ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
യു കെ :- മിനിസ്റ്റീരിയൽ കോഡ് ലംഘിച്ചതായുള്ള ആരോപണം നേരിട്ട ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിന്റെ രാജി ഉണ്ടാവുകയില്ല എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങൾ അറിയിച്ചു. എന്നാൽ പ്രീതി പട്ടേലിനെതിരായുള്ള ആരോപണത്തിൽ അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് അലക്സ് അലൻ രാജിവെച്ചു. ആഭ്യന്തര സെക്രട്ടറിയുടെ ഭാഗത്തുനിന്നും മിനിസ്റ്റീരിയൽ കോഡ് ലംഘിക്കുന്ന തരത്തിലുള്ള ഒരു പ്രവർത്തനവും ഉണ്ടായിട്ടില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആഭ്യന്തര സെക്രട്ടറിയുടെ പ്രവർത്തനങ്ങളിൽ ഒരു തരത്തിലുള്ള വിശ്വാസക്കുറവും സർക്കാരിന് ഇല്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. എന്നാൽ ആഭ്യന്തര സെക്രട്ടറിയുടെ ഭാഗത്തുനിന്നും തന്റെ പദവിക്കു യോജിച്ച പ്രവർത്തനങ്ങൾ അല്ല ഉണ്ടായതെന്ന, ആരോപണത്തെക്കുറിച്ച് അന്വേഷിച്ച പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് അലക്സ് അലൻ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. തന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായ ആരോപണത്തെ തുടർന്ന് പ്രീതി പട്ടേൽ മാപ്പ് പറഞ്ഞിരുന്നു. എന്നാൽ ഉപദേഷ്ടാവ് തയ്യാറാക്കിയ റിപ്പോർട്ട് തള്ളിക്കളയുന്നതായും, ആഭ്യന്തര സെക്രട്ടറിയുടെ പ്രവർത്തനങ്ങൾ നൂറ് ശതമാനം വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു.
ആഭ്യന്തര സെക്രട്ടറിക്ക് എതിരായ ആരോപണങ്ങളിൽ സത്യസന്ധത ഇല്ലെന്ന് വരുത്തിതീർക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് ശ്രമിച്ചതായുള്ള ആരോപണങ്ങളും ഉയർന്നുവരുന്നുണ്ട്. അലക്സ് അലന്റെ രാജിയുടെ പിന്നിലും പ്രധാനമന്ത്രിയുടെ സമ്മർദ്ദം ഉണ്ടെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നുള്ള ഈ പ്രവർത്തനം, സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെടുന്നതിന് കാരണമാകുമെന്ന് സിവിൽ സെർവന്റ്സ് യൂണിയൻ ജനറൽ സെക്രട്ടറി ഡേവ് പെൻമാൻ ആരോപിച്ചു.
തന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയ്ക്ക് മാപ്പ് പറയുന്നതായി ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രിയുടെ പിന്തുണയ്ക്ക് നന്ദി പറയുന്നതായും അവർ കൂട്ടിച്ചേർത്തു.
സ്വന്തം ലേഖകൻ
മാർപാപ്പയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് മോഡലിൻെറ ഫോട്ടോയ്ക്ക് ലൈക്ക് ചെയ്തതിനെക്കുറിച്ച് വത്തിക്കാൻ അന്വേഷണം പ്രഖ്യാപിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച തൻറെ ഫോട്ടോയ്ക്ക് മാർപാപ്പയുടെ ലൈക്ക് ദൃശ്യമായതിനെ തുടർന്ന് താൻ സ്വർഗ്ഗത്തിൽ പോകുന്നു എന്ന് ബ്രസീലിയൻ മോഡൽ നതാലിയ ഗാരിബോട്ടോ തമാശരൂപേണ പ്രതികരിച്ചതിനുശേഷമാണ് സംഭവം ചർച്ചയായത്.
സംഭവത്തിൽ മാർപാപ്പയ്ക്ക് പങ്കില്ലെന്ന് വത്തിക്കാൻ വക്താവ് പറഞ്ഞു. മാർപാപ്പയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിൻെറ ഉത്തരവാദിത്വം നല്കപ്പെട്ടിരിക്കുന്നത് ഒരു കമ്മ്യൂണിക്കേഷൻ ടീമിനാണ്.
മാർപാപ്പയുടെ അക്കൗണ്ടിൽനിന്ന് ലൈക്ക് ചെയ്തിരിക്കുന്ന ഫോട്ടോയിൽ മോഡൽ നതാലിയ ഗാരിബോട്ടോ അല്പ വസ്ത്രധാരിയായി ആണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു ദിവസത്തിന് ശേഷം പ്രസ്തുത ഫോട്ടോ അൺലൈക്ക് ചെയ്തതായി കാത്തോലിക്ക് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
പ്രസ്തുത സംഭവത്തിന് ശേഷം നതാലിയ ഗാരിബോട്ടോയുടെ മാനേജ്മെൻറ് കമ്പനിക്ക് വൻ പ്രചാരമാണ് ലഭിച്ചത്. പോപ്പിൽ നിന്ന് ആശീർവാദം ലഭിച്ചു എന്നാണ് ചിത്രം വീണ്ടും പങ്കു വച്ചതിനു ശേഷം കമ്പനി അടിക്കുറിപ്പ് നൽകിയത്.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
ബ്രിട്ടനിൽ ഹൗസിംഗ് മാർക്കറ്റ് വൻ പ്രതിസന്ധി നേരിടുകയാണെന്ന റിപ്പോർട്ടുകൾ മാധ്യമങ്ങളിൽ വൻ തലക്കെട്ട് സൃഷ്ടിച്ചിരുന്നു. കോവിഡ് 19 മൂലമുള്ള സാമ്പത്തികബാധ്യത ഏറ്റവും കൂടുതൽ വേട്ടയാടിയ ഒരു മേഖലയാണ് ഹൗസിംഗ് മാർക്കറ്റ്. വീടും വസ്തുവും വാങ്ങുന്നവർക്ക് ആവശ്യമായ ലോണുകൾ നൽകുന്ന ലെൻഡർമാർ വസ്തുവിന്റെ പകുതി വില കണക്കാക്കി മാത്രമേ ലോൺ ഇടപാടുകൾ ഇപ്പോൾ നടത്തുന്നുള്ളൂ. അതിനാൽ തന്നെ വീടും വസ്തുവും മറ്റും വാങ്ങുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്.
ഈ പ്രതിസന്ധിയെ മലയാളിയുടെ മിടുക്ക് കൊണ്ട് മറികടക്കാൻ ശ്രമിക്കുകയാണ് ഡാർബി ഷെയറിൽ താമസിക്കുന്ന ശ്രീകാന്തും ഭാര്യ സൂര്യമോളും. 170,000 പൗണ്ട് മാർക്കറ്റ് വിലയുള്ള 3 ബെഡ് റൂം വീട് നറുക്കിട്ട് വിൽക്കാൻ ഒരുങ്ങുകയാണ് ഈ ദമ്പതികൾ.
കഴിഞ്ഞ ജൂൺ മാസം മുതൽ വീട് വില്പനയ്ക്ക് ശ്രമിച്ചിട്ട് പരാജയപ്പെട്ടതിനെ തുടർന്നാണ് ഇങ്ങനെ ഒരു രീതി പരീക്ഷിക്കാൻ ഇവർ മുതിർന്നത്. പ്രമുഖ റാഫിൾ കമ്പനിയുടെ സഹായത്തോടെ വിൽക്കുന്ന ടിക്കറ്റ്ഒന്നിന് 5 പൗണ്ട് ആണ് വില. 15,000 പൗണ്ട് മെയിന്റനൻസ് തുകയും വിജയിക്ക് വീടിനൊപ്പം ലഭിക്കും. 10,000 പൗണ്ടാണ് രണ്ടാം സമ്മാനം. മൊത്തം 60,000 ടിക്കറ്റാണ് വിൽപ്പനക്ക് ഉള്ളത്. 5000 പൗണ്ട് തുക ചെസ്റ്റർഫീൽഡിലെ ഹോംലസ് ചാരിറ്റിക്ക് നൽകാനും മുഴുവൻ ടിക്കറ്റ് വിറ്റുപോയാൽ പദ്ധതി ഇട്ടിരിക്കുകയാണ് ശ്രീകാന്ത്.
നാഷണൽ ലോട്ടറികളിൽ ദശലക്ഷങ്ങൾ പങ്കെടുക്കുമ്പോൾ 60,000 ടിക്കറ്റുകൾ മാത്രം വിൽപ്പനയ്ക്ക് ഉള്ളതുകൊണ്ട് വിജയസാധ്യത പങ്കെടുക്കുന്നവർക്ക് കൂടുതലാണെന്ന് ശ്രീകാന്ത് പറയുന്നു. ഇനിയും ടിക്കറ്റ് വിറ്റ് കിട്ടുന്ന തുക വീടിൻറെ വിലയേക്കാൾ കുറവാണെങ്കിൽ ഒന്നാം സമ്മാനകാരനെ കാത്തിരിക്കുന്നത് ടിക്കറ്റുകൾ വിറ്റ തുകയുടെ 75 ശതമാനം ആണ്. ബാക്കി 25 ശതമാനം റാഫിൾ കമ്പനിക്ക് ലഭിക്കും. റാഫിൾ കമ്പനിയുടെ ഓക്ഷൻ ലിങ്കിലെ ചെറിയ ഒരു ചോദ്യത്തിന് ഉത്തരം നൽകി ടിക്കറ്റ് നമ്മൾക്ക് കരസ്ഥമാക്കാം. ഒരുപക്ഷേ ക്രിസ്മസ് ദിനത്തിലെ ഭാഗ്യവാൻ നമ്മളാകാം. സോഷ്യൽ മീഡിയയിലൂടെ മികച്ച പ്രചാരം ലഭിച്ചാൽ മുഴുവൻ ടിക്കറ്റും വിൽക്കാനാകുമെന്ന പ്രതീക്ഷയിലാണ് ശ്രീകാന്തും സൂര്യമോളും. ആലപ്പുഴ കൊറ്റംകുളങ്ങര തുണ്ടത്തിൽ കെ.എസ്. ബാലചന്ദ്രന്റെ മകനായ ശ്രീകാന്തിൻെറ ആഗ്രഹം വീടു വിറ്റ്, മകളുടെ വിദ്യാഭ്യാസത്തിനു കൂടുതൽ യോജിച്ച മറ്റൊരു സ്ഥലത്തേക്ക് മാറുക എന്നതാണ്.
ഈ ലിങ്കിലൂടെ നിങ്ങൾക്കും അഞ്ചു പൗണ്ട് മുടക്കി റാഫിളിൽ പങ്കെടുക്കാം.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ അച്ചടക്കലംഘനം നടത്തിയതായി അന്വേഷണ റിപ്പോർട്ട്. മിനിസ്റ്റീരിയൽ കോഡ് പ്രീതി പട്ടേൽ ലംഘിച്ചുവെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ആഭ്യന്തര കാര്യാലയ ഉദ്യോഗസ്ഥനായ സർ ഫിലിപ്പ് റുത്നം ഫെബ്രുവരിയിൽ രാജിവച്ചതിനെത്തുടർന്ന് കാബിനറ്റ് ഓഫീസ് അവളുടെ പെരുമാറ്റത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. എന്നാൽ ഭീഷണിപ്പെടുത്തൽ ആരോപണം പട്ടേൽ എല്ലായ് പ്പോഴും ശക്തമായി നിഷേധിച്ചിട്ടുണ്ട്. സർക്കാരിന്റെ സ്വതന്ത്ര ഉപദേഷ്ടാവ് സർ അലക്സ് അലൻ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടില്ല. എന്നാൽ മറ്റു ഉദ്യോഗസ്ഥരോട് പരിഗണനയോടും ബഹുമാനത്തോടും പെരുമാറുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നിയമങ്ങൾ സെക്രട്ടറി പാലിച്ചിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. മനഃപൂർവമല്ലെങ്കിലും ഭീഷണിപ്പെടുത്തലിന്റെ തെളിവുകൾ അന്വേഷണത്തിൽ കണ്ടെത്തിയെന്നും അവർ കൂട്ടിച്ചേർത്തു.
ആരോപണങ്ങൾ താൻ എല്ലായ്പ്പോഴും നിഷേധിച്ചിരുന്നുവെന്നും അവർക്കെതിരെ ഔദ്യോഗിക പരാതികളൊന്നും വന്നിട്ടില്ലെന്നും ആഭ്യന്തര സെക്രട്ടറിയുടെ വക്താവ് വ്യക്തമാക്കി. ആഭ്യന്തര ഓഫിസിലെ പെരുമാറ്റത്തേക്കുറിച്ചുള്ള മാനദണ്ഡങ്ങൾ വ്യക്തമാക്കുന്ന ഒരു സർക്കാർ രേഖയാണ് മിനിസ്റ്റീരിയൽ കോഡ്. ഉപദ്രവിക്കൽ, ഭീഷണിപ്പെടുത്തൽ അല്ലെങ്കിൽ മറ്റ് വിവേചനപരമായ പെരുമാറ്റം അനുവദിക്കില്ലെന്ന് കോഡ് പറയുന്നു. മന്ത്രിമാർ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന് വ്യക്തിപരമായി അവർ ഉത്തരവാദിത്തമുള്ളവരാണെന്നും പ്രധാനമന്ത്രിയുടെ വിശ്വാസം നിലനിർത്തുന്നിടത്തോളം കാലം അവർക്ക് ഔദ്യോഗിക പദവിയിൽ തുടരാമെന്നും ഇതിൽ പറയുന്നുണ്ട്.
ആഭ്യന്തര കാര്യാലയം, വർക്ക് ആൻഡ് പെൻഷൻ, അന്താരാഷ്ട്ര വികസനം എന്നിങ്ങനെ മൂന്ന് വ്യത്യസ്ത സർക്കാർ വകുപ്പുകളിലെ പട്ടേലിന്റെ പെരുമാറ്റം പരിശോധിച്ചതായാണ് റിപ്പോർട്ട്. തെളിവുകൾ ശേഖരിക്കുന്നത് മാസങ്ങൾക്കുമുമ്പ് പൂർത്തിയായെങ്കിലും വിധി പറയാൻ വൈകുകയായിരുന്നു. സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യാമെന്നതിനെക്കുറിച്ച് ഈ ആഴ്ച സർക്കാരിൽ സംഭാഷണങ്ങൾ നടന്നിട്ടുണ്ട്. പ്രീതി പട്ടേലിന് ശാസന നൽകുകയോ ക്ഷമ ചോദിക്കാൻ ആവശ്യപ്പെടുകയോ ചെയ്യാം. തീരുമാനം കൈക്കൊള്ളുന്നത് പ്രധാനമന്ത്രിയാണ്. ബോറിസ് ജോൺസൻ, തന്റെ തീരുമാനം വെള്ളിയാഴ്ച്ച തന്നെ വെളിപ്പെടുത്താൻ സാധ്യതയുണ്ട്. സാധാരണയായി ഒരു മന്ത്രി കോഡ് ലംഘിച്ചാൽ അവർ രാജിവെക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്താമെന്ന് കാബിനറ്റ് സെക്രട്ടറി സർ മാർക്ക് സെഡ്‌വിൽ ഈയാഴ്ച്ച ആദ്യം അഭിപ്രായപ്പെട്ടു. റിപ്പോർട്ട് ഇതിനകം തന്നെ ജോൺസന്റെ പക്കലുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.
അലക്സിന്റെ റിപ്പോർട്ട് ഉടൻ പ്രസിദ്ധീകരിക്കണമെന്ന് ലേബർ പാർട്ടി ഷാഡോ ഹോം സെക്രട്ടറി നിക്ക് തോമസ്-സൈമണ്ട്സ് ആവശ്യപ്പെട്ടു. എന്നാൽ നിരവധി കൺസർവേറ്റീവ് എംപിമാർ പ്രീതി പട്ടേലിന് പിന്തുണ വാഗ് ദാനം ചെയ്തിട്ടുണ്ട്. പ്രക്രിയ തുടരുകയാണെന്നും അത് അവസാനിച്ചുകഴിഞ്ഞാൽ പ്രധാനമന്ത്രി ഇക്കാര്യത്തിൽ എന്തെങ്കിലും തീരുമാനമെടുക്കുമെന്നും സർക്കാർ വക്താവ് അറിയിച്ചു.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
ടെസ്‌കോ ഷോപ്പിൽ ഓൺലൈനായി കൈയ്യുറയ്ക്ക് ഓർഡർ കൊടുത്തപ്പോൾ പകരം ഗർഭനിരോധന ഉറ കസ്റ്റമറിന് നൽകിയതായി പരാതി. യുകെയിലെ ബെർമിംഗ്ഹാമിലാണ് സംഭവം. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അഥവാ നിർമിത ബുദ്ധിയെ അടിസ്ഥാനമാക്കിയുള്ള സംവിധാനം ലാറ്റക്സ് കൈയ്യുറകൾക്ക് പകരം സമാനമായ മെറ്റീരിയലുകൾ ഉപയോഗിച്ച് നിർമ്മിച്ച ഗർഭനിരോധന ഉറകൾ തെരഞ്ഞെടുത്തതാണ് അബദ്ധം സംഭവിക്കാൻ കാരണം. ടെസ്കോ തങ്ങളുടെ ഓർഡറുകൾ തരംതിരിക്കാൻ നിർമിത ബുദ്ധിയുടെ സേവനം ഉപയോഗിക്കുന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു.
നിർമ്മിതബുദ്ധി, മെഷീൻ ലേണിങ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യകൾ ചിലപ്പോഴൊക്കെ പരാജയപ്പെടുന്ന സംഭവങ്ങൾ മുൻപും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കിവി ഫ്രൂട്ടിനുപകരം കിവി ഷൂ പോളിഷും മധുരപലഹാരത്തിന് (red shoelace sweets) പകരം ചുവന്ന ഷൂലേസും കിട്ടിയ ഉപഭോക്താക്കൾ നേരത്തെ പരാതി ഉന്നയിച്ചിരുന്നു. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ഷോപ്പിങ്ങിൻെറ 12.5 ശതമാനവും ഓൺലൈനിൽ ആണ് നടക്കുന്നത് . അബദ്ധത്തിൽ പകരം നൽകുന്ന സാധനങ്ങൾക്ക് വില കൂടുതലാണെങ്കിൽ മിക്ക വ്യാപാരികളും അധികനിരക്ക് ഈടാക്കാറില്ല.
ട്രെയ്‌നിങ്ങ് ഡേറ്റ ഉപയോഗിച്ച് റോബോർട്ടുകളെ പരിശീലിപ്പിക്കാനുള്ള മോഡലുകൾ സൃഷ്ടിക്കുമ്പോൾ ഉള്ള തെറ്റുകളാണ് ഇങ്ങനെയുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ് ധർ ചൂണ്ടികാണിക്കുന്നു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
യുകെയിലെങ്ങും ക്രിസ്മസ് കാലം ഒത്തുചേരലുകളുടെയും പുനസമാഗമങ്ങളുടെയും സമയമാണ്. ഡിസംബർ രണ്ടിന് ലോക്ക്ഡൗൺ അവസാനിച്ചതിനുശേഷം ഏതുതരം നിയന്ത്രണങ്ങളാണ് നടപ്പിലാക്കുക എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ക്രിസ്മസ് കാലത്ത് കെയർഹോമുകളിലുള്ള തങ്ങളുടെ പ്രിയപ്പെട്ടവരുമായുള്ള ഒത്തുചേരലിന് അവസരം ഒരുക്കണമെന്നുള്ള ആവശ്യം ഇതിനോടകം തന്നെ ഉയർന്നു വന്നിരുന്നു. എന്നാൽ ക്രിസ്മസ് കാലത്തെ ഒത്തുചേരലുകൾക്കായും പുനസമാഗമങ്ങൾക്കായും നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത് രോഗവ്യാപന തോത് ഉയർത്തുകയും ജനുവരിയിൽ മരണ നിരക്ക് നിയന്ത്രണാതീതമായി ഉയരാനും കാരണാമാകുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി. ലോക്ക്ഡൗണിലെ നിയന്ത്രണങ്ങൾ കൊണ്ട് നേടിയെടുത്ത എല്ലാ നന്മകളെയും നിഷ്പ്രഭമാക്കാൻ ക്രിസ്മസ് കാലത്ത് വരുത്തുന്ന ഇളവുകൾ കാരണമാകുമെന്ന് ശക്തമായ താക്കീത് നൽകിയത് യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിലെ പ്രൊഫസർ ആൻഡ്രൂ ഹെയ്‌വാർഡ് ആണ്.
പ്രധാനമന്ത്രി ബോറിസ് ജോൺസനും മന്ത്രിമാരും ക്രിസ്മസ് കാലത്ത് നിയന്ത്രണങ്ങളിൽ ഇളവ് പ്രതീക്ഷിക്കാമെന്ന സൂചനകൾ നൽകിയിരുന്നു. ഡിസംബർ 24 മുതൽ 28 വരെ നാല് വ്യത്യസ്ത ഭവനങ്ങളിൽ താമസിക്കുന്നവർക്ക് വരെയുള്ള ഒത്തുചേരലുകൾ അനുവദിക്കുന്നതിനെകുറിച്ചുള്ള ചർച്ചകൾ നടക്കുന്നുണ്ട്. പക്ഷേ ആ 5 ദിവസത്തെ ആഘോഷങ്ങളെ തുടർന്ന് രാജ്യത്ത് നടപ്പിലാക്കിയ 25 ദിവസത്തെ ലോക്ക്ഡൗൺ കൊണ്ട് നേടിയ നേട്ടങ്ങൾ ബലികഴിക്കേണ്ടതായി വരുമെന്ന് ആരോഗ്യ മേധാവികൾ മുന്നറിയിപ്പുനൽകി.
ക്രിസ്തുമസ് സന്തോഷകരമായി ആഘോഷിക്കുക എന്നതിനർത്ഥം ജനുവരി – ഫെബ്രുവരി മാസത്തിൽ സുഹൃത്തുക്കളെയും പ്രിയപ്പെട്ടവരെയും മരണത്തിന് വിട്ടു കൊടുക്കുക എന്നാണ് അർത്ഥമാക്കുന്നത് എന്ന് ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ഗബ്രിയേൽ സ്കാലി അഭിപ്രായപ്പെട്ടു. രോഗതീവ്രതയുടെ തോതും വാക്സിൻ വിതരണത്തെയും ആശ്രയിച്ചായിരിക്കും ക്രിസ്മസ് കാലത്തെ ഇളവുകൾ പ്രഖ്യാപിക്കുക എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : യുകെ മിലിട്ടറിയിൽ മുപ്പതു വർഷത്തിനിടയിലെ ഏറ്റവും വലിയ നിക്ഷേപം പ്രഖ്യാപിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. അടുത്ത നാല് വർഷത്തിനുള്ളിൽ പ്രതിവർഷം 4 ബില്യൺ പൗണ്ട് അധികമായി നിക്ഷേപിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഏജൻസി, സൈബർ പ്രതിരോധ പദ്ധതികൾ പോലുള്ളവയ്ക്ക് ഈ പണം ഉപയോഗിക്കുമെന്നും ഇത് 40,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും സർക്കാർ അറിയിച്ചു. ആഗോള സ്വാധീനം വർദ്ധിപ്പിക്കാൻ യുകെയെ ഇത് സഹായിക്കുമെന്ന് ബോറിസ് ജോൺസൺ പറഞ്ഞു. പ്രതിരോധ മന്ത്രാലയത്തിന്റെ വാർഷിക ബജറ്റ് ഏകദേശം 40 ബില്യൺ പൗണ്ടാണ്. അതിനാൽ നാല് വർഷത്തിനിടയിൽ 16.5 ബില്യൺ പൗണ്ട് എന്നത് 10% വർദ്ധനവാണ്.
രാജ്യത്തിന്റെ പ്രതിരോധത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് ഇന്നലെ പ്രധാനമന്ത്രി പറഞ്ഞു. “അന്താരാഷ്ട്ര സ്ഥിതി കൂടുതൽ അപകടകരമാണ്. സായുധ സേനയെ പരിവർത്തനം ചെയ്യാനും ആഗോള സ്വാധീനം ശക്തിപ്പെടുത്താനും നമ്മുടെ രാജ്യത്തെ ഒന്നിപ്പിക്കാനും സമന്വയിപ്പിക്കാനും പുതിയ സാങ്കേതികവിദ്യയ്ക്ക് തുടക്കമിടാനും ജനങ്ങളെയും ജീവിതരീതിയെയും പ്രതിരോധിക്കാനുമുള്ള അവസരമാണിത്.” ജോൺസൻ കൂട്ടിച്ചേർത്തു. പ്രതിരോധ ചെലവുകളിലെ ഗണ്യമായ ഈ വർധനവ് പ്രതിരോധ സെക്രട്ടറി ബെൻ വാലസിന്റെ വിജയമാണ്. തന്റെ പ്രഥമ പരിഗണന സാമ്രാജ്യത്തിന്റെ പ്രതിരോധമാണെന്ന് അദ്ദേഹം അറിയിച്ചിരുന്നു.
ഇത് ലോകത്തിൽ ബ്രിട്ടന്റെ സ്ഥാനം വർദ്ധിപ്പിക്കുമെന്നും തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ബോറിസ് ജോൺസൺ വിശ്വസിക്കുന്നു. ബഹിരാകാശ, സൈബർ മേഖലകളിൽ പുതിയ ഭീഷണികൾ നേരിടാനായി കൂടുതൽ ചെലവഴിച്ച് സായുധ സേനയെ നവീകരിക്കാൻ അധിക പണം ഉപയോഗിക്കും. അടുത്ത നാല് വർഷത്തേക്ക് യുകെയിൽ പ്രതിവർഷം 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്ന് സർക്കാർ അറിയിച്ചു. 2022 ൽ ആദ്യത്തെ റോക്കറ്റ് വിക്ഷേപിക്കാൻ കഴിവുള്ള ഒരു പുതിയ “സ്പേസ് കമാൻഡ്” ജോൺസൻ ഇന്നലെ അറിയിക്കുകയുണ്ടായി . ഈ ധനസഹായം ഒരു ദശകത്തെ തകർച്ചയ്ക്ക് ശേഷം ബ്രിട്ടന്റെ പ്രതിരോധത്തിലേക്ക് സ്വാഗതാർഹവും ദീർഘകാലാടിസ്ഥാനത്തിലുള്ളതുമായ നവീകരണം സാധ്യമാക്കുമെന്ന് ലേബറിന്റെ ഷാഡോ ഡിഫൻസ് സെക്രട്ടറി ജോൺ ഹീലി അഭിപ്രായപ്പെട്ടു.
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
21 പേരുടെ മരണത്തിനും 182 പേർക്ക് ഗുരുതരമായ പരിക്കുകൾക്കും ഇടയാക്കിയ ബെർമിങ്ഹാം സ്ഫോടനം നവംബർ 21 1974 ന് രണ്ടു പബ്ലിക് ഹൗസുകളിലാണ് നടന്നത്. നവംബർ 18 ബുധനാഴ്ച 65 വയസ്സ് പ്രായം വരുന്ന വ്യക്തിയെ കേസുമായി ബന്ധപ്പെട്ട് വെസ്റ്റ് മിഡ് ലാൻഡ് സ് പോലീസ് അറസ്റ്റ് ചെയ്തു.
സ്ഫോടനം നടന്ന ദിവസത്തിന് 46 കൊല്ലങ്ങൾക്കിപ്പുറത്താണ് ടെററിസം ആക്ടിന് കീഴിൽ ഒരു വ്യക്തിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മൾബറി ബുഷ് പബ്ബിൽ ആണ് ആദ്യം സ്ഫോടനമുണ്ടായത്. 10 മിനിറ്റിനു ശേഷം ടൗൺ പബ്ബിലെ ടവേൺ പൊട്ടിത്തെറിച്ചു. സമീപത്തായി മറ്റൊരു ബോംബ് കൂടി ഉണ്ടായിരുന്നെങ്കിലും പൊട്ടിത്തെറിക്കാഞ്ഞതിനാൽ മറ്റൊരു അപകടം ഒഴിവായി.
സ്ഫോടനം നടന്ന് മണിക്കൂറുകൾക്കുള്ളിൽ 6 ഐറിഷുകാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ബെർമിങ്ഹാം സിക്സ് എന്നറിയപ്പെട്ടിരുന്ന ഇവരെ 16 കൊല്ലത്തെ കഠിന തടവിന് ശേഷം സ്ഫോടനത്തിൽ പങ്കില്ല എന്ന് തിരിച്ചറിഞ്ഞതിനാൽ വിട്ടയച്ചു. നിഷ്കളങ്കരായ ഇവർക്ക് സ്റ്റേറ്റ് നഷ്ടപരിഹാരം നൽകിയിരുന്നു. സ്ഫോടകവസ്തുക്കൾ കയ്യിൽ വെച്ചിരുന്നു എന്ന് ആരോപിച്ച് മിക്ക് മുറ്‍റെ,ജെയിംസ് ഗാവിൻ എന്നിവരെ കൂടി അന്ന് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇരുവരും സ്ഫോടനത്തിലെ പങ്ക് നിഷേധിച്ചു. തെളിവുകളുടെ അഭാവത്തിൽ അവരെയും വിട്ടയച്ചു.
അന്ന് മരിച്ചവരിൽ ഏറിയപങ്കും 17 നും 30 നും ഇടയിൽ പ്രായമുള്ളവരായിരുന്നു. ഗുരുതരമായ പരിക്കുകളിൽ ഇരുകാലുകളും നഷ്ടപ്പെട്ടവരും, സ്‌ഫോടക വസ്തുക്കൾ കണ്ണിൽ തെറിച്ചു കാഴ്ചശക്തി നഷ്ടപ്പെട്ടവരുമുണ്ട്. വർഷങ്ങൾക്കിപ്പുറവും നീതിക്കുവേണ്ടി വാദിക്കുന്ന ഇവർക്ക് ചെറുതല്ലാത്ത ആശ്വാസമാണ് ഈ വ്യക്തിയുടെ അറസ്റ്റിലൂടെ ലഭിച്ചിരിക്കുന്നത്. ഇരകളുടെ അടുത്ത ബന്ധുക്കൾ വാർത്തയിൽ അങ്ങേയറ്റം പ്രതീക്ഷയും സന്തോഷവും രേഖപ്പെടുത്തി.ഹോം സെക്രട്ടറി പ്രീതി പട്ടേൽ ബെർമിങ്ഹാം സ്ഫോടനത്തിൽ അന്വേഷണം ആവശ്യപ്പെട്ടതിന് ഒരു മാസത്തിനുള്ളിൽ തന്നെ അറസ്റ്റ് രേഖപ്പെടുത്താൻ കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഇരകളുടെ ബന്ധുക്കളായ ജസ്റ്റിസ് കാമ്പൈനേഴ്സിനെ പ്രീതി പട്ടേൽ സന്ദർശിക്കും. അറസ്റ്റിലായ വ്യക്തിയെ കൂടുതൽ ചോദ്യം ചെയ്യുന്നതോടെ സ്ഫോടനത്തിന്റെ പിന്നിലുള്ളവരെ പറ്റിയുള്ള വിശദാംശങ്ങളുടെ ചുരുളഴിയും എന്നാണ് പ്രതീക്ഷ.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
13 ജീവനക്കാർക്ക് കോവിഡ് സ്ഥിതീകരിച്ചതിനെത്തുടർന്ന് ഐകിയയുടെ റെഡിംഗിലെ ഷോറൂം അടച്ചു. 73 ജീവനക്കാരെ രോഗ വ്യാപനം തടയുന്നതിൻെറ ഭാഗമായി അവരുടെ വീടുകളിലേക്ക് അയച്ചിരിക്കുകയാണ് . ഇവരെക്കൂടാതെ അറുപതോളം ജീവനക്കാരുടെ വീടുകളിൽ ഒറ്റപ്പെടലിനും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.
ജീവനക്കാരുടെയും കസ്റ്റമേഴ്സിന്റെയും സുരക്ഷിതത്വത്തിൽ വലിയ പ്രാധാന്യമാണ് കമ്പനിക്കുള്ളതെന്ന് ഐകിയയുടെ റെഡിംഗിലെ മാർക്കറ്റിംഗ് മാനേജർ കിം ചിൻ സുങ് പറഞ്ഞു. സാമൂഹിക അകലം പാലിക്കുക തുടർച്ചയായ അണുനശീകരണം തുടങ്ങിയ എല്ലാ പ്രവർത്തികളും കമ്പനിയിൽ അനുവർത്തിക്കപ്പെട്ടിരി ന്നു എന്നും അദ്ദേഹം അവകാശപ്പെട്ടു. സമാന സാഹചര്യങ്ങളിൽ മൂന്നാഴ്ച മുമ്പ് 30 ജീവനക്കാർക്ക് രോഗം സ്ഥിതീകരിച്ചതിനെ തുടർന്ന് യോർക്ക്ഷെയറിലെ ഹരിബോ ഫാക്ടറിയിലെ 350 ജീവനക്കാരോട് വീടുകളിൽ പോയി ഐസൊലേഷനിൽ കഴിയാനുള്ള നിർദ്ദേശം നൽകിയിരുന്നു.
തണുത്തതും ഈർപ്പമുള്ളതുമായ കെട്ടിടങ്ങളുടെ ഉള്ളിൽ വൈറസിന് അനുകൂല സാഹചര്യമുള്ളതിനാൽ വളരെ മുൻകരുതൽ സ്വീകരിക്കണമെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. അതുപോലെതന്നെ യന്ത്രങ്ങളുടെയും മറ്റും ശബ്ദങ്ങൾ കാരണം പരസ്പരം ആശയവിനിമയം നടത്തേണ്ട സാഹചര്യത്തിൽ ഉച്ച ഉയർത്തി സംസാരിക്കുന്നത് വൈറസ് വ്യാപനത്തെ ത്വരിതപ്പെടുത്താനുള്ള സാധ്യത കൂടുതലാണ്. യുകെയിൽ ഉടനീളം ഫുഡ് പ്രോസസിങ് ഫാക്ടറികളിൽ ഉൾപ്പെടെ ജോലിസ്ഥലങ്ങളിലെ ജീവനക്കാർക്ക് രോഗം സ്ഥിതീകരിച്ചത് ആശങ്കയുളവാക്കുന്നതാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ യുകെയിൽ 19,609 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 529 പേർ മരണമടയുകയും ചെയ്തു.
ഇതിനിടെ ഫൈസർ വാക്സിൻ 95 ശതമാനം ആളുകളിലും വിജയകരമായി എന്ന പുതിയ കണക്കുകൾ കമ്പനി പുറത്തുവിട്ടു. നേരത്തെ പുറത്തുവിട്ട കണക്കുകൾ പ്രകാരം വിജയശതമാനം 90 ആയിരുന്നു .40 ദശലക്ഷം ഡോസ് ഫൈസർ വാക്സിനാണ് ബ്രിട്ടൻ ഓർഡർ കൊടുത്തിരിക്കുന്നത്.