അഞ്ജു റ്റി , മലയാളം യുകെ ന്യൂസ് ടീം

കൊറോണ വൈറസിനെ ചൈനയിലെ വുഹാനിലുള്ള ലാബിൽ ശാസ്ത്രജ്ഞർ സൃഷ്ടിച്ചതാണെന്നും പിന്നീട് ഇത് വവ്വാലിൽ നിന്ന് പരിണമിച്ച വൈറസ് ആണെന്ന് വരുത്തി തീർക്കുകയായിരുന്നുവെന്നുമാണ് പഠന റിപ്പോർട്ടിൽ പറയുന്നത്. ബ്രിട്ടീഷ് പ്രൊഫസറായ ആംഗസ് ഡാൽഗ്ലീഷും നോർവീജിയൻ ശാസ്ത്രജ്ഞനുമായ ഡോ. ബിർഗർ സോറൻസെനുമാണ് തങ്ങളുടെ ഗവേഷണപ്രബന്ധം പ്രസിദ്ധീകരിക്കാൻ പോകുന്നത് . തങ്ങൾ നടത്തിയ പഠനത്തിൽ ലഭിച്ച വൈറസിൻെറ സാമ്പിളുകളിൽ നിന്ന് ലാബിൽ കൃത്രിമമായി സൃഷ്ടിച്ചവയാണെന്ന് മനസ്സിലാക്കാൻ സാധിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നത് .

സാധാരണ വൈറസുകളിൽ ജനിതകമാറ്റം വരുത്തി അവയെ കൂടുതൽ അപകടകരമാക്കിയതിനുശേഷം മനുഷ്യരിൽ ഉണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങളെപ്പറ്റി ശാസ്ത്രജ്ഞർ ഗവേഷണം നടത്തുകയായിരുന്നുവെന്നും പഠനത്തിൽ പറയുന്നു. ചൈനയിലെ ഗുഹകളിൽ കാണുന്ന വവ്വാലുകളിൽ നിന്ന് ശേഖരിച്ച കൊറോണവൈറസുകളുടെ ജനിതക ഘടനയിൽ മാറ്റം വരുത്തിയാണ് കോവിഡ് – 19 ന് കാരണമായ വൈറസിനെ സൃഷ്ടിച്ചത് . ലാബിലെ സുരക്ഷാ വീഴ്ച മൂലം അവ രക്ഷപ്പെട്ടു. സംഭവശേഷം വീഴ്ച മറയ്ക്കാൻ ശാസ്ത്രജ്ഞർ വൈറസിൻെറ റിവേഴ്സ് എഞ്ചിനീയറിംഗ് പതിപ്പുകൾ ഉപയോഗിച്ച് കോവിഡ്-19 ൻെറ കാരണമായ കൊറോണ വൈറസ് വവ്വാലുകളിൽ നിന്നാണ് ഉണ്ടായതെന്ന് വരുത്തി തീർക്കുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

പല മുൻനിര ജേർണലുകളും അക്കാദമിക് വിദഗ്ധരും പഠനറിപ്പോർട്ട് നിരസിച്ചെങ്കിലും ക്വാർട്ടർലി റിവ്യൂ ഓഫ് ബയോഫിസിക്സ് ഡിസ്കവറി ഇത് പ്രസിദ്ധീകരിക്കാൻ ഒരുങ്ങുകയാണ്. ഇതോടെ കോവിഡ്-19 ലാബിൽ സൃഷ്ടിച്ചതാണെന്നതിൻെറ ഏറ്റവും പുതിയ അടയാളമായി ഇതു മാറും. അതേസമയം, വൈറസിനെ ഉത്ഭവത്തെ കുറിച്ച് കൂടുതൽ അറിയാൻ അമേരിക്കയും ബ്രിട്ടനും ലോകാരോഗ്യ സംഘടനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ചൈന വൈറസിൻെറ ഉത്ഭവത്തെപ്പറ്റിയുള്ള എല്ലാ വാദങ്ങളും നിരസിച്ചു. ലബോറട്ടറിയിൽ നടത്തിയ കൃത്രിമത്വത്തിലൂടെ മാത്രമേ ഇത്തരത്തിൽ ഒരു വൈറസിനെ സൃഷ്ടിക്കാൻ കഴിയൂ എന്ന് നിസംശയം പറയാൻ കഴിയും എന്ന് പഠനം നടത്തിയ പ്രൊഫസർ ഡാൽഗ്ലീഷും ഡോ. ബിർഗർ സോറൻസെനും പറഞ്ഞു. കൊറോണ വൈറസ് വവ്വാലുകളിൽ നിന്ന് മനുഷ്യരിലേക്ക് എത്തിയെന്നുമാണ് ചൈനയുടെ വാദം.