Main News

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : ക്രിസ്മസിന് മുമ്പ് വൻതോതിൽ വാക്സിൻ സൃഷ്ടിക്കുമെന്നതിനാൽ എൻ‌എച്ച്എസ് ഉദ്യോഗസ്ഥർക്ക് ആഴ്ചകൾക്കുള്ളിൽ കൊറോണ വൈറസ് വാക്സിൻ ലഭിക്കാൻ സാധ്യത. ഡിസംബർ തുടക്കത്തിൽ” ഒരു ദേശീയ വാക്സിനേഷൻ പ്രോഗ്രാം” എങ്ങനെ ആരംഭിക്കാമെന്ന് വിശദീകരിച്ചുകൊണ്ട് എൻ‌എച്ച്‌എസ് ട്രസ്റ്റ് മേധാവി തന്റെ സ്റ്റാഫിന് ഒരു ഇമെയിൽ അയച്ചതായി പറയപ്പെടുന്നു. മുൻനിര എൻ എച്ച് എസ് ജീനക്കാർക്ക് ഏതാനും ആഴ്ചകൾക്കുള്ളിൽ വാക്സിൻ ലഭിച്ചേക്കും. ഓസ്ട്രോസെനേകയ്‌ക്കൊപ്പം ചേർന്നു ഓക്‌സ്‌ഫോർഡ് സർവകലാശാല വാക്‌സിൻ വികസിപ്പിക്കുകയാണ്. ഒരു വാക്സിൻ ലഭ്യമാവുകയാണെങ്കിൽ, എൻ‌എച്ച്എസ് മുൻനിര തൊഴിലാളികൾക്കാവും ആദ്യം ലഭിക്കുക. തുടർന്ന് 80 വയസ്സിനു മുകളിൽ ഉള്ളവർക്ക്. വാർവിക്ഷെയർ ജോർജ് എലിയട്ട് ഹോസ്പിറ്റൽ എൻഎച്ച്എസ് ട്രസ്റ്റിലെ ചീഫ് എക്സിക്യൂട്ടീവ് ഗ്ലെൻ ബർളി, കൊറോണ വാക്സിൻ ഈ വർഷം ലഭ്യമാകുമെന്ന് സ്റ്റാഫിനെ അറിയിച്ചു.

ക്രിസ്മസ്സിന് മുമ്പായി എൻ‌എച്ച്എസ് ജീവനക്കാർക്ക് മുൻ‌ഗണന നൽകാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. “ഞങ്ങളുടെ ട്രസ്റ്റ്, ദേശീയതലത്തിൽ എൻ‌എച്ച്എസ് സംഘടനകൾക്കൊപ്പം, കോവിഡ് -19 സ്റ്റാഫ് വാക്സിൻ പ്രോഗ്രാം ഡിസംബർ ആദ്യം ആരംഭിക്കാൻ ആവശ്യപ്പെട്ടു.” തന്റെ മെമ്മോയിൽ അദ്ദേഹം കുറിച്ചു. വാക്‌സിൻ 28 ദിവസങ്ങൾക്കുള്ളിൽ രണ്ട് ഡോസുകളായി നൽകുമെന്ന് പ്രതീക്ഷിക്കുന്നു. സർക്കാർ ഇതിനകം 100 മില്യൺ ഡോസുകൾ വാങ്ങിയിട്ടുണ്ട്. വാക്സിൻ വിതരണം ചെയ്യുന്നതിന് കൃത്യമായ തീയതി ഇല്ലെങ്കിലും ഡിസംബർ ആദ്യ വാരം അത് ആരംഭിച്ചേക്കുമെന്ന് ജോർജ്ജ് എലിയറ്റ് ഹോസ്പിറ്റൽ എൻഎച്ച്എസ് ട്രസ്റ്റിലെ മാനേജിംഗ് ഡയറക്ടർ ഡേവിഡ് എൽട്രിംഗ്ഹാം പറഞ്ഞു.

വാക്സിൻ പ്രോഗ്രാം ഡിസംബറിൽ ആരംഭിക്കുകയാണെങ്കിൽ, മാർച്ച് മുതൽ നടപ്പാക്കിയ കടുത്ത സാമൂഹിക നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ ബോറിസ് ജോൺസണ് കഴിഞ്ഞേക്കും. ബ്രെക്സിറ്റിനു ശേഷമുള്ള പരിവർത്തന കാലയളവ് അവസാനിക്കുന്നതിനുമുമ്പ് (ഡിസംബർ 31ന് മുമ്പ്) സുരക്ഷിതമായ വാക്സിൻ തയ്യാറായാൽ യൂറോപ്യൻ യൂണിയന്റെ അംഗീകാര പ്രക്രിയയെ മറികടക്കാൻ ബ്രിട്ടനെ അനുവദിക്കുന്ന പുതിയ നിയമങ്ങൾ സർക്കാർ അവതരിപ്പിച്ചിട്ടുണ്ട്. വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണോ എന്ന് നവംബർ അവസാനത്തോടെ ലോകം അറിയുമെന്ന് യുഎസിലെ മുൻനിര പകർച്ചവ്യാധി വിദഗ്ധൻ ഡോ. ആന്റണി ഫൗസി പറഞ്ഞു.

സ്വന്തം ലേഖകൻ

ദോഹയിൽ നിന്ന് സിഡ്നിയിലേക്ക് പോകാനിരുന്ന യാത്രക്കാരായ സ്ത്രീകളെ നിർബന്ധപൂർവ്വം അടിവസ്ത്രം ഉൾപ്പെടെ അഴിച്ചു പരിശോധന നടത്തിയ ഖത്തറിന്റെ നടപടിയിൽ ഓസ്ട്രേലിയ കനത്ത പ്രതിഷേധം അറിയിച്ചു.ഹമാദ് ഇന്റർനാഷണൽ എയർപോർട്ട്ന്റെ ടെർമിനൽ ടോയ്‌ലറ്റിൽ നവജാതശിശുവിനെ കണ്ടെത്തിയതിനെത്തുടർന്നാണ് സ്ത്രീകളെ നിർബന്ധപൂർവ്വം ദേഹപരിശോധന നടത്തിയത്. കുട്ടി ആരുടേതാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. എയർപോർട്ട് ജീവനക്കാർ കുട്ടിയുടെ ആരോഗ്യത്തിൽ ശ്രദ്ധ ചെലുത്തുന്നുണ്ട്.

പതിമൂന്നോളം ഓസ്ട്രേലിയക്കാരായ സ്ത്രീകളെയാണ് പരിശോധിച്ചത്, കാര്യം എന്താണ് എന്ന് അറിയിക്കാതെയായിരുന്നു പരിശോധന. ഒക്ടോബർ രണ്ടിന് ഖത്തർ എയർവെയ്സിൽ നിന്ന് പുറപ്പെട്ട വിമാനത്തിലാണ് സംഭവം.

തങ്ങൾ വിഷയത്തിന്റെ തീവ്രത ഖത്തരി അധികൃതരോട് അറിയിച്ചിട്ടുണ്ടെന്ന് ഓസ്ട്രേലിയൻ ഗവൺമെന്റ് പറഞ്ഞു. സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ഇതുവരെ ഖത്തർ എയർലൈൻസ് തയ്യാറായിട്ടില്ല. ന്യൂ സൗത്ത് വെയിൽസ് പോലീസിന്റെ പ്രതിനിധി പറയുന്നു ” എൻഎസ്ഡബ്ല്യുവിൽ നിർബന്ധിത ക്വാറന്റൈൻ കഴിഞ്ഞ യാത്രക്കാരാണ് അവരെല്ലാവരും, ആ കാലയളവിൽ അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന്റെ മുഴുവൻ ചുമതലയും എൻ എസ് ഡബ്ലിയുവിനായിരുന്നു. അത്രയും ദിവസം അവിടെ കഴിഞ്ഞ വനിതകളുടെ ആരോഗ്യ അവസ്ഥ എന്താണെന്ന് അറിയില്ലാത്ത മട്ടിൽ പ്രതികരിക്കാൻ സാധ്യമല്ല.” സ്ത്രീകളെ അപമാനിക്കും മട്ടിൽ ഈ വിധം ദേഹപരിശോധന നടത്തേണ്ടിയിരുന്നില്ല എന്നതാണ് ഓസ്ട്രേലിയയുടെ വാദം.

അതേസമയം ഹമദ് ഇന്റർനാഷണൽ എയർപോർട്ടിനു വേണ്ടി സംസാരിച്ച വനിത ഉദ്യോഗസ്ഥർ പറഞ്ഞത് ” ഇപ്പോൾ മാത്രം പ്രസവിച്ച ഒരു അമ്മയ്ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും, വിവരം മറച്ചുവച്ചാൽ കൂടി അവർക്കാവശ്യമായ ആരോഗ്യ പരിരക്ഷ നൽകാൻ മാത്രമാണ് തങ്ങൾ ശ്രമിച്ചതെന്നുമാണ്.

നവജാതശിശുവിനെ സാമൂഹിക ആരോഗ്യ പ്രവർത്തകർ ശുശ്രൂഷിക്കുന്നുണ്ടെങ്കിലും ആരുടെ കുട്ടിയാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

സ്വന്തം ലേഖകൻ

യു കെ :- ലൈബീരിയൻ എണ്ണ കപ്പലിലെ ജീവനക്കാരെ ഭീഷണിപ്പെടുത്തി, ആക്രമണത്തിന് ശ്രമിച്ച 7 നൈജീരിയൻ വംശജരെ ഇംഗ്ലീഷ് കോസ്റ്റിന് അടുത്ത് വെച്ച് ബ്രിട്ടീഷ് അധികൃതർ അറസ്റ്റ് ചെയ്തു. കപ്പലിൽ ഒളിച്ചു കടക്കാൻ ശ്രമിച്ചവരാണ് ഈ ഏഴു പേരും. കപ്പലിലെ ജീവനക്കാർ ഒരു മുറിയിൽ അഭയംപ്രാപിച്ച ശേഷം, അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.നൈജീരിയയിൽ നിന്നും ഇംഗ്ലണ്ടിലെ സൗത്തംപ്റ്റണിലുള്ള ഫൗലി ഓയിൽ റിഫൈനറിയിലേക്ക് എണ്ണ എത്തിക്കാനുള്ള കപ്പൽ ആയിരുന്നു ഇത്. 22 പേരാണ് കപ്പൽ ജീവനക്കാരായി ഉണ്ടായിരുന്നത്. റോയൽ നേവിയുടെ ഹെലികോപ്റ്ററുകളും മറ്റും രക്ഷാ ദൗത്യത്തിൽ പങ്കെടുത്തു. കപ്പലിലെ ജീവനക്കാർ എല്ലാവരും സുരക്ഷിതരാണെന്നും, ആർക്കും അപകടം ഒന്നുംതന്നെ സംഭവിച്ചിട്ടില്ലെന്നും മിലിറ്ററി അധികൃതർ അറിയിച്ചു.

കപ്പൽ തട്ടിയെടുക്കാൻ ആയിരുന്നു ഇവരുടെ ശ്രമം എന്നാണ് പ്രാഥമിക നിഗമനം. 42,000 ടൺ ക്രൂഡ് ഓയിൽ ആണ് കപ്പലിലുണ്ടായിരുന്നത്. കപ്പൽ ജീവനക്കാരെ കൊല്ലുമെന്ന ഭീഷണി അക്രമികൾ ഉയർത്തിയതായി ക്യാപ്റ്റൻ പറഞ്ഞു.

പോലീസിൻെറയും ആർമിയുടെയും ഭാഗത്തുനിന്നുണ്ടായ അടിയന്തരസഹായം കപ്പൽ ജീവനക്കാരെ രക്ഷിക്കുന്നതിന് സഹായിച്ചുവെന്നും, ഇവരുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും ഹോം സെക്രട്ടറി പ്രീതി പട്ടേൽ മാധ്യമങ്ങളോട് പറഞ്ഞു. നേവ് ആൻഡ്രോമെടാ എന്ന് പേരിട്ടിരിക്കുന്ന ഈ കപ്പൽ 2011 ലാണ് നിർമ്മിച്ചത്. ലൈബീരിയൻ രജിസ്ട്രേഷനുള്ള കപ്പൽ ആണെങ്കിലും, കപ്പലിന്റെ ഉടമസ്ഥർ ഗ്രീക്കുകാരാണ്.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : കോവിഡ് പ്രതിസന്ധി രൂക്ഷമായ നാളുകളിൽ പ്രായമായ രോഗികൾക്ക് എൻ‌എച്ച്‌എസിൽ തീവ്രപരിചരണ ചികിത്സ നിഷേധിച്ചുവെന്ന് അവകാശവാദം. എൻ എച്ച് എസിൽ രോഗികളുടെ എണ്ണം കുത്തനെ ഉയരുമെന്ന കാരണത്താൽ 80 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും 60 വയസ്സിനു മുകളിൽ പ്രായമുള്ള ചിലർക്കും ചികിത്സ നൽകിയില്ലെന്നാണ് റിപ്പോർട്ട്‌. ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റിയുടെ അഭ്യർഥ്യന പ്രകാരം തയ്യാറാക്കിയ ‘ട്രിയേജ് ടൂൾ’ എന്ന് വിളിക്കപ്പെടുന്ന രേഖകൾ പ്രകാരമാണ് തീവ്രപരിചരണ ചികിത്സ നിഷേധിച്ചത്. രോഗികളുടെ പ്രായം, ബലഹീനത, അസുഖം എന്നിവ അടിസ്ഥാനമാക്കി ഒരു ‘സ്കോർ’ ഉണ്ടാക്കാൻ ഈ ടൂൾ ഉപയോഗിച്ചതായി പറയുന്നുണ്ട്. 80 വയസ്സിനു മുകളിലുള്ളവർ അവരുടെ പ്രായം കാരണം തീവ്രപരിചരണ ചികിത്സയിൽ നിന്ന് യാന്ത്രികമായി ഒഴിവാക്കപ്പെട്ടു. ഈ ടൂൾ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിട്ടില്ല. ഔദ്യോഗിക എൻ എച്ച് എസ് നയവും അല്ല. എന്നാൽ ഇത് പല ആശുപത്രികളിലും നടപ്പിലാക്കിയിട്ടുണ്ടെന്നും ആരോഗ്യ സംരക്ഷണ വിദഗ്ധർക്കിടയിൽ രേഖകൾ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടുവെന്നും ഡോക്ടർമാർ വെളിപ്പെടുത്തി.

ഐസിയു രോഗികളിൽ ഏറ്റവും കുറവ് ശതമാനമാണ് 70-നും 80-നും ഇടയിൽ പ്രായമുള്ള രോഗികൾ. എന്നാൽ കൊറോണ ബാധിച്ച് ഏറ്റവും കൂടുതൽ മരണമടഞ്ഞവരും ഈ പ്രായപരിധിയിൽ പെട്ടവരാണ്. അതേസമയം പ്രായമായ രോഗികൾക്ക് ചികിത്സ നിഷേധിച്ചുവെന്ന് പറയുന്ന ഈ രേഖകൾ എൻ എച്ച് എസ് മേധാവികൾ തള്ളി. ട്രിയേജ് ടൂൾ പൂർത്തിയായിട്ടില്ലെന്നും അതിനാൽ തന്നെ അത് നടപ്പിലായിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. തീവ്രപരിചരണ യൂണിറ്റുകൾക്ക് ശേഷിയില്ലെന്ന വാദവും അവർ തള്ളിക്കളഞ്ഞു. ആദ്യ തരംഗത്തിൽ ഉപയോഗിച്ച ഏഴ് നൈറ്റിംഗേൽ ഫീൽഡ് ആശുപത്രികൾക്കായി മന്ത്രിമാർ 220 മില്യൺ പൗണ്ട് ചിലവഴിച്ചിരുന്നു. രോഗം രൂക്ഷമായ സമയത്തുപോലും എൻ‌എച്ച്‌എസിന്റെ വെന്റിലേറ്റർ കിടക്കകളിൽ 42 ശതമാനം മാത്രമേ ഉപയോഗിച്ചുള്ളൂവെന്ന് എൻഎച്ച്എസ് മേധാവികൾ കൂട്ടിച്ചേർത്തു.

ചികിത്സിച്ച 110,000 ആശുപത്രി രോഗികളിൽ മൂന്നിൽ രണ്ട് വിഭാഗവും 65 വയസ്സിനു മുകളിലുള്ളവരാണെന്ന് എൻഎച്ച്എസ് വക്താവ് അറിയിച്ചു. സൺ‌ഡേ ടൈംസിന്റെ മൂന്നുമാസത്തെ അന്വേഷണത്തെത്തുടർന്നാണ് ഈ വെളിപ്പെടുത്തലുകൾ ഉണ്ടായാത്. മാർച്ചിൽ, രോഗവ്യാപനത്തിന്റെ തുടക്കകാലത്ത് യുകെയുടെ മോറൽ ആന്റ് എത്തിക്കൽ അഡ്വൈസറി ഗ്രൂപ്പ് (എം‌ഇ‌ജി) ആദ്യം ചർച്ച ചെയ്ത വിവാദപരമായ ട്രിയേജ് ടൂൾ മാഞ്ചസ്റ്റർ, ലിവർപൂൾ, ലണ്ടൻ, മിഡ്‌ലാന്റ്സ്, തെക്കുകിഴക്കൻ എന്നിവിടങ്ങളിലെ ആശുപത്രികളിൽ ഉപയോഗിച്ചുവെന്നും പത്രം അവകാശപ്പെടുന്നു. എൻ എച്ച് എസ് ഒരിക്കലും അത്തരം ഒരു ടൂൾ സ്വീകരിക്കുകയോ പ്രസിദ്ധീകരിക്കുകയോ ആശ്രയിക്കുകയോ ചെയ്തിട്ടില്ലെന്നും അത്തരം ഒരു ടൂളിനും അതിന്റെ ലോഗോയ്ക്കും അംഗീകാരം നൽകിയിട്ടില്ലെന്നും മേധാവികൾ അറിയിച്ചു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ജോർജിയ ഷീഹാൻ തന്റെ സ്വപ്ന പുരുഷനായ മൈക്കിൾ എപ്പിയെ ആദ്യമായി കണ്ടത് ടോഗോയിലെ ജയിലിൽ വച്ചായിരുന്നു, അവധി സമയത്ത് ടോഗോയിൽ എത്തിയപ്പോൾ അവിടെ സന്നദ്ധ സേവകനായി ജോലി നോക്കുകയായിരുന്ന മൈക്കിളിൽ മനമുടക്കി, ബന്ധത്തെപ്പറ്റി അറിഞ്ഞ ജോർജിയയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും നഖശിഖാന്തം എതിർത്തു. വെസ്റ്റ് ആഫ്രിക്കയിലെ തന്റെ രാജകുമാരനെ സ്വന്തമാക്കാൻ ജോർജിയ മൂന്നു കൊല്ലം കൊണ്ട് താണ്ടിയത് മുൾ വഴികളായിരുന്നു.

ആഫ്രിക്കയിൽ വച്ച് അവൾ കണ്ടെത്തിയ പങ്കാളിയുടെ ഏകലക്ഷ്യം യുകെയിലേക്കുള്ള വിസ മാത്രമായിരിക്കും എന്നതായിരുന്നു ഇരുവരും നേരിട്ട് പ്രധാന ആരോപണം. ആ പയ്യനെ ഉപേക്ഷിക്കണമെന്ന് ബന്ധുക്കൾ ഭീഷണിപ്പെടുത്താൻ തുടങ്ങിയിരുന്നു. മൂന്നു വർഷത്തിനിപ്പുറം അവർ വിവാഹിതരാകുമ്പോൾ മൈക്കിളിന് സ്പൌസൽ വിസ ഉണ്ട്. 2023 ഓടെ സ്ഥിര താമസത്തിനുള്ള വിസ ശരിയാവും.

25കാരിയായ ജോർജിയ തന്റെ മാർക്കറ്റിംഗ് ജോലി ഉപേക്ഷിച്ചിട്ടാണ് ടോഗോയിലെ ജയിലിൽ ഇംഗ്ലീഷ് പഠിപ്പിക്കാൻ എത്തിയത്. 27 കാരനായ മൈക്കിൾ അന്ന് ആനിമൽ ബയോളജി വിദ്യാർത്ഥിയായിരുന്നു, ജയിലിലെ സന്നദ്ധപ്രവർത്തകനും ആയിരുന്നു. ജീവനക്കാർ തമ്മിൽ അടുത്തിടപഴകുന്നത് തടയാൻ നിയമങ്ങൾ ഉണ്ടായിരുന്നതിനാൽ രഹസ്യമായാണ് ഇരുവരും കണ്ടുമുട്ടിയിരുന്നത്. വല്ലപ്പോഴും ഒരിക്കൽ ബൈക്കുമെടുത്ത് കറങ്ങാൻ പോവുകയോ, ബീച്ചിൽ നിന്ന് ഇളനീര് കുടിക്കുകയോ ചെയ്യും.

ആദ്യമൊക്കെ രണ്ടുപേർക്കും ഭാഷ വലിയ പ്രശ്നമായിരുന്നു, കൈകൾ കൊണ്ട് ആംഗ്യ ഭാഷയിൽ ആണ് ആശയങ്ങൾ കൈമാറി ഞങ്ങൾ ആ പ്രശ്നത്തെ മറികടന്നു. ഒരിക്കൽ മൈക്കിൾ എന്നോട് സ്വന്തം ഭാഷയിൽ “മെ ലോൻവോ” ( എനിക്ക് നിന്നോട് പ്രണയമാണ്)എന്ന് തുറന്നു പറഞ്ഞപ്പോഴാണ് ഇത് വെറുമൊരു അവധിക്കാല ആഘോഷം ആയിരുന്നില്ലെന്ന് ഇരുവരും തിരിച്ചറിഞ്ഞത്. മൂന്നു മാസത്തിനു ശേഷം അവൾ ഹിച്ചിനിലേക്ക് തിരിച്ചുപോയി. മാതാപിതാക്കളോട് കാര്യം പറഞ്ഞപ്പോൾ അവർക്ക് അത്ഭുതമായിരുന്നു, മറക്കണം മറക്കണം എന്ന് മാത്രമാണ് അവർ എന്നോട് പറഞ്ഞത്.

എന്നാൽ അവളാവട്ടെ ഒരിഞ്ചുപോലും പിറകോട്ട് പോയില്ലെന്ന് മാത്രമല്ല, താൽക്കാലിക വിസകൾക്കും 6000 പൗണ്ടോളം വരുന്ന ഫ്ലൈറ്റ് ടിക്കറ്റുകൾക്കും ആയി ആഴ്ചയിൽ ഏഴു ദിവസവും വിശ്രമമില്ലാതെ പണിയെടുത്തു. “എല്ലാരും അവനെ കുറിച്ച് എന്താണ് വിചാരിക്കുന്നത് എന്ന കാര്യത്തിൽ എനിക്ക് ഉത്കണ്ഠ ഉണ്ടായിരുന്നു, എന്നാൽ മൈക്കിളിനെ കണ്ടുമുട്ടിയപ്പോൾ എല്ലാവരുടെയും സംശയം മാറി. രണ്ടു വർഷത്തോളം വിസ നീട്ടിക്കിട്ടാനുള്ള അപേക്ഷകൾ നൽകിയിട്ട് മൈക്കിൾ ടോഗോയിലേക്ക് തിരിച്ചുപോയി. ഒടുവിൽ ഇരുവരുടേയും ശ്രമഫലമായി വിവാഹം നടത്തി . വിവാഹവേദിയിൽ സുഹൃത്തുക്കൾക്കൊപ്പം ടോഗോ നൃത്തംചെയ്തു അവർ ആഘോഷിച്ചു. ഒരു കറുത്ത വർഗ്ഗക്കാരന് വെള്ളക്കാരിയോടുള്ള പ്രണയം സത്യമാണോ എന്ന് അറിയാനുള്ള ആകാംക്ഷയായിരുന്നു ആദ്യം എല്ലാവർക്കും, ഇത് സത്യമാണോ എന്നതായിരുന്നു സംശയം. പക്ഷേ കാലം തെളിയിച്ചു. അവർ പറയുന്നു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : സൗത്ത് യോർക്ക്ഷെയറും ടയർ 3 നിയന്ത്രണത്തിലേക്ക് പ്രവേശിച്ചതോടെ ഇംഗ്ലണ്ടിലെ 73 ലക്ഷത്തോളം ജനങ്ങൾ ഇപ്പോൾ കർശന നിയന്ത്രണങ്ങൾക്ക് കീഴിലാണ് കഴിയുന്നത്. ഡോൺകാസ്റ്റർ, റോതർഹാം, ഷെഫീൽഡ് എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങൾ ഇന്നലെ അർദ്ധരാത്രി മുതൽ വെരി ഹൈ അലേർട്ട് ലെവലിൽ ആയി കഴിഞ്ഞു. നടപടികൾ ആവശ്യമാണെന്ന് ഷെഫീൽഡ് സിറ്റി റീജിയന്റെ മേയർ പറഞ്ഞു. എന്നാൽ ടയർ 3ൽ നിന്നും പുറത്തുവരാനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാൻ അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. അതേസമയം വെയിൽസ് ഇപ്പോൾ ഒരു ലോക്ക്ഡൗണിന് കീഴിലാണ്. വെയിൽസിൽ നിന്ന് അനാവശ്യ യാത്രകൾ നടത്തുന്നുവെന്ന് സംശയിക്കുന്ന വാഹനങ്ങൾ തടയുമെന്ന് ഗ്ലൗസെസ്റ്റർഷയർ കോൺസ്റ്റാബുലറി അറിയിച്ചു. വ്യക്തമായ കാരണമില്ലാതെ യാത്ര ചെയ്യുന്നവർക്ക് പിഴ ചുമത്താൻ പോലീസിന് അധികാരമുണ്ട്. രാജ്യത്ത് ഇന്നലെ 23,012 പുതിയ കോവിഡ് കേസുകളും 174 മരണങ്ങളും റിപ്പോർട്ട്‌ ചെയ്തു.

അതേസമയം ചില ക്ലാസ്സുകളിലെ വിദ്യാർത്ഥികളെ വീട്ടിലേക്ക് അയക്കുന്നതാണ് അണുബാധ നിരക്ക് നിയന്ത്രിക്കാനുള്ള ഏക മാർഗ്ഗമെന്ന് പ്രമുഖ എപ്പിഡെമിയോളജിസ്റ്റ് മുന്നറിയിപ്പ് നൽകി. നിയമങ്ങളിൽ ഇളവ് വരുത്തിയാൽ മരണങ്ങൾ വർദ്ധിക്കുമെന്നും മുൻ സർക്കാർ ശാസ്ത്ര ഉപദേഷ്ടാവായ പ്രൊഫ. നീൽ ഫെർഗൂസൺ പറഞ്ഞു. ക്രിസ്‌തുമസ്സിനെക്കുറിച്ചും ഒന്നോ രണ്ടോ ദിവസത്തേക്ക് ലോക്ക്ഡൗൺ നിയമങ്ങളിൽ ഇളവ് വരുത്തുന്നതിന്റെ പ്രത്യാഘാതത്തെക്കുറിച്ചും പ്രൊഫ. ഫെർഗൂസനോട് ചോദിക്കുകയുണ്ടായി. അതിന് അനന്തരഫലങ്ങൾ ഉണ്ടാകുമെന്ന് അദ്ദേഹം മറുപടി നൽകി. ആളുകൾ കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിക്കണമെന്നത് പ്രധാനമന്ത്രിയുടെ ആഗ്രഹമാണെന്ന് നമ്പർ 10 പറഞ്ഞതിന് ശേഷമാണ് ഇതരത്തിലുള്ള അഭിപ്രായം പുറത്തുവരുന്നത്. ഡിജിറ്റൽ ആഘോഷങ്ങൾക്ക് ആളുകൾ തയ്യാറാകണമെന്ന് സ്‌കോട്ട്‌ലൻഡിലെ ദേശീയ ക്ലിനിക്കൽ ഡയറക്ടർ ജേസൺ ലീച്ച് അഭിപ്രായപ്പെട്ടു. ജീവൻ രക്ഷിക്കുകയാണ് മുൻഗണനയെന്ന് വെയിൽസിന്റെ ഫസ്റ്റ് മിനിസ്റ്റർ അറിയിച്ചു.

കോവിഡ് കേസുകളുടെയും ആശുപത്രി പ്രവേശനത്തിന്റെയും വർദ്ധനവിന് പരിഹാരം തേടിയാണ് വെയിൽസ് 17 ദിവസത്തേക്ക് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. കാലതാമസം കൂടുതൽ ദോഷം വരുത്തുമെന്ന് വെൽഷ് സർക്കാർ പറഞ്ഞു. വെയിൽസിലെ ആശുപത്രിയിലെ രോഗികളുടെ എണ്ണം ജൂണിനുശേഷം ഇപ്പോൾ ഏറ്റവും ഉയർന്നതാണെന്ന് എൻഎച്ച്എസ് വെയിൽസ് കണക്കുകൾ വ്യക്തമാക്കുന്നു. അനിവാര്യമല്ലാത്ത മിക്ക ബിസിനസുകളും വെയിൽസിൽ അടഞ്ഞുകിടക്കുകയാണ്. സ്കോട്ട്ലൻഡിൽ നവംബർ 2 മുതൽ 5 ലെവൽ സംവിധാനം ഏർപ്പെടുത്തുമെങ്കിലും സ്കൂളുകൾ തുറന്നിരിക്കും. ഇംഗ്ലണ്ടിലെയും വെയിൽസിലെയും ദശലക്ഷക്കണക്കിന് ആളുകൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് പിന്നാലെയാണ് സ്കോട്ട്ലൻഡിന്റെ ഈ നീക്കം.

സ്വന്തം ലേഖകൻ

യു കെ :- ബ്രിട്ടൺ നിർമ്മാണം ആരംഭിച്ച റോയൽ എൻഫീൽഡ് ബൈക്കുകൾക്ക് ഏഷ്യയിൽ വൻപ്രചാരമാണ് ഇപ്പോൾ ലഭിക്കുന്നത്. ലോകത്തിലെതന്നെ ഏറ്റവും പഴക്കമേറിയ ബൈക്ക് ബ്രാൻഡായ റോയൽ എൻഫീൽഡ്, 1994 മുതൽ ഇന്ത്യൻ കമ്പനിയായ ഏയ്ച്ചർ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ്.റോയൽ എൻഫീൽഡ് കമ്പനിയുടെ ബൈക്കുകൾക്ക് ഏഷ്യയിൽ ഉടനീളം വലിയ തോതിലുള്ള വിൽപ്പനയാണ് നടന്നുവരുന്നത്. അതിനാൽ തന്നെ തായ്‌ലൻഡിൽ പുതിയ ഫാക്ടറി തുറക്കാനുള്ള തീരുമാനം കമ്പനി കൈ കൊണ്ടിരിക്കുകയാണ്. കുറഞ്ഞ വിലയിൽ മികച്ച സേവനങ്ങൾ നൽകുന്ന ബൈക്ക് നിർമ്മിക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് റോയൽ എൻഫീൽഡ് ചീഫ് എക്സിക്യൂട്ടീവ് വിനോദ് ദാസരി പറഞ്ഞു.

തായ്‌ലൻഡിൽ തുറക്കുന്ന ഫാക്ടറി 12 മാസത്തിനകം പ്രവർത്തന സജ്ജമാകും. ഇന്ത്യക്ക് പുറത്തുള്ള കമ്പനിയുടെ ഏറ്റവും വലിയ ഫാക്ടറി ആകും ഇത്. ഈ ഫാക്ടറി തുറക്കുന്നതോടെ, വിയറ്റ്നാം, മലേഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ബൈക്ക് വിൽപ്പന താരതമ്യേന എളുപ്പമാകും. വൻ മാർക്കറ്റാണ് റോയൽ എൻഫീൽഡ് ബൈക്കുകൾക്ക് ഏഷ്യൻ മാർക്കറ്റിൽ ലഭിക്കുന്നതെന്ന് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് പറഞ്ഞു.

ബൈക്കുകളുടെ ഏറ്റവും വലിയ മാർക്കറ്റ് ആദ്യം മുതൽ തന്നെ ഏഷ്യയിൽ ആണുള്ളത്. ഏഷ്യൻ രാജ്യങ്ങളിലെ ഇടുങ്ങിയ റോഡുകളിലൂടെ ബൈക്കുകളാണ് സഞ്ചാരത്തിന് ഉത്തമം. അതിനാൽ തന്നെ ആളുകൾ ഏറ്റവും കൂടുതൽ വാങ്ങിക്കുന്നതും ബൈക്കുകളാണ്. അടുത്തവർഷം കമ്പനിയുടെ നൂറ്റിഇരുപതാമത് ജന്മദിനമാണ്.

ഡോ. ഐഷ വി

പൂജാവധി കുട്ടികൾക്കെല്ലാം വളരെ സന്തോഷമുള്ള ദിവസങ്ങളാണ്. പുസ്തകങ്ങൾ പൂജ വച്ചു കഴിഞ്ഞാൽ പിന്നെ പൂജയെടുപ്പു വരെ പഠിയ്ക്കാൻ ആരും പറയില്ല. പഠിയ്ക്കുകയും വേണ്ട. പണിക്കാർ അവരുടെ പണിയായുധങ്ങളും പൂജ വയ്ക്കാറുണ്ട്. കാസർഗോട്ടെ ഞങ്ങളുടെ പൂജാവധി വളരെ സന്തേഷവും മാധുര്യവുമുള്ളതായിരുന്നു. അയൽ പക്കത്തെ ദേവയാനി ചേച്ചിയ്ക്കും ഭാസ്കരന്മാമനും അക്കാലത്ത് കുട്ടികൾ ഇല്ലാതിരുന്നതിനാൽ ഞങ്ങൾ തന്നെയായിരുന്നു മക്കൾ. ഞങ്ങളുടെ ഒന്നുരണ്ട് പുസ്തകങ്ങൾ അവിടെയും ഒന്നുരണ്ടെണ്ണം ഞങ്ങളുടെ വീട്ടിലും പൂജവയ്ക്കും . ഭാസ്കരന്മാമൻ രാവിലെയും വൈകുന്നേരവും അവരുടെ വീട്ടിൽ പൂജ ചെയ്യും. സരസ്വതി ദേവി ,ലക്ഷ്മീ ദേവി, ശ്രീ കൃഷ്ണൻ , ശിവൻ, ഗണപതി, തുടങ്ങിയ ദൈവങ്ങളുടെ ചിത്രങ്ങൾക്ക് മുമ്പിൽ നിലവിളക്ക്, ചന്ദനത്തിരി ,കർപ്പൂരം മുതലായവ കത്തിച്ച് വയ്ക്കും ഒപ്പം മുന്തിരി, ഓറഞ്ച്,ആപ്പിൾ , വാഴപ്പഴം, അവൽ, മലർ, കൽക്കണ്ടം, ഉണക്കമുന്തിരി, ശർക്കര മുതലായവയുണ്ടാകും. പ്രഭാത പൂജയ്ക്കും പ്രദോഷപൂജയ്ക്കും ഞങ്ങൾ അവിടെ ഹാജർ . പൂജ കഴിയുമ്പോൾ അവൽ, പഴം, ആപ്പിൾ, ഓറഞ്ച് ഇത്യാദി വിഭവങ്ങൾ ചേച്ചിയും മാമനും കൂടി പങ്കു വച്ച് ഞങ്ങൾക്ക് തരും. ഈ പതിവ് ഞങ്ങൾ കാസറഗോഡുണ്ടായിരുന്ന എല്ലാ വർഷവും ആവർത്തിച്ചു.

ഒരു പൂജയെടുപ്പിനായിരുന്നു അനുജത്തിയുടെ എഴുത്തിനിരുത്ത്. നെല്ലിക്കുന്നിലെ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ വച്ചാണ് അനുജത്തി അനിത ആദ്യാക്ഷരം കുറിച്ചത്. അമ്മ രാവിലെ തന്നെ അനുജനേയും അനുജത്തിയേയും കുളിപ്പിച്ചൊരുക്കി. സാധാരണ ദേവയാനി ചേച്ചിയാണ് ഞാൻ സ്കൂളിൽ പോകാനായി തലമുടിയൊക്കെ ചീകി കെട്ടി ഒരുക്കി വിട്ടിരുന്നത്. അന്ന് ഞാൻ തനിച്ചൊരുങ്ങി. ചേച്ചിയും മാമനും ഞങ്ങളോടൊപ്പം ക്ഷേത്രത്തിൽ പോകാനായി ഒരുങ്ങി വന്നു. ഞങ്ങൾ ക്ഷേത്രത്തിലെത്തി. അനുജത്തിയെ അച്ഛന്റെ മടിയിലിരുത്തി. ഒരു പാത്രത്തിൽ നിരത്തിയ അരിയും മറ്റു പൂജാ സാമഗ്രികളും അടുത്തുണ്ടായിരുന്നു. ക്ഷേത്ര പൂജാരി ഒരു കഷണo മഞ്ഞളുമായി വന്നു. അനുജത്തിയുടെ നാക്കിൽ ” ഓം” എന്നെഴുതിയതും അനുജത്തി ആ മഞ്ഞൾ കഷണം വിഴുങ്ങി. പൂജാരി അടുത്ത കുട്ടിയുടെ അടുത്തേയ്ക്ക് പോയി. പിന്നെ അച്ഛന്റെ ഊഴമായിരുന്നു. അച്ഛൻ അനുജത്തിയുടെ ചുണ്ടുവിരൽ പിടിച്ച് അരിയിൽ എഴുതിച്ചു. ഹരി: ശ്രീ ഗണ പതായെ നമ:

എന്നെയും അനുജനേയും എന്റെ രണ്ട് മക്കളേയും എഴുത്തിനിരുത്തിയത് അച്ഛനാണ്.
അക്ഷരം മനസ്സിലുറപ്പിച്ചത് അമ്മയുടെ നിരന്തര പരിശ്രമം മൂലവും. കതിയാമ്മ ചേച്ചിയുടെ മകൾ ഭാവനയേയും രമണി ചേച്ചിയുടെ മകൻ പ്രമീദിനേയും അച്ഛൻ എഴുത്തിനിരുത്തിയിട്ടുണ്ട്.
1995 ലെ പൂജാവധിയ്ക്ക് ഞാൻ തൃശ്ശൂരിലായിരുന്നു. അന്ന് ഇരിങ്ങാലക്കുട വിമൽ ഭവൻ വർക്കിംഗ് വിമൻസ് ഹോസ്റ്റലിൽ താമസിച്ചിരുന്നവർക്കൊപ്പം വടക്കും നാഥ ക്ഷേത്രത്തിലെത്തി. കൂടെ വന്നവർ അവിടെ ഒരാൽച്ചുവട്ടിൽ നിരത്തിയിട്ടിരുന്ന മണലിൽ വീണ്ടും അക്ഷരം എഴുതി നോക്കി. അപ്പോൾ ഒരു കൗതുകത്തിന് ഞാനും അത് അനുകരിച്ചു. അവർ അങ്ങനെ എല്ലാ വർഷവും എഴുതുന്ന പതിവുണ്ടത്രേ.
2018 – ൽ പോളച്ചിറയിലെ വിഷ്ണു ക്ഷേത്രത്തിൽ ആദ്യക്ഷരം കുറിക്കാനെത്തിയ കുട്ടികളെ എഴുതിയ്ക്കാൻ എനിക്കവസരം ലഭിച്ചു. 2019 -ൽ ഭൂതക്കുളം ശാസ്താ ക്ഷേത്രത്തിൽ ഗുരുക്കമാരിൽ ഒരാളായി എനിക്കവസരം ലഭിച്ചു. ഭൂതക്കളം ലതിക ട്യൂട്ടോറിയലിൽ ഞങ്ങളെ പഠിപ്പിച്ച ഉദയകുമാർ സാറായിരുന്നു എന്നെ ക്ഷണിച്ചത്. ഐ എസ് ആർ ഓയിലെ സയന്റിസ്റ്റും റിട്ട പ്രിൻസിപ്പലും, ജോലിയുള്ളവരും അന്നു ഗുരുക്കന്മാരായി അവിടെയുണ്ടായിരുന്നു. ധാരാളം പരിചയക്കാരെയും അന്നവിടെ കാണാൻ കഴിഞ്ഞു. ഒരു ട്രിപ്പ് കുട്ടികളെ എഴുതിച്ച് കഴിഞ്ഞപ്പോൾ ദേവസ്വം സദ്യാലയത്തിൽ തയ്യാർ ചെയ്തിരുന്ന പ്രാതൽ കഴിയ്ക്കാനായി ഉദയകുമാർ സാർ ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. പിന്നീട് തിരികെ വന്ന് ബാക്കിയുള്ള കുട്ടികളെ എഴുതിച്ചു. അവിടെ സ്വർണ്ണ നാരായമായിരുന്നു നാക്കിലെഴുതാനായി വച്ചിരുന്നത്. അന്ന് ഐ എസ് ആർ ഓയിലെ സയന്റിസ്റ്റിനെ കൊണ്ടു എഴുതിയ്ക്കാനുള്ള ക്യൂവിലായിരുന്നു ആളുകൾ കൂടുതൽ.

അന്ന് എന്നെ ഏറെ സന്തോഷിപ്പിച്ച ഒരു കാര്യം എന്റെ കൂടെ ഭൂതക്കുളം സ്കൂളിൽ പഠിച്ച ശ്രീദേവി , അവരുടെ പേരക്കുട്ടിയെ എഴുതിയ്ക്കാൻ തിരഞ്ഞെടുത്തത് എന്നെയായിരുന്നു എന്നതാണ്.

ഇത്തവണയും ഉദയകുമാർ സാർ എന്റെ അമ്മയെ വിളിച്ച് മൂന്ന് മക്കളെയും പൂജയെടുപ്പിന് ഗുരുക്കന്മായി ഭൂതക്കുളം ശാസ്താ ക്ഷേത്രത്തിലെത്താൻ ക്ഷണിച്ചു. പിന്നെ എന്നെയും സാർ വിളിച്ചിരുന്നു. ഒന്ന് തീയതിയും സമയവും അറിയിക്കാൻ. മറ്റൊന്ന് കോവിഡ് കാലമായത് കൊണ്ട് കുറച്ച് ദിവത്തേയ്ക്ക് പൊതു പരിപാടിയിലൊന്നും പങ്കെടുക്കേണ്ടന്ന് ഓർമ്മിപ്പിക്കാൻ. പിന്നൊന്ന് എഴുത്തിനിരത്തുന്ന ഗുരുക്കന്മാർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർ ആയിരിയ്ക്കണമെന്നറിയിയ്ക്കാൻ. സാർ തന്നെ കലയ്ക്കോട് പി എച്ച് സിയിൽ ഇത്തവണ എഴുത്തിനിരുത്തുന്ന അഞ്ച് ഗുരുക്കന്മാരെയും ആന്റിജൻ ടെസ്റ്റ് ചെയ്യാൻ ഏർപ്പാടാക്കിയിരുന്നു. അങ്ങനെ അഞ്ച് ഗുരുക്കമാരും ഒക്ടോബർ 22-ാം തീയതി രാവിലെ ഒൻപതരയ്ക്കു തന്നെ കല്ക്കോട് പി എച്ച്സിയിലെത്തി. എന്നെ എന്റെ ഭർത്താവ് രാവിലെ തന്നെ ഡോക്ടറുടെ മുന്നിൽ എത്തിച്ചു. അവിടെ നിന്നും നേരത്തേ നിശ്ചയിച്ചതുപ്രകാരം കൂട്ടുകാരി രതിയോടൊപ്പം(ഇപ്പോൾ ഭൂതക്കുളം ഗവ. ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ) കലയ്ക്കോട്ടെത്തി. പിപി ഇ കിറ്റിട്ട് ആരോഗ്യ പ്രവർത്തകർ തയ്യാറായി. ആദ്യം തന്നെ ഞങ്ങളുടെ ടെസ്റ്റ് കഴിഞ്ഞു. മൂക്കിൽ നിന്നും സ്രവമെടുത്തായിരുന്നു പരിശോധന. വേഗം തന്നെ ഞങ്ങൾ അവിടെ നിന്നും മടങ്ങി. ഉദയകുമാർ സാർ അവിടെ എത്തിയിരുന്നു. ഞങ്ങൾ തിരികെ വീട്ടിലെത്തി രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ സാറ് വിളിച്ച് അറിയിച്ചു. എല്ലാവരുടേയും ഫലം നെഗറ്റീവ് . അതും സന്തോഷം തന്നെ.

പൂജയെടുപ്പ് 26-ാം തീയതി. ഇത്തവണത്തെ നവമി ആഘോഷങ്ങൾ എല്ലാം തന്നെ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണെന്ന പ്രത്യേകതയുണ്ട്. സ്വർണ്ണ നാരായം, പ്രസാദം എല്ലാം ഒഴിവാക്കിയിട്ടുണ്ട്. ഇത്തവണ അക്ഷരം എഴുതിച്ചാലും ഇല്ലെങ്കിലും വിദ്യാരംഭം നടത്തുന്ന എല്ലാ കുരുന്നുകൾക്കും നന്മ നേരുന്നു. മുമ്പ് അക്ഷരമെഴുതിച്ച എല്ലാ കുരുന്നുകളും നല്ല നിലയിലെത്താൻ ഓർക്കുമ്പോഴെല്ലാം മനസ്സിൽ ആഗ്രഹവും പ്രാർത്ഥനയും ഉണ്ട്. ഈ കോവിഡ് കാലത്ത് എല്ലാവർക്കും നന്മ വരട്ടെ.

      

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

 

വര : അനുജ സജീവ്

ന്യൂസ് ഡെസ്ക് , മലയാളം യുകെ

വിന്ററിന് മുന്നോടിയായി ഒക്ടോബറിലെ അവസാനത്തെ ഞായറാഴ്ചയും സമ്മറിന് മുന്നോടിയായി മാർച്ചിലെ അവസാനത്തെ ഞായറാഴ്ചയുമാണ് ബ്രിട്ടനിൽ സമയ മാറ്റമുണ്ടാകുന്നത്. പകൽ വെളിച്ചം പരമാവധി ഉപയോഗിക്കുന്നതിനായിട്ടും ജനങ്ങളുടെ പ്രവർത്തന ശേഷി വർദ്ധിപ്പിക്കാനും ആയിട്ടാണ് സമയമാറ്റക്രമം ബ്രിട്ടനിൽ നടപ്പാക്കി കൊണ്ടിരിക്കുന്നത്. എന്നാൽ 2021 മുതൽ സമയമാറ്റം നടപ്പാക്കേണ്ടതില്ല യൂറോപ്യൻയൂണിയനിലുള്ള അംഗ രാഷ്ട്രങ്ങൾ സമയമാറ്റം നടപ്പാക്കേണ്ടതില്ല എന്ന് ഒരു നിർദ്ദേശം യൂറോപ്പ് യൂറോപ്യൻ യൂണിയൻ മുന്നോട്ടുവച്ചിരുന്നു. ബ്രെക്സിറ്റ് നടപ്പാക്കി ആണെങ്കിലും ഒരുപക്ഷേ യൂറോപ്യൻ യൂണിയൻെറ യൂറോപ്പിലെ മറ്റു രാജ്യങ്ങളൊന്നും സമയമാറ്റം നടപ്പാക്കുന്നില്ലാത്തതിനാൽ 2021 മുതൽ ബ്രിട്ടനിലെ സമയമാറ്റം ഒഴിവാക്കപ്പെടാൻ സാധ്യതയുണ്ട്. അങ്ങനെ വരികയാണെങ്കിൽ വിന്ററിന് മുന്നോടിയായിട്ടുള്ള ബ്രിട്ടനിൽ അവസാനത്തെ സമയമാറ്റം ആവും ഈ ഒക്ടോബറിൽ നടപ്പാക്കപ്പെടുക.

സമയമാറ്റം ജനങ്ങളുടെ ജീവിതരീതിയിൽ സാരമായ മാറ്റങ്ങൾ വരുത്തുന്നുണ്ട്. നഴ്സുമാർ ഉൾപ്പെടെ രാത്രി ഷിഫ്റ്റ് ചെയ്യുന്നവർ ഇന്ന് ഒരു മണിക്കൂർ അധികം ജോലി ചെയ്യേണ്ടി വരും. ജനങ്ങളുടെ പ്രത്യേകിച്ച് കുട്ടികളുടെ ബോഡി ക്ലോക്ക് സമയം മാറ്റത്തോടെ പല രീതിയിലാണ് പ്രതികരിക്കുന്നത്. സമയ മാറ്റത്തിനനുസരിച്ച് തങ്ങളുടെ ജീവിത രീതികൾ ക്രമീകരിക്കാനായിട്ട് ജനങ്ങൾ ഏതാണ്ട് ഒരു മാസം വരെയും എടുക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

ബെഞ്ചമിൻ ഫ്രാങ്ക്ലിൻ

ബെഞ്ചമിൻ ഫ്രാങ്ക്ലിനാണ് പകൽ വെളിച്ചത്തിനനുസരിച്ച് സമയക്രമം മാറ്റുക എന്ന ആശയം ആദ്യമായി കൊണ്ടുവന്നത്. ഇനി അടുത്ത വർഷം മാർച്ച് അവസാന ഞായറാഴ്ച പുലർച്ചെ 1.00 നാണ് സമയക്രമത്തിൽ മാറ്റം ഉണ്ടാവുക. ഈ വർഷം അത് മാർച്ച് 29 ഞായറാഴ്ച ആയിരുന്നെങ്കിൽ, 2021 സമ്മറിൽ സമയം മാറ്റം സംഭവിക്കുക മാർച്ച് 28 ഞായറാഴ്ച രാത്രി ആയിരിക്കും.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

വത്തിക്കാൻ : ഫ്രാൻസിസ് മാർപാപ്പയ്ക്ക് കോവിഡ് പിടിപെടാൻ സാധ്യത ഏറെയെന്ന് ഓസ്ട്രേലിയൻ മാധ്യമം. മാർപാപ്പയുമായി കൂടിക്കാഴ്ച്ച നടത്തിയ വത്തിക്കാൻ നയതന്ത്രഞ്ജന് പിന്നീട് കോവിഡ് സ്ഥിരീകരിച്ചതിനാലാണ് രോഗവ്യാപനം ഉണ്ടായേക്കാമെന്ന ആശങ്ക ഉയർന്നത്. ഓസ്‌ട്രേലിയയിലെ ഹോളി സീയുടെ അംബാസഡറായ ആർച്ച് ബിഷപ്പ് അഡോൾഫോ ടിറ്റോ യെലാന ഒക്ടോബർ 6 ന് വത്തിക്കാനിൽ എത്തി മാർപാപ്പയുമായി മുഖാമുഖം കൂടിക്കാഴ്ച നടത്തിയിരുന്നു. ഒക്ടോബർ 9 ന് സിഡ്നിയിൽ എത്തിയ അദ്ദേഹത്തിന് പിന്നീട് രോഗം സ്ഥിരീകരിച്ചു. കാൻ‌ബെറയിലെ വീട്ടിൽ പത്തു ദിവസം ക്വാറന്റീനിൽ കഴിഞ്ഞ ശേഷമാണ് യെലാനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതെന്ന് ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി ആരോഗ്യ വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു.

ഈ ആഴ്ച ആദ്യം പൊതുചടങ്ങിൽ മാസ്ക് ധരിച്ചെത്തിയ 83കാരനായ മാർപാപ്പയുടെ ആരോഗ്യത്തെക്കുറിച്ച് മുമ്പും ആശങ്കകൾ ഉയർന്നിരുന്നു. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ വലിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുമ്പോൾ മാസ്ക് ധരിക്കാത്തതിന് അദ്ദേഹം വിമർശനം നേരിട്ടിരുന്നു. പല വിശ്വാസികളും മാർപാപ്പയോടൊപ്പം ഫോട്ടോ എടുക്കുകയും കയ്യിൽ ചുംബിക്കുകയും ചെയ്തു. പ്രായം, ശരീര ഭാരം, ശ്വാസകോശ പ്രശ്നം എന്നിവ കണക്കിലെടുത്താൽ മാർപാപ്പയ്ക്ക് രോഗസാധ്യത കൂടുതലാണ്. ചൊവ്വാഴ്ച നടന്ന ആനുവൽ മൾട്ടി ഫെയ്ത് ചടങ്ങിനിടെയാണ് അദ്ദേഹം ആദ്യമായി മാസ്ക് ധരിച്ചെത്തിയത്. 11 സ്വിസ് ഗാർഡുകൾക്ക് കോവിഡ് സ്ഥിരീകരിച്ചതിന് ശേഷമായിരുന്നു ഇത്.

ഗാർഡുകളെ മാറ്റിനിർത്തിയാൽ വത്തിക്കാൻ സിറ്റിയിൽ താമസിക്കുന്ന 16 പേർക്ക് കൊറോണ വൈറസ് പിടിപെട്ടിട്ടുണ്ട്. പ്രദേശത്ത് കോവിഡ് മരണമൊന്നും രേഖപ്പെടുത്തിയിട്ടില്ല. നഗരത്തിൽ താരതമ്യേന കുറഞ്ഞ കണക്ക് ആയിരുന്നിട്ടും ഇറ്റലിയുടെ ദൈനംദിന കണക്കുകൾ കുത്തനെ ഉയരുകയാണ്. ഇറ്റലിയിൽ ഇന്നലെ 19,143 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ മൊത്തം കേസുകൾ 484,896 ആയി. ജനുവരി അവസാനം പകർച്ചവ്യാധി പടർന്നുപിടിച്ചതിനുശേഷം 37,000 ൽ അധികം ആളുകൾ ഇറ്റലിയിൽ രോഗം ബാധിച്ച് മരണപ്പെട്ടു.

Copyright © . All rights reserved