Main News

സ്വന്തം ലേഖകൻ

തേംസ് വാലി : പിസി ആൻഡ്രൂ ഹാർപ്പർ കൊലപാതകത്തിൽ മൂന്നു കൗമാരക്കാർ കുറ്റക്കാരാണെന്ന് കോടതി. ജെസ്സി കോൾ, ഹെൻ‌റി ലോംഗ്, ആൽബർട്ട് ബോവേഴ്സ് (എൽ‌ആർ) എന്നിവർക്കുള്ള ശിക്ഷ അടുത്ത വെള്ളിയാഴ്ച ഓൾഡ്‌ ബെയ്‌ലിയിൽ പ്രഖ്യാപിക്കും. 2019 ഓഗസ്റ്റ് 19നായിരുന്നു രാജ്യത്തെ ഞെട്ടിച്ച ആ കൊലപാതകം. ഒരു ക്വാഡ് ബൈക്ക് മോഷണത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെ തുടർന്നാണ് ഹാർപറും സഹപ്രവർത്തകനും അന്വേഷിക്കാൻ ഇറങ്ങി പുറപ്പെട്ടത്. ഷിഫ്റ്റ്‌ അവസാനിച്ച് നാല് മണിക്കൂറുകൾക്ക് ശേഷമായിരുന്നു ഇത്. സംഭവസ്ഥലത്തെത്തിയ ഹാർപ്പറെ പ്രതികൾ കാറിന് പിന്നിൽ കയറിൽ കെട്ടിയിട്ട് ബെർക്ക്‌ഷെയറിലെ പാതയിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നു. ക്രൂരവും വിവേകശൂന്യവുമായ കൊലപാതകമാണ് ഇതെന്നും ജീവിതകാലം മുഴുവൻ തനിക്ക് അതിയായ ദുഃഖമുണ്ടെന്നും ഹാർപ്പറിന്റെ വിധവ ലിസി വെളിപ്പെടുത്തി. കോടതിയുടെ വിധിയിൽ താൻ വളരെയധികം നിരാശയാണെന്നും അവർ പറഞ്ഞു. വിവാഹത്തിന് നാല് ആഴ്ചകൾക്ക് ശേഷമായിരുന്നു ഹാർപ്പർ കൊല്ലപ്പെട്ടത്.

പോലീസ് കാറിന്റെ ഡാഷ്‌ബോർഡ് ക്യാമറയിൽ നിന്നുള്ള വീഡിയോ കോടതിയിൽ കാണിക്കുകയുണ്ടായി. സഹപ്രവർത്തകനായ ആൻഡ്രൂ ഷാ കാറിനെ പിന്തുടർന്നെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. കാറിന്റെ ഡ്രൈവർ ഹെൻറി ലോംഗും (19) യാത്രക്കാരായ ആൽബർട്ട് ബോവേഴ്‌സും ജെസ്സി കോളും (18) കൊലപാതകം നിഷേധിച്ചിരുന്നു. പ്രതികൾ ക്വാഡ് ബൈക്ക് മോഷ്ടിച്ച കുറ്റം സമ്മതിച്ചിരുന്നു. തുടർന്ന് നടത്തിയ വിസ്താരത്തിലാണ് മൂവരും കൊലപാതകത്തിലും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. “ആൻഡ്രൂവിന്റെ ജീവിതം അപഹരിക്കപ്പെട്ട രീതി ക്രൂരവും വിവരണാതീതവുമാണെന്ന് നമുക്കെല്ലാവർക്കും അറിയാം. ഇന്ന് നൽകിയ വിധിയിൽ ഞാൻ നിരാശയാണ്.” ലിസി കൂട്ടിച്ചേർത്തു.

കോടതിക്ക് പുറത്ത് മാധ്യമങ്ങളെ അഭിസംബോധന ചെയ്ത തേംസ് വാലി പോലീസ് ഡിറ്റക്ടീവ് സൂപ്രണ്ട് സ്റ്റുവർട്ട് ബ്ലെയ്ക്ക്, പിസി ഹാർപറിന്റെ മരണ രാത്രി “ഞങ്ങൾ ഒരിക്കലും മറക്കാത്ത ഒരു രാത്രിയാണ്” എന്ന് പറഞ്ഞു. “ഒരു കുടുംബത്തിനും ഒരിക്കലും നേരിടേണ്ടിവരാത്ത ഒരു കാര്യത്തിലൂടെയാണ് ഹാർപ്പറിന്റെ കുടുംബം കടന്നുപോയത്. പക്ഷേ അവർ ഓരോ ഘട്ടത്തിലും അവിശ്വസനീയമായ അന്തസ്സും ധൈര്യവും പ്രകടിപ്പിച്ചു.” തേംസ് വാലി പോലീസ് ചീഫ് കോൺസ്റ്റബിൾ ജോൺ കാമ്പ്‌ബെൽ പറഞ്ഞു. പ്രണയിച്ചു കൊതിതീരും മുമ്പേ ഭൂമിയിൽ നിന്ന് അടർത്തിമാറ്റപെട്ട ഹാർപ്പറിന് മരണശേഷമെങ്കിലും ഉചിതമായ നീതി ലഭിക്കണമെന്ന ആവശ്യം ശക്തമാണ്.

സ്വന്തം ലേഖകൻ

ലോകത്ത് ആദ്യമായി ഗ്രൈൻഡറുകൾക്കും, മറ്റ് കട്ടിംഗ് ഉപകരണങ്ങൾക്കും അഭേദ്യമായ വസ്തു വികസിപ്പിച്ചിരിക്കുകയാണ് ശാസ്ത്രജ്ഞർ. പ്രൊറ്റിയസ് എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ വസ്തു, സ്റ്റീലിനെക്കാളും ആറ് മടങ്ങ് ശക്തമാണ്. ഗ്രേപ്പ്ഫ്രൂട്ട്കളും, മൊളസ്ക്കുകളും ആണ് ഈ വസ്തുവിന്റെ നിർമ്മാണത്തിന് പിന്നിലെന്ന്, നിർമ്മാതാക്കളിൽ ഒരാളായ ദർഹം യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞൻ ഡോക്ടർ സ്റ്റീഫൻ വ്യക്തമാക്കി. ലോകത്ത് ആദ്യമായാണ് ഇത്തരം ഒരു വസ്തു നിർമ്മിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഗ്രേപ്പ്ഫ്രൂട്ടുകൾക്ക് സുഷിരങ്ങളുള്ള, സ്പോൻഞ്ച് പോലെയുള്ള തൊലിയാണ് ഉള്ളത്. അതിനാൽ തന്നെ അത് താഴെ വീഴുമ്പോൾ, നശിച്ചു പോകുന്നതും വിരളമാണ്. ഇതേ പോലെ തന്നെയാണ് കടൽജീവികളായ മൊളസ്ക്കുകളുടെ പുറംതോടും. ഇത്തരം പുറന്തോടുകൾ ആണ് അവയെ മറ്റു ജീവികളിൽ നിന്നും സംരക്ഷിക്കുന്നത്. ഇഷ്ടികയുടെ 2000?മടങ്ങു ശക്തിയാണ് ഇത്തരം ഷെല്ലുകൾക്ക് ഉള്ളത്. ബ്രിട്ടനിൽ നിന്നും, ജർമനിയിൽ നിന്നുമായുള്ള ശാസ്ത്രജ്ഞരാണ് ഈ വസ്തു വികസിപ്പിച്ചെടുത്തത്. ഈ വസ്തു കൊണ്ട് സുരക്ഷിതമായ പൂട്ടുകളും മറ്റും നിർമ്മിക്കുവാൻ സാധിക്കും എന്നത് പ്രയോജനപ്രദമാണെന്നു ശാസ്ത്രജ്ഞർ പറയുന്നു.

സ്വന്തം ലേഖകൻ

ലണ്ടൻ : കൊറോണ വൈറസിനൊപ്പം ജീവിക്കാൻ നമ്മൾ പഠിക്കേണ്ടതുണ്ടെന്ന് മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ. കൊറോണ വൈറസ് ഇല്ലാതാവില്ലെന്നും പൊതുജനങ്ങൾ അതിനൊപ്പം ജീവിക്കാൻ പഠിക്കേണ്ടത് അത്യാവശ്യമാണെന്നും മുൻ ലേബർ പ്രധാനമന്ത്രി ടോണി ബ്ലെയർ അറിയിച്ചു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശൈത്യകാലത്ത് വൈറസ് വീണ്ടും ഉയർന്നു വരുമെന്നതിനാൽ യുകെയ്ക്ക് കൂടുതൽ “കണ്ടെയ്ന്റ്മെന്റ് ഇൻഫ്രാസ്ട്രക്ചർ” ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ലോക്ക്ഡൗൺ ലഘൂകരിക്കുന്നതിനാൽ കേസുകളിൽ വൻ വർദ്ധനവ് ഉണ്ടാകാതിരിക്കാൻ പൊതുജനങ്ങൾ എല്ലാവരും മാസ്ക് ധരിക്കണമെന്ന് അദ്ദേഹത്തിന്റെ തിങ്ക് ടാങ്ക് ശുപാർശ ചെയ്തിട്ടുണ്ട്. അടുത്ത വർഷം പകുതിയോടെ ബ്രിട്ടൻ പകർച്ചവ്യാധിയെ മറികടക്കുമെന്ന് ബോറിസ് ജോൺസൺ പറഞ്ഞു. എന്നാൽ ഈ വൈറസിനെ നിയന്ത്രണത്തിലാക്കാൻ ഇനിയും ദുഷ്‌കരമായ സമയങ്ങളിലൂടെ കടന്നുപോകേണ്ടി വരുമെന്ന് പ്രധാനമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

രോഗവ്യാപനം ഉയരാതിരിക്കാൻ ഇപ്പോൾ നടപടി സ്വീകരിക്കണമെന്നും രാജ്യവ്യാപകമായി ലോക്ക്ഡൗണിലേക്ക് മടങ്ങുന്നത് സാധ്യമല്ലെന്നും ബ്ലെയർ പറഞ്ഞു. “നാം കോവിഡ് -19 നൊപ്പം ജീവിക്കാൻ പോകുന്നു എന്നതാണ് യാഥാർത്ഥ്യം. അത് ഇല്ലാതാക്കാൻ നമുക്ക് ശരിക്കും കഴിയില്ല.” അദ്ദേഹം മുന്നറിയിപ്പ് നൽകി. അധ്യാപകർ, ആരോഗ്യ പ്രവർത്തകർ, പൊതുഗതാഗതത്തിൽ ജോലിചെയ്യുന്നവർ തുടങ്ങിയ പ്രധാന തൊഴിലാളികൾക്ക് പ്ലാസ്റ്റിക് ഫേസ് ഷീൽഡുകൾ നൽകണമെന്ന് ബ്ലെയറിന്റെ തിങ്ക് ടാങ്ക് നിർദേശിച്ചു. വൈറസ് ബാധിച്ചവർക്ക് സർക്കാർ നൽകുന്ന N95 മെഡിക്കൽ മാസ്കുകൾ പ്രത്യേക നിറത്തിൽ ആയിരിക്കണമെന്ന് ടോണി ബ്ലെയർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ചേഞ്ചിൽ അറിയിച്ചു.

വിപുലമായ വാക്ക്-ഇൻ സെന്ററുകളിലൂടെ ഒക്ടോബർ അവസാനത്തോടെ പ്രതിദിനം 500,000 ടെസ്റ്റുകൾ നടത്താൻ കഴിയുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. ഒക്ടോബർ അവസാനത്തോടെ നൂറുകണക്കിന് വാക്ക്-ഇൻ യൂണിറ്റുകൾ പ്രവർത്തിക്കുമെന്നാണ് കരുതുന്നത്. ആളുകൾ ഇപ്പോഴും പരിശോധനയ്ക്കായി മുന്നോട്ട് വരുന്നില്ലെന്ന ആശങ്കയ്ക്കിടയിലാണ് സർക്കാർ ഈ നടപടി സ്വീകരിച്ചത്. ശൈത്യകാലത്തിന് മുമ്പായി സൗജന്യ ഫ്ലൂ വാക്സിനേഷൻ കൊണ്ടുവരുന്നതോടൊപ്പം ഇംഗ്ലണ്ടിലെ എൻ‌എച്ച്‌എസിനായുള്ള ശൈത്യകാല ധനസഹായവും വർധിപ്പിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്.

സ്വന്തം ലേഖകൻ

ലണ്ടൻ : ഇംഗ്ലണ്ടിലെ ഏകദേശം 30 മില്യൺ പൊതുജനങ്ങൾക്കും ഈ വർഷം ഇൻഫ്ലുവൻസ വാക്സിൻ നൽകുമെന്ന് സർക്കാർ അറിയിച്ചു. ഈ ശൈത്യകാലത്ത് കൊറോണ വൈറസ് വ്യാപനം ഉയരുമെന്ന സാഹചര്യത്തിലാണ് പൊതുജനങ്ങൾക്ക് ഇൻഫ്ലുവൻസ വാക്സിൻ ഉറപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നത്. ആദ്യമായി സെക്കന്ററി സ്കൂളിലെ ഒന്നാംവർഷ വിദ്യാർത്ഥികൾക്കാവും വാക്സിൻ നൽകുക. സ് കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലേക്കുള്ള പദ്ധതികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മാരകമായതും ആശുപത്രികളിൽ ചികിത്സ ആവശ്യമായതുമായ പകർച്ചപ്പനി കോവിഡ് സമയത്ത് കൂടുതൽ ഭീഷണി ഉയർത്തും. എന്നാൽ എത്ര വലിയ ഇൻഫ്ലുവൻസ ഉണ്ടാകുമെന്ന് അറിവില്ല. കൊറോണ വൈറസ് തടയുന്നതിനുള്ള സാമൂഹിക-അകലം, ശുചിത്വ നടപടികൾ രോഗം കുറയുന്നതിന് കാരണമായേക്കുമെന്നും കരുതുന്നുണ്ട്.

കൊറോണ വൈറസ് രോഗികൾ, അവരോടൊപ്പം കഴിയുന്നവർ, ഗർഭിണികൾ, രണ്ട് വയസ്സിനു മുകളിലുള്ള പ്രീ-സ്കൂൾ കുട്ടികൾ, ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉള്ളവർ, പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾ എന്നിവർക്ക് വാക്സിൻ ലഭിക്കും. 50 വയസ്സിനു മുകളിൽ ഉള്ളവർക്ക് വാക്സിൻ നൽകുന്നതിന് മുമ്പ് 65 വയസ്സിനു മുകളിലുള്ളവർക്കാവും ലഭിക്കുക. സെപ്റ്റംബറിൽ രോഗപ്രതിരോധ പദ്ധതി ആരംഭിക്കുമ്പോൾ ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ള രോഗികൾ മുൻനിരയിൽ ഉണ്ടെന്ന് ഉറപ്പാക്കാൻ സർക്കാർ ആഗ്രഹിക്കുന്നു. കഴിഞ്ഞ ശൈത്യകാലത്ത് ഇംഗ്ലണ്ടിലെ 25 ദശലക്ഷം ആളുകൾക്ക് ഇൻഫ്ലുവൻസ വാക്സിൻ നൽകിയിരുന്നു.

“ചരിത്രത്തിലെ ഏറ്റവും വലിയ ഇൻഫ്ലുവൻസ വാക്സിനേഷൻ പ്രോഗ്രാമാണിത്. ശൈത്യകാലത്തേക്ക് നീങ്ങുമ്പോൾ എൻ‌എച്ച്എസിനെ സംരക്ഷിക്കാൻ ഇത് സഹായിക്കും.” ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് വ്യക്തമാക്കി. കൂടുതൽ ആളുകൾക്ക് വാക്സിൻ നൽകുന്നതിലൂടെ പനി പകരുന്നത് തടയാനും അപകട സാധ്യത ലഘൂകരിക്കാനും കഴിയുമെന്ന് ചീഫ് മെഡിക്കൽ അഡ്വൈസർ പ്രൊഫ. ക്രിസ് വിറ്റി പറഞ്ഞു. ആരോഗ്യ-പരിചരണ തൊഴിലാളികളെല്ലാം സ്വയം പ്രതിരോധ കുത്തിവയ്പ് എടുക്കുന്നത് തികച്ചും നിർണായകമാണ്. കഴിഞ്ഞ വർഷം 74% ഉദ്യോഗസ്ഥർക്ക് പ്രതിരോധ കുത്തിവയ്പ് നൽകിയിരുന്നു.

സ്വന്തം ലേഖകൻ

ബഹിരാകാശത്തുള്ള മറ്റു രാജ്യങ്ങളുടെ സാറ്റ്ലൈറ്റുകളെ നശിപ്പിക്കുന്നതിനായി റഷ്യ, ആയുധ മാതൃകയിലുള്ള സാറ്റ്ലൈറ്റ് വികസിപ്പിച്ചതായി യുഎസും യുകെയും കുറ്റപ്പെടുത്തി. ഇത്തരത്തിലുള്ള റഷ്യയുടെ നീക്കം ആശങ്കാജനകമാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. മുൻപ് തന്നെ യുഎസ് റഷ്യയുടെ സാറ്റ്ലൈറ്റ് പരീക്ഷണങ്ങളെ കുറിച്ചുള്ള ആശങ്ക അറിയിച്ചിരുന്നു. എന്നാൽ ഇതോടൊപ്പം തന്നെ ആദ്യമായി യുകെയും തങ്ങളുടെ ആശങ്ക അറിയിച്ചിരിക്കുകയാണ്. റഷ്യയുടെ പ്രവർത്തനങ്ങൾ തങ്ങളെ ബാധിക്കുകയില്ല എന്ന് ബ്രിട്ടന്റെ നിരീക്ഷണത്തിന് ശേഷം ദിവസങ്ങൾക്കുള്ളിലാണ് ഈ പ്രതികരണം യുകെയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.

ഒരു ആയുധത്തിനുള്ള എല്ലാ പ്രത്യേകതകളോടും കൂടിയാണ് പുതിയ സാറ്റ്ലൈറ്റ് റഷ്യ രൂപപ്പെടുത്തിയിരിക്കുന്നതെന്ന് യു കെ സ്പേസ് ഡയറക്ടറേറ്റ്‌ ഹെഡ്, എയർ വൈസ് മാർഷൽ ഹാർവെയ്‌ സ്മിത്ത് പറഞ്ഞു. ഇത്തരത്തിലുള്ള നീക്കങ്ങൾ നിലവിലുള്ള സമാധാനം തകർക്കും എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അതിനാൽ റഷ്യ തങ്ങളുടെ പരിശ്രമത്തിൽ നിന്നും പിന്മാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഹിരാകാശത്ത് പരീക്ഷണങ്ങൾ നടത്താനുള്ള സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ടെന്നും, അത് തികച്ചും സമാധാനപരമായി ആയിരിക്കണമെന്നുമുള്ള കരാറിൽ ഒപ്പിട്ടിരിക്കുന്ന നൂറോളം രാജ്യങ്ങളിൽ ഉൾപ്പെട്ടവരാണ് യു എസ്, യു കെ, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങൾ. ബഹിരാകാശത്തേക്ക് ഒരിക്കലും ആയുധങ്ങൾ അയക്കരുത് എന്ന നിർദ്ദേശവും ഈ കരാറിൽ ഉൾപ്പെടുന്നു.


ജൂലൈ 15 നാണ് റഷ്യയുടെ ഈ സാറ്റലൈറ്റ് പരീക്ഷണം നടന്നത്. ഈ പരീക്ഷണത്തിന് എതിരെ അമേരിക്കയും ബ്രിട്ടണും ശക്തമായി തന്നെ രംഗത്ത് വന്നിരിക്കുകയാണ്. എന്നാൽ ഇത് സംബന്ധിച്ച് റഷ്യയുടെ ഭാഗത്തുനിന്നും ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

സ്വന്തം ലേഖകൻ

യു കെ :- പ്രശസ്തനായ അമേരിക്കൻ അഭിനേതാവ് ജോണി ഡെപ്പിനെതിരെ കോടതിയിൽ മൊഴി നൽകി മുൻഭാര്യയും, നടിയുമായ ആംബർ ഹെഡ്. ചിലപ്പോഴൊക്കെ സ്നേഹവും, കരുതലും ഉള്ള വ്യക്തിയാണെങ്കിലും, പലപ്പോഴും അദ്ദേഹത്തിന്റെ സ്വഭാവം തികച്ചും അനിയന്ത്രിതമായിരുന്നുവെന്ന് അവർ പറഞ്ഞു. താൻ അദ്ദേഹത്തെ വളരെയധികം സ്നേഹിച്ചിരുന്നതായും, അദ്ദേഹത്തിന്റെ സ്വഭാവത്തിന് മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നതായും നടി വ്യക്തമാക്കി. സ്വന്തം ഭാര്യയെ ഉപദ്രവിക്കുന്ന ഒരു ഗാർഹിക പീഡകനായി ജോണി ഡെപ്പിനെ ചിത്രീകരിച്ച സൺ ദിനപത്രത്തിന്റെ പബ്ലിഷർക്കെതിരെ അദ്ദേഹം കേസ് കൊടുത്തിരിക്കുകയാണ്. അദ്ദേഹത്തിന്റെ സഹോദരി പോലും അദ്ദേഹത്തെ തള്ളിപ്പറഞ്ഞിരിക്കുന്ന അവസ്ഥയാണ്.

തന്നെ ദേഹോപദ്രവം ഏൽപ്പിച്ചു വരുന്നതായും നടി ഏറ്റു പറഞ്ഞിട്ടുണ്ട്. തന്റെ ബുദ്ധിമുട്ടുകളെ പറ്റി നടി അമ്മയ്ക്ക് അയച്ച മെസ്സേജുകൾ അവർ പുറത്തു വിട്ടിട്ടുണ്ട്. 2015 മുതൽ 2017 വരെ ജോണി ഡെപ്പിന്റെ ഭാര്യയായിരുന്നു ആംബർ ഹെഡ്. അദ്ദേഹത്തെ വളരെയധികം സ്നേഹിച്ചതിനാൽ അദ്ദേഹത്തിന്റെ പല മോശം സ്വഭാവങ്ങളും കണ്ടില്ലെന്ന് നടിക്കേണ്ടതായി വന്നിട്ടുണ്ട്. എന്നാൽ സഹിക്കാവുന്നതിലും അപ്പുറം ആയപ്പോഴാണ് പ്രതികരിച്ചതെന്ന് നടി പറഞ്ഞു.

എന്നാൽ തനിക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങളെ എല്ലാം തന്നെ ജോണി ഡെപ്പ് നിഷേധിച്ചിട്ടുണ്ട്. തന്നെ മനഃപൂർവം കുടുക്കാൻ ആണ് അവർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തെളിവുകൾ എല്ലാം തന്നെ കൃത്രിമമായി തയ്യാറാക്കപ്പെട്ടവ ആണെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : ഇംഗ്ലണ്ടിലെ പൊതുജനങ്ങൾ മാസ്ക് ധരിക്കുന്നത് സംബന്ധിച്ചുള്ള പുതിയ മാർഗനിർദേശം സർക്കാർ പുറത്തിറക്കി. സൂപ്പർമാർക്കറ്റുകൾ, ഇൻഡോർ ഷോപ്പിംഗ് സെന്ററുകൾ, ട്രാൻസ്പോർട്ട് ഹബുകൾ, ബാങ്കുകൾ, പോസ്റ്റോഫീസുകൾ എന്നിവയുൾപ്പെടെയുള്ള പൊതു ഇടങ്ങളിൽ ഇനി മുതൽ ഫേസ് മാസ്ക് നിർബന്ധമാണ്. ഭക്ഷണവും പാനീയവും വാങ്ങുമ്പോഴും അവ ധരിച്ചിരിക്കണമെന്ന് മാർഗ്ഗനിർദേശത്തിൽ പറയുന്നു. നിയമങ്ങൾ ലംഘിക്കുന്നവർക്ക് 100 പൗണ്ട് വരെ പിഴ ഈടാക്കും. 11 വയസ്സിന് താഴെയുള്ള കുട്ടികൾ, ശ്വസന ബുദ്ധിമുട്ടുള്ളവർ എന്നിവർക്ക് മാസ്ക് നിർബന്ധമില്ല. മാസ്ക് ധരിക്കേണ്ടത് ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണെന്നും സർക്കാർ വ്യക്തമാക്കി. എന്നിരുന്നാലും നിയമങ്ങൾ പാലിക്കാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ ബിസിനസ്സുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. നിയമങ്ങൾ നടപ്പിലാക്കാൻ പോലീസിന് അധികാരമുണ്ടായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

മാർഗനിർദേശം പരിഷ്കരിക്കുന്നതിൽ സർക്കാർ വൈകിപ്പോയെന്ന് യുകെ ഹോസ്പിറ്റാലിറ്റി ചീഫ് എക്സിക്യൂട്ടീവ് കേറ്റ് നിക്കോൾസ് പറഞ്ഞു. ചില സാഹചര്യങ്ങളിൽ മാത്രം മാസ്ക് നീക്കംചെയ്യാൻ പൊതുജനങ്ങൾക്ക് അനുവാദമുണ്ട്. ഉദാഹരണത്തിന് ബാങ്കുകളിലെ തിരിച്ചറിയൽ ആവശ്യങ്ങൾക്കായി അവർ ആവശ്യപ്പെടുമ്പോൾ മാത്രം. കടകളിൽ ജോലി ചെയ്യുന്നവർ മാസ്ക് ധരിക്കണമെന്ന് നിർബന്ധമില്ലെങ്കിലും തൊഴിലുടമകൾക്ക് ഈ കാര്യത്തിൽ തീരുമാനം എടുക്കാമെന്ന് സർക്കാർ അറിയിച്ചു. കോവിഡ് -19 ൽ നിന്ന് ജീവനക്കാരെയും പൊതുജനങ്ങളെയും സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച മറ്റ് ഇടങ്ങളിൽ മുഖം മൂടുന്നത് നിർബന്ധമാക്കിയിട്ടില്ല. ഈറ്റ് ഇൻ റസ്റ്റോറന്റുകൾ, പബ്ബുകൾ, ഹെയർഡ്രസ്സറുകൾ, ജിമ്മുകൾ, തിയേറ്ററുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ജൂലൈ 10 മുതൽ സ് കോട്ട്ലൻഡിലെ കടകളിൽ മാസ്ക് നിർബന്ധമാക്കിയിരുന്നു.

മുഖം മറയ്ക്കുന്നതിനുള്ള ഉപദേശങ്ങൾ പോസ്റ്ററുകളിലൂടെയും മറ്റും പൊതുജനങ്ങളെ ഉത്‌ബോധിപ്പിക്കാൻ കടയുടമകളെ ഉപദേശിക്കുകയാണെന്ന് അസോസിയേഷൻ ഓഫ് കൺവീനിയൻസ് സ്റ്റോറുകളുടെ ചീഫ് എക്സിക്യൂട്ടീവ് ജെയിംസ് ലോമാൻ പറഞ്ഞു. ഇംഗ്ലണ്ടിലെയും സ് കോട്ട്‌ലൻഡിലെയും പൊതു ഗതാഗതത്തിലും വടക്കൻ അയർലണ്ടിലെ ബസുകൾ, ട്രെയിനുകൾ, ബോട്ടുകൾ എന്നിവയിലും മാസ്ക് നിർബന്ധമാണ്. ജൂലൈ 27 മുതൽ വെയിൽസിലെ പൊതുഗതാഗതത്തിലും അവ നിർബന്ധമായിരിക്കും.

സ്വന്തം ലേഖകൻ

ലണ്ടൻ : ഇംഗ്ലണ്ടിൽ രോഗവ്യാപനം ഉയർന്നുനിൽക്കുന്ന പ്രദേശങ്ങളിലെ ആയിരക്കണക്കിന് ആളുകളുമായി ബന്ധപ്പെടുന്നതിൽ സർക്കാരിന്റെ ടെസ്റ്റ്-ട്രേസ് സംവിധാനം പരാജയപ്പെട്ടുവെന്ന് കണ്ടെത്തൽ. പ്രാദേശിക നേതാക്കളും പൊതുജനാരോഗ്യ ഡയറക്ടർമാരും രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണം ആവശ്യപ്പെടുന്നുണ്ട്. ഏറ്റവും അധികം രോഗികൾ ഉള്ള ഇടങ്ങളിൽ ടെസ്റ്റ്‌ ആൻഡ് ട്രേസ് ബന്ധപ്പെട്ടത് 80 ശതമാനത്തിൽ താഴെ ആളുകളെ മാത്രമാണ്. സർക്കാരിന്റെ ഈ സിസ്റ്റം ഫലപ്രദമാകേണ്ടത് അത്യാവശ്യമാണെന്ന് ശാസ്ത്ര ഉപദേഷ്ടാക്കൾ ആവർത്തിച്ചു പറയുന്നു. ഇംഗ്ലണ്ടിലെ ഏറ്റവും ഉയർന്ന ആറാമത്തെ അണുബാധ നിരക്ക് ഉള്ള ല്യൂട്ടണിൽ, അപകടസാധ്യതയുള്ളവരിൽ 47% പേരെ മാത്രമാണ് പരിശോധനയും കണ്ടെത്തലും വഴി ബന്ധപ്പെട്ടിരിക്കുന്നത്.

സെർകോ, സിറ്റെൽ തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങൾക്ക് കൈമാറിയ കേന്ദ്രീകൃത ടെസ്റ്റ് ആൻഡ് ട്രേസ് സിസ്റ്റത്തിന്റെ പ്രാദേശിക ബന്ധപ്പെടൽ കുറഞ്ഞതിൽ പൊതുജനാരോഗ്യ ഡയറക്ടർമാർ നിരാശ പ്രകടിപ്പിച്ചു. ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതൽ രോഗവ്യാപനമുള്ള നാല് പ്രദേശങ്ങളിലായി 5,500 ൽ അധികം ആളുകളോട് ഐസൊലേഷനിൽ കഴിയാൻ പറയുമ്പോഴും അവരെ ബന്ധപ്പെട്ടിട്ടില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു. ലീസസ്റ്ററിലെ 3,340 പേരും കിർക്ക്‌ലീസിലെ 984 പേരും റോച്ച്‌ഡെയ്‌ലിലെ 759 പേരും ബ്ലാക്ക്ബേണിൽ 448 ആളുകളും ഇതിൽ ഉൾപ്പെടുന്നു. ടെസ്റ്റ്‌ ആൻഡ് ട്രേസ് സിസ്റ്റം ഫലപ്രദമാകണമെങ്കിൽ രോഗബാധിതനായ വ്യക്തിയുമായി അടുത്തിടപഴകിയ 80% പേരെ 48 മുതൽ 72 മണിക്കൂറിനുള്ളിൽ ബന്ധപ്പെടണമെന്നും സ്വയം ഒറ്റപ്പെടാൻ നിർദ്ദേശിക്കണമെന്നും സർക്കാറിന്റെ സയന്റിഫിക് അഡ്വൈസറി ഗ്രൂപ്പ് ഫോർ എമർജൻസി (സേജ്) പറഞ്ഞു.

ബ്ലാക്ക്ബേണിൽ 54%, ലീസസ്റ്ററിൽ 65%, റോച്ച്‌ഡെയ്‌ലിൽ 66%, കിർക്ക്‌ലീസിൽ 77% എന്നിങ്ങനെയാണ് ടെസ്റ്റ്‌ ആൻഡ് ട്രേസ് ബന്ധപ്പെട്ടവരുടെ കണക്ക്. ബെഡ്ഫോർഡ്ഷയർ ടൗണിലെ കുറഞ്ഞ നിരക്കിൽ തനിക്ക് വളരെയധികം ആശങ്കയുണ്ടെന്ന് ല്യൂട്ടൻ ബറോ കൗൺസിലിന്റെ പബ്ലിക് ഹെൽത്ത് ഡയറക്ടർ ജെറി ടെയ്‌ലർ പറഞ്ഞു. “47% വളരെ കുറവാണ്. കോൺ‌ടാക്റ്റ് ട്രെയ്‌സിംഗിന്റെ ഭൂരിഭാഗവും നമ്മിൽ നിന്ന് വളരെ അകലെയാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ ടെസ്റ്റ് ആൻഡ് ട്രേസ് സംവിധാനം പരാജയപ്പെട്ടുവെന്ന് ബ്ലാക്ക്ബേണിന്റെ ലേബർ എംപി കേറ്റ് ഹോളർ പറഞ്ഞു. പ്രാദേശിക രോഗവ്യാപനം നിയന്ത്രിക്കാൻ ഇംഗ്ലണ്ടിലുടനീളമുള്ള പ്രാദേശിക അധികാരികളുമായി ഈ സേവനം ചേർന്നു പ്രവർത്തിക്കുന്നുണ്ടെന്ന് ആരോഗ്യ , സാമൂഹിക പരിപാലന വകുപ്പ് വക്താവ് പറഞ്ഞു. നിലവിലെ സിസ്റ്റത്തിന് കീഴിൽ, കോണ്ടാക്റ്റ് ട്രേസർമാർ ടെക്സ്റ്റ്, ഇമെയിൽ അല്ലെങ്കിൽ ഫോൺ കോൾ വഴി 10 തവണ വരെ രോഗബാധിതനായ വ്യക്തിയുമായി അടുത്തിടപഴകിയവരെ ബന്ധപ്പെടാൻ ശ്രമിക്കുന്നു.

സ്വന്തം ലേഖകൻ

ഇന്ത്യ :- കൊറോണ ബാധക്കെതിരെ ഹോമിയോ മരുന്നായ ആഴ്‌സെനിക് ആൽബം ഫലപ്രദമാണെന്ന് മാർച്ച് 6 ന് പുറപ്പെടുവിച്ച വാർത്താക്കുറിപ്പിൽ ആയുഷ് മന്ത്രാലയം രേഖപ്പെടുത്തിയിരുന്നു. തുടർച്ചയായ മൂന്നു ദിവസം ഈ മരുന്ന് വെറുംവയറ്റിൽ കഴിക്കണം എന്നായിരുന്നു നിർദേശം. എന്നാൽ ഇത് തെറ്റാണെന്നാണ് പുതിയ കണ്ടെത്തലുകൾ വെളിവാക്കുന്നത്. ഈ മരുന്ന് കൊറോണ ബാധ ക്കെതിരെയുള്ള പൂർണമായ സംരക്ഷണം നൽകുമെന്ന് ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കിയതായും കണ്ടെത്തിയിട്ടുണ്ട്. അതിനാൽ തന്നെ ജനങ്ങൾ ലോക്ക് ഡൗൺ നിയമങ്ങൾ പൂർണമായി പാലിക്കാൻ തയ്യാറാകാത്തതും ആശങ്കാജനകമാണ്.

ഗ്ലിസറിൻ, ആൽക്കഹോൾ, വെള്ളം എന്നിവയടങ്ങിയ മിശ്രിതത്തിൽ ആഴ്‌സെനിക് ട്രൈഓക്‌സൈഡ് ആദ്യം കലർത്തും. തുടർന്ന് ഒരു മില്ലിലിറ്റർ ഈ മിശ്രിതം 99 മില്ലിലിറ്റർ വെള്ളവും ഏതിൽ ആൽക്കഹോളും അടങ്ങിയ മിശ്രിതത്തിലേക്ക് കലർത്തി നേർപ്പിക്കും. ഇത് പലതവണ ആവർത്തിച്ചാണ് ആഴ്സനിക് 30 ഉണ്ടാക്കുന്നത്. എന്നാൽ ഈ മരുന്ന് കൊറോണ ബാധയെ പ്രതിരോധിക്കുമെന്നതിന് ശാസ്ത്രീയമായ ഒരു തെളിവുകളും ഇല്ല.

ഹോമിയോപ്പതി അസുഖങ്ങൾക്ക് ഫലപ്രദമായ ചികിത്സാരീതി ആണെന്നതിന് ശാസ്ത്രീയമായ ഒരു തെളിവുകളും ഇല്ലെന്ന് യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. യുകെ നാഷണൽ ഹെൽത്ത് സർവീസസും ഈ അഭിപ്രായം തന്നെയാണ് മുന്നോട്ട് വയ്ക്കുന്നത്. ഇത്തരത്തിൽ ആഴ്‌സെനിക് 30 കൊറോണ ബാധക്കെതിരെയുള്ള മരുന്നായി ഉപയോഗിക്കുന്നത്, ജനങ്ങളിൽ ആശങ്ക പടർത്താൻ മാത്രമേ പ്രയോജനം ചെയ്യുകയുള്ളൂ എന്നാണ് പുതിയ കണ്ടെത്തൽ.

സ്വന്തം ലേഖകൻ

ആഗസ്റ്റ് 4ന് വരാനിരിക്കുന്ന പിറന്നാൾ അടുത്ത സുഹൃത്തുക്കളോടൊപ്പം ആഘോഷിക്കാൻ തീരുമാനം എടുത്തിരിക്കുകയാണ് മേഗൻ. ആഘോഷത്തിൽ പങ്കെടുക്കാൻ സാധ്യതയുള്ളവരെ എല്ലാം മുൻപേതന്നെ കോവിഡ്19 ടെസ്റ്റ് നടത്തും. അശ്രദ്ധയുടെ പേരിൽ വിമർശനങ്ങൾ ഏറ്റു വാങ്ങാൻ താൽപര്യമില്ലെന്ന് മേഗൻ പറഞ്ഞു.

മേഗൻ മാർക്കിളും പ്രിൻസ് ഹാരിയും വളരെ കാലമായി വീടിനുള്ളിലിരുന്ന് മനസ്സ് മരവിച്ചു എന്നും, പിറന്നാൾ ആഘോഷത്തിനു വേണ്ടി ചെറിയ ഒരു മാറ്റത്തിന് തയ്യാറെടുക്കുകയാണ് എന്നും അവരുടെ വക്താവ് പറഞ്ഞു. ഓഗസ്റ്റ് നാലിന് നടക്കാനിരിക്കുന്ന പിറന്നാളിന് ഇപ്പോൾ താമസിക്കുന്ന ലോസ് ആഞ്ചൽസിലെ സൗധത്തിൽ നിന്നും മാറി സാന്താ ബാർബറ യുടെ പുറത്തുള്ള മോണ്ടസിറ്റോയിലെ സുഹൃത്ത് ഓഫി യുടെ അടുത്താകും ഇക്കുറി പിറന്നാൾ ആഘോഷം.

മേഗനും ഹാരിയും ഒരു വയസ്സുള്ള മകൻ ആർച്ചിയും ഇപ്പോൾ ഹോളിവുഡ് പ്രൊഡ്യൂസറായ ടൈലർ പെറിയുടെ 18 മില്യൺ മൂല്യം വരുന്ന സൗധത്തിൽ ആണ് താമസിക്കുന്നത്. വളരെ ചുരുങ്ങിയ സമയങ്ങളിൽ മാത്രമേ ഇരുവരെയും പുറത്ത് കണ്ടിട്ടുള്ളൂ എന്നത് ശ്രദ്ധേയമാണ്. മേഗന്റെ അമ്മയായ 63 കാരിയായ ടോറിയ റാഗ് ലൻഡ് 14 മാസം പ്രായമുള്ള ആർച്ചിയെ പരിചരിച്ചു കൊണ്ട് ഇവർക്കൊപ്പം ആണ് താമസം. കുട്ടി ജനിച്ചതിനു ശേഷം ആദ്യമായാണ് ടോറിയ പേരക്കുട്ടിക്കൊപ്പം തങ്ങുന്നത്.

കഴിഞ്ഞവർഷത്തെ മേഗന്റെ പിറന്നാൾ ഇംഗ്ലണ്ടിലെ വിൻസറിൽ ഉള്ള ഫ്രോഗ്‌മോർ കോട്ടേജിൽ കുടുംബ ദിനമായാണ് ആഘോഷിച്ചത്. അത്യാഡംബരങ്ങൾ ഇല്ലാതിരുന്ന ചടങ്ങിൽ ക്യാരറ്റ് കേക്ക് ആണ് മേഗൻ മുറിച്ചത്.

വെസ്റ്റ്മിനിസ്റ്റർ ആബിയിലെ രാജകുടുംബാംഗങ്ങളുടെ പിറന്നാൾ ദിനത്തിൽ പ്രത്യേകമായി മുഴങ്ങാറുള്ള പിറന്നാൾ മണി ഇത്തവണ മേഗന് വേണ്ടി മുഴങ്ങില്ല. അതേസമയം 11 ദിവസങ്ങൾക്ക് ശേഷം വരുന്ന പ്രിൻസസ് ആനിന് വേണ്ടി മുഴങ്ങും എന്ന് വക്താക്കൾ അറിയിച്ചു. രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങൾക്കും, കേംബ്രിഡ്ജ് പ്രഭുവിനെയും പ്രഭ്വിയുടെയും പിന്തുടർച്ചാവകാശികൾക്കും വേണ്ടി മാത്രമുള്ളതാണെന്ന് പിറന്നാൾ മണിയെന്നും അവർ കൂട്ടിച്ചേർത്തു.

RECENT POSTS
Copyright © . All rights reserved