ന്യൂസ് ഡെസ്ക് , മലയാളം യുകെ
യുകെയും ഇന്ത്യയും ഉൾപ്പെടെയുള്ള എല്ലാ രാജ്യങ്ങളും മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കേണ്ടതും ആണ് കൊറോണ വൈറസിന് പ്രതിരോധിക്കാനുള്ള മാർഗ്ഗമായി നിർദ്ദേശിക്കുന്നത്.
ശരിയായ രീതിയിൽ മാസ്ക് ഉപയോഗിക്കാത്തതും, അത് ധരിക്കാതിരിക്കുന്നതും ഏകദേശം ഒരുപോലെയാണ്. സാമൂഹിക അകലം പാലിക്കുന്നതിനെ കുറിച്ച് കൃത്യമായ നിർദേശങ്ങളുണ്ടെന്നിരിക്കെ മുഖം മറയ്ക്കുന്ന രീതിയിലുള്ള ഏതെങ്കിലും വസ്ത്രം പോലും മാസ്ക് ആയി ഉപയോഗിച്ചാൽ മതി എന്ന അവസ്ഥയാണ്. ലോകാരോഗ്യ സംഘടനയുടെ സെന്റർ ഫോർ ഡിസീസ് ആൻഡ് പ്രിവൻഷൻ കൺട്രോൾ നിർദ്ദേശപ്രകാരം മാസ്ക് എങ്ങനെയാണ് ശരിയായി ധരിക്കേണ്ടത് എന്ന് നമുക്ക് നോക്കാം.
ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക, നാം ധരിക്കുന്ന മാസ്ക് നമ്മുടെ വായും മൂക്കും താടിയും മറച്ചാൽ മാത്രമേ ആരോഗ്യപരമായി നമ്മുടെ ലക്ഷ്യം പൂർത്തിയാകൂ. തുണികൊണ്ടുള്ള മാസ്ക് ധരിക്കുന്നതിന് മുൻപ് കൈകൾ ശുദ്ധജലവും സോപ്പും ഉപയോഗിച്ച് നന്നായി കഴുകി വൃത്തിയാക്കണം. ( കൈകഴുകേണ്ട വിധം:1 പൈപ്പ് തുറന്നു കൈകൾ നനച്ച് സോപ്പ് ആവശ്യത്തിന് കയ്യിലെടുത്ത ശേഷം പൈപ്പ് അടയ്ക്കുക, ശുദ്ധജലം മാത്രം ഉപയോഗിച്ച് കൈകൾ കഴുകുന്നതിനേക്കാൾ വൈറസിനെ അകറ്റാൻ നല്ലത് സോപ്പോ ഹാൻഡ് വാഷോ ഉപയോഗിക്കുന്നതാണ്.
2. വിരലുകൾക്കിടയിലും കൈകളുടെ പിൻഭാഗത്തും നഖങ്ങളിലും ഉൾപ്പെടെ സോപ്പ് നന്നായി പതപ്പിച്ച് വിരൽതുമ്പുകൾ ഉപയോഗിച്ച് ഉരച്ച് കഴുകുക, ഇങ്ങനെ കഴുകുന്നത് കൈകളിലെ അഴുക്കും അണുക്കളും നശിക്കാൻ വേണ്ടിയാണ്.
3. ചുരുങ്ങിയത് 20 സെക്കൻഡ് എങ്കിലും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം, സമയം ഉറപ്പിക്കാനായി രണ്ട് റൗണ്ട് ഹാപ്പി ബർത്ത്ഡേ റ്റു യു എന്ന പാട്ട് മൂളുകയോ ഈണമിടുകയോ ചെയ്യാം.
4. ഇനി പൈപ്പ് തുറന്ന് കൈകൾ വൃത്തിയായി കഴുകാം.
5. ഉടൻതന്നെ കൈകൾ വൃത്തിയുള്ള ടൗവ്വലോ എയർ ഡ്രയറോ ഉപയോഗിച്ച് ഉണക്കണം. കാരണം നനഞ്ഞ കൈകളിലൂടെ അണുക്കൾ അതിവേഗം പ്രജനനം നടത്തുന്നു.
സാനിറ്റൈസറുകളെക്കാൾ മികച്ചത് സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുന്നതാണെന്ന് തെളിഞ്ഞിട്ടുണ്ട്. 20 സെക്കൻഡ് ഒരു മാജിക് നമ്പർ ഒന്നുമല്ല, എങ്കിൽപോലും ചുരുങ്ങിയ സമയം 20 സെക്കൻഡ് ആണെന്ന് ലോകാരോഗ്യസംഘടന ഉൾപ്പെടെ സമ്മതിച്ചു കഴിഞ്ഞു.
ഇനി മാസ്കിന്റെ വള്ളികളിൽ പിടിച്ചു മാസ്ക് ധരിക്കാം. മുഖത്തിന്റെ വശങ്ങളിൽ വായു കടക്കുന്ന രീതിയിലുള്ള ഗ്യാപ്പുകൾ ഉണ്ടാവാൻ പാടില്ല, അതേസമയം ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിൽ വലിച്ചു കെട്ടുകയും അരുത്. മാസ്കിനുള്ളിൽ വയർ ഉണ്ടെകിൽ ആ ഭാഗം മൂക്കിനു മുകളിൽ വെച്ച് അമർത്തി അഡ്ജസ്റ്റ് ചെയ്യുക. മൂക്കും വായും താടിയും കൃത്യമായ രീതിയിൽ മറച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക. മാസ്ക്കിനു മടക്കുകളുണ്ടെങ്കിൽ അവ താഴേക്ക് തുറക്കുന്ന രീതിയിൽ ആയിരിക്കണം ധരിക്കേണ്ടത്. ഒരുപ്രാവശ്യം മാസ്ക് ധരിച്ചാൽ അത് മുഖത്തുനിന്ന് എടുത്ത് മാറ്റുമ്പോൾ അല്ലാതെ ഇടയ്ക്കിടയ്ക്ക് തൊടാൻ പാടില്ല.
തീരെ അയഞ്ഞ മാസ്ക്കുകൾ ധരിക്കാതിരിക്കുക, മൂക്കിനോ വായക്കോ മുഖത്തിന്റെ വശങ്ങളിലോ തുറന്നു കിടക്കുന്ന രീതിയിലാണ് നിങ്ങളുടെ മാസ്ക് എങ്കിൽ അന്തരീക്ഷ വായുവുമായി സമ്പർക്കം ഉണ്ടാവുക വഴി നിങ്ങൾ സ്വന്തം ശരീരത്തിലേക്ക് വൈറസിന് വഴിയുണ്ടാക്കി കൊടുക്കുകയാണ്. മൂക്ക് പുറത്തു കാണുന്ന രീതിയിൽ മാസ്ക് ധരിക്കാതിരിക്കുക, വായുവിലൂടെയാണ് വൈറസ് വ്യാപനം എന്നത് മറക്കാതിരിക്കുക.
ഒരിക്കൽ ധരിച്ചുകഴിഞ്ഞാൽ, നിങ്ങൾ പൊതുസ്ഥലത്ത് ആയിരിക്കുമ്പോൾ മാസ്കിൽ തൊടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക നിങ്ങളുടെ കൈകളിൽ പറ്റിപ്പിടിച്ചേക്കാവുന്ന അണുക്കളെ ശ്വസനവ്യൂഹത്തിലേക്ക് കടത്തി വിടാതിരിക്കുക.
പൊതു സ്ഥലങ്ങളിൽ നിന്നും തിരികെ വീട്ടിൽ എത്തിയാൽ ഉടൻ ഇയർ ലൂപ്പുകൾ അഥവാ വള്ളികളിൽ പിടിച്ചു തന്നെ മാസ്ക് അഴിച്ചെടുക്കുക, മാസ്കിന്റെ മുൻവശത്ത് തൊടാതിരിക്കുക. ഉടൻതന്നെ മാസ്ക് കഴുകി വൃത്തിയാക്കുന്നില്ലെങ്കിൽ അടച്ച് ഭദ്രമാക്കി വെക്കാൻ കഴിയുന്ന പ്ലാസ്റ്റിക് ബാഗിനുള്ളിൽ സൂക്ഷിച്ചു വെക്കുക.
മാസ്ക് അഴിച്ച ഉടൻതന്നെ ആദ്യം നിർദ്ദേശിച്ച പ്രകാരം കൈകൾ കഴുകി വൃത്തിയാക്കുക. ഈ രീതി ശരിയായി പിന്തുടർന്നാൽ കൊറോണ വൈറസിനെ അകറ്റി നിർത്താനാവും, ഇത് എല്ലാവരും പാലിച്ചാൽ ചുരുങ്ങിയത് 33,000 പേരുടെ ജീവനെങ്കിലും രക്ഷിക്കാനാവും.
സ്വന്തം ലേഖകൻ
വെയിൽസ് : ലോക്ക്ഡൗൺ കാലം പല ദമ്പതികളെയും വേർപിരിയലിന്റെ വക്കിലെത്തിച്ചുവെന്ന് പഠനങ്ങൾ. സമ്മർദ്ദമായ ജീവിത സാഹചര്യങ്ങൾ കുടുംബജീവിതത്തിന്റെ തകർച്ചയിലേക്ക് വഴിയൊരുക്കുന്നു. ലോക്ക്ഡൗണിന്റെ തുടക്കത്തിൽ യുകെയിൽ വ്യാപകമായി 2,000 പേരിൽ നടത്തിയ വോട്ടെടുപ്പിൽ 23% പേർ തങ്ങളുടെ ബന്ധത്തിൽ വിള്ളലുകൾ ഉണ്ടെന്ന് അഭിപ്രായപ്പെട്ടു. ഗാർഹിക വിദ്യാഭ്യാസവും വീട്ടിൽ നിന്നുള്ള ജോലിയുമാണ് പിരിമുറക്കങ്ങൾക്ക് ആക്കം കൂട്ടിയത്. ഏപ്രിലിൽ നടന്ന റിലേറ്റ് സർവേയിൽ വെയിൽസിൽ 29% പേർ ലോക്ക്ഡൗൺ തങ്ങളുടെ ബന്ധത്തിൽ സമ്മർദം ഉണ്ടാക്കിയെന്ന് അറിയിച്ചു.
വെയിൽസിൽ പ്രതികരിച്ചവരിൽ 20% പേർ തങ്ങളുടെ ഭാവിയെക്കുറിച്ച് സംശയമുണ്ടെന്ന് അഭിപ്രായപ്പെട്ടു. യുകെ മൊത്തത്തിൽ ഇത് 12% ആണ്. യുകെയിലുടനീളം ചോദ്യം ചെയ്യപ്പെട്ടവരിൽ 42% പേർ തങ്ങളുടെ പങ്കാളി പ്രകോപിപ്പിക്കുന്നതായി പറഞ്ഞു. യാത്ര നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് മൂലം പലർക്കും ഒന്നിച്ചുചേരാൻ കഴിയാതെ പോയി. ഇതും സമ്മർദ്ദ സാഹചര്യങ്ങളിലേക്ക് നയിച്ചു. സഹായം തേടണമെന്നും പ്രശ്‌നങ്ങൾ വഷളാകാൻ അനുവദിക്കരുതെന്നും സിമ്രു ആളുകളോട് ആവശ്യപ്പെട്ടു.
കുടുംബബന്ധത്തിലെ തകരാറുകൾ ഉയരുമെന്ന് റൂറൽ വെയിൽസിലെ ഉപദേഷ്ടാവ് സ്റ്റെഫ് ജെയിംസ് പറഞ്ഞു. ഒരുമിച്ചല്ലാത്ത ചില ദമ്പതികൾ അവരുടെ സ്വീകരണമുറിയിൽ നിന്ന് വീഡിയോ കോൺഫറൻസ് സെഷനുകളിൽ കൂടുതൽ സമയം കണ്ടെത്തുന്നതായും അവർ പറഞ്ഞു. വെയിൽസിലെ ഗ്രാമങ്ങളിൽ കൃഷിയുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരും ലോക്ക്ഡൗൺ മൂലം ബുദ്ധിമുട്ടിയെന്ന് വെളിപ്പെടുത്തി. ഫാം പ്രവർത്തിപ്പിക്കുന്നതിന് വളരെയധികം ബുദ്ധിമുട്ടുകൾ നേരിട്ടുവെന്ന് അവർ അറിയിച്ചു. വീഡിയോ ആപ്ലിക്കേഷനുകൾ, ടെലിഫോൺ എന്നിവയിലൂടെയുള്ള കൗൺസിലിംഗുകൾ മെച്ചപ്പെട്ടിട്ടുണ്ടെന്ന് സ്റ്റെഫ് ജെയിംസ് അറിയിച്ചു. സിമ്രുവിന്റെ മാനേജർ വാൽ ടിങ്ക്ലർ ആളുകളോട് ഇപ്പോൾ സഹായം തേടണമെന്നും കാര്യങ്ങൾ പരിഹരിക്കാനാകാത്തവിധം മോശമാകുന്നതുവരെ കൊണ്ടുപോകരുതെന്നും ആവശ്യപ്പെട്ടു.
സ്വന്തം ലേഖകൻ
ലണ്ടൻ : ബ്രിട്ടനിൽ ജോലി ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്ന നഴ്സുമാരുടെ എണ്ണത്തിൽ വർദ്ധനവ്. പലരും ജോലി ഉപേക്ഷിച്ചുപോകാൻ താല്പര്യം പ്രകടിപ്പിച്ചത് ബ്രിട്ടീഷ് സർക്കാരിനെയും ആരോഗ്യവിദഗ്ധരെയും ഞെട്ടിച്ചിരിക്കുകയാണ്. കൊറോണ വൈറസിന്റെ വ്യാപനത്തെ തുടർന്ന് നഴ്സിംഗ് ഹോമിലും മറ്റും അന്തേവാസികളായി കഴിഞ്ഞ നിരവധി വൃദ്ധർ മരണമടഞ്ഞത് ആരോഗ്യ രംഗത്തെ തൊഴിലവസരങ്ങളിൽ കുറവുണ്ടാക്കിയെങ്കിലും നഴ്സുമാരുടെ കൊഴിഞ്ഞുപോക്ക് ആരോഗ്യരംഗത്ത് തിരിച്ചടിയാകുമെന്ന് വിലയിരുത്തപ്പെടുന്നു. ഈ സാഹചര്യത്തിലാണ് നഴ്സുമാർക്ക് ശമ്പളവർദ്ധനവ് നൽകി അവരെ ജോലിയിൽ പിടിച്ചുനിർത്തണമെന്ന ആവശ്യം ശക്തമാകുന്നത്. റോയൽ കോളേജ് ഓഫ് നഴ്‌സിംഗ് (ആർസിഎൻ) നടത്തിയ സർവേയിൽ 41,798 നഴ്‌സിംഗ് സ്റ്റാഫുകളിൽ മുക്കാൽ ഭാഗവും വേതനം വർധിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ടു. 36 ശതമാനത്തോളം പേർ തങ്ങളുടെ ജോലി ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി പറഞ്ഞു. സർവേയിൽ പങ്കെടുത്ത 10 പേരിൽ ആറുപേരും ശമ്പളം ഒരു പ്രധാന ഘടകമായി കണക്കാക്കുന്നു. മാനേജ്മെന്റിന്റെ പിന്തുണയുടെ അഭാവം, പകർച്ചവ്യാധി എന്നിവയെല്ലാം അവരെ വല്ലാതെ അലട്ടുന്നുണ്ട്.
കോവിഡ് വ്യാപനം നഴ്സുമാരുടെ ജീവിതത്തെ മാറ്റിമറിച്ചുവെന്നും അതാണ് സർവേയിൽ വെളിപ്പെട്ടുവന്നതെന്നും ആർസിഎൻ ചീഫ് എക്‌സിക്യൂട്ടീവ് ഡെം ഡോന്ന കിന്നർ പറഞ്ഞു. നിലവിലുള്ള പിരിമുറുക്കങ്ങൾ പകർച്ചവ്യാധി മൂലം വർദ്ധിച്ചുവെന്ന് അവർ അഭിപ്രായപ്പെട്ടു. “ഞങ്ങളുടെ പക്കലുള്ള നഴ്സിംഗ് സ്റ്റാഫുകളെ നിലനിർത്തുന്നതിനും തൊഴിൽ മേഖലയിലേക്ക് പ്രവേശനം വർദ്ധിപ്പിക്കുന്നതിനും സർക്കാർ ഉചിതമായ നടപടികൾ കൈക്കൊള്ളണം.” കിന്നർ കൂട്ടിച്ചേർത്തു. സർവേയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും രജിസ്റ്റർ ചെയ്ത നഴ്‌സുമാരോ ഹെൽത്ത് വിസിറ്റേഴ്‌സോ ആയിരുന്നു.
പകർച്ചവ്യാധി സമയത്ത് നഴ്‌സുമാരും മറ്റ് ആരോഗ്യ പ്രവർത്തകരും വലിയ വെല്ലുവിളികൾ നേരിട്ടിട്ടുണ്ടെന്ന് യൂണിസൺ ഹെഡ് സാറാ ഗോർട്ടൺ പറഞ്ഞു. “അതിനാൽ തന്നെ അവരുടെ ശ്രമങ്ങളെ സർക്കാർ തിരിച്ചറിയുകയും പരിചയസമ്പന്നരായ നഴ്‌സുമാരെ മുറുകെ പിടിക്കാൻ ആവശ്യമായ സഹായം ചെയ്യേണ്ടതും ഇപ്പോൾ വളരെ പ്രധാനമാണ്.” സാറ അഭിപ്രായപ്പെട്ടു. എൻഎച്ച്എസിന് പിന്തുണയെന്നോണം 50,000 നഴ്സുമാരുടെ നിയമിക്കാൻ സർക്കാർ ഒരുങ്ങുന്നുണ്ടെന്ന് ആരോഗ്യ, സാമൂഹിക പരിപാലന വകുപ്പിന്റെ വക്താവ് പറഞ്ഞു. ശമ്പള വർദ്ധനവ് സംബന്ധിച്ച ശുപാർശകൾ പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സ്വന്തം ലേഖകൻ
ലണ്ടൻ : ബ്രിട്ടനിൽ കൊറോണ വൈറസിന്റെ രണ്ടാം ഘട്ട വ്യാപനം ഉണ്ടാവാൻ സാധ്യത ഏറെയാണെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അതിനെതിരെ പൊരുതാൻ ബോറിസ് ജോൺസനും സംഘവും ഒരുങ്ങിക്കഴിഞ്ഞു. രണ്ടാം ഘട്ട വ്യാപനത്തിനായി തയ്യാറെടുക്കാൻ എൻഎച്ച്എസിന് 3 ബില്യൺ പൗണ്ട് അധിക ഫണ്ട് പ്രധാനമന്ത്രി ഉടൻ പ്രഖ്യാപിക്കും. ആരോഗ്യ സേവനത്തിലെ ശൈത്യകാല സമ്മർദ്ദം ലഘൂകരിക്കാൻ ഈ ഫണ്ട് സഹായിക്കുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് പറഞ്ഞു. പദ്ധതി പ്രകാരം ഒക്ടോബർ അവസാനത്തോടെ പ്രതിദിനം 500,000 കൊറോണ വൈറസ് ടെസ്റ്റുകൾ നടത്തും. ധനസഹായം ഉടനടി ലഭ്യമാക്കാനും അടുത്ത മാർച്ച് വരെ താത്കാലിക ആശുപത്രികൾ പരിപാലിക്കാനും സർക്കാർ ഒരുങ്ങുകയാണ്. ഇത് കൊറോണ വൈറസ് രോഗികൾക്ക് അധിക സഹായം നൽകുമെന്നും പതിവ് ചികിത്സകളും നടപടിക്രമങ്ങളും നടത്താൻ എൻഎച്ച്എസിനെ അനുവദിക്കുമെന്നും പത്താം നമ്പർ വക്താവ് അറിയിച്ചു. ഈ ശൈത്യകാലത്ത് കൊറോണ ബാധിച്ച് 120,000 മരണങ്ങൾ വരെ ഉണ്ടായേക്കാമെന്നാണ് കണക്കുകൂട്ടൽ.
“ബ്രിട്ടീഷ് ജനതയുടെ കഠിനാധ്വാനത്തിനും ത്യാഗത്തിനും നന്ദി. വൈറസ് നിയന്ത്രണത്തിലാണ്. ഞങ്ങൾ ശ്രദ്ധാപൂർവ്വം ഘട്ടം ഘട്ടമായി നിയന്ത്രണങ്ങൾ ലഘൂകരിച്ചു. എന്നാൽ നമ്മുടെ എൻഎച്ച്എസ് ശൈത്യകാല യുദ്ധത്തിന് തയ്യാറാണെന്ന് ഉറപ്പാക്കണം.” 10-ാം നമ്പർ വക്താവ് കൂട്ടിച്ചേർത്തു. പകർച്ചവ്യാധിയുടെ സാമ്പത്തികവും ആരോഗ്യപരവുമായ അപകടങ്ങളെ സന്തുലിതമാക്കാൻ സർക്കാർ ശ്രമം തുടരുന്നതിനിടയിലാണ് ആളുകളോട് ജോലിയിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടത്. എന്നാൽ വീട്ടിൽ നിന്ന് ജോലി ചെയ്യുന്നതിനെക്കുറിച്ചുള്ള സർക്കാരിന്റെ നിലവിലെ മാർഗ്ഗനിർദ്ദേശത്തിൽ മാറ്റം വരുത്താൻ യാതൊരു കാരണവുമില്ലെന്ന് മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് സർ പാട്രിക് വാലൻസ് വ്യാഴാഴ്ച എംപിമാരോട് പറഞ്ഞു. ഈ ശൈത്യകാലത്ത് കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിലൂടെ ഉണ്ടായേക്കാവുന്ന അപകടസാധ്യതകൾ കുറയ്ക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് പാട്രിക് ആവശ്യപ്പെട്ടിരുന്നു. ടെസ്റ്റ്, ട്രേസ് പ്രോഗ്രാമിന്റെ ശേഷി വർദ്ധിപ്പിക്കുക, കൂടുതൽ പേർക്ക് ഇൻഫ്ലുവൻസ പ്രതിരോധ കുത്തിവയ്പ്പ് നൽകുക തുടങ്ങിയവയായിരുന്നു ശുപാർശകൾ.
തണുത്ത കാലാവസ്ഥയിൽ വൈറസിന് കൂടുതൽ കാലം നിലനിൽക്കാൻ കഴിയുമെന്നും ആളുകൾ വീടിനുള്ളിൽ കൂടുതൽ സമയം ചെലവഴിക്കുമ്പോൾ അത് പടരാനുള്ള സാധ്യത കൂടുതലാണെന്നും ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ ഇൻഫ്ലുവൻസ വാക്സിനേഷൻ പ്രോഗ്രാമിനുള്ള പദ്ധതികൾ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ടെന്നു ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് അറിയിച്ചു. സർക്കാർ ധനസഹായം എങ്ങനെ ഉപയോഗിക്കുമെന്ന് വ്യക്തമാക്കണമെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ ചെയർമാൻ ചന്ദ് നാഗ്പോൾ ആവശ്യപ്പെട്ടു. നൈറ്റിംഗേൽ ആശുപത്രികൾക്കും സ്വകാര്യ കിടക്കകൾക്കും ധനസഹായം നിലവിൽ ലഭിക്കുന്നുണ്ട്. “നിർണായകമായി, സർക്കാർ പ്രതിരോധത്തെ മുൻഗണനയാക്കുകയും രണ്ടാം ഘട്ട രോഗവ്യാപനത്തെ തടയാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുകയും വേണം.” നാഗ്‌പോൾ കൂട്ടിച്ചേർത്തു.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ഇംഗ്ലണ്ടിലെ ലെസ്റ്റർ നഗരത്തിൽ ഏർപ്പെടുത്തിയിരുന്ന ശക്തമായ ലോക്ക് ഡൗൺ നിയമങ്ങളിൽ ഇളവുകൾ വരുത്തിയിരിക്കുകയാണ്. കൊറോണ കേസുകളുടെ എണ്ണം കുറഞ്ഞതിനെ തുടർന്നാണ് ഈ നടപടി എന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് അറിയിച്ചു. ജൂലൈ 24 മുതൽ ഇളവുകൾ നിലവിൽ വരും. ഹൗസ് ഓഫ് കോമ്മൺസിൽ നടത്തിയ പ്രസ്താവനയിലാണ് ആരോഗ്യ സെക്രട്ടറി ഇക്കാര്യം അറിയിച്ചത്. കേസുകൾ വർദ്ധിച്ചതിനെ തുടർന്ന് ജൂൺ 29 മുതൽ ലെസ്റ്റർ നഗരത്തിൽ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. സ്കൂളുകളും നഴ്സറികളും മറ്റും തുറക്കുവാൻ അനുമതി നൽകിയിരിക്കുകയാണ്. എന്നാൽ ബാറുകൾ തുടർന്നും അടച്ചു ഇടേണ്ടത് അത്യന്താപേക്ഷിതമാണെന്ന നിലപാടിലാണ് അധികൃതർ.
ലോക്ക് ഡൗൺ ഏർപ്പെടുത്തിയ സമയത്ത് ഒരുലക്ഷം പേരിൽ 135 പേർക്ക് രോഗബാധ എന്ന തോതിൽ ആയിരുന്നു ലെസ്റ്റർ നഗരം. ഇപ്പോൾ അത് ഒരു ലക്ഷം പേരിൽ 119 എന്ന കണക്കിലേക്ക് ചുരുങ്ങി ഇരിക്കുകയാണ്. അവശ്യവസ്തുക്കൾ അല്ലാത്ത സാധനങ്ങൾ വിൽക്കുന്ന കടകൾ പരമാവധി തുറക്കാതിരിക്കുവാൻ ശ്രമിക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ബാറുകളും, റസ്റ്റോറന്റുകളും തുടർന്നും അടഞ്ഞു കിടക്കും. ആവശ്യമില്ലാതെ യാത്ര ചെയ്യുന്നതും കൂട്ടം കൂടുന്നതും ജനങ്ങൾ ഒഴിവാക്കണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്.
ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിൽ ജനങ്ങൾക്കിടയിൽ പ്രതിഷേധങ്ങൾ ഉയർന്നു തുടങ്ങിയിരുന്നു. ജൂൺ 29 ന് രാജ്യത്താകമാനം ഏർപ്പെടുത്തിയ ഇളവുകളിൽ ലെസ്റ്റർ നഗരത്തെ ഉൾപ്പെടുത്തിയിരുന്നില്ല. ജനങ്ങളുടെ സുരക്ഷയെ കരുതിയാണ് ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് എന്ന് ആരോഗ്യ അധികൃതർ ഓർമ്മിപ്പിച്ചു.
സ്വന്തം ലേഖകൻ
വെന്റഡ് ഫേസ് മാസ്ക് അഥവാ വാൽവുള്ള മാസ്ക് ധരിക്കുന്നതിലും ഭേദം ഇല്ലാതിരിക്കുന്നത് ആണെന്ന് മുൻപ് ഡോക്ടർമാർ റിപ്പോർട്ട് ചെയ്തിരുന്നു, ഇതേ വാക്കുകൾ അദ്ദേഹത്തിന്റെ ട്വിറ്റർ പോസ്റ്റിനു താഴെ കമന്റുകൾ ആയി രേഖപ്പെടുത്തിയിരിന്നതും കാണാം. ബുധനാഴ്ച ഒരു ചാരനിറമുള്ള മാസ്ക് ധരിച്ച് പ്രെറ്റിൽ നിന്നിറങ്ങി വരുന്നതാണ് ചിത്രം. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ തൃഷ ഗ്രീൻഹാൾഡ് പ്രതികരിച്ചതിങ്ങനെ ” ഇത്തരം മാസ്ക് അല്ല ഋഷി, വാൽവില്ലാത്തത് ധരിക്കണം, ഇനിയും ഏറെ ദൂരം പോകാനുണ്ട് “. വാൽവുള്ള മാസ്ക് ധരിക്കുന്നത് അകത്തേക്ക് വായുവിനെ ഫിൽറ്റർ ചെയ്യുമെങ്കിലും പുറത്തേക്ക് തള്ളുന്ന ശ്വാസത്തെ ഒരു ജെറ്റ് പോലെ പ്രവഹിപ്പിക്കുമെന്ന് ഇതിനെപ്പറ്റി അവർ പിന്നീട് പ്രതികരിച്ചു.
മുൻ ടോറി എംപിയും ലണ്ടനിലെ മയൊറൽ സ്ഥാനാർഥിയുമായ റോറി സ്റ്റിവാർട് പറയുന്നു “മാസ്ക് ധരിക്കുന്നതിലൂടെ മറ്റുള്ളവരെ സംരക്ഷിക്കുക എന്നതാണ് പ്രധാന ഉദ്ദേശം, ഏതു വിധത്തിലുള്ള മാസ്ക്കുകൾ ആണ് ധരിക്കേണ്ടത് എന്നതിനെ കുറിച്ച് കൃത്യമായ നിർദ്ദേശങ്ങൾ ആവശ്യമാണ്”. ഈ മാസം ആദ്യം എക്സിറ്റർ മെഡിക്കൽ സ്കൂളിലെ ഡോക്ടർ ഭരത് പങ്കാരിയ ‘വാൽവുള്ള മാസ്കുകൾ പുറത്തേക്ക് വിടുന്ന ശ്വാസത്തെ കൂടുതൽ വേഗത്തിൽ പുറന്തള്ളുന്നു എന്നതിനാൽ മറ്റുള്ളവർക്ക് ഇൻഫെക്ഷൻ പകർന്നു നൽകാനുള്ള സാധ്യത കൂടുതലാണെന്ന് അഭിപ്രായപ്പെട്ടിരുന്നു ‘ രോഗം പരത്തുന്ന കാരണങ്ങളുടെ കൂട്ടത്തിൽ തിരിച്ചറിയപ്പെടാതെ പോയ ഒന്നാണ് ഇത്തരം വാൽവുള്ള മാസ്കുകൾ. ഇതിന്റെ ഉപയോഗത്തിൽ നിയന്ത്രണം വേണം.
യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കണ്ട്രോൾ, യു എസ് സെന്റർ ഫോർ ഡിസീസ് പ്രിവെൻഷൻ ആൻഡ് കൺട്രോൾ എന്നീ സ്ഥാപനങ്ങൾ ഇത്തരം മാസ്കുകളുടെ ഉപയോഗത്തിനെതിരെ രംഗത്ത് വന്നിരുന്നു. യുഎസിലെ ചില സ്ഥലങ്ങളിൽ ഇത്തരം മാസ്കുകൾ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്.
ജൂലൈ 24 മുതൽ കടകളിൽ പ്രവേശിക്കുന്നതിന് മാസ്കുകൾ നിർബന്ധമാണ്. എന്നാൽ ഇതിനെ സംബന്ധിച്ച് കൂടുതൽ നിർദ്ദേശങ്ങൾ ഒന്നും നൽകിയിട്ടില്ലാത്തത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. ചില മന്ത്രിമാർ സാമൂഹിക അകലം പാലിക്കാൻ സാധ്യമല്ലാത്ത എല്ലാ പൊതു ഇടങ്ങളിലും മാസ്ക്ക് ധരിക്കാൻ ആവശ്യപ്പെടുന്നുണ്ട്.
ഇതേ ദിവസം തന്നെ ക്യാബിനറ്റ് ഓഫീസ് മിനിസ്റ്റർ ആയ മൈക്കിൾ ഗോവ് വാൽവ് ഉള്ള മാസ്ക് ധരിച്ച് നിൽക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. അദ്ദേഹം പ്രെറ്റിൽ നിന്ന് പുറത്ത് ഇറങ്ങി വരുന്നതായി കാണാം. പ്രെറ്റും കടകളുടെ കൂട്ടത്തിൽ പെടും എന്നതിനാൽ അദ്ദേഹത്തിനെതിരെയും വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.
സ്വന്തം ലേഖകൻ
ലണ്ടൻ : 2020 മാർച്ച് മുതൽ ജൂൺ വരെയുള്ള കാലയളവിൽ യുകെയിലെ കമ്പനികളിൽ ശമ്പളപ്പട്ടികയിലെ തൊഴിലാളികളുടെ എണ്ണം 649,000 ആയി കുറഞ്ഞു. മൊത്തത്തിലുള്ള തൊഴിലില്ലായ്മ നിരക്കിൽ മാറ്റമില്ലെങ്കിലും ഒരു വർഷം മുമ്പുണ്ടായിരുന്നതിനേക്കാൾ 47,000ത്തിൽ അധികം ചെറുപ്പക്കാർ ഇപ്പോൾ തൊഴിൽരഹിതരാണ്. ഫർലോഫ് പദ്ധതി ഉൾപ്പടെയുള്ള സഹായം ഉണ്ടായിരുന്നതിനാൽ തൊഴിലില്ലായ്മ നിരക്ക് ഉയർന്നിട്ടില്ല. എന്നാൽ ഒക്ടോബറിൽ പദ്ധതി അവസാനിക്കുകയാണ്. ലോക്ക്ഡൗൺ ഏർപ്പെടുത്തിയതുമുതൽ കഴിഞ്ഞ മെയ് വരെ തൊഴിലില്ലായ്മ നിരക്ക് 3.9 % ആയി തന്നെ തുടരുകയാണ്. പകർച്ചവ്യാധി വ്യാപിച്ചതുമുതൽ യുകെയിൽ ജോലി ചെയ്യുന്ന മണിക്കൂറുകളിൽ 16.7 ശതമാനത്തിന്റെ കുറവുണ്ടായി. ഇത് 877.1 ദശലക്ഷം മണിക്കൂറായി കുറഞ്ഞുവെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ഒഎൻഎസ്) പറഞ്ഞു. 1971 ൽ എസ്റ്റിമേറ്റ് ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ വാർഷിക കുറവാണിത്.
ശമ്പളപ്പട്ടികയിലുള്ള ബ്രിട്ടീഷുകാരുടെ എണ്ണം മാർച്ചിനെ അപേക്ഷിച്ച് ജൂണിൽ 2.2% കുറഞ്ഞു. കോവിഡ് പ്രതിസന്ധി കൂടുതലായും ചെറുപ്പക്കാരെയാണ് ബാധിച്ചത്. “16 നും 24 നും ഇടയിൽ പ്രായമുള്ള തൊഴിലില്ലാത്തവരുടെ എണ്ണം ഈ വർഷം 47,000 വർദ്ധിച്ചു.” ഒഎൻഎസ് വ്യക്തമാക്കി. തൊഴിൽ ആനുകൂല്യങ്ങൾ ആവശ്യപ്പെടുന്നവരിൽ 18നും 24നും ഇടയിലുള്ള അനേകരുണ്ട്. ലിവർപൂളിലെ വാൾട്ടൺ, സൗത്ത് ബ്ലാക്ക്പൂൾ എന്നിവയുൾപ്പെടെയുള്ളിടത്ത് 20 % യുവാക്കൾ യൂണിവേഴ്സൽ ക്രെഡിറ്റിലോ ജോബ്സീക്കർ അലവൻസിലോ നിലനിക്കുന്നുണ്ടെന്ന് ബിബിസി കണ്ടെത്തി. റെസല്യൂഷൻ ഫൗണ്ടേഷന്റെ കണക്കനുസരിച്ച്, 18 നും 24 നും ഇടയിൽ പ്രായമുള്ള ജോലിക്കാരിൽ മൂന്നിലൊന്ന് ആളുകൾക്ക് ജോലി നഷ്‌ടപ്പെട്ടിട്ടുണ്ട്. രാജ്യത്തെ ജോലി ഒഴിവുകളിലും ഗണ്യമായ കുറവ് വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ തൊഴിൽ അന്വേഷകരെ ഈ കുറവ് വല്ലാതെ അലട്ടുന്നുണ്ട്.
ബ്രിട്ടീഷ് ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സിന്റെ ഒരു സർവേയിൽ 29% ബിസിനസ്സുകളും അടുത്ത മൂന്ന് മാസത്തിനുള്ളിൽ ജോലി വെട്ടികുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏറ്റവും മോശം അവസ്ഥയിൽ തൊഴിലില്ലായ്മ നാല് ദശലക്ഷമായി ഉയരുമെന്ന് ഓഫീസ് ഫോർ ബജറ്റ് റെസ്പോൺസിബിലിറ്റി മുന്നറിയിപ്പ് നൽകി. ജോലി നഷ്ടപ്പെട്ടവരോട് തനിക്കതിയായ സഹതാപമുണ്ടെന്ന് ബിസിനസ് സെക്രട്ടറി അലോക് ശർമ പറഞ്ഞു. “ഘട്ടം ഘട്ടമായും ജാഗ്രതയോടെയും സമ്പദ്‌വ്യവസ്ഥ മുന്നോട്ട് നീക്കി ബിസിനസുകൾ വീണ്ടും പ്രവർത്തിപ്പിക്കുക എന്നതാണ് ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച കാര്യം.” അദ്ദേഹം വ്യക്തമാക്കി.
സ്വന്തം ലേഖകൻ
ലണ്ടൻ : സർക്കാരിന്റെ കൊറോണ വൈറസ് സഹായ പദ്ധതികൾക്ക് യോഗ്യതയില്ലാത്ത ആളുകൾക്ക് സഹായം നൽകണമെന്ന പുതിയ അപേക്ഷ ചാൻസലർ റിഷി സുനക് നിരസിച്ചു. എല്ലാ പ്രധാന പാർട്ടികളിലെയും 220 എംപിമാർ ഉൾപ്പെടെ 250,000 ൽ അധികം ആളുകൾ ഒപ്പിട്ട നിവേദനം സമർപ്പിച്ചതിനെത്തുടർന്ന് പദ്ധതികൾ വീണ്ടും പുനഃപരിശോധിക്കുവാനുള്ള സമർദ്ദത്തിലായിരുന്നു സുനക്. നിവേദനത്തിന് പിന്നിൽ എക്സ്‌ക്ലൂഡഡ് യുകെ എന്ന സംഘടനയാണ്. ഫർലോഫ് സ്കീമിലോ സമാനമായ പദ്ധതികളിലോ ഉൾപ്പെടാത്ത മുപ്പതു ലക്ഷം ആളുകൾ ഉണ്ടെന്ന് അവർ കണക്കാക്കി. പലരും പുതുതായി സ്വയംതൊഴിൽ ചെയ്യുന്ന തൊഴിലാളികളും ചെറുകിട ബിസിനസ്സ് ഉടമകളുമാണ്. യാതൊരു സഹായവുമില്ലാത്തതിനാൽ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് അവർ കടന്നുപോകുന്നത്.
പാർലമെന്റിന്റെ ട്രഷറി കമ്മിറ്റിയിൽ ഹാജരാകുന്നതിന് മുമ്പ് എസ്എൻപി എംപി അലിസൺ തെവ്‌ലിസിനോട് പ്രചാരണത്തെപറ്റി സുനക്ക് ചോദിക്കുകയുണ്ടായി. പാർലമെന്റ് അംഗങ്ങളിലെ മൂന്നിലൊന്ന് ആളുകളും ഇപ്പോൾ എക്സ്‌ക്ലൂഡഡ് യുകെയിൽ അംഗങ്ങളാണ് എന്ന് അലിസൺ പറഞ്ഞു. സഹായമില്ലാതെ കഴിയുന്ന തൊഴിലാളികളെ പിന്തുണയ്ക്കാനുള്ള നടപടികൾ സർക്കാർ ആവിഷ്ക്കരിക്കുമോ എന്ന് അദ്ദേഹം ചോദിച്ചു. “ഭാവിയിലേക്കുള്ള ജോലികൾ പരിരക്ഷിക്കാനും തൊഴിലാളികളെ പിന്തുണയ്ക്കാനും ഞങ്ങൾ ഇപ്പോൾ ശ്രമിക്കുകയാണ്. കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച നയങ്ങൾ നടപ്പിലാക്കുന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ.” സുനക് വ്യക്തമാക്കി. ചില ഗ്രൂപ്പുകളെ അയോഗ്യരാക്കുന്നത് ന്യായമാണെന്ന് സർക്കാർ കണ്ടെത്തിയതിന്റെ കാരണങ്ങൾ ചാൻസലർ നേരത്തെ ചർച്ച ചെയ്തിരുന്നു. ജൂണിലെ ട്രഷറി കമ്മിറ്റിയുടെ ഒരു റിപ്പോർട്ട് പറയുന്നത് പത്തു ലക്ഷത്തിലധികം ആളുകൾ ഏതെങ്കിലും തരത്തിലുള്ള വരുമാന സഹായത്തിന് യോഗ്യരല്ല എന്നാണ്. എല്ലാ ജോലികളെയും സംരക്ഷിക്കാൻ സാധിക്കില്ലെന്ന് ചാൻസലർ മുമ്പ് വ്യക്തമാക്കിയിരുന്നു.
അതേസമയം തൊഴിൽ നഷ്ടം ഒഴിവാക്കാൻ ബാങ്കുകൾ ‘സ്റ്റുഡന്റ് ലോൺ സ്റ്റൈൽ’ പദ്ധതി നിർദ്ദേശിച്ചു. സർക്കാർ പിന്തുണയുള്ള വായ്പകളുടെ തിരിച്ചടവിന് സാധിക്കുന്നില്ലെങ്കിൽ അടുത്ത വർഷം 800,000 ബിസിനസുകൾ വരെ തകരാറിലാകുമെന്ന് യുകെ ബാങ്കുകൾ ഭയപ്പെടുന്നു. കൊറോണ വൈറസ് ലോണുകളെ പത്തു വർഷം കൊണ്ട് തിരിച്ചടയ്ക്കാവുന്ന രീതിയിലുള്ള നികുതി കടമായി മാറ്റാൻ കഴിയുന്ന ഒരു വിദ്യാർത്ഥി വായ്പ തരത്തിലുള്ള പദ്ധതിയാണ് നിർദേശിച്ചത്. എച്ച്എം റവന്യൂ, കസ്റ്റംസ് എന്നിവയാണ് പദ്ധതി നടപ്പാക്കേണ്ടതെന്ന് ബാങ്കുകൾ ആഗ്രഹിക്കുന്നു. ബാങ്കിംഗ് വ്യവസായ ലോബി ഗ്രൂപ്പായ ദി സിറ്റി യുകെ ഒരു “യുകെ റിക്കവറി കോർപ്പറേഷൻ” രൂപീകരിക്കാൻ നിർദ്ദേശിക്കുന്നു. ഇതിലൂടെ കമ്പനികൾക്ക് അവരുടെ ഹ്രസ്വകാല കടങ്ങളെ എച്ച്‌എംആർസിയ്ക്ക് ദീർഘകാല സാമ്പത്തിക ബാധ്യതയായി പരിവർത്തനം ചെയ്യാനും ആവശ്യത്തിന് പണം സമ്പാദിക്കുമ്പോൾ കടം തിരിച്ചടയ്ക്കാനും കഴിയും. ലക്ഷക്കണക്കിന് കമ്പനികളിൽ യുകെ സർക്കാർ നേരിട്ടുള്ള ഉടമസ്ഥാവകാശം ഏറ്റെടുക്കുന്നതിനേക്കാൾ മെച്ചപ്പെട്ട പദ്ധതിയാണിതെന്ന് ബാങ്കുകൾ അഭിപ്രായപ്പെടുന്നു.
സ്വന്തം ലേഖകൻ
മജോർക്ക :- മനപ്പൂർവമായി റസ്റ്റോറന്റിൽ വെച്ച് ജനങ്ങൾക്ക് നേരെ ചുമയ്ക്കുകയും, കൊറോണ ബാധ പകർത്തുവാൻ ശ്രമിക്കുകയും ചെയ്ത ബ്രിട്ടീഷ് ടൂറിസ്റ്റ് മജോർക്കൻ തലസ്ഥാനമായ പാൽമയിൽ അറസ്റ്റിലായി. ദൃക്സാക്ഷികൾ പോലീസിനെ അറിയിച്ചതിനെ തുടർന്നാണ് 43 കാരനായ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ സമയത്ത് ഇദ്ദേഹം മാസ്ക് ഉപയോഗിച്ചിരുന്നില്ല. അതോടൊപ്പം തന്നെ അദ്ദേഹം മദ്യപിച്ചിരുന്നതായും പോലീസ് അധികൃതർ രേഖപ്പെടുത്തി. തിങ്കളാഴ്ചയാണ് ഇദ്ദേഹം പാൽമയിലെ ഏറ്റവും തിരക്കേറിയ സ്ട്രീറ്റിൽ ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്താൻ ശ്രമിച്ചത്.
ഇദ്ദേഹം സ്ട്രീറ്റിലെ പല റെസ്റ്റോറന്റുകൾക്കിടയിലൂടെ നടക്കുകയും, ആളുകൾക്ക് നേരെ ചുമയ്ക്കുകയും ചെയ്തു. അദ്ദേഹത്തെ പുറത്താക്കാൻ ശ്രമിച്ച ഒരു റസ്റ്റോറന്റ് ഉടമയ്ക്ക് നേരെയും മനപ്പൂർവമായി ഇദ്ദേഹം ചുമച്ചു. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ എടുത്തതായി പോലീസ് അധികൃതർ അറിയിച്ചു. തനിക്ക് കൊറോണ ബാധ ഉണ്ടെന്ന് ഇദ്ദേഹം ജനങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി ദൃക്സാക്ഷികൾ പറയുന്നു.
ഇദ്ദേഹത്തെ കൊറോണ പരിശോധനയ്ക്ക് വിധേയനാക്കിയതായി പോലീസ് അധികൃതർ അറിയിച്ചു. എന്നാൽ റിസൾട്ട് നെഗറ്റീവ് ആണ്. മദ്യപിച്ചിരുന്നതിനാലാവാം ഇദ്ദേഹത്തിന്റെ ഈ പെരുമാറ്റം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. റിസൾട്ട് നെഗറ്റീവ് ആയതിനാൽ അധികം നടപടികൾ ഉണ്ടാവുകയില്ല എന്നും പ്രതീക്ഷിക്കുന്നു.
സ്വന്തം ലേഖകൻ
ബ്രിട്ടീഷ് ജനതയ്ക്ക് മാസ്കിനോടുള്ള വൈമുഖ്യം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന് പോലീസും കടയുടമകളും തുറന്നു സമ്മതിക്കുന്നു. മാസ്ക് ധരിക്കൽ അത്യാവശ്യമാണെന്നും അതിനായി വേണ്ടിവന്നാൽ പോലീസിനെ നിയോഗിക്കുമെന്നും കോമൺസിൽ സംസാരിക്കുന്നതിനിടെ മാറ്റ് ഹാൻകോക്ക് പറഞ്ഞു. കോവിഡ് ബാധിക്കുന്ന സാധാരണക്കാരെ അപേക്ഷിച്ച് കട ഉടമകൾ സഹായികൾ എന്നിവർക്ക് 75 ശതമാനം സാധ്യത കൂടുതലാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂലൈ 24 മുതൽ മാത്രമേ ഫെയ്സ് മാസ്ക് ധരിച്ചു കൊണ്ട് വേണം പൊതുനിരത്തിൽ ഇറങ്ങാൻ എന്ന നിയമം പ്രാബല്യത്തിൽ വരികയുള്ളൂ. എന്നാൽ ഇതുസംബന്ധിച്ച് മുതിർന്ന പോലീസ് മേധാവികൾ ഗവൺമെന്റിനോട് അതൃപ്തി രേഖപ്പെടുത്തി. കഴിഞ്ഞ രാത്രിയിലാണ് ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങിയതെങ്കിലും പൂർണമായും നടപ്പിലാക്കാൻ കുറച്ചുകൂടി സമയം വേണ്ടിവരും എന്ന് നാഷണൽ പോലീസ് ചീഫ് കൗൺസിൽ ചെയർമാനായ മാർട്ടിൻ ഹെവിറ്റ് പറഞ്ഞു. നിയമം നടപ്പിൽ വരുത്തണമെങ്കിൽ പൊതു ജനങ്ങളോടൊപ്പം കടയുടമകളുടെയും അകമഴിഞ്ഞ സഹകരണം വേണ്ടിവരും. ഒരുപക്ഷേ പോലീസിനെക്കാൾ അധികമായി അവർക്കായിരിക്കും ഈ വിഷയത്തിൽ എന്തെങ്കിലും ചെയ്യാൻ കഴിയുക. മെട്രോപൊളിറ്റൻ പോലീസ് ഫെഡറേഷൻ ചെയർമാനായ കെൻ മാർഷ് പറയുന്നു ” ഇത് തികച്ചും അസംബന്ധങ്ങൾ നിറഞ്ഞ ഒരു നിയമമാണ്. ഇത് നടപ്പാക്കണമെങ്കിൽ പോലീസിനേക്കാൾ അധികമായി കടയുടമകൾ തന്നെ രംഗത്തിറങ്ങേണ്ടി വരും. ഓരോ കടയുടെ മുന്നിലും ഓരോ പോലീസിനെ നിർത്താൻ ആവില്ലല്ലോ. അത്രയധികം അംഗസംഖ്യ നമ്മുടെ സേനയ്ക്ക് ഇല്ല എന്ന് തന്നെയാണ് കാരണം. മാസ്ക് ധരിക്കാതെ ഒരാൾ കടയിൽ പ്രവേശിച്ചാൽ അയാളെ കയറ്റാതിരിക്കുക എന്നതാണ് കടയുടമകൾക്ക് ചെയ്യാനുള്ളത്, അതിനുപകരം പോലീസിനെ വിളിച്ചു വരുത്താൻ തുടങ്ങിയാൽ കാര്യങ്ങൾ കൈവിട്ടു പോകും”. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നത് 100 പൗണ്ട് വരെ പിഴയടയ്ക്കാൻ കാരണമാവും.
ഇതിനെ സംബന്ധിച്ച് കൃത്യമായ നിർദ്ദേശങ്ങൾ ഒന്നും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും, ഈ വിഷയത്തിൽ തങ്ങളുടെ പരിപൂർണ്ണ സഹകരണം ഉണ്ടാകുമെന്നും വ്യാപാരി വ്യവസായി സമൂഹത്തിന്റെ പ്രതിനിധികൾ പറയുന്നു. നിയമം എങ്ങനെയാണ് നടപ്പിൽ വരുത്തേണ്ടത് എന്ന് കൃത്യമായ നിർദ്ദേശങ്ങളും അതിനനുസരിച്ചുള്ള ഉപകരണങ്ങളും ലഭ്യമാക്കിയാൽ പുതിയ നിയമത്തെ തങ്ങൾ രണ്ടു കൈയും നീട്ടി സ്വീകരിക്കുന്നുവെന്ന് ഷോപ്പ് കീപേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി പറഞ്ഞു.
എന്നാൽ പുതിയ പോളിസിക്ക് എതിരായി സ്വൈൻ രംഗത്തുവന്നിട്ടുണ്ട്. ടോറി പാർട്ടിയിലെ ചിലരും ജനങ്ങൾക്ക് താല്പര്യമില്ലാത്ത ഒരു നിയമം അടിച്ചേൽപ്പിക്കേണ്ടതില്ല എന്ന അഭിപ്രായക്കാരാണ്. മാസ്കിനെ ഫേസ്നാപ്പീസ് പോലെയുള്ള പരിഹാസപേരുകൾ ഉപയോഗിച്ച് അഭിസംബോധന ചെയ്യുന്ന യുവജനങ്ങളും ബ്രിട്ടണിൽ കുറവല്ല. ലോക് ഡൗൺ ഉയർത്തിയെങ്കിലും, ജനങ്ങൾ ഇപ്പോഴും സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നിട്ടില്ല. ഇപ്പോൾ ഷോപ്പിങ് മാളുകളിലെയും മറ്റ് വ്യാപാര സ്ഥാപനങ്ങളിലെയും തിരക്ക് കോറോണ മഹാമാരിക്ക് മുൻപ് ഉണ്ടായിരുന്നതിന് അപേക്ഷിച്ച് വളരെ കുറവാണ്.