ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : യൂറോപ്പിൽ യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാർക്ക് റോമിംഗ് ചാർജുകൾ ഈടാക്കില്ല. റോമിംഗ് ചാർജുകൾ ഈടാക്കില്ലെന്ന് മൊബൈൽ ഫോൺ ഓപ്പറേറ്റർമാരാണ് അറിയിച്ചത്. ബ്രിട്ടീഷുകാർക്ക് യൂറോപ്പിലുടനീളം സഞ്ചരിക്കാമെന്നും കോളുകൾക്കും ടെക്സ്റ്റുകൾക്കും ഡാറ്റയ്ക്കും അധിക പണം നൽകേണ്ടതില്ലെന്നുമുള്ള പദ്ധതി 2014ലായിരുന്നു അവതരിപ്പിച്ചത്. എന്നാൽ ബ്രെക്സിറ്റ് യാഥാർഥ്യമായതിന് ശേഷം ഇത് മാറിമറിയുമെന്ന് അറിയിച്ചിരുന്നു. എന്നാൽ റോമിംഗ് ചാർജുകൾ വീണ്ടും ഈടാക്കില്ലെന്ന് പ്രമുഖ ഓപ്പറേറ്റർമാർ വ്യക്തമാക്കിയിട്ടുണ്ട്. വോഡഫോൺ, ബിടി, ഇഇ, സ്കൈ മൊബൈൽ, ടെസ്‌കോ മൊബൈൽ, ഒ 2, ത്രീ, വിർജിൻ എന്നിവരെല്ലാം ചാർജുകൾ വീണ്ടും അവതരിപ്പിക്കാൻ പദ്ധതിയില്ലെന്ന് പറഞ്ഞു. എന്നിരുന്നാലും, യൂറോപ്യൻ യൂണിയനുമായുള്ള ബ്രെക്സിറ്റ് വ്യാപാര കരാറിൽ റോമിംഗ് ചാർജ് നിരോധനം തുടർന്നുപോകുന്നതിനുള്ള ക്രമീകരണങ്ങൾ ഉൾപ്പെടുന്നില്ല.

ഭാവിയിൽ റോമിംഗ് ചാർജ് ഈടാക്കാനുള്ള ഏതൊരു ശ്രമവും അംഗീകരിക്കാനാവില്ലെന്ന് ഓഫ്‌കോം വ്യക്തമാക്കേണ്ടതുണ്ടെന്ന് ഡിജിറ്റൽ, കൾച്ചർ, മീഡിയ, സ്‌പോർട്‌സ് കമ്മിറ്റിയിലെ ജൂലിയൻ നൈറ്റ് പറഞ്ഞു. ഫോൺ ഓപ്പറേറ്റർമാർ ഡിസംബർ 31 ന് അധിക ചാർജുകൾ ഒന്നും ഈടാക്കിയിട്ടില്ല. അതിനാൽ തന്നെ ഇനി പെട്ടെന്നൊരു മാറ്റം ഉണ്ടായാൽ ഉപയോക്താക്കൾ അത് സ്വീകരിക്കാൻ ഒരുങ്ങിയേക്കില്ല.
കോവിഡ് 19 നെ പ്രതിരോധിക്കാൻ ഉതകുന്ന നാസൽ സ്പ്രേയുടെ ക്ലിനിക്കൽ ട്രയൽസ് അടുത്ത തിങ്കളാഴ്ച മുതൽ യുകെയിൽ ആരംഭിക്കും. 99.9% വൈറസുകളെയും നശിപ്പിക്കാൻ ഉതകുന്ന നാസൽ സ്പ്രേ കൊറോണ വൈറസിനെ പിടിച്ചുകെട്ടാനുള്ള പടയൊരുക്കത്തിൽ നിർണായകമാകുമെന്നാണ് ആരോഗ്യപ്രവർത്തകർ വിലയിരുത്തുന്നത്. സനോടൈസ് നൈട്രിക് ഓക്സൈഡ് നാസൽ സ്പ്രേ ശ്വാസകോശത്തിലേയ്ക്ക് വൈറസ് വ്യാപിക്കുന്നത് തടയുന്ന രീതിയിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്.
കാനഡയിലെ വാൻകൂവർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സനോടൈസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് കോർപ്പറേഷനിലെ ശാസ്ത്രജ്ഞർ മനുഷ്യശരീരത്തിലെ കൊറോണ വൈറസ് അണുബാധയെ പ്രതിരോധിക്കാൻ നൈട്രിക് ഓക്സൈഡ് ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. നാസാരന്ധ്രങ്ങളിൽ പ്രവേശിച്ച വൈറസിനെ നാസൽ സ്പ്രേ വഴി നശിപ്പിക്കുന്നതിലൂടെ ശ്വാസകോശത്തിലേയ്ക്കുള്ള വൈറസിൻെറ തുടർ വ്യാപനം തടയാൻ കഴിയും. ഇത് വൈറസിനെ നശിപ്പിക്കുന്നതിനായി കൈകളിൽ അണുനാശിനി ഉപയോഗിക്കുന്നതിന് സമാനമാണെന്ന് നാസൽ സ്പ്രേയുടെ ക്ലിനിക്കൽ ട്രയൽസിൽ നേതൃത്വം വഹിക്കുന്ന മുൻ കൺസർവേറ്റീവ് എംപി റോബ് വിൽസൺ പറഞ്ഞു.

ഇതേസമയം ഇംഗ്ലണ്ടിൽ ആയിരക്കണക്കിന് ആൾക്കാർക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകാൻ ഉതകുന്ന തരത്തിലുള്ള 7 വാക്സിനേഷൻ സെൻററുകൾ തുറക്കാൻ തീരുമാനമായി. തത്‌ഫലമായി നിലവിലുള്ളതിനേക്കാൾ കൂടുതൽ ജനങ്ങൾക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകാൻ സാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഫെബ്രുവരി പകുതിയോടെ യുകെയിലെ 15 ദശലക്ഷം ആളുകൾക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : കോവിഡ് മഹാമാരി കാരണം പഠനം പ്രതിസന്ധിയിലായിരിക്കുന്ന കുട്ടികൾക്ക് സഹായവുമായി വിദ്യാഭ്യാസ വകുപ്പ്. ഓൺലൈൻ പഠനം നടത്താൻ കുട്ടികളെ സഹായിക്കുന്നതിനായി ലാപ്ടോപ്പുകളും ടാബ്‌ലറ്റുകളും നൽകുന്നു. മാത്രമല്ല ഇന്റർനെറ്റ് കണക്ഷൻ ആവശ്യമുള്ള പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ സഹായിക്കാനും സർക്കാർ ഒരുങ്ങിക്കഴിഞ്ഞു. കൂടുതൽ ലാപ്‌ടോപ്പുകളും ടാബ്‌ലെറ്റുകളും 2021 ൽ ലഭ്യമാണെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കികഴിഞ്ഞു. 2021ലെ സ്പ്രിംഗ് ടെമിൽ സ്കൂളുകൾ, കോളേജുകൾ, ട്രസ്റ്റുകൾ, പ്രാദേശിക അധികാരികൾ എന്നിവരുമായി വകുപ്പ് അധികൃതർ ബന്ധപ്പെടും. ഉപകരണങ്ങൾ ഓർഡർ ചെയ്യാനും സ്കൂളുകൾക്ക് സാധിക്കും.

3 മുതൽ 11 വയസ്സുവരെയുള്ള പിന്നാക്കം നിൽക്കുന്ന കുട്ടികൾ, ഹോസ്പിറ്റൽ സ്കൂളിൽ ചേരുന്ന വിദ്യാർത്ഥികൾ തുടങ്ങിയവർക്ക് ഈ അവസരം വിനിയോഗിക്കാവുന്നതാണ്. വിദ്യാർത്ഥി റഫറൽ യൂണിറ്റുകൾ, അക്കാദമി ട്രസ്റ്റുകൾ, ഹോസ്പിറ്റൽ സ്കൂളുകൾ എന്നിവയ്‌ക്കും 14 മുതൽ 16 വയസ്സുവരെയുള്ള കുട്ടികളെ ചേർത്തിട്ടുള്ള സിക്സ്ത് ഫോം കോളേജുകൾക്കും ഈ ഓഫർ ബാധകമാണ്. പ്രത്യേക വിദ്യാഭ്യാസ ആവശ്യങ്ങളും വൈകല്യവുമുള്ള കുട്ടികളെയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വീട്ടിൽ ഡിജിറ്റൽ ഉപകരണങ്ങളില്ലാത്ത കുട്ടികൾ, വീട്ടിൽ ഒരു സ്മാർട്ട്ഫോൺ മാത്രമുള്ള കുട്ടികൾ എന്നിവരെയാണ് പ്രധാനമായും പരിഗണിക്കുന്നത്. ഓരോ സ്കൂളിനും കോളേജിനും ആവശ്യമാണെന്ന് അറിയിക്കുന്ന ലാപ്‌ടോപ്പുകളുടെയും ടാബ്‌ലെറ്റുകളുടെയും എണ്ണം വകുപ്പ് അന്വേഷിക്കും.

സ്റ്റോക്ക് ലഭ്യതയെയും കൊറോണ വൈറസ് നിയന്ത്രണങ്ങളും കണക്കിലെടുത്ത് ഓർഡർ ചെയ്യുന്ന സമയത്ത് ലഭ്യമായ ഉപകരണങ്ങളുടെ കൃത്യമായ എണ്ണം സ്ഥിരീകരിക്കും. ഓർഡർ നൽകുന്നതിനായി എല്ലാ സെക്കൻഡറി സ്കൂളുകളെയും അറിയിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിൽ നിന്ന് ആരംഭിച്ച് വരും ആഴ്ചകളിൽ പ്രൈമറി സ്കൂളുകൾക്കും ഓർഡർ ചെയ്യാൻ സാധിക്കും.
സ്വന്തം ലേഖകൻ
ഇന്തോനേഷ്യയിൽ വിമാനം തകർന്നു യാത്രക്കാർ ഉൾപ്പെടെ 62 പേർ കൊല്ലപ്പെട്ട സ്ഥലത്തുനിന്നും 2 ബ്ലാക്ക് ബോക്സുകൾ കണ്ടെത്തി. ഇന്തോനേഷ്യൻ യാത്രാവിമാനം ആയ ബോയിങ് ബോയിംഗ് ബി 737-500 വിമാനം ശ്രീവിജയ എയർ ജക്കാർത്ത തീരത്ത് വിനോദസഞ്ചാര രീതികൾക്ക് സമീപമാണ് തകർന്നുവീണത്. ഇന്തോനേഷ്യൻ ബോർണിയോ ദ്വീപിലെ പശ്ചിമ കലിമന്ദൻ പ്രവിശ്യാ തലസ്ഥാനമായ പോണ്ടിയാനയിലേക്ക് പുറപ്പെട്ട വിമാനം രണ്ട് നാല്പതോടെ, പറന്നുയർന്ന വെറും നാല് മിനിറ്റിനുശേഷം ശേഷം നിയന്ത്രണം നഷ്ടപ്പെട്ട്, 60 സെക്കൻഡുകൾക്കുള്ളിൽ 10,000 അടി താഴേക്ക് പതിക്കുകയായിരുന്നു. വിമാനം രണ്ടു തവണ പൊട്ടിത്തെറിച്ചിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇന്തോനേഷ്യൻ ട്രാൻസ്പോർട്ട് ഏജൻസി തലവനായ സോർജാന്റോ റ്റാജന്റോ വിമാനത്തിന്റെ 2 ബ്ലാക്ക് ബോക്സുകളും കണ്ടെത്തിയതായി അറിയിച്ചു. മുങ്ങൽ വിദഗ്ധർ ഉടൻതന്നെ അത് കരയ്ക്ക് എത്തിക്കും.

അപകടം നടന്ന സ്ഥലത്ത് കടലിൽ കേബിളുകളും ജീൻസിന്റെ കഷണങ്ങളും ലോഹ കഷണങ്ങളും, മനുഷ്യശരീരത്തിന്റെ ഭാഗങ്ങളും ഒഴുകി നടക്കുന്നത് കാണാമായിരുന്നു.
വിമാനാപകടത്തിൽ കൊല്ലപ്പെട്ട യാത്രകാരിയായ റൈത് വിൻഡാനിയയുടെ കുടുംബത്തോടുള്ള അവസാന സന്ദേശം എല്ലാവരെയും കണ്ണീരണിയിക്കുന്നതാണ്. വിമാനം പറന്നുയരുന്നതിന് തൊട്ടുമുൻപ് 3 മക്കളോടൊപ്പം ചിരിച്ച് കളിച്ച് ” ബൈ ബൈ ഫാമിലി, ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു പോവുകയാണ്” എന്നതായിരുന്നു വീഡിയോ സന്ദേശം.
റൈതിന്റെ സഹോദരൻ ഇർഫാൻഷാ തന്റെ സഹോദരിയുടെയും കുട്ടികളുടെയും ഈ ചിത്രങ്ങൾ പങ്കുവെച്ചു, ഞങ്ങൾക്ക് നിങ്ങളുടെ പ്രാർത്ഥന വേണമെന്നും ലോകത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്. തന്റെ സഹോദരി മുൻപ് മറ്റൊരു ഫ്ലൈറ്റിലാണ് നാട്ടിലേക്ക്,വരാൻ ഉദ്ദേശിച്ചിരുന്നത് എന്നും അവസാന നിമിഷം എന്തിനാണ് തീരുമാനം മാറ്റിയത് എന്ന് അറിയില്ലെന്നും ഇർഫാൻ കണ്ണീരോടെ പറയുന്നു.”ഞാനാണ് അവരെ എയർപോർട്ടിലേക്ക് കൊണ്ടു വിട്ടത്, അവരെ ചെക്ക്-ഇൻ ചെയ്യിച്ചത് ഞാനാണ് എല്ലാം സംഭവിച്ചത് പൊടുന്നനെ ആയിരുന്നു എനിക്കിപ്പോഴും വിശ്വസിക്കാനാവുന്നില്ല”.

വിമാനത്തിലുണ്ടായിരുന്ന അവരുടെ ബന്ധുക്കളോട് പോലീസ് മൃതശരീരങ്ങൾ തിരിച്ചറിയാൻ ആവശ്യമായ രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഡെന്റൽ റെക്കോർഡുകൾ, ഡിഎൻഎ സാമ്പിളുകൾ എന്നിവ വേണ്ടിവരും.
കോ പൈലറ്റ് ടിയാഗോ മാമഹിത്തിന്റെ സഹോദരൻ തന്റെ ബ്ലഡ് സാമ്പിൾ നൽകുമ്പോഴും, തന്റെ സഹോദരൻ രക്ഷപ്പെട്ടിട്ടുണ്ടാകാമെന്നും മടങ്ങിവരും എന്നും വേദനയോടെ പറയുന്നു.വിമാനത്തിലുണ്ടായിരുന്ന മിക്കവരും ഒരു അവധിക്കാലത്തിന് ശേഷം നിറഞ്ഞ മനസ്സോടെ സന്തോഷത്തോടെ യാത്രതിരിച്ചവരായിരുന്നു.
മാഞ്ചെസ്റ്റർ: യുകെയിലെ ഇപ്പോഴത്തെ സാഹചര്യം വളരെ മോശമായിക്കൊണ്ടിരിക്കെ വീണ്ടും കൊറോണായാൽ ഒരു മലയാളി ജീവൻ കൂടി വിടപറഞ്ഞിരിക്കുന്നു. ഇന്നലെ (ഞായർ ) രാത്രി പത്തരയോടെയാണ് വയനാട് സ്വദേശിയായ സിസിൽ ചിരൻ (46) ആണ് മരിച്ചത്.
പരേതൻ മാഞ്ചസ്റ്റർ പെന്തക്കോസ്ത് ചർച്ചിന്റെ പാസ്റ്ററായി സേവനം അനുഷ്ഠിക്കേ ആണ് കോവിഡ് ബാധിതനായി ആശുപത്രയിൽ എത്തപ്പെട്ടത്. കഴിഞ്ഞ രണ്ടാഴ്ചയോളം ആയി വെന്റിലേറ്ററിൽ ആയിരുന്നു സിസിൽ. കോവിഡിനൊപ്പം ന്യൂമോണിയ കൂടി ബാധിച്ചതാണ് മരണത്തിൽ കലാശിച്ചത് എന്നാണ് അറിയുന്നത്. പരേതന്റെ മൃതദേഹം മാഞ്ചെസ്റ്റെർ റോയൽ ഇന്ഫോമമെറി ആശുപത്രിയിലെ മോർച്ചറിയിൽ ആണ് ഉള്ളത്.
പരേതനായ സിസിലിന് ഭാര്യ ബിജി ചിരൻ, ഗ്ലെൻ 19, ജയ്‌ക് (15) എന്നീ രണ്ട് മക്കളും ആണ് ഉള്ളത്. ഭാര്യയായ ബിജി മാഞ്ചസ്റ്റർ റോയൽ ഇൻഫെർമറി ആശുപത്രിയിൽ നഴ്‌സായി ജോലിചെയ്യുന്നു. ശവസംസ്ക്കാരം സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല. ഫ്യൂണറൽ ഡയറക്ടർസ് ഏറ്റെടുത്ത ശേഷം മാത്രമാണ് കൂടുതൽ വിവരങ്ങൾ ലഭ്യമാകുക.
സിസിലിന്റെ മരണത്തിൽ ദുഃഖാർത്ഥരായ കുടുംബാംഗങ്ങളെ മലയാളം യുകെ യുടെ അനുശോചനം അറിയിക്കുന്നതോടൊപ്പം അവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
അതിഥികളെ വീട്ടിനുള്ളിലേക്ക് സ്വീകരിച്ചിരുത്തി അവരെ സൽക്കരിക്കുന്നവരാണ് നമ്മൾ. ഭവനത്തിലെ ഹാളിനുള്ളിൽ വാങ്ങി ഇടുന്ന വിലകൂടിയ സോഫകൾ ദിവസത്തിൽ എത്ര നേരം നാം ഉപയോഗിക്കും? രണ്ട്.. ഏറിയാൽ നാല്. ഭവനത്തിന്റെ ഭംഗി കൂട്ടുക എന്നതാണ് പ്രധാന ലക്ഷ്യം. എന്നാൽ ഉപയോഗത്തിലും ആരോഗ്യത്തിലും ശ്രദ്ധ വെക്കുന്നതല്ലേ പ്രധാനം. വീട്ടിനുള്ളിലെ മുറികൾക്കുള്ളിൽ നാം വാങ്ങിയിടുന്ന കിടക്കയിലേക്കാണ് നാം ഉറക്കമന്വേഷിച്ച് എത്തുന്നത്. എന്നാൽ ഭൂരിഭാഗം ആളുകളും പിശുക്ക് കാണിക്കുന്നതും കിടക്കകളുടെ തിരഞ്ഞെടുപ്പിലാണ്. വില കുറഞ്ഞ കിടക്കകൾ തിരഞ്ഞെടുക്കുന്നതിന് ദൂഷ്യവശങ്ങൾ അനേകമുണ്ട്.
അമേരിക്കയിലെ ഇൻഡിപെൻഡൻഡ് സ്ലീപ് ഫൗണ്ടേഷന്റെ അഭിപ്രായത്തിൽ ഏറ്റവും സുഖപ്രദമായ കിടക്ക ലെയ്‌ല ഹൈബ്രിഡ് മെത്തയാണ്. ഇത് പോക്കറ്റഡ് കോയിൽ സ്പ്രിംഗുകളുടെ പിന്തുണയോടെയാണ് എത്തുന്നത്. ഇപ്പോൾ ഏറ്റവും പ്രചാരത്തിൽ ഉള്ളത് സ്പ്രിങ് ജെൽ ടെക്സ് കോബിനേഷൻ മെത്തകൾ ആണ്.
സാധാരണ ഗതിയിൽ ഉറക്കത്തിൽ 13 തവണയാണ് മണിക്കൂറിൽ തിരിയുക. എന്നാൽ നിങ്ങൾ തിരഞ്ഞെടുത്ത കിടക്ക തെറ്റിയെങ്കിൽ ഇത് നൂറ് തവണ വരെയാകാം എന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു.
നമ്മുടെ ശരീരത്തിന് അനുസരിച്ചു കിടക്ക പ്രതികരിക്കുമ്പോൾ മാത്രമാണ് നല്ല ഉറക്കം ലഭിക്കുക. മറിച്ചാകുമ്പോൾ ശരീരം തന്നെ ക്രമീകരിക്കുന്ന പ്രക്രിയ ആണ് നമ്മൾ അറിയാതെയുള്ള ഉറക്കത്തിലെ ഈ തിരിയലുകൾ എന്ന് നാം മനസ്സിലാക്കുക.
ഉർണർവോടെ ഉള്ള പ്രവർത്തനം വേണമെന്ന് ആഗ്രഹിക്കുന്നവർ ഉറങ്ങേണ്ട സമയം 7 മുതൽ 9 മണിക്കൂർ വരെയാണ്. പ്രവാസത്തിലെ നമ്മുടെ തിരക്കേറിയ ജീവിത നിമിഷങ്ങളിൽ ഉറക്കം നഷ്ടമാവുമ്പോൾ നമ്മൾ അറിയാതെ രോഗികൾ ആയി തീരുന്നു എന്ന് ആരും നമ്മൾക്ക് പറഞ്ഞു തരേണ്ട.
ഇപ്പോൾ നമ്മെ പേടിപ്പെടുത്തുന്ന കൊറോണയെ ഒരു പരിധി വരെ പ്രതിരോധിക്കുന്നതിന് നമ്മുടെ ആരോഗ്യം കാത്തു സൂക്ഷിക്കേണ്ടത് നമ്മൾ തന്നെയാണ്. നല്ല ഉറക്കം നമ്മുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും രോഗത്തെ ചെറുക്കുകയും അഥവാ പിടിപെട്ടാൽ തരണം ചെയ്യാൻ നമ്മളെ സഹായിക്കുകയും ചെയ്യുന്നു.
ഉറക്കക്കുറവ്, ശരീര ഭാരം വർദ്ധിപ്പിക്കുന്നതോടൊപ്പം കാർഡിയാക് പ്രശ്ങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. ഇനി എങ്ങനെ ഒരു നല്ല കിടക്ക കണ്ടെത്താം… ചുരുക്കി പറഞ്ഞാൽ നാം കിടക്കയിൽ കിടന്ന ശേഷം രണ്ട് കൈകളിലെ മുട്ടുകൾകൊണ്ട് ബെഡിൽ അമർത്തി ശരീരം ഉയർത്താൻ ശ്രമിക്കുക. ഒരു കൈപ്പത്തി കടക്കാനുള്ള ഗ്യാപ് മാത്രമാണ് ഉള്ളതെങ്കിൽ കിടക്ക നല്ലതാണ് എന്ന് അനുമാനിക്കാം. കൊറോണയുടെ വ്യാപനത്തിൽ കടകളിൽ പോയി ഇങ്ങനെ ഒരു പരീക്ഷണം സാധ്യമല്ലാത്തതിനാൽ ദീർഘനാളത്തെ റിട്ടേൺ സമയം മൽകുന്ന കമ്പനികളിൽ നിന്നും കിടക്ക വാങ്ങാൻ ശ്രദ്ധിക്കുക. 30 ദിവസത്തെ സമയമാണ് ഇപ്പോൾ ചില കമ്പനികൾ നൽകുന്നത്.

പ്രധാനമായും മൂന്ന് തരത്തിലുള്ള കിടക്കകൾ ആണ് പരിഗണിക്കേണ്ടത്.
1. ഫേം ടെൻഷൻ മാറ്ററസ് – അമിതഭാരം ഉള്ളവർക്ക് ഉപയോഗിക്കാം (100kg+)
2. സോഫ്റ്റ് ടെൻഷൻ മാറ്ററസ് – 50 കിലോ വരെ ഭാരമുള്ളവർക്ക് ഉത്തമം.
3. മീഡിയം ടെൻഷൻ മാറ്ററസ്- 50 കിലോ മുതൽ 100 കിലോ വരെയുള്ളവർക്ക് ഉപയോഗിക്കാം.
സൈഡ് സ്ലീപ്പർമാർക്കുള്ള മികച്ച കിടക്കകൾ
1. ടെമ്പൂർ ക്ലൗഡ് പ്രീമിയർ 19 മെത്ത – ഡബിൾ – £1,099 – 10 വർഷത്തെ ഗ്യാരന്റിയുള്ള മെത്ത. എക്കാലത്തെയും മികച്ച കിടക്കയെന്ന് വിശേഷിപ്പിക്കുന്നു.
2. £1000 ന് താഴെയുള്ള കിടക്കകൾ.
ടോപ് ഡോഗ് കിടക്ക – £845 – കാഷ്മീയർ, സിൽക്ക് തുടങ്ങിയ പ്രകൃതിദത്ത തുണിത്തരങ്ങളാൽ നിർമിതമാണ്.

ജോൺ ലൂയിസ് നാച്ചുറൽ കളക്ഷൻ ഈജിപ്ഷ്യൻ കോട്ടൺ 5900 മെത്ത – കിങ്‌സ് സൈസ് വേർഷൻ ആയതുകൊണ്ട് തന്നെ ഉപയോഗിക്കാൻ എളുപ്പം – ശരീര താപനില നിയന്ത്രിക്കാൻ സഹായിക്കുന്നു.
നടുവേദന കുറയ്ക്കുന്നതിന് സഹായിക്കുന്ന കിടക്ക
ഈവ് ദി ഒറിജിനൽ മാറ്റ്റസ് – £699 – മൂന്ന് ലയറുകൾ ഉള്ള കിടക്ക – സുഖകരമായ ഉറക്കം പ്രദാനം ചെയ്യുന്നു.
ജോലി സംബന്ധമായ പ്രശ്നങ്ങൾ, കുടുംബപ്രശ്നങ്ങൾ തുടങ്ങിയവ ഉൾകൊള്ളുന്നതാണ് പ്രവാസജീവിതം. അതിന്റെയൊപ്പം ഉറക്കം കൂടി നഷ്ടപ്പെടുത്തരുത്. ഉറക്കമില്ലായ്മ സമ്മാനിക്കുന്ന ശാരീരിക, മാനസിക ബുദ്ധിമുട്ടുകൾ വ്യക്തിജീവിതത്തിലും ജോലിയിലും ആവും പ്രതിഫലിക്കുക.
അതുകൊണ്ട് കിടക്കകൾ ഇതുമായി നല്ലപോലെ ഒരു ഗൃഹപാഠം നടത്തി നമ്മൾ ഏത് പൊസിഷനിൽ ഉറങ്ങുന്നവരാണ് എന്ന് കണ്ടെത്തി കിടക്ക തിരഞ്ഞെടുക്കുമ്പോൾ നമ്മൾ ഓരോരുത്തരും നമ്മുടെ ആരോഗ്യത്തെ ആണ് കാത്തു സൂക്ഷിക്കുന്നത് എന്ന് മനസിലാക്കുക.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
കോവിഡ് 19 രോഗ ലക്ഷണങ്ങൾ ഇല്ലാത്തവരെയും വൈറസ് പരിശോധനയ്ക്ക് വിധേയമാക്കാൻ സുപ്രധാനമായ നീക്കത്തിലൂടെ ഗവൺമെന്റ് തീരുമാനിച്ചു. 30 മിനിറ്റുനുള്ളിൽ ഫലം തരുന്ന റാപ്പിഡ് ഫ്‌ളോ ടെസ്റ്റ് നടത്താനാണ് തീരുമാനം. ലോക്ക് ഡൗൺ സമയത്ത് വീടുകളിൽ നിന്ന് ജോലി ചെയ്യാൻ സാധിക്കാത്തവർക്ക് പരിശോധനകളിൽ മുൻഗണ ലഭിക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്. അതേസമയം ഏറ്റവും കൂടുതൽ ആളുകൾക്ക് പ്രതിരോധകുത്തിവെയ്പ്പ് നൽകാനുള്ള ശ്രമത്തിലാണ് ആരോഗ്യപ്രവർത്തകർ. ഈ ആഴ്ച ഒരു വാക്സിനേഷൻ സെന്ററിൽ നിന്നു മാത്രം ഏകദേശം130,000 പേർക്കാണ് പ്രതിരോധകുത്തിവെപ്പിനായിട്ടുള്ള കത്തുകൾ അയക്കപ്പെട്ടത് എന്ന് എൻഎച്ച്എസ് അറിയിച്ചു.

എന്നാൽ തുടർച്ചയായ നാലാം ദിവസവും മരണനിരക്ക് ആയിരത്തിന് മുകളിൽ ആയതിൻെറ ആശങ്കയിലാണ് ബ്രിട്ടൻ. ഇന്നലെ മാത്രം കോവിഡ് ബാധിച്ച് 1035 പേരാണ് മരിച്ചത്. ഇതു കൂടി കണക്കിലെടുക്കുമ്പോൾ ആകെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 80,000 ത്തിൽ കൂടുതലായി. ഇതോടെ ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന അഞ്ചാമത്തെ രാജ്യമായി ബ്രിട്ടൻ മാറി. ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ കണക്കുപ്രകാരം യുഎസ്, ബ്രസീൽ, ഇന്ത്യ, മെക്സിക്കോ എന്നീ രാജ്യങ്ങളാണ് മരണനിരക്കിൽ ബ്രിട്ടന് മുന്നിലുള്ളത്.

ഇതിനിടെ 94 വയസ്സുള്ള എലിസബത്ത് രാജ്ഞിയും 99 കാരനായ ഭർത്താവ് ഫിലിപ്പ് രാജകുമാരനും പ്രതിരോധകുത്തിവയ്പ്പിൻെറ ആദ്യ ഡോസ് സ്വീകരിച്ചു. വാക്‌സിനേഷനെ കുറിച്ചുള്ള തെറ്റിദ്ധാരണ നീക്കാൻ എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും പ്രതിരോധ കുത്തിവെയ്പ്പ് എടുത്ത എടുത്തത വാർത്ത ഉപകരിക്കുമെന്ന് കരുതപ്പെടുന്നു. യുകെയിൽ ഇതുവരെ 1.5 ദശലക്ഷം ആൾക്കാരാണ് പ്രതിരോധ കുത്തിവെയ്പ്പിൻെറ ആദ്യ ഡോസ് സ്വീകരിച്ചത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- മുപ്പത്തിയാറാം പിറന്നാൾ ആഘോഷിച്ച പ്രശസ്ത ഫോർമുല വൺ കാർ റേസിംഗ് താരം ലൂയിസ് ഹാമിൽട്ടൺ തൊഴിൽരഹിതൻ. ഹാമിൽട്ടന്റെ മേഴ്‌സിഡസുമായുള്ള കരാർ ഡിസംബർ 31ന് അവസാനിച്ചിരിക്കുകയാണ്. ഒരു വർഷം 40 മില്യൺ പൗണ്ടോളം പ്രതിഫലമായി ലഭിച്ചിരുന്ന താരമാണ് ഇപ്പോൾ തൊഴിൽരഹിതനായിരിക്കുന്നത്. തുടക്കത്തിൽ ഈ പകർച്ചവ്യാധിയുടെ സമയത്ത് ജനങ്ങൾക്ക് എല്ലാം ജോലി നഷ്ടപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ, താനും ഡീലിൽ ഏർപ്പെടുവാൻ ആഗ്രഹിക്കുന്നില്ലെന്ന് താരം പറഞ്ഞിരുന്നു.

എന്നാൽ പിന്നീട് ക്രിസ്മസിന് മുൻപ് താൻ ഡീൽ സൈൻ ചെയ്യുമെന്നായിരുന്നു താരം വെളിപ്പെടുത്തിയത്. ഹാമിൽട്ടന്റെ സഹതാരമായിരിക്കുന്ന വാൽട്ടരി ബോട്ടാസ് കഴിഞ്ഞ ഓഗസ്റ്റിൽ എട്ടു മില്യൺ പൗണ്ടിന്റെ ഡീൽ സൈൻ ചെയ്തിരുന്നു. എന്നാൽ ഡീലിനെ സംബന്ധിച്ച ചർച്ചകൾ ഇതുവരെ ആരംഭിച്ചിട്ടില്ല എന്നാണ് താരം വ്യക്തമാക്കുന്നത്.

മേഴ്‌സിഡസുമായുള്ള കരാർ തുടരുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്. മേഴ്‌സിഡസും അത്തരമൊരു ശുഭപ്രതീക്ഷയാണ് ആരാധകർക്ക് നൽകുന്നത്. 2021 ലേക്ക് ഹാമിൽട്ടനുവേണ്ടി മേഴ്‌സിഡസ് കാർ ഡിസൈൻ ചെയ്യുന്നുണ്ടെന്നാണ് കമ്പനി അധികൃതർ അറിയിക്കുന്നത്.
സ്വന്തം ലേഖകൻ
12 മണിക്കൂർ നീണ്ടുനിന്ന ഓപ്പറേഷനിൽ നിന്നുണർന്നതിന്റെ രണ്ടാം വാർഷികത്തിൽ ഡോക്ടർമാരോടും അവയവ ദാതാവിന്റെ കുടുംബത്തോടും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു കോർ ഹട്ടൺ. 2013ൽ തീവ്രമായ ന്യൂമോണിയയും സെപ്സിസും ബാധിച്ച് മരണക്കിടക്കയിൽ ആയ വ്യക്തിയാണ് കോർ ഹട്ടൺ. 9 ജനുവരി 2019ൽ ഇരു കൈകളും ട്രാൻസ്പ്ലാന്റ് ചെയ്യാനുള്ള ഓപ്പറേഷൻ നടത്തി. 12 മണിക്കൂർ നീണ്ടുനിന്ന ഓപ്പറേഷൻ വിജയിച്ചതോടെ, കോർ ഹട്ടൺ സ്കോട്ട്ലൻഡിലെ ആദ്യ ഡബിൾ ഹാൻഡ് ട്രാൻസ്പ്ലാന്റ് ചെയ്ത വ്യക്തിയായി.

ഓപ്പറേഷന്റെ രണ്ടാം വാർഷികത്തിൽ തന്റെ കൈകൾക്ക് 90% പ്രവർത്തനക്ഷമതയും കൈവന്നിട്ടുണ്ടെന്ന് കോർ ഹട്ടൺ പറയുന്നു. തന്റെ മെഡിക്കൽ ടീമിന് വിജയസാധ്യത 75 ശതമാനത്തിനു മുകളിൽ വർദ്ധിച്ചതിന് തനിക്ക് സന്തോഷമുണ്ടെന്നും അവർ പറഞ്ഞു. ഇത്തരത്തിൽ ശസ്ത്രക്രിയ കഴിഞ്ഞവർക്ക് പത്തുവർഷത്തിനുശേഷം പോലും മികച്ച പുരോഗതിയുള്ളതായി കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. “ഞാൻ ഉറച്ച് വിശ്വസിക്കുന്നു, ഇതിലും മികച്ചത് ഇനിയും വരാനുണ്ട്”. ഈ ക്രിസ്മസിന് കത്രികയും സെല്ലോടേപ്പും ഉപയോഗിച്ച് സമ്മാനപ്പൊതികൾ മനോഹരമായി പൊതിയാൻ എനിക്കായി. വലിയ കാര്യമാണത്. ഇനിയും മികച്ചത് വരാനുണ്ട്, എനിക്ക് ഉറപ്പാണ്.
സ്കോട്ട്ലൻഡിലെ ലോച് വിന്നോച്ചിൽ നിന്നുള്ള 50 കാരിയായ കോർ അംഗവൈകല്യം സംഭവിച്ചവർക്കുള്ള ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്തുവരികയാണ്. രോഗപ്രതിരോധമരുന്നുകൾ ജീവിതകാലം മുഴുവൻ കഴിക്കേണ്ടിവരും. അതിനാൽ തന്നെ ഇപ്പോൾ കൊറോണ മഹാമാരി തുടങ്ങിയതിനുശേഷം ചാരിറ്റി പ്രവർത്തനങ്ങൾ വീട്ടിലിരുന്ന് ഫോണിലൂടെയും ഓൺലൈനായും മറ്റുമാണ് നടത്തുന്നത്.

” എന്റെ സന്തോഷം, മറ്റ് ആരുടെയൊക്കെയോ കണ്ണുനീരിന്റെ ബാക്കിപത്രമാണെന്ന് എനിക്ക് നന്നായി അറിയാം. ഓപ്പറേഷന് ശേഷവും എനിക്ക് കൈകൾ തന്ന വ്യക്തിയേയും കുടുംബത്തെയും പറ്റി ചിന്തിക്കുമ്പോൾ എനിക്ക് വേദനയുണ്ടായിരുന്നു, ഞാൻ അങ്ങേയറ്റം കടപ്പെട്ടവളാണ്. കോർ പറയുന്നു.
ഡോ. ഐഷ വി
അക്കാലത്ത് ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരുടെ മക്കളുടെ കൈയിൽ ഫില്ലറുള്ള ഹീറോ പേനയും പാർക്കർ പേനയും ഒക്കെയായിരുന്നു. മറ്റു കുട്ടികളുടെ കൈകളിൽ സാധാരണ കാണുന്ന മഷി നിറയ്ക്കുന്ന പേനയുമായിരുന്നു. ഫില്ലറുള്ള പേനയുടെ അടിഭാഗം തുറന്ന് നിബ്ബ് മഷിയിൽ മുക്കി ഫില്ലർ ഞെക്കിയാൽ മതി മഷി പേനയിൽ കയറി ക്കൊള്ളും. സാധാരണ പേനയിൽ മഷി നിറയ്ക്കണമെങ്കിൽ ക്യാപ് തുറന്ന ശേഷം നിബ്ബുള്ള ഭാഗം തുറന്ന് മാറ്റി അടിഭാഗത്തുള്ള മഷി നിറയ്ക്കുന്ന ഭാഗത്ത് മഷിക്കുപ്പിയിൽ നിന്നും മഷി പകർന്ന് നിറയ്ക്കണം. ഈ പരിപാടി സ്കൂൾ കൂട്ടികളുടെ കൈളിൽ മഷി പറ്റിപ്പിടിച്ച് വൃത്തികേടാകാൻ ഇടയാക്കിയിരുന്നു. എനിക്ക് ഇങ്ങനെയുള്ള സാധാരണ കാണുന്ന മഷി നിറയ്ക്കുന്ന പേനയായിരുന്നു അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഉണ്ടായിരുന്നത്. എന്റെ പേനയിൽ ഞാൻ ക്യാമൽ മഷി നിറച്ച് കഴിയുമ്പോൾ അത് തൂവി എന്റെ കൈകളിൽ പറ്റി പിടിച്ചിരുന്നു. സോപ്പിട്ട് കൈ കഴുകിയാലും രണ്ടു മൂന്ന് ദിവസം കഴിഞ്ഞേ ഈ മഷി പൂർണ്ണമായും അപ്രത്യക്ഷമായിരുന്നുള്ളൂ. ഇങ്ങനെ നീല നിറമുള്ള മഷിയാണ് കൈയ്യിൽ പറ്റുന്നതെങ്കിൽ പിന്നീട് മഞ്ഞൾ കൈയ്യിൽ പറ്റുമ്പോൾ നീലയും മഞ്ഞയും ചേർന്ന് കൈകളിൽ പച്ചനിറം കാണാൻ കഴിഞ്ഞിരുന്നു. ഈ നിരീക്ഷണത്തിന്റെ പിൻബലത്തിൽ അഞ്ചാം ക്ലാസ് കഴിഞ്ഞ വെക്കേഷൻ സമയത്ത് ഞാൻ മഞ്ഞളും നീല മഷിയും കൂട്ടി കലർത്തി പച്ച നിറമുള്ള മഷി നിർമ്മിച്ചിരുന്നു. അതിനാൽത്തന്നെ വർണ്ണരാജികളുടെ സംഗമത്തിൽ നീലയും മഞ്ഞയും ചേർന്നാൽ പച്ച നിറം ലഭിക്കുമെന്നത് എനിക്ക് മന:പാഠമായിരുന്നു.
കുപ്പിയിൽ നിന്ന് മഷി പേനയിലേയ്ക്ക് പകരുമ്പോൾ നഷ്ടപ്പെടുന്നതിനാലും ഇത്തരം പരീക്ഷണങ്ങൾ നടത്തിയിരുന്നതിനാലും അക്കാലത്ത് എന്റെ മഷിക്കുപ്പി വേഗം കാലിയായിരുന്നു. മഷി കൈയ്യിൽ പറ്റുന്നത് ഒഴിവാക്കാൻ ബാൾ പോയിന്റ് പേന വാങ്ങിത്തരാൻ അച്ഛനോട് പറഞ്ഞിട്ടുണ്ടെങ്കിലും കൈയ്യക്ഷരം മോശമാകുമെന്ന് പറഞ്ഞ് അച്ഛൻ ഞങ്ങൾക്ക് അത് വാങ്ങിത്തന്നിരുന്നില്ല. കൂടാതെ കൈയ്യക്ഷരം നന്നാകാനായി ഇരട്ട വരയൻ ബുക്കിലും നാലു വരയൻ ബുക്കിലും ഞങ്ങൾ അച്ഛനെ കാണിക്കാനായി സ്കൂളിലേയ്ക്ക് എഴുതുന്നത് കൂടാതെ മലയാളവും ഇംഗ്ലീഷും പാഠമെഴുതാനായി അച്ഛൻ ബുക്കുകൾ വാങ്ങിത്തന്നിരുന്നു. അച്ഛൻ ജോലി സ്ഥലത്തുനിന്നും അവധിക്ക് വരുന്ന സമയത്ത് ഇതെല്ലാം എഴുതി കാണിക്കണമായിരുന്നു.
മഷി പേന കൊണ്ടെഴുതിയാലുള്ള മറ്റൊരു ദോഷം നോട്ടുബുക്കിൽ വെള്ളം വീണാൽ വേഗം മഷിപടർന്ന് അക്ഷരങ്ങൾ വികൃതമാകുമെന്നതായിരുന്നു. ഞങ്ങളുടെ ക്ലാസ്സിലെ ഒരു കുട്ടിയുടെ അച്ഛൻ അക്കാലത്ത് ഗൾഫിലായിരുന്നതിനാൽ ആ കുട്ടിയുടെ കൈയ്യിലുണ്ടായിരുന്നത് ഫില്ലറുള്ള സ്വർണ്ണ നിറത്തിൽ ക്യാപുള്ള ഹീറോ പേനയായിരുന്നു.
ഒരു ദിവസം ക്ലാസ്സിൽ ടീച്ചർ പറഞ്ഞു തന്ന നോട്ട് എഴുതിയെടുത്തു കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ആ കുട്ടി അവളുടെ പേന എന്റെ നോട്ട് ബുക്കിലേയ്ക്ക് ഇട്ട ശേഷം എന്റെ പേന പിടിച്ചു വാങ്ങി നോട്ടെഴുതാൻ തുടങ്ങി. ഞാൻ ഹീറോ പേന എന്റെ കൈയ്യിൽ കിട്ടിയതിൽ ഒരു നിമിഷം സന്തോഷിച്ചു. ആ സന്തോഷം ഒരു നിമിഷമേ നിന്നുള്ളു. ഞാൻ ആ പേനയെടുത്ത് തുറക്കാൻ ശ്രമിച്ചു. തുറന്നപ്പോൾ പേനയുടെ അടിഭാഗം എന്റെ വലതു കൈയ്യിലും ക്യാപിൽ കുടുങ്ങിയ നിലയിൽ നിബ്ബും ഫില്ലറുമുള്ള ഭാഗം ഇടതു കൈയ്യിലുമായി. ഞനെത്ര ശ്രമിച്ചിട്ടും അത് ഊരി വന്നില്ല. ആ കുട്ടിയാണെങ്കിൽ എന്റെ പേന കൊണ്ട് ഇതൊന്നും അറിഞ്ഞില്ലെന്ന മട്ടിൽ സുഖമായി എഴുതുന്നു. നോട്ട് വേഗം പൂർത്തിയാക്കാനായി എനിക്ക് എന്റെ പെൻസിൽ എടുത്ത് എഴുതേണ്ടി വന്നു. പ്രശ്നങ്ങൾ അവിടം കൊണ്ടും തീർന്നില്ല. ആ പീരീഡ് കഴിഞ്ഞ് ടീച്ചർ പോയിക്കഴിഞ്ഞപ്പോൾ ഞാൻ ആ കുട്ടിയുടെ പേന ചീത്തയാക്കി എന്നാരോപിച്ച് ആ കുട്ടി എന്നെ വഴക്ക് പറയാൻ തുടങ്ങി. ആ കുട്ടിക്ക് ഞാൻ പകരം പേന വാങ്ങിക്കൊടുക്കണം എന്നതായിരുന്നു ആവശ്യം. മറ്റുള്ളവരുടെ സൗജന്യങ്ങൾ നമ്മൾ സ്വീകരിച്ചാൽ അതിന്റെ പിന്നിൽ എന്തെങ്കിലും ഗുലുമാലുകൂടി ഉണ്ടാകുമെന്ന പാഠം ഞാൻ ജീവിതത്തിൽ ആദ്യമായി പഠിയ്ക്കുകയായിരുന്നു(Nothing is free in life). ആരുടെ പക്കൽ നിന്നും ഒന്നും വാങ്ങി കഴിക്കരുതെന്നും ആരുടെയും സാധനങ്ങൾ വാങ്ങരുതെന്നും അച്ചനമ്മമാർ കുട്ടിക്കാലത്തു തന്നെ നിഷ്കർഷിച്ചിരുന്നതിനാൽ ഈ പേനക്കാര്യം അമ്മയോട് പറയാൻ എനിക്ക് പേടിയായിരുന്നു.
ആ കുട്ടി ദിവസവും ചീത്തയായ പേനക്ക് പകരം പുതിയ പേന വാങ്ങിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരുന്നു. എനിക്കത് സാധിച്ചില്ല. പേന വാങ്ങാൻ കാശ് ശേഖരിക്കാനായി വവ്വാലാടി കിട്ടിയ കശുവണ്ടി ശേഖരിച്ച് ക്ലാസ്സിലെ മറ്റൊരു കുട്ടിയെ വിൽക്കാൻ ഏൽപ്പിച്ചെങ്കിലും ആ കുട്ടിയും കാശ് തന്നില്ല. അങ്ങനെ പേന പ്രശ്നം പരിഹരിക്കാനാകാതെ അഞ്ചാം ക്ലാസ്സിലെ വെക്കേഷനും കടന്ന് ആറാം ക്ലാസ്സിലേയ്ക്കെത്തി. പിന്നെ ഓണം വെക്കേഷനായി.
ഞങ്ങളുടെ നാട്ടിൽ നല്ല ട്യൂഷൻ സെന്റർ ഒന്നും ഇല്ലാതിരുന്നതിനാൽ നാലാം ക്ലാസ്സിലേയും അഞ്ചാം ക്ലാസ്സിലേയും വെക്കേഷന് അമ്മ എന്നെ കല്ലുവാതുക്കലിൽ അയച്ചിരുന്നു. ഓണവധിക്ക് മുമ്പാണ് സൗമിനി ഞങ്ങൾക്ക് മുമ്പേ നടന്നു പോയ ചേച്ചിയെ ചൂണ്ടികാണിച്ചിട്ട് എന്നോട് പറഞ്ഞത് : അത് ഇന്ദിര ചേച്ചിയാണ്. പഠിക്കാൻ നല്ല മിടുമിടുക്കിയാണ്. അപ്പോൾ ഞാൻ ചേച്ചിയുടെ വീട് എവിടെയാണെന്ന് ചോദിച്ചു മനസ്സിലാക്കി. വീട്ടിൽ ചെന്ന് ഇങ്ങനെ ഒരു ചേച്ചിയുള്ള വിവരം അമ്മയോട് പറഞ്ഞു. അമ്മ ഇന്ദിര ചേച്ചിയോട് അവധി ദിവസങ്ങളിൽ എന്നെ പഠിപ്പിക്കാമോ എന്ന് ചോദിച്ചു. ഓണം വെക്കേഷന് 10 ദിവസം പഠിപ്പിക്കാമെന്നും മറ്റുള്ള സമയം തിരക്കായിരിക്കുമെന്നും പറഞ്ഞു. അങ്ങനെ ഞാൻ ഓണം വെക്കേഷന് ഇന്ദിര ചേച്ചിയുടെ വീട്ടിൽ ട്യൂഷന് പോയി. ചേച്ചി നന്നായി പഠിപ്പിക്കുമായിരുന്നു. അവസാന ദിവസം അമ്മ പത്തു ദിവസത്തെ ഫീസായ10 രൂപ(1977- ൽ) എന്റെ കൈയ്യിൽ തന്നയച്ചു. ഞാനത് ചേച്ചിയുടെ കൈയ്യിൽ കൊടുത്തു. ചേച്ചി പഠിപ്പിക്കുന്നതിനിടയിൽ ഈ 10 രൂപ എന്റെ “അഭിനവ ഗണിത” പുസ്തകത്തിൽ വച്ചതും എടുക്കാൻ മറന്നതും ഞാനറിഞ്ഞിരുന്നില്ല.
ഓണം വെക്കേഷൻ കഴിഞ്ഞ് സ്കൂളിലെത്തിയപ്പോൾ ഹീറോ പേനയുടെ ഉടമസ്ഥ എന്റെ അഭിനവ ഗണിതം എടുത്തു നോക്കിയിരുന്നു. ആ കുട്ടി പത്തു രൂപ എടുത്തു കൊണ്ടുപോയി പേനയും വാങ്ങി കുട്ടികൾക്ക് മിഠായിയും വാങ്ങിക്കൊടുത്ത് ബാക്കി 5 രൂപ എന്റെ കൈയ്യിൽ കൊണ്ടു തന്നപ്പോഴാണ് എന്റെ പുസ്തകത്തിനകത്ത് പത്തു രൂപയുണ്ടായിരുന്ന വിവരം ഞാൻ അറിയുന്നത്. ബാക്കി വന്ന അഞ്ച് രൂപ ഞാൻ വീട്ടിലെത്തിയപ്പോൾ അമ്മയെ ഏൽപ്പിച്ചു. പീന്നീടെപ്പോഴോ ഇന്ദിര ചേച്ചി അമ്മയെ കണ്ടപ്പോൾ ₹10/- പുസ്തകത്തിനകത്ത് വച്ച് തിരികെ എടുക്കാൻ മറന്നു പോയ വിവരം പറഞ്ഞു. അപ്പോഴാണ് ഈ കാശ് എന്റെ പുസ്തകത്തിനകത്ത് വന്ന വഴി എനിക്ക് മനസ്സിലായത്. കുട്ടികൾ അപ്പപ്പോൾ അവരെ അലട്ടുന്ന കാര്യം മതാപിതാക്കളോട് തുറന്ന് പറയുകയാണെങ്കിൽ ഇത്തരം പ്രശ്നങ്ങൾ വേഗം പരിഹരിക്കാൻ കഴിയും.
ഇന്ദിര ചേച്ചിയ്ക്ക് ഡിഗ്രി കഴിഞ്ഞയുടനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എംബിബിഎസിന് അഡ്മിഷൻ ലഭിച്ചു. ഞങ്ങളുടെ ഗ്രാമത്തിൽ നിന്നും എംബിബിഎസ്സിന് അഡ്മിഷൻ ലഭിച്ച ആദ്യ വനിതയായിരുന്നു ഇന്ദിര ചേച്ചി. (ആദ്യ എംബിബിഎസ് നേടിയ പുരുഷൻ രവീന്ദ്രൻ ഡോക്ടറായിരുന്നു.) ചേച്ചി പിന്നീട് എംഡിയും ചെയ്തു. ഇപ്പോൾ ഗവ. സർവ്വീസിൽ നിന്നും റിട്ടയർ ചെയ്തു. ഇന്ദിര ചേച്ചിക്ക് അഡ്മിഷൻ കിട്ടുന്ന സമയത്ത് കേരള മെഡിക്കൽ എൻട്രൻസ് തുടങ്ങിയിരുന്നില്ല. പഠിച്ച് നല്ല മാർക്ക് നേടിയാൽ മാത്രമേ അഡ്മിഷൻ കിട്ടുമായിരുന്നുള്ളൂ. ഇക്കാലത്തെപ്പോലെ എൻട്രൻസ് കോച്ചിംഗിന് കാശ് വാരിയെറിഞ്ഞ് പോകാൻ തക്ക സാമ്പത്തിക സ്ഥിതി ചേച്ചിയുടെ കുടുംബത്തിന് അന്നുണ്ടായിരുന്നില്ല എന്നറിയുമ്പോഴാണ് ചേച്ചിയുടെ വിജയത്തിന് തിളക്കമേറുന്നത്.

ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.