ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിൽ രോഗവ്യാപനതോത് ഉയർന്നതിനെ തുടർന്ന് നേരത്തെ പദ്ധതിയിട്ടിരുന്നതനുസരിച്ചുള്ള ലോക്ഡൗൺ നിയന്ത്രണങ്ങളുടെ പിൻവലിക്കൽ ഉണ്ടാകില്ലെന്ന സൂചനകൾ പുറത്തുവന്നു. ജൂൺ 21 -ന് ബ്രിട്ടനെ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ നിന്ന് പൂർണമായും മോചിപ്പിക്കും എന്നാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ കോവിഡ് രോഗികളുടെ എണ്ണം അപകടകരമായ രീതിയിൽ രാജ്യത്ത് ഉയരുന്നതായി ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി. ഏപ്രിൽ ആദ്യവാരത്തിന് ശേഷം ആദ്യമായി പ്രതിദിന രോഗവ്യാപനം 4000 – ന് മുകളിൽ എത്തിയതും ആർ – റേറ്റ് ഒന്നിന് മുകളിലായതും ആശങ്ക ഉളവാക്കുന്നതായി ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടു.

ബ്രിട്ടനിൽ വൈറസ് വ്യാപനം നിയന്ത്രണവിധേയമായി വന്നപ്പോഴാണ് ജനിതകമാറ്റം വന്ന ഇന്ത്യൻ വകഭേദത്തിൻെറ വ്യാപനം രാജ്യത്ത് അപകടകരമായ രീതിയിൽ വർദ്ധിച്ചത്. ഇന്ത്യൻ വകഭേദത്തിൻെറ കേസുകൾ ഓരോ ആഴ്ചയും ഇരട്ടിയാകുന്നുണ്ടെന്ന് ഗവൺമെൻറിൻറെ ന്യൂ ആന്റ് എമർജിംഗ് റെസ്പിറേറ്ററി വൈറസ് ത്രെറ്റ്‌സ് അഡ്വൈസറി ഗ്രൂപ്പിലെ അംഗമായ ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജിലെ പ്രൊഫസർ ആൻഡ്രൂ ഹെയ്‌വാർഡ് പറഞ്ഞു. ഇന്ത്യൻ വേരിയന്റ് മാരകവും കൂടുതൽ വ്യാപന ശേഷിയുള്ളതുമാണെന്നാണ് ഇതുവരെയുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നത്. നിലവിൽ നിയന്ത്രണങ്ങൾ ഉള്ളപ്പോൾ തന്നെ ഇരട്ടിയാകുന്ന വൈറസ് വ്യാപനം പൂർണ്ണമായും ഇളവുകൾ അനുവദിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണാതീതമാകുമെന്നാണ് ആരോഗ്യവിദഗ്ധർ ഭയപ്പെടുന്നത്.