ജോജി തോമസ്
പഴയകാലത്തെ അധ്യാപകരുടെ സാമ്പത്തിക ദുരിതത്തിന്റെയും , ജീവിത പ്രാരാബ് ദങ്ങളുടെയും നേർക്കാഴ്ചയാണ് കാരൂർ നീലകണ്ഠപ്പിള്ളയുടെ പൊതിച്ചോറ് എന്ന ചെറുകഥ . തുച്ഛമായ ശമ്പളത്തിൽ ജീവിതത്തിൻറെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ബദ്ധപ്പെടുന്ന അധ്യാപകൻ വിശപ്പടക്കാൻ തന്റെ വിദ്യാർത്ഥിയുടെ തന്നെ പൊതിച്ചോറ് മോഷ്ടിക്കുന്നതാണ് കഥാതന്തു. എന്നാൽ ആധുനിക കാലത്ത് സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന അധ്യാപക-അനധ്യാപക വിഭാഗത്തിൽപ്പെടുന്ന ജീവനക്കാർ പഴയകാല അധ്യാപകരേക്കാൾ മോശമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത് എന്ന വസ്തുത പുറംലോകം അറിയുന്നില്ല. പൊതിച്ചോറിലേ അധ്യാപകന് സർക്കാർ ജോലിയുടെ സംരക്ഷണമെങ്കിലും ഉണ്ടായിരുന്നെങ്കിൽ സ്വകാര്യ മേഖലകളിലെ അൺ എയ്ഡഡ് സ്കൂളുകളിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെ ജോലി സുരക്ഷിതത്വം തുമ്മിയാൽ തെറിക്കുന്ന മൂക്കു പോലെയാണ്. മാനേജ്മെന്റിന് ഇഷ്ടക്കേട് ഉണ്ടാകുകയോ, തെറ്റുകൾക്ക് നേരെ വിരൽ ചൂണ്ടുകയോ ചെയ്താൽ ജോലി കാണുകയില്ല. കോടികൾ ചിലവഴിച്ച് അത്യാധുനിക സൗകര്യങ്ങളുള്ള സ്കൂളുകളിലേയ്ക്ക് കനത്ത ഫീസ് നൽകി കുട്ടികളെ അയക്കുന്ന മാതാപിതാക്കൾ അറിയുന്നില്ല തങ്ങളുടെ കുട്ടികളെ അക്ഷരങ്ങളുടെ ലോകത്തേയ്ക്ക് നയിക്കുന്നത് ജീവിത പ്രാരാബ്ധങ്ങളിൽ പെട്ട് ഉഴലുന്ന കുറെ ജീവിതങ്ങളാണെന്ന്. എയ് ഡഡ് സ്കൂളുകളോടനുബന്ധിച്ചുള്ള അൺ എയ് ഡഡ് പ്രീപ്രൈമറി സ്കൂളുകളിലേ അധ്യാപകരുടെ അവസ്ഥയും വ്യത്യസ്തമല്ല. ഏകാംഗ അധ്യാപക സമ്പ്രദായം നിലനിൽക്കുന്ന ഈ മേഖലയിൽ തുച്ഛമായ ശമ്പളത്തിൽ ജോലിചെയ്യുന്ന ജീവനക്കാർക്ക് അടിയന്തരഘട്ടങ്ങളിൽ ഒരു അവധി എടുക്കാനുള്ള അനുവാദം പോലും മാനേജ്മെൻറ് നിഷേധിക്കാറുണ്ട് . പ്രീ പ്രൈമറി സ്കൂളുകൾ സ്കൂളുകളിലേയ്ക്ക് കുട്ടികളെ ആകർഷിക്കാനുള്ള വാതായനമാണ്..
കേരളത്തിലെ വിദ്യാഭ്യാസ രംഗത്തിന്റെ നല്ലൊരു ശതമാനവും സ്വകാര്യ മേഖലയുടെ നിയന്ത്രണത്തിലാണ്. ലക്ഷക്കണക്കിന് വരുന്ന തൊഴിൽരഹിതരായ അഭ്യസ്തവിദ്യരാണ് ഇക്കൂട്ടരുടെ ചാകര. ബിരുദവും, ബിരുദാനന്തര ബിരുദവും അതിനുശേഷം ബി എഡ് ഉൾപ്പെടെയുള്ള ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സുകൾ കഷ്ടപ്പെട്ട് സ്വായത്തമാക്കിയ ഇക്കൂട്ടർ മറ്റുമാർഗങ്ങൾ ഇല്ലാത്തതിനാൽ തൊഴിലുറപ്പ് പദ്ധതിയിൽ ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ വേതനത്തിൽ ഉപജീവനത്തിനായി ജോലി ചെയ്യാൻ നിർബന്ധിതരാകുന്നു. കേരളത്തിലെമ്പാടും സ്വകാര്യ അൺ എയ് ഡഡ് മേഖലയിൽ ലക്ഷക്കണക്കിന് ജീവനക്കാരാണ് കടുത്ത തൊഴിൽ ചൂഷണത്തിന് വിധേയരാകുന്നത് .
കൊല്ലം ജില്ലയിലെ കാഞ്ഞാവള്ളിയിലെ മഹാത്മാ മോഡൽ സ്കൂളിലെ അധ്യാപക സമരം
കോവിഡ് കാലം പല സ്വകാര്യ മാനേജ്മെന്റുകൾക്കും സാമ്പത്തിക നേട്ടത്തിനുള്ള ഉപാധിയാണ്. ഓൺലൈൻ ക്ലാസുകളുടെ മറവിൽ മുഴുവൻ ഫീസും കുട്ടികളിൽനിന്ന് ഈടാക്കുമ്പോൾ സ്കൂളുകൾ അടഞ്ഞുകിടക്കുന്നതിന്റെ പേരിൽ അധ്യാപകർക്ക് വളരെ തുച്ഛമായ വേതനം മാത്രമാണ് നൽകുന്നത്. ചില സിബിഎസ്ഇ സ്കൂളുകളിൽ 400 ലധികം കുട്ടികൾക്കാണ് ചില അധ്യാപകർ ഒരേ സമയം ഓൺലൈൻ ക്ലാസ്സ് എടുക്കുന്നത്. ഇത് നിരവധി അധ്യാപക തസ്തികകൾ ഒഴിവാക്കാൻ മാനേജ്മെന്റിനെ സഹായിച്ചിട്ടുണ്ട്. ഇനിയും കുട്ടികൾ സ്കൂളിൽ വരുമ്പോൾ മാത്രമാണ് തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകൻ എന്നേയ്ക്കുമായി സ്കൂളിനോട് വിട പറഞ്ഞത് അറിയുന്നത് . കോവിഡ് കാലത്ത് വീട്ടിലിരിക്കുന്ന കുട്ടികളിൽ നിന്ന് നീന്തൽ പരിശീലനത്തിന്റെ ഫീസു വാങ്ങിയ മാനേജ്മെന്റുകൾ വരെയുണ്ട്. പ്രൈമറി സ്കൂളിലെ കുട്ടികൾക്കായി ഓൺലൈൻ ക്ലാസുകൾ എന്ന പ്രഹസനം നടത്തുന്നത് ഫീസു വാങ്ങാനുള്ള ഉപാധി മാത്രമാണ് . പക്ഷേ കുട്ടികളിൽ നിന്ന് ഫീസ് വാങ്ങാൻ അമിതോത്സാഹം കാട്ടുന്ന മാനേജ്‌മെന്റ് അധ്യാപനം മാത്രം ഉപജീവനമായി കാണുന്ന ജീവനക്കാരോട് നിഷേധാത്മക സമീപനമാണ് കാട്ടുന്നത്.
പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള സ്കൂളുകൾ പണിതുയർത്തുന്ന മാനേജ്മെൻ്റുകൾ ജീവനക്കാർക്ക് യാതൊരു പരിഗണനയും നൽകുന്നില്ല. പല പ്രമുഖ സ്കൂളുകളിലും കോവണിപ്പടിയുടെ കീഴിലാണ് സ്റ്റാഫ് റൂം . തിരുവനന്തപുരം കിളിമാനൂരിൽ ബന്ധു മരിച്ചതിനെത്തുടർന്ന് ഒരു ദിവസം അവധിയെടുത്ത ടീച്ചറെ പ്രിൻസിപ്പാൾ മുടി കുത്തിന് പിടിച്ച് അടിച്ചത് വിവാദമായിരുന്നു. ഇതിനെ തുടർന്ന് നടന്ന അന്വേഷണത്തിൽ ശാരീരിക പീഡനത്തിന് വിധേയയായ അധ്യാപിക പ്രസ്തുത സ്കൂളിൽ പഠിപ്പിച്ചിരുന്നുവെന്ന് സാക്ഷി പറയാൻ പോലും സഹ അധ്യാപകർ തയ്യാറായില്ല. ആരെങ്കിലും സാക്ഷി പറഞ്ഞാൽ എല്ലാവരുടെയും ജോലി തെറിക്കുമെന്നായിരുന്നു മാനേജ്മെൻ്റിൻ്റെ ഭീഷണി. കൊല്ലത്ത് ഒരു സ്കൂൾ ടീച്ചറെ മതിയായ കാരണങ്ങളില്ലാതെ പിരിച്ചു വിട്ടതിനെ തുടർന്ന് നടന്ന സമരത്തിൽ മാനേജ്മെൻറ് ചർച്ചയ്ക്ക് തയ്യാറാകാതെ വന്നതിനെ തുടർന്ന് സ്കൂൾ ടീച്ചർ കൈ ഞരമ്പ് മുറിച്ച വേദനാജനകമായ സംഭവം ഉണ്ടായി . ജീവിക്കാൻ മറ്റു നിവൃത്തി ഒന്നുമില്ലാതിരുന്ന ടീച്ചർ എൻറെ ചോര കണ്ടെങ്കിലും മാനേജ്മെൻറ് ചർച്ചയ്ക്ക് തയ്യാറാകട്ടെ എന്നാണ് കൈ ഞരമ്പ് മുറിച്ച സംഭവത്തെക്കുറിച്ച് പറഞ്ഞത്. തൃശൂർ ചേർപ്പ് ശ്രീ കോകിലം പബ്ലിക് സ്കൂളിൽ 15 വർഷം വരെയുള്ള ടീച്ചേഴ്സിന് മതിയായ കാരണമില്ലാതെ പിരിച്ചുവിട്ടതിനെ തുടർന്നുള്ള സമരം അടുത്തയിടെയാണ് ഒത്തുതീർപ്പായത്. പേപ്പർ വാല്യുവേഷനും മറ്റുമായി രാത്രി 12 മണി വരെ ജോലിചെയ്യുന്ന ജീവനക്കാർക്ക് 10 വർഷം വരെ സർവീസ് ഉണ്ടെങ്കിലും 7000 ത്തിൽ താഴെമാത്രമാണ് ശമ്പളമെന്ന് അൺ എയ്ഡഡ് സ്കൂൾ ജീവനക്കാരുടെ പ്രമുഖ സംഘടനയായ KUSTU വിൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറി വേണു കട്ടക്കിൽ ചൂണ്ടിക്കാട്ടി. അൺ എയ്ഡഡ് മേഖലയിൽ നടക്കുന്ന കഴുത്തറപ്പൻ ചൂഷണത്തിൻ്റെ ആഴവും വ്യാപ്തിയും പൊതുസമൂഹത്തിൻറെ മുമ്പിൽ എത്തിക്കുക എന്നത് ഇന്നിൻറെ ആവശ്യകതയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പഴുവിൽ ശ്രീ ഗോകുലം സ്കൂൾ അധ്യാപക സമരത്തിൽ നിന്നുള്ള ദൃശ്യം
അൺ എയ്ഡഡ് സ്കൂളുകളിൽ സിബിഎസ്ഇ, ഐസിഎസ്ഇ, കേരളാ സിലബസുകളിലായി ഏതാണ്ട് രണ്ടര ലക്ഷത്തോളം ജീവനക്കാർ ജോലിചെയ്യുന്നുണ്ട് .ഇതിൽ ഏറ്റവും ശോചനീയമായ സേവന വേതന വ്യവസ്ഥയിലൂടെ കടന്നു പോകുന്നത് എയ്ഡഡ് സ്കൂളുകളോട് അനുബന്ധിച്ചുള്ള അൺ എയ്ഡഡ് പ്രീ പ്രൈമറി സ്കൂൾ അധ്യാപകർ തന്നെയാണ്. ഈ ജീവനക്കാരൊക്കെ കേന്ദ്ര ഗവൺമെൻറിൻറെ കീഴിലാണോ അതോ സംസ്ഥാന ഗവൺമെൻറ് കീഴിലാണോയെന്ന കടുത്ത ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളെ നിയന്ത്രിക്കാൻ സംസ്ഥാന ഗവൺമെൻറിൻറെ ഭാഗത്തുനിന്ന് എന്തെങ്കിലും നടപടി ഉണ്ടായാൽ തങ്ങൾ സംസ്ഥാന ഗവൺമെൻ്റിൻ്റെ നിയന്ത്രണത്തിന് വിധേയമല്ലെന്നാണ് സ്കൂളുകളുടെ വാദം. ഉമ്മൻചാണ്ടി സർക്കാരിൻറെ കാലത്ത് തൊഴിൽ വകുപ്പ് മന്ത്രിയായിരുന്ന ഷിബു ബേബിജോൺ അൺ എയ്ഡഡ് മേഖലയിലെ ജീവനക്കാർക്ക് മിനിമം വേതനം നടപ്പാക്കാൻ കരടു ബിൽ അവതരിപ്പിക്കാൻ നീക്കമുണ്ടായെങ്കിലും പല ഭാഗത്തു നിന്നുള്ള സമ്മർദ്ദങ്ങളെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ 600 ഇന കർമ്മപരിപാടിയിൽ അൺ എയ്ഡഡ് മേഖലയിലെ ജീവനക്കാർക്ക് മിനിമം വേതനം നടപ്പാക്കാനുള്ള സമഗ്ര നിയമനിർമ്മാണം ഉൾപ്പെടുത്തിയിരുന്നെങ്കിലും ഇതിനോടകം നടപടികളൊന്നും ഉണ്ടായിട്ടില്ല . പ്രൈമറി സ്കൂൾ ടീച്ചേഴ്സിന് 10000 , ഹൈസ്കൂൾ ടീച്ചേഴ്സ് 15000 ,ഹയർസെക്കൻഡറി ടീച്ചേഴ്സിന് 20000 പ്രാരംഭ വേതനമായി നൽകണമെന്ന കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ ഉത്തരവുണ്ടെങ്കിലും മാനേജ്മെൻ്റുകൾ കണ്ടഭാവം നടിക്കുന്നില്ല . അൺ എയ്ഡഡ് മേഖലയിലെ ജീവനക്കാർ തൊഴിൽവകുപ്പിൻ്റെ കീഴിലാണോ, വിദ്യാഭ്യാസവകുപ്പിൻ്റെ കീഴിലാണോ എന്നു പോലും ഈ മേഖലയിൽ ജോലിചെയ്യുന്നവർക്ക് വ്യക്തതയില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്.
കേരളത്തിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ പ്രമുഖ സ്ഥാനം വഹിക്കുന്നത് സാമുദായിക സംഘടനകളാണ്. ആരോഗ്യരംഗത്തെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. സാമുദായിക സംഘടനകളുടെ സ്വാധീനത്തിലും സമ്മർദ്ദത്തിലും വഴങ്ങി നിരവധി പതിറ്റാണ്ടുകളായി കേരളത്തിലേ വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങളിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് തുച്ഛമായ വേതനം നൽകി അമിത ലാഭം ആണ് സ്വകാര്യമേഖല കൈക്കലാക്കിയിരുന്നത്. സൂര്യനസ്തമിക്കുന്നത് മുമ്പ് അധ്വാനിച്ചവന് അർഹമായ വേതനം നൽകണമെന്ന ബൈബിൾ വാക്യവും അധ്വാനിക്കുന്നവന് അവൻറെ വിയർപ്പ് ആറുന്നതിന് മുമ്പ് പ്രതിഫലം നൽകണമെന്ന ഖുറാൻ അനുശാസനവും മറന്നുകൊണ്ടാണ് വിവിധ ക്രിസ്ത്യൻ സഭകൾ , മുസ്ലിം സംഘടനകൾ, എൻ എസ് എസ് , എസ് എൻ ഡി പി ,മാതാ അമൃതാനന്ദമയിയുടെ ട്രസ്റ്റുകൾ , ശ്രീ രവിശങ്കറിൻെറ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ സാമുദായിക സംഘടനകളും , മറ്റു സ്വകാര്യ മാനേജ്മെന്റുകളുടെയും പ്രവർത്തനം . ആരോഗ്യരംഗത്തെ തൊഴിൽ ചൂഷണത്തിന് വളരെയധികം തടയിടാൻ നേഴ് സുമാരുടെ സംഘടിത ശേഷിക്ക് സാധിച്ചു . നേഴ് സുമാരുടെ വഴിയേ , സ്വകാര്യമേഖലയിലെ അൺ എയ് ഡഡ് അധ്യാപകരും സംഘടിക്കുകയാണ് ഇന്നിന്റെ ആവശ്യം . അതുപോലെതന്നെ സ്വകാര്യ അൺ എയ്ഡഡ് സ് കൂളുകളിലെ അധ്യാപക അനധ്യാപക ജീവനക്കാർക്ക് ഒരു മിനിമം വേതനം നടപ്പാക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായ നടപടിയുണ്ടാകണം. കുട്ടികളെ പഞ്ചനക്ഷത്ര സ് കൂളുകളിലേയ്ക്ക് അയക്കുന്ന മാതാപിതാക്കൾ അവർക്ക് വിദ്യ പകർന്ന് നൽകുന്ന അധ്യാപകർക്ക് ഉപജീവനത്തിനാവശ്യമായ മാന്യമായ വേതനം നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നത് നന്നായിരിക്കും.
ജോജി തോമസ് മലയാളം യുകെ അസോസിയേറ്റ് എഡിറ്ററും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്.
മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : കോവിഡ് കേസുകളുടെ വർദ്ധനവ് തടയാൻ പുതിയ നടപടികൾ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. രാജ്യം ഒരു നിർണായക നിമിഷത്തിലാണെന്നും സർക്കാരിന്റെ പദ്ധതികൾ രോഗവ്യാപനത്തെയും മരണത്തെയും തടയാനുള്ളതാണെന്നും ജോൺസൻ അറിയിച്ചു. ആവശ്യമെങ്കിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 7,108 പുതിയ കേസുകളാണ് ഇന്നലെ സ്ഥിരീകരിച്ചത്. 71 മരണങ്ങളും രേഖപ്പെടുത്തി. ഇതോടെ മരണസംഖ്യ 42,143 ആയി ഉയർന്നു. മാർച്ചിനേക്കാൾ മികച്ച തയ്യാറെടുപ്പാണ് ഇപ്പോൾ നടത്തുന്നതെന്നും അതിനാൽ തന്നെ ശൈത്യകാലത്ത് രോഗവ്യാപനം തടയാൻ സാധിക്കുമെന്നും ഡൗണിംഗ് സ്ട്രീറ്റിൽ നടന്ന പത്രസമ്മേളനത്തിൽ ജോൺസൺ പറഞ്ഞു. ഒക്ടോബർ അവസാനത്തോടെ ഒരു ദിവസം 500,000 ടെസ്റ്റുകൾ, ഏഴ് നൈറ്റിംഗേൽ ആശുപത്രികളിലായി 2,000 കിടക്കകൾ, മാസ്കുകൾ, ഗൗണുകൾ, വിസറുകൾ എന്നിവ പോലുള്ള സംരക്ഷണ ഉപകരണങ്ങൾ നാല് മാസത്തേയ്ക്ക് വിതരണം ചെയ്യുവാൻ ഒരുങ്ങുകയാണ്.
എൻഎച്ച്‌എസിലെ വെന്റിലേറ്ററുകളുടെ എണ്ണം കഴിഞ്ഞ ആറുമാസത്തിനുള്ളിൽ 31,500 ആയി വർദ്ധിച്ചു. മെക്കാനിക്കൽ വെന്റിലേറ്റർ കിടക്കകളിൽ ചൊവ്വാഴ്ച വരെ 312 കോവിഡ് -19 രോഗികളുണ്ടെന്ന് സർക്കാർ അറിയിച്ചു. തിങ്കളാഴ്ച റിപ്പോർട്ട് ചെയ്ത കണക്കുകൾ പ്രകാരം 2,252 പേർ ആശുപത്രിയിലാണ്. സ്വയം ഒറ്റപ്പെടാൻ നിർബന്ധിതരായ നൂറുകണക്കിന് യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്ക് ജോൺസൺ പ്രത്യേകം നന്ദി അറിയിച്ചു. ക്രിസ്മസ് സമയത്ത് യൂണിവേഴ്സിറ്റി വിദ്യാർത്ഥികളെ നാട്ടിലേക്ക് മടങ്ങാൻ അനുവദിക്കുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയാണെന്നും ജോൺസൺ പറഞ്ഞു. എൻഎച്ച്‌എസ് ടെസ്റ്റ്, ട്രേസ് ആപ്ലിക്കേഷൻ 1.4 കോടി ഡൗൺലോഡുകളിൽ എത്തിയിട്ടുണ്ടെന്നും ഡൗണിംഗ് സ്ട്രീറ്റ് സംക്ഷിപ്ത വിവരങ്ങൾ പതിവായി നൽകുന്നത് പുനരാരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആവശ്യമെങ്കിൽ വൈറസിനെതിരെ കൂടുതൽ ചെലവേറിയ നടപടി സ്വീകരിക്കാൻ തയാറാണെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. കോവിഡ് -19 രോഗികളുടെ എണ്ണം ക്രമാനുഗതമായി വർദ്ധിച്ചുവരികയാണെന്ന് ഇംഗ്ലണ്ട് ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫ. ക്രിസ് വിറ്റി പത്രസമ്മേളനത്തിൽ പറഞ്ഞു. ലണ്ടനിലും ഇംഗ്ലണ്ടിന്റെ വടക്ക്-കിഴക്ക്, വടക്ക്-പടിഞ്ഞാറ് എന്നിവിടങ്ങളിലും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിൽ കാര്യമായ വർധനവുണ്ടായി. രണ്ടാമത്തെ തരംഗത്തിൽ കേസുകളുടെ രീതി തികച്ചും വ്യത്യസ്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചെറുപ്പകാരിലും 21 വയസ്സിന് താഴെയുള്ളവരിലും കേസുകൾ വളരെ വേഗത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാൽ സ്കൂൾ കുട്ടികൾക്കിടയിൽ പകരുന്ന നിരക്ക് കുറവാണെന്നും ക്രിസ് പറഞ്ഞു. രണ്ടാമത്തെ ലോക്ക്ഡൗൺ തടയാൻ ദേശീയ ശ്രമം നടത്തേണ്ടതുണ്ടെന്ന് ലേബർ നേതാവ് കെയർ സ്റ്റാർമർ അഭിപ്രായപ്പെട്ടു. എന്നാൽ വളരെ വ്യക്തമായ ഒരു തന്ത്രം മെനയുന്നതിൽ സർക്കാർ പിറകിലാണെന്നും അത് ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും സ്റ്റാർമർ അറിയിച്ചു.
സ്വന്തം ലേഖകൻ
ഒഹായോ: ചൂടേറിയ സംവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ ജോ ബൈഡനും. ഒഹായോയിലെ ക്ളീവ് ലാന്റിൽ നടന്ന സംവാദത്തിൽ ഇരുവരും വാക്കുകൾകൊണ്ട് ഏറ്റുമുട്ടുകയുണ്ടായി. പരസ്പരം അധിക്ഷേപിക്കുന്ന സാഹചര്യങ്ങൾ വരെ ഉടലെത്തു. വാക്പോരിനാൽ നിറഞ്ഞ സംവാദവേദി തിരഞ്ഞെടുപ്പിൽ നിർണായകമായേക്കുമെന്നാണ് വിലയിരുത്തൽ. തിരഞ്ഞെടുപ്പിന് 34 ദിനങ്ങൾ മാത്രം ശേഷിക്കെ ആരെ പിന്തുണയ്ക്കണമെന്ന ആശയക്കുഴപ്പത്തിലാണ് അമേരിക്കയിലെ മിക്ക വോട്ടർമാരും. സ്ഥാനാർത്ഥികളുടെ വാദങ്ങൾ യുക്തിഭദ്രമാണോയെന്ന വിലയിരുത്തലിനു ശേഷമാണ് തങ്ങളുടെ വോട്ട് ആർക്ക് നൽകണമെന്ന് അവർ തീരുമാനമെടുക്കുക. നവംബർ മൂന്നിന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞടുപ്പിന് മുന്നോടിയായുള്ള സംവാദപരമ്പരകളിൽ നേരിട്ടുള്ള സംവാദമാണ് ക്ളീവ് ലാന്റിലെ വേദിയിൽ ഇന്നലെ നടന്നത്.
ഒന്നരമണിക്കൂർ നീണ്ടുനിന്ന സംവാദത്തിൽ പലയിടത്തും ബൈഡനെ കടന്നാക്രമിക്കുകയായിരുന്നു ട്രംപ്. 73 തവണയാണ് ട്രംപ് ബൈഡനെ തടസപ്പെടുത്തിയത്. നിരന്തരം തടസ്സം സൃഷ്ടിച്ചുക്കൊണ്ടിരുന്ന ട്രംപ് വ്യക്തിപരമായും ആക്രമിച്ചു. “കഴിഞ്ഞ 47 വർഷത്തിനിടയിൽ താങ്കൾ ഒന്നും ചെയ്തിട്ടില്ലെന്ന് എല്ലാവർക്കും അറിയാം” എന്നുതുടങ്ങിയ പ്രയോഗങ്ങൾ ട്രംപ് നടത്തുകയുണ്ടായി. ട്രംപിന്റെ വാക്കുകൾക്കെതിരെ തിരിഞ്ഞ ജോ, ”ഒന്ന് മിണ്ടാതിരിക്കുമോ മനുഷ്യാ? ” എന്ന് ചോദിച്ചു. പ്രസിഡന്റിനെ ഒരവസരത്തിൽ കോമാളി എന്ന് വിളിക്കുകയുണ്ടായി. ട്രംപിന്റെ അനാവശ്യ ഇടപെടലുകൾ ഫോക്സ് ന്യൂസിൽ നിന്ന് മോഡറേറ്റർ ആയി എത്തിയ ക്രിസ് വാലസ് ചൂണ്ടിക്കാട്ടി. മറുപക്ഷത്തുള്ള ആൾക്ക് സംസാരിക്കാൻ അവസരം നൽകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. പകർച്ചവ്യാധി, ആരോഗ്യ സംരക്ഷണം, സമ്പദ്‌വ്യവസ്ഥ എന്നീ വിഷയങ്ങളിലേക്ക് സംവാദം നീണ്ടപ്പോൾ ട്രംപിന് കാലിടറി.
മഹാമാരിയിൽ മാസങ്ങളോളം ജനങ്ങളുടെ ജീവൻ വച്ച് ട്രംപ് കളിക്കുകയായിരുന്നുവെന്ന് ജോ പറഞ്ഞു. ട്രംപ് കാരണം 200,000 അമേരിക്കകാരുടെ ജീവൻ നഷ്ടപ്പെട്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബൈഡന്‍ ആയിരുന്നു ഈ സമയത്ത് രാജ്യം ഭരിക്കുന്നതെങ്കില്‍ മരണസംഖ്യ ഇപ്പോഴത്തേക്കാള്‍ കൂടുതലായിരിക്കുമെന്ന് ട്രംപ് മറുപടി പറഞ്ഞു. 20 മിനിറ്റ് നേരം കോവിഡ് പ്രതിസന്ധിയെപ്പറ്റിയാണ് ചർച്ച ചെയ്തത്. ‘ഒരിക്കലും വിഡ്ഢികളോട് വാദിക്കരുത്. കാരണം നിങ്ങളെ അവർ അവരുടെ നിലവാരത്തിലേക്ക് താഴ്ത്തും” എന്ന മാർക്ക് ട്വയിനിന്റെ വിഖ്യാത വാക്കുകൾ കടമെടുത്തുകൊണ്ടാണ് ജോ സംവാദം അവസാനിപ്പിച്ചത്.
സ്വന്തം ലേഖകൻ
യു കെ :- യൂറോപ്യൻ യൂണിയനുമായുള്ള ബ്രെക്സിറ്റ് കരാറുകൾക്ക് കോട്ടം തട്ടുന്ന ഇന്റെർണൽ മാർക്കറ്റ് ബില്ലിന് അംഗീകാരം നൽകി എംപിമാർ. ചൊവ്വാഴ്ച ഹൗസ് ഓഫ് കോമൺസിൽ നടന്ന വോട്ടെടുപ്പിൽ 84 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബില്ല് പാസായത്. പ്രാഥമിക ഘട്ടങ്ങൾ എല്ലാം കടന്ന ഈ ബില്ല് ഇനി ഹൗസ് ഓഫ് ലോർഡ്‌സ് ആണ് പാസാക്കേണ്ടത്. ഈ ബില്ലിലെ പല വ്യവസ്ഥകളും യൂറോപ്യൻ യൂണിയനുമായി ഏർപ്പെട്ടിരിക്കുന്ന കരാറിലെ വ്യവസ്ഥകളെ ലംഘിക്കുന്നതാണ്. അതിനാൽ തന്നെ ഈ ബില്ല് പുനഃക്രമീകരിക്കണം എന്ന് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം അംഗീകരിക്കാതെ ആണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ മാർക്കറ്റ് ബില്ലുമായി മുന്നോട്ടുപോകുന്നത്. തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് യൂറോപ്യൻ യൂണിയൻ തലസ്ഥാനമായി കരുതപ്പെടുന്ന ബ്രസൽസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഈ മാസം തുടക്കത്തിലാണ് ഗവൺമെന്റ് ഈ ബില്ല് ആദ്യമായി മുന്നോട്ടു വച്ചത്. യൂറോപ്യൻ യൂണിയന്റെ ഭാഗത്തുനിന്ന് ശക്തമായ എതിർപ്പ് ഈ ബില്ലിന് ആദ്യം തന്നെ ഉണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ തീരുമാനങ്ങൾക്കെതിരെ അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡനും പ്രതികരിച്ചിട്ടുണ്ട്. വോട്ട് ചെയ്ത കൺസർവേറ്റീവ് പാർട്ടി എംപിമാർ എല്ലാരും തന്നെ ബില്ലിന് അനുകൂലമായാണ് വോട്ട് ചെയ്തത്. മുൻ പ്രധാനമന്ത്രി തെരേസ മേ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. കൺസർവേറ്റീവ് പാർട്ടി എംപിമാരായ ജെറെമി റൈറ്റ് ഉൾപ്പെടെയുള്ളവർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
ബ്രെക്സിറ്റിനു ശേഷമുള്ള കാലഘട്ടത്തിൽ സുഖമമായ ചരക്ക് നീക്കത്തിന് ഈ ബില്ല് അത്യന്താപേക്ഷിതമാണ് എന്നാണ് ഗവൺമെന്റിന്റെ ഭാഗത്തുനിന്നുള്ള നിലപാട്. എല്ലാ തരത്തിലുള്ള എതിർപ്പുകളെയും അവഗണിച്ചാണ് ഗവൺമെന്റ് ഈ ബില്ലുമായി മുന്നോട്ടു പോകുന്നത്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
കോവെൻട്രി: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് യൂണിവേഴ്സിറ്റി സ്റ്റുഡന്റ് ഹാളിൽ പാർട്ടിക്കായി ഒത്തുകൂടിയത് 200ലധികം പേർ. ചൊവ്വാഴ്ച പുലർച്ചെയാണ് കോവെൻട്രി സർവകലാശാലയിലെ ഹാളിൽ വിദ്യാർത്ഥികൾ ഒത്തുകൂടിയത്. പാർട്ടിയുടെ പല വിഡീയോകളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ചില സാമുദായിക മേഖലകൾ അടച്ചുപൂട്ടാനും സുരക്ഷ വർദ്ധിപ്പിക്കാനും ഉദ്യോഗസ്ഥർ അരുൺഡെൽ ഹൗസ് മാനേജുമെന്റുമായി പ്രവർത്തിച്ചിട്ടുണ്ടെന്ന് വെസ്റ്റ് മിഡ്‌ലാന്റ് പോലീസ് പറഞ്ഞു. സാമൂഹിക അകലം പാലിക്കൽ നിയമവും പരമാവധി ആറു പേർക്ക് മാത്രം ഒത്തുകൂടാമെന്ന നിയമവും നിലനിൽക്കുമ്പോൾ തന്നെ വിദ്യാർത്ഥികളുടെ ഈ പെരുമാറ്റം അത്യധികം ആശങ്ക ഉളവാക്കുന്നതാണ്. നിയമങ്ങളെ കാറ്റിൽ പറത്തിയുള്ള വിദ്യാർത്ഥികളുടെ ആട്ടവും പാട്ടും രോഗവ്യാപന ഭീതി വർധിപ്പിക്കുന്നു. കൊറോണ വൈറസ് ബാധിതരായ 5 പേരുള്ള കോവെൻട്രി സർവകലാശാലയ്ക്ക് സംഭവത്തെക്കുറിച്ച് അറിയാമെന്നും സർവകലാശാലയുടെ പെരുമാറ്റച്ചട്ടം ലംഘിക്കുന്ന ഏതൊരു വിദ്യാർത്ഥിക്കും അച്ചടക്കനടപടി നേരിടേണ്ടിവരുമെന്നും വക്താവ് പറഞ്ഞു. കുറഞ്ഞത് 32 സർവകലാശാലകളിലായി 500 ലധികം കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചതിനെത്തുടർന്ന് ബ്രിട്ടനിലുടനീളം 4,000 വിദ്യാർത്ഥികൾ രണ്ടാഴ്ചയായി ക്വാറന്റൈനിൽ കഴിയുകയാണ്.
വൈറ്റ്ഫ്രിയേഴ്‌സ് ലെയ്‌നിലെ സ്വകാര്യ താമസസ്ഥലങ്ങളിൽ നിന്നുള്ള ഫൂട്ടേജുകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിദ്യാർത്ഥികളുടെ നിയമലംഘനത്തിൽ അപലപിക്കുന്നുവെന്ന് കോവെൻട്രി സർവകലാശാല അറിയിച്ചു. സംഭവത്തെ സർവകലാശാല വളരെ ഗൗരവമായി കാണുന്നുണ്ടെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും പ്രിൻസിപ്പൽ ഇയാൻ ഡൺ പറഞ്ഞു. ഈ വർഷത്തേക്ക് തുറന്ന അരുൺഡെൽ ഹൗസിലാണ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികൾ താമസിക്കുന്നതെങ്കിലും സ്വകാര്യ ഉടമസ്ഥതയിലുള്ള ഹാളുമായി നേരിട്ട് ബന്ധമില്ലെന്ന് ഡൺ പറഞ്ഞു. വീഡിയോയിൽ ഉൾപ്പെട്ട ആരെങ്കിലും വിദ്യാർത്ഥികളാണെന്ന് കണ്ടെത്തിയാൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉദ്യോഗസ്ഥർ ഹാളിലെ സിസിടിവി പരിശോധിക്കുന്നുണ്ടെന്നും ഇത് ആസൂത്രിതമായ പാർട്ടിയാണെന്ന് തെളിവുകൾ പുറത്തുവന്നാൽ നടപടിയെടുക്കുമെന്നും പോലീസ് വെളിപ്പെടുത്തി. വിദ്യാർത്ഥികളുടെ ഒത്തുചേരലിനെത്തുടർന്ന് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് ഹാൾ നടത്തുന്ന നിഡോ പറഞ്ഞു. കുറച്ചുപേരുടെ പ്രവർത്തികൾ മറ്റു പലരുടെയും ഭാവിയെ ദോഷകരമായി ബാധിക്കുന്നതാണ്. സർവകലാശാലകളിലടക്കം രോഗം വ്യാപിക്കുന്ന ഈ സമയത്ത് വിദ്യാർത്ഥികളുടെ നിരുത്തരവാദപരമായ പ്രവർത്തി ആരോഗ്യമേഖലയെയും ആശങ്കയിലാക്കുന്നുണ്ട്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ടിൽ ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങൾക്കെതിരെ ബാക്ക്ബെഞ്ച് എംപിമാർ. നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ പുതിയ കൊറോണ വൈറസ് നിയന്ത്രണങ്ങളുടെ വിശദാംശങ്ങൾ വ്യക്തമാക്കാൻ ആവശ്യപ്പെട്ടപ്പോൾ ബോറിസ് ജോൺസൺ ക്ഷമ ചോദിക്കുകയുണ്ടായി. ജോൺസൻ കൊണ്ടുവന്ന പുതിയ നിയമത്തിൽ വ്യത്യസ്ത വീടുകളിൽ നിന്നുള്ളവർ പബ്ബിനുള്ളിൽ ഒത്തുകൂടരുതെന്ന് പറയുന്നു. ഇത് 20 ലക്ഷം പൊതുജനങ്ങൾക്ക് ബാധകമാണെന്നിരിക്കെ പബ്ബ് ബിയർ ഗാർഡനുകൾ പോലുള്ള ഔട്ട്‌ഡോർ ക്രമീകരണങ്ങൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ ആശയക്കുഴപ്പം ഉടലെടുത്തു. വ്യക്തമായ നിയമം നൽകാത്തതിനെതിരെ ലേബർ പാർട്ടിയിൽ നിന്നും വിമർശനം ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 7,143 പുതിയ കൊറോണ വൈറസ് കേസുകൾ യുകെയിൽ രേഖപ്പെടുത്തി. രോഗം സ്ഥിരീകരിച്ച് 28 ദിവസത്തിനുള്ളിൽ 71 പേരാണ് മരണമടഞ്ഞത്. ജൂലൈ 1ന് ശേഷമുള്ള ഉയർന്ന കണക്കാണിത്.
നോർത്ത് ഈസ്റ്റിലെ ആളുകൾക്ക് ഒരു പബ്ബ് ഗാർഡനിൽ വച്ച് മറ്റ് വീടുകളിൽ നിന്നുള്ളവരെ ഇനിയും കാണാൻ കഴിയുമോ എന്ന് ചോദിച്ചപ്പോൾ, ജനങ്ങൾ പ്രാദേശിക മാർഗ്ഗനിർദ്ദേശം പാലിക്കണമെന്നാണ് ജോൺസൻ പറഞ്ഞത്. പിന്നാലെ ട്വിറ്ററിൽ അദ്ദേഹം ക്ഷമാപണം നടത്തി. “പബ്ബുകൾ, റെസ്റ്റോറന്റുകൾ, വീട് എന്നിവയ്ക്കുള്ളിൽ വച്ച് വിവിധ വീടുകളിൽ നിന്നുള്ളവരെ കാണാൻ കഴിയില്ല എന്നതാണ് പുതിയ നിയമം അർത്ഥമാക്കുന്നത്.” പ്രധാനമന്ത്രി അറിയിച്ചു. നിയമങ്ങൾ വളരെ സങ്കീർണ്ണവും ഏകപക്ഷീയവുമാണെന്ന് ബാക്ക്ബെഞ്ച് എംപിമാർ പറഞ്ഞു. രാഷ്ട്രീയ യുക്തിക്ക് യോജിച്ച തീരുമാനമല്ല ഇതെന്നും അവർ ചൂണ്ടിക്കാട്ടി.
കൊറോണ വൈറസിനെക്കുറിച്ചുള്ള ഗവൺമെന്റിന്റെ തീരുമാനങ്ങളിൽ മാത്രമല്ല, പാർലമെന്റ് എങ്ങനെ ഇടപെടുന്നുവെന്നതിൽ കൂടുതൽ സ്വാധീനം ചെലുത്താനുള്ള ഒരു മാർഗത്തിലേക്ക് ബാക്ക്ബെഞ്ചേഴ്‌സ് നീങ്ങുകയാണ്. കഴിഞ്ഞാഴ്ച കൊറോണ വൈറസ് കേസുകൾ വർദ്ധിച്ചതിനാൽ, കർശനമായ നിയമങ്ങളിലേക്ക് നീങ്ങുന്നതിൽ നിന്ന് പത്താം നമ്പറിനെ തടഞ്ഞതിന്റെ ഭാഗമായിരുന്നു അവർ. അതേസമയം പുതിയ നിയമങ്ങൾ ആശയക്കുഴപ്പമുണ്ടാക്കുന്നതായി നോർത്ത് ഈസ്റ്റിലെ ആളുകൾ പരാതിപ്പെട്ടു. പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതിനുശേഷം തന്റെ എല്ലാ വേദികളും അടച്ചുപൂട്ടാൻ തീരുമാനിച്ചതായി ടൈനെസൈഡിലും നോർത്തേംബർലാൻഡിലും ബാറുകളും റെസ്റ്റോറന്റുകളും നടത്തുന്ന ഒല്ലി വോൾക്കാർഡ് പറഞ്ഞു. കൊറോണ വൈറസ് പ്രതിസന്ധിയെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കുന്നതിനായി പ്രധാനമന്ത്രി ബുധനാഴ്ച ഉച്ചയ്ക്ക് പത്രസമ്മേളനം നടത്താനിരിക്കുകയാണ്. ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫ. ക്രിസ് വിറ്റിയും ചീഫ് സയന്റിഫിക് അഡ്വൈസർ സർ പാട്രിക് വാലൻസും ജോൺസണൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നു.
സ്വന്തം ലേഖകൻ
യുകെ :- കൊറോണ ബാധിച്ച് ലോകമെമ്പാടും മരിച്ചവരുടെ എണ്ണം ഒരു മില്യൺ കടന്നു. ഇപ്പോഴും പല രാജ്യങ്ങളിലും രോഗവ്യാപനം വർദ്ധിച്ചു വരുന്ന സാഹചര്യം നിലനിൽക്കുന്നുണ്ട്. മുഴുവൻ മരണനിരക്കിന്റെ, പകുതിയോളം യു എസ്, ബ്രസീൽ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റി പുറത്തിറക്കിയ കണക്കിൽ രേഖപ്പെടുത്തുന്നു. എന്നാൽ ഈ കണക്കുകളിലും അധികമാണ് യഥാർത്ഥ മരണങ്ങൾ എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ആശങ്കപ്പെടുത്തുന്ന കണക്കുകളാണ് പുറത്തുവരുന്നതെന്ന് യു എൻ സെക്രട്ടറി ജനറൽ പറഞ്ഞു. ചൈനയിലെ വുഹാനിൽ നിന്നും രോഗം ആരംഭിച്ച 10 മാസത്തിനു ശേഷമുള്ള ഈ മരണനിരക്ക് ഏവരെയും ആശങ്കപ്പെടുത്തുന്നതാണ്.
ഇപ്പോൾതന്നെ രോഗബാധ ഏകദേശം 188 ഓളം രാജ്യങ്ങളിലേക്ക് പടർന്നിട്ടുണ്ട്. ഏകദേശം 32 മില്യനോളം ആളുകൾക്ക് ഇതുവരെ രോഗം ബാധിച്ചു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പലരാജ്യങ്ങളും ലോക്ക് ഡൗൺ ഏർപ്പെടുത്തിയെങ്കിലും, ഇത് രാജ്യങ്ങളെ വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചു. ഇതോടൊപ്പം തന്നെ രോഗബാധയ്ക്ക് തടയിടുന്നതിനായി വാക്സിൻ പരീക്ഷണം ലോകത്തിലെ പല ഭാഗങ്ങളിലും നടന്നുകൊണ്ടിരിക്കുകയാണ്. യു എസിലാണ് ലോകത്തിലെ ഏറ്റവും കൂടുതൽ മരണനിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതു വരെ 205, 000 പേർ കൊറോണ ബാധ മൂലം യു എസിൽ മരിച്ചു. ബ്രസീലിൽ 141, 700 പേരും, ഇന്ത്യയിൽ 95, 500 പേരുമാണ് ഇതുവരെ മരണപ്പെട്ടിരിക്കുന്നത്.
യു എസിൽ ഇതു വരെ 7 മില്യനോളം കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യയിൽ ഒരു ദിവസം 90000 കേസുകളാണ് രേഖപ്പെടുത്തുന്നത്. വാക്സിൻ പരീക്ഷണങ്ങളിൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി നടത്തുന്ന വാക്സിൻ പരീക്ഷണങ്ങൾക്കാണ് വിജയ സാധ്യത കാണുന്നത്. ലോകമെമ്പാടുമുള്ള രാജ്യങ്ങൾ കൊറോണ ബാധമൂലം നേരിടുന്ന പ്രതിസന്ധികൾ അനേകമാണ്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : കോവിഡ് കേസുകൾ വർദ്ധിച്ചുവരുന്നതിനോടൊപ്പം എൻ എച്ച് എസും പ്രതിസന്ധിയുടെ പടവുകളേറുകയാണ്. ഈ ശൈത്യകാലത്ത് കൊറോണ കേസുകൾ കുത്തനെ ഉയരുമെന്നിരിക്കെ രോഗപ്രതിരോധവും എൻ എച്ച് എസിന്റെ ചികിത്സാ നിലവാരവും ഒരു ചോദ്യചിഹ്നമായി നിൽക്കുകയാണ്. രോഗ നിയന്ത്രണ നടപടികൾ മൂലം എൻ എച്ച് എസിന്റെ ശേഷി കുറയുന്നുവെന്ന് ആരോഗ്യ മേധാവികൾ വെളിപ്പെടുത്തി. ഇംഗ്ലീഷ് എൻഎച്ച്‌എസിനെക്കുറിച്ചുള്ള എൻഎച്ച്‌എസ് കോൺഫെഡറേഷൻ റിപ്പോർട്ടിൽ കൂടുതൽ നിക്ഷേപം ഇപ്പോൾ ആവശ്യമാണെന്ന് പറഞ്ഞിട്ടുണ്ട്. ഈ ശൈത്യകാലത്തെ രോഗപ്രതിരോധത്തിനായി 3 ബില്യൺ പൗണ്ട് അധികമായി സർക്കാർ വാഗ് ദാനം ചെയ്തിട്ടും പ്രതിസന്ധി നേരിടുകയാണ്. അണുബാധ നിയന്ത്രണ നടപടികളെ നേരിടാൻ ആശുപത്രികളെ സഹായിക്കുക, കാൽമുട്ട്, ഹിപ്പ് മാറ്റിവയ്ക്കൽ പോലുള്ള പതിവ് ചികിത്സകൾ സ്വകാര്യമായി ചികിത്സിക്കുന്നതിനുള്ള പണം രോഗികൾക്ക് നൽകുക എന്നിവയ്ക്കുവേണ്ടി ആ ധനസഹായം ചിലവിടാനാണ് ഉദ്ദേശിക്കുന്നത്. എന്നാൽ ആശുപത്രികൾ ഇപ്പോഴും സാധാരണ പ്രവർത്തനങ്ങളുടെ പകുതി മാത്രമേ ചെയ്യുന്നുള്ളൂ. ഇരുപത് ലക്ഷം രോഗികൾ 18 ആഴ്ചയിൽ കൂടുതലായി ഒരു ചികിത്സ നേടാൻ കാത്തിരിക്കുന്നു.
എൻഎച്ച്‌എസിനായി സുസ്ഥിരമായ ഒരു പദ്ധതി കണ്ടെത്തേണ്ടതുണ്ടെന്ന് എൻഎച്ച്‌എസ് കോൺഫെഡറേഷൻ ചീഫ് എക് സിക്യൂട്ടീവ് ഡാനി മോർട്ടിമർ പറഞ്ഞു. “എൻഎച്ച്‌എസിന്റെയും സാമൂഹ്യ പരിപാലന സേവനങ്ങളുടെയും വീണ്ടെടുക്കൽ വളരെ പ്രയാസകരമായിരിക്കുമെന്നതിൽ ആർക്കും സംശയമില്ല.” അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് പ്രതിസന്ധിയെ നേരിടാൻ എൻ എച്ച് എസിന് സാധിക്കില്ലെന്ന് പലരും പറഞ്ഞിട്ടും കോവിഡ് രോഗികളുടെ ഒരു വലിയ തരംഗത്തെ നിയന്ത്രിക്കുക മാത്രമല്ല, വൈറസ് ബാധിക്കാത്ത ദശലക്ഷക്കണക്കിന് ആളുകൾക്ക് എൻ എച്ച് എസ് ചികിത്സ നൽകുകയും ചെയ് തിരുന്നു. ഫലപ്രദമായ ടെസ്റ്റ്-ട്രേസ് സിസ്റ്റം ഇല്ലെങ്കിലും വൈറസിനെ നേരിടാനുള്ള തീവ്രശ്രമത്തിലാണ് തങ്ങളെന്ന് മോർട്ടിമർ അറിയിച്ചു.
കോൺഫെഡറേഷന്റെ സർവേയിൽ പ്രതികരിച്ച 250 ലധികം മേലധികാരികളിൽ ഭൂരിഭാഗം പേരും ഫണ്ടിങ് പ്രധാന പ്രശ് നമാകുന്നുവെന്ന് പറഞ്ഞു. മാനസികാരോഗ്യ സംരക്ഷണം മുതൽ കാൻസർ ചികിത്സ, പതിവ് പ്രവർത്തനങ്ങൾ തുടങ്ങി എല്ലാത്തിലും ധനസഹായത്തിന്റെ അഭാവം ഒരു പ്രധാന തടസ്സമാകുമെന്ന് അവർ വെളിപ്പെടുത്തി. ആശങ്കയുളവാക്കുന്ന റിപ്പോർട്ട് ആണ് പുറത്ത് വന്നിരിക്കുന്നതെന്ന് റോയൽ കോളേജ് ഓഫ് നഴ്‌സിംഗിലെ ഡാം ഡോന്ന കിന്നെയർ പറഞ്ഞു. നഴ് സിംഗ് സ്റ്റാഫുകളുടെ ഗുരുതരമായ ക്ഷാമം എൻ എച്ച് എസ് സേവനങ്ങൾക്കും അവയിൽ ജോലി ചെയ്യുന്ന ആളുകൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും അവർ അറിയിച്ചു. ശൈത്യകാലത്തെ രോഗവ്യാപനത്തെയും മരണങ്ങളെയും നേരിടാൻ എൻ എച്ച് എസ്, സുപ്രധാന പദ്ധതികൾ ആവിഷ് കരിക്കേണ്ടതുണ്ട്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : ക്വാറന്റൈൻ ലംഘിക്കുന്നവർക്ക് വൻ പിഴ ചുമത്തുന്നതുൾപ്പടെ ഇംഗ്ലണ്ടിൽ നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുകയാണ്. എൻ എച്ച് എസ് ടെസ്റ്റ് ആൻഡ് ട്രേസോ കൗൺസിലോ നിങ്ങളോട് സ്വയം ഒറ്റപ്പെടാൻ ആവശ്യപ്പെടും. എന്നാൽ അതിന് സാധിച്ചില്ലെങ്കിൽ 1000 പൗണ്ട് പിഴ ചുമത്തും. രണ്ടാം വട്ടം പിഴത്തുക 10000 പൗണ്ട് ആയി ഉയരും. സർക്കാരിന്റെ കടുത്ത നിയന്ത്രണത്തിനെതിരെ ഇംഗ്ലണ്ടിലെങ്ങും പ്രതിഷേധം അലയടിച്ചുയരുകയാണ്. കൊറോണ വൈറസ് കേസുകൾ കുതിച്ചുയരുന്നതിനാൽ പൊതുജനങ്ങളെ സംരക്ഷിക്കുന്നതിന് പുതിയ നിയമങ്ങൾ നിർണായകമാണെന്ന് മന്ത്രിമാർ പറയുന്നു. ഞായറാഴ്ച പ്രസിദ്ധീകരിച്ച നിയമങ്ങളിൽ ചില അവസാന നിമിഷ കൂട്ടിച്ചേർക്കലുകൾ നടത്തിയിട്ടുണ്ട്. അവസാന നിമിഷത്തെ കൂട്ടിച്ചേർക്കലുകളെ നമ്പർ 10 ന്യായീകരിച്ചു, എംപിമാർ പിന്നീട് അംഗീകരിച്ചില്ലെങ്കിൽ നിയമങ്ങൾ കാലഹരണപ്പെടുമെന്ന് അവർ അറിയിച്ചു. ഇന്നലെ 4,044 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗവ്യാപനത്തിൽ നേരിടുന്ന ഇടിവ് വലിയ ആശ്വാസം പകരുന്നതാണ്.
പുതിയ നിയമത്തിൽ ‘അശ്രദ്ധമായി’ ക്വാറന്റൈൻ ലംഘിക്കുന്നവർക്ക് 4000 പൗണ്ട് പിഴ ചുമത്തുമെന്ന് പറഞ്ഞിട്ടുണ്ട്. മറ്റൊരാളെ അപകടത്തിലാക്കുന്ന തരത്തിൽ സ്വയം ഒറ്റപ്പെടൽ ഉപേക്ഷിക്കുന്നത് ഇപ്പോൾ ഒരു പ്രത്യേക കുറ്റമാണ്. കുറ്റം വീണ്ടും ആവർത്തിച്ചാൽ പിഴത്തുക 10000 ആയി ഉയരും. മറ്റുള്ളവരെ ക്വാറന്റൈനിൽ ആക്കാൻ കരുതികൂട്ടി ചെയ്യുന്നതെന്തും ഇപ്പോൾ കുറ്റകൃത്യമാണ്. ഉദാഹരണത്തിന്, പബ്ബിൽ വച്ചു കണ്ടുമുട്ടിയെന്ന പേരിൽ നിങ്ങളുടെ ശത്രുക്കളോട് ഇപ്പോൾ ക്വാറന്റൈനിൽ കഴിയാൻ ആവശ്യപ്പെടരുത്. കൊറോണ വൈറസ് പോസിറ്റീവ് ആണെങ്കിൽ, നിയമപ്രകാരം അവർ രണ്ടാഴ്ചത്തേക്ക് സ്വയം ഒറ്റപ്പെടാൻ നിർബന്ധിതരാകും. അതിനാൽ തന്നെ, ആളുകളെ വ്യാജമായും പ്രതികാരപരമായും നിർബന്ധിക്കുന്നത് തെറ്റാണ്. ആദ്യ പിഴത്തുക 1000 ആണെങ്കിലും പിന്നീടും പിടികൂടിയാൽ ഇത് വർധിക്കും. അതുപോലെ ആളുകളെ ടെസ്റ്റ് ആൻഡ് ട്രേസിൽ നിന്ന് ഒഴിവാക്കുന്നതും ഇപ്പോൾ കുറ്റകരമാണ്. എൻഎച്ച്‌എസ് ടെസ്റ്റ്, ട്രേസ് അല്ലെങ്കിൽ കൗൺസിൽ ആവശ്യപ്പെട്ടാൽ നിങ്ങളുടെ വീട്ടിലെ ഓരോ അംഗത്തിന്റെയും പേര് നൽകണമെന്ന് നിയമത്തിൽ പറയുന്നു. തെറ്റായ വിവരം നൽകുന്നത് ക്രിമിനൽ കുറ്റമാണ്. ആദ്യ പിഴത്തുക 1000 പൗണ്ട്.
പുതിയ നിയമങ്ങളിലെ പിഴകൾ 18 വയസോ അതിൽ കൂടുതലോ പ്രായമുള്ളവർക്ക് ബാധകമാണ്. എന്നാൽ കുട്ടികളെ ക്വാറന്റൈനിൽ സൂക്ഷിക്കുന്നതിൽ വീഴ്ച ഉണ്ടായാൽ ഉത്തരവാദിത്തപ്പെട്ട വ്യക്തിക്ക് പിഴ ചുമത്തും. കുട്ടികളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടാൽ അതെ പിഴത്തുക നൽകേണ്ടിവരും. നിങ്ങൾ വീട്ടിൽ നിന്ന് ജോലി ചെയ്യുന്നില്ലെങ്കിൽ, സ്വയം ഒറ്റപ്പെടാൻ നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ നിങ്ങളുടെ തൊഴിലുടമയെ അറിയിക്കേണ്ടത് ഇപ്പോൾ നിയമപരമായ ആവശ്യകതയാണ്. നിങ്ങളുടെ ക്വാറന്റൈൻ കാലയളവിന്റെ ആരംഭ, അവസാന തീയതികൾ തൊഴിലുടമയോട് പറയണം. ഏജൻസി തൊഴിലാളികൾക്കും സമാനമായ നിയമങ്ങൾ ബാധകമാണ്. ഇത് ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ പിഴ 50 പൗണ്ടാണ്. ക്വാറന്റൈനിൽ കഴിയുന്ന ജീവനക്കാരനെ ജോലിയിൽ പ്രവേശിക്കാൻ നിർബന്ധിക്കുന്നത് ഇപ്പോൾ കുറ്റമാണ്. ഇതിനെതിരെ സ്ഥാപനങ്ങൾക്കാണ് പിഴ ചുമത്തുന്നത്.
പബ്ബുകൾ, ബാറുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ എന്നിവ 85 ഡെസിബെലിൽ കവിയുന്ന സംഗീതം പ്ലേ ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു. തത്സമയ പ്രകടനങ്ങൾക്കും വിലക്കുണ്ട്. ഇന്നലെ പ്രാബല്യത്തിൽ വന്ന പുതിയ നിയമത്തിലാണ് ഈ നിയന്ത്രണങ്ങൾ ഉൾപ്പെടുന്നത്. ഈ നിയമം ലംഘിച്ചാൽ പബ്ബുകൾക്കും റെസ്റ്റോറന്റുകൾക്കും 1000 പൗണ്ട് പിഴ ചുമത്തുന്നതാണ്. പിന്നീടും നിയമലംഘനം തുടർന്നാൽ പിഴത്തുക വർദ്ധിക്കും. മാസ്ക് ധരിച്ചില്ലെങ്കിൽ 200 പൗണ്ട് പിഴ ഈടാക്കുമെന്നും സർക്കാർ കഴിഞ്ഞാഴ്ച അറിയിച്ചിരുന്നു. നിങ്ങൾക്ക് പിഴ ഈടാക്കിയാൽ, പണമടയ്ക്കാൻ 28 ദിവസത്തെ സമയമുണ്ട്. എന്നാൽ അതിൽ പരാജയപ്പെട്ടാൽ നിങ്ങളെ അറസ്റ്റ് ചെയ്യുകയും ക്രിമിനൽ കുറ്റം ചുമത്തുകയും ചെയ്യാം.