സ്വന്തം ലേഖകൻ
ലണ്ടൻ : ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ ലഘൂകരണം വെല്ലുവിളി ഉയർത്തുമെന്ന് ഇംഗ്ലണ്ട് ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചതിനെ തുടർന്ന് ഉത്തരവാദിത്തത്തോടെയും സുരക്ഷിതമായും പെരുമാറാൻ ബോറിസ് ജോൺസൺ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഇരുവശത്തും ഗുരുതരമായ അപകടസാധ്യതകളുള്ള ഒരു ഇടുങ്ങിയ പാതയിലൂടെയാണ് രാജ്യം സഞ്ചരിക്കുന്നതെന്ന് ഇംഗ്ലണ്ട് ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫ. ക്രിസ് വിറ്റി തുറന്നു പറഞ്ഞു. മാർച്ചിനുശേഷം ഇന്ന് ആദ്യമായി റെസ്റ്റോറന്റുകൾ, പബ്ബുകൾ, ബാറുകൾ എന്നിവ തുറക്കാൻ പോകുകയാണ്. നാം ഇതുവരെയും രോഗഭീതിയിൽ നിന്ന് പൂർണമായി രക്ഷപ്പെട്ടിട്ടില്ലെന്ന് ഇന്നലെ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ ജോൺസൻ പറഞ്ഞു. നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത് മൂലം വീണ്ടും അത് പടരാൻ കാരണമാകരുതെന്നും ജോൺസൻ അറിയിച്ചു.

ശനിയാഴ്ച രാവിലെ 6 മുതൽ ഇംഗ്ലണ്ടിലെ പബ്ബുകൾക്ക് ഉപഭോക്താക്കളെ സേവിക്കാൻ കഴിയുമെന്ന് പ്രഖ്യാപിച്ചതോടെ വിവേകപൂർവ്വം പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. പബ്ബുകളിൽ ഏർപ്പെടുത്തിയ സുരക്ഷാ നടപടികളിൽ വീഴ്ചയുണ്ടായാൽ അണുബാധകൾ വർദ്ധിക്കുമെന്ന് പോലീസും ആരോഗ്യ പ്രവർത്തകരും മുന്നറിയിപ്പ് നൽകി. വൈറസ് നിയന്ത്രണവിധേയമാക്കാൻ രാജ്യം വലിയ മുന്നേറ്റം നടത്തിയെന്ന് ജോൺസൺ പറഞ്ഞു. തൊഴിൽ മേഖലകൾ പഴയത് പോലെ പ്രവർത്തിക്കേണ്ട സമയമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “വൈറസ് ഇപ്പോഴും നമ്മോടൊപ്പമുണ്ട്. ലെസ്റ്ററിലെ രോഗവ്യാപനം അത് തെളിയിച്ചിട്ടുണ്ട്. രോഗം വ്യാപിച്ചാൽ നിയന്ത്രണങ്ങൾ വീണ്ടും ഏർപ്പെടുത്തുന്നതിന് സർക്കാർ മടിക്കില്ല.” പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി.

“സാമൂഹ്യ അകലം പാലിക്കൽ നിയമങ്ങൾ അനുസരിക്കണമെന്ന് പ്രൊഫ. ക്രിസ് വിറ്റി ജനങ്ങളോട് അഭ്യർത്ഥിച്ചു. “വ്യക്തികളും കുടുംബങ്ങളും സ്ഥാപനങ്ങളും അത് ഗൗരവമായി എടുക്കുന്നില്ലെങ്കിൽ രണ്ടാമത്തെ തരംഗത്തിന്റെ സാധ്യത കുത്തനെ ഉയരും.” അദ്ദേഹം മുന്നറിയിപ്പ് നൽകി. ആഴ്ചകൾക്കുള്ളിൽ ജിമ്മുകൾ വീണ്ടും തുറക്കാമെന്ന് സൂചന നൽകിയ ജോൺസൺ, നമ്മൾക്ക് കഴിയുന്നത്ര വേഗത്തിൽ തിയേറ്ററുകൾ തുറക്കാൻ കഴിയുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. ഇൻഡിപെൻഡന്റ് സയന്റിഫിക് അഡ്വൈസറി ഗ്രൂപ്പ് ഫോർ എമർജൻസി നടത്തിയ ഒരു സമ്മേളനത്തിൽ ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജ് ബിഹേവിയറൽ സയന്റിസ്റ്റ് പ്രൊഫസർ സൂസൻ മിച്ചി, വാരാന്ത്യത്തിൽ പബ്ബുകൾ ഒഴിവാക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചു. “പബ്ബുകളിൽ വലിയ ആശങ്ക ഉണ്ടാവും. ആളുകൾ കൂടുമ്പോൾ നിയന്ത്രണങ്ങൾ കുറയും.” അവർ അറിയിച്ചു. മദ്യപിച്ചതിന് ശേഷം സുരക്ഷാ നടപടികൾ സ്വീകരിക്കുവാൻ ജനങ്ങൾ തയ്യാറാകുമോ എന്നും അവർ ചോദിച്ചു.
സ്വന്തം ലേഖകൻ
ആഗസ്റ്റ് മാസം അവസാനം വരെ ശമ്പളം നൽകുമെന്നും, അതിനുശേഷം പിരിച്ചുവിടൽ അനിവാര്യമായിരിക്കുകയാണ് എന്നും ഇമെയിലിലൂടെ അധികൃതർ ജീവനക്കാരെ അറിയിച്ചു. ബ്രിട്ടീഷ് തീയേറ്ററിന്റെ മോശം സമയങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്നും, കോവിഡ് 19 പ്രവചിക്കാനാവാത്ത രീതിയിലുള്ള തൊഴിൽ നഷ്ടങ്ങൾ വരുത്തിവെക്കുന്നുണ്ടെന്നും നാഷണൽ തിയേറ്റർ സ്വന്തം ടീമിനോട് പറഞ്ഞു. മുൻപത്തെ പോലെ തീയറ്റർ നിറയെ കാണികളുമായി ഇനി എന്നാണ് പ്രവർത്തനമാരംഭിക്കാൻ കഴിയുന്നതെന്ന് അറിയില്ലെന്നും, മാസങ്ങളായി നിലച്ച വരുമാനം പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും അധികൃതർ പറയുന്നു.
തീയറ്റർ വക്താവ് പറയുന്നു ” ഓഗസ്റ്റ് അവസാനം വരെ ജീവനക്കാർക്ക് ശമ്പളം നൽകാനും പിടിച്ചുനിൽക്കാനും തിയേറ്ററിനു സാധിക്കും, എന്നാൽ ഗവൺമെന്റിന്റെ ജോബ് റീടെൻഷൻ നിയമങ്ങളിൽ മാറ്റമുണ്ടായത് മൂലം കൂടുതൽ കാലം ശമ്പളം നൽകാനാവില്ല. ഫ്രണ്ട് ഹൗസിലെ ജീവനക്കാരായ 250 പേർക്കും ബാക്ക് സ്റ്റേജ് ജോലിക്കാരായ 180 പേർക്കുമാണ് ജോലി നഷ്ടപ്പെടുന്നത്.

നാഷണൽ തിയേറ്ററിലെ നാടകകൃത്തും, ജോലി നഷ്ടപ്പെട്ടവരിൽ ഒരാളുമായ ജാസ്മിൻ മണ്ഡി-ഘോമി പറയുന്നു ” മൂന്ന് തീയേറ്ററുകൾ ഉള്ളത് എന്നാണ് തുറക്കുക എന്നുപോലും ആർക്കുമറിയില്ല, തുറന്നാൽ തന്നെ കാണികൾക്ക് സുരക്ഷിതമായ സൗകര്യങ്ങൾ ഒരുക്കി കൊടുക്കുന്നതിനെ കുറിച്ച് ഇതുവരെ ധാരണയായിട്ടില്ല, തിയേറ്ററിന് പിടിച്ചു നിർത്തേണ്ടത് അനിവാര്യമാണ്. തീർച്ചയായും ഇത് ഏറ്റവും മോശം സമയങ്ങളിൽ ഒന്നാണ്. എന്തുകൊണ്ടാണ് അവർക്ക് ഇങ്ങനെ ചെയ്യേണ്ടിവന്നത് എന്ന് ഞങ്ങൾക്ക് മനസ്സിലാകും.”

തിയേറ്ററിൽ ജോലി ചെയ്യുന്ന പലർക്കും പൊതുവേ മറ്റൊരു ജോലി കൂടി ഉണ്ടാവാറുണ്ട്. ബ്രിട്ടനിലെ ഏറ്റവും വലിയ തിയേറ്റർ മേഖലയിൽ പ്രവർത്തിക്കുന്ന ഒന്നാണിത്. കഴിഞ്ഞ മെയ് മാസത്തിൽ തിയേറ്ററിന്റെ ജോയിന്റ് ചീഫ് എക്സിക്യൂട്ടീവ്സ് ആയ ലിസ ബർഗർ, റൂഫസ് നോറിസ് എന്നിവർ തിയേറ്റർ ജീവനക്കാരുടെ സംഖ്യ പകുതിയാക്കുന്നതിനെ കുറിച്ച് സൂചന നൽകിയിരുന്നു. ശേഷിക്കുന്ന ജീവനക്കാരുടെ ശമ്പളത്തിൽ 30% കുറവുണ്ടാവുകയും ചെയ്യും. ബ്രിട്ടീഷ് തിയേറ്റർ മേഖലയിൽ മൊത്തമായി മൂവായിരത്തോളം തൊഴിൽ നഷ്ടം ഉണ്ടാകുമെന്നും, വൻ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരുമെന്നും തീയറ്റർ ഇൻഡസ്ട്രി പബ്ലിക്കേഷൻ ആയ ദി സ്റ്റേജ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
കോവിഡിന്റെ താണ്ഡവത്തിൽ ലോകം മരവിച്ചു നിന്നപ്പോൾ, ആഘോഷങ്ങളും ഒത്തുചേരലുകളും നിലച്ചപ്പോൾ സ്വന്തം ഗാർഡനിൽ പുതിയ പരീക്ഷണങ്ങളുമായി ഇറങ്ങിത്തിരിച്ച ഒരു യുകെ മലയാളിയാണ് ഞങ്ങൾ ഇന്ന് വായനക്കാർക്കായി പരിചയപ്പെടുത്തുന്നത്.
സാലിസ്ബറി സ്ഥിരതാമസമാക്കിയ ബിജു മൂന്നാനപ്പള്ളിൽ ആണ് ടയറിൽ പൂച്ചട്ടികൾ നിർമ്മിച്ച് തങ്ങളുടെ ഗാർഡൻ മനോഹരമാക്കിയത്. കേരളത്തിൽ ഈ രീതിയിലുള്ള ചട്ടികൾ ഉണ്ടെങ്കിലും യുകെയിൽ ഇതാദ്യമായാണ് ഒരു മലയാളി ടയറിൽ പൂച്ചട്ടികൾ നിർമിക്കുന്നത്. തന്റെ ഒഴിവ് ദിവസങ്ങളിൽ ഗാർഡനിൽ ചെടികളോടൊത്ത് സമയം ചെലവഴിക്കാനാണ് ബിജു കൂടുതലും താൽപര്യം കാണിക്കുന്നത്. ഒരു തികഞ്ഞ കർഷകനായ തൻറെ പിതാവ് തോമ്മച്ചൻ മൂന്നാനപ്പള്ളിൽനിന്ന് ലഭിച്ച പ്രചോദനമാണ് പൂന്തോട്ടത്തിൽ ഇത്തരത്തിലുള്ള ജോലികൾ ചെയ്യാനായിട്ടും പൂക്കളോടും ചെടികളോടും വൃക്ഷങ്ങളോടുമൊപ്പം കൂടുതൽ സമയം ചിലവഴിക്കാനായിട്ടും കാരണമാകുന്നത്. സാലിസ്ബറി മലയാളി അസോസിയേഷനിലെ ഒരു സജീവ പ്രവർത്തകനായ ബിജു മൂന്നാനപ്പള്ളിൽ കോട്ടയം ചോലത്തടം സ്വദേശിയാണ്. ഗാർഡനിൽ സഹായവുമായി ഭാര്യ രാജിയും മക്കളായ അലീനയും അനീറ്റയും കൂടെ തന്നെയുണ്ട്.

പണം അധികം ചിലവഴിക്കാതെ കുറച്ചു കായിക ബലം കൊടുത്താൽ വിവിധ രീതിയിലുള്ള മനോഹരങ്ങളായ ചെടിച്ചട്ടികൾ നിർമ്മിക്കാൻ പറ്റുമെന്നാണ് ബിജു പറയുന്നത് .നമ്മുടെ ഭാവന അനുസരിച്ച് കട്ട് ചെയ്ത് കളർ അടിച്ച് ചട്ടികൾ മനോഹരമാക്കാം . അടുത്ത വർഷം ടയർ കൊണ്ടു തന്നെ വ്യത്യസ്തങ്ങളായ കുറെ സാധനങ്ങൾ കൂടി നിർമ്മിക്കാൻ ബിജു പ്ലാൻ ചെയ്യുന്നു. എല്ലാ മലയാളികളുടെ വീടുകളിലും ഒരു ടയറിന്റെ പൂച്ചട്ടി എങ്കിലും കാണണമെന്നാണ് ബിജുവിന്റെ ആഗ്രഹം.

ഗാർഡനിംഗിനോടൊപ്പം യുകെയിലെ ഒരു അറിയപ്പെടുന്ന ഫോട്ടോഗ്രാഫർ കൂടിയാണ് ബിജു മൂന്നാനപ്പള്ളിൽ. (BTM ഫോട്ടോഗ്രാഫി) യുക്മയുടെ ആരംഭകാലം മുതൽ എല്ലാ പ്രോഗ്രാമുകളും ചെയ്തിരുന്ന അദ്ദേഹം ഇപ്പോൾ യു.കെ യിലെ ഒട്ടുമിക്ക സ്റ്റേജ് പ്രോഗ്രാമുകളും കവർ ചെയ്തു വരുന്നു. ഭാര്യ രാജി സാലിസ്ബെറി ഡിസ്ട്രിക് ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സായി ജോലി ചെയ്യുന്നു .രണ്ട് പെൺകുട്ടികൾ, അലീനയും, അനീറ്റയും. കലാകായിക മേഘലകളിൽ ഇവർ ഒട്ടനവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട് .

ബിജു മൂന്നാനപ്പള്ളിൽ ഭാര്യ രാജിയ്ക്കും മക്കളായ അലീനയ്ക്കും അനീറ്റയ്ക്കും ഒപ്പം

സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ശരീരഭാരം 50 സ്റ്റോൺ വെയ്റ്റോളം അഥവാ 317 കിലോയോളം വർദ്ധിച്ച മുൻ ബോഡി ബിൽഡർ ഡോക്ടർമാരുടെ നിർദേശത്തെ തുടർന്ന് കുറയ്ക്കുവാനായി പരിശ്രമിക്കുകയാണ്. വർദ്ധിച്ച ശരീരഭാരം മരണത്തിന് കാരണമാകുമെന്ന ഡോക്ടർമാരുടെ മുന്നറിയിപ്പിനെ തുടർന്നാണ്, നാല്പത്തൊൻമ്പതുകാരനായ മാർക്ക് സെഹ്‌മാൻ ശരീരഭാരം കുറയ്ക്കാൻ തീരുമാനിച്ചത്. ചെറുപ്പകാലത്ത് ബോഡി ബിൽഡർ ആയിരുന്ന ഇദ്ദേഹത്തിന്, ഫിറ്റായ ശരീരമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് ശരീരഭാരം പെട്ടെന്ന് വർദ്ധിക്കുകയായിരുന്നു.

നിരവധി അസുഖങ്ങളാണ് മാർക്കിന് അമിതവണ്ണം മൂലം ഉള്ളത്. രാത്രിയിൽ ശ്വസിക്കുന്നതിനായി പ്രത്യേകം മെഷീനും അദ്ദേഹം ഉപയോഗിക്കുന്നുണ്ട്. നടക്കാനായി പ്രയാസപ്പെടുന്ന ഇദ്ദേഹം, മിക്ക സമയവും വീൽചെയർ ഉപയോഗിച്ചാണ് സഞ്ചരിക്കുന്നത്. ഇതോടെയാണ് ശരീരഭാരം കുറച്ചില്ലെങ്കിൽ മരണം ഉറപ്പാണെന്ന മുന്നറിയിപ്പ് ഡോക്ടർമാർ നൽകുന്നത്.

തന്റെ അവസ്ഥ വളരെ മോശമാണെന്നും, ഏത് സമയവും മരണം സംഭവിക്കാമെന്നും മാർക്ക് സാക്ഷ്യപ്പെടുത്തുന്നു.15 മുതൽ 20 സ്റ്റോൺ വെയ്റ്റ് വരെ കുറഞ്ഞാൽ മാത്രമേ ഏതെങ്കിലും തരത്തിലുള്ള ഗ്യാസ്ട്രിക് സർജറിക്ക് വിധേയനാകാൻ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം പറയുന്നു. തന്റെ ശരീരഭാരം കുറച്ച്, ആരോഗ്യം നിലനിർത്താനുള്ള പരിശ്രമത്തിലാണ് മാർക്ക്.
സ്വന്തം ലേഖകൻ
ലണ്ടൻ : കോവിഡ് 19ൽ നിന്ന് കരകയറിവരുന്ന ബ്രിട്ടൻ കൂടുതൽ ലോക്ക്ഡൗൺ ലഘൂകരണങ്ങളുടെ പാതയിലാണ്. നാളെ മുതൽ ഇംഗ്ലണ്ടിലെ പബ്ബുകളും റെസ്റ്റോറന്റുകളും ഹെയർ സലൂണുകളും തുറന്ന് പ്രവർത്തിക്കും. ഏകദേശം 100 ദിവസത്തിന് ശേഷം ഇതൊക്കെയും തുറന്ന് പ്രവർത്തിക്കുവാൻ തയ്യാറെടുക്കുമ്പോൾ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഗവൺമെന്റിന്റെ ടെസ്റ്റ് ആൻഡ് ട്രേസ് പ്രോഗ്രാമിന്റെ ഭാഗമായി കടയിൽ എത്തുന്ന ഉപഭോക്താക്കളുടെ വിവരങ്ങൾ എഴുതി സൂക്ഷിക്കേണ്ടതുണ്ട്. ഹെയർഡ്രെസ്സർമാർക്ക് നാളെ മുതൽ തുറന്ന് പ്രവർത്തിക്കുവാൻ സാധിക്കുമെങ്കിലും ക്യു ഉണ്ടെങ്കിൽ അത് കടയുടെ വെളിയിൽ മാത്രമായി നിയന്ത്രിക്കണം. ബിങ്കോ ഹാളുകളും കമ്മ്യൂണിറ്റി സെന്ററുകളും വീണ്ടും തുറക്കാൻ അനുവദിക്കും. ഒപ്പം ആളുകൾക്ക് ക്യാമ്പ് സൈറ്റുകളിൽ രാത്രി താമസിക്കാൻ അനുവാദമുണ്ട്. 30 പേർ ഉൾപ്പെടുന്ന വിവാഹച്ചടങ്ങും വരും ദിവസങ്ങളിൽ നടത്താമെങ്കിലും ഗാനാലാപനം പാടില്ല. ആളുകൾ മറ്റുള്ളവരുമായി ചെലവഴിക്കുന്ന സമയം പരിമിതപ്പെടുത്താൻ ഇപ്പോഴും നിർദ്ദേശിക്കുന്നുണ്ട്.

ഔട്ട്‌ഡോർ ജിമ്മുകളും കളിസ്ഥലങ്ങളും ഉപയോഗിക്കാം. ഒപ്പം മിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളും വീണ്ടും തുറന്ന് പ്രവർത്തിക്കും. പൊതുഗതാഗതത്തിൽ യാത്ര ചെയ്യുന്നവർ മാസ്ക് ധരിക്കണമെന്ന കർശന നിർദേശവുമുണ്ട്. വീണ്ടും തുറക്കുന്ന എല്ലാ സ്ഥലങ്ങളും സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിന് നിരവധി നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. പ്രിയപ്പെട്ടവരെ ആലിംഗനം ചെയ്യാൻ ആളുകൾക്ക് ഇപ്പോഴും അനുവാദമില്ല. തിയേറ്ററുകൾക്കും ഹാളുകൾക്കും കർശനമായ ഉപാധികളോടെ മാത്രമേ പ്രവർത്തിക്കാനാകൂ. ഇൻഡോർ ജിമ്മുകൾ, സ്പാ, കാസിനോ, നെയിൽ ബാറുകൾ, ടാറ്റൂ പാർലറുകൾ, മസാജ് പാർലറുകൾ, സോഫ്റ്റ് പ്ലേ ഏരിയകൾ, നീന്തൽക്കുളങ്ങൾ, വാട്ടർ പാർക്കുകൾ എന്നിവയ്ക്ക് നാളെ തുറന്ന് പ്രവർത്തിക്കുവാൻ കഴിയില്ല. പുതിയ നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്ന ബിസിനസുകൾക്ക് നോട്ടീസ് നൽകുമെന്നും അതിനെത്തുടർന്ന് പിഴ ഈടാക്കുമെന്നും സർക്കാർ അറിയിച്ചു. പൊതുഗതാഗതത്തിൽ മാസ്ക് ധരിക്കാത്തവർക്കും പിഴ ഈടാക്കും.

അതേസമയം സ്‌പെയിൻ, ഇറ്റലി, ഫ്രാൻസ്, ജർമ്മനി എന്നിവിടങ്ങളിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് മടങ്ങിയെത്തുന്ന യാത്രക്കാർ ജൂലൈ 10 മുതൽ ഐസൊലേഷനിൽ കഴിയേണ്ടതില്ല എന്ന് സർക്കാർ അറിയിച്ചു. 14 ദിവസത്തെ ക്വാറന്റൈൻ ആവശ്യമില്ലാത്തത് ഏതൊക്കെ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്കാണെന്നതിൽ വ്യക്തതയില്ല. എന്നാൽ ഇന്നുതന്നെ രാജ്യങ്ങളുടെ പട്ടിക പ്രസിദ്ധീകരിക്കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. എങ്കിലും മറ്റു രാജ്യങ്ങളിൽ നിന്ന് എത്തുന്നവർ എല്ലാവരും തങ്ങളുടെ കോൺടാക്ട് വിവരങ്ങൾ എഴുതി നൽകേണ്ടതുണ്ട്. പുതിയ യാത്രാ മാർഗനിർദേശങ്ങൾ നാളെ മുതൽ പ്രാബല്യത്തിൽ വരും. സ് കോട്ട്‌ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെ താമസക്കാർക്ക് ഈ ക്വാറന്റൈൻ ഇളവ് ബാധകമല്ല.
സ്വന്തം ലേഖകൻ
ലണ്ടൻ : ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഇംഗ്ലണ്ടിലെ വിവാഹച്ചടങ്ങുകൾക്കുള്ള പുതിയ മാർഗനിർദേശം സർക്കാർ പുറത്തിറക്കി. ജൂലൈ 4 മുതൽ 30 ആളുകൾക്ക് വരെ വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിയും. വധൂവരന്മാരും ഫോട്ടോഗ്രാഫർമാരും സാക്ഷികളും ഉൾപ്പെടെയാണ് 30 പേർ എന്ന കണക്ക്. വിവാഹത്തിൽ പങ്കെടുക്കുന്നവർ കർശനമായി സാമൂഹിക അകലം പാലിക്കണം. ഒപ്പം വധൂവരന്മാർ മോതിരം കൈമാറുന്നതിനുമുമ്പും ശേഷവും കൈകൾ വൃത്തിയാക്കുകയും വേണം. ചടങ്ങിൽ ഗാനാലാപനം അനുവദിക്കില്ലെന്നും വിവാഹത്തെ തുടർന്നുള്ള റിസപ്ഷൻ വളരെ ചെറുതായിരിക്കണമെന്നും മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു. മാർച്ച് 23 ന് ലോക്ക്ഡൗൺ ആരംഭിച്ചതു മുതൽ, ഇംഗ്ലണ്ടിലെ വിവാഹങ്ങൾ എല്ലാം നിരോധിച്ചിരുന്നു.
സാധ്യമെങ്കിൽ എല്ലാവരും 2 മീറ്റർ സാമൂഹിക അകലം പാലിക്കണം. അതിന് സാധിച്ചില്ലെങ്കിൽ അധിക സുരക്ഷാ നടപടികളോടെ ഒരു മീറ്റർ അകലം പാലിക്കണം. ആളുകൾ പാടുന്നത് ഒഴിവാക്കി റെക്കോർഡിംഗുകൾ ഉപയോഗിക്കാം. മുഖാമുഖം ഇരിക്കാതിരിക്കാനും ഫേസ് മാസ്കുകൾ ഉപയോഗിക്കാനും സർക്കാർ ഉപദേശിക്കുന്നുണ്ട്. മാർഗ്ഗനിർദ്ദേശം പാലിക്കാത്ത വേദികൾക്ക് ഹെൽത്ത് ആൻഡ് സേഫ്റ്റി എക്സിക്യൂട്ടീവിൽ നിന്നോ പ്രാദേശിക അതോറിറ്റിയുടെയോ നടപടി നേരിടേണ്ടിവരുമെന്ന് സർക്കാർ പറയുന്നു. മതിയായ നടപടികൾ സ്വീകരിക്കുന്നതിൽ പരാജയപ്പെടുന്നത് നിലവിലുള്ള ആരോഗ്യ-സുരക്ഷാ നിയമനിർമ്മാണങ്ങളുടെ ലംഘനമാകാം.
ഇംഗ്ലണ്ടിലെ വിവാഹങ്ങൾക്ക് കൊറോണ വൈറസ് ഏല്പിച്ച പ്രഹരം ചെറുതല്ല. പലരും തങ്ങളുടെ വിവാഹം മാറ്റി വയ്ക്കാൻ നിർബന്ധിതരായി. ആയിരകണക്കിന് ആളുകൾ ഒത്തുചേരുന്ന പ്രതിഷേധ പ്രകടനങ്ങൾ പോലെയുള്ളവ യുകെയിൽ നടക്കുമ്പോൾ തന്നെ വിവാഹ ചടങ്ങുകൾക്കുള്ള ഈ നിയന്ത്രണം യുക്തിരഹിതമാണെന്ന് പലരും പറഞ്ഞു. നോർത്തേൺ അയർലണ്ടിൽ 10 പേർ ചേർന്നുള്ള ഔട്ട്‌ഡോർ വിവാഹം അനുവദിക്കും. സാമൂഹിക അകലം നിർബന്ധമാക്കികൊണ്ട് വെയിൽസിലും വിവാഹങ്ങൾ നടത്താം. സ് കോട് ലൻഡിലും ഔട്ഡോർ വിവാഹങ്ങൾ നടത്താൻ അനുവാദമുണ്ട്.
സ്വന്തം ലേഖകൻ
ലണ്ടൻ : ലോകമെമ്പാടുമുള്ള രാജ്യങ്ങൾ കൊറോണ വൈറസിനെതിരായി ഒരു വാക്സിൻ വികസിപ്പിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ്. അതുകൊണ്ട് തന്നെ ഒരു വാക്സിൻ കണ്ടെത്തുന്നത് 100 ശതമാനത്തോളം ഉറപ്പുള്ള കാര്യമാണെന്ന് മുൻനിര ബയോടെക് നിക്ഷേപകർ പറഞ്ഞു. പരീക്ഷിക്കപ്പെടുന്ന 150 ഓളം വാക്‌സിനുകളിൽ ഒന്നോ അതിലധികമോ ഫലപ്രദമാണെന്ന് തെളിയിക്കുമെന്ന് ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സംരക്ഷണ നിക്ഷേപ കമ്പനിയായ ഓർബിമെഡിലെ ജെഫ്രി ഹുസു വെളിപ്പെടുത്തി. “ഒന്നോ അതിലധികമോ വാക്സിൻ ഫലപ്രാപ്തി കാണിക്കാനുള്ള സാധ്യത 100 ശതമാനത്തോളമാണ്.”അദ്ദേഹം ടെലിഗ്രാഫിനോട് പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 17 കാൻഡിഡേറ്റ് വാക്സിനുകൾ ക്ലിനിക്കൽ പരീക്ഷണങ്ങളിലാണെന്നും 132 എണ്ണം പ്രാഥമിക ഘട്ടത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മിൽക്കൺ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പ്രത്യേക കണക്കുകൾ പ്രകാരം ക്ലിനിക്കൽ അല്ലെങ്കിൽ പ്രിക്ലിനൽ ട്രയലുകളിൽ ഉൾപ്പെട്ട ചികിത്സകളുടെ എണ്ണം 257 ആണ്.

ഒരു വാക്സിൻ 100 ശതമാനം ഫലപ്രദമാകേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. സീസണൽ ഫ്ലൂ വാക്സിൻ 40-60 ശതമാനം മാത്രമേ ഫലപ്രദമാകൂ, പക്ഷേ ഇത് രോഗം പടരുന്നത് കുറയ്ക്കാൻ സഹായിക്കുന്നുണ്ട്. “50-70 ശതമാനം വരെ ഫലപ്രാപ്തി പകരുന്ന വാക്സിനുകൾ രോഗവ്യാപനത്തെ മന്ദഗതിയിലാക്കും.” ഹസു കൂട്ടിച്ചേർത്തു. സൈനിക ഉദ്യോഗസ്ഥർക്കിടയിൽ ഉപയോഗിക്കാൻ ചൈനയിൽ ഒരു വാക്സിൻ ഇതിനകം അംഗീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. അടിയന്തര ഉപയോഗത്തിനുള്ള വാക്സിൻ അമേരിക്കയിൽ ഒക്കെ ഈ വർഷാവസാനത്തിനു മുമ്പ് തന്നെ അംഗീകരിക്കും. എന്നാൽ പൊതുജനങ്ങളിൽ ഉപയോഗിക്കുന്നതിനുള്ള അനുമതി പിന്നീട് മാത്രമേ ലഭിക്കൂ.
ക്വാറന്റീൻ പൂർത്തിയാക്കിയിട്ടും പ്രവാസി നഴ്സിന് അഭയം നൽകാതെ ഭർത്താവും വീട്ടുകാരും ക്രൂരതയുടെ പര്യായമായി . തൻറെ നേഴ്സിങ് ജോലിക്ക് ഇടയ്ക്ക് ഒത്തിരി പേരുടെ വേദനകളിൽ ആശ്വാസം നൽകിയ ആ മാലാഖ രണ്ടു കുഞ്ഞുങ്ങളുമായി അഭയം തേടി അലഞ്ഞത് എട്ട് മണിക്കൂറോളം ആണ് . കോട്ടയം കലക്ടറേറ്റിന്റെ പടികൾ കയറി ഇറങ്ങുമ്പോൾ നഴ്സായ ആ അമ്മ രണ്ടു മക്കളേയും ചേർത്തു പിടിച്ചു. പോകാനുള്ള വഴികൾ അടഞ്ഞപ്പോഴാണ് അവർ മൂവരും അഭയം തേടി വിവിധ വകുപ്പ് അധികൃതരുടെ മുന്നിലെത്തിയത്.
ബെംഗളൂരുവിൽ നിന്ന് എത്തി 14 ദിവസം ക്വാറന്റീൻ പൂർത്തിയാക്കിയിട്ടും സ്വന്തം വീട്ടിലോ ഭർതൃവീട്ടിലോ സ്വീകരിക്കാതെ വന്നതോടെയാണ് കുറവിലങ്ങാട് നസ്രത്ത് ഹിൽ സ്വദേശിനിയായ യുവതിയും (38) മക്കളായ 7 വയസ്സുകാരിയും 4 വയസ്സുകാരനും കലക്ടറേറ്റിൽ എത്തിയത്.എട്ട് മണിക്കൂറോളമാണ് രണ്ടു കുഞ്ഞുങ്ങളുമായി ആ അമ്മ അഭയം തേടി അലഞ്ഞത്. താൽക്കാലിക അഭയ സ്ഥാനത്ത് നിന്ന് എങ്ങോട്ട് പോകണമെന്ന് ഇവർക്ക് ഇനിയും അറിയില്ല.
ഒന്നര വർഷമായി ബെംഗളൂരുവിൽ നഴ്സിങ് ജോലി ചെയ്തുവരുന്ന യുവതി കുട്ടികളുമായി രണ്ടാഴ്ച മുൻപാണ് കേരളത്തിൽ എത്തിയത്. പാലായിലെ ക്വാറന്റീൻ കേന്ദ്രത്തിൽ 2 ആഴ്ച കഴിഞ്ഞ ശേഷം ഭർത്താവിനെ വിവരം അറിയിച്ചു. ഇന്നലെ രാവിലെ ഭർത്താവ് എത്തി ഇവരെ പാലായിലെ ക്വാറന്റീൻ കേന്ദ്രത്തിൽ നിന്നു വിളിച്ചു കൊണ്ടു വന്നു. കുറുമള്ളൂർ വേദഗിരിയിൽ ഉള്ള വീട്ടിലാക്കുന്നതിന് പകരം യുവതിയുടെ വീടായ കുറവിലങ്ങാട് നസ്രത്ത് ഹില്ലിലേക്കാണ് ഇയാൾ ഭാര്യയെയും മക്കളെയും കൊണ്ടുപോയത്. വീടിനു സമീപം ഇവരെ നിർത്തിയ ശേഷം മടങ്ങി.
വീട് പൂട്ടിയ നിലയിലായിരുന്നു. അമ്മയെ ഫോണിൽ വിളിച്ചിട്ടും ലഭിച്ചില്ല. ബെംഗളൂരുവിലുള്ള സഹോദരനെ ഫോണിൽ വിളിച്ചെങ്കിലും നാട്ടിൽ പോലും കയറരുതെന്നാണ് പറഞ്ഞതെന്ന് യുവതി പറയുന്നു. ക്വാറന്റീൻ കഴിഞ്ഞ ശേഷം എത്തിയാൽ താമസിപ്പിക്കാമെന്ന് അമ്മ നേരത്തെ പറഞ്ഞിരുന്നതായി യുവതി പറയുന്നു.വീട്ടിൽ കയറാൻ കഴിയാതെ വന്നതോടെയാണ് ഇവർ കലക്ടറേറ്റിൽ എത്തിയത്. കലക്ടർ സാമൂഹിക ക്ഷേമ ഓഫിസറോടു നടപടി സ്വീകരിക്കാൻ നിർദേശിച്ചു. എന്നാൽ പൊലീസുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാൻ നിർദേശം നൽകാമെന്ന് അറിയിച്ച് ഇവരും കൈവിട്ടു. ഭക്ഷണം പോലും കഴിക്കാൻ പോലും പണമില്ലാതെ ബുദ്ധിമുട്ടിയ ഇവരെ സാമൂഹ്യ പ്രവർത്തകർ ഇടപെട്ട് ഇന്നലെ വൈകിട്ട് അഞ്ചോടെ താൽക്കാലിക സൗകര്യം ഒരുക്കി കളത്തിപ്പടിയിലെ കോവിഡ് സംരക്ഷണ കേന്ദ്രത്തിലാക്കി.
സ്വന്തം ലേഖകൻ
യു കെ :- ലൈംഗികാതിക്രമണ കേസിൽ അറസ്റ്റിലായിരുന്ന ജെഫ്രി എപ്‌സ്റ്റെയ്നിനെ സഹായിച്ച കുറ്റത്തിന് മുൻ കാമുകിയും, ബ്രിട്ടീഷ് പൗരയുമായിരിക്കുന്ന ഗിസ്‌ലൈൻ മാക്സ്‌വെല്ലിതിനെതിരെ യു എസിൽ കേസ്. ജെഫ്രിയെ കുട്ടികളെ ചൂഷണം ചെയ്യുന്നതിനായി മാക്സ്‌വെൽ സഹായിച്ചിരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ഇരുവരുടെയും അടുത്ത സുഹൃത്തായ ആൻഡ്രൂ രാജകുമാരന്റെ പ്രതികരണത്തിന് പ്രസക്തി ഏറുകയാണ്. ന്യൂയോർക്ക് സൗത്തേൺ ഡിസ്ട്രിക്ട് പ്രോസിക്യൂട്ടർ ഓഡ്രെയ് സ്ട്രോസ് ആൻഡ്രൂ രാജകുമാരൻ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാൽ തനിക്ക് ഈ കേസുമായി ഒരു ബന്ധവുമില്ലെന്നും, അന്വേഷണത്തിന് ഏതുഘട്ടത്തിലും സഹകരിക്കാൻ തയ്യാറാണെന്നും ആൻഡ്രൂ രാജകുമാരൻ പ്രതികരിച്ചു.

1994 ലിലും, 1997ലിലും 14 വയസ്സ് പ്രായം വരുന്ന മൂന്നു കുട്ടികളെ ജെഫ്രിക്ക് വേണ്ടി മാക്സവെൽ ഒരുക്കി എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ജെഫ്രി എപ്‌സ്റ്റെയിൻ കുട്ടികളെ ചൂഷണം ചെയ്യുമ്പോൾ അത് കണ്ടുകൊണ്ട് നിന്നതായും, കുട്ടികളെ ഇത്തരമൊരു പ്രവർത്തിക്കായി പരിശീലിപ്പിച്ചതായും, കുട്ടികളുടെ മുൻപിൽ തന്റെ നഗ്നത പ്രദർശിപ്പിച്ചതായുമാണ് മാക്സവെല്ലിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. യു എസിലും, യു കെയിലും ഇരുവർക്കുമെതിരെ കേസുകൾ നടന്നുകൊണ്ടിരിക്കുകയാണ്.

ന്യൂ ഹാംപ്ഷെയറിൽ വെച്ചാണ് മാക്സ്‌വെല്ലിനെ അറസ്റ്റ് ചെയ്തത്. എപ്‌സ്റ്റെയിൻ കഴിഞ്ഞ വർഷം ഓഗസ്റ്റ് 10ന് ജയിലിൽ വച്ച് തന്നെ മരണമടഞ്ഞിരുന്നു. അദ്ദേഹം ആത്മഹത്യ ചെയ്തു എന്നാണ് നിഗമനം. എന്നാൽ ആൻഡ്രൂ രാജകുമാരൻ കേസ് അന്വേഷണങ്ങൾക്ക് സഹകരിക്കുന്നില്ലെന്ന് യുഎസ് അറ്റോർണി ജെഫ്രി ബർമൻ അറിയിച്ചു. രാജകുമാരൻ തന്റെ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തതായാണ് അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചത്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
അയർലൻഡിലെ ചരിത്രത്തിൽ വളരെയേറെ ഒച്ചപ്പാടുണ്ടാക്കിയ സംഭവമായിരുന്നു ഇന്ത്യൻ വംശജയും ഗർഭിണിയുമായ സവിത ഹാലപ്പനവര്‍ മരിച്ച സംഭവം . അയര്‍ലണ്ടില്‍ മാത്രമല്ല, ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു സവിതയുടെ മരണം. ഗർഭ ചിദ്രത്തിനുള്ള അനുവാദം കിട്ടിയിരുന്നെങ്കിൽ സവിത ഹാലപ്പനവരുടെ ജീവൻ രക്ഷിക്കാൻ സാധിക്കുമായിരുന്നു എന്നുള്ള വിമർശനമാണ് അന്ന് ഉയർന്നു വന്നിരുന്നത് . ഗവൺമെന്റിനെയും കത്തോലിക്കാ രാജ്യമായ അയർലൻഡിലെ കത്തോലിക്കാ സഭയെയും പ്രതിക്കൂട്ടിൽ നിർത്തി വളരെയേറെ പ്രതിക്ഷേധങ്ങൾ അന്ന് നടന്നിരുന്നു . മരിച്ച സംഭവത്തിന്റെ യഥാര്‍ത്ഥ പശ്ചാത്തലം വിവരിക്കുന്ന പ്രൊ ലൈഫ് അയര്‍ലണ്ടിന്റെ വീഡിയോ റിലീസ് ചെയ്ത സവിതയുടെ മരണകാരണങ്ങളിലേയ്ക്ക് വെളിച്ചം വീശുന്നതാണ്.

ഗോള്‍വേയില്‍ ദന്തഡോക്ടര്‍ ആയിരുന്ന ഗര്‍ഭിണിയായ സവിത ഹാലപ്പനവര്‍ രക്തത്തില്‍ അണുബാധയുണ്ടാകുന്ന ‘സെപ്റ്റിസീമിയ’ എന്ന അസുഖം മൂലമാണ് മരിച്ചത്. 2012 ഒക്ടോബര്‍ 28 നായിരുന്നു ഗോള്‍വേ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ വച്ച് സവിത ഹാലപ്പനവര്‍ മരിച്ചത്.
ഹീമോഗ്ലോബിന്റെ അളവ് രക്തത്തില്‍ കുറയുകയും ഹൃദയത്തിന്റെയും കരളിന്റെയും കിഡ്‌നിയുടേയും പ്രവര്‍ത്തനം ക്രമേണ നിലയ്ക്കുകയും ചെയ്യുന്ന അവസ്ഥയാണ് ‘സെപ്റ്റിസിമിയ’.
പതിനേഴ് ആഴ്ച വളര്‍ച്ചയെത്തിയ ഗര്‍ഭമുണ്ടായിരുന്ന സവിത ഗര്‍ഭഛിദ്രത്തിന് ആവശ്യപ്പെട്ടിരുന്നു എന്നും, എന്നാല്‍ കത്തോലിക്ക രാഷ്ട്രമായ അയര്‍ലണ്ടില്‍ ഗര്‍ഭഛിദ്രം നടത്തുന്നത് നിയമവിധേയമല്ലാത്തതിനാല്‍ ഡോക്ടര്‍മാര്‍ ആവശ്യം നിഷേധിച്ചതിനെ തുടര്‍ന്ന് സവിത മരണപ്പെടുകയായിരുന്നു എന്നുമായിരുന്നു സവിതയുടെ ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും വാദം.
ഇതേത്തുടര്‍ന്നാണ് അയര്‍ലണ്ടിലും വിവിധ രാജ്യങ്ങളിലും അയര്‍ലണ്ടിലെ ‘മത നിയമം’ പിന്‍വലിക്കണമെന്ന ആവശ്യവുമായി നിരവധി പ്രതിഷേധ പ്രകടനങ്ങള്‍ നടന്നത്. ഐറിഷ് ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ എല്ലാം തന്നെ ഗര്‍ഭഛിദ്രത്തിനനുകൂലമായ രീതിയില്‍ നിലപാടെടുത്തു. എന്നാല്‍ ഈ സംഭവത്തിനു പിന്നിലെ യാഥാര്‍ത്ഥ്യം എന്താണെന്ന് അന്വേഷിച്ചു വിലയിരുത്തുന്നതിന് ആരും ശ്രമിച്ചതേയില്ല.
അമ്മയുടെ ജീവന്‍ സംരക്ഷിക്കുവാന്‍ അത്യാവശ്യമാകുന്നപക്ഷം ഗര്‍ഭഛിദ്രം ആകാമെന്ന ഐറിഷ് സര്‍ക്കാരിന്റെയും ഐറിഷ് കത്തോലിക്കാ സഭയുടെയും നിലപാടുപോലും തിരിച്ചറിയാതെ ജീവനെക്കുറിച്ചുള്ള സഭയുടെ നിലപാടുകളെ ‘പഴഞ്ചന്‍ ചിന്താഗതി’ എന്നു മുദ്രകുത്തുവാനുള്ള വ്യഗ്രത ആയിരുന്നു എങ്ങും. ലോകത്തില്‍ മാതൃമരണ നിരക്ക് ഏറ്റവും കുറഞ്ഞ രാജ്യങ്ങളില്‍ ഒന്നാണ് അയര്‍ലണ്ട് . ഇന്‍ഡ്യയില്‍ ഒരു ലക്ഷം ഗര്‍ഭിണികളില്‍ അഞ്ഞൂറ്റി അന്‍പതു പേര്‍ ശരിയായ പരിചരണം ലഭിക്കാത്തതിനാലോ അപകടകരമായ ഗര്‍ഭാവസ്ഥമൂലമോ മരണമടയുമ്പോള്‍ അയര്‍ലണ്ടില്‍ അത് ഒരു ലക്ഷത്തിന് ആറ് എണ്ണം മാത്രമാണ്.
ഗര്‍ഭഛിദ്രം ചെയ്തിരുന്നെങ്കിലും സവിത രക്ഷപെടുമെന്ന ഉറപ്പ് ഡോക്ടര്‍മാര്‍ക്ക് ഇല്ലാതിരുന്ന സാഹചര്യത്തില്‍. ഈ വിഷയത്തില്‍ സവിതയുടെ ഭര്‍ത്താവ് പ്രവീണിന്റെ നിലപാടുകള്‍ സംശയത്തോടെ വീക്ഷിച്ചവരും ഉണ്ട്. ഭാര്യയുടെ മരണശേഷമുള്ള പ്രവീണിന്റെ നിലപാടുകള്‍ അയര്‍ലണ്ടിലെ സര്‍ക്കാരില്‍ നിന്നു ആനുകൂല്യങ്ങള്‍ വാങ്ങിയെടുക്കുന്നതിനാണെന്ന് സംശയിച്ചവരുടെ നിലപാട് തെറ്റിയില്ല. പത്തു മില്യണ്‍ യൂറോ നഷ്ടപരിഹാരം വാങ്ങിയെടുത്ത പ്രവീണ്‍ ഭാര്യ മരിച്ച് മൂന്ന് മാസത്തിനുള്ളില്‍ പുനര്‍വിവാഹിതനായി, അയര്‍ലണ്ടില്‍ നിന്നും അമേരിക്കയിലേയ്ക്ക് കടന്നു.
അയര്‍ലണ്ടിലെ ഗര്‍ഭച്ഛിദ്ര അനുവാദത്തിന് വേണ്ടിയുള്ള പ്രൊ ചോയ്‌സ് ഗ്രൂപ്പ് സംഘടനകളുടെ വര്‍ഷങ്ങളായുള്ള ആവശ്യത്തിന് അയര്‍ലണ്ടിലെ ഒരു വിഭാഗം മാധ്യമങ്ങളും പിന്തുണ നല്‍കിയതോടെ പ്രൊട്ടക്ഷന്‍ ഓഫ് ലൈഫ് ഡ്യൂറിംഗ് പ്രെഗ്നന്‍സി ബില്‍, സവിതയുടെ മരണത്തിന്റെ മറവില്‍ പാസാക്കപ്പെട്ടു. പിന്നീട് നടന്ന റഫറണ്ടത്തിലും ഗര്‍ഭച്ഛിദ്രത്തിന് അനുകൂലമായി ഐറിഷ് ജനത വോട്ട് രേഖപ്പെടുത്തി. ഇവിടെയും സവിതയുടെ മരണമാണ് പ്രൊ ചോയ്സ് പക്ഷക്കാര്‍ വോട്ടു തേടാന്‍ അവതരിപ്പിച്ചത്
സവിതയുടെ മരണത്തിന് കാരണമായിരുന്നു എന്ന് കരുതുന്ന പതിനാല് വ്യത്യസ്ത സാഹചര്യങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തിയിരുന്നുവെങ്കിലും അതില്‍ ഗര്‍ഭച്ചിദ്രം നടത്തിയിരുന്നുവെങ്കില്‍ സവിതയുടെ ജീവന്‍ രക്ഷിക്കാമായിരുന്നു എന്ന വാദത്തില്‍ അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കിയിരുന്നു. പ്രൊ ലൈഫ് വീഡിയോയിലും മുഖ്യ പ്രമേയമാക്കിയിരിക്കുന്നത് അത് തന്നെയാണ്.
ജൂലൈയില്‍ നടക്കേണ്ടിയിരുന്ന ഡബ്ലിനിലെ പ്രൊ ലൈഫ്റാലി, കോവിഡ് പകര്‍ച്ച വ്യാധിയെ തുടര്‍ന്ന് മാറ്റിവെച്ചതിനെ തുടര്‍ന്ന് ഓണ്‍ലൈനില്‍ നടത്തപ്പെടുന്ന പ്രൊ ലൈഫ് വാരാചരണ പരിപാടികളുടെ തുടക്കം കുറിച്ചുകൊണ്ടാണ് ഇന്ന് ‘സവിത ഹാലപ്പനവറിന്റെ’ മരണകാരണം ചിത്രീകരിച്ച വീഡിയോ സംപ്രേക്ഷണം ചെയ്തത്.