Main News

സ്വന്തം ലേഖകൻ

ലണ്ടൻ : ബ്രിട്ടനിൽ കൊറോണ വൈറസ് വ്യാപനം മന്ദഗതിയിൽ ആയതോടെ കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾ നൽകാൻ പ്രധാനമന്ത്രി ബോറിസ് ജോൺസൻ പദ്ധതിയിടുന്നു. ജൂൺ ആദ്യവാരം മുതൽ കൂടുതൽ ഇളവുകൾ പ്രാബല്യത്തിൽ വരും. സേജ് വിദഗ്ധരുടെ ഉപദേശം സ്വീകരിച്ച ശേഷം കോവിഡ് അലേർട്ട് നാലിൽ നിന്നും മൂന്നിലേക്ക് കുറച്ച അവസ്ഥയിലാണ് കൂടുതൽ ഇളവുകൾ നൽകാനുള്ള തീരുമാനം കൈകൊണ്ടത്. ആദ്യമേ ഔട്ട്‌ഡോർ പ്രവർത്തനങ്ങളിൽ ആയിരിക്കും ഇളവുകൾ കൊണ്ടുവരിക. അവിടെ രോഗവ്യാപനത്തിന്റെ അപകടസാധ്യത കുറവാണെന്നു വിദഗ്ദർ അഭിപ്രായപ്പെടുന്നു. വീട്ടിൽ ഉള്ളവർക്ക് തങ്ങളുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്താമെങ്കിലും സാമൂഹിക അകലം പാലിക്കുവാൻ ശ്രദ്ധിക്കേണ്ടതുണ്ട്. എങ്കിലും പൂന്തോട്ടങ്ങളിൽ കൂടിക്കാഴ്ച നടത്തുവാൻ കഴിയുമോ എന്നതിൽ വ്യക്തതയില്ല. സ്കോട്ട്ലൻഡിലും കൂടുതൽ ഇളവുകൾ കൊണ്ടുവരുമെന്ന് ഫസ്റ്റ് മിനിസ്റ്റർ നിക്കോളാസ് സ്റ്റർജിയൻ അറിയിച്ചു. മാർച്ച്‌ 23ന് ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ശേഷം തുറന്ന് പ്രവർത്തിക്കാത്ത എല്ലാ കടകളും ജൂൺ 15ന് ശേഷം തുറക്കാമെന്ന് പ്രധാനമന്ത്രി ഇതിനോടകം പറഞ്ഞിട്ടുണ്ട്.

മറ്റു തീരുമാനങ്ങൾ വിദഗ്ധരുമായി ചർച്ച ചെയ്തതിന് ശേഷം തീരുമാനിക്കുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കി. രോഗവ്യാപനതോത് കഴിഞ്ഞ ആഴ്ച കുറഞ്ഞെന്നും അതിനാൽ നിയന്ത്രണം ലഘൂകരിക്കുമെന്നും ആരോഗ്യസെക്രട്ടറി മാറ്റ് ഹാൻകോക്ക് അഭിപ്രായപ്പെട്ടു. എന്നാൽ ഇന്ന് മുതൽ പ്രവർത്തനം ആരംഭിച്ച സർക്കാരിന്റെ കോൺടാക്ട് ട്രേസിങ് സൈറ്റിൽ പ്രശ്നങ്ങൾ നേരിട്ടത് വലിയ തിരിച്ചടിയായി. അനേകം ഡോക്ടർമാരും മറ്റു സ്റ്റാഫുകളും സൈറ്റിൽ തകരാർ ഉണ്ടായെന്നു റിപ്പോർട്ട്‌ ചെയ്തു. ജൂൺ അവസാനം ആവാതെ പ്രാദേശിക ട്രാക്കിംഗ് പൂർണ്ണമായും നടക്കില്ലെന്ന് എൻഎച്ച്എസ് ടെസ്റ്റ് ആന്റ് ട്രേസ് മേധാവി ബറോണസ് ഡിഡോ ഹാർഡിംഗ് അറിയിച്ചതായി എംപിമാർ വെളിപ്പെടുത്തി.

ഈ പുതിയ ട്രേസിങ് സിസ്റ്റം രോഗലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്തി സെൽഫ് ഐസൊലേഷനിൽ പോകുവാനും പരിശോധനയ്ക്ക് വിധേയരാവാനും നിർദേശിക്കും. ഓൺലൈൻ വഴി കൊറോണ വൈറസ് ടെസ്റ്റ്‌ നടത്തുകയോ 119മായി ബന്ധപ്പെടുകയോ ചെയ്യാം. ടെസ്റ്റ്‌ പോസിറ്റീവ് ആണെങ്കിൽ ഏഴു ദിവസം പൂർണ്ണ ഐസൊലേഷനിൽ കഴിയണം. ഒപ്പം കുടുംബാംഗങ്ങളും 14 ദിവസം വീട്ടിൽ തന്നെ തുടരണം. ടെസ്റ്റ്‌ നെഗറ്റീവ് ആയാൽ ഐസൊലേഷന്റെ ആവശ്യമില്ല. ഒപ്പം രോഗികളുമായി സമ്പർക്കം പുലർത്തിയവരെ ഈ സിസ്റ്റത്തിലൂടെ കണ്ടെത്താൻ കഴിയും. എന്നാൽ മുഴുവൻ സിസ്റ്റവും തകർന്നുവെന്ന വാദം ആരോഗ്യവകുപ്പ് വക്താവ് തള്ളി. രാജ്യത്ത് ആർക്കും ലക്ഷണങ്ങളുണ്ടെങ്കിൽ ലോഗിൻ ചെയ്ത് ഒരു ടെസ്റ്റ് ബുക്ക് ചെയ്യാമെന്നും രോഗപ്രതിരോധത്തിനുള്ള നടപടി സ്വീകരിക്കുമെന്നും വക്താവ് അറിയിച്ചു. ഐസൊലേഷൻ ഇപ്പോൾ നിയമപരമായി നിർബന്ധിതമാക്കില്ലെന്ന് ഹാൻകോക് ഇന്ന് രാവിലെ നടന്ന അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ ഭാവിയിൽ ഇതിനൊരു മാറ്റം ഉണ്ടായേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കൊറോണാ വൈറസിനെ കീഴ്പ്പെടുത്തി ഒരു യുകെ മലയാളി കൂടി ജീവിതത്തിലേക്ക്. വിന്‍ചെസ്റ്റര്‍ – അൻഡോവർ താമസക്കാരനും മലയാളിയുമായ റോയിച്ചൻ ആണ് കോറോണയെ തോൽപ്പിച്ചു ജീവിതത്തിലേക്ക് തിരിച്ചു വന്നത്. 58 ദിവസത്തെ ആശുപത്രി വാസത്തിനാണ് ഇന്നലയോടെ സമാപ്തികുറിച്ചത്‌.

റോയിയെ കൊറോണ പിടിപെടുന്നത് മാർച്ച്  അവസാനത്തോടെ. സാധാരണ എല്ലാവരും ചെയ്യുന്ന ചികിത്സകൾ ചെയ്തു. ഒരാഴ്ച്ചയോളം വീട്ടിൽ കഴിഞ്ഞെങ്കിലും രോഗത്തിന്റെ പിടി മുറുകുകയാണ് ഉണ്ടായത്. ശ്വസനത്തിന് തടസ്സം നേരിട്ടതോടെയാണ് ഏപ്രിൽ ഒന്നാം തിയതി ആശുപത്രിയിലേക്കും പിന്നീട് വെന്റിലേറ്ററിലേക്കും എത്തിപ്പെട്ടത്.

നഴ്‌സായ ഭാര്യ ലിജി നല്ല ആത്മവിശ്വാസത്തോടെ പ്രാർത്ഥനയിൽ പ്രതീക്ഷ അർപ്പിച്ചിരുന്നു. എന്നാൽ രോഗം ഒരു കുറവും കാണിച്ചില്ല. പിന്നീട് ആണ് എക്മോയിലേക്ക് മാറ്റുവാനുള്ള ശ്രമമാരംഭിക്കുന്നത്. ഇതിനായി ലണ്ടൻ സെന്റ് തോമസ് ആശുപത്രിയുമായി ചികിത്സയിൽ ഇരുന്ന ആശുപത്രി അതികൃതർ ബന്ധപ്പെടുന്നത്. എന്നാൽ എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കിക്കൊണ്ട് അറിയിപ്പ് വന്നു. രോഗി വെന്റിലേറ്ററിൽ ആയിരുന്ന ആകെ ദിവസങ്ങൾ, എക്‌മോ മെഷീനിന്റെ ലഭ്യത എന്നിവ കണക്കിലെടുത്തപ്പോൾ എക്‌മോ എന്ന പിടിവള്ളിയും വിട്ടുപോയി.

തികഞ്ഞ ദൈവവിശ്വാസിയായിരുന്ന ലിജി പ്രതീക്ഷ വെടിഞ്ഞില്ല. എന്നാൽ എല്ലാ പ്രതീക്ഷകളും കെടുത്തി ആശുപത്രിയിൽ നിന്നും ഏപ്രിൽ പതിനാലാം തിയതി ഫോൺ വിളിയെത്തി. രോഗം ഗുരുതരമെന്നും അവസാനമായി വന്നു കണ്ടുകൊള്ളാനും അറിയിപ്പ് വന്നു. പറഞ്ഞതനുസരിച്ചു ലിജി മലയാളി അച്ഛനെയും വിവരം ധരിപ്പിച്ചു. ആശുപത്രി ചാപ്ലയിൻ വരുവാനുള്ള നടപടികളും ആശുപത്രിക്കാർ നടത്തിയിരുന്നു. ആശുപത്രിയിൽ എത്തിയ ലിജി പ്രാർത്ഥനയോടെ നിൽക്കുമ്പോൾ തന്നെ ചാപ്ലയിൻ അന്ത്യകൂദാശ നൽകുകയായിരുന്നു. വെന്റിലേറ്റർ ഓഫാക്കുന്നതിന് മുൻപുള്ള വിളിയായിരുന്നു അത് എന്ന് ഇതിനോടകം ലിജി മനസ്സിലാക്കി. ആശുപത്രിയിൽ എത്തിയ ലിജി തെല്ലൊന്ന് ശങ്കിച്ചെങ്കിലും ദൈവം കൂടെത്തന്നെയുണ്ടാവും എന്ന വിശ്വാസത്തോടെ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. റോയിക്ക് വെന്റിലേറ്ററിന്റെ സഹായം പോലും സ്വീകരിക്കാനുള്ള ശേഷിയില്ല എന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ അനുഭവിച്ച മാനസിക വിഷമം ലിജി മലയാളം യുകെയുമായി പങ്കുവെച്ചു.

വെൽറ്റിലേറ്റർ ഓഫാക്കുന്നതിന് മുൻപുള്ള അനുവാദത്തിനായി ആശുപത്രിയിലേക്ക് വിളിക്കപ്പെട്ട ലിജി ഡോക്ടർമാർ നിർദ്ദേശിച്ച കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചില്ല. എല്ലാ ഓർഗനും പരാജയപ്പെട്ടു എന്ന് അറിയിച്ചതോടെ മനസ്സ് മരവിക്കുകയായിരുന്നു. എന്നാൽ അവിടെയും ദൈവം പ്രവർത്തിച്ചു. ഡോക്ടർമാർ ലിജിയുടെ ആഗ്രഹത്തിന് വിട്ടുനൽകി. ചികിത്സ തുടരണമെന്ന്  ലിജി അഭ്യർത്ഥിച്ചതോടെ റോയിച്ചന് ജീവൻ തിരിച്ചുകിട്ടുകയായിരുന്നു.

ഒരു വിധത്തിലും ജീവിതത്തിലേക്ക് തിരിച്ചുവരില്ല എന്നും അഥവാ നടക്കണമെങ്കിൽ അത്ഭുതം തന്നെ ഉണ്ടാകണമെന്നും ഉറപ്പിച്ചു പറഞ്ഞ ഡോക്ടർമാരെപ്പോലും അതിശയിപ്പിച്ചു റോയി മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയത് ലിജി ആശുപത്രിയിൽ എത്തി രണ്ടാം നാൾ മുതൽ. തീർന്നു എന്ന് അറിയുന്ന എല്ലാ കൂട്ടുകാരും കരുതിയിരുന്ന റോയിച്ചൻ പ്രതീക്ഷയുടെ വെളിച്ചമായി, ഭാര്യ ലിജി, രണ്ട് പെൺകുട്ടികൾ എന്നിവരുടെ പ്രാർത്ഥനകൾ സഫലമാക്കി ജീവൻ തിരിച്ചുപിടിക്കുകയായിയുന്നു. അതായത് 58 ദിവസത്തിന് ശേഷം… 32 ദിവസമാണ് വെന്റിലേറ്ററിൽ കഴിഞ്ഞത്.

എല്ലാവർക്കും സന്തോഷം പകർന്നു ഇന്നലെ വൈകീട്ടോടെ വീട്ടിലേക്ക് തിരിച്ചെത്തിയ റോയിയെ സ്വീകരിക്കാന്‍ പൂക്കളും പ്ലക്കാര്‍ഡുകളും ഏന്തി കുട്ടികളും സുഹൃത്തുക്കളും അടക്കം നിരവധി പേരാണ് വഴിയരികില്‍ കാത്തു നിന്നിരുന്നത്. ഭാര്യയും രണ്ടു പെണ്‍മക്കളും അടങ്ങുന്ന കുടുംബമാണ് റോയിയുടേത്. നാട്ടിൽ ആലപ്പുഴ സ്വദേശിയാണ് റോയി.

റോയ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ദിവസങ്ങളില്‍ കുടുംബത്തിന് താങ്ങായി സുഹൃത്തുക്കള്‍ ഒപ്പമുണ്ടായിരുന്നു. ഫേസ് ബുക്കില്‍ ബിജു മൂന്നാനപ്പള്ളില്‍ പങ്കുവെച്ച റോയിയുടെ വീഡിയോ ഇതിനോടകം ആയിരക്കണക്കിന് പേരാണ് കണ്ടതും റോയ്ക്ക് ആശംസകള്‍ അറിയിക്കുന്നതും. എന്തായാലും യുകെ മലയാളികളെ സംബന്ധിച്ചിടത്തോളം സന്തോഷ വാർത്തയുടെ ദിവസമായിരുന്നു, പ്രതേകിച്ചു വിൻചെസ്റ്റർ മലയാളികൾക്ക്…

[ot-video][/ot-video]

സ്വന്തം ലേഖകൻ

ലണ്ടൻ : ഓഗസ്റ്റ് മാസത്തോടെ ബ്രിട്ടൻ സാധാരണ നിലയിലേക്ക് മടങ്ങിയെത്തുമെന്ന് ഡബ്ല്യുഎച്ച്ഒ മുൻ മേധാവി. മെയ് പകുതിയോടെ ലോക്ക്ഡൗൺ ലഘൂകരിക്കുമെന്ന് നേരത്തെ കൃത്യമായി പ്രവചിച്ച കരോൾ സിക്കോറയാണ് ഇപ്പോൾ ഓഗസ്റ്റിൽ ജനജീവിതം സാധാരണ നിലയിലേക്ക് എത്തുമെന്ന് അഭിപ്രായപ്പെട്ടത്. ഓഗസ്റ്റിൽ സാധാരണ നിലയിലേക്ക് നാം എത്തുമെന്നും അതിനായി പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം ഇന്നലെ ട്വീറ്റ് ചെയ്തു. കൊറോണ വൈറസുമായുള്ള യുകെയുടെ പോരാട്ടത്തെ മഹാമാരിയാൽ തകർന്ന മറ്റ് യൂറോപ്യൻ രാജ്യങ്ങളുമായി പ്രൊഫസർ താരതമ്യം ചെയ്തു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ പലർക്കും ഇപ്പോൾ കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “വേനൽക്കാലത്ത് സ്ഥിതി മെച്ചപ്പെടുമെന്ന് ഞാൻ എല്ലായ്പ്പോഴും പ്രതീക്ഷിക്കുന്നു. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ രോഗവ്യാപനം ഉയർന്നു നിന്നു. മെയ് മാസത്തോടെ അത് കുറഞ്ഞു. ജൂണിൽ സ്ഥിതി കൂടുതൽ മെച്ചപ്പെട്ടേക്കും. ” പ്രൊഫസർ കൂട്ടിച്ചേർത്തു.

മെയ് മാസത്തിൽ വൈറസ് പടരുന്നത് മന്ദഗതിയിലാകുമെന്നും അതിനാൽ തന്നെ നിയന്ത്രണങ്ങൾ ലഘൂകരിക്കുമെന്നും മുൻ ലോകാരോഗ്യ സംഘടനയുടെ വിദഗ്ദ്ധൻ മുമ്പ് അഭിപ്രായപ്പെട്ടിരുന്നു. ബോറിസ് ജോൺസൺ മെയ് 10 ന് ആദ്യ ലോക്ക്ഡൗൺ ഇളവ് പ്രഖ്യാപിച്ചു. അതേസമയം അടുത്ത മാസം ആദ്യം മുതൽ പബ്ബുകളും റെസ്റ്റോറന്റുകളും വീണ്ടും തുറക്കാമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി എംപിമാരോട് പറഞ്ഞു. രോഗതീവ്രത കുറയുന്നതിനാൽ മുമ്പ് വിചാരിച്ചതിലും വേഗത്തിൽ നമുക്ക് കാര്യങ്ങൾ ചെയ്യാനാകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ആറടി സാമൂഹ്യ അകലം പാലിക്കൽ നിയമം പുനഃപരിശോധിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. മാർച്ച് അവസാനം സർക്കാർ ലോക്ക്ഡൗൺ ഏർപ്പെടുത്തിയതുമുതൽ ബ്രിട്ടനിലുടനീളം പബ്ബുകളും റെസ്റ്റോറന്റുകളും അടച്ചിട്ടിരിക്കുകയാണ്.

എന്നാൽ, ബുധനാഴ്ച ലൈസൻ കമ്മിറ്റിക്ക് മുന്നിൽ ഹാജരായ പ്രധാനമന്ത്രി, പബ്ബുകളും റെസ്റ്റോറന്റുകളും തുറന്നു പ്രവർത്തിക്കുമെന്നും ജനങ്ങൾക്ക് അത് ഉടൻ ആസ്വദിക്കാൻ കഴിയുമെന്നും വെളിപ്പെടുത്തി. അതേ മീറ്റിംഗിൽ ആണ് രണ്ട് മീറ്റർ സാമൂഹ്യ അകലം പാലിക്കൽ നടപടി പുനഃപരിശോധിക്കാൻ ആവശ്യപെട്ടത്. പബ്ബുകൾ തുറന്നു പ്രവർത്തിക്കുന്നതിന് തടസ്സമാണ് ഈ രണ്ട് മീറ്റർ സാമൂഹ്യ അകലം പാലിക്കൽ നടപടി. ഹോങ്കോംഗ്, സിംഗപ്പൂർ, ഫ്രാൻസ്, ചൈന എന്നിവിടങ്ങളിൽ അനുവദനീയമായ ദൂരം ഒരു മീറ്റർ ആണ്. ഓസ്‌ട്രേലിയ, ജർമ്മനി, നെതർലാൻഡ്‌സ് എന്നിവ 1.5 മീറ്റർ അകലം ശുപാർശ ചെയ്യുന്നു. രണ്ട് മീറ്റർ അകലം പാലിച്ചാൽ സ്ഥലക്കുറവ് കാരണം 80 ശതമാനം പബ്ബുകളും തുറക്കുന്നത് ബുദ്ധിമുട്ടാകുമെന്ന് കഴിഞ്ഞ ആഴ്ച പബ് ഉടമകൾ മുന്നറിയിപ്പ് നൽകി. 20 ശതമാനം പബ്ബുകൾക്ക് മാത്രമേ രണ്ട് മീറ്റർ ദൂരം അനുസരിച്ചു വീണ്ടും തുറക്കാൻ കഴിയൂ എന്ന് ബ്രിട്ടീഷ് ബിയർ ആന്റ് പബ് അസോസിയേഷന്റെ ചീഫ് എക്സിക്യൂട്ടീവ് എമ്മ മക്ലാർക്കിൻ പറഞ്ഞു. അതേസമയം, ബ്രിട്ടനിലെ ഏറ്റവും വലിയ പബ് ശൃംഖലയായ ജെഡി വെതർസ്പൂണിന്റെ മേധാവികൾ യുകെയിലുടനീളമുള്ള 875 പബ്ബുകൾ വീണ്ടും തുറക്കുന്നതിനായി 11 മില്യൺ പൗണ്ടിന്റെ മാസ്റ്റർപ്ലാൻ വെളിപ്പെടുത്തി. ബാറിലേക്കുള്ള സന്ദർശനങ്ങൾ പരിമിതപ്പെടുത്തുന്നതിന് അതിന്റെ അപ്ലിക്കേഷൻ ഉപയോഗിച്ച് ഓർഡർ ചെയ്യാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കും. ഒപ്പം ആവശ്യമായ സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കുമെന്ന് അവർ പറയുന്നു.

സ്വന്തം ലേഖകൻ

ഫ്ലോറിഡ : ബഹിരാകാശ രംഗത്ത് പുതുചരിത്രം കുറിയ്ക്കാനിരുന്ന സ് പേസ് എക്സിന്റെയും നാസയുടെയും ശ്രമങ്ങൾക്ക് തിരിച്ചടി. യു.എസ്​ സ്വകാര്യ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ് പേസ് എക്​സിന്‍റെ ബഹിരാകാശ ദൗത്യം മോശം കാലാവസ്​ഥയെത്തുടർന്നാണ് അവസാന നിമിഷം മാറ്റിവെച്ചത്. ഫ്ലോറിഡയിലെ കേപ് കനാവറലിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിന് സമീപം ഉഷ്ണമേഖലാ കൊടുങ്കാറ്റുകൾ രൂപപെട്ടതിനെ തുടർന്നാണ് ഫാൽക്കൺ 9 റോക്കറ്റ് വിക്ഷേപണം നിർത്തലാക്കേണ്ടിവന്നത്. നാസയുമായി കൈകോർത്ത്​ സ്വകാര്യവാഹനത്തില്‍ സഞ്ചാരികളെ അന്താരാഷ്​ട്ര ബഹിരാകാശ നിലയത്തിലെത്തിച്ച്​ ​ ചരിത്രം രചിക്കാനിരുന്നതായിരുന്നു പ്രമുഖ വ്യവസായി ഇലോൺ മസ്​കിന്റെ ഉടമസ്​ഥതയിലുള്ള സ് പേസ് എക്സ് മുന്നിട്ടിറങ്ങിയത്. എന്നാൽ ടേക്കോഫിന്​ 16 മിനിറ്റ്​ മാ​ത്രം മുമ്പാണ്​ ദൗത്യം ശനിയാഴ്ചത്തേക്ക്​ മാറ്റിയത്​.

265 അടി ഉയരമുള്ള റോക്കറ്റിന് മുകളിൽ ക്രൂ ഡ്രാഗൺ കാപ്സ്യൂളിന്റെ ക്യാബിനിൽ നാസ ബഹിരാകാശയാത്രികരായ റോബർട്ട് ബെൻ‌കെൻ, ഡഗ്ലസ് ഹർലി എന്നിവർ മൂന്ന് മണിക്കൂർ നേരം കുടുങ്ങിക്കിടന്നു. ഇടിമിന്നൽ സാധ്യതയും വിക്ഷേപണത്തിന് തടസ്സമായെന്ന് അധികൃതർ പറഞ്ഞു. ലോഞ്ച് പാഡ് പ്ലാറ്റ്ഫോം പിൻവലിക്കുകയും റോക്കറ്റിൽ ഇന്ധനം നിറയ്ക്കുകയും ചെയ്യുന്നതിനിടയിലാണ് പിന്മാറ്റം പ്രഖ്യാപിച്ചത്. മെയ് 30 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3:22 ന് നാസയും സ്‌ പേസ് എക്‌സും കേപ്പ് കനാവറലിൽ തന്നെ വീണ്ടും വിക്ഷേപണത്തിനായി ശ്രമിക്കും. 2011ന് ശേഷം യുഎസിൽ നടക്കുന്ന ഒരു വിക്ഷേപണത്തിനായി ഇനി ശനിയാഴ്ച വരെ കാത്തിരിക്കേണ്ടി വരും.

ദൗത്യം വിജയിച്ചാല്‍ സ്വകാര്യ ബഹിരാകാശ പേടകത്തില്‍ സഞ്ചരിക്കുന്ന ആദ്യ ബഹിരാകാശ സഞ്ചാരികള്‍ എന്ന ഖ്യാതി ബെങ്കനും ഹാർലിക്കും സ്വന്തമാക്കാം. നാസയുടെ നിരവധി ദൗത്യങ്ങളിൽ പങ്കാളികളായ ഇരുവരും ഏജൻസിയുടെ ഏറ്റവും മികച്ച സഞ്ചാരികളും ഉറ്റ സുഹൃത്തുക്കളുമാണ്. വിക്ഷേപണത്തിന് സാക്ഷിയാവാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫ്ലോറിഡയിൽ എത്തിയിരുന്നു. ചരിത്രപരമായ ഫാൽക്കൺ 9 റോക്കറ്റ് വിക്ഷേപണം നടക്കാതിരിക്കുകയാണെങ്കിൽ താൻ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് നേരത്തെ സ്‌ പേസ് എക്‌സ് ബോസ് എലോൺ മസ്‌ക് പറഞ്ഞു. എങ്കിലും ലോകം വീണ്ടും കാത്തിരിക്കുകയാണ്. ഫാൽക്കൺ പറന്നുയരുന്നത് കാണുവാൻ.

സ്വന്തം ലേഖകൻ

ഇന്നലെ വൈകിട്ട് ഉണ്ടായ സംഭവത്തിൽ പരിക്കേറ്റതാവാം എന്ന് കരുതപ്പെടുന്ന സ്ത്രീ അത്യാസന്ന നിലയിലാണ്, എന്നാൽ പുരുഷന്റെ മുറിവുകൾ അത്ര ഗുരുതരമല്ല. ഐലിംഗ്ടൺ വീട്ടിലാണ് ഇരുവരെയും പോലീസ് കണ്ടെത്തിയത്.

ഇന്നലെ രാത്രി ഏകദേശം എട്ടരയോടെ അഡ്രസ്സ് ഉൾപ്പെടെ അറിയിച്ചു കൊണ്ടുള്ള വിളി വന്നപ്പോഴാണ് പോലീസ് സ്ഥലത്തെത്തിയത്. പോലീസ് എത്തുമ്പോൾ പുരുഷൻ കുത്തേറ്റ നിലയിലും സ്ത്രീ പ്രതികരിക്കാത്ത അബോധാവസ്ഥയിലുമായിരുന്നു. ആദ്യം സ്ത്രീക്ക് കുത്തേറ്റതായാണ് കരുതപ്പെടുന്നത്. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്യുകയോ എന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തുകയോ ചെയ്തിട്ടില്ല.

വിവരം അറിഞ്ഞ ഉടനെ പരിഭ്രാന്തരായ നാട്ടുകാർ തെരുവിൽ കൂട്ടം കൂടുകയായിരുന്നു. നിരവധി പോലീസ് വാഹനങ്ങളും ആംബുലൻസുകളും സംഭവസ്ഥലത്തേക്ക് കുതിച്ചെത്തിയത് ജനങ്ങളെ പരിഭ്രാന്തരാക്കി. ഐലിംഗ്ടൺ പോലീസ് പറയുന്നത് ഇങ്ങനെ, 27 ബുധനാഴ്ച രാത്രി 8. 24ഓടെ പോലീസിനെ എൻ വൺ സൗത്ത് ഗേറ്റ് റോഡിലെ അഡ്രസ്സിലേക്ക് വിളിച്ചിരുന്നു. പോലീസ് എത്തിയപ്പോൾ രണ്ടു വ്യക്തികളെയാണ് കണ്ടെത്തിയത്, 70 വയസ്സ് പ്രായമുള്ള ഇരുവരും അവശനിലയിലായിരുന്നു, പുരുഷൻ കത്തിക്കുത്തേറ്റ നിലയിലും സ്ത്രീ മരണത്തോട് മല്ലടിക്കുന്ന വിധത്തിൽ അത്യാസന്ന നിലയിലും.

സ്വന്തം ലേഖകൻ

ലണ്ടൻ : ജൂൺ ഒന്നുമുതൽ രാജ്യത്ത് കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾ നിലവിൽ വരുമെന്നിരിക്കെ പ്രാദേശിക ലോക്ക്ഡൗൺ എന്ന നടപടിയാവും ഇനി സർക്കാർ സ്വീകരിക്കുക. കേസുകളുടെ എണ്ണമനുസരിച്ച് ഒരു പ്രദേശത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തുന്ന നടപടിയാണിത്. കൊറോണ വൈറസ് കേസുകൾ ഉയർന്നുനിൽക്കുന്ന പ്രദേശങ്ങളിൽ പ്രാദേശിക ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്നും അവിടുത്തെ സ്കൂളുകളും ജോലിസ്ഥലങ്ങളും അടച്ചിടുമെന്നും കമ്മ്യൂണിറ്റി സെക്രട്ടറി റോബർട്ട് ജെൻറിക് പറഞ്ഞു. സർക്കാരിന്റെ ടെസ്റ്റ് ആൻഡ് ട്രേസ് സിസ്റ്റത്തിന്റെ അടിസ്ഥാനത്തിലാണ് ഏതൊക്കെ പ്രദേശങ്ങൾ അടച്ചിടണമെന്ന് തീരുമാനിക്കുന്നത്. ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് ഉടൻ തന്നെ കൂടുതൽ വിവരങ്ങൾ നൽകുമെന്നും ജെൻ‌റിക് കൂട്ടിച്ചേർത്തു.

കേസുകൾ ഉയരുന്ന പ്രദേശങ്ങൾ ജോയിന്റ് ബയോസെക്യൂരിറ്റി സെന്ററിന്റെയും എൻ എച്ച് എസിന്റെയും കീഴിലാകും. തൽഫലമായി ആ പ്രദേശങ്ങളിലെ സ്കൂളുകൾ, ബിസിനസുകൾ, ജോലിസ്ഥലങ്ങൾ എന്നിവ അടച്ചിടാമെന്ന് സർക്കാരിന്റെ പദ്ധതിയിൽ പറയുന്നു. എല്ലാ പ്രദേശങ്ങളിലും ഒരുപോലെ ലോക്ക്ഡൗൺ ഇളവുകൾ നൽകിയാൽ അത് വൈറസിന്റെ രണ്ടാം ഘട്ട വ്യാപനത്തിലേക്ക് വഴിയൊരുക്കുമെന്ന് അധികൃതർ ഭയപ്പെടുന്നു. അതിനാൽ തന്നെ സർക്കാരിന്റെ പദ്ധതി പ്രകാരം പ്രാദേശിക ലോക്ക്ഡൗൺ നടപ്പിലാക്കുമ്പോൾ അത് കൂടുതൽ സുരക്ഷിതമായ നടപടിയായി മാറുന്നുണ്ട്. കേസുകൾ ആദ്യം ഉയർന്നുനിന്നത് ലണ്ടൻ, മിഡ്‌ലാന്റ്സ്, ഇംഗ്ലണ്ടിന്റെ നോർത്ത് വെസ്റ്റ് എന്നിവിടങ്ങളിലായിരുന്നു. എന്നാൽ ഇപ്പോൾ സൗത്ത് വെയിൽസിലും നോർത്ത് വെസ്റ്റ്, നോർത്ത് ഈസ്റ്റ് എന്നിവിടങ്ങളിലുമാണ് രോഗം തീവ്രമായി തുടരുന്നത്.

ജൂൺ ഒന്നുമുതൽ ടെസ്റ്റ്‌, ട്രാക്ക്, ട്രേസ് സിസ്റ്റം രാജ്യത്ത് കൊണ്ടുവരുമെന്നും 25,000 കോൺടാക്ട് ട്രേയിസർസിലൂടെ ഒരു ദിവസം 10000 പുതിയ കേസുകൾ ട്രാക്ക് ചെയ്യാൻ കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ടെസ്റ്റിങ്ങിനും ട്രാക്കിങ്ങിനും ആയി സ്കോട്ട്ലൻഡും വെയിൽസും , വടക്കൻ അയർലൻഡും സ്വന്തം പദ്ധതികൾ ആവിഷ്കരിച്ചു. രോഗികളുമായി സമ്പർക്കം പുലർത്തുന്ന ആളുകളെ തിരിച്ചറിയുന്നതിലൂടെ പകർച്ചവ്യാധികളുടെ വ്യാപനം മന്ദഗതിയിലാക്കാൻ ഉപയോഗിക്കുന്ന ഒരു സംവിധാനമാണ് കോൺടാക്റ്റ് ട്രെയ്‌സിംഗ്. ഫോൺ വഴിയോ ഇമെയിൽ വഴിയോ ട്രാക്ക് ചെയ്യുന്നതാണ് ഒരു രീതി. മൊബൈൽ ആപ്ലിക്കേഷൻ വഴിയിൽ ലൊക്കേഷൻ ട്രേസ് ചെയ്യുന്നതാണ് മറ്റൊരു രീതി. രോഗവ്യാപനം പഴുതടച്ച് തടയാനുള്ള നടപടിയാണ് ഇതിലൂടെയൊക്കെ സർക്കാർ ലക്ഷ്യമിടുന്നത്.

സ്വന്തം ലേഖകൻ

ലണ്ടൻ : രാജ്യത്തെ കോവിഡ് മരണങ്ങൾ കുറഞ്ഞുവരുന്നത് ആശ്വാസം പകരുന്നു. മെയ് 11 നും 15 നും ഇടയിൽ, യുകെയിലുടനീളം 4,210 കോവിഡ് മരണ രജിസ്ട്രേഷനുകൾ ആണ് ഉണ്ടായിരുന്നത്. ഏപ്രിൽ ആദ്യവാരത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. മെയ് 15 വരെയുള്ള ആഴ്ചയിൽ യുകെയിൽ നടന്ന മരണങ്ങളിൽ 25% മാത്രമാണ് കോവിഡ് മരണങ്ങൾ. ഏപ്രിൽ മധ്യത്തിൽ ഈ കണക്കുകൾ 40 ശതമാനം ആയിരുന്നു. മാർച്ച്‌ 23 നാണ് രാജ്യത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത്. കഴിഞ്ഞ ആഴ്ചയിൽ നിന്ന് അധിക മരണ രജിസ്ട്രേഷനുകൾ ഉണ്ടായിരുന്നിട്ടും കോവിഡ് -19 പരാമർശിച്ച മരണ രജിസ്ട്രഷനുകളുടെ എണ്ണം കുറഞ്ഞു. മെയ് 15 വരെയുള്ള ആഴ്ചയിൽ, ഇംഗ്ലണ്ടിലെയും വെയിൽസിലെയും കൊറോണ വൈറസ് മരണങ്ങളിൽ 44% കെയർ ഹോമുകളിലാണ് സംഭവിച്ചത്. ഇംഗ്ലണ്ടിലെയും വെയിൽസിലെയും അമിത മരണനിരക്കും ഒഎൻഎസ് പരിശോധിച്ചു.

റോഡ് അപകടങ്ങൾ, അക്രമം, മറ്റ് ശ്വാസകോശ സംബന്ധമായ അണുബാധകൾ എന്നിവ ഉൾപ്പെടെയുള്ള മറ്റ് അപകടസാധ്യതകൾ ലോക്ക്ഡൗണിൽ കുറഞ്ഞതിനാൽ ചില പ്രായക്കാർക്ക്, പ്രത്യേകിച്ച് ചെറുപ്പക്കാരുടെ മരണനിരക്ക് ശരാശരിയേക്കാൾ കുറവാണ്. പകർച്ചവ്യാധിയുടെ ആരംഭം മുതൽ ഇംഗ്ലണ്ടിലും വെയിൽസിലും 53,960 അധിക മരണങ്ങളുണ്ടായതായി ഒഎൻ‌എസ് കണക്കുകൾ വ്യക്തമാക്കുന്നു. മാർച്ച് 23 നും മെയ് 17 നും ഇടയിൽ 4,434 അധിക മരണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നാഷണൽ റെക്കോർഡ്സ് ഓഫ് സ്കോട്ട്ലൻഡ് അറിയിച്ചു. മാർച്ച് 21 നും മെയ് 15 നും ഇടയിൽ 834 മരണങ്ങൾ ഉണ്ടായതായി നോർത്തേൺ അയർലൻഡ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് റിസർച്ച് ഏജൻസി അറിയിച്ചു.

അതേസമയം കൊറോണ വൈറസ് ലോക്ക്ഡൗണിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനായി രൂപീകരിച്ച ഫർ‌ലോഫ് പദ്ധതിയിൽ‌ കൂടുതൽ‌ ജീവനക്കാരെ ഉൾപ്പെടുത്തുന്നതിൽ‌ നിന്നും കമ്പനികളെ വിലക്കും. ഈയൊരു തീരുമാനം ചാൻ‌സലർ‌ റിഷി സുനക് ഈ ആഴ്ച തന്നെ പ്രഖ്യാപിക്കും. ഓഗസ്റ്റ് ആരംഭം മുതൽ ജോബ് റീട്ടെൻഷൻ പദ്ധതി വിപുലീകരിക്കുന്നതിന് തൊഴിലുടമകളിൽ നിന്ന് സർക്കാർ ആവശ്യപ്പെടുന്ന സംഭാവനകളുടെ വിശദാംശങ്ങളും പാർട്ട്‌ ടൈം ജോലിയിൽ തിരിച്ചെത്തുന്ന ജീവനക്കാർക്ക് വ്യാപിപ്പിക്കുന്ന നിയമങ്ങളും റിഷി സുനക് അവതരിപ്പിക്കും. തൊഴിലാളികളെ മുഴുവൻ സമയ ജോലി ചെയ്യുന്നതിൽ നിന്നും പാർട്ട് ടൈം ജോലിയിലേക്ക് തിരികെ കൊണ്ടുവരുന്നതിനാൽ ഒരു കട്ട്‌ ഓഫ് തീയതി സർക്കാർ പ്രഖ്യാപിക്കും. അതിനുശേഷം ഒരു ജീവനക്കാരെയും പദ്ധതിയിൽ ചേരാൻ അനുവദിക്കില്ല. അവസാനമായി പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം യുകെയിലെ മൊത്തം ജോലിയുടെ നാലിലൊന്ന് ഭാഗം ഫർലോഫ് സ്കീമിൽ ഉൾപ്പെടുന്നു. നിലവിൽ, ജീവനക്കാർക്ക് അവരുടെ സാധാരണ ശമ്പളത്തിന്റെ 80 ശതമാനം – പ്രതിമാസം 2,500 ഡോളർ വരെ ലഭിക്കും. തൊഴിലുടമകൾക്ക് ശമ്പളം, തൊഴിലുടമയുടെ ദേശീയ ഇൻഷുറൻസ് സംഭാവനകൾ, പെൻഷൻ സംഭാവനകൾ എന്നിവയ്ക്ക് പൂർണ്ണമായ നഷ്ടപരിഹാരം എന്നിവയും ലഭിക്കും.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ച് ഭരണാധികാരികൾ തന്നെ നടത്തുന്ന യാത്രകളിൽ അതൃപ്തി പ്രകടിപ്പിച്ചു പൊതുജനം. കഴിഞ്ഞദിവസം പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ഡൊമിനിക് കമ്മിങ്സ് നടത്തിയ 260 മൈൽ നീണ്ട യാത്ര വിവാദമായിരിക്കുകയാണ്. ഇതിൽ സമൂഹത്തിലെ നിരവധി ആളുകളാണ് തങ്ങളുടെ അതൃപ്തി പ്രകടിപ്പിച്ചിരിക്കുന്നത്. ഉത്തരവാദിത്തപ്പെട്ടവരുടെ ഇത്തരം പ്രവർത്തികളിൽ പ്രതിഷേധിച്ച് തന്റെ 30 വർഷം നീണ്ട സർവീസിൽ നിന്നു വിരമിക്കാൻ ഒരുങ്ങുകയാണ് ഒരു എൻഎച്ച്എസ് പ്രവർത്തക. ഇത്തരം നിയമവിരുദ്ധ പ്രവർത്തികളെ ഗവൺമെന്റ് പിന്താങ്ങുന്നത് ദൗർഭാഗ്യകരമാണെന്ന് അവർ പറഞ്ഞു. അതോടൊപ്പം തന്നെ കൊറോണ രോഗത്തെ കൈകാര്യം ചെയ്യുന്നതിൽ ഗവൺമെന്റിന്റെ പല പ്രവർത്തികളും പരാജയമായിരുന്നു എന്നും അവർ കുറ്റപ്പെടുത്തി. മെട്രോ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ആവശ്യത്തിന് പ്രൊട്ടക്ഷൻ കിറ്റുകളുടെ അഭാവം, സെൽഫ് ഐസൊലേഷനു വേണ്ടി പണം നൽകേണ്ടി വരിക, ഇൻഫെക്ഷൻ കണ്ട്രോൾ ചെയ്യുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ഇല്ലാതിരിക്കുക തുടങ്ങിയ എല്ലാ പ്രതിസന്ധികളും തങ്ങൾ നേരിട്ടതായി അവർ പറയുന്നു.

പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ഡൊമിനിക് കമിങ്സ് നിരവധിതവണ ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ചതായി പരാതിയുണ്ട്. തന്റെ ഭാര്യയ്ക്ക് രോഗലക്ഷണങ്ങൾ ഉണ്ടായിരിക്കുമ്പോൾ തന്നെ ദർഹാമിലേക്കു 260 മൈൽ നീണ്ട യാത്ര നടത്തുക, തന്റെ കണ്ണ് പരിശോധിക്കാനായി ഭാര്യയോടൊപ്പം യാത്ര നടത്തുക തുടങ്ങിയവ എല്ലാം അദ്ദേഹം ചെയ്തതായി റിപ്പോർട്ടുകളുണ്ട്. രാജിവെക്കാൻ തീരുമാനിച്ചിരിക്കുന്ന എൻഎച്ച്എസ് നേഴ്സ് തന്റെ പേരും വിവരങ്ങളും വെളിപ്പെടുത്തിയിട്ടില്ല. രോഗികൾക്ക് വേണ്ടിയും രോഗം നിർമാർജനത്തിന് വേണ്ടിയും അഹോരാത്രം പ്രയത്നിക്കുകയും തങ്ങളെ പോലെയുള്ളവരുടെ സഹനങ്ങളെ വിലകുറച്ച് കാണുന്നതാണ് അധികാരത്തിലിരിക്കുന്നവരുടെ ഇത്തരം പ്രവർത്തികളെന്നു അവർ കുറ്റപ്പെടുത്തി.

തന്നെപ്പോലെ തന്നെ തന്റെ സഹപ്രവർത്തകർക്കും ഇത്തരം പ്രവർത്തികളോട് കടുത്ത അതൃപ്തി ഉണ്ടെന്നും അവർ പറഞ്ഞു. തങ്ങൾക്ക് ജോലി ചെയ്യുന്നതിനാവശ്യമായ സുരക്ഷാസംവിധാനങ്ങൾ ഒരുക്കുന്നതിൽ പലപ്പോഴും പിഴവുകൾ വന്നിട്ടുണ്ട്. കൃത്യമായ ശമ്പളം പോലും ലഭിക്കുന്നില്ലെന്നും അവർ മെട്രോ ന്യൂസിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി

സ്വന്തം ലേഖകൻ

ബ്രിട്ടൻ :-കൊറോണ ബാധയെ തുടർന്ന് മാറ്റിവച്ച തങ്ങളുടെ വിവാഹം ജോലി ചെയ്യുന്ന ആശുപത്രിയിൽ വച്ച് തന്നെ നടത്തിയിരിക്കുകയാണ് ഡോക്ടറും നേഴ്സും. മുപ്പത്തിനാലുകാരനായ ജാൻ ടിപ്പിങ്ങിന്റെയും മുപ്പതുകാരിയായ അന്നലൻ നവര്തനത്തിന്റെയും വിവാഹം കഴിഞ്ഞ ഓഗസ്റ്റിലാണ് നടത്തുവാൻ തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് 19 ബാധമൂലം ഇരുവരുടേയും കുടുംബാംഗങ്ങൾക്ക് നോർത്തേൺ അയർലണ്ടിൽ നിന്നും ശ്രീലങ്കയിൽ നിന്നും മറ്റും യാത്രയ്ക്ക് ബുദ്ധിമുട്ടുണ്ടാകുമായതിനാലാണ് വിവാഹം മാറ്റിവെച്ചത്. എന്നാൽ ഇരുവരും തങ്ങൾ ജോലി ചെയ്യുന്ന സെന്റ്‌ തോമസ് ആശുപത്രിയിൽവച്ച് പരസ്പരം വിവാഹിതരായി.

സെന്റ് തോമസ് ഹോസ്പിറ്റലിലെ ചാപ്പലിൽ വച്ച് റെവറന്റ് മിയ ഹിൽബോർണിന്റെ കാർമികത്വത്തിലാണ് വിവാഹം നടന്നത്. ഈ രോഗത്തെ നിർമ്മാർജ്ജനം ചെയ്യുന്നതിൽ തങ്ങളാൽ ആവുന്ന വിധത്തിലുള്ള എല്ലാ സഹായങ്ങളും നൽകും എന്ന് ഇരുവരും ഉറപ്പുനൽകി. ഈയൊരു രോഗ കാലഘട്ടത്തിൽ മറ്റുള്ളവർക്ക് മാതൃകയാവുകയാണ് ഈ ദമ്പതികൾ.

സ്വന്തം ലേഖകൻ

ലണ്ടൻ : സർക്കാർ കണക്കുകളേക്കാൾ പതിനായിരത്തിൽ അധികം മരണങ്ങൾ ബ്രിട്ടനിൽ ഉണ്ടായെന്നു ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണ്ടെത്തൽ. ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ 36,914 മരണങ്ങൾ ആണ് റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്. ആകെ രോഗികളുടെ എണ്ണം 261,184. എന്നാൽ ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ പുതിയ കണക്കുകൾ പ്രകാരം, യുകെയിൽ കോവിഡ് -19 മരണങ്ങളുടെ എണ്ണം യഥാർത്ഥത്തിൽ 47,000 കടന്നു. മെയ് 15 വരെ ഇംഗ്ലണ്ടിലും വെയിൽസിലും 42,173 കോവിഡ് മരണങ്ങൾ ഉണ്ടായെന്നു കണക്കുകൾ വ്യക്തമാക്കുന്നു. നാഷണൽ റെക്കോർഡ്സ് ഓഫ് സ്കോട്ട്ലൻഡിലെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം മെയ് 17വരെ അവിടെ 3,546 മരണങ്ങൾ ഉണ്ടായിട്ടുണ്ട്. ഒപ്പം നോർത്തേൺ അയർലണ്ടിൽ മെയ്‌ 20 വരെ 664 മരണങ്ങളും റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. 964 രോഗികൾ മെയ് 16നും 24നും ഇടയിൽ ഇംഗ്ലണ്ടിൽ മരണപ്പെട്ടിട്ടുണ്ട്. ലോകത്തിൽ തന്നെ കോവിഡ് മരണങ്ങളിൽ യുകെ രണ്ടാം സ്ഥാനത്താണ്. രാജ്യങ്ങൾ തമ്മിലുള്ള മരണസംഖ്യ താരതമ്യം ചെയ്യുവാൻ മന്ത്രിമാർ താല്പര്യപ്പെടുന്നില്ല. ഓരോ രാജ്യങ്ങളും മരണങ്ങൾ വളരെ വ്യത്യസ്തമായി രേഖപ്പെടുത്തുന്നതിനാൽ അന്തർദ്ദേശീയ താരതമ്യങ്ങൾ ഈ ഘട്ടത്തിൽ കണക്കാക്കുന്നത് ബുദ്ധിമുട്ടാണെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം ലോക്ക്ഡൗൺ ലംഘനം നടത്തിയെന്നാരോപിച്ച് പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവിനെതിരെ വിമർശനങ്ങൾ ഉയർന്നുവരികയാണ്. എല്ലാ ജനങ്ങളോടും വീട്ടിൽ തന്നെ തുടരണമെന്ന് ആവശ്യപ്പെട്ട ദിനങ്ങളിൽ ഡൊമിനിക് കമ്മിങ്സ് നടത്തിയ യാത്ര വലിയ വിവാദമായി മാറിയിരിക്കുന്നു. സ്വന്തം പാർട്ടിയിലെ ഒരു അംഗം തന്നെ നിയന്ത്രണങ്ങൾ ലംഘിച്ചതിനാൽ സർക്കാരിനും സമ്മർദ്ദം ഏറുകയാണ്. ഈയൊരു സംഭവത്തെ തുടർന്ന് സ്കോട്ട്‌ലൻഡിലെ പാർലമെന്ററി അണ്ടർ സെക്രട്ടറിയും ടോറി വിപ്പും ആയ ഡഗ്ലസ് റോസ് ഇന്ന് രാജിവെച്ചു. ഡൊമിനിക്കിന്റെ യാത്രയെത്തുടർന്ന് പാർട്ടിയ്ക്കുള്ളിൽ തന്നെ സമ്മർദം ഏറിവരുന്നതിനാലാണ് 37കാരനായ റോസ് രാജിവെച്ചത്.

സർക്കാരിനുവേണ്ടിയുള്ള റോസിന്റെ സേവനത്തിനു പ്രധാനമന്ത്രി ബോറിസ് ജോൺസൺ നന്ദി പറഞ്ഞു. എംപി മാന്യമായ കാര്യമാണ് ചെയ്തതെന്ന് ലേബർ പാർട്ടി അഭിപ്രായപ്പെട്ടു. ഈ സർക്കാരിന്റെ അംഗമായി കൂടുതൽ സമയം തനിക്ക് സേവിക്കാൻ കഴിയില്ലെന്നാണ് ഫുട്ബോൾ റഫറി കൂടിയായ റോസ് അറിയിച്ചത്. “എനിക്ക് ഇനിയും വളരെയധികം കാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടന്ന സംഭവങ്ങൾ അർത്ഥമാക്കുന്നത് ഈ സർക്കാരിൽ അംഗമായി പ്രവർത്തിക്കാനാവില്ല എന്നാണ്.” റോസ് പറഞ്ഞു. ഡൊമിനിക് കമ്മിങ്സിന്റെ രാജിയ്ക്കായി നാലു ഭാഗത്തുനിന്നും സമ്മർദം ഏറുകയാണെങ്കിലും പ്രധാനമന്ത്രി ഇപ്പോഴും തന്റെ വിശ്വസ്ത സഹായിക്ക് സംരക്ഷണം നൽകാനാണ് ശ്രമിക്കുന്നത്.

Copyright © . All rights reserved