊറോണക്കാലത്തും രോഗ പ്രതിരോധ ശേഷി കൂട്ടത്തക്ക തരത്തിലുള്ള ഭക്ഷണങ്ങളും പ്രതിരോധത്തിന് സ്വീകരിക്കേണ്ട മാർഗ്ഗങ്ങളായ സാമൂഹിക അകലം പാലിക്കുക, സാനിറ്റൈസർ, മാസ്ക് എന്നിവ ഉപയോഗിയ്ക്കുക, യാത്ര കുറയ്ക്കുക, ആഘോഷങ്ങളും ചടങ്ങുകളും കുറയ്ക്കുക, വാക്സിൻ എടുക്കുക. ഈ കൊറോണാക്കാലത്തെ ലളിത ജീവിതം തുടർന്നും കൊണ്ടുപോവുക എന്നിവ ഉത്തമമായിരിയ്ക്കും. രോഗം വരാതെ നോക്കുന്നതായിരിക്കും വന്നിട്ട് ഓക്സിജൻ കിട്ടാതെ മരിക്കുന്നതിനേക്കാൾ നല്ലത്. അതിനാൽ ജാഗ്രതൈ.
(തുടരും.)

ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടനിലേയ്ക്ക് പറക്കാൻ കൊതിച്ചിരുന്ന നൂറുകണക്കിന് മലയാളി നഴ്സുമാരുടെ സ്വപ്നങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യയിൽനിന്നുള്ള നേഴ്സിംഗ് റിക്രൂട്ട്മെൻറ് താൽക്കാലികമായി ബ്രിട്ടീഷ് സർക്കാർ മരവിപ്പിച്ചു . എൻഎച്ച്എസിലും വിവിധ നഴ്സിംഗ് ഹോമുകളിലെ സീനിയർ കെയർ ജോലികൾക്കുമായി നിരവധി നേഴ്സുമാരായിരുന്നു എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കി കാത്തിരുന്നത്. ഇൻറർവ്യൂ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി ഏതുനിമിഷവും ബ്രിട്ടനിലേയ്ക്ക് ജോലിക്കായി പോകാൻ തയ്യാറെടുത്തിരുന്നവർക്കാണ് ഈ തീരുമാനം തിരിച്ചടിയായിരിക്കുന്നത്.

കോവിഡ് – 19 ഇന്ത്യൻ ആരോഗ്യ വ്യവസ്ഥയെ തകിടംമറിക്കുന്ന സാഹചര്യത്തിൽ ആരോഗ്യപ്രവർത്തകരെ ഇന്ത്യയിൽനിന്ന് റിക്രൂട്ട് ചെയ്യുന്നതിന്റെ ധാർമികത പരിഗണിച്ചാണ് ബ്രിട്ടീഷ് സർക്കാർ ഈ തീരുമാനം എടുത്തിരിക്കുന്നത്. ബ്രിട്ടീഷ് സർക്കാരിൻറെ ഈ തീരുമാനം എൻഎച്ച്എസ് ഉൾപ്പെടെ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന നിരവധി പ്രസ്ഥാനങ്ങളുടെ ഭാവി പരിപാടികളെയും അവതാളത്തിലാക്കിയിരിക്കുകയാണ്. സീനിയർ കെയർ വിസകൾക്കായി ബ്രിട്ടൻ അനുമതി നൽകിയതിനെ തുടർന്ന് നിരവധി നേഴ്സിങ് സ്ഥാപനങ്ങളാണ് ഇന്ത്യയിൽനിന്ന് റിക്രൂട്ട്മെൻറ് ആരംഭിച്ചത്.

നേരത്തെ തന്നെ കോവിഡ് പ്രതിസന്ധി രൂക്ഷമാവുകയും ഇന്ത്യ ബ്രിട്ടന്റെ യാത്രാവിലക്കിൽ ഉൾപ്പെടുകയും ചെയ്തതിനെ തുടർന്ന് റിക്രൂട്ട്മെൻറ് ഏജൻസികൾക്ക് തങ്ങൾ റിക്രൂട്ട് ചെയ്ത നഴ്സുമാരുടെ യാത്ര മാറ്റി വയ്ക്കേണ്ടതായി വന്നിരുന്നു. എന്നാലും ബ്രിട്ടനിലെ ഹോസ്പിറ്റലുകൾ നേരിടുന്ന നേഴ്സുമാരുടെ ക്ഷാമം അവസാനിപ്പിക്കാൻ ഹോട്ടൽ ക്വാറന്റെയിൻ ഉൾപ്പെടെ പുതിയതായി വരുന്ന നഴ്സുമാർക്ക് നൽകാൻ വിവിധ എൻഎച്ച്എസ് ട്രസ്റ്റുകൾ മുന്നോട്ടുവന്നിരുന്നു. പക്ഷെ ബ്രിട്ടനിലേയ്ക്ക് വരാനിരുന്ന ഇന്ത്യൻ നേഴ്സുമാരുടെ റിക്രൂട്ട് ബ്രിട്ടീഷ് സർക്കാർ മരവിപ്പിച്ചതിലൂടെ എത്ര നാൾ കാത്തിരിക്കേണ്ടി വരുമെന്നുള്ളതാണ് ഉദ്യോഗാർത്ഥികളെ ആശങ്കയിലാക്കുന്നത്. കോവിഡിനെ പ്രതിരോധിക്കാൻ കൂടുതൽ പണം അനുവദിക്കുകയും വിസ നടപടിക്രമങ്ങൾ ഇളവ് ചെയ്യുകയും ചെയ്തതിലൂടെ മലയാളികൾ ഉൾപ്പെടെയുള്ള ഒട്ടേറെ ഇന്ത്യൻ നഴ്സുമാരാണ് അടുത്തകാലത്തായി ബ്രിട്ടനിലേയ്ക്ക് വന്നു കൊണ്ടിരുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഗെയിം ഓഫ് ത്രോൺസ് നടി എസ്മെ ബിയാൻകോ ഗായകൻ മെർലിൻ മാൻസണെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചു. മയക്കുമരുന്ന്, ബലപ്രയോഗം എന്നിവയിലൂടെ നിർബന്ധപൂർവ്വം മാൻസൺ ബ്രിട്ടീഷ് നടിയെ ഉപയോഗിച്ചതായാണ് കേസ്. എന്നാൽ തനിക്കെതിരായ ഒന്നിലധികം ആരോപണങ്ങളെ മാൻസൺ നിരസിക്കുകയുണ്ടായി. ഫെബ്രുവരിയിൽ നടി ഇവാൻ റേച്ചൽ വുഡിനെ മാൻസൺ ഗാർഹിക പീഡനത്തിന് ഇരയാക്കിയെന്ന ആരോപണം ഉയർന്നിരുന്നു. ഒരു ഡസനിലധികം മറ്റ് സ്ത്രീകൾ സമാനമായ ആരോപണങ്ങളുമായി മുന്നോട്ട് വന്നിട്ടുണ്ട്. “വ്യക്തമായും, എന്റെ കലയും ജീവിതവും വളരെക്കാലമായി വിവാദങ്ങൾക്ക് നടുവിലാണ്. പക്ഷേ എന്നെക്കുറിച്ചുള്ള ഈ സമീപകാല അവകാശവാദങ്ങൾ തെറ്റാണ്.” ഫെബ്രുവരി 1 ന് ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ, മാൻസൺ ഇപ്രകാരം എഴുതി.

ഗെയിം ഓഫ് ത്രോൺസിൽ റോസായി അഭിനയിച്ച ബിയാൻകോ, ഈ വർഷം ആദ്യം മാൻസണിനെതിരെ സംസാരിച്ച സ്ത്രീകളിൽ ഒരാളാണ്. മാൻസൻെറ ആരോപണങ്ങൾക്കെതിരായ ആദ്യത്തെ നിയമനടപടിയാണ് വെള്ളിയാഴ്ച കോടതിയിൽ നടന്നത്. 2005 ലാണ് താൻ മാൻസണെ കണ്ടതെന്ന് ബിയാൻകോ പറഞ്ഞു. 2009 ഫെബ്രുവരിയിൽ ലോസ് ഏഞ്ചൽസിലേക്ക് ഒരു മ്യൂസിക് വീഡിയോ ചിത്രീകരിക്കാൻ അദ്ദേഹം അവളെ ക്ഷണിച്ചുവെന്ന് കേസിൽ പറയുന്നു. ബിയാൻകോ എത്തിയപ്പോൾ അവിടെ ഫിലിം ക്രൂ ഇല്ലായിരുന്നതായും വീട്ടിൽ താമസിക്കേണ്ടി വന്നതായും പറയുന്നു. ആ നാല് ദിവസത്തെ താമസത്തിനിടെ തനിക്ക് ഭക്ഷണവും ഉറക്കവും നഷ്ടപ്പെട്ടതായും മയക്കുമരുന്നും മദ്യവും നൽകിയതായും വാദി ആരോപിക്കുന്നു. 2009 മെയ് മാസത്തിൽ അവർ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ആരംഭിച്ചതായും 2011 വരെ അത് നീണ്ടുനിന്നതായും പറയപ്പെടുന്നു.

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ മാൻസൺ തന്നെ നിർബന്ധിച്ചുവെന്ന് പരാതിയിൽ പറയുന്നു. അത് അക്രമാസക്തവും അപമാനകരവുമായിരുന്നു. 2011 ൽ മാൻസൺ തനിക്കെതിരെ ഒന്നിലധികം ലൈംഗിക പ്രവർത്തികൾ നടത്തിയെന്നും അതേ വർഷം മെയ് മാസത്തിൽ തന്നെ ബലാത്സംഗത്തിന് ഇരയാക്കിയെന്നും വാദി ആരോപിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : വിദൂരമായി വിമാന ഗതാഗതം നിയന്ത്രിക്കുന്ന ലോകത്തിലെ ആദ്യത്തെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളമായി ലണ്ടൻ സിറ്റി എയർപോർട്ട്. 70 മൈലിലധികം അകലെയുള്ള ഒരു നിയന്ത്രണ ടവറിൽ നിന്നാണ് വിമാനങ്ങൾ നിയന്ത്രിക്കുന്നത്. എയർപോർട്ടിൽ 50 മീറ്റർ ഉയരമുള്ള ഒരു ടവർ നിർമ്മിച്ചിട്ടുണ്ട്, അതിൽ 14 ഹൈ-ഡെഫനിഷൻ ക്യാമറകൾ ഉണ്ട്, അത് വീഡിയോയും ഓഡിയോയും ഹാംപ്ഷെയറിലെ എയർ ട്രാഫിക് കൺട്രോളർ നാറ്റ്സ് അധിഷ്ഠിതമായ റിമോട്ട് കണ്ട്രോൾ സെന്ററിലേക്ക് നൽകും. സ്വീഡനിലെ സാബ് ഡിജിറ്റൽ എയർ ട്രാഫിക് സൊല്യൂഷനുകളാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. വ്യോമയാന വ്യവസായത്തിന്റെ ഒരു പ്രധാന മാറ്റത്തെ ഇത് അടയാളപ്പെടുത്തുന്നു. കാര്യക്ഷമതയും സുരക്ഷയും മെച്ചപ്പെടുത്തുകയാണ് റിമോട്ട് ടവർ ലക്ഷ്യമിടുന്നതെന്ന് എയർപോർട്ട് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അലിസൺ ഫിറ്റ്സ്ജെറാൾഡ് പറഞ്ഞു.

റഡാർ, കാലാവസ്ഥാ വിവരങ്ങൾ എന്നിവ പോലുള്ള അധിക വിവരങ്ങൾ നിറഞ്ഞ പനോരമിക് സ്ക്രീനുകളിളാണ് റൺവേകൾ കാണുന്നത്. വിമാന ഗതാഗതം വിദൂരമായി നിയന്ത്രിക്കുന്നതിൽ ചില സുരക്ഷാ പ്രശ്നങ്ങളുണ്ടെങ്കിലും കർശനമായ പരിശോധന പ്രക്രിയ നടപ്പിലാക്കുന്നുവെന്ന് ഉറപ്പുവരുത്തിക്കൊണ്ട് അവ കൈകാര്യം ചെയ്യാൻ കഴിയുമെന്ന് സൈബർ സുരക്ഷാ വിദഗ്ദ്ധനായ ഹോളി വില്യംസ് അഭിപ്രായപ്പെട്ടു. വ്യോമയാനത്തിലെ ഒരു പ്രധാന ചുവടുവെപ്പായിട്ടാണ് പുതിയ സാങ്കേതികവിദ്യയെ എല്ലാവരും കാണുന്നത്. അപകടസാധ്യത കുറയ്ക്കുന്നതിനും പ്രതിരോധം മെച്ചപ്പെടുത്തുന്നതിനും വിമാനത്താവളങ്ങളെ കൂടുതൽ സഹായിക്കുന്നതിനും ഈ സാങ്കേതികവിദ്യയ്ക്ക് സാധിക്കുമെന്ന് എഞ്ചിനീയറിംഗ് കൺസൾട്ടൻസി സ്ഥാപനമായ അരൂപ്പിലെ ഗ്ലോബൽ ഡിജിറ്റൽ ഏവിയേഷൻ ലീഡറായ അലൻ ന്യൂബോൾഡ് ചൂണ്ടിക്കാട്ടി.
ഐശ്വര്യ ലക്ഷ്മി. എസ്സ്
മെയ് ഒന്ന്,ലോക തൊഴിലാളി ദിനം. 1886 ൽ അമേരിക്കയിലെ ചിക്കാഗോയിൽ നടന്ന ‘ഹേയ് മാർക്കറ്റ്’ കലാപത്തിന്റെ ഓർമ്മ പുതുക്കലായാണ് എല്ലാ വർഷവും ഈ ദിനം തൊഴിലാളി ദിനമായി ആചരിക്കുന്നത്. തങ്ങളുടെ ആവശ്യങ്ങളെ നിരാകരിച്ച മുതലാളി വർഗത്തോട് സന്ധിയില്ലാ സമരം പ്രഖ്യാപിച്ച ഒരു ജനതയുടെ ജീവിത വിജയമായിരുന്നത്. അന്താരാഷ്ട്ര തൊഴിലാളി ദിനം എന്നാണ് ഇത് ലോകമെമ്പാടും അറിയപ്പെടുന്നത്.എട്ടു മണിക്കൂർ തൊഴിൽ സമയം അംഗീകരിച്ചതിനെ തുടർന്ന് അതിന്റെ സ്മരണക്കായി മെയ് ഒന്ന് ആഘോഷിക്കണം എന്ന ആശയം ഉണ്ടായത് 1856 ൽ ഓസ്ട്രേലിയയിൽ ആണ്.
മേയ് ദിനം ലോകമെമ്പാടുമുള്ള സാമൂഹിക സാമ്പത്തിക നേട്ടങ്ങളെ സ്മരിക്കുന്ന ഒരു ദിനമാണ് ഇത്. ഇതിന്റെ പ്രചോദനം അമേരിക്കയിൽ നിന്നും ഉയർന്നതാണെന്ന ഒരു വാദവും നിലനിൽക്കുന്നുണ്ട്. എൺപതോളം രാജ്യങ്ങളിൽ മെയ് ദിനം പൊതു അവധിയായി ആചരിക്കുന്നു. സമാധാനപരമായി യോഗം ചേരുകയായിരുന്ന തൊഴിലാളികളുടെ നേർക്ക് പോലീസ് നടത്തിയ വെടിവെയ്പായിരുന്നു ഹേയ് മാർക്കറ്റ് കൂട്ടക്കൊല. യോഗസ്ഥലത്തേക്ക് ഒരജ്ഞാതൻ ബോംബെറിയുകയും, ഇതിനു ശേഷം പോലീസ് തുടർച്ചയായി വെടിയുതിർക്കുകയും ആയിരുന്നു. 1904 ൽ ആംസ്റ്റർഡാമിൽ വെച്ചു നടന്ന ഇന്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഫറൻസിന്റെ വാർഷിക യോഗത്തിലാണ്, മെയ് ഒന്ന് തൊഴിലാളി ദിനമായി ആചരിക്കുവാൻ തീരുമാനിച്ചത്.
ഇന്ത്യൻ തൊഴിലാളികളുടെ ജോലിസമയം 8 മണിക്കൂറായി നിയമപരമായ ക്രമീകരണം നടത്തിയത് ഡോ. അംബേദ്കർ ആയിരുന്നു. തൊഴിൽസമയം 14 മണിക്കൂറിൽ നിന്നും എട്ടു മണിക്കൂറായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് 1942 നവംബറിൽ നടന്ന ഇന്ത്യൻ ലേബർ കോൺഫറൻസിൽ അംബേദ്കർ അവതരിപ്പിച്ച പ്രമേയം പാസ്സാക്കപ്പെട്ടു. തൊഴിലാളികളുടെ സാമൂഹിക സുരക്ഷ,തുല്യവേതനം,സ്ത്രീ തൊഴിലാളികളുടെ സുരക്ഷ എന്നീ സുപ്രധാനമായ ചില തൊഴിൽനിയമങ്ങൾ അദ്ദേഹം മുന്നോട്ടുവച്ചു.

തൊഴിലാളി വർഗ്ഗം ഏതൊരു രാജ്യത്തിന്റെയും നിർണ്ണായകമായ സാമൂഹ്യ ശക്തിയാണ്. പക്ഷേ ഇന്നും അധ്വാനിക്കുന്ന അടിസ്ഥാന വർഗത്തിന്റെ നില എല്ലായിടത്തും പരിതാപകരമാണ്.ഒരു നൂറ്റാണ്ടിലധികം നീളുന്ന മുന്നേറ്റമുണ്ടായിട്ടും അടിസ്ഥാന വർഗ്ഗത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നില്ലെന്നതാണ് യാഥാർത്ഥ്യം.ലോകത്താകെയുള്ള തൊഴിലാളി സമൂഹത്തിന്റെ അവകാശ പോരാട്ടങ്ങളുടെ സന്ദേശമാണ് ഓരോ മെയ് ദിനവും നല്കുന്നത്. നാമെല്ലാവരും ഒരർത്ഥത്തിലല്ലെങ്കിൽ മറ്റൊരർത്ഥത്തിൽ തൊഴിലാളികളാണ്. എന്നാൽ ഒരിക്കൽ നാം പൊരുതിയിരുന്നത് മുതലാളിത്ത വർഗത്തിൽനിന്നും അവകാശങ്ങൾ നേടിയെടുക്കാനായിരുന്നെങ്കിൽ ഇന്ന് നാം പൊരുതുന്നത് നമ്മുടെ ജീവനുമേൽ ആധിപത്യം സ്ഥാപിക്കാൻ വെമ്പുന്ന കൊറോണ വൈറസുമായാണ്. പോരാളിയുമായി ഒളിയുദ്ധമായതുകൊണ്ടുതന്നെ ഓരോ നിമിഷവും സൂക്ഷ്മതയോടെ വേണം മുന്നോട്ടു പോകാൻ. ഈയൊരു മെയ്ദിനം കടന്നുപോകുന്നത് അതിജീവനാർത്ഥം തൊഴിലും ജീവനും തുലാസിലാക്കി മുന്നോട്ടു പോകുന്ന തൊഴിലാളി ജനതയ്ക്കിടയിലൂടെയാണ്. ഈ കാലവും കടന്നുപോകും എന്ന പ്രതീക്ഷയിലാണ് ഇവരൊക്കെ മുന്നോട്ടുപോകുന്നത്. ഇവർക്ക് പിന്തുണയുമായി സർക്കാർ ഒപ്പമുണ്ട്.
കൊറോണ മഹാമാരിയോട് പൊരുതുന്ന ലോകത്താകെയുള്ള ആരോഗ്യ പ്രവര്ത്തകരിന്ന് ജീവന് മരണ പോരാട്ടത്തിലാണ്. ആരോഗ്യപ്രവര്ത്തകര് അവരുടെ ജീവന് പണയം വെച്ചുകൊണ്ടാണ് രക്ഷാ പ്രവര്ത്തനത്തില് ഏര്പ്പെടുന്നത്. ഡോക്ടര്മാര്,നഴ്സുമാര് എന്നിവര് അനുഭവിക്കുന്ന ദുരിതം വാക്സിനേഷൻ ക്യാമ്പയിനിലൂടെയും നമ്മൾ സ്വീകരിക്കുന്ന പ്രതിരോധമാർഗ്ഗങ്ങളിലൂടെയും മാത്രമേ ലഘൂകരിക്കാനാവൂ. ഇന്ത്യയില് പലകുറി നഴ്സുമാര് തങ്ങള്ക്ക് മാന്യമായ ശമ്പളം വേണമെന്ന് ആവശ്യപ്പെട്ട് തെരുവില് ഇറങ്ങിയിട്ടുണ്ട്. ഇന്നിപ്പോള് ഈ ആരോഗ്യപ്രവര്ത്തകര് കൊറോണയ്ക്കെതിരെ പോരാടുമ്പോള് പോലും അവർക്കുനേരെ ആക്രമണങ്ങള് ഉണ്ടാകുന്നു എന്നത് അപലപനീയമാണ്. സേവന മേഖല എന്നതുമൊരു തൊഴിലിടം തന്നെയാണ്. അവരോടൊപ്പം നമ്മൾ കൂടി പോരാടിയാലേ മാനവരാശിയുടെ ജീവിതമെന്ന അവകാശം സ്ഥാപിച്ചെടുക്കാനാവൂ. അവകാശ പ്രഖ്യാപനങ്ങൾക്കൊപ്പം അവർക്ക് വേണ്ടിയുള്ള മുദ്രാവാക്യങ്ങൾ കൂടി ഉയരുന്നതാകണം ഈ മെയ്ദിനവും.
തൊഴിലിനൊപ്പം ജീവിക്കാനുള്ള അവകാശംകൂടി നേടിയെടുക്കേണ്ട ഘട്ടത്തിലാണ് നാമിന്ന്. നാം തന്നെ പ്രതിരോധിച്ചില്ലെങ്കിൽ നാം നേടിയെടുത്തതൊക്കെയും തകിടം മറിഞ്ഞ് പ്രതീക്ഷിക്കാത്തത്ര ദുരിതക്കയത്തിലാണ്ടു പോവാം. കരുതലോടെ വേണം ഓരോ നിമിഷവും മുന്നേറാൻ. ജീവശ്വാസത്തിനായ് നെട്ടോട്ടമോടുമ്പോഴും മാനുഷികത മറന്നുള്ള പ്രവർത്തികൾ അരങ്ങേറുന്നത് മുന്നണിപോരാളികളുടെ ആത്മവിശ്വാസംപോലും നഷ്ടപ്പെടുത്തുന്നുണ്ട്. ഒരുമിച്ചു നിന്നെങ്കിലേ എന്നുമീ തൊഴിലിടങ്ങളുണ്ടാവൂ. അതിനായി നാം സ്വാർത്ഥതയുടെയും അഹംഭാവത്തിന്റെയും ചങ്ങലക്കണ്ണികൾ പൊട്ടിച്ചെറിഞ്ഞ് പ്രതിരോധത്തിന്റെ കോട്ട തീർത്തേ മതിയാവൂ.
പരിണാമമിതൊന്നു വേണമീ മനുഷ്യനും
തളരരുതു കരുതിടേണം
അവസാനകണ്ണിയും അറ്റുവീണതിന്മേൽ വിജയക്കൊടി പാറുംവരെ
പൊരുതിടേണം നാം
തൊഴിലിടങ്ങളൊന്നും
പകരുമിടങ്ങളായിടല്ലു
കാത്തിടേണം നാം നമ്മെയൊക്കെയും
വാക്സിനൊക്കെയും ചേർത്തകന്നു ചേർന്നിടേണം നാമിതൊന്നായ്
പ്രിയ വായനക്കാർക്ക് മലയാളംയുകെയുടെ മെയ്ദിനാശംസകൾ.

ഐശ്വര്യ ലക്ഷ്മി.എസ്സ്.
സ്വദേശം പത്തനംതിട്ട ജില്ലയിലെ കുന്നന്താനം.മലയാളം യുകെ ഉൾപ്പെടെയുള്ള ആനുകാലികങ്ങളിൽ ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.അച്ഛൻ കെ ജി ശശിധരകൈമൾ.അമ്മ ഇന്ദു കുമാരി.ഇമെയിൽ [email protected]
സുരേഷ് നാരായണൻ
തെരുവോരത്തെ
പോപ്ലാർ
വൃക്ഷനിരകളപ്പാടെ
തലകുനിച്ചു നിശബ്ദരായ് നിന്നിരുന്നു.
നിർബാധം പച്ചിലകൾ പൊഴിച്ചിട്ടുകൊണ്ട്,
തങ്ങളുടെ ചുവട്ടിലഭയം പ്രാപിച്ച പ്രവാഹങ്ങളെ മൂടുവാനവർ ശ്രമിച്ചു.
ഫാക്ടറിസൈറനുകളും വെടിയൊച്ചകളും മത്സരിച്ചു മുഴങ്ങി.
അതികാലത്തെഴുന്നേറ്റ്
അച്ചടക്കത്തോടെ ഫാക്ടറിയിലേക്ക് പോയവർ…
അവരുടെ രക്തമാണ് തെരുവിനെ കീഴടക്കിയിരിക്കുന്നത്.
തെരുവിൻറെ മറ്റേയറ്റത്തുനിന്നപ്പോൾ
ദിമിത്രിയുടെ വിലാപം കേട്ടു;ബധിരനായ ചെരുപ്പുകുത്തി.
“എന്തുകൊണ്ടിത്ര നേരമായിട്ടും
ഫാക്ടറിത്തൊഴിലാളികളാരും
അവരുടെ പഴഞ്ചൻ തുകൽ ഷൂസുകൾ
നന്നാക്കുവാൻ കൊണ്ടുവരുന്നില്ല?”
ദൈവമേ,
അയാളോടു
ഞാനെന്തുപറയും;
അഥവാ
എങ്ങനെ പറയും?
തൊഴിലാളികളെല്ലാം കൊല്ലപ്പെട്ടുവെന്നോ..
സെൻറ് പീറ്റേഴ്സ് ബസിലിക്കയുടെ
പിന്നാമ്പുറത്തുള്ള പാഴ്ഭൂമി
വിലപിച്ചു വിറങ്ങലിച്ചുകൊണ്ടാ
ശരീരങ്ങളെയത്രയും ഏറ്റുവാങ്ങിയെന്നോ…..
ഒക്ടോബർ
നീയെന്തു പറയുന്നു?
നിനക്കിത്രയും രക്തം ആവശ്യമുണ്ടായിരുന്നോ?

സുരേഷ് നാരായണൻ
വൈക്കത്തിനടുത്ത് വെള്ളൂർ സ്വദേശി .16 വർഷത്തെ ബാങ്കിംഗ് പരിചയം. ഇപ്പോൾ ധനലക്ഷ്മി ബാങ്കിൽ .ജോലിയോടൊപ്പം എഴുത്ത്, ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, യാത്രകൾ അങ്ങനെ തുടർന്നു പോരുന്നു. മാധ്യമം, പ്രസാധകൻ, രിസാല,കലാകൗമുദി, ദേശാഭിമാനി, മംഗളം ഉൾപ്പെടെയുള്ള ആനുകാലികങ്ങളിലും, മാതൃഭൂമി, മനോരമ ഉൾപ്പെടെ നിരവധി ഓൺലൈൻ പോർട്ടൽ മാസികകളിലും കഥ, കവിത, ലേഖനങ്ങൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളം ഷോർട്ട് ഫിലിമുകളും ചെയ്തിട്ടുണ്ട്. പ്രഥമ കവിതാ സമാഹാരം വയലിൻ പൂക്കുന്ന മരം കഴിഞ്ഞ ഡിസംബറിൽ പുറത്തിറങ്ങി. എൻ വി ഭാസ്കരൻ കവിതാപുരസ്കാരജേതാവ്
ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡ് മൂലം സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന മാതാപിതാക്കൾക്ക് ആശ്വാസമായി പുതിയ സ്കൂൾ യൂണിഫോം നയം ബ്രിട്ടനിൽ നടപ്പാക്കാൻ തീരുമാനമായി. ഇതനുസരിച്ച് മാതാപിതാക്കൾക്ക് തങ്ങളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ചുള്ള സ്കൂൾ യൂണിഫോം തങ്ങളുടെ കുട്ടികൾക്കായി മേടിക്കാനായി സാധിക്കും. പുതിയ നയം നടപ്പാക്കുന്നതിലൂടെ സ്കൂൾ കുട്ടികൾ ഉള്ള ഓരോ കുടുംബത്തിനും നൂറ് കണക്കിന് പൗണ്ടാണ് ലഭിക്കാൻ സാധിക്കുന്നത്. പുതിയ ബില്ലിൽ പറയുന്ന പ്രകാരം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് വിലകൂടിയ ബ്രാൻഡഡ് ഇനങ്ങൾക്ക് പകരം വിലകുറഞ്ഞ സൂപ്പർമാർക്കറ്റ് കിറ്റും വാങ്ങാം.

നിലവിൽ മാതാപിതാക്കൾ സെക്കൻഡറി സ്കൂളിലെ ഓരോ കുട്ടിക്കും യൂണിഫോമിന് ഏകദേശം 337 പൗണ്ടും പ്രൈമറി സ്കൂളിലെ കുട്ടികൾക്ക് 315 പൗണ്ടും ചെലവഴിക്കേണ്ടതായി വരുന്നതായി ചിൽഡ്രൻസ് സൊസൈറ്റി പറഞ്ഞു. ഇതിൻെറ മൂന്നിലൊന്ന് തുകയ്ക്ക് യൂണിഫോം ലഭ്യമാക്കാം എന്ന് വിശ്വസിക്കുന്നവരാണ് മാതാപിതാക്കളിൽ ഏറെയും. അതായത് ചിലവ് കുറഞ്ഞ സെക്കൻഡറി സ്കൂൾ യൂണിഫോമിന് 105 പൗണ്ടും പ്രൈമറിസ്കൂൾ യൂണിഫോമിന് 85 പൗണ്ടും ആകുകയുള്ളൂ എന്നാണ് ഒട്ടുമിക്ക മാതാപിതാക്കളും കരുതുന്നത്. കഴിഞ്ഞവർഷം താൻ 2 കുട്ടികൾക്കായുള്ള സ്കൂൾ യൂണിഫോമിനായി ചിലവഴിച്ചത് 850 പൗണ്ടാണ് എന്ന് മാതാപിതാക്കളിൽ ഒരാൾ വെളിപ്പെടുത്തി. ചില സ്കൂളുകൾ ചില ബ്രാൻഡുകൾ നിഷ്കർഷിക്കുന്നതിലൂടെ മാതാപിതാക്കൾ അധിക വിലയ്ക്ക് ആ ബ്രാൻഡ് തന്നെ വാങ്ങേണ്ട ദുരവസ്ഥയും നിലവിലുണ്ടായിരുന്നു. പുതിയ വിദ്യാഭ്യാസ നയത്തിലൂടെ ഈ ദുരവസ്ഥയ്ക്ക് പരിഹാരം ഉണ്ടാകുമെന്നാണ് കരുതുന്നത്.