ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ഇ – ബൈക്കുകൾ വ്യാപകമായി നിയമവിരുദ്ധമായി പരിഷ്കരിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. കഴിഞ്ഞവർഷം ലണ്ടൻ സിറ്റിയിൽ നിന്ന് മാത്രം ഈ രീതിയിൽ പരിഷ്കരിച്ച ഒട്ടേറെ ബൈക്കുകൾ ആണ് പിടിച്ചെടുത്തത് . ഇവയിൽ ഭൂരിഭാഗവും ഭക്ഷണം വിതരണം ചെയ്യുന്നവയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
യുകെയിലെ നിയമമനുസരിച്ച് ഇ – ബൈക്കുകളുടെ വേഗ പരുധി 15 .5 മൈലാണ് . ഇതിലും കൂടുതൽ വേഗത്തിൽ സഞ്ചരിക്കുന്നതിനായാണ് ഉടമസ്ഥർ ഇ – ബൈക്കുകളിൽ നിയമവിരുദ്ധമായി പരിഷ്കരിക്കുന്നത്. കഴിഞ്ഞ വർഷം മാത്രം ഇങ്ങനെ പിടിച്ചെടുത്ത വാഹനങ്ങളുടെ എണ്ണത്തിൽ കുത്തനെ വർദ്ധനവ് ഉണ്ടായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത്തരം സാഹചര്യത്തിൽ നിയമ വിരുദ്ധമായി പരിഷ്കരിച്ച ബൈക്കുകളുമായി ഡെലിവറി നടത്തുന്ന ഡ്രൈവർമാരുമായി സഹകരിക്കുകയില്ലെന്ന് ഫുഡ് ഡെലിവറി സർവീസ് ഡെലിവു അറിയിച്ചു കഴിഞ്ഞു.
ഇ – ബൈക്കുകൾ എന്ന് വിശേഷിപ്പിക്കുമ്പോഴും പെഡലുകൾ ഉപയോഗിക്കുന്ന വാഹനങ്ങൾ ആണ് ഡെലിവറി ചെയ്യുന്നവർ ഉപയോഗിക്കുന്നത്. ഇത്തരം വാഹനങ്ങളുടെ മോട്ടറുകൾ 250 വാട്ട് പവറിൽ കൂടാൻ പാടില്ല. ഇവ ഇലക്ട്രിക്കലി അസിസ്റ്റഡ് പെഡൽ സൈക്കിളുകളാണ് (EAPC). നിയമപ്രകാരം ഇവ ഒരു സൈക്കിൾ പോലെയാണ് പരിഗണിക്കുന്നത്. അതുകൊണ്ട് തന്നെ യുകെയിലെ നിയമപ്രകാരം ഇത്തരം വാഹനങ്ങൾക്ക് ഇൻഷുറൻസ് അടയ്ക്കേണ്ടതില്ല. നിയമവിരുദ്ധമായി ഇത്തരം ബൈക്കുകൾ കൂടുതൽ ശക്തമായ മോട്ടോർ ഘടിപ്പിക്കുന്നതിലൂടെ വേഗത്തിൽ സഞ്ചരിക്കാൻ സാധിക്കും. ഇത്തരം ബൈക്കുകൾക്ക് വേണ്ടിയുള്ള മോഡിഫിക്കേഷൻ കിറ്റുകൾ 300 പൗണ്ടിന് ലഭ്യമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്തരം മോഡിഫിക്കേഷൻ കിറ്റുകൾ ഉപയോഗിക്കുന്നതിലൂടെ ഈ വാഹനങ്ങൾക്ക് മണിക്കൂറിൽ 60 മൈൽ സ്പീഡ് വരെ കൈവരിക്കാൻ സാധിക്കും. ലണ്ടൻ സിറ്റിയിൽ മാത്രം കഴിഞ്ഞ വർഷം ഇത്തരം 295 വാഹനങ്ങൾ ആണ് പിടികൂടിയത് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലെബനനിൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിൽ മരണസംഖ്യ 550 ലധികം ആയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ലെബനനിൽ 1000 ലധികം വ്യോമാക്രമങ്ങളാണ് ഇസ്രയേൽ നടത്തിയത്. ആയിരക്കണക്കിന് പേജറുകൾ പൊട്ടിത്തെറിച്ച് ആരംഭിച്ച ആക്രമണം ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള നേരിട്ട യുദ്ധമായി പരിണമിച്ചിരിക്കുകയാണ്. മരിച്ചവരിൽ 50 ഓളം കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ഒക്ടോബറിൽ ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണമാണ് പശ്ചിമ പൂർവ്വ ഏഷ്യയിൽ നിലവിലെ സംഘർഷത്തിന് തുടക്കം കുറിച്ചത്.
ഇതിനിടെ ലെബനിൽ ഇസ്രയേൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ എത്രയും പെട്ടെന്ന് രാജ്യം വിടാൻ ബ്രിട്ടീഷ് പൗരന്മാരോട് പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ ആവശ്യപ്പെട്ടു. ലെബനനിൽ നിന്ന് ബ്രിട്ടീഷ് പൗരന്മാരെ ഒഴിപ്പിക്കാനുള്ള തയ്യാറെടുപ്പിനായി പ്രതിരോധ മന്ത്രാലയം (MoD) 700 സൈനികരെ അടുത്തുള്ള സൈപ്രസിലേക്ക് അയച്ചു കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ. ഇതുകൂടാതെ ലെബനനിലേയ്ക്ക് ഉള്ള എല്ലാ യാത്രയ്ക്ക് എതിരെയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2021 ഓഗസ്റ്റിൽ അഫ്ഗാൻ ഭരണം താലിബാൻ പിടിച്ചടക്കിയപ്പോൾ ഉണ്ടായ അരാജകത്വം ലെബനനിൽ ആവർത്തിക്കില്ലെന്ന് ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 500 ലധികം ആളുകൾ ലബനനിൽ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ബ്രിട്ടീഷ് പൗരന്മാർക്ക് ഉള്ള മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സംഘർഷത്തിൽ നിന്ന് പിന്മാറാൻ ഇസ്രയേലിനോട് ലോക നേതാക്കൾ അഭ്യർത്ഥിച്ചിട്ടുണ്ട്. കൂടുതൽ ദാരുണമായ ജീവഹാനി തടയാൻ സംഘർഷത്തിൽ നിന്ന് പിന്മാറാൻ ഞങ്ങൾ എല്ലാ പക്ഷങ്ങളോടും അഭ്യർത്ഥിക്കുന്നതായി പ്രതിരോധ സെക്രട്ടറി ജോൺ ഹീലി പറഞ്ഞു. സ്ഥിതിഗതികൾ വഷളാവുകയാണെങ്കിൽ ലെബനനിലുള്ള ബ്രിട്ടീഷ് പൗരന്മാരെ പിന്തുണയ്ക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബർ 7 ന് ഹമാസ് തോക്കുധാരികൾ ഇസ്രായേലിനെ ആക്രമിക്കുകയും 1,200 ഓളം പേരെ കൊല്ലുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തതു മുതൽ മിഡിൽ ഈസ്റ്റിലുടനീളം സംഘർഷം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഒക്‌ടോബർ 7 മുതൽ ഗാസയിൽ ഇസ്രായേൽ നടത്തിയ സൈനിക നീക്കത്തിൽ 41,000-ത്തിലധികം പേർ കൊല്ലപ്പെട്ടതായി ആണ് റിപ്പോർട്ടുകൾ.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
വെറും 30 മണിക്കൂറിനുള്ളിൽ 81 വർഷത്തെ പോലീസിന്റെ അന്വേഷണം പൂർത്തിയാക്കാൻ സഹായിക്കുന്ന ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതികവിദ്യ ബ്രിട്ടൻ ഉപയോഗിക്കാൻ തുടങ്ങുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതോടെ രാജ്യത്തെ ചില കുപ്രസിദ്ധമായ തെളിയാത്ത കേസുകൾ പരിഹരിക്കാൻ സാധിക്കും എന്നാണ് കരുതപ്പെടുന്നത്. സോസ് ടൂൾ എന്നാണ് ഈ സാങ്കേതികവിദ്യയ്ക്ക് നൽകിയിരിക്കുന്ന പേര്.
ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് വീഡിയോ ദൃശ്യങ്ങൾ, സാമ്പത്തിക ഇടപാടുകൾ, സോഷ്യൽ മീഡിയ, ഈമെയിലുകൾ മറ്റ് ഡോക്യുമെൻ്റ്സ് എന്നിവ ഒരേസമയം വിശകലനം ചെയ്യാൻ സാധിക്കും. വെറും 30 മണിക്കൂറിനുള്ളിൽ 27 സങ്കീർണമായ കേസുകളുടെ തെളിവുകൾ അവലോകനം ചെയ്യാൻ ഈ സാങ്കേതിക വിദ്യയ്ക്ക് സാധിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇത്രയും ജോലി ഒരു മനുഷ്യൻ ചെയ്യുന്നതിന് 81 വർഷം വരെ എടുക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
രാജ്യത്തെ ഏറ്റവും പഴക്കമേറിയതും പരിഹരിക്കപ്പെടാത്തതുമായ ചില കേസുകൾ അവസാനിപ്പിക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കുമെന്ന് ദേശീയ പോലീസ് മേധാവികളുടെ കൗൺസിൽ ചെയർ ഗാവിൻ സ്റ്റീഫൻസ് പറഞ്ഞു. യുകെയിലെ പോലീസ് സേനാംഗങ്ങളിൽ പലരും ഇതുവരെ പരിഹരിക്കപ്പെടാത്ത കൊലപാതകം ഉൾപ്പെടെ ഒട്ടനവധി കുറ്റകൃത്യങ്ങൾ തെളിയിക്കാനായി വളരെ നാളുകളായി പ്രവർത്തിക്കുകയാണെന്ന മാധ്യമ റിപ്പോർട്ടുകൾ ഈയിടെ പുറത്തുവന്നിരുന്നു. ഈ ഒരു സാഹചര്യത്തിൽ പുതിയ സാങ്കേതികവിദ്യ തെളിയിക്കപ്പെടാത്ത കേസുകളിൽ ഉത്തരം കണ്ടെത്താൻ പ്രയോജനപ്രദം ആകുമെന്നാണ് വിലയിരുത്തുന്നത്. ഞങ്ങളുടെ ഉത്തരവാദിത്വങ്ങൾ സാങ്കേതികവിദ്യയെ ഏൽപ്പിക്കുകയല്ല മറിച്ച് കൂടുതൽ നന്നായി ജോലി ചെയ്യാൻ സാങ്കേതികവിദ്യ ഞങ്ങളെ സഹായിക്കുകയാണ് ചെയ്യുന്നത് എന്ന് ദേശീയ പോലീസ് മേധാവികളുടെ കൗൺസിൽ ചെയർ ഗാവിൻ സ്റ്റീഫൻസ് പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- കഴിഞ്ഞവർഷം തന്റെ തൊണ്ണൂറ്റിനാലാം വയസ്സിൽ മരണപ്പെട്ട പ്രമുഖ കോടീശ്വരനും വ്യവസായിയുമായ മുഹമ്മദ് അൽ ഫയാദിനെതിരെ ലൈംഗിക പീഡന ആരോപണവുമായി നിരവധി സ്ത്രീകൾ രംഗത്തെത്തിയിരിക്കുകയാണ്. അഞ്ചു സ്ത്രീകളാണ് ഫയാദ് തങ്ങളെ റേപ്പ് ചെയ്തുവെന്ന് ആരോപിച്ച് മുന്നോട്ടുവന്നിരിക്കുന്നത്. നിരവധി പേർ അദ്ദേഹം തങ്ങളെ മറ്റുതരത്തിൽ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്നും ആരോപിക്കുന്നു. പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ ഹാരോഡ്സിന്റെ ഉടമസ്ഥൻ ആയിരുന്നു അൽ ഫയാദ്. ഹറോഡ്‌സ് സർവൈവേഴ്സ് എന്ന പേരിൽ ഇരകളെ പ്രതിനിധീകരിക്കുന്ന അഭിഭാഷകയായ മരിയ മുല്ല കഴിഞ്ഞ വ്യാഴാഴ്ച 37 സ്ത്രീകൾ തങ്ങളോട് അവരുടെ അനുഭവങ്ങൾ വെളിപ്പെടുത്തിയതായും, ഇനിയും നൂറുകണക്കിന് പേർ മുന്നോട്ടുവരാൻ ഉണ്ടെന്നും മാധ്യമങ്ങളോട് പറഞ്ഞു.
ലൈംഗികാതിക്രമ ആരോപണങ്ങളിൽ ഫയാദിനെ പ്രോസിക്യൂട്ട് ചെയ്യുന്നതിൽ രണ്ട് തവണ പരാജയപ്പെട്ടതായി ക്രൗൺ പ്രോസിക്യൂഷൻ സർവീസും അംഗീകരിച്ചു. 2008 – ൽ 15 വയസുകാരിയെ അസഭ്യം പറഞ്ഞതിനും 2013 – ൽ ബലാത്സംഗത്തിനും മുഹമ്മദ് അൽ ഫായിദിനെതിരെ മെട്രോപൊളിറ്റൻ പോലീസ് രണ്ടുതവണ തെളിവ് നൽകിയതായി സിപിഎസ് വക്താവ് പറഞ്ഞു. എന്നാൽ കേസ് നടപ്പിലാക്കാനും മാത്രം ശക്തമായ തെളിവുകൾ ഇല്ലായിരുന്നതിനാലാണ് പ്രോസിക്യൂഷൻ സർവീസ് അത് ഒഴിവാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഡിപ്പാർട്ട്മെന്റ് സ്റ്റോറായ ഹാറോഡ്സിൽ ജോലി ചെയ്യുമ്പോഴാണ് തങ്ങൾക്ക് ദുരനുഭവം ഉണ്ടായതെന്ന് സ്ത്രീകൾ പറയുന്നു. അൽ ഫയാദിനെ സംബന്ധിച്ച് ബിബിസി പുറത്തിറക്കിയ അന്വേഷണാത്മകമായ ഡോക്യുമെന്ററിക്ക് ശേഷമാണ് നിരവധി സ്ത്രീകൾ തങ്ങളുടെ അനുഭവങ്ങൾ തുറന്നു പറയാൻ ശക്തമായി രംഗത്തെത്തിയത്. ഈജിപ്റ്റിൽ ജനിച്ച അൽ ഫയാദ് പിന്നീട് ബ്രിട്ടനിലേക്ക് കുടിയേറുകയായിരുന്നു. ഹറോഡ്സ് ശൃംഖലയ്ക്ക് പുറമേ , റിട്സ് പാരിസ് ഹോട്ടൽ, ഫുൾഹാം എഫ് സി ഫുട്ബോൾ ക്ലബ് എന്നിവയുടെ എല്ലാം ഉടമസ്ഥൻ ആയിരുന്നു അൽ ഫയാദ്. ഇദ്ദേഹത്തിന്റെ മകനായിരുന്ന ദോദി അൽ ഫയാദും ഡയാന രാജകുമാരിയും ഒരുമിച്ചായിരുന്നു കാർ അപകടത്തിൽ മരണപ്പെട്ടത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
സാൻഫോർഡിലെ ഒരു വീട്ടിൽ എട്ട് വയസ്സുകാരിയായ പെൺകുട്ടിയെയും സ്ത്രീയെയും മരിച്ച നിലയിൽ കണ്ടെത്തി. മരിച്ച സ്ത്രീക്ക് 40 വയസ്സ് പ്രായമുണ്ടെന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് പറഞ്ഞു. ഇന്നലെ രാവിലെ 10. 30 നാണ് വിവരം പോലീസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് . ഇതേ തുടർന്ന് നോർത്ത് വെസ്റ്റ് ആംബുലൻസ് സർവീസിൻ്റെയും ഗ്രേറ്റർ മാഞ്ചസ്റ്റർ ഫയർ ആൻഡ് റെസ്ക്യൂ സർവീസിൻ്റെയും സഹായത്തോടെയും നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെയും സ്ത്രീയെയും സംഭവസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മരിച്ചവരുടെ അടുത്ത ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും കുടുംബത്തിന് സ്പെഷ്യലിസ്റ്റ് ഓഫീസർമാരുടെ പിന്തുണ ഉറപ്പാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഒരു സ്ത്രീയെയും പെൺകുട്ടിയെയും ദാരുണമായി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താൻ തങ്ങൾ പരിശ്രമിക്കുകയാണെന്ന് ഡെറ്റ് സൂപ്റ്റ് സൈമൺ മൊയ്ൽസ് പറഞ്ഞു. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ കൈമാറാൻ സാധിക്കുന്നവർ മുന്നോട്ട് വരണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 101 എന്ന നമ്പറിൽ വിളിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
എൻഎച്ച്എസിലെ നീണ്ട കാത്തിരിപ്പു സമയം ജനങ്ങളെ ബുദ്ധിമുട്ടിലാക്കാൻ തുടങ്ങിയിട്ട് നാളുകളായി. കോവിഡ് മൂലമുണ്ടായ അധിക സമ്മർദ്ദവും നേഴ്സുമാരുടെയും ജൂനിയർ ഡോക്ടർമാരുടെയും പണിമുടക്കും മതിയായ ജീവനക്കാരുടെ അഭാവവുമാണ് കാത്തിരിപ്പു സമയം ഇത്രയും കൂടാനുള്ള കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. നിലവിൽ 7 ദശലക്ഷത്തിലധികം ആളുകളാണ് എൻഎച്ച്എസ്സിൽ ചികിത്സയ്ക്കായി കാത്തിരിക്കുന്നത്.
ഇതിനിടെ ഇംഗ്ലണ്ടിലെ എൻഎച്ച്എസ്സിന്റെ വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി പരസ്പരം സഹകരിക്കാൻ യുകെയിലെയും വെയിൽസിലെയും സർക്കാരുകൾ നടപടികൾ സ്വീകരിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ലിവർപൂളിൽ നടക്കുന്ന ലേബറിൻ്റെ വാർഷിക സമ്മേളനത്തിൽ വെൽഷ് സെക്രട്ടറി ജോ സ്റ്റീവൻസ് നടത്തിയ പ്രസംഗത്തിലാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. വെയിൽസിലെ എൻഎച്ച്എസ്സിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത് എലുനെഡ് മോർഗൻ്റെ നേതൃത്വത്തിലുള്ള വെൽഷ് സർക്കാരിൻ്റെ ഉത്തരവാദിത്തമാണ്. ഇംഗ്ലണ്ടിലെ എൻഎച്ച്എസ്സിന്റെ നടത്തിപ്പ് യുകെ സർക്കാരിൻറെ മേൽനോട്ടത്തിലാണ് .
വെയിൽസിലെ എൻഎച്ച്സിലും ഉയർന്ന തോതിലാണ് വെയ്റ്റിംഗ് ലിസ്റ്റ് നിലവിൽ ഉള്ളത്. തങ്ങൾ മുന്നിട്ടു നിൽക്കുന്ന മേഖലയിലെ വിഭവശേഷി പരസ്പരം പങ്കു വെയ്ക്കുന്നത് ഇരു കൂട്ടർക്കും ഉപകാരപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വെയിൽസിൽ ഏകദേശം 593,000 ആളുകളാണ് എൻഎച്ച്എസ് ചികിത്സകൾക്കായി കാത്തിരിക്കുന്നത്. നിലവിൽ യുകെയിലും വെയിൽസിലും ലേബർ പാർട്ടിയാണ് ഭരണം കൈയ്യാളുന്നത് . ഇതാണ് പരസ്പര സഹകരണത്തിനുള്ള സാഹചര്യം ഉടലെടുക്കുന്നതിന് കാരണമായത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ നേഴ്സുമാർക്ക് ഗവൺമെന്റ് വാഗ്ദാനം ചെയ്ത ശമ്പള വർദ്ധനവ് നിരസിച്ചതായി റോയൽ കോളേജ് ഓഫ് നേഴ്സിംഗ് (ആർസിഎൻ) അറിയിച്ചു. ആർ സി എൻ അംഗങ്ങൾക്കിടയിൽ നടത്തിയ വോട്ടെടുപ്പിലാണ് ശമ്പള വാഗ്ദാനം നിരസിക്കപ്പെട്ടത്. 145,000 പേർ പങ്കെടുത്ത വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് അംഗങ്ങളും 5.5 ശതമാനം ശമ്പള വർദ്ധനവിനെതിരെ വോട്ടു ചെയ്തതായാണ് റിപ്പോർട്ടുകൾ.
പൊതു തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയുടെ വിജയത്തിന് തൊട്ടു പിന്നാലെയാണ് ജൂലൈ അവസാനം ചാൻസലർ 2024 – 25 വർഷത്തേക്കുള്ള ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചത്. തങ്ങൾക്കും രോഗികൾക്കും എൻ എച്ച് എസിനും വേണ്ടി നിലകൊള്ളാനാണ് ഇംഗ്ലണ്ടിലെ നേഴ്സുമാർ തീരുമാനിച്ചിരിക്കുന്നത് എന്ന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗിന് അയച്ച കത്തിൽ ആർസിഎൻ ജനറൽ സെക്രട്ടറി പ്രൊഫ. നിക്കോള റേഞ്ചർ പറഞ്ഞു.
ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാർക്ക് സാമാന്യം ഭേദപ്പെട്ട ശമ്പള വർദ്ധനവ് സർക്കാർ നടപ്പിലാക്കിയിരുന്നു. ഏകദേശം 22.3 ശതമാനം ശമ്പള വർദ്ധനവാണ് ജൂനിയർ ഡോക്ടർമാർക്ക് ലഭിച്ചത്. ഡോക്ടർമാരുമായി താരതമ്യം ചെയ്യുമ്പോൾ തങ്ങൾക്ക് ലഭിച്ച ശമ്പള വർദ്ധനവ് വളരെ കുറവാണെന്ന പരാതിയാണ് മലയാളികൾ ഉൾപ്പെടെയുള്ള യുകെയിലെ നേഴ്സുമാർക്ക് ഉള്ളത്. സർക്കാരിൽനിന്ന് തങ്ങൾ ആവശ്യപ്പെടുന്നത് ഡോക്ടർമാർക്ക് നൽകിയത് പോലുള്ള ന്യായമായ പരിഗണനയാണെന്ന് ആർസിഎൻ പ്രസിഡൻറ് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ജൂലൈ നാലിന് നടന്ന പൊതു തിരഞ്ഞെടുപ്പിലെ ഒരു മുഖ്യ ചർച്ചാവിഷയം അനധികൃത കുടിയേറ്റം ആയിരുന്നു. കഴിഞ്ഞ 12 വർഷം യുകെയിൽ അധികാരത്തിലിരുന്ന കൺസർവേറ്റീവ് പാർട്ടി അനധികൃത കുടിയേറ്റം തടയുന്നതിൽ പരാജയപ്പെട്ടത് ഋഷി സുനക് സർക്കാരിൻറെ ജനപ്രീതി ഇടിയുന്നതിൽ വഹിച്ച പങ്ക് വളരെ വലുതാണ്. അനധികൃതമായി യുകെയിൽ എത്തുന്നവരെ റുവാണ്ടയിലേയ്ക്ക് നാടുകടത്താനുള്ള പദ്ധതിയും വൻ വിമർശനങ്ങൾ ആണ് വിളിച്ചു വരുത്തിയത്. അനധികൃത കുടിയേറ്റം തടയാൻ നടപടി സ്വീകരിക്കുമെന്നതായിരുന്നു കെയർ സ്റ്റാർമറിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിനെ നേരിട്ട ലേബർ പാർട്ടി പ്രധാനമായും മുന്നോട്ടു വെച്ച വാഗ്ദാനം.
പുതിയ ഗവൺമെൻറ് അധികാരമേറ്റതിനു ശേഷമുള്ള അനധികൃത കുടിയേറ്റ കണക്കുകളും ഒട്ടും ആശാവാഹമല്ല. ശനിയാഴ്ച മാത്രം യുകെയിലേക്ക് അനധികൃതമായി 707 പേർ ഇംഗ്ലീഷ് ചാനൽ കടന്നെത്തി എന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. ഈ വർഷം ഒരു ദിവസം ഇംഗ്ലീഷ് ചാനൽ കടന്നെത്തിയവരുടെ ഏറ്റവും കൂടിയ രണ്ടാമത്തെ പ്രതിദിന കണക്കാണിത്. 2024 ൽ ഇതുവരെ 24,335 പേർ യുകെയിൽ അനധികൃതമായി എത്തിയതായാണ് കണക്കുകൾ കാണിക്കുന്നത്. ജൂൺ 18 – ന് 882 പേരാണ് ഒരു ദിവസം യുകെയിൽ എത്തിയത്. പ്രതിദിന കണക്കുകളുടെ കാര്യത്തിൽ ഏറ്റവും കൂടുതൽ പേർ എത്തിയത് ജൂൺ 18 – ന് ആണ്.
ജൂലൈയിൽ നടന്ന തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വിജയിച്ചതിന് ശേഷം 10,000-ത്തിലധികം ആളുകൾ ആണ് ചാനലിലൂടെ യുകെയിൽ എത്തിയത്. എന്നാൽ മുൻ പോലീസ് മേധാവി മാർട്ടിൻ ഹെവിറ്റിനെ പുതിയ അതിർത്തി സുരക്ഷാ കമാൻഡറായി നിയമിച്ചതിന് ശേഷം, ക്രോസിംഗുകൾ തടയാനുള്ള ശ്രമത്തിൽ പുരോഗതിയുണ്ടെന്ന് സർക്കാർ അറിയിച്ചു. ചെറിയ ബോട്ട് ഉപയോഗിച്ചുള്ള ക്രോസിംഗുകൾ തടയാൻ യൂറോപ്യൻ പോലീസ് സേനയുമായി സർക്കാർ പ്രവർത്തിക്കുമെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയുടെ ചില ഭാഗങ്ങളിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി . ഇത് പല സ്ഥലങ്ങളിലും വെള്ളപ്പൊക്കത്തിനും ഗതാഗത തടസ്സത്തിനും കാരണമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ന് പുലർച്ചെ മുതൽ ഇംഗ്ലണ്ടിന്റെ മധ്യ, തെക്കൻ പ്രദേശങ്ങളിൽ കനത്ത മഴയുണ്ടാകും എന്നാണ് കാലാവസ്ഥ മുന്നറിയിപ്പ് നൽകിയിരിക്കുന്നത് .
കടുത്ത പ്രതികൂല കാലാവസ്ഥ ഉടലെടുക്കുന്ന സാഹചര്യത്തിൽ ഇംഗ്ലണ്ടിന്റെയും വെയിൽസിന്റെയും പല ഭാഗങ്ങളിലും വ്യാപകമായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ പല ഭാഗങ്ങളിലും വൈദ്യുതി മുടക്കം ഉണ്ടാകുമെന്ന് നാഷണൽ ഗ്രിഡ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച മുതൽ ഇംഗ്ലണ്ടിലെയും വെയിൽസിന്റെയും പല ഭാഗങ്ങളിലും പെയ്യുന്ന കനത്ത മഴ സാധാരണ ജനജീവിതം തടസ്സപ്പെടുത്തി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- ‘ദി വാണ്ടഡ് ‘ എന്ന ബോയ് ബാൻഡിലൂടെ ആരാധകർ നെഞ്ചിലേറ്റിയ ടോം പാർക്കറുടെ വിധവ കെൽസി പാർക്കർ താനൊരു പുതിയ ബന്ധത്തിൽ ആണെന്ന് ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ്. 2022 ൽ മുപ്പത്തി മൂന്നാമത്തെ വയസ്സിൽ ബ്രെയിൻ ക്യാൻസർ ബാധിച്ചാണ് പ്രശസ്ത ഗായകനായ ടോം മരണത്തിന് കീഴടങ്ങിയത്. 2018 ലായിരുന്നു ഇരുവരും വിവാഹിതരായത്. ഈ ബന്ധത്തിൽ ഇരുവർക്കും ഒറേലിയ, ബോധി എന്ന രണ്ട് കുട്ടികളുമുണ്ട്. എന്നാൽ തന്റെ പുതിയ ബന്ധത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ കെൽസി പുറത്തു വിട്ടിട്ടില്ല. തനിക്ക് പറ്റിയ ഒരു കൂട്ടാളിയെ ടോം കാട്ടിത്തരുമെന്ന് കഴിഞ്ഞ ജൂണിൽ കെൽസി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ടോമിന്റെ മരണത്തിനു ശേഷമുള്ള കെൽസിയുടെ രണ്ടാമത്തെ ബന്ധമാണ്.
ഇതിനു മുൻപ് കെൽസി ഷോൺ ബോഗൻസുമായുള്ള ബന്ധം 2023 ഡിസംബറിൽ വേർപിരിഞ്ഞിരുന്നു. തന്റെ കുട്ടികളോടൊപ്പം ഉള്ള ബ്ലോഗുകൾക്കും, അതോടൊപ്പം തന്നെ പോഡ്കാസ്റ്റർ എന്ന നിലയിലും കെൽസി സോഷ്യൽ മീഡിയയിൽ ആരാധകർക്ക് പ്രിയപ്പെട്ടവളാണ്. പുതിയ ബന്ധം സോഷ്യൽ മീഡിയയിൽ അറിയിച്ചപ്പോൾ, നിരവധി ആരാധകരാണ് ഇവരെ സന്തോഷത്തോടെ സ്വാഗതം ചെയ്തിരിക്കുന്നത്. തന്റെ ടോമിന്റെ അഭാവം തനിക്ക് എപ്പോഴും അനുഭവപ്പെടുന്നുണ്ടെന്ന് കെൽസി കഴിഞ്ഞ മാർച്ചിൽ എഴുതിയ ഹൃദയസ്പർശിയായ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.