സ്വന്തം ലേഖകൻ
റാഡിക്കൽ ഇസ്ലാമിനെതിരെ ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ നടത്തിയ മോശം പരാമർശങ്ങളിൽ പ്രതിഷേധിച്ച് ഉപഭോക്താക്കളോട് ഇറക്കുമതി ചെയ്ത സാധനങ്ങൾ ബഹിഷ്കരിക്കാൻ തുർക്കിഷ് പ്രസിഡന്റ് റിസെപ് തയ്യിബ് എർഡോഗൻ ആവശ്യപ്പെട്ടു. ഫ്രാൻസിൽ മുസ്ലിംങ്ങൾ അനുഭവിക്കുന്ന അടിച്ചമർത്തലുകൾക്കെതിരെ ലോകനേതാക്കൾ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തീവ്ര മുസ്ലിം ചിന്താധാരകൾക്കും തീവ്രവാദത്തിനെതിരെ സെക്യുലറിസം കൊണ്ട് പ്രതിരോധിക്കണം എന്ന് ഇമ്മാനുവൽ മാക്രോൺ ആവശ്യപ്പെട്ടിരുന്നു. അധ്യാപകനായിരുന്ന സാമുവൽ പാറ്റി തന്റെ വിദ്യാർത്ഥികളെ പ്രവാചകൻ മുഹമ്മദിന്റെ കാർട്ടൂൺ കാണിച്ചതിനെ തുടർന്ന് തീവ്ര ഇസ്ലാമിക ചിന്താധാരകളുടെ വക്താവ് എന്ന് അവകാശപ്പെടുന്ന 18 വയസ്സുകാരൻ അബ്ദുല്ല ആൻസോരോവ് അദ്ദേഹത്തിന്റെ തല വെട്ടി മാറ്റിയിരുന്നു. മുസ്ലീങ്ങൾക്കിടയിൽ പ്രവാചകന്റെ ചിത്രം വരയ്ക്കുന്നതും അപകീർത്തിപ്പെടുത്തുന്നതും അങ്ങേയറ്റം മോശമായ കാര്യം ആയാണ് കണക്കാക്കപ്പെടുന്നത്. മുസ്ലിങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്ന കാര്യങ്ങളിൽ ഒന്നാണത്.
അതേസമയം ആശയ സ്വാതന്ത്ര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യാനാണ് അധ്യാപകൻ ആ ചിത്രങ്ങൾ ഉപയോഗിച്ചത് എന്നിരിക്കെ അദ്ധ്യാപകന്റെ മരണം കൂടുതൽ ചർച്ചകൾക്കും ചോദ്യങ്ങൾക്കും വഴിവെക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലേയുള്ള കടന്നുകയറ്റത്തെ യാതൊരുവിധത്തിലും സമ്മതിക്കാൻ ആവില്ലെന്നും, സമൂഹത്തിൻെറ ഐക്യത്തിന് സെക്യുലറിസം ഉയർത്തിപ്പിടിക്കണമെന്നും ഫ്രാൻസ് പറയുന്നു.
അതേസമയം ലോകമഹായുദ്ധത്തിനു മുമ്പ് ജൂതന്മാർക്കെതിരെ നടത്തിയത് പോലെയുള്ള ആക്രമണങ്ങളും വേർതിരിവുമാണ് മുസ്ലിങ്ങൾ നേരിടുന്നതെന്നും ആരോപിച്ച എർഡോഗൻ ഫ്രഞ്ച് പ്രസിഡന്റിനോട് തന്റെ വിദ്വേഷ പ്രചരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടാൻ യൂറോപ്യൻ നേതാക്കളോടും ആഹ്വാനം ചെയ്തു. ഇസ്ലാമിനെതിരെ ഇത്ര മോശമായി സംസാരിച്ച മക്രോൺ എത്രയും പെട്ടെന്ന് ഒരു മെന്റൽ ചെക്കപ്പ് നടത്തണം എന്നും അദ്ദേഹം ആരോപിച്ചു.
റാഡിക്കൽ ഇസ്ലാമിനെതിരെ സെക്കുലറിസം ആയുധമാക്കി പ്രവർത്തിക്കണമെന്ന മക്രോണിന്റെ ആശയത്തെ പിന്താങ്ങുന്നവരാണ് യൂറോപ്യൻ നേതാക്കൾ എല്ലാവരും. യൂറോപ്യൻ യൂണിയന്റെ പല രാജ്യങ്ങളുടെയും തലവന്മാർ തുർക്കിഷ് പ്രസിഡണ്ടിന്റെ വ്യക്തിഗത ആരോപണത്തെ അപലപിച്ചു രംഗത്തുവന്നിട്ടുണ്ട്. അധികംപേരും ഫ്രാൻസിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കഴിഞ്ഞു. പാകിസ്ഥാൻ പ്രസിഡണ്ട് ഇമ്രാൻഖാൻ ഇസ്ലാമിനെതിരെ ആഞ്ഞടിച്ച മക്രോൺ മോശം പ്രവൃത്തിയാണ് ചെയ്യുന്നത് എന്ന് അഭിപ്രായപ്പെട്ടു.
സ്വന്തം ലേഖകൻ
യു എസ് :- ചന്ദ്രനിലെ ജലസാന്നിധ്യത്തെ ഉറപ്പിക്കുന്ന ശക്തമായ തെളിവുകൾ പുറത്ത് വിട്ടിരിക്കുകയാണ് യുഎസ് സ്പേസ് ഏജൻസിയായ നാസ. നാസയുടെ പദ്ധതിയായ സോഫിയയിലൂടെയാണ് ചന്ദ്രന്റെ സൂര്യപ്രകാശമേൽക്കുന്ന പ്രതലങ്ങളിൽ വെള്ളത്തിന്റെ അംശം ഉണ്ടെന്ന പുതിയ കണ്ടെത്തൽ. ആദ്യമായാണ് ഇത്തരത്തിൽ ചന്ദ്രനിലെ വെള്ളത്തിന്റെ സാന്നിധ്യത്തെ സംബന്ധിച്ച ശക്തമായ തെളിവുകൾ പുറത്തു വിടുന്നത്. ചന്ദ്രനിൽ ഒരു ലൂണാർ ബെയ്സ് നിർമിക്കുന്നത് സംബന്ധിച്ച് നാസയുടെ തീരുമാനങ്ങളെ ഊട്ടിയുറപ്പിക്കുന്നതാണ് ഈ കണ്ടെത്തൽ. നേച്ചർ ആസ്ട്രോണമി എന്ന ജേർണലിൽ രണ്ട് പേപ്പറുകൾ ആയാണ് നാസ ഈ വിവരം പുറത്തുവിട്ടത്.
മുൻപ് സൂര്യപ്രകാശമേൽക്കുന്ന പ്രതലങ്ങളിൽ ജലത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. 2024 ഓടു കൂടി ചന്ദ്രനിലേക്ക് ആദ്യവനിതയെ അയക്കുന്നത് സംബന്ധിച്ച തീരുമാനങ്ങളും ഉണ്ടാകും എന്ന് നാസ അറിയിച്ചു. എയർ ബോൺ ഇൻഫ്രാറെഡ് ടെലസ്കോപ്പായ സോഫിയയിലൂടെയാണ് നാസ ഈ ശക്തമായ കണ്ടുപിടുത്തം നടത്തിയത്.
ഇതോടെ ചന്ദ്രനെ സംബന്ധിച്ച കൂടുതൽ പഠനങ്ങൾ നടത്തുന്നതിന് ഈ കണ്ടുപിടിത്തം സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. മനുഷ്യന്റെ എക്കാലത്തെയും ശാസ്ത്ര അന്വേഷണങ്ങളിൽ ചന്ദ്രനെ സംബന്ധിച്ച അന്വേഷണങ്ങൾ ആയിരുന്നു മുൻപന്തിയിൽ നിന്നിരുന്നത്. അത്തരം അന്വേഷണങ്ങൾക്ക് ഒരു വലിയ വഴിത്തിരിവാണ് ചന്ദ്രനിൽ ജലസാന്നിധ്യം ഉണ്ടെന്ന കണ്ടെത്തൽ.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : 12 മിനിറ്റിനുള്ളിൽ ഫലം നൽകുന്ന കോവിഡ് ടെസ്റ്റുമായി ബൂട്സ്. 12 മിനിറ്റിനുള്ളിൽ ഫലം നൽകാൻ കഴിയുന്ന ഒരു കോവിഡ് ടെസ്റ്റ് ഹൈ സ്ട്രീറ്റ് ഫാർമസി ബൂട്ടിൽ ലഭ്യമാക്കും. രോഗലക്ഷണങ്ങൾ കാണിക്കാത്ത ആളുകൾക്ക് യുകെയിലെ തിരഞ്ഞെടുത്ത സ്റ്റോറുകളിൽ ഈ ടെസ്റ്റ് ലഭ്യമാണ്. നേസൽ സ്വാബ് ടെസ്റ്റിന് 120 പൗണ്ട് ആണ് ഈടാക്കുന്നത്. ഉപയോക്താക്കൾക്ക് ഇതിലൂടെ രോഗഭീതി ഒഴിവാക്കാൻ സാധിക്കുമെന്ന് കമ്പനി അറിയിച്ചു. രോഗലക്ഷണങ്ങളുണ്ടെന്ന് കരുതുന്നവർ വീട്ടിൽ തന്നെ തുടരുകയും സാധാരണ രീതിയിൽ ഒരു കോവിഡ് ടെസ്റ്റ് ബുക്ക് ചെയ്യുന്നതിന് എൻഎച്ച്എസുമായി ബന്ധപ്പെടുകയും വേണം. ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത് ലൂമിറാഡിഎക്സ് ആണ്. സ്കോട്ട്ലൻഡിലെ എൻഎച്ച്എസിന്റെ വിതരണക്കാരാവാനുള്ള കരാറിലും അവർ ഒപ്പിട്ടിട്ടുണ്ട്. കേസുകൾ കൃത്യമായി തിരിച്ചറിയുമെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും 100 % വിശ്വസനീയമല്ല.
നവംബറിൽ 50 ബൂട്ട് സ്റ്റോറുകളിൽ ലുമിറാ ടെസ്റ്റ് ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പോർട്ടബിൾ മെഷീൻ വഴി നടത്തുന്ന പരിശോധനയുടെ ഫലങ്ങൾ അധികം വൈകാതെ തന്നെ അറിയാൻ കഴിയുമെന്നതാണ് പ്രത്യേകത. ഫലം പോസിറ്റീവ് ആകുന്നവർ മറ്റുള്ളവരിലേക്ക് വൈറസ് പടരാതിരിക്കാൻ സ്വയം ഒറ്റപ്പെടണം. 90 മിനിറ്റിനുള്ളിൽ ഫലങ്ങൾ നൽകുന്ന മറ്റ് ദ്രുത പരിശോധനകളും എൻഎച്ച്‌എസ് പരീക്ഷിക്കുന്നുണ്ട്.
രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവർക്കും പരിശോധന നടത്താം എന്നതിലൂടെ ജനങ്ങൾക്ക് കൂടുതൽ മനസമാധാനം ലഭിക്കുമെന്ന് ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ പോൾ ഹണ്ടർ പറഞ്ഞു. ഫലപ്രദമായ ഒരു വാക്‌സിനായി ലോകം കാത്തിരിക്കുമ്പോൾ വൈറസിന്റെ രണ്ടാമത്തെ തരംഗത്തെ നേരിടാൻ തക്കതായ വേഗതയേറിയതും സമഗ്രവുമായ പരിശോധന പ്രധാനമാണ്. എന്നാൽ കഴിഞ്ഞയാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം യുകെയിൽ നിലവിലുള്ള ഔദ്യോഗിക സംവിധാനം വഴി വെറും 15.1 ശതമാനം ആളുകൾക്ക് മാത്രമാണ് 24 മണിക്കൂറിനുള്ളിൽ ഫലങ്ങൾ ലഭിക്കുന്നത്. എൻഎച്ച്‌എസ് ടെസ്റ്റ്, ട്രേസ് സിസ്റ്റം ഏറെ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് സർക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് സർ പാട്രിക് വാലൻസ് അറിയിച്ചു. എല്ലാ പരിശോധനകളും 24 മണിക്കൂറിനുള്ളിൽ ലഭ്യമാക്കുമെന്ന് ജൂണിൽ പ്രധാനമന്ത്രി പറഞ്ഞിട്ടും ഇതുവരെ നടപ്പിലായിട്ടില്ല.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : ക്രിസ്മസിന് മുമ്പ് വൻതോതിൽ വാക്സിൻ സൃഷ്ടിക്കുമെന്നതിനാൽ എൻഎച്ച്എസ് ഉദ്യോഗസ്ഥർക്ക് ആഴ്ചകൾക്കുള്ളിൽ കൊറോണ വൈറസ് വാക്സിൻ ലഭിക്കാൻ സാധ്യത. ഡിസംബർ തുടക്കത്തിൽ” ഒരു ദേശീയ വാക്സിനേഷൻ പ്രോഗ്രാം” എങ്ങനെ ആരംഭിക്കാമെന്ന് വിശദീകരിച്ചുകൊണ്ട് എൻഎച്ച്‌എസ് ട്രസ്റ്റ് മേധാവി തന്റെ സ്റ്റാഫിന് ഒരു ഇമെയിൽ അയച്ചതായി പറയപ്പെടുന്നു. മുൻനിര എൻ എച്ച് എസ് ജീനക്കാർക്ക് ഏതാനും ആഴ്ചകൾക്കുള്ളിൽ വാക്സിൻ ലഭിച്ചേക്കും. ഓസ്ട്രോസെനേകയ്‌ക്കൊപ്പം ചേർന്നു ഓക്‌സ്‌ഫോർഡ് സർവകലാശാല വാക്‌സിൻ വികസിപ്പിക്കുകയാണ്. ഒരു വാക്സിൻ ലഭ്യമാവുകയാണെങ്കിൽ, എൻഎച്ച്എസ് മുൻനിര തൊഴിലാളികൾക്കാവും ആദ്യം ലഭിക്കുക. തുടർന്ന് 80 വയസ്സിനു മുകളിൽ ഉള്ളവർക്ക്. വാർവിക്ഷെയർ ജോർജ് എലിയട്ട് ഹോസ്പിറ്റൽ എൻഎച്ച്എസ് ട്രസ്റ്റിലെ ചീഫ് എക്സിക്യൂട്ടീവ് ഗ്ലെൻ ബർളി, കൊറോണ വാക്സിൻ ഈ വർഷം ലഭ്യമാകുമെന്ന് സ്റ്റാഫിനെ അറിയിച്ചു.
ക്രിസ്മസ്സിന് മുമ്പായി എൻഎച്ച്എസ് ജീവനക്കാർക്ക് മുൻഗണന നൽകാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. “ഞങ്ങളുടെ ട്രസ്റ്റ്, ദേശീയതലത്തിൽ എൻഎച്ച്എസ് സംഘടനകൾക്കൊപ്പം, കോവിഡ് -19 സ്റ്റാഫ് വാക്സിൻ പ്രോഗ്രാം ഡിസംബർ ആദ്യം ആരംഭിക്കാൻ ആവശ്യപ്പെട്ടു.” തന്റെ മെമ്മോയിൽ അദ്ദേഹം കുറിച്ചു. വാക്‌സിൻ 28 ദിവസങ്ങൾക്കുള്ളിൽ രണ്ട് ഡോസുകളായി നൽകുമെന്ന് പ്രതീക്ഷിക്കുന്നു. സർക്കാർ ഇതിനകം 100 മില്യൺ ഡോസുകൾ വാങ്ങിയിട്ടുണ്ട്. വാക്സിൻ വിതരണം ചെയ്യുന്നതിന് കൃത്യമായ തീയതി ഇല്ലെങ്കിലും ഡിസംബർ ആദ്യ വാരം അത് ആരംഭിച്ചേക്കുമെന്ന് ജോർജ്ജ് എലിയറ്റ് ഹോസ്പിറ്റൽ എൻഎച്ച്എസ് ട്രസ്റ്റിലെ മാനേജിംഗ് ഡയറക്ടർ ഡേവിഡ് എൽട്രിംഗ്ഹാം പറഞ്ഞു.
വാക്സിൻ പ്രോഗ്രാം ഡിസംബറിൽ ആരംഭിക്കുകയാണെങ്കിൽ, മാർച്ച് മുതൽ നടപ്പാക്കിയ കടുത്ത സാമൂഹിക നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ ബോറിസ് ജോൺസണ് കഴിഞ്ഞേക്കും. ബ്രെക്സിറ്റിനു ശേഷമുള്ള പരിവർത്തന കാലയളവ് അവസാനിക്കുന്നതിനുമുമ്പ് (ഡിസംബർ 31ന് മുമ്പ്) സുരക്ഷിതമായ വാക്സിൻ തയ്യാറായാൽ യൂറോപ്യൻ യൂണിയന്റെ അംഗീകാര പ്രക്രിയയെ മറികടക്കാൻ ബ്രിട്ടനെ അനുവദിക്കുന്ന പുതിയ നിയമങ്ങൾ സർക്കാർ അവതരിപ്പിച്ചിട്ടുണ്ട്. വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണോ എന്ന് നവംബർ അവസാനത്തോടെ ലോകം അറിയുമെന്ന് യുഎസിലെ മുൻനിര പകർച്ചവ്യാധി വിദഗ്ധൻ ഡോ. ആന്റണി ഫൗസി പറഞ്ഞു.
സ്വന്തം ലേഖകൻ
ദോഹയിൽ നിന്ന് സിഡ്നിയിലേക്ക് പോകാനിരുന്ന യാത്രക്കാരായ സ്ത്രീകളെ നിർബന്ധപൂർവ്വം അടിവസ്ത്രം ഉൾപ്പെടെ അഴിച്ചു പരിശോധന നടത്തിയ ഖത്തറിന്റെ നടപടിയിൽ ഓസ്ട്രേലിയ കനത്ത പ്രതിഷേധം അറിയിച്ചു.ഹമാദ് ഇന്റർനാഷണൽ എയർപോർട്ട്ന്റെ ടെർമിനൽ ടോയ്‌ലറ്റിൽ നവജാതശിശുവിനെ കണ്ടെത്തിയതിനെത്തുടർന്നാണ് സ്ത്രീകളെ നിർബന്ധപൂർവ്വം ദേഹപരിശോധന നടത്തിയത്. കുട്ടി ആരുടേതാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. എയർപോർട്ട് ജീവനക്കാർ കുട്ടിയുടെ ആരോഗ്യത്തിൽ ശ്രദ്ധ ചെലുത്തുന്നുണ്ട്.
പതിമൂന്നോളം ഓസ്ട്രേലിയക്കാരായ സ്ത്രീകളെയാണ് പരിശോധിച്ചത്, കാര്യം എന്താണ് എന്ന് അറിയിക്കാതെയായിരുന്നു പരിശോധന. ഒക്ടോബർ രണ്ടിന് ഖത്തർ എയർവെയ്സിൽ നിന്ന് പുറപ്പെട്ട വിമാനത്തിലാണ് സംഭവം.
തങ്ങൾ വിഷയത്തിന്റെ തീവ്രത ഖത്തരി അധികൃതരോട് അറിയിച്ചിട്ടുണ്ടെന്ന് ഓസ്ട്രേലിയൻ ഗവൺമെന്റ് പറഞ്ഞു. സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ഇതുവരെ ഖത്തർ എയർലൈൻസ് തയ്യാറായിട്ടില്ല. ന്യൂ സൗത്ത് വെയിൽസ് പോലീസിന്റെ പ്രതിനിധി പറയുന്നു ” എൻഎസ്ഡബ്ല്യുവിൽ നിർബന്ധിത ക്വാറന്റൈൻ കഴിഞ്ഞ യാത്രക്കാരാണ് അവരെല്ലാവരും, ആ കാലയളവിൽ അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന്റെ മുഴുവൻ ചുമതലയും എൻ എസ് ഡബ്ലിയുവിനായിരുന്നു. അത്രയും ദിവസം അവിടെ കഴിഞ്ഞ വനിതകളുടെ ആരോഗ്യ അവസ്ഥ എന്താണെന്ന് അറിയില്ലാത്ത മട്ടിൽ പ്രതികരിക്കാൻ സാധ്യമല്ല.” സ്ത്രീകളെ അപമാനിക്കും മട്ടിൽ ഈ വിധം ദേഹപരിശോധന നടത്തേണ്ടിയിരുന്നില്ല എന്നതാണ് ഓസ്ട്രേലിയയുടെ വാദം.
അതേസമയം ഹമദ് ഇന്റർനാഷണൽ എയർപോർട്ടിനു വേണ്ടി സംസാരിച്ച വനിത ഉദ്യോഗസ്ഥർ പറഞ്ഞത് ” ഇപ്പോൾ മാത്രം പ്രസവിച്ച ഒരു അമ്മയ്ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും, വിവരം മറച്ചുവച്ചാൽ കൂടി അവർക്കാവശ്യമായ ആരോഗ്യ പരിരക്ഷ നൽകാൻ മാത്രമാണ് തങ്ങൾ ശ്രമിച്ചതെന്നുമാണ്.
നവജാതശിശുവിനെ സാമൂഹിക ആരോഗ്യ പ്രവർത്തകർ ശുശ്രൂഷിക്കുന്നുണ്ടെങ്കിലും ആരുടെ കുട്ടിയാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
സ്വന്തം ലേഖകൻ
യു കെ :- ലൈബീരിയൻ എണ്ണ കപ്പലിലെ ജീവനക്കാരെ ഭീഷണിപ്പെടുത്തി, ആക്രമണത്തിന് ശ്രമിച്ച 7 നൈജീരിയൻ വംശജരെ ഇംഗ്ലീഷ് കോസ്റ്റിന് അടുത്ത് വെച്ച് ബ്രിട്ടീഷ് അധികൃതർ അറസ്റ്റ് ചെയ്തു. കപ്പലിൽ ഒളിച്ചു കടക്കാൻ ശ്രമിച്ചവരാണ് ഈ ഏഴു പേരും. കപ്പലിലെ ജീവനക്കാർ ഒരു മുറിയിൽ അഭയംപ്രാപിച്ച ശേഷം, അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.നൈജീരിയയിൽ നിന്നും ഇംഗ്ലണ്ടിലെ സൗത്തംപ്റ്റണിലുള്ള ഫൗലി ഓയിൽ റിഫൈനറിയിലേക്ക് എണ്ണ എത്തിക്കാനുള്ള കപ്പൽ ആയിരുന്നു ഇത്. 22 പേരാണ് കപ്പൽ ജീവനക്കാരായി ഉണ്ടായിരുന്നത്. റോയൽ നേവിയുടെ ഹെലികോപ്റ്ററുകളും മറ്റും രക്ഷാ ദൗത്യത്തിൽ പങ്കെടുത്തു. കപ്പലിലെ ജീവനക്കാർ എല്ലാവരും സുരക്ഷിതരാണെന്നും, ആർക്കും അപകടം ഒന്നുംതന്നെ സംഭവിച്ചിട്ടില്ലെന്നും മിലിറ്ററി അധികൃതർ അറിയിച്ചു.
കപ്പൽ തട്ടിയെടുക്കാൻ ആയിരുന്നു ഇവരുടെ ശ്രമം എന്നാണ് പ്രാഥമിക നിഗമനം. 42,000 ടൺ ക്രൂഡ് ഓയിൽ ആണ് കപ്പലിലുണ്ടായിരുന്നത്. കപ്പൽ ജീവനക്കാരെ കൊല്ലുമെന്ന ഭീഷണി അക്രമികൾ ഉയർത്തിയതായി ക്യാപ്റ്റൻ പറഞ്ഞു.
പോലീസിൻെറയും ആർമിയുടെയും ഭാഗത്തുനിന്നുണ്ടായ അടിയന്തരസഹായം കപ്പൽ ജീവനക്കാരെ രക്ഷിക്കുന്നതിന് സഹായിച്ചുവെന്നും, ഇവരുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും ഹോം സെക്രട്ടറി പ്രീതി പട്ടേൽ മാധ്യമങ്ങളോട് പറഞ്ഞു. നേവ് ആൻഡ്രോമെടാ എന്ന് പേരിട്ടിരിക്കുന്ന ഈ കപ്പൽ 2011 ലാണ് നിർമ്മിച്ചത്. ലൈബീരിയൻ രജിസ്ട്രേഷനുള്ള കപ്പൽ ആണെങ്കിലും, കപ്പലിന്റെ ഉടമസ്ഥർ ഗ്രീക്കുകാരാണ്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : കോവിഡ് പ്രതിസന്ധി രൂക്ഷമായ നാളുകളിൽ പ്രായമായ രോഗികൾക്ക് എൻഎച്ച്‌എസിൽ തീവ്രപരിചരണ ചികിത്സ നിഷേധിച്ചുവെന്ന് അവകാശവാദം. എൻ എച്ച് എസിൽ രോഗികളുടെ എണ്ണം കുത്തനെ ഉയരുമെന്ന കാരണത്താൽ 80 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും 60 വയസ്സിനു മുകളിൽ പ്രായമുള്ള ചിലർക്കും ചികിത്സ നൽകിയില്ലെന്നാണ് റിപ്പോർട്ട്. ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റിയുടെ അഭ്യർഥ്യന പ്രകാരം തയ്യാറാക്കിയ ‘ട്രിയേജ് ടൂൾ’ എന്ന് വിളിക്കപ്പെടുന്ന രേഖകൾ പ്രകാരമാണ് തീവ്രപരിചരണ ചികിത്സ നിഷേധിച്ചത്. രോഗികളുടെ പ്രായം, ബലഹീനത, അസുഖം എന്നിവ അടിസ്ഥാനമാക്കി ഒരു ‘സ്കോർ’ ഉണ്ടാക്കാൻ ഈ ടൂൾ ഉപയോഗിച്ചതായി പറയുന്നുണ്ട്. 80 വയസ്സിനു മുകളിലുള്ളവർ അവരുടെ പ്രായം കാരണം തീവ്രപരിചരണ ചികിത്സയിൽ നിന്ന് യാന്ത്രികമായി ഒഴിവാക്കപ്പെട്ടു. ഈ ടൂൾ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിട്ടില്ല. ഔദ്യോഗിക എൻ എച്ച് എസ് നയവും അല്ല. എന്നാൽ ഇത് പല ആശുപത്രികളിലും നടപ്പിലാക്കിയിട്ടുണ്ടെന്നും ആരോഗ്യ സംരക്ഷണ വിദഗ്ധർക്കിടയിൽ രേഖകൾ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടുവെന്നും ഡോക്ടർമാർ വെളിപ്പെടുത്തി.
ഐസിയു രോഗികളിൽ ഏറ്റവും കുറവ് ശതമാനമാണ് 70-നും 80-നും ഇടയിൽ പ്രായമുള്ള രോഗികൾ. എന്നാൽ കൊറോണ ബാധിച്ച് ഏറ്റവും കൂടുതൽ മരണമടഞ്ഞവരും ഈ പ്രായപരിധിയിൽ പെട്ടവരാണ്. അതേസമയം പ്രായമായ രോഗികൾക്ക് ചികിത്സ നിഷേധിച്ചുവെന്ന് പറയുന്ന ഈ രേഖകൾ എൻ എച്ച് എസ് മേധാവികൾ തള്ളി. ട്രിയേജ് ടൂൾ പൂർത്തിയായിട്ടില്ലെന്നും അതിനാൽ തന്നെ അത് നടപ്പിലായിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. തീവ്രപരിചരണ യൂണിറ്റുകൾക്ക് ശേഷിയില്ലെന്ന വാദവും അവർ തള്ളിക്കളഞ്ഞു. ആദ്യ തരംഗത്തിൽ ഉപയോഗിച്ച ഏഴ് നൈറ്റിംഗേൽ ഫീൽഡ് ആശുപത്രികൾക്കായി മന്ത്രിമാർ 220 മില്യൺ പൗണ്ട് ചിലവഴിച്ചിരുന്നു. രോഗം രൂക്ഷമായ സമയത്തുപോലും എൻഎച്ച്‌എസിന്റെ വെന്റിലേറ്റർ കിടക്കകളിൽ 42 ശതമാനം മാത്രമേ ഉപയോഗിച്ചുള്ളൂവെന്ന് എൻഎച്ച്എസ് മേധാവികൾ കൂട്ടിച്ചേർത്തു.
ചികിത്സിച്ച 110,000 ആശുപത്രി രോഗികളിൽ മൂന്നിൽ രണ്ട് വിഭാഗവും 65 വയസ്സിനു മുകളിലുള്ളവരാണെന്ന് എൻഎച്ച്എസ് വക്താവ് അറിയിച്ചു. സൺഡേ ടൈംസിന്റെ മൂന്നുമാസത്തെ അന്വേഷണത്തെത്തുടർന്നാണ് ഈ വെളിപ്പെടുത്തലുകൾ ഉണ്ടായാത്. മാർച്ചിൽ, രോഗവ്യാപനത്തിന്റെ തുടക്കകാലത്ത് യുകെയുടെ മോറൽ ആന്റ് എത്തിക്കൽ അഡ്വൈസറി ഗ്രൂപ്പ് (എംഇജി) ആദ്യം ചർച്ച ചെയ്ത വിവാദപരമായ ട്രിയേജ് ടൂൾ മാഞ്ചസ്റ്റർ, ലിവർപൂൾ, ലണ്ടൻ, മിഡ്‌ലാന്റ്സ്, തെക്കുകിഴക്കൻ എന്നിവിടങ്ങളിലെ ആശുപത്രികളിൽ ഉപയോഗിച്ചുവെന്നും പത്രം അവകാശപ്പെടുന്നു. എൻ എച്ച് എസ് ഒരിക്കലും അത്തരം ഒരു ടൂൾ സ്വീകരിക്കുകയോ പ്രസിദ്ധീകരിക്കുകയോ ആശ്രയിക്കുകയോ ചെയ്തിട്ടില്ലെന്നും അത്തരം ഒരു ടൂളിനും അതിന്റെ ലോഗോയ്ക്കും അംഗീകാരം നൽകിയിട്ടില്ലെന്നും മേധാവികൾ അറിയിച്ചു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ജോർജിയ ഷീഹാൻ തന്റെ സ്വപ്ന പുരുഷനായ മൈക്കിൾ എപ്പിയെ ആദ്യമായി കണ്ടത് ടോഗോയിലെ ജയിലിൽ വച്ചായിരുന്നു, അവധി സമയത്ത് ടോഗോയിൽ എത്തിയപ്പോൾ അവിടെ സന്നദ്ധ സേവകനായി ജോലി നോക്കുകയായിരുന്ന മൈക്കിളിൽ മനമുടക്കി, ബന്ധത്തെപ്പറ്റി അറിഞ്ഞ ജോർജിയയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും നഖശിഖാന്തം എതിർത്തു. വെസ്റ്റ് ആഫ്രിക്കയിലെ തന്റെ രാജകുമാരനെ സ്വന്തമാക്കാൻ ജോർജിയ മൂന്നു കൊല്ലം കൊണ്ട് താണ്ടിയത് മുൾ വഴികളായിരുന്നു.
ആഫ്രിക്കയിൽ വച്ച് അവൾ കണ്ടെത്തിയ പങ്കാളിയുടെ ഏകലക്ഷ്യം യുകെയിലേക്കുള്ള വിസ മാത്രമായിരിക്കും എന്നതായിരുന്നു ഇരുവരും നേരിട്ട് പ്രധാന ആരോപണം. ആ പയ്യനെ ഉപേക്ഷിക്കണമെന്ന് ബന്ധുക്കൾ ഭീഷണിപ്പെടുത്താൻ തുടങ്ങിയിരുന്നു. മൂന്നു വർഷത്തിനിപ്പുറം അവർ വിവാഹിതരാകുമ്പോൾ മൈക്കിളിന് സ്പൌസൽ വിസ ഉണ്ട്. 2023 ഓടെ സ്ഥിര താമസത്തിനുള്ള വിസ ശരിയാവും.
25കാരിയായ ജോർജിയ തന്റെ മാർക്കറ്റിംഗ് ജോലി ഉപേക്ഷിച്ചിട്ടാണ് ടോഗോയിലെ ജയിലിൽ ഇംഗ്ലീഷ് പഠിപ്പിക്കാൻ എത്തിയത്. 27 കാരനായ മൈക്കിൾ അന്ന് ആനിമൽ ബയോളജി വിദ്യാർത്ഥിയായിരുന്നു, ജയിലിലെ സന്നദ്ധപ്രവർത്തകനും ആയിരുന്നു. ജീവനക്കാർ തമ്മിൽ അടുത്തിടപഴകുന്നത് തടയാൻ നിയമങ്ങൾ ഉണ്ടായിരുന്നതിനാൽ രഹസ്യമായാണ് ഇരുവരും കണ്ടുമുട്ടിയിരുന്നത്. വല്ലപ്പോഴും ഒരിക്കൽ ബൈക്കുമെടുത്ത് കറങ്ങാൻ പോവുകയോ, ബീച്ചിൽ നിന്ന് ഇളനീര് കുടിക്കുകയോ ചെയ്യും.
ആദ്യമൊക്കെ രണ്ടുപേർക്കും ഭാഷ വലിയ പ്രശ്നമായിരുന്നു, കൈകൾ കൊണ്ട് ആംഗ്യ ഭാഷയിൽ ആണ് ആശയങ്ങൾ കൈമാറി ഞങ്ങൾ ആ പ്രശ്നത്തെ മറികടന്നു. ഒരിക്കൽ മൈക്കിൾ എന്നോട് സ്വന്തം ഭാഷയിൽ “മെ ലോൻവോ” ( എനിക്ക് നിന്നോട് പ്രണയമാണ്)എന്ന് തുറന്നു പറഞ്ഞപ്പോഴാണ് ഇത് വെറുമൊരു അവധിക്കാല ആഘോഷം ആയിരുന്നില്ലെന്ന് ഇരുവരും തിരിച്ചറിഞ്ഞത്. മൂന്നു മാസത്തിനു ശേഷം അവൾ ഹിച്ചിനിലേക്ക് തിരിച്ചുപോയി. മാതാപിതാക്കളോട് കാര്യം പറഞ്ഞപ്പോൾ അവർക്ക് അത്ഭുതമായിരുന്നു, മറക്കണം മറക്കണം എന്ന് മാത്രമാണ് അവർ എന്നോട് പറഞ്ഞത്.
എന്നാൽ അവളാവട്ടെ ഒരിഞ്ചുപോലും പിറകോട്ട് പോയില്ലെന്ന് മാത്രമല്ല, താൽക്കാലിക വിസകൾക്കും 6000 പൗണ്ടോളം വരുന്ന ഫ്ലൈറ്റ് ടിക്കറ്റുകൾക്കും ആയി ആഴ്ചയിൽ ഏഴു ദിവസവും വിശ്രമമില്ലാതെ പണിയെടുത്തു. “എല്ലാരും അവനെ കുറിച്ച് എന്താണ് വിചാരിക്കുന്നത് എന്ന കാര്യത്തിൽ എനിക്ക് ഉത്കണ്ഠ ഉണ്ടായിരുന്നു, എന്നാൽ മൈക്കിളിനെ കണ്ടുമുട്ടിയപ്പോൾ എല്ലാവരുടെയും സംശയം മാറി. രണ്ടു വർഷത്തോളം വിസ നീട്ടിക്കിട്ടാനുള്ള അപേക്ഷകൾ നൽകിയിട്ട് മൈക്കിൾ ടോഗോയിലേക്ക് തിരിച്ചുപോയി. ഒടുവിൽ ഇരുവരുടേയും ശ്രമഫലമായി വിവാഹം നടത്തി . വിവാഹവേദിയിൽ സുഹൃത്തുക്കൾക്കൊപ്പം ടോഗോ നൃത്തംചെയ്തു അവർ ആഘോഷിച്ചു. ഒരു കറുത്ത വർഗ്ഗക്കാരന് വെള്ളക്കാരിയോടുള്ള പ്രണയം സത്യമാണോ എന്ന് അറിയാനുള്ള ആകാംക്ഷയായിരുന്നു ആദ്യം എല്ലാവർക്കും, ഇത് സത്യമാണോ എന്നതായിരുന്നു സംശയം. പക്ഷേ കാലം തെളിയിച്ചു. അവർ പറയുന്നു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : സൗത്ത് യോർക്ക്ഷെയറും ടയർ 3 നിയന്ത്രണത്തിലേക്ക് പ്രവേശിച്ചതോടെ ഇംഗ്ലണ്ടിലെ 73 ലക്ഷത്തോളം ജനങ്ങൾ ഇപ്പോൾ കർശന നിയന്ത്രണങ്ങൾക്ക് കീഴിലാണ് കഴിയുന്നത്. ഡോൺകാസ്റ്റർ, റോതർഹാം, ഷെഫീൽഡ് എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങൾ ഇന്നലെ അർദ്ധരാത്രി മുതൽ വെരി ഹൈ അലേർട്ട് ലെവലിൽ ആയി കഴിഞ്ഞു. നടപടികൾ ആവശ്യമാണെന്ന് ഷെഫീൽഡ് സിറ്റി റീജിയന്റെ മേയർ പറഞ്ഞു. എന്നാൽ ടയർ 3ൽ നിന്നും പുറത്തുവരാനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാൻ അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. അതേസമയം വെയിൽസ് ഇപ്പോൾ ഒരു ലോക്ക്ഡൗണിന് കീഴിലാണ്. വെയിൽസിൽ നിന്ന് അനാവശ്യ യാത്രകൾ നടത്തുന്നുവെന്ന് സംശയിക്കുന്ന വാഹനങ്ങൾ തടയുമെന്ന് ഗ്ലൗസെസ്റ്റർഷയർ കോൺസ്റ്റാബുലറി അറിയിച്ചു. വ്യക്തമായ കാരണമില്ലാതെ യാത്ര ചെയ്യുന്നവർക്ക് പിഴ ചുമത്താൻ പോലീസിന് അധികാരമുണ്ട്. രാജ്യത്ത് ഇന്നലെ 23,012 പുതിയ കോവിഡ് കേസുകളും 174 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
അതേസമയം ചില ക്ലാസ്സുകളിലെ വിദ്യാർത്ഥികളെ വീട്ടിലേക്ക് അയക്കുന്നതാണ് അണുബാധ നിരക്ക് നിയന്ത്രിക്കാനുള്ള ഏക മാർഗ്ഗമെന്ന് പ്രമുഖ എപ്പിഡെമിയോളജിസ്റ്റ് മുന്നറിയിപ്പ് നൽകി. നിയമങ്ങളിൽ ഇളവ് വരുത്തിയാൽ മരണങ്ങൾ വർദ്ധിക്കുമെന്നും മുൻ സർക്കാർ ശാസ്ത്ര ഉപദേഷ്ടാവായ പ്രൊഫ. നീൽ ഫെർഗൂസൺ പറഞ്ഞു. ക്രിസ്‌തുമസ്സിനെക്കുറിച്ചും ഒന്നോ രണ്ടോ ദിവസത്തേക്ക് ലോക്ക്ഡൗൺ നിയമങ്ങളിൽ ഇളവ് വരുത്തുന്നതിന്റെ പ്രത്യാഘാതത്തെക്കുറിച്ചും പ്രൊഫ. ഫെർഗൂസനോട് ചോദിക്കുകയുണ്ടായി. അതിന് അനന്തരഫലങ്ങൾ ഉണ്ടാകുമെന്ന് അദ്ദേഹം മറുപടി നൽകി. ആളുകൾ കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിക്കണമെന്നത് പ്രധാനമന്ത്രിയുടെ ആഗ്രഹമാണെന്ന് നമ്പർ 10 പറഞ്ഞതിന് ശേഷമാണ് ഇതരത്തിലുള്ള അഭിപ്രായം പുറത്തുവരുന്നത്. ഡിജിറ്റൽ ആഘോഷങ്ങൾക്ക് ആളുകൾ തയ്യാറാകണമെന്ന് സ്‌കോട്ട്‌ലൻഡിലെ ദേശീയ ക്ലിനിക്കൽ ഡയറക്ടർ ജേസൺ ലീച്ച് അഭിപ്രായപ്പെട്ടു. ജീവൻ രക്ഷിക്കുകയാണ് മുൻഗണനയെന്ന് വെയിൽസിന്റെ ഫസ്റ്റ് മിനിസ്റ്റർ അറിയിച്ചു.
കോവിഡ് കേസുകളുടെയും ആശുപത്രി പ്രവേശനത്തിന്റെയും വർദ്ധനവിന് പരിഹാരം തേടിയാണ് വെയിൽസ് 17 ദിവസത്തേക്ക് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. കാലതാമസം കൂടുതൽ ദോഷം വരുത്തുമെന്ന് വെൽഷ് സർക്കാർ പറഞ്ഞു. വെയിൽസിലെ ആശുപത്രിയിലെ രോഗികളുടെ എണ്ണം ജൂണിനുശേഷം ഇപ്പോൾ ഏറ്റവും ഉയർന്നതാണെന്ന് എൻഎച്ച്എസ് വെയിൽസ് കണക്കുകൾ വ്യക്തമാക്കുന്നു. അനിവാര്യമല്ലാത്ത മിക്ക ബിസിനസുകളും വെയിൽസിൽ അടഞ്ഞുകിടക്കുകയാണ്. സ്കോട്ട്ലൻഡിൽ നവംബർ 2 മുതൽ 5 ലെവൽ സംവിധാനം ഏർപ്പെടുത്തുമെങ്കിലും സ്കൂളുകൾ തുറന്നിരിക്കും. ഇംഗ്ലണ്ടിലെയും വെയിൽസിലെയും ദശലക്ഷക്കണക്കിന് ആളുകൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് പിന്നാലെയാണ് സ്കോട്ട്ലൻഡിന്റെ ഈ നീക്കം.
സ്വന്തം ലേഖകൻ
യു കെ :- ബ്രിട്ടൺ നിർമ്മാണം ആരംഭിച്ച റോയൽ എൻഫീൽഡ് ബൈക്കുകൾക്ക് ഏഷ്യയിൽ വൻപ്രചാരമാണ് ഇപ്പോൾ ലഭിക്കുന്നത്. ലോകത്തിലെതന്നെ ഏറ്റവും പഴക്കമേറിയ ബൈക്ക് ബ്രാൻഡായ റോയൽ എൻഫീൽഡ്, 1994 മുതൽ ഇന്ത്യൻ കമ്പനിയായ ഏയ്ച്ചർ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ്.റോയൽ എൻഫീൽഡ് കമ്പനിയുടെ ബൈക്കുകൾക്ക് ഏഷ്യയിൽ ഉടനീളം വലിയ തോതിലുള്ള വിൽപ്പനയാണ് നടന്നുവരുന്നത്. അതിനാൽ തന്നെ തായ്‌ലൻഡിൽ പുതിയ ഫാക്ടറി തുറക്കാനുള്ള തീരുമാനം കമ്പനി കൈ കൊണ്ടിരിക്കുകയാണ്. കുറഞ്ഞ വിലയിൽ മികച്ച സേവനങ്ങൾ നൽകുന്ന ബൈക്ക് നിർമ്മിക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് റോയൽ എൻഫീൽഡ് ചീഫ് എക്സിക്യൂട്ടീവ് വിനോദ് ദാസരി പറഞ്ഞു.
തായ്‌ലൻഡിൽ തുറക്കുന്ന ഫാക്ടറി 12 മാസത്തിനകം പ്രവർത്തന സജ്ജമാകും. ഇന്ത്യക്ക് പുറത്തുള്ള കമ്പനിയുടെ ഏറ്റവും വലിയ ഫാക്ടറി ആകും ഇത്. ഈ ഫാക്ടറി തുറക്കുന്നതോടെ, വിയറ്റ്നാം, മലേഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ബൈക്ക് വിൽപ്പന താരതമ്യേന എളുപ്പമാകും. വൻ മാർക്കറ്റാണ് റോയൽ എൻഫീൽഡ് ബൈക്കുകൾക്ക് ഏഷ്യൻ മാർക്കറ്റിൽ ലഭിക്കുന്നതെന്ന് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് പറഞ്ഞു.
ബൈക്കുകളുടെ ഏറ്റവും വലിയ മാർക്കറ്റ് ആദ്യം മുതൽ തന്നെ ഏഷ്യയിൽ ആണുള്ളത്. ഏഷ്യൻ രാജ്യങ്ങളിലെ ഇടുങ്ങിയ റോഡുകളിലൂടെ ബൈക്കുകളാണ് സഞ്ചാരത്തിന് ഉത്തമം. അതിനാൽ തന്നെ ആളുകൾ ഏറ്റവും കൂടുതൽ വാങ്ങിക്കുന്നതും ബൈക്കുകളാണ്. അടുത്തവർഷം കമ്പനിയുടെ നൂറ്റിഇരുപതാമത് ജന്മദിനമാണ്.