Main News

സ്വന്തം ലേഖകൻ

ബോറിസ് ജോൺസന്റെ പ്രധാന ഉപദേഷ്ടാവായ ഡൊമിനിക് കമ്മിൻസ് ഗവൺമെന്റ് നിയമങ്ങൾ തെറ്റിച്ച് യാത്ര ചെയ്തതിൽ പോലീസ് അന്വേഷണം നേരിടുന്നു. ഡർഹാമിലുള്ള മാതാപിതാക്കളെ കാണാൻ ലണ്ടനിൽ നിന്ന് 250 മൈൽ ആണ് പ്രധാനമന്ത്രിയുടെ ചീഫ് ഓഫ് സ്റ്റാഫ് സഞ്ചരിച്ചത്. പ്രധാന മന്ത്രിയും മുതിർന്ന നേതാക്കന്മാരും അടക്കം കൊറോണാ വൈറസിന്റെ വ്യാപനം കുറയ്ക്കാനായി കനത്ത ലോക് ഡൗൺ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് തുടർച്ചയായി നിർദ്ദേശിച്ചു കൊണ്ടിരുന്ന സമയത്താണ്, ഈ വീഴ്ച കമ്മിൻസ്ന്റെ ഭാഗത്തുനിന്നുണ്ടായത്.

 

മാർച്ച് അവസാനം മുതൽ കൊറോണ വൈറസ് ലക്ഷണങ്ങൾ കാണിച്ച കമ്മിൻസ് ഭാര്യയ്ക്കും കുഞ്ഞിനും ഒപ്പം 14 ദിവസം ഐസൊലേഷനിലായിരുന്നു. ആ ദിവസമത്രയും ലണ്ടനിലെ വീട്ടിലായിരുന്നു അദ്ദേഹം കുടുംബസമേതം താമസിച്ചിരുന്നതെന്ന് ഡൗണിങ് സ്ട്രീറ്റ് അവകാശപ്പെടുന്നു, അതിനുശേഷം പത്രപ്രവർത്തകയായ ഭാര്യ ‘ എമർജിങ് ഫ്രം ക്വാറന്റൈൻ ‘ എന്ന ലേഖനവും ലോക്ക്ഡൗൺ ജീവിതത്തെപറ്റിയും എഴുതിയിരുന്നു.

മാർച്ച് 26 മുതൽ’ അത്യാവശ്യ കാര്യങ്ങൾക്ക് അല്ലാതെ വീടിനു വെളിയിൽ ഇറങ്ങരുതെന്നും, അകലെയുള്ള കുടുംബാംഗങ്ങളെ സന്ദർശിക്കരുതെന്നും ഉൾപ്പെടെയുള്ള നിയമം നിലവിൽ വന്നു. എന്നാൽ പോലീസ് അന്വേഷണത്തിൽ കമ്മിൻസ് ലണ്ടനിൽനിന്ന് ഡർഹാമിലേക്ക് കുടുംബസമേതം സഞ്ചരിച്ചിരുന്നതായി തെളിവ് ലഭിച്ചിട്ടുണ്ട്. കുടുംബങ്ങളെ സന്ദർശിക്കാൻ യാത്രചെയ്യുന്നത് നിയമത്തിനെതിരാണെന്ന് പോലീസ് അവരെ ഓർമിപ്പിച്ചു. ലണ്ടനിൽ നിന്ന് ഇവർ ഡർഹാമിലേയ്ക്ക് യാത്ര ചെയ്തെത്തിയത് മാർച്ച് 31ന് ആയിരുന്നു എന്ന് ഡർഹാമിൽ നിന്നുള്ള പ്രതിനിധി പറയുന്നു. പൊലീസ് അന്വേഷണത്തിൽ ഈ പറയപ്പെടുന്ന വ്യക്തികൾ ആ വീട്ടിൽ എത്തിയിരുന്നു എന്നും വീടിന്റെ ഒരു ഭാഗത്ത് സെൽഫ് ഐസൊലേഷനിലായിരുന്നു എന്നും കണ്ടെത്തി. ഏതാനും ദിവസങ്ങൾക്ക് ശേഷം ഏപ്രിൽ അഞ്ചിന് പേര് വെളിപ്പെടുത്താൻ താല്പര്യമില്ലാത്ത ഒരു അയൽവാസി കമ്മിൻസിന്റെ മാതാപിതാക്കളായ റോബർട്ടിന്റെയും മൊറാഗിന്റെയും വീട്ടുമുറ്റത്ത് ഒരു കുട്ടി കളിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നതായി പറയുന്നു. ഗേറ്റിനു വെളിയിലേക്ക് നോക്കിയപ്പോൾ കണ്ട കാഴ്ച തന്നെ ഞെട്ടിച്ചു. ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ച് ലണ്ടനിൽ നിന്ന് ഇത്രയും ദൂരം കാറോടിച്ചു വരാൻ കമ്മിൻസിനു കഴിയുകയും, എന്നാൽ സാധാരണക്കാർക്ക് അത് നിയമവിരുദ്ധമാണ് എന്നതാണ് തന്നെ ആശയക്കുഴപ്പത്തിലാക്കിയതെന്നും അയൽവാസി പറഞ്ഞു. ആദ്യം പുറത്തിറങ്ങി നിയമം തെറ്റിക്കുന്നവർക്ക് 60 പൗണ്ടാണ് പിഴ, ആവർത്തിക്കും തോറും തുക ഇരട്ടിച്ചു കൊണ്ടിരിക്കും. അത് 960 പൗണ്ട് വരെ ആകാം എന്നിരിക്കെയാണ് ഇത്രയും ദൂരം ഒരു ഗവൺമെന്റ് പ്രതിനിധി യാത്ര ചെയ്തതും കൊറോണ വൈറസ് ബാധ ഉണ്ടെന്ന് സംശയിക്കെ തന്നെ നിയമം ലംഘിക്കുന്നതും. ഇതിനെതിരെ സാധാരണക്കാർ ഉൾപ്പെടെ പ്രതിഷേധം രേഖപ്പെടുത്തി.

സ്വന്തം ലേഖകൻ

ഇസ്‌ലാമാബാദ്‌ : കറാച്ചിക്ക്‌ സമീപം പാകിസ്ഥാൻ എയർ ലൈൻസ്‌ വിമാനം 99 യാത്രക്കാരുമായി തകർന്നുവീണു. എയർ ബസ്‌ എ320 വിമാനമാണ്‌ തകർന്നത്‌. കറാച്ചി വിമാനത്താവളത്തിൽ ലാൻഡ്‌ ചെയ്യാൻ മിനിറ്റുകൾ മാത്രമുള്ളപ്പോഴാണ്‌ വിമാനം തകർന്നത്‌. 8 പേർ വിമാനജോലിക്കാരാണ്‌. വിമാനത്തിൽ ഉണ്ടായിരുന്ന 107 പേരും കൊല്ലപ്പെട്ടതായി കറാച്ചി മേയർ അറിയിച്ചു. ലാഹോറിൽനിന്ന്‌ കറാച്ചിയിലേയ്ക്ക്‌ വരികയായിരുന്ന വിമാനം ജിന്ന ഗാർഡൻ ജനവാസകേന്ദ്രത്തിലാണ്‌ ‌ തകർന്ന്‌ വീണത്‌. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ട്‌. നിലംപതിക്കുന്നതിന് മുമ്പ് മൂന്നു തവണ നിലത്തിറക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. രക്ഷാപ്രവർത്തനത്തിനായി പ്രദേശത്തു പാകിസ്ഥാൻ സൈന്യം സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.

വിമാനത്താവളത്തിൽ നിന്ന് രണ്ട് മൈൽ അകലെയുള്ള കോളനിയിലെ ജനസാന്ദ്രതയുള്ള പ്രദേശത്തേയ്ക്കാണ് വിമാനം തകർന്നുവീണത്. ഒരു എഞ്ചിൻ നഷ്ടപ്പെട്ടതായി തകർന്നുവീഴുന്നതിനു മുമ്പ് പൈലറ്റ് അറിയിച്ചതായി എയർ ട്രാഫിക് കൺട്രോൾ പറഞ്ഞു. തകരാറിനെക്കുറിച്ച് അടിയന്തര അന്വേഷണം നടത്തുമെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഉറപ്പ് നൽകിയിട്ടുണ്ട്. വിമാനം തകർന്ന് വീണയുടനെ അവശിഷ്ടങ്ങളിൽ തീ പടരുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റ ആളുകളെ ആശുപത്രിയിൽ എത്തിക്കുന്നതിനുള്ള രക്ഷാപ്രവർത്തന നടപടികൾ തുടർന്നു വരികയാണ്. ഇതിന്റെ ഭാഗമായി കറാച്ചിയിലെ എല്ലാ പ്രധാന ആശുപത്രികളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ഹെൽത്ത് ആൻഡ് പോപ്പുലേഷൻ വെൽഫെയർ മന്ത്രാലയം അറിയിച്ചു.

റഡാറിൽ നിന്ന് വിമാനം അപ്രത്യക്ഷമാകുന്നതിന് മുമ്പ് ക്യാപ്റ്റൻ സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്തതായി സിവിൽ ഏവിയേഷൻ അതോറിറ്റി (സി‌എ‌എ) വൃത്തങ്ങൾ അറിയിച്ചു. വിമാനം താഴേക്കിറങ്ങുന്നതിന് ഒരു മിനിറ്റ് മുമ്പ് ആശയവിനിമയം നിലച്ചതായി അവർ ന്യൂസ് വണ്ണിനോട് പറഞ്ഞു. വിമാനത്തിന്റെ അവശിഷ്ടങ്ങൾ ചിതറികിടക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കോവിഡ്‌ വ്യാപനത്തെ തുടർന്ന്‌ പാകിസ്‌താൻ നിർത്തിവച്ച വിമാന സർവീസ്‌ മെയ്‌ 16 നാണ്‌ പുനരാരംഭിച്ചത്‌.

സ്വന്തം ലേഖകൻ

ലണ്ടൻ : വിദേശ എൻ എച്ച് എസ് ജീവനക്കാരെ ഇമിഗ്രേഷൻ ഹെൽത്ത്‌ ചാർജിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം പ്രധാനമന്ത്രി അംഗീകരിച്ചു. സ്വന്തം പാർട്ടിയിലെ എംപിമാരുടെ സമ്മർദ്ദത്തെ തുടർന്നാണ് മലയാളികൾ അടക്കമുള്ള കുടിയേറ്റ തൊഴിലാളികൾക്ക് സർചാർജ് ഒഴിവാക്കാൻ പ്രധാനമന്ത്രി തീരുമാനിച്ചത്. ഒക്ടോബറിൽ നിലവിൽ വരുന്ന വർധന ഇനി ഇവർക്ക് ബാധകമല്ല. വിദേശ എൻ‌എച്ച്‌എസ് ജീവനക്കാരെയും കെയർ വർക്കർമാരെയും എത്രയും വേഗം ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആഭ്യന്തര കാര്യാലയത്തോടും ആരോഗ്യവകുപ്പിനോടും പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബോറിസ് ജോൺസന്റെ വക്താവ് പറഞ്ഞു. യൂറോപ്യൻ യൂണിയനല്ലാത്ത കുടിയേറ്റക്കാർക്ക് ഹെൽത്ത് ഇമിഗ്രേഷൻ സർചാർജ് പ്രതിവർഷം 400 പൗണ്ടാണ് ഒക്ടോബറിൽ ഇത് 624 പൗണ്ടായി ഉയരുമെന്നിരിക്കെയാണ് ഈ തീരുമാനം.

കൂടുതൽ കാര്യങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പോർട്ടർമാരും ക്ലീനർമാരും സ്വതന്ത്ര ആരോഗ്യ പ്രവർത്തകരും സാമൂഹിക പരിപാലന പ്രവർത്തകരും ഉൾപ്പെടെയുള്ള എൻ‌എച്ച്‌എസ് തൊഴിലാളികൾക്കും പദ്ധതിയിൽ ഇളവുകൾ ഉണ്ടാകുമെന്ന് മനസ്സിലാക്കുന്നു. ക്ലീനർമാരും കെയർ പ്രൊഫഷണലുകളും ഉൾപ്പെടെയുള്ള വിദേശ എൻഎച്ച്എസ് ഉദ്യോഗസ്ഥരെ സർചാർജിൽ നിന്ന് ഒഴിവാക്കുന്നതിനായി ഇമിഗ്രേഷൻ ബില്ലിൽ ഭേദഗതി വരുത്താൻ പ്രതിപക്ഷം ഇന്നലെ ശ്രമിച്ചുവെങ്കിലും പ്രധാനമന്ത്രി ആദ്യം അത് നിരസിച്ചു. കുടിയേറ്റ ജീവനക്കാർ നൽകേണ്ടുന്ന എൻ എച്ച് എസ് സർചാർജ് റദ്ദാക്കുന്നതിലൂടെ 900 മില്യൺ പൗണ്ടിന്റെ നഷ്ടം വരെ ഉണ്ടായേക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. എന്നാൽ വിമർശനങ്ങൾ ഉയർന്നുവന്നതിനെ തുടർന്നാണ് പ്രധാനമന്ത്രി, തന്റെ തീരുമാനം മാറ്റിയത്. പ്രധാനമന്ത്രിയുടെ അവകാശവാദം നിലനിൽക്കെ കുടിയേറ്റ ജീവനക്കാരെ സർചാർജിൽ നിന്ന് ഒഴിവാക്കുന്നത് ഈ വകയിൽ ലഭിക്കുന്ന വരുമാനത്തിന്റെ പത്തു ശതമാനം മാത്രമേ കുറയ്ക്കുന്നുള്ളൂ എന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിസ്കൽ സ്റ്റഡീസ് വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ പുതിയ തീരുമാനം സാമ്പത്തികമായും വൈകാരികമായും ബുദ്ധിമുട്ടുന്ന കുടുംബങ്ങളുടെ സമ്മർദ്ദം കുറയ്ക്കുമെന്ന് റോയൽ കോളേജ് ഓഫ് നഴ്‌സിംഗിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഡാം ഡോന്ന കിന്നയർ പറഞ്ഞു.

ഇളവ് ഉറപ്പാക്കുന്നതിന് ഇമിഗ്രേഷൻ ബില്ലിൽ ഭേദഗതി വരുത്താൻ പാർട്ടി പദ്ധതിയിട്ടിരുന്നതിനാൽ ഈ മാറ്റം ലേബർ പാർട്ടി സ്വാഗതം ചെയ്തു. മറ്റ് വിഭാഗങ്ങളായ വിസ അപേക്ഷകർക്ക് 400 പൗണ്ട് സർചാർജ് നിലവിലുണ്ട്. ആസൂത്രണം ചെയ്തതനുസരിച്ച് ഒക്ടോബറിൽ ഇത് 624 പൗണ്ടായി ഉയരും. വിദേശ ജീവനക്കാർക്ക് എൻ‌എച്ച്എസ് ചാർജ് നീക്കം ചെയ്യാനുള്ള ഞങ്ങളുടെ നിർദ്ദേശത്തെ ബോറിസ് ജോൺസൺ പിന്തുണച്ചത് ശരിയാണെന്ന് ലേബർ നേതാവ് സർ കെയർ സ്റ്റാർമർ അഭിപ്രായപ്പെട്ടു.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ മുൻപ് ലണ്ടൻ മേയർ ആയിരുന്ന സമയത്ത്, യു എസ് ബിസിനസ് വനിത ജെന്നിഫർ അർക്കുറിയുടെ കമ്പനിയുമായി വഴിവിട്ട് പണമിടപാട് ബന്ധങ്ങൾ ഉണ്ടായിരുന്നു എന്ന ആരോപണത്തിൽ പ്രധാനമന്ത്രിക്കു നേരെ ക്രിമിനൽ അന്വേഷണം ഉണ്ടാവുകയില്ല. ഇൻഡിപെൻഡന്റ് ഓഫീസ് ഫോർ പോലീസ് കണ്ടക്റ്റ് (ഐ ഒ പി സി ) പുറത്തിറക്കിയ റിപ്പോർട്ടിൽ, പ്രധാനമന്ത്രി ബോറിസ് ജോൺസനും ജെന്നിഫെറുമായി വളരെ അടുത്ത ബന്ധം ഉണ്ടായിരുന്നെങ്കിലും, വഴിവിട്ട സാമ്പത്തിക ഇടപാടുകൾക്ക് തെളിവില്ല എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി മുൻപ് തന്നെ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചിരുന്നു. ഈ ആരോപണങ്ങളെല്ലാം തന്നെ രാഷ്ട്രീയപ്രേരിതമാണെന്നും, സത്യങ്ങൾ പുറത്തു വരുന്നതിനെ സ്വാഗതം ചെയ്യുന്നതായും പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു. ഇത്തരം അന്വേഷണങ്ങൾ പോലീസ് ഉദ്യോഗസ്ഥരുടെ വിലപ്പെട്ട സമയം പാഴാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതേ സമയം തന്നെ പ്രധാനമന്ത്രിക്കു നേരെ മറ്റൊരു ആരോപണവും നിലനിൽക്കുന്നു. 2008 മുതൽ 2016 വരെയുള്ള കാലഘട്ടത്തിൽ ലണ്ടൻ മേയർ ആയിരുന്നപ്പോൾ ബോറിസ് ജോൺസൻ എടുത്ത പല തീരുമാനങ്ങളും സ്വാർത്ഥ താല്പര്യങ്ങളെ മുൻനിർത്തിയാണെന്നാണ് ആരോപണം. ഇതിൽ ഗ്രെയ്റ്റർ ലണ്ടൻ അസംബ്ലിയുടെ ഭാഗത്തു നിന്നും പ്രധാനമന്ത്രിക്കു നേരെ അന്വേഷണവും നടക്കുന്നുണ്ട്. ഇൻഡിപെൻഡന്റ് ഓഫീസ് ഫോർ പോലീസ് കണ്ടക്റ്റിൻെറ ഭാഗത്ത് നിന്നും പൂർണ റിപ്പോർട്ട് ഉണ്ടാകുന്നതുവരെ ഈ അന്വേഷണം നിർത്തി വെച്ചിരിക്കുകയാണ്. കഴിഞ്ഞ സെപ്റ്റംബറിലാണ് ബോറിസ് ജോൺസൺ ലണ്ടൻ മേയറായിരുന്ന സമയത്ത് തന്റെ പദവി ദുരുപയോഗം ചെയ്യുന്ന തരത്തിൽ പ്രവർത്തികൾ നടത്തിയതായി ആരോപണം ഉയർന്നു വന്നത്. ഇത്തരത്തിൽ വഴിവിട്ട സാമ്പത്തിക ഇടപാടുകൾ നടന്നു എന്നതിന് തെളിവുകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല.

അന്വേഷണം കഴിഞ്ഞിട്ടില്ലെന്നും, പ്രധാനമന്ത്രി നേരിടുന്ന മറ്റ് ആരോപണങ്ങൾക്ക് തെളിവുകൾ ലഭിക്കുമെന്നും ലണ്ടൻ അസംബ്ലിയിലെ ലേബർ പാർട്ടി നേതാവ് ലെൻ ഡ്യുവൽ പറഞ്ഞു. എന്നാൽ പ്രധാനമന്ത്രി ഇതുവരെ നേരിട്ട് അഭിപ്രായപ്രകടനങ്ങൾ ഒന്നും തന്നെ നടത്തിയിട്ടില്ല.

സ്വന്തം ലേഖകൻ

രാജ്യദ്രോഹം, വിഭജനം, അട്ടിമറി എന്നിവ തടയുന്ന ഹോങ്കോങ്ങിലെ പുതിയ സെക്യൂരിറ്റി ലോയുമായി ചൈന. ഹോങ്കോങ്ങിനുള്ളിലും, രാജ്യാന്തരമായും കനത്ത പ്രതിഷേധം നേരിടുന്ന കാടൻ നിയമമാണിത്. വെള്ളിയാഴ്ച, വൈകി നടക്കുന്ന നാഷണൽ പീപ്പിൾസ് കോൺഗ്രസിലാണ് ഇക്കാര്യം ചർച്ച ചെയ്യുക. ദേശീയ സുരക്ഷയെ മുൻനിർത്തിയുള്ള നീക്കമാണിതെന്ന് ചൈനീസ് മാധ്യമങ്ങൾ പറയുമ്പോൾ, എതിർകക്ഷികൾ പറയുന്നത് ഈ നിയമം ഹോങ്കോങ്ങിന്റെ അന്ത്യമാണ് എന്നാണ്. ഹോങ്കോങ്ങിന്റെ സ്വയംഭരണാവകാശം എടുത്തുകളയുന്ന കരിനിയമത്തിനെതിരെ മില്യൺ കണക്കിന് പ്രക്ഷോഭകർ സ്ഥിരമായി രംഗത്തിറങ്ങിയിരുന്നു. ബെയ്ജിങ് ഗവൺമെന്റ് ഹോങ്കോങ്ങിലെ ഇലക്ട് ചെയ്യപ്പെട്ട ഭരണാധികാരികളെ മറികടന്ന് ദ്വീപിൽ മാറ്റങ്ങൾ കൊണ്ടുവരിക തന്നെ ചെയ്യും. ഹോങ്കോങ്ങിന്റെ അവസാന ബ്രിട്ടീഷ് ഗവർണർ ആയ ക്രിസ് പാറ്റൺ പറയുന്നത്, ഈ നിയമം സ്വയം ഭരണാവകാശത്തിന് നേരെയുള്ള കടന്നു കയറ്റമാണ് എന്നാണ്. ഈ നിർദ്ദേശവുമായി ചൈന മുന്നോട്ട് പോവുകയാണെങ്കിൽ, അമേരിക്ക ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് ഡൊണാൾഡ് ട്രംപ് അറിയിച്ചു.

നിയമത്തെക്കുറിച്ചുള്ള അറിയിപ്പിനെ തുടർന്ന് ഹോങ്കോങ് ഡോളർ ഇടിഞ്ഞു. നിയമ വ്യവസ്ഥയിലും അത് നടപ്പിലാക്കുന്നതിലും ഹോങ്കോങ്ങിനു നിശ്ചിത അധികാരം നൽകുന്ന നിയമത്തെ പണ്ടുമുതൽ മെയിൻ ലാൻഡ് ചൈന എതിർത്തു വരുന്നുണ്ട്. ഹോങ്കോങ്ങിലെ മിനി കോൺസ്റ്റിറ്റ്യൂഷൻ, അഥവാ ബേസിക് ലോ, മെയിൻ ലാൻഡിനില്ലാത്ത കുറെയേറെ സ്വാതന്ത്ര്യം നൽകുന്നു എന്നതിനാലാണിത്. രാജ്യദ്രോഹ നിയമം എന്ന പേരിൽ 2003ൽ ചൈന ഇത് നടപ്പിൽ വരുത്താൻ ശ്രമിച്ചിരുന്നു. എന്നാൽ അഞ്ച് ലക്ഷത്തോളം പേർ തെരുവിലിറങ്ങി പ്രതിഷേധിച്ചതോടെ തീരുമാനങ്ങൾ പിൻവലിക്കുകയായിരുന്നു. ഹോങ്കോങ് കാലങ്ങളായി തുടർന്നുകൊണ്ടിരിക്കുന്ന ‘ഒരു രാജ്യം രണ്ടു സിസ്റ്റം’ പോളിസി അവസാനിപ്പിക്കാൻ മാത്രമാണ് ചൈന ശ്രമിക്കുന്നതെന്ന് എൻ പി സി വക്താവ് പറഞ്ഞു. “ദേശീയ സുരക്ഷയാണ് ജനങ്ങൾക്ക് ആവശ്യം, ഹോങ്കോങ്ങിനു മാത്രമായി പ്രത്യേക പരിഗണന നൽകാൻ ആവില്ല, ജനങ്ങൾ സഹകരിച്ചേ മതിയാവൂ” അദ്ദേഹം കൂട്ടിച്ചേർത്തു. ഹോങ്കോങ് സെപ്റ്റംബറിൽ സ്വന്തം ഇലക്ഷനുകൾ നടത്താനിരിക്കെയാണ് ഈ തിരിച്ചടി. നിയമം നിലവിൽ വന്നാൽ ഹോങ്കോങ്ങിനു സ്വന്തമായി നിയമനിർമ്മാണം അസാധ്യമാകും. വെള്ളിയാഴ്ചയോടെ മാത്രമേ നിയമത്തിന്റെ മുഴുവൻ വശങ്ങളും ചർച്ചയ്ക്ക് ശേഷം ജനങ്ങളിലേക്ക് എത്തുകയുള്ളൂ.

എന്നാൽ ഇപ്പോൾ തന്നെ, പ്രതിഷേധത്തിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു. മില്യൺ കണക്കിന് ആളുകളാണ് കഴിഞ്ഞവർഷം തെരുവിലിറങ്ങി പ്രതിഷേധിച്ചത്. ഡെമോക്രാറ്റിക് ലോ മേക്കർ ആയ ഡെന്നിസ് കോക്ക് പറയുന്നത്, നിയമം വരികയാണെങ്കിൽ ഒരു രാജ്യം രണ്ടു നിയമം എന്നത് ഔദ്യോഗികമായി മായ്ക്കപ്പെടും എന്നാൽ അത് ഹോങ്കോങ്ങിന്റെ അന്ത്യം ആയിരിക്കും. സിവിക് പാർട്ടി ലെജിസ്ലേറ്റർ ആയ ടാനിയ ചാൻ പറയുന്നത് അത് ഹോങ്കോങ്ങിലെ ചരിത്രത്തിലെ തന്നെ ഏറ്റവും ദുഃഖം ഉള്ള ദിവസം ആയിരിക്കും എന്നാണ്. വിദ്യാർത്ഥികളും ആക്ടിവിസ്റ്റുകളും ഇപ്പോൾതന്നെ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ട്വീറ്റുകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങി. കഴിഞ്ഞവർഷം ഈ നിയമത്തിനെതിരെ പ്രതിഷേധിച്ച പതിനഞ്ചോളം പ്രധാനപ്പെട്ട പ്രൊ ഡെമോക്രസി ആക്ടിവിസ്റ്റുകളെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുകയും ഗൂഢാലോചന, അന്യായമായ കൂട്ടം ചേരൽ എന്നീ കുറ്റങ്ങൾക്ക് ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.

1997 വരെ 150 കൊല്ലം ബ്രിട്ടന്റെ കോളനിയായിരുന്നു ഹോങ്കോങ്. 2047 വരെനിലനിൽക്കുന്ന, പ്രതിരോധം, വൈദേശികം എന്നീ മേഖലകളിൽ ഒഴിച്ച് സ്വയംഭരണാധികാരം നൽകുന്ന ബേസിക് ലോ നിലവിലുണ്ടായിരുന്നു. അതാണ് ഇപ്പോൾ എടുത്തു മാറ്റപ്പെടുന്നത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം അലയടിക്കുന്നുണ്ട്.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

വിദേശ എൻ എച്ച് എസ് ജീവനക്കാർക്ക് ആശ്വാസമായി സർക്കാരിന്റെ പദ്ധതി . കൊറോണ മൂലം മരണപ്പെടുന്ന തൊഴിലാളികളുടെ കുടുംബങ്ങൾക്ക് അനിശ്ചിതകാലത്തേക്ക് രാജ്യത്ത് തുടരാം. കൊറോണ വൈറസ് മൂലം മരണപ്പെടുന്ന എൻ എച്ച് എസ് ജീവനക്കാരുടെ കുടുംബങ്ങൾക്ക് പിന്തുണ നൽകുന്ന പദ്ധതിയിൽ കൂടുതൽ തൊഴിൽ മേഖലകളെ ഉൾപ്പെടുത്തി. ക്ലീനർമാർ, പോർട്ടർമാർ, സോഷ്യൽ കെയർ സ്റ്റാഫ് എന്നിവരുൾപ്പെടെയുള്ള തൊഴിലാളികളെ ഈ പദ്ധതിയിൽ ഉൾപ്പെടുത്താത്തതിനെ തുടർന്ന് സർക്കാർ വിമർശനങ്ങൾ നേരിട്ടിരുന്നു. ഇന്നലെ രാത്രിയോടെയാണ് ഇത്തരം ജോലിക്കാരെയും പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള തീരുമാനം സർക്കാർ കൈകൊണ്ടത്. കോവിഡ് മൂലം മരണമടഞ്ഞ തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ബ്രിട്ടനിൽ അനിശ്ചിതകാലത്തേക്ക് തുടരാനുള്ള അവകാശം നൽകുന്നതാണ് ഈ പദ്ധതി. ഇതുമൂലം പി ആർ ഇല്ലാതെ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർ കോവിഡ് മൂലം മരണമടഞ്ഞാൽ അവരുടെ കുടുംബാംഗങ്ങളെ പിആർ നൽകി ആദരിക്കും

കൊറോണയോട് പോരാടി ജീവൻ വെടിയുന്ന എൻ എച്ച് എസ് ജീവനക്കാരുടെ കുടുംബങ്ങൾക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കാൻ ആഗ്രഹിക്കുന്നുവെന്നും അതിനാൽതന്നെ ഈയൊരു പദ്ധതി ഉടൻ പ്രാബല്യത്തിൽ വരുമെന്നും ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു. വളരെയേറെ ആളുകളെ ഉൾകൊള്ളുന്നതിനാൽ പദ്ധതി വിപുലീകരിക്കാൻ സാധിക്കില്ലെന്ന് പ്രീതി പട്ടേൽ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ മരണമടയുന്ന വിദേശ സ്റ്റാഫുകളുടെ കുടുംബാവസ്ഥ കണക്കിലെടുത്താണ് ആഭ്യന്തര സെക്രട്ടറി ഇപ്പോൾ ഈ പദ്ധതി നടപ്പിലാക്കുന്നത്.

വിദേശ സാമൂഹ്യ പ്രവർത്തകർ, ഫാർമസിസ്റ്റുകൾ, മറ്റ് മുൻ‌നിര ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് ഒരു വർഷത്തേക്ക് സൗജന്യ വിസ എക്സ്റ്റൻഷനുകൾ അനുവദിക്കുന്നതിനായി ഒരു പദ്ധതി രൂപീകരിക്കുകയാണെന്ന് കഴിഞ്ഞ മാസം സർക്കാർ അറിയിച്ചിരുന്നു. എൻ‌എച്ച്‌എസിലും സ്വതന്ത്ര മേഖലയിലും ജോലി ചെയ്യുന്നവരെയും അവരുടെ കുടുംബാംഗങ്ങളെയും ഇതിൽ ഉൾപ്പെടുത്തുമെന്ന് ആഭ്യന്തര കാര്യാലയം അറിയിച്ചു. വിസ എക്സ്റ്റൻഷൻ സമയത്ത് യോഗ്യതയുള്ളവരെ ഇമിഗ്രേഷൻ ഹെൽത്ത് സർചാർജിൽ നിന്നും ഒഴിവാക്കും. കോവിഡ് പ്രതിരോധത്തിന്റെ മുൻനിരയിൽ നിന്ന് പോരാടുന്ന വിദേശ എൻ എച്ച് എസ് ഉദ്യോഗസ്ഥരെയും കുടുംബങ്ങളെയും പിന്തുണയ്ക്കുന്ന സർക്കാർ നടപടി പ്രശംസനീയമാണ്.

സ്വന്തം ലേഖകൻ

കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ മുൻനിരയിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് നേരെ മനപ്പൂർവം രോഗം പകർത്തുക എന്ന ഉദ്ദേശത്തിൽ ചുമക്കുകയും തുമ്മുകയും ചെയ്യുന്നവർക്കുള്ള ജയിൽവാസം ഇരട്ടിപ്പിച്ചു. ശിക്ഷ ഒരു വർഷത്തിൽ നിന്നും രണ്ട് വർഷമാക്കി ഉയർത്തുന്നതായി ഹോം സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി എമർജൻസി സർവീസ് പ്രവർത്തകരുടെ നേരെ ഈ വിധം മനസാക്ഷിയില്ലാതെ പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇങ്ങനെ ചെയ്യുന്നവർ, മുഴുവനായുള്ള നിയമ നടപടികൾ നേരിടേണ്ടി വരുമെന്ന് അവർ ഓർമ്മിപ്പിച്ചു.

എമർജൻസി സർവീസിൽ ജോലി ചെയ്യുന്നവർക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളിൽ പ്രതികൾക്ക് ഒരു വർഷം തടവ് എന്ന നിയമം 2018 ലാണ് നിലവിൽ വന്നത്. ആറു മാസം മുതൽ ഒരു വർഷം വരെയാണ് നിലവിൽ തടവ്, എന്നാൽ ഇനിമുതൽ അത് നിർബന്ധമായും രണ്ടുകൊല്ലം ആയിരിക്കുമെന്ന് മിസ് പട്ടേൽ എൽ ബി സി റേഡിയോ പ്രക്ഷേപണത്തിൽ പറഞ്ഞു. നിക് ഫെറാരി എന്ന അവതാരകൻെറ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവർ. ” പ്രതികൾ അറസ്റ്റ് ചെയ്യപ്പെടും, കോടതി നടപടികൾ നേരിടേണ്ടി വരും, മജിസ്ട്രേറ്റ് കോർട്ടിൽ ശിക്ഷിക്കപ്പെടും” എന്നും പട്ടേൽ പറഞ്ഞു.

ചില കച്ചവടക്കാരിൽ നിന്നും ഇംഗ്ലണ്ടിലെ സാധാരണക്കാർ വാങ്ങി ഉപയോഗിക്കുന്ന കൊറോണ വൈറസ് ആന്റിബോഡി ടെസ്റ്റിനെതിരെ മുന്നറിയിപ്പ് നൽകി എൻഎച്ച്എസ് അധികൃതർ . ഒരു വ്യക്തിക്ക് മുൻപ് വൈറസ് ബാധ ഉണ്ടായിരുന്നോ എന്ന് പരിശോധിച്ച് അറിയുന്ന ആന്റിബോഡി ടെസ്റ്റുകളെ വിദഗ്ധർ പഠിച്ചു കൊണ്ടിരിക്കുകയാണെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് മെഡിക്കൽ ഡയറക്ടർ സ്റ്റീഫൻ പോവിസ്‌ പറഞ്ഞു. എൻഎച്ച്എസിലൂടെ ഈ ടെസ്റ്റുകൾ പൊതു ജനങ്ങൾക്ക് നൽകി വരുന്നില്ലെങ്കിലും, നിലവിൽ ഇത് മാർക്കറ്റിൽ ലഭ്യമാണ്. അഞ്ച് വയസ്സിനു മുകളിലുള്ള കുട്ടികൾക്കും മുതിർന്നവർക്കും, തൊണ്ടയിൽ നിന്നോ മൂക്കിനുള്ളിൽ നിന്നോ സാമ്പിളുകൾ ശേഖരിക്കുന്ന സ്വാബ് ടെസ്റ്റ് ആണ് നിലവിലുള്ളത്. രണ്ടാമത്തെ ടെസ്റ്റ് ആയ, ആന്റിബോഡി ടെസ്റ്റ് വൈറസ് ബാധിച്ച വ്യക്തിയുടെ ശരീരത്തിൽ സ്വമേധയാ ഉണ്ടാവുന്ന ആന്റി ബോഡികൾ പരിശോധിച്ച് റിസൾട്ട് കണ്ടെത്തുന്നതാണ്. ഇത്തരം ഒരു കിറ്റിന് 69 പൗണ്ടാണ് വില. വാങ്ങുന്നവർ വീട്ടിൽനിന്ന് രക്ത സാമ്പിൾ എടുത്ത് ലാബുകളിലേക്ക് അയച്ചാലാണ് ഫലം അറിയാൻ കഴിയുക. എന്നാൽ ഈ ടെസ്റ്റിനെ പറ്റി പഠനം നടന്നുകൊണ്ടിരിക്കുകയാണെന്നും ഇവ എത്ര മാത്രം മെച്ചമാണെന്ന് തിരിച്ചറിയുന്നതിനു മുൻപ് ജനങ്ങൾ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത് എന്നും വിദഗ്ധർ പറയുന്നു.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- കൊറോണ ബാധയെ തുടർന്നുണ്ടായ നിയന്ത്രണങ്ങളെ എല്ലാം ലംഘിച്ചുകൊണ്ട്, ഇംഗ്ലണ്ടിൽ ഉടനീളമുള്ള ബീച്ചുകളിൽ വൻ ജനത്തിരക്ക്. ഡെവോണിൽ ജനങ്ങൾ എത്തിയ കാറുകൾ എല്ലാംകൂടി വൻ ട്രാഫിക്ക് ബ്ലോക്കാണ് സൃഷ്ടിച്ചത് എന്ന് പോലീസ് അധികൃതർ പറഞ്ഞു. കോൺവോളിലെ പെറാൻപോർത് ബീച്ചിലും നൂറുകണക്കിന് ആളുകളാണ് എത്തിയത്. തെളിഞ്ഞ കാലാവസ്ഥ എസ്സെക്സിലുള്ള സൗത്ത്എൻഡ് ബീച്ചിലും സന്ദർശകരുടെ എണ്ണം വർദ്ധിപ്പിച്ചു. ലിങ്കൻഷെയറിലെ സ്കേഗ്നെസ്സിലുള്ള ബീച്ചിൽ ശുചിയിടങ്ങൾക്കു മുൻപിൽ 40 മിനിറ്റ് നീണ്ട ക്യൂ രേഖപ്പെടുത്തി.

 

ഡെവോണിലെ സൗന്റോൺ ബീച്ചിലെ കാർപാർക്കിങ്ങിൽ ഓഗസ്റ്റ് മാസത്തിലെ പോലെ തന്നെ തിരക്ക് അനുഭവപ്പെട്ടു. കിലോമീറ്ററുകളോളം നീളത്തിൽ അവിടെ കാറുകൾ പാർക്ക് ചെയ്തിരുന്നതായി അധികൃതർ പറഞ്ഞു. പലരും നിർദ്ദേശങ്ങൾ ലംഘിച്ച് ഇടുങ്ങിയ റോഡുകളിലും മറ്റും കാറുകൾ പാർക്ക് ചെയ്ത് ട്രാഫിക് ബ്ലോക്ക് സൃഷ്ടിച്ചു. സെഫ്റ്റനിൽ സമീപത്തുള്ള ബീച്ചിൽ പോകുവാനായി ജനങ്ങൾ താമസിക്കുന്ന റസിഡൻഷ്യൽ ഏരിയകളിൽ വരെ കാറുകൾ പാർക്ക് ചെയ്തതായി ലോക്കൽ ഡെമോക്രസി റിപ്പോർട്ടിംഗ് സർവീസ് റിപ്പോർട്ട് ചെയ്തു. നോർഫോക്കിൽ രണ്ട് ദിവസത്തിൽ ഇടയ്ക്ക് ഇതുവരെ മുപ്പതോളം രക്ഷാപ്രവർത്തനങ്ങൾ നടന്നതായി കോസ്റ്റ്ഗാർഡ് റെസ്ക്യൂ ടീം അറിയിച്ചു.

ബ്രിട്ടനിൽ ഇതു വരെ 248000 ത്തോളം കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുപ്പത്തി അയ്യായിരത്തോളം പേർ കൊറോണ ബാധമൂലം മരണപ്പെട്ടു. ജനങ്ങൾ ലോക് ഡൗൺ നിയമങ്ങളെ എല്ലാം മറന്നു കൊണ്ട് കൂട്ടത്തോടെ ബീച്ചുകളിലും മറ്റും എത്തുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. ഇത്തരം കൂട്ടം കൂടലിനെതിരെ പല ആരോഗ്യ പ്രവർത്തകരും മുന്നറിയിപ്പുകൾ നൽകുന്നുണ്ട്.

സ്വന്തം ലേഖകൻ

ബെർലിൻ : ജർമൻ നിയോബാങ്ക് ആയ ബിറ്റ്വാല 4.3% പലിശ സഹിതം ബിറ്റ്കോയിൻ അക്കൗണ്ടുകൾ വാഗ്ദാനം ചെയ്യുന്നു.  ബിറ്റ്വാലയിലെ എല്ലാ  80000 ഉപയോക്താക്കൾക്കും ഇപ്പോൾ അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ ബിറ്റ്‌കോയിൻ വാങ്ങാനും കൈവശം വെക്കാനും പലിശ നേടാനും സാധിക്കും. ഒരു അക്കൗണ്ടിൽ ബിറ്റ്‌കോയിൻ നിക്ഷേപിക്കുന്നതിന് പലിശ വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ ക്ലാസിക് ഫിയറ്റ് ബാങ്ക് ആണ് ബിറ്റ്വാല. ഒപ്പം പ്രമുഖ ജർമൻ ബാങ്ക് ആയ സോളാരിസ് ബാങ്ക് എജിയുടെ ലൈസൻസിനു  കീഴിൽ 32 യൂറോപ്യൻ രാജ്യങ്ങളിൽ ഫിയറ്റ്, ക്രിപ്റ്റോകറൻസി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു.

ഉപയോക്താക്കൾക്ക് 30 യൂറോ വിലയുള്ള ബിറ്റ്‌കോയിൻ വാങ്ങാനും അക്കൗണ്ടിൽ സൂക്ഷിക്കാനും കഴിയും.  അതുപോലെ ഫണ്ടുകൾ ഉടനടി യൂറോയിലേക്ക് പരിവർത്തനം ചെയ്യാനും സാധിക്കും. “ഇപ്പോൾ കൂടുതൽ ആളുകൾ ബിറ്റ്കോയിനിൽ വിശ്വസിക്കുന്നു. ക്രിപ്റ്റോ വായ്പകൾ നൽകുന്ന  ലോകത്തെ പ്രമുഖരായ സെൽഷ്യസ് നെറ്റ് വർക്കുമായി ഞങ്ങൾ ഇപ്പോൾ പങ്കാളികളാണ്. ഇതിലൂടെ ഞങ്ങളുടെ ഉപയോക്താക്കൾ എവിടെയായിരുന്നാലും അവർക്ക് ബിറ്റ്കോയിൻ ഹോൾഡിങ്ങുകൾ പ്രയോജനപ്പെടുത്താം. ” ;ബിറ്റ്വാല സിഇഒ ബെൻ ജോൺസ് പറഞ്ഞു. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ ഫിയറ്റ്, ക്രിപ്റ്റോ വ്യവസായങ്ങളെ ഒന്നിപ്പിക്കാനുള്ള ശ്രമത്തിലാണ് നിയോബാങ്ക് സ്റ്റാർട്ട്‌അപ്പുകൾ  ഉയർന്നുവന്നത്. എന്നാൽ കുറച്ചുപേർക്ക് മാത്രമേ മുഴുവൻ ബാങ്കിംഗ് ലൈസൻസുകളും നേടാൻ കഴിഞ്ഞിട്ടുള്ളൂ.

സ്വന്തം ലേഖകൻ

ലണ്ടൻ : സ്വന്തം ജീവന് വില നൽകാതെ കൊറോണയ്ക്കെതിരെ പോരാടിയ ആരോഗ്യപ്രവർത്തകരുടെ മരണസംഖ്യ പ്രധാനമന്ത്രി ബോറിസ് ജോൺസൻ പുറത്തുവിട്ടു. ഇതുവരെ 312 ആരോഗ്യപ്രവർത്തകർക്ക് ജീവൻ നഷ്ടമായതായി ജോൺസൻ അറിയിച്ചു. ഇതിൽ 181 എൻ എച്ച് എസ് സ്റ്റാഫുകളും 131 സാമൂഹ്യ പരിപാലന പ്രവർത്തകരും ഉൾപ്പെടുന്നു. കൊറോണയോട് പോരാടി ജീവൻ വെടിഞ്ഞ എല്ലാ ആരോഗ്യപ്രവർത്തകരെ അനുസ്മരിച്ചതൊടൊപ്പം അവരുടെ കുടുംബങ്ങളോടും പ്രധാനമന്ത്രി ഖേദം പ്രകടിപ്പിച്ചു. ഈ മരണങ്ങളിൽ നൂറിലേറെ പേർ വിദേശത്തുനിന്ന് ഉള്ളവരാണ്. സർക്കാർ കണക്കുകൾ പ്രകാരം യുകെയിലെ കൊറോണ വൈറസ് മരണസംഖ്യ 35,341 ആണ്. ഇതിൽ ആശുപത്രി മരണങ്ങൾ, കെയർ ഹോം മരണങ്ങൾ, സാമൂഹിക മരണങ്ങൾ എന്നിവ ഉൾപ്പെടുന്നു. എന്നിരുന്നാലും രാജ്യത്തെ കൊറോണ വൈറസ് മരണങ്ങളുടെ യഥാർത്ഥ എണ്ണം 55,000 ൽ താഴെ ആയിരിക്കുമെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു.

അതേസമയം കോവിഡ് പ്രതിരോധത്തിന്റെ മുൻനിരയിൽ പോരാടുന്ന വിദേശ എൻ എച്ച് എസ് ജീവനക്കാർ ഇമിഗ്രേഷൻ ഹെൽത്ത്‌ സർചാർജ് അടയ്ക്കണമെന്ന നടപടിയിൽ പ്രധാനമന്ത്രി ഉചിതമായ തീരുമാനം കൈകൊള്ളുന്നില്ലെന്ന് ലേബർ പാർട്ടി വിമർശിച്ചു. ഈയൊരു തീരുമാനം പുനഃപരിശോധിക്കണമെന്ന് ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ പിഎംക്യുവിൽ അഭിപ്രായപ്പെട്ടു. കോവിഡ് -19 ബാധിച്ച് ഏഷ്യൻ കറുത്ത വംശജർ മരിക്കാൻ ഏറെ സാധ്യതയുള്ളതിനാൽ അവർക്ക് പരിശോധന ഉറപ്പാക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. ലക്ഷക്കണക്കിന് കെയർ ഹോം സ്റ്റാഫുകളെയും ജീവനക്കാരെയും പരിശോധിക്കുന്നുണ്ടെന്നും രാജ്യത്തൊട്ടാകെയുള്ള പരിശോധന ഈ മാസം അവസാനത്തോടെ 200,000 ആയി ഉയരുമെന്നും ജോൺസൺ അറിയിച്ചു. രണ്ട് ആഴ്ചത്തെ പാർലമെന്റ് അവധിയ്ക്ക് മുമ്പുള്ള അവസാന പിഎംക്യുവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Copyright © . All rights reserved