Main News

യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി കട്ടപ്പന സ്വദേശിയായ യുവതി റെയ്ച്ചൽ തുണ്ടത്തിൽ (33) നിര്യാതയായി. റെഡ് ഡിങ് ൽ താമസിച്ചിരുന്ന റെയ്‌ച്ചൽ ഏതാനും നാളുകളായി ആരോഗ്യ സംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുകയായിരുന്നു . രണ്ടു ദിവസം മുമ്പാണ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജായി വീട്ടിലെത്തിയത്. വീട്ടില്‍ കഴിഞ്ഞു വരവേയാണ് ഇന്നലെ രാത്രിയോടെ റെയ്ച്ചലിന്റെ മരണം സംഭവിച്ചത്. തിരുവനന്തപുരം സ്വദേശിയായ സുനിലാണ് ഭര്‍ത്താവ്. ലണ്ടനില്‍ തന്നെ ഒരൂ ടൂറിസ്റ്റ് ഹോം മാനേജരായി ജോലി ചെയ്യുകയാണ് സുനിൽ. സുനില്‍ റെയ്‌ച്ചൽ ദമ്പതികൾക്ക് മക്കളില്ല.

കട്ടപ്പന റ്റി.എസ് ബേബി സാറിന്റെയും (തുണ്ടത്തിലേട്ട് ) മണി ടീച്ചറിന്റെയും മകളാണ്. റെയ്ച്ചലിനെയും ഭര്‍ത്താവിനെയും കാണുവാന്‍ കഴിഞ്ഞ ഒക്ടോബര്‍ – നവംബര്‍ മാസങ്ങളില്‍ മാതാപിതാക്കള്‍ റെഡ്ഡിംഗില്‍ എത്തിയിരുന്നു. കോളേജില്‍ ജോലി ചെയ്യുന്ന മൂത്തമകള്‍ ട്രീസ ഭര്‍ത്താവിനൊപ്പം ഇപ്പോള്‍ മിനിസോട്ടയിലും ഡോക്ടറായ ഇളയ മകള്‍ ആന്‍ട്രിയ ന്യൂയോര്‍ക്കിലും ആണ്. ബ്രിട്ടനില്‍ ലോക്ക്ഡൗണ്‍ നിലവില്‍ വരുന്നതിനാല്‍ മൃതദേഹം നാട്ടില്‍ കൊണ്ടുവരുമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

റെയ്ച്ചലിൻറെ മരണത്തിൽ മലയാളം യുകെ യുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുകയും അവരുടെ വേദനയിൽ പങ്കുചേരുകയും ചെയ്യുന്നു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

യുഎസ് തിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്തു വന്നതോടെ ഇപ്പോഴത്തെ അക്കങ്ങളും അന്തരീക്ഷവും ബൈഡനു തന്നെ അനുകൂലം. ആകെയുള്ള ഇലക്ടറല്‍ വോട്ടായ 538 ൽ 131 വോട്ടുകളുമായി ബൈഡൻ മുന്നിൽ, ട്രംപിന് 92. 270 ആണ് കേവല ഭൂരിപക്ഷ സംഖ്യ. വൈറ്റ് ഹൗസിലേക്ക് ആര് എത്തുമെന്ന് അറിയാൻ ഫ്ലോറിഡയിലെ തിരഞ്ഞെടുപ്പ് ഫലം നിർണായകമാകും. ആദ്യഫല സൂചനകൾ പുറത്തു വന്നതോടെ ജോ ബൈഡനാണ് മുൻതൂക്കം. സമാധാനപരമായ ഇലക്ഷൻ മുന്നേറി കൊണ്ടിരിക്കെ, വീട്ടിലിരുന്നു തന്നെ ബാലറ്റ് രേഖപ്പെടുത്തി കഴിഞ്ഞത് 100 മില്ല്യൻ വോട്ടർമാരാണ്. ഇലക്ഷനോടനുബന്ധിച്ച് തോക്കുകളുടെ വില്പനയിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നെങ്കിലും, അക്രമ ഭീഷണികൾ നിലനിൽക്കെത്തന്നെ ചൊവ്വാഴ്ച സമാധാനപരമായ വോട്ടിംഗ് ആണ് നടന്നത്. ചിക്കാഗോയിൽ മാത്രം വോട്ട് ചെയ്യാൻ പോവുകയായിരുന്ന ഒരു വ്യക്തിക്ക് നേരെ ബേസ് ബോൾ സ്റ്റിക്കുകൾ കൊണ്ട് ആക്രമണഭീഷണി ഉണ്ടായതായി റിപ്പോർട്ട് ചെയ്തു. നോർത്ത് കരോലിനയിലെ ചാർലറ്റിൽ ട്രംപിന്റെ മുഖംമൂടി ധരിച്ചെത്തിയ വ്യക്തിക്ക് നേരെ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചതിൻെറ പേരിൽ കേസെടുത്തു.തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന റോബോട്ടിക് കോളുകൾ പലയിടത്തും ജനങ്ങൾക്ക് ലഭിച്ചിരുന്നു. നീണ്ട ക്യൂ ഉള്ളതിനാൽ ജനങ്ങൾ നാളെ തന്നെ വോട്ട് ചെയ്യണം എന്ന സന്ദേശമാണ് തെറ്റിദ്ധാരണ പരത്തിയതെന്ന് മൽചിഗൻ അറ്റോണി ജനറൽ ഡാന നെസ്സൽ പറഞ്ഞു.ഉറവിടം അന്വേഷിച്ചുവരികയാണ്.

1968 മുതൽ റിപ്പബ്ലിക്കൻ പാർട്ടി സീറ്റ് ഉറപ്പിക്കുന്ന സൗത്ത് ഡക്കോട്ടയിൽ ട്രംപിനാണ് ആണ് സാധ്യത കൂടുതൽ.1992 മുതൽ ഡെമോക്രാറ്റിന് മാത്രം വിജയമുള്ള കണക്ടിക്കട്ട് സ്റ്റേറ്റിൽ ബൈഡന് സാധ്യത കൂടുതലുണ്ട്. ഇക്കുറി കൂടുതൽ യുവജനങ്ങൾ വോട്ട് ചെയ്യാൻ ഉള്ളതിനാൽ ട്രംപിന്റെ വിജയസാധ്യതയ്ക്ക് മങ്ങലേൽപ്പിച്ചു കൊണ്ട് ബൈഡൻ മുന്നോട്ടു കുതിക്കുന്നുണ്ട്. 2016ലെ വോട്ടിംഗ് നിലയെക്കാൾ വളരെ കൂടുതലാണ് ഇക്കുറി. അതിനാൽ മത്സരവും കടുക്കുന്നു. ബൈഡൻ ന്യൂയോർക്കിൽ പിടിമുറുക്കുമ്പോൾ, ട്രംപ് ആർകാൻസാസിൽ മുന്നിട്ടുനിൽക്കുന്നു. ബൈഡൻ 89 സീറ്റുകൾ ഉറപ്പിച്ചപ്പോൾ, ട്രംപിന് നിലവിൽ 72 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രസിഡന്റ് സ്ഥാനം ഉറപ്പിക്കാൻ 270 ഇലക്ടറൽ കോളേജ് വോട്ടുകൾ വേണം.

1992ൽ ജോർജ്ജ് ബുഷ് നുശേഷം എല്ലാ അമേരിക്കൻ പ്രസിഡന്റ്മാരും ഭരണത്തുടർച്ച നേടിയവരായിരുന്നു. ട്രംപ് ഇക്കുറി അത് നിലനിർത്തുമോ എന്ന് കണ്ടറിയണം. തപാൽ വോട്ടുകളിൽ അധികവും ബൈഡനെയാണ് തുണയ്ക്കുന്നത്. ഡെല്ലവെയറിൽ യുഎസ് ചരിത്രത്തിൽ തന്നെ ആദ്യത്തെ ട്രാൻസ് ജെൻഡർ സ്റ്റേറ്റ് സെനട്ടറെ തെരഞ്ഞെടുത്തിരിക്കുകയാണ്. എൽ ജി ബി ടി കമ്യൂണിറ്റിയുടെ അവകാശങ്ങൾക്കായി നിരന്തരം സംസാരിക്കുകയും പ്രതികരിക്കുകയും ചെയ്ത സാറയുടെ വിജയം മാറ്റത്തിന്റെ സൂചികയാണ്. സ്ത്രീകളും ആഫ്രിക്കൻ അമേരിക്കൻ വംശജരും, മറ്റ് മിശ്ര വംശജരും ബൈഡനെയാവും തുണയ്ക്കുക.

സ്വന്തം ലേഖകൻ

യു കെ :- യു കെയിൽ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ 20,018 പേർക്ക് കൊറോണ ബാധിച്ചതായി പുതിയ റിപ്പോർട്ട്‌. ആരോഗ്യ വകുപ്പ് പുറത്തിരക്കിയ കണക്കുകൾ പ്രകാരമാണ് ഇത്. ഇതോടെ രാജ്യത്ത് ഇതു വരെ കൊറോണ ബാധിച്ചവരുടെ എണ്ണം 1,073,882 ആയി. രാജ്യത്തെ മൊത്തം മരണ നിരക്ക് 47,250 ആയും ഉയർന്നു. ആറുമാസത്തിനുള്ളിലെ ഏറ്റവും ഉയർന്ന മരണനിരക്കും ഇന്നലെയാണ് രേഖപ്പെടുത്തിയത്.

എന്നാൽ യു കെ സ്റ്റാറ്റിസ്റ്റിക്സ് ഏജൻസിസ് നൽകുന്ന റിപ്പോർട്ടുകൾ അനുസരിച്ച് മരണനിരക്ക് 63000 എത്തിയെന്നാണ് റിപ്പോർട്ടുകൾ. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട റിപ്പോർട്ടിൽ, കൊറോണ മരണങ്ങൾ ഒരാഴ്ചയിൽ 45 ശതമാനത്തോളം ഉയർന്നതായി രേഖപ്പെടുത്തുന്നു. കഴിഞ്ഞ ഏഴ് ദിവസം കൊണ്ട് 670 പേരാണ് മരണപ്പെട്ടത്. വ്യാഴാഴ്ച മുതൽ ഇംഗ്ലണ്ടിൽ ദേശീയ ലോക്ക്ഡൗൺ ഏർപ്പെടുത്താനുള്ള തീരുമാനം കൈകൊണ്ടിരിക്കുകയാണ് ഗവണ്മെന്റ്.

ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താതെ വേറെ ഒരു മാർഗ്ഗവുമില്ലെന്നു പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഹൗസ് ഓഫ് കോമൺസിനെ അഭിസംബോധന ചെയ്തു പറഞ്ഞു.

സ്വന്തം ലേഖകൻ

നോർത്ത് കൊറിയ:- നോർത്ത കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ കൊറോണ ബാധിതരെ രഹസ്യ ക്യാമ്പുകളിൽ പാർപ്പിച്ചു പട്ടിണിക്കിട്ട് കൊല്ലുന്നതായി റിപ്പോർട്ട്. തന്റെ രാജ്യത്ത് ഒരാൾക്കുപോലും കൊറോണ ബാധിച്ചിട്ടില്ലെന്ന് മുൻപ് അദ്ദേഹം പ്രതികരിച്ചിരുന്നു. ഇപ്പോൾ കൊറോണ ബാധിതരായവരെ പട്ടിണിക്കിട്ട് കൊല്ലുകയാണ് എന്ന പുതിയ റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ചികിത്സ സൗകര്യങ്ങൾ ഒന്നും തന്നെ ഇത്തരം ക്യാമ്പുകളിൽ രോഗികൾക്ക് ലഭിക്കുന്നില്ല. ആവശ്യമായ ഭക്ഷണവും രോഗികൾക്ക് ലഭിക്കുന്നില്ല എന്ന് ക്രിസ്ത്യൻ ആക്ടിവിസ്റ്റായ ടിം പീറ്റേഴ്സ് മാധ്യമങ്ങളോട് പറഞ്ഞു.

ക്വാറന്റൈൻ ക്യാമ്പുകളിൽ കഴിയുന്നവരുടെ ബന്ധുക്കൾ അധികൃതർ അറിയാതെയാണ് ഭക്ഷണം ഇത്തരം രോഗികൾക്ക് എത്തിക്കുന്നത് എന്നും അദ്ദേഹം വെളിപ്പെടുത്തി. രോഗബാധിതരായവർ മിക്കവാറും പേരും മരണപ്പെടുകയാണ്. ആവശ്യമായ ചികിത്സ ഒന്നും തന്നെ രോഗികൾക്ക് ലഭിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. കോവിഡ് രോഗത്തെ ഒരു പ്രേതബാധ പോലെയാണ് കിംമിന്റെ ഗവൺമെന്റ് കാണുന്നതെന്ന് പാസ്റ്റർ ഡേവിഡ് ലീ മാധ്യമങ്ങളോട് വെളിപ്പെടുത്തി. രോഗബാധയുടെ കൃത്യമായ കണക്കുകൾ ഒന്നുംതന്നെ എടുക്കുവാൻ ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടാകുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

നോർത്ത് കൊറിയൻ വർക്കേഴ്സ് പാർട്ടിയുടെ 75 മത് സ്ഥാപകദിനം ആഘോഷിച്ച്, കഴിഞ്ഞ മാസം നടത്തിയ ചടങ്ങിൽ കൊറോണ ബാധ രാജ്യത്തേക്ക് പ്രവേശിക്കാതിരിക്കാൻ സഹായിച്ച എല്ലാ പട്ടാളക്കാർക്കും കിം ജോങ് ഉൻ നന്ദി പറഞ്ഞിരുന്നു. തന്റെ രാജ്യത്ത് ഇതുവരെ ഒരാൾക്കുപോലും കൊറോണാ ബാധിച്ചിട്ടില്ലെന്ന് അദ്ദേഹം ഉറപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ കൊറോണ ബാധ മൂലം രാജ്യത്തെ സാമ്പത്തിക വ്യവസ്ഥ തകർച്ചയിലേക്കാണെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.നോർത്ത് കൊറിയയിലെ 40 ശതമാനം ജനങ്ങളും പട്ടിണി അനുഭവിക്കുന്നതായി യു എൻ പുറത്തിറക്കിയ കണക്കിൽ പറയുന്നു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലിവർപൂൾ : ലോക്ക്ഡൗൺ സമയത്ത് പൊതുജനങ്ങൾ കൂട്ടംകൂടിയുള്ള പ്രതിഷേധ പ്രകടനങ്ങൾ നിരോധിക്കാനൊരുങ്ങി സർക്കാർ. രണ്ടിൽ കൂടുതൽ ആളുകൾ ഉൾപ്പെടുന്ന പ്രതിഷേധങ്ങൾ തടയാൻ പോലീസിന് അധികാരം നൽകുമെന്നും ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ വ്യക്തമാക്കി. പ്രതിഷേധക്കാർക്കുള്ള ഇളവുകൾ നീക്കംചെയ്യണമെന്നും നിയമങ്ങൾ വ്യക്തവും നീതിയുക്തവുമാണെന്നും മന്ത്രിമാർ ആവശ്യപ്പെട്ടു. ഈ കാര്യത്തെ സംബന്ധിച്ച് പ്രീതി പട്ടേൽ ചീഫ് കോൺസ്റ്റബിൾമാരെ അറിയിച്ചിട്ടുണ്ട്. നിയമങ്ങൾ നടപ്പാക്കുമെന്ന് ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കി. എന്നാൽ ഈ നീക്കം മനുഷ്യാവകാശ ലംഘനമാകുമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു. ആദ്യ ലോക്ക്ഡൗൺ സമയത്ത് ആയിരക്കണക്കിന് ആളുകൾ നിരത്തിലിറങ്ങി പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു.

അതേസമയം ലിവർപൂളിൽ ക്രിസ്മസിന് മുമ്പ് നടത്തുന്ന പൈലറ്റ് കോവിഡ് ടെസ്റ്റിംഗ് വിജയകരമാകുമെങ്കിൽ രാജ്യത്തുടനീളം നടത്താനാണ് സർക്കാർ പദ്ധതിയിടുന്നത്. ഈ വെള്ളിയാഴ്ച ആരംഭിക്കുന്ന ഒരു പൈലറ്റ് സ്കീമിന് കീഴിൽ, നഗരത്തിൽ താമസിക്കുന്ന അല്ലെങ്കിൽ ജോലി ചെയ്യുന്ന എല്ലാവർക്കും ആവർത്തിച്ചുള്ള കോവിഡ് -19 പരിശോധന ലഭിക്കും. ഒരു മണിക്കൂറിനുള്ളിൽ ഫലം ലഭിക്കുന്ന ടെസ്റ്റുകളും നടത്തപ്പെടും. കൊറോണ വൈറസിനെതിരായ പോരാട്ടത്തിലെ പ്രധാന വഴിത്തിരിവാണ് ഇതെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ അഭിപ്രായപ്പെട്ടു.

പൈലറ്റ് ടെസ്റ്റിംഗ് നടപ്പാക്കാനായി 2000 വോളിന്റിയറുമാരെ തിരഞ്ഞെടുത്തിട്ടുണ്ട്. “ഞങ്ങളുടെ നിരവധി സംഭാഷണങ്ങളുടെ ഫലമായി പൈലറ്റ് ടെസ്റ്റിംഗ് നടത്തപ്പെടുന്ന ആദ്യ പ്രദേശമായി ലിവർപൂൾ മാറി. അതിൽ സന്തോഷമുണ്ട്.” മേയർ ജോ ആൻഡേഴ്സൺ പറഞ്ഞു. ഈ ദ്രുത പരിശോധനയിലൂടെ പ്രാദേശിക പൊതുജനാരോഗ്യ ഉദ്യോഗസ്ഥർക്ക് അവരുടെ നഗരത്തിലോ പ്രദേശത്തിലോ രോഗം പൊട്ടിപുറപ്പെടുന്നതിന്റെ വ്യക്തമായ ചിത്രം നൽകാനാവുമെന്നും വൈറസ് വ്യാപനം കൂടുതൽ സൂക്ഷ്മമായി കൈകാര്യം ചെയ്യാൻ അവരെ അനുവദിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ടെസ്റ്റുകളിൽ നിന്നുള്ള പോസിറ്റീവ് ഫലങ്ങൾ എൻ‌എച്ച്എസ് ടെസ്റ്റ് ആൻഡ് ട്രെയ്സ് ശേഖരിക്കുകയും ദൈനംദിന കേസുകളുടെ ഭാഗമായി പ്രസിദ്ധീകരിക്കുകയും ചെയ്യും. ഇംഗ്ലണ്ടിൽ ടയർ 3 കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ആദ്യ പ്രദേശമായിരുന്നു ലിവർപൂൾ.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : ലിവർപൂൾ നഗരത്തിൽ പാർക്കുന്ന എല്ലാവർക്കും ഇനി കോവിഡ് പരിശോധന. ഇംഗ്ലണ്ടിലെ ഏറ്റവും ഉയർന്ന കോവിഡ് -19 മരണനിരക്കുള്ള നഗരമാണ് ലിവർപൂൾ. നഗരത്തിൽ താമസിക്കുന്ന, ജോലി ചെയ്യുന്ന എല്ലാവർക്കും രോഗലക്ഷണങ്ങളുണ്ടെങ്കിലും ഇല്ലെങ്കിലും, ഓരോ രണ്ടാഴ്ച കൂടുമ്പോഴും പരിശോധന ലഭിക്കും. ചിലർക്ക് ഒരു മണിക്കൂറിനുള്ളിൽ ഫലം ലഭിക്കുമെന്നും സർക്കാർ പറയുന്നു. വൈറസ് പടരുന്നത് തടയാനാണ് ഈ പൈലറ്റ് സിറ്റി വൈഡ് ടെസ്റ്റിങ്ങിലൂടെ ലക്ഷ്യമിടുന്നത്. ലിവർപൂൾ പൈലറ്റ് ഈ ആഴ്ച ആരംഭിക്കും. നിലവിലുള്ള സ്വാബ് ടെസ്റ്റുകളും പുതിയ ലാറ്ററൽ ഫ്ലോ ടെസ്റ്റുകളും ഇതിൽ ഉൾപ്പെടും. കെയർ ഹോമുകൾ, സ്കൂളുകൾ, സർവ്വകലാശാലകൾ, ജോലിസ്ഥലങ്ങൾ എന്നിവ ഉൾപ്പെടെ നഗരത്തിലുടനീളം പുതിയ ടെസ്റ്റ് സൈറ്റുകൾ സ്ഥാപിക്കും. ആളുകൾക്ക് ഓൺലൈനിൽ ബുക്ക് ചെയ്യാനോ വ്യക്തിപരമായി ബന്ധപ്പെടാനോ കഴിയുന്നതാണ്.

ലോക്ക്ഡൗൺ ഏർപ്പെടുത്തുകയല്ലാതെ മറ്റു മാർഗമില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഇന്നലെ കോമൺസിൽ പറഞ്ഞു. അതേസമയം ലോക്ക്ഡൗൺ ഏർപ്പെടുത്തിയാലും തൊഴിലാളികൾക്ക് സാമ്പത്തിക സഹായം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് ഒരു മാസം നീണ്ടുനിൽക്കുന്ന ലോക്ക്ഡൗൺ സമയത്ത് 80% ലാഭം വരെ സർക്കാരിൽ നിന്ന് നേടാൻ കഴിയുമെന്ന് ചാൻസലർ റിഷി സുനക് അറിയിച്ചു. നിലവിലെ 40 ശതമാനത്തിൽ നിന്ന് ഉയർത്തിയാണ് സ്വയം തൊഴിൽ ചെയ്യുന്നവർക്കുള്ള ഈ അധിക സഹായം ഒരുക്കിയിരിക്കുന്നത്. ഇതിലൂടെ 4.5 ബില്യൺ പൗണ്ടിന്റെ സാമ്പത്തിക പിന്തുണയാണ് സർക്കാർ നൽകുന്നത്.

സെൽഫ് എംപ്ലോയ് ഡ് ഇൻകം സപ്പോർട്ട് സ്കീം പ്രകാരം യോഗ്യരായ തൊഴിലാളികൾക്ക് നിലവിൽ കഴിഞ്ഞ വർഷത്തെ ശരാശരി വരുമാനത്തിന്റെ 40%, അതായത് മൂന്നു മാസത്തേക്ക് പരമാവധി 3,750 വരെ അവകാശപ്പെടാൻ സാധിക്കും. എന്നാൽ പുതുക്കിയ സ്കീം പ്രകാരം നവംബർ അവസാനം മുതൽ തൊഴിലാളികൾക്ക് അപേക്ഷിക്കാൻ സാധിക്കും. ആ മാസത്തെ വ്യാപാര ലാഭത്തിന്റെ 80% വരെ അവർക്ക് ലഭിക്കും. പരമാവധി 5,160 പൗണ്ട് വരെ നേടാൻ കഴിയും. എന്നിരുന്നാലും, യോഗ്യതാ മാനദണ്ഡം മുമ്പത്തെ ഗ്രാന്റുകളുടേതിന് സമാനമായിരിക്കുമെന്നതിനാൽ, 29 ലക്ഷം ഫ്രീലാൻ‌സർ‌മാർ‌, കരാറുകാർ‌, പുതിയ സ്വയംതൊഴിലാളികൾ‌ എന്നിവരെ ഒഴിവാക്കുന്നതായി പലരും ആരോപിച്ചു. പുതിയ നടപടികൾ ചിലർക്ക് സുപ്രധാന പിന്തുണ നൽകുമെന്ന് അസോസിയേഷൻ ഓഫ് ഇൻഡിപെൻഡന്റ് പ്രൊഫഷണൽസ് ആൻഡ് സെൽഫ് എംപ്ലോയ് ഡ് (ഐപിഎസ്ഇ) പറഞ്ഞു. ധാരാളം സ്വയംതൊഴിലാളികളെ പദ്ധതിയിൽ നിന്ന് ഒഴിവാക്കുന്നതായി ചെറുകിട ബിസിനസുകളുടെ ഫെഡറേഷനും (എഫ്എസ്ബി) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സ്വന്തം ലേഖകൻ

യു എസ് :- യുഎസ് പ്രസിഡന്റ് ഇലക്ഷൻെറ അവസാന മണിക്കൂറുകളിൽ എത്തിനിൽക്കെ , ജനങ്ങളോട് അവസാനഘട്ട ആഹ്വാനങ്ങൾ നൽകുന്ന തിരക്കിലാണ് സ്ഥാനാർത്ഥികൾ ആയ ജോ ബൈഡനും, ഡൊണാൾഡ് ട്രംപും. പ്രധാന സ്റ്റേറ്റുകളായ നോർത്ത് കരോലീന, പെൻസിൽ വെനിയ,വിസ്കോൻസിൻ, മിച്ചിഗൻ തുടങ്ങിയ സ്ഥലങ്ങളിൽ ഡൊണാൾഡ് ട്രംപ് സന്ദർശനം നടത്തി. ചൊവ്വാഴ്ച നടക്കുന്ന ഇലക്ഷനിൽ ജോ ബൈഡന് വ്യക്തമായ ഭൂരിപക്ഷം ഉണ്ടാകുമെന്നാണ് നാഷണൽ സർവ്വേകൾ വ്യക്തമാക്കുന്നത്. എന്നാൽ ചിലയിടങ്ങളിൽ ജോ ബൈഡൻെറ വ്യക്തമായ ഭൂരിപക്ഷം സർവ്വേകൾ പ്രവർത്തിക്കുന്നില്ല. 97 മില്യൻ ജനങ്ങൾ തങ്ങളുടെ വോട്ടുകൾ ബാലറ്റ് വോട്ടിങ്ങിലൂടെ രേഖപ്പെടുത്തിക്കഴിഞ്ഞു.

270 വോട്ടുകളാണ് ജയിക്കുന്നതിനായി പ്രസിഡന്റ് സ്ഥാനാർത്ഥി നേടേണ്ടത്. ഓരോ സംസ്ഥാനങ്ങളുടെയും ജനസംഖ്യ അനുസരിച്ച് അവർക്ക് ലഭിക്കുന്ന വോട്ടുകളും വ്യത്യസ്തമാണ്. കൊറോണ ബാധയുടെ നടുവിലാണ് ചൊവ്വാഴ്ചത്തെ ഇലക്ഷൻ നടക്കുന്നത്. ലോകമെമ്പാടുമുള്ള എല്ലാ രാജ്യങ്ങളെക്കാൾ മരണനിരക്ക് യുഎസിൽ ആയിരുന്നു കൂടുതൽ. ഡോണൾഡ് ട്രംപിന്റെ ഭരണ സംവിധാനം കൊറോണ ബാധയെ ശരിയായ രീതിയിൽ കൈകാര്യം ചെയ്തില്ല എന്ന ആരോപണം പ്രശസ്ത വൈറസ് എക്സ്പെർട്ട് അന്തോണി ഫോസി ഉയർത്തിയിട്ടുണ്ട്. ഈ സാഹചര്യങ്ങൾ എല്ലാംതന്നെ ഇലക്ഷനെ വളരെ സാരമായി ബാധിക്കും എന്ന നിഗമനത്തിലാണ് വിദഗ് ധർ.

താൻ അധികാരത്തിലെത്തുമ്പോൾ, അടുത്തവർഷം അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച സാമ്പത്തികനേട്ടങ്ങൾ ഉണ്ടാകുമെന്ന് സ്ഥാനാർഥി ഡൊണാൾഡ് ട്രംപ് നോർത്ത് കരോളിനയിലെ ജനങ്ങൾക്ക് ഉറപ്പുനൽകി. എന്നാൽ കള്ളത്തരങ്ങൾ വിശ്വസിക്കാതെ, അമേരിക്കയുടെ നന്മയ്ക്കു വേണ്ടി ജനങ്ങൾ പോരാടണമെന്ന ആഹ്വാനമാണ് ജോ ബൈഡൻ നൽകിയത്.

സ്വന്തം ലേഖകൻ

പ്രാദേശിക സമയം വൈകുന്നേരം എട്ടുമണിയോടെ സിനഗോഗിനടുത്ത് സംഘടിത തീവ്രവാദി ആക്രമണം ഉണ്ടായി. കുറെയേറെ ആൾക്കാർ കൂട്ടംചേർന്ന് പല സ്ഥലത്തായി റൈഫിളുകൾ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. ഒരു സ്ത്രീ ഉൾപ്പെടെ രണ്ട് സിവിലിയൻസും, പോലീസിന്റെ വെടിയേറ്റ ഒരു ആക്രമിയുമാണ് കൊല്ലപ്പെട്ടത്. വെടിയേറ്റ ഒരു പോലീസുകാരനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആക്രമണം നടത്തിയവരിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് എന്നാണ് പ്രാഥമിക വിവരം.

ഓസ്ട്രിയ ഇന്നുമുതൽ പരിപൂർണ്ണ ലോക്ക്ഡൗണിൽ പ്രവേശിക്കുകയാണ്, അതിനു മുന്നോടിയായി സാധനങ്ങൾ വാങ്ങാനും ഒരു രാത്രി പുറത്ത് ചെലവഴിക്കാനും എത്തിയതായിരുന്നു സ്ഥലത്തുണ്ടായിരുന്ന ജനങ്ങളിൽ അധികവും.

വിയന്നയിലെ തെരുവുകളിലൂടെ ഒരാൾ റൈഫിളും കൊണ്ട് ഭ്രാന്തമായി ഓടുന്നതും,വെടിവെക്കുന്നതുമായ ഭയപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഉടൻതന്നെ സംഭവ സ്ഥലത്തെത്തിയ പോലീസും എമർജൻസി സർവീസും സ്ഥിതിഗതികൾ ശാന്തമാക്കാനും, പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കാനും ധീരമായ ഇടപെടലാണ് നടത്തിയത്. പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഓസ്ട്രിയയയുടെ അതിർത്തി പ്രദേശങ്ങളിൽ എല്ലാം സെക്ക് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അതിർത്തി കടന്ന് വരുന്ന വ്യക്തികളെയും വാഹനങ്ങളെയും കർശനമായി പോലീസ് പരിശോധിക്കുന്നുണ്ട്. നഗരത്തിലെ തുറസ്സായ സ്ഥലങ്ങൾ ഒഴിവാക്കാനും, പോലീസ് അന്വേഷണം നടത്തുന്നതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യാതിരിക്കാനും പോലീസ് പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നടന്നത് തീവ്രവാദി ആക്രമണം തന്നെയാണെന്ന് ഉറപ്പിച്ചതായി ഇന്റീരിയർ മിനിസ്റ്റർ കാൾ നെഹമ്മർ ഓസ്ട്രേലിയൻ ബ്രോഡ്കാസ്റ്റർ ഒആർഎഫിലൂടെ അറിയിച്ചു. ആസൂത്രിതമായ വെടിവെപ്പാണ് നടന്നതെന്നും, തുടർ ആക്രമങ്ങളെ സൂക്ഷിക്കണമെന്നും, സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്എന്നും അദ്ദേഹം അറിയിച്ചു.ആക്രമണം നടക്കുന്ന സമയത്ത് സിനഗോഗ് അടച്ചിട്ടിരിക്കുകയായിരുന്നു.സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയും ഓസ്ട്രിയക്ക് ഒപ്പം ഉണ്ടെന്ന് ഉറപ്പു നൽകിയും നിരവധി യൂറോപ്യൻ നേതാക്കൾ പ്രതികരിച്ചിരുന്നു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : പൈറേറ്റ്സ് ഓഫ് കരീബിയന്‍ സിനിമകളിലൂടെ ലോകത്തെ രസിപ്പിച്ച കടല്‍ കൊള്ളക്കാരന്‍ ജാക്ക് സ്പാരോയായി വേഷമിട്ട ജോണി ഡെപ്പ് കുറ്റകാരനാണെന്ന് കണ്ടെത്തി ലണ്ടൻ ഹൈക്കോടതി. മുൻ ഭാര്യ ആംബർ ഹേർഡിനെ ഡെപ്പ് മർദിച്ചതായി ദി സൺ ദിനപത്രം റിപ്പോർട്ട്‌ ചെയ്തിരുന്നു. ഇതിനെതിരെ കേസ് നൽകിയ ഡെപ്പിന് ഇപ്പോൾ പരാജയം നേരിടേണ്ടതായി വന്നു. 16 ദിവസത്തെ വിചാരണയെത്തുടർന്ന് ഹോളിവുഡ് താരം ഭാര്യയെ മർദിക്കുന്നയാളാണെന്നും അവരുടെ പ്രക്ഷുബ്ധമായ ബന്ധത്തിൽ 12 തവണ ഹേർഡിനെ മർദിച്ചതായും ലണ്ടൻ ഹൈക്കോടതി കണ്ടെത്തി. കേസ് പരാജയപ്പെട്ടതോടെ 57കാരനായ ജോണി ഡെപ്പിന് രണ്ട് മില്യൺ പൗണ്ട് നഷ്ടമായി. തങ്ങൾക്ക് അനുകൂലമായ വിധിന്യായത്തിൽ ആശ്ചര്യപ്പെടുന്നില്ലെന്ന് ഹേർഡിന്റെ അഭിഭാഷകർ പറഞ്ഞു. സണ്ണിന്റെ ലേഖനത്തിലുള്ളത് തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് ജഡ്ജി നിക്കോൾ അറിയിച്ചു. ഗാർഹിക പീഡന ആരോപണങ്ങളിൽ 14 എണ്ണത്തിൽ 12 എണ്ണം നടന്നതാണെന്ന് കോടതി വ്യക്തമാക്കി. താരം അപ്പീൽ നൽകാൻ ആഗ്രഹിക്കുന്നുവെന്ന് ഡെപ്പിന്റെ അഭിഭാഷകൻ പറഞ്ഞു. കോടതിയിൽ തെളിവുകൾ നൽകുന്നതിൽ ധൈര്യമുണ്ടായതിന് ഹേർഡിനെ പ്രശംസിക്കാനും കോടതി മറന്നില്ല.

ലണ്ടനിലെ റോയൽ കോർട്ട്സ് ഓഫ് ജസ്റ്റിസിൽ ജൂലൈയിൽ 16 ദിവസങ്ങളിലായാണ് വിചാരണ നടന്നത്. യു‌എസിൽ‌ കൂടുതൽ‌ തെളിവുകൾ‌ ഞങ്ങൾ‌ അവതരിപ്പിക്കുമെന്ന് ഹേർഡിന്റെ അഭിഭാഷകൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 18 മാസം നീണ്ട വിവാഹജീവിതത്തില്‍ ജോണി ഡെപ്പില്‍ നിന്ന് ക്രൂരമായ മര്‍ദനമേറ്റെന്ന അംബര്‍ ഹേര്‍ഡിന്‍റെ വെളിപ്പെടുത്തല്‍ നടന്‍റെ പ്രതിച്ഛായയെ തന്നെ സാരമായി ബാധിച്ചിരുന്നു. പൈറേറ്റ്സ് ഓഫ് കരീബിയന്‍ ചിത്രങ്ങളിലെ ജാക്ക് സ്പാരോ വേഷം ജോണിക്ക് നഷ്ടമായതിന് പിന്നിലും കുടുംബത്തിലെ പ്രശ്നങ്ങൾ കാരണമായിരുന്നു. 2015 ല്‍ ഒരു തെറാപ്പി സെഷനില്‍ ആംബര്‍ സംസാരിക്കുന്നതിന്‍റെ ഓഡിയോ ഈ വർഷം ആദ്യം പുറത്തുവന്നിരുന്നു.

2014 ലും 2015 ലും ഹേർഡ് ഉന്നയിച്ച രണ്ട് ആരോപണങ്ങൾ ഡെപ്പ് തള്ളിക്കളഞ്ഞു. 2013 മുതൽ ഡെപ്പ് നടിയെ മർദിച്ചിരുന്നു. തന്റെ ടാറ്റൂവിനെക്കുറിച്ച് ഒരു അഭിപ്രായം പറഞ്ഞതിന് ഹേർഡിന്റെ മുഖത്ത് ഡെപ്പ് അടിച്ചതായി കോടതി പറഞ്ഞു. 2016ല്‍ ലോസ് ആഞ്ചൽസിലെ തങ്ങളുടെ വീട്ടിൽ വെച്ച് ജോണി ഡെപ്പ് തന്റെ നേരെ ഫോൺ എടുത്ത് എറിഞ്ഞുവെന്നും മര്‍ദിച്ചുവെന്നും ആംബർ വിവാഹബന്ധം ഒഴിവാക്കാൻ വേണ്ടി ഫയൽ ചെയ്ത പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ആംബറിനെതിരെ മാനനഷ്ടത്തിനുള്ള കേസ് ജോണി ഡെപ്പ് ഫയൽ ചെയ്തിരുന്നു. എന്നാൽ ഇന്നത്തെ വിധിയോടെ മുൻ ഭാര്യക്കെതിരെയും സണ്ണിനെതിരെയും പരാജയപ്പെട്ട താരത്തിന് പ്രതിശ്ചായ വീണ്ടെടുക്കാൻ അക്ഷീണ പരിശ്രമം വേണ്ടിവരും.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : സർക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടകരുടെ സമ്മർദത്തിന് വഴങ്ങി ഇംഗ്ലണ്ടിൽ ഒരു മാസം നീണ്ടുനിൽക്കുന്ന ലോക്ക്ഡൗൺ പ്രധാനമന്ത്രി ബോറിസ് ജോൺസൻ അവതരിപ്പിച്ചുകഴിഞ്ഞു. ആദ്യ ലോക്ക്ഡൗണിന്റെയത്ര കർശനമല്ലെങ്കിലും ഈ ലോക്ക്ഡൗണിലും ഒട്ടേറെ നിയന്ത്രണങ്ങളുണ്ട്. പബ്ബുകൾ, റെസ്റ്റോറന്റുകൾ, ഹെയർഡ്രെസ്സർമാർ, അവശ്യമല്ലാത്ത കടകൾ എന്നിവ അടച്ചുപൂട്ടും. ഒപ്പം പൊതുജനങ്ങളോട് സ്വഭവനങ്ങളിൽ തന്നെ തുടരാൻ ആവശ്യപ്പെടും. നവംബർ 5 വ്യാഴാഴ്ച പുലർച്ചെ 12.01 മുതൽ ഡിസംബർ 2 ബുധനാഴ്ച വരെയാണ് രണ്ടാം ലോക്ക്ഡൗൺ കാലാവധി. ഡിസംബർ 2 മുതൽ നിലവിലെ ത്രിതല സംവിധാനത്തിലേക്ക് മടങ്ങാനാണ് ജോൺസൻ ഇപ്പോൾ ആഗ്രഹിക്കുന്നത്. പുതിയ ലോക്ക്ഡൗൺ ഇംഗ്ലണ്ടിനു മാത്രം ബാധകമാകും. വെയിൽസ്, സ്കോട്ട്ലൻഡ്, നോർത്തേൺ അയർലൻഡ് എന്നിവർ ഇതിനകം കർശന നിയമങ്ങൾ നടപ്പാക്കിയിരുന്നു. പുതിയ ലോക്ക്ഡൗണിന്റെ നിബന്ധനകൾ‌ക്ക് വിധേയമായി ജനങ്ങൾക്ക് വീട്ടിൽ തന്നെ കഴിയേണ്ടി വരും. എന്നാൽ വിദ്യാഭ്യാസത്തിനായും വീട്ടിലിരുന്നു ചെയ്യാൻ സാധിക്കാത്ത ജോലിയ്ക്കും വീട് വിട്ടിറങ്ങാം. ഭക്ഷണത്തിനും അവശ്യവസ്തുക്കൾക്കുമായി മാത്രം ഷോപ്പിംഗ് നടത്തുക.

അടച്ചുപൂട്ടേണ്ട സ്ഥാപനങ്ങളുടെ പട്ടിക ആദ്യത്തെ ലോക്ക്ഡൗണിന് സമാനമായിരിക്കും. ടേക്ക്അവേയും ഡെലിവറിയും ഒഴികെ പബ്ബുകളും ബാറുകളും റെസ്റ്റോറന്റുകളും അടച്ചിരിക്കണം. ഒപ്പം ഹെയർഡ്രെസ്സറുകളും ജിമ്മുകളും അടയ്ക്കും. ആരാധനാലയങ്ങൾ സ്വകാര്യ പ്രാർത്ഥനയ്ക്കായി തുറന്നിട്ടിരിക്കും. സ്വിമ്മിംഗ് പൂൾ, വാട്ടർ തീം പാർക്ക്‌, തിയേറ്ററുകൾ, മ്യൂസിയം, കാസിനോ, ബിങ്കോ ഹാളുകൾ, മൃഗശാല തുടങ്ങിയവും അടച്ചിടാൻ ഒരുങ്ങുകയാണ്. വ്യത്യസ്ത വീടുകളിൽ നിന്നുള്ള കൂടിച്ചേരലിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ജോലിയ്ക്കും വിദ്യാഭ്യാസത്തിനും ആയുള്ള യാത്ര അനുവദിക്കുമെങ്കിലും കഴിവതും വീട്ടിൽ തന്നെ കഴിയാനാണ് ആളുകളോട് ആവശ്യപ്പെടുന്നത്. റൂൾ ഓഫ് സിക്സ് നിയമം ലോക്ക്ഡൗൺ സമയത്ത് മാറ്റിസ്ഥാപിക്കും.

ആദ്യ ലോക്ക്ഡൗണിൽ നിന്നുള്ള പ്രധാന വ്യത്യാസങ്ങൾ ഇവയാണ്.

• വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കും.
• വീട്ടിൽ നിന്ന് ജോലി ചെയ്യാൻ കഴിയുന്നില്ലെങ്കിൽ യാത്ര ചെയ്ത് ജോലിയിൽ തുടരാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
• എൻ എച്ച് എസും മറ്റു ഹെൽത്ത്‌ സെന്ററുകളും ആളുകൾക്ക് പ്രയോജനപ്പെടുത്താൻ സാധിക്കും.
• കളിസ്ഥലങ്ങൾ തുറന്നുകിടക്കും. പ്രീമിയർ ലീഗ് മത്സരങ്ങൾക്കും വിലക്കില്ല.
• പാർക്ക് പോലുള്ള തുറസ്സായ സ്ഥലത്ത് ആളുകൾക്ക് മറ്റൊരു വീട്ടിൽ നിന്നോ ബബിളിൽ നിന്നോ ഉള്ള ഒരാളെ മാത്രം കണ്ടുമുട്ടാൻ സാധിക്കും.

വിവാഹത്തിന് 15 ആളുകൾക്കും ശവസംസ്കാരത്തിന് 30 ആളുകൾക്കും സാമൂഹിക അകലം പാലിച്ച് പങ്കെടുക്കാം. കൊറോണ വൈറസിനെ തടയാനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമായി യുകെയിലുടനീളമുള്ള ആളുകൾക്കും ബിസിനസുകൾക്കും അധിക സാമ്പത്തിക സഹായം നൽകുന്നുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. സർക്കാരിന്റെ കൊറോണ വൈറസ് ജോബ് റിട്ടെൻഷൻ സ്കീം ഡിസംബർ വരെ നീട്ടിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രാദേശിക നിയന്ത്രണ പിന്തുണാ ഗ്രാന്റിന് കീഴിൽ ഇംഗ്ലണ്ടിൽ അടയ്ക്കാൻ നിർബന്ധിതരായ ബിസിനസുകൾക്ക് പ്രതിമാസം 3,000 പൗണ്ട് വരെ ഗ്രാന്റുകൾ ലഭിക്കും. ഈ ലോക്ക്ഡൗൺ തീരുമാനം ചർച്ചയ്ക്കും വോട്ടെടുപ്പിനും വിധേയമാകും. ബുധനാഴ്ച ആണ് വോട്ട്. ലോക്ക്ഡൗണിനെ പിന്തുണയ്ക്കുമെന്ന് ലേബർ പാർട്ടി അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് പ്രധാനമന്ത്രി പാർലമെന്റിൽ പ്രസ്താവന നടത്തും.

അതേസമയം ഡിസംബർ 2 ന് തന്നെ ഇംഗ്ലണ്ടിന്റെ പുതിയ ലോക്ക്ഡൗൺ അവസാനിക്കുമെന്നതിൽ ഉറപ്പില്ലെന്ന് മൈക്കൽ ഗോവ് അറിയിച്ചു. ആർ നിരക്ക് 1 ന് താഴെയാക്കണമെന്ന് കാബിനറ്റ് ഓഫീസ് മന്ത്രി പറഞ്ഞു. ടെസ്റ്റ്‌, ട്രേസിങ്, ഐസൊലേഷൻ എന്നിവയ്ക്കായി സർക്കാർ ഈ സമയം ഉപയോഗിച്ചില്ലെങ്കിൽ ഡിസംബർ 2 ന് ഫലപ്രദമായി പുറത്തുവരാൻ കഴിയില്ലെന്ന് ലേബർ നേതാവ് കെയർ സ്റ്റാർമർ മുന്നറിയിപ്പ് നൽകി.

RECENT POSTS
Copyright © . All rights reserved