ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
മൈതാന മധ്യത്തുനിന്ന് പന്തെടുത്തു വെട്ടിതിരിഞ്ഞു. ഇംഗ്ലീഷ് താരങ്ങൾക്കിടയിലൂടെ കുതിച്ചു. ഇരുവശത്തു നിന്നും കുതിച്ചെത്തിയ ഇംഗ്ലീഷ് ഡിഫെൻഡർമാരെ വെട്ടിയൊഴിഞ്ഞ് ബോക്സിനുള്ളിലേക്ക്. മുന്നോട്ട് കയറി വന്ന ഗോളിയെ കാഴ്ചകാരനാക്കി വലയ്ക്കുള്ളിലേക്ക് ആ തുകൽപന്തിനെ യാത്രയാക്കി. ഇത്രയും മതിയായിരുന്നു ചെകുത്താന് ദൈവമായി പരിണമിക്കാൻ. വേണ്ടിവന്നത് നാലേ നാലു മിനിറ്റ്. വിവാദമായ കൈ പ്രയോഗത്തിന് ശേഷം അത്യുജ്വലമായ ഒരു ഗോൾ. 60 മീറ്ററിന്റെ ആ കുതിപ്പ് ലോകഫുട്ബോളിന്റെ ഓർമതാളുകളിൽ ഒന്നാമത്തെ അദ്ധ്യായമാണ്. ഇന്ന് മാത്രമല്ല ; വരും കാലങ്ങളിലും അത് അവിടെതന്നെ ഉണ്ടാവും. മങ്ങാതെ, സുവർണ്ണ തേജസോടെ… ഒറ്റപേര് – ഡീഗോ അർമാൻഡോ മറഡോണ
1977 മുതൽ ഒന്നര പതിറ്റാണ്ടിലേറെ കാലം ലോക ഫുട്ബോളിലെ കിരീടം വെയ്ക്കാത്ത രാജാവ്. പുൽമൈതാനത്ത് കാലുകൊണ്ട് മാത്രമല്ല ‘കൈ’കൊണ്ടും ചരിത്രം രചിച്ച ഇതിഹാസം. അസാമാന്യ വേഗവും ഡ്രിബിളിങ് പാടവവും പന്തിനെ യഥേഷ്ടം ചൊൽപ്പടിക്ക് നിർത്താനുള്ള അസാമാന്യ കഴിവും കൊണ്ട് മൈതാനത്ത് ഒരു ദൈവത്തിനു മാത്രം സാധ്യമാകുന്ന പ്രകടനങ്ങളിലൂടെ ലോകമെമ്പാടുമുള്ള ആരാധക മനസുകളിൽ ഇന്നും സ്ഥാനംപിടിച്ചിരിക്കുന്നയാൾ. 1960 ഒക്ടോബറിൽ അർജന്റീനയിലെ ബ്യൂണസ് ഐറിസിലെ വില്ല ഫിയോറിത്തോ പ്രവിശ്യയിലെ ലാനസിൽ ജനനം. ഡോൺ ഡീഗോ ഡാൽമ സാൽവദോറ ഫ്രാങ്കോ ദമ്പതികളുടെ എട്ടു മക്കളിൽ അഞ്ചാമനായിരുന്നു ഡീഗോ അർമാൻഡോ മാറഡോണ. റോമൻ കാത്തലിക് കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. കൊടിയ ദാരിദ്ര്യം നിറഞ്ഞ ബാല്യം. മൂന്നാം പിറന്നാൾ തൊട്ടാണ് മറഡോണയ്ക്ക് പന്തുമായുള്ള ബന്ധം ആരംഭിക്കുന്നത്. ജന്മദിന സമ്മാനമായി കിട്ടിയ പന്ത് മറ്റാരും എടുക്കാതിരിക്കാൻ കുഞ്ഞ് മാറഡോണ അത് ഉടുപ്പിന്റെ ഉള്ളിലാക്കിയാണ് കിടന്നുറങ്ങാറ്. ഒമ്പതാം വയസിൽ തന്നെ ആ പ്രദേശത്തെ നല്ല ഫുട്ബോൾ കളിക്കാരനെന്ന് മാറഡോണ പേരെടുത്തു. ആ പ്രദേശത്തെ ഫുട്ബോൾ ടീമായിരുന്ന ‘ലിറ്റിൽ ഒനിയനി’ലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കുഞ്ഞൻ മറഡോണ ടീമിലെത്തിയ ശേഷം തുടർച്ചയായ 140 മത്സരങ്ങളാണ് ലിറ്റിൽ ഒനിയനിയൻ ജയിച്ചുകയറിയത്.

12-ാം വയസിൽ ലിറ്റിൽ ഒനിയനിയൻസിൽ നിന്ന് മറഡോണയെ ലോസ് സെബോല്ലിറ്റാസ് ക്ലബ്ബ് റാഞ്ചി. അവിടെ നിന്ന് അർജന്റിനോസ് ജൂനിയേഴ്സ് ടീമിലേക്ക്. അങ്ങനെ 1976-ൽ 16 വയസ് തികയാൻ 10 ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ മറഡോണ പ്രൊഫഷണൽ ഫുട്ബോളിൽ അരങ്ങേറ്റം കുറിച്ചു. 2003 വരെ അർജന്റീനയിൽ പ്രൊഫഷണൽ ലീഗിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ബഹുമതി മറഡോണയുടെ പേരിലായിരുന്നു. ഒന്നാം ഡിവിഷനിൽ 19-ാം സ്ഥാനത്തായിരുന്ന ക്ലബ്ബ് മറഡോണയുടെ വരവോടെ 1980-ൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തി.
1977-ൽ തന്റെ 16-ാം വയസിൽ ദേശീയ ടീമിന്റെ നീലക്കുപ്പായം മറഡോണയെ തേടിയെത്തി. 1977 ഫെബ്രുവരി 27-ന് ഹംഗറിക്കെതിരേയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റ മത്സരം. പക്ഷേ പ്രായം കുറഞ്ഞ താരമെന്ന കാരണത്താൽ 1978-ലെ അർജന്റീനയുടെ ലോകകപ്പ് ടീമിൽ അദ്ദേഹത്തിന് ഇടംകിട്ടിയില്ല. 1979 ജൂൺ രണ്ടിന് സ്കോട്ട്ലൻഡിനെതിരേ നടന്ന മത്സരത്തിൽ രാജ്യത്തിനായുള്ള ആദ്യ ഗോൾ മറഡോണ കുറിച്ചു. അതേ വർഷം തന്നെ യൂത്ത് ചാമ്പ്യൻഷിപ്പിനുള്ള അർജന്റീന ടീമിനെ നയിച്ച അദ്ദേഹം കപ്പുമായാണ് തിരികെയെത്തിയത്. യൂത്ത് ലോകകപ്പിലും സീനിയർ ലോകകപ്പിലും ഗോൾഡൻ ബോൾ നേടിയിട്ടുള്ള ഏക താരവും അദ്ദേഹമാണ്. 1981-ൽ 1.96 ദശലക്ഷം ഡോളറിന് അദ്ദേഹത്തെ ബൊക്ക ജൂനിയേഴ്സ് സ്വന്തമാക്കി.

1982-ൽ അർജന്റീന ദേശീയ ടീമിനൊപ്പം ആദ്യ ലോകകപ്പ്. രണ്ടാം മത്സരത്തിൽ തന്നെ ചുവപ്പ് കാർഡ് കണ്ട് മറഡോണ പുറത്തുപോവുകയും ചെയ്തു. ലോകകപ്പിനു പിന്നാലെ മറഡോണയെ അന്നത്തെ റെക്കോഡ് തുകയായ 9.81 ദശലക്ഷം ഡോളർ മുടക്കി സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ സ്വന്തമാക്കി. 1983-ൽ ബാഴ്സയ്ക്കൊപ്പം കോപ്പ ഡെൽ റേ കപ്പും സ്പാനിഷ് സൂപ്പർ കപ്പും സ്വന്തമാക്കി. സഹതാരങ്ങളുമായും ക്ലബ്ബ് അധികൃതരുമായും പ്രശ്നങ്ങൾ ഉടലെടുത്തതോടെ 1984-ൽ ബാഴ്സ വിട്ട് ഇറ്റാലിയൻ ക്ലബ്ബ് നാപ്പോളിയിൽ എത്തി. ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ ക്ലോഡിയ വില്ലഫെയ്നെ 1984 നവംബർ 7ന് താരം വിവാഹം ചെയ്തു. 15 വർഷക്കാലത്തെ ദാമ്പത്യത്തിനു ശേഷം 2004-ൽ ഇരുവരും വേർപിരിഞ്ഞു. വേർപിരിയൽ നടപടികൾക്കിടെയാണ് തനിക്ക് മറ്റൊരു ബന്ധത്തിൽ ഒരു മകനുണ്ടെന്ന് മറഡോണ വെളിപ്പെടുത്തുന്നത്.

1984 മുതൽ 1991 വരെ നാപ്പോളിക്കായി കളിച്ച മാറഡോണ ക്ലബ്ബിനായി 188 മത്സരങ്ങളിൽ നിന്ന് 81 ഗോൾ നേടി. മാറഡോണയുടെ ഫുട്ബോൾ ജീവിതത്തിന്റെ സുവർണ കാലവും ക്ലബ്ബിന്റെ ചരിത്രത്തിലെ സുവർണ കാലവും ഇതായിരുന്നു. മയക്കുമരുന്നിന്റെ ഉപയോഗവും അവിഹിത ബന്ധത്തെക്കുറിച്ചുള്ള വിവാദങ്ങളും മറഡോണയെ പത്രങ്ങളിലെ സ്ഥിരം തലക്കെട്ടാക്കി. ഇതിനിടെ 1986-ൽ തന്റെ രണ്ടാം ലോകകപ്പിൽ അർജന്റീനയെ ഒറ്റയ്ക്കു തന്നെ അദ്ദേഹം കിരീടത്തിലേക്ക് നയിച്ചു. 1986-ൽ മെക്സിക്കോയിൽ നടന്ന ലോകകപ്പിൽ അർജന്റീനയെ നയിച്ചത് അദ്ദേഹമായിരുന്നു. ഈ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരേ നടന്ന ക്വാർട്ടർ ഫൈനലിൽ നേടിയ രണ്ടു ഗോളുകളും (ദൈവത്തിന്റെ കൈ, നൂറ്റാണ്ടിന്റെ ഗോൾ) ചരിത്രത്തിൽ ഇടംനേടി. ഫൈനലിൽ പശ്ചിമ ജർമനിയെ തോൽപ്പിച്ച് കീരിടവുമായാണ് മാറഡോണയുടെ ടീം മടങ്ങിയെത്തിയത്. ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ സ്വന്തമാക്കിയതും മറഡോണ തന്നെ. 1990 ഇറ്റലി ലോകകപ്പിലും മാറഡോണ തന്നെയായിരുന്നു ടീമിന്റെ ക്യാപ്റ്റൻ. പക്ഷെ ഫൈനലിൽ തോറ്റു പുറത്തായി. രാജ്യത്തിനായി നാലു ലോകകപ്പുകൾ കളിച്ച മാറഡോണ 21 മത്സരങ്ങളിൽ നിന്ന് എട്ടു ഗോളുകൾ സ്വന്തം പേരിൽ കുറിച്ചു. അർജന്റീനയ്ക്കായി 91 മത്സരങ്ങളിൽ നിന്ന് 34 തവണ അദ്ദേഹം സ്കോർ ചെയ്തു.

മയക്കുമരുന്നിന്റെ നിത്യോപയോഗത്തോടെ അദ്ദേഹത്തിന്റെ കളിജീവിതവും കുടുംബജീവിതവും താറുമാറായി. 2000-ൽ കൊക്കെയ്ൻ ഉപയോഗത്തെ തുടർന്ന് ഹൃദയത്തിനുണ്ടായ പ്രശ്നങ്ങൾ കാരണം അദ്ദേഹം തളർന്നു വീണു. പിന്നീട് ലഹരിയിൽ നിന്ന് രക്ഷ നേടാൻ നാല് വർഷം ക്യൂബയിൽ. 2004-ൽ ഫുട്ബോൾ മത്സരം കാണുന്നതിനിടെ കുഴഞ്ഞു വീണ അദ്ദേഹം ബ്യൂണസ് ഐറിസിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലായി. 2008-ൽ അദ്ദേഹത്തെ അർജന്റീന ദേശീയ ടീമിന്റെ പരിശീലകനായി നിയമിച്ചു. 2010 ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ ജർമനിയോട് തോറ്റ് അർജന്റീന ടീം പുറത്തായതോടെ മാറഡോണയുമായുള്ള കരാർ അർജന്റീന ഫുട്ബോൾ ഫെഡറേഷൻ പുതുക്കിയില്ല. പിന്നീട് അൽ വാസൽ, ഡിപോർട്ടിവോ റിയെസ്ട്ര, ഫുജെയ്റ, ഡൊറാഡോസ് ഡെ സിനാലോ, ജിംനാസിയ ഡെ ലാ പ്ലാറ്റ ടീമുകളുടെ പരിശീലകനായി പ്രവർത്തിച്ചു.
ദരിദ്ര ബാലനിൽ നിന്ന് ലോകഫുട്ബോളിലെ രാജാവായി മാറിയ മറഡോണയുടെ ജീവിതം ഓരോ കായികപ്രേമിയെയും ത്രസിപ്പിക്കുന്നതാണ്. കളിക്കളത്തിലെ പുൽനാമ്പുകളെ തന്റെ കളി മികവിനാൽ അദ്ദേഹം പുളകം കൊള്ളിച്ചിട്ടുണ്ടാവും. മറഡോണയെ കൂടാതെ എങ്ങിനെയാണ് അർജന്റീന എന്ന ടീമിനെ വായിക്കുന്നത്. കളിക്കളത്തിൽ അയാൾ മാന്ത്രികനായിരുന്നു. ഡീഗോ മാറഡോണ കളിക്കളത്തിൽ തീർത്തത് പ്രതിഭയുടെ ഒടുങ്ങാത്ത ഉൻമാദമായിരുന്നു. പന്ത് കിട്ടുമ്പോഴെല്ലാം വെട്ടിപ്പിടിക്കാനും ആനന്ദിപ്പിക്കാനും ഒരുപോലെ കഴിഞ്ഞു. പന്തുമായി എതിരാളിയെ മറികടക്കുന്നതിന് തെറ്റിപോകാത്ത താളമുണ്ടായിരുന്നു, പിഴക്കാത്ത കണക്കുണ്ടായിരുന്നു. പന്തിൽ നിറച്ച കാറ്റായിരുന്നു ജീവവായു. ഇന്നലെ രാത്രി ലോകത്തിന് നഷ്ടമായത് ഒരു കളിക്കാരനെ മാത്രമല്ല. ഒരുപാട് തലമുറകളെ തന്നോട് ചേർത്ത് നിർത്തി, കളി പഠിപ്പിച്ച, ത്രസിപ്പിച്ച ഒരു രാജാവ്. അദ്ദേഹം കാലത്തിന്റെ കളമൊഴിഞ്ഞപ്പോൾ നാം കണ്ണീർ വാർത്തു. ജീവിതത്തോട് യുദ്ധം പ്രഖ്യാപിച്ചവൻ ഇനി ഓർമകളിൽ ആണ്…. മറഡോണാ, നിങ്ങൾ മരിക്കുന്നില്ല.. ഫുട്ബോൾ ഉള്ള കാലത്തോളം നിറംമങ്ങാത്ത നക്ഷത്രമായി മൈതാനമധ്യത്തിൽ ഉണ്ടാവും….. വിട.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
യുകെയിൽ കൗൺസിൽ ടാക്സ് ഇനത്തിൽ 100 പൗണ്ടോളം കൂടുതൽ തുക ഈടാക്കാനുള്ള തീരുമാനം ചാൻസലർ ഋഷി സുനക് ബുധനാഴ്ച പാർലമെൻറിൽ പ്രഖ്യാപിച്ചു. കൗൺസിൽ ടാക്സ് ഇനത്തിൽ കൂടുതലായി പിരിഞ്ഞു കിട്ടുന്ന തുക സോഷ്യൽകെയറിനും പോലീസ് സേനയ്ക്കും വേണ്ടിയാകും വിനിയോഗിക്കുക. എന്നാൽ ദുർബലമായ നികുതി അടിത്തറയുള്ള പ്രദേശങ്ങളിൽ ഇങ്ങനെ സ്വരൂപിച്ച പണം മതിയാകില്ല എന്നാണ് വിമർശകരുടെ അഭിപ്രായം.

സാമൂഹിക പരിപാലനത്തിനായി രണ്ടു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ നികുതി വർദ്ധനവാണ് കുടുംബങ്ങൾ അഭിമുഖീകരിക്കുന്നത്. ബാൻഡ് -ഡി വിഭാഗത്തിൽ പെട്ടവർ നൂറിലധികം പൗണ്ട് വർധനവാണ് കൗൺസിൽ ടാക്സ് ഇനത്തിൽ നേരിടാൻ പോകുന്നത്.

ലോക്ഡൗണും തൊഴിൽ നഷ്ടങ്ങളും മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കൂടുതൽ നടപടികൾ വേണ്ടി വരുമെന്നുള്ള മുന്നറിയിപ്പ് നേരത്തെ ചാൻസലർ ഋഷി സുനക് നടത്തിയിരുന്നു.
രണ്ട് ദശലക്ഷം തൊഴിലാളികളുടെ നാഷണൽ ലീവിങ് വേജിൽ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന 5.6 ശതമാനം വർദ്ധനവ് നടപ്പിലാക്കില്ലെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. അടുത്തവർഷം ഏപ്രിൽ മാസം മുതൽ നടപ്പിലാക്കാൻ പദ്ധതിയിട്ടിരുന്ന വർദ്ധനവാണ് മരവിച്ചിരിക്കുന്നത്. ഒരു മണിക്കൂറിലെ വേതനം 8.72 പൗണ്ടിൽ നിന്ന് 9.21 പൗണ്ടായി ഉയർത്താനുള്ള തീരുമാനവും നടപ്പിലാക്കപ്പെട്ടിരുന്നില്ല. ഇതിൻെറ ഫലമായി മലയാളികൾ ഉൾപ്പെടുന്ന കെയർ ഹോമുകളിലും മറ്റും ജോലി ചെയ്യുന്നവരിൽ പലർക്കും തങ്ങളുടെ ശമ്പളത്തിൽ യാതൊരു വർദ്ധനവും ലഭിക്കില്ല എന്നത് മലയാളംയുകെ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
രാജ്യത്തിലെ സ്റ്റേറ്റ് ടിവിയുടെ റിപ്പോർട്ട് പ്രകാരം ചാര കുറ്റം ആരോപിച്ച് 10 വർഷത്തെ കഠിനതടവിന് വിധിക്കപ്പെട്ട ബ്രിട്ടീഷ് ഓസ്ട്രേലിയൻ അക്കാദമിക് ആയ കൈലി മൂർ ഗിൽബർട്ടിനെ വിദേശത്ത് കുടുങ്ങിക്കിടന്ന 3 ഇറാനിയൻ പൗരൻമാർക്ക് പകരമായി വിട്ടയച്ചു. ചാര കുറ്റം ആരോപിക്കപ്പെട്ട ഉടനെതന്നെ, കൈലി അത് നിഷേധിക്കുകയും, തന്റെ നിരപരാധിത്വം വെളിപ്പെടുത്തുകയും ചെയ്തിരുന്നു. തലസ്ഥാനത്തിന് 90 കിലോമീറ്റർ അടുത്തുള്ള കോം എന്ന നഗരത്തിൽ അക്കാദമിക് കോൺഫറൻസിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന കൈലിയെ 2018 സെപ്റ്റംബറിൽ ആണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത ഉടൻ തന്നെ വൃത്തിഹീനമായ അന്തരീക്ഷത്തിനും, അന്തേവാസികളുടെ എണ്ണക്കൂടുതലിനും കുപ്രസിദ്ധമായ കിഴക്കൻ തെഹ്രനിലെ ക്വിർചക് ജയിലിലേക്ക് മാറ്റിയിരുന്നു. പത്തുവർഷം കഠിനതടവാണ് തനിക്ക് വിധിച്ചിരിക്കുന്നത് എന്ന് അറിഞ്ഞ സമയം മുതൽ കൈലി നിരന്തരമായ നിരാഹാര സമരവും ഏകാന്തവാസവും ചെയ്ത് പ്രതിഷേധിച്ചിരുന്നു.

ചാരനിറത്തിലുള്ള ഹിജാബ് ധരിച്ച്, താടിക്കു താഴെ നീല നിറത്തിലുള്ള ഫെയ്സ് മാസ്കുമായി ടെഹ്റാനിലെ എയർപോർട്ടിലെ മീറ്റിംഗ് റൂം എന്ന് തോന്നിക്കുന്ന ഒരു മുറിയിൽ ഇരിക്കുന്ന കൈലിയുടെ വീഡിയോ ആണ് ഇറാനിയൻ ടെലിവിഷൻ സംപ്രേഷണം ചെയ്തത്. കൈലിക്കൊപ്പം തോളുകളിൽ ഇറാനിയൻ പതാക പതിപ്പിച്ച യൂണിഫോം ധരിച്ച മൂന്നുപേരെയും കാണാം. അവർ എക്കണോമിക് ആക്ടിവിസ്റ്റുകൾ ആണെന്നും ഡെപ്യൂട്ടി ഫോറിൻ മിനിസ്റ്റർ അബ്ബാസ് അറാച്ചിയുമായി മീറ്റിംഗിൽ പങ്കെടുത്തിരുന്നെന്നുമാണ് പുറത്തുവിട്ടിരിക്കുന്ന വിവരം.
ഇതിനു മുൻപ് സമാനമായ കേസിൽ അറസ്റ്റിലായിരുന്ന നസാനിൻ സഗാരി റാഡ്ക്ലിഫിന്റെ ഭർത്താവായ റിച്ചാർഡ് വാർത്ത അറിഞ്ഞതിനെ തുടർന്ന് പ്രതികരിച്ചത് ഇങ്ങനെ, “തീർച്ചയായും ഇരുളടഞ്ഞ തുരങ്ക ത്തിന്റെ ഒടുവിൽ വെളിച്ചമുണ്ട്” ഇതൊരു സുഖമുള്ള ഞെട്ടലായിരുന്നു. ഞാൻ ഇത് നസാനിനോട് പങ്കുവെച്ചപ്പോൾ അവൾക്ക് വളരെ സന്തോഷമായി. ഇങ്ങനെയുള്ള കാര്യങ്ങളിൽ അടുത്ത തന്റെ ഊഴം ആണല്ലോ എന്ന് ചിന്തിക്കുമ്പോൾ കിട്ടുന്ന ഒരു പ്രത്യേകതരം സുഖമുണ്ട്. മോചിക്കപ്പെടാൻ കാത്തു നിൽക്കുന്നവരുടെ ക്യൂവിലാണ് ഞങ്ങൾ ഉള്ളത് എന്ന് പറയാൻ കഴിയില്ല. ഓരോന്നിനും അതിന്റെതായ സമയമുണ്ട് എന്നു പറയുന്നത് ശരിയാണ്. ഒരു ചെറിയ അനക്കങ്ങളും വലിയ പ്രതീക്ഷയാണ് നൽകുന്നത്. കൈലിക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച വാർത്തയാണിത്, പക്ഷേ ഞങ്ങൾക്ക് ഈ വാർത്ത നൽകുന്ന സന്തോഷം എത്രയാണെന്ന് പറഞ്ഞറിയിക്കാൻ വയ്യ”. റാഡ്ക്ലിഫ് കൂട്ടിച്ചേർത്തു. മുൻപ് അറസ്റ്റിലായിരുന്ന സഗാരി റാഡ്ക്ലിഫിനെ മാർച്ചിൽ കൊറോണവൈറസ് മഹാമാരിയെ തുടർന്ന് താൽക്കാലികമായി വിട്ടയയ്ക്കുകയായിരുന്നു.

ഡോക്ടർ മൂറിന്റെ മോചന വാർത്ത അങ്ങേയറ്റം പ്രതീക്ഷ നൽകുന്നതാണെന്നും, മറ്റു തടവുകാരെ കൂടി വിടുവിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇറാനിയൻ അധികൃതരെ കൂടുതൽ സമ്മർദ്ദത്തിലാക്കുമെന്നും യുകെ ആംനെസ്റ്റി ഇന്റർനാഷണൽ പറഞ്ഞു.
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
യു കെ :- ന്യൂയോർക്ക് ടൈംസ് മാസികയ്ക്ക് എഴുതിയ ലേഖനത്തിൽ തന്റെ സ്വകാര്യജീവിതത്തിലെ ദുഃഖങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സസെക്സിലെ ഡ്യൂക്കിന്റെ ഭാര്യ ആയിരിക്കുന്ന മേഗൻ. ജൂലൈ മാസത്തിൽ തന്റെ ഗർഭകാലത്ത് വെച്ച് തന്നെ തനിക്ക് കുഞ്ഞിനെ നഷ്ടപ്പെട്ടതായി അവർ ലേഖനത്തിൽ പറയുന്നു. വളരെയധികം വിഷമഘട്ടത്തിലൂടെയാണ് താൻ ആ സമയം കടന്നു പോയത്. മറ്റുള്ളവരുടെ വേദനകളെ കാണുവാൻ തന്റെ ഈ ദുഃഖഅവസ്ഥ പഠിപ്പിച്ചതായി മേഗൻ പറയുന്നു. എന്നാൽ ഇത് അവരുടെ സ്വകാര്യ ജീവിതമാണെന്നാണ് ബക്കിങ്ഹാം കൊട്ടാരത്തിന്റെ ഔദ്യോഗിക വക്താവ് ഇതിനെ സംബന്ധിച്ച് പറഞ്ഞത്. ഔദ്യോഗിക രാജകീയപദവി ഇരുവരും ജനുവരിയിൽ തന്നെ രാജിവച്ചിരുന്നു. ഇതിനു ശേഷം ഇരുവരും ബ്രിട്ടനിൽനിന്ന് കാലിഫോർണിയയിലേക്ക് തങ്ങളുടെ താമസം മാറ്റി.

2019 മെയ് ആറിനാണ് ഇരുവരുടെയും ആദ്യ മകനായ ആർച്ചി ജനിച്ചത്. തങ്ങളുടെ മകനോടൊപ്പം ചിലവിട്ട സന്തോഷം നിമിഷങ്ങളെ പറ്റിയും ലേഖനത്തിൽ മേഗൻ പറയുന്നുണ്ട്. അതിനുശേഷം തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ നഷ്ടപ്പെട്ടത് ഇരുവർക്കും വളരെയധികം വേദനയുണ്ടാക്കി. തന്റെ അതേ അവസ്ഥയിൽ ധാരാളം സ്ത്രീകൾ കടന്നുപോകുന്നുണ്ട്. അവർക്കൊക്കെയും തന്റെ ഈ അനുഭവം പ്രചോദനമാകും എന്നതിനാലാണ്, ഇത്തരത്തിൽ ഒരു ലേഖനം എഴുതുന്നത് എന്നും മേഗൻ പറഞ്ഞു.

ഈ കോവിഡ് കാലത്തിൽ തങ്ങളുടെ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട എല്ലാ മാതാപിതാക്കളുടെയും വേദനയിൽ താൻ പങ്കുചേരുകയാണ്. ഗർഭകാലത്ത് തന്നെ കുഞ്ഞുങ്ങളെ നഷ്ടപ്പെടുന്ന അനേകം സ്ത്രീകളാണ് ഉള്ളത്.അതിനുശേഷം മാതാപിതാക്കൾ അനുഭവിക്കുന്ന ദുഃഖത്തിൽ നിന്നും കരകയറാൻ സഹായിക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്നും മേഗൻ തന്റെ ലേഖനത്തിൽ പറയുന്നു. യുകെയിൽ മാത്രം ഏകദേശം ഒരു വർഷം 250000ത്തോളം കേസുകളാണ് ഇത്തരത്തിലുള്ളത്.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : ഡിസംബർ 23 മുതൽ ഡിസംബർ 27 വരെ അഞ്ച് ദിവസത്തേക്ക് യുകെയിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നടപ്പിലാകും. ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്ലൻഡ്, വടക്കൻ അയർലൻഡ് എന്നീ രാജ്യങ്ങൾ ഇന്നലെ നടന്ന കോബ്ര എമർജൻസി കമ്മിറ്റിയുടെ യോഗത്തിൽ പങ്കെടുത്തു. പരമാവധി മൂന്ന് വീടുകൾക്ക് ‘ക്രിസ്മസ് ബബിൾ’ രൂപീകരിക്കാനും പരസ്പരം കണ്ടുമുട്ടാനും സാധിക്കും. സ്വകാര്യ വീടുകളിലും ഔട്ട്‌ഡോർ ഇടങ്ങളിലും ആരാധനാലയങ്ങളിലും ഒത്തുകൂടാൻ അനുവദിക്കും. ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവയ്ക്കിടയിലുള്ള യാത്രകളും ഇംഗ്ലണ്ടിലെ പ്രാദേശിക നിയന്ത്രണം നേരിടുന്ന മേഖലകളിലേക്കുള്ള യാത്രയും ആ ദിവസങ്ങളിൽ അനുവദിക്കും. എന്നാൽ ‘ക്രിസ്മസ് ബബിളുകൾ’ക്ക് പബ്ബുകളോ റെസ്റ്റോറന്റുകളോ ഒരുമിച്ച് സന്ദർശിക്കാൻ കഴിയില്ല. രോഗവ്യാപനം കുറയ്ക്കുന്നതിനായി, ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് ശ്രദ്ധാപൂർവ്വം ചിന്തിക്കണമെന്ന് നേതാക്കൾ ജനങ്ങളോട് അഭ്യർത്ഥിച്ചു. 2020ലെ ക്രിസ്മസ് ഒരു സാധാരണ ക്രിസ്മസ് ആയിരിക്കില്ലെന്നും അവർ മുന്നറിയിപ്പ് നൽകി.

നോർത്തേൺ അയർലൻഡിലേക്കോ അവിടെ നിന്നോ യാത്ര ചെയ്യുന്ന ആർക്കും ഡിസംബർ 22, 28 തീയതികളിൽ യാത്ര ചെയ്യാവുന്നതാണ്. മൂന്നു വീടുകൾ ഉൾകൊള്ളുന്ന ഒരു ബബിൾ രൂപപ്പെട്ടുകഴിഞ്ഞാൽ, അത് മാറ്റുകയോ കൂടുതൽ വിപുലീകരിക്കുകയോ ചെയ്യരുത്. ഇന്നലെ ഉച്ചയ്ക്ക് നടന്ന യോഗത്തിലാണ് ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നീ രാജ്യങ്ങളിലെ നേതാക്കൾ ധാരണയിലെത്തിയത്. മാതാപിതാക്കളോടോത്ത് താമസിക്കാത്ത 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മാതാപിതാക്കളുടെ ക്രിസ്മസ് ബബിലുകളുടെ ഭാഗമാകാം. വീട്ടിലെ സാധാരണ ക്രിസ്മസ് ഒത്തുചേരലാണ് അണുബാധ പടരുന്ന അന്തരീക്ഷമെന്ന് ശാസ്ത്രജ്ഞർ അറിയിച്ചു.

അതേസമയം ക്രിസ്മസിന് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനുള്ള തീരുമാനം “മറ്റുള്ളവരുമായി കൂടിക്കാഴ്ച നടത്താനുള്ള നിർദ്ദേശമല്ല”എന്ന് വെയിൽസിന്റെ ഫസ്റ്റ് മിനിസ്റ്റർ മാർക്ക് ഡ്രേക്ക്ഫോർഡ് മുന്നറിയിപ്പ് നൽകി. ക്രിസ്മസ് കാലഘട്ടത്തിൽ കർശനമായ നിയമങ്ങൾ പാലിക്കാൻ ആളുകൾ തയ്യാറാകില്ലെന്ന് വിശ്വസിക്കുന്നതായി ഡ്രേക്ക്ഫോർഡ് പറഞ്ഞു. 25 വയസ്സിന് താഴെയുള്ളവർക്കിടയിൽ കേസുകൾ വർദ്ധിക്കുന്നതിനാൽ ക്രിസ്മസ് വരെ കൂടുതൽ നിയന്ത്രണങ്ങൾ ആവശ്യമുണ്ടോ എന്ന് വെൽഷ് മന്ത്രിമാർ കൂടിയാലോചിക്കുകയാണ്. ക്രിസ്മസ് വരെ വരെ വെയിൽസിൽ കർശന നിയന്ത്രണങ്ങൾ മന്ത്രിമാർ പരിഗണിക്കുന്നുണ്ട്. ഈ കരാറിൽ താൻ സന്തുഷ്ടനാണെന്ന് യുകെ സർക്കാരിന്റെ വെൽഷ് സെക്രട്ടറി സൈമൺ ഹാർട്ട് പറഞ്ഞു. എന്നാൽ ക്രിസ്മസ് കാലഘട്ടത്തിൽ തങ്ങളേയും കുടുംബത്തേയും സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ജാഗ്രതയോടെയും ഉത്തരവാദിത്തത്തോടെയും തുടരാൻ അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
കോവിഡ്-19 നെ തുടർന്നുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് രണ്ട് ദശലക്ഷം തൊഴിലാളികളുടെ നാഷണൽ ലീവിങ് വേജിൽ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന 5.6 ശതമാനം വർദ്ധനവ് നടപ്പിലാക്കില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. അടുത്തവർഷം ഏപ്രിൽ മാസം മുതൽ നടപ്പിലാക്കാൻ പദ്ധതിയിട്ടിരുന്ന വർദ്ധനവാണ് മരവിച്ചിരിക്കുന്നത്. ഒരു മണിക്കൂറിലെ വേതനം 8.72 പൗണ്ടിൽ നിന്ന് 9.21 പൗണ്ടായി ഉയർത്താനുള്ള തീരുമാനവും നടപ്പിലാക്കപ്പെട്ടിരുന്നില്ല. പുതിയ തീരുമാനങ്ങളുടെ ഫലമായി മലയാളികൾ ഉൾപ്പെടുന്ന കെയർ ഹോമുകളിലും മറ്റും ജോലി ചെയ്യുന്നവരിൽ പലർക്കും തങ്ങളുടെ ശമ്പളത്തിൽ യാതൊരു വർദ്ധനവും ലഭിക്കില്ല. ഇംഗ്ലണ്ടിൽ 25 വയസ്സിന് മുകളിലുള്ള പൗരന്മാർ നാഷണൽ ലിവിങ് വേജിന് അർഹരാണ്.

കൊറോണ വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ ലോക്ക്ഡൗണും തൊഴിൽ നഷ്ടങ്ങളും മൂലമുള്ള സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ കർശന നടപടികളിലൂടെ മുന്നോട്ടു പോകേണ്ടതായി വരും എന്ന മുന്നറിയിപ്പ് ചാൻസിലർ ഋഷി സുനാക് നടത്തിയത്. 22.3 ബില്യൺ പൗണ്ടാണ് യുകെ ഒക്ടോബറിൽ വായ്പയെടുക്കേണ്ടതായി വന്നത്. അടുത്തവർഷത്തോടെ ചെലവ് ചുരുക്കലും നികുതി വർദ്ധനവും ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് ചാൻസിലർ നേരത്തെ സൂചന നൽകിയിരുന്നു.

നേരത്തെയും പൊതുമേഖലാ തൊഴിലാളികൾക്ക് ശമ്പള വർദ്ധനവ് ചാൻസലർ റിഷി സുനക് പ്രഖ്യാപിച്ചപ്പോൾ നഴ്‌സുമാർ, ഹോസ്പിറ്റൽ പോർട്ടർമാർ, മറ്റ് എൻഎച്ച്എസ് ഉദ്യോഗസ്ഥർ എന്നിവരെ വേതന വർധനവിൽ ഉൾപ്പെടുത്തിയിരുന്നില്ല . യുകെയിൽ വളരെയേറെ മലയാളികൾ കെയർ ഹോമുകളിൽ ജോലി ചെയ്യുന്നവരാകയാൽ ശമ്പള വർദ്ധനവ് കിട്ടില്ലെന്നുള്ളത് മലയാളികൾക്ക് വൻ തിരിച്ചടിയാണ് നൽകിയത് . യുകെയിൽ കൊറോണയെ പിടിച്ച് കെട്ടാൻ മുന്നിൽ നിന്ന് പ്രവർത്തിച്ചത് മലയാളികൾ ഉൾപ്പെടെയുള്ള നേഴ്‌സുമാരാണ്. അതിനാൽ തന്നെ നേഴ്‌സിംഗ് മേഖലയെ ശമ്പളവർദ്ധനവിൽ നിന്ന് ഒഴിവാക്കിയത് ആ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് തികഞ്ഞ അസംതൃപ്തി ഉളവാക്കിയിരുന്നു.
ലിസാ മാത്യു , മലയാളം യുകെ ന്യൂസ് ടീം
യു കെ :- ഡിസംബർ 2 -ന് ദേശീയ ലോക്ക്ഡൗൺ അവസാനിക്കുന്നതോടെ, രാജ്യം ത്രിതല കോവിഡ് നിയന്ത്രണ സംവിധാനത്തിലേക്ക് നീങ്ങുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. നിയന്ത്രണങ്ങൾ കൂടുതൽ കടുക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. പബ്ബുകൾ, റസ്റ്റോറന്റുകൾ, ജിമ്മുകൾ എന്നിവ തുറന്നു പ്രവർത്തിക്കാനുള്ള അനുമതി ഉണ്ടാകും. ഇനിയുള്ള മാസങ്ങളിൽ കടുത്ത ജാഗ്രത പാലിക്കേണ്ട മാസങ്ങൾ ആണെന്ന് പ്രധാനമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇംഗ്ലണ്ടിന്റെ കൂടുതൽ ഭാഗങ്ങളിൽ നിയന്ത്രണങ്ങൾ ശക്തമാക്കും.

സിനിമ തീയറ്ററുകൾ, കാസിനോകൾ മുതലായവ അടഞ്ഞു തന്നെ കിടക്കും. ബ്യൂട്ടി പാർലറുകൾ, ടാറ്റൂ മുതലായവ അനുവദിക്കും. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് മാത്രമേ എല്ലാ സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാവൂ എന്ന് കർശന നിർദ്ദേശം ആരോഗ്യ പ്രവർത്തകർ നൽകുന്നുണ്ട്. വിവാഹങ്ങളും മറ്റും നടത്താനുള്ള അനുമതിയും സർക്കാർ നൽകുന്നുണ്ട്. എന്നാൽ റിസെപ്ഷനുകൾ അനുവദനീയമല്ല.

രോഗബാധിതരുമായി സമ്പർക്കം പുലർത്തുന്നവർ 14 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമായി പാലിക്കണമെന്ന നിർദേശം പിൻവലിച്ചിട്ടുണ്ട്. പോസിറ്റീവ് ആയവർ മാത്രം ക്വാറന്റൈനിൽ കഴിഞ്ഞാൽ മതിയെന്നാണ് പുതിയ മാർഗനിർദേശം.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
2010 സ്റ്റുഡന്റ് വിസയിൽ ആദ്യമായി യുകെയിൽ എത്തിയപ്പോൾ ഒമ്പത് കൊല്ലത്തിനുശേഷം ഇന്റർനാഷണൽ സ്പോർട്ടിംഗിൽ താൻ ഇംഗ്ലണ്ടിന്റെ കബഡി ടീമിൽ പ്രവേശിക്കും എന്നത് വിദൂര സ്വപ്നങ്ങളിൽ പോലും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. പക്ഷേ ചില സത്യങ്ങൾ അങ്ങനെയാണ്, സ്വപ്നങ്ങളേക്കാൾ മധുരവും സുഖവും ഉള്ളത്. കബഡിയോടുള്ള തന്റെ ആത്മാർത്ഥതയും ഇഷ്ടവുമാണ് തന്നെ ടീമിലെത്തിച്ചതെന്നാണ് ഇപ്പോഴും സാജു വിശ്വസിക്കുന്നത്. ഇന്ന് സാജു ബ്രിട്ടണിലെ സ്റ്റാൻഡേർഡ് സ്റ്റൈൽ കബഡി ടീമിലെ മികച്ച കളിക്കാരനാണ്.
ഇംഗ്ലണ്ടിൽ നേഴ്സായ സാജു ടീമിൽ എത്തുന്നത് 2018 ലാണ്, സാജു എത്തുമ്പോൾ കബഡി ഇംഗ്ലണ്ടിൽ അത്ര പ്രബലമോ ജനപ്രിയമായതോ ആയിരുന്നില്ല. എന്നാൽ ഇന്ന് യൂറോപ്പിലെ മികച്ച ടീമുകളിൽ ഒന്നാണത്.

നാഷണൽ കോച്ചായ അശോക ദാസിനെ കണ്ടുമുട്ടിയതാണ് തന്റെ ജീവിതത്തിലെ വഴിത്തിരിവ് എന്ന് സാജു വിശ്വസിക്കുന്നു. ഇന്ന് വ്യത്യസ്ത യൂണിവേഴ്സിറ്റികളിൽ കളിക്കുന്ന, തീർത്തും വ്യത്യസ്തമായ എത്തിനിക് പാരമ്പര്യങ്ങളിൽ നിന്ന് വരുന്ന കളിക്കാരെ കൊണ്ട് ചടുലവും വർണാഭവുമാണ് ടീം. ബ്രിട്ടീഷ് ഇന്ത്യക്കാർ പലരും ഉണ്ടെങ്കിലും ടീമിലെ ഒരേയൊരു മലയാളിയാണ് സാജു. ബിബിസിയിലെ ഒരു വാർത്ത കണ്ടതിനെത്തുടർന്ന് 2012-13 കാലഘട്ടത്തിലാണ് ഞാൻ അശോക ദാസ് എന്ന കോച്ചിനെ പരിചയപ്പെടുന്നത്, സാജു പറയുന്നു. ആ കാലത്ത് ജോലിചെയ്യാൻ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ, കാർ ഒന്നുമില്ല. അദ്ദേഹം ബർമിങ്ഹാമിലും ഞാൻ വിൽട്ഷെയറിലും ആയിരുന്നു. തമ്മിൽ പരിചയം നിലനിർത്തി എന്നല്ലാതെ പോയി വരാൻ എളുപ്പം ഉണ്ടായിരുന്നില്ല.

സാജു മാത്യു : മുൻ നിരയിൽ ഇടത്ത് നിന്നും രണ്ടാമത്
എന്നാൽ സാജു കാത്തിരുന്നു, 2017ൽ പൗരത്വവും, സ്വന്തമായി വീടും, സ്വന്തം കാലിൽ നിൽക്കാനുള്ള കെൽപ്പും ആയപ്പോൾ കബഡിയിലും തന്റെ ചുവടുറപ്പിക്കാൻ സാജു തീരുമാനിച്ചു. 2017 -18 കാലഘട്ടത്തിൽ ആണ് സാജു ദാസിന്റെ കീഴിൽ പരിശീലനം ആരംഭിക്കുന്നത്, അതു മാസത്തിൽ ഒന്നോ രണ്ടോ തവണ. ഒടുവിൽ 2019 സ്കോട്ട്ലൻഡിൽ വച്ച് നടന്ന യൂറോപ്യൻ കബഡി ചാമ്പ്യൻഷിപ്പിൽ ടീമിന് മിന്നും ജയം.
സാമൂഹിക അകലം പാലിച്ച് പരിശീലിക്കാവുന്ന ഒരു കായിക ഇനം അല്ല കബഡി, അതുകൊണ്ട് ഇത്തവണ ടീമിനധികം പ്രാക്ടീസ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. പക്ഷെ 2021ൽ നടക്കാനിരിക്കുന്ന ടൂർണ്ണമെന്റിനെ പ്രതീക്ഷയോടെ തന്നെയാണ് കാണുന്നത്.
ഒരു കളിക്കാരനെ ഏറ്റവും മികച്ച വർഷങ്ങൾ 18 മുതൽ 30 വയസ്സുവരെയാണ്. എന്നാൽ സാജു ടീമിലെത്തുന്നത് ആവട്ടെ, 30 വയസ്സിനു ശേഷവും. നിരവധി കബഡി ക്ലബ്ബുകൾ ഉള്ള ആലപ്പുഴയിൽ കുട്ടിക്കാലം ചെലവഴിച്ച് സാജുവിന് പക്ഷേ അന്ന് ക്രിക്കറ്റിനോടും ബാഡ്മിന്റനോടുമായിരുന്നു താല്പര്യം, പതിനാറാം വയസ്സിൽ സ്കൂൾ കബഡി ടീമിൽ കളിക്കാരുടെ എണ്ണം തികയാതെ ഇരുന്നപ്പോഴാണ്, കളിയുടെ നിയമം പോലുമറിയാതെ ആദ്യമായി കളിച്ചത്, അന്ന് കളി തോറ്റു. പക്ഷേ അതൊരു വഴിത്തിരിവായിരുന്നു. നാട്ടിൽ കളിക്കാർക്കൊപ്പം ഒരു കബഡി ക്ലബ്ബ് തുടങ്ങിയിരുന്നെങ്കിലും, ബാംഗ്ലൂരിൽ നഴ്സിംഗ് പഠനത്തിനും റാഞ്ചിയിൽ ജോലിക്കും ചേർന്നപ്പോൾ തിരക്കുകളിൽ പെട്ടുപോയി. പിന്നീട് നാട്ടിലെത്തുന്ന ഇടവേളകളിൽ മാത്രമായി പരിശീലനം. നാളുകൾക്ക് ശേഷം ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ കോഴ്സ് പഠിക്കാനായി യുകെയിലേക്ക് പോകേണ്ടിവന്നു. എങ്കിലും നാട്ടിലെ ക്ലബ്ബിന്റെ പ്രവർത്തനം സുഗമമായി നടത്താൻ തന്നെക്കൊണ്ട് കഴിയുന്നതെല്ലാം സാജു ചെയ്യാറുണ്ട്. കൂട്ടുകാർക്കൊപ്പം കബഡി കളിക്കുന്നതാണ് തനിക്ക് ഏറ്റവും സന്തോഷമെന്ന് ഈ ആലപ്പുഴക്കാരൻ തുറന്നു സമ്മതിക്കുന്നു.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : കൊറോണ വ്യാപനം മൂലമുള്ള രോഗപ്രതിസന്ധി നിലനിൽക്കുമ്പോഴും ക്രിസ്മസ് കാലത്ത് കുടുംബാംഗങ്ങൾക്ക് വീടിനുള്ളിൽ കണ്ടുമുട്ടാൻ അവസരമൊരുങ്ങുന്നു. ഈ കോവിഡ് നിയന്ത്രണ ഇളവ് ഏതാനും ദിവസങ്ങൾ മാത്രമേ പ്രാബല്യത്തിൽ ഉണ്ടാവുകയുള്ളൂ. പരിമിതമായ സാഹചര്യങ്ങളിൽ, ബബിളുകളിൽ നാല് കുടുംബങ്ങൾക്ക് വരെ കണ്ടുമുട്ടാം. അഞ്ചു ദിവസത്തേക്കാണ് ഈ ഇളവെന്ന് ദി സൺ റിപ്പോർട്ട് ചെയ്തു. ക്യാബിനറ്റ് ഓഫീസ് മന്ത്രി മൈക്കൽ ഗോവ് ശനിയാഴ്ച സ്‌കോട്ട്‌ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഈ തീരുമാനം ഉണ്ടാവുന്നത്. നാലിടത്തും സമാനമായ ഇളവുകൾ ക്രിസ്മസിന് ഉണ്ടാവും. കൊറോണ വൈറസ് നിയന്ത്രണങ്ങളിൽ സമീപ മാസങ്ങളിൽ വ്യത്യസ്ത പാത പിന്തുടർന്ന രാജ്യങ്ങൾ ഇപ്പോൾ ഒരു തീരുമാനത്തിലേക്ക് എത്തിയിരിക്കുകയാണ്. കണ്ടുമുട്ടാൻ അനുവാദം ഉണ്ടെങ്കിലും ജാഗ്രത പാലിക്കാൻ പൊതുജനങ്ങളോട് ആവശ്യപ്പെടുകയും ആളുകൾ യാത്ര ഒഴിവാക്കുകയും സാമൂഹിക സമ്പർക്കം കുറയ്ക്കുകയും ചെയ്യണമെന്നും മന്ത്രിമാർ നിർദേശിച്ചു.

അതേസമയം അടുത്ത മാസം ലോക്ക്ഡൗൺ അവസാനിക്കുമ്പോൾ ഇംഗ്ലണ്ടിന്റെ എല്ലാ ഭാഗങ്ങളിലും ജിമ്മുകളും അനിവാര്യമല്ലാത്ത കടകളും വീണ്ടും തുറക്കാൻ അനുവദിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ത്രീ ടയർ സിസ്റ്റം ഡിസംബർ 2 മുതൽ തിരിച്ചെത്തുമെന്ന് ബോറിസ് ജോൺസൺ കോമൺസിൽ പറഞ്ഞു. വിവാഹങ്ങളും കൂട്ടായ ആരാധനയും പുനരാരംഭിക്കും. ഒപ്പം ചില കായിക ഇനങ്ങളിലേക്ക് കാണികളെ അനുവദിക്കാനും സർക്കാർ ഒരുങ്ങുകയാണ്. ഏറ്റവും കുറഞ്ഞ അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ, ഒരു സ്റ്റേഡിയത്തിന്റെ പരമാവധി 50% അല്ലെങ്കിൽ 4,000 ആരാധകർക്ക് വരെ പ്രവേശിക്കാം. ടയർ സംവിധാനം പ്രദേശത്തിലെ കേസുകൾ, ആർ റേറ്റ് എന്നിവയുമായി ബന്ധപ്പെട്ടിരിക്കും. ഓരോ 14 ദിവസത്തിലും ടയർ അലോക്കേഷൻ അവലോകനം ചെയ്യും. ഇത് മാർച്ച് വരെ നീണ്ടുനിൽക്കുമെന്നും ജോൺസൻ അറിയിച്ചു.

ടയർ ഒന്നിൽ, ആളുകൾ വീട്ടിൽ നിന്ന് ജോലി തുടരണം. ടയർ രണ്ടിൽ ഭക്ഷണം വിളമ്പുന്ന പബ്ബുകൾക്ക് മാത്രമേ തുറന്ന് പ്രവർത്തിക്കാൻ സാധിക്കുകയുള്ളൂ. ഡെലിവറിയും ടേക്ക്‌അവേയും ഒഴികെ ബാക്കിയെല്ലാം ടയർ മൂന്നിൽ അടയ്ക്കും. കൂടാതെ ഇൻഡോർ വേദികളും അടച്ചിടും. ഡിസംബർ 2 മുതൽ, ഒരു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളുള്ള മാതാപിതാക്കൾക്ക് മറ്റൊരു വീടുമായി ഒരു സപ്പോർട്ട് ബബിൾ ഉണ്ടാക്കാൻ കഴിയും. പ്രാദേശിക സംവിധാനത്തിലേക്ക് സർക്കാർ മടങ്ങിയെത്തുന്നത് അപകടകരമാണെന്ന് ലേബർ നേതാവ് കെയർ സ്റ്റാർമർ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ടയർ സിസ്റ്റം വിജയകരമായില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.