സ്വന്തം ലേഖകൻ
യു കെ :- ബ്രിട്ടനിൽ ആഭ്യന്തരവകുപ്പിന്റെ ഡേറ്റാബേസിൽ വൻ സുരക്ഷാവീഴ്ച ഉണ്ടായി എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന്, ആഭ്യന്തരവകുപ്പ് വിശദീകരണം നൽകാൻ നിർബന്ധിതമായിരിക്കുകയാണ്. 150,000 ത്തോളം അറസ്റ്റ് റെക്കോർഡുകളും, ഫിംഗർ പ്രിന്റ് ഹിസ്റ്ററികളും, ഡിഎൻഎ വിവരങ്ങളുമാണ് ഡേറ്റാബേസിൽ നിന്ന് നഷ്ടമായിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ വിശദീകരണം നൽകുവാൻ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിന് മേൽ സമ്മർദം ഏറുകയാണ്. ആവശ്യമില്ലാത്ത ഡേറ്റകൾ ഡേറ്റാ ബേസിൽ നിന്ന് സ്ഥിരമായി മാറ്റാറുള്ളതാണ്. ഇങ്ങനെ മാറ്റിയ അവസരത്തിലാണ് ആവശ്യമായ ഡേറ്റകളും നഷ്ടമായത്. ആയിരത്തോളം ക്രിമിനലുകളുടെ റെക്കോർഡുകളും മറ്റുമാണ് പോലീസ് ഡിപ്പാർട്ട്മെന്റിന് നഷ്ടമായിരിക്കുന്നത്.
ആഭ്യന്തര വകുപ്പ് ഈ വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ചുകഴിഞ്ഞു. എന്നാൽ കൊടും കുറ്റവാളികളുടെ ആരുടെയും തന്നെ ഡേറ്റകൾ നഷ്ടമായിട്ടില്ല എന്നാണ് ഡിപ്പാർട്ട്മെന്റ് നൽകുന്ന വിശദീകരണം. എന്നാൽ നഷ്ടമായത് അതിപ്രസക്തമായ വിവരങ്ങൾ ആണെന്ന് ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു. എന്നാൽ അറസ്റ്റ് ചെയ്തതിനു ശേഷം വിട്ടയച്ചവരുടെ വിവരങ്ങൾ മാത്രമാണ് നഷ്ടമായതെന്ന് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ രേഖപ്പെടുത്തുന്നു.
ഈ സംഭവത്തെ തുടർന്ന്, ആഭ്യന്തര സെക്രട്ടറി മൗനം വെടിയെണമെന്ന ആവശ്യവുമായി ഷാഡോ സെക്രട്ടറി നിക്ക് തോമസ് സിമണ്ട്സ് രംഗത്തെത്തി. സംഭവത്തിൽ എന്ത് നടപടിയാണ് ആഭ്യന്തരവകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് സെക്രട്ടറി വിശദീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഗവൺമെന്റിന്റെ അസ്ഥിരതയെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ പോലീസ് വകുപ്പിന്റെ പോലീസ് നാഷണൽ കമ്പ്യൂട്ടറിന്റെ ഭാഗത്തുനിന്നുള്ള ടെക്നിക്കൽ വീഴ്ച പരിഹരിച്ചിട്ടുണ്ടെന്നും, ആവശ്യമായ വിവരങ്ങൾ ഒന്നുംതന്നെ നഷ്ടപ്പെട്ടിട്ടില്ലെന്നും ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ രേഖപ്പെടുത്തുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ലണ്ടനിൽ നാളെ നാല് ഇഞ്ചോളം മഞ്ഞ് പെയ്യുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇംഗ്ലണ്ടിൽ ഇന്ന് മൈനസ് 11.8 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. നാളെ രാവിലെ 3 മണി മുതൽ രാത്രി 8 മണി വരെ ലണ്ടനിൽ മുഴുവനും മഞ്ഞു പെയ്യാൻ വളരെ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ജനങ്ങൾക്ക് നൽകി കഴിഞ്ഞിരിക്കുകയാണ്. ചിലയിടങ്ങളിൽ വെള്ളപ്പൊക്കത്തിനുള്ള സാധ്യതയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അധികൃതർ പ്രവചിക്കുന്നുണ്ട്. നിലവിലെ സാഹചര്യം മൊബൈൽഫോൺ നെറ്റ് വർക്കുകളെയും മറ്റും ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്. ലണ്ടൻ, എസ്സെക്സ്,നോർഫോക്, സസ്സെക്സ്, കെന്റ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മുന്നറിയിപ്പ് നൽകി കഴിഞ്ഞു.
ഇതിനിടെ വാക്സിൻ വിതരണത്തെ മോശം കാലാവസ്ഥ ബാധിക്കുമെന്നാണ് നിഗമനം. എന്നാലും കാലാവസ്ഥയെ അവഗണിച്ച് വാക്സിൻ വിതരണം സുഗമമായ രീതിയിൽ നടത്താൻ അധികൃതർ എല്ലാവരും പരിശ്രമിക്കുന്നുണ്ട്. യാത്ര ചെയ്യുന്നവർ കർശന ജാഗ്രതപാലിക്കണമെന്ന് നിർദ്ദേശം അധികൃതർ നൽകുന്നുണ്ട്. വീടുകളിൽ ഉള്ളവർ പരിസരങ്ങളിൽ ഉള്ള മഞ്ഞ് നീക്കം ചെയ്യുവാൻ ശ്രമിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
കാലാവസ്ഥ മോശമായതിനാൽ സ്കൂളുകളും മറ്റും അടയ്ക്കുവാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. കോവിഡ് വാക്സിൻ ലഭിക്കാൻ ബുക്ക് ചെയ്തിട്ടുള്ള പ്രായമായവർ , കാലാവസ്ഥ മോശമായതിനാൽ മാറ്റി ബുക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങൾ എല്ലാവരും ജാഗ്രത പാലിക്കണമെന്ന പൊതുവായ നിർദേശം നൽകിക്കഴിഞ്ഞു.
സ്വന്തം ലേഖകൻ
യു കെ :- കൊറോണ വൈറസിനെ ജനിതകമാറ്റം സംഭവിക്കാനുള്ള സാധ്യത വർധിച്ചുവരികയാണെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. 24 മണിക്കൂറിനുള്ളിൽ തന്നെ ജനിതക മാറ്റം സംഭവിച്ച മൂന്ന് പുതിയ വൈറസുകളെയാണ് യു എസ് ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്. കൂടുതൽ ആളുകൾക്ക് രോഗം ബാധിക്കുന്നതും പുതിയ വൈറസ് സ്‌ട്രെയിനുകൾ ഉണ്ടാകുന്നതിനു കാരണമാകുമെന്ന് അവർ അഭിപ്രായപ്പെടുന്നു. കൂടുതൽ ആളുകൾക്ക് രോഗം ബാധിക്കുമ്പോൾ, ഓരോരുത്തരുടെയും ശരീരവസ്ഥയോട് ചെറുത്തുനിൽക്കുന്ന തരത്തിലുള്ള പുതിയ വൈറസുകൾ രൂപപ്പെടുന്നതിന് കാരണമാകും.
വൈറസ് കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നത് കൂടുതൽ ജനിതക മാറ്റത്തിന് കാരണമാകും എന്ന് യൂണിവേഴ്സിറ്റി ഓഫ് വാഷിങ്ടണിലെ എപിഡെമോളജിസ്റ്റ് ഡോക്ടർ അലി വ്യക്തമാക്കി. ഇങ്ങനെയാണ് യുകെയിൽ ബി 117 എന്ന വൈറസ് രൂപപ്പെട്ടത് എന്ന് അദ്ദേഹം പറഞ്ഞു. യുഎസിൽ കണ്ടെത്തിയിരിക്കുന്ന 20സി -യു എസ് സ്ട്രെയിൻ ആണ് നിലവിൽ ഏറ്റവും കൂടുതൽ അപകടകരമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഈ സ്ട്രെയിൻ ഓസ്ട്രേലിയ, ന്യൂസിലൻഡ്, ഇസ്രായേൽ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ ചെറിയതോതിൽ കണ്ടെത്തിയിട്ടുണ്ട്.
പല രാജ്യങ്ങളിലും ഇത്തരത്തിൽ പല സ്ട്രെയിനുകളും പുതിയതായി രൂപപ്പെടുന്നുണ്ട്. വാക്സിനുകൾ ഇത്തരം സ്ട്രെയിനുകൾക്ക് ഫലപ്രദം ആകുമോ എന്ന കണ്ടെത്തലിലാണ് ശാസ്ത്രജ്ഞർ.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡ് 19 മഹാമാരി ഇംഗ്ലണ്ടിൽ ആരംഭിച്ചിട്ട് ഒരു വർഷം തികയുമ്പോൾ കൊറോണ വൈറസിനോട് അനുബന്ധിച്ചുള്ള പഠനങ്ങൾ ലോകമെങ്ങും പുരോഗമിക്കുകയാണ് . കോവിഡ് -19 ബാധിച്ച രോഗികളിൽ പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് നടത്തിയ പഠനം വളരെയേറെ ശ്രദ്ധേയമാവുകയാണ് . പിഎച്ച് ഇയുടെ പഠന ഫലമായി കൊറോണ വൈറസ് ബാധിച്ചവരിൽ ഏകദേശം 5 മാസത്തേയ്ക്ക് ആർജ്ജിത പ്രതിരോധശേഷി കൈവരുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ കാലയളവ് ഓക്സ്ഫോർഡ് വാക്സിൻ നൽകുന്ന പ്രതിരോധ ശേഷിയേക്കാൾ കൂടുതലാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു.
പഠനറിപ്പോർട്ടിൽ പറയുന്നതനുസരിച്ച് നേരത്തെ രോഗംബാധിച്ച 6614 എൻഎച്ച്എസ് ജോലിക്കാരിൽ 44 പേർക്ക് വീണ്ടും രോഗം പിടിപെട്ടിട്ടുണ്ട്. കൊറോണ വൈറസ് ബാധിതരിൽ 94 ശതമാനം വരെ വൈറസിനെതിരെ പ്രതിരോധശേഷി ഉണ്ടാകുന്നു എന്നാണ് വിദഗ്ധാഭിപ്രായം. അതുപോലെതന്നെ രോഗബാധിതരിൽ 83% മറ്റുള്ള വൈറസ് ബാധയ്ക്കെതിരെയും പ്രതിരോധം ആർജ്ജിക്കപ്പെടുന്നുണ്ട് എന്ന് പഠനം സൂചിപ്പിക്കുന്നു. ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ കൊറോണ വൈറസിനെകുറിച്ചും ബാധിച്ചവരിൽ ഉണ്ടാവുന്ന പ്രശ്നങ്ങളെക്കുറിച്ചും ഒട്ടേറെ പഠനങ്ങൾ പുരോഗമിക്കുന്നുണ്ട്. പക്ഷേ പഠനങ്ങളുടെ ആധികാരികത ഉറപ്പിക്കാൻ വളരെ നാളത്തെ വിവരങ്ങൾ വേണ്ടിവരും എന്നുള്ളതാണ് പ്രധാനമായും ഗവേഷകർ നേരിടുന്ന വെല്ലുവിളി. നിലവിലുള്ള പഠനങ്ങളെല്ലാം പുരോഗമിക്കുന്നത് ഒരു വർഷത്തിൽ താഴെ ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയാണ്.
സ്വന്തം ലേഖകൻ
ലോകത്ത് ഏറ്റവും കൂടുതൽ മനുഷ്യർ ഒത്തുചേരുന്ന ആഘോഷമെന്ന ലോകറെക്കോർഡുള്ള കുംഭമേള തുടങ്ങിയപ്പോൾ ആദ്യദിനം തന്നെ ആയിരക്കണക്കിന് തീർത്ഥാടകരാണ് ഗംഗാനദീതീരത്ത് ഒത്തുകൂടിയത്. കൊറോണ വ്യാപനത്തിന്റെ പ്രതിസന്ധികൾക്കിടയിലും ഹിന്ദുമത വിശ്വാസികൾക്ക് ഏറെ പുണ്യമുള്ള ആഘോഷത്തിലേക്ക് പാപങ്ങൾ കഴുകി കളയാനായി ഒഴുകിയെത്തിയത് ആയിരങ്ങളാണ്.
മഹാമാരിയെ പിടിച്ചുനിർത്താനുള്ള മാനദണ്ഡങ്ങൾ പാലിച്ചു വേണം ജനങ്ങൾ കുംഭമേളയ്ക്ക് എത്താൻ എന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നാൽ ആദ്യദിനം നൂറോളം പേരാണ് സ്നാനം നടത്തിയത്, ജനങ്ങളിൽ അധികംപേരും മാസ്ക് ഉപയോഗിച്ചിരുന്നില്ല. സ്നാനം നടത്തുന്നത് തങ്ങളുടെ പാപങ്ങളിൽ നിന്ന് മോക്ഷം നൽകുമെന്നും, ജനന മരണ ചക്രങ്ങളിലെ വേദനകളിൽ നിന്നും നിന്നും മോചനം നൽകാൻ കുംഭമേളയിലെ സ്നാനത്തിന് ആവുമെന്നും തീർത്ഥാടകർ വിശ്വസിക്കുന്നു. ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ ഹരിദ്വാറിലെ പുണ്യ ഭൂമിയിലാണ് മേള നടക്കുന്നത്.
യുഎസിന് ശേഷം ലോകത്തിൽ ഏറ്റവുമധികം കൊറോണ വൈറസ് കേസുകൾ റിപോർട്ട് ചെയ്യുന്നത് ഇന്ത്യയിലാണ്. എന്നാൽ ഇന്ത്യയിലെ മരണ നിരക്ക് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് തുലോം കുറവാണ്. സാധാരണയായി മേളയ്ക്ക് പതിനായിരക്കണക്കിന് ജനങ്ങളാണ് ഹരിദ്വാറിലെ ഗംഗാ നദിയുടെ തീരത്തുള്ള ഹർ കി പൗഡിയിൽ എത്തിച്ചേരുന്നത്. കഴിഞ്ഞദിവസം പ്രാദേശികസമയം മൂന്നുമണിക്ക് തീർത്ഥാടകർ എത്തി തുടങ്ങിയതായും ഒരു മണിക്കൂറിനുശേഷം സ്നാനം ആരംഭിച്ചതായും പ്രാദേശിക ചാനലുകൾ റിപ്പോർട്ട് ചെയ്തു.
അധികൃതർ ജനങ്ങളോട് കൊറോണ വൈറസ് ടെസ്റ്റ് ചെയ് ത് നെഗറ്റീവ് ആണെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ മേളയ്ക്ക് വരാവൂ എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്, എല്ലാവരും മാസ്ക്കുകൾ ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും നിർദേശമുണ്ട്. എന്നാൽ തീർത്ഥാടകരിൽ ഭൂരിഭാഗം പേരും ഇതൊന്നും ശ്രദ്ധിക്കുന്നില്ലെന്ന് മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്തു.
തീർത്ഥാടകരുടെ എണ്ണം നിയന്ത്രിച്ചില്ലെങ്കിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ വർധിക്കുമെന്ന് കോടതിയിൽ ഒരു കൂട്ടം പരാതിക്കാർ അടുത്തിടെ വാദിച്ചിരുന്നു. മൂന്നര മാസം നീണ്ടുനിൽക്കുന്ന കുംഭമേള കോവിഡ് പശ്ചാത്തലത്തിൽ 48 ദിവസമായി ചുരുക്കണം എന്ന നിർദേശവും കഴിഞ്ഞമാസം അധികൃതർ മുന്നോട്ടു വെച്ചിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
വെസ്റ്റ് യോർക്ക്ക്ഷയർ : അതിശക്തമായ മഞ്ഞുവീഴ്ചയെ തുടർന്ന് യോർക്ക്ക്ഷയർ നഗരം നിശ്ചലമായി. ജനങ്ങളോട് വീട്ടിൽ തന്നെ തുടരാൻ പോലീസ് നിർദേശിച്ചു. ഡ്രൈവിങ്ങിനും ദുഷ്കരമായ കാലാവസ്ഥയാണ് നിലവിലുള്ളത്. കൊറോണ വൈറസ് വാക്സിനേഷൻ സെന്ററും നൂറുകണക്കിന് സ്കൂളുകളും അടച്ചുപൂട്ടി. കിർക്ക്‌ലീസിലെയും ബ്രാഡ്‌ഫോർഡിലെയും ടെസ്റ്റിംഗ് സെന്ററുകളും മോശം കാലാവസ്ഥയെത്തുടർന്ന് പ്രവർത്തനം നിർത്തിവച്ചു. അത്യാവശ്യമില്ലെങ്കിൽ വാഹനം ഓടിക്കരുതെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കീഗ്ലിക്കും കോട്ടിംഗ്‌ലി റൗണ്ട്എബൗട്ടിനും ഇടയിലുള്ള സ്റ്റോപ്പുകളിൽ മാത്രമേ ഇപ്പോൾ ബസുകൾക്ക് എത്തിച്ചേരാൻ സാധിക്കുന്നുള്ളൂ. സേവനങ്ങൾ തടസ്സപ്പെടുമെന്നും കാലതാമസമുണ്ടാകുമെന്നും ബസ് കമ്പനികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാത്രി 9 മണി വരെ കനത്ത മഞ്ഞുവീഴ്ച ഉണ്ടാകുമെന്നാണ് മെറ്റ് ഓഫീസ് ഇപ്പോൾ നൽകുന്ന മുന്നറിയിപ്പ്.
കാലാവസ്ഥ നിരീക്ഷകർ നേരത്തെ തന്നെ പ്രവചിച്ചിരുന്നെങ്കിലും അതിലും കനത്ത മഞ്ഞുവീഴ്ചയാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. ജോലിയിൽ നിന്ന് പിന്മാറി വീട്ടിലേക്ക് പോകണമെന്ന് ജനങ്ങളോട് നിർബന്ധിതമായി ആവശ്യപ്പെട്ടിട്ടുണ്ട്. ടാക്സികളും സർവീസ് നടത്തുന്നില്ല. അടുത്തിടെയൊന്നും ഉണ്ടാകാതത്ര തീവ്രമായ മഞ്ഞുവീഴ്ചയിലൂടെയാണ് വെസ്റ്റ് യോർക്ക്ക്ഷയർ ഇപ്പോൾ കടന്നുപോകുന്നതെന്ന് മലയാളംയുകെ ന്യൂസ് ടീം മെമ്പറായ ജോജി തോമസ് വെളിപ്പെടുത്തി.
യോർക്ക്ക്ഷയറിലെ കനത്ത മഞ്ഞുവീഴ്ചയുടെ ദൃശ്യങ്ങൾ കാണാം :
https://m.facebook.com/story.php?story_fbid=10226095761926836&id=1421138463
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
ക്രിട്ടിക്കൽ കെയറിൽ ജോലിചെയ്യുന്ന അഞ്ചിൽ ഒരുഭാഗം നഴ്സുമാർക്ക് സ്ഥിരമായി ആത്മഹത്യാ ചിന്തകൾ ഉണ്ടാകാറുണ്ട് എന്ന ഞെട്ടിപ്പിക്കുന്ന കണക്കുകൾ, ഉൾപ്പെടെയുള്ള റിപ്പോർട്ട് പുറത്തുവന്നു. പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്ന എൻ എച്ച് എസ് ആരോഗ്യ പ്രവർത്തകരുടെ മാനസികാരോഗ്യ നിലവാരം ഞെട്ടിക്കുന്ന തരത്തിലുള്ളതാണെന്ന് കണ്ടെത്തി. പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ, ഡിപ്രഷൻ, ആൻസൈറ്റി പോലെയുള്ള മാനസിക ബുദ്ധിമുട്ടുകൾ മൂലം വലയുന്നത് 50 ശതമാനത്തിലധികം വരുന്ന ക്രിട്ടിക്കൽ കെയറിലെ നഴ്സുമാരാണ്.
ഇംഗ്ലണ്ടിലെ അഞ്ച് ആശുപത്രികളിലായി ജൂൺ ജൂലൈ മാസങ്ങളിലായി 709 ഡോക്ടർമാർ ,നഴ്സുമാർ, മറ്റ് ക്ലിനിക്കൽ ജീവനക്കാർ എന്നിവരിൽ നടത്തിയ പഠനത്തിലാണ് പ്രസ്തുത കണ്ടെത്തൽ. ഇവരിൽ 45 ശതമാനം പേർക്കും ക്ലിനിക്കൽ ഡയഗ്നോസിസ് നടത്തിയതാണ്.
കഴിഞ്ഞവർഷം ഏപ്രിലിനെ അപേക്ഷിച്ച് കൊറോണവൈറസ് കേസുകളിൽ 50% വർധനവാണ് ഉണ്ടായിരിക്കുന്നത് എന്ന് പ്രൊഫസർ ക്രിസ് വിറ്റി അഭിപ്രായപ്പെട്ടു. ഇത്തരത്തിൽ, രോഗികളുടെ എണ്ണം കൂടുന്നതും, ജോലിസ്ഥലത്തെ വർധിച്ചുവരുന്ന സമ്മർദങ്ങളും നഴ്സുമാരുടെ മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ആരോഗ്യപ്രവർത്തകർ മാനസികമായി നേരിടുന്ന ബുദ്ധിമുട്ടുകൾ രോഗികളെ ചികിത്സിക്കുന്നതിലും പ്രകടമാവും എന്നതാണ് വിഷയം കൂടുതൽ ഗുരുതരമാക്കുന്നത്.
നടത്തിയ സർവേകളിൽ ഒന്നും അതിഗുരുതരമായ രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നത് പ്രത്യാശ നൽകുന്ന കാര്യമാണെന്നും, തങ്ങളുടെ ആരോഗ്യപ്രവർത്തകർ എത്രയും പെട്ടെന്ന് മുഴുവൻ ആരോഗ്യ നിലവാരത്തിലേയ്ക്ക്, ചുറുചുറുക്കുള്ള പ്രവർത്തന സജ്ജരായ സൈന്യമായി തിരിച്ചെത്തുമെന്ന് ഗ്രീൻ ബർഗ് അഭിപ്രായപ്പെട്ടു.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
വാഷിങ്ടൺ : രാജ്യത്തെ നടുക്കിയ ക്യാപിറ്റോൾ കലാപത്തിനായി ജനങ്ങളെ പ്രേരിപ്പിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്തു. യുഎസ് ജനപ്രതിനിധിസഭയില്‍ നടന്ന വോട്ടടെടുപ്പിൽ 197നെതിരെ 232 വോട്ടുകള്‍ക്കാണ് പ്രസിഡന്റിനെതിരായ ഇംപീച്ച്മെന്റ് പ്രമേയം പാസായത്. പത്തു റിപ്പബ്ലിക്കൻ സ്ഥാനാർഥികളും ഡെമോക്രാറ്റുകൾക്കൊപ്പം ചേർന്നു. ട്രംപിനെ പുറത്താക്കണമെന്ന ആവശ്യം വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് നേരത്തെ തള്ളിയിരുന്നു. ഇതോടെയാണ് യുഎസ് ജനപ്രതിനിധി സഭ ഇംപീച്ച്മെന്റ് നടപടികളിലേക്കു കടന്നത്. അമേരിക്കൻ ചരിത്രത്തിൽ രണ്ട് തവണ ഇംപീച്ച് ചെയപ്പെടുന്ന പ്രസിഡന്റ് കൂടിയാണ് ട്രംപ്. ട്രംപ് ഇനിയും സെനറ്റിൽ വിചാരണ നേരിടേണ്ടതായി വരും. സെനറ്റിൽ മൂന്നിൽരണ്ടു ഭൂരിപക്ഷം ലഭിച്ചാൽ ട്രംപിനെതിരേ കുറ്റം ചുമത്താം. 100 അംഗ സെനറ്റിൽ 50 ഡെമോക്രാറ്റിക് അംഗങ്ങൾക്കുപുറമേ 17 റിപ്പബ്ലിക്കന്മാർ കൂടി പിന്തുണച്ചാലേ ഇതു സാധ്യമാകൂ.
അതേസമയം ജനുവരി 20ന് മുൻപ് വിചാരണ നടപടികൾ സെനറ്റ് ആരംഭിച്ചേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ നവംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡനെതിരായി പരാജയപ്പെട്ടതിനെ തുടർന്ന് ട്രംപ് അടുത്ത ബുധനാഴ്ച സ്ഥാനം ഒഴിയാനിരിക്കുകയാണ്. 20നു നടക്കുന്ന നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഈ സാഹചര്യത്തിൽ കൂടുതൽ സങ്കീർണമാകാൻ സാധ്യതയുണ്ട്. കോൺഗ്രസിലെ വോട്ടെടുപ്പിന് ശേഷം പുറത്തിറക്കിയ വീഡിയോയിൽ ട്രംപ് തന്റെ അനുയായികളോട് സമാധാനപരമായി തുടരാൻ ആഹ്വാനം ചെയ്തുവെങ്കിലും ഇംപീച്ച് ചെയ്യപ്പെട്ടുവെന്ന കാര്യം പരാമർശിച്ചിട്ടില്ല. “എന്റെ യഥാർത്ഥ പിന്തുണക്കാരാരും ഒരിക്കലും രാഷ്ട്രീയ അതിക്രമത്തെ അംഗീകരിക്കില്ല.” ട്രംപ് കൂട്ടിച്ചേർത്തു.
ഇംപീച്ച്മെന്റ് നടപടി പൂർത്തിയായാൽ ട്രംപിന് ഇനിയൊരിക്കലും മൽസരിക്കാനാവില്ല. മാത്രമല്ല, 1958 ലെ ഫോർമർ പ്രസിഡന്റ്സ് ആക്ട് അനുസരിച്ച്, മുൻ പ്രസിഡന്റുമാർക്ക് അനുവദിക്കുന്ന പെൻഷൻ, ആരോഗ്യ ഇൻഷുറൻസ്, സുരക്ഷ തുടങ്ങിയവയ്ക്കും വിലക്കുണ്ടാകും. ഇംപീച്ച്‌മെന്റിലൂടെ ഒരു യുഎസ് പ്രസിഡന്റിനെയും ഇതുവരെ സ്ഥാനത്തു നിന്ന് നീക്കിയിട്ടില്ല. ട്രംപിനെ 2019 ൽ സഭ ഇംപീച്ച് ചെയ്തെങ്കിലും സെനറ്റ് കുറ്റവിമുക്തനാക്കി. 1998 ൽ ബിൽ ക്ലിന്റണെയും 1868 ൽ ആൻഡ്രൂ ജോൺസണെയും അങ്ങനെ തന്നെ.
അനു എലിസബത്ത് തോമസ്, മലയാളം യുകെ ന്യൂസ് ടീം
കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനുശേഷമുള്ള ഏറ്റവും കൂടിയ മരണനിരക്കിനാണ് ഇന്നലെ യുകെ സാക്ഷ്യംവഹിച്ചത്. ഇന്നലെ മാത്രം 1564 പേരാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. അതേസമയം കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റീവ് ആയിരിക്കുന്നത് 47525 പേർക്കാണ്. ഇതോടെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 3,164,051 ആയി ഉയർന്നു. വൈറസ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള ഏറ്റവും മാരകമായ ആഴ്ചയിലൂടെയാണ് ബ്രിട്ടൻ കടന്നുപൊയ്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ഏഴ് ദിവസങ്ങളിലെ ശരാശരി മരണസംഖ്യ 931 ആണ്. ഇന്നലത്തെ കോവിഡ് ബാധിച്ചുള്ള മരണങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ യുകെയിലെ കൊറോണ വൈറസ് ബാധ മൂലമുള്ള മരണനിരക്ക് 84767 ആണ്.എന്നാൽ വൈറസ് ബാധിതരുടെ ശരിക്കുമുള്ള മരണനിരക്ക് ഒരു ലക്ഷത്തിൽ കൂടുതലാണെന്നത് പ്രസ്സ് അസോസിയേഷൻ റിപ്പോർട്ട് ചെയ്തു. ഇത് ഔദ്യോഗിക കണക്കുകളെക്കാൾ വളരെ കൂടുതലാണ്.
വൈറസ് വ്യാപനത്തിൻെറ രണ്ടാം തരംഗം ആദ്യത്തേതിനേക്കാൾ കൂടുതൽ ജീവനുകൾ നഷ്ടപ്പെടാൻ കാരണമായിട്ടുണ്ടെന്നത് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ മെഡിക്കൽ ഡയറക്ടർ യൊവോൺ ഡോയ്ൽ പറഞ്ഞു. ഓരോ ദിവസവും കൂടുതൽ ആളുകൾ കോവിഡ്-19 മൂലം മരണമടയുന്നത് ഭയാനകമാണെന്ന് അവർ കൂട്ടിച്ചേർത്തു. കോവിഡ് -19 ബാധിച്ച മൂന്നിലൊരാൾ രോഗലക്ഷണം കാണിക്കുന്നില്ല എന്നത് വൈറസ് വ്യാപനത്തിൻെറ തീവ്രത കൂട്ടാൻ ഒരു കാരണമായി പറയപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ പോലും വീടുകളിൽ പരമാവധി കഴിയുന്നത് രോഗവ്യാപനതോത് കുറയ്ക്കുമെന്ന് ആരോഗ്യപ്രവർത്തകർ അഭിപ്രായപ്പെടുന്നു.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
പ്രതിരോധകുത്തിവെയ്പ്പ് നൽകുന്നതിൽ എൻഎച്ച്എസുമായി സഹകരിക്കുന്നതിന് യുകെയിലെ വൻ സൂപ്പർമാർക്കറ്റ് ശൃംഖലകളിലൊന്നായ അസ്ഡയെ തെരഞ്ഞെടുത്തു. അസ്ഡയുടെ ബെർമിങ്ഹാം ബ്രാഞ്ചാ യിരിക്കും ഈ രീതിയിലുള്ള ആദ്യത്തെ വാക്സിനേഷൻ സെൻറർ ആയി പ്രവർത്തിക്കുക . ഇത് വളരെ അഭിമാനാർഹമായ കാര്യമാണെന്ന് അസ്ഡ സിഇഒയും പ്രസിഡന്റുമായ റോജർ ബർൺലി പറഞ്ഞു. എൻഎച്ച്എസിൻെറയും സർക്കാരിനെയും പ്രതിരോധകുത്തിവെയ്പ്പ് വേഗത്തിലാക്കാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വാക്സിൻ സംഭരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ആവശ്യമായ അസ്ഡയുടെ ഭാഗത്തുള്ള രാജ്യവ്യാപകമായ സജ്ജീകരണങ്ങൾ പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്നത് വേഗത്തിലാക്കാൻ സഹായിക്കുമെന്ന് കരുതപ്പെടുന്നു. വാക്‌സിനേഷൻ കേന്ദ്രത്തിനായി ബർമിംഗ്ഹാം ബ്രാഞ്ചിനെ തയാറാക്കാനുള്ള ഒരുക്കങ്ങൾ അസ്ഡ ആരംഭിച്ചുകഴിഞ്ഞു. ആഴ്ചയിൽ 7 ദിവസവും രാവിലെ എട്ടു മണി മുതൽ വൈകിട്ട് എട്ടു മണിവരെ പ്രതിരോധകുത്തിവെയ്പ്പ് ഇവിടെനിന്നും നൽകാനാണ് തീരുമാനം. എൻ എച്ച് എസിൻെറയും സർക്കാരിൻെറയും സഹകരണത്തോടെ കുത്തിവെയ്പ്പ് നൽകാൻ സാധിക്കുന്ന തങ്ങളുടെ മറ്റു ബ്രാഞ്ചുകളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് അസ്ഡ. ഈ രീതിയിലുള്ള പ്രവർത്തനങ്ങൾ പ്രതിരോധകുത്തിവെയ്പ്പ് കൂടുതൽ ആൾക്കാർക്ക് നൽകുന്നതിനെ ത്വരിതപ്പെടുത്തുമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു .