സ്വന്തം ലേഖകൻ

കള്ളൻ കപ്പലിൽത്തന്നെ. ലിവർപൂളിലെ ബിയർ നിർമ്മാണ കമ്പനിയിൽ നിന്ന് 8 ലക്ഷം പൗണ്ട് മോഷ്ടിച്ച ജീവനക്കാരനെ അറസ്റ്റ് ചെയ്തു. ആൻഫീൽഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹോപ്സ് ആൻഡ് ബാർലി കമ്പനിയിൽ നിന്നാണ് ജീവനക്കാരനായ ബെൻ ഡോലൻ മോഷണം നടത്തിയത്. ബെൻ ഡോലൻ മൂന്ന് വർഷത്തിനടുത്ത് ഈ സ്ഥാപനത്തിൽ മർമ്മപ്രധാനമായ സ്ഥാനങ്ങളിൽ ജോലി അനുഷ്ഠിക്കുകയായിരുന്നു. ലിവർപൂൾ കോടതിയിൽ ഹാജരാക്കിയ 29 കാരനായ പ്രതി 839,281 പൗണ്ട് മോഷ്ടിച്ച കുറ്റം സമ്മതിച്ചു. 2017 മാർച്ച് 23 -നും 2019 ഡിസംബർ 27 – നും ഇടയിലാണ് മോഷണം നടത്തിയത്.

ജഡ്ജി വുഡ്ഹാൾ പ്രതിയുടെ ശിക്ഷ പിന്നീട് പ്രഖ്യാപിക്കും. അതുവരെ ഡോലനെ നിരുപാധിക ജാമ്യം അനുവദിച്ചു. ഡോലൻ നടത്തിയ സാമ്പത്തിക കുറ്റകൃത്യം വൻ മാധ്യമശ്രദ്ധ നേടിയിരുന്നു. ഒരു കമ്പനിയിൽ മൂന്നുവർഷത്തോളം വളരെ പ്രധാനപ്പെട്ട സ്ഥാനങ്ങളിൽ ജോലി ചെയ്യുകയും വിശ്വസ്തനാണെന്ന് കരുതപ്പെടുകയും ചെയ്തിരുന്ന ജോലിക്കാരനിൽ നിന്ന് ഇത്രയും വലിയ സാമ്പത്തിക കുറ്റകൃത്യം അതിശയിപ്പിക്കുന്നതായി. കമ്പനികൾ സുതാര്യമായ രീതിയിൽ അക്കൗണ്ട് കൈകാര്യം ചെയ്യുകയും ഓഡിറ്റിങ്ങ് നടത്തുകയും ചെയ്യുമ്പോൾ നടക്കുന്ന ഇങ്ങനെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ അത്ഭുതപ്പെടുത്തുന്നതായി സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു.